SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Woman_at_a_Well.jpg
Village scene, a painting by David Teniers the Younger (1610–1690).
നാ­ട്ടാ­ചാ­ര­ങ്ങ­ളും മു­സ്ലിം­ക­ളും
എം. എൻ. കാ­ര­ശ്ശേ­രി

ആ സു­ന്ദ­രി­ക്കു വേ­ണ്ടി ചേല ഇ­റ­ങ്ങി­വ­ന്നു. അവൾ അ­തി­ന്റെ ഒരു ത­ല­കൊ­ണ്ടു് ഏ­റാ­പ്പു് കെ­ട്ടി; മ­റു­ത­ല­കൊ­ണ്ടു് നെ­റു­കു് മ­റ­ച്ചു. അ­വ­ളു­ടെ മാറിൽ പ­ച്ച­ച്ചു­ണ­പ്പു് വീണു. ആ പെൺ­കി­ടാ­വു് നെ­റ്റി­യിൽ മാ­ണി­ക്ക പൊൻ­കു­റി­തൊ­ട്ടു; ഇ­രു­ക­ണ്ണി­ലും സു­റു­മ­യെ­ഴു­തി; ക­ഴു­ത്തിൽ ക­ല്ലു­മാ­ല­യ­ണി­ഞ്ഞു; മു­ടി­യിൽ പൂ­ണാ­രം ചൂടി; കൈയിൽ ത­ങ്ക­വ­ള­ക­ളും പത്തു വി­ര­ലി­ലും പൊൻ­മോ­തി­ര­ങ്ങ­ളും ഇട്ടു. അരയിൽ ത­ങ്ക­ത്തിൽ പണിത അ­ര­ഞ്ഞാ­ണം കെ­ട്ടി. കാലിൽ ക­ന­ക­ചി­ല­മ്പ­ണി­ഞ്ഞു. ഒ­രു­ക്കം പൂർ­ത്തി­യാ­യ­പ്പോൾ അ­വൾ­ക്കു­വേ­ണ്ടി ഒരു കൊട്ട ഇ­റ­ങ്ങി­വ­ന്നു. മാ­ണി­ക്ക­ക്ക­ല്ലു­കൾ നി­റ­ഞ്ഞ കൊ­ട്ട­യെ­ടു­ത്തു അവൾ ‘ത­ല­മു­ക­ളിൽ’ ക­യ­റ്റി. അ­വ­ളു­ടെ ഒ­ളി­വാൽ വാ­ന­ങ്ങൾ ല­ങ്കു­ക­യാ­യി… സ്വർ­ഗ്ഗ­ത്തിൽ നി­ന്നു് അവൾ പു­റ­പ്പെ­ടു­ക­യാ­ണു്.

ആ സു­ന്ദ­രി ഭൂ­മി­യി­ലേ­ക്കു് ഇ­റ­ങ്ങി­വ­രി­ക­യാ­ണു്. അവൾ മ­ക്കാ­ദേ­ശ­ത്തു് വ­ന്നി­റ­ങ്ങി. ആ ‘മ­ല­ങ്കു­റ­ത്തി­പ്പെ­ണ്ണു്’ ന­ട­ക്കു­മ്പോൾ ചി­ച്ചിൽ എ­ന്നും ചിൽ ചിൽ എ­ന്നും കാ­ല്പ­ട­ത്തി­ന്റെ ഒലി മു­ഴ­ങ്ങു­ന്നു. മ­ക്ക­ത്തെ പ­ള്ളി­യിൽ പ്രാർ­ത്ഥ­ന ക­ഴി­ഞ്ഞു് വി­ശ്ര­മി­ക്കു­ക­യാ­യി­രു­ന്ന വീ­ര­പ­രാ­ക്ര­മി­യാ­യ ഇമാം അലി ആ ശബ്ദം കേ­ട്ടു് പി­ന്തി­രി­ഞ്ഞു നോ­ക്കി­പ്പോ­യി. അവൾ ആ വീ­ര­നോ­ടു് പ്ര­വാ­ച­ക­പു­ത്രി ഫാ­ത്തി­മ­യു­ടെ സൗ­ന്ദ­ര്യ­ത്തെ­യും ആ­രോ­ഗ്യ­ത്തെ­യും വാ­ഴ്ത്തി­പ്പാ­ടി:

“കു­റ­ത്തി ഞാനും ഒന്നു

പെ­റ്റാൽ പ­ത്തു­പെ­റ്റ മേനി

ഫാ­ത്തി­മാ­ബി പത്തു

പെ­റ്റാൽ ഒ­ന്നു­പെ­റ്റെ­മേ­നി”

പി­ന്നെ കു­റ­ത്തി അ­വി­ട­ന്നും മു­ന്തി ന­ട­കൊ­ണ്ടു. അവൾ ‘ഓരടി ന­ട­ക്കു­മ്പോൾ ഈരടി പ­റ­ക്കു­ക­യാ­ണു്. അ­ങ്ങ­നെ മ­ല­ങ്കു­റ­ത്തി പൂമാൻ ന­ബി­യു­ടെ മകളായ ഫാ­ത്തി­മാ­ബി­യു­ടെ അ­ടു­ത്തു് ചെ­ന്നു് സ്വയം പ­രി­ച­യ­പ്പെ­ടു­ത്തി: ‘ക­ഴി­ഞ്ഞ­തും ഇനി ക­ഴി­യാ­നു­ള്ള­തും മ­രി­പ്പും പി­റ­പ്പും പ­റ­യു­ന്ന­വ­ളാ­ണു് ഞാൻ. കൈ­നോ­ക്കി ല­ക്ഷ­ണം പ­റ­യു­ന്ന കു­റ­ത്തി­യാ­ണു് ഞാൻ’ പൂ­മ­ല­രാ­യ ഫാ­ത്തി­മ­യു­ടെ കൈ­നോ­ക്കി ഇമാം അലി അവളെ കെ­ട്ടു­മെ­ന്നും അ­വർ­ക്കു് ഇ­ന്ന­യി­ന്ന പേ­രു­ക­ളാ­യ മക്കൾ പി­റ­ക്കു­മെ­ന്നും കു­റ­ത്തി വർ­ണി­ച്ചു­പ­റ­ഞ്ഞു.

ഈ കു­റ­ത്തി ആ­രെ­ന്നോ? ഇ­സ്ലാം മ­ത­വി­ശ്വാ­സ­മ­നു­സ­രി­ച്ചു് മ­ല­ക്കു­ക­ളു­ടെ നേ­താ­വാ­യി ആ­ദ­രി­ക്ക­പ്പെ­ട്ടു­വ­രു­ന്ന ജി­ബ്രീൽ! അ­ല്ലാ­ഹു­വി­ന്റെ പ്ര­ത്യേ­ക ‘ക­ല്പ­ന­പ്ര­കാ­ര’മാണു് ആ മ­ല­ക്കു് ഇ­ങ്ങ­നെ ഒരു മ­ല­ങ്കു­റ­ത്തി­യാ­യി വേഷം പൂ­ണ്ട­ത­ത്രേ!

മ­ല­ബാ­റിൽ ഏറെ പ്ര­ചാ­ര­മു­ള്ള പ­ഴ­യൊ­രു മാ­പ്പി­ള­പ്പാ­ട്ടു് തെ­ളി­മ­ല­യാ­ള­ത്തിൽ ല­ളി­ത­മ­ധു­ര­മാ­യി ആ­ഖ്യാ­നം ചെയ്ത ഒരു കൊ­ച്ചു ക­ഥ­യു­ടെ ഏ­ക­ദേ­ശ­പ­രാ­വർ­ത്ത­ന­മാ­ണു് മു­ക­ളിൽ ചേർ­ത്ത­തു്. ഇ­തി­നു് ‘കു­റ­ത്തി­പ്പാ­ട്ടു്’ എ­ന്നു് പേരു്.

പ്ര­വാ­ച­ക­ന്റെ പി­തൃ­വ്യ­പു­ത്ര­നും ശൂ­ര­നു­മാ­യ അലി പ്ര­വാ­ച­ക പു­ത്രി­യും സു­ന്ദ­രി­യു­മാ­യ ഫാ­ത്തി­മ­യെ ദൈ­വ­നി­ശ്ച­യ­പ്ര­കാ­രം വി­വാ­ഹം ചെ­യ്തു എന്ന ആ­ശ­യ­ത്തി­ന്റെ ആ­ല­ങ്കാ­രി­ക­മാ­യ ഒ­രാ­വി­ഷ്കാ­രം മാ­ത്ര­മാ­ണി­തു്. പക്ഷേ, ആ വർ­ണ്ണ­ന­യിൽ എ­വി­ടെ­യും കാ­ല­ത്തി­ന്റെ­യോ ദേ­ശ­ത്തി­ന്റെ­യോ അ­പ­രി­ചി­ത­ത്വം നി­ങ്ങൾ­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നി­ല്ല. അ­ന്ത­രീ­ക്ഷം തീർ­ത്തും കേ­ര­ളീ­യ­മാ­ണു്. സ്വർ­ഗ­ത്തിൽ വെ­ച്ചു് ആ കു­റ­ത്തി വേഷം അ­ണി­യു­മ്പോൾ കുറി തൊ­ടു­വാൻ­കൂ­ടി മ­ല­ക്കു് മ­റ­ന്നു­പോ­വു­ന്നി­ല്ല! കൈ­നോ­ക്കി ഫലം പ­റ­യു­ന്ന­തിൽ വി­ശ്വ­സി­ക്കു­വാൻ പാ­ടു­ണ്ടോ എന്ന മ­ത­ചി­ന്ത പ്ര­സ്തു­ത­ര­ച­ന­യു­ടെ ഏ­ഴ­യ­ല­ത്തെ­ങ്ങും ചെ­ന്നി­ട്ടി­ല്ല.

ഈ സ­ന്ദർ­ഭ­ത്തിൽ ഓർ­ക്കാ­വു­ന്ന ‘കു­പ്പി­പ്പാ­ട്ടു്’, ‘പ­ക്ഷി­പ്പാ­ട്ടു്’ തു­ട­ങ്ങി ഇ­ത്ത­രം മാ­പ്പി­ള­പ്പാ­ട്ടു­കൾ വേ­റെ­യു­മു­ണ്ടു്.

‘കു­പ്പി­പ്പാ­ട്ടി’ൽ ഒരു സു­ന്ദ­രി കു­ളി­ക്കു­മ്പോൾ പൊ­യ്ക­യു­ടെ തീ­ര­ത്തു­ള്ള വ­ലി­യൊ­രു മ­ര­ത്തി­നു് മ­റ­ഞ്ഞു­നി­ന്നാ­ണു് ‘ക­ള്ള­പ്പു­രു­ഷൻ’ അ­വ­ളു­ടെ സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കു­ന്ന­തു്—മ­രു­ഭൂ­മി­യി­ലെ ച­രൽ­ക്ക­ല്ലും പാ­റ­ക്കെ­ട്ടു­ക­ളും നി­റ­ഞ്ഞ കു­ന്നു­കൾ­ക്കു ന­ടു­വിൽ വ­ര­ണ്ടു­കി­ട­ക്കു­ന്ന ഒരു താ­ഴ്‌­വാ­ര­മാ­യ മ­ക്ക­യിൽ ഈ കഥ ന­ട­ക്കു­ന്നു എ­ന്നും പ­റ­ഞ്ഞി­രി­ക്കു­ന്നു! ‘പ­ക്ഷി­പ്പാ­ട്ടി’ലെ നാ­യ­ക­നാ­യ പ­രാ­ക്ര­മി നേ­ര­ത്തേ പറഞ്ഞ പ്ര­വാ­ച­ക­ന്റെ പി­തൃ­വ്യ­പു­ത്ര­നാ­യ അ­ലി­യാ­ണു്. ആ ക­ഥാ­ക­ഥ­ന­ത്തി­ലെ ഏതു സ­ന്ദർ­ഭ­ത്തി­ലും അ­ദ്ദേ­ഹം വ­ട­ക്കൻ­പാ­ട്ടു­ക­ളിൽ നി­ന്നു് ഇ­റ­ങ്ങി­വ­ന്ന ഒരു ചേ­കോ­നാ­ണെ­ന്നു് തോ­ന്നി­പ്പോ­വും. ഈ­ണ­ത്തി­ലും പ­ദാ­വ­ലി­ക­ളി­ലു­മു­ള്ള വ്യ­ത്യാ­സം മാ­റ്റി നിർ­ത്തി­യാൽ ആ ല­ഘു­കാ­വ്യ­ത്തി­ലെ ക­ഥ­ന­സ­മ്പ്ര­ദാ­യം വ­ട­ക്കൻ പാ­ട്ടി­നെ തീർ­ത്തും അ­നു­ക­രി­ച്ചി­രി­ക്കു­ക­യാ­ണു്.

‘മാ­പ്പി­ള­രാ­മാ­യ­ണം’ എന്ന പേരിൽ രാ­മാ­യ­ണ­ക­ഥാ­പ­രാ­മർ­ശ­ക­ങ്ങ­ളാ­യി കുറെ നാടൻ മാ­പ്പി­ള­പ്പാ­ട്ടു­ക­ളു­ണ്ടു്. രാ­മ­ന്റെ വീ­ട­രാ­യ സീ­ത­യെ­പ്പ­റ്റി­യും ശൂർ­പ്പ­ണ­ഖാ­ബീ­ബി­യെ­പ്പ­റ്റി­യും അവയിൽ റ­ങ്കു­ള്ള വർ­ണ­ന­കൾ കാണാം. സ­ങ്ക­ല്പ­ങ്ങ­ളി­ലും പ­ദാ­വ­ലി­ക­ളി­ലും മാ­പ്പി­ള­പ്പാ­ട്ടി­നെ അ­നു­സ­രി­ക്കു­ന്ന­തും ക­ഥ­ന­രീ­തി­യി­ലും ചില ഈ­ണ­വി­ശേ­ഷ­ങ്ങ­ളി­ലും വ­ട­ക്കൻ­പാ­ട്ടി­നെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന­തു­മാ­യ അനവധി മാ­പ്പി­ള­പ്പാ­ട്ടു­കൾ ഉ­ണ്ടു്.

മാ­പ്പി­ള­പ്പാ­ട്ടി­ലെ ‘ഇശൽ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ഈ­ണ­ഭേ­ദ­ങ്ങൾ­ക്കു് ര­ക്ത­ബ­ന്ധം ദ്രാ­വി­ഡ­താ­ള­ങ്ങ­ളോ­ടാ­ണു്. കാ­ലം­കൊ­ണ്ടും ദേ­ശം­കൊ­ണ്ടും ഏറെ വ്യ­ത്യാ­സ­പ്പെ­ട്ടു­നിൽ­ക്കു­ന്ന കഥകൾ പ­റ­യു­മ്പോ­ഴും അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യി­ലും വർ­ണ്ണ­ന­ക­ളി­ലും അ­ല­ങ്കാ­ര­പ്ര­യോ­ഗ­ങ്ങ­ളി­ലു­മെ­ല്ലാം മാ­പ്പി­ള­പ്പാ­ട്ടു­കൾ സം­സ്കൃ­ത­ത്തി­ലേ­യും മ­ണി­പ്ര­വാ­ള­കൃ­തി­യി­ലേ­യും വർ­ണ­ന­ക­ളു­ടെ സ്വാ­ധീ­നം വ­ഹി­ച്ചു­നിൽ­ക്കു­ന്നു—വിഷയം യു­ദ്ധ­മോ, സ്ത്രീ­ശ­രീ­ര­മോ, പ്ര­ണ­യ­ചേ­ഷ്ട­യോ, ദൈ­വ­ഭ­ക്തി­യോ എ­ന്താ­യാ­ലും: യു­വ­കോ­മ­ള­നാ­യ ബ­ദ്റുൽ­മു­നീ­റി­ന്റെ മു­ഖ­ശോ­ഭ വർ­ണി­ക്കു­മ്പോൾ ‘താ­മ­ര­പൂ­ക്കും മു­ഖ­ത്തെ­ക­ണ്ടാൽ’ എ­ന്നു് മോ­യിൻ­കു­ട്ടി­വൈ­ദ്യർ. ഇച്ച അ­ബ്ദുൽ­ഖാ­ദർ മ­സ്താൻ ഭ­ക്തി­യു­ടെ ല­ഹ­രി­യിൽ ഹൈ­ന്ദ­വ­ദൈ­വ­ങ്ങ­ളു­ടെ പേ­രു­ചൊ­ല്ലി അ­ല്ലാ­ഹു­വി­നെ പ­രാ­മർ­ശി­ക്കു­ന്ന പാ­ട്ടു­കൾ പാ­ടി­യി­ട്ടു­ണ്ടു്.

പാ­ര­മ്പ­ര്യ­ത്തി­ന്റെ­യും ജീവിത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ­യും ശക്തി!

ശകുനം, ജാതകം, ജ്യോ­തി­ഷം, കു­ട്ടി­ച്ചാ­ത്തൻ സേവ, നൂ­ലു­മ­ന്ത്രി­ക്കൽ, ക­ണ­ക്കു നോ­ട്ടം, അ­റം­പ­റ്റൽ, ക­രി­ങ്ക­ണ്ണു്, ക­രി­നാ­ക്കു്, ഉ­റു­ക്കു് ധ­രി­ക്കൽ, വെ­ള്ളം­മ­ന്ത്രി­ക്കൽ, ദുർ­മ­ന്ത്ര­വാ­ദം തു­ട­ങ്ങി ഈ നാ­ട്ടി­ലെ ഗോ­ത്ര­സ്മൃ­തി­ക­ളോ­ടും ഹൈ­ന്ദ­വാ­നു­ഷ്ഠാ­ന­ങ്ങ­ളോ­ടും ബ­ന്ധ­പ്പെ­ട്ട പല സം­ഗ­തി­ക­ളി­ലും ഈ­യ­ടു­ത്ത കാലം വരെ മു­സ്ലിം­കൾ­ക്കും സ­വി­ശേ­ഷ­മാ­യ ആ­ഭി­മു­ഖ്യ­മു­ണ്ടാ­യി­രു­ന്നു. ഇ­പ്പോ­ഴും കു­റ­ഞ്ഞ അ­ള­വി­ലാ­ണെ­ങ്കി­ലും അതു് നി­ല­നിൽ­ക്കു­ന്നു­ണ്ടു്. ഇ­തൊ­ക്കെ കൊ­ണ്ടു­ന­ട­ക്കു­വാൻ അ­വർ­ക്കു് സ്വ­ന്തം സി­ദ്ധ­ന്മാ­രോ ത­ങ്ങ­ന്മാ­രോ കാണും. ചി­ല­പ്പോൾ അ­ന്യ­സ­മു­ദാ­യ­ക്കാ­രാ­യ സി­ദ്ധ­ന്മാ­രെ­ത്ത­ന്നെ സ­മീ­പി­ക്കു­ന്നു. സ്വ­ന്തം മ­ത­ത്തി­ന്റെ താ­ത്വി­ക നി­ല­പാ­ടു­കൾ­ക്കു് വി­രു­ദ്ധ­മാ­ണ­വ എന്ന പ­രി­ഷ്ക­ര­ണ­വാ­ദ­പ്ര­ബോ­ധ­നം വി­ചാ­രി­ച്ച­ത്ര മാ­റ്റ­മൊ­ന്നും ഉ­ണ്ടാ­ക്കി­യി­ട്ടി­ല്ല. മരണം, ഭ്രാ­ന്തു്, മാ­റാ­രോ­ഗ­ങ്ങൾ, സാം­ക്ര­മി­ക­രോ­ഗ­ങ്ങൾ, പ്ര­കൃ­തി­ക്ഷോ­ഭം, വി­ള­നാ­ശം തു­ട­ങ്ങി­യ ഭീ­തി­ക­ളെ അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി­വ­രു­മ്പോൾ അവർ ഇ­പ്പോ­ഴും നാ­ട്ടാ­ചാ­ര­ങ്ങ­ളി­ലേ­ക്കു് വ­ഴി­തി­രി­ഞ്ഞു­പോ­വു­ന്നു. അ­ത്യ­പൂർ­വ്വ­മാ­യി മല ച­വി­ട്ടു­ക­യോ, കാ­ടാ­മ്പു­ഴ­യിൽ മു­ട്ട­റു­ക്കു­ക­യോ, തു­ലാ­ഭാ­രം ക­ഴി­ക്കു­ക­യോ ചെ­യ്യു­ന്ന മു­സ്ലിം­ക­ളെ­ക്കു­റി­ച്ചു് നാം കേൾ­ക്കാ­നി­ട­യാ­വു­ന്നു.

മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട മു­സ്ലിം­ക­ളു­ടെ വി­ശ്വാ­സാ­ചാ­ര­ങ്ങ­ളിൽ മി­ക്ക­തും കേ­ര­ളീ­യ­മാ­ണു്. മൃ­ത­ദേ­ഹ­ത്തി­ന്റെ മുഖം കാ­ണു­ന്ന പ­തി­വു­പോ­ലും അ­റേ­ബ്യ­യിൽ ചു­രു­ക്ക­മാ­ണ­ത്രെ. മ­ര­ണ­ത്തി­ന്റെ 3, 7, 15, 40 ദി­വ­സ­ങ്ങ­ളി­ലും ച­ര­മ­വാർ­ഷി­ക­ദി­ന­ത്തി­ലും കാ­ണു­ന്ന മാ­പ്പി­ള­മാ­രു­ടെ ച­ട­ങ്ങു­ക­ളെ­ല്ലാം ഇ­വി­ട­ത്തെ സ­മ്പ്ര­ദാ­യ­ങ്ങ­ളിൽ നി­ന്നു് പ­കർ­ത്തി­യ­തു­ത­ന്നെ. മ­ല­ബാ­റി­ലെ ബ­ദർ­ദി­നാ­ച­ര­ണ­ത്തിൽ (റംസാൻ 17) കാ­ണു­ന്ന അ­ന്ന­പാ­നീ­യ­ദാ­നം പ്രാ­ദേ­ശി­ക­മാ­യ ശ്രാ­ദ്ധ­മൂ­ട്ടി­ന്റെ രൂ­പാ­ന്ത­ര­മാ­ണു്.

സി­ദ്ധ­ന്മാ­രു­ടെ­യും ത­ങ്ങ­ന്മാ­രു­ടെ­യും ശ­വ­കു­ടീ­ര­ങ്ങ­ളിൽ (ഖബർ) ന­ട­ന്നു­വ­രു­ന്ന ആ­ചാ­രാ­നു­ഷ്ഠാ­ന­ങ്ങൾ തീർ­ത്തും പ്രാ­ദേ­ശി­ക­മാ­ണു്. ഉ­ത്ത­രേ­ന്ത്യൻ ച­ട­ങ്ങു­ക­ളും കേ­ര­ളീ­യ­സ­മ്പ്ര­ദാ­യ­ങ്ങ­ളും അവയിൽ ഇ­ട­ക­ല­രു­ന്നു. ജാ­റ­ങ്ങൾ എ­ന്ന­റി­യ­പ്പെ­ടു­ന്ന ഈ ശ­വ­കു­ടീ­ര­ങ്ങ­ളിൽ ന­ട­ന്നു­വ­രു­ന്ന നേർ­ച്ച­ക­ളും മ­റ്റു­ച­ട­ങ്ങു­ക­ളും ഹൈ­ന്ദ­വ­ദേ­വാ­ല­യ­ങ്ങ­ളി­ലെ പൂ­ര­ങ്ങ­ളു­ടെ­യും ഉ­ത്സ­വ­ങ്ങ­ളു­ടെ­യും നേർ­പ­കർ­പ്പു­ക­ളാ­ണു്.

നൂ­റ്റാ­ണ്ടു­കൾ ക­ട­ന്നു­പോ­യി­ട്ടും ഗോ­ത്ര­സ്മൃ­തി­കൾ മ­ങ്ങി­പ്പോ­വു­ന്നി­ല്ല…

മ­ത­പ­രി­വർ­ത്ത­ന­ത്തി­നു­ശേ­ഷം ജാ­ത്യാ­ചാ­ര­ങ്ങൾ താ­ര­ത­മ്യേ­ന കു­റ­ച്ചു മാ­ത്രം നി­ല­നിർ­ത്തി­യ സ­മൂ­ഹ­മാ­ണു് ഇ­വി­ട­ത്തെ മു­സ്ലിം­കൾ. കു­റ­ഞ്ഞ തോ­തി­ലാ­ണെ­ങ്കി­ലും അവ പു­ല­രു­ന്നു. പുതിയ ഇ­സ്ലാം എന്ന അർ­ത്ഥ­ത്തി­ലു­ള്ള ‘പൂ­സ്ലാൻ’ എന്ന വാ­ക്കു് ‘കീഴ്’ ജാ­തി­ക്കാ­ര­നോ­ടു­ള്ള പു­ച്ഛം വെ­ളി­പ്പെ­ടു­ത്തു­ന്നു. പൊ­തു­വെ മു­ക്കു­വ­ജാ­തി­ക്കാ­രെ­യാ­ണു് പൂ­സ്ലാൻ എ­ന്നു് വി­ളി­ക്കു­ന്ന­തു്. കു­ല­ത്തൊ­ഴി­ലിൽ തന്നെ തു­ട­രു­ന്ന ആശാരി, മൂ­ശാ­രി, ത­ട്ടാൻ, ഒ­സ്സാൻ (ക്ഷു­ര­കൻ) തു­ട­ങ്ങി­യ വി­ഭാ­ഗ­ങ്ങ­ളി­ലെ മു­സ്ലിം­കൾ­ക്കു് ‘താഴ്ച’യു­ണ്ടാ­യി­രു­ന്നു. ഒ­സ്സാ­ന്റെ ക­ഥ­യാ­ണു് ദ­യ­നീ­യം. അ­യാ­ളു­ടെ കു­ടും­ബ­വു­മാ­യി മറ്റു മു­സ്ലിം­കൾ­ക്കു് ക­ല്യാ­ണ­ബ­ന്ധം ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­യാ­ളു­ടെ വീ­ട്ടിൽ നി­ന്നു് മ­റ്റു­ള്ള­വർ ആഹാരം ക­ഴി­ച്ചി­രു­ന്നി­ല്ല. കാൽ നൂ­റ്റാ­ണ്ടു് മു­മ്പു് അ­യാൾ­ക്കു് കുട ചൂ­ടു­വാ­നോ ചെ­രി­പ്പു ധ­രി­ക്കു­വാ­നോ അ­നു­വാ­ദ­മു­ണ്ടാ­യി­രു­ന്നി­ല്ല.

‘തങ്ങൾ’ ഏ­റ്റ­വും മു­ന്തി­യ­താ­ണു് എ­ന്നാ­ണു് വി­ശ്വാ­സം. ആ കു­ടും­ബ­ത്തിൽ പി­റ­ക്കു­ന്ന­തു­കൊ­ണ്ടു മാ­ത്രം ഒരാൾ പ­ണ്ഡി­ത­നും ചി­കി­ത്സ­ക­നും ബു­ദ്ധി­മാ­നും ആയി പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്നു. ഏതു മാറാ രോ­ഗ­വും അവർ മ­ന്ത്രി­ച്ച വെ­ള്ളം കു­ടി­ച്ചാൽ ശ­മി­ക്കും എ­ന്നു് വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. കളവു മുതൽ എ­വി­ടെ­യെ­ന്നു് ജ്ഞാ­ന­ദൃ­ഷ്ടി­കൊ­ണ്ടു് അ­വർ­ക്കു കാ­ണു­വാൻ ക­ഴി­യു­മ­ത്രേ. പ്ര­വാ­ച­ക­ന്റെ സ­ന്ത­തി­പ­ര­മ്പ­ര­യിൽ­പ്പെ­ട്ട­വ­രാ­ണി­വർ എ­ന്നാ­ണു് പ­റ­യാ­റു്. ഈ ക­ണ­ക്കിൽ പ്ര­വാ­ച­ക­നെ ‘ന­ബി­ത­ങ്ങൾ’ എ­ന്നും പ­രാ­മർ­ശി­ക്കാ­റു­ണ്ടു്. അ­റ­ബി­യിൽ ‘ങ്ങ’ എ­ന്നൊ­ര­ക്ഷ­രം ത­ന്നെ­യി­ല്ല! തീർ­ത്തും ദ്രാ­വി­ഡ­ശ­ബ്ദ­മാ­ണു് തങ്ങൾ.

ത­ങ്ങ­ന്മാ­രു­ടെ കു­ടും­ബ­ത്തി­ലെ സ്ത്രീ ‘ബീബി’ എ­ന്നു് അ­റി­യ­പ്പെ­ടു­ന്നു. പ­ണ്ടു് ത­ങ്ങ­ന്മാർ മറ്റു കു­ടും­ബ­ങ്ങ­ളിൽ നി­ന്നു് ക­ല്യാ­ണം ക­ഴി­ച്ചി­രു­ന്നു­വെ­ങ്കി­ലും അ­വ­രു­ടെ സ്ത്രീ­ക­ളെ ത­ങ്ങ­ന്മാ­ര­ല്ലാ­ത്ത­വർ­ക്കു് ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ടു­ത്തി­രു­ന്നി­ല്ല.

ഈ മ­ട്ടി­ലു­ള്ള നാ­ട്ടു­ന­ട­പ്പു­കൾ മു­സ്ലിം­കൾ­ക്കി­ട­യിൽ എ­ത്ര­മാ­ത്രം പ്ര­ബ­ല­മാ­യി­രു­ന്നു എ­ന്ന­തി­ന്റെ മു­ന്തി­യ തെ­ളി­വാ­ണു് അ­വർ­ക്കി­ട­യിൽ നി­ല­നി­ന്നു­പോ­ന്ന മ­രു­മ­ക്ക­ത്താ­യം. പി­തൃ­ദാ­യ­ക്ര­മം അ­നു­സ­രി­ക്കു­ന്ന ഇ­സ്ലാം മ­ത­ത്തിൽ വി­ശ്വ­സി­ക്കു­ന്ന മറ്റു സ­മൂ­ഹ­ങ്ങൾ­ക്കു് കേ­ട്ടു­കേൾ­വി കൂ­ടി­യി­ല്ലാ­ത്ത ഒ­രേർ­പ്പാ­ടാ­ണു് ഇതു്. മു­സ്ലിം­കൾ­ക്കി­ട­യി­ലെ ഈ ഹൈ­ന്ദ­വ­സ്വാ­ധീ­നം നൂ­റ്റാ­ണ്ടു­കൾ­ക്കു­മു­മ്പേ നി­രീ­ക്ഷി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. കേ­ര­ള­ത്തി­ന്റെ ആ­ദ്യ­കാ­ല­ച­രി­ത്ര­കാ­ര­ന്മാ­രിൽ­പ്പെ­ടു­ന്ന ശൈഖ് സൈ­നു­ദ്ദീൻ പ്ര­ശ­സ്ത ച­രി­ത്ര­കൃ­തി­യാ­യ ‘തു­ഹ്ഫ­ത്തുൽ മു­ജാ­ഹി­ദീ­നി’ൽ ഹി­ന്ദു­ക്ക­ളിൽ­നി­ന്നു് പ­കർ­ന്നു­കി­ട്ടി­യ ഈ പാ­ര­മ്പ­ര്യം മ­ത­പ­ര­മാ­യ സം­ഗ­തി­ക­ളിൽ വി­ശ്വാ­സ­വും ആ­ദ­ര­വും ഉ­ണ്ടാ­യി­ട്ടും വ­ട­ക്കേ മ­ല­യാ­ള­ത്തി­ലെ മു­സ്ലിം­കൾ­ക്കു് ഉ­പേ­ക്ഷി­ക്കു­വാൻ സാ­ധി­ച്ചി­ട്ടി­ല്ല എന്നു എ­ടു­ത്തു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. (കെ. മൂ­സ്സാൻ­കു­ട്ടി മൗ­ല­വി­യു­ടെ പ­രി­ഭാ­ഷ—1971, പുറം 19)

വി­വാ­ഹ­ശേ­ഷം ഭാ­ര്യാ­ഗൃ­ഹ­ത്തി­ലെ അം­ഗ­മാ­യി­ത്തീ­രു­ക, മു­റ­പ്പെ­ണ്ണി­നെ ക­ല്യാ­ണം ക­ഴി­ക്കു­ക തു­ട­ങ്ങി­യ ആ­ചാ­ര­ങ്ങൾ മു­സ്ലിം കൂ­ട്ടു­കു­ടും­ബ­ങ്ങ­ളി­ലേ­ക്കും ക­ട­ന്നു­ചെ­ല്ലു­ക­യു­ണ്ടാ­യി.

ആ­ധു­നി­ക­വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ­യും പ­രി­ഷ്കാ­ര­ങ്ങ­ളു­ടെ­യും ക­ട­ന്നു­ക­യ­റ്റം ഇ­ത്ത­രം സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കു് കനത്ത ഭീ­ഷ­ണി­യാ­യി. എ­ങ്കി­ലും അവ, വേ­ഷം­മാ­റി­യും ഒ­ളി­ഞ്ഞും പാ­ത്തും അ­വി­ട­വി­ടെ നി­ല­നി­ല്ക്കു­ന്നു­ണ്ടു്.

ക­ഴി­ഞ്ഞ ഒ­ന്നു­ര­ണ്ടു ദ­ശ­കം­വ­രെ മു­സ്ലിം­ക­ളെ വ­ക­തി­രി­ച്ചു­നിർ­ത്തി­യി­രു­ന്ന ഒരു കാ­ര്യം വേ­ഷ­മാ­ണു്. എ­ന്നാൽ അ­റേ­ബ്യ­യി­ലെ­യും കേ­ര­ള­ത്തി­ലെ­യും വേ­ഷ­വി­ധാ­ന­ങ്ങ­ളു­ടെ സ­മ­ന്വ­യ­മാ­ണു് പ­ണ്ടും നാം ആ സ­മൂ­ഹ­ത്തിൽ കാ­ണു­ന്ന­തു്. ഉ­ദാ­ഹ­ര­ണം പറയാം: ന­മ്മു­ടെ നാ­ട്ടിൽ മു­സ്ലിം സ്ത്രീ­കൾ മുഖം മ­റ­യ്ക്കു­ന്ന പ­തി­വി­ല്ല. ഉ­മ്മ­മാ­രു­ടെ ‘തട്ടം’ എന്ന ശി­രോ­വ­സ്ത്രം ഇ­പ്പ­റ­ഞ്ഞ ര­ണ്ടി­ന്റെ­യും ന­ടു­വിൽ നി­ല്ക്കു­ന്നു. ഇ­തു­പോ­ലെ ആ­ണു­ങ്ങൾ സ്ഥി­ര­മാ­യി തൊ­പ്പി­യോ ത­ല­പ്പാ­വോ ധ­രി­ക്കു­ക എ­ന്ന­താ­ണു് അ­റേ­ബ്യൻ രീതി. ഇ­വി­ട­ത്തെ മു­സ്ലിം പു­രു­ഷ­ന്മാർ നാ­ടൻ­മ­ട്ടിൽ ഒരു ര­ണ്ടാം­മു­ണ്ടു് തോ­ള­ത്തി­ട്ടു; പ്രാർ­ത്ഥ­നാ­സ­മ­യ­ത്തും മ­റ്റും അ­തു­ത­ന്നെ ത­ല­യിൽ­ക്കെ­ട്ടാ­ക്കി.

ഇ­ട­ത്തോ­ട്ടു് മു­ണ്ടു­ടു­ക്കു­ക, തല വ­ടി­ക്കു­ക, മീശ ക­ത്രി­ക്കു­ക, താടി വ­ളർ­ത്തു­ക തു­ട­ങ്ങി­യ പ്ര­ത്യേ­ക­ത­കൾ അവർ അ­ടു­ത്ത കാ­ലം­വ­രെ പാ­ലി­ച്ചു­പോ­ന്നി­രു­ന്ന­തു് മാ­ത്ര­മാ­ണു് ഇ­ക്കൂ­ട്ട­ത്തിൽ എ­ടു­ത്തു­പ­റ­യേ­ണ്ട­തു്.

സ്ത്രീ­ക­ളു­ടെ വ­സ്ത്ര­ധാ­ര­ണ­ത്തി­ലും ആ­ഭ­ര­ണ­ത്തി­ലും ഈ സമൂഹം പല സ­വി­ശേ­ഷ­ത­ക­ളും പു­ലർ­ത്തി­യി­രു­ന്നു. ‘കാ­തു­കു­ത്തി’നു് ല­ഭി­ച്ച പ്രാ­ധാ­ന്യം ഏ­റെ­ക്കാ­ലം ‘കാ­തു­കു­ത്തു­ല്യാ­ണം’ കൊ­ണ്ടാ­ടു­ന്ന­തു­വ­രെ­യും ചെ­ന്നെ­ത്തി. ഇ­സ്ലാ­മി­നു മു­മ്പു് അ­റേ­ബ്യ­യിൽ ന­ട­പ്പു­ണ്ടാ­യി­രു­ന്ന മ­ട്ടിൽ കാ­തു­കു­ത്തു് ആ­ച­രി­ച്ചു­വ­രു­ന്ന­തി­നെ­തി­രെ ഇ­വി­ട­ത്തെ പ­രി­ഷ്ക­ര­ണ­വാ­ദി­കൾ ബോ­ധ­വ­ല്ക്ക­ര­ണം ന­ട­ത്തി­യി­രു­ന്നു. അതു് അ­നു­വ­ദ­നീ­യ­മാ­ണോ എ­ന്നൊ­രു ചർച്ച തന്നെ ശൈഖ് സൈ­നു­ദ്ദീ­ന്റെ പ്ര­ശ­സ്ത കർ­മ്മ­ശാ­സ്ത്ര­ഗ്ര­ന്ഥ­മാ­യ ‘ഫ­ത്ഹുൽ­മു­ഈൻ’ എന്ന ഗ്ര­ന്ഥ­ത്തിൽ കാണാം. ഏ­താ­യാ­ലും കാ­തു­കു­ത്തു് ഇ­ങ്ങി­നി മ­ട­ങ്ങി­വ­രാ­ത്ത­വ­ണ്ണം അ­പ്ര­ത്യ­ക്ഷ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്.

മു­സ്ലിം സ്ത്രീ­കൾ­ക്കി­ട­യിൽ വി­ദ്യാ­ഭ്യാ­സം പ­ര­ന്നു­തു­ട­ങ്ങി­യ­തോ­ടെ അ­വർ­ക്കി­ട­യി­ലേ­ക്കു് പ­രി­ഷ്കാ­ര­ങ്ങ­ളും ക­ട­ന്നു­ചെ­ല്ലാ­നാ­രം­ഭി­ച്ചി­ട്ടു­ണ്ടു്. സാരി ‘ഹറാം’ ആ­യി­രു­ന്ന കാലം പോയി. അ­മ്മാ­തി­രി എ­തിർ­പ്പു­കൾ ഇ­ന്നു് പേ­രി­നു മാ­ത്ര­മേ­യു­ള്ളു.

ഒ­രാ­ളു­ടെ മ­ത­വി­ശ്വാ­സം, ഭാഷ, പ്രാ­ദേ­ശി­ക സം­സ്കാ­രം തു­ട­ങ്ങി­യ­വ തി­രി­ച്ച­റി­യാ­നു­ള്ള പ്രാ­ഥ­മി­കോ­പാ­ധി പേ­രാ­ണു്. മ­ല­യാ­ളി­മു­സ്ലിം­കൾ ബ­ഹു­ഭൂ­രി­ഭാ­ഗ­വും അറബി-​പേർസ്യൻ പേ­രു­ക­ളാ­ണു് ആ­ണി­നും പെ­ണ്ണി­നും ഇ­ടു­ന്ന­തു്. ഏ­ഴാം­ദി­വ­സം കു­ഞ്ഞി­ന്റെ ത­ല­മു­ടി ക­ള­യു­ന്ന കൂ­ട്ട­ത്തിൽ പേരു് വി­ളി­ക്കു­ക എന്ന സ­വി­ശേ­ഷ­മാ­യ ച­ട്ട­മാ­ണു് അവർ പി­ന്തു­ട­രു­ന്ന­തു്. എ­ങ്കി­ലും അവർ പേ­രു­പ­യോ­ഗി­ക്കു­ന്ന സ­മ്പ്ര­ദാ­യം തീർ­ത്തും നാ­ട­നാ­ണു്. പേ­രി­ന്റെ കൂടെ പി­താ­വി­ന്റെ പേരു് കൂടി സ്ഥി­ര­മാ­യി ചേർ­ക്കു­ന്ന അറബി മ­ട്ടു് ഇ­വി­ടെ­യി­ല്ല. ആളെ തി­രി­ച്ച­റി­യാൻ ത­റ­വാ­ടി­ന്റെ­യോ, പാർ­ക്കു­ന്ന പ­റ­മ്പി­ന്റെ­യോ പേരു് ഉ­പ­യോ­ഗി­ക്കു­ന്നു. പി­തൃ­നാ­മ­ത്തി­ന്റെ ആ­ദ്യാ­ക്ഷ­രം ഇ­നീ­ഷ്യ­ലാ­യി പേ­രി­ന്റെ മു­മ്പിൽ ചേർ­ക്കു­ന്ന തെ­ക്കൻ കേ­ര­ള­ത്തി­ലെ പ­തി­വു് ആ ഭാ­ഗ­ത്തെ മു­സ്ലിം­കൾ­ക്കു് ഉ­ണ്ടു്. കു­ഞ്ഞു് പി­റ­ന്നാൽ­പി­ന്നെ, ‘ഇന്ന കു­ട്ടി­യു­ടെ പി­താ­വു്’ എന്നോ ‘ഇന്ന കു­ട്ടി­യു­ടെ മാ­താ­വു്’ എന്നോ ഉള്ള പേരു് വി­ളി­ക്കു­ന്ന അ­റേ­ബ്യൻ രീതി ഇവിടെ തീർ­ത്തും അ­പ­രി­ചി­ത­മാ­ണു്.

ഇ­വി­ട­ത്തെ മു­സ്ലിം പേ­രു­ക­ളിൽ ശ്ര­ദ്ധേ­യ­മാ­യ അളവിൽ മ­ല­യാ­ളീ­ക­ര­ണം ന­ട­ന്നി­ട്ടു­ണ്ടു്. തനി മ­ല­യാ­ള­പ­ദ­ങ്ങൾ പേ­രാ­യി സ്വീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണം: മ­ര­യ്ക്കാ­രു്. (ക­ടൽ­ത്തൊ­ഴി­ലാ­ളി, ക­പ്പൽ­ത്തൊ­ഴി­ലാ­ളി, മു­ക്കു­വൻ, തോ­ണി­പ്പ­ണി­ക്കാ­രൻ) അറബി പ­ദ­ങ്ങൾ­ക്കു് മ­ല­യാ­ളി­ക്കു് എ­ളു­പ്പം വ­ഴ­ങ്ങു­ന്ന മ­ട്ടിൽ ‘അ­റ­ബി­ച്ചി­തൈ­വു്’ വ­രു­ത്തു­ന്ന­തു് പ­തി­വാ­ണു്—മു­ഹ്യു­ദ്ദീൻ മൊ­യ്തീൻ ആ­കു­ന്ന­തു് ഉ­ദാ­ഹ­ര­ണം. അറബി പേ­രു­ക­ളു­ടെ മു­ന്നി­ലോ പി­ന്നി­ലോ മ­ല­യാ­ള­പ­ദ­ങ്ങൾ ചേർ­ന്നു് വ­രാ­റു­ണ്ടു്. ഉ­ദാ­ഹ­ര­ണം: ഉണ്ണി മു­ഹ­മ്മ­ദ്, അ­ഹ­മ്മ­ദ് കു­ട്ടി. സ്ത്രീ­നാ­മ­ങ്ങ­ളു­ടെ പി­ന്നിൽ സ­വർ­ണ­സ­മ്പ്ര­ദാ­യ­ത്തെ അ­നു­ക­രി­ച്ചു് ഉമ്മ എന്നോ ബീബി എന്നോ ചേർ­ത്തു് ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്—ഖദീജ ഉമ്മ, സൈ­ന­ബാ­ബീ­ബി തു­ട­ങ്ങി­യ­വ ഉ­ദാ­ഹ­ര­ണം. പു­രു­ഷ­നാ­മ­ങ്ങ­ളു­ടെ പി­ന്നിൽ ജാ­തി­പ്പേ­രു് പോലെ ആ­ദ­ര­സം­ജ്ഞ­യാ­യി കാക്ക എന്നോ, സാ­ഹി­ബ് മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ പ­തി­വു­ണ്ടു്—ബീ­രാൻ­കാ­ക്ക, കരീം സാ­ഹി­ബ് മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ ഓർ­ത്തു നോ­ക്കു­ക. വി­ളി­പ്പേ­രു­കൾ മി­ക്ക­പ്പോ­ഴും മ­ല­യാ­ള­മാ­യി­രി­ക്കും. സു­ലൈ­മാ­നെ കു­ഞ്ഞു് എ­ന്നും സ­ലാ­മി­നെ കു­ഞ്ഞു­മോൻ എ­ന്നും മാ­ത്രം വി­ളി­ക്കു­ന്ന­തു് ഓർ­ക്കാം.

ബ­ന്ധ­സൂ­ച­ക­ങ്ങ­ളാ­യ ചാർ­ച്ച­പ്പേ­രു­ക­ളു­ടെ വി­ഷ­യ­ത്തിൽ ഇതു് ഒന്നു കൂടി പ്ര­ക­ട­മാ­ണു്. പ്ര­ധാ­ന­പ്പെ­ട്ട നാ­ല­ഞ്ചെ­ണ്ണം മാ­റ്റി നിർ­ത്തി­യാൽ ഈ സം­ഗ­തി­യിൽ മു­സ്ലിം­ക­ളും മ­റ്റു­ള്ള­വ­രു­മാ­യി ഒരു വ്യ­ത്യാ­സ­വു­മി­ല്ല—ഉമ്മ, ബാപ്പ, ഇ­ക്കാ­ക്ക, ഇ­ത്താ­ത്ത: പി­ന്നെ വ­രു­ന്ന അളിയൻ, അ­മ്മാ­വൻ, അ­മ്മാ­യി മു­ത­ലാ­യ­വ­യൊ­ക്കെ മ­ല­യാ­ള­പ­ദ­ങ്ങ­ളാ­ണു്. പ്രാ­ദേ­ശി­ക­മൊ­ഴി­കൾ സൃ­ഷ്ടി­ക്കു­ന്ന ചി­ല്ല­റ വ്യ­ത്യാ­സ­ങ്ങ­ളേ അവയിൽ കാണൂ. തെ­ക്കൻ കേ­ര­ള­ത്തിൽ മു­സ്ലിം­കൾ­ക്കി­ട­യിൽ അ­ണ്ണ­നും ചേ­ട്ട­നും അ­നി­യ­ത്തി­യും ഒ­ക്കെ­യു­ണ്ടു്.

ഈ മ­ല­യാ­ള­ബ­ന്ധം കാ­ത­ലാ­യ ഒരു സം­ഗ­തി­യാ­കു­ന്നു. ഇ­ന്ത്യ­യു­ടെ മറ്റു ഭാ­ഗ­ങ്ങ­ളി­ലെ മു­സ്ലിം­കൾ ഉർ­ദു­വി­നെ സ്വ­ന്തം ഭാ­ഷ­യാ­യി തി­രി­ച്ച­റി­ഞ്ഞ­പ്പോൾ, ഇവിടെ മു­സ്ലിം­കൾ ആ സ്ഥാ­നം ന­ല്കി­യ­തു് മ­ല­യാ­ള­ത്തി­നാ­ണു്. അ­വ­രു­ടെ ആ­ദ്യ­കാ­ല ലി­ഖി­ത­സ­മ്പ്ര­ദാ­യം പ­രി­ഷ്ക­രി­ച്ച അറബി ലി­പി­യിൽ മാ­തൃ­ഭാ­ഷ എ­ഴു­തു­ക എ­ന്ന­താ­യി­രു­ന്നു­വെ­ങ്കി­ലും അ­തി­ന്റെ അ­ടി­സ്ഥാ­നം മ­ല­യാ­ള­വ്യാ­ക­ര­ണം ത­ന്നെ­യാ­യി­രു­ന്നു. ഈ സ­മ്പ്ര­ദാ­യ­ത്തി­നു് അറബി-​മലയാളം എ­ന്നാ­ണു് പറയുക. പ്ര­സ്തു­ത ലി­പി­യിൽ ലി­ഖി­ത­സാ­ഹി­ത്യം പ്ര­ത്യ­ക്ഷ­പ്പെ­ട്ട­പ്പോൾ ഇ­വി­ട­ത്തെ ച­രി­ത്ര­ത്തി­നും പാ­ര­മ്പ­ര്യ­ത്തി­നും പ്ര­കൃ­തി­ക്കും ശ്ര­ദ്ധേ­യ­മാ­യ സ്ഥാ­നം ല­ഭി­ക്കു­ക­യു­ണ്ടാ­യി. അ­റേ­ബ്യ­യിൽ നടന്ന ആ­ദ്യ­കാ­ല ‘വി­ശു­ദ്ധ’ യു­ദ്ധ­ങ്ങ­ളെ­ക്കു­റി­ച്ചു് പാ­ടു­ന്ന കൂ­ട്ട­ത്തിൽ മോ­യിൻ­കു­ട്ടി വൈ­ദ്യർ ‘മ­ല­പ്പു­റം പ­ട­പ്പാ­ട്ടും’ എഴുതി. മാ­പ്പി­ള­പ്പാ­ട്ടിൽ ‘ലീ­ലാ­വ­തി’ എന്ന ഗ­ണി­ത­ശാ­സ്ത്ര ഗ്ര­ന്ഥ­ത്തി­നു് പ­രി­ഭാ­ഷ­യു­ണ്ടു്. പു­ലി­ക്കോ­ട്ടിൽ ഹൈ­ദ­റി­ന്റെ പാ­ട്ടു­ക­ളിൽ നാടും നാ­ട്ടു­കാ­രും ആണു് മുഖ്യ ക­ഥാ­പാ­ത്ര­ങ്ങൾ.

ആ­ലോ­ചി­ച്ചു­ചെ­ല്ലും­തോ­റും കേ­ര­ളീ­യ മു­സ്ലിം ജീ­വി­ത­ത്തി­ന്റെ ഭിന്ന ത­ല­ങ്ങ­ളിൽ പ്രാ­ദേ­ശി­ക­ത പ­തി­ച്ചി­ട്ട മു­ദ്ര­കൾ തെ­ളി­ഞ്ഞു­തെ­ളി­ഞ്ഞു­വ­രും: പ­ള്ളി­ക­ളു­ടെ ശി­ല്പ­ഘ­ട­ന, വി­വാ­ഹാ­ഘോ­ഷ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട അനേകം ച­ട­ങ്ങു­കൾ, സ്ത്രീ­ധ­നം, കോൽ­ക്ക­ളി, മ­റ്റും മ­റ്റും… റാ­ത്തീ­ബ്, കു­ത്തു­റാ­ത്തീ­ബ് തു­ട­ങ്ങി­യ അ­നു­ഷ്ഠാ­ന­ങ്ങ­ളിൽ ഹാ­ലി­ള­കി ഉ­റ­ഞ്ഞു­തു­ള്ളു­ന്ന­തു് മി­ക്ക­പ്പോ­ഴും നാടൻ വി­ശ്വാ­സ­ങ്ങൾ തന്നെ.

മതം ഒരു വ്യ­വ­സ്ഥ­യാ­ണു്. സാ­മൂ­ഹ്യ­ജീ­വി­തം മ­റ്റൊ­രു വ്യ­വ­സ്ഥ­യും. ഓ­രോ­ന്നും സ്വ­ന്ത­മാ­യ ചി­ഹ്ന­വ്യ­വ­സ്ഥ­കൾ കൊ­ണ്ടു­ന­ട­ക്കു­ന്നു. ഇ­സ്ലാം എന്ന വ്യ­വ­സ്ഥ കേ­ര­ളീ­യ­ജീ­വി­തം എന്ന വ്യ­വ­സ്ഥ­യു­മാ­യി ഇ­ട­ക­ല­രു­മ്പോൾ ആ ചി­ഹ്ന­ങ്ങൾ പ­ര­സ്പ­രം അ­ഭി­മു­ഖീ­ക­രി­ക്കു­ക­യാ­ണു്. ആ­യി­ര­ക്ക­ണ­ക്കി­നു് കൊ­ല്ല­മാ­യി തു­ടർ­ന്നു­പോ­രു­ന്ന ആ അ­ഭി­മു­ഖീ­ക­ര­ണ­ത്തി­ന്റെ ഒരു വശം മാ­ത്ര­മാ­ണു് നാം ഈ ചി­ത്ര­ങ്ങ­ളി­ലൂ­ടെ കാ­ണു­ന്ന­തു്. ഒരു പ്രാ­ദേ­ശി­ക ചി­ഹ്ന­വ്യ­വ­സ്ഥ ക­ട­ന്നു­വ­രു­മ്പോൾ സം­ഭ­വി­ക്കു­ന്ന നി­റ­പ്പ­കർ­ച്ച­ക­ളു­ടെ ചി­ത്രം.

മരണം നടന്ന മു­റി­യിൽ ഏഴു ദിവസം രാ­ത്രി മു­ഴു­വൻ വി­ള­ക്കു് ക­ത്തി­ച്ചു­വെ­യ്ക്കു­ന്ന ആചാരം മു­സ്ലിം­കൾ­ക്കി­ട­യി­ലും ഉ­ണ്ടു്. സി­ദ്ധ­ന്മാ­രും ത­ങ്ങ­ന്മാ­രും ഖ­ബ­റ­ട­ങ്ങി­ക്കി­ട­ക്കു­ന്ന പല ജാ­റ­ങ്ങ­ളു­ടെ­യും മു­മ്പിൽ കെ­ടാ­വി­ള­ക്കു­കൾ എ­രി­യു­ന്നു: പ്രാ­ദേ­ശി­ക സ്വാ­ധീ­ന­ത്തി­ന്റെ പ്ര­തീ­കം പോലെ, മ­ത­ഭേ­ദ­ങ്ങ­ളു­ടെ മ­തിൽ­ക്കെ­ട്ടു­കൾ­ക്ക­ക­ത്തും കാ­ല­ത്തി­ന്റെ കാ­റ്റിൽ അ­ണ­ഞ്ഞു­പോ­കാ­തെ, പ­ശ്ചാ­ത്ത­ല­ത്തി­ലേ­ക്കു് വാ­ങ്ങി നി­ല്ക്കു­ന്ന പാ­ര­മ്പ­ര്യ­ത്തി­ന്റെ എണ്ണ നു­കർ­ന്നു­കൊ­ണ്ടു് ആ വി­ള­ക്കു­കൾ എ­രി­ഞ്ഞു കൊ­ണ്ടേ­യി­രു­ന്നു.

മാ­തൃ­ഭൂ­മി റംസാൻ സ­പ്ലി­മെ­ന്റ്, 15 ഏ­പ്രിൽ 1991.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Nattacharangalum Muslimkalum (ml: നാ­ട്ടാ­ചാ­ര­ങ്ങ­ളും മു­സ്ലിം­ക­ളും).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Nattacharangalum Muslimkalum, എം. എൻ. കാ­ര­ശ്ശേ­രി, നാ­ട്ടാ­ചാ­ര­ങ്ങ­ളും മു­സ്ലിം­ക­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 12, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Village scene, a painting by David Teniers the Younger (1610–1690). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.