SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Musical_Gathering.jpg
Three women stand next to the musicians, dressed in peach-​ and crimson-​coloured robes, while a fourth sits on her knees to play the ektar, a one-​stringed lute. Meanwhile, a young boy sits to the left of the lute player and taps his tambourine to the music, a painting by Unknown author .
അറബി-​മലയാള സാ­ഹി­ത്യം
എം. എൻ. കാ­ര­ശ്ശേ­രി

ച­രി­ത്ര­രേ­ഖ­ക­ളി­ലും ഔ­ദ്യോ­ഗി­ക­വ്യ­വ­ഹാ­ര­ങ്ങ­ളി­ലും മലബാർ മു­സ്ലിം­കൾ ‘മാ­പ്പി­ള­മാർ’ എ­ന്നാ­ണു് പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന­തു്. അ­വ­രു­ടെ വാ­മൊ­ഴി ‘മാ­പ്പി­ള­മ­ല­യാ­ളം’ എ­ന്ന­റി­യ­പ്പെ­ടു­ന്നു. മ­ല­യാ­ള­ത്തിൽ സ്വ­ന്ത­മാ­യി ലി­പി­യു­ള്ള ഏക ഭാ­ഷാ­ഭേ­ദം ഇ­ത­ത്രെ. മ­ല­യാ­ള­ത്തി­ലെ ചില പ്ര­ത്യേ­ക സ്വ­ന­ങ്ങ­ളെ­ക്കൂ­ടി കു­റി­ക്കാ­നു­ത­കും­വി­ധം അ­റ­ബി­ലി­പി­മാ­ല­യിൽ ചില ചി­ഹ്ന­വ്യ­വ­സ്ഥ­ക­ളേർ­പ്പെ­ടു­ത്തി നിർ­മ്മി­ച്ച പ്ര­സ്തു­ത ലിപി ‘അറബി-​മലയാള’ ലിപി എ­ന്ന­റി­യ­പ്പെ­ടു­ന്നു. അ­റ­ബി­യി­ലെ­യും മ­ല­യാ­ള­ത്തി­ലെ­യും സ്വ­ന­ങ്ങ­ളെ ഒ­രേ­സ­മ­യം ഉൾ­ക്കൊ­ള്ളാൻ ഈ ലി­പി­സ­മ്പ്ര­ദാ­യ­ത്തി­നു ക­ഴി­യും.

അ­റ­ബി­ലി­പി­യു­ടെ ഇ­ത്ത­രം പ്രാ­ദേ­ശി­ക­ഭേ­ദം മ­ല­ബാ­റിൽ മാ­ത്ര­മു­ള്ള­ത­ല്ല. ആ­ശ­യ­വി­നി­മ­യ­ത്തി­നും മ­ത­പ്ര­ചാ­ര­ണ­ത്തി­നും വേ­ണ്ടി അ­റ­ബി­കൾ­ക്കു് വി­ദേ­ശ­ഭാ­ഷ­കൾ പ­ല­പ്പോ­ഴും സ്വ­ന്തം ലി­പി­യിൽ എ­ഴു­തേ­ണ്ടി­വ­ന്നി­രു­ന്നു. പേർ­സ്യൻ ഭാഷ അ­റ­ബി­ലി­പി­യിൽ എ­ഴു­ത­പ്പെ­ട്ടു. ക്ര­മ­ത്തിൽ പേർ­ഷ്യൻ ലിപി അ­പ്ര­ത്യ­ക്ഷ­മാ­വു­ക­യും തൽ­സ്ഥാ­നം ഇ­ന്നു­കാ­ണു­ന്ന ചി­ല്ല­റ വ്യ­ത്യാ­സ­ങ്ങ­ളു­ള്ള അറബി ലിപി ക­യ്യ­ട­ക്കു­ക­യും ചെ­യ്തു. അ­റ­ബി­കൾ സി­ന്ധി­ലെ­ത്തി­യ­പ്പോൾ അറബി-​സിന്ധിയുണ്ടായി. അ­റ­ബി­ത്ത­മി­ഴി­ന്റെ കഥയും ഭി­ന്ന­മ­ല്ല.

അറബി-​മലയാളത്തിൽ അറബി, പേർ­സ്യൻ, സം­സ്കൃ­തം, ഉറുദു, തമിഴ്, കന്നട തു­ട­ങ്ങി­യ ഭാ­ഷ­ക­ളിൽ നി­ന്നു് കടം കൊണ്ട പ­ദ­ങ്ങ­ളു­ണ്ടു്. ഏതു കാ­ല­ത്താ­ണു് ഈ ലി­പി­സ­മ്പ്ര­ദാ­യം ജ­നി­ച്ച­തെ­ന്നു് തീ­രു­മാ­നി­ക്കാൻ നി­വൃ­ത്തി­യി­ല്ല. നാ­ല­ഞ്ചു­നൂ­റ്റാ­ണ്ടി­ന്റെ പ­ഴ­ക്ക­മെ­ങ്കി­ലും അ­തി­നു­ണ്ടാ­വാം. നൂ­റു­കൊ­ല്ലം മു­മ്പു­ത­ന്നെ ഈ ലി­പി­മാ­ല­യെ­പ്പ­റ്റി­യും അ­തി­ന്റെ പ­രി­ഷ്ക­ര­ണ­ത്തെ­പ്പ­റ്റി­യും തർ­ക്ക­ങ്ങ­ളും ചർ­ച്ച­ക­ളും ഉ­ണ്ടാ­യ­തി­നു് തെ­ളി­വു­ണ്ടു്. ഈ ചർച്ച പ്ര­തി­പാ­ദി­ക്കു­ന്ന ഗ്ര­ന്ഥ­ങ്ങൾ­ത­ന്നെ അ­ക്കാ­ല­ത്തി­റ­ങ്ങു­ക­യു­ണ്ടാ­യി.

കു­ട്ടി­ക്കാ­ലം തൊ­ട്ടേ ഖുർആൻ ഓതുക എ­ന്ന­തു് മ­ത­ച­ര്യ­യു­ടെ ഭാ­ഗ­മാ­യി മാ­പ്പി­ള­മാർ പ­രി­ഗ­ണി­ച്ചു­വ­രു­ന്നു. അ­തു­കൊ­ണ്ടു് അ­റ­ബി­ഭാ­ഷ വ­ശ­മി­ല്ലെ­ങ്കി­ലും അ­റ­ബി­ലി­പി­യു­മാ­യി അ­വർ­ക്കു് നല്ല പ­രി­ച­യം കി­ട്ടി­യി­രി­ക്കും. അ­പ്പോൾ അറബി-​മലയാളം മ­ന­സ്സി­ലാ­ക്കാൻ അ­വർ­ക്കെ­ളു­പ്പ­മു­ണ്ടു്. അ­റ­ബി­ലി­പി­യെ മാ­ത്ര­മ­ല്ല അറബി-​മലയാളലിപിയെപ്പോലും ‘ഖു­റാ­നെ­ഴു­ത്തു്’ എ­ന്നാ­ണ­വർ പ­റ­ഞ്ഞു­പോ­രു­ന്ന­തു് എ­ന്ന­തു് ഏറെ കൗ­തു­ക­ക­ര­മ­ത്രെ.

ഈ സ­മു­ദാ­യ­ത്തി­ലെ ക­വി­ക­ളും എ­ഴു­ത്തു­കാ­രും പ­ണ്ടു് അ­വ­രു­ടെ രചനകൾ എ­ഴു­താൻ തു­ട­ങ്ങി­യ­പ്പോൾ ഈ ലിപി തെ­ര­ഞ്ഞെ­ടു­ത്ത­തു് സ്വാ­ഭാ­വി­ക­മാ­ണു്. അ­ങ്ങ­നെ­യാ­ണു് അറബി-​മലയാളസാഹിത്യം പി­റ­ന്ന­തു്. ഈ ശാ­ഖ­യിൽ ആ­യി­ര­ക്ക­ണ­ക്കി­നു് ഗ്ര­ന്ഥ­ങ്ങ­ളു­ണ്ടെ­ന്നു് പ­റ­ഞ്ഞു­വ­രു­ന്നു.

അറബി-​മലയാളസാഹിത്യത്തെ മു­ഖ്യ­മാ­യും ര­ണ്ടാ­യി തി­രി­ക്കാം—ഗ­ദ്യ­വും പ­ദ്യ­വും. ഇ­ക്കൂ­ട്ട­ത്തിൽ പ­ദ്യ­ത്തി­നാ­ണു് പ്രാ­മു­ഖ്യം. അറബി-​മലയാളപദ്യസാഹിത്യം പ­ര­ക്കെ ‘മാ­പ്പി­ള­പ്പാ­ട്ടു­കൾ’ എ­ന്ന­റി­യ­പ്പെ­ടു­ന്നു. വി­ശു­ദ്ധ­ന്മാ­രെ പ്ര­കീർ­ത്തി­ക്കു­ന്ന മാ­ല­പ്പാ­ട്ടു­കൾ, വി­ശു­ദ്ധ­യു­ദ്ധ­ങ്ങൾ വി­വ­രി­ക്കു­ന്ന പ­ട­പ്പാ­ട്ടു­കൾ, ധാർ­മ്മി­ക­നിർ­ദ്ദേ­ശ­ങ്ങ­ള­ട­ങ്ങി­യ ഉ­റു­ദി­കൾ, സ്തു­തി­പ്ര­ധാ­ന­മാ­യ വി­രു­ത്ത­ങ്ങൾ, ക­ഥ­ക­ളും വി­ശു­ദ്ധ­ച­രി­ത­ങ്ങ­ളു­മ­ട­ങ്ങു­ന്ന കി­സ്സ­കൾ, പ്രേ­മ­ത്തെ­യും വീ­ര­ത്തെ­യും അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള കെ­സ്സു­കൾ, ക­ത്തു­പാ­ട്ടു­കൾ, ക­ല്യാ­ണ­പ്പാ­ട്ടു­കൾ തു­ട­ങ്ങി പല അ­വാ­ന്ത­ര വി­ഭാ­ഗ­ങ്ങ­ളും ഈ പ­ദ്യ­ശാ­ഖ­യ്ക്കു­ണ്ടു്.

മാ­ല­പ്പാ­ട്ടു­കൾ­ക്കു് തു­ട­ക്കം കു­റി­ച്ച ‘മു­ഹ്യു­ദ്ദീൻ­മാ­ല’യാണു് അറബി-​മലയാളത്തിലെ ആ­ദ്യ­ത്തെ പ­ദ്യ­കൃ­തി എ­ന്നു് വി­ശ്വ­സി­ച്ചു­പോ­രു­ന്നു. ഗ്ര­ന്ഥ­കാ­രൻ കോ­ഴി­ക്കോ­ട്ടു­കാ­ര­നാ­യ ഖാസി മു­ഹ­മ്മ­ദാ­ണെ­ന്നും ര­ച­നാ­കാ­ലം കൊ­ല്ല­വർ­ഷം 782 (ഏ. ഡി. 1607) ആ­ണെ­ന്നും പ്ര­സ്തു­ത­കൃ­തി­യിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ജി­ലാ­നി­ലെ മു­ഹ്യു­ദ്ദീൻ­ശൈ­ഖി­ന്റെ ജീ­വി­ത­ക­ഥ­ക­ളും അ­ത്ഭു­ത­കൃ­ത്യ­ങ്ങ­ളും കോർ­ത്തു­ണ്ടാ­ക്കി­യ­താ­ണു് മു­ഹ്യു­ദ്ദീൻ­മാ­ല. ബ­ദർ­മാ­ല, രിഫാഈ മാല, ന­ഫീ­സ­ത്ത്മാ­ല, മ­ഞ്ഞ­ക്കു­ളം മാല, മ­മ്പു­റം മാല, മ­ല­പ്പു­റം മാല തു­ട­ങ്ങി­യ­വ­യാ­ണു് മറ്റു പ്ര­ധാ­ന മാലകൾ.

50-ഓളം പ­ട­പ്പാ­ട്ടു­ക­ളു­ണ്ടു് അറബി-​മലയാളത്തിൽ. അവയിൽ പ്ര­ധാ­ന­പ്പെ­ട്ട­വ­യെ­ല്ലാം ബദർ പാ­ട്ടു്, ഉഹദ് പ­ട­പ്പാ­ട്ടു്, മക്കം ഫതഹ്, ഫു­തു­ഹു­ശ്ശാം, ഹുനൈൻ പ­ട­പ്പാ­ട്ടു്, ഖ­ന്ത­ക് പ­ട­പ്പാ­ട്ടു് തു­ട­ങ്ങി­യ പേരു് സൂ­ചി­പ്പി­ക്കും­പോ­ലെ ആ­ദ്യ­കാ­ല മു­സ്ലിം­ക­ളു­ടെ യു­ദ്ധ­ങ്ങ­ളെ വർ­ണ്ണി­ക്കു­ന്ന­വ­യാ­ണു്. പ്ര­സി­ദ്ധ­ക­വി മോ­യിൻ­കു­ട്ടി­വൈ­ദ്യ­രു ടെ (1852–1892) പ്ര­ധാ­ന സം­ഭാ­വ­ന­കൾ ഈ രം­ഗ­ത്താ­ണു­ണ്ടാ­യി­ട്ടു­ള്ള­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ബദർ, ഉഹദ് പ­ട­പ്പാ­ട്ടു­ക­ളിൽ ചില ഭാ­ഗ­ങ്ങ­ളു­ടെ വി­വർ­ത്ത­നം ഇ­ന്ത്യൻ ആ­ന്റി­ക്വാ­റി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്. (വാ­ല്യം XXX, 1910, പു­റ­ങ്ങൾ 499–508, 528–537). ഇ­തു­പോ­ലെ പ്രാ­ദേ­ശി­ക ക­ലാ­പ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­യും ധാ­രാ­ളം പാ­ട്ടു­കൾ ര­ചി­ക്ക­പ്പെ­ട്ടു. മോ­യിൻ­കു­ട്ടി­വൈ­ദ്യ­രു­ടെ ‘മ­ല­പ്പു­റം പ­ട­പ്പാ­ട്ടു്’ മ­ല­പ്പു­റ­ത്തു­ണ്ടാ­യ ഒരു കലാപം വി­വ­രി­ക്കു­ന്ന­താ­ണു്. പോർത്തുഗീസ്-​ബ്രിട്ടീഷ് ശ­ക്തി­കൾ­ക്കെ­തി­രാ­യി മാ­പ്പി­ള­മാർ ന­ട­ത്തി­യ നി­ര­വ­ധി ക­ലാ­പ­ങ്ങ­ളെ­ക്കു­റി­ച്ചും അനവധി പാ­ട്ടു­ക­ളു­ണ്ടാ­യി­ട്ടു­ണ്ടു്. ജ­ന്മി­വി­രു­ദ്ധ­സ­മ­ര­ങ്ങ­ളും വർ­ഗീ­യ­ക­ല­ഹ­ങ്ങ­ളും മാ­പ്പി­ള­പ്പാ­ട്ടു­ക­ളിൽ സ്ഥലം പി­ടി­ക്കു­ക­യു­ണ്ടാ­യി. പക്ഷേ, ഇവയിൽ ന­ല്ലൊ­രു ശ­ത­മാ­നം അ­ന്ന­ത്തെ അ­ധി­കാ­രി­കൾ ന­ശി­പ്പി­ച്ചു­ക­ള­ഞ്ഞു. ബാ­ക്കി­യാ­യ­വ കാ­ല­ക്ര­മ­ത്തിൽ ന­ശി­ച്ചു­പോ­വു­ക­യോ അ­വ­ഗ­ണി­ക്ക­പ്പെ­ടു­ക­യോ ചെ­യ്തു. 1921-ലെ മ­ല­ബാർ­ല­ഹ­ള­യെ­ക്കു­റി­ച്ചും ഒ­രു­പാ­ടു് പാ­ട്ടു­കൾ എ­ഴു­ത­പ്പെ­ടു­ക­യു­ണ്ടാ­യി. എ­ങ്കി­ലും അവയിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നു­പോ­ലും ഇ­തു­വ­രെ അ­ച്ച­ടി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.

അറബി-​മലയാളസാഹിത്യത്തിലെ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട കവി മോ­യിൻ­കു­ട്ടി­വൈ­ദ്യ­രാ­ണു്. 20-ാം വ­യ­സ്സിൽ എ­ഴു­തി­യ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­കൃ­തി ‘ബദറുൽ മുനീർ-​ഹുസ്നുൽജമാൽ’ (1872) പ്രേ­മം എന്ന വിഷയം ഈ സാ­ഹി­ത്യ­ശാ­ഖ­യി­ലേ­ക്കു ക­ട­ത്തി­വി­ട്ടു. ബ­ദർ­പ­ട­പ്പാ­ട്ടു്, ഉഹദ് പ­ട­പ്പാ­ട്ടു്, മ­ല­പ്പു­റം പാ­ട്ടു് തു­ട­ങ്ങി­യ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ അറബി-​മലയാളത്തിലെ ഛ­ന്ദ­ശ്ശാ­സ്ത്ര­ത്തി­നു് ഭ­ദ്ര­മാ­യൊ­ര­ടി­ത്ത­റ പ­ണി­തു­കൊ­ടു­ത്തു. കൂ­ടു­തൽ ജ­ന­പ്രീ­തി­നേ­ടി­യ അ­ദ്ദേ­ഹ­ത്തി­ന്റെ കൃതി ‘ഹു­സ്നുൽ­ജ­മാ­ലാ’ണു്. ചില ഭാ­ഗ­ങ്ങ­ളു­ടെ വി­വർ­ത്ത­ന­ത്തോ­ടു­കൂ­ടി എഫ്. ഫോ­സ­റ്റ് ഇ­തേ­ക്കു­റി­ച്ചൊ­രു ലേഖനം (A popular Moplah Song) ഇ­ന്ത്യൻ ആ­ന്റി­ക്വാ­റി, (വാ­ല്യം— XXVIII, 1899, പു­റ­ങ്ങൾ 64–71)യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. നൂൽ­മാ­ല­യും ക­പ്പ­പ്പാ­ട്ടും ര­ചി­ച്ച കു­ഞ്ഞാ­യിൻ മു­സ്ലി­യാർ, ത­ത്വ­ചി­ന്താ­പ്ര­ധാ­ന­മാ­യ പാ­ട്ടു­ക­ളു­ടെ കർ­ത്താ­വു് അ­ബ്ദുൽ ഖാ­ദിർ­മ­സ്താൻ, ബ­ദ്റുൽ­കു­ബ്റാ എ­ഴു­തി­യ ചാ­ക്കീ­രി മൊ­യ്തീൻ കു­ട്ടി, സ­ഫ­ല­മാ­ല ര­ചി­ച്ച മൊ­യ്തു മു­സ്ലി­യാർ, ജനകീയ ഗാ­ന­ങ്ങ­ളു­ടെ കർ­ത്താ­വാ­യ പു­ലി­ക്കോ­ട്ടിൽ ഹൈദർ തു­ട­ങ്ങി­യ­വ­രാ­ണു് ഈ രം­ഗ­ത്തെ ചില പ്ര­സി­ദ്ധ കവികൾ. ചില വ­നി­ത­ക­ളും മാ­പ്പി­ള­പ്പാ­ട്ടു­കൾ എ­ഴു­തി­യി­ട്ടു­ണ്ടെ­ന്ന­തു് കൗ­തു­ക­ക­ര­മാ­ണു്; പി. കെ. ഹലീമ, വി. ആ­യി­ശ­ക്കു­ട്ടി, കു­ണ്ടിൽ കു­ഞ്ഞാ­മി­ന തു­ട­ങ്ങി­യ­വ­രു­ടെ പാ­ട്ടു­കൾ­ക്കു നല്ല പ്ര­ചാ­രം കി­ട്ടി­യി­ട്ടു­ണ്ടു്.

മാ­പ്പി­ള­മാ­രു­ടെ നി­ത്യ­ജീ­വി­ത­ത്തി­ലെ സ­ന്ദർ­ഭ­ങ്ങ­ളു­മാ­യി ഈ പാ­ട്ടു­കൾ­ക്കു് അ­ടു­ത്ത ബ­ന്ധ­മു­ണ്ടു്. പ്ര­കൃ­തി­നാ­ശ­ങ്ങ­ളും ന­ട­പ്പു­ദീ­ന­ങ്ങ­ളും ദൂ­രീ­ക­രി­ക്കു­ന്ന­തി­നു് ‘ന­ട­പ്പു­മൗ­ലൂ­ദ്’ ക­ഴി­ക്കു­ക എ­ന്നൊ­രേർ­പ്പാ­ടു് ഇ­വർ­ക്കി­ട­യി­ലു­ണ്ടാ­യി­രു­ന്നു. പ­ള്ളി­യിൽ നി­ന്നു് വി­ള­ക്കും­പി­ടി­ച്ചു് ഒരു സം­ഘ­മാ­യി ഇ­റ­ങ്ങി അ­റ­ബി­യി­ലു­ള്ള സ്തു­തി­ഗീ­ത­ങ്ങൾ പാ­ടി­ക്കൊ­ണ്ടു് രാ­ത്രി­സ­മ­യ­ത്തു് ഗ്രാ­മ­ത്തി­നു ചു­റ്റും ന­ട­ക്കു­ക­യാ­ണു് ‘ന­ട­പ്പു മൗ­ലൂ­ദ്’. പ്ര­വാ­ച­ക­ന്റെ ജ­ന്മ­മാ­സ­ത്തിൽ പ­ള്ളി­യി­ലും വീ­ടു­കൾ­ക്ക­ക­ത്തും ‘മൗ­ലൂ­ദ്’ ഉ­ണ്ടാ­കും. അ­പ്പോ­ഴും ഗ­ദ്യ­ത്തി­ലും പ­ദ്യ­ത്തി­ലും പ്ര­വാ­ച­ക­നെ സ്തു­തി­ച്ചു ചൊ­ല്ലു­ന്നു. ക­ഴി­ഞ്ഞു­പോ­യ സി­ദ്ധ­ന്മാ­രെ പ്രീ­ണി­പ്പി­ക്കു­ന്ന­തി­നും നാ­ശ­ന­ഷ്ട­ങ്ങ­ളിൽ­നി­ന്നു് ര­ക്ഷ­കി­ട്ടു­ന്ന­തി­നും ഉള്ള മാ­പ്പി­ള­മാ­രു­ടെ മ­റ്റൊ­രേർ­പ്പാ­ടാ­ണു് ‘റാ­ത്തീ­ബ്’. ഇതിൽ ചി­ല­പ്പോൾ നാ­വി­ന്മേൽ സൂചി ക­യ­റ്റു­ക, വയറു കു­ത്തി­ക്കീ­റു­ക തു­ട­ങ്ങി­യ ഇ­ന­ങ്ങ­ളും കാ­ണാ­റു­ണ്ടു്. ഇ­താ­ണു് ‘കു­ത്തു­റാ­ത്തീ­ബ്’. റാ­ത്തീ­ബി­ന്റെ ച­ട­ങ്ങു­ക­ളി­ലൊ­ന്നു് സ്തു­തി­ഗീ­ത­ങ്ങ­ളാ­ണു്.

സി­ദ്ധ­ന്മാ­രു­ടെ­യും ര­ക്ത­സാ­ക്ഷി­ക­ളു­ടെ­യും ച­ര­മ­വാർ­ഷി­ക­ങ്ങ­ളാ­ണു് സാ­ധാ­ര­ണ­യാ­യി നേർ­ച്ച­കൾ. നേർ­ച്ച­ക­ളി­ലും മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചില ആ­ചാ­ര­ങ്ങ­ളി­ലും ഗീ­താ­ലാ­പ­ന­മു­ണ്ടു്. പ്ര­സ­വം, ഗൃ­ഹ­പ്ര­വേ­ശം, ക­ല്യാ­ണം, ചേ­ലാ­കർ­മ്മം, വിത, നാ­ട്ടി, കൊ­യ്ത്തു് തു­ട­ങ്ങി­യ­വ­യോ­ട­നു­ബ­ന്ധി­ച്ചും മൗ­ലൂ­ദോ­സ്തു­തി­ക­ളോ കാണും. ദ­ഫ്മു­ട്ടു്, അ­റ­വാ­ന­ക്ക­ളി, കോൽ­ക്ക­ളി തു­ട­ങ്ങി­യ മാ­പ്പി­ള­ക്ക­ല­ക­ളോ­ടൊ­പ്പ­വും പാ­ട്ടു­ക­ളു­മു­ണ്ടു്. ഈ സ­ന്ദർ­ഭ­ങ്ങ­ളി­ലെ­ല്ലാം ഒരു കാ­ല­ത്തു് അറബി പ­ദ്യ­ങ്ങ­ളാ­യി­രി­ക്ക­ണം ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ക. ചി­ല­പ്പോൾ അറബി-​മലയാളവും ഉ­പ­യോ­ഗി­ക്കു­ക എ­ന്ന­തു് താ­ര­ത­മ്യേ­ന പു­തി­യ­താ­ക­ണം. അറബി-​മലയാളത്തിലെ മാലകൾ ജ­നി­ച്ച­തും ഈ വ­ഴി­ക്കാ­കാം. അറബി ഗീ­ത­ങ്ങ­ളോ­ടൊ­പ്പം അറബി-​മലയാളത്തിലുള്ള മാ­ല­പ്പാ­ട്ടു­ക­ളും അ­ച്ച­ടി­ച്ച സ­മാ­ഹാ­ര­കൃ­തി­കൾ ഇ­ന്നും ക­ണ്ടു­വ­രു­ന്നു എ­ന്ന­തു് ശ്ര­ദ്ധി­ക്ക­ണം.

മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ടെ സം­ഗീ­ത­ഗു­ണം ഇതര നാ­ടൻ­പാ­ട്ടു­കൾ­ക്കും ക­ണ്ടേ­ക്കാ­മെ­ങ്കി­ലും അ­വ­യ്ക്കു­ള്ള ച­ടു­ല­മാ­യ താളം മ­ല­യാ­ള­ത്തി­ലെ മ­റ്റൊ­രു ഗാ­ന­ശാ­ഖ­യ്ക്കും കാ­ണു­ക­യി­ല്ല. സം­ഗീ­ത­ഗു­ണ­മു­ണ്ടെ­ങ്കിൽ ഏതു പദവും എവിടെ നി­ന്നും സ്വീ­ക­രി­ക്കാൻ ഈ കവികൾ സം­ശ­യി­ച്ചി­രു­ന്നി­ല്ല. വാ­ക്കു­ക­ളു­ടെ സം­ഗീ­ത­ഗു­ണം ഇ­ക്കൂ­ട്ടർ ഏറെ ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. മാ­പ്പി­ള­പ്പാ­ട്ടു­ക­ളി­ലെ എല്ലാ വൃ­ത്ത­ഭേ­ദ­ങ്ങ­ളും താ­ള­ക്ര­മ­ത്തിൽ അ­ധി­ഷ്ഠി­ത­മാ­ണു്. ഈ താ­ള­വ്യ­ത്യാ­സം ‘ഇശൽ’ എ­ന്ന­റി­യ­പ്പെ­ടു­ന്നു.

images/O_Abu.jpg
ഒ. ആബു

മ­ല­യാ­ള­ത്തി­ലെ കാൽ­പ­നി­ക­ഭാ­വ­ന­യു­ടെ ഒരു കൊ­ടു­മു­ടി മാ­പ്പി­ള­പ്പാ­ട്ടു­ക­ളാ­ണു്. പ്രേ­മ­വും വീ­ര­വും വി­ഷ­യ­മാ­ക്കു­ക വഴി മ­നു­ഷ്യ­ന്റെ ശാ­ശ്വ­ത­യു­വ­ത്വം ത­ന്നെ­യാ­ണു് ഈ കവികൾ വി­ഷ­യ­മാ­ക്കി­യ­തു്. ഒപ്പം ഭ­ക്തി­യു­ടെ ഒ­ളി­യും മി­ന്നി നിൽ­ക്കു­ന്നു­ണ്ടു്. കേ­ര­ള­ത്തി­ലെ പല ഗാ­ന­ശാ­ഖ­ക­ളു­ടെ­യും കൂ­മ്പ­ട­ഞ്ഞു ക­ഴി­ഞ്ഞു. വ­ട­ക്കൻ­പാ­ട്ടു­ക­ളും മ­റ്റും പുതിയ മു­ള­ക­ളി­ല്ലാ­തെ ച­രി­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി­ക്ക­ഴി­ഞ്ഞ­ല്ലോ. മ­റി­ച്ചു് ഇ­ന്നും മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ണ്ടാ­കു­ന്നു­ണ്ടു്; ഈ ഗാ­ന­ശാ­ഖ­യു­ടെ സ­ജീ­വ­ധാ­ര തു­ടർ­ന്നു­പോ­രു­ന്നു­ണ്ടു്. ഇ­ക്കാ­ല­ത്തു് ക­ല്യാ­ണ­ത്തി­നു പാ­ടാൻ­വേ­ണ്ടി ര­ചി­ക്ക­പ്പെ­ടു­ന്ന ഒ­പ്പ­ന­പ്പാ­ട്ടു­ക­ളും ഗൾഫ് ജീ­വി­ത­ത്തെ­പ്പ­റ്റി ര­ചി­ക്ക­പ്പെ­ടു­ന്ന പാ­ട്ടു­ക­ളും ഉ­ദാ­ഹ­ര­ണം.

വാ­യ്പാ­ട്ടാ­യി മാ­ത്രം പ്ര­ച­രി­ച്ചു­പോ­ന്ന പാ­ട്ടു­ക­ളും ഈ ശാ­ഖ­യി­ലു­ണ്ടാ­യി­രു­ന്നു. മാ­പ്പി­ള­പ്പാ­ട്ടു് സ­മാ­ഹ­രി­ച്ച­വർ­പോ­ലും അവയെ അ­വ­ഗ­ണി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ഈ രം­ഗ­ത്തു് ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന ചി­ല­രു­ടെ അ­ധ്വാ­ന­ഫ­ല­മാ­യി അവയിൽ ചി­ല­തെ­ല്ലാം വെ­ളി­പ്പെ­ടാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടു്.

മ­ത­ത്തി­ലെ വി­വാ­ദ­വി­ഷ­യ­ങ്ങ­ളിൽ അം­ഗീ­കൃ­ത­പ­ണ്ഡി­ത­ന്മാർ നൽ­കി­യി­രു­ന്ന ‘ഫത്വ’കൾ എന്ന പേ­രി­ലു­ള്ള വി­ധി­ക­ളാ­ണു് അറബി-​മലയാളത്തിലെ ആ­ദ്യ­ത്തെ ഗദ്യം. അവ ക­യ്യെ­ഴു­ത്തു രൂ­പ­ത്തി­ലാ­ണു് പ്ര­ച­രി­ച്ചു­പോ­ന്ന­തു്. എ­ങ്കി­ലും അറബി-​മലയാളത്തിലെ ആ­ദ്യ­ത്തെ ഗ­ദ്യ­കൃ­തി­യാ­യി ക­ണ­ക്കാ­ക്കി­പ്പോ­രു­ന്ന­തു്. ‘വെ­ള്ളാ­ട്ടി­മ­സ്അ­ല’യാണു്. ഒരു സാ­ധാ­ര­ണ മു­സ്ലിം സ്ത്രീ­യു­ടെ സം­ശ­യ­ങ്ങൾ­ക്കു് അ­റി­വു­ള്ള ഒരു വെ­ള്ളാ­ട്ടി (അടിമ സ്ത്രീ) മ­റു­പ­ടി പ­റ­യു­ന്ന രൂ­പ­ത്തി­ലാ­ണു് ഇ­തി­ന്റെ രചന. ഇതു വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞാ­ണു് അ­ച്ച­ടി­ക്ക­പ്പെ­ട്ട­തു്. അ­ച്ച­ടി­ക്ക­പ്പെ­ട്ട ആ­ദ്യ­ത്തെ അറബി-​മലയാള ഗ­ദ്യ­കൃ­തി ‘തി­ബ്ബു­ന്ന­ബി­യ്യ്’ ആണു്. പ്ര­വാ­ച­കൻ നൽകിയ വൈ­ദ്യ­വി­ധി­കൾ അ­ട­ങ്ങി­യ പ്ര­സ്തു­ത­കൃ­തി അതേ പേ­രി­ലു­ള്ള അ­റ­ബി­മൂ­ല­ത്തിൽ­നി­ന്നു തർ­ജ്ജ­മ ചെ­യ്ത­താ­ണു്. കോ­ഴി­ക്കോ­ട്ടു­കാ­ര­നാ­യ അ­ഹ­മ്മ­ദു­കോ­യ മു­സ്ലി­യാർ തർ­ജ്ജ­മ ചെയ്ത ‘തി­ബ്ബു­ന്ന­ബി­യ്യ’ 1840-ൽ ബോം­ബെ­യിൽ അ­ച്ച­ടി­ക്ക­പ്പെ­ട്ടു. അ­ക്കാ­ല­ത്തു് അറബി-​മലയാള അ­ച്ചു­കൂ­ട­ങ്ങ­ളു­ണ്ടാ­യി­രു­ന്നി­ല്ല; ഓരോ പു­റ­ത്തി­ന്റെ­യും ബ്ലോ­ക്കെ­ടു­ത്തു് അ­ച്ച­ടി­ക്കു­ക­യാ­യി­രു­ന്നു.

images/V_Bappu_Punnayurkulam.jpg
പു­ന്ന­യൂർ­ക്കു­ളം വി. ബാ­പ്പു

മ­ത­പ്ര­ചാ­ര­ണ­മാ­യി­രു­ന്നു ആ­ദ്യ­കാ­ല അറബി-​മലയാള ഗ­ദ്യ­കൃ­തി­ക­ളു­ടെ ഏ­ക­ല­ക്ഷ്യം. അ­തി­നാൽ സ്വാ­ഭാ­വി­ക­മാ­യും അവ ഭൂ­രി­ഭാ­ഗ­വും തർ­ജ്ജ­മ­ക­ളാ­യി. അ­ച്ച­ടി­ക്കു­ന്ന­തി­നു മു­മ്പെ ഈ കൃ­തി­ക­ളിൽ പലതും ക­യ്യെ­ഴു­ത്തു രൂ­പ­ത്തിൽ പ്ര­ച­രി­ച്ചി­രു­ന്നു. അ­ക്കൂ­ട്ട­ത്തിൽ മാ­യിൻ­കു­ട്ടി ഇ­ള­യാ­വി ന്റെ ‘ഖുർആൻ തർ­ജ്ജ­മ’ എ­ടു­ത്തു­പ­റ­യ­ണം. അ­ദ്ദേ­ഹം ഇ­തി­ന്റെ 100 ക­യ്യെ­ഴു­ത്തു പ്ര­തി­കൾ പ­കർ­ത്തി­ച്ചു് പ­ണ്ഡി­ത­ന്മാർ­ക്കു് എ­ത്തി­ച്ചു­കൊ­ടു­ത്തു. ഇ­തി­നു­ശേ­ഷം പല പ്ര­ധാ­ന­കൃ­തി­ക­ളു­ടെ­യും തർ­ജ്ജ­മ­കൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു തു­ട­ങ്ങി. പ്ര­വാ­ച­ക­ച­രി­ത്രം, പ്ര­വാ­ച­ക­വ­ച­ന­ങ്ങൾ, മ­ത­ത്തി­ന്റെ വി­ധി­വി­ല­ക്കു­കൾ മു­ത­ലാ­യ­വ അ­തിൽ­പെ­ടു­ന്നു. ഈ ഗ­ദ്യ­സാ­ഹി­ത്യ­ത്തിൽ തർ­ജ്ജ­മ­കൾ­ക്കു­ണ്ടാ­യി­രു­ന്ന പ്രാ­മാ­ണ്യ­ത്തി­നു് മു­ന്തി­യ തെ­ളി­വാ­ണു് ‘തർ­ജ്ജ­മ’ എന്ന വാ­ക്കു് ‘ഗദ്യം’ എ­ന്ന­തി­നു­പ­ക­ര­മാ­യി അറബി-​മലയാളത്തിൽ ഉ­പ­യോ­ഗി­ച്ചു­പോ­രു­ന്ന­തു്.

അറബി-​മലയാള ഗ­ദ്യ­സാ­ഹി­ത്യ­വും സ­മ്പ­ന്ന­മാ­യൊ­രു ശാ­ഖ­യാ­ണു്. മ­ത­ഗ്ര­ന്ഥ­ങ്ങൾ­ക്കു പുറമെ വൈ­ദ്യം, ജ­ന്തു­ശാ­സ്ത്രം, കെ­ട്ടി­ട­നിർ­മ്മാ­ണം, കൈ­രേ­ഖാ­ശാ­സ്ത്രം, ശ­രീ­ര­ശാ­സ്ത്രം, ജ്യോ­തി­ശ്ശാ­സ്ത്രം തു­ട­ങ്ങി­യ­വ­യെ­ക്കു­റി­ച്ചെ­ല്ലാം ഇതിൽ ഗ്ര­ന്ഥ­ങ്ങ­ളു­ണ്ടു്. വൈ­ദ്യ­ത്തി­ന്റെ നി­ര­വ­ധി ശാ­ഖ­ക­ളെ­ക്കു­റി­ച്ചു­ത­ന്നെ അനേകം ഗ്ര­ന്ഥ­ങ്ങൾ കാണാം.

ക­ഥ­യ്ക്കും അറബി-​മലയാളത്തിൽ അ­പ്ര­ധാ­ന­മ­ല്ലാ­ത്തൊ­രു സ്ഥാ­നം കി­ട്ടി­യി­ട്ടു­ണ്ടു്. ഇ­വി­ടെ­യും തർ­ജ്ജ­മ­ക­ളാ­ണു് തു­ട­ക്കം. പേർ­സ്യൻ കഥയായ ‘ചാർ­ദർ­വേ­ഷ്’ (നാലു ഫ­ക്കീ­റ­ന്മാർ) ആണു് ആ­ദ്യ­മാ­യി തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ട­തു്. ത­ല­ശ്ശേ­രി സ്വ­ദേ­ശി മു­ഹ്യു­ദ്ദീ­നു­ബ്നു­മാ­ഹിൻ തർ­ജ്ജ­മ­ചെ­യ്ത പ്ര­സ്തു­ത കൃതി 1883-​ലാണു് പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. 1898-ൽ പത്തു വാ­ല്യ­ങ്ങ­ളാ­യി അ­റ­ബി­ക്ക­ഥ­കൾ തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു. ഇ­തേ­ത്തു­ടർ­ന്നു് നി­ര­വ­ധി നോ­വ­ലു­ക­ളും നീണ്ട ക­ഥ­ക­ളും ചെ­റു­ക­ഥ­ക­ളും ഉ­ണ്ടാ­യി.

അ­ക്കാ­ല­ത്തു­പോ­ലും ഈ ശാ­ഖ­യിൽ സ്വ­ന്ത­മാ­യി നി­ഘ­ണ്ടു­ക്കൾ ര­ചി­ക്ക­പ്പെ­ട്ടി­രു­ന്നു. 1897-ൽ അ­ച്ച­ടി­ക്ക­പ്പെ­ട്ട ‘ഖ­വാ­സ്സുൽ മു­സ്ലി­മീൻ’ ലക്കണ നഹവു നി­കൻ­ടു അ­ക്കൂ­ട്ട­ത്തിൽ ഏ­റ്റ­വും പ­ഴ­യ­താ­ണു്. മറ്റു പ­ര്യാ­യ­നി­ഘ­ണ്ടു­ക്ക­ളു­മു­ണ്ടു്.

ക്രി­സ്തു­മ­ത പ്ര­ചാ­ര­കർ ബൈ­ബി­ളും യേ­ശു­ക്രി­സ്തു­വി­ന്റെ ച­രി­ത്ര­വും അറബി-​മലയാളത്തിലും പ്ര­സി­ദ്ധീ­ക­രി­ച്ചു എ­ന്ന­തു് ഒരു കാ­ല­ത്തു് ഈ സാ­ഹി­ത്യ­ശാ­ഖ­യ്ക്കു­ണ്ടാ­യി­രു­ന്ന വി­പു­ല­മാ­യ സ്വാ­ധീ­നം വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

images/KK_Muhammed_Abdul_kareem.jpg
കെ. കെ. മു­ഹ­മ്മ­ദ് അ­ബ്ദുൽ­ക­രീം

1860-​കളുടെ ഒ­ടു­വിൽ ത­ല­ശ്ശേ­രി­യി­ലാ­ണു് ആ­ദ്യ­ത്തെ അറബി-​മലയാള അ­ച്ചു­ക്കൂ­ടം സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. തീ­ക്കൂ­ക്കിൽ കു­ഞ്ഞ­ഹ­മ്മ­ദാ­ണു് സ്ഥാ­പ­കൻ. പി­ന്നീ­ടു് പൊ­ന്നാ­നി, തി­രൂ­ര­ങ്ങാ­ടി, വ­ള­പ­ട്ട­ണം തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലും അറബി-​മലയാള അ­ച്ചു­ക്കൂ­ട­ങ്ങ­ളു­ണ്ടാ­യി. അവയിൽ ചി­ല­തു് ഇ­പ്പോ­ഴു­മു­ണ്ടു്. അ­ച്ചു­ക്കൂ­ട­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ട­തി­ന്റെ ഫ­ല­മാ­യി ദി­ന­പ­ത്ര­ങ്ങ­ളും പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ജ­നി­ച്ചു. ഒരു നൂ­റ്റാ­ണ്ടു് മു­മ്പു് പ്ര­സി­ദ്ധീ­ക­ര­ണ­മാ­രം­ഭി­ച്ച ‘ഹി­ദാ­യ­ത്തുൽ ഇ­ഖ്വാ­നാ’ണു് അ­റി­യ­പ്പെ­ടു­ന്ന ആ­ദ്യ­ത്തെ അറബി-​മലയാള ദി­ന­പ­ത്രം അ­ബ്ദു­ല്ല­ക്കോ­യ­ത­ങ്ങൾ ആ­യി­രു­ന്നു പ്ര­സാ­ധ­കൻ. കു­റ­ച്ചു­കൊ­ല്ല­ത്തി­നു­ശേ­ഷം സി. സെ­യ്താ­ലി­ക്കു­ട്ടി മാ­സ്റ്റർ പ്ര­സി­ദ്ധീ­ക­ര­ണം തു­ട­ങ്ങി­യ ‘റ­ഫീ­ഖുൽ ഇ­സ്ലാം’ ആണു് ആ­ദ്യ­ത്തെ അറബി-​മലയാളവാരിക. ഇ. മൊ­യ്തു­മൗ­ല­വി യുടെ പ­ത്രാ­ധി­പ­ത്യ­ത്തിൽ ഇ­റ­ങ്ങി­യ ‘അൽ-​ഇസ്ലാഹ്’ ദ്വൈ­വാ­രി­ക­യ്ക്കും വക്കം മു­ഹ­മ്മ­ദ് അ­ബ്ദുൽ­ഖാ­ദർ­മൗ­ല­വി പ­ത്രാ­ധി­പ­രാ­യി­രു­ന്ന ‘അൽ-​ഇസ്ലാം’ മാ­സി­ക­യ്ക്കും തു­ട­ക്ക­മി­ട്ടു. സ്ത്രീ­കൾ­ക്കു് മാ­ത്ര­മാ­യി അ­ന്നൊ­രു അറബി-​മലയാള പ്ര­സി­ദ്ധീ­ക­ര­ണ­മു­ണ്ടാ­യി­രു­ന്നു എ­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്: കെ. സി. കോ­മു­ക്കു­ട്ടി മൗലവി പ­ത്രാ­ധി­പ­രാ­യി­രു­ന്ന പ്ര­സ്തു­ത പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ന്റെ പേരു് ‘നി­സാ­ഹുൽ ഇ­സ്ലാം’ (ഇ­സ്ലാ­മി­ലെ സ്ത്രീ­കൾ) എ­ന്നാ­ണു്.

images/CN_Ahmad_Moulavi.jpg
സി. എൻ. അ­ഹ്മ­ദ് മൗലവി

ക­ഴി­ഞ്ഞ ര­ണ്ടു് മൂ­ന്നു് ദ­ശ­ക­ങ്ങ­ളാ­യി മ­ല­യാ­ളി­കൾ­ക്കു് അറബി-​മലയാള സാ­ഹി­ത്യം പ­രി­ച­യ­പ്പെ­ടു­ത്തു­വാ­നു­ള്ള ശ്ര­മ­ങ്ങൾ ന­ട­ന്നു­വ­രു­ന്നു. പല പ്ര­മു­ഖ കൃ­തി­ക­ളും മ­ല­യാ­ള­ത്തി­ലേ­ക്കു് ലി­പി­മാ­റ്റം ചെ­യ്തു­ക­ഴി­ഞ്ഞു. ടി. ഉബൈദ്, ഒ. ആബു, പു­ന്ന­യൂർ­ക്കു­ളം വി. ബാ­പ്പു, കെ. കെ. മു­ഹ­മ്മ­ദ് അ­ബ്ദുൽ­ക­രീം, സി. എൻ. അ­ഹ്മ­ദ് മൗലവി തു­ട­ങ്ങി­യ­വർ ഈ സാ­ഹി­ത്യ­വി­ഭാ­ഗം പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തിൽ മി­ക­ച്ച സേവനം അ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ടു്.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Arabi-​Malayalam Sahithyam (ml: അറബി-​മലയാള സാ­ഹി­ത്യം).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Arabi-​Malayalam Sahithyam, എം. എൻ. കാ­ര­ശ്ശേ­രി, അറബി-​മലയാള സാ­ഹി­ത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Three women stand next to the musicians, dressed in peach-​ and crimson-​coloured robes, while a fourth sits on her knees to play the ektar, a one-​stringed lute. Meanwhile, a young boy sits to the left of the lute player and taps his tambourine to the music, a painting by Unknown author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.