SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Fish_Magic.jpg
Fish Magic, a painting by Paul Klee (1879–1940).
ജ­ന്മ­ദി­നം
ക­രു­ണാ­ക­രൻ

എ­നി­ക്കു് ഇ­രു­പ­ത്തി­യൊ­ന്നു വ­യ­സ്സു് തി­ക­യു­ന്ന ദിവസം, അ­ക്കാ­ല­ത്തെ എന്റെ ദ­രി­ദ്ര­വും ദുഃ­ഖ­ഭ­രി­ത­വു­മാ­യ ജീ­വി­ത­ത്തെ ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ സ­ന്തോ­ഷി­പ്പി­ക്കാൻ ഞനൊരു വഴി ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു, യൗ­വ്വ­ന­ങ്ങ­ളിൽ ചി­ല­പ്പോ­ഴെ­ങ്കി­ലും ത­ളിർ­ക്കു­ന്ന മോ­ഹ­ങ്ങൾ പോലെ.

അ­ങ്ങ­നെ­യാ­ണു്, ആ ദിവസം, രാ­വി­ലെ, പ­ത്തു­മ­ണി­യോ­ടെ, അ­ക്കാ­ല­ത്തെ ബോം­ബെ­യി­ലെ പ്ര­സി­ദ്ധ­മാ­യ കാ­മാ­ട്ടി­പു­ര­യിൽ ഞാൻ എ­ത്തി­യ­തു്. ഒ­രി­ക്കൽ ഞാ­ന­വി­ടെ ക­ണ്ടി­രു­ന്ന എ­ന്റെ­ത­ന്നെ പ്രാ­യ­മു­ള്ള വേ­ശ്യ­കൾ­ക്കു­വേ­ണ്ടി എന്റെ വക ഒരു ജാ­ല­വി­ദ്യാ പ്ര­ക­ട­നം, അ­താ­യി­രു­ന്നു ഞാൻ ക­ണ്ടു­പി­ടി­ച്ച ആ ദി­വ­സ­ത്തെ സ­ന്തോ­ഷം. അ­ല്ലെ­ങ്കിൽ, ഇ­പ്പോൾ പ­റ­ഞ്ഞ­തു­പോ­ലെ, ആ ദി­വ­സ­ങ്ങ­ളിൽ ഞാൻ ഏ­റ്റ­വും ദ­രി­ദ്ര­നാ­യി ക­ഴി­യു­ക­യാ­യി­രു­ന്നു. ആ ന­ഗ­ര­ത്തിൽ പാർ­ക്കാൻ ശ­രി­ക്കു് വീടോ മു­റി­യോ എ­നി­ക്കു് ഉ­ണ്ടാ­യി­രു­ന്നി­ല്ല. പ­ല­പ്പോ­ഴും ചില പ­രി­ച­യ­ക്കാ­രു­ടെ ഔ­ദാ­ര്യ­ത്തിൽ അ­വ­രു­ടെ വീ­ടു­ക­ളി­ലൊ മ­റ്റു­ചി­ല­പ്പോൾ കി­ഴ­ക്കൻ ജോ­ഗേ­ശ്വ­രി­യി­ലെ പ്ര­സി­ദ്ധ­മാ­യ ഗു­ഹാ­ക്ഷേ­ത്ര­ത്തി­ലെ, വലിയ തൂ­ണു­ക­ളു­ടെ ഏ­തെ­ങ്കി­ലും ഒ­ന്നി­ന്റെ നി­ഴ­ലി­ലോ ആ­യി­രു­ന്നു, ഞാൻ അന്തി ഉ­റ­ങ്ങി­യി­രു­ന്ന­തു്. ഒരു ജോലി തേ­ടി­യാ­ണു് ബോം­ബ­യിൽ ഞാൻ എ­ത്തി­യ­തെ­ങ്കി­ലും സ്ഥി­ര­മാ­യ ജോ­ലി­യൊ­ന്നും എ­നി­ക്കു് ആ­യി­രു­ന്നി­ല്ല. ചർ­ണി­റോ­ഡി­ലെ കെ­ട്ടി­ട­നിർ­മ്മാ­ണ­ത്തി­നു­ള്ള സാ­ധ­ന­ങ്ങൾ വി­ല്ക്കു­ന്ന ഒരു ഗു­ജ­റാ­ത്തി­യു­ടെ കടയിൽ ഡെ­ലി­വ­റി ബോയ് ആയി പാർ­ട്ട്ടൈം ജോലി ചെ­യ്തി­രു­ന്നു­വെ­ങ്കി­ലും. അ­താ­ക­ട്ടെ, അതേ തെ­രു­വി­ലോ അ­ല്ലെ­ങ്കിൽ അ­തി­ന­ടു­ത്ത തെ­രു­വു­ക­ളി­ലെ ക­ട­ക­ളിൽ എ­ത്തി­ക്കേ­ണ്ടു­ന്ന പെ­യി­ന്റ് ആവും. രണ്ടോ മൂ­ന്നോ കിലോ ഭാ­ര­മു­ള്ള പെ­യി­ന്റി­ങ് കാ­നു­കൾ ക­ട­ക­ളിൽ എ­ത്തി­യ്ക്കു­ക. അ­താ­യി­രു­ന്നു മു­ഖ്യ­മാ­യും എന്റെ ജോലി. അ­ങ്ങ­നെ­യു­ള്ള യാ­ത്ര­യി­ലാ­ണു്, ചി­ല­പ്പോൾ, ചെറിയ ചെറിയ ആൾ­ക്കൂ­ട്ട­ങ്ങൾ­ക്കു­മു­മ്പിൽ ഞാൻ എന്റെ വി­ദ്യ­കൾ കാ­ണി­ച്ചി­രു­ന്ന­തു്.

images/karun-janmadinam-01.png

ചീ­ട്ടു­കൾ­കൊ­ണ്ടു­ള്ള ചില ക­ളി­ക­ളാ­യി­രു­ന്നു പ്ര­ധാ­ന­മാ­യും ഞാൻ അ­വ­ത­രി­പ്പി­ച്ചി­രു­ന്ന­തു്. മാ­ണ്ഡ­വി പോ­സ്റ്റ് ഓഫീസ്, സ­ക്ക­റി­യാ മ­സ്ജി­ദ് തു­ട­ങ്ങി­യ ഇ­ട­ങ്ങ­ളി­ലെ ചെറിയ ചെറിയ ആൾ­ക്കൂ­ട്ട­ത്തി­നു മു­മ്പിൽ, അ­ക്കാ­ല­ത്തു്, അ­ങ്ങ­നെ ചില ഇ­ന്ദ്ര­ജാ­ല­ങ്ങൾ ഞാൻ അ­വ­ത­രി­പ്പി­ച്ചി­രു­ന്നു. അധികം ശി­ഷ്യ­രോ അധികം പ്ര­സി­ദ്ധി­യോ ഇ­ല്ലാ­തെ ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ­ത്ത­ന്നെ ജീ­വി­ച്ചി­രു­ന്ന വൃ­ദ്ധ­നാ­യ ഒരു ജാ­ല­വി­ദ്യ­ക്കാ­ര­ന്റെ കൈ­യ്യിൽ നി­ന്നാ­ണു് അ­ങ്ങ­നെ ചില വി­ദ്യ­കൾ ഞാൻ പ­ഠി­ച്ച­തു്. അ­ല്ലെ­ങ്കിൽ മ­റ്റൊ­രു വി­ദ്യ­യും എ­നി­ക്കു് അ­റി­യി­ല്ലാ­യി­രു­ന്നു. ഇ­തി­നെ­ക്കാൾ ഗം­ഭീ­ര­മാ­യ ഒരു വി­ദ്യ­യെ­ങ്കി­ലും എന്നെ പ­ഠി­പ്പി­ക്ക­ണം എ­ന്നു് ഒ­രി­ക്കൽ ഞാൻ എന്റെ ഗു­രു­വി­നോ­ടു് അ­പേ­ക്ഷി­ച്ച­തു­മാ­ണു്. പക്ഷേ, അതല്ല ഉ­ണ്ടാ­യ­തു്.

“എ­ന്താ­ണു് നി­ന്നെ ഞാൻ പ­ഠി­പ്പി­ക്കേ­ണ്ട­തു്?”

അ­ന്നു്, എന്റെ ഗുരു എ­ന്നോ­ടു ചോ­ദി­ച്ചു.

ധ­നു­മാ­സ­മാ­യി­രു­ന്നു, കു­ളി­രു­ള്ള ആ വൈ­കു­ന്നേ­രം, തന്റെ വീ­ടി­നോ­ടു ചേർ­ന്നു് ഒ­ഴു­കു­ന്ന പു­ഴ­യിൽ കു­ളി­ക്കാൻ വ­ന്ന­താ­യി­രു­ന്നു ഗുരു, ഞാൻ ഗു­രു­വി­നു തു­ണ­യാ­യി ക­ട­വി­ലേ­ക്കു­ള്ള കൽ­പ്പ­ട­വു­ക­ളി­ലൊ­ന്നിൽ ഇ­രി­ക്കു­ന്നു.

അ­ങ്ങ­നെ പു­ഴ­യിൽ കു­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ചില വി­ദ്യ­ക­ളെ­പ്പ­റ്റി­യൊ­ക്കെ ഗുരു എ­നി­ക്കു് പ­റ­ഞ്ഞു തരിക. ക­ളി­യിൽ വേ­ണ്ടു­ന്ന ശ്ര­ദ്ധ­യെ പ­റ്റി­യും. മാ­ത്ര­മ­ല്ല, ആ സ­മ­യ­ത്താ­ണു് ഗു­രു­വി­നോ­ടു് എ­നി­ക്കും എ­ന്തെ­ങ്കി­ലും ചോ­ദി­ക്കാൻ തോ­ന്നു­ക.

“പ­ഠി­ച്ച­തു് എ­ല്ലാം വീ­ണ്ടും വീ­ണ്ടും പ­രി­ശീ­ലി­യ്ക്കു­ക, ഒ­ന്നും മ­റ­ക്കു­ക­യും അ­രു­തു്”, ഗുരു പ­റ­ഞ്ഞു. “ആട്ടെ, എ­ന്താ­ണു് നി­ന­ക്കു് പ­ഠി­ക്കേ­ണ്ട­തു്?”

“ക­ണ്ണു­കൾ കെ­ട്ടി മോ­ട്ടോർ സൈ­ക്കിൾ ഓ­ടി­യ്ക്കു­ന്ന­തു് പ­ഠി­ക്ക­ണം” ഞാൻ, ഒച്ച താ­ഴ്ത്തി, ചോ­ദി­ക്കാ­നു­ള്ള മ­ടി­യോ­ടെ പ­റ­ഞ്ഞു.

ആ രാ­ത്രി­യിൽ­ത്ത­ന്നെ ഞ­ങ്ങ­ളു­ടെ അ­യൽ­പ്പ­ക്ക­ത്തെ ചെറിയ പ­ട്ട­ണ­ത്തിൽ അ­ങ്ങ­നെ ക­ണ്ണു­കൾ കെ­ട്ടി മോ­ട്ടോർ­സൈ­ക്കി­ളിൽ യാത്ര ചെ­യ്യു­ന്ന­തു് ഞാൻ സ­ങ്ക­ല്പി­ക്കു­ക­കൂ­ടി ചെ­യ്തു.

“ഓ! അതാണോ പ­ഠി­ക്കേ­ണ്ട­തു്!” ഗുരു ഒരു നി­മി­ഷം എ­ന്നെ­ത്ത­ന്നെ നോ­ക്കി നി­ന്നു. പി­ന്നെ പ­റ­ഞ്ഞു: “പക്ഷേ, എ­നി­ക്കു് തോ­ന്നു­ന്നു ജാ­ല­വി­ദ്യ­യ­ല്ല നി­ന്റെ അ­ന്ന­മെ­ന്നു്, നീ വേറെ ഒരു തൊ­ഴി­ലി­ലാ­ണു് അ­റി­യ­പ്പെ­ടു­ക!”

അ­തു­പ­റ­ഞ്ഞു് ഗുരു, പു­ഴ­യിൽ നി­ന്നു് തന്റെ കൈ­ക്കു­മ്പി­ളിൽ നിറയെ വെ­ള്ള­മെ­ടു­ത്തു. “ഞാൻ നി­ന്നെ പ­ഠി­പ്പി­ച്ച­തു് നി­ന­ക്കു് സ­ന്തോ­ഷി­ക്കാ­നു­ള്ള ചില വി­ദ്യ­ക­ളാ­ണു്”, പി­ന്നെ കൈ­ക്കു­മ്പി­ളി­ലെ വെ­ള്ളം, പ­തു­ക്കെ പു­ഴ­യി­ലേ­യ്ക്കു് തന്നെ ഒ­ഴി­ച്ചു.

ആ രാ­ത്രി ഞാൻ പി­ന്നെ മ­റ­ന്ന­തേ ഇല്ല.

സ­ങ്ക­ട­ങ്ങൾ ചെ­റു­ചു­ഴ­ലി­കൾ പോലെ എന്നെ ചു­റ്റി നിൽ­ക്കു­മ്പോൾ ഞാൻ എന്റെ ഗു­രു­വി­നെ ഓർ­ത്തു. ഈ സ­ന്ദർ­ഭം ഓർ­ത്തു. ആ സമയം, ഏ­തെ­ങ്കി­ലും ഒരു വിദ്യ ഞാൻ എന്റെ മ­ന­സ്സിൽ­ത്ത­ന്നെ ആടി. എന്റെ കളി ക­ണ്ടു്, ആ സമയം, കൈ കൊ­ട്ടി തന്റെ ഇ­രി­പ്പി­ട­ത്തിൽ നി­ന്നും എ­ഴു­ന്നേ­റ്റു­നി­ല്ക്കു­ന്ന ഒ­രാ­ളെ­യെ­ങ്കി­ലും കണ്ടു. ചി­ല­പ്പോൾ എന്റെ ഗു­രു­വി­നെ­ത്ത­ന്നെ. എ­ന്തി­നു്, ദാ­രു­ണ­മാ­യ ഒരു പ്ര­ണ­യ­ന­ഷ്ട­ത്തെ അ­തി­ജീ­വി­ച്ച­തു­പോ­ലും ഞാൻ അ­ങ്ങ­നെ­യൊ­രു ഭാ­വ­ന­യി­ലാ­യി­രു­ന്നു!

കൈ­ത്ത­ണ്ട മു­റി­ച്ചു മ­രി­ക്കാ­നു­ള്ള നി­ശ്ച­യ­വു­മാ­യി ഞാൻ അ­ന്നു് ഒരു കു­ന്നിൻ­മു­ക­ളിൽ എ­ത്തി­യ­താ­ണു്. ഞ­ങ്ങ­ളു­ടെ ഗ്രാ­മ­ത്തി­ലെ തൊ­ട്ടു­കൂ­ടാ­ത്ത­വർ മ­രി­ക്കു­മ്പോൾ അവരെ കു­ഴി­ച്ചി­ട്ടി­രു­ന്ന ചുടല ആ കു­ന്നി­ന്റെ തെ­ക്കേ ചെ­രി­വി­ലാ­യി­രു­ന്നു. കൈ­യ്യി­ലെ ചോര വാർ­ന്നു് ഒ­ടു­വിൽ ഞാൻ മ­രി­ച്ചു വീ­ഴേ­ണ്ട­തു് ആ ചു­ട­ല­യി­ലേ­ക്കാ­ണു്. എ­ന്നാൽ, അവസാന നി­മി­ഷ­ത്തിൽ, അ­ങ്ങ­നെ മ­രി­ക്കു­ന്ന­തി­നു പകരം, എന്റെ സ­ങ്ക­ട­ത്തെ ഞാൻ ഒരു പ്രാ­വാ­ക്കി മാ­റ്റി, പ്രാ­വി­നെ, എന്റെ ചു­മ­ലിൽ ഇ­രു­ത്തി.

അ­തി­നും മു­മ്പു്, കീ­ശ­യി­ലെ തൂവാല എ­ടു­ത്തു് ഞാൻ വാ­യു­വിൽ പലതവണ വീ­ശി­ക്കാ­ണി­ച്ചു. “ഇനി നോ­ക്കു­ക” എന്റെ ചു­റ്റു­മു­ള്ള വി­ജ­ന­ത­യെ നോ­ക്കി ഞാൻ ആ­വ­ശ്യ­പ്പെ­ട്ടു. “എ­ല്ലാ­വ­രും ക­ണ്ണു­കൾ തു­റ­ന്നു­വെ­യ്ക്കു­ക, ഇമ പോലും വെ­ട്ട­രു­തു്, ഇമ വെ­ട്ടി­യാൽ ചി­ല­പ്പോൾ ഈ ഇ­ന്ദ്ര­ജാ­ലം നി­ങ്ങൾ കാ­ണാ­തെ പോകും”. പിറകെ, എന്റെ അതേ വാ­ക്കു­കൾ, അ­ട­രു­ന്ന ഒ­ച്ച­യിൽ ഞാൻ വീ­ണ്ടും കേ­ട്ടു.

കു­ന്നി­നു ചു­റ്റു­മു­ള്ള നി­ശ്ശ­ബ്ദ­ത­യിൽ എന്റെ ജീ­വ­വാ­യു ക­ല­രു­ക­യാ­യി­രു­ന്നു. പ്രാ­വു് എന്റെ കൈ­വ­ണ്ണ­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ചെ­റു­താ­യി വി­റ­ച്ചു­കൊ­ണ്ടു്. ഞാൻ ആ എളിയ പ­ക്ഷി­യെ എന്റെ മു­ഖ­ത്തി­നൊ­പ്പം ഉ­യർ­ത്തി. ര­ണ്ടു് ക­ണ്ണീർ­ത്തു­ള്ളി­കൾ­പോ­ലെ തി­ള­ങ്ങു­ന്ന അ­തി­ന്റെ ക­ണ്ണു­ക­ളിൽ ലോ­ക­ത്തെ ഏ­റ്റ­വും പ­രാ­ജി­ത­നാ­യ ഒ­രു­വ­നെ­പ്പോ­ലെ നോ­ക്കി. പി­ന്നെ, ഞാൻ പ്രാ­വി­നെ ഉ­യ­ര­ത്തി­ലേ­ക്കു് പ­റ­ത്തി വി­ട്ടു.

images/karun-janmadinam-03.png

വളരെ ദൂ­രേ­യ്ക്കു് പ­റ­ന്നു­പോ­കു­ന്ന പ്രാ­വി­നെ നോ­ക്കി പ­തു­ക്കെ കൈ കൊ­ട്ടി.

എ­ന്നാൽ, ഇ­പ്പോൾ, എന്റെ ജ­ന്മ­ദി­നം ആ­ഘോ­ഷി­ക്കാ­നെ­ത്തി­യ കാ­മാ­ട്ടി­പു­ര­യി­ലെ തെ­രു­വിൽ, എന്റെ ഇ­ന്ദ്ര­ജാ­ലം കാണാൻ കെ­ട്ടി­ട­ങ്ങ­ളു­ടെ ജ­നാ­ല­ക്ക­ലും വാ­തിൽ­ക്ക­ലും പ­ടി­ക­ളി­ലും പല പ്രാ­യ­മു­ള്ള സ്ത്രീ­കൾ നി­ല്ക്കു­മ്പോൾ, എന്റെ വി­ദ്യ­കൾ ഓ­രോ­ന്നും പ­രാ­ജ­യ­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു. വാ­സ്ത­വ­ത്തിൽ, എന്റെ ആ­ദ്യ­ത്തെ­യും ര­ണ്ടാ­മ­ത്തെ­യും വി­ദ്യ­കൾ ക­യ്യ­ടി­ക­ളോ­ടെ­യാ­ണു് സ്വീ­ക­രി­ക്ക­പ്പെ­ട്ട­തു്. ഞാൻ കൈ­ക­ളിൽ ഉ­യർ­ത്തി­യ ചീ­ട്ടു­കൾ അവർ നോ­ക്കി നി­ല്ക്കെ ഞാൻ കാ­ണാ­താ­ക്കി­യി­രു­ന്നു. ഒരു ചീ­ട്ടു് അ­വ­രു­ടെ നേർ­ക്ക് തന്നെ എ­റി­ഞ്ഞി­രു­ന്നു. വ­ഴി­യിൽ ആ ചീ­ട്ടു­ത­ന്നെ കാ­ണാ­താ­ക്കി­യി­രു­ന്നു. നി­ല­ത്തു­നി­ന്നും അവർ കാണെ വാരി എ­ടു­ത്ത ഒരു പിടി പൂ­ഴി­മ­ണ്ണു് പ­ഞ്ച­സാ­ര­യാ­ക്കി മാ­റ്റി­യി­രു­ന്നു. അതേ പൂ­ഴി­യു­ടെ ഒരു നു­ള്ളു് എ­ടു­ത്തു് ഭ­സ്മ­മാ­ക്കി അവിടെ എന്റെ കളി ക­ണ്ടു­കൊ­ണ്ടു നി­ന്നി­രു­ന്ന പ­ശു­വി­ന്റെ നെ­റ്റി­യിൽ തൊ­ടു­വി­ച്ചി­രു­ന്നു. അ­പ്പോ­ഴാ­ണു്, അവിടെ, കെ­ട്ടി­ട­ത്തി­നോ­ടു ചേർ­ന്നു­ള്ള ഏ­റ്റ­വും മു­ക­ളി­ലെ പ­ടി­യിൽ, ഒരു ഗു­സ്തി­ക്കാ­ര­ന്റെ മെ­യ്യ­ഴ­കോ­ടെ ഇ­രു­ന്നി­രു­ന്ന ഒരാളെ ഞാൻ ക­ണ്ട­തു്.

അ­ത്ര­യും നേരം അയാൾ എ­ന്നെ­ത്ത­ന്നെ ശ്ര­ദ്ധി­ക്കു­ക­യാ­യി­രു­ന്നു.

ഒരു നി­മി­ഷം, എ­നി­ക്കു് അയാളെ പ­രി­ച­യ­മു­ള്ള­തു­പോ­ലെ തോ­ന്നി. എ­വി­ടെ­യോ ക­ണ്ടി­ട്ടു­ള്ള­തു­പോ­ലെ. പ­രി­ച­യ­മു­ണ്ടു് എ­ന്നു് കാ­ണി­ക്കാൻ ഞാൻ അയാളെ നോ­ക്കി കൈ വീശി കാ­ണി­ച്ചു. “സാർ എ­നി­ക്കു് താ­ങ്ക­ളെ അ­റി­യാം” എ­ന്നു് ആദ്യം മ­ല­യാ­ള­ത്തി­ലും പി­ന്നെ ഹി­ന്ദി­യി­ലും ഉ­റ­ക്കെ പ­റ­ഞ്ഞു.

പക്ഷേ, അയാൾ അ­തൊ­ന്നും കേ­ട്ട­താ­യി ഭാ­വി­ച്ചി­ല്ല. ഞാൻ വീ­ണ്ടും എന്റെ കൈ ഉ­യർ­ത്തി. ആ സമയം, അവിടെ ഇ­രു­ന്നു­കൊ­ണ്ടു­ത­ന്നെ, അയാൾ, ഹി­ന്ദി­യിൽ, ഇ­ങ്ങ­നെ, ഉ­റ­ക്കെ വി­ളി­ച്ചു പ­റ­ഞ്ഞു:

“ഇവനു് ആ­രെ­ങ്കി­ലും ഒരാൾ ഒരു മോ­ട്ടോർ സൈ­ക്കിൾ കൊ­ണ്ടു­വ­ന്നു കൊ­ടു­ക്ക­ട്ടെ! ആ­രെ­ങ്കി­ലും ഒരാൾ ഇ­വ­ന്റെ ക­ണ്ണു­കൾ കെ­ട്ട­ട്ടെ! പി­ന്നെ ന­മ്മു­ടെ മു­പ്പ­ത്തി­യൊ­മ്പ­തു് ഏ­ക്ക­റു­ള്ള ഈ കാ­മാ­ട്ടി­പു­ര ഒരു പ്രാ­വ­ശ്യം ഇവൻ മോ­ട്ടോർ­സൈ­ക്കി­ളിൽ ചു­റ്റി വ­ര­ട്ടെ!”

പെ­ട്ടെ­ന്നു് എന്റെ തല താ­ഴ്‌­ന്നു.

പ­രാ­ജി­ത­നും അ­പ­മാ­നി­ത­നു­മാ­വാൻ തി­ര­ഞ്ഞെ­ടു­ത്ത ദി­വ­സ­വും സ്ഥ­ല­വും ക­ളി­യും ഓർ­ത്തു് ഞാൻ കൂ­ടു­തൽ പ­രാ­ജ­യ­പ്പെ­ട്ടു. എന്റെ കൈ­കാ­ലു­കൾ വി­റ­യ്ക്കാൻ തു­ട­ങ്ങി. ഒപ്പം, ഇ­തെ­ല്ലാം ആ­വ­ശ്യ­പ്പെ­ട്ട ആൾ ഞാൻ നേ­ര­ത്തെ സം­ശ­യി­ച്ച­പോ­ലെ എ­നി­ക്കു് പ­രി­ച­യ­മു­ള്ള ആൾ ത­ന്നെ­യാ­ണോ എ­ന്നും ശ­ങ്കി­ച്ചു. ഞാൻ അയാളെ കാണാൻ വീ­ണ്ടും തല ഉ­യർ­ത്തി. പക്ഷേ, അയാളെ ഇ­പ്പോൾ അവിടെ കാണാൻ ഇ­ല്ലാ­യി­രു­ന്നു!

പകരം, ഏ­റ്റ­വും പു­തി­യ­തെ­ന്നു തോ­ന്നി­ച്ച ഒരു സൈ­ക്കി­ളു­മാ­യു്, അതേ സ്ഥ­ല­ത്തു് ഒരു യുവതി നി­ന്നി­രു­ന്നു.

എ­ല്ലാം എ­നി­ക്കു് അ­വി­ശ്വ­സ­നീ­യ­മാ­യി തോ­ന്നി.

ഞാൻ അയാളെ ഒരു പ്രാ­വ­ശ്യം കൂടി തി­ര­ഞ്ഞു. അ­തി­നേ­ക്കാൾ മോ­ഹ­ത്തോ­ടെ ഞാൻ ആ യു­വ­തി­യെ­ത്ത­ന്നെ വീ­ണ്ടും വീ­ണ്ടും നോ­ക്കി. അതോടെ, ഞാൻ അവളിൽ ആ­ഗ്ര­ഹ­മു­ള്ള­വ­നാ­യും തീർ­ന്നു. അവളെ ശ­രി­ക്കും കാണാൻ ഞാൻ രണ്ടോ മൂ­ന്നോ അടി മു­മ്പോ­ട്ടു് വെ­ച്ചു. അ­വ­ളു­ടെ മു­ഖ­ത്തി­ന്റെ കാ­ന്തി, ആ ദി­വ­സ­ത്തെ ഏ­റ്റ­വും പ്ര­കാ­ശ­മു­ള്ള വെ­ളി­ച്ചം പോ­ലെ­യാ­യി­രു­ന്നു. അ­വ­ളു­ടെ ഉ­യർ­ന്ന നെ­റ്റി­യും ചെറിയ ക­ണ്ണു­ക­ളും ഇളം റോസ് നി­റ­മു­ള്ള ക­വിൾ­ത്ത­ട­ങ്ങ­ളും ചായം തേച്ച ചു­ണ്ടും ഒക്കെ, അ­ങ്ങ­നെ ഏ­താ­നും നി­മി­ഷ­ങ്ങൾ കൂടി ഞാൻ കണ്ടു നി­ന്നു. അതേ സമയം, മ­റ്റൊ­രു വേ­ഗ­ത്തിൽ ഞാൻ പ­രാ­ജ­യ­പ്പെ­ടാൻ­പോ­കു­ന്ന നി­മി­ഷ­ങ്ങ­ളും എന്നെ പൂ­ണ്ടു­പി­ടി­ച്ചു. ഞാൻ പി­റ­കോ­ട്ടു് കാ­ലു­കൾ വെ­ച്ചു. അ­വ­ളോ­ടും അ­വി­ടെ­യു­ള്ള­വ­രോ­ടും എ­നി­ക്കു് അ­ങ്ങ­നെ­യൊ­രു ഇ­ന്ദ്ര­ജാ­ലം അ­റി­യി­ല്ല എന്നു പ­റ­ഞ്ഞു.

“എ­ല്ലാ­വ­രും എ­ന്നോ­ടു് ക്ഷ­മി­ക്ക­ണം, എ­നി­ക്കു് ഈ കളി അ­റി­യി­ല്ല!”

ഞാൻ അവളെ നോ­ക്കി കൈ കൂ­പ്പി.

നോ­ക്കു, ഇ­തെ­ല്ലാം ക­ഴി­ഞ്ഞു് ഇ­പ്പോൾ എ­ത്ര­യോ കാ­ല­മാ­യി­രി­ക്കു­ന്നു! ഇ­രു­പ­ത്തി­യൊ­ന്നോ അതിൽ കൂ­ടു­ത­ലോ അ­ക്ക­മു­ള്ള ജ­ന്മ­ദി­ന­ങ്ങൾ­ത­ന്നെ എന്നെ ക­ട­ന്നു­പോ­യി­രി­ക്കു­ന്നു. ആ ന­ഗ­ര­ത്തിൽ ഞാൻ പാർ­ത്ത ദി­വ­സ­ങ്ങൾ­ത­ന്നെ ഇ­പ്പോൾ ഓർ­മ്മ­യിൽ മ­ങ്ങാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. എ­ത്ര­യോ പ്രാ­വ­ശ്യം ഞാൻ എ­ഴു­തി­യ ക­ഥ­ക­ളിൽ ആ മ­ഹാ­ന­ഗ­രം, ഇ­തു­പോ­ലെ, വന്നു നി­റ­യു­മ്പോ­ഴും. അ­പ്പോ­ഴും, ഒ­രി­ക്കൽ ഞാൻ ആ­ഘോ­ഷി­ക്കാൻ ആ­ഗ്ര­ഹി­ച്ച എന്റെ ഇ­രു­പ­ത്തി­യൊ­ന്നാം ജ­ന്മ­ദി­നം, പി­ന്നീ­ടു്, പ­ല­പ്പോ­ഴും, അ­ല്ലെ­ങ്കിൽ എന്റെ എല്ലാ ജ­ന്മ­ദി­ന­ത്തി­ലും എ­നി­ക്കു് ഓർമ്മ വന്നു. അ­ന്നു്, സൈ­ക്കി­ളു­മാ­യി പടികൾ ഇ­റ­ങ്ങി എന്റെ അ­രി­കി­ലേ­ക്കു് വന്ന ആ യു­വ­തി­യു­ടെ മു­ടി­ക്കെ­ട്ടിൽ നി­ന്നും ഉ­യർ­ന്ന പൂ­ക്ക­ളു­ടെ മണവും ഞാൻ പി­ന്നെ മ­റ­ന്ന­തേ ഇല്ല!

അ­ങ്ങ­നെ പടികൾ ഇ­റ­ങ്ങി വ­ന്നു് അവൾ സൈ­ക്കിൾ എന്റെ കൈ­യ്യിൽ പി­ടി­പ്പി­ച്ചു. എ­ന്നോ­ടു് എന്റെ ഷർ­ട്ട് ഊരി ക­ണ്ണു­കൾ കെ­ട്ടാൻ പ­റ­ഞ്ഞു.

“എ­ന്നി­ട്ടു് എന്റെ ഈ മോ­ട്ടോർ­സൈ­ക്കി­ളിൽ, ഇ­ന്നെ­നി­യ്ക്കു് എന്റെ പ്രി­യ­പ്പെ­ട്ട സുൽ­ത്താൻ സ­മ്മാ­നി­ച്ച ഈ മ­നോ­ഹ­ര­മാ­യ വാ­ഹ­ന­ത്തിൽ, നീ ഞ­ങ്ങ­ളു­ടെ ഈ കാ­മാ­ട്ടി­പു­ര ഒരു പ്രാ­വ­ശ്യം വ­ട്ട­മി­ടു്, എ­ന്നി­ട്ടു് ഇ­വി­ടെ­ത്ത­ന്നെ തി­രി­ച്ചു വാ” അവൾ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു.

“എ­നി­ക്കു് ആ വിദ്യ അ­റി­യി­ല്ല” ഞാൻ അ­വ­ളോ­ടു് പ­റ­ഞ്ഞു. വീ­ണ്ടും ചു­റ്റും നോ­ക്കി. വീ­ണ്ടും അയാളെ തി­ര­ഞ്ഞു.

എ­ത്ര­യും വേഗം അ­വി­ടെ­നി­ന്നും മ­ട­ങ്ങാൻ ഞാൻ ആ­ഗ്ര­ഹി­ച്ചു. എന്റെ നിർ­ഭാ­ഗ്യം എന്റെ മോ­ഹ­ത്തെ­ക്കാൾ എ­ത്ര­യോ ക­ഠി­ന­മാ­യി­രു­ന്നു. ഇ­പ്പോ­ഴാ­ക­ട്ടെ, അതേ നിർ­ഭാ­ഗ്യം എന്നെ മ­റ്റൊ­രു പ­രാ­ജ­യ­ത്തി­നു­മു­മ്പിൽ ഒ­റ്റ­യ്ക്കു് നിർ­ത്തി പോ­യി­രി­ക്കു­ന്നു.

സൈ­ക്കിൾ ഞാൻ അ­തി­ന്റെ സ്റ്റാൻ­ഡിൽ നിർ­ത്തി വെ­ച്ചു. വീ­ണ്ടും അവളെ നോ­ക്കി കൈ­കൂ­പ്പി. “ദ­യ­വാ­യി എന്നെ അ­പ­മാ­നി­ക്ക­രു­തു്”, ഞാൻ വീ­ണ്ടും അ­വ­ളോ­ടു് അ­പേ­ക്ഷി­ച്ചു.

അവിടെ, ജ­നാ­ല­കൾ­ക്ക­രി­കി­ലും വാ­തിൽ­പ്പ­ടി­ക­ളി­ലും നി­ന്നി­രു­ന്ന സ്ത്രീ­കൾ എന്തോ ചി­ല­തു് വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. ചിലർ ആ­ണു­ങ്ങൾ കൂ­വു­ന്ന­പോ­ലെ ഒ­ച്ച­യു­ണ്ടാ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. യു­വ­തി­യാ­ക­ട്ടെ, ഇ­പ്പോൾ എന്നെ ഞെ­ട്ടി­ച്ചു­കൊ­ണ്ടു്, എന്റെ ഷർ­ട്ടി­ന്റെ കോ­ള­റിൽ കൂ­ട്ടി­പ്പി­ടി­ച്ചു. എന്നെ മു­മ്പോ­ട്ടു നിർ­ത്തി.

“നി­ന­ക്കു് എത്ര വ­യ­സ്സാ­യി?” അവൾ എ­ന്നോ­ടു് സ്വ­കാ­ര്യം എ­ന്ന­പോ­ലെ ചോ­ദി­ച്ചു.

“ഇ­രു­പ­ത്തി­യൊ­ന്നു്” ഞാൻ പ­റ­ഞ്ഞു. “ഇ­ന്നു് എന്റെ ജ­ന്മ­ദി­ന­മാ­ണു്”

അ­റി­യാ­തെ എന്റെ ക­ണ്ണു­കൾ നി­റ­ഞ്ഞു.

അ­ങ്ങ­നെ എന്റെ കോ­ള­റിൽ പി­ടി­ച്ചു­കൊ­ണ്ടു­ത­ന്നെ അവൾ മേൽ­പ്പോ­ട്ടു് നോ­ക്കി, “എ­ല്ലാ­വ­രും ഇ­വ­നു­വേ­ണ്ടി ഒരു ഹാ­പ്പി ബർ­ത്ത്ഡേ പറയ്!” എ­ന്നു് വി­ളി­ച്ചു പ­റ­ഞ്ഞു. “ഇ­ന്നു് ഈ ഇ­രു­പ­ത്തി­യൊ­ന്നു­കാ­രൻ ഇ­ന്ദ്ര­ജാ­ല­ക്കാ­ര­ന്റെ ഹാ­പ്പി ബർ­ത്ത്ഡേ ആണു്!”.

പല ശ­ബ്ദ­ങ്ങൾ പല പ്രാ­വ­ശ്യം എ­നി­ക്കു് സ­ന്തോ­ഷ­ക­ര­മാ­യ ഒരു ജ­ന്മ­ദി­നം നേർ­ന്നു. ആരോ ഒരാൾ ഒരു പൂ­മാ­ല­യു­ടെ കഷണം എന്റെ നേരെ എ­റി­ഞ്ഞു.

യുവതി തി­രി­ഞ്ഞു് എന്റെ ക­ണ്ണു­ക­ളിൽ നോ­ക്കി. എന്റെ ചു­ണ്ടു­ക­ളിൽ നോ­ക്കി. മ­റ്റൊ­രു ഭാ­വ­ത്തോ­ടെ എന്റെ അ­ര­ക്കെ­ട്ടി­ലേ­ക്കു് നോ­ക്കി. പി­ന്നെ എന്നെ നോ­ക്കി പു­ഞ്ചി­രി­ച്ചു. എന്റെ കോ­ള­റി­ലെ പിടി വി­ട്ടു. പി­ന്നെ എന്റെ ഷർ­ട്ടി­ന്റെ കീ­ശ­യിൽ ഉ­ണ്ടാ­യി­രു­ന്ന ചീ­ട്ടു­കൾ എ­ടു­ത്തു. അതേ വേ­ഗ­ത്തിൽ ചീ­ട്ടു­കൾ ബ്ലൌ­സി­നു­ള്ളി­ലൂ­ടെ അ­വ­ളു­ടെ മു­ല­കൾ­ക്കി­ട­യി­ലേ­ക്കു് തി­രു­കി വെ­ച്ചു.

“ചീ­ട്ടു­കൾ­കൊ­ണ്ടു് നി­ന­ക്കു് എ­ന്തെ­ല്ലാം കളികൾ അ­റി­യാം?” യുവതി എ­ന്നോ­ടു് ചോ­ദി­ച്ചു.

അവളെ കേൾ­ക്കാൻ അ­ല്ലെ­ങ്കിൽ എന്നെ തോ­ല്പി­ക്കാൻ വേ­റെ­യും രണ്ടോ മൂ­ന്നോ യു­വ­തി­കൾ അ­വി­ടേ­ക്കു് വന്നു. എന്റെ പ­രാ­ജ­യം കാണാൻ അവർ അവിടെ പ­ടി­യിൽ ഇ­രു­ന്നു.

“ചീ­ട്ടു­കൾ കാ­ണാ­താ­ക്കും”, ഞാൻ പ­റ­ഞ്ഞു. “ചി­ല­പ്പോൾ ചീ­ട്ടു­കൾ പ­ക്ഷി­ക­ളാ­ക്കി പ­റ­ത്തും”. ഇ­പ്പോൾ എന്റെ തൊണ്ട വറ്റി.

“പ­ക്ഷി­കൾ?” അവൾ ചോ­ദി­ച്ചു.

“അതെ”, ഞാൻ പ­റ­ഞ്ഞു.

അവൾ, ഒരു നി­മി­ഷം, എന്തോ ആ­ലോ­ചി­ക്കു­ന്ന­താ­യി ന­ടി­ച്ചു.

“എ­ങ്കിൽ ക­ണ്ണു­കൾ കെ­ട്ടി എന്റെ ഈ മോ­ട്ടോർ­സൈ­ക്കിൾ നീ ഓ­ടി­ക്കേ­ണ്ട. അതു് മാ­ത്രം കാ­ണി­ക്കു്. ചീ­ട്ടു­ക­ളെ പ­ക്ഷി­ക­ളാ­ക്കു­ന്ന വിദ്യ. എ­ന്നി­ട്ടു് വേഗം സ്ഥലം വിടു്. നീ ഇ­പ്പോ­ഴും ഒരു ബാ­ല­നാ­ണു്”

“ശരി” ഞാൻ പ­റ­ഞ്ഞു.

അ­വ­ളോ­ടു് എന്റെ ചീ­ട്ടു­കൾ തരാൻ ആ­വ­ശ്യ­പ്പെ­ട്ടു.

“വേറെ ചീ­ട്ടു­കൾ ഇല്ലേ നി­ന്റെ കൈ­യ്യിൽ?”, അവൾ ചോ­ദി­ച്ചു.

“ഇല്ല” ഞാൻ പ­റ­ഞ്ഞു.

അവൾ കൈകൾ ര­ണ്ടും പി­റ­കി­ലേ­ക്കു് കെ­ട്ടി എന്റെ അ­രി­കി­ലേ­ക്കു് ചേർ­ന്നു് നി­ന്നു. അ­വ­ളു­ടെ മാ­റി­ടം എന്റെ നെ­ഞ്ചിൽ തൊ­ടു­വി­ച്ചു.

“എ­ങ്കിൽ ഇതാ, ഇവിടെ നി­ന്നു് നി­ന്റെ ചീ­ട്ടു­കൾ ഓ­രോ­ന്നാ­യി എ­ടു­ത്തോ” അവൾ പ­റ­ഞ്ഞു. മറ്റു സ്ത്രീ­കൾ പൊ­ട്ടി­ച്ചി­രി­ച്ചു.

ഞാൻ പി­റ­കോ­ട്ടു മാറി.

images/karun-janmadinam-02.png

ഞാൻ പ­ഠി­ച്ച എല്ലാ വി­ദ്യ­ക­ളും എന്നെ വി­ട്ടു­പോ­വു­ക­യാ­യി­രു­ന്നു. സ­ന്തോ­ഷി­ക്കാ­നു­ള്ള എന്റെ വ­ഴി­ക­ളും അ­ട­യു­ക­യാ­യി­രു­ന്നു.

അ­പ­മാ­ന­ഭാ­ര­ത്തോ­ടെ കളി മ­തി­യാ­ക്കി ഞാൻ അ­വി­ടെ­നി­ന്നും മ­ട­ങ്ങി. അ­തി­നും മു­മ്പു്, ഞാൻ വി­ചാ­രി­ച്ച­തു­പോ­ലെ­ത­ന്നെ, അവൾ, ആ ഗു­സ്തി­ക്കാ­ര­ന്റെ കാ­മി­നി, അ­വ­ളു­ടെ സൈ­ക്കി­ളു­മാ­യി പ­ട­വു­കൾ കയറി അ­വ­ളു­ടെ മു­റി­യി­ലേ­ക്കു് പോ­കു­ന്ന­തു കണ്ടു.

പോ­കു­മ്പോൾ, വ­ഴി­യിൽ, ചീ­ട്ടു­കൾ ഓ­രോ­ന്നാ­യി പി­റ­കി­ലേ­ക്ക് എ­റി­യു­ന്ന­തും കണ്ടു.

അ­ന്നു് രാ­ത്രി ഞാൻ അ­ന്തി­യു­റ­ങ്ങി­യ­തു് നേ­ര­ത്തെ പറഞ്ഞ ആ ഗു­ഹാ­ക്ഷേ­ത്ര­ത്തി­ലാ­യി­രു­ന്നു. അ­ശ­ര­ണ­നാ­യ ഒ­രാ­ളു­ടെ സ­മ­യ­മെ­ടു­ത്തു് ക്ഷേ­ത്ര­ച്ചു­മ­രി­ലെ ഓരോ ദേ­വ­ത­ക­ളെ­യും അ­ന്നു് ഞാൻ കു­റേ­നേ­രം നോ­ക്കി നി­ന്നു. പി­ന്നെ, അ­വി­ട­ത്തെ അനേകം തൂ­ണു­ക­ളിൽ ഒ­ന്നി­ന്റെ താഴെ ഇ­രു­ന്നു. തെ­രു­വിൽ­നി­ന്നും അവിടെ ഉ­റ­ങ്ങാൻ ആളുകൾ എ­ത്തു­ന്ന­തേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഒ­രു­പ­ക്ഷേ, ഞാ­നാ­കും അ­ന്ന­വി­ടെ ആദ്യം എ­ത്തി­യി­രി­ക്കു­ക. എ­ന്നാൽ, എന്നെ ഭ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു്, ആ പകൽ വേ­ശ്യാ­ല­യ­ത്തിൽ­വെ­ച്ചു കണ്ട ആൾ, ആ ഗു­സ്തി­ക്കാ­രൻ, എ­നി­ക്കും മു­മ്പേ അവിടെ ഉ­ണ്ടാ­യി­രു­ന്നു.

എന്നെ ക­ണ്ട­തും അയാൾ എന്റെ അ­രി­കി­ലേ­ക്കു വന്നു. ഞാൻ നി­ന്നെ കാ­ത്തു് ഇ­വി­ടെ­ത്ത­ന്നെ നിൽ­ക്കു­ക­യാ­യി­രു­ന്നു എ­ന്നു് പ­റ­ഞ്ഞു.

“എ­നി­ക്ക­റി­യാം, ഈ രാ­ത്രി നീ അന്തി ഉ­റ­ങ്ങു­ക ഇ­വി­ടെ­ത്ത­ന്നെ ആ­യി­രി­ക്കും എന്ന്”.

ന­ഗ­ര­ത്തി­ലെ മു­ന്തി­യ പോ­ക്ക­റ്റ­ടി­ക്കാ­ര­നാ­യി­രു­ന്നു അയാൾ. വർ­ഷ­ങ്ങ­ളാ­യി തന്റെ തൊ­ഴി­ലും അ­താ­ണെ­ന്നു് പ­റ­ഞ്ഞു. “തെ­ളി­വു് വേണോ” എന്നു ചോ­ദി­ച്ചു് ആ പകൽ എ­നി­ക്കു് ന­ഷ്ട­പ്പെ­ട്ട ചീ­ട്ടു പെ­ട്ടി എന്റെ മു­മ്പിൽ വെ­ച്ചു.

“നോ­ക്കു്, നി­ന്റെ ര­ണ്ടാ­മ­ത്തെ കളി ക­ഴി­ഞ്ഞ­തോ­ടെ ഞാൻ ഇതു് നി­ന്റെ കീ­ശ­യിൽ നി­ന്നും അ­ടി­ച്ചു മാ­റ്റി­യി­രു­ന്നു. പാവം നീ അ­റി­ഞ്ഞ­തേ ഇല്ല”. അയാൾ പ­റ­ഞ്ഞു.

ഞാൻ അയാളെ നോ­ക്കു­ക­മാ­ത്രം ചെ­യ്തു. എന്റെ കീ­ശ­യിൽ നി­ന്നും ചീ­ട്ടു­പെ­ട്ടി എ­ടു­ത്ത­തു് ആ യു­വ­തി­യാ­യി­രു­ന്നു. അ­വ­ള­തു് ബൌ­സി­ന്റെ ഉ­ള്ളി­ലേ­ക്കി­ട്ട­തു ഞാൻ ക­ണ്ടി­രു­ന്നു. മ­ട­ങ്ങി­പോ­കു­മ്പോൾ ചീ­ട്ടു­കൾ പി­റ­കി­ലേ­ക്കു് അവൾ എ­റി­യു­ന്ന­തും ക­ണ്ടി­രു­ന്നു.

“നീ അ­വ­ളെ­യ­ല്ലേ ഇ­പ്പോൾ ഓർ­ക്കു­ന്ന­തു്? അതു് മ­റ­ന്നേ­യ്ക്കു്” അയാൾ ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു. “അവളും നി­ന്നെ­പ്പോ­ലെ ചില വി­ദ്യ­ക­ളൊ­ക്കെ കാ­ണി­ക്കും. അതും മ­റ­ന്നേ­യ്ക്കു്”

പി­ന്നെ അയാൾ എന്റെ മു­മ്പിൽ കുറെ പേ­ഴ്സു­കൾ വെ­ച്ചു് അ­തി­ലെ­തെ­ങ്കി­ലും ഒ­ന്നു് എ­ന്നോ­ടു് എ­ടു­ത്തോ­ളാൻ പ­റ­ഞ്ഞു.

“നീ എ­ടു­ക്കു­ന്ന പേ­ഴ്സിൽ എത്ര രൂ­പ­യു­ണ്ടോ അ­തെ­ല്ലാം നി­ന­ക്കാ­ണു്” അയാൾ പ­റ­ഞ്ഞു.

“ഇനി അഥവാ അതിൽ പൈസ ഒ­ന്നു­മി­ല്ലെ­ങ്കി­ലും ആ പേ­ഴ്സ് നി­ന­ക്കു­ള്ള­താ­ണു്”. “നി­ന­ക്കു­ള്ള എന്റെ ജ­ന്മ­ദി­ന­സ­മ്മാ­നം”

അയാൾ എല്ലാ പേ­ഴ്സു­ക­ളും തു­റ­ന്നു കാ­ണി­ച്ചു തന്നു. അവയിൽ എ­ല്ലാ­റ്റി­ലും രൂപകൾ നി­വർ­ത്തി­യോ മ­ട­ക്കി­യോ വെ­ച്ചി­രു­ന്നു. പി­ന്നീ­ടു്, പേ­ഴ്സു­കൾ എ­ല്ലാം എ­ടു­ത്തു് ഒരു പ്രാ­വ­ശ്യം തറയിൽ വെ­ച്ചു­ത­ന്നെ ക­ശ­ക്കി, പി­ന്നെ അവ എ­ല്ലാം നി­ര­ത്തി­വെ­ച്ചു.

“ഇനി ഇതിൽ നി­ന്നും ഒ­ന്നെ­ടു­ക്ക്” അയാൾ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു.

അധികം ആ­ലോ­ചി­ക്കാ­തെ ഞാൻ അ­തിൽ­നി­ന്നും ത­വി­ട്ടു­നി­റ­മു­ള്ള ഒരു പേ­ഴ്സ് തി­ര­ഞ്ഞെ­ടു­ത്തു. അതൊരു ധ­നി­ക­ന്റെ പേ­ഴ്സ് ഒ­ന്നും ആ­യി­രി­ക്കി­ല്ല എ­ന്നു് എ­നി­ക്കു് ഉ­റ­പ്പാ­യി­രു­ന്നു. പക്ഷേ, ആ ദി­വ­സ­ങ്ങ­ളു­ടെ ഓർ­മ്മ­യിൽ, അതൊരു കളവു മു­ത­ലാ­യി­രു­ന്നി­ട്ടും, അതിലെ ഏതു സം­ഖ്യ­യും ആ ഒരു ദി­വ­സ­ത്തേ­ക്കു് എന്നെ ധ­നി­ക­നാ­ക്കു­മാ­യി­രു­ന്നു. പക്ഷേ, നോ­ക്കു, വീ­ണ്ടും എന്റെ നിർ­ഭാ­ഗ്യം, ഒരു പൂതം പോലെ, എന്നെ തേടി എത്തി.

ഞാൻ തി­ര­ഞ്ഞെ­ടു­ത്ത പേ­ഴ്സിൽ രൂ­പ­യൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല.

അയാൾ എന്നെ നോ­ക്കി ചി­രി­ച്ചു.

“സാ­ര­മി­ല്ല”, അയാൾ പ­റ­ഞ്ഞു “ഇനി മ­റ്റൊ­ന്നു് എ­ടു­ത്തു നോ­ക്കു്”

ഞാൻ മ­റ്റൊ­രു പേ­ഴ്സ് എ­ടു­ത്തു. ക­റു­ത്ത ഒ­ന്നു്. ആ പേ­ഴ്സും കാ­ലി­യാ­യി­രു­ന്നു. അ­ങ്ങ­നെ എല്ലാ പേ­ഴ്സു­ക­ളും അയാൾ ആ­വ­ശ്യ­പ്പെ­ട്ട പ്ര­കാ­രം ഞാൻ തു­റ­ക്കു­ക­യും ഓ­രോ­ന്നി­ലും ഒരു രൂപ പോലും ഇ­ല്ലെ­ന്നു ക­ണ്ടു് തി­രി­കെ വെ­യ്ക്കു­ക­യും ചെ­യ്തു. ഇ­പ്പോ­ഴും അയാൾ എന്നെ നോ­ക്കി ചി­രി­ച്ചു. പി­ന്നെ, എന്റെ നിർ­ഭാ­ഗ്യ­ത്തെ­പ്പ­റ്റി എന്തോ പ­റ­ഞ്ഞു് പേ­ഴ്സു­കൾ എ­ല്ലാം വാ­രി­ക്കൂ­ട്ടി അയാൾ പോ­കാ­നാ­യി എ­ഴു­ന്നേ­റ്റു. ഞാനും അ­യാൾ­ക്ക് ഒപ്പം എ­ഴു­ന്നേ­റ്റു.

“ചില സ­മ­യ­ങ്ങൾ അ­ങ്ങ­നെ­യാ­ണു്, ന­മ്മു­ടെ ആ­വി­ല്ല, നമ്മൾ എത്ര വി­ചാ­രി­ച്ചാ­ലും”. അയാൾ പ­റ­ഞ്ഞു. പിറകെ, ക­യ്യി­ലെ പേ­ഴ്സു­കൾ ഓ­രോ­ന്നാ­യി ഇ­രു­ട്ടി­ലേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞു.

കു­റ­ച്ചു നേരം ഞങ്ങൾ ര­ണ്ടു­പേ­രും നി­ശ­ബ്ദ­രാ­യി. ഇ­പ്പോൾ അയാൾ എന്നെ നോ­ക്കി തി­രി­ഞ്ഞു നി­ന്നു. എന്റെ നേരെ കൈ നീ­ട്ടി.

“ഈ ഭൂ­മി­യു­ടെ­യും ഭൂ­മി­യി­ലെ സകല തെ­ണ്ടി­ക­ളു­ടെ­യും ഭൂ­മി­യി­ലെ സകല വേ­ശ്യ­ക­ളു­ടെ­യും ഉടയോൻ ആ വലിയ ത­മ്പു­രാൻ നി­ന്നെ കാ­ത്തു ര­ക്ഷി­ക്ക­ട്ടെ!” അ­ങ്ങ­നെ പ­റ­ഞ്ഞു് അയാൾ എന്നെ ചേർ­ത്തു­പി­ടി­ച്ചു. എന്റെ നെ­റു­കിൽ ഉ­മ്മ­വെ­ച്ചു. ധൃ­തി­യിൽ, ഇ­രു­ട്ടി­ലേ­ക്കു് ന­ട­ന്നു, പിറകെ അ­പ്ര­ത്യ­ക്ഷ­നു­മാ­യി.

കു­റ­ച്ചു­നേ­രം കൂടി ഞാൻ അയാളെ നോ­ക്കി നി­ന്നു. അ­വി­ടെ­ത്ത­ന്നെ, തൂണിൽ ചാരി ഇ­രു­ന്നു. എന്റെ അ­ന്ന­ത്തെ ദിവസം ഒ­ന്നു­കൂ­ടി ഞാൻ ഓർ­ത്തു. പി­ന്നെ, കീ­ശ­യിൽ വെ­ച്ചി­രു­ന്ന ചീ­ട്ടു­പെ­ട്ടി എ­ടു­ത്തു തു­റ­ന്നു. ചീ­ട്ടു­കൾ ഓ­രോ­ന്നാ­യി എ­ടു­ത്തു. ഓ­രോ­ന്നും തെ­രു­വി­ലെ വെ­ളി­ച്ച­ത്തി­ലേ­ക്കു് കാ­ണി­ച്ചു് തറയിൽ വെ­ച്ചു. എ­ന്നാൽ, അ­ങ്ങ­നെ രണ്ടോ മൂ­ന്നോ ചീ­ട്ടു­കൾ ക­ഴി­യു­മ്പോൾ, ചീ­ട്ടു­കൾ­ക്കു് ഇടയിൽ നി­വർ­ത്തി­യും മ­ട­ക്കി­യും വെച്ച രൂ­പ­ക­ളും ഞാൻ കണ്ടു. ഞാൻ ചീ­ട്ടു­പെ­ട്ടി മു­ഴു­വ­നാ­യി നി­ല­ത്തെ­യ്ക്കു് കു­ട­ഞ്ഞു. പല സം­ഖ്യ­ക­ളി­ലു­ള്ള വേ­റെ­യും രൂപകൾ കണ്ടു. എന്റെ ക­ണ്ണു­കൾ നി­റ­ഞ്ഞു.

images/karun-janmadinam-04.png

അയാൾ പോയ ദി­ക്കി­ലേ­ക്കു നോ­ക്കി ഞാൻ എ­ഴു­ന്നേ­റ്റു നി­ന്നു.

ആ­കാ­ശ­ത്തു് ന­ക്ഷ­ത്ര­ങ്ങൾ നി­റ­ഞ്ഞി­രു­ന്നു.

ഞാൻ ഇ­പ്പോൾ ആ­കാ­ശ­ത്തെ­യ്ക്കു മാ­ത്രം നോ­ക്കി. അവിടെ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ നി­ര­ക­ളിൽ ഒരു വലിയ മ­ത്സ്യ­ത്തി­ന്റെ ആ­കൃ­തി­പോ­ലെ ഒ­ന്നു് ഞാൻ ക­ണ്ടു­പി­ടി­ച്ചു.

സ്വർ­ണ്ണ­മ­ത്സ്യം പോലെ ഒ­ന്നു്.

ക­രു­ണാ­ക­രൻ
images/karunakaran.jpg

ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, കവി, നാ­ട­ക­കൃ­ത്തു്. പാ­ല­ക്കാ­ടു് ജി­ല്ല­യി­ലെ പ­ട്ടാ­മ്പി സ്വ­ദേ­ശി. പ്ര­സി­ദ്ധീ­ക­രി­ച്ച കൃ­തി­കൾ മ­ക­ര­ത്തിൽ പ­റ­ഞ്ഞ­തു് (കഥകൾ – പാ­ഠ­ഭേ­ദം), കൊ­ച്ചി­യി­ലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബു­ക്സ്), പാ­യ­ക്ക­പ്പൽ, (കഥകൾ – ഡി. സി. ബു­ക്സ്) ഏ­കാ­ന്ത­ത­യെ കു­റി­ച്ചു പ­റ­ഞ്ഞു കേ­ട്ടി­ട്ട­ല്ലേ ഉള്ളു (കഥകൾ – ഡി. സി. ബു­ക്സ്) അ­തി­കു­പി­ത­നാ­യ കു­റ്റാ­ന്വേ­ഷ­ക­നും മ­റ്റു് ക­ഥ­ക­ളും (കഥകൾ – ഡി. സി. ബു­ക്സ്), പ­ര­സ്യ­ജീ­വി­തം (നോവൽ – ഡി. സി. ബു­ക്സ്), ബൈ­സി­ക്കിൾ തീഫ് (നോവൽ – മാ­തൃ­ഭൂ­മി ബു­ക്സ്), യു­ദ്ധ­കാ­ല­ത്തെ നു­ണ­ക­ളും മ­ര­ക്കൊ­മ്പി­ലെ കാ­ക്ക­യും (നോവൽ – ഡി. സി. ബു­ക്സ്), യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബു­ക്സ്), യ­ക്ഷി­യും സൈ­ക്കിൾ യാ­ത്ര­ക്കാ­ര­നും (ക­വി­ത­കൾ – ഗ്രീൻ ബു­ക്സ്) ഉടൽ എന്ന മോഹം (ലേ­ഖ­ന­ങ്ങൾ – ലോഗോ ബു­ക്സ്). “യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം” എന്ന നോ­വ­ലി­നു് ഹൈ­ദ­രാ­ബാ­ദി­ലെ നവീന ക­ലാ­സാം­സ്കാ­രി­ക കേ­ന്ദ്ര­ത്തി­ന്റെ “ഒ. വി. വിജയൻ പു­ര­സ്കാ­രം” ല­ഭി­ച്ചു. കു­വൈ­റ്റി­ലെ ഒരു സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തിൽ ജോലി ചെ­യ്യു­ന്നു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Janmadinam (ml: ജ­ന്മ­ദി­നം).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-18.

Deafult language: ml, Malayalam.

Keywords: Short Story, Karunakaran, Janmadinam, ക­രു­ണാ­ക­രൻ, ജ­ന്മ­ദി­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fish Magic, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.