SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/kgs-thakazhi-cover.jpg
Trojan horse, charcoal drawing on paper by Madhusudhanan .
പ­ന്ത്ര­ണ്ടു് ദ­ശ­ല­ക്ഷം ഇ­ന്ത്യൻ കർഷകർ ഡൽ­ഹി­യു­ടെ അ­തിർ­ത്തി­യിൽ ഇ­പ്പോൾ സ­മ­ര­ത്തി­ലാ­ണു്. കർഷക വി­രു­ദ്ധ­നി­യ­മ­ങ്ങൾ പിൻ­വ­ലി­ക്ക­ണം. കർ­ഷ­ക­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നും അ­വ­കാ­ശ­ങ്ങൾ­ക്കും മേ­ലു­ള്ള എല്ലാ കൈ­യേ­റ്റ­ങ്ങ­ളും അ­വ­സാ­നി­പ്പി­ക്ക­ണം. അ­പൂർ­വ­മാ­യ ഇ­ച്ഛാ­ശ­ക്തി­യാൽ ന­യി­ക്ക­പ്പെ­ടു­ന്ന മ­ഹ­ത്താ­യ ഈ കർ­ഷ­ക­സ­മ­ര­ത്തോ­ടു­ള്ള ഐ­ക്യ­ദാർ­ഢ്യ­ത്തി­ന്റെ ഒ­ര­ട­യാ­ളം, ഈ കവിത.

കെ. ജി. എ­സ്സി­നൊ­പ്പം സാ­യാ­ഹ്ന.

images/thakazhi.png
images/kgs-thakazhi-01.png

കൊ­യ്യാ­റാ­യ വയൽ ആരോ ക­ട്ടു് കൊ­യ്യു­ന്നെ­ന്നു്

ദുഃ­സ്വ­പ്നം ക­ണ്ടു് ഞെ­ട്ടി­യു­ണർ­ന്നു, തകഴി.

പാ­തി­രാ­ക്കു­ര­കൾ ഉ­യ­രു­ന്നു­ണ്ടു്.

ടോർ­ച്ചും വ­ടി­യും കൂ­ട്ടാ­ളി­ക­ളും നാ­യ്ക്കു­ര­ക­ളു­മാ­യി

പാ­ട­ത്തേ­ക്കു് പാ­യു­മ്പോൾ തകഴി ശ­ങ്കി­ച്ചു:

വി­ളി­ച്ചു­ണർ­ത്ത­ണോ വ­ള്ള­ക്കാ­ര­നെ?

വി­ശ്വ­സി­ക്കാ­മോ സ്വ­പ്ന­ത്തെ?

വ­ന്ന­റി­യി­ച്ച ദു­ര­ന്ത­മ­ല്ല­ല്ലോ; സ്വ­പ്ന­മ­ല്ലേ?

സ്വ­പ്നം തന്നെ ഒരു വ­ന്ന­റി­യി­ക്ക­ല­ല്ലേ?

അ­ജ്ഞാ­ത­ത്തി­ന്റെ സ­ന്ദേ­ശം?

ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന

ഭാ­വി­ച­രി­ത്ര­മ­ല്ലേ സ്വ­പ്നം?

അതോ അ­രാ­ഷ്ട്രീ­യ­ത ഉ­റ­ങ്ങു­മ്പോൾ

രാ­ഷ്ട്രീ­യ­ത­യു­ടെ ഉൾ­വി­ളി­യോ?

പല സ്വ­പ്ന­വും അലസിയ കഥകൾ.

ഉ­ണ­രാ­റു­ണ്ടു് പ­ണ്ടും ഞാൻ ദുഃ­സ്വ­പ്നം ക­ണ്ടു്.

എ­ന്നു­ണ­രു­ന്ന­തും കൂ­ടു­തൽ ത­ക­ഴി­യാ­യി­ട്ടു്;

ഭീ­മൻ­കീ­ട­മാ­യി­ട്ട­ല്ല, ഗ്രി­ഗർ സാംസ യെ­പ്പോ­ലെ.

ചെ­ന്നു് കാ­ണാ­തെ വ­യ്യെ­നി­ക്കു­ട­നെ­ന്റെ

കൊ­യ്യാ­റാ­യ വയൽ, ആ­ല­സ്യ­ത്തിൽ,

അരണ്ട വെ­ട്ട­ത്തെ­ച്ചാ­രി­യു­റ­ങ്ങു­ന്ന­തു്.

ഇ­തെ­ന്റെ ആധി. എന്റെ ആ­ഗ്ര­ഹം.

വ­യ­ലെ­നി­ക്ക­യ­ച്ച വി­പൽ­ദൂ­ത­ല്ല

ഈ പേ­ക്കി­നാ­വെ­ന്നാ­രു് കണ്ടു?

images/kgs-thakazhi-02.png

മ­റ്റു­ള്ളോ­രു­ടെ സ്വ­പ്നം ഞാൻ വി­ശ്വ­സി­ച്ചു. പല കാലം.

മാർ­ക്സ്, ലെനിൻ, ടോൾ­സ്റ്റോ­യ്, ഗോർ­ക്കി, ബൽ­സാ­ക്ക്,

കേസരി, മോ­പ്പ­സാ­ങ്, എന്റെ ഭാര്യ കാത്ത,

കാരൂർ, ഫ്ലാ­ബേർ, ബഷീർ… സ്വ­പ്ന­ങ്ങൾ.

ര­ണ്ട­ല്ലാ­യി­രു­ന്നു സ്വ­പ്ന­വും ദർ­ശ­ന­വു­മെ­നി­ക്കു്.

വ­യ­ലി­ലെ­ത്തി­യ­തും തകഴി ഞെ­ട്ടി:

വയൽ നി­റ­ഞ്ഞു് നിൽ­ക്കു­ന്ന­തൊ­ര­സാ­ധ്യ­ത:

കണ്ടൻ മൂ­പ്പൻ; പണ്ടേ മ­രി­ച്ച വി­ത­ക്കാ­രൻ.

കൃ­ഷി­യു­ടെ ഋഷി.

(എത്ര ക­ണ്ട­താ ഞാനാ കൈ­യു­ടെ മാ­സ്മ­ര വി­ത­മു­ദ്ര.

ചൂ­ണ്ടു­വി­ര­ലും ത­ള്ള­വി­ര­ലും ചേർ­ന്നൊ­രു­ക്കു­ന്ന

വി­ത്തു­വാ­തിൽ ക­ട­ന്നു് നെൻ­മ­ണി­കൾ വാ­യു­വി­ലു­യ­രും

വി­ത­പ്പാ­ട്ടി­ലെ വാ­ക്കു­കൾ പോലെ ചി­റ­കു് വീശും

കാൽ­നി­മി­ഷം വാ­യു­വിൽ ത­ങ്ങും

ഓരോ വി­ത്തും വ­യൽ­നെ­ഞ്ചിൽ സ്വ­ന്തം ഇടം കാണും

ആ കു­ളി­രി­ലേ­ക്കു് താ­ണി­റ­ങ്ങും.

ക­ണ്ടു് ക­ഴി­ഞ്ഞും ക­ണ്ണിൽ തു­ട­രും

കണ്ടൻ മൂ­പ്പ­ന്റെ വി­ത­ന­ട­നം.)

images/kgs-thakazhi-03.png

കണ്ടൻ മൂ­പ്പൻ പ­റ­ഞ്ഞു:

പാ­ട­ത്തെ­ന്തോ പ­തി­വു­കേ­ടു് തോ­ന്നി വ­ക്കീൽ സാറെ;

നോ­ക്കു­മ്പോൾ കു­ഞ്ചി­നി­ലാ­വു് കു­ലു­ക്കി മേ­യു­ന്നു

ക­ണ്ട­ത്തി­ലൊ­രു പ­ര­ദേ­ശി മാ­ന്ത്രി­ക­ക്കു­തി­ര.

മൂ­ന്നാൾ പൊ­ക്കം, തൂ­വെ­ള്ള, തീ­നാ­വു്…

ഒ­റ്റ­യ്ക്കൊ­രു സൈ­ന്യം.

അല്ല, ആ ച­തി­ക്കു­തി­ര­യിൽ നി­ന്നു്

ലോ­ക­ത്തേ­ക്കി­റ­ങ്ങി മാ­ര­ക­മൊ­രു

സൈ­ന്യ­പ്പാ­തി­ര. അതു്

മേ­ഞ്ഞി­ടം ത­രി­ശു്.

തു­റ­ന്നു് വി­ട്ടു, കു­ഴി­മാ­ട­ങ്ങ­ളിൽ നി­ന്നു്

ഞാ­നെ­ന്റെ ചാ­ത്ത­ന്മാ­രെ.

മാ­ഞ്ഞെ­ന്നു് തോ­ന്നി­ച്ചു മാ­ന്ത്രി­ക­ക്കു­തി­ര,

മാ­ന­ത്തേ­ക്കോ മ­ന­സ്സി­ലേ­ക്കോ? കാ­റ്റിൽ

ബോം­ബർ­പ്പു­ക പോലെ വാലു് നീ­ണ്ടു­ല­ഞ്ഞു;

ന­ഗ­ര­മാ­യ പോ­ലെ­ന്റെ ക­ണ്ണു് കെ­ട്ടി.

images/kgs-thakazhi-05.png

കാ­ഴ്ച­യി­ലി­പ്പോൾ പാടം

പീഡിത പോലെ മ­യ­ക്ക­ത്തിൽ.

ഓ­ക്കാ­നി­ക്കു­ന്ന­തു് ക­ണ്ണും മൂ­ക്കും പൊ­ള്ളി­ക്കും

രാ­സ­മ­ണം.

ക­ന­ക­വ­യൽ കാർ­ന്നൊ­ടു­ക്കു­മ്പോൾ

കൊ­ള്ള­ക്കു­തി­ര­യൊ­ലി­പ്പി­ച്ച രാസ ഊറലിൽ

നെ­ല്ലും മീനും ചീ­വീ­ടും പുൽ­ത്ത­ളി­രും ചെ­റു­മ­ഞ്ഞും

നീർ­ക്കോ­ലി, നീർ­ത്തു­മ്പി­യു­മ­വ­യു­ടെ

നേർ­മൊ­ഴി­യും… അ­ട­പ­ട­ലേ

നീ­റി­ച്ചീ­യു­മൊ­രാ­വാ­സ­ത്തിൻ നാ­റ്റം.

കാ­ഴ്ച­യി­ലി­പ്പോൾ ശേ­ഷി­ക്കു­ന്ന­തു്

ഉൾ­ക്ക­നം വാർ­ന്നു്

വളഞ്ഞ ന­ട്ടെ­ല്ലു് പോലെ ചില പ­തിർ­ക്കു­ല;

ചു­മ്മാ കി­ലു­ങ്ങു­ന്ന­തു്.

images/kgs-santhosh-t.png

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. ആർ. സ­ന്തോ­ഷ്

ന­ട്ടെ­ല്ലി­ന്റെ വിതകൾ

—വി. ആർ. സ­ന്തോ­ഷ്

വി­ത്തു­കൾ ഭൂ­മി­യു­ടെ ന­ട്ടെ­ല്ലിൽ തൊ­ടു­മ്പോ­ളാ­ണു് കാ­മ്പു­കൾ മു­ള­യ്ക്കു­ക. ആ കാ­മ്പു­ക­ളാ­ണു് എ­ല്ലാം ഭേ­ദി­ക്കു­ന്ന വി­ത്തു­കൾ ആകുക. വി­ത്തു­കൾ ന­ട്ടെ­ല്ലി­ലെ ര­സ­മെ­ടു­ത്തു് പാ­ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടാ­ണു് ദു­ര­ന്ത­ങ്ങ­ളെ അ­തി­ജീ­വി­ക്കു­ന്ന­തു്. ആ വി­ത്തു­കൾ ചില നേ­ര­ങ്ങ­ളിൽ ന­മ്മു­ടെ ചാ­ഞ്ചാ­ട്ട­ങ്ങ­ളെ­ക്കു­റി­ച്ചു് പറയും. ന­മ്മു­ടെ ദർ­ശ­ന­ങ്ങ­ളി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളെ­ക്കു­റി­ച്ചു് പറയും. ശരി എ­ന്നു് മാ­ത്രം പ­റ­യാ­തെ എ­ങ്ങ­നെ ആയി എ­ന്നു് നോ­ക്കി­ക്കൊ­ണ്ടി­രി­ക്കും. താ­നൊ­രി­ക്ക­ലും ശ­രി­യെ­ന്നു് ഒ­രി­ട­ത്തും പ­റ­യി­ല്ല. അ­ഴി­ച്ചു് മാ­റ്റി പുതിയ മു­റു­ക്ക­ങ്ങ­ളെ ചേർ­ത്തു് ക­ട­മ്പ­നാ­ട്ടു് ക­ട­മ്പി­ല്ലെ­ന്നു പ­റ­യു­ന്ന പോലെ മാറി നി­ന്നു നോ­ക്കും. ചി­ല­പ്പോൾ കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളിൽ നി­ന്നു് നോ­ട്ടം പാ­യി­ച്ചു് ശ­ത്രു­താ­വ­ള­ങ്ങൾ ക­ണ്ടെ­ത്തു­ന്ന മി­സൈ­ലു­കൾ പോലെ സൂ­ക്ഷ്മ­മാ­യി കാർ­ട്ടോ­ഗ്രാ­ഫു­കൾ അ­ട­യാ­ള­പ്പെ­ടു­ത്തും. ആ കാർ­ട്ടോ­ഗ്രാ­ഫു­ക­ളിൽ സ്വയം മു­ഴു­കാ­തെ സ്വ­ന്തം ശീ­ല­ങ്ങ­ളെ ആ­ക്ര­മി­ച്ചി­ടും. എ­ന്നി­ട്ടു് ത­ന്നി­ലെ സൂ­ക്ഷ്മ­ദർ­ശ­നി വ­ച്ചു് അവ പ­രി­ശോ­ധി­ക്കും. ആ പ­രി­ശോ­ധ­ന­ക­ളു­ടെ ദർശന രൂ­പ­മാ­ണു് കെ. ജി. എസ്. ക­വി­ത­കൾ.

നി­ര­ന്ത­രം വി­ഭ­ജി­ച്ചു് റൈ­സോ­മാ­റ്റി­ക്കാ­യി ഏതും ഉൾ­പ്പെ­ടു­ത്തു­ന്ന കെ. ജി. എ­സി­ന്റെ ക­വി­ത­ക­ളിൽ അ­പ്ര­ത്യ­ക്ഷ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ന­മ്മു­ടെ വേ­ദ­ന­ക­ളെ ചി­ത്ര­ങ്ങ­ളാ­യി റെ­റ്റി­ന­യിൽ അ­ട­യാ­ള­പ്പെ­ടു­ത്തി പി­ന്നീ­ടു് എ­ടു­ക്കു­ന്ന­താ­യി കാണാം. ബോ­ദ്രി­ലാ­ദ് ഇതിനെ ജീ­വി­ച്ചി­രി­ക്കു­ന്ന­തി­ന്റെ അ­ട­യാ­ള­മാ­യി സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. ജീ­വി­ച്ചി­രി­ക്കു­ന്ന­തി­ന്റെ തെ­ളി­വാ­ണു് അ­പ്ര­ത്യ­ക്ഷ­മാ­യ അ­ട­യാ­ള­ങ്ങൾ തിരയൽ. അതു് പല രീ­തി­യി­ലാ­കാം. പിൻ­തി­രി­ഞ്ഞു ന­ട­ന്നാ­കാം. തന്റെ മു­ന്നി­ലു­ള്ള സ­മൂ­ഹ­ത്തി­ന്റെ ക­ണി­ക­കൾ എ­ടു­ത്താ­കാം. കെ. ജി. എസ്. സ­മൂ­ഹ­ത്തി­ന്റെ ക­ണി­ക­കൾ എ­ടു­ത്താ­ണു് അതു ചെ­യ്യു­ന്ന­തു്. അതിൽ നി­ന്നു് ന­മ്മു­ടെ എ­ല്ലാ­വ­രു­ടേ­യും കാഴ്ച എ­ടു­ക്കു­മെ­ങ്കി­ലും ‘സ്വ­പ്ന­വും ദർ­ശ­ന­വും ഒ­ന്നാ­യ ആളെ’പ്പോ­ലെ­യാ­ണു് വെ­ളി­പ്പെ­ടു­ത്തു­ക. കെ. ജി. എ­സി­ന്റെ ‘ത­ക­ഴി­യും മാ­ന്ത്രി­ക കുതിര’യു­മെ­ടു­ത്താൽ ഇതു് വ്യ­ക്ത­മാ­കും.

ഒരു നാ­ടോ­ടി­ക്ക­ഥാ­രൂ­പ­ത്തിൽ വാ­യി­ക്കാ­വു­ന്ന ഇ­ക്ക­വി­ത ചെ­ന്നു ചേ­രു­ന്ന ഇ­ട­ങ്ങൾ വി­പു­ല­മാ­യ ജൈവ ബ­ന്ധ­ങ്ങ­ളി­ലേ­ക്കു്. തകഴി എന്ന വി­ശ്വ­പ്ര­സി­ദ്ധ­നാ­യ എ­ഴു­ത്തു­കാ­ര­ന്റെ സ്വ­പ്നം, കാർ­ഷി­ക ബ­ന്ധ­ങ്ങ­ളും ക­മ്യൂ­ണി­സ്റ്റ് ബ­ന്ധ­ങ്ങ­ളു­മാ­യി ചേർ­ന്നു കി­ട­ക്കു­ന്ന­താ­ണു്. അ­തോ­ടൊ­പ്പം കൃ­ഷി­യു­ടെ പ­ശി­മ­യിൽ ജീ­വി­ക്കു­ന്ന ദലിത് ബ­ന്ധ­ങ്ങൾ അ­തി­നേ­ക്കാ­ളും ഉ­യ­ര­ത്തി­ലാ­ണു്. കണ്ടൻ മൂ­പ്പ­ന്റെ ‘വി­ത­ന­ട­നം’ പോലെ മാ­ന്ത്രി­ക സ്പർ­ശ­മു­ള്ള­താ­ണു്. എ­ന്നാൽ ഇ­തി­നെ­യെ­ല്ലാം ഒ­റ്റ­യ­ടി­ക്കു് ഇ­ല്ലാ­താ­ക്കു­ന്ന കുതിര വരവു് ജൈവ ബ­ന്ധ­ങ്ങ­ളെ ത­കർ­ക്കാൻ പോ­ന്ന­താ­ണു്. എ­പ്പോ­ഴും ഒ­ളി­പ്പി­ക്കു­ന്ന ‘സൈ­ന്യ­പ്പാ­തി­ര’യുള്ള കുതിര, മ­ണ്ണി­നേ­യും വി­ള­യേ­യും അ­റി­യു­ന്നി­ല്ല. അതു് പാ­ദ­ങ്ങൾ വ­യ്ക്കു­ന്ന­തു തന്നെ നാ­ശ­ത്തി­ലേ­ക്കാ­ണു്. ഒറ്റ രു­ചി­യി­ലേ­ക്കും ഓർ­മ്മ­ക­ളു­ടെ ത­കർ­ക്ക­ലി­ലേ­ക്കും അ­തെ­ത്തു­ന്നു. അ­തി­ന്റെ രാസ ഈറൽ എ­ല്ലാ­റ്റി­നേ­യും ന­ശി­പ്പി­ക്കു­ന്നു.

ലോ­ക­വ്യാ­പ­ക­മാ­യി ജൈവ ബ­ന്ധ­ങ്ങ­ളെ ന­ശി­പ്പി­ക്കു­ന്ന ഇ­ത്ത­രം സൈബർ യാ­ന്ത്രി­ക­ത ചി­പ്പ് രൂ­പ­ത്തിൽ ന­മ്മ­ളി­ലെ­ല്ലാം ക­ട­ന്നു ക­യ­റി­യി­ട്ടു­ണ്ടു്. അ­ധി­കാ­ര­ത്തി­ന്റെ സൂ­ക്ഷ്മ രൂ­പ­ങ്ങ­ളാ­ണെ­ങ്കി­ലും അതു് ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തു് കെ. ജി. എസ്. ക­വി­ത­യിൽ സൂ­ചി­പ്പി­ക്കു­ന്ന­തു പോ­ലെ­യാ­ണു്. എ­ന്നാൽ പ­തിർ­ക്കു­ല­പോ­ലെ ചു­മ്മാ കി­ലു­ങ്ങു­ന്ന ചില ന­ട്ടെ­ല്ലു­ക­ളു­ടെ കൂടി ചേ­ര­ലു­കൾ സാ­ധി­ക്കു­ന്നി­ട­ങ്ങൾ ന­മു­ക്കു് സാ­ധ്യ­മാ­ണു്. ഈ ന­ട്ടെ­ല്ലു­കൾ വ­ള­യാ­തെ വി­ത­യ്ക്കു­മ്പോ­ളാ­ണു് കാ­മ്പു­ള്ള വി­ത്തു­ക­ളു­ണ്ടാ­കു­ക. ഇ­തി­ലൂ­ടെ കെ. ജി. എസ്. ലോകം അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന ഭീ­ഷ­ണ­മാ­യ മു­ഖ­ത്തെ­യാ­ണു കാ­ട്ടി­ത്ത­രു­ന്ന­തു്.

വളരെ നാ­ളു­കൾ­ക്കു മുൻ­പെ­ഴു­തി­യ ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും പുതിയ സാ­ഹ­ച­ര്യ­ത്തെ മുൻ­കൂ­ട്ടി­ക്ക­ണ്ടു­വെ­ന്നു പ­റ­യു­മ്പോൾ അ­പ്ര­ത്യ­ക്ഷ­മാ­യ­വ­യിൽ സൂ­ക്ഷ്മ­മാ­യി ദർ­ശി­ച്ച­തു­കൊ­ണ്ടാ­ണു്. ‘ഹ­ത്ര­സ്’ എന്ന ക­വി­ത­യി­ലും ഇ­തു­പോ­ലൊ­രു ദർശന വാ­ക്യം കെ. ജി. എസ്. പ്ര­യോ­ഗി­ക്കു­ന്നു­ണ്ടു്. ‘സീതാ ജീവൻ’ എ­ന്നാ­ണ­തു്. അതു് വരും തലമുറ അ­റി­യാ­നി­രി­ക്കു­ന്ന കീ­വേ­ഡാ­ണു്. വാ­ല്മീ­കി രാ­മാ­യ­ണ­ത്തിൽ നി­ന്നും ആ­ശാ­ന്റെ ചി­ന്താ­വി­ഷ്ട­യാ­യ സീ­ത­യിൽ നി­ന്നും വെ­ളി­ച്ച­ത്തെ ഊ­റ്റി­യെ­ടു­ത്ത ഒരു കാ­ല­ഘ­ട്ട­ത്തെ ഓർ­ക്കു­മ്പോൾ സീതാ ജീവൻ ന­മ്മ­ളി­ലെ ഒ­ളി­യി­ട­ങ്ങ­ളെ തെ­ര­ഞ്ഞു­പി­ടി­യ്ക്കും. ന­മ്മ­ളെ ശൂ­ന്യ­രാ­ക്കി നിർ­ത്തും. അവിടെ അ­ക­ത്തെ ‘പൂ­ന്താ­ന’ത്തെ പു­റ­ത്തെ ‘ലെ­നി­നാ’ൽ ഒ­ളി­പ്പി­ക്കാൻ ക­ഴി­യി­ല്ല. അ­ത്ര­മാ­ത്രം നാം വി­ഭ­ജി­ക്ക­പ്പെ­ട്ടു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എല്ലാ ഒ­ളി­ച്ചു­ക­ട­ത്ത­ലു­ക­ളും നമ്മെ വി­ട്ട­ക­ന്നു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. സ്വ­ന്തം ഇ­ട­ങ്ങ­ളി­ലെ വ്യ­സ­ന­ങ്ങ­ളും വ്യാ­കു­ല­ത­ക­ളും അ­റി­യേ­ണ്ട­താ­യി വ­ന്നി­രി­ക്കു­ന്നു. ക­ലാ­സൃ­ഷ്ടി­ക­ളിൽ വർ­ത്ത­മാ­ന­ത്തെ പി­ടി­ച്ചു വ­ച്ചു് അ­തി­ന്റെ പീ­ഢ­ന­ങ്ങൾ അ­റി­യേ­ണ്ട­വ­രാ­യി മാ­റി­യി­രി­ക്കു­ന്നു. കെ. ജി. എ­സി­ന്റെ ക­വി­ത­കൾ നേ­ര­ത്തെ തന്നെ ഇ­ക്കാ­ര്യ­ങ്ങൾ തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. അതു് ഒ­ന്നും മ­റ­ച്ചു­വ­യ്ക്കാ­ത്ത ക­ഷ­ണ്ടി­ക്കാ­ര­നെ­പ്പോ­ലെ സം­സാ­രി­ച്ച­പ്പോൾ ന­മ്മു­ടെ കാ­ല്പ­നി­ക­മാ­യ വി­മ്മി­ട്ട­ങ്ങ­ളിൽ കു­ടു­ങ്ങു­ക­യാ­യി­രു­ന്നു നമ്മൾ.

യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ നോ­ക്കാ­നു­ള്ള ക­ണ്ണു­ക­ളി­ല്ലെ­ങ്കിൽ പ­ര­ദേ­ശി മാ­ന്ത്രി­ക കു­തി­ര­കൾ വ­ന്നി­റ­ങ്ങി ന­മ്മു­ടെ വി­ഭ­വ­ങ്ങൾ ഇ­ല്ലാ­ക്കും. വി­ഭ­വ­ങ്ങൾ ഇ­ല്ലാ­ത്ത­വ­രു­ടെ നി­ല­നി­ല്പു് എ­ന്താ­യി­രി­ക്കും? ഈ പ്ര­തി­സ­ന്ധി ജീ­വി­ത­ത്തി­ലു­ട­നീ­ളം സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അതിനെ മ­റി­ക­ട­ക്കാൻ സ്വയം വി­മർ­ശ­ന­വും സ്വയം വിഭവ സ­മാ­ഹ­ര­ണ­വും ആ­വ­ശ്യ­മാ­ണു്. ജാ­ഗ്ര­ത ഇ­ല്ലാ­തെ ഒരടി പോലും മു­ന്നോ­ട്ടു് വ­യ്ക്കാ­നാ­വി­ല്ല എ­ന്നു് സൂ­ചി­പ്പി­ക്കു­ന്ന ത­ക­ഴി­യും മാ­ന്ത്രി­ക കു­തി­ര­യും ന­ട്ടെ­ല്ലി­ന്റെ ക­രു­ത്തു­ള്ള വിത ആ­വ­ശ്യ­പ്പെ­ടു­ന്നു.

ഐ­സോ­മോ­ബി­ക്കാ­യി­രി­ക്കു­മ്പോ­ളും അനേക ജനിതക വ്യ­ത്യാ­സ­ങ്ങ­ളു­ള്ള ജീ­വ­ജാ­ല­ങ്ങ­ളെ തി­രി­ച്ച­റി­ഞ്ഞു് സം­ര­ക്ഷി­ക്കാ­നു­ള്ള കടമ ഇ­ന്നു് എ­ല്ലാ­വർ­ക്കു­മു­ണ്ടെ­ന്ന ബോ­ധ്യ­വും ഈ കവിത പ­ക­രു­ന്നു. സ്വയം ഒരു വി­പ്ല­വ­കാ­രി­യ­ല്ല വി­പ്ല­വ­മാ­ക­ണ­മെ­ന്ന ജ­നാ­ധി­പ­ത്യ ബോ­ധ­ത്തേ­യും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. പ­തി­രി­ന്റെ കി­ലു­ക്ക­ത്തെ ന­ട്ടെ­ല്ലി­ന്റെ ക­രു­ത്തു കൊ­ണ്ടു് നേ­രി­ടാൻ ക­ഴി­വു­ള്ള വി­ത്താ­യി മാ­റാ­നു­ള്ള ദർ­ശ­ന­വും കവിത മു­ന്നോ­ട്ടു­വ­യ്ക്കു­ന്നു; പ­ല­തി­ന്റെ വി­ഭ­ജി­ത സ്വ­ത്വ­ങ്ങ­ളെ തി­രി­ച്ച­റി­ഞ്ഞു കൊ­ണ്ടു്.

പ­യ്യ­ന്നൂർ സാ­ഹി­ത്യ­ജാ­ല­കം ഗ്രൂ­പ്പ് 2020 മെയ് മാ­സ­ത്തിൽ ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ ചർച്ച ചെ­യ്ത­പ്പോൾ ഉ­യർ­ന്നു­വ­ന്ന പ്ര­തി­ക­ര­ണ­ങ്ങൾ
കെ. ജി. എസ്.
അജിത KCTP:
കു­ട്ട­നാ­ടി­ന്റെ ഇ­തി­ഹാ­സ­മാ­യ കേ­ര­ള­മോ­പ്പ­സാ­ങ്ങാ­യ ന­മ്മു­ടെ പ്രിയ ക­ഥാ­കാ­രൻ ത­ക­ഴി­യു­ടെ പേരു പോലും ഊർ­ജ്ജ­ദാ­യ­ക­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­ക­ളി­ലും നോ­വ­ലു­ക­ളി­ലും നി­റ­ഞ്ഞു നി­ന്ന­തു് കേ­ര­ള­ത്തി­ന്റെ ഒരു കാ­ല­ത്തെ കർഷക സം­സ്കൃ­തി­യു­ടെ ത­നി­മ­യാ­ണ­ല്ലോ. ശ്രീ കെ ജി ശ­ങ്ക­ര­പ്പി­ള്ള­യു­ടെ “ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും” എന്ന പേരു തന്നെ നമ്മെ മാ­റു­ന്ന കാർ­ഷി­ക മേ­ഖ­ല­യി­ലേ­ക്കു് ന­യി­ക്കും. ത­ക­ഴി­യോ­ടൊ­പ്പം വ­യ­ലി­ലേ­ക്കു പു­റ­പ്പെ­ട്ട നാ­മോ­രോ­രു­ത്ത­രും കണ്ടൻ മൂ­പ്പ­ന്റെ വി­ത­യു­ടെ ക­രു­ത്തിൽ പൊൻ­ക­തി­രു­കൾ നി­റ­ഞ്ഞു്, സു­ഗ­ന്ധം പ­ര­ത്തി, കൊ­യ്യാ­റാ­യി നിൽ­ക്കു­ന്ന വയൽ സ്വ­പ്നം കാ­ണു­ന്നു. പക്ഷേ… പീ­ഡി­ത­യാ­യ­വ­ളെ­പ്പോ­ലെ സകല അ­വ­യ­വ­ങ്ങ­ളും മ­ന­സ്സും ത­ളർ­ന്നു്, നിർ­വ്വി­കാ­ര­യാ­യി, മീൻ, ചീ­വീ­ടു്, പുൽ­ത്ത­ളിർ, ചെ­റു­മ­ഞ്ഞു്, നീർ­ക്കോ­ലി, നീർ­ത്തു­മ്പി തു­ട­ങ്ങി­യ സൗ­ഭാ­ഗ്യ­ങ്ങ­ളെ­ല്ലാം ന­ഷ്ട­പ്പെ­ട്ടു് ഉൾ­ക്ക­നം വാർ­ന്നു് നിൽ­ക്കു­ന്ന­തു കാ­ണേ­ണ്ടി വ­രു­മ്പോൾ മ­ന­സ്സി­ലൊ­രു വി­ങ്ങൽ അ­വ­ശേ­ഷി­ക്കു­ന്നു. കൊ­വി­ഡ് രോ­ഗ­ബാ­ധ­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ, കാർ­ഷി­ക­രം­ഗം കൂ­ടു­തൽ മെ­ച്ച­പ്പെ­ടേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത ജ­ന­ങ്ങൾ തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ത­കർ­ച്ച­യിൽ നി­ന്നു ക­ര­ക­യ­റാൻ, മാ­ന്ദ്യ­ത്തിൽ നി­ന്നു് ര­ക്ഷ­നേ­ടാൻ നാം മ­ന­പ്പൂർ­വ്വം മറന്ന കു­ട്ട­നാ­ടൻ സം­സ്കൃ­തി തി­രി­കെ­യെ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു. പ്ര­കൃ­തി­സം­ര­ക്ഷ­ണ­ത്തി­നു് ഊന്നൽ നൽകിയ നേ­രെ­ഴു­ത്തു­കാ­രെ­യെ­ല്ലാം കവി ഓർ­മ്മി­ക്കു­ന്നു­ണ്ടി­വി­ടെ. പ്രിയ ക­വി­യു­ടെ വ­ച­ന­ങ്ങൾ ഊർ­ജ്ജ­മാ­ക­ട്ടെ, സ്വ­പ്ന­ങ്ങൾ യാ­ഥാർ­ഥ്യ­മാ­ക­ട്ടെ. ത­ക­ഴി­യും മോ­പ്പ­സാ­ങ്ങും അ­ടു­ത്ത സ്വ­പ്നം ക­ണ്ടു­ണ­രു­ന്ന­തു് വ­റ്റാ­ത്ത ന­ന്മ­യു­ടെ കാ­ഴ്ച­യി­ലേ­ക്കാ­ക­ട്ടെ.
പ്ര­ദീ­പ് കു­റ്റ്യാ­ട്ടൂർ:
കെ. ജി. എ­സ്സി­ന്റെ ത­ക­ഴി­യും മാ­ന്ത്രി­ക കു­തി­ര­യും… സർ­ഗ്ഗാ­ത്മ­ക­ത­യിൽ ഒരു കവിയോ ചി­ത്ര­കാ­ര­നോ നോ­വ­ലി­സ്റ്റോ പ്ര­തി­ക­രി­ക്കു­ന്ന­തു്, ഒരു ക­ണ്ണു് ഭാ­വി­യി­ലേ­ക്കു ഉറ്റു നോ­ക്കി കൊ­ണ്ടു ത­ന്നെ­യാ­വ­ണം. ലോ­ക­ത്തി­ന്റെ ഭാ­വി­യെ­പ്പ­റ്റി­യു­ള്ള ഉൽ­ക്ക­ണ്ഠ­യി­ല്ലാ­തെ ഒരു നല്ല ക­വി­ത­യും ഇല്ല. വർ­ത്ത­മാ­ന­കാ­ല­ത്തെ ക­യ്പു­ക­ളും ഹിം­സ­ക­ളും സ്നേ­ഹ­ശൂ­ന്യ­ത­ക­ളും ഒ­ക്കെ­യാ­ണു് ഭാ­വി­യെ­പ്പ­റ്റി­യു­ള്ള ഉൽ­ക്ക­ണ്ഠ ഉ­ണ്ടാ­ക്കു­ന്ന­തു്. കെ. ജി. എ­സ്സി­ന്റെ ഈ ക­വി­ത­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോൾ ന­മ്മു­ടെ മു­ന്നി­ലേ­ക്കു് ക­ട­ന്നു വ­രു­ന്ന­തും ഈ ആ­കു­ല­ത­യാ­ണു്, ഉ­ത്ക­ണ്ഠ­യാ­ണു്. ക­ഴി­ഞ്ഞ ദിവസം ചർച്ച ചെയ്ത ശ്രീ അംബിക സുതൻ മാ­ങ്ങാ­ടി­ന്റെ കഥ കാർ­ഷി­ക മേ­ഖ­ല­യിൽ ന­ട­ക്കു­ന്ന അ­ധി­നി­വേ­ശ­ത്തെ­യാ­ണു് പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ഈ ക­വി­ത­യും ഒരു പ­രി­ധി­വ­രെ ആ വഴിയേ ത­ന്നെ­യാ­ണു് സ­ഞ്ച­രി­ക്കു­ന്ന­തു്. പു­ത്തൻ ആ­ഗോ­ള­വ­ത്ക­ര­ണ­വും ഉ­ദാ­ര­ണ­വ­ത്ക­ര­ണ­വും ന­മ്മു­ടെ ദൈ­നം­ദി­ന ജീ­വി­ത­ത്തി­ന്റെ വി­ശി­ഷ്യാ കാർ­ഷി­ക മേ­ഖ­ല­യെ എ­ങ്ങ­നെ സ്വാ­ധീ­നി­ക്കു­ന്നു എ­ന്നു­ള്ള ത­ല­ത്തിൽ ആണു്, എ­ഴു­ത്തു­കാ­രി­ലെ കർഷകൻ ആയ ത­ക­ഴി­യും ഇ­ന്ന­ലെ­ക­ളു­ടെ പ­രി­ച്ഛേ­ദം ആയി കണ്ടൻ മൂ­പ്പൻ എന്ന കർ­ഷ­ക­നും വ്യ­ത്യ­സ്ത ബിം­ബ­ങ്ങൾ ആയി ക­വി­ത­യിൽ നി­റ­ഞ്ഞു നിൽ­ക്കു­ന്ന­തു്. ആ­ധു­നി­ക­ത­യോ­ടു് പുറം തി­രി­ഞ്ഞു നിൽ­ക്കു­ന്ന സ­മീ­പ­നം അല്ല, മ­റി­ച്ചു് ന­മ്മു­ടെ ജൈവ വൈ­വി­ദ്ധ്യം നി­റ­ഞ്ഞ കാർ­ഷി­ക സം­സ്ക്കാ­രം ഉ­ന്മൂ­ല­നം ചെ­യ്യാൻ അന്തക വി­ത്തു­കൾ ആയി രൂപം കൊ­ള്ളു­ന്ന വർ­ത്ത­മാ­നാ­കാ­ല സ­ത്യ­ങ്ങ­ളെ ത­ക­ഴി­യു­ടെ സ്വ­പ­ന­ത്തിൽ കൂടി തു­റ­ന്നു കാ­ട്ടാൻ ശ്ര­മി­ക്കു­മ്പോൾ കണ്ടൻ മൂ­പ്പൻ ന­മ്മു­ടെ മ­ണ്ണി­ന്റെ വി­ത­യ­റി­ഞ്ഞു, മ­ന­സ്സ­റി­ഞ്ഞു, മു­ന്നേ ന­ട­ക്കു­ന്ന ആൾ രൂപം ആ­കു­ന്നു. ഒ­ടു­വിൽ ഇവിടെ ന­ടു­വ­ള­ഞ്ഞ ക­തി­രാ­യി അ­ധി­നി­വേ­ശ­ത്തി­നു് മു­ന്നിൽ വിനീത വി­ധേ­യൻ ആ­കു­മ്പോൾ കാ­ല­ഘ­ട്ട­ത്തി­ന്റെ ദു­ര­ന്ത­മാ­ണു് സം­ഭ­വി­ക്കു­ന്ന­തു്. ആ ഉ­ത്ക­ണ്ഠ­യും ആ­കു­ല­ത­യും ഈ ക­വി­ത­യി­ലു­ട­നീ­ളം തെ­ളി­ഞ്ഞു നിൽ­ക്കു­ന്നു…
ദീ­പ്തി ഭരതൻ:
കെ. ജി. എസ്.: മാ­ന്ത്രി­ക­ക്കു­തി­ര­യി­ലേ­യ്ക്കു്… ‘ലഹരി പ­ക­രു­ന്ന ക­വി­ത­കൾ’ ഞാ­ന­ങ്ങ­നെ­യാ­ണു് കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളെ അ­റി­യു­ന്ന­തു്. ഒരു മാ­ജി­ക്കൽ ടച്ച് വ­രി­ക­ളിൽ വി­ത­റി­യി­ട്ടു പോ­വു­ന്ന കവി… കൊ­യ്യാ­റാ­യ വയൽ ആരോ കൊ­യ്യു­ന്ന­തു് സ്വ­പ്നം ക­ണ്ടു­ണ­രു­ന്ന തകഴി സ്വ­പ്ന­ത്തെ വി­ശ്വ­സി­ക്കാ­നാ­വു­മോ എന്നു ശ­ങ്കി­ക്കു­മ്പോ­ഴും സ്വ­പ്നം ഒരു വ­ന്ന­റി­യി­ക്ക­ല­ല്ലേ എന്ന ചോ­ദ്യ­മു­ണ­രു­ന്നു. ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന ഭാവി ച­രി­ത്ര­മ­ല്ലേ സ്വ­പ്നം—എത്ര മ­നോ­ഹ­ര­മാ­യ വരികൾ, കെ. ജി. എ­സ്സി­ന്റെ മ­ന്ത്രി­ക സ്പർ­ശം നി­റ­യു­ന്ന വരികൾ. പണ്ടേ മ­രി­ച്ച­വി­ത­ക്കാ­രൻ കണ്ടൻ മൂ­പ്പ­നെ വയലിൽ കാ­ണു­മ്പോ തകഴി ഞെ­ട്ടു­ന്നു… ഈ വ­രി­ക­ളിൽ ഭാഷ പ­ര­മ്പ­ര്യ ച­രി­ത്ര ഭൂ­മി­ക­യി­ലേ­ക്കു് സ­ഞ്ച­രി­ക്കാൻ വെ­മ്പു­ന്നു എന്ന സൂചന കാ­ണു­ന്നു. മൂ­പ്പ­ന്റെ കൈ­യ്യി­ലെ മാ­സ്മ­രി­ക വി­ത­മു­ദ്ര, ചൂ­ണ്ടു­വി­ര­ലും ത­ള്ള­വി­ര­ലും ചേർ­ന്നൊ­രു­ക്കു­ന്ന കണ്ടൻ മൂ­പ്പ­ന്റെ വിത നടനം—അന്യം നി­ന്നു പോ­വു­ന്ന കാർ­ഷി­ക­മേ­ഖ­ല, അ­തി­ന്റെ പ­ര­മ്പ­രാ­ഗ­ത മൂ­ല്യ­ങ്ങൾ ഇ­വ­യൊ­ക്ക­യും പുതിയ ഭാ­ഷ­യു­ടെ വ­ക്താ­വി­നു് സ്വ­പ്ന­മാ­വു­ന്നു. മാ­ന്ത്രി­ക കു­തി­ര­മേ­യു­ന്ന നി­റ­വിൽ സം­ര­ക്ഷി­ക്കാൻ മൂ­പ്പൻ കു­ഴി­മാ­ട­ങ്ങ­ളിൽ നി­ന്നു് ചാ­ത്ത­ന്മാ­രെ കൊ­ണ്ടു വ­രു­ന്നു. മി­ത്തു­ക­ളി­ലേ­ക്കു് ഒരു തി­രി­ച്ചു പോ­ക്കു്… യ­ന്ത്ര­വ­ത്ക­ര­ണ­ത്തി­ന്റെ ആ­ഗ­മ­ന­മു­ണ്ടാ­ക്കു­ന്ന ദൂ­ഷ്യ­ങ്ങ­ളെ­ക്കു­റി­ച്ചൊ­രു തി­രി­ച്ച­റി­വു­കൂ­ടി­യാ­ണീ വരികൾ ഒ­ടു­വിൽ കാ­ഴ്ച­യിൽ ശേ­ഷി­ക്കു­ന്ന­തു്, ഉൾ­ക്ക­നം വാർ­ന്നു് വ­ള­ഞ്ഞ­ന­ട്ടെ­ല്ലു പോലെ ചില പ­തിർ­ക്കു­ല’… ചു­മ്മാ കി­ലു­ങ്ങു­ന്ന­തു്…—എ­ന്നാൽ കവിത മനസിൽ ശേ­ഷി­പ്പി­ച്ച­തു് ഒരു നി­റ­കു­ല ത­ന്നെ­യാ­ണു്.” പ­തി­രി­ല്ലാ­ത്ത നി­റ­കു­ല…
ശ്രീ­ജി­ത്ത് കാ­നാ­യി:
വയൽ കട്ടു കൊ­യ്യു­ന്ന­താ­യി തകഴി സ്വ­പ്നം കാ­ണു­ന്നു. ന­മ്മു­ടെ ഉൾ­ക്കാ­ഴ്ച­കൾ മി­ക്ക­തും ശ­രി­യാ­യി വരും. സ്വ­പ്ന­ങ്ങൾ മി­ക്ക­തും ന­മ്മു­ടെ ഉൾ ചി­ന്ത­ക­ളു­ടെ ഓർ­മ്മ­പ്പെ­ടു­ത്ത­ലോ മു­ന്ന­റി­യി­പ്പു­ക­ളോ ആവാം. വയൽ കട്ടു കൊ­യ്യു­ന്ന­താ­യി ദുഃ­സ്വ­പ്നം ക­ണ്ടു് ചെ­ല്ലു­മ്പോൾ വ­യ­ലു­ത­ന്നെ കട്ടു പോ­യ­താ­യി കാണാൻ പ­റ്റു­ന്നു. തനതു് വി­ത്തി­ന്റെ ക­രു­ത്തിൽ കൃ­ഷി­യി­റ­ക്കാൻ ന­ട്ടെ­ല്ലു് വ­ള­ച്ച­വർ സ­മ്മ­തി­ക്കി­ല്ല. അ­വ­ന്റെ ന­ട്ടെ­ല്ലു് പോലെ വ­ള­ഞ്ഞു് നെ­ല്ലു് പ­തിർ­ക്കു­ല­യാ­വു­ന്നു. കവിത തു­ട­ങ്ങു­ന്ന­തു് ത­ക­ഴി­യു­ടെ സ്വ­പ്ന­ത്തിൽ നി­ന്നു­മാ­ണു്. വെ­റു­തെ­യ­ല്ല കെ. ജി. എസ്. അ­ങ്ങ­നെ ഒരു തു­ട­ക്കം ക­വി­ത­യിൽ കൊ­ണ്ടു വ­ന്ന­തു്. ഗ്രി­ഗർ സാം­സ­യെ അ­ദ്ദേ­ഹം ഓർ­ക്കു­ന്നു. ഫ്രാൻ­സി­സ് കാ­ഫ്ക­യു­ടെ മെ­റ്റ­മോർ­ഫോ­സി­സ് എന്ന ക­ഥ­യി­ലെ നാ­യ­ക­നാ­യ ഗ്രി­ഗർ സാംസ ഒരു പു­ലർ­ച്ച­യിൽ അ­സ്വ­സ്ഥ­മാ­യ സ്വ­പ്ന­ത്തിൽ നി­ന്നും ഉ­ണർ­ന്ന­പ്പോൾ താ­നൊ­രു ഭീകര കീ­ട­മാ­യി രൂ­പാ­ന്ത­ര­പ്പ­ട്ടു് കി­ട­ക്കു­ന്ന­താ­യി സ്വ­പ്നം കാ­ണു­ന്നു. ഇതേ ക­ഥാ­പാ­ത്ര­ത്തെ മു­റ­കാ­മി എന്ന ജ­പ്പാ­നി എ­ഴു­ത്തു­കാ­രി വലിയ ഒരു കീ­ട­മാ­യ ഗ്രി­ഗർ സാംസ മ­നു­ഷ്യ­നാ­യി പി­റ­വി­യെ­ടു­ക്കു­ന്ന­താ­യി സ്വ­പ്നം കാ­ണു­ന്ന­തിൽ ആ­രം­ഭി­ക്കു­ന്ന­താ­യി ദേ­ശാ­ഭി­മാ­നി­യിൽ വാ­രാ­ന്ത്യ­ത്തിൽ ഒരു ആർ­ട്ടി­ക്കിൾ വാ­യി­ച്ച­താ­യി ഓർ­ക്കു­ന്നു. കൃ­ഷി­യിൽ എ­ന്നു് മാ­ത്ര­മ­ല്ല രാ­ജ്യ­ത്തെ മൊ­ത്ത­ത്തിൽ ബാ­ധി­ക്കു­ന്ന വിദേശ വ്യാ­പാ­ര ക­രാ­റു­ക­ളും സൈനിക ന­ട­പ­ടി­ക­ളും ഉ­ണ്ടാ­ക്കു­ന്ന ഭീ­ക­രാ­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് ഗ്രി­ഗർ സാംസ എന്ന ക­ഥാ­പാ­ത്രം പുനർ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. എ­ന്നാൽ കാ­ഫ്ക­യു­ടെ ഗ്രി­ഗർ സാംസ അ­രാ­ഷ്ട്രീ­യ വാ­ദി­യും അരാജക വാ­ദി­യും ഒക്കെ ആ­യി­രു­ന്ന­താ­യി പ­റ­യു­ന്നു. അ­ത്ത­ര­ക്കാ­രു­ടെ ഉ­റ­ക്ക­ത്തി­ലൂ­ടെ­യും കെ­ടു­കാ­ര്യ­സ്ഥ­ത­യി­ലൂ­ടെ­യു­മാ­ണു് കണ്ടൻ മൂ­പ്പ­ന്റെ നടന തു­ല്യ­മാ­യ വി­ത­യും കൊ­യ്ത്തും ഇവിടെ അന്യം നി­ന്നു പോ­യ­തു്. കെ. ജി. എസ്. ആ കഥ ക­ട­മെ­ടു­ത്തു് ത­ക­ഴി­യി­ലൂ­ടെ കണ്ടൻ മൂ­പ്പ­നിൽ ല­യി­പ്പി­ക്കു­ന്നു. മാ­ന്ത്രി­ക കു­തി­ര­ക­ളെ­പ്പോ­ലെ വൈ­ദേ­ശി­ക ക­ട­ന്നു­ക­യ­റ്റ­ങ്ങൾ ഭൂ­മി­യി­ലേ­ക്കും മ­നു­ഷ്യ പാ­ര­മ്പ­ര്യ­ത്തി­ലേ­ക്കും എ­ഴു­ത്തി­ലേ­ക്കും ഒക്കെ ക­ട­ന്നു വ­രു­ന്ന ഈ കാ­ല­ത്തു് ത­ക­ഴി­യൊ­ക്കെ കൃ­ഷി­യി­ലും എ­ഴു­ത്തി­ലും പ്രാ­ദേ­ശി­ക പാ­ര­മ്പ­ര്യ­ത്തെ മു­റു­കെ പി­ടി­ച്ചി­രു­ന്നു എ­ന്നു് ന­മു­ക്ക­നു­ഭ­വി­ക്കാം. അ­തി­ലേ­ക്കു് കാ­ഫ്ക­യേ­യും മു­റ­കാ­മി­യേ­യും ബൽ­സാ­ക്കി­നേ­യും ഒക്കെ കെ. ജി. എസ്. തന്നെ കൊ­ണ്ടു് വ­ന്നു് മാ­ന്ത്രി­ക കു­തി­ര­യാ­ക്കു­ക­യും ചെ­യ്യു­ന്നി­ല്ലേ എ­ന്നു് വാ­യ­ന­ക്കാ­ര­നെ­ന്ന നി­ല­യിൽ ഞാൻ സം­ശ­യി­ക്കു­ന്നു.
സ­ദാ­ശി­വൻ ഇ­രി­ങ്ങൽ:
കെ. ജി. എസ്.: ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും ക­വി­ത­യിൽ ഒരു വി­ത­യു­ണ്ടെ­ന്നു് പ­റ­ഞ്ഞ­തു് കു­ഞ്ഞു­ണ്ണി മാ­ഷാ­ണു്. ആ വിത മ­നോ­ഹ­ര­മാ­യ ഒരു നാ­ട്യാ­ല­ങ്കാ­ര­മാ­ക്കി ന­മു­ക്കു് അ­നു­ഭ­വ­യോ­ഗ്യ­മാ­ക്കി­യ­തു് കെ. ജി. എ­സ്സാ­ണു്. ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ എന്ന ക­വി­ത­യിൽ കണ്ടൻ മൂ­പ്പ­നെ കൊ­ണ്ടു് വി­ത്തെ­റി­യി­ച്ച­തു് മലയാള ക­വി­ത­യു­ടെ ഭൂ­മി­ക­യി­ലേ­ക്കാ­ണെ­ന്നു് വേണം പറയാൻ. ഒരൽപം കൂടി തെ­ളി­ച്ചു പ­റ­ഞ്ഞാൽ ന­മ്മു­ടെ രാ­ഷ്ട്രീ­യ­ത്തി­ന്റെ പാ­ട­പ്പ­ര­പ്പി­ലെ പാ­പ്പ­ര­ത്ത­ത്തി­ലേ­ക്കു­ള്ള വി­ത്തെ­റി­യൽ കൂ­ടി­യാ­ണ­തു്. ഉൾ­ക്ക­നം വാർ­ന്നു് ന­ട്ടെ­ല്ലു് വ­ള­ച്ചു് ചു­മ്മാ കി­ലു­ങ്ങു­ന്നു­വെ­ന്നു് വ­രു­ത്തി­ക്കൊ­ണ്ടു് ഓ­ച്ഛാ­നി­ക്കു­ന്ന പ­തിർ­ക്കു­ല­കൾ­ക്കു് നേ­രെ­യു­ള്ള പ­രി­ഹാ­സ­ത്തി­ന്റെ ശ­ര­മെ­യ്ത്തു് എ­ന്നു് പ­റ­ഞ്ഞാ­ലും തെ­റ്റി­ല്ല. ഒരു സ്വ­പ്ന­ത്തി­ന്റെ അ­സ്തി­വാ­ര­ത്തി­ലാ­ണു് ക­വി­ത­യു­ടെ ഇ­തി­വൃ­ത്തം. നൂ­ത­ന­മാ­യ സാ­ഹി­ത്യ പ്ര­വ­ണ­ത­കൾ നിർ­മ്മി­ക്കു­ന്ന­തിൽ സ്വ­പ്നം നിർ­വ­ഹി­ക്കു­ന്ന പ­ങ്കു് അ­നി­ഷേ­ധ്യ­മാ­ണെ­ന്നു് കാ­ല­ങ്ങ­ളാ­യി ന­മു­ക്കു് ബോ­ധ്യ­പ്പെ­ട്ട­താ­ണു്. യാ­ദൃ­ച്ഛി­ക­ത നി­റ­ഞ്ഞ സം­വേ­ദ­ന­മാ­ണു് സ്വ­പ്ന­ത്തി­ന്റെ വ­ലി­യൊ­രു ഗുണം. സ്വ­പ്ന­ത്തെ എല്ലാ സാ­ധ്യ­ത­ക­ളോ­ടും കൂടി സാ­ഹി­ത്യ­ത്തിൽ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തി­നെ മാ­ജി­ക്കൽ റി­യ­ലി­സ­മെ­ന്നും അൽപം കൂടി വേ­റി­ട്ടു് ബോധ ധാ­ര­യെ­ന്നു­മൊ­ക്കെ വി­ളി­ക്ക­പ്പെ­ടു­ന്നു­ണ്ട­ല്ലോ. ഇവിടെ സ്വ­പ്ന­ത്തി­നു് കവി അ­സാ­മാ­ന്യ­മാ­യ ഒരു നിർ­വ­ച­നം നൽ­കു­ന്നു­ണ്ടു്—“ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന ഭാ­വി­ച­രി­ത്ര­മാ­ണു് സ്വ­പ്നം.” അതൊരു വലിയ നി­രീ­ക്ഷ­ണ­മാ­ണു്. മി­ത്തു­ക­ളു­ടെ പിൻ­ബ­ല­ത്തിൽ ച­രി­ത്ര­ത്തെ വാ­യി­ക്കു­ന്ന നാം നേർ­രേ­ഖ­യിൽ നി­ന്നു് വ്യ­തി­ച­ലി­ച്ചു് ച­രി­ത്ര­ത്തെ വ­ള­ച്ചൊ­ടി­ച്ചു് ആ­ഖ്യാ­നി­ച്ചു് ശീ­ലി­ക്കു­ക­യാ­ണ­ല്ലോ. സ­ത്യ­ത്തിൽ എ­നി­ക്കു് തോ­ന്നു­ന്ന­തു് സ്വ­പ്ന­ങ്ങൾ പുതിയ കാ­ല­ത്തി­ന്റെ മി­ത്തു­ക­ളാ­ണെ­ന്നാ­ണു്. ഉ­ദാ­ത്ത­മാ­യ ന­മ്മു­ടെ മൂ­ല്യ­ഘ­ട­ന­ക­ളെ പു­ന­രാ­ഖ്യാ­നം ചെ­യ്തു് ജീ­വി­ത­ത്തോ­ടു് ചേർ­ത്തു­വെ­ച്ചു് വാ­യി­ക്കാൻ ഇ­ത്ര­യേ­റെ അ­നു­ഗ്ര­ഹ­മാ­യ മ­റ്റൊ­രു സ­ങ്കേ­ത­മി­ല്ല. കസാൻ ദ് സാ­ക്കീ­സി­ന്റെ ‘ക്രി­സ്തു­വി­ന്റെ അ­ന്ത്യ പ്ര­ലോ­ഭ­നം’, മാർ­ക്വേ­യ്സി­ന്റെ ‘ഏ­കാ­ന്ത­ത­യു­ടെ നൂറു് വർ­ഷ­ങ്ങൾ’, പൗലോ കൊ­യ്ലോ­യു­ടെ ‘ആൽ­ക്കെ­മി­സ്റ്റ്’, സേ­തു­വി­ന്റെ ‘പാ­ണ്ഡ­വ­പു­രം’, വ­യ­ലാ­റി­ന്റെ ‘സർ­ഗ­സം­ഗീ­തം’, ആ­ശാ­ന്റെ ‘ചി­ന്താ­വി­ഷ്ട­യാ­യ സീത’… അ­ങ്ങ­നെ എ­ത്ര­യോ രചനകൾ ഇ­ങ്ങ­നെ­യു­ള്ള സ­ങ്കേ­ത­ങ്ങ­ളിൽ പി­റ­ന്നി­ട്ടു­ണ്ടു്. ബോ­ധ­ധാ­ര­യു­ടെ നി­താ­ന്ത­പ്ര­വാ­ഹ­മു­ള്ള ഒ­ഴു­ക്കു­ചാ­ലാ­ണു് മ­ന­സ്സു്. അ­തു­കൊ­ണ്ടു­ത­ന്നെ സ്വ­പ്ന­ങ്ങൾ മ­ന­സ്സി­ന്റെ വ്യ­വ­സ്ഥാ­പി­ത­മ­ല്ലാ­ത്ത വ്യാ­പാ­ര­വു­മാ­ണു്. കൊ­യ്യാ­നാ­യ പാടം ആരോ ക­ട്ടു­കൊ­യ്യു­ന്ന­ത­റി­ഞ്ഞു് പാ­ട­ത്തേ­ക്കു് പ­ട­പ്പു­റ­പ്പാ­ടി­നൊ­രു­ങ്ങു­ന്ന ത­ക­ഴി­യു­ടെ സ്വ­പ്ന­ത്തിൽ നി­ന്നാ­ണു് തു­ട­ക്കം. വ­ള്ള­ക്കാ­ര­നെ വി­ളി­ച്ചു­ണർ­ത്ത­ണോ എ­ന്നു് ശ­ങ്കി­ച്ചെ­ങ്കി­ലും അ­തി­ല്ലാ­താ­ക്കി­യ­തു് സ്വ­പ്ന­ത്തെ വി­ശ്വ­സി­ക്കു­ന്ന­തി­ലെ ഉ­റ­പ്പു­കേ­ടാ­ണു്. ഏതു് ആ­ക­സ്മി­ക ദു­ര­ന്ത­മാ­ണെ­ങ്കി­ലും ‘വ­ന്ന­റി­യി­ക്കു­ക’ എന്ന നാ­ട്ടു­ന­ട­പ്പു­ണ്ടാ­യി­രു­ന്ന കാ­ല­ത്തി­ന്റെ ജീവിത സാ­ക്ഷ്യ­മാ­ണ­ല്ലോ സാ­ക്ഷാൽ തകഴി. സ്വ­പ്നം തന്നെ ഒ­രു­ത­രം വ­ന്ന­റി­യി­ക്കൽ ആ­ണെ­ന്നാ­യി­രു­ന്നു ആ­ത്മ­ഗ­തം. ദുഃ­സ്വ­പ്നം ഒ­രു­ണർ­ച്ച­യാ­ണെ­ന്നു് വാ­യ­ന­ക്കാർ തി­രി­ച്ച­റി­യു­ന്നു­ണ്ടു്. പുതിയ കാ­ല­ത്തു് നമ്മെ സ്വ­പ്നം കാണാൻ പ­ഠി­പ്പി­ക്കു­ന്ന അ­ക്കാ­ദ­മി­കൾ തു­റ­ന്നി­ട്ടി­ല്ലെ­ങ്കി­ലും പ­രോ­ക്ഷ­മാ­യി അ­ത്ത­രം അ­ക്കാ­ദ­മി­കൻ­മാ­രാ­യി ചിലർ അ­വ­ത­രി­ച്ചി­ട്ടു­ണ്ടു്. ഭ്ര­മാ­ത്മ­ക­മാ­യ ക­ല്പ­ന­ക­ളിൽ അ­ഭി­ര­മി­ച്ചു­പോ­കു­മ്പോൾ ഉ­റ­ക്ക­ത്തിൽ സു­ന്ദ­ര സ്വ­പ്ന­ങ്ങൾ­ക്കു് ചി­റ­കു് മു­ള­യ്ക്കും. പക്ഷേ, മായിക ലോ­ക­ത്തെ വി­സ്മ­യ മു­ന്നേ­റ്റ­ത്തിൽ സു­പ്ര­ധാ­ന­മാ­യ ചി­ല­തെ­ല്ലാം കൈ­വി­ട്ടു­പോ­കാ­റു­ണ്ടു്. അ­വ­യി­ലൊ­ന്നാ­ണു് കു­ഞ്ഞു­ന്നാ­ളിൽ ന­മു­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന സ്വ­ഭാ­വ­ശീ­ല­ങ്ങൾ. ദുഃ­സ്വ­പ്നം ക­ണ്ടു് ഞെ­ട്ടി­യു­ണർ­ന്നു് സ്വ­പ്ന­ത്തിൽ ക­ണ്ട­തു് സം­ഭ­വി­ക്കാ­തി­രി­ക്കാൻ ബോ­ധ­ത­ല­ത്തിൽ പ്ര­തി­രോ­ധ­ത്തി­ന്റെ ക­രു­ത­ലൊ­രു­ക്കി­യി­രു­ന്ന­വ­രാ­ണു് നമ്മൾ. കവി പ­റ­യു­ന്ന ദുഃ­സ്വ­പ്ന­ത്തി­ന്റെ ഉ­ണർ­ച്ച കാ­ല­ക്ര­മ­ത്തിൽ അ­ന്യ­മാ­യി­പ്പോ­യ ഒ­ന്നാ­ണു്. ജ­നാ­ധി­പ­ത്യ­ത്തിൽ അ­ടി­യു­റ­ച്ചു വി­ശ്വ­സി­ക്കു­ന്ന­വർ­ക്കു് ഉ­ണർ­ച്ച­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ കാലം പ­തിർ­ക്കു­ല­യൊ­രു­ക്കി­ല്ലാ­യി­രു­ന്നു. മ­നു­ഷ്യ­ന്റെ ബോ­ധ­മ­ന­സ്സു് അ­രാ­ഷ്ട്രീ­യ­ത­യു­ടെ വി­ള­ഭൂ­മി­യാ­ണു്. ഉ­പ­ബോ­ധ­മ­ന­സ്സിൽ രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ട­ഞ്ഞു പോയ ഉ­റ­വ­യു­ണ്ടാ­കും. അ­താ­ണു് സ്വ­പ്ന­ത്തിൽ ഉ­ണർ­ച്ച­യേ­കു­ന്ന­തു്. സോ­ഷ്യ­ലി­സം എന്ന സ്വ­പ്ന മ­രീ­ചി­ക ഉൾ­പ്പെ­ടെ ചി­ല­തെ­ല്ലാം അ­സം­ബ­ന്ധ­മാ­യി­പ്പോ­യ­തും അ­ല­സി­പ്പോ­യ­തു­മൊ­ക്കെ മ­റ്റൊ­രു വശം. അ­തൊ­ക്കെ സു­ന്ദ­ര സ്വ­പ്ന­ങ്ങ­ളു­ടെ ഗ­ണ­ത്തി­ലാ­ണെ­ന്നോർ­ക്ക­ണം. ഓരോ ദുഃ­സ്വ­പ്ന­ത്തി­നും ശേഷം തകഴി ഉ­റ­ക്ക­മു­ണ­രു­ന്ന­തു് കൂ­ടു­തൽ സ്വ­ത്വ­ജ്ഞാ­നി­യാ­യ ത­ക­ഴി­യാ­യി­ട്ടാ­ണു്. അ­താ­യ­തു് ദ്വ­ന്ദ്വ വ്യ­ക്തി­ത്വ­ത്തി­ന്റെ ലാ­ഞ്ഛ­ന­യി­ല്ലാ­തെ­യാ­ണു്. ഇ­ട­തു­പ­ക്ഷ ആ­ഭി­മു­ഖ്യ­ങ്ങ­ളെ­യും പു­രോ­ഗ­മ­ന ആ­ശ­യ­ഗ­തി­ക­ളെ­യും ആ­ത്മാ­വിൽ സ്വാം­ശീ­ക­രി­ച്ച­തി­ന്റെ സ­വി­ശേ­ഷ­ത­യാ­യി­രു­ന്നു അ­തെ­ന്നു് കവിത വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. മാർ­ക്സും ലെ­നി­നും മാ­ക്സിം ഗോർ­ക്കി­യും മുതൽ ഭാ­ര്യ­യാ­യ കാത്ത വ­രെ­യു­ള്ള­വ­രു­ടെ നി­ദർ­ശ­ന­ങ്ങ­ളെ നിഴൽ പോലെ വി­ശ്വ­സി­ച്ചി­രു­ന്നു. അ­വ­രു­ടെ­പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­വും ദർ­ശ­നാ­ത്മ­ക­വു­മാ­യ ചി­ന്ത­ക­ളെ­ല്ലാം സ്വ­പ്ന­ത്തെ­യും ദർ­ശ­ന­ത്തെ­യും ഇ­ഴ­പി­രി­ക്കാൻ വ­യ്യാ­ത്ത വിധം കെ­ട്ടു­പി­ണ­ഞ്ഞ­താ­ണു്. (തകഴി ഇടതു പ­ക്ഷ­ക്കാ­ര­നാ­യ­തു് ചില സ­മ്മർ­ദ്ദ­ങ്ങ­ളു­ടെ പേ­രി­ലാ­ണെ­ന്നു് ദളിത് സാ­ഹി­ത്യ­വി­മർ­ശ­കർ കു­റ്റ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്ന­തു് മ­റ്റൊ­രു സത്യം). അ­സാ­ധ്യ­ത­യു­ടെ ആവരണം കൊ­ണ്ടു് മൂ­ട­പ്പെ­ട്ട വ­യ­ലി­ലേ­ക്കാ­ണു് തകഴി ന­ട­ന്ന­ടു­ത്ത­തു്. പണ്ടേ മ­രി­ച്ച കണ്ടൻ മൂ­പ്പൻ കു­ട്ട­നാ­ട്ടി­ന്റെ സം­സ്കൃ­തി­മു­ദ്ര­യാ­ണു്. പാ­ട­ത്തു് എന്തോ പ­ന്തി­കേ­ടു് തോ­ന്നി­യ­തി­നാ­ലാ­ണു് മൂ­പ്പ­നെ­ത്തി­യ­തെ­ന്നു് പ­റ­യു­മ്പോ­ഴാ­ണു് ദുഃ­സ്വ­പ്ന­ത്തി­ന്റെ വ്യാ­ഖ്യാ­നം തു­ട­ങ്ങു­ന്ന­തു്. കൈ­ര­ളി­യു­ടെ ജീ­വ­ന­മ­ന്ത്രം കൃ­ഷി­യാ­ണെ­ന്നു് വി­ശ്വ­സി­ച്ചി­രു­ന്ന എ­ഴു­ത്തു­കാ­ര­നാ­ണു് തകഴി. മാ­ന്ത്രി­ക­ക്കു­തി­ര പ­ര­ദേ­ശി­യാ­ണു്. പ­ര­ദേ­ശി­യെ­ന്ന പദം കേൾ­ക്കു­മ്പോൾ മ­ന­സ്സി­ലേ­ക്കു് ഓ­ടി­യെ­ത്തു­ന്ന­തു് പ­തി­റ്റാ­ണ്ടു­കൾ­ക്കു് മു­മ്പു് അ­ന്യ­ദേ­ശ­ത്തു് നി­ന്നു് അന്നം തേടി ന­മ്മു­ടെ നാ­ട്ടിൽ ഭി­ക്ഷാ­ട­നം ന­ട­ത്താ­റു­ണ്ടാ­യി­രു­ന്ന പ­ഥി­ക­രെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മ­യാ­ണു്. എ­ന്നാൽ പുതിയ കാ­ല­ത്തു് ആ പ­ദ­ത്തി­നു് വൈ­ദേ­ശി­ക അ­ധി­നി­വേ­ശ­മെ­ന്ന വി­ശാ­ല­മാ­ന­മു­ണ്ടെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ക­രു­ത്തു­റ്റ വേ­ഗ­ത്തി­ന്റെ ചി­ഹ്ന­മാ­യാ­ണു് പൊ­തു­വെ കു­തി­ര­യെ ക­ണ­ക്കാ­ക്കാ­റു­ള്ള­തു്. അ­ധി­നി­വേ­ശം അ­ധീ­ശ­ത്വം സ്ഥാ­പി­ക്കു­ന്ന­തി­ന്റെ ആ­വേ­ഗ­മാ­ണു് ധ്വ­ന്യാ­ത്മ­ക­മാ­യി സൂ­ചി­പ്പി­ക്കു­ന്ന­തു്. ഒ­റ്റ­യ്ക്കൊ­രു സൈ­ന്യ­മെ­ന്നോ മാ­ര­ക­മാ­യൊ­രു സൈ­ന്യ­പ്പാ­തി­ര­യെ­ന്നോ ഒ­ക്കെ­യാ­ണ­തി­നെ വി­ശേ­ഷി­പ്പി­ച്ച­തു്. ഇ­റ­ങ്ങി­യ­തു് പാ­ട­ത്തേ­ക്ക­ല്ല, മ­റി­ച്ചു് ലോ­ക­ത്തേ­ക്കാ­ണു്. അ­തു­കൂ­ടി വാ­യി­ക്കു­മ്പോ­ഴാ­ണു് ന­മു­ക്കു് ശ­രി­യാ­യ ആ­ഗോ­ള­മാ­നം കൈ­വ­രി­ക്കാൻ ക­ഴി­യു­ന്ന­തു്. പാ­ര­മ്പ­ര്യ സം­സ്കൃ­തി­യി­ലെ ആ­ഭി­ചാ­ര­ശ­ക്തി­ക­ളാ­യ ചാ­ത്തൻ­മാ­രെ കു­ഴി­മാ­ട­ത്തിൽ നി­ന്നു് തു­റ­ന്നു വി­ട്ടു് പ്ര­തി­രോ­ധം തീർ­ത്തി­ട്ടും ആ കുതിര മാ­യ­യിൽ മ­റ­ഞ്ഞു നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴേ­ക്കും പീ­ഡി­ത­യെ­പ്പോൽ ഓ­ക്കാ­നി­ച്ചു തു­ട­ങ്ങി­യ വ­യ­ലി­ന്റെ ഓരോ ഛർ­ദ്ദി­ലും പൊ­ള്ളി­ക്കു­ന്ന രാ­സ­മ­ണ­മു­ണ്ടു്. (രാ­സ­വ­ളം മുതൽ രാ­സാ­യു­ധം വരെ ന­മു­ക്കു് അവർ ത­രു­ന്ന സു­ന്ദ­ര­ങ്ങ­ളാ­യ ഉ­പ­ഹാ­ര­ങ്ങ­ളാ­ണ­ല്ലോ) നെ­ല്ലും മീനും പുൽ­ത്ത­ളി­രും ചീ­വീ­ടും ചെ­റു­മ­ഞ്ഞും നീർ­ക്കോ­ലി­യും നീർ­ത്തു­മ്പി­യു­മെ­ല്ലാം ജ­ല­ത്തെ ആ­ശ്ര­യി­ച്ചു് മാ­ത്രം വ­ള­രു­ന്ന­വ­യാ­ണു്. രാസ ഊ­റ­ലൊ­ലി­പ്പി­ച്ചു് കുതിര മേ­ഞ്ഞി­ട­ങ്ങ­ളെ­ല്ലാം ത­രി­ശാ­കു­മ്പോൾ ന­മ്മു­ടെ­യും ആ­വാ­സ­വ്യ­വ­സ്ഥ നീ­റി­ച്ചീ­ഞ്ഞു പോകും. അ­പ്പോൾ അ­വ­ശേ­ഷി­ക്കു­ക ഉൾ­ക്ക­നം വാർ­ന്നു് വളഞ്ഞ ന­ട്ടെ­ല്ലു് പോലെ ചു­മ്മാ കി­ലു­ങ്ങു­ന്ന ചില പ­തിർ­ക്കു­ല­ക­ള­ല്ലാ­തെ മ­റ്റെ­ന്താ­ണു്? കു­ട്ട­നാ­ട്ടി­ന്റെ ഇ­തി­ഹാ­സ­കാ­ര­നെ­ന്നും കേരള മോ­പ്പ­സാ­ങ്ങെ­ന്നു­മെ­ല്ലാം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ത­ക­ഴി­യെ­ന്ന ജ്ഞാ­ന­പീ­ഠ ജേ­താ­വി­നെ ബ­യോ­ഫി­ക്ഷൻ എന്ന രചനാ ത­ന്ത്ര­ത്തി­ലൂ­ടെ വാ­യ­ന­ക്കാ­രു­ടെ മു­ന്നിൽ പു­ന­രാ­വി­ഷ്ക്ക­രി­ച്ച കെ. ജി. എസ്. സു­പ്ര­ധാ­ന­മാ­യ മ­റ്റൊ­ന്നു് കൂടി ക­വി­ത­യി­ലൂ­ടെ പറയാൻ ശ്ര­മി­ച്ച­താ­യി തോ­ന്നി­യി­ട്ടു­ണ്ടു്. വാ­രി­വ­ലി­ച്ചെ­ഴു­തു­ന്ന­വ­രു­ടെ സ­ത്ത­യി­ല്ലാ­യ്മ­യെ­ക്കു­റി­ച്ചാ­ണു്. കാ­ല­ത്തി­ന്റെ പു­സ്ത­ക­ത്തിൽ ക­ണ­ക്കു ചേർ­ക്കാൻ ക­ഴി­യു­ന്ന സാ­ഹി­ത്യ നിർ­മ്മി­തി­ക­ളു­ടെ സാ­ധ്യ­ത­കൾ അ­സാ­ധ്യ­ത നി­റ­ഞ്ഞ­താ­യി മാ­റു­ക­യാ­ണെ­ന്ന സ­ന്ദേ­ഹ­മാ­ണു്. രാ­ഷ്ട്രീ­യ­ത്തി­ലും സാം­സ്കാ­രി­ക മേ­ഖ­ല­യി­ലും ഉൾ­പ്പെ­ടെ ഇ­ന്നു­ള്ള പ­തിർ­ക്കു­ല­കൾ ഈ സത്യം തി­രി­ച്ച­റി­യ­ട്ടെ­യെ­ന്നു് പ്ര­ത്യാ­ശി­ക്കു­ന്നു.
ഗംഗൻ കു­ഞ്ഞി­മം­ഗ­ലം:
ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും കൊ­യ്യാ­റാ­യ വയൽ ആരോ കൊ­യ്യു­ന്നെ­ന്നു് സ്വ­പ്നം കണ്ടു ഞെ­ട്ടി­യു­ണർ­ന്നു തകഴി. തകഴി ഒരു കാ­ല­ത്തി­ന്റെ പ്ര­തീ­ക­മാ­ണു്. നി­ല­മു­ഴു­തൊ­രു­ക്കി ക­ഠി­നാ­ധ്വാ­നം ചെ­യ്ത് കൊ­യ്യാ­റാ­കു­മ്പോ­ഴാ­ണു് പാ­തി­രാ­വിൽ ആരോ വയൽ കൊ­യ്തു കൊ­ണ്ടു­പോ­കു­ന്ന­തു് തകഴി സ്വ­പ്നം കാ­ണു­ന്ന­തു്. കാർ­ഷി­ക ന­ന്മ­കൾ ന­ഷ്ട­മാ­യൊ­രു കാ­ല­ത്തെ ഇ­ത്തി­രി ന­ന്മ­കൂ­ടി ക­ട്ടെ­ടു­ത്തു കൊ­ണ്ടു­പോ­കു­ന്ന­താ­യി കവി ആ­കു­ല­പ്പെ­ടു­ക­യാ­ണു്. പാ­തി­രാ­ക്കു­ര­കൾ ഉ­യ­രു­ന്നു­ണ്ടു്. ഈ പാ­തി­രാ­ക്കു­ര­ക­ളാ­ണു് പല ക­ള­വു­ക­ളും വെ­ളി­ച്ച­ത്തു് കൊ­ണ്ടു­വ­ന്ന­തു്. അവരെ വികസന വി­രോ­ധി­ക­ളെ­ന്നു് ഏ­മാ­ന്മാർ വി­ളി­ക്കും. എ­ന്നു് കരുതി ഞെ­ട്ടി­യു­ണ­രാ­തി­രി­ക്കാ­നാ­വി­ല്ല എ­നി­ക്കു്, ചെ­ന്നു കാ­ണാ­തെ വ­യ്യെ­നി­ക്കു­ട­നെ­ന്റെ കൊ­യ്യാ­റാ­യ വയൽ, ആ­ല­സ്യ­ത്തിൽ അ­ര­ണ്ട­വെ­ട്ട­ത്തെ­ച്ചാ­രി വ­യ­ലു­റ­ങ്ങു­ന്ന­തു്, ഇ­തെ­ന്റെ ആധി എന്റെ ആ­ഗ്ര­ഹം. വയലും കു­ന്നും മലയും പു­ഴ­യും നാ­ട്ടു­ന­ന്മ­ക­ളും ന­ഷ്ട­പ്പെ­ടു­ന്ന ത­ക­ഴി­യാ­യി ഞെ­ട്ടി­യു­ണ­രു­ന്ന കവിയെ കെ. ജി. എ­സ്സി­ന്റെ പല ക­വി­ത­ക­ളി­ലും ന­മു­ക്കു് കാണാൻ ക­ഴി­യും. വ­യ­ലു­ക­ളി­ലൂ­ടെ വി­ക­സ­ന­ത്തി­ന്റെ മാ­ന്ത്രി­ക­ക്കു­തി­ര­യു­ടെ തേ­രോ­ട്ടം ക­ഴി­ഞ്ഞ­പ്പോൾ അ­വ­ശേ­ഷി­ച്ച­തു് പീ­ഡി­ത­പോ­ലെ മ­യ­ക്ക­ത്തി­ലു­ള്ള പാടം. ഓ­ക്കാ­നി­ക്കു­ന്ന­തു് വി­ക­സ­ന­ത്വ­ര ഏ­ല്പി­ച്ചു പോയ ക­ണ്ണും മൂ­ക്കും പൊ­ള്ളി­ക്കു­ന്ന രാ­സ­മ­ണം. ക­ന­ക­വ­യൽ കാർ­ന്നൊ­ടു­ക്കു­മ്പോൾ കൊ­ള്ള­ക്കു­തി­ര ഒ­ലി­പ്പി­ച്ച രാസ ഊ­റ്റ­ലിൽ നെ­ല്ലും മീനും ചീ­വീ­ടും പുൽ­ത്ത­ളി­രും ചെ­റു­മ­ഞ്ഞും നീർ­ക്കോ­ലി­യും നീർ­ത്തു­മ്പി­യും അ­വ­യു­ടെ നേർ­മൊ­ഴി­യും ന­ഷ്ട­പ്പെ­ട്ടു് ല­ഭി­ച്ച­തോ നീ­റി­ച്ചീ­യു­മൊ­രാ­വാ­സ­ത്തി­ന്റെ നാ­റ്റ­വും. കൃഷി ന­ഷ്ട­പ്പെ­ടു­ത്തി വി­ക­സ­ന­ത്തി­ന്റെ എ­ന്തെ­ല്ലാം സു­ഗ­ന്ധ­ങ്ങൾ പൂ­ശി­യാ­ലും ആ നാ­റ്റം മനസിൽ നി­ന്നും പോ­വി­ല്ലെ­ന്നു് അർ­ത്ഥ­ശ­ങ്ക­യ്ക്കി­ട­യി­ല്ലാ­ത്ത വിധം ഉ­റ­ക്കെ പ­റ­യു­ക­യാ­ണു് കവി. കണ്ടൻ മൂ­പ്പ­നി­ലൂ­ടെ കാർ­ഷി­ക ന­ന്മ­യാ­ണു് കവി ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന­തു്. എ­ല്ലാം ഊ­റ്റി­യെ­ടു­ത്തു് പലരും ത­ടി­ച്ചു കൊ­ഴു­ത്തെ­ങ്കി­ലും ന­മു­ക്കാ­യി ബാ­ക്കി­യാ­ക്കി­യ­തു് വീറും നീരും ഊ­റ്റി­യെ­ടു­ത്തു് ഉൾ­ക്ക­നം വാർ­ന്നു് വളഞ്ഞ ന­ട്ടെ­ല്ലു് പോ­ലു­ള്ള പതിർ കു­ല­യാ­ണെ­ന്നു് ഓർ­മ്മ­പ്പെ­ടു­ത്തു­ക­യാ­ണു് കവി. മ­നു­ഷ്യ­ത്വ­മു­ള്ള അ­ക്ഷ­ര­ങ്ങൾ ആ തൂ­ലി­ക­യിൽ നി­ന്നും ക്ഷോ­ഭി­ച്ച തി­ര­മാ­ല പാ­റ­യിൽ ത­ട്ടി­ത്തെ­റി­ക്കു­ന്ന ജലകണം പോലെ വാ­യ­ന­ക്കാ­ര­ന്റെ മനസിൽ ആ­ഘാ­ത­മു­ണ്ടാ­ക്ക­ട്ടെ എ­ന്നു് ആ­ശി­ക്കു­ന്നു. പ്രിയ ക­വി­ക്കു് ആദരം.
വത്സല ചെ­റു­കു­ന്ന­ത്തു്
കൊ­യ്യാ­റാ­യ വയൽ ആരോ കട്ടു കൊ­യ്യു­ന്ന­തു് സ്വ­പ്നം ക­ണ്ടു­ണ­രു­ക­യാ­ണു് തകഴി. കു­ട്ട­നാ­ടി­ന്റെ പ­ശ്ചാ­ത്ത­ല­മാ­ണു് ക­വി­ത­യിൽ കാ­ണു­ന്ന­തു്. സ്വ­പ്ന­ങ്ങൾ ഫ­ലി­ക്കു­മോ­യെ­ന്ന സ­ന്ദേ­ഹ­ത്തോ­ടെ വ­യ­ലി­ലേ­ക്കു് വ­രു­ന്ന ത­ക­ഴി­ക്കു ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന ഭാ­വി­ച­രി­ത്ര­മ­ല്ലേ സ്വ­പ്നം അ­തി­നാൽ ഇതും യാ­ഥാർ­ത്ഥ്യ­മാ­കാം എ­ന്നു് കവി പ­റ­യു­ന്നു. പണ്ടു നി­ല­നി­ന്നി­രു­ന്ന കൃഷി ആ­ളു­ക­ളു­ടെ സം­സ്ക്കാ­രം കൂ­ടി­യാ­യി­രു­ന്നു. ജൈ­വീ­ക­മാ­യ കൃ­ഷി­രീ­തി­ക­ളി­ലൂ­ടെ വി­ള­യി­ച്ചെ­ടു­ത്തു് നെ­ല്ലു് ഒന്നു പോലും പ­തി­രാ­കാ­ത്ത അവസ്ഥ… എ­ന്നാൽ ഇ­ന്ന­ങ്ങ­നെ­യ­ല്ല. സ്വ­പ്നാ­ട­ക­നെ പോലെ കവി പാ­ട­ത്തു് എ­ത്തു­മ്പോൾ മൂ­പ്പ­നെ കാ­ണു­ന്നു­ണ്ടു്, എന്തോ പ­ന്തി­കേ­ടു് ക­ണ്ടി­ട്ടു് വ­ന്ന­താ­ണെ­ന്ന മൂ­പ്പ­ന്റെ വർ­ത്ത­മാ­ന­ത്തിൽ പാ­ട­ത്തു് നിൽ­ക്കു­ന്ന മാ­ന്ത്രി­ക ക്കു­തി­ര മേ­ഞ്ഞു­ന­ട­ന്നു് കൃഷി നി­ല­മാ­കെ ത­രി­ശാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. ഇ­ന്ന­ത്തെ മ­നു­ഷ്യ­ന്റെ ദു­രാ­ഗ്ര­ഹം കാർ­ഷി­ക മേ­ഖ­ല­യെ ന­ശി­പ്പി­ക്കു­ന്നു എ­ന്ന­തി­ന്റെ സൂ­ച­ന­യാ­ണു്… അ­മി­ത­മാ­യ വ­ള­പ്ര­യോ­ഗ­ങ്ങ­ളും കീ­ട­നാ­ശി­നി­ക­ളു­ടെ ഉ­പ­യോ­ഗ­വും കൊ­ണ്ടു് രസമണം മൂ­ക്കി­ലേ­ക്കു് അ­ടി­ച്ചു ക­യ­റു­മ്പോൾ ഒരു പീ­ഡി­ത­യെ­പ്പോ­ലെ നി­വർ­ന്നു ത­ളർ­ന്നു കി­ട­ക്കു­ന്നു നെൽ­വ­യ­ലു­കൾ… രാ­സ­വ­ള­ത്തി­ന്റെ അ­മി­തോ­പ­യോ­ഗ­ത്തിൽ പുൽ­ച്ചെ­ടി­ക­ളും പ്രാ­ണി­ക­ളും കീ­ട­ങ്ങ­ളു­മൊ­ക്കെ ചീഞ്ഞ ഗ­ന്ധ­ത്താൽ നി­റ­ഞ്ഞു നിൽ­ക്കു­ന്നു പാടം… ഇവിടെ കൃ­ഷി­യെ­ന്ന സം­സ്ക്കാ­രം തന്നെ ഇ­ല്ലാ­താ­വു­ക­യും ലാ­ഭ­ത്തി­നു വേ­ണ്ടി പു­ത്തൻ സം­സ്ക്കാ­ര­ങ്ങ­ളു­ടെ വി­ത്തു വി­ത­ക്കു­ക­യും ചെ­യ്യു­ക­യാ­ണു്. ഇ­ന്നു് കൃഷി (ഭ­ക്ഷ്യ­വി­ള­കൾ) ചെ­യ്യു­ന്ന­തിൽ വി­മു­ഖ­ത കാ­ണി­ക്കു­ന്ന പുതിയ ത­ല­മു­റ­കൾ­ക്കു നേരെ നേ­രെ­യു­ള്ള ഒരു ചു­ണ്ടു­വി­ര­ലാ­ണു് ഈ കവിത…
എ. കെ. ഈ­ശ്വ­രൻ:
കെ. ജി. എ­സ്സി­ന്റെ ത­ക­ഴി­യും മാ­ന്ത്രി­ക കു­തി­ര­യും കാ­ലി­ക­പ്ര­സ­ക്ത­മാ­യ ഒ­ട്ടേ­റെ സാ­മൂ­ഹ്യ രാ­ഷ്ട്രീ­യ വി­ഷ­യ­ങ്ങ­ളി­ലേ­ക്കു് വെ­ളി­ച്ചം വീ­ശു­ന്നു­ണ്ടു്. ക­വി­ത­യെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ സ­ങ്കൽ­പ്പം ഒ­രു­പ­ക്ഷേ, ഇവിടെ സാ­ക്ഷാൽ­കൃ­ത­മാ­കു­ന്നി­ല്ല എ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ തോ­ന്നി. വീ­ണ്ടും വീ­ണ്ടും വാ­യി­ച്ച­പ്പോ­ളാ­ണു് അ­തി­ന്റെ സ­ത്ത­യി­ലേ­ക്കു് ക­ട­ക്കാൻ കു­റ­ച്ചെ­ങ്കി­ലും ക­ഴി­ഞ്ഞ­തു്. അതു് എ­നി­ക്കു വാ­യ­നാ­ശീ­ലം കു­റ­വാ­യ­തി­നാൽ കൂ­ടി­യാ­ണു്. കേ­ര­ള­ത്തി­ന്റെ നെ­ല്ല­റ­യാ­യ കു­ട്ട­നാ­ടു് ത­ക­ഴി­യു­ടെ ത­ട്ട­ക­വും കൃഷി അ­ദ്ദേ­ഹ­ത്തി­നു് ജീ­വ­വാ­യു­വും ആ­യി­രു­ന്ന­ല്ലോ. ജ്ഞാ­ന­പീ­ഠ ജേ­താ­വാ­യ ത­ക­ഴി­യെ കേ­ന്ദ്ര­ബി­ന്ദു­വാ­യി കവി എ­ടു­ത്ത­തു് അ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം. സു­ന്ദ­ര­സ്വ­പ്ന­ങ്ങൾ പലതും ത­ക­രു­ന്നു­ണ്ടെ­ങ്കി­ലും ദുഃ­സ്വ­പ്ന­ങ്ങൾ വ­രാ­നി­രി­ക്കു­ന്ന വി­പ­ത്തി­നെ സൂ­ച­ന­യാ­യി­ട്ടാ­ണു് ക­ണ­ക്കാ­ക്കു­ന്ന­തു്. കാർ­ഷി­ക­മേ­ഖ­ല­യി­ല­ട­ക്കം സാ­മ്രാ­ജ്യ­ത്വ അ­ധി­നി­വേ­ശം ഉ­ണ്ടാ­യ ഒരു പ­ശ്ചാ­ത്ത­ലം കൂടി ഉ­ണ്ടു്. ന­മ്മു­ടെ പൂർ­വി­കർ പു­ലർ­ത്തി­യി­രു­ന്ന തനതു് കാർ­ഷി­ക രീ­തി­യു­ടെ പ­രി­ച്ഛേ­ദം ആയി കണ്ടൻ മൂ­പ്പ­നെ കാണാം. കണ്ടൻ മൂ­പ്പൻ വി­ത്തു വി­ത­ക്കു­ന്ന­തു് മ­നോ­ഹ­ര­മാ­യി കവി വർ­ണ്ണി­ക്കു­ന്നു. ഇ­പ്പോൾ എ­ല്ലാം യ­ന്ത്ര­ങ്ങൾ ആ­ണ­ല്ലോ. വി­ത­ക്കാ­നും കൊ­യ്യാ­നും മെ­തി­ക്കാ­നു­മെ­ല്ലാം. ഒപ്പം രാ­സ­വ­ള­പ്ര­യോ­ഗം വ­യ­ലി­നെ എ­ങ്ങി­നെ ന­ശി­പ്പി­ച്ചു എ­ന്നു് മാ­ന്ത്രി­ക­കു­തി­ര­യു­ടെ പ­ട­യോ­ട്ടം വി­ളി­ച്ചോ­തു­ന്നു. സാ­ഹി­ത്യ­രം­ഗ­ത്തും രാ­ഷ്ട്രീ­യ രം­ഗ­ത്തും എ­ല്ലാ­മു­ള്ള മോശം വി­ത­ക­ളും ക­വി­ത­യി­ലെ തി­രി­ച്ച­റി­വാ­യി ക­വി­താ­വി­ശ­ക­ല­ന­ത്തി­ലൂ­ടെ­യും ആ­മു­ഖ­ത്തി­ലൂ­ടെ­യും മ­ന­സ്സി­ലാ­ക്കു­ന്നു.
കു­ഞ്ഞി, പി. ഏ. കെ.:
കെ. ജി. എ­സ്സി­ന്റെ കവിത. ഇ­ന്ന­ലെ­ക­ളു­ടെ ക്ഷീ­ണ­മ­യ­ക്ക­ത്തിൽ സ്വ­പ്ന ദർശനം. ഇ­ന്ന­ലെ­ക­ളു­ടെ പ്ര­തീ­ക­മാ­യ തകഴി—ദുഃ­സ്വ­പ്നം ക­ണ്ടു് ഉ­ണ­രു­ന്നു. ഇ­പ്പോൾ കൊ­യ്യാ­റാ­യ വയലും ഉ­റ­ക്ക­ത്തി­ലാ­ണു്. ആ വ­യ­ലു­റ­ക്കം തന്റെ ആ­ധി­യാ­ണു്. അതു് എന്റെ ആ­ഗ്ര­ഹ­ങ്ങ­ളു­ടെ വി­ള­നി­ല­മാ­ണു്. അവിടെ എ­ത്തി­പ്പെ­ട്ട­പ്പോ­ഴും വയൽ നി­റ­ഞ്ഞു നി­ല്ക്കു­ന്ന­തു് കണ്ടൻ മൂ­പ്പ­നാ­ണു്. സ്വ­പ്നം കണ്ട ത­ക­ഴി­യും മൂ­പ്പ­നും ഇ­ന്ന­ലെ­യു­ടെ പ്ര­തീ­ക­ങ്ങൾ. നാ­ളെ­യു­ടെ ശു­ഭ­പ്ര­തീ­ക്ഷ വച്ചു പു­ലർ­ത്തു­ന്ന­വർ. വി­ത്തി­ടു­ന്ന­തു് നൂറു് മേനി വി­ള­കൊ­യ്തു് എ­ടു­ക്കാ­നാ. അ­താ­ണു് അ­തി­ന്റെ പ്ര­തീ­ക്ഷ—വി­ത്തു വി­ത­ക്കു­ന്ന­വ­ന്റെ കൈ­യ്യ­ട­ക്കം, കൈ­പു­ണ്യം അതു് ഓരോ നെ­ന്മ­ണി­ക്കും മു­ള­പൊ­ട്ടാൻ വയൽ നെ­ഞ്ചി­ന­ക­ത്തു് ഇ­രി­പ്പി­ടം ഒ­രു­ക്കു­ന്നു അവസരം സൃ­ഷ്ടി­ക്കു­ന്നു. ക­നി­വിൻ നനവിൻ ഈർ­പ്പ­മു­ണ്ടു്—അ­വി­ടെ­യെ­ല്ലാം ഇ­റ്റു് വീ­ഴു­ന്ന വി­യർ­പ്പു­തു­ള്ളി­ക­ളു­മു­ണ്ടു്. മ­ണ്ണും വി­ത്തും വി­ത­ക്കു­ന്ന­വ­നും ഒ­രു­ക്കു­ന്ന ഹൃ­ദ­യ­താ­ള­മു­ണ്ടു്. സ്വ­പ്ന ലോ­ക­ത്തിൽ­നി­ന്നും യ­ഥാർ­ത്ഥ്യ­ത്തി­ലേ­ക്കു് എ­ത്തു­മ്പോൾ പാ­ട­ത്തെ­ന്തോ പ­തി­വു് കേ­ടി­ന്റെ ദു­ശ്ശ­കു­നം കണ്ടൻ മു­പ്പ­ന്റെ മ­ന­സ്സി­ലു­മു­ണ്ടാ­യ­താ­വാം ഒ­രു­പ­ക്ഷേ, ഈ സം­ഗ­മ­ത്തി­നു് കാരണം. കാ­ഴ്ച­വ­ട്ട­ത്തു് പ­ര­ദേ­ശി മാ­ന്ത്രി­ക കുതിര. അശ്വം അ­മി­ത­വേ­ഗ­ത­യു­ടെ പ്ര­തീ­ക­മാ­ണു്. ശ­ക്തി­യു­ടെ­യും പ്ര­തീ­ക­മാ­ണു്. അ­ശ്വ­മേ­ധം—എ­തി­രി­ല്ലാ­തെ എ­ല്ലാം നേടി പി­ടി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ടെ പ്ര­തീ­ക­മാ­ണു് ഈ കുതിര. നി­മി­ഷ­നേ­രം കൊ­ണ്ടു് കൃ­ഷി­യി­ട­ത്തെ ത­രി­ശാ­ക്കി. പ്ര­ത്യേ­ക­ത­യു­ണ്ടു്—വ­ലു­പ്പ­ത്തി­ലും നി­റ­ത്തി­ലും ശ്ര­ദ്ധേ­യൻ. തീ തു­പ്പു­ന്ന നാ­ക്കു്—അതു് നാ­ശ­ത്തി­ന്റെ പ്ര­തി­രൂ­പം. ചെ­ന്നി­ടം വ­യ­റു­നി­റ­യ്ക്കു­ക മാ­ത്ര­മ­ല്ല ന­ശി­പ്പി­ക്കു­ക കൂടി ചെ­യ്യും. ഇ­ന്നാ­ട്ടു­കാ­ര­ന­ല്ല അവൻ. വി­ദേ­ശ­ത്തു നി­ന്നും ചേ­ക്കേ­റി­യ­വ­നാ. കു­ഴി­മാ­ട­ങ്ങ­ളി­ലെ ചാ­ത്ത­ന്മാർ… കർഷകർ അവരെ തു­റ­ന്നു വി­ട്ടു. കുതിര മാ­യ­യാ­യി അ­ലി­ഞ്ഞു ചേർ­ന്ന­പ്പോ­ഴും കൊള്ള കു­തി­ര­യൊ­ലി­പ്പി­ച്ച രാ­സ­വ­ള­ത്തിൻ ഊറൽ നെ­ല്ലി­നെ മാ­ത്ര­മ­ല്ല നിർ­ക്കോ­ലി­യും മീനും ചീ­വി­ടും പുൽ ത­ളി­രും എ­ല്ലാം ചി­ഞ്ഞ­ളി­ഞ്ഞ ഗന്ധം—ഇ­ന്ന­ലെ­യു­ടെ നേ­ര­റി­വി­ന്റെ നേർ മൊ­ഴി­യു­ടെ ചു­ണ്ട­ന­ക്ക­മി­ല്ലാ­തെ ന­ടു­വൊ­ടി­ഞ്ഞു് പ­തി­രാ­യി തീ­രു­ന്നി­ടം ത്രാ­ണി­യി­ല്ലാ­തെ പ­തിർ­ക്കു­ല കി­ലു­ങ്ങു­ന്നു. ദർ­ശ­ന­വും സ്വ­പ്ന­വും ഒ­ന്നാ­യി തീർ­ന്ന അവസ്ഥ. മ­റ്റു­ള്ള­വ­രു­ടെ സ്വ­പ്നം വി­ശ്വ­സി­ച്ച­വ­ന്റെ നി­ദ്രാ ഭംഗം വ­രു­ത്തി­യ ദുഃ­സ്വ­പ്ന­ത്തി­ന്റെ ലോകം കവി ന­ന്നാ­യി അ­വ­ത­രി­പ്പി­ച്ചു. അ­പ­ക്വ­മാ­യ എന്റെ മ­ന­സ്സിൽ ക­വി­ത­യെ കു­റി­ച്ചു് തോ­ന്നി­യ­തു് കോ­റി­യി­ടു­ന്നു.
രജനി വെ­ള്ളോ­റ:
ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും ഏ­റ്റ­വും മ­ഹ­ത്താ­യ ര­ണ്ടു­പ്ര­തീ­ക­ങ്ങ­ളാ­ണു് ത­ല­ക്കെ­ട്ടിൽ വ­ന്നി­രി­ക്കു­ന്ന­തു്. എ­ഴു­ത്തു­കാ­രൻ എ­ന്ന­തി­ലു­പ­രി ന­ല്ലൊ­രു കർ­ഷ­ക­നാ­യി­രു­ന്നു തകഴി. മാ­ന്ത്രി­ക്കു­തി­ര എ­ന്ന­തു് നാ­ഗ­രി­ക­ത­യു­ടെ ക­ട­ന്നു­ക­യ­റ്റ­വും. എല്ലാ സ്വ­പ്ന­ദർ­ശ­ന­ങ്ങ­ളെ­യും വി­ശ­ക­ല­നം ചെ­യ്യു­ന്ന കർ­ഷ­ക­നു് തന്റെ സ്വ­പ്നം തി­രി­ച്ച­റി­യാൻ സാ­ധി­ക്കു­ന്നി­ല്ല. എന്തോ ആ­പ­ത്തു് വ­ന്നു­വെ­ന്ന­തോ­ന്നൽ വ­യ­ലി­ലെ­ത്തി­ക്കു­ന്ന ത­ക­ഴി­യെ­ക്കാ­ത്തു് പണ്ടേ മ­രി­ച്ചു­പോ­യ കണ്ടൻ മൂ­പ്പൻ. വി­ര­ലു­കൾ­ക്കി­ട­യിൽ മ­റ­ഞ്ഞി­രു­ന്ന വി­ത്തു­കൾ മ­ണ്ണി­ന്റെ മാ­റി­ലേ­ക്കു് വീ­ശി­യെ­റി­ഞ്ഞു് മു­ള­പ്പി­ച്ചെ­ടു­ത്തു് ജൈ­വ­കൃ­ഷി ചെ­യ്ത­വൻ. എ­ല്ലാം പോയ് മ­റ­യു­ക­യും രാ­സ­വ­ള­വും യ­ന്ത്ര­വ­ത്കൃ­ത­കൃ­ഷി­യും രം­ഗ­പ്ര­വേ­ശം ചെ­യ്യു­ക­യും ചെ­യ്തു. മ­ണ്ണി­ലെ ജീ­വ­ജാ­ല­ങ്ങ­ളെ­ല്ലാം രാ­സ­വ­ള­പ്ര­യോ­ഗ­ത്തിൽ ച­ത്തൊ­ടു­ങ്ങു­ന്നു. അ­ന്ത­ക­വി­ത്തു­കൾ വി­ള­ഭൂ­മി­കൾ ക­യ്യ­ട­ക്കു­ന്നു. അ­തീ­വ­ഗു­രു­ത­ര­മാ­യ ഒരു കാർ­ഷി­ക­സം­സ്കാ­രം ഉ­ട­ലെ­ടു­ത്തു­ക­ഴി­ഞ്ഞു. ഇ­തു­ത­ന്നെ­യാ­യി­രി­ക്ക­ണം ഒരു ശു­ദ്ധ­കർ­ഷ­ക­നാ­യ ത­ക­ഴി­യെ പേ­ടി­പ്പെ­ടു­ത്തി­യ സ്വ­പ്നം. ന­മ്മു­ടെ കൺ­മു­ന്നിൽ കാ­ണു­ന്ന­തു് രാ­സ­വ­സ്തു­ക്കൾ മ­ണ്ണി­നെ­യും മ­നു­ഷ്യ­നെ­യും കൊ­ന്നൊ­ടു­ക്കു­ന്ന­താ­ണു്. കാ­സർ­ഗോ­ഡും ഭോ­പ്പാ­ലും ചെർ­ണ്ണോ­ബി­ലും എ­ല്ലാം ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­യി ന­മ്മു­ടെ മു­ന്നി­ലു­ണ്ടു്. ഭ­ക്ഷ്യ­ക്ഷാ­മ­വും ജ­ല­ക്ഷാ­മ­വും നമ്മെ കാ­ത്തി­രി­ക്കു­ന്നു. വിൻ­സ­ന്റ് വാൻ­ഗോ­ഖ് പൊ­ട്ട­റ്റോ ഈ­റ്റേർ­സ് എന്ന ചി­ത്രം ര­ചി­ച്ച­തു് അ­യർ­ല­ന്റി­ലെ ഭ­ക്ഷ്യ­ക്ഷാ­മ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. കു­ട്ടി­യും ക­ഴു­ക­നും എന്ന കെവിൻ കാർ­ട്ട­റു­ടെ ഫോ­ട്ടോ ന­മ്മു­ടെ കൺ­മു­ന്നി­ലു­ണ്ടു്. സു­ഡാ­നും ഏ­ത്യോ­പ്യ­യും സോ­മാ­ലി­യ­യും… ന­മ്മ­ളും ന­ട­ന്ന­ടു­ക്കു­ക­യാ­ണു് അ­തി­ഭീ­ക­ര­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ലേ­ക്കു്. സ്വ­പ്ന­ത്തിൽ­നി­ന്നു് ലോ­ക­ജ­ന­ത ഉ­യർ­ത്തെ­ഴു­ന്നേൽ­ക്കേ­ണ്ടു­ന്ന സമയം അ­തി­ക്ര­മി­ച്ചി­രി­ക്കു­ന്നു.
അ­ഷ്റ­ഫ് മാ­ടാ­യി:
കെ. ജി. എ­സ്സി­ന്റെ കവിത ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും കവിത തു­ട­ങ്ങു­ന്ന­തു് തന്നെ ഒരു സ്വ­പ്ന­ത്തോ­ടെ­യാ­ണു്. ആ സ്വ­പ്നം കാ­ണാ­നു­ണ്ടാ­യ കാരണം ആധി ത­ന്നെ­യാ­ണു്. മ­ണ്ണി­നെ ആ­രൊ­ക്കെ­യോ മ­ലി­ന­പ്പെ­ടു­ത്തു­ക­യാ­ണു് എന്ന തി­രി­ച്ച­റി­വിൽ­നി­ന്നു­ണ്ടാ­യ­താ­ണു് ആ ആധി. കീ­ട­നാ­ശി­നി­കൾ ത­ളി­ച്ചു് മ­ണ്ണു് ന­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­യാ­ണു് എന്ന അ­റി­വിൽ­നി­ന്നു­ണ്ടാ­യ ആധി. കൊ­യ്യാ­റാ­യ വയൽ ആരോ ക­ട്ടു് കൊ­യ്യു­ന്നു എ­ന്നു് കി­നാ­വു­ക­ണ്ടു­ണ­രു­വാൻ മാ­ത്രം ഓരോ കർ­ഷ­ക­രും വ­യൽ­നെ­ഞ്ചു് സ്വ­ന്തം നെ­ഞ്ചേ­റ്റി ഉ­ണർ­ന്നി­രു­ന്നു എ­ന്നു് ന­മ്മോ­ടു് വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടു് കവിത. കാ­ല­ത്തി­നു മു­മ്പേ നടന്ന ക­വി­യെ­ന്നു് നമ്മൾ പൊ­തു­വേ പ­റ­യാ­റു­ണ്ടെ­ങ്കി­ലും അ­തി­വി­ടെ സം­ഭ­വി­ക്കു­ക­ത­ന്നെ ചെ­യ്തു. ആ പേ­ടി­സ്വ­പ്നം യാ­ഥാർ­ഥ്യ­മാ­യി എ­ന്നു­മാ­ത്ര­മ­ല്ല, ആർ­ക്കു­മാർ­ക്കും ഒ­ന്നു് ക­ട്ട്കൊ­യ്യാ­നാ­യി പോലും വി­ള­വു­കൾ പോ­യി­ട്ടു് ഒരു കൃ­ഷി­യി­ടം പോ­ലു­മി­ല്ല­ല്ലോ എ­ന്ന­തു് ഒരു വേദന തന്നെ. ക­വി­ക്കു് എ­ല്ലാ­വി­ധ ഭാ­വു­ക­ങ്ങ­ളും…

Colophon

Title: Thakazhiyum Manthrikakkuthirayum (ml: ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും).

Author(s): KGS.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-05.

Deafult language: ml, Malayalam.

Keywords: Poem, KGS, Thakazhiyum Manthrikakkuthirayum, കെ. ജി. എസ്., ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Trojan horse, charcoal drawing on paper by Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.