SFNസായാഹ്ന ഫൌണ്ടേഷൻ
images/Carrying_Gifts.jpg
Men from Punt Carrying Gifts, Tomb of Rekhmire, a painting by Nina M. Davies (1881–1965).
ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ചൻ
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള

‘പ­റ­യി­പെ­റ്റ പ­ന്തി­രു­കു­ല’ത്തിൽ­പ്പെ­ട്ട­താ­യി കേ­ര­ളീ­യ ഐ­തി­ഹ്യം പ്ര­സ്താ­വി­ക്കു­ന്ന ദേ­ഹ­വും, പ്രാ­ചീ­ന­കേ­ര­ള­ത്തി­ലെ ഏ­റ്റ­വും പ്ര­സി­ദ്ധ­പ്പെ­ട്ട ശി­ല്പി­യു­മാ­യ ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ച­നെ കു­റി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തെ ശാ­ര­ദാ­പ്രി­ന്റി­ങ് വർ­ക്സ് വ­ക­യാ­യി പു­റ­പ്പെ­ടു­വി­ച്ചി­രു­ന്ന 1940-ലെ ട്രാ­വൻ­കൂർ സോ­വ­നീർ എന്ന പ്ര­സി­ദ്ധീ­ക­ര­ണ­ത്തിൽ ഒരു ഇം­ഗ്ലീ­ഷ് ലേഖനം ഈ ലേഖകൻ എ­ഴു­തി­യി­രു­ന്നു. താൻ പ­ണി­ക്കു് ഏർ­പ്പെ­ടു­ത്തി­യ മ­ര­മ­റു­പ്പു­കാർ­ക്കു് ഇ­ദ്ദേ­ഹം കൂ­ലി­യാ­യി കുറെ മ­ര­പ്പൊ­ടി കൊ­ടു­ക്കാ­റു­ണ്ടാ­യി­രു­ന്നു എ­ന്നും, ഇതു പൊ­ന്നാ­യി പ­രി­വർ­ത്തി­ച്ചി­രു­ന്നു എ­ന്നും ആ­ലു­വ­യ്ക്കു സ­മീ­പ­മു­ള്ള ഉ­ളി­യ­ന്നൂ­രി­ലെ ക്രി­സ്ത്യാ­നി­ക­ളാ­യ മ­ര­മ­റു­പ്പു­കാ­രു­ടെ ഇ­ട­യ്ക്കു് ഇന്നു പ്ര­ചാ­ര­മു­ള്ള ഒരു ഐ­തി­ഹ്യ­ത്തെ­യും ഇ­ദ്ദേ­ഹം തന്റെ സോ­ദ­ര­നാ­യ മേ­ഴ­ത്തോൾ അ­ഗ്നി­ഹോ­ത്രി എന്ന ആഢ്യൻ ന­മ്പൂ­തി­രി­ക്കു ഏ­ക­ദൈ­വ­വി­ശ്വാ­സ­ത്തി­ന്റെ മാ­ഹാ­ത്മ്യം ഒരു നീ­തി­ക­ഥ മുഖേന ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്തു എന്നു കൊ­ട്ടാ­ര­ത്തിൽ ശ­ങ്കു­ണ്ണി­യു­ടെ ഐ­തി­ഹ്യ­മാ­ല യിൽ പ­റ­ഞ്ഞി­ട്ടു­ള്ള ഒരു ക­ഥ­യെ­യും മറ്റു ചില സം­ഗ­തി­ക­ളെ­യും ആ­സ്പ­ദി­ച്ചു്, ഈ മ­ഹാ­ശി­ല്പി എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വാർ­ധ­ത്തിൽ സു­പ്ര­സി­ദ്ധ­നാ­യ ക്നാ­യി­തൊ­മ്മൻ മു­ത­ലാ­ളി ഇ­ദം­പ്ര­ഥ­മ­മാ­യി സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളെ പ­ശ്ചി­മേ­ഷ്യ­യിൽ നി­ന്നു മ­ഹോ­ദ­യ­പ­ട്ട­ണം എ­ന്ന­പേ­രും കൂ­ടി­യു­ണ്ടാ­യി­രു­ന്ന ചേ­ര­രാ­ജ­ധാ­നി­യാ­യ കൊ­ടു­ങ്ങ­ല്ലൂ­രിൽ കുടി പാർ­പ്പി­ച്ച­പ്പോൾ, ഇ­വ­രോ­ടു­കൂ­ടി വ­ന്നി­രു­ന്ന ഒരു സു­റി­യാ­നി ക്രി­സ്ത്യാ­നി­യാ­യി­രി­ക്കു­വാൻ ഇ­ട­യു­ണ്ടെ­ന്നു് പ്ര­സ്തു­ത ലേ­ഖ­ന­ത്തിൽ പ്ര­സ്താ­വി­ച്ചി­രു­ന്നു. കൂ­ടാ­തെ, കോ­ട്ട­യം വ­ലി­യ­പ­ള്ളി­യി­ലെ­യും മൈ­ലാ­പ്പൂ­രി­ലെ സെ­ന്റ് തോമസ് മൌ­ണ്ടി­ലെ­യും പ­ഹ്ള­വി ലേ­ഖ­ന­ങ്ങ­ളോ­ടു­കൂ­ടി­യ പ്രാ­ചീ­ന ക­രി­ങ്കൽ കു­രി­ശു­കൾ നിർ­മി­ച്ച­തു് ഈ പ്ര­സി­ദ്ധ ശി­ല്പി­യാ­യി­രി­ക്കു­മെ­ന്നും അതിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. പ­റ­യി­പെ­റ്റ പ­ന്തി­രു­കു­ല­ത്തിൽ­പ്പെ­ട്ട­വ­രു­ടെ കാലം എ. ഡി. ഏഴാം ശ­താ­ബ്ദ­മാ­ണെ­ന്നു കാ­ണി­ച്ചു് മ­റ്റൊ­രു ലേഖനം കുറെ വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ഈ ലേഖകൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ച­നെ­പ്പ­റ്റി പി­ന്നീ­ടു ന­ട­ത്തി­യ പുതിയ ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഈ ലേ­ഖ­ക­നു സം­ഭാ­വ്യ­മാ­യി തോ­ന്നു­ന്ന വി­വ­ര­ങ്ങ­ളാ­ണു് ഈ ലേ­ഖ­ന­ത്തിൽ ചേർ­ത്തി­രി­ക്കു­ന്ന­തു്.

images/Nasrani_cross.jpg
ക­ട­മ­റ്റം പ­ള്ളി­യി­ലെ ക­രി­ങ്കൽ കു­രി­ശു്.

ക്നാ­യി­തൊ­മ്മ­നു ചെ­പ്പേ­ടു കൊ­ടു­ത്ത ചേ­ര­മാൻ പെ­രു­മാ­ളി­ന്റെ നാ­ടു­വാ­ഴ്ച­യു­ടെ അ­വ­സാ­ന­ത്തി­നു കോ­ഴി­ക്കോ­ട്ടെ ബ്രാ­ഹ്മ­ണർ നൽ­കി­യി­ട്ടു­ള്ള കാലം 347 ആ­ണെ­ന്നും, അതിനു കൊ­ച്ചി­യി­ലെ ബ്രാ­ഹ്മ­ണർ നൽ­കി­യി­ട്ടു­ള്ള കാലം 5286 ആ­ണെ­ന്നും, ‘ദസ് ആസ്യ’ എന്ന കൃ­തി­യിൽ ദാ കുതോ എന്ന സ്പാ­നി­ഷ് ച­രി­ത്ര­കാ­രൻ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇതിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ള്ള ഒരു സം­ഗ­തി­യെ­പ്പ­റ്റി—അ­താ­യ­തു്, പ്രാ­ചീ­ന കേ­ര­ള­ത്തിൽ ഒ­ന്നി­ല­ധി­കം അ­ബ്ദ­ങ്ങൾ പ്ര­ച­രി­ച്ചി­രു­ന്നു എ­ന്നു­ള്ള­തി­നെ­പ്പ­റ്റി—ന­ട­ത്തി­യ ഗ­വേ­ഷ­ണ­ത്തി­ന്റെ ഫ­ല­മാ­യി, ക്നാ­യി­ത്തൊ­മ്മ­ന്റെ ആ­ഗ­മ­ന­കാ­ല­ത്തെ കു­റി­ക്കു­ന്ന കാ­ല­വാ­ക്യ­മാ­യ ‘ശോവാല’ (345) എ­ന്ന­തു് എ. ഡി. 325-ൽ തു­ട­ങ്ങി­യ അ­ബ്ദ­ത്തിൽ സ്ഥാ­പി­ത­മാ­യി­ട്ടു­ള്ള­താ­ണെ­ന്നും, ത­ന്നി­മി­ത്തം ഈ വാ­ക്യം യ­ഥാർ­ത്ഥ­മാ­യി സൂ­ചി­പ്പി­ച്ചി­രു­ന്ന കാലം എ. ഡി. 670 ആ­ണെ­ന്നും ഈ ലേഖകൻ ഇ­പ്പോൾ വി­ചാ­രി­ക്കു­ന്നു. ഇ­തി­നെ­പ്പ­റ്റി­യു­ള്ള കൂ­ടു­തൽ വി­വ­ര­ങ്ങൾ കേ­ര­ള­ത്തി­ലെ പെ­രു­മാൾ­വാ­ഴ്ച­യെ­ക്കു­റി­ച്ചു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ ഈ ലേഖകൻ എ­ഴു­തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്ന ലേ­ഖ­ന­പ­ര­മ്പ­ര­യിൽ കാ­ണാ­വു­ന്ന­താ­ണു് ക്നാ­യി­തൊ­മ്മ­ന്റെ ആ­ഗ­മ­ന­കാ­ല­മാ­യ എ. ഡി. 670-ൽ കേരളം ഭ­രി­ച്ചി­രു­ന്ന­തു് ചി­ല­പ്പ­തി­കാ­രം എന്ന പ്ര­സി­ദ്ധ ചെ­ന്ത­മി­ഴു് മ­ഹാ­കാ­വ്യം പ്ര­സ്താ­വി­ക്കു­ന്ന ചെ­ങ്കു­ട്ടു­വൻ (ര­ണ്ടാ­മൻ) എന്ന ചേ­ര­നാ­യി­രു­ന്നു. ഇ­ദ്ദേ­ഹ­ത്തി­നു കേ­ര­ളോൽ­പ്പ­ത്തി കു­ല­ശേ­ഖ­ര­പെ­രു­മാൾ ഒ­ന്നാ­മൻ എ­ന്നും, വൈ­ഷ്ണ­വ­ഐ­തി­ഹ്യം കു­ല­ശേ­ഖ­ര­ആൾ­വാർ എ­ന്നും പ­തി­റ്റി­പ്പ­ത്തു് എന്ന ചെ­ന്ത­മി­ഴു് കാ­വ്യ­മാ­ല ഇ­ള­ഞ്ചേ­ര­ലി­രും­പൊ­റൈ എ­ന്നും ചേര, അഥവാ, മൂഷിക രാ­ജ­വം­ശ­ത്തി­ന്റെ ച­രി­ത്രം വർ­ണ്ണി­ക്കു­ന്ന മൂ­ഷി­ക­വം­ശ­കാ­വ്യം രാ­മ­വർ­മൻ എ­ന്നും പേ­രി­ട്ടി­ട്ടു­ണ്ടു്. മ­ഹോ­ദ­യ­പ­ട്ട­ണ­ത്തു് ക്നാ­യി­തൊ­മ്മൻ ഒരു പള്ളി പ­ണി­ക­ഴി­പ്പി­ച്ച­തി­നു­ശേ­ഷം അ­തിൽ­വ­ച്ചു് ആദ്യം ന­ട­ത്തി­യ ആ­രാ­ധ­ന­യിൽ അ­ന്ന­ത്തെ ചേ­ര­രാ­ജാ­വു് പ­ങ്കു­കൊ­ണ്ടു എന്ന ക്രൈ­സ്ത­വ ഐ­തി­ഹ്യം പ­റ­ഞ്ഞി­രി­ക്കു­ന്ന ചേരൻ ഈ കു­ല­ശേ­ഖ­ര­പെ­രു­മാ­ളാ­ണു്. ഈ ഐ­തി­ഹ്യ­ത്തെ ചി­ല­പ്പ­തി­കാ­ര­ത്തി­ലെ ചുവടെ ചേർ­ക്കു­ന്ന വരികൾ പി­ന്താ­ങ്ങു­ന്നു­മു­ണ്ടു്:

“ച­തു­ക്ക­പ്പൂ­ത­രെ വ­ഞ്ചി­യു­ട്ട­ന്തു

മ­തു­ക്കാൾ വേൾ­വി­വേ­ട്ടോ­നാ­യി­നും.”

ഇതിലെ ച­തു­ക്ക­പ്പൂ­തർ എ­ന്ന­തു് ച­തു­ഷ്കം (നാലു്, അ­റ­ബി­യിൽ അർബ) എന്ന പേ­രു­ണ്ടാ­യി­രു­ന്ന അ­റേ­ബ്യ­യി­ലെ സു­പ്ര­സി­ദ്ധ പ്രാ­ചീ­ന പ­രി­ഷ്കാ­ര­കേ­ന്ദ്ര­മാ­യ പൂത് എന്ന പ്ര­ദേ­ശ­ത്തിൽ നി­ന്നു ക്നാ­യി തൊ­മ്മൻ കൊ­ണ്ടു­വ­ന്ന ക്രി­സ്ത്യാ­നി­കൾ­ക്കു കൊ­ടു­ത്തി­ട്ടു­ള്ള ഒരു പേ­രാ­ണെ­ന്നു മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ ‘കു­രി­ശു­മു­ടി’ എന്ന ത­ല­ക്കെ­ട്ടിൽ ഈ ലേഖകൻ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന ഒരു ലേ­ഖ­ന­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ച­തു­ക്ക­പ്പൂ­ത­രെ വ­ഞ്ചി­ന­ഗ­ര­ത്തിൽ കൊ­ണ്ടു­വ­ന്നു് അ­വ­രു­ടെ മ­ധു­കൊ­ണ്ടു­ള്ള ആ­രാ­ധ­ന­യിൽ (അ­താ­യ­തു്, കുർ­ബാ­ന­യിൽ) ഈ ചേരൻ പ­ങ്കു­കൊ­ണ്ടു എ­ന്നാ­ണു് ഈ വ­രി­ക­ളു­ടെ അർ­ത്ഥം.

images/Thomas-of-Cana.jpg
ക്നാ­യി­തൊ­മ്മ­ന്റെ ചി­ത്രം.

എ. ഡി. 671-ലോ ഇ­തി­നു് അ­ടു­ത്ത ആ­ണ്ടി­ലോ മ­രി­ച്ച കു­ല­ശേ­ഖ­ര­പെ­രു­മാ­ളി­നു­ശേ­ഷം, അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്ര­നും, പ­ള്ളി­ബാ­ണ­പെ­രു­മാൾ എ­ന്നും ഭൂ­ത­പ്പെ­രു­മാൾ എ­ന്നും കൂടി പേ­രു­ക­ളു­ള്ള ചേ­ര­നു­മാ­യ ച­ന്ദ്ര­വർ­മൻ നാ­ടു­വാ­ഴു­ക­യു­ണ്ടാ­യി. ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ന്ത്രി­യാ­യി­രു­ന്നു ക്നാ­യി­തൊ­മ്മൻ. ഒരു ചേ­ര­രാ­ജാ­വി­ന്റെ മ­ന്ത്രി­യാ­യി­രു­ന്നു ക്നാ­യി­തൊ­മ്മ­നെ­ന്നും, ഈ രാ­ജാ­വി­നോ­ടു ഒരു ജാതി വ­ഴ­ക്കു നി­മി­ത്തം പി­ണ­ങ്ങി സി­ലോ­ണി­ലേ­ക്കു് ഓ­ടി­പ്പോ­യി­രു­ന്ന ക­മ്മാ­ള­രാ­ദി­യാ­യ നാ­ങ്കു­ടി­പ്പ­രി­ഷ­ക­ളെ മ­ന്ത്രി­യാ­യ ക്നാ­യി­തൊ­മ്മ­നും അ­ല്ലി­മ­ല­യി­ലെ തി­രു­വ­രം­ഗൻ എന്ന പാ­ണ­നും കൂടി അവിടെ ചെ­ന്നു തി­രി­ച്ചു കേ­ര­ള­ത്തി­ലേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­ന്നു എ­ന്നു് കേരള ക്രൈ­സ്ത­വ ഐ­തി­ഹ്യം പ്ര­സ്താ­വി­ക്കു­ന്നു­ണ്ട­ല്ലോ. ക്നാ­യി­തൊ­മ്മൻ പ്ര­സ്തു­ത പ­ള്ളി­ബാ­ണ­പെ­രു­മാ­ളി­ന്റെ പി. ഡ­ബ്ല്യു. വ­കു­പ്പി­ന്റെ മേൽ­നോ­ട്ടം വ­ഹി­ച്ചി­രു­ന്ന ശി­ല്പ­ക­ലാ­വി­ദ­ഗ്ദ്ധ­നാ­യ മ­ന്ത്രി­യാ­യി­രു­ന്നു എ­ന്നും, ഇ­ദ്ദേ­ഹ­ത്തി­നാ­ണു് ത­ന്നി­മി­ത്തം കേ­ര­ള­ത്തി­ലെ ഹൈ­ന്ദ­വ ഐ­തി­ഹ്യം ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ചെ­ന്നു പേ­രി­ട്ടി­ട്ടു­ള്ള­തെ­ന്നും ഈ ലേഖകൻ ഇ­പ്പോൾ വി­ചാ­രി­ക്കു­ന്നു. പ­ള്ളി­ബാ­ണ­പെ­രു­മാൾ തന്റെ അ­ന്ത്യ­കാ­ല­ത്തു് ക്നാ­യി­തൊ­മ്മ­ന്റെ പ്രേ­ര­ണ­യാൽ പ്ര­സ്തു­ത പൂ­ത­രു­ടെ മതമായ ക്രി­സ്തു­മ­തം സ്വീ­ക­രി­ക്കു­ക­യു­ണ്ടാ­യി. ഇതു നി­മി­ത്ത­മ­ത്രെ ഇ­ദ്ദേ­ഹ­ത്തി­നു ഭൂ­ത­രാ­യ­പെ­രു­മാൾ (പൂ­ത­രാ­യ­പെ­രു­മാൾ) എന്ന പേരും കൂടി ല­ഭി­ച്ച­തും. ഈ മ­ത­പ­രി­വർ­ത്ത­നം നി­മി­ത്തം ഇ­ദ്ദേ­ഹ­ത്തെ ക­ക്കാ­ട്ടു­ന­മ്പി­ടി വ­ധി­ക്കു­ക­യും ചെ­യ്തു. ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തോ­ടു­കൂ­ടി അ­ന്യം­നി­ന്നു­പോ­യ മൂ­ഷി­ക­വം­ശ­ത്തി­ലേ­ക്കു് കു­ല­ശേ­ഖ­ര­പെ­രു­മാ­ളു­ടെ ഒരു സ­ഹോ­ദ­ര­നും ചേദി രാ­ജാ­വു­മാ­യ പാലകൻ ഒ­ന്നാ­മ­നെ ദ­ത്തെ­ടു­ക്കു­ക­യും ചെ­യ്തു. ബൌ­ദ്ധേ­നാ­യ പ­ള്ളി­ബാ­ണ­പ്പെ­രു­മാൾ ക്രി­സ്തു­മ­ത­മാ­ണു് സ്വീ­ക­രി­ച്ചി­രു­ന്ന­തെ­ന്നു് ഡോ. പി. ജെ. തോമസ് 1094-ലെ ഭാ­ഷാ­പോ­ഷി­ണി­യിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­തു് വാ­സ്ത­വ­മാ­ണെ­ന്നു് ഈ ലേഖകൻ ഇ­പ്പോൾ വി­ശ്വ­സി­ക്കു­ന്നു. കു­റെ­മു­മ്പു് കോ­ട്ട­യ­ത്തി­ന­ടു­ത്തു­ള്ള കി­ളി­രൂ­രി­ലെ ഭ­ഗ­വ­തി­ക്ഷേ­ത്ര­ത്തിൽ നി­ന്നു് ക­ണ്ടെ­ടു­ത്ത­താ­യി പ­റ­യു­ന്ന പ­ള്ളി­ബാ­ണ­പെ­രു­മാ­ളു­ടെ കു­രി­ശു ധ­രി­ച്ച ചെ­റു­വി­ഗ്ര­ഹം ഈ അ­ഭി­പ്രാ­യ­ത്തെ പി­ന്താ­ങ്ങു­ന്നു­മു­ണ്ടു്. എ. സി. ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ അ­ന്ത്യ­കാ­ല­ത്തു് നാ­ടു­വാ­ണി­രു­ന്ന ഈ പ­ള്ളി­ബാ­ണ­പെ­രു­മാ­ളെ എ. ഡി. 943 മു­തൽ­ക്കു 978 വരെ നാ­ടു­വാ­ണ­തി­നു­ശേ­ഷം ഇ­സ്ലാം­മ­തം സ്വീ­ക­രി­ച്ച­വ­നെ­ന്നു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ പ്ര­സ്തു­ത പെ­രു­മാൾ­വാ­ഴ്ച­യെ­പ്പ­റ്റി­യു­ള്ള ലേ­ഖ­ന­ങ്ങ­ളിൽ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­താ­യ ഇ­ന്ദു­ഗോ­ദ­വർ­മൻ പാ­ണ്ടി­പെ­രു­മാ­ളിൽ നി­ന്നു വേർ­തി­രി­ക്കാ­തെ, ഇവർ ര­ണ്ടു­പേ­രെ­യും കൂ­ട്ടി­ക്ക­ലർ­ത്തി­യ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് പ­ള്ളി­ബാ­ണ­പെ­രു­മാൾ മ­ക്ക­ത്തു­പോ­യി എ­ന്നു് കേ­ര­ളോൽ­പ്പ­ത്തി പ്ര­സ്താ­വി­ക്കു­ന്ന­തും.

images/P_J_Thomas.jpg
പി. ജെ. തോമസ്.

അ­ന്ത്യ­കാ­ല­ത്തു് ക്രി­സ്തു­മ­തം സ്വീ­ക­രി­ക്കു­ന്ന­തി­നു മു­മ്പു് പ­ള്ളി­ബാ­ണ­പെ­രു­മാൾ ശി­ല്പ­ശാ­സ്ത്ര­വി­ദ­ഗ്ദ്ധ­നാ­യ തന്റെ മ­ന്ത്രി­യും ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ച­നെ­ന്നു് സ്ഥാ­ന­പ്പേ­രു­ള്ള ദേ­ഹ­വു­മാ­യ ക്നാ­യി­തൊ­മ്മ­നെ­കൊ­ണ്ടു പല പ്ര­സി­ദ്ധ ഹി­ന്ദു­ദേ­വാ­ല­യ­ങ്ങ­ളും പ­ണി­യി­ക്കു­ക­യു­ണ്ടാ­യി. ഇ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­ഗാ­മി­യാ­യ കു­ല­ശേ­ഖ­ര­പെ­രു­മാൾ കൊ­ടു­ങ്ങ­ല്ലൂ­രിൽ ത­ളി­യാ­തി­രി­മാർ­ക്കു­ള്ള വ­സ­തി­കൾ പ­ണി­യി­ച്ച­തും ക്നാ­യി­തൊ­മ്മ­നെ­ക്കൊ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. ഇ­ങ്ങ­നെ­യു­ള്ള അ­മ്പ­ല­പ­ണി­കൾ­ക്കും മ­റ്റും­ത­ച്ച­ന്മാർ മു­ത­ലാ­യ തൊ­ഴി­ലു­കാ­രു­ടെ സ­മ്മ­തം അ­പ­രി­ത്യാ­ജ്യ­മാ­ണ­ല്ലോ. അ­തി­നാൽ ഈ തൊ­ഴി­ലു­കാ­രെ പ്ര­സ്തു­ത പെ­രു­മാ­ക്ക­ന്മാർ ക്നാ­യി­തൊ­മ്മ­ന്റെ പൂർ­ണാ­ധി­കാ­ര­ത്തിൻ­കീ­ഴിൽ ആ­ക്കി­യി­രു­ന്നി­രി­ക്കും. ഇതു നി­മി­ത്ത­മാ­യി­രി­ക്കും ക്രി­സ്ത്യാ­നി­കൾ­ക്കു് തച്ചൻ എന്ന സ്ഥാ­ന­പ്പേ­രു ല­ഭി­ച്ച­തും. ഇ­പ്ര­കാ­രം ഇ­വ­രു­ടെ­മേൽ ല­ഭി­ച്ച അ­ധി­കാ­രം നി­മി­ത്ത­മാ­ണു് സി­ലോ­ണി­ലേ­ക്കു് ഓ­ടി­പ്പോ­യി­രു­ന്ന ക­മ്മാ­ള­ന്മാ­രെ തി­രി­ച്ചു വി­ളി­ച്ചു കൊ­ണ്ടു­വ­രാ­നാ­യി പ­ള്ളി­ബാ­ണ­പെ­രു­മാൾ ക്നാ­യി­തൊ­മ്മ­നെ നി­യോ­ഗി­ച്ച­തും.

images/Men_from_Punt_Carrying_Gifts.jpg
സ­മ്മാ­ന­ങ്ങ­ളു­മാ­യി പോ­കു­ന്ന പൂ­തി­ലെ ജ­ന­ങ്ങൾ, റെ­ഖ്മീ­റി­ന്റെ ശ­വ­കു­ടീ­രം.

അ­പ്പോ­സ്ത­ല­നാ­യ സെ­ന്റ് തോ­മ­സി­ന്റെ ശ­വ­കു­ടീ­രം വാ­സ്ത­വ­ത്തിൽ കു­രി­ശു­മു­ടി­യി­ലാ­യി­രു­ന്നു എ­ന്നും, ക്നാ­യി­തൊ­മ്മ­ന്റെ ശ­വ­കു­ടീ­ര­മാ­ണു് മൈ­ലാ­പ്പു­രി­ലെ സെ­ന്റ് തോമസ് മൗ­ണ്ടിൽ ഉ­ള്ള­തെ­ന്നും, ഇവർ ര­ണ്ടു­പേ­രെ­യും ഒ­ന്നു­പോ­ലെ മാർ­ത്തോ­മ എന്നു ഭാ­ര­ത­ത്തി­ലെ ക്രി­സ്ത്യാ­നി­കൾ വി­ളി­ച്ചു­വ­ന്നി­രു­ന്ന­തിൽ നി­ന്നു പോർ­ട്ടു­ഗീ­സു­കാർ­ക്കു­ണ്ടാ­യ തെ­റ്റി­ദ്ധാ­ര­ണ നി­മി­ത്ത­മാ­ണു് സെ­ന്റ് തോമസ് മൗ­ണ്ട്, അ­പ്പോ­സ്ത­ലൻ തോ­മ­സി­ന്റെ ശ­വ­കു­ടി­ര­മാ­ണെ­ന്നു­ള്ള ഇന്നു പ്ര­ചാ­ര­ത്തി­ലി­രി­ക്കു­ന്ന കഥ അവർ സൃ­ഷ്ടി­ച്ച­തെ­ന്നും പ്ര­സ്തു­ത കു­രി­ശു­മു­ടി എന്ന ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. സെ­ന്റ് തോമസ് മൗ­ണ്ടിൽ പോർ­ട്ടു­ഗീ­സു­കാർ ക­ണ്ടു­പി­ടി­ച്ച ജീർ­ണ്ണി­ച്ച പ­ള്ളി­ക്കു മു­മ്പു് അവിടെ ഉ­ണ്ടാ­യി­രു­ന്ന ചെറിയ പള്ളി ക്നാ­യി­തൊ­മ്മൻ പ­ണി­യി­ച്ച­താ­ണെ­ന്നും ഈ ലേഖകൻ അതിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. സെ­ന്റ് തോമസ് മൗ­ണ്ടി­ലെ പ്രാ­ചീ­ന ക­രി­ങ്കൽ കു­രി­ശ് പോർ­ട്ടു­ഗീ­സു­കാർ ക­ണ്ടു­പി­ടി­ച്ച­പ്പോൾ, അവർ അ­തി­ലു­ള്ള പ­ഹ്ള­വി ലേ­ഖ­ന­ത്തെ, അതു് ഏതു ഭാ­ഷ­യി­ലു­ള്ള ലേ­ഖ­ന­മെ­ന്ന­റി­യാ­തെ, പ­ല­രെ­ക്കൊ­ണ്ടും വാ­യി­പ്പി­ക്കു­വാൻ ശ്ര­മി­ക്കു­ക­യു­ണ്ടാ­യി. ഇ­ക്കൂ­ട്ട­ത്തിൽ­പ്പെ­ട്ട അ­വി­ട­ത്തെ ഒരു ബ്രാ­ഹ്മ­ണൻ അതു് ഒരു ത­മി­ഴു് ലേ­ഖ­ന­മാ­ണെ­ന്നു പ­റ­ഞ്ഞു് അതിനെ വാ­യി­ച്ചു കേൾ­പ്പി­ച്ചു് പോർ­ട്ടു­ഗീ­സു­കാ­രെ ച­തി­ക്കു­ക­യും ചെ­യ്തു. ഒരു വ്യാ­ജ­ച­ര­ക്കാ­ണെ­ങ്കി­ലും, ആ കു­രി­ശി­ന്റെ ഉ­ത്ഭ­വ­ത്തെ­പ്പ­റ്റി പോർ­ട്ടു­ഗീ­സു­കാ­രു­ടെ കാ­ല­ത്തു്, അ­വി­ട­ത്തെ ജ­ന­ങ്ങ­ളു­ടെ ഇടയിൽ പ്ര­ച­രി­ച്ചി­രു­ന്ന ഐ­തി­ഹ്യം ഉൾ­ക്കൊ­ള്ളു­ന്ന­തി­നാൽ അ­തി­പ്ര­ധാ­ന­മാ­യ ഒരു ച­രി­ത്ര­രേ­ഖ­യാ­യി ഭ­വി­ച്ചി­ട്ടു­ള്ള പ്ര­സ്തു­ത ബ്രാ­ഹ്മ­ണ­ന്റെ പാ­ഠ­ത്തെ അന്നു പോർ­ട്ടു­ഗീ­സു­കാർ കു­റി­ച്ചി­ടു­ക­യും ചെ­യ്തി­രു­ന്നു. ഒരു ത­മി­ഴു് പാ­ട്ടാ­യ ഇതിനെ ഇ­ന്ന­ത്തെ ത­മി­ഴു് പ­ണ്ഡി­ത­ന്മാർ തെ­റ്റു­തി­രു­ത്തി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അതു് ചുവടെ ചേർ­ത്തി­രി­ക്കു­ന്ന­താ­ണു്:

images/Punt2.jpg
ഹാ­റ്റ്ഷെ­പ്സ­ട്ട് വാ­ഴ്ച­ക്കാ­ല­ത്തെ പൂ­തി­ലെ ഈ­ജി­പ്ഷ്യൻ പ­ര­വേ­ഷ­ണം.

“ആറിയ ശ­കാർ­ത്തം അ­യ്യാ­റു ത­ന്നിൽ

തേറിയ ത­നു­വിൽ തി­രു­ന്തു മു­ട­വ്വ­ഴിൽ

പാ­രാ­പ­ര­മാ­കി­യ പ­ര­മ്പൊ­രുൾ ഒൻറേ

ത­രാ­ത­ര­ക്ക­ലി­യ­തു കണ്ടു തീയകി

ഇ­തു­കു­ല­ത്തു­താ­യ­ക്ക­റ­മു­നി­ന്തു

വാതിൽ പെ­രി­തും വ­കൈ­യു­മാ­കി­യേ

ക­ന്നി­യ­മ­രി­യാ ക­രു­പ­മ­താ­കി

മ­ന്നി­യ­മു­പ്പ­താം വ­രു­ശ­മാ­റി­യ­തിൽ

ഒൻ­റേ­യെ­ന്നും ഒരു പൊരുൾ തന്നൈ

കു­ന്റി­നിൽ പ­ന്തി­രു തേ­ശി­യർ­ക്കു­രൈ­പ്പാർ

ആ­റു­ച­മൈ­യ­ത്ത­രു­വ­ന്ത­വർ ഉ­രൈ­യും

കു­റി­യ­മ­യി­ലൈ­ക്കൊ­രു മു­നി­തോൻ­റി

ത­ച്ച­ക്കോ­ലും ത­ച്ച­ക­ത­രു­വും

ന­ച്ചി­കോ­യിൽ ഇ­റൈ­വ­ന്നു ച­മൈ­പ്പാൻ

സിരി പൂ­വ­ന­ത്തിൽ ചേ­ര­ല­ക്കോ­നും

കു­രു­കു­ല­ച്ചോ­ഴൻ കോർ­ക്കൈ­യിൽ പാ­ണ്ടി­യൻ

അ­ത്തി­ന­പു­ര­ത്തിൽ അ­രി­ച്ച­ന്തി­ര­നും

ക­ത്ത­രീൻ എ­ന്നും ക­ന്നി­യർ­ക്ക­ചും

മ­റ്റും പ­ല­പ­ല­മാർ­ക്ക­ത്താ­രും

ചി­ത്തൻ തെ­ളി­ന്ത­പ­ചി­ര­ന്തെ­യോർ ആയ

താമേ പൊ­രു­ന്തി­ത്ത­വ മു­നി­യാ­ന

തോ­മാ­കു­ല­ത്തിൽ തൊ­ഴു­ത­ടി പ­ണി­ന്താർ

അ­ന്ത­ണ­മൂ­തോൻ അ­രി­വൊ­ടു മീതേ

വ­ന്തൊ­രു യോകം മ­റൈ­യ­വൻ ചെ­യ്താൾ

കണ്ടു ച­മൈ­ന്ത ഉ­തി­ര­ക്കു­രു­ചിൽ

തൊ­ണ്ടർ­കു­ല­ത്തിൽ തൊ­ഴു­മ­ടി­യാർ­കൾ

പി­റ­വി­പ്പാ­വ­പ്പെ­രു­ങ്ക­ടൽ നീ­ങ്കി

ഇ­റൈ­യ­വ­നൈ­ചേർ­ത്ത­ങ്കി­രി­പ്പ­തു തി­ണ്ണാ”

images/Land_of_Punt.jpg
പൂ­തി­ലെ ഡീർ എൽ-​ബഹ്രിയിലെ ഫ­റ­വോ­യു­ടെ ശ­വ­കു­ടീ­ര­ത്തിൽ നി­ന്നു ക­ണ്ടെ­ത്തി­യ ഈ­ജി­പ്ഷ്യൻ പ­ട്ടാ­ള­ക്കാ­രു­ടെ റി­ലീ­ഫ്.

ഇതിലെ ആ­ദ്യ­ത്തെ പ­ത്തു­വ­രി­ക­ളിൽ, ആ­ര്യ­ശ­കാ­ബ്ദ­മാ­യി ബി. സി. 57-ൽ തു­ട­ങ്ങു­ന്ന വി­ക്ര­മാ­ബ്ദ­ത്തി­ന്റെ 26-ാം ആ­ണ്ടിൽ ധ­നു­മാ­സം 21 -ാം൹ ജു­ത­കു­ല­ത്തിൽ­പ്പെ­ട്ട ക­ന്യ­ക­മ­റി­യ­യു­ടെ പു­ത്ര­നാ­യി ജ­നി­ച്ച ദേ­ഹ­വും, മു­പ്പ­താ­മ­ത്തെ വ­യ­സ്സിൽ മ­ല­മേ­ലേ­റി തന്റെ പ­ന്ത്ര­ണ്ടു ശി­ഷ്യ­ന്മാ­രോ­ട് ഏ­ക­ദൈ­വ­മ­ത­ത്തെ­പ്പ­റ്റി പ്ര­സം­ഗി­ച്ച ഗു­രു­വാ­യ യേ­ശു­ക്രി­സ്തു­വി­നെ­പ്പ­റ്റി പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. പി­ന്നീ­ടു­ള്ള പ­ന്ത്ര­ണ്ടു വ­രി­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്, ജൈ­ന­മ­തം, ബു­ദ്ധ­മ­തം, ആ­ജീ­വ­ക­മ­തം, ശൈ­വ­മ­തം, വൈ­ഷ്ണ­വ­മ­തം, ശാ­ക്തേ­യ­മ­തം എന്നീ ആറു ദർ­ശ­ന­ങ്ങ­ളിൽ­പ്പെ­ട്ട മ­ത­കൃ­തി­കൾ­ക്കു ഭാ­ഷ്യ­ങ്ങൾ ച­മ­ച്ചി­ട്ടു­ള്ള പ­ണ്ഡി­ത­ന്മാ­രു­ടെ വാ­സ­സ്ഥ­ല­മാ­യ മൈ­ലാ­പ്പു­രിൽ ഒരു ദേ­വാ­ല­യം പ­ണി­യു­വാ­നാ­യി ത­ച്ച­കോ­ലും ത­മ്പ­ക­ത­ടി­യും കൊ­ണ്ടു ഒരു മുനി വ­ന്ന­തും, ഈ മുനി പ­ണി­ഞ്ഞ തോ­മാ­പ­ള്ളി­യിൽ ചേ­ര­രാ­ജാ­വും, കു­രു­കു­ല­ത്തിൽ­പ്പെ­ട്ട ചോ­ഴ­രാ­ജാ­വും, പാ­ണ്ഡ്യ­ത­ല­സ്ഥാ­ന­ങ്ങ­ളിൽ ഒ­ന്നാ­യ തി­രു­നെൽ­വേ­ലി ജി­ല്ല­യി­ലെ കൊർ­ക്കൈ­ന­ഗ­ര­ത്തിൽ നാ­ടു­വാ­ണി­രു­ന്ന പാ­ണ്ഡ്യ­രാ­ജാ­വും ഹ­സ്തി­ന­പു­ര­ത്തി­ലെ (ഇതു് ഹ­സ്തി­ന­പു­ര­മെ­ന്ന പേ­രു­ള്ള കാ­ഞ്ചി­ന­ഗ­ര­മോ, തും­ഗ­ഭ­ദ്ര ന­ദീ­തീ­ര­ത്തു­ള്ള ആ­നെ­ഗു­ണ്ഡി­യോ, ചി­റ്റൂർ താ­ലു­ക്കി­ലെ കാ­ള­ഹ­സ്തി­യോ ആ­യി­രു­ന്നേ­ക്കാം) ഹ­രി­ശ്ച­ന്ദ്രൻ എന്ന രാ­ജാ­വും, ക­ന്യ­ക­കൾ­ക്കു് രാ­ജ്ഞി­യാ­യ കാ­ത­റീൻ എന്ന സ്ത്രീ­യും മറ്റു പല ക്രി­സ്ത്യാ­നി­ക­ളും ചെ­ന്നു് ആരാധന ന­ട­ത്തി­യ­തു­മാ­ണു് ശേ­ഷി­ച്ച വ­രി­ക­ളിൽ, ആ പ­ള്ളി­യിൽ ഉ­ണ്ടാ­യ ദൈ­വ­യോ­ഗം കണ്ടു പ്ര­സ്തു­ത മുനി പണിത ര­ക്ത­കു­രി­ശി­നെ ആ­രാ­ധി­ക്കു­ന്ന­വർ­ക്കു പി­റ­വി­യാ­കു­ന്ന കടൽ ക­ട­ന്നു ദൈ­വ­ത്തോ­ടു ല­യി­ക്കു­വാൻ സാ­ധി­ക്കു­ന്ന­തു നി­ശ്ച­യ­മാ­ണെ­ന്നും പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു.

images/Perumthachan_Pillar.jpg
വാ­ഴ­പ്പ­ള്ളി ശ്രീ മ­ഹാ­ദേ­വ­ക്ഷേ­ത്ര­ത്തിൽ പെ­രു­ന്ത­ച്ചൻ നിർ­മ്മി­ച്ചു എന്നു ക­രു­തു­ന്ന കൽതൂൺ.

ഇതിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന മുനി അ­പ്പോ­സ്ത­ല­നാ­യ മാർ­ത്തോ­മ­യാ­ണെ­ന്നാ­ണു് ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാ­രു­ടെ ധാരണ. ഇതു് ശ­രി­യാ­ണെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നി­ല്ല. ഈ മുനി ക്നാ­യി­തൊ­മ്മ­നാ­യ മാർ­ത്തോ­മാ­യാ­ണു്. ഒ­ന്നാ­മ­താ­യി അ­പ്പോ­സ്ത­ല­നാ­യ മാർ­ത്തോ­മാ മ­ത­പ­രി­വർ­ത്ത­നം ന­ട­ത്തി­യ­താ­യി പ­റ­ഞ്ഞി­ട്ടു­ള്ള­വ­രെ­യ­ല്ല, ഈ പാ­ട്ടി­ലെ മു­നി­യു­ടെ പ­ള്ളി­യിൽ ആരാധന ന­ട­ത്തി­യ­വ­രാ­യി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്. അ­പ്പോ­സ്ത­ലൻ മാർ­ത്തോ­മാ ഭാ­ര­ത­ത്തിൽ ആദ്യം വ­ന്നി­റ­ങ്ങി­യ­തും, ക്രൈ­സ്ത­വ ഐ­തി­ഹ്യ­ങ്ങൾ മാ­ല്യ­ങ്ക­ര, മൈ­ലാ­പ്പൂർ, സാ­ന്ദ്രു­ക്ക്, ആ­ന്ദ്രാ­പൊ­ലീ­സ് എന്നീ പല പേ­രു­കൾ ഇ­ട്ടി­ട്ടു­ള്ള­തു­മാ­യ നഗരം ചേ­ര­രാ­ജാ­ക്ക­ന്മാ­രു­ടെ ഒരു വ­ട­ക്കൻ ശാ­ഖ­യാ­യ ഹൈ­ഹ­യ­രാ­ജ­വം­ശ­ക്കാ­രു­ടെ രാ­ജ­ധാ­നി­യാ­യ ഉ­ത്ത­ര­കാ­ന­റ ജി­ല്ല­യി­ലെ ഗോ­കർ­ണ­ന­ഗ­ര­മാ­ണെ­ന്നും, ആ സി­ദ്ധ­നെ ഒരു കൊ­ട്ടാ­രം പ­ണി­യു­വാ­നാ­യി വ­രു­ത്തി­യ ദേ­ഹ­വും, ഗൊ­ദ­ണ്ഡ­ഫ­റ­സ് എന്ന പേരും കൂടി വ­ഹി­ച്ചി­രു­ന്ന­വ­നു­മാ­യ ചോ­ഴ­പ്പെ­രു­മാൾ ക­ണ്ടൻ­പാ­ല­കൻ എന്ന പേ­രു­ണ്ടാ­യി­രു­ന്നേ­ക്കാ­വു­ന്ന കൊ­ടു­ങ്ങ­ല്ലു­രി­ലെ ഒരു ചേ­ര­രാ­ജാ­വാ­ണെ­ന്നും പെ­രു­മാൾ­വാ­ഴ്ച­യെ­പ്പ­റ്റി­യു­ള്ള പ്ര­സ്തു­ത ലേ­ഖ­ന­ങ്ങ­ളിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ഗോ­കർ­ണ­ത്തി­ലെ ഹൈഹയ രാ­ജാ­വി­നെ­യും, അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്രി­യാ­യ പെ­ലാ­ജി­യാ­യെ­യും, ജാ­മാ­താ­വും ഭാ­ഗി­നേ­യ­നു­മാ­യ­രാ­ജ­കു­മാ­ര­നെ­യും, കൊ­ടു­ങ്ങ­ല്ലു­രി­ലെ ചോ­ഴ­പെ­രു­മാ­ളി­ന്റെ അ­നു­ജ­നാ­യ­ഗോ­ദ­വർ­മ­നെ­യും, മ­യി­ലാ­പ്പു­രി­ലെ മ­സ്ദാ­യി­യു­ടെ രാ­ജ്യ­ത്തി­ലെ (ഈ രാ­ജ്യം ദേ­വി­കു­ളം ഡി­വി­ഷ­നി­ലും സ­മീ­പ്ര­പ­ദേ­ശ­ങ്ങ­ളി­ലു­മാ­യി സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു പ്ര­സ്തു­ത കു­രി­ശു­മു­ടി ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു.) ചി­ല­രേ­യു­മാ­ണു് അ­പ്പോ­സ്ത­ലൻ മാർ­ത്തോ­മാ ക്രി­സ്ത്യാ­നി­ക­ളാ­ക്കി­യ­തു്. നേ­രെ­മ­റി­ച്ചു്, മു­ക­ളിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള പാ­ട്ടിൽ പ­റ­ഞ്ഞി­ട്ടു­ള്ള ചേരൻ എ. ഡി. എ­ട്ടാം­ശ­താ­ബ്ദ­ത്തി­ലെ പ­ള്ളി­ബാ­ണ­പെ­രു­മാ­ളും, അതിലെ പാ­ണ്ഡ്യ­രാ­ജാ­വു് പ­ള്ളി­ബാ­ണ­പെ­രു­മാ­ളു­ടെ സ­മ­കാ­ലീ­ന­നും പാ­ണ്ഡ്യ­ശാ­സ­ന­ങ്ങൾ ചെ­ഴി­യൻ ചേ­ന്ത­നെ­ന്നു പേ­രി­ട്ടി­ട്ടു­ള്ള­വ­നു­മാ­ണെ­ന്നു് വി­ചാ­രി­ക്കു­വാ­നാ­ണു് കാ­ര­ണ­മു­ള്ള­തു്. ര­ണ്ടാ­മ­താ­യി, കു­രി­ശി­നു ക്രി­സ്തു­മ­ത ചി­ഹ്ന­മാ­യി ജ­ന­സാ­മാ­ന്യ­ത്തി­ന്റെ ഇ­ട­യ്ക്കു പ്ര­ചാ­ര­മു­ണ്ടാ­യ­തു് എ. ഡി. നാലാം ശ­താ­ബ്ദ­ത്തി­ലാ­ണെ­ന്നു­ള്ള പ­ണ്ഡി­താ­ഭി­പ്രാ­യം മ­യി­ലാ­പ്പൂർ കു­രി­ശു പ­ണി­ത­തു്. എ. ഡി. ഒ­ന്നാം ശ­താ­ബ്ദ­ത്തിൽ ജീ­വി­ച്ചി­രു­ന്ന അ­പ്പോ­സ്ത­ലൻ മാർ­ത്തോ­മ­യ­ല്ലെ­ന്നു് സ്ഥാ­പി­ക്കു­ന്നു­ണ്ടു്. ത­ച്ച­കോ­ലു കൈ­യി­ലേ­ന്തി വന്നു എ­ന്നും, ക­രി­ങ്കൽ കു­രി­ശു­പ­ണി­തു എ­ന്നും പ­റ­ഞ്ഞി­രി­ക്കു­ന്ന­തു് ശി­ലാ­വി­ദ­ഗ്ദ്ധ­നാ­യ അ­പ്പോ­സ്ത­ലൻ മാർ­ത്തോ­മ്മ­യ്ക്കും ക്നാ­യി­തൊ­മ്മ­നും ഒ­ന്നു­പോ­ലെ യോ­ജി­ക്കു­മെ­ങ്കി­ലും, മ­റ്റൊ­രു സംഗതി നി­മി­ത്തം ഇതു് ക്നാ­യി­തൊ­മ്മ­നാ­ണു് കു­ടു­തൽ യോ­ജി­ക്കു­ന്ന­തു്. ഈ സംഗതി വി­ശ­ദീ­ക­രി­ക്കു­ന്ന­തി­നു മു­മ്പു് പ്രാ­ചീ­ന പാ­ര­സി­കർ ഈ­ശ്വ­ര­നെ സൃ­ഷ്ടി­കർ­ത്താ­വു് എന്ന അർ­ത്ഥ­ത്തിൽ തക്ഷൻ (തച്ചൻ) എന്നു പേ­രി­ട്ടി­ട്ടു­ള്ള­തു് ഇവിടെ പ്ര­സ്താ­വി­ച്ചു­കൊ­ള്ള­ട്ടെ; ഷീ-സോ എന്ന പ്രാ­ചീ­ന­കൃ­തി­യിൽ ചേർ­ത്തി­ട്ടു­ള്ള ചില പ്രാ­ചീ­ന ചീ­ന­ത്തെ കൊ­ത്തു­പ­ണി­ക­ളു­ടെ ചി­ത്ര­ങ്ങ­ളി­ലും ദി­വ്യ­നാ­യ അ­വി­ട­ത്തെ പ്ര­ഥ­മ­രാ­ജാ­വു ഫു­ഹി­യെ കൈയിൽ ത­ച്ച­ക്കോൽ ഏ­ന്തി­യ­വ­നാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്.

images/Fu_Xi_at_Peterborough.jpg
പീ­റ്റർ­ബ­റോ­യി­ലെ ഫു­ഹി­യു­ടെ ചു­വർ­ച്ചി­ത്രം.

ക്നാ­യി­തൊ­മ്മ­ന്റെ ആ­ഗ­മ­ന­കാ­ലം കു­റി­ക്കു­ന്ന ‘ശോവാല’ എന്ന വാ­ക്യം ഇ­ത്ത­രം വാ­ക്യ­ങ്ങ­ളു­ടെ പ­തി­വ­നു­സ­രി­ച്ചു്, അ­ദ്ദേ­ഹം എവിടെ നി­ന്നു കു­ടി­പാർ­പ്പു­കാ­രാ­യ സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളോ­ടു കൂടി കേ­ര­ള­ത്തി­ലേ­ക്കു ക­പ്പൽ­ക­യ­റി എന്നു കാ­ണി­ക്കു­ന്നു­ണ്ടു്. ഇതിലെ ‘ശോവൈ’ (ചോവൈ) എന്ന പ­ദ­ത്തി­നു് ത­മി­ഴിൽ മ­ഞ്ഞ­പി­ത്തം എ­ന്നു് അർ­ത്ഥ­മു­ള്ള­തി­നാൽ, പ്ര­സ്തു­ത സു­റി­യാ­നി­ക­ളു­ടെ മ­ഞ്ഞ­നി­റ­ത്തിൽ നി­ന്നാ­ണു് ഈ വാ­ക്യ­ത്തെ സൃ­ഷ്ടി­ച്ചു­ള്ള­തെ­ന്നു് പ്ര­സ്തു­ത കു­രി­ശു­മു­ടി ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. ഈ അ­ഭി­പ്രാ­യം ശ­രി­യ­ല്ലെ­ന്നും, ഇവർ കപ്പൽ കയറിയ കി­ഴ­ക്കെ അ­റേ­ബ്യ­യി­ലെ അഷ്ഷഫ എന്ന ന­ഗ­ര­ത്തിൽ നി­ന്നാ­ണെ­ന്നു് പ്ര­സ്തു­ത വാ­ക്യം നിർ­മി­ച്ചി­ട്ടു­ള്ള­തെ­ന്നും ഇ­പ്പോൾ ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. ഇ­സ്ലാം­മ­ത­ത്തി­ന്റെ ഉ­ത്ഭ­വ­കാ­ല­ത്തു് ബ­ഹ്റീൻ ദ്വീ­പു­കൾ­ക്കു് സ­മീ­പ­മു­ള്ള കടാർ എന്ന അ­റ­ബി­ക്ക­ര­യിൽ, ദിറിൽ, മ­സാ­നി­ഗ, തലോൻ, വട, ഹജർ (ഹജ്റ) എന്ന അഞ്ചു നെ­സ്തോ­റി­യൻ മെ­ത്രാ­സ­ന­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­താ­യി ന­മു­ക്കു് അ­റി­വു­ണ്ടു്. ഹ­ജ­റി­ന്റെ ത­ല­സ്ഥാ­നം വലിയ ബഹറിൻ ദ്വീ­പി­ലെ അഷ്ഷഫ ന­ഗ­ര­മാ­ണെ­ന്നും, പ്ര­സ്തു­ത ക­ടാ­ര­വും ഭാ­ര­ത­വു­മാ­യി വ­ലു­താ­യ ക­ച്ച­വ­ടം ന­ട­ന്നി­രു­ന്നു എ­ന്നും യാ­ചു­ട് (Yacut) എന്ന അറബി ഭൂ­മി­ശാ­സ്ത്ര­ജ്ഞൻ പ്ര­സ്താ­വി­ച്ചി­ട്ടു­മു­ണ്ടു്. ഹജ, അഥവാ, ഹജ്റ എന്ന പ­ദ­ത്തെ ഹ്രസ എ­ന്നും അസ്സ എ­ന്നും ഉ­ച്ച­രി­ക്കാ­വു­ന്ന­താ­ണു്. ക്നാ­യി­തൊ­മ്മ­ന്റെ ആ­ഗ­മ­ന­ത്തെ­പ്പ­റ്റി പ്ര­തി­പാ­ദി­ക്കു­ന്ന ചില മ­ല­യാ­ളം പാ­ട്ടു­ക­ളു­ടെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­കൾ ശ്രീ­മാൻ ടി. കെ. ജോസഫ് 1928-ലെ ഇ­ന്ത്യൻ ആ­ന്റി­ക്വ­റി­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നു. ഇവയിൽ ഒ­ന്നിൽ നി­ന്നു്, ക്നാ­യി­തൊ­മ്മ­നെ കേ­ര­ള­ത്തി­ലേ­ക്കു് അയച്ച പൂർ­വ്വ­ദേ­ശ­ത്തെ ക­ത്തോ­ലി­ക്കാ­സി­ന്റെ മെ­ത്രാ­സ­നം എസ്ര എന്ന ന­ഗ­ര­മാ­ണെ­ന്നു് അ­നു­മാ­നി­ക്കാം.

images/Anonymous-Fuxi_and_Nuwa.jpg
ഫു­ഹി­യു­ടെ­യും (വലതു്) നു­വാ­യു­ടെ­യും (ഇടതു്) ഒരു പു­രാ­ത­ന പെ­യി­ന്റിം­ഗ്.

അ­സ്ര­യു­ടെ ഒരു രൂ­പ­ഭേ­ദ­മാ­യി­രി­ക്കും എസ്സ. അഷ്ഷഫ എന്ന അ­റ­ബി­നാ­മ­ത്തിൽ, അഷ് എ­ന്ന­തു് അൽ എന്ന അറബി സർ­വ­നാ­മ­ത്തി­ന്റെ ഒരു രൂ­പ­ഭേ­ദ­മാ­ണു്. അ­തി­നാൽ ഈ ന­ഗ­ര­ത്തി­ന്റെ യ­ഥാർ­ത്ഥ­നാ­മം ഷഫ എ­ന്നാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. ഷഫയിൽ നി­ന്നു വ­ന്ന­വർ­ക്കു ഷഫാലൻ എന്ന പേരു കൊ­ടു­ക്കാ­മ­ല്ലോ. ഇ­തി­ന്റെ ഒരു ദു­ഷി­ച്ച ജനകീയ രു­പ­ഭേ­ദ­മാ­യി­രി­ക്കും ‘ശോവാല’ എന്ന ത­മി­ഴ്‌­വാ­ക്യം. ക്നാ­യി­തൊ­മ്മൻ നെ­സ്തോ­റി­യാ­നോ, അല്ല യാ­ക്കോ­ബാ­യ­ക്കാ­ര­നോ ആ­യി­രു­ന്ന­തു് എ­ന്നു­ള്ള വാ­ദ­വി­ഷ­യ­മാ­യ പ്ര­ശ്ന­ത്തെ­പ്പ­റ്റി ഈ ലേഖകൻ ഖ­ണ്ഡി­ച്ചു് ഒരു അ­ഭി­പ്രാ­യ­വും പു­റ­പ്പെ­ടു­വി­ക്കു­ന്നി­ല്ല. നെ­സ്തോ­റി­യൻ മതം ക്രി­സ്തു­മ­ത­ത്തിൽ എ. ഡി. 432-ൽ വ­രു­ത്തി­വ­ച്ച ഭി­ന്നി­പ്പി­നു­ശേ­ഷം എ. ഡി. 910-ൽ ആ­ന്റി­യോ­ക്കി­ലെ എ­ലി­യാ­സ് പാ­ത്രി­യാർ­ക്കീ­സ് ബാ­ഗ്ദാ­ഡിൽ പൂർ­വ്വ­ദേ­ശ­ത്തെ ക­ത്തോ­ലി­ക്ക­സി­ന്റെ മെ­ത്രാ­സ­നം സ്ഥാ­പി­ക്കു­ന്ന­തു­വ­രെ മെ­സ­പ്പൊ­ട്ടേ­മി­യ­യി­ല­ല്ല അതു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു് എ­ന്നു് ബാർ­ഹെ­ബ്ര­യ­സ് പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. അ­തി­നാൽ പ്ര­സ്തു­ത ക­ത്തോ­ലി­ക്ക­സി­ന്റെ മെ­ത്രാ­സ­നം കൂടി ഹ­ജ്റ­യു­ടെ ത­ല­സ്ഥാ­ന­മാ­യ അ­ഷ്ഷ­ഫ­യിൽ സ്ഥാ­പി­ച്ചി­രു­ന്നു എ­ന്നു­വ­ന്നേ­ക്കാം.

images/Urfa_Castle_02.jpg
തുർ­ക്കി­യി­ലെ എഡെസ ന­ഗ­ര­ത്തി­ലെ, ഉർഫ കോ­ട്ട­യു­ടെ മു­ക­ളി­ലു­ള്ള നിരകൾ.

ക്നാ­യി­തൊ­മ്മ­ന്റെ വ­ര­വി­നെ കു­റി­ച്ചു­ള്ള ഐ­തി­ഹ്യ­ങ്ങ­ളിൽ എഡെസ എന്ന പേ­രു­ള്ള ഒരു മെ­ത്രാ­സ­ന­ത്തേ­യും പറ്റി പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. മെ­സ­പ്പൊ­ട്ടേ­മി­യ­യി­ലെ സു­പ്ര­സി­ദ്ധ ന­ഗ­ര­മാ­യ എഡെസ അ­ന്നു് ഖ­ലീ­ഫു­ക­ളു­ടെ അ­ധി­കാ­ര­ത്തിൻ കീ­ഴി­ലാ­യി­രു­ന്നു. അ­തി­നാൽ പ്ര­സ്തു­ത ഐ­തി­ഹ്യം പ്ര­സ്താ­വി­ക്കു­ന്ന എഡെസ ഈ എഡെസ ആ­യി­രി­ക്കു­വാൻ ഇ­ട­യി­ല്ല. ബ­ഹ്റീൻ ദ്വീ­പി­നു് ഇബിൻ ഹാ­ക്കൻ എന്ന അറബി ഭൂ­മി­ശാ­സ്ത്ര­ജ്ഞൻ അവാൽ എന്ന പേരു നൽ­കി­യി­രി­ക്കു­ന്നു. അ­റ­ബി­യിൽ ഈ­പ­ദ­ത്തി­ന്റെ അർ­ത്ഥം ഒ­ന്നാ­മ­ത്തേ­തു് എ­ന്നാ­ണു്. ‘എദു’ എന്ന പ­ദ­ത്തി­നു് അ­സി­റി­യൻ ഭാ­ഷ­യിൽ ഒ­ന്നു് എ­ന്നു് അർ­ത്ഥ­മു­ള്ള­തി­നാ­ലും, എദുസ (എദെസു എ­ന്ന­തി­നെ പ­രി­ശു­ദ്ധ­മാ­യ ഒ­ന്നാ­മ­ത്തെ (നഗരം) എന്നു വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­തി­നാ­ലും, ക്നാ­യി­തൊ­മ്മ­നെ­പ്പ­റ്റി­യു­ള്ള ഐ­തി­ഹ്യ­ങ്ങൾ പ്ര­സ്താ­വി­ക്കു­ന്ന എഡെസ എന്ന മെ­ത്രാ­സ­നം അ­വാ­ലിൻ, അഥവാ, ബ­ഹ്റീ­നി­ലു­ള്ള അഷ്ഷഫ ആ­യി­രി­ക്കു­മെ­ന്നും വ­ന്നേ­ക്കാം.

images/Mar_Sabor_and_Mar_Proth.jpg
സബീർ ഈശോ (ഇടതു്), മാർ പ്രോ­ത്ത് (വലതു്).

ചേ­ര­രാ­ജാ­വാ­യ താ­ണു­ര­വി (സ്ഥാ­ണു­ര­വി) എ. ഡി. ഒ­മ്പ­താം ശ­താ­ബ്ദ­ത്തിൽ കൊ­ല്ല­ത്തെ ത­രി­ശാ­പ­ള്ളി­ക്കാ­യി സബീർ ഈ­ശോ­വി­നു നൽകിയ ര­ണ്ടാ­മ­ത്തെ ചെ­പ്പേ­ടി­ന്റെ അ­വ­സാ­ന­ത്തിൽ ചില നാഗരി അ­ക്ഷ­ര­ങ്ങൾ എ­ഴു­തി­യി­രി­ക്കു­ന്നു. ഇതിനെ ‘യേ­ശു­സ­പ്ര­സ­ഭാ­സം­ഘ­മ്മെ­താ’ എന്നു വാ­യി­ക്കാ­മെ­ന്നു് ഒരു പ­ത്തി­രു­പ­തു വർ­ഷ­ത്തി­നു മു­മ്പു് ഈ ലേഖകൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. (ശ്രീ­മാൻ ടി. കെ. ജോ­സ­ഫി­ന്റെ ‘മ­ല­ങ്ക­ര ന­സ്രാ­ണി­ക­ണി­ക­ളു­ടെ നാലു ചെ­പ്പേ­ടു­കൾ’ എന്ന കൃതി നോ­ക്കു­ക) ഇതിൽ കൊ­ല്ല­ത്തെ ക്രൈ­സ്ത­വ­സം­ഘ­ത്തി­ന്റെ മെ­ത്രാ­നാ­യ സബീർ ഈ­ശോ­വി­നു സ­ഭാ­സം­ഘ­മെ­ത്രാൻ എന്നു പേ­രി­ട്ടി­രി­ക്കു­ന്ന­തു് സഭാ ന­ഗ­ര­ത്തിൽ അ­താ­യ­തു്, ബ­ഹ്റീ­നി­ലെ അഷ്ഷഫ ന­ഗ­ര­ത്തിൽ നി­ന്നു് ഈ സംഘം പൂർ­വ­കാ­ല­ത്തു് കേ­ര­ള­ത്തിൽ കു­ടി­യേ­റി­പ്പാർ­ത്തി­രു­ന്ന­തു കൊ­ണ്ടാ­യി­രി­ക്കാം.

images/naalucheppedukal.jpg
‘മ­ല­ങ്ക­ര ന­സ്രാ­ണി­ക­ളു­ടെ നാലു ചെ­പ്പേ­ടു­ക­ളു’ടെ പുറം താൾ.

അ­റേ­ബ്യ­യു­ടെ പ്ര­സ്തു­ത കി­ഴ­ക്കൻ തീ­ര­മാ­ണു് ച­രി­ത്രാ­തീ­ത­കാ­ല­ത്തെ പ­രി­ഷ്കാ­ര­കേ­ന്ദ്ര­മാ­യ പൂത് (പൂ­ന്ത്) ദേ­ശ­മെ­ന്നു കൂ­ടു­തൽ ഗ­വേ­ഷ­ണം കൊ­ണ്ട് ഈ ലേഖകൻ ഇ­പ്പോൾ വി­ശ്വ­സി­ക്കു­ന്നു. മൈ­ലാ­പ്പൂ­രി­ലെ പ്രാ­ചീ­ന കു­രി­ശിൽ കൊ­ത്തി­യി­ട്ടു­ള്ള പ­ഹ്ള­വി ലേ­ഖ­ന­ത്തിൽ അ­തു­നാ­ട്ടി­യ ദേ­ഹ­ത്തെ ച­ഹർ­ബു­തി­ന്റെ പു­ത്രൻ എന്നു വർ­ണി­ച്ചി­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹം ച­തു­ഷ്ക്ക (ചഹർ) പൂതം (ബൂത്) ആയ പ്ര­സ്തു­ത അ­റ­ബി­ക്ക­ര­യിൽ നി­ന്നു വന്ന മ­നു­ഷ്യ­നാ­യ­തു­കൊ­ണ്ടാ­കു­ന്നു. അഷ്ഷഫ സ്ഥി­തി­ചെ­യ്യു­ന്ന ഈ പ്ര­ദേ­ശ­ത്തി­നു പ്രാ­ചീ­ന ബാ­ബി­ലോ­ണി­യാ നി­വാ­സി­കൾ മഗൻ എന്ന പേരു കൊ­ടു­ത്തി­രു­ന്നു. ഇതിനെ ബി. സി. 2500-നു സമീപം നാ­ടു­വാ­ണി­രു­ന്ന അ­ഗാ­ഡി­ലെ ച­ക്ര­വർ­ത്തി­യാ­യ ന­രാം­സി­നു് പി­ടി­ച്ച­ട­ക്കി­യ­താ­യും ബാ­ബി­ലോ­ണി­യാ ച­രി­ത്രം പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. ഡ­യോ­റൈ­റ്റ് (Diorite) എന്ന പേ­രു­ള്ള­തും, പ്ര­തി­മ­ക­ളും മ­റ്റും പ­ണി­യാൻ ഒരു ഒ­ന്നാ­ന്ത­രം അ­സം­സ്കൃ­ത­സാ­ധ­ന­മാ­യ­തു­മാ­യ ഒ­രു­ത­രം ക­റു­ത്ത ക­രി­ങ്ക­ല്ലി­നു് ഈ പ്ര­ദേ­ശം പ്രാ­ചീ­ന ബാ­ബി­ലോ­ണി­യ­ക്കാ­രു­ടെ ഇ­ട­യ്ക്കു കീർ­ത്തി നേ­ടി­യി­രു­ന്നു. ഇ­വി­ട­ത്തെ ക­രി­ങ്ക­ല്ലു­കൊ­ണ്ടു­ള്ള പ­ണി­യിൽ വൈ­ദ­ഗ്ദ്ധ്യം നേ­ടി­യി­രു­ന്ന ഒരു ശി­ല്പി­യാ­യി­രു­ന്നി­രി­ക്കും ക്നാ­യി­തൊ­മ്മൻ. ഈ വൈ­ദ­ഗ്ദ്ധ്യം അ­ദ്ദേ­ഹം പണിത മൈ­ലാ­പ്പു­രി­ലേ­യും, കോ­ട്ട­യം വലിയ പ­ള്ളി­യി­ലേ­യും ക­രി­ങ്കൽ കു­രി­ശു­ക­ളിൽ കാ­ണാ­വു­ന്ന­തു­മാ­ണു്. അ­പ്പോ­സ്ത­ല­നാ­യ മാർ­ത്തോ­മാ ഭാ­ര­ത­ത്തി­ലേ­ക്കു കപ്പൽ കയറിയ സ്ഥ­ല­മാ­യ ബാ­ബി­ലോ­ണി­യാ­യി­ലെ മ­ഹോ­ഷ­യിൽ ക­രി­ങ്കൽ ദുർ­ല്ല­ഭ­മാ­ക­യാൽ, അ­ദ്ദേ­ഹ­ത്തി­നു കൽ­പ്പ­ണി­യിൽ മ­ഗ­നി­ലെ ക്നാ­യി­തൊ­മ്മ­നോ­ളം വൈ­ദ­ഗ്ദ്ധ്യം സി­ദ്ധി­ച്ചി­രി­ക്കു­വാൻ ഇ­ട­യി­ല്ലെ­ന്നു­ള്ള­താ­ണു് മു­ക­ളിൽ സൂ­ചി­പ്പി­ച്ച സംഗതി.

(സഹൃദയ വാർ­ഷി­ക­പ­തി­പ്പു് 1943.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Uliyannoor Perunthachan (ml: ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ചൻ).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-24.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Uliyannoor Perunthachan, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ചൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Men from Punt Carrying Gifts, Tomb of Rekhmire, a painting by Nina M. Davies (1881–1965). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.