SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Violets_by_Edith.jpg
Violets, a painting by Edith White (1855–1946).
മലബാർ കലാപം: ഒരു വീ­ണ്ടു­വി­ചാ­രം
എം. എൻ. കാ­ര­ശ്ശേ­രി
images/Poonthanam_Nambudiri.jpg
പൂ­ന്താ­നം ന­മ്പൂ­തി­രി

മ­ല­ബാ­റി­ന്റെ ‘ദേ­ശീ­യ­വി­കാ­രം’ ഭാ­ഷ­യിൽ ആ­വി­ഷ്കാ­രം കൊ­ള്ളു­ന്ന­തെ­പ്പോ­ഴാ­ണു് എന്ന ച­രി­ത്രം തി­ര­ഞ്ഞു­ചെ­ല്ലു­മ്പോൾ നാം ശൈഖ് സൈ­നു­ദ്ദീൻ മ­ഖ്ദൂ­മി (1526–1580) ൽ എ­ത്തി­ച്ചേ­രു­ന്നു. മേ­ല്പ­ത്തൂർ നാ­രാ­യ­ണ­ഭ­ട്ട­തി­രി, തു­ഞ്ച­ത്തു് എ­ഴു­ത്ത­ച്ഛൻ, പൂ­ന്താ­നം ന­മ്പൂ­തി­രി എ­ന്നി­വ­രു­ടെ സ­മ­കാ­ലീ­ന­നാ­യി പൊ­ന്നാ­നി­യിൽ പ­തി­നാ­റാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ച ആ പ­ണ്ഡി­തൻ അ­റ­ബി­ഭാ­ഷ­യിൽ എ­ഴു­തി­യ കേ­ര­ള­ച­രി­ത്ര­ഗ്ര­ന്ഥ­മാ­ണു് തു­ഹ്ഫ­ത്തുൽ മു­ജാ­ഹി­ദീൻ (വി­ശു­ദ്ധ­പോ­രാ­ളി­കൾ­ക്കു­ള്ള പാ­രി­തോ­ഷി­കം). പോർ­ത്തു­ഗീ­സു­കാ­രു­ടെ വാ­ഴ്ച­യ്ക്കെ­തി­രേ മ­ല­ബാ­റി­ലെ ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും ഒ­ത്തൊ­രു­മി­ച്ചു് പോ­രാ­ടേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യിൽ ഊ­ന്നി­ക്കൊ­ണ്ടാ­ണു് മു­ഖ്ദൂം സ­മ­കാ­ലി­ക­ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു്.

ഇ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ക്കാ­ര­നാ­യി കോ­ഴി­ക്കോ­ട്ടു ജീ­വി­ച്ച ഖാസി മു­ഹ­മ്മ­ദ് (മരണം: 1616) ര­ചി­ച്ച ഫ­ത്ഹുൽ മുബീൻ (പ്ര­ത്യ­ക്ഷ­വി­ജ­യം) ഇതേ വി­കാ­ര­മു­ള്ള മ­റ്റൊ­രു അ­റ­ബി­കൃ­തി­യാ­ണു്. ക­ണ്ടു­കി­ട്ടി­യ­തി­ലേ­ക്കു­വെ­ച്ചു് ഏ­റ്റ­വും പഴയ മാ­പ്പി­ള­പ്പാ­ട്ടു കൃ­തി­യാ­യ മു­ഹ്യി­ദ്ദീൻ­മാ­ല (1607) ര­ചി­ച്ച­തും ഈ ഗ്ര­ന്ഥ­കാ­രൻ തന്നെ. മ­ല­ബാ­റി­ലെ സാ­മൂ­തി­രി­പ്പാ­ടി­ന്റെ ഭ­ര­ണ­ത്തിൽ എത്ര വലിയ സ­മു­ദാ­യ സൗ­ഹാർ­ദ്ദ­മാ­ണു് പു­ല­രു­ന്ന­തു് എ­ന്നും ഈ അ­മു­സ്ലിം രാ­ജാ­വി­ന്റെ കീഴിൽ എത്ര അ­ന്ത­സ്സോ­ടെ­യാ­ണു് മു­സ്ലീ­ങ്ങൾ ജീ­വി­ക്കു­ന്ന­തു് എ­ന്നും അറബ് നാ­ടു­ക­ളി­ലെ ആ­ളു­കൾ­ക്കു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കു­വാൻ­വേ­ണ്ടി ര­ചി­ച്ച ഈ ച­രി­ത്ര­കാ­വ്യം സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു് സാ­മൂ­തി­രി­പ്പാ­ടി­നാ­ണു്. പോർ­ച്ചു­ഗീ­സു­കാർ കോ­ഴി­ക്കോ­ട്ടെ ചാ­ലി­യ­ത്തു് സ്ഥാ­പി­ച്ച കോട്ട മു­സ്ലീം–നായർ പ­ട­യാ­ളി­കൾ ഒ­ത്തൊ­രു­മി­ച്ചു് ത­കർ­ത്ത സം­ഭ­വ­ത്തെ (1571) വാ­ഴ്ത്തു­ന്ന ഈ പു­സ്ത­കം വി­ദേ­ശാ­ധി­പ­ത്യ­ത്തി­ന്നെ­തി­രേ സ്വ­ദേ­ശി­കൾ മ­ത­ഭേ­ദ­മി­ല്ലാ­തെ ഒ­ത്തൊ­രു­മി­ക്ക­ണം എ­ന്നു് ആ­ഹ്വാ­നം ചെ­യ്യു­ന്നു.

സ്വ­ദേ­ശം–വി­ദേ­ശം എന്ന സ­ങ്ക­ല്പ­ങ്ങ­ളി­ലെ വ്യ­ത്യാ­സം ഈ ര­ണ്ടു് കൃ­തി­ക­ളി­ലും സ്പ­ഷ്ട­മാ­ണു്. വി­ശ്വാ­സ­പ­ര­മാ­യ വ്യ­ത്യാ­സ­ങ്ങൾ­ക്ക­പ്പു­റം ദേ­ശ­ത്തി­നു­വേ­ണ്ടി ഒ­രു­മി­ച്ചു പോ­രാ­ടു­വാ­നും ആ­വ­ശ്യ­മെ­ങ്കിൽ അ­തി­നു­വേ­ണ്ടി മ­രി­ക്കു­വാ­നും ത­യ്യാ­റാ­ക­ണം എന്ന ആശയം ഈ പു­സ്ത­ക­ങ്ങ­ളി­ലു­ണ്ടു്. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി കേരളം അ­ട­ക്ക­മു­ള്ള നാ­നാ­പ്ര­ദേ­ശ­ങ്ങ­ളിൽ വി­പു­ല­പ്ര­ചാ­രം നേടിയ ‘ദേ­ശീ­യ­ത’ എന്ന ആ­ശ­യ­മാ­ണി­തു് എ­ന്നു് പ­റ­യാ­നാ­വി­ല്ല. കാരണം, അ­ക്കാ­ല­ത്തു് ‘ദേശ’ത്തെ സം­ബ­ന്ധി­ച്ചു­ള്ള രാ­ഷ്ട്രീ­യ­സ­ങ്ക­ല്പ­ങ്ങൾ ഇവിടെ രൂ­പം­കൊ­ണ്ടു ക­ഴി­ഞ്ഞി­ട്ടി­ല്ല. എ­ങ്കി­ലും ആ ദേ­ശീ­യ­ത­യു­ടെ വി­ത്തു് മ­ല­ബാ­റി­ലെ ചെ­റു­ത്തു­നി­ല്പു­ക­ളി­ലും ഈ പു­സ്ത­ക­ങ്ങ­ളി­ലും കാണാൻ ക­ഴി­യും.

സ്വ­ദേ­ശാ­ഭി­മാ­നം എന്ന വി­കാ­രം ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കു­വാൻ ഏ­തെ­ങ്കി­ലും വി­ധ­ത്തി­ലു­ള്ള വൈ­ദേ­ശി­ക­ബ­ന്ധ­ത്തി­ന്റെ സാ­ഹ­ച­ര്യം ആ­വ­ശ്യ­മാ­ണു്. കേ­ര­ള­ത്തിൽ ആ സാ­ഹ­ച­ര്യം ഉ­ട­ലെ­ടു­ക്കു­ന്ന­തു് മ­ല­ബാ­റി­ലാ­ണു്. അ­ത്ത­രം വൈ­ദേ­ശി­ക­സാ­ന്നി­ധ്യം കൊ­ണ്ടു് കൂ­ടു­തൽ വിഷമം അ­നു­ഭ­വി­ച്ച­തു് മ­ല­ബാ­റി­ലെ മു­സ്ലീം­സ­മൂ­ഹ­മാ­ണു്. കു­രു­മു­ള­കു്, ഏലം, ക­റു­ക­പ്പ­ട്ട മു­ത­ലാ­യ സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളു­ടെ ക­ച്ച­വ­ട­ത്തിൽ­നി­ന്നു് നാ­ട്ടു­കാ­രാ­യ മു­സ്ലീ­ങ്ങ­ളെ­യും ക­ടൽ­വ­ഴി വ­ന്നെ­ത്തു­ന്ന അ­റ­ബി­ക­ളെ­യും ഒ­ഴി­വാ­ക്ക­ണ­മെ­ന്നും അ­തി­ന്റെ കു­ത്ത­ക ത­ങ്ങൾ­ക്കു് കി­ട്ട­ണ­മെ­ന്നും 1498-ൽ കോ­ഴി­ക്കോ­ട്ട് വ­ന്നെ­ത്തി­യ പോർ­ത്തു­ഗീ­സു­കാർ സാ­മൂ­തി­രി­പ്പാ­ടി­നോ­ടു് ശ­ഠി­ച്ച­തു് ഉ­ദാ­ഹ­ര­ണം. ആ വ­ഴി­ക്കു­ണ്ടാ­യി­ത്തീ­രു­ന്ന അ­ക്ര­മ­ങ്ങ­ളു­ടെ തു­ടർ­ക്ക­ഥ വേറെ. ഇ­ക്കൂ­ട്ട­ത്തിൽ ഭ­ര­ണാ­ധി­കാ­രം­കൂ­ടി കൈ­ക്ക­ലാ­ക്കാൻ ആ വി­ദേ­ശി­കൾ പ­രി­ശ്ര­മി­ച്ചു. കു­ഞ്ഞാ­ലി­മ­ര­യ്ക്കാ­ന്മാ­രു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള നാ­വി­ക­പ്പ­ട അതിനെ ചെ­റു­ക്കു­ക­യു­ണ്ടാ­യി (1500–1600). ഈ വി­കാ­രം ച­രി­ത്ര­പു­സ്ത­ക­ങ്ങ­ളിൽ ഇ­ടം­ക­ണ്ടെ­ത്തു­ന്ന­തു് സ്വാ­ഭാ­വി­കം.

ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­ദ­ശ­ക­ങ്ങ­ളിൽ മ­ല­ബാ­റിൽ ഉ­രു­ത്തി­രി­ഞ്ഞു­വ­ന്ന ‘ദേ­ശീ­യ­ബോ­ധ’ത്തി­നു് പ­ല­വി­ധ­മാ­യ അർ­ത്ഥ­മാ­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. വി­ദേ­ശ­ഭ­ര­ണ­ത്തെ ക­ട­പു­ഴ­ക്കി എ­റി­യ­ണം എന്ന വി­കാ­ര­ത്തെ പ്ര­ചോ­ദി­പ്പി­ക്കു­ന്ന­തു് ജന്മി–കു­ടി­യാൻ വ്യ­വ­സ്ഥ­യ്ക്കു് ബ്രി­ട്ടീ­ഷു­കാർ കൊ­ടു­ത്ത ക്രൂ­ര­മു­ഖ­മാ­ണു്.

images/M_gangadharan.jpg
എം. ഗം­ഗാ­ധ­രൻ

ആ സാ­ഹ­ച­ര്യം എം. ഗം­ഗാ­ധ­രൻ മലബാർ കലാപം 1921–22 എന്ന പു­സ്ത­ക­ത്തിൽ (പ­രി­ഭാ­ഷ: എ. പി. കു­ഞ്ഞാ­മു—ഡി. സി. ബു­ക്സ്, കോ­ട്ട­യം: 2009) വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്:

മ­ല­ബാ­റിൽ ഭൂ­നി­കു­തി ഉ­ണ്ടാ­യി­രു­ന്നി­ല്ല. ക­ച്ച­വ­ട­ക്കാ­രിൽ­നി­ന്നു് ഈ­ടാ­ക്കു­ന്ന ചു­ങ്ക­മാ­യി­രു­ന്നു സാ­മൂ­തി­രി­പ്പാ­ടി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട വ­രു­മാ­ന­മാർ­ഗ്ഗം. മൈസൂർ രാ­ജാ­ക്ക­ന്മാർ (1766–1792) ജ­ന്മി­ക്കു ല­ഭി­ച്ചി­രു­ന്ന പാ­ട്ട­ത്തി­ന്റെ ഒരു ഭാഗം നി­കു­തി­യാ­യി­പ്പി­രി­ച്ചു. ബ്രി­ട്ടീ­ഷു­കാർ (1792–1947) ഇതു തു­ട­രു­ക­യും പ­ല­പ്പോ­ഴും സർ­ക്കാ­രി­ന്റെ വീതം മാ­റ്റി നി­ശ്ച­യി­ക്കു­ക­യും ചെ­യ്തു.

ജ­ന്മി­ത്തം എ­ന്ന­തു് ഭൂ­മി­യു­ടെ മേ­ലു­ള്ള ഉ­ട­മ­സ്ഥ­ത­യ­ല്ല; വി­ള­വി­ന്റെ ഒരു പ­ങ്കി­നു് ഉള്ള അ­വ­കാ­ശ­മാ­ണു്. ബ്രി­ട്ടീ­ഷു­കാർ മ­ന­സ്സി­ലാ­ക്കി­യ­തു് ജ­ന്മി­യു­ടെ പൂർ­ണ­മാ­യ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള ഭൂ­മി­യിൽ കു­ടി­യാൻ കൃഷി ഇ­റ­ക്കു­ന്നു എ­ന്നാ­ണു്. അ­തി­ന്റെ പ്ര­തി­ഫ­ല­മാ­യ പാ­ട്ടം കൊ­ടു­ക്കാ­ത്ത കു­ടി­യാ­നെ ബ­ല­മാ­യി കു­ടി­യൊ­ഴി­പ്പി­ക്കാൻ ജ­ന്മി­ക്കു് അ­ധി­കാ­ര­മു­ണ്ടു് എ­ന്നു് അവർ തീർ­ച്ച­യാ­ക്കി. ഇ­ങ്ങ­നെ കു­ടി­യൊ­ഴി­പ്പി­ക്കു­ന്ന ജ­ന്മി­ക്കു് സ­ഹാ­യ­വു­മാ­യി അ­വ­രു­ടെ പോ­ലീ­സ് ചെ­ന്നു.

ഇതു് മ­ല­ബാ­റി­നു് നേ­ര­ത്തേ പ­രി­ച­യ­മി­ല്ലാ­ത്ത പ്ര­തി­സ­ന്ധി­യാ­യി­രു­ന്നു. മഴ കു­റ­വാ­യ­തു­കൊ­ണ്ടോ, വെ­ള്ള­പ്പൊ­ക്കം­കൊ­ണ്ടോ, മ­റ്റേ­തെ­ങ്കി­ലും കെ­ടു­തി­കൾ­കൊ­ണ്ടോ പാ­ട്ടം കൊ­ടു­ക്കാൻ പ­റ്റാ­തെ വ­ന്നാൽ അ­ടു­ത്ത വി­ള­വെ­ടു­പ്പി­നു് ഇ­ര­ട്ടി­പ്പാ­ട്ടം ഈ­ടാ­ക്കു­ക എ­ന്ന­താ­യി­രു­ന്നു ഇ­വി­ട­ത്തെ രീതി. പാ­ട്ടം കൊ­ടു­ക്കാ­ത്ത­തി­ന്റെ ശി­ക്ഷ­യാ­യി കു­ടി­യൊ­ഴി­പ്പി­ച്ചി­രു­ന്നി­ല്ല.

***

ബ്രി­ട്ടീ­ഷു­കാ­രു­ടെ കാ­ല­ത്തു് അ­ന്യാ­യ­മാ­യ കു­ടി­യൊ­ഴി­പ്പി­ക്ക­ലി­നു വി­ധേ­യ­രാ­യ മാ­പ്പി­ള­ക്കു­ടി­യാ­ന്മാർ ചെ­റു­ത്തു­നി­ല്പു് ആ­രം­ഭി­ച്ചു. ജ­ന്മി­മാ­രെ­യോ കാ­ര്യ­സ്ഥ­ന്മാ­രെ­യോ അ­വ­രു­ടെ സ­ഹാ­യി­ക­ളെ­യോ കൊ­ല്ലു­ന്ന ത­ല­ത്തി­ലേ­ക്കു് ചില ഘ­ട്ട­ങ്ങ­ളിൽ ഈ എ­തിർ­പ്പു് പ­ടർ­ന്നു. 1836–1919 കാ­ല­ത്തി­നി­ട­യ്ക്കു് ഇ­ത്ത­രം ലഹളകൾ പ­ല­തു­ണ്ടാ­യി. മ­ല­ബാ­റി­ന്റെ ച­രി­ത്ര­ത്തിൽ ‘മാ­പ്പി­ള ലഹളകൾ’ എ­ന്നു് അ­റി­യ­പ്പെ­ടു­ന്ന­തു് ഈ കു­ടി­യാൻ­ക­ലാ­പ­ങ്ങ­ളാ­ണു്. ഈ ചെ­റു­ത്തു­നി­ല്പി­നു് പ്ര­ചോ­ദ­നം നൽകി എ­ന്ന­തി­ന്റെ പേരിൽ ബ്രി­ട്ടീ­ഷു­കാർ മ­മ്പു­റം സ­യ്യി­ദ് ഫസൽ പൂ­ക്കോ­യ­ത്ത­ങ്ങ­ളെ നാ­ടു­ക­ട­ത്തി (1852). മാ­പ്പി­ള­മാർ പക വീ­ട്ടി­യ­തു് മലബാർ ക­ല­ക്ടർ കൊ­ണോ­ലി­യെ കൊ­ന്നി­ട്ടാ­ണു് (1855).

19–20 നൂ­റ്റാ­ണ്ടു­ക­ളിൽ മ­ല­ബാ­റിൽ നടന്ന ഈ സം­ഭ­വ­ങ്ങ­ളു­ടെ സ്വ­ഭാ­വം സ­ങ്കീർ­ണ്ണ­മാ­ണു്:

  1. ചെ­റു­ത്തു­നി­ല്പു് വി­ദേ­ശ­ഭ­ര­ണ­കൂ­ട­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്നു—ആ വ­ഴി­ക്കു് അ­തി­നൊ­രു രാ­ഷ്ട്രീ­യ­വ­ശ­മു­ണ്ടു്.
  2. കു­ടി­യാ­ന്മാർ ജ­ന്മി­മാർ­ക്കെ­തി­രെ പ്ര­തി­രോ­ധം ന­ട­ത്തു­ന്നു. ആ വ­ഴി­ക്കു് അ­തി­നൊ­രു സാ­മ്പ­ത്തി­ക­വ­ശ­മു­ണ്ടു്.
  3. ഒരു സ­മു­ദാ­യ­ത്തി­ലെ ആളുകൾ മ­റ്റൊ­രു സ­മു­ദാ­യ­ത്തി­ലെ ആ­ളു­ക­ളെ ആ­ക്ര­മി­ക്കു­ന്നു—ജ­ന്മി­ത്ത­ത്തി­ന്റെ ക്രൂ­ര­ത­കൾ­ക്കു് ഭി­ന്ന­മ­ത­ക്കാ­രും ഭി­ന്ന­ജാ­തി­ക്കാ­രും വി­ധേ­യ­രാ­യി­രു­ന്നു­വെ­ങ്കി­ലും മാ­പ്പി­ള­മാർ മാ­ത്ര­മേ എ­തിർ­ത്തു­നിൽ­ക്കു­ന്നു­ള്ളൂ. പ്ര­തി­കാ­ര­ത്തി­നു് വി­ധേ­യ­രാ­കു­ന്ന­തു് ജ­ന്മി­മാ­രോ കാ­ര്യ­സ്ഥ­ന്മാ­രോ ആയ ഹി­ന്ദു­ക്ക­ളാ­ണു­താ­നും—ആ വ­ഴി­ക്കു് അ­തി­നൊ­രു സാ­മു­ദാ­യി­ക­വ­ശ­മു­ണ്ടു്.
ഇതേ സ­മ­യ­ത്തു­ത­ന്നെ മ­ല­ബാ­റിൽ അ­ന്യാ­യ­മാ­യ കു­ടി­യൊ­ഴി­പ്പി­ക്ക­ലി­നും അ­ധി­ക­പ്പാ­ട്ടം ഈ­ടാ­ക്കു­ന്ന­തി­നും എ­തി­രാ­യി ഒരു കു­ടി­യാ­യ്മാ­പ്ര­സ്ഥാ­നം രൂ­പം­കൊ­ള്ളു­ന്നു­ണ്ടു് (1915). പ്ര­തി­കാ­ര­മ­ല്ല, പ­രി­ഹാ­രം ആ­യി­രു­ന്നു ഇ­തി­ന്റെ ല­ക്ഷ്യം. കു­ടി­യാൻ­വി­രു­ദ്ധ­മാ­യ ച­ട്ട­ങ്ങൾ­ക്കെ­തി­രേ ജ­ന­കീ­യ­വും അ­ഹിം­സാ­നി­ഷ്ഠ­വും ആയ പ്ര­തി­രോ­ധ­മാ­യി മു­തിർ­ന്ന ആ പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­തൃ­ത്വം എം. പി. നാ­രാ­യ­ണ­മേ­നോൻ, ക­ട്ടി­ല­ശ്ശേ­രി മു­ഹ­മ്മ­ദ് മു­സ്ല്യാർ എ­ന്നി­വർ­ക്കാ­യി­രു­ന്നു.

***

ഇ­തി­ന്റെ ന­ടു­വി­ലേ­ക്കാ­ണു് ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­ന­വും നി­സ്സ­ഹ­ര­ണ­പ്ര­സ്ഥാ­ന­വും വ­ന്നെ­ത്തു­ന്ന­തു്.

images/Mshaukat.jpg
ഷൗ­ക്ക­ത്ത­ലി

ഒ­ന്നാം ലോ­ക­യു­ദ്ധം (1914–1918) വരെ മു­സ്ലീം ലോ­ക­ത്തി­ന്റെ ‘ഖലീഫ’യായി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­രു­ന്ന തുർ­ക്കി സുൽ­ത്താ­ന്റെ ആ പദവി പു­നഃ­സ്ഥാ­പി­ക്ക­ണം എ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ വ­രു­തി­യി­ലാ­യി­രു­ന്ന മക്ക, മദീന എന്നീ പു­ണ്യ­കേ­ന്ദ്ര­ങ്ങൾ സം­ര­ക്ഷി­ക്ക­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു് ലോ­ക­മു­സ്ലീ­ങ്ങൾ ബ്രി­ട്ടീ­ഷു­കാർ­ക്കെ­തി­രേ ആ­രം­ഭി­ച്ച സ­മ­ര­മാ­ണു് ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­നം (1919). മു­ഹ­മ്മ­ദ­ലി, ഷൗ­ക്ക­ത്ത­ലി, അ­ബുൽ­ക്ക­ലാം ആസാദ് തു­ട­ങ്ങി­യ ഇ­ന്ത്യൻ ദേ­ശീ­യ­നേ­താ­ക്കൾ അതിനെ അ­നു­കൂ­ലി­ച്ചു. ഗാ­ന്ധി­യു­ടെ നേ­തൃ­ത്വ­ത്തിൽ കോൺ­ഗ്ര­സ് ഖി­ലാ­ഫ­ത്തി­നു് പി­ന്തു­ണ നൽകി.

images/Abul_Kalam_Azad.jpg
അ­ബുൽ­ക്ക­ലാം ആസാദ്

ശ്ര­ദ്ധേ­യ­മാ­യ കാ­ര്യം: മു­സ്ലിം­ലീ­ഗ് നേ­താ­വു് മു­ഹ­മ്മ­ദാ­ലി ജിന്ന ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­ന­ത്തി­നു് എ­തി­രാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് ആ­ധു­നി­ക ജ­നാ­ധി­പ­ത്യ­രാ­ഷ്ട്ര­സ­ങ്ക­ല്പ­ങ്ങ­ളെ വി­ല­മ­തി­ച്ചി­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു് പൗ­രോ­ഹി­ത്യ­ത്തോ­ടു­ണ്ടാ­യി­രു­ന്ന ക­യ്പു് ആവാം, കാരണം. കോൺ­ഗ്ര­സ് ഖി­ലാ­ഫ­ത്തി­നു് പി­ന്തു­ണ കൊ­ടു­ത്താൽ ജ­ന­ങ്ങൾ­ക്കി­ട­യിൽ മ­ത­വി­ഭാ­ഗീ­യ­ത ഉ­രു­ത്തി­രി­യു­മെ­ന്നു് ജിന്ന വാ­ദി­ച്ചു.

images/Jinnah.jpg
മു­ഹ­മ്മ­ദാ­ലി ജിന്ന

ആ­ദ്യ­കാ­ല­ത്തു് കോൺ­ഗ്ര­സ് നേ­താ­വാ­യി­രു­ന്ന ജിന്ന 1913-ൽ ലീഗിൽ ചേർ­ന്നു­വെ­ങ്കി­ലും നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­വു­മാ­യി വി­യോ­ജി­ക്കു­ന്ന കാലം (1920) വരെ പല കാ­ര്യ­ങ്ങ­ളി­ലും കോൺ­ഗ്ര­സ്സു­മൊ­ത്തു പ്ര­വർ­ത്തി­ച്ചി­രു­ന്നു എ­ന്നോർ­ക്കു­ക.

ബ്രി­ട്ടീ­ഷ് ഭ­ര­ണ­കൂ­ട­വു­മാ­യി എല്ലാ നി­ല­യ്ക്കും നി­സ്സ­ഹ­ക­രി­ക്കു­ക എന്ന ഗാ­ന്ധി­യൻ സ­മ­ര­മാ­ണു് നി­സ്സ­ഹ­ക­ര­ണ പ്ര­സ്ഥാ­നം (1920). ഇതു് തീർ­ത്തും അ­ഹിം­സാ­നി­ഷ്ഠ­മാ­ണു്. മർ­ദ്ദ­നം സ­ഹി­ക്കു­ക­യും അ­റ­സ്റ്റി­നു വ­ഴ­ങ്ങു­ക­യും ചെ­യ്യു­ക എ­ന്ന­താ­ണു് രീതി.

കു­ടി­യാൻ­പ്ര­ശ്ന­ങ്ങ­ളും ഖി­ലാ­ഫ­ത്തും ഉ­ണ്ടാ­ക്കി­യ അ­സ്വാ­സ്ഥ്യ­ത്തെ നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­വു­മാ­യി ക­ണ്ണി­ചേർ­ത്ത­തു് കോൺ­ഗ്ര­സി­ന്റെ മ­ഞ്ചേ­രി സ­മ്മേ­ള­ന­മാ­ണു് (1920). മ­ല­ബാ­റിൽ നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തെ ചൂ­ടാ­റാ­തെ നി­ല­നിർ­ത്തി­യ­തു് ഖി­ലാ­ഫ­ത്തി­നെ­ക്കു­റി­ച്ചു­ള്ള മാ­പ്പി­ള­മാ­രു­ടെ ആ­ധി­ക­ളാ­യി­രു­ന്നു. മാ­പ്പി­ള­ക്കു­ടി­യാ­ന്മാ­രെ ഉ­ണർ­ത്തു­ന്ന­തിൽ ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­നം എത്ര വലിയ പ­ങ്കു­വ­ഹി­ച്ചു എ­ന്നു് കു­ടി­യാൻ പ്ര­സ്ഥാ­ന­ത്തി­നു­ണ്ടാ­യ വ­ളർ­ച്ച കാ­ണി­ക്കു­ന്നു­ണ്ടു്.

മ­ല­ബാ­റിൽ വ­ക്കീ­ല­ന്മാ­രാ­യ ചില കോൺ­ഗ്ര­സ് നേ­താ­ക്ക­ന്മാർ 1921 ജ­നു­വ­രി­യിൽ കോ­ട­തി­യിൽ പോ­കു­ന്ന­തു് നിർ­ത്തി. അ­ങ്ങ­നെ­യാ­ണു് മ­ല­ബാ­റിൽ നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം തു­ട­ങ്ങി­യ­തു്.

images/KP_Kesava_Menon.jpg
കെ. പി. കേ­ശ­വ­മേ­നോൻ

1921 മാർ­ച്ചിൽ ഇ­രു­പ­തി­നാ­യി­ര­ത്തി­ല­ധി­കം ആളുകൾ പ­ങ്കെ­ടു­ത്ത ഖി­ലാ­ഫ­ത്തു് സ­മ്മേ­ള­നം പൊ­ന്നാ­നി താ­ലൂ­ക്കി­ലെ കൽ­പ­ക­ഞ്ചേ­രി­യിൽ ന­ട­ന്നു എ­ന്ന­റി­ഞ്ഞാൽ എ­ത്ര­യെ­ളു­പ്പം ആ രാ­ഷ്ട്രീ­യ­കാ­ലാ­വ­സ്ഥ ക­ത്തി­പ്പ­ടർ­ന്നു എന്നു മ­ന­സ്സി­ലാ­വും. കോൺ­ഗ്ര­സ്സി­ന്റെ ആ­ദ്യ­ത്തെ അ­ഖി­ല­കേ­ര­ള സ­മ്മേ­ള­നം ചേർ­ന്ന­തു് 1921 ഏ­പ്രിൽ 22, 26 തി­യ്യ­തി­ക­ളിൽ വ­ള്ളു­വ­നാ­ടു് താ­ലൂ­ക്കി­ലെ ഒ­റ്റ­പ്പാ­ല­ത്താ­ണു്.

images/Mohammad_Abdurahman.jpg
മു­ഹ­മ്മ­ദ് അ­ബ്ദു­റ­ഹി­മാൻ

കു­ടി­യാൻ­പ്ര­സ്ഥാ­നം, ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­നം, നി­സ്സ­ഹ­ക­ര­ണ പ്ര­സ്ഥാ­നം ഇവ മൂ­ന്നും കൂ­ടി­ച്ചേർ­ന്ന ആ ച­രി­ത്ര­സ­ന്ധി­യി­ലേ­ക്കാ­ണു് മു­ഹ­മ്മ­ദ് അ­ബ്ദു­റ­ഹി­മാൻ അ­ലി­ഗ­ഢി­ലെ പ­ഠി­ത്തം ഉ­പേ­ക്ഷി­ച്ചു് വ­ന്നെ­ത്തു­ന്ന­തു്. കോൺ­ഗ്ര­സ്സു­കാ­ര­നും അ­ഹിം­സാ­വാ­ദി­യും ആയ ആ ചെ­റു­പ്പ­ക്കാ­രൻ ഖി­ലാ­ഫ­ത്തു് ക­മ്മി­റ്റി­യു­ടെ സെ­ക്ര­ട്ട­റി­യാ­യി. അ­ദ്ദേ­ഹ­ത്തി­നോ, കെ. പി. കേ­ശ­വ­മേ­നോൻ, കെ. കേ­ള­പ്പൻ, ഇ. മൊ­യ്തു­മൗ­ല­വി, കെ. മാധവൻ നായർ മു­ത­ലാ­യ മറ്റു കോൺ­ഗ്ര­സ്സ് നേ­താ­ക്കൾ­ക്കോ ത­ട­യാ­നാ­വാ­ത്ത മ­ട്ടിൽ 1921 ആ­ഗ­സ്റ്റ് 20-നു് ‘മലബാർ കലാപം’ പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. തി­രൂ­ര­ങ്ങാ­ടി­യിൽ ബ്രി­ട്ടീ­ഷ് പോ­ലീ­സു­മാ­യി ഏ­റ്റു­മു­ട്ടി­യാ­ണു് തു­ട­ക്കം. പി­റ്റേ­ന്നു് ല­ഹ­ള­ക്കാർ നി­ല­മ്പൂർ കോ­വി­ല­കം ആ­ക്ര­മി­ച്ചു് കു­ടി­യാ­ന്മാ­രു­ടെ മേൽ ജ­ന്മി­ക്കു അ­ധി­കാ­രം നൽ­കു­ന്ന അനേകം രേഖകൾ ന­ശി­പ്പി­ച്ചു. വിദേശ സർ­ക്കാ­രി­നെ­തി­രാ­യി ആ­രം­ഭി­ക്കു­ക­യും ജ­ന്മി­മാർ­ക്കെ­തി­രാ­യി പ­ട­രു­ക­യും ചെയ്ത കലാപം ചി­ലേ­ട­ങ്ങ­ളിൽ വർ­ഗ്ഗീ­യ­മാ­യി­ത്തീർ­ന്നു്, നിർ­ബ്ബ­ന്ധ­മ­ത­പ­രി­വർ­ത്ത­ന­ത്തി­ലേ­ക്കും മ­റ്റും വ­ഴി­തെ­റ്റി­പ്പോ­യി.

***

ഉറ്റു നോ­ക്കി­യാൽ കാണാം, ക­ലാ­പ­ത്തി­ന്റെ ഉ­ള്ള­ട­ക്കം സ­ങ്കീർ­ണ്ണ­മാ­ണു്: ഒരു കാ­ഴ്ച­പ്പാ­ടിൽ, അതു ‘ദേശീയ’മാണു്; മ­റ്റൊ­ന്നിൽ അതു് ‘കാർ­ഷി­ക’മാണു്; വേ­റൊ­ന്നിൽ അതു ‘വർ­ഗ്ഗീ­യ’മാണു്. ആ നോ­ട്ട­പ്പാ­ടു­ക­ളെ­യെ­ല്ലാം ശ­രി­വെ­യ്ക്കു­ന്ന മ­ട്ടിൽ അ­തി­ന്റെ സ്വ­ഭാ­വം മ­റി­യു­ന്നു­ണ്ടു്.

ഇ­ന്നു് ഓരോ ക­ക്ഷി­യും ആ ച­രി­ത്ര­സം­ഭ­വം ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­താ­ണു് നാം കാ­ണു­ന്ന­തു്. കോൺ­ഗ്ര­സ്സു­കാർ അ­തി­ന്റെ ബ്രി­ട്ടീ­ഷ് വി­രു­ദ്ധ­ത­യും ക­മ്മ്യൂ­ണി­സ്റ്റു­കാർ ജ­ന്മി­വി­രു­ദ്ധ­ത­യും ബി. ജെ. പി.-​ക്കാർ ഹി­ന്ദു­വി­രു­ദ്ധ­ത­യും ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്നു. മു­സ്ലിം­ലീ­ഗു­കാർ ബ്രി­ട്ടീ­ഷ്വി­രു­ദ്ധ­ത­യ്ക്കും ജ­ന്മി­വി­രു­ദ്ധ­ത­യ്ക്കും തു­ല്യ­പ്രാ­ധാ­ന്യം ന­ല്കു­ന്നു.

ഇ­സ്ലാ­മി­ക­രാ­ഷ്ട്ര­സ്ഥാ­പ­ന­ത്തി­നു­വേ­ണ്ടി നടന്ന ‘വി­ശു­ദ്ധ യു­ദ്ധം’ (ജി­ഹാ­ദ്) ആയി അതിനെ വ്യാ­ഖ്യാ­നി­ക്കു­വാൻ ജ­മാ­അ­ത്തെ ഇ­സ്ലാ­മി­ക് പ­ഴു­തു­കി­ട്ടാ­നും സാ­ദ്ധ്യ­ത­യു­ണ്ടു്. കാരണം, തങ്ങൾ തുർ­ക്കി സുൽ­ത്താ­ന്റെ ഖി­ലാ­ഫ­ത്തു് പദവി പു­നഃ­സ്ഥാ­പി­ച്ചു­കി­ട്ടാ­നും മു­സ്ലിം പു­ണ്യ­കേ­ന്ദ്ര­ങ്ങൾ­ക്കു് സം­ര­ക്ഷ­ണം നൽ­കാ­നും­വേ­ണ്ടി ബ്രി­ട്ട­നോ­ടു് സമരം ചെ­യ്യു­ക­യാ­ണു് എന്നു വി­ശ്വ­സി­ക്കു­ന്ന­തി­നു­പ­ക­രം, ബ്രി­ട്ട­ന്റെ ഭരണം അ­വ­സാ­നി­പ്പി­ച്ചു് മ­ല­ബാ­റിൽ ‘ഖി­ലാ­ഫ­ത്തു് ഭരണം’ സ്ഥാ­പി­ക്കാൻ പോ­രാ­ടു­ക­യാ­ണു് എന്നു വി­ശ്വ­സി­ച്ച കു­റെ­പ്പേർ ആ കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഏ­താ­നും ചില പ്ര­ദേ­ശ­ങ്ങ­ളിൽ നിർ­ബ­ന്ധ മ­ത­പ­രി­വർ­ത്ത­നം ന­ട­ന്ന­തു്—ബ്രി­ട്ടീ­ഷ് വി­രോ­ധ­ത്തി­നോ, ജ­ന്മി­വി­രോ­ധ­ത്തി­നോ വി­ശ്വാ­സം മാ­റേ­ണ്ട­തി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ക­ലാ­പ­നാ­യ­കൻ വാ­രി­യം­കു­ന്ന­ത്തു് കു­ഞ്ഞ­ഹ­മ്മ­ദ് ഹാജി ക്കു് ഒരു ഘ­ട്ട­ത്തിൽ ‘സമരം ഹി­ന്ദു­ക്കൾ­ക്കെ­തി­രി­ല­ല്ല, വെ­ള്ള­ക്കാർ­ക്കെ­തി­രി­ലാ­ണു്’ എന്ന ചില അ­നു­യാ­യി­ക­ളോ­ടും മ­റ്റു­ള്ള­വ­രോ­ടും വി­ശ­ദീ­ക­രി­ക്കേ­ണ്ടി­വ­ന്ന­തു്.

‘പ്ര­തി­രോ­ധ­ത്തി­ന്റെ പ്ര­ത്യ­യ­ശാ­സ്ത്രം’ എ­ന്നു് സാ­ധാ­ര­ണ­ക്കാർ­ക്കു് എ­ളു­പ്പം പി­ടി­കി­ട്ടാ­ത്ത ഭാ­ഷ­യിൽ സ്വ­ന്തം ‘നി­ല­പാ­ടു് ’ പ്ര­ഖ്യാ­പി­ക്കു­ന്ന സാ­യു­ധ­സ­മ­ര­ക്കാ­രാ­യ എൻ. ഡി. എ­ഫു­കാർ­ക്കു് അ­പ്പ­റ­ഞ്ഞ­തി­ന്റെ പൂർ­വ്വ­രൂ­പ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാൻ പാ­ക­ത്തിൽ ആ ക­ലാ­പ­ത്തിൽ ചി­ല­തു­ണ്ടു്, വേ­ണ്ടി­വ­ന്നാൽ വാ­ളെ­ടു­ക്കാ­മെ­ന്നും ‘ആ­ത്മ­ര­ക്ഷ’യ്ക്കു വേ­ണ്ടി കൊ­ല്ലു­ന്ന­തു് തെ­റ്റ­ല്ല­ന്നും ആ­ലോ­ച­നാ­ശീ­ലം കു­റ­ഞ്ഞ യു­വാ­ക്ക­ളെ പ­ഠി­പ്പി­ക്കു­വാൻ അ­വ­രു­പ­യോ­ഗി­ക്കു­ന്ന ഒരു മാതൃക, ‘മലബാർ കലാപം’ ആണു്. ‘പ്ര­തി­രോ­ധ­വും പ്ര­ത്യാ­ക്ര­മ­ണ­വും ഹിം­സ­യ­ല്ല’ എ­ന്നാ­ണു് അ­വ­രു­ടെ സി­ദ്ധാ­ന്തം.

വ­ല്ല­വ­രു­മ­ല്ല, ഗാ­ന്ധി­ജി­യാ­ണു് 1924-ൽ എ­ഴു­തി­യ­തു്; ‘മലബാർ ക­ലാ­പ­ത്തെ സം­ബ­ന്ധി­ച്ച സത്യം ന­മ്മ­ളൊ­രി­ക്ക­ലും ക­ണ്ടെ­ത്തു­ക­യി­ല്ല.’

***

ഞാൻ വി­ചാ­രി­ക്കു­ന്നു: മർ­ദ്ദ­ന­ത്തി­ലൂ­ടെ അ­ധി­കാ­രി­കൾ പ്ര­കോ­പ­ന­മു­ണ്ടാ­ക്കി എ­ന്ന­തു് സ­ത്യ­മാ­ണെ­ങ്കി­ലും മലബാർ കലാപം അ­രു­താ­ത്ത­താ­യി­രു­ന്നു. അ­തു­മൂ­ലം ബ്രി­ട്ടീ­ഷു­കാ­രെ­ക്കാ­ളും ഹി­ന്ദു­ക്ക­ളെ­ക്കാ­ളും ദു­രി­ത­മ­നു­ഭ­വി­ച്ച­തു് മു­സ്ലീ­ങ്ങ­ളാ­ണു്—വാ­ളെ­ടു­ത്ത­തി­ന്റെ വില അവർ കൊ­ടു­ക്കേ­ണ്ടി­വ­ന്നു.

images/KM_MOULAVI_SAHIB.jpg
കെ. എം. മൗലവി

ഖി­ലാ­ഫ­ത്തി­ന്റെ പേരിൽ ആ­യു­ധ­മെ­ടു­ക്കു­ന്ന­തു് ന്യാ­യീ­ക­രി­ക്കാ­നാ­വാ­ത്ത അ­ക്ര­മ­മാ­ണെ­ന്നു് ക­ലാ­പ­കാ­രി­ക­ളോ­ടു് വൻ ക്ഷോ­ഭ­ത്തോ­ടെ പ്ര­സം­ഗി­ച്ച­തു് മ­റ്റാ­രു­മ­ല്ല, ഖി­ലാ­ഫ­ത്തു് ക­മ്മി­റ്റി­യു­ടെ കേ­ര­ള­ത്തി­ലെ സെ­ക്ര­ട്ട­റി മു­ഹ­മ്മ­ദ് അ­ബ്ദു­റ­ഹി­മാ­നാ­ണു്! ക­ലാ­പ­ത്തിൽ­നി­ന്നു് പി­ന്തി­രി­യ­ണ­മെ­ന്നു് മാ­പ്പി­ള­മാ­രെ ആ­വർ­ത്തി­ച്ചു് ഉ­പ­ദേ­ശി­ച്ച മ­ത­പ­ണ്ഡി­ത­ന്മാ­രാ­ണു് ഇ. മൊ­യ്തു മൗലവി യും കെ. എം. മൗലവി യും ക­ട്ടി­ല­ശ്ശേ­രി മു­ഹ­മ്മ­ദ് മു­സ്ല്യാ­രും. ആ­ത്മ­ഹ­ത്യാ­പ­ര­മാ­യ ക­ലാ­പം­കൊ­ണ്ടു­ള്ള ഗുണം ബ്രി­ട്ടീ­ഷു­കാർ­ക്കു മാ­ത്ര­മാ­ണു് എ­ന്നു് വി­വേ­ക­മു­ള്ള കൂ­ട്ട­ത്തി­ലാ­യി­രു­ന്നു അ­വ­രെ­ല്ലാം.

ക­ലാ­പം­കൊ­ണ്ടു് ബ്രി­ട്ടീ­ഷു­കാർ­ക്കു­ണ്ടാ­യ പ്ര­യോ­ജ­ന­ങ്ങൾ:

  1. നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ക്കാ­രും ഖി­ലാ­ഫ­ത്തു­പ്ര­സ്ഥാ­ന­ക്കാ­രും വ­ഴി­പി­രി­ഞ്ഞു. ഇതു് സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തെ ദുർ­ബ­ല­മാ­ക്കി.
  2. ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും സ­മു­ദാ­യ­ങ്ങൾ എന്ന നി­ല­യിൽ­ത്ത­ന്നെ അ­ക­ന്നു. ഇതും സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തെ ദുർ­ബ­ല­മാ­ക്കി.
  3. സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ക്കു­ന്ന കോൺ­ഗ്ര­സ്സി­നു് മു­സ്ലീ­ങ്ങ­ളെ­യും മു­സ്ലീ­ങ്ങൾ­ക്കു് കോൺ­ഗ്ര­സ്സി­നെ­യും വി­ശ്വാ­സ­മി­ല്ലാ­താ­യി. അ­ബ്ദു­റ­ഹി­മാൻ, മൊ­യ്തു­മൗ­ല­വി തു­ട­ങ്ങി­യ­വ­രും അ­വ­രു­ടെ അ­നു­യാ­യി­ക­ളു­മാ­യി കു­റ­ച്ചു­പേ­രു­മേ ഇ­തി­നു് അ­പ­വാ­ദ­മാ­യി ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ.
  4. ജ­ന്മി­മാർ­ക്കെ­തി­രെ ചെ­റു­ത്തു­നി­ല്പു ന­ട­ത്തു­ന്ന മ­ല­ബാ­റി­ലെ മു­സ്ലീ­ങ്ങ­ളെ ‘കു­റ്റ­വാ­ളി­സ­മൂ­ഹം’ ആയി ചി­ത്രീ­ക­രി­ക്കാ­നും പ­ല­വി­ധ­മാ­യ ശി­ക്ഷ­കൾ­ക്കു വി­ധേ­യ­രാ­ക്കാ­നും ബ്രി­ട്ടീ­ഷു­കാർ­ക്കു് തഞ്ചം കി­ട്ടി—എ­ത്ര­യോ പേരെ വെ­ടി­വെ­ച്ചു­കൊ­ന്നു; എ­ത്ര­യോ പേരെ തൂ­ക്കി­ക്കൊ­ന്നു; എ­ത്ര­യോ പേരെ ത­ട­വി­ലി­ട്ടു; എ­ത്ര­യോ പേരെ നാ­ടു­ക­ട­ത്തി; എ­ത്ര­യോ പേരെ അം­ഗ­വി­ഹീ­ന­രാ­ക്കി…

***

ഖി­ലാ­ഫ­ത്തി­നു് പി­ന്തു­ണ കൊ­ടു­ത്താൽ ജ­ന­ങ്ങൾ­ക്കി­ട­യിൽ മ­ത­വി­ഭാ­ഗീ­യ­ത വ­ള­രു­മെ­ന്നു് ജിന്ന ഗാ­ന്ധി­ക്കു് കൊ­ടു­ത്ത താ­ക്കീ­തു് മ­ല­ബാ­റിൽ പു­ലർ­ന്നു. മു­സ്ലീ­ങ്ങ­ളെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­രു­ന്ന­തി­നു വേ­ണ്ടി­യാ­ണു് കോൺ­ഗ്ര­സ് ഖി­ലാ­ഫ­ത്തു് പ്ര­സ്ഥാ­ന­വു­മാ­യി സ­ഹ­ക­രി­ച്ച­തു്. ഫലം നേർ­വി­പ­രീ­ത­മാ­യി­ത്തീർ­ന്നു: ക­ലാ­പ­ത്തെ ത­ള്ളി­പ്പ­റ­ഞ്ഞ കോൺ­ഗ്ര­സ്, ഒ­രു­വി­ഭാ­ഗം ഖി­ലാ­ഫ­ത്തു­കാർ നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തെ­യും അ­ഹിം­സാ­മാർ­ഗ്ഗ­ത്തെ­യും പി­ന്നിൽ­നി­ന്നു് കു­ത്തി എ­ന്നാ­ണു് വി­ല­യി­രു­ത്തി­യ­തു്. ത­ങ്ങ­ളെ ഒ­റ്റ­പ്പെ­ടു­ത്തി­യ­തി­ലൂ­ടെ കോൺ­ഗ്ര­സ് വൻ­ച­തി­യാ­ണു് ചെ­യ്ത­തു് എ­ന്നു് ഒരു വി­ഭാ­ഗം മു­സ്ലീ­ങ്ങ­ളും വി­ല­യി­രു­ത്തി. ഇതു് മു­സ്ലീ­ങ്ങൾ­ക്കി­ട­യിൽ സാ­മു­ദാ­യി­ക­വാ­ദം ശ­ക്തി­പ്പെ­ടാ­നും മു­സ്ലീം ലീഗ് ഇ­ല്ലാ­തി­രു­ന്ന മ­ല­ബാ­റിൽ പി­ന്നീ­ടു് ലീഗ് രൂ­പ­പ്പെ­ടാ­നും (1937) ഇ­ട­യാ­ക്കി.

ആ­റു­മാ­സം നീ­ണ്ടു­നി­ന്ന ക­ലാ­പ­ത്തി­ന്റെ മു­റി­വു­കൾ അ­ത്ഭു­ത­ക­ര­മാ­യ വേ­ഗ­ത്തിൽ ഉ­ണ­ങ്ങി­യ­താ­യി കാ­ണു­ന്നു. ഉ­പ്പു­സ­ത്യാ­ഗ്ര­ഹ­ത്തി­ന്റെ കാ­ല­ത്തും (1930) ക്വി­റ്റ് ഇ­ന്ത്യാ പ്ര­സ്ഥാ­ന­ത്തി­ന്റെ കാ­ല­ത്തു­മെ­ല്ലാം (1942) ജാ­തി­മ­ത­ഭേ­ദ­മി­ല്ലാ­തെ, ദേ­ശീ­യ­ബോ­ധ­ത്തോ­ടെ, സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി ഒ­ന്നി­ച്ചു പൊ­രു­തു­ന്ന മ­ല­ബാ­റു­കാ­രെ നാം ച­രി­ത്ര­ത്തിൽ ക­ണ്ടു­മു­ട്ടു­ന്നു­ണ്ടു്.

***

(ദേ­ശാ­ഭി­മാ­നി വാരിക: 15 ജ­നു­വ­രി 2012.)

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Malabar Kalapam: oru Veenduvicharam (ml: മലബാർ കലാപം: ഒരു വീ­ണ്ടു­വി­ചാ­രം).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Malabar Kalapam: oru Veenduvicharam, എം. എൻ. കാ­ര­ശ്ശേ­രി, മലബാർ കലാപം: ഒരു വീ­ണ്ടു­വി­ചാ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Violets, a painting by Edith White (1855–1946). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.