SFNസായാഹ്ന ഫൌണ്ടേഷൻ
images/Lions_painting.jpg
Lions painted in the Chauvet Cave (Ardèche, France)., a painting by .
വാ­സ്ത­വാ­ന­ന്ത­ര­ത­യെ ആർ­ക്കാ­ണു് പേടി?
ദാ­മോ­ദർ പ്ര­സാ­ദ്

“വി­ശ്വ­സ­നീ­യ­മാ­യ വാർ­ത്ത­കൾ­ക്കു് നി­ല­നി­ല്പി­ല്ലാ­തെ വ­രു­ന്ന സാ­ഹ­ച­ര്യ­ത്തിൽ എ­ങ്ങ­നെ­യാ­യി­രി­ക്കും സ­മൂ­ഹ­ത്തി­നു് അ­തീ­ജീ­വി­ക്കാൻ ക­ഴി­യു­ക എ­ന്ന­തു് ആ­ധു­നി­ക ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി മ­നു­ഷ്യർ അ­ഭി­മു­ഖീ­ക­രി­ക്കു­ക­യാ­ണു്. അതേ സമയം, ഇ­ത്ര­യ­ധി­കം വി­വ­ര­ങ്ങൾ ഒരേ സമയം സ­മൂ­ഹ­ത്തിൽ ല­ഭ്യ­മാ­യി­രു­ന്ന ഒരു ഘ­ട്ട­വും ച­രി­ത്ര­ത്തി­ലു­ണ്ടാ­യി­ട്ടി­ല്ല. പ­ണ്ടു­ള്ള­തി­നേ­ക്കാൾ എ­ത്ര­യോ അധികം ന­മു­ക്കി­ന്നു് അ­റി­യാം. ഒറ്റ നോ­ട്ട­ത്തിൽ മ­ന­സ്സി­ലാ­ക്കാ­നോ അ­ല്ലെ­ങ്കിൽ പൂർ­ണ്ണ­മാ­യും ഉൾ­ക്കൊ­ള്ളാ­നോ പ­റ്റാ­ത്ത വി­ധ­ത്തിൽ അ­റി­വി­ന്റെ പു­ത്തൻ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണം നമ്മെ സ്തം­ഭി­പ്പി­ച്ചു സം­ഭ്ര­മി­പ്പി­ച്ചു ക­ട­ന്നു പോ­യി­രി­ക്കു­ന്നു. തീർ­ച്ച­യാ­യും വി­മോ­ച­നാ­ത്മ­ക­വും പ­രി­വർ­ത്ത­നാ­ത്മ­ക­വു­മാ­യ അതു് നമ്മെ ഊർ­ജ്ജ­വ­ല്ക്ക­രി­ക്കു­ന്നു. പ­തി­നാ­റാം നൂ­റ്റാ­ണ്ടി­ലെ അ­ച്ച­ടി­യു­ടെ ക­ണ്ടു­പി­ടി­ത്ത­ത്തേ­ക്കാൾ വി­പ്ല­വ­ക­ര­മാ­ണു്. എ­ങ്കി­ലും വി­വ­ര­ങ്ങ­ളി­ല­ധി­ക­വും വി­ഷ­ലി­പ്ത­വും അ­പ­ക­ട­ക­ര­വു­മാ­ണു്. സ്വീ­ഡി­ഷ് ഗാഥ പോലെ ഏ­റെ­ക്കു­റെ അർദ്ധ സ­ത്യ­ങ്ങ­ളും. വി­കാ­ര­മി­ള­ക്കി­വി­ടു­ന്ന വാ­ചാ­ടോ­പ­ക­നു് ഉ­പ­യോ­ഗി­ക്കാൻ മാ­ത്രം വി­ഷാം­ശം നി­റ­ഞ്ഞ­വ­യാ­ണു് ചി­ല­തെ­ല്ലാം.”

(Alan Rusbridger, Breaking News, Remaking of Journalism and why it matters.)

തു­റ­ന്ന­തും വി­കേ­ന്ദ്രീ­കൃ­ത­വു­മാ­യ സ്വ­ഭാ­വ­ത്താ­ലും ജ­ന­സാ­ന്ദ്ര­ത­യു­ടെ കാ­ര്യ­ത്തിൽ വി­വേ­ച­ന­രാ­ഹി­ത്യം­കൊ­ണ്ടും ജ­നാ­ധി­പ­ത്യ­ത്തെ പു­ഷ്ടി­പ്പെ­ടു­ത്തു­ക­യും അ­രി­കു­ക­ളെ ഉൾ­ച്ചേർ­ത്തു­ക്കൊ­ണ്ടു പൊ­തു­മ­ണ്ഡ­ല­ത്തെ വി­ക­സ്വ­ര­മാ­ക്കു­മെ­ന്നു ക­രു­തി­യ നവ മാ­ധ്യ­മ സാ­ങ്കേ­തി­ക വിദ്യ ക­ഴി­ഞ്ഞ ഒരു ദ­ശ­ക­ത്തി­നു­ള്ളിൽ നൽകിയ ഉ­ണർ­വു­ക­ളും പ്ര­തീ­ക്ഷ­ക­ളും കെ­ടു­ത്തി­ക്ക­ള­യു­ന്ന വി­ധ­ത്തിൽ ഭ­ര­ണ­കൂ­ട കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ­യും കോർ­പ­റേ­റ്റ് നി­യ­ന്ത്ര­ണ­ത്തി­ന്റെ­യും ലിംഗ നീതി വി­രു­ദ്ധ­ത­യു­ടെ­യും വർണ്ണ ജാതി വെ­റി­യു­ടെ­യും അപര ഹിംസ മു­റ­വി­ളി­ക­ളു­ടെ­യും അ­ധീ­ശ­ത്വ മ­ണ്ഡ­ല­മാ­യി പയ്യെ പ­തി­ക്കു­ക­യാ­ണോ എ­ന്ന­താ­ണു് നമ്മെ ആ­ശ­ങ്ക­പ്പെ­ടു­ത്തേ­ണ്ട പ്ര­ധാ­ന ചോ­ദ്യം.

സ­മീ­പ­കാ­ല­ങ്ങ­ളിൽ, അ­താ­യ­തു്, വാ­സ്ത­വാ­ന­ന്ത­ര­ത എന്നു നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന സ­മീ­പ­കാ­ല അ­വ­സ്ഥ­ക­ളിൽ ന­വ­മാ­ധ്യ­മ സാ­ങ്കേ­തി­ക വി­ദ്യ­യെ ആ­പൽ­ക്ക­ര­മാം­വി­ധം ഗ്ര­സി­ച്ച കാ­ര്യ­ങ്ങ­ളാ­ണു് വലിയ വ്യാ­പ്തി­യി­ലേ­ക്കു് വി­ക­സി­ച്ച സർ­വേ­ലൻ­സ്, ഡാറ്റ കേ­ന്ദ്രീ­ത വാ­ണി­ജ്യ സം­രം­ഭ­ങ്ങൾ (ഉദാ: കേം­ബ്രി­ഡ്ജ് അ­ന­ല­റ്റി­ക്ക), സാ­ങ്കേ­തി­ക­വി­ദ്യ­യ­യി­ലൂ­ടെ­യു­ള്ള സ­മ­ഗ്രാ­ധി­പ­ത്യ­വ­ല്ക­ര­ണം (ഉദാ: ആധാർ), ഹിം­സാ­ത്മ­ക ദേ­ശീ­യ­ത­യു­ടെ പു­ന­രാ­ഗ­മ­നം, പൊ­തു­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ പിൻ­വാ­ങ്ങൽ.

ഈ ഘ­ട­ക­ങ്ങ­ളെ­ല്ലാം പ­ര­സ്പ­രം ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­വ­യാ­ണു്. ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ­യെ തന്നെ അ­ട്ടി­മ­റി­ക്കാ­നു­ത­കു­ന്ന വി­ധ­ത്തി­ലു­ള്ള പു­ത്തൻ പ്ര­വ­ണ­ത­ക­ളാ­യ വ്യാജ വാർ­ത്ത­കൾ, ഡാറ്റ അ­പ­ഹ­ര­ണം, വെർ­ച്വൽ ഹിംസ (ഉദാ: അ­ധി­ക്ഷേ­പ­ക­ര­മാ­യ ട്രോ­ളു­കൾ) എ­ന്നി­വ­യെ­ല്ലാം തന്നെ ഈ മുൻ­പ­റ­ഞ്ഞ ഘ­ട­ക­ങ്ങ­ളു­ടെ സൃ­ഷ്ടി­യാ­ണു്. ഇ­തെ­ല്ലാം തന്നെ ന­വ­മാ­ധ്യ­മ­ങ്ങ­ളു­ടെ സ­വി­ശേ­ഷ മ­ണ്ഡ­ല­ത്തിൽ രൂ­പ­പ്പെ­ട്ട­വ­യാ­ണു്. ആൾ­ക്കൂ­ട്ട ഹിം­സ­യു­ടെ വെർ­ച്വൽ രൂ­പാ­ന്ത­ര­ങ്ങ­ളാ­യി സം­ഘ­ടി­ത സ്വ­ഭാ­വ­ത്തോ­ടെ­യു­ള്ള ട്രോ­ളു­കൾ ദൈ­നം­ദി­ന­മെ­ന്നോ­ണം സ­മൂ­ഹ­മാ­ധ്യ­മ­ങ്ങ­ളിൽ ഒരു നി­യ­മ­ത്തി­നും വി­ധേ­യ­പ്പെ­ടാ­തെ ആ­ഘോ­ഷി­ക്ക­പ്പെ­ടു­ക­യാ­ണു്. മ­നു­ഷ്യ­രിൽ അ­വ­ശേ­ഷി­ക്കു­ന്ന ഹിം­സ­യു­ടെ ആ­ദി­മ­മാ­യ ഏതോ ചോ­ദ­ന­കൾ­ക്കു് സ്വ­ത­ന്ത്ര­മാ­യി വി­ഹ­രി­ക്കാ­നു­ള്ള ഇ­ട­മാ­യി ന­വ­മാ­ധ്യ­മ­ങ്ങൾ മാ­റു­ന്നു എ­ന്ന­താ­ണു് ഖേ­ദ­ക­രം.

images/BobMcChesney.jpg
റോ­ബെർ­ട് മ­ക്ചെ­സ്നി

ഇതു് ഖേ­ദ­ക­ര­മാ­കു­ന്ന­തു്, ന­വ­മാ­ധ്യ­മ­ങ്ങ­ളു­ടെ അ­രാ­ജ­ക­ത്വ­വും പ്ര­തീ­ക്ഷ­നൽ­കു­ന്ന സം­വാ­ദാ­ത്മ­ക ജ­നാ­ധി­പ­ത്യ­ത്തെ­യാ­ണു് ഈ നവ വ­ല­തു­പ­ക്ഷ അ­ധീ­ശ­ത്വം നി­രു­ന്മേ­ഷ­പ്പെ­ടു­ത്തു­ന്ന­തു്. സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങൾ വി­ട്ടു­ക­ള­ഞ്ഞ­തോ ത­മ­സ്ക്ക­രി­ച്ച­തോ ആയ അ­ത്ത­രം വാർ­ത്ത­കൾ ലോക ശ്ര­ദ്ധ­യി­ലേ­ക്കു് ആ­കർ­ഷി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്ന­തു് ന­വ­മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യാ­ണു്. ബദൽ വാർ­ത്ത സ്രോ­ത­സ്സു് എന്ന നി­ല­യിൽ വർ­ത്തി­ക്കു­ക എ­ന്ന­താ­ണു് ന­വ­മാ­ധ്യ­മ­ത്തി­ന്റെ പ്ര­ധാ­ന ധർ­മ്മ­ങ്ങ­ളി­ലൊ­ന്നു്. അതു് കൂ­ടാ­തെ, നവ സം­ഘാ­ട­ന­ത്തി­ന്റെ ഇ­ട­മാ­യും, അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട ആ­ദി­വാ­സി, ദളിത്, മത ഭാഷ ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കു് ത­ങ്ങ­ളു­ടെ ശബ്ദം കേൾ­പ്പി­ക്കാ­നു­ള്ള വേ­ദി­യാ­യും—അ­ങ്ങ­നെ അ­ങ്ങ­നെ ജ­ന­ത­യു­ടെ സർ­ഗാ­ത്മ­ക പ്ര­തി­ക­ര­ണ­ങ്ങ­ളും പ്ര­തി­സ്വ­ര­ങ്ങ­ളും ഇ­ട­പെ­ട­ലു­ക­ളും ആ­ഗോ­ള­മാ­യ ഒ­ത്തു­ച്ചേ­ര­ലും ന­വ­മാ­ധ്യ­മ തു­റ­സ്സു­ക­ളി­ലൂ­ടെ സ­മ­ഗ്രാ­ധി­പ­ത്യ­ങ്ങൾ­ക്കെ­തി­രെ വലിയ വെ­ല്ലു­വി­ളി ഉ­യർ­ത്തു­ന്ന അതേ വേ­ള­യിൽ ത­ന്നെ­യാ­ണു് അതിനു തി­ക­ച്ചും ഘ­ട­ക­വി­രു­ദ്ധ­മാ­യ സ്വ­ഭാ­വ­വും പ്ര­ക­ട­മാ­കു­ന്ന­തു്. മാ­ധ്യ­മ പ­ണ്ഡി­തൻ റോ­ബെർ­ട് മ­ക്ചെ­സ്നി സൂ­ചി­പ്പി­ക്കു­ന്ന­തു് പോലെ, ഇതൊരു സ­വി­ഷേ­ശ സ­ന്ധി­യാ­ണു് (‘critical juncture’). ഇ­ന്റർ­നെ­റ്റി­ന്റെ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണം എ­ന്നാൽ അതു് ഒരേ സമയം രാ­ഷ്ട്രീ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണം കൂ­ടി­യാ­ണു്. ര­ണ്ടും പ­ര­സ്പ­രം ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ശൃംഖല പ്ലാ­റ്റ്ഫോം ആഗോള ത­ല­ത്തി­ലെ ഒന്നോ രണ്ടോ ടെക് ഭീ­മ­ന്മാ­രു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­ണു്. ഇതു് പോലെ നെ­റ്റ് വാ­ണി­ജ്യ­വും കൈവശം വെ­ച്ചി­രി­ക്കു­ന്ന­തു് ഒന്നോ രണ്ടോ വൻകിട കോർ­പ­റേ­ഷ­നു­ക­ളാ­ണു്. പ്ര­സ്തു­ത കോർ­പ­റേ­റ്റു­ക­ളൊ­ക്കെ തന്നെ ഭ­ര­ണ­കൂ­ട പിൻ­തു­ണ­യോ­ടെ മാ­ത്ര­മേ അ­വ­രു­ടെ വാ­ണി­ജ്യ താ­ല്പ­ര്യ­ങ്ങൾ മു­ന്നോ­ട്ടു് കൊ­ണ്ടു­പോ­കാൻ ക­ഴി­യു­ക­യു­ള്ളൂ. സ­മ­ഗ്രാ­ധി­പ­ത്യ­ത്തെ കൂ­ടു­തൽ ഉ­റ­പ്പി­ക്കു­ന്ന വി­ധ­ത്തിൽ ആർ­ട്ടി­ഫി­ഷ്യൽ ഇ­ന്റ­ലി­ജൻ­സ് അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള ഘ­ട­ക­ങ്ങ­ളേ­യും ഇ­തി­ലേ­ക്കു് ഉൾ­ച്ചേർ­ത്തി­രി­ക്കു­ന്നു. ഇതൊരു സ­വി­ശേ­ഷ സ­ന്ധി­യാ­കു­ന്ന­തു് മ­നു­ഷ്യ­രാ­ണു് സർ­വ്വ­കാ­ര്യ നിർ­വാ­ഹ­കർ എന്ന അ­വ­സ്ഥ­യും അ­സ്ഥി­ര­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തി­വി­ദ­ഗ്ദ്ധ­മാ­യ സാ­ങ്കേ­തി­ക സം­വി­ധാ­ന­ങ്ങ­ളി­ലൂ­ടെ­യാ­ണു് സർ­വേ­ലെൻ­സ് വ്യ­വ­സ്ഥ നി­ല­വിൽ വ­ന്നി­രി­ക്കു­ന്ന­തു്. വാ­സ്ത­വാ­ന­ന്ത­ര­ത­യു­ടെ കാലം മാ­ത്ര­മ­ല്ല ഇതു്, മ­നു­ഷ്യാ­ന്ത­ര­ത­യു­ടെ കൂ­ടി­യാ­ണു്. പോസ്റ്റ്-​ഹ്യൂമൻ ഘ­ട്ട­ത്തി­ലാ­ണു് നവ സാ­ങ്കേ­തി­ക­ത എ­ത്തി­ച്ചേർ­ന്നു നിൽ­ക്കു­ന്ന­തു്.

images/Umberto_Eco.jpg
ഉം­ബെർ­ട്ടോ ഇക്കോ

മ­നു­ഷ്യ­വം­ശം ദീർ­ഘ­കാ­ല­മാ­യി വി­ഭാ­വ­നം ചെ­യ്യു­ന്ന­താ­ണു് ത­ങ്ങൾ­ക്കു് അ­ധീ­ന­പ്പെ­ട്ടു പ്ര­വർ­ത്തി­ക്കു­ന്ന യ­ന്ത്ര ജീവി വർ­ഗ്ഗ­ങ്ങ­ളെ. റോ­ബോ­ട്ടി­ക്സ് എല്ലാ കാ­ല­ത്തും മ­നു­ഷ്യർ വി­ഭാ­വ­നം ചെ­യ്തി­രു­ന്ന­തു് അ­ടി­മ­ത്ത­ത്തി­ന്റെ വം­ശാ­വ­ലി തു­ടർ­ച്ച എന്ന നി­ല­യ്ക്കാ­ണു്. യ­ജ­മാ­ന­രാ­യ മ­നു­ഷ്യ­രും അ­ടി­മ­ക­ളാ­യ യ­ന്ത്ര­ങ്ങ­ളും എ­ന്നി­ങ്ങ­നെ­യാ­ണു് അ­ടി­മ­ത്ത­ത്തി­ന്റെ യു­ക്തി­യെ റോ­ബോ­ട്ടി­ക്സ് പു­ന­രു­ജ്ജീ­വി­പ്പി­ച്ച­തു്. ഇതര ച­രാ­ച­ര­ങ്ങ­ളു­ടെ­മേ­ലി­ലും പ്ര­കൃ­തി­യു­ടെ­മേ­ലി­ലും തന്നെ മ­നു­ഷ്യർ കൈ­യ­ട­ക്കി വെ­ച്ചി­രി­ക്കു­ന്ന അ­വ­കാ­ശം സാ­ങ്കേ­തി­ക വി­ദ്യ­ക­ളി­ലേ­യ്ക്കു കൂടി വ്യാ­പി­പ്പി­ക്കു­ക എ­ന്ന­താ­ണു് ആ­ധു­നി­ക­ത­യു­ടെ ആ­വി­ഷ്കാ­ര യു­ക്തി. എ­ന്നാൽ ച­രി­ത്ര­പ­ര­മാ­യ ഗ­തി­മാ­റ്റ­മെ­ന്തെ­ന്നാൽ സാ­ങ്കേ­തി­ക വിദ്യ മ­നു­ഷ്യ വം­ശ­ത്തെ തന്നെ നി­യ­ന്ത്രി­ക്കാൻ പ്രാ­പ്ത­മാ­യി­രി­ക്കു­ന്നു എ­ന്നാ­ണു്. അ­തി­ന്റെ അ­നേ­കാ­യി­രം സൂ­ച­ന­കൾ ഇ­ന്നു് ല­ഭ്യ­മാ­ണു്. ന­വ­സാ­ങ്കേ­തി­ക വി­ദ്യ­യെ നി­യ­ന്ത്രി­ക്കു­ന്ന­തും പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­ക്കു­ന്ന­തും റോ­ബോ­ട്ടി­ക്സ് വി­ദ്യ­ക­ളാ­ണു്. ന­വ­സാ­ങ്കേ­തി­ക­ത­യു­ടെ പ­രി­സ­ര­ത്തിൽ മ­നു­ഷ്യ­രും, ഉം­ബെർ­ട്ടോ ഇക്കോ നീ­രീ­ക്ഷ­ച്ച­തു പോലെ, incyborgation-​നു വി­ധേ­യ­മാ­യി­രി­ക്കു­ന്നു. സർ­വേ­ലൻ­സ് സാമൂഹിക-​സമ്പദ്വ്യവസ്ഥയിൽ മ­നു­ഷ്യ­രു­ടെ ഉണ്മ തന്നെ സാ­ങ്കേ­തി­ക വി­ദ്യ­ക­ളാൽ നിർ­ണ്ണ­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. “വ­ലി­യേ­ട്ടൻ സദാ നോ­ക്കു­ന്നു” എന്ന സർ­വേ­ലൻ­സ് അവസ്ഥ മ­നു­ഷ്യ­രെ സദാ ജാ­ഗ്ര­താ­വ­സ്ഥ­യി­ലാ­ക്കി. ച­ല­ന­ങ്ങ­ളും പെ­രു­മാ­റ്റ­ങ്ങ­ളും അ­ത­നു­സ­രി­ച്ചു ക്ര­മ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. റോ­ബോ­ട്ടി­ക്സി­ന്റെ ഗു­രു­ത­ര­മാ­യ മ­റ്റൊ­രു പ്ര­ശ്നം ഈ സാ­ങ്കേ­തി­ക വിദ്യ വി­ക­സി­പ്പി­ച്ചി­രി­ക്കു­ന്ന­തു് ടെക് കു­ത്ത­ക­ക­ളാ­ണു്. ബ­ഹു­ഭൂ­രി­പ­ക്ഷം വ­രു­ന്ന മ­നു­ഷ്യ­രു­ടെ മേൽ റോ­ബോ­ട്ടി­ക്സ് ജ്ഞാ­നം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി ത­ങ്ങ­ളു­ടെ അ­ധീ­ശ­ത്വം കൂ­ടു­തൽ ബ­ല­പ്പെ­ടു­ത്താൻ അ­വർ­ക്കു് ക­ഴി­ഞ്ഞേ­ക്കും. ന­വ­മാ­ധ്യ­മ സാ­ങ്കേ­തി­ക വി­ദ്യ­യും റോ­ബോ­ട്ടി­ക്സും ത­മ്മിൽ സ­വി­ശേ­ഷ­വും ഗാ­ഢ­വു­മാ­യൊ­രു ബന്ധം നി­ല­നിൽ­ക്കു­ന്നു­ണ്ടു്. വ്യാജ സ­ന്ദേ­ശ­ങ്ങ­ളു­ടെ നിർ­മ്മി­തി­യും പ്ര­ച­ര­ണ­വും മുതൽ നേ­താ­ക്ക­ളു­ടെ­യും താ­ര­ങ്ങ­ളു­ടെ­യും സമൂഹ മാ­ധ്യ­മ സ്വീ­കാ­ര്യ­ത­യെ ന­യി­ക്കു­ന്ന­തും നി­യ­ന്ത്രി­ക്കു­ന്ന­തും റോ­ബോ­ട്ടു­ക­ളാ­ണു്. മ­നു­ഷ്യർ മാ­ത്രം ഇ­ട­പെ­ടു­ന്ന ഒരു മ­ണ്ഡ­ല­മാ­യി നവ മാ­ധ്യ­മ­ങ്ങ­ളെ ഇനി കാ­ണേ­ണ്ട­തി­ല്ലെ­ന്നു് സാരം. പ­റ­ഞ്ഞു വ­രു­ന്ന­തു്, ഡി­ജി­റ്റൽ മ­ണ്ഡ­ല­മെ­ന്ന­തു് അതി വി­പു­ല­മാ­യ രീ­തി­യിൽ മ­നു­ഷ്യ­രും സൈ­ബോർ­ഗു­ക­ളും പ്ര­തി­പ്ര­വർ­ത്തി­ക്കു­ന്ന ഒ­രി­ട­മാ­യി­രി­ക്കു­ന്നു എ­ന്നാ­ണു, അ­താ­യ­തു്, മ­നു­ഷ്യാ­ന­ന്ത­ര ഭൂമിക. Post-​Human domain.

ഇ­ത്ര­യും കൂടി പ­രി­ഗ­ണി­ച്ചു­കൊ­ണ്ടു മാ­ത്ര­മേ സർ­വേ­ലൻ­സ് ഇ­ക്കോ­ണ­മി­യു­ടെ ഭാ­ഗ­മാ­യി അ­ന്യാ­ധീ­ന­പ്പെ­ട്ടു പോയ ‘സ്വ­കാ­ര്യ­ത’ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന വെ­ല്ലു­വി­ളി­യെ മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ക്കു­ക­യു­ള്ളൂ.

സാ­ങ്കേ­തി­ക നിർ­മ്മി­തി­ക­ളാൽ നിർ­ണ്ണ­യി­ക്ക­പ്പെ­ട്ട സാമൂഹിക-​സാമ്പത്തിക അ­വ­സ്ഥ­യെ­യാ­ണു് സർ­വേ­ലൻ­സ് ഇ­ക്കോ­ണ­മി എ­ന്ന­തു­കൊ­ണ്ടു അർ­ത്ഥ­മാ­ക്കു­ന്ന­തു്. സർ­വേ­ലൻ­സ് ഡെ­മോ­ക്ര­സി, സർ­വേ­ലൻ­സ് പൊ­ളി­റ്റി എ­ന്നും ഇതിനെ വി­ശേ­ഷി­പ്പി­ക്കു­ന്നു. ‘സ്വ­കാ­ര്യ­ത’ വാ­സ്ത­വാ­ന­ന്ത­ര­ത്തിൽ, ഒരു ഫാ­ന്റ­സി­യാ­ണു്. ശൃംഖല സം­വി­ധാ­ന­ത്തോ­ടു് ഘ­ടി­പ്പി­ക്കാ­ത്ത ഏ­തെ­ങ്കി­ലും ഒരു സാ­ങ്കേ­തി­ക­വി­ദ്യ­യിൽ നി­ന്നു ആര നി­മി­ഷം പോലും സ്വ­ത­ന്ത്ര­മാ­യി നിൽ­ക്കു­ന്ന ഒ­ര­വ­സ്ഥ ഇ­ന്നി­ല്ല. ഡി­സ്ഉ­ട്ടോ­പ്യ­ക്ക് എ­ന്നു് തന്നെ പറയാം. ‘സ്വ­കാ­ര്യ­ത’ ഏ­റെ­ക്കു­റെ ലീഗൽ-​ജുഡിഷ്യൽ പ­രി­ക­ല്പ­ന എ­ന്ന­തി­ന­പ്പു­റം ജീവിത മ­ണ്ഡ­ല­ത്തിൽ എ­ത്ര­മാ­ത്രം പ്ര­യോ­ഗി­ക­മാ­ണു് എ­ന്ന­തു് സം­ശ­യ­മാ­ണു്. ‘സ്വ­കാ­ര്യ­ത’ എ­ന്നു­ള്ള­തു് നവ സാ­ങ്കേ­തി­ക­യു­ടെ സ­ന്ദർ­ഭ­ത്തിൽ, ച­ര­ക്കു­വൽ­ക്ക­രി­ക്ക­പ്പെ­ട്ട വൈ­കാ­രി­ക പ്ര­തീ­തി മാ­ത്ര­മാ­ണു്. ന­മ്മു­ടെ ഓരോ വി­നി­മ­യ­വും ഡാ­റ്റ­യാ­യി കോർ­പ­റേ­റ്റു­ക­ളു­ടെ കൈ­വ­ശ­മാ­ണു് ഇ­ന്നു്. ഇ­പ്പോൾ ഡാറ്റ കൊ­ളോ­ണി­യ­ലി­സ­ത്തെ­ക്കു­റി­ച്ചു അം­ബാ­നി­യും അ­ദാ­നി­യും പ­റ­യു­ന്നു. കൊ­ളോ­ണി­യ­ലി­സം പോ­ലു­ള­ള രാ­ഷ്ട്രീ­യ കല്പന ഉ­പ­യോ­ഗി­ക്കു­ന്ന അം­ബാ­നി­യു­ടെ­യും അ­ദാ­നി­യു­ടെ­യും നി­ക്ഷി­പ്ത താ­ല്പ­ര്യം ഇ­ത്ര­യും ഡാ­റ്റ­യ്ക്കു് ഉ­ട­മ­സ്ഥ­ത നേടുക എ­ന്ന­താ­ണു്. വലിയ സെർവർ ഫാ­മു­കൾ സ­ജ്ജ­മാ­ക്കാ­നു­ള്ള ഒ­രു­ക്ക­ങ്ങ­ളി­ലാ­ണു് ഇ­ന്ത്യൻ കോർ­പ­റേ­റ്റു­കൾ. ഡാറ്റ സാ­മ്രാ­ജ്യ­ത്വം മു­മ്പേ നി­ല­വിൽ വ­ന്ന­താ­ണു്. ആഗോള ടെക് ഭീ­മ­ന്മാർ ന­മ്മു­ടെ ഓരോ ഡി­ജി­റ്റൽ വി­നി­മ­യ­ങ്ങ­ളെ സ­സൂ­ക്ഷ്മം വി­ശ­ക­ല­നം ചെ­യ്യു­ക­യും, അ­തി­ന്റെ റി­സൾ­ട്ടു­ക­ളും ഡാ­റ്റ­യും ആ­വ­ശ്യ­ക്കാർ­ക്കു് വിൽ­ക്കു­ക­യും ചെ­യ്യു­ന്നു. ന­മ്മു­ടെ തന്നെ ചി­ന്ത­ക­ളും അ­ഭി­ലാ­ഷ­ങ്ങ­ളും ഭാ­വ­ന­ക­ളു­മാ­ണു്—ഡാ­റ്റ­യാ­യി രാ­ജ്യാ­ന­ന്ത­ര വി­പ­ണി­യിൽ ന­മ്മു­ടെ­യൊ­ന്നും അ­നു­വാ­ദ­മി­ല്ലാ­തെ വിൽ­ക്കാൻ വെ­ച്ചി­രി­യ്ക്കു­ന്ന­തു്. രാ­ജ്യ­ങ്ങ­ളു­ടെ വി­ഭ­വ­ങ്ങ­ളു­ടെ മേൽ എ­ങ്ങി­നെ­യാ­ണോ സാ­മ്ര­ജ്യ­ത്വ രാ­ഷ്ട്ര­ങ്ങൾ­ക്കു് അ­ധി­കാ­ര­മു­ള്ള­തു് സ­മാ­ന­മാ­യ സ്ഥി­തി­യാ­ണു് ഡാ­റ്റ­യ്ക്കു­മേ­ലു­ള്ള ആ­ധി­പ­ത്യം. ന­മ്മു­ടെ ഓൺലൈൻ വി­നി­മ­യ­ങ്ങ­ളു­ടെ പ­ര­സ­ഹ­സ്ര കോടി അഥവാ ബിഗ് ഡാറ്റ ടെക് കോർ­പ­റേ­റ്റു­ക­ളു­ടെ കൈ­വ­ശ­മാ­ണു്. കോർ­പ­റേ­റ്റു­കൾ ത­ന്നെ­യാ­ണു് ഇ­തി­ന്റെ പ്ര­ധാ­ന ആ­വ­ശ്യ­ക്കാർ. അവർ ഓരോ ഓൺലൈൻ ഉ­പ­യോ­ഗ­ക്താ­വി­നെ­യും ഉ­പ­ഭോ­ക്ത­വാ­യി­ട്ടാ­ണു് പ­രി­ഗ­ണി­ക്കു­ന്ന­തു്. വി­പ­ണി­യു­ടെ താ­ല്പ­ര്യാ­നു­സ­ര­ണം അവർ ഓരോ ഉ­പ­ഭോ­ക്താ­വി­ന്റെ­യും ഓൺലൈൻ ഇ­ട­പെ­ടു­ല­കൾ വി­ശ­ക­ല­ന­ത്തി­നു് വി­ധേ­യ­മാ­ക്കി അ­വർ­ക്കു് ആ­വ­ശ്യ­മു­ള്ള ഉ­ല്പ­ന്ന­ങ്ങ­ളു­ടെ പ­ര­സ്യ­ത്തി­ലേ­ക്കു് അവരെ ആ­കർ­ഷി­ക്കു­ന്നു. വ്യ­ക്തി­ക­ളു­ടെ സ­മൂ­ഹ­ത്തി­ന്റെ വി­നി­മ­യ ഡാറ്റ വി­ശ­ക­ല­ന­ത്തി­നു് വി­ധ­യേ­മാ­ക്കു­ന്നു. ടെക് ഭീ­മൻ­മാ­രും ഭ­ര­ണ­കൂ­ട­ങ്ങ­ളും ചില സ്ഥ­ല­ങ്ങ­ളിൽ വ­ല­തു­പ­ക്ഷ രാ­ഷ്ട്രീ­യ ശ­ക്തി­ക­ളു­മാ­യി ര­ഹ­സ്യ­ധാ­ര­ണ­യു­ണ്ടെ­ന്നു വേണം അ­നു­മാ­നി­ക്കാൻ. കാരണം ഭ­ര­ണ­കൂ­ട നിർ­ബ­ന്ധ­ങ്ങൾ­ക്കു് വ­ഴ­ങ്ങി ഡാറ്റ ര­ഹ­സ്യ­മാ­യി കൈ­മാ­റു­ന്നു എ­ന്നു് മാ­ത്ര­മ­ല്ല ഭ­ര­ണ­കൂ­ട വി­രു­ദ്ധ ഉ­ള്ള­ട­ക്കം പൊതു ശ്ര­ദ്ധ­യിൽ നി­ന്നു് മാ­റ്റി നിർ­ത്താ­നും റ­ദ്ദാ­ക്കാ­നും ചി­പ്പോൾ ഉ­ള്ള­ട­ക്ക­ത്തി­ന്റെ പേരിൽ വ്യ­ക്തി­ക­ളെ തന്നെ നി­രോ­ധി­ക്കാ­നും ടെക് കോർ­പ­റേ­റ്റു­കൾ ത­യാ­റാ­വു­ന്നു. നിർ­ഭാ­ഗ്യ­വ­ശാൽ ഇവർ സൃ­ഷ്ടി­ച്ച പ്ലാ­റ്റു­ഫോ­മു­ക­ളി­ലൂ­ടെ­യാ­ണു് ന­മ്മു­ടെ ഓൺലൈൻ ഇ­ട­പാ­ടു­കൾ അ­ത്ര­യും ന­ട­ക്കു­ന്ന­തു്. പൊ­തു­വിൽ, ടെക് കോർ­പ­റേ­റ്റു­കൾ അ­വ­കാ­ശ­പ്പെ­ടു­ന്ന തു­റ­സ്സു് (openness) ന­വ­മാ­ധ്യ­മ­ങ്ങൾ­ക്കു് ഇല്ല എന്ന അ­വ­സ്ഥ­യി­ലേ­ക്കാ­ണു് കാ­ര്യ­ങ്ങൾ എ­ത്തി­ച്ചേർ­ന്നു നിൽ­ക്കു­ന്ന­തു്. ഡാറ്റ എന്ന പ്ര­യോ­ഗ­ത്തിൽ ന­മ്മു­ടെ വി­നി­മ­യ­ങ്ങ­ളു­ടെ മാ­നു­ഷി­ക­വും ജൈ­വു­മാ­യ സ്വ­ഭാ­വം ന­ഷ്ട­പ്പെ­ടു­ന്നു­ണ്ടു്. ഡാറ്റ എ­ന്ന­തു് ന­മ്മു­ടെ ഭാ­വ­ന­ക­ളും, സ്വ­പ്ന­ങ്ങ­ളും, അ­ഭി­ലാ­ഷ­ങ്ങ­ളും. പ്ര­തീ­ക്ഷ­ക­ളും, രോ­ഷ­ങ്ങ­ളും, അ­മർ­ഷ­ങ്ങ­ളും, വി­ഷ­മ­ത­ക­ളും, സ­ന്തോ­ഷ­ങ്ങ­ളു­മൊ­ക്കെ­യാ­ണു് കോർപറേറ്റ്-​ഭരണകൂട സ­മ­ഗ്രാ­ധി­കാ­ര­ത്തി­ന്റെ അ­ധീ­ശ­ത്വ­ത്തോ­ടെ സ­മാ­ഹ­രി­ച്ചു വെ­യ്ക്കു­ന്ന­തു്.

അ­ഭി­പ്രാ­യ സ്വാ­ത­ന്ത്ര്യം മുതൽ പ്ര­തി­നി­ധാ­ന സ­ഭ­യി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പു് വ­രെ­യു­ള്ള ജ­നാ­ധി­പ­ത്യ­ത്തി­നു് ആ­ധാ­ര­മാ­യ നമ്മൾ ഏറെ വി­ല­മ­തി­ക്കു­ന്ന പ്ര­ധാ­ന കാ­ര്യ­ങ്ങ­ളെ­ല്ലാം സാ­ങ്കേ­തി­ക വി­ദ്യ­ക­ളു­ടെ വി­ദ­ഗ്ദ്ധ­മാ­യ ഉ­പ­യോ­ഗ­ത്തി­ലൂ­ടെ സ­മ­ഗ്രാ­ധി­കാ­ര­ത്തി­നു കീ­ഴ്പ്പെ­ടു­ന്ന അ­വ­സ്ഥ­യാ­ണെ­ന്നാ­ണു് സ­മ­കാ­ലി­ക സം­ഭ­വ­ങ്ങൾ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന­തു്. വി­വാ­ദ­മാ­യ കേം­ബ്രി­ഡ്ജ് അ­ന­ല­റ്റി­ക്ക സ്ഥാ­പ­നം പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു് ഈ ഭൂ­മി­ക­യി­ലാ­ണു്. മാർ­ട്ടിൻ മൂർ “Democracy Hacked” എന്ന പു­സ്ത­ക­ത്തിൽ ഇ­തി­നെ­പ്പ­റ്റി പ­റ­യു­ന്ന­തു് ഇ­താ­ണു്:

“ഡാ­റ്റ­യും ഡി­ജി­റ്റൽ പ്ലാ­റ്റ്ഫോ­മു­ക­ളും വ്യ­ക്തി­കൾ­ക്കും സ്ഥാ­പ­ന­ങ്ങൾ­ക്കും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ങ്ങ­ളെ എ­ളു­പ്പം മ­റി­ക­ട­ക്കാ­നു­ള്ള സൗ­ക­ര്യം ഒ­രു­ക്കു­ന്നു. അവർ ഡാറ്റ ഉ­പ­യോ­ഗി­ച്ചു് തെ­ര­ഞ്ഞെ­ടു­പ്പു­ക­ളെ “വാ­ങ്ങു­ന്നു”. ഡാ­റ്റ­യെ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ നി­ഗൂ­ഢ­മാ­യാ­ണു് ന­ട­ക്കു­ന്ന­തു്. വ്യ­ക്തി­ഗ­ത­മാ­യ ഡാ­റ്റ­യെ സ­മാ­ഹ­രി­ക്കാം, വി­ശ­ക­ല­ന­ങ്ങൾ­ക്കു് വി­ധേ­യ­മാ­ക്കാം, വിൽ­ക്കാം. പണം എ­ങ്ങ­നെ­യാ­ണോ തി­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ വി­ജ­യ­മു­റ­പ്പി­ക്കു­ന്ന­തു് അതു് സ­മാ­ന­മാ­യ രീ­തി­യി­ലാ­ണു് ഡാ­റ്റ­യെ­യും ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു്. അ­താ­യ­തു്, ഡാറ്റ ഉ­പ­യോ­ഗി­ച്ചു് വോ­ട്ടർ­മാ­രെ വി­ല­യ്ക്കെ­ടു­ക്കാൻ സാ­ധി­ക്കു­ന്നു.”

ഇ­തെ­ല്ലം ന­ട­ക്കു­ന്ന­തു് വ്യ­ക്തി­ക­ളു­ടെ അ­റി­വോ­ടെ­യാ­ക­ണ­മെ­ന്നി­ല്ല. സ­മ­ഗ്രാ­ധി­കാ­ര വ്യ­വ­സ്ഥ­യിൽ മ­സ്തി­ഷ്ക പ്ര­ക്ഷാ­ള­നം നി­യ­ന്ത്രി­ത­മാ­യ ചു­റ്റു­പാ­ടു­ക­ളിൽ വ്യ­ക്തി­ക­ളു­ടെ മേൽ നിർ­ബ്ബ­ന്ധ­പൂർ­വ്വം ന­ട­ത്തു­ന്ന പ്ര­ക്രി­യ­യാ­ണെ­ങ്കിൽ ന­വ­സാ­ങ്കേ­തി­ക വിദ്യ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി സ­മൂ­ഹ­ത്തി­ന്റെ സൂ­ക്ഷ്മ­ത­ല­ങ്ങ­ളി­ലേ­യ്ക്കു് ഇ­റ­ങ്ങി­ച്ചെ­ന്നു വ്യ­ക്തി­ക­ളു­ടെ അ­ബോ­ധ­പ്രേ­ര­ണ­ക­ളിൽ ഇ­ട­പെ­ട്ടു കൊ­ണ്ടാ­ണു് ഇതു് സാ­ധി­ച്ചെ­ടു­ക്കു­ന്ന­തു്. ദെ­ലെ­സി­നും ഗു­ത്താ­രി­ക്കു ശേഷം ഗ­ഹ­ന­പ്പെ­ട്ട മ­നഃ­ശാ­സ്ത്ര സ­മീ­ക്ഷ ഈ വി­പ­ണി­യു­ടെ ഈ സൂ­ക്ഷ്മ­ത­ല പ്ര­വർ­ത്ത­ന­ങ്ങ­ളെ ഗൗ­ര­വ­മാ­യി പ­ഠി­ച്ചി­ട്ടി­ല്ല എ­ന്ന­താ­ണു് യാ­ഥാർ­ത്ഥ്യം. ഉ­പ­രി­പ്ല­വ­മാ­യ ചില നി­രീ­ക്ഷ­ണ­ങ്ങൾ മാ­ത്രം മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന ജ­ന­പ്രി­യ സൈ­ക്കോ­ള­ജി­യു­ടെ പ­ഠ­ന­മേ­ഖ­ല­യാ­യി ഇ­തി­പ്പോ­ഴും ഒ­തു­ങ്ങി നിൽ­ക്കു­ക­യാ­ണു്.

images/Rohit_Chopra.jpg
രോ­ഹി­ത് ചോപ്ര

ഇ­ന്ത്യ­യി­ലെ വ­ല­തു­പ­ക്ഷ രാ­ഷ്ട്രീ­യ­ത്തി­ന്റെ സ­മീ­പ­കാ­ല ആ­വിർ­ഭാ­വ­ത്തി­നു് പി­റ­കി­ലും വലിയ ഓൺലൈൻ പ്ര­വർ­ത്ത­ന­ങ്ങൾ കാണാൻ ക­ഴി­യും. 2014-​തിരഞ്ഞെടുപ്പിൽ പ്ര­ധാ­ന മ­ന്ത്രി­യാ­കു­ന്ന­തി­നു മു­മ്പേ തന്നെ ന­രേ­ന്ദ്ര മോഡി ഫേ­സ്ബു­ക്ക് വഴി പി­ന്തു­ണ­ക്കാ­രു­ടെ ബൃ­ഹ­ത്താ­യൊ­രു ശൃംഖല സൃ­ഷ്ടി­ച്ചി­രു­ന്നു. ഈ­ക്കാ­ല­യ­ള­വിൽ തന്നെ രാ­ജേ­ഷ് ജെയ്ൻ എ­ന്നൊ­രു സം­രം­ഭ­കൻ Niti Central എന്ന പേരിൽ ഒരു ഡി­ജി­റ്റൽ പ്ലാ­റ്റ്ഫോം വ­ല­തു­പ­ക്ഷ പ്ര­ത്യ­യ­ശാ­സ്ത്ര പ്ര­ച­ര­ണാർ­ത്ഥം തു­ട­ങ്ങു­ക­യും തി­ര­ഞ്ഞെ­ടു­പ്പു് വേ­ള­യിൽ ബി ജെ പി­യ്ക്കു് പി­ന്തു­ണ തേടാൻ ഡി­ജി­റ്റൽ മാ­ധ്യ­മ­ത്തെ വി­ദ­ഗ്ധ­മാ­യി ഉ­പ­യോ­ഗി­ച്ചി­രു­ന്നു. ഇ­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ കൂ­ടു­തൽ അ­റി­യാൻ മീഡിയ ആൻഡ് ക­മ്മ്യൂ­ണി­ക്കേ­ഷൻ പ­ണ്ഡി­തൻ രോ­ഹി­ത് ചോപ്ര എ­ഴു­തി­യ ‘വെർ­ച്വൽ ഹി­ന്ദു­രാ­ഷ്ട്രം’ എന്ന പു­സ്ത­കം നോ­ക്കു­ക.

ഇ­ങ്ങ­നെ സൂ­ക്ഷ്മ നീ­രി­ക്ഷ­ണ വി­ധ­യേ­മാ­യ ന­വ­മാ­ധ്യ­മാ­ധി­ഷ്ഠി­ത സാ­മൂ­ഹി­ക ഭൂ­മി­ക­യി­ലാ­ണു് അ­സം­ഖ്യം വ്യാജ വാർ­ത്ത­കൾ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തും പ്ര­ച­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തും. ഒരു നുണ ആയിരം തവണ ആ­വർ­ത്തി­ച്ചാൽ അതു് സ­ത്യ­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ടും എന്ന പഴയ നാസി ഗീ­ബൽ­സി­യൻ പ്ര­ചാ­ര ത­ന്ത്ര­ത്തിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ പ്ര­ഭാ­വ­ത്തോ­ടെ ഒരു വ്യാജ സ­ന്ദേ­ശം ഒരു തവണ കൈ­മാ­റി­യാൽ അതു് പലതവണ കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ക­യും ഒ­ടു­വിൽ അതു് വാ­സ്ത­വ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടും എ­ന്ന­താ­ണു് ന­വ­മാ­ധ്യ­മ­കാ­ല പ്ര­ചാ­ര യു­ക്തി.

images/Gandhi-Home-Rule.jpg

ഫേ­ക്ക് ന്യൂ­സ് എ­ന്ന­തി­ന്റെ സാ­മാ­ന്യാർ­ത്ഥ­ത്തി­ലു­ള്ള മൊഴി മാ­റ്റ­മാ­ണു് വ്യാജ വാർ­ത്ത എ­ന്നു­ള്ള­തു്. പക്ഷേ, ആ പ്ര­യോ­ഗ­ത്തിൽ ഉ­ള്ള­ട­ങ്ങി­യി­ട്ടു­ള്ള ച­തി­യും ക­പ­ട­ത­യും അ­ധി­കാ­ര പ്ര­യോ­ഗ­വും ഒ­ന്നും തന്നെ വ്യ­ക്ത­മാ­ക്കു­ന്നി­ല്ല അതു്. Disinformation എ­ന്ന­താ­ണു് ശ­രി­യാ­യ പ്ര­യോ­ഗം. അതു് Misinformation-​ൽ നി­ന്നു് വ്യ­തി­രി­ക്ത­മാ­ണു്. Disinformation ബോ­ധ­പൂർ­വ്വം അ­ധി­കാ­രം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി ന­ട­ത്തു­ന്ന പ്ര­വൃ­ത്തി­യാ­ണു്. തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന­തിൽ കൃ­ത്യ­മാ­യ ല­ക്ഷ്യ­ങ്ങ­ളു­ണ്ടു്. Misinformation കു­റ­ച്ചു­കൂ­ടി പ­രോ­ക്ഷ­വും അ­പ്ര­വർ­ത്ത­ക­വു­മാ­യ പ­ണി­യാ­ണു്. Disinformation-​നു് നൽ­കാ­വു­ന്ന ഏ­റ്റ­വും ഉ­ചി­ത­മാ­യ അർ­ത്ഥം വിവര ച­തി­യെ­ന്നാ­ണു്. ഇ­തി­ഹാ­സ­ത്തിൽ നോ­ക്കി­യാൽ “അ­ശ്വ­ത്ഥാ­മ ഹത കു­ഞ്ജ­രാഃ” എ­ന്ന­തി­നു് ഏറെ സ­മാ­ന­മാ­യ ഒ­ന്നു്. ഇ­ന്നു് ഫേ­ക്ക് ന്യൂ­സ് തന്നെ പുതിയ വി­താ­ന­ങ്ങ­ളി­ലേ­യ്ക്കു് മാ­റി­യി­രി­ക്കു­ന്നു. വേർ­തി­രി­ച്ച­റി­യാൻ പ­റ്റാ­ത്ത വിധം വിവര ച­തി­യു­ടെ പ്ര­കൃ­തം രൂ­പാ­ന്ത­ര­പ്പെ­ട്ടി­രി­ക്കു­ന്നു. പു­ത്തൻ സാ­ങ്കേ­തി­ക വി­ദ്യ­കൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി നിർ­മ്മി­ക്കു­ന്ന വ്യാജ സ­ന്ദേ­ശ­ങ്ങ­ളെ Deep Fake എ­ന്നാ­ണു് വി­ളി­ക്കു­ന്ന­തു്. Disinformation-​നു കൃ­ത്യ­മാ­യി ഉ­റ­വി­ട­മു­ണ്ടെ­ന്നി­രി­ക്കെ­ത്ത­ന്നെ അതു് ഏ­താ­ണെ­ന്നു് വി­വ­ര­പ്ര­ള­യ­ത്തിൽ വ്യ­ക്ത­മാ­വു­ക­യി­ല്ല. വ്യാജ സ­ന്ദേ­ശ­ങ്ങൾ ഒരു വ്യാ­ധി പോലെ വളരെ ത്വ­രി­ത ഗ­തി­യിൽ പ­ര­ന്നി­രി­ക്കും. ദോഷ വാർ­ത്ത­കൾ പ­ര­ക്കു­ന്ന­തു് അ­തി­വേ­ഗ­ത­യി­ലാ­ണു്. മ­ഹാ­ത്മാ ഗാ­ന്ധി “ഹി­ന്ദ് സ്വ­രാ­ജിൽ ”, റെ­യിൽ­വേ­യെ­ക്കു­റി­ച്ചു­ള്ള തന്റെ കാ­ഴ്ച­പ്പാ­ടു­കൾ അ­വ­ത­രി­പ്പി­ക്കു­ന്ന വേ­ള­യിൽ സ­ദ്വാർ­ത്ത­കൾ ഒ­ച്ചി­ന്റെ വേ­ഗ­ത­യിൽ മാ­ത്ര­മേ പ­ര­ക്കൂ എ­ന്നും അതേ സമയം ദു­ഷ്വാർ­ത്ത­കൾ അ­തീ­ശീ­ഘ്രം ലോ­ക­മാ­കെ പ­ട­രു­മെ­ന്നും സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. മ­റ്റൊ­രു വാർ­ത്ത­യ്ക്കും ആ വേ­ഗ­ത­യു­ണ്ടാ­ക­ണ­മെ­ന്നി­ല്ല. അ­തി­നു­ള്ള കാ­ര­ണ­ങ്ങൾ, ഒരു പക്ഷേ, മ­നു­ഷ്യ­വം­ശ­ത്തി­ന്റെ തന്നെ നി­ല­നി­ല്പു­മാ­യു­ള്ള നി­ഗൂ­ഢ­വും അ­ബോ­ധ­വു­മാ­യ പ്രേ­ര­ണ­ക­ളു­ടെ കാ­ര്യ­കാ­ര­ണ­ങ്ങൾ തേ­ടി­യു­ള്ള ഏറെ സ­ങ്കീർ­ണ്ണ­ത ഉൾ­ക്കൊ­ള്ളു­ന്ന ഒരു മേ­ഖ­ല­യാ­ണ­തു്. ന­വ­മാ­ധ്യ­മ­ത്തി­ന്റെ സ­വി­ശേ­ഷ സ്വ­ഭാ­വ­വും കൂടി വൈറൽ പ്ര­ചാ­ര­ണ­ത്തി­നു് കാ­ര­ണ­മാ­കു­ന്ന­താ­ണു് ജ­നാ­ധി­പ­ത്യ­ത്തി­നു അ­ത്യ­ന്തം അ­പാ­യ­ക­ര­മാ­വു­ക­യാ­ണു്. വെർ­ച്വൽ മാ­ധ്യ­മ­ത്തെ Spreadable Media എ­ന്നാ­ണു് വി­ളി­ക്കു­ന്ന­തു്. അതു് തി­ര­ശ്ചീ­ന­മാ­യി വി­സ്തൃ­ത­മാ­വു­ക­യാ­ണു്. ഒരേ സമയം ഒ­രാ­ളിൽ നി­ന്നു് അ­നേ­ക­രി­ലേ­യ്ക്കു് എന്ന രീ­തി­യിൽ.

Deep Fake വീ­ഡി­യോ നിർ­മ്മി­ക്കാൻ അ­തി­വി­ശി­ഷ്ട­മാ­യ സാ­ങ്കേ­തി­ക ജ്ഞാ­നം ആ­വ­ശ്യ­മാ­ണു്. വലിയ മുതൽ മു­ട­ക്കും വേ­ണ്ടി വ­ന്നേ­ക്കാം. അ­തു­ക്കൊ­ണ്ടു്, പോ­യ­ന്റർ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പഠനം വ്യ­ക്ത­മാ­ക്കു­ന്ന­തു് പോലെ, ഭ­ര­ണ­കൂ­ട­ങ്ങൾ­ക്കോ വൻകിട സം­രം­ഭ­ങ്ങൾ­ക്കോ മാ­ത്ര­മാ­ണു് ഇ­പ്പോൾ അ­ത്ത­രം വ്യാജ നിർ­മ്മി­തി­കൾ പ­ട­ച്ചു­വി­ടാൻ സാ­ധി­ക്കൂ. എ­ന്നി­രു­ന്നാ­ലും, അതു് അ­ന്ത­രാ­ഷ്ട്ര ത­ല­ത്തിൽ രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള വി­വ­ര­യു­ദ്ധ­ത്തിൽ ഈയൊരു സാ­ങ്കേ­തി­ക വിദ്യ നിർ­ണ്ണാ­യ­ക­മാ­കാൻ പോ­വു­ക­യാ­ണു്. പു­തു­താ­യി രൂ­പം­കൊ­ണ്ടി­രി­ക്കു­ന്ന Disinformation വ്യ­വ­സ്ഥ സർ­വേ­ലൻ­സ് സാ­മൂ­ഹി­ക ക്ര­മ­ത്തി­നു് അ­നു­പൂ­ര­ക­മാ­കും വി­ധ­ത്തി­ലാ­ണു് പ്ര­വർ­ത്തി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. സർ­വേ­ലൻ­സ് ഏതോ നി­ഗൂ­ഢ­മാ­യ ഭ­ര­ണ­കൂ­ട പ്ര­വർ­ത്തി എന്ന നി­ല­വി­ട്ടു ന­മ്മു­ടെ ദൈ­നം­ദി­ന ജീ­വി­ത­ത്തെ ബാ­ധി­ക്കു­ന്ന ഒരു സർവ്വ സാ­ധാ­ര­ണ കാ­ര്യ­മാ­യി­രി­ക്കു­ന്നു. സർ­വേ­ലൻ­സി­നു് പൊതു സ­മ്മ­തി­യും ല­ഭി­ച്ചി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, അ­മേ­രി­ക്ക­യി­ലേ­യ്ക്കു­ള്ള വിസ പ്രോ­സ്സ­സ്സി­ങ്ങി­നു അ­പേ­ക്ഷി­ക്കു­ന്ന വ്യ­ക്തി തന്റെ സാ­മൂ­ഹ്യ മാ­ധ്യ­മ അ­ക്കൗ­ണ്ടി­ന്റെ വി­വ­ര­ങ്ങൾ­കൂ­ടി പ­രി­ശോ­ധ­ന­യ്ക്കാ­യി കൈ­മാ­റ­ണം. നാളെ സർ­ക്കാർ, കോർ­പ­റേ­റ്റ് സ്ഥാ­പ­ന­ങ്ങ­ളി­ലെ ജോ­ലി­ക്കും ഇതു് നിർ­ബ്ബ­ന്ധ­മാ­ക്കി­യേ­ക്കും. സോ­ഷ്യൽ മീഡിയ പ്രൊ­ഫൈ­ലി­ങ് വഴി വിമത ശ­ബ്ദ­ങ്ങ­ളെ നി­യ­ന്ത്രി­ക്കാ­നും അ­ന­ന്ത­രം അതു് ഇ­ല്ലാ­താ­ക്കാ­നു­മാ­ണു് ല­ക്ഷ്യം. നവ മാ­ധ്യ­മ­കാ­ല­ത്തെ മ­ക്കാർ­ത്തി­യി­സ­ത്തി­ന്റെ തി­രി­ച്ചു­വ­ര­വാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ന്നു പ്രൊ­ഫൈ­ലി­ങ്.

വ്യാജ വാർ­ത്ത­ക­ളും സർ­വേ­ലൻ­സ് സാ­ങ്കേ­തി­ക വി­ദ്യ­യും ത­മ്മി­ലു­ള്ള ഗൂ­ഢ­ബ­ന്ധ­ത്തെ വളരെ വ്യ­ക്ത­മാ­യും മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­ണു്. വ്യാജ വാർ­ത്ത­ക­ളു­ടെ നിർ­മ്മാ­ണ ‘മി­ക­വു്’ എ­ടു­ത്തു­പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. എ­ങ്കി­ലും മ­നു­ഷ്യർ പ്ര­ത്യ­ക്ഷ­ത്തിൽ തന്നെ നു­ണ­യെ­ന്നു് അ­നു­മാ­നി­ക്കാ­നാ­വു­ന്ന വാർ­ത്ത­കൾ എ­ങ്ങ­നെ­യാ­ണു് സ്വയം വി­ശ്വ­സി­ക്കു­ന്ന­തും അ­ത്ത­രം വാർ­ത്ത­ക­ളു­ടെ പ്ര­ചാ­ര­ണം സ്വയം ഏ­റ്റെ­ടു­ക്കു­ന്ന­തും ഗൗ­ര­വ­മാ­യി പ­ഠി­ക്കേ­ണ്ട കാ­ര്യ­മാ­ണു്. ഭീതി നി­റ­ഞ്ഞു നിൽ­ക്കു­ന്ന അ­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് വ്യാജ വാർ­ത്ത­കൾ കൂ­ടു­ത­ലും പ്ര­ച­രി­ക്കു­ന്ന­തു് എ­ന്നു് വേണം മ­ന­സ്സി­ലാ­ക്കാൻ. സെ­ലി­ബ്ര­റ്റി എൻ­ഡോ­ഴ്സ്മെ­ന്റ് വിജയ വാർ­ത്ത­ക­ളെ വാ­സ്ത­വ­മാ­യി ഭ­വി­പ്പി­ക്കു­ന്ന­തിൽ ഒരു പ്ര­ധാ­ന ഘ­ട­ക­മാ­ണു്. ഊരും പേ­രു­മി­ല്ലാ­ത്ത വാർ­ത്ത­കൾ­ക്കു് ലെ­ജി­റ്റി­മ­സി നൽകാൻ വ­ലി­യൊ­രു അളവു് വരെ സഹായം നൽ­കു­ന്ന­തു് സെ­ലി­ബ്രി­റ്റി­ക­ളാ­ണു്. ഉ­ന്ന­തർ ഫോളോ ചെ­യ്യു­ന്ന­വ­രു­ടെ അ­ക്കൗ­ണ്ടിൽ നി­ന്നു് വ്യാജ സ­ന്ദേ­ശ­ങ്ങൾ ഉ­ത്ഭ­വി­ക്കു­ന്നു­ണ്ടെ­ങ്കിൽ അതു് ഗു­രു­ത­ര­മാ­യി ശ്ര­ദ്ധി­ക്ക­പ്പെ­ടു­ന്ന­തു് അതിനു പ്ര­ധാ­ന കാരണം ഫോ­ളോ­ചെ­യ്യു­ന്ന­വർ ത­ന്നെ­യാ­ണു്. സ്വാ­തി ച­തുർ­വേ­ദി, ‘ഐ ആം ഏ ട്രോൾ’ എന്ന പു­സ്ത­ക­ത്തിൽ ഈ­ക്കാ­ര്യ­ങ്ങൾ വി­ശ­ദ­മാ­യി ചർ­ച്ച­ചെ­യ്യു­ന്നു­ണ്ടു്. സം­ഘ­ടി­ത­മാ­യി തന്നെ വ്യാജ വാർ­ത്ത­കൾ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തും പ്ര­ച­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തും എ­ന്നും സ്വാ­തി ച­തുർ­വേ­ദി ഈ പു­സ്ത­ക­ത്തിൽ തെ­ളി­വു് സഹിതം അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്.

അ­പ­ര­വി­ദ്വേ­ഷം ല­ക്ഷ്യം­വെ­ച്ചു­കൊ­ണ്ടു­ള്ള ട്രോ­ളു­കൾ­ക്കു് പ്ര­ത്യ­ക്ഷ­മാ­യോ പ­രോ­ക്ഷ­മാ­യോ ഭ­ര­ണ­കൂ­ട പി­ന്തു­ണ­യു­ണ്ടെ­ന്നും വേണം അ­നു­മാ­നി­ക്കാൻ. അ­ല്ലാ­ത്ത പക്ഷം, തീർ­ച്ച­യാ­യും നിയമ ന­ട­പ­ടി­ക്കു് അവ വി­ധേ­യ­മാ­കു­മാ­യി­രു­ന്നു. ഇ­ത്ത­രം വി­ദ്വേ­ഷ ഭാ­ഷ­ണ­ങ്ങൾ­ക്കു് ആ­വ­ശ്യം വേ­ണ്ടു­ന്ന പ്ര­ചാ­രം ല­ഭി­ച്ചാൽ പി­ന്നെ അവ പിൻ­വ­ലി­ക്ക­പ്പെ­ടു­ക­യാ­ണു് പ­തി­വു്. എ­ന്നാൽ അതേ സമയം, ഭ­ര­ണ­കൂ­ട വി­രു­ദ്ധ എ­തിർ­ശ­ബ്ദ­ങ്ങ­ളോ വിമത അ­ഭി­പ്രാ­യ­ങ്ങ­ളോ ശി­ക്ഷ­ണ­ത്തി­നു് നിർ­ബ്ബ­ന്ധ­മാ­യും വി­ധേ­യ­പ്പെ­ടാ­റു­മു­ണ്ടു്. രാ­ജ്യ­ദ്രോ­ഹം, രാ­ജ്യ­സു­ര­ക്ഷ, ക്രി­മി­നൽ മാ­ന­ന­ഷ്ടം തു­ട­ങ്ങി­യ ജാ­മ്യം അ­പ്രാ­പ്യ­മാ­യ കു­റ്റ­ങ്ങൾ നി­ര­ത്തി­യാ­ണു് വി­മ­താ­ഭി­പ്രാ­യ­ങ്ങ­ളെ നിർ­ബ്ബ­ന്ധ­മാ­യും അ­ഴി­ക്കു­ള്ളി­ലാ­ക്കു­ന്ന­തു്. കാർ­ട്ടൂ­ണു­കൾ, ട്രോ­ളു­കൾ, വിമത വീ­ക്ഷ­ണ­ങ്ങൾ കൃ­ത്യ­മാ­യും പോ­ലീ­സ് ന­ട­പ­ടി­ക­ളി­ലേ­ക്കാ­ണു് നേരെ ക­ട­ക്കു­ക. പല ഘ­ട്ട­ങ്ങ­ളി­ലും നിയമ വി­രു­ദ്ധ­മാ­യ രീ­തി­യി­ലാ­ണു് ശി­ക്ഷ­ണ ന­ട­പ­ടി­കൾ എ­ന്ന­തി­നാൽ കോടതി നേ­രി­ട്ടു് ഇ­ട­പെ­ടേ­ണ്ട എ­ത്ര­യോ അ­വ­സ­ര­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. വിമത രാ­ഷ്ട്രീ­യ­ത്തോ­ടു­ള്ള വ­ല­തു­പ­ക്ഷ­ത്തി­ന്റെ ലോ­ക­മെ­മ്പാ­ടു­മു­ള്ള പൊ­തു­സ­മീ­പ­നം ഇ­താ­യി­രി­ക്കെ, ഈയൊരു സ്വ­ഭാ­വ­ത്തി­ലു­ള്ള അ­സ­ഹി­ഷ്ണു­ത പ്ര­ക­ട­നം അവരിൽ മാ­ത്രം ഒ­തു­ങ്ങി നിൽ­ക്കു­ന്ന­ത­ല്ല. ത­ങ്ങൾ­ക്കു് സ്വീ­കാ­ര്യ­മ­ല്ലാ­ത്ത മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രെ­യും പൊ­തു­പ്ര­വർ­ത്ത­ക­രെ­യും ഇ­തേ­മ­ട്ടിൽ ആ­ക്ര­മി­ക്കു­ക എ­ന്ന­തു് വ­ല­തു­പ­ക്ഷ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട രാ­ഷ്ട്രീ­യ­ബോ­ധ­ത്തി­ന്റെ പ്ര­ക­ട­ന­ങ്ങ­ളാ­ണു്. 66 എ പോ­ലു­ള്ള ഭീകര വ­കു­പ്പു­കൾ; സു­പ്രീം കോടതി റ­ദ്ദു­ചെ­യ്തി­ട്ടും അതേ വ­കു­പ്പു് മുൻ­നിർ­ത്തി പ­ല­രെ­യും അ­റ­സ്റ്റ് ചെ­യ്ത­തി­നെ തു­ടർ­ന്നു് ഉന്നത നീ­തി­പീ­ഠ­ത്തി­നു് കർ­ശ്ശ­ന­നിർ­ദ്ദേ­ശ­ങ്ങ­ളാ­ണു് ഈ വി­ഷ­യ­ത്തിൽ സം­സ്ഥാ­ന­ങ്ങൾ­ക്കു് നൽ­കേ­ണ്ടി വ­ന്ന­തു്. ചു­രു­ക്ക­ത്തിൽ, ഹിം­സാ­ത്മ­ക­മാ­യ സം­ഘ­ടി­ത പ്ര­വർ­ത്ത­നം ന­വ­മാ­ധ്യ­മ­ത്തെ കേ­ന്ദ്രീ­കൃ­ത­വും വ്യ­വ­സ്ഥാ­നു­കൂ­ല­വു­മാ­യി പ­രി­വർ­ത്ത­ന­പ്പെ­ടു­ത്തു­മ്പോൾ മ­റു­വ­ശ­ത്തു വി­കേ­ന്ദ്രീ­കൃ­ത­വും വ്യ­ക്തി­ഗ­ത­വു­മാ­യ വി­മ­ത­ശ­ബ്ദ­ങ്ങൾ നി­യ­മ­ത്തി­ന്റെ പ­ഴു­തു­പ­യോ­ഗി­ച്ചു ഭ­ര­ണ­കൂ­ട­ങ്ങൾ റ­ദ്ദാ­ക്കു­ക­യോ അ­ടി­ച്ച­മർ­ത്തു­ക­യോ ചെ­യ്യു­ന്നു.

സ­മീ­പ­കാ­ല­ങ്ങ­ളിൽ, സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങൾ നേ­രി­ട്ട വലിയ വി­ശ്വാ­സ ത­കർ­ച്ച, ന­വ­മാ­ധ്യ­മ­ങ്ങൾ­ക്കു് വാർ­ത്ത സ്രോ­ത­സ്സു് എന്ന നി­ല­യി­ലു­ള്ള വ്യാ­പ­ന­ത്തി­നു് കാ­ര­ണ­മാ­യി­ട്ടു­ണ്ടു്. വി­ശ്വാ­സ ത­കർ­ച്ച­യ്ക്കു് ഹേ­തു­വാ­യ ഒ­ട്ട­ന­വ­ധി കാ­ര­ണ­ങ്ങ­ളിൽ പ്ര­ധാ­നം ‘പെ­യ്ഡ് ന്യൂ­സ്’ എന്ന മാ­ധ്യ­മ ക­ര­കൗ­ശ­ല വി­ദ്യ­യാ­ണു്. ഫോർ­ത്ത് എ­സ്റ്റേ­റ്റ് സ­ങ്ക­ല്പ­ത്തി­നു് ആ­ധാ­ര­മാ­യി­രി­ക്കു­ന്ന എ­ഡി­റ്റോ­റി­യൽ ഓ­ട്ടോ­ണോ­മി വാ­ണി­ജ്യ­താ­ല്പ­ര്യ­ങ്ങൾ­ക്കു് മു­മ്പിൽ അ­ടി­യ­റ­വു­വെ­ച്ച­തു മു­തൽ­ക്കേ മാ­ധ്യ­മ­ങ്ങ­ളു­ടെ സ്വാ­ച്ഛ­ന്ദ്യം വെ­ല്ലു­വി­ളി­യെ നേ­രി­ടാൻ തു­ട­ങ്ങി. ഉ­ട­മ­സ്ഥ ഇ­ട­പെ­ട­ലു­ക­ളും വിപണി താൽ­പ­ര്യ­ങ്ങ­ളും അ­ന­ഭി­ല­ഷ­ണീ­യ­മാ­യ പ്ര­വ­ണ­ത­ക­ളാ­യി തീ­രു­ക­യും മാ­ധ്യ­മ പ്ര­വർ­ത്ത­കർ­ക്കു് വ്യ­ക്തി­ഗ­ത­മാ­യു­ണ്ടാ­യി­രു­ന്ന വി­ശ്വാ­സ്യ­ത­യ്ക്കു് പോലും ഉ­ല­ച്ചിൽ ത­ട്ടു­ന്ന സ്ഥി­തി­യാ­യി. ഉ­ട­മ­സ്ഥ­നു് കീ­ഴ­ട­ങ്ങാ­ത്ത മാ­ധ്യ­മ­പ്ര­വർ­ത്ത­ക­നു് തൊഴിൽ തന്നെ ന­ഷ്ട­പ്പെ­ടു­ന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണു് സം­ജാ­ത­മാ­യ­തു്. സ്വ­ന്തം നി­ല­പാ­ടു­ക­ളു­ടെ പേരിൽ ഒ­ദ്യോ­ഗി­ക മാ­ധ്യ­മ പ്ര­വർ­ത്ത­നം നി­റു­ത്തേ­ണ്ടി വന്ന പലരും സമൂഹ മാ­ധ്യ­മം ത­ങ്ങ­ളു­ടെ പുതിയ പ്ര­വർ­ത്ത­ന മേ­ഖ­ല­യാ­യി വി­ക­സി­പ്പി­ച്ചു. മാ­ധ്യ­മ പ്ര­വർ­ത്ത­ക­രു­ടെ സ്വ­ത­ന്ത്ര സം­രം­ഭ­ങ്ങൾ എന്ന നി­ല­യിൽ നവ മാ­ധ്യ­മ­ങ്ങ­ളിൽ പുതിയ വാർ­ത്ത വി­ശ­ക­ല­ന സ്രോ­ത­സ്സു­കൾ ആ­രം­ഭി­ക്കു­ക­യു­ണ്ടാ­യി. ഒ­ഴി­വാ­ക്ക­പ്പെ­ട്ട­തും ത­മ­സ്ക­രി­ക്ക­പ്പെ­ട്ട­തു­മാ­യ വാർ­ത്ത­ക­ളും കാ­ഴ്ച­പ്പാ­ടു­ക­ളും അ­വ­ത­രി­പ്പി­ക്ക­പ്പെ­ടാ­നു­ള്ള വേ­ദി­യാ­യി സമൂഹ മാ­ധ്യ­മ­ങ്ങൾ. സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങൾ­ക്കു് സമൂഹ മാ­ധ്യ­മ­ങ്ങൾ അം­ഗീ­കൃ­ത വാർ­ത്ത സ്രോ­ത­സ്സാ­യി മാറി. ഈ­ക്കാ­ല­യ­ള­വിൽ തന്നെ ആ­ക്ടി­വി­സ­ത്തി­നും അതിനു അ­നു­പേ­ക്ഷ­ണീ­യ­മാ­യ ശൃംഖല രൂ­പീ­ക­ര­ണ­ത്തി­നും ന­വ­മാ­ധ്യ­മ­ങ്ങൾ വ­ലി­യൊ­രു സാ­ധ്യ­ത തു­റ­ന്നി­ടു­ക­യും ചെ­യ്തു. ജനകീയ ബദൽ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­ത്തി­നു് ന­വ­മാ­ധ്യ­മ­ങ്ങൾ പു­തി­യൊ­രു ഭൂ­മി­ക­യാ­യി. ഇതു് ലോ­ക­മെ­മ്പാ­ടും സം­ഭ­വി­ച്ച കാ­ര്യ­മാ­ണു്. ന­വ­മാ­ധ്യ­മ­ങ്ങൾ രാ­ഷ്ട്രീ­യ സം­ഘ­ട­ന­ത്തി­നു് ബദൽ സാ­ധ്യ­ത­യൊ­രു­ക്കി. ബദൽ സാ­ധ്യ­ത­ക­ളു­ടെ വ്യാ­പ­ന­ത്തി­നു് ന­വ­മാ­ധ്യ­മ­ങ്ങൾ വ­മ്പി­ച്ചൊ­രു സാ­ധ്യ­ത­യൊ­രു­ക്കേ അ­തി­ലേ­ക്കു് ക­ട­ന്നു വ­ന്ന­തു് വ­ല­തു­പ­ക്ഷ­ക്കാ­രാ­ണു്. ലി­ബ­റ­ലു­ക­ളെ ന­വ­മാ­ധ്യ­മ ഇ­ട­ങ്ങ­ളിൽ നി­ന്നു് തു­ര­ത്തും വിധം വ­ല­തു­പ­ക്ഷം അ­ങ്ങേ­യ­റ്റം അ­ക്ര­മോ­ത്സു­ക­ത­യോ­ടെ ഏതോ ഒരു പ്രാ­കൃ­ത­മാ­യ ആ­ഭി­ചാ­ര­ക്രി­യ നിർ­വ്വ­ഹി­ക്കു­ന്ന മ­ട്ടിൽ തീ­വ്ര­ദേ­ശീ­യ വാ­ദ­വും വം­ശാ­ധി­പ­ത്യ­വാ­ദ­വും അ­ഴി­ച്ചു­വി­ട്ടു. വ­ല­തു­പ­ക്ഷം ന­വ­മാ­ധ്യ­മം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി ന­ട­ത്തി­യ ആഗോള ശൃംഖല രൂ­പീ­ക­ര­ണം പ്ര­ത്യേ­കം പ­ഠി­ക്കേ­ണ്ട­താ­ണു്. കാരണം, ഉ­യർ­ത്താൻ സ­വി­ശേ­ഷ­വും നീ­തി­പൂർ­വ്വ­ക­വു­മാ­യ ആ­വ­ശ്യ­ങ്ങ­ളോ വി­ഷ­യ­ങ്ങ­ളോ ഇ­ല്ലാ­ഞ്ഞി­ട്ടും കേവലം വി­ദ്വേ­ഷ­ത്തി­ന്റെ പേരിൽ ദൂ­ഷി­ത­വ­ല­യ­ങ്ങൾ ന­വ­മാ­ധ്യ­മ­ത്തി­ന്റെ തു­റ­സ്സു­ക­ളിൽ സൃ­ഷ്ടി­ക്കാൻ ക­ഴി­ഞ്ഞു. ലി­ബ­റ­ലു­ക­ളും ഇ­ട­തു­പ­ക്ഷ­വും തീർ­ത്തും ദുർ­ബ­ല­മാ­യ ഒരു ലോ­ക­മാ­ണു് ന­വ­മാ­ധ്യ­മ­ത്തി­ന്റേ­തു്. അതേ സമയം വ­ല­തു­പ­ക്ഷം ന­വ­മാ­ധ്യ­മ മേഖല കൈ­യ­ട­ക്കി­യി­ട്ടു­ള്ള അ­ണു­ത­ല­ത്തി­ലെ സ്വയം സംഘടന രീ­തി­ക­ളി­ലൂ­ടെ­യാ­ണു് (Molecular form of right wing organising). അതിൽ അ­ണി­ചേർ­ന്നി­രി­ക്കു­ന്ന വ്യ­ക്തി­കൾ ത­മ്മിൽ സാ­മാ­ന്യ­മാ­യി ഒരു അ­ടു­പ്പ­വും സാ­ധ്യ­മ­ല്ല മ­റി­ച്ചു അവരെ ചി­ന്താ­പ­ര­മാ­യും വി­കാ­ര­പ­ര­മാ­യും ഐ­ക്യ­ത്തോ­ടെ നിർ­ത്തു­ന്ന­തു് അ­പ­ര­വി­ദ്വേ­ഷ­ത്തി­ന്റെ ഏ­ക­മാ­ത്ര രാ­ഷ്ട്രീ­യ­മാ­ണു്.

images/Alan_Rusbridger.jpg
അലൻ റാ­സ്ബ്രി­ഡ്ജർ

വ്യാജ വാർ­ത്ത നിർ­മ്മി­തി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങ­ളു­ടെ വി­ശ്വാ­സ ത­കർ­ച്ച­യും പിൻ­വാ­ങ്ങ­ലും ഗൗ­ര­വ­ത­ര­മാ­യി പ­രി­ശോ­ധി­ക്കേ­ണ്ട കാ­ര്യ­മാ­ണു്. സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങ­ളു­ടെ ഒരു സ­വി­ശേ­ഷ­ത എ­ന്തെ­ന്നാൽ അ­തി­നു­ണ്ടാ­യി­രു­ന്ന അ­ക്കൗ­ണ്ട­ബി­ലി­റ്റി­യാ­ണു്. പൂർ­ണ്ണ­മാ­യൊ­രു അ­ക്കൗ­ണ്ട­ബി­ലി­റ്റി എ­ന്നു് പറയാൻ ക­ഴി­യി­ല്ലെ­ങ്കി­ലും ഉ­ട­മ­സ്ഥ­നും പ­ത്രാ­ധി­പർ­ക്കും മ­റു­പ­ടി പറയാൻ ബാ­ധ്യ­ത­പ്പെ­ട്ട പല കാ­ര്യ­ങ്ങ­ളു­മു­ണ്ടു്. ഗാർ­ഡി­യൻ മുൻ എ­ഡി­റ്റർ അലൻ റാ­സ്ബ്രി­ഡ്ജർ ചൂ­ണ്ടി­ക്കാ­ട്ടി­യ­തു് പോലെ, സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങ­ളു­ടെ വി­ശ്വാ­സ്യ­ത­യെ ചോ­ദ്യം­ചെ­യ്തു­ക്കൊ­ണ്ടു അ­തി­നു­ണ്ടാ­യി­രു­ന്ന ലെ­ജി­റ്റി­മ­സി­യെ ത­കർ­ക്കു­ക എ­ന്ന­തു് വ­ല­തു­പ­ക്ഷ­വ­ല്ക­രി­ക്ക­പ്പെ­ട്ട രാ­ഷ്ട്രീ­യ­ത്തി­ന്റെ മു­ന്നേ­റ്റ­ത്തി­നു് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു. ഒരു വ­ശ­ത്തു­കൂ­ടെ, സം­ഘ­ടി­ത മാ­ധ്യ­മ­ങ്ങ­ളു­ടെ­യും മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും വി­ശ്വാ­സ്യ­ത ത­കർ­ക്കു­ക മ­റു­വ­ശ­ത്തു­കൂ­ടെ, മാ­ധ്യ­മ സ്ഥാ­പ­ന­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­ത­ത വൻ ഓഹരി നി­ക്ഷേ­പ­ത്തി­ലൂ­ടെ കോർ­പ­റേ­റ്റ് കൈ­പി­ടി­യി­ലാ­ക്കു­ക. ഈ രണ്ടു കാ­ര്യ­ങ്ങ­ളും ക­ഴി­ഞ്ഞൊ­രു ദ­ശ­ക­ത്തി­നു­ള്ളിൽ ഇ­ന്ത്യ­യിൽ വ­ല­തു­പ­ക്ഷ­വൽ­ക്ക­ര­ണ­ത്തി­ന്റെ മു­ന്നോ­ടി­യാ­യി നടന്ന കാ­ര്യ­ങ്ങ­ളാ­ണു്. ഇ­തി­നൊ­ന്നും അ­ടി­പെ­ടാ­തെ പൊ­രു­തി നിന്ന മാ­ധ്യ­മ­ങ്ങ­ളെ സാ­മ്പ­ത്തി­ക­മാ­യി വ­ല­ച്ചും നി­യ­മ­പ്ര­ശ്ന­ങ്ങൾ സൃ­ഷ്ടി­ച്ചും നിർ­വീ­ര്യ­മാ­ക്കാ­നു­ള്ള ശ്രമം തുടരെ തുടരെ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. വി­മ­ത­ശ­ബ്ദ­മു­യർ­ത്തി­യി­രു­ന്ന മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രെ­യും ആ­ക്ടി­വി­സ്റ്റു­ക­ളേ­യും നി­ര­ന്ത­രം വേ­ട്ട­യാ­ടി­യി­രു­ന്ന­തു് സമൂഹ മാ­ധ്യ­മ ശൃംഖല ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു്. ഭ­ര­ണ­കൂ­ട ഫാ­സി­സ­ത്തോ­ടൊ­പ്പം സ­മൂ­ഹ­ത്തി­ന്റെ വിവിധ ത­ല­ങ്ങ­ളിൽ സൂ­ക്ഷ്മ­ത­ല ഫാ­സി­സ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളും വ്യാ­പി­ക്ക­പ്പെ­ട്ടു. മൈ­ക്രോ ഫാ­സി­സ­ത്തിൽ ഒരു വ്യ­ക്തി­യും ഓരോ പോ­ലീ­സ് സ്റ്റേ­റ്റാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു. നിയമ വാ­ഴ്ച­യെ അ­ട്ടി­മ­റി­ച്ചു സ്വയം നി­യ­മ­മാ­കു­ന്ന ആൾ­ക്കൂ­ട്ട­ങ്ങൾ രൂ­പ­പ്പെ­ട്ട­തു് ഇ­ങ്ങ­നെ­യാ­ണു്. മൈ­ക്രോ ഫാ­സി­സം പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­കു­ന്ന­തു് പല ഭാ­വ­ങ്ങ­ളി­ലാ­ണു്. സ­ദാ­ചാ­ര പോ­ലീ­സി­ങ്ങ് അ­തി­ന്റെ കേവല ദൃ­ഷ്ടാ­ന്ത­മാ­ണു്. തി­ക­ച്ചും പ്രാ­ദേ­ശി­ക­ത­യിൽ നി­ന്നു് ഉരുവം കൊ­ള്ളു­ന്ന അ­പ­ര­വി­ദ്വേ­ഷ­മാ­ണു് മൈ­ക്രോ­ഫാ­സി­സ­ത്തി­ന്റെ പ്ര­വർ­ത്ത­ന മൂ­ല­ധ­നം. അ­ത്ത­രം പ്രാ­ദേ­ശി­ക ത­ല­ത്തി­ലെ അപര വി­ദ്വേ­ഷ­ത്തെ തീ­വ്ര­ദേ­ശീ­യ വാ­ദ­ത്തി­ലേ­ക്കു് ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തിൽ സമൂഹ മാ­ധ്യ­മ­ങ്ങ­ളി­ലെ അ­ട­ഞ്ഞ­കൂ­ട്ടാ­യ്മ­കൾ വ­ഴി­യാ­ണു്. വാ­ട്ട്സ് ആപ്പ് പോ­ലു­ള്ള അടഞ്ഞ സമൂഹ മാ­ധ്യ­മ­ങ്ങൾ സൂ­ക്ഷ്മ ത­ല­ങ്ങ­ളി­ലേ­ക്കു് വി­ദ്വേ­ഷ വാർ­ത്ത­ക­ളെ പ­ടർ­ത്താൻ സ­ഹാ­യ­ക­മാ­കു­ന്നു.

images/Margaret_Thatcher.jpg
മാർ­ഗ­ര­റ്റ് താ­ച്ചർ

വാ­സ്ത­വ­ത്തിൽ, സമൂഹ മാ­ധ്യ­മം എന്ന പ­രി­ക­ല്പ­ന തന്നെ അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­യി­രി­ക്കു­ന്നു. കാരണം, സമൂഹം എന്ന നി­ല­യി­ലു­ള്ള സം­ഘാ­ട­ന­മോ അ­തി­ലുൾ­ച്ചേർ­ന്നു വ­രു­ന്ന വൈ­വി­ധ്യ­മോ അ­തി­ന്റെ ഭാ­ഗ­മാ­യി വ­രു­ന്ന സാ­മൂ­ഹി­ക വി­നി­മ­യ­ങ്ങ­ളോ അ­പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു. ബ്രി­ട്ട­നിൽ ന­വ­ലി­ബ­റൽ സാ­മ്പ­ത്തി­ക പ­ദ്ധ­തി­കൾ ന­ട­പ്പി­ലാ­ക്കു­ന്ന വേ­ള­യിൽ അ­ന്ന­ത്തെ ബ്രി­ട്ടീ­ഷ് പ്ര­ധാ­ന മ­ന്ത്രി മാർ­ഗ­ര­റ്റ് താ­ച്ചർ പ­റ­ഞ്ഞ­തു്: സമൂഹം എ­ന്നൊ­ന്നി­ല്ല എ­ന്നും വ്യ­ക്തി­കൾ മാ­ത്ര­മേ­യു­ള്ളൂ എ­ന്നാ­ണു്. ന­വ­മാ­ധ്യ­മ­ങ്ങ­ളു­ടെ സ­മ­കാ­ലി­ക­ത­യിൽ ന­വ­ലി­ബ­റൽ പ്ര­യോ­ഗ­ങ്ങൾ കാ­ണി­ച്ചു ത­രു­ന്ന­തു് വ്യ­ക്തി­യും മ­ര­ണ­പ്പെ­ട്ടി­രി­ക്കു­ന്നു പകരം ആൾ­ക്കൂ­ട്ടം ത­ത്സ്ഥാ­ന­മേ­റ്റെ­ടു­ത്തി­രി­ക്കു­ന്നു എ­ന്നാ­ണു്. സമൂഹം എ­ന്ന­തു് ഒരു ഒ­രു­മ­യു­ടെ രൂ­പ­മാ­ണു്. അ­തി­ന്റെ ജൈ­വി­ക­മാ­യ ഉണ്മ അ­ധി­കാ­ര­ഘ­ട­ന­ക്കെ­തി­രെ പ്ര­തി­രോ­ധം സാ­ധ്യ­മാ­ക്കു­ന്നു. പക്ഷേ, ജഡമായ ആൾ­കൂ­ട്ടം അ­ത്ത­രം ജൈ­വി­ക­ത­യ്ക്കു് പകരം അ­ക്ര­മാ­സ­ക്ത­ത­യെ ആ­ഘോ­ഷ­മാ­ക്കു­ന്നു.

വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പു­കൾ പ­ല­വ­യും സാ­മൂ­ഹ്യ­ത­യിൽ നി­ന്നു് പി­ന്മാ­റി ഒ­രാൾ­ക്കൂ­ട്ട സ്വ­ഭാ­വ­മാ­ണു് പ്ര­ക­ടി­പ്പി­ക്കു­ന്ന­തു്. ആൾ­ക്കൂ­ട്ട സ്വ­ഭാ­വം എ­ന്ന­തു­ക്കൊ­ണ്ടു ഉ­ദ്ദേ­ശി­ക്കു­ന്ന­തു് വ്യ­തി­രി­ക്ത­ത­ക­ളോ­ടു­ള്ള അ­സ­ഹി­ഷ്ണു­ത­യും, അ­തി­ന്റെ നി­ഷേ­ധ­വും, ഏ­ക­പ­ക്ഷീ­യ­മാ­യ പെ­രു­മാ­റ്റം, ഹിം­സാ­ത്മ­ക­ത, വി­മർ­ശ­ന­രാ­ഹി­ത്യം എ­ന്നി­വ­യോ­ടൊ­പ്പം നി­ഗ്ര­ഹോ­ത്സു­ക­ത­യും, വ്യ­ക്തി­ക­ളെ ഒ­റ്റ­തി­രി­ഞ്ഞു ആ­ക്ര­മി­ക്കു­ന്ന പ്ര­വ­ണ­ത­യും. കുടുബ ഗ്രൂ­പ്പു­കൾ, സ്കൂൾ-​കോളേജ് സൗഹൃദ ഗ്രൂ­പ്പു­കൾ തു­ട­ങ്ങി പ്ര­ഫ­ഷ­ണ­ലു­ക­ളു­ടെ ഗ്രൂ­പ്പു­കൾ വരെ ഈ രീ­തി­യിൽ വ­ല­തു­പ­ക്ഷ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടി­രി­ക്ക­യാ­ണു്. വ്യ­ത്യ­സ്ത­മാ­യി ആ­രെ­ങ്കി­ലും അ­ഭി­പ്രാ­യം പ­റ­ഞ്ഞാൽ അവരെ വേർ­തി­രി­ച്ചു കൈ­കാ­ര്യം ചെ­യ്യു­ക­യോ പു­റ­ത്താ­ക്കു­ക­യോ ചെ­യ്യു­ക­യാ­ണു് രീതി. മി­ക്ക­വാ­റും അ­തി­നു­മു­മ്പു് തന്നെ സ്വയം പു­റ­ത്തേ­യ്ക്കു് പോ­യി­രി­ക്കും. ഒരു സ്വാ­ച്ഛ­ന്ധ്യ സ്വ­ഭാ­വം നി­ല­നിർ­ത്താ­നും ചില വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പു­കൾ ശ്ര­മി­ക്കു­ന്ന­തു് കാണാം. അ­ലോ­സ­ര­മു­ണ്ടാ­ക്കു­ന്ന ഒ­രാ­ളെ­യും ഗ്രൂ­പ്പി­ലേ­ക്കു് അ­ടു­പ്പി­ക്കാ­തെ സ്വ­യ­മൊ­രു അ­ട­ഞ്ഞ­വ്യ­വ­സ്ഥ­യാ­യി നിൽ­ക്കു­ന്ന ഗ്രൂ­പ്പു­ക­ളും കെ­ട്ടി­ക്കി­ട­ക്കു­ന്ന രാ­ഷ്ട്രീ­യ­ത്തി­ന്റെ ച­തു­പ്പു് നി­ല­ങ്ങ­ളാ­ണു്.

എ­തിർ­ശ­ബ്ദ­ങ്ങ­ളും വിമത നി­ല­പാ­ടു­ക­ളും അ­സ്വീ­കാ­ര്യ­മാ­കു­ന്നു എ­ന്നു് മാ­ത്ര­മ­ല്ല ഈ പല ഗ്രൂ­പ്പു­ക­ളും നുണ നിർ­മ്മാ­ണ പ്ര­ചാ­ര­ണ കേ­ന്ദ്ര­ങ്ങ­ളാ­യി മാ­റു­ക­യാ­ണു്. വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പു­കൾ മൈ­ക്രോ ടാർ­ഗ­റ്റ് ചെ­യ്യാൻ പ­റ്റു­ന്ന ഏ­റ്റ­വും പാ­ക­മാ­യ ഇ­ട­ങ്ങ­ളാ­ണു്. വീ­ടു­വീ­ടാ­ന്ത­രം രാ­ഷ്ട്രീ­യ കാ­മ്പ­യ്ൻ ന­ട­ത്തു­ന്ന­തി­നേ­ക്കാൾ ഏറെ ഫ­ല­പ്ര­ദ­മാ­ണു് വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പു­ക­ളെ ല­ക്ഷ്യം വെ­ക്കു­ന്ന­തെ­ന്നു തി­ര­ഞ്ഞെ­ടു­പ്പു് ത­ന്ത്ര­ങ്ങൾ സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ച്ചാൽ മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന­താ­ണു്. ഗ്രൂ­പ്പു­ക­ളി­ലേ­യ്ക്കു് പ്ര­ച­രി­പ്പി­ക്ക­പ്പെ­ടു­ന്ന സ­ന്ദേ­ശ­ങ്ങ­ളി­ലെ നെ­ല്ലും പ­തി­രും വേർ­തി­രി­ച്ച­റി­യാൻ മ­ന­സ്സി­ലാ­ക്കാൻ പ­റ്റാ­ത്ത വിധം സ­ന്ദേ­ശ­ങ്ങൾ അ­തി­വേ­ഗ­ത­യോ­ടെ ഒ­ഴു­കി­യെ­ത്തി­ക്കൊ­ണ്ടി­രി­ക്കും. ഇ­തി­നു­പു­റ­മേ, സോ­ഷ്യൽ മീ­ഡി­യ­യി­ലും വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പു­ക­ളി­ലും “സ്റ്റാർ” നി­ല­വാ­ര­ത്തി­ലു­ള്ള വ്യ­ക്തി­ക­ളു­ണ്ടു്. അ­വ­രു­ടെ അ­ഭി­പ്രാ­യ പ്ര­ക­ട­ന രീ­തി­കൊ­ണ്ടും, അ­വ­രു­ടെ (മി­ക്ക­വാ­റും വ്യാ­ജം!) ബി­രു­ദ­ങ്ങൾ തൊഴിൽ സ്ഥാ­ന­ങ്ങൾ എ­ന്നി­വ­ക്കൊ­ണ്ടു സാ­ധാ­ര­ണ­ക്കാർ­ക്കി­ട­യിൽ ഒ­ട്ട­ന­വ­ധി വ്യ­ക്തി­കൾ (ചി­ല­പ്പോൾ സൈ­ബോർ­ഗു­കൾ!!) സോ­ഷ്യൽ മീ­ഡി­യ­യിൽ താ­ര­മൂ­ല്യ­മു­ള­ള സെ­ലി­ബ്രി­റ്റി­ക­ളാ­യി തീർ­ന്നി­ട്ടു­ണ്ടു്. പ­ച്ച­ക്ക­റി­കൾ പാ­കം­ചെ­യ്യു­ന്ന­തി­നു മു­മ്പു് സോ­പ്പ് വെ­ള്ള­ത്തി­ലി­ട്ടു് ക­ഴു­ക­ണ­മെ­ന്നു­ള്ള ഒരു വ്യ­ക്തി­യു­ടെ സ­ന്ദേ­ശം ഒരു ശാ­സ്ത്ര സ­ത്യ­മെ­ന്ന നി­ല­യി­ലാ­ണു് സോ­ഷ്യൽ മീഡിയ ഗ്രൂ­പ്പിൽ പ്ര­ച­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. ഈയൊരു കാ­ര്യ­ത്തിൽ ഇ­താ­ണു് അ­വ­സ്ഥ­യെ­ങ്കിൽ രാ­ഷ്ട്രീ­യ സാ­മൂ­ഹ്യ വി­ഷ­യ­ങ്ങ­ളു­ടെ കാ­ര്യ­ത്തി­ലെ അവസ്ഥ വി­ശ­ദീ­ക­രി­ക്കേ­ണ്ട­തി­ല്ല­ല്ലോ. ഇ­തെ­ല്ലാം വ്യ­ക്തി­ക­ളെ Cognitive Disability-​യിൽ കൊ­ണ്ടു­ചെ­ന്നെ­ത്തി­ക്കും. അ­താ­യ­തു് പ്ര­ജ്ഞാ­പ­ര­മാ­യ വികലത ബാ­ധി­ച്ച വ്യ­ക്തി­കൾ വളരെ പൊ­ടു­ന്ന­നെ ആൾ­ക്കൂ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­യി തീരും. അ­ങ്ങ­നെ ജ­നാ­ധി­പ­ത്യ­ത്തിൽ പ്രാ­ഥ­മി­ക­മാ­യി വേ­ണ്ട­തു് വി­വ­ര­ങ്ങ­ളെ വ്യ­വ­ഛേ­ദി­ച്ചു ത­രം­തി­രി­ക്കാ­നും മ­ന­സ്സി­ലാ­ക്കാ­നു­മു­ള്ള ക­ഴി­വാ­ണു്. ഇ­താ­ണു് സമൂഹ മാ­ധ്യ­മ­ങ്ങ­ളി­ലെ ആൾ­ക്കൂ­ട്ട സം­സ്കാ­രം ഇ­ല്ലാ­തെ­യാ­ക്കു­ന്ന­തു്. ഇതു് വഴി ബോ­ധ­മ­ണ്ഡ­ല­ത്തെ സ­മ­ഗ്ര­മാ­യ രീ­തി­യിൽ തന്നെ മാ­നി­പു­ലേ­റ്റ് ചെ­യ്യാൻ സാ­ധി­ക്കു­ന്നു. അ­തി­ന്റെ ആ­ദ്യ­ത്തെ അ­ത്യാ­ഹി­തം അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന­തു് രാ­ഷ്ട്രീ­യ­മാ­ണു്. (Political is the first casualty).

images/Hannah_Arendt.jpg
ഹന്നാ ആ­രെ­ന്റ്

ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തി­ലെ സ­മ­ഗ്രാ­ധി­കാ­ര വ്യ­വ­സ്ഥ­കൾ സ­മൂ­ഹ­ത്തെ­യും വ്യ­ക്തി­ക­ളെ­യും കീ­ഴ്പ്പെ­ടു­ത്തി നിർ­ത്താ­നു­ള്ള പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ആ­സൂ­ത്രി­ത­മാ­യി തന്നെ നുണ പ്ര­ചാ­ര­ണ­ങ്ങ­ളും സർ­വേ­ലൻ­സി­നും തു­ട­ക്ക­മി­ട്ടി­രു­ന്നു. പക്ഷേ, ഇ­ന്ന­ത്തേ­തിൽ നി­ന്നു് അ­തി­നു­ള്ള പ്ര­ധാ­ന വ്യ­ത്യാ­സം ഭ­ര­ണ­കൂ­ട പ­ദ്ധ­തി­കൾ­ക്കു് സാ­മൂ­ഹ്യ അ­നു­മ­തി­യു­ണ്ടാ­യി­രു­ന്നി­ല്ല എ­ന്നു് മാ­ത്ര­മ­ല്ല അതു് വലിയ തോതിൽ അ­ന്നു് തന്നെ വി­മർ­ശി­ക്ക­പെ­ട്ടി­രു­ന്നു. ഓർ­വെ­ല്ലി­ന്റെ 1984 ഒരു ഉ­ദാ­ഹ­ര­ണം. സമൂഹ ശ­രീ­ര­ത്തി­ലേ­ക്ക് സാ­മൂ­ഹ്യ അ­നു­മ­തി­യോ­ടെ തന്നെ നവ സാ­ങ്കേ­തി­ക ചി­പ്പു­കൾ നി­വേ­ശി­പ്പി­ക്കാൻ സാ­ധി­ച്ചു­വെ­ന്നി­ട­ത്താ­ണു് പുതിയ സ­മ­ഗ്രാ­ധി­കാ­രം വിജയം കൈ­വ­രി­ക്കു­ന്ന­തു്. ഹന്നാ ആ­രെ­ന്റി നെ പോ­ലു­ള്ള രാ­ഷ്ട്രീ­യ ദാർ­ശ­നി­ക ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ സ­മ­ഗ്രാ­ധി­കാ­ര പ്ര­വ­ണ­ത­ക­ളെ വി­ശ­ക­ല­നം ചെ­യ്തു കൊ­ണ്ട് ഭാ­വി­യു­ടെ പ്ര­കൃ­ത­മെ­ന്താ­യി­രി­ക്കു­മെ­ന്ന­തി­നെ­ക്കു­റി­ച്ചു് പ­കർ­ന്ന ഉൾ­ക്കാ­ഴ്ച­കൾ ഇ­ന്നും കൂ­ടു­തൽ പ്ര­സ­ക്ത­മാ­കു­ന്നു ഈ വാ­സ്ത­വാ­ന­ന്ത­ര ഘ­ട്ട­ത്തിൽ:

“സ­ത്യ­ത്തി­നു പകരം നുണ അവിടെ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ പ­രി­ണി­തി എ­ന്താ­ണെ­ന്നു വെ­ച്ചാൽ, നുണ സ­ത്യ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടും എ­ന്ന­ത­ല്ല അ­ല്ലെ­ങ്കിൽ സത്യം നു­ണ­യാൽ അ­പ­കീർ­ത്തി­പ്പെ­ടും എ­ന്ന­തു­മ­ല്ല, യ­ഥാർ­ത്ഥ­ത്തിൽ പ്ര­ശ്നം അ­നു­ഭ­വൈ­ക ലോ­ക­ത്തിൽ ഗ­ണ­ന­പ­ര­മാ­യി സ­ത്യ­ത്തെ നു­ണ­യിൽ നി­ന്നു് വേർ­തി­രി­ച്ച­റി­യാ­നു­ള്ള മ­നു­ഷ്യ­രു­ടെ ക­ഴി­വു­ണ്ട­ല്ലോ, അതൊരു സ­വി­ഷേ­ശ­മാ­യ മാ­നു­ഷി­ക ശേ­ഷി­യാ­ണു്. അ­താ­ണു് ഇ­ല്ലാ­താ­ക്ക­പ്പെ­ടു­ന്ന­തു്.”

ഇ­താ­ണു് വാ­സ്ത­വാ­ന­ന്ത­ര­ത­യി­ലെ വിവര വ്യ­വ­സ്ഥ.

(“The result of a consistent and total substitution of lies to factual truth is not that the lie will now be accepted as truth and truth be defamed as lie, but that the sense by which we take our real bearings in the real world—and the category of truth versus falsehood is among the mental means to this end being destroyed.” Hannah Arendt, Origins of Totalitarianism.)

(ക­ട­പ്പാ­ടു്: വി. കെ. സു­രേ­ഷ്/ച­ന്ദ്രി­ക.)

ദാ­മോ­ദർ പ്ര­സാ­ദ്
images/damodar.jpg

വിദ്യാഭ്യാസ-​മാധ്യമ മേ­ഖ­ല­യിൽ പ്ര­വർ­ത്തി­ക്കു­ന്നു. ഇം­ഗ്ലീ­ഷ് മ­ല­യാ­ളം ഭാ­ഷ­ക­ളിൽ എ­ഴു­താ­റു­ണ്ടു്. പ­തി­വാ­യ­ല്ല, വ­ല്ല­പ്പോ­ഴും.

Colophon

Title: Vasthavanantharathaye Arkkanu Pedi? (ml: വാ­സ്ത­വാ­ന­ന്ത­ര­ത­യെ ആർ­ക്കാ­ണു് പേടി?).

Author(s): Damodar Prasad.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-20.

Deafult language: ml, Malayalam.

Keywords: Article, Damodar Prasad, Vasthavanantharathaye Arkkanu Pedi?, ദാ­മോ­ദർ പ്ര­സാ­ദ്, വാ­സ്ത­വാ­ന­ന്ത­ര­ത­യെ ആർ­ക്കാ­ണു് പേടി?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lions painted in the Chauvet Cave (Ardèche, France)., a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.