SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Peasant_woman.jpg
Peasant woman binding sheaves (after Millet), a painting by Vincent van Gogh (1853–1890).
പാ­ട്ട­ബാ­ക്കി
കെ. ദാ­മോ­ദ­രൻ
രംഗം 1

(സമയം രാ­വി­ലെ എ­ട്ടു­മ­ണി. സ്ഥലം പഴകി ജീർ­ണ്ണി­ച്ച ഒരു ചെറിയ ഓ­ല­പ്പു­ര. ഉ­മ്മ­റ­ത്തു് തി­ണ്ണ­മേൽ ഒ­രോ­ല­പ്പാ­യ് ചു­രു­ട്ടി­വെ­ച്ചി­ട്ടു­ണ്ട്. മു­റ്റ­ത്തു് ഒരു ത­ട­ത്തിൽ കാ­യ്ക്കാ­റാ­യി­ട്ടി­ല്ലാ­ത്ത അ­മ­ര­ച്ചെ­ടി. അ­തി­ന്റെ ചു­വ­ട്ടിൽ ഉടഞ്ഞ കു­ട­വും കലവും കി­ട­ക്കു­ന്നു. കു­റ­ച്ച­ക­ല­ത്താ­യി ഒ­രൊ­ഴി­ഞ്ഞ തൊ­ഴു­ത്ത്, ഏ­ക­ദേ­ശം 40 വ­യ­സ്സ് പ്രാ­യ­മു­ള്ള, ച­ട­ച്ചു പ­ര­വ­ശ­യാ­യ ഒരു സ്ത്രീ പാ­ത്രം മോ­റി­ക്കൊ­ണ്ടി­രി­യ്ക്കു­ന്നു. ഏ­ക­ദേ­ശം 4 വ­യ­സ്സ് പ്രാ­യ­മു­ള്ള ബാലൻ ക­ണ്ണിൽ വെ­ള്ളം നി­റ­ച്ചു­കൊ­ണ്ടും ഒ­ട്ടി­യ വയർ ത­ട­വി­ക്കൊ­ണ്ടും പ്ര­വേ­ശി­ക്കു­ന്നു. അവൻ ഒരു മു­ഷി­ഞ്ഞ പ­ട്ടു­കോ­ണം ഉ­ടു­ത്തി­ട്ടു­ണ്ട്.)

ബാലൻ:
അമ്മേ വി­ശ­ക്ക്ണു അമ്മേ, (ക­ര­യു­ന്നു) വ­ല്ലാ­തെ വി­ശ­ക്ക്ണു. (അ­മ്മ­യു­ടെ അ­ര­ക്കെ­ട്ടിൽ പി­ടി­ക്കു­ന്നു.)
അമ്മ:
(മ­ക­നെ­യെ­ടു­ത്തു­മ്മ­വെ­ച്ചു­കൊ­ണ്ട്) ഇപ്പൊ വരും ബാലാ; കു­ഞ്ഞി­മാ­ളു പോ­യി­ട്ടു­ണ്ട് വ­ല്ല­തും കി­ട്ട്വോ­ന്നാ­ക്കാൻ. വ­രാ­റാ­യി­രി­ക്കു­ണു.
ബാലൻ:
ഇന്ന് വ­റ്റു­ള്ള കഞ്ഞി ത­ര­ണ­ട്വൊ, മ്മേ,
അമ്മ:
എന്റെ മോൻ പോയി കു­റ­ച്ച് ക­ളി­ക്ക്. കു­ഞ്ഞി­മാ­ളു പ്പൊ വരും-​കഷ്ടം!-​എനിക്കെന്റെ പൊ­ന്നു­മോ­ന്റെ മു­ഖ­ത്തേ­ക്ക് നോ­ക്കാൻ കൂടി തോ­ന്ന്ണി­ല്ല. ഈ­ശ്വ­രാ! ക­ഷ്ട­പ്പെ­ടു­ന്നോ­രു­ടെ പേരിൽ മാ­ത്രം അ­വി­ടെ­ക്ക് ദ­യ­യി­ല്ലെ­ന്നൊ?

(കു­ഞ്ഞി­മാ­ളു പ്ര­വേ­ശി­ക്കു­ന്നു. അവൾ 17–18 വ­യ­സ്സ് പ്രാ­യ­മാ­യ സാ­മാ­ന്യം സു­ന്ദ­രി­യാ­യ ഒരു ക­ന്യ­ക­യാ­ണു്. ക­ണ­ക്കി­ല്ലാ­തെ പ­ട്ടി­ണി കി­ട­ന്നി­ട്ടും അ­വ­ളു­ടെ ക­ണ്ണു­കൾ­ക്കു­ള്ള ആ­കർ­ഷ­ണ­ശ­ക്തി ന­ശി­ച്ചി­ട്ടി­ല്ല.)

കു­ഞ്ഞി­മാ­ളു:
അമ്മെ, ഇനി എ­ന്താ­ണ് വേ­ണ്ട­ത്? മാ­ധ­വ­ന്നാ­യ­രു­ടെ പീ­ടി­കേ­ന്നും കി­ട്ടീ­ല്ല്യ.
അമ്മ:
എന്തേ പ­റ­ഞ്ഞ­ത­യാ­ള്?
കു­ഞ്ഞി­മാ­ളു:
വാ­ങ്ങ്യേ­തൊ­ക്കെ കി­ട്ട്യാ മ­തീ­ന്ന് പ­റ­ഞ്ഞു. ഉ­ള്ള­തൊ­ക്കെ കി­ട്ടാ­ക്കു­റ്റി­കൾ­ക്കു കൊ­ടു­ക്കാൻ അ­യാ­ളൊ­രു പൊ­ണ്ണ­നൊ­ന്നു­മ­ല്ലാ­ത്രെ.
അമ്മ:
അ­ത്തൻ­കു­ട്ടീ­ടെ പീ­ടി­ക­യിൽ തന്നെ ഒന്നു നോ­ക്ക്.
കു­ഞ്ഞി­മാ­ളു:
അ­വി­ടേം പോയി. അ­ത്തൻ­കു­ട്ടി­ക്ക് ആറിൽ ചി­ല്ല്വാ­നം ഉ­റു­പ്പി­ക കൊ­ടു­ക്കാ­നു­ണ്ട്. മൂ­ന്നു ദി­വ­സ­ത്തി­നു­ള്ളിൽ മു­ഴോ­നും കൊ­ടു­ത്തി­ല്ലെ­ങ്കിൽ കേ­സ്സ് കൊ­ടു­ക്കും­ന്നാ­ണു പ­റ­ഞ്ഞ­ത്.
ബാലൻ:
ഏ­ട്ട­ത്തീ! വ­ല്ലാ­തെ വി­ശ­ക്കു­ണു ഏ­ട്ട­ത്തീ!
അമ്മ:
അ­വ­റാ­ന്റെ പീ­ടി­ക­യിൽ തന്നെ ഒന്നു പോയി നോ­ക്കു അ­വ­നൊ­രു വ­ല്ലാ­ത്തോ­നാ­ണ്. ര­ണ്ടിൽ ചി­ല്ല്വാ­നം ഉ­റു­പ്പി­ക­യ­ല്ലെ അവിടെ കൊ­ടു­ക്കാ­നു­ള്ള­ത്?
കു­ഞ്ഞി­മാ­ളു:
അ­വി­ടേം പോയി അമ്മേ. അ­വ­നെ­ന്തൊ­ക്കെ പ­റ­ഞ്ഞു­ന്നോ! അ­തൊ­ന്നും ഇവിടെ പറയാൻ കൊ­ള്ളി­ല്ല.
അമ്മ:
എ­ന്നാൽ മ­ന­ക്ക­പ്പോ­യി കു­റ­ച്ച­രി ചോ­ദി­ച്ചു നോ­ക്കൂ. കു­ഞ്ഞാ­ത്ത­ല് എ­ന്തെ­ങ്കി­ലും ത­രാ­തി­രി­ക്കി­ല്ല.
കു­ഞ്ഞി­മാ­ളു:
മ­ന­ക്കൽ പോ­യി­ട്ടെ­ന്താ­മ്മേ കാ­ര്യം? ഇ­ന്നാ­ള് ഉ­ച്ച­ക്ക് ക­ഞ്ഞി­ക്ക് ചെ­ന്ന­പ്പൊ ദി­വ­സേ­ന ക­ഞ്ഞിം ചോറും തരാൻ ഇവടെ ഊ­ട്ടൊ­ന്ന്വ­ല്ലാ­ന്ന­ല്ലെ കു­ഞ്ഞാ­ത്ത­ല് പ­റ­ഞ്ഞ­ത്.
അമ്മ:
(ആ­ലോ­ചി­ച്ചി­ട്ട്) ശ­ങ്കു­നാ­യ­രു­ടെ വീ­ട്ടിൽ പോയോ?
കു­ഞ്ഞി­മാ­ളു:
ഇല്ല. അവിടെ പോ­യി­ട്ടി­ല്ല.
ബാലൻ:
വി­ശ­ക്കു­ണു, മ്മേ! (തേ­ങ്ങി­ക്ക­ര­യു­ന്നു)
അമ്മ:
(ബാ­ല­ന്റെ ക­ര­ച്ചിൽ ക­ണ്ടി­ട്ട്) ഒന്നു പോയി നോ­ക്കൂ കു­റ­ച്ചു ക­ഞ്ഞി­യെ­ങ്കി­ലും തരാൻ പറയൂ.

(കു­ഞ്ഞി­മാ­ളു വ്യ­സ­ന­ത്തോ­ടും ക്ഷീ­ണ­ത്തോ­ടും കൂ­ടി­പോ­കു­ന്നു)

അമ്മ:
ബാലാ, ഏ­ട­ത്തി പോ­യി­ട്ടു­ണ്ട്. ഒ­ന്നും കൊ­ണ്ടു­വ­രാ­തി­രി­ക്കി­ല്ല; കു­റ­ച്ചു­കൂ­ടി കാ­ക്കു, എന്റെ പൊ­ന്നു മോ­ന­ല്ലെ (എ­ടു­ത്തു­മ്മ വെ­ക്കു­ന്നു)
ബാലൻ:
ഇ­ന്ന­ലെ രാ­ത്രി എ­നി­ക്കു­റ­ക്കം വ­ന്നി­ല്ലാ­മ്മേ! രാ­വി­ലെ ഏ­ട്ട­നോ­ട് പ­റേ­ണം­ന്ന് വി­ചാ­രി­ച്ചു, ഇ­ണീ­റ്റ­പ്പോ­ഴെ­ക്കും ഏട്ടൻ പോയി.
അമ്മ:
ന­മ്മു­ടെ ത­ല­യി­ലെ­ഴു­ത്താ­ണ് ബാലാ. ന­മ്മ­ളൊ­ക്കെ ക­ഷ്ട­പ്പെ­ട­ണം­ന്നാ­ണ് ദൈവം വി­ധി­ച്ചി­ട്ടു­ള്ള­ത്.
ബാലൻ:
ഈ ദൈവം ഇത്ര ദു­ഷ്ട­നാ­ണോ മ്മേ? ഞാൻ വ­ലു­താ­വ­ട്ടെ കാ­ണി­ച്ചു കൊ­ടു­ക്കാം.
അമ്മ:
അയ്യൊ കു­ഞ്ഞേ! ദൈവം കേൾ­ക്കും. ഇ­ങ്ങ­നൊ­ന്നും പ­റ­യ­രു­ത്.
ബാലൻ:
കേ­ട്ടോ­ട്ടെ എ­നി­ക്കെ­ന്താ? പ­ണ്ടാ­ര­ക്ക­ള്ളൻ! അമ്മേ! ഇ­നി­ക്കു വ­ല്ലാ­തെ വി­ശ­ക്ക്ണു അമ്മേ. ആ ത­ച്ച­ക്കു­ള­ത്തി­ലെ ശ്രീ­ധ­രൻ ല്ല്യേ, അവനെ ദൈ­വ­ത്തി­നു വല്യ ഇ­ഷ്ട­മാ­ണ്. ഇ­ന്നാ­ളൊ­രു നല്ല മി­നു­ത്ത കു­പ്പാ­യ­ട്ടേർ­ന്നു. അ­ങ്ങ­ന­ത്തെ കു­പ്പാ­യം തു­ന്നി­ച്ചു തരാൻ ഞാ­നേ­ട്ട­നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ട്.
അമ്മ:
അ­ങ്ങി­ന­ത്തെ കു­പ്പാ­യം ന­മു­ക്കൊ­ക്കെ തു­ന്നി­ക്കാൻ സാ­ധി­ക്ക്വോ ബാലാ. അ­വ­രൊ­ക്കെ വ­ല്യോ­ര­ല്ലെ? അ­വ­രു­ടെ കൈയിൽ കാ­ശു­ണ്ട്.
ബാലൻ:
ന­മ്മ­ക്കെ­ന്താ കാ­ശി­ല്യാ­ത്ത­മ്മെ?
അമ്മ:
ദൈവം ത­ന്നി­ല്ല്യ!
ബാലൻ:
കള്ള ദൈവം! അ­പ്പോ­മ്മേ, ഈ ദൈവം ച­ത്താ­ലെ ന­മു­ക്കു സു­ഖാ­വൂ അല്ലേ?
അമ്മ:
ശൂ…! ദൈ­വ­ത്തെ കു­റ്റം പ­റേ­ര്ത്ന്നു പ­റ­ഞ്ഞി­ല്ലെ? ദൈവം ന­ല്ല­വ­നാ­ണ്.
ബാലൻ:
ന­ല്ല­വ­നാ­ച്ചാ ന­മ്മ­ള് പ­ട്ടി­ണി കി­ട­ക്ക്വേ­മ്മേ?

(മു­ക്കാ­ട്ടി­രി­മ­ന­ക്ക­ലെ കാ­ര്യ­സ്ഥൻ രാ­മൻ­നാ­യർ പ്ര­വേ­ശി­ക്കു­ന്നു)

രാ­മൻ­നാ­യർ:
ഇ­ന്നെ­ന്ത് സൂ­ത്ര­മാ­ണ് പറയുക ആവോ. ഇനി പ­റ്റ്ല്യ ചെ­റോ­ട്ട്യ­മ്മേ. പാ­ട്ട­ബാ­ക്കി മു­ഴു­വ­നും ഇന്നു കി­ട്ട­ണം (അമ്മ ദീർ­ഘ­ശ്വാ­സം വി­ടു­ന്നു) എവിടെ കി­ട്ടു­ണ്ണി?
അമ്മ:
അവൻ മി­ല്ലീ­ന്നു വ­ന്നി­ട്ടി­ല്ല. ഇന്നു ശ­നി­യാ­ഴ്ച­യാ­ണ്. അ­തു­കൊ­ണ്ടു ഉ­ച്ച­യ്ക്കു തന്നെ വരും. ഒ­ന്നും ക­ഴി­ക്കാ­തെ­യാ­ണു പോ­യി­ട്ടു­ള്ള­ത്.
രാ­മൻ­നാ­യർ:
അ­തു­കൊ­ണ്ട് കാ­ര്യ­മാ­യി­ല്ല­ല്ലോ. പാ­ട്ടം ഇ­ന്നു­ത­ന്നെ കി­ട്ട­ണം. അ­ല്ലെ­ങ്കിൽ കേ­സ്സ് നാളെ ഫ­യ­ലാ­വും. ഓർ­മ്മ­വെ­ച്ചു ക­ളി­ച്ചാൽ­മ­തി.
അമ്മ:
കു­റ­ച്ചു ദി­വ­സ­ത്തെ എട തരണം രാ­മൻ­നാ­യ­രെ, വ­ല്യ­ബു­ദ്ധി­മു­ട്ടാ­ണ്.
രാ­മൻ­നാ­യർ:
ബു­ദ്ധി­മു­ട്ടാർ­ക്കാ­ല്യാ­ത്ത­ത് പ്പോ? ചെ­റി­യ­വർ­ക്കു ചെറിയ ബു­ദ്ധി­മു­ട്ട്, വ­ലി­യ­വർ­ക്കു വലിയ ബു­ദ്ധി­മു­ട്ട്. പി­ന്നെ നി­ങ്ങ­ടെ ക­യ്യീ­ന്നൊ­ക്കെ പാ­ട്ടം പി­രി­ഞ്ഞു കി­ട്ടാ­ഞ്ഞാൽ മ­ന­ക്ക­ലെ ചെ­ല­വെ­ങ്ങ്നാ ന­ട­ക്ക്ാ?
അമ്മ:
ഇ­ക്കൊ­ല്ലം മഴ പെ­യ്യാ­തെ വിളവു നന്നെ കു­റ­ഞ്ഞൂ­ന്ന് നി­ങ്ങൾ­ക്ക് നി­ശ്ച­ല്യേ രാ­മൻ­നാ­യ­രേ? ഉ­ണ്ടാ­യ നെ­ല്ല് മു­ക്കാ­ലും; മു­ഴോ­നും­ന്നു­ത­ന്നെ പറയാം മ­ന­ക്ക­ലെ­ത്തി­ച്ചി­ല്ലേ ഞ­ങ്ങ­ള്? പി­ന്നെ ഈ പ­റ­മ്പി­ന്റെ പാ­ട്ടാ­ണ്—നാ­ളി­കേ­ര­ത്തി­ന്നു വി­ല­യി­ല്ല പിന്നെ-​
രാ­മൻ­നാ­യ­ര്:
ആ­രോ­ട­ന്നു­വെ­ച്ചി­ട്ടാ നി­ങ്ങൾ സം­സാ­രി­ക്കു­ന്ന്? ഞായം പ­റ­യു­ന്നു—കരുതി സം­സാ­രി­ച്ചാൽ മതി. മൂ­ക്കാ­ട്ടി­രി മ­ന­ക്ക­ലെ കാ­ര്യ­സ്ഥ­നാ­ണ് രാ­മ­ന്നാ­യ­ര്ന്ന് ഓർ­മ്മ­വെ­ച്ചോ­ണ്ട്—പ­ണ്ടൊ­ക്കെ കു­റ­ച്ചു മ­ര്യാ­ദേ­ണ്ടാ­യി­രു­ന്നു—പാ­ട്ടം മു­ഴു­വ­നും ത­രാ­തി­രു­ന്നാൽ പോരാ, ഞായം പറേം വേണം.
അമ്മ:
ദേ­ഷ്യ­പ്പെ­ടാൻ പ­റ­ഞ്ഞ­ത­ല്ല രാ­മൻ­നാ­യ­രെ, ഞ­ങ്ങ­ളു­ടെ സ­ങ്ക­ടം പ­റ­ഞ്ഞ­താ­ണ്.
രാ­മൻ­നാ­യ­ര്:
സ­ങ്ക­ടം! മ­ണ്ണാ­ങ്ക­ട്ട­യാ­ണ്! സൂ­ത്രം പ­റ­ഞ്ഞാൽ രാ­മൻ­നാ­യർ ഒ­ഴി­ഞ്ഞു­പോ­വൂ­ന്നാ­ണോ വി­ചാ­രി­ച്ച­ത്. എ­നി­ക്ക് നിൽ­ക്കാ­നെ­ട­യി­ല്ല. പറയിൻ ഇന്നു തരുമോ പാ­ട്ട­ബാ­ക്കി മു­ഴു­വ­നും.
അമ്മ:
ആ കി­ട്ടു­ണ്ണി­ങ്ങ്ട്ട് വ­ന്നോ­ട്ടൊ. കു­റ­ച്ചു കാശു ഒ­രാ­ളോ­ടു കടം ചോ­ദി­ച്ചി­ട്ടു­ണ്ട്.
രാ­മൻ­നാ­യ­ര്:
അ­താ­ദ്യം­ങ്ങ്ട്ട് ചു­ടാർ­ന്നി­ല്യേ? ഏതു വി­ധ­ത്തി­ലെ­ങ്കി­ലും പാ­ട്ടം മു­ഴു­വ­നും തന്ന് മ­ര്യാ­ദ­ക്കാ­രാ­യി­രി­ക്യാ­ണ് ന­ല്ല­ത്. അ­ല്ലെ­ങ്കിൽ കുടി എ­റ­ങ്ങി­പ്പോ­വ്ന്നെ വേ­ണ്യേ­രും. അതിന് എ­ടേ­ണ്ടാ­ക്കാ­ണ്ട് എ­ല്ലാം നേ­രെ­യാ­ക്കി വെ­ക്ക­ണം.

(ഒരു മൺ­ക­ല­ത്തിൽ കു­റ­ച്ചു ക­ഞ്ഞി­യു­മാ­യി കു­ഞ്ഞി­മാ­ളു പ്ര­വേ­ശി­ക്കു­ന്നു.—രാ­മൻ­നാ­യർ അവളെ കു­റ­ച്ചു­നേ­രം, നോ­ക്കി­നി­ന്ന് പോ­കു­ന്നു—ബാലൻ ആർ­ത്തി­യോ­ടെ അ­വ­ളു­ടെ അ­ടു­ക്ക­ലേ­ക്കു ഓടി എ­ത്തു­ന്നു—അ­വ­ന്റെ മുഖം പ്ര­സ­ന്ന­മാ­യി­ത്തീ­രു­ന്നു. കു­ഞ്ഞി­മാ­ളു കലം നി­ല­ത്തു­വെ­ച്ചു അ­ക­ത്തു­പോ­യി ഒരു കി­ണ്ണം­കൊ­ണ്ടു­വ­രു­ന്നു—അ­പ്പോ­ഴേ­ക്കും ബാ­ല­ന്റെ ക്ഷ­മ­യെ­ല്ലാം ന­ശി­ച്ചു. കഞ്ഞി കി­ണ്ണ­ത്തി­ലൊ­ഴി­ച്ച ഉടനെ അവൻ അ­തെ­ടു­ത്ത് മോ­ന്തു­ന്നു. ഒ­ടു­വിൽ കി­ണ്ണ­ത്തിൽ ത­പ്പി­നോ­ക്കി­യി­ട്ട്,)

ബാലൻ:
(വ്യ­സ­ന­ത്തോ­ടെ) ഇ­തി­ലൊ­രു വ­റ്റൂ­ല്യാ­മ്മേ!
കു­ഞ്ഞി­മാ­ളു:
ശ­ങ്ക­രൻ­നാ­യ­രു­ടെ വീ­ട്ടിൽ നി­ന്നു അ­രി­വാർ­ത്ത ക­ഞ്ഞി­വെ­ള്ളം കു­റ­ച്ചു­കി­ട്ടി. ഇത് ബാലനേ തി­കേ­ള്ളു, ഇനി അ­മ്മ­ക്കെ­ന്താ­ചെ­യ്യാ?
ബാലൻ:
(വ്യ­സ­ന­ത്തോ­ടെ) അമ്മേ, ഞാൻ വെ­ശു­പ്പോ­ണ്ട് കു­റ­ച്ച­ധി­കം കു­ടി­ച്ചു. ഇ­നീ­ള്ള­ത് അ­മ്മേം ഏ­ട്ട­ത്തീം­കൂ­ടി കു­ടി­ച്ചോ­ളു.
അമ്മ:
വേ­ണ്ടാ ബാലാ. മോൻ­ത­ന്നെ കു­ടി­ച്ചോ­ളു.
ബാലൻ:
എ­നി­ക്കു മ­തി­യാ­യി. അ­മ്മ­ക്കു­ണ്ടാ­വൂ­ലെ വി­ശ­പ്പ്.
അമ്മ:
ഏ­ട്ട­നി­ന്നു ശ­മ്പ­ളം കി­ട്ടും. ഇന്നു ശ­നി­യാ­ഴ്ച­ല്ലെ? ഏട്ടൻ വ­ന്നാൽ അരി കൊ­ണ്ടു­വ­ന്നു വെ­ച്ച് അ­മ്മ­യും ഏ­ട്ട­നും, ഏ­ട്ട­ത്തിം കൂടി കു­ടി­ക്കും.
ബാലൻ:
ആ ക­ഞ്ഞി­ല് വ­റ്റു­ണ്ടാ­വ്ല്യേ­മ്മേ?
അമ്മ:
ബാലന് ചോ­റു­ണ്ടാ­ക്കി­ത്ത­ര­ണ്ട്.
ബാലൻ:
(സ­സ­ന്തോ­ഷം) ചോ­റു­ണ്ടാ­ക്കി­ത്ത­ര്വോ, ഏ?
അമ്മ:
ഉ­ണ്ടാ­ക്കി­ത്ത­ര­ണ്ട്, ഇ­പ്പൊ­പോ­യി കു­റ­ച്ചു ക­ളി­ക്ക്. (പി­ടി­ച്ചു­മ്മ വെ­ക്കു­ന്നു)

-​കർട്ടൻ

രംഗം 2

(പ­ട്ട­ണ­ത്തി­ലെ ഒരു വൃ­ത്തി­കെ­ട്ട ചാ­യ­പ്പീ­ടി­ക. പീ­ടി­ക­യു­ടെ മുൻ­ഭാ­ഗ­ത്താ­യി ഒരു പ­ഴ­ക്കു­ല തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. വാ­തി­ലി­ല്ലാ­ത്ത ഒ­ര­ല­മാ­രി­യിൽ ഒരു പൊ­ളി­ഞ്ഞ കി­ണ്ണ­ത്തിൽ കുറെ പി­ട്ട് പകുതി മൂ­ടി­ക്കി­ട­ക്കു­ന്നു. പീ­ടി­ക­യി­ലു­ള്ള ബ­ഞ്ചു­ക­ളി­ന്മേൽ ഇ­രു­ന്നു ഉ­റ­ക്കെ ഉ­റ­ക്കെ സം­സാ­രി­ച്ചു­കൊ­ണ്ടു ചിലർ ചായ കു­ടി­ക്കു­ന്നു. അ­തി­ലൊ­രാൾ കി­ട്ടു­ണ്ണി­യു­ടെ സു­പ­രി­ചി­ത സു­ഹൃ­ത്താ­യ മു­ഹ­മ്മ­താ­ണ്.)

ഒരാൾ:
(ചായ കുടി ക­ഴി­ഞ്ഞ­ശേ­ഷം പീ­ടി­ക­ക്കാ­ര­നോ­ടു) എന്റെ ക­ണ­ക്കെ­ന്താ­യി?
പീ­ടി­ക­ക്കാ­രൻ:
ഒരാഫ് ചായ, ഒരു കങ്ങം പി­ട്ട്, ഒരു മു­ക്കാ­ലി­ന്നു ഇഷ്ടു—ആകെ മൂ­ന്നു മു­ക്കാ­ല്.
ആൾ:
ആട്ടെ, ഇ­പ്പോ­ന്നും ഇല്ല, ഇ­ന്ന­ല­ത്തേം ഇ­ന്ന­ത്തേം കൂടി നാളെ തരാം.
പീ­ടി­ക­ക്കാ­രൻ:
അതു പ­റ്റി­ല്ല. പൈസ ഇ­പ്പ­ത്ത­ന്നെ­ക്കി­ട്ട­ണം.
ആൾ:
തൽ­ക്കാ­ലം ഇ­ല്ലാ­ഞ്ഞി­ട്ട­ല്ലെ. നാളെ ത­ര­ണ്ണ്ട്.
പീ­ടി­ക­ക്കാ­രൻ:
അതു പ­റ്റി­ല്ലെ­ന്ന­ല്ലെ പ­റ­ഞ്ഞ­ത്. ഇവിടെ കടം കൊ­ടു­ക്കാൻ മാ­ത്രം സ്വ­ത്തൊ­ന്നൂ­ല്യ. കാ­ശ്പ്പോ കി­ട്ട­ണം.

(ചെ­റി­യൊ­രു­വാ­ക്കേ­റ്റ­വും ക­ശ­പി­ശ­യു­മു­ണ്ടാ­കു­ന്നു. വാ­ദ­പ്ര­തി­വാ­ദ­ത്തിൽ മ­റ്റു­ള്ള ചി­ലർ­കൂ­ടി പ­ങ്കു­കൊ­ള്ളു­ന്നു. ഒ­ടു­വിൽ പീ­ടി­ക­ക്കാ­രൻ ചായ കു­ടി­ച്ച ആളുടെ തോർ­ത്തു­മു­ണ്ട് പി­ടി­ച്ചു­വെ­ക്കു­ന്നു)

(കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­ത)

മു­ഹ­മ്മ­ത്:
(കു­റ­ച്ച­ക­ല­ത്തേ­ക്കു സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ട്) ആരാത്? കി­ട്ടു­ണ്യാ­ര­ല്ലെ ആ പോണ്? ഏ! കി­ട്ടു­ണ്യാ­രെ! (കൈ­കൊ­ട്ടി­യി­ട്ട്) വരിൻ, കി­ട്ടു­ണ്യാ­രെ, വ­രീ­ന്നേ. ഒരാഫ് കു­ടി­ച്ചി­ട്ട് പോവാം ഹേ!

(കി­ട്ടു­ണ്ണി വാടിയ മു­ഖ­ത്തോ­ടു­കൂ­ടി പ്ര­വേ­ശി­ക്കു­ന്നു)

മു­ഹ­മ്മ­ത്:
ഇ­രി­ക്കിൻ കി­ട്ടു­ണ്യാ­രെ! (പീ­ടി­ക­ക്കാ­ര­നോ­ട്) എടൊ ഒരാഫ് കൂടി കൂ­ട്ട­ടോ.
കി­ട്ടു­ണ്ണി:
(സം­ശ­യ­ത്തോ­ടു­കൂ­ടി) എ­നി­യ്ക്കു ചായ കു­ടി­ക്ക­ണ­മെ­ന്നി­ല്ല.
മു­ഹ­മ്മ­ത്:
അതു പ­റ്റി­ല്ല. ചായ കു­ടി­ക്ക­ണം. (പീ­ടി­ക­ക്കാ­ര­നോ­ട്) വേഗം വേണം. ഒ­ര­ട്ക്ക് പി­ട്ടും ഒരു മു­ക്കാ­ലി­ന്നു പഴോം (കി­ട്ടു­ണ്ണി­യോ­ട്) അപ്പോ, എ­ന്താ­ത് കി­ട്ടു­ണ്യാ­രെ, നി­ങ്ങൾ­ക്കി­ത്ര ഉ­ശാ­റി­ല്ലാ­ത്ത­ത്? ഇ­ന്ന­ല്ലെ നി­ങ്ങൾ­ക്കു ശ­മ്പ­ളം കി­ട്ടു­ന്ന ദിവസം?
കി­ട്ടു­ണ്ണി:
എന്തു ശ­മ്പ­ളം?… എന്റെ ച­ങ്ങാ­തീ ശ­മ്പ­ളം കി­ട്ടീ­ട്ടെ­ന്താ? ദാ, ഈ ആ­ഴ്ചേ­ലും കൂ­ലീ­ന്ന് പി­ടി­ച്ചു. ക­ഷ്ട­പ്പെ­ടു­ന്നോ­രു­ടെ നേരെ തെ­ല്ലും ദ­യ­യി­ല്ലാ­ത്തോ­രാ­ണ് ഈ മു­ത­ലാ­ളി­കൾ.
മു­ഹ­മ്മ­ത്:
എ­ന്തേ­ത്?
കി­ട്ടു­ണ്ണി:
സു­ഖ­ക്കേ­ടൊ­ണ്ട് ഒരു ദിവസം പ­ണി­ക്കു പോ­കു­വാൻ സാ­ധി­ച്ചി­ല്ല. പി­ന്നെ, ക­ഴി­ഞ്ഞ ചൊ­വ്വാ­ഴ്ച ക­മ്പ­നീ­ലെ­ത്ത്യ­പ്പോ­ഴെ­ക്കും മ­ണി­യ­ടി­ച്ചി­ട്ട് പത്തു മി­നി­ട്ടു ക­ഴി­ഞ്ഞു പോയി. അ­ങ്ങ­നെ ഒന്നര ദി­വ­സ­ത്തെ കൂലി പി­ടി­ച്ചെ­ടു­ത്തു.
മു­ഹ­മ്മ­ത്:
അതാണ് മു­ത­ലാ­ളി­കൾ! ന­മ്മു­ടെ—തൊ­ഴി­ലാ­ളി­ക­ളു­ടെ—രക്തം പി­ഴി­ഞ്ഞെ­ടു­ക്കു­ക­യാ­ണ­വ­രു­ടെ ജോലി. ദയ! സാ­ധു­ക്ക­ളു­ടെ നേരെ ദയ! ഇല്ല കി­ട്ടു­ണ്യാ­രെ, മു­ത­ലാ­ളി­ക്കു ദ­യ­യി­ല്ല, ധ­നി­ക­വർ­ഗ്ഗ­ത്തി­നു ഹൃ­ദ­യ­മി­ല്ല.
കി­ട്ടു­ണ്ണി:
ഞ­ങ്ങ­ളു­ടെ ഇ­പ്പോ­ള­ത്തെ മു­ത­ലാ­ളീ­ടെ ക്രൂ­ര­ത ഒ­ട്ടും കു­റ­വ­ല്ല. ഇ­ന്നാ­ളൊ­രു ദിവസം ക­ണ്ട­പ്പോ എ­നി­ക്ക് വ­ല്ലാ­ത്ത ഈറ വന്നു. ഒരു വേ­ല­ക്കാ­ര­ന്റെ മു­ഖ­ത്തേ­ക്കു കാ­ക്കി­രി­ച്ചൊ­രു തു­പ്പ്!
മു­ഹ­മ്മ­ത്:
തു­പ്പു­ക? എന്തു തെ­മ്മാ­ടി­ത്തം! എല്ലു മു­റി­യെ പണി ചെ­യ്താൽ പോര, ഇ­വ­രു­ടെ ച­വി­ട്ടും കു­ത്തും കൊ­ള്ള­ണം! അ­പ­മാ­നം സ­ഹി­ക്ക­ണം!
കി­ട്ടു­ണ്ണി:
എന്തു ചെ­യ്യാം, യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ലാ­ഞ്ഞി­ട്ടാ­ണ് ഞാൻ ക­മ്പി­നി­യിൽ പോ­കു­ന്ന­ത്. അ­ച്ഛ­നു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു കൃഷി മാ­ത്ര­മേ ന­ട­ത്തി­യി­രു­ന്നു­ള്ളു. അ­നു­ഭ­വം കി­ട്ടു­മെ­ന്നു വി­ചാ­രി­ച്ചി­ട്ട­ല്ല. കി­ട­ന്നു­പാർ­ക്കാൻ ഒരു സ്ഥലം വേ­ണ്ടേ? ഈ ഒ­രൊ­റ്റ കാ­ര്യം കൊ­ണ്ടാ­ണ് ഞങ്ങൾ വീടും പ­റ­മ്പും ഒ­ഴി­ഞ്ഞു­കൊ­ടു­ക്കാ­തി­രി­ക്കു­ന്ന­ത്. എത്ര ക­ഷ്ട­പ്പെ­ട്ടി­ട്ടാ­ണു ഞങ്ങൾ ക­ഴി­ച്ചു കൂ­ട്ടു­ന്ന­തെ­ന്നോ!

(പീ­ടി­ക­ക്കാ­രൻ ചാ­യ­യും പ­ല­ഹാ­ര­വും കി­ട്ടു­ണ്ണി­യു­ടെ മു­മ്പിൽ കൊ­ണ്ടു­വ­ന്നു വെ­ക്കു­ന്നു)

മു­ഹ­മ്മ­ത്:
ആട്ടെ, ചാ­യ­കു­ടി­ക്കിൻ. (കു­റ­ച്ചു നേരം മൗ­ന­മ­വ­ലം­ബി­ച്ച­ശേ­ഷം) എ­ന്തൊ­രു നിർ­ദ്ദ­യ­ത! ഇ­ന്ന­ത്തെ നീ­ച­മാ­യ സ­മു­ദാ­യ­ത്തിൽ മ­നു­ഷ്യൻ മൃ­ഗ­മാ­ണ്; പി­ടി­ച്ചു­പ­റി നീ­തി­യും; അതെ; ഒരു സോ­ഷ്യ­ലി­സ്റ്റ് സ­മു­ദാ­യ­ത്തിൽ മാ­ത്ര­മേ മ­നു­ഷ്യ­നു മ­നു­ഷ്യ­നാ­യി ജീ­വി­ക്കു­വാൻ സാ­ധി­ക്കൂ.
കി­ട്ടു­ണ്ണി:
(ചാ­യ­ഗ്ലാ­സ്സ് കൈ­യി­ലെ­ടു­ത്ത്) എ­ന്റി­ഷ്ടാ, വീ­ട്ടി­ലെ സ്ഥി­തി വി­ചാ­രി­ക്കു­മ്പോ എ­നി­ക്കി­തു കു­ടി­ക്കാൻ തോ­ന്ന്ണി­ല്ല. വീ­ട്ടി­ലു­ള്ളോ­രൊ­ക്കെ ഞാൻ ചെ­ല്ലു­ന്ന­തു കാ­ത്തി­രി­ക്കു­ന്നു­ണ്ടാ­വും. പക്ഷേ, ഞാൻ വെ­റും­ക­യ്യാ­യി­ട്ടാ­ണ് വീ­ട്ടി­ലേ­ക്കു മ­ട­ങ്ങു­ന്ന­ത്.
മു­ഹ­മ്മ­ത്:
അപ്പോ നി­ങ്ങ­ളെ­ന്തേ ശ­മ്പ­ളം കൊ­ണ്ടു ചെ­യ്ത­ത്?
കി­ട്ടു­ണ്ണി:
കു­റെ­നാ­ളാ­യി കു­ഞ്ഞി­മാ­ളു­ങ്ങ്നെ പ­റ­ഞ്ഞു തു­ട­ങ്ങീ­ട്ട്. ഒരു ജാ­ക്ക­റ്റി­ന്നു­ള്ള തുണി വേ­ണം­ന്ന്. (പൊതി കാ­ട്ടി­കൊ­ടു­ക്കു­ന്നു) അ­തു­വാ­ങ്ങി. പി­ന്നെ ന­മ്മു­ടെ പാ­ത്തു­ക്കു­ട്ടി­ക്കു കു­റ­ച്ചു കാ­ശു­കൊ­ടു­ക്കാ­നു­ണ്ടാ­യി­രു­ന്നു. അതും കൊ­ടു­ത്തു. അ­ങ്ങി­നെ ഈ ആ­ഴ്ചേ­ലെ കൂലിം പു­ളി­ശ്ശേ­രി വെ­ച്ചു. ഇനി ബാലന് ഒരു കു­പ്പാ­യം വേണം. അതു അ­ടു­ത്ത ആ­ഴ്ചേ­ലെ പറ്റൂ. അ­വ­നെ­ന്തൊ­രു മോഹം ഒരു കു­പ്പാ­യ­ത്തി­ന്!
മു­ഹ­മ്മ­ത്:
അപ്ലേ, നി­ങ്ങ­ളി­ങ്ങി­നെ കി­ട്ടു­ന്ന ശ­മ്പ­ളൊ­ക്കെ ജാ­ക്ക­റ്റി­ന്നും കു­പ്പാ­യ­ത്തി­ന്നു­മാ­യി തൊ­ല­ച്ചാൽ വീ­ട്ടിൽ ക­ഞ്ഞി­വെ­ക്കി­ല്ല.
കി­ട്ടു­ണ്ണി:
വീ­ട്ടിൽ ക­ഞ്ഞി­വെ­ക്കി­ല്ല! ശ­രി­യാ­ണ് ച­ങ്ങാ­തി, പക്ഷേ, ഞാൻ ഒരു ശി­ല്ലി­ക്കാ­ശും വെ­റു­തെ ചി­ല­വാ­ക്കാ­റി­ല്ല. കടം കു­റേ­ശ്ശെ കു­റേ­ശ്ശെ കൊ­ടു­ത്തു തീർ­ക്കാ­ഞ്ഞാൽ നാ­ട്ടിൽ ത­ല­പൊ­ക്കി ന­ട­ക്കാൻ കഴ്യോ? ഇ­ങ്ങ­നെ ചി­ല്ല­റ ക­ട­ങ്ങൾ ഇ­നീം­ണ്ട്. പി­ന്നെ ജാ­ക്ക­റ്റി­ന്റെ കാ­ര്യാ­ണ്. ഇ­തൊ­ന്നും മ­റ്റൊ­രാ­ളോ­ടു പറയാൻ കൊ­ള്ളി­ല്ല. മു­ഹ­മ്മ­താ­വോ­ണ്ടു പ­റേ­ണൂ­ന്നേ­ള്ളു. കു­ഞ്ഞി­മാ­ളൂ­ന് ആ­കെ­ക്കൂ­ടി ഒ­രൊ­റ്റ ജാ­ക്ക­റ്റേ­ള്ളു. അ­ത്ന്നെ കീ­റ്യേ­തും. എ­ന്തു­ചെ­യ്യും? അ­വൾ­ക്കൊ­ന്നു പു­റ­ത്തേ­ക്കെ­റ­ങ്ങ­ണെ­ങ്കിൽ ഒരു പൊ­ത്ത്ര്ത്തും­ല്ല. അ­തൊ­ക്കെ വി­ചാ­രി­ച്ചി­ട്ടേ വാ­ങ്ങ്യേ­ത്.
മു­ഹ­മ്മ­ത്:
പക്ഷേ, ഞാൻ കു­റ്റം പ­റ­യാ­ന്ന് വി­ചാ­രി­ക്ക­രു­ത്. എ­നി­ക്കു നി­ങ്ങ­ളു­ടെ വീ­ട്ടി­ലെ സ്ഥി­തി അ­സ്സ­ലാ­യി­ട്ട­റി­യാം. അ­തു­കൊ­ണ്ട് പ­റ­ഞ്ഞ­താ­ണ്.
കി­ട്ടു­ണ്ണി:
ഞാനും അ­റി­യാ­ഞ്ഞി­ട്ട­ല്ല. എ­നി­ക്കു നല്ല നി­ശ്ച­യു­ണ്ട്. ഞാൻ ശ­മ്പ­ളോം­കൊ­ണ്ടു ചെ­ല്ലു­ന്ന­തു കാ­ത്തി­രി­ക്ക­ണ്ണ്ടാ­വും. അവിടെ ഇന്ന് ഉ­ച്ച­ക്കു കഞ്ഞി വെ­ക്കാ­നും­കൂ­ടി ഒ­രു­മ­ണ്യ­രീ­ല്ല. ഞാൻ തന്നെ രാ­വി­ലെ ഒ­ന്നും ക­ഴി­ക്കാ­ണ്ടാ­ണ് പ­ണി­ക്കു പോ­ന്ന­ത്. വ­ല്ലേ­ട­ത്തി­ന്നും വാ­യ്പ­വാ­ങ്ങി ക­ഞ്ഞി­വെ­ച്ചി­ട്ടു­ണ്ടാ­വ­ണം. അ­ല്ലെ­ങ്കിൽ ഒ­ന്നും വെ­ച്ചി­ട്ടു­ണ്ടാ­വി­ല്ല. എ­ല്ലാ­വ­രും പ­ട്ടി­ണി­യാ­യി­രി­ക്കും! എ­ല്ലാ­വ­രും പ­ട്ടി­ണി­യാ­യി­രി­ക്കും! അയ്യോ, ബാലൻ! അവൻ പ­ട്ടി­ണി­കി­ട­ന്നു ച­ത്തി­ട്ടു­ണ്ടാ­വും. ഇ­ന്ന­ലെ രാ­ത്രീം­കൂ­ടി അ­വ­നൊ­ന്നും കൊ­ടു­ത്തി­ട്ടി­ല്ല. മ­മ്മ­തേ, നി­ങ്ങൾ പ­റ­ഞ്ഞ­തു ശ­രി­യാ­ണ്. ഞാൻ ചെ­യ്ത­തു തെ­റ്റാ­യി. കു­റ­ച്ച­രി­യെ­ങ്കി­ലും വാ­ങ്ങാ­യി­രു­ന്നു. പക്ഷേ, ഇനി എ­ന്തു­ചെ­യ്യും? (ആ­ലോ­ച­നാ­സ്ത­ബ്ധ­നാ­യി­രി­ക്കു­ന്നു.) ഹായ് എന്തു ക­ടും­ക­യ്യാ­ണ് ഞാൻ കാ­ട്ടി­യ­ത്? മ­മ്മ­തെ, ഞാ­നി­പ്പോ പോണു. നാളെ കാണാം.
മു­ഹ­മ്മ­ത്:
അ­ങ്ങ­നെ­യാ­വ­ട്ടെ, നാളെ കാണാം. (പീ­ടീ­ക­ക്കാ­ര­നോ­ട്) എന്റെ ക­ണ­ക്കിൽ­ട്ടൊ.

-​കർട്ടൻ

രംഗം 3

(സ്ഥലം അതേ പഴകി ദ്ര­വി­ച്ച വീട്. സമയം പകൽ 2 മണി. കി­ട്ടു­ണ്ണി പ്ര­വേ­ശി­ക്കു­ന്നു.)

കി­ട്ടു­ണ്ണി:
കു­ഞ്ഞി­മാ­ളൂ!… കു­ഞ്ഞി­മാ­ളൂ!

(കു­ഞ്ഞി­മാ­ളു, അമ്മ, ബാലൻ എ­ന്നി­വർ പ്ര­വേ­ശി­ക്കു­ന്നു.)

അമ്മ:
എന്താ മോനേ ന്ന് അ­ക­ത്തേ­ക്ക് വ­ല്ല­തും ക­ഴി­ക്ക­ണ്ടെ? ഇ­ന്നൊ­ന്നും വെ­ച്ചി­ട്ടി­ല്ല.
കി­ട്ടു­ണ്ണി:
ഒ­ന്നും വെ­ച്ചി­ല്ല? ബാ­ല­നും ഒ­ന്നും കൊ­ടു­ത്തി­ട്ടി­ല്ലേ?
അമ്മ:
ആ ശ­ങ്കു­നാ­യ­രു­ടെ വീ­ട്ടീ­ന്നു കു­റ­ച്ച് അ­രി­വാർ­ത്ത കഞ്ഞി കൊ­ണ്ടു­വ­ന്നി­രു­ന്നു. അവനത് കൊ­ടു­ത്തു.
ബാലൻ:
ഏട്ടാ! ഏട്ടാ! ആ ക­ഞ്ഞീ­ല് ഒരു വ­റ്റൂ­ണ്ടാ­യി­രു­ന്നി­ല്ല.
കി­ട്ടു­ണ്ണി:
അയ്യോ കഷ്ടം! എന്റെ ബാലനു വി­ശ­പ്പു മാ­റീ­ട്ടു­ണ്ടാ­വി­ല്ല്യ? പാവം!
അമ്മ:
ഇന്നു കൂലി കി­ട്ടീ­ല്യേ?
കി­ട്ടു­ണ്ണി:
കി­ട്ടി, പക്ഷേ, (വ­സ്ത്ര­പ്പൊ­തി കൊ­ടു­ക്കു­ന്നു. ബാലൻ തു­റ­ന്നു­നോ­ക്കി ബ്ളെ­ൗ­സാ­ണെ­ന്ന­റി­ഞ്ഞു വ­ലി­ച്ചെ­റി­യു­ന്നു. കു­ഞ്ഞി­മാ­ളു അ­തെ­ടു­ത്തു സ­ന്തോ­ഷ­വും വ്യ­സ­ന­വും ന­ടി­ച്ചു പോ­കു­ന്നു.)
അമ്മ:
ഇപ്പോ ഇത് വേ­ണ്ടേർ­ന്നി­ല്ല.
ബാലൻ:
അപ്പോ, ഏട്ടാ നി­ക്കു കു­പ്പാ­യെ­ടു­ത്വോ
കി­ട്ടു­ണ്ണി:
ബാലനു കു­പ്പാ­യം വ­രു­ന്നാ­ഴ്ചേ­ല് തു­ന്നി­ക്കാം.
ബാലൻ:
ഹും… നി­ക്കി­പ്പ­ത്ത­ന്നെ വേണം. ഹു­ങ്ങ്…
കി­ട്ടു­ണ്ണി:
ആട്ടെ, ബാലൻ ക­രേ­ണ്ട. നാളെ തു­ന്നി­ക്കാം.
ബാലൻ:
(കൈ ചൂ­ണ്ടി­ക്കൊ­ണ്ടു) നാളെ! നാളെ! തീർ­ച്ച­ല്ലെ?
കി­ട്ടു­ണ്ണി:
അതെ, നാളെ തീർ­ച്ച. നാളെ തു­ന്നി­ച്ചു തരാം.
ബാലൻ:
(കൈ­കൊ­ട്ടി തു­ള്ളി­ച്ചാ­ടി­കൊ­ണ്ട്) നാളെ ഞാൻ കു­പ്പാ­യി­ടും…
അവറാൻ:
(പ്ര­വേ­ശി­ച്ചി­ട്ട്) കി­ട്ടു­ണ്യാ­രെ, ഞ­മ്മ­ന്റെ കാ­യി­ങ്ങ്ടെ­ട്ത്താ­ണി.
കി­ട്ടു­ണ്ണി:
(പ­രി­ഭ്ര­മി­ച്ച്) അ­വ­റാ­നെ. എ­ന്താ­യാ­ലും ഇത്ര കാലം ക­ഴി­ഞ്ഞി­ല്ല്യെ? വ­രു­ന്നാ­ഴ്ച­വ­രെ ഒന്നു ക്ഷ­മി­ക്ക­ണം.
അവറാൻ:
ഒരു മി­നി­ട്ടു കാ­ക്കാൻ വയ്യ. ര­ണ്ടു­റു­പ്പി­ക മു­പ്പ­ത്താ­റ­ര­ക്കാ­യു­ണ്ട്. ഇ­ങ്ങ്ട്ടെ­ടു­ത്താ­ണി.
കി­ട്ടു­ണ്ണി:
ഞ­ങ്ങ­ളി­പ്പോൾ വലിയ ബു­ദ്ധി­മു­ട്ടി­ലാ­ണ് അ­വ­റാ­നെ ഞ­ങ്ങ­ള്…
അവറാൻ:
തിന്ന കാ­യി­ങ്ങ്ട് എ­ടു­ത്താ­ണം—ഞായം പി­ന്നെ പറയ-​അവറാനോടാ പി­ട്ടും പെ­ര­ട്ടും കൊ­ണ്ടു­വ­ര­ണ്? കൊ­ടു­ക്കാ­ന­റ്യേ­ങ്കിൽ വാ­ങ്ങാ­നും അ­വ­റാ­ന­റീം. ആളെ മ­ക്കാ­റാ­ക്ക്ാ?
കി­ട്ടു­ണ്ണി:
അവറാനേ-​,
അവറാൻ:
അ­വ­റാ­നേ കൊ­വ­റാ­നേ­ന്നു ചൊ­ല്ലാ­തെ ഞ­മ്മ­ന്റെ കാ­യി­ങ്ങ്ട്. എ­ടു­ത്താ­ണീ­ന്ന­ല്ലെ പ­റ­ഞ്ഞ­ത്.
കി­ട്ടു­ണ്ണി:
ഇ­ന്നി­വി­ടെ കഞ്ഞി വെ­ച്ചി­ട്ടി­ല്ല അ­വ­റാ­നെ.
അവറാൻ:
ഞ­മ്മ­ന്റെ കു­ടീ­ലും വെ­ച്ചി­ട്ടി­ല്ല. ങ്ങ്ട്ടെ­ടു­ത്താ­ണീ കായ്.

(രാ­മൻ­നാ­യർ പ്ര­വേ­ശി­ച്ചു­കൊ­ണ്ട്)

രാ­മൻ­നാ­യർ:
കി­ട്ടു­ണ്ണി വ­ന്നി­ല്ലെ? കി­ട്ടു­ണ്ണി! (ക­ണ്ടി­ട്ടു) ആങ് കി­ട്ടു­ണ്ണി!
കി­ട്ടു­ണ്ണി:
(ബ­ഹു­മാ­ന­ത്തോ­ടെ എ­ഴു­നേ­റ്റി­ട്ട്) ബാലാ, ആ പുൽ­പാ­യി­ങ്ങ­ട്ടെ­ടു­ത്തു കൊ­ണ്ടു­വാ. കു­ഞ്ഞി­മാ­ളു, ത്തി­രി മു­റു­ക്കാ­ന്ങ്ങ്ട്ടെ­ടു­ത്തോ.
രാ­മൻ­നാ­യർ:
എ­നി­ക്കു പാ­യൊ­ന്നും വേണ്ട. ഇ­രി­ക്കാൻ സ­മ­യ­മി­ല്ല. ആട്ടെ, പാ­ട്ട­ബാ­ക്കി­ങ്ങ്ട്ട് ത­ന്നാ­ട്ടെ.
കി­ട്ടു­ണ്ണി:
രാ­മ­ന്നാ­യ­രെ, ഇ­ക്കു­റി ഞ­ങ്ങ­ളെ ഇനി ബു­ദ്ധി­മു­ട്ടി­ക്ക­രു­തെ.
രാ­മൻ­നാ­യ­ര്:
എന്തെ പ­റ­ഞ്ഞ­ത്? ബു­ദ്ധി­മു­ട്ടി­ക്ക്ാ­ന്നോ? ന­ന്ദി­യി­ല്ലാ­ത്ത­വർ—നി­ങ്ങൾ­ക്കാ­ണോ ബു­ദ്ധി­മു­ട്ട്? ന­ട­ന്നു­ന­ട­ന്നെ­ന്റെ കാ­ലി­ന്റെ തോ­ലൊ­ക്കെ­പ്പോ­യി. ന്ന്ട്ടും ബു­ദ്ധി­മു­ട്ട് നി­ങ്ങൾ­ക്കാ­ണ­ല്ലെ? ഇ­തു­പോ­ലെ എത്ര കു­ടി­യാ­ന്മാ­രു­ടെ അ­ടു­ത്തേ­ക്കു ന­ട­ക്ക­ണം ന്ന­റി­യാ­മോ? പ­ണ്ടൊ­ക്കെ­ക്കു­റ­ച്ചു മ­ര്യാ­ദേ­ങ്കി­ലു­മു­ണ്ടാ­യി­രു­ന്നു. പ്പ­തൂ­ല്ല്യ.
കി­ട്ടു­ണ്ണി:
ശ­രി­യാ­ണ് രാ­മ­ന്നാ­യ­രെ, നി­ങ്ങൾ­ക്കു നല്ല ബു­ദ്ധി­മു­ട്ടു­ണ്ട്. പക്ഷേ, സ­ങ്ക­ടം പ­റ്ാ­ണ്. പാ­ട്ട­ബാ­ക്കി തരാൻ ഞ­ങ്ങൾ­ക്കു യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ല. രണ്ടു ദി­വ­സ­മാ­യി­ട്ട് പ­ട്ടി­ണി­യാ­ണ് രാ­മ­ന്നാ­യ­രെ. അ­ടു­പ്പിൽ തീ­ക്കൂ­ട്ടീ­ട്ടി­ല്ല.
കു­ഞ്ഞി­മാ­ളു:
(പ്ര­വേ­ശി­ച്ചു) ഇവിടെ ഒ­ന്നൂ­ല്യ ഏട്ടാ.
അമ്മ:
ന്നാ, അ­ങ്ങേ­ലെ നാ­ണ്യ­മ്മേ­ടി­ത്തി­രി തരാൻ പറ വേം പോയി കൊ­ണ്ട്ാ.
രാ­മൻ­നാ­യ­ര്:
(കു­ഞ്ഞി­മാ­ളു­വി­നെ ന­ല്ല­വ­ണ്ണം നോ­ക്കി­യി­ട്ടു) ഹൂ—പ­ട്ടി­ണി­യാ­ണ­ത്രെ. കി­ട്ടു­ണ്ണീ! പ­ട്ടി­ണി കി­ട­ക്കു­ന്നു­ണ്ടെ­ങ്കിൽ അതു നി­ങ്ങ­ളു­ടെ പൊ­ണ്ണ­ത്താ­ണ്. എത്ര പെണ്ണുങ്ങള്-​
കി­ട്ടു­ണ്ണി:
(ശു­ണ്ഠി­യോ­ടു­കൂ­ടി ക­ണ്ണു­രു­ട്ടി­കൊ­ണ്ടു) എന്താ ഹേ! മ­ര്യാ­ദേ­ല്ലാ­ണ്ടെ സം­സാ­രി­ക്കു­ന്ന­ത്. അ­സം­ബ­ന്ധം പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കിൽ വാ­യി­ലെ പ­ല്ലൊ­ന്നു കാ­ണി­ല്ല. ഓർ­മ്മ­വെ­ച്ചു സം­സാ­രി­ച്ചോ­ളിൻ.
രാ­മൻ­നാ­യർ:
(ശു­ണ്ഠി­യെ­ടു­ത്തെ­ഴു­നേ­റ്റ്) പാ­ട്ടം മു­ഴു­വ­നും വെ­ച്ചി­ട്ടു ഞായം പ­റ­യെ­ടാ.
കി­ട്ടു­ണ്ണി:
പാ­ട്ട­ബാ­ക്കി ത­രു­ന്നു! നി­ങ്ങൾ­ക്കു ത­ര­ണ്ട­തു­ണ്ട്. അതു വാ­ങ്ങ്യേ പോവൂ. ഒരു കൂ­ട്ടം തെ­മ്മാ­ടി­ക­ള്.
രാ­മൻ­നാ­യർ:
എ­ന്തെ­ടാ നായെ പ­റ­ഞ്ഞു? നി­ന്റെ പെങ്ങടെ-​
കി­ട്ടു­ണ്ണി:
എ­ന്തെ­ടാ (അ­ടി­ക്കു­ന്നു)
അമ്മ:
അയ്യോ, അരുത്, കി­ട്ടു­ണ്ണി, അരുത് ത­ന്റേ­ട­മി­ല്ലാ­തെ കണ്ട് ഓ­രോ­ന്നു കാ­ട്ട­രു­ത്.
രാ­മൻ­നാ­യർ:
(നാലടി പി­ന്നാ­ക്കം വെ­ച്ചു­കൊ­ണ്ടു) ഇതിനു പകരം വീ­ട്ടീ­ട്ടെ രാ­മ­ന്നാ­യ­രി­രി­ക്കു­ള്ളു. ഒ­രൊ­റ്റ മാ­സ­ത്തി­നു­ള്ളിൽ നി­ങ്ങ­ളെ­ക്കൊ­ണ്ടു പിച്ച തെ­ണ്ടി­ച്ചി­ട്ടി­ല്ലെ­ങ്കിൽ രാ­മ­ന്നാ­യ­രാ­ണ­ല്ല. (പി­റു­പി­റു­ത്തു­കൊ­ണ്ടും ചെവി ത­ലോ­ടി­ക്കൊ­ണ്ടും പോ­കു­ന്നു.)

(കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­ത)

അവറാൻ:
(അ­ത്ഭു­ത­ത്തോ­ടു­കൂ­ടി) ങ്ങ­ക്കി­ത്ര ഉ­ശി­രു­ണ്ടെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി­രു­ന്നി­ല്ല കി­ട്ടു­ണ്യാ­രെ. അവനതു കി­ട്ട­ണം. ഞ­മ്മ­ളേം വ­ല്ലാ­തെ ഉ­പ­ദ്ര­വി­ക്ക്ണ്ണ്ട്. എത്ര കൊ­ടു­ത്താ­ലും തീ­രാ­ത്ത­താ­ണീ പാ­ട്ടം.
കി­ട്ടു­ണ്ണി:
സാ­ധു­ക്ക­ളു­ടെ പെ­ണ്ണു­ങ്ങ­ളൊ­ക്കെ തേ­വി­ടി­ശ്ശി­ക­ളാ­ണെ­ന്നാ ഈ പ­ണ­ള്ളോ­ര്ടെ വി­ചാ­രം. കി­ട്ടു­ണ്ണീ­ടെ പെ­ങ്ങ­ളെ അവര് മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല.
അവറാൻ:
കി­ട്ടു­ണ്യാ­രെ, അ­വർ­ക്ക് പാ­ട്ടം കി­ട്ട്യാ മാ­ത്രം പോരാ. ഞ­മ്മ­ക്കാർ­ക്കെ­ങ്കി­ലും നല്ല പെ­ങ്ങ­ളു­ണ്ടെ­ങ്കിൽ ഓർ­ക്ക­ത് സ­ഹി­ക്കൂ­ല.
അമ്മ:
പക്ഷേ, രാ­മൻ­നാ­യ­ര് ദേ­ഷ്യ­പ്പെ­ട്ടി­ട്ടാ­ണ് പോ­യി­ട്ടു­ള്ള­ത്. ഇനി എ­ന്താ­ണ്ടാ­വ്ാ­ന്നു നി­ശ്ച­ല്ല്യ.
അവറാൻ:
ശ­രി­യാ­ണ്. ഈ ജ­ന്മി­മാ­രെ­പ്പോ­ലെ ക്രൂ­ര­ന്മാ­രാ­യി­ട്ടു ഈ ദു­നി­യാ­വി­ന്റെ­ഹ­ത്ത് മ­റ്റാ­രൂ­ല്ല്യ­ന്നാ ഓലേം ബി­റ്റു കാ­യാ­ക്കു­ന്നോ­രാ­ണോ­ലെ? കാ­ര്യ­സ്ഥ­ന്മാ­ര്? ആട്ടെ ഞ­മ്മ­ള് പോണ് ഞ­മ്മ­ന്റെ കാ­യ്ങ്ങ­ള്ണ്ടാ­വ്മ്പം ത­ന്നീ­ക്കി (പോ­കു­ന്നു.)
അമ്മ:
ഏ­താ­യാ­ലും ന്റെ മോൻ ത്ര ദേ­ഷ്യ­പ്പെ­ട്ട­തു ശ­രി­യാ­യി­ല്ല്യ. അ­വ­രൊ­ക്കെ വലിയ പ­ണ­ക്കാ­രാ­ണ്. നി എ­ന്താ­ണ്ടാ­വാ­വോ!
ബാലൻ:
ആ രാ­മ­ന്നാ­യ­രു­ടെ കണ്ണ് ക­ണ്ടാ­നി­ക്ക് പേ­ട്യാ­വും. അ­സ്സ­ലാ­യി, ഏട്ടൻ അ­ടി­ച്ചു പ­റ­ഞ്ഞ­യ­ച്ച­ത്. അ­സ്സ­ലാ­യി, നി­ക്ക് തന്നെ ബോ­ധി­ച്ചു. നി­ങ്ങ് വ­രി­ല്ല­ല്ലോ.
അമ്മ:
ആട്ടെ അ­തോ­ണ്ട് കാ­ര്യാ­യി­ല്ല­ല്ലൊ. ന്ന് ബാ­ല­നെ­ന്താ കൊ­ട്ക്ക്? ഒ­ന്നും വെ­ച്ചി­ട്ടി­ല്ല­ല്ലോ.
കി­ട്ടു­ണ്ണി:
ഒ­ന്നും വെ­ച്ചി­ട്ടി­ല്ല! ആട്ടെ! ഞാ­നൊ­രു കാ­ര്യം ചെ­യ്യാം. പൊ­റ­ത്തൊ­ന്നി­റ­ങ്ങി വ­ര­ട്ടെ! ആ­രോ­ടെ­ങ്കി­ലും കു­റ­ച്ച് കാശ് കടം ചോ­ദി­ക്കാം. പ­ട്ടി­ണി കി­ട­ക്കു­ന്ന­തി­ലും ഭേദം ക­ട­ക്കാ­ര­നാ­വു­ക­യാ­ണ്. ഞാൻ പോയി വരാം.

(അ­മ്മ­യും ബാ­ല­നും, നി­ശ്ശ­ബ്ദ­രാ­യി നോ­ക്കി നിൽ­ക്കു­ന്നു.)

-​കർട്ടൻ

രംഗം 4

സ്ഥലം: മു­ത­ലാ­ളി­യു­ടെ ഭവനം.

സമയം… വൈ­കു­ന്നേ­രം

(മു­ത­ലാ­ളി ഒരു മേ­ശ­ക്കു മു­മ്പിൽ ക­സാ­ല­യി­ലി­രി­ക്കു­ന്നു. മേ­ശ­മേൽ ഒ­ന്നു­ര­ണ്ടു പ­ണ­സ­ഞ്ചി­യും കുറെ നാ­ണ്യ­ങ്ങ­ളും കി­ട­ക്കു­ന്നു. മേ­ശ­ക്കു ചു­റ്റും ഒ­ന്നു­ര­ണ്ടു ക­സാ­ല­കൂ­ടി കി­ട­പ്പു­ണ്ട്. മു­ത­ലാ­ളി നാ­ണ്യ­ങ്ങ­ളെ­ണ്ണു­ക­യാ­ണ്. ഭാര്യ മു­ത­ലാ­ളി­യി­രി­ക്കു­ന്ന ക­സാ­ല­യു­ടെ ക­യ്യി­ന്മേൽ പകുതി ഇ­രി­ക്കു­ക­യും പകുതി നി­ല്ക്കു­ക­യും ചെ­യ്തു­കൊ­ണ്ട് നാ­ണ്യ­മെ­ണ്ണു­ന്ന­ത് സൂ­ക്ഷി­ച്ചു­നോ­ക്കു­ന്നു­ണ്ട്.)

ഭാര്യ:
ഇ­ന്നെ­ന്താ, ചാ­യ­യു­ടെ കാ­ര്യം മ­റ­ന്നു പോ­യെ­ന്നു തോ­ന്നു­ന്നു.
മു­ത­ലാ­ളി:
ഇല്ല ദേവി, അ­തി­ങ്ങോ­ട്ടു കൊ­ണ്ടു­വ­രാൻ പറയൂ.
ഭാര്യ:
ഗോ­പാ­ലാ, എട ഗോ­പാ­ലാ, ആ ചായ ഇ­ങ്ങ­ട്ട് കൊ­ണ്ടു വാ-​കഴുത-ആ ചെ­ക്കൻ തെ­ണ്ടാൻ പോ­യെ­ന്നു തോ­ന്നു­ന്നു. അ­ല്ലെ­ങ്കിൽ കു­രു­ത്തം കെ­ട്ടോ­ന് വി­ളി­ച്ചാൽ വിളി കേ­ട്ടൂ­ടെ?
മു­ത­ലാ­ളി:
ഗോ­പാ­ലാ, എവിടെ ആ കഴുത? ഗോപാല! (ഒരു വാ­ലി­യ­ക്കാ­രൻ ചെ­റു­ക്കൻ ചായ കൊ­ണ്ടു­വ­ന്നു മേ­ശ­പ്പു­റ­ത്തു വെ­ച്ച് വ­ണ­ങ്ങി നിൽ­ക്കു­ന്നു.)
ഭാര്യ:
എ­ന്തെ­ടാ? വി­ളി­ച്ചാൽ മി­ണ്ടി­ക്കൂ­ടെ?
മു­ത­ലാ­ളി:
നി­ന്റെ വിളവ് കുറെ ഏ­റി­യി­രി­ക്കു­ന്നു. എ­ന്തെ­ടാ ഇത്ര താമസം?

(ഗോ­പാ­ലൻ പ­രു­ങ്ങു­ന്നു)

ഭാര്യ:
എ­ന്തെ­ടാ, വായിൽ നാ­വി­ല്ലെ?
ഗോ­പാ­ലൻ:
വെ­ള്ളം തി­ള­ക്കാ­നു­ള്ള താ­മ­സ­മാ­ണ്.
മു­ത­ലാ­ളി:
എടാ, പെ­റു­ക്കി! മു­ഖ­ത്തു­നോ­ക്കി കളവു പ­റ­യു­ന്നോ?

(ഗോ­പാ­ല­ന്റെ ചെവി പി­ടി­ച്ചു തി­രു­മ്പു­ന്നു.)

(മു­ത­ലാ­ളി­യു­ടെ ഒരു ഖ­ദർ­ധാ­രി­യാ­യ സ്നേ­ഹി­തൻ പ്ര­വേ­ശി­ക്കു­ന്നു.

മു­ത­ലാ­ളി:
(‘അലോ ഗുഡ് മോ­ണി­ങ്ങ്’, എന്നു പ­റ­ഞ്ഞു ഉ­പ­ചാ­ര­പൂർ­വ്വം ഇ­രു­ത്തു­ന്നു. ഇ­രി­ക്കു­ന്നു.) ഗോ­പാ­ലാ, പോയി കു­റേ­ക്കൂ­ടി ചായ കൊ­ണ്ടു­വാ
ഭാര്യ:
വേഗം വേണം.

(ഗോ­പാ­ലൻ പോ­കു­ന്നു.)

മു­ത­ലാ­ളി:
അ­ര­ക്കാ­ശി­ന്നു വി­ല­യി­ല്ലാ­ത്ത വാ­ലി­യ­ക്കാർ­പോ­ലും പ­റ­ഞ്ഞാൽ കേൾ­ക്കാ­ത്ത കാ­ല­മാ­ണ്.
സ്നേ­ഹി­തൻ:
ഹും! കാലം മാറിയ മാ­റ്റം! ആർ­ക്കും ആ­രേ­യും ബ­ഹു­മാ­ന­മി­ല്ല. മ­ഹാ­ത്മ­ജി പ­റ­ഞ്ഞാൽ­ക്കൂ­ടി ആർ­ക്കും വി­ല­യി­ല്ല. “പുരാ യത്ര സ്രോ­തഃ പുളിന മധുനാ” എന്നു പ­റ­ഞ്ഞ­തു­പോ­ലെ­യാ­ണ്. കാ­ല­ത്തി­ന്റെ മ­റി­ച്ചി­ല്!
മു­ത­ലാ­ളി:
പ­ണ്ടൊ­ക്കെ തൊ­ഴി­ലാ­ളി­കൾ തിന്ന ചോ­റി­ന് കൂറു കാ­ണി­ച്ചി­രു­ന്നു. ആ സേ­ട്ടു പ­റ­യു­ന്ന­തു കേൾ­ക്ക­ണം! കൂലി കു­റ­ച്ച­പ്പോ­ഴേ­ക്കും, തു­ട­ങ്ങി, തൊ­ഴി­ലാ­ളി­ക­ളൊ­ക്കെ സ്ട്രൈ­ക്ക്. ന­മ്മു­ടെ ക­മ്പി­നി­യി­ലും ഭാ­വ­മു­ണ്ട­ത്രെ! കൂലി കൂ­ട്ടി­യി­ല്ലെ­ങ്കിൽ, പ­തി­ന­ഞ്ചാം തീയതി മുതൽ പ­ണി­മു­ട­ക്കം തു­ട­ങ്ങു­മെ­ന്നു നോ­ട്ടീ­സ്സു ത­ന്നി­രി­ക്കു­ന്നു. വലിയ വി­ഷ­മ­മാ­യി.
സ്നേ­ഹി­തൻ:
എന്തു ചെ­യ്യാ­നാ­ണ് ഞാൻ കു­റെ­യെ­ല്ലാം ശ്ര­മി­ച്ചു­നോ­ക്കി. ഈ പ­ണി­മു­ട­ക്കു­കൊ­ണ്ട് പൊ­തു­ജ­ന­ങ്ങൾ­ക്കു­ണ്ടാ­കാ­വു­ന്ന ആ­പ­ത്തു­ക­ളെ­പ­റ്റി ദി­ന­കാ­ഹ­ളം പ­ത്ര­ത്തിൽ ഒന്നു രണ്ടു ചുട്ട ലേ­ഖ­ന­ങ്ങൾ എഴുതി നോ­ക്കി. അ­തു­കൊ­ണ്ടൊ­ന്നും ഒരു ഫലവും കാ­ണു­ന്നി­ല്ല. ഇ­ക്കാ­ല­ത്തു കു­റ­ച്ചു നി­ല­യും വി­ല­യും ഉ­ള്ള­വ­രു­ടെ ഉ­പ­ദേ­ശം ആരും വ­ക­വെ­ക്കി­ല്ല. തൊ­ഴി­ലാ­ളി­ക­ളെ­യൊ­ക്കെ തെ­ളി­ച്ചു കൊ­ണ്ടു­ന­ട­ക്കാൻ ചില തെ­മ്മാ­ടി­പ്പി­ള്ള­രു­ണ്ട്. പോ­ലീ­സി­നെ­ക്കൂ­ടി പേ­ടി­യി­ല്ലാ­ത്ത ചെ­കു­ത്താ­ന്മാ­ര്.
മു­ത­ലാ­ളി:
സോ­ഷ്യ­ലി­സാ­ണ­ത്രെ, സോ­ഷ്യ­ലി­സം. മു­ത­ലാ­ളി­ത്വം ന­ശി­പ്പി­ക്ക­ണം. സ്വ­ത്തൊ­ക്കെ പി­ടി­ച്ചു പ­റി­ക്ക­ണം. ഇ­താ­ണ­ത്രെ സോ­ഷ്യ­ലി­സം!
ഭാര്യ:
അ­യ്യ­യ്യോ! ഇ­തെ­ന്തൊ­രു കൂ­ട്ട­രാ­ണീ­ശ്വ­രാ! ഇ­ങ്ങി­നെ­യൊ­ക്കെ തു­ട­ങ്ങി­യാൽ എ­ന്താ­ണു നി­വൃ­ത്തി?
മു­ത­ലാ­ളി:
ഹൗ! ഇപ്പോ ഒരു കൂ­ട്ടം യൂ­നി­യൻ കാ­രു­ണ്ട്. കു­രു­ത്തം കെ­ട്ടോ­റ്റ­ങ്ങ­ള്. തൊ­ഴി­ലാ­ളി­യൂ­നി­യ­നാ­ണ­ത്രെ! സമയം കൂ­ട്ടാൻ പാ­ടി­ല്ല; കൂലി കു­റ­ക്കാൻ പാ­ടി­ല്ല; ശാ­സി­ക്കാൻ പാ­ടി­ല്ല; മി­ണ്ടാൻ പാ­ടി­ല്ല; ഒ­ന്നും പാ­ടി­ല്ല; അ­ന­ങ്ങി­യാൽ സ്ട്രൈ­ക്ക്—എ­ന്തൊ­രു ക­ഷ്ട­മാ­ണ്!
സ്നേ­ഹി­തൻ:
ഇ­യ്യി­ടെ വേറെ ഒ­ന്നു­ണ്ടാ­യി. തൊ­ഴി­ലാ­ളി സം­ഘ­ട­ന­യെ­പ്പ­റ്റി പ­ത്ര­ത്തിൽ ഒരു ലേഖനം കൊ­ടു­ത്തി­രു­ന്നു. തൊ­ഴി­ലാ­ളി­കൾ സ്ട്രൈ­ക്ക് ചെ­യ്യാൻ പാ­ടി­ല്ല. സ­ഖാ­ക്കൾ അവരെ വ­ഴി­പി­ഴ­പ്പി­ക്കു­ക­യാ­ണ്; എ­ന്നൊ­ക്കെ­യാ­ണ് അതിലെ സാരം. അത് ക­മ്പോ­സ് ചെ­യ്യാൻ ക­മ്പോ­സി­റ്റർ മ­ടി­ച്ചു­വ­ത്രെ.
ഭാര്യ:
ആ­ക­പ്പാ­ടെ കു­ഴ­പ്പം വർ­ദ്ധി­ക്ക­യാ­ണ്. ഇ­വി­ടു­ത്തെ ക­മ്പി­നി­യി­ലും കു­ഴ­പ്പം. ആട്ടെ ആ ഇൻ­സ്പെ­ക്ട­രെ ഒന്നു വി­ളി­ച്ചു പ­റ­ഞ്ഞാ­ലോ?
സ്നേ­ഹി­തൻ:
അ­തേ­താ­യാ­ലും നന്ന്.
മു­ത­ലാ­ളി:
ശരി, ഞാ­നി­പ്പോൾ തന്നെ ഫോണിൽ വി­ളി­ച്ചു പ­റ­ഞ്ഞു­വ­രാം. അ­ദ്ദേ­ഹം ഒ­ന്നി­ങ്ങോ­ട്ടു വ­ര­ട്ടെ.

(മു­ത­ലാ­ളി അ­ക­ത്തേ­ക്കു പോ­കു­ന്നു. ഭാ­ര്യ­യും സ്നേ­ഹി­ത­നും ത­മ്മിൽ സ­ല്ല­പി­ക്കു­ന്നു. ഗോ­പാ­ലൻ ചായ കൊ­ണ്ടു­വ­ന്നു മേ­ശ­പ്പു­റ­ത്ത് വെ­ക്കു­ന്നു. മു­ത­ലാ­ളി­യു­ടെ ഭാര്യ ശൃം­ഗാ­രാ­ഭി­ന­യ­ത്തോ­ടു­കൂ­ടി ചായ പ­കർ­ന്നു കൊ­ടു­ക്കു­ന്നു. മു­ത­ലാ­ളി മ­ട­ങ്ങി വ­രു­ന്നു.)

മു­ത­ലാ­ളി:
ഇൻ­സ്പെ­ക്ടർ ഉടനെ പു­റ­പ്പെ­ടാ­മെ­ന്നാ­ണു പ­റ­ഞ്ഞി­ട്ടു­ള്ള­ത്.
സ്നേ­ഹി­തൻ:
മൂ­പ്പർ­ക്കെ­ല്ലാം ന­ല്ല­വ­ണ്ണം വി­വ­രി­ച്ചു­കൊ­ടു­ക്ക­ണം. സ­മാ­ധാ­ന­ഭം­ഗം വ­രു­മെ­ന്നു പ­റ­ഞ്ഞു തൊ­ഴി­ലാ­ളി­നേ­താ­ക്ക­ന്മാർ­ക്കു ഒരു 144 കൊ­ടു­ക്കാൻ ഏർ­പ്പാ­ടു ചെ­യ്യ­ട്ടെ.
മു­ത­ലാ­ളി:
എന്തു കൊ­ടു­ത്തി­ട്ടെ­ന്താ­ണ്. അ­വ­രെ­യൊ­തു­ക്കാൻ നല്ല പ­ണി­യു­ണ്ട്.
സ്നേ­ഹി­തൻ:
അ­ങ്ങി­നെ­യ­ല്ല. കു­റ­ച്ചൊ­ക്കെ ഗു­ണ­മു­ണ്ടാ­വാ­തി­രി­ക്ക­യി­ല്ല. ന­മ്മു­ടെ ഗ­വർ­മ്മേ­ണ്ട­ല്ലേ? റ­ഷ്യ­യെ­പ്പോ­ലെ ന­മ്മു­ടെ രാ­ജ്യ­ത്തെ കു­ട്ടി­ച്ചോ­റാ­ക്കാൻ ഗ­വർ­മ്മേ­ണ്ടി­നു ബു­ദ്ധി­യി­ല്ലാ­ന്നൊ­ന്നും വി­ചാ­രി­ക്ക­ണ്ട. പി­ന്നെ എ­ന്നെ­ക്കൊ­ണ്ട് ക­ഴി­യു­ന്ന­തു ഞാനും ചെ­യ്യാം. ന­മു­ക്കു ഗു­ണ­മു­ള്ള ആ­ശ­യ­ങ്ങ­ളെ ഞാൻ ക­ഴി­യു­ന്ന­തും പ്ര­ച­രി­പ്പി­ച്ചു­കൊ­ള്ളാം.
മു­ത­ലാ­ളി:
നി­ങ്ങൾ ന­ല്ലൊ­രെ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു ദേവി പ­റ­യാ­റു­ണ്ട്.
സ്നേ­ഹി­തൻ:
പി­ന്നെ ഒ­ന്നു­കൂ­ടി ചെ­യ്യേ­ണ്ട­തു­ണ്ട്. തൊ­ഴി­ലാ­ളി­പ്ര­വർ­ത്ത­ക­ന്മാ­രൊ­ക്കെ ക­ള്ള­ന്മാ­രാ­ണ്. തൊ­ഴി­ലാ­ളി യൂ­നി­യ­ന്റെ പണം പി­ടു­ങ്ങാ­നാ­ണ് അവർ വ­ന്നി­ട്ടു­ള്ള­ത്. സ്ട്രൈ­ക്കു­ണ്ടാ­ക്കി തൊ­ഴി­ലാ­ളി­ക­ളെ പ­ട്ടി­ണി കി­ട­ത്തി­യാ­ലെ ഈ ചോ­ര­കു­ടി­യ­ന്മാർ­ക്കു തൃ­പ്തി­യാ­വൂ എ­ന്നൊ­ക്കെ പ­റ­ഞ്ഞു പ­ര­ത്താൻ ചിലരെ ഏർ­പ്പാ­ടു ചെ­യ്യ­ണം. മു­ത­ലാ­ളി ചൂ­ഷ­ക­നാ­ണ്, മർ­ദ്ദ­ക­നാ­ണ്; എ­ന്നൊ­ക്കെ അവർ പ­റ­ഞ്ഞു പ­ര­ത്താ­റി­ല്ലെ. അ­തു­പോ­ലെ ന­മു­ക്കും എ­ന്തു­കൊ­ണ്ട് ചെ­യ്തു­കൂ­ടാ? ഈ ചൂ­ഷ­ണ­വും മർ­ദ്ദ­ന­വും മ­റ്റും സ­ഖാ­ക്ക­ളു­ടെ കു­ത്ത­ക­യോ മറ്റോ ആണോ?
മു­ത­ലാ­ളി:
അല്ല; നി­ങ്ങ­ളു­ടെ ക­ണ്ടു­പി­ടു­ത്തം പറ്റി.
സ്നേ­ഹി­തൻ:
എ­ന്നാൽ ഞാൻ പോ­ട്ടെ. (ഒന്നു സം­ശ­യി­ച്ച്) അന്നു ഞാൻ ഒരു പു­സ്ത­ക­ത്തി­ന്റെ കാ­ര്യം പ­റ­ഞ്ഞി­രു­ന്നു­വ­ല്ലൊ. അതു മു­ക്കാ­ലും എ­ഴു­തി­ക്ക­ഴി­ഞ്ഞു. സോ­ഷ്യ­ലി­സം മു­ഴു­വ­നും ക­ള്ള­ത്ത­ര­മാ­ണ്. അ­തി­ന്റെ ധ­ന­ശാ­സ്ത്രം അ­ശാ­സ്ത്രീ­യ­മാ­ണ്. റ­ഷ്യ­യിൽ തൊ­ഴി­ലി­ല്ലാ­യ്മ­യെ ന­ശി­പ്പി­ച്ചു­വെ­ന്നു പ­റ­യു­ന്ന­തു ഒരു മു­ഴു­ത്ത നുണ മാ­ത്ര­മാ­ണ്; എ­ന്നൊ­ക്കെ­യാ­ണ് അതിലെ ര­ത്ന­ച്ചു­രു­ക്കം. അ­തൊ­ക്കെ എ­ന്താ­യാ­ലും, അത് അ­ച്ച­ടി­ക്കേ­ണ്ട കാ­ര്യ­മാ­ണ് ഒരു വി­ഷ­മ­പ്ര­ശ്നം. താ­ങ്ക­ളെ­പ്പോ­ലെ ഉ­ള്ള­വ­രു­ടെ ഔ­ദാ­ര്യ­ത്തി­ന്മേ­ലാ­ണ് അ­തി­ന്റെ വിജയം.
മു­ത­ലാ­ളി:
ആട്ടെ, എ­ന്തു­വേ­ണ്ടി വരും? ആട്ടെ ഏ­താ­യാ­ലും, ദേവി, ഒരു നൂ­റി­ന്റെ എ­ടു­ത്തു കൊ­ടു­ക്കു. (ഭാര്യ സ്നേ­ഹി­ത­ന്നു നോ­ട്ടു കൊ­ടു­ക്കു­ന്നു.)
സ്നേ­ഹി­തൻ:
തേ­ങ്ക്സ്. (Thanks) (ഇൻ­സ്പെ­ക്ടർ പ്ര­വേ­ശി­ക്കു­ന്നു)
മു­ത­ലാ­ളി:
ഗു­ഡീ­വി­നി­ങ്ങ്, ഇ­രി­ക്കൂ.
ഭാര്യ:
ഗോ­പാ­ലാ ചായ കു­റ­ച്ചു കൂടി കൊ­ണ്ടു­വാ, (ഗോ­പാ­ലൻ ചായ കൊ­ണ്ടു­വ­ന്നു മേ­ശ­പ്പു­റ­ത്തു വെ­ക്കു­ന്നു. ഭാര്യ ചായ പ­കർ­ന്നു കൊ­ടു­ക്കു­ന്നു.)
സ്നേ­ഹി­തൻ:
ഞാൻ ഒരു കോപ്പ കൂടി ക­ഴി­ച്ചു­ക­ള­യാം. (എ­ല്ലാ­വ­രും ചായ കു­ടി­ക്കു­ന്നു.)
ഇൻ­സ്പെ­ക്ടർ:
വി­ശേ­ഷി­ച്ചൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ല­ല്ലോ.
മു­ത­ലാ­ളി:
ഈ പ­ണി­മു­ട­ക്ക­ങ്ങ­ളു­ടെ കാ­ര്യ­ത്തെ­പ്പ­റ്റി ഒന്നു പ­റ­യാ­മെ­ന്നു വി­ചാ­രി­ച്ചു.
ഇൻ­സ്പെ­ക്ടർ:
കള്ളൻ കു­ഞ്ഞാ­ല­നെ ഞാ­നാ­ണ് പി­ടി­ച്ച­ത്. അതിന് ഒരു പ­ണി­യു­മു­ണ്ടാ­യി­ല്ല. എ­ന്നാൽ ഈ കു­രു­ത്തം കെട്ട കൂ­ട്ട­രെ­കൊ­ണ്ടു വ­ല­ഞ്ഞു. അ­റ­സ്റ്റ് ചെ­യ്യാ­നാ­ണെ­ങ്കിൽ അതിനു പ്ര­തി­ഷേ­ധ­പ്ര­മേ­യം, ടെ­ൗൺ­ഹാ­ളിൽ മീ­റ്റി­ങ്ങ്, ഘോ­ഷ­യാ­ത്ര ഇ­ങ്ക്വി­ലാ­ബ് സി­ന്ദാ­ബാ­ദ്.
മു­ത­ലാ­ളി:
ആട്ടെ, ഇൻ­പെ­ക്ടർ എ­ന്തെ­ങ്കി­ലും ഒരു വ­ഴി­യു­ണ്ടാ­ക്ക­ണം. (ഒരു പൊതി കൊ­ടു­ക്കു­ന്നു)
സ്നേ­ഹി­തൻ:
എന്റെ അ­ഭി­പ്രാ­യ­ത്തിൽ അതു വളരെ ആ­ലോ­ചി­ച്ചു ചെ­യ്യേ­ണ്ട­താ­ണ്. തൽ­ക്കാ­ലം പ്ര­ധാ­ന­പ്പെ­ട്ട പ്ര­വർ­ത്ത­ക­ന്മാർ­ക്കെ­ല്ലാം ഓരോ 144 കൊ­ടു­ത്താൽ കു­റ­ച്ചു ഭേ­ദ­മു­ണ്ടാ­കും.
ഇൻ­സ്പെ­ക്ടർ:
ഇനി എന്താ വേ­ണ്ട­ത് എ­ന്നാ­ലോ­ചി­ക്ക­യാ­ണ്.
ഇൻ­സ്പെ­ക്ടർ:
(ആ­ലോ­ചി­ച്ച്) ശരി, അ­തി­നേർ­പ്പാ­ടു ചെ­യ്യാം.
മു­ത­ലാ­ളി:
എ­ന്നാൽ ഇന്നു തന്നെ വേണം.
ഭാര്യ:
നി­ങ്ങ­ളു­ടെ സഹായം കൊ­ണ്ടാ­ണ് ഞ­ങ്ങൾ­ക്കി­ങ്ങ­നെ ജീ­വി­ക്കു­വാൻ സാ­ധി­ക്കു­ന്ന­ത്.
ഇൻ­സ്പെ­ക്ടർ:
ഏയ്, അ­ങ്ങ­നെ­യൊ­ന്നും പ­റ­യാ­നി­ല്ല. എന്റെ ഡ്യൂ­ട്ടി ഞാൻ ശ­രി­ക്കു ചെ­യ്യു­ന്നു എന്നു മാ­ത്രം.
സ്നേ­ഹി­തൻ:
‘കർ­മ്മ­ണ്യേ­വാ­ധി­കാ­ര­സ്തേ’
ഇൻ­സ്പെ­ക്ടർ:
എ­ന്നാൽ കു­റ­ച്ചു തി­ര­ക്കു­ണ്ട്. നാളെ ക­ണ്ടു­കൊ­ള്ളാം. പ­ത്താൾ­ക്കു ഇ­ന്നു­ത­ന്നെ 144; ഞാൻ പോ­ട്ടെ. (സ്നേ­ഹി­ത­നും മു­ത­ലാ­ളി­യും—“ഗുഡ് ബൈ”.)
ഇൻ­സ്പെ­ക്ടർ:
ഗു­ഡ്ബൈ (പോ­കു­ന്നു)
സ്നേ­ഹി­തൻ:
എ­ന്നാൽ ഞാനും ഇ­റ­ങ്ങി­വ­രാം.
മു­ത­ലാ­ളി:
ഗു­ഡ്ബൈ
സ്നേ­ഹി­തൻ:
ഗു­ഡ്ബൈ
ഭാര്യ:
(ക­ടാ­ക്ഷി­ച്ചി­ട്ട്) നാളെ വൈ­കി­ട്ടു കാ­ണു­മ­ല്ലൊ?
സ്നേ­ഹി­തൻ:
യസ്, സേർ­ട്ടൺ­ലി
ഭാര്യ:
എന്നാ നാളെ വ­രു­മ്പൊ ആ പ്രേ­മ­മ­ഞ്ജ­രി­കൂ­ടി ഒന്നു കൊ­ണ്ടു­വ­ര­ണേ (സ്നേ­ഹി­തൻ പോ­കു­ന്നു)

(മു­ത­ലാ­ളി­യും ഭാ­ര്യ­യും ദീർ­ഘ­ശ്വാ­സം വി­ടു­ന്നു.

കി­ട്ടു­ണ്ണി പ്ര­വേ­ശി­ക്കു­ന്നു.)

കി­ട്ടു­ണ്ണി:
(താണു തൊ­ഴു­തു­കൊ­ണ്ടു) യ­ജ­മാ­ന­നേ ഒ­രു­പ­കാ­രം ചെ­യ്യ­ണം. വീ­ട്ടിൽ ഇ­ന്നു­പ­ട്ടി­ണി­യാ­ണ്. ഒ­രു­റു­പ്പി­ക തരണം.
മു­ത­ലാ­ളി:
ആരാത്? കേ­ളു­വോ? പണം കൊ­ണ്ടു­ന്നി­ട്ടു­ണ്ടൊ?
കി­ട്ടു­ണ്ണി:
കേളു അല്ല, കി­ട്ടു­ണ്ണി­യാ­ണ്. ഒ­രു­റു­പ്പി­ക തരണം.
മു­ത­ലാ­ളി:
(ദേ­ഷ്യ­പ്പെ­ട്ടു നോ­ക്കി­ക്കൊ­ണ്ട്) ഉ­റു­പ്പി­ക­യോ? ഉ­റു­പ്പി­ക വേണോ? ദേവീ, ഉ­റു­പ്പി­ക വേണം പോലും! (കി­ട്ടു­ണ്ണി­യോ­ട്) പോ­യാ­ട്ടെ ക­ട­ന്ന്? ബ്ളഡീ ബെ­ഗ്ഗെ­ഴ്സ്.
കി­ട്ടു­ണ്ണി:
യ­ജ­മാ­ന­നേ, യ­ജ­മാ­ന­ന്റെ കു­ട്ടി­യെ­പ്പോ­ലു­ള്ള എന്റെ ബാലൻ ഇന്നു പ­ട്ടി­ണി കി­ട­ക്കു­ക­യാ­ണ്. വ­ല്ല­തും തരണം, ഒരു നാ­ല­ണ­യെ­ങ്കി­ലും തരണം.
ഭാര്യ:
അ­സ്സ­ലാ­യി. എ­ന്തെ­ടാ പ­റ­ഞ്ഞ­ത്? എന്റെ കു­ട്ടി നി­ന്റെ ചെ­ക്ക­നേ­പ്പോ­ലെ­യാ­ണെ­ന്നൊ. പോ പ­ടി­യ്ക്ക് പു­റ­ത്ത്.
കി­ട്ടു­ണ്ണി:
അയ്യോ, അമ്മേ! ഞാ­ന­ങ്ങ­നെ­യൊ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല. വീ­ട്ടിൽ എന്റെ അ­മ്മ­യും അ­നു­ജ­നും പ­ട്ടി­ണി കി­ട­ക്കു­ക­യാ­ണ് എന്നു മാ­ത്ര­മേ പ­റ­ഞ്ഞു­ള്ളു; വ­ല്ല­തും തരണം!
ഭാര്യ:
ഇവിടെ പണം കാ­യ്ക്കു­ന്ന മ­രൊ­ന്നൂ­ല്ല ക­ട­ന്നു പോ­യാ­ട്ടെ.

(മു­ത­ലാ­ളി ഒ­ന്നും കേ­ട്ടി­ല്ലെ­ന്നു ന­ടി­ച്ചു­കൊ­ണ്ടു നോ­ട്ടെ­ണ്ണൽ അ­വ­സാ­നി­പ്പി­ച്ച് ഉ­റു­പ്പി­ക എ­ണ്ണാൻ തു­ട­ങ്ങു­ന്നു.)

കി­ട്ടു­ണ്ണി:
എ­ന്തെ­ങ്കി­ലും ഒരു ദയ കാ­ണി­ക്ക­ണം.
ഭാര്യ:
ദയ! ക­ട­ന്നു­പോ­വാ­ന പ­റ­ഞ്ഞ­ത്!.
കി­ട്ടു­ണ്ണി:
യ­ജ­മാ­ന­നേ, നാ­ല­ണ­യെ­ങ്കി­ലും തരണം. ക­ട­മാ­യി­ട്ടു ത­ന്നാൽ മതി. വ­രു­ന്നാ­ഴ്ച­യിൽ മ­ട­ക്കി­ത്ത­ന്നു­കൊ­ള്ളാം.
മു­ത­ലാ­ളി:
(ക­ണ്ണ­ട­യി­ലൂ­ടെ നോ­ക്കി­ക്കൊ­ണ്ട്) എടാ പി­ച്ച­ക്കാർ­ക്കു കടം കൊ­ടു­ക്കാൻ ഞാൻ ഒരു പൊ­ണ്ണ­നാ­ണെ­ന്നു വി­ചാ­രി­ച്ചു­വോ?
കി­ട്ടു­ണ്ണി:
യ­ജ­മാ­ന­നേ, ഞാ­നൊ­രു പി­ച്ച­ക്കാ­ര­ന­ല്ല. മി­ല്ലിൽ പ്ര­വൃ­ത്തി­യെ­ടു­ക്കു­ന്ന ഒ­രേ­ഴ­യാ­ണ്.
മു­ത­ലാ­ളി:
സ്ട്രൈ­ക്കു ചെ­യ്താൽ അ­ങ്ങി­നെ­യാ­ണ്.
കി­ട്ടു­ണ്ണി:
എന്റെ ക­മ്പി­നി­യിൽ സ്ട്രൈ­ക്കു­ണ്ടാ­യി­ട്ടി­ല്ല.
മു­ത­ലാ­ളി:
അ­തൊ­ന്നും എ­നി­ക്കു കേൾ­ക്ക­ണ്ട. പൊ­യ്ക്കോ­ളു.
ഭാര്യ:
കൈയിൽ രണ്ടു കാ­ശു­ണ്ടാ­വു­മ്പോ­ഴേ­ക്കും തു­ട­ങ്ങി, ഭി­ക്ഷ­ക്കാ­രേ­ക്കൊ­ണ്ടു­ള്ള ശല്യം.
കി­ട്ടു­ണ്ണി:
പ­രോ­പ­കാ­രം ചെ­യ്യു­ന്ന­വർ­ക്കു മാ­ത്ര­മേ ഗു­ണ­മു­ണ്ടാ­വു­ള്ളു.
മു­ത­ലാ­ളി:
എടാ! ഞ­ങ്ങ­ളെ പ­ഠി­പ്പി­ക്കാ­നാ­ണോ വ­ന്നി­ട്ടു­ള്ള­ത്. പ­രോ­പ­കാ­രം! പ­ണി­യെ­ടു­ത്തു സ­മ്പാ­ദി­ക്ക­ണം. പി­ന്നെ കു­റ­ച്ചു ഭാ­ഗ്യ­വും വേണം. മ­റ്റു­ള്ള­വ­രു­ടെ ഉ­പ­കാ­രം കൊ­ണ്ടാ­ണ് എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടാ­വു­ന്ന­ത്?
ഭാര്യ:
അ­പ്പൊ­ഴെ, വല്ല പി­ച്ച­ക്കാ­രു­മാ­യി സൊ­ള്ളി­ക്കൊ­ണ്ടി­രി­ക്കാൻ ഇവിടെ നേ­ര­മി­ല്ല (കി­ട്ടു­ണ്ണി­യോ­ട്) ക­ട­ന്നു­പോ പു­റ­ത്ത്.
കി­ട്ടു­ണ്ണി:
എ­ന്തെ­ങ്കി­ലും…
മു­ത­ലാ­ളി:
എ­ന്തെ­ങ്കി­ലും! ഒരു ച­വി­ട്ടാ­ണ് കി­ട്ടു­ക. ഓർ­മ്മ­വെ­ച്ചോ. ക­ട­ന്നു പോ­ണ്ണ്ടോ പ­ടി­പ്പു­റ­ത്ത്? അതോ പ­റ­ഞ്ഞ­യ­ക്ക­ണോ? ആ­രൂ­ല്യേ അവിടെ? ഗോപാലാ-​ഗോപാ-ലാ! ഇവനെ പി­ടി­ച്ചു പു­റ­ത്താ­ക്ക്. ആ നായയെ ഇങ്ങ് അ­ഴി­ച്ചു­വി­ട്.
കി­ട്ടു­ണ്ണി:
അതു വേണ്ട, ഞാൻ പൊ­യ്ക്കോ­ളാം. (തല താ­ഴ്ത്തി­ക്കൊ­ണ്ടു മെ­ല്ലെ പോ­കു­ന്നു. മു­ത­ലാ­ളി­യും ഭാ­ര്യ­യും ചി­രി­ക്കു­ന്നു.)

-​കർട്ടൻ

രംഗം 5
സ്ഥലം:
നി­ര­ത്ത്
സമയം:
വൈ­കു­ന്നേ­രം ഏ­ക­ദേ­ശം 6 മണി

കി­ട്ടു­ണ്ണി പ്ര­വേ­ശി­ച്ച് (ആ­ത്മ­ഗ­തം)

നാലണ കടം കി­ട്ടാൻ­വേ­ണ്ടി ഞാൻ നാലു വീ­ട്ടിൽ ചെ­ന്നി­രു­ന്നു. ഉ­ള്ള­വർ ഇ­ല്ലാ­ത്ത­വർ­ക്കു യാ­തൊ­രു­പ­കാ­ര­വും ചെ­യ്യി­ല്ല. ആട്ടെ, ഇ­നി­യെ­ന്താ­ണ് വേ­ണ്ട­ത്? എ­നി­ക്കു യാ­തൊ­ന്നും തോ­ന്നു­ന്നി­ല്ല!… ഒരു ഭാ­ഗ­ത്തു നോ­ട്ടും ഉ­റു­പ്പി­ക­യും ആർ­ക്കും ഉ­പ­യോ­ഗ­മി­ല്ലാ­തെ കൂ­മ്പാ­ര­മാ­യി കി­ട­ക്കു­ന്നു!-മറു ഭാ­ഗ­ത്ത് ക­ഞ്ഞി­വെ­ള്ളം കി­ട്ടാ­തെ ജ­ന­ങ്ങൾ പ­ട്ടി­ണി­കി­ട­ക്കു­ന്നു. ഒരു ഭാ­ഗ­ത്ത് യാ­തൊ­രു പ­ണി­യു­മെ­ടു­ക്കാ­ത്ത മു­ത­ലാ­ളി­കൾ സു­ഖി­ത­ന്മാ­രാ­യി കൂ­ത്താ­ടു­ന്നു. മ­റു­ഭാ­ഗ­ത്ത് എല്ലു മു­റി­യെ പ­ണി­യെ­ടു­ക്കു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വർ പി­ച്ച­തെ­ണ്ടു­ന്നു! ഇ­ത­ന്യാ­യ­മാ­ണ്! ഇ­ത­ക്ര­മ­മാ­ണ്… ആങ്ങ് വെ­റു­ങ്ക­യ്യോ­ടു­കൂ­ടി ഞാ­നെ­ങ്ങി­നെ­യാ­ണ് മ­ട­ങ്ങി­ച്ചെ­ല്ലു­ക? ഞാ­നെ­ന്തെ­ങ്കി­ലും കൊ­ണ്ടു­വ­രു­മെ­ന്നു വി­ചാ­രി­ച്ചു അവർ കാ­ത്തി­രി­ക്കു­ന്നു­ണ്ടാ­വും. ഒ­ന്നു­മി­ല്ലാ­തെ മ­ട­ങ്ങി­ച്ചെ­ന്ന്… ഹാ, ബാലൻ!… ബാ­ല­ന്റെ വാ­ടി­യ­മു­ഖ­ത്തേ­ക്കു ഞാ­നെ­ങ്ങി­നെ നോ­ക്കും? ഹൈ! അതു വയ്യാ… അ­പ്പോൾ ഞാ­നി­നി എ­ന്താ­ണ് ചെ­യ്യേ­ണ്ട­ത്? ഉ­ള്ള­വ­രാ­രും ത­രു­ന്നി­ല്ല. അമ്മ… എന്റെ അമ്മ—രണ്ടു ദി­വ­സ­മാ­യി പ­ട്ടി­ണി കി­ട­ക്കു­ക­യാ­ണ്…

ഒരു നി­വൃ­ത്തി­യു­ണ്ട്; ഒ­രൊ­റ്റ നി­വൃർ­ത്തി. പക്ഷേ, അ­തെ­നി­യ്ക്കു ധൈ­ര്യം തോ­ന്നു­ന്നി­ല്ല. ഇ­ന്നേ­വ­രെ ഞാ­നാ­രു­ടെ­യും മോ­ഷ്ടി­ച്ചി­ട്ടി­ല്ല. ഇന്നു… ഞാൻ യാ­തൊ­ന്നും കൊ­ണ്ടു­ചെ­ല്ലാ­ഞ്ഞാൽ അ­വ­രു­ടെ സ്ഥി­തി­യെ­ന്താ­വും? അതു വി­ചാ­രി­യ്ക്കാൻ വയ്യ!… അല്ല മോ­ഷ്ടി­ച്ചാ­ലെ­ന്താ? അതേ നി­വൃ­ത്തി­യു­ള്ളു. ആരും ത­രി­ല്ലെ­ങ്കിൽ മോ­ഷ്ടി­ക്ക­ത­ന്നെ. ഒരു കു­ടും­ബ­ത്തെ മു­ഴു­വ­നും പ­ട്ടി­ണി കി­ട­ത്തു­ന്ന­തി­ലും ഭേദം ഒരു ക­ള്ള­നാ­വു­ക­യാ­ണ്… ആയ്, വയ്യ, അതു വയ്യ… എന്തു ത­ന്നെ­യാ­യാ­ലും ഞാനതു ചെ­യ്യി­ല്ല, ഞാൻ ക­ക്കി­ല്ല!… അപ്പോ… ആട്ടെ, അ­ത്തൻ­കു­ട്ടി­യു­ടെ പീ­ടി­ക­യിൽ­ത്ത­ന്നെ ഒന്നു പോയി നോ­ക്ക­ട്ടെ.

(പോ­കു­ന്നു)

-​കർട്ടൻ

രംഗം 6

സ്ഥലം: അ­ത്തൻ­കു­ട്ടി­യു­ടെ പീടിക

സമയം: സ­ന്ധ്യ

(അ­ത്തൻ­ക്കു­ട്ടി വി­ള­ക്കി­ന്റെ കു­പ്പി തു­ട­ച്ചു ന­ന്നാ­ക്കു­ന്നു. ഒന്നു ര­ണ്ടാൾ സാ­മാ­നം വാ­ങ്ങാൻ വന്നു നിൽ­ക്കു­ന്നു.)

ഒരാൾ:
അ­ര­ക്കാ­യി­ന് കാ­സ്ര­ട്ട്, അ­ര­ക്കാ­യി­നു­പ്പ്, ബാ­ക്കീ­ക്ക് തി­ന്നാ­നും.
മ­റ്റൊ­രാൾ:
ഇ­രു­ന്നാ­യി ബ­ല്യാ­രി, ഒ­ന്ന­ര­ക്കാ­യി­നി­പ്പ്, ഒ­യ­ക്കെ­ണ്ണ, ഒരു കാ­യി­ന­ര­ക്കാ­നും തരാൻ പ­റ­ഞ്ഞു.
അത്തൻ:
ത­രാ­നു­ള്ള കായ് ത­ന്ന­യി­ച്ചി­ട്ട്ണ്ടൊ?
വ­ന്ന­യാൾ:
ഞാ­യ­റാ­ഴ്ച ത­ന്നാ­യ്ക്കാ­ന്നാ­പ­റ­ഞ്ഞ­ത്.
ആ­ദ്യ­ത്തെ­യാൾ:
നേരം മോ­ന്ത്യാ­യി, ബേം വേണം.

(അ­ത്തൻ­കു­ട്ടി വി­ള­ക്ക് ക­ത്തി­ച്ച് തൂ­ക്കു­ന്നു. ആ­ദ്യ­ത്തെ­യാൾ­ക്ക് ഓരോ സാ­മാ­നം കൊ­ടു­ക്കു­ന്നു.)

അത്തൻ:
അ­ര­ക്കാ­യി­ന്പ്പ്, അ­ര­ക്കാ­യി­ന് കാ­സ്ര­ട്ടും, പി­ന്നെ?
ആ­ദ്യ­ത്തെ­യാൾ:
ബാ­ക്കി­ക്ക് തി­ന്നാ­നും.
മ­റ്റേ­യാൾ:
ബേം ത­ന്നാ­ട്ടെ, നേരം പോയ്.
അത്തൻ:
കാ­യ്കൊ­ണ്ട്രി—കടം ത­രാ­നൊ­ക്കൂ­ല.
മ­റ്റേ­യാൾ:
നേരം മോ­ന്ത്യാ­യി, ഞാ­യ­റാ­ഴ്ച തീർ­ത്തു­ത­രാ­ന്നാ ബാപ്പ പ­റ­ഞ്ഞ­യ­ച്ച­ത്.
അത്തൻ:
ഞാ­യ­റാ­ഴ്ച തരണ്? യ്യ് കൊ­ണ്ട്ന്ന് തര്ാേ?
മ­റ്റേ­യാൾ:
ആ-​ന്ന്; ഞാൻ തീർ­ത്തു­ത­ന്നോ­ളാം.

(അ­ത്തൻ­കു­ട്ടി അ­യാൾ­ക്കും സാ­മാ­നം കൊ­ടു­ക്കു­ന്നു. കി­ട്ടു­ണ്ണി പ്ര­വേ­ശി­ക്കു­ന്നു.)

അത്തൻ:
ആരാത്. കി­ട്ടു­ണ്യാ­ര­ല്ലെ—കാ­യൊ­ത്ത്വോ?
കി­ട്ടു­ണ്ണി:
കാ­ശൊ­ന്നും ഒ­ത്തി­ല്ലെ­ടോ—വ­ല്ലാ­ത്ത തി­രി­ച്ചി­ല്. ഈ ആ­ഴ്ച­ലെ­ക്കൂ­ല്യാ­ണെ­ങ്കിൽ മുഴോൻ കി­ട്ടീ­ല്ല. കി­ട്ട്യേ­ത്ന്നെ മു­ഴോ­നാ­വേം ചെ­യ്തു. ഒ­രൊ­റ്റ കാ­ശി­ല്ല ക­യ്യി­ല്. വരണ ശ­നി­യാ­ഴ്ച തീർ­ത്തു തരാം. അ­മാ­ന്തം വ­രി­ല്ല.
അത്തൻ:
എത്ര ശ­ന്യാ­ഴ്ച ബന്നു. എത്ര ശ­ന്യാ­ഴ്ച പോയി? ഇദിന് ബല്ല അ­റ­ദീ­ണ്ടോ നായരേ? കാ­ക്കാ­ലി­ച്ചു­റു­പ്പ്യേ­ങ്കി­ലും ആ­യ്ചേ­ല് ത­ന്നെ­ങ്കി ഞ­മ്മ­ന്റെ കായ് തീർ­ന്നി­ല്ല്യേ­ന്ന്?
കി­ട്ടു­ണ്ണി:
എടോ, അ­ത്തൻ­കു­ട്ടി, മേ­ടി­ച്ച കാശ് ത­ര­ണ്ടാ­ന്ന് ആർ­ക്കെ­ങ്കി­ലും ണ്ടാ­വോ്? (ഒ­ന്നു­കൂ­ടി അ­രി­കി­ലേ­ക്കു പ­റ്റി­ച്ചേർ­ന്നു) എടോ ഇന്ന് വീ­ട്ടി­ലാ­ണെ­ങ്കിൽ അ­ടു­പ്പിൽ തീ­ക്കൂ­ട്ടീ­ട്ടി­ല്ല. ഇന്നു ഒ­രു­പ­ടി ദി­ക്കി­ലൊ­ക്കെ പോയി നോ­ക്കി. ഒരു മണി അ­രി­യും കി­ട്ടി­യി­ല്ല. എ­ന്താ­ണ് വേ­ണ്ട­തെ­ന്ന് യാ­തൊ­രു പി­ടു­ത്ത­വും ഇല്ല. അത് കൊ­ണ്ടാ­ണ് ഞാ­നി­ങ്ങ്ട് എ­റ­ങ്ങി­യ­ത്; താ­നെ­ന്തെ­ങ്കി­ലും ഒരു സഹായം-​
അത്തൻ:
ഞ­മ്മ­ന്റെ ക­യ്യി­ലൊ­ന്നൂ­ല്യ. ത­രാ­നു­ള്ള­തു ആരും ത­രാ­ഞ്ഞാ­പ്പി­ന്നെ, കു­ടീ­ന്ന്കൊ­ണ്ടോ്ന്നു ക­ച്ചോ­ടം ചെ­യ്യാൻ ഞ­മ്മ­ന്റെ ക­യ്യി­ലി­ല്ല.
കി­ട്ടു­ണ്ണി:
ഒരു സേറരി മതി-​ന്നേയ്ക്കു മാ­ത്രം നാ­ളേ­ക്കെ­ന്തെ­ങ്കി­ലും ഞാൻ വ­ഴീ­ണ്ടാ­ക്കി­കൊ­ള്ളാം.
അത്തൻ:
ങ്ങ്ള്ബൈ നോ­ക്ക്യാ­ലും ഇ­ല്ലെ­ങ്കി­ലും ഞ­മ്മ­നെ­ക്കൊ­ണ്ടാ­വി­ല്ല. ഞ­മ്മ­ക്ക്ത്ര മു­ന്ത്യ ക­ച്ചോ­ടൊ­ന്നൂ­ല്യ.
കി­ട്ടു­ണ്ണി:
യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ലാ­ഞ്ഞി­ട്ടാ­ണ­ത്ത­ങ്കു­ട്ടി! നാ­ല­ഞ്ചു വ­യ­സ്സാ­യ ഒരു ചെ­ക്ക­നു­ണ്ട്. ഓ­നു­കൂ­ടി ഒ­ന്നും കൊ­ടു­ത്തി­ട്ടി­ല്ല. അര സേ­റ­രി­യെ­ങ്കി­ലും തരണം.
അത്തൻ:
അ­ര­സേ­റി­ന്റേം, കാ­സ്സേ­റി­ന്റേം കാ­ര്യം പ­റ­യാ­ണ്ടെ. കാ­യെ­ട്ത്താ­ണി. ആ്.
കി­ട്ടു­ണ്ണി:
കാശ് ക­യ്യി­ലി­ണ്ടെ­ങ്കിൽ ത്രെ­ങ്ങും പ­റേ­ണ്ടാ­ടോ—ഇ­ന്ന­ത്തേം­കൂ­ടി ക്ഷ­മി­ക്കൂ. നാളെ ത­രാ­നു­ള്ള­തൊ­ക്കെ­ത­രാം.
അത്തൻ:
ന്നാ, നാളെ ഞ­മ്മ­ള­രീം തരാം. (അ­ത്തൻ­കു­ട്ടി സാ­മാ­ന­ങ്ങ­ളെ­ടു­ക്കു­വാൻ പോ­കു­ന്നു—ആ ത­ഞ്ച­ത്തിൽ കി­ട്ടു­ണ്ണി അരി മോ­ഷ്ടി­ച്ചെ­ടു­ക്കു­ന്നു—അ­ത്തൻ­കു­ട്ടി ക­ണ്ടു­പി­ടി­ക്കു­ന്നു—ക­ശ­പി­ശ­യാ­വു­ന്നു. ഒന്നു ര­ണ്ടാ­ളു­കൾ ഓ­ടി­യെ­ത്തു­ന്നു. കി­ട്ടു­ണ്ണി­യെ പോ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്കു കൊ­ണ്ടു­പോ­കു­ന്നു.)

-​കർട്ടൻ

രംഗം 7

(സ്ഥലം: പോ­ലീ­സ് സ്റ്റേഷൻ-​സബ്ബ് ഇൻ­സ്പെ­ക്ട­രു­ടെ ആ­പ്പീ­സ്—സമയം രാ­വി­ലെ 11 മണി.)

(സബ്ബ് ഇൻ­സ്പെ­ക്ടർ ഒരു തൊ­പ്പി­യും ചൂ­ര­ലും കുറെ ക­ട­ലാ­സിൻ­കെ­ട്ടും വെ­ച്ചി­ട്ടു­ള്ള ഒരു മേ­ശ­ക്കു മു­മ്പിൽ ഒരു ക­സാ­ല­യി­ലി­രു­ന്നു എന്തോ ചില ക­ട­ലാ­സു­കൾ തി­രി­ച്ചും മ­റി­ച്ചും നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. മു­മ്പിൽ കി­ട്ടു­ണ്ണി ത­ല­താ­ഴ്ത്തി നിൽ­ക്കു­ന്നു. അ­ടു­ത്ത് രണ്ട് പോ­ലീ­സു­കാ­രു­മു­ണ്ട്)

സബ്ബ് ഇൻ­സ്പെ­ക്ടർ:
അ­പ്പോൾ താ­നെ­ന്തി­നു വേ­ണ്ടീ­ട്ടെ ആ പീ­ടി­ക­യിൽ പോ­യ­തെ­ന്നേ പ­റ­ഞ്ഞ­ത്? അരി എ­ടു­ക്കാ­നോ?
കി­ട്ടു­ണ്ണി:
(ത­ല­താ­ഴ്ത്തി­ക്കൊ­ണ്ടു­ത­ന്നെ) അതെ.
സബ്ബ് ഇൻ­സ്പെ­ക്ടർ:
അ­രി­യെ­ടു­ക്കാൻ മാ­ത്ര­മാ­യി­ട്ടാ­ണൊ ആ പീ­ടി­ക­യിൽ ക­യ­റി­ച്ചെ­ന്ന­ത്?
കി­ട്ടു­ണ്ണി:
അതെ, യ­ജ­മാ­ന്നെ, അ­രി­യെ­ടു­ക്കാൻ മാ­ത്രം. ഒരു നേ­ര­ത്തെ ഭ­ക്ഷ­ണ­ത്തി­ന്നു­ള്ള അ­രി­യെ­ടു­ക്കാൻ മാ­ത്രം.
സബ്ബ് ഇൻ­സ്പെ­ക്ടർ:
ഒരു നേ­ര­ത്തെ ഭ­ക്ഷ­ണ­ത്തി­നു വേ­ണ്ടി പീ­ടി­ക­യിൽ ക­ട­ന്നു വ­ല്ല­വ­രും ക­ക്കാ­റു­ണ്ടോ?
കി­ട്ടു­ണ്ണി:
(നി­ശ്ശ­ബ്ദ­മാ­യി നിൽ­ക്കു­ന്നു)
സബ്ബ് ഇൻ­സ്പെ­ക്ടർ:
എന്താ മി­ണ്ടാ­ത്ത­തെ­ടാ? ഏ? ചോ­ദി­ച്ച­തി­ന്നു­ത്ത­രം പ­റ­യി­ല്ലേ? എടാ കഴുതേ, പ­റ­യി­ക്കാ­നി­വി­ടെ അ­റി­യാ­മെ­ന്ന­റി­ഞ്ഞു­കൂ­ടെ?
കി­ട്ടു­ണ്ണി:
ഞാൻ വേറെ ഒ­ന്നി­നു­മാ­യി­ട്ട­ല്ല അവിടെ പോയത്. രണ്ടു ദി­വ­സ­മാ­യ് എന്റെ കു­ടും­ബം മു­ഴു­വൻ പ­ട്ടി­ണി കി­ട­ക്കു­ക­യാ­യി­രു­ന്നു.
സബ്ബ് ഇൻ­സ്പെ­ക്ടർ:
ഹ! ഹ! പ­ട്ടി­ണി തീർ­ക്കാൻ നല്ല വഴി, പുതിയ ക­ണ്ടു­പി­ടു­ത്ത­മാ­ണ­ല്ലേ? എടാ-​എത്ര കാ­ല­മാ­യി ഈ സൂ­ത്രം ക­ണ്ടു­പി­ടി­ച്ചി­ട്ട്? ഇതാണ് വിദ്യ അല്ലെ? അ­പ്പോൾ നീ ഞ­ങ്ങൾ­ക്കു പ­രി­ച­യ­പ്പെ­ട്ടോ­നാ­വ­ണ­ല്ലൊ? ഇ­തെ­ത്രാ­മ­ത്തെ ത­വ­ണ­യാ­ണ്? 856 bring that diary here. ആ ഡയറി ഇ­ങ്ങെ­ട്ടെ­ടു­ക്ക­ടോ. (856 ഡയറി കൊ­ണ്ടു­വ­രു­ന്നു. ഇൻ­സ്പെ­ക്ടർ ഡയറി പ­രി­ശോ­ധി­ച്ച് അ­ശ്ര­ദ്ധ­മാ­യി മേ­ശ­പ്പു­റ­ത്തി­ടു­ന്നു.)
സബ്ബ് ഇൻ­സ്പെ­ക്ടർ:
എന്താ നീ പ­റ­ഞ്ഞു? ഇ­താ­ദ്യ­ത്തെ ത­വ­ണ­യാ­ണെ­ന്നോ? ആ­ദ്യ­മാ­യി ഒരു പ­ട്ടി­ണി വന്നു, ആ­ദ്യ­മാ­യി കട്ടു, ആ­ദ്യ­മാ­യി പി­ടി­ച്ചു, അല്ലേ?
കി­ട്ടു­ണ്ണി:
അതെ, എ­ജ­മാ­ന്നേ, ഞാൻ ഇ­തു­വ­രെ ക­ട്ടി­ട്ടി­ല്ല. എ­നി­ക്ക് ക­ക്ക­ണ­ന്നൂ­ല്ല്യ. കു­ടും­ബ­ത്തിൽ ത­ള്ള­യും കു­ട്ടി­ക­ളും പ­ട്ടി­ണി­കി­ട­ന്നു ക­ഷ്ട­പ്പെ­ടു­ന്ന­ത് ക­ണ്ട­പ്പോൾ എ­ന്താ­ണ് ചെ­യ്യേ­ണ്ട­തെ­ന്ന­റി­ഞ്ഞൂ­ടാ­ണ്ടെ ചെ­യ്ത­താ­ണ്. വേറെ ഒരു വ­ഴി­യും കാ­ണാ­ഞ്ഞ് ചെ­യ്ത­താ­ണ്. അ­ല്ലാ­തെ ഞാ­നൊ­ര് ക­ള്ള­ന­ല്ല. ഞാ­നൊ­രു മ­ര്യാ­ദ­കേ­ടും കാ­ണി­ക്കാ­റു­മി­ല്ല.
സബ്ബ് ഇൻ­സ്പെ­ക്ടർ:
എടാ, നീ ഹ­രി­ശ്ച­ന്ദ്ര­നേ­പ്പോ­ലെ സംസാരിക്കുന്നുവല്ലൊ-​കാട്ടുകള്ളാ, നീ മ­ര്യാ­ദ­ക്കേ­ടു് കാണിച്ചിട്ടില്ലത്രെ-​എന്റെ ക­ണ്ണി­ലാ­ടാ പൊ­ടി­യി­ടാൻ ഭാവം. നീ വ­ലി­യൊ­രു ത­ല്ലു­കാ­ര­നാ­ണെ­ന്നു കേ­ട്ടി­ട്ടു­ണ്ട­ല്ലോ. ഏ-​അന്നൊരിക്കേ പാ­ട്ട­ബാ­ക്കി ചോ­ദി­ച്ച­പ്പോ ആ മ­ന­ക്ക­ലെ കാ­ര്യ­സ്ഥ­നെ നീ അ­ടി­ച്ചി­ല്ലെ? ഇല്ലേ?-ഏ ഇ­ല്ലെ­ടാ?
കി­ട്ടു­ണ്ണി:
ഞാ­ന­ടി­ച്ചു, ആ രാ­മൻ­നാ­യ­രെ ഞാ­ന­ടി­ച്ചു. ഞാ­നാ­വ്ാ­ണ്ടോർ­ന്നു, വേ­റൊ­രാ­ളാ­ണെ­ങ്കിൽ അ­യാ­ളു­ടെ അ­ഹ­മ്മ­തി­ക്കു അയാളെ കൊ­ന്നു ക­ള­ഞ്ഞേർ­ന്നു.
സബ്ബ് ഇൻ­സ്പെ­ക്ടർ:
പാ­ട്ട­ബാ­ക്കി ചോ­ദി­ച്ചാൽ കൊ­ല്ലാ­ല്ലെ?
കി­ട്ടു­ണ്ണി:
പാ­ട്ട­ബാ­ക്കി­ക്ക­ല്ല. എന്റെ സ­ഹോ­ദ­രി­യെ അ­പ­മാ­നി­ച്ച­തി­ന്ന്. തന്റെ സ­ഹോ­ദ­രി­യെ പറ്റി തെ­മ്മാ­ടി­ത്തം പ­റ­യു­ന്ന­ത് കേ­ട്ടു­കൊ­ണ്ടി­രി­ക്കാൻ ആർ­ക്കാ­ണു സാ­ധി­ക്കു­ക?
ഇൻ­സ്പെ­ക്ടർ:
(ശു­ണ്ഠി­യെ­ടു­ത്തെ­ഴു­നേ­റ്റു്) നീ­യൊ­രു സ­ത്യ­വാ­നും, അ­വ­ളൊ­രു സാ­വി­ത്രി­യും. പറടാ നേര് (കി­ട്ടു­ണ്ണി­യെ അ­ടി­ക്കു­ന്നു) 856, ഇവനെ ലോ­ക്ക­പ്പിൽ വെ­ക്കെ­ടോ. നേരു പ­റ­യി­ല്ലെ­ങ്കിൽ പ­റ­യി­ക്ക­ണം.

-​കർട്ടൻ

രംഗം 8

സ്ഥലം—അതേ പഴകി ദ്ര­വി­ച്ച വീട്

സമയം—രാ­വി­ലെ

(കു­ഞ്ഞി­മാ­ളു മുറ്റമടിക്കുന്നു-​രാമൻനായർ പ്ര­വേ­ശി­ക്കു­ന്നു. കു­ഞ്ഞി­മാ­ളു­വി­നെ അ­വ­ള­റി­യാ­തെ കു­റ­ച്ചു­നേ­രം നോ­ക്കി­നിൽ­ക്കു­ന്നു.)

രാ­മൻ­നാ­യർ:
മ­ന­യ്ക്കി­ന്നു പ­ഞ്ഞ­യ­ച്ചി­ട്ടു­വ­ര്ണേ­ത്. എന്താ കാ­ട്ട്ാ
കു­ഞ്ഞി­മാ­ളു:
ആങ്ങ് രാ­മൻ­നാ­യ­രോ!
രാ­മൻ­നാ­യർ:
അ­ങ്ങി­നെ­യാ­ണ് അ­വി­ടു­ത്തെ സ്വ­ഭാ­വം. ഇ­ന്ന­പ്പോ ഇ­ന്ന­ത് പ­റ­ഞ്ഞ­യ്ക്കാ അ­ങ്ങി­നെ­യി­ല്ല അ­വി­ടേ­ക്ക്.
കു­ഞ്ഞി­മാ­ളു:
(പെ­ട്ടെ­ന്നു തി­രി­ഞ്ഞു നോ­ക്കി­യി­ട്ട്) എന്താ രാ­മൻ­നാ­യ­ര് പോ­ന്ന്?
രാ­മൻ­നാ­യർ:
ഒ­ന്നൂ­ണ്ടാ­യി­ട്ടി­ല്ല, അ­ന്ന­ത്തെ പാ­ട്ട­ബാ­ക്കി­യ്ക്ക് ഒരു ല­ക്ഷ്യം­ത­ന്നി­രു­ന്നൂ­ലോ, അ­തി­ന്റെ ഒന്നു ചോ­ദി­ക്ക­ണം എന്നു വെ­ച്ചി­ട്ടേ­ത്. അമ്മ എവിടെ?
കു­ഞ്ഞി­മാ­ളു:
അമ്മ കു­ളി­ക്കാൻ പോ­യി­രി­ക്ക്ാ

(കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­ത.)

രാ­മൻ­നാ­യർ:
ക­റ­ച്ചു നേ­രാ­യ്യോ പോ­യി­ട്ട്?
കു­ഞ്ഞി­മാ­ളു:
കു­റ­ച്ചു­നേ­രാ­യി.
രാ­മൻ­നാ­യർ:
ഇത്ര നേർ­ത്തെ ഒ­റ്റ­ക്ക് കു­ളി­ക്കാൻ പോ­വ്വോ.
കു­ഞ്ഞി­മാ­ളു:
അല്ല. ബാ­ല­നും കൂടെ പോ­യി­ട്ടു­ണ്ട്.

(രാ­മൻ­നാ­യർ സ­ന്തോ­ഷ­വും പ­രി­ഭ്ര­മ­വും ന­ടി­ച്ചു­കൊ­ണ്ട്)

രാ­മൻ­നാ­യർ:
അപ്പോ നി­ങ്ങൾ മാ­ത്രേ­ള്ളു ഇവിടെ?
കു­ഞ്ഞി­മാ­ളു:
അതേ (വീ­ണ്ടും മു­റ്റ­മ­ടി­ക്കു­ന്നു)

(കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­ത)

രാ­മൻ­നാ­യർ:
ആട്ടെ, നി­ങ്ങൾ­ക്കും അ­റി­യാ­ലോ, ആ പണം വ­ല്ല­തും ഒ­തി­ക്കി­യി­ട്ടു­ണ്ടൊ?
കു­ഞ്ഞി­മാ­ളു:
രാ­മൻ­നാ­യ­രെ, നി­ങ്ങൾ­ക്ക­റി­ഞ്ഞൂ­ടെ ഞ­ങ്ങ­ളു­ടെ സ്ഥി­തി­യൊ­ക്കെ? ഏട്ടൻ ക­ണ്ണൂ­ര് ജ­യി­ലി­ലാ­ണ്. വാ­സ്ത­വ­ത്തിൽ ഞ­ങ്ങൾ­ക്കു വേ­ണ്ടി­യാ­ണ്, ഏട്ടൻ-​
രാ­മൻ­നാ­യർ:
അ­തൊ­ന്നു­മ­ല്ല കു­ഞ്ഞി­മാ­ളോ­മ്മേ, ഞാൻ പ­റ­യു­മ്പോ ഒക്കെ നി­ങ്ങ­ടെ ത­ര­ക്കേ­ടാ, നി­ങ്ങൾ വി­ചാ­രി­ച്ചാൽ ഒക്കെ നേ­ര്ാ­യേർ­ന്നു.
കു­ഞ്ഞി­മാ­ളു:
ഞാൻ വി­ചാ­ര്ച്ചാ­ലെ­ങ്ങ്നാ നേ­രെ­യാ­വ്ാ, പാ­ട്ടോം കടോം മ­റ്റും വീ­ട്ടാൻ എ­ന്നെ­ക്കൊ­ണ്ട് സാ­ധി­യ്ക്കോ?
രാ­മൻ­നാ­യർ:
സാ­ധി­ക്കും. അ­തൊ­ക്കെ­പ്പോ­ട്ടെ. ക­ഴി­ഞ്ഞ­തി­നെ­പ്പ­റ്റി പ­റ­ഞ്ഞി­ട്ട് കാ­ര്യ­ല്ല്യാ­ലോ, (കു­റ­ച്ചു നേരം നി­ശ്ശ­ബ്ദ­ത—കു­ഞ്ഞി­മാ­ളു വീ­ണ്ടും മു­റ്റ­മ­ടി­ക്കാൻ ഭാ­വി­ക്കു­ന്നു.)
രാ­മൻ­നാ­യർ:
കു­ഞ്ഞി­മാ­ളോ­മ്മേ, നി­ങ്ങ­ളെ­ന്നെ വേ­ണ്ട­പോ­ലെ മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല. നി­ങ്ങ­ളു­ടെ ക­ഷ്ട­പ്പാ­ടു കാ­ണു­മ്പോ എ­നി­ക്കെ­ത്ര സ­ങ്ക­ടം തോ­ന്നാ­റു­ണ്ടെ­ന്നു നി­ശ്ച­യ­ണ്ടോ?
കു­ഞ്ഞി­മാ­ളു:
എ­ന്നി­ട്ടാ­ണോ ഞ­ങ്ങൾ­ക്കി­ത്ര ക­ഷ്ട­പ്പാ­ട്; അന്നു നി­ങ്ങ­ള് കൊ­റ­ച്ചു ദയ വി­ചാ­രി­ച്ചെ­ങ്കിൽ.
രാ­മൻ­നാ­യർ:
ഞാ­നെ­ന്താ ചെ­യ്യ്ാ, അ­വ­ടേ­യ്ക്കാ­ക്കെ ഒരു വാ­ശി­യാ­ണ്. പി­ന്നെ അതിനു നി­ങ്ങ­ളും കൂടി അല്പം വി­ചാ­രി­ക്ക­ണ്ടെ (ക­ട­ക്ക­ണ്ണി­ട്ടു മു­ഖ­ത്തേ­ക്കു നോ­ക്കു­ന്നു) ഉ­ള്ള­തു പ­റ­യാ­ലൊ കു­ഞ്ഞി­മാ­ളോ­മ്മേ. നോ­ക്കിൻ. എ­നി­യ്ക്ക്ങ്ങ­ള്ന്ന് വെ­ച്ചാൽ … ല്ലെ­ങ്കിൽ എ­ത്ര­യോ മു­മ്പ് നി­ങ്ങ­ളെ ഇ­വി­ട­ന്നു പ­റ­ഞ്ഞ­യ­ച്ചേർ­ന്നു.
കു­ഞ്ഞി­മാ­ളു:
(രാ­മൻ­നാ­യ­രു­ടെ സം­സാ­ര­ത്തി­ലെ സൂചന അ­റി­ഞ്ഞ്) ഇ­തൊ­ക്കെ എ­ന്തി­ന് എ­ന്നോ­ടു പറേണ് രാ­മൻ­നാ­യ­രെ, എ­നി­ക്കി­തൊ­ന്നും­കേ­ക്ക­ണ്ട.
രാ­മൻ­നാ­യർ:
അ­ങ്ങി­നെ­യ­ല്ല, കു­ഞ്ഞി­മാ­ളോ­മ്മേ, പ­ര­മാർ­ത്ഥ­മാ­യി­ട്ടു എ­നി­ക്കു നി­ങ്ങ­ളെ വി­ചാ­രി­ച്ചു ഉ­റ­ക്കം വ­രാ­റി­ല്ല. നി­ങ്ങ­ടെ ക­ണ്ണി­ന്…
കു­ഞ്ഞി­മാ­ളു:
രാ­മൻ­നാ­യ­രെ, അമ്മ ഇപ്പൊ കു­ളി­ച്ചു­വ­രും. എ­നി­ക്ക് പ­ണി­യു­ണ്ട്. (പോകാൻ ഭാ­വി­ക്കു­ന്നു)
രാ­മൻ­നാ­യർ:
(ത­ടു­ത്തു) അ­ങ്ങി­നെ അ­ങ്ങ­ട്ട്പോ­യാൽ മ­തി­യാ­യി­ല്ല. അമ്മ വ­രു­ന്ന­തി­ന്നു മു­മ്പ്ന്നേ എ­നി­ക്കു നി­ങ്ങ­ളോ­ടു ചിലതു പ­റ­യാ­ന്ണ്ട്.
കു­ഞ്ഞി­മാ­ളു:
എ­ന്താ­ണ്? പറയിൻ.
രാ­മൻ­നാ­യർ:
അത് ഞാൻ­പ­റേ­ണൊ?
കു­ഞ്ഞി­മാ­ളു:
എ­നി­ക്കു മ­ന­സ്സി­ലാ­വ്ണ്ല്ല ്യ നി­ങ്ങ­ള് പ­റ­യു­ന്ന­തി­ന്റെ അർ­ത്ഥം എ­നി­ക്കു മ­ന­സ്സി­ലാ­വ്ണി­ല്ല്യ.
രാ­മൻ­നാ­യർ:
മ­ന­സ്സി­ലാ­വ്ണ്ല്ല ്യ? എ­ന്തി­നാ ഇ­തൊ­ക്കെ പറേണ്. ന­ട­ക്കു, അമ്മ ഇ­പ്പോൾ കു­ളി­ച്ചു­വ­രും. (കു­ഞ്ഞി­മാ­ളു­വി­നെ തൊ­ടു­വാ­ന­ടു­ക്കു­ന്നു)
കു­ഞ്ഞി­മാ­ളു:
ഛീ! വി­ട്ടു­നി­ന്നു സം­സാ­രി­ക്കിൻ, ഇ­തെ­ന്ത് മ­ര്യാ­ദ­യാ­ണ്?
രാ­മൻ­നാ­യർ:
പെ­ണ്ണു­ങ്ങ്ടെ മ­ര്യാ­ദ­യൊ­ക്കെ എ­നി­ക്ക­റി­യാം. അ­തൊ­ക്കെ­പ്പോ­ട്ടെ, കു­ഞ്ഞി­മാ­ളോ­മ്മേ, രാ­മൻ­നാ­യ­രു­ടെ അ­ടു­ത്തെ­ന്തി­നാ ഈ നാ­ട്യ­ങ്ങ­ളൊ­ക്കെ (കൈ പി­ടി­ക്കു­ന്നു.)
കു­ഞ്ഞി­മാ­ളു:
(കൈ കൊതറി വി­ടു­വി­ച്ചു) ക­ട­ന്നു പോവിൻ നായരെ!
രാ­മൻ­നാ­യർ:
അത് പോ­ട്ടെ, ഞ്ഞി­പ്പോ പെ­ണ്ണേ! അത് പോ­ട്ടെ ഞ്ഞി­പ്പോ, നി­ന്നെ­പ്പോ­ലെ ഒ­രാ­യി­രം പെ­ണ്ണു­ങ്ങ­ളെ ക­ണ്ടി­ട്ടു­ണ്ടെ­ടീ­യ് രാമൻ നായര് (പി­ടി­യ്ക്കാൻ ചെ­ല്ലു­ന്നു)
കു­ഞ്ഞി­മാ­ളു:
അരുത് നി­ല്ക്ക­വി­ടെ, ഹും! തെ­മ്മാ­ടി­ത്തം കാ­ണി­ക്കു­ന്നു! ചോ­ദി­ക്കാ­നാ­ളി­ല്ലെ­ന്നാ­ണോ വി­ചാ­രി­ച്ച­ത്.
രാ­മൻ­നാ­യർ:
ആ­രാ­ണ്ട്യേ­യ്. രാ­മൻ­നാ­യ­രോ­ടു ചോ­ദി­ക്കാൻ? ഒന്നു കാ­ണ­ട്ടെ, (വീ­ണ്ടും പി­ടി­യ്ക്കാ­ന­ടു­ക്കു­ന്നു)
കു­ഞ്ഞി­മാ­ളു:
അ­രു­തെ­ന്ന­ല്ലെ പ­റ­ഞ്ഞ­ത്. ഓർ­മ്മ­വെ­ച്ചോ­ളൂ രാ­മൻ­നാ­യ­രെ, ഇനി ഒരടി മു­മ്പോ­ട്ടു വെ­ച്ചാൽ ഈ ചൂ­ലാ­ണ് നി­ങ്ങ­ളു­ടെ മു­ഖ­ത്ത്. ക­രു­തി­ക്ക­ളി­ച്ചാൽ മതി.
രാ­മൻ­നാ­യർ:
നി­ന­ക്കു­ണ്ടോ­ടി അ­തി­നു­ശ്ര്? എന്നാ ഒന്നു കാ­ണ­ട്ടെ, (രാ­മൻ­നാ­യർ വീ­ണ്ടും പി­ടി­ക്കാ­ന­ടു­ക്കു­ന്നു—കു­ഞ്ഞി­മാ­ളു സ­ഹി­ക്കാൻ വ­യ്യാ­ത്ത ദേ­ഷ്യ­ത്തോ­ടെ രാ­മൻ­നാ­യ­രു­ടെ മു­ഖ­ത്ത് ചൂ­ലു­കൊ­ണ്ട­ടി­ക്കു­ന്നു. രാ­മൻ­നാ­യർ കോ­പാ­കു­ല­നാ­യി കു­ഞ്ഞി­മാ­ളു­വി­നെ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ന്നു.)
കു­ഞ്ഞി­മാ­ളു:
ഫൂ തെ­മ്മാ­ടി, പോ പ­ടി­പ്പു­റ­ത്ത്, നാ­ണ­ല്ല്യ! മ­ര്യാ­ദേ­ല്ല്യ! പ്ര­മാ­ണി­യാ­ണ­ത്രെ! പ­ണ­ക്കാ­ര­നാ­ണ­ത്രെ! തന്റെ പണോം പ്ര­മാ­ണി­ത്തോം എ­നി­ക്കു പു­ല്ലാ­ണ്. വെറും പു­ല്ല്. പോ പു­റ­ത്ത്.
രാ­മൻ­നാ­യർ:
ഇതിനു സ­മാ­ധാ­നം പറയാൻ എ­നി­ക്ക­റി­യാം പക്ഷേ, നീ­യ്യൊ­രു പെ­ണ്ണൊ­രു­ത്തി­യാ­യി­പ്പോ­യി. അ­ല്ലെ­ങ്കിൽ കാ­ട്ടി­ത്ത­ന്നേ­നേ,
കു­ഞ്ഞി­മാ­ളു:
ഇ­തി­ല­ധി­കം ത­നി­ക്കെ­ന്താ കാ­ട്ടാ­നു­ള്ള­ത്. പാ­ട്ട­ബാ­ക്കി­യെ­ന്നും പ­റ­ഞ്ഞു ഞ­ങ്ങ­ളു­ടെ മു­ത­ലൊ­ക്കെ ത­ട്ടി­പ്പ­റി­ച്ചു ഞ­ങ്ങ­ളെ പ­ട്ടി­ണി­യി­ട്ടു കൊ­ല്ലാ­റാ­ക്കി. എന്നെ അ­വ­മാ­നി­ക്കാൻ പുറപ്പെട്ടു-​നായ്-നീചാ-തനിക്കെന്താ ഇ­തി­ലേ­റെ കാ­ണി­ക്കാ­നു­ള്ള­ത്.
രാ­മൻ­നാ­യർ:
നോ­ക്കി­ക്കോ പെ­ണ്ണേ, ഇന്നു നീ എന്നെ അ­ടി­ച്ചോ­ടി­ച്ചു. നാളെ ഞാൻ നി­ന്നേ­യും അ­ടി­ച്ചോ­ടി­ക്കും. ഓർമ്മ വെ­ച്ചോ (പോ­കു­ന്നു)
കു­ഞ്ഞി­മാ­ളു:
വാ! നി­ന്റെ പ്ര­മാ­ണി­ത്തോം കൊ­ണ്ടു. വാ കാ­ട്ടി­ത്ത­രാം. ഇനി ഈ മു­റ്റ­ത്തു കാ­ലെ­ടു­ത്തു കു­ത്തു­മ്പോ ഓർ­മ്മി­ച്ചോ, എ­ന്നും ചൂല് പി­ടി­യ്ക്കു­ന്ന ക­യ്യാ­ന്ന്!

-​കർട്ടൻ

രംഗം 9

(സ്ഥലം മു­ക്കാ­ട്ടി­രി മ­ന­യ്ക്ക­ലെ പ­ത്താ­യ­പ്പു­ര­യി­ലെ ആ­ഫീ­സ്മു­റി. സമയം ഉ­ച്ച­തി­രി­ഞ്ഞു 3 മണി. മ­ന­ക്ക­ലെ കാ­ര­ണ­വർ അഫൻ ന­മ്പൂ­തി­രി ഉ­ച്ച­ക്ക­ലെ ഉ­റ­ക്കം ക­ഴി­ഞ്ഞു ചാ­രു­ക­സാ­ല­മേൽ ഇ­രി­ക്കു­ന്നു. ക­സാ­ല­ക്ക­യ്യി­ന്മേൽ ഒരു വെ­ള്ള­രി­ക്കൻ പി­ച്ച­ള­ച്ചെ­ല്ലം വെ­ച്ചി­ട്ടു­ണ്ട്. കാ­ര്യ­സ്ഥൻ രാ­മൻ­നാ­യർ നാൾ­വ­ഴി­ബു­ക്കു­ക­ളും റി­ക്കാർ­ട്ടു­ക­ളും—സ്റ്റീൽ­പെൻ—മ­ഷി­കു­പ്പി മു­ത­ലാ­യ­വ­യും നി­റ­ഞ്ഞു­കി­ട­ക്കു­ന്ന മേ­ശ­ക്ക­രി­കിൽ വ­ണ­ക്ക­ത്തോ­ടെ നിൽ­ക്കു­ന്നു. അ­യാ­ളു­ടെ ചെ­വി­യിൽ ഒരു പെൻ­സി­ലു­മു­ണ്ട്.

ജന്മി:
(കോ­ട്ടു­വാ­യി­ട്ടു മു­റു­ക്കി­ക്കൊ­ണ്ടു) അ­പ്പ­ഴേ, രാമ, ഇ­ന്നെ­ത്രാ­യി തീതീ? എ­ട്ടൂ­സ്സേ, വ­രാ­ത്ത­തി­ന്റെ നീ­ര­യേ­ക്ക്യ­യ്.
രാ­മൻ­നാ­യർ:
റാൻ, ഇ­ന്നെ­ട്ടാ­ന്ത്യാ വ്ടോ­ണ്ട്.
ജന്മി:
ഇ­ന്നെ­ട്ടാ അല്ലെ? കാർ­ത്തി­ക അ­മ്മേ­ടെ ചാ­ത്തം, അ­ന്നാ­ണ­ല്ലൊ വാരം തൊ­ട­ങ്ങ്ാ. അപ്പൊ എ­ത്രാ­ന്ത്യാ­വും?
രാ­മൻ­നാ­യർ:
ഇ­രി­പ­ത്ത­ഞ്ചാം­തീ­തി വാ­ര­പ്പ­ഴേ­രി തൊ­ട­ങ്ങും, വ്ടോ­ണ്ട്.
ജന്മി:
അ­ന്നേ­ക്ക് വേണ്ട ഒ­രു­ക്ക­ങ്ങ­ളൊ­ക്കെ ആ­യി­ട്ടി­ല്ല്യെ? കു­ടി­യാ­ന്മാ­രേം പാ­ട്ട­ക്കാ­രേം ഒക്കെ അ­റീ­ച്ചി­ട്ട്ണ്ട­ലൊ? ഈ­യാ­ണ്ടി­ല് വാരം തന്ന അ­വീ­ലാ­യി­ട്ട് പോ­രാ­ന്ന്ണ്ട്. ഒ­ന്നൂ­ണ്ടാ­യി­ട്ട­ല്ല. ഓ­ത്ത­ന്മാ­രും ആ­ഢ്യ­ന്മാ­രും ഒ­ക്കെ­ക്ഷ വരും. അ­തോ­ണ്ട് ഈ­യാ­ണ്ടി­ലെ എ­ങ്ങ­ന്ാ­യാ­ലും അത്ര ശ്രോ­ന്നാ­ക്ക്വ­യ്യ. എന്താ അ­ങ്ങ­നെ­ല്ലെ, രാമാ?
രാ­മൻ­നാ­യർ:
റാൻ, അ­ങ്ങ­ന്യാ­വ്ടോ­ണ്ട്. കു­ടി­യാ­ന്മാ­രോ­ടൊ­ക്കെ പ­റ­ഞ്ഞി­ട്ടു­ണ്ട്. പക്ഷേ, ഇ­യാ­ണ്ടി­ല് പി­രി­വൊ­ക്കെ മ­ഹാ­മോ­ശ­മാ­ണ്. ത­രാ­നു­ള്ളോ­രാ­രും ഒ­ന്നും ത­ര്ണി­ല്ല്യ. മി­ച്ച­വാ­രം, പാ­ട്ടം ഇ­തൊ­ക്കെ ചോ­യി­ച്ചാ­തൊ­ട­ങ്ങ്ാ­യി, പ­ട്ട­ണി ആണ്, അതാണ്, ഇതാണ് എ­ന്നൊ­ക്കെ, അ­വ­റ്റോ­ള്ടെ കു­റ്റ­ല്ലാ. വ്ടോ­ണ്ട്. നാ­ളി­കേ­ര­ത്തി­ന്നും നെ­ല്ലി­ന്നും ഒ­ന്നും വി­ല­യി­ല്ലാ­ണ്ടാ­യി­രി­ക്കു­ന്നു. കാ­ല­ക്ഷാ­മം.
ജന്മി:
അ­ങ്ങ­ന്ന്യാ­ത്. കാ­ല­ക്ഷാ­മ­ത്തി­ന്റെ ക­ഥ­യൊ­ന്നും പ­റ­യാ­നി­ല്ല. ന്ന്ച്ചി­ട്ട് വാരം ങ്ങ്ട്ട് വേ­ണ്ടാ­ക്ക്യേ? അ­ത്ണ്ടാ­വി­ല്ല്യ­ട്ടോ, രാമാ, എന്റെ കാലം ക­ഴി­യ്യ്ളേം വാരം പൂരം ഇ­തൊ­ക്കെ മൊ­ട­ക്കാ­വി­ല്ല്യ.
രാ­മൻ­നാ­യർ:
വാ­ര­പ്പ­ഴേ­രി മൊ­ട­ക്ക­ണം­ന്ന­ല്ല അടിയൻ വി­ട­കൊ­ള്ള്ണ്. നി­കു­തി­ത­ന്നെ ക­ള്ള­ന്മാ­ര­ട­ക്ക്ണ്ല്ല ്യ. ഒ­രാ­ളും നി­കു­തി മു­ഴു­വൻ അ­ടി­ച്ചി­ട്ടി­ല്ല. പി­ന്ന്ല്ല്യെ പാ­ട്ടം.
ജന്മി:
ചോ­ദി­യ്ക്കാ­ന്നേ­ള്ളു, ഇപ്പോ ക­ള്ള­ന്മാർ­ക്കും നി­കു­തി­ണ്ടോ? ആഹാ! നി­ക്ത്യെ­ന്നെ മു­ഴോ­നും അ­ട­ച്ചി­ട്ടി­ല്ല്യേ ആരും? ഒ­ക്കെ­ക്ക­യ്യീ­ന്ന് അ­ട­ക്കേ­ണ്ടി വ­ന്ന്വോ? കു­ടി­യാ­ന്മാ­രി­ങ്ങ­നെ നി­കു­തി ബാ­ക്കി വെ­ച്ചാ വെഷമം ത­ന്ന്യാ. അപ്പോ രാമാ, ഇ­ന്യേ­ത്തെ­ക്കൊ­ല്ലാ ഇ­വ­റ്റോ­ളി­ങ്ങ­നെ ബാ­ക്കി വ­യ്ക്കോ?
രാ­മൻ­നാ­യർ:
ഇ­ല്യാ­വി­ടോ­ണ്ട്. അ­തി­ന്നു അടിയൻ പ­ണി­യെ­ടു­ത്തി­ട്ടു­ണ്ട്. ഒക്കെ കൂ­ട്ടു­പ­ട്ട­യ­മാ­ക്കാൻ ഹർജി കൊ­ടു­ത്തി­ട്ടു­ണ്ട്. ഇനി നി­കു­തി ബാ­ക്കി­കൊ­ണ്ടു ന­മു­ക്കു ബു­ദ്ധി­മു­ട്ടേ­ണ്ടി വ­രി­ല്യ­വി­ടോ­ണ്ട്.
ജന്മി:
അഹാ! അ­ങ്ങ­നാ­ല്ലേ? എന്നാ ഇനി നി­കു­തി ബാ­ക്കി­ക്കു വാ­റ­ണ്ട് വ­ര്ല്ല… വ്വോ? അ­തി­ശ്ശി­പൊ­റു­ത്യാ­യി. പി­ന്നെ ബാ­ക്കി ആരും തന്ന് തീർ­ക്കി­ല്ലെ­ങ്കിൽ ഒ­ക്കേം കേ­സ്സ് കൊ­ടു­ക്കാ. അതേ പറ്റൂ. ഒക്കെ കൊ­ടു­ക്ക്ന്നെ. കി­ട്ട്വോ­ന്ന് ഒന്നു നോ­ക്ക­ട്ടെ. ആ കി­ട്ടു­ണ്ണീ­ടെ കൂ­ട്ട­ത്തിൽ ഒ­ക്കേം ഒ­ഴി­പ്പി­ക്ക­ണം.
രാ­മൻ­നാ­യർ:
റാൻ, അ­ത്ന്നേ പറ്റൂ വിടോണ്ട്-​ഹ്-കിട്ടുണ്യോ? അ­ടി­യ­നു അ­വ­റ്റ­ക­ളെ വി­ചാ­രി­ക്കു­മ്പോ വരണ ഒരു കലി! ക­ള്ള­ന്മാ­ര് ഒ­ക്കേ­നീം നാ­ട്ടീ­ന്ന് ത­ച്ചോ­ടി­ക്ക­ണം എന്നേ നാട് നേ­ര്ാ­വൂ.
ജന്മി:
അ­വ­ന്റെ കഥ നി­രീ­യ്ക്ക്യാ ഞാ­നേ­യ്. ഇ­ങ്ങ്നാ­യീ­ലോ! ഇത്ര കു­രു­ത്തം കെ­ട്ടൂ­ലോ. അ­വ­ന്റെ അ­മ്മാ­മൻ ആ കോ­ന്തു­ണ്ടാർ­ന്നു­ലോ! അവനും പാ­ട്ടോം മി­ച്ച­വാ­രോം­ന്നും ത­രി­ല്യാ­ച്ചാ­ലും, ക­ക്ക്ാ പൊ­ളി­പ­റ്ാ ഇ­തൊ­ന്നും ഉ­ണ്ടാർ­ന്നി­ല്ല. ഇപ്പോ അ­ങ്ങ­നെ­ല്ല്യാ­ണ്ടാ­യി. ഇ­ന്ന­തേ പ­റ­യാ­വൂ. ഇ­ന്ന­തേ കാ­ട്ടാ­വൂ അ­ങ്ങ­നെ­ല്ല്യാ­ണ്ടാ­യ്, ഓ കലീടെ ഒര് ര് ര് ര് ര് ര്-​എന്താ പറഞ്ഞ്-​ഒര് വൈഭവം.
രാ­മൻ­നാ­യർ:
ത­ന്നേ­ന്നെ, അവനു കി­ട്ട­ണ്ട­ത് കി­ട്ട്യോ­ട­ണ്ട്. ആ കട്ടു കേ­സ്സി­ല് ഓനെ ആറു മാ­സ­ത്തി­നു ശി­ക്ഷി­ച്ചു. കള്ളൻ. അ­വ­ന്നു മ­തി­യാ­യി­ട്ട­ല്ല്യ. ആ­റു­മാ­സം പോരാ. അന്നു പാ­ട്ട­ബാ­ക്കി ചോ­ദി­ച്ച­പ്പോ അ­ടി­യ­നാ­യൊ­ണ്ടു അ­ടി­ച്ചി­ല്ല. അ­ടി­യ­നെ ത­ല്ലാൻ വന്നു. കു­രു­ത്തം കെ­ട്ടോൻ. അവനു ഇതല്ല, ഇ­തി­ല­ധി­കം പ­റ്റ­ണം.
ജന്മി:
അ­ങ്ങ­ന്ന്യാ­ത് കർ­മ്മ­ഫ­ലം അ­നു­ഭ­വി­യ്ക്കാ­ണ്ടി­രി­ക്കി­ല്ല. കൂ­ട­ല്ലൂ­രെ കു­ഞ്ഞി­ക്കാ­വ്മ്പൂ­രി­ങ്ങ്നെ പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ട്. അ­തി­യാ­യി­ട്ട് പു­ണ്യം ചെ­യ്താ­ലും അ­തി­യാ­യി­ട്ടു പാപം ചെ­യ്താ­ലും അ­തി­ന്റെ ഫലം ഇ­ഹ­ത്തി­ലെ­ന്നെ അ­നു­ഭ­വി­ക്കും. അതാ ഇ­തൊ­ക്കെ­യ്. കി­ട്ടു­ണ്ണീ­ടെ കഥ പ­റ­ഞ്ഞ­പ്പോ നി­രീ­യ്ക്കാ അ­വ­റ്റെ­ട കൂ­ലി­ശ്ശീ­ട്ട് റേ­സ്രാ­ക്കി­ക്ക­ഴി­ഞ്ഞി­ല്ല്യേ? ശ്യാ­ളാ­യീ­ലോ പ­റ­ഞ്ഞെ­ട­ങ്ങീ­ട്ട്.
രാ­മൻ­നാ­യർ:
റാൻ, അടിയൻ അ­തി­നെ­പ്പ­റ്റി തി­രു­മ­ന­സ്സി­ലൊ­ണർ­ത്തി­ക്കാൻ തൊ­ട­ങ്ങേർ­ന്നോ­ണ്ട്. അവറ്റ കൂ­ലീ­ശ്ശീ­ട്ടെ­ഴു­താൻ കൂ­ട്ടാ­ക്കും­ന്ന് അ­ടി­യ­ന്നു തോ­ന്ന്ണ്ല്ല ്യ. പല തവണ ഇ­വ­റ്റോ­ളോ­ട് വി­ടോ­ണ്ട് നോ­ക്കി. കി­ട്ടു­ണ്ണി ജ­യി­ലിൽ­നി­ന്നു വ­ര­ട്ടെ, എന്താ പറേണ്. ആ കള്ളൻ വി­ട്ടു­വ­ന്നു കൂ­ലി­ശ്ശീ­ട്ടെ­ഴു­തി­ത്ത­രും­ന്ന് അ­ടി­യ­ന്റെ പ­ഴ­മ­ന­സ്സിൽ തോ­ന്ന്ണി­ല്ല്യ.
ജന്മി:
കൂ­ലി­ശ്ശീ­ട്ടെ­ഴു­തി­ത്ത­രി­ല്ല്യേ? എന്നാ പെര ഒ­ഴി­ഞ്ഞു തന്നേക്കട്ടെ-​ആങ്-സംശല്ല്യ ഒ­ഴി­ഞ്ഞു എ­ങ്ങ്ട്ട്ാ­ന്ന്വ്ച്ചാ ക­ട­ന്ന് പൊ­യ്ക്കോ­ട്ടെ.
രാ­മൻ­നാ­യർ:
കൂ­ലി­ശ്ശീ­ട്ടി­ന്മേൽ തന്നെ ചെ­റ്റ­ക­ളെ ആ പ­റ­മ്പിൽ ഇ­രു­ത്ത വ­യ്യാ­വ്ടോ­ണ്ട്. ആ പ­റ­മ്പ് മു­ഴു­വൻ നാ­നാ­യ്ധാ­ക്കി­ട­ക്ക്ണ് വ്ടോ­ണ്ട്. ഒ­രൊ­റ്റ തെ­ങ്ങ്മ്പ­ക്കാ­യി മ­ന­ക്ക­ലേ­ക്ക് കി­ട്ടു്ണ്ല്യ. ക­ഴി­ഞ്ഞ കേ­റ്റ­ത്തി­ന്നു ഒ­രൊ­റ്റ മ­ന്നി­ങ്ങ കി­ട്ടീ­ട്ടി­ല്ല.
ജന്മി:
ഒക്കെ ക­ള്ള­ന്മാ­ര് കൊ­ണ്ടു­പോ­വ്വാ­ല്ല്യേ? നോ­ട്ട­ക്കാ­രൻ ഇ­ല്ല്യേ?
രാ­മൻ­നാ­യർ:
അവൻ ക­ഴി­ഞ്ഞ കേ­റ്റ­ത്തി­നു നോ­ട്ടം ഒ­ഴി­ഞ്ഞു. പ­റ­മ്പിൽ താ­മ­സി­ക്കു­ന്ന­വ­ര് തെ­ങ്ങി­മ്മ­ക്കാ­യി­ട്ട് പ­റ­മ്പ് ന­ശി­പ്പി­ക്കാൻ തൊ­ട­ങ്ങ്യാ നോ­ട്ട­ക്കാ­ര­ന് ഒരു പൊ­ത്ത്ര്ത്തൂ­ല്ല്യ.
ജന്മി:
അഹാ! ഒക്കേ അ­വ­റ്റേ­ള്ഇ­ട്ട്തി­ന്നോ? ചൊ­യി­ക്കാ­ണ്ടെ? അതു പ­റ്റി­ല്ല്യ­ലോ.
രാ­മൻ­നാ­യർ:
തി­ന്നാ­ന്ന­ന്നൂ­ല്യ, ഒരു മ­ന്നി­ങ്ങി­ട്ടു, അ­തി­നൊ­ക്കെ ഒരു മ­ര്യാ­ദേ­ണ്ട്. അ­ത­ല്ല­ലോ വ്ടോ­ണ്ട്, തോ­ന്ന്യോ­ണ്ങ്ങ് തേ­ങ്ങ്ടാ. രാ­ത്രി­യാ ആള്കള ്വരാ, തെങ്ങിമ്മക്കേറിതേങ്ങ്യാടാ-​തിന്നാ-തോന്നിയതു കാട്ടാ-​കൂത്തടിയ്ക്കാ. ഇതാണ് അ­വ്ട­ത്തെ വട്ടം. എ­ല്ലാം അ­ടി­യ­ന്നു വിട കൊ­ള്ളാൻ വയ്യാ വ്ടോ­ണ്ട്, ഒരു ജാ­തീ­ല്ല്യ. മ­തോ­ല്ല്യ. ഒന്നൂല്ല്യ-​ഹായ് നാ­ട്ടി­നെ മു­ടി­ക്കാൻ തീർ­ന്ന വക. ഒരാളെ പേടി വേ­ണ്ടേ? ഒ­രൊ­ട­മ­സ്ഥൻ ഇ­ല്ല്യാ­ന്ന്ാ അ­വ­ര്ടെ നാ­ട്യം.
ജന്മി:
അഹ! ഇ­ത്ര­യോ? ഒ­ട­മ­സ്ഥൻ­ണ്ടോ­ന്ന് നോ­ക്ക­ട്ടെ. പ­റ­മ്പ­ങ്ങ്ട്ട് തോ­ന്ന്യോ­ണം ന­ശി­പ്പി­ക്കാ? അഹാ? അ­ങ്ങ്നീ­ണ്ടോ ഒരു തോ­ന്ന്യാ­സം? ആ ക­ള്ള­ന്റെ ത­ള്ളേ­ല്യേ? ആ ജന്തു ശ്ശി ക­ര­ഞ്ഞു പ­റ­ഞ്ഞ­പ്പോ ആ പ­റ­മ്പിൽ പാർ­ത്തോ­ട്ടേ­ന്ന് നി­രി­ക്ക്യേ­ത്. ഇപ്പോ ഒ­പ­കാ­രം ചെ­യ്തു ഓ­ദ്ര­യി. സം­ശ­ല്യ. ഒ­ക്കേം കു­ടി­യി­റ­ങ്ങി­പ്പോ­ക്കോ­ട്ടെ. താമസിക്കണ്ട-​നാളെത്തന്നെ പൊ­ക്കോ­ട്ടെ കു­ടി­യെ­റ­ങ്ങ്ല്ല്യേ? എന്നാ എറക്കിപ്പറഞ്ഞയക്കാ-​ട്ടോ-രാമാ-സംശേയക്കണ്ട. എ­റ­ക്കി­പ്പ­റ­ഞ്ഞ­യ­ച്ചോ­ളു പ­റ­മ്പി­നു ഒ­ട­മ­സ്ഥൻ­ണ്ടോ­ന്ന് ഒ­ന്ന­റി­യ­ണ­ല്ലോ!
രാ­മൻ­നാ­യർ:
റാൻ, അടിയൻ വേ­ണ്ട­തു ചെ­യ്തോ­ളാം.

-​കർട്ടൻ

രംഗം 10

(അ­മ്മ­യും, ബാ­ല­നും, കു­ഞ്ഞി­മാ­ളു­വും പ്ര­വേ­ശി­ക്കു­ന്നു)

അമ്മ:
എന്റെ കി­ട്ടു­ണ്ണി ഇവിടെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ! ഇ­ങ്ങി­നെ ഒ­ന്നും വ­ന്നേർ­ന്നി­ല്ല. ഒരു മാസം ഒരു യു­ഗം­പോ­ലെ ക­ഴി­ഞ്ഞു. ആ രാ­മൻ­നാ­യർ പ­റ്റി­ച്ച പ­ണി­യാ­ണ്. ഗു­രു­വാ­യൂ­ര­പ്പാ! ഞ­ങ്ങ­ളി­നി എ­ന്താ­ണ് ചെ­യ്യേ­ണ്ട­ത് ?
ബാലൻ:
അമ്മേ, ഏ­ട്ട­നെ­ന്താ വ­രാ­ത്ത­ത്? എന്താ കു­പ്പാ­യം കൊ­ണ്ടു­വ­രാ­ത്ത­ത്?
അമ്മ:
ഇല്ല: ബാലാ, ഏ­ട്ട­നി­പ്പൊ­ന്നും വ­രി­ല്ല. ഏട്ടൻ ജെ­യ്ലി­ലാ­ണ്. നാ­ല­ഞ്ചു­മാ­സം­കൂ­ടി ക­ഴി­ഞ്ഞാ­വ­രും.
ബാലൻ:
എന്റെ പി­റ­ന്നാൾ­ക്കു വ­രി­ല്ല ഏ­ട്ട­ന­മ്മേ? അ­ല്ലെ­ങ്കിൽ വേണ്ട, നോ­ക്കും പോ­വ്വ്ാ ജേ­ലി­ലേ­ക്ക്. എ­ന്നാ­ലേ­ക്ക്. എ­ന്നാ­ലേ­ട്ട­നെ കാ­ണാ­ലൊ.
കു­ഞ്ഞി­മാ­ളു:
അതെ, ജെ­യി­ലിൽ പോ­വു­ക­യാ­ണി­തിൽ ഭേദം. എ­ന്നാൽ പ­ട്ടി­ണി കി­ട­ക്കേ­ണ്ട­ലൊ അമ്മേ. ഞാൻ പ­ട്ടി­ണി കി­ട­ക്കു­ന്ന­തിൽ എ­നി­ക്കു വേ­ദ­ന­യി­ല്ല. എ­ന്നാൽ എന്റെ അ­മ്മ­യും എന്റെ ബാ­ല­നും (ക­ണ്ണിൽ വെ­ള്ളം നി­റ­ഞ്ഞു തു­ളു­മ്പു­ന്നു)
ബാലൻ:
ഏ­ട്ട­ത്ത്യേ, അവിടെ വ­റ്റു­ള്ള ക­ഞ്ഞി­കി­ട്ട്വോ.

(രാ­മൻ­നാ­യർ പ്ര­വേ­ശി­ച്ചു­കൊ­ണ്ട്)

ഇപ്പം മ­തി­യാ­യി­ല്ലേ. ഇ­ങ്ങ­നാ­ട്ടോ രാ­മ­ന്നാ­യ­രോ­ടു ക­ളി­ച്ചാൽ.

കു­ഞ്ഞി­മാ­ളു:
(കണ്ണു തു­ട­ച്ചു ഗെ­ൗ­ര­വ­ത്തോ­ടു­കൂ­ടി) അതേ, ഈ ദു­ഷ്ട­ന്മാ­രാ­യ ജ­ന്മി­മാർ­ക്ക് എ­ന്താ­ണ് ചെ­യ്വാൻ വ­യ്യാ­ത്ത­ത്. ജ­ന്മി­ക്കു പ­റ്റി­യ കാ­ര്യ­സ്ഥൻ. ഒത്ത തൊണ. ഒറ്റ നു­ക­ത്തി­നു പൂ­ട്ട­ണം. പ­റ­യിൻ­നാ­യ­രെ, എത്ര കു­ടും­ബ­ങ്ങ­ളെ നി­ങ്ങൾ അ­ഗ­തി­ക­ളാ­ക്കി.
രാ­മൻ­നാ­യർ:
(കോ­പ­ത്തോ­ടു­കൂ­ടി) എന്ത് ഞാ­ഞ്ഞൂ­ളും തല പൊ­ന്തി­ച്ചു തു­ട­ങ്ങ്യോ? ഇ­നി­യും ധി­ക്കാ­രം അ­വ­സാ­നി­ച്ചി­ല്ലെ?
കു­ഞ്ഞി­മാ­ളു:
ഇല്ല, നായരെ. ഗ്ര­ഹ­ണ­സ­മ­യ­ത്തു ഞാ­ഞ്ഞൂ­ളി­നും വി­ഷ­മു­ണ്ട്. അ­തി­റി­യി­ല്ലേ നി­ങ്ങൾ­ക്ക്? ച­ത­ഞ്ഞി­ല്ലെ­ങ്കിൽ ച­വി­ട്ടി­യ കാ­ലി­ന്മേൽ അതും ക­ടി­ക്കും.
അമ്മ:
ആരാത് കു­ഞ്ഞി­മാ­ളോ്. മേ­ല്കീ­ഴ്ല്ലാ­ണ്ട്ങ്ങ­നെ ഓ­രോ­ന്നു പ­റേ­ര്ത്. രാ­മൻ­നാ­യ­രെ. ദേ­ഷ്യ­പ്പെ­ട­ര്ത്. സ­ങ്ക­ടം­കൊ­ണ്ടു പ­റ­ഞ്ഞ­താ­ണെ. ഇവിടെ നി­ന്നു ഞ­ങ്ങ­ളെ പ­റ­ഞ്ഞ­യ­ച്ചാൽ ഞ­ങ്ങ­ള­ഗ­തി­ക­ളാ­യി­ത്തീ­രും. ഞ­ങ്ങൾ­ക്കു ഒര് സ്ഥ­ല­വു­മി­ല്ല. നോ­ക്കിൻ. ഈ കു­ട്ടി­യേ­യും പെ­ണ്ണി­നേ­യും വെ­ച്ചു ഞാ­നെ­ങ്ങ്ട്ടാ പോ­വ്വ്ാ (ക­ര­യു­ന്നു)
രാ­മൻ­നാ­യർ:
കൊ­ള്ളാം. ഈ വ­ക­ക്കാർ­ക്കു ആ­വ­ശ്യ­മു­ള്ള­പ്പോ­ളെ­ല്ലാം വരും കരച്ചില്-​ഹും-പക്ഷേ രാ­മൻ­നാ­യ­രു­ടെ അ­ടു­ത്ത് ച­പ്പ­ടാ­ച്ചി ഒ­ന്നും ഫ­ലി­ക്കി­ല്ല. അ­ന്തോം കു­ന്തോം ഇ­ല്ലാ­ത്ത നാ­യ്ക്ക­ള്. ചെ­റ്റ­പ്പെ­റു­ക്ക്യോ­ള്.
ബാലൻ:
വേണ്ട. ഏറെ ക­ളി­ക്ക­ണ്ടാ. എന്റെ വീ­ട്ടി­ന്ന് ക­ട­ന്നു പോ­വ്വാ ന­ല്ല­ത്. ഹും.
രാ­മൻ­നാ­യർ:
എ­ന്തെ­ടാ ചെ­ക്കാ പ­റ­ഞ്ഞ­ത്? നി­ന്റെ വീട്? നാളെ ഉ­ച്ച­ക്ക­മ്പ്ള്ക്ക് കാണാം.

(ബാലൻ ഗൗ­ര­വ­ത്തോ­ടു­കൂ­ടി നോ­ക്കു­ന്നു.)

രാ­മൻ­നാ­യർ:
എ­ന്തെ­ടാ തു­റി­ച്ചു­നോ­ക്കു­ണ­ത്?

(ബാ­ല­ന്റെ തലയിൽ കി­ഴു­ക്കു­ന്നു. ബാലൻ ഉ­റ­ക്കെ ക­ര­യു­ന്നു. കു­ഞ്ഞി­മാ­ളു പ­ല്ലു­ക­ടി­ച്ച് കോപം ഒ­തു­ക്കു­ന്നു.)

രാ­മൻ­നാ­യർ:
എ­ന്താ­യാ­ലും അ­ഹ­മ്മ­തി അ­വ­സാ­നി­യ്ക്കി­ല്ലേ! പ­റ­ങ്ങോ­ട, പറ-​ങ്ങോ-ടാ.

(പ­റ­ങ്ങോ­ടൻ എന്ന ഭൃ­ത്യൻ പ്ര­വേ­ശി­ക്കു­ന്നു.)

രാ­മൻ­നാ­യർ:
ഇ­പ്പോൾ­ത­ന്നെ ക­ഴി­ഞ്ഞോ­ട്ടെ. എ­ല്ലാ­റ്റി­നീം പി­ടി­ച്ചു പു­റ­ത്താ­ക്ക്. ഉം. പോ­വിൻ­പു­റ­ത്ത്. നാ­യ്ക്ക­ള്. പ­റ­ങ്ങോ­ടാ, എ­ന്തെ­ടാ മി­ഴി­ച്ചു നി­ക്ക്ണ്? ഉം—വേഗം.

(പ­റ­ങ്ങോ­ടൻ വീ­ട്ടൽ­നി­ന്നു ച­ട്ടി­യും കലവും മ­റ്റും എ­ടു­ത്തു പു­റ­ത്തെ­റി­ഞ്ഞു പൊ­ട്ടി­ക്കു­ന്നു. അ­മ്മ­യേ­യും മ­ക്ക­ളേ­യും പി­ടി­ച്ചു പു­റ­ത്താ­ക്കു­ന്നു. അവർ ക­ര­യു­ന്നു.)

-​കർട്ടൻ

രംഗം 11

സമയം: ഉ­ച്ച­യോ­ട­ടു­ത്ത്

സ്ഥലം: നി­ര­ത്തു­വ­ക്ക­ത്ത് ഒരു മ­ര­ത്തി­ന്റെ­ചു­വ­ട്

(അർ­ദ്ധ­ബോ­ധ­യും ആ­സ­ന്ന­മ­ര­ണ­യു­മാ­യ അ­മ്മ­യെ ശു­ശ്രൂ­ഷി­ച്ചു കൊ­ണ്ട് കു­ഞ്ഞി­മാ­ളു അ­ടു­ത്തി­രി­ക്കു­ന്നു. അ­രി­ക­ത്തു വി­ശ­പ്പു­കൊ­ണ്ട് ത­ളർ­ന്ന ബാലൻ കി­ട­ന്നു­റ­ങ്ങു­ന്നു­ണ്ട്. അ­ടു­ത്ത് അ­വി­ട­വി­ടെ­യാ­യി ചില ച­ട്ടി­ക­ളും കീ­റി­പ്പ­റി­ഞ്ഞ ഭാ­ണ്ഡ­ങ്ങ­ളും.)

കു­ഞ്ഞി­മാ­ളു:
(നെ­ടു­വീർ­പ്പി­ട്ടു­കൊ­ണ്ടു) ഹാ! എന്റെ ഈ­ശ്വ­രാ! എ­ന­ക്കി­തും അ­നു­ഭ­വി­ക്കേ­ണ്ടി വന്നു. പ­ട്ടി­ണി കി­ട­ന്നു ദണ്ഡം പി­ടി­ച്ചു മ­രി­ക്കാ­റാ­യ അമ്മ ഈ നി­ര­ത്തു­വ­ക്ക­ത്ത് കി­ട­ന്നു ഇ­ങ്ങി­നെ ഞ­ര­ങ്ങ്ണ­ത് ഞാ­നെ­ങ്ങി­നെ­യാ­ണ് ക­ണ്ടു­കൊ­ണ്ടി­രി­യ്ക്കാ? കാ­റ്റും വെ­യി­ലും കൊ­ള്ളാ­ണ്ടെ ഒന്നു കി­ട­ന്നു­പൊ­റു­ക്കാൻ ഒ­രി­ട­മെ­ങ്കി­ലും ഉ­ണ്ടാർ­ന്നെ­ങ്കിൽ! എന്റെ ദൈവമേ! ഞാ­നെ­ന്താ ഇനി ചെ­യ്യേ­ണ്ട­ത്? എ­നി­ക്കൊ­ന്നും നി­ശ്ച­ല്യ. ഏട്ടനിപ്പോ-​
അമ്മ:
(ക­ണ്ണു­മി­ഴി­ച്ചു ചു­റ്റും നോ­ക്കി, ഇ­ഴ­യു­ന്ന സ്വ­ര­ത്തിൽ) ആ! കി­ട്ടു­ണ്ണി വന്നോ? എ­ടു­ത്വോ എന്റെ മോൻ ഒ! ന്റെ കു­ഞ്ഞി­മോ­നെ ഞാ­നെ­ത്ര നേ­രാ­യി ന്റെ മോനെ കാ­ത്തി­രി­ക്കു­ന്നു കി­ട്ടു­ണ്ണി…
കു­ഞ്ഞി­മാ­ളു:
(നി­റ­ഞ്ഞ ക­ണ്ണു­നീ­രോ­ട്) ഏട്ടൻ വ­ന്നി­ട്ടി­ല്ല്യ അമ്മേ, ഏ­ട്ട­നെ­ങ്ങ്നാ ഇപ്പോ ഇ­ങ്ങ­ട്ട് വരാൻ സാ­ധി­യ്ക്കോ? ഏ­ട്ട­നെ പോ­ലീ­സ്കാ­ര് ജ­യ­ലി­ലേ­ക്ക് പി­ടി­ച്ചു­കൊ­ണ്ടു­പോ­യി­ല്യേ? പി­ന്നെ ഏ­ട്ട­നും ന­മ്മു­ടെ അ­ടു­ക്ക­ലേ­ക്കു വരാൻ ക­ഴി­യോ്? ഹാ! എട്ടൻ ഇവിടെ ണ്ടാർ­ന്നെ­ങ്കിൽ നോ­ക്കി­ത്ര­യൊ­ന്നും ക­ഷ്ട­പ്പെ­ടേ­ണ്ടി വ­ന്നേർ­ന്നി­ല്ല. യാ­തൊ­രാ­ശ്ര­യോ­ല്ല്യാ­ണ്ടെ അമ്മ ഇ­ങ്ങി­നെ നി­ര­ത്തു­വ­ക്ക­ത്തു കി­ട­ന്നു ന­ര­കി­ക്കു­ന്ന­തു കാ­ണു­മ്പോ­ഴാ­ണു എ­നി­ക്കു സ­ഹി­ക്ക വ­യ്യാ­ത്ത­ത്. (ക­ര­യു­ന്നു:)
അമ്മ:
ക­ര­ഞ്ഞി­ട്ടൊ­ന്നും കാ­ര്യ­ല്യാ­ന്റെ കു­ഞ്ഞി­മാ­ളു. ഒക്കെ ഈ­ശ്വ­രേ­ഛ! ഇ­ങ്ങി­നെ വ­ഴി­വ­ക്ക­ത്തു കി­ട­ന്നു മ­രി­ക്ക­ണം ന്നാ എന്റെ ത­ലേ­ലെ­ഴു­ത്ത്. എന്താ കാ­ട്ട്ാ അയ്യോ! (നെ­ഞ്ഞ­ത്തു കൈ­വ­ച്ചു വേദന ന­ടി­ക്കു­ന്നു) എന്തു വേദനാ ഇവിടെ… കു­ഞ്ഞി­മാ­ളു…
കു­ഞ്ഞി­മാ­ളു:
എ­വ­ട്യാ അ­മ്മ­ക്കു വേദന? മാ­റ­ത്തോ? (അ­മ്മ­യു­ടെ മാ­റ­ത്ത് ത­ലോ­ടു­ന്നു)
അമ്മ:
ഇപ്പോ കു­റ­ച്ചു­ഭേ­ദേം തോ­ന്ന്ണ്ണ്ട്, വേ­ദ­ന­ക്ക്. ബാ­ല­നെ­ടു­ത്തു കു­ഞ്ഞി­മാ­ളു?
കു­ഞ്ഞി­മാ­ളു:
ഇവിടെ കി­ട­ന്നോർ­ങ്ങ്ണ്ണ്ട്. വി­ശ­പ്പോ­ണ്ട് ത­ളർ­ന്നു ഈ വെറും മ­ണ്ണിൽ കെ­ട­ന്നു­റ­ങ്ങ്ാ­ണ് പാവം!
അമ്മ:
(ഏ­റി­വ­രു­ന്ന വേ­ദ­ന­യോ­ടെ) ബാലനെ വി­ചാ­രി­ക്കു­മ്പ­ഴ്ാ എന്റെ കു­ഞ്ഞി­മാ­ളു, എ­നി­ക്കു വ­ല്ലാ­ണ്ടെ വ്യ­സ­നം തോ­ന്ന്ണ­ത്. കി­ട്ടു­ണ്യാ­ണെ­ങ്കിൽ ജയില്ല്-​ഞാനൊ-ഞാൻ ചാവാൻ കിടക്കുണു-​നിയ്യല്ലാണ്ടെ ആരൂല്ല്യട്ടൊ-​കുഞ്ഞിമാളു അവന് നീ അവനെ ന­ല്ലോ­ണം നോ­ക്ക­ണം ഞാൻ പോയാൽ.
കു­ഞ്ഞി­മാ­ളു:
അയ്യോ, അമ്മേ, അ­ങ്ങി­നെ­യൊ­ന്നും പ­റ­യ­രു­തെ അമ്മ മ­രി­യെ­ക്ക്ാ­ന്നും ആ­യി­ട്ടി­ല്ല്യ. അമ്മ മ­രി­ച്ചാ­പ്പി­ന്നെ ഞ­ങ്ങ­ളു­ടെ സ്ഥി­തി­യെ­ന്താ?

(അ­മ്മ­യു­ടെ നെ­ഞ്ഞ­ത്തെ വേദന വർ­ദ്ധി­ക്കു­ന്നു. കു­ഞ്ഞി­മാ­ളു ത­ലോ­ടു­ന്നു.)

അമ്മ:
അയ്യൊ-​എന്തൊരു ചൂട്. കു­ഞ്ഞി­മാ­ളു ആരാ എന്റെ മേ­ലൊ­ക്കെ തി­യ്യ് കോ­രി­യി­ട­യ­ണ­ത്? ആവൂ എ­ന്തൊ­രെ­രി­ച്ചി­ല്.
കു­ഞ്ഞി­മാ­ളു:
തി­യ്യ­ല്ലാ, അമ്മേ, ഇ­ങ്ങോ­ട്ടും വന്നു വെ­യി­ല്. ഇനി ഏ­ങ്ങോ­ട്ടാ അ­മ്മ­യെ മാ­റ്റി­ക്കി­ട­ത്തേ­ണ്ട­ത്? (ചു­റ്റു­പാ­ടും നോ­ക്കി­യി­ട്ട്) അ­ടു­ത്തെ­ങ്ങും ഒരു തണലും കാ­ണാ­നി­ല്ല്യാ. ഹായ് പാ­വ­ങ്ങൾ­ക്കു കി­ട­ന്നു ചാവാൻ ഒരു ത­ണ­ലു­കൂ­ടി ഈ­ശ്വ­രൻ കൊ­ടു­ക്കി­ല്ല്യാ? എ­ന്തൊ­രു പക!-​ഞാനെന്താ ചെ­യ്യേ­ണ്ട­ത്? എന്റെ ഈ­ശ്വ­രാ! അമ്മാ! ഈ മ­ര­ത്തി­ന്റെ ക­ട­യ്ക്ക­ല് കു­റ­ച്ചു ത­ണ­ലു­ണ്ട്. ഞാൻ പ­തു­ക്കെ അ­മ്മ­യെ എ­ടു­ത്തു ആ ത­ണ­ല­ത്തു കൊ­ണ്ടു­പോ­യി കി­ട­ത്ത­ട്ടെ?
അമ്മ:
വേണ്ട, കു­ഞ്ഞി­മാ­ളു. അ­തൊ­ന്നും വേണ്ട. എ­വി­ടെ­ക്കി­ട­ന്നു ച­ത്താ­ലെ­ന്താ? ഈ മ­ഹാ­പാ­പി വെ­യി­ല­ത്തു കി­ട­ന്നു ചാ­വ­ണ്ന്നേ­രി­ക്കാം ദൈ­വ­ത്തി­നു­കൂ­ടി ഇഷ്ടം-​അയ്യോ, കു­ഞ്ഞി­മാ­ളു, വ­ല്ലാ­ണ്ടെ ദാ­ഹി­ക്കു­ന്നു. ഒരു തു­ള്ളി വെള്ളം-​ഒരു തുള്ളി-​(വായ് പി­ളർ­ക്കു­ന്നു)

(കു­ഞ്ഞി­മാ­ളു അ­ടു­ത്തി­രി­ക്കു­ന്ന ഉ­ട­ഞ്ഞ­ച­ട്ടി­യിൽ­നി­ന്നു വെ­ള്ള­മെ­ടു­ത്തു തു­ള്ളി തു­ള്ളി­യാ­യി അ­മ്മ­യു­ടെ വായിൽ ഒ­ഴി­ച്ചു കൊ­ടു­ക്കു­ന്നു)

(അമ്മ ഒ­രി­റ­ക്ക് പ­ണി­പ്പെ­ട്ടു­ക­ഴി­ച്ചു.)

മതി കു­ഞ്ഞി­മാ­ളു—എ­നി­ക്കു വ­യ്യ­ലോ

എന്റെ കു­ഞ്ഞി­മാ­ളു—ഞാൻ ചാ­വാ­റാ­യി

ഞാൻ ചത്താ, ബാലനെ-​അയ്യോ-നല്ലോണം-നോക്കണം-കേട്ടോ-അവന് നിയ്യല്ലാണ്ടെ-​ആവൂ-ഒരാശ്രയോല്ല്യ. ഞാൻ മരിച്ചാൽ-​(കി­ത­പ്പു കൂ­ടി­ക്കൂ­ടി വ­രു­ന്നു) നിയ്യേയ്-​അവനേം കൊണ്ടു-​മനക്കപ്പോയി തിരുമനസ്സിലോടു-​സങ്കടം പറഞ്ഞാൽ-​അവിടന്നു (ശബ്ദം പി­ന്നെ­പ്പി­ന്നെ നേർ­ക്കു­ന്നു) എന്തെങ്കിലും-​ചെയ്യാണ്ടിരിയ്ക്കി-ല്യ.

കു­ഞ്ഞി­മാ­ളു:
ഇ­ല്ല്യാ, അമ്മേ, ഞാൻ മ­ന­ക്ക­ലേ­ക്കു ഈ ജ­ന്മ­ത്തു പോ­വി­ല്യ. ന­മ്മ­ളെ ഈ നി­ല­ക്കാ­ക്കി­യ ആ ദു­ഷ്ട­നാ­യ ജ­ന്മീ­ടെ പടി ഞാ­നൊ­രു­ക്ക­ലും കേ­റി­ല്യ. അമ്മ വ്യ­സ­നി­ക്കേ­ണ്ട. ബാലനെ ഞാൻ ന­ല്ല­പോ­ലെ നോ­ക്കി­ക്കൊ­ള്ളാം. എന്തു തൊ­ഴി­ലെ­ടു­ത്തി­ട്ടെ­ങ്കി­ലും ഞാൻ ബാലനെ ര­ക്ഷി­ച്ചു­കൊ­ള്ളാം.
അമ്മ:
(മു­ഖ­ത്ത് കു­റ­ച്ചു­നേ­രം നിന്ന സ­ന്തോ­ഷ പ്ര­കാ­ശ­ത്തോ­ടെ) എന്റെ മോളെ-​അതു മതി-​എനിക്കു അതു മാ­ത്രം മതി കുഞ്ഞിമാളു-​എനിയ്ക്കൊക്കെ-സുഖമായി-ഞ്ഞി-എനിക്ക്-മരിയ്ക്കാം!-​അതിനു-മുമ്പെ-എന്റെ കി-​ട്ടു-ണ്ണി-യെ-ഒന്നു-കാണാൻ-ക-ഴി-ഞ്ഞെ-ങ്കി-ൽ!-​കി-ട്ടു-ണ്ണി.

(ശബ്ദം ക്ര­മേ­ണ നേർ­ത്തു തു­ട­ങ്ങു­ന്നു—ഊർ­ദ്ധാൻ വലി തു­ട­ങ്ങു­ന്നു. കു­ഞ്ഞി­മാ­ളു പൊ­ട്ടി­ക്ക­ര­യു­ന്നു. തി­ര­ക്കു­കേ­ട്ടു ബാലൻ ഉ­ണർ­ന്നെ­ഴ­ന്നേ­റ്റു അ­മ്മ­യു­ടെ മു­ഖ­ത്തേ­ക്കു പ­ക­ച്ചു നോ­ക്കു­ന്നു.)

ബാലൻ:
അമ്മേ, അമ്മേ… അമ്മേ…

-​കർട്ടൻ

രംഗം 12

സ്ഥലം: വ്യ­ഭി­ചാ­ര­ശാ­ല

സമയം: രാ­ത്രി ഒ­മ്പ­തു മണി ക­ഴി­ഞ്ഞ്

(കു­ഞ്ഞി­മാ­ളു സാ­മാ­ന്യം മോ­ടി­യു­ള്ള­തും, ആ­കർ­ഷ­ക­വും വേ­ശ്യോ­ചി­ത­വു­മാ­യ വേ­ഷ­ത്തോ­ടു­കൂ­ടി നി­ലാ­വ­ത്ത് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും അ­ക്ഷ­മ­യാ­യി വി­ലാ­സ­പൂർ­വ്വം ഉ­ലാ­ത്തു­ന്നു. ഇ­ട­യ്ക്കി­ടെ കൂ­രി­രു­ട്ടി­ലേ­ക്ക് ഉൽ­ക്ക­ണ്ഠ­യോ­ടെ നോ­ക്കു­ന്നു­ണ്ട്. ഉ­മ്മ­റ­ത്ത് ഒരു അ­മേ­രി­ക്കൻ ലേ­മ്പ് ഇ­രു­ന്നു പു­ക­ഞ്ഞു ക­ത്തു­ന്നു­ണ്ട്. അ­തി­ന്റെ മ­ങ്ങി­യ വെ­ളി­ച്ച­ത്തിൽ ബാലൻ സ്ലേ­റ്റും പു­സ്ത­ക­വു­മാ­യി കു­നി­ഞ്ഞി­രു­ന്നു എന്തോ എ­ഴു­തു­ന്നു.)

കു­ഞ്ഞി­മാ­ളു:
എന്താ ബാലാ, ഇ­ന്ന­ത്തെ എ­ഴു­ത്തും വാ­യ­ന­യു­മൊ­ക്കെ ക­ഴി­ഞ്ഞി­ല്ലേ?
ബാലൻ:
ഉവ്വ് ഏ­ട്ട­ത്തീ, ക­ഴി­യാ­റാ­യി, ഇനി ഈ കോ­പ്പീം­കൂ­ടി എ­ഴു­ത­ണം. അത്രേ വേ­ണ്ടൂ.
കു­ഞ്ഞി­മാ­ളു:
ആ! എ­ന്നാൽ എന്റെ അനുജൻ വേഗം എ­ഴു­ത്തു ക­ഴി­ക്കൂ. കു­ട്ടി­കൾ നേ­ര­ത്തെ ഉ­റ­ങ്ങ­ണം. (പി­ന്നെ­യും ലാ­ത്തു­ന്നു.)
ബാലൻ:
(സ്ലേ­റ്റെ­ടു­ത്തു കോ­പ്പി എ­ഴു­താൻ തു­ട­ങ്ങു­ന്നു) ഏ­ട്ട­ത്തീ! ഇ­ന്നെ­നി­ക്ക് ഏ­ട്ട­ത്തീ­ടെ ഒപ്പം കെ­ട­ക്ക­ണം ട്ടോ, ഏ­ട­ത്തീ ദി­വ­സോം പറയും കെ­ട­ത്താ­ന്ന്. ഒരു ദി­വ­സോം കെ­ട­ത്തീ­ല്യേ­നീം (വീ­ണ്ടും വേഗം എ­ഴു­തു­ന്നു.)
കു­ഞ്ഞി­മാ­ളു:
ബാലാ, ബാലൻ കു­ട്ടി­യ­ല്ലെ? കു­ട്ടി­ക­ള­ധി­കം ഉ­റ­ക്കൊ­ഴി­ക്ക­രു­ത്. വല്ല ദീ­ന­വും പി­ടി­യ്ക്കും.
ബാലൻ:
എന്നാ എന്റെ കൂടെ കി­ട­ക്കാൻ പോരൂ. എ­ന്തി­നാ ഒ­റ­ക്കൊ­ഴി­ച്ചു ഉ­മ്മ­റ­ത്തി­ങ്ങ­നെ നി­ക്ക്ണ് ഏ­ട­ത്തീ! (എ­ഴു­ത്തു ക­ഴി­ഞ്ഞ സ്ലേ­റ്റും പു­സ്ത­ക­വും അ­ടു­ക്കി­വെ­ച്ച്) എന്റെ എ­ഴു­ത്തൊ­ക്കെ­ക്ക­ഴി­ഞ്ഞു. ഇനി നോ­ക്ക് കെ­ട­ക്കാൻ പോ­വ്വാ (കു­ഞ്ഞി­മാ­ളു­വി­ന്റെ അ­ടു­ത്തു­ചെ­ന്നു കൈ പി­ടി­ക്കു­ന്നു) പു­വ്വ്ാ ഏ­ട­ത്തീ, നോ­ക്ക് കി­ട­ക്കാൻ.
കു­ഞ്ഞി­മാ­ളു:
ഇല്യാ ബാലാ, ഏ­ട­ത്തി­ക്ക് കെ­ട­ക്കാ­റാ­യി­ട്ടി­ല്യ. ഏ­ട­ത്തി­ക്ക് ഇനീം വളരെ പ­ണീ­ണ്ട് അ­ടു­ക്ക­ളേ­ല്: ബാലൻ പോയി കി­ട­ന്നോ­ളു. ഏ­ട­ത്തി ദാ ഇപ്പം വരാം.
ബാലൻ:
ഇ­ല്ലാ­ല്ല്യ. ഏ­ട­ത്തി വ­രാ­ന്ന് പ­റ്ള്ളേ­ു. വ­രി­ല്ല്യ. അ്-​അ്-ഏട്ടത്തീം വരണം. എ­നി­ക്ക് ത­ന്ന­ത്താ­ന്നെ കെ­ട­ക്കാൻ പേ­ട്യാ­വും. ഏ­ട­ത്തീ, വ­രൂ­ന്ന്. (കൈ പി­ടി­ച്ചു വ­ലി­ക്കു­ന്നു)
കു­ഞ്ഞി­മാ­ളു:
എന്താ ബാലാ ഇ­ങ്ങ­നെ വാശി പി­ടി­യ്ക്ക­ണേ. കൊ­ച്ചു കു­ട്ടി­യാ­ണോ ബാലൻ. ഏ­ട്ട­ത്തി പ­റ­ഞ്ഞി­ല്ല്യേ ഏ­ട്ട­ത്തി­ക്ക് പണിയുണ്ടെന്ന്-​എ!-ബാലൻ പോയി കി­ട­ന്നോ­ളു.
ബാലൻ:
(പ­രി­ഭ­വ­സ്വ­ര­ത്തിൽ) ആ­ട്ടെ­ട്ടോ, ഏ­ട­ത്തീ. ഓ ഓ ഇ­ത്രൊ­ന്നും വേ­ണ്ടാ­ട്ടൊ. ഇ­ന്നെ­ന്റെ ഒപ്പം കെ­ട­ക്കാൻ പോ­ന്നോ­ളു. ഏ­ട­ത്തീ, എ­നി­യ്ക്ക് പേ­ടി­യാ­യി­ട്ട­ല്ലെ ഞാൻ പറേണ്. ഓ-​കഷ്ടട്ടൊ ഏ­ട്ട­ത്തീ. ഏ­ട്ട­ത്തി­ക്ക് ഇത്ര ഇ­ഷ്ട­ല്ല്യേ­ലോ എന്നെ (കരയാൻ ഭാ­വി­ക്കു­ന്നു)
കു­ഞ്ഞി­മാ­ളു:
(ബാലനെ അ­ണ­ച്ചു­പി­ടി­ച്ചി­ട്ട്) അയ്യോ! എന്റെ ബാലാ, ഏ­ട്ട­ത്തി­ക്ക് ബാലനെ ഇ­ഷ്ട­ല്ല്യാ­ന്നോ? പി­ന്നെ ആ­രെ­യാ­ണേ­ട­ത്തി­ക്കി­ഷ്ടം? ബാ­ല­നെ­പോ­ലെ ഇ­ഷ്ടാ­യി­ട്ട് ഏ­ട്ട­ത്തി­ക്കാ­രൂ­ല്യ. ഏ­ട്ട­ത്തീ­ടെ ബാ­ല­ന­ല്ലെ. ബാലൻ ക­ര­യാ­തി­രി­ക്കൂ. (ഉ­ടു­ത്ത ശീ­ല­ത്തു­മ്പു­കൊ­ണ്ടു ബാ­ല­ന്റെ ക­ണ്ണീർ തു­ട­ക്കു­ന്നു. ഒരു കാ­ലൊ­ച്ച കേ­ട്ട് പെ­ട്ടെ­ന്നു കു­റ­ച്ച­ക­ല­ത്തേ­ക്ക് നോ­ക്കു­ന്നു. ആരോ വ­രു­ന്ന­താ­യി തോ­ന്നി പ­രി­ഭ്ര­മി­ച്ച്) ബാലാ, നേരം വ­ള­രെ­യാ­യി. പോ­യി­ക്കി­ട­ക്ക്, (ബാലൻ സം­ശ­യി­ച്ചു നിൽ­ക്കു­ന്നു.) എന്താ ബാലൻ പോ­യി­ക്കി­ട­ക്കി­ല്ല്യേ? ഏ­ട്ട­ത്തി പ­റ­ഞ്ഞ­ത് കേൾ­ക്കി­ല്ല്യേ ബാലൻ? ബാലൻ ഏ­ട്ട­ത്തി­യെ ഇ­ഷ്ട­ണ്ടെ­ങ്കിൽ പോ­യി­ക്കി­ട­ക്ക്. എ്, പൊ­യ്ക്കോ­ളൂ.

(ബാലൻ കു­ണ്ഠി­ത­ത്തോ­ടെ ക­ര­ഞ്ഞു­കൊ­ണ്ടു പോ­കു­ന്നു. കു­ഞ്ഞി­മാ­ളു ബാലൻ പോ­കു­ന്ന­തു നോ­ക്കി­ക്കാ­ണു­ന്നു)

കു­ഞ്ഞി­മാ­ളു:
(ഇ­ട­റു­ന്ന സ്വ­ര­ത്തിൽ) ഇ­ങ്ങി­നെ എത്ര കാലം ക­ഴി­ക്ക­ണം. ഒരോ ദി­വ­സ­വും എ­നി­ക്കി­വ­നെ ഇ­ങ്ങി­നെ വേ­ദ­നി­പ്പി­ക്കേ­ണ്ടി വ­രു­ന്നു! അ­വ­ന്റെ നിർ­മ്മ­ല­ഹൃ­ദ­യ­ത്തെ വ­ഞ്ചി­ക്കേ­ണ്ടി വ­രു­ന്നു! എ­ന്തൊ­രു ഹൃ­ദ­യ­ശൂ­ന്യ­ത­യാ­ണ് ഞാൻ കാ­ണി­ക്കു­ന്ന­ത്! സ്നേ­ഹി­ക്കു­ന്ന­വ­രെ ഉ­പ­ദ്ര­വി­ക്കു­ക! ഉ­പ­ദ്ര­വി­ക്കു­ന്ന­വ­രെ സ്നേ­ഹി­ക്കു­ക: ഹായ്! എത്ര പൈ­ശാ­ചി­ക­മാ­ണ് വേ­ശ്യ­യു­ടെ ജീ­വി­താ­ഭി­ന­യം! എ­ന്തെ­ല്ലാം കൃ­ത്രി­മ­ച്ചാ­യ­ങ്ങൾ അ­വർ­ക്കു മു­ഖ­ത്തു­തേ­ക്കേ­ണ്ടി­വ­രു­ന്നു! തന്റെ സെ­ൗ­ന്ദ­ര്യ­ത്തി­ന്റെ തീ­ജ്വാ­ല­യിൽ എത്ര പു­രു­ഷ­ന്മാ­രെ അ­വൾ­ക്കു പാ­റ്റ­ക­ളാ­ക്കേ­ണ്ടി­വ­രു­ന്നു. (അ­റ­പ്പോ­ടെ) ഛീ! എത്ര നി­കൃ­ഷ്ട­മാ­യ ജീ­വി­തം! പക്ഷേ ഈ ക­ച്ച­വ­ടം എ­നി­ക്കി­വി­ടെ നിർ­ത്തി­ക്ക­ള­യു­വാൻ വയ്യ. ഒരു ദിവസം ഞാ­നെ­ന്റെ ശരീരം വി­റ്റി­ട്ടി­ല്ലെ­ങ്കിൽ, എന്റെ ബാലൻ പ­ട്ടി­ണി­യാ­ണ്. ഞാനീ നീ­ച­മാ­യ വ്യാ­പാ­രം ന­ട­ത്തീ­ട്ടി­ല്ലെ­ങ്കിൽ എന്റെ കൊ­ച്ച­നു­ജ­നു അ­മ്മ­യെ­പ്പോ­ലെ­ത­ന്നെ മ­രി­ക്കേ­ണ്ടി­വ­രും! പ­ട്ടി­ണി­കി­ട­ന്ന് കി­ട­ന്നു, വി­ശ­ന്ന് വി­ശ­ന്ന്, തൊണ്ട ന­ന­ക്കാൻ ഒരു തു­ള്ളി വെ­ള്ളം­പോ­ലും കി­ട്ടാ­തെ വല്ല നി­ര­ത്തു­വ­ക്ക­ത്തും കി­ട­ന്നു മ­രി­ക്കേ­ണ്ടി­വ­രും! അയ്യോ! ഞാ­നൊ­രി­ക്ക­ലും അ­തി­ന്നി­ട­വ­രു­ത്തു­ക­യി­ല്ല. അ­വ­ന്നു വേ­ണ്ടി ഞാ­നെ­ന്റെ ഒ­ടു­ക്ക­ത്തെ മാം­സ­ക്ക­ഷ­ണം പോലും വി­ല്ക്കും. ഹാ എന്റെ അമ്മ! അ­വി­ടെ­യി­രു­ന്നു മ­ക­ളു­ടെ ദു­ഷ്പ്ര­വൃ­ത്തി­ക­ളെ നോ­ക്കി­ക്കാ­ണു­ന്നു­ണ്ടാ­കും. അമ്മേ, എന്റെ പ്രി­യ­പ്പെ­ട്ട അമ്മേ! ഞാൻ ചെ­യ്യു­ന്ന­ത് തെ­റ്റാ­ണ്. അ­മ്മ­യു­ടെ മകൾ മാനം വി­റ്റ­വ­ളാ­ണ്. നാ­ണം­കെ­ട്ട­വാ­ണ്. പാ­പം­ചെ­യ്ത­വ­ളാ­ണ്. ഇ­ഹ­ത്തി­ലും പ­ര­ത്തി­ലും ഗ­തി­യി­ല്ലാ­ത്ത­വൾ! ന­ര­ക­ത്തി­ന്നു­കൂ­ടി അ­റ­പ്പു­തോ­ന്നി­ക്കു­ന്ന­വൾ എ­ന്നാ­ലും, അമ്മേ, അമ്മ എന്നെ കു­റ്റ­പ്പെ­ടു­ത്ത­രു­ത്, വേ­റൊ­രു നി­വൃ­ത്തി­യു­മി­ല്ലാ­ഞ്ഞി­ട്ടാ­ണ് ഞാ­നി­തു ചെ­യ്യു­ന്ന­ത്. അമ്മേ, എ­നി­ക്കു­മാ­പ്പു തരൂ. അ­മ്മ­യു­ടെ ഒ­ടു­ക്ക­ത്തെ അ­പേ­ക്ഷ­യെ നി­റ­വേ­റ്റാൻ­വേ­ണ്ടി­യാ­ണ്; എന്റെ ബാലനെ ര­ക്ഷി­ക്കാൻ വേ­ണ്ടി മാ­ത്ര­മാ­ണ്, ഞാൻ ഈ പാ­പ­കർ­മ്മം ചെ­യ്യു­ന്ന­ത്. ഇ­ല്ല്യേ, അമ്മ എ­നി­ക്കു മാ­പ്പു ത­രി­ല്ല്യേ? അല്ലെങ്കിൽ-​

(ആരോ വ­രു­ന്ന­താ­യി ന­ടി­ക്കു­ന്നു. പെ­ട്ടെ­ന്നു മു­ഖ­ഭാ­വം മാ­റു­ന്നു. വ­രു­ന്ന ആളെ അകലെ ക­ണ്ടി­ട്ട് സ­വി­ലാ­സം ക­ടാ­ക്ഷി­ക്കു­ന്നു. ക­ണ്ണു­കൊ­ണ്ട് വ­രാ­നാ­വ­ശ്യ­പ്പെ­ടു­ന്നു. മു­ത­ലാ­ളി­യാ­യ ഒരാൾ വന്നു ക­യ­റു­ന്നു.)

കു­ഞ്ഞി­മാ­ളു:
ഞാൻ മു­റു­ക്കാൻ­കൊ­ണ്ടു­വ­രാം. (പോയി ത­മ്പോ­ളം കൊ­ണ്ടു­വ­ന്നു വെ­ച്ചു­കൊ­ടു­ത്ത് ഒ­രി­ട­ത്ത് ഒ­തു­ങ്ങി നിൽ­ക്കു­ന്നു.)
മു­ത­ലാ­ളി:
(മു­റു­ക്കി­കൊ­ണ്ട്) എ­ന്തൊ­ക്കെ­യാ വർ­ത്ത­മാ­നം? കു­റേ­ക്കാ­ലാ­യി ഇപ്പോ ക­ണ്ടി­ട്ട്.
കു­ഞ്ഞി­മാ­ളു:
ഞ­ങ്ങൾ­ക്കൊ­ക്കെ എന്ത് വർ­ത്ത­മാ­നം! നി­ങ്ങ­ളെ­യൊ­ക്കെ കണ്ട കാലം മ­റ­ന്നു നാ­ട്ടു­കാ­രാ­ണെ­ന്നു പ­റ­ഞ്ഞി­ട്ടെ­ന്താ? ഉ­മ്മ­റ­ത്തൂ­ടെ ക­ട­ന്നു പോ­വു­മ്പോൾ ഒന്നു തി­രി­ഞ്ഞു നോ­ക്കു­ക­കൂ­ടി­യി­ല്ല.
മു­ത­ലാ­ളി:
ഏയ് ! അ­ങ്ങി­നെ­യൊ­ന്നു­മ­ല്ല. ഇപ്പോ ക­ച്ച­വ­ട­മൊ­ക്കെ ചു­രു­ങ്ങി­യി­രി­യ്ക്ക്ാ. അപ്പോ സാ­മാ­നം എ­ടു­ക്കാൻ ഇ­ങ്ങോ­ട്ടൊ­ന്നും അധികം വ­രേ­ണ്ട ആ­വ­ശ്യ­മി­ല്ല. അ­തു­കൊ­ണ്ടു ഇവിടെ വരാൻ ത­രാ­വാ­റി­ല്ല. അ­ത്ര­യെ ഉള്ളു.
കു­ഞ്ഞി­മാ­ളു:
കാ­ണു­മ്പോ­ഴൊ­ക്കെ ഭംഗി പറയാൻ നി­ങ്ങ­ളൊ­ക്കെ ബ­ഹു­മി­ടു­ക്ക­ന്മാ­രാ. പെ­ണ്ണു­ങ്ങ­ളെ മെ­ര­ട്ടാ­നു­ള്ള വി­ദ്യ­യൊ­ക്കേ­ണ്ട് ക­യ്യി­ല്. അതേതേ, നി­ങ്ങ­ളൊ­ക്കെ വ­ല്ല്യേ വ­ല്ല്യേ ആ­ളു­ക­ള്. പ­ണ­ക്കാർ. ഞ­ങ്ങ­ളൊ­ക്കെ സാ­ധു­ക്കൾ, ദ­രി­ദ്ര­ന്മാർ, നി­ങ്ങ­ളു­ണ്ടോ ഞ­ങ്ങ­ളെ വി­ചാ­രി­ക്കു­ന്നു. വഴി തെ­റ്റീ­ട്ടെ­ങ്കി­ലും ഇ­ട­ക്കി­ട­ക്ക് ഇ­ങ്ങി­നെ വ­രു­ന്നു­ണ്ട­ല്ലോ. അ­തു­ത­ന്നെ മ­റ്റു­ള്ള­വ­രു­ടെ ഭാ­ഗ്യം.
മു­ത­ലാ­ളി:
ഏയ് പ­രി­ഭ­വി­യ്ക്കേ­ണ്ട. ആ­സ­ക­ലാ­ക്കൂ­ടി അ­ങ്ങി­നെ ഇ­ങ്ങ­ട്ട് സെ­ൗ­ക­ര്യ­പ്പെ­ടാ­റി­ല്ല എ­ന്നേ­പ­റ­യാ­നു­ള്ളു. പി­ന്നെ ഇ­വി­ടെ­യൊ­ക്കെ വ­രു­മ്പോൾ അ­ങ്ങി­നെ വെ­റു­തെ വ­ന്നു­പോ­യാ­ലും പോ­ര­ല്ലൊ?
കു­ഞ്ഞി­മാ­ളു:
അ­തു­പോ­ര­ല്ലോ! പി­ന്നെ നി­ങ്ങ­ളൊ­ക്കെ ഇവിടെ വന്നു പോ­കു­മ്പോൾ ആ­ന­ത്ത­ല­യ­ല്ലെ കാ­ഴ്ച­വെ­ക്കാ­റ്!
മു­ത­ലാ­ളി:
എ­ന്ന­ല്ലാ പ­റ­യു­ന്ന­ത്. എ­പ്പോ­ഴും ഓരോ തി­ര­ക്കു­ക­ളാ­ണ്. ഇ­ങ്ങി­നെ­യു­ള്ള നേ­ര­മ്പോ­ക്കി­നൊ­ന്നും സമയം കി­ട്ടാ­റി­ല്ല. പി­ന്നെ ഞാ­നൊ­രു കു­ടും­ബി­യ­ല്ലേ?
കു­ഞ്ഞി­മാ­ളു:
സം­ശ­യ­ണ്ടോ? കു­ടും­ബ­മു­ണ്ടെ­ങ്കിൽ എ­ല്ലാ­വ­രും സ്നേ­ഹി­ക്കു­ന്ന­വ­രെ മ­റ­ക്കു­ക­യ­ല്ലെ പതിവ്? അ­ങ്ങി­നെ ത­ന്നെ­യാ­ണ് വേ­ണ്ട­ത്. കു­ടും­ബ­മു­ള്ള­വർ­ക്ക് സ്നേ­ഹി­ക്കാൻ പാ­ടി­ല്ല. ഓ; ഇ­ങ്ങി­നെ­യാ­യീ­ലോ ആ­ളു­ക­ള്. ആട്ടെ ഇ­പ്പോൾ­ത­ന്നെ പോ­കു­ന്നി­ല്ല്യ­ലോ? കാ­ല­ത്ത­ല്ലെ ഉള്ളൂ.
മു­ത­ലാ­ളി:
അല്ല. ഈ പ­ന്ത്ര­ണ്ട­ര മണി വ­ണ്ടി­ക്കു­ത­ന്നെ പോണം. അ­ടി­യ­ന്ത­ര കാ­ര്യ­മു­ണ്ട്. നാളെ കാ­ല­ത്ത് 10 മ­ണി­ക്കു പൊ­ള്ളാ­ച്ചി­യിൽ എ­ത്ത­ണം.
കു­ഞ്ഞി­മാ­ളു:
എ­ന്നാൽ മു­റു­ക്കു കഴിഞ്ഞാൽ-​

(മു­ത­ലാ­ളി പുൽ­പാ­യിൽ നി­ന്നെ­ഴു­ന്നേ­റ്റു നിൽ­ക്കു­ന്നു. ര­ണ്ടു­പേ­രും കൂടി അ­ക­ത്തേ­ക്കു പോ­കു­ന്നു)

-​കർട്ടൻ

രംഗം 13

(സ്ഥലം: ജയിൽ. സമയം: രാ­വി­ലെ ഏ­ക­ദേ­ശം 8 മണി. കി­ട്ടു­ണ്ണി­യും മു­ഹ­മ്മ­തും നാ­രാ­യ­ണൻ ന­മ്പ്യാർ എന്ന ഒരു ക്രി­മി­നൽ ത­ട­വു­കാ­ര­നും ഇ­രു­ന്നു­കൊ­ണ്ടു കയർ പി­രി­ക്കു­ന്നു. ഒരു വാർഡർ നോ­ക്കി­നി­ന്നു പ­രി­ശോ­ധി­ക്കു­ന്നു.)

വാർഡർ:
ഉം, വേ­ഗം­പി­രി­യ്ക്കിൻ (പോ­കു­ന്നു)
കി­ട്ടു­ണ്ണി:
എ­നി­ക്കി­നി പ­ന്ത്ര­ണ്ടു ദി­വ­സേ­ള്ളൂ പു­റ­ത്തു­ക­ട­ക്കാൻ.
മു­ഹ­മ്മ­ത്:
പു­റ­ത്തു­പോ­യാൽ പി­ന്നെ എന്തു ചെ­യ്യ­ണ­മെ­ന്നാ­ണ് നി­ങ്ങ­ള­ലോ­ചി­ക്കു­ന്ന­ത്?
കി­ട്ടു­ണ്ണി:
എ­നി­ക്കു യാ­തൊ­ന്നും നി­ശ്ച­ല്യ. ഇപ്പോ വീ­ട്ടി­ലെ സ്ഥി­തി­യെ­ന്താ­യി­രി­ക്കു­മെ­ന്നു ഞാൻ ആ­ലോ­ചി­ച്ചു­നോ­ക്ക്ാ­ണ്. പാ­ട്ട­ബാ­ക്കി കൊ­ടു­ത്തു­തീർ­ക്കാൻ അ­മ്മ­ക്ക് സാ­ധി­ച്ചി­ട്ടു­ണ്ടാ­വി­ല്ല! ഞാൻ ജെ­യി­ലി­ലാ­യ­തു­കൊ­ണ്ടു അ­വർ­ക്കെ­ന്തെ­ല്ലാം ബു­ദ്ധി­മു­ട്ടു­ക­ളാ­ണ് നേ­രി­ട്ടി­ട്ടു­ണ്ടാ­വു­ക! എ­നി­ക്ക­താ­ലോ­ചി­ക്കാൻ വയ്യാ.
മു­ഹ­മ്മ­ത്:
ഇ­വി­ടെ­യു­ള്ള ഓരോ ത­ട­വു­കാ­ര­ന്റെ­യും കു­ടും­ബം ഇ­തു­പോ­ലെ ക­ഷ്ട­പ്പെ­ടു­ന്നു­ണ്ടാ­വും! അനവധി കു­ടും­ബ­ങ്ങൾ ന­ശി­ച്ചു ചാ­മ്പ­ലാ­യി­ട്ടു­ണ്ടാ­വും!
ക്രി­മി­നൽ ത­ട­വു­കാ­രൻ:
ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ ഒരു പക! കു­റ്റം ചെ­യ്ത­വ­രെ മാ­ത്ര­മ­ല്ല യാ­തൊ­രു കു­റ്റ­വും ചെ­യ്യാ­ത്ത സ്ത്രീ­ക­ളേ­യും കു­ട്ടി­ക­ളേ­യും­കൂ­ടി ദ്രോ­ഹി­ക്കു­ന്നു. ത­ട­വു­കാ­രു­ടെ കു­ടും­ബ­ങ്ങ­ളെ ര­ക്ഷി­ക്കേ­ണ്ട യാ­തൊ­രു ഭാ­ര­വും അ­വർ­ക്കി­ല്ല. എന്റെ മൂ­ന്നു വ­യ­സ്സാ­യ കു­ട്ടി പനി പി­ടി­ച്ചു കി­ട­ക്കു­മ്പോ­ഴാ­ണ് ഒരു പ­ണ­ക്കാ­ര­നെ അ­പ­മാ­നി­ച്ചു എന്ന ക­ള്ള­ക്കേ­സ്സി­ന്നു എന്നെ അ­റ­സ്റ്റ് ചെ­യ്ത­ത്. എന്റെ കു­ട്ടി മ­രു­ന്നു കി­ട്ടാ­തെ മ­രി­ച്ചു പോയി.
കി­ട്ടു­ണ്ണി:
ഭ­യ­ങ്ക­രം! ഇ­ന്ന­ത്തെ ഭ­ര­ണ­സ­മ്പ്ര­ദാ­യം ഭ­യ­ങ്ക­ര­മാ­ണ്! ക­ഠി­ന­മാ­ണ്! നിർ­ദ്ദ­യ­മാ­ണ്!
ക്രി­മി­നൽ ത­ട­വു­കാ­രൻ:
പ­ണി­യെ­ടു­ക്കു­ന്ന നമ്മൾ പ­ട്ടി­ണി കി­ട­ക്കു­ന്നു. പ­ണി­യെ­ടു­ക്കാ­ത്ത­വർ സു­ഖി­ച്ചു മ­ദി­ക്കു­ന്നു.
കി­ട്ടു­ണ്ണി:
പാ­ട്ട­ന്നും പ­ലി­ശാ­ന്നും പ­റ­ഞ്ഞു ന­മ്മ­ളു­ടെ പ്ര­യ­ത്ന­ഫ­ല­മെ­ല്ലാം അവർ പി­ടി­ച്ചു പ­റി­ക്കു­ന്നു. നി­യ­മ­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടു­കൂ­ടി പകൽ കൊ­ള്ള­ന­ട­ത്തു­ന്നു. എ­ന്നി­ട്ടു ന­മ്മ­ളു­ണ്ടാ­ക്കി­യ നെ­ല്ലിൽ­നി­ന്നു തന്നെ ഒരു പിടി വാ­രി­യാൽ അതു കു­റ്റ­മാ­യി. ന­മ്മ­ളെ പി­ടി­ച്ചു ജ­യി­ലി­ലി­ടു­ന്നു. ഏതൊരു ദ­യ­നീ­യ­ഘ­ട്ട­ത്തി­ലാ­ണ് ഞാൻ ക­ള­വു­കു­റ്റം ചെ­യ്ത­തെ­ന്നു ഇ­ന്ന­ലെ പ­റ­ഞ്ഞു­വ­ല്ലൊ.
ക്രി­മി­നൽ ത­ട­വു­കാ­രൻ:
അതെ! ഇ­ന്ന­ത്തെ സ­മു­ദാ­യ­ത്തിൽ വി­ശ­പ്പ് ഒ­ര­പ­രാ­ധ­മാ­ണ്. മു­ത­ലാ­ളി­ക­ളു­ടെ­യും ജ­ന്മി­ക­ളു­ടെ­യും അ­ക്ര­മ­ങ്ങൾ­ക്കെ­തി­രാ­യി നമ്മൾ സം­ഘ­ടി­ക്കു­മ്പോ­ഴെ­ക്കും എ­ന്തെ­ല്ലാം കോ­പ്പി­രാ­ട്ടി­ത്ത­ര­ങ്ങ­ളാ­ണ് അവർ കാ­ട്ടി­ക്കൂ­ട്ടു­ക. ഏ­തെ­ല്ലാം ത­ര­ത്തി­ലു­ള്ള അ­സം­ബ­ന്ധ­ങ്ങ­ളും അ­പ­വാ­ദ­ങ്ങ­ളു­മാ­ണ­വർ പ­റ­ഞ്ഞു ന­ട­ക്കു­ക!
കി­ട്ടു­ണ്ണി:
പി­ന്നെ, അ­ക്കൂ­ട്ടർ­ക്കു പാ­വ­ങ്ങ­ളോ­ടു­ള്ള അ­നു­ക­മ്പ നോ­ക്ക­ണം! മു­ത­ലാ­ളി തൊ­ഴി­ലാ­ളി­യു­ടെ ചെ­കി­ട­ത്ത­ടി­ക്കു­മ്പോ­ഴും കുട കൊ­ണ്ട­ടി­ച്ചു ത­ല­യിൽ­നി­ന്നു ചോര ഒ­ലി­പ്പി­ക്കു­മ്പോ­ഴും നിർ­ദ്ദ­യ­മാ­യി ച­വി­ട്ടി­ത്തേ­ക്കു­മ്പോ­ഴും കൂലി കു­റ­ച്ചും മ­റ്റും പ­ട്ടി­ണി­യി­ട്ടു ന­ര­കി­പ്പി­ക്കു­മ്പോ­ഴും കൈ­വി­ര­ല­ന­ക്കാ­ത്ത ആ അ­ഹിം­സാ­ഭ­ക്ത­ന്മാർ പ­ട്ടി­ണി­ക്കൊ­ര­റു­തി­യു­ണ്ടാ­വാൻ വേ­ണ്ടി നമ്മൾ ന്യാ­യ­മാ­യി പ്ര­ക്ഷോ­ഭം കൂ­ട്ടു­മ്പോൾ ന­മ്മ­ളെ ആ­ക്ഷേ­പി­ക്കു­ന്നു. ന­ട­ത്താൻ നിർ­ബ­ന്ധി­ത­രാ­യി­ത്തീ­രു­മ്പോൾ പ­ര­സ്യ­മാ­യി ആ പ­കൽ­ക്കൊ­ള്ള­ക്കാ­രെ സ­ഹാ­യി­ക്കു­ന്നു. ന­മ്മ­ളെ­പ്പി­ടി­ച്ചു ജ­യി­ലി­ലി­ടാൻ അ­വ­രൊ­ത്തു നിൽ­ക്കു­ന്നു. മു­ഹ­മ്മ­തി­നെ­ത്ത­ന്നെ സ്ട്രൈ­ക്കി­ലേർ­പ്പെ­ട്ട­തി­ന­ല്ലെ അ­റ­സ്റ്റ് ചെ­യ്ത­ത്?
മു­ഹ­മ്മ­ത്:
സ­മാ­ധാ­നം പു­ലർ­ത്താ­നാ­ണെ­ന്ന കള്ള നാ­ട്യ­ത്തിൽ പോ­ലീ­സും മർ­ദ്ദ­ക­വർ­ഗ്ഗ­ക്കാ­രെ­യാ­ണ് സ­ഹാ­യി­ക്കു­ന്ന­തും.
കി­ട്ടു­ണ്ണി:
എ­ന്താ­ണി­തി­നെ­ല്ലാ­മൊ­രു നി­വൃ­ത്തി.
മു­ഹ­മ്മ­ത്:
എന്റെ അ­ഭി­പ്രാ­യ­ത്തിൽ ഈ മർ­ദ്ദ­ന­ത്തിൽ നി­ന്നെ­ല്ലാം രക്ഷ നേടാൻ ഒ­രൊ­റ്റ നി­വൃ­ത്തി­യേ­യു­ള്ളു. ഇന്നു എല്ലാ അ­ധി­കാ­ര­ങ്ങ­ളും ധ­നി­ക­വർ­ഗ്ഗ­ക്കാർ­ക്കു മാ­ത്ര­മാ­ണ്. ആ അ­ധി­കാ­ര­ങ്ങ­ളും, ആ ഭ­ര­ണ­കൂ­ട­വും നമ്മൾ തൊ­ഴി­ലാ­ളി­ക­ളും കൃ­ഷി­ക്കാ­രും, ഇ­ട­ത്ത­ര­ക്കാ­രും കൂടി സം­ഘ­ടി­ച്ചു പ്ര­ക്ഷോ­ഭം ന­ട­ത്തി പി­ടി­ച്ചെ­ടു­ക്ക­ണം.
ക്രി­മി­നൽ ത­ട­വു­കാ­രൻ:
അതത്ര എ­ളു­പ്പ­മു­ള്ള കാ­ര്യ­മാ­ണോ?
മു­ഹ­മ്മ­ത്:
അല്ല; എ­ളു­പ്പ­മു­ള്ള കാ­ര്യ­മ­ല്ല; മു­ത­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ ക­യ്യിൽ­നി­ന്നു അ­ധി­കാ­രം പി­ടി­ച്ചെ­ടു­ക്കാൻ വേ­ണ്ടി എന്തു ക­ഷ്ട­പ്പാ­ടും സ­ഹി­ക്കാൻ നമ്മൾ ത­യ്യാ­റാ­വേ­ണ്ടി വരും.
ക്രി­മി­നൽ ത­ട­വു­കാ­രൻ:
ജ­യി­ലിൽ­നി­ന്നു പു­റ­ത്തു ക­ട­ന്നാൽ പി­ന്നെ ന­മ്മ­ളെ­ന്താ­ണ് ചെ­യ്യേ­ണ്ട­തെ­ന്നു പറയൂ.
മു­ഹ­മ്മ­ത്:
മു­ത­ലാ­ളി­ക­ളു­ടെ­യും ജ­ന്മി­ക­ളു­ടെ­യും ഉ­പ­ദ്ര­വ­ങ്ങ­ളോ­ടെ­തി­രി­ടു­വാൻ ഓരോ സ്ഥ­ല­ത്തും തൊ­ഴി­ലാ­ളി സം­ഘ­ങ്ങ­ളും കർ­ഷ­ക­സം­ഘ­ങ്ങ­ളും വ­ളർ­ന്നു വരണം. പ­ട്ട­ണ­ത്തി­ന്റെ ഓരോ തെ­രു­വി­ലും മു­ത­ലാ­ളി­ത്വ­ത്തി­ന്ന് എ­തി­രാ­യു­ള്ള പ്ര­ക്ഷോ­ഭ­പ്ര­ദർ­ശ­ന­ങ്ങൾ ന­ട­ക്ക­ണം. ഗ്രാ­മ­ത്തി­ന്റെ ഓരോ മൂ­ല­യും ജ­ന്മി­ക്കും മു­ത­ലാ­ളി­ക്കും എ­തി­രാ­യു­ള്ള പ്ര­ക്ഷോ­ഭ­കേ­ന്ദ്ര­മാ­യി­ത്തീ­ര­ണം. വി­ദ്യാർ­ത്ഥി­ക­ളു­ടേ­യും തൊ­ഴി­ലാ­ളി­ക­ളു­ടേ­യും, തൊ­ഴി­ലി­ല്ലാ­ത്ത­വ­രു­ടേ­യും സം­ഘ­ട­നാ­പ്ര­വൃ­ത്തി­കൾ ഓരോ സ്ഥ­ല­ത്തും പ­ടർ­ന്നു പി­ടി­ക്ക­ണം. ഒ­രു­റ­ച്ച രാ­ഷ്ട്രീ­യ പാർ­ട്ടി­യു­ടെ കീഴിൽ നി­ന്നു സമരം ചെ­യ്യു­ന്ന ന­മ്മു­ടെ വി­പ്ല­വ­കാ­ഹ­ളം കേ­ട്ട് മർ­ദ്ദ­ക­വർ­ഗ്ഗം വി­റ­ക്ക­ണം. ഇ­തൊ­ക്കെ­യാ­ണ് ആ­ദ്യ­മാ­യി ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്ന­ത്.
കി­ട്ടു­ണ്ണി:
ഇ­ത്ത­രം പ്ര­വൃ­ത്തി­ക­ളെ­ല്ലാം ഇ­പ്പോൾ­ത്ത­ന്നെ ആ­രം­ഭി­ച്ചു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അവയെ ശ­രി­യാ­യ വ­ഴി­യ്ക്കു മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക മാ­ത്ര­മെ ഇനി ചെ­യ്യേ­ണ്ട­തു­ള്ളു.
മു­ഹ­മ്മ­ത്:
ഒരു കാ­ര്യം എ­പ്പോ­ഴും ഓർമ്മ വെ­ക്ക­ണം. ന­മ്മു­ടെ സം­ഘ­ട­നാ­പ്ര­വൃ­ത്തി­ക­ളു­ടെ ശക്തി കു­റ­യ്ക്കാൻ വേ­ണ്ടി മു­ത­ലാ­ളി­ക­ളും അ­വ­രു­ടെ ഏ­ജ­ന്റു­മാ­രും ക­ഴി­യു­ന്ന­തെ­ല്ലാം ചെ­യ്തു­നോ­ക്കും. എ­ന്നാൽ അ­ത്ത­രം ശ­ക്തി­ക­ളോ­ടെ­ല്ലാം വേ­ണ്ടി­വ­ന്നാൽ ഒരു സ്വാ­ത­ന്ത്ര്യ­സ­മ­രം തന്നെ ന­ട­ത്തു­വാ­നും നാം ത­യ്യാ­റാ­യി­രി­ക്കേ­ണ്ട­താ­ണ്.
കി­ട്ടു­ണ്ണി:
അതെ, ഇ­തി­നോ­ടെ­ല്ലാം എ­തി­രി­ട്ടു കൊ­ണ്ടു­വേ­ണം നമ്മൾ മു­ന്നോ­ട്ടു പോകാൻ.
മു­ഹ­മ്മ­ത്:
മർ­ദ്ദ­ക­വർ­ഗ്ഗ­ക്കാ­രിൽ­നി­ന്നു അ­ധി­കാ­രം പി­ടി­ച്ചെ­ടു­ക്കു­ന്ന­തു­വ­രെ നമ്മൾ അ­ട­ങ്ങി­യി­രി­ക്ക­രു­ത്.

(വാർഡർ പ്ര­വേ­ശി­ച്ചു) ഹു­ങ്ങ്, ഞായം പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്ക്ാ­ണ്! എവിടെ പി­രി­ച്ച ക­യ­റെ­ല്ലാം? ഇ­ങ്ങി­നെ­യാ­ണെ­ങ്കിൽ എ­ല്ലാ­റ്റി­നേ­യും പി­ടി­ച്ചു സി­ങ്കിൾ സെ­ല്ലി­ലി­ടും. ഓർമ്മ വെ­ച്ചോ­ളിൻ.

-​കർട്ടൻ

രംഗം 14

സ്ഥലം: വ്യ­ഭി­ചാ­ര­ശാ­ല. സമയം 5 മണി

കി­ട്ടു­ണ്ണി­യും കു­ഞ്ഞി­മാ­ളു­വും

കി­ട്ടു­ണ്ണി:
പറ, സത്യം പറ, നീ എ­ങ്ങി­നെ­യാ­ണ് ഇവിടെ ജീ­വി­ക്കു­ന്ന­ത്?

(കു­ഞ്ഞി­മാ­ളു മുഖം പൊ­ത്തി ക­ര­യു­ന്നു)

കി­ട്ടു­ണ്ണി:
(കൂ­ടു­തൽ ക്രോ­ധ­ത്തോ­ടെ) പറ നേ­രു­പ­റ, നീ എ­ങ്ങി­നെ­യാ­ണ് ഇവിടെ ജീ­വി­ക്കു­ന്ന­ത്?

(കു­ഞ്ഞി­മാ­ളു നി­ശ­ബ്ദ­മാ­യി നിൽ­ക്കു­ന്നു)

കി­ട്ടു­ണ്ണി:
അ­പ്പോൾ ഞാൻ കേ­ട്ട­തു ശ­രി­യാ­ണ്. ഏതൊരു അ­നു­ജ­ത്തി­യു­ടെ മാ­ന­മ­ര്യാ­ദ­ക­ളെ ഞാൻ എ­ല്ലാ­റ്റി­നും ഉ­പ­രി­യാ­യി­ക­രു­തി­യി­രു­ന്നു­വോ ആ സഹോദരി-​ആ സഹോദരി-​ഛീ! സ­ഹോ­ദ­രി­യ­ല്ല, കുലട… ഇത്ര വ­ലി­യൊ­ര­പ­മാ­നം എ­നി­ക്കി­തു­വ­രെ­യു­ണ്ടാ­യി­ട്ടി­ല്ല…
കു­ഞ്ഞി­മാ­ളു:
ഏട്ടാ, ഞാൻ കു­ല­ട­യാ­ണ്, ഞാൻ വ്യ­ഭി­ചാ­രി­ണി­യാ­ണ്, ഞാൻ മാനം വി­റ്റ­വ­ളാ­ണ്, ഞാൻ എ­ല്ലാ­മാ­ണ്! പക്ഷേ, ഇ­ങ്ങോ­ട്ടു നോ­ക്കൂ. എ­നി­ക്കും ക­ര­യാ­ന­റി­യാം. എന്റെ ക­ണ്ണി­ലും വെ­ള്ളം നി­റ­യാ­റു­ണ്ട്. ഏട്ടാ!…

(കി­ട്ടു­ണ്ണി­യു­ടെ അ­ടു­ത്തേ­ക്കു ചെ­ല്ലു­ന്നു)

കി­ട്ടു­ണ്ണി:
ഛീ! വി­ട്ടു­നിൽ­ക്ക്. ക­ര­യാ­ന­റി­യാം! തേ­വി­ടി­ശ്ശി­കൾ­ക്കു ചി­രി­യ്ക്കാൻ മാ­ത്ര­മ­ല്ല, ക­ര­യാ­നു­മ­റി­യാം! അതു ഞാൻ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നി­ല്ല!
കു­ഞ്ഞി­മാ­ളു:
ഏട്ടൻ എന്തു വേ­ണ­മെ­ങ്കി­ലും പ­റ­ഞ്ഞോ­ളു. എന്റെ മു­ഖ­ത്തേ­യ്ക്കൊ­ന്നു നോ­ക്കി­യാൽ മതി.
കി­ട്ടു­ണ്ണി:
ഞാൻ ജേ­ഷ്ഠ­ന­ല്ല!… മാനം വിറ്റ കുലട!
കു­ഞ്ഞി­മാ­ളു:
ഹായ് ! ഞാൻ ഇതും അ­നു­ഭ­വി­ക്കേ­ണ്ട­വ­ളാ­യി­രി­ക്കാം. ഈ ക്രൂ­ര­മാ­യ സ­മു­ദാ­യ­ത്തിൽ, വി­ശ­പ്പ­ട­ക്കാൻ­വേ­ണ്ടി ശരീരം വിൽ­ക്കേ­ണ്ടി­വ­രു­ന്ന ഇ­ന്ന­ത്തെ ഈ നീ­ച­മാ­യ സ­മു­ദാ­യ­ത്തിൽ, ജേ­ഷ്ഠ­നും അ­നു­ജ­ത്തി­യും ത­മ്മി­ലു­ള്ള ബ­ന്ധം­പോ­ലും നില നിൽ­ക്കി­ല്ല. ആ­വ­ട്ടെ, കു­ഞ്ഞി­മാ­ളു­വി­ന്ന്,—ദാ­രി­ദ്ര്യം­കൊ­ണ്ട് അ­മ്മ­യെ ക­ള­ഞ്ഞ്, അ­നു­ജ­ന്നു­വേ­ണ്ടി മാ­നം­വി­റ്റ്, ജ്യേ­ഷ്ഠ­ന്റെ നി­ന്ദ­യ്ക്കു­കൂ­ടി പാ­ത്ര­മാ­യി­ക്ക­ഴി­ഞ്ഞ ഈ തേ­വി­ടി­ശ്ശി­ക്ക്—ഇ­നി­യെ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്ന് അ­സ്സ­ലാ­യി­ട്ട­റി­യാം. പക്ഷേ, ഒരു കാ­ര്യം ഏട്ടൻ മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­യി­രു­ന്നു. എ­നി­യ്ക്കു വേ­ണ്ടി­യ­ല്ല ഞാനീ നീ­ച­പ്ര­വൃ­ത്തി ചെ­യ്ത­ത്.
കി­ട്ടു­ണ്ണി:
(കു­ഞ്ഞി­മാ­ളു­വി­ന്റെ മു­ഖ­ത്തേ­യ്ക്കു തു­റി­ച്ചു നോ­ക്കി­കൊ­ണ്ടു) നി­ന­ക്കു വേ­ണ്ടി­യ­ല്ല, പി­ന്നെ ആർ­ക്കു­വേ­ണ്ടി­യാ­ണ്?
കു­ഞ്ഞി­മാ­ളു:
ആർ­ക്കു­വേ­ണ്ടി­യെ­ന്നോ? പറയാം. എന്റെ അ­നു­ജ­ന്നു­വേ­ണ്ടി, എന്റെ പ്രി­യ­പ്പെ­ട്ട അ­നു­ജ­ന്നു­വേ­ണ്ടി… ഏട്ടൻ ആർ­ക്കു­വേ­ണ്ടി­യാ­ണ് അന്നു മോഷണം ന­ട­ത്തി­യ­ത്? ആർ­ക്കു­വേ­ണ്ടി­യാ­ണ് ഏട്ടൻ ജെ­യി­ലിൽ കി­ട­ന്നു ക­ഷ്ട­പ്പെ­ട്ട­ത്?
കി­ട്ടു­ണ്ണി:
എന്റെ അ­മ്മ­യ്ക്കു­വേ­ണ്ടി, എന്റെ അ­നു­ജ­ത്തി­ക്കു­വേ­ണ്ടി, എന്റെ അ­നു­ജ­നു­വേ­ണ്ടി.
കു­ഞ്ഞി­മാ­ളു:
അതേ, ഏട്ടാ, ക­ഷ്ട­പ്പെ­ടു­ന്ന കു­ടും­ബ­ത്തെ ര­ക്ഷി­ക്കാൻ­വേ­ണ്ടി ഏ­ട്ട­ന്റെ അ­നു­ജ­ത്തി മാനം വി­റ്റു!
കി­ട്ടു­ണ്ണി:
കു­ഞ്ഞി­മാ­ളു!
കു­ഞ്ഞി­മാ­ളു:
ഏട്ടാ, ന­മ്മ­ളു­ടെ പ്രി­യ­പ്പെ­ട്ട അമ്മ യാ­തൊ­രു ഗ­തി­യു­മി­ല്ലാ­തെ, നി­ര­ത്തി­ന്റെ വ­ക്ക­ത്തു കി­ട­ന്ന്, മ­രു­ന്നു കി­ട്ടാ­തെ, ക­ഞ്ഞി­വെ­ള്ളം­പ്പോ­ലും കി­ട്ടാ­തെ, എ­ങ്ങി­നെ മ­രി­ച്ചു­വെ­ന്ന് എ­ട്ട­ന­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ…

(ക­ണ്ണിൽ വെ­ള്ളം നി­റ­യു­ന്നു)

ബാലൻ:
(ബാലൻ പ്ര­വേ­ശി­ക്കു­ന്നു) ആര് ഏ­ട്ട­നോ:

(കി­ട്ടു­ണ്ണി­യെ കെ­ട്ടി­പ്പി­ടി­യ്ക്കു­ന്നു. പ­ല­വി­ധം സ്തോ­ഭ­ങ്ങ­ളോ­ടു­കൂ­ടി മൂ­ന്നു­പേ­രും നി­ശ്ശ­ബ്ദ­രാ­യി നൽ­ക്കു­ന്നു.)

കി­ട്ടു­ണ്ണി:
എന്റെ അമ്മ, എന്റെ പ്രി­യ­പ്പെ­ട്ട അമ്മേ…!
ബാലൻ:
ഏട്ടാ, ന­മ്മു­ടെ അമ്മ മ­രി­ച്ചു­പോ­യി; മ­രി­ച്ചു­പോ­യി!
കു­ഞ്ഞി­മാ­ളു:
ഏട്ടാ, അമ്മ മ­രി­ച്ചു എ­ന്ന­ല്ല പ­റ­യേ­ണ്ട­ത്. ആ ജന്മി, ആ ദു­ഷ്ടൻ, ആ കൊ­ടും­ക്രൂ­രൻ അ­മ്മ­യെ കൊ­ന്നു എന്നു പറയണം!
കി­ട്ടു­ണ്ണി:
അതെ, കൊ­ല്ലു­ക എ­ന്നു­ത­ന്നെ­യാ­ണ് പ­റ­യേ­ണ്ട­ത്, പാ­ട്ട­ബാ­ക്കി­യ്ക്കെ­ന്നും പ­റ­ഞ്ഞ് നമ്മൾ ജ­നി­ച്ചു­വ­ളർ­ന്ന വീ­ട്ടിൽ­നി­ന്നു ന­മ്മ­ളെ ആ­ട്ടി­യോ­ടി­യ്ക്കു­ക; പാ­ട്ട­ബാ­ക്കി­യെ­ന്നും പ­റ­ഞ്ഞു ന­മ്മ­ളു­ണ്ടാ­ക്കി­യ നെ­ല്ലു മു­ഴു­വ­നും പി­ടി­ച്ചു­പ­റി­യ്ക്കു­ക; പാ­ട്ട­ബാ­ക്കി­യെ­ന്നും പ­റ­ഞ്ഞു യാ­തൊ­രു ഗ­തി­യു­മി­ല്ലാ­തെ നി­ര­ത്തു­വ­ക്ക­ത്തു കി­ട­ന്നു­ചാ­വാൻ വിടുക—ഇ­തി­ന്നു കൊ­ല്ലു­ക എ­ന്നു­ത­ന്നെ­യാ­ണ് പ­റ­യേ­ണ്ട­ത്.
കു­ഞ്ഞി­മാ­ളു:
ഇ­ത്ത­രം ജ­ന്മി­ക­ളു­ടെ അ­ക്ര­മ­ണ­ങ്ങൾ കൊ­ണ്ടാ­ണ് ന­മ്മ­ളേ­പ്പോ­ലെ­യു­ള്ള­വർ­ക്കു ക­ക്കേ­ണ്ടി­വ­രു­ന്ന­ത്; വ്യ­ഭി­ച­രി­യ്ക്കേ­ണ്ടി­വ­രു­ന്ന­ത്.
ബാലൻ:
ഏട്ടാ, ദോ­ക്കു, ഏ­ട്ട­ത്തി ഇ­നി­യ്ക്കു കു­പ്പാ­യം തു­ന്നി­ച്ചു­ത­ന്നു!
കി­ട്ടു­ണ്ണി:
അതേ, ഈ ക്രൂ­ര­മാ­യ സ­മു­ദാ­യ­ത്തിൽ, മു­ത­ലാ­ളി­ക­ളു­ടേ­യും അ­വ­രു­ടെ കി­ങ്ക­ര­ന്മാ­രു­ടേ­യും ഉ­പ­ദ്ര­വം കൊ­ണ്ട്, മർ­ദ്ദ­നം കൊ­ണ്ട്, അനേകം ജ­ന­ങ്ങൾ­ക്ക് പ­ട്ടി­ണി കി­ട­ക്കേ­ണ്ടി­വ­രു­ന്ന ഇ­ന്ന­ത്തെ സ­മു­ദാ­യ­ത്തിൽ, കളവും വ്യ­ഭി­ചാ­ര­വും പാ­പ­മ­ല്ല!… കു­ഞ്ഞി­മാ­ളു, ദാ­രി­ദ്ര്യ­മാ­ണ് മ­നു­ഷ്യ­നെ­ക്കൊ­ണ്ട് മോഷണം ന­ട­ത്തി­ക്കു­ന്ന­ത്. മോ­ഷ­ണ­വും വ്യ­ഭി­ചാ­ര­വും ഇ­ല്ലാ­താ­വ­ണ­മെ­ങ്കിൽ ദാ­രി­ദ്ര്യം ന­ശി­ക്ക­ണം. ദാ­രി­ദ്ര്യം­ന­ശി­ക്ക­ണ­മെ­ങ്കി­ലോ ഇ­ന്ന­ത്തെ ഭ­ര­ണ­സ­മ്പ്ര­ദാ­യം മാറണം.
കു­ഞ്ഞി­മാ­ളു:
മാറണം, പക്ഷേ, എ­ങ്ങി­നെ?
കി­ട്ടു­ണ്ണി:
കു­ഞ്ഞി­മാ­ളു, ന­മു­ക്കീ സ­മു­ദാ­യ­ത്തോ­ടു പകരം ചോ­ദി­ക്ക­ണം. ഈ സ­മു­ദാ­യ­സം­ഘ­ട­ന­യെ ന­മു­ക്കൊ­ന്നു­ട­ച്ചു വാർ­ക്ക­ണം.
കു­ഞ്ഞി­മാ­ളു:
പകരം ചോ­ദി­ക്ക­ണം! ഉ­ട­ച്ചു വാർ­ക്ക­ണം! പക്ഷേ, എ­ങ്ങി­നെ?
കി­ട്ടു­ണ്ണി:
എ­ങ്ങി­നെ­യെ­ന്നു ഞാൻ പ­റ­ഞ്ഞു തരാം. വരൂ.

-​കർട്ടൻ

ശുഭം

‘പാ­ട്ട­ബാ­ക്കി’യെ­പ്പ­റ്റി

കൊ­ല്ലം 1937. ഗു­രു­വാ­യൂ­രിൽ­നി­ന്ന് അ­ഞ്ചാ­റു­നാ­ഴി­ക വ­ട­ക്ക് വൈ­ല­ത്തൂർ എന്ന സ്ഥ­ല­ത്തു­വെ­ച്ച് പൊ­ന്നാ­നി താ­ലൂ­ക്ക് കർ­ഷ­ക­സ­മ്മേ­ള­നം ന­ട­ക്കാൻ പോ­വു­ക­യാ­ണ്. പ്രാ­രം­ഭ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു­വേ­ണ്ടി വന്നു ചേർ­ന്ന നേ­താ­ക്ക­ന്മാർ ക­ട­ലാ­യി മ­ന­യ്ക്ക­ലി­രു­ന്നു­കൊ­ണ്ട് സ­മ്മേ­ള­നം വി­ജ­യി­പ്പി­ക്കേ­ണ്ട­തെ­ങ്ങി­നെ­യെ­ന്ന­തി­നെ­പ്പ­റ്റി കൂ­ടി­യാ­ലോ­ച­ന­കൾ ന­ട­ത്തു­ക­യാ­ണ്. ഞാ­നൊ­ര­ഭി­പ്രാ­യ­മെ­ടു­ത്തി­ട്ടു: “ഒരു നാ­ട­ക­മോ മ­റ്റെ­ന്തെ­ങ്കി­ലും ക­ലാ­പ­രി­പാ­ടി­ക­ളോ ഉ­ണ്ടെ­ങ്കിൽ കൂ­ടു­തൽ കൃ­ഷി­ക്കാ­രെ ആ­കർ­ഷി­ക്കാൻ ക­ഴി­യും.”

ഇ. എം. എസ്സ്. ന­മ്പൂ­തി­രി­പ്പാ­ട് പ­റ­ഞ്ഞു:
“ശ­രി­യാ­ണ്. നാ­ട­ക­മു­ണ്ടെ­ന്ന­റി­ഞ്ഞാൽ സ­മ്മേ­ള­ന­ത്തിൽ കൂ­ടു­തൽ ആളുകൾ പ­ങ്കെ­ടു­ക്കും. എ­ന്തെ­ങ്കി­ലും നാ­ട­ക­മാ­യാൽ­പ്പോ­ര. കൃ­ഷി­ക്കാ­രു­ടെ ജീ­വി­തം ചി­ത്രീ­ക­രി­ക്കു­ന്ന നാ­ട­ക­മാ­വ­ണം. പക്ഷേ, അ­ത്ത­ര­മൊ­രു നാടകം മ­ല­യാ­ള­ത്തി­ലാ­രും ഇ­തേ­വ­രെ എ­ഴു­തി­യി­ട്ടി­ല്ല. പ്രാ­യോ­ഗി­ക­മാ­യ വല്ല നിർ­ദ്ദേ­ശ­ങ്ങ­ളു­മു­ണ്ടോ?”
എ­ന്നി­ട്ട് എന്റെ നേർ­ക്ക് തി­രി­ഞ്ഞു­കൊ­ണ്ടു ചോ­ദി­ച്ചു:
ത­നി­ക്കൊ­രു നാ­ട­ക­മെ­ഴു­തി­ക്കൂ­ടേ?”

നി­ശ്ശ­ബ്ദ­ത… എ­ല്ലാ­വ­രും എന്റെ നേരെ നോ­ക്കു­ന്നു.

ഞാൻ പ­റ­ഞ്ഞു:
“ശ്ര­മി­ച്ചു­നോ­ക്കാം.”
ഇ. എം. എസ്സ്:
“നോ­ക്കു­മെ­ന്നു പ­റ­ഞ്ഞാൽ­പ്പോ­രാ. ഇനി ഒ­രാ­ഴ്ച­യേ­യു­ള്ളു.”
ഞാൻ:
“ശരി എ­ഴു­താം.”
ആരോ ചോ­ദി­ച്ചു:
“നാ­ട­ക­മെ­ഴു­ത­ലും റി­ഹേ­ഴ്സ­ലും എ­ല്ലാം ഒ­രാ­ഴ്ച­ക്കു­ള്ളിൽ ക­ഴി­യു­മോ?”
കൊടമന നാ­രാ­യ­ണൻ­നാ­യ­രാ­ണ് മ­റു­പ­ടി പ­റ­ഞ്ഞ­തു്:
വേ­ണ­മെ­ങ്കിൽ ക­ഴി­യും. ദാ­മോ­ദ­രൻ ഏ­റ്റു­ക­ഴി­ഞ്ഞി­ല്ലേ? ഇനി സ­മ്മേ­ള­ന­ത്തി­നു നാ­ട­ക­മു­ണ്ടാ­വു­മെ­ന്ന് ന­ല്ല­പ്ര­ചാ­രം ചെ­യ്യു­ക­യാ­ണ് വേ­ണ്ട­ത്.
എന്റെ മ­ന­സ്സു മ­ന്ത്രി­ച്ചു:
“ക­ഴി­യു­മോ ഏ­ല്ക്കേ­ണ്ടി­യി­രു­ന്നി­ല്ല.”

പക്ഷേ, ഏ­റ്റു­പോ­യി.

അതിനു മു­മ്പൊ­രി­ക്ക­ലും ഞാ­നൊ­രു നാ­ട­ക­മെ­ഴു­തി­യി­ട്ടി­ല്ല. ക­വി­ത­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. ചെ­റു­ക­ഥ­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. 1934–35 കാ­ല­ത്തു് ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പി­ലും മ­റ്റു­മെ­ഴു­തി­യ പല ചെ­റു­ക­ഥ­ക­ളു­ടെ ഒരു സ­മാ­ഹാ­രം ‘ക­ണ്ണു­നീർ’ എന്ന പേരിൽ 1936-ൽ പ്ര­സി­ദ്ധം ചെ­യ്തു­ക­ഴി­ഞ്ഞി­രു­ന്നു. പക്ഷേ, നാ­ട­ക­മെ­ഴു­താൻ പ­റ്റു­മോ?

മ­ല­യാ­ള­നാ­ട­ക­ത്തി­ന്റെ രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും വ­ലി­യൊ­രു മാ­റ്റ­മു­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന കാ­ല­മാ­യി­രു­ന്നു അത്. സം­ഗീ­ത­നാ­ട­ക­ങ്ങ­ളു­ടെ വേ­ലി­യേ­റ്റ­ത്തി­നെ­തി­രാ­യി ഒരു പ്ര­ക്ഷോ­ഭം തന്നെ ന­ട­ന്നി­രു­ന്നു. 1930-ലോ 1931-ലോ മ­ഹാ­ക­വി വ­ള്ള­ത്തോൾ ചെയ്ത ഒരു പ്ര­സം­ഗം എ­നി­യ്ക്കി­പ്പോ­ഴും ഓർ­മ്മ­യു­ണ്ടു്. രം­ഗ­ത്തിൽ­വെ­ച്ചു് നാ­യി­കാ­നാ­യ­ക­ന്മാർ കർ­ണ്ണാ­ട­ക­സം­ഗീ­ത­ത്തിൽ പ്രേ­മ­സം­ഭാ­ഷ­ണ­ങ്ങൾ ന­ട­ത്തു­ക­യും ഇ­ട­യ്ക്കി­ട­യ്ക്കു് ഹാർ­മ്മോ­ണി­യ­ക്കാ­ര­നു­മാ­യി മ­ത്സ­ര­ത്തി­ലേർ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സ­മ്പ്രാ­ദ­യ­ത്തെ ക­ളി­യാ­ക്കി­ക്കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “പാ­ട്ടു­വേ­ണ­മെ­ങ്കിൽ പാ­ട്ടു­ക­ച്ചേ­രി ന­ട­ത്താം. നൃ­ത്തം വേ­ണ­മെ­ങ്കിൽ നൃ­ത്ത­പ­രി­പാ­ടി­കൾ ന­ട­ത്താം. നാ­ട­ക­ത്തിൽ പാ­ട്ടും നൃ­ത്ത­വും വേണ്ട. പാ­ട്ടും നൃ­ത്ത­വും കു­ത്തി­ച്ചെ­ലു­ത്തി­യാൽ നാടകം നാ­ട­ക­മ­ല്ലാ­താ­വും.”

ഹി­ന്ദി­യി­ലും ബ­ങ്കാ­ളി­യി­ലും ഇം­ഗ്ലീ­ഷി­ലു­മു­ള്ള ചില നാ­ട­ക­ങ്ങൾ മ­ല­യാ­ള­ത്തി­ലേ­ക്കു് ക­ട­ന്നു­വ­രു­ന്ന­തു് അ­ക്കാ­ല­ത്താ­ണു്. പി. കു­ഞ്ഞി­രാ­മൻ­നാ­യർ ദ്വി­ജേ­ന്ദ്ര­ലാൽ­റാ­യി­യു­ടെ ചില നാ­ട­ക­ങ്ങൾ തർ­ജ്ജ­മ ചെ­യ്തു. ഏ. ബാ­ല­കൃ­ഷ്ണ­പി­ള്ള­യാ­ണു് ഇ­ബ്സ­ന്റെ ചു­വ­ടു­പി­ടി­ച്ചു­കൊ­ണ്ടു് എൻ കൃ­ഷ്ണ­പി­ള്ള എ­ഴു­തി­യ നാ­ട­ക­ങ്ങൾ­ക്കും കൈ­നി­ക്ക­ര പ­ത്മ­നാ­ഭ­പി­ള്ള മു­ത­ലാ­യ മറ്റു ചില സാ­ഹി­ത്യ­കാ­ര­ന്മാർ ര­ചി­ച്ച ഗ­ദ്യ­നാ­ട­ക­ങ്ങൾ­ക്കും ധാ­രാ­ളം പ്ര­ചാ­രം ല­ഭി­ച്ചു. ആ നാ­ട­ക­ങ്ങ­ളിൽ മി­ക്ക­വ­യും ഇ­ട­ത്ത­ര­ക്കാ­രു­ടെ കു­ടും­ബ­ജീ­വി­ത­ത്തി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും വി­വാ­ഹ­ജീ­വി­ത­ത്തി­ലെ പൊ­രു­ത്ത­ക്കേ­ടു­ക­ളേ­യും വ്യ­ക്തി­ക­ളു­ടെ മാ­ന­സി­ക­സം­ഘ­ട്ട­ന­ങ്ങ­ളെ­യും ചി­ത്രീ­ക­രി­ക്കു­ന്ന­വ­യാ­യി­രു­ന്നു.

സാ­മൂ­ഹ്യ­പ­രി­ഷ്ക്ക­ര­ണ­പ­രി­പാ­ടി­കൾ­ക്കു് നാ­ട­ക­സ­ങ്കേ­ത­മു­പ­യോ­ഗി­ക്കാൻ ക­ഴി­യു­മെ­ന്നു് കാ­ണി­ച്ചു­ത­ന്ന­തു് വി. ടി ഭ­ട്ട­തി­രി­പ്പാ­ടും. എം. ആർ. ബി. യു­മാ­ണു്. അ­വ­രു­ടെ നാ­ട­ക­ങ്ങൾ യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ന്റെ നേർ­ക്കു­ള്ള കനത്ത പ്ര­ഹ­ര­ങ്ങ­ളാ­യി­രു­ന്നു. ന­മ്പൂ­തി­രി സ­മു­ദാ­യ­ത്തിൽ പ്ര­ത്യേ­കി­ച്ചും അവ വ­ലി­യൊ­രു കോ­ളി­ള­ക്കം തന്നെ സൃ­ഷ്ടി­ച്ചു. വി. ടി. യുടെ ‘അ­ടു­ക്ക­ള­യിൽ­നി­ന്നും അ­ര­ങ്ങ­ത്തേ­യ്ക്കു്’ എന്ന നാടകം ഞാ­നാ­ദ്യ­മാ­യി ക­ണ്ട­തു് 1933-​ലാണു്. അതിലെ ഉ­ള്ളിൽ ത­ട്ടു­ന്ന ചില രം­ഗ­ങ്ങൾ 1937 ആ­യി­ട്ടും എന്റെ മ­ന­സ്സിൽ­നി­ന്നു മാ­ഞ്ഞു­പോ­യി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല.

പക്ഷേ, കർ­ഷ­ക­പ്ര­ക്ഷോ­ഭ­ങ്ങൾ­ക്കു പ്ര­ചോ­ദ­നം നൽകാൻ പ­റ്റി­യ ഒരു നാ­ട­ക­മെ­ഴു­താൻ എ­നി­യ്ക്കു സാ­ധി­യ്ക്കു­മോ?

ആ­ലോ­ചി­ച്ചി­രി­ക്കാൻ സ­മ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. ക­ട­ലാ­യി­മ­ന­യ്ക്ക­ലെ ആ­തി­ഥേ­യൻ ന­മ്പൂ­തി­രി, ഒരു ബെ­ൗ­ണ്ടു­ബു­ക്കു­മാ­യി വന്നു: “എ­ന്നാൽ തു­ട­ങ്ങാം. ആ മു­റി­യിൽ പോയി ഇ­രി­ക്കാം. എ­ന്തെ­ങ്കി­ലും ആ­വ­ശ്യ­മു­ണ്ടെ­ങ്കിൽ പ­റ­ഞ്ഞാൽ മതി.”

രണ്ടു ദി­വ­സം­കൊ­ണ്ടു നാ­ട­ക­മെ­ഴു­തി­ത്തീർ­ത്തു. പി­ന്നെ വേ­ണ്ട­തു് റി­ഹേ­ഴ്സ­ലാ­ണു്. സം­വി­ധാ­യ­ക­ന്റെ ജോ­ലി­യും ഞാൻ തന്നെ ഏ­റ്റെ­ടു­ത്തു. ചെ­റു­പ്പ­ക്കാ­രാ­യ ചില പ്ര­വർ­ത്ത­ക­രെ­യും പ­ണി­ക്കാ­രെ­യും വി­ളി­ച്ചി­രു­ത്തി വേഷം കെ­ട്ടേ­ണ്ട­വ­രാ­രെ­ല്ലാ­മെ­ന്നു തീ­രു­മാ­നി­ച്ചു. നോ­ട്ടു­പു­സ്ത­ക­ത്തി­ലെ­ഴു­തി­വെ­ച്ച­തു് ചീ­ന്തി­യെ­ടു­ത്തു വി­ത­ര­ണം ചെ­യ്തു. ഒരു ഭാഗം ഞാ­നു­മെ­ടു­ത്തു. മൂ­ന്നു ദി­വ­സ­ത്തെ റി­ഹേ­ഴ്സൽ. കർ­ട്ട­നും മറ്റു സാ­മ­ഗ്രി­ക­ളും സ­മ്പാ­ദി­ച്ചു. സ­മ്മേ­ള­ന­ത്തിൽ ഞാനും ഒരു പ്രാ­സം­ഗി­ക­നാ­യി­രു­ന്നു. പ്ര­സം­ഗം ക­ഴി­ഞ്ഞ­യു­ട­നെ അ­ണി­യ­റ­ക്കു­ള്ളിൽ­ചെ­ന്നു വേഷം കെ­ട്ടി. മ­റ്റു­ള്ള­വ­രു­ടെ വേഷം പ­രി­ശോ­ധി­ച്ചു. പ്ര­സം­ഗ­ങ്ങ­ളെ­ല്ലാം ക­ഴി­ഞ്ഞ­പ്പോ­ഴേ­യ്ക്കും ഞങ്ങൾ ത­യ്യാ­റാ­യി. അ­ങ്ങി­നെ ‘പാ­ട്ട­ബാ­ക്കി’യുടെ അ­ര­ങ്ങേ­റ്റം ക­ഴി­ഞ്ഞു.

നാ­ട­ക­മ­വ­സാ­നി­ച്ച­യു­ട­നെ പ്ര­വർ­ത്ത­കർ എന്റെ ചു­റ്റും­കൂ­ടി. “നാടകം അ­സ്സ­ലാ­യി.’ ‘ഗം­ഭീ­ര­മാ­യി’ ‘കാ­ണിൾ­ക്കി­ഷ്ട­മാ­യി’ ഇ. എം. എസ്സ്. അ­ഭി­പ്രാ­യ­പ്പെ­ട്ടു: “ന­മു­ക്കൊ­രു കാ­ര്യം ചെ­യ്യ­ണം. മറ്റു താ­ലൂ­ക്കു­ക­ളി­ലും ഈ നാടകം ക­ളി­ക്ക­ണം.”

അ­പ്പോ­ളാ­ണ് നാ­ട­ക­ത്തി­ന്റെ കോ­പ്പി എന്റെ ക­യ്യി­ലി­ല്ലെ­ന്നോർ­മ്മ വ­ന്ന­ത്. നോ­ട്ടു­പു­സ്ത­ക­ത്തിൽ­നി­ന്നു് പ­ലർ­ക്കു­മാ­യി ചീ­ന്തി­ക്കൊ­ടു­ത്ത ക­ട­ലാ­സ്സു­ക­ഷ്ണ­ങ്ങൾ മ­ട­ക്കി­വാ­ങ്ങി. നാ­ട­ക­മാ­കെ മാ­റ്റി­യെ­ഴു­തി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലേ­യ്ക്കു് അ­യ­ച്ചു­കൊ­ടു­ത്തു. ആ­ഴ്ച­പ­തി­പ്പി­ന്റെ മൂ­ന്നു ല­ക്ക­ങ്ങ­ളി­ലാ­യി അതു് പ്ര­സി­ദ്ധം ചെ­യ്യ­പ്പെ­ട്ടു.

‘പാ­ട്ട­ബാ­ക്കി’ എ­ഴു­തി­യ­പ്പോ­ളാ­ക­ട്ടെ, അ­ഭി­ന­യി­ച്ച­പ്പോ­ളാ­ക­ട്ടെ, ‘മാ­തൃ­ഭൂ­മി’യിൽ പ്ര­സി­ദ്ധം ചെ­യ്ത­പ്പോ­ളാ­ക­ട്ടെ, അതു മ­ല­യാ­ള­നാ­ട­ക­സാ­ഹി­ത്യ­ത്തി­ലെ ഒരു നാ­ഴി­ക­ക്ക­ല്ലാ­യും പു­തി­യൊ­രു നാ­ട­ക­പ്ര­സ്ഥാ­ന­ത്തി­ന്റെ തു­ട­ക്ക­മാ­യും വാ­ഴ്ത്ത­പ്പെ­ടു­മെ­ന്നു് ഞാൻ തീരെ പ്ര­തീ­ക്ഷി­ച്ചി­രു­ന്നി­ല്ല. പക്ഷേ, വെറും പ്ര­ചാ­ര­വേ­ല­യ്ക്കു­വേ­ണ്ടി പെ­ട്ടെ­ന്നെ­ഴു­തി­യു­ണ്ടാ­ക്കി­യ ആ നാ­ട­ക­ത്തി­ന്നു് പ്ര­തീ­ക്ഷി­ച്ച­തി­ലും എ­ത്ര­യോ അധികം അ­നു­മോ­ദ­ന­ങ്ങ­ളും പ്ര­ശം­സ­ക­ളു­മാ­ണ് ല­ഭി­ച്ച­ത്. ഏ. ബാ­ല­കൃ­ഷ്ണ­പി­ള­ള ‘ക­ട­ത്തു­വ­ഞ്ചി’യുടെ അ­വ­താ­രി­ക­യിൽ പു­രോ­ഗ­മ­ന­സാ­ഹി­ത്യ­ത്തി­ന്റെ ഒ­രു­ത്ത­മ­മാ­തൃ­ക­യാ­യി ‘പാ­ട്ട­ബാ­ക്കി’യെ ഉ­യർ­ത്തി­ക്കാ­ട്ടി. ‘മ­ല­യാ­ള­സാ­ഹി­ത്യ­ച­രി­ത്ര’ ത്തിൽ ശ്രീ. പി. കെ പ­ര­മേ­ശ്വ­രൻ­നാ­യർ വി. ടി. യു­ടേ­യും എം. പി. ഭ­ട്ട­തി­രി­പ്പാ­ടി­ന്റെ­യും നാ­ട­ക­ങ്ങ­ളെ­പ്പ­റ്റി പ്ര­തി­പാ­ദി­ച്ച­തി­ന്നു­ശേ­ഷം ‘പാ­ട്ട­ബാ­ക്കി­യെ’പ്പ­റ്റി എ­ഴു­തി­യ­തി­ങ്ങ­നെ­യാ­ണ്:

“സാ­മൂ­ഹ്യ­വി­മർ­ശ­പ­ര­ങ്ങ­ളാ­യ നാ­ട­ക­ങ്ങ­ളിൽ­നി­ന്നു രാ­ഷ്ട്രീ­യ­നാ­ട­ക­ങ്ങ­ളി­ലേ­യ്ക്കു­ള്ള മാ­റ്റ­മാ­ണ് അ­ടു­ത്ത­ഘ­ട്ടം. ഇ­ന്ത്യൻ ദേ­ശീ­യ­സ­മ­രം അ­ധി­കാ­ര­ശ­ക്തി­ക­ളെ ചെ­റു­ക്കു­ന്ന­തി­നും ചോ­ദ്യം ചെ­യ്യു­ന്ന­തി­നും ഉള്ള ഒരു പ്ര­വ­ണ­ത പൊ­തു­വെ പ­ര­ത്തി­യ­തോ­ടു­കൂ­ടി­ത്ത­ന്നെ ജ­ന്മി­കു­ടി­യാൻ സം­ഘ­ട്ട­ന­ത്തി­ന്റെ തീ­വ്ര­ത­യും വർ­ദ്ധി­ച്ചു. അ­ങ്ങി­നെ­യു­ള്ള സാ­ഹ­ച­ര്യ­ങ്ങ­ളി­ലാ­ണ് കെ. ദാ­മോ­ദ­ര­ന്റെ ‘പാ­ട്ട­ബാ­ക്കി’ യെന്ന നാ­ട­ക­ത്തി­ന്റെ ആ­വിർ­ഭാ­വം… ദാ­രി­ദ്ര്യ­വും പ­രാ­ധീ­ന­ത­യു­മാ­ണ് അ­സ്സ­ന്മാർ­ഗി­ക­ത­കൾ­ക്കു പ്രേ­ര­ണ ന­ല്കു­ന്ന­തെ­ന്നും സ­മ­ത്വ­സു­ന്ദ­ര­മാ­യ ഒരു സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­കൊ­ണ്ട­ല്ലാ­തെ സ­ദാ­ചാ­ര­വും സാ­മൂ­ഹ്യ­ക്ഷേ­മ­വും പു­ല­രു­ക­യി­ല്ലെ­ന്നും വർ­ഗ്ഗ­സ­മ­രം­കൊ­ണ്ടേ മെ­ൗ­ലി­ക­മാ­യ സാ­മൂ­ഹ്യ­പ­രി­വർ­ത്ത­നം ഉ­ണ്ടാ­കൂ എ­ന്നു­മു­ള്ള ആ­ശ­യ­ങ്ങൾ സ്ഥാ­പി­ക്കു­ക­യാ­ണ് നാ­ട­ക­ത്തി­ന്റെ ഉ­ദ്ദേ­ശം. ക­ഥാ­ഘ­ട­ന വി­ശ്വ­സ­നീ­യ­വും ക­ലാ­സു­ന്ദ­ര­വു­മാ­യ­രീ­തി­യിൽ നിർ­വ­ഹി­ച്ചി­ട്ടു­ണ്ട്. സാ­ധാ­ര­ണ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ­നി­ന്നു് അ­ടർ­ത്തി­യെ­ടു­ത്ത ഒ­രേ­ടാ­ണ് അത്. അ­തി­നാൽ അതു് സാ­മാ­ന്യ­ജ­ന­ങ്ങൾ­ക്കു് വ്യ­ക്ത­മാ­യി മ­ന­സ്സി­ലാ­ക്കി­യെ­ടു­ക്കാൻ പ്ര­യാ­സ­മി­ല്ല. അതിലെ സം­ഘ­ട്ട­നം അവരെ ആവേശം കൊ­ള്ളി­ക്കു­ക­യും ചെ­യ്യും.” (മ­ല­യാ­ള­സാ­ഹി­ത്യ­ച­രി­ത്രം, പേജ്, 165–166)

‘ഉ­യ­രു­ന്ന യവനിക’യിൽ സി. ജെ. തോമസ് ‘പാ­ട്ട­ബാ­ക്കി’ യിലെ കഥ ചു­രു­ക്കി വി­വ­രി­ച്ച­തി­നു ശേഷം ഇ­ങ്ങി­നെ എഴുതി:

“ഈ നാ­ട­ക­ത്തി­ലെ ക­ഥാ­വ­സ്തു­വി­നു് ചില വി­ശി­ഷ്ട­ഗു­ണ­ങ്ങൾ ഉണ്ട്. ക­ഥ­യ്ക്കു് ഒ­ട്ടും തന്നെ അ­സം­ഭ­വ്യ­ത­യി­ല്ല. അതിലെ സം­ഭ­വ­ങ്ങൾ എ­ല്ലാം സാ­ധാ­ര­ണ­ജീ­വി­ത­ത്തിൽ നി­ന്നെ­ടു­ത്ത­താ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ ആ സം­ഘ­ട്ട­ന­ങ്ങൾ സാ­ധാ­ര­ണ­ക്കാ­ര­നു് എ­ളു­പ്പം മ­ന­സ്സി­ലാ­വു­ന്ന­തു­മാ­ണ്… ആ­ദർ­ശ­സു­ന്ദ­ര­മാ­യ ഒരു ജീ­വി­തം സാ­ദ്ധ്യ­മാ­ക­ണ­മെ­ങ്കിൽ സാ­മു­ദാ­യി­ക­വ്യ­വ­സ്ഥി­തി­ക്കു­ത­ന്നെ മെ­ൗ­ലി­ക­മാ­യ ഒരു പ­രി­വർ­ത്ത­ന­മു­ണ്ടാ­ക­ണം. ഈ ആശയം വ്യ­ക്ത­മാ­യും വി­ശ്വ­സ­നീ­യ­മാ­യും ശ്രീ. ദാ­മോ­ദ­രൻ ‘പാ­ട്ട­ബാ­ക്കി’യിൽ പ്ര­ക­ടി­പ്പി­ക്കു­ന്നു­ണ്ട്. “രാ­ഷ്ട്രീ­യ­മാ­യി നോ­ക്കി­യാൽ ‘പാ­ട്ട­ബാ­ക്കി’ യുടെ മെ­ച്ചം അതിലെ ചി­ന്താ­ഗ­തി­യു­ടെ സ­ത്യ­സ്ഥി­തി­യാ­ണ്… ക­ഥാ­ഘ­ട­ന­യു­ടെ ലാ­ളി­ത്യ­വും ഉ­ള്ള­ട­ക്ക­ത്തി­ന്റെ സ­ത്യാ­വ­സ്ഥ­യും ‘പാ­ട്ട­ബാ­ക്കി’ യെ മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും വി­ജ­യ­ക­ര­മാ­യ രാ­ഷ്ട്രീ­യ­നാ­ട­ക­മാ­ക്കി­ത്തീർ­ക്കു­ന്നു. ഈ നാ­ട­ക­ത്തി­ന്റെ നീണ്ട ച­രി­ത്ര­വും ഈ അ­നു­മാ­ന­ത്തെ പിൻ­താ­ങ്ങു­ന്നു­ണ്ട്. മ­ല­ബാ­റി­ലെ കർ­ഷ­ക­പ്ര­സ്ഥാ­ന­ത്തിൽ നി­ന്നും ഉ­ട­ലെ­ടു­ത്ത ക­ലാ­സൃ­ഷ്ടി­യാ­ണു്. ‘പാ­ട്ട­ബാ­ക്കി’. അതിലെ കഥയും രം­ഗ­ങ്ങ­ളും പാ­ത്ര­ങ്ങ­ളു­മെ­ല്ലാം കർ­ഷ­ക­ജീ­വി­ത­ത്തി­ന്റെ പ്ര­തി­ഫ­ല­നം മാ­ത്ര­മാ­ണു്. കർ­ഷ­ക­സ­മ­ര­ത്തി­ലെ പ­ങ്കാ­ളി­ത്ത­മാ­ണ് നാ­ട­ക­കൃ­ത്തി­നു­ണ്ടാ­യ പ്ര­ചോ­ദ­നം. കി­ട്ടു­ണ്ണി എ­ത്തി­ച്ചേ­രു­ന്ന തത്വം ശ്രീ. ദാ­മോ­ദ­ര­ന്റെ തലയിൽ മു­ള­ച്ചു­ണ്ടാ­യ­ത­ല്ല; കർ­ഷ­ക­ജ­ന­ത അ­വ­രു­ടെ ദൈ­നം­ദി­ന­ജീ­വി­തം­കൊ­ണ്ടു ചൂ­ണ്ടി­ക്കാ­ണി­ച്ച­താ­ണു്. ഒരു ദിവസം ‘ഇൻ­സ്പി­രേ­ഷൻ വന്നു ശ­ല്യ­മു­ണ്ടാ­ക്കി­യ­തു­കൊ­ണ്ടെ­ഴു­തി­യ­ത­ല്ല ‘പാ­ട്ട­ബാ­ക്കി’. ഇ­ന്ത്യൻ ദേ­ശീ­യ­പ്ര­സ്ഥാ­നം സാ­മാ­ന്യ­ജ­ന­ത­യു­ടെ ഇ­ട­യി­ലേ­യ്ക്കു പ്ര­ച­രി­പ്പി­ക്കാൻ ഒ­രു­ങ്ങി­യി­റ­ങ്ങി­യ കുറേ യു­വാ­ക്ക­ന്മാർ­ക്കു് ഒരു പ്ര­തി­ബ­ന്ധ­ത്തെ നേ­രി­ടേ­ണ്ടി­വ­ന്നു. യു­ഗ­ങ്ങ­ളാ­യി അ­ജ്ഞ­ത­യി­ലും അ­ന്ധ­വി­ശ്വാ­സ­ത്തി­ലും ആ­ണ്ടു­കി­ട­ക്കു­ന്ന ഒരു ജ­ന­ത­യു­ടെ നി­സ്സ­ഹാ­യ­താ­ബോ­ധ­മാ­യി­രു­ന്നു അത്. അവരെ ഉ­ണർ­ത്തി­ചി­ന്തി­പ്പി­ക്കു­ക എ­ന്ന­തു് ഭ­ഗീ­ര­ഥ­പ്ര­യ­ത്ന­മാ­യി­രു­ന്നു. സ്വ­ന്തം വർ­ഗ്ഗ­താ­ല്പ­ര്യ­ങ്ങ­ളു­ടെ ഭാ­ഷ­യിൽ­മാ­ത്ര­മേ അ­വർ­ക്കു ദേ­ശീ­യ­ബോ­ധം ഗ്ര­ഹി­ക്കു­വാൻ ക­ഴി­ഞ്ഞി­രു­ന്നു­ള്ളൂ. അതും സാ­ധാ­ര­ണ പ്ര­സം­ഗ­ങ്ങ­ളും ല­ഘു­ലേ­ഖ­ക­ളും­കൊ­ണ്ടു ന­ട­ത്തു­ക സാ­ധ്യ­മാ­യി­രു­ന്നി­ല്ല. ഇ­ത്ത­രു­ണ­ത്തിൽ കല ആ ജോലി ഏ­റ്റെ­ടു­ത്തു. മ­ല­ബാ­റി­ലെ എ­ണ്ണ­മ­റ്റ ഗ്ര­മ­ങ്ങ­ളിൽ പാ­ട്ട­ബാ­ക്കി അ­ഭി­ന­യി­ക്ക­പ്പെ­ട്ടു. നാ­ട­ക­കൃ­ത്തും ശ്രീ എം. കെ. ഗോ­പാ­ലൻ, സർദാർ ച­ന്ത്രോ­ത്തു് മു­ത­ലാ­യ­വ­രും ന­ട­ന്മാ­രാ­യി­രു­ന്നു­വെ­ന്നു പ­റ­യു­മ്പോൾ­ത്ത­ന്നെ ‘പാ­ട്ട­ബാ­ക്കി’ യുടെ രാ­ഷ്ട്രീ­യ­ക­ട­മ വ്യ­ക്ത­മാ­കു­ന്നു­ണ്ട­ല്ലോ. പ­ത്തും പ­ന്ത്ര­ണ്ടും മൈ­ല­ക­ലെ­നി­ന്നും പാ­ട്ട­ബാ­ക്കി കാണാൻ കൃ­ഷി­ക്കാർ ന­ട­ന്നെ­ത്തു­ക­യെ­ന്ന­തു് ഒരു സാ­ധാ­ര­ണ സം­ഭ­വ­മാ­യി­രു­ന്നു. അ­ഭി­ന­യ­ത്തി­നി­ട­യിൽ സ­ദ­സ്യർ എ­ഴു­ന്നേ­റ്റു­നി­ന്നു് നീ­ച­പാ­ത്ര­ങ്ങ­ളു­ടെ സം­ഭാ­ഷ­ണ­ങ്ങൾ­ക്കു ചുട്ട മ­റു­പ­ടി കൊ­ടു­ക്കാ­റു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തിൽ ക­വി­ഞ്ഞ് ഒരു നാ­ട­ക­ത്തി­നു് എന്തു വി­ജ­യ­മാ­ണ് വേ­ണ്ട­ത്? അ­ഭി­ന­യ­ത്തി­ന്റെ അ­ന്ത്യ­ത്തിൽ രാ­ഷ്ട്രീ­യ പ്ര­സം­ഗ­ങ്ങ­ളും സം­ഘ­ട­നാ പ്ര­വർ­ത്ത­ന­ങ്ങ­ളും ന­ട­ക്കാ­റു­മു­ണ്ടാ­യി­രു­ന്നു. അ­തി­നു­ള്ള പ്ര­ചോ­ദ­ന­മാ­ണ് സ­ദ­സ്യർ­ക്കു നാ­ട­ക­ത്തിൽ­നി­ന്നു കി­ട്ടി­യി­രു­ന്ന­ത്. ക­ര­ഞ്ഞു ന­ശി­ക്കു­ന്ന ഒരു ജ­ന­ത­യ­ല്ലാ പോ­രാ­ടി­ജീ­വി­ക്കു­ന്ന ഒരു ജ­ന­ത­യെ­യാ­ണ് ‘പാ­ട്ട­ബാ­ക്കി’ ചി­ത്രീ­ക­രി­ക്കു­ന്ന­ത്. പ്ര­ച­ര­ണ­മെ­ന്ന­നി­ല­യ്ക്കു് ഏ­റ്റ­വും വി­ജ­യ­ക­ര­മാ­യ മലയാള രാ­ഷ്ട്രീ­യ­നാ­ട­ക­മേ­തെ­ന്നു ചോ­ദി­ച്ചാൽ ‘പാ­ട്ട­ബാ­ക്കി’ എന്നു ഞാൻ ഉ­ച്ച­ത്തിൽ വി­ളി­ച്ചു പറയും.”

(ഉ­യ­രു­ന്ന യവനിക, പേജ്, 85–89)

എസ്. ഗു­പ്തൻ നായർ ഇ­യ്യി­ടെ എ­ഴു­തി­യ ‘മ­ല­യാ­ള­സാ­ഹി­ത്യ­വും വി­പ്ല­വ­ചി­ന്ത­ക­ളും’ എന്ന ലേ­ഖ­ന­ത്തിൽ ‘പാ­ട്ട­ബാ­ക്കി’ യ്ക്കു് ഒരു ച­രി­ത്ര­രേ­ഖ­യു­ടെ വി­ല­മാ­ത്രം ക­ല്പി­ച്ചാൽ പോരാ എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ട്. അ­ദ്ദേ­ഹം എഴുതി: മ­ല­ബാ­റിൽ അനേകം നാ­ട­ക­രം­ഗ­ങ്ങ­ളിൽ അതു് അ­ഭി­ന­യി­ക്ക­പ്പെ­ട്ടു. സാ­ഹി­ത്യ­ത്തി­ലെ­ന്ന­പോ­ലെ സ­മൂ­ഹ­ത്തി­ലും ആ നാടകം കോ­ളി­ള­ക്ക­മു­ണ്ടാ­ക്കി. ജ­ന്മി­യും കു­ടി­യാ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ക്രൂ­ര­വും മ­നു­ഷ്യ­ത്വ­ഹീ­ന­വു­മാ­യ വ­ശ­ങ്ങ­ളെ­പ്പ­റ്റി ആ നാടകം ഉൽ­ബോ­ധി­പ്പി­ച്ചു.” (അർ­പ്പ­ണം, ത്രൈ­മാ­സി­കം)

ഈ നി­രൂ­പ­ണ­ങ്ങ­ളിൽ നി­ന്നെ­ല്ലാം മ­ന­സ്സി­ലാ­ക്കേ­ണ്ട­തു് ക­ലാ­പ­ര­മാ­യി കു­റ്റ­മ­റ്റ ഒരു കൃ­തി­യാ­ണ് ‘പാ­ട്ട­ബാ­ക്കി’ എ­ന്നാ­ണോ? ക­ലാ­മൂ­ല്യ­ങ്ങൾ കൊ­ണ്ട­ള­ന്നു­നോ­ക്കു­മ്പോൾ ‘പാ­ട്ട­ബാ­ക്കി’ ഒരു പ­രി­പൂർ­ണ്ണ വി­ജ­യ­മാ­ണെ­ന്നു് പ­റ­യാ­മോ? ഇ­തി­നെ­പ്പ­റ്റി വ്യ­ത്യ­സ്ത­ഭി­പ്രാ­യ­ങ്ങ­ളു­ണ്ട്. ‘പാ­ട്ട­ബാ­ക്കി’ യിലെ ക­ഥാ­ഘ­ട­ന വി­ശ്വ­സ­നീ­യ­വും ക­ലാ­സു­ന്ദ­ര­വു­മാ­ണെ­ന്നു് മ­ല­യാ­ള­സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­ന്മാർ പ­റ­യു­മ്പോൾ “ക­ലാ­പ­ര­മാ­യി ഒ­രൊ­ന്നാം­ത­രം നാ­ട­ക­മെ­ന്നു ‘പാ­ട്ട­ബാ­ക്കി’ യെ­പ്പ­റ്റി പ­റ­യാൻ­വ­യ്യ. ക­ഥാ­പാ­ത്ര­ങ്ങൾ വ്യ­ക്തി­ക­ളെ­ക്കാൾ ടൈ­പ്പു­ക­ളാ­ണു്. ജന്മി അസ്സൽ വി­ല്ലൻ­ത­ന്നെ. എ­ങ്കി­ലും ഉ­ള്ളിൽ ത­റ­യ്ക്കു­ന്ന ചില രം­ഗ­ങ്ങ­ളു­ണ്ട് ‘പാ­ട്ട­ബാ­ക്കി’യിൽ എ­ന്നാ­ണ് ഗു­പ്തൻ­നാ­യർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­ത്.

‘പാ­ട്ട­ബാ­ക്കി’യുടെ മേ­ന്മ­യെ­പ്പ­റ്റി സ­വി­സ്ത­രം പ്ര­തി­പാ­ദി­ച്ച സി. ജെ. തോ­മ്മ­സ്ത­ന്നെ അതിലെ ക­ലാ­പ­ര­മാ­യ ദെ­ൗർ­ബ്ബ­ല്യ­ങ്ങ­ളു­ടെ നേർ­ക്കും വി­രൽ­ചൂ­ണ്ടു­ക­യു­ണ്ടാ­യി.

“ഉ­ത്ത­മ­മാ­യ നാ­ട­ക­ങ്ങ­ളു­ടെ വിജയം അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്ന­തു് പാ­ത്ര­ങ്ങ­ളു­ടെ മ­ന­സ്സി­ലെ സം­ഘ­ട്ട­ന­ങ്ങ­ളെ നാ­ട­കീ­യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തി­ലാ­ണു്. ആ നാ­ട­ക­ത്തിൽ അ­ത്ത­രം ഘ­ട്ട­ങ്ങൾ മൂ­ന്നാ­ണു്. അ­വ­യി­ലൊ­ന്നി­ലും തന്നെ സ­ദ­സ്യ­രെ ശ്വാ­സം­മു­ട്ടി­യ്ക്കു­ന്ന രം­ഗ­ങ്ങൾ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല… ‘പാ­ട്ട­ബാ­ക്കി’ യിലെ പാ­ത്ര­ങ്ങൾ­ക്കു് ആ­കെ­ക്കൂ­ടി ഒരു പ­ന്തി­കേ­ടു­ണ്ട്. അ­വ­യോ­ട് ന­മു­ക്കു് അ­നു­ഭാ­വ­മോ, വെ­റു­പ്പോ തോ­ന്നി­യെ­ന്നു­വ­രാം. പക്ഷേ, ഒ­രി­യ്ക്കൽ­ക്കൂ­ടി അവരെ കാ­ണ­ണ­മെ­ന്നാ­ഗ്ര­ഹ­മു­ണ്ടാ­വി­ല്ല. പ്ര­ച­ര­ണ­ഭ്ര­മം മറ്റു ചില തെ­റ്റു­കൾ­ക്കു് കാ­ര­ണ­മാ­കു­ന്നു­ണ്ട്. ചാ­യ­പ്പീ­ടി­ക­യി­ലെ സം­ഭാ­ഷ­ണ­ത്തിൽ സോ­ഷ്യ­ലി­സ്റ്റ് സ­മു­ദാ­യ­ത്തിൽ മാ­ത്ര­മേ മ­നു­ഷ്യ­നു മ­നു­ഷ്യ­നാ­യി ജീ­വി­ക്കാൻ സാ­ധി­ക്കു­ക­യു­ള്ളൂ എന്നു മു­ഹ­മ്മ­ദു പ­റ­യു­ന്നു. പക്ഷേ, പ­റ­യു­ന്ന­തു് മു­ഹ­മ്മ­ദ­ല്ല: നാ­ട­ക­കൃ­ത്തു തന്നെ രം­ഗ­ത്തു­വ­ന്നു് പ്ര­സം­ഗി­ക്കു­ക­യാ­ണു്. ക­ഥ­യു­ടെ ആ ഘ­ട്ട­ത്തിൽ അ­ത്ര­യ്ക്കൊ­ന്നു പ്ര­സം­ഗി­ക്കാൻ മു­ഹ­മ്മ­ദ് വ­ളർ­ന്നി­ട്ടി­ല്ല. അ­ഞ്ചാം രം­ഗ­ത്തി­ലും പ­ന്ത്ര­ണ്ടാം രം­ഗ­ത്തി­ലും ക­ട­ന്നു­കൂ­ടി­യി­ട്ടു­ള്ള ആ­ത്മ­ഗ­ത­ങ്ങൾ ഇ­ങ്ങ­നെ തന്നെ വ­ന്ന­താ­ണെ­ന്നു തോ­ന്നു­ന്നു. അവ സം­ഭാ­ഷ­ണ­ങ്ങ­ളാ­യി മാ­റ്റു­വാൻ വി­ഷ­മ­മൊ­ന്നു­മി­ല്ല.”

(ഉ­യ­രു­ന്ന യവനിക, പേജ്, 85–89)

പ­ര­മേ­ശ്വ­രൻ­നാ­യ­രു­ടെ അ­ഭി­പ്രാ­യ­ത്തോ­ട­ല്ല, ഗു­പ്തൻ­നാ­യ­രു­ടേ­യും സി. ജെ യു­ടേ­യും വി­മർ­ശ­ന­ങ്ങ­ളോ­ടാ­ണ് എ­നി­യ്ക്കു് യോ­ജി­പ്പ്. പക്ഷേ, ഒരു കാ­ര്യം ഇവിടെ ചൂ­ണ്ടി­ക്കാ­ണി­യ്ക്കേ­ണ്ട­തു­ണ്ട്: ആദ്യം മാ­തൃ­ഭൂ­മി­യിൽ പ്ര­സി­ദ്ധം ചെ­യ്തു. പി­ന്നീ­ട് പു­സ്ത­ക­രൂ­പ­ത്തിൽ അ­ച്ച­ടി­ച്ചി­റ­ക്കി­യ­തു­മാ­യ നാടകം വാ­യി­ക്കു­മ്പോ­ളു­ണ്ടാ­വു­ന്ന വി­മർ­ശ­ന­ങ്ങ­ളാ­ണി­വ: അ­ഭി­ന­യി­ക്ക­പ്പെ­ട്ട നാ­ട­ക­ത്തെ­പ്പ­റ്റി­യു­ള്ള വി­മർ­ശ­ന­ങ്ങ­ള­ല്ല. അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധം ചെയ്ത നാ­ട­ക­വും അ­ഭി­ന­യി­ക്ക­പ്പെ­ട്ട നാ­ട­ക­വും ര­ണ്ടും ഒ­ന്ന­ല്ല. ആ വൈ­രു­ധ്യം എ­ങ്ങി­നെ സം­ഭ­വി­ച്ചു എ­ന്നു് ചു­രു­ക്കി­പ്പ­റ­യാം.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘പാ­ട്ട­ബാ­ക്കി’ അ­ച്ച­ടി­ച്ചു ക­ണ്ട­പ്പോൾ കോ­ഴി­ക്കോ­ട്ടെ പ്ര­വർ­ത്ത­ക­ന്മാർ­ക്കു രസം പി­ടി­ച്ചു. കൂ­ടു­തൽ വി­പു­ല­മാ­യ ഒ­രു­ക്ക­ങ്ങ­ളോ­ടു­കൂ­ടി അതു കോ­ഴി­ക്കോ­ട്ടു­വെ­ച്ചു വീ­ണ്ടു അ­ഭി­ന­യി­ക്ക­ണ­മെ­ന്ന ആ­വ­ശ്യം പൊ­ന്തി­വ­ന്നു. തൊ­ഴി­ലാ­ളി­ക­ളു­ടെ ഇടയിൽ നി­ന്നു­ത­ന്നെ അ­ഭി­ന­യി­ക്കാൻ ക­ഴി­വു­ള്ള­വർ മു­ന്നോ­ട്ടു­വ­ന്നു. പ്ര­സ്സു­തൊ­ഴി­ലാ­ളി­യാ­യ പെ­ര­ച്ചു­ട്ടി കി­ട്ടു­ണ്ണി­യാ­വും. നെ­യ്ത്തു­തൊ­ഴി­ലാ­ളി യൂ­ണി­യൻ ജോ­യിൻ­റ് സെ­ക്ര­ട്ട­റി കൃ­ഷ്ണൻ നായർ രാ­മൻ­നാ­യ­രു­ടെ കാ­ര്യ­മെ­ടു­ക്കാം. ശേഖരൻ അവറാൻ. ഏ. കെ. ഗോ­പാ­ലൻ ഇൻ­സ്പെ­ക്ട­റാ­വ­ട്ടെ. കു­ഞ്ഞി­മാ­ളു­വി­ന്റെ പാർ­ട്ടെ­ടു­ക്കാൻ ആരാണ്? സ്ത്രീ­ക­ളു­ടെ ഭാഗം അ­ഭി­ന­യി­ക്കു­ന്ന­തു് സ്ത്രീ­കൾ ത­ന്നെ­യാ­യാൽ കൂ­ടു­തൽ ന­ന്നാ­യി­രി­ക്കു­മെ­ന്നു് ഞാ­ന­ഭി­പ്രാ­യ­പ്പെ­ട്ടു. ബാ­ല­ന്റെ ഭാഗം അ­ഭി­ന­യി­ക്കു­ന്ന കു­ട്ടി­യു­ടെ സ­ഹോ­ദ­രി­യു­ണ്ട്. ഹൈ­സ്ക്കൂൾ പ­ഠി­ത്തം പൂർ­ത്തി­യാ­വാ­റാ­യി. ഞാൻ നേ­രി­ട്ടു പോയി ആ കു­ട്ടി­യു­ടെ അ­മ്മ­യോ­ടു സം­സാ­രി­ച്ചാൽ കാ­ര്യം ശ­രി­പ്പെ­ടു­മെ­ന്നു ശേഖരൻ പ­റ­ഞ്ഞു. ഞാനും ശേ­ഖ­ര­നും­കൂ­ടി പോയി കാ­ര്യം പ­റ­ഞ്ഞ­പ്പോൾ അ­മ്മ­യ്ക്കു ശു­ണ്ഠി­യും വ്യ­സ­ന­വും വന്നു. തന്റെ മകളെ നാ­ട­ക­ക്കാ­രി­യാ­ക്ക­ണ­മെ­ന്ന്! ഹും! ഞാനും ശേ­ഖ­ര­നും നി­രാ­ശ­രാ­യി മ­ട­ങ്ങി. ഇ­നി­യെ­ന്ത്? ഒരു കു­ഴ­പ്പ­വു­മു­ണ്ടാ­യി­ല്ല. “മാ­തൃ­ഭൂ­മി­യി­ലെ ക­മ്പോ­സി­റ്റർ നാ­രാ­യ­ണൻ കു­ഞ്ഞി­മാ­ളു­വാ­യി അ­ഭി­ന­യി­ക്കാൻ ത­യ്യാ­റാ­യി. കു­ഞ്ഞി­മാ­ളു­വി­ന്റെ അ­മ്മ­യോ അ­തി­നു­പ­റ്റി­യ ആ­ളി­ല്ല. ഒ­ടു­വിൽ ഞാൻ തന്നെ ആ ഭാഗം ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­ന്നു.

നാടകം ന­ട­ന്നു­കൊ­ണ്ടി­രു­ന്ന­പ്പോൾ ക­യ്യ­ടി­ച്ച­വ­രു­ടെ കൂ­ട്ട­ത്തിൽ പി. കൃ­ഷ്ണ­പി­ള്ള­യു­മു­ണ്ടാ­യി­രു­ന്നു. ക­ളി­ക­ഴി­ഞ്ഞ് കാ­ണി­കൾ പി­രി­ഞ്ഞു­പോ­യ­തി­നു­ശേ­ഷം അ­ദ്ദേ­ഹം എന്നെ വി­ളി­ച്ചു­പ­റ­ഞ്ഞു: “ആ­ക­പ്പാ­ടെ ന­ന്നാ­യി­ട്ടു­ണ്ട്. പക്ഷേ, ചില രം­ഗ­ങ്ങൾ കു­റ­ച്ചു­കൂ­ടി ന­ന്നാ­ക്കാ­ണം. ഉ­ദാ­ഹ­ര­ണ­ത്തി­നു് ചാ­യ­പ്പീ­ടി­ക,. മു­ഹ­മ്മ­ദി­നെ­പ്പോ­ലെ സം­സ്കൃ­ത­ത്തിൽ പ്ര­സം­ഗി­ക്കു­ന്ന ഏ­തെ­ങ്കി­ലും തൊ­ഴി­ലാ­ളി­യു­ടെ എ­വി­ടെ­യെ­ങ്കി­ലും ക­ണ്ടി­ട്ടു­ണ്ടോ? താൻ പ്ലാ­റ്റ് ഫാ­റ­ത്തിൽ കയറി പ്ര­സം­ഗി­ക്കു­ന്ന­തു­പോ­ലെ­യു­ണ്ട്. ഒരു കാ­ര്യം ചെ­യ്താ­ലെ­ന്താ­ണ്? ചാ­യ­പ്പീ­ടി­ക അ­താ­തു് സ­ന്ദർ­ഭ­ത്തി­ലെ രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യും അ­താ­തു് സ്ഥ­ല­ത്തെ മർ­ദ്ദ­ന­ങ്ങ­ളെ­പ്പ­റ്റി­യു­മെ­ല്ലാം സാ­ധാ­ര­ണ ജ­ന­ങ്ങ­ളു­ടെ ഭാ­ഷ­യിൽ വാ­ദ­പ്ര­തി­വാ­ദം ന­ട­ത്തു­ന്ന ഒരു രം­ഗ­മാ­ക്കി­ക്കൂ­ടേ? അ­തു­പോ­ലെ…’

അ­ര­മ­ണി­ക്കൂ­റി­ല­ധി­കം കൃ­ഷ്ണ­പി­ള്ള നാ­ട­ക­ത്തി­ന്റെ ദെ­ൗർ­ബ­ല്യ­ങ്ങ­ളെ­പ്പ­റ്റി ഗു­ണ­ദോ­ഷി­ച്ചു.

എം.പി. ഭ­ട്ട­തി­രി­പ്പാ­ട്, പ­രി­യാ­നം­പ­റ്റ, കു­ത്തു­ള്ളി ന­മ്പൂ­തി­രി, എം. എസ്. ന­മ്പൂ­തി­രി തു­ട­ങ്ങി­യ പല ന­ട­ന്മാ­രും അ­ഭി­ന­യി­ക്കാൻ തു­ട­ങ്ങി­യ­തോ­ടെ നാ­ട­ക­ത്തി­ന്റെ കെ­ട്ടും മ­ട്ടും മാറാൻ തു­ട­ങ്ങി. ഓരോ പ്ര­വ­ശ്യം അ­ഭി­ന­യി­ക്കു­മ്പോ­ഴും പുതിയ പുതിയ പ­രീ­ക്ഷ­ണ­ങ്ങ­ളു­ണ്ടാ­യി. അ­ങ്ങി­നെ ക­ളി­ച്ച് ക­ളി­ച്ച് നാടകം എന്റെ സ്വ­ന്ത­മ­ല്ലാ­താ­യി. അതൊരു കൂ­ട്ടാ­യ പ­രി­ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­യി­ത്തീർ­ന്നു. അതോടെ ക­ലാ­പ­ര­മാ­യും അതു് വളരെ മെ­ച്ച­പ്പെ­ട്ടു. അ­തു­കൊ­ണ്ടാ­ണ് അതു കൂ­ടു­തൽ കൂ­ടു­തൽ ജ­ന­ങ്ങ­ളെ ആ­കർ­ഷി­ച്ച­ത്.

ഇ­ങ്ങി­നെ ഒ­ട്ട­ന­വ­ധി ആ­ളു­ക­ളു­ടെ കൂ­ട്ടാ­യ പ­രി­ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­യി രൂ­പാ­ന്ത­രം പ്രാ­പി­ച്ച നാടകം പു­തു­ക്കി­യെ­ഴു­തി പു­സ്ത­ക­രൂ­പ­ത്തിൽ അ­ച്ച­ടി­ക്കാ­നു­ള്ള ആ­ലോ­ച­ന­കൾ തു­ട­ങ്ങി. പക്ഷേ, അ­പ്പോ­ഴേ­ക്കും ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധം പു­റ­പ്പെ­ട്ടു. ഞാൻ അ­റ­സ്റ്റി­ലാ­യി. അ­ഞ്ചു­കൊ­ല്ലം നീ­ണ്ടു­നി­ന്ന ത­ട­വു­ശി­ക്ഷ ക­ഴി­ഞ്ഞ് 1945-ന്റെ അ­വ­സാ­ന­ത്തിൽ പു­റ­ത്തു­വ­ന്ന­പ്പോൾ രാ­ജ്യ­മാ­കെ മാ­റി­ക്ക­ഴി­ഞ്ഞി­രു­ന്നു. ‘പാ­ട്ട­ബാ­ക്കി’ തി­രു­ത്തി­യെ­ഴു­തു­ന്ന­കാ­ര്യം ഞാൻ ഏ­റെ­ക്കു­റെ വി­സ്മ­രി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. അ­ങ്ങി­നെ­യി­രി­ക്കു­മ്പോ­ഴാ­ണ് 1946-ൽ തൃ­ശ്ശൂ­രി­ലെ വി. എസ്. പ്ര­സ്സി­ന്റെ ഉ­ട­മ­സ്ഥൻ കോ­ഴി­ക്കോ­ട്ടു­വ­ന്നു ‘മാ­തൃ­ഭൂ­മി­യിൽ’ പണ്ട് പ്ര­സി­ദ്ധീ­ക­രി­ച്ച നാടകം പു­സ്ത­ക­രൂ­പ­ത്തി­ലാ­ക്കാൻ അ­നു­വാ­ദം ചോ­ദി­ച്ച­ത്. പ­ണ­ത്തി­നു ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ട് ഞാ­നു­ട­നെ സ­മ്മ­തം മൂളി.

പു­സ്ത­കം വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോ­ളാ­ണ് അ­ബ­ദ്ധം മ­ന­സ്സി­ലാ­യ­ത്. ഇതു നൂ­റു­ക­ണ­ക്കി­നു­ള്ള ഗ്രാ­മ­ങ്ങ­ളി­ലു­ള്ള, ആ­യി­ര­ക്ക­ണ­ക്കി­നു­ള്ള കൃ­ഷി­ക്കാ­രാർ ക­ണ്ടാ­സ്വാ­ദി­ച്ച നാ­ട­ക­മ­ല്ല. ക­ട­ലാ­യി മ­ന­ക്കൽ വെ­ച്ചെ­ഴു­തി­യ പഴയ നാ­ട­ക­മാ­ണു്. എ­നി­ക്ക­ല്പം ലജ്ജ തോ­ന്നി. നാ­ട­ക­മാ­കെ മാ­റ്റി­യെ­ഴു­തി ഒരു പുതിയ പ­തി­പ്പ് അ­ച്ച­ടി­യ്ക്കാൻ പ്ലാ­നി­ട്ടു. അ­പ്പോ­ഴേ­യ്ക്കും ഞാൻ വീ­ണ്ടും അ­റ­സ്റ്റി­ലാ­യി.

1950-ൽ ഞാൻ പ­രോ­ളിൽ­നി­ന്നു ചാ­ടി­ര­ക്ഷ­പ്പെ­ട്ടു കൊ­ടു­ങ്ങ­ല്ലൂ­രി­ലെ ഒരു വീ­ട്ടിൽ ഒ­ളി­വിൽ താ­മ­സി­യ്ക്കു­ക­യാ­യി­രു­ന്നു. അ­തി­നി­ട­യ്ക്കാ­ണ് ടി. എൻ. ന­മ്പൂ­തി­രി­യു­ടേ­യും, പി ഭാ­സ്ക്ക­രൻ­റേ­യും മ­റ്റും പ­രി­ശ്ര­മ­ഫ­ല­മാ­യി ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലെ ശ്രീ­ക­ണ്ഠ­വാ­രി­യാർ തന്റെ വിജയാ പ്ര­സ്സിൽ അ­ച്ച­ടി­ച്ച ‘പാ­ട്ട­ബാ­ക്കി’ യുടെ പുതിയ പ­തി­പ്പി­ന്റെ ര­ണ്ടു­കോ­പ്പി­കൾ എ­നി­യ്ക്കു് അ­യ­ച്ചു­ത­ന്ന­ത്. ഉ­ള്ള­ട­ക്കം പ­ഴ­യ­തു­ത­ന്നെ. പക്ഷേ, മ­നോ­ഹ­ര­മാ­യ അ­ച്ച­ടി. ക­മ­നീ­യ­മാ­യ പു­റം­ച­ട്ട. ഒരു കോ­പ്പി ഞാ­നാർ­ക്കോ ദാനം ചെ­യ്തു. മറ്റേ കോ­പ്പി ഭ­ദ്ര­മാ­യി സൂ­ക്ഷി­ച്ചു­വെ­യ്ക്കാൻ പാർ­ട്ടി­ഭാ­ര­വാ­ഹി­ക­ളെ എ­ല്പി­ച്ചു. (മൂ­ന്നും നാലും കൊ­ല്ല­ങ്ങൾ­ക്കു­ശേ­ഷം അ­തി­നെ­പ്പ­റ്റി അ­ന്വേ­ഷ­ണം ന­ട­ത്തി­യ­പ്പോൾ ഒരു തു­മ്പും കി­ട്ടി­യി­ല്ല).

കൊ­ച്ചി ഗ­വേ­ണ്മേ­ണ്ടി­ന്റെ പോ­ലീ­സ് ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലെ വി­ജ­യ­പ്ര­സ്സ് ക­യ്യേ­റി. ‘പാ­ട്ട­ബാ­ക്കി’ യുടെ അ­ച്ച­ടി­ച്ചു­വെ­ച്ച കോ­പ്പി­കൾ മു­ഴു­വൻ എ­ടു­ത്തോ­ണ്ടു­പോ­യി. ഗ­വേ­ണ്മേ­ണ്ട് എന്റെ നാടകം നി­രോ­ധി­ച്ചു. വി­പ്ല­വ­സാ­ഹി­ത്യ­ങ്ങൾ അ­ച്ച­ടി­ച്ചു­വെ­ന്ന കു­റ്റം ചു­മ­ത്തി പ്ര­സ്സ് ക­ണ്ടു­കെ­ട്ടി.

ഏ­റെ­ക്ക­ഴി­യു­ന്ന­തി­നു­മു­മ്പ് ഞാൻ വീ­ണ്ടും അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. 1951-ന്റെ അ­വ­സാ­ന­ത്തിൽ ജ­യി­ലിൽ­നി­ന്നു തി­രി­ച്ചു­വ­ന്ന­പ്പോൾ പു­തി­യൊ­രു കേ­ര­ള­ത്തെ­യാ­ണ് ക­ണ്ട­ത്. രാ­ഷ്ട്രീ­യ സ്ഥി­തി­യിൽ വ­മ്പി­ച്ച മാ­റ്റം വ­ന്നു­ക­ഴി­ഞ്ഞി­രു­ന്നു. പ­ത്തു­പ­തി­ന­ഞ്ചു­കൊ­ല്ല­ത്തെ വി­ട­വി­നു­ശേ­ഷം പുതിയ സാ­ഹ­ച­ര്യ­ങ്ങ­ളിൽ ‘പാ­ട്ട­ബാ­ക്കി’ മാ­റ്റി­യെ­ഴു­തു­ക അത്ര എ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. അ­ഭി­ല­ഷ­ണീ­യ­വു­മാ­യി­രു­ന്നി­ല്ല. ആ പ­രി­ശ്ര­മം ഞാ­നു­പേ­ക്ഷി­ച്ചു. അ­തു­കൊ­ണ്ടു പി­ന്നീ­ട് വന്ന പ­തി­പ്പു­ക­ളും 1937-ൽ ആ­ദ്യ­മാ­യി പു­റ­ത്തു­വ­ന്ന നാ­ട­ക­ത്തി­ന്റെ ത­നി­പ­കർ­പ്പാ­യി­രു­ന്നു.

‘പാ­ട്ട­ബാ­ക്കി’ യെ നി­രോ­ധി­ച്ച കൊ­ച്ചി ഗ­വൺ­മെൻ­റ് ഇന്നു നി­ല­നിൽ­ക്കു­ന്നി­ല്ല. യാ­തൊ­രു ജ­ന്മി­സ­മ്പ്ര­ദാ­യ­ത്തി­നെ­തി­രാ­യി കു­ട്ടു­ണ്ണി­യും കു­ഞ്ഞി­മാ­ളു­വും ല­ക്ഷ­ക്ക­ണ­ക്കി­നു­ള്ള മർ­ദ്ദി­ത­രു­ടെ കൈ­കോർ­ത്തു­പി­ടി­ച്ചു­കൊ­ണ്ടു സമരം ചെ­യ്തു­വോ ആ ജ­ന്മി­സ­മ്പ്ര­ദാ­യ­വും ഇ­ന്നി­ല്ല. ‘പാ­ട്ട­ബാ­ക്കി’ മാ­ത്രം ഒരു ച­രി­ത്ര സം­ഭ­വ­മെ­ന്ന നി­ല­യ്ക്കു കു­റ­ച്ചു­കാ­ലം­കൂ­ടി ജീ­വി­ച്ചി­രി­യ്ക്ക­ട്ടെ. (പാ­ട്ട­ബാ­ക്കി­യു­ടെ ഏ­ഴാം­പ­തി­പ്പിൽ എ­ഴു­തി­യ മു­ഖ­വു­ര)

കെ. ദാ­മോ­ദ­രൻ
images/Kdamodaran.jpg

ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ കേ­ര­ള­ത്തി­ലെ സ്ഥാ­പ­ക­നേ­താ­ക്ക­ളിൽ ഒ­രാ­ളും മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു കെ. ദാ­മോ­ദ­രൻ (ഫെ­ബ്രു­വ­രി 25, 1904–ജൂലൈ 3, 1976). മ­ല­പ്പു­റം ജി­ല്ല­യി­ലെ തിരൂർ വി­ല്ലേ­ജിൽ പൊറൂർ ദേ­ശ­ത്തു് കീ­ഴേ­ട­ത്ത് എന്ന സ­മ്പ­ന്ന നായർ കു­ടും­ബ­ത്തിൽ കി­ഴ­ക്കി­നി­യേ­ട­ത്ത് തു­പ്പൻ ന­മ്പൂ­തി­രി­യു­ടേ­യും കീ­ഴേ­ട­ത്ത് നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യാ­ണു് ദാ­മോ­ദ­രൻ ജ­നി­ച്ച­തു്. കേരള മാർ­ക്സ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ‘പാ­ട്ട­ബാ­ക്കി’ എന്ന നാ­ട­ക­ര­ച­ന­യി­ലൂ­ടെ­യും അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. കോ­ഴി­ക്കോ­ട് സാ­മൂ­തി­രി കോ­ളേ­ജിൽ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ തന്നെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. നി­യ­മ­ലം­ഘ­ന പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു.

കാ­ശി­വി­ദ്യാ­പീ­ഠ­ത്തി­ലെ പ­ഠ­ന­കാ­ല­ഘ­ട്ടം മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളോ­ടു് താൽ­പ­ര്യം വർ­ദ്ധി­പ്പി­ച്ചു. തി­ക­ഞ്ഞ ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യാ­ണു് കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. പൊ­ന്നാ­നി ബീ­ഡി­തൊ­ഴി­ലാ­ളി പ­ണി­മു­ട­ക്കിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു. ന­വ­യു­ഗം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പാർ­ട്ടി പി­ളർ­ന്ന­പ്പോൾ സി. പി. ഐ. യിൽ ഉ­റ­ച്ചു­നി­ന്നെ­ങ്കി­ലും അ­വ­സാ­ന­കാ­ല­ത്തു് പാർ­ട്ടി­യിൽ നി­ന്നും അ­ക­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് ച­രി­ത്രം ത­യ്യാ­റാ­ക്കാ­നു­ള്ള പ­ഠ­ന­ത്തി­നി­ടെ 1976 ജൂലൈ 3-നു് അ­ന്ത­രി­ച്ചു. പദ്മം ജീ­വി­ത­പ­ങ്കാ­ളി­യാ­യി­രു­ന്നു.

ചി­ത്ര­ങ്ങൾ: അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്

Colophon

Title: Pattabakki (ml: പാ­ട്ട­ബാ­ക്കി).

Author(s): K. Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-25.

Deafult language: ml, Malayalam.

Keywords: Playwright, K. Damodaran, Pattabakki, കെ. ദാ­മോ­ദ­രൻ, പാ­ട്ട­ബാ­ക്കി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Peasant woman binding sheaves (after Millet), a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.