SFNസായാഹ്ന ഫൌണ്ടേഷൻ
images/Waterfalls_at_Subiaco_Joseph_Anton_Koch.jpg
Waterfalls at Subiaco, a Painting by Joseph Anton Koch (1768–1839).
കാ­ല്പ­നി­ക­ത
ഡോ. ഡി. ബെ­ഞ്ച­മിൻ

റൊ­മാ­ന്റി­സി­സ­ത്തി­നു് കൃ­ത്യ­മാ­യ ഒരു നിർ­വ­ച­നം നൽ­കു­ന്ന­തിൽ എല്ലാ വി­മർ­ശ­ക­രും പ­രാ­ജ­യ­പ്പെ­ട്ടി­ട്ടേ­യു­ള്ളൂ. ആ­വിർ­ഭാ­വ­ദ­ശ മുതൽ വി­കാ­സ­ത്തി­ന്റെ ഓരോ ചു­വ­ടു­വ­യ്പി­ലും ഈ സം­ജ്ഞ­യു­ടെ വി­വ­ക്ഷ മാ­റി­ക്കൊ­ണ്ടി­രു­ന്നു. അ­തി­ന­നു­സൃ­ത­മാ­യി നിർ­വ­ച­ന­ങ്ങ­ളു­ടെ ഒരു നീണ്ട പ­ര­മ്പ­ര തന്നെ ഉ­ണ്ടാ­യി­ട്ടു­മു­ണ്ടു്. റൊ­മാ­ന്റി­സി­സ­ത്തി­നെ­തി­രാ­യ ആ­ശ­യ­വി­പ്ല­പ­വം സം­ഭ­വി­ച്ചു ക­ഴി­ഞ്ഞ പാ­ശ്ചാ­ത്യ­നാ­ടു­ക­ളിൽ­പ്പോ­ലും ഈ പ്ര­സ്ഥാ­ന­ത്തെ കൂ­ടു­തൽ വി­ശ­ദ­മാ­യി മ­ന­സ്സി­ലാ­ക്കാ­നു­ള്ള ശ്ര­മ­ങ്ങൾ അ­വ­സാ­നി­ച്ചി­ട്ടി­ല്ല. പ­ഠ­ന­ങ്ങൾ വർ­ദ്ധി­ക്കു­ന്തോ­റും ന­മ്മു­ടെ ധാരണ കൂ­ടു­തൽ അ­വ്യ­ക്ത­വും സ­ങ്കീർ­ണ്ണ­വു­മാ­യി­ത്തീ­രു­ന്നു. നിർ­വ­ച­ന­ങ്ങ­ളിൽ­പ്പ­ല­തും പ­ര­സ്പ­ര­വി­രു­ദ്ധം പോ­ലു­മാ­ണു്. റൊ­മാ­ന്റി­സി­സ­ത്തി­നു് അ­നേ­ക­മർ­ത്ഥ­ങ്ങ­ളു­ണ്ടു്, അ­തു­കൊ­ണ്ടു് അ­തി­നൊ­രർ­ത്ഥ­വു­മി­ല്ല എ­ന്നു് പ്ര­ശ­സ്ത ചി­ന്ത­ക­നാ­യ ല­വ്ജോ­യ് അ­ഭി­പ്രാ­യ­പ്പെ­ട്ട­തു് [1] ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്.

images/TS_Eliot.jpg
ടി. എസ്. എ­ലി­യ­ട്ട്

റൊ­മാ­ന്റി­ക് ക­വി­കൾ­ക്കു ത­മ്മിൽ വ്യ­ക്തി­ത്വ­നി­ഷ്ഠ­മാ­യ വ­മ്പി­ച്ച അ­ന്ത­ര­മു­ണ്ടു്. അ­തു­കൊ­ണ്ടു തന്നെ ഏ­തെ­ങ്കി­ലു­മൊ­രു ക­വി­യു­ടെ കൃ­തി­ക­ളെ മാ­ത്ര­മാ­ധാ­ര­മാ­ക്കി റൊ­മാ­ന്റി­സി­സ­ത്തി­ന്റെ എല്ലാ സ­വി­ശേ­ഷ­ത­ക­ളും പ­ഠി­ക്കു­ക സു­ക­ര­മ­ല്ല. കാ­ല്പ­നി­ക­ത­യു­ടെ വ്യാ­വർ­ത്ത­ക­സ്വ­ഭാ­വ­ങ്ങൾ സാ­ഹി­ത്യേ­ത­ര­ക­ല­ക­ളി­ലും ത­ത്ത്വ­ചി­ന്ത, രാ­ഷ്ട്ര­മീ­മാം­സ തു­ട­ങ്ങി എല്ലാ മാ­ന­വി­ക ചി­ന്താ­പ­ദ്ധ­തി­ക­ളി­ലും ദൃ­ശ്യ­മാ­കു­ന്നു എന്ന വ­സ്തു­ത­യും പ്ര­ശ്നം കൂ­ടു­തൽ സ­ങ്കീർ­ണ്ണ­മാ­ക്കു­ന്നു.

റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഏ­തെ­ങ്കി­ലും ഒരു പ്ര­വ­ണ­ത­യോ ആ പ്ര­വ­ണ­ത­യ്ക്കു കാ­ര­ണ­മാ­യ മാ­ന­സി­ക വ്യാ­പാ­ര­മോ റൊ­മാ­ന്റി­ക് പ്ര­വ­ണ­ത­കൾ പ്ര­വൃ­ദ്ധ­മാ­യ കാ­ല­ഘ­ട്ട­മോ ആണു് നിർ­വ­ച­ന­ങ്ങൾ­ക്കാ­ധാ­രം. അവയെ അ­ടി­സ്ഥാ­ന­പ­ര­മാ­യ ര­ണ്ടു് പ­രി­പ്രേ­ക്ഷ്യ­ങ്ങ­ളിൽ വേർ­തി­രി­ച്ചു നി­റു­ത്താം.

  1. എ­ല്ലാ­ക്കാ­ല­ത്തും എല്ലാ സ­മൂ­ഹ­ങ്ങ­ളി­ലും നി­ല­നിൽ­ക്കു­ന്ന ചി­ര­ന്ത­ന­മാ­യ ചില മാ­ന­സി­ക പ്ര­വ­ണ­ത­ക­ളാ­ണു് റൊ­മാ­ന്റി­സി­സം.
  2. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ യൂ­റോ­പ്യൻ രാ­ജ്യ­ങ്ങ­ളിൽ സം­വേ­ദ­ന­ത്തി­നു­ണ്ടാ­യ മൌ­ലി­ക­മാ­യ മാ­റ്റ­ത്തി­ന്റെ ഫ­ല­മാ­യി സം­ജ­നി­ച്ച ഒരു നൂതന പ്ര­സ്ഥാ­ന­മാ­ണി­തു്.

മാ­ന­സി­ക പ്ര­വ­ണ­ത­കൾ­ക്കു് പ്രാ­ധാ­ന്യം നൽ­കു­ന്ന ആ­ദ്യ­ത്തെ നിർ­വ­ച­നം റൊ­മാ­ന്റി­സി­സ­ത്തി­നു് പ­രി­നി­ഷ്ഠി­ത­മാ­യ ഒരു കാലം കൽ­പി­ക്കു­ന്നി­ല്ല. റൊ­മാ­ന്റി­സി­സ­ത്തെ ഒരു ച­രി­ത്ര­സം­ഭ­വ­മാ­യി ക­രു­തു­ന്ന ര­ണ്ടാ­മ­ത്തെ സി­ദ്ധാ­ന്തം അതിനെ ഒരു നി­ശ്ചി­ത കാ­ല­യ­ള­വി­ലൊ­തു­ക്കി നി­റു­ത്തു­ന്നു. ഒ­ന്നു് കൂ­ടു­തൽ ഭാ­വ­പ­ര­വും മ­റ്റേ­തു് യു­ക്തി­പ­ര­വു­മാ­യ സ­മീ­പ­ന­മാ­ണു്.

നോർ­ത്രോ­പ്ഫ്രൈ[2], മോ­ഴ്സ് പെ­ക്ഹാം[3] തു­ട­ങ്ങി­യ ആ­ധു­നി­ക വി­മർ­ശ­കർ ര­ണ്ടാ­മ­ത്തെ ധാ­ര­ണ­യെ ആ­ദ­രി­ക്കു­ന്നു. മാ­ന­സി­ക പ്ര­വ­ണ­ത­ക­ളും ച­രി­ത്ര­സം­ഭ­വ­വും ഒ­ന്നാ­കാൻ നി­വൃ­ത്തി­യി­ല്ലെ­ന്നു് നോർ­ത്രോ­പ്ഫ്രൈ ശ­ഠി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­നു­ര­ഞ്ജ­നം അ­സാ­ധ്യ­മാ­യ വിധം ധ്രു­വാ­ന്ത­ര­ങ്ങ­ളിൽ വർ­ത്തി­ക്കു­ന്ന­വ­യാ­ണു് ഈ നി­രീ­ക്ഷ­ണ­ങ്ങൾ എന്നു പ­റ­ഞ്ഞു­കൂ­ടാ.

images/TE_Hulme.jpg
ടി. ഈ. ഹ്യൂം

റൊ­മാ­ന്റി­സി­സ­ത്തി­ന്റേ­തെ­ന്നു പ­റ­യാ­വു­ന്ന പ്ര­വ­ണ­ത­കൾ ക്ലാ­സി­ക് സാ­ഹി­ത്യ­ത്തി­ലും നി­യോ­ക്ലാ­സി­ക് സാ­ഹി­ത്യ­ത്തി­ലും വ്യ­ത്യ­സ്ത അ­നു­പാ­ത­ങ്ങ­ളിൽ ദൃ­ശ്യ­മാ­ണു്. ഒ­ന്നാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന ലോ­ഞ്ജി­ന­സ് ഉ­ദാ­ത്ത­ത­യെ­ക്കു­റി­ച്ചെ­ഴു­തി­യ പ്ര­ബ­ന്ധ­ത്തിൽ ഒരു റൊ­മാ­ന്റി­സി­സ്റ്റി­ന്റെ കാ­ഴ്ച­പ്പാ­ടാ­ണു് കാ­ണു­ന്ന­തു്. കാ­ല്പ­നി­ക­ന­വോ­ത്ഥാ­ന­മെ­ന്ന പ്ര­യോ­ഗം തന്നെ പാ­ശ്ചാ­ത്യ ന­വോ­ത്ഥാ­ന കാ­ല­ത്തെ ചില പ്ര­വ­ണ­ത­ക­ളു­ടെ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു് എന്ന അർ­ത്ഥ­ത്തി­ലാ­ണ­ല്ലോ ഇം­ഗ്ലീ­ഷ് വി­മർ­ശ­കർ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. കാ­ല്പ­നി­ക­ത­യെ പാടേ ത­ള്ളി­പ്പ­റ­ഞ്ഞ ടി. എസ്. എ­ലി­യ­ട്ടി ന്റെ ക­വി­ത­ക­ളി­ലും ക്ലാ­സി­സി­സ­ത്തി­ന്റെ പ്ര­വാ­ച­ക­നാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട ടി. ഈ. ഹ്യൂ­മി ന്റെ കൃ­തി­ക­ളി­ലും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഛായ പോ­ലു­മി­ല്ലെ­ന്നു് ശപഥം ചെ­യ്യാൻ നി­വൃ­ത്തി­യി­ല്ല. ചി­ര­ന്ത­ന­മാ­യ ചില മാ­ന­സി­ക പ്ര­വ­ണ­ത­ക­ളാ­ണു് റൊ­മാ­ന്റി­സി­സം എന്ന വാ­ദ­ത്തെ സാ­ധൂ­ക­രി­ക്കു­ന്നു ഈ വ­സ്തു­ത­കൾ. എ­ന്നാൽ ഈ പ്ര­വ­ണ­ത­കൾ അ­ഭൂ­ത­പൂർ­വ്വ­മാം­വി­ധം ആ­ധി­പ­ത്യം പി­ടി­ച്ചെ­ടു­ത്ത ഒരു പ്ര­ത്യേ­ക കാ­ഘ­ഘ­ട്ട­മു­ണ്ടു്. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ന്റെ അ­ന്ത്യ­പാ­ദം മുതൽ പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ പൂർ­വാർ­ദ്ധം വരെ വ്യാ­പി­ച്ചു­കി­ട­ക്കു­ന്ന ഈ കാ­ല­യ­ള­വിൽ പാ­ശ്ചാ­ത്യ സാ­ഹി­ത്യ­ങ്ങ­ളിൽ അ­ഭി­വൃ­ദ്ധി പ്രാ­പി­ച്ച സ­ങ്കീർ­ണ്ണ­മാ­യ സാ­ഹി­ത്യ­പ്ര­സ്ഥാ­ന­മാ­ണു് റൊ­മാ­ന്റി­സി­സം എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു്. നോർ­ത്രോ­പ്ഫ്രൈ ഈ കാ­ല­ഘ­ട്ട­ത്തെ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഗു­രു­ത്വ­കേ­ന്ദ്രം എന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു.[4]

അ­പ്പോൾ നാം എ­ത്തി­ച്ചേ­രു­ന്ന ധാരണ ഇ­താ­ണു്. റൊ­മാ­ന്റി­സി­സം ചില ചി­ര­ന്ത­ന­മാ­ന­സി­ക പ്ര­വ­ണ­ത­കൾ തന്നെ. എ­ന്നാൽ അതു് ഒരു സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ത്തി­ന്റെ രൂ­പ­ഭാ­വ­ങ്ങ­ളെ നിർ­ണ്ണ­യി­ക്കു­ന്ന നി­യാ­മ­ക­ശ­ക്തി­യാ­യി­ത്തീ­രു­ന്ന­തു് ഒരു പ്ര­ത്യേ­ക കാ­ല­യ­ള­വി­ലാ­ണു്. ആ കാ­ല­ഘ­ട്ട­ത്തി­ലെ രാ­ഷ്ട്രീ­യ­വും സാ­മൂ­ഹി­ക­വു­മാ­യ കാ­ലാ­വ­സ്ഥ ഈ പ്ര­വ­ണ­ത­ക­ളു­ടെ സർ­വാ­ധി­പ­ത്യ­ത്തി­നു പ്ര­ചോ­ദ­ന­മ­രു­ളി.

ഇ­തിൽ­നി­ന്നും റൊ­മാ­ന്റി­സി­സ­ത്തെ ഒരു ച­രി­ത്ര­സം­ഭ­വ­മാ­യി കാ­ണു­ന്ന­തു് അ­യു­ക്തി­ക­മ­ല്ലെ­ന്നും, അ­ന്യ­ത്ര വ്യ­ക്ത­മാ­ക്കി­യ രണ്ടു സി­ദ്ധാ­ന്ത­ങ്ങ­ളും സ­മ­ന്വ­യ­ക്ഷ­മ­മാ­ണെ­ന്നും വ­രു­ന്നു. അ­ങ്ങ­നെ സ­മ­ന്വ­യി­ക്കു­മ്പോൾ ന­മു­ക്കു ല­ഭി­ക്കു­ന്ന കാ­ഴ്ച­പ്പാ­ടു് ഇ­താ­ണു്; ഒരു സ­വി­ശേ­ഷ ച­രി­ത്ര­പ­ശ്ചാ­ത്ത­ല­ത്തിൽ ചില പ്ര­ത്യേ­ക മാ­ന­സി­ക പ്ര­വ­ണ­ത­കൾ­ക്കു ല­ഭി­ക്കു­ന്ന അ­നി­ഷേ­ധ്യ­മാ­യ ആ­ധി­പ­ത്യ­മാ­ണു് റൊ­മാ­ന്റി­സി­സം. ഇ­തി­നു് സ്പ­ഷ്ട­മാ­യ രണ്ടു ത­ല­ങ്ങ­ളു­ണ്ടു്.

  1. ച­രി­ത്ര­പ­ശ്ചാ­ത്ത­ലം
  2. മാ­ന­സി­ക പ്ര­വ­ണ­ത­കൾ­ക്കു ല­ഭി­ക്കു­ന്ന ആ­ധി­പ­ത്യം.
ച­രി­ത്ര പ­ശ്ചാ­ത്ത­ലം
images/Homer.jpg
ഹോമർ

പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­ത്തിൽ പാ­ണ്ഡി­ത്യ­ത്തി­ന്റേ­യും അ­നു­ക­ര­ണ­ത്തി­ന്റേ­യും കാ­ല­മാ­യി­രു­ന്നു പ­തി­നേ­ഴാം നൂ­റ്റാ­ണ്ടു മുതൽ പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ന്റെ പൂർ­വാർ­ദ്ധം വരെ. സർ­ഗ്ഗ­ചേ­ത­ന കർ­ക്ക­ശ­മാ­യ നി­യ­മ­ങ്ങ­ളു­ടെ ബ­ന്ധ­ന­ത്തിൽ­പ്പെ­ട്ടു് വീർ­പ്പു­മു­ട്ടു­ക­യാ­യി­രു­ന്നു അ­ന്നു്. സാ­ഹി­ത്യ­ത്തിൽ ആ­ധി­പ­ത്യം സ്ഥാ­പി­ച്ചി­രു­ന്ന ഫ്ര­ഞ്ചു­പ­ണ്ഡി­ത­ന്മാർ പ്രാ­ചീ­ന­ഗ്രീ­ക്ക്, റോമൻ സാ­ഹി­ത്യ­ങ്ങ­ളിൽ ക­ല­യു­ടെ പ­ര­മ­മാ­യ മ­ഹ­ത്വം ക­ണ്ടെ­ത്തി. ഹോമർ, ഹോറസ്, വെർ­ജിൽ തു­ട­ങ്ങി­യ­വ­രു­ടെ കൃ­തി­കൾ വ്ര­ത­നി­ഷ്ഠ­യോ­ടെ അ­നു­ക­രി­ച്ചു. ഏതു കൃ­തി­യു­ടെ മ­ഹ­ത്വ­വും ഈ ക്ലാ­സി­ക്കു­ക­ളു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി­വേ­ണം നിർ­ണ്ണ­യി­ക്കാ­നെ­ന്നു് അവർ വാ­ദി­ച്ചു. പാ­ണ്ഡി­ത്യ­ത്തി­ന്റെ ഈ ‘വി­വേ­ക­ശൂ­ന്യ’മായ ഉ­ദ്ബോ­ധ­നം യൂ­റോ­പ്പി­ലാ­ക­മാ­നം മാ­റ്റൊ­ലി­കൊ­ണ്ടു. നി­യോ­ക്ലാ­സി­ക് നി­രൂ­പ­ണ­ത്തി­ന്റെ പ­ര­മാ­ചാ­ര്യ­നാ­യ ബോ­ലോ­യു­ടെ പ്ര­സ്താ­വ­ന ശ്ര­ദ്ധി­ക്കു­ക. “നാ­മൊ­രി­ക്ക­ലും പ്ര­കൃ­തി­യിൽ നി­ന്നു് വ്യ­തി­ച­ലി­ച്ചു­പോ­ക­രു­തു്.”[5] ഇവിടെ പ്ര­കൃ­തി­ക്കു് പ്രാ­ചീ­ന­കൃ­തി­കൾ എന്നു മാ­ത്ര­മാ­ണർ­ത്ഥം. ഇം­ഗ്ല­ണ്ടിൽ നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ വ­ക്താ­വാ­യി­രു­ന്ന അ­ല­ക്സാ­ണ്ടർ പോ­പ്പി ന്റെ “നി­ഷ്കൃ­ഷ്ട­മാ­യി പ്രാ­ചീ­ന­നി­യ­മ­ങ്ങൾ പ­ഠി­ക്കു­ക. പ്ര­കൃ­തി­യെ അ­നു­ക­രി­ക്കു­ക എ­ന്ന­തി­നു് അവയെ അ­നു­സ­രി­ക്കു­ക എ­ന്നാ­ണർ­ത്ഥം”[6] എന്ന ഉ­പ­ദേ­ശം ബോ­ലോ­യു­ടെ പ്ര­സ്താ­വ­ത്തി­ന്റെ സ­ത്യ­സ­ന്ധ­മാ­യ വ്യാ­ഖ്യാ­ന­മാ­ണു്. പ്രാ­ചീ­ന­കൃ­തി­കൾ അ­വർ­ക്കു് ചി­ട്ട­പ്പെ­ടു­ത്തി­യ പ്ര­കൃ­തി­യാ­യി­രു­ന്നു.

images/Alexander_Pope.jpg
അ­ല­ക്സാ­ണ്ടർ പോ­പ്പ്

കാ­വ്യ­ത്തി­ന്റെ സ­മ­സ്ത­ഘ­ട­ക­ങ്ങൾ­ക്കും നിയമം നിർ­മ്മി­ച്ച ബോലോ സാ­ഹി­ത്യ­ത്തിൽ ക്ര­മ­സ­മാ­ധാ­നം പാ­ലി­ക്കാ­നും ക്ലാ­സി­സി­സ­ത്തി­ന്റെ ന­ല്ല­ശീ­ല­ങ്ങൾ അ­ടി­ച്ചേ­ല്പി­ക്കാ­നും ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു.[7] താ­ഴ്‌­ന്ന ജീ­വി­ത­ത­ല­ങ്ങ­ളും അ­മാ­നു­ഷ­ക­ഥാ­പാ­ത്ര­ങ്ങ­ളും കാ­വ്യ­ത്തി­ല­വ­ത­രി­പ്പി­ച്ചു­കൂ­ടെ­ന്നു് അ­ദ്ദേ­ഹം വി­ധി­ച്ചു. ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് പുതിയ പേ­രു­പോ­ലും സ­ങ്കൽ­പി­ച്ചു കൂടാ. അ­ന്ത­സ്സു­ള്ള പേ­രു­കൾ എത്ര വേ­ണ­മെ­ങ്കി­ലും ക്ലാ­സി­ക് സാ­ഹി­ത്യ­ത്തി­ലു­ണ്ട­ല്ലോ. മ­നു­ഷ്യ­സാ­മാ­ന്യ­മാ­യ വി­കാ­ര­ങ്ങ­ളു­ടെ സു­നി­യ­ന്ത്രി­ത­മാ­യ ആ­വി­ഷ്കാ­ര­ത്തി­നേ അ­നു­മ­തി നൽ­കി­യു­ള്ളൂ. വ്യ­ക്തി­യു­ടെ ആ­ത്മ­നി­ഷ്ഠ­മോ സ്വ­കാ­ര്യ­പ­ര­മോ ആയ അ­നു­ഭ­വ­ങ്ങൾ­ക്കു് സാ­ഹി­ത്യ­ത്തിൽ യാ­തൊ­രു പ്ര­സ­ക്തി­യു­മി­ല്ലാ­താ­യി. മ­നു­ഷ്യ­മ­ന­സ്സി­ന്റെ വ്യാ­പാ­ര­ങ്ങ­ളിൽ പലതും സാ­ഹി­ത്യ­ത്തി­നു നി­ഷി­ദ്ധ­മാ­ണെ­ന്നു് ഈ പ­ണ്ഡി­ത­ന്മാർ കരുതി. അവർ നല്ല അ­ഭി­രു­ചി എ­ന്നു് ഓ­മ­ന­പ്പേ­രി­ട്ടു വി­ളി­ച്ച യാ­ഥാ­സ്ഥി­തി­ക സ­ദാ­ചാ­ര­ബോ­ധ­ത്തി­നും സ­ഹൃ­ദ­യ­ത്വം തീ­ണ്ടാ­ത്ത യു­ക്തി­ക്കും സർ­വ­വും വി­ധേ­യ­മാ­യി­രി­ക്ക­ണ­മെ­ന്നു് ശ­ഠി­ച്ചു. “ഭാ­വ­ന­യു­ടെ സ­ഹാ­യ­ത്തോ­ടെ സ­ത്യ­ത്തെ ആ­ന­ന്ദ­വു­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന യു­ക്തി­യു­ടെ വ്യാ­പാ­ര”മെ­ന്നു് ക­വി­ത­യെ നിർ­വ­ചി­ക്കു­ന്ന ഡോ. ജോൺസൺ[8] ഭാ­വ­ന­യ്ക്കും ആ­ന­ന്ദ­ത്തി­നു­മ­ല്ല യു­ക്തി­ക്കാ­ണു് പ­ര­മ­മാ­യ സ്ഥാ­നം ക­ല്പി­ക്കു­ന്ന­തു്. നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ സൌ­ന്ദ­ര്യ­ശാ­സ്ത്ര­കാ­ര­നാ­യ അഡിസൻ ഭാ­വ­ന­യ്ക്കു നൽ­കു­ന്ന വ്യാ­ഖ്യാ­നം ഹോ­ബ്സി­ന്റെ ഈ നി­രീ­ക്ഷ­ണ­ത്തി­ല­ധി­ഷ്ഠി­ത­മാ­ണു്. “പ­രി­ക്ഷീ­ണ­മാ­യ ഓർ­മ്മ­യ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല ഭാവന. അതു് ഉ­റ­ങ്ങു­ക­യോ ഉ­ണർ­ന്നി­രി­ക്കു­ക­യോ ചെ­യ്യു­ന്ന മ­നു­ഷ്യ­നി­ലും മ­റ്റ­നേ­കം ജ­ന്തു­ക്ക­ളി­ലും ദൃ­ശ്യ­മാ­ണു്.”[9] ഷ്ളെ­ഗൽ സ­ഹോ­ദ­ര­ന്മാ­രും, നോ­വാ­ലി­സും, കോൾ­റി­ഡ്ജ്ജും, ബ്ലേ­ക്കും ഭാ­വ­ന­യ്ക്കു നൽ­കു­ന്ന വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ ഇതു പ­രി­ശോ­ധി­ച്ചാൽ നി­യോ­ക്ലാ­സി­ക് വീ­ക്ഷ­ണ­ഗ­തി­യു­ടെ അ­ന­ഗാ­ധ­ത­യും ബാ­ലി­ശ­ത്വ­വും വ്യ­ക്ത­മാ­കും. ഭാ­വ­ന­യെ യു­ക്തി­കൊ­ണ്ടു നി­യ­ന്ത്രി­ക്കു­ക. വി­കാ­ര­ത്തെ യു­ക്തി­ചി­ന്ത­കൊ­ണ്ടു സം­സ്ക­രി­ക്കു­ക ബ­ഹു­പ്ര­യു­ക്ത­മാ­യ പൂർ­വ­സ­ങ്കേ­ത­ങ്ങ­ളിൽ ആശയം നി­റ­ച്ച­വ­ത­രി­പ്പി­ക്കു­ക. ആ­ത്മാ­വി­ഷ്കാ­ര­ത്തിൽ­നി­ന്നു അ­നു­ക­ര­ണാ­ത്മ­ക­മാ­യ നിർ­മ്മാ­ണ­ത്തി­ലേ­യ്ക്കു് സാ­ഹി­ത്യം അ­ധഃ­പ­തി­ക്കു­ന്ന­താ­ണു് നാ­മി­വി­ടെ കാ­ണു­ന്ന­തു്.

images/Blake.jpg
ബ്ലേ­ക്ക്

ക­വി­ക­ളും ക­ലാ­കാ­ര­ന്മാ­രു­മാ­ണു് നി­യ­മ­ങ്ങ­ളു­ടെ നിർ­മ്മാ­താ­ക്കൾ. അ­വ­രു­ടെ കൃ­തി­കൾ അ­പ­ഗ്ര­ഥി­ക്കു­ന്ന­തി­ലൂ­ടെ ആ നി­യ­മ­ങ്ങൾ ക­ണ്ടെ­ത്തു­ന്ന­തേ­യു­ള്ളു വി­മർ­ശ­കർ. മൗലിക പ്ര­തി­ഭ­യു­ള്ള ക­വി­ക­ളെ പൂർ­വ­ക­വി­ക­ളം­ഗീ­ക­രി­ച്ചി­രു­ന്ന കാ­വ്യ­നി­യ­മ­ങ്ങ­ളിൽ—അവ എ­ത്ര­ത­ന്നെ മ­ഹ­ത്ത­ര­മാ­യി­രു­ന്നാ­ലും ശരി— അ­ധി­ക­കാ­ലം ബ­ന്ധി­ച്ചി­ടു­ക സാ­ധ്യ­മ­ല്ല. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ തി­ര­പ്പു­റ­പ്പാ­ടു് ഈ സത്യം നി­സ്സം­ശ­യം വി­ളി­ച്ചോ­തു­ന്നു. ഏതു രാ­ജ്യ­ങ്ങ­ളി­ലാ­ണോ നി­യ­മ­ങ്ങൾ രൂ­ഢ­മൂ­ല­മാ­യി­രു­ന്ന­തു്, അ­വി­ട­ങ്ങ­ളി­ലാ­ണു് റൊ­മാ­ന്റി­സി­സം ഒരു വെ­ല്ലു­വി­ളി­യു­ടെ­യോ വി­പ്ല­വ­ത്തി­ന്റെ­യോ സ്വ­ഭാ­വം കൈ­ക്കൊ­ണ്ട­തു്.

images/Novalis.jpg
നോ­വാ­ലി­സ്

പാ­ര­മ്പ­ര്യ­ത്തി­ന്റെ പഴകിയ ചാ­ലി­ലൂ­ടെ അ­ലം­ഭാ­വ­ത്തോ­ടെ ഒ­ഴു­കി­യി­രു­ന്ന ജീ­വി­തം ഫ്ര­ഞ്ചു­വി­പ്ല­വ­ത്തി­നു് ബീ­ജാ­വാ­പം ചെയ്ത പ്ര­ക്ഷോ­ഭ­ക­ര­മാ­യ ആ­ശ­യ­ങ്ങ­ളു­ടെ പൊ­ള്ളു­ന്ന ചൂടിൽ ഞെ­ട്ടി­യു­ണർ­ന്നു. തി­ക­ച്ചും അ­സ്വാ­സ്ഥ്യ പൂർ­ണ്ണ­മാ­യ ഒരു കാ­ലാ­വ­സ്ഥ സം­ജാ­ത­മാ­യി. വ്യാ­വ­സാ­യി­ക വി­പ്ല­വം ഫ്യു­ഡ­ലി­സ­ത്തെ അ­തി­ന്റെ പൊ­ങ്ങ­ച്ച­ങ്ങ­ളോ­ടെ ത­കർ­ത്തു­ക­ള­ഞ്ഞു. അതോടു കൂടി പഴയ ആ­ശ­യ­ങ്ങ­ളോ­ടു­ള്ള മ­മ­ത­യും ആ­വേ­ശ­വും കെ­ട്ട­ട­ങ്ങി. ആ­ഭി­ജാ­ത്യ­വും കു­ല­മ­ഹി­മ­യു­മി­ല്ലാ­ത്ത സാ­ധാ­ര­ണ­ക്കാ­ര­നും പ്ര­യ­ത്ന­ശീ­ല­വും ബു­ദ്ധി­യു­മു­ണ്ടെ­ങ്കിൽ സ­മൂ­ഹ­ത്തി­ന്റെ ഉ­ന്ന­ത­ശ്രേ­ണി­യിൽ ക­ട­ന്നു കൂ­ടാ­മെ­ന്നാ­യി. സ്വാ­ഭാ­വി­ക­മാ­യും സ­മൂ­ഹ­ത്തെ­ക്കാൾ വ്യ­ക്തി­ക്കു പ്രാ­ധാ­ന്യം ല­ഭി­ച്ചു തു­ട­ങ്ങി. വ്യ­വ­സാ­യ­വ­ത്ക­ര­ണ­ത്തി­ലൂ­ടെ ന­ഗ­ര­ങ്ങ­ളാ­വിർ­ഭ­വി­ച്ചു. ഗ്രാ­മീ­ണ­ജ­ന­ത തൊ­ഴി­ല­ന്വേ­ഷി­ച്ചു് ന­ഗ­ര­ങ്ങ­ളി­ലേ­ക്കു പ്ര­വ­ഹി­ച്ചു. ന­ഗ­ര­ജീ­വി­ത­ത്തി­ന്റെ യാ­ന്ത്രി­ക­ത­യും പാ­പ്പ­ര­ത്ത­വും അ­സം­തൃ­പ്തി­യു­ള­വാ­ക്കി. അ­ങ്ങ­നെ ഗ്രാ­മ­ത്തി­ന്റെ­യും ഗ്രാ­മീ­ണ­ജീ­വി­ത­ത്തി­ന്റെ­യും മ­ഹ­ത്വം പുതിയ ആ­വേ­ശ­ത്തോ­ടെ അവർ തി­രി­ച്ച­റി­ഞ്ഞു. ഗ്രാ­മ­ങ്ങ­ളി­ലേ­യ്ക്കും പ്ര­കൃ­തി­യി­ലേ­യ്ക്കും മ­ട­ങ്ങി­പ്പോ­കാ­നു­ള്ള ആ­ഹ്വാ­ന­ങ്ങൾ ഉ­യ­രു­ക­യും ചെ­യ്തു.

images/Herder.jpg
ഹെർഡർ

ഈ കാ­ല­യ­ള­വിൽ ശ്ര­ദ്ധേ­യ­രാ­യി­ത്തീർ­ന്ന ചി­ന്ത­ക­ന്മാർ പൊ­തു­വേ അ­ന്തർ­മു­ഖ­രാ­യി­രു­ന്നു. പ്ര­കൃ­തി­സൗ­ന്ദ­ര്യ­മാ­ണു് ക­വി­യു­ടെ വി­ഹാ­ര­മേ­ഖ­ല­യെ­ന്നും സൃ­ഷ്ടി­കർ­മ്മ­ത്തി­ന്റെ കാ­ര്യ­ത്തിൽ കവി ഈ­ശ്വ­ര­നു തു­ല്യ­നാ­ണെ­ന്നും വാ­ദി­ച്ച ഹെർഡർ സാ­ഹി­ത്യ­ത്തി­ന്റെ അ­നി­ഷേ­ധ്യ­മാ­യ പ്രാ­ദേ­ശി­ക­ത്വ­ത്തിൽ ഊ­ന്നു­ക കൂ­ടി­ചെ­യ്തു. മ­നു­ഷ്യൻ ജ­ന്മ­നാ തന്നെ ഉ­ത്കൃ­ഷ്ട­നാ­ണെ­ന്നും ബാ­ഹ്യ­നി­യ­മ­ങ്ങ­ളാ­ണു് അവനെ അ­ധ­മ­ത്വ­ത്തി­ലേ­യ്ക്കു ന­യി­ക്കു­ന്ന­തെ­ന്നും വാ­ദി­ച്ച സ്പി­നോ­സ വി­കാ­ര­ങ്ങ­ളെ ഉ­ത്കൃ­ഷ്ട­മെ­ന്നും അ­പ­കൃ­ഷ്ട­മെ­ന്നും വ­ക­തി­രി­ക്കു­ന്ന­തി­ന്റെ യു­ക്തി­രാ­ഹി­ത്യം വെ­ളി­വാ­ക്കി. മ­നു­ഷ്യ­നു് അ­വ­ന്റെ നൈ­സർ­ഗ്ഗി­ക­വി­കാ­ര­ങ്ങ­ളെ നി­ഷേ­ധി­ക്കാ­തെ തന്നെ മ­ഹ­ത്വ­ത്തി­ലേ­യ്ക്കു­യ­രാ­മെ­ന്ന ഉ­പ­ദർ­ശ­ന­വും അ­ദ്ദേ­ഹ­ത്തി­ന്റേ­തു­ത­ന്നെ. ഇ­മ്മാ­നു­വൽ കാ­ന്റി­ന്റെ ആ­ത്മ­നി­ഷ്ഠ­മാ­യ ദർശനം വ­സ്തു­ക്ക­ളെ നിർ­ണ്ണ­യി­ക്കു­ന്ന­തു് വ്യ­ക്തി­യു­ടെ മ­ന­സ്സാ­ണെ­ന്നു വാ­ദി­ച്ച­പ്പോൾ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ മൗ­ലി­ക­ത­ത്ത്വം അ­വ­തീർ­ണ്ണ­മാ­യി. യു­ക്തി­യു­ടെ പ­രി­മി­തി ചു­ണ്ടി­ക്കാ­ട്ടു­ക­യും കേവല സൌ­ന്ദ­ര്യ­ത്തി­ന്റെ മ­ഹ­ത്വം ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്തു അ­ദ്ദേ­ഹം. നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ ആ­ധാ­ര­ശി­ല­യാ­യ യു­ക്തി­പ­ര­ത­യ്ക്കേ­റ്റ കനത്ത ആ­ഘാ­ത­മാ­യി­രു­ന്നു കാ­ന്റി­ന്റെ ദർശനം. ക­വി­ത­യിൽ വി­കാ­ര­ത്തി­നും ഭാ­വ­ന­യ്ക്കു­മു­ള്ള അ­പ്ര­തി­മ സ്ഥാ­നം വാ­ദി­ച്ചു സ്ഥാ­പി­ച്ച ഷി­ല്ല­റും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ വ­ക്താ­വാ­യാ­ണു് രം­ഗ­പ്ര­വേ­ശം ചെ­യ്ത­തു്. ഈ ചി­ന്ത­ക­ന്മാ­രി­ലൂ­ടെ പു­തി­യൊ­രു കാ­ഴ്ച­പ്പാ­ടു് രൂ­പ­പ്പെ­ട്ടു­തു­ട­ങ്ങി. എ­ങ്കി­ലും യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ന്റെ ഉ­രു­ക്കു­കോ­ട്ട­ക­ളിൽ സം­ഹാ­രാ­ത്മ­ക­മാ­യ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കാൻ റൂ­സ്സോ യുടെ അ­ഗ്നി­മ­യ­മാ­യ വാ­ക്കു­കൾ­ക്കാ­ണു് ക­ഴി­ഞ്ഞ­തു്. വ്യ­വ­സ്ഥാ­പി­ത­മാ­യ എല്ലാ ധാ­ര­ണ­കൾ­ക്കും തീ­പി­ടി­പ്പി­ച്ച ‘Social contract’സാ­മൂ­ഹി­ക­ചി­ന്ത­യിൽ സൃ­ഷ്ടി­ച്ച­തി­നു തു­ല്യ­മാ­യ വി­പ്ല­വ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ഖ്യാ­ത­മാ­യ ആ­ത്മ­ക­ഥ­യും നോ­വ­ലു­ക­ളും സാ­ഹി­ത്യാ­ഭി­രു­ചി­യിൽ വ­രു­ത്തി­ക്കൂ­ട്ടി­യ­തു്. ച­രി­ത്ര­കാ­ര­നാ­യ ‘വിൽ­ഡ്യൂ­റ­ന്റി­ന്റെ’ ഭാ­ഷ­യിൽ “റു­സ്സോ­യ്ക്കും റൊ­മാ­ന്റി­സി­സ­ത്തി­നും സാ­ഹി­ത്യം മി­ക്ക­വാ­റും പൂർ­ണ്ണ­മാ­യി­ത്ത­ന്നെ കീ­ഴ­ട­ങ്ങി.”[10] റൊ­മാ­ന്റി­സി­സ­ത്തെ സ്കോ­ട്ട്ജെ­യിം­സ് ഇ­ങ്ങ­നെ വി­വ­രി­ക്കു­ന്നു: “കാ­ല്പ­നി­ക­ക­വി, ജീ­വി­ത­ത്തിൽ­നി­ന്നും ക­ല­യിൽ­നി­ന്നും ആ­വ­ശ്യ­പ്പെ­ട്ട­തു് അ­നു­ഭൂ­തി­യാ­യി­രു­ന്നു. അ­യാ­ളു­ടെ വൈ­യ­ക്തി­ക­ചേ­ത­ന­യു­ടെ പൂർ­ണ്ണ­വും കൂ­ടു­തൽ വി­ശാ­ല­വു­മാ­യ സാ­ക്ഷാ­ത്കാ­ര­ത്തി­നും പ്ര­തി­ഷ്ഠാ­പ­ന­ത്തി­നു­മു­ള്ള സാ­ധ്യ­ത­യാ­യി­രു­ന്നു. വ്യ­ക്തി­യെ അ­വ­ന്റെ സമസ്ത ആ­വ­ശ്യ­ങ്ങ­ളോ­ടും അ­വ­കാ­ശ­ങ്ങ­ളോ­ടും അ­നി­യ­ന്ത്രി­ത­മാ­യ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ എ­ല്ലാ­റ്റി­നു­മു­പ­രി­യാ­യി പ്ര­തി­ഷ്ഠി­ക്കു­ക.”[11] മോ­ച­ന­ത്തി­നു­ള്ള മു­റ­വി­ളി­യാ­യി­രു­ന്നു അതു്. ബാ­ഹ്യ­മാ­യ അ­ധി­കാ­രം അ­ടി­ച്ചേ­ല്പി­ക്കു­ന്ന എല്ലാ നി­യ­ന്ത്ര­ണ­ങ്ങ­ളിൽ നി­ന്നു­മു­ള്ള മോചനം. ഈ മു­റ­വി­ളി ഏ­റ്റ­വും പ്ര­ക­ട­വും തീ­വ്ര­വു­മാ­യ സ്വ­ര­ത്തിൽ ആദ്യം ആ­വി­ഷ്കൃ­ത­മാ­യ­തു് റൂ­സ്സോ­യു­ടെ കൃ­തി­ക­ളി­ലാ­ണു്. നൈ­സർ­ഗ്ഗി­ക വി­കാ­ര­ങ്ങ­ളു­ടെ ക­വി­ഞ്ഞൊ­ഴു­ക­ലി­നെ­ക്കു­റി­ച്ചു് വേർ­ഡ്സ്വർ­ത്ത് ഭാവന ചെ­യ്യു­ന്ന­തി­നു­മുൻ­പേ റൂ­സ്സോ അതു് സാ­ക്ഷാ­ത്ക­രി­ച്ചു ക­ഴി­ഞ്ഞു. ക­ടു­ത്ത യു­ക്തി­പ­ര­ത­യെ നെ­ഞ്ചേ­റ്റി ലാ­ളി­ക്കു­ന്ന ഒരു കാ­ല­ഘ­ട്ട­ത്തി­നു് യു­ക്തി­രാ­ഹി­ത്യ­ത്തി­ന്റെ സ­ങ്കീർ­ത്ത­ന­മാ­ല­പി­ക്കേ­ണ്ടി വ­രു­ക­സ്വാ­ഭാ­വി­ക­മാ­ണെ­ന്നും, അ­തു­കൊ­ണ്ടു് റു­സ്സോ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കിൽ­പ്പോ­ലും റൊ­മാ­ന്റി­ക്വി­പ്ല­വം സം­ഭ­വി­ക്കു­മാ­യി­രു­ന്നു എ­ന്നും വാ­ദി­ക്കു­ന്ന ജെ. ബി. പ്രീ­സ്റ്റ്ലി യും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ പ്ര­ത്യ­ക്ഷ­പ്ര­വാ­ച­ക­നാ­യി അ­ദ്ദേ­ഹ­ത്തെ ആ­ദ­രി­ക്കു­ന്നു­ണ്ടു്.[12]

ഇ­താ­ണു് റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ച­രി­ത്ര­പ­ശ്ചാ­ത്ത­ലം. നി­യോ­ക്ലാ­സി­ക് കാ­വ്യാ­ഭി­രു­ചി കർ­ക്ക­ശ­മാ­യ യു­ക്തി­ബോ­ധ­ത്തി­ല­ധി­ഷ്ഠി­ത­മാ­യി­രു­ന്നു. അ­ന്ന­ത്തെ വി­മർ­ശ­ക­രു­ന്ന­യി­ച്ച കാ­വ്യ­ത­ത്ത്വ­ങ്ങൾ അ­നു­ക­ര­ണ­ത്തെ ആ­ദർ­ശ­വ­ത്ക­രി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. പ്രാ­യോ­ഗി­ക­മാ­യി നോ­ക്കു­മ്പോൾ മൌ­ലി­ക­ത­യു­ടെ നി­ഷേ­ധ­മാ­യി­രു­ന്നു അതു്. സ്വാ­ഭാ­വി­ക­മാ­യും ഈ കാ­വ്യാ­ഭി­രു­ചി­ക്കെ­തി­രാ­യി രൂപം കൊ­ള്ളു­ന്ന പുതിയ കാ­വ്യാ­ദർ­ശം സർ­വോ­പ­രി മൗ­ലി­ക­ത­യി­ലൂ­ന്നു­ന്ന­താ­യി­രി­ക്കും. മൗ­ലി­ക­ത­യു­ടെ പു­നർ­ജ­ന­നം സൃ­ഷ്ടി­പ­ര­മാ­യ ഭാ­വ­ന­യു­ടെ ഉ­യിർ­ത്തെ­ഴു­ന്നേൽ­പി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു.

കാ­പ്പി­റ്റ­ലി­സ­ത്തി­ന്റെ ആ­വിർ­ഭാ­വ­ത്തോ­ടെ സ­മൂ­ഹ­ത്തിൽ വ്യ­ക്തി കൂ­ടു­തൽ ശ്ര­ദ്ധേ­യ­നാ­യി. മ­ത്സ­രാ­ക്രാ­ന്ത­മാ­യ വ്യാ­വ­സാ­യി­കാ­ന്ത­രീ­ക്ഷം സ­മൂ­ഹ­ത്തി­നു­ള്ളിൽ വൈ­യ­ക്തി­ക­മാ­യ അ­സ്തി­ത്വം സ്ഥാ­പി­ക്കാൻ അ­നു­കൂ­ല­മാ­യ സാ­ഹ­ച­ര്യം സൃ­ഷ്ടി­ച്ചു. അ­ങ്ങ­നെ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­നം ഏ­റ്റ­വും ശ്ര­ദ്ധേ­യ­മാ­യ മൂ­ല്യ­മാ­യി­ത്തീർ­ന്നു. ചി­ന്ത­ക­ന്മാർ യു­ക്തി­യു­ടെ സർ­വാ­ധി­പ­ത്യ­ത്തെ ത­ള്ളി­പ്പ­റ­യു­ക­യും വി­കാ­ര­ത്തി­ന്റെ മ­ഹ­ത്വം ആ­വേ­ശ­പൂർ­വ്വം ഉ­ന്ന­യി­ക്കു­ക­യും ചെ­യ്ത­തോ­ടെ പു­തി­യൊ­രു ജീ­വി­ത­വീ­ക്ഷ­ണ­ത്തി­നും കാ­വ്യാ­ഭി­രു­ചി­ക്കും ആ­ധാ­ര­മാ­യ എല്ലാ ചോ­ദ­ന­ക­ളും ഒത്തു ചേർ­ന്നു ക­ഴി­ഞ്ഞു.

വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത
images/Rousseau.jpg
റൂ­സ്സോ

“ഞാൻ മ­റ്റു­ള്ള­വ­രെ­ക്കാൾ ശ്രേ­ഷ്ഠ­ന­ല്ലെ­ങ്കിൽ വ്യ­ത്യ­സ്ത­നെ­ങ്കി­ലു­മാ­ണു്” റൂ­സ്സോ­യു­ടെ ഈ പ്ര­സ്താ­വ­ന­യിൽ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ മൂ­ല­ശ്രു­തി മു­ഴ­ങ്ങു­ന്നു.[13] നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ മ­ര­വി­ച്ച സാ­മൂ­ഹി­ക­വീ­ക്ഷ­ണ­ത്തി­ന­ഭി­മു­ഖ­മാ­യി ഞാ­നെ­ന്ന ഭാ­വ­ത്തെ ഭീ­മാ­കാ­ര­മാ­യി പി­ടി­ച്ചു നി­റു­ത്തു­ന്നു ഈ പ്ര­സ്താ­വം. സ­മൂ­ഹ­ത്തെ­ക്കാൾ വ്യ­ക്തി­യും വ്യ­ക്തി­യെ­ക്കാൾ അ­യാ­ളു­ടെ വി­കാ­ര­ങ്ങ­ളും ആ­ദർ­ശ­ങ്ങ­ളും പ്ര­ധാ­ന­മാ­ണെ­ന്ന പ്ര­ഗാ­ഢ­വി­ശ്വാ­സം, വ്യ­ക്തി­യു­ടെ അ­വ­കാ­ശ­ങ്ങൾ സ്ഥാ­പി­ച്ചെ­ടു­ക്കു­ന്ന­തി­നു് സ­മൂ­ഹ­ത്തോ­ടു പ്ര­ക്ഷോ­ഭം കൂ­ട്ടാ­നു­ള്ള വെ­മ്പൽ, സ­മൂ­ഹ­ത്തി­ന്റെ ജീ­വി­ത­സാ­ക­ല്യ­ത്തിൽ ത­ന്റേ­തു മാ­ത്ര­മാ­യ അ­സ്തി­ത്വം സ്ഥാ­പി­ക്കാ­നു­ള്ള തീ­വ്ര­ത­ര­മാ­യ യത്നം ഈ ഉ­ത്ക­ട­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യാ­ണു് റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഊർജ്ജ സ്രോ­ത­സ്സ്. അ­തി­നാൽ ബാ­ഹ്യ­മാ­യ ഒ­ന്നും കാ­ര്യ­മ­ല്ല. ‘നി­ങ്ങൾ’ നി­ങ്ങൾ മാ­ത്ര­മാ­ണു പ്ര­ധാ­നം[14] എന്ന ജർ­മ്മൻ ചി­ന്ത­ക­നാ­യ ഫീഷേ യുടെ വാദം റൊ­മാ­ന്റി­സി­സ­ത്തി­ന്റെ സാ­ര­സർ­വ­സ്വ­മുൾ­ക്കൊ­ള്ളു­ന്നു. ജർ­മ്മൻ റൊ­മാ­ന്റി­സി­സ­ത്തി­നു് ത­ത്വ­ശാ­സ്ത്ര­പ­ര­മാ­യ അ­ടി­ത്ത­റ നൽകിയ ഫ്രെ­ഡ­റി­ക് ഷ്ളെ­ഗൽ ഈ പ്ര­വ­ണ­ത­യെ ഇ­ങ്ങ­നെ വി­ശ­ദീ­ക­രി­ക്കു­ന്നു. “മ­നു­ഷ്യ­നി­ലെ പ്രാ­ഥ­മി­ക­വും ശാ­ശ്വ­ത­വു­മാ­യ ഏക ഘടകം അ­വ­ന്റെ സ്വ­ത്വ­മാ­ണു്. ഈ സ്വ­ത്വ­ത്തി­ന്റെ രൂ­പ­വ­ത്ക­ര­ണ­ത്തി­ലും വി­ക­സ­ന­ത്തി­ലും ഊ­ന്നു­ന്ന ഈ പ്ര­സ്ഥാ­നം ഒരു തരം ദി­വ്യ­മാ­യ അ­ഹം­ബോ­ധ­ത്തി­ലാ­വും എ­ത്തി­ച്ചേ­രു­ക.”[15]

images/William_Wordsworth.jpg
വേർ­ഡ്സ്വർ­ത്ത്

ഓരോ ക­വി­യും വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­ത്തി­നു് സ്വ­ന്തം മാ­ന­സി­ക ഘ­ട­ന­യ്ക്ക­നു­സൃ­ത­മാ­യ മാർ­ഗ്ഗം സ്വീ­ക­രി­ക്കു­ന്നു. മ­ഹ­ത്വ­പൂർ­ണ്ണ­മാ­യ ഗ­ഹ­ന­ചി­ന്ത­യും മി­സ്റ്റി­ക്ക­നു­ഭൂ­തി­യെ ആ­വ­ഹി­ക്കു­ന്ന ഭാ­വ­ന­യു­മാ­ണു് ജർ­മ്മൻ കവികൾ ഇതിനു ക­ണ്ടെ­ത്തി­യ­തു്. നൈ­സർ­ഗ്ഗി­ക­വി­കാ­ര­ങ്ങ­ളു­ടെ അ­നർ­ഗ്ഗ­ള­മാ­യ പ്ര­വാ­ഹ­ത്തി­ലൂ­ടെ സ്വയം അ­നാ­വ­ര­ണം ചെ­യു­ന്നു ലാ­മർ­ട്ടീൻ. എ­ന്തും അ­തി­ഭാ­വു­ക­ത്വ­ത്തി­ന്റെ ശോണിമ ക­ലർ­ത്തി അ­വ­തി­രി­പ്പി­ക്കു­ക ദി­ദ­റോ­യു­ടെ മാർ­ഗ്ഗ­മാ­ണു്. അ­ഗാ­ധ­വി­കാ­ര­ങ്ങ­ളും ഉ­ദാ­ത്ത­ചി­ന്ത­ക­ളും അ­നു­ര­ഞ്ജി­പ്പി­ച്ചു് ഭാ­വ­ന­യു­ടെ ഉ­ത്ത­പ്ത­ത­യി­ലു­രു­ക്കി പു­നഃ­സൃ­ഷ്ടി­ക്കു­ന്ന­തി­ലൂ­ടെ കോൾ­റി­ഡ്ജ് ഇ­ത­ര­ഭി­ന്ന­മാ­യ വ്യ­ക്തി­ത്വം സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്നു. ഭാ­വ­ന­യി­ലൂ­ടെ പു­തി­യൊ­രു ലോകം സൃ­ഷ്ടി­ക്കു­ക­യും ജീ­വി­ത­ത്തെ­യും ഭൗ­തി­കാ­തീ­ത­സ­ത്ത­യെ­യും കു­റി­ച്ചു് ഞെ­ട്ടി­ക്കു­ന്ന ചോ­ദ്യ­ങ്ങൾ അ­നു­വാ­ച­ക­രു­ടെ മു­ഖ­ത്തേ­യ്ക്കു നിർ­ദ്ദാ­ക്ഷ­ണ്യം വ­ലി­ച്ചെ­റി­യു­ക­യും ചെ­യ്യു­ന്ന വി­ല്യം ബ്ലേ­ക്കു് തി­ള­ച്ചു മ­റി­യു­ന്ന സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ നി­താ­ന്ത­മാ­യ അ­ശാ­ന്തി ആ­വി­ഷ്ക­രി­ക്കു­ക­യാ­ണു്. വി­പ്ല­വ­ക­ര­മാ­യ ജീ­വി­ത­വീ­ക്ഷ­ണ­വും പ്ര­കൃ­തി­യെ ആ­ത്മ­സാ­ത്ക­രി­ക്കാ­നു­ള്ള വെ­മ്പ­ലും ഷെ­ല്ലി­യു­ടെ വ്യ­ക്തി­ത്വ പ്ര­തി­ഷ്ഠാ­പ­ന­മാർ­ഗ്ഗ­മാ­യി­രു­ന്നു. വേർ­ഡ്സ്വർ­ത്തു് കാ­വ്യ­ഭാ­ഷ­യേ­യും പ്ര­മേ­യ­ത്തേ­യും പ്ര­കൃ­തി ദർ­ശ­ന­ത്തേ­യും കു­റി­ച്ചു് ഉ­ന്ന­യി­ച്ച അ­ഭി­ന­വാ­ദർ­ശ­ങ്ങൾ തനതായ വ്യ­ക്തി­ത്വ­ത്തി­ന്റെ പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യിൽ നി­ന്നു­യിർ­ക്കൊ­ണ്ട­താ­ണു്. അ­ങ്ങ­നെ റൊ­മാ­ന്റി­ക് ക­വി­കൾ­ക്കു ത­മ്മി­ലു­ള്ള വ്യ­ത്യാ­സം വ്യ­ക്തി­ത്വ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യേ­യും, അതു് സ്ഥാ­പി­ക്കാൻ സ്വീ­ക­രി­ക്കു­ന്ന കാ­വ്യോ­പാ­ധി­യേ­യും ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു.

images/Lamartine.png
ലാ­മർ­ട്ടീൻ

മ­റ്റു­ള്ള­വ­രിൽ­നി­ന്നു വ്യ­ത്യ­സ്ത­നാ­ണു് എന്നു വി­ശ്വ­സി­ക്കു­ന്ന റൊ­മാ­ന്റി­ക് കവി തന്റെ അ­നു­ഭൂ­തി­ക­ളും അ­സ­ദൃ­ശ­മാ­ണെ­ന്നു ക­രു­തു­ന്നു. ഈ അ­പൂർ­വാ­നു­ഭൂ­തി­കൾ ആ­വി­ഷ്ക­രി­ക്കാൻ പഴയ സ­ങ്കേ­ത­ങ്ങൾ അ­പ­ര്യാ­പ്ത­മാ­ണു്. അ­വ­യ്ക്കു് തി­ക­ച്ചും നൂ­ത­ന­വും ത­ന്റേ­തു­മാ­ത്ര­വു­മാ­യ രൂപം നൽകാൻ അയാൾ പ്ര­തി­ജ്ഞാ­ബ­ദ്ധ­നാ­കു­ന്നു. അ­ങ്ങ­നെ­യാ­ണു് അ­യാ­ളു­ടെ ഓരോ സൃ­ഷ്ടി­യും ഓരോ പുതിയ രൂ­പ­ത്തി­ന്റെ ക­ണ്ടെ­ത്ത­ലാ­കു­ന്ന­തു്. റൊ­മാ­ന്റി­സി­സം രൂ­പ­സ­ങ്ക­ല്പ­ത്തിൽ വന്ന പ­രി­വർ­ത്ത­ന­മാ­ണെ­ന്ന ഹെർ­ബർ­ട്ട് റീ­ഡി­ന്റെ[16] നി­രീ­ക്ഷ­ണം ഈ പ­ശ്ചാ­ത്ത­ല­ത്തിൽ അ­ന്വർ­ത്ഥ­മാ­കു­ന്നു. അ­പ്പോൾ നി­യോ­ക്ലാ­സി­ക് സ­ങ്കേ­ത­ങ്ങ­ളു­ടെ നി­ഷേ­ധ­വും, പുതിയ രൂ­പ­ങ്ങ­ളു­ടെ ക­ണ്ടെ­ത്ത­ലും, സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ അ­സ­ദൃ­ശ­ത സ്ഥാ­പി­ക്കാ­നു­ള്ള ഉ­പാ­ധി­യു­മാ­ണി­തെ­ന്നു വ്യ­ക്തം. അ­തു­കൊ­ണ്ടു് ഈ പ്ര­വ­ണ­ത­ക­ളെ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ നിർ­വ­ച­ന­ത്തി­നാ­സ്പ­ദ­മാ­യ വ്യാ­വർ­ത്ത­ക ധർ­മ്മ­ങ്ങ­ളാ­യി­ട്ട­ല്ല, വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത­യു­ടെ­ത­ന്നെ ആ­വി­ഷ്കാ­ര­മാ­യി വേണം ക­രു­താൻ.

റൊ­മാ­ന്റി­ക് ക­വി­ക്കു് ഈ പ്ര­പ­ഞ്ച­ത്തി­ന്റെ കേ­ന്ദ്ര­വും എല്ലാ ര­ച­ന­ക­ളു­ടെ­യും വി­ഷ­യ­വും ഞാൻ ആണു്. ഈ അ­ഹം­ബോ­ധം ഒ­രു­ത­രം ആ­ത്മാ­ന്വേ­ഷ­ണ­ത്തി­നും ആ­ത്മാ­പ­ഗ്ര­ഥ­ന­ത്തി­നും പ്ര­ചോ­ദ­നം നൽ­കു­ന്നു. സാ­മൂ­ഹി­ക­ബോ­ധ­ത്തി­നും സ­ദാ­ചാ­ര­സ­ങ്ക­ല്പ­ങ്ങൾ­ക്കു­മ­നു­സ­രി­ച്ചു് സം­സ്ക­രി­ക്ക­പ്പെ­ട്ട ബോ­ധ­മ­ന­സ്സിൽ തന്റെ അ­വി­ക­ല­മാ­യ സ്വ­ത്വം ക­ണ്ടെ­ത്തു­ക സാ­ധ്യ­മ­ല്ല. സ­മൂ­ഹ­ത്തി­നു് അ­വി­ധേ­യ­മാ­യ അ­ബോ­ധ­മ­ന­സ്സി­ന്റെ വ്യാ­പാ­ര­ങ്ങ­ളി­ലാ­ണു് സ്വ­കീ­യ വ്യ­ക്തി­ത്വ­ത്തി­ന്റെ അ­പൂർ­വ­ത അയാൾ ദർ­ശി­ക്കു­ന്ന­തു്. റൊ­മാ­ന്റി­ക് കവി ബോ­ധ­മ­ന­സ്സി­നേ­ക്കാൾ അ­ബോ­ധ­മ­ന­സ്സി­നെ ആ­ദ­രി­ക്കു­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്. അ­ങ്ങ­നെ അ­കൃ­ത്രി­മ­മാ­യ സ്വ­ന്തം വ്യ­ക്തി­ത്വം സാ­ക്ഷാ­ത്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന കവി തന്റെ മ­ന­സ്സി­ന്റെ അ­ബോ­ധ­ത­ല­ത്തിൽ ന­ട­ത്തു­ന്ന സാ­ഹ­സി­ക­വും ഏ­കാ­ന്ത­വു­മാ­യ പ്ര­യാ­ണ­മാ­യി മാ­റു­ന്നു കവിത. റൊ­മാ­ന്റി­സി­സം സം­വേ­ദ­ന­ത്തി­നു­ണ്ടാ­യ അ­ന്തർ­മു­ഖ­മാ­യ വി­കാ­സ­മാ­ണെ­ന്നും, ക്ലാ­സി­സി­സം ബോ­ധ­മ­ന­സ്സി­ന്റെ­യും റൊ­മാ­ന്റി­സി­സം അ­ബോ­ധ­മ­ന­സ്സി­ന്റെ­യും ആ­വി­ഷ്കാ­ര­മാ­ണെ­ന്നു­മു­ള്ള വാ­ദ­ങ്ങൾ­ക്കു് ആ­ധാ­ര­മി­ത­ത്രേ.[17]

പ്ര­കൃ­തി­ദ­ത്ത­മാ­യ വി­കാ­ര­ങ്ങ­ളെ­ല്ലാം മാ­നി­നീ­യ­മാ­ണെ­ന്നു വി­ശ്വ­സി­ക്കു­ന്ന ക­വി­ക്കു വി­കാ­ര­ത്തി­ന്റെ കാ­ര്യ­ത്തിൽ ഉ­ത്ത­മ­മെ­ന്നോ അ­ധ­മ­മെ­ന്നോ ഉള്ള വേർ­തി­രി­വു് പ്ര­സ­ക്ത­മ­ല്ല. വി­കാ­ര­ങ്ങൾ സാ­മൂ­ഹി­കാം­ഗീ­കാ­ര­മു­ള്ള­താ­യാ­ലും ഇ­ല്ലാ­ത്ത­താ­യാ­ലും ത­ന്റേ­താ­ണെ­ന്ന­തു തന്നെ അ­വ­യു­ടെ ആ­വി­ഷ്കാ­ര­ത്തി­നു­ള്ള മ­തി­യാ­യ യോ­ഗ്യ­ത­യാ­ണു്. മ­റ്റു­ള്ള­വ­രിൽ പ്ര­ബ­ല­മ­ല്ലാ­ത്ത­തോ സു­പ്ത­മാ­യി മാ­ത്രം വർ­ത്തി­ക്കു­ന്ന­തോ ആയ വി­കാ­ര­ങ്ങ­ളെ അവർ കൂ­ടു­തൽ ആ­ര­ദ­രി­ച്ചെ­ന്നും വരും. കാരണം ഇ­ത­ര­ഭി­ന്ന­മാ­യ സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ അ­നി­ഷേ­ധ്യ­മാ­യ തെ­ളി­വാ­ണ­ല്ലോ അവ. ആ­ത്മ­പീ­ഡ­ന­പ­ര­മോ പ­ര­പീ­ഡ­ന­പ­ര­മോ ആയ വാ­സ­ന­ക­ളെ പ­രി­ലാ­ളി­ക്കു­ന്ന കവി വ്യ­ക്തി പ്ര­തി­ഷ്ഠാ­പ­ന­ത്തി­നു് ഫ­ല­പ്ര­ദ­മാ­യ മാർ­ഗ്ഗം ക­ണ്ടെ­ത്തു­ന്നു എ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. ഇതു് റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഇ­ത­രാ­ന­പേ­ക്ഷ­വും പ്ര­ബ­ല­വു­മാ­യ ഒ­രു­പ്ര­വ­ണ­ത­യാ­ണെ­ന്നു മ­രി­യോ­പ്രാ­സ് വാ­ദി­ക്കു­ന്നു­ണ്ടു്.[18] അ­ദ്ദേ­ഹ­ത്തി­ന്റെ പഠനം വി­ശ­ദ­വും ഗ­ഹ­ന­വു­മാ­ണു്. എ­ന്നാൽ കാ­ല്പ­നി­ക­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത­യു­ടെ ഉ­ച്ഛൃ­ഖ­ല­ത്വ­മാ­യി ഇ­തി­നെ­ക്കാ­ണു­ക­യാ­ണു് ഏറെ യു­ക്തം.

പ്ര­പ­ഞ്ച­വീ­ക്ഷ­ണം

കാ­ല്പ­നി­ക­രു­ടെ പ്ര­പ­ഞ്ച­വീ­ക്ഷ­ണ­വും അ­ത്യ­ന്തം ആ­ത്മ­നി­ഷ്ഠം തന്നെ. മു­ക­ളിൽ സ്വർ­ഗ്ഗ­വും ന­ടു­വിൽ ഭൂ­മി­യും താഴെ പാ­താ­ള­വു­മുൾ­ക്കൊ­ള്ളു­ന്ന ക്ലാ­സി­സി­സ്റ്റി­ന്റെ വ്യ­ക്ത­മാ­യ പ്ര­പ­ഞ്ച­സ­ങ്ക­ല്പം ഇവിടെ ത­ക­രു­ന്നു. കാ­ല്പ­നി­ക­ന്റെ പ്ര­പ­ഞ്ചം അ­വ­ന്റെ­യു­ള്ളി­ലാ­ണു്. കു­റ­ച്ചു­കൂ­ടി കൃ­ത്യ­മാ­യി­പ്പ­റ­ഞ്ഞാൽ സ്വ­ന്തം മ­ന­സ്സിൽ സ്വ­ന്തം വി­കാ­ര­ങ്ങ­ളു­ടെ വർ­ണ്ണ­ച്ഛാ­യ­യോ­ടെ പ്ര­തി­ഫ­ലി­ക്കു­ന്ന­താ­ണു് അ­വ­ന്റെ പ്ര­പ­ഞ്ചം. അ­ങ്ങ­നെ സ്വർ­ഗ്ഗ­വും ഭൂ­മി­യും ന­ര­ക­വു­മെ­ല്ലാം അ­വ­ന്റെ മ­ന­സ്സിൽ കൂ­ടി­ക്കു­ഴ­ഞ്ഞു കി­ട­ക്കു­ന്നു. ഭാ­വ­ന­യി­ലൂ­ടെ സ്വയം സ്വർ­ഗ്ഗ­ത്തേ­യ്ക്കു­യ­രാ­നും, സ്വ­ന്തം മ­ന­സ്സിൽ നരകം സൃ­ഷ്ടി­ക്കാ­നും അ­യാൾ­ക്കു ക­ഴി­യു­ന്നു. ഇ­ങ്ങ­നെ കാ­ല്പ­നി­ക­മാ­യ അ­ഹം­ബോ­ധം അ­തി­രു­ക­ളി­ല്ലാ­തെ വ­ള­രു­മ്പോൾ പ്ര­പ­ഞ്ച­കേ­ന്ദ്ര­ത്തിൽ നി­ന്നു് ഈ­ശ്വ­ര­നെ പു­റ­ന്ത­ള്ളു­ക­യും അവിടെ സ്വയം പ്ര­തി­ഷ്ഠി­ക്കു­ക­യും ചെ­യ്യു­ന്നു. കാ­ല്പ­നി­ക­ത­യ്ക്കൊ­രു മ­താ­വ­ബോ­ധ­മു­ണ്ടെ­ങ്കിൽ അതു് താ­നാ­കു­ന്ന പ്ര­ജാ­പ­തി­യെ­ത്ത­ന്നെ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള­താ­ണു്. കാ­ല്പ­നി­ക­ത ചി­ന്തി­പ്പോ­യ മ­ത­മാ­ണെ­ന്നു പ­റ­ഞ്ഞ­പ്പോൾ ടി. ഈ. ഹ്യൂം[19] വി­വ­ക്ഷി­ച്ച­തു് അ­താ­ണു്. പ്ര­പ­ഞ്ച­കേ­ന്ദ്ര­ത്തിൽ സ്വയം ആ­രോ­ഹ­ണം ചെ­യ്യു­ന്ന കവി മ­നു­ഷ്യ­ന്റെ ക­ഴി­വു­കൾ­ക്കു് പ­രി­ധി­യി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്നു. അ­പാ­ര­ത­യേ­യും അ­വ്യ­ക്ത­ത­ക­ളേ­യും അ­മൂർ­ത്ത­ത­ക­ളേ­യും അ­ന്വേ­ഷി­ക്കാ­നും അ­ള­ക്കാ­നും വ്യാ­ഖ്യാ­നി­ക്കാ­നു­മു­ള്ള കാ­ല്പ­നി­ക മ­ന­സ്സി­ന്റെ വി­ഫ­ല­മെ­ങ്കി­ലും ധീ­ര­മാ­യ യ­ത്ന­ങ്ങൾ രൂപം കൊ­ള്ളു­ന്ന­തു് ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്.

വൈ­യ­ക്തി­ക ഭാവന
images/Herbert_Read.jpg
ഹെർ­ബർ­ട്ട് റീഡ്

ഭാ­വ­ന­യി­ല്ലെ­ങ്കിൽ ക­വി­ത­യു­മി­ല്ല എന്ന വി­ശ്വാ­സ­മാ­ണു് റൊ­മാ­ന്റി­ക് കാ­വ്യാ­ദർ­ശ­ത്തി­ന്റെ മർ­മ്മം,[20] സ­മ­കാ­ലീ­ന സാ­മൂ­ഹി­ക­വീ­ക്ഷ­ണ­ത്തിൽ വ്യ­ക്തി­പ­ര­ത­യ്ക്കു ല­ഭി­ച്ച ആ­ധി­പ­ത്യ­മാ­ണു് ഈ ധാ­ര­ണ­യ്ക്കു് ആധാരം. സി. എം. ബൌ­റ­യു­ടെ ഈ ഉ­പ­ദർ­ശ­നം റൊ­മാ­ന്റി­സി­സം ഭാ­വ­ന­യ്ക്കു കൽ­പി­ക്കു­ന്ന അ­തു­ല്യ­മാ­യ പ്രാ­ധാ­ന്യ­ത്തി­ലേ­യ്ക്കു് ന­മ്മു­ടെ ശ്ര­ദ്ധ ആ­കർ­ഷി­ക്കു­ന്നു.

വാ­സ്ത­വ­ത്തിൽ ഏതു സാ­ഹി­ത്യ­പ്ര­സ്ഥാ­ന­മാ­ണു് ഭാ­വ­ന­യെ അം­ഗീ­ക­രി­ക്കാ­ത്ത­തു്? ക്ലാ­സി­ക് സാ­ഹി­ത്യ­ത്തിൽ ഭാ­വ­ന­യു­ടെ വ്യാ­പാ­ര­മി­ല്ലേ? നി­യോ­ക്ലാ­സി­സി­സം ഭാ­വ­ന­യെ അ­പ്പാ­ടെ ത­ള്ളി­പ്പ­റ­യു­ന്നു എന്നു വാ­ദി­ക്കാ­മോ? യ­ഥാർ­ത്ഥ­ത്തിൽ റൊ­മാ­ന്റി­ക് കാ­വ്യാ­ദർ­ശ­ത്തിൽ സം­ഭ­വി­ച്ച­തു് മ­റ്റൊ­ന്നാ­ണു് അവർ ഭാ­വ­ന­യെ വൈ­യ­ക്തി­ക­മാ­യ പ­ശ്ചാ­ത്ത­ല­ത്തിൽ പു­നർ­വ്യാ­ഖ്യാ­നി­ക്കു­ക­യും അ­തി­ന്റെ സർ­ഗ്ഗാ­ത്മ­ക­ത­യ്ക്കു് കനത്ത അ­ടി­വ­ര­യി­ടു­ക­യും ചെ­യ്തു. ഇ­ത­ല്പം കൂടി വി­ശ­ദ­മാ­ക്കാം.

പ­തി­നേ­ഴാം നൂ­റ്റാ­ണ്ടി­ന്റെ അ­പ­ക്വ­മാ­യ മ­നോ­വി­ജ്ഞാ­നീ­യ­വും യ­ന്ത്ര­ശാ­സ്ത്ര­വും­കൂ­ടി ജ­ന്മം­നൽ­കി­യ ഭാ­വ­നാ­സ­ങ്ക­ല്പം യു­ക്ത്യ­ധി­ഷ്ഠി­ത­വും യാ­ന്ത്രി­ക­വു­മാ­യി­രു­ന്നു. ഭൗ­തി­ക­ശാ­സ്ത്ര­ത­ത്ത്വ­ങ്ങ­ളെ മാ­ന­സി­ക­വ്യാ­പാ­ര­ങ്ങ­ളു­ടെ വി­ശ­ക­ല­ന­ത്തി­നു­പാ­ധി­യാ­ക്കി­യ അ­ന്ന­ത്തെ സൗ­ന്ദ­ര്യ­ശാ­സ്ത്ര­കാ­ര­ന്മാർ ഭാ­വ­ന­യുൾ­പ്പെ­ടെ­യു­ള്ള മാ­ന­സി­ക­വ്യാ­പാ­ര­ങ്ങ­ളെ യ­ന്ത്ര­ങ്ങ­ളോ­ടും യാ­ന്ത്രി­ക­ച­ല­ന­ത്തോ­ടും ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് മ­ന­സ്സി­ലാ­ക്കി­യ­തു്. ‘മെ­ക്കാ­നി­ക്കൽ’ എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഈ വീ­ക്ഷ­ണം അ­ബ്രാം­സ് ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കു­ന്നു. “ഇ­ന്ദ്രി­യ­വേ­ദ്യ­മാ­യ ബിം­ബ­ങ്ങൾ അതേ അ­ന്ത­രീ­ക്ഷ­ത്തിൽ അതേ രൂ­പ­ത്തിൽ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു­പോ­യാൽ ഓർ­മ്മ­യാ­യി. ഈ ബിം­ബ­ങ്ങൾ അ­വി­ഭ­ക്ത­മാ­യി വ്യ­ത­സ്ത­മാ­യ ആ­നു­പൂർ­വി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യോ ഈ ബിം­ബ­ങ്ങ­ളു­ടെ ഘ­ട­ക­ങ്ങൾ അ­പൂർ­വ­മാ­യ ഒരു രൂ­പ­ഘ­ട­ന സ്വീ­ക­രി­ക്കു­ക­യോ ചെ­യ്താൽ അ­തു­ത­ന്നെ കൽപന, അ­തു­ത­ന്നെ ഭാവന.”[21] ഈ രണ്ടു സം­ജ്ഞ­ക­ളും ഏ­താ­ണ്ടൊ­രേ അർ­ത്ഥ­ത്തി­ലാ­ണു് അവർ പ്ര­യോ­ഗി­ച്ചി­രു­ന്ന­തു്. ബിം­ബ­ങ്ങൾ­ക്കു് പു­നഃ­സം­വി­ധാ­നം നൽ­കു­ന്ന ശക്തി മാ­ത്ര­മാ­ണു് ഭാവന. ഈ നൂ­ത­ന­സം­ഘ­ട­ന ഒരു യ­ന്ത്ര­ത്തി­ന്റെ അ­വ­യ­വ­ഘ­ട­ന­യിൽ നി­ന്നു വ­ള­രെ­യൊ­ന്നും വ്യ­ത്യ­സ്ത­മ­ല്ല. അവിടെ ഓരോ ഘ­ട­ക­വും പ്ര­ധാ­ന­മാ­ണു്, വ­ലി­യൊ­രു പരിധി വരെ സ്വ­ത­ന്ത്ര­വു­മാ­ണു്. പ­ര­സ്പ­രാ­കർ­ഷ­ണ­ത്തി­ലെ­ന്ന പോലെ സ­വി­ശേ­ഷ­മാ­യൊ­രു ഘ­ട­ന­യിൽ അവ നി­ല­കൊ­ള്ളു­ന്നു എ­ന്നു­മാ­ത്രം. അ­ല്ലാ­തെ അവ പ­ര­സ്പ­ര­മ­ലി­ഞ്ഞു­ചേർ­ന്നു് പു­തി­യൊ­രു വ­സ്തു­വാ­യി­ത്ത­രു­ന്നി­ല്ല. ഇവിടെ ഭാവന സൃ­ഷ്ടി­പ­ര­മാ­യ വ­സ്തു­വ­ല്ലെ­ന്നു തീർ­ച്ച. ജീ­വി­ത­ത്തെ­യും പ്ര­കൃ­തി­യെ­യും അ­നു­ക­രി­ക്കു­ന്ന നി­യോ­ക്ലാ­സി­സി­സ്റ്റു­കൾ­ക്കു് ഭാ­വ­ന­യു­ടെ സൃ­ഷ്ടി­പ­ര­മാ­യ ശക്തി ശ്ര­ദ്ധേ­യ­മ­ല്ലാ­താ­യ­തു് സ്വാ­ഭാ­വി­കം തന്നെ. ഭാ­വ­ന­യു­ടെ വ്യാ­പാ­രം കു­റ്റ­മ­റ്റ­താ­യം­ഗീ­ക­രി­ക്ക­ണ­മെ­ങ്കിൽ യു­ക്തി­യു­ടെ സ­മ്മ­ത­പ­ത്ര­മു­ണ്ടാ­വ­ണ­മെ­ന്നു കൂടി നിർ­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. അ­നു­ഭ­വ­ത്തി­ന്റെ സ­ത്യാ­ത്മ­ക­ത യു­ക്തി­യു­ക്ത­ത ഇതു ര­ണ്ടും ക­ഴി­ഞ്ഞേ ഭാ­വ­ന­യ്ക്കു് സ്ഥാ­ന­മു­ള്ളൂ.

ഈ ഭാ­വ­നാ­സം­പ്ര­ത്യ­യ­ത്തി­ന്റെ അ­ധി­ഷ്ഠാ­ന­മാ­യ ഹാർ­ട്ട്ലി­യു­ടെ അ­നു­സ­ന്ധാ­ന­സി­ദ്ധാ­ന്ത­ത്തെ കോൾ­റി­ഡ്ജ് പാടേ തി­ര­സ്ക­രി­ച്ചു ക­ള­ഞ്ഞു. അ­ങ്ങ­നെ ഭാ­വ­ന­യു­ടെ യാ­ന്ത്രി­ക­വ്യാ­ഖ്യാ­നം പിൻ­ത­ള്ള­പ്പെ­ട്ടു. സർ­ഗ്ഗ­വ്യാ­പാ­ര­ത്തെ അ­ദ്ദേ­ഹം ഒരു വി­ത്തിൽ നി­ന്നു മു­ള­ച്ചു പൊ­ന്തു­ന്ന സ­സ്യ­ത്തി­ന്റെ ചൈ­ത­ന്യ­പൂർ­ണ്ണ­വും അ­നു­ക്ഷ­ണ­വി­ക­സ്വ­ര­വു­മാ­യ ജീ­വി­ത­പ­രി­ണാ­മ­ത്തോ­ടാ­ണു് സാ­ദൃ­ശ്യ­പ്പെ­ടു­ത്തി­യ­തു്. നിയോ-​ക്ലാസിസിസ്റ്റുകൾ വ­ലി­യൊ­രു സി­ദ്ധി­വി­ശേ­ഷ­മാ­യാ­ദ­രി­ച്ചി­രു­ന്ന “ഫാൻസി” സ്ഥ­ല­കാ­ല­ബ­ദ്ധ­മ­ല്ലാ­ത്ത ഓർമ്മ മാ­ത്ര­മാ­ണെ­ന്നു് അ­ദ്ദേ­ഹം വി­ധി­ച്ചു. സു­സ്ഥി­ര­വും പ­രി­നി­ഷ്ഠി­ത­വു­മാ­യ വ­സ്തു­ക്ക­ളു­ടെ യാ­ന്ത്രി­ക­സം­വി­ധാ­ന­ത്തിൽ ക­വി­ഞ്ഞൊ­ന്നും അതിനു സാ­ധ്യ­മ­ല്ല. എ­ന്നാൽ ഭാവന മ­നു­ഷ്യ­ന്റെ മ­ഹ­ത്ത­മ­മാ­യ പ്ര­ഭാ­വ­മാ­ണു്. അ­തി­ദി­വ്യ­മാ­യ ഭാവന ആ­ത്മീ­യ­മാ­യ ഊർ­ജ്ജ­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­മ­ത്രേ.

കോൾ­റി­ഡ്ജ് ഭാ­വ­ന­യ്ക്കു് രണ്ടു ത­ല­ങ്ങൾ കൽ­പി­ക്കു­ന്നു.[22] പ്രാ­ഥ­മി­ക­ഭാ­വ­ന­യും ദ്വി­തീ­യ­ഭാ­വ­ന­യും. സ­മ­സ്ത­മാ­ന­വി­ക ദർ­ശ­ന­ങ്ങ­ളു­ടേ­യും, ഉൾ­ക്കാ­ഴ്ച­ക­ളു­ടേ­യും മൂ­ല­കാ­ര­ണ­വും അ­ടി­സ്ഥാ­ന­മാ­ധ്യ­മ­വു­മ­ത്രേ പ്രാ­ഥ­മി­ക­ഭാ­വ­ന. അതു് കൂ­ടി­ക്കു­ഴ­ഞ്ഞു കി­ട­ക്കു­ന്ന വ­സ്തു­ക്ക­ളിൽ നി­ന്നു് രൂ­പ­ങ്ങ­ളേ­യും പ­രി­മാ­ണ­ങ്ങ­ളേ­യും വേർ­തി­രി­ച്ചെ­ടു­ത്തു് അ­വ­യു­ടെ പ്ര­തി­ബിം­ബം മ­ന­സ്സിൽ പ­തി­പ്പി­ക്കു­ന്നു. മ­ന­സ്സി­ന്റെ അ­നി­ച്ഛാ­പൂർ­വ­മാ­യ വ്യാ­പാ­ര­മാ­ണ­തു്. പ്രാ­ഥ­മി­ക­ഭാ­വ­ന­യു­ടെ മാ­റ്റൊ­ലി എ­ന്നു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്കു­ന്ന ദ്വി­തീ­യ­ഭാ­വ­ന­യാ­ക­ട്ടെ കൂ­ടു­തൽ ശ­ക്ത­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­ണു്. ദർശനം, ധിഷണ, ഇച്ഛ തു­ട­ങ്ങി പ്ര­ബ­ല­മാ­യ എല്ലാ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളും സം­യു­ക്ത­മാ­യി ദ്വി­തീ­യ­ഭാ­വ­ന­യി­ലൂ­ടെ പ്ര­വർ­ത്തി­ക്കു­ന്നു. പ്ര­ഥ­മി­ക­ഭാ­വ­ന നൽ­കു­ന്ന സം­വേ­ദ­ന­ങ്ങ­ളെ ദ്വി­തീ­യ­ഭാ­വ­ന ത­ച്ചു­ട­യ്ക്കു­ക­യും അ­ലി­യി­ക്കു­ക­യും പ­ര­സ്പ­രം ല­യി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ വൈ­രു­ദ്ധ്യ­ങ്ങൾ സ­മ­ന്വ­യി­ക്ക­പ്പെ­ടു­ന്നു. പ്ര­കൃ­തി­യും ആ­ത്മാ­വും പ്ര­തി­പ്ര­വർ­ത്തി­ച്ചൊ­ന്നാ­വു­ക­യും പു­തു­മ­യും പ­ഴ­മ­യും സ­മ­ന്വി­ത­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. അ­ഗാ­ധ­മാ­യ വി­കാ­ര­ങ്ങ­ളും ഉ­ദാ­ത്ത­മാ­യ ചി­ന്ത­യും ക­വി­ത­യിൽ ഏ­കോ­പി­ത­മാ­കു­ന്ന­തു് ഭാ­വ­ന­യു­ടെ ഈ പ്ര­ഭാ­വം നി­മി­ത്ത­മ­ത്രേ.[23]

സ­മ­ന്വ­യ­പ­ര­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­യ ഈ ശ­ക്തി­യി­ലൂ­ന്നി­ക്കൊ­ണ്ടാ­ണു് ഭാ­വ­ന­യെ ‘എ­സെ­പ്ലാ­സ്റ്റി­ക് പവർ’ എ­ന്നു് കോൾ­റി­ഡ്ജ് വി­ശേ­ഷി­പ്പി­ച്ച­തു്. വൈ­രു­ദ്ധ്യ­ങ്ങ­ളെ ഏ­കോ­പി­പ്പി­ക്കു­ന്ന ഭാ­വ­നാ­വൈ­ഭ­വ­ത്തെ­ക്കു­റി­ച്ചു് ജർ­മ്മൻ കാ­ല്പ­നി­ക ചി­ന്ത­ക­രും വാ­ചാ­ല­മാ­യി പ്ര­സ്ത­രി­ച്ചി­ട്ടു­ണ്ടു്. സൃ­ഷ്ടി­പ­ര­മാ­യ ഭാ­വ­ന­യ്ക്കു് “ഫാ­ന്റ­സി” എന്നു പേരു നൽകി വേർ­തി­രി­ച്ച ജീൻ­പോൾ അ­തി­ന്റെ പ്ര­ത്യേ­ക­ത­യാ­യി പ­റ­യു­ന്നു. “ഫാ­ന്റ­സി സ­ക­ല­തി­നെ­യും ഏ­കോ­പി­പ്പി­ക്കു­ന്നു.”[24] പിൽ­ക്കാ­ല­ചി­ന്ത­ക­നാ­യ സോൾ­ജ­റി­ന്റെ നി­രീ­ക്ഷ­ണം കൂ­ടു­തൽ വി­ശ­ദ­മാ­ണു്. “ക­ലാ­കാ­ര­ന്റെ ഭാവന, സൌ­ന്ദ­ര്യ­ത്തി­ന്റെ ഏ­ക­ത്വ­ത്തെ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ വൈ­രു­ദ്ധ്യ­ങ്ങ­ളു­മാ­യി സ­മ­ന്വ­യി­ക്കു­ന്നു.”[25] ഷെ­ല്ലി­യു­ടെ ഡി­ഫൻ­സ് ഓഫ് പൊ­യ­ട്രി­യി­ലും വൈ­രു­ദ്ധ്യ­ങ്ങ­ളു­ടെ സ­മ­ന്വ­യ­ത്തെ­ക്കു­റി­ച്ചു­ള്ള സ­ഗൌ­ര­വ­മാ­യ പ­രാ­മർ­ശ­മു­ണ്ടു്.

അ­നു­ക­രി­ക്കു­ക­യോ വ്യാ­ഖ്യാ­നി­ക്കു­ക­യോ അല്ല, സൃ­ഷ്ടി­ക്കു­ക­യാ­ണു് ത­ങ്ങ­ളു­ടെ ഭാ­ഗ­ധേ­യം എന്നു വി­ശ്വ­സി­ക്കു­ന്ന റൊ­മാ­ന്റി­ക് കവികൾ ഭാ­വ­ന­യെ സൃ­ഷ്ടി­പ­ര­മാ­യ ഒരു ഊർ­ജ്ജ­മാ­യി ആ­ദ­രി­ക്കു­ന്നു. അ­വർ­ക്കു് ഭാവന സർ­ഗ്ഗ­ശ­ക്തി­യു­ടെ പ­ര്യാ­യ­മ­ത്രേ. “ഭാവന പു­തു­താ­യി സൃ­ഷ്ടി­ക്കു­ന്നു” എന്ന ഷെ­ല്ലി­യു­ടെ പ്ര­സ്താ­വം ഈ വീ­ക്ഷ­ണ­ത്തി­ന്റെ മാ­റ്റൊ­ലി­യാ­ണു്. ഭാ­വ­ന­യു­ടെ സൃ­ഷ്ടി­പ­ര­മാ­യ സി­ദ്ധി­വി­ശേ­ഷ­ത്തെ­ക്കു­റി­ച്ചു­ള്ള അ­വ­ബോ­ധ­മാ­ണു് റൊ­മാ­ന്റി­സി­സ്റ്റു­ക­ളു­ടെ ക­ലാ­രൂ­പ­സ­ങ്കൽ­പ­ത്തി­നാ­ധാ­രം. നി­യോ­ക്ലാ­സി­സി­സ്റ്റു­കൾ­ക്കു് അ­യ­വി­ല്ലാ­ത്ത ഒരു രൂ­പ­സ­ങ്ക­ല്പ­മു­ണ്ടാ­യി­രു­ന്നു. ക്ലാ­സി­ക് സാ­ഹി­ത്യ­ത്തി­ലെ മി­ക­ച്ച ക­ലാ­ശി­ല്പ­ങ്ങ­ളെ അ­പ­ഗ്ര­ഥി­ച്ചു ക­ണ്ടെ­ത്തി­യ കാ­വ്യ­നി­യ­മ­ങ്ങ­ളു­ടെ യാ­ന്ത്രി­ക­മാ­യ അ­നു­സ­ര­ണ­ത്തിൽ നി­ന്നു­ണ്ടാ­വു­ന്ന­താ­ണു് ആ രൂപം. സ്വാ­ഭാ­വി­ക­മാ­യും ഒരു തരം വി­ദ­ഗ്ദ്ധ­മാ­യ പ­കർ­പ്പു­ക­ളാ­യി­രി­ക്കും അവ. കാ­വ്യ­ത്തി­ന്റെ അ­ന്തർ­ഭാ­വ­ത്തിൽ നി­ന്നു­രു­ത്തി­രി­യു­ന്ന­ത­ല്ല. ബാ­ഹ്യ­മാ­യി ബോ­ധ­പൂർ­വം പ­ണി­തു­യർ­ത്തു­ന്ന ഒ­ന്നാ­ണ­തു്. അതു് നിർ­ജ്ജീ­വ­വും കൃ­ത്രി­മ­വു­മാ­വാ­തെ വയ്യ. ഭാ­വ­ന­യെ സൃ­ഷ്ടി­പ­ര­മാ­യ ശ­ക്തി­യാ­യി കാ­ണു­ന്ന റൊ­മാ­ന്റി­സി­സ­ത്തി­ന്റെ കാ­വ്യ­രൂ­പ­സ­ങ്ക­ല്പ­ത്തി­നു് അ­നു­ക­ര­ണാർ­ഹ­മാ­യ പൂർ­വ­മാ­തൃ­ക­ക­ളി­ല്ല. നി­യ­മ­മോ നി­യ­മ­പാ­ല­ന­മോ പ്ര­സ­ക്ത­വു­മ­ല്ല. ഓരോ അ­ന്തർ­ഭാ­വ­ത്തി­നും സ­ഹ­ജ­മാ­യ രൂ­പ­മു­ണ്ടു്. വി­ത്തി­നു­ള്ളിൽ വൃ­ക്ഷ­ത്തി­ന്റെ രൂ­പ­ഘ­ട­ന നൈ­സർ­ഗ്ഗി­ക­മാ­യി ഒ­തു­ങ്ങി­യി­രി­ക്കു­ന്ന­തു­പോ­ലെ, ഭാവന അ­ന്തർ­ഭാ­വ­നി­ഷ്ഠ­മാ­യ ഈ രൂ­പ­സ­ങ്ക­ല്പ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­തേ­യു­ള്ളു. സ്വാ­ഭാ­വി­ക­മാ­യും ഓരോ രൂ­പ­വും അ­പൂർ­വ­വും ഇ­ത­ര­ഭി­ന്ന­വു­മാ­യി­രി­ക്കും. സ­മ­ഗ്ര­ഘ­ട­ന­യ്ക്കു് പൂർ­ണ്ണ­മാ­യും വി­ധേ­യ­മാ­യി­രി­ക്കു­മ്പോൾ മാ­ത്ര­മേ ഓരോ ഘ­ട­ക­വും സാർ­ത്ഥ­ക­മാ­വൂ. രൂ­പ­ത്തി­ന്റെ ഒ­രം­ശ­ത്തി­നും നി­ര­പേ­ക്ഷ­മാ­യ നി­ല­നിൽ­പു­ണ്ടാ­വു­ക വയ്യ. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ രൂ­പ­സ­ങ്ക­ല്പ­ത്തെ ജൈവം എന്നു വി­ശേ­ഷി­പ്പി­ക്കു­മ്പോൾ ഇ­തൊ­ക്കെ വി­വ­ക്ഷി­ക്കു­ന്നു. ജർ­മ്മൻ ചി­ന്ത­ക­നാ­യ ഏ. ഡ­ബ്ല്യൂ. ഷ്ളെ­ഗൽ ഉ­പ­ജ്ഞാ­നം ചെയ്ത ഈ സി­ദ്ധാ­ന്തം കോൾ­റി­ഡ്ജ് വി­ശ­ദ­മാ­യി വ്യാ­ഖ്യാ­നി­ച്ചു. ഹെർ­ബൈ­ട്ട് റീഡ് പ്രാ­യോ­ഗി­ക വി­മർ­ശ­ന­ത്തിൽ പ്ര­യു­ക്ത­മാ­ക്കു­ക­യും ചെ­യ്തു. ജൈ­വ­രൂ­പ­ത്തി­നു് അ­ദ്ദേ­ഹം നൽ­കു­ന്ന നിർ­വ­ച­നം ഉ­ദ്ധ­രി­ക്ക­ട്ടെ: “Organical form, again, is innate; it unfolds itself from within, and acquires its determination contemporaneously with the perfect development of its germ.” [26]

ഭാ­വ­ന­യ്ക്കു് ദി­വ്യ­ത്വ­ത്തി­ന്റെ ദീ­പ്ത­മാ­യ പ­രി­വേ­ഷം നൽ­കു­ക­യും പ­ര­മ­സ­ത്യം ഗ്ര­ഹി­ക്കാ­നു­ള്ള മാർ­ഗ്ഗ­മാ­യി അതിനെ വാ­ഴി­ക്കു­ക­യും ചെ­യ്തു ആ­ശ­യ­വാ­ദി­ക­ളാ­യ ജർ­മ്മൻ കാ­ല്പ­നി­ക ചി­ന്ത­കർ. അ­ന്തർ­ജ്ഞാ­ന­ത്തി­നു മാ­ത്രം എ­ത്തി­ച്ചേ­രാൻ ക­ഴി­യു­ന്ന സ­ത്യ­ത്തി­ന്റെ ദി­വ്യ­മ­ണ്ഡ­ല­ത്തിൽ കവിയെ ആ­ന­യി­ക്കാൻ ഭാ­വ­ന­യ്ക്കു ക­ഴി­യു­മെ­ന്നു് അവർ വി­ശ്വ­സി­ച്ചു. അ­ങ്ങ­നെ ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങൾ­ക്കും യു­ക്തി­ക്കും അ­പ്രാ­പ്യ­മാ­യ ഒരു സ്ഥാ­നം ഭാ­വ­ന­യ്ക്കു ല­ഭി­ക്കു­ന്നു. അ­ന­ന്ത­ത­യെ ബിം­ബ­ങ്ങ­ളി­ലൂ­ടെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ക­യാ­ണു് കാ­വ്യ­ധർ­മ്മ­മെ­ന്നും, അ­തു­കൊ­ണ്ടു് കാ­വ്യ­ര­ച­ന ബിം­ബ­ങ്ങൾ­ക്കു വേ­ണ്ടി­യു­ള്ള അ­വി­രാ­മ­മാ­യ അ­ന്വേ­ഷ­ണ­മാ­ണെ­ന്നും ഷ്ളെ­ഗൽ വാ­ദി­ക്കു­ന്ന­തു് ഭാ­വ­ന­യി­ലാ­രോ­പി­ത­മാ­യ ഈ അ­പൂർ­വ­സി­ദ്ധി­യു­ടെ പേ­രി­ല­ത്രേ. ന­ശ്വ­ര­ത­യിൽ അ­ന­ശ്വ­ര­ത­യെ പ്ര­തി­ബിം­ബി­പ്പി­ക്കു­ക എന്ന തന്റെ ഉ­പ­ദർ­ശ­നം ഷെ­ല്ലിം­ഗ് വ്യാ­ഖ്യാ­നി­ക്കു­ന്ന­തു് നോ­ക്കു­ക. “ആ­ശ­യ­ങ്ങൾ ദർ­ശ­ന­ങ്ങ­ളു­ടെ പ്ര­മേ­യ­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ ദേ­വ­ന്മാ­രാ­ണു് ക­ല­യു­ടെ അ­നി­വാ­ര്യ­മാ­യ പ്ര­മേ­യം. ഈ ദേ­വ­ന്മാ­രെ യു­ക്തി­യി­ലൂ­ടെ പ്രാ­പി­ക്കാ­നാ­വി­ല്ല. അ­തി­നു് ഭാവന തന്നെ വേണം.”[27] ജർ­മ്മൻ ചി­ന്ത­ക­രിൽ അ­ന്യ­ത­മ­നെ­ന്നു് ജോർജ് സെ­യിൻ­സ്ബ­റി പ്ര­കീർ­ത്തി­ക്കു­ന്ന നോ­വാ­ലി­സി­ന്റെ നി­രീ­ക്ഷ­ണം കൂ­ടു­തൽ കൌ­തു­ക­ക­ര­മാ­ണു്. “കാ­വ്യാ­ത്മ­ക­മാ­ക്കു­ക എ­ന്നു­വ­ച്ചാൽ സ­ത്യാ­ത്മ­ക­മാ­ക്കു­ക എ­ന്നാ­ണർ­ത്ഥം. ഇ­താ­ണു് എന്റെ ദർ­ശ­ന­ത്തി­ന്റെ മർ­മ്മം.”[28] പ്ര­പ­ഞ്ച­ത്തി­ന്റെ കാ­വ്യ­സാ­ത്ക­ര­ണ­വും കാ­ല്പ­നി­കീ­ക­ര­ണ­വു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ദൃ­ഷ്ടി­യിൽ കാ­വ്യ­ര­ച­ന­യു­ടെ ല­ക്ഷ്യം. പ്ര­പ­ഞ്ച­ത്തെ കാ­വ്യ­സാ­ത്ക­രി­ക്ക­ണ­മെ­ങ്കിൽ അതിനെ സ­ത്യാ­ത്മ­ക­മാ­ക്ക­ണം. അ­തി­നു് ഭാ­വ­ന­യി­ലൂ­ടെ പ­ര­മ­മാ­യ സത്യം സാ­ക്ഷാ­ത്ക­രി­ക്ക­ണം. ഈ സ­ത്യ­ത്തി­ന്റെ ദീ­പ്തി­യിൽ പ്രാ­തി­ഭാ­സി­ക­മാ­യ സ­ക­ല­തി­നെ­യും അ­ലി­യി­ച്ചി­ല്ലാ­താ­ക്കു­ക­യും വേണം. ജർ­മ്മൻ റൊ­മാ­ന്റി­ക് ക­വി­കൾ­ക്കു് കവിത ശ­ബ്ദ­നി­ഷ്ഠ­മാ­യ ഒരു ക­ലാ­രൂ­പ­മെ­ന്ന­തി­നേ­ക്കാൾ പ്ര­പ­ഞ്ച­സ­ത്യം സാ­ക്ഷാ­ത്ക­രി­ക്കാ­നു­ള്ള ഉ­പാ­ധി­യാ­യി­രു­ന്നു. ഈ സ­ത്യ­സാ­ക്ഷാ­ത്കാ­ര­ത്തി­നു­ള്ള മാർ­ഗ്ഗം ഭാ­വ­ന­യും. അ­ങ്ങ­നെ അവർ ഭാ­വ­ന­യ്ക്കു് യോ­ഗാ­ത്മ­ക­മാ­യ ആയാമം ക­ല്പി­ച്ചു.

ഭാ­വ­ന­യെ­ക്കു­റി­ച്ചു് നി­ഗൂ­ഢ­വും, അ­ത്യ­ന്തം ആ­ശ­യ­വാ­ദ­പ­ര­വു­മാ­യ കാ­ഴ്ച­പ്പാ­ടു് വച്ചു പു­ലർ­ത്തി­യ ക­വി­യാ­യി­രു­ന്നു വി­ല്ല്യം ബ്ലേ­ക്ക്. അ­ദ്ദേ­ഹ­ത്തി­നു് ഭാ­വ­ന­യും മ­നു­ഷ്യ­നും ഈ­ശ്വ­ര­നും പ­ര്യാ­യ­ങ്ങ­ളു­ത്രേ. ‘ഭാവന അ­ന­ശ്വ­ര­ത­യു­ടെ വി­ത്താ­ണെ­ന്നും, മ­നു­ഷ്യൻ ഭാവന തന്നെ’യെ­ന്നു­മൊ­ക്കെ­യു­ള്ള വെ­ളി­പാ­ടു­കൾ യു­ക്തി­യു­ടെ ഭാ­ഷ­യ്ക്കു് വ­ഴ­ങ്ങി­ത്ത­രാ­ത്ത­താ­ണു്. കല അ­നു­ക­ര­ണ­മാ­ണെ­ന്ന ക്ലാ­സി­ക്കൽ സ­ങ്ക­ല്പ­ത്തെ കർ­ക്ക­ശ­മാ­യ സ്വ­ര­ത്തിൽ നി­ഷേ­ധി­ക്കു­ന്ന ബ്ലേ­ക്ക് മ­റ്റു­ള്ള­വർ പ്ര­കൃ­തി­യെ അ­നു­ക­രി­ച്ചു പ­രാ­ജ­യ­പ്പെ­ടു­മ്പോൾ താൻ ഭാ­വ­ന­യു­ടെ സ­ത്യ­വും ദി­വ്യ­വു­മാ­യ ലോ­ക­ത്തെ സൃ­ഷ്ടി­ക്കു­ന്നു എ­ന്ന­വ­കാ­ശ­പ്പെ­ടു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ദൃ­ഷ്ടി­യിൽ ഭാവന ക­വി­യു­ടെ അ­ന­ന്യ­മാ­യ സി­ദ്ധി മാ­ത്ര­മ­ല്ല. പ്ര­മേ­യ­വു­മാ­ണു്. ഭാ­വ­ന­യ്ക്കു് ശാ­സ്ത്രീ­യ­വ്യാ­ഖ്യാ­നം നൽകിയ കോൾ­റി­ഡ്ജ്, കവിത സാ­മാ­ന്യ­മാ­യ അർ­ത്ഥ­ത്തിൽ ഭാ­വ­ന­യു­ടെ ആ­വി­ഷ്കാ­ര­മാ­ണെ­ന്നു് സ­മ്മ­തി­ച്ചി­ട്ടു­ണ്ടു്. ഷെ­ല്ലി­യും ഈ അ­ഭി­പ്രാ­യ­ത്തോ­ടു യോ­ജി­ക്കു­ന്നു.[29] കാ­ല്പ­നി­ക­ത സാ­ഫ­ല്യ­മ­ട­യു­ന്ന­തു് ഭാ­വ­ഗീ­ത­ത്തി­ലാ­ണു്. ഏ­റ്റ­വും ഉ­ജ്ജ്വ­ല­മാ­യ ഭാ­വ­ഗീ­ത­രൂ­പ­മെ­ന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന അർ­ച്ച­നാ­ഗീ­തം ഭാ­വ­ന­യു­ടെ ജാ­ജ്ജ്വ­ല്യ­മാ­ന­മാ­യ ഉ­ഡ്ഡ­യ­ന­മാ­ണു് എന്ന സത്യം ഇ­വി­ടെ­യോർ­ക്കാം. ഭാ­വ­ന­യെ ഒരേ സമയം സൃ­ഷ്ടി­പ­ര­മാ­യ ശ­ക്തി­വി­ശേ­ഷ­മാ­യും, ആ­വി­ഷ്കാ­ര­യോ­ഗ്യ­മാ­യ പ്ര­മേ­യ­മാ­യും കാ­ണു­ന്ന ദ്വ­ന്ദ്വാ­ത്മ­ക­വീ­ക്ഷ­ണം റൊ­മാ­ന്റി­ക് കാ­വ്യ­ദർ­ശ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­ണു്.

ഭാവന തന്നെ കാ­വ്യ­പ്ര­മേ­യ­മാ­കു­മ്പോൾ കവിത സ­ങ്ക­ല്പ­ങ്ങ­ളു­ടേ­യും ഇ­മേ­ജ­റി­യു­ടേ­യും ധാ­രാ­വാ­ഹി­യാ­യ പ്ര­വാ­ഹ­മാ­യി­ത്തീ­രു­ക­യും ക­വി­ത­യ്ക്കു് അ­വ­ശ്യം വേണ്ട ഏ­കാ­ഗ്ര­ത­യും സം­ക്ഷി­പ്ത­ത­യും വി­ന­ഷ്ട­മാ­കു­ക­യും ചെ­യ്യും. ഭാവം അ­ത്യ­ന്തം നേർ­ത്തു­പോ­യെ­ന്നും വരാം. ത­നി­ക്കി­ല്ലാ­ത്ത വി­കാ­ര­ങ്ങ­ളും അ­നു­ഭ­വ­ങ്ങ­ളും ഉ­ണ്ടെ­ന്നു ഭാ­വ­ന­ചെ­യ്യു­ക­യും ഭാ­വ­ന­യെ യാ­ഥാർ­ത്ഥ്യ­മാ­യി ഭ്ര­മി­ക്കു­ക­യും ചെ­യ്യു­മ്പോൾ റൊ­മാ­ന്റി­ക് കവി താ­നേ­റ്റ­വും വെ­റു­ക്കു­ന്ന വൈ­കാ­രി­ക­മാ­യ കാ­പ­ട്യ­ത്തി­ലേ­യ്ക്കു് അ­റി­യാ­തെ ചെ­ന്നു­പെ­ടു­ന്നു. സി. എം. ബൌറ റൊ­മാ­ന്റി­ക് പോ­സി­ങ്ങ് എ­ന്നു് ഈ പ്ര­വ­ണ­ത­യെ വി­ശേ­ഷി­പ്പി­ക്കു­ന്നു. ഭാ­വ­നാ­സൃ­ഷ്ട­മാ­യ ഈ അ­നു­ഭ­വ­ങ്ങ­ളും ഉ­ത്ക­ണ്ഠ­ക­ളും എ­ത്ര­ത്തോ­ളം മാ­ര­ക­മാ­യ മ­നോ­രോ­ഗ­ത്തി­ലെ­ത്താ­മെ­ന്ന­തി­നു് വി­ശ്വാ­സ്യ­മാ­യ തെ­ളി­വാ­ണു് റൂ­സ്സോ­യു­ടെ­യും ഷോ­പ്പൻ ഹോ­വ­റു­ടെ­യും ജീ­വി­താ­ന്ത്യ­ങ്ങൾ.

ഭാ­വ­ന­യ്ക്കു് ക­ല്പി­ക്കു­ന്ന ഈ അ­മി­ത­മാ­യ പ്രാ­ധാ­ന്യം യു­ക്തി­യു­ടെ ല­ഘു­വാ­യ പ്ര­സ­ക്തി­യെ­പ്പോ­ലും ചോ­ദ്യം ചെ­യ്യാൻ റൊ­മാ­ന്റി­ക് ക­വി­ക­ളെ പ്രേ­രി­പ്പി­ച്ചു. ഭാ­വ­ന­യു­ടെ വി­നീ­ത­ദാ­സൻ മാ­ത്ര­മാ­ണു് യു­ക്തി­യെ­ന്നും യു­ക്തി­യു­ടെ മൂ­ങ്ങാ­ച്ചി­റ­കു­കൾ­ക്കു് പ­റ­ന്നെ­ത്താൻ ക­ഴി­യാ­ത്ത സൌ­ന്ദ­ര്യ­ത്തി­ന്റെ സൌ­വർ­ണ്ണ­മ­ണ്ഡ­ല­ങ്ങ­ളി­ലേ­യ്ക്കു് ഭാവന സ­മു­ഡ്ഡ­യ­നം ചെ­യ്യു­ന്നു എ­ന്നു­മു­ള്ള ഷെ­ല്ലി­യു­ടെ പ്ര­സ്താ­വം ഇ­വി­ടെ­യോർ­ക്കാം. യു­ക്തി­യു­ടെ നേരിയ നി­യ­ന്ത്ര­ണം പോ­ലു­മി­ല്ലാ­തെ ഭാവന ഉ­യർ­ന്നു പ­റ­ക്കു­മ്പോ­ഴാ­ണു് റൊ­മാ­ന്റി­ക് കവിത കേവലം ‘സ്വ­പ്നാ­ത്മ­ക’വും ‘മായിക’വു­മാ­യി­ത്തീ­രു­ക. അ­ബോ­ധ­മ­ന­സ്സി­ന്റെ പ്രേ­ര­ണ­കൾ­കൂ­ടി ചേ­രു­മ്പോൾ ഈ സ്വ­പ്നാ­ത്മ­ക­ത അ­തി­ന്റെ വൈ­ല­ക്ഷ­ണ്യ­ങ്ങ­ളു­ടെ പാ­ര­മ്യ­ത്തി­ലെ­ത്തി­ച്ചേ­രു­ന്നു. ജർ­മ്മൻ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ അ­പ­ച­യ­ത്തി­നു­ള്ള മു­ഖ്യ­കാ­ര­ണ­മി­താ­യി­രു­ന്നു. അവിടെ കാ­ല്പ­നി­ക­ത­യു­ടെ ആ­വിർ­ഭാ­വ­ദ­ശ­യിൽ അതിനു സ­ങ്കീർ­ത്ത­ന­മാ­ല­പി­ച്ച ഗോ­യ്ഥേ ഒട്ടു ക­ഴി­ഞ്ഞു് അതു് ‘രോഗ’മാ­ണെ­ന്നു് വി­ധി­ച്ച­തു് അ­തു­കൊ­ണ്ടാ­ണു്. കാ­ല്പ­നി­ക­ത ജീ­വി­ത­ത്തി­ന്റെ സ്വ­പ്ന­ചി­ത്ര­മാ­ണെ­ന്നു വാ­ദി­ച്ച­പ്പോൾ എഫ്. എൽ. ലൂ­ക്കാ­സ് [30] ഈ അ­മി­ത­മാ­യ ഭാ­വ­നാ­പ­ര­ത­യി­ലാ­ണൂ­ന്നി­യ­തു്.

പ­ല­പ്പോ­ഴും ക­വി­ത­യി­ലെ ഭാ­വ­ന­യു­ടെ സാ­ന്നി­ധ്യം തി­രി­ച്ച­റി­യു­ന്ന­തു് അ­ല­ങ്കാ­ര­ക­ല്പ­ന­ക­ളു­ടെ സ­മൃ­ദ്ധി­യെ മുൻ­നി­റു­ത്തി­യാ­ണു്. എ­ന്നാൽ കാ­ല്പ­നി­ക­ത ഭാ­വ­ന­യെ കേവലം അ­ല­ങ്കാ­ര­നിർ­മ്മാ­ണ­വൈ­ഭ­വ­മാ­യ­ല്ല കാ­ണു­ന്ന­തു്. ഭാ­വ­ന­യെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ന­ത്തി­നു തന്നെ സ­മ­ഗ്ര­മാ­യ മാ­റ്റം സം­ഭ­വി­ക്കു­ന്നു. അതു് അപൂർവ വ­സ്തു­നിർ­മ്മാ­ണ­ക്ഷ­മ­മാ­യ ഊർ­ജ്ജ­മാ­യി തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു; വൈ­രു­ദ്ധ്യ­ങ്ങ­ളെ സ­മ­ന്വ­യി­ക്കു­ന്ന ശ­ക്തി­യും അ­തു­ല്യ­മാ­യ പ്ര­തി­പാ­ദ്യ­വു­മാ­കു­ന്നു. അ­ടി­സ്ഥാ­ന­പ­ര­മാ­യി തന്റെ വ്യ­തി­രി­ക്ത­ത­യും മൗ­ലി­ക­ത­യും സ്ഥാ­പി­ച്ചെ­ടു­ക്കാ­നു­ള്ള മാർ­ഗ്ഗ­വു­മാ­കു­ന്നു. ഭാ­വ­ന­യ്ക്കു് ല­ഭി­ക്കു­ന്ന ഈ പു­നർ­വ്യാ­ഖ്യാ­ന­വും പുതിയ അർ­ത്ഥ­മാ­ന­ങ്ങ­ളു­മാ­ണു് കാ­ല്പ­നി­ക­ത­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ ഏറെ പ്ര­സ­ക്ത­മാ­കു­ന്ന­തു്.

കാ­ല്പ­നി­ക­ത­യും വൈ­യ­ക്തി­ക വി­കാ­ര­വും

ഭാ­വ­ന­യു­ടെ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ ക­ണ്ടെ­ത്തൽ പോ­ലെ­ത­ന്നെ വൈ­യ­ക്തി­ക വി­കാ­ര­ങ്ങ­ളു­ടെ ആ­വി­ഷ്ക­ര­ണ­ത്തിൽ പ്ര­ക­ടി­പ്പി­ച്ച തീ­വ്ര­മാ­യ താ­ല്പ­ര്യ­വും കാ­ല്പ­നി­ക­ത­യു­ടെ പ്ര­ത്യേ­ക­ത­യാ­ണു്. ഇ­വി­ടെ­യും ആ­വി­ഷ്കാ­ര്യ­മാ­യ വി­കാ­ര­ത്തെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ത്തിൽ വന്ന സ­മ­ഗ്ര­മാ­യ മാ­റ്റ­മാ­ണു് പ്ര­ധാ­നം.

റൂ­സ്സോ­യു­ടെ കാ­ല്പ­നി­ക­കൃ­തി­കൾ സൃ­ഷ്ടി­ച്ച സാ­മൂ­ഹി­ക­മാ­യ പ്ര­തി­ക­ര­ണ­ത്തെ­ക്കു­റി­ച്ചു് ച­രി­ത്ര­കാ­ര­നാ­യ വിൽ­ഡ്യൂ­റ­ന്റ് പ­റ­യു­ന്നു: “Women learned to faint, men to weep, more readily than before. They oscillated between joy and grief and mingled both in their tears.”[31] അ­ങ്ങ­നെ വി­കാ­ര­ത്തി­നു ക­ല്പി­ക്കു­ന്ന പ്രാ­ധാ­ന്യം അ­തി­ഭാ­വു­ക­ത്വ­ത്തി­ന്റെ മ­റു­പേ­രാ­ണു് റൊ­മാ­ന്റി­സി­സം എന്ന ധാ­ര­ണ­യ്ക്കു പോലും കാ­ര­ണ­മാ­യി­ട്ടു­ണ്ടു്. റൊ­മാ­ന്റി­ക് ക­വി­ക­ളും വി­മർ­ശ­ക­രും ക­വി­ത­യ്ക്കു നലകിയ നിർ­വ­ച­ന­ങ്ങ­ളിൽ പലതും ഈ ധാ­ര­ണ­യ്ക്കു് ഉ­പോൽ­ബ­ല­ക­മാ­ണു താനും. വി­കാ­രം തന്നെ കല എന്ന മ­സ്സ­റ്റി­ന്റെ വാ­ദ­വും, കവിത മി­ക്ക­വാ­റും വി­കാ­രം തന്നെ എന്ന യൂ­ഗോ­യു­ടെ ഉ­പ­ദർ­ശ­ന­വും, വി­കാ­രം കൊ­ള്ളു­ന്ന പ്ര­തി­ഭ­യു­ണ്ടാ­വ­ണം ക­വി­ക്കു് എന്ന സൌ­മെ­റ്റി­ന്റെ നി­രീ­ക്ഷ­ണ­വും, ഫ്ര­ഞ്ചു റൊ­മാ­ന്റി­സി­സ്റ്റു­കൾ വി­കാ­ര­ത്തി­നു ക­ല്പി­ച്ച പ­ര­മ­പ്ര­ധാ­ന്യ­ത്തി­നു് തെ­ളി­വാ­ണു്. കവിത വി­കാ­ര­ത്തി­ന്റെ ആ­വി­ഷ്ക­ര­ണം അഥവാ പ്ര­ക്ഷോ­ഭ­ക­ര­മാ­യ പ്ര­ക­ട­ന­മാ­ണെ­ന്നു സി­ദ്ധാ­ന്തി­ച്ചു ജോൺ­സ്റ്റു­വർ­ട്ട് മി­ല്ലും, അ­ന്തഃ­സ്തോ­ഭ­ങ്ങ­ളു­ടെ ഉ­ദാ­ത്ത­മാ­യ വാ­ചാ­ല­ത­യെ­ന്നു നിർ­വ­ചി­ച്ച ഹാ­സ്ലി­റ്റും റൊ­മാ­ന്റി­ക് ചി­ന്ത­ക­ന്മാ­രെ­ന്ന നി­ല­യ്ക്കു് വി­കാ­ര­ത്തി­ന്റെ പ്രാ­ധാ­ന്യം ഊ­ന്നി­പ്പ­റ­യു­ക­യാ­യി­രു­ന്നു. ഭാ­വ­ന­യു­ടെ സർ­ഗ്ഗ­ത്മ­ക­ത­യെ­ക്കു­റി­ച്ചു് അ­പൂർ­വ­സി­ദ്ധാ­ന്ത­മ­വ­ത­രി­പ്പി­ച്ച കോൾ­റി­ഡ്ജ് വി­കാ­ര­ത്തി­ന്റെ പ്രാ­ധാ­ന്യം നി­ഷേ­ധി­ച്ചി­ട്ടി­ല്ല. “പ്ര­തി­മാ­ന­ങ്ങൾ എത്ര സു­ന്ദ­ര­മാ­യാ­ലും, പ്ര­കൃ­തി­യിൽ നി­ന്നു് അ­തീ­വ­വി­ശ്വ­സ്ത­ത­യോ­ടെ കൃ­ത്യ­മാ­യ ഭാ­ഷ­യിൽ പ­കർ­ത്തി­യ­താ­യാ­ലും ശരി പ്ര­ച­ണ്ഡ­മാ­യ ഒരു വി­കാ­രം അവയെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­മ്പോ­ഴേ അ­വ­പ്ര­തി­ഭ­യു­ടെ മൗ­ലി­ക­ത­യ്ക്കു് നി­ദർ­ശ­ന­മാ­വു” എന്നു പ­റ­യു­ന്ന കോൾ­റി­ഡ്ജ്,[32] “സ­ന്ദർ­ഭ­ങ്ങ­ളോ ക്രി­യാം­ശ­ങ്ങ­ളോ വി­കാ­ര­ത്തി­നു പ്രാ­ധാ­ന്യം നൽ­കു­ക­യ­ല്ല, മ­റി­ച്ചു് വി­കാ­ര­ങ്ങ­ളാ­ണു് സ­ന്ദർ­ഭ­ങ്ങൾ­ക്കും ക്രി­യാം­ശ­ത്തി­നും പ്രാ­ധാ­ന്യം നൽ­കു­ന്ന­തു്”[33] എന്ന വേർ­ഡ്സ്വർ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തോ­ടു യോ­ജി­ക്കു­ന്നു എ­ന്ന­ല്ലേ ക­രു­തേ­ണ്ട­തു്? എ­ങ്കി­ലും വി­കാ­ര­ത്തി­നു് പ്രാ­ധാ­ന്യം ന­ല്കി­യെ­ന്ന­ത­ല്ല കാ­വ്യോ­ചി­ത­വി­കാ­ര­ത്തെ­യും അ­തി­ന്റെ ആ­വി­ഷ്കാ­ര­ത്തെ­യും കു­റി­ച്ചു­ള്ള പ്ര­ഹ­ത­വി­ശ്വാ­സ­ങ്ങ­ളെ പാടേ മാ­റ്റി­മ­റി­ക്കു­ക­യും നിർ­ണ്ണാ­യ­ക­മാ­യ ചില പു­തി­യ­ധാ­ര­ണ­കൾ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്തു എ­ന്ന­താ­ണു പ്ര­ധാ­നം.

കവിത ക­രു­ത്തു­റ്റ വി­കാ­ര­ങ്ങ­ളു­ടെ നൈ­സർ­ഗ്ഗി­ക­മാ­യ ക­വി­ഞ്ഞൊ­ഴു­ക­ലാ­ണെ­ന്ന വേർ­ഡ്സ്വർ­ത്തി­ന്റെ നിർ­വ­ച­നം റൊ­മാ­ന്റി­സി­സ­ത്തി­ന്റെ എ­തി­ര­റ്റ പ്ര­മാ­ണ­മാ­ണെ­ന്നു് എം. എച്ച്. അ­ബ്രാം­സ് വാ­ദി­ക്കു­ന്നു.[34] രൂ­പ­കാ­നു­പ്രാ­ണി­ത­മാ­യ ഈ നിർ­വ­ച­നം അ­നു­നി­മി­ഷം നി­റ­ഞ്ഞൊ­ഴു­കു­ന്ന ഒ­രു­റ­വ­യു­ടെ പ്ര­തീ­തി­യാ­ണു­ള­വാ­ക്കു­ന്ന­തു്. വി­കാ­ര­ങ്ങ­ളും, ഈ വി­കാ­ര­ങ്ങ­ളെ അ­നർ­ഗ്ഗ­ള­മാ­യി പ്ര­വ­ഹി­പ്പി­ക്കു­ന്ന ച­ല­നാ­ത്മ­ക­ശ­ക്തി­യും ക­വി­യു­ടേ­തു­ത­ന്നെ. അ­ങ്ങ­നെ വി­കാ­ര­ത്തി­ന്റെ സ­മ്പൂർ­ണ്ണ­മാ­യ ആ­ത്മ­നി­ഷ്ഠ­ത, ആ­ധി­ക്യം, അ­നി­യ­ന്ത്രി­ത­ത്വം എന്നീ ഗു­ണ­ങ്ങൾ കൂടി ധ്വ­നി­പ്പി­ക്കു­ന്നു ഈ രൂപകം.

മ­നു­ഷ്യ­ന്റെ സാ­മാ­ന്യ­വി­കാ­ര­ങ്ങ­ളാ­യി­രു­ന്നു ക്ലാ­സി­ക് നി­യോ­ക്ലാ­സി­ക് സാ­ഹി­ത്യ­ങ്ങ­ളിൽ ആ­വി­ഷ്കൃ­ത­മാ­യ­തു്. വി­കാ­ര­ത്തെ ക­വി­യു­മാ­യി നേ­രി­ട്ടു ബ­ന്ധ­മി­ല്ലാ­ത്ത പാ­ത്ര­ങ്ങ­ളിൽ പ്ര­തി­ഷ്ഠി­ച്ചു് വ­സ്തു­നി­ഷ്ഠ­മാ­ക്കു­ന്നു. ആ­ത്മ­നി­ഷ്ഠ­മാ­യ വി­കാ­രം സാ­മാ­ന്യ­വ­ത്കൃ­ത­മാ­കു­മ്പോൾ­ത്ത­ന്നെ അ­തി­ന്റെ തീ­ക്ഷ്ണ­ത ഒ­ട്ടൊ­ന്നു കു­റ­യു­ന്നു. അതു് മ­റ്റൊ­രു ക­ഥാ­പാ­ത്ര­ത്തിൽ ആ­രോ­പി­ത­മാ­കു­മ്പോ­ഴോ? അ­വ­ശേ­ഷി­ക്കു­ന്ന ശ­ക്തി­യും ചോർ­ന്നു പോകാം. റൊ­മാ­ന്റി­ക് കവികൾ ഈ വ­സ്തു­നി­ഷ്ഠ­ത­യും സാ­മാ­ന്യ­വ­ത്ക­ര­ണ­വും ഉ­പേ­ക്ഷി­ച്ചു. വൈ­യ­ക്തി­ക­വി­കാ­ര­ങ്ങ­ളെ ആ നി­ല­യ്ക്കു­ത­ന്നെ ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ ഒ­ര­നൗ­ചി­ത്യ­വും അവർ ക­ണ്ടി­ല്ല. അതാണു ചെ­യ്യേ­ണ്ട­തെ­ന്നു് ആ­ത്മാർ­ത്ഥാ­യി അവർ വി­ശ്വ­സി­ക്കു­ക­യും ചെ­യ്തു. ക­വി­യും അ­നു­വാ­ച­ക­നും ത­മ്മിൽ നേ­രി­ട്ടു­ള്ള ഹൃ­ദ­യ­സം­വാ­ദ­മാ­ണു് അവർ ആ­ഗ്ര­ഹി­ച്ച­തു്. സ്വ­വി­കാ­ര­ങ്ങ­ളെ അ­വ­യു­ടെ ചൂടു് അ­ല്പ­വും കു­റ­യാ­തെ അ­നു­വാ­ച­ക­രി­ലേ­യ്ക്കു പകരുക. സ്വാ­ഭാ­വി­ക­മാ­യും റൊ­മാ­ന്റി­ക് ക­വി­ത­യിൽ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് തീരെ പ്ര­സ­ക്തി­യി­ല്ലാ­താ­യി. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഏ­റ്റ­വു­മു­ജ്ജ്വ­ല­മാ­യ കാ­വ്യ­രൂ­പം ഭാ­വ­ഗീ­ത­മാ­യി­ത്തീർ­ന്ന­തി­ങ്ങ­നെ­യാ­ണു്. ഭാ­വ­ഗീ­ത­ത്തിൽ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് പ്ര­സ­ക്തി­യി­ല്ല­ല്ലോ. റൊ­മാ­ന്റി­ക് കാ­വ്യ­ങ്ങ­ളിൽ ക­ഥാ­പാ­ത്ര­ങ്ങൾ ക­ട­ന്നു­വ­ന്നാൽ­ത്ത­ന്നെ അവർ മി­ക്ക­വാ­റും ക­വി­യു­ടെ പ്ര­തീ­ക­ങ്ങൾ മാ­ത്ര­മാ­യി­ത്തീ­രാ­റു­ണ്ടു്. ഗോ­യ്ഥേ­യു­ടെ വെർതർ ഗോ­യ്ഥേ­യാ­ണെ­ന്ന കാ­ര്യ­ത്തിൽ ആർ­ക്കും സം­ശ­യ­മി­ല്ല. ചൈൽഡ് ഹെ­റാൾ­ഡി­നു് ബൈറൺ നൽകിയ ആ­ദ്യ­ത്തെ­പ്പേ­രു് ചൈൽഡ് ബൈറൺ എ­ന്നാ­യി­രു­ന്നു. ഡാ­ഫി­ഡൽ­സി­നെ­ക്കു­റി­ച്ചെ­ഴു­താൻ തു­ട­ങ്ങി­യ വേർ­ഡ്സ്വർ­ത്ത് ആ­ത്മാ­നു­ഭൂ­തി പ­കർ­ത്തി തൃ­പ്തി­പ്പെ­ട്ടു. സാ­മാ­ന്യ­മാ­യ എ­ന്തും മൗ­ഢ്യ­ത്തി­ന്റെ ല­ക്ഷ­ണ­മാ­ണെ­ന്നു വി­ധി­ച്ച ബ്ലേ­ക്കും വൈ­യ­ക്തി­ക­ത­യും ആ­ത്മ­നി­ഷ്ഠ­ത­യും ബു­ദ്ധി­യു­ടെ ല­ക്ഷ­ണ­മാ­ണെ­ന്നു വാ­ദി­ച്ചു. വി­കാ­രാ­വി­ഷ്ക­ര­ണം കു­മ്പ­സാ­ര­ത്തി­ന്റെ സ­ത്യ­സ­ന്ധ­ത കൈ­വ­രി­ക്കു­ന്ന­താ­ണു് റൊ­മാ­ന്റി­ക് ക­വി­ത­യിൽ നാം കാ­ണു­ന്ന­തു്. റൂ­സ്സോ ആ­ത്മ­ക­ഥ­യ്ക്കു് ‘കൺ­ഫെ­ഷൻ­സ്’ എന്നു പേരു നൽ­കി­യ­തു് മ­ന­പ്പൂർ­വ്വ­മാ­ണു്. ‘ലാ­മർ­ടൈൻ’ സൂ­ചി­പ്പി­ച്ച­തു പോലെ കവിത ആ­ത്മാ­വി­ന്റെ പ്ര­രോ­ദ­ന­മാ­യി­ത്തീർ­ന്നു. സ്വാ­ത്മാ­വി­നെ അ­തി­ന്റെ സ­ഹ­ജ­രൂ­പ­ത്തിൽ ന­ഗ്ന­മാ­യി അ­നാ­വ­ര­ണം ചെ­യ്യാ­നു­ള്ള ഈ വെ­മ്പ­ലി­നെ­ക്കു­റി­ച്ചു് ഹെർ­ബ­ട്ട് റീഡ് പ­റ­യു­ന്നു: “കാ­ല്പ­നി­ക സാ­ഹി­ത്യ­കൃ­തി­യിൽ നാ­മൊ­രു ന­ഗ്ന­ഹൃ­ദ­യ­ത്തെ­യാ­ണു് അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന­തു്. കു­റ­ച്ചു­കൂ­ടി അ­മൂർ­ത്ത­മാ­യി­പ്പ­റ­ഞ്ഞാൽ ശു­ദ്ധ­മാ­യ ആ­ത്മ­നി­ഷ്ഠ­ത­യെ.”[35]

ആ­ത്മ­നി­ഷ്ഠ­മാ­യ വി­കാ­ര­ങ്ങൾ നൈ­സർ­ഗ്ഗി­ക­മാ­യി­രി­ക്ക­ണ­മെ­ന്നു കൂടി റൊ­മാ­ന്റി­ക് കവികൾ ശ­ഠി­ച്ചു. നൈ­സർ­ഗ്ഗി­ക­ത­യ്ക്കു് ഒ­ന്നി­ലേ­റെ വി­വ­ക്ഷ­ക­ളു­ണ്ടു്. കാ­വ്യ­നിർ­വ­ച­ന­ത്തി­ന്റെ മൂ­ല­ക്ക­ല്ലാ­യി ഈ പദം പ്ര­യോ­ഗി­ച്ചു വേർ­ഡ്സ്വർ­ത്തു് സ്വാ­ഭാ­വി­ക­ത്വം എ­ന്നാ­ണ­തു­കൊ­ണ്ടു­ദ്ദേ­ശി­ച്ച­തു്. നാ­ഗ­രി­ക ജീ­വി­ത­ത്തിൽ വി­കാ­ര­ത്തി­ന്റെ സ്വാ­ഭാ­വി­ക­ത ന­ഷ്ട­മാ­കും. അ­തി­നു് കാ­പ­ട്യ­ത്തി­ന്റെ മു­ഖാ­വ­ര­ണം ല­ഭി­ക്കും. പ­ല­പ്പോ­ഴും വി­കാ­ര­മ­ല്ല, വി­കാ­രാ­ഭി­ന­യ­മാ­യി­രി­ക്കും അവിടെ പ്ര­സ­ക്തം. അ­തു­കൊ­ണ്ട­ത്രേ വി­കാ­ര­ത്തി­ന്റെ സ്വാ­ഭാ­വി­ക­വും ല­ളി­ത­വു­മാ­യ രൂ­പ­മ­ന്വേ­ഷി­ച്ച­ദ്ദേ­ഹം ഗ്രാ­മ­ങ്ങ­ളി­ലേ­യ്ക്കു പോ­യ­തു്. എ­ന്നാൽ നൈ­സർ­ഗ്ഗി­ക­ത­യ്ക്കു് വി­കാ­ര­ത്തി­ന്റെ സ­ഹ­ജ­വും അ­സം­സ്കൃ­ത­വു­മാ­യ രൂ­പ­മെ­ന്നാ­ണു് ഫ്ര­ഞ്ച് കവികൾ പൊ­തു­വേ അർ­ത്ഥ­മാ­ക്കി­യ­തു്. ആ­വി­ഷ്കാ­ര­യോ­ഗ്യ­മാ­യ വി­കാ­ര­ങ്ങ­ളു­ടെ തെ­രെ­ഞ്ഞ­ടു­പ്പു് അവർ അം­ഗീ­ക­രി­ച്ചി­ല്ല. വി­കാ­ര­ങ്ങ­ളെ കാ­വ്യോ­ചി­ത­മാ­യി സം­സ്ക­രി­ക്കു­ന്ന­തി­നും എ­തി­രാ­യി­രു­ന്നു. ത­ങ്ങൾ­ക്ക­നു­ഭ­വ­പ്പെ­ട്ട­തു­പോ­ലെ തന്നെ ആ­വി­ഷ്ക­രി­ക്കു­ക. അ­താ­ണ­വ­രാ­ഗ്ര­ഹി­ച്ച­തു്. വി­കാ­ര­ത്തി­ന്റെ ആ­ദർ­ശ­വ­ത്ക­ര­ണം റൊ­മാ­ന്റി­സി­സ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­യി ഉ­ന്ന­യി­ക്ക­പ്പെ­ടാ­റു­ണ്ടു്. പക്ഷേ, ആ­ദർ­ശ­വ­ത്ക­ര­ണ­ത്തി­നു് ശു­ദ്ധീ­ക­ര­ണ­മെ­ന്നോ സം­സ്ക­ര­ണ­മെ­ന്നോ അല്ല അർ­ത്ഥം. ഏതു വി­കാ­ര­ത്തി­നും മ­ഹ­ത്വ­ത്തി­ന്റെ, വി­ശു­ദ്ധി­യു­ടെ പ­രി­വേ­ഷ­മ­ണി­യി­ക്ക­ലാ­ണ­തു്. ചി­ല­പ്പോൾ തി­ക­ച്ചും സാ­മൂ­ഹി­ക­വി­രു­ദ്ധ­മോ പ്രാ­കൃ­ത­മോ ആയ വി­കാ­ര­ങ്ങൾ പോലും ഇ­ങ്ങ­നെ ആ­ദർ­ശ­വ­ത്കൃ­ത­മാ­യേ­യ്ക്കും. ബൈ­റ­ന്റെ ‘ചൈൽഡ് ഹെ­റാൾ­ഡി’ലും ‘ഡോൺ­ജു­വാ’നിലും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന വി­ല­ക്ഷ­ണ­മാ­യ വി­കാ­ര­ഛാ­യ­കൾ ഇവിടെ അ­നു­സ്മ­രി­ക്കാ­വു­ന്ന­താ­ണു്.

യു­ക്തി­ബോ­ധ­ത്തി­ന്റെ ഉ­ഗ്ര­ശാ­സ­ന­ത്തി­നു വ­ഴ­ങ്ങി അ­വ്യ­ക്ത­മാ­യ അ­ന്തർ­ധാ­ര­യാ­യി മാ­ത്ര­മേ നി­യോ­ക്ലാ­സി­ക് സാ­ഹി­ത്യ­ത്തിൽ വി­കാ­രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ള്ളൂ; വി­കാ­ര­ത്തി­ന്റെ മി­ത­ത്വ­വും നി­യ­ന്ത്ര­ണ­വും അവിടെ വി­ശി­ഷ്ട­മാ­യ മൂ­ല്യ­ങ്ങ­ളാ­ണു്. പക്ഷേ, റൊ­മാ­ന്റി­ക് കവികൾ ഒരു കാ­ര്യ­ത്തി­ലും മി­ത­ത്വം അം­ഗീ­ക­രി­ക്കു­ന്നി­ല്ല. വി­കാ­രാ­ധി­ക്യ­ത്തി­ലും അ­തി­ന്റെ അ­നി­യ­ന്ത്രി­ത­മാ­യ പ്ര­വാ­ഹ­ത്തി­ലു­മാ­ണു് ക­വി­പ്ര­തി­ഭ­യു­ടെ മ­ഹ­ത്വം ദർ­ശി­ക്കു­ന്ന­തു്. അവർ വി­കാ­ര­ത്തെ അ­തി­ന്റെ സീ­മാ­ലം­ഘി­യാ­യ പാ­ര­മ്യ­ത്തി­ലേ­യ്ക്കു് പി­ടി­ച്ചു ത­ള്ളു­ന്നു എന്നു പ­രാ­തി­പ്പെ­ടു­ന്ന മ­രി­യോ­പ്രാ­സി­ന്റെ നി­രീ­ക്ഷ­ണം ശ്ര­ദ്ധി­ക്കു­ക: Pleasure is pushed to the point where it runs over into pain and pain where it bocomes an auxiliary to pleasure.”[36] ഒരു പ്ര­ത്യേ­ക വി­കാ­ര­ത്താൽ അ­ഭി­ഭൂ­ത­രാ­യി­രു­ന്നെ­ഴു­തി­യ കവികൾ പോ­ലു­മു­ണ്ടു്. വി­കാ­രം ആ­വി­ഷ്കാ­ര­ദ­ശ­യി­ലെ­ത്തു­മ്പോൾ ആ­റി­ത്ത­ണു­ത്തു തു­ട­ങ്ങു­ന്നു എന്നു വി­ല­പി­ക്കു­ന്ന ഷെ­ല്ലി­യും, കവിത സു­ന്ദ­ര­മാ­യ അ­മി­ത­ത്വം കൊ­ണ്ടു് നമ്മെ അ­ത്ഭു­ത­പ്പ­ടു­ത്ത­ണ­മെ­ന്നു പറഞ്ഞ കീ­റ്റ്സും വി­കാ­ര­ത്തി­ന്റെ ആ­ധി­ക്യ­ത്തി­ലും തീ­വ്ര­ത­യി­ലും വി­ശ്വ­സി­ച്ചി­രു­ന്ന­വ­രാ­ണു്. വി­കാ­ര­ത്തെ നി­യ­ന്ത്രി­ക്കാ­നു­ള്ള അ­ധി­കാ­രം യു­ക്തി­ബോ­ധ­ത്തി­നു­ണ്ടെ­ന്നു് അം­ഗീ­ക­രി­ക്കാൻ ഫ്ര­ഞ്ചു­ക­വി­കൾ ഒ­ട്ടും സ­ന്ന­ദ്ധ­രാ­യി­രു­ന്നി­ല്ല. “യു­ക്തി­രാ­ഹി­ത്യ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യാ­ണു് ഒ­ന്നാ­മ­ത്തെ ത­ത്വ­മാ­യി ഞാ­ന്നൂ­ന്നി­പ്പ­റ­യു­ന്ന­തു്,”[37] എന്ന മ­സ­റ്റി­ന്റെ അ­ത്യാ­വേ­ശ­ക­ര­മാ­യ പ്ര­സ്താ­വം വി­കാ­രാ­വി­ഷ്കാ­ര­ത്തി­ന്റെ പ­ര­മ­മാ­യ സ്വാ­ത­ന്ത്ര­ത്തി­നു വേ­ണ്ടി­യു­ള്ള മു­റ­വി­ളി­യാ­ണു്[38] ഫ്രെ­ഞ്ച് റൊ­മാ­ന്റി­ക് കാ­വ്യ­പ്ര­സ്ഥാ­ന­ത്തി­നു തു­ട­ക്കം കു­റി­ച്ച ‘ലാ­മർ­ട്ടീ­നി’ന്റെ ‘മെ­ഡി­റ്റേ­ഷൻ­സ് പൊ­യ­റ്റി­ക്’ എന്ന കൃ­തി­യു­ടെ ആ­മു­ഖ­ത്തിൽ അ­ദ്ദേ­ഹം പ­റ­യു­ന്നു: “ഞാൻ എ­നി­ക്കു­വേ­ണ്ടി­ത്ത­ന്നെ എന്നെ അ­ഭി­വ്യ­ക്ത­മാ­ക്കു­ക­യാ­യി­രു­ന്നു. അതു് വെ­റു­മൊ­രു ക­ല­യാ­യി­രു­ന്നി­ല്ല. തേ­ങ്ങ­ലു­കൾ കൊ­ണ്ടു് ത­ളർ­ന്ന എന്റെ ആ­ത്മാ­വി­നെ വി­മോ­ചി­പ്പി­ക്ക­ലാ­യി­രു­ന്നു, എന്റെ ആ­ത്മാ­വിൽ നി­ന്നു­യർ­ന്ന നി­ല­വി­ളി­യാ­യി­രു­ന്നു ഈ വരികൾ”[39] വി­കാ­ര­ത്തി­ന്റെ ആ­ത്മ­നി­ഷ്ഠ­ത­യും അ­ദ­മ്യ­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യും മാ­ത്ര­മ­ല്ല അ­നി­യ­ന്ത്രി­ത­മാ­യ വി­കാ­ര­പ്ര­വാ­ഹ­ത്തി­ന്റെ ആ­ധി­ക്യ­വും കൂടി ധ്വ­നി­പ്പി­ക്കു­ന്നു­ണ്ടു് ഈ പ്ര­സ്താ­വം.

മ­നു­ഷ്യ­ന്റെ ഏ­റ്റ­വും മൗ­ലി­ക­മാ­യ ചോ­ദ­ന­കൾ ജീ­വി­ത­ര­തി­യും മൃ­ത്യു­വാ­ഞ്ഛ­യു­മാ­ണു് എ­ന്നു് മ­നോ­വി­ജ്ഞാ­നീ­യം സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. ജീ­വി­ത­കാ­മ­ന എ­ത്ര­മാ­ത്രം ഉ­ദ്ദാ­മ­മാ­ണോ, അ­ത്ര­ത­ന്നെ അ­ദ­മ്യ­മാ­ണു് മൃ­ത്യു­കാ­മ­ന­യും. റൊ­മാ­ന്റി­സി­സ­ത്തിൽ അബോധ മ­ന­സ്സി­ന്റെ സാ­ന്നി­ദ്ധ്യ­മു­ള്ള­തു­കൊ­ണ്ടാ­വാം ഈ ര­ണ്ട­ടി­സ്ഥാ­ന­ചോ­ദ­ന­ക­ളിൽ നി­ന്നു­മു­ത്ഭി­ന്ന­മാ­കു­ന്ന വി­കാ­ര­ങ്ങൾ പ്രാ­ധാ­ന്യം നേ­ടു­ന്നു. ജീ­വി­ത­ര­തി­യു­ടെ പ്ര­ക­ട­ഭാ­വ­മാ­ണു് കാമം. വി­ശു­ദ്ധ­മാ­യ അ­നു­രാ­ഗ­ത്തി­ന്റെ പ­ട്ടു­കു­പ്പാ­യ­മ­ണി­ഞ്ഞു് കാ­ല്പ­നി­ക­ക­വി­ത­യിൽ അതു് നി­ര­ന്ത­രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. പ്ര­ണ­യ­ത്തി­ന്റെ സ­ങ്കീർ­ണ്ണ­വും വൈ­വി­ദ്ധ്യ­പൂർ­ണ്ണ­വു­മാ­യ സ­മ­സ്ത­മു­ഖ­ങ്ങ­ളും ഇ­ത്ര­മാ­ത്രം വി­ശ­ദ­മാ­യി മ­റ്റൊ­രു പ്ര­സ്ഥാ­ന­ത്തി­ലും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നി­ല്ല. പ്ര­കൃ­തി­പ്രേ­മ­വും ഈ­ശ്വ­രോ­ന്മു­ഖ­മാ­യ ഭ­ക്തി­യും ശൈ­ശ­വ­ത്തോ­ടു­ള്ള വാ­ത്സ­ല്യ­വു­മൊ­ക്കെ ജീ­വി­ത­ര­തി­യു­ടെ അ­വാ­ന്ത­ര­ഭാ­വ­ങ്ങൾ മാ­ത്ര­മാ­ണു്. ജീ­വി­ത­ര­തി­യു­ടെ നേരേ വി­പ­രീ­ത­മാ­യ ഭാവം എന്നു പ­റ­യാ­വു­ന്ന മൃ­ത്യു­വാ­ഞ്ഛ­യും ക­വി­ത­യു­ടെ പ്ര­ബ­ല­മാ­യ അ­ന്തർ­ധാ­ര­ക­ളി­ലൊ­ന്നാ­ണു്. റൊ­മാ­ന്റി­ക് സാ­ഹി­ത്യ­ത്തി­ലെ ജി­വി­ത­ചി­ത്ര­ങ്ങ­ളി­ലെ­ല്ലാം മ­ര­ണ­ത്തി­ന്റെ അർ­ത്ഥ­പൂർ­ണ്ണ­മാ­യ സാ­ന്നി­ദ്ധ്യ­മു­ണ്ടാ­വും. സു­ന്ദ­രി­യു­ടെ മരണം അ­ല്ലൻ­പോ­വി­നു[40] മാ­ത്ര­മ­ല്ല എല്ലാ റൊ­മാ­ന്റി­ക് ക­വി­കൾ­ക്കും പ്രി­യ­ത­ര­മാ­യ പ്ര­മേ­യ­മാ­യി­രു­ന്നു. തന്റെ പ്രേ­മ­ഭാ­ജ­ന­ത്തി­നെ­ഴു­തി­യ ക­ത്തിൽ കീ­റ്റ്സ് പ­റ­യു­ന്ന­തു ശ്ര­ദ്ധി­ക്കു­ക: “എ­നി­ക്കു് ഓർ­ത്തോർ­ത്തി­രി­ക്കാൻ സ­മ്പ­ന്ന­മാ­യ രണ്ടു കാ­ര്യ­ങ്ങ­ളേ­യു­ള്ളു. നി­ന്റെ സൌ­ന്ദ­ര്യ­വും എന്റെ മ­ര­ണ­ത്തി­ന്റെ നി­മി­ഷ­വും”[41] മൃ­ത്യു­ബോ­ധ­മു­ണർ­ത്തു­ന്ന ന­ടു­ക്ക­ത്തി­ന്റെ അ­ന്ത­രീ­ക്ഷ­ത്തി­ലേ കാ­ല്പ­നി­ക സൌ­ന്ദ­ര്യം അ­തി­ന്റെ പ­ര­മ­മാ­യ മാ­ദ­ക­ത്വ­മു­ണർ­ത്തൂ.

പ­ര­പീ­ഡ­ന­പ­ര­വും ആ­ത്മ­പീ­ഡ­ന­പ­ര­വു­മാ­യ വാ­സ­ന­കൾ റൊ­മാ­ന്റി­ക് സാ­ഹി­ത്യ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ടെ­ന്നും വ്യ­ക്തി പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യു­ടെ ആ­വി­ഷ്കാ­ര­മാർ­ഗ്ഗ­ങ്ങ­ളി­ലൊ­ന്നാ­ണ­തെ­ന്നും അ­ന്യ­ത്ര വ്യ­ക്ത­മാ­ക്കു­ക­യു­ണ്ടാ­യി. അ­ന്യ­രെ വേ­ദ­നി­പ്പി­ക്കു­മ്പോ­ഴും സ്വയം വേ­ദ­നി­ക്കു­മ്പോ­ഴും ലൈം­ഗി­ക സം­തൃ­പ്തി­യ­നു­ഭ­വി­ക്കു­ന്ന ഈ വി­കാ­ര­വൈ­ല­ക്ഷ­ണ്യ­ങ്ങ­ളെ യ­ഥാ­ക്ര­മം സാ­ഡി­സം എ­ന്നും മ­സോ­ക്കി­സം എ­ന്നും വി­ളി­ക്കു­ന്നു. ഈ രണ്ടു വാ­സ­ന­ക­ളിൽ നി­ന്നും ലൈം­ഗി­ക­ത­യു­ടെ അംശം മാ­റ്റി­യാൽ അ­വ­ശേ­ഷി­ക്കു­ന്ന­തു് ക്രൂ­ര­ത­യും ഭയവും വേ­ദ­ന­യു­മാ­യി­രി­ക്കും. റൊ­മാ­ന്റി­സി­സ­ത്തിൽ ഈ മാ­ന­സി­ക­ഭാ­വ­ങ്ങൾ­ക്കു് അ­സാ­ധാ­ര­ണ­മാ­യ പ്രാ­ധാ­ന്യം ല­ഭി­ച്ചി­ട്ടു­ണ്ടെ­ന്നു് മ­രി­യോ­പ്രാ­സ് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. അ­ങ്ങ­നെ ക്രൂ­ര­ത­യു­ടെ­യോ ഭീ­ക­ര­ത­യു­ടെ­യോ വേ­ദ­ന­യു­ടെ­യോ അംശം റൊ­മാ­ന്റി­ക് സൌ­ന്ദ­ര്യ­സ­ങ്ക­ല്പ­ത്തിൽ പ്ര­ലീ­ന­മാ­യി­രി­ക്കു­ന്നു. ഷെ­ല്ലി­യു­ടെ പ്രൊ­മെ­ത്യൂ­സ് അൺ­ബൗ­ണ്ടി­ലെ മെഡൂസ ഇ­തി­നൊ­ന്നാ­ന്ത­രം ഉ­ദാ­ഹ­ര­ണ­മാ­ണു്. ഫ്രെ­ഞ്ച് റൊ­മാ­ന്റി­സി­സ­ത്തി­ന്റെ അ­പ­ച­യ­ഘ­ട്ട­ത്തിൽ വ­ന്യ­മാ­യ അ­നു­ഭൂ­തി­കൾ­ക്കു വേ­ണ്ടി­യു­ള്ള അ­ഭി­വാ­ഞ്ഛ അ­തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തി. നി­ഷ്ഠു­ര­മാ­യി പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന­നി­ഷ്ക­ള­ങ്ക സൌ­ന്ദ­ര്യ­ങ്ങ­ളും ഭീ­ക­ര­മാ­യി പ­രീ­ക്ഷി­ക്ക­പ്പെ­ടു­ന്ന ബ്ര­ഹ്മ­ചാ­രി­ത്വ­ത്തി­ന്റെ വി­ശു­ദ്ധി­ക­ളും, നോ­വ­ലു­ക­ളു­ടേ­യും നാ­ട­ക­ങ്ങ­ളു­ടേ­യും പ്ര­ധാ­ന­പ്ര­മേ­യ­മാ­യി. അ­നു­ഭൂ­തി എ­ത്ര­ത്തോ­ളം വന്യത ക­ലർ­ന്ന­താ­ണോ അ­ത്ര­ത്തോ­ളം ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യി ക­രു­ത­പ്പെ­ട്ടു.

അ­ന്തർ­ഭാ­വ­ത്തിൽ വ­രു­ന്ന മാ­റ്റം ആ­വി­ഷ്കാ­ര­മാ­ധ്യ­മ­ത്തെ­യും ബാ­ധി­ക്കാ­തെ വയ്യ. നൈ­സർ­ഗ്ഗി­ക­വും തീ­വ്ര­വു­മാ­യ വി­കാ­ര­ങ്ങ­ളു­ടെ ആ­വി­ഷ്കാ­രം അ­നി­വാ­ര്യ­മാ­യ­പ്പോൾ നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ അ­കൃ­ത്രി­മ­ഭാ­ഷ ഒരു പ്ര­ശ്ന­മാ­യ­നു­ഭ­വ­പ്പെ­ട്ടു. നൈ­സർ­ഗ്ഗി­ക വി­കാ­രാ­വി­ഷ്ക­ര­ണ­ത്തി­നു് അ­കൃ­ത്രി­മ ഭാ­ഷ­ത­ന്നെ വേ­ണ­മെ­ന്നു് അവർ ക­ണ്ടെ­ത്തി. വി­ഷ­യ­മ­ന്വേ­ഷി­ച്ചു ഗ്രാ­മ­ങ്ങ­ളി­ലേ­യ്ക്കു പോയ വേർ­ഡ്സ്വർ­ത്ത് ഭാ­ഷ­യും അ­വി­ട­ന്നു­ത­ന്നെ രൂ­പ­പ്പെ­ടു­ത്ത­ണ­മെ­ന്നു ശ­ഠി­ച്ച­തു് അ­തു­കൊ­ണ്ട­ത്രേ. കാ­ല്പ­നി­ക­വി­പ്ല­വം കാ­വ്യ­ഭാ­ഷ­യെ­ക്കു­റി­ച്ചു­ള്ള വി­ശ­ദ­മാ­യ ചർ­ച്ച­യ്ക്കും വി­ചി­ന്ത­ന­ത്തി­നും പ്ര­ചോ­ദ­ന­മ­രു­ളി കോൾ­റി­ഡ്ജി­നെ­പ്പോ­ലു­ള്ള­വർ അ­ഭി­പ്രാ­യാ­ന്ത­ര­ങ്ങൾ പ്ര­ക­ടി­പ്പി­ച്ചെ­ങ്കി­ലും ഗ്രാ­മീ­ണ­ജീ­വി­ത­ത്തി­ലെ നി­ത്യ­കൈ­മാ­റ്റ­നാ­ണ­യ­ങ്ങ­ളാ­യ പ­ദ­സ­ഞ്ച­യം കാ­വ്യ­ഭാ­ഷ­യി­ലേ­യ്ക്കു് ത­ള്ളി­ക്ക­യ­റു­ക തന്നെ ചെ­യ്തു. നി­ഘ­ണ്ടു­നി­ഷ്ഠ­മാ­യ കു­ലീ­ന­പ­ദ­ങ്ങ­ളു­ടെ സ്ഥാ­ന­ത്തു് നി­ത്യ­ജീ­വി­ത­ത്തി­ലെ വൈ­കാ­രി­ക ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് ചൈ­ത­ന്യ­മാർ­ജ്ജി­ച്ച നാടൻ പ­ദ­ങ്ങൾ പുതിയ അ­ന്ത­സ്സോ­ടെ ക­ട­ന്നു­ക­യ­റു­ക­യാ­ണു­ണ്ടാ­യ­തു്. കൃ­ത്യ­മാ­യ അർ­ത്ഥാ­വ­ബോ­ധ­മു­ള­വാ­ക്കു­ന്ന ഒരു ഭാ­ഷ­യി­ല്ല, വി­കാ­ര­പ്ര­തീ­തി­യു­ള­വാ­ക്കാൻ പോന്ന ഒ­ര­വ്യ­ക്ത­ഭാ­ഷ­യാ­ണു് റൊ­മാ­ന്റി­ക് ക­വി­ത­യു­ടെ സ­വി­ശേ­ഷ­ത. സൃ­ഷ്ടി­പ­ര­മാ­യ ഭാ­വ­ന­യു­ടെ അ­ത്ഭു­ത­ക­ര­മാ­യ ആ­വി­ഷ്കാ­ര­വൈ­ഭ­വം ഈ ഭാഷയെ ഒ­ട്ടൊ­ന്നു­മ­ല്ല തു­ണ­ച്ച­തു്. വി­കാ­ര­ത്തി­ന്റെ തി­ര­ത്ത­ള്ള­ലേ­റ്റു് പൂർ­വ­നി­ശ്ചി­ത­മാ­യ അ­ല­ങ്കാ­ര­സ­ങ്ക­ല്പ­ങ്ങൾ­ക്കു തന്നെ പ­രു­ക്കേ­റ്റ് ല­ക്ഷ­ണ­ക­ല്പ­ന­ക­ളു­ടെ സീ­മ­ക­ളി­ലൊ­തു­ങ്ങാ­ത്ത ബിം­ബ­ക­ല്പ­ന­ക­ളാ­യി മാറി. ദൃ­ഢ­ബ­ദ്ധ­മാ­യ വൃ­ത്ത­ങ്ങ­ളു­ടെ കർ­ക്ക­ശ­മാ­യ നി­യ­ന്ത്ര­ണ­ങ്ങൾ പൊ­ട്ടി­ച്ചെ­റി­ഞ്ഞു് കൂ­ടു­തൽ സം­ഗീ­താ­ത്മ­ക­മാ­യ നാടൻ ശീ­ലു­ക­ളും ശി­ഥി­ല­മാ­യ താ­ള­ക്ര­മ­ങ്ങ­ളും സ്വീ­ക­രി­ച്ചു തു­ട­ങ്ങി. വൃ­ത്ത­സ്വീ­കാ­ര­ത്തിൽ സം­ഭ­വി­ച്ച ഈ വി­പ്ല­വ­ത്തെ­ക്കു­റി­ച്ചു് സ­വി­സ്ത­ര­പ­ഠ­നം ന­ട­ത്തി­യ ജോർജ് സെ­യിൻ­സ്ബ­റി, റൊ­മാ­ന്റി­ക് കവികൾ ഒ­ട്ടേ­റെ പുതിയ താ­ള­ങ്ങൾ ക­ണ്ടെ­ത്തു­ക­യും, പഴയ വൃ­ത്ത­ങ്ങൾ­ക്കു തന്നെ പുതിയ മാ­ന­ങ്ങൾ നൽ­കു­ക­യും ചെ­യ്തി­ട്ടു­ണ്ടെ­ന്നു് ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. വി­കാ­ര­ത്തി­ന്റെ നൈ­സർ­ഗ്ഗി­ക­ത­യും ആ­ധി­ക്യ­വും അ­നി­യ­ന്ത്രി­ത­ത്വ­വും മാ­ധ്യ­മ­ത്തിൽ വ­രു­ത്തി­യ മാ­റ്റ­മെ­ന്ന­നി­ല­യ്ക്കാ­ണു് ഈ വ­സ്തു­ത­കൾ പ­രി­ഗ­ണി­ക്കേ­ണ്ട­തു്. കാ­ല്പ­നി­ക­ത­യിൽ ഓരോ ക­വി­ത­യും ഓരോ പുതിയ ജൈ­വ­രൂ­പ­ത്തി­ന്റെ ക­ണ്ടെ­ത്ത­ലാ­കു­ന്നു­വെ­ങ്കി­ലും രൂ­പ­ഘ­ട­ന­യ്ക്കു് തി­ക­ഞ്ഞ സാ­ങ്കേ­തി­ക­ഭ­ദ്ര­ത­യു­ണ്ടാ­യെ­ന്നു വ­രി­ല്ല. നി­യോ­ക്ലാ­സി­ക് കാ­വ്യ­ഘ­ട­ന­ക­ളെ അ­പേ­ക്ഷി­ച്ചു് കൂ­ടു­തൽ അ­മൂർ­ത്ത­മാ­ണു് റൊ­മാ­ന്റി­ക് കാ­വ്യ­ശി­ല്പ­ങ്ങൾ. റൊ­മാ­ന്റി­സി­സ്റ്റാ­യ ഗോ­യ്ഥേ­യു­ടെ “വെർ­ത­റു­ടെ ദുഃ­ഖ­ങ്ങൾ” എന്ന നോ­വ­ലി­ന്റെ രൂ­പ­ത്തെ ക്ലാ­സി­സി­സ്റ്റാ­വാ­നാ­ഗ്ര­ഹി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ ഫൗ­സ്റ്റു­മാ­യൊ­ന്നു ത­ട്ടി­ച്ചു­നോ­ക്കി­യാൽ ഇതു വ്യ­ക്ത­മാ­കും. എ­ങ്കി­ലും വി­കാ­ര­തീ­വ്ര­ത ഈ രൂ­പ­ശൈ­ഥി­ല്യ­ത്തെ ഒ­ര­ള­വോ­ളം മ­റ­ച്ചു­വ­യ്ക്കു­ന്നു.

ആ­ശ­യ­വാ­ദ­പ­ര­മാ­യ സ­മീ­പ­നം

റൊ­മാ­ന്റി­സി­സ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങ­ളിൽ വേ­ണ്ട­ത്ര പ­രി­ഗ­ണി­ക്ക­പ്പെ­ടാ­ത്ത ഒരു വ­സ്തു­ത­യു­ണ്ടു്. റൊ­മാ­ന്റി­സി­സ്റ്റു­ക­ളു­ടെ ജീവിത പ്ര­തി­ക­ര­ണ­ങ്ങ­ളെ നി­യ­ന്ത്രി­ക്കു­ക­യും നിർ­ണ്ണ­യി­ക്കു­ക­യും ചെ­യ്യു­ന്ന ആ­ശ­യ­വാ­ദ­പ­ര­മാ­യ സ­മീ­പ­ന­മാ­ണ­തു്. റൊ­മാ­ന്റി­സി­സ­ത്തി­നു് ചി­ന്താ­പ­ര­മാ­യ പിൻ­ബ­ലം നൽകിയ സ്പി­നോ­സ മുതൽ ഷോ­പ്പ­നോർ വ­രെ­യു­ള്ള ദാർ­ശ­നി­ക­ന്മാർ ആ­ശ­യ­വാ­ദി­ക­ളാ­യി­രു­ന്നു. ആ­ശ­യ­വാ­ദം പ്രാ­യോ­ഗി­ക ജീ­വി­ത­ത്തിൽ സാ­ഫ­ല്യ­മ­ട­യു­ന്ന ഒ­ന്ന­ല്ല. ത­ത്വ­ചി­ന്ത­യിൽ­പ്പോ­ലും മാ­ന­സി­കോ­ന്മേ­ഷ­വും ഉ­ത്തേ­ജ­ന­വും നൽ­കു­ന്ന സ­ത്യാ­ന്വേ­ഷ­ണ­പ­ദ്ധ­തി­യാ­യേ ഇ­ന്നും അതു് പ­രി­ഗ­ണി­ക്ക­പ്പെ­ടാ­റു­ള്ളു. എ­ന്നാൽ പ്രാ­യോ­ഗി­ക­ജീ­വി­ത­ത്തി­ലും, ജീ­വി­ത­ത്തോ­ടു­ള്ള പ്ര­തി­ക­ര­ണ­ങ്ങ­ളി­ലും ആ­ശ­യ­വാ­ദ­പ­ര­മാ­യ വീ­ക്ഷ­ണം പു­ലർ­ത്തി­യെ­ന്ന­താ­ണു് റൊ­മാ­ന്റി­ക് ക­വി­ക­ളു­ടെ പ്ര­ത്യേ­ക­ത. അ­വ­രു­ടെ പ്രാ­യോ­ഗി­ക ജീ­വി­തം പ­രാ­ജ­യ­പ്പെ­ടു­ന്ന­തി­നു കാ­ര­ണ­വും അതു തന്നെ.

വ­സ്തു­വ­ല്ല മ­ന­സ്സാ­ണു സത്യം. വ­സ്തു­വി­നെ നിർ­ണ്ണ­യി­ക്കു­ന്ന­തു പോലും മ­ന­സ്സാ­ണു്. ഇ­ത­ത്രേ ആ­ശ­യ­വാ­ദ­ത്തി­ന്റെ മൗ­ലി­ക­പ്ര­മാ­ണം. ഈ ത­ത്ത്വ­ത്തിൽ ഊന്നി നി­ന്നു­കൊ­ണ്ടു് കാ­ല്പ­നി­ക­ദാർ­ശ­നി­ക­ന്മാർ ഈ­ഷ­ദ്ഭേ­ദ­മു­ള്ള ഒ­ട്ടേ­റെ സി­ദ്ധാ­ന്ത­ങ്ങൾ­ക്കും ചി­ന്താ­പ­ദ്ധ­തി­കൾ­ക്കും ജന്മം നൽ­കി­യി­ട്ടു­ണ്ടു്. പ്ലേ­റ്റോ­യു­ടെ ഐ­ഡി­യ­ലി­സ­വും കാ­ന്റി­ന്റെ ദർ­ശ­ന­വും ത­മ്മിൽ­സാ­ര­മാ­യ അ­ന്ത­ര­മു­ണ്ടു്. ഹെ­ഗ­ലി­ന്റെ ത­ത്വ­ചി­ന്ത­യും ഷോ­പ്പ­നോ­വ­റി­ന്റെ ദോ­ഷാ­നു­ദർ­ശ­ന­വും ഒ­ന്ന­ല്ല. എ­ന്നാൽ ഇ­വ­രെ­ല്ലാം ഐ­ഡി­യ­ലി­സ്റ്റു­ക­ളാ­യി­രു­ന്നു. ആ­ശ­യ­വാ­ദി­ക­ളാ­യി­രി­ക്കു­മ്പോ­ഴും അവർ ത­ങ്ങ­ളു­ടെ വ്യ­ക്തി­ത്വ­നി­ഷ്ഠ­മാ­യ വ്യ­തി­രി­ക്ത­ത സ്ഥാ­പി­ക്കു­ന്നു എ­ന്നാ­ണി­തിൽ നി­ന്നും മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്.

എല്ലാ ആ­ശ­യ­വാ­ദി­ക­ളും ആ­ദർ­ശ­ശാ­ലി­ക­ളാ­യി­രി­ക്കും. പക്ഷേ, ഈ ആ­ദർ­ശ­ങ്ങൾ ശാ­സ്ത്രീ­യ­മാ­യ ചി­ന്ത­യിൽ­നി­ന്നോ യ­ഥാർ­ത്ഥ­മാ­യ ജീ­വി­താ­വ­ലോ­ക­ന­ത്തിൽ നി­ന്നോ രൂ­പ­പ്പെ­ടു­ന്ന­വ­യ­ല്ല. ശൈ­ശ­വാ­വ­സ്ഥ­യെ ഐ­ശ്വ­ര്യ­മാ­യ ഒ­രാ­ദർ­ശ­മാ­യി ഉ­യർ­ത്തു­ന്ന വേർ­ഡ്സ്വർ­ത്തി­ന്റെ ‘ഇ­മോർ­ട്ടാ­ലി­റ്റി’യോഡും, ബ്ലേ­ക്കി­ന്റെ അ­ത്ഭു­ത­ജ­ന­ക­മാ­യ പ്ര­വ­ച­ന­ങ്ങ­ളും, ഷെ­ല്ലി­യു­ടെ രാ­ഷ്ട്രീ­യോ­പ­ദർ­ശ­ന­ങ്ങ­ളും ഇവിടെ അ­നു­സ്മ­രി­ക്കാം. പ്രാ­യോ­ഗി­ക­വും പാ­ര­മ്പ­ര്യാ­ധി­ഷ്ഠി­ത­വു­മാ­യ സാ­മൂ­ഹി­കാ­ദർ­ശ­ങ്ങ­ളോ­ട അ­നു­ര­ഞ്ജി­ച്ചു­പോ­കാൻ ഈ റൊ­മാ­ന്റി­ക് ആ­ദർ­ശ­ങ്ങൾ സ­മർ­ത്ഥ­മ­ല്ല. സം­ഘർ­ഷം ഇവിടെ അ­നി­വാ­ര്യ­മാ­കു­ന്നു. റൊ­മാ­ന്റി­ക് കവികൾ റി­ബ­ലു­ക­ളാ­കു­ന്ന പ­ശ്ചാ­ത്ത­ല­മി­ത­ത്രേ. ഏതു റൊ­മാ­ന്റി­ക് ക­വി­യാ­ണു് വി­പ്ല­വ­കാ­രി­യ­ല്ലാ­ത്ത­തു്? പക്ഷേ, ഏതു റൊ­മാ­ന്റി­ക് സാ­ഹി­ത്യ­കാ­ര­നാ­ണു് സ­മൂ­ഹ­ത്തിൽ സ്ഥാ­യി­യും സാർ­ത്ഥ­ക­വു­മാ­യ വി­പ്ല­വം വ­രു­ത്തി­ക്കൂ­ട്ടി­യ­തു്? ഈ ഐ­ഡി­യ­ലി­സ്റ്റു­കൾ ആ­ത്മ­പീ­ഡ­ന­ത്തി­ലൂ­ടെ ര­ക്ത­സാ­ക്ഷി­ത്വം വ­രി­ച്ചു് ചാ­രി­താർ­ത്ഥ­രാ­വു­ക­യാ­ണു പ­തി­വു്. അ­ങ്ങ­നെ സ­മൂ­ഹ­ത്തി­ന്റെ ‘അം­ഗീ­ക­രി­ക്ക­പ്പെ­ടാ­ത്ത’ നി­യ­മ­നിർ­മ്മാ­താ­ക്ക­ളാ­യി­വർ­ത്തി­ക്കു­ന്നു അവർ? പ്ര­ഭാ­മ­യ­മാ­യ ചി­റ­കു­കൾ വൃ­ഥാ­ശു­ന്യ­ത­യി­ലി­ട്ട­ടി­ക്കു­ന്ന തേ­ജോ­മ­യ­നാ­യ മാലാഖ എന്ന വി­ശേ­ഷ­ണം ഷെ­ല്ലി മാ­ത്ര­മ­ല്ല എല്ലാ ഐ­ഡി­യ­ലി­സ്റ്റു­ക­ളു­മർ­ഹി­ക്കു­ന്നു.

ജീ­വി­ത­ബ­ന്ധ­ങ്ങ­ളെ അ­വ­യു­ടെ സാ­മൂ­ഹി­ക­വും സാ­മ്പ­ത്തി­ക­വും ശാ­രീ­രി­ക­വു­മാ­യ അ­ധി­ഷ്ഠാ­ന­ങ്ങ­ളിൽ നി­ന്നി­ള­ക്കി മാ­ന­സി­ക­മാ­യ ഒരു ഏ­ക­ശി­ലാ­ധി­ഷ്ഠാ­ന­ത്തിൽ പ്ര­തി­ഷ്ഠി­ക്കാ­നു­ള്ള വെ­മ്പൽ റൊ­മാ­ന്റി­ക് ക­വി­ക­ളിൽ സാ­ധാ­ര­ണ­മാ­ണു്. ക്ലാ­സി­ക് സാ­ഹി­ത്യ­ത്തിൽ പ്രാ­യേ­ണ മാം­സ­ബ­ദ്ധ­മാ­യി അ­നു­ഭ­വ­പ്പെ­ടു­ന്ന പ്രേ­മം റൊ­മാ­ന്റി­ക് ക­വി­ക­ളിൽ അ­ലൗ­കി­ക­വും അ­ഭൗ­മ­വു­മാ­യ മാ­ന­സി­ക ബ­ന്ധ­മാ­യി മാ­റു­ന്ന­തു് ഇ­തി­നു­ദാ­ഹ­രി­ക്കാം. സ­മൂ­ഹ­ത്തി­ന്റെ ബ­ന്ധ­ന­ങ്ങൾ­ക്കും മർ­ദ്ദ­ന­ങ്ങൾ­ക്കും വി­ധേ­യ­രാ­യ കാ­മു­കീ­കാ­മു­ക­ന്മാർ ആ­ത്മാ­ഹു­തി­യി­ലൂ­ടെ പ്രേ­മ­സാ­ക്ഷാ­ത്കാ­രം നേ­ടു­ന്ന­തും വി­ശു­ദ്ധ­പ്രേ­മം മ­ര­ണാ­തീ­ത­മാ­യ അ­ന­ശ്വ­ര­ത കൈ­വ­രി­ക്കു­ന്ന­തും മ­ന­സ്സി­ന്റെ അ­മ­ര­ത്വ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന കാ­ല്പ­നി­ക സ­ങ്ക­ല്പ­ങ്ങ­ള­ത്രേ. ശ­രീ­ര­നി­ര­പേ­ക്ഷ­മാ­യ മ­ന­സ്സി­ന്റെ അ­സ്തി­ത്വം പോലും അ­വർ­ക്കു് ഒ­ര­സാ­ദ്ധ്യ­ത­യ­ല്ല.

ഈ ലോകം ത­നി­ക്ക­ന്യ­മാ­ണെ­ന്നും, സു­ഖ­ക­ര­മാ­യ ഏതോ അ­വ­സ്ഥ­യിൽ നി­ന്നും താൻ ഈ അനീതി നി­റ­ഞ്ഞ ലോ­ക­ത്തേ­യ്ക്കു് എ­ങ്ങ­നെ­യോ വ­ന്നു­പെ­ട്ടി­രി­ക്കു­ന്നു എ­ന്നു­മു­ള്ള തോ­ന്നൽ. ന­ഷ്ട­സ്വർ­ഗ്ഗ­ത്തെ­ക്കു­റി­ച്ചു­ള്ള ഗൃ­ഹാ­തു­ര­ത്വം നി­റ­ഞ്ഞ അ­സ്വാ­സ്ഥ്യം അതു് ത­നി­ക്കു തന്നെ വ്യ­ക്ത­മ­ല്ലാ­ത്ത അ­നി­യ­ത­മാ­യ ഒ­ര­ന്വേ­ഷ­ണ­മാ­യി­ത്തീ­രാം. നി­യ­ത­ല­ക്ഷ്യ­മ­ല്ലാ­ത്ത ഈ അ­ന്വേ­ഷ­ണം പല രൂ­പ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും അതു് ഒ­രൊ­ഴി­യാ­ബാ­ധ­യാ­യി­ത്തീ­രു­ക­യും ചെ­യ്യാം. കവിത നി­ഗൂ­ഢാ­ത്മ­ക­മാ­വു­ക­യും ഹൃ­ദ്യ­മാ­യ ഒ­ര­വ്യ­ക്ത­ത അതിനെ ബാ­ധി­ക്കു­ക­യും ചെ­യ്യു­ന്ന­ത­പ്പോ­ഴാ­ണു്. ഒ­രി­ക്ക­ലും സാ­ക്ഷാ­ത്കൃ­ത­മാ­കാ­ത്ത, എ­പ്പോ­ഴും തീ­വ്ര­മാ­യ വി­ര­ഹോ­ത്ക­ണ്ഠ­യു­ണർ­ത്തു­ന്ന ഈ മ­നോ­ഭാ­വ­ത്തെ ടി. ഈ. ഹ്യും അ­ന­ന്ത­ശു­ന്യ­ത­യു­ടെ അ­ന്വേ­ഷ­ണം എന്നു പ­രി­ഹ­സി­ക്കു­ന്നു. ആ­ശ­യ­വാ­ദ­പ­ര­മാ­യ ഒരു മ­നോ­ഭാ­വ­ത്തി­നേ ഈ പ്ര­വ­ണ­ത­യെ ആ­ദ­രി­ക്കാ­നാ­വു എന്നു വ്യ­ക്തം.

മരണം, കാലം, അ­ന­ശ്വ­ര­ത തു­ട­ങ്ങി നിർ­വ­ച­ന­ത്തി­നോ വ്യാ­ഖ്യാ­ന­ത്തി­നോ പി­ടി­ത­രാ­ത്ത അ­നു­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ച­ന്വേ­ഷി­ക്കാ­നും, അവയെ പ­ല­ത­ല­ങ്ങ­ളിൽ നി­റു­ത്തി­വ്യാ­ഖ്യാ­നി­ക്കാ­നു­മു­ള്ള കൌ­തു­കം ആ­ശ­യ­വാ­ദ­പ­ര­മാ­യ ജീ­വി­ത­സ­മീ­പ­ന­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­ണു്. മരണം ഹൃ­ദ­യ­ത്തി­ന്റെ സ്ഥി­ര­മാ­യ നി­ഷ്പ­ന്ദാ­വ­സ്ഥ­യും ജീ­വി­ത­ത്തി­ന്റെ അ­ന്ത്യ­വു­മാ­ണെ­ന്ന ശാ­സ്ത്രീ­യ­മാ­യ സ­ത്യ­മം­ഗീ­ക­രി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത മ­ന­സ്സു് അതിനെ ദുർ­വ്യാ­ഖ്യേ­യ­മാ­യ ഒ­രാ­ശ­യ­മാ­യി­ക്കാ­ണു­ക­യും ആ നി­ല­യ്ക്കു് മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്നു. കാലം സൂ­ര്യാ­ഭി­മു­ഖ­മാ­യ ഭൂ­മി­യു­ടെ ച­ല­ന­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന ഒ­ര­നു­ഭ­വ­മോ, ഘ­ടി­കാ­രം കൊ­ണ്ടു് വ്യ­വ­സ്ഥ­പ്പെ­ടു­ത്തി­യ ഒരു യാ­ഥാർ­ത്ഥ്യ­മോ അല്ല കാ­ല്പ­നി­ക­മ­ന­സ്സി­നു്. സർ­ഗ്ഗാ­ത്മ­വും സം­ഹാ­രാ­ത്മ­ക­വു­മാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളുൾ­ച്ചേർ­ന്ന, വ്യാ­ഖ്യാ­നാ­തീ­ത­മാ­യ മ­റ്റെ­ന്തോ ആണതു്. കാ­ല­ത്തെ സം­ബ­ന്ധി­ച്ച ഉണ്മ എ­പ്പോ­ഴും ആ­ച്ഛാ­ദി­ത­മാ­യി­രി­ക്കു­ന്നു എ­ന്ന­തു ത­ന്നെ­യാ­ണു് ആ­ശ­യ­വാ­ദി­കൾ­ക്ക­തി­നോ­ടു­ള്ള താ­ത്പ­ര്യ­ത്തി­നു നി­ദാ­നം. മ­ര­ണ­ത്തെ­യും നി­ത്യ­ത­യെ­യും കാ­ല­ത്തെ­യും ഒ­ക്കെ­ക്കു­റി­ച്ചു­ള്ള ഈ അ­ന്വേ­ഷ­ണം ചി­ല­പ്പോ­ഴെ­ങ്കി­ലും മി­സ്റ്റി­സി­സ­ത്തി­ലെ­ത്തി­ച്ചേർ­ന്ന­ന്നു­വ­രാം. സ്വതേ ആ­ത്മ­കേ­ന്ദ്രി­ത­മാ­യ കാ­ല്പ­നി­ക­ത മ­താ­ത്മ­ക­മാ­യ ആ­യാ­മ­ങ്ങൾ നേ­ടു­ന്ന­ത­പ്പോ­ഴാ­ണു്.

ആ­ശ­യ­വാ­ദ­പ­ര­മാ­യ ഈ നി­ല­പാ­ടു് കാ­ല്പ­നി­ക­ത­യ്ക്കു് സ­വി­ശേ­ഷ­മാ­യ ഒരു വർ­ണ്ണ­വും സ്വ­ഭാ­വ­വും നൽ­കു­ന്നു എ­ന്നാ­ണു് ഈ ചർ­ച്ച­യിൽ നി­ന്നു വ്യ­ക്ത­മാ­യ­തു്. കാ­ല്പ­നി­ക­ക­വി­ത­യു­ടെ ഏ­റ്റ­വും ഹൃ­ദ്യ­വും ഗഹന ത­ര­വു­മാ­യ ഭാ­വ­ങ്ങൾ രൂപം കൊ­ള്ളു­ന്ന­തു് ഈ മ­നോ­ഭാ­വ­ത്തിൽ നി­ന്ന­ത്രേ. എ­ഴു­ത്തു­കാ­രൻ സാ­മാ­ന്യാ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നു് വൈ­യ­ക്തി­കാ­നു­ഭ­വ­ങ്ങ­ളി­ലേ­യ്ക്കു് മിഴി തി­രി­ക്കു­ക­യും ജീ­വി­ത­ത്തേ­യും പ്ര­പ­ഞ്ച­ത്തേ­യും വൈ­യ­ക്തി­ക­മാ­യ കാ­ഴ്ച­പ്പാ­ടിൽ മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­യ്ക്കു­ക­യും ചെ­യ്യു­മ്പോ­ഴാ­ണു് ആ­ശ­യ­വാ­ദ­പ­ര­മാ­യ സ­മീ­പ­നം രൂ­പം­കൊ­ള്ളു­ന്ന­തു്. വ­സ്തു­വ­ല്ല മ­ന­സ്സാ­ണു സത്യം എ­ന്ന­നി­ഗ­മ­നം ‘എന്റെ’ മ­ന­സ്സാ­ണു സത്യം എ­ന്നാ­കു­മ്പോൾ ആ­ശ­യ­വാ­ദ­ത്തി­നു­ള്ള സാ­ധ്യ­ത പൂർ­ണ്ണ­മാ­കു­ന്നു.

പാ­ശ്ചാ­ത്യ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ പൊ­തു­വാ­യ പ­ശ്ചാ­ത്ത­ല­വും അ­ടി­സ്ഥാ­ന­പ്ര­വ­ണ­ത­ക­ളു­മാ­ണു് ഇവിടെ ചർച്ച ചെ­യ്ത­തു്. പക്ഷേ, ഫ്രാൻ­സി­ലും ഇം­ഗ്ല­ണ്ടി­ലും ജർ­മ്മ­നി­യി­ലും ച­രി­ത്ര­സാ­ഹ­ച­ര്യം തി­ക­ച്ചും ഒ­ന്നാ­യി­രു­ന്നി­ല്ല. അ­വി­ടെ­യെ­ല്ലാ­മു­ണ്ടാ­യ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ഭാ­വ­ഘ­ട­ന അ­ഭി­ന്ന­മാ­യി­രു­ന്നു­വെ­ന്നും പ­റ­ഞ്ഞു­കൂ­ടാ. ഇ­ക്കാ­ര്യ­ങ്ങ­ളി­ലെ­ല്ലാം ഗ­ണ­നീ­യ­മാ­യ വൈ­ഭി­ന്യ­ങ്ങ­ളു­ണ്ടു്. ഇ­താ­ണു് ഓരോ ഭാ­ഷ­യി­ലേ­യും റൊ­മാ­ന്റി­സി­സ­ത്തി­നു് ഇ­ത­രാ­ന­പേ­ക്ഷ­മാ­യ വ്യ­ക്തി­ത്വം നൽ­കു­ന്ന­തു്. അ­തു­കൊ­ണ്ടു് ഈ മൂ­ന്നു ഭാ­ഷ­ക­ളി­ലേ­യും റൊ­മാ­ന്റി­ക് പ്ര­സ്ഥാ­ന­ങ്ങൾ­ക്കു ത­മ്മി­ലു­ള്ള വൈ­ജാ­ത്യം കൂടി സം­ക്ഷി­പ്ത­മാ­യി പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്.

നി­യോ­ക്ലാ­സി­ക് ആ­ശ­യ­ങ്ങൾ പ്ര­രൂ­ഢ­മാ­യി­രു­ന്ന ഫ്രാൻ­സിൽ ബോ­ധ­പൂർ­വ­മാ­യ സം­ഘ­ടി­ത­ശ്ര­മം തന്നെ വേ­ണ്ടി­വ­ന്നു റൊ­മാ­ന്റി­സി­സ­ത്തി­നു് ആ­ധി­പ­ത്യം പി­ടി­ച്ചെ­ടു­ക്കാൻ. അവിടെ റൊ­മാ­ന്റി­സി­സം അ­ക്ഷ­രാർ­ത്ഥ­ത്തിൽ­ത്ത­ന്നെ ഒരു വി­പ്ല­വ­മാ­യി­രു­ന്നു. നീ­ണ്ടൊ­രു കാ­ല­ത്തെ സ­മ­ര­ത്തി­നു ശേഷമേ ഈ പുതിയ പ്ര­സ്ഥാ­ന­ത്തി­നു് നിൽ­ക്ക­ക്ക­ള്ളി കി­ട്ടി­യു­ള്ളു. സ്വാ­ഭാ­വി­ക­മാ­യും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ നി­ഷേ­ധാ­ത്മ­ക പ്ര­വ­ണ­ത­കൾ­ക്കാ­ണു് അവിടെ പ്രാ­മു­ഖ്യം ല­ഭി­ച്ച­തു്. നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ ബ്ര­ഹ്മാ­സ്ത്ര­മാ­യ യു­ക്തി­ബോ­ധ­ത്തി­ന്റെ സ­മ്പൂർ­ണ്ണ­നി­രാ­സ­വും സ്ഥാ­വ­ര­കാ­വ്യ­നി­യ­മ­ങ്ങ­ളു­ടെ തി­ര­സ്കാ­ര­വു­മാ­യി­രു­ന്നു ഈ പ്ര­വ­ണ­ത­കൾ. ആ­ത്മ­നി­ഷ്ഠ­വി­കാ­ര­ങ്ങ­ളു­ടെ അ­പ­രോ­ക്ഷ­പ്ര­ദർ­ശ­നം നി­യോ­ക്ലാ­സി­സി­സ്റ്റ് കാ­വ്യാ­ദർ­ശ­ത്തി­നു വി­രു­ദ്ധ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് വി­കാ­രാ­വി­ഷ്ക­ര­ണ­സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യു­ള്ള മു­റ­വി­ളി­യാ­ണു് ശ­ക്ത­മാ­യി ഉ­യർ­ന്നു­കേ­ട്ട­തു്. ഭാ­വ­ന­യ്ക്ക­നു­വ­ദി­ക്കു­ന്ന സീ­മ­യ­റ്റ സ്വാ­ത­ന്ത്ര്യം വി­കാ­ര­ത്തി­ന്റെ ക­വി­ഞ്ഞൊ­ഴു­ക­ലി­നു് ത­ട­സ്സ­മാ­കു­മെ­ന്നു് അവർ ഭ­യ­പ്പെ­ട്ടു. സ്വാ­ഭാ­വി­ക­മാ­യും നൈ­സർ­ഗ്ഗി­ക­വും അ­സം­സ്കൃ­ത­വു­മാ­യ വി­കാ­ര­ങ്ങ­ളു­ടെ അ­നി­യ­ന്ത്രി­ത­പ്ര­വാ­ഹ­ത്തി­ലൂ­ടെ സ്വാ­ത­ന്ത്ര്യം പ്ര­ഖ്യാ­പി­ച്ച ഫ്ര­ഞ്ചു റൊ­മാ­ന്റി­സി­സ്റ്റു­കൾ ഭാ­വ­ന­യു­ടെ കാ­ര്യ­ത്തിൽ അ­ത്ഭു­ത­ക­ര­മാ­യ മി­ത­ത്വം പാ­ലി­ച്ചു. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ തന്നെ ഒരു ഉ­പ­ശാ­ഖ­യാ­യി പി­ല്ക്കാ­ല­ത്തു ത­ളി­രി­ട്ട സിം­ബോ­ളി­സ­ത്തി­ലാ­ണു് സ്വ­ച്ഛ­ന്ദ­വും വൈ­യ­ക്തി­ക­വു­മാ­യ ഭാ­വ­ന­യു­ടെ പ്ര­ഭാ­വം സം­ദൃ­ശ്യ­മാ­യ­തു്.

1770-നും 1790-​നുമിടയ്ക്കാണു് ജർ­മ്മൻ സാ­ഹി­ത്യ­ത്തിൽ റൊ­മാ­ന്റി­ക് പ്ര­സ്ഥാ­നം ശ­ക്തി­യാർ­ജ്ജി­ച്ച­തു്. അതിനു മുൻപു തന്നെ പ്ര­ക്ഷോ­ഭം കൂ­ട്ടി­യി­രു­ന്ന Strum and Drang പ്ര­സ്ഥാ­ന­ക്കാർ ഉ­യർ­ത്തി­പ്പി­ടി­ച്ചി­രു­ന്ന ആ­ദർ­ശ­ങ്ങ­ളിൽ പലതും റൊ­മാ­ന്റി­സി­സ­ത്തി­ന്റേ­താ­യി­രു­ന്നു. ഭാ­വ­ന­യു­ടെ പ്രാ­ധാ­ന്യ­വും “വി­കാ­ര­ത്തി­ന്റെ സ്വാ­ത­ന്ത്ര്യ­വും ഒ­ട്ടൊ­ക്കെ അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു ക­ഴി­ഞ്ഞ പ­രി­തഃ­സ്ഥി­തി­യി­ലാ­ണു് കാ­ല്പ­നി­ക­പ്ര­സ്ഥാ­ന­മ­ങ്കു­രി­ച്ചു­യർ­ന്ന­തു്. ദേ­ശാ­ഭി­മാ­നം ജർ­മ്മൻ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ പ്ര­ബ­ല­മാ­യ ഒ­ര­ന്തർ­ധാ­ര­യാ­യി­രു­ന്നു. കാ­ന്റി­ന്റെ­യും ഹേ­ഗ­ലി­ന്റെ­യും ദർ­ശ­ന­ങ്ങൾ ജർ­മ്മൻ ദേശീയ സ്വ­ഭാ­വ­ത്തി­നു സ­ഹ­ജ­മാ­യ ത­ത്ത്വ­ജി­ജ്ഞാ­സ­യേ­യും ആ­ധ്യാ­ത്മി­ക­ത­യേ­യും തൊ­ട്ടു­ണർ­ത്തി. അ­ങ്ങ­നെ അ­ന്തർ­ദർ­ശ­ന­വും അ­തീ­ന്ദ്രി­യാ­നു­ഭൂ­തി­ക­ളും ജർ­മ്മൻ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ വ്യാ­വർ­ത്ത­ക­ധർ­മ്മ­ങ്ങ­ളാ­യി. വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത ഉ­ത്ക­ട­മാ­യി­രു­ന്നി­ട്ടു­പോ­ലും വൈ­യ­ക്തി­ക­വി­കാ­ര­ങ്ങ­ള­ല്ല ഭൗ­തി­കാ­തീ­താ­നു­ഭ­വ­ങ്ങ­ളാ­യി­രു­ന്നു അ­വ­രു­ടെ പ്ര­ധാ­ന കാ­വ്യ­പ്ര­മേ­യം. അ­തു­കൊ­ണ്ടു­ത­ന്നെ അ­ന­ശ്വ­ന­ര­ത­യെ സാ­ക്ഷാ­ത്ക­രി­ക്കാ­നു­ള്ള മാ­ധ്യ­മ­മെ­ന്ന നി­ല­യ്ക്കു് ഭാ­വ­ന­യ്ക്കു് പ­ര­മോ­ന്ന­ത­സ്ഥാ­നം ല­ഭി­ച്ചു. വി­കാ­ര­ങ്ങ­ളു­ടെ നേ­രെ­യാ­ക­ട്ടെ വേ­ണ്ട­ത്ര ആ­വേ­ശ­ക­ര­മാ­യ സ­മീ­പ­ന­മ­ല്ല അവരിൽ നി­ന്നു­ണ്ടാ­യ­തു്. ഭാ­വ­ന­യ്ക്കു ക­ല്പി­ക്കു­ന്ന പ­ര­മ­മാ­യ സ്ഥാ­നം, അ­തീ­ന്ദ്രി­യാ­നു­ഭൂ­തി­കൾ­ക്കു വേ­ണ്ടി­യു­ള്ള ഉ­ത്ക­ട­മാ­യ അ­ന്തർ­ദാ­ഹം. വി­കാ­ര­ത്തി­ന്റെ മി­ത­ത്വം, ദേ­ശാ­ഭി­മാ­ന­ത്തി­ന്റെ വി­ജ്രം­ഭ­ണം ഇ­തൊ­ക്കെ­യാ­ണു് ജർ­മ്മൻ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ വ്യ­തി­രി­ക്ത­ത­യ്ക്കു് നി­ദാ­ന­ങ്ങൾ.

ഇം­ഗ്ല­ണ്ടിൽ റൊ­മാ­ന്റി­സി­സം ഒരു വി­പ്ല­വ­മാ­യി­രു­ന്നി­ല്ല. ക്ര­മി­ക­വും സ്വാ­ഭാ­വി­ക­വു­മാ­യ പ­രി­വർ­ത്ത­ന­മാ­യി­രു­ന്നു. നി­യോ­ക്ലാ­സി­സി­സ­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി ഡ്രൈ­ഡ­നും, പോ­പ്പും, ജോൺ­സ­നും ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും സാ­ഹി­ത്യ­ത്തെ കർ­ക്ക­ശ­നി­യ­മ­ങ്ങൾ­ക്കു­ള്ളിൽ ബ­ന്ധി­ച്ചി­ടാൻ അവർ വാ­ശി­പി­ടി­ച്ചെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ഇം­ഗ്ലീ­ഷു­കാർ­ക്കു സ­ഹ­ജ­മാ­യ ലിബറൽ മ­നോ­ഭാ­വം ഇ­ക്കാ­ര്യ­ത്തി­ലും പ്ര­ക­ട­മാ­യി. ഡ്രൈ­ഡ­ന്റെ സി­ദ്ധാ­ന്ത­ങ്ങിൽ­പ്പ­ല­തും റൊ­മാ­ന്റി­സി­സ­ത്തോ­ടു് ഒ­ട്ടൊ­ര­നു­ഭാ­വം പു­ലർ­ത്തു­ന്ന­താ­യി­രു­ന്നു. നി­യോ­ക്ലാ­സി­സി­സ്റ്റു­ക­ളെ തു­ടർ­ന്നു് തോമസ് ഗ്രേ­യും, കൂ­പ്പ­റും, ക്രാ­ബും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ പ്ര­വ­ണ­ത­കൾ സൗ­മ്യ­മാ­യ­വ­ത­രി­പ്പി­ച്ച­തി­നു­ശേ­ഷ­മാ­ണു് യ­ഥാർ­ത്ഥ റൊ­മാ­ന്റി­ക് കവികൾ രം­ഗ­പ്ര­വേ­ശം ചെ­യ്ത­തു്. പ്രീ റൊ­മാ­ന്റി­സി­സ്റ്റു­ക­ളു­ടെ കാ­വ്യ­ശൈ­ലി­യിൽ നി­ന്നു­ള്ള സ്വാ­ഭാ­വി­ക­മാ­യ വി­കാ­സ­ത്തി­ന്റെ പ്ര­തീ­തി­യാ­ണു് യ­ഥാർ­ത്ഥ റൊ­മാ­ന്റി­ക് ക­വി­ക­ളു­ടെ രചനകൾ ഉ­ള­വാ­ക്കി­യ­തു്. ഇതു പ­റ­യു­മ്പോൾ റൊ­മാ­ന്റി­സി­സ­ത്തി­ന­ല്പ­വും എ­തിർ­പ്പു നേ­രി­ടേ­ണ്ടി­വ­ന്നി­ല്ലെ­ന്നർ­ത്ഥ­മാ­ക്കു­ന്നി­ല്ല. പീ­ക്കോ­ക്കി­ന്റെ വി­മർ­ശ­ന­വും ഷെ­ല്ലി­യു­ടെ പ്ര­ത്യാ­ഖ്യാ­ന­വും ദുർ­ബ­ല­മാ­യ എ­തിർ­പ്പി­ന്റെ സ്മാ­ര­ക­ങ്ങ­ള­ത്രേ. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ കാ­വ്യ­ശാ­സ്ത്രം വേർ­ഡ്സ്വർ­ത്തി­ന്റെ­യും കോൾ­റി­ഡ്ജി­ന്റെ­യും ഷെ­ല്ലി­യു­ടെ­യും പ്ര­ബ­ന്ധ­ങ്ങ­ളി­ലൂ­ടെ­യാ­ണ­വ­തീർ­ണ്ണ­മാ­യ­തു്. വി­കാ­ര­ത്തി­നും ഭാ­വ­ന­യ്ക്കും ചി­ന്ത­യ്ക്കും സ­ന്തു­ലി­ത­സ്ഥാ­നം ക­ല്പി­ച്ചു­വെ­ന്ന­താ­ണു് ഈ കാ­വ്യ­ശാ­സ്ത്ര­ത്തി­ന്റെ പ്ര­ത്യേ­ക­ത.

റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ആ­വിർ­ഭാ­വ വി­കാ­സ­വും സ്വ­ഭാ­വ­ങ്ങ­ളും എ­ല്ലാ­യി­ട­ത്തും ഒ­രു­പോ­ലെ ആ­യി­രു­ന്നി­ല്ലെ­ന്നു് ഈ ചർ­ച്ച­യിൽ നി­ന്നു വ്യ­ക്ത­മാ­യ­ല്ലോ. ഒരേ ഭാ­ഷ­യി­ലെ കാ­ല്പ­നി­ക ക­വി­കൾ­ക്കു ത­മ്മിൽ­ക്കാ­ണു­ന്ന അ­ന്ത­ര­വും നി­സ്സാ­ര­മ­ല്ല. ലി­റി­ക്കൽ ബാ­ല­ഡി­നു് വേ­ഡ്സ്വർ­ത്തെ­ഴു­തി­യ ആ­മു­ഖ­ത്തി­ലെ ചില വാ­ദ­ഗ­തി­ക­ളു­ടെ നി­ശി­ത­മാ­യ വി­മർ­ശ­ന­ത്തി­നും തി­ര­സ്കാ­ര­ത്തി­നും വേ­ണ്ടി­യാ­ണു് ബ­യോ­ഗ്രാ­ഫ്യ ലി­റ്റ­റേ­റി­യ­യി­ലെ ചില അ­ധ്യാ­യ­ങ്ങൾ തന്നെ കോൾ­റി­ഡ്ജ് മാ­റ്റി­വ­ച്ച­തു്. കാ­വ്യ­ഭാ­ഷ­യെ­ക്കു­റി­ച്ചു­ള്ള വേർ­ഡ്സ്വർ­ത്തി­ന്റെ ഉ­പ­ദർ­ശ­ന­ങ്ങൾ വി­ല്യം ബ്ലേ­ക്കി­നെ­വ­ല്ലാ­തെ അ­സ­ഹി­ഷ്ണു­വാ­ക്കു­ക­യും ചെ­യ്തു. പ്ര­കൃ­തി­യു­ടെ നേരേ വേർ­ഡ്സ്വർ­ത്തും ഷെ­ല്ലി­യും പു­ലർ­ത്തു­ന്ന­തിൽ നി­ന്നെ­ത്ര­യോ വി­ഭി­ന്ന­വും വി­രു­ദ്ധ­വു­മാ­യ സ­മീ­പ­ന­മാ­ണു് കീ­റ്റ്സി­ന്റേ­തു്! ഭാ­വ­ന­യു­ടെ ധാ­രാ­ളി­ത്ത­ത്തി­ല­ഭി­ര­മി­ക്കു­ന്ന ഷെ­ല്ലി­യും, അ­പ­സാ­മാ­ന്യ­മാ­യ വി­കാ­ര­ങ്ങ­ളു­ടെ അ­മി­ത­ത്വ­ത്തിൽ നിർ­വൃ­തി­കാ­ണു­ന്ന ബൈ­റ­ണും കാ­ല്പ­നി­ക­ക­വി­കൾ തന്നെ. എ­ന്നാ­ലി­വ­രെ­യൊ­ക്കെ ഒ­രൊ­റ്റ പ്ര­സ്ഥാ­ന­ത്തി­ന്റെ പ­രി­ധി­യിൽ ഒ­തു­ക്കി നി­റു­ത്തു­ന്ന ക­രു­ത്തു­റ്റ അ­ന്തർ­ധാ­ര­ക­ളാ­ണു് വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യും ആ­ശ­യ­വാ­ദ­പ­ര­മാ­യ ജീവിത സ­മീ­പ­ന­വും.

വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത മൂ­ല­ത­ത്ത്വ­മാ­യു­ള്ള പ്ര­സ്ഥാ­ന­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ വൈ­ഭി­ന്യ­ങ്ങൾ­ക്കു് സ­വി­ശേ­ഷ­മാ­യ പ്രാ­ധാ­ന്യ­വും പ്ര­സ­ക്തി­യു­മു­ണ്ടു്. റൊ­മാ­ന്റി­സി­സ­മ­ല്ല റൊ­മാ­ന്റി­സി­സ­ങ്ങ­ളാ­ണു­ള്ള­തു് എന്ന ല­വ്ജോ­യി­യു­ടെ പക്ഷം ഇവിടെ സ്മ­ര­ണീ­യ­മ­ത്രേ. ഒരു കവിയെ കാ­ല്പ­നി­ക­ത­യു­ടെ പേരിൽ വി­ല­യി­രു­ത്തു­മ്പോൾ ഇതര റൊ­മാ­ന്റി­ക് ക­വി­ക­ളിൽ നി­ന്നു വ്യ­തി­രി­ക്ത­മാ­യി അയാൾ പ്ര­ക­ടി­പ്പി­ക്കു­ന്ന പ്ര­തി­ക­ര­ണ­ങ്ങൾ ക­ണ്ടെ­ത്തു­മ്പോ­ഴേ നാ­മ­യാ­ളോ­ടു് നീതി പു­ലർ­ത്തു­ന്നു­ള്ളൂ എന്നു പോലും പറയാം.

ഈ വ­സ്തു­ത­ക­ളു­ടെ വെ­ളി­ച്ച­ത്തിൽ വേണം മ­ല­യാ­ള­കാ­ല്പ­നി­ക ക­വി­ത­യെ വി­ല­യി­രു­ത്താൻ. മ­ല­യാ­ള­ത്തിൽ കാ­ല്പ­നി­ക പ്ര­സ്ഥാ­ന­ത്തി­ന്റെ ആ­വിർ­ഭാ­വ­ത്തി­നു കാ­ര­ണ­മാ­യ ച­രി­ത്ര­പ­ശ്ചാ­ത്ത­ല­മെ­ന്താ­യി­രു­ന്നു? മ­ല­യാ­ള­കാ­ല്പ­നി­ക­ത­യു­ടെ തനതായ പ്ര­ത്യ­ക­ത­ക­ളെ­ന്താ­യി­രു­ന്നു? ഏതേതു ക­വി­ക­ളു­ടെ ഏ­തു­ത­രം ര­ച­ന­ക­ളി­ലൂ­ടെ­യാ­ണു് കാ­ല്പ­നി­ക­ത അ­തി­ന്റെ പു­ഷ്ക­ല­ത പ്രാ­പി­ച്ച­തു് എ­ന്നൊ­ക്കെ­യാ­ണു് ഇനി അ­ന്വേ­ഷി­ക്കേ­ണ്ട­തു്.

കു­റി­പ്പു­കൾ

[1] Essays in the history of ideas 1952 P. 233.

[2] Stubborn Structure 1963.

[3] British Romantic Poets, Ref: the chapter Towards a Theory of Romanticism, 1968, Ed: Shiv. K. Kumar.

[4] Stubborn Structure 1963.

[5] Scot James, Making of Literature 1970 P. 133.

[6] An Essay on Criticism.

[7] Making of Literature 1970.

[8] Life of Milton.

[9] Quoted by Scot James in Making of Literature 1970 P. 151.

[10] The Story of Civilization X vol. 1966 P. 774.

[11] Making of Literature 1970, P. 196.

[12] Literature and the Western Man P. 113.

[13] Confessions P. 1.

[14] Quoted by Lilian R. Furst in Romanticism in Perspective 1968, P. 321.

[15] Ibid. P. 1.

[16] The Tenth Muse, 1957, P. 163.

[17] Literature and the Western Man, P. 116.

[18] The Romantic Agony 1970.

[19] 20th century Literary Criticism Ed: David Lodge, 1975, P. 95.

[20] The Romantic Imagination 1961, P. 1.

[21] Quoted by M. H. Abrams in Mirror and the Lamp, P. 161.

[22] Biographia Literaria.

[23] Ibid.

[24] Rene Wellek, A History of Modern Criticism, The Romantic Age 1966, P. 102.

[25] Ibid. P. 299.

[26] Phases of English Poetry; 1950.

[27] History of Modem Criticism, Romantic Age, 1966, P. 76.

[28] Michael Hamberger, ‘Reason and Energy’ Studies in German Literatures, 1970 P. 85.

[29] A Defence of Poetry.

[30] The Decline and Fall of the Romantic Ideal, 1963. P. 36.

[31] The History of Civilization, Volume X. P. 888.

[32] Quoted by M. H. Abrams in the Mirror and the Lamp, 1958. P. 55

[33] English Critical Text, Ed. D. J. Enright and Ernest De Chickera, 1985,P. 166.

[34] The Mirror and the Lamp.

[35] Tenth Muse P. 166.

[36] The Romantic Agony, 1970, P. 27.

[37] “My first point is the need to be unreasonable” Quoted by Lilian R. Furst in Romanticism in Perspective, P. 346.

[38] Ibid. P. 344.

[39] Quoted by Mario Praz in Romantic Agony, 1970, P. 31.

[40] Quoted by F. L. Lucas in The Decline and Fall of the Romantic. ideal, P. 118.

[41] English Critical Text. See the portion ‘A Defence of Poetry’. P. 255.

ഡോ. ഡി. ബെ­ഞ്ച­മിൻ
images/dbenjamin.png

1948 സെ­പ്തം­ബര്‍ 2-നു് തി­രു­വ­ന­ന്ത­പു­ര­ത്തു ജ­നി­ച്ചു. ക­വ­ടി­യാര്‍ സാല്‍വേ­ഷ­നാര്‍മി ഹൈ­സ്കൂ­ളില്‍ പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സം. കേരള സര്‍വ­ക­ലാ­ശാ­ല­യില്‍ നി­ന്നു് എം. എ. പി­എ­ച്ച്. ഡി. ബി­രു­ദ­ങ്ങള്‍. ക­വി­താ­വി­ചാ­രം, ജി­യു­ടെ ഭാ­വ­ഗീ­ത­ങ്ങള്‍ ഒരു പഠനം, കാ­വ്യാ­നു­ശീ­ല­നം, സാ­ഹി­ത്യ­പ­ഠ­ന­ങ്ങള്‍, സാ­ഹി­തീ­യ പ്ര­തി­ക­ര­ണ­ങ്ങള്‍, അ­ക്കാ­ദ­മി­ക് വി­മര്‍ശ­ന­വും മ­റ്റും, വി­മര്‍ശ­പ്ര­ബ­ന്ധ­ങ്ങള്‍, നോ­വല്‍ സാ­ഹി­ത്യ­പ­ഠ­ന­ങ്ങള്‍, കാ­വ്യ­നിര്‍ദ്ധാ­ര­ണം, സ്വാ­ധീ­ന­താ­പ­ഠ­ന­ങ്ങള്‍, ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, ഇ­ന്നി­ന്റെ ആ­കു­ല­ത­കള്‍, കാ­ല്പ­നി­ക­ത മലയാള ക­വി­ത­യില്‍ എ­ന്നി­വ പ്ര­ധാ­ന കൃ­തി­കള്‍.

കു­മാ­ര­നാ­ശാ­ന്റെ കരുണ, ദു­ര­വ­സ്ഥ, വീ­ണ­പൂ­വു് എന്നീ കൃ­തി­ക­ളു­ടെ വ്യാ­ഖ്യാ­നം പ­ഠ­ന­ത്തോ­ടെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. “വീ­ണ­പൂ­വ് വി­ജ്ഞാ­ന­കോ­ശം” ഗൗ­താ­ബു­ക്സി­നു­വേ­ണ്ടി എ­ഡി­റ്റു ചെ­യ്തു. ആ­ധു­നി­ക സാ­ഹി­ത്യ­ച­രി­ത്രം പ്ര­സ്ഥാ­ന­ങ്ങ­ളി­ലൂ­ടെ എന്ന ഗ്ര­ന്ഥ­ത്തി­ലെ ‘കവിത’, ‘ന­വീ­ന­ചെ­റു­ക­ഥ’ എന്നീ ഭാ­ഗ­ങ്ങള്‍ ര­ചി­ച്ചു. സ­മാ­ഹ­രി­ക്ക­പ്പെ­ടാ­ത്ത ഒ­ട്ടേ­റെ വി­മര്‍ശ­ലേ­ഖ­ന­ങ്ങ­ളു­മു­ണ്ടു്.

Colophon

Title: Kalpanikatha (ml: കാ­ല്പ­നി­ക­ത).

Author(s): D. Benjamin.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-25.

Deafult language: ml, Malayalam.

Keywords: Article, Benjamin, Kalpanikatha, ബെ­ഞ്ച­മിൻ, കാ­ല്പ­നി­ക­ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Waterfalls at Subiaco, a Painting by Joseph Anton Koch (1768–1839). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.