സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-04-28-ൽ പ്രസിദ്ധീകരിച്ചതു്)

images/Wheat.jpg

യേശു അവരോടു മറ്റൊരു ദൃഷ്ടാന്തരൂപ കഥ പറഞ്ഞു: “സ്വർഗ്ഗരാജ്യം ഇതു പോലെയാണു്. ഒരുത്തൻ വയലിൽ നല്ല വിത്തു വിതച്ചു. ഒരു ദിവസം രാത്രി എല്ലാവരും ഉറക്കമായിരുന്നപ്പോൾ ഒരു ശത്രു വന്നു് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു് പൊയ്ക്കളഞ്ഞു. ചെടികൾ വളർന്നു ധാന്യശീർഷകങ്ങൾ ഉണ്ടായപ്പോൾ കളകളും പ്രത്യക്ഷങ്ങളായി. അയാളുടെ പരിചാരകർ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങ് വയലിൽ നല്ല വിത്താണു വിതച്ചതു്. കളകൾ എവിടെ നിന്നു് വന്നു?’ അയാൾ മറുപടി നൽകി: ‘ഏതോ ശത്രു ചെയ്തതാണിതു്.’ അവർ ചോദിച്ചു: ‘ഞങ്ങൾ ചെന്നു് കളപറിച്ചു് കളയണോ.’ അയാൾ പറഞ്ഞു: ‘വേണ്ട. കളപറിക്കുമ്പോൾ നിങ്ങൾ ഗോതമ്പുചെടികളും പിഴുതെടുത്തെന്നു് വരും. കൊയ്ത്തുകാലം വരെ ഗോതമ്പും കളകളും ഒരുമിച്ചു് വളരട്ടെ. അപ്പോൾ ഞാൻ കൊയ്ത്തുകാരോടു പറയാം കളകൾ ആദ്യം പറിച്ചെടുത്തു് ഒരുമിച്ചുകെട്ടി കരിച്ചുകളയാൻ; എന്നിട്ടു് ഗോതമ്പു എന്റെ അറപ്പുരയിൽ ഇടാനും”. (മാത്യു 13:24—തർജ്ജമ സ്വന്തം). മനോഹരമായ ഈ ഹിതോപദേശകഥയ്ക്കു് ഏതോ പ്രതിഭാശാലി വിഭിന്നമായ പര്യവസാനം നൽകിയിട്ടുണ്ടു്. അതിങ്ങനെ:

പരിചാരകർ ഒരുമിച്ചുകൂടി. അവർ പറഞ്ഞു: “ഇപ്പോൾ കള പറിക്കുന്നതാണു് നല്ലതു്. പക്ഷേ, ഉടമസ്ഥൻ തെറ്റു പറഞ്ഞാലും നമ്മൾ അനുസരിക്കണമല്ലോ. ഇതിനിടയ്ക്കു് ആരാണു് ശത്രുവെന്നു് നമുക്കു കണ്ടുപിടിക്കാം. അവർ അന്വേഷണം തുടങ്ങി. പക്ഷേ, കുറ്റക്കാരനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഒരു പരിചാരകൻ വന്നു് പ്രധാനപ്പെട്ട പരിചാരകനോടു പറഞ്ഞു: “ക്ഷമിക്കണം. ഈ രഹസ്യം എനിക്കിനി ഒളിച്ചു വയ്ക്കാൻ കഴിയില്ല. കള വിതച്ച ശത്രു ആരാണെന്നു് എനിക്കറിയാം. വിതയ്ക്കുന്ന സമയത്തു് ആളിനെ ഞാൻ കണ്ടു. എന്റെ അടുത്തുകൂടെത്തന്നെയാണു് ആ മനുഷ്യൻ പോയതു്. അയാൾ എന്നെ തിരിച്ചറിഞ്ഞില്ല; ഞാൻ അറിയുകയും ചെയ്തു”. ക്ഷോഭത്തോടു കൂടി പ്രധാനപ്പെട്ട പരിചാരകൻ ചോദിച്ചു: “ആരാണു് അയാൾ? എന്നോടു വേഗം പറയു. അയാൾക്കു് ശിക്ഷ നൽകട്ടെ ഞാൻ”. പരിചാരകൻ തലതാഴ്ത്തി വളരെ പതുക്കെ പറഞ്ഞു: “ഉടമസ്ഥൻ തന്നെയാണു് അതു് ചെയ്തതു്”. ആ രഹസ്യം പുറത്തു പറയേണ്ടതില്ലെന്നു രണ്ടുപേരും തീരുമാനിച്ചു.

സാഹിത്യക്ഷേത്രത്തിൽ പാഴ്ചെടികൾ ധാരാളം വളർന്നുനിൽക്കുന്നോ? ഉണ്ടു്. എങ്കിൽ അതിനു കാരണക്കാർ സാഹിത്യം രചിക്കുന്നവർ തന്നെയാണു്. സമുദായമാകെ ജീർണ്ണിച്ചതുകൊണ്ടു് സമുദായത്തിന്റെ പ്രതിധിയായ സാഹിത്യകാരൻ ജീർണ്ണിച്ച മട്ടിൽ സാഹിത്യം സൃഷ്ടിക്കുന്നു എന്നു് കരുതേണ്ടതില്ല. കളവിതച്ചിട്ടു് അയാൾ അക്കാര്യം രഹസ്യമായി വയ്ക്കുന്നു. അതുകണ്ട ആളുകൾ രഹസ്യം ഒളിച്ചു വയ്ക്കുകയല്ല വേണ്ടതു്. ഗോതമ്പുവയലിൽ കളവിതയ്ക്കുന്നവന്റെ മുഖത്തു നോക്കി “ആ മനുഷ്യൻ നീ തന്നെ” എന്നു ഉറക്കെപ്പറയണം. അതിനു മടിക്കരുതു്. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നുനിൽക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ”.

പണത്തിന്റെ ഭാഷ
images/Schumacher.jpg
ഇ. എഫ്. ഷൂമാഹർ

ജീവിതത്തെസ്സംബന്ധിച്ചു് അധമവും സങ്കുചിതവും ആയ വീക്ഷണഗതിയുള്ള പലരേയും നമുക്കറിയാം. അവർ എപ്പോഴും സ്വാർത്ഥത്തെ മുൻനിർത്തി പര്യാലോചന ചെയ്യുന്നവരാണു്. എന്തും സ്വായത്തമാക്കുക എന്നതാണു് അക്കൂട്ടരുടെ ലക്ഷ്യം. അവർ പണം സമ്പാദിച്ചു കൂട്ടുന്നു; വസ്തുക്കൾ വാങ്ങിക്കുന്നു; ഒരു ബന്ധു വസ്തുക്കളിൽ തല്പരനല്ലങ്കിൽ അവന്റെ ‘വക’യും പിടിച്ചെടുക്കുന്നു. ഇങ്ങനെയുള്ളവരുടെ വീട്ടിലേക്കൊന്നു കയറൂ. ഈട്ടിയും തേക്കും കൊണ്ടുള്ള ഫർണിച്ചർ. അവയുടെ ആധിക്യം കൊണ്ടു് നമുക്കു കാലു തട്ടാതെ നടക്കാൻ ഒക്കുകയില്ല. സ്റ്റീൽ പാത്രങ്ങളുടെ ബഹളം. സേഫിനകത്തു് കറൻസിനോട്ടും സ്വർണ്ണവും വെള്ളിയും നിറഞ്ഞിരിക്കും. മുൻവശത്തേക്കു നോക്കു. കാറ്, സ്കൂട്ടർ, മോട്ടോർസൈക്കിൾ, ബൈസിക്കിൾ. എനിക്കറിയാവുന്ന ഒരാളിനു മൂന്നു കാറുണ്ടു്. ഫിയറ്റിൽ സായാഹ്നസവാരി. ഭാര്യയ്ക്കു് ഓടിക്കാൻ ആ കാറാണു് സൗകര്യം. ഓഫീസിൽ പോകാൻ അംബാസിഡർ. അതാണു് അന്തസ്സു്. മകനു കൊണ്ടു പോകാൻ മാരുതി. ഇവയ്ക്കു പുറമേയാണു് സ്കൂട്ടറും മറ്റും. ഇവർക്കു ഇ. എഫ്. ഷൂമാഹറു ടെ enough—മതി—എന്ന സിദ്ധാന്തം മനസ്സിലാവില്ല. ‘ചെറുതാണു സുന്ദരം’—Small is beautiful —എന്നതും ഗ്രഹിക്കാനാവില്ല. (E. F. Schumacher ജർമ്മനിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പേരു് ഷൂമാഹർ എന്നാണു്. ഷൂമേക്കർ എന്നു കലാകൗമുദിയിൽ എഴുതിയിരുന്നതു് ശരിയല്ല). ഈ രീതിയിൽ കൊതിയാർന്ന ഒരു സ്ത്രീയെയാണു് ബി. മാധവമേനോൻ “മനസ്സിലാകുന്ന ഭാഷ”യിൽ അവതരിപ്പിച്ചിട്ടുള്ളതു്. അവർക്കു മനസ്സിലാകുന്ന ഭാഷ പണത്തിന്റെ ഭാഷയാണു്. ദാമ്പത്യജീവിതത്തിന്റെ മൂല്യങ്ങളെ നിരാകരിച്ചു് പണത്തിന്റെ മൂല്യത്തിനുവേണ്ടി ജീവിച്ച അവർക്കു് തിരിച്ചടി കിട്ടുന്നു. അന്യദേശത്തു് ജോലിക്കുപോയ മരുമകൻ (മകളുടെ ഭർത്താവു്) പണം മുറയ്ക്കു് അയയ്ക്കുന്നു. നാട്ടിൽ ഭാര്യയെ കാണാൻ, കുഞ്ഞിനെ കാണാൻ വരുന്നില്ല. മകളുടെ ദുഃഖം കണ്ടപ്പോൾ ജീവിതത്തെക്കുറിച്ചു് തനിക്കുള്ള മാനസികനില തെറ്റാണെന്നു് അവർ മനസ്സിലാക്കുന്നു. ആശയത്തിന്റെ ചാരുതയുള്ള ഭേദപ്പെട്ട കഥ (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

കെ. പി. ശങ്കരന്റെ അനുഭാവം

“ഇതിൽ വല്ല മേനിപറച്ചിലും ഉള്ളതായി ‘അമ്പലമണി’ അനുഭാവപൂർവ്വം പരിശോധിക്കുന്ന ആർക്കും തോന്നുകയില്ല” എന്ന വാക്യം കെ. പി. ശങ്കരന്റേതാണു്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തിൽ കണ്ടതുമാണു്. അനുഭാവം എന്നു് ലേഖകൻ പ്രയോഗിച്ചതു്, ‘മനസ്സലിവോടെ, അനുകമ്പയോടെ’ എന്ന അർത്ഥത്തിലാണെങ്കിൽ അതു് ‘സാധു സാധു’ എന്നു ‘ബഹുശഃ പ്രഘോഷിക്കാൻ’ വയ്യ. ‘അനുഭാവഃ പ്രഭാവേ ച സതാം ച മതി നിശ്ചയഃ’ എന്നു് അമരം. പ്രഭാവത്തിന്റെയും (തേജസ്സിന്റെയും), സജ്ജനങ്ങളുടെ ബുദ്ധിനിശ്ചയത്തിന്റേയും പേരാണു് അതു്. ഭയം തുടങ്ങിയ മനോവികാരങ്ങളെ പുറത്തേക്കു് അറിയിക്കുന്ന ചേഷ്ടാവിശേഷത്തിന്റെയും പേരാണു് അനുഭാവം (അനുഭാവഃ). “അനുഭാവ വിശേഷാന്തു സേനാപരിവൃതാവിവ” എന്നു് രഘുവംശത്തിൽ (സർഗ്ഗം 1, ശ്ലോകം 35). “അധൃഷ്യത തോന്നിക്കുന്ന തേജോവിശേഷമത്രേ അനുഭാവം” എന്നു് കുട്ടിക്കൃഷ്ണമാരാർ. ഇനി പത്രക്കാർക്കു് പറയാം “മന്ത്രി അനുഭാവപൂർവ്വം മറുപടി നൽകി”യെന്നു്. അതുകൊണ്ടു് കെ. പി. ശങ്കരനും പറയാം. അദ്ദേഹം അദ്ധ്യാപകനാണെങ്കിലും ഏറിയ കൂറും പത്രഭാഷയിൽ പ്രബന്ധങ്ങൾ എഴുതുന്ന ആളാണല്ലോ. ഇനി ഇതിനു മറുപടിയായി ‘ശബ്ദതാരാവലി’യിൽ അനുഭാവത്തിനു് ഉള്ളഴിഞ്ഞ കാരുണ്യം എന്നു് അർത്ഥം നൽകിയിരിക്കുന്നതായി ആരും ചൂണ്ടിക്കാണിക്കരുതേ. ശബ്ദതാരാവലി പ്രാമാണിക ഗ്രന്ഥമല്ല.

യൗവനം
images/PaulZacharia.jpg
സക്കറിയ

‘വാർദ്ധക്യം വരുന്നതു് കേൾക്കാൻ സാധിച്ചില്ലെങ്കിൽ വാതിലടച്ചു് സാക്ഷയിട്ടിട്ടു് “വീട്ടിലില്ല” എന്നു് പറയാമായിരുന്നു’—ഈ അർത്ഥത്തിൽ ഒരു ജപ്പാനീസ് കവിത ഞാൻ വായിച്ചിട്ടുണ്ടു്. വാതിലിൽ തട്ടുന്നതു് കേൾക്കുമ്പോൾ അതു് തുറന്നു് നോക്കി. വാർദ്ധക്യമല്ല, യൗവനം തേജസ്സാർന്നു് നിൽക്കുന്നു, എന്റെ മുൻപിൽ. പ്രശസ്തനായ കഥാകാരൻ സക്കറിയ. ആകൃതി സൗഭഗത്താൽ അനുഗൃഹീതനാണു് അദ്ദേഹം. ഞാനാദ്യം പറഞ്ഞതു് “പടത്തിൽ കാണുന്നതുപോലെയല്ലല്ലോ ആള് നേരിട്ടു് കാണാൻ”. കൂടെയുണ്ടായിരുന്ന എസ്സ്. ജയചന്ദ്രൻ നായർ പറഞ്ഞു, ‘സുമുഖൻ, അല്ലേ?” “അതേ” എന്നു ഞാൻ. സുജനമര്യാദയുടേയും വിനയത്തിന്റേയും പ്രതിരൂപമാണു് സക്കറിയ. ഞങ്ങൾ മൂന്നുപേരും പല വിഷയങ്ങളെക്കുറിച്ചു് സംസാരിച്ചു. സക്കറിയയ്ക്കും ജയചന്ദ്രൻ നായർക്കും ഏതു വിഷയത്തെ സംബന്ധിച്ചും മൗലികമായി പലതും പറയാനുണ്ടു്. ഹൈൻറിഹ് ബോയ്ൽ, താരിഖ് അലി, ഒ. വി. വിജയൻ ഇവരുടെ സംഭാവനകളെ അവർ വിലയിരുത്തി. അപ്പോൾ സക്കറിയ പറഞ്ഞു: ‘വിജയന്റെ “ധർമ്മപുരാണം ” റിവൈസ് ചെയ്തു് പ്രസിദ്ധപ്പെടുത്താൻ പോകുന്നു. വെരി ഗ്രേറ്റ് എന്നു വേണം ആ നോവലിനെ വിശേഷിപ്പിക്കാൻ’. റിവിഷനിൽ മഹനീയത കൈവരിക്കുമെന്നു് ഞാൻ വിചാരിച്ചു. പുതുമ പഴമയാകുമ്പോൾ പഴമയ്ക്കു് നവീകരണം നൽകാം. അപ്പോൾ പഴമ പുതുമയാകും.ആ നവീനത വൈക്കം മുഹമ്മദ് ബഷീറി നുമുണ്ടെന്നാണു് സക്കറിയയുടെ മതം. ബഷീറിന്റെ “പാത്തുമ്മയുടെ ആടു്” ചേതോഹരവും ഉജ്ജ്വലവും ആണെന്നു് അദ്ദേഹം പറഞ്ഞു. രണ്ടുമണിക്കൂർ നേരത്തെ സംഭാഷണത്തിനു ശേഷം ആ നല്ല സുഹൃത്തുക്കൾ യാത്ര പറഞ്ഞു. ശൂന്യത. വാർദ്ധക്യം വീണ്ടും വാതിലിലെത്തി യൗവനത്തെ കാത്തു നിൽക്കുകയാണു്. കൈയിൽ കുങ്കുമം വാരികയുണ്ടു്. ബഷീറുമായി, വൈക്കം ചന്ദ്രശേഖരൻ നായരും ഡോക്ടർ എം. എം. ബഷീറും‌ നടത്തിയ ഇന്റർവ്യൂവിന്റെ റിപ്പോർട്ടുണ്ടു് ആർ. പവിത്രന്റേതായി. വായിച്ചു. ഒട്ടൊക്കെ രസമുണ്ടു്, ബഷീറിന്റെ അഭിപ്രായങ്ങളറിയാൻ.

ഗഹനമായി ചിന്തിക്കുന്ന മനുഷ്യൻ അന്തരീക്ഷത്തിലേക്കു് നോക്കുന്നു. ലജ്ജാവതിയായ നവവധു താഴത്തേക്കു് നോക്കുന്നു. സാഹിത്യത്തെക്കുറിച്ചു് വിചാരിക്കുമ്പോഴൊക്കെ ഇതെഴുതുന്ന ആൾ പടിഞ്ഞാറോട്ടു് നോക്കുന്നു. ആദ്യത്തെ രണ്ടും ശരിയാണെങ്കിൽ മൂന്നാമത്തേതും ശരി.

പാപകർമ്മം

ജനങ്ങൾ തിരഞ്ഞെടുത്തയച്ചവർ മന്ത്രിമാരാകുമ്പോൾ അധികാരഗോപുരത്തിന്റെ അഗ്രത്തിൽ കയറിയിരിക്കുന്നു. അവരെക്കാണാൻ ജനങ്ങൾക്കു് കഴിയുന്നില്ല. ഗോപുരാഗ്രത്തിൽ ഇരുന്നുകൊണ്ടു് അവർ ദിവസവും കള്ളം പറയുന്നു. ആ കള്ളമൊക്കെ സത്യമാണെന്നു് കുറേപ്പേരെങ്കിലും വിശ്വസിക്കുന്നുണ്ടു്. സ്ത്രീകൾ അഹങ്കരിക്കുന്നു (പുരുഷന്മാരും അഹങ്കരിക്കുന്നുണ്ടെങ്കിലും അഹങ്കരിക്കുന്ന സ്ത്രീ കാരിക്കേച്ചറാണു്). കാമുകിയും കാമുകനും, ഭാര്യയും ഭർത്താവും, ബസ്സിലും, ട്രൈനിലും, പാതവക്കത്തും വച്ചു് കാമാവേശം പ്രകടിപ്പിക്കുന്നു. അടിയും ഇടിയും കൊലപാതകവും സർവ്വസാധാരണം. സന്ധ്യയ്ക്കു ശേഷം ഒരു സ്ത്രീക്കും പട്ടണത്തിൽ ഒറ്റയ്ക്കു് പോകാൻ വയ്യ. ബസ്സ്സ്റ്റോപ്പിൽ ബസ്സ് കാത്തു് തനിച്ചു് നിൽക്കുന്ന സ്ത്രീയെ ആഭാസന്മാർ വളയുന്നു. മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൊതി പ്രത്യക്ഷപ്പെടുന്നു. കടയുടമസ്ഥൻ വിൽക്കുന്ന സാധനങ്ങൾക്കു തോന്നിയ വില വാങ്ങുന്നു. കരുതിക്കൂട്ടി വഞ്ചിക്കുന്നു. ഇങ്ങനെ എത്രയെത്ര പാപങ്ങൾ. സംഘം ചേർന്നു പാപം ചെയ്യുന്നവരും ധാരാളം. സാഹിത്യം രചിച്ചു ആളുകളെ കുത്സിതമാർഗ്ഗത്തിൽ വീഴ്ത്തുന്നവർ ഈ ഗ്രൂപ്പിൽപ്പെടുന്നു. അവരിൽ ഒരാളാണു വഴിത്തല രവി. മനോരാജ്യം വാരികയിൽ അദ്ദേഹമെഴുതിയ “ഒടുവിൽ ഒരു ദിവസം” എന്ന കഥ വായിച്ചപ്പോഴാണു എനിക്കങ്ങനെ തോന്നിയതു്. ബി. എ. പരീക്ഷ ജയിച്ചവളെ വിവാഹം കഴിക്കാനെത്തിയ ഒരുത്തനെ അവൾ ആട്ടിയോടിച്ചു. വർഷങ്ങൾ കഴിഞ്ഞു അയാൾ ഉന്നതസ്ഥാനത്തു എത്തുമ്പോൾ അവൾ ജോലി വേണമെന്നു പറഞ്ഞു അയാളുടെ അടുക്കലെത്തി. ആദ്യം അവളെ സംശയത്തിലേക്കു എറിഞ്ഞിട്ടു അയാൾ ജോലി കൊടുക്കുന്നു. ദൈനംദിന ജീവിതത്തിലെ അനുഭവത്തെ തീക്ഷ്ണമാക്കുമ്പോഴാണു കലയുടെ ആവിർഭാവം. സാധാരണത്വത്തിൽ അസാധാരണത്വം കാണുന്നവനാണു കലാകാരൻ. അങ്ങനെയുള്ള കാഴ്ചയ്ക്കൊന്നും ശക്തനല്ല വഴിത്തല രവി. ശക്തനല്ലെന്നു മാത്രമല്ല അരോഗാവസ്ഥയെ രോഗാവസ്ഥയാക്കാൻ വിരുതനുമാണു് അദ്ദേഹം. പാപാധിഷ്ഠിതമായ ഒരു “ഗ്രൂപ്പ്തിങ്കിങ്ങി”ന്റെ വക്താവാണു അദ്ദേഹം. മറ്റുള്ളവരുടെ പേരുകൾ ഇപ്പോൾ പറയുന്നില്ല. എന്റെ ശത്രുക്കളുടെ സംഖ്യ ക്രമേണ കൂട്ടിയാൽ മതിയല്ലോ.

images/FrankWedekind.jpg
ഫ്രാങ്ക് വേഡകിന്റ്

ജർമ്മൻ കവിയും നാടകകർത്താവുമായ ഫ്രാങ്ക് വേഡകിന്റി ന്റെ (Frank Wedekind, 1864–1918) മാസ്റ്റർ പീസാണു മാർക്വിസ് ഒഫ് കീത്ത് എന്ന നാടകം. മാർക്വിസ് ഒഫ് കീത്ത് എന്നു സ്വയം പേരു സ്വീകരിച്ച ഒരു കള്ളന്റെ കഥ പറഞ്ഞു ഇടത്തരം വർഗ്ഗത്തിന്റെ ജീവിത വിജയത്തെ പരിഹസിക്കുകയാണു വേഡകിന്റ്. രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ ആരും മറ്റേയാൾ പറയുന്നതു് ശ്രദ്ധിക്കാറില്ല എന്നതു് ഇപ്പോഴത്തെ ഒരാശയമാണു്. ആ ആശയം നാടകകർത്താവു ഇങ്ങനെ ആവിഷ്കരിക്കുന്നു:

മോളി:
അപ്പോൾ നിങ്ങൾ ബുക്ക്ബർഗ്ഗിൽ വരുന്നില്ലേ?
കീത്ത്:
(ചുരുട്ടിയെടുത്ത പ്ലാനെല്ലാം ഭുജത്തിനു താഴെ വച്ചിട്ടു് നടുക്കുള്ള മേശമേൽ നിന്നു ഹാറ്റെടുത്തു് തലയിൽ ചരിച്ചുവയ്ക്കുന്നു) അയാളെങ്ങനെ വിഷയാസക്തനാകാൻ പോകുന്നു എന്നതു് എനിക്കു ആലോചിക്കാതിരിക്കാനേ വയ്യ (തിടുക്കത്തിൽ പോകുന്നു).

ഒരാൾ മറ്റൊരാൾ പറയുന്നതു് ശ്രദ്ധിക്കുന്നില്ല എന്ന ആശയം വേഡകിന്റ് ഭംഗിയായി ആവിഷ്കരിക്കുന്നു. ക്ഷുദ്രങ്ങളായ കഥകൾ എഴുതുന്ന നമ്മുടെ ആളുകൾക്കു ഒരാശയവും പകർന്നുതരാനില്ല (വേഡകിന്റിന്റെ നാടകത്തോടു ബന്ധപ്പെട്ട ആശയത്തിനു മാർട്ടിൻ എസ്ലിനോടു കടപ്പാടു്).

ദാസ്യം
images/LuigiPirandello.jpg
പീറാന്തെല്ലോ

വ്യക്തികൾ മരിക്കും, കഥാപാത്രങ്ങൾ മരിക്കുകയില്ല എന്ന ആശയം പ്രചരിപ്പിച്ചതു് ഇറ്റലിയിലെ മഹാനായ നാടകകർത്താവു പീറാന്തെല്ലോ യാണു്. ഭാവനയുടെ സന്താനമായ കഥാപാത്രം നാടകത്തിലൂടെ ചിരം ജീവിയായിത്തീരുന്നു. ഈ ലോകത്തെ വ്യക്തി കുറച്ചുകാലം മാത്രമേ ജീവിക്കുന്നുള്ളു (“Six Characters in Search of an author” എന്ന തന്റെ ഉജ്ജ്വലമായ നാടകത്തിനു പീറന്തെല്ലോ എഴുതിയ അവതാരിക നോക്കുക). ഈ വിചാരത്തിനു് അനുരൂപമായ മട്ടിൽ അദ്ദേഹം A Character in Distress എന്നൊരു ചെറുകഥയും എഴുതിയിട്ടുണ്ടു്. ഒരു ദിവസം ഗ്രന്ഥകാരൻ —പീറാന്തെല്ലോ — രോഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്ന കാലത്തു ഒരു കഥാപാത്രം അദ്ദേഹത്തെ കാണാൻ വന്നു. Old Music എന്നൊരു ചെറുകഥ അദ്ദേഹം എഴുതിയിരുന്നു. അതിൽ നിഗ്രഹിക്കപ്പെട്ട കഥാപാത്രമാണു അയാൾ. കാതരമായ മന്ദഹാസത്തോടു കൂടി ആ കഥാപാത്രം പീറാന്തെല്ലോയുടെ മുറിയിലെത്തി ചോദിച്ചു: “May I? …If you don’t mind… ” അദ്ദേഹം മറുപടി നൽകി: “Yes do come in my dear little old man”.

ഇതൊക്കെ പല പരിവൃത്തി കണ്ട ഞങ്ങളെ ബാലകൃഷ്ണൻ മാങ്ങാടു് “കഥ ഇതുവരെ” എന്ന ചെറുകഥയെഴുതി ഉപദ്രവിക്കേണ്ടിയിരുന്നില്ല. കഥാകാരന്റെ കഥാപാത്രമായ ഒരു പെണ്ണ് അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രമായ യുവാവിനെ ഭൂമിയിലേക്കിറങ്ങി കാണുന്നു, അയാളോടു സംസാരിക്കുന്നു. അവൻ നല്ലവനല്ലെന്നു കഥാകാരൻ അവളോടു പറഞ്ഞിട്ടും അവൾ കൂട്ടാക്കുന്നില്ല. “ഉള്ളിൽ കൊടുങ്കാറ്റുയർത്തിവിട്ടു എല്ലാം കശക്കിയെറിഞ്ഞു ചവിട്ടി മെതിച്ച്” അവൾ നടന്നു പോകുമ്പോൾ കഥാകാരൻ വധം നടത്താൻ തീരുമാനിച്ചു. പെണ്ണിനെ കൊല്ലണമോ അതോ ആണിനെ കൊല്ലണമോ എന്നതിലേ അദ്ദേഹത്തിനു സംശയമുള്ളു. എന്തൊരു ദാസ്യം! എന്തൊരു ഹീനമായ ദാസ്യം! (കഥ ‘കലാകൗമുദി’യിൽ).

ശബ്ദഭേദി, ലക്ഷ്യവേധി

ദശരഥൻ യുവാവായിരുന്ന കാലത്തു വനത്തിൽ വേട്ടയാടി നടന്നപ്പോൾ അകലെ ആന വെള്ളം കുടിക്കുന്ന രീതിയിലുള്ള ശബ്ദം കേട്ടു. ശബ്ദഭേദിയായ അസ്ത്രം അദ്ദേഹം അയച്ചു. മനുഷ്യ വിലാപം കേട്ടു അദ്ദേഹം ചെന്നു നോക്കിയപ്പോൾ ഒരു മുനികുമാരൻ അമ്പേറ്റു പിടയ്ക്കുന്നതു കണ്ടു. അച്ഛനമ്മമാർക്കു വേണ്ടി കുടത്തിൽ വെള്ളം മുക്കിയെടുത്തപ്പോൾ ഉണ്ടായ ശബ്ദമാണു ആനയുടെ ജലപാനനിസ്വനമായി ദശരഥൻ തെറ്റിദ്ധരിച്ചതു്. ഉള്ളൂരിന്റെ സാങ്കല്പികങ്ങളായ ഡയറിക്കുറിപ്പുകളെഴുതിയാണു് അദ്ദേഹം ഇതനുഷ്ഠിക്കുന്നതു്. ഒരുദാഹരണം “എന്റെ സാഹിത്യ ചരിത്രത്തിലെ ഏതാനും പേജുകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്താൽ പി. എച്ച്. ഡി. ലഭിക്കുമോ?”

(സാങ്കല്പിക ഡയറിക്കുറിപ്പിൽ, ജി. ശങ്കരക്കുറുപ്പു് ‘നിമിഷം’ എന്ന കവിതയെഴുതിയതിന്റെ പേരിലാണു് സർക്കാർ നടപടിയെടുത്തതെന്നു കാണിച്ചിരിക്കുന്നു. അതു തെറ്റു്. ‘നാളെ’ എന്ന കവിത രചിച്ചതിന്റെ പേരിലായിരുന്നു കേസ്സ്.)

ഷാക്ക് മൊണൊ

1965-ൽ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് മോളിക്യുലർ ബയോളജിസ്റ്റ് ഷാക്ക് മൊണോ യുടെ Chance and Necessity എന്ന പുസ്തകം വായിച്ചു.

images/JacquesMonod.jpg
ഷാക്ക് മൊണോ

പ്രപഞ്ചത്തിന്റെ നേർക്കു കണ്ണു തുറന്ന നമ്മുടെ പൂർവികർ വിചാരിച്ചില്ല അവർ അന്യരാണെന്നു്. നമുക്കു് എന്നു തോന്നുന്നു നമ്മൾ അന്യരാണെന്നു്. നമുക്കു് അങ്ങനെ തോന്നാനുള്ള കാരണങ്ങൾ പൂർവികർക്കു് ഇല്ലായിരുന്നു. അവർ ആദ്യം കണ്ടതു് മൃഗങ്ങളേയും ചെടികളെയുമാണു്. ചെടികൾ വളരുന്നു. മൃഗങ്ങൾ ഇരയുടെ പിറകേ പാത്തും പതുങ്ങിയും പോകുന്നു. ശത്രുക്കളെ ആക്രമിക്കുന്നു. സന്തതികൾക്കു് ആഹാരം നല്കുന്നു. അവയെ രക്ഷിക്കുന്നു. പെണ്ണിനെ കൈക്കലാക്കാൻ ആണു് സമരം ചെയ്യുന്നു. ചെടികൾക്കും മൃഗങ്ങൾക്കും ലക്ഷ്യമുണ്ടു്; ജീവിക്കുക, സന്തതികളിലൂടെ ജീവിച്ചു് മരണത്തെ തോല്പിക്കുക എന്ന ലക്ഷ്യം. പൂർവികർ പാറകളും നദികളും കണ്ടു. മിന്നലും മഴയും ദർശിച്ചു. അവയ്ക്കു് അസ്തിത്വമുള്ളതുകൊണ്ടു് അവയ്ക്കും ലക്ഷ്യമുണ്ടെന്നു് അവർ കരുതി. നദിയുടെ അടിത്തട്ടിലും പർവതാഗ്രത്തിലും എന്തോ ശക്തി വിശേഷം പ്രവർത്തിക്കുന്നുണ്ടു്. സർവ്വ വസ്തുക്കളെയും ആനിമേറ്റ് ചെയ്യുന്ന—ഉത്തേജിപ്പിക്കുന്ന—ശക്തിവിശേഷം. ഇതാണു് ആനിമിസം എന്ന സിദ്ധാന്തം. തന്റെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ ചലനങ്ങളെ മനുഷ്യൻ അചേതനമായ പ്രകൃതിയിൽ അധ്യാരോപം ചെയ്യുമ്പോൾ ‘ആനിമിസം’ എന്ന അവാസ്തവികത്വം ജനിക്കുന്നു. മാർക്സി ന്റെയും എംഗൽസി ന്റെയും ഡയലക്ടിക്കൽ മെറ്റീരിയലിസം ഈ വിധത്തിൽ ഒരു ആനിമിസമാണെന്നു് ഷാക്ക് മൊണോ വാദിക്കുന്നു. ജീവന്റെ ഉല്പത്തികാരണം ആകസ്മികത്വമാണെന്നും (Chance) അതിനു് സാമാന്യമായ ലക്ഷ്യമില്ലെന്നുമാണു് അദ്ദേഹത്തിന്റെ അഭിപ്രായം. റൊളാങ് ബാർതേഷും (Roland Barthes—ഫ്രഞ്ചെഴുത്തുകാരൻ) പ്യജേയും (Piaget— സ്വിസ്സ് മനഃശാസ്ത്രജ്ഞൻ) മൊണോയുടെ വാദം നിരർത്ഥകമാണെന്നു പറഞ്ഞിട്ടുണ്ടു്. 1976-ൽ മൊണോ മരിച്ചു.

ഒഴിഞ്ഞു പോകൂ
images/HerbertGiles.jpg
Herbert A Giles

ലൗഡ്സു വും (Lao Tzu) ജ്വാങ്ഡ്സു വും (Chuang Tzu) രൂപം കൊടുത്ത ചൈനീസ് തത്വചിന്തയാണു് തൗഇസം (Taoism). ജ്വാങ്ഡ്സുവിന്റെ വിശിഷ്ഠമായ ദാർശനികഗ്രന്ഥം അദ്ദേഹത്തിന്റെ പേരു നൽകി ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തിട്ടുണ്ടു്. (Chuang Tzu—Translated by Herbert A Giles) അതിൽ വർണ്ണിച്ചിട്ടുള്ള ഒരു സംഭവം. ഒരു വള്ളം നദി കടക്കുന്നുവെന്നു വിചാരിക്കൂ. അപ്പോൾ ആളില്ലാത്ത മറ്റൊരു വള്ളം അതിൽ വന്നു് ഇടിക്കാൻ പോകുകയാണു്. പെട്ടെന്നു് ദേഷ്യപ്പെടുന്ന മനുഷ്യനും ആ സന്ദർഭത്തിൽ ദേഷ്യപ്പെടില്ല എന്നാൽ രണ്ടാമത്തെ വള്ളത്തിൽ ആരെങ്കിലുമുണ്ടെന്നു കരുതൂ. അപ്പോൾ ആദ്യത്തെ വള്ളത്തിലുള്ളവൻ മാറിപ്പോകാൻ വിളിച്ചു പറയും. മൂന്നു തവണ വിളിച്ചുപറഞ്ഞിട്ടും രണ്ടാമത്തെ വള്ളക്കാരൻ കേട്ടില്ലെങ്കിൽ ചീത്ത വാക്കുകൾ തീർച്ചയായും ഉണ്ടാകും. ആദ്യത്തെ സംഭവത്തിൽ ദേഷ്യമില്ല. രണ്ടാമത്തെതിൽ ദേഷ്യമുണ്ടു്. ദേഷ്യമില്ലാത്തതു് രണ്ടാമത്തെ വള്ളത്തിൽ ആളില്ലാത്തതുകൊണ്ടു്. ദേഷ്യമുണ്ടായതു് രണ്ടാമത്തെ വള്ളത്തിൽ ആളുണ്ടു് എന്നതിനാലാണു്. ഇതുപോലെതന്നെയാണു് മനുഷ്യന്റെ സ്ഥിതിയും. അവൻ ജീവിതത്തിലൂടെ ശൂന്യനായി അലഞ്ഞുതിരിഞ്ഞാൽ ആർക്കു് അവനെ മുറിവേല്പിക്കാൻ കഴിയും?

ഞാൻ ശൂന്യനായിട്ടല്ല സഞ്ചരിക്കുന്നതു്. ഏതാണ്ടു് നാൽപത്തഞ്ചു കൊല്ലത്തെ വായനയുണ്ടു് എനിക്കു്. മനസ്സു് ആണുങ്ങളെഴുതിയ മാസ്റ്റർപീസുകൾകൊണ്ടു് നിറഞ്ഞിരിക്കുന്നു. അതു് ഞാൻ തുഴഞ്ഞുവിടുന്ന വള്ളമാണു്. അതിലിടിക്കാൻ ആറ്റക്കോയ പള്ളിക്കണ്ടി “ഡാലിയ” എന്ന വള്ളത്തിൽ കയറി ‘കുമാരി’ എന്ന ജലാശയത്തിലൂടെ വരുന്നു. “ആറ്റക്കോയ പള്ളിക്കണ്ടീ താങ്കളുടെ ഡാലിയ വഞ്ചിക്കു വൈരൂപ്യത്തിന്റെ കനം കൂടുതലാണു്. ഒഴിഞ്ഞുപോകൂ”.

ഒരു മുട്ട

‘പീക്കിങ് ഈവനിങ് ന്യൂസി’ന്റെ എഡിറ്ററായിരുന്നു തെങ് തോ. അദ്ദേഹം ഒരു പഴയ ചൈനീസ് കഥയ്ക്കു വ്യാഖ്യാനം നൽകി. കഥയും വ്യാഖ്യാനവും സംഗ്രഹിച്ചെഴുതാം.

ഒരിക്കൽ ഒരു ദരിദ്രനു് ഒരു മുട്ട കളഞ്ഞുകിട്ടി. അതെടുത്തുകൊണ്ടുവന്നു് അയാൾ ഭാര്യയോടു പറഞ്ഞു. ‘നമ്മൾ ഇതുകൊണ്ടു് ധനികരാവും പത്തുകൊല്ലത്തിനകം’. ‘അതെങ്ങനെ?’ എന്നു ഭാര്യയുടെ ചോദ്യം. ആയാൾ മറുപടി പറഞ്ഞു: ‘അയൽക്കാരന്റെ കോഴിയെ കടംവാങ്ങി ഞാൻ ഈ മുട്ടയുടെ മേൽ അടയിരുത്തും. കോഴിക്കുഞ്ഞു് വളരുമ്പോൾ മുട്ടയിടും. അങ്ങനെ പതിനഞ്ചു കോഴിക്കുഞ്ഞുങ്ങൾ ഓരോ മാസവും കിട്ടും. ഒടുവിൽ മൂന്നു കൊല്ലംകൊണ്ടു് പത്തു് ഔൺസ് വെള്ളിയുണ്ടാക്കിത്തരും നമുക്കു്. പത്തു് ഔൺസ് വെള്ളി കൊണ്ടു് അഞ്ചു പശുക്കൾ വാങ്ങാം. മൂന്നു കൊല്ലംകൂടി കഴിയുമ്പോൾ നൂറ്റൻപതു പശുക്കൾ ഉണ്ടാകും. അവയെ വിറ്റാൽ മുന്നൂറു ഔൺസ് വെള്ളി കിട്ടും. അതു നിരതദ്രവ്യമാക്കി അഞ്ഞൂറു് ഔൺസ് വെള്ളിയുണ്ടാക്കാം’. ഇങ്ങനെ പറയുന്നതിനിടയിൽ അയാൾ ഭാര്യയെ അറിയിച്ചു ഒരു വെപ്പാട്ടിയെക്കൂടി സ്വീകരിക്കാൻ പദ്ധതിയുണ്ടെന്നു്. ഭാര്യ അതുകേട്ടു് ദേഷ്യപ്പെട്ടു് മുട്ടയിൽ ഒരടി. മുട്ട തകർന്നു.

ഇനിയാണു് തെങ്തോയുടെ കമന്റ്. ധനത്തിൽ അത്യാർത്തിയുള്ള അയാൾക്കു് അതാർജ്ജിക്കാൻ കുറേക്കാലം വേണ്ടിയിരുന്നു. പക്ഷേ, വ്യാമോഹത്തിൽപ്പെട്ടാണു് ഓരോന്നും അയാൾ കണക്കുകൂട്ടിയതു്. ഭാര്യക്കു ദേഷ്യം തോന്നി. മുട്ടയും സമ്പാദ്യവും തകർത്തതിൽ കുറ്റം പറയാനെന്തിരിക്കുന്നു?

ഇതുവായിച്ച ചൈനീസ് അധികാരികൾ പ്രഖ്യാപിച്ചു: നമ്മുടെ സോഷ്യലിസ്റ്റ് റീകൺസ്റ്റ്രക്ഷൻ പരാജയപ്പെട്ടു എന്നാണു് തെങ്തോ സൂചിപ്പിക്കുന്നതു്. ഇതു അപകീർത്തികരമാണു്. സോഷ്യലിസ്റ്റ് റീകൺസ്റ്റ്രക്ഷൻ നമ്മൾ പ്രഖ്യാപിച്ചപ്പോൾ തിരുത്തൽ വാദി ക്രൂഷ്ചേവ് ‘നമുക്കു കാത്തിരുന്നു അതിന്റെ വികാസം കാണാ’മെന്നു പറഞ്ഞില്ലേ? നമ്മുടെ Great Leap forward തകർന്നെന്നു തിരുത്തൽ വാദികൾ പ്രഖ്യാപിച്ചില്ലേ? തെങ്തോ ‘വ്യാമോഹത്തിൽപ്പെട്ടു്’ എന്നുപറഞ്ഞതു നമ്മുടെ പരാജയത്തെ സൂചിപ്പിക്കാനല്ലേ? അയാൾ ക്രൂഷ്ചേവിനോടൊരുമിച്ചു് യുഗ്മഗാനം പാടുകയല്ലേ?

1966-നുശേഷം തെങ്തോയെ ആരും കണ്ടില്ല. ജനയുഗം വാരികയിൽ മലയാറ്റൂർ രാമകൃഷ്ണനെ ഴുതിയ ‘തത്തമ്മ’ എന്ന സറ്റയർ വായിച്ചപ്പോൾ ഞാൻ ഈ യഥാർത്ഥ സംഭവം ഓർമ്മിച്ചുപോയി. മലയാറ്റൂരിനും എനിക്കും സർക്കാറിനെ വിമർശിക്കാൻ ധൈര്യം നൽകുന്ന ജനാധിപത്യവ്യവസ്ഥയാണല്ലോ ഇവിടെയുള്ളതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-04-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.