SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-01-05-ൽ പ്രസിദ്ധീകരിച്ചതു്)

images/RabindranathTagore.jpg
രവീന്ദ്രനാഥ ടാഗോർ

ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തിൽനിന്നു നേരെ തെക്കോട്ടുപോയാൽ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാൻ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിനു് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ടു്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുൻപിൽ ഇപ്പോഴുമുണ്ടു്. തലയോടിന്റെ മുക്കാൽഭാഗവും ‘ബ്രഹ്മക്ഷൗരം’. കുടിച്ചു് കുടിച്ചു് ചോര നിറമാർന്ന ഉണ്ടക്കണ്ണുകൾ. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ടു്. വേഷമാണെങ്കിൽ അതും ബഹുകേമം. ബനിയനില്ല. ഷർട്ടില്ല. തുകൽപ്പാടുകൾ കൊണ്ടു് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മൽമൽ മുണ്ടു് ഏങ്കോണിച്ചു് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയിൽ ആ മനുഷ്യൻ കൈ രണ്ടും മേൽപ്പോട്ടാക്കി വച്ചു് ഭുജകോടരങ്ങളിലെ കൊടുങ്കാടു് കാണിച്ചുകൊണ്ടു് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാൻ തന്നെ കൊണ്ടുകൊടുക്കണമെന്നാണു് അമ്മാമന്റെ ആജ്ഞ. ‘കൃഷ്ണാ കാപ്പിയെവിടേടാ’ എന്നു ചോദിക്കുമ്പോൾ വിറച്ചു കൊണ്ടു ഞാൻ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നതു് അമ്മാവനല്ല, ദേഷ്യമാണു്. കാപ്പി വൈകിപ്പോയതുകൊണ്ടു് വട്ടിയൂർക്കാവുകാരനായ അമ്മാവൻ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയിൽ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണു്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ടു് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാൽ ചിലപ്പോൾ കാണുകയും ചെയ്യും. അതു് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളിൽ പോകുമ്പോഴാണു്. വഴിവക്കിലുള്ള ചാരായഷാപ്പിൽ നിന്നു് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ടു് അമ്മാമൻ ആദ്യത്തെ വീട്ടിലെത്തുമ്പോൾ ഗൃഹനായിക പറഞ്ഞെന്നുവരും: “മോള് ഗൗരിക്കുട്ടിക്കു പനിയാണു്”. ഉടനെ: “ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവൾ?” എന്നു ചോദിച്ചുകൊണ്ടു് അകത്തേക്കു് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകൻ തൊടുന്നതു്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെർമോമീറ്ററിലെ മെർകുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ടു് അമ്മാമന്റെ ദീർഘതയാർന്ന പരിശോധനയിൽ കുറ്റം പറയാനാവില്ല. ആ സമയത്താണു് ഞാൻ അമ്മാവനെ സാക്ഷാൽ അമ്മാവനായി കാണുന്നതു്. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങും. വിരളമായ ദന്തങ്ങളിൽ പുഞ്ചിരിപുരളും. അതു് ചോരച്ചുണ്ടിലേക്കു് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളിൽ രോമരാജി എഴുന്നേറ്റുനിൽക്കും. പെണ്ണു് പിടഞ്ഞു കമിഴ്‌ന്നു കിടന്നാൽ ആ വിരാടസ്യാലൻ പണിപ്പെട്ടു കൈവലിച്ചൂരും.

വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തിൽ അദ്ദേഹമെത്തിയപ്പോൾ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പു്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നതു് അമ്മാമൻ കണ്ടു. “നീ അങ്ങോട്ടെണീക്കെടീ, ഞാൻ തിരുമ്മിക്കൊടുക്കാം” എന്നു പറഞ്ഞുകൊണ്ടു് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുൻപു് ആ പാടച്ചരകീടൻ ചാടി അവളുടെ കാൽവണ്ണയിൽ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ടു് ഉയർന്നപ്പോൾ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവനു്! ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണു് ഞാൻ സാക്ഷാൽ അമ്മാവനെ കണ്ടിട്ടുള്ളതു്.

images/LesMiserables.jpg

ചില സാഹിത്യകാരന്മാർ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാൽ അതു് ഫാർഫെച്ച്ഡായ—വലിച്ചിഴച്ചു കൊണ്ടുവരുന്ന—അലങ്കാരപ്രയോഗമാണെന്നു വായനക്കാർ കരുതുമോ എന്തോ? ‘രക്തപുഷ്പങ്ങ’ളും ‘സ്വരരാഗസുധ’യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാൽ ചങ്ങമ്പുഴ. ‘കളിത്തോഴി’ എന്ന നോവലെഴുതിയ ആ കവി ചാരുകസേരയിൽ മലർന്നുകിടന്ന ‘കോപം’. ‘ധർമ്മരാജാ’യും ‘രാമരാജബഹദൂറും’ എഴുതിയ സി. വി. രാമൻ പിള്ള സാക്ഷാൽ സി. വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. ‘പ്രേമാമൃത’മെഴുതിയ സി. വി.-യോ? നിരായാസാവിസ്തരത്തിൽ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാൽ ചില പ്രതിഭാശാലികളുണ്ടു്. അവർ ഏതിലും സ്വന്തം രൂപം കാണിക്കും. രവീന്ദ്രനാഥ ടാഗോർ, അദ്ദേഹം നോവലിസ്റ്റാണു്, ചെറുകഥാകൃത്താണു്, മഹാകവിയാണു്, പ്രഭാഷകനാണു്, നാടകകാരനാണു്, എല്ലാമാണു്. നമുക്കു് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?

സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകൾക്കുള്ള ശക്തി, അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്കുള്ള ശക്തി ഇവയൊക്കെ ഞാൻ പറഞ്ഞിട്ടുവേണ്ട വായനക്കാർക്കു മനസ്സിലാക്കാൻ. യൂഗോ യുടെ ‘പാവങ്ങൾ’ എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നിൽ ചെലുത്തുന്ന സ്വാധീനശക്തി മഹാത്മാഗാന്ധി ചെലുത്തുന്ന സ്വാധീനശക്തിയെക്കാൾ മഹനീയമാണു്. യുധിഷ്ഠിരനു് ഗാന്ധിജിയെക്കാൾ ഭാരതീയരിൽ പ്രഭവമുണ്ടെന്നു് പറഞ്ഞതു് രാജഗോപാലാചാരി യല്ലേ? അൽബേർ കമ്യു വിന്റെ ഗ്രന്ഥങ്ങൾ വീണ്ടും വായിച്ചപ്പോൾ ഈ വാക്യം എന്റെ ശ്രദ്ധയിൽപെട്ടു: ‘Tyrants conduct monologues above a million solitudes’ എന്തൊരു ഉജ്ജ്വലമായ വാക്യം!

സാലഞ്ചറുടെ കഥ
images/JDSalinger.jpg
ജെ. ഡി. സലഞ്ചർ

ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയിൽ മഹായശസ്കനാണു് അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെ. ഡി. സലഞ്ചർ. അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണു് ‘Pretty Mouth and Green My Eyes’ എന്നതു്. ലീയും ആർതറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയിൽ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്നു് ലീയുടെ ടെലിഫോൺ ശബ്ദിച്ചു. ആർതർ ചോദിക്കുകയാണു് തന്റെ ഭാര്യയെ കണ്ടോ എന്നു്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താൻ ലീയുടെ വീട്ടിൽ ചെല്ലട്ടോ എന്നു് ആർതറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാൽ ജോഅനെ കാണുമല്ലോ അയാൾ. അതുകൊണ്ടു് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്നു് അറിയിച്ചു. ആർതർ ഫോൺ താഴെവച്ചു. അല്പം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: “ജോഅൻ ഇപ്പോൾ വന്നു”. അതുകേട്ടു് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞു് ആർതർ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോൾ നമ്മൾക്കു് അയാളോടു് സഹതാപം; ഞെട്ടൽ. ദുഷിച്ച അമേരിക്കൻ സമുദായത്തിന്റെ ചിത്രമാണു് സലഞ്ചർ ഇക്കഥയിലൂടെ നൽകുന്നതു്. ദാമ്പത്യജീവിതത്തിന്റെ തകർച്ചകൊണ്ടു് ആർതർ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കും അമേരിക്കൻ സംസ്കാരം കാരണമാണെന്നു് സലഞ്ചർ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തർജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ടു്. വി. പി. ശിവകുമാറാണു് ഭാഷാന്തരീകരണം നിർവ്വഹിച്ചതു്. ഭാഷാന്തരീകരണം ‘ക്രിമിന’ലായ പ്രവർത്തനമാണെന്നു് കലാനിരൂപകനായ കെ. പി. പത്മനാഭൻ തമ്പി ഒരിക്കൽ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണു് സാഹിത്യകൃതികളിൽ കാണുന്നതു്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാൽ ഒരവ്യക്തതയിൽ നിന്നു് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതിൽ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കിൽ ടോൾസ്റ്റോയി യുടെയും ദസ്തയേവ്സ്കി യുടെയും മഹത്ത്വം നമ്മൾ മനസ്സിലാക്കുന്നതെങ്ങനെ?

എ. ആർ.
images/ARRajaRajaVarma.jpg
എ. ആർ. രാജരാജവർമ്മ

മഹത്വമുള്ളവർ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണു് അവർ മഹാന്മാരായി കൊണ്ടാടപ്പെട്ടതു്. ഇതൊരു ബഹിർഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ? അദ്ദേഹം പറഞ്ഞാൽ ആളുകൾ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വർഷം കൂടി ഇവിടെ ജീവിച്ചെങ്കിൽ? ചൈനയുടെ ആക്രമണം കണ്ടു് ഹൃദയം തകർന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങൾ കണ്ടു് കൂടുതൽ തകർന്നു് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാർ കൂടുതൽ കാലം ജീവിച്ചിരുന്നാൽ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവു് വള്ളത്തോളാണു്. പ്രായം കൂടിയ കാലത്തു് എത്രയെത്ര കുത്സിത കാവ്യങ്ങളാണു് അദ്ദേഹം എഴുതിക്കൂട്ടിയതു്! എ. ആർ. രാജരാജവർമ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചതു് ജർമ്മനിയിലോ മറ്റോ ആയിരുന്നെങ്കിൽ സർവ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങൾ രാജരാജവർമ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോൾ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീർഘമായിരുന്നില്ലെന്നു വിചാരിച്ചു് വിഷാദിക്കേണ്ടതില്ല. എന്നാൽ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നതു് പാപമാണു്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണു് ചേരാവള്ളി ശശി യുടെ ‘രാജശില്പിയുടെ ശവകുടീരത്തിൽ’ എന്നതു് (കലാകൗമുദി). അദ്ദേഹം പാർത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ടു് കവി നമ്മുടെ കൃതഘ്നതയുടെ നേർക്കു് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരിൽ നിന്നും ഉണ്ടാകരുതെന്നു് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്നു് ഒന്നുകൂടി പറയട്ടെ.

images/GabrielGarciaMarquez.jpg
മാർകേസ്

ഒന്നുകൂടി പറയുന്ന കഥയെക്കാൾ വിരസമായി ഈ ലോകത്തു് എന്തുണ്ടു് എന്നു ഹോമർ ചോദിച്ചെങ്കിലും പലതും ആവർത്തിച്ചു പറയേണ്ടതായി വരും. ആവർത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവർത്തനം കൊണ്ടാണു് ഇന്നും സുശക്തമായിരിക്കുന്നതു്. കൊച്ചുകുഞ്ഞിന്റെ തേൻപുരണ്ട വാക്കുകൾ ആവർത്തിച്ചാവർത്തിച്ചു് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നതു് ഒരേ രീതിയിൽ, അതുകൊണ്ടു് ഇനിയും എഴുതട്ടെ. മാർകേസ് അതുല്യനായ പ്രതിഭാശാലിയാണു്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയർക്കു് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടതു് സഹൃദയരുടെ കർത്തവ്യമാണു്. മാജിക്കൽ റിയലിസം എന്താണെന്നു് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാർകേസ് സ്പാനിഷ് ഭാഷയിൽ സാഹിത്യഗ്രന്ഥങ്ങൾ രചിക്കുന്ന ആളാണെന്നു് ഗ്രഹിക്കാതെയല്ല അവർ ഇതൊക്കെ ചെയ്യുന്നതു്. ഇതു കണ്ടിട്ടു് ആർക്കും അരിശം വരേണ്ടതില്ല. മാർകേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടിൽ ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാർകേസ്സിന്റെ കഥ കിടക്കുന്ന തട്ടു് താണുകിടക്കും ഭാരം കൊണ്ടു്. ഈ ലാറ്റിനമേരിക്കൻ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാർകേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയർ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗൽഭ്യത്തേയും വാഴ്ത്തുന്നതു് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവർ അതിലെ യുക്തിഹീനതയെക്കുറിച്ചു് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനം കൊണ്ടും പുലഭ്യം പറച്ചിൽകൊണ്ടും മനുഷ്യന്റെ സത്യാന്വേഷണ തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അതു് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.

സത്യാന്വേഷണം
images/Vilasini.jpg
വിലാസിനി

ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണു് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസി നെയും പ്രചോദിപ്പിക്കുന്നതു് ഇതുതന്നെ. അവാർഡ് ലഭിച്ച വിലാസിനി യെ ബഹുമാനിക്കാൻ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണു് വിലാസിനിയെന്നു് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാർ ആയിരിക്കാമെന്നു് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികൾക്കു് അവാർഡ് കിട്ടിയിട്ടുണ്ടെന്നു് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ചു് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: “സ്ത്രീകൾക്കു് പാന്റ്സും ഷർട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തിൽ ഇത്ര പിശുക്കു വേണോ?” സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: “സാഹിത്യ അക്കാഡമിയുടെ ദുർവ്യയങ്ങളെക്കൂടി ഞാൻ വിലയിരുത്തുകയാണു്. പരേതനായ കേശവദേവിന്റെ അയൽക്കാർക്കുകൂടി അവാർഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികൻ പറയുകയുണ്ടായി. കേശവദേവിന്റെ അനുജൻ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരൻ കപിൽ ദേവിനു വേണമെങ്കിൽ അവാർഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ, ദേവിന്റെ അയൽക്കാർക്കെല്ലാം അവാർഡ് കൊടുക്കുന്നതു് പൊതുമുതലിന്റെ ധൂർത്തടി തന്നെയാണു്. ഇവിടെ വിലാസിനിയുടെ അവകാശികൾക്കാണു് അവാർഡ് കൊടുക്കുന്നതു്. എന്തുകൊണ്ടു് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?…” അടുത്ത ദിവസത്തെ പത്രത്തിൽ റിപ്പോർട്ട്: “പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിതു്. സാഹിത്യകാരൻ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിർവഹിച്ചിരിക്കുന്നതു് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി”.

ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല. ഏതു് ‘ഒറിജിനലി’നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നതു്. ഈ ‘ഒറിജിനലി’നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനു് വൈദഗ്ദ്ധ്യമുണ്ടു്.

ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോൾ ജീവിച്ചിരുന്ന മഹാകവിയാണു് സൂ ദൂങ് പോ (Su Tung Po, 1036–1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:

“Families, when a child is born

Want it to be intelligent.

I, though intelligence,

Having wrecked my whole life,

Only hope The baby will prove

Ignorant and stupid

Then he will crown a tranquil life

By he will a Cabinet minister.”

ഇത്രയും എഴുതിയതുകൊണ്ടു് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭർത്താവു് ഉറക്കത്തിൽ ഞരങ്ങുന്നതുകേട്ടു് ഭാര്യ അയാളെ കുലുക്കിവിളിച്ചുണർത്തി. “ഞാൻ ഞരങ്ങിയോ?” എന്നു് അയാൾ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: “പേടിസ്വപ്നം കണ്ടു അല്ലേ?” ഭർത്താവു് അറിയിച്ചു: “ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ചു് അവളുടെ മനോഹരമായ കിടക്കയിൽ കിടത്താൻ ശ്രമിച്ചു. ഞാൻ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു”. ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: “അപ്പോൾ ഞാൻ വിളിച്ചുണർത്തിയില്ലായിരുന്നെങ്കിൽ നിങ്ങൾ അവളെ… ”

അവൾക്കു വേണ്ടി
images/GermaineGreer.jpg
ജർമേൻ ഗ്രീർ

അവൾ—സാമാന്യാർത്ഥത്തിൽ സ്ത്രീ—അവളെക്കുറിച്ചു് ജർമേൻ ഗ്രീർ (Germaine Greer) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണു് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ ‘വൃഷണച്ഛേദം’ ചെയ്തു് താഴ്‌ന്നനിലയിൽ ആക്കിയിരിക്കുന്നുവെന്നാണു് ഗ്രീർ വാദിക്കുന്നതു്. പ്രേമം ‘നാർസിസ’മാണെന്നും (Narcissism)—ആത്മാഭിമാനമാർന്നതാണെന്നും—പുരുഷന്മാർ സ്ത്രീകളിൽ നടത്തുന്ന ‘വൃഷണച്ഛേദം’ കൊണ്ടു് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീർ ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും ഉദാഹരണങ്ങൾ നൽകി സമർത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണു് ഇന്നുകാണുന്ന പ്രേമമെന്നും അവർക്കു് (ഗ്രീറിനു്) അഭിപ്രായമുണ്ടു്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷൻ ഏല്പിക്കുന്ന ആഘാതത്തെ അവർ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകർച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലവിളിക്കുന്ന കുട്ടികളോടു് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭർത്താവെന്ന മൃഗത്തോടു് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവൾ? ഈ ചോദ്യം ഗ്രീർ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്. പുരുഷന്മാർ സൃഷ്ടിച്ചുവച്ച മൂല്യങ്ങൾ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്നു് മനസ്സിലാക്കണമെങ്കിൽ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീർ എഴുതിയ The Obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകൻ അതുകണ്ടിട്ടില്ല.

ഭയരാഹിത്യം
images/ConradAiken.jpg
കോൺറഡ് ഏക്കൻ

കണ്ടാലും വായിക്കാൻ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകൾ വായിച്ചു തീർക്കാൻ പോലും സമയമില്ല. ജീവിതാസ്തമയത്തിൽ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ടു്. വായിച്ചതു രസകരമായി തോന്നിയാൽ വീണ്ടും വീണ്ടും വായിക്കാറുണ്ടു്. അങ്ങനെ ഞാൻ പല പരിവൃത്തിവായിച്ച കഥയാണു് അമേരിക്കൻ സാഹിത്യകാരൻ കോൺറഡ് ഏക്കന്റെ (Conrad Aiken) Impulse എന്നതു്. നമ്മൾ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാൻ തോന്നുന്നു. പക്ഷേ, ചെയ്യുന്നില്ല. ബസ്സിൽ തൊട്ടടുത്തു് സുന്ദരിയായ പെൺകുട്ടി നിൽക്കുന്നു. തോടാൻ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണു് Impulse—ആവേശം—എന്നു പറയുന്നതു്. മൈക്കൻ എന്ന ചെറുപ്പക്കാരൻ ഈ ഇംപൾസിനു് വിധേയനായി ഒരു കടയിൽ കയറി സേഫ്റ്റി റെയ്സർ മോഷ്ടിക്കുന്നതിന്റെയും പിന്നീടു് ജയിലിലാകുന്നതിന്റെയും കഥയാണു് ഏക്കൻ പറയുന്നതു്. ‘ഇംപൾസ്’ എത്ര അപ്രതിരോധ്യമാണോ അത്രകണ്ടു് അപ്രതിരോധ്യമാണു് ആ ചെറുകഥയും. വായിക്കാൻ തുടങ്ങിയാൽ അതു തീർത്തിട്ടല്ലാതെ താഴെവയ്ക്കാൻ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപൾസിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗൽഭ്യമാണതു്. നേരെമറിച്ചാണു് പാലക്കീഴു് ലക്ഷ്മണൻ ദേശാഭിമാനി വാരികയിലെഴുതിയ ‘ഭയം’ എന്ന കഥയുടെ അവസ്ഥ. സർക്കാരിന്റെ ദൃഷ്ടിയിൽ സാപരാധനായ ഒരുത്തൻ അറസ്റ്റ് പേടിച്ചു് ഓടുന്നതായി വർണ്ണിക്കുന്ന ഇക്കഥയിൽ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാൽ ഭയം ഉണ്ടായിക്കൊള്ളുമെന്നാണു് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയതു് ആവർത്തിക്കാൻ വായനക്കാർ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കിൽ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയിൽ വർണ്ണിച്ചു് രതി എന്ന സ്ഥായിഭാവം ആവിഷ്കരിക്കുകയാണു് വേണ്ടതു്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സർദാർ കെ. എം. പണിക്കരെ പ്പോലെ “ഭാഗ്യം മഹാഭാഗ്യം എൻതോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ” എന്നു പെണ്ണിനെക്കൊണ്ടു് ഉദീകരണം ചെയ്യിക്കുകയല്ല.

കവികൾ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ടു് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോൾ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണു് അതെന്നു്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ ‘കുക്കു’ കുയിലാണോ? അതോ കുയിൽ ജാതിയിൽപെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.

O Cukoo Shall I call the bird

On but a wandering voice.

എന്നു കവി ചോദിക്കുമ്പോൾ നമ്മൾ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാൽ ‘നാശം’ എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാൽ വെറുപ്പല്ലേ ഉളവാകുക? എന്നാൽ സ്ത്രീയുടെ നടത്തത്തെ “ഗജരാജവിരാജിത മന്ദഗതി”യായി കവി വർണ്ണിക്കുമ്പോൾ നമുക്കു് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia—നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാൽ വെറുപ്പു്.

“മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം

ജഘനഭരാൽ പെണ്മണിയുടെ ചുവടിവിടെ

വെണ്മണലിൽ കാണ്മതുണ്ടു നവമാരാൽ.”

എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോൾ ആഹ്ലാദം. കവികളാണു് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നതു്. ഇതിനു കഴിയുന്നില്ല എന്നതാണു് പുനത്തിൽ കുഞ്ഞബ്ദുള്ള ജനയുഗം വാരികയിൽ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്കു് സുഖക്കേടാണെന്നുപറഞ്ഞു ചിലർവന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടർ ചെന്നപ്പോൾ പ്രമാണിക്കു് രോഗമൊന്നുമില്ല. അയാളുടെ മകൾ ഭർത്താവില്ലാതെ ഗർഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടർ ഗർഭച്ഛിദ്രം നടത്തണം. ഇല്ലെങ്കിൽ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരൻ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണു്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്നു് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മിൽ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.

ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ടു്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്. ജി. വെൽസിന്റെ The Country of the Blind എന്നതാണു്. അതെന്നെ ‘ഹാൺട്’ ചെയ്യുന്നു.

ജൂഡാസിന്റെ ചുംബനം
images/HGWells.jpg
എച്ച്. ജി. വെൽസ്

ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണു് നവീന കവികൾ കവിതയെ ചുംബിക്കുന്നതു്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയിൽ. വിമർശനസ്വഭാവമാർന്ന ഈ പംക്തിയിൽ കഴിയുന്നതും പരുഷഭാഷണങ്ങൾ ഒഴിവാക്കാൻ എനിക്കു കൗതുകമുള്ളതുകൊണ്ടു് ആ ജൂഡാസ് ചുംബനം ഞാൻ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോൾ അതുപോലെ വേറൊന്നു മാതൃഭൂമിയിൽത്തന്നെയുണ്ടു് (ലക്കം 41). എം. എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങൾ. ‘ഇടനാഴികളും’ ‘മരണത്തിന്റെ ദൃശ്യങ്ങളും’ ‘തേനാം പേട്ടുമേരിയും’. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുൻപിൽ നിറുത്തുന്നതു് കവിത. പ്രജ്ഞയുടെ മുൻപിലാണു് ഗോപിനാഥൻ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നതു്.

ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളിൽ ആർക്കും എന്തും എഴുതാം. ഞങ്ങൾ വായിക്കും. വായിച്ചാൽ അഭിപ്രായം പറയും. പരിഭവമരുതേ.

ചെറുകഥയുടെ ശൈലി

പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ള യ്ക്കു വേണ്ട. ചെറുകഥകൾക്കു പറ്റിയ ഒരു ശൈലി തനിക്കു നിർമ്മിക്കാൻ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ചു് സി. അച്ചുതമേനോൻ പറയുന്നു: “…ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളിൽ നിന്നു് ഉരുത്തിരുഞ്ഞുവരാതിരുന്നതിൽ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണു്. ഭാവത്തിനു പറ്റിയ രൂപം തന്നത്താൻ വാർന്നു വീണ ഒരു അനുഭവമാണു് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായതു്”. (ജനയുഗം വാരിക, ലക്കം 26.) അച്ചുതമേനോനോടു് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ നോക്കുക. പദങ്ങൾകൊണ്ടു് അദ്ദേഹം ഏതർത്ഥം പകർന്നു തരുന്നുവോ അതിലും കവിഞ്ഞ അർത്ഥവിശേഷങ്ങൾ ആ പദങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ടു്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്നു് ആർക്കും തോന്നിയിട്ടില്ല.

രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുതു്. കുട്ടിക്കൃഷ്ണമാരാ രുടെ നിരൂപണങ്ങൾ വായിച്ചാൽ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ, സംസാരിച്ചാൽ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കൻ. തനിക്കു് പാണ്ഡിത്യമൊന്നുമില്ലെന്നു് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കൽ മുണ്ടശ്ശേരി യുടെ വീട്ടിൽ വച്ചു് മാരാർ എന്നോടു ചോദിച്ചു: “സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ”. ഞാൻ അദ്ദേഹത്തോടു് തിരിച്ചു ചോദിച്ചു: “മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങു് അങ്ങനെ ചോദിക്കുന്നതു്!”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-01-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.