ആണുങ്ങൾ
എഴുതാനിരിക്കുമ്പോൾ
എന്തെല്ലാം ബദ്ധപ്പാടുകളാണു്
പെട്ടന്നൊരു മഴപെയ്യുന്നു
എന്നു് കരുതുക
ചോരുന്ന വീടാണു്
വെള്ളത്തുള്ളികൾ ഇറ്റിവീണു് മഷിയിളകും
കടലാസു് കുതിരും
ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ
ഉടഞ്ഞുപോകും
മലയിളകുന്ന കാറ്റാണു്
പുറത്തെന്നു് കരുതുക
പൊടുന്നനെ വീടിന്റെ
നെറുകയിലേക്കു് ആടിയുലയുന്ന
തെങ്ങിനെയോർത്തു് നെഞ്ചുപൊട്ടും
അതെങ്ങാനും വീണാലെന്തായിരിക്കും
എന്ന ചിന്തയിൽ മഴപോലെ വിയർക്കും
അപ്പൊ തന്നെ എഴുത്തുനിർത്തി
ചാടിയെഴുന്നേൽക്കും
പെട്ടെന്നു് ലോകാവസാനം പോലെ
എല്ലാം ഇരുട്ടിലാക്കി കറന്റ് പോകുന്നു
അതൊന്നുമല്ല വിഷയം
കുട്ടികൾക്കു് കൊല്ലപ്പരീക്ഷയടുത്ത കാലമാണു്
അപ്പനെപ്പോലെ
തോൽക്കാനൊന്നും ഞങ്ങളില്ല
എന്നതാണു് അവരുടെ നിലപാടു്
അതിനാൽ വിളക്കു് വേണം വെളിച്ചത്തിനു്
മണ്ണെണ്ണയില്ല ഒരു തുള്ളി കുപ്പിയിൽ
കെട്ടിയോൾ അടുപ്പൂതി ആളിക്കത്തുന്നു
ഏപ്പീഎൽ കാർഡാണു്
റേഷൻ കിട്ടാൻ വല്യ പാടാണു്
മെഴുകുതിരി വാങ്ങണം
കവിതയല്ല വെളിച്ചമാണു് വലുതു്
ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ
മഴ പെയ്യരുതു് കാറ്റടിക്കരുതു്
കറന്റ് പോകരുതു്
കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ
ബോധമില്ലാതെ ആടുന്നു
കമ്പി പൊട്ടി വെള്ളത്തിൽ വീണാൽ
എത്രപേർ കറന്റടിച്ചു സ്വർഗ്ഗം
പൂകുമെന്നു് ആകുലപ്പെടവേ
കവിതയിലെ വാക്കുകൾ
മനസ്സു് വിട്ടുപോകുന്നു
എഴുതാനിരിക്കവേ ടീവിയിൽ
പെണ്ണുങ്ങൾക്കുവേണ്ടി ആണുങ്ങൾ നയിക്കുന്ന
സമരം കണ്ടു് രോമാഞ്ചപ്പെടുന്നു
എന്തൊക്കെയായാലും
പെണ്ണുങ്ങൾക്കൊരു
പ്രശ്നം വന്നാൽ ഞങ്ങളാണുങ്ങളേ കാണൂ
അടുക്കളയിലേക്കൊളികണ്ണിട്ടൊന്നു നോക്കി
സമരത്തിന്റെ വോളിയം കൂട്ടുന്നു
ദാ… ഇവിടെ വന്നീ തേങ്ങയൊന്നു
ചിരകിത്തന്നേ
ഈ വിറകൊന്നു കൊത്തിത്തന്നേ
ഈ തുണികളൊക്കെ ഒന്നലക്കിത്തന്നേ ഇതും ഒരു സമരമാ
ഇതെങ്കിലും ഞങ്ങളൊന്നു ജയിക്കട്ടെ
സർഗ്ഗാത്മക പ്രതിസന്ധി
കഴുത്തിനുപിടിച്ചപ്പോൾ
പേനയും കടലാസും മാറ്റിവെച്ചു
കവിത പിന്നെയും ചിറകൊതുക്കി
ചുരുണ്ടു കിടന്നു
എഴുതാനിരിക്കുമ്പോൾ
ഒടുവിലത്തെ വാക്കിനോടു്
വേറൊന്നു് വിളക്കിച്ചേർക്കവേ
കുഞ്ഞുങ്ങൾ വന്നു് കഴുത്തിൽ
തൂങ്ങുന്നു പരീക്ഷക്കു് പഠിപ്പിക്കണം
ചോദ്യങ്ങൾ ചോദിച്ചു് ചോദിച്ചു്
ഉത്തരമാക്കിത്തരണം
ശ്രീനാരായണഗുരുദേവന്റെ
പത്തു മഹതു് വചനങ്ങൾ ഏതെല്ലാം
നെരൂദയുടെ കവിതകളിലെ
രാഷ്ട്രീയം രൂപപ്പെട്ടതു് എങ്ങനെ
വസന്തം ചെറിമരത്തോടു്
ചെയ്തതെന്തെന്നു് എന്നൊക്കെ
മക്കൾക്കു് പറഞ്ഞുകൊടുക്കവേ
അവരുടെ അമ്മ കണ്ണുരുട്ടുന്നു
ഇതാണോ മക്കളെ പഠിപ്പിക്കുന്നെ
അതിൽ ഒരു രാഷ്ട്രീയമുണ്ടെടീ
ചിലി എങ്ങനെ ചിലിയായെന്നു് നിനക്കറിയോ
ദേ… ഈ വീട്ടിൽ ഇമ്മാതിരി
രാഷ്ട്രീയം പറയരുതെന്നു്
എത്ര വട്ടം പറഞ്ഞിട്ടുണ്ടു് ഇങ്ങനെയാണെങ്കിൽ നിങ്ങൾ പഠിപ്പിക്കണ്ട
കുഞ്ഞുങ്ങളെ വഴിതെറ്റിക്കാൻ
ഇവിടെ രാഷ്ട്രീയം പറയരുതു്
എന്ന ബോർഡ് ആദ്യം തൂങ്ങിയതു്
കുടുംബങ്ങളിലാണെന്നു തോന്നുന്നു
ഇവിടെ പുകവലി അരുതു്
ഇവിടെ പരസ്യം പതിക്കരുതു്
ഇവിടെ യാചന അരുതു്
ഇവിടെ പ്രണയം പാടില്ല
എന്നീ മുന്നറിയിപ്പുകൾ പോലെ
അവളോടു് കവിതയും വേണ്ട രാഷ്ട്രീയവും
വേണ്ടെന്നു് വെച്ചു് പുറത്തേക്കിറങ്ങുമ്പോൾ
ഇരുട്ടിൽ നിന്നൊരു
പന്തംകൊളുത്തി പ്രകടനം
ദൈവത്തെ രക്ഷിക്കാൻ ഒരുകൂട്ടം
മനുഷ്യർ തൊണ്ടകീറി
മുദ്രാവാക്യം മുഴക്കുകയാണു്
ഒരുവിധപ്പെട്ട ദൈവങ്ങളൊക്കെ
ഈ അലർച്ച താങ്ങാനാവാതെ
ഭൂമിവിട്ടോടിപ്പോകുമല്ലോന്നു് തോന്നി
പെട്ടെന്നു് അതിലൊരു
രാഷ്ട്രീയമുണ്ടെന്നു് കണ്ടെത്തുന്നു
രാഷ്ട്രീയമുള്ള ഏതൊന്നിലും
കവിതയുമുണ്ടാകുമല്ലോ
മനസ്സിലെഴുതാൻ നോക്കവേ
ഇടിവെട്ടി മിന്നൽ വീശി
വസന്തത്തിന്റെ ഇടിമുഴക്കമാണോ
ജനാധിപത്യം ഒരിടിമുഴക്കത്തെയും
അനുവദിക്കില്ലല്ലോ എന്നോർത്തു്
അടിമുടി ക്ഷോഭപ്പെട്ടു
ആ വിഷയം കവിതയാക്കിയാൽ കിടുക്കും
അല്ലെങ്കിൽ വേണ്ട അകത്താകും
അമ്മാതിരി കാലമാണു്
വീട്ടിലിരുന്നു് കവിതയെഴുതുന്നവനു്
അക്കാദമി വിശേഷാൽ അവാർഡെന്തേലും
കൊടുക്കേണ്ടതാണു് കാട്ടിലിരുന്നെഴുതുമ്പോലെ
അത്യന്തം ദുഷ്കരമാണതു്
പെണ്ണുങ്ങളെഴുതുമ്പോൾ ഉള്ളതിനേക്കാൾ
ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ
ഓരോ ആൺ കവിയും കടന്നുപോകുന്നുണ്ടു്
എന്നിട്ടും ഒട്ടുമിക്ക ആണുങ്ങളും എങ്ങനെയൊരു
ഫാസിസ്റ്റായി മുദ്രകുത്തപ്പെടുന്നു എന്നതു്
എത്ര പരിതാപകരമാണല്ലേ
എഴുതുന്നതിനിടയിൽ എന്തെല്ലാം
ദശാസന്ധികളെ മറികടക്കണം
ഒരു കവിത പൂർത്തിയാക്കുവാൻ
വീടു് എങ്ങനെ ഒരധികാര കേന്ദ്രമായി
മാറുന്നു എന്നതു്
കവിതയാക്കിയാൽ കൊള്ളാം
അല്ലെങ്കിൽ വേണ്ട
ഫാസിസം കവിതയെ അംഗീകരിക്കില്ലല്ലോ
പിന്നെ വെടിവെപ്പായി ചുട്ടെരിക്കലായി
തല്ലിക്കൊല്ലലായി
ഫാസിസം അതിന്റെ കവിതകളെ
തന്നെ കൊന്നുതിന്നുന്നു എന്നതു്
എത്ര ശരിയാണു്
എഴുതാനിരിക്കുമ്പോൾ
മക്കൾ ഇസ്തിരിയിടാനുള്ള ഉടുപ്പുകൾ
തലയ്ക്കുമീതെ കൊണ്ടിടുന്നു
പെട്ടി ചൂടാക്കി തേക്കുമ്പോൾ
അതിനോടു് സഹതാപം തോന്നുന്നു
എത്ര ചുട്ടുപഴുത്തിട്ടാണു്
അതിന്റെ പൊള്ളുന്ന പ്രതലം
നമ്മുടെ ചുളിവുകൾ ഇല്ലാതാക്കുന്നതു്
പ്രണയിക്കുന്നവരുടെ ഹൃദയം പോലെയാണു്
ഓരോ ഇസ്തിരിപ്പെട്ടിയും എത്ര ചൂടായാലും
സ്വപ്നങ്ങൾക്കു് പൊള്ളലേൽക്കില്ല
അതെക്കുറിച്ചു് എഴുതണമെന്നു നിശ്ചയിക്കുന്നു
അപ്പോഴേക്കും ആരോ ബെല്ലടിക്കുന്നു
വെടിപ്പായി വസ്ത്രമണിഞ്ഞ യാചകൻ
അയാൾക്കു് പുഞ്ചിരിയോടൊപ്പം രണ്ടുരൂപ
നൽകി മടങ്ങുമ്പോൾ
ഗെയിറ്റ് കരയുന്ന ശബ്ദം
നോക്കുമ്പോൾ ഒരു പട്ടി നുഴഞ്ഞുകയറുന്നു
അതിനെ ആട്ടി കോലായിലേക്കു കയറവെ
മുറ്റത്തെ തുളസിത്തൈ വാടിനിൽക്കുന്നു
വെയിലു് അതിനെ സങ്കടപ്പെടുത്തിയതാണു്
ഇത്തിരി വെള്ളം മുരട്ടിലൊഴിച്ചു്
പിന്നെയും എഴുതാനിരിക്കുമ്പോൾ ചുമരിലൂടെ
ഉറുമ്പുകളുടെ ഘോഷയാത്ര കാണുന്നു
വിഭജനകാലത്തെ വീഡിയോ കാണുമ്പോലെ
അഭയാർത്ഥികൾ എഴുതുന്ന കവിതകളാണു്
നീണ്ടുനീണ്ടുപോകുന്ന മൗനരേഖകൾ
ലോകം നിർമ്മിച്ചിരിക്കുന്നതു് തന്നെ
അവരുടെ കണ്ണീരും ചോരയും ചേർത്തു്
കുഴച്ചെടുത്ത മണ്ണുകൊണ്ടാണു്
അതേക്കുറിച്ചെഴുതിയാലോന്നു്
പേനയെടുക്കുമ്പോൾ
എവിടെയോ യുദ്ധം മണക്കുന്നു
വേണ്ട
യുദ്ധകാലത്തെ കവികൾക്കുള്ളതാണു് കഴുമരം
മക്കളെ സ്കൂളിലേക്കു് വണ്ടികയറ്റി
തിരികെ നടക്കുമ്പോൾ
നിരത്തിൽ തലേന്നത്തെ
ഹർത്താലുത്സവത്തിന്റെ തിരുശേഷിപ്പുകൾ
വാറുപൊട്ടിയ ചെരുപ്പുകൾ
കീറിയ കൊടികൾ കുപ്പിച്ചില്ലുകൾ
ചോരപതിഞ്ഞ കല്ലുകൾ
മുറിവേറ്റവരുടെ മൗനവിലാപങ്ങൾ
പാപം ചെയ്യുന്നവർ മാത്രം കല്ലെറിയുന്ന കാലം
സ്വപ്നങ്ങൾക്കു് നികുതി കൊടുക്കുന്ന കാലം
ഒരു നല്ല കവിതയ്ക്കുള്ള മരുന്നുമായി
വീട്ടിലേക്കോടുമ്പോൾ വഴിയിൽ
ആരൊക്കെയോ
വേറെ ആരെയൊക്കെയോ വെട്ടിക്കൊല്ലുന്നു
ചോര ചീറ്റുന്ന ഉടലുകൾ വീണുപിടയുന്നു ഭാഗ്യം…
വെട്ടേറ്റതു് എനിക്കല്ലല്ലോ
കൊല്ലപ്പെട്ടതു് ഞാനല്ലല്ലോ
എന്റെ വീടിനു് തീപിടിച്ചിട്ടില്ലല്ലോ
എന്റെ മക്കൾ ചുട്ടെരിക്കപ്പെട്ടിട്ടില്ലല്ലോ
ഓടുന്ന ഓട്ടത്തിൽ കവിത
വഴിയിൽ കൊഴിഞ്ഞുപോകുന്നു
വീട്ടിലിരുന്നു് കവിതയെഴുതുന്നവന്റെ
വാക്കുകൾ ഇങ്ങനെയൊക്കെയാണു്
മൗനത്തെ അതിജീവിക്കുന്നതു്
ഇത്രേം എഴുതിയതിൽ നിന്നു്
ഒരു കവിതയ്ക്കുവേണ്ട കനലുകൾ
പെറുക്കിയെടുക്കവേ
ഒരു മഴത്തുള്ളി വന്നു് നെറ്റിയിൽ പതിക്കുന്നു
അങ്ങനെ അതും മറന്നുപോകുന്നു…
1969-ൽ കോഴിക്കോടു് ജില്ലയിലെ കൊടുവള്ളിയിൽ ജനനം. 85 മുതൽ കഥകൾ എഴുതിത്തുടങ്ങി, ആദ്യ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു. പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കെ, 94-ൽ സൗദിയിലേയ്ക്കു് പോയി. 25 വർഷത്തെ പ്രവാസം. ഇപ്പോൾ പരപ്പനങ്ങാടിയിൽ കുടുംബത്തോടൊപ്പം കഴിയുന്നു. കവിതകൾ എഴുതുന്നു.
ചിത്രങ്ങൾ: വി. മോഹനൻ