
ഹാസ്യത്തിന്റെ വഴുക്കലും പദപ്രയോഗത്തിന്റെ മാർദ്ദവവും ആഖ്യാനത്തിന്റെ തെന്നിക്കുതിക്കലും ഒരുമിച്ചു ചേർന്ന ഒരുടുമ്പാണു് എം. ആർ. മനോഹര വർമ്മയുടെ ‘കോളനിയിലെ പ്രഭാതം’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). കുടവയറു കുറക്കാൻ എന്നും ഓടുന്ന ഒരു പ്രൊഫസറെയാണു് കഥാകാരൻ ചിത്രീകരിക്കുന്നതു്. അശ്ലീലസ്പൃഷ്ടമായ ആരംഭമാണു് ഇതിനു്. “വയറിങ്ങനെ വലുതായാൽ… അശ്ലീലം പറയുന്ന സ്വരത്തിലാണു ഭാര്യ… മുഴുവൻ പറയണ്ട.” എന്ന പ്രസ്താവം ഉദരവൈപുല്യം കൊണ്ടുണ്ടാകുന്ന അസൗകര്യത്തെ സൂചിപ്പിക്കുന്നു. എന്നും ഓട്ടം കഴിഞ്ഞു് ഭർത്തവു് വീട്ടിലെത്തുമ്പോൾ ഭാര്യക്കു് ഒരശ്ലീല കഥയെങ്കിലും കേൾക്കണം. യഥാർത്ഥ സംഭവങ്ങൾ തീർന്നപ്പോൾ ഭാവനാശാലിയായ പ്രൊഫസർ ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കി പറഞ്ഞു. ഒടുവിൽ പെൻഷൻ പറ്റിയ ഒരു സ്വാമിയുടെ സാങ്കല്പിക രോഗം കാണാൻ അയാൾ പോകുമ്പോൾ കഥ പരിസമാപ്തിയിലെത്തുന്നു. ഉള്ളു കുളിർക്കെ ചിരിക്കും നമ്മൾ. ‘കഥാഗോധ’യെ ഒന്നു തൊട്ടു നോക്കൂ. “നവനീതതിനു നാണമണയ്ക്കും” മൃദുലത തന്നെ. പക്ഷേ, ഉടുമ്പു് ജലത്തിലൂടെ നീങ്ങുന്നതു് എങ്ങോട്ടേക്കു്? കരയിലൂടെ നീങ്ങുന്നതു് എങ്ങോട്ടേക്കു്? നമുക്കറിഞ്ഞുകൂടാ. ലക്ഷ്യം ഇല്ലാതെയുള്ള സഞ്ചാരം ഉടുമ്പിനു നല്ലതായിരിക്കാം. പോയിന്റില്ലാത്ത കഥയുടെ പോക്കു് അതിനു തീരെ കൊള്ളില്ല. വാലൊന്നു അടിച്ചു് അതു വൃത്തമെങ്കിലുമായെങ്കിൽ!
ഈഡോമിലെ രാജാവു് ബേലയാണോ അതോ ഹംഗറിയിലെ രാജാവു് ബേലയാണോ എന്നു് അറിയില്ല. അവരിൽ ആരോ ഒരാൾ ഒരു മന്ത്രവാദിനിയെ പിടിച്ചു് കാരാഗൃഹത്തിലിട്ടു. അവൾക്കു് ഭക്ഷണം കൊടുക്കരുതെന്നു് അയാൾ ആജ്ഞാപിച്ചു. വിശപ്പു സഹിക്കാനാവാതെ അവൾ സ്വന്തം കാൽ കടിച്ചു തിന്നു. കെണിയിൽ എലിയുടെ കാലുമാത്രം പെട്ടുപോയാൽ അതു് കാൽ കടിച്ചു മുറിച്ചിട്ടു് രക്ഷപ്പെടുമെന്നു കേട്ടിട്ടുണ്ടു്. കുട്ടി ഗൗളിയുടെ വാൽ പിടിച്ചു വലിച്ചാൽ അതു് വാൽ ഉപേക്ഷിച്ചിട്ടു് ഓടിപ്പോകും. നല്ല വരികളുള്ള ‘ഉച്ചത്തണൽ’ എന്ന കാവ്യത്തിന്റെ (ഏറ്റുമാനൂർ സോമദാസൻ, മാതൃഭൂമി ആഴ്ചപ്പതിപ്പു്) കാലോ വാലോ ഇല്ലാതാക്കിയതാരു്? ഹൃദയപരിപാകം വന്ന കവിയോ അതോ പരിപാകമൊട്ടുമില്ലാത്ത കവിയിലെ ശിശുവോ?
മാമ്പഴപ്പൂളും വെയിൽ ചാഞ്ഞ
നിൻ കവിൾപ്പൂവും
ക്ലാന്തമെൻ മധ്യാഹ്നത്തിലാർദ്രത
ചേർത്തേ നിൽകേ
എന്നു ഭേദപ്പെട്ട രീതിയിൽ തുടങ്ങുന്ന ആ കാവ്യത്തിനു് ഒരു ‘ഗ്രാഡ്വൽ ഫാലിങ് ഓഫ്’ പടിപ്പടിയായിട്ടുള്ള അധഃപതനം. ഏതാനും വരികൾ കൊണ്ടു് കുറ്റമറ്റ വൃത്തം (വട്ടം എന്ന അർത്ഥത്തിൽ) കാവ്യത്തിനു നൽകാം. കേട്ടാലും: ഞാൻ വൃദ്ധനായെന്നു കണ്ടപ്പോൾ എന്റെ തല നരച്ചെന്നു കണ്ടപ്പോൾ എന്നിൽ നിന്നു് അകലാൻ ആഗ്രഹിച്ചുകൊണ്ടു് അവൾ പറഞ്ഞു: ‘പ്രഭാതം അങ്ങയുടെ ശിരസ്സിൽ വന്നെത്തിക്കഴിഞ്ഞു. ഞാൻ ചന്ദ്രനാണു്. പ്രഭാതം എന്റെ ഔജ്ജ്വല്യത്തെ പലായനം ചെയ്യിക്കുന്നു’. ഞാൻ മറുപടി നൽകി: ‘അയ്യോ, അല്ല. നീ സൂര്യനാണു്. ദിവസം മുഴുവൻ ഒളിച്ചിരിക്കാൻ കഴിയില്ല എന്നതു നിന്റെ സ്വഭാവമത്രെ’ അപ്പോൾ അവൾ പറഞ്ഞു: ‘പ്രേമാനുധാവനത്തിനു് അങ്ങേയ്ക്കിനി ശക്തിയില്ല. ഞാൻ തുടർന്നു് ഇവിടെ കഴിഞ്ഞുകൂടിയതുകൊണ്ടു് എന്തു പ്രയോജനം?’ ഞാൻ പറഞ്ഞു: ‘നിന്റെ ഇച്ഛക്കനുസരിച്ചു പ്രവർത്തിക്കത്തക്ക വിധത്തിലുള്ള സിംഹ ശക്തി എനിക്കുണ്ടു്. എന്റെ ബാഹ്യാകൃതിയല്ലാതെ മറ്റൊന്നും മാറിയിട്ടില്ല.’ അതു കേട്ടു് അവൾ മറുപടി നൽകി: ‘അങ്ങു സിംഹം തന്നെയാണു്. പക്ഷേ, ഞാൻ മാൻപേട. അതിനാലാണു് എനിക്കു് സിംഹത്തോടൊരുമിച്ചു ജീവിക്കാൻ പേടി.’ (ആബുലാഫിയ എന്ന ഹീബ്രു കവി.)
ഇത്രയും എഴുതിയപ്പോൾ ഒരത്യന്താധുനിക കാവ്യം രചിക്കാൻ എനിക്കു കൊതി. ശ്രമിക്കട്ടെ.
ശംഖുംമുഖം കടപ്പുറം
ശംഖില്ലത്ത ശംഖുംമുഖം കടപ്പുറം
അവിടത്തെ പഞ്ചാര മണലിന്റെ
വെണ്മ
എന്റെ പൃഷ്ഠാവരണത്തിന്റെ വെണ്മ
വ്വ് ആസ്വദിച്ചുകൊണ്ടിരിക്കെ
ഞാൻ എന്റെ വിചാരങ്ങളെ
ഉപ്പുകടലിൽ മുക്കി
മേഘമാലയാകുന്ന അശയിൽ
ഉണങ്ങാൻ ഇടുകയായിരുന്നു.
ജലാംശം വറ്റിയ വിചാരങ്ങളിൽ
ക്ഷാരബിന്ദുക്കൾ
ആ ക്ഷാരബിന്ദുക്കൾ നക്ഷത്രങ്ങളായി
വിളങ്ങുമ്പോൾ
അവയിലൊരു നക്ഷത്രം എന്റെ
മാനസികാന്തരീക്ഷത്തിലൂടെ
ഒലിച്ചിറങ്ങി വെണ്മയുടെ പഞ്ചാര വീണ
ഈ താളിൽ വീണിരിക്കുന്നു.
തതഃ ശംഖാശ്ച ഭേര്യശ്ച പണവാന
കഗോമുഖഃ
ലണ്ടൻ ബ്രിജ്ജ് ഇസ് ഫാളിങ്,
ഫാളിങ്, ഫാളിങ്
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
മനക്കാടുകളേ വദനഗഹ്വരങ്ങളേ
സ്വസ്തി സ്വസ്തി.
ചോദ്യം: എന്താ വിഷാദം?
ഉത്തരം: ഒന്നുമില്ല.
ചോദ്യം: ഒന്നുമില്ലെങ്കിൽ ഈ സങ്കടമെന്തിനു്?
ഉത്തരം: ഓ, മനോരമ ആഴ്ചപ്പതിപ്പിൽ മനു ബി. മുലൂർ എഴുതിയ തർപ്പണം എന്ന കഥ വായിച്ചുപോയി.
ചോദ്യം: എന്താ കഥ?
ഉത്തരം: നിരീശ്വരനായ കഥാനായകൻ മരിച്ച കാമുകിയോടുള്ള പ്രതിജ്ഞ നിറവേറ്റാൻ അമ്പലത്തിൽ ചെല്ലുന്നു. ശാന്തിക്കാരൻ മരിച്ച സ്ത്രീയുമായുള്ള ബന്ധം ചോദിക്കുമ്പോൾ ഭാര്യ എന്നു മറുപടി പറയുന്നു. ഭാര്യക്കു ബലിയോ എന്നു ചോദിച്ചു് ശാന്തിക്കാരൻ അയാളെ ആട്ടിയോടിക്കുന്നു.
ചോദ്യം: അതിൽ ദുഃഖിക്കാനെന്തിരിക്കുന്നു?
ഉത്തരം: കലയെ വ്യഭിചരിക്കുന്നതു കണ്ടാൽ ദുഃഖിക്കാതിരിക്കാൻ പറ്റുമോ?
ചോദ്യം: വായിക്കാതിരുന്നു കൂടെ?
ഉത്തരം: വായിക്കാതിരുന്നാൽ വാരികയെ അവഗണിക്കുകയാവില്ലേ? എന്നാൽ വായിച്ചിട്ടു മിണ്ടാതിരിക്കുക. വയ്യ. അധമ രചന സമൂഹത്തോടുള്ള ദ്രോഹമാണു്. അതുകൊണ്ടു് എഴുതണം. എഴുതും. എന്നാൽ എഴുതൂ. ദുഃഖിച്ചിരിക്കൂ.

സാർവ്വലൗകിക സ്വഭാവവും സാർവ്വജനീന സ്വഭാവവും ഉള്ളവയാണു് മനുഷിക മൂല്യങ്ങൾ. അവയെ പ്രകീർത്തിക്കുമ്പോൾ, അവയ്ക്കു് സമുന്നതസ്ഥാനം കല്പിക്കുമ്പോൾ മനുഷ്യവംശം ഉയരും മൂല്യങ്ങൾക്കു ച്യുതി സംഭവിപ്പിക്കുന്ന മട്ടിൽ ആരെന്തു പ്രവർത്തിച്ചാലും മനുഷ്യ വർഗ്ഗം അധഃപതിക്കും. കൊലപാതകങ്ങളെയും ആത്മഹത്യകളെയും പടങ്ങളോടുകൂടി സ്തോഭജനകമായി വർണ്ണിക്കുമ്പോൾ മൂല്യച്യുതി സംഭവിക്കുകയാണു്. ‘റ്റൈം’, ‘ന്യൂസ് വീക്ക്’ ഈ അമേരിക്കൻ വാരികകളിൽ ചിലപ്പോഴൊക്കെ കൊലപാതകങ്ങളെക്കുറിച്ചുള്ള വർണ്ണനങ്ങൾ വരാറുണ്ടു്. പക്ഷേ, അവയൊരിക്കലും വായനക്കാരുടെ വികാരത്തെ ഇളക്കി വിടാറില്ല. സമുദായത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന വിചാരത്തോടെ മാത്രമേ വായനക്കാർ പാരായണത്തിനു ശേഷം ആ വാരികകൾ അടച്ചുവയ്ക്കുന്നുള്ളു. അതല്ല മംഗളം വാരികയിൽ വരുന്ന കൊലപാതക വർണ്ണനകളുടെ അവസ്ഥ. അവ വായനക്കാരന്റെ അബോധ മനസിലെ കുത്സിത വാസനകളെ ഉദ്ദീപിപ്പിക്കുന്നു. ‘ല്യൂറിഡാ’യ ആ വിവരങ്ങളും അതിനോടു ചേർന്നു വരുന്ന ചിത്രങ്ങളും കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ബീഭത്സത കുറക്കുന്നു. ഒരളവിൽ ആ ഹീനകൃത്യങ്ങൾ നടത്താനുള്ള പ്രവണത വായനക്കാരിൽ ഉളവാക്കുന്നു. മനുഷ്യന്റെ മൂല്യബോധത്തെ തകർക്കുന്ന ഈ വർണ്ണനകൾ ദ്രോഹപരങ്ങളാണെന്നു പറഞ്ഞാൽ വാരികയുടെ അധികാരികൾ എന്നോടു പിണങ്ങുമോ എന്തോ? മനുഷ്യനിലുള്ള ആധ്യാത്മികാംശത്തെ തകർക്കുന്ന, അവനെ മൃഗമാക്കി മാറ്റുന്ന ഇത്തരം കൊലപാതക വർണ്ണനങ്ങൾ സംസ്കാരസമ്പന്നരായ നമ്മൾ പരസ്യപ്പെടുത്തിക്കൂടാ.

ഒരു സാഹിത്യകാരന്റെ കൃതി വായിച്ചാലുണ്ടാകുന്ന അനുഭവം അതേ രീതിയിൽ മറ്റോരു സാഹിത്യകാരന്റെ കൃതി വായിച്ചാലുളവായാൽ, ആ രണ്ടാമത്തെ കൃതി അനുകരണമാണെന്നു പറയാം. വി. കെ. എന്നി ന്റെ കൃതികൾ വായിക്കുമ്പോൾ നമ്മൾ അദ്ദേഹത്തിന്റെ പേഴ്സണാലിറ്റിയിലേക്കു്—സ്വത്വത്തിലേക്കു്—ചെല്ലുന്നു. മാർഷലിന്റെ ഹാസ്യ കൃതികൾ വായിക്കൂ. വി. കെ. എന്നിന്റെ കൃതികൾ വായിക്കുമ്പോൾ ജനിക്കുന്ന അനുഭവമാണു് ആ പാരായണം ഉളവാക്കുന്നതു്. മാർഷലിന്റെ കൃതികളിലൂടെ ചെന്നെത്തുന്നതു് മാർഷലിന്റെ പേഴ്സണാലിറ്റിയിലേക്കല്ല, വി. കെ. എന്നിന്റെ പെഴ്സണാലിറ്റിയിലേക്കാണു്. ഇക്കാരണത്താൽ ദീപിക ആഴ്ചപ്പതിപ്പിൽ ‘അനുപാതങ്ങൾ’ എന്ന ഹാസ്യ കഥയെഴുതിയ മാർഷൽ അനുകർത്താവാണു് എന്നു പറയാം. ഇച്ഛാശക്തി മുന്നിട്ടു നിൽക്കുന്ന പ്രകടനം എന്നു് വി. കെ. എന്നിന്റെ കൃതികളെ വിശേഷിപ്പിക്കാം. ഇംഗ്ലീഷിൽ Willed writing എന്നു പറയുന്നതാണു് ഈ സവിശേഷത. ഹാസ്യ സാഹിത്യകാരനെന്ന നിലയിൽ മാർഷലിനു് വിജയം കൈവരിക്കണമെങ്കിൽ ഈ അനുകരണം അവസാനിപ്പിക്കണം അദ്ദേഹം.
തൊണ്ണൂറ്റിയൊമ്പതു യാഗങ്ങൾ ചെയ്തതീ
മണ്ണിൽവച്ചാണേ പണ്ടഗ്നിഹോത്രി
ആറ്റുവക്കത്തെ വെലിക്കരി—കൊത്തിവ
ന്നാൽക്കൊമ്പിൽ വിശ്രമം കൊണ്ടകാകൻ
കൗതുകത്തോടെത്തലകുനിച്ചക്കഥ
കാതോർത്തിരിക്കുകയായിരുന്നു.
ആ കാക്കയുടെ ഇരിപ്പു നോക്കൂ. കറുത്ത നിറമല്ല അതിനു്. കാവ്യാത്മകത്വത്തിന്റെ സ്വർണ്ണനിറമാണു്. മഹാവ്യക്തിയായ വി. ടി. ഭട്ടതിരിപ്പാടി നെ അനുസ്മരിക്കുന്ന ഈ കാവ്യത്തിൽ ക്ഷുദ്ര വിഹംഗമങ്ങൾ പോലും പ്രാധാന്യമാർജ്ജിക്കുന്നു. സെൻസിബിലിറ്റി കൂടിയ കവിക്കേ ഇതിനൊക്കെ കഴിയൂ. ഈ കാവ്യത്തിന്റെ പിന്നിൽ സ്പന്ദിക്കുന്ന വികാരം യാഥാർത്ഥ്യമാണു്. ആ യാഥാർത്ഥ്യമാണു് ഇതിനു് മൗലികതയുടെ നാദം നൽകുന്നതു്.

സർക്കാരിന്റെ സാംസ്കാരിക പ്രസാധനമായ ‘സംസ്കാരകേരളം’ രണ്ടു മാസമായി എനിക്കു് കിട്ടാറില്ലായിരുന്നു. ‘സംസ്കാരകേരളം’ എന്ന പേരു് വ്യാകരണ സമ്മതമല്ല, അതിന്റെ ഉള്ളടക്കം കേരള സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ല, അതിൽ വരുന്ന ഓരോ ലേഖനവും ഉമിക്കരി ചവച്ചപോലെ വിരസമായിരിക്കുന്നു എന്നൊക്കെ ഞാനെഴുതിയതുകൊണ്ടു് ‘ഫ്രീ ലിസ്റ്റി’ൽ നിന്നു് എന്റെ പേരു് വെട്ടിക്കളഞ്ഞിരിക്കും എന്നു ഞാൻ വിചാരിച്ചു. ഭാഗ്യമായി എന്നും കരുതി. എന്നാൽ ഏപ്രിൽ ലക്കം വന്നു ചേർന്നിരിക്കുന്നു. അതിനു കാരണം കാണാതിരിക്കില്ല എന്ന അനുമാനത്തോടുകൂടി തുറന്നു നോക്കിയപ്പോൾ ആ അനുമാനം ശരിയാണെന്നു് ഗ്രഹിക്കാൻ കഴിഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്നവനും, ശ്ലാഘനീയങ്ങളായ ഗുണഗണങ്ങളുള്ളവനും, വീഴ്ച്ചയൊന്നും വരുത്താതെ മനസ്സിരുത്തി ജീവിതം നയിക്കുന്നവനും ആയ വ്യക്തിയെ അപവദിക്കുന്ന കശ്മലന്മാരെ നിന്ദിച്ചുകൊണ്ടു് പത്രാധിപർ എഴുതിയ ‘വിഹഗവീക്ഷണം’ ഈ ലക്കത്തിലുള്ളതുകൊണ്ടാണു് അദ്ദേഹം ദയാപൂർവ്വം അതെനിക്കു് അയച്ചു തന്നതെന്നു് മനസ്സിലാക്കി. ഒടുങ്ങാത്ത രക്തപിപാസയുമായി മൂളിപ്പറക്കുന്ന നിരൂപകമശകന്മാരെ അദ്ദേഹം ഇതിലൂടെ താറടിച്ചിരിക്കുന്നു. ഈ കൊതുകുകൾ എത്ര രക്തം കുടിച്ചാലും, ധീരന്മാർ നീതിമാർഗ്ഗത്തിൽ നിന്നു് വ്യതിചലിക്കുകയില്ല എന്നു് മുന്നറിയിപ്പു് നൽകുന്നു. ഈ ക്ഷുദ്ര ജീവികൾ അനുകമ്പയ്ക്കു് മാത്രം അർഹരാണെന്നു് പ്രസ്താവിച്ചുകൊണ്ടു് പത്രാധിപർ വിഹഗവീക്ഷണം അവസാനിപ്പിക്കുന്നു.
കഥാകാരന്മാരായ സക്കറിയ യും, വി. പി. ശിവകുമാറും, നിസ്സാരനായ ഞാനുമാണു് ‘സംസ്കാരകേരള’ത്തിന്റെ വ്യർത്ഥതയെക്കുറിച്ചു് എഴുതിയതു്. സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു് അടുത്തകാലത്തു് മന്ത്രി പറഞ്ഞതായി പത്രത്തിൽ കണ്ടു. അപ്പോൾ ഈ നാലുപേരും ആകാം ക്ഷുദ്രജീവികൾ.

ഇപ്പറഞ്ഞ നാലുപേർക്കും ‘സംസ്കാരകേരള’ത്തോടോ അതിന്റെ അധിപരോടോ ഒരു വിരോധവുമില്ല. മാസികയ്ക്കു് (മാസികം ശരി) പോരായ്മയുണ്ടെന്നു് മൂന്നുപേർ പറഞ്ഞപ്പോൾ അതു ശരിയാണോ എന്നു് പരിശോധിക്കാതെ അദ്ദേഹം അവരുടെ നേർക്കു് വിഷലിപ്തങ്ങളായ അമ്പുകൾ അയയ്ക്കുകയാണു്. സർക്കാരിന്റെ വകയായി വേറെയെത്ര പ്രസാധനങ്ങളുണ്ടു്! അവയിൽ ഒന്നിനെപ്പോലും ആരും വിമർശിക്കാറില്ല. സംസ്കാരത്തിന്റെ പേരും പറഞ്ഞു് വലിയ തുക മാസം തോറും ചെലവാക്കുന്ന ഒരു പ്രസാധനത്തിൽ സംസ്കാരത്തോടു് ബന്ധപ്പെട്ട ഒന്നും കാണാത്തതു കൊണ്ടു് മാത്രമാണു് അവർ വിമർശനത്തിന്റെ ഭാഷയിൽ ചിലതൊക്കെ പറഞ്ഞതു്. ആ ന്യൂനതകൾ ഒഴിവാക്കി ‘സംസ്കാരകേരളത്തെ’ നല്ല മാസികയാക്കി ബഹുജനത്തിനു് കൊടുക്കേണ്ടിയിരുന്നു പത്രാധിപർ. അതിനു് അദ്ദേഹം സന്നദ്ധനാവുന്നില്ല, പകരം വിമർശകരെ ‘ക്ഷുദ്രജീവികൾ’, ‘മശകങ്ങൾ’, ‘അപവാദവ്യവസായികൾ’ എന്നീ പദപ്രയോഗങ്ങൾ കൊണ്ടു് അസഭ്യത്തിൽ കുളിപ്പിക്കുന്നു. ഇരുട്ടിൽ നിൽക്കുന്ന നിശാഗന്ധിപ്പൂവിനെ മിന്നൽപ്പിണർ കാണിച്ചു തരുന്നു. അതുപോലെ കേരളസംസ്കാരമെന്ന മനോഹരസുമത്തെ പ്രത്യക്ഷമാക്കിത്തരുന്നതാവണം മാസിക. ആ ‘റെവിലേഷൻ’ ഉളവാക്കാൻ അസമർത്ഥനാണു് പത്രാധിപർ. അദ്ദേഹത്തിന്റെ അവിദഗ്ദ്ധതയ്ക്കു് ഈ വിഹഗവീക്ഷണത്തിൽ തന്നെ തെളിവുണ്ടു്. ‘അപവാദ പ്രചരണം’ എന്നു് അദ്ദേഹം എഴുതിയിരിക്കുന്നു.
‘സ്വയം പ്രചരിക്കുന്നതു്’ പ്രചരണം. മറ്റൊരുത്തൻ ചെയ്യുമ്പോൾ അതു് പ്രചാരണമാണു്. അതിനാൽ ‘അപവാദപ്രചാരണമാണു്’ ശരി. ‘വീഴ്ചകളൊന്നും സംഭവിക്കാതെ’ എന്നു വേറൊരു പ്രയോഗം. ‘വീഴ്ചയൊന്നും’ എന്നു വേണം. ‘സമകാലീനർ’ എന്നു് നിഘണ്ടുവിൽ കണ്ടേക്കും. ‘സമകാലികർ’ എന്ന പ്രയോഗമാണു് നല്ലതു്. കാലസംബന്ധിയായതു് കാലികം. “കാലാശ്രിതവിശേഷഃ കാലികോവസ്ഥാ” എന്നു് അമരകോശം. ഒരിക്കൽ കൂടി എഴുതുന്നു: ‘സംസ്കാരകേരളം’ എന്ന പ്രസാധനം കേരളീയർക്കും അവരുടെ സർക്കാരിനും അപമാനമാണു്.
1. പ്രബലചന്ദ്രൻ വട്ടപ്പറമ്പിൽ (മനോരാജ്യത്തിൽ ‘ഇരുപതാം നൂറ്റാണ്ടിലെ പെൺകുട്ടി’ എന്ന കഥയെഴുതിയ വ്യക്തി)
—സാഹിത്യ സംസ്കാരത്തിന്റെ കഴുത്തിൽ കത്തി താഴ്ത്തുന്ന ആള്. ഇദ്ദേഹത്തെ കണ്ടാൽ ഓടി രക്ഷപ്പെടൂ.
2. തോമ വർഗ്ഗീസ്സ് കൂട്ടുങ്കൽ (മനോരാജ്യത്തിൽ ‘സഹോദരൻ’ എന്ന കഥയെഴുതിയ ആളു്)
—ഈ നിലയിൽ കഥയെഴുതിയാൽ സാഹിത്യത്തിന്റെ മണ്ഡലത്തിൽ സകല വിധത്തിലുള്ള മാലിന്യങ്ങളും വലിച്ചുകൂട്ടാനിടയുള്ള വ്യക്തി.
3. ഡോക്ടർ പി. എം. ജോസഫ് (കുങ്കുമത്തിൽ ‘വാക്കു വന്ന വഴി’ എന്ന പംക്തി കൈകാര്യം ചെയ്യുന്ന മാന്യൻ)
—സമുദായത്തിനു് പ്രയോജനമുള്ള ഒരു കാര്യം അനുഷ്ഠിക്കുന്ന ആള്.
4. ഉണ്ണിക്കൃഷ്ണൻ തേവള്ളി (കുമാരി വാരികയിൽ ‘ദുഃഖിക്കാൻ വേണ്ടി മാത്രം’ എന്ന കഥയെഴുതിയ ആളു്)
—ചൂഷണം നടത്തുന്ന മുതലാളിയെ നോക്കി തൊഴിലാളി ഷൗട്ട് ചെയ്യുന്നതു പോലെ അദ്ദേഹത്തെ നോക്കി ‘കഥയെഴുത്തു നിറുത്തൂ’ എന്നു് ഷൗട്ട് ചെയ്യൂ.
എൻ. വി. കൃഷ്ണവാരിയർ കുമാരി വാരികയിലെഴുതിയ ‘ടെലിഫോൺ മര്യാദ’ എന്ന ലേഖനത്തിലേക്കു് മാന്യവായനക്കാരുടെ ശ്രദ്ധ ഞാൻ സാദരം ക്ഷണിക്കുന്നു. ടെലിഫോണിലൂടെ സംസാരിക്കേണ്ടതു് എങ്ങനെയാണെന്നു് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. എൻ. വി. യുടെ സ്വീകരണീയങ്ങളായ നിർദ്ദേശങ്ങൾക്കു് പുറമേ ഞാനും സവിനയം ചില നിർദ്ദേശങ്ങൾ നൽകട്ടെ:
- ടെലിഫോണിന്റെ മണിനാദം വിളിക്കുന്ന ആളിന്റെ ശബ്ദമായി കരുതണം. അതുകൊണ്ടു് റിസീവറെടുത്താലുടൻ സ്വന്തം നമ്പരോ പേരോ പറയണം. നമ്മുടെ നാട്ടിൽ സ്ത്രീകൾ പേരു പറയാതിരിക്കുന്നതാണു് നല്ലതു്. അവർക്കു് നമ്പർ പറയാം. ഞാൻ പണ്ടു് കെ. ബാലകൃഷ്ണനെ ഫോണിൽ കൂടെക്കൂടെ വിളിക്കുമായിരുന്നു. അദ്ദേഹം റിസീവറെടുത്താൽ ഉടൻ ‘ബാലൻ’ എന്നു പറയുമായിരുന്നു. ഈ മര്യാദ തികച്ചും ആഹ്ലാദദായകമാണു്.
- വീട്ടിലെ കുട്ടികളെക്കൊണ്ടു് ടെലിഫോൺ എടുപ്പിക്കരുതു്. വല്ല മരണാവാർത്തയോ മറ്റോ അറിയിക്കാനായിരിക്കും നമ്മൾ തിടുക്കത്തിൽ ഫോൺ ചെയ്യുന്നതു്. അപ്പോൾ മറ്റേവശത്തു നിന്നു ഒരു ചെറുപ്പക്കാരന്റെ വലിച്ചിഴച്ച ശബ്ദം. അവൻ റീസിവറൊട്ടു തന്തയുടെ കൈയിൽ കൊടുക്കുകയുമില്ല.
- ലോക്കൽ കാളിനും ഡിപ്പാർട്ട്മെന്റ് സമയപരിധി വയ്ക്കണം. ചില പെണ്ണുങ്ങൾ അർത്ഥശൂന്യമായി ഒരു മണിക്കൂറിലധികം നേരം സംസാരിക്കും. ‘കല്യാണിക്കു ഇതു എത്ര മാസം?’ ‘ആറു്’ ‘വയറൊണ്ടോ?’ ‘ങ്ഹാ കുറച്ചുണ്ടു്’ ‘ഇന്നു എന്തു മീൻ കിട്ടി?’ ‘പരവ’ ‘വെയിലുണ്ടോ?’ ഇങ്ങനെ പോകും സംഭാഷണം.
- വിളിക്കുമ്പോൾ ‘റോങ് നമ്പർ’ എന്നു കേട്ടാലുടൻ റിസീവർ വയ്ക്കണം. അല്ലാതെ ‘സെക്രട്ടേറിയറ്റ് അല്ലേ?’ ‘പിന്നെ എവിടെ?’ ‘വീടോ, ആരുടെ വീടു്’ എന്നും മറ്റും ചോദിക്കരുതു്.
- ടെലിഫോണിൽ ആദ്യമായി വിളിച്ച ആളിനാണു് (റിസീവർ) ‘വച്ചേക്കട്ടോ’ എന്നു ചോദിക്കാൻ അധികാരം. മറ്റേയാളിനല്ല. കുട്ടികളെക്കുറിച്ചു പറഞ്ഞതു ആവർത്തിച്ചുകൊണ്ടു ഞാൻ ഈ ചിന്ത നിറുത്തുന്നു— കുട്ടികളെക്കൊണ്ടു ഫോൺ എടുപ്പിക്കരുതു്. യൂണിവേഴ്സിറ്റിയിലെ ഒരുദ്യോഗസ്ഥനെ ഞാൻ ഫോണിൽ വിളിച്ചു. ‘അച്ഛൻ ഇവിടെയില്ല’ എന്നു ചെറുക്കന്റെ മറുപടി. അദ്ദേഹം ആരോടോ തട്ടിക്കയറുന്ന ശബ്ദം ഞാൻ ഫോണിൽക്കൂടെ കേട്ടതുകൊണ്ടു കുറേ കഴിഞ്ഞു വീണ്ടും വിളിച്ചു. “അച്ഛൻ ഇവിടെയില്ലെന്നു പറഞ്ഞില്ലേടോ” എന്നു പയ്യൻ എന്നോടു പറഞ്ഞു. പിന്നെ ഇന്നുവരെ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടില്ല.

കലാകൗമുദിയിൽ സേതു എഴുതിയ ത്രിസന്ധ്യ എന്ന കഥയെ eccentric and visionary story എന്നു വിളിക്കട്ടെ. eccentric എന്നതു നല്ല അർത്ഥത്തിലാണു ഞാൻ പ്രയോഗിക്കുന്നതു്. പതിഞ്ചു വർഷം വീട്ടിലില്ലാതിരുന്ന മകൻ തിരിച്ചെത്തുന്നു. അന്നു അമ്മ മരിച്ചു. അമ്മയെ സംസ്കരിച്ചതിനു ശേഷം മകൻ പോകുന്നു. കഥകൾക്കു അത്ഭുതത്തിന്റെ അന്തരീക്ഷം നൽകാൻ സേതുവിനു അറിയാം. ആ അന്തരീക്ഷമാണു ഈ രചനയുടെയും സവിശേഷത.
“നിങ്ങളെപ്പോഴും അധമസാഹിത്യം എന്നു പറയുന്നു. അങ്ങനെയുമുണ്ടോ സാഹിത്യം?” എന്നൊരു സുഹൃത്തും ചോദിക്കുന്നു. “സംഭവിക്കാനിടയില്ലാത്തതു സംഭവിച്ചു എന്ന മട്ടിൽ വർണ്ണിച്ചു വായനക്കാരനെ സംശയത്തിന്റെ മണ്ഡലത്തിൽ കൊണ്ടു ചെല്ലുന്നതാണു അധമസാഹിത്യം” എന്നു ഉത്തരം.