images/cvb-uparodham-cover.jpg
Traveling Circus, an oil on canvas painting by Paul Klee (1879–1940).
നാലു്

വഴിയരികിലുള്ള ഒടിച്ചുകുത്തിച്ചെടികൾക്കു പിന്നിൽ മറഞ്ഞുനിന്നു് അവറോന്നൻ കോടിലോന്റെ കണ്ണിൽപെടാതെ രക്ഷപ്പെട്ടു. അവിടെ നിന്നുകൊണ്ടു് അയാൾ കോടിലോന്റെ തിരിച്ചുവരവുകണ്ടു. അതു് അയാളിൽ ഉൾക്കിടിലമുണ്ടാക്കി. കോടിലോൻ നായനാരെപ്പൊലെ മുടി മുറിക്കുകയും, നായനാരെപ്പോലെ കുപ്പായമിടുകയും നായനാരെപ്പോലെ ചെരിപ്പിടുകയും ചെയ്തിരുന്നു. അവറോന്നൻ വിചാരിച്ചു. ജയിലിലയച്ചതു് ആപത്തായോ? വെള്ളം കോരിയൊഴിക്കുമ്പോൾ കനലിൽ നിന്നു് തീയാളുകയാണോ? ഇതെന്തു കഥ!

കോടിലോൻ തലയുയർത്തിപ്പിടിച്ചു് നടന്നു. മാരാൻ കരയിൽവെച്ചു വണ്ണത്താൻ രാമനെ കണ്ടു. രാമൻ ഷാപ്പിൽ നിന്നു് വലിയ ഒച്ചയെടുത്തു കൊണ്ടു് വഴിയിലേയ്ക്കു് ചാടിയിറങ്ങി. കോടിലോനെ കെട്ടിപ്പിടിച്ചു് ശ്വാസം മുട്ടിച്ചു. രണ്ടുപേരും ഉച്ചത്തിൽ ചിരിച്ചു.

കോടിലോൻ പിടിവിട്ടുനിന്നു് ചങ്ങാതിയുടെ മുടിയിലേയ്ക്കു് നോക്കി.

‘നീ കുടുമ മുറിച്ച ്വല്ലൊ.’

കുറുപ്പച്ചൻ ചങ്ങാതിയുടെ കുപ്പായവും ചെരുപ്പുംകണ്ടു് മനസ്സിൽ വിചാരിച്ചു. മൂന്നുമാസം കിടന്നിരുന്നെങ്കിൽ ഞാനും ഇങ്ങനെയൊക്കെയേ വരുമായിരുന്നുള്ളൂ.

‘അസ്സലായിട്ട്ണ്ടു്’. അയാൾ അഭിപ്രായപ്പെട്ടു.

ആലിമമ്മതിന്റെ അങ്ങാടിയിലുണ്ടായിരുന്നവരും, കരിമ്പന്റെ ഷാപ്പിലുണ്ടായിരുന്നവരും തങ്ങളുടെ മുഷിഞ്ഞതും അപര്യാപ്തവുമായ വേഷം നോക്കി മുഖം ചുളിച്ചു. ചെരുപ്പില്ല, ശീലക്കുടയില്ല. കുപ്പായമില്ല, കാൽമടമ്പുകളോളമെത്തുന്ന മുണ്ടില്ല. അതൊന്നും തങ്ങൾക്കു് വിധിച്ചിട്ടില്ല. ഓരോരുത്തരുടെയും ആഗ്രഹങ്ങളാണു് ഇതിന്റെയൊക്കെ പിറകിലെന്നു് വരുമോ? തങ്ങൾ ആഗ്രഹിക്കാത്തതുകൊണ്ടാണോ ഈ വേഷം? കോടിലോൻ തന്നത്താൻ തീരുമാനിച്ചുറപ്പിച്ചു് വേഷത്തിൽ അടിമുടി പരിവർത്തനം വരുത്തി തിരിച്ചുവന്നിരിക്കുന്നു. എന്തും നേരിടാനുള്ള തന്റേടത്തോടെ. ഈശ്വരന്മാരേ, ഇതെവിടെയാണു് അവസാനിക്കുക? എന്തെല്ലാമാണു് കാണേണ്ടിവരിക?

“വാ ഒന്നു് ഷാപ്പിലു് കേറി മിന്ങ്ങിപ്പോകാം.” രാമൻ കോടിലോനെ ക്ഷണിച്ചു.

‘ഇപ്പം വേണ്ട. വീട്ടിലു് പോണം.”

“ഞാനും വെരന്നു്.”

രണ്ടുപേരും ചുമലിൽ കയ്യിട്ടു് നടന്നു.

എഴിലംമ്പാലയുടെ നിഴൽവീണ കണ്ണങ്കാട്ടിനു് വടക്കുവശത്തൂടെ, ചെമ്പകച്ചോട്ടിൽ ത്രിശൂലം തറച്ച ഗുളികന്റെ മുണ്ട്യയ്ക്കരികിലൂടെ, അവർ നടന്നു. പിന്നെ വടക്കുള്ള വേട്ടയ്ക്കൊരുമകൻ കോട്ടത്തിലൂടെ നടന്നു് വീട്ടിലെത്തി. മണ്‍ചുമരുകൾ. പുല്ലുമേഞ്ഞ മേൽപ്പുര. ചാണകം മൊഴുകിയ ഇറയം. ഉറ്റുനോക്കുന്ന കണ്ണുകൾ. പെങ്ങന്മാർ. അവർ ചിരിക്കുകയും കരയുകയും ചെയ്തു.

☆☆☆

ഒരു ദിവസം സന്ധ്യയ്ക്ക്:

ചീരൂട്ടി ഓലച്ചെറുപ്പിന്നിടയിലൂടെ പാളിനോക്കിയപ്പോൾ അവറോന്നനെ കണ്ടു.

അവൾ പേടിച്ചു് പടിഞ്ഞാറ്റയിലേയ്ക്കോടി വാതിലടച്ചു് ഒടാമ്പലിട്ടു.

അയാൾ മുറ്റത്തു് ചെരുപ്പഴിച്ചുവെച്ചു് ഇറയത്തു് കയറി.

ചീരുട്ടിയുടെ അച്ഛനും അമ്മയും ആങ്ങളമാരും പണിക്കുപോയി തിരിച്ചെത്തിയിട്ടില്ല. കുടിലിൽ അവൾ തനിച്ചാണു്. അവളുടെ മംഗലം ഉറപ്പിച്ചിരിക്കുകയാണു്. അവൾ എമരത്തുകാരൻ കുഞ്ഞിക്കണ്ണനെ സ്വപ്നം കാണുകയാണു്.

ചീരൂട്ടി പടിഞ്ഞാറെ വാതിലടക്കുന്നതു് അയാൾ കണ്ടിരുന്നു. വാതിലിനടുത്തു് ചെന്നുനിന്നു്, കഴിവതും സൗമ്യമായി വിളിച്ചു:

“ചീരൂട്ടി.”

അവൾ വിളികേട്ടില്ല.

“വാതിലു് തൊറക്കു് പെണ്ണേ. നിന്നോടൊരു കാര്യം പറയാന്ണ്ടു്.”

ചീരൂട്ടി മാറിൽ കൈചേർത്തു് നിന്നു്, വിഷ്ണുമൂർത്തിയേയും ചാമുണ്ടിയേയും ധ്യാനിച്ചു. അവളുടെ നെഞ്ചു് പേടികൊണ്ടു് ക്രമം തെറ്റി ഉയരുകയും താഴുകയും ചെയ്തു. അവൾ കിതയ്ക്കുകയും, ഒച്ച കേൾപ്പിക്കാതെ കരയുകയും ചെയ്തു.

“ചീരൂട്ടി.”

മൗനം

“നിന്നെയെങ്ങനെ വിടാനൊന്നും തീരുമാനിച്ചിറ്റ്ല്ല.”

വാതിൽ മലർന്നു വീഴുന്നതുകണ്ടു് ചീരുട്ടി ഉറക്കെ നിലവിളിച്ചു.

അയാൾ വാതിൽക്കൽ നിന്നു്, കാമത്തിന്റെ തീയുള്ള കണ്ണുകൾകൊണ്ടു് അവളെ നോക്കി. പിന്നെയൊരു ചാട്ടത്തിനു് അവളെ കടന്നുപിടിച്ചു. അവളുടെ കരച്ചിലുയർന്നു. അവളെ നിലത്തു വീഴ്ത്തി, മടിക്കുത്തഴിക്കാൻ തുടങ്ങുമ്പോ, തൊട്ടുപിന്നിൽ ആരുടെയോ അലർച്ച. അയാൾ തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും നിലത്തുനിന്നു് പിടിച്ചുയർത്തപ്പെട്ടുകഴിഞ്ഞിരുന്നു. കരണത്തും മുതുകത്തും ഇരുമ്പുപോലുള്ള കൈകൾ ആഞ്ഞമരുകയായിരുന്നു. അടിയേറ്റു് അയാൾ അസ്തപ്രജ്ഞനായിത്തീർന്നു.

‘ഞങ്ങളുടെ പെണ്ണുങ്ങളെ തൊടാൻ വന്നാലു് ഇനി എല്ലാറ്റിന്റേയും കൊടലെടുക്കും. ങ്ങ്ഹാ.’

വണ്ണത്താൻ രാമന്റെ മുന്നിൽ ഇരുമ്പഴികളും ജയിൽഭിത്തികളും നിവർന്നു നിലയുറപ്പിച്ചു. വാർഡർമാർ ബൂട്സുകളുടെ ഒച്ച കേൾപ്പിച്ചുകൊണ്ടു് കവാത്തുനടത്തി. റാന്തലുകൾ തൂക്കിപ്പിടിച്ചു് രാത്രികളിൽ നടവുമുറികൾക്കു് മുന്നിലൂടെ നടന്നു.

☆☆☆

വേട്ടയ്ക്കൊരുമകൻ കോട്ടത്തിൽ കളിയാട്ടം. അവിടെ നിന്നു് നോക്കിയാൽ, വയലുകൾക്കും, പുഴയ്ക്കുമപ്പുറം മൈലഞ്ചിരിക്കാവു് കാണാം. തീയരുടെ കാവാണു്. മൈലഞ്ചേരിയിൽ നിന്നു് കോട്ടത്തിലേയ്ക്കു് ‘കാഴ്ച’ കൊണ്ടുവരും.

images/uparodham-04.png

കോട്ടം തുടക്കത്തിൽ നമ്പീശന്മാരുടെതായിരുന്നു. പിന്നീടു് വേങ്ങയിൽ തറവാട്ടുകാർ അതിനു് അവകാശം നേടിയെടുത്തു് ഊരാളന്മാരായി മാറി. കളിയാട്ടത്തിന്റെ നായകൻ കൂറ്റൂർ മഠത്തിലെ നായനാരാണു്. മേടത്തിലെ കളിയാട്ടത്തിനു പുറമെ, വൃശ്ചികംതൊട്ടു് ആറുമാസം ഓരോ മാസത്തിന്റെയും ഒന്നാമത്തെ നാളിൽ വെള്ളാട്ടം കഴിപ്പിക്കുന്ന പതിവുണ്ടു്.

കോട്ടത്തിനു് തൊട്ടുതെക്കുള്ള കണ്ണങ്കാട്ടു് മകരം പതിനഞ്ചു തുടങ്ങി മൂന്നു നാളത്തേക്കു് ഉത്സവമുണ്ടു്. അവിടെയും നായനാർ തന്നെ പ്രധാനി.

അയാൾ പരിവാരങ്ങളോടെ കോട്ടത്തിലേയ്ക്കെഴുന്നള്ളി. ആളുകൾ പഞ്ചപുച്ഛമടക്കിനിന്നു.

മുരിക്കിൻ പൂവുകൾ മൂവന്തിയിൽ തുടുത്തുലഞ്ഞു. മലയന്മാരുടെ കൈകളിലെ ചെണ്ടക്കോലുകൾ, ചുമലിൽ കെട്ടിത്തൂക്കിയ ചെണ്ടകളിൽ, ത്രസിപ്പിക്കുന്ന താളത്തിനു് തുടക്കമിട്ടു. കൽച്ചുവരിനടുത്തു്, ചെമ്പട്ടുവിരിച്ചു് ചാരിവെച്ച വാളുകൾ തിളങ്ങി. കവുങ്ങിൻ പൂക്കുലകളും നിറപറയും കുത്തുവിളക്കുകളും കളിയാട്ടത്തിന്റെ ഔജ്ജ്വല്യത്തോടെ തെളിഞ്ഞുനിന്നു. കുട്ടികളുടെ കണ്ണുകൾ അവയിലെല്ലാം അലഞ്ഞു. ഒച്ചകൾ കൂടിക്കലർന്നു. ഉത്സവമായി.

മൈലഞ്ചേരിയിൽ നിന്നു് കാഴ്ച പുറപ്പെട്ടു. വയലുകളിൽ ഇരുട്ടു് പരന്നിരിക്കുന്നു. കാഴ്ചവസ്തുക്കൾ ചുമലിലേറ്റിയ വാലിയക്കാർ ഓടുകയാണു്. തീപ്പന്തങ്ങളുയർത്തിപ്പിടിച്ചും ചെണ്ട മുഴക്കിയും ആർപ്പു് മുഴക്കിയും കാഴ്ചക്കാർ വരുന്നു. കോട്ടത്തിലുള്ളവരെല്ലാം കിഴക്കോട്ടു് കണ്ണുനട്ടു്, ശ്രദ്ധ കേന്ദ്രീകരിച്ചു് നിൽക്കുകയാണു്.

കോട്ടത്തിനുമുമ്പിൽ ഒരു ഇരിപ്പിടത്തിലിരിക്കുന്ന കൃഷ്ണൻനായനാരുടെ കണ്ണുകളും അകലെ ഇളകിത്തുടിക്കുന്ന തീപ്പന്തങ്ങളിലാണു്. അയാളുടെ കയ്യിൽ ഒരു വടിവാളുണ്ടു്. അതു് ഗൗരവത്തോടെ തിരിച്ചു കൊണ്ടിരിക്കുന്നു.

മൈലഞ്ചേരി മൂപ്പൻ പാഞ്ഞുവന്നു് നായനാരുടെ കാൽക്കൽ വെറ്റിലയും അടയ്ക്കയും വെച്ചു. കാഴ്ചക്കാർ ആർത്തുവിളിച്ചു.

അപ്പോൾ ആൾത്തിരക്കിനിടയിലൂടെ കോടിലോൻ രാമൻ ഒരു മിന്നായംപൊലെ ഓടിയടുത്തു് നായനാരുടെ കഴുത്തിനു് പിടിച്ചു. ചെണ്ടകൾ മുഴങ്ങിക്കൊണ്ടിരുന്നു. ആചാരപ്രകാരം വെറ്റിലയും അടയ്ക്കയും വെച്ചു് കാഴ്ചക്കാർ ആർത്തുവിളിച്ചുകൊണ്ടിരുന്നു. അതിനിടയിൽ കോടിലോൻ, കൃഷ്ണൻനായനാരുടെ കഴുത്തിനു പിടിച്ചു.

നായനാരുടെ ആൾക്കാർ സ്തബ്ദ്ധത വിട്ടുണർന്നു് നാലുപാടു നിന്നും പാഞ്ഞെത്തി. അവർ കോടിലോനെ പിടിച്ചുമാറ്റി നായനാരെ കോട്ടത്തിനകത്തേക്കു് രക്ഷപ്പെടുത്തി വാതിലടച്ചു. എന്താണു് നടക്കുന്നതെന്നു് എല്ലാവരുമറിയുന്നതിനുമുമ്പു് കാര്യം കഴിഞ്ഞു. ചെണ്ടക്കാർ മേളം തുടർന്നു. കാണികൾ പകച്ചുനിന്നു. അവർക്കിടയിലൂടെ കോടിലോൻ ഓടിമറഞ്ഞു

☆☆☆

ഉച്ചാലമ്മ ഓലക്കുടിലിന്റെ മുറ്റത്തിരുന്നു് മകളുടെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. ഏതാനും കോഴികൾ വാഴത്തടങ്ങളിലും, കളത്തിലും ചിക്കിച്ചിനച്ചു് നടന്നു. ഒരു പൂച്ച ഇറയത്തിരുന്നു് മുഖം തുടച്ചു. മേൽപ്പുരയിലിരുന്നു് ഒരു കാക്ക കരഞ്ഞു. ഉച്ചാലമ്മ തമ്പാനു് ഒരുമ്മകൊടുത്തു. മേൽപ്പുരയിലെ കാക്ക പറന്നുപോയി. കോഴികൾ പുഴുക്കളെ തിരിഞ്ഞു പിടിച്ചു് തിന്നു. പൂച്ച വടക്കുപുറത്തേക്കു് നടന്നു. ഉച്ചാലമ്മയുടെ ചുക്കിചുളിഞ്ഞ കവിളിൽ തമ്പാൻ ചുണ്ടമർത്തി. ഇരുവരും പല്ലില്ലാത്ത മോണ കാട്ടി മുഖത്തോടു മൂഖംനോക്കി ചിരിച്ചുകൊണ്ടിരുന്നു.

ഉച്ചാലമ്മ നാട്ടുവഴിയിലേയ്ക്കു് കണ്ണോടിച്ചു. അകലെ ആളനക്കം ആരാണെന്നു് വ്യക്തമല്ല. നാലഞ്ചുപേരുണ്ടു്. നടന്നുവരികയാണു്. ആരാണവർ? ഉച്ചാലമ്മ ഉറ്റുനോക്കി. അല്ലല്ല, പൊലീസുകാരല്ലേ. ന്റെ മുത്തപ്പാ, ഇതു് എന്തിന്യാ പോലീസ് വര്ന്നത്? ആരെ പിടിച്ചോണ്ടു് പോകാനാ? അവരുടെ കൂട്ടത്തിൽ പോലീസുകാരനല്ലാത്ത ഒരാൾകൂടിയുണ്ടല്ലോ. മുറിക്കയ്യൻ വെള്ളക്കുപ്പായമിട്ട ഒരാൾ. ഉച്ചാലമ്മ കൈത്തലം കണ്ണുകൾക്കു മീതെവച്ചു് സൂക്ഷിച്ചുനോക്കി. മുത്തശ്ശിയുടെ നോട്ടത്തെ പിൻതുടർന്നു് തമ്പാനും അങ്ങോട്ടു് കണ്ണുപായിച്ചു.

അതു് കോടിലോൻ രാമനല്ലാതെ, മറ്റാരുമായിരുന്നില്ല.

ചെമ്മണ്ണിലും പൊടിവേരുകളിലും കാലുകൾ ധൃതിയിൽ ചലിച്ചു കാലടികൾക്കുകീഴെ കരിയിലകൾ ഞെരിഞ്ഞമർന്നു.

☆☆☆

ചാരൻ കാസ്മിയുടെ പീടികയിൽ പുകയില വാങ്ങാൻ ചെന്നതായിരുന്നു കണ്ണൻ. അവനു് പത്തുവയസ്സു്. അരയിലൊരു തോർത്തുമുണ്ടു്.

പീടികയിൽ വണ്ണത്താൻ രാമന്റെ ഏട്ടൻ അനന്തനും വേറെ ചിലരും ഇരിക്കുന്നുണ്ടായിരുന്നു.

അനന്തൻ പറഞ്ഞു:

‘ഇപ്പോ എന്തായി? മലയോടു് കല്ലെറിയാൻ ആരെങ്കിലും ഒര്മ്പെട്വോ?’

‘അല്ല കുറുപ്പച്ചാ, ഇങ്ങള് ആരെഭാഗത്താ?’ കാസ്മി ചോദിച്ചു.

‘ഞാനോ?’

അനന്തൻ ആരുടെ ഭാഗത്താണെന്നു് എല്ലാവർക്കും അറിയാവുന്നതാണു്.

മഠത്തിലെ അലക്കു് അനന്തനാണു്. രാവിലെതോറും, അലക്കിയതല്ലാമെടുത്തുകെട്ടി മഠത്തിൽചെന്നു് മുഖം കാണിക്കും. നാതിയൻ അപ്പുവിനു് കിട്ടുന്നതുപോലെ രണ്ടിടങ്ങഴി നെല്ലും പണവും കൂലികിട്ടും. പിറ്റേ ദിവസത്തേക്കു് അലക്കിക്കൊണ്ടുവരാനുള്ള തുണികളുമായി വീട്ടിലേക്കു് മടങ്ങും. വളരെ ശ്രദ്ധചെലുത്തിയാണു് അലക്കുക. കല്ലിൽ കൊണ്ടെങ്ങാനും തുണി കീറിയാലോ? എന്തു സമാധാനം പറയും? അനന്തനു് കൂറു് മഠത്തിനോടുതന്നെ. അനിയന്റെ തല തിരിഞ്ഞുപോയി. അതിന്റെ ഫലം ജയിലിൽകിടന്നു് അനുഭവിക്കുന്നുമുണ്ടു്. നേരുപറഞ്ഞാൽ, അനിയനെക്കുറിച്ചോർക്കാൻതന്നെ അനന്തനു് പേടിയാണു്.

‘പൊകേല.’

‘നീയേട്യാ?’

‘ഞാൻ കോടിലോൻ രാമന്റെ മരുമോനാ.’

അവന്റെ, എടുത്തടിച്ച മട്ടിലുള്ള മറുപടി കാസ്മിക്കു് ഇഷ്ടപ്പെട്ടു. അയാൾക്കു് അവനെ നോക്കിയിരിക്കാൻ കൗതുകം തോന്നി.

അയാൾ അവന്റെ കൈകളിൽ പുകയില വെച്ചുകൊടുത്തു.

അവൻ ചരൽ വഴിയിലൂടെയും, പാറകളിലൂടെയും വയൽവരമ്പുകളിലൂടെയും ഓടി.

Colophon

Title: Uparōdham (ml: ഉപരോധം).

Author(s): C V Balakrishnan.

First publication details: Prabhatham Printing and Publishing Co; Trivandrum, Kerala; 1998.

Deafult language: ml, Malayalam.

Keywords: Novel, C V Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to tha author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Traveling Circus, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Illustration: CN Karunakaran; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.