SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/W_W.jpg
Exploitation upon Women, painting by Kailash Chandra Meher .
‘ബലേ പ്ര­തി­ഷ്ഠി­തേ­ാ ധർ­മ്മഃ’: കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ ‘ഭാ­ര­ത­പ­ര്യ­ട­ന’ധർ­മ്മ­വി­ചി­ന്ത­നം
ജോസ് വി. മാ­ത്യു
images/Kuttikrishnamarar-cover.jpg

ഉ­പ­നി­ഷ­ത്തു­ക്ക­ളേ­ാ­ടെ­ാ­പ്പം മ­ഹാ­ഭാ­ര­ത­ത്തി­ലും ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്ന ഒരു വി­ചാ­ര­മാ­ണു “ധർ­മ്മ­സ്യ ത­ത്ത്വം നി­ഹി­തം ഗു­ഹാ­യാം” എ­ന്ന­തു്. ഈ സു­ദുർ­ഗ്ര­ഹ­മാ­യ ധർ­മ്മ­ര­ഹ­സ്യം തേ­ടി­യു­ള്ള ശ്രീ. കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ യാ­ത്ര­യാ­ണു വി­ശ്രു­ത­മാ­യ ഭാ­ര­ത­പ­ര്യ­ട­നം.[1] മ­ഹാ­ഭാ­ര­ത­ത്തി­ലെ ധർ­മ്മ­ചി­ന്ത­യു­ടെ മർ­മ്മം മാ­രാ­ര് നിർ­ദ്ധാ­ര­ണം ചെ­യ്യു­ന്ന­തു “നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം” എന്ന ശ്ലോ­ക­പാ­ദ­വ്യാ­ഖ്യാ­ന­ത്തി­ലൂ­ടെ­യാ­ണു്. പാ­ണ്ഡ­വ­രു­ടെ വ­ന­വാ­സ­കാ­ല­ത്തു, ദ്വൈ­ത­വ­ന­ത്തിൽ അവരെ സ­ന്ദർ­ശി­ക്കാ­നെ­ത്തി­യ മാർ­ക്ക­ണ്ഡേ­യൻ—വി­ധി­യെ പൗ­രു­ഷം കൊ­ണ്ടെ­തിർ­ത്തു ദീർ­ഘാ­യു­സ്സു നേ­ടി­യെ­ന്ന ഖ്യാ­തി­യു­ള്ള മുനി—പു­ഞ്ചി­രി തൂ­കി­ക്കൊ­ണ്ടു യു­ധി­ഷ്ഠി­ര­നോ­ടു പ­റ­യു­ന്ന­താ­ണി­തു്. “ബലസ്യ ഈശേ ഇതി അ­ധർ­മ്മം ന ചരേൽ”—താൻ ബ­ല­ത്തി­നാ­ളാ­ണെ­ന്നു വെ­ച്ചു് അ­ധർ­മ്മം ചെ­യ്യ­രു­തു്—എ­ന്ന­താ­ണു് ഈ ശ്ലോ­ക­പാ­ദ­ത്തി­നു പൊ­തു­വേ എ­ടു­ത്തി­രു­ന്ന അർ­ത്ഥം. എ­ന്നാൽ മാ­രാ­ര്, “ബലസ്യ ന ഈശേ ഇതി അ­ധർ­മ്മം ചരേൽ”—താൻ ബ­ല­ത്തി­നാ­ള­ല്ലെ­ന്നു വ­ന്നാൽ അ­ധർ­മ്മം ചെ­യ്യാം —എ­ന്നു് അ­ന്വ­യി­ച്ചു, ‘താൻ ബ­ല­ത്തി­നാ­ള­ല്ലെ­ന്നു വെ­ച്ചു ചെ­യ്യു­ന്ന­തു് അ­ധർ­മ്മ­മാ­ണു്’ എന്ന സ­ന്ദർ­ഭാ­നു­സാ­രി­യാ­യ അർ­ത്ഥാ­ന്ത­ര­ത്തി­ലേ­യ്ക്കെ­ത്തി. “ഇ­ങ്ങ­നെ ഒരു അർ­ത്ഥ­മെ­ടു­ക്കാ­നു­ള്ള മു­ഖ്യോ­പ­പ­ത്തി മാർ­ക്ക­ണ്ഡേ­യ­ന്റെ ആ ചിരി തന്നെ. ചി­രി­ച്ചു കൊ­ണ്ടു പറഞ്ഞ വാ­ക്കി­നു് ഒ­രി­ക്ക­ലും വാ­ച്യാർ­ത്ഥ­ത്തി­ല­ല്ല­ല്ലോ താ­ല്പ­ര്യം”, എന്നു മാ­രാ­ര്. താ­താ­ജ്ഞ­യാൽ വ­ന­വാ­സി­യാ­യ രാ­മ­നും, നാ­ഭാ­ഗ­ഭ­ഗീ­ര­ഥാ­ദി രാ­ജാ­ക്ക­ളും സ­ത്യ­വ്ര­ത­ത്തി­ലു­റ­ച്ചു­നി­ന്ന­തി­നെ­യും, വാനിൽ വാ­ഴു­ന്ന സ­പ്തർ­ഷി­ക­ളും, പർ­വ്വ­താ­കാ­രി­ക­ളാ­യ ആ­ന­ക­ളും, എല്ലാ ജീ­വി­ജാ­ല­ങ്ങ­ളും ധാ­തൃ­വി­ധി­യ്ക്കു വ­ഴ­ങ്ങി നിൽ­ക്കു­ന്ന­തി­നെ­യും ഉ­ദാ­ഹ­രി­ച്ചു മാർ­ക്ക­ണ്ഡേ­യൻ ഈ വാ­ക്യം പല തവണ ആ­വർ­ത്തി­ക്കു­ന്നു­ണ്ടു്. രാ­മാ­ദി രാ­ജർ­ഷി­മാ­രോ­ടും സ­പ്തർ­ഷി­മാ­രോ­ടു­മൊ­പ്പം തി­ര്യ­ഗ്ജാ­തി­ക­ളാ­യ ഗ­ജ­ങ്ങ­ളെ­യും മ­റ്റെ­ല്ലാ പ്രാ­ണി­ക­ളെ­യും ചേർ­ത്തു­പ­റ­ഞ്ഞ­തി­നാൽ, രാ­മാ­ദി­ക­ളു­ടെ പ്ര­സി­ദ്ധ­മാ­യ സ­ത്യ­വ്ര­തം ഗ­ജ­ങ്ങ­ളു­ടെ­യും മ­റ്റും ധാ­തൃ­നി­ദേ­ശാ­ന­തി­വർ­ത്തി­ത്വ­ത്തോ­ടു തു­ല്യ­മാ­വാ­മെ­ന്നു മാ­രാ­ര് അ­നു­മാ­നി­ക്കു­ന്നു. ഏ­തെ­ങ്കി­ലും വി­കാ­ര­ഭേ­ദ­ത്തി­ന­ടി­പ്പെ­ട്ടു പ­റ­ഞ്ഞു­പോ­യ വാ­ക്കി­ന്റെ പേ­രി­ലു­ള്ള സ­ത്യ­വ്ര­താ­നു­ഷ്ഠാ­നം—ആ­ന­യു­ടെ കീ­ഴ­ട­ക്കം പോലെ—പൗ­രു­ഷ­സ്പർ­ശ­മേ­ല്ക്കാ­ത്ത വി­ധി­വി­ധേ­യ­ത­യ്ക്കു തു­ല്യ­മാ­ണെ­ന്നും അ­തി­നാൽ രാ­ജ്യം വാഴുക സ്വ­ധർ­മ്മ­മാ­യു­ള്ള യു­ധി­ഷ്ഠി­രൻ ചൂ­തു­ക­ളി­യി­ലെ സ­ത്യ­പ്ര­തി­ജ്ഞ­യു­ടെ പേരിൽ രാ­ജ്യം ക­ള­ഞ്ഞു­കു­ളി­ച്ചു ഭാ­ര്യാ­സ­ഹോ­ദ­ര­ന്മാ­രോ­ടു­കൂ­ടി കാ­ട്ടിൽ വ­സി­ക്കു­ന്ന­തു ദുർ­ബ്ബ­ല­ത­യും ത­ന്മൂ­ലം അ­ധർ­മ്മ­വു­മാ­ണെ­ന്നാ­ണു മുനി സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നാ­ണു മാ­രാ­രു­ടെ നി­രീ­ക്ഷ­ണം.

മാ­രാ­രു­ടെ ഏ­റ്റ­വും പേ­രു­കേ­ട്ട കൃതി ഭാ­ര­ത­പ­ര്യ­ട­നം ആ­യി­രി­ക്കും. ഭാ­ര­ത­പ­ര്യ­ട­ന­പ്ര­ബ­ന്ധ­ങ്ങ­ളിൽ ന­ടു­നാ­യ­ക­ത്വം­വ­ഹി­ക്കു­ന്ന­താ­ക­ട്ടെ, ‘നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം’ എന്ന പ്ര­ബ­ന്ധ­വും. മാ­രാ­രു­ടെ പാ­ണ്ഡി­ത്യ­വും, യു­ക്തി­ബോ­ധ­വും, ഋ­ഷി­ക­വി­ഹൃ­ദ­യം ക­ണ്ട­റി­യാ­നു­ള്ള നൈ­പു­ണ്യ­വും ഒ­രേ­പോ­ലെ അ­നു­ഭ­വ­വേ­ദ്യ­മാ­കു­ന്ന ഈ പ­ഠ­ന­ത്തിൽ, മാർ­ക്ക­ണ്ഡേ­യ­സൂ­ക്ത­വ്യാ­ഖ്യാ­ന­ത്തി­ലൂ­ടെ മ­ഹാ­ഭാ­ര­ത­ത്തി­ലെ ധർ­മ്മ­ചി­ന്ത­യ്ക്കു വ്യ­ത്യ­സ്ത­മാ­യൊ­രു മാനം ന­ല്ക­പ്പെ­ട്ടു. ഇ­തി­ഹാ­സ­ക­ഥാ­സ­ന്ദർ­ഭ­ങ്ങൾ ഈ പു­തു­വീ­ക്ഷ­ണ­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ വി­ശ­ക­ല­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു ഭാ­ര­ത­പ­ര്യ­ട­ന­ത്തിൽ. അ­തി­നാൽ­ത്ത­ന്നെ മാ­രാ­രു­ടെ ഈ വ്യാ­ഖ്യാ­നം വ­ള­രെ­യേ­റെ വി­മർ­ശ­ന­ങ്ങൾ­ക്കും വ­ഴി­യൊ­രു­ക്കി. അവയിൽ ശ്ര­ദ്ധേ­യ­മാ­യ വി­മർ­ശ­പ­ഠ­ന­ങ്ങ­ളാ­ണു ഡോ. എം. ലീ­ലാ­വ­തി­യു­ടെ “നേഽശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം” എന്ന ലേ­ഖ­ന­വും, അ­നു­ബ­ന്ധ­ലേ­ഖ­ന­ങ്ങ­ളും.[2],[3] ഭാ­ര­ത­പ­ര്യ­ട­ന­ലേ­ഖ­ന­ത്തെ വിവിധ വീ­ക്ഷ­ണ­കോ­ണു­ക­ളി­ലൂ­ടെ നോ­ക്കി­ക്ക­ണ്ടു മാ­രാ­രു­ടെ വാ­ദ­മു­ഖ­ങ്ങ­ളെ ഖ­ണ്ഡി­ക്കാ­നു­ള്ള സ­വി­സ്ത­ര­മാ­യ ശ്ര­മ­മാ­ണി­തു്. ഒ­റ്റ­വാ­യ­ന­യിൽ, മാ­രാ­രു­ടെ ശ­ക്തി­യു­ക്ത­വാ­ദ­ങ്ങൾ­ക്കു മ­റു­പ­ടി നൽ­കു­ന്നു­വെ­ന്ന തോ­ന്ന­ലു­ള­വാ­ക്കു­ന്ന ഈ പ­ഠ­ന­ങ്ങൾ­ക്കു്, ഒരു സ­മ്പൂർ­ണ്ണ നി­രൂ­പ­ണം ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. മ­ഹാ­ഭാ­ര­ത­ത്തി­ലെ ധർ­മ്മ­വീ­ക്ഷ­ണ­ത്തി­ന്റെ പേരിൽ കാ­ലാ­കാ­ല­ങ്ങ­ളാ­യി മാ­രാ­ര് നേ­രി­ട്ടു പോന്ന വി­മർ­ശ­ന­ങ്ങ­ളു­ടെ ആ­കെ­ത്തു­ക­യാ­യി ഡോ. ലീ­ലാ­വ­തി­യു­ടെ വാ­ദ­ങ്ങ­ളെ ക­രു­താ­മെ­ന്ന­തി­നാൽ, ഭാ­ര­ത­പ­ര്യ­ട­ന­ബാ­ഹ്യേ­തി­ഹാ­സ­രം­ഗ­ങ്ങൾ­കൂ­ടി ഉൾ­പ്പെ­ടു­ത്തി, ഒരു സ­മ­ഗ്ര­അ­പ­ഗ്ര­ഥ­ന­മാ­ണി­വി­ടെ ഉ­ദ്ദേ­ശി­ച്ചി­രി­ക്കു­ന്ന­തു്.

‘നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം’—ബലസ്യ ന ഈശേ ഇതി അ­ധർ­മ്മം ചരേൽ—എന്ന മാ­രാ­രു­ടെ അ­ന്വ­യ­വും, അ­തി­ന്റെ അർ­ത്ഥാ­ന്ത­ര­വും യു­ക്തി­ഭ­ദ്ര­മ­ല്ലെ­ന്നു വാ­ദി­ക്കാ­നാ­വി­ല്ല­ല്ലോ. അ­പ്പോൾ, ആ അ­ന്വ­യ­ത്തി­നു മാ­രാ­ര് ന­ല്കി­യ താ­ത്പ­ര്യാർ­ത്ഥം ഋ­ഷി­വി­വ­ക്ഷ­യ്ക്കെ­തി­രാ­ണെ­ന്നു സ്ഥാ­പി­ക്കാ­നാ­ണു ഡോ. ലീ­ലാ­വ­തി­യു­ടെ ശ്രമം. അതിനു ന­ട­ത്തി­യ വി­പു­ല­മാ­യ സ­ന്നാ­ഹ­ങ്ങൾ ഇ­പ്ര­കാ­രം സം­ഗ്ര­ഹി­ക്കാം.

  1. ‘നേശേ…’ ശ്ലോ­ക­പാ­ദ സ­ന്ദർ­ഭ­ത്തി­ലെ മാർ­ക്ക­ണ്ഡേ­യ­മു­നി­യു­ടെ ഉ­ദാ­ഹ­ര­ണ­ങ്ങൾ­ക്കു മാ­രാ­ര് എ­ടു­ത്ത അർ­ത്ഥം തെ­റ്റെ­ന്നു വാ­ദി­ക്കു­ക. (ഭാഗം 1)
  2. മാ­രാ­രു­ടെ വ്യാ­ഖ്യാ­ന­ത്തി­ലെ ഊന്നൽ വ്യ­ക്തി­യു­ടെ ബ­ല­ബോ­ധ­ത്തി­ലാ­ണു്. അ­പ്പോൾ, യു­ധി­ഷ്ഠി­ര­നു ദൗർ­ബ്ബ­ല്യ­ബോ­ധം ഇ­ല്ലാ­യി­രു­ന്നെ­ന്നു സ്ഥാ­പി­ക്കു­ക. (ഭാഗം 2)
  3. വ­ന­വാ­സ­പ്ര­തി­ജ്ഞ യു­ധി­ഷ്ഠി­രൻ വി­കാ­രാ­വേ­ശ­ത്തിൻ­പു­റ­ത്തു ചെ­യ്തു പോ­യ­താ­ണെ­ന്നും, ചൂ­തു­ക­ളി­ക്ക­മ്പ­മാ­ണു കാ­ര­ണ­മെ­ന്നും മാ­രാ­ര് പ­റ­യു­ന്നു. അ­പ്പോൾ, അതു ‘കമ്പം’ അ­ല്ലെ­ന്നു വാ­ദി­ക്കു­ക. (ഭാഗം 3)
  4. ‘നേശേ…’ ശ്ലോ­ക­പാ­ദ വ്യാ­ഖ്യാ­ന­ത്തി­നു സ­ഹാ­യ­ക­ര­മെ­ന്നു മാ­രാ­ര് ക­ണ്ടെ­ത്തു­ന്ന മറ്റു മ­ഹാ­ഭാ­ര­ത­സ­ന്ദർ­ഭ­ങ്ങ­ളും ശ്ലോ­ക­ങ്ങ­ളും പ്ര­കൃ­ത­ത്തി­നു് അ­നു­യോ­ജ്യ­മ­ല്ലെ­ന്നു തെ­ളി­യി­ക്കു­ക. (ഭാഗം 5)
  5. ഋ­ഷി­സൂ­ക്ത­മാ­യ ‘നേശേ…’ത്തി­ന്റെ മാ­രാ­രു­ടെ വ്യാ­ഖ്യാ­ന­ത്തെ മ­ഹാ­ഭാ­ര­ത­സ­ന്ദർ­ഭ­ത്തിൽ നി­ന്ന­ടർ­ത്തി മാ­റ്റി ലോ­ക­ച­രി­ത്ര­ത്തിൽ പ്ര­തി­ഷ്ഠി­ച്ചാൽ വളരെ തെ­റ്റാ­യ ഒരു സ­ന്ദേ­ശ­മാ­ണു് അതു ന­ല്കു­ന്ന­തെ­ന്നു സ­മർ­ത്ഥി­ക്കു­ക. (ഭാഗം 6)
  6. ഇനി ഇ­തൊ­ന്നും ഫ­ലി­ച്ചി­ല്ലെ­ങ്കിൽ, മാ­രാ­രു­ടെ ശ്ലോ­കാ­ന്വ­യ­പ്ര­കാ­രം ത­ന്നെ­പോ­യി, മാ­രാ­രു­ദ്ദേ­ശി­ക്കാ­ത്ത നിർ­ജ്ജീ­വ­മാ­യ ഒ­രർ­ത്ഥം ആ ശ്ലോ­ക­പാ­ദ­ത്തി­നു ക­ല്പി­ക്കു­ക. (ഭാഗം 4)
ഈ വാ­ദ­ങ്ങ­ളെ ഇവിടെ വി­ശ­ദ­പ­ഠ­ന­വി­ധേ­യ­മാ­ക്കി­യി­രി­ക്കു­ന്നു.
1. പൗ­രു­ഷം കൂ­ടാ­തെ­ക­ണ്ടു ദൈ­വ­വും ഫ­ല­മേ­കി­ടാ!

ദുർ­ബ്ബ­ല­സൂ­ച­ക­മാ­യ വി­ധി­വി­ധേ­യ­താ­വാ­ദ­ത്തി­ന്റെ അ­ടി­ത്ത­റ­യാ­യ ‘ഗജ’, ‘ഭൂത’ ശ­ബ്ദ­ങ്ങൾ സ്വ­ന്തം വാ­ദ­ത്തി­നു് ഉ­പോ­ദ്ബ­ല­ക­മാ­കാൻ വേ­ണ്ടി ‘വെറും’ ആ­ന­ക­ളെ­യും പ്രാ­ണി­ക­ളെ­യു­മാ­ണു വി­വ­ക്ഷി­ക്കു­ന്ന­തെ­ന്നു മാ­രാ­ര് തെ­റ്റി­ദ്ധ­രി­പ്പി­ച്ചു എ­ന്ന­താ­ണു് ഒ­ന്നാ­മ­ത്തെ വാദം. “വാനിൽ വാ­ഴു­ന്ന സ­പ്തർ­ഷി­ക­ളെ­പ്പ­റ്റി­പ്പ­റ­ഞ്ഞ­തി­നു ശേഷം പ­റ­യു­ന്ന ‘മ­ഹാ­ഗ­ജ­ങ്ങൾ’ ദി­ഗ്ഗ­ജ­ങ്ങ­ളാ­ണു്; ‘ഭൂ­ത­ങ്ങൾ’ പ­ഞ്ച­മ­ഹാ­ഭൂ­ത­ശ­ക്തി­ക­ളും. ദി­ഗ്ഗ­ജ­ങ്ങൾ എ­ന്നൊ­രു സ­ങ്ക­ല്പം ഇ­തി­ഹാ­സ പു­രാ­ണ­കാ­വ്യാ­ദി­ക­ളിൽ പ്ര­സി­ദ്ധ­മാ­ണു്. അവ ഭൂ­മി­യെ താ­ങ്ങി­നി­റു­ത്തു­ന്നു എ­ന്നാ­ണു സ­ങ്ക­ല്പം. ‘ധാ­താ­വു വേ­ദ­ത്തിൽ വി­ധി­ച്ച വണ്ണം’ ആണു സ­പ്തർ­ഷി­ക­ളും ദി­ഗ്ഗ­ജ­ങ്ങ­ളും പ­ഞ്ച­മ­ഹാ­ഭൂ­ത­ങ്ങ­ളും പ്ര­വർ­ത്തി­ക്കു­ന്ന­തു്… ഇവ വേ­ദ­ത്തിൽ പ­റ­യു­ന്ന ‘ഋതം’ അഥവാ സത്യം പാ­ലി­ച്ചു­കൊ­ണ്ടു പ്ര­പ­ഞ്ച­ത്തെ നി­ല­നിർ­ത്തു­ന്നു എ­ന്നാ­ണു വ്യാ­ഖ്യാ­നി­ക്കേ­ണ്ട­തു്… ‘ഊ­ക്കാ­ണ്ടു്’, ‘പർ­വ്വ­ത­കൂ­ട­മൊ­ത്തു­വാ­യ്ക്കു­ന്ന കൊ­മ്പു­ള്ള’ എന്ന വി­ശേ­ഷ­ണം കൊ­ണ്ടു പൃ­ഥി­വീ­പാ­ല­ന­മെ­ന്ന ധർ­മ്മം, സത്യം, ഋതം പാ­ലി­ക്കു­ന്ന ദി­ഗ്ഗ­ജ­ങ്ങ­ളാ­ണു വി­വ­ക്ഷി­തം എ­ന്നു­ത­ന്നെ ഗ്ര­ഹി­ച്ചേ തീരൂ… ഉ­റു­മ്പു, തേ­ര­ട്ട, തൊ­ട്ടാ­ലൊ­ട്ടി പോ­ലു­ള്ള പ്രാ­ണി­വർ­ഗ്ഗ­ത്തേ­യാ­ണു ‘ഭൂ­ത­ങ്ങൾ’ കൊ­ണ്ടു വ്യ­പ­ദേ­ശി­ക്കു­ന്ന­തെ­ന്ന വ്യാ­ഖ്യാ­നം സ­ന്ദർ­ഭ­ഗു­രു­ത­യ്ക്കൊ­ട്ടും ചേ­രു­ന്ന­ത­ല്ല.” ഇ­ങ്ങ­നെ പോ­കു­ന്നു ലീ­ലാ­വ­തി­യു­ടെ വാ­ദ­ഗ­തി.

⋄ ⋄ ⋄

ഭാ­ര­ത­പ­ര്യ­ട­നം പൂർ­ണ­മാ­യും സം­സ്കൃ­ത മൂ­ല­ഗ്ര­ന്ഥ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു് എ­ഴു­ത­പ്പെ­ട്ട­തു്.[4] മാ­രാ­രു­ടെ ഗ­ദ്യാ­നു­ഗ­ത­തർ­ജ്ജ­മ­യി­ലൂ­ടെ­യാ­ണു ഭാ­ര­ത­പ­ര്യ­ട­ന­ത്തി­ലെ പ്ര­ശ­സ്ത­മാ­യ ക­ഥാ­സ­ന്ദർ­ഭ­ങ്ങൾ ഇ­തൾ­വി­രി­യു­ന്ന­തു്. എ­ന്നാൽ, ലീ­ലാ­വ­തി ത­ന്റെ­യീ പ്ര­ധാ­ന­പ്പെ­ട്ട വാ­ദ­സ­മർ­ത്ഥ­ന­ത്തി­നാ­യി, മൂ­ല­ഗ്ര­ന്ഥ­വും, മാ­രാ­രു­ടെ തർ­ജ്ജ­മ­യും മാ­റ്റി വെ­ച്ചി­ട്ടു, കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ മ­ഹാ­ഭാ­ര­ത­വി­വർ­ത്ത­നം മാ­ത്ര­മാ­ണു് ആ­ധാ­ര­മാ­ക്കി­യി­രി­ക്കു­ന്ന­തു്.[5] അ­തി­നാൽ, മാർ­ക്ക­ണ്ഡേ­യ­മു­നി­യു­ടെ ദ്വൈ­ത­വ­ന സ­ന്ദർ­ശ­ന­സ­ന്ദർ­ഭ­ത്തി­ന്റെ മൂ­ല­ഗ്ര­ന്ഥ­ഭാ­ഗം, ഭാ­ര­ത­പ­ര്യ­ട­ന­ത്തി­ലെ മാ­രാ­രു­ടെ തർ­ജ്ജ­മ, കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ തർ­ജ്ജ­മ; ഇ­വ­യി­ലേ­യ്ക്കു് ഒന്നു ക­ണ്ണോ­ടി­ക്കാം.

മ­ഹാ­ഭാ­ര­ത­മൂ­ലം:

മാർ­ക­ണ്ഡേ­യ ഉവാച:

“ന താത ഹൃ­ഷ്യാ­മി ന ച സ്മ­യാ­മി;

പ്ര­ഹർ­ഷ­ജോ മാം ഭജതേ ന ദർപഃ

ത­വാ­പ­ദം ത്വ­ദ്യ സ­മീ­ക്ഷ്യ രാമം;

സ­ത്യ­വ്ര­തം ദാ­ശ­ര­ഥിം സ്മ­രാ­മി

സ ചാപി രാജാ സഹ ല­ക്ഷ്മ­ണേ­ന;

വനേ നി­വാ­സം പി­തു­രേ­വ ശാ­സ­നാ­ത്

ധന്വീ ച­രൻ­പാർ­ഥ പുരാ മയൈവ;

ദൃ­ഷ്ടോ ഗി­രേ­രൃ­ഷ്യ­മൂ­ക­സ്യ സാനൗ

സ­ഹ­സ്ര­നേ­ത്ര­പ്ര­തി­മോ മ­ഹാ­ത്മാ;

മയസ്യ ജേതാ ന­മു­ചേ­ശ്ച ഹന്താ

പി­തുർ­നി­ദേ­ശാ­ദ­ന­ഘഃ സ്വ­ധർ­മ്മം;

വനേ വാസം ദാ­ശ­ര­ഥി­ശ്ച­കാ­ര

സ ചാപി ശ­ക്ര­സ്യ സ­മ­പ്ര­ഭാ­വോ;

മ­ഹാ­നു­ഭാ­വഃ സ­മ­രേ­ഷ്വ­ജേ­യഃ

വിഹായ ഭോ­ഗാ­ന­ച­ര­ദ്വ­നേ­ഷു;

നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

നൃ­പാ­ശ്ച നാ­ഭാ­ഗ­ഭ­ഗീ­ര­ഥാ­ദ­യോ;

മ­ഹീ­മി­മാം സാ­ഗ­രാ­ന്താം വി­ജി­ത്യ

സ­ത്യേ­ന തേഽപ്യ­ജ­യം­സ്താ­ത ലോകാ;

ന്നേ­ശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

അ­ലർ­ക­മാ­ഹുർ­ന­ര­വ­ര്യ സന്തം;

സ­ത്യ­വ്ര­തം കാ­ശി­ക­രൂ­ഷ­രാ­ജം

വിഹായ രാ­ഷ്ട്രാ­ണി വസൂനി ചൈവ;

നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

ധാ­ത്രാ വി­ധി­ര്യോ വി­ഹി­തഃ പുരാണ;

സ്തം പൂ­ജ­യ­ന്തോ ന­ര­വ­ര്യ സന്തഃ

സ­പ്തർ­ഷ­യഃ പാർഥ ദിവി പ്ര­ഭാ­ന്തി;

നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

മ­ഹാ­ബ­ലാൻ­പർ­വ്വ­ത­കൂ­ട­മാ­ത്രാ;

ന്വി­ഷാ­ണി­നഃ പശ്യ ഗ­ജാ­ന്ന­രേ­ന്ദ്ര

സ്ഥി­താ­ന്നി­ദേ­ശേ ന­ര­വ­ര്യ ധാതു;

ര്നേ­ശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

സർ­വ്വാ­ണി ഭൂ­താ­നി ന­രേ­ന്ദ്ര പശ്യ;

യഥാ യ­ഥാ­വ­ദ്വി­ഹി­തം വി­ധാ­ത്രാ

സ്വ­യോ­നി­ത­സ്ത­ത്കു­രു­തേ പ്ര­ഭാ­വാ;

ന്നേ­ശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം

സ­ത്യേ­ന ധർ­മ്മേ­ണ യ­ഥാർ­ഹ­വൃ­ത്ത്യാ;

ഹ്രി­യാ തഥാ സർ­വ­ഭൂ­താ­ന്യ­തീ­ത്യ

യശശ്ച തേ­ജ­ശ്ച തവാപി ദീ­പ്തം;

വി­ഭാ­വ­സോർ­ഭാ­സ്ക­ര­സ്യേ­വ പാർഥ

യ­ഥാ­പ്ര­തി­ജ്ഞം ച മ­ഹാ­നു­ഭാ­വ;

കൃ­ച്ഛ്രം വനേ വാ­സ­മി­മം നി­രു­ഷ്യ

തതഃ ശ്രി­യം തേജസാ സ്വേന ദീ­പ്താ;

മാ­ദാ­സ്യ­സേ പാർ­ഥി­വ കൗ­ര­വേ­ഭ്യഃ”

(ആ­ര­ണ്യ­ക­പർ­വ്വം: 26)

ഭാ­ര­ത­പ­ര്യ­ട­ന­ത്തി­ലെ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ അ­നു­ഗ­ത­തർ­ജ്ജ­മ:

മാർ­ക്ക­ണ്ഡേ­യൻ പ­റ­ഞ്ഞു: “ഉണ്ണീ ഞാൻ ഹർ­ഷി­ക്കു­ക­യ­ല്ല, ചി­രി­ക്കു­ക­യു­മ­ല്ല. എ­നി­ക്കു ഹർ­ഷ­ത്തിൽ നി­ന്നു­ണ്ടാ­വു­ന്ന ദർ­പ്പ­മി­ല്ല. നി­ന്റെ ഈ ആ­പ­ത്തു ക­ണ്ടി­ട്ടു ഞാൻ സ­ത്യ­വ്ര­ത­നാ­യ ഭാ­ശ­ര­ഥി­രാ­മ­നെ ഓർ­ത്തു­പോ­കു­ന്നു. ആ രാ­ജാ­വി­നെ­യും, പണ്ടു പി­തൃ­ശാ­സ­ന­ത്താൽ ല­ക്ഷ്മ­ണ­നോ­ടു­കൂ­ടി വി­ല്ലേ­ന്തി കാ­ട്ടിൽ ന­ട­ക്കെ, ഋ­ശ്യ­മൂ­ക­സാ­നു­വിൽ വെ­ച്ചു ഞാൻ കാ­ണു­ക­യു­ണ്ടാ­യി. ഇ­ന്ദ്ര­നൊ­ത്ത പ്ര­ഭാ­വ­മു­ള്ള­വ­നും, യു­ദ്ധ­ത്തിൽ അ­ജ­യ്യ­നു­മാ­യ ആ മ­ഹാ­നു­ഭാ­വ­നും, ഭോ­ഗ­ങ്ങ­ളെ വി­ട്ടു കാ­ടു­ക­ളിൽ തെ­ണ്ടി—നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം (താൻ ബ­ല­ത്തി­നാ­ള­ല്ല എന്നു വ­ന്നാൽ അ­ധർ­മ്മം ചെ­യ്യാം). നാ­ഭാ­ഗൻ ഭ­ഗീ­ര­ഥൻ മു­ത­ലാ­യ രാ­ജാ­ക്ക­ന്മാ­രും ഈ ആ­ഴി­യോ­ള­മു­ള്ള ഊഴി കീ­ഴ­ട­ക്കി­യി­ട്ടു സ­ത്യം­കൊ­ണ്ടു ലോ­ക­രെ­യും കീ­ഴ­ട­ക്കി—നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം… ധാ­താ­വു പണ്ടേ വി­ധി­ച്ചു­വെ­ച്ച വി­ധി­യു­ണ്ട­ല്ലോ, അതിനെ മാ­നി­ച്ചും­കൊ­ണ്ടു സ­ത്തു­ക്ക­ളാ­യ സ­പ്തർ­ഷി­മാർ വാനിൽ വി­ള­ങ്ങു­ന്നു—നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം. ഏറിയ ക­രു­ത്തും കു­ന്നിൻ­കൊ­ടു­മു­ടി­യോ­ളം വ­ലു­പ്പ­വും മി­ക­ച്ച കൊ­മ്പു­ക­ളു­മു­ള്ള ആനകളെ നോ­ക്കൂ, അവയും ധാ­താ­വി­ന്റെ വ­രു­തി­ക്കു നി­ല്ക്കു­ന്നു—നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം. രാ­ജാ­വേ, നോ­ക്കൂ, എല്ലാ പ്രാ­ണി­ക­ളും വിധി വി­ധി­ച്ചു­വെ­ച്ച­തെ­ന്തെ­ല്ലാ­മോ, അ­തൊ­ക്കെ സ്വ­ന്തം വർ­ഗ്ഗ­ത്തി­നും ക­ഴി­വി­നു­മൊ­ത്ത­വ­ണ്ണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു— നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം. സ­ത്യം­കൊ­ണ്ടും ധർ­മ്മം­കൊ­ണ്ടും ത­ക്ക­ന­ട­പ­ടി കൊ­ണ്ടും, ല­ജ്ജ­കൊ­ണ്ടും എല്ലാ പ്രാ­ണി­ക­ളെ­യും ക­വി­ഞ്ഞു നിൽ­ക്കു­ന്ന താ­ങ്കൾ­ക്കു­മു­ണ്ടു സൂ­ര്യ­ന്നൊ­ത്ത കീർ­ത്തി­യും, തേ­ജ­സ്സും. മ­ഹാ­നു­ഭാ­വ, താ­ങ്കൾ ക­രാ­റ­നു­സ­രി­ച്ചു് ഈ വ­ന­വാ­സ­ക്ലേ­ശം ക­ട­ന്നു സ്വ­തേ­ജ­സ്സു­കൊ­ണ്ടു കൗ­ര­വ­രിൽ­നി­ന്നു ദീ­പ്ത­മാ­യ ഐ­ശ്വ­ര്യ­ത്തെ വീ­ണ്ടെ­ടു­ക്കും.”

കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ വി­വർ­ത്ത­നം:

മാർ­ക്ക­ണ്ഡേ­യൻ പ­റ­ഞ്ഞു:

“ഉണ്ണീ, ഹർ­ഷി­പ്പീ­ലെ­ടോ ഞാൻ സ്മയിപ്പീ-​

ലി­ല്ലെൻ ചി­ത്തേ ഹർ­ഷ­മാർ­ന്നു­ള്ള ദർ­പ്പം

അ­ങ്ങ­യ്ക്കി­യ്യാ­പ­ത്തു പാർ­ത്തോർ­ത്തു ദാശ-

രഥി ശ്രീ­രാ­മൻ സ­ത്യ­വാൻ രാമനേ ഞാൻ.

ആ രാ­ജാ­വും ലക്ഷ്മണനോടുകൂടെ-​

ക്കോ­ദ­ണ്ഡി­യാ­യ് താ­ത­വാ­ക്കാ­ലെ കാ­ട്ടിൽ

ചു­റ്റു­ന്ന­താ­യ്ക്ക­ണ്ടു ഞാനൃശ്യമൂക-​

ക്കു­ന്നി­ന്ന­ടി­പ്പാ­ട്ടി­ലാ­യി­ട്ടു മു­ന്നം

സ­ഹ­സ്ര­നേ­ത്ര­പ്ര­തി­മൻ യ­മ­ന്നും

ശാ­സ്താ­വ­വൻ ന­മു­ചി­ദ്വേ­ഷി യോ­ഗ്യൻ

താ­താ­ജ്ഞ കേ­ട്ട­ങ്ങ­ന­ഘൻ സ്വ­ധർ­മ്മം

ച­രി­ച്ച­ല്ലോ കാ­ട്ടി­ലാ രാ­മ­ഭ­ദ്രൻ.

അ­ദ്ദേ­ഹ­മോ ശ­ക്ര­സ­മ­പ്ര­ഭാ­വൻ

മ­ഹാ­നു­ഭാ­വൻ പോ­രി­ലെ­ല്ലാ­മ­ജ­യ്യൻ

ഭോഗം വി­ട്ടും കാനനേ സ­ഞ്ച­രി­ച്ചൂ;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

മ­ന്നോർ­കൾ നാ­ഭാ­ഗ­ഭ­ഗീ­ര­ഥാ­ദ്യ­രീ

മ­ന്നാ­ഴി­യ­റ്റം വ­രെ­യും ജ­യി­ച്ചോർ

സ­ത്യ­ത്താ­ലേ ലോ­ക­മൊ­ക്കെ­ജ്ജ­യി­ച്ചു;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

അ­ളർ­ക്ക­ന­ത്രേ ന­ര­നാ­ഥ­നാ­ര്യൻ

സ­ത്യ­വ്ര­തൻ കാ­ശി­ക­രൂ­ഷ നാഥൻ

നാടും സർ­വ്വ­ദ്ര­വ്യ­വും കൈ­വെ­ടി­ഞ്ഞൂ;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

ധാ­താ­വു വേ­ദ­ത്തിൽ വി­ധി­ച്ച­വ­ണ്ണം

താൻ­ചെ­യ്തു സ­ത്തു­ക്കൾ ന­ര­പ്ര­വീ­ര!

വാ­ഴു­ന്നു സ­പ്തർ­ഷി­കൾ വാ­നി­ലെ­ന്നും;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

ഊ­ക്കാ­ണ്ട­ഹോ പർ­വ്വ­ത­കൂ­ട­മൊ­ത്തു

വാ­യ്ക്കു­ന്ന കൊ­മ്പു­ള്ള മ­ഹാ­ഗ­ജ­ങ്ങൾ

നോ­ക്കൂ വിഭോ, ധാ­തൃ­വി­ധി­ക്കു നി­ല്പൂ;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

ഭൂ­ത­ങ്ങ­ളെ­ല്ലാം നരനാഥ, കാൺക

നി­ല്പൂ വി­ധാ­താ­വു വി­ധി­ച്ച­പോ­ലെ

സ്വ­ജാ­തി­ധർ­മ്മ­പ്പ­ടി­ത­ന്നെ­യെ­ന്നും;

ശ­ക്തൻ­താ­നെ­ന്നോർ­ത്തു ചെ­യ്യൊ­ല്ല­ധർ­മ്മം.

സത്യം ധർ­മ്മം താൻ­ത­നി­ക്കൊ­ത്ത വൃ­ത്തി

ഹ്രീ­യെ­ന്നെ­ല്ലാം കൊ­ണ്ടു­മേ­വർ­ക്കു മേ­ന്മേൽ

പെ­രും­ദീ­പ്തി­പ്പെ­ട്ട തേജസ്സുമങ്ങ-​

യ്ക്ക­ഗ്ന്യർ­ക്ക­ന്മാർ­ക്കൊ­ത്ത­മ­ട്ടു­ണ്ടു പാർ­ത്ഥ!

സത്യം പോ­ല­ങ്ങു­ന്നു പു­ണ്യാ­നു­ഭാ­വ!

ക്ലേ­ശ­ത്തൊ­ടും വ­ന­വാ­സം ക­ഴി­ഞ്ഞാൽ

പി­ന്നെ സ്വൈ­രം കൗ­ര­വ­ന്മാ­രിൽ­നി­ന്നു

തേ­ജ­സ്സേ­ന്തും ശ്രീ­യു­ടൻ­ത­ന്നെ നേടും.”

(വ­ന­പർ­വ്വം: 25)

“ഏറിയ ക­രു­ത്തും (മ­ഹാ­ബ­ലാൻ) കു­ന്നിൻ­കൊ­ടു­മു­ടി­യോ­ളം വ­ലു­പ്പ­വും (പർ­വ്വ­ത­കൂ­ട­മാ­ത്രാൻ) മി­ക­ച്ച കൊ­മ്പു­ക­ളു­മു­ള്ള (വി­ഷാ­ണി­നഃ) ആനകളെ നോ­ക്കൂ (‘പശ്യ, ഗജാൻ’)” എന്ന മാ­രാ­രു­ടെ തർ­ജ്ജ­മ പ­ദാ­നു­പ­ദ­മാ­ണു്. (‘mighty elephants, huge as mountain cliffs and furnished with tusks’—K. M. Ganguli; ‘behold the powerful tuskers, great king, that stand tall as mountain peak’—J. A. B. van Buitenen; ‘tusked and powerful elephants, as large as mountain peaks’—Bibek Debroy; ഈ അ­നു­ഗ­ത­തർ­ജ്ജ­മ­ക­ളെ­ല്ലാം മാ­രാ­രു­ടേ­തു­മാ­യി യോ­ജി­ക്കു­ന്നു).[6],[7],[8] കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ­താ­ക­ട്ടേ പ­ദാ­നു­പ­ദ­ത്തേ­ക്കാ­ളു­പ­രി വൃ­ത്താ­നു­വൃ­ത്ത തർ­ജ്ജ­മ­യാ­ണു്. ‘ഊ­ക്കാ­ണ്ടു്’, ‘പർ­വ്വ­ത­കൂ­ട­മൊ­ത്തു­വാ­യ്ക്കു­ന്ന കൊ­മ്പു­ള്ള’, ‘മഹാ’ഗ­ജ­ങ്ങൾ തു­ട­ങ്ങി ‘ദി­ഗ്ഗ­ജ’ ല­ക്ഷ­ണ­ങ്ങ­ളാ­യി ലീ­ലാ­വ­തി എ­ടു­ത്തു പ­റ­യു­ന്ന­വ, കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ തർ­ജ്ജ­മ­യിൽ ക­ട­ന്നു­വ­രു­ന്ന വി­ശേ­ഷ­ണ­ങ്ങ­ളാ­ണെ­ന്നു കാണാം. ലീ­ലാ­വ­തി­യു­ടെ ലേഖനം ക­ണ്ടാൽ, മാ­രാ­ര് ഈ ഭാഗം തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടെ­ന്ന ഭാ­വ­മേ­യി­ല്ല. രണ്ടു തർ­ജ്ജ­മ­ക­ളും മൂ­ല­ഗ്ര­ന്ഥ­ത്തോ­ടു് ഒ­ത്തു­നേ­ാ­ക്കി പാ­ഠ­ഭേ­ദ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തി­നു പകരം, പ്ര­ഖ്യാ­ത­മാ­യ ഒന്നു ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ന്ന­തു് ഒരു ഗ­വേ­ഷ­ക­യ്ക്കു ക­ര­ണീ­യ­മാ­ണോ? ഇവിടെ മാ­രാ­രു­ടെ പ്ര­വാ­ച­ക­ശ­ബ്ദം ഉ­യ­രു­ന്നു. “വി­വർ­ത്തി­ത­ഗ്ര­ന്ഥ­ങ്ങ­ളെ മൂ­ല­ത്തോ­ടു് ഒ­ത്തു­നോ­ക്കി നി­രൂ­പ­ണം ചെ­യ്യു­ക എന്ന പാ­ര­ത­ന്ത്ര്യം സ്വ­ത­ന്ത്ര തർ­ജ്ജ­മ­ക്കൂ­റ്റു­കാ­രാ­യ ആ­ധു­നി­ക­നി­രൂ­പ­ക­ന്മാർ­ക്കു് അ­സ­ഹ­നീ­യ­മാ­യി­രി­ക്കാം” (നി­രൂ­പ­ക­നാ­യ വ­ള്ള­ത്തോൾ—സാ­ഹി­ത്യ­പ­ര്യ­ട­നം). മൂ­ല­ഗ്ര­ന്ഥ­ത്തോ­ടൊ­പ്പം നി­രൂ­പ­ണം ചെ­യ്തു, തെ­റ്റു­ക­ണ്ടെ­ത്താ­ത്തി­ട­ത്തോ­ളം, മാ­രാ­രു­ടെ പ­ദാ­നു­പ­ദ­തർ­ജ്ജ­മ വഴിയേ തന്നെ പോ­കേ­ണ്ടി വരും. അ­പ്പോൾ, “ഏറിയ ക­രു­ത്തും കു­ന്നിൻ­കൊ­ടു­മു­ടി­യോ­ളം വ­ലു­പ്പ­വും മി­ക­ച്ച കൊ­മ്പു­ക­ളു­മു­ള്ള ആനകൾ” ‘ദി­ഗ്ഗ­ജ’ങ്ങ­ളൊ­ന്നു­മ­ല്ലെ­ന്നു കാണാം. ത­ന്നെ­യു­മ­ല്ല, ഈ വി­ശേ­ഷ­ണ­ങ്ങൾ ദി­ഗ്ഗ­ജ­ല­ക്ഷ­ണ­ങ്ങ­ളാ­യി ക­രു­തി­യാൽ, മ­ഹാ­ഭാ­ര­ത­ത്തിൽ, വി­ശേ­ഷി­ച്ചും യു­ദ്ധ­പർ­വ്വ­ങ്ങ­ളിൽ, ദി­ഗ്ഗ­ജ­ങ്ങ­ളെ മാ­റ്റി­നി­റു­ത്തി വായന മു­ന്നോ­ട്ടു പോ­വാ­ത്ത സ്ഥി­തി­യാ­വും. കാരണം, ‘മാ­തം­ഗാ ഗി­രി­സ­ന്നി­ഭാഃ’; ‘കു­ഞ്ജ­രൈഃ പർ­വ­തോ­പ­മൈഃ’; ‘ശൈ­ലാ­നാം ശി­ഖ­രാ­ണി ദ്വി­പോ­ത്ത­മാഃ’; ‘മഹാഗജ’… തു­ട­ങ്ങി ആനകളെ പർ­വ്വ­ത­ത്തോ­ടും, പർ­വ്വ­ത­ശി­ഖ­ര­ത്തോ­ടു­മൊ­ക്കെ ഉ­പ­മി­ച്ചി­രി­ക്കു­ന്ന ഇ­ട­ങ്ങൾ അ­സം­ഖ്യ­മാ­ണു് അവിടെ. ‘ഗജം ഐ­രാ­വ­തോ­പ­മം’ എന്നു വി­ശേ­ഷി­ക്ക­പ്പെ­ട്ട ചില ശ്രേ­ഷ്ഠ­ഗ­ജ­ങ്ങ­ളെ­യും അവിടെ കാണാം. ഇ­വ­യൊ­ന്നും കാ­ട്ടാ­ന­ക­ളു­ടെ വി­ശേ­ഷ­ണ­ങ്ങ­ളു­മ­ല്ല. അ­ക്ഷൗ­ഹി­ണി­പ­ട­ക­ളി­ലെ ആനകൾ, രാ­ജാ­ക്ക­ളു­ടെ പ­ട­യാ­ന­കൾ തു­ട­ങ്ങി, ഭീമനെ മൃ­ത­തു­ല്യ­നാ­ക്കി­യ ഭ­ഗ­ദ­ത്ത­ന്റെ സു­പ്ര­തീ­ക­യും, ‘അ­ശ്വ­ത്ഥാ­മാ­വു്’ എന്ന പേരു ന­ല്ക­പ്പെ­ട്ടു ഭീ­മ­നാൽ കൊ­ല്ല­പ്പെ­ട്ട ആ­ന­വ­രെ­യു­മു­ണ്ടു് ഈ വി­ശേ­ഷ­ണാർ­ഹ­രാ­യി. ഇനി, ദി­ഗ്ഗ­ജ­ങ്ങ­ളെ­പ്പ­റ്റി മ­ഹാ­ഭാ­ര­ത­ത്തിൽ എ­ന്താ­ണു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തെ­ന്നു നോ­ക്കാം. സ­ഞ്ജ­യൻ പ­റ­യു­ന്നു, “…ലോകം ആ­രാ­ധി­ക്കു­ന്ന ദി­ഗ്ഗ­ജ­ങ്ങൾ; വാമനൻ, ഐ­രാ­വ­തം, സു­പ്ര­തീ­ക, കൂ­ടാ­തെ മ­റ്റൊ­ന്നും. ഈ ആ­ന­ക­ളു­ടെ അ­ള­വു­കൾ ക­ണ­ക്കാ­ക്കാൻ എ­നി­ക്കു ക­ഴി­യി­ല്ല. അ­വ­യു­ടെ നീ­ള­വും, വ­ണ്ണ­വും, പൊ­ക്ക­വും ക­ണ­ക്കാ­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. എല്ലാ ദി­ശ­ക­ളിൽ നി­ന്നും സ്വ­ത­ന്ത്ര­മാ­യി വീ­ശു­ന്ന കാ­റ്റി­നെ ഈ ആനകൾ ത­ങ്ങ­ളു­ടെ ശോ­ഭ­യേ­റി­യ­തും, തു­മ്പു­കൾ താമര പോ­ലു­ള്ള­തും, വ­ഴി­യി­ലു­ള്ള­തൊ­ക്കെ­യും പി­ടി­ച്ചെ­ടു­ക്കു­വാൻ ക­ഴി­വു­ള്ള­തു­മാ­യ, തു­മ്പി­ക്കൈ­ക­ളാൽ പി­ടി­ച്ചെ­ടു­ക്കു­ന്നു. പി­ടി­ച്ചെ­ടു­ത്ത കാ­റ്റു് ആ­ന­ക­ളു­ടെ ഉ­ച്ഛ്വാ­സ­മാ­യി പു­റ­ത്തു­വ­രു­ന്നു. അതു ഭൂ­മി­യിൽ പ­ര­ന്നു ജീവൻ നി­ല­നിർ­ത്തു­ന്നു” (ഭീ­ഷ്മ­പർ­വ്വം: 13). ഇ­പ്ര­കാ­രം, അ­സാ­മാ­ന്യ­ഭാ­വ­ല­ക്ഷ­ണാ­ദി­ക­ളോ­ടെ അ­ഭൗ­മ­മ­ണ്ഡ­ല­ത്തിൽ ച­രി­ക്കു­ന്നു­വെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന ഈ ദി­ഗ്ഗ­ജ­ങ്ങൾ­ക്കു മേൽ­പ­റ­ഞ്ഞ സാ­മാ­ന്യ ആ­ന­ക­ളു­ടെ വി­ശേ­ഷ­ണ­ങ്ങൾ തീർ­ച്ച­യാ­യും ചേ­രി­ല്ല­ല്ലോ.

ഇനി, ‘ഭൂത’ങ്ങ­ളു­ടെ കാ­ര്യം. ‘സർ­വ്വാ­ണി ഭൂ­താ­നി’—എല്ലാ ജീവ/പ്രാ­ണി­ജാ­ല­ങ്ങൾ—എന്ന മു­നി­യു­ടെ പ്ര­യോ­ഗ­വും മ­ഹാ­ഭാ­ര­ത­ത്തി­ലും മ­റ്റും ആ­വർ­ത്തി­ച്ചു വ­രു­ന്ന ഒ­ന്നാ­ണു്. എ­വി­ടെ­യും ‘പ­ഞ്ച­ഭൂ­ത­ങ്ങൾ’ എന്ന അർ­ത്ഥം വ­രു­ന്നി­ല്ല. (‘all creatures’—K. M. Ganguli; ‘various creatures’—J. A. B. van Buitenen; ‘all beings’—Bibek Debroy). മാർ­ക്ക­ണ്ഡേ­യ­സ­മ­സ്യാ­പർ­വ്വ­ത്തിൽ പഞ്ച(മഹാ)ഭൂ­ത­ങ്ങ­ളെ പറ്റി വി­സ്ത­രി­ക്കു­ന്നു­ണ്ടു് (ആ­ര­ണ്യ­ക­പർ­വ്വം: 202). അവിടെ, “ഏതേ പ­ഞ്ച­ദ­ശ ബ്ര­ഹ്മൻ­ഗു­ണാ ഭൂ­തേ­ഷു പ­ഞ്ച­സു; വർ­ത­ന്തേ സർ­വ്വ­ഭൂ­തേ­ഷു യേഷു ലോകാഃ പ്ര­തി­ഷ്ഠി­താഃ—’പ­ഞ്ച­ഭൂ­ത’ങ്ങ­ളിൽ അ­ന്തർ­ല്ലീ­ന­മാ­യ ഈ പ­തി­ന­ഞ്ചു ഗു­ണ­ങ്ങൾ ലോ­ക­ങ്ങൾ നി­ല­നി­ല്ക്കു­ന്ന ‘എല്ലാ ജീവി’ക­ളി­ലു­മു­ണ്ടു്”, എന്നു പ­റ­യു­ന്നി­ട­ത്തു പഞ്ച-​സർവ്വ-ഭൂതങ്ങളെ വ്യ­ക്ത­മാ­യി വി­വേ­ചി­ച്ചി­രി­ക്കു­ന്നു. കൂ­ടാ­തെ, “സ്വ­ന്തം വർ­ഗ്ഗ­ത്തി­നും ക­ഴി­വി­നു­മൊ­ത്ത­വ­ണ്ണം” എന്ന മു­നി­വ­ച­നം പ്രാ­ണി­വർ­ഗ്ഗ­ത്തെ­ക്കു­റി­ച്ച­ല്ല; പ­ഞ്ച­ഭൂ­ത­ങ്ങ­ളെ­ക്കു­റി­ച്ചാ­ണെ­ങ്കിൽ, പ­ഞ്ച­ഭൂ­ത­ങ്ങൾ­ക്കെ­ന്തു വർ­ഗ്ഗം/ജാതി? എ­ന്നും ലീ­ലാ­വ­തി വി­ശ­ദീ­ക­രി­ക്കേ­ണ്ടി വരും.

മാർ­ക്ക­ണ്ഡേ­യ­നി­ദർ­ശ­ന­ങ്ങ­ളെ സം­ബ­ന്ധി­ച്ച ശ്രീ വി. വി. ഗോ­വി­ന്ദൻ­നാ­യ­രു­ടെ ഒരു നി­രീ­ക്ഷ­ണം ഇവിടെ പ്ര­സ­ക്ത­മാ­ണു്. “സ­പ്തർ­ഷി­മാ­രെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ‘ദിവി’ എന്നു പ­റ­യു­ന്ന മാർ­ക്ക­ണ്ഡേ­യൻ മ­ഹാ­ഗ­ജ­ങ്ങ­ളെ­ക്കു­റി­ച്ചു (തു­ടർ­ന്നു സർ­വ്വ­ഭൂ­ത­ങ്ങ­ളെ­ക്കു­റി­ച്ചും) പ­റ­യു­മ്പോൾ ‘പശ്യ’—നോ­ക്കൂ— എ­ന്നെ­ടു­ത്തു­പ­റ­യു­ന്നു­ണ്ടു്. ‘എ­ന്തി­ന്നു് അത്ര അ­ക­ലെ­യൊ­ക്കെ പോ­കു­ന്നു?, ചു­റ്റു­വ­ട്ട­ത്തു് ഒ­ന്നു് ക­ണ്ണോ­ടി­ച്ചാ­ലും ഇ­തു­ത­ന്നെ കാണാം’ എ­ന്ന­താ­ണു ഋ­ഷി­യു­ടെ ആശയം എ­ന്നു് തോ­ന്നും.[9] ”ഇതു് ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ടെ സർ­വ്വ­സാ­ധാ­ര­ണ­ത­യി­ലേ­യ്ക്കാ­ണ­ല്ലോ വിരൽ ചൂ­ണ്ടു­ന്ന­തു്.

നി­രീ­ക്ഷി­ച്ചാൽ, മാർ­ക്ക­ണ്ഡേ­യ­മു­നി­യു­ടെ നി­ദർ­ശ­ന­ങ്ങൾ യു­ക്തി­സ­ഹ­മാ­യ ഒരു ക്രമം പി­ന്തു­ട­രു­ന്ന­താ­യി കാണാം. ആദ്യ ഗ­ണ­ത്തിൽ ശ്രീ­രാ­മ­നാ­ഭാ­ഗ­ഭ­ഗീ­ര­ഥാ­ദി മാനവർ, ര­ണ്ടാ­മ­താ­യി, സ­പ്തർ­ഷി­ക­ളുൾ­പ്പെ­ടു­ന്ന വാനവർ, മൂ­ന്നാ­മ­താ­യി, ഗ­ജ­ങ്ങ­ളുൾ­പ്പെ­ടു­ന്ന തി­ര്യ­ഗ്ജാ­തി. തു­ടർ­ന്നു സാ­മാ­ന്യ­വ­ത്ക­രി­ച്ച്, “എല്ലാ പ്രാ­ണി­ക­ളും വിധി വി­ധി­ച്ചു­വെ­ച്ച­തെ­ന്തെ­ല്ലാ­മോ, അ­തൊ­ക്കെ, സ്വ­ന്തം വർ­ഗ്ഗ­ത്തി­നും ക­ഴി­വി­നു­മൊ­ത്ത­വ­ണ്ണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു; നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം” എന്നു പ­റ­യു­ന്നു. ഈ ‘പ്രാ­ണി­കൾ’ ലീ­ലാ­വ­തി പ­റ­യു­ന്ന­തു­പോ­ലെ ‘പ­ഞ്ച­ഭൂ­ത’ങ്ങ­ളു­മ­ല്ല; ‘ഉ­റു­മ്പു, തേ­ര­ട്ട, തൊ­ട്ടാ­ലൊ­ട്ടി’ പോ­ലു­ള്ള കീ­ട­ങ്ങ­ളു­മ­ല്ല. മാ­ന­വ­വാ­ന­വ­തി­ര്യ­ക്കു­കൾ; എ­ല്ലാ­മുൾ­പ്പെ­ടു­ന്ന­തിൽ. ഓരോ വി­ഭാ­ഗ­ത്തി­ലെ­യും ശ്രേ­ഷ്ഠ­രെ മുനി പ്ര­ത്യേ­ക­മെ­ടു­ത്തു പ­റ­ഞ്ഞി­രി­ക്കു­ന്നു എന്നു മാ­ത്രം. അ­തു­പോ­ലെ­ത­ന്നെ, മാനവർ, വാനവർ, തി­ര്യ­ക്കു­കൾ; ഇ­വ­യി­ലെ ശ്രേ­ഷ്ഠ­രെ കൃ­ത്യ­മാ­യി പേ­രെ­ടു­ത്തു പ­റ­യു­ക­യും ലീ­ലാ­വ­തി വി­വ­രി­ക്കു­ന്ന ദി­ഗ്ഗ­ജ­ങ്ങ­ളെ­യും പ­ഞ്ച­ഭൂ­ത­ങ്ങ­ളെ­യും മാ­ത്രം ഋഷി അ­നു­മാ­ന­വി­ധേ­യ­മാ­ക്കു­ക­യും ചെ­യ്തു എ­ന്നും ക­രു­തു­ക­വ­യ്യ.

“ധാ­ത്രാ വി­ധി­ര്യോ വി­ഹി­തഃ പുരാണ” എന്ന ശ്ലോ­ക­പാ­ദ­ത്തി­ലെ, ‘പുരാണ’ ശ­ബ്ദ­ത്തി­നു, വാ­ച്യാർ­ത്ഥ­ത്തി­നു പകരം, കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ പ­റ­യു­ന്ന ‘വേദം’ എന്ന ലാ­ക്ഷ­ണി­കാർ­ത്ഥം എ­ടു­ത്താ­ണു് ലീ­ലാ­വ­തി, ‘ധാ­താ­വു പണ്ടേ വി­ധി­ച്ചു­വെ­ച്ച വിധി’യെ ‘വേ­ദ­ത്തിൽ പ­റ­യു­ന്ന ഋതം’ ആയി വി­വ­രി­ക്കു­ന്ന­തു്. എ­ങ്കിൽ, വേദം ചമച്ച ബ്ര­ഹ്മാ­വു് തന്നെ വി­ധി­വി­ധേ­യ­ത­യെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു് എ­പ്ര­കാ­ര­മെ­ന്നു വഴിയേ കാണാം.

ആനകൾ ‘ധാ­താ­വി­ന്റെ വ­രു­തി­ക്കു നി­ല്ക്കു­ന്നു’ എന്നു പ­റ­യു­മ്പോൾ മെ­രു­ക്ക­പ്പെ­ട്ട ആ­ന­ക­ളാ­ണ­ല്ലോ സ്വാ­ഭാ­വി­ക­മാ­യും വി­വ­ക്ഷി­തം. ഈ വി­വ­ക്ഷ ത­ന്നെ­യാ­ണു ഭീ­ഷ്മർ പ­രാ­മർ­ശി­ക്കു­ന്ന ‘ക്ഷ­മ­യു­ള്ള ആന’യി­ലു­മു­ള്ള­തു് (“മൃ­ദു­വാ­യ രാ­ജാ­വു് ക്ഷ­മ­യു­ള്ള ആ­ന­യെ­പ്പോ­ലെ അ­ധർ­മ്മാ­ത്മാ­വാ­ണു്” (ശാ­ന്തി­പർ­വ്വം: 56)). ‘ഗജ’ശബ്ദം കാ­ട്ടാ­ന­യെ­യും സൂ­ചി­പ്പി­ക്കാ­മ­ല്ലോ എന്നു ലീ­ലാ­വ­തി പി­ന്നീ­ടു വാ­ദി­ക്കു­ന്നു­ണ്ടു്. ആ­ന­യു­ടെ പേ­രി­ലു­ള്ള രാ­ജ­ധാ­നി­യും, (ഹാ­സ്തി­ന­പു­രം/നാ­ഗ­പു­രം), ആനയും, ആ­ന­ച്ച­ങ്ങ­ല­യു­മൊ­ക്കെ കൊ­ടി­യ­ട­യാ­ള­ങ്ങ­ളാ­യു­ള്ള രാ­ജാ­ക്ക­ന്മാ­രും (ദു­ര്യോ­ധ­നൻ, കർ­ണ്ണൻ), ‘ഐ­രാ­വ­തോ­പ­മ’വും, ‘പർ­വ്വ­തോ­പ­മ’വുമായ ‘മഹാഗജ’ങ്ങൾ രാ­ജ­സ­മ്പ­ത്തി­ന്റെ ഭാ­ഗ­മാ­വു­മാ­യി­രു­ന്ന കാ­ല­ഘ­ട്ട­ത്തിൽ, മെ­രു­ക്ക­പ്പെ­ട്ട/പ­രി­ശീ­ലി­ക്ക­പ്പെ­ട്ട ആനകളെ ത­ന്നെ­യാ­ണു തി­ര്യ­ഗ്ജാ­തി­യിൽ ശ്രേ­ഷ്ഠ­രാ­യി ക­ണ­ക്കാ­ക്കി­യി­രു­ന്ന­തെ­ന്നു ക­രു­താം. രാ­ജ­സൂ­യ­ത്തി­ലെ കാ­ഴ്ച­ദ്ര­വ്യ­ങ്ങ­ളും (ഉ­ത്ത­മ­കാ­ഴ്ച­ദ്ര­വ്യ­ങ്ങ­ളു­മാ­യി വ­രു­ന്ന­വർ­ക്കേ പ്ര­വേ­ശ­ന­മു­ള്ളൂ എന്നു ദ്വാ­ര­പാ­ല­ക­ന­റി­യി­ക്കു­മ്പോൾ ആനകളെ കാ­ഴ്ച­വെ­ച്ചാ­ണു രാ­ജാ­ക്ക­ന്മാർ അ­ക­ത്തു ക­യ­റു­ന്ന­തു്—സ­ഭാ­പർ­വ്വം: 48), ദ്യൂ­ത­ത്തി­ലെ യു­ധി­ഷ്ഠി­ര­ന്റെ പ­ണ­യ­ങ്ങ­ളും (ആനകളെ മ­റ്റു് അ­മൂ­ല്യ വ­സ്തു­ക്ക­ളു­ടെ അതേ നി­ല­യി­ലാ­ണു പ­ണ­യ­മാ­യി നി­റു­ത്തു­ന്ന­തു്) ഈ വ­സ്തു­ത വെ­ളി­വാ­ക്കു­ന്നു­ണ്ടു്. അ­തി­നാൽ മു­നി­യു­ടെ വി­വ­ക്ഷ മ­റി­ച്ചാ­വാൻ വ­ഴി­യി­ല്ല.

പ്രാ­ണി­ക­ളു­ടെ വി­ധി­വി­ധേ­യ­ത­യെ മാ­രാ­ര് രാ­മ­ന്റെ സ­ത്യ­വ്ര­ത­വു­മാ­യി തു­ല­ന­പ്പെ­ടു­ത്തി­യ­തു് ‘അ­സ­ഹ­നീ­യ’മെ­ന്നു ലീ­ലാ­വ­തി വി­ശേ­ഷി­പ്പി­ക്കു­ന്നി­ട­ത്താ­ണു, ഗ­ജ­ങ്ങ­ളെ ദി­ഗ്ഗ­ജ­ങ്ങ­ളും, സർ­വ­ഭൂ­ത­ങ്ങ­ളെ പ­ഞ്ച­ഭൂ­ത­ങ്ങ­ളും ആ­ക്കാൻ ലീ­ലാ­വ­തി­ക്കു­ള്ള പ്ര­ചോ­ദ­നം വ്യ­ക്ത­മാ­വു­ന്ന­തു്. പ്രാ­ണി­യ്ക്കു ‘കീട’മെന്ന അർ­ത്ഥ­മെ­ടു­ത്താ­ണു ലീ­ലാ­വ­തി ഇ­ങ്ങ­നെ പ­റ­യു­ന്ന­തു്. എ­ന്നാൽ, പ്രാ­ണ­നു­ള്ള­തെ­ന്തും ‘പ്രാ­ണി’യാ­ണ­ല്ലോ! ഈ അർ­ത്ഥം ത­ന്നെ­യാ­ണു മാ­രാ­രെ­ടു­ക്കു­ന്ന­തും. “…മ­ഹാ­ത്മാ­ക്ക­ളെ വെ­വ്വേ­റെ എ­ടു­ത്തു­പ­റ­യാൻ മി­ന­ക്കെ­ടാ­തെ, എല്ലാ പ്രാ­ണി­ക­ളേ­യും പ­റ്റി­യു­ള്ള ആ ഒ­രൊ­റ്റ ശ്ലോ­കം കൊ­ണ്ടു ക­ഴി­ക്കാ­മാ­യി­രു­ന്നി­ല്ലേ?” എന്നു പ­റ­യു­ന്നി­ട­ത്തു് ഇതു വ്യ­ക്ത­മാ­ണ­ല്ലോ.

‘താൻ ബ­ല­ത്തി­നാ­ള­ല്ലെ­ന്നു വെ­ച്ചു ചെ­യ്യു­ന്ന­തു് അ­ധർ­മ്മ­മാ­ണു്” എന്ന വ്യാ­ഖ്യാ­ന­ത്തിൽ ജീ­വി­ക­ളു­ടെ വി­ധി­വി­ധേ­യ­ത­യെ­യാ­ണ­ല്ലോ എ­ടു­ത്തു­കാ­ട്ടു­ന്ന­തു്. അ­കർ­മ്മ­ണ്യ­ത­യു­ടെ തണൽ തേ­ടു­ന്ന ഈ വി­ധി­വി­ധേ­യ­ത്വ­ത്തെ ഇ­തി­ഹാ­സ­ത്തി­ലെ­ങ്ങും മ­ഹ­ത്ത്വ­വ­ല്ക­രി­ച്ചി­ട്ടി­ല്ല. വി­ധി­യോ പൗ­രു­ഷ­മോ മ­ഹ­ത്ത­രം?, എന്ന യു­ധി­ഷ്ഠി­ര­ന്റെ ചോ­ദ്യ­ത്തി­നു മ­റു­പ­ടി­യാ­യി, ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു ബ്ര­ഹ്മാ­വും വ­സി­ഷ്ഠ­നും ന­ട­ത്തി­യ സം­ഭാ­ഷ­ണം ഭീ­ഷ്മർ വി­വ­രി­ക്കു­ന്നു­ണ്ടു് (അ­നു­ശാ­സ­ന­പർ­വ്വം: 6). പൗ­രു­ഷ­മാ­കു­ന്ന പാ­ട­ത്തു വി­ത­യ്ക്ക­പ്പെ­ട്ട വി­ത്താ­യാ­ണു വി­ധി­യെ ബ്ര­ഹ്മാ­വു് വി­വ­രി­ക്കു­ന്ന­തു്. പൗ­രു­ഷ­മി­ല്ലെ­ങ്കിൽ വിധി നി­ഷ്ഫ­ല­മാ­കു­ന്നു. ‘ജ്യോ­തിർ­ഗ്ഗ­ണ­ങ്ങൾ, ദേ­വ­ന്മാർ, നാ­ഗ­ന്മാർ, യ­ക്ഷ­ന്മാർ, ച­ന്ദ്രൻ, സൂ­ര്യൻ, മാ­രു­തൻ; ഇ­വ­രെ­ല്ലാ­വ­രും മർ­ത്ത്യ­ത­യിൽ നി­ന്നു ദൈ­വി­ക­ത­യി­ലേ­യ്ക്കു് ഉ­യർ­ന്ന­തു പൗ­രു­ഷം കൊ­ണ്ടാ­ണു്. അ­പ്ര­കാ­രം­ത­ന്നെ, അർ­ത്ഥം, മി­ത്ര­വർ­ഗ്ഗം, സ­മൃ­ദ്ധി, കു­ല­മേ­ന്മ, ഐ­ശ്വ­ര്യം ഇവയും കാ­ര്യ­പ്രാ­പ്തി കൊ­ണ്ടേ നേ­ടാ­നാ­വൂ. സു­ഖ­സ­മ്പ­ത്തു­കൾ; നി­ഷ്ക്രി­യ­നും, ക്ലീ­ബ­നും, ലു­ബ്ധ­നും, അ­ല­സ­നും, അ­ബ­ല­നും ല­ഭി­ക്കി­ല്ല… മ­നു­ഷ്യ­പ്ര­യ­ത്നം കൂ­ടാ­തെ വി­ധി­യെ മാ­ത്രം പി­ന്തു­ട­രു­ന്ന­വൻ വ്യർ­ത്ഥ­നാ­ണു്’, തു­ട­ങ്ങി പൗ­രു­ഷ­ത്തി­ന്റെ അ­നി­വാ­ര്യ­ത സാ­ധാ­ര­ണ­വും അ­സാ­ധാ­ര­ണ­വു­മാ­യ സകല ജീ­വി­ത­വ്യാ­പാ­ര­ങ്ങ­ളി­ലും ബ്ര­ഹ്മാ­വു് വി­വ­രി­ക്കു­ന്നു. ഇ­വ­യോ­ടൊ­പ്പം, പൗ­രു­ഷ­ത്തി­ന്റെ പ്രാ­ധാ­ന്യം വെ­ളി­വാ­ക്കു­ന്ന മ­റ്റു­ദാ­ഹ­ര­ണ­ങ്ങ­ളും ബ്ര­ഹ്മാ­വു് നി­ര­ത്തു­ന്നു­ണ്ടു്. ‘പൗ­രു­ഷ­ത്താ­ലാ­ണു് അമൃതം ല­ഭ്യ­മാ­യ­തു്, പൗ­രു­ഷ­ത്താൽ തന്നെ ദൈ­ത്യ­രെ കൊ­ല­പ്പെ­ടു­ത്തി­യ­തും, പൗ­രു­ഷ­ത്താൽ ഇ­ന്ദ്രൻ സ്വർ­ഗ്ഗ­ത്തി­ലും ഭൂ­മി­യി­ലും പ­ര­മാ­ധി­കാ­രം നേടി…’, ‘ബു­ദ്ധി­മാ­നെ­ങ്കി­ലും, പൗ­രു­ഷ­മി­ല്ലാ­ത്ത രാ­ജാ­വു്, വി­ഷ­മി­ല്ലാ­ത്ത പാ­മ്പി­നെ­പ്പോ­ലെ­യാ­ണു, ശ­ത്രു­ക്കൾ അയാളെ മ­റി­ക­ട­ക്കു­ന്നു’, തു­ട­ങ്ങി­യ പൗ­രു­ഷ­ത്തെ കീർ­ത്തി­ക്കു­ന്ന ബൃ­ഹ­സ്പ­തി വ­ച­ന­ങ്ങ­ളും ഭീ­ഷ്മർ ഉ­ദ്ധ­രി­ക്കു­ന്നു­ണ്ടു് (ശാ­ന്തി­പർ­വ്വം: 58).

ഇ­തി­ഹാ­സ­ക­ഥാ­പാ­ത്ര­ങ്ങ­ളിൽ, ഭീ­ഷ്മ­രും കൃ­ഷ്ണ­നും പൗ­രു­ഷ­ത്തി­ന്റെ ജീ­വ­ത്സ്വ­രൂ­പ­ങ്ങ­ളാ­യി­രു­ന്നു. പാ­ണ്ഡ­വ­പ­ക്ഷ­ത്താ­ണു ധർ­മ്മം എ­ന്ന­റി­ഞ്ഞു കൊ­ണ്ടു­ത­ന്നെ, കൗ­ര­വ­പ­ക്ഷ­ത്തി­ന്റെ സേ­നാ­പ­ത്യ­മേ­റ്റെ­ടു­ത്തു പ­ത്തു­ദി­വ­സം അ­ത്യു­ഗ്ര­മാ­യി പൊ­രു­തി വീണ ഭീ­ഷ്മ­രും; യു­ദ്ധ­ത്തിൽ നേർ­വ­ഴി­യി­ലൂ­ടെ ഒ­രി­ക്ക­ലും കൊ­ല്ലാ­നാ­വാ­ത്ത ദു­ര്യോ­ധ­ന­നെ­യും, ഭീ­ഷ്മാ­ദി­മ­ഹാ­ര­ഥ­ന്മാ­രെ­യും, ‘പല ഉ­പാ­യ­ങ്ങൾ­കൊ­ണ്ടും, ക­ള്ള­പ്പ­ണി­കൾ­കൊ­ണ്ടും’ (ശ­ല്യ­പർ­വ്വം: 60) കൊ­ല­പ്പെ­ടു­ത്തു­വാൻ പാ­ണ്ഡ­വർ­ക്കു് ഉൾ­ക്ക­രു­ത്തു നൽകിയ കൃ­ഷ്ണ­നും; അ­ധർ­മ്മ­ഭീ­തി­കൂ­ടാ­തെ, പൗ­രു­ഷ­ത്തി­ന്റെ വഴി തേ­ടി­യ­വ­രാ­ണു്. മ­ര­ണ­ശ­യ്യ­യിൽ കി­ട­ക്കു­ന്ന ഭീ­ഷ്മ­രു­ടെ അ­ടു­ത്തു ധർ­മ്മോ­പ­ദേ­ശം തേ­ടി­യെ­ത്തു­ന്ന യു­ധി­ഷ്ഠി­ര­നോ­ടു പ്രാ­രം­ഭ­മാ­യി തന്നെ ഭീ­ഷ്മർ പ­റ­യു­ന്ന­തി­പ്ര­കാ­ര­മാ­ണു്. “ഊർ­ജ്ജി­ത­മാ­യ പൗ­രു­ഷം കൊ­ണ്ട­ല്ലാ­തെ, വെറും വി­ധി­കൊ­ണ്ടു രാ­ജാ­വി­നു തന്റെ ല­ക്ഷ്യ­ങ്ങൾ നി­റ­വേ­റ്റാ­നാ­വി­ല്ല. വി­ധി­യും പൗ­രു­ഷ­വും; ഇവ ര­ണ്ടും സാർ­വ്വ­മെ­ങ്കി­ലും, പൗ­രു­ഷം വി­ധി­യെ­ക്കാൾ ശ്രേ­ഷ്ഠ­മാ­ണെ­ന്നു ഞാൻ ക­രു­തു­ന്നു” (ശാ­ന്തി­പർ­വ്വം: 56). അ­കർ­മ്മ­ണ്യ­വാ­ദി­യെ ദുർ­ബ്ബ­ല­നെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന കൃ­ഷ്ണ­നെ മാ­രാ­ര് ഉ­ദ്ധ­രി­ക്കു­ന്നു­ണ്ടു്. മ­ഹാ­ഭാ­ര­ത­ക­ഥ­യിൽ ഭാ­ഗ­ഭാ­ക്കു­ക­ളാ­യ­വർ മി­ക്ക­വ­രും ഇ­പ്ര­കാ­രം കർ­മ്മ­വീ­ര­രും, പൗ­രു­ഷ­വാ­ദി­ക­ളു­മാ­ണു്. വി­ധി­യു­ടെ അ­ധീ­ശ­ത്വ­ത്തെ പു­ണ­രു­ന്ന­താ­യി കാ­ണു­ന്ന രണ്ടു ക­ഥാ­പാ­ത്ര­ങ്ങൾ ധൃ­ത­രാ­ഷ്ട്ര­രും, യു­ധി­ഷ്ഠി­ര­നു­മാ­ണു്. എ­ന്നാൽ, ഇവർ രണ്ടു പേ­രു­ടെ­യും വി­ധി­വി­ധേ­യ­ത­യ്ക്കു പി­ന്നിൽ അ­വ­രു­ടെ വ്യ­ക്തി­ദൗർ­ബ്ബ­ല്യ­ങ്ങ­ളാ­യി­രു­ന്നു­വെ­ന്നു ന­മു­ക്കു കാണാം (ഭാഗം 2, 3).

2. കർ­ണ്ണ­കൈ­വേ­ഗ­മോർ­ക്ക­യാൽ എ­നി­ക്കു­റ­ക്ക­വും­കൂ­ടി വ­രു­ന്നി­ല്ലാ വൃ­കോ­ദ­ര!

യു­ധി­ഷ്ഠി­ര­നു ദൗർ­ബ്ബ­ല്യ­ബോ­ധം ഇ­ല്ലാ­യി­രു­ന്നെ­ന്ന വാ­ദ­മാ­ണു ശ്രീ­മ­തി ലീ­ലാ­വ­തി അ­ടു­ത്ത­താ­യി മു­മ്പോ­ട്ടു വ­യ്ക്കു­ന്ന­തു്. ബ­ലാ­ബ­ല­ബോ­ധ­മാ­ണു ധർ­മ്മാ­ധർ­മ്മ­ങ്ങ­ളെ നി­ശ്ച­യി­ക്കു­ന്ന­തു് എന്ന മാ­രാ­രു­ടെ വാ­ദ­ത്തെ ഖ­ണ്ഡി­ക്ക­ണ­മെ­ങ്കിൽ ഈ പ്ര­തി­വാ­ദം കൂ­ടി­യേ തീരൂ! കിർ­മ്മീ­ര­വ­ധ­ക­ഥ കേ­ട്ടു പാ­ണ്ഡ­വ­ബ­ല­മോർ­ത്തു സം­ഭീ­ത­നാ­യ ധൃ­ത­രാ­ഷ്ട്ര­രു­ടെ നെ­ടു­വീർ­പ്പും, പാ­ണ്ഡ­വർ ഗ­ന്ധർ­വ്വ­രു­ടെ മേൽ വിജയം വ­രി­ച്ച­തും, “സത്യം ശ്രേ­ഷ്ഠം പാ­ണ്ഡ­വാ” എന്ന വി­ദു­ര­വ­ച­ന­വും, “ധർ­മ്മം പരം പാ­ണ്ഡ­വാ” എന്ന കൃ­ഷ്ണ­ന്റെ ആ­ഹ്വാ­ന­വും, മാർ­ക്ക­ണ്ഡേ­യ­മു­നി­യു­ടെ ര­ണ്ടാം സ­ന്ദർ­ശ­ന­ത്തിൽ “താൻ ആദ്യം വ­ന്ന­പ്പോൾ പാ­ണ്ഡ­വർ ബ­ല­ബോ­ധ­മി­ല്ലാ­ത്ത­വ­രെ­ന്നു ധ്വ­നി­പ്പി­ച്ച­താ­യി ആ­രെ­ങ്കി­ലും ആ­രോ­പി­ക്കു­ക­യാ­ണെ­ങ്കിൽ അ­തി­നു­ള്ള മുൻ­കൂർ മ­റു­പ­ടി­യാ­യി”, അവർ “അ­തി­വീ­ര്യ­രും, ദി­വ്യ­മാ­യ ഓ­ജ­സ്സു­ള്ള­വ­രും, നൽ­ദേ­ഹ­ബ­ലം പെ­രു­ത്തോ­രു­മാ­ണെ­ന്നു” പ­റ­ഞ്ഞ­തു­മൊ­ക്കെ­യാ­ണു തെ­ളി­വു­കൾ.

⋄ ⋄ ⋄

ഭാ­ര­ത­പ­ര്യ­ട­ന­ത്തി­ലെ ‘കി­രാ­ത­മൂർ­ത്തി’ പ്ര­ബ­ന്ധം ഒ­രാ­വർ­ത്തി വാ­യി­ച്ചാൽ ഈ വാ­ദ­ങ്ങൾ­ക്കെ­ല്ലാം മ­റു­പ­ടി­യാ­യി! പാ­ണ്ഡ­വ­രു­ടെ ബ­ല­മോർ­ത്തി­ട്ടു ധൃ­ത­രാ­ഷ്ട്രർ നെ­ടു­വീർ­പ്പെ­ട്ടെ­ങ്കിൽ, കൗ­ര­വ­പ­ക്ഷ­ശ­ക്തി­യോർ­ത്തു (വ­ന­വാ­സാ­രം­ഭ­കാ­ല­ത്ത്) നെ­ടു­വീർ­പ്പെ­ടു­ന്ന യു­ധി­ഷ്ഠി­ര­നെ ന­മു­ക്ക­വി­ടെ കാണാം.

“‘ഭീ­ഷ്മ­ദ്രോ­ണ­കൃ­പ­ന്മാർ ന­മ്മോ­ടു സ­മ­മാ­യി പെ­രു­മാ­റു­ന്നു­ണ്ടെ­ങ്കി­ലും, അ­വർ­ക്കു് ഉണ്ട ചോ­റി­ന്റെ കടം വീ­ട്ടേ­ണ്ട­തു­ണ്ടു്; അതവർ പ്രാ­ണൻ ക­ള­ഞ്ഞും വീ­ട്ടും. ഇ­വ­രൊ­ക്കെ ദി­വ്യാ­സ്ത്ര­ങ്ങ­ള­റി­യു­ന്ന­വ­രും ദേ­വ­ന്മാർ­ക്കു­പോ­ലും ദുർ­ജ്ജ­യ­രു­മാ­ണു്. ഇ­വ­രെ­യെ­ല്ലാം ജ­യി­ക്കാ­തെ നി­ന­ക്കൊ­റ്റ­യ്ക്കു ദു­ര്യോ­ധ­ന­നെ കൊ­ല്ലാൻ­കി­ട്ടു­ക­യൊ­ന്നു­മി­ല്ല. വൃ­കോ­ദ­ര, എല്ലാ വി­ല്ലാ­ളി­ക­ളി­ലും ക­വി­ഞ്ഞു­നി­ല്ക്കു­ന്ന സൂ­ത­പു­ത്ര­ന്റെ കൈ­മി­ടു­ക്കു് ഓർ­ത്തോർ­ത്തു് എ­നി­ക്കു­റ­ക്കം വ­രു­ന്നി­ല്ല’.

ഇതു കേ­ട്ട­പ്പോൾ അ­ത്യ­മർ­ഷ­ണ­നാ­യ ഭീ­മ­സേ­നൻ ഒരു ഞെ­ട്ട­ലോ­ടെ മ­ന­സ്സു­കെ­ട്ടു മി­ണ്ടാ­തി­രി­പ്പാ­യി.

ഇ­വ­രി­ങ്ങ­നെ സം­സാ­രി­ച്ചി­രി­ക്കെ, മ­ഹാ­യോ­ഗി­യാ­യ വ്യാ­സൻ അ­വി­ടെ­യ്ക്കെ­ഴു­ന്നെ­ള്ളി. അ­ദ്ദേ­ഹം സൽ­ക്കാ­രം കൈ­ക്കൊ­ണ്ടു യു­ധി­ഷ്ഠി­ര­നോ­ടു പ­റ­ഞ്ഞു: ‘ മ­ഹാ­ബാ­ഹോ, നി­ന്റെ ഹൃ­ദ­യ­ത്തി­ലു­ള്ള വി­ചാ­രം അ­റി­ഞ്ഞാ­ണു ഞാൻ വ­ന്ന­തു്. നി­ന­ക്കു ഭീ­ഷ്മാ­ദി­ക­ളെ­പ്പ­റ്റി ഒ­ഴി­യാ­ത്ത പേ­ടി­യു­ണ്ട­ല്ലോ, അതു തീർ­ക്കാൻ വഴി പറയാം; അ­തു­കേ­ട്ടു ധൈ­ര്യം­പൂ­ണ്ടു പ്ര­വർ­ത്തി­ച്ചോ­ളൂ’. അ­ദ്ദേ­ഹം യു­ധി­ഷ്ഠി­ര­നെ ഏ­കാ­ന്ത­ത്തി­ലേ­യ്ക്കു വി­ളി­ച്ചു പ്ര­തി­സ്മൃ­തി എന്ന വിദ്യ ഉ­പ­ദേ­ശി­ച്ചു കൊ­ടു­ത്തു; അ­തു­കൊ­ണ്ടു് അർ­ജ്ജു­നൻ ഇ­ന്ദ്രാ­ദി­ക­ളിൽ­നി­ന്നു് അ­സ്ത്രം നേ­ട­ണ­മെ­ന്നും പു­രാ­ണ­മു­നി­യാ­യ ന­ര­ന്റെ അ­വ­താ­ര­മാ­യ അ­ദ്ദേ­ഹം ത­പ­സ്സു­കൊ­ണ്ടും വി­ക്ര­മം­കൊ­ണ്ടും അ­തു­സാ­ധി­ക്കു­മെ­ന്നും ഉ­പ­ദേ­ശി­ച്ചു് അ­ന്തർ­ദ്ധാ­നം ചെ­യ്തു.” (ആ­ര­ണ്യ­ക­പർ­വ്വം: 37, തർ­ജ്ജ­മ: മാ­രാ­ര്)

യു­ധി­ഷ്ഠി­ര­ന്റെ അ­ബ­ല­ത്വ­ബോ­ധ­ത്തി­നു് ഇതിൽ കൂ­ടു­തൽ വ്യ­ക്ത­ത ആ­വ­ശ്യ­മു­ണ്ടോ? ഏ­തു­വി­ധേ­ന­യും തന്റെ സ­ത്യ­ധർ­മ്മ­നി­ഷ്ഠ­യിൽ മു­റു­കെ­പ്പി­ടി­ച്ചി­രു­ന്ന യു­ധി­ഷ്ഠി­ര­നെ, “ദ്രൗ­പ­ദി­യും ഭീ­മ­സേ­ന­നും കൂടി ഇ­രു­വ­ശ­ത്തും നി­ന്നു ന­ല്ലൊ­രു ബ­ലി­യു­ഴി­ച്ചിൽ ന­ട­ത്തി­യ­പ്പോൾ, ആ ധർ­മ്മാ­നു­ഷ്ഠാ­താ­വി­ന്റെ ഹൃ­ദ­യ­ത്തിൽ­പ്പ­തു­ങ്ങി­യ ദൗർ­ബ്ബ­ല്യ­ബോ­ധം ഇ­ള­കി­ച്ചാ­ടി”, എന്നു മാ­രാ­ര്. ഒ­രി­ക്ക­ലും ദൗർ­ബ്ബ­ല്യ­ശ­ങ്ക ബാ­ധി­ച്ചി­ട്ടി­ല്ലാ­ത്ത ഭീമൻ പോലും, യു­ധി­ഷ്ഠി­ര­ന്റെ വാ­ക്കു­കൾ കേ­ട്ടു മ­ന­സ്സു­കെ­ട്ടു­മി­ണ്ടാ­തി­രു­ന്ന­തി­നെ ദൗർ­ബ്ബ­ല്യ­ബോ­ധ­ത്തി­ന്റെ സാം­ക്ര­മി­ക­ഭാ­വ­മാ­യി മാ­രാ­ര് വി­വ­രി­ക്കു­ന്നു­ണ്ടു്. “യു­ധി­ഷ്ഠി­ര­ന്റെ ഈ ദുർ­ബ്ബ­ല­ത­യെ മാർ­ക്ക­ണ്ഡേ­യൻ ക­ണ്ട­റി­ഞ്ഞ് ഉ­ദാ­സീ­ന­മാ­യി സൂ­ചി­പ്പി­ച്ചു­കൊ­ടു­ത്ത­തേ ഉള്ളൂ. ഈ ധർ­മ്മാ­ത്മ­ജാ­ദി­ക­ളിൽ പ­ക്ഷ­പാ­തി­യാ­യ വ്യാ­സ­നാ­ക­ട്ടേ, എ­ഴു­ന്ന­ള്ളി­വ­ന്നു ആ ഭ­യ­മ­ക­റ്റു­വാൻ­ത­ക്ക ഉ­പ­ദേ­ശം ന­ല്കു­ക­ത­ന്നെ ചെ­യ്തു”, എന്നു മാ­രാ­ര്. അ­തു­പോ­ലെ, കേവലം ദി­വ്യാ­സ്ത്ര­ങ്ങൾ പ്രാ­പ്ത­മാ­ക്കു­ക­യ­ല്ല, മ­നോ­ബ­ലം നേ­ടി­ക്കൊ­ടു­ക്കു­ക­കൂ­ടി­യാ­ണു വ്യാ­സ­ന്റെ യോ­ഗ­വി­ദ്യോ­പ­ദേ­ശ­ത്തി­ന്റെ ആ­ന്ത­രാർ­ത്ഥ­മെ­ന്നു മാ­രാ­ര് നി­രീ­ക്ഷി­ക്കു­ന്നു. ഭ­യാ­ശ­ങ്ക­ക­ളു­ടെ സ്മൃ­തി­കൾ­ക്കു­ള്ള ബ­ല­വ­ത്താ­ബോ­ധ­ത്തി­ന്റെ ‘പ്ര­തി­സ്മൃ­തി’മ­ന്ത്രം! തു­ടർ­ന്നു്, ആ യോ­ഗ­വി­ദ്യാ­സാ­ഫ­ല്യ­വേ­ള­യിൽ കി­രാ­ത­മൂർ­ത്തി­യു­മാ­യേ­റ്റാ­ണു് അർ­ജ്ജു­നൻ ദി­വ്യാ­സ്ത്ര­ങ്ങൾ കൈ­വ­രി­ക്കു­ന്ന­തു്. അ­വ­ന­വ­നിൽ ദൗർ­ബ്ബ­ല്യ­ബോ­ധം ജ­നി­പ്പി­ക്കു­ന്ന എ­തി­രാ­ളി­യു­ടെ ദുർ­ജ്ജ­യ­ഭാ­വ­ത്തി­ന്റെ പ്ര­തീ­ക­മ­ത്രേ കി­രാ­തൻ. ഈ അ­ധർ­മ്മ­ഭാ­വ­ത്തോ­ടു ജ­യ­പ­രാ­ജ­യ­ഭീ­തി­ക­ളി­ല്ലാ­തെ ഏ­റ്റു­മു­ട്ടു­ന്ന­വ­നേ—“അ­വ­സാ­ന­ക്കൈ­കൂ­ടി നോ­ക്കി ഒരു ദി­വ്യാ­സ്ത്ര­പ്ര­തീ­ക്ഷ­യു­മി­ല്ലാ­തെ അ­വ­നോ­ടെ­തിർ­ത്തു നി­ല്ക്കു­ന്ന­വ­നേ”—നിർ­ഭ­യ­ത­യു­ടെ ദി­വ്യാ­സ്ത്രം കൈ­വ­രു­ക­യു­ള്ളൂ എ­ന്ന­താ­ണു കി­രാ­ത­ക­ഥ­യു­ടെ കാതൽ. ഇ­തൊ­ക്കെ മാ­രാ­ര് വി­സ്ത­രി­ച്ച­തു ക­ണ്ടി­ല്ലെ­ന്നു സൗ­ക­ര്യ­പൂർ­വ്വം ന­ടി­ക്കു­ന്നു വി­മർ­ശ­ക.

യു­ധി­ഷ്ഠി­ര­ന്റെ ദൗർ­ബ്ബ­ല്യ­ബോ­ധ­പ്ര­ക­ട­നം ഇ­താ­ദ്യ­മ­ല്ല. ബകനെ നേ­രി­ടാ­നാ­യി ഭീമനെ കു­ന്തി അ­യ­യ്ക്കു­ന്ന വേ­ള­യി­ലും, ജ­രാ­സ­ന്ധ­നെ കീ­ഴ­ട­ക്കി ച­ക്ര­വർ­ത്തി­പ­ദം ചൂടാൻ കൃ­ഷ്ണൻ പ്രേ­രി­പ്പി­ക്കു­ന്ന അ­വ­സ­ര­ത്തി­ലു­മൊ­ക്കെ­യി­തു വെ­ളി­വാ­കു­ന്നു­ണ്ടു്. കർ­ണ്ണൻ ഒ­റ്റ­യ്ക്കു നി­ന്നു പൊ­രു­തി­ത്തോൽ­പ്പി­ച്ച ജ­രാ­സ­ന്ധ­നെ (ശാ­ന്തി­പർ­വ്വം: 5) വെ­ല്ലാൻ കൃ­ഷ്ണ­ഭീ­മാർ­ജ്ജു­ന­ന്മാർ ഒ­ന്നി­ച്ചു പോ­യാൽ­പ്പോ­ലും സാ­ധ്യ­മാ­കി­ല്ലെ­ന്നാ­ശ­ങ്ക­പ്പെ­ടു­ന്ന യു­ധി­ഷ്ഠി­ര­നെ ന­മു­ക്കു കാണാം (സ­ഭാ­പർ­വ്വം: 15). കർ­ണ്ണ­നെ­പ്ര­തി യു­ധി­ഷ്ഠി­ര­നു­ള്ള പേ­ടി­യെ, “മഹദ് ഭയം”, “ഭയം, തീ­വ്രം” എ­ന്നൊ­ക്കെ­യാ­ണു മ­ഹാ­ഭാ­ര­ത­ത്തിൽ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. കു­ണ്ഡ­ലാ­ഹ­ര­ണ (ഉപ)പർ­വ്വ­പ്ര­കാ­രം യു­ധി­ഷ്ഠി­ര­ന്റെ ഈ മ­ഹാ­ഭ­യം തീർ­ക്കാ­നാ­ണു് ഇ­ന്ദ്രൻ കർ­ണ­ന്റെ ക­വ­ച­കു­ണ്ഡ­ല­ങ്ങൾ കൈ­വ­ശ­പ്പെ­ടു­ത്തു­ന്ന­തു് (ആ­ര­ണ്യ­ക­പർ­വ്വം: 284). സ­മാ­ന­മാ­യ മ­റ്റൊ­രു സ­ന്ദർ­ഭം­കൂ­ടി ഭാഗം 5-ൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്.

പാ­ണ്ഡ­വർ­ക്കു ബ­ല­മി­ല്ലെ­ന്ന­ല്ല മാ­രാ­ര് പ­റ­യു­ന്ന­തു; മ­റി­ച്ച്, അ­വ­രു­ടെ നേ­താ­വാ­യ യു­ധി­ഷ്ഠി­ര­നു ത­ങ്ങൾ­ക്കു ബ­ല­മു­ണ്ടെ­ന്ന ബോ­ധ­മി­ല്ലെ­ന്നാ­ണു്. എ­ന്തു­വ­ന്നാ­ലും ജ്യേ­ഷ്ഠ­നെ­തി­രെ പ്ര­വർ­ത്തി­ക്കാ­ത്ത ഭീ­മാർ­ജ്ജു­നാ­ദി­കൾ­ക്ക­പ്പോൾ ബ­ല­മു­ണ്ടാ­യി­ട്ടും കാ­ര്യ­മി­ല്ല­ല്ലോ!

ഇനി മറ്റു വാ­ദ­ങ്ങൾ നോ­ക്കാം. പാ­ണ്ഡ­വർ ഗ­ന്ധർ­വ്വ­രോ­ടേ­റ്റു് കൗ­ര­വ­രെ മോ­ചി­പ്പി­ക്കു­ന്ന സംഭവം ന­ട­ക്കു­ന്ന­തു വ­ന­വാ­സ­ത്തി­ലെ പ­ന്തി­ര­ണ്ടാം വർ­ഷ­മാ­ണു്. അർ­ജ്ജു­ന­ന്റെ ദി­വ്യാ­സ്ത്ര­ല­ബ്ധി­ക്കു് ഒക്കെ വളരെ ശേഷം! അ­തു­പോ­ലെ, വ­ന­വാ­സ­കാ­ല­ത്തി­ന്റെ പ­ന്തി­ര­ണ്ടാം കൊ­ല്ല­ത്തി­ലാ­ണു മാർ­ക്ക­ണ്ഡേ­യ­മ­ഹർ­ഷി­യു­ടെ ര­ണ്ടാം സ­ന്ദർ­ശ­ന­വും (കാ­മ്യ­ക­വ­ന­ത്തിൽ, കൃ­ഷ്ണ­നു­മു­ള്ള­പ്പോൾ). വ­ന­വാ­സ­ത്തി­ലെ ഏ­റ്റ­വും പ്ര­യാ­സ­മേ­റി­യ ഘ­ട്ട­ത്തി­ലേ­ക്കു് (“ആൾ­ക്കൂ­ട്ട­ത്തിൽ പ­തി­മ്മൂ­ന്നാ­മാ­ണ്ടാ­രു­മ­റി­യാ­തെ­യും, അ­റി­ഞ്ഞാൽ പ­ന്തി­ര­ണ്ടാ­ണ്ടു വീ­ണ്ടും കാ­ട്ടിൽ വ­സി­ക്ക­ണം”, തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ) പ്ര­വേ­ശി­ക്കാ­നൊ­രു­ങ്ങു­ന്ന­വ­രോ­ടു ‘ധർ­മ്മം പരം പാ­ണ്ഡ­വാ’ എന്നു കൃ­ഷ്ണ­നും, “നി­ങ്ങൾ അ­തി­വീ­ര്യ­രും, ദി­വ്യ­മാ­യ ഓ­ജ­സ്സു­ള്ള­വ­രും, നൽ­ദേ­ഹ­ബ­ലം പെ­രു­ത്തോ­രു­മാ­ണെ­ന്നു” മാർ­ക്ക­ണ്ഡേ­യ­നും പ­റ­യു­ന്ന­തിൽ ആ­ശ്ച­ര്യ­പ്പെ­ടാ­നെ­ന്തി­രി­ക്കു­ന്നു? (കൃ­ഷ്ണ­ന്റെ വി­വ­ക്ഷ മ­റ്റൊ­ന്നാ­ണെ­ന്നും, മു­നി­യു­ടെ വാ­ക്കു­കൾ, ധർ­മ്മ­ശ­ങ്ക­യി­ലാ­ണ്ട യു­ധി­ഷ്ഠി­ര­നെ സ­മാ­ശ്വ­സി­പ്പി­ക്കാ­നാ­യി­രു­വെ­ന്നും വഴിയേ കാണാം). വ­ന­വാ­സ­പ്ര­തി­ജ്ഞ­യെ സം­ബ­ന്ധി­ച്ചു കൃ­ഷ്ണ­ന്റെ­യും മ­റ്റു­ള്ള­വ­രു­ടെ­യും നി­ല­പാ­ടു് എ­ന്താ­യി­രു­ന്നെ­ന്നു നോ­ക്കാം. ഈ ആ­ര­ണ്യ­ക­പർ­വ്വാ­ഖ്യാ­നം ശ്ര­ദ്ധി­ക്കു­ക;

“പാ­ണ്ഡ­വർ ചൂതിൽ തോ­റ്റു് കാ­ടു­ക­യ­റി­യ ഉടനെ അവരെ ചെ­ന്നു­ക­ണ്ടാ­ശ്വ­സി­പ്പി­ക്കാൻ, മ­ഹാ­വീ­ര­നാ­യ മ­ധു­സൂ­ദ­നൻ കാ­മ്യ­ക­വ­ന­ത്തി­ലെ­ത്തി. കൂ­ടാ­തെ ധൃ­ഷ്ട­ദ്യു­മ്ന­ന്റെ നേ­തൃ­ത്വ­ത്തിൽ പാ­ഞ്ചാ­ല­പു­ത്ര­ന്മാ­രും, വി­രാ­ട­നും, ധൃ­ഷ്ട­കേ­തു­വും, മ­ഹാ­ര­ഥ­ന്മാ­രാ­യ കേ­കേ­യ­ന്മാ­രും അ­വി­ടെ­യെ­ത്തി… മ­ധു­സൂ­ദ­നൻ പാ­ണ്ഡ­വ­രെ ക­ണ്ടു­മു­ട്ടി­യ­പ്പോൾ, യു­ദ്ധ­ത്തിൽ ഫ­ല്ഗു­ന­സാ­ര­ഥി­യാ­കാൻ അവർ അ­പേ­ക്ഷി­ക്കു­ക­യും, ‘അ­ങ്ങ­നെ­യാ­ക­ട്ടേ’യെ­ന്നു കൃ­ഷ്ണൻ മ­റു­പ­ടി നൽ­കു­ക­യും ചെ­യ്തു. മാൻ­തോ­ലു­ടു­ത്ത പാ­ണ്ഡ­വ­രെ­ക്ക­ണ്ടു കൃ­ഷ്ണൻ കോ­പ­ത്താൽ ജ്വ­ലി­ച്ചു; യു­ധി­ഷ്ഠി­ര­നോ­ടു പ­റ­ഞ്ഞു. ‘ഇ­ന്ദ്ര­പ്ര­സ്ഥ­ത്തിൽ പാ­ണ്ഡ­വ­രു­ടെ സ­മൃ­ദ്ധി ക­ണ്ട­റി­ഞ്ഞ­വ­നാ­ണു ഞാൻ. രാ­ജ­സൂ­യ­ത്തിൽ മറ്റു രാ­ജാ­ക്ക­ന്മാർ­ക്കാർ­ക്കും ഇത്ര വലിയ ഐ­ശ്വ­ര്യം ല­ഭി­ക്കു­ക­യു­ണ്ടാ­യി­ട്ടി­ല്ല. …രാ­ജാ­ക്ക­ന്മാർ അവിടെ, നി­ങ്ങ­ളു­ടെ ശ­സ്ത്ര­ശ­ക്തി ഭ­യ­ന്നു, ക്ഷ­ണം­മാ­നി­ച്ചു യ­ജ്ഞ­പ­രി­വേ­ഷ­ക­രാ­യി നി­ന്നു. ആ സ­മൃ­ദ്ധി­യെ അ­പ­ഹ­രി­ച്ച ശ­ത്രു­വി­ന്റെ പ്രാ­ണ­ഹാ­നി­വ­രു­ത്തി, അ­ങ്ങേ­യ്ക്കു ഞാനതു തി­രി­കെ­ത്ത­രും. രാമൻ, ഭീ­മാർ­ജ്ജു­ന­ന്മാർ, മാ­ദ്രേ­യർ, പ്ര­ദ്യു­മ്ന­സാം­ബാ­ക്രൂ­രാ­ഹു­ക­ന്മാർ, വീ­ര­നാ­യ ധൃ­ഷ്ട­ദ്യു­മ്നൻ, ശി­ശു­പാ­ല­പു­ത്രൻ എ­ന്നി­വ­രു­ടെ സ­ഹാ­യ­ത്തോ­ടേ, ദു­ര്യോ­ധ­നൻ, കർ­ണ്ണൻ, ദു­ശ്ശാ­സ­നൻ, സൗ­ബാ­ലൻ, എ­ന്നി­വ­രെ­യും അ­വർ­ക്കൊ­പ്പം എ­തിർ­ത്തു­വ­രു­ന്ന ഏ­വ­രേ­യും ഞാൻ കൊ­ല്ലും. പി­ന്നെ അങ്ങ് ഹാ­സ്തി­ന­പു­ര­ത്തിൽ, ഭ്രാ­താ­ക്ക­ളോ­ടു­കൂ­ടി ധാർ­ത്ത­രാ­ഷ്ട്ര­രു­ടെ ഐ­ശ്വ­ര്യം കൈ­യ്യേ­റി, ഈ ഭൂ­മി­യ­ട­ക്കി ഭ­രി­ക്കും.’

കൃ­ഷ്ണ­ന്റെ വാ­ക്കു­കൾ കേ­ട്ടു്, ആ രാ­ജ­മ­ദ്ധ്യ­ത്തിൽ, ധൃ­ഷ്ട­ദ്യു­മ്നാ­ദി­ക­ളാ­യ വീ­ര­ന്മാർ കേൾ­ക്കേ യു­ധി­ഷ്ഠി­രൻ പ­റ­ഞ്ഞു. ‘ഹേ ജ­നാർ­ദ്ദ­ന, അ­ങ്ങ­യു­ടെ വാ­ക്കു­കൾ സ­ത്യ­മെ­ന്നു ഞാൻ കൈ­ക്കൊ­ള്ളു­ന്നു. മ­ഹാ­ബാ­ഹോ, പ­തി­മൂ­ന്നാ­ണ്ടു കാ­ലാ­വ­ധി തീ­രു­മ്പോൾ എന്റെ ശ­ത്രു­ക്ക­ളെ കൂ­ട്ട­ത്തോ­ടേ നി­ഹ­നി­ച്ചാ­ലും. ഹേ കേശവാ, നീ എ­നി­ക്കാ­യി സത്യം ചെ­യ്താ­ലും. ഇ­ങ്ങ­നെ വ­ന­വാ­സ­മ­നു­ഷ്ഠി­ക്കാ­മെ­ന്നു രാ­ജ­മ­ദ്ധ്യ­ത്തിൽ ഞാൻ പ്ര­തി­ജ്ഞ എ­ടു­ത്തി­ട്ടു­ണ്ടു്.’

ധർ­മ്മി­ഷ്ഠ­നാ­യ യു­ധി­ഷ്ഠി­ര­ന്റെ വാ­ക്കു­കൾ ശ­രി­വെ­ച്ചു ധൃ­ഷ്ട­ദ്യു­മ്നാ­ദി­കൾ, മ­ധു­ര­വും സ­ന്ദേർ­ഭോ­ചി­ത­വു­മാ­യ വാ­ക്കു­ക­ളാൽ കു­പി­ത­നാ­യ കൃ­ഷ്ണ­നെ ശാ­ന്ത­നാ­ക്കി.” (ആ­ര­ണ്യ­ക­പർ­വ്വം: 48)

അ­പ്പോൾ, വ­ന­വാ­സം വെ­ടി­ഞ്ഞു ധാർ­ത്ത­രാ­ഷ്ട്ര­രോ­ടു യു­ദ്ധം ചെ­യ്തു രാ­ജ്യം വീ­ണ്ടെ­ടു­ക്ക­ണ­മെ­ന്നു ത­ന്നെ­യാ­ണു കൃ­ഷ്ണ­നുൾ­പ്പെ­ടെ എല്ലാ ബ­ന്ധു­മി­ത്ര­ജ­ന­ങ്ങ­ളു­ടെ­യും ആ­വ­ശ്യം. കൗ­ര­വർ­ക്കെ­തി­രെ ആ­യു­ധ­മെ­ടു­ക്കാൻ എത്ര ശ­ക്ത­മാ­യാ­ണു കൃ­ഷ്ണൻ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. കൃ­ഷ്ണ­ന്റെ വാ­ക്കു­ക­ളി­ലെ ഈ കനൽ ആ­ളി­ക്ക­ത്തി­ക്കാ­നു­ള്ള ശ്ര­മ­മാ­യാ­ണു, യു­ദ്ധം ചെ­യ്തു രാ­ജ്യം വീ­ണ്ടെ­ടു­ക്കാൻ, ഭീ­മ­സേ­ന­നും, ദ്രൗ­പ­ദി­യും വ­ന­വാ­സ­കാ­ല­ത്തു കൂ­ടെ­ക്കൂ­ടെ യു­ധി­ഷ്ഠി­ര­നെ പ്രേ­രി­പ്പി­ച്ചു­ക്കെ­ാ­ണ്ടി­രു­ന്ന­തു്. യു­ദ്ധ­ത്തി­നു് എ­ന്നി­റ­ങ്ങി­ത്തി­രി­ച്ചാ­ലും, കൃ­ഷ്ണൻ ത­ങ്ങ­ളെ സ­ഹാ­യി­ക്കാ­നു­ണ്ടാ­വും എന്ന ഉ­ത്ത­മ­വി­ശ്വാ­സം ഭീ­മ­സേ­നൻ എ­ന്നും പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. യു­ദ്ധ­ത്തിൽ ധാർ­ത്ത­രാ­ഷ്ട്ര­രെ ഇ­ല്ലാ­യ്മ ചെ­യ്ത­തി­നു ശേഷം വ­ന­വാ­സ­പ്ര­തി­ജ്ഞ പാ­ലി­ക്കാ­നാ­യി യു­ധി­ഷ്ഠി­ര­നു തി­രി­കെ­വ­രാ­മെ­ന്നു­പോ­ലും ഭീമൻ നിർ­ദ്ദേ­ശി­ക്കു­ന്നു­ണ്ടു്. പി­ന്നീ­ടു, വൃ­ഷ്ണി­പ്ര­മു­ഖർ പ്ര­ഭാ­സ­തീർ­ത്ഥ­ത്തിൽ പാ­ണ്ഡ­വ­രെ സ­ന്ദർ­ശി­ച്ച വേ­ള­യിൽ, കൃ­ഷ്ണ­ബ­ല­രാ­മ­ന്മാ­രു­ടെ കൂ­ടെ­യി­രു­ന്നു സാ­ത്യ­കി­യും ധാർ­ത്ത­രാ­ഷ്ട്ര­രെ ഇ­ല്ലാ­യ്മ­ചെ­യ്യാൻ യു­ധി­ഷ്ഠി­ര­നെ പ്രേ­രി­പ്പി­ക്കു­ന്നു­ണ്ടു്. യു­ധി­ഷ്ഠി­രൻ വ­ന­വാ­സം ക­ഴി­ഞ്ഞു വ­രു­ന്ന­തു വരെ അ­ദ്ദേ­ഹ­ത്തി­ന്റെ പേരിൽ അ­ഭി­മ­ന്യു നാ­ടു­വാ­ഴ­ട്ടെ എ­ന്നാ­ണു സാ­ത്യ­കി­യു­ടെ നിർ­ദ്ദേ­ശം. യു­ധി­ഷ്ഠി­ര­നോ­ടു വ­ന­വാ­സാ­രം­ഭ­ത്തിൽ പറഞ്ഞ കാ­ര്യ­ങ്ങൾ അ­വ­സാ­നി­ക്കാ­റാ­യ­പ്പോ­ളും കൃ­ഷ്ണൻ ആ­വർ­ത്തി­ക്കു­ന്നു­ണ്ടു് (ആ­ര­ണ്യ­ക­പർ­വ്വം: 180). “രാ­ജാ­വേ, സഭയിൽ എ­ടു­ത്ത പ്ര­തി­ജ്ഞ­യിൽ ഉ­റ­ച്ചു നി­ല്ക്കു­ന്ന­തു അ­ങ്ങ­യു­ടെ ഇഷ്ടം. എ­ന്നാൽ, ശ­ത്രു­സൈ­ന്യ­ത്തെ കൊ­ന്നൊ­ടു­ക്കി­യ ദാ­ശാർ­ഹ­യോ­ദ്ധാ­ക്ക­ളോ­ടു­കൂ­ടി­യ ഹാ­സ്തി­ന­പു­രം അ­ങ്ങ­യെ പ്ര­തീ­ക്ഷി­ച്ചി­രി­ക്ക­ട്ടേ”, “അ­ങ്ങ­ല്ല­ലി­ല്ലാ­തെ­യ­ഘ­ങ്ങൾ തീർ­ന്നു, നി­ന­ച്ചി­ടും ദി­ക്കിൽ വ­സി­ച്ചു പി­ന്നെ, മു­ന്നേ വ­ശ­പ്പെ­ട്ട സ­രാ­ഷ്ട്ര­നാ­ഗ­പു­ര­ത്തി­ലെ­ത്തീ­ടു­ക ശോ­ക­മെ­ന്യേ”. (തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ). ‘ഇ­ഷ്ട­മെ­ങ്കിൽ പ്ര­തി­ജ്ഞ­യിൽ ഉ­റ­ച്ചു നി­ല്ക്കു­ക’; ‘മു­മ്പേ­പോ­യി തങ്ങൾ ഹാ­സ്തി­ന­പു­രം കീ­ഴ­ട­ക്ക­ട്ടെ’, തു­ട­ങ്ങി­യ കൃ­ഷ്ണ­വ­ച­ന­ങ്ങൾ ശ്ര­ദ്ധി­ക്കു­ക. അ­പ്പോൾ, ‘ബ­ല­മു­ണ്ടെ­ന്നു വെ­ച്ചു് അ­ധർ­മ്മം ചെ­യ്യ­രു­തു്’ എ­ന്ന­താ­ണു് യു­ധി­ഷ്ഠി­ര­ന്നു യോ­ജി­ച്ച ധർ­മ്മോ­പ­ദേ­ശ­മെ­ങ്കിൽ ധാർ­ത്ത­രാ­ഷ്ട്ര­രെ കീ­ഴ­ട­ക്കി രാ­ജ്യം വീ­ണ്ടെ­ടു­ക്കാൻ കൃ­ഷ്ണാ­ദി മ­ഹാ­ര­ഥ­ന്മാർ വ­ന­വാ­സ­കാ­ല­ത്തി­ലു­ട­നീ­ളം ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­മോ? എ­ന്നാൽ എ­ല്ലാ­വ­രു­ടെ­യും എ­ല്ലാ­വി­ധ ശ്ര­മ­ങ്ങ­ളും ധർ­മ്മ­രാ­ജാ­വി­ന്റെ സ­ത്യ­ധർ­മ്മ­നി­ഷ്ഠ­യിൽ ത­ട്ടി­ത്ത­ക­രു­ക­യാ­ണു­ണ്ടാ­യ­തു്.

സ­ത്യ­മാ­ണു യു­ധി­ഷ്ഠി­ര­ന്നു് ഏ­റ്റ­വും പ്ര­ധാ­നം; രാ­ജ്യ­ത്തെ­ക്കാ­ളും, സ­ഹോ­ദ­ര­രെ­ക്കാ­ളു­മൊ­ക്കെ. യു­ധി­ഷ്ഠി­ര­ന്റെ സ­ത്യ­ധർ­മ്മ­നി­ഷ്ഠ­യെ പ്ര­കീർ­ത്തി­ക്കാ­ത്ത­വ­രാ­യി ആ­രു­മി­ല്ല. എ­ന്നാൽ സ­ത്യ­ത്തോ­ളം തന്നെ പ്ര­ധാ­ന­മാ­ണ­ല്ലോ സത്യം ചെ­യ്യാ­നി­ട­യാ­യ സാ­ഹ­ച­ര്യ­വും. ഇതു യു­ധി­ഷ്ഠി­ര­നു് അ­റി­യാ­യ്ക­യി­ല്ല. പാ­ണ്ഡ­വ­രു­ടെ ഈ വ­ന­വാ­സ­ത്തി­നു മു­മ്പു്, ഒരു സ­ത്യ­പ്ര­തി­ജ്ഞ­യു­ടെ പേരിൽ അർ­ജ്ജു­നൻ പ­ന്തി­ര­ണ്ടു­വർ­ഷം വ­ന­വാ­സ­മ­നു­ഷ്ഠി­ക്കു­ന്നു­ണ്ടു് (ആ­ദി­പർ­വ്വം: 205). അന്നു, വ­ന­വാ­സ­ത്തി­നി­റ­ങ്ങി­പ്പു­റ­പ്പെ­ടു­ന്ന അ­നു­ജ­നെ പി­ന്തി­രി­പ്പി­ക്കാ­നാ­യി യു­ധി­ഷ്ഠി­രൻ ഉ­ന്ന­യി­ക്കു­ന്ന ന്യാ­യ­വാ­ദ­ങ്ങൾ­ക്കു സ­മാ­ന­മാ­ണു ഇ­പ്പോൾ, വ­ന­വാ­സം ത്യ­ജി­ക്കാ­നു­ള്ള ഭീ­മ­ന്റെ­യും, ദ്രൗ­പ­ദി­യു­ടെ­യു­മൊ­ക്കെ ഈ ന്യാ­യ­ങ്ങൾ. അ­തു­പോ­ലെ, ജ്യേ­ഷ്ഠ­ന്റെ വാ­ക്കു­കൾ ശ്ര­വി­ക്കാ­തെ, ‘ന സ­ത്യാ­ദ്വി­ച­ലി­ഷ്യാ­മി’—ഞാൻ സ­ത്യ­ത്തിൽ നി­ന്നും വ്യ­തി­ച­ലി­ക്കു­ക­യി­ല്ല—എ­ന്നു­പ­റ­ഞ്ഞു തന്റെ പ്ര­തി­ജ്ഞ­യി­ലു­റ­ച്ചു­നി­ന്ന അർ­ജ്ജു­ന­നു സ­മാ­ന­മ­ത്രേ ഇന്നു യു­ധി­ഷ്ഠി­ര­ന്റെ പെ­രു­മാ­റ്റ­വും. (കർ­ണ്ണ­പർ­വ്വ­ത്തിൽ കൃ­ഷ്ണൻ അർ­ജ്ജു­ന­നെ ഉ­പ­ദേ­ശി­ക്കു­ന്നു­ണ്ടു് (കർ­ണ്ണ­പർ­വ്വം: 49): “സത്യം പ­റ­യു­ന്ന­വൻ നീ­തി­മാ­നാ­ണു്. സ­ത്യ­ത്തേ­ക്കാൾ ഉ­യർ­ന്ന­താ­യി ഒ­ന്നു­മി­ല്ല. എ­ന്നി­രു­ന്നാ­ലും, അ­നു­ഷ്ഠി­ത­മാ­യ സ­ത്യ­ത്തെ ത­ത്ത്വ­വി­ചാ­ര­ത്താൽ മ­ന­സ്സി­ലാ­ക്കു­ക വളരെ പ്ര­യാ­സ­മാ­ണു്. ചി­ല­പ്പോൾ, സത്യം പറയാൻ പാ­ടി­ല്ല. മറ്റു ചി­ല­പ്പോൾ, നുണ പ­റ­യു­ക­യും വേണം”. പ്രാ­ണ­ഭ­യം, വി­വാ­ഹം, വം­ശ­നാ­ശം, ധ­ന­നാ­ശം, തു­ട­ങ്ങി­യ­വ സം­ഭ­വി­ക്കു­മ്പോൾ കള്ളം പ­റ­യാ­വു­ന്ന­താ­ണെ­ന്നു കൃ­ഷ്ണൻ തു­ടർ­ന്നു പ­റ­യു­ന്നു). ദ്രൗ­പ­ദി­യെ പ­ണ­യ­പ്പെ­ടു­ത്തി­യ സ­ത്യ­വാ­ക്കോർ­ത്തു പി­ന്നീ­ടു യു­ധി­ഷ്ഠി­രൻ പ­ശ്ചാ­ത്ത­പി­ക്കു­ന്ന മ­ഹാ­ഭാ­ര­ത­സ­ന്ദർ­ഭം മാ­രാ­ര് വി­വ­രി­ച്ചി­ട്ടു­ണ്ടു് (‘ഭീ­ഷ്മ­രു­ടെ ധർ­മ്മ­നി­ശ്ച­യം’). അ­തേ­സ­മ­യം, വ­ന­വാ­സ­സ­ത്യ­പ്ര­തി­ജ്ഞ­യെ യു­ധി­ഷ്ഠി­ര­നെ­ന്നും ന്യാ­യീ­ക­രി­ച്ചി­ട്ടേ­യു­ള്ളൂ. എ­ന്നാൽ, വ­ന­വാ­സ­മെ­ന്ന വൈ­ഷ­മ്യ­മേ­റി­യ ജീ­വി­ത­ഘ­ട്ട­ത്തി­ലൂ­ടെ ക­ട­ന്നു പോ­യ­പ്പോൾ യു­ധി­ഷ്ഠി­ര­നു­ത­ന്നെ ത­ന്റെ­യീ ധർ­മ്മ­നി­ഷ്ഠ­യെ­പ്പ­റ്റി സം­ശ­യ­ങ്ങൾ ഉ­ണ്ടാ­വു­ന്ന­താ­യി കാ­ണു­ന്നു.

മാർ­ക്ക­ണ്ഡേ­യ­മു­നി­യു­ടെ ര­ണ്ടാം സ­ന്ദർ­ശ­ന­വേ­ള­യിൽ, യു­ധി­ഷ്ഠി­രൻ മു­നി­യോ­ടു് ഉ­ന്ന­യി­ക്കു­ന്ന ധർ­മ്മ­പ്ര­ശ്ന­ങ്ങ­ളിൽ ആ­ദ്യ­ത്തേ­തിൽ, വ­ന­വാ­സ­കാ­ലാ­രം­ഭ­ത്തിൽ ദ്രൗ­പ­ദി ഉ­ന്ന­യി­ച്ച ഒരു സ­മ­സ്യ­യു­ടെ പ്ര­തി­ധ്വ­നി­യു­ണ്ടു്. ഇ­താ­യി­രു­ന്നു ദ്രൗ­പ­ദി അന്നു യു­ധി­ഷ്ഠി­ര­നോ­ടു പ­റ­ഞ്ഞ­തു്;

“…അ­ങ്ങ­യ്ക്കീ ആ­പ­ത്തും ദു­ര്യോ­ധ­ന­ന്നു് ആ സ­മൃ­ദ്ധി­യും ക­ണ്ടി­ട്ടു ഞാൻ വി­ധാ­താ­വി­നെ പു­ച്ഛി­ക്കു­ന്നു. എ­ന്തൊ­രു വി­ഷ­മ­വീ­ക്ഷ­ണം! എ­ന്താ­വ­ശ്യ­ത്തി­ന്നാ­ണു ധാ­താ­വു് ആ തെ­മ്മാ­ടി­ക്കു് ആ ശ്രീ­യൊ­ക്കെ കൊ­ടു­ത്ത­തു്! ചെയ്ത കർ­മ്മം ചെ­യ്ത­വ­നേ­ശു­മെ­ങ്കിൽ, ഈ­ശ്വ­ര­ന്നി­തിൽ പാപം പ­റ്റി­യേ കഴിയൂ. അതല്ല, കർ­മ്മം ചെ­യ്ത­വ­നേ­ശി­ല്ലെ­ങ്കിൽ ബ­ല­മാ­ണു കാ­ര്യം; ബ­ല­മി­ല്ലാ­ത്ത­വ­രെ­ച്ചൊ­ല്ലി ഞാൻ വ്യ­സ­നി­ക്കു­ന്നു.” (ആ­ര­ണ്യ­ക­പർ­വ്വം: 31, തർ­ജ്ജ­മ: മാ­രാ­ര്)

കൗ­ര­വ­സ­ഭ­യിൽ ത­നി­ക്കു നേ­രി­ട്ട അ­പ­മാ­ന­ത്താ­ലും, വ­ന­വാ­സ­ത്താ­ലും വ്ര­ണി­ത­ഹൃ­ദ­യ­യാ­യ ദ്രൗ­പ­ദി­യു­ടെ വാ­ക്കു­ക­ളാ­ണി­വ. യു­ധി­ഷ്ഠി­രൻ ഈ സ­മ­സ്യ­യ്ക്കു­ത്ത­രം പ­റ­ഞ്ഞ­തി­പ്ര­കാ­ര­മാ­ണു്.

“യാ­ജ്ഞ­സേ­നി, നീ വ­ള­ച്ചു­കെ­ട്ടി ച­ന്ത­ത്തിൽ പ­റ­ഞ്ഞ­തു മ­ന­സ്സി­ലാ­യി. പക്ഷേ, നാ­സ്തി­ക­ത്വ­മാ­ണു നീ പ­റ­യു­ന്ന­തു്. ഞാൻ ധർ­മ്മ­മ­നു­ഷ്ഠി­ക്കു­ന്ന­തു് അ­തി­ന്റെ ഫ­ല­മ­ന്വേ­ഷി­ച്ചി­ട്ട­ല്ല. കൊ­ടു­ക്കേ­ണ്ട­തു കൊ­ടു­ക്കു­ന്നു, യ­ജി­ക്കേ­ണ്ട­തു യ­ജി­ക്കു­ന്നു—അ­ത്ര­മാ­ത്രം. ധർ­മ്മ­ത്തെ ക­റ­ക്കു­വാൻ വി­ചാ­രി­ക്കു­ന്ന­വ­ന്നു ധർ­മ്മ­ഫ­ലം കി­ട്ട­ലി­ല്ല. ‘അ­ധി­ക­പ്ര­സം­ഗം’ കൊ­ണ്ടോ മദം കൊ­ണ്ടോ ധർ­മ്മ­ത്തെ ശ­ങ്കി­യ്ക്കു­ന്ന­വ­ന്നു പാപമേ ഉള്ളൂ. പി­ന്നെ, ധർ­മ്മ­ത്തെ ശ­ങ്കി­യ്ക്കു­ന്ന­വ­ന്നു വേറെ പ്ര­മാ­ണ­മെ­ന്തു­ള്ളൂ? ധർ­മ്മി­ഷ്ഠർ ന­ട­ത്തി­പ്പോ­ന്ന ധർ­മ്മം നി­ഷ്ഫ­ല­മാ­ണെ­ങ്കിൽ ഈ ലോകം നി­ല­യി­ല്ലാ­ത്ത ഇ­രു­ട്ടിൽ ആണ്ടു പോ­യേ­നേ—സ­മാ­ധാ­ന­മി­ല്ല, മൃ­ഗ­ങ്ങ­ളെ­പ്പോ­ലെ ക­ഴി­യേ­ണ്ടി­വ­ന്നേ­നേ, എ­ങ്ങും ത­ട­സ്സ­ങ്ങ­ളാ­യേ­നേ, ഒരു കാ­ര്യ­വും നേ­ടാ­ഞ്ഞേ­നേ! അ­തു­കൊ­ണ്ടു് ധർ­മ്മ­ത്തി­ന്നു ഫ­ല­മു­ണ്ടെ­ന്നു­ത­ന്നെ ഉ­റ­പ്പി­ച്ചോ­ളൂ. പക്ഷേ, അ­തി­ന്റെ വഴി വ്യ­ക്ത­മ­ല്ല; അതു ദേ­വ­ഗു­ഹ്യ­മാ­ണു, ഋ­ഷി­മാർ­ക്ക­ത­റി­യാം. അ­തി­നാൽ നി­ന്റെ ഈ സംശയം മ­ഞ്ഞു­പോ­ലെ മാ­ഞ്ഞു­പോ­ക­ട്ടെ.” (ആ­ര­ണ്യ­ക­പർ­വ്വം: 32, തർ­ജ്ജ­മ: മാ­രാ­ര്)

താൻ ഫ­ല­മ­ന്വേ­ഷി­ക്കാ­തെ ധർ­മ്മ­മ­നു­ഷ്ഠി­ക്കു­ക­യാ­ണെ­ന്ന ആ­ത്മ­വി­ശ്വാ­സ­മാ­ണു യു­ധി­ഷ്ഠി­രൻ അന്നു പ്ര­ക­ടി­പ്പി­ച്ച­തു്. വ­ന­വാ­സ­ത്തി­ന്റെ അ­വ­സാ­ന­കാ­ല­ത്തു്, മു­നി­യു­ടെ ര­ണ്ടാം വരവിൽ, നാ­സ്തി­ക­ത്വ­മെ­ന്നു മു­മ്പു് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ദ്രൗ­പ­ദി­യു­ടെ സമസ്യ, വ­ന­വാ­സ­ത്തി­ന്റെ ക­ഷ്ട­പ്പാ­ടു­കൾ ത­ളർ­ത്തി­യ യു­ധി­ഷ്ഠി­ര­ന്റെ നാവിൽ നി­ന്നു­ത­ന്നെ, മറ്റു വാ­ക്കു­ക­ളിൽ പു­റ­ത്തു­ചാ­ടി.

“എന്റെ സു­ഖ­ച്യു­തി­യും, ദുർ­വൃ­ത്ത­നാ­യ ധാർ­ത്ത­രാ­ഷ്ട്ര­ന്റെ അ­ഭി­വ്യ­ദ്ധി­യും കാ­ണു­മ്പോൾ, എ­നി­ക്കി­പ്ര­കാ­രം ബു­ദ്ധി­യിൽ തോ­ന്നു­ന്നു. ന­ല്ല­തും തീ­യ­തു­മാ­യ കർ­മ്മ­ങ്ങൾ ചെ­യ്യു­ന്ന­തു മ­നു­ഷ്യൻ! അ­തി­ന്റെ ഫ­ല­മ­നു­ഭ­വി­ക്കു­ന്ന­തും അവൻ തന്നെ. ഇവിടെ ഈ­ശ്വ­ര­നെ­ന്തു പ്ര­വർ­ത്തി­ക്കു­ന്നു? സു­ഖ­ദുഃ­ഖ­ങ്ങൾ മു­നു­ഷ്യൻ ഇ­ഹ­ലോ­ക­ത്തി­ലോ പ­ര­ദേ­ഹ­ത്തി­ലോ അ­നു­ഭ­വി­ക്കു­ക?” (ആ­ര­ണ്യ­ക­പർ­വ്വം: 181)

ഫ­ല­മി­ച്ഛി­ക്കാ­തെ ധർ­മ്മ­മ­നു­ഷ്ഠി­ക്ക­ണ­മെ­ന്നു, മു­മ്പു­പ­ദേ­ശി­ച്ച യു­ധി­ഷ്ഠി­രൻ, ത­നി­ക്കു ദുഃ­സ്ഥി­തി­യും, ദു­ര്യോ­ധ­ന­ന്നു് അ­ഭി­വൃ­ദ്ധി­യു­മു­ണ്ടാ­യ­തു തന്റെ കർ­മ്മ­ഫ­ലം മൂ­ല­മെ­ന്ന­രീ­തി­യിൽ പ്ര­ശ്ന­വ­ത്ക­രി­ച്ച­തു കാ­ണു­മ്പോൾ, തന്റെ ധർ­മ്മ­നി­ഷ്ഠ­യിൽ യു­ധി­ഷ്ഠി­ര­നു ശങ്ക ഉ­ട­ലെ­ടു­ത്ത­താ­യി കാണാം. ക­ഷ്ട­പ്പാ­ടു­ക­ളു­ടെ ഫ­ല­മാ­യി ഇ­ത്ത­രം ശ­ങ്ക­കൾ ഉ­ണ്ടാ­വാ­തി­രി­ക്ക­ട്ടെ എന്നു മാർ­ക്ക­ണ്ഡേ­യ­മു­നി തന്നെ യു­ധി­ഷ്ഠി­ര­നോ­ടു പ­റ­യു­ന്നു­ണ്ടു്.

3. ചൂതിൽ ഭ്ര­മി­ച്ചു കരൾ കെ­ട്ടെ­ന്തു ഞാ­നി­തു ചെ­യ്യു­വാൻ!

‘രാ­ജ്യം വാഴുക സ്വ­ധർ­മ്മ­മാ­യി­ട്ടു­ള്ള യു­ധി­ഷ്ഠി­രൻ ചൂ­തു­ക­ളി­ക്ക­മ്പം­മൂ­ലം അ­തെ­ല്ലാം ക­ള­ഞ്ഞു­കു­ളി­ച്ചു ഭാ­ര്യാ­സ­ഹോ­ദ­ര­ന്മാ­രോ­ടു­കൂ­ടി­പോ­ന്നു കാ­ട്ടിൽ ത­പ­സ്വി­മാ­രു­ടെ ഇടയിൽ കൂ­ടി­യ­തു ക­ണ്ടി­ട്ടു മഹർഷി ചി­രി­ച്ച ചിരി’ എന്നു മാ­രാ­ര് പ­റ­ഞ്ഞ­തി­നാ­ണു് അ­ടു­ത്ത വി­മർ­ശം. ‘ചൂ­തു­ക­ളി­ക്ക­മ്പം­കൊ­ണ്ടു് എ­ല്ലാം ക­ള­ഞ്ഞു­കു­ളി­ച്ചു’ എ­ന്ന­തു തെ­റ്റാ­യ പ്ര­യോ­ഗ­മാ­ണു­പോ­ലും. ഋ­ഷി­മാ­രോ, വി­ദു­ര­രോ, കൃ­ഷ്ണ­നോ അ­ങ്ങ­നെ വി­ശേ­ഷി­പ്പി­ക്കു­ന്നി­ല്ല­ത്രേ. യു­ദ്ധാ­ഹ്വാ­നം പോലെ ക്ഷ­ത്രി­യർ­ക്കു നി­ര­സി­ക്കാ­നാ­വാ­ത്ത­താ­ണു് പോലും ദ്യൂ­താ­ഹ്വാ­നം. കൂ­ടാ­തെ, ആ­ഹ്വാ­ന­മാ­യി­ട്ട­ല്ല ധൃ­ത­രാ­ഷ്ട്രാ­ജ്ഞ­യാ­യി­ട്ടാ­ണു വി­ളി­വ­ന്ന­തു്, അ­തു­കൊ­ണ്ടു് ആജ്ഞ അ­നു­സ­രി­ച്ച­യാ­ളെ ‘കമ്പ’ക്കാ­ര­നെ­ന്നു വി­ളി­ക്കാൻ പാ­ടി­ല്ല. പി­ന്നെ, ആൾ പ­ണ­യ­ങ്ങൾ ലോ­ഭ­ബ­ദ്ധ­മാ­യ ‘കമ്പ’മല്ല മ­റി­ച്ചു ഉ­ന്മ­ത്ത­മ­ന­സ്സി­ന്റെ ‘പ്ര­ക­മ്പ’മാ­ണ­ത്രേ. ഭ­യ­മു­ണ്ടെ­ങ്കിൽ പി­ന്മാ­റാ­ന­നു­വ­ദി­ച്ച ശ­കു­നി­യു­ടെ ‘ന­ന്മ­സി­നെ’ അ­ഭി­മാ­ന­പ്ര­ശ്ന­മാ­യ­തു­കൊ­ണ്ടാ­ണ­ത്രേ യു­ധി­ഷ്ഠി­രൻ ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ച­തു്. അ­തു­പോ­ലെ ര­ണ്ടാം ദ്യൂ­തം, ക­ളി­കൊ­ണ്ടു ന­ഷ്ട­പ്പെ­ട്ട­തി­നെ ക­ളി­കൊ­ണ്ടു­ത­ന്നെ വീ­ണ്ടെ­ടു­ക്കാ­നു­ള്ള ശ്ര­മ­മ­ത്രേ. അ­തി­നാൽ അതും യു­ധി­ഷ്ഠി­ര­ന്റെ പ­മ്പ­ര­വി­ഡ്ഢി­ത്ത­മാ­യോ, ക­ളി­ക്ക­മ്പ­മാ­യോ കാണാൻ പ്ര­യാ­സ­മാ­ണു്. ഇ­ങ്ങ­നെ പോ­കു­ന്നു വാ­ദ­ങ്ങൾ.

⋄ ⋄ ⋄

‘കൗ­ര­വ­രു­ടെ ദു­ഷ്ട­ത സ­ഹി­ച്ചു, മ­നു­ഷ്യ­വ്യാ­ഘ്ര­ങ്ങ­ളാ­യ കു­ന്തീ­പു­ത്ര­രും, മാ­ദ്രീ­പു­ത്ര­രും, ചൂ­തു­ക­ളി­യെ­ന്ന ദു­ശ്ശീ­ല­ത്തി­ന­ടി­പ്പെ­ട്ട യു­ധി­ഷ്ഠി­ര­നെ പി­ന്തു­ടർ­ന്ന­തെ­ന്തി­നു്?’ എന്ന ചോ­ദ്യം മ­ഹാ­ഭാ­ര­ത­ത്തി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ ഉ­യ­രു­ന്നു­ണ്ടു് (ജ­ന­മേ­ജ­യൻ വൈ­ശ­മ്പാ­യ­നോ­ടു്: ആ­ദി­പർ­വ്വം: 56). യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­ക്ക­മ്പ­വും, യു­ധി­ഷ്ഠി­ര­സ­ഹോ­ദ­ര­രു­ടെ ബ­ല­വു­മാ­ണ­ല്ലോ ഇവിടെ പ­രാ­മർ­ശി­തം.

ഇനി, മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തി­ന്റെ മൂ­ല­കാ­ര­ണ­മാ­യ ഈ ദ്യൂ­ത­ത്തി­ന്റെ തു­ട­ക്കം എ­പ്ര­കാ­ര­മാ­യി­രു­ന്നെ­ന്നു നോ­ക്കാം. ഖാ­ണ്ഡ­വ­പ്ര­സ്ഥ­ത്തിൽ മ­യ­സ­ഭ­പ­ണി­തു രാ­ജ­സൂ­യ­വും ക­ഴി­ച്ചു സാ­മ്രാ­ജ്യ­യ­ശ­സ്സു നേടി വി­രാ­ജി­ക്കു­ന്ന പാ­ണ്ഡ­വ­രു­ടെ ഉ­ല്കർ­ഷം ക­ണ്ട­സൂ­യ­പൂ­ണ്ട ദു­ര്യോ­ധ­നൻ ഏതു വി­ധേ­ന­യും അ­വ­രു­ടെ ഐ­ശ്വ­ര്യം ത­ട്ടി­യെ­ടു­ക്കാൻ മാർ­ഗ്ഗ­മാ­രാ­യു­മ്പോൾ ശകുനി പ­റ­യു­ന്നു.

“യു­ധി­ഷ്ഠി­ര­നു ചൂ­തു­ക­ളി­ക്ക­മ്പ­മു­ണ്ടു് (‘ദ്യൂ­ത­പ്രി­യ’ എന്നു മൂലം). ക­ളി­ക്കാ­നൊ­ട്ട­റി­ഞ്ഞും­കൂ­ടാ. ആ ച­ക്ര­വർ­ത്തി ചൂ­തി­നു വി­ളി­ച്ചാൽ ഒ­ഴി­ഞ്ഞു മാ­റി­ല്ല. ഞാ­നാ­ക­ട്ടേ, ചൂ­തു­ക­ളി­യിൽ വി­രു­ത­നാ­ണു്, എ­നി­ക്കു കി­ട­നിൽ­ക്കാൻ മൂ­ന്നു ലോ­ക­ത്തി­ലും ആ­രു­മി­ല്ല, നീ യു­ധി­ഷ്ഠി­ര­നെ ചൂ­തി­നു വി­ളി­ക്കു­ക; ഞാ­ന­ദ്ദേ­ഹ­ത്തി­ന്റെ രാ­ജ്യ­വും ശ്രീ­യു­മെ­ല്ലാം നി­ന­ക്കു വാ­ങ്ങി­ത്ത­രാം, തീർ­ച്ച.” (സ­ഭാ­പർ­വ്വം: 45, തർ­ജ്ജ­മ: മാ­രാ­ര്)

യു­ദ്ധാ­ഹ്വാ­നം പോലെ ഒ­ഴി­ഞ്ഞു മാറാൻ പ­റ്റാ­ത്ത­താ­ണു ക്ഷ­ത്രി­യ­നു ദ്യൂ­ത­മെ­ങ്കിൽ, യു­ധി­ഷ്ഠി­രൻ ഒ­ഴി­ഞ്ഞു മാ­റി­ല്ല എന്നു എ­ടു­ത്തു പ­റ­യേ­ണ്ട കാ­ര്യ­മി­ല്ല­ല്ലോ. യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­ക്ക­മ്പ­ത്തെ കൃ­ത്യ­മാ­യി മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു ശകുനി. ശ­കു­നി­യു­ടെ ഏ­തെ­ങ്കി­ലും നി­ഗ­മ­നം തെ­റ്റാ­യി­രു­ന്നെ­ങ്കിൽ ദു­ര്യോ­ധ­നൻ വലിയ വില കൊ­ടു­ക്കേ­ണ്ടി വ­ന്നേ­നേ. കാരണം ആ വാ­ക്കു­ക­ളിൽ വി­ശ്വാ­സ­മർ­പ്പി­ച്ചാ­ണു ധൃ­ത­രാ­ഷ്ട്ര­രെ ക­ഷ്ട­പ്പെ­ട്ടു സ­മ്മ­തി­പ്പി­ച്ചു “സ­ഹ­സ്രം തൂ­ണൊ­ത്തു പൊൻ­ര­ത്ന­ചി­ത്രം; ശ­ത­ദ്വാ­രം സ്ഫ­ടി­ക­ക്കോ­ട്ട­യോ­ടും, വി­ളി­പ്പാ­ടാം ദീർ­ഘ­വി­സ്താ­ര­മേ­ാ­ടും (തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ)”, ദ്യൂ­ത­സ­ഭ പ­ണി­യു­ക­യും, യു­ധി­ഷ്ഠി­ര­നെ ദ്യൂ­തി­നു ക്ഷ­ണി­ക്കാ­നാ­യി വി­ദു­ര­രെ പ­റ­ഞ്ഞ­യ­ക്കു­ക­യും ചെ­യ്ത­തു്. വി­ദു­ര­രു­ടെ ക്ഷ­ണ­മി­പ്ര­കാ­ര­മാ­ണു്.

വി­ദു­രർ പ­റ­ഞ്ഞു: “ ‘(ധൃ­ത­രാ­ഷ്ട്ര­വ­ച­നം)… രാ­ജാ­വേ, നി­ന്റെ സ­ഹോ­ദ­ര­ന്മാ­രോ­ടൊ­പ്പം, ആ പു­തു­മാ­ളി­ക­യിൽ ര­സി­ക്കു­ക, ഒപ്പം ഒരു സൗ­ഹൃ­ദ­ദ്യൂ­തി­നി­രി­ക്കു­ക­യും ചെ­യ്യു­ക. കു­രു­ക്കൾ ഇ­തി­ന­കം അ­വി­ടെ­യെ­ത്തി­യി­രി­ക്കും. നി­ങ്ങൾ കൂടി പോയാൽ ഞ­ങ്ങൾ­ക്കു സ­ന്തോ­ഷ­മാ­വും.’ ഒപ്പം മ­ഹാ­ത്മാ­വാ­യ ധൃ­ത­രാ­ഷ്ട്രർ ചൂ­തി­നാ­യി ഇ­തി­ന­കം കൊ­ണ്ടു­വ­ന്ന ചൂ­താ­ട്ട­ക്കാ­രെ­യും, ചൂ­തി­നാ­യി വ­ല­വി­രി­ക്കു­ന്ന വ­ഞ്ച­ക­രെ­യും നി­ങ്ങൾ­ക്കു് അവിടെ കാ­ണാ­നാ­കും. രാ­ജാ­വേ, ഈ ക്ഷ­ണ­ത്തി­നാ­യി ഞാൻ ഇവിടെ വ­ന്നി­രി­ക്കു­ന്നു, സ്വീ­ക­രി­ക്കൂ.”

യു­ധി­ഷ്ഠി­രൻ പ­റ­ഞ്ഞു: “ക്ഷ­ത്താ­വേ, ചൂ­തു­ക­ളി­യ്ക്കി­രു­ന്നാൽ ക­ല­ഹ­മു­ണ്ടാ­കാ­നി­ട­യു­ണ്ടു്. ഇ­തെ­ല്ലാം അ­റി­ഞ്ഞു­കൊ­ണ്ടു് ആരാണു ചൂ­താ­ട്ട­ത്തി­നു സ­മ്മ­തി­ക്കു­ക? ഞ­ങ്ങൾ­ക്കു് എ­ന്താ­ണു് അ­നു­യോ­ജ്യ­മെ­ന്നു താ­ങ്കൾ ക­രു­തു­ന്നു? ഞങ്ങൾ താ­ങ്ക­ളു­ടെ ഉ­പ­ദേ­ശ­ത്തെ അ­നു­സ­രി­ക്കാം.”

വി­ദു­രർ പ­റ­ഞ്ഞു: “ചൂ­താ­ട്ടം അ­നർ­ത്ഥ­ത്തി­ന്റെ മൂ­ല­കാ­ര­ണ­മാ­ണെ­ന്നെ­നി­ക്ക­റി­യാം, അ­തിൽ­നി­ന്നു രാ­ജാ­വി­നെ പി­ന്തി­രി­പ്പി­ക്കാൻ ഞാൻ പ­രി­ശ്ര­മി­ച്ചി­രു­ന്നു. എ­ന്നി­രു­ന്നാ­ലും, രാ­ജാ­വു എന്നെ നി­ന്റെ അ­ടു­ക്കൽ അ­യ­ച്ചി­രി­ക്കു­ന്നു. ഇ­തെ­ല്ലാം അ­റി­ഞ്ഞും­കൊ­ണ്ടു വി­ദ്വാ­നാ­യ­വ­നേ, ഉ­ചി­ത­മാ­യ­തു ചെ­യ്യു­ക.” യു­ധി­ഷ്ഠി­രൻ പ­റ­ഞ്ഞു: “ധൃ­ത­രാ­ഷ്ട്ര­പു­ത്ര­ന്മാ­രെ കൂ­ടാ­തെ, വേറെ ഏതു ചൂ­താ­ട്ട­ക്കാ­രാ­ണു ക­ളി­ക്കാ­നാ­യി വ­ന്നി­ട്ടു­ള്ള­തു? പറയുക വിദുര, അവർ ആ­രെ­ന്നും, ആ­രോ­ടൊ­പ്പം ഞ­ങ്ങൾ­ക്കു നൂ­റു­ക­ണ­ക്കി­നു സ്വ­ത്തു­ക്കൾ പ­ണ­യം­വെ­ച്ചു ക­ളി­ക്കേ­ണ്ടി­വ­രു­മെ­ന്നും?”

വി­ദു­രർ പ­റ­ഞ്ഞു: “രാ­ജാ­വേ, ഗാ­ന്ധാ­ര­രാ­ജാ­വാ­യ ശകുനി പ്ര­ഗ­ത്ഭ­നും, ചൂതിൽ കൃ­ത­ഹ­സ്ത­നു­മാ­ണു്; കൂ­ടാ­തെ വി­വിം­ശ­തി, ചി­ത്ര­സേ­നൻ രാ­ജാ­വു്, സ­ത്യ­വ്ര­തൻ, പു­രു­മി­ത്രൻ, ജയൻ തു­ട­ങ്ങി­യ­വ­രു­മു­ണ്ടു്.”

യു­ധി­ഷ്ഠി­രൻ പ­റ­ഞ്ഞു: “അ­പ്പോൾ, ഏ­റ്റ­വും ഭ­യ­ങ്ക­ര­ചൂ­തു­ക­ളി­ക്കാ­രും വ­ഞ്ച­ന­യെ ആ­ശ്ര­യി­ച്ചു ക­ളി­ക്കു­ന്ന­വ­രും അ­വി­ടെ­യു­ണ്ടു്. എ­ന്നി­രു­ന്നാ­ലും, ഈ പ്ര­പ­ഞ്ചം സ്ര­ഷ്ടാ­വി­ന്റെ ഇ­ഷ്ട­പ്ര­കാ­ര­മാ­ണു ന­ട­ക്കു­ന്ന­തു, വി­ധി­യു­ടെ നി­യ­ന്ത്ര­ണ­ത്തി­ലും. ഇതു സ്വ­ത­ന്ത്ര­മ­ല്ല. ധൃ­ത­രാ­ഷ്ട്ര­രാ­ജാ­വി­ന്റെ ക­ല്പ­ന­പ്ര­കാ­രം ചൂ­താ­ട്ട­ത്തിൽ ഏർ­പ്പെ­ടാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. മകനു പ്ര­യോ­ജ­ന­മു­ള്ള­തേ­തെ­ന്നു പി­താ­വു് എ­പ്പോ­ഴും അ­റി­യു­ന്നു. വിദുര, താ­ങ്ക­ളാ­ണു ഞ­ങ്ങ­ളു­ടെ ആ­ശ്ര­യം. ഞ­ങ്ങൾ­ക്കു് അ­നു­യോ­ജ്യ­മാ­യ­തു് എ­ന്താ­ണെ­ന്നു് എ­ന്നോ­ടു പറയുക. ശ­കു­നി­യു­മാ­യി ക­ളി­ക്കാൻ എ­നി­ക്കു് ഇ­ച്ഛ­യി­ല്ല, വി­ളി­ക്ക­പ്പെ­ട്ടി­ല്ലെ­ങ്കിൽ ഞാൻ സ­ഭ­യി­ല­ണ­യു­ക­യു­മി­ല്ല. എന്നെ വെ­ല്ലു­വി­ളി­ച്ചാൽ ഞാൻ ഒ­രി­ക്ക­ലും പി­ന്മാ­റു­ക­യു­മി­ല്ല. ഇ­തെ­ന്റെ ദൃ­ഢ­വ്ര­ത­മാ­ണു്.” (സ­ഭാ­പർ­വ്വം: 52)

ധൃ­ത­രാ­ഷ്ട്രർ സൗ­ഹൃ­ദ­ചൂ­തി­നാ­യാ­ണു ക്ഷ­ണി­ക്കു­ന്ന­തു്. ഇവിടെ യു­ദ്ധാ­ഹ്വാ­നം പോ­ലു­ള്ള ദ്യൂ­താ­ഹ്വാ­ന­മോ, ആ­ജ്ഞ­യോ കാണാൻ ക­ഴി­യി­ല്ല. “ധൃ­ത­രാ­ഷ്ട്ര­രാ­ജാ­വി­ന്റെ ക­ല്പ­ന­പ്ര­കാ­രം ചൂ­താ­ട്ട­ത്തിൽ ഏർ­പ്പെ­ടാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല” എ­ന്നും യു­ധി­ഷ്ഠി­രൻ പ­റ­യു­ന്നു­ണ്ടു്. വി­ദു­രർ ചൂ­തി­ന്റെ ദൂ­ഷ്യ­വ­ശം കൃ­ത്യ­മാ­യി എ­ടു­ത്തു­കാ­ട്ടു­ന്നു­മു­ണ്ടു് (വാ­ര­ണാ­വ­ത­ത്തിൽ ഒ­ളി­ഞ്ഞി­രി­ക്കു­ന്ന അ­പ­ക­ട­ത്തെ­ക്കു­റി­ച്ചു യു­ധി­ഷ്ഠി­ര­നു സൂ­ച­ന­കൾ നൽകിയ വി­ദു­രർ സ­മാ­ന­സൂ­ച­ന­കൾ ദ്യൂ­ത­ത്തെ­ക്കു­റി­ച്ചും നൽ­കു­ന്ന­താ­യി കാണാം). “ചൂ­തു­ക­ളി­ക്കി­രു­ന്നാൽ ക­ല­ഹ­മു­ണ്ടാ­വാ­നി­ട­യു­ണ്ടു്, ഇ­തെ­ല്ലാം അ­റി­ഞ്ഞു­കൊ­ണ്ടു് ആരാണു ചൂ­താ­ട്ട­ത്തി­നു സ­മ്മ­തി­ക്കു­ക” എന്നു വി­വേ­ക­ബു­ദ്ധി­യോ­ടെ സം­സാ­രി­ച്ചു തു­ട­ങ്ങു­ന്ന യു­ധി­ഷ്ഠി­രൻ, പ­തു­ക്കെ­പ്പ­തു­ക്കെ, ദ്യൂ­ത­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ അ­റി­യാൻ കാ­ട്ടു­ന്ന ആ­കാം­ക്ഷ­യും, സ്വ­ത്തു­ക്കൾ പണയം വ­യ്ക്കു­ന്ന­തി­നെ­പ്പ­റ്റി പ­രാ­മർ­ശി­ക്കു­ന്ന­തും, വ­ഞ്ച­ക­രാ­യ ചൂ­താ­ട്ട­ക്കാ­രാ­ണു സ­ഭ­യി­ലു­ള്ള­തെ­ന്നു മ­ന­സ്സി­ലാ­യി­ട്ടും, ക­ളി­ക്കാ­യി ത­യ്യാ­റാ­വു­ന്ന­തും ഒരു ചൂ­തു­ക­ളി­ക്ക­മ്പ­ക്കാ­ര­ന്റെ വ­ശം­വ­ദ­ലാ­വ­ലാ­ണു വെ­ളി­വാ­ക്കു­ന്ന­തു്. വി­വേ­ച­ന­പൂർ­വ്വം തീ­രു­മാ­ന­മെ­ടു­ക്കാ­നു­ള്ള വി­ദു­ര­രു­ടെ ഉ­പ­ദേ­ശ­മു­ണ്ടാ­യി­ട്ടും, തന്റെ ഈ വ്യ­ക്തി­ദൗർ­ബ്ബ­ല്യ­ത്തെ വി­ധി­യു­ടെ മേൽ പ­ഴി­ചാ­രി, അ­നിർ­വാ­ര്യ­മാ­യ നാ­ശ­ത്തി­ലേ­ക്കു ന­ട­ന്നു­ക­യ­റാ­നാ­ണു യു­ധി­ഷ്ഠി­രൻ തീ­രു­മാ­നി­ക്കു­ന്ന­തു്. ‘ഉ­ജ്ജ്വ­ല­തേ­ജ­സ്സോ­ടെ മു­ന്നിൽ വീ­ഴു­ന്ന വസ്തു ക­ണ്ണി­നെ എ­ന്ന­തു­പോ­ലെ, വിധി നമ്മെ ബു­ദ്ധി­ശൂ­ന്യ­രാ­ക്കു­ന്നു. മ­നു­ഷ്യൻ ക­യ­റു­കൊ­ണ്ടു കെ­ട്ട­പ്പെ­ട്ട­തു­പോ­ലെ, ധാ­താ­വി­ന്റെ നി­യ­ന്ത്ര­ണ­ത്തി­നു കീ­ഴ­ട­ങ്ങു­ന്നു എന്നു പ­റ­ഞ്ഞു ധൃ­ത­രാ­ഷ്ട്ര­രു­ടെ ക്ഷ­ണ­ത്തെ­പ്പ­റ്റി കൂ­ടു­തൽ ചി­ന്തി­ക്കാ­തെ ക്ഷ­ത്താ­വി­നൊ­പ്പം യാ­ത്ര­യാ­യി’, എ­ന്നാ­ണു യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­പ്പു­റ­പ്പാ­ടി­നെ വി­വ­രി­ച്ചി­രി­ക്കു­ന്ന­തു്. ‘വിധി ആണു ബലവാൻ, എ­ല്ലാം വി­ധി­യു­ടെ പാ­ട്ടി­ലാ­ണു്’ എന്നു പ­റ­ഞ്ഞാ­ണു യു­ധി­ഷ്ഠി­രൻ ശ­കു­നി­യു­മാ­യി ചൂ­തു­ക­ളി­ക്കാ­നി­രി­ക്കു­ന്ന­തും. അ­തു­പോ­ലെ, പു­നർ­ദ്യൂ­ത­ത്തി­നു­ള­ള ക്ഷണം വ­ന്ന­പ്പോൾ യു­ധി­ഷ്ഠി­രൻ പ­റ­യു­ന്ന­തി­പ്ര­കാ­ര­മാ­ണു്: ‘ധാ­താ­വി­ന്റെ നി­യോ­ഗ­പ്ര­കാ­രം ജീ­വ­ജാ­ല­ങ്ങൾ ന­ല്ല­തും ദോ­ഷ­ക­ര­വു­മാ­യ ഫ­ല­ങ്ങൾ അ­നു­ഭ­വി­ക്കു­ന്നു. ക­ളി­ച്ചാ­ലു­മി­ല്ലെ­ങ്കി­ലും അതിൽ നി­ന്നൊ­ഴി­ഞ്ഞു മാറാൻ ക­ഴി­യി­ല്ല.’

വി­ദു­രർ മു­മ്പു്, ചൂ­തു­ക­ളി­യു­ടെ ആ­പ­ത്തു ചൂ­ണ്ടി­ക്കാ­ണി­ച്ച­പ്പോൾ, അതു ത­ടു­ക്കാ­തെ ധൃ­ത­രാ­ഷ്ട്രർ ഒ­ഴി­ഞ്ഞു മാ­റി­യ­തും ഇ­പ്ര­കാ­രം ത­ന്നെ­യാ­ണു്. ‘ധാ­താ­വു വി­ധി­ച്ച­തി­ന്റെ പാ­ട്ടി­ലാ­ണ­ല്ലോ ഈ ലോകം മു­ഴു­വൻ, സ്വ­ത­ന്ത്ര­മ­ല്ല­ല്ലോ’. വി­ധി­യു­ടെ മ­റ­തേ­ടി, ചൂ­തു­ക­ളി­യു­മാ­യി മു­മ്പോ­ട്ടു­പോ­കാൻ ധൃ­ത­രാ­ഷ്ട്ര­രെ പ്രേ­രി­പ്പി­ച്ച വ്യ­ക്തി­ദൗർ­ബ്ബ­ല്യം അ­മി­ത­പു­ത്ര­സ്നേ­ഹ­മാ­ണെ­ങ്കിൽ, യു­ധി­ഷ്ഠി­ര­നെ ന­യി­ച്ച­തു് ചൂ­തു­ക­ളി­ക്ക­മ്പ­മ­ത്രേ. ത­നി­ക്കു രാ­ജ്യ­ലോ­ഭ­വു­മു­ണ്ടാ­യി­രു­ന്നെ­ന്നു യു­ധി­ഷ്ഠി­രൻ പ­റ­യു­ന്നു­ണ്ടു്. (യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­ക്ക­മ്പ­വും രാ­ജ്യ­ലോ­ഭ­വും ത­മ്മി­ലു­ള്ള ബന്ധം ഈ ലേ­ഖ­ന­ത്തി­ന്റെ ഉ­പ­സം­ഹാ­ര­ത്തിൽ വി­ശ­ദീ­ക­രി­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്.) പി­ന്നീ­ടു ധൃ­ത­രാ­ഷ്ട്ര­രെ­പ്പോ­ലെ യു­ധി­ഷ്ഠി­ര­നും തന്റെ പ്ര­വൃ­ത്തി­യോർ­ത്തു പ­രി­ത­പി­ക്കു­ന്നു. യു­ധി­ഷ്ഠി­രൻ വ­ന­വാ­സ­കാ­ല­ത്ത് ഭീ­മ­സേ­ന­നോ­ടു പ­റ­യു­ന്നു;

“എന്റെ ന­യ­ക്കേ­ടു­കൊ­ണ്ടാ­ണു നി­ങ്ങൾ­ക്കു് ഈ വ്യ­സ­നം വ­ന്ന­തു്. ദു­ര്യോ­ധ­ന­നിൽ നി­ന്നു രാ­ജ്യം നേ­ടാ­മെ­ന്നു­വെ­ച്ചാ­ണു ഞാൻ ചൂ­തു­ക­ളി­ക്കു പു­റ­പ്പെ­ട്ട­തു്. (“അഹം ഹ്യ­ക്ഷാ­ന­ന്വ­പ­ദ്യം ജി­ഹീർ­ഷ; ന്രാ­ജ്യം സ­രാ­ഷ്ട്രം ധൃ­ത­രാ­ഷ്ട്ര­സ്യ പു­ത്രാ­തു്”—ധൃ­ത­രാ­ഷ്ട്ര­പു­ത്ര­നിൽ നി­ന്നും, രാ­ജ്യം പ­ര­മാ­ധി­കാ­ര­ത്തോ­ടെ കൈ­വ­ശ­പ്പെ­ടു­ത്താ­മെ­ന്നു വെ­ച്ചാ­ണു ഞാൻ ചൂ­തു­ക­ളി­ക്കു പു­റ­പ്പെ­ട്ട­തു്—എന്നു മൂലം). പക്ഷേ, ശഠനായ ശ­കു­നി­യാ­ണു് എ­ന്നോ­ടു നേ­രി­ട്ട­തു്. പ­കി­ട­കൾ ശ­കു­നി­ക്ക­നു­കൂ­ല­മാ­യി തി­രി­യു­ന്ന­തു ക­ണ്ടു് എ­നി­ക്കൊ­ഴി­യാ­മാ­യി­രു­ന്നു. എ­ന്നാൽ ശു­ണ്ഠി മ­നു­ഷ്യ­ന്റെ ധൈ­ര്യം കെ­ടു­ത്തു­ന്നു (തർ­ജ്ജ­മ: മാ­രാ­ര്). പൗ­രു­ഷം, അ­ഭി­മാ­ന­ബോ­ധം, വീ­ര്യം; ഇവയാൽ ബ­ന്ധി­ത­മാ­യ മ­ന­സ്സി­നെ നി­യ­ന്ത്രി­ക്കാൻ ക­ഴി­യി­ല്ല… ന­മു­ക്കു് ഈ സം­ഭ­വി­ച്ച­വ­യൊ­ക്കെ വി­ധി­നി­ശ്ചി­ത­മെ­ന്നു ഞാൻ ക­രു­തു­ന്നു.” (ആ­ര­ണ്യ­ക­പർ­വ്വം: 35)

അ­തി­നാൽ, ചൂ­തു­ക­ളി­ക്കു­ള്ള ക്ഷണം മുതൽ, ചൂ­തു­ക­ളി­യു­ടെ ഓരോ ഘ­ട്ട­ത്തി­ലും—പണയം നിർ­ണ്ണ­യി­ക്കു­ന്ന­തുൾ­പ്പെ­ടെ—സ്വ­ന്തം വി­വേ­ച­ന­ബു­ദ്ധി­യാൽ തീ­രു­മാ­ന­മെ­ടു­ക്കാൻ സ്വ­ത­ന്ത്ര­നാ­യി­രു­ന്നു യു­ധി­ഷ്ഠി­രൻ. (‘സ്വേ­ച്ഛ­യാ’ എന്നു ഭീ­ഷ്മർ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു വഴിയേ കാണാം—ഭാഗം 5). എ­ന്നാൽ വ്യ­ക്തി­ദൗർ­ബ്ബ­ല്യ­ങ്ങ­ളു­ടെ വി­ല­ങ്ങു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ സ്വാ­ത­ന്ത്ര്യം ഹ­നി­ച്ചു.

ഇ­പ്ര­കാ­രം അ­സ്വ­ത­ന്ത്ര­നാ­യ ഒ­രു­വ­ന്റെ സ­ത്യ­വാ­ക്കി­നെ­ക്കു­റി­ച്ചു് മാ­രാ­ര് പ­റ­യു­ന്നു. “ഒരാൾ അ­ന്യ­രു­ടെ­യും ത­ന്റെ­യും പ്രി­യ­ഹി­ത­ങ്ങ­ളോർ­ത്തു പ­റ­ഞ്ഞ­വാ­ക്കും സ­ത്യ­മാ­ണു്. ഏ­തെ­ങ്കി­ലും വി­കാ­ര­ഭേ­ദ­ത്തി­ന­ടി­പെ­ട്ടു പ­റ­ഞ്ഞു­ക­ള­ഞ്ഞ­വാ­ക്കും സത്യം തന്നെ—പക്ഷേ, ര­ണ്ടി­നും ത­മ്മിൽ ധ്രു­വാ­ന്ത­ര­മു­ണ്ടു്. ഇ­വ­യി­ലേ­താ­ണു് ഇ­വി­ട­ത്തെ സ­ത്യ­ങ്ങൾ? ര­ണ്ടാ­മ­ത്തേ­താ­ണെ­ന്നു പ്ര­കൃ­ത­മാ­യ യു­ധി­ഷ്ഠി­ര­ക­ഥ തെ­ളി­യി­ക്കു­ന്നു. താൻ ചൂ­തു­ക­ളി­ക്ക­മ്പ­വും രാ­ജ്യ­ലോ­ഭ­വും മൂലം ഏറ്റു പറഞ്ഞ ഒരു വാ­ക്കാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഈ വ­ന­വാ­സ­പ്ര­തി­ജ്ഞ എന്നു സ്പ­ഷ്ട­മാ­ണു്.”

അ­ടു­ത്ത­താ­യി, യു­ധി­ഷ്ഠി­ര­ന്റെ ദ്യൂ­ത­സം­രം­ഭ­ത്തെ മ­റ്റു­ള്ള­വർ എ­ങ്ങ­നെ നോ­ക്കി­ക്ക­ണ്ടു എന്നു പ­രി­ശോ­ധി­ക്കാം.

കു­രു­സ­ഭ­യിൽ അ­പ­മാ­നി­ത­യാ­യ ദ്രൗ­പ­ദി, യു­ധി­ഷ്ഠി­രൻ തന്നെ അ­ടി­മ­പ്പെ­ടു­ത്തി­യ­തു ധർ­മ്മ­മോ അ­ധർ­മ്മ­മോ, എന്നു വി­ധി­ക്കാൻ സ­ഭാ­ശ്രേ­ഷ്ഠ­ന്മാ­രോ­ടു പേർ­ത്തും­പേർ­ത്തും അ­പേ­ക്ഷി­ക്കു­മ്പോൾ, സ­ഭ­യി­ലു­യർ­ന്നൊ­രു സ്വ­ര­മു­ണ്ടു്; ദു­ര്യോ­ധ­ന­സ­ഹോ­ദ­ര­നാ­യ വി­കർ­ണ്ണ­ന്റെ. “സ­ദ­സ്യ­രിൽ­നി­ന്നു ഒരു വി­കർ­ണ്ണ­നെ­ങ്കി­ലും ധർ­മ്മ­മെ­ന്തെ­ന്നു പ­റ­യാ­നു­ണ്ടാ­യ­ല്ലോ എ­ന്ന­ദ്ദേ­ഹം (വി­ദു­രർ) അ­ഭി­ന­ന്ദി­ക്കു­ക­യും, വി­കർ­ണ്ണ­ന്റെ അ­ഭി­പ്രാ­യം ഒ­ന്നി­ച്ചു് ഏ­റ്റു­പ­റ­യ­ണ­മെ­ന്നു സ­ദ­സ്യ­രോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ക­യും ചെ­യ്തു”, എന്നു ലീ­ലാ­വ­തി പ്ര­കീർ­ത്തി­ക്കു­ന്ന വി­കർ­ണ്ണ­ന്റെ അ­ഭി­പ്രാ­യ­മെ­ന്തെ­ന്നു നോ­ക്കാം.

“വ്യ­സ­ന­ങ്ങൾ നൃ­പ­ന്മാർ­ക്കു്

നാ­ലു­ണ്ട­ല്ലോ ന­രേ­ന്ദ്ര­രേ!

നാ­യാ­ട്ടു കുടി ചൂ­താ­ട്ടം

സ്ത്രീ­യി­ലു­ള്ള­തി­സ­ക്തി­യും.

ഇവയിൽ സ­ക്ത­നാം മർ­ത്ത്യൻ

ധർ­മ്മം കൈ­വി­ട്ടു നി­ന്നി­ടും

അ­മ്മ­ട്ടു­ള്ളോൻ ചെയ്ത കൃ­ത്യം

ചെ­യ്ത­താ­യ് വെ­ച്ചി­ടാ ജനം.

എ­ന്നാ­ലീ­പ്പാ­ണ്ഡ­വൻ പാരം

വ്യ­സ­ന­ത്തി­ല­മർ­ന്ന­വൻ

ചൂ­താ­ട്ട­ക്കാർ വി­ളി­ച്ചി­ട്ടു

പ­ണ­യം­വെ­ച്ചു കൃ­ഷ്ണ­യെ.

മാ­ന്യ­യാ­മി­വ­ളോ സർവ്വ-​

പാ­ണ്ഡ­വർ­ക്കും സ­മാ­ന­യാം

താൻ മുൻ­പ­ടി­മ­യാ­യ് പിന്നെ-​

പ്പ­ണ­യം­വെ­ച്ചു പാ­ണ്ഡ­വൻ.

പണയത്തിന്നോതിനാനി-​

ക്കൃ­ഷ്ണ­യെ­സ്സു­ബ­ലാ­ത്മ­ജൻ

ഇ­തൊ­ക്കെ­യോർ­ത്തി­ട്ടെൻ­പ­ക്ഷം

നേ­ടീ­ട്ടി­ല്ലി­ഹ കൃ­ഷ്ണ­യെ.”

(സ­ഭാ­പർ­വ്വം: 61, തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ)

യു­ധി­ഷ്ഠി­ര­നെ വി­ശ­ദ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു വി­കർ­ണ്ണൻ. വ്യസന(ദോഷ)ങ്ങൾ­ക്കു് അ­ടി­മ­യാ­യ­വ­നെ ‘കമ്പ’ക്കാ­രൻ എന്നു മാ­ത്ര­മ­ല്ലേ മാ­രാ­ര് വി­ളി­ച്ചു­ള്ളൂ. വി­കർ­ണ്ണ­നാ­ക­ട്ടേ ഏ­തൊ­ക്കെ സം­ജ്ഞ­ക­ളാ­ണു യു­ധി­ഷ്ഠി­ര­നു ചാർ­ത്തി­യി­രി­ക്കു­ന്ന­തെ­ന്നു നോ­ക്കൂ!

ഇനി, കൃ­ഷ്ണ­നെ­ന്താ­ണു പ­റ­യു­ന്ന­തെ­ന്നു നോ­ക്കാം. പാ­ണ്ഡ­വ­രു­ടെ വ­ന­പ്ര­വേ­ശ­വേ­ള­യിൽ ധർ­മ്മ­പു­ത്ര­രെ കാ­ണാ­നെ­ത്തി­യ കൃ­ഷ്ണൻ, താ­ന­വി­ടു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ധൃ­ത­രാ­ഷ്ട്ര­രോ­ടു ചൂ­തി­ന്റെ ദോ­ഷ­ങ്ങൾ­ചൊ­ല്ലി ആ ദ്യൂ­തം ത­ട­ഞ്ഞേ­നേ, എ­ന്നു­പ­റ­ഞ്ഞു­തു­ട­രു­ന്നു.

“…ഇ­തി­നാൽ വൈ­ര­സേ­നി­ക്കും

രാ­ജ്യം പോ­യി­തു മു­ന്ന­മേ.

ചൂ­തിൽ­ച്ചി­ന്തി­ച്ചു­കൂ­ടാ­ത്ത

നാശം പ­റ്റും ധ­രാ­പ­തേ!

വാ­ശി­യു­ണ്ടാം ചൂതിനെന്നു-​

മോ­തി­യേ­നേ ശ­രി­ക്കു ഞാൻ.

സ്ത്രീ ചൂ­താ­ട്ടം വേട്ട കുടി-

യെ­ന്നി­തോ കാ­മ­സം­ഭ­വം

വ്യ­സ­നം­താ­നെ­ന്നു ചൊൽവൂ

ശ്രീ ന­ശി­പ്പൂ ന­രർ­ക്കി­തിൽ.

ഇ­തി­ലൊ­ക്കെ­ക്ക­ണ്ടി­ടു­ന്നൂ

ദോഷം ശാ­സ്ത്ര­ജ്ഞ­രാ­യ­വർ

വി­ശേ­ഷി­ച്ചും ചൂ­തി­ലു­ണ്ടു

കാ­ണ്മൂ ദോഷം വി­ച­ക്ഷ­ണർ.

ഇ­തൊ­റ്റ­നാൾ­കൊ­ണ്ടർ­ത്ഥ­ങ്ങൾ

കെ­ടു­ക്കും വ്യ­സ­നം പരം

അഭുക്തനാശമർത്ഥങ്ങൾ-​

ക്കേ­റ്റം വാ­ക്പ­രു­ഷ­ത്വ­വും

ഇവയും മറ്റുപലതു-​

മ­നർ­ത്ഥം ചൂതിൽ വാ­ശി­യാൽ

പറ്റുമെന്നംബികാപുത്ര-​

നോടു ഞാൻ വീര, ചൊ­ല്ലി­ടും.”

(ആ­ര­ണ്യ­ക­പർ­വ്വം: 14, തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ)

പ­ന്തി­ര­ണ്ടു­വർ­ഷം വ­ന­വാ­സ­ത്തി­നും, ഒ­രു­വർ­ഷം അ­ജ്ഞാ­ത­വാ­സ­ത്തി­നും വി­ധി­ക്ക­പ്പെ­ട്ടു ദുഃ­ഖാർ­ത്ത­നാ­യി­രി­ക്കു­ന്ന തന്റെ ജ്യേ­ഷ്ഠ­തു­ല്യ­നെ, നേ­രി­ട്ടു കു­റ്റം പ­റ­യാ­തെ അ­ന്യാ­പ­ദേ­ശ­ത്തി­ലൂ­ടെ തെ­റ്റു് കാ­ണി­ച്ചു കൊ­ടു­ക്കു­ക­യ­ല്ലേ കൃ­ഷ്ണ­നി­വി­ടെ ചെ­യ്യു­ന്ന­തു? അ­ല്ലെ­ങ്കിൽ, ചൂ­താ­ട്ട­ത്തി­ന്റെ ദുർ­വ്വ­ശ­ങ്ങ­ളെ­പ്പ­റ്റി ഇത്ര നീണ്ട ഒരു പ്ര­ഭാ­ഷ­ണം ദുഃ­ഖ­പ­ര­വ­ശ­നാ­യി­രി­ക്കു­ന്ന ഒ­രു­വ­ന്റെ മു­ന്നിൽ ന­ട­ത്താൻ വേ­റെ­ന്തു ന്യാ­യം? വൈ­ര­സേ­നി­ക്കു (നളൻ) ചൂ­തു­ക­ളി­യി­ലൂ­ടെ രാ­ജ്യം പോയ കഥയിൽ നി­ന്നു് ആരാണു പാ­ഠ­മുൾ­ക്കൊ­ള്ളേ­ണ്ട­തു? രാ­ജാ­വു് വർ­ജ്ജി­ക്കേ­ണ്ട ച­തുർ­ദ്ദോ­ഷ­ങ്ങൾ വി­കർ­ണ്ണ­നെ­പ്പോ­ലെ, കൃ­ഷ്ണ­നും (രാ­ജ­ധർ­മ്മാ­നു­ശാ­സ­ന­പർ­വ്വ­ത്തിൽ ഭീ­ഷ്മ­രും) എ­ടു­ത്തു പ­റ­യു­ന്നു­ണ്ടു്.

പി­ന്നീ­ടു, ഭാ­ര­ത­യു­ദ്ധ­ത്തി­ന്റെ പ­തി­നെ­ട്ടാം ദിവസം, പാ­ണ്ഡ­വ­രിൽ നി­ന്നു ദു­ര്യോ­ധ­ന­ന്നു് ഇ­ഷ്ട­മു­ള്ള­യാ­ളെ ദ്വ­ന്ദ്വ­യു­ദ്ധ­ത്തി­നാ­യി തി­ര­ഞ്ഞെ­ടു­ക്കാൻ യു­ധി­ഷ്ഠി­രൻ അ­നു­വ­ദി­ച്ച­തി­നെ കു­റ്റ­പ്പെ­ടു­ത്തു­മ്പോൾ, പഴയ ചൂ­തു­ക­ളി­യു­ടെ­കാ­ര്യ­വും കൃ­ഷ്ണൻ എ­ടു­ത്തി­ടു­ന്നു­ണ്ടു്. “താ­ങ്കൾ പണ്ടു ശ­കു­നി­യു­മാ­യി, ഹീ­ന­മാ­യെ­ാ­രു ഭാ­ഗ്യ­പ­രീ­ക്ഷ­ണ­ത്തി­നു് അ­നു­വ­ദി­ച്ച­തു­പോ­ലെ, ഇ­പ്പോൾ വീ­ണ്ടും മു­തി­രു­ന്നു” (ശ­ല്യ­പർ­വ്വം: 32). ഈ രണ്ടു ഭാ­ഗ്യ­പ­രീ­ക്ഷ­ണ­ങ്ങ­ളും യു­ധി­ഷ്ഠി­ര­ന്റെ തീ­രു­മാ­ന­മാ­ണെ­ന്ന­ല്ലേ കൃ­ഷ്ണൻ പ­റ­യു­ന്ന­തു്.

ച­തുർ­ദ്ദോ­ഷ­ങ്ങ­ളാ­യ സ്ത്രീ­യി­ലു­ള്ള ആ­സ­ക്തി, ചൂ­താ­ട്ടം, വേട്ട, കുടി എ­ന്നി­വ­യെ കാ­മ­ജ­ന്യ­ദോ­ഷ­ങ്ങ­ളെ­ന്നാ­ണു മ­ഹാ­ഭാ­ര­ത­ത്തിൽ പ­റ­യു­ന്ന­തു്. ബാ­ധി­ച്ചു ക­ഴി­ഞ്ഞാൽ, ക­മ്പ­മാ­ണോ, ലീ­ലാ­വ­തി പ­റ­യു­ന്ന പ്ര­ക­മ്പ­മാ­ണോ എ­ന്നൊ­ന്നും പ­റ­യാ­നാ­വി­ല്ല. നളനെ ബാ­ധി­ച്ച ‘കലി’യും മ­റ്റെ­ന്തി­നെ­യാ­ണു സൂ­ചി­പ്പി­ക്കു­ന്ന­തു? അ­തു­വ­രെ കാ­ണാ­ത്ത രൂ­പ­ഭാ­വ­ങ്ങൾ മ­റ്റു­ള്ള­വ­രി­വ­രിൽ ദർ­ശി­ക്കും. ഈ­യൊ­ര­വി­ശ്വ­സ­നീ­യ­ത­യാ­ണു ദ്രൗ­പ­ദി­യു­ടെ­യും ഭീ­മ­സേ­ന­ന്റെ­യും വാ­ക്കു­ക­ളിൽ നി­ഴ­ലി­ക്കു­ന്ന­തു്;

‘ഏതു രാ­ജ­കു­മാ­ര­നാ­ണു തന്റെ ഭാ­ര്യ­യെ പണയം വെ­ച്ചു ക­ളി­ക്കു­ക. മൂ­ഢ­നാ­യ ഈ രാ­ജാ­വു് ചൂ­തു­ക­ളി­യിൽ മ­ത്ത­നാ­യി­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ, മ­റ്റേ­തെ­ങ്കി­ലും പ­ണ­യ­വ­സ്തു ക­ണ്ടെ­ത്തു­മാ­യി­രു­ന്നി­ല്ലേ?’ എന്നു ദ്രൗ­പ­ദി­യും; “നാ­ട്ടിൽ ചൂ­തു­ക­ളി­ക്കാർ­ക്കൊ­ക്കെ പെ­ണ്ണു­ങ്ങ­ളു­ണ്ടു്, ആ കു­ല­ട­ക­ളെ­പ്പോ­ലും അവർ പണയം വെ­ച്ചു ക­ളി­ക്കാ­റി­ല്ല. അവരിൽ അ­വർ­ക്കു ദ­യ­യു­ണ്ടു്.” എന്നു ഭീ­മ­സേ­ന­നും പ­റ­യു­ന്നു (സ­ഭാ­പർ­വ്വം: 60). സ്വ­ന്തം ഭാ­ര്യ­യെ വരെ പ­ണ­യ­പ്പെ­ടു­ത്താൻ മ­ടി­യ്ക്കാ­ത്ത ഈ ക­ളി­ഭ്രാ­ന്തു് ഇവരെ അ­മ്പ­രി­പ്പി­ക്കു­ന്നു.

പി­ന്നീ­ടു വ­ന­വാ­സ­കാ­ല­ത്തു്, “അ­ശ്വ­മേ­ധം, പു­ണ്ഡ­രീ­കം, രാ­ജ­സൂ­യം, ഗോസവം; ദ­ക്ഷി­ണ­ക­ളേ­റേ­യാ­വ­ശ്യ­മാ­യ മ­ഹാ­യ­ജ്ഞ­ങ്ങൾ, രാ­ജാ­വേ അങ്ങ് ന­ട­ത്തി. എ­ന്നി­ട്ടും, ബു­ദ്ധി­വി­ഭ്രാ­ന്തി­പി­ടി­പെ­ട്ടു് അങ്ങ്, ചൂതിൽ തോറ്റ നേരം, രാ­ജ്യ­വും, ധനവും, ശ­സ്ത്ര­വും, സ­ഹോ­ദ­ര­ന്മാ­രെ­യും ഈ­യെ­ന്നെ­യും പണയം വെ­ച്ചി­ല്ലേ? സൗ­മ്യ­നും, ദ­യാ­ശീ­ല­നും, വി­ശാ­ല­മ­ന­സ്ക­നും, വി­നീ­ത­നും, സ­ത്യ­വാ­ദി­യു­മാ­യ അ­ങ്ങേ­യ്ക്കു് എ­ങ്ങ­നെ ഈ ചൂ­തു­ക­ളി­ഭ്രാ­ന്തു­ണ്ടാ­യി?” (ആ­ര­ണ്യ­ക­പർ­വ്വം: 31), എന്നു ഓർ­ത്തോർ­ത്തു വി­ല­പി­ക്കു­ന്ന ദ്രൗ­പ­ദി­യെ­യും, “അ­ങ്ങേ­യ്ക്കു ചൂ­തു­ക­ളി ഒ­ട്ടും അ­റി­ഞ്ഞു­കൂ­ടാ; എ­ന്നാ­ലും ക്ഷ­ണി­ക്ക­പ്പെ­ട്ടാൽ ഭ്രാ­ന്തു പി­ടി­ച്ച­വ­നെ പോ­ലെ­യാ­ണു്” എന്നു കു­റ്റ­പ്പെ­ടു­ത്തു­ന്ന ഭീ­മ­സേ­ന­നെ­യും കാ­ണാ­നാ­വും. ജ്യേ­ഷ്ഠ­ന്റെ ഈ സ്വ­ഭാ­വം മൂലം, പ­ന്തി­ര­ണ്ടു­വർ­ഷം വ­ന­വാ­സ­വും, ഒ­രു­വർ­ഷം അ­ജ്ഞാ­ത­വാ­സ­വും തി­ക­ച്ചു­ചെ­ല്ലു­മ്പോൾ, വീ­ണ്ടു­മൊ­രു ചൂ­തു­ക­ളി­ക്കു വി­ളി­ക്ക­പ്പെ­ട്ടു ര­ണ്ടാ­മ­തൊ­രു വ­ന­വാ­സം­കൂ­ടി സ­ഹി­ക്കേ­ണ്ടി­വ­രു­മോ എന്നു ഭീ­മ­സേ­നൻ ആ­ശ­ങ്ക­പ്പെ­ടു­ന്നു­ണ്ടു് (ആ­ര­ണ്യ­ക­പർ­വ്വം: 49). ഇതേ രീ­തി­യിൽ അർ­ജ്ജു­ന­നും പി­ന്നീ­ടു സം­സാ­രി­ക്കു­ന്നു­ണ്ടു്. “ചൂ­തു­ക­ളി­യെ­ന്ന തി­ന്മ­യ്ക്കു താ­ങ്കൾ അ­ടി­മ­യാ­യ­തി­നാൽ രാ­ജ്യാ­ധി­പ­ത്യം പു­ന­സ്ഥാ­പി­ക്കു­ന്ന­തിൽ എ­നി­ക്കൊ­രു സ­ന്തോ­ഷ­വു­മി­ല്ല. അധമർ മാ­ത്രം ശീ­ല­മാ­ക്കു­ന്ന ഒരു പാ­പ­ത്തിൽ സ്വയം ഉൾ­പ്പെ­ട്ടി­ട്ടു ശ­ത്രു­ക്ക­ളെ കീ­ഴ­ട­ക്കാൻ ഇ­പ്പോൾ ഞ­ങ്ങ­ളു­ടെ സഹായം തേ­ടു­ന്നു. ചൂ­തി­ന്റെ പാ­പ­ത്തെ­ക്കു­റി­ച്ചും, നി­ര­വ­ധി­യാ­യ ദോ­ഷ­ങ്ങ­ളെ­പ്പ­റ്റി­യും സ­ഹ­ദേ­വൻ പ­റ­ഞ്ഞു താ­ങ്കൾ കേ­ട്ടി­ട്ടു­ണ്ടു്. എ­ന്നി­ട്ടും, അധമർ ആ­രാ­ധി­ക്കു­ന്ന ചൂ­തു­ക­ളി താ­ങ്കൾ­ക്കു് ഉ­പേ­ക്ഷി­ക്കാ­നാ­യി­ല്ല. ഇ­തി­നാ­ലാ­ണു ന­മ്മ­ളെ­ല്ലാ­രും ഈ ന­ര­ക­ത്തിൽ വീ­ണു­കി­ട­ക്കു­ന്ന­തു്. ദ്യൂ­ത­ത്തി­ലേർ­പ്പെ­ട്ട­തി­നു­ശേ­ഷം താ­ങ്ക­ളിൽ­നി­ന്നും ഒ­രി­ക്ക­ലും ഒരു സ­ന്തോ­ഷ­വും ഞ­ങ്ങൾ­ക്കു കി­ട്ടി­യി­ട്ടി­ല്ല” (കർ­ണ­പർ­വ്വം: 49).

ഇനി, “ചൂതിൽ ഭ്ര­മി­ച്ചു കരൾ കെ­ട്ടെ­ന്തു ഞാ­നി­തു ചെ­യ്യു­വാൻ” (ആ­ര­ണ്യ­ക­പർ­വ്വം: 144, തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ) എന്നു സ്വയം പ­ഴി­ക്കു­ന്ന യു­ധി­ഷ്ഠി­ര­നെ­ത്ത­ന്നെ വ­ന­വാ­സ­കാ­ല­ത്തു ന­മു­ക്കു കാ­ണാ­നാ­വും.

അ­തി­നാൽ അ­നു­ദ്യൂ­ത­ത്തെ­പ്പ­റ്റി­യും കൂ­ടു­തൽ വി­ശ­ദീ­ക­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. “തോ­ണി­യി­ല്ലാ­താ­ഴ­മു­ള്ള വെ­ള്ള­ത്തിൽ താ­ണു­മു­ങ്ങ­വേ, പാ­ഞ്ചാ­ലി ക­ര­യേ­റ്റു­ന്ന തോ­ണി­യാ­യ് പാ­ണ്ഡ­വർ­ക്കി­ഹ” (തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ) എന്ന കർ­ണ്ണ­പ­രി­ഹാ­സം പാ­ണ്ഡ­വ­രു­ടെ അ­ഭി­മാ­ന­ത്തി­നേ­റ്റൊ­രു അ­ടി­യാ­യ­തും, അ­നു­ദ്യൂ­ത­ത്തി­നാ­യി തി­രി­ച്ചു വരാൻ ഒരു കാ­ര­ണ­മാ­യി­രു­ന്നി­രി­ക്കാം.

യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­ക്ക­മ്പം വെ­ളി­പ്പെ­ടു­ന്ന പ്ര­ധാ­ന­പ്പെ­ട്ട മ­റ്റൊ­രു സ­ന്ദർ­ഭം അ­ജ്ഞാ­ത­വാ­സ­കാ­ല­മാ­ണു്. അ­ജ്ഞാ­ത­വാ­സ­ത്തി­നാ­യി വി­രാ­ട­രാ­ജ­ധാ­നി തി­ര­ഞ്ഞെ­ടു­ത്തി­ട്ടു പ­ഞ്ച­പാ­ണ്ഡ­വർ, ത­ങ്ങ­ളു­ടെ സാ­മർ­ത്ഥ്യ­ത്തി­നൊ­ത്ത­വി­ധ­മു­ള്ള പ്ര­ച്ഛ­ന്ന­രൂ­പ­ങ്ങൾ സ്വീ­ക­രി­ക്കു­ന്നു. ‘വല്ലവ’നെന്ന പാ­ച­ക­ക്കാ­ര­നാ­യി ഭീ­മ­നും, ‘ബൃ­ഹ­ന്ന­ള’യായി അർ­ജ്ജു­ന­നും, ‘ഗ്ര­ന്ഥി­ക’നെന്ന കു­തി­ര­ക്കാ­ര­നാ­യി ന­കു­ല­നും, പ­ശു­പാ­ല­ക­നാ­യ ‘ത­ന്ത്രി­പാ­ല’നായി സ­ഹ­ദേ­വ­നും, ‘സൈ­ര­ന്ധ്രി’യായി ദ്രൗ­പ­ദി­യും, വി­രാ­ട­സ­മ­ക്ഷം പ്ര­ത്യ­ക്ഷ­പ്പെ­ടു­വാൻ തീ­രു­മാ­നി­ക്കു­മ്പോൾ, യു­ധി­ഷ്ഠി­രൻ പ­റ­യു­ന്ന­തി­പ്ര­കാ­ര­മാ­ണു്, ‘ഒരു ബ്രാ­ഹ്മ­ണ­നാ­യി, ‘കങ്ക’നെന്ന പേരിൽ, ചൂതിൽ നി­പു­ണ­നും (‘മാ­താ­ക്ഷഃ’), ചൂ­തു­ക­ളി­ക്ക­മ്പ­ക്കാ­ര­നു­മാ­യി (‘ദേ­വി­താ­പ്രി­യ’ എന്നു മൂലം. മു­മ്പു്, ശകുനി യു­ധി­ഷ്ഠി­ര­നെ വി­ശേ­ഷി­പ്പി­ച്ച­തും ഇതു തന്നെ, ‘ദ്യൂ­ത­പ്രി­യ’. നി­പു­ണ­ത­യും, ക­മ്പ­വും ഇവിടെ വേർ­തി­രി­ച്ചു കാ­ട്ടി­യി­രി­ക്കു­ന്നു.) എത്തി, ഉ­ന്ന­ത­നാ­യ രാ­ജാ­വി­ന്റെ സ­ദ­സ്യ­നാ­കാൻ ഞാൻ വി­ചാ­രി­ക്കു­ന്നു’ (വി­രാ­ട­പർ­വ്വം: 1). യു­ധി­ഷ്ഠി­ര­നു വേ­റേ­തു വേ­ഷ­വു­മെ­ടു­ക്കാ­മാ­യി­രു­ന്നി­ട്ടും, ഒരു ചൂ­തു­ക­ളി­ക്ക­മ്പ­ക്കാ­ര­നാ­യി എ­ത്താൻ തീ­രു­മാ­നി­ക്കു­ന്ന­തു, ക­ളി­ഭ്രാ­ന്തു മാ­റാ­ത്ത­തി­നാ­ലാ­വ­ണ­മ­ല്ലോ. ഹാ­സ്തി­ന­പു­ര­ത്തെ ദ്യൂ­ത­സ­ഭ­യിൽ ത­നി­ക്കും തന്റെ കു­ടും­ബാം­ഗ­ങ്ങൾ­ക്കും നേ­രി­ട്ട കനത്ത മാ­ന­ക്കേ­ടു മ­ന­സ്സിൽ കൊ­ണ്ടു ന­ട­ക്കു­ന്ന ഒരുവൻ, വീ­ണ്ടു­മൊ­രി­ക്കൽ­കൂ­ടി അ­ത്ത­ര­മൊ­രു സ­ഭാ­ജീ­വി­തം തി­ര­ഞ്ഞെ­ടു­ക്കാൻ വേ­റെ­ന്തു ന്യാ­യം? ഫലമോ, കു­രു­സ­ഭ­യിൽ ദ്രൗ­പ­ദി­ക്കു നേ­രി­ട്ട അ­വ­മാ­നം, വി­രാ­ട­ന്റെ ദ്യൂ­ത­സ­ഭ­യിൽ യു­ധി­ഷ്ഠി­ര (ഭീ­മ­ന്റെ­യും) സ­മ­ക്ഷം വീ­ണ്ടും സം­ഭ­വി­ക്കു­ന്നു. അന്നു ദു­ശ്ശാ­സ­ന­നെ­ങ്കിൽ, ഇന്നു കീചകൻ എന്ന വ്യ­ത്യാ­സം മാ­ത്രം. അ­ന്ന­ത്തേ­പോ­ലെ­ത­ന്നെ, ഭയം മൂലം, എ­തിർ­ത്തു് ഒ­ര­ക്ഷ­രം ഉ­രി­യാ­ടാ­നാ­വാ­തെ യു­ധി­ഷ്ഠി­രൻ ആ ആ­ക്ഷേ­പ­ങ്ങൾ ഇ­ന്നും ക­ണ്ടി­രു­ന്നു. കൂ­ടാ­തെ, തന്റെ മു­മ്പിൽ കേ­ഴു­ന്ന ദ്രൗ­പ­ദി(സൈ­ര­ന്ധ്രി)യോടു, മ­ത്സ്യ­സ­ഭ­യി­ലെ ചൂ­തു­ക­ളി­ക്കു വി­ഘ്നം വ­രു­ത്താ­തെ അവിടെ നി­ന്നു പോ­കാ­നാ­ണു യു­ധി­ഷ്ഠി­രൻ ക­ല്പി­ക്കു­ന്ന­തു്. അതു കേ­ട്ടു, ‘ദ­യാ­ശാ­ലി­ക­ളു­ടെ ധർ­മ്മ­പ­ത്നി­യാ­ണു ഞാൻ. അ­വ­രു­ടെ ജ്യേ­ഷ്ഠൻ ചൂ­തു­ക­ളി­ക്കു് അ­ടി­മ­യാ­യ­തി­നാൽ, എ­ല്ലാ­വ­രാ­ലും അവർ അ­ടി­ച്ച­മർ­ത്ത­പ്പെ­ടു­ന്നു’ എന്നു വി­ല­പി­ച്ചാ­ണു ദ്രൗ­പ­ദി അ­വി­ടെ­നി­ന്നു പോ­കു­ന്ന­തു്.

അ­പ്പോൾ, ചൂ­തു­ക­ളി­ക്ക­മ്പ­ത്തി­ന്റെ പു­റ­ത്തു യു­ധി­ഷ്ഠി­രൻ ചെയ്ത സ­ത്യ­ങ്ങ­ളെ പറ്റി ചി­ന്തി­ക്കു­മ്പോൾ, “ഏതോ ചില വി­കാ­ര­ങ്ങ­ളു­ടെ പ്രേ­ര­ണാ­വി­ശേ­ഷ­ങ്ങ­ളാൽ വേ­ണ്ടു­മ്പോ­ലെ ആ­ലോ­ചി­ക്കാ­തെ പ­റ­ഞ്ഞു­പോ­യ വാ­ക്കി­ന്റെ പേരിൽ ‘സത്യം’, ‘സത്യം’ എന്നു വി­ചാ­രി­ച്ച­ട­ങ്ങു­ന്ന­തു്, ‘വിധി’, ‘വിധി’ എ­ന്നു­വെ­ച്ച­ട­ങ്ങു­ന്ന­തു­പോ­ലെ­ത­ന്നെ, ഒരു ദുർ­ബ്ബ­ല­ത­യും ത­ന്മൂ­ലം അ­ധർ­മ്മ­വു­മാ­ണെ­ന്നാ­യി…” എന്നു മാ­രാ­ര് പ­റ­യു­ന്ന­തു ശരി തന്നെ.

4. സൂ­ക്ഷ്മാ ഗതിർ ഹി ധർ­മ്മ­സ്യ

‘നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മ’ സൂ­ക്ത­ത്തി­നു “ബ­ല­പ്ര­യോ­ഗ­ത്തി­നു നി­വൃ­ത്തി­യി­ല്ലാ­തി­രി­ക്കെ അ­ധർ­മ്മം ചെ­യ്യാം” എന്ന വ്യാ­ഖ്യാ­ന­മെ­ടു­ക്കാ­മെ­ന്ന ലീ­ലാ­വ­തി­യു­ടെ വാ­ദ­മാ­ണ­ടു­ത്ത­തു്. വർ­ണ്ണാ­ശ്ര­മ­വ്യ­വ­സ്ഥ­യ­നു­സ­രി­ച്ചു­ള്ള സ്വ­ധർ­മ്മ­ത്തിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യ ഒ­ന്ന­ത്രേ ഇവിടെ ‘അ­ധർ­മ്മം’. ശ്രീ­രാ­മ­ന്റെ ‘പു­ത്ര­ധർ­മ്മ­പാ­ല­നം എന്ന കൃ­ത്യം പ­ര­ധർ­മ്മ­മെ­ന്ന (കാ­ടു­വാ­ഴൽ) അ­ധർ­മ്മ­ത്തെ സ്വീ­ക­രി­ക്കു­ന്ന­തി­നു സാ­ധൂ­ക­ര­ണ’മത്രേ.

⋄ ⋄ ⋄

മാ­രാ­രു­ടെ ശ്ലോ­കാ­ന്വ­യ­ത്തി­ന്റെ ചുവടു പി­ടി­ച്ചു­ള്ള ഈ പു­തു­വ്യാ­ഖ്യാ­ന­ത്തി­നു ‘താൻ ബ­ല­ത്തി­നാ­ള­ല്ല എന്നു വെ­ച്ചു ചെ­യ്യു­ന്ന­തു് അ­ധർ­മ്മ­മാ­ണു്’ എന്ന മാ­രാ­രു­ടെ വ്യാ­ഖ്യാ­ന­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലെ­ന്നു വ്യ­ക്ത­മാ­ണ­ല്ലോ. ത­ന്നെ­യു­മ­ല്ല ലീ­ലാ­വ­തി­യു­ടെ, ‘ബ­ല­പ്ര­യോ­ഗ­ത്തി­നു നി­വൃ­ത്തി­യി­ല്ലാ­തി­രി­ക്കെ അ­ധർ­മ്മം (പ­ര­ധർ­മ്മം) ചെ­യ്യാം’ എന്ന ഈ വ്യാ­ഖ്യാ­ന­വു­മാ­യി, മു­നി­യു­ടെ മ­റ്റു­ദാ­ഹ­ര­ണ­ങ്ങ­ളി­ലേ­യ്ക്കു ക­ട­ന്നാൽ വെ­ട്ടി­ലാ­വു­ക­യും ചെ­യ്യും. (പ­ര­ധർ­മ്മ­മെ­ന്ന­തു് അ­ധർ­മ്മ­ത്തി­ന്റെ പ­ര്യാ­യ­മാ­ണോ എ­ന്നും ആ­ലോ­ചി­ക്ക­ണം). ശ്രീ­രാ­മാ­ദി­കൾ ചെ­യ്ത­തു് ലീ­ലാ­വ­തി പ­റ­യു­മ്പോ­ലെ അ­ധർ­മ്മ(പ­ര­ധർ­മ്മ)മെ­ങ്കിൽ, “വേ­ദ­ത്തിൽ പ­റ­യു­ന്ന ഋതം പാ­ലി­ച്ചു­കൊ­ണ്ടു പ്ര­പ­ഞ്ച­ത്തെ പാ­ലി­ക്കു­ന്നു” എന്നു ലീ­ലാ­വ­തി മു­മ്പു­പ­റ­ഞ്ഞ, സ­പ്തർ­ഷി­ക­ളും, ദി­ഗ്ഗ­ജ­ങ്ങ­ളും പ­ഞ്ച­ഭൂ­ത­ങ്ങ­ളു­മെ­ല്ലാം ചെ­യ്യു­ന്ന­തും അ­ധർ­മ്മ­മാ­ണെ­ന്നു വരും. അ­പ്പോൾ, വേ­ദ­ത്തിൽ വി­ധി­ച്ച­തു് ‘അ­ധർ­മ്മ’മാണു്, എ­ന്നാ­ണോ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു? കൂ­ടാ­തെ അ­വ­രെ­ങ്ങ­നെ ബ­ല­പ്ര­യോ­ഗ­ത്തി­ന്നു് നി­വൃ­ത്തി­യി­ല്ലാ­ത്ത­വ­രാ­യി­രു­ന്നു എ­ന്നും വി­ശ­ദീ­ക­രി­ക്കേ­ണ്ടി വരും.

ശ്രീ­മ­തി ലീ­ലാ­വ­തി­യു­ടെ ഈ പു­തു­വ്യാ­ഖ്യാ­ന­നിർ­മ്മി­തി, മാർ­ക്ക­ണ്ഡേ­യ­സ­മ­സ്യാ­പർ­വ്വ­ത്തി­ലെ വ്യാ­ധ­ന്റെ— ’ശൂ­ദ്ര­നാ­ണെ­ങ്കി­ലും ധർ­മ്മാ­ധർ­മ്മ­വി­ചി­ന്ത­ന­ത്തിൽ ഏതു ബ്രാ­ഹ്മ­ണ­നും മേലേ’ എന്നു ലീ­ലാ­വ­തി വി­ശേ­ഷി­പ്പി­ക്കു­ന്ന ആൾ—ക­ഥ­യിൽ­നി­ന്നു പ്ര­ചോ­ദ­ന­മുൾ­ക്കൊ­ണ്ടാ­ണു്. ശൂ­ദ്രൻ ധർ­മ്മ­ജ്ഞ­നാ­വു­ന്ന­തു്, വർ­ണ്ണ­ധർ­മ്മ­മ­നു­സ­രി­ച്ചു­ള്ള കർ­മ്മ­ത്തിൽ നി­ന്നു ഭി­ന്ന­വും, അ­തി­നാൽ, ‘പ­ര­ധർ­മ്മ’വും, സ്വ­ധർ­മ്മ­മ­ല്ലാ­ത്ത­തി­നാൽ അ­ധർ­മ്മ­വു­മാ­യി, എന്ന ലീ­ലാ­വ­തി­യു­ടെ വ്യാ­ഖ്യാ­നം ബാ­ലി­ശ­മെ­ന്നേ തോ­ന്നൂ. ഇ­ങ്ങ­നെ­യു­ള്ള അർ­ത്ഥം വ­ല്ല­തും മാർ­ക്ക­ണ്ഡേ­യോ­പാ­ഖ്യാ­ന­ത്തി­ലു­ണ്ടോ എ­ന്നൊ­ന്നു പ­രി­ശോ­ധി­ക്കാം. പതിവ്രത-​വ്യാധ ക­ഥ­ക­ളു­ടെ മു­ഖ­വു­ര­യിൽ, സ്ത്രീ­ക­ളു­ടെ ഭർ­ത്തൃ­ശു­ശ്രൂ­ഷ­യെ­യും, മ­ക്ക­ളു­ടെ മാ­തൃ­പി­തൃ­ശു­ശ്രൂ­ഷ­യെ­യും പറ്റി (ചില ആ­ശ്ര­മ­ധർ­മ്മ­ങ്ങൾ) പ്ര­ബോ­ധ­നം ആ­വ­ശ്യ­പ്പെ­ട്ട യു­ധി­ഷ്ഠി­ര­നു മ­റു­പ­ടി­യാ­യി, താൻ ഈ ധർ­മ്മ­ങ്ങ­ളെ­പ്പ­റ്റി പ്ര­സം­ഗി­ക്കാൻ പോ­കു­ന്നു­വെ­ന്നു പ­റ­ഞ്ഞാ­ണു, മുനി ഈ ആ­ഖ്യാ­നം ആ­രം­ഭി­ക്കു­ന്ന­തു്. അ­തു­പോ­ലെ, യു­ധി­ഷ്ഠി­ര­നു­ള്ള ധർ­മ്മ­പ്ര­ബോ­ധ­ന­മാ­യി പ­തി­വ്ര­താ­ധർ­മ്മ­വും, മാ­തൃ­പി­തൃ­ശു­ശ്രൂ­ഷാ­ധർ­മ്മ­വും വി­ശ­ദ­മാ­യി വി­വ­രി­ച്ചു എന്നു പ­റ­ഞ്ഞാ­ണു മുനി ഈ വി­വ­ര­ണം അ­വ­സാ­നി­പ്പി­ക്കു­ന്ന­തും. അ­പ്പോൾ ഈ വ്യാ­ധ­ന്റെ കഥ, ധർ­മ്മാ­ധർ­മ്മ­വി­ചി­ന്ത­ന­ത്തിൽ ഏതു ബ്രാ­ഹ്മ­ണ­നും മേ­ലെ­യാ­യ ഒരു ശൂ­ദ്ര­ന്റെ ക­ഥ­യാ­യ­ല്ല അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട­തു്, മ­റി­ച്ചു, മാ­തൃ­പി­തൃ­ശു­ശ്രൂ­ഷ­യാൽ സ­ദ്ഗു­ണ­സ­മ്പ­ത്തി നേടിയ ഒരു മ­നു­ഷ്യ­ന്റെ ക­ഥ­യാ­യാ­ണു്. ആ മ­നു­ഷ്യ­നാ­ക­ട്ടേ ശൂ­ദ്ര­ജാ­തി­യിൽ ജ­നി­ച്ച്, അ­ച്ഛൻ­മു­ത്ത­ച്ഛ­ന്മാർ ചെ­യ്തു പോന്ന, കു­ല­ധർ­മ്മ­മാ­യ മാം­സ­വ്യാ­പാ­ര­ത്തെ കൃ­ത്യ­നി­ഷ്ഠ­യോ­ടെ അ­നു­ഷ്ഠി­ച്ചു­പോ­ന്ന ഒരു വ്യാ­ധ­നും. ഇ­ദ്ദേ­ഹ­ത്തെ, ‘സ­ദ്ഗു­ണ­സ­മ്പ­ത്തി­നാൽ ബ്രാ­ഹ്മ­ണ­ത്വം നേടിയ വ്യാ­ധൻ’ എന്നു വ്യാ­ധ­ന്റെ തന്നെ ധർ­മ്മ­ചി­ന്ത­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ വി­ശേ­ഷി­പ്പി­ക്കാം. വ്യാ­ധ­ന്റെ­ധർ­മ്മ­ചി­ന്ത­യിൽ കു­ല­ധർ­മ്മ­മ­ല്ല വർ­ണ്ണ­ധർ­മ്മ­ത്തി­ന്റെ അ­ടി­സ്ഥാ­നം. ‘ഒരുവൻ ശൂ­ദ്ര­ജാ­തി­യിൽ ജ­നി­ച്ചാൽ­ത­ന്നെ­യും സ­ദ്ഗു­ണ­ങ്ങൾ ഉ­ണ്ടെ­ങ്കിൽ അ­യാൾ­ക്കു വൈ­ശ്യ­ന്റെ അവസ്ഥ കൈ­വ­രി­ക്കാം. അ­തു­പോ­ലെ­ത­ന്നെ ക്ഷ­ത്രി­യ­ന്റെ­യും; ആർ­ജ്ജ­വ­ത്തോ­ടെ ഇ­രു­ന്നാൽ അവനു ബ്രാ­ഹ്മ­ണ­ത്വ­വും സി­ദ്ധി­ക്കും’ (ആ­ര­ണ്യ­ക­പർ­വ്വം: 203), എ­ന്നാ­ണു സ­ത്വ­ര­ജ­ത­മോ­ഗു­ണ­ങ്ങ­ളെ­ക്കു­റി­ച്ചു വി­വ­രി­ച്ചി­ട്ടു വ്യാ­ധൻ പ­റ­യു­ന്ന­തു്. വ്യാ­ധ­നു­മാ­യി സം­വ­ദി­ച്ച ബ്രാ­ഹ്മ­ണ­നും അ­ദ്ദേ­ഹ­ത്തെ ബ്രാ­ഹ്മ­ണ­നാ­യാ­ണു ക­ണ­ക്കാ­ക്കു­ന്ന­തു്. വ്യാ­ധ­ന്റെ ധർ­മ്മ­വി­ച­ക്ഷ­ണ­ത കൊ­ണ്ട­ല്ല, മ­റി­ച്ചു,’ഞാൻ താ­ങ്ക­ളെ ഒരു ബ്രാ­ഹ്മ­ണ­നാ­യി കാ­ണു­ന്നു… ഒരു മ­നു­ഷ്യൻ അ­വ­ന്റെ സ്വ­ഭാ­വ­ഗു­ണ­ങ്ങ­ളാൽ ബ്രാ­ഹ്മ­ണ­നാ­കു­ന്നു’ എ­ന്നാ­ണു ബ്രാ­ഹ്മ­ണൻ പ­റ­യു­ന്ന­തു്.

ഇനി, ഈ വ്യാ­ധ­ന്റെ സ­ദ്ഗു­ണ­സ­മ്പ­ത്തി­യെ കു­റി­ച്ചു്: ‘അ­ല്ല­യോ ബ്രാ­ഹ്മ­ണാ, താ­ങ്കൾ സ്വ­ന്തം ക­ണ്ണു­കൊ­ണ്ടു് എന്റെ ‘ധർ­മ്മം’ ദർ­ശി­ച്ചാ­ലും, ഇ­തി­ലൂ­ടെ­യാ­ണു് ഈ ആ­ന­ന്ദാ­വ­സ്ഥ എ­നി­ക്കു പ്രാ­പ്ത­മാ­യ­തു്’ എന്നു പ­റ­ഞ്ഞു വ്യാ­ധൻ ബ്രാ­ഹ്മ­ണ­നെ സ്വ­ഗൃ­ഹ­ത്തി­ലേ­യ്ക്കാ­ണു് ആ­ന­യി­ക്കു­ന്ന­തു്. അവിടെ ദൈ­വ­ങ്ങ­ളെ പോലെ താൻ ആ­രാ­ധി­ക്കു­ന്ന മാ­താ­പി­താ­ക്ക­ളെ ബ്രാ­ഹ്മ­ണ­നു പ­രി­ച­യ­പ്പെ­ടു­ത്തി; മാ­താ­പി­താ­ക്ക­ളെ പൂ­ജി­ക്കു­ന്ന­തു ഗൃ­ഹ­സ്ഥാ­ശ്ര­മി­യു­ടെ ശാ­ശ്വ­ത­ധർ­മ്മ­മാ­ണെ­ന്നു് ഉ­പ­ദേ­ശം നൽ­കു­ന്നു. തു­ടർ­ന്നു്, ആ ബ്രാ­ഹ്മ­ണ­നു സം­ഭ­വി­ച്ച ധർ­മ്മ­ഭ്രം­ശം—വേദം പ­ഠി­ക്കാ­നാ­യി, വൃ­ദ്ധ­രാ­യ അ­ച്ഛ­ന­മ്മ­മാ­രു­ടെ അ­നു­വാ­ദം വാ­ങ്ങാ­തെ, വീ­ടു­വി­ട്ടു­പോ­ന്നു്, അവരെ ദുഃ­ഖി­പ്പി­ച്ച­തു്—വ്യാ­ധൻ വെ­ളി­വാ­ക്കു­ന്നു. (ഇതു ബോ­ധ്യ­പ്പെ­ടു­ത്താ­നാ­ണു പ­തി­വ്ര­ത­യാ­യ സ്ത്രീ ബ്രാ­ഹ്മ­ണ­നെ വ്യാ­ധ­ന്റെ അ­ടു­ക്ക­ലേ­യ്ക്ക­യ­ച്ച­തും).

അ­പ്പോൾ, മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷ­യെ­ന്ന ആ­ശ്ര­മ­ധർ­മ്മം വി­ശ­ദീ­ക­രി­ക്കാ­നാ­യി മുനി പ­റ­യു­ന്ന കഥയിൽ ലീ­ലാ­വ­തി, വ്യാ­ധ­ന്റെ ധർ­മ്മ­ജ്ഞാ­നം മാ­ത്രം ദർ­ശി­ക്കു­ന്ന­തിൽ അ­സ്വ­ഭാ­വി­ക­ത­യു­ണ്ടു്. വ്യാ­ധ­ന്റെ പൂർ­വ്വ­ജ­ന്മ­ശാ­പ­ക­ഥ, ‘ശൂ­ദ്ര­നെ­ങ്കി­ലും, തി­ക­ഞ്ഞ ധർ­മ്മ­ജ്ഞ­നാ­യി തീ­രു­മെ­ന്നു മുനി അ­നു­ഗ്ര­ഹി­ച്ചു’ എന്ന ഒരു വരി മാ­ത്രം അ­ടർ­ത്തി­യെ­ടു­ത്താ­ണു ലീ­ലാ­വ­തി വി­വ­രി­ക്കു­ന്ന­തു്. മു­നി­യു­ടെ ശാ­പ­മോ­ച­ന­വ­ച­സ്സു­കൾ ഇ­പ്ര­കാ­ര­മാ­ണു്. ‘ശൂ­ദ്ര­ജാ­തി­യിൽ ജ­നി­ച്ചാ­ലും, താ­ങ്കൾ ധർ­മ്മ­ജ്ഞ­നാ­യി തു­ട­രും. നി­സ്സം­ശ­യ­മാ­യും താ­ങ്കൾ മാ­താ­പി­താ­ക്ക­ളെ ശു­ശ്രൂ­ഷി­ക്കും. ആ ശു­ശ്രൂ­ഷ­യി­ലൂ­ടെ താ­ങ്കൾ­ക്കു മാ­ഹാ­ത്മ്യം സി­ദ്ധി­ക്കു­ക­യും; മുൻ­ജ­ന്മ­സം­ഭ­വ­ങ്ങൾ ഓർ­മ്മി­ക്കു­ക­യും, സ്വർ­ഗ്ഗ­പ്രാ­പ്തി ഉ­ണ്ടാ­കു­ക­യും ചെ­യ്യും. ശാ­പ­കാ­ലാ­വ­ധി തീ­രു­മ്പോൾ വീ­ണ്ടും താ­ങ്കൾ ബ്രാ­ഹ്മ­ണ­നാ­കും.’ ലീ­ലാ­വ­തി പ­റ­യു­ന്ന­തു­പോ­ലെ ‘ധർ­മ്മ­ജ്ഞ­നാ­യി തീരും’ എ­ന്ന­ല്ല, (ഈ ജ­ന്മ­ത്തി­ലെ­പോ­ലെ അ­ടു­ത്ത ജ­ന്മ­ത്തി­ലും) ധർ­മ്മ­ജ്ഞ­നാ­യി ‘തു­ട­രും’ എ­ന്നാ­ണു മു­നി­വാ­ക്യം. മാ­ഹാ­ത്മ്യ­വും, സ്വർ­ഗ്ഗ­പ്രാ­പ്തി­യും സി­ദ്ധി­ക്കു­ക മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷ­യി­ലൂ­ടെ­യാ­യി­രി­ക്കും എ­ന്നാ­ണു മുനി പ­റ­യു­ന്ന­തു്. അ­പ്പോൾ ശാ­പ­മോ­ച­ന­ഹേ­തു­വാ­യി ക­രു­തേ­ണ്ട­തു മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷ ത­ന്നെ­യാ­ണു്.

പ­തി­വ്ര­ത­യു­ടെ കഥയിൽ, ഭർ­ത്തൃ­ശു­ശ്രൂ­ഷാ­ധർ­മ്മ­ത്തിൽ പ­ര­ധർ­മ്മം/അ­ധർ­മ്മം ദർ­ശി­ക്കു­ന്ന ലീ­ലാ­വ­തി അ­പ്പോൾ, വ്യാ­ധ­ന്റെ കഥയിൽ ശൂ­ദ്ര­ന്റെ ധർ­മ്മ­ജ്ഞാ­ന­ത്തി­ല­ല്ല മ­റി­ച്ചു, മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷാ­ധർ­മ്മ­ത്തിൽ അ­ധർ­മ്മം/പ­ര­ധർ­മ്മം ദർ­ശി­ക്കേ­ണ്ടി വരും. അ­തി­നേ­താ­യാ­ലും ലേഖിക തു­നി­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഇനി പ­തി­വ്ര­താ­ധർ­മ്മ­ത്തി­ലെ പ­ര­ധർ­മ്മ/അ­ധർ­മ്മ ചിന്ത മാ­റ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ മാർ­ക്ക­ണ്ഡേ­യ­മു­നി പ­റ­യു­ന്ന­തു കേൾ­ക്കൂ. ‘സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, യ­ജ്ഞ­ക്രി­യ, ശ്രാ­ദ്ധ­ങ്ങൾ, ഉ­പ­വാ­സ­ങ്ങൾ ഇ­വ­യ്ക്കൊ­ന്നും ഒരു ഫ­ല­പ്രാ­പ്തി­യു­മി­ല്ല. ഭർ­ത്താ­ക്ക­ന്മാ­രെ സേ­വി­ക്കു­ന്ന­തി­ലൂ­ടെ മാ­ത്ര­മേ അ­വർ­ക്കു സ്വർ­ഗ്ഗ­പ്രാ­പ്തി കൈവരൂ’ (ആ­ര­ണ്യ­ക­പർ­വ്വം: 196). (ഈ ധർ­മ്മം പ്ര­ഘോ­ഷി­ക്കാ­നാ­യാ­ണു മുനി പ­തി­വ്ര­ത­യു­ടെ കഥ പ­റ­യു­ന്ന­തു തന്നെ). അ­ങ്ങ­നെ, സ്ത്രീ­കൾ­ക്കു ഭർ­ത്തൃ­ശു­ശ്രൂ­ഷ­യാ­ണു ശ്രേ­ഷ്ഠ­ധർ­മ്മ­മെ­ന്നു വ­ന്നാൽ, ‘പ­ര­ധർ­മ്മ’മെന്ന വാ­ദ­ഗ­തി­യേ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. അ­പ്പോൾ, ഈ മാർ­ക്ക­ണ്ഡേ­യോ­പാ­ഖ്യാ­ന­ങ്ങ­ളു­ടെ ബ­ല­ത്തിൽ പ­ടു­ത്തു­യർ­ത്തി­യ “നേശേ…” സൂക്ത പു­തു­വ്യാ­ഖ്യാ­ന­ത്തി­ന്റെ അ­ടി­ത്ത­റ­ത­ന്നെ ത­കർ­ന്നു ത­രി­പ്പ­ണ­മാ­കു­ന്ന­തു കാണാം.

ഇനി ശൂ­ദ്ര­ന്റെ ധർ­മ്മ­ജ്ഞാ­ന­ത്തെ­ക്കു­റി­ച്ചു്: രാ­ജ­ധർ­മ്മാ­നു­ശാ­സ­ന­പർ­വ്വ­ത്തിൽ, രാ­ജാ­വു് ഏതു തരം മ­ന്ത്രി­മാ­രെ­യാ­ണു നി­യ­മി­ക്കേ­ണ്ട­തെ­ന്നു ഭീ­ഷ്മർ യു­ധി­ഷ്ഠി­ര­നെ ഉ­പ­ദേ­ശി­ക്കു­ന്നു­ണ്ടു്. ഇവരിൽ മൂ­ന്നു ശൂ­ദ്ര­രും ഉ­ണ്ടാ­വ­ണ­മെ­ന്നു ഭീ­ഷ്മർ നിർ­ദ്ദേ­ശി­ക്കു­ന്നു. മ­ന്ത്രി­മാ­രെ­ല്ലാ­വ­രു­ടെ­യും പൊ­തു­സ്വ­ഭാ­വ­ഗു­ണ­ങ്ങൾ ഭീ­ഷ്മർ വി­ശ­ദീ­ക­രി­ക്കു­ന്നു. എ­ല്ലാ­വ­രും ‘അ­ന്ത­സ്സു­ള്ള­വ­രും, അ­സൂ­യ­യി­ല്ലാ­ത്ത­വ­രും, ശ്രു­തി­ക­ളി­ലും സ്മൃ­തി­ക­ളി­ലും പ്രാ­വീ­ണ്യ­മു­ള്ള­വ­രും, നി­ഷ്പ­ക്ഷ­രും, വി­നീ­ത­രും, തർ­ക്ക­ങ്ങ­ളിൽ പെ­ട്ടെ­ന്നു തീ­രു­മാ­ന­മെ­ടു­ക്കാൻ ക­ഴി­വു­ള്ള­വ­രും, അ­ത്യാ­ഗ്ര­ഹ­മി­ല്ലാ­ത്ത­വ­രും, സ­പ്ത­ദോ­ഷ­ങ്ങ­ളിൽ അ­ക­പെ­ടാ­ത്ത­വ­രു­മാ­യി­രി­ക്ക­ണം’ എ­ന്നാ­ണു ഭീ­ഷ്മ­രു­ടെ നിർ­ദ്ദേ­ശം (ശാ­ന്തി­പർ­വ്വം: 86). അ­തി­നാൽ, ശൂ­ദ്ര­രിൽ, ശ്രു­തി­ക­ളി­ലും സ്മൃ­തി­ക­ളി­ലും പ്രാ­വീ­ണ്യ­മു­ള്ള ധർ­മ്മ­ജ്ഞർ ഉ­ണ്ടാ­വു­ന്ന­തു് അ­പൂർ­വ്വ­സം­ഭ­വ­മൊ­ന്നു­മ­ല്ലാ­യി­രു­ന്നെ­ന്നു കാണാം.

തന്റെ പ­ര­ധർ­മ്മ­സ്വീ­കാ­ര്യ­താ­വാ­ദ­ത്തി­ന്റെ നേർ­ഖ­ണ്ഡ­ന­മാ­ണ­ല്ലോ, സാ­ക്ഷാൽ ഗീ­താ­പ്ര­ബോ­ധ­നം തന്നെ എന്നു തി­രി­ച്ച­റി­ഞ്ഞാ­വ­ണം ലീ­ലാ­വ­തി, വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ചില ന്യാ­യീ­ക­ര­ണ­ങ്ങ­ളു­മാ­യി വ­രു­ന്ന­തു്.[10],[11]

(ഗീ­ത­യി­ലെ, “ശ്രേ­യാൻ സ്വ­ധർ­മ്മോ വി­ഗു­ണഃ പ­ര­ധർ­മ്മാ­ത്സ്വ­നു­ഷ്ഠി­താ­തു്, സ്വ­ധർ­മ്മേ നിധനം ശ്രേ­യഃ പ­ര­ധർ­മ്മോ ഭ­യാ­വ­ഹഃ”—ന­ല്ല­വ­ണ്ണ­മ­നു­ഷ്ഠി­ക്ക­പ്പെ­ട്ട അ­ന്യ­ന്റെ ധർ­മ്മ­ത്തെ­ക്കാൾ, ഗു­ണ­ഹീ­ന­മാ­യ സ്വ­ധർ­മ്മ­മാ­ണു് ശ്രേ­യ­സ്ക്ക­രം. സ്വ­ധർ­മ്മ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­ന്നു മരണം പോലും ശ്രേ­യ­സ്ക്ക­ര­മാ­ണു്. എ­ന്നാൽ പ­ര­ധർ­മ്മം ഭ­യാ­വ­ഹ­മാ­കു­ന്നു—(3.35) എന്ന ശ്ലോ­കം മാ­ത്ര­മേ പ­ര­ധർ­മ്മാ­നു­ഷ്ഠാ­ന­ത്തി­നു് എ­തി­രാ­യി ലീ­ലാ­വ­തി­യ്ക്കു കാ­ണാ­നാ­യി­ട്ടു­ള്ളു. എ­ന്നാൽ പ­ര­ധർ­മ്മം ഭ­യാ­വ­ഹ­മാ­ണെ­ന്നു­മാ­ത്ര­മ­ല്ല, സ്വ­ധർ­മ്മ­പ­രി­ത്യാ­ഗം ക്ലൈ­ബ്യ­വും, ദൗർ­ബ്ബ­ല്യ­വും, ഭീ­രു­ത്വ­വു­മാ­ണെ­ന്നു­കൂ­ടി ഗീ­ത­യിൽ സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട­ല്ലോ (2.3, 2.35).)

തന്റെ പു­തു­ന്യാ­യീ­ക­ര­ണ­ത്തി­നാ­യി, ധർ­മ്മ­ത്തെ കേവല-​സോപാധികധർമ്മങ്ങൾ എന്നു വി­വേ­ചി­ച്ചു്, “കേ­വ­ല­മ­നു­ഷ്യൻ ഏതു സാ­ഹ­ച­ര്യ­ത്തി­ലും കൈ­ക്കൊ­ള്ളേ­ണ്ട മാ­നു­ഷോ­ത്കർ­ഷോ­ന്മു­ഖ­വും സ­ത്യാ­ധി­ഷ്ഠി­ത­വു­മാ­യ ധർ­മ്മ­ങ്ങ­ളെ” കേ­വ­ല­ധർ­മ്മ­മെ­ന്നും, “മ­നു­ഷ്യ­ന്റെ പല അ­വ­സ്ഥാ­ഭേ­ദ­ങ്ങൾ അ­നു­സ­രി­ച്ചു്—വർ­ണ്ണം, ഭാ­ര്യാ­ഭർ­തൃ­ബ­ന്ധം, ഭ­ര­ണാ­ധി­പ­ഭ­ര­ണീ­യ­ബ­ന്ധം ഇ­ത്യാ­ദി­കൾ—ഉള്ള സ്വ­ധർ­മ്മ­സ­ങ്ക­ല്പ­ങ്ങ­ളെ” സോ­പാ­ധി­ക­ധർ­മ്മ­മെ­ന്നും ലീ­ലാ­വ­തി വി­വ­രി­ക്കു­ന്നു. മേ­ല്പ­റ­ഞ്ഞ ഗീ­താ­ശ്ലോ­ക­ത്തെ (3.35), സോ­പാ­ധി­ക­ധർ­മ്മ­ത്തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­ക്കു­ന്ന ലീ­ലാ­വ­തി, കേ­വ­ല­ധർ­മ്മ­ത്തി­നു ഉ­ദാ­ഹ­ര­ണ­മാ­യി ഗീ­ത­യി­ലെ തന്നെ വേറെ രണ്ടു ശ്ലോ­ക­ങ്ങ­ളും ഉ­ദ്ധ­രി­ക്കു­ന്നു. “യദാ യദാ ഹി ധർ­മ­സ്യ, ഗ്ലാ­നിർ­ഭ­വ­തി ഭാരത; അ­ഭ്യു­ത്ഥാ­ന­മ­ധർ­മ­സ്യ, ത­ദാ­ത്മാ­നം സൃ­ജാ­മ്യ­ഹം; പ­രി­ത്രാ­ണാ­യ സാ­ധൂ­നാം, വി­നാ­ശാ­യ ച ദു­ഷ്കൃ­താം; ധർ­മ­സം­സ്ഥാ­പ­നാർ­ഥാ­യ, സം­ഭ­വാ­മി യുഗേ യുഗേ” (4.7–8). “ഇവിടെ പ്ര­യു­ക്ത­മാ­യ ധർ­മ്മ­ശ­ബ്ദം, കുലം, വർ­ണ്ണം, ആ­ശ്ര­മം, വ്യ­ക്തി, വൃ­ത്തി എ­ന്നി­വ­യെ ആ­സ്പ­ദ­മാ­ക്കി­യു­ള്ള സ്വ­ധർ­മ്മ­മോ പ­ര­ധർ­മ്മ­മോ അല്ല, മ­റി­ച്ചു കേ­വ­ല­ധർ­മ്മ­വും കേ­വ­ല­മാ­യ അ­ധർ­മ്മ­വു­മാ­ണു്” എ­ന്നാ­ണു് ലീ­ലാ­വ­തി­യു­ടെ വാദം. സ്വ­ധർ­മ്മ­ത്തി­ന്റെ മ­ഹ­ത്ത്വം ഉ­ദ്ഘോ­ഷി­ക്കാ­നാ­യി­ത­ന്നെ പ­റ­യ­പ്പെ­ട്ട ഗീ­ത­യി­ലെ, ധർ­മ്മ­ശ­ബ്ദ­ത്തെ, കേ­വ­ല­ധർ­മ്മ­ത്തി­ലേ­യ്ക്കു മാ­ത്ര­മാ­യി ചു­രു­ക്കാൻ അ­സാ­മാ­ന്യ ധൈ­ര്യം വേണം. ഗീ­ത­യിൽ കർ­മ്മ­ശ­ബ്ദം പോലും സ്വ­ധർ­മ്മം എന്ന അർ­ത്ഥ­ത്തി­ലാ­ണ­ല്ലോ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്.[12] കേ­വ­ല­ധർ­മ്മ­ത്തെ മാ­ത്രം ഉ­ദ്ദേ­ശി­ച്ച­തു് എ­ന്നു് ലീ­ലാ­വ­തി വി­ശേ­ഷി­പ്പി­ക്കു­ന്ന ഗീ­താ­ശ്ലോ­ക­ത്തി­ന്റെ (4.7) ശ­ങ്ക­ര­ഭാ­ഷ്യം ഒന്നു നോ­ക്കാം. “വർ­ണ്ണാ­ശ്ര­മ­ല­ക്ഷ­ണ­മാ­യി, പ്രാ­ണി­കൾ­ക്കു അ­ഭ്യു­ദ­യ­ത്തി­ന്നും, മോ­ക്ഷ­ത്തി­ന്നും സാ­ധ­ന­മാ­യു­മി­രി­ക്കു­ന്ന ധർ­മ്മ­ത്തി­ന്നു് ഏതേതു കാ­ല­ത്തിൽ ഹാ­നി­വ­രു­ന്നു­വോ, അ­ധർ­മ്മം ഏതേതു കാ­ല­ത്തു­ത്ഭ­വി­ക്കു­ന്നു­വോ, അ­പ്പോ­ഴെ­ല്ലാം ഞാൻ സ്വ­മാ­യ­കൊ­ണ്ടു് അ­വ­താ­രം ചെ­യ്യു­ന്നു” “(Whenever righteousness declines or withers—righteousness as embodied in the order of classes, life stations etc., which promotes the prosperity and makes for the emancipation of all living beings—and unrighteousness prevails, flourishes, then through Maya, I project myself).”[13] ഇവിടെ പ്ര­യു­ക്ത­മാ­യ ധർ­മ്മ­ശ­ബ്ദം വർ­ണ്ണാ­ശ്ര­മ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലു­ള്ള സ്വ­ധർ­മ്മ­മാ­ണെ­ന്നു ഭാ­ഷ്യ­കാ­രൻ സം­ശ­യ­ലേ­ശ­മെ­ന്യേ വ്യ­ക്ത­മാ­ക്കു­ന്നു. അ­തി­നാൽ ഗീ­താ­ശ്ലോ­ക­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി­യു­ള്ള ലീ­ലാ­വ­തി­യു­ടെ കേവല/സോ­പാ­ധി­ക ധർ­മ്മ­വി­വേ­ച­നാ­ശ്ര­മം അ­ടി­സ്ഥാ­ന­മി­ല്ലാ­ത്ത­താ­ണെ­ന്നു വ­രു­ന്നു.

സാ­ധാ­ര­ണ­ധർ­മ്മം, സാ­മാ­ന്യ­ധർ­മ്മം എ­ന്നൊ­ക്കെ വ്യ­വ­ഹ­രി­ക്ക­പ്പെ­ടു­ന്ന ധർ­മ്മ­ങ്ങ­ളെ (സത്യം, അഹിംസ മു­ത­ലാ­യ ധർ­മ്മ­ങ്ങൾ), കേ­വ­ല­ധർ­മ്മം (absolute) എന്നു വി­ളി­ക്കു­ന്ന­തിൽ, അവ കാ­ല­ദേ­ശാ­തീ­ത­മാ­ണു എന്ന പ്ര­തീ­തി ഉ­ണ്ടാ­ക്കാ­നും ലീ­ലാ­വ­തി ശ്ര­മി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ധർ­മ്മം കാ­ല­ദേ­ശോ­ചി­ത­മാ­യി നിർ­വ­ചി­ക്ക­പ്പെ­ടേ­ണ്ട­വ ത­ന്നെ­യാ­ണു്. ഇതു് മ­ഹാ­ഭാ­ര­ത­ത്തിൽ ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്ന ഒരു വി­ചാ­ര­വു­മാ­ണു്. കർ­ണ്ണ­പർ­വ്വ­ത്തിൽ കൃ­ഷ്ണൻ അർ­ജ്ജു­ന­നോ­ടു പ­റ­യു­ന്നു.

“സത്യം പ­റ­യു­ന്ന­വൻ നീ­തി­മാ­നാ­ണു്. സ­ത്യ­ത്തേ­ക്കാൾ ഉ­യർ­ന്ന­താ­യി ഒ­ന്നു­മി­ല്ല. എ­ന്നി­രു­ന്നാ­ലും, അ­നു­ഷ്ഠി­ത­മാ­യ സ­ത്യ­ത്തെ ത­ത്ത്വ­വി­ചാ­ര­ത്താൽ മ­ന­സ്സി­ലാ­ക്കു­ക വളരെ പ്ര­യാ­സ­മാ­ണു്. ചി­ല­പ്പോൾ, സത്യം പറയാൻ പാ­ടി­ല്ല. മറ്റു ചി­ല­പ്പോൾ, കള്ളം പ­റ­യു­ക­യും വേണം. സ്വ­ത്തു­ക്ക­ളെ­ല്ലാം ക­വർ­ന്നെ­ടു­ക്ക­പ്പെ­ടു­ന്ന അ­വ­സ­ര­ത്തിൽ ഒ­രാൾ­ക്കു നുണ പ­റ­യാ­വു­ന്ന­താ­ണു്. അ­തു­പോ­ലെ, ജീവൻ അ­പ­ക­ട­ത്തി­ലാ­കു­മ്പോ­ളും, വി­വാ­ഹ­ത്തി­നാ­യും ഒ­രാൾ­ക്കു നു­ണ­പ­റ­യാം. ഈ അ­വ­സ­ര­ങ്ങ­ളിൽ, അ­സ­ത്യം സ­ത്യ­വും, സത്യം അ­സ­ത്യ­വു­മാ­യി മാ­റു­ന്നു. സ­ത്യ­വും അ­സ­ത്യ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം അ­റി­യാ­തെ സത്യം അ­നു­ഷ്ഠി­ക്കു­ന്ന­വൻ വി­ഡ്ഢി­യാ­ണു്. സ­ത്യ­വും അ­സ­ത്യ­വും ത­മ്മിൽ വേർ­തി­രി­ച്ച­റി­യാൻ ക­ഴി­യു­ന്ന ഒ­രാൾ­ക്കു് മാ­ത്ര­മേ ധർ­മ്മം പി­ന്തു­ട­രാ­നാ­കൂ.”

“ജ്ഞാ­നി­യാ­യ ഒരു മ­നു­ഷ്യൻ ക്രൂ­ര­മാ­യ ഒരു പ്ര­വൃ­ത്തി—വാലകൻ അ­ന്ധ­മൃ­ഗ­ത്തെ കൊ­ന്ന­തു­പോ­ലെ— ചെ­യ്താൽ­പോ­ലും മ­ഹ­ത്ത്വം പ്രാ­പി­ക്കു­ന്ന­തിൽ അ­ത്ഭു­ത­മെ­ന്തു? അ­തു­പോ­ലെ, വി­ഡ്ഡി­യും അ­ജ്ഞ­നു­മാ­യ ഒരുവൻ —ന­ദി­ക­ളിൽ ജീ­വി­ച്ചി­രു­ന്ന കൗ­ശി­ക­നെ­പ്പോ­ലെ—ധർ­മ്മ­കാം­ക്ഷ­യിൽ നി­ന്നാ­യാൽ പോലും വലിയ പാപം ചെ­യ്തേ­ക്കാ­മെ­ന്ന­തിൽ അ­ത്ഭു­ത­മെ­ന്തു?”

തു­ടർ­ന്നു കൃ­ഷ്ണൻ, വാ­ല­ക­ന്റെ­യും, കൗ­ശി­ക­ന്റെ­യും കഥകൾ പ­റ­യു­ന്നു.

“വാലകൻ എന്ന പേരിൽ ഒരു മൃ­ഗ­വ്യാ­ധൻ ഉ­ണ്ടാ­യി­രു­ന്നു. തന്റെ മകനും ഭാ­ര്യ­ക്കു­മാ­യി—സ്വ­ന്തം ഇ­ഷ്ട­പൂർ­ത്തി­യ്ക്കാ­യ­ല്ല—അയാൾ വേ­ട്ട­യാ­ടി­പ്പോ­ന്നു. സ്വ­ധർ­മ്മ­നി­ര­ത­നും, സ­ത്യ­സ­ന്ധ­നും, ഈർഷ്യ വെ­ടി­ഞ്ഞ­വ­നു­മാ­യ അയാൾ, തന്റെ അ­ച്ഛ­ന­മ്മ­മാ­രെ­യും, ആ­ശ്രി­ത­രെ­യും പു­ലർ­ത്തി­പ്പോ­ന്നു. ഒരു ദിവസം മൃ­ഗ­ങ്ങൾ­ക്കാ­യി വളരെ തി­ര­ഞ്ഞെ­ങ്കി­ലും അ­യാൾ­ക്ക് ഒ­ന്നും കി­ട്ടി­യി­ല്ല. ഒ­ടു­വിൽ, കാ­ഴ്ച­യു­ടെ വൈ­ക­ല്യം ഘ്രാ­ണ­ശേ­ഷി ഉ­പ­യോ­ഗി­ച്ചു പ­രി­ഹ­രി­ച്ചു, വെ­ള്ളം കു­ടി­ക്കു­ന്ന­തിൽ വ്യാ­പൃ­ത­നാ­യ ഒരു മൃ­ഗ­ത്തെ അയാൾ കണ്ടു. അ­ത്ത­ര­മൊ­രു മൃ­ഗ­ത്തെ അ­തു­വ­രെ ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും അയാൾ അതിനെ ത­ത്ക്ഷ­ണം കൊ­ന്നു. ആ അ­ന്ധ­മൃ­ഗ­ത്തെ കൊ­ന്നു­ക­ഴി­ഞ്ഞ­പ്പോൾ ആ­കാ­ശ­ത്തു­നി­ന്നും പു­ഷ്പ­വൃ­ഷ്ടി­യു­ണ്ടാ­യി. അ­പ്സ­ര­സു­ക­ളു­ടെ ഗീ­ത­വാ­ദ്യ­ഘോ­ഷ­ങ്ങ­ളു­ടെ അ­ക­മ്പ­ടി­യോ­ടേ അയാളെ സ്വർ­ഗ്ഗ­ത്തി­ലേ­ക്കു ആ­ന­യി­ക്കാൻ ആ­കാ­ശ­വാ­ഹ­നം ഇ­റ­ങ്ങി വ­രു­ക­യും ചെ­യ്തു. ത­പ­ശ്ച­ര്യ­ക­ളി­ലൂ­ടെ ആ മൃഗം, സർ­വ്വ­ജീ­വി­ക­ളെ­യും സം­ഹാ­രി­ക്കാ­നാ­വും; പക്ഷെ അ­ന്ധ­നാ­കും എന്ന വരം, സ­മ്പാ­ദി­ച്ചി­രു­ന്നു. എല്ലാ ജീ­വി­ക­ളെ­യും കൊ­ല്ലാൻ തീ­രു­മാ­നി­ച്ചി­രു­ന്ന ആ മൃ­ഗ­ത്തെ വാലകൻ കൊ­ന്ന­താ­ണ് അയാൾ സ്വർ­ഗ്ഗ­ത്തി­ലെ­ത്തി­യ­തി­ന്റെ കാരണം.”

“ധർ­മ്മ­ത്തെ മ­ന­സ്സി­ലാ­ക്കാൻ വളരെ ബു­ദ്ധി­മു­ട്ടാ­ണു്.”

“കൗ­ശി­കൻ എന്ന ഒരു ബ്രാ­ഹ്മ­ണൻ ഉ­ണ്ടാ­യി­രു­ന്നു. സ­ന്ന്യാ­സി­യും, വലിയ വി­ദ്വാ­നു­മാ­യി­രു­ന്ന അയാൾ, ഗ്രാ­മ­ങ്ങ­ളിൽ നി­ന്നു വളരെ അകലെ ന­ദി­ക­ളു­ടെ സം­ഗ­മ­സ്ഥാ­ന­ത്താ­ണു താ­മ­സി­ച്ചി­രു­ന്ന­തു്. എ­പ്പോ­ഴും സത്യം സം­സാ­രി­ക്കു­മെ­ന്നു് അയാൾ പ്ര­തി­ജ്ഞ­യെ­ടു­ത്തി­രു­ന്നു. അ­തി­നാൽ അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി തീർ­ന്നു. ആ സ­മ­യ­ത്തു്, കൊ­ള്ള­ക്കാ­രെ പേ­ടി­ച്ചു ചില ആളുകൾ കാ­ട്ടിൽ പ്ര­വേ­ശി­ച്ചു. അ­വ­രു­ടെ കാ­ല­ടി­ക­ളെ പി­ന്തു­ട­രാൻ ക്രൂ­ര­രാ­യ കൊ­ള്ള­ക്കാർ എല്ലാ ശ്ര­മ­ങ്ങ­ളും ന­ട­ത്തി. അവർ എ­പ്പോ­ഴും സത്യം സം­സാ­രി­ക്കു­ന്ന കൗ­ശി­ക­നെ സ­മീ­പി­ച്ചു ചോ­ദി­ച്ചു, “പു­ണ്യാ­ത്മാ­വേ, ഏതു പാ­ത­യി­ലൂ­ടെ­യാ­ണു് അല്പം മു­മ്പു ഒരു കൂ­ട്ടം ആളുകൾ പോ­യ­തു്. സ­ത്യ­ത്തി­ന്റെ പേ­രി­ലാ­ണു് ഞങ്ങൾ ചോ­ദി­ക്കു­ന്ന­തു്. നി­ങ്ങൾ­ക്ക­റി­യാ­മെ­ങ്കിൽ ഞ­ങ്ങ­ളോ­ടു പറയുക”. അ­ങ്ങ­നെ ചോ­ദി­ച്ച­പ്പോൾ, കൗ­ശി­കൻ അ­വ­രോ­ടു് സത്യം പ­റ­ഞ്ഞു. “ആ ആളുകൾ, മ­ര­ങ്ങ­ളും ഇ­ഴ­ജ­ന്തു­ക്ക­ളും, ചെ­ടി­ക­ളും നി­റ­ഞ്ഞ ഈ കാ­ട്ടിൽ പ്ര­വേ­ശി­ച്ചി­രി­ക്കു­ന്നു”. ആ ക്രൂ­ര­രാ­യ മ­നു­ഷ്യർ, തങ്ങൾ അ­ന്വേ­ഷി­ച്ച ആ­ളു­ക­ളെ ക­ണ്ടെ­ത്തി, എ­ല്ലാ­വ­രെ­യും കൊ­ന്നു­ക­ള­ഞ്ഞു. പറയാൻ പാ­ടി­ല്ലാ­ഞ്ഞ­തു് പ­റ­ഞ്ഞ­തു­കൊ­ണ്ടു് കൗ­ശി­കൻ വലിയ അ­ധർ­മ്മം ചെ­യ്തു, ക­ഠി­ന­മാ­യ ന­ര­ക­ത്തിൽ വീണു. ധർ­മ്മ­ത്തി­ന്റെ സൂ­ക്ഷ്മ­ത­ക­ളെ­ക്കു­റി­ച്ചു് അ­റി­യി­ല്ലാ­യി­രു­ന്ന അയാൾ, വ­യോ­വൃ­ദ്ധ­രോ­ടു സം­ശ­യ­നി­വാ­ര­ണം ന­ട­ത്താ­തെ, വലിയ അ­റി­വൊ­ന്നു­മി­ല്ലാ­ത്ത ഒരു വി­ഡ്ഢി­യെ­പ്പോ­ലെ പ്ര­വർ­ത്തി­ച്ചു, യാ­ത­ന­യേ­റി­യ ന­ര­ക­ത്തിൽ വീ­ണു­പോ­യി.”

“ധർ­മ്മ­ത്തി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാ­നാ­യി ചില സൂ­ച­ക­ങ്ങ­ളു­ണ്ടു് താനും. ദുർ­ഗ്രാ­ഹ്യ­മാ­യ ഈ പ­ര­മ­ജ്ഞാ­ന­ത്തി­നാ­യി ചിലർ യു­ക്തി­യു­ടെ സഹായം തേ­ടു­ന്നു. ധർ­മ്മ­ഗ്ര­ന്ഥ­ങ്ങ­ളിൽ പ­റ­യ­പ്പെ­ട്ട­തു മാ­ത്ര­മാ­ണു ധർ­മ്മം എ­ന്നു് മ­റ്റു­ചി­ലർ പ­റ­യു­ന്നു. ഞാൻ ഇതിനെ ഖ­ണ്ഡി­ക്കു­ന്നി­ല്ല. പക്ഷേ, എ­ല്ലാം അവിടെ പ­റ­യ­പ്പെ­ട്ടി­ട്ടി­ല്ല. ജീ­വി­ക­ളു­ടെ ഉ­ത്കർ­ഷ­ത്തി­നാ­ണു ധർ­മ്മ­പ്ര­മാ­ണ­ങ്ങൾ ക­ല്പി­ച്ചി­രി­ക്കു­ന്ന­തു്. ആ­ളു­ക­ളെ സം­ര­ക്ഷി­ക്കു­ക­യും പ­രി­പാ­ലി­ക്കു­ക­യും ചെ­യ്യു­ന്നു, ധർ­മ്മം” (കർ­ണ്ണ­പർ­വ്വം: 49).

അഹിംസ, സത്യം തു­ട­ങ്ങി­യ ധർ­മ്മ­ങ്ങ­ളൊ­ന്നും തന്നെ കേ­വ­ല­മ­ല്ല എ­ന്നാ­ണ­ല്ലോ, അ­ന്ധ­ജീ­വി­യെ­ക്കൊ­ന്നെ­ങ്കി­ലും സ്വർ­ഗ്ഗ­ത്തി­ലെ­ത്തി­യ വ്യാ­ധ­ന്റെ­യും, സ­ത്യ­ത്തിൽ ഉ­റ­ച്ചു നി­ന്നെ­ങ്കി­ലും ന­ര­ക­ത്തി­ലെ­ത്തി­യ ബ്രാ­ഹ്മ­ണ­ന്റെ­യും ക­ഥ­ക­ളി­ലൂ­ടെ കൃ­ഷ്ണൻ വ്യ­ക്ത­മാ­ക്കു­ന്ന­തു്. ഇതേ കാ­ര്യം തന്നെ രാ­ജ­ധർ­മ്മാ­നു­ശാ­സ­ന­പർ­വ്വ­ത്തിൽ എ­ന്താ­ണു സത്യം; എ­ന്താ­ണു് അ­സ­ത്യം? തു­ട­ങ്ങി­യ ചോ­ദ്യ­ങ്ങൾ ഉ­ന്ന­യി­ക്കു­ന്ന യു­ധി­ഷ്ഠി­ര­നോ­ടു ഭീ­ഷ്മ­രും ആ­വർ­ത്തി­ക്കു­ന്നു­ണ്ടു് (ശാ­ന്തി­പർ­വ്വം: 110). മാർ­ക്ക­ണ്ഡേ­യ­സ­മ­സ്യാ­പർ­വ്വ­ത്തി­ലും ഇതേ ആശയം ക­ട­ന്നു വ­രു­ന്നു­ണ്ടു് (ആ­ര­ണ്യ­ക­പർ­വ്വം: 200). അ­തി­നാൽ ജീ­വി­ക­ളു­ടെ ഉ­ത്കർ­ഷ­ത്തി­നാ­യി ക­ല്പി­ക്ക­പ്പെ­ട്ട ധർ­മ്മം, കാ­ല­ദേ­ശോ­ചി­ത­മാ­യി നിർ­വ്വ­ചി­ക്ക­പ്പെ­ടേ­ണ്ട­തു ത­ന്നെ­യാ­ണെ­ന്നാ­ണു് ഇ­തി­ഹാ­സം പ­റ­യു­ന്ന­തു്. ഈ നിർ­വ്വ­ച­ന­ത്തി­ന്റെ അ­ടി­സ്ഥാ­നം ബ­ല­ബോ­ധ­മാ­ണെ­ന്നാ­ണു് ഇ­തി­ഹാ­സ­ക­ഥാ സ­ന്ദർ­ഭ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി മാ­രാ­ര് നി­രീ­ക്ഷി­ക്കു­ന്ന­തു്. കൂ­ടു­തൽ വി­ശ­ദീ­ക­ര­ണം, ഭാഗം 6-ൽ കാണാം.

5. കർ­മ്മ­ത്താ­ലീ വിധി ക­ല്പി­ച്ചി­രി­പ്പു

‘നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം’ ശ്ലോ­ക­പാ­ദ­വ്യാ­ഖ്യാ­ന­ത്തി­നു സ­ഹാ­യ­ക­ര­മാ­യി മാ­രാ­രു­ദ്ധ­രി­ച്ച മ­ഹാ­ഭാ­ര­ത­ശ്ലോ­ക­ങ്ങൾ പ്ര­കൃ­ത­ത്തി­നു യോ­ജി­ച്ച­ത­ല്ല എ­ന്നാ­ണു ലീ­ലാ­വ­തി­യു­ടെ അ­ടു­ത്ത വാദം.

⋄ ⋄ ⋄

ഒ­ന്നാ­മ­ത്തേ­തു്, ദ്രൗ­പ­ദി കു­രു­സ­ഭ­യിൽ അ­പ­മാ­നി­ത­യാ­യ വേ­ള­യിൽ ‘ബ­ല­മു­ള്ള­വൻ പ­റ­യു­ന്ന­താ­ണു ധർമ്മ’മെന്ന ഭീ­ഷ്മ­വ­ച­ന­മാ­ണു്. ഇതു യു­ധി­ഷ്ഠി­രൻ ആ­ത്മ­ബ­ലം പ്ര­ക­ടി­പ്പി­ക്കേ­ണ്ടി­യി­രു­ന്ന ആ പ്ര­ത്യേ­ക അ­വ­സ­ര­ത്തി­നു യോ­ജി­ച്ച­താ­ണെ­ന്നു ലീ­ലാ­വ­തി സ­മ്മ­തി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ര­ണ്ടാം ദ്യൂ­ത­പ­രി­ണാ­മ­ത്തിൽ ഈ ഭീ­ഷ്മ­വ­ച­നം ഉ­ദാ­ഹ­രി­ക്കാൻ ക­ഴി­യി­ല്ലെ­ന്നാ­ണു വാദം.

ഭീ­ഷ്മർ, ദ്യൂ­ത­സ­ഭ­യിൽ (രണ്ടു ത­വ­ണ­യാ­യി) പ­റ­ഞ്ഞ­തു മു­ഴു­വൻ ശ്ര­ദ്ധി­ക്കാ­ഞ്ഞ­തി­ന്റെ കു­ഴ­പ്പ­മാ­ണി­തു്. ഇ­രു­ദ്യൂ­ത­ത്തി­ലെ­യും ക­ളി­ക്കാർ ഒന്നു ത­ന്നെ­യാ­യി­രു­ന്നു, പ­ണ­യ­ങ്ങൾ തർ­ക്ക­വി­ഷ­യ­ങ്ങ­ളും. അ­പ്പോൾ ഭീ­ഷ്മ­രു­ടെ, ക­ളി­യെ­യും ക­ളി­ക്കാ­രെ­യും പ­റ്റി­യു­ള്ള നി­രീ­ക്ഷ­ണം ര­ണ്ട­വ­സ­ര­ത്തി­ലും ബാ­ധ­ക­മാ­ണു്. ഭീ­ഷ്മർ പ­റ­യു­ന്നു: “ചൂ­തു­ക­ളി­യിൽ ശ­കു­നി­ക്കു മ­നു­ഷ്യ­രിൽ തു­ല്യ­നി­ല്ല. ഇതു് അ­റി­ഞ്ഞി­ട്ടും യു­ധി­ഷ്ഠി­രൻ സ്വേ­ച്ഛ­യാ ക­ളി­ക്കാൻ തീ­രു­മാ­നി­ച്ചു. ശകുനി ത­ന്നോ­ടു ചതി കാ­ണി­ച്ചു­വെ­ന്നു യു­ധി­ഷ്ഠി­രൻ ക­രു­തു­ന്നു­മി­ല്ല” (സ­ഭാ­പർ­വ്വം: 60). ഇ­തി­ന്റെ തു­ടർ­ച്ച­യാ­യാ­ണു, ബ­ല­വാ­നാ­യ പു­രു­ഷൻ ധർ­മ്മ­ത്തെ ഏതു നി­ല­യിൽ കാ­ണു­ന്നു­വോ, അ­തു­ത­ന്നെ­യാ­ണു ധർ­മ്മ­മെ­ന്നും, പ­ണ­യ­തർ­ക്ക­വി­ഷ­യ­ത്തിൽ യു­ധി­ഷ്ഠി­രൻ മാ­ത്ര­മാ­ണു പ്ര­മാ­ണ­മെ­ന്നും ഭീ­ഷ്മർ പ­റ­യു­ന്ന­തു്. അ­തി­നാൽ, ആ­ത്മ­ഹ­ത്യാ­പ­ര­മെ­ന്ന­റി­ഞ്ഞി­ട്ടും, യു­ധി­ഷ്ഠി­രൻ ‘സ്വേ­ച്ഛ­യാ’ ശ­കു­നി­യു­ടെ കെ­ണി­യിൽ ചെ­ന്നു ചാടി, ദ്രൗ­പ­ദി­യെ പ­ണ­യ­മാ­ക്കി­യ­തും, വ­ന­വാ­സ­പ്ര­തി­ജ്ഞ എ­ടു­ത്ത­തും; ചൂ­തു­ക­ളി­യു­ടെ വി­കാ­രാ­വേ­ശ­ത്തിൻ­പു­റ­ത്താ­ണെ­ന്ന മാ­രാ­രു­ടെ നി­രീ­ക്ഷ­ണ­ത്തി­നു സാ­ധൂ­ക­ര­ണം ത­ന്നെ­യ­ത്രേ ഈ ഭീ­ഷ്മ­വ­ച­ന­ങ്ങൾ.

ലീ­ലാ­വ­തി­ക്കു വി­പ്ര­തി­പ­ത്തി­യു­ള്ള അ­ടു­ത്ത ശ്ലോ­കം, ‘അ­ധർ­മ്മോ ഹി മൃദൂ രാജാ ക്ഷ­മാ­വാ­നി­വ കു­ഞ്ജ­രഃ— മു­ദു­വാ­യ രാ­ജാ­വു് ക്ഷ­മ­യു­ള്ള ആ­ന­യെ­പ്പോ­ലെ അ­ധർ­മ്മാ­ത്മാ­വാ­ണു്’ എന്ന ഭീ­ഷ്മ­വ­ച­ന­മാ­ണു് (ശാ­ന്തി­പർ­വ്വം: 56). (രാ­ജാ­വി­ന്റെ­യും ആ­ന­യു­ടെ­യും അ­ധർ­മ്മ­ത്തി­ന്റെ ഫ­ല­മെ­ന്താ­ണെ­ന്നും ബൃ­ഹ­സ്പ­തി വ­ച­ന­ങ്ങ­ളു­ദ്ധ­രി­ച്ചു് ഭീ­ഷ്മർ തു­ടർ­ന്നു വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. “നി­ത്യം ക്ഷ­മി­ക്കും നൃപനെ നി­ന്ദി­ക്കും നീ­ച­രാം ജനം, ആ­ന­ക്കാ­രൻ ഗ­ജ­ത്തി­ന്റെ മ­ട്ടിൽ ത­ല­യി­ലേ­റു­മേ.” തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ). ‘ആ­ന­യു­ടെ കീ­ഴ­ട­ക്ക­ത്തിൽ താൻ ബ­ല­ത്തി­നാ­ള­ല്ല എന്ന ബോ­ധ­മാ­ണു­ള്ള­തെ­ന്നും അതിൽ ഒരു ധർ­മ്മാ­നു­ഷ്ഠാ­ന­വു­മി­ല്ലെ­ന്നു’മുള്ള തന്റെ വാദം സ­മർ­ത്ഥി­ക്കാ­നാ­ണു മാ­രാ­ര് ഈ ഭീ­ഷ്മ­വ­ച­ന­മു­ദ്ധ­രി­ക്കു­ന്ന­തു്. ഇവിടെ ‘അ­ധർ­മ്മാ­ത്മാ­വാ­യ ക്ഷ­മ­യു­ള്ള ആന’യാണു മാ­രാ­രു­ടെ താ­ത്പ­ര്യം. എ­ന്നാൽ ഇ­വ­യൊ­ന്നും കാ­ണാ­തെ, ‘മൃ­ദു­വാ­യ രാ­ജാ­വു് അ­ധർ­മ്മാ­ത്മാ­വ­ല്ല’ എന്നു സ്ഥാ­പി­ക്കാൻ ലീ­ലാ­വ­തി ഒരു ദീർ­ഘോ­പ­ന്യാ­സ­മെ­ഴു­തി­യി­രി­ക്കു­ന്നു. എ­ങ്ങും ആന ക­ട­ന്നു­വ­രു­ന്നു­മി­ല്ല. ആ­ന­യ­ല്ല, ദി­ഗ്ഗ­ജ­മാ­ണു് എന്നു വാ­ദി­ക്കു­ന്ന ലീ­ലാ­വ­തി, ആനയെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ച­തും ശരി തന്നെ.

അ­കർ­മ്മ­ണ്യ­ത വെ­ടി­ഞ്ഞു ബ­ല­ബോ­ധ­ത്തോ­ടെ പ്ര­വർ­ത്തി­ക്കാ­നു­ള്ള, ‘ബ­ല­വാം­സ്തു യഥാ ധർ­മ്മം…’ എന്ന ഭീ­ഷ്മ­രു­ടെ ഉ­ദ്ബോ­ധ­ന­ത്തോ­ടൊ­പ്പം; കൃ­ഷ്ണ­ന്റെ ഒരു ഉ­ദ്ബോ­ധ­ന­വും, “നേശേ…” ലേ­ഖ­ന­ത്തിൽ മാ­രാ­രു­ദ്ധ­രി­ക്കു­ന്നു­ണ്ടു്. “കർ­മ്മം­കൊ­ണ്ടാ­ണു പ­ര­ലോ­ക­ത്തിൽ സി­ദ്ധി എന്നു ചി­ല­രും, കർ­മ്മം വെ­ടി­ഞ്ഞു വി­ദ്യ­കൊ­ണ്ടാ­ണെ­ന്നു വേറെ ചി­ല­രും പ­റ­യു­ന്നു. വി­ദ്വാ­ന്നു­പോ­ലും ഭ­ക്ഷ്യ­ഭോ­ജ്യ­ങ്ങൾ ക­ഴി­ക്കാ­തെ വി­ശ­പ്പ­ട­ങ്ങു­ക­യി­ല്ലെ­ന്നു ബ്രാ­ഹ്മ­ണർ­ക്ക­റി­യാം. ഏതേതു വി­ദ്യ­കൾ കർ­മ്മ­ത്തെ സ­മർ­ത്ഥി­ക്കു­ന്നു­വോ, അ­വ­യ്ക്കേ ഫ­ല­മു­ള്ളു. അ­ല്ലാ­ത്ത­വ­യ്ക്കി­ല്ല. കർ­മ്മ­ത്തി­നു് എ­വി­ടെ­യും ഫ­ല­മു­ണ്ടു­താ­നും. ദാ­ഹ­മു­ള്ള­വ­നു വെ­ള്ളം കു­ടി­ച്ചാൽ അതു മാ­റു­മ­ല്ലോ. ഈ വി­ധി­യു­ണ്ട­ല്ലോ, അതു കർ­മ്മം­കൊ­ണ്ടു­ണ്ടാ­ക്ക­പ്പെ­ട്ട­താ­ണു്. അ­തു­കൊ­ണ്ടു സഞ്ജയ, അതിൽ ത­ന്നെ­യു­ണ്ടു കർ­മ്മം. കർ­മ്മം ചെ­യ്യു­ക­യ­ല്ലാ­തെ മറ്റു വ­ല്ല­തു­മാ­ണു ശരി എ­ന്നു് ആർ വി­ചാ­രി­ക്കു­ന്നു­വോ, ആ ദുർ­ബ്ബ­ല­ന്റെ വാ­ക്കു­കൾ വെറും പ­തി­ര­ത്രെ”. (തർ­ജ്ജ­മ: മാ­രാ­ര്)

“ഇവിടെ കർ­മ്മം ചെ­യ്യു­ക­മാ­ത്ര­മേ ര­ക്ഷ­യു­ള്ളു എന്നു സി­ദ്ധാ­ന്തി­ക്കു­ന്ന ഭഗവാൻ അ­കർ­മ്മ­വാ­ദി­യെ ‘ദുർ­ബ്ബ­ല’നെ­ന്നു വി­ശേ­ഷി­പ്പി­ച്ച­പ്പോൾ, കർ­മ്മ­ത്യാ­ഗ­വാ­ദ­ത്തി­ന്റെ മൂ­ല­കാ­ര­ണം ദൗർ­ബ്ബ­ല്യ­മാ­ണെ­ന്നും, അ­തി­നാൽ അതു അ­ധർ­മ്മ­വും അ­വി­ദ്യ­യു­മാ­ണെ­ന്നും സൂ­ചി­പ്പി­ച്ചു”. എന്നു മാ­രാ­ര് വി­ശ­ദീ­ക­രി­ക്കു­ന്നു. ഭീ­ഷ്മ­രു­ടെ ഉ­പ­ദേ­ശ­ത്തി­ലെ ലോ­ക­ധർ­മ്മ­വും, പ­ര­മ­ധർ­മ്മ­വും വേർ­തി­രി­ച്ചു ദീർ­ഘ­ഭാ­ഷ്യം ചമച്ച വി­മർ­ശ­ക (ഭാഗം 6), കൃ­ഷ്ണ­ന്റെ ഈ ഉ­പ­ദേ­ശ­ത്തെ­ക്കു­റി­ച്ചു മി­ണ്ടു­ന്ന­തേ ഇല്ല. കൃ­ഷ്ണ­ന്റെ ഈ വാ­ക്കു­കൾ­ക്ക­പ്പു­റം മ­റ­ഞ്ഞു­നിൽ­ക്കു­ന്ന­തു മ­ഹാ­ശൈ­ല­മാ­യ ഭ­ഗ­വ­ദ്ഗീ­ത­യാ­ണെ­ന്ന ബോ­ധ­മു­ള്ള­തു­കൊ­ണ്ടാ­വ­ണം ഈ മറവി.

വ­ന­വാ­സ­വും, ദ്രൗ­പ­ദീ പ­ണ­യ­വും; ഇ­വ­ര­ണ്ടും ഒ­രു­പോ­ലെ, യു­ധി­ഷ്ഠി­ര­ന്റെ സ­ത്യ­വാ­ക്കു­ക­ളു­ടെ ഫ­ല­മാ­യി­രി­ക്കേ, വ­ന­വാ­സ­പ്ര­തി­ജ്ഞ­യു­ടെ സ­ത്യ­പാ­ല­ന­നി­ഷ്ഠ­യിൽ “പ്ര­ജ്ഞാ­ബ­ലം” കാ­ണു­ന്ന ലീ­ലാ­വ­തി, അതേ യു­ധി­ഷ്ഠി­രൻ ദ്രൗ­പ­ദി­യ­വ­മാ­ന­ന വേ­ള­യിൽ പ്ര­ജ്ഞാ­ബ­ലം കാ­ട്ടി­യി­ല്ലെ­ന്നും പ­റ­യു­ന്നു­ണ്ടു്. ഒരു പ്ര­തി­ജ്ഞ പാ­ലി­ക്ക­പ്പെ­ട­ണ­മെ­ന്നും, മ­റ്റൊ­രു പ്ര­തി­ജ്ഞ ത്യ­ജി­ക്ക­ണ­മെ­ന്നു­മു­ള്ള ഈ പ­ര­സ്പ­ര­വി­രു­ദ്ധ­നി­ല­പാ­ടി­നു ലീ­ലാ­വ­തി­ക്കു വി­ശ­ദീ­ക­ര­ണ­മൊ­ന്നു­മി­ല്ല. എ­ന്നാൽ യു­ധി­ഷ്ഠി­ര­ന്റെ മ­നോ­ഭാ­വം മാ­രാ­ര് വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. “താൻ സ­ഹേ­ദ­ര­ന്മാ­രെ­ക്കൊ­ണ്ടും ബ­ന്ധു­ക്ക­ളെ­ക്കൊ­ണ്ടും തി­ക­ച്ചും ബ­ല­വാ­നാ­യി­രു­ന്നി­ട്ടും, ഭീ­ഷ്മ­പ്ര­മു­ഖ­രാ­യ കൗ­ര­വ­രെ ജ­യി­ക്കാൻ പോരാ എന്ന ഭ­യ­ത്താ­ലാ­ണു, ഭാ­ര്യാ­വ­മാ­ന­ന­ത്തിൽ ക്ഷ­മാ­ധർ­മ്മം കാ­ണി­ച്ച­തും, കാ­ട്ടി­ലേ­യ്ക്കു് ഒ­ഴി­ച്ചു പോ­ന്ന­തു­മെ­ന്നു് അ­ദ്ദേ­ഹം (യു­ധി­ഷ്ഠി­രൻ) സു­വ്യ­ക്ത­മാ­ക്കി” (‘കി­രാ­ത­മൂർ­ത്തി’). രണ്ടു തീ­രു­മാ­ന­ങ്ങൾ­ക്കും പി­ന്നിൽ പ്ര­വർ­ത്തി­ച്ച സ്വ­ഭാ­വ­വി­ശേ­ഷം ഒന്നു ത­ന്നെ­യാ­ണെ­ന്നാ­ണു മാ­രാ­ര് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു്. മാർ­ക്ക­ണ്ഡേ­യ­വ­ച­ന­ങ്ങൾ സ­ത്യ­പ­രാ­യ­ണ­നി­ഷ്ഠ മൂലം വ­ന­വാ­സി­യാ­യ യു­ധി­ഷ്ഠി­ര­നെ ഉന്നം വെ­ച്ചു­ള്ള­താ­ണെ­ന്നും, ദ്രൗ­പ­ദി­യ­വ­മാ­ന­ന­വേ­ള­യിൽ ക്ലൈ­ബ്യം ബാ­ധി­ച്ച യു­ധി­ഷ്ഠി­ര­ന്റെ നേർ­ക്ക­ല്ലെ­ന്നു­മു­ള്ള ലീ­ലാ­വ­തി­യു­ടെ വാ­ദ­ത്തി­നു­ള്ള മ­റു­പ­ടി­യും ഇതു തന്നെ.

യു­ധി­ഷ്ഠി­ര­ന്റെ ധർ­മ്മ­പാ­ല­ന­വ്യ­ഗ്ര­ത­യ്ക്കു പി­ന്നിൽ ദൗർ­ബ്ബ­ല്യ­ബോ­ധം—യു­ദ്ധ­ത്തിൽ ജ­യി­ക്കാൻ വേ­ണ്ടു­ന്ന ബ­ല­ത്തെ (ഇ­താ­ണ­ല്ലോ ക്ഷ­ത്രി­യ­ന്റെ ബലം) കു­റി­ച്ചു­ള്ള ആ­ത്മ­വി­ശ്വാ­സ­മി­ല്ലാ­യ്മ—ഉ­ണ്ടാ­യി­രു­ന്നു. ഇതു ഭാഗം 2-ൽ വി­ശ­ദീ­ക­രി­ച്ച­തു­മാ­ണു്. ഇ­തി­നു് ഉ­പോ­ദ്ബ­ല­ക­മാ­യ ഒരു മ­ഹാ­ഭാ­ര­ത­സ­ന്ദർ­ഭം കൂടി:

പാ­ണ്ഡ­വർ വ­ന­വാ­സ­ത്തി­നാ­യി പോന്ന വ­ഴി­യ്ക്കു, ധൃ­ത­രാ­ഷ്ട്ര­രു­മാ­യി ക­ല­ഹി­ച്ചു വി­ദു­ര­രും പി­ന്നാ­ലെ എത്തി. വി­ദു­രർ ദൂ­രെ­നി­ന്നു വ­രു­ന്ന­തു കണ്ടു യു­ധി­ഷ്ഠി­രൻ ഭീ­മ­നോ­ടു പ­റ­ഞ്ഞു. “ഭീമാ, വി­ദു­ര­രു­ടെ വ­ര­വു­ണ്ടു്. എന്തു സ­ന്ദേ­ശ­വു­മാ­യാ­ണോ വ­രു­ന്ന­തു? വീ­ണ്ടു­മൊ­രു ചൂ­തി­നു ക്ഷ­ണി­ക്കാൻ ശകുനി പ­റ­ഞ്ഞു­വി­ട്ട­താ­യി­രി­ക്കു­മോ? ചൂ­തു­ക­ളി­യി­ലൂ­ടെ ന­മ്മു­ടെ ആ­യു­ധ­ങ്ങൾ തി­രി­കെ­നേ­ടാ­നാ­ണോ ഭാവം? വെ­ല്ലു­വി­ളി­ക്ക­പ്പെ­ട്ടാൽ എ­നി­ക്കു മ­റു­ത്തു­പ­റ­യാ­നാ­വി­ല്ല. ഗാ­ണ്ഡീ­വ­ത്തി­ന്റെ കൈ­വ­ശാ­വ­കാ­ശം സം­ശ­യ­ക­ര­മെ­ങ്കിൽ രാ­ജ്യ­ലാ­ഭ­വും സം­ശ­യ­ത്തി­ലാ­വും” (ആ­ര­ണ്യ­ക­പർ­വ്വം: 6). വീ­ണ്ടു­മൊ­രു ചൂ­തു­ക­ളി­യിൽ, മ­റ്റേ­തു പ­ണ­യ­ത്തെ­പ്പ­റ്റി­യും ചി­ന്തി­ക്കാ­മെ­ന്നി­രി­ക്കെ, യു­ധി­ഷ്ഠി­ര­നു് ആ­യു­ധ­ങ്ങ­ളെ­യും രാ­ജ്യ­ലാ­ഭ­ത്തെ­യും പറ്റി മാ­ത്രം ചിന്ത വ­ന്ന­തിൽ, യു­ധി­ഷ്ഠി­ര­ന്റെ ദൗർ­ബ്ബ­ല്യ­ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­നം വ്യ­ക്ത­മാ­ണ­ല്ലോ.

6. ബലേ പ്ര­തി­ഷ്ഠി­തേ­ാ ധർ­മ്മഃ!

അ­ടു­ത്ത­താ­യി, മാ­രാ­രു­ടെ മാർ­ക്ക­ണ്ഡേ­യ­സൂ­ക്ത­വ്യാ­ഖ്യാ­ന­വും, സ­മാ­ന­ചി­ന്ത­യു­ള്ള, “ബ­ല­വാം­സ്തു യഥാ ധർ­മ്മം ലോകേ പ­ശ്യ­തി പൂ­രു­ഷഃ; സ ധർ­മ്മോ ധർ­മ്മ­വേ­ളാ­യാം ഭ­വ­ത്യ­ഭി­ഹി­തഃ പരൈഃ— ലോ­ക­ത്തിൽ, ബ­ല­വാ­നാ­യ പു­രു­ഷൻ ധർ­മ്മ­ത്തെ ഏതു നി­ല­യിൽ കാ­ണു­ന്നു­വോ, അ­തു­ത­ന്നെ­യാ­ണു ധർ­മ്മ­മെ­ന്നും, ധർ­മ്മ­ചി­ന്ത­യിൽ മ­റ്റു­ള്ള­വ­രും പ­റ­യു­ന്നു” എന്ന ഭീ­ഷ്മ­വ­ച­ന­ത്തി­ന്റെ വ്യാ­ഖ്യാ­ന­വും, മ­ഹാ­ഭാ­ര­ത­സ­ന്ദർ­ഭ­ത്തിൽ നി­ന്നു മാ­റ്റി ലോ­ക­ച­രി­ത്ര­ത്തിൽ പ്ര­തി­ഷ്ഠി­ച്ചാൽ തെ­റ്റാ­യ സ­ന്ദേ­ശ­മാ­ണു് അവ ന­ല്കു­ന്ന­തെ­ന്ന വാ­ദ­മാ­ണു്. മാ­രാ­രു­ടെ ഭീ­ഷ്മ­വ­ച­ന­വ്യാ­ഖ്യാ­ന­ത്തി­ലെ ‘പ­ര­മ­മാ­യ ഒരു ധർ­മ്മം’ എന്ന പ­രാ­മർ­ശ­മെ­ടു­ത്തു ലീ­ലാ­വ­തി വാ­ദി­ക്കു­ന്ന­തു, ഭീ­ഷ്മർ പ­റ­യു­ന്ന­തു പ­ര­മ­ധർ­മ്മ­ത്തെ­ക്കു­റി­ച്ച­ല്ല, ലോ­ക­ഗ­തി­യെ­ക്കു­റി­ച്ചാ­ണു് എ­ന്നും, പ­ര­മ­ധർ­മ്മ­ത്തെ­ക്കു­റി­ച്ചാ­ണെ­ങ്കിൽ ഹി­റ്റ്ലർ, മു­സ്സോ­ളി­നി തു­ട­ങ്ങി­യ­വ­രെ സാ­ധൂ­ക­രി­ക്കേ­ണ്ടി­വ­രും എ­ന്നു­മാ­ണു്.

⋄ ⋄ ⋄

ഭീ­ഷ്മ­വ­ച­ന­വ്യാ­ഖ്യാ­ന­ത്തിൽ മാ­രാ­ര് എ­ന്താ­ണു പ­റ­യു­ന്ന­തെ­ന്നു നോ­ക്കാം.

“ചില പ­രി­സ്ഥി­തി­ക­ളിൽ ഇ­ന്ന­തു ധർ­മ്മം, ഇ­ന്ന­ത­ധർ­മ്മം എന്നു നിർ­ണ്ണ­യി­ക്കു­ക മ­ഹാ­ത്മാ­ക്ക­ളാ­യ വി­പ്ര­ന്മാർ­ക്കു­പോ­ലും എ­ളു­ത­ല്ല. ‘ധർ­മ്മ­സ്യ ഗഹനാ ഗതിഃ’ അ­പ്പോൾ, ഒ­രാ­ത്യ­ന്തി­ക­ഘ­ട്ടം വ­രു­മ്പോൾ ധർ­മ്മാ­ധർ­മ്മ­ചി­ന്ത­യിൽ കാലം ക­ള­യാ­തെ യാ­ഥാർ­ത്ഥ്യം ക­ണ്ട­റി­ഞ്ഞു കാ­ല­ദേ­ശോ­ചി­ത­മാ­യി കാ­ര്യം ന­ട­ത്തു­വാൻ സ­ന്ന­ദ്ധ­ത­യു­ണ്ടാ­വു­ക­യാ­ണു മ­നു­ഷ്യ­നാ­യാൽ വേ­ണ്ട­തു്. അതിനു ത്രാ­ണി­യു­ള്ള­താർ­ക്കോ, അയാൾ പ­റ­യു­ന്ന­തു ത­ന്നെ­യാ­ണു ധർ­മ്മ­മെ­ന്നു മ­റ്റു­ള്ള­വർ തനിയേ സ­മ്മ­തി­ച്ചു കൊ­ള്ളും. ആ ബ­ല­മി­ല്ലാ­ത്ത­വർ­ക്കാ­ക­ട്ടെ, എ­ല്ലാം കണ്ടു മി­ണ്ടാ­തെ­നി­ന്നു സ­ഹി­ക്കു­ക മാ­ത്ര­മേ ഗ­തി­യു­ള്ളൂ. എ­ന്നാൽ, പ­ര­മ­മാ­യ ഒരു ധർ­മ്മം എ­വി­ടെ­യോ ഇ­രു­ന്നു ഗ­ഹ­ന­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. അ­തി­ന്റെ അ­ന്ത്യ­വി­ധി, ഇ­ന്ന­ല്ലെ­ങ്കിൽ നാളെ, ന­ട­ത്ത­പ്പെ­ടാ­തി­രി­ക്ക­യു­മി­ല്ല. ഈ ദ്യൂ­ത­സം­രം­ഭ­ത്തി­ന്റെ ഫ­ല­മാ­യി കു­രു­വം­ശ­മാ­കെ ഏ­റെ­ത്താ­മ­സി­യാ­തെ മു­ടി­യാൻ പോ­കു­ന്നു എന്നു തീർ­ച്ച” (‘ഭീ­ഷ്മ­രു­ടെ ധർ­മ്മ­നി­ശ്ച­യം’).

കാ­ല­ദേ­ശോ­ചി­ത­മാ­യി ബ­ല­ബോ­ധ­ത്തോ­ടെ ന­ട­പ്പി­ലാ­ക്കേ­ണ്ട­താ­ണു ധർ­മ്മ­മെ­ന്നും, ഒ­രാ­ത്യ­ന്തി­ക­ഘ­ട്ട­ത്തിൽ, ദൗർ­ബ്ബ­ല്യം കാരണം, ഈ ധർ­മ്മ­മ­നു­ഷ്ഠി­ക്കാ­തി­രു­ന്നാൽ അതു നാ­ശ­ത്തിൽ ക­ലാ­ശി­ക്കും എ­ന്നു­മാ­ണു മാ­രാ­രു­ടെ നി­രീ­ക്ഷ­ണം. (അ­കർ­മ്മ­ണ്യ­ത­യു­ടെ അ­ന്ത്യം/വിധി നാ­ശ­മാ­ണെ­ന്ന ചിന്ത മ­ഹാ­ഭാ­ര­ത­ത്തിൽ പ­ല­യി­ട­ത്തും ക­ട­ന്നു­വ­രു­ന്നു­ണ്ടു്.) ഈ നി­രീ­ക്ഷ­ണ­ത്തെ മാ­രാ­ര് വി­ശ­ദീ­ക­രി­ക്കു­ന്ന­തു് എ­പ്ര­കാ­ര­മെ­ന്നു നോ­ക്കാം (‘ഭീ­ഷ്മ­രു­ടെ ധർ­മ്മ­നി­ശ്ച­യം’).

എ­ന്താ­യി­രു­ന്നു യു­ധി­ഷ്ഠി­രൻ ബ­ല­ബോ­ധ­ത്തോ­ടെ ചെ­യ്യേ­ണ്ടി­യി­രു­ന്ന കാ­ല­ദേ­ശോ­ചി­ത ധർ­മ്മം?

മാ­രാ­രു­ടെ നി­രീ­ക്ഷ­ണം: ‘യു­ധി­ഷ്ഠി­രൻ തന്റെ വാ­ക്കു­മാ­റ്റി, ‘താ­ന­വ­ളെ (ദ്രൗ­പ­ദി­യെ) ചൂ­തു­ക­ളി­ക്ക­മ്പം­മൂ­ലം അർഹത നോ­ക്കാ­തെ പ­ണ­യം­വെ­ച്ചു പോ­യ­താ­ണെ’ന്നു തെ­റ്റു തി­രു­ത്തി, ഭീ­മാ­ദി­ക­ളോ­ടു കൂടി, വേ­ണ­മെ­ങ്കിൽ ബലം പ്ര­യോ­ഗി­ച്ചും അവളെ വീ­ണ്ടെ­ടു­ക്കു­ക.’ അ­ങ്ങ­നെ ചെ­യ്താൽ അതാണു ധർ­മ്മ­മെ­ന്നു മ­റ്റു­ള്ള­വർ ഏറ്റു പ­റ­ഞ്ഞു കൊ­ള്ളും.

അ­പ്പോൾ, ഈ കാ­ല­ദേ­ശോ­ചി­ത­ധർ­മ്മാ­നു­ഷ്ഠാ­നം അ­ധർ­മ്മ­മാ­വി­ല്ലേ?

‘ഒ­ടു­ക്കം യു­ദ്ധം വ­ന്ന­പ്പോൾ പ­ല­ഘ­ട്ട­ങ്ങ­ളി­ലും ധർ­മ്മാ­ധർ­മ്മ­ചി­ന്ത­യ്ക്കു നി­ല്ക്കാ­തെ കാ­ലോ­ചി­ത­മാ­യി കർ­മ്മ­ണ്യ­ത­യോ­ടെ അ­ധർ­മ്മ­മാ­യി­പ്പോ­ലും പൊ­രു­തി­യ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു പാ­ണ്ഡ­വർ അതിൽ വിജയം നേ­ടി­യ­തു്. അ­വർ­ക്ക­തി­നു പ്രേ­ര­ണ ന­ല്കി­ക്കൊ­ണ്ടി­രു­ന്ന ഭഗവാൻ കൃ­ഷ്ണൻ, ഒ­ടു­വിൽ, അതിനെ സാ­ധൂ­ക­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞ­താ­ണി­തു്: ‘പൂർ­വൈ­ര­നു­ഗ­തോ മാർ­ഗ്ഗോ ദേ­വൈ­ര­സു­ര­ഘാ­തി­ഭിഃ, സ­ദ്ഭി­ശ്ചാ­നു­ഗ­തഃ പ­ന്ഥാഃ സ സർ­വൈ­ര­നു­ഗ­മ്യ­തേ’—അ­സു­ര­രെ കൊ­ല്ലാ­നൊ­രു­മ്പെ­ട്ട ദേ­വ­ന്മാർ പണ്ടു നടന്ന വ­ഴി­യാ­ണി­തു്. ന­ല്ല­വർ ആ വ­ഴി­ക്കു ന­ട­ക്കു­ന്നു. എ­ല്ലാ­വ­രും അതേ വ­ഴി­ക്കു ന­ട­ക്കു­ന്നു’.

ഈ കാ­ല­ദേ­ശോ­ചി­ത­ധർ­മ്മം ബ­ല­ബോ­ധ­ത്തോ­ടെ യു­ധി­ഷ്ഠി­രൻ അ­നു­ഷ്ഠി­ച്ചി­രു­ന്നെ­ങ്കിൽ എന്തു മേന്മ?

‘മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തി­ലെ ആ സർ­വ്വ­നാ­ശ­ത്തി­ന്റെ വ്യാ­പ്തി വളരെ ചു­രു­ങ്ങു­മാ­യി­രു­ന്നു’. വ­ന­വാ­സ­കാ­ല­ത്തു ദ്രൗ­പ­ദി വീ­ണ്ടും അ­പ­മാ­നം സ­ഹി­ക്കേ­ണ്ടി­വ­രി­ല്ലാ­രു­ന്നു.

ഈ കാ­ല­ദേ­ശോ­ചി­ത­ധർ­മ്മം, യു­ധി­ഷ്ഠി­രൻ തന്റെ ‘ബ­ല­ഹീ­ന­മാ­യ സ­ത്യ­നി­ഷ്ഠ’ മൂലം അ­നു­ഷ്ഠി­ക്കാ­തി­രു­ന്ന­തു കൊ­ണ്ടു് എന്തു സം­ഭ­വി­ച്ചു?

‘ധാർ­ത്ത­രാ­ഷ്ട്ര­രു­ടെ ലോ­ഭ­പ­രാ­യ­ണ­ത­കൊ­ണ്ടും, പാ­ണ്ഡ­വ­രു­ടെ മോ­ഹ­പ­രാ­യ­ണ­ത­കൊ­ണ്ടും— അ­കർ­മ്മ­ണ്യ­ത കൊ­ണ്ടും, അ­വ്യ­വ­സാ­യി­ത കൊ­ണ്ടും—സർ­വ്വ­സം­ഹാ­രി­യാ­യ യു­ദ്ധ­വൈ­ശ­സം സം­ഭ­വി­ച്ചു’. (മാ­രാ­രു­ടെ ഭീ­ഷ്മ­വ­ച­ന­വ്യാ­ഖ്യാ­ന­ത്തി­ലെ ‘പ­ര­മ­മാ­യ ഒരു ധർ­മ്മം’ എന്ന പ്ര­യേ­ാ­ഗ­ത്തെ മാ­രാ­ര് ഉ­ദ്ദേ­ശി­ക്കാ­ത്ത രീ­തി­യിൽ ലീ­ലാ­വ­തി വ­ള­ച്ചൊ­ടി­ച്ചു എന്നീ വി­ശ­ദീ­ക­ര­ണം തെ­ളി­യി­ക്കു­മ­ല്ലോ.)

ഇ­തു­പോ­ലെ, വി­ദു­ര­രു­ടെ വ­ക­യാ­യി ഒരു കാ­ല­ദേ­ശോ­ചി­ത­ധർ­മ്മോ­പ­ദേ­ശം കൂടി ആ പ്ര­ക്ഷു­ബ്ധ­വേ­ള­യിൽ കു­രു­സ­ഭ­യിൽ ന­ല്ക­പ്പെ­ടു­ന്നു­ണ്ടു്. ഒരു കുലം മു­ഴു­വൻ ന­ശി­ക്കാ­തി­രി­ക്കാ­നാ­യി ഒ­രു­വ­നെ ത്യ­ജി­ക്കു­ന്ന­തു് ഉ­ചി­ത­മാ­ണെ­ന്നു വി­ദു­രർ ധൃ­ത­രാ­ഷ്ട്ര­രെ ഉ­പ­ദേ­ശി­ക്കു­ന്നു. കു­ല­ന­ന്മ­യ്ക്കാ­യി ദു­ര്യോ­ധ­ന­നെ പ­രി­ത്യ­ജി­ക്കാ­നു­ള്ള ആ വി­ദു­രോ­പ­ദേ­ശം ധൃ­ത­രാ­ഷ്ട്രർ കൈ­ക്കൊ­ള്ളാ­തി­രു­ന്ന­തും സർ­വ്വ­സം­ഹാ­രി­യാ­യ ആ യു­ദ്ധ­വൈ­ശ­സ­ത്തി­നു കാ­ര­ണ­മാ­യി പറയാം. വി­ദു­രോ­പ­ദേ­ശം സ്വീ­ക­രി­ക്കാ­തി­രു­ന്ന ധൃ­ത­രാ­ഷ്ട്ര­രും, ഭീ­ഷ്മോ­പ­ദേ­ശം സ്വീ­ക­രി­ക്കാ­തി­രു­ന്ന യു­ധി­ഷ്ഠി­ര­നും വി­ധി­വി­ധേ­യ­ത­യു­ടെ വ­ക്താ­ക്ക­ളാ­യി­രു­ന്ന­തു യാ­ദൃ­ച്ഛി­ക­മ­ല്ല.

ആ രാ­ജ­സ­ഭ­യിൽ വെ­ച്ചു ഭീ­ഷ്മർ പ­റ­ഞ്ഞ­തു രാ­ജ­ധർ­മ്മം കൂ­ടി­യാ­വ­ണ­മ­ല്ലോ. കാ­ല­ദേ­ശോ­ചി­ത­മാ­യി ധർ­മ്മം നി­ശ്ച­യി­ക്കാൻ ബ­ല­മു­ള്ള­വ­നാ­ക­ണം രാ­ജാ­വു്, എന്ന അർ­ത്ഥ­ത്തിൽ. ഒരു സ­ന്ദി­ഗ്ദ്ധ­ഘ­ട്ട­ത്തിൽ ന­ല്ക­പ്പെ­ട്ട ഈ ചെ­റു­പ­ദേ­ശ­ത്തെ—’ഗ­ഹ­ന­മാ­യ ധർ­മ്മ­ഗ­തി­യെ നിർ­ണ്ണ­യി­ക്കു­ന്ന­തു ബ­ല­മാ­ണു്’—ഭീ­ഷ്മർ പി­ന്നീ­ടു യു­ധി­ഷ്ഠി­ര­നു വി­ശ­ദ­മാ­ക്കി­ക്കൊ­ടു­ക്കു­ന്നു­ണ്ടു്.

“… മ­ണ്ണിൽ വീണ വൃ­ക­പാ­ദം പോലെ ധർ­മ്മാ­ധർ­മ്മ­ഫ­ല­ങ്ങൾ ആരും ക­ണ്ടി­ട്ടി­ല്ല. ഒരുവൻ ബലം ആർ­ജ്ജി­ക്ക­ണം, ബ­ല­വാ­നെ­ല്ലാം വ­ശ­പ്പെ­ടും… ബ­ല­വാ­നിൽ അ­യോ­ഗ്യ­ത­കൾ ഉ­ണ്ടെ­ന്നു­വ­ന്നാ­ലും ഭയം കാരണം ആരും മ­റു­ത്തു പ­റ­യു­ക­യി­ല്ല. സത്യം, അ­ധി­കാ­രം; ഇവ ര­ണ്ടും ചേർ­ന്നാൽ വ­ലു­താ­യ ഭ­യ­ത്തിൽ നി­ന്നു (മ­നു­ഷ്യർ­ക്കു) സം­ര­ക്ഷ­ണം നൽകാം. താ­ര­ത­മ്യം ചെ­യ്താൽ, ധർ­മ്മ­ത്തി­നു മേ­ലേ­യാ­ണു ബ­ല­മെ­ന്നു കാണാം. ബ­ല­ത്തിൽ നി­ന്നാ­ണു ധർ­മ്മ­മു­ത്ഭ­വി­ക്കു­ന്ന­തു്. ഭൂ­മി­യിൽ ജം­ഗ­മ­മെ­ന്ന­പോ­ലെ ബ­ല­ത്തി­ലാ­ണു ധർ­മ്മം നി­ല­കൊ­ള്ളു­ന്ന­തു് (ബലേ പ്ര­തി­ഷ്ഠി­തോ ധർ­മ്മോ ധ­ര­ണ്യാ­മി­വ ജംഗമഃ). പുക കാ­റ്റിൽ എ­ന്ന­തു­പോ­ലെ­യും, വള്ളി മ­ര­ത്തിൽ എ­ന്ന­തു പോ­ലെ­യും ധർ­മ്മം ബ­ല­ത്തി­ന്റെ ആ­ശ്ര­യ­ത്തി­ലാ­ണു്. ബ­ല­വാ­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലാ­ണു ധർ­മ്മം, ഭോ­ഗി­കൾ­ക്കു സു­ഖ­പ്പ­ടി­യെ­ന്ന­പോ­ലെ. ബ­ല­വാ­ന്മാർ­ക്കു അ­സാ­ധ്യ­മാ­യ­തൊ­ന്നു­മി­ല്ല. അ­വർ­ക്കു് എ­ല്ലാം നിർ­ദോ­ഷ­ങ്ങ­ളാ­ണു്. ബ­ല­ഹീ­നൻ ദു­രാ­ചാ­ര­നാ­യി­ട്ടു തരം താ­ഴ്ത്ത­പ്പെ­ടു­ന്നു. ചെ­ന്നാ­യ­യെ എ­ന്ന­പോ­ലെ ആളുകൾ അവനെ വെ­റു­ക്കു­ന്നു. അവൻ അ­പ­മാ­ന­ത്തി­ന്റെ­യും സ­ങ്ക­ട­ത്തി­ന്റെ­യും ജീ­വി­തം ന­യി­ക്കു­ന്നു…” (ശാ­ന്തി­പർ­വ്വം: 132)

ഇത്ര വ്യ­ക്ത­മാ­യും ശ­ക്ത­മാ­യും ധർ­മ്മ­ത്തെ­യും ബ­ല­ത്തെ­യും ഇ­ഴ­തി­രി­ച്ചു മ­ഹാ­ഭാ­ര­ത­ത്തിൽ ആരും വി­വ­രി­ച്ചി­ട്ടി­ല്ല. എ­ല്ലാ­റ്റി­നും മീതേ ബ­ല­മാ­ണെ­ന്നും, ധർ­മ്മം തന്നെ ബ­ല­ത്തിൽ­നി­ന്നാ­ണു­ത്ഭ­വി­ക്കു­ന്ന­തെ­ന്നും ഭീ­ഷ്മർ അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­ഖ്യാ­പി­ക്കു­ന്നു. എ­ല്ലാ­ത്ത­രം ധർ­മ്മ­ബ­ല­സ­ങ്ക­ല­ന­വ്യ­വ­ക­ല­ന­ങ്ങ­ളും ഇവിടെ വി­ചി­ന്ത­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. ധാർ­മ്മി­ക­നാ­യ ബ­ല­വാ­നും, അ­ധർ­മ്മി­ക­നാ­യ ബ­ല­വാ­നും, ബ­ല­ഹീ­ന­നും; ഒക്കെ ചി­ന്താ­വി­ഷ­യ­ങ്ങ­ളാ­യി­രി­ക്കു­ന്നു. ഇതിൽ, ലീ­ലാ­വ­തി പ­റ­യു­ന്ന ഹി­റ്റ്ല­റും, മു­സ്സോ­ളി­നി­യും, ഓ­ഷ്വി­റ്റ്സും, വി­യ­റ്റ്നാം, അ­ഫ്ഗാൻ യു­ദ്ധ­വു­മൊ­ക്കെ അ­ട­ങ്ങി­യി­രി­ക്കു­ന്നു. എ­ന്നാൽ, ബലം ഭയം വ­ളർ­ത്താൻ കാ­ര­ണ­മാ­യേ­ക്കാ­മെ­ന്നു പ­റ­യു­ന്ന­തി­നോ­ടൊ­പ്പം തന്നെ, മ­നു­ഷ്യ­ന്റെ ഭയം ഇ­ല്ലാ­യ്മ ചെ­യ്യാ­നു­ള്ള മാർ­ഗ്ഗ­വും—സ­ത്യ­ത്തോ­ടൊ­പ്പം ബലം ചേ­രു­ന്ന­തു—ഭീ­ഷ്മർ നിർ­ദ്ദേ­ശി­ക്കു­ന്നു­ണ്ടു്. ഇ­പ്ര­കാ­ര­മു­ള്ള സ­ത്യ­ബ­ല­സം­യോ­ഗ­ത്തി­ന്റെ ഏ­റ്റ­വും മി­ക­ച്ച ആ­ധു­നി­ക­കാ­ലോ­ദാ­ഹ­ര­ണം ന­മ്മു­ടെ മു­മ്പി­ലു­ള്ള­തു—ഗാ­ന്ധി­ജി—ബ­ല­വ­ത്താ­ബോ­ധം ഹിം­സ­യിൽ മാ­ത്ര­മേ അ­ഭി­ര­മി­ക്കൂ എന്ന മി­ഥ്യാ­ധാ­ര­ണ­യിൽ­പ്പെ­ട്ട­തു­കൊ­ണ്ടാ­വ­ണം, ലീ­ലാ­വ­തി­ക്കു കാ­ണാ­നാ­യി­ട്ടി­ല്ല. ച­രി­ത്രം കണ്ട ഏ­റ്റ­വും ബ­ല­വാ­നാ­യ വ്യ­ക്തി­ക­ളി­ലൊ­രാൾ! മാ­രാ­രു­ടെ ഭാ­ര­ത­പ­ര്യ­ട­ന­ത്തിൽ ആ­വർ­ത്തി­ച്ചു ക­ട­ന്നു വ­രു­ന്ന എക ഇ­തി­ഹാ­സ­ബാ­ഹ്യ­വ്യ­ക്തി­ത്വം! സ­ത്യ­ബ­ല­ങ്ങ­ളു­ടെ സം­ഘാ­ത­മാ­ണു ഗാ­ന്ധി­ജി എന്ന വ്യ­ക്തി­യും, ഗാ­ന്ധി­ജി ആ­വി­ഷ്ക­രി­ച്ച സ­ത്യാ­ഗ്ര­ഹ­മെ­ന്ന സ­മ­ര­മു­റ­യും. “സ­ത്യാ­ഗ്ര­ഹം ഏ­റ്റ­വും ബ­ല­മു­ള്ള­വർ­ക്കു­മാ­ത്രം, നിർ­ഭ­യ­ന്മാർ­ക്കു­മാ­ത്രം ന­ട­ത്താ­വു­ന്ന­താ­ണെ­ന്നും, ദൗർ­ബ്ബ­ല്യ­ബോ­ധ­ത്തോ­ടെ ന­ട­ത്തു­ന്ന സ­ത്യാ­ഗ്ര­ഹം പാ­പ­മാ­കു”മെ­ന്നും ഗാ­ന്ധി­ജി പ­റ­ഞ്ഞ­തു മാ­രാ­ര് ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. സ­ത്യാ­ഗ്ര­ഹം, നി­സ്സ­ഹ­ര­ണ­പ്ര­സ്ഥാ­നം തു­ട­ങ്ങി­യ അ­ഹിം­സാ­ത്മ­ക സ­മ­ര­മു­റ­കൾ ഉ­പ­യോ­ഗി­ച്ചാ­ണ­ല്ലേ­ാ ബ്രി­ട്ടീ­ഷ് വാ­ഴ്ച­യ്ക്കെ­തി­രേ ഇ­ന്ത്യ ‘പട’പൊ­രു­തി­യ­തു്.

മ­ഹാ­ഭാ­ര­ത­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച ബ­ല­വ­ത്താ­ബോ­ധ­പ്ര­കാ­ശ­നം ന­ട­ത്തു­ന്ന­തു കൗ­ര­വ­സ­ഭ­യിൽ പാ­ണ്ഡ­വ­ദൂ­ത­നാ­യെ­ത്തി­യ കൃ­ഷ്ണ­നാ­ണു്. ഈ ഭ­ഗ­വ­ദു് ദൗ­ത്യ­ത്തെ, ഇ­ന്ത്യ­യു­ടെ സ്വാ­ത്ര­ന്ത്യ­ലാ­ഭ­വേ­ള­യിൽ, ഹി­ന്ദു­മു­സ്ലീം­ല­ഹ­ള മൂർ­ച്ഛി­ച്ചി­രു­ന്ന ന­വ­ഖ­ലി­യിൽ ഗാ­ന്ധി­ജി ഏ­ക­നാ­യി സ­ഞ്ച­രി­ച്ച­തി­നോ­ടാ­ണു മാ­രാ­ര് സാ­ദ്യ­ശ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. മാ­രാ­ര് പ­റ­യു­ന്നു. “ഈ ഇ­തി­ഹാ­സ­പു­രു­ഷ­ന്മാർ ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഇ­ത്ര­മാ­ത്ര­മാ­ണു്—ഹിം­സാ­ശ­ക്തി­യും അ­ഹിം­സാ­ശ­ക്തി­യും. അ­ത­ത്രേ ആ ദ്വാ­പ­ര­യു­ഗ­മ­ഹാ­ത്മാ­വിൽ നി­ന്നു് ഈ ക­ലി­യു­ഗ­മ­ഹാ­ത്മാ­വിൽ കാ­ണു­ന്ന പു­രോ­ഗ­തി”. അ­തി­നാൽ ബ­ല­മെ­ന്ന­തു കാ­യ­ബ­ല­മാ­ണു്, ആ­യു­ധ­ബ­ല­മാ­ണു്; ബ­ല­വാ­ന്റെ സ­മ­രാ­യു­ധം ഹിം­സ­യാ­ണു് എ­ന്നു­ള്ള ധാ­ര­ണ­ക­ളൊ­ക്കെ­യും പൊ­ളി­ച്ചെ­ഴു­തി, ബ­ല­ങ്ങ­ളിൽ വെ­ച്ചു് ഏ­റ്റ­വും ശ്രേ­ഷ്ഠ­മാ­യ ബലം പ്ര­ജ്ഞാ­ബ­ലം അഥവാ ആ­ത്മ­ബ­ല­മാ­ണെ­ന്നും (“Strength does not come from physical capacity. It comes from an indomitable will”—Gandhi), അതിനു മു­മ്പിൽ അ­ടി­യ­റ­വു പ­റ­യാ­ത്ത­വ­രാ­രു­മി­ല്ലെ­ന്നും ഭാ­ര­താം­ബ­യു­ടെ ആ ശ്രേ­ഷ്ഠ­പു­ത്രൻ കാ­ല­ദേ­ശോ­ചി­ത­മാ­യി തെ­ളി­യി­ച്ചു. ന­വ­യു­ഗ­ത്തി­ന്റെ ഈ കാ­ല­ദേ­ശോ­ചി­ത­രാ­ഷ്ട്രീ­യ­ധർ­മ്മം—സ­ത്യ­ത്തി­ന്റെ­യും, അ­ഹിം­സ­യു­ടെ­യും, സ­ഹ­വർ­ത്തി­ത്വ­ത്തി­ന്റെ­യും, ബ­ല­വ­ത്താ­ബോ­ധ­ത്തി­ന്റെ­യും ധർ­മ്മം—ഗാ­ന്ധി­ജി തന്റെ ജീ­വി­ത­ത്തി­ലൂ­ടെ ലോ­ക­ത്തി­നു പ­കർ­ന്നു നൽകി. ഗാ­ന്ധി­ജി പ്ര­ഘോ­ഷി­ച്ച ബ­ല­വ­ത്താ­ബോ­ധ­ത്തി­ന്റെ ഈ ധർ­മ്മം യു­ദ്ധ­കാ­ല­ത്തു മാ­ത്ര­മ­ല്ല, അ­നു­ദി­ന ജീ­വി­ത­ത്തിൽ കൂടി പ്രാ­വർ­ത്തി­ക­മാ­ക്കാ­നു­ള്ള­താ­ണു്.

⋄ ⋄ ⋄

“നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം” എന്ന ഭാ­ര­ത­പ­ര്യ­ട­ന­ലേ­ഖ­ന­ത്തോ­ടു ചേർ­ത്തു വാ­യി­ക്കേ­ണ്ട കു­റ­ഞ്ഞ­തു രണ്ടു ലേ­ഖ­ന­ങ്ങൾ കൂ­ടി­യു­ണ്ടു മാ­രാ­രു­ടേ­താ­യി. ഭാ­ര­ത­പ­ര്യ­ട­നം പ്ര­സി­ദ്ധീ­ക­രി­ച്ചു വർ­ഷ­ങ്ങൾ­ക്കു ശേഷം, മാ­രാ­ര് തന്റെ ബ­ല­വ­ത്താ­ബോ­ധ­സി­ദ്ധാ­ന്ത­ത്തെ വേ­ദാ­ന്ത­പ­ശ്ചാ­ത്ത­ല­ത്തിൽ വി­പു­ലീ­ക­രി­ച്ച ‘അഭയം വൈ ബ്ര­ഹ്മ’ എന്ന പ്രൗ­ഢ­ഗം­ഭീ­ര ലേ­ഖ­ന­മാ­ണൊ­ന്നാ­മ­ത്തേ­തു്.[14] മ­റ്റൊ­ന്നു, വി­വേ­കാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ ‘ബല’ വീ­ക്ഷ­ണ­ങ്ങൾ ക്രോ­ഡീ­ക­രി­ച്ചെ­ഴു­തി­യ ‘ബലം-​വിവേകാനന്ദോപനിഷത്തു്’ എന്ന ലേ­ഖ­ന­മാ­ണു്.[15] ഭാ­ര­ത­പ­ര്യ­ട­ന­ധർ­മ്മ­വീ­ക്ഷ­ണ­ത്തെ ശ­ക്തി­യു­ക്ത­മാ­യി വി­പു­ലീ­ക­രി­ച്ചി­രി­ക്കു­ന്ന മാ­രാ­രു­ടെ ഈ ലേ­ഖ­ന­ങ്ങ­ളെ ഭാ­ര­ത­പ­ര്യ­ട­ന­വി­മർ­ശ­കർ സൗ­ക­ര്യ­പൂർ­വ്വം വി­സ്മ­രി­ക്കു­ന്ന­താ­യാ­ണു കാ­ണാ­റു്.

ഉ­പ­നി­ഷ­ത്തു­കൾ ‘ബ്ര­ഹ്മ’ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന വി­വി­ധ­ശ­ബ്ദ­ങ്ങ­ളിൽ ഒ­ന്നാ­യ ‘അഭയം’—നിർ­ഭ­യ­ത— എന്ന ശ­ബ്ദ­ത്തി­ന്റെ വ്യാ­പ്തി വിവിധ ഉ­പ­നി­ഷ­ത്തു­ക­ളി­ലൂ­ടെ അ­ന്വേ­ഷി­ക്കു­ക­യാ­ണു് ‘അഭയം വൈ ബ്ര­ഹ്മ’ എന്ന പ­ഠ­ന­ത്തിൽ മാ­രാ­ര്. ‘അഭയം വൈ ബ്ര­ഹ്മ’-​അഭയമാണു് ബ്ര­ഹ്മം (ബൃ­ഹ­ദാ­ര­ണ്യ­കം), ‘നാ­യ­മാ­ത്മാ ബ­ല­ഹീ­നേ­ന ലഭ്യഃ’—ബ­ല­ഹീ­ന­നു നേ­ടാ­വു­ന്ന­ത­ല്ല ഈ ആ­ത്മാ­വു് (മു­ണ്ഡ­കം), ‘ബലം വാവ വി­ജ്ഞാ­നാ­ദു് ഭൂയഃ’—ബ­ല­മാ­ണു വി­ജ്ഞാ­ന­ത്തെ­ക്കാ­ളും ക­വി­ഞ്ഞ­തു് (ഛാ­ന്ദോ­ഗ്യം) തു­ട­ങ്ങി­യ നി­ര­വ­ധി ഉ­പ­നി­ഷ­ദ്സൂ­ക്ത­ങ്ങ­ളി­ലൂ­ടെ ബ­ല­ത്തി­ന്റെ പ്രാ­ധാ­ന്യം വേ­ദാ­ന്ത­ത്തിൽ ക­ണ്ട­റി­യു­ന്നു മാ­രാ­ര്. തൈ­ത്തി­രീ­യോ­പ­നി­ഷ­ത്തി­ലെ ഭൃ­ഗു­വ­ല്ലി­യിൽ, ബ്ര­ഹ്മ­സാ­ധ­ന ചെ­യ്യു­ന്ന ഭൃഗു, അ­ന്ന­ത്തി­നും, അ­ന്ന­നിർ­വ്വാ­ഹ്യ­മാ­യ ശ­രീ­ര­ത്തി­നും, പ്രാ­ണ­നും, മ­ന­സ്സി­നും, ആ­ന­ന്ദ­ത്തി­നും മീ­തെ­യാ­യി ബ്ര­ഹ്മ­ത്തെ ‘അഭയ’ത്തിൽ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു വി­വ­രി­ച്ചു മാ­രാ­ര് പ­റ­യു­ന്നു, “അ­ഖി­ല­ഭ­യ­മൂ­ല­വും അ­ഖി­ല­ഭ­യാ­ന­ക­വു­മാ­യ മൃ­ത്യു­വി­നെ­പ്പോ­ലും, പേ­ടി­പ്പി­ച്ചോ­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന, പ്രാ­ണ­ന്നും പ്രാ­ണ­നാ­യ, ബ്ര­ഹ്മ­ത്തെ; അ­മൃ­ത­ത്തെ ഈ മർ­ത്ത്യ­ലോ­ക­ത്തി­നു പ­രി­ച­യ­പ്പെ­ട്ടു­ത്തി­ക്കൊ­ടു­ക്കേ­ണ്ട­തു് ‘അഭയ’മെന്ന പേ­രി­ല­ല്ലാ­തെ മ­റ്റെ­ന്തു പേ­രി­ലാ­ണു്?” അ­തു­പോ­ലെ, ഭ­ഗ­വ­ദ്ഗീ­ത­യിൽ ദൈ­വീ­സ­മ്പ­ത്തു­ക­ളിൽ ഒ­ന്നാ­മ­താ­യി വി­വ­രി­ക്കു­ന്ന ‘അഭയ’ത്തെ­യും മാ­രാ­ര് പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു. തു­ടർ­ന്നു, വേ­ദാ­ന്ത­ത്തി­ലെ അ­ഭ­യ­ദർ­ശ­ന­ത്തെ മ­ഹാ­ഭാ­ര­ത­ക­ഥ­യു­മാ­യി ഘ­ടി­പ്പി­ക്കു­ന്നു­മു­ണ്ടു മാ­രാ­ര്.

‘ബലം-​വിവേകാനന്ദോപനിഷത്തു്’ എന്ന ലേ­ഖ­ന­ത്തിൽ, “നോ­ക്കി­യാൽ നി­ങ്ങൾ­ക്കു കാണാം, ഞാൻ ഉ­പ­നി­ഷ­ത്ത­ല്ലാ­തെ മ­റ്റൊ­ന്നും ഒ­രി­ക്ക­ലും ഉ­ദ്ധ­രി­ച്ചി­ട്ടി­ല്ലെ­ന്നു്. ഉ­പ­നി­ഷ­ത്തിൽ നി­ന്നു ത­ന്നെ­യും ബലം എ­ന്നൊ­രാ­ശ­യം മാ­ത്രം. വേ­ദ­ങ്ങ­ളു­ടെ­യും വേ­ദാ­ന്ത­ത്തി­ന്റെ­യു­മെ­ല്ലാം സാരം ആ ഒറ്റ വാ­ക്കിൽ അ­ട­ങ്ങി­യി­രി­ക്കു­ന്നു” എ­ന്നു് ഉ­ദ്ഘോ­ഷി­ച്ച വി­വേ­കാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ ബ­ല­വീ­ക്ഷ­ണ­ത്തി­ന്റെ അ­ന്ത­സ്സ­ത്ത ക­ണ്ട­റി­യു­ക­യാ­ണു മാ­രാ­ര്.

⋄ ⋄ ⋄

ശ്രീ­മ­തി ലീ­ലാ­വ­തി­യു­ടെ ലേഖനം, ‘മാ­രാ­രു­ടെ വ്യാ­ഖ്യാ­ന­ത്തി­ന്റെ വ­ക്ര­ത­യെ­പ്പ­റ്റി’ ചി­ന്തി­ക്കു­ന്ന­താ­ണെ­ന്നു് ആ­മു­ഖ­മാ­യി പ­റ­ഞ്ഞു; ‘ഋ­ഷി­വ­ച­സ്സു­ക­ളെ വി­വ­ക്ഷി­ത­ത്തി­ന്നെ­തി­രാ­യി വ്യാ­ഖ്യാ­നി­ച്ച’ മാ­രാ­ര്, തന്റെ ഗൃ­ഹ­ത്തി­നു “ഋ­ഷി­പ്ര­സാ­ദം” എന്ന പേ­രി­ട്ട­തി­നെ അ­മാ­ന്യ­മാ­യി പ­രി­ഹ­സി­ച്ചാ­ണു് അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്. മാ­രാ­ര് ‘വ­ക്ര­മാ­യി’ വ്യാ­ഖ്യാ­നി­ച്ച ഋ­ഷി­സൂ­ക്ത­ത്തി­ന്റെ ന­ഷ്ട­ശോ­ഭ വീ­ണ്ടെ­ടു­ക്കാ­നാ­യി ലീ­ലാ­വ­തി ഒരു പു­തു­വ്യാ­ഖ്യാ­നം ച­മ­യ്ക്കു­ക­യും ചെ­യ്തു. ഈ പു­തു­വ്യാ­ഖ്യാ­നം ആ­ധാ­ര­മാ­ക്കി­യ പതിവ്രത-​വ്യാധ ആ­ഖ്യാ­ന­ങ്ങ­ളു­ള്ള ‘മാർ­ക്ക­ണ്ഡേ­യ­സ­മ­സ്യാ­പർ­വ്വ­ത്തി­ലേ­യ്ക്കു ക­ട­ന്നാൽ തന്റെ വാ­ദ­ങ്ങൾ­ക്കു നിൽ­ക്ക­ക്ക­ള്ളി­യി­ല്ലാ­താ­വും എ­ന്ന­ദ്ദേ­ഹം അ­റി­യാ­തി­രി­ക്കാൻ വ­ഴി­യി­ല്ല’ എന്നു മാ­രാ­രെ പ­രി­ഹ­സി­ക്കു­ന്ന ലീ­ലാ­വ­തി, ഇതേ മാർ­ക്ക­ണ്ഡേ­യ­സ­മ­സ്യാ­പർ­വ്വ­ത്തിൽ ക­ട­ന്നു രണ്ടു വി­ധ­ത്തിൽ സ്വയം അ­പ­ഹാ­സ്യ­യാ­യ­തു നാം കണ്ടു. ഒ­ന്നാ­മ­താ­യി, മാ­തൃ­പി­തൃ­ശു­ശ്രൂ­ഷാ­ധർ­മ്മ­ത്തി­ന്റെ മ­ഹ­ത്ത്വം പ്ര­ഘോ­ഷി­ക്കാ­നാ­യി മുനി പറഞ്ഞ വ്യാ­ധ­ക­ഥ­യിൽ— വ­ക്താ­വു് മാ­താ­പി­താ­ക്ക­ളെ ശു­ശ്രൂ­ഷി­ക്കൽ വഴി മ­ഹ­ത്ത്വം സി­ദ്ധി­ച്ച­വ­നും, ശ്രോ­താ­വു് മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷ­യിൽ വീ­ഴ്ച­വ­രു­ത്തി ധർ­മ്മ­ഭ്രം­ശം സം­ഭ­വി­ച്ച­വ­നു­മു­ള്ള കഥ—ശൂ­ദ്ര­ന്റെ ധർ­മ്മ­ജ്ഞ­ത മാ­ത്ര­മാ­ണു ലീ­ലാ­വ­തി­ക്കു കാണാൻ ക­ഴി­ഞ്ഞ­തു്. മാ­താ­പി­താ­ക്ക­ളു­ടെ ശു­ശ്രൂ­ഷാ­ധർ­മ്മ­ത്തെ­പ്പ­റ്റി ഒ­ര­ക്ഷ­ര­വും ലീ­ലാ­വ­തി ഉ­രി­യാ­ടി­യി­ട്ടി­ല്ല. ഋ­ഷി­സൂ­ക്ത­ങ്ങ­ളു­ടെ അ­സാ­ധാ­ര­ണ­വ്യാ­ഖ്യാ­ന­ത്തി­ലൂ­ടെ മാ­ത്ര­മേ ഇ­ത്ത­ര­മൊ­രു നി­ഗ­മ­ന­ത്തി­ലെ­ത്താ­നാ­വൂ. ര­ണ്ടാ­മ­താ­യി, തന്റെ വി­ചാ­ര­ങ്ങ­ളെ ഋ­ഷി­യിൽ ആ­രോ­പി­ക്കാ­നു­ള്ള ശ്രമം ലീ­ലാ­വ­തി ന­ട­ത്തു­ന്നു­ണ്ടു്. ‘സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, യ­ജ്ഞ­ക്രി­യ, ശ്രാ­ദ്ധ­ങ്ങൾ, ഉ­പ­വാ­സ­ങ്ങൾ ഇ­വ­യ്ക്കൊ­ന്നും ഒരു ഫ­ല­പ്രാ­പ്തി­യു­മി­ല്ല. ഭർ­ത്താ­ക്ക­ന്മാ­രെ സേ­വി­ക്കു­ന്ന­തി­ലൂ­ടെ മാ­ത്ര­മേ അ­വർ­ക്കു സ്വർ­ഗ്ഗ­പ്രാ­പ്തി കൈവരൂ’, എന്നു പ­റ­ഞ്ഞു ഭർ­ത്തൃ­ശു­ശ്രൂ­ഷാ­ധർ­മ്മ­ത്തി­നു സർ­വ്വ­ശ്രേ­ഷ്ഠ­ത നൽകിയ ഋ­ഷി­സൂ­ക്ത­ങ്ങൾ കാ­ണാ­തെ, തന്റെ സാ­മാ­ന്യ­ധാ­ര­ണ വെ­ച്ചു, സ്ത്രീ­യു­ടെ അ­തി­ഥി­സേ­വാ­ധർ­മ്മ­ത്തി­നു പ­തി­വ്ര­താ­ധർ­മ്മ­ത്തി­നെ­ക്കാൾ പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു ലീ­ലാ­വ­തി വാ­ദി­ക്കു­ന്നു. അ­പ്പോൾ, ഋ­ഷി­സൂ­ക്ത­ങ്ങ­ളെ ഋ­ഷി­വി­വ­ക്ഷ­യ്ക്കെ­തി­രാ­യും, അ­വ­ല­ക്ഷ­ണ­മാ­യും വ്യാ­ഖ്യാ­നി­ച്ച­തു ലീ­ലാ­വ­തി­യാ­ണെ­ന്നു കാണാം.

“നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം” വ്യാ­ഖ്യാ­ന­ത്തി­ലൂ­ടെ, മാ­രാ­ര് അ­വ­ത­രി­പ്പി­ക്കു­ന്ന ധർ­മ്മ­വീ­ക്ഷ­ണം ഒരു മ­ഹാ­ഭാ­ര­താ­ദർ­ശം മാ­ത്ര­മ­ല്ലെ­ന്നു നാം കണ്ടു ക­ഴി­ഞ്ഞു. അ­തു­ത­ന്നെ­യാ­ണു് ഉ­പ­നി­ഷ­ത്തു­കൾ ഉ­ച്ചൈ­സ്ഥ­രം ഉ­ദ്ഘോ­ഷി­ക്കു­ന്ന­തു്. “അഭയം വൈ ബ്ര­ഹ്മ; അഭയം ഹി വൈ ബ്ര­ഹ്മ”. അ­തു­ത­ന്നെ­യാ­ണു ഗീ­താ­കാ­ര­നും ഉ­ദ്ഘോ­ഷി­ച്ച­തു്. “അഭയം സ­ത്വ­സം­ശു­ദ്ധിർ­ജ്ഞാ­ന­യോ­ഗ­വ്യ­വ­സ്ഥി­തിഃ” വി­വേ­കാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ മുഖ്യ ഉ­ദ്ബോ­ധ­ന­വും ഇ­തു­ത­ന്നെ­യാ­ണു്. എ­ന്നാ­ലി­വ­യെ­ല്ലാം സൗ­ക­ര്യ­പൂർ­വം ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ന്ന ലേ­ഖി­ക­യ്ക്കു മാ­രാ­ര് ഋ­ഷി­വ­ച­സ്സു­ക­ളെ വി­വ­ക്ഷി­ത­ത്തി­ന്നെ­തി­രാ­യി വ്യാ­ഖ്യാ­നി­ച്ചു എന്നു എ­ങ്ങ­നെ പറയാൻ ക­ഴി­യും? ഇ­പ്ര­കാ­രം, ത­മ­സ്ക­ര­ണ­ങ്ങ­ളു­ടെ ഘോ­ഷ­യാ­ത്ര­യാ­ണു ലീ­ലാ­വ­തി­യു­ടെ ലേഖനം. ഗജ-​ഭൂതങ്ങളെ, ദിഗ്ഗജ-​പഞ്ചഭൂതങ്ങളാക്കി മാ­റ്റാ­നാ­യി മാ­രാ­രു­ടെ അ­നു­ഗ­ത­തർ­ജ്ജ­മ­യെ ത­മ­സ്ക­രി­ച്ച­തിൽ­നി­ന്നു തു­ട­ങ്ങി, “നേശേ…” ശ്ലോ­ക­പാ­ദ­വ്യാ­ഖ്യാ­ന­ത്തിൽ മാ­രാ­രു­പ­യോ­ഗി­ക്കു­ന്ന പ്ര­ധാ­ന­പ്പെ­ട്ട കൃ­ഷ്ണ­സൂ­ക്ത­ങ്ങ­ളെ­യും ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ന്ന­തി­ലെ­ത്തി നി­ല്ക്കു­ന്നു. യു­ധി­ഷ്ഠി­ര­നിൽ ദൗർ­ബ്ബ­ല്യ­ബോ­ധ­മി­ല്ലെ­ന്നു വാ­ദി­ക്കാ­നാ­യി ഒരു ഭാ­ര­ത­പ­ര്യ­ട­ന ലേഖനം തന്നെ (‘കി­രാ­ത­മൂർ­ത്തി’) ക­ണ്ടി­ല്ലെ­ന്നു വെ­ച്ചു. ഹി­റ്റ്ല­റെ­യും, മു­സ്സോ­ളി­നി­യേ­യും കൊ­ണ്ടു­വ­ന്നു മാ­രാ­രു­ടെ വ്യാ­ഖ്യാ­ന­ത്തി­നെ­തി­രേ അ­ണി­നി­ര­ത്തു­ന്ന ലേഖിക, ഭാ­ര­ത­പ­ര്യ­ട­ന­ത്തിൽ ആ­വർ­ത്തി­ച്ചു പ­രാ­മർ­ശി­ക്ക­പ്പെ­ട്ട മ­ഹാ­ത്മാ­ഗാ­ന്ധി­യെ വി­സ്മ­രി­ച്ചും പോയി. അ­തു­പോ­ലെ­ത­ന്നെ, ബ­ല­വ­ത്താ­ബോ­ധ­വീ­ക്ഷ­ണ­ത്തെ വേ­ദാ­ന്ത­പ­ശ്ചാ­ത്ത­ല­ത്തിൽ വി­പു­ലീ­ക­രി­ച്ച മാ­രാ­രു­ടെ മറ്റു ലേ­ഖ­ന­ങ്ങ­ളും സൗ­ക­ര്യ­പൂർ­വം മ­റ­ന്നു­ക­ള­ഞ്ഞി­രി­ക്കു­ന്നു. അ­തി­നാൽ, വ­സ്തു­ത­കൾ മ­റ­ച്ചു­വെ­യ്ക്കു­ന്ന വക്രത തന്റെ നി­രൂ­പ­ണ­ത്തിൽ ഉ­പ­യോ­ഗി­ക്കു­ന്ന­തു മാ­രാ­ര­ല്ല മ­റി­ച്ചു, ലീ­ലാ­വ­തി­യാ­ണു്.

⋄ ⋄ ⋄

കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ­യും, കെ. എം. ഗാം­ഗു­ലി­യു­ടെ­യും മ­ഹാ­ഭാ­ര­ത­വി­വർ­ത്ത­ന­ങ്ങ­ളിൽ (മൂ­ല­ഗ്ര­ന്ഥം നീ­ല­ക­ണ്ഠ­വ്യാ­ഖ്യാ­ന­മു­ള്ള പാ­ഠ­മാ­വ­ണം), ദ്യൂത(ഉപ)പർ­വ്വം ആ­രം­ഭി­ക്കു­ന്ന­തു രാ­ജ­സൂ­യാ­ന­ന്ത­രം വേ­ദ­വ്യാ­സ­നും യു­ധി­ഷ്ഠി­ര­നു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച്ച വി­വ­രി­ച്ചാ­ണു്. അവിടെ, വ്യാ­സൻ യു­ധി­ഷ്ഠി­ര­നോ­ടു് ഇ­പ്ര­കാ­രം പ­റ­യു­ന്നു.

‘അ­ങ്ങൊ­രാൾ­മൂ­ല­മാ­യി­ട്ടു കാ­ല­ത്താൽ ഭ­ര­തർ­ഷ­ഭ!

സർ­വ്വ­ക്ഷ­ത്രി­യ­രാ­ജാ­ക്കൾ മു­ടി­ഞ്ഞീ­ടും കു­രൂ­ദ്വ­ഹ!’

(തർ­ജ്ജ­മ: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ)

യു­ധി­ഷ്ഠി­രൻ കാ­ര­ണ­മാ­യി ക്ഷ­ത്രി­യ­വം­ശ­മാ­കെ ന­ശി­ക്കു­മെ­ന്ന സാ­ക്ഷാൽ വ്യാ­സ­ന്റെ­താ­യ ഈ പ്ര­വ­ച­ന­മു­ള്ള ഒ­ന്നാം അ­ദ്ധ്യാ­യം മു­ഴു­വൻ തന്നെ BORI-​critical edition പ്ര­ക്ഷി­പ്ത­മെ­ന്നു ത­ള്ളി­യി­രി­ക്കു­ന്നു. (മ­ല­യാ­ളം, തെ­ലു­ങ്കു്, ഗ്ര­ന്ഥ­ലി­പി­ക­ളി­ലു­ള്ള മ­ഹാ­ഭാ­ര­ത­പാ­ഠ­ങ്ങൾ ഉൾ­പ്പെ­ട്ട ‘southern recension’ വി­ഭാ­ഗ­ത്തിൽ ഈ അ­ദ്ധ്യാ­യം കാ­ണു­ന്നി­ല്ല­താ­നും).[16],[17] മ­ഹാ­ഭാ­ര­ത­ക­ഥാ­ഗ­തി­യിൽ കേ­ന്ദ്ര­സ്ഥാ­നീ­യ­മാ­യ ദ്യൂ­ത­സ­ന്ദർ­ഭ­ത്തി­ലെ യു­ധി­ഷ്ഠി­ര­ന്റെ അ­സ്വാ­ഭാ­വി­ക­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു, വി­ധി­നി­ശ്ചി­ത­മെ­ന്ന ആ­നു­കൂ­ല്യം നൽ­കാ­നാ­യി­രി­ക്ക­ണം ഇ­ത്ത­ര­മൊ­രാ­ഖ്യാ­നം ആരോ കൂ­ട്ടി­ച്ചേർ­ത്ത­തു്. ദ്യൂ­ത­സം­രം­ഭ­ത്തി­നു­മു­മ്പു­ള്ള ദി­ഗ്ജ­യം നേടി, രാ­ജ­സൂ­യം ക­ഴി­ച്ച സ­മ്രാ­ട്ടിൽ നി­ന്നു, ശേ­ഷ­മു­ള്ള മാൻ­തോ­ലു­ടു­ത്ത വ­ന­വാ­സി­യി­ലേ­യ്ക്കു­ള്ള അ­വി­ശ്വ­സ­നീ­യ­പ­ത­നം കാ­ണു­മ്പോൾ ആ­രാ­ണു് അ­ന്തം­വി­ട്ടു­പോ­കാ­ത്ത­തു? എ­ത്ര­യ­ധി­കം ക­ഷ്ട­പ്പാ­ടു­കൾ­ക്കു ശേഷം, സ­ഹോ­ദ­ര­രു­ടെ ബാ­ഹു­ബ­ല­ത്താ­ലും പ­ത്നി­വ­ഴി­യു­ള്ള ബ­ന്ധു­ബ­ല­ത്താ­ലും നേ­ടി­യെ­ടു­ത്ത ഐ­ശ്വ­ര്യം മു­ഴു­വൻ നൊ­ടി­യി­ട­കൊ­ണ്ടു യു­ധി­ഷ്ഠി­രൻ ഇ­ല്ലാ­താ­ക്കി. കൂ­ടാ­തെ, ആ കു­ടും­ബ­ത്തി­ന്റെ സ­ന്തോ­ഷ­വും എ­ന്നേ­ക്കു­മാ­യി കെ­ടു­ത്തി­ക്ക­ള­ഞ്ഞു. ഇ­ത്ത­ര­മൊ­രു ദ­യ­നീ­യാ­വ­സ്ഥ­യിൽ എ­ത്തി­പ്പെ­ട്ട­തി­ന്റെ കാ­ര­ണ­മ­ന്വേ­ഷി­ച്ചാൽ, യു­ധി­ഷ്ഠി­ര­ന്റെ ചൂ­തു­ക­ളി­ക്ക­മ്പം മൂ­ല­മെ­ന്ന മാ­രാ­രു­ടെ വാ­ദ­മാ­ണു യു­ക്ത്യാ­നു­സാ­രി എന്നു കാണാം. ഇ­തി­നു് ഉ­പോ­ദ്ബ­ല­ക­മാ­യ നി­ര­വ­ധി സ­ന്ദർ­ഭ­ങ്ങൾ നാം ക­ണ്ടു­ക­ഴി­ഞ്ഞു. (താ­ന­നു­ഭ­വി­ക്കു­ന്ന ഐ­ശ്വ­ര്യ­വും പ­ദ­വി­യു­മൊ­ക്കെ മ­റ്റു­ള്ള­വർ നേ­ടി­ത്ത­ന്ന­താ­ണു്; അ­തി­നാൽ, കാ­യ­ബ­ല­ത്തി­ലൂ­ടെ നേ­ടാ­നാ­വാ­ത്ത­തു താൻ ചൂ­തു­ക­ളി­യി­ലൂ­ടെ നേ­ടി­ക്ക­ള­യാം എന്ന യു­ധി­ഷ്ഠി­ര­ന്റെ മോ­ഹ­മാ­വാം ഈ ‘കമ്പ’ത്തി­ന്റെ ഹേതു. അ­ജ്ഞാ­ത­വാ­സ­കാ­ല­ത്തു, ചൂ­തു­ക­ളി­യി­ലൂ­ടെ താൻ സ­മ്പാ­ദി­ച്ച ധനം, സ­ഹോ­ദ­ര­ന്മാർ­ക്കു വീ­തി­ച്ചു ന­ല്കു­മ്പോൾ യു­ധി­ഷ്ഠി­രൻ എ­ത്ര­മാ­ത്രം കൃ­താർ­ത്ഥ­ത അ­നു­ഭ­വി­ച്ചു കാ­ണി­ല്ല!). ചൂ­തു­ക­ളി­യു­ടെ വ­രും­വ­രാ­യ്ക­ക­ളെ­പ­റ്റി അ­റി­വും, തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കാൻ സ്വാ­ത­ന്ത്ര്യ­വും ഉ­ണ്ടാ­യി­രു­ന്നി­ട്ടും, ‘കൂ­ടു­തൽ ചി­ന്തി­ക്കാ­തെ’, എ­ല്ലാം വി­ധി­യെ­ന്നു നി­ശ്ച­യി­ച്ചു, നാ­ശ­ത്തി­ലേ­യ്ക്കു് ഇ­റ­ങ്ങി­ത്തി­രി­ക്കു­ന്ന യു­ധി­ഷ്ഠി­ര­ന്റെ മ­നോ­ഭാ­വം വ്യ­ക്ത­മാ­ണ­ല്ലോ. (ക­മ്പ­ങ്ങ­ളു­ടെ പി­ന്നിൽ മ­റ­ഞ്ഞു­നി­ല്ക്കു­ന്ന) പൗ­രു­ഷ­സ്പർ­ശ­മേ­ല്ക്കാ­ത്ത, യു­ധി­ഷ്ഠി­ര­ന്റെ ഈ വി­ധി­വി­ധേ­യ­ത­യെ കൂ­ടി­യാ­ണു, ദൗർ­ബ്ബ­ല്യ­ബോ­ധ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ യു­ധി­ഷ്ഠി­ര­ന്റെ സ­ത്യ­പാ­ല­ന­വ്യ­ഗ്ര­ത­യ്ക്കൊ­പ്പം ‘നേശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മ’ത്തി­ലൂ­ടെ മാർ­ക്ക­ണ്ഡേ­യ­മു­നി സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നു വ­രു­ന്നു.

* ഈ ലേ­ഖ­ന­ത്തി­ലെ (ക­ട­പ്പാ­ടു് വ­യ്ക്കാ­ത്ത) മ­ഹാ­ഭാ­ര­ത­തർ­ജ്ജ­മ­കൾ­ക്കു്, സം­സ്കൃ­ത­മൂ­ല­വും,[18] കെ. എം. ഗാം­ഗു­ലി­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യു­മാ­ണു്[19] അ­വ­ലം­ബം. സം­സ്കൃ­ത­മൂ­ല­ത്തെ[20] അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു് അ­ദ്ധ്യാ­യ­വി­വ­ര­ണം ന­ല്കി­യി­രി­ക്കു­ന്ന­തു്.

കു­റി­പ്പു­കൾ

[1] ‘ഭാ­ര­ത­പ­ര്യ­ട­നം’, കു­ട്ടി­കൃ­ഷ്ണ­മാ­രാ­ര് (1950).

[2] ‘നേഽശേ ബ­ല­സ്യേ­തി ച­രേ­ദ­ധർ­മ്മം’, എം. ലീ­ലാ­വ­തി, ഭാ­ഷാ­പോ­ഷി­ണി, 5 (2002).

[3] ‘സത്യ-​ധർമദർശനം ഇ­തി­ഹാ­സ­ങ്ങ­ളിൽ’, എം. ലീ­ലാ­വ­തി (2014).

[4] ‘Mahabharata-​Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-​bori.html (1919–1966).

[5] ‘ശ്രീ­മ­ഹാ­ഭാ­ര­തം’, കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ (1906); സാ­ഹി­ത്യ പ്ര­വർ­ത്ത­ക സഹകരണ സംഘം edition (1965).

[6] ‘The Mahabharata’, Kisari Mohan Ganguli, www.sacred-​texts.com/hin/maha/ (1883-1896).

[7] ‘The Mahabharata’, J. A. B. van Buitenen, University of Chicago Press, (1973-1978).

[8] ‘The Mahabharata’, Bibek Debroy, Penguin India (2010).

[9] ‘ധർ­മ്മാ­ജി­ജ്ഞാ­സ’, വി. വി. ഗോ­വി­ന്ദൻ­നാ­യർ (2015).

[10] ‘സത്യ-​ധർമദർശനം ഇ­തി­ഹാ­സ­ങ്ങ­ളിൽ’, എം. ലീ­ലാ­വ­തി (2014).

[11] ‘ധ്വ­നി­പ്ര­കാ­രം’, എം. ലീ­ലാ­വ­തി, മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, 99:16 (2021).

[12] ‘ഗീ­താ­പ്ര­വ­ച­നം’, ആ­ചാ­ര്യ വി­നോ­ബാ­ഭാ­വെ (1951).

[13] ‘Srimad Bhagavad Gita Bhasya’, translation A. G. Krishana Warrier (2008).

[14] ‘അഭയം വൈ ബ്ര­ഹ്മ’, കു­ട്ടി­കൃ­ഷ്ണ­മാ­രാ­ര് (1957).

[15] ‘ബലം— വി­വേ­കാ­ന­ന്ദേ­ാ­പ­നി­ഷ­ത്തു്’, കു­ട്ടി­കൃ­ഷ്ണ­മാ­രാ­ര് (1963).

[16] ‘Prologomena to the critical edition of the Adiparvan’, Vishnu S. Sukthankar, BORI (1933).

[17] ‘Introduction to the Sabhaparvan’, Franklin Edgerton, BORI (1944).

[18] ‘Mahabharata-​Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-​bori.html (1919–1966).

[19] ‘The Mahabharata’, Kisari Mohan Ganguli, www.sacred-​texts.com/hin/maha/ (1883-1896).

[20] ‘Mahabharata-​Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-​bori.html (1919–1966).

ജോസ് വി. മാ­ത്യൂ
images/jose.jpg

കോ­ട്ട­യം ജി­ല്ല­യി­ലെ കാ­ഞ്ഞി­ര­പ്പ­ള്ളി സ്വ­ദേ­ശി. ഐ. ഐ. റ്റി. കാൺ­പൂ­രിൽ നി­ന്നു് ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ഡോ­ക്റേ­റ്റു് നേടി. ഇ­പ്പോൾ മുംബൈ, ഭാഭാ ആ­റ്റ­മി­ക്ക് റി­സർ­ച്ച് സെ­ന്റ­റി­ലെ ശാ­സ്ത്ര­ജ്ഞ­നാ­ണു്.

Colophon

Title: Bale Prathishtatho Dharma (ml: ‘ബലേ പ്ര­തി­ഷ്ഠി­തേ­ാ ധർ­മ്മഃ’: കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ ‘ഭാ­ര­ത­പ­ര്യ­ട­ന’ധർ­മ്മ­വി­ചി­ന്ത­നം).

Author(s): Jose V Mathew.

First publication details: Sayahna Foundation; Trivandrum, Kerala; 2022-03-26.

Deafult language: ml, Malayalam.

Keywords: Article, Jose V Mathew, Bale Prathishtatho Dharma, ജോസ് വി. മാ­ത്യു, ബലേ പ്ര­തി­ഷ്ഠി­തേ­ാ ധർ­മ്മഃ, കു­ട്ടി­കൃ­ഷ്ണ­മാ­രാ­ര്, ഭാ­ര­ത­പ­ര്യ­ട­നം, മ­ഹാ­ഭാ­ര­തം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Exploitation upon Women, painting by Kailash Chandra Meher . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.