images/Rast_am_Bache.jpg
Rest at the creek, a painting by Albert Venus (1842–1871).
മാപ്പിളച്ചൊല്ലുകൾ
എം. എൻ. കാരശ്ശേരി

മാപ്പിളച്ചൊല്ലു് എന്ന പുതിയ പദപ്രയോഗംകൊണ്ടു് കേരളത്തിലെ മുസ്ലിം സാമൂഹ്യജീവിതത്തിൽ നിന്നു് ഉരുവംകൊണ്ട പഴമൊഴിയും ശൈലിയും ആണു് ഉദ്ദേശിക്കുന്നതു്. ആ വാങ്മയങ്ങളുടെ സവിശേഷതകൾ അന്വേഷിക്കുവാനാണു് ഈ ലേഖനം ഉത്സാഹിക്കുന്നതു്.

മതവിശ്വാസത്തിന്റെ പ്രത്യേകത മാത്രം മുൻനിർത്തി ഭാഷാപ്രയോഗങ്ങളെ വകതിരിച്ചു പഠിക്കേണ്ടതുണ്ടോ?

ആർക്കും എളുപ്പം മനസ്സിലാവുന്നപോലെ പഴമൊഴിയും ശൈലിയും ഒരു ലോകവീക്ഷണത്തിന്റെ ആവിഷ്കാരമാണു്. മതവിശ്വാസം എന്നതു് ഈ സാഹചര്യത്തിൽ അത്തരം വാങ്മയങ്ങൾക്കു് രൂപം കൊടുക്കുന്ന പ്രത്യേക കൂട്ടായ്മയാണുതാനും. ഏതു് സമൂഹത്തിന്റെയും ലോകവീക്ഷണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മതവിശ്വാസത്തിനും ആചാരങ്ങൾക്കും കാര്യമായ പങ്കുണ്ടാവും. ഉദാഹരണത്തിനു് ‘ഗണപതിക്കു് വെച്ചതു കാക്ക കൊണ്ടുപോയി’ എന്ന ചൊല്ലു് ഒരു പ്രത്യേക വിഭാഗത്തോടു് സംവദിക്കുന്ന അളവിൽ മറ്റു വിഭാഗങ്ങളോടു സംവദിക്കുകയില്ല. ‘നാലുവേട്ട നമ്പൂതിരിക്കു് നടുമുറ്റം ആധാരം’ എന്ന ചൊല്ലു് നമ്പൂതിരിമാർക്കിടയിൽ പണ്ടുണ്ടായിരുന്ന കല്യാണാചാരങ്ങളെപ്പറ്റി അറിയാത്തവർക്കു് പിടികിട്ടുകയില്ല. ‘ബദറിൽ ഇബ്ലീസ് ഇറങ്ങിയ പോലെ’ എന്ന ചൊല്ലു് മുസ്ലിംകൾക്കിടയിൽ മാത്രമുള്ളതാണു്. അതു് മറ്റുള്ളവർക്കു് തിരിഞ്ഞുകിട്ടാൻ പ്രയാസം.

സംസ്കാരത്തോടും ചരിത്രബോധത്തോടും ബന്ധപ്പെട്ടാണു് പഴമൊഴിയും ശൈലിയും രൂപംകൊള്ളുന്നതും നിലനില്ക്കുന്നതും. അതുകൊണ്ടുതന്നെ അവ അന്യഭാഷാപദങ്ങളെ ആവാഹിക്കുന്നു. ഹൈന്ദവപാരമ്പര്യവുമായി ബന്ധപ്പെട്ട പഴമൊഴികളിലും ശൈലികളിലും സംസ്കൃതഭാഷയും പുരാണകഥകളും സ്വാധീനം ചെലുത്തുന്നു. ഈ സ്ഥാനം ക്രൈസ്തവപാരമ്പര്യത്തിൽ പാശ്ചാത്യഭാഷകൾക്കും ബൈബിളിനും ആയിരിക്കും. മുസ്ലിംചൊല്ലുകളിൽ സ്വാഭാവികമായും അറബിഭാഷയും സംസ്കാരവും കാര്യമായ സ്വാധീനം ചെലുത്താം. ചില ഉദാഹരണങ്ങൾ നോക്കൂ: “അയാൾ ഒരു നാരദനാണു്”, “യഥാ രാജാ തഥാ പ്രജാ” തുടങ്ങിയ ചൊല്ലുകൾ ഹൈന്ദവ പാരമ്പര്യത്തോടും “അയാളുടെ പണി മേലധികാരിക്കു് ഓശാന പാടുകയാണു്”, “അയാൾക്കു് ജീവിതം കുരിശാണു് ” തുടങ്ങിയ ചൊല്ലുകൾ ക്രൈസ്തവതയോടും “നിന്റെ ഖുറൈശിത്തരം എന്നോടു് വേണ്ട” (തറവാട്ടു് മഹിമയുടെ ഊറ്റം), “നിയ്യത്ത് പോലെ മയ്യത്ത്” (മനസ്സുപോലെ എല്ലാം) തുടങ്ങിയ ചൊല്ലുകൾ ഇസ്ലാമികതയോടും ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.

അതുകൊണ്ടു്? അതുകൊണ്ടു് മലയാളത്തിലെ ശൈലികളിലെ ഭിന്നസംസ്കാരങ്ങളുടെയും ഭിന്നഭാഷകളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനങ്ങൾ വകതിരിച്ചു് മനസ്സിലാക്കുവാൻ ചൊല്ലുകൾ അപഗ്രഥിക്കുന്നതു് ഉപകാരപ്പെടും. മലയാളഭാഷയും കേരളീയജീവിതവും അടുത്തറിയുവാൻ അമ്മാതിരി വിശകലനങ്ങൾ സഹായിക്കും എന്നർത്ഥം. ആ നിലയ്ക്കു് മാപ്പിളച്ചൊല്ലുകളുടെ സവിശേഷതകൾ അന്വേഷിക്കുന്നതു് കേരളീയതാപഠനത്തിന്റെ ഭാഗമായിത്തീരുന്നു.

മാപ്പിളച്ചൊല്ലുകളെ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യം അവയ്ക്കു് അറേബ്യൻ ജീവിതത്തോടു് ഉള്ളതിനേക്കാൾ ബന്ധം കേരളീയ ജീവിതത്തോടുണ്ടു് എന്നതാണു്. ഉദാഹരണത്തിനു് “ഓരോ ഫാൽക്കൺ പക്ഷിയും സ്വന്തം ഇരയിൽ കണ്ണുറപ്പിച്ചാണു് മരിക്കുന്നതു്” എന്നൊരു അറേബ്യൻ ചൊല്ലുണ്ടു്. ആ നാട്ടിലെ വേട്ടപ്പക്ഷിയാണു് ഫാൽക്കൺ. തീർച്ചയായും ഈ ചൊല്ലു് മാപ്പിളമാർക്കിടയിൽ കാണില്ല. അവർ ഇതേ ആശയം പ്രകാശിപ്പിക്കുവാൻ “കുറുക്കൻ ചത്താലും കണ്ണു് കോഴിക്കൂട്ടിൽ” എന്ന മലയാളമൊഴിതന്നെ ഉപയോഗിക്കുന്നു. കാരണം സാമൂഹികതയുടെ അടിപ്പടവായ പ്രാദേശികജീവിതാനുഭവങ്ങളിൽ നിന്നാണു് ചൊല്ലുകൾ ഉദാഹരണവും അലങ്കാരപ്രയോഗങ്ങളും സംഭരിക്കുന്നതു്. അറബികൾക്കിടയിൽ വളരെ പ്രചാരമുള്ള ഒരു ചൊല്ലാണു് “വേനലിന്റെ പരവതാനി വളരെ വിശാലമാകുന്നു” എന്നതു്. വേനലിന്റെ ദുരനുഭവങ്ങളും പരവതാനിയുടെ ഉപയോഗവും കുറഞ്ഞ കേരളത്തിൽ ഇതും പ്രചരിക്കാൻ പ്രയാസം. ഇതുപോലെ “കൊമ്പുകളന്വേഷിക്കുന്ന ഒട്ടകത്തിനു് ഉള്ള കാതും ചേതമാകുന്നു” എന്നു് അറബികൾ പറയാറുണ്ടു്. ആ ആശയം മലയാളികൾക്കും പ്രകാശിപ്പിക്കേണ്ടിവരും. പക്ഷേ, അതിനു് ഇക്കാണുന്ന ഉദാഹരണം പറ്റില്ല. പകരം “കടിച്ചതും ഇല്ല, പിടിച്ചതും ഇല്ല” എന്നാണു് നമ്മുടെ പ്രയോഗം.

എങ്കിലും ഓരോ സമൂഹത്തിലും സ്വന്തം സംസ്കാരത്തോടും സാംസ്കാരികചരിത്രത്തോടും ഉള്ള ഗാഢബന്ധത്തിൽ നിന്നു് ചൊല്ലുകൾ ഉരുവം കൊള്ളാതെ നിവൃത്തിയില്ല. ലേഖനാരംഭത്തിൽ കൊടുത്ത “ബദറിൽ ഇബ്ലീസ് ഇറങ്ങിയപോലെ” എന്ന ചൊല്ലു് ഇത്തരമൊന്നാണു്. ഇസ്ലാമികവിശ്വാസത്തിലെ ശൈത്താനാണു് ഇബ്ലീസ്. മുഹമ്മദ് നബി യും സഹചരന്മാരും ശത്രുക്കളോടു് ആദ്യമായി ഏറ്റുമുട്ടിയ യുദ്ധഭൂമിയാണു് ബദർ. ബദർയുദ്ധത്തിൽ നബിയുടെ ശത്രുക്കളെ സഹായിക്കാൻ വേണ്ടി നബിപക്ഷത്തുള്ള പോരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന പണി ഇബ്ലീസ് എടുത്തു എന്നാണു് വിശ്വാസം. ഗൂഢമായ വേലകളിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കുന്നവനെ കുറിക്കുവാനാണു് മേല്പറഞ്ഞ ചൊല്ലു് ഉപയോഗിക്കുന്നതു്. ഇസ്ലാമികചരിത്രത്തോടു രക്തബന്ധമുള്ള മറ്റൊരു ചൊല്ലു് കേൾക്കൂ: “ബദർ മുഴുവൻ പാടിക്കേട്ടിട്ടും അബൂജാഹിൽ ദീനിൽ കൂടിയോ എന്നു് ചോദിച്ചപോലെ”. അബൂജാഹിൽ മുഹമ്മദ് നബിയുടെ മുഖ്യശത്രുവാണു്; ബദറിൽ കൊല്ലപ്പെട്ടു; അദ്ദേഹം കൊല്ലപ്പെട്ടതോടെ ബദർ നബിക്കു് കീഴടങ്ങി എന്നു് ചരിത്രം. ഈ കഥ വിവരിക്കുന്ന പാട്ടു് മുഴുവൻ പാടിക്കേട്ടിട്ടും അബൂജാഹിൽ നബിയുടെ മതത്തിൽ കൂടിയോ എന്ന ചോദ്യം അജ്ഞത കാണിക്കുന്നു. “രാമായണം മുഴുവൻ പാടിക്കേട്ടിട്ടും രാമൻ സീതയ്ക്കെപ്പടി?” എന്ന ചൊല്ലിനു് സമാന്തരമായി നിലനില്ക്കുന്നതാണിതു്.

സാംസ്കാരിക സവിശേഷതകൊണ്ടു് വന്നുചേരുന്ന ഇത്തരം സമാന്തരശൈലികൾ പലതുണ്ടു്. “കൊല്ലക്കടയിൽ തൂശി വില്ക്കുക” എന്നതിനു് ബദലായി “ബസറയിലേക്കു് കാരക്ക കയറ്റുക” എന്നാണു് മാപ്പിളമാർ പറയുന്നതു്. ഇന്നത്തെ ഇറാക്കിലെ തുറമുഖമായ ബസറയിൽനിന്നാണു് കേരളതീരത്തേക്കു് കാരക്ക (ഈത്തപ്പഴം) വരുന്നതു് എന്നറിഞ്ഞിരുന്നാലേ ഇതിന്റെ സാരസ്യം വ്യക്തമാവൂ.

വേറെ ഉദാഹരണങ്ങൾ:

  1. മുലപ്പാലിൽ കിട്ടിയതു് ഖബറിലേ മാറൂ—ചൊട്ടയിലെ ശീലം ചുടലവരെ (ശീലത്തിന്റെ ബലം)
  2. അലിഫ് ബാ അറിയാത്തവൻ—ഹരിശ്രീ അറിയാത്തവൻ (അജ്ഞൻ).
  3. പള്ളിയിൽ ഈച്ച പോയതുപോലെ—ആനവായിൽ അമ്പഴങ്ങ (നിസ്സാരം)
  4. കുന്നു് കുലുങ്ങിയാലും കുഞ്ഞാച്ചി കുലുങ്ങൂല്ല—പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല (സ്ഥിരചിത്തത)
  5. അലീസ വെരകിയതുപോലെ—അവിയൽ പരുവം (അവ്യസ്ഥ)
ഒരേ ആശയം, സാഹചര്യം വ്യത്യസ്തം. മാപ്പിളമാർക്കു് ചുടലയില്ല. പകരമുള്ളതു് ഖബർ ആണു്; ഹരിശ്രീയില്ല, പകരം അലിഫ്-ബാ; ആനവായിലെ അമ്പഴങ്ങയെക്കാൾ അവർക്കു് പരിചയമുള്ളതു് പള്ളിയിലെ ഈച്ചയെയാണു്; കേളൻ എന്ന പേരിനോടുള്ളതിനേക്കാൾ അടുപ്പം കുഞ്ഞാച്ചി എന്ന പേരിനോടാണു്; അവരുടെ പാചകത്തിൽ അവിയൽ ഇല്ല; അലീസയുണ്ടു്—നിത്യജീവിതത്തോടു് ഈ ചൊല്ലുകൾക്കുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ഇവിടെക്കാണാം.

മാപ്പിളച്ചൊല്ലുകളുടെ മറ്റൊരു പ്രത്യേകത അവയിൽ ധാരാളമായിക്കാണുന്ന അറബിപദസ്വാധീനമാണു്. മാപ്പിളമാരുടെ വാമൊഴിയിൽ നടപ്പുള്ള മിക്ക അറബിവാക്കുകളും സ്വാഭാവികമായി ഇവിടെയും കടന്നുവരുന്നു.

ഉദാഹരണം:

  1. കണ്ണകന്നാൽ ഖൽബകന്നു (ഖൽബ്—ഹൃദയം)
  2. തർക്കത്തിനു് ബർക്കത്തില്ല (ബർക്കത്ത് = ദൈവാനുഗ്രഹം)
  3. ബഖീലിന്റെ കാശ് വൈദ്യന് (ബഖീൽ = ലുബ്ധൻ)
  4. പൈച്ചാൽ പന്നിയിറച്ചിയും ഹലാൽ (ഹലാൽ = അനുവദനീയം)
  5. ഫക്കീർ സുൽത്താനായാലും തെണ്ടലു് മാറ്റൂല (ഫക്കീർ = പിച്ചക്കാരൻ)
മലയാളം തീരെ ചേരാതെ അറബിഭാഷ മാത്രമുള്ള ചൊല്ലുകളും അപൂർവ്വമായി ഉണ്ടു്.
  1. തവക്കൽത്തു അലള്ളാ—അല്ലാഹുവിനെ ഭരമേല്പിച്ചു.
  2. ഖലക്കസ്സമാവാത്തി—എല്ലാം കുഴഞ്ഞുമറിഞ്ഞു.
മുകളിൽ കാണുന്ന ഉദാഹരണത്തിലെ ‘ഖലക്കസ്സമാവാത്തി’ എന്ന പ്രയോഗത്തിനു് ‘ആകാശങ്ങളെ സൃഷ്ടിച്ചു’ എന്നാണു് അറബിയിൽ അർത്ഥം. വേദഗ്രന്ഥമായ ഖുർആനിലെ പ്രയോഗമാണതു്. പക്ഷേ, ആ ശബ്ദങ്ങളുടെ ചേരുവകൊണ്ടു് തോന്നാനിടയുള്ള മട്ടിൽ ‘എല്ലാം കുഴഞ്ഞുമറിഞ്ഞു’ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതാണു്. മുഖ്യമായ ഉദ്ദേശ്യം തമാശയാണുതാനും. സംസ്കൃതത്തിൽ ‘ചോദിച്ചു’ എന്നു് അർത്ഥമുള്ള ‘പപ്രച്ഛ’ എന്ന പദം പാറിപ്പറന്നതു് എന്ന അർത്ഥത്തിൽ (ഉദാ: ‘തലമുടിയൊക്കെ പപ്രച്ഛയായി’) മലയാളത്തിലെ ശൈലിയായിത്തീർന്നതുപോലെയാണു് ഇതു്.

മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുർആന്റെ നേരിട്ടുള്ള സ്വാധീനം പ്രകടിപ്പിക്കുന്ന ചില മാപ്പിളച്ചൊല്ലുകളുണ്ടു്.

മാതൃക:

  1. അസ്ഹാബുൽകഹ്ഫിന്റെ ഉറക്കം—ഖുർആനിലെ ‘ഗുഹ’ എന്നു പേരായ പതിനെട്ടാം അധ്യായത്തിൽ ഒരുകൂട്ടം യുവാക്കൾ മുന്നൂറിലധികം കൊല്ലം ഉറങ്ങിയ കഥ പറയുന്നുണ്ടു്. അവരെ ഗുഹാവാസികൾ (അസ്ഹാബുൽ കഹ്ഫ്) എന്നു വിളിക്കുന്നു. കുംഭകർണന്റെ ഉറക്കം, റിപ്വാൻ വിങ്കിളിന്റെ ഉറക്കം എന്നെല്ലാമുള്ള ശൈലികൾക്കു് സമാന്തരമായി മാപ്പിളമാർ പറയാറുള്ളതു്. ‘അസ്ഹാബുൽകഹ്ഫിന്റെ ഉറക്കം’ എന്നാണു്.
  2. ഖാറൂന്റെ പൊന്നു്—ഖുർആൻ ഇരുപത്തെട്ടാം അധ്യായത്തിൽ അഹങ്കാരിയായ ഖാറൂൻ എന്ന ധനാഢ്യന്റെ പതനത്തിന്റെ ചരിത്രം വിവരിക്കുന്നു. ഇന്നു് മാപ്പിളമാർ ‘നിഷ്ഫലം’ എന്ന ആശയം പ്രകടിപ്പിക്കുവാൻ ‘ഖാറുന്റെ പൊന്നു്’ എന്നു പറയുന്നു.
ഏതു ചൊൽപാരമ്പര്യത്തിലും കാണുന്ന സാമൂഹ്യവിമർശനം ഇവിടെയും കാണുന്നതു് സ്വാഭാവികം. ഒക്കത്തു കാശുണ്ടെങ്കിൽ തക്കത്തിൽ കച്ചോടം ചെയ്യാം. കൈയിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മയും അപ്പം തരും, അച്ചാരം കിട്ടിയാൽ അമ്മായിനേം കെട്ടും, ഓതിയോതി മൊല്ലയായി; പിന്നെ സൊല്ലയായി, ആയിരം എലിയെത്തിന്ന പൂച്ച ഹജ്ജിനു പോയി—ഈ സ്വഭാവമുള്ള മൊഴികൾ നിരവധി.

മതവിശ്വാസവും പൗരോഹിത്യവും വിമർശിക്കപ്പെടുന്ന ചൊല്ലുകൾ ഇക്കൂട്ടത്തിൽ കാണുകയില്ലെന്നു് തോന്നാം. സംഗതി അങ്ങനെയല്ല. മാപ്പിളമാരുടെ ഫലിതവാസനയും വിമർശനബോധവും ചൊല്ലുകളിൽ ആ ഇനത്തിനും ഇടം നല്കിയിട്ടുണ്ടു്.

ചില ഉദാഹരണങ്ങൾ നോക്കാം:

  1. പള്ളിയിലെ കാര്യം അള്ളാക്കറിയാം.
  2. പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കണം.
  3. ഓതാൻപോയി, ഉള്ള പുത്തിയും പോയി.
  4. മുസ്ല്യാരുടെ കുന്തം ചാച്ചും ചെരിച്ചും വെക്കാം.
  5. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടു ബാപ്പ പള്ളിയിൽ പോയിട്ടില്ല.
ഈ ചൊല്ലുകളുടെ എടുത്തുപറയേണ്ട മറ്റൊരു നേട്ടം അവയുടെ ഫലിതബോധമാണു്. സാമാന്യമായിത്തന്നെ പറയാം: ഏതു സമൂഹത്തിന്റെയും പഴമൊഴിയും ശൈലിയും വാമൊഴിരീതിക്കെന്നതുപോലെ അതിന്റെ നർമബോധത്തിനും ഉദാഹരണമായിരിക്കും. എങ്കിലും മാപ്പിളച്ചൊല്ലുകളിൽ നർമത്തിനു് കൂടുതൽ സാധ്യതയുണ്ടു്. ദുരിതാനുഭവങ്ങൾകൂടി രസമാക്കി മാറ്റുന്ന അപൂർവവിദ്യ ഇവിടെ ഇടയ്ക്കിടെ പ്രവർത്തിക്കുന്നു. ‘ആപത്തുവരുമ്പോൾ കൂട്ടത്തോടെ’ എന്ന ആശയം ‘മുസീബത്തിന്റെ നായ മൂത്താപ്പേനേം കടിച്ചു്’ എന്ന ചൊല്ലായിട്ടാണു് ഇവർ പ്രകാശിപ്പിക്കുന്നതു്. ‘മുസീബത്ത്’ എന്ന അറബി പദത്തിനു് ആപത്തു് എന്നർത്ഥം. ആപത്തിനെ ഇവിടെ ഒരു നായയായി സങ്കല്പിച്ചിരിക്കുന്നു. മാത്രമോ അതു് എല്ലാവരേയും കടിച്ചതുപോരാഞ്ഞിട്ടു് മൂത്താപ്പയെക്കൂടി കടിച്ചു എന്നു് അതിശയോക്തിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. കഷ്ടപ്പാടിനു് ‘ഹലാക്ക്’ (നാശം) എന്നു് പറയും. പക്ഷേ, അതു പറയാറ് “ഹലാക്കിന്റെ അവിലുംകഞ്ഞി” എന്നാണു് ദുരിതത്തെ അവിലിന്റെ കഞ്ഞിയായി രൂപണം ചെയ്തിരിക്കുകയാണു്. (അവിലു്, തേങ്ങ, ശർക്കര, ഉള്ളി എന്നിവ പച്ചവെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന പാനീയമാണു് അവിലും കഞ്ഞി). ദുസ്സഹമായ പീഡാനുഭവങ്ങളുടെ അനന്തരഫലത്തെ മാപ്പിളച്ചൊല്ലു് കോലം മാറ്റിയിരിക്കുന്നതു് നോക്കൂ: “ഉമ്മ തന്ന മുലപ്പാലു് കക്കിപ്പോകും”. മുസ്ലിംവിശ്വാസത്തിലെ ഒടുവുനാൾ (ഡൂംസ്ഡേ) ആണു് ഖിയാമം. ഖിയാമംനാൾ, ഖിയാമത്ത് നാൾ എന്നൊക്കെ പറയും. പക്ഷേ, പറഞ്ഞ അവധി പലവട്ടം മാറിപ്പോയാൽ ഉടനെ മാപ്പിളമാർ ചോദിക്കും: “ഇനിയെന്നാ, ഖിയാമം ഒന്നാം തീയതിയോ?” നിരവധി കഷ്ടാനുഭവങ്ങൾ നിറഞ്ഞ ദീർഘദീർഘമായ ഒറ്റനാളാണു് ഖിയാമം എന്നു വിശ്വാസം. എങ്കിലും ആ വാക്കുവെച്ചും ഇവിടെ തമാശ ഉണ്ടാക്കിയിരിക്കുന്നു.

മാപ്പിളജീവിതത്തിന്റെ മൂല്യബോധവും സാംസ്കാരിക പാഠങ്ങളും രേഖപ്പെടുത്തുന്ന പഴമൊഴികൾ ആ സാമൂഹികതയുടെ പ്രത്യേകതകളിലേക്കുള്ള നടപ്പാതകളാണു്:

  1. വാക്കു മാറിയാൽ വാപ്പ മാറി.
  2. ഹംക്കുവാക്കു് ചെവിക്കു പുറത്തു്.
  3. ബൈച്ചോനറിയില്ല, പൈച്ചോന്റെ പൈപ്പ്.
  4. വായ് കീറിയവർക്കു് രിസ്ക്കുണ്ടു് (രിസ്ക്കു് = ഭക്ഷണം)
  5. അരിശമുള്ളേടത്തേ പിരിശമൂള്ളു. (പിരിശം = പ്രിയം)
  6. ഒരുമയ്ക്കു് ഒമ്പതു് ബർക്കത്ത്. (ബർക്കത്ത് = ദൈവാനുഗ്രഹം)
  7. ബർക്കത്ത് കെട്ടവൻ തൊട്ടതെല്ലാം ഹലാക്ക്. (ബർക്കത്ത് കെട്ടവൻ = ദൈവാനുഗ്രഹമില്ലാത്തവൻ, ഹലാക്ക് = നാശം)
  8. പള്ളിയിലിരുന്നാൽ പള്ളേലു് പോകൂലാ.
  9. വീട്ടിൽ വിളക്കു കത്തിച്ചിട്ടുമതി പള്ളിയിൽ വിളക്കു കത്തിക്കാൻ
  10. ബീവി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം. (ബീവി = ഉന്നതകുലജാത, വെള്ളാട്ടി = അടിമസ്ത്രീ).
മേൽകാണിച്ച ചൊല്ലുകളിലേക്കു് ഒന്നുകൂടി മടങ്ങിച്ചെല്ലാം: “വാക്കു മാറിയാൽ വാപ്പ മാറി” എന്ന ചൊല്ലു് ഒന്നപഗ്രഥിച്ചു നോക്കൂ. ‘വാപ്പ’ (പിതാവു്) എന്ന കഥാപാത്രത്തിനു് പ്രസക്തിയും പ്രാധാന്യവും ഉള്ള മക്കത്തായത്തിന്റെ പ്രതിഫലനം ഇവിടെയുണ്ടു്. പറഞ്ഞ വാക്കിനു് ‘വ്യവസ്ഥയും വെള്ളിയാഴ്ചയും’ വേണമെന്ന നിർബന്ധവും ഉണ്ടു്. ഇതു് ആ സമൂഹത്തിന്റെ മൂല്യബോധത്തെയെന്നപോലെ സാമ്പത്തികഘടനയെയും സൂചിപ്പിക്കുന്നു. കേരളം സാമാന്യമായി കാർഷികജീവിതരീതിയാണു് തുടരുന്നതെങ്കിലും ഇവിടത്തെ മുസ്ലിംകൾ പൊതുവിൽ കച്ചവടക്കാരാണു്. അവരുടെ ‘കുലത്തൊഴിൽ’ കച്ചവടമാണെന്നു പറയാം. ആ കുലവൃത്തി മുഖ്യമായും നിലനിൽക്കുന്നതു് വാക്കു പാലിക്കുന്നതിലൂടെയാണു്. കൃഷിക്കാരനു് ആവശ്യമുള്ളതിലധികം കച്ചവടക്കാരനു് അതു് ആവശ്യമുണ്ടല്ലോ. അതായതു് ഈ ചൊല്ലു് മാപ്പിളമാരുടെ ദായക്രമത്തെയും ജീവിതവൃത്തിയെയും മൂല്യസങ്കല്പത്തെയും ഒരേസമയം ആവിഷ്ക്കരിക്കുന്നു എന്നർത്ഥം.

ഒരുമയ്ക്കു് ഒമ്പത് ബർക്കത്ത്—കൂട്ടായ്മയിൽ അഗാധമായ താല്പര്യമുള്ള ജനവിഭാഗമാണു് മുസ്ലിംകൾ. ‘ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം’ എന്ന മട്ടിൽ ഈ ആശയം മലയാളത്തിൽ വേറെ രീതിയിൽ പ്രകാശിതമായിട്ടുണ്ടു്. പക്ഷേ, ഇവിടെ ബർക്കത്ത് (ദൈവാനുഗ്രഹം) എന്നൊരു മാനം കൂടുതലായുണ്ടു്. മുസ്ലിംകളുടെ മതവിശ്വാസത്തിന്റെ മറ്റൊരു സൂചകമായി ഈ മാനം കാണണം. ‘ബർക്കത്തു കെട്ടവൻ തൊട്ടതെല്ലാം ഹലാക്ക്’, ‘വായ് കീറിയവർക്കു് രിസ്ക്കുണ്ടു്’ എന്നീ ചൊല്ലുകളിലും ദൈവവിശ്വാസത്തിന്റെ സാന്നിദ്ധ്യം കാണുന്നു.

പള്ളിയിലിരുന്നാൽ പള്ളേൽ പോകൂലാ, ബീവി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം തുടങ്ങിയ ചൊല്ലുകളിൽ മുസ്ലിം മനസ്സിന്റെ പ്രായോഗികജ്ഞാനം വിജയിച്ചരുളുന്നു. പാരത്രിക ജീവിതത്തോടൊപ്പം ഐഹികജീവിതത്തെയും പരിഗണിക്കുന്ന അവരുടെ മതപാരമ്പര്യം പ്രായോഗികതയ്ക്കു് എന്നും ഊന്നൽ നല്കിയിട്ടുണ്ടു്.

അവസാനമായി, വളരെ പ്രധാനപ്പെട്ട ഒരു സംഗതി: പ്രാദേശികജീവിതവുമായി ബന്ധപ്പെട്ട അറേബ്യൻ ചൊല്ലുകൾ പരിഭാഷാരൂപത്തിലോ അനുകരണരൂപത്തിലോ മാപ്പിളച്ചൊല്ലുകൾക്കിടയിൽ കാണുന്നില്ലെന്നു് പറഞ്ഞു. സാംസ്കാരികസവിശേഷതകളിൽ നിന്നു് ഊറിവരുന്ന ചൊല്ലുകൾ ആ മട്ടിൽ പരിഭാഷയോ അനുകരണമോ ആണോ? ഇവിടെ കാണുന്ന അമ്മാതിരി ശൈലികൾ അറബിനാടുകളിൽ ഉണ്ടോ?

കൃത്യമായി പറയാൻ പ്രയാസം. എന്റെ പരിമിതമായ അന്വേഷണത്തിൽ ഒന്നും കണ്ടുകിട്ടുകയുണ്ടായില്ല. Arabic and Islamic Proverbs (Paul Lunde and Justin Wintle: Rupa and Co. Delhi: 1989) എന്ന ഗ്രന്ഥം മുഴുവൻ പരതിയിട്ടും അത്തരം ചൊല്ലുകൾ കണ്ടെത്താനായില്ല. ഉദാഹരണത്തിനു് ‘ബദറിൽ ഇബ്ലീസ് ഇറങ്ങിയപോലെ’ എന്നൊരു ചൊല്ലു് ‘ബദർ’ എന്ന സ്ഥലം ഉൾപ്പെടുന്ന അറേബ്യയിലെ മൊഴികളിൽ കണ്ടില്ല. ഇതിനു് കാരണമെന്താവാം? ബദർയുദ്ധചരിതം കേരളീയ മുസ്ലിംകൾക്കിടയിൽ വാമൊഴിയിലെ സജീവസാന്നിദ്ധ്യമായിത്തീർന്നതുപോലെ അറേബ്യയിൽ ആയിത്തീർന്നില്ല എന്നതായിരിക്കുമോ? ആവാം. ‘ഖലക്കസ്സമാവാത്തി’ (എല്ലാം കുഴഞ്ഞുമറിഞ്ഞു) എന്ന പ്രയോഗം അവിടെ കാണാത്തതു് സ്വാഭാവികം. അറബികൾക്കു് ആ വാക്കുകളുടെ കൃത്യമായ അർഥം അറിയാമല്ലോ. ശൈലികളുടെ പ്രാദേശിക സാമൂഹ്യബന്ധത്തിനു് ഈ വസ്തുതയും അടിവരയിടുന്നു.

മതവിശ്വാസവും സാംസ്കാരികപാരമ്പര്യവും പ്രാദേശികജീവിതാവസ്ഥയും ശൈലികൾക്കു് രൂപം നല്കുന്നതെങ്ങനെ എന്ന അന്വേഷണത്തെ മേൽ വിശദീകരിച്ച ഉദാഹരണങ്ങൾ സഹായിക്കും എന്നാണു് എന്റെ പ്രതീക്ഷ.

മാപ്പിളപ്പാട്ടു്, മാപ്പിളഫലിതം, മാപ്പിളക്കലകൾ തുടങ്ങിയ കലാവിഷ്കാരങ്ങൾപോലെ മാപ്പിളച്ചൊല്ലുകളും ഇവിടത്തെ മുസ്ലിംകൾ കേരളീയജിവിതത്തോടു് പുലർത്തിവരുന്ന ബന്ധത്തിന്റെ ചില പ്രത്യേകതകളിലേക്കു് വിരൽചൂണ്ടുന്നു.[1]

മാതൃഭൂമി റംസാൻ സപ്ലിമെന്റ്: 22 ജനുവരി 1997.

കുറിപ്പുകൾ

[1] ഗവേഷകനായ എൻ. കെ. എ. ലത്തീഫ് (കൊച്ചി) മാപ്പിളമാരുടെ പഴമൊഴികളും ശൈലികളും ശേഖരിച്ചുവരുന്നുണ്ടു്. അദ്ദേഹത്തിന്റെ ‘കച്ചവടശൈലി’, ‘മാപ്പിളശൈലി’ എന്നീ പുസ്തകങ്ങളിൽ അത്തരം കുറേ ശൈലികൾ ചേർത്തിരിക്കുന്നു. ഈ ലേഖനത്തിൽ കൊടുത്ത ഉദാഹരണങ്ങളിൽ മിക്കതും ലത്തീഫിന്റെ ‘മാപ്പിളശൈലി’ (എൻ. ബി. എസ്. കോട്ടയം, 1994) എന്ന പുസ്തകത്തിൽനിന്നെടുത്തതാണു്.

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Mappilachollukal (ml: മാപ്പിളച്ചൊല്ലുകൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Mappilachollukal, എം. എൻ. കാരശ്ശേരി, മാപ്പിളച്ചൊല്ലുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rest at the creek, a painting by Albert Venus (1842–1871). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.