SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-06-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

റോ­സാ­ച്ചെ­ടി വാ­ങ്ങാൻ ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ‘റോസ് ഗാർഡ’നിൽ കൂ­ടെ­ക്കൂ­ടെ പോ­കാ­റു­ണ്ടു്. ഇ­ന്ന­ലെ­യും പോയി. പൂ­ത്തു­നിൽ­ക്കു­ന്ന ചെ­ടി­കൾ ധാ­രാ­ളം. ചു­വ­പ്പു്, മഞ്ഞ, വെള്ള ഇ­ങ്ങ­നെ പ­ല­നി­റ­ങ്ങ­ളി­ലു­ള്ള പൂ­ക്കൾ. ആ പ­നി­നീർ­ച്ചെ­ടി­ക­ളിൽ­നി­ന്നു് അ­ല്പ­മ­ക­ന്നു് പു­ഷ്പ­മ­ഞ്ജ­രി എന്നു വി­ളി­ക്കാ­വു­ന്ന മ­ട്ടിൽ വെ­ള്ള­പ്പൂ­വോ­ടു­കൂ­ടി ഒരു ചെടി നിൽ­ക്കു­ന്നു. ‘അ­തി­ന്റെ പേ­രെ­ന്തു്?’ എന്നു ഞാൻ ചോ­ദി­ച്ചു. ‘ഡേലിയ’ എന്നു മ­റു­പ­ടി കി­ട്ടി; ‘മെ­ക്സി­ക്കൻ സൂ­ര്യ­കാ­ന്തി­യാ­ണി­തു്.’ എ­ന്നും. ‘ഇ­തെ­നി­ക്കു വേ­ണ­മ­ല്ലോ’ എന്നു ഞാൻ. ‘അതു വേ­റൊ­രാൾ­ക്കു കൊ­ടു­ത്തു­പോ­യി’ എന്നു വീ­ണ്ടും മ­റു­പ­ടി. ആ ഡേലിയ എന്നെ വ­ല്ലാ­തെ ആ­കർ­ഷി­ച്ചു. സൗ­ര­ഭ്യ­മു­ണ്ടോ അ­തി­നു്? ഇല്ല. ചു­വ­ന്നു് പ­നി­നീർ­പ്പൂ­വി­ന്റെ ഭം­ഗി­യു­ണ്ടോ? ഇല്ല. എ­ങ്കി­ലും ചില ആ­ളു­കൾ­ക്കു സ്വ­ത്വ­മു­ള്ള­തു­പോ­ലെ അ­തി­നും സ്വ­ത്വ­മു­ണ്ടു്. പു­ഷ്പ­മ­ഞ്ജ­രി­യു­ടെ ഭാ­രം­കൊ­ണ്ടു് അതു ത­ല­താ­ഴ്ത്തി നിൽ­ക്കു­ന്ന­തു കാ­ണേ­ണ്ട കാ­ഴ്ച്ച­യാ­ണു്. അതു കി­ട്ടി­യി­ല്ല എന്ന ദുഃ­ഖ­ത്തോ­ടു­കൂ­ടി ഞാൻ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. വാ­ഹ­ന­ങ്ങ­ളിൽ സ­ഞ്ച­രി­ക്കു­ന്ന­വർ ഇതിനു സ­ദൃ­ശ­മാ­യ കാഴ്ച പ­ല­പ്പോ­ഴും ക­ണ്ടി­രി­ക്കും. ആ­കർ­ഷ­ക­ത്വ­മു­ള്ള പല ത­രു­ണി­കൾ. അ­വ­രിൽ­നി­ന്നു തെ­ല്ലൊ­ന്നു മാറി ഒരു സു­ന്ദ­രി നിൽ­ക്കു­ന്നു. തന്റെ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ച് അ­റി­വു­ള്ള­തു­കൊ­ണ്ടാ­ണു് അ­വ­ള­ങ്ങ­നെ മാ­റി­നിൽ­ക്കു­ന്ന­തു്. അ­മ്മ­ട്ടിൽ സ്വ­ത്വ­ത്തി­ന്റെ കാ­ന്തി­വി­ത­റി അവൾ നിൽ­ക്കു­മ്പോൾ ആ­ക­സ്മി­ക­മാ­യി സാരി മാറി വ­ക്ഷ­സ്സി­ന്റെ ഒരു ആവൃത ഭാഗമോ ഉ­ദ­ര­ത്തി­ന്റെ ഒ­ര­നാ­വൃ­ത ഭാഗമോ പ്ര­ത്യ­ക്ഷ­പ്പെ­ട്ടാൽ അതു് അ­വ­ള­റി­യു­ന്നി­ല്ല എന്നു വി­ചാ­രി­ക്ക­രു­തു്. ന­ല്ല­പോ­ലെ അ­റി­യു­ന്നു­ണ്ടു്. അ­റി­ഞ്ഞി­ട്ടും അ­റി­യു­ന്നി­ല്ലെ­ന്നു ഭാ­വി­ക്കു­ന്നു. അ­ത്രേ­യു­ള്ളൂ. അ­പ്പോൾ സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത മ­റ്റൊ­രു­ത്തി വ­ന്നു് അ­വ­ളു­ടെ സാരി നേരെ പി­ടി­ച്ചി­ടു­ന്നു. ത­നി­ക്ക് ഒ­ട്ടും പ­രി­ച­യ­മി­ല്ലാ­ത്ത ആ സു­ന്ദ­രി­യു­ടെ മാനം ര­ക്ഷി­ക്കാൻ അവൾ മെ­ന­ക്കെ­ടു­ന്ന­തു് ‘മ­ഹി­ള­മാർ മ­റ­ക്കാ­മാ­നം’ എ­ന്ന­തു­കൊ­ണ്ടാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. അ­സൂ­യ­യാ­ണു് ആ പ്ര­വൃ­ത്തി­ക്കു ഹേതു. ‘നീ­യൊ­രു ഡേ­ലി­യാ­പ്പൂ­വു്. വലിയ ദോ­ഷ­മി­ല്ലാ­ത്ത ഈ ന­ഗ്ന­ത­കൂ­ടി കാ­ണി­ച്ച് നീ പു­രു­ഷ­ന്മാ­രെ വ­ല­ക്കേ­ണ്ട­തി­ല്ല’ എന്ന അ­ബോ­ധാ­ത്മ­ക­മാ­യ ചി­ന്ത­യി­ലാ­ണു അ­വ­ള­ങ്ങ­നെ പ്ര­വൃ­ത്തി­ക്കു­ന്ന­തു്. ആ പ­രോ­പ­കാ­ര­ത­ല്പ­ര­ത്വം ഡേ­ലി­യ­ച്ചെ­ടി­ക്ക് ഇ­ഷ്ട­മാ­വു­ക­യു­മി­ല്ല; ‘താ­ങ്ക്സ്’ എന്ന കി­ളി­നാ­ദ­മു­യ­രു­മെ­ങ്കി­ലും.

സാ­ഹി­ത്യ­ത്തി­ലെ നിർ­ദ്ദോ­ഷ­മാ­യ സെ­ക്സി­ന്റെ നേർ­ക്ക് ‘സ­ദാ­ചാ­ര­വ്യ­സ­നി’യായ നി­രൂ­പ­കൻ ക­യർ­ക്കു­ന്ന­തും ഇ­തു­പോ­ലെ­യാ­ണു്. അ­സൂ­യ­യാ­ണു് അതിനു കാരണം. “കു­ഞ്ഞാ­മി­ന അ­ടി­വ­യ­റ്റിൽ കൈ­യ­മർ­ത്തി. അവൾ ചെ­റു­താ­യി മു­ന്നോ­ട്ടു് ചാ­ഞ്ഞു. രവി അവളെ താ­ങ്ങി. പെ­ട്ടെ­ന്നു്, വെ­ള്ളി­ത്ത­ണ്ട­യു­ടെ മേൽ, ക­ല്പ­ട­ത്തിൽ, സി­ന്ദൂ­ര­ക്കു­റി­പോ­ലെ. രവി മി­ഴി­ച്ചു­നോ­ക്കി. വീ­ണ്ടു­മൊ­രു ചോ­ര­ത്തു­ള്ളി താ­ഴോ­ട്ടു­വീ­ണു”. ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’ത്തി­ലെ ഈ ഭാഗം ദോ­ഷ­മൊ­ട്ടു­മി­ല്ലാ­ത്ത ന­ഗ്ന­മാ­യ ഉ­ദ­ര­ഭാ­ഗ­ത്തി­ന്റെ പ്ര­ദർ­ശ­ന­മാ­ണു്. അതു മ­റ­യ്ക്കാൻ ഒരു കി­ഴ­വി­യും മു­ന്നോ­ട്ടു വ­രേ­ണ്ട­തി­ല്ല.

മി­ണ്ടാ­തി­രി­ക്കു­ന്ന­തു നന്ന്

ജ­ന്മ­വാ­സ­ന­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു സെ­ക്സ്. അ­തി­ന്റെ പ്ര­ക്രി­യ­കൾ സ്വ­ഭാ­വി­ക­ങ്ങ­ളാ­ണു്. അവയെ വർ­ണ്ണി­ക്കേ­ണ്ട­തു് സ­ത്യാ­ന്വേ­ഷ­ണം ന­ട­ത്തു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ചു­മ­ത­ല­യ­ത്രേ. പക്ഷേ, സെ­ക്സി­ന്റെ വർ­ണ്ണ­ന­യി­ലൂ­ടെ സത്യം വ്യ­ക്ത­മാ­ക്ക­ണം.

കി­ഴ­വി­ക­ളും കി­ഴ­വ­ന്മാ­രും മു­ന്നോ­ട്ടു­വ­ന്നാൽ ചെ­റു­പ്പ­ക്കാർ പ്ര­തി­ഷേ­ധി­ക്കും. കാ­ര­ണ­മു­ണ്ടു്. ജ­ന്മ­വാ­സ­ന­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു സെ­ക്സ്. അ­തി­ന്റെ പ്ര­ക്രി­യ­കൾ സ്വ­ഭാ­വി­ക­ങ്ങ­ളാ­ണു്. അവയെ വർ­ണ്ണി­ക്കേ­ണ്ട­തു് സ­ത്യാ­ന്വേ­ഷ­ണം ന­ട­ത്തു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ചു­മ­ത­ല­യ­ത്രേ. പക്ഷേ, സെ­ക്സി­ന്റെ വർ­ണ്ണ­ന­യി­ലൂ­ടെ സത്യം വ്യ­ക്ത­മാ­ക്ക­ണം. മോ­പ­സാ­ങ്ങി ന്റെ Checkmate എന്ന സു­ന്ദ­ര­മാ­യ കഥ വാ­യി­ച്ചി­ട്ടു­ണ്ടോ? ഇ­ല്ലെ­ങ്കിൽ വാ­യി­ക്ക­ണം. ക­ഥ­പ­റ­യു­ന്ന ആൾ കൊ­ഴ്സി­ക്ക വഴി ട്യൂ­റി­നി­ലേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. നീ­സിൽ­നി­ന്നു ക­പ്പ­ലിൽ കയറി അയാൾ ബാ­സ്റ്റീ­യ­യി­ലേ­ക്കു യാ­ത്ര­യാ­യി. അ­പ്പോ­ഴാ­ണു അവളെ അയാൾ ക­ണ്ട­തു്. അവർ ത­മ്മിൽ പ­രി­ച­യ­മാ­യി. സം­സാ­രി­ച്ചു. അ­ടു­ത്ത ദിവസം വ­ണ്ടി­യി­ലാ­യി­രു­ന്നു യാത്ര. അ­യാ­ളു­ടെ സൗ­ജ­ന്യം­കൊ­ണ്ടാ­ണു അ­വൾ­ക്ക് അ­തി­ലി­ടം കി­ട്ടി­യ­തു്. രാ­ത്രി അയാൾ കാ­ലു­പ­തു­ക്കെ നീ­ട്ടി അ­വ­ളു­ടെ കാലു തൊ­ട്ടു. ചെ­റു­പ്പ­ക്കാ­രി കാലു പിൻ­വ­ലി­ച്ചി­ല്ല. പി­ന്നീ­ടു് കൈ­നീ­ട്ടി തൊ­ടു­ക­യാ­യി. അവൾ കൈയും അ­ങ്ങ­നെ­ത­ന്നെ വ­ച്ചു­കൊ­ടു­ത്തു. അ­തി­നു­ശേ­ഷം അയാൾ അ­വ­ളു­ടെ ക­ഴു­ത്തിൽ ചു­ണ്ടു­കൾ ചേർ­ത്തു. പെ­ട്ടെ­ന്നു് ഉ­ണർ­ന്ന­തു­പോ­ലെ അവൾ ഞെ­ട്ടി­വി­റ­ച്ച് അ­യാൾ­ക്ക് അഞ്ചോ ആറോ അടി കൊ­ടു­ത്തു. വേ­ണ്ട­പോ­ലെ അ­ടി­ച്ചു­കൊ­ള്ള­ട്ടെ എ­ന്നു­ക­രു­തി അയാൾ പു­റം­തി­രി­ഞ്ഞു ഇ­രു­ന്നു­കൊ­ടു­ത്തു. അവൾ അ­ടി­നി­റു­ത്തി കരയാൻ തു­ട­ങ്ങി. കു­റ­ഞ്ഞ­തു് ഒരു മ­ണി­ക്കൂ­റെ­ങ്കി­ലും ക­ര­ഞ്ഞി­രി­ക്ക­ണം. അ­വ­ളോ­ടു മാ­പ്പു പറയണോ? വേണ്ട. കു­റേ­ക്ക­ഴി­ഞ്ഞ് അവൾ പ്ര­ശാ­ന്ത­ത­യി­ലെ­ത്തി. ര­ണ്ടു­പേ­രും ഒ­ന്നും സം­ഭ­വി­ക്കാ­ത്ത മ­ട്ടിൽ സം­സാ­രം ന­ട­ത്തി. വണ്ടി ല­ക്ഷ്യ­സ്ഥാ­ന­ത്തെ­ത്തി. അ­വി­ടെ­യു­ണ്ടു് അ­വ­ളു­ടെ ത­ടി­യ­നാ­യ ഭർ­ത്താ­വു്. അവർ ആ­ശ്ലേ­ഷ­ത്തി­ല­മ­രു­ന്ന­തു ക­ണ്ടു് അയാൾ പി­റ­കോ­ട്ടു മാറി. അ­പ്പോൾ അവൾ ഭർ­ത്താ­വി­നോ­ടു് പ­റ­ഞ്ഞു.

images/Maupassant1888.jpg
മോ­പ­സാ­ങ്

“ഈ മാ­ന്യ­നു നന്ദി പറയൂ. ഇ­ദ്ദേ­ഹ­മാ­ണു സ്വ­ന്ത­മാ­വ­ശ്യ­ത്തി­നു റി­സർ­വ്വ് ചെയ്ത സീ­റ്റ് എ­നി­ക്കു ത­ന്ന­തു്. സൗ­ഹൃ­ദ­ത്തോ­ടെ പെ­രു­മാ­റു­ന്ന ഇ­ത്ത­രം കൂ­ട്ടു­കാ­രെ പ­രി­ച­യ­പ്പെ­ടു­ന്ന­തു് എത്ര ന­ല്ല­താ­ണു്!” ഭർ­ത്താ­വു് അ­യാൾ­ക്കു ഹ­സ്ത­ദാ­നം ചെ­യ്തു നന്ദി പ­റ­ഞ്ഞു. കഥ പ­റ­യു­ന്ന ആൾ മ­ണ്ട­നെ­പ്പോ­ലെ നി­ന്നു. തീ­വ­ണ്ടി­യി­ലും മറ്റു വാ­ഹ­ന­ങ്ങ­ളി­ലും വച്ചു കാ­ണു­ന്ന സു­ന്ദ­രി­ക­ളെ സ്വ­ന്തം സെ­ക്ഷ്വൽ പവർ (sexual power) കൊ­ണ്ടു കീ­ഴ്പ്പെ­ടു­ത്തി­ക്ക­ള­യാ­മെ­ന്ന വ്യാ­മോ­ഹം പല പു­രു­ഷ­ന്മാർ­ക്കു­മു­ണ്ടു്. അതു വെറും വ്യാ­മോ­ഹം മാ­ത്ര­മാ­ണെ­ന്നു മോ­പ­സാ­ങ്ങ് നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്നു. പി­ന്നെ സ്ത്രീ­ക്ക് അതിൽ യ­ഥാർ­ത്ഥ­മാ­യ പ്ര­തി­ഷേ­ധ­മു­ണ്ടോ? ഇ­ല്ലെ­ന്നേ പ­റ­യാ­നാ­വൂ. ഉ­ണ്ടെ­ങ്കിൽ കാലും കൈയും അവൾ വ­ലി­ച്ചെ­ടു­ക്കു­മാ­യി­രു­ന്ന­ല്ലോ. അ­യാ­ളു­ടെ ശ­രീ­ര­ത്തിൽ ഏ­ല്പി­ച്ച അ­ടി­കൾ­ക്കും ശക്തി കാ­ണി­ല്ല. അ­തി­ന്റെ തെ­ളി­വു് അയാൾ പുറം തി­രി­ഞ്ഞി­രു­ന്നു­കൊ­ടു­ത്തു എ­ന്ന­തു­ത­ന്നെ. മൃ­ദു­ല­മാ­യ ആ കൈ­കൊ­ണ്ടു­ള്ള അ­ടി­യാ­കെ അ­യാൾ­ക്ക് പു­ഷ്പ­വർ­ഷം പോലെ തോ­ന്നി­യി­രി­ക്ക­ണം. അ­ങ്ങു­ദൂ­രെ ഭർ­ത്താ­വെ­ന്ന തടിയൻ അവളെ പ്ര­തീ­ക്ഷി­ച്ചു നിൽ­ക്കു­ന്നു എന്ന ബോ­ധ­മാ­ണു ആ അ­ടി­ക്കു കാരണം. വി­വാ­ഹി­ത­യു­ടെ സ­ദാ­ചാ­ര­ബോ­ധം! എ­ങ്കി­ലു­മ­തു് എ­ളു­പ്പ­ത്തിൽ തെ­റി­ച്ചു­പോ­കും. അ­ടി­കൊ­ടു­ത്തെ­ങ്കി­ലും അ­വൾ­ക്ക് അയാളെ ഇഷ്ടം തന്നെ. ഭർ­ത്താ­വി­ല്ലാ­യി­രു­ന്നെ­ങ്കിൽ അവൾ അയാൾ വി­ളി­ക്കു­ന്നി­ട­ത്തു പോ­യേ­നെ. പ്ര­യ­ത്ന­മി­ല്ലാ­തെ, പ്ര­യാ­സ­മി­ല്ലാ­തെ, സ്ത്രീ­യു­ടെ സൈ­ക്കോ­ള­ജി­ക്ക് ഒരു ന്യൂ­ന­ത­യും വ­രു­ത്താ­തെ മോ­പ­സാ­ങ്ങ് കു­റ­ച്ചു­നേ­ര­ത്തേ­ക്കു­ള്ള ‘സെ­ക്സ് ലൈഫ് ’ ആ­കർ­ഷ­ക­മാ­യി പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. ഏ­താ­ണ്ടു് സ­ദൃ­ശ­മാ­യ ഒ­ര­വ­സ്ഥ­യാ­ണു അക്ബർ ക­ക്ക­ട്ടി­ലും, വർ­ണ്ണി­ക്കു­ന്ന­തു്. തീ­വ­ണ്ടി­യിൽ വച്ച് കാ­ലു­കൊ­ണ്ടു­ള്ള സ്പർ­ശം. പക്ഷേ, അവൾ നല്ല പെൺ­കു­ട്ടി­യെ­പ്പോ­ലെ കാലു പിൻ­വ­ലി­ക്കു­ന്നു. അ­തി­നു­ശേ­ഷം അ­വൾ­ത­ന്നെ അ­യാ­ളു­ടെ ക­ഴു­ത്തിൽ ചു­ണ്ടു­കൾ അർ­പ്പി­ക്കു­ന്നു. ഇ­റ­ങ്ങേ­ണ്ട സ്ഥ­ല­ത്തു് ഇ­റ­ങ്ങാ­തെ അവൾ അ­യാ­ളോ­ടൊ­രു­മി­ച്ച് പോ­കു­ന്നു. പി­റ്റേ ദിവസം അയാൾ അവളെ ബ­സ്സിൽ ക­യ­റ്റി അ­യ­യ്ക്കു­ന്നു. പക്ഷേ, അ­ക്ബ­റി­ന്റെ കഥ ഹൃ­ദ­യ­ഹാ­രി­യ­ല്ല. ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്ക് അ­തീ­ത­മാ­യ സംഭവ വർ­ണ്ണ­ന­കൾ. സ്ത്രീ­യു­ടെ സൈ­ക്കോ­ള­ജി­യെ­ക്കു­റി­ച്ചു­ള്ള അ­ന­ഭി­ജ്ഞ­ത—ഇ­വ­യെ­ല്ലാം അതിനെ (കഥയെ) വൈ­ര­സ്യ­ത്തി­ലേ­ക്കു കൊ­ണ്ടു ചെ­ല്ലു­ന്നു. ലൈം­ഗീ­ക ജീ­വി­ത­ത്തി­ന്റെ വൈ­കാ­രി­ക­ത്വം അക്ബർ ക­ക്ക­ട്ടി­ലി­ന്റെ തൂ­ലി­ക­യി­ലൂ­ടെ ഊർ­ന്നു് ക­ട­ലാ­സ്സിൽ വീ­ഴു­ന്നി­ല്ല. ചി­ര­പ­രി­ചി­ത­ങ്ങ­ളാ­യ വി­ഷ­യ­ങ്ങൾ പി­ന്നെ­യും പി­ന്നെ­യും കൈ­കാ­ര്യം ചെ­യ്യു­ന്ന എ­ഴു­ത്തു­കാർ­ക്കു നൂ­ത­ന­മാ­യ ഉൾ­ക്കാ­ഴ്ച്ച­യ്ക്ക് ക­ഴി­വി­ല്ലെ­ങ്കിൽ അവർ മി­ണ്ടാ­തി­രി­ക്കു­ക­യാ­ണു വേ­ണ്ട­തു്.

എ­നി­ക്കു­ണ്ടാ­യ ഒ­രോർ­മ്മ­പ്പി­ശ­കി­നെ ഒ. വി. വി­ജ­യ­നും പ­റ്റി­യ തെ­റ്റി­നെ പി. എ. ഉ­ത്ത­മ­നും ചൂ­ണ്ടി­കാ­ണി­ക്കു­ന്നു. ര­ണ്ടു­പേർ­ക്കും ഞാൻ നന്ദി പ­റ­യു­ന്നു.

ഹായ്, നാ­സ്റ്റി

അ­മ്പ­തു് ഉ­പ­ന്യാ­സം കാ­ണാ­പ്പാ­ഠം പ­ഠി­ച്ച് എ­നി­ക്കും മൽ­സ­ര­പ്പ­രീ­ക്ഷ എ­ഴു­താ­മാ­യി­രു­ന്നു. ജ­യി­ക്കാ­മാ­യി­രു­ന്നു. അ­ധി­കാ­ര­സ്ഥാ­ന­ത്തു് ഇ­രി­ക്കാ­മാ­യി­രു­ന്നു. ജ­ല്പ­ന­ങ്ങൾ ന­ട­ത്താ­മാ­യി­രു­ന്നു. ഞാൻ പോ­യി­ല്ല അ­തി­നൊ­ന്നും. പാ­വ­ന­മാ­യ സാ­ഹി­ത്യ­പ്ര­വർ­ത്ത­ന­ത്തിൽ ഏർ­പ്പെ­ട്ടു. അതു പാ­ര­വ­യ്ക്ക­ലാ­ണെ­ന്നു ഹബീബ് മു­ഹ­മ്മ­ദ­ല്ലാ­തെ വേ­റെ­യാ­രും പ­റ­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല.

തി­രു­വ­ന­ന്ത­പു­ര­ത്തെ മൃ­ഗ­ശാ­ല­യി­ലേ­ക്കു ചെ­ന്നാൽ ആദ്യം കാ­ണു­ന്ന­തു പ­ക്ഷി­ക­ളെ. ര­ണ്ടാ­മ­തു കു­ര­ങ്ങു­ക­ളെ. കു­ര­ങ്ങിൻ കൂ­ട്ടി­ന്റെ മുൻ­പിൽ ചെ­ന്നു മി­ണ്ടാ­തെ നി­ന്നാൽ, അ­ന­ങ്ങാ­തെ നി­ന്നാൽ കു­ര­ങ്ങ­നു ര­സി­ക്കി­ല്ല. “’ക­ണ്ണി­ന്റെ ചു­റ്റും ക­റു­പ്പും പൃ­ഷ്ഠ­ത്തിൽ ചു­വ­പ്പു­മാ­യി ഞാ­നി­വി­ടെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്നു. എ­ന്നി­ട്ടും നീ റി­യാ­ക്ട് ചെ­യ്യു­ന്നി­ല്ലേ” എന്ന മ­ട്ടിൽ അവൻ പ­ല്ലി­ളി­ച്ചു കാ­ണി­ക്കു­ന്നു. പി­ന്നെ­യും നി­ങ്ങൾ അ­ന­ങ്ങു­ന്നി­ല്ലെ­ങ്കിൽ അവൻ ചാ­ടി­വ­ന്നു ക­രി­ങ്കൽ­ത്തൊ­ട്ടി­യി­ലെ വെ­ള്ളം തെ­റി­പ്പി­ച്ചു നി­ങ്ങ­ളു­ടെ മു­ഖ­ത്തും വ­സ്ത്ര­ങ്ങ­ളി­ലും വീ­ഴ്ത്തും. ചെ­ളി­വെ­ള്ളം വീ­ണ­പാ­ടു­മാ­യി നി­ങ്ങൾ­ക്ക് താ­ഴോ­ട്ടു് ഇ­റ­ങ്ങി­പ്പോ­കേ­ണ്ട­താ­യി­വ­രും. പി. എസ്. ഹബീബ് മു­ഹ­മ്മ­ദ് ‘ഭാ­ഷാ­സാ­ഹി­തി’ എന്ന ശു­ഷ്ക­മാ­സി­ക­യിൽ തകഴി യുടെ ‘ര­ണ്ടി­ട­ങ്ങ­ഴി’യെ­ക്കു­റി­ച്ചു ശു­ഷ്ക­ത­ര­മോ ശു­ഷ്ക­ത­മ­മോ ആയ ഒരു പ്ര­ബ­ന്ധ­മെ­ഴു­തി. വ്യാ­ക­ര­ണ­ത്തെ­റ്റു­കൾ കൊ­ണ്ടും ശൈ­ലീ­ഭം­ഗ­ങ്ങൾ­കൊ­ണ്ടും വി­ല­ക്ഷ­ണ­മാ­യ ആ പ്ര­ബ­ന്ധം—ദീർ­ഘ­മാ­യ ഉ­പ­ന്യാ­സം—ഞാൻ നന്നേ പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ചു­തീർ­ത്തു.

images/randindangazhi.jpg

ല­ക്ഷ­ത്തി­യ­മ്പ­തി­നാ­യി­രം സാ­യ്പ­ന്മാ­രു­ടെ പേ­രു­കൾ കൂടി ഉൾ­ക്കൊ­ള്ളി­ച്ചു­ള്ള ആ കു­ത്സി­ത­ര­ച­ന­യെ­ക്കു­റി­ച്ച് ഒ­ന്നും മി­ണ്ടേ­ണ്ട­തി­ല്ല എന്നു ഞാൻ തീ­രു­മാ­നി­ച്ചു. കാ­ര­ണ­മു­ണ്ടു്. എ­ഴു­തി­യ ആൾ ഒരു മ­ഹാ­സ്ഥാ­പ­ന­ത്തി­ന്റെ—സം­സ്കാ­രി­ക­ജീ­വി­ത­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ഒരു മ­ഹാ­സ്ഥാ­പ­ന­ത്തി­ന്റെ—അ­ദ്ധ്യ­ക്ഷ­നാ­ണു് എ­ന്ന­തു­ത­ന്നെ. ആ അ­ദ്ധ്യ­ക്ഷ­നിൽ­നി­ന്നു് ഇ­ത്ത­രം ര­ച­ന­ക­ളാ­ണ­ല്ലോ ഉ­ണ്ടാ­കു­ന്ന­തു് എന്നു കേ­ര­ളീ­യർ മ­ന­സ്സി­ലാ­ക്കാ­തി­രി­ക്ക­ട്ടെ എന്നു ഞാൻ വി­ചാ­രി­ച്ചു. സർ. സി. പി. രാ­മ­സ്വാ­മി­അ­യ്യ­രും രാ­മ­സ്വാ­മി­മു­ത­ലി­യാ­രും ജോൺ മ­ത്താ­യി യും ഇ­രു­ന്ന ക­സേ­ര­യിൽ ഇ­രി­ക്കു­ന്ന ഒ­രാ­ളിൽ­നി­ന്നാ­ണോ ഇ­തു­ണ്ടാ­യ­തെ­ന്നു ബ­ഹു­ജ­നം ചോ­ദി­ക്ക­രു­ത­ല്ലോ എന്ന വി­ചാ­ര­വും എ­നി­ക്കു­ണ്ടാ­യി­രു­ന്നു. “നീ റി­യാ­ക്റ്റ് ചെ­യ്യു­ക­യി­ല്ലേ, എ­ന്നാൽ ഞാൻ റി­യാ­ക്റ്റ് ചെ­യ്യും” എന്ന മ­ട്ടിൽ ഹബീബ് മു­ഹ­മ്മ­ദ് ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി മ­ല­യാ­ള­മ­നോ­ര­മ ദി­ന­പ­ത്ര­ത്തിൽ കാ­ണു­ന്നു. ‘സാ­ഹി­ത്യ­ത്തി­നു പാ­ര­വ­ച്ച് അ­തിൽ­നി­ന്നു വാ­ര­ഫ­ല­മു­ണ്ടാ­ക്കു­ന്ന ചില സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണി­വി­ടെ—(1161 മേടം 22—പുറം 6—വാ­ച­ക­മേ­ള). വാ­ര­ഫ­ല­മു­ണ്ടാ­ക്കു­ന്നു എ­ന്ന­തു സത്യം. വാ­ര­ഫ­ല­മ­ല്ല മാ­സ­ഫ­ല­മാ­ണു്. പ്ര­തി­ഫ­ലം മാ­സം­തോ­റു­മാ­ണു ക­ലാ­കൗ­മു­ദി­യു­ടെ പ­ത്രാ­ധി­പർ ത­രു­ന്ന­തു്. മാ­ന്യ­മാ­യ തൊഴിൽ എ­ന്റേ­തു്. മാ­ന്യ­മാ­യ പ്ര­തി­ഫ­ലം പ­ത്രാ­ധി­പർ ത­രി­ക­യും ചെ­യ്യു­ന്നു. അ­മ്പ­തു് ഉ­പ­ന്യാ­സം കാ­ണാ­പ്പാ­ഠം പ­ഠി­ച്ച് എ­നി­ക്കും മൽ­സ­ര­പ്പ­രീ­ക്ഷ എ­ഴു­താ­മാ­യി­രു­ന്നു. ജ­യി­ക്കാ­മാ­യി­രു­ന്നു. അ­ധി­കാ­ര­സ്ഥാ­ന­ത്തു് ഇ­രി­ക്കാ­മാ­യി­രു­ന്നു. ജ­ല്പ­ന­ങ്ങൾ ന­ട­ത്താ­മാ­യി­രു­ന്നു. ഞാൻ പോ­യി­ല്ല അ­തി­നൊ­ന്നും. പാ­വ­ന­മാ­യ സാ­ഹി­ത്യ­പ്ര­വർ­ത്ത­ന­ത്തിൽ ഏർ­പ്പെ­ട്ടു. അതു പാ­ര­വ­യ്ക്ക­ലാ­ണെ­ന്നു ഹബീബ് മു­ഹ­മ്മ­ദ­ല്ലാ­തെ വേ­റെ­യാ­രും പ­റ­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ആ­ദ­ര­ണീ­യ­രാ­യ മ­റു­നാ­ടൻ സാ­ഹി­ത്യ­കാ­ര­ന്മാ­രെ­യും മു­ക്ത­ക­ണ്ഠം വാ­ഴ്ത്തു­ന്ന ഈ പം­ക്തി പാ­ര­വ­യ്പ്പാ­യ­തെ­ങ്ങി­നെ?

ഇ­ന്ദി­രാ­ഗാ­ന്ധി വ­ധി­ക്ക­പ്പെ­ട്ടു­വെ­ന്നു് അ­റി­ഞ്ഞ­യു­ട­നെ അ­തി­ന്റെ സ­ത്യ­മ­റി­യാൻ വേ­ണ്ടി കോൺ­ഗ്ര­സ്സു­കാ­ര­ന­ല്ലാ­ത്ത ഞാൻ നി­ല­വി­ളി­ച്ചു­കൊ­ണ്ടു് റോ­ഡി­ലേ­ക്കി­റ­ങ്ങി­യോ­ടി. സ­ത്യ­മാ­ണു അ­തെ­ന്ന­റി­ഞ്ഞ ഞാൻ ര­ണ്ടു­ദി­വ­സ­ത്തേ­ക്ക് ആഹാരം ക­ഴി­ച്ചി­ല്ല. എന്റെ നി­ല­വി­ളി പ്ര­ശ­സ്ത ക­ഥാ­കാ­രൻ കെ. എൽ. മോ­ഹ­ന­വർ­മ്മ കണ്ടു. വേ­ണ­മെ­ങ്കിൽ ചോ­ദി­ച്ചു­നോ­ക്കാം അ­ദ്ദേ­ഹ­ത്തോ­ടു്. ഭാ­ര­ത­ത്തെ സ്നേ­ഹി­ക്കു­ന്ന­വ­നെ പാ­ര­വ­യ്പു­കാ­രൻ എന്നു വി­ളി­ക്കു­ന്ന പി. എസ്. ഹബീബ് മു­ഹ­മ്മ­ദ് ആ സ­ന്ദർ­ഭ­ത്തിൽ എ­ന്താ­ണു ചെ­യ്ത­തെ­ന്നു് പ­ത്ര­ങ്ങ­ളി­ലൊ­ക്കെ അ­ച്ച­ടി­ച്ചു വന്നു. അതാണോ പാ­ര­വ­യ്പ്പു്? അതോ എന്റെ നിർ­ദ്ദോ­ഷ­മാ­യ വി­മർ­ശ­ന­മോ? ഹായ് നാ­സ്റ്റി.

ഹബീബ് മു­ഹ­മ്മ­ദി­ന്റെ വ്യാ­ക­ര­ണ­ത്തെ­റ്റു­ക­ളെ­യും മ­നോ­ര­മ­യിൽ അ­ച്ച­ടി­ച്ചു­വ­ന്ന ഇ­പ്പോ­ഴ­ത്തെ പ്ര­സ്താ­വ­ത്തെ­യും കൂ­ട്ടി­ച്ചേർ­ത്തു ഞാൻ പ­റ­യ­ട്ടെ: “Mr. Habib Muhammad, Your statement is as objectionable as your Malayalam grammar. (മി­സ്റ്റർ ഹബീബ് മു­ഹ­മ്മ­ദ്, താ­ങ്ക­ളു­ടെ പ്ര­സ്താ­വം താ­ങ്ക­ളു­ടെ മലയാള വ്യാ­ക­ര­ണം പോ­ലെ­ത­ന്നെ പ്ര­തി­ഷേ­ധാർ­ഹ­മാ­ണു്.)”

ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ താഴെ പ­റ­യു­ന്ന­വ ഒ­ഴി­വാ­ക്കേ­ണ്ട­താ­ണു്.

ഓ­ട്ടോ­റി­ക്ഷ, ട്രാൻ­സ്പോർ­ട്ട്ബ­സ്സ്, ആ­ന്റി­ബ­യോ­ട്ടി­ക്സ്, ടെ­ലി­വി­ഷൻ ദർശനം, ഗ്യാ­സ് അ­ടു­പ്പു്, ബോ­റ­ന്മാർ, ചും­ബ­നം, മാ­ലി­യി­ലോ ബോം­ബെ­യി­ലോ നിർ­മ്മി­ച്ച് ‘കി­ക്കി’നു­വേ­ണ്ടി (ല­ഹ­രി­ക്കു­വേ­ണ്ടി) ഏതോ രാ­സ­ദ്ര­വ്യ­മൊ­ഴി­ച്ച് 555, ബി ആൻഡ് എച്ച് എന്ന പേരിൽ വിൽ­ക്ക­പ്പെ­ടു­ന്ന ‘ഡ്യൂ­പ്ലി­ക്കേ­റ്റ്’ സി­ഗ­റ­റ്റു­കൾ, ഇം­ഗ്ലീ­ഷ് ശൈ­ലി­യിൽ എ­ഴു­ത­പ്പെ­ടു­ന്ന മ­ല­യാ­ളം പ്ര­ബ­ന്ധ­ങ്ങൾ.

എൻ. വി. കൃ­ഷ്ണ­വാ­രി­യർ

അ­ന്ത­രം­ഗ­സ്പർ­ശി­യാ­യ നി­രൂ­പ­ണ­മാ­ണു എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു­ടേ­തു്. കവി എന്ന നി­ല­യി­ലും അ­ദ്ദേ­ഹം സു­പ്ര­ധാ­ന­നാ­ണു്. മ­ല­യാ­ള­ത്തി­ലെ മി­ക­ച്ച അഞ്ചു കാ­വ്യ­ങ്ങ­ളിൽ പെ­ടു­ന്നു എൻ. വി.യുടെ ‘ത്രി­പ­ഥ­ഗ’.

ഇന്നു ഞാ­യ­റാ­ഴ്ച­യോ? എ­ന്നാൽ പ­ള്ളി­യിൽ പോകണം. വി­ല­കൂ­ടി­യ ഷർ­ട്ടും പാ­ന്റ്സും ധ­രി­ക്കു­ന്നു പു­രു­ഷ­ന്മാർ. മ­നോ­ഹ­ര­മാ­യ സാ­രി­യും, ബ്ലൗ­സും മ­റ്റും ചാർ­ത്തു­ന്നു സ്ത്രീ­കൾ. കോൺ­ട­സ്സ­യോ മാ­രു­തി­യോ ഷെ­ഡ്ഡിൽ­നി­ന്നി­റ­ക്കി അതിൽ ക­യ­റി­യി­രി­ക്കു­ന്നു. ഡ്രൈ­വ­റാൽ ന­യി­ക്ക­പ്പെ­ട്ടു പ­ള്ളി­യു­ടെ വാ­തിൽ­ക്കൽ എ­ത്തു­ന്നു; ക­യ­റു­ന്നു. ഇ­ന്നു് ഒ­ന്നാം­തീ­യ­തി­യ­ല്ലേ? അ­ഷ്ട­മി­രോ­ഹി­ണി­യ­ല്ലേ? എ­ന്നാൽ അ­മ്പ­ല­ത്തിൽ പോയേ മ­തി­യാ­വൂ. ഡ്രൈ­വാ­ഷി­ങ് സെ­ന്റ­റി­ലെ യ­ന്ത്ര­ങ്ങ­ളു­ടെ അ­ഭി­മർ­ദ്ദ­പീ­ഡ അ­നു­ഭ­വി­ച്ച വ­സ്ത്ര­ങ്ങ­ളെ­ടു­ത്തു് ഉ­ടു­ക്കു­ന്നു. ഒ­റ്റ­പ്പോ­ക്കാ­ണു്. യേ­ശു­ദേ­വ­ന്റെ പ്ര­ശാ­ന്ത­ത­യും സാ­ത്വി­ക­വി­ശു­ദ്ധി­യും വി­ളം­ബ­രം ചെ­യ്യു­ന്ന മെ­ഴു­കു­തി­രി­യു­ടെ ദീ­പ­നാ­ളം കാ­ണു­മ്പോ­ഴും ചിന്ത വേറെ. ലോ­ക­മെ­ങ്ങും നി­റ­ഞ്ഞ ശ­ക്തി­വി­ശേ­ഷ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­യ കർ­പ്പൂ­ര­ദീ­പം വി­ഗ്ര­ഹ­ത്തി­നു ചു­റ്റും ഉ­ഴി­യു­മ്പോ­ഴും സ­മീ­പ­ത്തു­നിൽ­ക്കു­ന്ന പെൺ­കൊ­ടി­യു­ടെ പൊ­ന്മേ­നി­യി­ലേ­ക്കു ക­ണ്ണു്. ആരാധന ക­ഴി­ഞ്ഞു തി­രി­ച്ചെ­ത്തു­ന്നു. ഇ­തു­പോ­ലെ­യാ­ണു അ­ക്കാ­ഡ­മി­ക് ക്രി­ട്ടി­സി­സം. മ­ല­യാ­ളം എം. എ ജ­യി­ച്ചു­പോ­യി. പി­ന്നെ നി­രൂ­പ­ണ­മെ­ഴു­താ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? (ഇതിൽ ഞാനും ഉൾ­പ്പെ­ടും). ഞാ­യ­റാ­ഴ്ച പ­ള്ളി­യിൽ പോ­കു­ന്ന­തു­പോ­ലെ, അ­ഷ്ട­മി­രോ­ഹി­ണി­നാ­ളിൽ ശ്രീ­കൃ­ഷ്ണ­ക്ഷേ­ത്ര­ത്തിൽ പോ­കു­ന്ന­തു­പോ­ലെ എ­ഴു­തു­ന്നു. ഈ അ­ക്കാ­ഡ­മി­ക് നി­രൂ­പ­ക­രിൽ­നി­ന്നു വി­ഭി­ന്ന­നാ­യി നിൽ­കു­ന്നു എൻ. വി. കൃ­ഷ്ണ­വാ­രി­യർ.

images/NVKrishnaWarrier.jpg
എൻ. വി. കൃ­ഷ്ണ­വാ­രി­യർ

അ­ന്ത­രം­ഗ സ്പർ­ശി­യാ­യ നി­രൂ­പ­ണ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. കവി എന്ന നി­ല­യി­ലും അ­ദ്ദേ­ഹം സു­പ്ര­ധാ­ന­നാ­ണു്. മ­ല­യാ­ള­ത്തി­ലെ അഞ്ചു നല്ല കാ­വ്യ­ങ്ങ­ളെ­ടു­ക്കൂ. ക­ക്കാ­ടി ന്റെ ‘സഫലമീ യാത്ര’, ച­ങ്ങ­മ്പു­ഴ യുടെ ‘മ­ന­സ്വി­നി’ ഇ­വ­യു­ടെ കൂ­ട്ട­ത്തിൽ എൻ. വി.യുടെ ‘ത്രി­പ­ഥ­ഗ’ യ്ക്കും സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കും. സം­സ്കൃ­ത­ത്തി­ലും ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും ഉറച്ച പാ­ണ്ഡി­ത്യം. കേ­ര­ള­ത്തി­ലെ അ­ദ്വി­തീ­യ­നാ­യ പ­ണ്ഡി­ത­നാ­ണ­ദ്ദേ­ഹം. ഈ­ല്യാ­സ് ക­നേ­റ്റി ക്കു ‘ഔട്ടോ ദ ഫെ’ എന്ന നോ­വ­ലെ­ഴു­തി­യ­തി­നു നോബൽ സ­മ്മാ­നം കി­ട്ടി­യ­പ്പോൾ എൻ. വി. ആ നോ­വ­ലി­നെ­ക്കു­റി­ച്ചെ­ഴു­തി. നോബൽ സ­മ്മാ­നം കി­ട്ടു­ന്ന­തി­നു പ­ത്തു­വർ­ഷം മുൻ­പു­ത­ന്നെ കൃ­ഷ്ണ­വാ­രി­യർ ആ നോവൽ വാ­യി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തി­ലു­ള്ള കൗ­തു­ക­വും വ്യാ­പ­ക­ത്വ­വും ഇതു സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. ന­മ്മു­ടെ സാം­സ്കാ­രി­ക­ജീ­വി­ത­ത്തി­നു നി­സ്തു­ല­ങ്ങ­ളാ­യ സേ­വ­ന­ങ്ങൾ അ­നു­ഷ്ഠി­ക്കു­ന്ന ഈ മ­ഹാ­വ്യ­ക്തി­ക്കു എ­ഴു­പ­തു വ­യ­സ്സു തി­ക­ഞ്ഞി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ പ്ര­സാ­ധ­കർ സ­മു­ചി­ത­മാ­യി മാ­നി­ച്ചി­രി­ക്കു­ന്നു. വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങൾ­ക്ക് അ­ന­ല്പ­മാ­യ സ­ന്തോ­ഷ­മു­ണ്ടു് അതിൽ. എൻ. വി. പ­റ­യു­ന്നു; ഞാൻ സം­തൃ­പ്ത­നാ­ണു്; കൃ­ത­ജ്ഞ­നാ­ണു്; ശു­ഭ­പ്ര­തീ­ക്ഷ­ക­നു­മാ­ണു്. ഈ സം­തൃ­പ്തി­യും കൃ­ത­ജ്ഞ­ത­യും പ്ര­സാ­ദാ­ത്മ­ക­ത­യു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തെ ശോ­ഭാ­വ­ഹ­മാ­ക്കി­യ­തു്.

ബാർ­ബ­റി­സം

സ്ത്രീ സ്നേ­ഹി­ക്കു­ന്ന­തു സ്വ­ന്തം സൗ­ന്ദ­ര്യ­ത്തെ മാ­ത്രം. ക­ലാ­സൗ­ന്ദ­ര്യ­ത്തെ സ്നേ­ഹി­ക്കു­ന്ന­വൻ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ക്കു­ന്നു; വാ­യി­ക്കു­ന്നു. ചെ­റു­പ്പ­ക്കാ­ര­നും ചെ­റു­പ്പ­ക്കാ­രി­യും സ്നേ­ഹി­ക്കു­ന്ന­തു് സ്നേ­ഹ­ത്തെ തന്നെ. അ­തി­ന്റെ ഫലം പൈ­ങ്കി­ളി­ക്ക­ഥ.

യ­ഥാർ­ത്ഥ­ത്തിൽ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­യി­ട്ടു­ള്ള­വൻ ബ­ഹു­ജ­ന­ത്തെ സ്നേ­ഹി­ക്കു­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു ആ വി­ധ­ത്തി­ലു­ള്ള രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു. ജ­ന­ക്കൂ­ട്ട­ത്തെ കാ­ണു­മ്പോൾ അ­ദ്ദേ­ഹം സ്നേ­ഹ­ത്താൽ ഇ­ള­കി­പ്പോ­യി­രു­ന്നു. ഇ­ന്ന­ത്തെ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ സ്നേ­ഹി­ക്കു­ന്ന­തു പ­ണ­ത്തെ­യാ­ണു്. അയാൾ വസ്തു വാ­ങ്ങി­ച്ചു­കൂ­ട്ടു­ന്നു. ബാ­ങ്ക് ബാ­ലൻ­സ് വർ­ദ്ധി­പ്പി­ക്കു­ന്നു. സ്ത്രീ സ്നേ­ഹി­ക്കു­ന്ന­തു സ്വ­ന്തം സൗ­ന്ദ­ര്യ­ത്തെ മാ­ത്രം. ക­ലാ­സൗ­ന്ദ­ര്യ­ത്തെ സ്നേ­ഹി­ക്കു­ന്ന­വൻ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ക്കു­ന്നു; വാ­യി­ക്കു­ന്നു. ചെ­റു­പ്പ­ക്കാ­ര­നും ചെ­റു­പ്പ­ക്കാ­രി­യും സ്നേ­ഹി­ക്കു­ന്ന­തു് സ്നേ­ഹ­ത്തെ തന്നെ. അ­തി­ന്റെ ഫലം പൈ­ങ്കി­ളി­ക്ക­ഥ. അ­മ്മ­ട്ടിൽ ഒരു പൈ­ങ്കി­ളി­ക്ക­ഥ­യാ­ണു വി­മൻ­സ് മാ­ഗ­സി­നി­ലെ ‘ഇ­ത­ളി­ല്ലാ പൂവു്’ എ­ന്ന­തു്. (ഡി. ജ­യ­കു­മാ­രി എ­ഴു­തി­യ­തു്). ഇതു ക­ല­യ­ല്ല, സാ­ഹി­ത്യ­മ­ല്ല, ബാർ­ബ­റി­സ­മാ­ണു്. ​​ എന്റെ ഈ ഉ­പാ­ലം­ഭ­വും പ­രു­ക്കൻ ഭാ­ഷ­യും കേ­ട്ടു വാ­യ­ന­ക്കാർ­ക്കു നന്നേ മു­ഷി­ഞ്ഞോ? എ­ന്നാൽ ഒരു ചെറിയ നേ­ര­മ്പോ­ക്ക്.

കു­ട്ടി (കോൺ­ഗ്ര­സ്സു­കാ­ര­നാ­യ അ­ദ്ധ്യാ­പ­ക­നോ­ടു്):
മാഷേ, 1948-ൽ എ­ന്തു­ണ്ടാ­യി?
അ­ദ്ധ്യാ­പ­കൻ:
മ­ഹാ­ത്മാ­ഗാ­ന്ധി മ­രി­ച്ചു.
കു­ട്ടി:
1985-ലോ?
അ­ദ്ധ്യാ­പ­കൻ:
ഗാ­ന്ധി മ­രി­ച്ചി­ട്ടു് 37 വർഷമേ ക­ഴി­ഞ്ഞു­ള്ളൂ.
ക­മ­ന്റ്സ്
  1. കേ­സ­രി­ബാ­ല­കൃ­ഷ്ണ­പ്പി­ള്ള യും ജോസഫ് മു­ണ്ട­ശ്ശേ­രി യും കു­റ്റി­പ്പു­ഴ­കൃ­ഷ്ണ­പ്പി­ള്ള യും കു­ട്ടി­കൃ­ഷ്ണ­മാ­രാ­രും ഒ­ന്നി­ച്ച് ഒ­രി­ട­ത്തു് ഇ­രി­ക്കു­ന്ന­തു കാ­ണ­ണ­മെ­ങ്കിൽ സു­കു­മാർ അ­ഴീ­ക്കോ­ടി നെ ക­ണ്ടാൽ­മ­തി­യെ­ന്നു ഹബീബ് പ­റ­ഞ്ഞു”—ഡി. സി. കി­ഴ­ക്കേ­മു­റി കു­ങ്കു­മം വാ­രി­ക­യിൽ. “ചെ­ല്ലു­വിൻ ഭ­വാ­ന്മാ­രെൻ ഗു­രു­വിൻ നി­ക­ട­ത്തി­ല­ല്ലാ­യ്കി­ല­വി­ടു­ത്തെ­ച്ച­രി­ത്രം വാ­യി­ക്കു­വിൻ”. എ­ന്നു­കൂ­ടി പ­റ­യാ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. ഹബീബ് എന്നു പ­റ­ഞ്ഞാൽ പി. എസ്. ഹ­ബീ­ബ്മു­ഹ­മ്മ­ദാ­ണു്. നേ­ര­ത്തെ മു­ഴു­വൻ പേരും എ­ഴു­തി­യെ­ങ്കി­ലും ചി­ര­പ­രി­ചി­ത­ത്വം കൊ­ണ്ടു് ഡി. സി. അ­ങ്ങ­നെ­യേ വി­ളി­ക്കൂ. തി­രു­വ­ന­ന്ത­പു­ര­ത്തു് ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ഒ­രാ­ളു­ണ്ടു്. അ­ദ്ദേ­ഹം ഒ­രി­ക്കൽ: “ദാ­സ­ന്റെ കവിത ത­ര­ക്കേ­ടി­ല്ല” (കാ­ളി­ദാ­സ നാണു ദാസൻ). മ­റ്റൊ­രി­ക്കൽ: ജോസഫ് ആ­വി­ധ­ത്തിൽ പെ­രു­മാ­റി­യ­തു ശ­രി­യാ­യി­ല്ല (ജോസഫ് സ്റ്റാ­ലി­നാ ണു ജോസഫ്).
  2. “പു­സ്ത­കം മ­രി­ക്കു­ക­യാ­ണു എന്നു ഡി. സി. പ­റ­യു­ന്നു. രാ­ജ്യം തന്നെ മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ പു­സ്ത­കം മ­രി­ക്കു­ന്നു എന്നു പ­റ­യേ­ണ്ട കാ­ര്യ­മു­ണ്ടോ? അ­ഴീ­ക്കോ­ടു് ചോ­ദി­ച്ചു”.—ഡി. സി. കു­ങ്കു­മം വാ­രി­ക­യിൽ. സു­കു­മാർ അ­ഴീ­ക്കോ­ടി­ന്റെ ഈ ദുഃഖം എ­ല്ലാ­വർ­ക്കു­മു­ണ്ടു്. അ­ദ്ദേ­ഹം അതു പ്ര­കാ­ശി­പ്പി­ച്ച­തു ന­ന്നാ­യി. രാ­ജ്യം മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യ­ല്ല, മ­രി­ച്ചു ക­ഴി­ഞ്ഞു. ന­മ്മ­ളൊ­ക്കെ ജീ­വ­നു­ള്ള ശ­വ­ങ്ങൾ മാ­ത്രം.
  3. “രാ­ജ­ഭ­ര­ണ­ത്തിൽ­നി­ന്നും ജ­നാ­ധി­പ­ത്യ­ത്തി­ലേ­ക്കു­ള്ള വ­ളർ­ച്ച­യാ­ണു ന­മ്മു­ടെ സ്വാ­ത­ന്ത്ര്യം എന്നു നാം ക­രു­തു­ന്നു. പക്ഷേ അതു സ­ത്യ­മോ? ഉ­ദ്യോ­ഗ­സ്ഥ ദു­ഷ്പ്ര­ഭു­ത്വ­ത്തി­ന്റെ­യും ബ്യൂ­റോ­ക്ര­സി­യു­ടെ­യും നൂറു നൂറു ന­ഖ­ങ്ങൾ­ക്കു­ള്ളി­ല­ല്ലേ ഭാ­ര­ത­ജ­ന­ത ഇന്നു ജീ­വി­ക്കു­ന്ന­തു? സെഡ്. എം. മൂ­ഴൂ­റി­ന്റെ ചോ­ദ്യ­മാ­ണി­തു്. (ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ)—ശരി. എ­ങ്കി­ലും അതൊരു ഭാഗിക സത്യം മാ­ത്രം. ഭ­ര­ണാ­ധി­പ­ന്മാ­രും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും സാ­ഹി­ത്യ­കാ­ര­ന്മാ­രും രാ­ഷ്ട്രീ­യ­ക്കാ­രും ഒ­രു­മി­ച്ചു­ചേർ­ന്നു് രാ­ജ്യ­ത്തി­ന്റെ സ­ദാ­ചാ­ര­മാ­യ അ­ടി­ത്ത­റ­യെ ഇ­ള­ക്കി­മ­റി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അതാണു സ­മ്പൂർ­ണ്ണ­സ­ത്യം.
സ­ത്യ­മി­ല്ല
images/1853UncleTomsCabinJewett.jpg

ഞാൻ സം­സ്കൃ­ത­കോ­ളേ­ജിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന കാലം. ഒരു സ­ഹ­പ്ര­വർ­ത്ത­കൻ എന്റെ പുതിയ പാർ­ക്കർ പേന എ­ഴു­താൻ വാ­ങ്ങി­ച്ചു. ഉടനെ തി­രി­ച്ചു ചോ­ദി­ക്കു­ന്ന­തു ശ­രി­യ­ല്ല­ല്ലോ എന്നു കരുതി ഞാൻ മൗനം അ­വ­ലം­ബി­ച്ചു. മൂ­ന്നു­ദി­വ­സം ക­ഴി­ഞ്ഞ് “പേ­ന­യെ­വി­ടെ?” എന്നു ചോ­ദി­ച്ച­പ്പോൾ ഒ­ര­ല­മാ­രി ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “അതാ അ­തി­ന്റെ ത­ട്ടിൽ വ­ച്ചി­ട്ടു് ഞാൻ വീ­ട്ടിൽ പോയി, കാ­ല­ത്തു വന്നു നോ­ക്കി­യ­പ്പോൾ പേ­ന­യി­ല്ല”. ഞാൻ നീരസം പോലും കാ­ണി­ച്ചി­ല്ല. ഒരു മാസം ക­ഴി­ഞ്ഞ് അ­ദ്ദേ­ഹം എ­ന്നോ­ടു് വെർ­ജീ­നി­യ വുൾഫി ന്റെ ഒരു നോവൽ വേ­ണ­മെ­ന്നു പ­റ­ഞ്ഞു. ഞാൻ: “പു­സ്ത­കം തരാം. പേ­ന­പോ­ലെ ക­ള­യ­രു­തു്”. ഇതു കേ­ട്ട­യു­ട­നെ അ­ദ്ദേ­ഹം ക്ഷോ­ഭി­ച്ചു. “എന്താ നി­ങ്ങ­ളു­ടെ പേന സൂ­ക്ഷി­ച്ചു­വ­യ്ക്കാൻ ഞൻ നി­ങ്ങ­ളു­ടെ വേ­ല­ക്കാ­ര­നോ?” എന്ന ചോ­ദ്യ­മെ­റി­ഞ്ഞു. ആ മ­നു­ഷ്യൻ ഒരു ക്രി­മി­ന­ലാ­ണെ­ന്നു് എ­നി­ക്ക് 1950ൽ തോ­ന്നി. ഇ­ന്ന­ലെ വ­ട­ക്കു­നി­ന്നു വന്ന ഒരു സു­ഹൃ­ത്തി­നോ­ടു് ഞാൻ ആ മ­നു­ഷ്യ­നെ­ക്കു­റി­ച്ചു ചോ­ദി­ച്ചു. അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ­യാ­ണു: “ങ്ഹാ അയാൾ വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ഒരു പാ­വ­ത്തി­ന്റെ കൈ­യിൽ­നി­ന്നു വാ­ട­ക­യ്ക്ക് എ­ടു­ത്ത കെ­ട്ടി­ടം ഒ­ഴി­ഞ്ഞു­കൊ­ടു­ക്കാ­തെ സ്വ­ന്ത­മാ­ക്കി­ക­ള­ഞ്ഞു. റെ­ന്റ് കൺ­ട്രോൾ ആ­ക്ട­നു­സ­രി­ച്ച് ഉ­ട­മ­സ്ഥ­നു അ­വ­കാ­ശ­മി­ല്ല കെ­ട്ടി­ട­ത്തി­നെ­ന്നു പ­റ­ഞ്ഞാ­ണു സ്വ­ന്ത­മാ­ക്കി­യ­തു്. ഇ­പ്പോൾ അയാൾ ല­ക്ഷ­പ്ര­ഭു­വാ­ണു്. ആ കെ­ട്ടി­ട­ത്തിൽ ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജ് ന­ട­ത്തു­ന്നു”. മ­നു­ഷ്യ­ന്റെ ചെറിയ ചെറിയ ദോ­ഷ­ങ്ങൾ അവനു പ്രാ­യം­ചെ­ല്ലു­ന്തോ­റും വലിയ വലിയ ദോ­ഷ­ങ്ങ­ളാ­യി മാ­റു­ന്നു. രാ­ഷ്ട്ര­ത്തി­ന്റെ സ്ഥി­തി­യും അ­ങ്ങ­നെ­ത­ന്നെ. നെ­ഹ്രു­വി­ന്റെ കാ­ല­ത്തെ കൊ­ച്ചു ദോ­ഷ­ങ്ങൾ പിൽ­ക്കാ­ല­ത്തെ പ്ര­ധാ­ന­മ­ന്ത്രി­മാ­രു­ടെ കാ­ല­യ­ള­വു­ക­ളിൽ ഭീ­മാ­കാ­ര­ങ്ങ­ളാ­യി. ഇ­ന്നു് അ­വ­യ്ക്ക് ഭ­യ­ജ­ന്യ­മാ­യ വൈ­പു­ല്യം. രാ­ഷ്ട്ര­ത്തി­ന്റെ ഈ ദോ­ഷ­ങ്ങ­ളാ­ണു് ഒ­ര­ലി­ഗ­റി­യി­ലൂ­ടെ വി. ആർ. സു­ധീ­ഷ് പ്ര­തി­പാ­ദി­ക്കു­ന്ന­തു് (ഗാലറി—ദേ­ശാ­ഭി­മാ­നി വാരിക). വി­ഷ­യ­ത്തി­നു സ­ത്യാ­ത്മ­ക­ത­യു­ണ്ടു്. പക്ഷേ, അ­ലി­ഗ­റി­യാ­യ­തി­നാൽ ക­ലാ­പ­ര­മാ­യ സ­ത്യ­മി­ല്ല.

എം. കെ. സാ­നു­വി­ന്റെ മതം

ക­ലാ­കാ­ര­ന്റെ­യും ശാ­സ്ത്ര­കാ­ര­ന്റെ­യും സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു ഒരു ല­ക്ഷ്യ­വു­മി­ല്ല. അവ രൂ­പം­കൊ­ണ്ടു ക­ഴി­യു­മ്പോൾ പ്ര­യോ­ജ­ന­മ­രു­ളു­ന്നു. അ­ത്രേ­യു­ള്ളൂ. ല­ക്ഷ്യം വ­ന്നാൽ ക­ലാ­സൃ­ഷ്ടി തകരും. ഉ­ദാ­ഹ­ര­ണ­ങ്ങൾ: “അ­ങ്കിൾ ടോംസ് കാബിൻ”, നെ­റൂ­ത­യു­ടെ പ്ര­ച­ര­ണാ­ത്മ­ക­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ, “ദു­ര­വ­സ്ഥ”. സ­മൂ­ഹ­ത്തെ മു­ന്നിൽ­ക്കാ­ണു­മ്പോൾ ‘ഐ­ഡി­യോ­ള­ജി’ ജ­നി­ക്കു­ന്നു.

സാ­ഹി­ത്യം വ്യ­ക്തി­പ്ര­തി­ഭ­യിൽ­നി­ന്നു് ജ­നി­ക്കു­ന്ന­താ­ണെ­ന്നു് എം. കെ സാനു സ­മ്മ­തി­ക്കു­ന്നു. (ചിന്ത, മെയ് ദി­ന­പ്പ­തി­പ്പു്). അതേ സമയം സ­മു­ദാ­യ­ത്തെ മു­ന്നിൽ­ക്ക­ണ്ടു­കൊ­ണ്ടാ­ണു് ഏതു സാ­ഹി­ത്യ­കാ­ര­നും രചന നിർ­വ­ഹി­ക്കു­ന്ന­തു് എ­ന്നും അ­ദ്ദേ­ഹം നമ്മെ ഓർ­മ്മി­പ്പി­ക്കു­ന്നു. സ­മു­ദാ­യ­ത്തെ ഉ­ത്കൃ­ഷ്ട­മാ­യ അ­വ­സ്ഥ­യി­ലേ­ക്കു ന­യി­ക്കാൻ സാ­ഹി­ത്യം പ്ര­യോ­ജ­കീ­ഭ­വി­ക്ക­ണം. ഈ ക­ട­പ്പാ­ടാ­ണു സാ­ഹി­ത്യ­കാ­ര­ന്റെ പ്ര­തി­ബ­ദ്ധ­ത എ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. പ്ര­ബ­ന്ധ­കാ­ര­ന്റെ ആശയം കൊ­ള്ളാം. പക്ഷേ, അതു് എ­ത്ര­ക­ണ്ടു് സ­ത്യ­ത്തോ­ടു പൊ­രു­ത്ത­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നും­കൂ­ടി ആ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടു്. E = mc2 എന്ന സ­മ­വാ­ക്യ­മെ­ഴു­തി­യ ഐൻ­സ്റ്റൈൻ സ­മൂ­ഹ­ത്തെ മു­ന്നിൽ ക­ണ്ടു­കൊ­ണ്ട­ല്ല അ­തെ­ഴു­തി­യ­തു്. ആ ശാ­സ്ത്ര­ജ്ഞ­ന്റെ പ്ര­വൃ­ത്തി അ­നാ­സ­ക്ത­മാ­യ പ്ര­വൃ­ത്തി­യാ­യി­രു­ന്നു. അ­തു­പോ­ലെ ‘നളിനി’ എ­ഴു­തി­യ കു­മാ­ര­നാ­ശാൻ ഒരു സ­മൂ­ഹ­ത്തെ­യും മു­ന്നിൽ ക­ണ്ടി­ല്ല. പക്ഷെ ‘നളിനി’യും ഐൻ­സ്റ്റൈ­ന്റെ സ­മ­വാ­ക്യ­വും സ­മൂ­ഹ­ത്തി­നു പ്ര­യോ­ജ­ന­പ്ര­ദ­ങ്ങ­ളാ­യി. ക­ലാ­കാ­ര­ന്റെ­യും ശാ­സ്ത്ര­കാ­ര­ന്റെ­യും സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു ഒരു ല­ക്ഷ്യ­വു­മി­ല്ല. അവ രൂ­പം­കൊ­ണ്ടു ക­ഴി­യു­മ്പോൾ പ്ര­യോ­ജ­ന­മ­രു­ളു­ന്നു. അ­ത്രേ­യു­ള്ളൂ. ല­ക്ഷ്യം വ­ന്നാൽ ക­ലാ­സൃ­ഷ്ടി തകരും. ഉ­ദാ­ഹ­ര­ണ­ങ്ങൾ: “അ­ങ്കിൾ ടോംസ് കാബിൻ ”, നെറൂത യുടെ പ്ര­ച­ര­ണാ­ത്മ­ക­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ, “ദു­ര­വ­സ്ഥ ”. സ­മൂ­ഹ­ത്തെ മു­ന്നിൽ­ക്കാ­ണു­മ്പോൾ ‘ഐ­ഡി­യോ­ള­ജി’ ജ­നി­ക്കു­ന്നു. ഐ­ഡി­യോ­ള­ജി പ്ര­തി­ബ­ദ്ധ­ത­യു­ണ്ടാ­ക്കു­ന്നു. അതു വ­രു­മ്പോൾ ക­ലാ­സൃ­ഷ്ടി­ക്കു ദോഷം വ­രു­ന്നു. (ടോ­യിൻ­ബി യുടെ ആശയം.)

images/TheCircleofReasonnovel.jpg

സൽമാൻ റഷ്ദി യുടെ Midnight children എന്ന നോ­വ­ലി­ന്റെ ആ­വിർ­ഭാ­വം സാ­ഹി­ത്യ ലോ­ക­ത്തെ ഒരു സം­ഭ­വ­മാ­യി പ­രി­ണ­മി­ച്ച­തു­പോ­ലെ അ­മി­താ­വ് ഘോഷി ന്റെ The circle of reason എന്ന നോ­വ­ലി­ന്റെ പ്ര­സാ­ധ­നം വേ­റൊ­രു സം­ഭ­വ­മാ­യി മാ­റി­യി­രി­ക്കു­ന്നു­വെ­ന്നു് ചില നി­രൂ­പ­കർ പ­റ­യു­ന്നു. ഡോൺ­ക്വി­ക്സോ­ട്ട് പോലെ ഉ­ത്കൃ­ഷ്ട­മാ­ണ­ത്രേ. ഇ­തി­ന­കം ഫ്ര­ഞ്ച്, ഇ­റ്റാ­ലി­യൻ, സ്വീ­ഡി­ഷ് ഈ ഭാ­ഷ­ക­ളി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ട The circle of reason പു­സ്ത­ക­ത്തി­നാ­യി ന­മു­ക്കു കാ­ത്തി­രി­ക്കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-06-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.