SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Unkraut_verbrennend.jpg
Peasant, burning weed, a painting by Vincent van Gogh (1853–1890).
രാ­മ­ക്ഷേ­ത്ര­വും പു­രോ­ഹി­ത­വാ­ഴ്ച­യും
വി. വി. ഗോ­വി­ന്ദന്‍നാ­യർ

എ­മ്പാ­ടും അ­മ്പ­ല­ങ്ങ­ളു­ള്ള ന­മ്മു­ടെ രാ­ജ്യ­ത്തു് അ­യോ­ധ്യ എ­ന്നൊ­രു പ്ര­ദേ­ശ­ത്തു് ഈയിടെ നിർ­മ്മി­ച്ച ഒരു രാ­മ­ക്ഷേ­ത്ര­ത്തി­ലെ പ്രാ­ണ­പ്ര­തി­ഷ്ഠാ­കർ­മ്മ­ത്തിൽ യ­ജ­മാ­ന­സ്ഥാ­നം ഏ­റ്റെ­ടു­ത്തു് ന­മ്മു­ടെ പ്ര­ധാ­ന­മ­ന്ത്രി, ഔ­ദ്യോ­ഗി­ക­കൃ­ത്യ­ങ്ങൾ മാ­റ്റി­വെ­ച്ചു്, അ­വി­ടെ­ചെ­ന്നു് ദേ­വ­വി­ഗ്ര­ഹ­ത്തി­ന്നു­മു­ന്നി­ലും പു­രോ­ഹി­ത­ന്മാർ­ക്കും പ്ര­ണാ­മ­മര്‍പ്പി­ച്ചു് കൃ­ത­കൃ­ത്യ­നാ­യി. അ­ന്നു് ഒ­രു­മ­ണി­വ­രെ കേ­ന്ദ്ര­സർ­ക്കാർ ഓ­ഫീ­സു­കൾ­ക്കും ആ­സ്പ­ത്രി­കൾ­ക്കും മ­റ്റും ഒ­ഴി­വു­നൽ­കു­ക­യും ചെ­യ്തു. (ആ­സ്പ­ത്രി­ക­ളു­ടെ കാ­ര്യ­ത്തിൽ പി­ന്നീ­ടു് തീ­രു­മാ­നം മാ­റ്റി­യ­ത്രേ.)

ഇതൊരു കീ­ഴ്‌­വ­ഴ­ക്ക­മാ­ക്കു­ക­യാ­ണെ­ങ്കിൽ, രാ­ജ്യ­ത്തു് എ­വി­ടെ­യെ­ങ്കി­ലും എ­ന്നെ­ങ്കി­ലും അ­മ്പ­ല­ത്തിൽ പ്ര­തി­ഷ്ഠാ­കർ­മ്മം ന­ട­ക്കു­ക­യാ­ണെ­ങ്കിൽ പ്ര­ധാ­ന­മ­ന്ത്രി­ക്കു് അ­ന്നു് അ­വി­ടെ­യാ­വും ഡ്യൂ­ട്ടി, മറ്റു കേ­ന്ദ്ര­സർ­ക്കാർ ജീ­വ­ന­ക്കാർ ഡ്യൂ­ട്ടി ചെ­യ്യു­ക­യും വേണ്ട എ­ന്നു­വ­രി­കിൽ, എ­ന്താ­വും ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ ഗതി? അഥവാ ‘എല്ലാ ത­മ്പ്രാ­ക്ക­ളും ത­മ്പ്രാ­ക്ക­ള­ല്ല ആ­ഴ്‌­വാ­ഞ്ചേ­രി ത­മ്പ്രാ­ക്ക­ളാ­ണു് ത­മ്പ്രാ­ക്കൾ’ എ­ന്നു് പാ­ക്ക­നാർ പ­റ­ഞ്ഞ­പോ­ലെ ‘എല്ലാ ദേ­വ­ന്മാ­രും ദേ­വ­ന്മാ­ര­ല്ല രാ­മ­ദേ­വ­നാ­ണു് ദേവൻ’ എ­ന്നാ­വു­മോ പ്ര­ധാ­ന­മ­ന്ത്രി­യു­ടെ കാഴ്ച? എ­ങ്കിൽ രാ­മ­ക്ഷേ­ത്ര­ങ്ങ­ളിൽ പ്ര­തി­ഷ്ഠാ­കർ­മ്മം ന­ട­ക്കു­മ്പോ­ഴേ പ്ര­ധാ­ന­മ­ന്ത്രി ഹാ­ജ­രാ­കേ­ണ്ടു, സർ­ക്കാർ ജീ­വ­ന­ക്കാർ ഓ­ഫീ­സു­ക­ളിൽ ഹാ­ജ­രാ­കാ­തി­രി­ക്കു­ക­യും വേ­ണ്ടു. പ്ര­ധാ­ന­മ­ന്ത്രി പ­ല­പ്പോ­ഴും വി­ദേ­ശ­ത്താ­വും, സർ­ക്കാർ ഓ­ഫീ­സു­ക­ളിൽ ചി­ല­പ്പോൾ പ­ണി­മു­ട­ക്ക­വും പ­തി­വു്. അ­ക്കൂ­ട്ട­ത്തിൽ ഇ­ങ്ങ­നെ­യും ഒ­ന്നു് എ­ന്നു് സ­മാ­ധാ­നി­ക്കാം.

അ­പ്പോ­ഴും ഒരു സംശയം ബാ­ക്കി. സർ­ക്കാർ ജീ­വ­ന­ക്കാർ­ക്കു് വേതനം നൽ­കു­ന്ന­തു് ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ടാ­ണു്. അവരിൽ നി­ന്നു ത­ങ്ങൾ­ക്കു് ല­ഭി­ക്കു­ന്ന, ല­ഭി­ക്കേ­ണ്ടു­ന്ന സേ­വ­ന­ങ്ങൾ­ക്കു് ജ­ന­ങ്ങൾ നൽ­കു­ന്ന പ്ര­തി­ഫ­ല­മാ­ണ­തു്. രാ­ജ്യ­ത്തി­ലു­ട­നീ­ള­മു­ള്ള കേ­ന്ദ്ര­സർ­ക്കാർ ഓ­ഫീ­സു­ക­ളി­ലെ ജീ­വ­ന­ക്കാർ ത­ങ്ങ­ളു­ടെ ജോലി ചെ­യ്യു­ന്ന­തു­കൊ­ണ്ടു്, അ­ങ്ങു് അ­യോ­ധ്യ­യിൽ ന­ട­ക്കു­ന്ന പ്ര­തി­ഷ്ഠാ­കർ­മ്മ­ത്തി­നു് മു­ട­ക്ക­മോ അ­സൗ­ക­ര്യ­മോ ഒ­ന്നും വ­രാ­നി­ല്ല­ല്ലോ. അഥവാ, സാ­മാ­ന്യ­ബു­ദ്ധി­ക്കു് അ­നൂ­ഹ്യ­മാ­യി അ­ങ്ങ­നെ വ­ല്ല­തും ഉ­ണ്ടെ­ങ്കിൽ­ത്ത­ന്നെ ആ പ്ര­തി­ഷ്ഠാ­കർ­മ്മം ഞാ­യ­റാ­ഴ്ച­ത്തേ­യ്ക്കു് വെ­ച്ചാൽ പോരേ? ജ­ന­ങ്ങൾ­ക്കു് സേവനം നി­ഷേ­ധി­യ്ക്ക­ണ­മെ­ന്നു­ണ്ടോ?

അ­തി­രി­ക്ക­ട്ടെ. എ­ന്താ­ണു് രാ­മ­ന്റെ ആ­രാ­ധ്യ­ത? ക്ഷേ­ത്രം വഴിയേ ആ ആരാധന നി­റ­വേ­റ്റാൻ ആവൂ എ­ന്നു­ണ്ടോ? ആ ക്ഷേ­ത്രം അ­യോ­ധ്യ­യിൽ­ത്ത­ന്നെ ആയാലേ ശ­രി­യാ­യ ആ­രാ­ധ­ന­യാ­വൂ എ­ന്നു­ണ്ടോ?

രാമൻ: വാ­ല്മീ­കി രാ­മാ­യ­ണ­ത്തി­ലും അ­ധ്യാ­ത്മ­രാ­മാ­യ­ണ­ത്തി­ലും

ആ­ദി­ക­വി എന്നു വി­ളി­കൊ­ണ്ട വാ­ല്മീ­കി മ­ഹർ­ഷി­യാ­ണു് രാ­മ­ച­രി­തം ആ­ദ്യ­മാ­യി ആ­ലേ­ഖ­നം ചെ­യ്ത­തു്. അ­തു­കൊ­ണ്ടു് രാ­മ­ച­രി­ത­ത്തി­നു പ­ര­മ­പ്ര­മാ­ണം വാ­ല്മീ­കി­രാ­മാ­യ­ണം­ത­ന്നെ. പക്ഷേ, അതിൽ പ്ര­ക്ഷി­പ്ത­ക­ഥ­കൾ പലതും ഉ­ള്ള­തു­കൊ­ണ്ടു് വി­വേ­ച­ന­ബു­ദ്ധി­യോ­ടെ വേണം അതു് പ­ഠി­ക്കു­ക.

വാ­ല്മീ­കി­യു­ടെ രാമൻ ലോ­കാ­ഭി­രാ­മ­നാ­ണു്. രാ­മ­കു­മാ­ര­നെ­പ്പ­റ്റി വാ­ല്മീ­കി പ­റ­യു­ന്നു. ‘ശാ­ന്ത­ചി­ത്ത­നാ­യ അവൻ മൃ­ദു­വാ­യേ സം­സാ­രി­ക്കൂ. ഇ­ങ്ങോ­ട്ടു പരുഷം പ­റ­ഞ്ഞാ­ലും ഒ­ന്നും എ­തിർ­ത്തു പ­റ­യു­ക­യി­ല്ല ഒ­രി­ക്കൽ ഒരു ഉ­പ­കാ­രം ചെ­യ്താൽ അ­തു­കൊ­ണ്ടു സ­ന്തോ­ഷി­ക്കും. ഒരു നൂറു് ഉ­പ­ദ്ര­വം ചെ­യ്താ­ലും സ്വ­മ­ഹി­മ­കൊ­ണ്ടു് അ­തൊ­ന്നും സ്മ­രി­ക്കാ­റി­ല്ല.’ (സി­ദ്ധി­നാ­ഥാ­ന­ന്ദ സ്വാ­മി­ക­ളു­ടെ പ­രി­ഭാ­ഷ)

രാ­മ­രാ­ജാ­വി­നെ­പ്പ­റ്റി ഇ­ങ്ങ­നെ­യും: “രാമൻ രാ­ജ്യം വാ­ഴ്കെ വി­ധ­വ­കൾ വി­ല­പി­ച്ചി­ല്ല, ആർ­ക്കും പ്രാ­ണ­ഭ­യം ഏര്‍പ്പെ­ട്ടി­ല്ല, വ്യാ­ധി­കൊ­ണ്ടു് ആരും ക്ലേ­ശി­ച്ചി­ല്ല, ലോ­ക­ത്തിൽ ക­ള്ള­ന്മാർ ഇ­ല്ലാ­താ­യി, ആർ­ക്കും ഒരു അ­നർ­ത്ഥ­വും ഏര്‍പ്പെ­ട്ടി­ല്ല, വൃ­ദ്ധ­ന്മാർ­ക്കു് ബാ­ല­ന്മാ­രു­ടെ പ്രേ­ത­കാ­ര്യ­ങ്ങൾ ചെ­യ്യേ­ണ്ട­താ­യി­വ­ന്നി­ല്ല, എ­ങ്ങും എ­വി­ടെ­യും സ­ന്തോ­ഷം, സ­ക­ല­രും ധർ­മ്മ­പ­ര­ന്മാർ. രാ­മ­നെ­ത­ന്നെ­യോർ­ത്തു് ആരും പ­ര­സ്പ­രം യാ­തൊ­രു ദ്രോ­ഹ­വും ചെ­യ്തി­ല്ല… അ­ന്നു് മ­ര­ങ്ങൾ എ­ന്നും പൂ­ക്ക­ളും പ­ഴ­ങ്ങ­ളും നി­റ­ഞ്ഞു നി­ല­കൊ­ണ്ടു. വേ­ണ്ട­പ്പോൾ മഴ പൊ­ഴി­ഞ്ഞു. തെ­ന്നൽ മ­ന്ദ­മാ­യി വീശി.”

രാ­മ­ന്റെ അ­സാ­ധാ­ര­ണ­മാ­യ വ്യ­ക്തി­വൈ­ഭ­വ­ത്തി­ന്റെ മി­ക­ച്ച ദൃ­ഷ്ടാ­ന്ത­മാ­ണു് അ­ഭി­ഷേ­ക വി­ഘ്ന­ത്തിൽ അ­ദ്ദേ­ഹം പാ­ലി­ച്ച ആ­ത്മ­സം­യ­മ­ന­വും വനവാസ പ്ര­തി­ജ്ഞ­യി­ലെ ത്യാ­ഗ­ബു­ദ്ധി­യും. സ്വ­ന്തം ഇ­ച്ഛാ­ഭം­ഗം, മൂ­ത്ത­മ­കൻ രാ­ജാ­വാ­കു­ക എന്ന കു­ല­ധർ­മ്മം, ല­ക്ഷ്മ­ണ­ന്റെ­യും കൗ­സ­ല്യ­യു­ടെ­യും എ­തിര്‍പ്പു്, എന്നെ പി­ടി­ച്ചു കെ­ട്ടി നീ­ത­ന്നെ രാ­ജാ­വാ­കു­ക എന്ന പി­തൃ­വാ­ക്യം, ഭ­ര­ത­ന്റെ നിര്‍ബ­ന്ധം, കു­ല­ഗു­രു­വാ­യ വ­സി­ഷ്ഠ­ന്റെ ഉ­പ­ദേ­ശം—ഇ­തി­നെ­യെ­ല്ലാം അ­തി­ജീ­വി­ച്ചു­കൊ­ണ്ടു­ള്ള ആ ത്യാ­ഗ­ത്തെ വി­സ്മ­യാ­വ­ഹം എന്നേ വി­ശേ­ഷി­പ്പി­ക്കാ­നാ­വൂ.

പക്ഷേ, ഈ ത്യാ­ഗ­ബു­ദ്ധി തീർ­ത്തും ധർ­മ്മ­ബോ­ധ­പ്രേ­രി­ത­മാ­ണെ­ന്നു പ­റ­ഞ്ഞു കൂടാ. അതു് ക്ഷ­ത്രി­യ­ധർ­മ്മ വ്യ­തി­യാ­ന­മാ­ണെ­ന്നു് ചിലർ രാ­മ­നോ­ടു് നേ­രി­ട്ടു­ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. “കാ­ടെ­വി­ടെ? ക്ഷ­ത്ര­ധർ­മ്മ­മെ­വി­ടെ? ജ­ട­യെ­വി­ടെ? പ്ര­ജാ­പാ­ല­ന­മെ­വി­ടെ? ഇ­ത്ത­രം പൊ­രു­ത്ത­മി­ല്ലാ­ത്ത കാ­ര്യ­ങ്ങൾ അ­ങ്ങു് ചെ­യ്യ­രു­തു്. ക്ഷ­ത്രി­യ­ന്റെ ഒ­ന്നാ­മ­ത്തെ കർ­ത്ത­വ്യം അ­ഭി­ഷേ­ക­മാ­കു­ന്നു. അ­തു­വ­ഴി­യ­ല്ലേ പ്ര­ജാ­പാ­ല­നം സാ­ധി­ക്കു­ക. ക­ണ്മു­ന്നി­ലു­ള്ള­തു കൈ­വി­ട്ടു സം­ശ­യ­സ്ഥ­വും അ­നി­ശ്ചി­ത­വും പി­ന്നീ­ടെ­ന്നോ ഫലം ത­രു­ന്ന­തു­മാ­യ ധർ­മ്മ­ത്തെ ക്ഷ­ത്രി­യ­രാ­യി പി­റ­ന്ന­വർ ആ­രെ­ങ്കി­ലും ചെ­യ്യു­മോ.” എ­ന്നു് ഭരതൻ. “രാ­ജ്യം വെ­ടി­ഞ്ഞ­പ്പോൾ അ­ങ്ങു് ധർ­മ്മ­ത്തി­ന്റെ വേ­ര­റു­ത്തു” എ­ന്നു് ല­ക്ഷ്മ­ണൻ, “രാ­ഘ­വ­ന്മാ­രു­ടെ സ­നാ­ത­ന­മാ­യ സ്വ­കു­ല­ധർ­മ്മം നീ ഇ­പ്പോൾ ത­കർ­ക്ക­രു­തു്” എ­ന്നു് കു­ല­ഗു­രു­വാ­യ വ­സി­ഷ്ഠ­നും. തന്റെ ര­ണ്ടു് അ­നു­ജ­ന്മാർ­ക്കും സം­ശ­യ­ലേ­ശ­മേ ഇ­ല്ലാ­ത്ത ആ രാ­ജ­ധർ­മ്മം രാ­മ­ന്നു് അ­റി­വി­ല്ലാ­തെ പോ­വി­ല്ല­ല്ലോ. “അ­ച്ഛ­ന്റെ അ­തി­ക്ര­മ­ത്തെ തി­രു­ത്തു­ന്ന­വ­നെ­യാ­ണു് ലോ­ക­ത്തിൽ അ­പ­ത്യം— മകൻ—എന്നു പ­റ­യു­ന്ന­തു്” എന്ന ഭ­ര­ത­ന്റെ വാ­ദ­ത്തെ­യോ, “ഗു­രു­വി­ന്റെ­യോ അ­മ്മ­യു­ടെ­യോ, വാ­ക്ക­നു­സ­രി­ക്കു­ന്ന­തു­കൊ­ണ്ടു് സ­ന്മാര്‍ഗ­ലം­ഘ­ന­മാ­വി­ല്ല” എന്ന വ­സി­ഷ്ഠ­ന്റെ വാ­ദ­ത്തെ­യോ അ­ദ്ദേ­ഹം നി­ഷേ­ധി­ക്കു­ന്നു­മി­ല്ല. ഇ­തി­ന്നർ­ത്ഥം അവർ പ­റ­യു­ന്ന­തിൽ ക­ഴ­മ്പു­ണ്ടെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് അ­റി­യാ­യ്ക­യ­ല്ല എ­ന്ന­ല്ലേ? എ­ന്നി­ട്ടും അ­ദ്ദേ­ഹം വ­ന­വാ­സ­പ്ര­തി­ജ്ഞ­യിൽ ഉ­റ­ച്ചു­നി­ന്ന­തു് കേവലം പു­ത്ര­ധർ­മ്മ­പാ­ല­ന­ത്തി­നു് വേ­ണ്ടി­യാ­വി­ല്ല. മ­റി­ച്ചു് ചെ­യ്യു­ന്ന­തു് തന്റെ പി­താ­വി­നും ത­നി­ക്കും അ­കീർ­ത്തി­ക­ര­മാ­വു­മെ­ന്നു ഭ­യ­പ്പെ­ട്ട­തു­കൊ­ണ്ടാ­വ­ണം.

ഇതു് വെ­റു­മൊ­രു അ­ഭ്യൂ­ഹ­മ­ല്ല. അ­കീർ­ത്തി­യെ അ­ദ്ദേ­ഹം എ­ത്ര­മാ­ത്രം ഭ­യ­പ്പെ­ട്ടി­രു­ന്നു എ­ന്ന­തി­നു് പ്ര­ത്യ­ക്ഷ­മാ­യ തെ­ളി­വാ­ണു് സീ­താ­പ­രി­ത്യാ­ഗം. അതു് പ്രജാ ഹി­താർ­ത്ഥ­മാ­ണെ­ന്നു്, രാ­ജ­ധർ­മ്മ­പ­രി­പാ­ല­ന­ത്തി­നാ­ണെ­ന്നു്, വാ­ല്മീ­കി­രാ­മാ­യ­ണ­വു­മാ­യി പ­രി­ച­യ­മി­ല്ലാ­ത്ത ഈ നാ­ട്ടി­ലെ ജ­ന­ങ്ങ­ളെ വി­ശ്വ­സി­പ്പി­ക്കാൻ രാ­മ­ഭ­ക്ത­ന്മാ­രാ­യ ചില പ­ണ്ഡി­ത­ന്മാർ­ക്കു് ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. എ­ന്നാൽ അ­ങ്ങ­നെ ഒരു സൂചന പോലും വാ­ല്മീ­കി രാ­മാ­യ­ണ­ത്തിൽ ഇല്ല.

പ­രി­ത്യാ­ഗ നി­ശ്ച­യം ഭ്രാ­താ­ക്കന്‍മാ­രെ അ­റി­യി­ക്കു­ന്നി­ട­ത്തു് രാമൻ പ­റ­യു­ന്ന­തു തന്നെ കേൾ­ക്കാം: “അ­പ­വാ­ദ­ഭ­യം­കൊ­ണ്ടു് ഭീ­ത­നാ­യ ഞാൻ, അ­ല്ല­യോ പു­രു­ഷ­വീ­ര­രേ, എന്റെ ജീ­വി­തം വെ­ടി­യും, നി­ങ്ങ­ളെ­യും വെ­ടി­യും, അ­പ്പോള്‍പ്പി­ന്നെ സീ­ത­യു­ടെ കഥ എന്തു പറയാൻ?”

പ­രി­ത്യാ­ഗ­സ­മ­യ­ത്തു് ല­ക്ഷ്മ­ണൻ സീ­ത­യോ­ടു്: “ബു­ദ്ധി­മാ­നാ­യ ജ്യേ­ഷ്ഠൻ, ഹേ സീതേ, ഇ­തു­വ­ഴി എന്നെ ലോ­ക­ത്തി­നു് നി­ന്ദാ­പാ­ത്ര­മാ­ക്കി­യ­ല്ലോ… ലോ­ക­നി­ന്ദി­ത­മാ­യ ഇ­ത്ത­രം കാ­ര്യ­ത്തിൽ എന്നെ നി­യോ­ഗി­ക്ക­രു­താ­യി­രു­ന്നു… രാ­ജാ­വു് അ­മര്‍ഷ­മെ­ല്ലാ­മ­ട­ക്കി എന്റെ മു­മ്പിൽ വെ­ച്ചു് നിര്‍ദോ­ഷ­യാ­യ ഭ­വ­തി­യെ വെ­ടി­ഞ്ഞി­രി­ക്കു­ന്നു. പൗ­രാ­പ­വാ­ദ ഭീ­ത­നാ­യി­ട്ടാ­ണു് അ­ങ്ങ­നെ ചെ­യ്ത­തു്.” സീ­ത­യു­ടെ പ്ര­തി­സ­ന്ദേ­ശ­ത്തിൽ നി­ന്നു്, “ജ­ന­ങ്ങൾ ചൊ­ല്ലു­ന്ന ദു­ഷ്കീർ­ത്തി­യെ ഭ­യ­ന്നാ­ണ­ല്ലോ അ­ങ്ങു് എന്നെ വെ­ടി­ഞ്ഞ­തു്.”

അ­ശ്വ­മേ­ധാ­വ­സ­ര­ത്തിൽ വാ­ല്മീ­കി രാ­മ­നോ­ടു്: “ലോ­കാ­പ­വാ­ദ­ഭ­യം­കൊ­ണ്ടു് ക­ലു­ഷ­ചി­ത്ത­നാ­യി അ­ങ്ങു് പ്രി­യ­ത­മ­യാ­യ ഇവളെ ശുദ്ധ എ­ന്ന­റി­ഞ്ഞി­ട്ടും പ­രി­ത്യ­ജി­ക്കു­ക­യ­ല്ലേ ചെ­യ്ത­തു്.”

രാ­മ­ന്റെ മ­റു­പ­ടി: “ആ ലോ­ക­ഭ­യം­കൊ­ണ്ടാ­ണു് ഇവൾ പ­വി­ത്ര­യാ­ണെ­ന്നു് അ­റി­ഞ്ഞി­രു­ന്നി­ട്ടും എ­ന്നാൽ ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട­തു്. അതു് അ­വി­ടു­ന്നു് ക്ഷ­മി­ക്കേ­ണ­മേ…” പൗ­രാ­പ­വ­വാ­ദ­ത്തെ­ക്കു­റി­ച്ചു കേ­ട്ട­പ്പോൾ, ‘ഞാൻ സീതയെ സ്വീ­ക­രി­ച്ച­തു് എന്റെ പ്ര­ജ­കൾ­ക്കു് ഒരു മ­ന­ശ്ശ­ല്യ­മാ­യ­ല്ലോ, അ­തെ­ങ്ങ­നെ നീ­ക്കാം?’ എ­ന്ന­ല്ല രാമൻ ചി­ന്തി­ച്ച­തു്, ഈ അ­പ­വാ­ദം എ­നി­ക്കൊ­രു ചീ­ത്ത­പ്പേ­രാ­യ­ല്ലോ. അതിൽ നി­ന്നു് എ­നി­ക്കെ­ങ്ങ­നെ ര­ക്ഷ­പ്പെ­ടാം എ­ന്നാ­ണു്. പ്ര­ജാ­ഹി­ത­മ­ല്ല. സ്വ­ഹി­ത­മാ­ണു്, ധർ­മ്മ­സം­ര­ക്ഷ­ണ­യ­ല്ല യ­ശ­സ്സം­ര­ക്ഷ­ണ­മാ­ണു് സീ­താ­പ­രി­ത്യാ­ഗ­ത്തി­നു പ്രേ­ര­കം. മ­റി­ച്ചു് പ്ര­ജാ­ഹി­ത­മാ­ണു് അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ച്ച­തു് എ­ന്ന­തി­നു് രാ­മാ­യ­ണ­ത്തിൽ ഒരു തെ­ളി­വു­മി­ല്ല.

എ­ന്താ­യി­രു­ന്നു ആ പൗ­രാ­പ­വാ­ദം? “ല­ങ്ക­യിൽ കൊ­ണ്ടു­പോ­യി അശോക വ­നി­ക­യിൽ പാർ­പ്പി­ക്ക­പ്പെ­ട്ട­വ­ളെ, രാ­ക്ഷ­സി­ക­ളു­ടെ അ­ധീ­ന­ത്തിൽ പാർ­ത്ത­വ­ളെ, രാമൻ വെ­റു­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ന­മു­ക്കും ഇ­ത്ത­രം ഭാ­ര്യ­മാ­രെ സ­ഹി­ക്കേ­ണ്ടി­വ­രും. രാ­ജാ­വു് ചെ­യ്യു­ന്ന­തി­നെ­യ­ല്ലോ പ്ര­ജ­കൾ പി­ന്തു­ട­രു­ക” എ­ന്നു്. (വെ­റു­ക്കാ­തി­രി­ക്കു­ന്ന­തു് എ­ങ്ങ­നെ എന്ന പ­രി­ഭാ­ഷ­യിൽ ഒരു ദു­രർ­ത്ഥ­പ്ര­തീ­തി ഉ­ണ്ടു്. വെ­റു­ക്കാ­തി­രി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടു് എ­ന്നാ­ണു് ആശയം). ‘ന­മ്മു­ടെ ഭാ­ര്യ­മാർ പി­ഴ­ച്ചു­പോ­യാൽ ന­മു­ക്കും അവരെ വെ­ച്ചു­പൊ­റു­പ്പി­ക്കേ­ണ്ടി­വ­രു­മ­ല്ലോ’ എന്ന ഈ ആ­വ­ലാ­തി രാ­മ­ന്റെ പു­രു­ഷ­പ്ര­ജ­ക­ളിൽ നി­ന്നു്, അതും സ്വ­ന്തം ഭാ­ര്യ­മാ­രെ അ­വി­ശ്വ­സി­ച്ചു­പോ­ന്ന ചി­ല­രിൽ നി­ന്നു­മാ­ത്രം, പൊ­ട്ടി­പ്പു­റ­പ്പെ­ട്ട­താ­ണെ­ന്നു വ്യ­ക്തം. ഇ­ങ്ങ­നെ ചി­ല­രു­ടെ ഹി­ത­ത്തി­നു­വേ­ണ്ടി സീതയെ വെ­ടി­യാൻ തീ­രു­മാ­നി­ക്കും­മു­മ്പു് പ്ര­ജാ­ഹി­താർ­ത്ഥി­യാ­യ രാ­ജാ­വു് എന്ന നി­ല­യ്ക്കു് ‘ഞാ­നി­ന്നു് സീതയെ വെ­ടി­ഞ്ഞാൽ നാളെ എന്റെ പ്ര­ജ­ക­ളിൽ­പ്പെ­ട്ട ഏതു് സാ­ധ്വി­ക്കും സീ­ത­യ്ക്കു് പി­ണ­ഞ്ഞ പോ­ലു­ള്ള ഒരു ദൗർ­ഭാ­ഗ്യം വ­ന്നു­പെ­ട്ടാൽ ഇതേ ഗ­തി­കേ­ട­ല്ലേ വരിക’ എ­ന്നു­കൂ­ടി രാമൻ ഓർ­മ്മി­ക്കേ­ണ്ട­ത­ല്ലേ? അ­പ്പോൾ, പു­രു­ഷ­ഹി­ത­ത്തി­ന­ല്ലാ­തെ സ്ത്രീ­ഹി­ത­ത്തി­നു് ഒരു വി­ല­യും കൽ­പ്പി­ക്കേ­ണ്ട എ­ന്നാ­ണു് ഈ പ്ര­ജാ­ഹി­ത­വാ­ദി­ക­ളു­ടെ നി­ല­പാ­ടു്. മാ­ത്ര­മ­ല്ല, രാ­മ­നും അതേ നി­ല­പാ­ടു­കാ­ര­നാ­ണെ­ന്നു് അവർ ആ­ളു­ക­ളെ വി­ശ്വ­സി­പ്പി­ക്കാ­നും ശ്ര­മി­ക്കു­ന്നു.

ഈ അ­പ­വാ­ദ­ഭീ­തി­യാ­ക­ട്ടെ, രാ­ജ്യ­ഭ­ര­ണം ഏ­റ്റെ­ടു­ക്കു­ന്ന­തി­നു മുന്‍പു­ത­ന്നെ രാമൻ വെ­ളി­വാ­ക്കി­യ­തു­മാ­ണു്. ല­ങ്ക­യിൽ വെ­ച്ചു് രാ­വ­ണ­വ­ധാ­ന­ന്ത­രം തന്റെ മു­ന്നിൽ ആ­നീ­ത­യാ­യ സീ­ത­യോ­ടു് താൻ പറഞ്ഞ പ­രു­ഷ­വാ­ക്കു­കൾ കേ­ട്ടു് ആ­ത്മ­ഹ­ത്യ ചെ­യ്യാൻ തീ­യ്യിൽ ചാടിയ അവളെ തി­രി­ച്ചെ­ടു­ക്കാൻ ആ­ജ്ഞാ­പി­ച്ച അ­ഗ്നി­ഭ­ഗ­വാ­നോ­ടു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു നോ­ക്കു­ക: “ജാ­ന­കി­യെ പ­രീ­ക്ഷി­ക്കാ­തെ സ്വീ­ക­രി­ച്ചാൽ ദ­ശ­ര­ഥ­പു­ത്ര­നാ­യ രാമൻ കാ­മാ­ത്മാ­വും ബാ­ലി­ശ­നു­മാ­ണെ­ന്നു് ആളുകൾ പറയും”. ഇതു പ­റ­യു­മ്പോൾ അ­ദ്ദേ­ഹം രാ­ജാ­വാ­യി­രു­ന്നി­ല്ല. രാ­ജാ­വാ­കു­മെ­ന്നു് തീര്‍ച്ച­യു­മാ­യി­രു­ന്നി­ല്ല. “ചി­ര­കാ­ല പ­രി­ച­യം കൊ­ണ്ടു് ശ്രീ­മാ­നാ­യ ഭരതൻ സ്വയം രാ­ജ്യാർ­ത്ഥി­യെ­ങ്കിൽ പാ­രാ­കെ ആ ര­ഘു­കു­ല­രാ­ജാ­വു് അ­ട­ക്കി വാ­ണു­കൊ­ള്ള­ട്ടെ” എ­ന്നാ­ണ­ല്ലോ ഭ­ര­ത­ന്ന­ടു­ത്തേ­ക്കു് പ­റ­ഞ്ഞ­യ­ക്കു­ന്ന ഹ­നു­മാ­നോ­ടു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്. അർ­ത്ഥാൽ, ഒരു പു­രു­ഷൻ എന്ന നി­ല­ക്കു് ത­നി­ക്കു വ­രാ­വു­ന്ന ചീ­ത്ത­പ്പേ­രി­നെ­യാ­ണു് അ­ദ്ദേ­ഹം പേ­ടി­ച്ച­തു്. അതു് അ­ദ്ദേ­ഹം­ത­ന്നെ തു­റ­ന്നു പ­റ­ഞ്ഞ­തു­മാ­ണു്. എ­ന്നി­രി­ക്കെ അ­ന്നു് താൻ ഭ­യ­പ്പെ­ട്ട ആ അ­പ­വാ­ദം നാ­ടെ­ങ്ങും പ­ര­ന്നു എ­ന്ന­റി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം സീതയെ വെ­ടി­ഞ്ഞ­തി­നു വേറെ കാരണം കാ­ണേ­ണ്ട­തു­ണ്ടോ? മാ­ത്ര­മ­ല്ല ആ ചെ­യ്ത­തു് അ­ധർ­മ്മ­മാ­യി­പ്പോ­യി എ­ന്നു­ത­ന്നെ­യാ­ണു് ധർ­മ്മ­ജ്ഞ­ത­യും ആർ­ജ­വ­വും ഒത്തു ചേർ­ന്ന­വർ അന്നേ പ­റ­ഞ്ഞ­തും. രാ­മാ­ജ്ഞ സീതയെ അ­റി­യി­ക്കു­ന്നി­ട­ത്തു് ല­ക്ഷ്മ­ണൻ പ­റ­യു­ന്ന­തു നോ­ക്കു­ക “ബു­ദ്ധി­മാ­നാ­യ ജ്യേ­ഷ്ഠൻ, ഹേ സീതേ, ഇ­തു­വ­ഴി എന്നെ ലോ­ക­ത്തി­നു നി­ന്ദാ­പാ­ത്ര­മാ­ക്കി­യ­ല്ലോ… ലോ­ക­നി­ന്ദി­ത­മാ­യ ഇ­ത്ത­രം കാ­ര്യ­ത്തിൽ എന്നെ നി­യോ­ഗി­ക്ക­രു­താ­യി­രു­ന്നു.” രാ­ജ­ധർ­മ്മ­മാ­ണു് രാമൻ അ­നു­ഷ്ഠി­ച്ച­തെ­ങ്കിൽ, രാ­മാ­ജ്ഞ അ­നു­സ­രി­ക്കു­ക­മാ­ത്രം ചെ­യ്യു­ന്ന ല­ക്ഷ്മ­ണൻ എ­ങ്ങ­നെ ലോ­ക­നി­ന്ദ്യ­നാ­വും. ലോ­ക­നി­ന്ദ്യ­മാ­യ ഒരു കർ­മ്മ­മാ­ണ­ല്ലോ ജ്യേ­ഷ്ഠൻ ത­ന്നെ­ക്കൊ­ണ്ടു ചെ­യ്യി­ക്കു­ന്ന­തു് എന്ന ചി­ന്ത­യാ­ണു് ല­ക്ഷ്മ­ണ­നെ­ക്കൊ­ണ്ടു് ഇ­തു­പ­റ­യി­ച്ച­തു്. സു­മ­ന്ത്ര­നോ­ടു് അതു് അ­ദ്ദേ­ഹം തു­റ­ന്നു പ­റ­യു­ക­യും ചെ­യ്തു “യ­ശോ­ഹ­ര­മാ­യ ഈ കർ­മ്മം­കൊ­ണ്ടു് ഹേ സുത, എന്തു ധർ­മ്മ­മാ­ണു് സാ­ധി­ച്ചി­ട്ടു­ള്ള­തു്.”

വാ­ല്മീ­കി­യു­ടെ മതവും മ­റ്റൊ­ന്ന­ല്ല. സീ­താ­ത്യാ­ഗം രാ­ജ­ധർ­മ്മ­മാ­ണെ­ങ്കിൽ സീതയെ പു­നഃ­സ്വീ­ക­രി­ക്കാൻ, രാ­ജ­ധർ­മ്മം ലം­ഘി­ക്കാൻ, അ­ദ്ദേ­ഹം രാ­മ­നോ­ടു് ആ­വ­ശ്യ­പ്പെ­ടി­ല്ല­ല്ലോ. ചെയ്ത തെ­റ്റു് തി­രു­ത്തു എ­ന്നു­ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നിര്‍ദ്ദേ­ശം. ലോ­കാ­പ­വാ­ദ­ഭ­യം കൊ­ണ്ടു് ക­ലു­ഷ­ചി­ത്ത­നാ­യി­ട്ടാ­ണു് രാമൻ സീതയെ വെ­ടി­ഞ്ഞ­തെ­ന്നു് അ­ദ്ദേ­ഹം രാ­മ­നോ­ടു­ത­ന്നെ പ­റ­യു­ന്ന­തു് ഓർ­ക്കു­ക. ചി­ത്തം ക­ലു­ഷ­മാ­യാൽ അവിടെ ധർ­മ്മ­ബോ­ധം തെ­ളി­ഞ്ഞു­വ­രി­ല്ല­ല്ലോ.

ഇവിടെ ഒരു എ­തിര്‍വാ­ദം വരാം. വാ­ല്മീ­കി­യു­ടെ­യും ല­ക്ഷ്മ­ണ­ന്റെ­യും ക­ണ്ണിൽ സീ­താ­പ­രി­ത്യാ­ഗം അ­ധർ­മ്മ­മാ­യി­രി­ക്കാ­മെ­ങ്കി­ലും രാ­മ­ന്നു് മ­റി­ച്ചു തോ­ന്നാ­മ­ല്ലോ? വ­ന­വാ­സം ക്ഷ­ത്രി­യ­ധർ­മ്മ­വി­രു­ദ്ധ­മാ­ണെ­ന്ന­തു­കൊ­ണ്ടു് ഭ­ര­ത­നും വ­സി­ഷ്ഠ­നും മ­റ്റും രാ­ജ്യം സ്വീ­ക­രി­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടു­വെ­ങ്കി­ലും അ­ച്ഛ­ന്റെ വാ­ക്കു് സ­ത്യ­മാ­ക്കു­ക­യാ­ണു് തന്റെ ധർ­മ്മ­മെ­ന്ന നി­ല­പാ­ടിൽ ഉ­റ­ച്ചു­നിൽ­ക്കു­ക­യാ­ണ­ല്ലോ അ­ദ്ദേ­ഹം ചെ­യ്ത­തു്. അ­തു­പോ­ലെ, സീ­താ­ത്യാ­ഗം തന്റെ യ­ശ­സ്സു് ര­ക്ഷി­ക്കാൻ വേ­ണ്ടി ചെ­യ്യു­ന്ന­താ­ണെ­ങ്കി­ലും ത­ല്ക്കാ­ലം അതാണു തന്റെ ധർ­മ്മം എ­ന്നു് അ­ദ്ദേ­ഹം നി­ശ്ച­യി­ച്ച­താ­യി­ക്കൂ­ടെ?

ഇ­തി­നു് ഉ­ത്ത­രം പറയും മു­മ്പു് മ­റ്റൊ­രു ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം ക­ണ്ടെ­ത്തേ­ണ്ട­തു­ണ്ടു്. വൈ­യ­ക്തി­ക ധർ­മ്മ­വും സാ­മൂ­ഹി­ക ധർ­മ്മ­വും ത­മ്മി­ലി­ട­യു­മ്പോൾ എ­ന്താ­ണു് കൈ­ക്കൊ­ള്ളേ­ണ്ട­തു് ? സാ­മൂ­ഹി­ക ധർ­മ്മം എ­ന്നാ­ണു് പൊ­തു­വെ അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. വ്യ­ക്തി­യെ­ക്കാൾ വ­ലു­താ­ണു് സമൂഹം എ­ന്ന­താ­ണു് അ­തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്വം. അ­ത­നു­സ­രി­ച്ചാ­ണു് സീ­താ­പ­രി­ത്യാ­ഗം സാ­ധു­വാ­ണെ­ന്നു പ­ണ്ഡി­ത­ന്മാർ സി­ദ്ധാ­ന്തി­ക്കു­ന്ന­തും. ഇതേ ന്യാ­യ­മ­നു­സ­രി­ച്ചു് രാമൻ പു­ത്ര­ധർ­മ്മ­ത്തി­ന്റെ പേരിൽ ക്ഷ­ത്ര­ധർ­മ്മം വെ­ടി­ഞ്ഞ­തു് അ­ധർ­മ്മ­മ­ല്ലേ? അ­ല്ലെ­ങ്കിൽ ഭ­ര­ത­ന്റെ രാ­ജ്യ­നി­രാ­സം, അ­ഭി­ഷേ­ക­വി­സ­മ്മ­തി, അ­ധർ­മ്മ­മാ­വി­ല്ലേ? രാ­മ­പ­ക്ഷ­ത്തു് പു­ത്ര­ധർ­മ്മം വ­ലു­തു്, ഭ­ര­ത­പ­ക്ഷ­ത്തു് ക്ഷ­ത്ര­ധർ­മ്മം വ­ലു­തു് എ­ന്നൊ­രു നി­ല­പാ­ടെ­ടു­ക്കാ­തെ ഇ­രു­വ­രു­ടെ­യും ധർ­മ്മ­നി­ഷ്ഠ­യെ എ­ങ്ങ­നെ മാ­നി­ക്കും? അ­ങ്ങ­നെ വ്യ­ക്തി­കൾ­ക്കൊ­ത്തു മാ­റി­മ­റി­യു­ന്ന ഒ­ന്നാ­ണോ ധർ­മ്മ­ത്തി­ന്റെ ഗുരു ല­ഘു­ത്വം? ക്ഷ­ത്ര­ധർ­മ്മ­വും പു­ത്ര­ധർ­മ്മ­വും ത­മ്മി­ലി­ട­യു­മ്പോൾ പു­ത്ര­ധർ­മ്മം ക­ര­ണീ­യം, ക്ഷ­ത്ര­ധർ­മ്മ­വും ഭര്‍തൃ­ധർ­മ്മ­വും ത­മ്മി­ലി­ട­യു­മ്പോൾ ക്ഷ­ത്ര­ധർ­മ്മം ക­ര­ണീ­യം എ­ന്നാ­യി­രു­ന്നു­വോ രാ­മ­ന്റെ നി­ല­പാ­ടു്. അ­തി­നെ­ന്ത് സാ­ധൂ­ക­ര­ണം?

വാ­സ്ത­വ­ത്തിൽ, സീ­താ­പ­രി­ത്യാ­ഗം അ­ധർ­മ്മ­മാ­ണെ­ന്ന­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ­യാ­ണു് രാമൻ അതു ചെ­യ്ത­തു്, അ­ത്ര­യും പ്ര­ബ­ല­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­പ­വാ­ദ­ഭീ­തി എ­ന്ന­തി­നു് രാ­മാ­യ­ണ­ത്തിൽ വേ­ണ്ടു­വോ­ളം സൂ­ച­ന­കൾ ഉ­ണ്ടു്. പ­രി­ത്യാ­ഗ­നി­ശ്ച­യം അ­നു­ജ­ന്മാ­രെ അ­റി­യി­ക്കു­ന്ന­തോ­ടൊ­പ്പം അ­ദ്ദേ­ഹം പ­റ­യു­ന്ന­തു കേൾ­ക്കു­ക: “സീതയെ സം­ബ­ന്ധി­ച്ചു് ആരും ഒ­ന്നും മ­റു­ത്തു പ­റ­ഞ്ഞു­പോ­ക­രു­തു്. അ­തി­നാൽ ല­ക്ഷ്മ­ണാ നീ പോവുക. ഇതിൽ യാ­തൊ­ന്നും ചി­ന്തി­ക്കേ­ണ്ട­തി­ല്ല. നീ ഇതു ത­ടു­ത്താൽ എ­നി­ക്കു ക­ടു­ത്ത അ­പ്രീ­തി­യു­ണ്ടാ­കും. എന്റെ പാ­ദ­ങ്ങൾ­കൊ­ണ്ടും പ്രാ­ണ­ങ്ങൾ­കൊ­ണ്ടും ഞാൻ നി­ങ്ങ­ളെ സത്യം ചെ­യ്യി­ക്കു­ന്നു. എന്നെ എ­ങ്ങ­നെ­യെ­ങ്കി­ലും അ­നു­ന­യി­പ്പി­ക്കാൻ വേ­ണ്ടി മ­റു­ത്തെ­ന്തെ­ങ്കി­ലും പ­റ­യു­ന്ന­വർ, എന്റെ ഇ­ഷ്ട­ത്തി­നു മു­ട­ക്കം വ­രു­ത്തു­ക കാരണം എ­ന്നെ­ന്നേ­ക്കും എന്റെ അ­ഹി­ത­രാ­യി­ത്തീ­രും.”

താൻ ചെ­യ്യു­ന്ന­തു് രാ­ജ­ധർ­മ്മ­മാ­ണെ­ന്നു് ഉ­റ­പ്പു­ണ്ടെ­ങ്കിൽ രാ­ജ­ധർ­മ്മ­ജ്ഞ­രാ­യ ആ അ­നു­ജ­ന്മാ­രെ എ­ന്തി­നു താ­ക്കീ­തു ചെ­യ്യ­ണം? അഥവാ അവർ എ­തി­രാ­യി വ­ല്ല­തും പ­റ­ഞ്ഞാൽ­ത്ത­ന്നെ സീതയെ വെ­ടി­ഞ്ഞാ­ലേ ത­നി­ക്കു് രാ­ജ­ധർ­മ്മം പാ­ലി­ക്കാ­നാ­വൂ എ­ന്നു് പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കി­കൂ­ടെ? അതു സാ­ധ്യ­മ­ല്ലെ­ന്നു സ്വയം ബോ­ധ്യ­പ്പെ­ട്ട­തു­കൊ­ണ്ട­ല്ലേ അവരെ ഭീ­ഷ­ണി­പ്പെ­ടു­ത്തേ­ണ്ടി­വ­ന്ന­തു്.

ഇതേ കാ­ര­ണം­കൊ­ണ്ടു­ത­ന്നെ­യാ­വ­ണം സീതയെ കാ­ര്യം പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കാ­തെ അ­സ­ത്യ­വ­ച­നം കൊ­ണ്ടു് ക­ബ­ളി­പ്പി­ച്ച­തും—ഇ­തി­ലെ­ന്തു ധർ­മ്മം എ­ന്നു് സീത ചോ­ദി­ച്ചാൽ മ­റു­പ­ടി­യി­ല്ല എ­ന്ന­തു­കൊ­ണ്ടു്.

ഇ­തു­പോ­ലെ, സീതയെ തി­രി­ച്ചെ­ടു­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ട വാ­ല്മീ­കി­യോ­ടു്, “പ്ര­ജാ­ഹി­താർ­ത്ഥ­മാ­ണു് രാ­ജ­ധർ­മ്മ പ­ര­ത­ന്ത്ര­കൊ­ണ്ടാ­ണു്, ഞാൻ ഇവളെ വെ­ടി­ഞ്ഞ­തു്. ഇവളെ പു­ന­സ്വീ­ക­രി­ച്ചു് രാ­ജ­ധർ­മ്മ­വീ­ചു­ത­നാ­വാൻ അ­ങ്ങെ­ന്നെ നിര്‍ബ­ന്ധി­ക്ക­രു­തു്” എ­ന്നു് മ­റു­പ­ടി പറയാൻ അ­ദ്ദേ­ഹ­ത്തി­നു് എ­ന്താ­ണു് ത­ട­സ്സം? രാ­ജ്യം കൈ­ക്കൊ­ണ്ടു് കു­ല­ധർ­മ്മം കാ­ക്കാ­നു­ള്ള വ­സി­ഷ്ഠോ­പ­ദേ­ശം­പോ­ലും ത­ള്ളി­ക്ക­ള­യു­ക­യു­ണ്ടാ­യ­ല്ലോ അ­ദ്ദേ­ഹം. രാ­ജ­ധർ­മ­ത്തി­ന്റെ പേരിൽ സാ­ധൂ­ക­രി­ക്കാ­വു­ന്ന­ത­ല്ല ആ കർ­മ്മം എന്ന ബോ­ധ­മാ­ണു് വാ­ല്മീ­കി­യോ­ടു­ള്ള ക്ഷ­മാ­പ­ണ­ത്തി­നു കാ­ര­ണ­മെ­ന്നേ പ­റ­യാ­നാ­കൂ.

അ­പ്പോൾ, നാ­നാ­ഗു­ണ­സ­മ്പ­ന്ന­നെ­ങ്കി­ലും യ­ശോ­ഹാ­നി­യി­ലു­ള്ള ഭീതി കാരണം ചി­ല­പ്പോൾ ധർ­മ്മ­പ­ഥ­ത്തിൽ നി­ന്നു വ്യ­തി­ച­ലി­ച്ചു­പോ­യ ഒരു മ­ഹാ­പു­രു­ഷ­നാ­ണു് വാ­ല്മീ­കി­യു­ടെ രാമൻ. ഗു­ണാ­ധി­ക്യം കാരണം തീര്‍ച്ച­യാ­യും അ­ദ്ദേ­ഹം ആ­രാ­ധ്യൻ തന്നെ. എ­ന്നു­വെ­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ഴ്ച­ക­ളു­ടെ നേർ­ക്കു് ക­ണ്ണ­ട­ക്കു­ക­യോ അവയെ സാ­ധൂ­ക­രി­ക്കാൻ മെ­ന­ക്കെ­ടു­ക­യോ വേ­ണ്ടെ­ന്ന­ത്രേ ഭ­ര­ത­ല­ക്ഷ്മ­ണ­ന്മാ­രി­ലൂ­ടെ കവി ന­മു­ക്കു കാ­ട്ടി­ത്ത­രു­ന്ന­തും. ഇ­താ­ണു് വി­വേ­കി­ക­ളാ­യ ഗു­ണാ­രാ­ധ­ക­രു­ടെ വഴി. ഉ­പ­നി­ഷ­ത്ക്കാ­ലം തൊ­ട്ടേ ഋ­ഷി­മാർ പ­റ­ഞ്ഞു­ത­ന്ന വ­ഴി­യാ­ണി­തു്: “ആ­ചാ­ര്യ ദേവോ ഭവ” എ­ന്നു് അ­നു­ശാ­സി­ക്കു­ന്ന­തോ­ടൊ­പ്പം­ത­ന്നെ “യാ­ന്യ­സ്മാ­കം സു­ച­രി­താ­നി താനി ത്വ­യോ­പാ­സാ­നി ന ഇ­ത­രാ­ണി” (ഞ­ങ്ങ­ളു­ടെ നല്ല ന­ട­പ­ടി­കൾ മാ­ത്രം കൈ­ക്കൊ­ള്ളു­ക മ­റ്റു­ള്ള­വ അ­രു­തു്) എ­ന്നു് നി­ഷ്കര്‍ഷി­ക്കു­ന്ന ഒ­രാ­ചാ­ര്യ­നെ തൈ­ത്തീ­രീ­യോ­പ­നി­ഷ­ത്തിൽ കാണാം.

അ­തി­നാൽ, രാ­മ­ന്റെ ഗു­ണ­ങ്ങൾ, മൃ­ദു­ഭാ­ഷ­ണ­വും ഉ­പ­കാ­ര­സ്മ­ര­ണ­വും അ­പ­കാ­ര­വി­സ്മ­ര­ണ­വും മ­റ്റും, ക­ണ്ട­റി­ഞ്ഞു സ്വ­ജീ­വി­ത­ത്തിൽ പ­കർ­ത്തു­ക എ­ന്ന­താ­ണു് രാ­മോ­പാ­സ­ന. ആ വിധം ഉ­പാ­സ്യ­രാ­യ ക­ഥാ­പാ­ത്ര­ങ്ങൾ രാ­മാ­യ­ണ­ത്തിൽ വേ­റെ­യും പ­ല­രു­ണ്ടു­താ­നും—സു­മി­ത്ര, ഭരതൻ, ജടായു മു­ത­ലാ­യ­വർ. അ­ല്ലാ­തെ രാ­മ­വി­ഗ്ര­ഹ­ത്തി­നു­മു­ന്നിൽ ന­മ­സ്കാ­രം ചെ­യ്ത­തു­കൊ­ണ്ടോ ‘ജയ് ശ്രീ­റാം’ എ­ന്നു് ഉ­ച്ച­ത്തിൽ വി­ളി­ച്ചു­പ­റ­ഞ്ഞ­തു­കൊ­ണ്ടോ ഒരു കാ­ര്യ­വു­മി­ല്ല. താൻ ഒരു രാ­മ­ഭ­ക്ത­നാ­ണെ­ന്നു് ആ­ളു­ക­ളെ ബോ­ധി­പ്പി­ക്കാൻ മാ­ത്രം കൊ­ള്ളാം.

ദൗർ­ഭാ­ഗ്യ­വ­ശാൽ, വാ­ല്മീ­കി­രാ­മാ­യ­ണ­ത്തി­നു് ന­മ്മു­ടെ നാ­ട്ടിൽ പ്ര­ചാ­രം വളരെ കു­റ­വാ­ണു്. അതു പ്ര­ച­രി­ച്ചു­കാ­ണാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ അ­തി­ലും കു­റ­വും. രാ­മ­ക്ഷേ­ത്ര പ്ര­തി­ഷ്ഠാ ദി­ന­ത്തിൽ നാ­ടെ­ങ്ങും ദീപം കൊ­ളു­ത്ത­ണ­മെ­ന്നും മ­റ്റു­മ­ല്ലാ­തെ രാ­മാ­യ­ണം ഒരു കാ­ണ്ഡ­മെ­ങ്കി­ലും വാ­യി­ച്ചു­നോ­ക്കാൻ ന­മ്മു­ടെ നേ­താ­ക്ക­ന്മാ­രോ സാം­സ്കാ­രി­ക­പ്ര­മു­ഖ­രോ ആ­ഹ്വാ­നം ചെ­യ്തി­ല്ല­ല്ലോ. സി­നി­മാ ന­ട­ന്മാ­രു­ടെ­യും ക്രി­ക്ക­റ്റ് ക­ളി­ക്കാ­രു­ടെ­യും സ­ന്ദര്‍ശ­നം ക­ഴി­ഞ്ഞി­ട്ടു മതി മ­റ്റു­ള്ള­വർ ക്ഷേ­ത്ര­ത്തിൽ ക­ട­ക്കു­ക എ­ന്നാ­ണ­ല്ലോ യ­ജ­മാ­നൻ തന്നെ ക­ല്പി­ച്ച­തും. ആവിധം മാ­റ്റി­നിർ­ത്ത­പ്പെ­ട്ട­വ­രിൽ പ്രാ­ദേ­ശി­ക­ഭാ­ഷ­ക­ളിൽ രാ­മാ­യ­ണം വി­വർ­ത്ത­നം ചെ­യ്യു­ക­യോ അ­തി­നെ­പ്പ­റ്റി പഠനം ന­ട­ത്തു­ക­യോ ചെ­യ്ത­വ­രും ഉൾ­പ്പെ­ടും. വാ­ല്മീ­കി രാ­മാ­യ­ണം മൂ­ല­ത്തോ­ടൊ­പ്പം ഗ­ദ്യ­പ­രി­ഭാ­ഷ­യും നല്കി അതിനെ മ­ല­യാ­ളി­കൾ­ക്കു് നേ­രി­ട്ടു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യും അ­തി­നെ­പ്പ­റ്റി ഒരു പ­ഠ­ന­ഗ്ര­ന്ഥം ര­ചി­ക്കു­ക­യും ചെയ്ത ഡോ. എം. ലീ­ലാ­വ­തി­യ­ല്ല­ല്ലോ കേ­ര­ള­ത്തിൽ നി­ന്നു ക്ഷ­ണി­ക്ക­പ്പെ­ട്ട­തു്.

അ­തി­രി­ക്ക­ട്ടെ, പ്രാ­ദേ­ശി­ക­ഭാ­ഷ­ക­ളിൽ ചില കവികൾ ര­ചി­ച്ച രാ­മ­ച­രി­ത­ങ്ങ­ളു­മാ­യി­ട്ടാ­ണു് ആ­ളു­കൾ­ക്കു് പ­രി­ച­യ­മേ­റെ. അ­വ­യാ­ക­ട്ടെ സം­ക്ഷി­പ്ത­ങ്ങ­ളും. അതതു് ക­വി­ക­ളു­ടെ മ­നോ­ധർ­മ്മ­ങ്ങൾ ക­ലർ­ന്ന­തും. അ­തു­കൊ­ണ്ടു് അവ വാ­ല്മീ­കി രാ­മാ­യ­ണ­ത്തെ യ­ഥാ­ത­ഥം പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­വ­യ­ല്ല. ഇ­തു­കൂ­ടാ­തെ വാ­ല്മീ­കി രാമകഥ ര­ചി­ച്ച­തു് നല്ല വെ­ടി­പ്പാ­യി­ല്ല എ­ന്നു് തോ­ന്നി­യ ചിലർ അതിനെ പ­രി­ഷ്ക­രി­ച്ചു­കൊ­ണ്ടു് സം­സ്കൃ­ത­ത്തിൽ­ത്ത­ന്നെ ചില പൗ­ണ്ഡ്ര­ക രാ­മാ­യ­ണ­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. അവയിൽ ഏറെ പ്ര­ചാ­രം നേടിയ ഒ­ന്നാ­ണു് അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണം. അതിലെ രാവണൻ രാ­മ­ന്റെ അ­റി­വോ­ടെ തന്നെ ക­ട്ടു­കൊ­ണ്ടു പോ­യ­തു് ഒരു മായാ സീ­ത­യെ­യാ­ണു്. ആ മാ­യാ­സീ­ത­യെ വീ­ണ്ടെ­ടു­ക്കാ­നാ­ണു് രാമൻ തന്റെ ഭാര്യ കളവു പോയി എന്ന കളവു പ­റ­ഞ്ഞു വാ­ന­ര­ന്മാ­രെ ലോകം ചു­റ്റി­ച്ച­തും പ­ട­ക്ക­ള­ത്തി­ലി­റ­ക്കി കൊ­ല്ലി­ച്ച­തും. രാ­വ­ണ­നെ ബ­ന്ധു­മി­ത്രാ­ദി­ക­ളോ­ടൊ­പ്പം കൊ­ന്നു ക­ള­ഞ്ഞ­തും. വൃ­ദ്ധ­നും നി­രാ­യു­ധ­നും നി­സ്സ­ഹാ­യ­നു­മാ­യ ജ­ടാ­യു­പോ­ലും പൊ­രു­തി­നി­ന്ന രാ­വ­ണ­നെ, വേ­ണ്ടി­വ­ന്നാൽ ല­ക്ഷ്മ­ണ­ന്റെ സ­ഹാ­യ­ത്തോ­ടെ, രാ­മ­നു് ചെ­റു­ക്കാ­നാ­വ­തെ­യി­ല്ല­ല്ലോ. മാ­യാ­പ്ര­യോ­ഗം വഴി സീതയെ അ­പ­ഹ­രി­ക്കാൻ ഒ­രു­ങ്ങി­പ്പു­റ­പ്പെ­ട്ട രാ­വ­ണ­നെ മാ­യാ­പ്ര­യോ­ഗം­കൊ­ണ്ടു­ത­ന്നെ വ്യർ­ത്ഥോ­ദ്യ­മ­നാ­ക്കി­യ­തു് രാ­ജ­നീ­തി­പ്ര­കാ­രം സാ­ധു­വാ­യി­രി­ക്കാം എ­ന്നാൽ, ത­നി­ക്കു് ഒ­രാ­വ­ശ്യ­വു­മി­ല്ലാ­ത്ത ആ മാ­യാ­സീ­ത­യെ രാവണൻ വെ­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യോ കൊ­ന്നു­തി­ന്നു­ക­യോ. എ­ന്തു­വേ­ണ­മെ­ങ്കി­ലും ചെ­യ്തോ­ട്ടെ എ­ന്നു­വെ­ച്ചു് അ­ട­ങ്ങാ­തെ, അ­സ­ത്യം പ­റ­ഞ്ഞു് സു­ഗ്രീ­വ­നു­മാ­യി സഖ്യം ചെ­യ്തു് ബാ­ലി­യെ കൊ­ന്നു് വാ­ന­ര­ന്മാ­രെ ലോകം ചു­റ്റി­ച്ചു് പ­ട­ക്ക­ള­ത്തി­ലി­റ­ക്കി­യ­തി­നു് എന്തു സാ­ധൂ­ക­ര­ണം? വാ­ല്മീ­കി­യു­ടെ രാ­മ­ന്നാ­ണു് രാവണൻ സീതയെ അ­പ­ഹ­രി­ക്കാൻ പോ­കു­ന്ന വിവരം നേ­ര­ത്തെ കി­ട്ടി­യി­രു­ന്ന­തെ­ങ്കിൽ ദ­ണ്ഡ­കാ­ര­ണ്യ­ത്തിൽ വെ­ച്ചു­ത­ന്നെ അ­യാ­ളു­ടെ കഥ ക­ഴി­ഞ്ഞേ­നെ.

അ­പ്പോൾ, ഇ­വി­ടെ­യു­ള്ള­തു് രാ­മ­ന­ല്ല രാ­മന്‍മാ­രാ­ണു്. അതിൽ ഏതു് രാ­മ­നെ­യാ­ണു് ക്ഷേ­ത്ര­ത്തിൽ പ്ര­തി­ഷ്ഠി­ച്ചു് ആ­രാ­ധി­ക്കു­ന്ന­തു്, ആ­രാ­ധി­ക്കേ­ണ്ട­തു് എ­ന്ന­തി­നെ­പ്പ­റ്റി വ്യ­ക്ത­മാ­യ ധാരണ വേ­ണ്ട­താ­ണു്. ആ­രാ­ധ്യൻ ആ­രെ­ന്ന­റി­യാ­തെ എ­ന്തു് ആരാധന?

ബാ­ബ­റി­മ­സ്ജി­ദ് അ­ടി­ച്ചു­ത­കർ­ത്തു രാ­മ­ക്ഷേ­ത്രം കെ­ട്ടി­പ്പൊ­ക്കി­യ­വ­രു­ടെ നി­ല­പാ­ടു് വേ­റെ­യാ­ണു്. അ­വ­രു­ടെ പ­ക്ഷ­ത്തിൽ വാ­ല്മീ­കി­യു­ടെ ഭാ­വ­ന­യിൽ വി­ള­ഞ്ഞ ഒ­ന്ന­ല്ല രാമകഥ. രാമൻ എ­ന്നൊ­രു അ­വ­താ­ര­പു­രു­ഷൻ ഇവിടെ ജീ­വി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്രം ഛ­ന്ദോ­ബ­ദ്ധ­മാ­ക്കു­ക­യേ വാ­ല്മീ­കി ചെ­യ്തു­ള്ളൂ. ആ അ­വ­താ­ര­പു­രു­ഷ­ന്നു് അ­വി­ടു­ത്തെ ജന്മ സ്ഥാ­ന­മാ­യ അ­യോ­ധ്യ­യിൽ­ത്ത­ന്നെ അ­മ്പ­ലം പ­ണി­താ­ലേ ശ­രി­യാ­യ പൂ­ജ­യാ­വൂ, അതു് ചെ­യ്യാ­തി­രി­ക്കു­ന്ന­തു് പൂ­ജ്യ­പൂ­ജാ­വ്യ­തി­ക്ര­മ­മാ­വും.

ഈ വാദം അം­ഗീ­ക­രി­ച്ചാൽ­ത്ത­ന്നെ ആ അ­വ­താ­ര­പു­രു­ഷ­ന്റെ ജീ­വ­ച­രി­ത്ര­ത്തി­നു് ന­മു­ക്കു­ള്ള മൂ­ല­പ്ര­മാ­ണം വാ­ല്മീ­കി രാ­മാ­യ­ണം­ത­ന്നെ­യാ­ണ­ല്ലോ. ആ മൂ­ല­ഗ്ര­ന്ഥ­വും അതിനെ സം­സ്കൃ­ത­ഭാ­ഷാ­ന­ഭി­ജ്ഞ­രാ­യ ജ­ന­ങ്ങൾ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കാൻ പ്ര­യ­ത്നി­ച്ച­വ­രും ഇവിടെ തീർ­ത്തും അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു കി­ട­ക്കു­ക­യാ­ണെ­ന്നു് നാം കണ്ടു, ഇതും വ­ലി­യൊ­രു പൂ­ജ്യ­പൂ­ജാ­വ്യ­തി­ക്ര­മ­മ­ല്ലേ?

ച­രി­ത്ര­മോ ക­വി­ക­ല്പ­ന­യോ?

രാ­മ­ക്ഷേ­ത്ര­നിർ­മ്മാ­ണം വൈ­കി­പ്പോ­യ­തിൽ രാം­ല­ല്ല­യോ­ടു് (രാ­മ­നു­ണ്ണി­യോ­ടു്) ക്ഷ­മാ­പ­ണം ചെയ്ത പ്ര­ധാ­ന­മ­ന്ത്രി പ്ര­ക­ടി­പ്പി­ച്ച­തു് മേ­ല്പ­റ­ഞ്ഞ ആ­ശ­യ­മാ­ണു്. ‘ഇ­പ്പോൾ എന്റെ പേ­രി­ലു­ള്ള ക്ഷേ­ത്ര­ങ്ങൾ­കൊ­ണ്ടൊ­ന്നും എ­നി­ക്കു് ഒരു പ്ര­യോ­ജ­ന­വും ഇല്ല; എന്റെ ജ­ന്മ­സ്ഥ­ല­ത്തു­ത­ന്നെ എ­നി­ക്കു് ഒ­ര­മ്പ­ലം പ­ണി­തു­ത­ര­ണം’ എന്നു രാമൻ അ­ദ്ദേ­ഹ­ത്തോ­ടു് ആ­വ­ശ്യ­പ്പെ­ട്ട­തു നേ­രി­ട്ടു് പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടോ സ്വ­പ്ന­ദര്‍ശ­ന­ത്തി­ലോ എ­ന്നു് അ­റി­വി­ല്ല. എ­ന്താ­യാ­ലും, ഏ­റ്റെ­ടു­ത്ത കാ­ര്യം പറഞ്ഞ സ­മ­യ­ത്തു് ചെ­യ്തു­തീർ­ക്കാ­ത്ത­തി­നു് ക്ഷ­മാ­പ­ണം ചെ­യ്ത­തു് ജ­ന­ങ്ങൾ­ക്കു് ന­ല്ലൊ­രു മാ­തൃ­ക­യാ­യി. ത്രേ­താ­യു­ഗം ഭാ­ഗി­ക­മാ­യും ദ്വാ­പ­ര­യു­ഗം പൂർ­ണ­മാ­യും ക­ലി­യു­ഗം ഇ­ന്നേ­വ­രെ­യും ഒരു ഷെ­ഡ്ഡിൽ ക­ഴി­ഞ്ഞു­കൂ­ടേ­ണ്ടി­വ­ന്ന ഭഗവാൻ ശ്രീ­രാ­മ­നു്, ത­നി­ക്കു രാ­ജോ­ചി­ത­മാ­യ ഒരു മ­ണി­മ­ന്ദി­രം പ­ണി­തു­ത­ന്ന പ്ര­ധാ­ന­മ­ന്ത്രി­യോ­ടു്, ശാ­പ­മോ­ക്ഷം കി­ട്ടി­യ അ­ഹ­ല്യ­യ്ക്കു് ശ്രീ­രാ­മ­നോ­ടെ­ന്ന­പോ­ലെ തി­ക­ഞ്ഞ ക­ട­പ്പാ­ടും ഭ­ക്തി­യും മാ­ത്ര­മേ തോ­ന്നാൻ ഇ­ട­യു­ള്ളൂ. അ­തു­കൊ­ണ്ടു്, ഇതിലെ കാ­ല­താ­മ­സം അ­വി­ടു­ന്നു പൊ­റു­ത്ത­രു­ളു­മെ­ന്നു മാ­ത്ര­മ­ല്ല, ഒരു പ്ര­ത്യു­പ­കാ­ര­മാ­യി ഷെ­ഡ്ഡിൽ ക­ഴി­യു­ന്ന മ­നു­ഷ്യ­രു­ടെ കാ­ര്യം സ്വയം ഏ­റ്റെ­ടു­ത്തു് പ്ര­ധാ­ന­മ­ന്ത്രി­യു­ടെ കർ­ത്ത­വ്യ­ഭാ­രം കു­റ­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്യു­മെ­ന്നു­കൂ­ടി പ്ര­തീ­ക്ഷി­ക്കാം. (കൂ­ട്ട­ത്തിൽ ചെ­റി­യൊ­രു സംശയം: രാമൻ ഇ­ത്ര­നാ­ളും ഷെ­ഡ്ഡി­ലാ­യി­രു­ന്നു എ­ന്നു് പ്ര­ധാ­ന­മ­ന്ത്രി പ­റ­ഞ്ഞ­തി­ന്റെ പൊരുൾ, ഇ­വി­ടു­ത്തെ മറ്റു രാ­മ­ക്ഷേ­ത്ര­ങ്ങ­ളി­ലൊ­ന്നും വാ­സ്ത­വ­ത്തിൽ രാമൻ ഇ­ല്ലാ­യി­രു­ന്നു എ­ന്ന­ല്ലേ? എ­ങ്കിൽ അ­വ­യൊ­ക്കെ അ­ട­ച്ചു പൂ­ട്ടേ­ണ്ട­ത­ല്ലേ?)

പക്ഷേ, ഒ­ട്ടും ക്ഷ­ന്ത­വ്യ­ല്ലാ­ത്ത മ­റ്റൊ­രു പൂ­ജ്യ­പൂ­ജാ­വ്യ­തി­ക്ര­മം ഇവിടെ സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. ക്ഷേ­ത്ര­പ്ര­തി­ഷ്ഠാ­വേ­ള­യിൽ ശ്രീ ഹ­നു­മാ­നെ എ­ന്തു­കൊ­ണ്ടു് ക്ഷ­ണി­ച്ചി­ല്ല? അ­ദ്ദേ­ഹം എ­വി­ടെ­യാ­ണു­ള്ള­തു് എ­ന്നു് അ­റി­വി­ല്ലെ­ങ്കിൽ ശി­ലാ­ന്യാ­സം ക­ഴി­ഞ്ഞ­ന്നു­തൊ­ട്ടെ­ങ്കി­ലും അ­ന്വേ­ഷി­ക്കേ­ണ്ട­താ­യി­രു­ന്നി­ല്ലേ? നൂ­റു­തീർ­ത്ഥ­ങ്ങ­ളിൽ മു­ങ്ങി കു­ളി­ച്ചാൽ തീ­രു­മോ ഈ പൂ­ജ്യ­പൂ­ജാ­വ്യ­തി­ക്ര­മം? വി­ഭീ­ഷ­ണ­നെ­യും പ­ര­ശു­രാ­മ­നെ­യും കൂടി ക്ഷ­ണി­ക്കേ­ണ്ട­തു­ത­ന്നെ. പക്ഷേ, അവർ പ­ങ്കെ­ടു­ത്താൽ­ക്കൂ­ടി ആരെയോ വേഷം കെ­ട്ടി­ച്ചു കൊ­ണ്ടു­വ­ന്ന­താ­ണെ­ന്നേ അ­വി­ശ്വാ­സി­കൾ പറയൂ. ഹ­നു­മാ­നാ­വു­മ്പോൾ അ­ദ്ദേ­ഹം പ­ണ്ടു് കടൽ ചാ­ടി­ക്ക­ട­ന്ന­പ്പോ­ളെ­ടു­ത്ത രൂപം കാ­ട്ടി­ത്ത­രാൻ പ­റ­ഞ്ഞു് അ­വ­രു­ടെ വായ മൂ­ടി­ക്കെ­ട്ടാം. ശ്രീ­രാ­മ­ച­ന്ദ്ര­നു് ഷെ­ഡ്ഡിൽ നി­ന്നു് മോചനം ന­ല്കി­യ പ്ര­ധാ­ന­മ­ന്ത്രി അ­പേ­ക്ഷി­ച്ചാൽ ഹ­നു­മാൻ നി­ര­സി­ക്കി­ല്ലെ­ന്നു ഉ­റ­പ്പു­മാ­ണു്. ഭീ­മ­സേ­ന­ന്നു പോലും ദു­ഷ്പ്രേ­ക്ഷ്യ­മാ­യ ആ രൂപം അ­തേ­പ­ടി കാ­ണി­ക്ക­ണ­മെ­ന്നി­ല്ല. പ­ട്ടേൽ പ്ര­തി­മ­യു­ടെ പ­ത്തി­ര­ട്ടി മതി.

ക­ഴി­ഞ്ഞ­തി­നെ­പ്പ­റ്റി ഖേ­ദി­ച്ചി­ട്ടു് കാ­ര്യ­മി­ല്ല­ല്ലോ? ഇ­നി­യെ­ങ്കി­ലും പ്ര­ധാ­ന മ­ന്ത്രി­യു­ടെ നേ­തൃ­ത്വ­ത്തിൽ­ത്ത­ന്നെ ഒരു അ­ന്വേ­ഷ­ണ­സം­ഘം, ആർ. എസ്. എ­സു­കാ­രും സി­നി­മാ­ന­ട­ന്മാ­രും ക്രി­ക്ക­റ്റ്ക­ളി­ക്കാ­രും പി­ന്നെ ചീ­ട്ടു­ക­ളി­ക്കാ­രും സർ­ക്ക­സു­കാ­രും മാ­ജി­ക്കു­കാ­രും അ­ട­ങ്ങു­ന്ന ഒരു സംഘം, ഹ­നു­മാ­നെ തേ­ടി­പ്പി­ടി­ച്ചു­കൊ­ണ്ടു­വ­ന്നു് അ­യോ­ധ്യാ­ക്ഷേ­ത്ര­ത്തി­നു സ­മീ­പം­ത­ന്നെ പാര്‍പ്പി­ക്കേ­താ­ണു്. ഇത്ര ഗം­ഭീ­ര­മാ­യ ഒരു രാം മ­ന്ദിർ ഉ­ള്ള­പ്പോൾ വല്ല വാ­ഴ­ത്തോ­പ്പി­ലും ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തി­ലെ നാ­ണ­ക്കേ­ടു് വാ­ക്യ­വി­ശാ­ര­ദ­നാ­യ പ്ര­ധാ­ന­മ­ന്ത്രി­ത­ന്നെ വി­വ­രി­ച്ചു­കൊ­ടു­ത്താൽ മാ­രു­തി­ക്കു് ബോ­ധ്യ­പ്പെ­ടാ­തി­രി­ക്കി­ല്ല. ഇ­ത്ര­നാ­ളും അ­യോ­ധ്യ­യ്ക്കു് വെ­ളി­യിൽ നി­ന്നു് രാമനെ ഭ­ജി­ച്ചു­പോ­ന്ന­തിൽ പ­ശ്ചാ­ത്ത­പി­ച്ചു എ­ന്നും വരാം.

രാ­മ­ച­രി­തം ക­വി­ക­ല്പ­ന­യ­ല്ല ച­രി­ത്ര വ­സ്തു­ത­ത­ന്നെ എ­ന്നു് തെ­ളി­യി­ക്കാൻ ഇ­ത്ര­യും ന­ല്ലൊ­രു വഴി തു­റ­ന്നു കി­ട­ക്കെ അ­തി­നെ­പ്പ­റ്റി ഒരു ചര്‍ച്ച­യും ആ­വ­ശ്യ­മി­ല്ല­ല്ലോ.

അ­തേ­താ­യാ­ലും മറ്റു രാ­മ­ക്ഷേ­ത്ര­ങ്ങ­ളൊ­ന്നും പോരാ. അ­യോ­ധ്യ­യിൽ­ത്ത­ന്നെ വേണം രാ­മ­ക്ഷേ­ത്രം എന്ന ആശയം രാ­മ­ഭ­ക്തി­യിൽ നി­ന്നു് ഉ­ള­വാ­യ­താ­വി­ല്ല. ശ്രീ­രാ­മ­പ­ട്ടാ­ഭി­ഷേ­കാ­ന­ന്ത­രം സു­ഗ്രീ­വാ­ദി­വാ­ന­ര­ന്മാർ കി­ഷ്ക്കി­ന്ധ­യ്ക്കു് തി­രി­ച്ചു­പോ­വു­ക­യാ­ണു­ണ്ടാ­യ­തു്. ആ കൂ­ട്ട­ത്തിൽ സു­ഗ്രീ­വ­ന്റെ മ­ന്ത്രി­മു­ഖ്യ­നാ­യ ഹ­നു­മാ­നും ഉ­ണ്ടാ­വു­മ­ല്ലോ. അ­ദ്ദേ­ഹ­ത്തെ നാം പി­ന്നീ­ടു് ക­ണ്ടു­മു­ട്ടു­ന്ന­തു് മ­ഹാ­ഭാ­ര­ത­ത്തി­ലാ­ണു്—ഗ­ന്ധ­മാ­ദ­ന­പര്‍വ്വ­ത­ത്തിൽ. ത്രേ­താ­യു­ഗാ­വ­സാ­നം­വ­രെ അ­ദ്ദേ­ഹം എ­വി­ടെ­യാ­യി­രു­ന്നു­വെ­ന്നു് അ­റി­ഞ്ഞു­കൂ­ടെ­ങ്കി­ലും, ദ്വാ­പ­ര­യു­ഗ­ത്തിൽ അ­ദ്ദേ­ഹം തെ­ര­ഞ്ഞെ­ടു­ത്ത­തു് അ­യോ­ധ്യ­യ­ല്ല. ഈ ക­ലി­യു­ഗ­ത്തി­ലും അ­ദ്ദേ­ഹ­ത്തെ അ­യോ­ധ്യ­യി­ലെ­ങ്ങാ­നും ക­ണ്ടു­മു­ട്ടി­യ­വർ ആ­രു­മി­ല്ല. രാമൻ പി­റ­ന്നേ­ട­ത്തു് ഒരു മു­സ്ലിം­പ­ള്ളി നി­ന്നു­കൂ­ടാ. എന്ന വ­ല്ല­വി­ചാ­ര­വും അ­ദ്ദേ­ഹ­ത്തി­നു് ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ, തന്റെ വാ­ലൊ­ന്നു് വീ­ശി­യാൽ മ­തി­യാ­യി­രു­ന്നു അതു് കാ­റ്റിൽ പ­റ­ത്താൻ. അവിടെ ഒരു രാ­മ­ക്ഷേ­ത്രം വേ­ണ­മെ­ന്നു്, അ­ദ്ദേ­ഹ­ത്തി­നു് നിര്‍ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ നി­ല­വി­ലു­ള്ള ക്ഷേ­ത്ര­ങ്ങ­ളിൽ ഒ­ന്നു് അ­ടി­യോ­ടെ അ­ടർ­ത്തി­യെ­ടു­ത്തു് അവിടെ പ്ര­തി­ഷ്ഠി­ക്കാ­നും അ­ദ്ദേ­ഹ­ത്തി­നു് ഒരു നി­മി­ഷം മതി. അ­ങ്ങ­നെ­യൊ­ന്നും സം­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത­തി­നു് ര­ണ്ടേ­ര­ണ്ടു കാ­ര­ണ­മേ പ­റ­യാ­നു­ള്ളൂ. ഒ­ന്നു­കിൽ ഹ­നു­മാൻ ഒരു ക­ല്പി­ത ക­ഥാ­പാ­ത്രം മാ­ത്ര­മാ­ണു്, രാ­മാ­യ­ണം ക­ല്പി­ത ക­ഥ­യാ­ണു്. അ­ല്ലെ­ങ്കിൽ അ­യോ­ധ്യ­യിൽ അ­മ്പ­ലം കെ­ട്ടി­യാ­ലേ രാമനെ ഭ­ജി­ക്കാ­നാ­വൂ എ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് തോ­ന്നി­യി­ല്ല. അ­ല്ലെ­ങ്കി­ലും, ഹൃ­ദ­യ­ത്തിൽ ദേവനെ കു­ടി­യി­രു­ത്തി­യ ഭ­ക്ത­നു് അ­മ്പ­ലം എ­ന്തി­നു്?

പോ­ക­ട്ടെ, അത്ര ഉ­യർ­ന്ന നി­ല­യിൽ എ­ത്തി­യി­ട്ടി­ല്ലാ­ത്ത ഭ­ക്ത­ന്മാർ­ക്കു് കാ­ല­ക്ര­മേ­ണ­യെ­ങ്കി­ലും ഈശ്വര പ്രാ­പ്തി­ക്കു് ക്ഷേ­ത്രാ­രാ­ധ­ന സ­ഹാ­യ­ക­മാ­വി­ല്ലേ?

ക്ഷേ­ത്രാ­രാ­ധ­ന­യും ഈ­ശ്വ­രാ­രാ­ധ­ന­യും

ഉ­പാ­സ­ക­ന്മാ­രു­ടെ സൗ­ക­ര്യാർ­ത്ഥ­മാ­ണു് നി­രാ­കാ­ര­നാ­യ ഈ­ശ്വ­ര­നു് ആകാരം കൽ­പി­ക്കു­ന്ന­തെ­ന്നും ക്ഷേ­ത്ര­പ്ര­തി­ഷ്ഠി­ത­മാ­യ ഈ­ശ്വ­ര­വി­ഗ്ര­ഹം കേവലം പ്ര­തീ­ക­മാ­ണെ­ന്നും പ്ര­തീ­കം വഴി ഈ­ശ്വ­ര­നെ­ത്ത­ന്നെ­യാ­ണു് ആ­രാ­ധി­ക്കു­ന്ന­തു് എ­ന്നും പ­ണ്ഡി­ത­ന്മാർ വി­വ­രി­ക്കാ­റു­ണ്ടു്. പക്ഷേ, ഇ­തൊ­ന്നും ക്ഷേ­ത്ര­ത്തി­ന്റെ ആ­വ­ശ്യ­ക­ത തെ­ളി­യി­ക്കു­ന്നി­ല്ല. ഹി­ന്ദു­ക്കൾ പ്രാ­യേ­ണ വീ­ടു­ക­ളിൽ ദേ­വീ­ദേ­വ­ന്മാ­രു­ടെ പ­ട­ങ്ങൾ വെ­ച്ചു് പൂ­ജി­ക്കു­ന്ന­വ­രാ­ണു്. അവയും പ്ര­തീ­ക­ങ്ങൾ ത­ന്നെ­യ­ല്ലേ? പി­ന്നെ ക്ഷേ­ത്ര­ത്തിൽ പോ­കു­ന്ന­തു് എ­ന്തി­നു്?

ഭ­ഗ­വ­ദ്ദര്‍ശ­ന­ത്തി­നു്. നി­ത്യ­വും കാ­ല­ത്തു­മ­ന്തി­യ്ക്കും ഗു­രു­വാ­യൂ­ര­പ്പ­ന്റെ പ­ട­ത്തി­നു മു­ന്നിൽ വി­ള­ക്കു കൊ­ളു­ത്തി പൂ­ജി­ക്കു­ന്ന­വ­രും ഗു­രു­വാ­യൂർ­ക്കു് പോ­കു­ന്ന­തു് ഗു­രു­വാ­യൂ­ര­പ്പ­നെ ദര്‍ശി­ക്കാ­നാ­ണ­ല്ലോ. ക്ഷേ­ത്ര­ങ്ങ­ളിൽ ദര്‍ശി­ക്കു­ന്ന­തു് ഏ­തെ­ങ്കി­ലും ദേ­വ­ന്റെ­യോ ദേ­വി­യു­ടെ­യോ ബിം­ബ­മാ­ണു്. എ­ന്നാൽ അതിനെ ബിംബം ആ­യി­ട്ട­ല്ല, ദേവനോ ദേ­വി­യോ ആ­യി­ട്ടാ­ണു് ഭ­ക്ത­ന്മാർ കാ­ണു­ന്ന­തു്. ആ­സ്തി­ക­ന്മാർ­ക്കു് പ്ര­പ­ഞ്ചം ഈ­ശ്വ­ര­സൃ­ഷ്ട­മാ­ണു്. സൃ­ഷ്ടി സ്ര­ഷ്ടാ­വിൽ നി­ന്നു് വേ­റി­ട്ടൊ­ന്ന­ല്ല­താ­നും. (നീ­യ­ല്ലോ സൃ­ഷ്ടി­യും സ്ര­ഷ്ടാ­വാ­യ­തും സൃ­ഷ്ടി­ജാ­ല­വും എ­ന്നു് നാ­രാ­യ­ണ­ഗു­രു). എ­ന്നാൽ ഈശ്വര സൃ­ഷ്ട­മാ­യ ഒരു ശി­ലാ­ഖ­ണ്ഡ­ത്തെ­യോ ലോ­ഹ­പി­ണ്ഡ­ത്തെ­യോ ഒരു ക്ഷേ­ത്രാ­രാ­ധ­കൻ ഈ­ശ്വ­ര­നാ­യി കാ­ണു­ന്നി­ല്ല. അതിനെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി ശി­ല്പി സൃ­ഷ്ടി­ച്ച വി­ഗ്ര­ഹ­ത്തെ­യും ഈ­ശ്വ­ര­നാ­യി കാ­ണു­ന്നി­ല്ല. പു­രോ­ഹി­തൻ തന്റെ മാ­ന്ത്രി­ക വി­ദ്യ­കൊ­ണ്ടു് അതിനെ ചൈ­ത­ന്യ­വ­ത്താ­ക്കു­മ്പോ­ഴാ­ണു്, പ്രാ­ണ­പ്ര­തി­ഷ്ഠ ന­ട­ത്തു­മ്പോ­ഴാ­ണു്, അതിനെ ഈ­ശ്വ­ര­നാ­യി കാ­ണു­ന്ന­തു്. അർ­ത്ഥാൽ, പ്ര­പ­ഞ്ച­സ്ര­ഷ്ടാ­വാ­യ ഏ­കേ­ശ്വ­ര­ന­ല്ല പു­രോ­ഹി­ത­സൃ­ഷ്ട­രാ­യ നാ­നാ­ദേ­വീ­ദേ­വ­ന്മാ­രാ­ണു് ക്ഷേ­ത്ര­ങ്ങ­ളിൽ പൂ­ജി­ക്ക­പ്പെ­ടു­ന്ന­തു്.

ഭ­ഗ­വ­ദ്ദര്‍ശ­നം ക­ഴി­ഞ്ഞു ഭ­ഗ­വ­ത്പ്ര­സാ­ദം­കൂ­ടി സ്വീ­ക­രി­ച്ചു ക­ഴി­യു­മ്പോ­ഴാ­ണു് ക്ഷേ­ത്ര­സ­ന്ദര്‍ശ­നം പൂര്‍ണ്ണ­മാ­കു­ന്ന­തു്. ഭഗവാൻ പ്ര­സാ­ദി­ക്കു­ന്ന­തു് പൂ­ജ­കൊ­ണ്ടാ­ണു്, അതു് ചെ­യ്യു­ന്ന­തു് പു­രോ­ഹി­ത­നും, ആ പു­രോ­ഹി­ത­ന്റെ ക­യ്യിൽ നി­ന്നാ­ണു് ഭ­ക്ത­നു് അതു് ല­ഭി­ക്കു­ന്ന­തും.

മൂ­ന്നാ­മ­തൊ­രു പ്ര­യോ­ജ­നം കൂടി ക്ഷേ­ത്ര­ങ്ങൾ കൊ­ണ്ടു­ണ്ടു്. സാ­മാ­ന്യം വലിയ ഏതു് അ­മ്പ­ല­ത്തി­ലും ശ്രീ­കോ­വിൽ ക­ഴി­ഞ്ഞാൽ മു­ഖ്യാം­ഗം വ­ഴി­പാ­ടു് കൗ­ണ്ടർ ആ­ണ­ല്ലോ. (കൊ­ടി­മ­ര­മി­ല്ലാ­ത്ത അ­മ്പ­ല­ങ്ങ­ളി­ലും കാണാം വ­ഴി­പാ­ടു് കൗ­ണ്ട­റു­കൾ). ഭ­ഗ­വ­ത്പ്രാ­പ്തി­ക്ക­ല്ല ഭ­ഗ­വാ­നിൽ നി­ന്നു നേ­ടി­യെ­ടു­ക്കാ­വു­ന്ന മ­റ്റാ­വ­ശ്യ­ങ്ങൾ­ക്കാ­ണു് വ­ഴി­പാ­ടു്. അ­തി­നു­ള്ള വി­ശേ­ഷാൽ പൂജകൾ ചെ­യ്യു­ന്ന­തും പു­രോ­ഹി­തൻ തന്നെ. ഇ­തി­നു­ള്ള ഒരു സ­വി­ശേ­ഷ­ത ഇ­തി­ന്നു് ക്ഷേ­ത്ര­ദര്‍ശ­നം ആ­വ­ശ്യ­മി­ല്ല എ­ന്ന­താ­ണു്. പല ക്ഷേ­ത്ര­ങ്ങ­ളി­ലും ഇ­ന്നു് ഓണ്‍ലൈ­നാ­യി വ­ഴി­പാ­ടു് ബു­ക്ക് ചെ­യ്യാം. തപാൽ വഴി പ്ര­സാ­ദ­വും ല­ഭി­ക്കും. കാ­ല­ക്ര­മേ­ണ മറ്റു ക്ഷേ­ത്ര­ങ്ങ­ളി­ലും ഈ ഏര്‍പ്പാ­ടു് വരും എ­ന്നു് പ്ര­തീ­ക്ഷി­ക്കാം. അ­ഹി­ന്ദു­ക്ക­ളു­ടെ പാ­ദ­സ്പർ­ശം കൊ­ണ്ടു് അ­ശു­ദ്ധ­മാ­യി­പ്പോ­കു­ന്ന ക്ഷേ­ത്ര­ങ്ങ­ളി­ലെ പ്ര­സാ­ദം അ­ഹി­ന്ദു­ക്ക­ളു­ടെ ക­ര­സ്പർ­ശം കൊ­ണ്ടു് അ­ശു­ദ്ധ­മാ­കു­ന്നി­ല്ല എ­ന്ന­തും ഒരു ആ­ശ്വാ­സ­മാ­ണു്. തപാൽ വഴി പ്ര­സാ­ദം വ­ന്നെ­ത്തു­ന്ന­തു് പല കൈ­ക­ളി­ലൂ­ടെ­യാ­ണ­ല്ലോ. അ­വ­യെ­ല്ലാം ഹി­ന്ദു­ക്ക­ളു­ടേ­താ­വ­ണ­മെ­ന്നി­ല്ല­ല്ലോ.

അ­ങ്ങ­നെ ഭ­ഗ­വ­ദ്ദര്‍ശ­നം, ഭ­ഗ­വ­ത്പ്ര­സാ­ദ­ല­ബ്ധി, അ­ഭീ­ഷ്ട­സി­ദ്ധി എന്നീ മൂ­ന്നു് മു­ഖ്യ­പ്ര­യോ­ജ­ന­ങ്ങൾ­ക്കും പു­രോ­ഹി­തൻ അ­നി­വാ­ര്യ­നാ­ണെ­ന്നു് വ­രു­ന്നു. കൂ­ടാ­തെ വി­ദ്യാ­രം­ഭം, നാ­മ­ക­ര­ണം, അ­ന്ന­പ്രാ­ശം, വി­വാ­ഹം മു­ത­ലാ­യ അ­വാ­ന്ത­ര­പ്ര­യോ­ജ­ന­ങ്ങൾ­ക്കും വേണം പു­രോ­ഹി­ത­സാ­ന്നി­ധ്യം. ചു­രു­ക്ക­ത്തിൽ ഭ­ക്ത­നും ഭ­ഗ­വാ­നും ത­മ്മിൽ നേ­രി­ട്ടു ബന്ധം സാ­ധ്യ­മ­ല്ല. ഒ­രി­ട­നി­ല­ക്കാ­രൻ കൂ­ടി­യേ കഴിയൂ എ­ന്ന­താ­ണു് ക്ഷേ­ത്രാ­രാ­ധ­ന­യു­ടെ അ­ടി­സ്ഥാ­ന­ത­ത്വം.

ഭ­ക്ത­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ­ശ്വ­രാ­രാ­ധ­ന­യെ­ന്നാൽ പു­രോ­ഹി­ത നിര്‍ദി­ഷ്ട­മാ­യ ചില ച­ട­ങ്ങു­കൾ എ­ന്നാ­ണു് അർ­ത്ഥം. അ­യ്യ­പ്പ­നെ ആ­രാ­ധി­ക്കാൻ ക­റു­ത്ത വ­സ്ത്രം ചു­റ്റി താ­ടി­യും മു­ടി­യും വ­ളർ­ത്തി തലയിൽ ഇ­രു­മു­ടി­ക്കെ­ട്ടു­മാ­യി ‘സ്വാ­മി­യേ ശ­ര­ണ­മ­യ്യ­പ്പാ…’ എ­ന്നു് ഉ­ച്ച­ത്തിൽ ശരണം വി­ളി­ച്ചു­കൊ­ണ്ടു് പ­തി­നെ­ട്ടാം­പ­ടി­ച­വി­ട്ട­ണം. അ­താ­ണു് അ­യ്യ­പ്പ­ഭ­ക്ത­ന്റെ ല­ക്ഷ­ണം. സു­ബ്ര­ഹ്മ­ണ്യ­സ്വാ­മി­യെ ആ­രാ­ധി­ക്കാൻ, മഞ്ഞ വ­സ്ത്രം ചു­റ്റി തല മൊ­ട്ട­യ­ടി­ച്ചു കാവടി ചു­മ­ലി­ലേ­ന്തി ‘ഹര ഹരോ സു­ബ്ര­ഹ്മ­ണ്യാ’… എന്ന നാ­മ­ജ­പം മു­ഴ­ക്കി­ക്കൊ­ണ്ടു മല ച­വി­ട്ട­ണം—അ­താ­ണു് സു­ബ്ര­ഹ്മ­ണ്യ­ഭ­ക്ത­ന്റെ ല­ക്ഷ­ണം. ച­ന്ദ­ന­ക്കു­റി തൊ­ട്ട­വൻ ശി­വ­ഭ­ക്ത­നാ­വി­ല്ല, ഭ­സ്മ­ക്കു­റി തൊ­ട്ട­വൻ വി­ഷ്ണു ഭ­ക്ത­നാ­വി­ല്ല. ക്ഷേ­ത്ര­ങ്ങ­ളിൽ ഈ­ശ്വ­ര­ന­ല്ല ഈ­ശ്വ­ര­ന്മാ­രാ­ണു് ഉ­ള്ള­തു്. അ­വ­രു­ടെ ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ പ­ല­താ­ണു്, അതു തീ­രു­മാ­നി­ക്കു­ന്ന­തു് പു­രോ­ഹി­ത­നും.

ഇ­ത്ര­യും സാ­മാ­ന്യ­ഭ­ക്ത­രു­ടെ ല­ക്ഷ­ണ­ങ്ങൾ. തീ­വ്ര­ഭ­ക്ത­ന്മാ­രു­ടെ, ഭ­ഗ­വാ­ന്നു് ഏറെ പ്രി­യ­പ്പെ­ട്ട­വ­രു­ടെ, ല­ക്ഷ­ണ­ങ്ങൾ വേറെ ചി­ല­താ­ണു്. ന­ട­ക്കാൻ ഭഗവാൻ ക­നി­ഞ്ഞു ന­ല്കി­യ കാ­ലു­കൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യി­ല്ലെ­ന്ന വ്ര­ത­ത്തോ­ടെ മാറും വയറും ഉ­പ­യോ­ഗി­ച്ചു് ക്ഷേ­ത്ര­പ്ര­ദ­ക്ഷി­ണം ചെ­യ്യു­ക, നാവിൽ ശൂലം ത­റ­ച്ചു­ക­യ­റ്റു­ക. അ­ങ്ങ­നെ പലതും. അ­പ്പ­നാ­യാ­ലും അ­മ്മ­യാ­യാ­ലും മക്കൾ വേ­ദ­നി­ക്കു­ന്ന­തു് കാണാൻ പെ­രു­ത്തി­ഷ്ടം. വി­ശ്വ­സി­ച്ചേ പറ്റൂ. പ­റ­യു­ന്ന­തു് പു­രോ­ഹി­ത­നാ­ണ­ല്ലോ.

ഇതു് ഈ­ശ്വ­രാ­രാ­ധ­ന­യാ­ണോ? ഇതാണോ ഈ­ശ്വ­രാ­രാ­ധ­ന?

ഈ­ശ്വ­രൻ പ്ര­സാ­ദി­ക്കു­ന്ന­തു് എ­ന്തി­നെ­ക്കൊ­ണ്ടു് എ­ന്നു് ശ്രീ­മ­ദ് ഭാ­ഗ­വ­ത­ത്തിൽ ബ്ര­ഹ്മാ­വു് പ­റ­യു­ന്നു:

നാതി പ്ര­സീ­ദ­തി തഥോപചിതോപചാരൈ-​

രാ­രാ­ധി­തഃ സു­ര­ഗ­ണൈർ ഹൃദി ബ­ദ്ധ­കാ­മൈഃ

യഃ സര്‍വ്വ­ഭൂ­ത­ദ­യ­യാഽസദ ല­ഭ്യ­യൈ­കോ

നാ­നാ­ജ­നേ­ഷ്വ­വ­ഹി­തഃ സു­ഹൃ­ദ­ന്ത­രാ­ത്മാ

പ്ര­കാ­ശാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ ശ­ത­രു­ദ്രീ­യ വ്യാ­ഖ്യാ­ന­ത്തിൽ ഈ ശ്ലോ­കം ഉ­ദ്ധ­രി­ച്ചു് ഇ­ങ്ങ­നെ വ്യാ­ഖ്യാ­നി­ച്ചി­രി­ക്കു­ന്നു: “വി­ഷ­യാ­ഭി­ലാ­ഷം നി­റ­ഞ്ഞ ഹൃ­ദ­യ­ത്തോ­ടു­കൂ­ടി ദേ­വ­ന്മാർ തന്നെ ചെ­യ്യു­ന്ന അനേകം ഉ­പ­ചാ­ര­പൂ­ജ കൊ­ണ്ടു് ഭഗവാൻ അ­ത്ര­യ­ധി­കം പ്ര­സ­ന്ന­നാ­കു­ന്നി­ല്ല. എ­ത്ര­മാ­ത്രം എന്ന ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം ഉ­ത്ത­രാര്‍ദ്ധം കൊ­ണ്ടു് പ­റ­യു­ന്നു—പ­ര­ന്മാ­രിൽ കാ­ണു­ന്ന ദുഃ­ഖ­ത്തെ നി­വർ­ത്തി­പ്പാ­നു­ള്ള മ­നോ­ഭാ­വ­ത്തെ­യാ­ണു് ദയ എ­ന്നു് പ­റ­യു­ന്ന­തു്. എല്ലാ പ്രാ­ണി­ക­ളി­ലും കാ­ണി­ക്കു­ന്ന ആ ദ­യ­കൊ­ണ്ടു് പ്ര­സ­ന്ന­നാ­കു­ന്ന­ത്ര എ­ന്നർ­ത്ഥം. ഹൃ­ദ­യ­ങ്ങൾ അ­നേ­ക­ങ്ങ­ളാ­ക­യാൽ അവൻ വ­ള­രേ­യി­ല്ല. അ­വ­യി­ലി­രി­ക്കു­ന്ന അവൻ ഒരുവൻ മാ­ത്ര­മാ­ണു്. അ­തു­കൊ­ണ്ടു് കു­റേ­പേ­രിൽ ദയ കാ­ണി­ച്ചു് ഒരു പ്രാ­ണി­യിൽ കാ­ഠി­ന്യം കാ­ണി­ച്ചാൽ പ്ര­യോ­ജ­ന­മി­ല്ലെ­ന്നു് അ­റി­യി­ച്ചി­രി­ക്കു­ന്നു… അ­ന്ത­രാ­ത്മ­പ­ദം­കൊ­ണ്ടു് ഭ­ഗ­വാ­നു­ണ്ടോ എന്ന സംശയം തീർ­ത്തു­ത­ന്നി­രി­ക്കു­ന്നു. ദേ­ഹാ­ദി­ക­ളിൽ നി­ന്നു് വി­ല­ക്ഷ­ണ­വും സ്വ­സം­വേ­ദ്യ­വും ഇ­ന്ദ്രി­യാ­വേ­ദ്യ­വു­മാ­യ ആ­ത്മാ­വാ­ണു് ഭഗവാൻ എ­ന്നു് സാരം… സര്‍വ്വ­ഭൂ­ത­ദ­യ­ക്കു­പ­ക­രി­ക്കാ­ത്ത വി­ഗ്ര­ഹാ­രാ­ധ­ന എത്ര വലിയ ഉ­പ­ചാ­ര­ങ്ങ­ളെ­ക്കൊ­ണ്ടു്, എത്ര കെ­ങ്കേ­മ­നാ­യാ­ലും സ്വാർ­ത്ഥ­ബു­ദ്ധ്യാ ചെ­യ്താൽ യ­ഥാർ­ത്ഥ­ഫ­ലം ല­ഭി­ക്കു­ക­യി­ല്ല. ക്ഷു­ദ്ര­ങ്ങ­ളാ­യ സുഖം മാ­ത്ര­മേ അ­തു­കൊ­ണ്ടു­ണ്ടാ­വു­ക­യു­ള്ളൂ എ­ന്നാ­ണു് ആ ശ്ലോ­കം കൊ­ണ്ടു് ഉ­പ­ദേ­ശി­ച്ചി­ട്ടു­ള്ള­തു്”.

ചു­രു­ക്ക­ത്തിൽ ഈ­ശ്വ­ര­പ്രീ­തി­ക്കു് സർ­വ്വ­ഭൂ­ത­ദ­യ­യ­ല്ലാ­തെ മ­റ്റൊ­ന്നും ആ­വ­ശ്യ­മി­ല്ല. അ­തൊ­ഴി­കെ മ­റ്റൊ­ന്നു­കൊ­ണ്ടും ഈ­ശ്വ­ര­പ്രീ­തി ല­ഭി­ക്കു­ക­യു­മി­ല്ല. മാ­ത്ര­മ­ല്ല ഹൃദയം ബ­ദ്ധ­കാ­മ­മാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം സര്‍വ്വ­ഭൂ­ത­ദ­യ സം­ഭ­വ്യ­മ­ല്ലെ­ന്നും സൂ­ചി­പ്പി­ച്ചി­രി­ക്കു­ന്നു.

ഇ­തി­ന്നു് തീർ­ത്തും വി­രു­ദ്ധ­മാ­ണു് ക്ഷേ­ത്രാ­രാ­ധ­ന എന്നു സ്പ­ഷ്ടം. വ­ഴി­പാ­ടു് ബോർ­ഡു­കൾ വി­ളി­ച്ചോ­തു­ന്ന­തു്, ‘നി­ങ്ങ­ളു­ടെ വി­ഷ­യാ­ഭി­ലാ­ഷ­ങ്ങൾ ഭഗവാൻ നി­റ­വേ­റ്റി­ത്ത­രും. ഇതാ ഇവിടെ കാ­ണി­ക്കു­ന്ന തുക അ­ട­ച്ചു് രശീതി വാ­ങ്ങി­യാൽ മതി. ബാ­ക്കി­യൊ­ക്കെ ഞങ്ങൾ ഏറ്റു എ­ന്നാ­ണ­ല്ലോ’. ഉ­ത്ത­ര­കേ­ര­ള­ത്തി­ലെ ഒ­ര­മ്പ­ല­ത്തിൽ സ­ന്യാ­സി­മാർ­ക്കു് പ്ര­വേ­ശ­മി­ല്ല. അതിനു കാ­ര­ണ­മാ­യി പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ള്ള­തു്, ‘ഭഗവാൻ സര്‍വ്വാ­ഭീ­ഷ്ട­ദാ­യ­ക­നാ­ണു്. സ­ന്യാ­സി­മാർ­ക്കു് അ­ഭീ­ഷ്ട­ങ്ങൾ ഒ­ന്നു­മി­ല്ല­ല്ലോ. പി­ന്നെ, അ­വർ­ക്കു് ഇവിടെ എന്തു കാ­ര്യം?’ എ­ന്നാ­ണു്. എത്ര യു­ക്തി­യു­ക്ത­മാ­യ തീ­രു­മാ­നം!

സര്‍വ്വ­ഭൂ­ത­ദ­യ­യു­ടെ കാ­ര്യം പ­റ­യു­ക­യേ വേണ്ട, ക്ഷേ­ത്ര­ത്തിൽ ഭജനം ഇ­രു­ന്ന­തു­കൊ­ണ്ടു് മാ­റാ­രോ­ഗം മാ­റി­ക്കി­ട്ടി, ഏ­റെ­ക്കാ­ലം സ­ന്ത­തി ഇ­ല്ലാ­തി­രു­ന്ന­വർ­ക്കു് സ­ന്താ­നം ല­ഭി­ച്ചു, എ­ന്നൊ­ക്കെ­യ­ല്ലാ­തെ സര്‍വ്വ­ഭൂ­ത­ദ­യ വര്‍ധി­ച്ചു എ­ന്നു് ഏ­തെ­ങ്കി­ലും ക്ഷേ­ത്ര­മാ­ഹാ­ത്മ്യ­ത്തിൽ കാ­ണു­മോ? വ­ഴി­പാ­ടു ബോർ­ഡു­ക­ളിൽ എ­വി­ടെ­യെ­ങ്കി­ലും സര്‍വ്വ­ഭൂ­ത­ദ­യാ പു­ഷ്പാ­ഞ്ജ­ലി അഥവാ ഹോമം എ­ന്നൊ­ന്നു് കാ­ണു­മോ? ക­ഴി­ഞ്ഞ പ­തി­നെ­ട്ടു­കൊ­ല്ല­മാ­യി ഞാൻ പ­തി­നെ­ട്ടാം­പ­ടി ച­വി­ട്ടു­ന്നു എന്നോ എല്ലാ മാ­സ­വും ഒ­ന്നാം തീയതി ഞാൻ ഗു­രു­വാ­യൂ­രിൽ എ­ത്തി­യി­രി­ക്കും എന്നോ സാ­ഭി­മാ­നം പ­റ­യു­ന്ന­വ­രോ­ടു ചോ­ദി­ച്ചു­നോ­ക്കൂ, വീ­ണ്ടും­വീ­ണ്ടും പോകാൻ പ്രേ­ര­ണ എ­ന്തെ­ന്നു്. ‘അതോ, ഓരോ തവണ തൊ­ഴു­തു­മ­ട­ങ്ങു­മ്പോ­ഴും എ­നി­ക്കു് സര്‍വ്വ­ഭൂ­ത­ദ­യ പെ­രു­കി­പ്പെ­രു­കി വ­രു­ന്നു’ എ­ന്നു് ആ­രെ­ങ്കി­ലും മ­റു­പ­ടി പ­റ­ഞ്ഞാൽ അയാൾ ഒരു അ­പൂര്‍വ­ജീ­വി­യാ­യി­രി­ക്കും.

സര്‍വ്വ­ഭൂ­ത­ദ­യ ഒരു ച­ട­ങ്ങ­ല്ല, സം­സ്കാ­ര­മാ­ണു്. അ­തു­ണ്ടാ­വാൻ ഒരു പു­രോ­ഹി­ത­ന്റെ­യും ആ­വ­ശ്യ­മി­ല്ല ഒരു പു­രോ­ഹി­ത­നും അതു് ഉ­ണ്ടാ­ക്കി­യെ­ടു­ക്കാൻ ആ­വു­ക­യു­മി­ല്ല. അ­പ്പോള്‍പ്പി­ന്നെ ഈ­ശ്വ­രാ­രാ­ധ­ന­യിൽ പു­രോ­ഹി­ത­ന്നു് എന്തു പ്ര­സ­ക്തി, ക്ഷേ­ത്രം­കൊ­ണ്ടു് എ­ന്താ­വ­ശ്യം?

ആ­വ­ശ്യ­മി­ല്ലെ­ങ്കിൽ വേണ്ട. ക്ഷേ­ത്രാ­രാ­ധ­ന­കൊ­ണ്ടു് ദോ­ഷ­മൊ­ന്നും വ­രാ­നി­ല്ല­ല്ലോ. മ­റി­ച്ചു് പ­ലർ­ക്കും മ­ന­സ്സ­മാ­ധാ­നം ല­ഭി­ക്കു­മെ­ന്ന ഗു­ണ­മി­ല്ലേ? ദോ­ഷ­മു­ണ്ടു്, ഗു­ണ­ത്തേ­ക്കാൾ വലിയ ദോഷം. പ്രാ­ണി­പീ­ഡ­നം, ഹിംസ, ഭ­ഗ­വാ­നു് പ്രീ­തി­ക­ര­മാ­ണെ­ന്ന ധാരണ ജ­ന­ങ്ങ­ളിൽ പ­ര­ത്തു­ന്നു എ­ന്ന­താ­ണു് ആ ദോഷം.

ന­മ്മു­ടെ നാ­ട്ടിൽ ഭ­ക്തി­യു­ടെ പേരിൽ, ഉ­പാ­സ­ന­യു­ടെ പേരിൽ ന­ട­ന്നു­പോ­ന്ന നരബലി ഇ­ന്നി­ല്ലാ­യി­രി­ക്കാം. എ­ന്നാൽ ആടു്-​കോഴികളുടെ ക­ഴു­ത്ത­റ­ക്കു­ന്ന പ­തി­വു് ഇ­ന്നും പല ക്ഷേ­ത്ര­ങ്ങ­ളി­ലും തു­ട­രു­ന്നു. പ്രാ­ണീ­ഹ­ത്യ ഉ­ള്ളി­ട­ത്തു് മ­റ്റെ­ന്തു ഗുണം ഉ­ണ്ടാ­യി­ട്ടും കാ­ര്യ­മി­ല്ല എ­ന്നു് പ­റ­യു­ന്നു ശ്രീ­നാ­രാ­യ­ണ­ഗു­രു.

“കൊ­ല്ലു­ന്ന­വ­നി­ല്ല ശ­ര­ണ്യ­ത

മ­റ്റെ­ല്ലാ­വ­ക ന­ന്മ­യു­മാര്‍ന്നി­ടി­ലും.”

കൊ­ല്ലു­ന്ന­തി­ലും വലിയ പാ­പ­മാ­ണു് കൊ­ല്ലി­ക്കു­ന്ന­തു് എ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്. ക­ശാ­പ്പു­ശാ­ല­ക­ളിൽ ജീ­വി­ക­ളെ കൊ­ല്ലു­ന്ന­തു് മാം­സാ­ഹാ­രം ശീ­ലി­ച്ചു­പോ­യ­വർ­ക്കു് (ആ­വ­ശ്യ­മു­ള്ള­വർ­ക്കും) അതു് എ­ത്തി­ച്ചു­കൊ­ടു­ക്കാ­നാ­ണു്, ക്ഷേ­ത്ര­ങ്ങ­ളി­ലാ­ക­ട്ടെ പ്രാ­ണി­ഹിം­സ ഭ­ഗ­വാ­നു് പ്രീ­തി­ക­ര­മാ­ണു്, അതു് ചെ­യ്യി­ക്കു­ന്ന­വർ­ക്കു് ഭ­ഗ­വാ­ന്റെ അ­നു­ഗ്ര­ഹം ഉ­ണ്ടാ­കും എന്ന ധാരണ ഊ­ട്ടി­യു­റ­പ്പി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. അ­റ­വു­ശാ­ല­ക­ളിൽ ഹിം­സാ­ദോ­ഷ­മേ ഉള്ളൂ. ദേ­വാ­ല­യ­ങ്ങ­ളിൽ ഹിം­സാ­ദോ­ഷ­ത്തി­നു പുറമേ അ­സ­ത്യ­ദോ­ഷ­വും.

ജ­ന്തു­ബ­ലി­യി­ല്ലാ­ത്ത ക്ഷേ­ത്ര­ങ്ങ­ളി­ലും ആ­ന­പ്പു­റ­ത്തു് എ­ഴു­ന്ന­ള്ളി­പ്പു് എന്ന പ്രാ­ണി­പീ­ഡ­നം ന­ട­പ്പു­ണ്ടു്. അതിൽ എന്തു ഹിംസ, അഥവാ അതത്ര വലിയ ഹിം­സ­യാ­ണോ എ­ന്നു് ചോ­ദ്യം വരാം. ഒരു ബാ­ല­നെ­യോ ബാ­ലി­ക­യെ­യോ ത­ട്ടി­ക്കൊ­ണ്ടു­പോ­യി തൊഴിൽ ശാ­ല­ക­ളിൽ വേല ചെ­യ്യി­ക്കു­ക­യോ പി­ച്ച­തെ­ണ്ടി­ക്കു­ക­യോ ചെ­യ്യു­ന്ന­തു് അ­തി­ക്രൂ­ര­മാ­യ, മ­നു­ഷ്യോ­ചി­ത­മ­ല്ലാ­ത്ത, ഒരു കർ­മ്മ­മാ­ണെ­ന്ന­തിൽ സംശയം ഇ­ല്ല­ല്ലോ. കാ­ടി­ന്റെ സ­ന്ത­തി­ക­ളാ­യ ആനകളെ ച­തി­ക്കു­ഴി­യിൽ വീ­ഴ്ത്തി ച­ങ്ങ­ല­ക്കി­ടു­ന്ന­തി­ലും മ­നു­ഷ്യ­ന്റെ ദാ­സ്യ­പ്പ­ണി എ­ടു­പ്പി­ക്കു­ന്ന­തി­ലും അതേ ക്രൂ­ര­ത ത­ന്നെ­യ­ല്ലേ ഉ­ള്ള­തു്? ക­ഴി­ഞ്ഞ കോ­വി­ഡ് കാ­ല­ത്തു് തൃ­ശ്ശൂര്‍പൂ­രം ഒരു ച­ട­ങ്ങു് മാ­ത്ര­മാ­യി അ­നു­ഷ്ഠി­ച്ചാൽ മതി (എ­ങ്ങ­നെ­യാ­യാ­ലും ഒരു ച­ട­ങ്ങു ത­ന്നെ­യ­ല്ലേ അതു്) എ­ന്നു് ക­ള­ക്ടർ ഉ­ത്ത­ര­വി­ട്ട­പ്പോൾ ഒ­രാ­ന­യെ­യെ­ങ്കി­ലും പ­ങ്കെ­ടു­പ്പി­ക്കാൻ ക്ഷേ­ത്രാ­ധി­കാ­രി­കൾ അ­നു­മ­തി ചോ­ദി­ച്ച­താ­യി കേ­ട്ടി­ട്ടു­ണ്ടു്. കുറെ പേരിൽ ദയ കാ­ണി­ച്ചു് ഒരു പ്രാ­ണി­യിൽ കാ­ഠി­ന്യം കാ­ണി­ച്ചാൽ പ്ര­യോ­ജ­നം ഇ­ല്ലെ­ന്നാ­ണു് വേ­ദ­ജ്ഞ­നാ­യ പ്ര­കാ­ശാ­ന­ന്ദ­സ്വാ­മി­കൾ പ­റ­യു­ന്ന­തെ­ങ്കിൽ, ഒരു പ്രാ­ണി­യെ­യെ­ങ്കി­ലും ദ്രോ­ഹി­ക്കാ­തെ എ­ങ്ങ­നെ ഭ­ഗ­വാ­നെ പ്ര­സാ­ദി­പ്പി­ക്കും എ­ന്നാ­ണു് അ­മ്പ­ല­ക്കാ­രു­ടെ ആധി!

അ­യോ­ധ്യ രാ­മ­ക്ഷേ­ത്ര പ്രാ­ണ­പ്ര­തി­ഷ്ഠാ മ­ഹാ­മ­ഹ­ത്തി­നു പി­ന്നി­ലു­ള്ള­തു് രാമ ഭ­ക്തി­യൊ­ന്നു­മ­ല്ല. ഒരു രാ­ഷ്ട്രീ­യ­ക­ക്ഷി­ക്കു് അ­ധി­കാ­രം ഉ­റ­പ്പി­ക്കാ­നു­ള്ള ത­ന്ത്രം മാ­ത്ര­മാ­ണ­തു് എ­ന്നു് പലരും ചൂ­ണ്ടി­ക്കാ­ട്ടു­ക­യു­ണ്ടാ­യി. ആ­യി­രി­ക്കാം. എ­ന്നാൽ കാ­ര്യ­ങ്ങൾ ഇ­ത്ര­ത്തോ­ളം കൊ­ണ്ടെ­ത്തി­ച്ച­തു് ഇ­വി­ട­ത്തെ ജ­ന­ങ്ങൾ ത­ന്നെ­യാ­ണെ­ന്നു് ഓർ­ക്ക­ണം അതിനു കാരണം. അ­വ­രു­ടെ പൗ­രോ­ഹി­ത്യ­ദാ­സ്യ­വു­മാ­ണു്. എത്ര വേ­രു­റ­ച്ചു­പോ­യി ഈ മാ­ന­സി­ക­പ­രാ­ധീ­ന­ത എ­ന്ന­തി­നു് ഒ­ന്നു­ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ നൽകാം.

ശ്ര­ദ്ധി­ച്ചു­നോ­ക്കി­യാൽ, ഇ­ന്നും ജ­ന്തു­ബ­ലി ന­ട­ക്കു­ന്ന­തു് ഏ­റെ­യും ദേ­വീ­ക്ഷേ­ത്ര­ങ്ങ­ളിൽ ആ­ണെ­ന്നു കാണാം. സ്ത്രീ­ക്കു് ക്രൗ­ര്യം കൂടും എന്ന ഈ നി­ഗൂ­ഢാ­ശ­യ­ത്തി­നെ­തി­രെ സ്ത്രീ­ക­ളെ­ങ്കി­ലും ഇ­ന്നേ­വ­രെ പ്ര­തി­ഷേ­ധി­ച്ചി­ട്ടു­ണ്ടോ? ഒരു ജാ­ഥ­യും സം­ഘ­ടി­പ്പി­ക്കാ­തെ, മു­ദ്രാ­വാ­ക്യം വി­ളി­ക്കാ­തെ, ആർ­ക്കും ഒരു ഒ­ര­സൗ­ക­ര്യ­മോ, അ­ലോ­സ­ര­മോ ഉ­ണ്ടാ­ക്കാ­തെ, പ്ര­തി­ഷേ­ധി­ച്ചു് നിർ­ത്തി­ക്കാ­വു­ന്ന­തേ­യു­ള്ളൂ ഈ കി­രാ­ത­വൃ­ത്തി. ജ­ന്തു­ബ­ലി ന­ട­ത്തു­ന്ന ക്ഷേ­ത്ര­ങ്ങ­ളിൽ പോ­കി­ല്ലെ­ന്നു്, അ­വി­ട­ങ്ങ­ളി­ലെ ഭ­ണ്ഡാ­ര­ങ്ങ­ളിൽ ഒരു ചി­ല്ലി­ക്കാ­ശു പോലും നി­ക്ഷേ­പി­ക്കി­ല്ലെ­ന്നു് തീ­രു­മാ­നി­ച്ചാൽ മതി. പക്ഷേ, അ­തൊ­ന്നും ന­ട­ക്കാൻ പോ­കു­ന്നി­ല്ല. അ­ത്ര­യും വെ­ടി­പ്പാ­യാ­ണു് പു­രോ­ഹി­ത­ന്മാർ ജ­ന­ങ്ങ­ളെ മ­സ്തി­ഷ്ക­പ്ര­ക്ഷാ­ള­നം ചെ­യ്തു­വെ­ച്ചി­രി­ക്കു­ന്ന­തു്.

എ­ന്തി­നേ­റെ, നാം സാ­ഭി­മാ­നം അ­നു­സ്മ­രി­ക്കു­ന്ന ന­വോ­ത്ഥാ­ന­ത്തി­നു നേ­തൃ­ത്വം നൽകിയ മ­ഹാ­മ­തി­കൾ­ക്കു­പോ­ലും പൗ­രോ­ഹി­ത്യ­ത്തി­ന്റെ മ­തിൽ­കെ­ട്ടി­ന­പ്പു­റം ക­ട­ക്കാ­നാ­യോ­യെ­ന്നു് സം­ശ­യി­ക്ക­ണം. വഴി ന­ട­ക്കാന്‍പോ­ലും സ്വാ­ത­ന്ത്ര്യം ഇ­ല്ലാ­തി­രു­ന്ന ഒരു ജ­ന­സ­മൂ­ഹ­ത്തി­നു് അ­തൊ­ക്കെ നേ­ടി­ക്കൊ­ടു­ക്കു­ന്ന കൂ­ട്ട­ത്തിൽ ക്ഷേ­ത്ര­പ്ര­വേ­ശ­ന സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യും അവർ സമരം ചെ­യ്യു­ക­യു­ണ്ടാ­യ­ല്ലോ. ഒരു മ­ഹാ­സം­ഭ­വം എന്ന നി­ല­ക്കു് നാം ഇ­ന്നും അ­നു­സ്മ­രി­ക്കു­ന്ന ഈ സം­രം­ഭ­ത്തി­ന്റെ ഔ­ചി­ത്യം ചി­ന്ത­നീ­യ­മാ­ണു്.

ഇവിടെ ര­വീ­ന്ദ്ര­നാ­ഥ ടാ­ഗോ­റി­ന്റെ ഗീ­താ­ഞ്ജ­ലി­യി­ലെ ഒരു കവിത അ­നു­സ്മ­രി­ക്ക­ട്ടെ, ശ്രീ­കോ­വി­ലി­ന­ക­ത്തു് ക­ണ്ണു­മ­ട­ച്ചു് നാ­മ­ജ­പ­ത്തിൽ മു­ഴു­കി­യി­രി­ക്കു­ന്ന ഒരു പൂ­ജാ­രി­യോ­ടു് കവി പ­റ­യു­ന്നു, താൻ ധ്യാ­നി­ക്കു­ന്ന ഭ­ഗ­വാ­നെ കാ­ണ­ണ­മെ­ങ്കിൽ, പു­റ­ത്തു­പോ­ന്നു് കൃ­ഷി­ക്കാ­രൻ നി­ല­മു­ഴു­തു­മ­റി­ക്കു­ന്നി­ട­ത്തേ­ക്കോ, പാ­ത­വെ­ട്ടാൻ തൊ­ഴി­ലാ­ളി­കൾ പാ­റ­പൊ­ട്ടി­ക്കു­ന്നി­ട­ത്തേ­ക്കോ ചെ­ല്ലൂ, വ­സ്ത്ര­ത്തിൽ മണ്ണോ, പൊ­ടി­യോ പു­ര­ണ്ടാ­ലും വേ­ണ്ടി­ല്ല എ­ന്നു്. Meet him and stand by him in toil and sweat of thy brow എ­ന്നാ­ണു് ആം­ഗ­ല­പാ­ഠ­ത്തിൽ അ­തി­ന്റെ അ­ന്തി­മ­പാ­ദം. ബം­ഗാ­ളി­യിൽ കർ­മ്മ­യോ­ഗം എന്ന പ­ദം­ത­ന്നെ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു. ഇതേ കാ­ല­ത്താ­ണു് ന­മ്മു­ടെ ന­വോ­ത്ഥാ­ന­നാ­യ­ക­ന്മാർ ആ കര്‍ഷ­ക­രോ­ടും തൊ­ഴി­ലാ­ളി­ക­ളോ­ടും പ­റ­ഞ്ഞ­തു്, നി­ങ്ങൾ ഈ പ­ണി­യൊ­ക്കെ ത­ല്ക്കാ­ലം മ­തി­യാ­ക്കി കു­ളി­ച്ചു് ശു­ഭ്ര­വ­സ്ത്രം ധ­രി­ച്ചു് അ­മ്പ­ല­ത്തിൽ ചെ­ന്നു് ഭ­ഗ­വാ­നെ ദര്‍ശി­ച്ചു് പൂ­ജാ­രി ത­രു­ന്ന ഭ­സ്മ­മോ ച­ന്ദ­ന­മോ പൂശി ധന്യത അടയൂ. അ­തി­നു­ള്ള സ്വാ­ത­ന്ത്ര്യം ഞങ്ങൾ നി­ങ്ങൾ­ക്കു് നേ­ടി­ത്ത­ന്നി­രി­ക്കു­ന്നു എ­ന്നു്. അ­വർ­ണർ­ക്കു് പൗ­രോ­ഹി­ത്യം ക­ല്പി­ച്ച വി­ല­ക്കി­നെ ധി­ക്ക­രി­ക്കു­മ്പോ­ഴും പൗ­രോ­ഹി­ത്യ പ്രാ­മാ­ണ്യ­ത്തെ ന­വോ­ത്ഥാ­യി­ക­ളും മാ­നി­ച്ചി­രു­ന്നു എ­ന്ന­താ­ണു് യാ­ഥാർ­ത്ഥ്യം. വി­ശ്വ­വ്യാ­പി­യാ­യ ജ­ഗ­ദീ­ശ്വ­ര­നെ ഒരു ശി­ലാ­ഖ­ണ്ഡ­ത്തി­ലോ ലോ­ഹ­പി­ണ്ഡ­ത്തി­ലോ ഒ­തു­ക്കാ­നു­ള്ള മാ­ന്ത്രി­ക­വി­ദ്യ പു­രോ­ഹി­ത­നു വ­ശ­മാ­ണു്, അ­വ്വ­ണ്ണം പ­രി­മി­ത­നാ­യ ഭ­ഗ­വാ­നെ പൂ­ജി­ച്ചു് പ്ര­സാ­ദി­പ്പി­ച്ചു് ഇ­ഷ്ട­കാ­ര്യ­ങ്ങൾ നി­റ­വേ­റ്റി­ത്ത­രാ­നും പോ­ന്ന­വ­രാ­ണു് പു­രോ­ഹി­തർ. അ­വ­രു­ടെ ആ മ­ഹ­ത്താ­യ സേവനം ഒരു വി­ഭാ­ഗം ആ­ളു­കൾ­ക്കു നി­ഷേ­ധി­ക്കു­ന്ന­തു് അ­നീ­തി­യാ­ണു് എ­ന്ന­താ­ണ­ല്ലോ ക്ഷേ­ത്ര­പ്ര­വേ­ശ­ന­സ­മ­ര­ങ്ങൾ­ക്കു് പ്രേ­ര­ക­മാ­യ ധാരണ. അർ­ത്ഥാൽ ക്ഷേ­ത്ര­പ്ര­വേ­ശ­ന വി­ളം­ബ­രം, അ­ടി­യി­ലോ­ളം ചെ­ന്നാൽ, പൗ­രോ­ഹി­ത്യ­ത്തി­ന്റെ വി­ജ­യ­ഗാ­ഥ­യാ­ണു്. അ­ന്ന­ത്തെ പു­രോ­ഹി­ത­ന്മാർ അതിനെ സ്വാ­ഗ­തം ചെ­യ്തി­ട്ടു­ണ്ടാ­വി­ല്ലെ­ങ്കി­ലും, അതിൽ ഏ­റ്റ­വും അധികം സ­ന്തോ­ഷി­ച്ച­തു് അ­വ­രു­ടെ പിൻ ത­ല­മു­റ­ക്കാർ ത­ന്നെ­യാ­വ­ണം.

ഇ­വി­ടെ­യി­താ ഭ­ഗ­വ­ദ്ദര്‍ശ­ന­ത്തെ­പ്പ­റ്റി ധ്രു­വാ­ന്ത­ര­മു­ള്ള രണ്ടു കാ­ഴ്ച­പ്പാ­ടു­കൾ. ഇതിൽ ഭ­ഗ­വ­ദ്ഗീ­ത­യി­ലെ ഈ­ശ്വ­ര­ദര്‍ശ­ന­ത്തോ­ടു ചേര്‍ന്നു നി­ല്ക്കു­ന്ന­തു് ര­വീ­ന്ദ്ര­നാ­ഥൻ ത­ന്നെ­യാ­ണു്. അ­ദ്ദേ­ഹ­ത്തോ­ടൊ­പ്പം നിൽ­ക്കു­ന്ന മ­റ്റൊ­രാൾ ന­മ്മു­ടെ കു­മാ­ര­നാ­ശാ­നു­മാ­ണു്. ദു­ര­വ­സ്ഥ­യി­ലെ സാ­വി­ത്രി പ­റ­യു­ന്നു:

കി­ല്ലി­ല്ല ഞാ­നെ­ന്റെ കാലം നയിക്കുമി-​

പ്പു­ല്ലു­മാ­ട­ത്തിൽ പു­ല­യി­യാ­യ്ത്താൻ

അല്ലൽ മ­റ­ന്നു ചെ­റു­മി­ക­ളോ­ടു ഞാൻ

എല്ലാ പ­ണി­ക­ളും ശീ­ലി­ച്ചി­ടും.

അ­ന്തർ­ജ­ന­ത്തി­ന്റെ ക്ഷേ­ത്ര­പ്ര­വേ­ശ­ന­മാ­ണു് ആശാൻ ഈ വ­രി­ക­ളി­ലൂ­ടെ സാ­ധി­ച്ചി­രി­ക്കു­ന്ന­തു്. ക്ഷേ­ത്രം പുലയർ പ­ണി­യെ­ടു­ക്കു­ന്ന പാടം, കാര്‍മി­ക­ത്വം ചെ­റു­മി­കൾ­ക്കു്, ആരാധന എല്ലാ പ­ണി­ക­ളും, ഭ­ഗ­വ­ത്പ്ര­സാ­ദം അല്ലൽ മ­റ­ക്കൽ.

ഈ ത­ത്വ­മോ­രാ­തെ, പു­രോ­ഹി­ത­നിര്‍ദി­ഷ്ട­മാ­യ യാ­ഗാ­ദി­ച­ട­ങ്ങു­ക­ളിൽ ഭ്ര­മി­ച്ചു വശായ ആ­ളു­ക­ളെ­പ്പ­റ്റി ഗീ­ത­യിൽ പ­റ­യു­ന്ന­തു് ന­മ്മു­ടെ കാ­ല­ത്തെ ക്ഷേ­ത്രാ­രാ­ധ­കർ­ക്കു ന­ന്നാ­യി ഇ­ണ­ങ്ങും:

യാ­മി­മാം പു­ഷ്പി­താം വാചം

പ്ര­വ­ദ­ന്ത്യ­വി­പ­ശ്ചി­തഃ

വേദ വാ­ദാ­ര­താഃ പാർ­ത്ഥ

നാ­ന്യ­ദ­സ്തീ­തി വാ­ദി­നഃ

കാ­മാ­ത്മാ­നഃ സ്വര്‍ഗ­പ­രാ

ജ­ന്മ­കർ­മ­ഫ­ല­പ്ര­ദാം

ക്രി­യാ­വി­ശേ­ഷ­ബ­ഹു­ലാം

ഭോ­ശൈ­ശ്വ­ര്യ­ഗ­തിം പ്രതി-​

ഭോ­ശൈ­ശ്വ­ര്യ­പ്ര­സ­ക്താ­നാം

ത­യാ­പ­ഹൃ­ത­ചേ­ത­സാം

വ്യ­വ­സാ­യാ­ത്മി­കാ­ബു­ദ്ധി

സമാധൗ ന­വി­ധീ­യ­തേ.

സാരം:

സു­ഖ­ഭോ­ഗ­ങ്ങൾ ല­ക്ഷ്യ­മാ­ക്കി നാ­നാ­വി­ധ കർ­മ്മ­പ­രി­പാ­ടി­ക­ളെ (ച­ട­ങ്ങു­ക­ളെ), പ്ര­തി­പാ­ദി­ക്കു­ന്ന വേ­ദ­ഭാ­ഗ­ങ്ങ­ളിൽ ര­സി­ക്കു­ന്ന­വ­രും ഇ­തി­ല­പ്പു­റം ഒ­ന്നു­മി­ല്ലെ­ന്നു് പ­റ­ഞ്ഞു­പി­ടി­പ്പി­ക്കു­ന്ന­വ­രു­മാ­യ അ­വി­വേ­കി­ക­ളു­ടെ പൂ­മൊ­ഴി­ക­ളാൽ ബു­ദ്ധി അ­പ­ഹ­രി­ക്ക­പ്പെ­ട്ടു് ഭോ­ഗൈ­ശ്വ­ര്യ­ങ്ങ­ളിൽ മ­ന­സ്സൊ­ട്ടി­പ്പോ­യ­വർ­ക്കു് ആ­ത്മാ­വിൽ (ഈ­ശ്വ­ര­നിൽ) അ­ടി­യു­റ­ച്ച ബോധം ഉ­ണ്ടാ­വി­ല്ല.

അ­പ­ഹൃ­ത­ചേ­ത­സ്സു്! പു­രോ­ഹി­ത­ന്മാ­രു­ടെ പു­ഷ്പി­ത­വ­ച­സ്സു­കൾ കേ­ട്ടു മ­യ­ങ്ങി വി­വേ­ച­ന­ശീ­ലം ന­ശി­ച്ചു­പോ­യ ഭാ­ര­തീ­യ­ജ­ന­ത­യെ വി­ശേ­ഷി­പ്പി­ക്കാൻ ഇ­തി­ലും നല്ല വേ­റൊ­രു വാ­ക്കി­ല്ല. ജ­ന­ങ്ങൾ അ­പ­ഹൃ­ത­ചേ­ത­സ്സു­കൾ ആ­യി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം അവരെ പ­റ­ഞ്ഞു­പ­റ്റി­ച്ചു് തന്‍കാ­ര്യം നേടാൻ രാ­ഷ്ട്രീ­യ­ക്കാർ­ക്കു­ണ്ടോ വല്ല പ്ര­യാ­സ­വും.

ഉ­പ­സം­ഹാ­രം:

ജ്ഞാ­ന­യോ­ഗ­മെ­ന്നും കർ­മ്മ­യോ­ഗ­മെ­ന്നും ര­ണ്ടു­ത­രം നി­ഷ്ഠ­ക­ളാ­ണു് താൻ പണ്ടേ പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ള്ള­തെ­ന്നു് ഭഗവാൻ ഗീ­ത­യിൽ പ­റ­യു­ന്നു. ഏ­കാ­ത്മ ബോ­ധ­വും ത­ജ്ജ­ന്യ­മാ­യ സര്‍വ്വ­ഭൂ­ത­ഹി­തേ­ച്ഛ­യു­മാ­ണു് ജ്ഞാ­ന­യോ­ഗം. കർ­മ്മ­യോ­ഗം എ­ന്ന­തു് ലോ­കാ­സം­ഗ്ര­ഹാർ­ത്ഥ­മു­ള്ള സ്വ­ധർ­മ്മാ­നു­ഷ്ഠാ­ന­വും. ഈ ര­ണ്ടും ഇവിടെ ന­ഷ്ട­മാ­യി­പ്പോ­യ­തി­നു മു­ഖ്യ­കാ­ര­ണം ഇ­വി­ടു­ത്തെ ഭ­ക്തി­പ്ര­സ്ഥാ­ന­മാ­ണു്. നാ­നാ­ത്മ ബോ­ധ­വും ബ­ഹു­ദൈ­വ­വി­ശ്വാ­സ­വും സ്വാർ­ത്ഥ­ചി­ന്ത­യും വ­ളർ­ത്തു­ന്ന­തും, ദൈ­നം­ദി­ന ജീ­വി­ത­കർ­മ്മ­ങ്ങ­ളിൽ നി­ന്നു വേ­റി­ട്ടു­നി­ല്ക്കു­ന്ന­തും നി­ശ്ചി­ത­ദി­ന­ങ്ങ­ളി­ലോ സ­മ­യ­ങ്ങ­ളി­ലോ അ­നു­ഷ്ഠി­ച്ചു­തീർ­ക്കാ­വു­ന്ന­തും സാ­മു­ദാ­യി­ക­മാ­യി നി­ഷ്പ്ര­യോ­ജ­ന­വും പ­ല­പ്പോ­ഴും ഹിം­സാ­ദു­ഷ്ട­വു­മാ­യ ച­ട­ങ്ങു­ക­ളിൽ ഒ­തു­ങ്ങു­ന്ന­തു­മാ­യ ഭ­ക്തി­പ്ര­സ്ഥാ­നം. ഗീ­ത­യി­ലെ ഭ­ക്തി­യോ­ഗ­വു­മാ­യി ഇ­തി­നു് ഒരു ബ­ന്ധ­വു­മി­ല്ല. അവിടെ ഭ­ഗ­വാ­നു് പ്രി­യ­പ്പെ­ട്ട ഭ­ക്ത­ന്മാ­രു­ടെ മു­ഖ്യ­ല­ക്ഷ­ണം സര്‍വ്വ­ജീ­വി­ക­ളി­ലും അ­ദ്വേ­ഷ­വും മൈ­ത്രി­യും ക­രു­ണ­യു­മാ­ണു്. ഭ­ക്തി­യു­ടെ പ്ര­ക­ടീ­ഭാ­വം ഒരു ച­ട­ങ്ങു­മ­ല്ല, ലോ­ക­സേ­വ­ന­മാ­ണു്. കർ­മ്മ­യോ­ഗം തന്നെ. പു­രോ­ഹി­തൻ ഇ­ല്ലാ­തെ ഭ­ക്തി­പ്ര­സ്ഥാ­ന­ത്തി­നു് നി­ല­നി­ല്പി­ല്ല. ഭ­ക്തി­യോ­ഗ­ത്തിൽ പു­രോ­ഹി­ത­നും നി­ല­നി­ല്പി­ല്ല.

കർ­മ്മ­യോ­ഗ­മാ­ണു് ന­മു­ക്കി­ന്നാ­വ­ശ്യം. കർ­മ്മ­ക്ഷേ­ത്ര­മ­ല്ലാ­തെ മ­റ്റൊ­രു ക്ഷേ­ത്ര­വും അ­തി­ന്നാ­വ­ശ്യ­വു­മി­ല്ല.

“കർ­മ്മ­ണൈ­വ­ഹി സം­സി­ദ്ധിം

ആ­സ്ഥി­താഃ ജ­ന­കാ­ദ­യഃ

ലോ­ക­സം­ഗ്ര­ഹ­മേ­വാ­പി

സം­പ­ശ്യൻ കർ­തു­മര്‍ഹ­സി”

(കർ­മ്മം കൊ­ണ്ടു­മാ­ത്ര­മാ­ണു് ജനകനെ പോ­ലു­ള്ള­വർ പ­ര­മ­സി­ദ്ധി പ്രാ­പി­ച്ച­തു്; ലോ­ക­സം­ഗ്ര­ഹം മാ­ത്രം കണ്ടു കൊ­ണ്ടു­വേ­ണം കർ­മ്മം ചെ­യ്യാൻ) എ­ന്ന­രു­ളി­യ ഗീ­താ­കാ­ര­നും കർ­മ്മ­യോ­ഗേ താർ സാഥേ ഏക് ഹോയേ ഘർമ്മ പഡുക് ഝൊരേ (കർ­മ്മ­യോ­ഗ­ത്തിൽ അ­വി­ട­ത്തോ­ടു് ചേര്‍ന്നു് ഒ­ന്നാ­യി വി­യര്‍പ്പു് ഒ­ഴു­ക­ട്ടെ) എ­ന്നോ­തി­യ ഗീ­താ­ഞ്ജ­ലീ­കാ­ര­നു­മാ­ക­ട്ടെ ന­മു­ക്കു് മാര്‍ഗ­ദര്‍ശ­കർ. പൂ­ണൂ­ലി­നു മു­ന്നിൽ ന­ട്ടെ­ല്ലു വ­ള­യു­ന്ന ഒരു പ്ര­ധാ­ന­മ­ന്ത്രി­യും ന­മു­ക്കു് ഉ­ണ്ടാ­കാ­തി­രി­ക്ക­ട്ടെ.

വി. വി. ഗോ­വി­ന്ദന്‍നാ­യർ
images/vvgovindannair.jpg

ജനനം: 1942, അച്ഛൻ: വി. ഗോ­വി­ന്ദൻ നായർ, അമ്മ: വി. വി. നാ­രാ­യ­ണി, കൊൽ­ക്ക­ത്ത­യി­ലെ രാ­മ­കൃ­ഷ്ണ മിഷൻ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് കൾ­ച്ച­റിൽ നി­ന്നു് സം­സ്കൃ­ത­ത്തി­ലും ബം­ഗാ­ളി­യി­ലും ഡി­പ്ലോ­മ.

കൃ­തി­കൾ: ഗു­രു­ദ­ക്ഷി­ണ, സീ­താ­കാ­വ്യ­ചർ­ച്ച, മാ­രാ­രു­ടെ കൂടെ, സാ­ഹി­തീ സപര്യ, ധർ­മ­ജി­ജ്ഞാ­സ (പ­ഠ­ന­ങ്ങൾ), ഗീ­താ­ധ്യാ­നം (വ്യാ­ഖ്യാ­നം), ഒരമ്മ പെറ്റ മക്കൾ (ബാ­ല­സാ­ഹി­ത്യം).

പ­രി­ഭാ­ഷ: പൂർ­ണ­കും­ഭം, അ­പ­രാ­ജി­തൻ, പഥേർ പാ­ഞ്ചാ­ലി (ബം­ഗാ­ളി­യിൽ­നി­ന്നു്).

പത്നി: ഉമാ നായർ, മക്കൾ: കൃ­ഷ്ണ­പ്ര­സാ­ദ്, അ­ഭി­ജി­ത്ത്.

Colophon

Title: Ramakshethravum Purohithavazhchayum (ml: രാ­മ­ക്ഷേ­ത്ര­വും പു­രോ­ഹി­ത­വാ­ഴ്ച­യും).

Author(s): V. V. Govindannair.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. V. Govindannair, Ramakshethravum Purohithavazhchayum, വി. വി. ഗോ­വി­ന്ദന്‍നാ­യർ, രാ­മ­ക്ഷേ­ത്ര­വും പു­രോ­ഹി­ത­വാ­ഴ്ച­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 13, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Peasant, burning weed, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.