SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Hanging_Lamp.jpg
Hanging Lamp, a photograph by Bibin C. Alex .
ഭ­വ­ഭൂ­തി­യും കേ­ര­ള­വും
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള

അല്പം കൊ­ല്ല­ങ്ങൾ­ക്കു മു­മ്പു­വ­രെ സു­പ്ര­സി­ദ്ധ ക­വി­യാ­യ ഭ­വ­ഭൂ­തി­യെ കേ­ര­ള­വു­മാ­യി ഘ­ടി­പ്പി­ക്കു­ന്ന യാ­തൊ­രു ഐ­തി­ഹ്യ­വും നാം അ­റി­ഞ്ഞി­രു­ന്നി­ല്ല. ഒരു കേ­ര­ളീ­യ നാ­ട­ക­കർ­ത്താ­വാ­യ കു­ല­ശേ­ഖ­ര­വർ­മൻ തന്റെ തപതീ സം­വ­ര­ണ­ത്തിൽ ശൂ­ദ്ര­ക­നെ­യും കാ­ളി­ദാ­സ­നെ­യും ഹർ­ഷ­നെ­യും ദ­ണ്ഡി­യേ­യും പറ്റി പ്ര­സ്താ­വി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഭ­വ­ഭൂ­തി­യെ­പ്പ­റ്റി ഒ­ന്നും തന്നെ പ­റ­യു­ന്നി­ല്ല. ഇ­പ്പോൾ ഈ സ്ഥി­തി­ക്കു് ഒരു പ­രി­വർ­ത്ത­നം വ­ന്നി­രി­ക്കു­ന്നു. ഭ­വ­ഭൂ­തി കേ­ര­ള­ത്തിൽ വ­ന്നി­ട്ടു­ണ്ടെ­ന്നും ഇവിടെ കു­റേ­ക്കാ­ലം താ­മ­സി­ച്ചി­ട്ടു­ണ്ടെ­ന്നും ഇവിടെ വെ­ച്ചു മ­രി­ച്ചു എ­ന്നും വി­ചാ­രി­ക്കു­വാൻ ചില ക­ണ്ടു­പി­ടു­ത്ത­ങ്ങൾ ഇ­ട­യാ­ക്കി­യി­രി­ക്കു­ന്നു. ഇ­വ­യെ­പ്പ­റ്റി പ്ര­തി­പാ­ദി­ക്കു­ന്ന­തി­നു് മു­മ്പു് ഈ ക­ണ്ടു­പി­ടു­ത്ത­ങ്ങൾ­ക്കു മു­മ്പു ന­മു­ക്ക­റി­വു­ണ്ടാ­യി­രു­ന്ന ഭ­വ­ഭൂ­തി­യു­ടെ ജീ­വ­ച­രി­ത്രം സം­ക്ഷേ­പി­ച്ചു വി­വ­രി­ച്ചു­കൊ­ള്ള­ട്ടെ.

images/VarahaVishnuAvatarPratiharaKings.jpg
വരാഹം, ഒരു ഗുർജന-​പ്രതിഹാര നാ­ണ­യ­ത്തിൽ (എ. ഡി. 850–900).

യ­ജുർ­വേ­ദ­ത്തി­ന്റെ തൈ­ത്ത­രീ­യ­ശാ­ഖ­യി­ലും കാ­ശ്യ­പ­ഗോ­ത്ര­ത്തി­ലും പെട്ട ഒരു ഉ­ദും­ബ­ര­ബ്രാ­ഹ്മ­ണ­നാ­യ നീ­ല­ക­ണ്ഠ­ന്റെ പു­ത്ര­നാ­യി ശ്രീ­ക­ണ്ഠൻ എന്നു പേ­രു­ള്ള ഭ­വ­ഭൂ­തി വിദർഭ(ബീറാർ)യിലെ പ­ത്മ­പു­ര­ത്തു് എ. ഡി. എ­ട്ടാം ശ­താ­ബ്ദ­ത്തി­ന്റെ ആ­ദ്യ­കാ­ല­ത്തു് ജ­നി­ക്കു­ക­യു­ണ്ടാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ മാ­താ­വി­ന്റെ നാമം ജാ­തു­കർ­ണി­യെ­ന്നും, മു­ത്ത­ച്ഛ­ന്റെ പേർ ഭ­ട്ട­ഗോ­പാ­ല­നെ­ന്നും ഗു­രു­വി­ന്റേ­തു് ജ്ഞാ­ന­നി­ധി­യെ­ന്നു­മാ­യി­രു­ന്നു. ചെ­റു­പ്പ­ത്തിൽ അ­ദ്ദേ­ഹം അ­ന്നു് ഗുർ­ജ­ന­പ്ര­തി­ഹാ­ര­ന്മാ­രു­ടെ കീ­ഴി­ലാ­യി­രു­ന്നു. ഉ­ജ്ജ­യി­നി­യിൽ താ­മ­സി­ച്ചി­രു­ന്നു എ­ന്നു് വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്. അ­ന­ന്ത­രം നാം അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തു് ക­ന്യാ­കു­ബ്ജ­ത്തി­ലെ രാ­ജാ­വാ­യ യ­ശോ­വർ­മ ന്റെ രാ­ജ­ധാ­നി­യിൽ അ­ദ്ദേ­ഹം ആ രാ­ജാ­വി­നെ സേ­വി­ച്ചു പാർ­ക്കു­മ്പോ­ഴാ­ണു്. രാ­മാ­ഭ്യു­ദ­യം എന്ന നാ­ട­ക­ത്തി­ന്റെ കർ­ത്താ­വാ­യ ഈ യ­ശോ­വർ­മൻ എ. ഡി. 728-നു് സ­മീ­പി­ച്ചു് രാ­ജ്യ­ഭാ­ര­മേൽ­ക്കു­ക­യും എ. ഡി. 731-ൽ ചീ­നാ­ച്ച­ക്ര­വർ­ത്തി­യാ­യ ഹിയുൻ സാ­ങി­ന്റെ രാ­ജ­ധാ­നി­യി­ലേ­ക്കു് ഒരു രാ­ജ­ദൂ­ത­നെ അ­യ­ക്കു­ക­യും ചെ­യ്ത­താ­യി ന­മു­ക്ക­റി­യാം. എ. ഡി. 740-നു് സ­മീ­പി­ച്ചു് ഇ­ദ്ദേ­ഹം ഒരു ദി­ഗ്വി­ജ­യം ന­ട­ത്തി. ഗൗ­ഡ­രാ­ജാ­വി­നെ വ­ധി­ക്കു­ക­യും മ­ഗ­ധ­രാ­ജാ­വി­നേ­യും വം­ഗ­രാ­ജാ­വി­നേ­യും സെൻ­ട്രൽ പ്രോ­വിൻ­സി­ലു­ള്ള ഒരു രാ­ജാ­വി­നേ­യും (ഈ രാ­ജാ­വു് നാ­ഗ­പു­രി­നു് സ­മീ­പ­ത്തു് ഭ­രി­ച്ചി­രു­ന്ന ശൈ­ല­വം­ശ­ജ­നാ­യ ജ­യ­വർ­ധ­നൻ ഒ­ന്നാ­മ­നാ­യി­രി­ക്കു­മെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു) പാ­ര­സി­ക­രേ­യും ജ­യി­ച്ച­തി­നു­ശേ­ഷം ഗുർ­ജ­ര­ന്മാർ ഭ­രി­ച്ചി­രു­ന്ന രാ­ജ­പു­ട്ടാ­ണ­യെ ക­ട­ന്നു് സ്ഥാ­നേ­ശ്വ­ര­ത്തിൽ­ക്കൂ­ടി തന്റെ ത­ല­സ്ഥാ­ന­മാ­യ ക­ന്യാ­കു­ബ്ജ­ത്തി­ലേ­ക്കു് തി­രി­ച്ചു­പോ­രു­ക­യും ചെ­യ്തു. ഈ ദി­ഗ്വി­ജ­യ­ത്തിൽ ഉ­ജ്ജ­യി­നി­യിൽ താ­മ­സി­ച്ചി­രു­ന്ന ഭ­വ­ഭൂ­തി­യെ യ­ശോ­വർ­മൻ ക­ണ്ടു­മു­ട്ടു­ക­യും ത­ന്നോ­ടു­കൂ­ടി ക­ന്യാ­കു­ബ്ജ­ത്തി­ലേ­ക്കു് അ­ദ്ദേ­ഹ­ത്തെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­രി­ക­യും ചെ­യ്തു എ­ന്നു് ന­മു­ക്കു വി­ചാ­രി­ക്കാം. തന്റെ മൂ­ന്നു നാ­ട­ക­ങ്ങ­ളിൽ ‘വീ­ര­ച­രി­തം’ ഭ­വ­ഭൂ­തി ഉ­ജ്ജ­യി­നി­യിൽ താ­മ­സി­ക്കു­മ്പോൾ ര­ചി­ച്ച­താ­യി­രി­ക്കാം. ശേ­ഷി­ച്ച ര­ണ്ടും, അ­താ­യ­തു്, ‘മാ­ല­തീ­മാ­ധ­വ’വും ‘ഉ­ത്ത­ര­രാ­മ­ച­രി­ത’വും അ­ദ്ദേ­ഹം യ­ശോ­വർ­മ­ന്റെ രാ­ജ­ധാ­നി­യിൽ ര­ചി­ച്ചു എ­ന്നു് വി­ചാ­രി­ക്കു­വാൻ ന്യാ­യ­മു­ണ്ടു്. ഭ­വ­ഭൂ­തി എന്ന പേർ അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി­യ­തു്:

“ത­പ­സ്വി­കാം ഗതോവസ്ഥാ-​

മിതി സ്മേരാനനാവിവ-​

ഗി­രി­ജാ­യാഃ സ്ത­നൗ­വ­ണ്ട

ഭഭൂതി സി­താ­ന­നൗ”

എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ശ്ലോ­ക­ത്തിൽ നി­ന്നാ­ണെ­ന്നാ­ണു് ഐ­തി­ഹ്യം. ക­ന്യാ­കു­ബ്ജ­ത്തിൽ താ­മ­സി­ച്ചി­രു­ന്നു കൊ­ണ്ടി­രു­ന്ന­പ്പോൾ ഭ­വ­ഭൂ­തി ബംഗാൾ മു­ത­ലാ­യ ഭാ­ര­ത­ത്തി­ന്റെ പൂർ­വ്വ­ദേ­ശ­ങ്ങ­ളിൽ സ­ഞ്ച­രി­ച്ചി­രു­ന്നു എ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ നി­ന്നു് ന­മു­ക്ക­നു­മാ­നി­ക്കാം. ഉ­ദാ­ഹ­ര­ണ­മാ­യി ഉ­ത്ത­ര­രാ­മ­ച­രി­തം നാ­ലാ­മ­ങ്ക­ത്തിൽ സീ­ത­യു­ടെ വ­ന­വാ­സം അ­റി­ഞ്ഞ­യു­ട­നെ ദുഃ­ഖ­ശ­മ­നാർ­ത്ഥം ജനകൻ (കി­ഴ­ക്കെ ബം­ഗാ­ളി­ലു­ള്ള) ച­ന്ദ്ര­ദ്വീ­പി­ലെ ഒ­രാ­ശ്ര­മ­ത്തിൽ പോയി കു­റേ­ക്കാ­ലം ത­പ­സ്സു ചെ­യ്തി­രു­ന്നു എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­രി­ക്കു­ന്നു. എ. ഡി. 745-നു് സ­മീ­പി­ച്ചു് മു­ക്താ­പീ­ഡ ല­ളി­താ­ദി­ത്യൻ എന്ന പ്ര­സി­ദ്ധ­നാ­യ കാ­ശ്മീ­ര­രാ­ജാ­വു് യ­ശോ­വർ­മ­നെ തോൽ­പ്പി­ച്ചു് കീ­ഴ­ട­ക്കു­ക­യു­ണ്ടാ­യി. ഇ­തി­നു­ശേ­ഷം ഉ­ദ്ദേ­ശം ഒരു ആ­റു­വർ­ഷം കുടി യ­ശോ­വർ­മൻ ജീ­വി­ച്ചി­രു­ന്നു എന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടെ­ങ്കി­ലും, ഇതു മു­തൽ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­താ­പം അ­സ്ത­മി­ച്ചു എ­ന്നു് ന­മു­ക്കു വി­ചാ­രി­ക്കാം. യ­ശോ­വർ­മ­ന്റെ തോൽ­വി­ക്കു­ശേ­ഷ­മു­ള്ള ഭ­വ­ഭൂ­തി­യു­ടെ ച­രി­ത്ര­ത്തെ­പ്പ­റ്റി ന­മു­ക്കു് യാ­തൊ­രു അ­റി­വു­മു­ണ്ടാ­യി­രു­ന്നി­ല്ല.

images/Teli_ka_Mandir.jpg
തെലി കാ മ­ന്ദി­റി­ന്റെ നാലു് പ്ര­വേ­ശ­ന ക­വാ­ട­ങ്ങ­ളിൽ ഒ­ന്നു്. പ്ര­തി­ഹാ­ര ച­ക്ര­വർ­ത്തി മിഹിര ഭോ­ജ­യാ­ണു് ഈ ഹി­ന്ദു ക്ഷേ­ത്രം പ­ണി­ക­ഴി­പ്പി­ച്ച­തു്.

യ­ശോ­വർ­മ­ന്റെ രാ­ജ­ധാ­നി­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ശ്രി­ത­നാ­യി ഭ­വ­ഭൂ­തി­ക്കു പുറമേ വാ­ക്പ­തി എന്ന ഒരു സാ­മ­ന്ത ക­വി­യു­ണ്ടാ­യി­രു­ന്നു. ‘ഗൗ­ഡ­വ­ഹോ’ (ഗൗ­ഡ­വ­ധം) എന്ന പ്ര­സി­ദ്ധ പ്രാ­കൃ­ത കാ­വ്യ­ത്തി­ന്റെ­യും ‘മ­ഹു­മ­ഹ­വി­ജ­യോ’ (മ­ഥു­മ­ഥ­വി­ജ­യം) എന്ന മ­റ്റൊ­ന്നി­ന്റെ­യും കർ­ത്താ­വാ­ണു് വാ­ക്പ­തി. ഇവയിൽ മ­ഹു­മ­ഹാ­വി­ജ­യം ന­മു­ക്കു ല­ഭി­ച്ചി­ട്ടി­ല്ല. യ­ശോ­വർ­മ­ന്റെ ഗൗ­ഡ­യു­ദ്ധ­ത്തേ­യും ഗൗ­ഡ­രാ­ജാ­വി­ന്റെ വ­ധ­ത്തേ­യും വി­വ­രി­ക്കു­ന്ന ഗൗ­ഡ­വ­ഹോ­വിൽ നി­ന്നാ­ണു് ആ രാ­ജാ­വി­ന്റെ ദി­ഗ്ജ­യ­ത്തെ­പ്പ­റ്റി മു­ക­ളിൽ വി­വ­രി­ച്ചി­ട്ടു­ള്ള വി­വ­ര­ങ്ങൾ ന­മു­ക്കു് ല­ഭി­ച്ചി­ട്ടു­ള്ള­തു്. വാ­ക്പ­തി ഭ­വ­ഭൂ­തി­യെ വളരെ സ്തു­തി­ച്ചി­രി­ക്കു­ന്ന­തു­കൊ­ണ്ടും മറ്റു കാ­ര­ണ­ങ്ങ­ളാ­ലും ആ പ്രാ­കൃ­ത ക­വി­ക്കു് ഭ­വ­ഭൂ­തി­യെ­ക്കാൾ ഒ­ട്ട­ധി­കം പ്രാ­യം കു­റ­ഞ്ഞി­രു­ന്നു എന്നു ന­മു­ക്കു് വി­ചാ­രി­ക്കാം. ഒ­ടു­ക്കം ഒരു ജൈ­ന­നാ­യി­ത്തീർ­ന്നു. ജൈ­ന­ന്മാർ അ­നു­ഷ്ഠി­ക്കാ­റു­ള്ള പ­ട്ടി­ണി നോ­മ്പു­കൊ­ണ്ടു് ജീ­വ­ത്യാ­ഗം ചെയ്ത വാ­ക്പ­തി­യെ­ക്കു­റി­ച്ചും, ജൈ­ന­മ­തം സ്വീ­ക­രി­ച്ച യ­ശോ­വർ­മ­പു­ത്ര­നാ­യ ആ­മ­രാ­ജാ­വി­നെ സം­ബ­ന്ധി­ച്ചും ജൈ­ന­ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്നും ന­മു­ക്കു് ചില വി­വ­ര­ങ്ങൾ ല­ഭി­ച്ചി­ട്ടു­ണ്ടു്. യ­ശോ­വർ­മ­ന്റെ കൊ­ട്ടാ­ര­ത്തി­ലെ കവി രാ­ജാ­വാ­യി­രു­ന്ന വാ­ക്പ­തി ആദ്യം ആ രാ­ജാ­വു് വ­ധി­ച്ച ആ­മ­രാ­ജാ­വി­ന്റെ ആ­ശ്രി­ത­നാ­യി­രു­ന്നു­വെ­ന്നും, തന്റെ ര­ക്ഷി­താ­വി­ന്റെ മ­ര­ണാ­ന­ന്ത­ര­മാ­ണു്, അ­താ­യ­തു്, ഉ­ദ്ദേ­ശം 751-നു ശേ­ഷ­മാ­ണു് വാ­ക്പ­തി ഗൗ­ഡ­വ­ഹോ ര­ചി­ച്ച­തെ­ന്നും ആ രാ­ജാ­വി­നെ ജൈ­ന­മ­ത­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­ന്ന ജൈ­നാ­ചാ­ര്യൻ ബ­പ്പ­ഭ­ട്ടി എ. ഡി. 743 മു­തൽ­ക്കു് 837 വരെ ജീ­വി­ച്ചി­രു­ന്നു­വെ­ന്നും ന­മു­ക്കു് പ്ര­സ്തു­ത ജൈ­ന­ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്ന­റി­യാം. ഇ­തിൽ­നി­ന്നു് എ. ഡി. 751-നു് മു­മ്പു് ഭ­വ­ഭൂ­തി തന്റെ മൂ­ന്നു നാ­ട­ക­ങ്ങ­ളും ര­ചി­ച്ചി­രു­ന്നു­വെ­ന്നു് ന­മു­ക്കൂ­ഹി­ക്കു­ക­യും ചെ­യ്യാം. നാ­ട­ക­ര­ച­ന­യ്ക്കു­ള്ള കെൽ­പ്പു് വളരെ കു­റ­യു­മെ­ങ്കി­ലും ക­വി­ത്വം മി­ക­ച്ചി­രു­ന്ന ഭ­വ­ഭൂ­തി­ക്കു് അ­സാ­ധാ­ര­ണ ബു­ദ്ധി­ശ­ക്തി ഉ­ണ്ടാ­യി­രു­ന്ന­തി­നാൽ, തന്റെ ഒ­ടു­വി­ല­ത്തെ കൃതി ര­ചി­ച്ചു തീർ­ന്നി­രു­ന്ന കാ­ല­മാ­യ എ. ഡി. 751-ൽ കു­റ­ഞ്ഞ­പ­ക്ഷം മു­പ്പ­ത്തി­ര­ണ്ടു് വ­യ­സ്സു­ണ്ടാ­യി­രു­ന്നു എ­ന്നും ന­മു­ക്കു വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. അ­തി­നാൽ ഭ­വ­ഭൂ­തി­യു­ടെ ജനനം എ. ഡി. 720-നു് സ­മീ­പ­മാ­യി­രി­ക്കു­വാൻ ഇ­ട­യു­ണ്ടു്.

images/Gwalior_Fort.jpg
ഗ്വാ­ളി­യോർ കോ­ട്ട­യി­ലെ തെലി കാ മ­ന്ദി­റി­ന­ടു­ത്തു­ള്ള ശി­ല്പ­ങ്ങൾ.

ഇനി ന­മു­ക്കു് ഭ­വ­ഭൂ­തി­യെ­പ്പ­റ്റി ന­വീ­ന­മാ­യി ല­ഭി­ച്ചി­ട്ടു­ള്ള അ­റി­വു­ക­ളി­ലേ­ക്കു് ക­ട­ക്കാം. പ്ര­സി­ദ്ധ മീ­മാം­സ­ക­നാ­യ കു­മാ­രി­ല­ഭ­ട്ട­ന്റെ നാലു മു­ഖ്യ­ശി­ഷ്യ­ന്മാ­രെ വി­വ­രി­ക്കു­ന്ന:

“ഉം­ബേ­ക­കാ­രി­കാം വേ­ത്തി

ത­ന്ത്രം വേ­ത്തി പ്ര­ഭാ­ക­രഃ

മ­ണ്ഡ­ന­സ്തു­ഭ­യം വേ­ത്തി

ന കി­ഞ്ചി­ഭ­പി രേവണഃ”

എന്ന ശ്ലോ­ക­ത്തിൽ പ­റ­യു­ന്ന ഉം­ബേ­ക­നും, ശ­ങ്ക­രാ­ചാ­ര്യ­ന്മാ­രു­ടെ സു­പ്ര­സി­ദ്ധ ശി­ഷ്യ­നാ­യ സു­രേ­ശ്വ­ര­നും, യാ­ജ്ഞ­വൽ­ക്ക്യ സം­ഹി­ത­യ്ക്കു ബാ­ല­ക്രീ­ഡ എന്ന പേരിൽ ഒരു വ്യാ­ഖ്യാ­ന­മെ­ഴു­തി­യി­ട്ടു­ള്ള വി­ശ്വ­രൂ­പ­നും, ഭ­വ­ഭൂ­തി­യും ഒ­ന്നാ­ണെ­ന്നു കാ­ണി­ക്കു­ന്ന ല­ക്ഷ്യ­ങ്ങ­ളാ­ണു് ന­മു­ക്കു പു­തു­താ­യി കി­ട്ടി­യി­രി­ക്കു­ന്ന­തു്. മി. ദി­നേ­ശ­ച­ന്ദ്ര ഭ­ട്ടാ­ചാ­ര്യ ഈ തെ­ളി­വു­ക­ളെ­യെ­ല്ലാം കൂ­ട്ടി­ച്ചേർ­ത്തു. പ്ര­സ്തു­ത നാ­ലു­പേ­രും ഒ­ന്നാ­ണെ­ന്നും മണ്ഡന മി­ശ്ര­നും, ഉം­ബേ­ക­നും, വി­ശ്വ­രൂ­പ­നും സു­രേ­ശ്വ­നും മാ­ധ­വ­ന്റെ ശങ്കര ദി­ഗ്വി­ജ­യ­ത്തെ ആ­സ്പ­ദി­ച്ചു­ള്ള സാ­ധാ­ര­ണ­യാ­യ ധാരണ തെ­റ്റാ­ണെ­ന്നും ഇ­ന്ത്യൻ ഹി­സ്റ്റോ­റി­ക്കൽ ക്വാർ­ട്ടേർ­ലി­യിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. മു­ക­ളിൽ ഉ­ദ്ധ­രി­ച്ച കു­മാ­രി­ല­യിൽ ശി­ഷ്യ­നെ പ­റ്റി­യു­ള്ള ശ്ലോ­ക­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ വ­രി­യിൽ മ­ണ്ഡ­ന­നെ­ന്ന­തി­നു­പ­ക­രം വാ­മ­ന­നെ­ന്ന പാ­ഠ­ഭേ­ദ­മു­ണ്ടെ­ന്നും ഇ­ട­യ്ക്കു പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. സു­രേ­ശ്വ­ര­നും മ­ണ്ഡ­ന­മി­ശ്ര­നും ഒ­ന്ന­ല്ലെ­ന്നു മി. ഭ­ട്ടാ­ചാ­ര്യ­ക്കു മു­മ്പു­ത­ന്നെ പ്രൊ­ഫ­സർ ഹി­രി­യ­ണ്ണ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. ഈ തെ­ളി­വു­ക­ളി­ലേ­ക്കു ക­ട­ക്കു­ന്ന­തി­നു് മു­മ്പു് ഈ പ്ര­സി­ദ്ധ പ­ണ്ഡി­ത­ന്മാ­രെ­പ്പ­റ്റി യാ­തൊ­ര­റി­വും ഇ­ല്ലാ­ത്ത­വ­രു­ടെ ഉ­പ­യോ­ഗ­ത്തി­നാ­യി അ­വ­രെ­ക്കു­റി­ച്ചു് ചില വി­വ­ര­ങ്ങൾ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ.

images/Jain_statues.jpg
ഗ്വാ­ളി­യർ കോ­ട്ട­യി­ലെ സി­ദ്ധാ­ചൽ ഗു­ഹ­കൾ­ക്കു­ള്ളി­ലെ ജൈ­ന­മ­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഗു­ഹാ­സ്മാ­ര­ക­ങ്ങ­ളും പ്ര­തി­മ­ക­ളും പാ­റ­മു­ഖ­ത്തു് കൊ­ത്തി­വ­ച്ചി­ട്ടു­ള്ള­തു്.

അർ­ത്ഥം മ­ന­സ്സി­ലാ­ക്കു­വാൻ പ്ര­യാ­സ­മാ­യി­ത്തീർ­ന്നി­രു­ന്ന വേ­ദ­ങ്ങ­ളി­ലെ ആ­രാ­ധ­നാ­വി­ധി­ക­ളേ­യും യു­ക്തി ചെ­ലു­ത്തി വ്യാ­ഖ്യാ­നി­ക്കു­ന്ന മീ­മാം­സ­ശാ­സ്ത്ര­ത്തി­ന്റെ പ്ര­ധാ­ന­ഗ്ര­ന്ഥ­മാ­യ ജൈ­മി­നി­യു­ടെ പൂർ­വ്വ­മീ­മാം­സാ സൂ­ത്ര­ത്തി­നു­ണ്ടാ­യി­ട്ടു­ള്ള പ്ര­ധാ­ന വ്യാ­ഖ്യാ­ന­ങ്ങ­ളി­ലൊ­ന്നു് ശ­ബ­ര­ഭാ­ഷ്യ­മാ­ണു്. ഈ ശ­ബ­ര­ഭാ­ഷ്യ­ത്തി­നും വ്യാ­ഖ്യാ­ന­ങ്ങ­ളെ­ഴു­തി മീ­മാം­സ­യെ മൂ­ന്നു പ്ര­ത്യേ­ക വ­ഴി­ക­ളി­ലേ­ക്കു് തി­രി­ച്ച­വ­രാ­ണു് കു­മാ­രി­ല­നും പ്ര­ഭാ­ക­ര­ഗു­രു­വും മ­ണ്ഡ­ന­മി­ശ്ര­നും. കു­മാ­രി­ല­ന്റെ വ്യാ­ഖ്യാ­ന­ഗ്ര­ന്ഥ­ങ്ങ­ളു­ടെ പേ­രു­കൾ ശ്ലോ­ക­വാർ­ത്തി­കം, താ­ന്ത്ര­വാർ­ത്തി­കം, ടുപ് ടീക എ­ന്നും പ്ര­ഭാ­ക­ര­ന്റെ വ്യാ­ഖ്യാ­ന­ത്തി­ന്റെ പേരു് ബൃഹതി എ­ന്നും, മ­ണ്ഡ­ന­മി­ശ്ര­ന്റെ വ്യാ­ഖ്യാ­ന­ങ്ങൾ വി­ധി­വി­വേ­കം, ബ്ര­ഹ്മ­സി­ദ്ധി മു­ത­ലാ­യ­വ­യു­മാ­കു­ന്നു. ബാ­ദാ­രാ­യ­ണ­ന­ന്റെ വേ­ദാ­ന്ത­സൂ­ത്ര­ത്തെ­യും അ­തി­ന്റെ പ്രാ­ചീ­ന വ്യാ­ഖ്യാ­ന­ങ്ങ­ളെ­യും ആ­സ്പ­ദി­ച്ചു് ശ­ങ്ക­രാ­ചാ­ര്യ­ന്റെ പ്ര­സി­ദ്ധ ഭാ­ഷ്യ­ഗ്ര­ന്ഥ­ങ്ങ­ളും സു­രേ­ശ്വ­ര­ന്റെ പ­ല­വാർ­ത്തി­ക­ങ്ങ­ളും നൈ­ഷ്കർ­മ്മ­സി­ദ്ധി­യും ജ­നി­ക്കു­ക­യു­ണ്ടാ­യി. ശ­ങ്ക­രാ­ചാ­ര്യ­നും സു­രേ­ശ്വ­ര­നും ത­മ്മി­ലും, ശ­ങ്ക­രാ­ചാ­ര്യ­രും മ­ണ്ഡ­ന­മി­ശ്ര­നും ത­മ്മി­ലു­ണ്ടാ­യ­താ­യി ഐ­തി­ഹ്യം ഘോ­ഷി­ക്കു­ന്ന വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും സു­പ്ര­സി­ദ്ധ­മാ­ണ­ല്ലോ. മു­ക­ളിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള കു­മാ­രി­ല­ന്റെ ശി­ഷ്യ­ന്മാ­രെ സൂ­ചി­പ്പി­ക്കു­ന്ന ശ്ലോ­ക­ത്തിൽ പ്ര­സ്താ­വി­ക്കു­ന്ന രേവണൻ രേ­വ­ണാ­രാ­ധ്യ­നെ­ന്ന നാ­മ­ത്തിൽ ഒരു കാ­മ­ശാ­സ്ത്ര­ഗ്ര­ന്ഥ­മാ­യ സ്മ­ര­ത­ത്വ­പ്ര­കാ­ശി­ക ര­ചി­ച്ചി­ട്ടു­ള്ള­താ­യും കാ­ണു­ന്നു.

images/Baroli_Temple_Complex1.jpg
ബറോലി ക്ഷേ­ത്ര സ­മു­ച്ച­യ­ത്തി­ലെ ഘ­ട്ടേ­ശ്വ­ര മ­ഹാ­ദേ­വ ക്ഷേ­ത്രം. ഗുർജന പ്ര­തി­ഹാ­ര­ന്മാർ നിർ­മ്മി­ച്ച­തു്.

ഇനി ന­മു­ക്കു് മി. ദി­നേ­ശ്ച­ന്ദ്ര ഭ­ട്ടാ­ചാ­ര്യ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള സം­ഗ­തി­ക­ളി­ലേ­ക്കു ക­ട­ക്കാം. മ­ണ്ഡ­ന­മി­ശ്ര­നും ഉം­ബേ­ക­നും വി­ശ്വ­രൂ­പ­നും സു­രേ­ശ്വ­ര­നും ഒ­ന്നാ­ണെ­ന്നു് മാ­ധ­വ­ന്റെ ശ­ങ്ക­ര­ദി­ഗ്വി­ജ­യ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു തെ­റ്റാ­ണെ­ന്നും, സു­രേ­ശ്വ­ര­ന്റെ കൃ­തി­ക­ളി­ലും മ­ണ്ഡ­ന­മി­ശ്ര­ന്റെ കൃ­തി­ക­ളി­ലും കാ­ണു­ന്ന അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളും ചി­ത്സു­ഖ­ജ­നി­യു­ടെ കൃ­തി­ക­ളിൽ സു­രേ­ശ്വ­ര­ന്റെ­യും മ­ണ്ഡ­ന­മി­ശ്ര­ന്റെ­യും അ­ഭി­പ്രാ­യ­ങ്ങ­ളെ വെ­വ്വേ­റെ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്ന വ­സ്തു­ത­യും ഗു­രു­വം­ശ­കാ­വ്യ­ത്തിൽ ശ­ങ്ക­രാ­ചാ­ര്യർ മ­ണ്ഡ­ന­മി­ശ്ര­നേ­യും വി­ശ്വ­രൂ­പ­നേ­യും ക­ണ്ടു­മു­ട്ടി­യ­താ­യി പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തും, മ­ണ്ഡ­ന­മി­ശ്ര­നും സു­രേ­ശ്വ­ര­നും ഒ­ന്ന­ല്ലെ­ന്നു കാ­ണി­ക്കു­ന്നു. മ­ണ്ഡ­ന­മി­ശ്ര­ന്റെ കൃ­തി­യാ­യ ഭാ­വ­നാ­വി­വേ­ക­വും, ഉം­ബേ­ക­ന്റെ ന­ഷ്ട­മാ­യ ശ്ലോ­ക­വാർ­ത്തി­ക വ്യാ­ഖ്യാ­ന­ത്തിൽ നി­ന്നു് ശാ­സ്ത്ര­ദീ­പി­ക­യിൽ ഭ­ട്ട­രാ­മ­കൃ­ഷ്ണൻ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള ഭാ­ഗ­ങ്ങ­ളും, ഉം­ബേ­കൻ കു­മാ­രി­ല­ഭ­ട്ട­ന്റെ ശി­ഷ്യ­നാ­ണെ­ന്നും, മ­ണ്ഡ­ന­മി­ശ്രൻ കു­മാ­രി­ല­ന്റെ ചില അ­ഭി­പ്രാ­യ­ങ്ങ­ളെ ആ­ക്ഷേ­പി­ക്കു­ന്നു എ­ന്നും, ഉം­ബേ­ക­നും മ­ണ്ഡ­ന­മി­ശ്ര­നും ത­മ്മിൽ അ­ഭി­പ്രാ­യ വൃ­ത്യാ­സ­മു­ണ്ടെ­ന്നും വ­രു­ന്നു. ഭ­വ­ഭൂ­തി­യു­ടെ മാ­ല­തീ­മാ­ധ­വ­ത്തി­ന്റെ ഒരു കൈ­യെ­ഴു­ത്തു­പ്ര­തി­യിൽ അതു് കു­മാ­രി­ല­ഭ­ട്ട­ന്റെ ശി­ഷ്യ­ന്റെ കൃ­തി­യാ­ണു് എ­ന്നു് ഒ­രി­ട­ത്തും, ഉം­ബേ­കാ­ചാ­ര്യ­ന്റെ കൃ­തി­യാ­ണെ­ന്നു് മ­റ്റൊ­രി­ട­ത്തും പ­റ­ഞ്ഞി­ട്ടു­ള്ള­തും, ചിൽ­സു­ഖി എന്ന വ്യാ­ഖ്യാ­ന­ഗ്ര­ന്ഥ­ത്തിൽ ഉം­ബേ­ക­നാ­ണു് ഭ­വ­ഭൂ­തി­യെ­ന്നു വ്യ­ക്ത­മാ­യി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും ഉം­ബേ­ക­നും ഭ­വ­ഭൂ­തി­യും ഒ­ന്നാ­ണെ­ന്നു സ്ഥാ­പി­ക്കു­ന്നു­ണ്ടു്. അ­വ­സാ­ന­മാ­യി വി­ശ്വ­രൂ­പൻ യാ­ജ്ഞ­വ­ല്ക്യ­സം­ഹി­ത­യു­ടെ വ്യാ­ഖ്യാ­ന­മാ­യി ര­ചി­ച്ചി­ട്ടു­ള്ള ‘ബാ­ല­ക്രീ­ഡ’യ്ക്കു യ­തീ­ശ്വ­രൻ എ­ഴു­തി­യ ‘വി­ഭാ­വ­നാ’ എന്ന ഉ­പ­വ്യാ­ഖ്യാ­ന­ത്തിൽ:

“യത് പ്ര­സാ­ദാ­ദ­യം ലോകോ

ധർ­മ്മ­മാർ­ക്ഷ­സ്ഥി­തഃ സുഖീ

ഭ­വ­ഭൂ­തി സു­രേ­ശാ­ഖ്യം

വി­ശ്വ­രൂ­പം പ്ര­ണ­മ്യ­ച്ഛ­തം.”

എന്നു ബാ­ല­ക്രീ­ഡാ­കർ­ത്താ­വാ­യ വി­ശ്വ­രൂ­പ­നെ­പ്പ­റ്റി പ­റ­യു­ന്ന­തിൽ നി­ന്നു് ഭ­വ­ഭൂ­തി­യും, സു­രേ­ശ്വ­ര­നും, വി­ശ്വ­രൂ­പ­നും ഒ­ന്നാ­ണെ­ന്നു് വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ബാ­ല­ക്രീ­ഡ­യിൽ ഭ­വ­ഭൂ­തി­യു­ടെ കയ്യു കാ­ണി­ക്കു­ന്ന പല ഉ­ദാ­ഹ­ര­ണ­ങ്ങ­ളും മി. ദി­നേ­ശ­ച­ന്ദ്ര ഭ­ട്ടാ­ചാ­ര്യ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ഭ­വ­ഭൂ­തി തന്റെ നാ­ട­ക­ങ്ങ­ളിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്ന വേ­ദ­ങ്ങ­ളോ­ടു­ള്ള താ­ല്പ­ര്യം വേ­ദ­ങ്ങ­ളിൽ നി­ന്നു ധാ­രാ­ളം ഭാ­ഗ­ങ്ങ­ളു­ദ്ധ­രി­ച്ചു ബാ­ല­ക്രീ­ഡ­യി­ലും അ­ദ്ദേ­ഹം കാ­ണി­ച്ചി­രി­ക്കു­ന്നു. ഉ­ത്ത­ര­രാ­മ­ച­രി­ത­ത്തി­ന്റെ നാ­ലാ­മ­ങ്ക­ത്തിൽ ഗോ­മാം­സം ഭ­ക്ഷി­ക്കു­ന്ന­തി­നെ ഋ­ഗ്വേ­ദ­ത്തെ ആ­സ്പ­ദി­ച്ചു ന്യാ­യീ­ക­രി­ച്ചി­രി­ക്കു­ന്ന­തു­പോ­ലെ ബാ­ല­ക്രീ­ഡ­യി­ലും ഭ­വ­ഭൂ­തി ഗോ­വ­ധ­ത്തെ ന്യാ­യീ­ക­രി­ച്ചി­രി­ക്കു­ന്നു. ബാ­ല­ക്രീ­ഡ ഭ­വ­ഭൂ­തി­യു­ടെ യൗ­വ­ന­കാ­ല­ത്തെ ഒരു കൃ­തി­യാ­ണു്. വി­ശ്വ­രൂ­പ­നും ശ­ങ്ക­രാ­ചാ­ര്യ­രും ത­മ്മിൽ മ­ഗ­ധ­യിൽ വച്ചു ന­ട­ന്ന­താ­യി ഗു­രു­വം­ശ­കാ­വ്യം പ്ര­സ്താ­വി­ക്കു­ന്ന പ്ര­സി­ദ്ധ വാ­ദ­പ്ര­തി­വാ­ദ­ത്തി­ന്റെ പ­ര­മാർ­ത്ഥ­ത്തെ മഗധയെ കീ­ഴ­ട­ക്കി­വാ­ണി­രു­ന്ന യ­ശോ­വർ­മ­ന്റെ രാ­ജ­ധാ­നി­യാ­യ ക­ന്യാ­കു­ബ്ജ­ത്തിൽ ഭ­വ­ഭൂ­തി താ­മ­സി­ച്ചി­രു­ന്ന­തി­നു­ള്ള സംഗതി പി­ന്താ­ങ്ങു­ന്നു­ണ്ടു്. മ­ണ്ഡ­ന­മി­ശ്ര­നും സു­രേ­ശ്വ­ര­നും ഒ­ന്ന­ല്ലെ­ന്നും, ഉം­ബേ­ക­നും സു­രേ­ശ്വ­ര­നും, വി­ശ്വ­രൂ­പ­നും ഭ­വ­ഭൂ­തി­യും ഒ­ന്നാ­ണെ­ന്നു­ള്ള മി. ദി­നേ­ശ­ഭ­ട്ടാ­ചാ­ര്യ­യു­ടെ അ­ഭി­പ്രാ­യം സ്വീ­ക­രി­ക്കു­ന്ന­തി­നു് കാ­ല­സം­ബ­ന്ധ­മാ­യ ചില പൊ­രു­ത്ത­മി­ല്ലാ­യ്മ­കൾ ഉ­ണ്ടെ­ന്നു് പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ തോ­ന്നു­മെ­ങ്കി­ലും, അതു ചില തെ­റ്റാ­യ കാ­ല­ഗ­ണ­ന കൊ­ണ്ടാ­ണെ­ന്നു് സൂ­ക്ഷ്മ­പ­രി­ശോ­ധ­ന­യിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്. അ­തി­നാൽ ഈ ലേ­ഖ­ക­ന്റെ പ്ര­സ്തു­ത അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു പൂർ­ണ്ണ­മാ­യി യോ­ജി­ക്കു­ന്നു. മി. ഭ­ട്ടാ­ചാ­ര്യ­യു­ടെ അ­ഭി­പ്രാ­യ­ത്തെ സ്വീ­ക­രി­ക്കു­ന്ന­തിൽ കാ­ല­സം­ബ­ന്ധ­മാ­യും യാ­തൊ­രു ത­ട­സ്സ­വു­മി­ല്ലെ­ന്നു് കാ­ണി­ക്കു­വാ­നാ­യി എ. ഡി. എ­ട്ടാം ശ­താ­ബ്ദ­ത്തിൽ ഭാ­ര­ത­ത്തെ ഭ­രി­ച്ചി­രു­ന്ന പ്ര­ധാ­ന രാ­ജ­വം­ശ­ങ്ങ­ളു­ടെ വം­ശാ­വ­ലി­യും ഉ­ദ്ദേ­ശ­കാ­ല­ങ്ങ­ളും ആ­ദ്യ­മാ­യി ചുവടെ ചേർ­ത്തു­കൊ­ള്ളു­ന്നു;

രാ­ഷ്ട്ര­കൂ­ട­വം­ശം കാ­ശ്മീ­ര­വം­ശം ക­ന്യാ­കു­ബ്ജം ഗൗ­ഡ­വം­ശം ഗൂർജര പ്ര­തി­ഹാ­ര വംശം

കക്കൻ മു­ക്താ­പീ­ഢ (724–760) 728–751 740–768 നാ­ഗ­ഭ­ടൻ

ഇ­ന്ദ്രൻ കൃ­ഷ്ണൻ ല­ളി­താ­ദി­ത്യൻ ആമ (751–780) ഗോ­പാ­ലൻ ദേ­വ­ശ­ക്തി (769–779) (768–808)

ദ­ന്തി­ദുർ­ഗ്ഗൻ കു­വ­ല­യ­പീ­ഡൻ വ­ജ്രാ­യു­ധൻ ധർ­മ്മ­പാ­ലൻ വ­ത്സ­രാ­ജൻ (754–769) (761) (783)

ഇ­ന്ദ്രാ­യു­ധൻ (783) ത്രി­ഭു­വ­ന­പാ­ലൻ

നാഗഭടൻ-​11 ഗോ­വ­ന്ദൻ 11 (779) വ­ജ്രാ­യി­ത­ല­ളി­താ­ദ്യി­ത്യൻ ച­ക്രാ­യു­ധൻ (800) ദേ­വ­പാ­ലൻ (790–815)

ധ്രു­വൻ (780–794) (761–768) ഗോ­വി­ന്ദൻ 111 പൃ­ഥി­വ്യാ­പീ­ഡൻ 794–815 സാ­ഗ്രാ­മ­പീ­ഡൻ (768–775)

ക­ന്യാ­കു­ബ്ജ­ത്തി­ലെ യ­ശോ­വർ­മ­ന്റെ പു­ത്ര­നാ­യ ആ­മ­രാ­ജാ­വി­നെ സാ­ധാ­ര­ണ­യാ­യി ച­രി­ത്ര­കാ­ര­ന്മാർ വി­ഗ­ണി­ച്ചു് യ­ശോ­വർ­മ­നു­ശേ­ഷം 783-ൽ നാ­ടു­വാ­ണി­രു­ന്ന ഇ­ന്ദ്രാ­യു­ധ­നു് മു­മ്പു് ഒരു വ­ജ്രാ­യു­ധൻ വാ­ണി­രു­ന്നു എ­ന്നു് രാ­ജ­ശേ­ഖ­ര­ക­വി­യു­ടെ കർ­പ്പൂ­ര­മ­ഞ്ജ­രി­യി­ലെ ഒരു പ്ര­സ്താ­വ­ന­യെ ആ­സ്പ­ദ­മാ­ക്കി വി­ശ്വ­സി­ച്ചു­വ­രു­ന്നു. എ­ന്നാൽ ജൈ­ന­ന്മാ­രു­ടെ ഗ്ര­ന്ഥ­ങ്ങൾ ആ­മ­രാ­ജാ­വി­നെ വളരെ കീർ­ത്തി­ക്കു­ന്നു­ണ്ടു്. അ­തി­നാൽ ആ­മ­രാ­ജാ­വി­ന്റെ ഒരു ബി­രു­ദം മാ­ത്ര­മാ­ണു് ഈ വ­ജ്രാ­യു­ധ­നെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. ഇ­തി­നു് മ­റ്റൊ­രു തെ­ളി­വു­മു­ണ്ടു്. ചാ­ലു­ക്യ­വം­ശ­ത്തി­ന്റെ ശക്തി ന­ശി­പ്പി­ച്ചു് ഹൈ­ദ­രാ­ബാ­ദി­ലു­ള്ള മാ­ന്യ­കേ­ട­ത്തി­ലെ രാ­ഷ്ട്ര­കൂ­ട­ന്മാ­രെ ഇ­ന്ത്യ­യി­ലെ ഒരു മ­ഹ­ച്ഛ­ക്തി­യാ­ക്കി­ച്ച­മ­ച്ച ദ­ന്തി­ദുർ­ക്ഷൻ കർ­ണാ­ട­ക­ത്തി­ലെ ചാ­ലു­ക്യ­ന്മാർ­ക്കു് പുറമേ മാ­ള­വ­ത്തി­ലെ ഗുർ­ജ­ര­പ്ര­തി­ഹാ­ര­ന്മാ­രെ­യും കാ­ഞ്ചി­യി­ലെ പ­ല്ല­വ­രെ­യും കേരള ചോ­ള­പാ­ണ്ഡ്യ­രാ­ജാ­ക്ക­ന്മാ­രെ­യും ഒരു ശ്രീ­ഹർ­ഷ­നെ­യും ഒരു വ­ജ്ര­ട­നെ­യും തോൽ­പ്പി­ച്ചു് ഉ­ജ്ജ­യി­നി­യിൽ വ­ച്ചു് ഹി­ര­ണ്യ­ഗർ­ഭ­വും മ­റ്റും ന­ട­ത്തി­യ­താ­യി ചെ­പ്പേ­ടു­ക­ളിൽ നി­ന്നും ശി­ലാ­ലേ­ഖ­ന­ങ്ങ­ളിൽ നി­ന്നും ന­മു­ക്ക­റി­യാം. രാ­ഷ്ട്ര­കൂ­ട ച­ക്ര­വർ­ത്തി­യാ­യ ഗോ­വി­ന്ദൻ മൂ­ന്നാ­മ­ന്റെ പൈലാൽ ചെ­പ്പേ­ടി­ലാ­ണു് ചുവടെ ചേർ­ക്കു­ന്ന പ്ര­കാ­രം ശ്രീ ഹർ­ഷ­വ­ജ്ര­കൂ­ട­ന്മാ­രെ തോ­ല്പി­ച്ച­കാ­ര്യം പ­റ­ഞ്ഞി­ട്ടു­ള്ള­തു്.

images/Kasivisvanatha_temple_at_Pattadakal.jpg
കാ­ശി­വി­ശ്വ­നാ­ഥ ക്ഷേ­ത്രം പ­ട്ട­ട­ക്കൽ, കർ­ണാ­ട­കം.

“കാ­ഞ്ചീ­ശ­കേ­ര­ള­ന­രാ­ധി­പ ചോളപാണ്ഡ്യ-​

ശ്രീ­ഹർ­ഷ­വ­ജ്ര­ട­വി­ഭേ­ദ വിധാന ഭക്ഷം

കർ­ണ്ണാ­ട­കം ബല മനന്ത മ­ജേ­യ­മ­ന്യൈർ

ഭൃ­തൈഃ­കി­യ­ദ്ഭി­ര­പി­യഃ സ­ഹ­സാ­ജി­ലാ­യ”

ഇതിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന വ­ജ്ര­ടൻ ക­ന്യാ­കു­ബ്ജ­ത്തി­ലെ വ­ജ്രാ­യു­ധ­നും ശ്രീ­ഹർ­ഷൻ കാ­മ­രൂ­പ­ത്തി­ലെ (ആ­സാ­മി­ലെ) ശ്രീ­ഹർ­ഷ­നു­മാ­ണെ­ന്നാ­ണു് ഈ ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യം. ഈ ശ്രീ­ഹർ­ഷ­നെ ഗൗ­ഡോ­ഡാ­ദാ­ദി കലിംഗ കോ­ശ­ല­പ­തി­യാ­യി എ. ഡി. 759-ൽ ഉള്ള നേ­പ്പാ­ളി­ലെ ജ­യ­ദേ­വ­ന്റെ ഒരു ലേ­ഖ­ന­വും, ഗൌ­ന­ഡ­രാ­ജാ­വാ­യ ഗോ­പാ­ല­ന്റെ സ­മ­കാ­ലീ­ന­നാ­യി താ­രാ­നാ­ഥ­നും നിർ­ണ്ണ­യി­ച്ചി­രി­ക്കു­ന്ന­തി­നാൽ അ­ദ്ദേ­ഹം ദ­ന്തി­ദുർ­ഗ­ന്റെ സ­മ­കാ­ലീ­ന­നാ­ണെ­ന്നു വ­രു­ന്നു. യ­ശോ­വർ­മ­ന്റെ പു­ത്ര­നാ­യ ആ­മ­രാ­ജാ­വു് ഗോ­പാ­ല­ന്റെ­യും ധർ­മ്മ­പാ­ല­ന്റെ­യും കാ­ല­ത്തു് നാ­ടു­വാ­ണി­രു­ന്നു എ­ന്നു് ജൈ­ന­ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്ന­നു­മാ­നി­ക്കാ­വു­ന്ന­തി­നാൽ ദ­ന്തി­ദുർ­ഗൻ തോൽ­പി­ച്ച വ­ജ്ര­ട­നാ­ണു് ആ­മ­രാ­ജാ­വ്, അഥവാ വ­ജ്രാ­യു­ധൻ എന്നു പ്ര­ത്യ­ക്ഷ­മാ­കു­ന്നു­ണ്ടു്. ദ­ന്തി­ദുർ­ഗ­നെ­പ്പോ­ലെ തന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു പിൻ­ഗാ­മി­യാ­യ ഗോ­വി­ന്ദൻ മൂ­ന്നാ­മ­നും ഉ­ത്ത­ര­ഭാ­ര­ത­ത്തെ ആ­ക്ര­മി­ച്ചു് ക­ന്യാ­കു­ബ്ജ­ത്തി­ലെ ച­ക്രാ­യു­ധ­നെ­യും, മാ­ല­വ­ത്തി­ലെ ഗുർ­ജ­ര­പ്ര­തി­ഹാ­ര­നാ­യ നാ­ഗ­ഭ­ടൻ ര­ണ്ടാ­മ­നേ­യും, ഗൗ­ഡ­ത്തി­ലെ ധർ­മ്മ­പാ­ല­നേ­യും തോൽ­പ്പി­ച്ചി­രു­ന്നു. പ്ര­സ്തു­ത ആ­മ­രാ­ജാ­വി­ന്റെ ശ­ക്തി­യിൽ അസൂയ ജ­നി­ച്ച­തു­കൊ­ണ്ടാ­യി­രി­ക്ക­ണം കാ­ശ്മീ­ര­ത്തി­ലെ മു­ക്താ പീ­ഡ­ലാ­ളി­താ­ദി­ത്യ­ന്റെ ഒരു പിൻ­ഗാ­മി­യാ­യ ജ­യാ­പീ­ഡ­വി­ന­യാ­ദി­ത്യൻ ആ­മ­രാ­ജാ­വി­നെ തോൽ­പ്പി­ച്ചു് ക­ന്യാ­കു­ബ്ജ­ത്തി­ലെ സിം­ഹാ­സ­നം അ­പ­ഹ­രി­ച്ചു് കാ­ശ്മീ­ര­ത്തേ­ക്കു കൊ­ണ്ടു­പോ­യ­തു്. യ­ശോ­വർ­മ­ന്റെ മ­ര­ണാ­ന­ന്ത­രം ഭ­വ­ഭൂ­തി ആ­മ­രാ­ജാ­വി­നേ­യും സേ­വി­ച്ചു് ക­ന്യാ­കു­ബ്ജ­ത്തി­ലും അ­തി­ന്റെ അ­ധീ­ന­ത്തി­ലി­രു­ന്നി­രു­ന്ന മ­ഗ­ധ­യി­ലും പാർ­ത്തി­രി­ക്ക­ണം. ആ­മ­രാ­ജാ­വി­ന്റെ മരണം 780-നു സ­മീ­പി­ച്ചാ­ക­യാൽ ആ കാ­ലം­വ­രെ ഭ­വ­ഭൂ­തി ഉ­ത്ത­രേ­ന്ത്യ­യിൽ പാർ­ത്തി­രു­ന്നു എ­ന്നു­വ­രു­ന്നു.

images/Navalinga.jpg
ഒൻ­പ­താം നൂ­റ്റാ­ണ്ടി­ലെ കന്നഡ ലി­ഖി­തം, കർ­ണാ­ട­ക­യി­ലെ കു­ക്നൂ­രി­ലെ ന­വ­ലിം­ഗ ക്ഷേ­ത്ര­ത്തിൽ നി­ന്നു്.

ഭ­വ­ഭൂ­തി മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ച­തു­പോ­ലെ­ത­ന്നെ 720-നു സ­മീ­പ­ത്തു ജ­നി­ച്ചി­രു­ന്ന­തി­നാ­ലും ശ­ങ്ക­രാ­ചാ­ര്യർ 788-ൽ ജ­നി­ച്ചു് 840 വരെ ജീ­വി­ച്ചി­രു­ന്ന­താ­യി ഇന്നു സാ­ധാ­ര­ണ­യാ­യി വി­ചാ­രി­ച്ചു വ­രു­ന്ന­തി­നാ­ലും ഭ­വ­ഭൂ­തി­ക്കു് ശ­ങ്ക­ര­ന്റെ ശി­ഷ്യ­നാ­യി­ത്തീ­രു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ലെ­ന്നു തോ­ന്നി­യേ­ക്കാം. ഭ­വ­ഭൂ­തി 85 വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രു­ന്നു എന്നു വി­ചാ­രി­ച്ചാൽ­പ്പോ­ലും അ­ദ്ദേ­ഹം മ­രി­ക്കു­മ്പോൾ ശ­ങ്ക­ര­നു പ്ര­സ്തു­ത കാ­ല­നിർ­ണ്ണ­യ­മ­നു­സ­രി­ച്ചു് 17 വ­യ­സ്സു­മാ­ത്ര­മേ ഉ­ണ്ടാ­യി­രി­ക്കു­ക­യു­ള്ളു. 17 വ­യ­സ്സാ­യ ഒരു ബാലൻ മ­ഗ­ധ­യിൽ ചെ­ന്നു് ഗു­രു­വം­ശ­കാ­വ്യം പ്ര­സ്താ­വി­ക്കു­ന്ന­തു­പോ­ലെ പ­ണ്ഡി­ത­കേ­സ­രി­യാ­യ വി­ശ്വ­രൂ­പ­ത്തെ, അഥവാ ഭ­വ­ഭൂ­തി­യെ വാ­ദ­ത്തിൽ തോ­ല്പി­ക്കു­ന്ന­തു സം­ഭാ­വ്യ­മ­ല്ല. അ­തി­നാൽ ഭ­വ­ഭൂ­തി­യെ മു­ക­ളിൽ ഉ­ദ്ധ­രി­ച്ച അ­വി­തർ­ക്കി­ത­ങ്ങ­ളാ­യ തെ­ളി­വു­ക­ള­നു­സ­രി­ച്ചു് ശ­ങ്ക­ര­ന്റെ ശി­ഷ്യ­നാ­ക­ണ­മെ­ങ്കിൽ ഇ­പ്പോൾ ഊ­ഹി­ക്ക­പ്പെ­ട്ടു­വ­രു­ന്ന ശ­ങ്ക­ര­ന്റെ ജ­ന­ന­വർ­ഷ­ത്തെ, അ­താ­യ­തു് 788-നെ കു­റേ­ക്കൂ­ടി പു­റ­കോ­ട്ടു് കൊ­ണ്ടു­പോ­കേ­ണ്ടി­വ­രു­ന്നു. ഇ­ങ്ങ­നെ ചെ­യ്യു­ന്ന­തി­നു് മറ്റു കാ­ര­ണ­ങ്ങ­ളു­മു­ണ്ടു്.

images/Ellora_Caves.jpg
യക്ഷ മാതംഗ, യക്ഷി സി­ദ്ധാ­യി­കി­ക്കൊ­പ്പം ജെയിൻ തീർ­ത്ഥ­ങ്ക­ര മ­ഹാ­വീ­ര, എ­ല്ലോ­റ ഗുഹ.

“ദേ­ഭീ­ധ്യ­ച്ഛു­ക്ര­ദ­ത്തോ­ആ­ട

നവഭടവാഗ്ബദ്ധബുദ്ധാധ്വമധ്വ-​

സ്വാ­ദ­പ്രോ­ദ­സ്ത­വേ­ദാ­ഭൃ­തി­ര­ഥ

സ­ജ­യാ­പീ­ഡ സ­മ്രാ­ഡ­പി­ദ്രാ­ക്

യ­ദ്വാ­ഗു­ദ്ഭൂ­ത­ബോ­ധ ശ്രു­തി­മ­ഥ

വപുഷഃ ശാ­ര­ദാ­യാഃ പു­ര­സ്താൽ

പീഠേ സർ­വ്വ­ജ്ഞ­യോ­ഗ്യേ

നി­ദ­ധ­ദ­ധി­പ­ദ­ച്ഛാ­യ മാർ­ച്ചീ­ദ്യ­മർ­ച്യം”.

എന്ന ശ്ലോ­ക­ത്തിൽ നി­ന്നു് ജ­യാ­പീ­ഡ വി­ന­യാ­ദി­ത്യ­ന്റെ സ­ഭാ­പ­തി­യാ­യ ഉ­ത്ഭ­ട­നെ കാ­ശ്മീ­ര­ത്തി­ലെ ശാ­ര­ദാ­പീ­ഠ­ത്തിൽ വ­ച്ചു് തോൽ­പ്പി­ച്ചു് ശ­ങ്ക­രാ­ചാ­ര്യൻ സർ­വ്വ­ജ്ഞ­പീ­ഠം കയറി എ­ന്ന­തു് പ്ര­ത്യ­ക്ഷ­മാ­ണു്. എ. ഡി. 860-നു് സ­മീ­പി­ച്ചു് ജ­യാ­പീ­ഠൻ മ­രി­ക്കു­മ്പോൾ ഇന്നു സ്വീ­ക­രി­ച്ചി­ട്ടു­ള്ള ശ­ങ്ക­ര­ന്റെ ജ­ന­ന­തീ­യ­തി­യ­നു­സ­രി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു് 18 വ­യ­സ്സു­മാ­ത്ര­മേ ഉ­ണ്ടാ­യി­രി­ക്കു­ക­യു­ള്ളൂ. ഇതു് സം­ഭാ­വ്യ­മാ­ണു്. ഇതും ശ­ങ്ക­ര­ന്റെ ജ­ന­ന­കാ­ലം പി­റ­കോ­ട്ടു കൊ­ണ്ടു­പോ­ക­ണ­മെ­ന്നു് കാ­ണി­ക്കു­ന്നു. എത്ര വർ­ഷ­ത്തേ­ക്കു് പി­റ­കോ­ട്ടു കൊ­ണ്ടു­പോ­ക­ണ­മെ­ന്ന­താ­ണു് അ­ടു­ത്ത­പ്ര­ശ്നം. ശ­ങ്ക­ര­ന്റെ സ­മാ­ധി­കാ­ലം ഇ­പ്പോൾ സ്വീ­ക­രി­ച്ചി­ട്ടു­ള്ള 840-നു സ­മീ­പ­മാ­ണെ­ന്നു­ള്ള­തു് നി­ശ്ച­യ­മാ­ണു്. ആ­ചാ­ര്യ­വാ­ഗ­ഭേ­ദ്യ എന്ന ക­ലി­വാ­ക്യം 830-നു് സ­മീ­പ­കാ­ല­ത്തു് ശ­ങ്ക­രൻ ജീ­വി­ച്ചി­രു­ന്നു എന്നു കാ­ണി­ക്കു­ന്നു. മാ­തൃ­ഭു­മി ആ­ഴ്ച­പ്പ­തി­പ്പിൽ ചി­റ­ക്കൽ ടി. ബാ­ല­കൃ­ഷ്ണൻ നായർ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന ഒരു ലേ­ഖ­ന­ത്തിൽ ര­വി­വർ­മ വി­ര­ചി­ത­മാ­യ ഉ­ദ­യ­വർ­മ­ച­രി­ത­ത്തിൽ എ. ഡി. 835-ൽ ശ­ങ്ക­രാ­ചാ­ര്യർ കോ­ല­ത്തു­നാ­ട്ടിൽ നി­ന്നു് തൃ­ശൂർ­ക്കു് പോയി എ­ന്നു് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­താ­യി പ­റ­ഞ്ഞി­രു­ന്നു. അ­തി­നാൽ 835-നു ശേ­ഷ­വും അ­തി­ന­ടു­പ്പി­ച്ചും അ­ദ്ദേ­ഹം തൃ­ശൂ­രിൽ വ­ച്ചു് സ­മാ­ധി­യ­ട­ഞ്ഞി­രു­ന്നു എ­ന്നു് ന­മു­ക്കു വി­ചാ­രി­ക്കാം. ദേ­വി­യെ സ്തു­തി­ച്ചു് ശ­ങ്ക­രൻ എ­ഴു­തി­യി­ട്ടു­ള്ള:

“പ­രി­ത്യ­ക്ത്വം ദേവാൻ വി­വി­ധ­വി­ധി സേവാ കുല തയാ

മയാ പ­ഞ്ചാ­ഗീ­തേ രധിക മ­പ­നീ­തേ തു­വ­യ­സി

ഇ­ദാ­നീം ചേ­ന്മാ­ത. ത­വ­യ­ദി­കൃ­പാ നാ­പി­ഭ­വ­താ

നി­രാ­ലം­ബോ ലം­ബോ­ദ­ര ജ­ന­നി­കം യാമി ശരണം”

എന്ന ശ്ലോ­ക­ത്തിൽ ത­നി­ക്കു് 85 വ­യ­സ്സാ­യ­താ­യി അ­ദ്ദേ­ഹം പ്ര­സ്താ­വി­ക്കു­ന്ന­തി­നാൽ ശ­ങ്ക­രൻ കു­റ­ഞ്ഞ­പ­ക്ഷം 85 വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രു­ന്നു എ­ന്നു് വി­ചാ­രി­ക്ക­ണ­മെ­ന്നു് മി. എ. വി. വെ­ങ്കി­ടേ­ശ്വ­രൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു് ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. 32 വ­യ­സ്സിൽ മ­രി­ച്ച­താ­യി ഐ­തി­ഹ്യം പ്ര­സ്താ­വി­ക്കു­ന്ന ശ­ങ്ക­രാ­ചാ­ര്യർ ആ­ദി­ശ­ങ്ക­രാ­ചാ­ര്യ­രാ­ണെ­ന്നും, അഭിനവ ശ­ങ്ക­ര­ന­ല്ലെ­ന്നും, ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാർ വി­ചാ­രി­ച്ചു വ­രു­ന്നു എ­ന്നും പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. 840-ൽ 85 വ­യ­സ്സാ­യ­തു­കൊ­ണ്ടു് ശ­ങ്ക­ര­ന്റെ ജനനം എ. ഡി. 755-നു സ­മീ­പി­ച്ചാ­യി­രി­ക്ക­ണം. അ­പ്പോൾ കാ­ശ്മീ­ര­ത്തിൽ വ­ച്ചു് സർ­വ്വ­ജ്ഞ­പീ­ഠം ക­യ­റി­യ­പ്പോൾ ശ­ങ്ക­ര­നു് 45 വ­യ­സ്സു് ഉ­ണ്ടാ­യി­രു­ന്നി­രി­ക്കാ­നി­ട­യു­ണ്ടു്. എ. ഡി. 800-നു സ­മീ­പി­ച്ചു് ക­ന്യാ­കു­ബ്ജ­ത്തി­ലെ ഇ­ന്ദ്രാ­യു­ധ­നെ തോൽ­പ്പി­ച്ചു് ച­ക്രാ­യു­ധ­നെ അവിടെ വാ­ഴ്ത്തി­യ­ശേ­ഷം ഗൗ­ഡ­രാ­ജാ­വും ബു­ദ്ധ­മ­താ­നു­സാ­രി­യു­മാ­യ ധർ­മ്മ­പാ­ലൻ മ­ഗ­ധ­യു­ടെ പ്ര­സി­ദ്ധ ത­ല­സ്ഥാ­ന­മാ­യ പാ­ട­ലീ­പു­ത്ര­ത്തിൽ­വ­ച്ചു് ച­ക്ര­വർ­ത്തി­യാ­യി തന്റെ കി­രീ­ട­ധാ­ര­ണം ന­ട­ത്തി­യെ­ന്നു് ന­മു­ക്ക­റി­യാം. ഈ രാ­ജാ­ഭി­ഷേ­ക­ത്തെ­യാ­ണു് പൂർ­ണ്ണ­വർ­മ­ന്റെ കി­രീ­ട­ധാ­ര­ണ­മാ­യി ശ­ങ്ക­രാ­ചാ­ര്യർ ശാ­രീ­രി­ക­ഭാ­ഷ്യ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. പൂർ­ണ്ണ­വർ­മൻ എ­ന്ന­തു് ധർ­മ്മ­പാ­ല­ന്റെ വ്യ­ക്തി­പ­ര­മാ­യ പേരും, ധർ­മ്മ­പാ­ലൻ എ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ബി­രു­ദ­വു­മാ­യി വ­ന്നേ­ക്കാം. ഈ ഉ­ത്സ­വ­ത്തിൽ പ­ങ്കു­കൊ­ണ്ട­തി­നു­ശേ­ഷം ശ­ങ്ക­രൻ കാ­ശ്മീ­ര­ത്തി­ലേ­ക്കു­പോ­യി സർ­വ്വ­ജ്ഞ­പീ­ഠം ക­യ­റി­യി­രി­ക്കാ­നി­ട­യു­ണ്ടു്. അ­തി­നാൽ ഈ അ­നു­ഭ­വം 800-നു് സ­മീ­പ­ത്തു ന­ട­ന്നി­രി­ക്കാം.

images/Pattadakal.jpg
പ­ട്ട­ട­ക്ക­ലി­ലെ ജൈന നാ­രാ­യ­ണ ക്ഷേ­ത്രം.

വി­ശ്വ­രൂ­പ­നും ശ­ങ്ക­ര­നും ത­മ്മിൽ മ­ഗ­ധ­യിൽ വച്ചു ന­ട­ന്ന­താ­യി ഗു­രു­വം­ശ­കാ­വ്യം പ്ര­സ്താ­വി­ക്കു­ന്ന പ്ര­സി­ദ്ധ­മാ­യ വാ­ദ­പ്ര­തി­വാ­ദം 800-നു വളരെ മു­മ്പു ന­ട­ന്നി­രി­ക്ക­ണ­മെ­ന്നു് വി­ചാ­രി­ക്കു­വാൻ ല­ക്ഷ്യ­ങ്ങ­ളു­ണ്ടു്. മ­ണ്ഡ­ന­മി­ശ്ര­നും ശ­ങ്ക­ര­നും ന­ട­ത്തി­യ വാ­ദ­പ്ര­തി­വാ­ദ­ത്തി­നി­ട­യ്ക്കു് മ­ണ്ഡ­ന­മി­ശ്ര­ന്റെ ഭാ­ര്യ­യും കു­മാ­രി­ല­ഭ­ട്ട­ന്റെ സ­ഹോ­ദ­രി­യു­മാ­യ ശാരദ ശ­ങ്ക­ര­നോ­ടു് കാ­മ­ക­ല­യെ­ക്കു­റി­ച്ചു് കുറേ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു­വെ­ന്നും, അ­തി­നു­ത്ത­രം പറയാൻ ശ­ങ്ക­രൻ മ­രി­ച്ച അമരുക രാ­ജാ­വി­ന്റെ ശ­വ­ശ­രീ­ര­ത്തിൽ പ്ര­വേ­ശി­ച്ചു് ആ രാ­ജാ­വി­ന്റെ ഭാ­ര്യ­മാ­രു­മാ­യി ര­മി­ച്ചു് അ­മ­രു­ക­ശ­ത­കം ശാ­ര­ദ­യു­ടെ ചോ­ദ്യ­ങ്ങൾ­ക്കു­ത്ത­ര­മാ­യി ര­ചി­ച്ചു എ­ന്നും സു­പ്ര­സി­ദ്ധ­മാ­യ ഒരു ഐ­തി­ഹ്യ­മു­ണ്ട­ല്ലോ. അ­മ­രു­ക­ശ­ത­കം വ്യാ­ഖ്യാ­താ­വാ­യ രാ­മ­ച­ന്ദ്രൻ ഈ സം­ഭ­വ­ത്തെ ശ­ങ്ക­രൻ കാ­ശ്മീ­ര­ത്തു് ജ്ഞാ­ന­പീ­ഠം കയറിയ കാ­ല­ത്താ­ണു് സ്ഥാ­പി­ക്കു­ന്ന­തു്. ഈ ഐ­തി­ഹ്യ­ത്തിൽ ചില പ­ര­മാർ­ത്ഥ­ങ്ങൾ ഉ­ണ്ടെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. ഏ­റെ­ക്കു­റെ വി­ശ്വാ­സ­യോ­ഗ്യ­മാ­യ ഗു­രു­വം­ശ­കാ­വ്യം പ്ര­സ്താ­വി­ക്കു­ന്ന ശ­ങ്ക­ര­നും, വി­ശ്വ­രൂ­പ­നും അഥവാ ഭ­വ­ഭൂ­തി­യു­മാ­യു­ള്ള വാ­ദ­പ്ര­തി­വാ­ദ­മാ­ണു് ഇതു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ഇതു് മ­ഗ­ധ­യിൽ വ­ച്ചാ­ണു് ന­ട­ന്ന­തും. ദുർ­വാ­സാ­വി­നാൽ ശ­പി­ക്ക­പ്പെ­ട്ട സ­ര­സ്വ­തീ­ദേ­വി ഉ­ഭ­യ­ഭാ­ര­തി എന്ന നാ­മ­ത്തിൻ­കീ­ഴിൽ മ­നു­ഷ്യ­സ്ത്രീ­യാ­യി പി­റ­ന്നു വി­ശ്വ­രൂ­പ­നോ­ടു പ്രേ­മം പ്രാ­പി­ച്ചു എന്നു ഗു­രു­വം­ശ­കാ­വ്യം പ­റ­ഞ്ഞി­ട്ടു­ള്ള­തും,

“യം ബ്ര­ഹ്മാ­ണം ഇയം ദേവീ

വാ­ഗ്വ­ശ്യേ­വാ­നു വർ­ത്ത­തേ.”

എ­ന്നു് ഉ­ത്ത­ര­രാ­മ­ച­രി­ത­ത്തിൽ ഭ­വ­ഭൂ­തി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും ഭ­വ­ഭൂ­തി­യു­ടെ വി­ദു­ഷി­യാ­യ ഭാ­ര്യ­യു­ടെ പേരു് സ­ര­സ്വ­തി എന്നോ ഭാരതി എന്നോ ആ­യി­രു­ന്നു­വെ­ന്നു് സൂ­ചി­പ്പി­ക്കു­ന്നു. അ­മ­രു­ക­രാ­ജാ­വി­നെ­പ്പ­റ്റി­യു­ള്ള മു­ക­ളിൽ പ്ര­സ്താ­വി­ച്ച ഐ­തി­ഹ്യം, ക­ന്യാ­കു­ബ്ജ­ത്തി­ലെ­യും മ­ഗ­ധ­യി­ലേ­യും രാ­ജാ­വാ­യി­രു­ന്ന ആ­മ­രാ­ജാ­വി­നെ­യും, ഈ രാ­ജാ­വി­ന്റെ ആ­ശ്രി­ത­നാ­യി­രു­ന്ന അമരു എന്ന ക­വി­യേ­യും കൂ­ട്ടി­ക്കു­ഴ­ച്ച­തി­ന്റെ ഫ­ല­മാ­ണെ­ന്നാ­ണു് ഈ ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യം. അ­മ­രു­ക­ശ­ത­ക­ത്തി­ന്റെ ഒരു വ്യാ­ഖ്യാ­ന­ത്തിൽ കവിയെ ‘വി­ശ്വ­വി­ഖ്യാ­ത­നാ­ഡിം ധമ കു­ല­തി­ല­കോ വി­ശ്വ­കർ­മ്മാ ദ്വി­തീ­യ’നെ­ന്നു് വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തി­നാൽ, അമരു ത­ട്ടാൻ­ജാ­തി­യിൽ­പ്പെ­ട്ട ഒരു ക­വി­യാ­ണെ­ന്നു് അ­നു­മാ­നി­ക്കാം. അ­മ­രു­രാ­ജാ­വി­ന്റെ മ­ര­ണ­ത്തെ­പ്പ­റ്റി പ്ര­സ്തു­ത ഐ­തി­ഹ്യം പ­റ­യു­ന്ന­തി­നാൽ ആ­മ­രാ­ജാ­വി­ന്റെ മ­ര­ണ­കാ­ല­മാ­യ 780-നു സമീപം ഇതു നിർ­മ്മി­ച്ചി­രി­ക്ക­ണം. ജ­യാ­പീ­ഡ­ന്റെ പ­ണ്ഡി­ത സ­ഭ­യി­ലെ ഒരു അം­ഗ­മാ­യ വാ­മ­ന­ന്റെ കാ­വ്യാ­ല­ങ്കാ­ര സൂ­ത­പ്ര­വൃ­ത്തി­യിൽ ഇതിനെ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള­തും ഈ കാ­ല­ത്തോ­ടു യോ­ജി­ക്കു­ന്നു­ണ്ടു്. ഇ­തി­ന്റെ ര­ച­നാ­കാ­ല­ത്തി­ന­ടു­ത്തു് ഭ­വ­ഭൂ­തി­യും ശ­ങ്ക­ര­നും ത­മ്മി­ലു­ള്ള വാദം ന­ട­ന്ന­തു­കൊ­ണ്ടാ­ണു് അതിനെ ശ­ങ്ക­ര­നും വി­ശ്വ­രൂ­പ­നും, അ­താ­യ­തു് ഭ­വ­ഭൂ­തി­യു­മാ­യി ഐ­തി­ഹ്യം ഘ­ടി­പ്പി­ച്ചി­ട്ടു­ള്ള­തെ­ന്നു വി­ചാ­രി­ക്കാം.

images/Aklank_swami.jpg
അ­ക­ള­ങ്കൻ

ഇ­പ്ര­കാ­രം എ. ഡി. 770-നു സ­മീ­പി­ച്ചു് മ­ഗ­ധ­യിൽ വ­ച്ചു് ശ­ങ്ക­രാ­ചാ­ര്യർ തന്നെ വാ­ദ­ത്തിൽ തോ­ല്പി­ച്ച­തി­നാൽ താൻ അ­തു­വ­രെ സ്വീ­ക­രി­ച്ചി­രു­ന്ന തന്റെ ഭാ­ര്യാ­സ­ഹോ­ദ­ര­നും ഗു­രു­വു­മാ­യ കു­മാ­രി­ല­ഭ­ട്ട­ന്റെ മീ­മാം­സ­മ­തം ഉ­പേ­ക്ഷി­ച്ചു് ശ­ങ്ക­ര­ന്റെ വേ­ദാ­ന്ത­മ­തം സ്വീ­ക­രി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­നാ­യി­ത്തീർ­ന്നി­രി­ക്ക­ണം. ഇ­തോ­ടു­കൂ­ടി സു­രേ­ശ്വ­ര­നെ­ന്ന നാ­മ­ത്തിൻ കീഴിൽ ഭ­വ­ഭൂ­തി സ­ന്ന്യ­സി­ക്കു­ക­യും, ശ­ങ്ക­ര­നൊ­ന്നി­ച്ചു കു­റേ­ക്കാ­ലം സ­ഞ്ച­രി­ച്ച­തി­നു­ശേ­ഷം അ­ദ്ദേ­ഹ­ത്തോ­ടു­കൂ­ടി കേ­ര­ള­ത്തി­ലേ­ക്കു പോ­ന്നു എ­ന്നു­ള­ള­തും സം­ഭാ­വ്യ­മാ­ണു്. ഭ­വ­ഭൂ­തി­യു­ടെ യ­ഥാർ­ഥ­നാ­മം ശ്രീ­ക­ണ്ഠ­നെ­ന്നോ വി­ശ്വ­രൂ­പ­നെ­ന്നോ ആ­യി­രി­ക്ക­ണം. ജ്ഞാ­ന­നി­ധി­യെ­ന്ന ബി­രു­ദം വ­ഹി­ച്ചി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഗുരു കു­മാ­രി­ല­ഭ­ട്ട­നാ­ണു്. ഉം­ബ­ക­നെ­ന്നു ഭ­വ­ഭൂ­തി­ക്കു പേരു ല­ഭി­ച്ച­തു് അ­ദ്ദേ­ഹം ഒരു ഉ­ദും­ബ­ര ബ്രാ­ഹ്മ­ണ­നാ­യി­രു­ന്ന­തു കൊ­ണ്ടാ­യി­രി­ക്കാം. ഉ­ദും­ബ­ര­മെ­ന്ന പ­ദ­ത്തെ പ്രാ­കൃ­തീ­ക­രി­ച്ച­പ്പോൾ ഉം­ബേ­ക­മെ­ന്നാ­യി­ത്തീർ­ന്നി­രി­ക്കാം. രാ­ഷ്ട്ര­കൂ­ട രാ­ജാ­ക്ക­ന്മാ­രാ­യ ദ­ന്തി­ദുർ­ഗ­ന്റെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ പി­തൃ­സ­ഹോ­ദ­ര­നാ­യ കൃ­ഷ്ണൻ ഒ­ന്നാ­മ­ന്റെ­യും സ­മ­കാ­ലീ­ന­നാ­യ അ­ക­ള­ങ്കൻ എന്ന പ്ര­സി­ദ്ധ ജൈ­നാ­ചാ­ര്യ­ന്റെ സ­മ­കാ­ലീ­ന­നാ­യി കു­മാ­രി­ല­ഭ­ട്ടൻ ജീ­വി­ച്ചി­രു­ന്ന­തി­നാൽ എ. ഡി. 700-നും 760-നും മ­ധ്യേ­യാ­യി­രി­ക്കും കു­മാ­രി­ല­ഭ­ട്ട­ന്റെ കാലം. കു­മാ­രി­ല­നെ­ക്കാൾ കു­റേ­യ­ധി­കം പ്രാ­യം­കു­റ­ഞ്ഞ സ­ഹോ­ദ­രി­യെ­യാ­യി­രി­ക്കാം ഭ­വ­ഭൂ­തി ക­ല്യാ­ണം ക­ഴി­ച്ച­തു്. അ­ഷ്ട­സ­ഹ്ര­സി എന്ന വ്യാ­ഖ്യാ­ന­ഗ്ര­ന്ഥ­ത്തിൽ അ­തി­ന്റെ കർ­ത്താ­വും സു­രേ­ശ്വ­ര­ന്റെ സ­മ­കാ­ലീ­ന­നു­മാ­യ ജൈ­ന­ഗ്ര­ന്ഥ­കാ­രൻ വി­ദ്യാ­ന­ന്ദൻ, കു­മാ­രി­ലൻ (എ. ഡി 672-ൽ മ­രി­ച്ച) ധർ­മ്മ­കീർ­ത്തി­യു­ടെ­യും പ്ര­ഭാ­ക­ര­ന്റെ­യും അ­ഭി­പ്രാ­യ­ങ്ങ­ളെ ഖ­ണ്ഡി­ക്കു­ന്നു എന്നു പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തി­നാൽ, പ്ര­ഭാ­ക­രൻ കു­മാ­രി­ല­ഭ­ട്ട­ന്റെ സ­മ­കാ­ലീ­ന­നോ, മുൻ­ഗാ­മി­യോ ആ­യി­രു­ന്നി­രി­ക്ക­ണം. പ്ര­ഭാ­ക­ര­നെ കു­മാ­രി­ല­ന്റെ ശി­ഷ്യ­നാ­ക്കു­ന്ന ഐ­തി­ഹ്യം നി­മി­ത്ത­വും മ­റ്റു­ചി­ല കാ­ര­ണ­ങ്ങ­ളാൽ പ്ര­ഭാ­ക­രൻ കു­മാ­രി­ല­ന്റെ പ്രാ­യം­കു­റ­ഞ്ഞ സ­മ­കാ­ലീ­ന­നാ­ണെ­ന്നാ­ണു് ഈ ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യം. പ്ര­സി­ദ്ധ മീ­മാം­സാ­ഗ്ര­ന്ഥ­മാ­യ ശ­ബ­ര­ഭാ­ഷ്യ­ത്തി­നു പ്ര­ഭാ­ക­രൻ നിർ­മ്മി­ച്ചി­ട്ടു­ള്ള ബൃഹതി എന്ന വ്യാ­ഖ്യാ­നം, ശ­ബ­ര­ഭാ­ഷ്യ­ത്തി­നു വാർ­ത്തി­കൻ എന്ന പേരിൽ പ്ര­സി­ദ്ധ­നാ­യി­ത്തിർ­ന്ന വ്യാ­ഖ്യാ­താ­വെ­ഴു­തി­യി­ട്ടു­ള്ള വ്യാ­ഖ്യാ­ന­ത്തെ ആ­സ്പ­ദി­ച്ചാ­ണു് ര­ചി­ച്ചി­ടു­ള്ള­തെ­ന്നു് ഡോ­ക്ടർ ഝാ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ശ­ബ­ര­ഭാ­ഷ്യ­ത്തി­ന്റെ കാ­ല­ത്തെ­പ്പ­റ്റി ചില ഊ­ഹ­ങ്ങൾ മാ­ത്ര­മേ ഇ­പ്പോ­ഴു­ള്ളൂ.

images/Sun_Temple_Martand.jpg
ല­ളി­താ­ദി­ത്യ­ന്റെ കാ­ല­ഘ­ട്ട­ത്തിൽ നിർ­മ്മി­ച്ച സൂ­ര്യ­ക്ഷേ­ത്രം.

അതു് ബി. സി. 57-ൽ ജീ­വി­ച്ചി­രു­ന്ന പ്ര­സി­ദ്ധ­നാ­യ വി­ക്ര­മാ­ദി­ത്യ­ന്റെ കാ­ല­ത്തു ര­ചി­ച്ചു എന്നു ചിലർ വി­ചാ­രി­ക്കു­ന്നു. ഇതു് ശ­രി­യ­ല്ലെ­ന്നും അതു് ര­ചി­ച്ച­തു് എ. ഡി. ആറാം ശ­താ­ബ്ദ­ത്തി­ന്റെ മ­ധ്യ­ത്തി­ലാ­ണെ­ന്നു­മാ­ണു് ഈ ലേ­ഖ­ക­ന്റെ അ­ഭി­പ്രാ­യം. ഹർ­ഷ­വർ­ധ­നൻ എന്ന രാ­ജാ­വി­ന്റെ ‘ലിം­ഗാ­നു­ശാ­സ­ന’മെന്ന ഗ്ര­ന്ഥ­ത്തി­നു് ഭ­ട്ട­ഭ­ര­ദ്വാ­ജ­ന്റെ പു­ത്ര­നാ­യ പൃ­ഥി­വി­ശ്വ­ര­നും ഭ­ട്ട­ദീ­പ്ത­സ്വാ­മി­യു­ടെ പു­ത്ര­നാ­യ ശ­ബ­രി­സ്വാ­മി­യും ഓരോ വ്യാ­ഖ്യാ­ന­ങ്ങൾ വീ­ത­മെ­ഴു­തി­യി­ട്ടു­ണ്ടു്. ഈ ഹർ­ഷ­വർ­ധ­നൻ നാ­ഗാ­ന­ന്ദ­കർ­ത്താ­വാ­യ ഹർഷ ച­ക്ര­വർ­ത്തി­യ­ല്ലെ­ന്നും അ­ദ്ദേ­ഹം ആറാം ശ­താ­ബ്ദ­ത്തിൽ കാ­ളി­ദാ­സ­ന്റെ സ­മ­കാ­ലീ­ന­നാ­യി ജീ­വി­ച്ചി­രു­ന്ന യ­ശോ­വർ­മ വി­ക്ര­മാ­ദി­ത്യ­ഹർ­ഷ­നാ­ണെ­ന്നും പ്ര­സ്തു­ത ഭ­ട്ട­ഭ­ര­ദ്വാ­ജൻ പ്ര­സി­ദ്ധ ന്യാ­യ­ശാ­സ്ത്ര­ജ്ഞ­നാ­യ ഉ­ദ്യോ­ത­ക­ര­നും ശ­ബ­രി­സ്വാ­മി ശ­ബ­ര­ഭാ­ഷ്യ­കർ­ത്താ­വു­മാ­ണെ­ന്നും ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. വി­ക്ര­മാ­ദി­ത്യ­നേ­യും ശ­ബ­രി­സ്വാ­മി­യേ­യും ഘ­ടി­പ്പി­ച്ചി­രു­ന്ന ശ്ലോ­കം ഇ­തി­നൊ­രു ല­ക്ഷ്യ­മാ­ണു്. എ. ഡി. 600-നു സ­മീ­പി­ച്ചു് ജീ­വി­ച്ചി­രു­ന്ന സു­ബ­ന്ധു­ത­ന്റെ വാ­സ­വ­ദ­ത്ത­യിൽ ‘മീ­മാം­സാ­ദർ­ഗ­നേ­നേ­വ തി­ര­സ്കൃ­ത ദി­ഗം­ബ­ര ദർ­ഗ­നേ­ന രജസാ ജ­ജ്യം­ഭേ’ എ­ന്നി­ങ്ങ­നെ പ­ല­ത­വ­ണ­യും മീ­മാം­സ­ക­മ­തം ജൈ­ന­മ­ത­ത്തെ ഓ­ടി­ച്ചു എ­ന്നു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് പു­തു­താ­യി പു­റ­പ്പെ­ട്ട ശ­ബ­ര­ഭാ­ഷ്യം­കൊ­ണ്ടു് ജൈ­ന­മ­ത­ത്തി­നു വ­ന്നി­ട്ടു­ള്ള ഇ­ടി­വി­നെ സൂ­ചി­പ്പി­ക്കു­ന്നു. ശ­ബ­ര­ഭാ­ഷ്യം ഇ­ങ്ങ­നെ എ. ഡി. ആറാം ശ­താ­ബ്ദ­ത്തിൽ ജ­നി­ച്ച­തി­നാൽ, അ­തി­നു് ആ­ദ്യ­മാ­യി വ്യാ­ഖ്യാ­ന­മെ­ഴു­തി­യ വാർ­ത്തി­ക­കാ­രൻ ഏഴാം ശ­താ­ബ്ദ­ത്തി­ലും, ഈ വാർ­ത്തി­ക­കാ­ര­ന്റെ വ്യാ­ഖ്യാ­ന­ത്തെ ആ­സ്പ­ദി­ച്ചു് ബൃഹതി ര­ചി­ച്ച പ്ര­ഭാ­ക­രൻ എ­ട്ടാം ശ­താ­ബ്ദ­ത്തി­ലും ജീ­വി­ച്ചി­രു­ന്നു എ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ ഐ­തി­ഹ്യം കു­മാ­രി­ല­മ­ത­പ്ര­ച­ര­ണ­ത്തെ ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാ­ളി­നോ­ടും പ്ര­ഭാ­ക­ര­മ­ത­പ്ര­ച­ര­ണ­ത്തെ ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാ­ളു­ടെ പിൻ­ഗാ­മി­യു­ടെ പിൻ­ഗാ­മി­യാ­യ കു­ല­ശേ­ഖ­ര­പ്പെ­രു­മാ­ളോ­ടും ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തും പ്ര­ഭാ­ക­രൻ കു­മാ­രി­ല­ഭ­ട്ട­നു മു­മ്പു് ജീ­വി­ച്ചി­രു­ന്നി­ല്ലെ­ന്നു് കാ­ണി­ക്കു­ന്നു. ഈ രണ്ടു മീ­മാം­സ­ക ഗു­രു­ക്ക­ന്മാ­രു­ടേ­യും മ­ത­ങ്ങൾ ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാ­ളും കു­ല­ശേ­ഖ­ര­പ്പെ­രു­മാ­ളും പ്ര­ച­രി­പ്പി­ക്കു­വാൻ മ­ഠ­ങ്ങ­ളും മ­റ്റും ഉ­ണ്ടാ­ക്കി­യെ­ന്ന­ല്ലാ­തെ ഈ ഗു­രു­ക്ക­ന്മാർ അ­വ­രു­ടെ സ­മ­കാ­ലീ­ന­രാ­ണെ­ന്നും, കേ­ര­ളോൽ­പ്പ­ത്തി എന്തു പ­റ­ഞ്ഞി­രു­ന്നാ­ലും വി­ചാ­രി­ച്ചു­പോ­ക­രു­തു്. കു­ല­ശേ­ഖ­ര­പ്പെ­രു­മാൾ പ്ര­ഭാ­ക­ര­ഗു­രു­ക്ക­ളെ കേ­ര­ള­ത്തിൽ കൊ­ണ്ടു­വ­ന്നു പാർ­പ്പി­ച്ചു എന്നു കേ­ര­ളോൽ­പ്പ­ത്തി­യിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തി­ന്റെ അർ­ത്ഥം പ്ര­ഭാ­ക­ര­പ­ര­മ്പ­ര­യി­ലു­ള്ള ഒരു ഗു­രു­വി­നെ ഇവിടെ കൊ­ണ്ടു­വ­ന്നു എ­ന്നേ­യു­ള്ളു. കു­ല­ശേ­ഖ­ര­പ്പെ­രു­മാൾ എ. ഡി. 864-നു സ­മീ­പി­ച്ചു മ­രി­ച്ചു എ­ന്നു് ഈ ലേഖകൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന ‘ആൾ­വാർ­മാ­രും തമിഴകത്തിലെ-​പ്രാചീന വൈ­ഷ്ണ­വ ക്ഷേ­ത്ര­ങ്ങ­ളും’ എന്ന ലേ­ഖ­ന­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­ഗാ­മി­യു­ടെ മുൻ­ഗാ­മി­യാ­യ ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാൾ എ. ഡി. 800-നു് സ­മീ­പി­ച്ചു് ജീ­വി­ച്ചി­രു­ന്നി­രി­ക്ക­ണം. എ­ട്ടാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തിൽ സ്ഥാ­പി­ച്ചി­ട്ടു­ള്ള പ്ര­സ്തു­ത മ­ത­ങ്ങൾ­ക്കു് പ്ര­സി­ദ്ധി നേ­ടു­വാൻ ഈ കാ­ലാ­ന്ത­രം ഒ­ട്ടും അ­ധി­ക­മാ­യി­പ്പോ­കു­ന്ന­ത­ല്ല. എ. ഡി. 800-നു് സ­മീ­പി­ച്ചു് രാ­ജ­ശേ­ഖ­രൻ എ­ന്നൊ­രു ചേ­ര­രാ­ജാ­വു് ജീ­വി­ച്ചി­രു­ന്ന­താ­യി അ­ദ്ദേ­ഹ­ത്തി­ന്റെ തലമന ഇല്ലം ചെ­പ്പേ­ടിൽ നി­ന്നു് ന­മു­ക്ക­റി­യാം. ഈ രാ­ജ­ശേ­ഖ­ര­നാ­യി­രി­ക്കാം ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാൾ. സ­ദാ­ശി­വ ബ്ര­ഹ്മേ­ന്ദ്ര­ന്റെ ജ­ഗ­ദ്ഗു­രു ര­ത്ന­മാ­ലാ­സ്ത­വ­ത്തിൽ അ­ന്ധ­നാ­യ യാ­യാ­വ­രൻ രാ­ജ­ശേ­ഖ­രൻ തന്റെ മൂ­ന്നു നാ­ട­ക­ങ്ങ­ളെ ശ­ങ്ക­രാ­ചാ­ര്യ­നിൽ നി­ന്നു് മൂ­ന്നാ­മ­ത്തെ ത­ല­മു­റ­യി­ലു­ള്ള കാ­ഞ്ചി­യി­ലെ കാ­മ­കോ­ടി മ­ഠാ­ധ്യ­ക്ഷ­നു് സ­മർ­പ്പി­ച്ചു എ­ന്നു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഈ നാ­ട­ക­ങ്ങ­ളു­ടെ പേർ അ­തി­ന്റെ സ­മ­കാ­ലീ­ന വ്യാ­ഖ്യാ­താ­വു് കൊ­ടു­ത്തി­ട്ടു­ള്ള­തിൽ നി­ന്നു് ഇതു് 9-ാം ശ­താ­ബ്ദ­ത്തിൽ ജീ­വി­ച്ചി­രു­ന്ന രാ­ജ­ശേ­ഖ­ര­നാ­ണെ­ന്നു് പ്ര­ത്യ­ക്ഷ­മാ­ണു്. എ­ന്നാൽ രാ­ജ­ശേ­ഖ­ര­ക­വി­ക്കു് അ­ന്ധ­ത്വ­മു­ള്ള­താ­യി മറ്റു യാ­തൊ­രു ഐ­തി­ഹ്യ­വു­മി­ല്ല. തി­റ­യാ­ട്ടം, അഥവാ തെ­യ്യം തു­ള്ളൽ എന്ന ത­ല­ക്കെ­ട്ടിൽ ശ്രീ­മാൻ നെ­ട്ടൂർ പി. ദാ­മോ­ദ­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഈയിടെ എ­ഴു­തി­യി­രു­ന്ന ഒരു ര­സ­ക­ര­മാ­യ ലേ­ഖ­ന­ത്തിൽ അ­ദ്ദേ­ഹം പു­ര­ളി­മ­ല മു­ത്ത­പ്പൻ എന്ന പേരിൽ ഒരു അ­ന്ധ­നാ­യ വ­ട­ക്കൻ കോ­ട്ട­യം രാ­ജാ­വി­നെ വി­വ­രി­ച്ചി­രു­ന്നു. ഒ­രു­പ­ക്ഷേ, ഇ­ദ്ദേ­ഹ­മാ­യി­രി­ക്കാം ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാൾ. ശ­ങ്ക­രാ­ചാ­ര്യ­രു­ടെ സ­മ­കാ­ലീ­ന­നും അ­ന്ധ­നു­മാ­യ ഈ ഹ­രി­ശ്ച­ന്ദ്ര­പ്പെ­രു­മാ­ളേ­യും അഥവാ രാ­ജ­ശേ­ഖ­ര­നേ­യും അ­ദ്ദേ­ഹ­ത്തി­നു് ഒരു ശ­ത­വർ­ഷ­ത്തി­നു­ശേ­ഷം ജീ­വി­ച്ചി­രു­ന്ന കർ­പ്പൂ­ര­മ­ഞ്ജ­രി മു­ത­ലാ­യ കൃ­തി­ക­ളു­ടെ കർ­ത്താ­വാ­യ അ­ന്ധ­ന­ല്ലാ­ത്ത രാ­ജ­ശേ­ഖ­ര­ക­വി­യേ­യും പ്ര­സ്തു­ത സ്ത­വ­ത്തി­ന്റെ കർ­ത്താ­വു് കൂ­ട്ടി­ക്കു­ഴ­ച്ച­തു കൊ­ണ്ടാ­യി­രി­ക്കാം രാ­ജ­ശേ­ഖ­ര­ക­വി അ­ന്ധ­നെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്.

images/Ancient_Ruins_at_Parihaspora.jpg
പ­രി­ഹാ­സ്പർ; ഝലം ന­ദി­യ്ക്ക് മു­ക­ളി­ലു­ള്ള ഒരു പീ­ഠ­ഭൂ­മി­യിൽ മു­ക്താ­പീ­ഡ ല­ളി­താ­ദി­ത്യൻ നിർ­മ്മി­ച്ച­തു്.

ഒരു കേ­ര­ളീ­യ­നാ­യ ഗോ­വി­ന്ദ­നാ­ഥ­യ­തി എ­ഴു­തി­യി­ട്ടു­ള്ള ശ­ങ്ക­രാ­ചാ­ര്യ­ച­രി­ത­ത്തിൽ ശ­ങ്ക­ര­ന്റെ പ്ര­ധാ­ന ശി­ഷ്യ­ന്മാ­രിൽ മൂ­ന്നു­പേർ കേ­ര­ളീ­യ­രാ­ണെ­ന്നും, ഇവരിൽ പ­ത്മ­പാ­ദൻ, വി­ഷ്ണു­ശർ­മൻ എന്നു പേ­രു­ള്ള ആ­ല­ത്തൂർ ഗ്രാ­മ­ത്തി­ലെ ഒരു ന­മ്പൂ­തി­രി­യാ­ണെ­ന്നും പ­റ­ഞ്ഞി­രി­ക്കു­ന്നു. ശ­ങ്ക­ര­ന്റെ നാലു പ്ര­ധാ­ന ശി­ഷ്യ­ന്മാർ സു­രേ­ശ്വ­ര­നും പ­ത്മ­പാ­ദ­നും തോ­ട­ക­നും ഹ­സ്താ­മ­ല­ക­നു­മാ­ണു്. സു­രേ­ശ്വ­രൻ ഭ­വ­ഭൂ­തി­യാ­യാൽ ശേ­ഷി­ച്ച മൂ­ന്നു­പേ­രു­മാ­ണു് കേ­ര­ളീ­യർ. പ­ത്മ­പാ­ദ­നാ­ണു് മ­ണ്ഡ­ന­മി­ശ്രൻ എ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. സു­രേ­ശ്വ­ര­നും പ­ത്മ­പാ­ദ­നും ശ­ങ്ക­ര­നെ­ക്കാൾ മൂ­പ്പു­കു­ടി­യ ശി­ഷ്യ­ന്മാ­രാ­ണു്. തൃ­ശൂ­രി­ലെ ന­ടു­വി­ലെ മഠം സ്ഥാ­പി­ച്ച­തു് സു­രേ­ശ്വ­ര­നും, തെ­ക്കെ മഠം സ്ഥാ­പി­ച്ച­തു് പ­ത്മ­പാ­ദ­നു­മാ­ണെ­ന്നു­ള്ള കേ­ര­ളീ­യ ഐ­തി­ഹ്യ­ത്തെ അ­വി­ശ്വ­സി­ക്കു­വാൻ ഒരു കാ­ര­ണ­വും കാ­ണു­ന്നി­ല്ല. സാ­ധാ­ര­ണ­യാ­യി പ­റ­ഞ്ഞു­വ­രു­ന്ന­തു് ശ­ങ്ക­രൻ സു­രേ­ശ്വ­ര­നെ മൈ­സൂ­രി­ലു­ള്ള ശൃം­ഗേ­രി മ­ഠ­ത്തി­ന്റേ­യും, പ­ത്മ­പാ­ദ­നെ ഗു­ജ­റാ­ത്തി­ലു­ള്ള ദ്വാ­ര­കാ­മ­ഠ­ത്തി­ന്റേ­യും, തോ­ട­ക­നെ ഹി­മാ­ല­യ­ത്തി­ലു­ള്ള ബദരി മ­ഠ­ത്തി­ന്റേ­യും, ഹ­സ്താ­മ­ല­ക­നെ ഒ­റീ­സ്സ­യി­ലു­ള്ള ജ­ഗ­ന്നാ­ഥ (പുരി) മ­ഠ­ത്തി­ന്റേ­യും മ­ഠാ­ധി­പ­തി­ക­ളാ­യി നി­യ­മി­ച്ചു എ­ന്നാ­കു­ന്നു. ശൃം­ഗേ­രി­മ­ഠം. എ. ഡി. 6-ാം ശ­താ­ബ്ദം മു­തൽ­ക്കു് 14-ാം ശ­താ­ബ്ദം വരെ പൂ­ട്ടി­യി­ട്ടി­രു­ന്നു എ­ന്നു് വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ള്ള­തി­നാൽ, സു­രേ­ശ്വ­രൻ തൃ­ശൂ­രി­ലെ ന­ടു­വി­ലെ മ­ഠ­ത്തി­ലേ­യും പ­ത്മ­പാ­ദൻ അ­വി­ടു­ത്തെ തെ­ക്കെ മ­ഠ­ത്തി­ലേ­യും മ­ഠാ­ധി­പ­തി­ക­ളാ­യി­ട്ടാ­ണു് പ്രാ­യോ­ഗി­ക­ജീ­വി­തം ന­യി­ച്ചി­രു­ന്ന­തെ­ന്നു് ന­മു­ക്കു് വി­ശ്വ­സി­ക്കാം. ഇ­ങ്ങ­നെ പ­ണ്ഡി­താ­ഗ്രേ­സ­ര­നും മ­ഹാ­ക­വി­യു­മാ­യ സു­രേ­ശ്വ­രൻ അഥവാ ഭ­വ­ഭൂ­തി കു­റേ­ക്കാ­ലം തൃ­ശു­രി­ലെ ന­ടു­വി­ലെ മ­ഠ­ത്തി­ന്റെ അ­ധി­പ­നാ­യി­രു­ന്ന­ശേ­ഷം, ശ­ങ്ക­ര­ന്റെ ജീ­വി­ത­കാ­ല­ത്തു­ത­ന്നെ, അ­താ­യ­തു് എ. ഡി. 800-നു കു­റേ­വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് മ­ര­ണ­മ­ട­ഞ്ഞി­രി­ക്ക­ണം.

images/Sankaracharya.jpg
ശ­ങ്ക­രാ­ചാ­ര്യർ ശി­ഷ്യ­ന്മാ­രോ­ടൊ­പ്പം (ചി­ത്രം).

തൃ­ശൂ­രി­നു് മാ­ത്ര­മ­ല്ല, തി­രു­വ­ന­ന്ത­പു­ര­ത്തി­നു­കൂ­ടി ഭ­വ­ഭൂ­തി­യോ­ടു് ഒരു ബ­ന്ധ­മു­ണ്ടു്. ഈ ബന്ധം തൃ­ശൂ­രി­ന്റേ­തു­പോ­ലെ അത്ര അ­ടു­ത്താ­യി­രു­ന്നി­ല്ലെ­ന്നേ­യു­ള്ളു. സു­രേ­ശ്വ­രൻ അഥവാ ഭ­വ­ഭൂ­തി­യു­ടെ മ­ര­ണാ­ന­ന്ത­രം ന­ടു­വി­ലെ മ­ഠ­ത്തി­ന്റെ മ­ഠാ­ധി­പ­തി­യാ­യ­തു് ലീ­ലാ­ശു­കൻ എന്ന അ­പ­ര­നാ­മ­മു­ള്ള കേ­ര­ള­ത്തി­ലെ ഒ­ന്നാ­മ­ത്തെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രാ­യി­രു­ന്നു­വെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. ഈ ഒ­ന്നാ­മ­ത്തെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രാ­ണു് ലീ­ലാ­ശു­കൻ എ­ന്നു് മി. ഗോ­വി­ന്ദ­യ്യർ പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള അ­ഭി­പ്രാ­യ­ത്തോ­ടു് ഈ ലേഖകൻ പൂർ­ണ്ണ­മാ­യി യോ­ജി­ക്കു­ന്നു. പ­ത്മ­പാ­ദ­നാ­ണു് ഗു­രു­വെ­ന്നു് ഒ­ന്നാ­മ­ത്തെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാർ അ­ദ്ദേ­ഹ­ത്തി­ന്റെ വ്യാ­ഖ്യാ­ന­ങ്ങ­ളി­ലൊ­ന്നിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­താ­യി മി. വാ­ര്യർ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ തന്റെ ശി­ക്ഷാ­ഗു­രു പ­ത്മ­പാ­ദ­രാ­ണെ­ങ്കി­ലും തന്റെ പ­ര­മ്പ­രാ­ഗു­രു സു­രേ­ശ്വ­ര­നാ­ണെ­ന്നും­കൂ­ടി ലീ­ലാ­ശു­കൻ തന്റെ സു­പ്ര­ധാ­ന­കൃ­തി­യാ­യ ശ്രീ­കൃ­ഷ്ണ­കർ­ണാ­മൃ­ത­ത്തി­ലെ ചുവടെ ചേർ­ത്തി­രി­ക്കു­ന്ന ശ്ലോ­കാർ­ധ­ത്തിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു എ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു.

‘ചി­ന്താ­മ­ണിർ­ജ­യ­ന്തി സേ­മ­ഗി­രിർ ഗു­രുർ­മേ

ശി­ക്ഷാ­ഗു­രു­ശ്ച ഭഗവാൻ ശിവി പി­ഞ്ചാ­മൗ­ലി’

images/Shringeri.jpg
ശൃം­ഗേ­രി ശാരദാ പീഠം.

സു­രേ­ശ്വ­രൻ ശൃം­ഗേ­രി മ­ഠ­ത്തെ ഭ­രി­ച്ചി­രു­ന്നി­ല്ലെ­ങ്കി­ലും ആ മ­ഠാ­ധി­പ­തി­യു­ടെ സ്ഥാ­നം അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു­വെ­ന്നു് മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള­ള ഐ­തി­ഹ്യ­ങ്ങ­ളിൽ നി­ന്നു് വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. ശൃം­ഗേ­രി മ­ഠ­ത്തി­ലെ സ്വാ­മി­യാ­രു­ടെ ബി­രു­ദ­ങ്ങൾ സ­ര­സ്വ­തി, പുരി, ഭാരതി, ആ­ര­ണ്യൻ, തീർഥൻ, ആ­ശ്ര­മൻ എ­ന്നും ബ­ദ­രി­മ­ഠ­ത്തി­ലെ സ്വാ­മി­യാ­രു­ടെ ബി­രു­ദ­ങ്ങൾ ഗിരി, പർ­വ്വ­തൻ, സാഗരൻ എ­ന്നും ദ്വാ­ര­കാ­മാ­ഠ­ത്തി­ലെ സ്വാ­മി­യാ­രു­ടെ ബി­രു­ദ­ങ്ങൾ തീർഥൻ, ആ­ശ്ര­മൻ എ­ന്നും, പു­രി­മ­ഠ­ത്തി­ലെ സ്വാ­മി­യാ­രു­ടെ ബി­രു­ദ­ങ്ങൾ അ­ര­ണ്യൻ, വനൻ എ­ന്നു­മാ­ണു്. പ്ര­സ്തു­ത ശ്ലോ­ക­ത്തി­ലെ ഒ­ന്നാ­മ­ത്തെ വ­രി­യിൽ പ­റ­ഞ്ഞി­ട്ടു­ള്ള സോ­മ­ഗി­രി അ­തി­നാൽ ഗി­രി­സ്ഥാ­ന­മു­ള്ള ന­ടു­വി­ലെ മ­ഠ­ത്തി­ലെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രു­ടെ മുൻ­ഗാ­മി­യാ­യ സു­രേ­ശ്വ­ര­നാ­ണെ­ന്നു് വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. പ­ത്മ­നാ­ഭൻ, അഥവാ മ­ണ്ഡ­ന­മി­ശ്രൻ എന്ന ശ­ങ്ക­ര­ശി­ഷ്യ­ന്റെ യ­ഥാർ­ഥ­നാ­മം വി­ഷ്ണു­ശർ­മ്മൻ എ­ന്നാ­ണെ­ന്നു് മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ട­ല്ലോ. ര­ണ്ടാ­മ­ത്തെ വരി ശ്രീ­കൃ­ഷ്ണ­നെ­ന്ന അർ­ഥ­ത്തിൽ വി­ഷ്ണു­ശർ­മ്മ­നേ­യും സൂ­ചി­പ്പി­ക്കു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­ത്തിൽ ഇ­ന്നും പു­ഷ്പാ­ഞ്ജ­ലി ചെ­യ്യു­ന്ന സ്വാ­മി­യാർ­മാർ ന­ടു­വി­ലെ മ­ഠ­ത്തി­ലെ സ്വാ­മി­യാ­രാ­ക­യാൽ, ആ­ദ്യ­ത്തെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രാ­യ ലീ­ലാ­ശു­കൻ ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്രം പ്ര­തി­ഷ്ഠി­ച്ച­പ്പോൾ അതിൽ ആ­ദ്യ­മാ­യി പു­ഷ്പാ­ഞ്ജ­ലി ചെ­യ്തു എ­ന്നും ത­ന്മൂ­ല­മാ­ണു് മറ്റു സ്വാ­മി­യാർ­മാർ­ക്കു് ഈ അ­വ­കാ­ശം സി­ദ്ധി­ച്ച­തെ­ന്നും വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. ഇ­ങ്ങ­നെ ഭ­വ­ഭൂ­തി­യു­ടെ ശി­ഷ്യ­നാ­ണു് ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തിൽ ആദ്യം പു­ഷ്പാ­ഞ്ജ­ലി ചെ­യ്ത­തെ­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തു­കാർ­ക്കു് അ­ഭി­മാ­നി­ക്കാം. തുഞ്ച-​കുഞ്ചാദികളുടെ സ്മാ­ര­ക­ങ്ങൾ അവർ പാർ­ത്തി­രു­ന്ന പ­റ­മ്പു­ക­ളിൽ കെ­ട്ടു­വാൻ ഉ­ദ്യ­മി­ക്കു­ന്ന കേ­ര­ളീ­യ­രാ­യ ഭാ­ഷാ­ഭി­മാ­നി­ക­ളു­ടെ ദൃ­ഷ്ടി­യിൽ ഭാ­ര­ത­ത്തി­ലെ പ­ണ്ഡി­ത­ന്മാ­രു­ടെ­യും ക­വി­ക­ളു­ടെ­യും മു­ന്ന­ണി­യിൽ നിൽ­ക്കു­ന്ന ഭ­വ­ഭൂ­തി­യു­ടെ സ്മാ­ര­കം തൃ­ശൂ­രി­ലെ ന­ടു­വി­ലെ മ­ഠ­ത്തിൽ കെ­ട്ടേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത ഈ ലേഖകൻ കൊ­ണ്ടു­വ­ന്നു കൊ­ള്ളു­ന്നു.

(1937 മെയ് 3.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Bhavabhoothiyum Keralavum (ml: ഭ­വ­ഭൂ­തി­യും കേ­ര­ള­വും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-07.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Bhavabhoothiyum Keralavum, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ഭ­വ­ഭൂ­തി­യും കേ­ര­ള­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hanging Lamp, a photograph by Bibin C. Alex . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.