സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-11-09-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/TheHumanProvince.jpg

1981-ലെ നോബൽ സമ്മാനം നേടിയ ഇലിയസ് കനേറ്റി യുടെ അത്യുജ്ജ്വലങ്ങളായ രണ്ടുകൃതികളാണു് ഔട്ടോ തെഫെ യും (Auto da Fe), ക്രൗഡ്സ് ആൻഡ് പവറും (Crowds and Power). ഇതിൽ ആദ്യത്തേതു് നോവൽ. രണ്ടാമത്തേതു സമൂഹശാസ്ത്രം. വ്യാപകമായ അർത്ഥത്തിൽ അതു മാനവ വിജ്ഞാനമാണെന്നും പറയാം. കനേറ്റിയുടെ മറ്റൊരു പുസ്തകം—The Human Province—അടുത്തകാലത്താണു് എനിക്കു കിട്ടിയതു്. ചിന്തയുടെ ഔജ്ജ്വല്യം കൊണ്ടു്, ജീവിത നിരീക്ഷണത്തിന്റെ സത്യാത്മകതകൊണ്ടു് ഇതു നമ്മളെ വല്ലാതെ ആകർഷിക്കും. ഒരു വലിയ മനസ്സിന്റെ അഗാധതയും സുസൂക്ഷ്മതയും സങ്കല്പാതീതങ്ങളായ അനുപാതങ്ങളിലേക്കു് ഉയരുന്നതെങ്ങനെയെന്നു നമ്മൾ ഗ്രഹിക്കും. അപ്പോൾ ക്ഷുദ്രമായ നമ്മുടെ ജീവിതം സമ്പന്നമാകും. എന്റെ വായനക്കാർ ഇത്തരം ഗ്രന്ഥങ്ങൾ വായിക്കണമെന്നു ഞാൻ വിനയത്തോടെ നിർദ്ദേശിക്കുന്നു.

സത്യത്തെക്കുറിച്ചു കനേറ്റി പറയുന്നതു കേട്ടാലും: “സത്യം സാങ്കല്പികമായിട്ടാണെങ്കിൽ കൊടുങ്കാറ്റാണു്. അതു അന്തരീക്ഷത്തെ സ്വച്ഛമാക്കിക്കഴിഞ്ഞാൽ കടന്നുപോകുന്നു. സത്യം മിന്നൽപ്പിണരിനെപ്പോലെ ആഘാതമേല്പിക്കണം. അല്ലെങ്കിൽ അതുകൊണ്ടു ഫലമില്ല. ആരു സത്യമെന്തെന്നു് അറിഞ്ഞാലും അതിനെ പേടിച്ചേ തീരൂ. മനുഷ്യന്റെ ശ്വാനൻ ആകാൻ പാടില്ല സത്യമൊരിക്കലും. അതിനുവേണ്ടി ചൂളമടിക്കുന്നവനു ഹാ കഷ്ടം!.”

ഇനി വേറൊരു നിരീക്ഷണം: “ചില കാര്യങ്ങൾ പറയുന്നതു വീണ്ടും ഒരിക്കലും പറയാതിരിക്കാൻ വേണ്ടിയാണു്. നിർഭയങ്ങളായ ചിന്തകൾ ഇവ ഉൾക്കൊള്ളുന്നു. ആവർത്തിക്കുമ്പോൾ അവയുടെ നിർഭയാവസ്ഥ മരിക്കുന്നു. ഒരു സ്ഥലത്തു തന്നെ മിന്നൽ രണ്ടുതവണ ആഘാതമേല്പിക്കരുതു്. പിരിമുറുക്കമാണു് അതിന്റെ അനുഗ്രഹം. പ്രകാശം ക്ഷണികവും. തീ പിടിച്ചാൽ അതു പ്രകാശം പ്രസരിപ്പിക്കലല്ല.

images/WilliamBlakebyCurrie.jpg
ബ്ളേക്ക്

മറ്റൊരുനിരീക്ഷണം: “വായിക്കാതെ ഇരുപതുകൊല്ലക്കാലമായി കൊണ്ടുനടക്കുന്ന പുസ്തകങ്ങുളുണ്ടു്. അവ കൈവശമുണ്ടു്. പട്ടണം തോറും അവയെ കൊണ്ടു നടക്കുന്നു. ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തിലേക്കും. സ്ഥലമില്ലെങ്കിലും ശ്രദ്ധിച്ചുകെട്ടിപ്പൊതിഞ്ഞുകൊണ്ടു്. ചിലപ്പോൾ പെട്ടിയിൽനിന്നു് എടുക്കുന്ന വേളയിൽ അവയുടെ പുറങ്ങൾ മറിച്ചുനോക്കിയെന്നും വരാം. എങ്കിലും ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ ശ്രദ്ധിക്കും. എന്നിട്ടു് ഇരുപതുവർഷങ്ങൾ കഴിയുമ്പോൾ ഒരു നിമിഷം സമാഗതമാകും. വല്ലാത്ത പ്രേരണയുടെ ഫലമെന്നോണം ഒറ്റയിരിപ്പിൽ അതു് ആദ്യംതൊട്ടു് അവസാനം വരെയും വായിച്ചുതീർക്കും. അതൊരു വെളിപാടുപോലെയാകും… ദീർഘകാലം അതു നമ്മോടൊരുമിച്ചു് ഉണ്ടായേ തീരൂ. സഞ്ചരിക്കണം അതു്. സ്ഥലത്തു നിറഞ്ഞിരിക്കണം. ഭാരമായി വർത്തിക്കണം. ഇപ്പോൾ യാത്രയുടെ ലക്ഷ്യത്തിലെത്തിയതുകൊണ്ടു് അതു് അതിനെത്തന്നെ പ്രകാശിപ്പിക്കുന്നു. കഴിഞ്ഞുപോയ ഇരുപതു സംവത്സരങ്ങളിൽ അതു വെളിച്ചം വീശുന്നു… ”

ഒരു നിരീക്ഷണം കൂടിയാവട്ടെ: “ബ്ളേക്കി ന്റെ കാവ്യം വായിച്ചതിനുശേഷമേ കടുവ എന്താണെന്നു ഞാൻ അറിഞ്ഞുള്ളൂ”.

ആർനോൾഡ് ടോയിൻബി, ഐറിസ് മർഡോക്ക്, സ്റ്റീഫൻ സ്പെൻഡർ ഇവരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതാണു് ഈ ഗ്രന്ഥം. Elias Canetti is one of our great imaginers and solitary men of genius എന്നു ഐറിസ് മർഡോക്ക് വേറൊരു സന്ദർഭത്തിൽ പറഞ്ഞതു ശരിയാണെന്നു് ഈ ഗ്രന്ഥം വായിച്ചാൽ മനസ്സിലാക്കാം (The Human Province, Elias Canetti, Picador, £30.95).

പാദം—കവിതയിൽ

സരസപല്ലവ കോമളമായനിൻ

ചരണതാരിനു പങ്കജലോചനേ

പരുപരുത്തമരത്തിലണയ്ക്കയാൽ

പറകചെറ്റൊരുവേദന പറ്റിയോ?

പണ്ടൊരു വിഡ്ഢിരാജാവു് പ്രേമഭാജനത്തോടു് ഇങ്ങനെ ചോദിച്ചതായി എന്റെ ഓർമ്മ പറയുന്നു. സുന്ദരികളുടെ പാദസ്പർശത്താൽ മരം പൂക്കുമത്രേ. അവൾ കാലുകൊണ്ടു മരത്തെ ചവിട്ടിയപ്പോൾ കാലിനുവേദനയുണ്ടായോ എന്നാണു് കാമാന്ധനായ രാജാവിന്റെ ചോദ്യം. കുറ്റം പറയാനില്ല. കാമത്തിൽപ്പെട്ടവനു കാമുകിയുടെ ശരീരത്തിന്റെ ഏതുഭാഗവും ആകർഷകമാണു്. അവിടെയുണ്ടാകുന്ന ഒരു പോറൽപോലും അയാൾക്കു സഹിക്കാനാവില്ല. സഹിക്കാനാവുന്നതു് അവൾ അയാളെ ചവിട്ടുമ്പോൾ മാത്രമാണു്. പണ്ടും പെണ്ണുങ്ങളുടെ ചവിട്ടുകിട്ടുന്നതു പുരുഷന്മാർക്കു സുഖമായിരുന്നു. പാർവ്വതിയുടെ ചവിട്ടുകിട്ടുന്നതു് പരമശിവനും സുഖമത്രേ. എങ്കിലും അങ്ങനെ ചവിട്ടേണ്ടതില്ല എന്നാണു് പാർവ്വതിയെ ഒരുക്കുന്ന സഖിയുടെ ഉപദേശം.

ചരണനതിശിവശിരസിശശികലയിലെന്നിയേ

ശാതോദരീ, നീ ചവിട്ടരുതെങ്ങുമേ.’

ലളിതമിതി പറയുമൊരു സഖിയെ മുഖരേ! എന്നു

ലീലാരവിന്ദേന താഡിച്ചുചണ്ഡിക”

(ഗിരിജാകല്യാണം)

കാല്ക്കൽ നമസ്ക്കരിക്കുന്ന ശിവന്റെ തലയിൽ ശശികലയിലൊഴിച്ചു ഒരിടത്തും ദേവി ചവിട്ടരുതെന്നാണു് സഖിയുടെ നിർദ്ദേശം. ഇങ്ങനെ പറഞ്ഞ സഖിയെ വായാടിയെന്നു വിളിച്ചു പാർവ്വതി കളിത്താമരകൊണ്ടു അടിച്ചു. നല്ല കവിത വായിക്കുന്ന സുഖം എനിക്കു്. എങ്കിലും പാർവ്വതിയുടെ ചവിട്ടുകിട്ടിയാൽ ശിവനുണ്ടാകുന്ന സുഖത്തേക്കാൾ കൂടുതലല്ല അതു്.

images/RaimuntoPanikkar-c.jpg
റെയ്മുണ്ടോ പണിക്കർ

കാലിനു് വലിയ പ്രാധാന്യമാണു് ഏതു രാജ്യത്തും. ബൈബിളിലും വേദത്തിലും കാലിനെ പരാമർശിക്കാതിരുന്നിട്ടില്ല. His legs are as pillars of marble എന്നു ബൈബിളിൽ വായിച്ചതായി ഓർമ്മയുണ്ടു്. അഥർവ വേദത്തിലെ ഒരു സൂക്തത്തിൽ “നിന്റെ കാലുകളിൽ നിന്നു്—ഞാൻ രോഗത്തെ ബഹിഷ്കരിച്ചു” എന്നു കാണുന്നതായി റെയ്മുണ്ടോ പണിക്കർ പറയുന്നു (അദ്ദേഹത്തിന്റെ The Vedic Experience എന്ന ഗ്രന്ഥത്തിൽ. ഹിന്ദു മതത്തിൽ താല്പര്യമുള്ള ഏതൊരാളും ക്രിസ്ത്യാനിയായ പണിക്കരെഴുതിയ ഈ ഗ്രന്ഥം വായിക്കേണ്ടതാണു്. അത്രയ്ക്കു മഹനീയമാണതു്. Vedic Experience, Matramanjari, Pages 937, Raimunto Panikkar, All India Books, Pondichery.)

ഇനി കാലിനു കേടുവന്നാലോ? അതും നല്ലതാണുപോലും. മുടന്തുള്ളവർക്കു ലൈംഗിക ശക്തികൂടുമെന്നാണു് അഭിപ്രായം. മുടന്തിന്റെ ഫലമായി ഊരുസന്ധിയിലെ ഉപപേശികൾക്കു ശക്തി വർദ്ധിക്കും. അതിനാലാണു് ലൈംഗികമായ ശക്തിക്കു വർദ്ധന ഉണ്ടാവുക. ചൈനയിൽ പെൺകുട്ടികളുടെ കാലുകൾ കുട്ടിക്കാലത്തേ ഷൂസിനകത്താക്കുമല്ലോ. അതു vaginal reflex-ന്റെ ശക്തി വർദ്ധിപ്പിക്കുമത്രേ. ഇതൊക്കെ ശരിയാണോ എന്നറിഞ്ഞുകൂടാ. വിവരമുള്ളവർ പറഞ്ഞുവച്ചതാണെന്നുമാത്രം മനസ്സിലാക്കിയാൽ മതി നമ്മൾ.

സ്വന്തം കാലും പ്രേമഭാജനത്തിന്റെ കാലും നല്ല കവികൾക്കു പ്രചോദനമരുളിയിട്ടുണ്ടു. ലാറ്റിനമേരിക്കൻ കവി പാവ്ലോ നെറൂത സ്വന്തം കാലിനെ പ്രകീർത്തിക്കുന്നതു കേൾക്കുക:

Like stems of feminine adorable things

from the knees they rise, cylindrical and thick,

with a disturbed and compact material of existence;

like brutal, thick goddess arms,

like trees monstrously dressed as human beings,

like fatal, immense lips thirsty and tranquil

they are; there, the best part of my body:

(Ritual of My Legs)

നെറൂത കാമുകിയുടെ കാലുകളെ വാഴ്ത്തുന്നതു ഇതിനെക്കാൾ ഭംഗിയോടുകൂടിയാണു. അതുംകൂടി കേൾക്കാൻ കൗതുകമില്ലേ?

Your waist and your breasts

the doubled purple

of your nipples,

the sockets of your eyes

that have just flown away,

your wide fruit mouth,

your red tresses,

my little tower.

But I love your feet

only because they walked

upon the earth and upon

the wind and upon the waters

until they found me.

(Your Feet)

കേരളത്തിലെ കവി പാദങ്ങളെ കാണുന്നതു ഒരു ചെരുപ്പുകുത്തിയുടെ കണ്ണിൽക്കൂടെയാണു.

ഓരോ ദിവസവും കാണ്മൂ

പാദങ്ങൾ പലമാതിരി

അണിഞ്ഞിട്ടും പാദസരം

മൈലാഞ്ചിച്ചോപ്പണിഞ്ഞുമേ

പാദുകത്തിന്നറ്റുപോയ

വാറുതുന്നിക്കൊടുക്കുവാൻ

മുന്നിലേക്കൂരിവയ്ക്കുമ്പോൾ

പൊന്നൊളിക്കാലു കണ്ടു ഞാൻ

ഈ പൊന്നൊളിക്കാലു കണ്ട കവി മാലിന്യമാർന്ന കാലുകളും കാണുന്നു. അങ്ങനെ ജീവിതത്തിന്റെ സൗന്ദര്യവും വൈരൂപ്യവും ആവിഷ്കരിക്കപ്പെടുന്നു. ഒടുവിൽ ജീവിതബോധവും ഉളവാകുന്നു. നമ്മളറിയുന്ന മനുഷ്യജീവിതത്തിനു കടകവിരുദ്ധമായി ടെക്നിക് നിവേശിപ്പിച്ചു അയഥാർത്ഥമായ ‘കാവ്യം’ പടച്ചുവിടുന്ന ഇക്കാലത്തു ഇതുപോലുള്ള കാവ്യങ്ങൾ വായിക്കുന്നതു എത്ര നന്നു്! (കവി, ടി. കെ. ജയന്തൻ, വാരിക കുങ്കുമം).

images/WritersfromtheOtherEurope.jpg

‘ഞാൻ’, ‘ഞാൻ’ എന്നു നിങ്ങൾ എപ്പോഴും എഴുതുന്നതെന്തിനു്? നിങ്ങൾക്കുണ്ടായ അനുഭവം തന്നെ അന്യനുണ്ടായ അനുഭവമായിക്കരുതി വിവരിച്ചാലെന്തു്?” ഇതു പലരും ചോദിക്കാറുള്ള ചോദ്യമാണു്. ‘ഞാൻ’ എന്നു പറയുമ്പോൾ ജനിക്കാവുന്ന അഹന്ത ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നു അറിയാൻ പാടില്ലാതില്ല. പക്ഷേ, ഈ പംക്തിക്കു എന്തെങ്കിലും വിജയം സിദ്ധിച്ചിട്ടുണ്ടെങ്കിൽ അതിനു ഹേതു ഇതിലെ വ്യക്തിനിഷ്ഠത്വം തന്നെയാണു്. ‘അവന്റെ അച്ഛൻ മരിച്ചു’ എന്നു വായിക്കുമ്പോൾ വായനക്കാരനുണ്ടാവുന്ന സഹാനുഭൂതി ഒരുവിധം; ‘എന്റെ അച്ഛൻ മരിച്ചു’ എന്നു വായിക്കുമ്പോൾ ഉളവാകുന്ന സഹാനുഭൂതി വേറൊരുവിധം. അനുവാചകൻ ‘അവനിൽ താദാത്മ്യം പ്രാപിക്കുന്നതിനെക്കാൾ എളുപ്പത്തിൽ ‘ഞാനി’ൽ താദാത്മ്യം പ്രാപിക്കും. “ഹതഭാഗ്യൻ ഞാൻ പക്ഷേ, കണ്ടതെല്ലാം പരിതാപാച്ഛാദിതമായിരുന്നു” എന്ന വരിയിലെ ‘ഞാൻ’ മാറ്റി വൃത്തത്തിനു യോജിച്ചമട്ടിൽ ‘അവൻ’ എന്നു വയ്ക്കു. കവിത അന്തരംഗസ്പർശിയാവുകയില്ല.

അസംഗതലോകം

കാമത്തിൽ പെട്ടവനു കാമുകിയുടെ ശരീരത്തിന്റെ ഏതുഭാഗവും ആകർഷകമാണു. അവിടെയുണ്ടാകുന്ന ഒരു പോറൽപോലും അയാൾക്കു സഹിക്കാനാവില്ല. സഹിക്കാവുന്നതു് അവൾ അയാളെ ചവിട്ടുമ്പോൾ മാത്രമാണു. കഥയെഴുത്തുകാർ നമ്മളെ ഹൃദയസമ്പന്നതയിലേക്കു നയിച്ചില്ലെങ്കിലും വേണ്ടില്ല. മനസ്സിനെ പരിപൂർണ്ണമായും പൊള്ളയാക്കരുതു്. രോഗാണുക്കളെ കടത്തിവിടരുതു്. ഭൂമിയെ ഈശ്വരന്റെ പാപമായി ചിലർ കാണുന്നു. ആ കാഴ്ച തെറ്റു്. ഈശ്വരന്റെ പാപം യഥാർത്ഥത്തിൽ മലയാള ഭാഷയിൽ രൂപം കൊള്ളുന്ന ചെറുകഥകളാണു്.

പഴയ ആസ്ട്രോ-ഹംഗറിയൻ സാമ്രാജ്യത്തിലെ പേരുകേട്ട കഥാകാരനായിരുന്നു ഗാസോചാത്ത് (Géza Csáth, 1987-1919. e എന്നതിന്റെ മുകളിൽ കുത്തിട്ടു എഴുതിയാൽ ഉച്ചാരണം ‘ആ’ എന്നു. a എന്നതിന്റെ മുകളിൽ കുത്തിടുമ്പോൾ ‘ആ’ എന്നും. മുകളിൽ കുത്തിടാത്ത ‘a’ എന്നതിന്റെ ഉച്ചാരണം ‘ഒ’ എന്നാണു. അങ്ങനെ ഗാസോ ചാത്ത് എന്നു ഉച്ചാരണം). ഫിലിപ്പ് റോത്ത് ജനറൽ എഡിറ്ററായി പെൻഗ്വിൻ ബുക്ക്സ് പ്രസാധനം ചെയ്യുന്ന Writers from the Other Europe എന്ന ഗ്രന്ഥപരമ്പരയിലെ ഒരു പുസ്തകമാണു ഗാസോചാത്തിന്റെ Opium and Other Stories. അദ്ദേഹത്തിന്റെ ആ പുസ്തകം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. റൊമാന്റിസിസത്തെ അവാസ്തവികതയുമായി കൂട്ടിയിണക്കി സാന്ദ്രതവരുത്തിയിട്ടുള്ള ഒരു പ്രസ്ഥാനത്തിലാണു ഈ കഥാകാരൻ അഭിരമിക്കുന്നതു. ക്ലാസ്സിസത്തിന്റെയോ, റിയലിസത്തിന്റെയോ ലാളിത്യം ചാത്തിനു ഇഷ്ടമല്ല. ഫാന്റസിയിലാണു അദ്ദേഹത്തിനു കൗതുകം. സത്യം സത്യമായി പ്രതിപാദിക്കാനല്ല അതിനു അസാധാരണത്വം വരുത്താനാണു അദ്ദേഹത്തിന്റെ യത്നം. ഈ കഥാസമാഹാരത്തിലെ എല്ലാ കഥകളും ഇവിടെപ്പറഞ്ഞതിനു നിർദ്ദേശകങ്ങളത്രേ.

images/CsathGeza.jpg
ഗാസോ ചാത്ത്

അത്രകണ്ടു നമ്മൾ അറിയാത്ത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിത്തരാൻ വേണ്ടിയാവണം വി. പി. ശിവകുമാർ ചാത്തിന്റെ രണ്ടു കഥകൾ ഭാഷാന്തരീകരണം ചെയ്തു പ്രസിദ്ധപ്പെടുത്തിയതു് (കലാകൗമുദി). കഥകളുടെ സാമാന്യസ്വഭാവം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു് തർജ്ജമയെക്കുറിച്ചു മാത്രമേ എഴുതാനുള്ളൂ. ശിവകുമാറിനു പകരം ഞാനാണു് ഇക്കഥകൾ തർജ്ജമ ചെയ്തതെന്നു് വിചാരിക്കൂ. ശിവകുമാറിന്റെ ഭാഷാന്തരീകരണത്തേക്കാൾ വിലക്ഷണമായിരിക്കും എന്റെ ഭാഷാന്തരീകരണം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ കനേറ്റിയുടെ ചില ഖണ്ഡികകൾ ഞാൻ തർജ്ജമ ചെയ്തു് ചേർത്തിട്ടുണ്ടല്ലോ. അവ ന്യൂനതകൾ നിറഞ്ഞവയാണെന്നു് ശിവകുമാറിനു് എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാം. ഇതു ഭാഷാന്തരീകരണത്തിന്റെ സ്വഭാവമാണു്. അതെല്ലാം മനസ്സിലാക്കിക്കൊണ്ടു് തന്നെ പറയട്ടെ: ശിവകുമാറിന്റെ തർജ്ജമ വിരൂപമാണു്. അതു് ഇംഗ്ലീഷ് തർജ്ജമയോടു് ഒട്ടും “നീതി പുലർത്തുന്നില്ല.”

ഇംഗ്ലീഷ് തർജ്ജമ
The hall was infact already humming with students
ശിവകുമാറിന്റെ തർജ്ജമ
നിറഞ്ഞ ഹാളിൽ നിന്നു് ശബ്ദമുയരുന്നു.
മൂല്യവാക്യത്തോടു് അടുത്ത തർജ്ജമ
ആ മുറി യഥാർത്ഥത്തിൽ വിദ്യാർത്ഥികളെക്കൊണ്ടു് മുരളുകയായിരുന്നു. (irreality—യാണു് കഥയുടെ സവിശേഷത. ശിവകുമാറിന്റെ തർജ്ജമ അതില്ലാതെയാക്കുന്നു).
ഇംഗ്ലീഷ് തർജ്ജമ
and was extremely myopic
ശിവകുമറിന്റെ തർജ്ജമ
കാഴ്ച ശരിയല്ല.
മൂല്യവാക്യത്തോടു് അടുത്ത തർജ്ജമ
ഹ്രസ്വദർശിത വളരെക്കൂടുതലായിരുന്നു. (സന്ദർശകന്റെ ആ നേത്രരോഗം കഥയുടെ അവാസ്തവികാംശം വർദ്ധിപ്പിക്കുന്നു. ശിവകുമാർ അതില്ലാതെയാക്കി).

ഇങ്ങനെ പല വാക്യങ്ങൾ എടുത്തു കാണിക്കാം. എങ്കിലും ഞാനതിനു തുനിയുന്നില്ല. ഇംഗ്ലീഷ് തർജ്ജമ വായിക്കുമ്പോൾ ഒരസംഗതലോകത്തു് നമ്മൾ ചെന്നെത്തുന്നു. ആ വിചിത്രലോകം സാധാരണമായ ലോകമായിത്തീരുന്നു, മലയാളം തർജ്ജമയിൽ. കഥയുടെ അന്തരീക്ഷം ഭാഷാന്തരീകരണത്തിൽ മാറിയാൽ പിന്നെ, അതെന്തു ഭാഷാന്തരീകരണം?

തിരുനെല്ലൂർ കരുണാകരൻ
images/BarbaraCartland1925.jpg
ബാർബറ കാർട്ലൻഡ്

ബാർബറ കാർട്ലൻഡ് മുന്നൂറ്റിയമ്പതിലധികം റൊമാൻസുകൾ എഴുതിയിട്ടുണ്ടു് എന്നാണു് എന്റെ അറിവു്. അവരുടെ ഒരു പുസ്തകം പോലും ഞാൻ വായിച്ചിട്ടില്ല. എന്നാൽ പ്രേമത്തെക്കുറിച്ചു് അവരെഴുതിയതു് പലതും വായിക്കാൻ കഴിഞ്ഞു, എനിക്കു്. അവർ ഒരിടത്തു പറഞ്ഞു: “പുരുഷനു് സ്ത്രീയെ സംബന്ധിച്ചും സ്ത്രീക്കു് പുരുഷനെ സംബന്ധിച്ചും ഉണ്ടാകുന്ന ആകർഷണം മാത്രമല്ല സ്നേഹമെന്നതു്. അതു് കൂടുതലും അടിസ്ഥാനപരമായ ഒന്നാണു്. ജീവനുള്ള ഏതിലൂടെയും പ്രവഹിക്കുന്ന ജീവിതത്തിന്റെ ശക്തിയാണതു്. ഈ ശക്തി നമ്മുടെ ശരീരത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ഈ ലോകത്തിനു് അപ്പുറത്തുള്ള ലോകത്തെ ദർശിക്കാനുള്ള അന്തർദൃഷ്ടി അതു് മനസ്സിനു് നൽകുന്നു”. ഈ ആകർഷണത്തേയും അടിസ്ഥാനപരമായ വികാരത്തേയും ജീവിതത്തിന്റെ ശക്തിയേയും ഈ ലോകത്തിനു് അപ്പുറത്തുള്ള ലോകത്തേയും തിരുനല്ലൂർ കരുണാകരൻ എത്ര മനോഹരമായി ആവിഷ്ക്കരിക്കുന്നു എന്നറിയണമെങ്കിൽ അദ്ദേഹം മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ “ഒരുവർഷകാലസന്ധ്യയുടെ ഓർമ്മ” എന്ന കാവ്യം വായിക്കണം (വർഷാകാലസന്ധ്യ എന്നേ ഞാനെഴുതൂ).

എന്റെ പ്രിയപ്പെട്ട പെൺകിടാവപ്പോ

ളുമ്മറത്തു വിളക്കുവയ്ക്കുന്നു

എന്റെ നേർക്കാമിഴികൾ നീളുന്നു

ചന്തമേലുമക്കൈ വിറയ്ക്കുന്നു

എന്നു് ആകർഷണം

വർഷകാലത്തുമീമണൽ മുറ്റം

സ്വച്ഛനീലശരന്നിശാകാശം

തേൻ കണങ്ങൾ പോലോമലാൾ മിണ്ടി

സ്നേഹമത്രയും പൂക്കളോടാണോ?

എന്നിടത്തു് അടിസ്ഥാനപരമായി വികാരം.

എന്റെ കൈയിൽക്കുടുങ്ങിയോ നാട

നെണ്ണ തൻ മണംതാവുമക്കൂന്തൽ

പോവതും നോക്കി നിന്നിടുമെന്റെ

തോളിലോമൽക്കവിൾത്തടംതൊട്ടോ?

എന്നു ജീവിതത്തിന്റെ ശക്തിയുടെ പ്രകടനം. കാലം കഴിഞ്ഞു.

എന്തുചെയ്യണമെന്നറിയാത

ന്നെന്റെമേൽ മലരമ്പുകളെയ്തോൾ

കാലമേൽപ്പിച്ച ഭാരമാർന്നെന്റെ

നാലു കുട്ടികൾക്കമ്മയാണിപ്പോൾ

ആ അമ്മ ഇപ്പോൾ കമ്പിളി പുതച്ചാണിരിപ്പു്. എങ്കിലും

ശങ്കയെന്നി ഞാൻ കാണ്മതന്നത്തെ

പെൺകിടാവിനെത്തന്നെയാണല്ലോ

എന്നു് അന്തർദൃഷ്ടി കൊണ്ടു് മറ്റൊരു ലോകത്തെ ദർശിക്കൽ. കാവ്യം ഇവിടെ നിറുത്തേണ്ടിയിരുന്നു. അതു ചെയ്യാതെ അദ്ദേഹം കസേരപ്പുറത്തു ചാടിക്കയറി നിന്നുകൊണ്ടു് മുഷ്ടിചുരുട്ടി ഉദ്ബോധിപ്പിക്കുന്നു, കാവ്യത്തിലെ സഹധർമ്മിണിയേയും നമ്മളേയും.

ഓടിയോടി മടുത്ത രക്തത്തിൻ

ചൂടിനിയും തുടരണമെങ്കിൽ

ഹാ സഖി ഹൃദയത്തിനെപ്പേർത്തും

സ്നേഹ തീവ്രതയാൽ പുതപ്പിക്കു

ഈ വൈലക്ഷണ്യം വന്നുപോയെങ്കിലും തിരുനെല്ലൂരിന്റെ കവിതയ്ക്കു് ലാളിത്യമുണ്ടു്, ശക്തിയുണ്ടു്.

ആരോ ചോദിക്കുന്നു
ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ലെന്നു നിങ്ങൾ പലതവണ എഴുതിയിട്ടില്ലേ? അതു ആർജ്ജവത്തോടുള്ള പ്രസ്താവന ആയിരുന്നെങ്കിൽ ദമ്പതീവിഷയകമായ സ്നേഹത്തെ വാഴ്ത്തുന്ന ഈ കാവ്യത്തെ നിങ്ങൾ പ്രശംസിച്ചതെങ്ങനെ?
എന്റെ ഉത്തരം
കവികൾ കള്ളത്തെ സത്യമെന്നു് തോന്നുന്ന മട്ടിൽ ആവിഷ്ക്കരിക്കുന്നവരാണു്.
images/BorisPasternak1969.jpg
പസ്റ്റർനക്ക്

ഈ ഉത്തരം നൽകിയിട്ടു് ഞാൻ പസ്റ്റർനക്കി ന്റെ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവലിന്റെ കഥ ഏതാനും വാക്യങ്ങളിലാക്കി പറയുന്നു. ഷിവാഗോ വിവാഹിതനാണു്. അയാൾ ലോറയേയും സ്നേഹിക്കുന്നു. ഷിവാഗോ ഭാര്യയോടൊരുമിച്ചു് മോസ്ക്കോയിൽ താമസിക്കുമ്പോഴാണു് റഷ്യൻ വിപ്ലവം ഉണ്ടായതു്. അതോടെ അയാളുടെ ജീവിതം തകർന്നു. ആശുപത്രിയിൽ വച്ചു് അയാൾ നേഴ്സ് ലോറയെ പരിചയപ്പെട്ടു. പരിചയം പ്രേമത്തിലേക്കും ചെന്നു. വിപ്ലവം നടക്കുമ്പോൾ ഷിവാഗോ കുടുംബമുപേക്ഷിച്ചു് ലോറയുമായി ജീവിക്കുന്നു. ഭാര്യയോടു് കുറ്റസമ്മതം നടത്താൻ അയാൾ വീട്ടിലേക്കു് വന്നപ്പോൾ ഗറില്ലകൾ അയാളെ പിടിച്ചുകൊണ്ടു പോയി. അവരിൽ നിന്നു് രക്ഷപ്പെട്ട ഷിവാഗോ ഭാര്യയുടെ അടുത്തല്ല പോയതു്. ലോറയെ കാണാനാണു്. ഈ സമയം കൊണ്ടു് ഷിവാഗോയുടെ ഭാര്യയും രണ്ടു് കുട്ടികളും പാരീസിലേക്കു് നാടുകടത്തപ്പെട്ടു. ലോറയെ അറസ്റ്റ് ചെയ്യുമെന്നറിഞ്ഞ ഷിവാഗോ അവളെ മറ്റൊരിടത്തേയ്ക്കയച്ചു. അവൾ അയാളുടെ സന്താനത്തെ ഗർഭാശയത്തിൽ വഹിക്കുകയാണു്. അതു ഷിവാഗോ അറിയുന്നില്ല. മോസ്കോയിൽ തിരിച്ചെത്തിയ ഷിവാഗോ ഒരു ചെറുപ്പക്കാരിയെ ഭാര്യയായി സ്വീകരിച്ചു. തന്റെ ആദ്യത്തെ ഭാര്യയെ കാണാനാണു് അയാൾക്കു് കൊതി. പക്ഷേ, ആ അഭിലാഷം സാഫല്യത്തിലെത്തുന്നതിനു് മുൻപു് അയാൾ ഹൃദയസ്തംഭനത്താൽ മരിച്ചു. ഷിവാഗോയുടേ മൃതദേഹം സംസ്കരിക്കുമ്പോൾ ലോറ അവിടെ എത്തുന്നു. അവൾ പൊട്ടിക്കരയുന്നു. പിന്നീടു് ലോറയെ ആരും കണ്ടിട്ടില്ല.

പസ്റ്റർനക്ക് സത്യം പറയുന്നുവെന്നു് ഞാൻ പറഞ്ഞാൽ എന്റെ അഭിവന്ദ്യ സുഹൃത്തായ തിരുനെല്ലൂർ കരുണാകരൻ എന്നോടു പിണങ്ങുമോ എന്തോ?

രോഗാണു

താൻ നരകത്തെ സൃഷ്ടിച്ചതു് അങ്ങുതാഴെയാണല്ലോ എന്നു വിചാരിച്ചു കൊണ്ടു ദൈവം ഉണ്ണി വാരിയത്തിന്റെ കഥയെ നോക്കുമ്പോൾ നരകം അതിൽ വന്നിരിക്കുന്നതു് അദ്ദേഹം കാണുന്നു, ലജ്ജിക്കുന്നു

ദേശാഭിമാനി വാരികയിൽ കൂടെക്കൂടേ പ്രത്യക്ഷരാകുന്ന ബേബിമേനോന്റെയും കണ്ണൻ മേനോന്റെയും കഥാസാഹസങ്ങൾ ഞാനെന്തിനു് വായിക്കുന്നു? വാരികയുടെ പത്രാധിപസമിതിയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടു്. അവരിൽ ചിലർ എന്റെ അഭിവന്ദ്യ സുഹൃത്തുക്കളാണു്. അവരുടെ വാരികയെ എനിക്കു് അവഗണിക്കാൻ വയ്യ. അതുകൊണ്ടു് ഞാൻ ബേബി മേനോന്റെയും കണ്ണൻ മേനോന്റെയും കഥകൾ വായിക്കുന്നു. പാരായണം നടക്കുമ്പോൾത്തന്നെ എന്റെ മുഖം അല്പാല്പമായി തിരിയുന്നു. കഥയുടെ പര്യവസാനത്തിലെത്തുമ്പോൾ ജുഗുപ്സ കൊണ്ടു് സമ്പൂർണ്ണമായി എന്റെ മുഖം തിരിഞ്ഞു പോകുന്നു. ഈ ആഴ്ചത്തെ വാരികയിലെ “അറ്റുപോകുന്ന കണ്ണികൾ” എന്ന ‘രാക്ഷസീയത’ ക്ലേശിച്ചു് വായിച്ചു. കുടിയനും വ്യഭിചാരിയുമായ ഭർത്താവിനെ ഉപേക്ഷിച്ചു് ഭാര്യ അമ്മയുടെ അടുക്കലെത്തുന്നു. ഭർത്താവു് ദൂതനെ അയച്ചിട്ടും അവർ മകളെ തിരിച്ചയയ്ക്കുന്നില്ല. വിഡ്ഢിയായ പമ്പരം സ്വയം കറങ്ങുന്നതുപോലെ എത്രയോ കാലമായി ഈ ഇതിവൃത്തം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ ഭ്രമണം കാണാൻ കഥയെഴുതിയവർ നമ്മളെ ക്ഷണിച്ചല്ലോ. ആഖ്യാനവൈദഗ്ദ്ധ്യമില്ലാത്ത, ജീവിതാവബോധമുളവാക്കാത്ത, കലാപരമായ ആവിഷ്കാരമില്ലാത്ത ഈ രചന അനുവാചകന്റെ മനസ്സിനെ ആക്രമിക്കുന്ന രോഗാണുവാണു്. കഥയെഴുത്തുകാർ നമ്മളെ ഹൃദയസമ്പന്നതയിലേക്കു നയിച്ചില്ലെങ്കിലും വേണ്ടില്ല, മനസ്സിനെ പരിപൂർണ്ണമായും പൊള്ളയാക്കരുതു്. രോഗാണുക്കളെ കടത്തിവിടരുതു്.

കാമുകി കാമുകന്റെ കൈത്തണ്ടയിൽ കെട്ടാൻ രാഖിയുമായി വരുന്നു. കെട്ടിക്കഴിഞ്ഞാൽ അവർ സഹോദരീ സഹോദരന്മാരായി. അവൾ വിവാഹിതയാകാൻ പോകുകയാണെന്നു് അറിഞ്ഞു് അയാൾ ചരടു കെട്ടാൻ സമ്മതിച്ചു. പെണ്ണിനെ വേറൊരുത്തൻ വിവാഹം കഴിച്ചുകൊണ്ടുപോയി. നൂറ്റൊന്നു ദിവസം കഴിഞ്ഞു. അന്നാണല്ലോ വിവാഹത്തിന്റെ നൂറ്റൊന്നാം ദിവസമെന്നു വിചാരിച്ചു പൂർവ കാമുകൻ ഇരിക്കുമ്പോൾ അവൾ അയാളുടെ മുൻപിലെത്തുന്നു. സ്വപ്നമോ? അല്ല. യാഥാർത്ഥ്യം തന്നെ. ഭർത്താവു് രതോപകാരിയായതുകൊണ്ടു് അവൾ പിണങ്ങിത്തിരിച്ചുവന്നിരിക്കുകയാണു്. പൂർവ കാമുകൻ ചരടു പൊട്ടിച്ചെറിയുമ്പോൾ കഥ തീരുന്നു. (ജനയുഗം വാരിക—നൂറ്റൊന്നാം രാവു്—ഉണ്ണി വാരിയത്തു്) ഈശ്വരനുപോലും ലജ്ജ തോന്നുന്ന കഥകളുണ്ടു്. താൻ നരകത്തെ സൃഷ്ടിച്ചതു് അങ്ങുതാഴെയാണല്ലോ എന്നു വിചാരിച്ചു കൊണ്ടു ദൈവം ഉണ്ണി വാരിയത്തിന്റെ കഥയെ നോക്കുമ്പോൾ നരകം അതിൽ വന്നിരിക്കുന്നതു് അദ്ദേഹം കാണുന്നു, ലജ്ജിക്കുന്നു. ലജ്ജ മാറുമ്പോൾ ദേഷ്യപ്പെട്ടു് ‘ഹൊറർ, ഹൊറർ’ എന്നു് അദ്ദേഹം വിളിക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ കാതോർത്തു നോക്കു. ഈശ്വരൻ ഹൊറർ എന്നു വീണ്ടും വീണ്ടും വിളിക്കുന്നതു കേട്ടുകൂടേ?

ഭൂമിയെ ഈശ്വരന്റെ പാപമായി ചിലർ കാണുന്നു. ആ കാഴ്ച തെറ്റു്. ഈശ്വരന്റെ പാപം യഥാർത്ഥത്തിൽ മലയാള ഭാഷയിൽ രൂപംകൊള്ളുന്ന ചെറുകഥകളാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.