SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/coming_storm.jpg
The large poplar tree II (coming storm), a painting by Gustav Klimt (1862–1918).
ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ആറു ഖ­ണ്ഡ­ങ്ങൾ
സി. സ­ന്തോ­ഷ് കുമാർ
ഒ­ന്നു്

രാ­വു­ണ്ണി ഇ­പ്പോൾ ‘വീ­ര­ഘ­ടോൽ­ക്ക­ചൻ’ ബാ­ലെ­യു­ടെ ഡ്രസ് റി­ഹേ­ഴ്സൽ കണ്ടു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. പി­റ്റേ­ന്നു് ക്ഷേ­ത്ര­ത്തി­ലെ പൂ­ര­ത്തി­നു് അ­ര­ങ്ങേ­റാ­നു­ള്ള ബാ­ലെ­യാ­ണു്. അ­യ്യ­പ്പൻ പി­ള്ള­യു­ടെ ത­യ്യൽ­ക്ക­ട­യ്ക്കു പി­ന്നി­ലെ ഓല മേഞ്ഞ, ചു­വ­രു­ക­ളി­ല്ലാ­ത്ത വലിയ ചാ­യ്പ്പാ­ണു് വേദി.

റി­ഹേ­ഴ്സൽ കാണാൻ നാ­ട്ടിൻ­പു­റം ഒ­ന്ന­ട­ങ്കം ചാ­യ്പ്പി­നു മു­ന്നിൽ ഹാ­ജ­രു­ണ്ടു്. രാ­വു­ണ്ണി­ക്കു് കു­ന്തി­ച്ചി­രി­ക്കാൻ മുൻ നി­ര­യിൽ­ത്ത­ന്നെ അല്പം ഇടം കി­ട്ടി­യി­ട്ടു­ണ്ടു്. ബാ­ലെ­യു­ടെ ര­ച­ന­യും സം­വി­ധാ­ന­വും അ­യ്യ­പ്പൻ പിള്ള വ­ക­യാ­ണു്. തയ്യൽ എന്ന തൊഴിൽ അയാൾ പേ­രി­നു കൊ­ണ്ടു ന­ട­ക്കു­ന്നു­വെ­ന്നേ­യു­ള്ളു. വേ­ഷ­ങ്ങ­ള­ണി­ഞ്ഞു് ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി നിന്ന ന­ടീ­ന­ട­ന്മാ­രെ കും­ഭ­ച്ചൂ­ടു് ആ­വി­യിൽ പു­ഴു­ങ്ങി­യെ­ടു­ത്തു. ചാ­യ്പിൽ തൂ­ക്കി­യ പെ­ട്രോ­മാ­ക്സി­ന്റെ പാൽ വെ­ളി­ച്ചം പു­റ­ത്തെ രാ­ത്രി­യി­രു­ട്ടി­ലേ­ക്കു കൂടി പ­ത­ഞ്ഞൊ­ഴു­കി. ത­ബ­ല­യി­ലും ഹാർ­മോ­ണി­യ­ത്തി­ലും ഉ­ണർ­ന്ന പ­ശ്ചാ­ത്ത­ല സം­ഗീ­ത­ത്തി­ന്റെ ശ്രു­തി­കൾ പെ­ട്രോ­മാ­ക്സ് വെ­ളി­ച്ച­ത്തി­നു് അ­ക­മ്പ­ടി പോയി.

രാ­വു­ണ്ണി ഒരു ബാലെ ആ­സ്വാ­ദ­ക­നൊ­ന്നു­മ­ല്ല. അയാൾ പൊ­തു­വെ ക­ല­ക­ളു­ടെ­യൊ­ന്നും തന്നെ ആ­സ്വാ­ദ­ക­ന­ല്ല. പ­ത്തു­മു­പ്പ­തു വർഷം അ­നു­ഷ്ഠി­ച്ച തെ­ങ്ങു­ക­യ­റ്റം എന്ന തൊ­ഴി­ലാ­ണു് അയാൾ ജീ­വി­ത­ത്തിൽ ആ­സ്വ­ദി­ച്ചി­ട്ടു­ള്ള ഒ­രേ­യൊ­രു കാ­ര്യം. ക­ണ്ണി­നു നേരെ മു­ന്നിൽ അ­ര­ങ്ങേ­റു­ന്ന കാ­ഴ്ച­കൾ അ­യാ­ളിൽ ഒരു ത­ര­ത്തി­ലു­ള്ള താ­ല്പ­ര്യ­വും ഉ­ണർ­ത്തി­യി­രു­ന്നി­ല്ല. അ­ത്ത­രം കാ­ഴ്ച­കൾ എ­ത്ര­മാ­ത്രം അ­യ­ഥാർ­ത്ഥ­വും ക­ബ­ളി­പ്പി­ക്കാൻ പോ­ന്ന­വ­യു­മാ­ണെ­ന്നു് അയാൾ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. തെ­ങ്ങിൻ മു­ക­ളി­ലി­രു­ന്നു് കാ­ണു­മ്പൊ­ഴാ­ണു് കാ­ഴ്ച­ക­ളു­ടെ യാ­ഥാർ­ത്ഥ്യം വെ­ളി­പ്പെ­ടു­ക എ­ന്നു് അയാൾ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ള്ള­താ­ണു്. അ­ങ്ങ­നെ ഒരു കാഴ്ച കലയിൽ സാ­ധ്യ­മാ­കു­മോ എ­ന്ന­താ­യി­രു­ന്നു അ­യാ­ളു­ടെ സ­ന്ദേ­ഹം.

രാ­വു­ണ്ണി ഡ്രസ് റി­ഹേ­ഴ്സ­ലി­ന്റെ കാ­ഴ്ച­ക്കാ­ര­നാ­യി എ­ത്താ­നു­ള്ള കാരണം അ­യാ­ളു­ടെ ഒ­രേ­യൊ­രു മകൾ അം­ബാ­ലി­ക ബാ­ലെ­യിൽ ഹി­ഡും­ബി­യു­ടെ വേഷം അ­ഭി­ന­യി­ക്കു­ന്നു എ­ന്നു­ള്ള­താ­യി­രു­ന്നു.

രാ­വു­ണ്ണി അം­ബാ­ലി­ക­യെ അ­യ്യ­പ്പൻ പി­ള്ള­യു­ടെ പക്കൽ വി­ട്ട­തു് തയ്യൽ പ­ഠി­ക്കാൻ വേ­ണ്ടി­യി­ട്ടാ­യി­രു­ന്നു. അ­യ്യ­പ്പൻ പി­ള്ള­യാ­ണെ­ങ്കിൽ അ­പ്പോൾ ‘വീ­ര­ഘ­ടോൽ­ക്ക­ചൻ’ എന്ന തന്റെ പുതിയ ബാ­ലെ­യിൽ ഹി­ഡും­ബി­യ്ക്കു പ­റ്റി­യ നടിയെ തേടി ന­ട­ക്കു­ക­യും. മു­മ്പു നി­റ­ഞ്ഞു് മു­ല­യും പി­മ്പു നി­റ­ഞ്ഞു് മു­ടി­യു­മു­ള്ള അം­ബാ­ലി­ക­യെ കണ്ട പാടെ അ­യ്യ­പ്പൻ പിള്ള തന്റെ ഹി­ഡും­ബി അവൾ തന്നെ എ­ന്നു് തീ­രു­മാ­നി­ക്കു­ക­യാ­യി­രു­ന്നു. അ­വ­ളു­ടെ ഉ­ട­ലി­ന്റെ ഇ­രു­മ്പു­നി­റം തന്റെ ക­ഥാ­പാ­ത്ര­ത്തി­നു കി­ട്ടി­യ ബോ­ണ­സ്സാ­യും അയാൾ കരുതി.

അ­യ്യ­പ്പൻ പിള്ള സൃ­ഷ്ടി­ച്ച വി­കാ­ര­തീ­വ്ര­മാ­യ ഒരു രം­ഗ­മാ­യി­രു­ന്നു അ­പ്പോൾ വേ­ദി­യിൽ.

അ­റി­യാ­തെ ച­വി­ട്ടേ­റ്റ­ര­ഞ്ഞ ഒരു കാ­ട്ടു­പൂ­വെ­ന്നു കരുതി നീ ഹി­ഡും­ബി­യു­ടെ കാ­ര്യം അങ്ങു മ­റ­ന്നേ­ക്കൂ എ­ന്നു് കു­ന്തി ഭീ­മ­നോ­ടു പ­റ­യു­ക­യാ­ണു്.

അ­യ്യ­പ്പൻ പി­ള്ള­യു­ടെ ബാ­ലെ­ക­ളി­ലെ സ്ഥി­രം അ­മ്മ­വേ­ഷ­ക്കാ­രി­യാ­യ പൂ­ങ്കാ­വ് ര­ത്ന­മ്മ­യാ­ണു് കു­ന്തി. യു­വ­കോ­മ­ള­നും കഴിവു തെ­ളി­യി­ച്ച പു­തു­മു­ഖ­വു­മാ­യ കു­ന്നും­പു­റം സ­ദാ­ശി­വൻ ഭീ­മ­നും.

വി­രി­ഞ്ഞ മാറും എ­ഴു­ന്ന പേ­ശി­ക­ളു­മു­ള്ള കു­ന്നും­പു­റം സ­ദാ­ശി­വ­നിൽ ഭീമൻ തു­ളു­മ്പാ­തെ നി­റ­ഞ്ഞു­നി­ന്നു. സ­ദാ­ശി­വ­നു് അ­ടു­ത്ത വർ­ഷ­ത്തെ ഉ­ത്സ­വ­ത്തി­നു മു­മ്പു് പെ­ട്ടെ­ന്നു് ഒരു ദിവസം, തന്റെ ശ­രീ­ര­സൗ­ന്ദ­ര്യം നി­ല­നിർ­ത്താ­നു­ള്ള വ്യാ­യാ­മ­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തി­നി­ടെ, ഹൃ­ദ­യ­സ്തം­ഭ­നം വ­ന്നു് മ­രി­ച്ചു പോ­കാ­നു­ള്ള­താ­ണു്.

അ­യാ­ളു­ടെ ഭീമൻ പക്ഷേ, പി­ന്നെ­യും ജീ­വി­ക്കാൻ തീ­രു­മാ­നി­ച്ചു­റ­ച്ച മ­ട്ടാ­യി­രു­ന്നു.

അ­വ­കാ­ശ­വാ­ദ­ങ്ങ­ളൊ­ന്നും ഉ­ന്ന­യി­ക്കാൻ അർ­ഹ­ത­യി­ല്ല എന്ന ബോ­ധ്യ­ത്തിൽ ഭീമനെ നി­സ്സ­ഹാ­യ­യാ­യി നോ­ക്കി­ക്കൊ­ണ്ടു് ദൂരെ മാറി നിൽ­ക്കു­ക­യാ­ണു് ഹി­ഡും­ബി. ഹി­ഡും­ബി­യി­ലേ­യ്ക്കു­ള്ള വേ­ഷ­പ്പ­കർ­ച്ച­യിൽ അം­ബാ­ലി­ക ഒരു മു­തിർ­ന്ന സ്ത്രീ­യാ­യി­രി­ക്കു­ന്നു­വെ­ന്നു് രാ­വു­ണ്ണി കണ്ടു. ഹി­ഡും­ബി­യു­ടെ മു­ഖ­ത്തെ നി­സ്സ­ഹാ­യ­ത, ഏതു നി­മി­ഷ­വും അ­ഴി­ഞ്ഞു വീ­ഴാ­വു­ന്ന, ഒ­ട്ടി­ച്ചു വെച്ച ഒരു ആവരണം പോലെ ഉ­ണ്ടാ­യി­രു­ന്നു. പക്ഷേ ആ ക­ണ്ണു­ക­ളിൽ നി­ന്നു പ്ര­വ­ഹി­ച്ച കാന്ത ര­ശ്മി­കൾ ഒരു ആണിനെ നി­ഷ്പ്ര­യാ­സം വ­ശീ­ക­രി­ച്ചു നിർ­ത്താൻ പോ­ന്ന­വ­യാ­യി­രു­ന്നു. അതിൽ അ­ഭി­ന­യ­ത്തി­ന്റെ എ­ന്തെ­ങ്കി­ലും അംശം ക­ലർ­ന്നി­ട്ടു­ള്ള­താ­യി ആർ­ക്കും തന്നെ തോ­ന്നു­മാ­യി­രു­ന്നി­ല്ല.

തന്റെ മകൾ എവിടെ നി­ന്നാ­ണു് ഇ­ത്ത­രം നോ­ട്ട­ങ്ങ­ളൊ­ക്കെ പ­ഠി­ച്ചെ­ടു­ത്തി­ട്ടു­ള്ള­തു് എ­ന്നോർ­ത്തു് രാ­വു­ണ്ണി അ­സ്വ­സ്ഥ­നാ­യി.

ഭാര്യ നാ­രാ­യ­ണി­യു­ടെ മു­റി­ച്ച മു­റി­യാ­ണു് അവൾ എന്ന കാ­ര്യം രാ­വു­ണ്ണി ഓർ­ത്തു; വി­ശേ­ഷി­ച്ചു് അ­വ­ളു­ടെ ക­ണ്ണു­കൾ.

പെ­ട്ടെ­ന്നു് ഓ­ട­പ്പു­ല്ലു­കൾ­ക്കി­ട­യിൽ നി­ന്നു് നൂൽ­ബ­ന്ധ­മി­ല്ലാ­തെ ഉ­യർ­ന്നു വ­രു­ന്ന ര­ണ്ടു് ഉ­ട­ലു­ക­ളു­ടെ ദൃ­ശ്യം അ­യാ­ളു­ടെ മ­ന­സ്സിൽ തെ­ളി­ഞ്ഞു. അതോടെ കാ­റ്റു­പി­ടി­ച്ച ഒരു കൊ­ന്ന­ത്തെ­ങ്ങു പോലെ അ­യാൾ­ക്കു് നില തെ­റ്റാൻ തു­ട­ങ്ങി.

അ­യാൾ­ക്കു് തു­ടർ­ന്നു് അവിടെ ഇ­രി­ക്കാ­നാ­യി­ല്ല.

ക­ണ്ണു­കൾ വേ­ദി­യിൽ കൊ­ളു­ത്തി വ­ച്ചു് പ്ര­തി­മ­ക­ളെ­പ്പോ­ലെ ഇ­രു­ന്ന കാ­ണി­ക­ളെ വ­ക­ഞ്ഞു്, അയാൾ പു­റ­ത്തേ­യ്ക്കു ന­ട­ന്നു.

ര­ണ്ടു്

രാ­വു­ണ്ണി ഏ­തെ­ങ്കി­ലും പു­ര­യി­ട­ത്തിൽ പ്ര­വേ­ശി­ച്ചു ക­ഴി­ഞ്ഞാൽ അ­ക്കാ­ര്യം ആദ്യം തി­രി­ച്ച­റി­യു­ക അ­വി­ട­ത്തെ തെ­ങ്ങു­ക­ളാ­ണു്. നാ­ട്ടി­ലെ ഒ­രേ­യൊ­രു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­നാ­യ അ­യാ­ളു­ടെ സാ­ന്നി­ധ്യം ക്ഷ­ണ­നേ­രം കൊ­ണ്ടു് തി­രി­ച്ച­റി­യാ­നു­ള്ള സി­ദ്ധി തെ­ങ്ങു­കൾ ഇ­തി­ന­കം നേ­ടി­യെ­ടു­ത്തി­ട്ടു­ണ്ടാ­യി­രു­ന്നു. തേ­ങ്ങ­യി­ടാൻ എ­ത്തി­യ വിവരം വീ­ട്ടു­കാ­രെ വി­ളി­ച്ച­റി­യി­ക്കു­ന്ന ഔ­പ­ചാ­രി­ക­ത­യൊ­ന്നും അയാൾ പു­ലർ­ത്തി­യി­രു­ന്നി­ല്ല. മു­ള­യേ­ണി­യിൽ പുഴ മണൽ തൂവി വെ­ട്ടു­ക­ത്തി­ക്കു് മൂർ­ച്ച കൂ­ട്ടു­ന്ന ശബ്ദം കേ­ട്ടി­ട്ടാ­ണു് വീ­ട്ടു­കാർ അ­യാ­ളു­ടെ വരവു് അ­റി­ഞ്ഞി­രു­ന്ന­തു്. ഇത്ര പെ­ട്ടെ­ന്നു് തേ­ങ്ങ­കൾ വീ­ണ്ടും വി­ള­ഞ്ഞു് പാ­ക­മാ­യോ എ­ന്നോർ­ത്തു് അ­പ്പോൾ അവർ അ­ത്ഭു­ത­പ്പെ­ട്ടു. കാലം എത്ര വേ­ഗ­ത്തി­ലാ­ണു് ത­ങ്ങ­ളെ­യും കൊ­ണ്ടു് കു­തി­ക്കു­ന്ന­തു് എ­ന്നോർ­ത്തു് അ­ടു­ത്ത നി­മി­ഷം അവർ മ­ന­സ്താ­പ­പ്പെ­ടു­ക­യും ചെ­യ്തു.

തെ­ങ്ങു­ക­യ­റ്റം ആ­രം­ഭി­ക്കും മുൻ­പു് രാ­വു­ണ്ണി വീ­ട്ടു­കാ­രു­ടെ മു­ഖ­ത്തേ­യ്ക്കു് ഒരു പാതി നോ­ട്ടം അ­യ­യ്ക്കും. അതു് ഒരു ചോ­ദ്യ­മാ­ണു്.

“നാലു പ­ച്ചോ­ല” അ­ല്ലെ­ങ്കിൽ

“ഒരു കുല ക­രി­ക്ക്” അ­തു­മ­ല്ലെ­ങ്കിൽ

“പൂ­ക്കു­ല രണ്ടു ചൊട്ട” ഇ­ങ്ങ­നെ അവർ ആ നോ­ട്ട­ത്തി­നു് മ­റു­പ­ടി പറയും.

മ­റ്റൊ­ന്നും അ­യാ­ളോ­ടു് പ­റ­യേ­ണ്ട­തി­ല്ലാ­യി­രു­ന്നു.

രാ­വു­ണ്ണി ക­യ­റി­യി­റ­ങ്ങി­ക്ക­ഴി­യു­മ്പോൾ മുടി വെ­ട്ടി, ക്ഷൗ­രം ചെയ്ത യു­വാ­വി­നെ­പ്പോ­ലെ­യു­ണ്ടാ­കു­മാ­യി­രു­ന്നു ഓരോ തെ­ങ്ങും.

രാ­വു­ണ്ണി തെ­ങ്ങിൻ­മേൽ തന്റെ മു­ള­യേ­ണി ചാ­രു­ന്ന നി­മി­ഷ­വും കാ­ത്തു് അ­ക്ഷ­മ­രാ­യി നി­ന്നി­രു­ന്ന­തു് കു­ട്ടി­ക­ളാ­യി­രു­ന്നു.

ഇ­നി­യാ­ണു് അ­ത്ഭു­തം സം­ഭ­വി­ക്കാൻ പോവുക എ­ന്നു് അ­വർ­ക്കു് അ­റി­യാ­മാ­യി­രു­ന്നു.

തോളിൽ വെ­ട്ടു­ക­ത്തി­യും അ­ര­യ്ക്കു പു­റ­കിൽ തി­രു­കി­യ കു­ല­ഞ്ഞിൽ­ത്ത­ണ്ടിൽ ത്ളാ­പ്പും ഞാ­ത്തി­യി­ട്ടു് രാ­വു­ണ്ണി ഏ­ണി­യു­ടെ ക­വ­ര­ങ്ങ­ളിൽ ച­വു­ട്ടി മു­ക­ളി­ലേ­ക്കു കയറും. രാകി മൂർ­ച്ച കൂ­ട്ടി­യ വെ­ട്ടു­ക­ത്തി­യു­ടെ ഇ­രു­മ്പു വാ­യ്ത്ത­ല അ­പ്പോൾ പ്ര­ഭാ­ത­ത്തി­ലെ വെ­യി­ലി­നെ ആർ­ത്തി­യോ­ടെ വ­ലി­ച്ചു കു­ടി­ക്കും.

ഏ­ണി­പ്പൊ­ക്കം ക­ഴി­ഞ്ഞു് പി­ന്നെ­യും ബാ­ക്കി നിന്ന തെ­ങ്ങി­ന്റെ ഉയരം താ­ണ്ടു­വാ­നാ­ണു് അയാൾ ത്ളാ­പ്പു് കൂടെ കൊ­ണ്ടു പോ­യി­രു­ന്ന­തു്. പക്ഷേ അതു് അ­യാൾ­ക്കു് ഒ­രി­ക്കൽ പോലും ഉ­പ­യോ­ഗി­ക്കേ­ണ്ട­താ­യി വ­ന്നി­ല്ല. രാ­വു­ണ്ണി ഏ­ണി­പ്പൊ­ക്കം ക­യ­റി­യെ­ത്തു­മ്പൊ­ഴേ­യ്ക്കും തെ­ങ്ങു് താ­ഴേ­യ്ക്കു വ­ള­ഞ്ഞു വ­ന്നു് അ­യാൾ­ക്കു മു­മ്പിൽ തല കു­മ്പി­ട്ടു നിൽ­ക്കു­ന്നു­ണ്ടാ­വും. രാ­വു­ണ്ണി­ക്കു് പി­ന്നെ തെ­ങ്ങി­ന്റെ ത­ല­പ്പി­ലേ­ക്കു് കയറി ഇ­രി­ക്കു­ക­യേ വേ­ണ്ടൂ. പാ­പ്പാ­നെ മ­സ്ത­ക­ത്തി­ലേ­റ്റി­യ ആ­ന­യെ­പ്പോ­ലെ തെ­ങ്ങു് അ­യാ­ളെ­യും കൊ­ണ്ടു് ആ­കാ­ശ­ത്തേ­യ്ക്കു് ഉ­യർ­ന്നു പൊ­ങ്ങും. കു­ട്ടി­കൾ ശ്വാ­സ­മ­ട­ക്കി ആ കാഴ്ച കണ്ടു നിൽ­ക്കും.

തേ­ങ്ങ­യി­ട്ടു ക­ഴി­ഞ്ഞു് തി­രി­കെ ഇ­റ­ങ്ങു­ന്ന­തു് രാ­വു­ണ്ണി സ്വ­ന്ത­മാ­യി­ട്ടാ­യി­രു­ന്നു. അ­പ്പോൾ കു­നി­ഞ്ഞു ത­രേ­ണ്ട­തി­ല്ലെ­ന്നു് അയാൾ തെ­ങ്ങു­ക­ളോ­ടൊ­ക്കെ പ­റ­ഞ്ഞി­ട്ടു­ണ്ടാ­യി­രു­ന്നു. രാ­വു­ണ്ണി പ­റ­ഞ്ഞാൽ അ­നു­സ­രി­ക്കാ­ത്ത തെ­ങ്ങു­ക­ളൊ­ന്നും അ­ന്നാ­ട്ടിൽ ഇ­ല്ലെ­ന്നു് കു­ട്ടി­കൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു.

തെ­ങ്ങിൽ നി­ന്നു് ഇ­റ­ങ്ങി വ­രു­മ്പോൾ വി­ടർ­ന്ന ക­ണ്ണു­ക­ളു­മാ­യി നിൽ­ക്കു­ന്ന കു­ട്ടി­ക­ളോ­ടു് അയാൾ പറയും, “ഗു­രു­വാ­യൂ­ര­മ്പ­ല­ത്തി­ന്റെ കൊ­ടി­മ­രം കണ്ടു”.

മ­റ്റൊ­രു തെ­ങ്ങിൽ നി­ന്നു് ഇ­റ­ങ്ങു­മ്പോൾ പറയും, “ക­പ്പ­ലി­ന്റെ­യാ­ന്നു തോ­ന്ന­ണു, ആ­ല­പ്പു­ഴ ക­ട­ലി­ന്റെ ന­ടു­ക്ക് ഒരു പൊ­ക­ക്കൊ­ഴൽ”.

ഇ­നി­യൊ­ന്നിൽ നി­ന്നു് ഇ­റ­ങ്ങു­മ്പോൾ, “ഭ­ര­ണ­ങ്ങാ­നം പ­ള്ളീ­ലെ പെ­രു­ന്നാ­ളു ക­ഴി­ഞ്ഞെ­ങ്കി­ലും അ­ര­ക­ല്ലും ആ­ട്ടു­ക­ല്ലും വി­ല്പ­ന­ക്കാർ പോ­യി­ട്ടി­ല്ല.” എന്നു പറയും.

കു­ട്ടി­ക­ളു­ടെ ക­ണ്ണു­കൾ അ­ത്ഭു­തം കൊ­ണ്ടു് അ­പ്പോൾ ഒ­ന്നു­കൂ­ടി വി­ട­രും. സ്വ­ത­വെ ഗൗരവം കൊ­ണ്ടു് മു­റു­കി­യ അ­യാ­ളു­ടെ ചു­ണ്ടിൽ അ­പ്പോൾ നേർ­ത്ത ഒരു ചിരി ഊറി നി­റ­യും.

മൂ­ന്നു്

ത­നി­ക്കു കാ­ണു­വാൻ ഉ­ദ്ദേ­ശി­ക്ക­പ്പെ­ട്ടു­കൊ­ണ്ട­ല്ലാ­തെ അ­ര­ങ്ങേ­റു­ന്ന കാ­ഴ്ച­ക­ളി­ലേ­ക്കു് ഒരുവൻ ക­ണ്ണു­നീ­ട്ടു­ന്ന­തു് എല്ലാ അർ­ത്ഥ­ത്തി­ലും ഒ­ളി­ഞ്ഞു­നോ­ട്ടം തന്നെ എന്ന പ­ക്ഷ­ക്കാ­ര­നാ­യി­രു­ന്നു രാ­വു­ണ്ണി. അ­തു­കൊ­ണ്ടു­ത­ന്നെ തെ­ങ്ങിൻ മു­ക­ളി­ലി­രു­ന്നു് താഴെ ഭൂ­മി­യി­ലെ കാ­ഴ്ച­ക­ളി­ലേ­ക്കു് ക­ണ്ണോ­ടി­ക്കു­മ്പോൾ ഒരു കു­റ്റ­ബോ­ധം അയാളെ പി­ടി­കൂ­ടി­യി­രു­ന്നു.

മു­ക­ളി­ലൊ­രാൾ എ­ല്ലാം കാ­ണു­ന്നു­ണ്ടു്, ഓർമ്മ വേണം എ­ന്നൊ­ക്കെ ദൈ­വ­ത്തെ പറ്റി പ­റ­യാ­റു­ള്ള ആളുകൾ ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­നെ­ങ്കി­ലും എ­ല്ലാം കാ­ണു­ന്നു­ണ്ടാ­വാ­നു­ള്ള സാ­ധ്യ­ത­യെ­ക്കു­റി­ച്ചു് ഓർ­ക്കാ­റി­ല്ലെ­ന്ന­താ­ണു് വാ­സ്ത­വം. തന്റെ കാൽ നൂ­റ്റാ­ണ്ടു പി­ന്നി­ട്ട തെ­ങ്ങു­ക­യ­റ്റം രാ­വു­ണ്ണി­യെ പ­ഠി­പ്പി­ച്ച­തു് അ­താ­യി­രു­ന്നു.

തെ­ങ്ങിൻ മു­ക­ളി­ലി­രു­ന്നു് കാ­ണു­ന്ന കാ­ഴ്ച­കൾ ക­ണ്ട­താ­യി ഭാ­വി­ക്കു­ക­യോ അവ മ­റ്റാ­രെ­ങ്കി­ലു­മാ­യി പ­ങ്കു­വെ­ക്കു­ക­യോ രാ­വു­ണ്ണി ചെ­യ്തി­ല്ല. അതു് തന്റെ തൊഴിൽ മൂ­ല്യ­ങ്ങൾ­ക്കു് നി­ര­ക്കു­ന്ന­ത­ല്ലെ­ന്നു് അയാൾ വി­ശ്വ­സി­ച്ചു. ത­റ­വാ­ട്ടു­മ­ന­യ്ക്ക­ലെ ഏട്ടൻ ത­മ്പു­രാ­ന്റെ മരണം തന്നെ ഒരു ഉ­ദാ­ഹ­ര­ണം.

നന്നെ പു­ലർ­ച്ചെ ത­റ­വാ­ട്ടു­മ­ന­യ്ക്കൽ തേ­ങ്ങ­യി­ടാൻ എ­ത്തി­യ­താ­യി­രു­ന്നു രാ­വു­ണ്ണി. മ­ക­ര­മ­ഞ്ഞു് തെ­ങ്ങിൻ ത­ല­പ്പു­ക­ളെ വി­ട്ടൊ­ഴി­ഞ്ഞി­രു­ന്നി­ല്ല. ഉ­ച്ച­വെ­യിൽ ക­ന­ക്കു­ന്ന­തി­നു മു­മ്പു് പണി തീർ­ക്കാ­നാ­യി­രു­ന്നു അ­യാ­ളു­ടെ പ­ദ്ധ­തി. രാ­വു­ണ്ണി ആ­ദ്യ­ത്തെ തെ­ങ്ങിൽ ഏണി ചാ­രു­മ്പോൾ ഏട്ടൻ ത­മ്പു­രാൻ പ­റ­മ്പി­ന്റെ കി­ഴ­ക്കേ അ­റ്റ­ത്തു് സ്ഥി­തി ചെ­യ്യു­ന്ന കു­ടും­ബ­ക്ഷേ­ത്ര­ത്തി­ലേ­യ്ക്കു് പതിവു പൂ­ജ­യ്ക്കാ­യി പു­റ­പ്പെ­ടു­ക­യാ­യി­രു­ന്നു.

“ക­യ­റ്റു­കൂ­ലി തരാൻ തെ­ക­യ്വോ രാ­വു­ണ്യേ?”, ഏട്ടൻ ത­മ്പു­രാൻ ചോ­ദി­ച്ചു, “കാ­യ്ഫ­ലാ­ണെ­ങ്കിൽ തീരെ ഇ­ല്ലേ­നും”.

“ദേ­ഹ­ണ്ണ­ത്തി­ന്റെ കൊ­റ­വാ­ണ് ത­മ്പ്രാ.” രാ­വു­ണ്ണി പ­റ­ഞ്ഞു, “ചോ­ട്ടി­ലെ­ന്തേ­ലും ചെ­യ്താ­ലേ മോളിൽ ചൊട്ട പൊ­ട്ടൂ”

രാ­വു­ണ്ണി തേ­ങ്ങ­യി­ടാൻ വ­രു­ന്ന എല്ലാ സ­ന്ദർ­ഭ­ങ്ങ­ളി­ലും ഈ സം­ഭാ­ഷ­ണം പ­തി­വാ­ണു്. എ­ന്നി­ട്ടും തെ­ങ്ങിൻ ചു­വ­ടു­കൾ കാ­ടു­മൂ­ടി­ത്ത­ന്നെ കി­ട­ന്നു. മു­ട­ക്കൊ­ന്നു­മി­ല്ലാ­തെ കി­ട്ടു­ന്ന തേ­ങ്ങ­കൾ ലാഭം തന്നെ എ­ന്നു് ത­മ്പു­രാൻ ക­രു­തി­പ്പോ­രു­ക­യും ചെ­യ്തു.

ശ്രീ­കോ­വി­ലി­നു മു­ന്നിൽ തൂ­ക്കി­യ ഓ­ട്ടു­മ­ണി ശ­ബ്ദി­ക്കു­ന്ന­തും നട തു­റ­ക്കു­ന്ന­തി­നു മു­ന്നോ­ടി­യാ­യി ‘അമ്മേ, ദേവീ’ എ­ന്നു് ഏട്ടൻ ത­മ്പു­രാൻ നീ­ട്ടി­വി­ളി­ക്കു­ന്ന­തും തെ­ങ്ങു ക­യ­റ്റ­ത്തി­നി­ട­യിൽ രാ­വു­ണ്ണി കേൾ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

“ഉം… ”

പെ­ട്ടെ­ന്നു് ശ്രീ­കോ­വി­ലി­നു­ള്ളിൽ നി­ന്നു് തീ­ക്ഷ്ണ­സ്വ­ര­ത്തിൽ ഒരു മൂളൽ.

രാ­വു­ണ്ണി താ­ഴേ­യ്ക്കു നോ­ക്കു­മ്പോൾ എട്ടൻ ത­മ്പു­രാൻ ശ്രീ­കോ­വി­ലി­നു മു­ന്നിൽ ഇ­ടി­വെ­ട്ടേ­റ്റ­തു പോലെ സ്തം­ഭി­ച്ചു നിൽ­ക്കു­ക­യാ­ണു്.

“അമ്മേ… ദേവീ… ”

ഏട്ടൻ ത­മ്പു­രാൻ ഒ­ന്നു­കൂ­ടി വി­ളി­ച്ചു. ഇ­ത്ത­വ­ണ ത­മ്പു­രാ­ന്റെ ശബ്ദം ജ്വരം മൂർ­ച്ഛി­ച്ച ഒരു രോ­ഗി­യു­ടേ­തു പോലെ വി­റ­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

“ഉം… ”

ശ്രീ­കോ­വി­ലി­നു­ള്ളിൽ നി­ന്നു് വീ­ണ്ടും അതേ മൂളൽ.

വി­ളി­ച്ചാൽ വി­ളി­പ്പു­റ­ത്തു­ള്ള ദേവി എ­ന്നാ­ണു് പ്ര­സി­ദ്ധി­യെ­ങ്കി­ലും ദേവി വിളി കേൾ­ക്കു­ന്ന­തു് ഏട്ടൻ ത­മ്പു­രാ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ­ദ്യ­മാ­യി­ട്ടാ­യി­രു­ന്നു.

ഏട്ടൻ ത­മ്പു­രാൻ തി­രി­ഞ്ഞു് ഓടാൻ ഭാ­വി­ച്ച­താ­യി രാ­വു­ണ്ണി­ക്കു തോ­ന്നി. ക­ഷ്ടി­ച്ചു് ര­ണ്ട­ടി വ­ച്ചി­ല്ല, അയാൾ വെ­ട്ടി­യി­ട്ട­തു പോലെ അ­വി­ടെ­ത്ത­ന്നെ വീണു.

ശ്രീ­കോ­വി­ലി­ന്റെ വാതിൽ തു­റ­ന്നു് ക­മ്പി­ളി പു­ത­ച്ച, മു­ടി­യും താ­ടി­യും നീ­ട്ടി­യ, ഒരു രൂപം പു­റ­ത്തി­റ­ങ്ങി. സാ­ക്ഷാൽ പ­ര­മേ­ശ്വ­ര­നാ­യി­രു­ന്നു അതു്. നാ­ട്ടി­ലെ ഒ­രേ­യൊ­രു ഭ്രാ­ന്തൻ. അയാൾ നാ­ട്ടി­ലു­ണ്ടാ­കു­ന്ന­തു് അ­പൂർ­വ­മാ­യി­ട്ടാ­യി­രു­ന്നു. സ്ഥി­ര­മാ­യി ദേ­ശാ­ന്ത­ര യാ­ത്ര­ക­ളി­ലാ­യി­രി­ക്കും. ഇ­ട­യ്ക്കു് മി­ന്നാ­യം പോലെ ഒന്നു വന്നു പോകും, അത്ര തന്നെ. ആ ത­വ­ണ­ത്തെ സ­ന്ദർ­ശ­ന­ത്തിൽ അയാൾ അ­ന്തി­ത്താ­വ­ള­മാ­ക്കി­യ­തു് ത­റ­വാ­ട്ടു മന ക്ഷേ­ത്ര­ത്തി­ന്റെ അ­ട­ച്ചു­റ­പ്പി­ല്ലാ­ത്ത ശ്രീ­കോ­വി­ലാ­യി­രു­ന്നു.

രാ­വു­ണ്ണി തെ­ങ്ങിൽ നി­ന്നു് ഇ­റ­ങ്ങി വ­രു­മ്പൊ­ഴേ­യ്ക്കും ഏട്ടൻ ത­മ്പു­രാ­ന്റെ ശ്വാ­സം നി­ല­ച്ചി­രു­ന്നു. ഭ്രാ­ന്തൻ പ­ര­മേ­ശ്വ­രൻ നിന്ന നി­ല്പിൽ അ­പ്ര­ത്യ­ക്ഷ­നു­മാ­യി­രു­ന്നു.

ദേ­വി­യു­ടെ തി­രു­സ­ന്നി­ധി­യിൽ വ­ച്ചു് പ­ര­ലോ­കം പൂകാൻ ക­ഴി­ഞ്ഞ­തു് മ­ഹാ­പു­ണ്യം തന്നെ എ­ന്നു് ഏട്ടൻ ത­മ്പു­രാ­ന്റെ മ­ര­ണ­ത്തെ എ­ല്ലാ­വ­രും വി­ധി­യെ­ഴു­തി.

രാ­വു­ണ്ണി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ദൈ­വ­ത്തെ­ക്കു­റി­ച്ചു് അ­യാൾ­ക്കു­ണ്ടാ­യി­രു­ന്ന എല്ലാ സം­ശ­യ­ങ്ങ­ളും തീർ­ത്തു­കൊ­ടു­ത്ത നീ­റു­ന്ന ഉ­ത്ത­ര­മാ­യി­രു­ന്നു ആ മരണം.

നാലു്

ജോ­ലി­ക്കു പോ­കേ­ണ്ട­തി­ല്ലാ­ത്ത ദി­വ­സ­ങ്ങ­ളിൽ രാ­വു­ണ്ണി രാ­വി­ലെ തന്നെ ച­ന്ത­യ്ക്കു പു­റ­പ്പെ­ടും. മീനും ഇ­റ­ച്ചി­യും മറ്റു വീ­ട്ടു സാ­മാ­ന­ങ്ങ­ളും വാ­ങ്ങി വെയിൽ മൂ­ക്കു­ന്ന­തി­നു മു­മ്പു മ­ട­ങ്ങും. മ­ട­ക്ക­യാ­ത്ര­യിൽ ക­ള്ളു­ഷാ­പ്പിൽ ഒന്നു കയറും.

അ­ങ്ങ­നെ ക­ള്ളു­ഷാ­പ്പിൽ നി­ന്നി­റ­ങ്ങി വീ­ട്ടി­ലെ­ത്തി­യ­താ­യി­രു­ന്നു അയാൾ. അ­യാ­ളു­ടെ ഭാര്യ നാ­രാ­യ­ണി കു­ളി­ക്കാ­നും തു­ണി­യ­ല­ക്കാ­നു­മാ­യി ആ­റ്റു­വ­ക്ക­ത്തെ ക­ട­വി­ലേ­ക്കു് പു­റ­പ്പെ­ടാൻ ത­യ്യാ­റെ­ടു­ക്കു­ക­യാ­യി­രു­ന്നു അ­പ്പോൾ. മകൾ അം­ബാ­ലി­ക തയ്യൽ പ­ഠ­ന­ത്തി­നും തു­ടർ­ന്നു് ബാ­ലെ­യു­ടെ റി­ഹേ­ഴ്സ­ലി­നു­മാ­യി അ­യ്യ­പ്പൻ പി­ള്ള­യു­ടെ ക­ട­യി­ലേ­യ്ക്കു് പൊ­യ്ക്ക­ഴി­ഞ്ഞി­രു­ന്നു. നാ­രാ­യ­ണി ഉ­ണ്ടാ­ക്കി­യ മീൻ ക­റി­യു­ടെ കു­ട­മ്പു­ളി മണം വീ­ടി­നെ­യാ­കെ പൊ­തി­ഞ്ഞു നി­ന്നി­രു­ന്നു.

“ഇ­ച്ചി­രി ക­ഴി­ഞ്ഞ് പോകാം, കു­ളി­ക്കാൻ.” രാ­വു­ണ്ണി ഒരു ക­ള­ള­ച്ചി­രി­യോ­ടെ നാ­രാ­യ­ണി­യെ ക­ട­ന്നു­പി­ടി­ച്ചു, “നീ ഇ­ങ്ങോ­ട്ടു വന്നേ”.

“വിട്, മ­നു­ഷ്യാ. മേലു മു­ഴു­വൻ വെ­യർ­പ്പാ. തു­ണി­യാ­ണെ­ങ്കിൽ ഒരു കു­ന്നു­ണ്ട് തി­രു­മ്മാൻ”.

“അത് സാ­ര­മി­ല്ല”.

“സാ­ര­മൊ­ണ്ട്. ഒള്ള കള്ളു മു­ഴു­വൻ വ­ലി­ച്ചു കേ­റ്റി വ­ന്നി­രി­ക്കു­വാ. വിട് എന്നെ”.

നാ­രാ­യ­ണി യാ­തൊ­രു ദാ­ക്ഷി­ണ്യ­വു­മി­ല്ലാ­തെ അ­ങ്ങ­നെ പ­റ­ഞ്ഞ­തോ­ടെ രാ­വു­ണ്ണി­യു­ടെ അ­ര­ക്കെ­ട്ടു് ത­ണു­ത്തു.

നാ­രാ­യ­ണി­ക്കു് ഇ­ത്ത­രം കാ­ര്യ­ങ്ങ­ളി­ലൊ­ക്കെ ഈ­യി­ടെ­യാ­യി ഉ­ത്സാ­ഹം കു­റ­ഞ്ഞു വ­രി­ക­യാ­ണ­ല്ലോ എ­ന്നോർ­ത്തു് അ­യാൾ­ക്കു് ക­ടു­ത്ത നിരാശ തോ­ന്നി. ഒരു ബീ­ഡി­ക്കു് തീ കൊ­ളു­ത്തി­ക്കൊ­ണ്ടു് അയാൾ മു­റി­യു­ടെ മൂ­ല­യ്ക്കി­ട്ട ക­യ­റ്റു ക­ട്ടി­ലിൽ പോയി കി­ട­ന്നു.

അതു ക­ണ്ട­തോ­ടെ നാ­രാ­യ­ണി­ക്കു് സ­ഹ­താ­പ­മാ­യി.

“വ­ര­ണൊ­ണ്ടോ എന്റെ കൂടെ ക­ട­വി­ലേ­ക്ക്?”

നാ­രാ­യ­ണി ക­ട്ടി­ലിൽ ചെ­ന്നി­രു­ന്നു് അ­യാ­ളു­ടെ കു­റ്റി­ത്താ­ടി­യിൽ വി­ര­ലോ­ടി­ച്ചു കൊ­ണ്ടു് ചോ­ദി­ച്ചു,

“എ­ന്നാ­ത്തി­ന്?”

“എന്റെ പൊ­റ­മൊ­ന്ന് തേ­ച്ചു തരാൻ”

“നീ ത­ന്ന­ത്താൻ അങ്ങ് തേ­ച്ചാ മതി.”

“ചോറും മീനും വെ­ള­മ്പി വെ­ച്ചി­ട്ടൊ­ണ്ട്, തി­ന്നി­ട്ടു കെ­ട­ന്നോ.”

ശൃം­ഗാ­രം നി­റ­ഞ്ഞ ഒരു നോ­ട്ടം അ­യാൾ­ക്കു് എ­റി­ഞ്ഞു കൊ­ടു­ത്തി­ട്ടു് നാ­രാ­യ­ണി കു­ളി­ക്ക­ട­വി­ലേ­യ്ക്കു പോ­കാ­നി­റ­ങ്ങി. അ­വ­ളു­ടെ സ­മൃ­ദ്ധ­മാ­യ പിൻ പു­റ­ത്തി­ന്റെ ദൃ­ശ്യം അ­വ­ഗ­ണി­ച്ചു കൊ­ണ്ടു് അയാൾ ക­ട്ടി­ലിൽ എ­തിർ­വ­ശം തി­രി­ഞ്ഞു കി­ട­ന്നു.

അ­ഞ്ചു്

ഉ­ല­ഹ­ന്നാൻ മാ­പ്പി­ള­യു­ടെ പു­ഴ­ക്ക­രെ­യു­ള്ള പു­ര­യി­ട­ത്തി­ലാ­യി­രു­ന്നു അ­ന്നു് രാ­വു­ണ്ണി­ക്കു് തെ­ങ്ങു­ക­യ­റ്റം. വ­ള­ക്കൂ­റു­ള്ള എക്കൽ മ­ണ്ണിൽ തെ­ങ്ങു­കൾ സ­മൃ­ദ്ധ­മാ­യി കാ­യ്ച്ചു നി­ന്നു. ഉ­ച്ച­യാ­യ­പ്പൊ­ഴേ­യ്ക്കും അയാൾ പ­തി­വി­ലും ത­ളർ­ന്നു.

ജോലി തീർ­ത്തു് അ­വ­സാ­ന­ത്തെ തെ­ങ്ങിൽ നി­ന്നു് ഇ­റ­ങ്ങാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു അയാൾ. ഉ­ച്ച­വെ­യിൽ പു­ഴ­യ്ക്കു മീതെ തി­ള­ങ്ങു­ന്ന ഒരു ലോ­ഹ­ത്ത­കി­ടു­പോ­ലെ വീണു കി­ട­ന്നി­രു­ന്നു. പു­ഴ­യു­ടെ മ­റു­ക­ര­യിൽ വി­ജ­ന­മാ­യ കു­ളി­ക്ക­ട­വു്. അ­തി­ന­പ്പു­റം പു­ഞ്ച­പ്പാ­ട­ത്തി­ന്റെ തരിശ്.

images/csanthosh-otjn-01.png

കു­ളി­ക്ക­ട­വി­നോ­ടു ചേർ­ന്നു് ആൾ­പ്പൊ­ക്ക­ത്തിൽ ത­ഴ­ച്ചു നിന്ന ഓ­ട­പ്പു­ല്ലു­കൾ ആരോ പി­ടി­ച്ചു കു­ലു­ക്കി­യി­ട്ടെ­ന്ന­തു പോലെ അ­ടി­മു­ടി ഉ­ല­യു­ന്ന­തു് അ­പ്പോ­ളാ­ണു് അ­യാ­ളു­ടെ ശ്ര­ദ്ധ­യിൽ പെ­ട്ട­തു്.

ഒരു കാ­റ്റു പോലും വീ­ശാ­ത്ത നി­ശ്ച­ല­മാ­യ ഈ ന­ട്ടു­ച്ച­യിൽ ഇ­തെ­ന്താ­ണി­ങ്ങ­നെ എ­ന്നു് അയാൾ ആ­ശ്ച­ര്യ­പ്പെ­ട്ടു.

പെ­ട്ടെ­ന്നു് ഓ­ട­പ്പു­ല്ലു­ക­ളു­ടെ ചലനം നി­ല­ച്ചു. രാ­വു­ണ്ണി സാ­കൂ­തം നോ­ക്കി­യി­രി­ക്കെ ഓ­ട­പ്പു­ല്ലു­കൾ­ക്കു­ള്ളിൽ നി­ന്നു് ര­ണ്ടു് ഉ­ട­ലു­കൾ നൂൽ­ബ­ന്ധ­മി­ല്ലാ­തെ ഉ­യർ­ന്നു വന്നു. അതിൽ ഒരുടൽ ക­ട­ത്തു­കാ­രൻ പാ­പ്പൂ­ട്ടി­യു­ടേ­താ­യി­രു­ന്നു. ര­ണ്ടാ­മ­ത്തേ­തു് അ­യാൾ­ക്കു് ഏതു് ഇ­രു­ട്ടി­ലും കാ­ണാ­പാ­ഠ­മാ­യ നാ­രാ­യ­ണി­യു­ടേ­തും.

തെ­ങ്ങു­ക­യ­റ്റം എന്ന തൊഴിൽ രാ­വു­ണ്ണി എ­ന്നെ­ന്നേ­യ്ക്കു­മാ­യി ഉ­പേ­ക്ഷി­ച്ച­തും നാ­രാ­യ­ണി­യു­ടെ ഉടൽ അ­യാൾ­ക്കു് മ­നം­പി­ര­ട്ട­ലു­ണ്ടാ­ക്കു­ന്ന ഒ­ന്നാ­യി മാ­റു­ക­യും ചെ­യ്ത­തു് അന്നു മു­തൽ­ക്കാ­ണു്.

തെ­ങ്ങു­ക­യ­റ്റം ഉ­പേ­ക്ഷി­ച്ച­തും ത­ന്നോ­ടു് അ­യി­ത്തം കാ­ണി­ക്കു­ന്ന­തും എ­ന്തു­കൊ­ണ്ടാ­ണെ­ന്നു് നാ­രാ­യ­ണി ഒ­രി­ക്കൽ പോലും രാ­വു­ണ്ണി­യോ­ടു് ചോ­ദി­ക്കു­ക­യു­ണ്ടാ­യി­ല്ല. നാ­രാ­യ­ണി­ക്കു് അതു് ചോ­ദി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു് അ­യാൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു.

രാ­വു­ണ്ണി തി­രി­ച്ചു് നാ­രാ­യ­ണി­യോ­ടും ഒ­ന്നും ചോ­ദി­ക്കു­ക­യു­ണ്ടാ­യി­ല്ല. തെ­ങ്ങിൻ മു­ക­ളി­ലി­രു­ന്നു് മ­റ്റൊ­രാ­ളു­ടെ അറിവോ സ­മ്മ­ത­മോ ഇ­ല്ലാ­തെ കാ­ണു­ന്ന കാ­ഴ്ച­കൾ അയാൾ തന്നെ വി­ശ്വ­സി­ച്ചു് വെ­ളി­പ്പെ­ടു­ത്തു­ന്ന ര­ഹ­സ്യ­ങ്ങൾ പോ­ലെ­യാ­ണെ­ന്നു് രാ­വു­ണ്ണി വി­ശ്വ­സി­ച്ചു; അതു് സ്വ­ന്തം ഭാ­ര്യ­യാ­ണെ­ങ്കിൽ കൂടി.

ഒരേ മേൽ­ക്കൂ­ര­യ്ക്കു കീഴിൽ പൊ­ടു­ന്ന­നെ അ­പ­രി­ചി­ത­രാ­യി­ത്തീ­രാൻ വി­ധി­ക്ക­പ്പെ­ട്ട രണ്ടു മ­നു­ഷ്യ­രാ­യി അവർ മാറി.

ആറു്

വെ­ളു­ത്ത പ­ക്ഷ­മാ­യി­രു­ന്നു; മ­ഴ­ക്കോ­ളും.

രാ­ത്രി­യു­ടെ ആകാശം ആ­റി­ത്ത­ണു­ത്ത ക­ഞ്ഞി­വെ­ള്ളം പോലെ പാട കെ­ട്ടി­ക്കി­ട­ന്നു.

രാ­വു­ണ്ണി ഇ­പ്പോൾ ഒരു വെ­ളി­മ്പ­റ­മ്പിൽ എ­ത്തി­പ്പെ­ട്ടി­രു­ന്നു. ‘വീ­ര­ഘ­ടോൽ­ക്ക­ചൻ’ ബാ­ലെ­യു­ടെ ഡ്രസ് റി­ഹേ­ഴ്സൽ അ­ര­ങ്ങേ­റു­ന്ന അ­യ്യ­പ്പൻ പി­ള്ള­യു­ടെ ത­യ്യൽ­ക്ക­ട­യ്ക്കു പു­റ­കി­ലെ വേദി അയാൾ വ­ള­രെ­പ്പി­ന്നിൽ എ­വി­ടെ­യോ ഉ­പേ­ക്ഷി­ച്ചി­രു­ന്നു.

അ­വി­ട­വി­ടെ­യാ­യി ഒ­റ്റ­പ്പെ­ട്ടു നിന്ന കൊ­ന്ന­ത്തെ­ങ്ങു­കൾ ആ­കാ­ശ­ത്തി­ന്റെ മൗ­ന­ത്തി­ലേ­യ്ക്കു് ചെവി കൂർ­പ്പി­ച്ചു നി­ന്നു.

ദീർ­ഘ­നേ­ര­ത്തെ ന­ട­ത്തം അയാളെ ക്ഷീ­ണി­ത­നാ­ക്കി­യി­രു­ന്നു. അയാൾ ഒരു തെ­ങ്ങി­ന്റെ ചു­വ­ട്ടിൽ കു­ന്തി­ച്ചി­രു­ന്നു.

പ­രാ­ജി­ത­നും നി­സ്സ­ഹാ­യ­നു­മാ­യ ഒരുവൻ അ­വ­സാ­ന­മാ­യി എന്തോ പ്ര­തീ­ക്ഷി­ക്കു­ന്ന­തു പോലെ അ­യാ­ളു­ടെ നോ­ട്ടം മു­ക­ളി­ലേ­ക്കു് ഉ­യർ­ന്നു.

പൊ­ടു­ന്ന­നെ അ­യാൾ­ക്കു മു­ക­ളിൽ ത­ല­യു­യർ­ത്തി നിന്ന കൊ­ന്ന­ത്തെ­ങ്ങു് താ­ഴേ­യ്ക്കു കു­നി­ഞ്ഞു വ­രി­ക­യും ഒരു തു­മ്പി­ക്കൈ­യി­ലെ­ന്ന­തു പോലെ അയാളെ കോ­രി­യെ­ടു­ത്തു കൊ­ണ്ടു് ആ­കാ­ശ­ത്തേ­ക്കു് ഉ­യർ­ന്നു പോ­വു­ക­യും ചെ­യ്തു.

സി. സ­ന്തോ­ഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വ­ദേ­ശം: കോ­ട്ട­യം ജി­ല്ല­യി­ലെ എ­ഴു­മാ­ന്തു­രു­ത്ത് എന്ന ഗ്രാ­മം.

ഇ­രു­പ­തു വർ­ഷ­ത്തെ സേ­വ­ന­ത്തി­നു ശേഷം 2012-ൽ വ്യോ­മ­സേ­ന­യിൽ നി­ന്നു വി­ര­മി­ച്ചു. ഇ­പ്പോൾ ഇ­ന്ത്യൻ ഓ­ഡി­റ്റ് ആന്റ് അ­ക്കൗ­ണ്ട്സ് ഡി­പാർ­ട്മെ­ന്റിൽ ജോലി ചെ­യ്യു­ന്നു.

ഒരു ഡ­സ­നോ­ളം ചെ­റു­ക­ഥ­കൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പു­സ്ത­ക­ങ്ങ­ളൊ­ന്നും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല.

ഭാര്യ: രാധ.

മക്കൾ: ആ­ദി­ത്യൻ, ജാനകി.

Colophon

Title: Oru Thengukayattakkarante Jeevithaththil Ninnu Aaru Khandangal (ml: ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ആറു ഖ­ണ്ഡ­ങ്ങൾ).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-11.

Deafult language: ml, Malayalam.

Keywords: Article, C. Santhosh Kumar, Oru Thengukayattakkarante Jeevithaththil Ninnu Aaru Khandangal, സി. സ­ന്തോ­ഷ് കുമാർ, ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ആറു ഖ­ണ്ഡ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The large poplar tree II (coming storm), a painting by Gustav Klimt (1862–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.