SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Sree_narayana_guru.png
Sree Narayana Guru, a photograph by K. P. Padmanabha Menon .
ശ്രീ­നാ­രാ­യ­ണ­ഗു­രു
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

സ്മ­ര­ണ­കൾ അ­യ­വി­റ­ക്കു­ക സ­ന്തോ­ഷ­മു­ള്ള ഒരു കാ­ര്യ­മാ­ണു്; വാർ­ദ്ധ­ക്യ­ത്തിൽ വി­ശേ­ഷി­ച്ചും. ക­ഴി­ഞ്ഞ­കാ­ല­ത്തി­ലേ­യ്ക്കു് തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ, ആലുവാ അ­ദ്വൈ­താ­ശ്ര­മ സം­സ്കൃ­ത­പാ­ഠ­ശാ­ല­യി­ലെ എന്റെ അ­ധ്യാ­പ­ക ജീ­വി­ത­മാ­ണു് മ­ന­സ്സിൽ മു­ന്നി­ട്ടു­നിൽ­ക്കു­ന്ന­തു്. ശ്രീ­നാ­രാ­യ­ണ­ഗു­രു സ്ഥാ­പി­ച്ച ഈ പാ­ഠ­ശാ­ല ഇ­പ്പോൾ ഒരു ഹൈ­സ്കൂ­ളാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു്. സം­സ്കൃ­ത­ത്തി­നു് ഇ­ന്നു് അവിടെ ഒരു സ്ഥാ­ന­വു­മി­ല്ല. വി­ദ്യാ­ഭ്യാ­സ ന­വീ­ക­ര­ണ­ത്തിൽ, പ­ഴ­യ­രീ­തി­യി­ലു­ള്ള സം­സ്കൃ­ത­പാ­ഠ­ശാ­ല­ക­ളെ­ല്ലാം­ത­ന്നെ പമ്പ ക­ട­ന്നു. ഇൻ­ഡ്യ­ക്കു സ്വാ­ത­ന്ത്രം കി­ട്ടി­യ­തോ­ടെ സം­സ്കൃ­ത­ഭാ­ഷ­യ്ക്കു ക­ഷ്ട­കാ­ല­മാ­യി. ഇ­പ്പോൾ എ­ഴു­ത്തി­ലും പ്ര­സം­ഗ­ത്തി­ലും മാ­ത്രം ഗീർ­വ്വാ­ണ­വാ­ണീ മാ­ഹാ­ത്മ്യം ഘോ­ഷി­ച്ചു് ആളുകൾ തൃ­പ്തി­യ­ട­യു­ക­യാ­ണു്. അ­തെ­ന്തെ­ങ്കി­ലു­മാ­ക­ട്ടെ 1921-ൽ ആലുവാ സെ­ന്റ് മേ­രീ­സ് ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ­നി­ന്നു സ്ക്കൂൾ ഫൈനൽ പ­രീ­ക്ഷ (ഇ­പ്പോ­ഴ­ത്തെ എസ്. എസ്. എൽ. സി.) പാ­സ്സാ­യ­തി­നു ശേഷം അ­ടു­ത്ത­കൊ­ല്ലം ഞാൻ പ്ര­സ്തു­ത സം­സ്കൃ­ത­പാ­ഠ­ശാ­ല­യി­ലെ അ­ധ്യാ­പ­ക­നാ­യി. പ്രൈ­മ­റി സ്ക്കൂൾ­വി­ദ്യാ­ഭ്യാ­സം പൂർ­ത്തി­യാ­ക്കി­യ കു­ട്ടി­ക­ളെ­യാ­ണു് ഇവിടെ ചേർ­ത്തി­രു­ന്ന­തു്. പ്രഥമ, ദ്വി­തീ­യ, തൃതീയ ഇ­ത്യാ­ദി സം­സ്കൃ­ത­പേ­രു­ക­ളി­ലാ­യി­രു­ന്നു ക്ലാ­സ്സു­ക­ളു­ടെ വി­ഭ­ജ­നം. അ­ങ്ങ­നെ ആ­റു­ക്ലാ­സ്സു­ണ്ടു്. ആ­റാ­മ­ത്തെ ക്ലാ­സ്സു­ക­ഴി­യു­മ്പോൾ കു­ട്ടി­ക­ളെ അ­ന്ന­ത്തെ ഗ­വൺ­മെ­ന്റ് ന­ട­ത്തി­യി­രു­ന്ന ശാ­സ്ത്രി­പ­രീ­ക്ഷ­യ്ക്കു് അ­യ­യ്ക്കും. പാ­വ­പ്പെ­ട്ട­വ­രും താ­ണ­ജാ­തി­ക്കാ­രു­മാ­യ എ­ത്ര­യോ വി­ദ്യാർ­ത്ഥി­കൾ—അ­ത്ത­ര­ക്കാ­രാ­യി­രു­ന്നു അ­ന്നു് അ­ധി­ക­വും—അവിടെ പ­ഠി­ച്ചു ശാ­സ്ത്രി­മാ­രാ­യി­ട്ടു­ണ്ടു്. സം­സ്കൃ­ത­മ­യ­മാ­യി­രു­ന്നു പാ­ഠ­ശാ­ല­യി­ലെ അ­ന്ത­രീ­ക്ഷം. അ­ധ്യാ­പ­കർ ഹാജർ വി­ളി­ക്കു­മ്പോൾ, അസ്മി അ­ല്ലെ­ങ്കിൽ ആ­ഗ­തോ­സ്മി എ­ന്നാ­ണു് കൂ­ട്ടി­കൾ മ­റു­പ­ടി പറയുക. വി­ദ്യാർ­ത്ഥി­സ­മ്മേ­ള­ന­ങ്ങ­ളിൽ ഉ­പ­ന്യാ­സ­വാ­യ­ന­യും പ്ര­സം­ഗ­വു­മെ­ല്ലാം സം­സ്കൃ­ത­ത്തിൽ­ത­ന്നെ. ഇ­ങ്ങ­നെ സ­ക­ല­തും ദേ­വ­ഭാ­ഷ­യി­ലാ­യി­രു­ന്നെ­ങ്കി­ലും മ­ല­യാ­ള­വും ഇം­ഗ്ലീ­ഷും ഉ­പ­ഭാ­ഷ­ക­ളാ­യി കു­ട്ടി­കൾ­ക്കു പ­ഠി­ക്കാ­നു­ണ്ടാ­യി­രു­ന്നു. ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ക്ക­ലാ­യി­രു­ന്നു എന്റെ ജോലി.

പ്ര­ഥ­മ­ദർ­ശ­നം

പാ­ഠ­ശാ­ല­യിൽ­ച്ചേർ­ന്നു് അ­ധി­ക­ദി­വ­സം ക­ഴി­യു­ന്ന­തി­നു മു­മ്പു­ത­ന്നെ, ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നെ ദർ­ശി­ക്കു­വാ­നും അ­ദ്ദേ­ഹ­വു­മാ­യി അ­ല്പ­നേ­രം സം­ഭാ­ഷ­ണം­ന­ട­ത്താ­നും എ­നി­ക്കു് അവസരം ല­ഭി­ച്ചു. അ­തു­വ­രെ ഞാ­ന­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടി­ല്ലാ­യി­രു­ന്നു. ഒരു ദിവസം ഉ­ച്ച­തി­രി­ഞ്ഞ് മൂ­ന്നു മ­ണി­ക്കു് അ­ന്ന­ത്തെ എന്റെ ജോലി തീർ­ന്നു അ­ഞ്ചു­മൈൽ ദൂ­രെ­യു­ള്ള വീ­ട്ടി­ലേ­യ്ക്കു് അ­പ്പോൾ­ത­ന്നെ ഞാൻ തി­രി­ച്ചു­പോ­കാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു. ഗേ­റ്റിൽ ചെ­ന്ന­പ്പോൾ അവിടെ സാ­ല­പ്രാം­ശു­വും മ­ഹാ­ഭു­ജ­നും കാ­ഷാ­യാം­ബ­ര­ധാ­രി­യു­മാ­യ ഒരാൾ ദീർ­ഘ­ദ­ണ്ഡു­മേ­ന്തി നി­ല്ക്കു­ന്നു. അ­സാ­ധാ­ര­ണ­മാ­യ മുഖ തേ­ജ­സ്സു­കൊ­ണ്ടു­ത­ന്നെ ആ­ളാ­രാ­ണെ­ന്നു് ഊ­ഹി­ക്കാ­മാ­യി­രു­ന്നു. ദി­വ­സ­വും നാലു മ­ണി­യ്ക്കു സ്ക്കൂൾ വി­ട്ടാൽ ക്ഷ­ണ­നേ­രം­പോ­ലും അവിടെ ത­ങ്ങി­നിൽ­ക്കാ­തെ വീ­ട്ടി­ലേ­യ്ക്കോ­ടി­യി­രു­ന്ന ഞാൻ, ശ്രീ­നാ­രാ­യ­ണ­ഗു­രു അന്നു വി­ശ്ര­മാർ­ത്ഥം ആ­ലു­വാ­യി­ലെ­ത്തി­യി­രു­ന്ന വിവരം ഗ്ര­ഹി­ച്ചി­രു­ന്നി­ല്ല. അ­ദ്ദേ­ഹം പാ­ഠ­ശാ­ല­യി­ലെ വി­ശ്ര­മ­മ­ന്ദി­ര­ത്തിൽ­നി­ന്നു് ആ­റ്റിൻ­ക­ര­യി­ലു­ള്ള ആ­ശ്ര­മ­ത്തി­ലേ­യ്ക്കു പു­റ­പ്പെ­ട്ടു­നിൽ­ക്കു­ക­യാ­യി­രു­ന്നു. എ­ന്നെ­ക്ക­ണ്ട­പ്പോൾ ‘ആരു്’ എന്ന ഘ­ന­ഗം­ഭീ­ര സ്വ­ര­ത്തി­ലൊ­രു ചോ­ദ്യം. “ഇവിടെ ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ക്കു­ന്ന…” എന്നു ഞാൻ പ­തു­ക്കെ പ­റ­ഞ്ഞു­തു­ട­ങ്ങി­യ­പ്പോ­ഴേ­യ്ക്കും “ഓ! പു­തു­താ­യി വന്ന ഇം­ഗ്ലീ­ഷു വാ­ദ്ധ്യാ­രോ?” എന്നു വീ­ണ്ടും ചോ­ദി­ച്ചു­കൊ­ണ്ടു സ്വാ­മി പി­ന്നൊ­ന്നും മി­ണ്ടാ­തെ ഗേ­റ്റു­ക­ട­ന്നു ന­ട­ക്കാൻ­തു­ട­ങ്ങി. ഞാനും പി­ന്നാ­ലെ ചെ­ന്നു. എ­നി­ക്കു പോ­കേ­ണ്ട വ­ഴി­യും അ­താ­യി­രു­ന്നു. റോ­ഡിൽ­വ­ച്ചു് അ­ദ്ദേ­ഹം തി­രി­ഞ്ഞു നോ­ക്കു­ക­യോ എ­ന്തെ­ങ്കി­ലും ചോ­ദി­ക്കു­ക­യോ ഒ­ന്നും ചെ­യ്തി­ല്ല. ഇ­ങ്ങ­നെ ഒരുവൻ തന്നെ പി­ന്തു­ട­രു­ന്നു­ണ്ടെ­ന്നു­പോ­ലും അ­ദ്ദേ­ഹം ഭാ­വി­ച്ചി­ല്ല. ആ മൗ­ന­വ­ല­യം ഭേ­ദി­ച്ചു് അ­ങ്ങോ­ട്ടു് കേറി എ­ന്തെ­ങ്കി­ലും ചോ­ദി­ക്കാ­നോ പ­റ­യാ­നോ എ­നി­ക്കൊ­രു­പേ­ടി. ‘അ­ധൃ­ഷ്യ­ശ്ചാ­ഭി­ഗ­മൃ­ശ്ച’ എന്ന കാ­ളി­ദാ­സോ­ക്തി­യി­ലെ രണ്ടു ഭാ­വ­ങ്ങ­ളും സ്വാ­മി­യി­ലു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ആദ്യം കാ­ണു­ന്ന­വർ­ക്കു് ഒ­ന്നാ­മ­ത്തേ­താ­ണു് പെ­ട്ടെ­ന്ന­നു­ഭ­വ­പ്പെ­ടു­ക. റോ­ഡിൽ­നി­ന്നു് ആശ്രമ സ്ഥ­ല­ത്തേ­യ്ക്കു തി­രി­ഞ്ഞ­പ്പോ­ഴും അ­ദ്ദേ­ഹ­മെ­ന്നെ നോ­ക്കി­യി­ല്ല; കൂ­ടെ­ച്ചെ­ല്ലാൻ പ­റ­ഞ്ഞു­മി­ല്ല. ആ സ്ഥി­തി­ക്കു വേ­ണ­മെ­ങ്കിൽ എ­നി­ക്കു നേരേ പോ­കാ­മാ­യി­രു­ന്നു; പക്ഷേ, എ­ന്തു­കൊ­ണ്ടോ, സ്വാ­മി­യു­ടെ കൂടെ ആ­ശ്ര­മ­ത്തി­ലേ­യ്ക്കു ക­ട­ക്ക­ണ­മെ­ന്നു തോ­ന്നി. അ­ദ്ദേ­ഹം ചെ­ന്നി­രു­ന്ന­തു പു­ഴ­വ­ക്കി­ലു­ള്ള ഒരു മാ­വി­ന്റെ ചു­വ­ട്ടി­ലാ­യി­രു­ന്നു. ഞാനും അവിടെ ചെ­ന്നു­നി­ന്നു. അ­നു­വാ­ദം കൂ­ടാ­തെ അ­ങ്ങോ­ട്ടു­ചെ­ന്ന­തു ധി­ക്കാ­ര­മാ­യോ എ­ന്നു­പോ­ലും ഞാൻ ശ­ങ്കി­ച്ചു. അ­ല്പ­നേ­ര­ത്തെ മൗ­ന­ത്തി­നു­ശേ­ഷം; അ­ദ്ദേ­ഹ­മെ­ന്റെ ഊരും പേരും മ­റ്റും ചോ­ദി­ച്ചു തു­ട­ങ്ങി­യ­പ്പോൾ തെ­ല്ലൊ­രാ­ശ്വാ­സം തോ­ന്നി. ഞാൻ ദി­വ­സ­വും പ­ത്തു­നാ­ഴി­ക ന­ട­ന്നാ­ണു് അ­ധ്യാ­പ­ക­ജോ­ലി നിർ­വ്വ­ഹി­ച്ചു പോ­രു­ന്ന­തെ­ന്നും മ­റ്റു­മു­ള്ള വിവരം അ­പ്പോ­ഴാ­ണു് സ്വാ­മി മ­ന­സ്സി­ലാ­ക്കി­യ­തു്. ഉടനെ പ­രി­ചാ­ര­ക­നെ വി­ളി­ച്ചു കുറേ പഴം കൊ­ണ്ടു­വ­രു­വാൻ പ­റ­ഞ്ഞു. അ­യാ­ളിൽ നി­ന്നു് അ­തു­വാ­ങ്ങി സ്വാ­മി­ത­ന്നെ എ­നി­ക്കു­ത­ന്നു. അ­ന്ന­ത്തെ സ­ന്ദർ­ശ­നം അ­ങ്ങ­നെ മ­ധു­ര­ഫ­ലാ­സ്വാ­ദ­ന­ത്തിൽ ക­ലാ­ശി­ച്ചു. തു­ടർ­ന്നു് അ­ഞ്ചാ­റു­കൊ­ല്ലം, ശ്രീ­നാ­രാ­യ­ണ­ഗു­രു ആ­ലു­വാ­യിൽ വി­ശ്ര­മി­ക്കാൻ വ­രു­മ്പോ­ഴൊ­ക്കെ, അ­ദ്ദേ­ഹ­വു­മാ­യി അ­ടു­ത്തു സ­മ്പർ­ക്കം പു­ലർ­ത്താ­നും ആ ഗു­രു­മു­ഖ­ത്തു­നി­ന്നു പല വി­ശി­ഷ്ടോ­പ­ദേ­ശ­ങ്ങൾ കേൾ­ക്കാ­നും എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടാ­യി­ട്ടു­ണ്ടു്. നാൽ­പ്പ­തു കൊ­ല്ലം മു­മ്പു­ള്ള ആ കാ­ല­ഘ­ട്ടം എന്റെ ജീ­വി­ത­ത്തി­ലെ ഒരു വ­ഴി­ത്തി­രി­വാ­യി­രു­ന്നു­വെ­ന്നു­പ­റ­യാം.

എ­ല്ലാം പോയോ?

പാ­ഠ­ശാ­ലാ ഹോ­സ്റ്റ­ലി­ലെ വി­ദ്യാർ­ത്ഥി­കൾ­ക്കു ചി­ല­പ്പോൾ സ്വാ­മി­യു­ടെ വ­ക­യാ­യി ഒരു സ­ദ്യ­കൊ­ടു­ക്കാ­റു­ണ്ടു്. വിവിധ ജാ­തി­മ­ത­സ്ഥ­രാ­യ വി­ദ്യാർ­ത്ഥി­കൾ ഒ­രു­മി­ച്ചി­രു­ന്നാ­ണു് ഭ­ക്ഷ­ണം ക­ഴി­ക്കു­ന്ന­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഒരു തവണ സ­ദ്യ­യ്ക്കു എ­ന്നെ­യും ആ­ശ്ര­മാ­ധി­കാ­രി­കൾ ക്ഷ­ണി­ച്ചു. അ­ക്കാ­ല­ത്തെ സ്ഥി­തി­ക്കു്, ഞാൻ ക്ഷണം സ്വീ­ക­രി­ക്കു­മോ എ­ന്നു് അ­വർ­ക്കു് സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. അന്നു മി­ശ്ര­ഭോ­ജ­നം അ­ക്ഷ­ന്ത­വ്യ­മാ­യ ആചാര ലം­ഘ­ന­മാ­യി­ട്ടാ­ണു് സ­വർ­ണ്ണ­ഹി­ന്ദു­ക്കൾ ക­രു­തി­യി­രു­ന്ന­തു്. ഒരു യാ­ഥാ­സ്ഥി­തി­ക കു­ടും­ബ­ത്തിൽ ജ­നി­ച്ചു­വ­ളർ­ന്നു് അ­തു­വ­രെ ലോകം കാ­ണാ­ത്ത­മ­ട്ടിൽ ക­ഴി­ഞ്ഞു­കൂ­ടി­യ എ­നി­ക്കും അല്പം ശ­ങ്ക­തോ­ന്നാ­തി­രു­ന്നി­ല്ല. എ­ങ്കി­ലും ഒ­ട്ടും മ­ടി­ക്കാ­തെ ഞാൻ ഉ­ണ്ണാൻ ചെ­ന്നു. പറയൻ, പുലയൻ, നായർ, ഈഴവൻ, ക്രി­സ്ത്യാ­നി ഇ­ങ്ങ­നെ ബ്രാ­ഹ്മ­ണ­രൊ­ഴി­ച്ചെ­ല്ലാ­വ­രും നി­ര­ന്നി­രു­ന്ന പ­ന്തി­യിൽ സ്വാ­മി അ­ഗ്രാ­സ­ന­സ്ഥ­നാ­യി. തൊ­ട്ട­ടു­ത്തു­ത­ന്നെ എ­നി­ക്കും ഇ­ല­യി­ട്ടി­രു­ന്നു. വി­ള­മ്പു­തു­ട­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം എന്നെ നോ­ക്കി തി­ക­ഞ്ഞ ഗൗ­ര­വ­ത്തോ­ടെ “പോയോ” എന്നു മാ­ത്രം ചോ­ദി­ച്ചു. എ­നി­ക്കൊ­രു പി­ടി­യും കി­ട്ടി­യി­ല്ല. ഒ­ന്നും മി­ണ്ടാ­തെ ഞാൻ അ­ല്പ­മൊ­ന്ന­മ്പ­ര­ന്നു മി­ഴി­ച്ചി­രു­ന്നു­പോ­യി. അ­തു­ക­ണ്ടു് ഒരു ചെറിയ പു­ഞ്ചി­രി­യോ­ടെ അ­ദ്ദേ­ഹം “എ­ല്ലാം പോയോ” എന്നു വീ­ണ്ടും ചോ­ദി­ച്ചു. അ­പ്പോ­ഴേ­യ്ക്കും എ­ന്നി­ലെ­ങ്ങി­നേ­യോ ചോ­ദ്യ­ത്തി­ന്റെ പൊരുൾ തെ­ളി­ഞ്ഞു. “എ­ല്ലാം പോയി സ്വാ­മി” എന്നു പ­തി­ഞ്ഞ സ്വ­ര­ത്തിൽ ഞാൻ വി­നീ­ത­നാ­യി അ­റി­യി­ച്ചു. ജാ­തി­സം­ബ­ന്ധ­മാ­യ ശ­ങ്ക­യും വൈ­മ­ന­സ്യ­വു­മെ­ല്ലാം പോയോ എ­ന്നാ­യി­രു­ന്നു ചോ­ദ്യ­ത്തി­ലെ ധ്വനി. പാ­ര­മ്പ­ര്യ­ത്തിൽ ക­ട്ട­പി­ടി­ച്ചു കി­ട­ക്കു­ന്ന ജാ­തി­ക്ക­റ തീരെ മാ­ഞ്ഞു­പോ­കു­ക അ­ന്നു് എ­ളു­പ്പ­മ­ല്ല­ല്ലോ. എന്റെ ആ­ദ്യ­ത്തെ മി­ശ്ര­ഭോ­ജ­ന­മാ­യി­രു­ന്നു അതു്. ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ മഹനീയ സ­ന്നി­ധാ­ന­ത്തിൽ അന്നു ഞാൻ ആ­ദ്യ­മാ­യി മ­നു­ഷ്യ­ജാ­തി­യെ ക­ണ്ടെ­ത്തി.

ഗു­രു­ശി­ഷ്യ­സം­വാ­ദം

വേ­ദാ­ന്ത­ത്തിൽ, വി­ശേ­ഷി­ച്ചു് അ­ദ്വൈ­ത­ചി­ന്ത­യിൽ അ­ക്കാ­ല­ത്തു് എ­നി­ക്കു് അ­മി­ത­മാ­യ ആ­ഭി­മു­ഖ്യ­മു­ണ്ടാ­യി­രു­ന്നു. പ്ര­ഭാ­ത­സ്നാ­നം, ഗീ­താ­പാ­രാ­യ­ണം, ധ്യാ­നം ഇ­തൊ­ക്കെ മു­റ­തെ­റ്റാ­തെ ദി­ന­ച­ര്യ­യിൽ ഉൾ­പ്പെ­ട്ടി­രു­ന്നു. ഒരു ദിവസം രാ­വി­ലെ ഒ­മ്പ­തു മ­ണി­യ്ക്കു മു­മ്പാ­യി ഞാൻ സ്ക്കൂ­ളി­ലെ­ത്തി. അ­പ്പോൾ സ്വാ­മി അ­വി­ട­ത്തെ മ­ഠ­ത്തി­ലെ വ­രാ­ന്ത­യിൽ ഒരു ചാ­രു­ക­സേ­ര­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഞാൻ അ­ടു­ത്തു­ചെ­ന്നു വ­ന്ദി­ച്ചു് അല്പം മാറി നി­ല­കൊ­ണ്ടു. പ്ര­ശാ­ന്ത­നി­ശ്ശ­ബ്ദ­മാ­യൊ­രു സ­ന്ദർ­ഭം. മു­ക­ളി­ലോ­ട്ടു നോ­ട്ട­മു­റ­പ്പി­ച്ചു­കൊ­ണ്ടു സ്വാ­മി മൗ­ന­ത്തി­ലാ­ണ്ടി­രി­ക്ക­യാ­ണു്. കു­റ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഞാൻ ധൈ­ര്യ­മ­വ­ലം­ബി­ച്ചു് അ­ദ്വൈ­ത­സി­ദ്ധാ­ന്ത­ത്തെ­പ്പ­റ്റി എന്തോ ഒരു സംശയം ചോ­ദി­ച്ചു. അതു ഗു­രു­ശി­ഷ്യ­സം­വാ­ദ­രൂ­പ­ത്തി­ലു­ള്ള ദീർ­ഘ­മാ­യൊ­രു വേ­ദാ­ന്ത വി­ചാ­ര­ത്തി­നു വ­ഴി­തു­റ­ന്നു. ജ­ഗ­ന്മി­ഥ്യാ­വാ­ദ­മാ­യി­രു­ന്നു പ്ര­ധാ­ന­വി­ഷ­യം. ല­ളി­ത­മ­തി­കൾ­ക്കു­പോ­ലും മ­ന­സ്സി­ലാ­ക­ത്ത­ക്ക­വി­ധം ഓരോ ചോ­ദ്യം ചോ­ദി­ച്ചും എ­ന്നെ­ക്കൊ­ണ്ടു് മ­റു­പ­ടി പ­റ­യി­ച്ചു­മാ­ണു് സ്വാ­മി വാദം വി­ശ­ദീ­ക­രി­ച്ച­തു്. മു­മ്പിൽ കണ്ട ഒരു കെ­ട്ടി­ടം ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് ഇ­പ്പോൾ അ­തി­ന്റെ പേ­രെ­ന്തു്? കെ­ട്ടി­ടം എ­ന്ന­ല്ലേ?—അതേ. അ­തു­പൊ­ളി­ച്ചു ക­ല്ലും മ­ര­വു­മാ­യി പി­രി­ച്ചു താ­ഴെ­യി­ട്ടാ­ലോ പി­ന്നെ കെ­ട്ടി­ട­മു­ണ്ടോ?—ഇല്ല. പി­രി­ച്ച­തി­നു­ശേ­ഷം ഇ­പ്പോൾ കെ­ട്ടി­ട­മെ­ന്നൊ­ന്നി­ല്ലെ­ങ്കിൽ അതു് മു­മ്പു­ണ്ടാ­യി­രു­ന്നു­വെ­ന്നു് എ­ങ്ങ­നെ പറയാം, ഇ­ല്ലാ­ത്ത­തു് ഉ­ണ്ടാ­കു­മോ? ഇല്ല. അ­പ്പോൾ കെ­ട്ടി­ട­മെ­ന്ന­തു് ഒരു വ്യ­വ­ഹാ­രം മാ­ത്ര­മാ­യി­രു­ന്നു. നാ­മ­രൂ­പ­ങ്ങ­ളു­ടെ ഒരു വ്യ­വ­ഹാ­രം. അതിനു വാ­സ്ത­വി­ക­മാ­യ സ­ത്ത­യി­ല്ല. ഇ­തു­പോ­ലെ കെ­ട്ടി­ട­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളാ­യ ക­ല്ലും മരവും പി­രി­ച്ചു­നോ­ക്കു­മ്പോൾ അവയും നാ­മ­രൂ­പ­ങ്ങൾ­മാ­ത്ര­മാ­യി­രു­ന്നു­വെ­ന്നു കാണാം. ഇ­ങ്ങ­നെ നാ­മ­രൂ­പാ­ത്മ­ക­മാ­യ ജ­ഗ­ത്തി­നു് ആ­ത്യ­ന്തി­ക­സ­ത്ത­യി­ല്ലെ­ന്നും അതു മി­ഥ്യ­യാ­ണെ­ന്നും ബ്ര­ഹ്മം മാ­ത്ര­മേ സ­ത്യ­മാ­യി­ട്ടു­ള്ളു­വെ­ന്നും സ്വാ­മി ഉ­ദാ­ഹ­ര­ണ­സ­ഹി­തം സ­മർ­ത്ഥി­ച്ചു. ഒ­രു­മ­ണി­ക്കൂ­റി­ല­ധി­ക­നേ­രം നീ­ണ്ടു­നി­ന്ന അ­ന്ന­ത്തെ സം­ഭാ­ഷ­ണം ശി­ലാ­രേ­ഖ­പോ­ലെ എ­ന്നിൽ ഇ­പ്പോ­ഴും മാ­യാ­തെ കി­ട­പ്പു­ണ്ടു്. ഇ­ത്ര­യും ദീർ­ഘ­മാ­യി സ്വാ­മി സാ­ധാ­ര­ണ സം­സാ­രി­ക്കാ­റി­ല്ല. ആ­യി­ട­യ്ക്കു ‘ക­വ­ന­കൗ­മു­ദി’ വി­ശേ­ഷാൽ­പ്ര­തി­യിൽ അ­ദ്വൈ­ത­ത്തെ­പ്പ­റ്റി ഞാൻ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ, അന്നു കേ­ട്ടു പ­ഠി­ച്ച വാ­ദ­ത്തി­ന്റെ ചു­രു­ക്ക­വും ചേർ­ത്തി­രു­ന്നു. അതു് ഇവിടെ പ­കർ­ത്തു­ന്ന­തു് അ­പ്ര­സ­ക്ത­മാ­ക­യി­ല്ല­ല്ലോ. കാ­ര­ണ­രൂ­പേ­ണ നോ­ക്കു­മ്പോൾ കാ­ര്യ­രൂ­പ­ങ്ങ­ളെ­ല്ലാം അ­സ­ത്യ­മാ­യി­ത്തീ­രു­ന്നു­വെ­ന്ന ന്യാ­യ­മ­നു­സ­രി­ച്ചു പ്ര­ഞ്ച­ത്തെ­പ്പ­റ്റി പ­രി­ചി­ന്ത­നം­ചെ­യ്തു­നോ­ക്കി­യാൽ അതു് അ­സ­ത്താ­യി ഭ­വി­ക്കു­ന്ന­താ­ണു്. പ­ദാർ­ത്ഥം (Matter) കാ­ര്യ­കാ­ര­ണാ­ത്മ­ക­മാ­യാ­ലും കാ­ര്യം കാ­ര­ണ­ത്തിൽ­നി­ന്നു് സ്വതേ വ്യ­തി­രി­ക്ത­മ­ല്ലാ­ത്ത­തു­കൊ­ണ്ടും അതിനെ പി­രി­ച്ചു­പി­രി­ച്ചു­നോ­ക്കു­മ്പോൾ ഓരോ രൂ­പ­വും ക്ര­മ­പ്ര­കാ­രം കാ­ര­ണ­ത്തിൽ ല­യി­ച്ചു­പോ­കു­ന്ന­താ­യി­ക്കാ­ണാം. ഒരു ഗൃഹം ഉ­ദാ­ഹ­ര­ണ­മാ­യി­ട്ടെ­ടു­ക്കാം. ഗൃ­ഹാ­കൃ­തി­യിൽ സം­ഘ­ടി­പ്പി­ച്ചി­രു­ന്ന വ­സ്തു­ക്ക­ളെ­യെ­ല്ലാം പി­രി­ച്ചു നീ­ക്കി­നോ­ക്കു­മ്പോൾ ഗൃഹം എന്ന വ്യ­വ­ഹാ­രം ന­ശി­ച്ചു പോ­കു­ന്നു. ക­ല്ലു്, മരം മു­ത­ലാ­യ കുറെ അ­വ­യ­വ­ങ്ങ­ളാ­ണു് പി­ന്നെ ശേ­ഷി­ക്കു­ന്ന­തു്. ഗൃ­ഹ­ഘ­ട­ക­ങ്ങ­ളാ­യ വ­സ്തു­ക്ക­ളെ­ല്ലാം അ­വി­ടെ­ത്ത­ന്നെ­യു­ണ്ടാ­യി­രു­ന്നി­ട്ടും ഇ­പ്പോൾ നാം അവയെ ഗൃഹം എന്നു വി­ളി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഗൃഹം എ­ന്നൊ­ന്നു് ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും അതു് ഒരു വ്യ­വ­ഹാ­രം മാ­ത്ര­മാ­യി­രു­ന്നു­വെ­ന്നും സ്പ­ഷ്ട­മാ­കു­ന്നു. ഇ­തു­പോ­ലെ ക­ല്ലി­നെ പി­രി­ക്കു­മ്പോൾ ക­ല്ലു് എന്ന വ്യ­വ­ഹാ­രം ന­ശി­ക്കു­ന്നു. ഇ­പ്ര­കാ­രം പി­രി­ച്ചു­പി­രി­ച്ചു വ­രു­ന്തോ­റും ആ­ദ്യ­മാ­ദ്യം ഉ­ണ്ടാ­യി­രു­ന്ന നാ­മ­രൂ­പ­ങ്ങൾ ന­ശി­ച്ചു പോ­കു­ന്ന­താ­ണു്. പക്ഷേ, ഇ­ങ്ങ­നെ പ­ദാർ­ത്ഥ­ത്തെ വി­ഘ­ടി­പ്പി­ക്കു­മ്പോൾ ഒ­ടു­വിൽ അതു് അ­വി­ഭാ­ജ്യ­മാ­യ പ­ര­മാ­ണു­രൂ­പ­ത്തി­ലെ­ത്തു­മെ­ന്നും ത­ദ­വ­സ്ഥ­യിൽ അതിനു നാ­ശ­മി­ല്ലെ­ന്നും ഒരു സി­ദ്ധാ­ന്ത­മു­ണ്ടു് എ­ന്നാൽ യു­ക്തി വി­ചാ­ര­ത്തിൽ ഇതും തെ­റ്റാ­ണെ­ന്നു ബോ­ധ­പ്പെ­ടും. പ­ദാർ­ത്ഥം ഒ­രി­ക്ക­ലും നി­ര­വ­യ­വ­മാ­യി അ­വ­ശേ­ഷി­ക്കു­ന്ന­ത­ല്ല. സ്ഥൂ­ലാ­കൃ­തി­യി­ലു­ള്ള ഗൃഹം മുതൽ സൂ­ക്ഷ്മാ­കൃ­തി­യി­ലു­ള്ള പ­ര­മാ­ണു­വ­രെ പ­ദാർ­ത്ഥം പി­രി­ഞ്ഞു­പോ­കു­ന്ന­താ­യി അ­നു­ഭ­വ­പ്പെ­ട്ട മു­റ­യ്ക്കു പി­ന്നീ­ട­വ­ശേ­ഷി­ക്കു­ന്ന സൂ­ക്ഷ്മാം­ശ­വും അ­തു­പോ­ലെ പി­രി­യു­ന്ന­താ­ണെ­ന്നു് അ­നു­മാ­നി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. പ­ര­മാ­ണു വി­ഭാ­ജ്യ­മാ­ണെ­ന്നു് ഇ­ന്ന­ത്തെ സ­യൻ­സും തെ­ളി­യി­ക്കു­ന്നു­ണ്ട­ല്ലോ.

“അസ്തി,ഭാതി,പ്രി­യം രൂപം

നാ­മ­ചേ­ത്യം­ശ പ­ഞ്ച­കം

ആ­ദ്യ­ത്ര­യം ബ്ര­ഹ്മ­രൂ­പം

ജ­ഗ­ദ്രൂ­പം ത­തോ­ദ്വ­യം”

എന്ന ശ്ലോ­ക­ത്തി­ന്റെ സാ­രാം­ശം വി­ശ­ദീ­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ന്നു് സ്വാ­മി ചെ­യ്ത­തു്. എന്റെ ലേഖനം ഒ­ര­ധ്യാ­പ­ക­സു­ഹൃ­ത്തു വാ­യി­ച്ചു കേൾ­പ്പി­ച്ച­പ്പോൾ “ഓ, കു­റെ­യൊ­ക്കെ പ­ഠി­ച്ചി­ട്ടു­ണ്ട­ല്ലോ. ഒ­ന്നും അ­റി­ഞ്ഞു­കൂ­ടാ എ­ന്നു­ക­രു­തി അന്നു നാം ചി­ല­തെ­ല്ലാം പ­റ­ഞ്ഞു­കൊ­ടു­ത്തു” എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ക­യു­ണ്ടാ­യി. അ­തി­നു­ശേ­ഷം സ്വാ­മി­ക്കു എ­ന്നോ­ടു് ഒരു പ്ര­ത്യേ­ക വാ­ത്സ­ല്യം തോ­ന്നി­യി­രു­ന്നു­വെ­ന്ന­റി­വാൻ പല സ­ന്ദർ­ഭ­ങ്ങ­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്.

II

പാ­ഠ­ശാ­ല­യിൽ ചേർ­ന്നു് ര­ണ്ടു­കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോൾ എന്റെ ദി­വ­സേ­ന­യു­ള്ള പത്തു മൈൽ ന­ട­പ്പി­നു് ഒ­രാ­ശ്വാ­സം കി­ട്ടി. ആ­ശ്ര­മാ­ധി­കാ­രി­ക­ളു­ടെ സ­ന്മ­ന­സ്സു­കൊ­ണ്ടു്, സ്ക്കൂൾ കെ­ട്ടി­ട­ത്തി­ലെ ഒരു മു­റി­യിൽ താ­മ­സി­ക്കു­വാൻ സൗ­ക­ര്യം ല­ഭി­ച്ചു. അ­ങ്ങ­നെ ഞാനും ഒ­രാ­ശ്ര­മ­വാ­സി­യാ­യി. കൊ­ല്ലം­തോ­റും വേ­നൽ­ക്കാ­ല­ത്തു ചില മാ­സ­ങ്ങ­ളെ­ങ്കി­ലും ശ്രീ­നാ­രാ­യ­ണ­ഗു­രു ആലുവാ ആ­ശ്ര­മ­ത്തിൽ വി­ശ്ര­മി­ക്കു­ക പ­തി­വാ­ണു്. അ­ദ്ദേ­ഹം വ­രു­ന്നു­വെ­ന്നു കേ­ട്ടാൽ അ­ദ്ധ്യാ­പ­ക­രും വി­ദ്യാർ­ത്ഥി­ക­ളും എ­ന്തെ­ന്നി­ല്ലാ­ത്തൊ­രു സ­ന്തോ­ഷ­ത്തിൽ മു­ഴു­കും. ഈ സ­ന്തോ­ഷ­ത്തി­ന്റെ അ­ടി­യിൽ സ്വാർ­ത്ഥ­പ­ര­മാ­യൊ­രു കാ­ര­ണ­വു­മു­ണ്ടു്. സ്വാ­മി അ­വി­ടെ­യു­ള്ള­പ്പോ­ഴാ­ണു്, അ­ദ്ധ്യാ­പ­കർ­ക്കു് പ്ര­തി­മാ­സ­ശ­മ്പ­ളം മു­ഴു­വൻ ഒ­ന്നി­ച്ചു­കി­ട്ടു­ക. ഇ­ല്ലാ­ത്ത­പ്പോ­ഴ­ത്തെ കഥ പ്രാ­യേ­ണ ഖ­ണ്ഡ­ശഃ എന്നു വേണം പറയാൻ. സർ­ക്കാ­രിൽ നി­ന്നു് മൊ­ത്ത­ത്തിൽ 80 രൂ­പ­മാ­ത്ര­മാ­ണു് ഗ്രാ­ന്റാ­യി അന്നു കി­ട്ടി­യി­രു­ന്ന­തു്. ശ­മ്പ­ളം തി­ക­ച്ചു­കൊ­ടു­ക്കാൻ വേ­ണ്ടി­വ­രു­ന്ന ബാ­ക്കി സംഖ്യ ആ­ശ്ര­മാ­ധി­കാ­രി­കൾ അ­പ്പോ­ഴ­പ്പോ­ഴാ­യി അ­വി­ട­ന്നു­മി­വി­ട­ന്നും പി­രി­ച്ചു­ണ്ടാ­ക്ക­ണം. എ­ന്നാൽ സ്വാ­മി സ്ഥ­ല­ത്തു­ള്ള­പ്പോൾ പാ­ദ­കാ­ണി­ക്ക­യാ­യും മ­റ്റും ന­ല്ലൊ­രു സംഖ്യ വ­ര­വു­ണ്ടാ­കു­ന്ന­തു­കൊ­ണ്ടു് ശ­മ്പ­ള­ക്കു­ടി­ശ്ശി­ക തീർ­ക്കാൻ അ­താ­ണൊ­ര­വ­സ­രം. ഇ­രു­പ­തു­രൂ­പ­യാ­യി­രു­ന്നു ഇം­ഗ്ലീ­ഷ് ടീ­ച്ച­റു­ടെ ശ­മ്പ­ളം. അ­ന്നു് നൂ­റു­രൂ­പ­പോ­ലും ഒ­ന്നി­ച്ചു ക­ണ്ടി­ട്ടി­ല്ലാ­ത്ത എ­നി­യ്ക്കു് ഇ­രു­പ­തു വെ­ള്ളി രൂപ തി­ക­ച്ചു കി­ട്ടു­മ്പോൾ എ­ന്തൊ­രു സ­ന്തോ­ഷ­മാ­യി­രു­ന്നെ­ന്നോ! വി­ദ്യാർ­ത്ഥി­കൾ­ക്കും ആ­ഹ്ലാ­ദ­ത്തി­നു വ­ക­യു­ണ്ടാ­കും. മുൻ ലേ­ഖ­ന­ത്തിൽ പ­റ­ഞ്ഞ­തു­പോ­ലെ അ­വർ­ക്കു ചി­ല­പ്പോ­ഴൊ­ക്കെ സ­ദ്യ­കി­ട്ടും. ജാ­ത്യ­ഭി­മാ­നം മൂലം മി­ശ്ര­ഭോ­ജ­ന­ത്തിൽ നി­ന്നു് ഒ­ഴി­ഞ്ഞു­മാ­റി­നിൽ­ക്കു­ന്ന കു­ട്ടി­കൾ­ക്കു സദ്യ സ­മ­യ­ത്തു് അ­വ­ലും­പ­ഴ­വും വാ­ങ്ങി­ക്കൊ­ടു­ക്കാൻ സ്വാ­മി ആ­ജ്ഞാ­പി­ക്കാ­റു­ണ്ടു്. പ­ട്ടി­ണി കി­ട­ന്നും ആ­ഭി­ജാ­ത്യം ന­ടി­ക്കു­ന്ന ഈ സ­വർ­ണ്ണ­സ­ന്ത­തി­ക­ളോ­ടു് എ­ന്തി­നി­ങ്ങ­നെ സ്വാ­മി കാ­രു­ണ്യം­കാ­ണി­ക്കു­ന്നു­വെ­ന്നു ചില അ­ന്തേ­വാ­സി­കൾ മു­റു­മു­റു­ത്തി­രു­ന്നു. ആ­കാ­ശ­വി­ശാ­ല­മാ­യ ആ ഹൃ­ദ­യ­ത്തി­ലു­ണ്ടോ അ­ത്ത­രം സ­ങ്കു­ചി­ത­വി­ചാ­ര­ത്തി­നു സ്ഥാ­നം! അ­യി­ത്തം ക­ണി­ശ­മാ­യി ആ­ച­രി­ച്ചി­രു­ന്ന ചില സ­വർ­ണ്ണ­കു­ടും­ബ­ങ്ങ­ളി­ലെ വി­ദ്യാർ­ത്ഥി­കൾ­ക്കു് ഇം­ഗ്ലീ­ഷ്പ­ഠി­ക്കാൻ സ്വാ­മി ഫീസ് കൊ­ടു­ത്തു സ­ഹാ­യി­ച്ചി­രു­ന്നു­വെ­ന്നും കേ­ട്ടി­ട്ടു­ണ്ടു്. ശ­താ­ബ്ദ­ങ്ങ­ളു­ടെ പാ­ര­മ്പ­ര്യ­മു­ള്ള കീ­ഴ്‌­ന­ട­പ്പു­ക­ളു­ടെ സ­ന്ത­തി­ക­ളിൽ­നി­ന്നു് ജാ­തി­ഭേ­ദ­ഭാ­വ­ന തീരെ വി­ട്ടു­പോ­ക­ണ­മെ­ങ്കിൽ കാലം കു­റെ­യ­ധി­കം മു­ന്നോ­ട്ടു­പോ­ക­ണ­മെ­ന്നും ഇ­ക്കാ­ര്യ­ത്തിൽ ആ­രോ­ടും വി­ദ്വേ­ഷം തോ­ന്ന­രു­തെ­ന്നും അ­ദ്ദേ­ഹം ഉ­പ­ദേ­ശി­ച്ചി­രു­ന്നു.

കു­ട്ടി­ക­ളോ­ടു­ള്ള വാ­ത്സ­ല്യം

ഒരു ദിവസം ഉ­ച്ച­യ്ക്കു് സ്കൂൾ­വി­ട്ട സമയം. സ്വാ­മി അ­വി­ട­ത്തെ മ­ഠ­ത്തി­ലെ വ­രാ­ന്ത­യിൽ നാ­ലു­പാ­ടും നോ­ക്കി­ക്കൊ­ണ്ടു­നിൽ­ക്കു­ക­യാ­ണു്. ഉ­ച്ച­പ്പ­ട്ടി­ണി­ക്കാർ മാ­വിൻ­ചു­വ­ട്ടി­ലും പ്ലാ­വിൻ ചു­വ­ട്ടി­ലും കൂ­ട്ടം കൂടി നിൽ­ക്കു­ന്നു. അവരെ നോ­ക്കി­യി­ട്ടു് “എ­ന്തെ­ങ്കി­ലും ഉണ്ടോ ഇ­വർ­ക്കു കൊ­ടു­ക്കാൻ” എന്നു സ്വാ­മി അ­ടു­ത്തു നി­ന്ന­വ­രോ­ടു് ചോ­ദി­ച്ചു. ഒരു സ­ന്ന്യാ­സി­ശി­ഷ്യൻ ഉടനെ ഓ­ടി­പ്പോ­യി ക­ല­വ­റ­മു­റി പ­രി­ശോ­ധി­ച്ചു തി­രി­ച്ചു­വ­ന്നു് ഒ­ന്നും ഇ­ല്ല­ല്ലോ എ­ന്നു് അല്പം സ­ങ്ക­ട­ത്തോ­ടെ അ­റി­യി­ച്ചു. “ഒ­ന്നും ഇല്ലേ?” എന്നു വീ­ണ്ടും ചോ­ദ്യം. അ­പ്പോൾ ശി­ഷ്യൻ പേ­ടി­ച്ചി­ട­റി­യ സ്വ­ര­ത്തിൽ, ‘ഒരു കു­പ്പി തേൻ ഇ­രു­പ്പു­ണ്ടു്’ എന്നു സ­മ്മ­തി­ച്ചു. ‘തേൻ കൊ­ള്ളാ­മ­ല്ലോ’ എ­ന്നാ­യി സ്വാ­മി. ഉടനെ ഒരു വലിയ കു­പ്പി തേൻ അവിടെ ഹാ­ജ­രാ­ക്ക­പ്പെ­ട്ടു. കു­ട്ടി­ക­ളോ­ടു് ഓരോ പ്ലാ­വി­ല­ക്കു­മ്പി­ളു­മാ­യി അ­ടു­ത്തു­വ­രാൻ പ­റ­ഞ്ഞി­ട്ടു സ്വാ­മി­ത­ന്നെ കു­പ്പി ക­യ്യി­ലെ­ടു­ത്തു് ഓരോ കു­മ്പി­ളി­ലും തേ­നൊ­ഴി­ച്ചു­കൊ­ടു­ത്തു. അൽ­പ്പാൽ­പ്പ­മേ ഓ­രോ­രു­ത്ത­നും കി­ട്ടി­യു­ള്ളു­വെ­ങ്കി­ലും കൂ­ട്ടി­കൾ ഭ­ക്ത്യു­ന്മേ­ഷ­ഭ­രി­ത­രാ­യി അതു വാ­ങ്ങി­ക്ക­ഴി­ച്ച കാ­ഴ്ച്ച മ­നം­ക­വ­രു­ന്ന ഒ­ന്നാ­യി­രു­ന്നു. ഇ­തു­പോ­ലെ മ­റ്റൊ­രു­ദി­വ­സം ഉ­ച്ച­യ്ക്കു് കു­ട്ടി­ക­ളെ നോ­ക്കി­ക്കൊ­ണ്ടു സ്വാ­മി അ­ടു­ത്തു­നി­ന്നി­രു­ന്ന ഒരു ഗൃ­ഹ­സ്ഥ ഭ­ക്ത­നോ­ടു ‘പ­ഴ­മു­ണ്ടോ’ എന്നു ചോ­ദി­ച്ചു. ‘ഉണ്ടേ’ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­യാ­ളൊ­രോ­ട്ടം. ഏതോ പീ­ടി­ക­യിൽ നി­ന്നെ­ടു­ത്ത ഒരു കൂ­റ്റൻ പ­ഴ­ക്കു­ല­യു­മാ­യി ഭക്തൻ ഉടൻ തി­രി­ച്ചെ­ത്തി. സ്വാ­മി­ത­ന്നെ ഈ­ര­ണ്ടു പഴം ഉ­രി­ഞ്ഞെ­ടു­ത്തു കു­ട്ടി­കൾ­ക്കു് കൊ­ടു­ത്തു­തു­ട­ങ്ങി. കു­റ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ പഴം തീർ­ന്നു. കി­ട്ടാ­ത്ത കു­ട്ടി­കൾ ബാ­ക്കി­യാ­യി. ഭക്തൻ തൊ­ഴു­കൈ­യു­മാ­യി അ­ടു­ത്തു­നിൽ­ക്ക­യാ­ണു്. “ഇ­നി­യും, ഉണ്ടോ” എന്നു വീ­ണ്ടും ചോ­ദ്യം. ‘ഉണ്ടേ’ എന്നു പ­റ­ഞ്ഞു് അയാൾ പി­ന്നെ­യും ഓ­ടി­പ്പോ­യി ഒരു കൂ­റ്റൻ കു­ല­കൂ­ടി കൊ­ണ്ടു­വ­ന്നു. അ­ങ്ങ­നെ അ­ന്നൊ­രു പ­ഴ­സ്സ­ദ്യ ന­ട­ന്നു. ഈ ഭക്തൻ പി­ന്നീ­ടു സ്ഥി­ര­പ­രി­ശ്ര­മം­കൊ­ണ്ടു് ഒരു പ­ണ­ക്കാ­ര­നാ­യി­ത്തീർ­ന്നു. മേ­സ്തി­രി എന്ന പേ­രി­ലാ­ണു് അ­ദ്ദേ­ഹം അ­റി­യ­പ്പെ­ട്ടി­രു­ന്ന­തു് ശ്രീ­നാ­രാ­യ­ണ­ഗു­രു പ്ര­ത്യ­ക്ഷ ദൈ­വം­ത­ന്നെ­യാ­യി­രു­ന്നു മേ­സ്തി­രി­ക്കു്. ത­നി­ക്കു വ­ന്നു­ചേർ­ന്ന സകല ശ്രേ­യ­സ്സും ഗു­രു­കാ­രു­ണ്യം കൊ­ണ്ടു­ണ്ടാ­യ­താ­ണെ­ന്നാ­യി­രു­ന്നു ഈ ഭ­ക്ത­ന്റെ ദൃ­ഢ­വി­ശ്വാ­സം. അ­ദ്ദേ­ഹം അ­ന്ത­രി­ച്ചി­ട്ടു് അധികം കാ­ല­മാ­യി­ട്ടി­ല്ല.

വി­ദ്യാർ­ത്ഥി­ക­ളു­ടെ അ­ഭ്യർ­ത്ഥ­ന

ഒരു ദിവസം വി­ശ്ര­മ വേ­ള­യിൽ വി­ദ്യാർ­ത്ഥി­കൾ കൂ­ട്ട­മാ­യി സ്വാ­മി­യു­ടെ അ­ടു­ത്തേ­യ്ക്കു വ­രു­ന്ന­തു­ക­ണ്ടു. അ­വ­രു­ടെ വ­ക്താ­വാ­യ ഒരുവൻ ഒരു ക­ട­ലാ­സു­ചു­രു­ള് ക­യ്യിൽ­പ്പി­ടി­ച്ചി­രു­ന്നു. കു­ട്ടി­കൾ­ക്കു ത­ന്നോ­ടു് എന്തോ പ­റ­യാ­നു­ണ്ടെ­ന്നു് അ­വ­രു­ടെ വ­ര­വു­ക­ണ്ട­പ്പോൾ സ്വാ­മി­ക്കു മ­ന­സ്സി­ലാ­യി. ‘ഒ എ­ന്താ­ണ­തു്’ എ­ന്നൊ­രു ചോ­ദ്യം പു­റ­പ്പെ­ട്ട­പ്പോ­ഴേ­യ്ക്കും, മു­മ്പിൽ ക­ട­ലാ­സ്സു­മാ­യി വ­ന്ന­വൻ അതു നി­വർ­ത്തി വാ­യി­ച്ചു തു­ട­ങ്ങി. അതൊരു അ­ഭ്യർ­ത്ഥ­ന­യാ­യി­രു­ന്നു. സ്വാ­മി­യു­ടെ ആ­ലു­വാ­യി­ലെ വി­ശ്ര­മ­കാ­ലം ചു­രു­ങ്ങി­പ്പോ­കു­ന്ന­തു­കൊ­ണ്ടു വളരെ സ­ങ്ക­ടം ഉ­ണ്ടെ­ന്നും നി­വൃ­ത്തി­യു­ണ്ടെ­ങ്കിൽ ഇ­വി­ടെ­ത്ത­ന്നെ സ്ഥി­ര­താ­മ­സ­മാ­ക്കി അ­നു­ഗ്ര­ഹി­ക്ക­ണ­മെ­ന്നും മ­റ്റു­മാ­യി­രു­ന്നു അ­തി­ന്റെ ചു­രു­ക്കം. ചെറിയ ഒരു പു­ഞ്ചി­രി­യോ­ടും വാ­ത്സ­ല്യം തു­ളു­മ്പു­ന്ന മു­ഖ­ഭാ­വ­ത്തോ­ടും അതു കേ­ട്ടു ക­ഴി­ഞ്ഞ­പ്പോൾ “കൊ­ള്ളാ­മ­ല്ലോ, ഇ­നി­പോ­കാം” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു് അ­ദ്ദേ­ഹം കു­ട്ടി­കൾ­ക്കു പി­രി­ഞ്ഞു­പോ­കാൻ അ­നു­മ­തി നൽകി. ഈ അ­ഭ്യർ­ത്ഥ­ന­യു­ടെ പി­ന്നിൽ ചില അ­ദ്ധ്യാ­പ­ക­രു­ടെ പ്രേ­ര­ണ­യു­ണ്ടെ­ന്നു സ്വാ­മി എ­ങ്ങ­നെ­യോ ഊ­ഹി­ച്ചു. അതു വാ­സ്ത­വ­മാ­യി­രു­ന്നു താനും. അ­ഭ്യർ­ത്ഥ­ന എഴുതി ക്കൊ­ടു­ത്ത­തു ഞാ­നാ­ണു്. “തൃ­പ്പാ­ദ­ങ്ങ­ളു­ടെ നി­ര­ന്ത­ര­സാ­ന്നി­ദ്ധ്യം കൊ­ണ്ടു് ഇവിടം പ­വി­ത്രീ­കൃ­ത­മാ­ക്കി­ച്ചെ­യ്യ­ണം” എന്നോ മറ്റോ ഒരു വാചകം അ­തി­ലു­ണ്ടാ­യി­രു­ന്നു. അന്നു വൈ­കു­ന്നേ­രം ആ­ശ്ര­മ­ത്തിൽ­ച്ചെ­ന്ന­പ്പോൾ സ്വാ­മി എ­ന്നോ­ടു് ആദ്യം ചോ­ദി­ച്ച ചോ­ദ്യം ഇ­താ­ണു്. “പ­വി­ത്രീ­കൃ­ത­മാ­ക്കി­ച്ചെ­യ്യ­ണ­മെ­ന്നു­വേ­ണോ? പ­വി­ത്രീ­കൃ­ത­മാ­ക്കി­യാൽ­പ്പോ­രേ, പി­ന്നെ ചെ­യ്യ­ലെ­ന്തി­നു് ?” ഞാൻ ആ­ക­പ്പാ­ടെ ഒ­ന്ന­മ്പ­ര­ന്നു. അ­ഭ്യർ­ത്ഥ­ന എ­ഴു­തി­ക്കൊ­ടു­ത്ത­തു ഞാ­നാ­ണെ­ന്നു സ്വാ­മി എ­ങ്ങ­നെ അ­റി­ഞ്ഞു­വെ­ന്ന­തി­ല­ത്ഭു­തം, (സാ­ധാ­ര­ണ ഇ­ത്ത­രം വർ­ത്ത­മാ­ന­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­ചെ­ന്ന­റി­യി­ക്കാൻ ആരും ധൈര്യ പ്പെ­ടാ­റി­ല്ല.) തെ­റ്റു­പ­റ്റി­യ­തിൽ സ­ങ്കോ­ചം, ഇ­ങ്ങ­നെ വി­വി­ധ­വി­കാ­ര­ങ്ങ­ളോ­ടെ ഞാൻ, “കൃ­ത­മാ­ക്കു­ന്നി­ട­ത്തു ചെ­യ്യ­ണ­മെ­ന്നു­വേ­ണ്ട, സ്വാ­മി, തെ­റ്റു­പ­റ്റി­പ്പോ­യി” എന്നു കൈ­കൂ­പ്പി അ­റി­യി­ച്ചു. എ­ന്നിൽ വല്ല അ­ഹം­ഭാ­വ­വു­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­തി­ന്റെ ത­ല­യ്ക്കൊ­രു കി­ഴു­ക്കു­കി­ട്ടി­യെ­ന്നു് അ­പ്പോൾ അ­നു­ഭ­വ­പ്പെ­ട്ടു.

നർ­മ്മ­ബോ­ധം

വേ­ദാ­ന്ത­ചി­ന്താ­വി­ര­ക്ത­നാ­യി­രു­ന്നെ­ങ്കി­ലും ശ്രീ­നാ­രാ­യ­ണ­ഗു­രു നല്ല നർ­മ്മ­ബോ­ധ­മു­ള്ള സ­ഹൃ­ദ­യ­നാ­യി­രു­ന്നു. ഗൗ­ര­വ­സം­വ­ലി­ത­മാ­യ സ്വ­ര­ത്തി­ലും ഭാ­ഷ­യി­ലും ദുർ­ല്ല­ഭം ചില സ­ന്ദർ­ഭ­ങ്ങ­ളിൽ മാ­ത്ര­മേ അതു പ്ര­ക­ട­മാ­കു­ക­യു­ള്ളൂ. ഒരു ദിവസം ഞാൻ സ്വാ­മി­യു­ടെ അ­ടു­ത്തു നിൽ­ക്കു­മ്പോൾ സാ­യി­പി­നെ­പ്പോ­ലെ തൊ­പ്പി­കു­പ്പാ­യ­ധാ­രി­യാ­യ ഒരാൾ അ­ദ്ദേ­ഹ­ത്തെ കാ­ണാൻ­വ­ന്നു. അല്പം അ­ക­ലെ­വ­ച്ചു­ത­ന്നെ ത­ല­യി­ലെ ഹാ­റ്റെ­ടു­ത്തു ക­ക്ഷ­ത്തി­ലാ­ക്കി­ക്കൊ­ണ്ടു് അയാൾ അ­ടു­ത്തു­വ­ന്നു താ­ണു­തൊ­ഴു­തു. വ­ട­ക്കേ മ­ല­ബാ­റിൽ നി­ന്നാ­ണു് ഈ നാ­ടൻ­സാ­യ്പി­ന്റെ വരവു്. ഏതോ ചില കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി കു­റേ­നേ­രം സം­സാ­രി­ച്ച­തി­നു­ശേ­ഷം ആഗതൻ യാ­ത്രാ­നു­മ­തി­വാ­ങ്ങി­പ്പി­രി­ഞ്ഞു. അ­പ്പോൾ എ­ന്നെ­നോ­ക്കി സ്വാ­മി പ­റ­യു­ക­യാ­ണു്. “പാവം ആ വേ­ഷ­ത്തിൽ കാ­ലു­ര­ണ്ടും ശ­രി­ക്കു­ണ്ടെ­ന്ന­റി­യാം. ഇ­ല്ല­യോ?”—പൊ­ട്ടി­പ്പു­റ­പ്പെ­ട്ട ചിരി വി­ഷ­മി­ച്ച­ട­ക്കി­പ്പി­ടി­ച്ചു കൊ­ണ്ടു് ഞാൻ മി­ണ്ടാ­തെ നി­ന്നു “മു­ണ്ടു­ടു­ത്താൽ കാ­ലു­ര­ണ്ടും ക­വ­ര­പോ­ലെ വേർ­തി­രി­ച്ചു കാ­ണാൻ­പ­റ്റി­ല്ല­ല്ലോ” എ­ന്നൊ­രു വി­ശ­ദീ­ക­ര­ണ­വും അ­തേ­ത്തു­ടർ­ന്നു­ണ്ടാ­യി. ‘പാവം’ എന്ന ആ ര­ണ്ട­ക്ഷ­ര­ത്തിൽ എ­ന്തു­മാ­ത്രം ധ്വ­നി­യു­ണ്ടെ­ന്നു നോ­ക്കു. ഈ വാ­ക്കു സം­ഭാ­ഷ­ണ­ത്തിൽ സ്വാ­മി പ­ല­പ്പോ­ഴും ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്. ഈ­ഴ­വ­സ­മു­ദാ­യം മ­തം­മാ­റാൻ പോ­കു­ന്നു എ­ന്നൊ­രു­വാർ­ത്ത ഒരു കാ­ല­ത്തു കേരളം മു­ഴു­വൻ മാ­റ്റൊ­ലി­ക്കൊ­ണ്ടി­രു­ന്ന­ല്ലോ. അ­ന്നൊ­രി­ക്കൽ ഒരു മി­ഷ­ന­റി­സാ­യ്പ് മ­ദാ­മ്മ­യും കു­ട്ടി­ക­ളു­മൊ­ത്തു് ഒരു കാറിൽ വ­ന്നി­റ­ങ്ങി. സ്വാ­മി ദർ­ശ­ന­ത്തി­നു­വ­ന്നി­രി­ക്ക­യാ­ണ­വർ. കൂ­ട്ട­ത്തിൽ തന്റെ കൈ­വ­ശ­മു­ള്ള മ­ത­വ­ല­യൊ­ന്നു വീ­ശി­നോ­ക്ക­ണ­മെ­ന്നും സാ­യ്പി­നു­ദ്ദേ­ശ­മു­ണ്ടാ­യി­രു­ന്നു. ദ്വി­ഭാ­ഷി­യു­ടെ സ­ഹാ­യ­ത്തോ­ടെ ക്രി­സ്തു­മ­ത­മാ­ഹാ­ത്മ്യ­ത്തെ­പ്പ­റ്റി കു­റെ­യൊ­ക്കെ പ­റ­ഞ്ഞു കേൾ­പ്പി­ച്ച­തി­ന്നു­ശേ­ഷം സാ­യ്പ് ബൈ­ബി­ളി­ന്റെ ഏ­താ­നും പ്ര­തി­ക­ളും സ്വാ­മി­ക്കു കാ­ഴ്ച­വ­ച്ചു. എ­ല്ലാം ക­ഴി­ഞ്ഞു് അവർ പോ­യ­പ്പോൾ, ആ സ­ന്ദർ­ശ­ന­ത്തെ­പ്പ­റ്റി സ്വാ­മി എന്തു പ­റ­യു­ന്നു­വെ­ന്നു കേൾ­പ്പാൻ ഞങ്ങൾ ചെവി വ­ട്ടം­പി­ടി­ച്ചു നിൽ­ക്കു­ക­യാ­യി­രു­ന്നു. എ­ന്താ­ണു് പ­റ­ഞ്ഞ­തെ­ന്നേ­ാ? അ­നു­ക­മ്പാർ­ദ്ര­മാ­യ സ്വ­ര­ത്തിൽ “പാ­വ­ങ്ങൾ” എ­ന്നു­മാ­ത്രം! അ­ര­ച്ചു­ക­ല­ക്കി നോ­ക്കി­യാൽ ഈ വാഗ് ഗു­ളി­ക­യി­ലും കാണാം ര­സ­വ­ത്താ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ.

കാ­റി­ന്റെ ചീ­റ്റ­ലും നാ­റ്റ­വും

കേ­ര­ള­ത്തി­ലെ പല സ്ഥ­ല­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രു­ന്ന സ്വാ­മി­ക്കു യാ­ത്രാ­സൗ­ക­ര്യ­ത്തി­നാ­യി ഒരു കാർ വാ­ങ്ങ­ണ­മെ­ന്നു ശി­ഷ്യ­സം­ഘം തീ­രു­മാ­നി­ച്ചു. കാറിൽ യാ­ത്ര­ചെ­യ്യു­ക അ­ദ്ദേ­ഹ­ത്തി­നു് അത്ര ഇ­ഷ്ട­മ­ല്ലാ­യി­രു­ന്നു. ഒരു പുതിയ കാർ വാ­ങ്ങി­യെ­ങ്കി­ലും വളരെ ചു­രു­ക്ക­മാ­യി­ട്ടേ സ്വാ­മി അതിൽ സ­ഞ്ച­രി­ച്ചു­ള്ളൂ. ഒരു ദിവസം അ­ദ്ദേ­ഹം എ­ങ്ങോ­ട്ടോ യാ­ത്ര­യാ­യി നിൽ­ക്ക­യാ­യി­രു­ന്നു. ഉടനെ ഡ്രൈ­വർ കാർ കൊ­ണ്ടു­വ­ന്നു. അ­തിൽ­നി­ന്നു പു­റ­പ്പെ­ട്ട പു­ക­യും ശ­ബ്ദ­വും സ്വാ­മി­ക്കൊ­രു ശ­ല്യ­മാ­യി­ത്തോ­ന്നി. അ­ടു­ത്തു­ണ്ടാ­യി­രു­ന്ന എന്നെ നോ­ക്കി അ­ദ്ദേ­ഹം പ­റ­ഞ്ഞു. “ഇതൊരു ജ­ന്തു­വി­നെ­പ്പോ­ലെ­യി­രി­ക്കു­ന്നു; ഇ­ല്ല­യോ? ചീ­റ്റ­ലും നാ­റ്റ­വു­മെ­ല്ലാം ഉ­ണ്ടു്. ഇതു ന­മു­ക്കു പ­റ്റു­ക­യി­ല്ല. അവനു കൊ­ള്ളാം—ആർ­ക്കു്?” ആ ഉ­പ­മ­യി­ലെ സാ­ഹി­ത്യം ആ­സ്വ­ദി­ച്ചു­കൊ­ണ്ടി­രു­ന്ന ഞാൻ ഒ­ടു­വി­ല­ത്തെ ചോ­ദ്യ­ത്തി­ലെ ‘അവൻ’ ആ­രാ­ണെ­ന്ന­റി­യാ­തെ വി­ഷ­മി­ച്ചു­പോ­യി. അ­തു­ക­ണ്ടു്, ‘ആ തൊ­പ്പി­ക്കാ­രൻ സാ­യ്പി­നു്’ എന്നു സ്വാ­മി വാ­ക്യം പൂ­രി­പ്പി­ച്ച­പ്പോ­ഴേ ‘അവനെ’ പി­ടി­കി­ട്ടി­യു­ള്ളൂ. ഇ­തു­പോ­ലെ എ­ത്ര­യോ തവണ ആ ഗു­രു­വ­ര്യ­ന്റെ നർ­മ്മ­ര­സം­ക­ലർ­ന്ന മധുര ഭാഷണം കേൾ­ക്കാൻ എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടാ­യി­ട്ടു­ണ്ടു് എ­ല്ലാം ഇ­പ്പോൾ ഓർ­മ്മി­ക്കു­ന്നി­ല്ല.

അൽ­പ­ഭാ­ഷ­ണം, അ­ധി­ക­മൗ­നം എ­ന്ന­താ­യി­രു­ന്നു സ്വാ­മി­യു­ടെ സ­മ്പ്ര­ദാ­യം. അ­ത്യാ­വ­ശ്യ­ത്തി­ന്നു­മാ­ത്ര­മേ അ­ദ്ദേ­ഹം സം­സാ­രി­ച്ചി­രു­ന്നു­ള്ളൂ. അ­ധഃ­കൃ­തോ­ദ്ധാ­ര­ണ­ത്തി­നാ­യി ലോ­ക­രം­ഗ­ത്തി­റ­ങ്ങി പ്ര­വർ­ത്തി­ച്ചി­രു­ന്ന­പ്പോ­ഴും സ്വാ­മി മ­ഹാ­മു­നി­ത­ന്നേ­യാ­യി­രു­ന്നു. ഉ­ച്ച­ത്തി­ലൊ­രു­ശ­ബ്ദം അ­ദ്ദേ­ഹ­ത്തിൽ നി­ന്നു് ആരും കേ­ട്ടി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. സം­ഭാ­ഷ­ണ­വേ­ള­യിൽ ശ്രോ­താ­വി­ന്റെ ബു­ദ്ധി­യൊ­ന്നു പ­രീ­ക്ഷി­ക്കാ­നു­ള്ള ഒരു കൗ­തു­കം കൂടി സ്വാ­മി­ക്കു­ണ്ടാ­യി­രു­ന്നു. ‘അ­ല്പാ­ക്ഷ­ര­മ­നേ­കാർ­ത്ഥം’ എന്ന സൂ­ത്ര­വാ­ക്യ­ല­ക്ഷ­ണം, അ­ദ്ദേ­ഹ­ത്തിൽ നി­ന്നു പു­റ­പ്പെ­ടു­ന്ന കൊ­ച്ചു­കൊ­ച്ചു­വാ­ച­ക­ങ്ങ­ളി­ലും ക­ണ്ടി­രു­ന്നു. ‘വാ­ച്യാ­ധി­കം വ്യം­ഗ്യം’ പ­ല­പ്പോ­ഴും ആ വാ­ക്യ­ങ്ങൾ­ക്കു ച­മൽ­ക്കാ­ര­മു­ണ്ടാ­ക്കും. അ­തൊ­ക്കെ ശ്രോ­താ­ക്കൾ സ്വയം ഗ്ര­ഹി­ച്ചു­കൊ­ള്ള­ണം. ആശയം മ­ന­സ്സി­ലാ­വാ­തെ ആ­രെ­ങ്കി­ലും വി­ഷ­മി­ക്കു­ന്ന­തു ക­ണ്ടാൽ, സ്വാ­മി അൽ­പ­മാ­യി­ട്ടൊ­രു വി­ശ­ദീ­ക­ര­ണം­കൂ­ടി നൽ­കി­യേ­യ്ക്കാം. ഇ­താ­ണു് സാ­ധാ­ര­ണ­രീ­തി.

III

ആ­ലു­വാ­യിൽ സം­സ്കൃ­ത­പാ­ഠ­ശാ­ല തു­ട­ങ്ങി­യ­പ്പോൾ, സ്വാ­മി­യു­ടെ അ­ഭി­ലാ­ഷ­മ­നു­സ­രി­ച്ചു് അവിടെ പ്ര­ഥ­മാ­ദ്ധ്യാ­പ­ക­നാ­യി വ­ന്ന­തു രാ­മ­പ്പ­ണി­ക്കർ എ­ന്നൊ­രു മ­ഹാ­പ­ണ്ഡി­ത­നാ­യി­രു­ന്നു. ത­ല­ശ്ശേ­രി­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ദേ­ശം. വ­ലി­യ­ഗു­രു­ക്കൾ എ­ന്നാ­യി­രു­ന്നു എ­ല്ലാ­വ­രും അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചി­രു­ന്ന­തു്. സർ­ക്കാർ പ­രീ­ക്ഷ­ക­ളൊ­ന്നും പാ­സ്സാ­യി­രു­ന്നി­ല്ലെ­ങ്കി­ലും പ­ഴ­യ­സ­മ്പ്ര­ദാ­യ­ത്തിൽ ദീർ­ഘ­കാ­ലം ഗു­രു­മു­ഖ­ത്തു­നി­ന്നു സം­സ്കൃ­തം പ­ഠി­ച്ചു സാ­ഹി­ത്യ­ശാ­ഖ­ക­ളിൽ ദൃ­ഢ­വ്യു­ത്പ­ത്തി നേ­ടി­യി­രു­ന്നു അ­ദ്ദേ­ഹം. ഞാൻ അ­ദ്ധ്യാ­പ­ക­നാ­യി­ച്ചെ­ന്ന കാ­ല­ത്തു ഗു­രു­ക്കൾ­ക്കു് വ­യ­സ്സു് ഏ­താ­ണ്ടു നാൽ­പ്പ­ത്തി­യ­ഞ്ച് ക­ഴി­ഞ്ഞു­കാ­ണും. വി­ദ്യാർ­ത്ഥി­ക­ളും അ­ദ്ധ്യാ­പ­ക­രും ഭ­യ­ഭ­ക്തി­സ്നേ­ഹാ­ദ­ര­ങ്ങ­ളോ­ടെ­യാ­ണു് അ­ദ്ദേ­ഹ­ത്തോ­ടു പെ­രു­മാ­റി­യി­രു­ന്ന­തു്. നാ­ട്ടു­കാർ­ക്കും വ­ലി­യ­ഗു­രു­ക്ക­ളോ­ടു വലിയ ബ­ഹു­മ­തി­തോ­ന്നി­യി­രു­ന്നു. സ്വാ­മി­പോ­ലും അ­ദ്ദേ­ഹ­ത്തെ ഗു­രു­ക്കൾ എ­ന്നാ­ണു് വി­ളി­ച്ചി­രു­ന്ന­തു്. ഗു­രു­ക്ക­ളു­ടെ പാ­ണ്ഡി­ത്യ­ത്തി­ലും അ­ദ്ധ്യാ­പ­ന­പാ­ട­വ­ത്തി­ലും സ്വാ­മി­ക്കു വലിയ മ­തി­പ്പും തൃ­പ്തി­യും തോ­ന്നി­യി­രു­ന്നു. ആ­ലു­വാ­യിൽ വ­രു­മ്പോൾ ഗു­രു­ക്കൾ ഗൃ­ഹ­സ്ഥാ­ശ്ര­മി­യാ­യി­രു­ന്നെ­ങ്കി­ലും പി­ന്നീ­ടു കു­ടും­ബ­ബ­ന്ധ­മെ­ല്ലാം ഉ­പേ­ക്ഷി­ച്ചു് ഒരു വാ­ന­പ്ര­സ്ഥ­നാ­യി­ട്ടാ­ണു് ഇവിടെ ക­ഴി­ഞ്ഞു­വ­ന്ന­തു്. സ്വ­ന്ത­മാ­യ ഒരു താ­ത്പ­ര്യ­വും അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നി­ല്ല. സ്വാ­മി­യെ അ­ദ്ദേ­ഹം മനസാ ഗു­രു­വാ­യി വ­രി­ച്ചി­രു­ന്നു. നി­സ്വാർ­ത്ഥ­സേ­വ­ന­മെ­ന്ന നി­ല­യിൽ ഗു­രു­പാ­ദ­ങ്ങ­ളു­ടെ അ­ഭീ­ഷ്ടാ­നു­സ­ര­ണം പാ­ഠ­ഠ­ശാ­ലാ­ഭ­ര­ണം ന­ട­ത്തു­ക എ­ന്ന­താ­യി­രു­ന്നു ഗു­രു­ക്ക­ളു­ടെ അ­ന്ന­ത്തെ ജീ­വി­ത­ല­ക്ഷ്യം. സ്വാ­മി­യെ­പ്പ­റ്റി അ­ദ്ദേ­ഹം സം­സ്കൃ­ത­ത്തിൽ അനേകം പ­ദ്യ­ങ്ങൾ ര­ചി­ച്ചി­ട്ടു­ണ്ടു്. ദർ­ശ­നീ­യ­മാ­ണു് ഗു­രു­ക്ക­ളു­ടെ ആകാരം. നീ­ണ്ടു­നി­വർ­ന്ന വ­ടി­വൊ­ത്ത­ശ­രീ­രം; അ­റ്റം­കെ­ട്ടി പു­റ­കോ­ട്ടി­ട്ട­ത­ല­മു­ടി; വി­ഭൂ­തി­ഭൂ­ഷി­ത­വും വി­ശാ­ല­വു­മാ­യ ഫാ­ല­സ്ഥ­ലം; ഗൗരവം തു­ളു­മ്പു­ന്ന മു­ഖ­ഭാ­വം; ശാ­ന്തി­യും സ്നേ­ഹ­വും നി­റ­ഞ്ഞ­നോ­ട്ടം. പുതിയ പ­രി­ഷ്ക്കാ­ര­മൊ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ വേ­ഷ­ത്തെ ബാ­ധി­ച്ചി­രു­ന്നി­ല്ല. ഒരു ഷർ­ട്ടു­പോ­ലും ധ­രി­ക്കു­ന്ന­തു ഗു­രു­ക്കൾ­ക്കി­ഷ്ട­മി­ല്ലാ­യി­രു­ന്നു. നേർ­മ്മ­യു­ള്ള ര­ണ്ടു­വെ­ള്ള­വ­സ്ത്രം­മാ­ത്രം—ഒ­ന്നു­ടു­ക്കാ­നും മ­റ്റേ­തു മേൽ­ഭാ­ഗം മ­റ­യ്ക്കാ­നും. ത­ലേ­ദി­വ­സം ത­ന്നെ­ത്താൻ അ­ടി­ച്ചു ന­ന­ച്ചു­ണ­ക്കി­യ ശു­ഭ്ര­വ­സ്ത്ര­ങ്ങൾ­മാ­ത്ര­മേ അ­ദ്ദേ­ഹം രാ­വി­ലെ കു­ളി­ക­ഴി­ഞ്ഞു­പ­യോ­ഗി­ച്ചി­രു­ന്നു­ള്ളു. ബ്ര­ഹ്മ­മു­ഹൂർ­ത്ത­ത്തിൽ­ത്ത­ന്നെ ഉണരും. അ­പ്പോൾ­ത്ത­ന്നെ ഹോ­സ്റ്റ­ലി­ലെ വി­ദ്യാർ­ത്ഥി­ക­ളെ മ­ണി­യ­ടി­ച്ചു­ണർ­ത്തും; സ്നാ­നാ­ദി­കർ­മ്മ­ങ്ങൾ ക­ഴി­ഞ്ഞു് ആ­റു­മ­ണി­യാ­കു­മ്പോ­ഴേ­യ്ക്കും ഓ­ദ്യോ­ഗി­ക ജോ­ലി­ക­ളി­ലേർ­പ്പെ­ടും—ഇ­താ­യി­രു­ന്നു ഗു­രു­ക്ക­ളു­ടെ ദി­ന­ച­ര്യ. ത­നി­ക്കു കി­ട്ടു­ന്ന തു­ച്ഛ­മാ­യ ശ­മ്പ­ള­ത്തിൽ­നി­ന്നു മി­ച്ചം­വെ­ച്ചു് അ­ദ്ദേ­ഹം ചില ദ­രി­ദ്ര­വി­ദ്യാർ­ത്ഥി­ക­ളെ സ­ഹാ­യി­ച്ചി­രു­ന്നു. ഇ­വി­ടെ­നി­ന്നു ശാ­സ്ത്രി­പ­രീ­ക്ഷ പാ­സ്സാ­യ­തി­നു­ശേ­ഷം തി­രു­വ­ന­ന്ത­പു­ര­ത്തു സം­സ്കൃ­ത­കോ­ളേ­ജിൽ­ച്ചേർ­ന്നു് അ­ഞ്ചു­കൊ­ല്ലം പ­ഠി­ച്ചു മ­ഹോ­പാ­ദ്ധ്യാ­യ­പ­രീ­ക്ഷ പാ­സ്സാ­കു­ന്ന­തു­വ­രേ­യും അ­ന്ന­വ­സ്ത്രാ­ദി­തൊ­ട്ടു സ­ക­ല­ചെ­ല­വും കൊ­ടു­ത്തു് അ­ദ്ദേ­ഹം ഒരു വി­ദ്യാർ­ത്ഥി­യെ സ­ഹാ­യി­ക്കു­ക­യു­ണ്ടാ­യി.

അ­ധ്യാ­പ­ക­രു­ടെ കൂ­ട്ട­ത്തിൽ എ­ന്തു­കൊ­ണ്ടോ, എ­ന്നോ­ടു ഗു­രു­ക്കൾ­ക്കു് പ്ര­ത്യേ­കി­ച്ചൊ­രു മമത തോ­ന്നി­യി­രു­ന്നു. ഞാ­നാ­ക­ട്ടെ അ­ദ്ദേ­ഹ­ത്തെ ഗു­രു­വാ­യി­ട്ടാ­ണു് സ­ങ്കൽ­പി­ച്ചി­രു­ന്ന­തു്. കു­റെ­നാൾ ക­ഴി­ഞ്ഞ­പ്പോൾ ഈ സ­ങ്കൽ­പം യാ­ഥാർ­ത്ഥ്യ­മാ­യി­ത്തീ­രു­ക­യും ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്കൽ നി­ന്നു സം­സ്കൃ­ത­വ്യാ­ക­ര­ണം പ­ഠി­ക്കാൻ എ­നി­ക്കു സൗ­ക­ര്യം ല­ഭി­ച്ചു. പക്ഷേ, ക­ഷ്ട­കാ­ല­ത്തി­നു്, ആ പഠനം ഒരു മാ­സ­ത്തി­ല­ധി­കം നീ­ണ്ടു­നി­ന്നി­ല്ല. എന്തോ ചില അ­സൗ­ക­ര്യ­ങ്ങൾ അ­തി­നി­ട­യ്ക്കു നേ­രി­ട്ടു. ഈ മു­ട­ക്കം തീർ­ക്കാൻ പി­ന്നീ­ടൊ­രി­ക്ക­ലും എ­നി­ക്കു് അവസരം ല­ഭി­ച്ച­തു­മി­ല്ല. അ­ങ്ങ­നെ മറ്റു പല വി­ഷ­യ­ങ്ങ­ളി­ലു­മെ­ന്ന പോലെ വ്യാ­ക­ര­ണ­ത്തി­ലും ഞാൻ ഇ­പ്പോ­ഴും ഒരു തീർ­ത്ഥ­കാ­രൻ മാ­ത്ര­മാ­ണു്. പ­ഠി­ത്തം തു­ട­ങ്ങി­യ ദിവസം ഇ­ന്നും ഓർ­മ്മ­യിൽ തങ്ങി നിൽ­ക്കു­ന്നു. ല­ഘു­സി­ദ്ധാ­ന്ത­കൗ­മു­ദി­യും ഒരു നോ­ട്ടു­ബു­ക്കു­മാ­യി മു­മ്പിൽ­ച്ചെ­ന്നി­രു­ന്ന­പ്പോൾ ഗു­രു­നാ­ഥൻ ആദ്യം ചൊ­ല്ലി­ത്ത­ന്ന­തു് ഒരു മം­ഗ­ള­ശ്ലോ­ക­മാ­ണു്.

“രാ­സ­വി­ലാ­സ­വി­ലോ­ലം

ഭജത മു­രാ­രേർ­മ­നോ­ര­മം രൂപം

പ്ര­കൃ­തി­ഷു യതു് പ്ര­ത്യ­യ­വ­ത്

പ്ര­ത്യേ­കം ഗോ­പി­കാ­സു സ­മ്മി­ളി­തം”

നാ­രാ­യ­ണ­ഭ­ട്ട­തി­രി­യു­ടെ പ്ര­കി­യാ­സർ­വ്വ­സ്വം എന്ന വ്യാ­ക­ര­ണ­ഗ്ര­ന്ഥ­ത്തി­ലെ ഈ ശ്ലോ­കം അതിലെ കാ­വ്യ­ര­സം­കൊ­ണ്ടാ­യി­രി­ക്കാം സ­ഹൃ­ദ­യ­നാ­യ ഗു­രു­ക്ക­ളെ കൂ­ടു­തൽ ആ­കർ­ഷി­ച്ച­തു്. ശ്ലോ­കം ഞാൻ ആ­ദ്യ­മാ­യി­ട്ടു കേൾ­ക്കു­ക­യാ­ണു്. അതു് എ­ഴു­തി­യെ­ടു­ക്കാൻ അ­ദ്ദേ­ഹം എ­ന്നോ­ടാ­വ­ശ്യ­പ്പെ­ട്ടു. ഒരു കു­ട്ടി­ക്കു പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­തു­പോ­ലെ ഓ­രോ­വ­രി­യും സാ­വ­ധാ­നം അ­ദ്ദേ­ഹം ചൊ­ല്ലി­ത്ത­ന്നു. ഞാൻ എഴുതി. മൂ­ന്നു­ത­വ­ണ അതു ചൊ­ല്ലാൻ പ­റ­ഞ്ഞു. ഞാൻ ചൊ­ല്ലി. ഇ­ത്ര­യും ക­ഴി­ഞ്ഞാ­ണു് വ്യാ­ക­ര­ണ­പാ­ഠ­മാ­രം­ഭി­ച്ച­തു്. ആ വി­ദ്യാ­രം­ഭ­ത്തി­നു­ശേ­ഷം ഏ­ക­ദേ­ശം നാൽ­പ­ത്തി­യ­ഞ്ചു­വർ­ഷം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ന്നും ആ ശ്ലോ­കം എന്റെ മ­ന­സ്സിൽ­നി­ന്നു മാ­ഞ്ഞു­പോ­യി­ട്ടി­ല്ല.

ആ­ത്മാ­ന­ന്ദ­സ്വാ­മി

1925-ൽ ഗു­രു­ക്കൾ അ­ദ്ധ്യാ­പ­ക­വൃ­ത്തി­യിൽ­നി­ന്നു വി­ര­മി­ച്ചു സ്വാ­മി­യു­ടെ അ­നു­ഗ്ര­ഹ­ത്തോ­ടെ സ­ന്ന്യാ­സം സ്വീ­ക­രി­ച്ചു. സ­ന്ന്യാ­സി­യാ­യ­തോ­ടെ ഗു­രു­ക്ക­ളു­ടെ പേ­രു­മാ­റി. ആ­ത്മാ­ന­ന്ദ­സ്വാ­മി എ­ന്നാ­യി. തന്റെ ശി­ഷ്യ­ന്മാ­രിൽ ചു­രു­ക്കം ചി­ലർ­ക്കു മാ­ത്ര­മേ ശ്രീ­നാ­രാ­യ­ണ­ഗു­രു നേ­രി­ട്ടു കാ­ഷാ­യ­വ­സ്ത്രം കൊ­ടു­ത്തു സ­ന്ന്യ­സി­ക്കാൻ അ­നു­മ­തി നൽ­കി­യി­ട്ടു­ള്ളൂ. അ­വ­രി­ലൊ­രാ­ളാ­ണു് ആ­ത്മാ­ന­ന്ദ­സ്വാ­മി. ഒരു ജോ­ലി­യും ചെ­യ്യാ­തെ ഉ­ദ­രം­ഭ­ര­ണാർ­ത്ഥം കാ­ഷാ­യാം­ബ­ര­ധാ­രി­ക­ളാ­യി ന­ട­ക്കു­ന്ന­വ­രെ­പ്പ­റ്റി വലിയ പു­ച്ഛ­മാ­യി­രു­ന്നു ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നു്. അ­ദ്ദേ­ഹം തന്നെ വ­ള­രെ­ക്കാ­ല­ത്തേ­യ്ക്കു വെ­ള്ള­വ­സ്ത്ര­മാ­ണു് ധ­രി­ച്ചി­രു­ന്ന­തു്. ഗു­രു­ക്കൾ സ്ക്കൂ­ളി­നോ­ടു യാ­ത്ര­പ­റ­ഞ്ഞ­പ്പോൾ ഞാൻ പൊ­ട്ടി­ക്ക­ര­ഞ്ഞു­പോ­യി. എന്നെ പ്ര­ത്യേ­കം വി­ളി­ച്ചു തലയിൽ ത­ലോ­ടി­ക്കൊ­ണ്ടു് അ­ദ്ദേ­ഹം കുറെ ആ­ശ്വാ­സ­വാ­ക്കു­കൾ പ­റ­യു­ക­യു­ണ്ടാ­യി. യാ­ത്ര­പ­റ­യൽ ഒരു ചെറിയ മ­ര­ണ­മാ­ണെ­ന്നു് ഓ­സ്കാർ­വൈൽ­ഡ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­തി­ന്റെ പൊരുൾ അ­ന്നാ­ണു് എ­നി­ക്കു അ­നു­ഭ­വ­പ്പെ­ട്ട­തു് ആ­ത്മാ­ന­ന്ദ­സ്വാ­മി­യാ­യ­തി­നു­ശേ­ഷം അ­ദ്ദേ­ഹം ഗു­രു­നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു നേ­രേ­പ്പോ­യ­തു കാ­ഞ്ചീ­പു­ര­ത്തു­ള്ള ശ്രീ­നാ­രാ­യ­ണ സേ­വാ­ശ്ര­മ­ത്തി­ലേ­യ്ക്കാ­ണു്. അ­വി­ട­ത്തെ മ­ഠാ­ധി­പ­തി­യെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം ഇ­ന്നും ജ­ന­സേ­വ­ന­മ­നു­ഷ്ഠി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. വ­യ­സ്സി­പ്പോൾ തൊ­ണ്ണൂ­റ്റി­യ­ഞ്ചോ­ളം ആ­യി­ട്ടു­ണ്ടാ­കും. നല്ല ആ­രോ­ഗ്യം; പ­ല്ലി­നു യാ­തൊ­രു­കേ­ടും പ­റ്റി­യി­ട്ടി­ല്ല. ന­ല്ലൊ­രു വൈ­ദ്യ­നു­മാ­ണു് ആ­ത്മാ­ന­ന്ദ­സ്വാ­മി. ആ­ശ്ര­മ­ത്തോ­ട­നു­ബ­ന്ധി­ച്ചു് ഒ­ന്നാം­ത­ര­മൊ­രു ഔ­ഷ­ധ­ശാ­ല­യും ചി­കി­ത്സാ കേ­ന്ദ്ര­വും സ്ഥാ­പി­ത­മാ­യി­ട്ടു­ണ്ടു്. ധാ­രാ­ളം രോ­ഗി­കൾ അവിടെ ചി­കി­ത്സ­യ്ക്കു ചെ­ല്ലു­ന്നു. ത­മി­ഴ്‌­നാ­ട്ടി­ലാ­ണു് സ്വാ­മി­ക്കി­പ്പോൾ കൂ­ടു­തൽ പ്ര­സി­ദ്ധി­യും പ്ര­ശ­സ്തി­യും. ഇ­വി­ടെ­നി­ന്നു പോ­യ­തി­നു­ശേ­ഷം രണ്ടോ മൂ­ന്നോ തവണയേ അ­ദ്ദേ­ഹം കേരളം സ­ന്ദർ­ശി­ച്ചി­ട്ടു­ള്ളൂ. മ­ല­യാ­ള­ഭാ­ഷ മ­റ­ന്നി­ട്ടി­ല്ലെ­ങ്കി­ലും ത­മി­ഴി­ലാ­ണു് ഇ­പ്പോൾ സാ­ധാ­ര­ണ സം­സാ­രി­ക്കു­ക. അഞ്ചു വർ­ഷം­മു­മ്പു ഞാൻ കാ­ഞ്ചീ­പു­ര­ത്തു­ചെ­ന്നു് സ്വാ­മി­യെ­ക്ക­ണ്ടു വ­ന്ദി­ക്കു­ക­യു­ണ്ടാ­യി. പഴയ ശിഷ്യ വാ­ത്സ­ല്യം അ­ന്നും അ­ദ്ദേ­ഹം എ­ന്റെ­മേൽ ചൊ­രി­ഞ്ഞു. കൊ­ല്ലം­തോ­റും കുറെ ദിവസം അ­വി­ടെ­ച്ചെ­ന്നു താ­മ­സി­ക്കാൻ അ­ദ്ദേ­ഹം ക്ഷ­ണി­ക്കാ­റു­ണ്ടു്. ദീർഘ യാ­ത്ര­യ്ക്കു­ള്ള മ­ടി­കൊ­ണ്ടു് ഞാൻ ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­ണു് പ­തി­വു്. ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­ന്ന്യാ­സ ശി­ഷ്യ­ന്മാ­രിൽ എ­ല്ലാം­കൊ­ണ്ടും പ്രഥമ ഗ­ണ­നീ­യൻ ആ­ത്മാ­ന­ന്ദ­സ്വാ­മി­യാ­ണെ­ന്നു പറയാം. ദീ­ന­ജ­ന­സേ­വ­നം­കൊ­ണ്ടു സ്വ­ജീ­വി­തം ധ­ന്യ­മാ­ക്കി­യി­ട്ടു­ള്ള ഒരു മ­ഹാ­ത്മാ­വാ­ണു് അ­ദ്ദേ­ഹം.

ഒരു തി­ര­ഞ്ഞെ­ടു­പ്പി­ന്റെ കഥ

ആ­ത്മാ­ന­ന്ദ­സ്വാ­മി­യെ വി­ട്ടു് ഇനി ന­മു­ക്കു പ­ര­മ­ഗു­രു­സ­ന്നി­ധാ­ന­ത്തി­ലേ­യ്ക്കു­ത­ന്നെ തി­രി­ച്ചു­വ­രാം. ജ­ന­ങ്ങ­ളെ സ്വൈ­ര­മാ­യി ജീ­വി­ക്കാൻ സ­മ്മ­തി­ക്കാ­ത്ത ഒ­രേർ­പ്പാ­ടാ­ണു് തി­ര­ഞ്ഞെ­ടു­പ്പു് എ­ന്നാ­യി­രു­ന്നു ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ അ­ഭി­പ്രാ­യം. തി­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്തെ വോ­ട്ടു­പി­ടു­ത്ത­വും ബ­ഹ­ള­വും അ­ദ്ദേ­ഹ­ത്തി­നു വലിയ ശ­ല്യ­മാ­യി­ത്തോ­ന്നി­യി­രു­ന്നു. ഒ­രി­ക്കൽ ചേർ­ത്ത­ല നി­ന്നു് ഒരേ നി­യോ­ജ­ക­മ­ണ്ഡ­ല­ത്തി­ലെ രണ്ടു സ്ഥാ­നാർ­ത്ഥി­കൾ ആ­ലു­വാ­യ്ക്കോ­ടി വന്നു. ര­ണ്ടു­പേർ­ക്കും സ്വാ­മി­യു­ടെ അ­നു­ഗ്ര­ഹ­വും ആ­നു­കൂ­ല്യ­വും വേണം! വാ­ക്കാൽ­മാ­ത്രം പോരാ; രേ­ഖ­പ്പെ­ടു­ത്തി­ക്കി­ട്ട­ണം! അ­തി­ലു­ള്ള പ­ര­സ്പ­ര വൈ­രു­ദ്ധ്യ­വും അർ­ത്ഥ­മി­ല്ലാ­യ്മ­യും ഔ­ചി­ത്യ­ബോ­ധ­മി­ല്ലാ­ത്ത സ്ഥാ­നാർ­ത്ഥി­കൾ മ­ന­സ്സി­ലാ­ക്കു­ന്നേ ഇല്ല. ഒരാൾ വ­ന്നു­പോ­യ­തി­നു­ശേ­ഷ­മാ­ണു് എ­തി­രാ­ളി­യു­ടെ വരവു്. ഇ­ക്കൂ­ട്ട­രോ­ടു സ്വാ­മി എ­ന്തു് പ­റ­ഞ്ഞു­വെ­ന്ന­റി­ഞ്ഞു­കൂ­ടാ. ര­ണ്ടാ­മൻ വ­ന്നു­പോ­യ­പ്പോൾ, അ­ടു­ത്തു­നി­ന്ന­വ­രോ­ടു് അ­ദ്ദേ­ഹം പ­റ­യു­ക­യാ­ണു്. “ക­ഷ്ട­മാ­യി­പ്പോ­യ­ല്ലോ, ഇതു് ആ­രേർ­പ്പെ­ടു­ത്തി” എ­ന്നു്. മ­നു­ഷ്യ­രെ വ­ല­പ്പി­ക്കു­ന്ന വോ­ട്ടെ­ടു­പ്പു­സ­മ്പ്ര­ദാ­യ­ത്തോ­ടു സ്വാ­മി­ക്കു­ണ്ടാ­യി­രു­ന്ന മ­നോ­ഭാ­വം വെ­ളി­പ്പെ­ടു­ത്താ­നാ­ണു് ഇ­ത്ര­യും ഇവിടെ കു­റി­ച്ച­തു്. തി­ര­ഞ്ഞെ­ടു­പ്പി­ന്റെ കഥ മ­റ്റൊ­ന്നാ­ണു്. ആ­ലു­വാ­യി­ലെ ഒരു മു­നി­സി­പ്പൽ തി­ര­ഞ്ഞെ­ടു­പ്പി­ലാ­ണു് അതു ന­ട­ന്ന­തു്. അ­ന്നേ­യ്ക്കു വ­ലി­യ­ഗു­രു­ക്കൾ ആ­ത്മാ­ന­ന്ദ­സ്വാ­മി­യാ­യി ആലുവാ വി­ട്ടി­രു­ന്നു. പകരം വന്ന പുതിയ ഹെ­ഡ്മാ­സ്റ്റ­റു­ടെ ഭ­ര­ണ­കാ­ലം—മു­നി­സി­പ്പൽ­ചെ­യർ­മാൻ സ്ഥാ­ന­ത്തേ­യ്ക്കു വളരെ വാ­ശി­പി­ടി­ച്ച മ­ത്സ­രം ന­ട­ക്കു­ക­യാ­ണു്. സ്വാ­മി­ക്കു പണ്ടേ പ്ര­ത്യേ­ക­താൽ­പ­ര്യം തോ­ന്നി­യി­ട്ടു­ള്ള ഖാൻ സാ­ഹേ­ബ് കാ­ദർ­പി­ള്ള­യാ­ണു്. ഒരു സ്ഥാ­നാർ­ത്ഥി. അ­ദ്ദേ­ഹം ആ­ലു­വാ­യി­ലെ പൊ­തു­ജ­ന­പ്രി­യ­നാ­യ പൗ­ര­പ്ര­മാ­ണി­യും ധ­നാ­ഢ്യ­നു­മാ­ണു്. അ­ന്യ­സ്ഥ­ല­ത്തു നി­ന്നു് ഇവിടെ വന്നു താ­മ­സി­ച്ചി­രു­ന്ന ഒരു തോ­ട്ട­മു­ട­മ­സ്ഥ­നാ­യ കൊ­ച്ചു­മ്മൻ മു­ത­ലാ­ളി എ­തി­രാ­ളി­യും. ര­ണ്ടു­പേ­രും അ­വ­ന­വ­ന്റെ ക­ക്ഷി­യിൽ­പ്പെ­ട്ട­വ­രെ കൗൺ­സി­ലർ­മാ­രാ­ക്കാൻ വ­മ്പി­ച്ച ശ്രമം ന­ട­ത്തി­യി­രു­ന്നു. മു­ത­ലാ­ളി­യു­ടെ ഏ­ജ­ന്റു­മാർ നോ­ട്ടു­കെ­ട്ടു­മാ­യി­ട്ടാ­ണു് വോ­ട്ടർ­മാ­രെ തേ­ടി­ന­ട­ക്കു­ന്ന­തെ­ന്നൊ­രു ശ്രു­തി­യും പ­ര­ക്കാ­തി­രു­ന്നി­ല്ല. സം­സ്കൃ­ത­പാ­ഠ­ശാ­ല­യി­ലെ അ­ധ്യാ­പ­കർ­ക്കു്, ഏഴോ എട്ടോ വോ­ട്ടു­ണ്ടു്. അ­വ­രെ­ല്ലാ­വ­രും നേ­ര­ത്തേ കാ­ദർ­പി­ള്ള­യ്ക്കു വാ­ഗ്ദാ­നം ചെ­യ്തു­ക­ഴി­ഞ്ഞി­രു­ന്നു. ഈ വോ­ട്ടെ­ല്ലാം പി­ടി­ച്ചെ­ടു­ക്കാൻ കൊ­ച്ചു­മ്മൻ മു­ത­ലാ­ളി ഒരു പ­ണി­ചെ­യ്തു. ബോ­ധാ­ന­ന്ദ­സ്വാ­മി, കു­മാ­രൻ­വ­ക്കീൽ (ഇ­ദ്ദേ­ഹം പി­ന്നീ­ടു് ജ­ഡ്ജി­യാ­യി) തു­ട­ങ്ങി­യ ചില ഈ­ഴ­വ­സ­മു­ദാ­യ നേ­താ­ക്ക­ളെ വോ­ട്ടു ന­ട­ക്കു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം തന്നെ ആ­ലു­വാ­യിൽ കൊ­ണ്ടു­വ­ന്നു പാർ­പ്പി­ച്ചു. സ്വാ­മി അ­ന്നു് ഇവിടെ വി­ശ്ര­മി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം ഈ വക ഗൂ­ഢ­ശ്ര­മ­ങ്ങ­ളൊ­ന്നും അ­റി­യു­ന്നേ ഇല്ല. അന്നു രാ­ത്രി നേ­താ­ക്ക­ളെ­ല്ലാ­വ­രും അ­ധ്യാ­പ­ക­രെ ര­ഹ­സ്യ­മാ­യി വി­ളി­ച്ചു­വ­രു­ത്തി മു­ത­ലാ­ളി­ക്കു­വേ­ണ്ടി സ­മ്മർ­ദ്ദം ചെ­ലു­ത്താൻ തു­ട­ങ്ങി. വാ­ഗ്ദാ­ന­ലം­ഘ­ന­ത്തി­നാ­വ­ശ്യ­പ്പെ­ടു­ന്ന­തു് ഒ­രി­ക്ക­ലും ശ­രി­യ­ല്ലെ­ന്നു് ഞാൻ തു­റ­ന്നു പ­റ­ഞ്ഞു. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശ്രമം ഫ­ലി­ക്കു­ക­യി­ല്ലെ­ന്നു നേ­താ­ക്കൾ­ക്കു നേ­ര­ത്തെ അ­റി­യാ­മാ­യി­രു­ന്നു. എ­ങ്കി­ലും ഒന്നു പ­റ­ഞ്ഞു­നോ­ക്കി­യെ­ന്നേ­യു­ള്ളൂ. എ­ന്നാൽ, സ­മു­ദാ­യാം­ഗ­ങ്ങ­ളാ­യ മ­റ്റ­ധ്യാ­പ­കർ ധർ­മ്മ­സ­ങ്ക­ട­ത്തി­ലാ­യി. എ­ല്ലാ­വ­രും കൂ­ടി­യാ­ലോ­ചി­ച്ചു് ഇ­തി­നൊ­രു പോം­വ­ഴി ക­ണ്ടു­പി­ടി­ച്ചു. ആ രാ­ത്രി­ത­ന്നെ ഞാൻ കാ­ദർ­പി­ള്ള­യു­ടെ വ­സ­തി­യിൽ­ച്ചെ­ന്നു. സം­സ്കൃ­ത­സ്ക്കൂ­ളി­ലെ വോ­ട്ടെ­ല്ലാം മ­റി­ഞ്ഞു­പോ­യി എ­ന്നു് ആരോ പ­റ­ഞ്ഞു­കേ­ട്ടു മൂ­പ്പർ പ­രി­ഭ്രാ­ന്ത­നാ­യി ഉ­റ­ക്ക­മി­ള­ച്ചി­രി­ക്ക­യാ­ണു്. എന്നെ ക­ണ്ട­യു­ട­നെ “എന്റെ പി­ള്ളേ, ഇനി എ­ന്താ­ണൊ­രു വഴി?” എ­ന്നൊ­രു ചോ­ദ്യം. “അ­തി­രാ­വി­ലെ ആ­ശ്ര­മ­ത്തിൽ­ച്ചെ­ന്നു സ്വാ­മി­യെ­ക്ക­ണ്ടു സ­ങ്ക­ടം പറയൂ. എ­ല്ലാം നേ­രെ­യാ­കും” എന്നു ഞാൻ ഉ­പ­ദേ­ശി­ച്ചു. ഉ­ള്ളിൽ­ത്ത­ട്ടി­യ സ­ങ്ക­ട­മു­ണ്ടെ­ന്നു സ്വാ­മി­ക്കു ബോ­ദ്ധ്യ­മാ­ക­ണ­മെ­ന്നു­കൂ­ടി പ­റ­ഞ്ഞു. പി­റ്റേ­ദി­വ­സം പ്ര­ഭാ­ത­ത്തിൽ ഞ­ങ്ങ­ളെ­ല്ലാ­വ­രും കാ­ദർ­പി­ള്ള­യു­ടെ വ­ര­വും­കാ­ത്തു് ആ­ശ്ര­മ­വ­ള­പ്പിൽ കൂ­ട്ടം­കൂ­ടി നിൽ­ക്കു­ക­യാ­ണു്. സ്വാ­മി പു­ഴ­വ­ക്കി­ലു­ള്ള മാ­വി­ന്റെ ചു­വ­ട്ടി­ലി­രി­ക്കു­ന്നു. കു­റ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ പി­ള്ള­യു­ടെ വ­ര­വാ­യി. സ്വാ­മി­യു­ടെ അ­ടു­ത്തെ­ത്തി­യ­പ്പോ­ഴേ­യ്ക്കും ഭാവി മു­നി­സി­പ്പൽ ചെ­യർ­മാൻ, തോ­ളിൽ­ക്കി­ട­ന്ന ര­ണ്ടാം­മു­ണ്ടെ­ടു­ത്തു് അ­ര­യിൽ­ച്ചു­റ്റി ഭ­ക്തി­പൂർ­വ്വം താ­ണു­തൊ­ഴു­തു. അ­തു­മാ­ത്ര­മോ, തൊ­ഴു­തു നി­വർ­ന്ന­തോ­ടെ ഒ­റ്റ­ക്ക­ര­ച്ചിൽ! ക­ണ്ണീ­ര­ങ്ങ­നെ ഒ­ഴു­കു­ന്നു. “ഓ, എ­ന്തു­പ­റ്റി” സ്വാ­മി ചോ­ദ്യം തു­ടർ­ന്ന­പ്പോൾ “എന്നെ ഈ പു­ഴ­യി­ലേ­യ്ക്കു ത­ള്ളി­യി­ട്ടേ­രെ, സ്വാ­മി; എ­നി­ക്കി­നി ജീ­വി­ച്ചി­രി­ക്ക­ണ­മെ­ന്നി­ല്ല” എന്നു തൊ­ണ്ട­യി­ട­റി­ക്കൊ­ണ്ടു­ള്ള മ­റു­പ­ടി. ഇ­തെ­ന്തു­ക­ഥ എന്ന മ­ട്ടിൽ സ്വാ­മി വീ­ണ്ടും ചോ­ദി­ച്ച­പ്പോൾ കാ­ദർ­പി­ള്ള ഒ­ട്ടാ­ശ്വാ­സം­പൂ­ണ്ടു കാ­ര്യ­ങ്ങൾ വി­വ­രി­ച്ചു­പ­റ­ഞ്ഞു. ന­ല്ലൊ­രു നാ­ട­ക­രം­ഗ­മാ­യി­രു­ന്നു അതു്. ചേർ­ത്ത­ല­ക്കാർ വോ­ട്ടു­പി­ടു­ത്ത­വു­മാ­യി വ­ന്ന­പ്പോ­ളു­ണ്ടാ­യ ചിന്ത ഈ സ­ന്ദർ­ഭ­ത്തി­ലും സ്വാ­മി­യു­ടെ മ­ന­സ്സിൽ പൊ­ന്തി­വ­ന്നി­രി­ക്ക­ണം. “അ­ധ്യാ­പ­കർ വാ­ക്കു­ത­ന്നി­ട്ടു­ണ്ടോ?” എ­ന്നു് അ­ദ്ദേ­ഹം എ­ടു­ത്തു­ചോ­ദി­ച്ചു. “ഉ­ണ്ടു് സ്വാ­മി, അവരെ വി­ളി­ച്ചു ചോ­ദി­ച്ചാ­ല­റി­യാം,” എ­ന്നാ­യി പിള്ള. ഉടനെ “അവരെ വി­ളി­ക്ക­ട്ടെ” എ­ന്നാ­ജ്ഞ പു­റ­പ്പെ­ട്ടു. ഈ വി­ളി­യും പ്ര­തീ­ക്ഷി­ച്ചു അവർ കു­റ­ച്ച­ക­ലെ മാ­റി­നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. എ­ല്ലാ­വ­രും അ­ടു­ത്തു­ചെ­ന്നു തങ്ങൾ വാ­ഗ്ദാ­നം ചെ­യ്തി­ട്ടു­ള്ള വിവരം അ­റി­യി­ച്ചു. “അ­ങ്ങ­നെ­യാ­ണെ­ങ്കിൽ കാ­ദർ­പി­ള്ള­യ്ക്കു­ത­ന്നെ വോ­ട്ടു ചെ­യ്യ­ണം; വാ­ക്കു­മാ­റ്റാ­മോ?” എന്നു വി­ധി­യു­മു­ണ്ടാ­യി. ഇ­ങ്ങ­നെ ആ രംഗം അ­വ­സാ­നി­ച്ചു. കാ­ദർ­പി­ള്ള സ­ന്തോ­ഷ­ഭ­രി­ത­നാ­യി തൊ­ഴു­തു യാ­ത്ര­പ­റ­ഞ്ഞു. ഈ വാർ­ത്ത പ­ര­ന്ന­തോ­ടെ നേ­താ­ക്ക­ളെ­ല്ലാം സ്വാ­മി­യെ കാ­ണാ­തെ­ത­ന്നെ സ്ഥ­ലം­വി­ട്ടു. അ­ത്ത­വ­ണ കാ­ദർ­പി­ള്ള­യു­ടെ ക­ക്ഷി­ക്കു നി­ഷ്പ്ര­യാ­സം ഭൂ­രി­പ­ക്ഷം ല­ഭി­ക്കു­ക­യും അ­ദ്ദേ­ഹം ചെ­യർ­മാ­നാ­വു­ക­യും ചെ­യ്തു.

ആ­പ­ണി­കാ­ശ­നം

ഒരു ദിവസം പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ സ്വാ­മി എ­ന്നോ­ടു ചോ­ദി­ച്ചു, എ­വി­ടെ­നി­ന്നാ­ണു് ഊ­ണു­ക­ഴി­ക്കു­ന്ന­തെ­ന്നു്. ഹോ­ട്ട­ലിൽ­നി­ന്നാ­ണെ­ന്നു ഞാൻ പ­റ­ഞ്ഞു. “എ­ത്ര­യോ പേർ­ക്കു് ഒ­ന്നി­ച്ചു ത­യ്യാ­റാ­ക്കു­ന്ന ചോറിൽ വല്ല പു­ഴു­വോ പ്രാ­ണി­യോ ച­ത്തു­കി­ട­ക്കു­ന്ന­തു ക­ണ്ടാൽ ഹോ­ട്ടൽ­ക്കാർ എ­ന്തു­ചെ­യ്യും? അവർ അ­തെ­ടു­ത്തു­ക­ള­ഞ്ഞ് ആ ചോ­റു­ത­ന്നെ വി­ള­മ്പു­ക­യി­ല്ലേ? അ­ശു­ദ്ധ­മാ­യ­തു മു­ഴു­വൻ ഉ­പേ­ക്ഷി­ച്ചു വേറെ ചോ­റു­ണ്ടാ­ക്കി­ത്ത­രു­മോ” സ്വാ­മി­യു­ടെ ഈ ചോ­ദ്യ­ങ്ങൾ­ക്കു ഞാൻ ഒ­ന്നും­മി­ണ്ടാ­തെ നി­ന്നു. എ­ന്നെ­ക്കൊ­ണ്ടു് ഉ­ത്ത­രം­പ­റ­യി­പ്പി­ക്ക­ണ­മെ­ന്നു ക­രു­തി­യാ­ണെ­ന്നു തോ­ന്നു­ന്നു, അ­ദ്ദേ­ഹം അ­തി­ന്മേൽ­പ്പി­ടി­ച്ചു­ത­ന്നെ ചോ­ദ്യം തു­ടർ­ന്നു; “ലാ­ഭ­ത്തി­നു­വേ­ണ്ടി­യു­ള്ള ചോ­റ്റു­ക­ച്ച­വ­ട­മ­ല്ലേ? അവർ അ­റി­ഞ്ഞു­കൊ­ണ്ടു നഷ്ടം സ­ഹി­ക്കു­മോ?” എന്നു വീ­ണ്ടും എ­ടു­ത്തു­ചോ­ദി­ച്ച­പ്പോൾ, ‘ഇല്ല’ എ­ന്നെ­നി­ക്കു സ­മ്മ­തി­ക്കേ­ണ്ടി­വ­ന്നു. അ­പ്പോൾ ഹോ­ട്ട­ലിൽ നി­ന്നു വി­ശ്വ­സി­ച്ചൊ­ന്നും ക­ഴി­ക്കാൻ വയ്യാ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു സ്വാ­മി “ശ­ത്രു­സ­ത്ര­ഗ­ണാ­കീർ­ണ്ണ ഗ­ണി­കാ­പ­ണി­കാ­ശ­നം” എന്ന അ­ഷ­ടാം­ഗ­ഹൃ­ദ­യ­വാ­ക്യം ചൊ­ല്ലി ആ­പ­ണി­കാ­ശ­നം (ഹോ­ട്ട­ലൂ­ണു്) നി­ഷി­ദ്ധ­മാ­ണെ­ന്നു സ­മർ­ത്ഥി­ച്ചു. പി­ന്നീ­ടു ഹോ­ട്ട­ലിൽ ഉ­ണ്ണാ­നി­രി­ക്കു­മ്പോ­ഴൊ­ക്കെ ഈ ഗു­രൂ­പ­ദേ­ശം ഞാൻ ഓർ­മ്മി­ക്കാ­റു­ണ്ടു്. പക്ഷേ, എന്തു ചെ­യ്യാം. ഇ­ക്കാ­ല­ത്തു് ആ­പ­ണി­കാ­ശ­നം തീരെ വർ­ജ്ജി­ക്കാൻ ആർ­ക്കെ­ങ്കി­ലും ക­ഴി­യു­മോ?

IV
സർ­വ്വ­മ­ത­സ­മ്മേ­ള­നം
images/sahodaran-ayyappan.jpg
സ­ഹോ­ദ­ര­ന­യ്യ­പ്പൻ

കൊ­ല്ലം­തോ­റും ശി­വ­രാ­ത്ര്യു­ത്സ­വ­കാ­ല­ത്തു് ആ­ലു­വാ­യിൽ വി­ശ്ര­മി­ക്കു­ക ശ്രീ­നാ­രാ­യ­ണ­ഗു­രു ഒരു പ­തി­വാ­ക്കി­യി­രു­ന്നു. ശി­വ­ക്ഷേ­ത്ര­സാ­ന്നി­ധ്യം­കൊ­ണ്ടു പ്ര­സി­ദ്ധി­നേ­ടി­യ ആ­ലു­വാ­മ­ണൽ­പ്പു­റ­ത്തി­നു നേരെ എ­തിർ­വ­ശ­ത്താ­ണു് അ­ദ്വൈ­താ­ശ്ര­മം. ശി­വ­രാ­ത്രി­നാ­ളിൽ ആ­ശ്ര­മാ­ങ്ക­ണ­ത്തി­ലെ മാ­വിൻ­ചു­വ­ട്ടി­ലി­രു­ന്നു­കൊ­ണ്ടു സ്വാ­മി മ­റു­ക­ര­യി­ലെ മ­ണൽ­പ്പു­റ­ത്തു ത­ടി­ച്ചു­കൂ­ടു­ന്ന വ­മ്പി­ച്ച ജ­ന­സ­മൂ­ഹ­ത്തെ നോ­ക്കി ര­സി­ക്കാ­റു­ണ്ടു്. ഉ­റു­മ്പു നി­ര­യി­ട്ടു­പോ­കു­ന്ന­തു­പോ­ലെ, നാ­ലു­ഭാ­ഗ­ത്തു­നി­ന്നും അ­വി­ടെ­ച്ചെ­ന്നു ചേ­രു­ന്ന ജ­നാ­വ­ലി, മ­നോ­ഹ­ര­മാ­യ ഒരു ദൃ­ശ്യ­മാ­ണു്. സ­ന്ധ്യ­യാ­കു­മ്പോ­ഴേ­യ്ക്കും ക്ഷേ­ത്ര­പ­രി­സ­രം ക­വി­ഞ്ഞൊ­ഴു­കു­ന്ന ജ­ന­പ്ര­വാ­ഹം ശി­വ­രാ­ത്രി­ക­ഴി­ഞ്ഞു പ്ര­ഭാ­തം മുതൽ പി­രി­ഞ്ഞു­പോ­കാൻ തു­ട­ങ്ങും. “മ­ല­വെ­ള്ളം പോ­ലെ­യാ­ണു് പു­രു­ഷാ­രം; കേറി വരും അ­തു­പോ­ലെ­ത്ത­ന്നെ ഇ­റ­ങ്ങി­പ്പോ­ക­യും ചെ­യ്യും; അ­ല്ല­യോ?” എ­ന്നു് ആ കാ­ഴ്ച­ക­ണ്ടു സ്വാ­മി ഒ­രി­ക്കൽ പ­റ­യു­ക­യു­ണ്ടാ­യി. ശി­വ­രാ­ത്രി­ക്കു­വ­രു­ന്ന ജ­ന­ങ്ങ­ളിൽ ഒരു വലിയ വി­ഭാ­ഗം സ്വാ­മി­ദർ­ശ­ന­ത്തി­നാ­യി ആ­ശ്ര­മ­ത്തി­ലും വന്നു തി­ര­ക്കു­കൂ­ട്ടാ­റു­ണ്ടു്. ഇത്ര വളരെ ജ­ന­ങ്ങൾ ഒ­ന്നി­ച്ചു­കൂ­ടു­ന്ന സ­ന്ദർ­ഭം പാ­ഴാ­ക്കാ­തെ അ­ന്നു് ഒരു സർ­വ­മ­ത­സ­മ്മേ­ള­നം ന­ട­ത്തി­യാ­ലെ­ന്താ­ണെ­ന്നൊ­രു ചിന്ത സ്വാ­മി­യു­ടെ മ­ന­സ്സി­ലു­ദി­ച്ചു. അ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു്, ഏ­താ­ണ്ടു നാൽ­പ്പ­ത്ത­ഞ്ചു­വർ­ഷം­മു­മ്പു്, സ്വാ­മി­യു­ടെ മ­ഹ­നീ­യ­സാ­ന്നി­ദ്ധ്യ­ത്തിൽ­ത്ത­ന്നെ ആ­ശ്ര­മ­ത്തിൽ­വ­ച്ചു്, ആ­ദ്യ­ത്തെ സർ­വ്വ­മ­ത­സ­മ്മേ­ള­നം ന­ട­ന്ന­തു്. സ­ത്യ­വ്ര­ത­സ്വാ­മി, സ­ഹോ­ദ­ര­ന­യ്യ­പ്പൻ, സി. വി. കു­ഞ്ഞി­രാ­മൻ തു­ട­ങ്ങി­യ നേ­താ­ക്ക­ളാ­യി­രു­ന്നു അ­തി­ന്റെ ഭാ­ര­വാ­ഹി­കൾ. അ­ത്ര­യും ഗം­ഭീ­ര­മാ­യൊ­രു സ­ദ­സ്സു് അ­തി­നു­മു­മ്പും പി­മ്പും ആ­ലു­വാ­ന­ഗ­രം ക­ണ്ടി­ട്ടു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. “വാ­ദി­ക്കാ­നും ജ­യി­ക്കാ­നും അല്ല, അ­റി­യാ­നും അ­റി­യി­ക്കാ­നു­മാ­ണു്” എ­ന്നൊ­രു മ­ഹാ­വാ­ക്യം സ­മ്മേ­ള­ന­പ്പ­ന്ത­ലി­ന്റെ പ്ര­വേ­ശ­ന­ക­വാ­ട­ത്തിൽ എ­ഴു­തി­വ­ച്ചി­രു­ന്നു. സ്വാ­മി­യു­ടെ അ­ഭി­ലാ­ഷ­മ­നു­സ­രി­ച്ചു് സ­ഹോ­ദ­ര­ന­യ്യ­പ്പൻ എ­ഴു­തി­യ­താ­യി­രു­ന്നു ആ വാ­ക്യം. അർ­ത്ഥ­ഗർ­ഭ­വും അ­ത്യ­ന്തം സ­ന്ദർ­ഭോ­ചി­ത­വും മ­ത­പ്ര­സം­ഗ­കർ­ക്കു മാർ­ഗ്ഗ­ദർ­ശ­ക­വു­മാ­യ ആ സു­ഭാ­ഷി­തം അന്നു സ­ക­ല­രു­ടേ­യും പ്ര­ശം­സ­യ്ക്കു പാ­ത്ര­മാ­യി. ഒ­രാ­പ്ത­വാ­ക്യ­മെ­ന്ന­നി­ല­യിൽ അ­തി­നു് അ­ന­ന്ത­ര­കാ­ല­ത്തു കു­റെ­യേ­റെ പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. പലരും പ്ര­സം­ഗ­വേ­ദി­ക­ളിൽ അതു് ഉ­ദ്ധ­രി­ക്കാ­റു­ണ്ടു്. വ­ലി­യൊ­രു വി­ജ­യ­മാ­യി­രു­ന്നു അ­ന്ന­ത്തെ സ­മ്മേ­ള­നം.

“പ­ല­മ­ത­സാ­ര­വു­മേ­ക­മെ­ന്നു പാരാ-

തു­ല­കി­ലൊ­രാ­ന­യി­ല­ന്ധ­രെ­ന്ന­പോ­ലെ

പ­ല­വി­ധ­യു­ക്തി­പ­റ­ഞ്ഞു പാമരന്മാ-​

ര­ല­യു­വ­തോർ­ത്ത­ല­യാ­തി­രു­ന്നി­ടേ­ണം.”

images/Cvkunjuraman.jpg
സി. വി. കു­ഞ്ഞി­രാ­മൻ

എന്ന ശ്രീ­നാ­രാ­യ­ണ­സൂ­ക്തി പ്രാ­യോ­ഗി­ക­മാ­ക്കാൻ ഇ­ത്ത­രം സ­മ്മേ­ള­നം ന­ല്ലൊ­രു ഏർ­പ്പാ­ടാ­ണെ­ന്നു് എ­ല്ലാ­വർ­ക്കും ബോ­ധ്യ­മാ­യി. മ­ദി­രാ­ശി ഹൈ­ക്കോർ­ട്ടി­ലെ ന്യാ­യാ­ധി­പ­നാ­യി­രു­ന്ന ജ­സ്റ്റീ­സ് സ­ദാ­ശി­വ­യ്യ­രാ യി­രു­ന്നു അ­ദ്ധ്യ­ക്ഷൻ. അ­ദ്ദേ­ഹ­ത്തോ­ടൊ­പ്പം സ്വാ­മി­യും പ്ലാ­റ്റ്ഫോ­റ­ത്തിൽ ഉ­പ­വി­ഷ്ട­നാ­യി­രു­ന്നു. വിവിധ മ­ത­സ്ഥ­രാ­യ വി­ഖ്യാ­ത­പ­ണ്ഡി­ത­ന്മാർ, അതതു മ­ത­ത്തി­ന്റെ പ്രാ­തി­നി­ധ്യം വ­ഹി­ച്ചു­കൊ­ണ്ടു്, പ­ര­മ­താ­ക്ഷേ­പം ലേശം പോലും പ്ര­തി­ഫ­ലി­പ്പി­ക്കാ­തെ പ്ര­ഗൽ­ഭ­മാ­യി പ്ര­സം­ഗി­ച്ചു. പ്ര­സം­ഗ­ക­രിൽ മ­ഞ്ചേ­രി രാ­മ­യ്യ­രേ­യും എ. ബി. സേ­ല­ത്തേ­യും മാ­ത്ര­മേ ഞാൻ ഇ­പ്പോൾ ഓർ­മ്മി­ക്കു­ന്നു­ള്ളൂ. ഫ­ലി­ത­ര­സി­ക­നാ­യ മ­ഞ്ചേ­രി­യു­ടെ പ്ര­സം­ഗ­പാ­ട­വ­ത്തെ­പ്പ­റ്റി പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഇ­ട­യ്ക്കു്, സ­ന്ദർ­ഭ­വ­ശാൽ അ­ദ്ദേ­ഹം മ­ല­ബാ­റി­ലെ ചില മാ­പ്പി­ള­പ്പാ­ട്ടു­കൾ താളം പി­ടി­ച്ചു പാടി സ­ദ­സ്യ­രെ ചി­രി­പ്പി­ച്ച­തു് ഇ­പ്പോ­ഴും എന്റെ മ­ന­സ്സിൽ ത­ങ്ങി­നിൽ­ക്കു­ന്നു. ഫലിതം പ്ര­യോ­ഗി­ക്കു­ന്ന­തിൽ സേ­ല­വും ഒ­ട്ടും പി­ന്നി­ലാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ യ­ഹൂ­ദ­മ­ത­പ്ര­ഭാ­ഷ­ണം ശ്രോ­താ­ക്ക­ളെ സ­വി­ശേ­ഷം ആ­കർ­ഷി­ച്ചു. ഇം­ഗ്ലീ­ഷിൽ പ്ര­സം­ഗി­ച്ചു ശീ­ലി­ച്ചി­ട്ടു­ള്ള സേ­ല­ത്തി­ന്റെ മ­ല­യാ­ളം കേൾ­ക്കാൻ അ­വർ­ക്കു പ്ര­ത്യേ­കി­ച്ചും കൗ­തു­കം­തോ­ന്നി. ഇത്ര ദീർ­ഘ­നേ­രം ഭി­ന്ന­മ­ത­ങ്ങ­ളു­ടെ ഭേ­രീ­നാ­ദം മു­ഴ­ങ്ങി­ക്കേ­ട്ടു­കൊ­ണ്ടി­രു­ന്നി­ട്ടും യാ­തൊ­രു ഭാ­വ­ഭേ­ദ­വും കാ­ണി­ക്കാ­തെ സ്വാ­മി നിർ­വി­കാ­ര­നാ­യി മൗ­ന­ത്തി­ലാ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു.

“വാ­ദ­ങ്ങൾ ചെ­വി­ക്കൊ­ണ്ടും

മ­ത­പ്പോ­രു­കൾ ക­ണ്ടും

മോ­ദ­സ്ഥി­ത­നാ­യ­ങ്ങു വ­സി­പ്പു

മ­ല­പോ­ലെ”

images/T_Sadasiva_Iyer.jpg
സ­ദാ­ശി­വ­യ്യർ

എ­ന്നു് ആശാൻ സ്വാ­മി­യെ­പ്പ­റ്റി എ­ഴു­തി­യി­ട്ടു­ള്ള­തു് ആ സ­ന്ദർ­ഭ­ത്തി­നു വളരെ യോ­ജി­ച്ചി­രു­ന്നു. അന്നു തു­ട­ങ്ങി­വ­ച്ച ഈ സർ­വ്വ­മ­ത­സ­മ്മേ­ള­നം പി­ന്നീ­ടു കൊ­ല്ലം തോറും ശി­വ­രാ­ത്രി­യോ­ട­നു­ബ­ന്ധി­ച്ചു ന­ട­ത്തു­വാൻ ആ­ശ്ര­മാ­ധി­കാ­രി­കൾ ശ്ര­ദ്ധി­ച്ചു­പോ­രു­ന്നു­ണ്ടു്. പക്ഷേ, ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ മഹനീയ സ­ന്നി­ധാ­നം­കൊ­ണ്ടു ചൈ­ത­ന്യ­വ­ത്താ­യി­രു­ന്ന ആ പ്രഥമ സ­മ്മേ­ള­ന­ത്തെ അ­തി­ശ­യി­ക്കു­വാൻ ഇ­തു­വ­രെ ഒ­ന്നി­നും ക­ഴി­ഞ്ഞി­ട്ടി­ല്ല. പഴയ നേ­താ­ക്ക­ന്മാ­രിൽ സ­ഹോ­ദ­രൻ മാ­ത്രം അ­ടു­ത്ത­കാ­ലം­വ­രെ ആ­ശ്ര­മ­ത്തിൽ വന്നു സ­മ്മേ­ള­ന­ത്തിൽ സം­ബ­ന്ധി­ച്ചി­രു­ന്നു.

നവീന വാ­ല്മീ­കി

ഒരു ക­ഥാ­പാ­ത്ര­മാ­കാൻ തക്ക സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങ­ളു­ള്ള ‘വേലു’ നാ­മ­ധാ­രി­യാ­യ ഒരു ക്ഷു­ര­ക­പ്ര­മാ­ണി പ­ണ്ടു് ആ­ലു­വാ­യി­ലു­ണ്ടാ­യി­രു­ന്നു. അയാൾ എ­ങ്ങ­നെ­യോ ഒരു കൊ­ല­ക്കേ­സ്സിൽ കു­ടു­ങ്ങി ഏ­റെ­ക്കാ­ലം തി­രു­വ­ന­ന്ത­പു­രം സെൻ­ട്രൽ ജ­യി­ലിൽ ക­ഴി­ച്ചു­കൂ­ട്ടി. ഒ­രി­ക്കൽ രാ­ജാ­വി­ന്റെ തി­രു­നാൾ­പ്ര­മാ­ണി­ച്ചു കുറെ പു­ള്ളി­ക­ളെ വി­ല­ങ്ങു­വെ­ട്ടി­യി­ട്ട കൂ­ട്ട­ത്തിൽ ഈ ഭാ­ഗ്യ­വാ­നും പു­റ­ത്തു പോ­ന്നു. നാ­ട്ടിൽ തി­രി­ച്ചെ­ത്തി­യ­തോ­ടെ അ­യാ­ളു­ടെ ജീ­വി­ത­ത്തി­നൊ­ട്ടാ­കെ ഒരു പ­രി­വർ­ത്ത­ന­മു­ണ്ടാ­യി. അ­ദ്വൈ­താ­ശ്ര­മ­ത്തിൽ വന്നു ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നെ ദർ­ശി­ച്ചു് അയാൾ തന്റെ ജീ­വി­ത­ക­ഥ­ക­ളെ­ല്ലാം തു­റ­ന്നു­പ­റ­ഞ്ഞു. അ­തെ­ല്ലാം കേ­ട്ട­പ്പോൾ സ്വാ­മി അ­യാൾ­ക്കു കൊ­ടു­ത്ത പേ­രാ­ണു് വാ­ല്മീ­കി. രണ്ടു വാ­ല്മീ­കി­മാ­രി­ലും ഉ­ണ്ടാ­യ ജീ­വി­ത­പ­രി­വർ­ത്ത­ന­ത്തിൽ ചില സാ­ദൃ­ശ്യ­ങ്ങൾ സ്വാ­മി ക­ണ്ടി­രി­ക്കാം. ഏ­താ­യാ­ലും വാ­ല്മീ­കി എന്ന പേ­രി­ലാ­ണു് അയാൾ അ­റി­യ­പ്പെ­ട്ടി­രു­ന്ന­തു്. വേ­ലു­നാ­മ­ധേ­യം ക്ര­മേ­ണ വി­സ്മൃ­ത­മാ­യി. സ്വാ­മി ഭ­ക്ത­ന്മാ­രിൽ എ­ണ്ണ­പ്പെ­ട്ട ഒ­രാ­ളാ­യി­ത്തീർ­ന്നു ഈ നവീന വാ­ല്മീ­കി. നി­ര­ന്ത­രം നടന്ന സ്വാ­മി ദർശനം അ­യാ­ളു­ടെ ജീ­വി­ത­ക്ഷേ­ത്ര­ത്തി­നൊ­രു ശു­ദ്ധി­ക­ല­ശം ത­ന്നെ­യാ­യി. നല്ല ബു­ദ്ധി­ശ­ക്തി­യും കാ­ര്യ­ശേ­ഷി­യും അ­യാൾ­ക്കു പണ്ടേ ഉ­ണ്ടാ­യി­രു­ന്നു. ഞാൻ ആ­ശ്ര­മം സ്ക്കൂ­ളിൽ ചേർ­ന്ന കാ­ല­ത്തു വാ­ല്മീ­കി­ക്കൊ­ര­റു­പ­തു­വ­യ­സ്സു ക­ഴി­ഞ്ഞു­കാ­ണും. പ­ത്ര­വാ­യ­ന­യിൽ മ­റ്റാ­രേ­ക്കാ­ളും മു­മ്പ­നാ­ണ­യാൾ. പൊ­ക്കം കു­റ­ഞ്ഞ ത­ടി­ച്ച ശരീരം, അൽ­പ്പം കൂ­ട­വ­യ­റു്, ക­ഷ­ണ്ടി­ത്ത­ല, വ­ട്ട­മു­ഖം, വ­ലി­യൊ­രു മ­ടി­ക്കു­ത്തു്, ഇ­താ­ണാ­കാ­രം. മ­ടി­ക്കു­ത്തി­ലാ­ണു് എ­ല്ലാം കൊ­ണ്ടു­ന­ട­ക്കു­ക. മ­ട­ക്കി­ച്ചു­രു­ട്ടി­യ ഒ­ന്നു­ര­ണ്ടു പ­ത്ര­ങ്ങൾ, കണ്ണട, പേ­നാ­ക്ക­ത്തി ഇ­ങ്ങ­നെ ബ­ഹു­വി­ധ­സാ­ധ­ന­ങ്ങൾ അ­തി­ന­ക­ത്തു കാണാം. ഒ­രു­വ­ടി­യും കു­ത്തി­പ്പി­ടി­ച്ചാ­ണു് മൂ­പ്പ­രു­ടെ വരവു്. ആ­ശ്ര­മ­കാ­ര്യ­ങ്ങൾ, സ്ഥ­ല­വി­ശേ­ഷ­ങ്ങൾ, പ­ത്ര­വാർ­ത്ത­കൾ ഇ­വ­യെ­പ്പ­റ്റി­യെ­ല്ലാം മ­റ്റു­ള്ള­വ­രു­മാ­യി ചർ­ച്ച­ചെ­യ്യു­ക വാ­ല്മീ­കി­ക്കൊ­രു ര­സ­മാ­ണു്. എ­ന്തെ­ങ്കി­ലും തർ­ക്കം വ­ന്നാൽ, താൻ പ­റ­യു­ന്ന­താ­ണു് ശ­രി­യെ­ന്നു തെ­ളി­യി­ക്കാൻ മ­ടി­യിൽ നി­ന്നു് പ­ത്ര­ച്ചു­രു­ളെ­ടു­ത്തു നി­വർ­ത്തി അയാൾ വാ­യ­ന­തു­ട­ങ്ങും. സ്വാ­മി­ക്കും എന്തോ ഒരു കൗ­തു­കം തോ­ന്നി­യി­രു­ന്നു, വാ­ല്മീ­കി­യു­ടെ വർ­ത്ത­മാ­നം കേൾ­ക്കു­ന്ന­തിൽ. മ­റ്റു­ള്ള­വർ സ്വാ­മി­യു­ടെ അ­ടു­ത്തു­ചെ­ന്നു പറയാൻ ധൈ­ര്യ­പ്പെ­ടാ­ത്ത പല കാ­ര്യ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തെ അ­റി­യി­ക്കാൻ അ­യാൾ­ക്കൊ­രു കൂ­സ­ലു­മു­ണ്ടാ­യി­രു­ന്നി­ല്ല. നി­ഷ്ക്ക­ള­ങ്ക­നാ­യ ഈ ഭ­ക്ത­നു കുറെ സ്വാ­ത­ന്ത്ര്യം സ്വാ­മി വ­ക­വെ­ച്ചു കൊ­ടു­ത്തി­രു­ന്നു­വെ­ന്നു് തോ­ന്നു­ന്നു.

വാ­ല്മീ­കി­ക്കു­ന്നു്

വേ­ലു­വി­നെ ശു­ദ്ധി­ചെ­യ്തു് വാ­ല്മീ­കി­യാ­ക്കി­യ­തി­നു സ്വാ­മി­ക്കു വി­ല­യേ­റി­യ ഒരു ഗു­രു­ദ­ക്ഷി­ണ ല­ഭി­ച്ചു. ആ­ലു­വാ­യിൽ നി­ന്നു ര­ണ്ടു­മൈ­ല­ക­ലെ, പെ­രു­മ്പാ­വൂർ റോ­ഡി­ന്റെ വ­ല­തു­ഭാ­ഗ­ത്തു, തോ­ട്ടം മു­ഖ­ത്തി­നു സമീപം പ­ര­പ്പേ­റി­യ നെൽ­പ്പാ­ട­ത്തി­ന്റെ കരയിൽ, വാ­നം­മു­ട്ടി നിൽ­ക്കു­ന്ന ഒരു വലിയ കു­ന്നു­ണ്ടു്. പ­ണ്ടു് അ­വി­ടെ­യെ­ങ്ങും ആൾ­പ്പാർ­പ്പു­പോ­ലും ഇ­ല്ലാ­യി­രു­ന്നു­വ­ത്രേ; ന­മ്മു­ടെ വാ­ല്മീ­കി ആ കു­ന്നു് സ്വ­ന്തം­പേ­രിൽ പ­തി­പ്പി­ച്ചെ­ടു­ത്തി­രു­ന്നു. പ്ര­കൃ­തി­ഭം­ഗി­യു­ടെ കേ­ളീ­രം­ഗ­മാ­യ ആ സ്ഥലം മു­ഴു­വൻ, അയാൾ യാ­തൊ­രു പ്ര­തി­ഫ­ല­വും പ­റ്റാ­തെ സ്വാ­മി­യു­ടെ പേർ­ക്കു് തീ­റെ­ഴു­തി­ക്കൊ­ടു­ത്തു. അ­ദ്ദേ­ഹം അ­തി­നു് വാ­ല്മീ­കി­ക്കു­ന്നു് എ­ന്നു് പേ­രി­ടു­ക­യും ചെ­യ്തു. വേ­ലു­വാ­ല്മീ­കി­ക്കു­ണ്ടാ­യ പ­രി­വർ­ത്ത­നം അ­ന്നു­മു­തൽ ആ കു­ന്നി­നും വ­ന്നു­ചേർ­ന്നു. എ­ത്ര­യോ ദിവസം സാ­യാ­ഹ്ന­വേ­ള­ക­ളിൽ സ്വാ­മി ആ­ശ്ര­മ­ത്തിൽ­നി­ന്നു കാൽ­ന­ട­യാ­യി ന­ട­ന്നു് ആ കു­ന്നി­ന്റെ കൊ­ടു­മു­ടി­ക­യ­റി അവിടെ ഒരു വലിയ ശി­ലാ­ഖ­ണ്ഡ­ത്തി­ന്മേൽ­ച്ചെ­ന്നി­രു­ന്നി­ട്ടു­ണ്ടു്. ആ­കാ­ശ­വും ഭൂ­മി­യും ത­മ്മിൽ കൂ­ട്ടി­മു­ട്ടു­ന്ന ആ സ്ഥ­ല­ത്തി­രു­ന്നു്, അ­വി­ട­ത്തെ നി­താ­ന്ത നി­ശ്ശ­ബ്ദ­ത­യിൽ അ­ദ്ദേ­ഹം എ­ത്ര­യോ നേരം ധ്യാ­നി­ച്ചി­രി­ക്കാം. ആ കു­ന്നി­ന്റെ ഭാ­വി­യെ­പ്പ­റ്റി ദീർ­ഘ­ദർ­ശ­നം ചെ­യ്തി­രി­ക്കാം. അ­ങ്ങ­നെ ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ ചി­ര­കാ­ല­സ­മ്പർ­ക്കം­കൊ­ണ്ടു പ­രി­പാ­വ­ന­മാ­യ ‘ഒ­രേ­കാ­ന്താ­ദ്വ­യ­ശാ­ന്തി­ഭൂ­വാ’യി­ത്തീർ­ന്നു വാ­ല്മീ­കി­ക്കു­ന്നു്. സ്വാ­മി വി­ശ്ര­മി­ച്ചി­രു­ന്ന ആ ശി­ലാ­ഖ­ണ്ഡം അ­തേ­നി­ല­യിൽ ഇ­പ്പോ­ഴും അവിടെ കി­ട­പ്പു­ണ്ടു്. പല നല്ല സ്ഥാ­പ­ന­ങ്ങ­ളും അവിടെ ഉ­യർ­ന്നു­വ­ര­ണ­മെ­ന്നൊ­രു സ­ങ്ക­ല്പം അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. അ­തി­പ്പോൾ യ­ഥാർ­ത്ഥ­മാ­കാൻ പോ­ക­യാ­ണു്.

ശ്രീ­നാ­രാ­യ­ണ­ഗി­രി

വാ­ല്മീ­കി­ക്കു­ന്നു് ഇ­പ്പോൾ ശ്രീ­നാ­രാ­യ­ണ­ഗി­രി­യെ­ന്ന പേ­രി­ലാ­ണു് പ്ര­സി­ദ്ധി­യാർ­ജ്ജി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. സ്വാ­മി­യു­ടെ സ­മാ­ധി­ക്കു­ശേ­ഷം ഇ­ട­ക്കാ­ല­ത്തു് ഈ കു­ന്നു വേ­ണ്ട­ത്ര ശ്ര­ദ്ധി­ക്ക­പ്പെ­ടാ­തെ കി­ട­ന്നി­രു­ന്നു. ഇ­ക്കാ­ല­ത്തു വെ­റു­തെ അ­ങ്ങ­നെ­യൊ­രു സ്ഥ­ലം­കി­ട­ന്നാൽ പാർ­പ്പി­ട­മി­ല്ലാ­ത്ത ആളുകൾ അതു ക­യ്യേ­റാ­തി­രി­ക്കി­ല്ല­ല്ലോ. കു­റേ­പേർ കു­ന്നി­നു­ചു­റ്റും കു­ടി­വ­ച്ചു പാർ­പ്പു­തു­ട­ങ്ങി. ആ ക­യ്യേ­റ്റം തു­ടർ­ന്നു­പോ­യി­രു­ന്നെ­ങ്കിൽ കു­റെ­നാ­ളു­കൊ­ണ്ടു സ്ഥലം മു­ഴു­വൻ അ­ന്യാ­ധീ­ന­പ്പെ­ട്ടു­പോ­കു­മാ­യി­രു­ന്നു. ഭാ­ഗ്യ­ത്തി­നു്, ആശ്രമ ഭ­ര­ണ­ക്ക­മ്മി­റ്റി അ­ന്ന­ത്തെ അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്ന വൈ­ദ്യൻ കെ. ജി. പ­ണി­ക്ക­രു­ടെ (കേരള ഫാർ­മ്മ­സി ഉ­ട­മ­സ്ഥൻ) നേ­തൃ­ത്വ­ത്തിൽ സ­ത്വ­ര­ന­ട­പ­ടി­ക­ളെ­ടു­ത്തു ചിലരെ ഒ­ഴി­പ്പി­ക്കു­ക­യും കു­ന്നി­നു­ചു­റ്റും വേ­ലി­കെ­ട്ടി അ­തിർ­ത്തി തി­രി­ച്ചു് അ­വ­കാ­ശ­മു­റ­പ്പി­ക്കു­ക­യും ചെ­യ്തു. അ­തോ­ടു­കൂ­ടി ഈ ഗി­രി­പ്ര­ദേ­ശ­ത്തി­ന്റെ ശനിദശ തീർ­ന്നു­വെ­ന്നു പറയാം.

ശ്രീ­മ­തി പാർ­വ്വ­തി­അ­യ്യ­പ്പ­ന്റെ സ്തു­ത്യർ­ഹ­മാ­യ നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ത­മാ­യ ശ്രീ­നാ­രാ­യ­ണ­സേ­വി­കാ­സ­മാ­ജ­ത്തി­ന്റെ പ്ര­വർ­ത്ത­ന­കേ­ന്ദ്ര­മാ­യി­ത്തീർ­ന്നി­രി­ക്ക­യാ­ണു് ഇ­പ്പോൾ അവിടം. ദീർ­ഘ­കാ­ലം അ­ധ്യാ­പ­ന­വൃ­ത്തി­യിൽ പ്ര­ശ­സ്ത­സേ­വ­ന­മ­നു­ഷ്ഠി­ച്ച­ശേ­ഷം സർ­ക്കാർ­സർ­വ്വീ­സിൽ നി­ന്നു റി­ട്ടർ­ചെ­യ്ത ശ്രീ­മ­തി പാർ­വ്വ­തി­അ­യ്യ­പ്പൻ, ത­നി­ക്കു ന്യാ­യ­മാ­യി അർ­ഹി­ക്കാ­വു­ന്ന വി­ശ്ര­മ സൗ­ഖ്യം ഉ­പേ­ക്ഷി­ച്ചു ശ്രീ­നാ­രാ­യ­ണ­ഗി­രി­യി­ലെ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ആ­യു­ശ്ശേ­ഷം ഉ­ഴി­ഞ്ഞു­വ­ച്ചി­രി­ക്ക­യാ­ണു്. അ­നേ­ക­ല­ക്ഷം രൂപ ചെ­ല­വ­ഴി­ക്കേ­ണ്ടി­വ­രു­ന്ന നാ­നാ­മു­ഖ­മാ­യ ഒരു കർ­മ്മ­പ­ദ്ധ­തി­യാ­ണു് അ­വ­രു­ടെ ഭാ­വ­ന­യിൽ രൂ­പം­പൂ­ണ്ടി­രി­ക്കു­ന്ന­തു്. മ­ഹ­ത്താ­യ ആ സ്വ­പ്നം ഫ­ലി­ച്ചാൽ ശ്രീ­നാ­രാ­യ­ണ­ഗി­രി ഭാ­ര­ത­ത്തി­ലെ ദർ­ശ­നീ­യ­ഭൂ­ഭാ­ഗ­ങ്ങ­ളി­ലൊ­ന്നാ­യി പ്ര­ശോ­ഭി­ക്കും. ഒ­ന്നാം­ത­ര­മൊ­രു കെ­ട്ടി­ടം ഇ­പ്പോൾ അവിടെ പൊ­ന്തി­വ­ന്നി­രി­ക്കു­ന്നു. അ­തു­ത­ന്നെ ഒ­ര­ത്ഭു­ത­മാ­ണു്. ഒരു നല്ല ന­ട­പ്പാ­ത­പോ­ലും ഇ­ല്ലാ­തി­രു­ന്ന ആ സ്ഥ­ല­ത്തേ­യ്ക്കു്, കെ­ട്ടി­ട­ത്തി­നു­വേ­ണ്ട സാ­മ­ഗ്രി­ക­ളെ­ല്ലാം ത­ല­ച്ചു­മ­ടാ­യി കൊ­ണ്ടു­പോ­കേ­ണ്ടി­വ­ന്നു. ഈ കെ­ട്ടി­ട­ത്തിൽ സേ­വി­കാ­സ­മാ­ജം ന­ട­ത്തു­ന്ന ലോ­വർ­പ്രൈ­മ­റി­സ്കൂൾ ചു­റ്റു­പാ­ടു­മു­ള്ള പ­ല­ജാ­തി­ക്കാ­രാ­യ പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്കു് വ­ലി­യൊ­ര­നു­ഗ്ര­ഹ­മാ­യി­ട്ടു­ണ്ടു്. ഇ­ത്ര­നാ­ളും പ­ള്ളി­ക്കൂ­ടം കാ­ണാ­തെ കാ­ടു­കേ­റി ന­ട­ന്നി­രു­ന്ന­വ­രാ­ണ­വർ. ഈ സ്ക്കൂ­ളാ­ണു് അവിടെ ആ­ദ്യ­മാ­യി വി­ദ്യ­യു­ടെ വെ­ളി­ച്ചം കൊ­ളു­ത്തി­യ­തു്. വി­ശ­പ്പി­ന്റെ സ­ന്താ­ന­ങ്ങ­ളാ­യ ഈ കു­ട്ടി­കൾ­ക്കു് ഉ­ച്ച­ഭ­ക്ഷ­ണ­വും അ­വി­ടെ­നി­ന്നു­കി­ട്ടു­ന്നു­ണ്ടു്. ശ്രീ­മ­തി പാർ­വ്വ­തി അ­യ്യ­പ്പൻ അ­വർ­ക്കു പ്രി­യ­പ്പെ­ട്ട അ­മ്മൂ­മ്മ­യാ­യി­രി­ക്ക­യാ­ണു്. കു­ട്ടി­ക­ളു­ടെ മാ­താ­പി­താ­ക്ക­ളും അവരെ ഒ­രാ­ശ്വാ­സ­കേ­ന്ദ്ര­മാ­യി­ക്ക­രു­തു­ന്നു. അ­മ്മൂ­മ്മ ദൂ­രേ­നി­ന്നു­വ­രു­ന്ന­തു കാ­ണു­മ്പോൾ ആ­ഹ്ലാ­ദ­ഭ­രി­ത­രാ­യി അവരെ സ്വാ­ഗ­തം ചെ­യ്വാൻ കു­ട്ടി­കൾ കൂ­ട്ടം­കൂ­ടി ഓ­ടി­വ­രു­ന്ന­തു കൗ­തു­ക­മു­ള്ള ഒരു കാ­ഴ്ച­യാ­ണു്. ഈ സ്ക്കൂ­ളി­ലെ അ­ധ്യാ­പി­ക­മാ­രും അ­കൃ­ത്രി­മ­മാ­യ മാ­തൃ­വാ­ത്സ­ല്യ­ത്തോ­ടെ­യാ­ണു് കു­ട്ടി­ക­ളോ­ടു പെ­രു­മാ­റു­ക.

ശ്രീ­നാ­രാ­യ­ണ­ഗി­രി­യിൽ ഇ­നി­യും അനേകം വ­മ്പി­ച്ച കെ­ട്ടി­ട­ങ്ങൾ ഉ­യർ­ന്നു­വ­രേ­ണ്ട­തു­ണ്ടു് പക്ഷേ, അ­തെ­ങ്ങ­നെ സാ­ധി­ക്കു­മെ­ന്നു­ള്ള­താ­ണു് പ്ര­വർ­ത്ത­ക­രെ അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ദുർ­ഘ­ട­പ്ര­ശ്നം. കേ­ര­ള­ത്തി­ന­ക­ത്തും പു­റ­ത്തു­മു­ള്ള ശ്രീ­നാ­രാ­യ­ണ ഭ­ക്ത­ന്മാ­രു­ടെ ഒരു സം­ഘ­ടി­ത യ­ത്നം­ത­ന്നെ ഇ­തി­ന്നു വേ­ണ്ടി­യി­രി­ക്കു­ന്നു. എന്തോ ഒരു വ­ശീ­ക­ര­ണ­ശ­ക്തി ഈ പ്ര­ദേ­ശ­ത്തി­നു­ണ്ടു്. ഇവിടെ വ­ന്നൊ­ന്നു­നോ­ക്കി­യാൽ, ഹൃ­ദ­യ­മു­ള്ള ഏതൊരു ധ­നി­ക­നും സ്വ­ന്തം പ­ണ­പ്പെ­ട്ടി തു­റ­ക്കാൻ മ­ടി­ക്കു­ക­യി­ല്ലെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. എ­ത്ര­യോ തവണ ഞാൻ ഈ­സ്ഥ­ല­ത്തു പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ര­ണ്ടു­ത­വ­ണ മാ­ത്ര­മേ ആ ഗി­രി­മ­സ്ത­ക­ത്തി­ലെ­ത്തി­ച്ചേ­രാൻ ക്ഷീ­ണ­കാ­യ­നാ­യ എ­നി­ക്കു ക­ഴി­ഞ്ഞി­ട്ടു­ള്ളൂ. അ­വി­ടെ­നി­ന്നു­കൊ­ണ്ടു നാ­ലു­പാ­ടും നോ­ക്കി­യാൽ കാ­ണു­ന്ന കാഴ്ച ‘ക­ണ്ണി­ന്നു പു­ണ്യോ­ത്സ­വ’മെ­ന്നേ പറയാൻ പറ്റു. അതു വർ­ണ്ണി­ക്കാ­നു­ള്ള വാ­ഗ്വൈ­ഭ­വം എന്റെ തു­ലി­ക­യ്ക്കി­ല്ല. ‘പ­ടി­യാ­റും ക­ട­ന്ന­വി­ടെ­ച്ചെ­ല്ലു­മ്പോൾ ശി­വ­നെ­ക്കാ­ണാം’ എ­ന്നൊ­രു കീർ­ത്ത­നം കേ­ട്ടി­ട്ടു­ണ്ടു്. ഇവിടെ പടി ആറല്ല, പ­ത്ത­റു­പ­തെ­ങ്കി­ലും ക­ട­ക്ക­ണം. അ­വി­ടെ­ച്ചെ­ന്നാ­ലോ, ശി­വ­നെ­ക്ക­ണ്ടി­ല്ലെ­ങ്കി­ലും പ്ര­കൃ­തീ­ശ്വ­രി­യു­ടെ ന­യ­ന­മോ­ഹ­ന­മാ­യ ലീലാ വി­ലാ­സം കണ്ടു നിർ­വൃ­തി­യ­ട­യാം. അ­ന­ന്ത­മാ­യ ആ­കാ­ശ­വും വി­ശാ­ല­മാ­യ ച­ക്ര­വാ­ള­വും പ­രി­സ­ര­സൗ­ന്ദ­ര്യ­വും സ്വർ­ഗ്ഗീ­യ­മാ­യൊ­ര­നു­ഭൂ­തി ന­മ്മ­ളി­ലു­ള­വാ­ക്കും. വ­ള്ള­ത്തോൾ ഈ ഗിരി ക­ണ്ടി­രു­ന്നു­വെ­ങ്കിൽ, “പ്ര­കൃ­തി­ര­മ­ണീ­യം, ശാ­ന്ത­ഗം­ഭീ­രം, ഹാ ഹാ സു­കൃ­തി നി­ഷേ­വ്യ­മേ” എ­ന്നു­റ­ക്കെ­പ്പാ­ടു­മാ­യി­രു ന്നു. ഏ­കാ­ന്ത­ചി­ന്ത, മൗനം, ധ്യാ­നം (അ­വ­ന­വ­നെ­പ­റ്റി ധ്യാ­നി­ക്കാ­മ­ല്ലോ) ഇ­തി­നൊ­ക്കെ ഏ­റ്റ­വും പ­റ്റി­യ സ്ഥലം! അവിടെ കു­റെ­നേ­രം ഇ­രു­ന്നാൽ മതി, ഏതു ജീ­വി­ത­ക്ലേ­ശ­വും വി­സ്മ­രി­ക്ക­പ്പെ­ടും. മ­ന­സ്സു തനിയേ സ്വ­സ്ഥ­മാ­കും, ശാ­ന്ത­മാ­കും, ബു­ദ്ധി­പ്ര­ബു­ദ്ധ­മാ­കും; ജാ­തി­മ­താ­തീ­ത­മാ­യ മ­നു­ഷ്യ­ത്വം താനേ വി­ക­സി­ച്ചു­വ­രും. ഡൽ­ഹി­യിൽ ഷാ­ജ­ഹാൻ ച­ക്ര­വർ­ത്തി പ­ണി­യി­ച്ച മഹാ സൗ­ധ­ങ്ങ­ളി­ലൊ­ന്നിൽ “സ്വർ­ഗ്ഗം എ­ന്നൊ­ന്നു­ണ്ടെ­ങ്കിൽ അതു് ഇ­വി­ടെ­യാ­ണു്, ഇ­വി­ടെ­യാ­ണു്” എ­ന്നെ­ഴു­തി­വ­ച്ചി­ട്ടു­ണ്ടു­പോൽ. ശ്രീ­നാ­രാ­യ­ണ­ഗി­രി­യെ­സ്സം­ബ­ന്ധി­ച്ചും ഇതു പ­റ­യാ­വു­ന്ന­താ­ണു്. വി­ശ്വാ­സം തോ­ന്നാ­ത്ത­വർ ഇവിടെ വ­ന്നൊ­ന്നു നോ­ക്ക­ട്ടെ.

V
ആ­ശ്ര­മ­ത്തി­ലെ ആ­മ്ര­ത­രു

അ­ദ്വൈ­താ­ശ്ര­മ­ത്തി­ലെ അ­ങ്ക­ണ­ത്തിൽ ന­ദീ­തീ­ര­ത്താ­യി സ്ഥി­തി ചെ­യ്തി­രു­ന്ന ഒരു മാ­വി­നെ­പ്പ­റ്റി മുൻ­ലേ­ഖ­ന­ങ്ങ­ളിൽ യ­ഥാ­സ­ന്ദർ­ഭം പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. ആ മാവു് ഇ­പ്പോൾ അവിടെ കാ­ണു­ന്നി­ല്ലെ­ന്നു് അൽപം സ­ങ്ക­ട­ത്തോ­ടെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ഭാ­ഗ്യം­ചെ­യ്ത ഒരു മാ­വാ­യി­രു­ന്നു അതു്. പ­ല­തു­കൊ­ണ്ടും അതു പ്രാ­ധാ­ന്യം അർ­ഹി­ച്ചി­രു­ന്നു. അ­തോർ­ക്കാ­തെ­യാ­ണെ­ന്നു തോ­ന്നു­ന്നു ആ­ശ്ര­മാ­ധി­കാ­രി­കൾ അ­ന­ന്ത­ര­കാ­ല­ത്തു് അവിടം മ­തിൽ­കെ­ട്ടി­യു­റ­പ്പി­ച്ച­പ്പോൾ, അതു വെ­ട്ടി­മു­റി­ച്ചു ക­ള­ഞ്ഞ­തു്. വേ­നൽ­ക്കാ­ല­ത്തു ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നു വി­ശ്ര­മി­ക്കാൻ തണൽ വി­രി­ച്ചു­കൊ­ടു­ത്തി­രു­ന്ന­തു് ഈ മാ­വാ­ണു്. ഒരു ക­വി­യു­ടെ ദൃ­ഷ്ടി­യിൽ­പ്പെ­ട്ടി­രു­ന്നു­വെ­ങ്കിൽ, ക­ണ്വാ­ശ്ര­മ­ത്തി­ലെ സ­ഹ­കാ­ര­ത്തെ­പ്പോ­ലെ, ഇതും ഒരു വർ­ണ്ണ്യ­വ­സ്തു­വാ­യി­ത്തീ­രു­മാ­യി­രു­ന്നു. ശ­കു­ന്ത­ള വെ­ള്ള­മൊ­ഴി­ച്ചു­കൊ­ടു­ത്തി­രു­ന്ന തേ­ന്മാ­വി­നു് ‘സ്വ­യം­വ­ര­വ­ധു’വാ­യി­ട്ടൊ­രു ന­വ­മാ­ലി­ക­യു­ണ്ടാ­യി­രു­ന്നു. അ­ക്കാ­ര്യ­ത്തിൽ ന­മ്മു­ടെ വൃ­ക്ഷ­രാ­ജൻ വ്യ­ത്യ­സ്ത­നാ­ണു്. അ­തി­നാ­രും ശു­ശ്രൂ­ഷി­ക്കാ­നു­ണ്ടാ­യി­രു­ന്നി­ല്ല. ഒരു മുല്ല വ­ള്ളി­യും അതിൽ പ­ടർ­ന്നു­ക­യ­റി­യി­രു­ന്നി­ല്ല. ആ­ശ്ര­മ­നാ­ഥ­നെ­പ്പോ­ലെ ഈ മാവും നി­ത്യ­ബ്ര­ഹ്മ­ച­ര്യ­മ­നു­ഷ്ഠി­ക്ക­യാ­യി­രു­ന്നു­വെ­ന്നു തോ­ന്നു­ന്നു. എന്റെ മ­ന­സ്സിൽ ഈ കൊ­ച്ചു­മാ­വു് ഇ­പ്പോ­ഴും പ­ച്ച­വി­രി­ച്ചു പൊ­ന്തി­നിൽ­ക്കു­ന്നു. എ­ത്ര­യോ തവണ അ­തി­ന്റ ചു­വ­ട്ടിൽ­നി­ന്നു­കൊ­ണ്ടു ഞാൻ സ്വാ­മി­യു­ടെ സ്നി­ഗ്ദ്ധ­ഗം­ഭീ­ര­സ്വ­ര­ത്തി­ലു­ള്ള മ­ധു­ര­ഭാ­ഷ­ണം കേ­ട്ടു ര­സി­ച്ചി­ട്ടു­ണ്ടു് അ­മ­ര­കോ­ശം, അ­ഷ്ടാം­ഗ­ഹൃ­ദ­യം, ഭ­ഗ­വ­ത്ഗീ­ത, ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം ഇ­ത്യാ­ദി ഗ്ര­ന്ഥ­ങ്ങ­ളി­ലെ ചില ഭാ­ഗ­ങ്ങ­ളാ­യി­രി­ക്കും ചി­ല­പ്പോൾ സം­ഭാ­ഷ­ണ­വി­ഷ­യം. ഒ­രി­ക്കൽ ക്ഷു­ര­ക­പ­ര്യാ­യ­മാ­യ നാ­പി­തൻ എന്ന പ­ദ­ത്തെ­പ്പ­റ്റി “നാ­പി­തൻ—അ­തെ­ങ്ങ­നെ­വ­ന്നു?” എന്നു സ്വാ­മി ചോ­ദി­ച്ചു, ഞാൻ മി­ണ്ടാ­തെ നി­ന്ന­തേ­യു­ള്ളൂ “ആ­പി­ത­ന­ല്ലാ­ത്ത­വൻ—ആ­ള­യ­യ്ക്കാ­തെ മു­റ­പ്ര­കാ­രം തനിയേ വ­രു­ന്ന­വ­നെ­ന്നോ” എ­ന്നി­ങ്ങ­നെ സം­ശ­യ­രൂ­പ­ത്തിൽ സ്വാ­മി­ത­ന്നെ തു­ടർ­ന്നു പ­റ­ഞ്ഞ­താ­യി­ട്ടോർ­ക്കു­ന്നു. ഒരു മ­ങ്ങി­യ ഓർ­മ്മ­മാ­ത്ര­മാ­ണി­തു്. മ­റ്റൊ­രി­ക്കൽ ഗീ­ത­യി­ലെ

“വിഷയാ വി­നി­വർ­ത്ത­ന്തേ

നി­രാ­ഹാ­ര­സ്യ ദേ­ഹി­നഃ

ര­സ­വർ­ജ്ജ്യം രസോ പ്യ­സ്യ

പരം ദൃ­ഷ്ട്വാ നി­വർ­ത്ത­തേ”

എന്ന ശ്ലോ­കം ചൊ­ല്ലി സ്വാ­മി വ്യാ­ഖ്യാ­നി­ച്ചു. ഇ­ന്ദ്രി­യ­നി­ഗ്ര­ഹം ചെ­യ്താ­ലും ആ­ദ്യ­ഘ­ട്ട­ത്തിൽ ര­സ­മൊ­ഴി­ച്ചേ വി­ഷ­യ­ങ്ങൾ ക്ര­മേ­ണ നി­വർ­ത്തി­ക്കു­ന്നു­ള്ളൂ. രസം-​ഇച്ഛ—പി­ന്നെ­യും ബാ­ക്കി­നിൽ­ക്കും. പി­ന്നെ പ­ര­ത്തെ ദർ­ശി­ക്കു­ന്ന ഘട്ടം വ­രു­മ്പോൾ ഇ­ച്ഛ­യും ന­ശി­ക്കു­ന്നു എ­ന്നു് അ­ദ്ദേ­ഹം എ­ടു­ത്തു­പ­റ­ഞ്ഞു. ര­സ­വർ­ജ്ജ്യം എ­ന്ന­തു വേ­ണ്ട­സ്ഥാ­ന­ത്തു് അ­ന്വ­യി­ക്കാ­തെ ചിലർ തെ­റ്റി­ച്ചർ­ത്ഥം പ­റ­യാ­റു­ണ്ടു്. അ­തു­കൊ­ണ്ടാ­യി­രി­ക്കാം സ്വാ­മി ആ ശ്ലോ­കം പ്ര­ത്യേ­കം ഓർ­മ്മി­ച്ച­തു്. ബ്ര­ഹ്മ­സൂ­ത്ര­ങ്ങ­ളി­ലെ അ­പ­ശൂ­ദ്രാ­ധി­ക­ര­ണ­ത്തെ­പ്പ­റ്റി­യു­ള്ള ശ­ങ്ക­ര­ഭാ­ഷ്യം പി­ന്നൊ­രി­ക്കൽ ചി­ന്താ­വി­ഷ­യ­മാ­യി. “അവിടെ ശ­ങ്ക­ര­നു തെ­റ്റി­പ്പോ­യി” എന്നു സ്വാ­മി ഒരു കൂസൽ കൂ­ടാ­തെ പ­റ­ഞ്ഞു. ശൂ­ദ്ര­ജാ­തി­യിൽ ജ­നി­ച്ചു­പോ­യി എ­ന്ന­തു­കൊ­ണ്ടു് ഒ­രു­വ­നു വേദം പ­ഠി­ച്ചു­കൂ­ടാ എ­ന്നു് ഏതു ഭഗവാൻ പ­റ­ഞ്ഞാ­ലും അതു് ഇ­ന്നാ­രും വ­ക­വെ­ച്ചു­കൊ­ടു­ക്കു­ക­യി­ല്ല­ല്ലോ. ഒ­രു­വി­ധ­ത്തി­ലും നീ­തി­ക­രി­ക്കാൻ വ­യ്യാ­ത്ത ഒരു വ്യ­വ­സ്ഥ­യാ­ണ­തു്. സ­മാ­രാ­ധ്യ­നാ­യ പൂർ­വ്വാ­ചാ­ര്യ­ന്റെ വി­ധി­യേ­യും തെ­റ്റാ­ണെ­ന്നു ക­ണ്ടാൽ എ­തിർ­ക്കാ­നു­ള്ള ധീ­ര­മാ­യ സ­ന്ന­ദ്ധ­ത ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നെ­പ്പോ­ലെ മ­റ്റൊ­രി­ന്ത്യൻ സ­ന്ന്യാ­സി­യും ഇ­ങ്ങ­നെ നി­ശ്ശ­ങ്കം പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഏ­ക­ജാ­തി­യു­ടെ വ­ക്താ­വാ­യ അ­ദ്ദേ­ഹ­ത്തി­നു് ഈ­ദൃ­ശ­വി­ഷ­യ­ങ്ങ­ളു­ടെ സ്വ­ത­ന്ത്ര­മാ­യ നി­രൂ­പ­ണം ഒ­രാ­വ­ശ്യ­വു­മാ­യി­രു­ന്നു. ഇ­പ്ര­കാ­രം എ­നി­ക്കെ­ന്ന­പോ­ലെ മ­റ്റു­പ­ലർ­ക്കും സ്വാ­മി­യു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ ആ മാ­വിൻ­ചു­വ­ടു് ഒരു വി­ദ്യാ­ല­യ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. മു­ന്നിൽ­ക്കൂ­ടി മന്ദം മന്ദം ഒ­ഴു­കി­ക്കൊ­ണ്ടി­രു­ന്ന പെ­രി­യാർ. ആ­ശ്ര­മ­ത്തി­ലെ ഏ­കാ­ന്ത­ശാ­ന്ത­മാ­യ അ­ന്ത­രീ­ക്ഷ­ത്തിൽ സ്വാ­മി സം­ഭാ­ഷ­ണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ, ഒരു ‘മ­ന­ശ്ശാ­ന്തി­പ്പാൽ­പ്പു­ഴ’യുടെ പ്ര­തീ­തി എ­ന്നി­ലു­ള­വാ­ക്കി­യി­രു­ന്നു. ആ സു­മു­ഹൂർ­ത്ത­ങ്ങൾ ഇ­ങ്ങി­നി­വ­രാ­ത്ത­വ­ണ്ണം കാ­ല­ത്തി­ര­യ്ക്കു­ള്ളിൽ മ­റ­ഞ്ഞു.

മ­ഹാ­ത്മ­ജി­യു­ടെ വരവു്

ആ­ശ്ര­മ­ത്തി­ലെ ഈ മാവു് മ­റ്റൊ­രു വി­ധ­ത്തി­ലും കേളി കേ­ട്ട­താ­ണു്. വൈ­ക്കം സ­ത്യാ­ഗ്ര­ഹ­കാ­ല­ത്തു മ­ഹാ­ത്മാ­ഗാ­ന്ധി യെ സ്വാ­ഗ­തം­ചെ­യ്യാ­നും ആ മാ­വി­നു ഭാ­ഗ്യ­മു­ണ്ടാ­യി. സ­ത്യാ­ഗ്ര­ഹ­ത്തെ സം­ബ­ന്ധി­ച്ചു മ­ഹാ­ത്മ­ജി­യും അ­ന്ന­ത്തെ തി­രു­വി­താം­കൂർ പോ­ലീ­സ് ക­മ്മീ­ഷ­ണർ പി­റ്റു­സാ­യ്പും ത­മ്മിൽ ഒരു ഉ­ട­മ്പ­ടി ന­ട­ന്ന­തും അ­തി­ന്റെ ചു­വ­ട്ടിൽ­വ­ച്ചാ­യി­രു­ന്നു. ഗാന്ധി-​പിറ്റ് പാ­ക്റ്റ് എന്ന പേരിൽ ‘സു­പ്ര­സി­ദ്ധ’മായ ആ ഉ­ട­മ്പ­ടി­ക്കു മൂ­ക­സാ­ക്ഷി­യാ­യി നിന്ന ആ മാ­വി­നു് അ­ങ്ങ­നെ­യൊ­രു ച­രി­ത്ര­വി­ഖ്യാ­തി­ത­ന്നെ ല­ഭി­ച്ചു. അന്നു സ്വാ­മി സ്ഥ­ല­ത്തി­ല്ലാ­യി­രു­ന്നു. അ­ദ്ദേ­ഹം വർ­ക്ക­ല ശി­വ­ഗി­രി­യിൽ വി­ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു. അ­വി­ടെ­വ­ച്ചാ­ണു് മ­ഹാ­ത്മ­ജി­യും സ്വാ­മി­യും ത­മ്മിൽ കൂ­ടി­ക്കാ­ഴ്ച­ന­ട­ന്ന­തു്.

ടാ­ഗൂ­റും ഒ­രി­ക്കൽ ശി­വ­ഗി­രി­യിൽ­ച്ചെ­ന്നു സ്വാ­മി­യെ ദർ­ശി­ച്ച­തും പ്ര­സി­ദ്ധ­മാ­ണ­ല്ലോ. സ­ന്ദർ­ശ­നം­ക­ഴി­ഞ്ഞു മ­ഹാ­ക­വി കൈ­കൂ­പ്പി യാ­ത്ര­പ­റ­ഞ്ഞ­പ്പോൾ സ്വാ­മി പ്ര­ത്യ­ഭി­വാ­ദ­നം­ചെ­യ്തി­ല്ല എ­ന്നൊ­രു പരാതി അന്നു ചില പ­ത്ര­ങ്ങ­ളിൽ ക­ണ്ടി­രു­ന്നു. വെറും ഒരു തെ­റ്റി­ദ്ധാ­ര­ണ­യാ­യി­രു­ന്നു അതു്. അതു മ­ന­സ്സി­ലാ­ക്കാ­തെ, സ്വാ­മി അ­ങ്ങ­നെ മ­ഹാ­ക­വി­യെ അ­വ­ഗ­ണി­ച്ചോ എ­ന്നോർ­ത്തു ഞാനും അ­ത്ഭു­ത­പ്പെ­ട്ടി­രു­ന്നു. കു­റെ­നാൾ ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം ആ­ലു­വാ­യിൽ വ­ന്ന­പ്പോൾ സം­ഭാ­ഷ­ണ­മ­ദ്ധ്യേ ആരും ചോ­ദി­ക്കാ­തെ­ത്ത­ന്നെ ഈ സം­ഭ­വ­ത്തെ­പ്പ­റ്റി “നാം കൈ­കൂ­പ്പി­യ­തു പു­ത­ച്ചി­രു­ന്ന മു­ണ്ടി­ന­ടി­യി­ലാ­യി­പ്പോ­യി; അ­താ­രും ക­ണ്ടി­ല്ല” എ­ന്നൊ­രു വി­ശ­ദീ­ക­ര­ണം നൽകി. ആളുകൾ എ­ത്ര­പെ­ട്ടെ­ന്നു് എ­ങ്ങ­നെ­യെ­ല്ലാം തെ­റ്റി­ദ്ധ­രി­ക്കു­ന്നു­വെ­ന്നൊ­രു ഭാ­വ­വും ആ മു­ഖ­ത്തു സ്ഫു­രി­ച്ചു.

അ­യ്യ­പ്പ­നും വാ­വ­രും

ശ­ബ­രി­മ­ല അ­യ്യ­പ്പ­നെ­പ്പ­റ്റി ര­സ­ക­ര­മാ­യ ചില അ­ഭി­പ്രാ­യ­ങ്ങൾ സ്വാ­മി ഒ­രി­ക്കൽ പ­റ­യു­ക­യു­ണ്ടാ­യി. അ­യ്യ­പ്പൻ ഒരീഴവ പ്ര­മാ­ണി­യാ­യി­രു­ന്നു­വ­ത്രേ. വാവരു മു­സ്ലീ­മാ­ണ­ല്ലോ. ര­ണ്ടു­പേ­രും വലിയ കൂ­ട്ടു­കാ­രും മ­ല­വാ­സി­ക­ളു­മാ­യി­രു­ന്നു. മ­ല­യിൽ­നി­ന്നു വി­റ­കു­വെ­ട്ടി നാ­ട്ടിൽ കൊ­ണ്ടു­ചെ­ന്നു ക­ച്ച­വ­ടം ചെ­യ്യു­ക­യാ­യി­രു­ന്നു ര­ണ്ടു­പേ­രു­ടേ­യും തൊഴിൽ. അ­ങ്ങ­നെ അവർ പ­ണ­ക്കാ­രും പ്ര­മാ­ണി­ക­ളും ആ­യി­ത്തീർ­ന്നു. ആ­യു­ധ­വി­ദ്യ­യി­ലും അവർ നേ­തൃ­ത്വം നേടി. ബ­ഹു­ജ­നാ­രാ­ധ്യ­രാ­യി­ത്തീർ­ന്ന ഈ പ്ര­മാ­ണി­കൾ മ­രി­ച്ച­പ്പോൾ അ­ന്ന­ത്തെ സ­മ്പ്ര­ദാ­യ­മ­നു­സ­രി­ച്ചു നാ­ട്ടു­കാർ ഇ­വ­രു­ടെ ആ­ത്മാ­ക്ക­ളെ കു­ടി­യി­രു­ത്തി പൂ­ജി­ക്കാൻ തു­ട­ങ്ങി. ഇ­പ്പോ­ഴ­ത്തെ അ­യ്യ­പ്പ­പ്പൂ­ജ­യു­ടെ ആഗമം ഇ­ങ്ങ­നെ­യാ­യി­രി­ക്കാം. കൂ­ട്ടു­കാ­ര­നാ­യി­രു­ന്ന വാവരെ ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും ഇ­പ്പോൾ പൂ­ജി­ക്കു­ന്നു­ണ്ട­ല്ലോ ഇ­താ­യി­രു­ന്നു സ്വാ­മി പ­റ­ഞ്ഞ­തി­ന്റെ ചു­രു­ക്കം. ചേർ­ത്ത­ല­യി­ലെ ചീ­ര­പ്പൻ­കു­ടും­ബ­ക്കാർ­ക്കു് ഇ­ന്നും ശ­ബ­രി­മ­ല ക്ഷേ­ത്ര­ത്തിൽ ചില അ­വ­കാ­ശ­ങ്ങൾ ഉ­ള്ള­തു് അ­യ്യ­പ്പ­നും ഈഴവ സ­മു­ദാ­യ­വും ത­മ്മിൽ എന്തോ ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നു് ഒരു തെ­ളി­വാ­ണ­ല്ലോ. അ­യ്യ­പ്പ­നും വാ­വ­രും പക്ഷേ, പ­ട­വെ­ട്ടി മ­രി­ച്ചു­പോ­യ­താ­ണെ­ന്നു­വ­രാ­മെ­ന്നും സ്വാ­മി സൂ­ചി­പ്പി­ച്ചു. ജീ­വി­ച്ചി­രി­ക്കു­മ്പോൾ ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ അ­സാ­ധാ­ര­ണ ശക്തി പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന മ­നു­ഷ്യർ മ­ര­ണാ­ന­ന്ത­രം ക്ര­മേ­ണ ദേ­വ­ന്മാ­രാ­യി­ത്തീ­രാ­റു­ണ്ടു്. ജ­ന­ങ്ങ­ളു­ടെ മ­ത­പ­ര­മാ­യ മൂ­ഢ­വി­ശ്വാ­സ­മാ­ണു് ഇതിനു പ്രേ­ര­ക­മാ­യി­ത്തീ­രു­ന്ന­തു്. മ­ഹാ­ത്മാ­ഗാ­ന്ധി­യും ശ്രീ­നാ­രാ­യ­ണ­ഗു­രു­വും ഇ­പ്പോൾ­ത്ത­ന്നെ ദേ­വ­ന്മാ­രു­ടെ പ­ദ­വി­യി­ലേ­യ്ക്കു് ഉ­യർ­ന്നു തു­ട­ങ്ങി­യി­ട്ടു­ണ്ട­ല്ലോ. കാ­ല­ക്ര­മേ­ണ ഇ­വ­രേ­യും ക്ഷേ­ത്ര­ങ്ങ­ളിൽ പ്ര­തി­ഷ­ഠി­ച്ചു പൂ­ജാ­ദി­കർ­മ്മ­ങ്ങൾ ന­ട­ത്തി­തു­ട­ങ്ങി­യേ­യ്ക്കാം. ഇ­സ്ക­ന്ദർ എന്ന യ­വ­ന­പ്പേ­രു­ള്ള അ­ല­ക്സാ­ണ്ടർ ച­ക്ര­വർ­ത്തി­യാ­ണു് ന­മ്മു­ടെ സ്കന്ദൻ-​സുബ്രഹ്മണ്യൻ-ആയി പ­രി­ണ­മി­ച്ച­തെ­ന്നു ചില ച­രി­ത്ര­കാ­ര­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ശാ­സ്ത്ര­ബോ­ധ­ത്തി­ന്റെ വെ­ളി­ച്ചം­ത­ട്ടാ­തി­രു­ന്ന പ്രാ­ചീ­ന യു­ഗ­ങ്ങ­ളിൽ മ­നു­ഷ്യ­ന്റെ വി­ശ്വാ­സ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും എ­ങ്ങ­നെ­യെ­ല്ലാം കാ­ടു­ക­യ­റി­യി­രു­ന്നു­വെ­ന്നു് ആ­രു­ക­ണ്ടു!

ചാ­ത്തൻ

ശ്രീ­നാ­രാ­യ­ണ­ഗു­രു പല അ­ത്ഭു­ത­വി­ദ്യ­ക­ളും പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ന്നു ചിലർ പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്. എന്റെ അ­റി­വിൽ­പ്പെ­ട്ടി­ട­ത്തോ­ളം അ­ങ്ങ­നെ വി­ശ്വ­സി­ക്കാൻ വ­ഴി­കാ­ണു­ന്നി­ല്ല. ഒ­രി­ക്കൽ ചാ­ത്ത­ന്റെ ഉ­പ­ദ്ര­വം സ­ഹി­ക്ക­വ­യ്യാ­തെ ഒരു മു­സ്ലീം, സ്വാ­മി­യു­ടെ അ­ടു­ത്തു­വ­ന്നു സ­ങ്ക­ടം പ­റ­യു­ന്ന­തു കണ്ടു. സ്വാ­മി­യു­ടെ ഒരു കത്തു കി­ട്ടി­യാൽ ചാ­ത്ത­ന്റെ ശല്യം മാ­റു­മെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ ദൃ­ഢ­വി­ശ്വാ­സം, പി­ന്നെ ക­ത്തു­കൊ­ടു­ക്കാ­തെ­ന്തു­ചെ­യ്യും! അയാളെ ഉ­പ­ദ്ര­വി­ക്ക­രു­തെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ടു സ്വാ­മി ചാ­ത്ത­നു ഒരു ക­ത്തു­കൊ­ടു­ത്തു. പു­ര­യ്ക്കു ചു­റ്റും ന­ട­ന്നു് അതു് ഉ­റ­ക്കെ വാ­യി­ക്കാ­നും പ­റ­ഞ്ഞു­വെ­ന്നു തോ­ന്നു­ന്നു. ഈ സ­മ­യ­മെ­ല്ലാം ഞാൻ അ­ത്ഭു­താ­ധീ­ന­നാ­യി അ­ടു­ത്തു നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അയാൾ പോ­യ്ക്ക­ഴി­ഞ്ഞ­പ്പോൾ, ചാ­ത്തൻ എ­ന്നൊ­ന്നു­ണ്ടോ എ­ന്നൊ­രു ചോ­ദ്യം എ­ന്നിൽ നി­ന്നു പു­റ­പ്പെ­ടാ­തി­രു­ന്നി­ല്ല. സ്വാ­മി അതിനു പറഞ്ഞ മ­റു­പ­ടി എ­ന്താ­ണെ­ന്നോ! “പാവം, അ­വ­ന്റെ വി­ശ്വാ­സം” എ­ന്നു­മാ­ത്രം. ഈവക കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി സ്വാ­മി­യോ­ടു തു­റ­ന്നു­ചോ­ദി­ക്കാൻ ആരും ധൈ­ര്യ­പ്പെ­ടാ­തി­രു­ന്ന­തു­കൊ­ണ്ടാ­കാം, വെറും കേ­ട്ടു­കേൾ­വി­യെ അ­വ­ലം­ബി­ച്ചു പല വി­ശ്വാ­സ­ങ്ങ­ളും പ്ര­ച­രി­ച്ചു­പോ­ന്ന­തു്.

VI

എന്റെ ഗുരു സ്മ­ര­ണ­കൾ­ക്കു പ­ഞ്ച­വ­ത്സ­ര­കാ­ല­ത്തെ ദൈർ­ഘ്യ­മേ ഉള്ളൂ. ‘സം­യോ­ഗാഃ വി­പ്ര­യോ­ഗാ­ന്താഃ’ എ­ന്ന­തു് ഒരു ജീ­വി­ത­സ­ത്യ­മാ­ണ­ല്ലോ. എ­ല്ലാ­ത്ത­രം കൂ­ടി­ച്ചേ­ര­ലും വേർ­പാ­ടിൽ അ­വ­സാ­നി­ക്കു­ന്നു. ആർ­ക്കും ത­ടു­ക്കാൻ വ­യ്യാ­ത്ത ഒ­ര­വ­സ്ഥ­യാ­ണി­തു് പ­ര­സ്പ­രം വി­ള­ക്കി­ച്ചേർ­ത്തി­ട്ടു­ള്ള എ­ത്ര­യോ വേർ­പാ­ടു­ക­ളു­ടെ ആ­ക­ത്തു­ക­യാ­ണു് ജീ­വി­ത­മെ­ന്നു ഡി­ക്കൻ­സ് ഒരു ക­ഥാ­പാ­ത്ര­ത്തെ­ക്കൊ­ണ്ടു പ­റ­യി­ക്കു­ന്നു­ണ്ടു്. 1928-ൽ ഞാൻ അ­ദ്വൈ­താ­ശ്ര­മ സം­സ്കൃ­ത പാ­ഠ­ശാ­ല­യി­ലെ ജോലി രാ­ജി­കൊ­ടു­ത്തു് ആലുവാ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യി­ച്ചേർ­ന്നു. ഹൃ­ദ­യ­ത്തിൽ പ­ല­മു­ദ്ര­ക­ളും പ­തി­ച്ച ആ വി­ദ്യാ­ല­യ­ബ­ന്ധം അ­ങ്ങ­നെ അ­വ­സാ­നി­ച്ചു. അതിനു കുറെ മാ­സ­ങ്ങൾ­ക്കു മു­മ്പു­ത­ന്നെ ശ്രീ­നാ­രാ­യ­ണ­ഗു­രു രോ­ഗ­ഗ്ര­സ്ത­നാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. രോ­ഗാ­രം­ഭ­ത്തിൽ ചി­കി­ത്സ­യ്ക്കാ­യി അ­ദ്ദേ­ഹം ആ­ലു­വാ­യിൽ നി­ന്നു് യാത്ര പു­റ­പ്പെ­ട്ട രംഗം ഒ­രി­ക്ക­ലും മ­റ­ക്കാൻ വയ്യ. അതു് ഒ­ര­ന്ത്യ­യാ­ത്ര­യാ­യി­ത്തീ­രു­മെ­ന്നു് അ­ന്നാ­രും വി­ചാ­രി­ച്ചി­ല്ല. വണ്ടി കയറാൻ അ­ടു­ത്തു­ള്ള റെ­യിൽ­വേ­സ്റ്റേ­ഷ­നി­ലേ­ക്കു് പു­റ­പ്പെ­ട്ടു് അ­ല്പ­ദൂ­രം ന­ട­ന്ന­പ്പോൾ സ്വാ­മി പെ­ട്ടെ­ന്നു് തി­രി­ഞ്ഞു നി­ന്നു്, പാ­ഠ­ശാ­ലാ­കെ­ട്ടി­ട­ത്തി­ലേ­യ്ക്കു നോ­ക്കി­ക്കൊ­ണ്ടു്, “ഇ­തെ­ല്ലാം ന­ട­ക്കു­മോ? ന­ട­ക്കും, ന­ട­ക്കും” എന്നു പ­റ­യു­ക­യു­ണ്ടാ­യി. അ­പ്ര­തീ­ക്ഷി­ത­മാ­യി അ­ദ്ദേ­ഹം അ­ങ്ങ­നെ പ­റ­ഞ്ഞ­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നോർ­ത്തു ഞ­ങ്ങ­ളെ­ല്ലാ­വ­രും അ­ദ്ഭു­ത­പ്പെ­ട്ടു. ആ സ്ഥാ­പ­ന­ത്തോ­ടു­ള്ള അ­വ­സാ­ന­ത്തെ വിട വാ­ങ്ങ­ലാ­യി­രു­ന്നു അ­തെ­ന്നു് ഊ­ഹി­ക്കാൻ ആർ­ക്കും ക­ഴി­ഞ്ഞി­ല്ല. വണ്ടി സ്റ്റേ­ഷൻ വി­ടു­ന്ന­തു­വ­രെ ഞങ്ങൾ സ്വാ­മി­യെ­ത്ത­ന്നെ നോ­ക്കി­ക്കൊ­ണ്ടു­നി­ന്നു. അ­കാ­ര­ണ­മാ­യി­ട്ടെ­ന്തോ ഒരു സ­ങ്ക­ടം എ­ല്ലാ­വർ­ക്കും തോ­ന്നി. ആ യാ­ത്ര­യോ­ടു­കൂ­ടി ആ­ലു­വാ­യ്ക്കു ഗു­രു­വി­ന്റെ സാ­ന്നി­ദ്ധ്യം എ­ന്നെ­ന്നേ­യ്ക്കു­മാ­യി ന­ഷ്ട­പ്പെ­ട്ടു. അ­ദ്ദേ­ഹം പി­ന്നെ തി­രി­ച്ചു­വ­രാ­നി­ട­യാ­യി­ല്ല. പാ­ല­ക്കാ­ട്ടും മ­ദ്രാ­സ്സി­ലും വ­ച്ചു് ന­ട­ത്തി­യ ഏ­റെ­നാ­ള­ത്തെ ചി­കി­ത്സ­കൊ­ണ്ടും പ്ര­യോ­ജ­ന­മി­ല്ലെ­ന്നു കണ്ടു ശി­ഷ്യ­ന്മാർ അ­ദ്ദേ­ഹ­ത്തെ വർ­ക്ക­ല­യ്ക്കു തി­രി­ച്ചു­കൊ­ണ്ടു­പോ­കാൻ നി­ശ്ച­യി­ച്ചു. വ­രു­ന്ന­വ­ഴി എ­റ­ണാ­കു­ള­ത്തു വി­ശ്ര­മി­ക്കാൻ ഒരു വലിയ ബം­ഗ്ലാ­വ് അവർ ഏർ­പ്പാ­ടു ചെ­യ്തി­രു­ന്നു. അവിടെ വ­ച്ചാ­ണു് ഞാൻ സ്വാ­മി­യെ അ­വ­സാ­ന­മാ­യി ക­ണ്ട­തു്. രോ­ഗ­ശ­യ്യ­യ്ക്ക­ടു­ത്തു­ചെ­ന്നു­നി­ന്നു കൈ­കൂ­പ്പി­യ എന്നെ ഒരു നോ­ട്ടം കൊ­ണ്ട­നു­ഗ്ര­ഹി­ക്കു­വാ­നേ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­വു­ണ്ടാ­യി­രു­ന്നു­ള്ളു. സം­സാ­രി­ക്കാ­നു­ള്ള ശേ­ഷി­പോ­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു തോ­ന്നി. വേ­ദ­ന­സ­ഹി­ക്കാ­തെ ഇ­ട­യ്ക്കി­ട­യ്ക്കു ദീ­ന­സ്വ­രം പു­റ­പ്പെ­ടു­വി­ച്ചും തല അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഉ­രു­ട്ടി­യും­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം കി­ട­ന്നി­രു­ന്ന­തു്. അ­ധി­ക­നേ­രം ആ കാഴ്ച കണ്ടു സ­ഹി­ച്ചു നിൽ­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. അ­തു­വ­രെ എ­ന്നി­ലു­ണ്ടാ­യി­രു­ന്ന ആ­ധ്യാ­ത്മി­ക­മാ­യ സ­ക­ല­വി­ശ്വാ­സ­ങ്ങ­ളും എ­ന്തു­കൊ­ണ്ടോ ത­കർ­ന്നു ത­രി­പ്പ­ണ­മാ­കു­ന്ന­തു­പോ­ലെ തോ­ന്നി. ത്യാ­ഗ­മൂർ­ത്തി­ക­ളാ­യ മ­ഹാ­ത്മാ­ക്ക­ളു­ടെ വി­ശു­ദ്ധ­ജീ­വി­തം ഇ­ങ്ങ­നെ രോ­ഗ­ത്തി­ലും വേ­ദ­ന­യി­ലും ക­ലാ­ശി­ക്കു­ക­യാ­ണെ­ങ്കിൽ, ഈ ലോ­ക­ത്തിൽ ശാ­ശ്വ­ത­മൂ­ല്യ­മു­ള്ള എ­ന്തെ­ങ്കി­ലും ഉണ്ടോ എന്ന സം­ശ­യ­വും എ­ന്നി­ലു­ദി­ച്ചു. ഏ­താ­യാ­ലും ഏ­റ്റ­വും അ­സ്വ­സ്ഥ­മാ­യ മ­ന­സ്സോ­ടെ­യാ­ണു് അന്നു ഞാൻ മ­ട­ങ്ങി­പ്പോ­ന്ന­തു്. മ­നു­ഷ്യ­ന്റെ പല സ­ങ്കൽ­പ­ങ്ങ­ളും വി­ശ്വാ­സ­ങ്ങ­ളും തീരെ നി­രർ­ത്ഥ­ക­ങ്ങ­ളാ­കാം. എ­ങ്കി­ലും അ­നു­ഭ­വം അ­വ­യ്ക്കെ­തി­രാ­യി­ത്തീ­രു­മ്പോൾ മ­ന­സ്സു യു­ക്തി­വി­ചാ­ര­ത്തി­നു വ­ശം­വ­ദ­മാ­കാ­തെ അ­സ്വ­സ്ഥ­മാ­കു­ക സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ.

ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­മാ­ധി­ക്കു­ശേ­ഷം കൊ­ല്ലം­തോ­റും ചതയ ദി­ന­ത്തി­ലോ സ­മാ­ധി­ദി­ന­ത്തി­ലോ അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി പ്ര­സം­ഗി­ക്കാൻ എ­നി­ക്കു് അവസരം ല­ഭി­ക്കാ­റു­ണ്ടു്. എ­ന്നാൽ അ­ധി­ക­മൊ­ന്നും എ­ഴു­തു­വാൻ ഇ­തു­വ­രെ ഇ­ട­യാ­യി­ട്ടി­ല്ല. ‘വി­വേ­കോ­ദ­യം’ പ­ത്രാ­ധി­പ­രു­ടെ സ്നേ­ഹ­പൂർ­വ­മാ­യ നിർ­ബ്ബ­ന്ധം ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ സ്വതേ ഉ­ദാ­സീ­ന­നാ­യ ഞാൻ ഈ സ്മ­ര­ണ­കൾ പോലും എ­ഴു­താ­തെ­പോ­കു­മാ­യി­രു­ന്നു. ഒരു കടമ നിർ­വ്വ­ഹി­ക്കാൻ ഇ­ങ്ങ­നെ എന്നെ പ്രേ­രി­പ്പി­ച്ച­തി­നു് ആ സു­ഹൃ­ത്തി­നോ­ടു് കൃ­ത­ജ്ഞ­ത പ­റ­യേ­ണ്ട­തു­ണ്ടു്. ഇ­ക്ക­ഴി­ഞ്ഞ ച­ത­യ­ദി­ന­ത്തിൽ അ­ഖി­ലേ­ന്ത്യാ­റേ­ഡി­യോ പ്ര­ക്ഷേ­പ­ണം ചെയ്ത എന്റെ പ്ര­ഭാ­ഷ­ണം സാ­നു­വാ­ദം ഇവിടെ ചേർ­ത്തു കൊ­ണ്ടു് ഈ ലേഖന പ­ര­മ്പ­ര അ­വ­സാ­നി­പ്പി­ക്കാം.

ശ്രീ­നാ­രാ­രാ­യ­ണ­ഗു­രു

മ­ത­ഗ്ര­ന്ഥ­ങ്ങൾ­ക്കെ­ന്ന­പോ­ലെ, മ­ഹാ­ത്മാ­ക്ക­ളു­ടെ ജീവിത സ­ന്ദേ­ശ­ങ്ങൾ­ക്കും നി­രീ­ക്ഷ­ണ സ്ഥാ­ന­ഭേ­ദം­കൊ­ണ്ടു ഭി­ന്ന­ഭി­ന്ന വ്യാ­ഖ്യാ­ന­ങ്ങ­ളു­ണ്ടാ­കു­ക സാ­ധാ­ര­ണ­മാ­ണു്. ശ്രീ­നാ­രാ­യ­ണ സ­ന്ദേ­ശ­ങ്ങ­ളെ ദേശ കാ­ലോ­ചി­ത­മാ­യി വ്യാ­ഖ്യാ­നി­ക്ക­യും വി­ല­യി­രു­ത്തു­ക­യും ചെ­യ്യു­ക എ­ന്ന­തു് ഇ­ന്ന­ത്തെ ഒ­രാ­വ­ശ്യ­മാ­കു­ന്നു.

images/Ram_Mohan_Roy.jpg
രാ­മ­മോ­ഹൻ­റാ­യ്

ഭാ­ര­ത­ത്തി­ന്റെ ന­വോ­ത്ഥാ­ന­ത്തി­നു് അ­പ­രി­ത്യാ­ജ്യ­മാ­യി­ത്തീർ­ന്ന ഒരു കർമ്മ പ­രി­പാ­ടി­യാ­ണു് അ­ധഃ­കൃ­ത­വർ­ഗ്ഗോ­ദ്ധാ­ര­ണം. ആ­ധു­നി­ക­കാ­ല­ത്തെ ധർമ്മ സ്ഥാ­പ­ന­ത്തി­നു­ള്ള മു­ഖ്യ­മാർ­ഗ്ഗ­വും അ­താ­കു­ന്നു. രാ­മ­മോ­ഹൻ­റാ­യ്, ദ­യാ­ന­ന്ദ­സ­ര­സ്വ­തി, രാ­മ­കൃ­ഷ്ണ­പ­ര­മ­ഹം­സൻ, സ്വാ­മി വി­വേ­കാ­ന­ന്ദൻ തു­ട­ങ്ങി­യ കർ­മ്മ­യോ­ഗി­കൾ ജീ­വി­ച്ച­തും പ്ര­വർ­ത്തി­ച്ച­തും ഈ ധർ­മ്മം പു­നഃ­സ്ഥാ­പി­ക്കാൻ വേ­ണ്ടി­യാ­ണു്. ശ്രീ­നാ­രാ­യ­ണ­ഗു­രു­വും ഈ മാർ­ഗ്ഗം­ത­ന്നെ­യാ­ണു് പ്ര­ധാ­ന­മാ­യി അ­വ­ലം­ബി­ച്ച­തു്. യോ­ഗി­യും അ­ദ്വൈ­തി­യും ആ­യി­രു­ന്ന ഈ മ­ഹാ­പു­രു­ഷൻ പല യ­തി­വ­ര്യ­രും ചെ­യ്യാ­റു­ള്ള­തു­പോ­ലെ സ്വ­മോ­ക്ഷ­ത്തെ ല­ക്ഷ്യ­മാ­ക്കി പ്ര­വൃ­ത്തി­രം­ഗ­ത്തു­നി­ന്നു നി­വൃ­ത്ത­നാ­യി­ല്ല എ­ന്ന­തു് ഇവിടെ എ­ടു­ത്തു­പ­റ­യേ­ണ്ട­തു­ണ്ടു്. ഭാ­ര­തീ­യ­വേ­ദാ­ന്ത­ത്തി­ന്റെ പ­ര­മ­ല­ക്ഷ്യ­മാ­യ മോ­ക്ഷം വ്യ­ക്തി­യെ മാ­ത്രം സം­ബ­ന്ധി­ക്കു­ന്ന ഉ­ദാ­ത്തീ­കൃ­ത­മാ­യ ഒ­രു­ത­രം സ്വാർ­ത്ഥ­ത­ത­ന്നെ­യാ­കു­ന്നു. ത­പ­ശ്ശ­ക്തി സം­ഭ­രി­ച്ച എ­ത്ര­യോ സ­ന്ന്യാ­സി­മാ­രു­ടെ കർ­മ്മ­ശ­ക്തി ഈ സ്വാർ­ത്ഥ­ത മൂലം സ­മൂ­ഹ­ത്തി­നു പ്ര­യോ­ജ­ന­പ്പെ­ടാ­തെ പോ­യി­ട്ടു­ണ്ടു്. എ­ന്നാൽ ശ്രീ­നാ­രാ­യ­ണ­ഗു­രു­വാ­ക­ട്ടെ, ത­പ­ശ്ച­ര്യ­കൊ­ണ്ടു വി­ക­സി­ച്ച സ്വ­കീ­യ­മാ­യ വ്യ­ക്തി­മ­ഹ­ത്വ­ത്തെ സ­മൂ­ഹോ­ന്ന­മ­ന­ത്തി­നാ­യി വി­നി­യോ­ഗി­ച്ചു. തന്റെ യോ­ഗ­ശ­ക്തി­യേ­യും ജ്ഞാ­ന­ശ­ക്തി­യേ­യും അ­ദ്ദേ­ഹം ആ­ദ്ധ്യാ­ത്മി­ക മ­ണ്ഡ­ല­ത്തിൽ അ­ട­ച്ചു­പൂ­ട്ടി സൂ­ക്ഷി­ക്കാ­തെ ലൗ­കി­ക­ത­ല­ത്തി­ലേ­യ്ക്കും പ്ര­സ­രി­പ്പി­ച്ചു ബ­ഹു­ല­ക്ഷം ജ­ന­ങ്ങ­ളു­ടെ അ­ന്ധ­കാ­ര­ജീ­വി­ത­ത്തിൽ പ്ര­കാ­ശം പ­ര­ത്തി അവരെ സ്വാ­ത­ന്ത്ര്യ­ബോ­ധ­മു­ള്ള മ­നു­ഷ്യ­രാ­ക്കി. നൂ­റ്റാ­ണ്ടു­ക­ളാ­യി ച­വു­ട്ടി­മെ­തി­ക്ക­പ്പെ­ട്ടു കി­ട­ന്ന മ­നു­ഷ്യ­ത്വ­ത്തെ അ­ദ്ദേ­ഹം സ­മു­ദ്ധ­രി­ച്ചു. ജാതി പി­ശാ­ചി­നെ ഉ­ച്ചാ­ട­നം ചെ­യ്തു കേ­ര­ളീ­യ­രെ മ­നു­ഷ്യ­ത്വം പ­ഠി­പ്പി­ച്ച ഏക ഗു­രു­നാ­ഥ­നെ­ന്നും ഈ ഋ­ഷി­വ­ര്യ­നെ വി­ശേ­ഷി­പ്പി­ക്കാം. ജ്ഞാ­ന­സി­ദ്ധ­നും അ­തേ­സ­മ­യം കർ­മ്മ­സി­ദ്ധ­നു­മാ­യി­രു­ന്നു അ­ദ്ദേ­ഹം. കർ­മ്മ­ജ്ഞാ­ന­ങ്ങ­ളെ സ­മ­ന്വ­യി­പ്പി­ച്ചു­കൊ­ണ്ടു­ള്ള പ്രാ­യോ­ഗി­ക­വേ­ദാ­ന്ത­ത്തി­നാ­ണു് ഗുരു പ്രാ­ധാ­ന്യം കൽ­പ്പി­ച്ച­തു്.

ഒരു സ­ന്ന്യാ­സി രണ്ടു പ്ര­തി­ജ്ഞ­യെ­ടു­ക്കു­ന്നു—ഒ­ന്നു് സത്യം സാ­ക്ഷാ­ത്ക്ക­രി­ക്കാൻ, ര­ണ്ടു്, ലോ­ക­ത്തെ സ­ഹാ­യി­ക്കാൻ, എന്നു സ്വാ­മി വി­വേ­കാ­ന­ന്ദൻ ഒ­രി­ട­ത്തു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ശ്രീ­നാ­രാ­യ­ണ­ഗു­രു­വും ഇതു ത­ന്നെ­യാ­ണു് ചെ­യ്ത­തു് അ­ദ്ദേ­ഹം സത്യം സാ­ക്ഷാൽ­ക്ക­രി­ച്ചു. അ­തി­ന്റെ വെ­ളി­ച്ച­ത്തിൽ ലോ­ക­സേ­വ­നം നിർ­വ്വ­ഹി­ച്ചു.

“അ­സ­ക്തൊ­ഹ്യാ­ച­രൻ കർമ്മ

പ­ര­മാ­പ്നോ­തി പൂ­രു­ഷഃ”

ഫ­ലാ­പേ­ക്ഷ­കൂ­ടാ­തെ കർ­മ്മം ചെ­യ്യു­ന്ന­വൻ മോ­ക്ഷ­ത്തെ പ്രാ­പി­ക്കു­ന്നു—എന്ന ഗീ­താ­ത­ത്ത്വ­മാ­യി­രി­ക്കാം അ­ദ്ദേ­ഹം പ്ര­മാ­ണ­മാ­ക്കി­യ­തു്.

“കൂർ­വ്വ­ന്നേ­വേ­ഹ കർ­മ്മാ­ണി

ജി­ജീ­വി­ഷേ­ച്ഛ­തം സമാഃ”

images/Dayananda_Saraswati.jpg
ദ­യാ­ന­ന്ദ­സ­ര­സ്വ­തി

എന്ന ഉ­പ­നി­ഷ­ദ്വാ­ക്യ­ത്തേ­യും ഉ­ദാ­ഹ­രി­ക്കു­ന്നു­ണ്ടു് അ­ലോ­ക­സാ­മാ­ന്യ­മാ­യ ആ മ­ഹ­ജ്ജീ­വി­തം. പ്ര­പ­ഞ്ച­ത്തി­ന്റെ മി­ഥ്യ­ത്വ­ത്തിൽ ഭ്ര­മി­ച്ചു കർ­മ്മ­വി­മു­ഖ­രാ­യി അ­ല­സ­ജീ­വി­തം ന­യി­ക്കു­ന്ന ഇ­ന്ത്യൻ സ­ന്ന്യാ­സി­മാർ­ക്കു ശ്രീ­നാ­രാ­യ­ണ­ന്റെ സേ­വ­ന­സ­മർ­പ്പി­ത­മാ­യ ജീ­വി­തം മ­ഹ­ത്താ­യൊ­രു മാ­തൃ­ക­യാ­കേ­ണ്ട­താ­ണു്. എ­ന്നാൽ അ­ധഃ­കൃ­ത­വർ­ഗ്ഗോ­ദ്ധാ­ര­കൻ എ­ന്ന­നി­ല­യിൽ മാ­ത്ര­മ­ല്ല നാം അ­ദ്ദേ­ഹ­ത്തെ കാ­ണേ­ണ്ട­തു്. മ­നു­ഷ്യ­ജാ­തി­യെ­ന്ന വി­ശ്വ­വി­ശാ­ല­മാ­യ ആ­ശ­യ­ത്തി­ന്റെ പ്ര­ഥ­മാ­വ­താ­ര­കൻ, മ­ത­ത്തേ­യും ദൈ­വ­ത്തേ­യും അ­ദ്വൈ­ത­ദൃ­ഷ്ട്യാ ഏ­ക­ത്വ­ത്തിൽ വി­ല­യി­പ്പി­ച്ച ത­ത്ത്വ­ദർ­ശി, സ­ഹ­സ്രാ­ബ്ദ­ങ്ങ­ളാ­യി നി­ല­നി­ന്നു പോന്ന മൂ­ഢാ­ചാ­ര­പാ­ര­മ്പ­ര്യ­ത്തേ­യും അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളേ­യും ധീ­ര­ത­യോ­ടെ ധ്വം­സി­ച്ചു് സാ­മൂ­ഹി­ക ജീ­വി­ത­ത്തിൽ വി­പ്ല­വം സൃ­ഷ്ടി­ച്ച ഉ­ത്പ­തി­ഷ്ണു, യു­ക്ത്യാ­നു­ഭ­വ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ ഏതു മ­ത­പ്ര­മാ­ണ­ത്തേ­യും ത­ത്ത്വ സം­ഹി­ത­യേ­യും നി­ശ്ശ­ങ്കം നി­രൂ­പ­ണം ചെയ്ത സ്വ­ത­ന്ത്ര­ചി­ന്ത­കൻ എന്നീ വി­വി­ധ­നി­ല­ക­ളിൽ ശ്രീ­നാ­രാ­യ­ണൻ ഒ­ര­പൂർ­വ്വാ­ചാ­ര്യ­നാ­യി പ്ര­ശോ­ഭി­ച്ചി­ട്ടു­ണ്ടു്. ഇതര മ­താ­ചാ­ര്യ­ന്മാ­രെ­പ്പോ­ലെ ആ­ദ്ധ്യാ­ത്മി­ക­ത­യേ­യും ഭാ­തി­ക­ത്വ­ത്തേ­യും വേർ­തി­രി­ച്ചു നിർ­ത്തി ര­ണ്ടാ­മ­ത്തേ­തി­നെ തു­ച്ഛീ­ക­രി­ച്ചു­കാ­ണി­പ്പാൻ അ­ദ്ദേ­ഹം ഒ­രി­ക്ക­ലും മു­തിർ­ന്നി­ട്ടി­ല്ല. ര­ണ്ടും ജീ­വി­ത­ത്തി­ന്റെ അ­വി­ഭ­ക്ത­ഘ­ട­ക­ങ്ങ­ളും സ­മ­പ്ര­ധാ­ന­ങ്ങ­ളു­മാ­ണെ­ന്ന ത­ത്ത്വ­മാ­ണു് ഗുരു ദർ­ശി­ച്ചി­രു­ന്ന­തു്. മാ­ത്ര­മ­ല്ല, “മ­ത­മേ­താ­യാ­ലും കൊ­ള്ളാം മ­നു­ഷ്യൻ ന­ന്നാ­യാൽ മതി” എന്ന സു­പ്ര­സി­ദ്ധ­മാ­യ ഗു­രു­വ­ച­ന­ത്തിൽ മ­നു­ഷ്യ­ന­ന്മ­യ്ക്കാ­ണ­ല്ലോ പ്രാ­ധാ­ന്യം. ആ ന­ന്മ­യ്ക്കു മതം അ­ത്യാ­വ­ശ്യ­മ­ല്ലെ­ന്ന ധ്വ­നി­കൂ­ടി അ­തി­ലു­ണ്ടു്. മറ്റു മ­ത­പ്ര­ചാ­ര­ക­ന്മാർ അ­വ­ന­വ­ന്റെ മ­ത­മാ­കു­ന്ന പു­ഴ­യു­ടെ ആഴവും നീ­ള­വും അ­ള­ന്നു­കാ­ണി­ച്ചു പ്ര­ചാ­ര­ണ­പ്പെ­രു­മ്പ­റ മു­ഴ­ക്കി­യ­പ്പോൾ, ശ്രീ­നാ­രാ­യ­ണ­ഗു­രു ഹി­ന്ദു­മ­ത­ത്തെ­പ്പ­റ്റി ഒ­ര­ക്ഷ­ര­വും പ­റ­യാ­തെ എല്ലാ മ­ത­ന­ദി­ക­ളും ചെ­ന്നു­ചേ­രു­ന്ന മ­ഹാ­സ­മു­ദ്ര­ത്തെ­പ്പ­റ്റി­യാ­ണു് സം­സാ­രി­ച്ച­തെ­ന്ന സംഗതി ഏ­റ്റ­വും അർ­ത്ഥ­വ­ത്താ­കു­ന്നു. വാ­സ്ത­വ­ത്തിൽ മ­താ­തീ­ത­നാ­യ ഒരു ത­ത്ത്വ­ജ്ഞാ­നി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

“പ­ല­മ­ത­സാ­ര­വു­മേ­ക­മെ­ന്നു പാരാ-

തു­ല­കി­ലൊ­രാ­ന­യി­ല­ന്ധ­രെ­ന്ന­പോ­ലെ

പലവിധ യു­ക്തി­പ­റ­ഞ്ഞു പാമരന്മാ-​

ര­ല­യു­വ­തോർ­ത്ത­ല­യാ­തി­രു­ന്നി­ടേ­ണം.”

എന്ന ഉ­പ­ദേ­ശ­ത്തി­ലെ അ­ന്ധ­ഗ­ജ­ന്യാ­യം­കൊ­ണ്ടു് അ­ദ്ദേ­ഹം മ­ത­ഭേ­ദ­ങ്ങ­ളെ ക­ളി­യാ­ക്കു­ക­കൂ­ടി ചെ­യ്യു­ന്നു­ണ്ടു്. “ഒരു ജാതി, ഒ­രു­മ­തം, ഒരു ദൈവം മ­നു­ഷ്യ­നു്” എന്ന ശ്രീ­നാ­രാ­യ­ണ­സ­ന്ദേ­ശം എ­ക്കാ­ല­ത്തും ഏതു രാ­ജ്യ­ത്തും വി­ല­പ്പോ­കു­ന്ന­തും ഏതു സ­മു­ദാ­യ­ത്തി­ന്റേ­യും സാം­സ്കാ­രി­ക­വി­ക­സ­ന­ത്തി­നു് അ­ത്യ­ന്തം ഉ­പ­ക­രി­ക്കു­ന്ന­തു­മാ­യ ഒരു വി­ശി­ഷ്ടാ­ശ­യ­മാ­ണു്. ഭൂ­മു­ഖ­ത്തെ വി­കൃ­ത­മാ­ക്കു­ന്ന സ­മ­സ്ത­ജാ­തി­മ­ത­വർ­ഗ്ഗ­ഭേ­ദ­ങ്ങ­ളും അ­സ്ത­മി­ച്ചു കേ­വ­ല­മാ­യ മ­നു­ഷ്യ­ത്വ­ത്തി­ന്റെ സർ­വ്വാ­ശ്ലേ­ഷി­യാ­യ മ­നോ­ഹ­ര­രൂ­പം ആ സ­ന്ദേ­ശ­ത്തിൽ പൊ­ന്തി­വ­രു­ന്നു. ഭേ­ദ­ങ്ങ­ള­സ്ത­മി­ച്ചാൽ, സാ­ധാ­ര­ണാർ­ത്ഥ­ത്തിൽ നി­ല­വി­ലു­ള്ള മ­ത­ങ്ങ­ളെ­ല്ലാം ഇ­ല്ലാ­താ­കു­മ­ല്ലോ. അ­പ്പോൾ പി­ന്നെ ജാ­തി­കൾ­ക്കും ബ­ഹു­വി­ധ­ദൈ­വ­ങ്ങൾ­ക്കും നിൽ­ക്ക­ക്ക­ള്ളി­യു­ണ്ടാ­കി­ല്ല. അ­ന്താ­രാ­ഷ്ട്രീ­യ­മേ­ഖ­ല­യിൽ ഇന്നു രൂ­പം­പൂ­ണ്ടു തു­ട­ങ്ങി­യി­രി­ക്കു­ന്ന ഏ­ക­ലോ­ക­മെ­ന്ന ആ­ശ­യ­ത്തി­ന്റെ ഒരു മു­ദ്രാ­വാ­ക്യ­മാ­യി പ്ര­സ്തു­ത­സ­ന്ദേ­ശ­ത്തെ പ­രി­ഗ­ണി­ക്കാം. ഒരു പ്ര­ത്യേ­ക മ­ത­ത്തെ ആ­സ്പ­ദ­മാ­ക്കി ശ്രീ­നാ­രാ­യ­ണ­ഗു­രു ക്ഷേ­ത്ര­ങ്ങൾ സ്ഥാ­പി­ച്ചി­ട്ടു­ണ്ടെ­ന്ന കാ­ര്യം ഇവിടെ വി­സ്മ­രി­ക്കു­ന്നി­ല്ല. പക്ഷേ, അതു പാ­മ­ര­ഭൂ­രി­പ­ക്ഷ­മു­ള്ള അ­ധഃ­സ്ഥി­ത സ­മു­ദാ­യ­ങ്ങ­ളെ പ­ടി­പ­ടി­യാ­യി ഉ­യർ­ത്തി­ക്കൊ­ണ്ടു­വ­രു­ന്ന­തി­നാ­വ­ശ്യ­മാ­യ ഒരു തൽ­ക്കാ­ലോ­പാ­ധി­മാ­ത്ര­മാ­യി­രു­ന്നു. ക്ഷേ­ത്ര­ങ്ങൾ ഇനി ആ­വ­ശ്യ­മി­ല്ലെ­ന്നും ത­ത്സ്ഥാ­ന­ത്തു വി­ദ്യാ­ഭ്യാ­സ­സ്ഥാ­പ­ന­ങ്ങ­ളോ തൊ­ഴിൽ­ശാ­ല­ക­ളോ ആണു് വേ­ണ്ട­തെ­ന്നും അ­ദ്ദേ­ഹം അ­ന­ന്ത­ര­കാ­ല­ത്തു തു­റ­ന്നു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഗുരു ഒ­ടു­വിൽ ന­ട­ത്തി­യ ക­ണ്ണാ­ടി­പ്ര­തി­ഷ്ഠ­യോ? മ­നു­ഷ്യ­ന്റെ ധ്യാ­ന­ല­ക്ഷ്യം മ­നു­ഷ്യൻ­ത­ന്നെ­യാ­ണെ­ന്നും അ­വ­ന്റെ അ­ന്തഃ­ശ­ക്തി­യു­ടെ വി­കാ­സ­മാ­ണാ­വ­ശ്യ­മെ­ന്നും ഉള്ള വ­സ്തു­ത­യ­ല്ലേ അതു വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്?

ശ്രീ­നാ­രാ­യ­ണ­ന്റെ ക്ഷേ­ത്ര­പ്ര­തി­ഷ്ഠ­യ്ക്കു കാ­ല­ത്തി­നൊ­ത്ത വേ­റൊ­രർ­ത്ഥം കൂ­ടി­യു­ണ്ടെ­ന്നോർ­ക്ക­ണം. എത്ര വെ­ട്ടി­യാ­ലും മു­റി­ഞ്ഞു­പോ­കാ­തെ ഭാ­ര­ത­ത്തിൽ വേ­രു­റ­ച്ചു­പോ­യ ബ്രാ­ഹ്മ­ണ­പൗ­രോ­ഹി­ത്യ­ത്തി­ന്റെ നേരെ ഉ­ഗ്രം­പ­ശ്യ­നാ­യി അ­ദ്ദേ­ഹം ന­ട­ത്തി­യ ഒരു വെ­ല്ലു­വി­ളി­യാ­ണ­തു്. വൈ­ദി­ക­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നു ചോ­ദ്യം പു­റ­പ്പെ­ട്ട­പ്പോൾ, താൻ ഈ­ഴ­വ­ശി­വ­നേ­യാ­ണു് പ്ര­തി­ഷ്ഠി­ച്ച­തെ­ന്ന പ്ര­ത്യു­ത്ത­രം ദൂ­ര­വ്യാ­പ­ക­മാ­യ ഒ­രാ­ശ­യ­വി­പ്ല­വ­ത്തി­ന്റെ ഗം­ഭീ­ര­ശം­ഖ­ധ്വ­നി­യാ­യി­രു­ന്നു. അതിലെ നി­ശി­ത­മാ­യ ഹാ­സ്യം യാ­ഥാ­സ്ഥി­തി­ക­രെ നി­ശ്ശ­ബ്ദ­രാ­ക്കാൻ പ­ര്യാ­പ്ത­മാ­വു­ക­യും ചെ­യ്തു.

images/Ramakrishna.jpg
രാ­മ­കൃ­ഷ്ണ­പ­ര­മ­ഹം­സൻ

സാർ­വ്വ­ലൗ­കി­ക­ത്വം (universality) ശ്രീ­നാ­രാ­യ­ണോ­പ­ദേ­ശ­ങ്ങ­ളു­ടെ ഒരു പ്ര­ത്യേ­ക­ത­യാ­ണു്. ച­ക്ര­വാ­ളം­പോ­ലെ, അ­ടു­ക്കു­ന്തോ­റും അവ കൂ­ടു­തൽ അർ­ത്ഥ­വി­സ്തൃ­ത­മാ­കും. യാ­തൊ­രു സം­ശ­യ­വും കൂ­ടാ­തെ ആർ­ക്കും മ­ന­സ്സി­ലാ­ക­ത്ത­ക്ക­വി­ധം ഏ­റ്റ­വും ല­ളി­ത­മാ­യ ഭാ­ഷ­യി­ലാ­ണു് അവ ര­ചി­ത­മാ­യി­രി­ക്കു­ന്ന­തു്. അ­തേ­സ­മ­യം, സൂ­ത്ര­വാ­ക്യ സ­ദൃ­ശ­മാ­യ അർ­ത്ഥ­ഗാം­ഭീ­ര്യ­വും അവയിൽ കാണാം. താൻ പ­റ­യു­ന്ന­തു പാ­മ­ര­ജ­ന­ങ്ങ­ളു­ടെ ഉ­ള്ളി­ലും കു­റി­ക്കു­കൊ­ള്ള­ണ­മെ­ന്നു ഗുരു ക­രു­തി­യി­രു­ന്നു. സ്വതേ മൗ­നി­യാ­യി­രു­ന്നെ­ങ്കി­ലും അൽ­പ്പ­ഭാ­ഷ­ണം­കൊ­ണ്ടു ശ്രോ­താ­ക്കൾ­ക്കു സം­ശ­യ­നി­വൃ­ത്തി­വ­രു­ത്താൻ അ­ദ്ദേ­ഹം അ­തി­വി­ദ­ഗ്ദ്ധ­നു­മാ­യി­രു­ന്നു. ചി­ല­പ്പോൾ ല­ളി­തോ­ദാ­ഹ­ര­ണ­ങ്ങ­ളിൽ കൂ­ടി­യാ­യി­രി­ക്കും ആ­ശ­യാ­വി­ഷ്ക്ക­ര­ണം. “ജാതി ഒ­ന്നാ­ണെ­ന്ന­തി­നു തെ­ളി­വൊ­ന്നും വേ­ണ്ട­ല്ലോ. ഒരു പട്ടി വേ­റൊ­രു പ­ട്ടി­യെ ക­ണ്ടാൽ അ­തി­ന്റെ സ്വ­ന്തം ജാ­തി­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കു­ന്നു. എല്ലാ മൃ­ഗ­ങ്ങൾ­ക്കും ഈ വ­ക­തി­രി­വു­ണ്ടു്. അ­ത­നു­സ­രി­ച്ചു ജീ­വി­ക്കു­ന്നു­മു­ണ്ടു്. മ­നു­ഷ്യർ­ക്കു മാ­ത്രം സംശയം, സ്വ­ന്തം ജാതി തി­രി­ച്ച­റി­യാ­നു­ള്ള ശ­ക്തി­യി­ല്ല. മൃ­ഗ­ങ്ങ­ളേ­ക്കാ­ളും മോശം” ഈ സം­ഭാ­ഷ­ണ­ത്തിൽ ഉ­ദ്ദി­ഷ്ട­മാ­യ ആശയം എത്ത ഊ­ക്കോ­ടെ ന­മ്മു­ടെ മ­ന­സ്സിൽ ത­റ­ച്ചു­ക­യ­റു­ന്നു­ണ്ടെ­ന്നു നോ­ക്കു­ക.

തീർ­ത്ഥാ­ട­കർ രു­ദ്രാ­ക്ഷം ധ­രി­ക്ക­ണോ എന്ന ചോ­ദ്യ­ത്തി­നു് “വേ­ണ്ടാ; രു­ദ്രാ­ക്ഷം അ­ര­ച്ചു പ­ച്ച­വെ­ള്ള­ത്തിൽ കു­ടി­ക്കു­ന്ന­തു ന­ന്നാ­യി­രി­ക്കും; ഗു­ണ­മു­ണ്ടാ­കാ­തി­രി­ക്കി­ല്ല” എന്ന നർ­മ്മ­ര­സം ക­ലർ­ന്ന മ­റു­പ­ടി അ­ത്ത­രം വേ­ഷ­വി­ധാ­ന­ങ്ങ­ളു­ടെ നി­രർ­ത്ഥ­ക­ത­യെ വെ­ളി­പ്പെ­ടു­ത്തു­ന്നു.

ശവം സം­സ്ക­രി­ക്കേ­ണ്ട­തെ­ങ്ങ­നെ­യെ­ന്ന ചോ­ദ്യ­ത്തി­നു കൊ­ടു­ത്ത ഉ­ത്ത­രം ഇ­വ­യേ­ക്കാ­ളേ­റെ ര­സാ­വ­ഹ­മാ­യി­ട്ടു­ണ്ടു് ശവം “ച­ക്കി­ലി­ട്ടാ­ട്ടി­യെ­ടു­ത്താൽ വ­ള­മാ­യി­ട്ടു­പ­യോ­ഗി­ക്കാ­മ­ല്ലോ” എ­ന്നാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. ഇ­ന്നും ന­മ്മു­ടെ­യി­ട­യിൽ ന­ട­മാ­ടു­ന്ന ശ­വ­സം­ബ­ന്ധി­യാ­യ അ­ന്ധ­ചാ­ര വി­ശ്വാ­സ­ങ്ങ­ളു­ടേ­യെ­ല്ലാം ത­ല­യ്ക്ക­ടി­ച്ച ക­ന­ത്തൊ­ര­ടി­യാ­ണ­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ഗു­രു­വി­ന്റെ അ­ന്യാ­ദൃ­ശ­മാ­യ ഉ­ത്പ­തി­ഷ്ണു­ത്വ­മാ­ണു് ഈ ദൃശ വ­ച­ന­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്ന­തു്.

അ­ദ്വൈ­ത­സി­ദ്ധാ­ന്ത­ത്തി­ലെ പൂർ­വ്വാ­ചാ­ര്യ­ന്മാ­രെ­പ്പോ­ലും സ്വ­ത­ന്ത്ര­മാ­യി വി­മർ­ശി­ക്കു­വാൻ ശ്രീ­നാ­രാ­യ­ണൻ ശ­ങ്കി­ച്ചി­രു­ന്നി­ല്ല. ബ്ര­ഹ്മ­സൂ­ത്ര­ത്തി­ലെ അ­പ­ശു­ദ്രാ­ധി­ക­ര­ണ­ത്തി­ന്റെ ശാ­ങ്ക­ര­ഭാ­ഷ്യം യു­ക്തി­ക്കും നീ­തി­ക്കും വി­രു­ദ്ധ­മാ­ക­യാൽ സ്വീ­കാ­ര്യ­മ­ല്ലെ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്

അ­ദ്വൈ­ത­ത­ത്ത്വം വി­ശ­ദീ­ക­രി­ക്കു­ന്ന ചില ല­ഘു­കൃ­തി­കൾ ഗു­രു­വി­ന്റെ വ­ക­യാ­യി­ട്ടു­ണ്ടെ­ങ്കി­ലും വേ­ദാ­ന്തം പ­ഠി­പ്പി­ക്കു­വാൻ പ്ര­ത്യേ­കി­ച്ചൊ­രു സ്ഥാ­പ­ന­വും അ­ദ്ദേ­ഹം ഏർ­പ്പെ­ടു­ത്തി­യി­ല്ല. വേ­ദാ­ന്തം ഇ­ന്ത്യ­യ്ക്കു് ആ­വ­ശ്യ­ത്തി­ല­ധി­കം ഉ­ണ്ടെ­ന്നും അ­ത­റി­യാ­ത്ത­തു­കൊ­ണ്ടു­ള്ള കു­ഴ­പ്പ­മ­ല്ല ഈ രാ­ജ്യ­ത്തെ ബാ­ധി­ച്ചി­രി­ക്കു­ന്ന­തെ­ന്നും അ­ദ്ദേ­ഹം ക­ണ്ട­റി­ഞ്ഞി­രു­ന്നു. സം­സ്കൃ­തം മുഖ്യ വി­ഷ­യ­മാ­ക്കി­ക്കൊ­ണ്ടു ന­വീ­ന­രീ­തി­യി­ലു­ള്ള ചില പാ­ഠ­ശാ­ല­ക­ളാ­ണു് അ­ദ്ദേ­ഹം സ്ഥാ­പി­ച്ച­തു്. വി­ദ്യാ­ഭ്യാ­സം, വ്യ­വ­സാ­യം, സംഘടന, ജീ­വി­ത­ശു­ദ്ധി ഇ­തൊ­ക്കെ­യാ­ണു് അ­ധഃ­സ്ഥി­ത­സ­മു­ദാ­യ­ങ്ങൾ­ക്കു വേ­ണ്ട­തെ­ന്നു ഗുരു കൂ­ടെ­ക്കൂ­ടെ പ­റ­ഞ്ഞി­രു­ന്നു. ഇ­ങ്ങ­നെ നാ­നാ­പ്ര­കാ­രേ­ണ ആ­ദർ­ശ­ശാ­ലി­ത­യും പ്രാ­യോ­ഗി­ക­ബു­ദ്ധി­യും ഇ­ണ­ങ്ങി­ച്ചേർ­ന്നി­രു­ന്ന ഒരു യു­ഗാ­ചാ­ര്യ­നാ­യി­രു­ന്നു ശ്രീ­നാ­രാ­യ­ണൻ. കേ­ര­ള­ത്തെ ജാ­തി­പ്പാ­താ­ള­ത്തിൽ നി­ന്നു് ഉ­യർ­ത്തി അ­തി­ന്റെ ഭ്രാ­ന്താ­ല­യ­ത്വം നി­ശ്ശേ­ഷം നീ­ക്കം­ചെ­യ്തു­വെ­ന്ന­തു­കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹം ന­മു­ക്കെ­ല്ലാ­വർ­ക്കും പ്രാ­തഃ­സ്മ­ര­ണീ­യ­നാ­കു­ന്നു. ആ മ­ഹ­ച്ച­രി­ത­വും മ­ഹാ­സൂ­ക്ത­ങ്ങ­ളും ഭാ­വി­ത­ല­മു­റ­കൾ­ക്കും പ്ര­ചോ­ദ­നം നൽ­കു­മാ­റാ­ക­ട്ടെ.

—സ്മ­ര­ണ­മ­ഞ്ജ­രി.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ജോലി

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, ക്രേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Sree Narayanaguru (ml: ശ്രീ­നാ­രാ­യ­ണ­ഗു­രു).

Author(s): Kuttipuzha Krishnapillai.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapillai, Sree Narayanaguru, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ശ്രീ­നാ­രാ­യ­ണ­ഗു­രു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 12, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sree Narayana Guru, a photograph by K. P. Padmanabha Menon . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.