SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, kk-1987-12-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/JosephBrodsky-c.jpg
ഇ­യോ­സി­ഫ് ബ്രോ­ഡ്സ്കി

ഈ വർ­ഷ­ത്തെ, സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഇ­യോ­സി­ഫ് ബ്രോ­ഡ്സ്കി (Iosif Brodsky) ആ സ­മ്മാ­ന­ത്തി­നു സർ­വ്വ­ഥാ അർ­ഹ­നാ­ണു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച പ­രി­ഗ­ണ­ന­ക­ളാ­ണു് ഈ പു­ര­സ്കാ­ര­ത്തി­ന്റെ പി­റ­കി­ലു­ള്ള­തെ­ന്നു പ­റ­യു­ന്ന­വ­രു­ണ്ടാ­കാം. ഒ­ക്ടോ­വ്യാ പാസ്സ ല്ലേ ബ്രോ­ഡ്സ്കി­യെ­ക്കാൾ കേമൻ എന്നു ചോ­ദി­ക്കു­ന്ന­വ­രു­ണ്ടാ­കാം. ആ പ്ര­സ്താ­വ­ന­യും ചോ­ദ്യ­വും തെ­റ്റാ­ണെ­ന്നു എ­ഴു­താൻ ധൈ­ര്യ­മി­ല്ലെ­നി­ക്കു്. പക്ഷേ, ബ്രോ­ഡ്സ്കി അ­ന്യാ­ദൃ­ശ സ്വ­ഭാ­വ­മാർ­ന്ന ക­വി­യാ­ണെ­ന്നു് സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു നി­ഷ്പ­ക്ഷ­ചി­ന്താ­ഗ­തി­യു­ള്ള­വർ­ക്കു സ­മ്മ­തി­ക്കാ­തി­രി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ക­വി­യു­ടെ വീ­ക്ഷ­ണ­ത്തി­നു് സാർ­വ്വ­ലൗ­കി­ക സ്വ­ഭാ­വം വ­രു­മ്പോ­ഴാ­ണു് ആ കവി നി­സ്തു­ല­നെ­ന്നോ ‘അ­സാ­ധാ­ര­ണ’നെ­ന്നോ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. ഒ­ക്ടോ­വ്യാ പാ­സ്സ് മ­ഹാ­ക­വി തന്നെ. പക്ഷേ, ഇ­വി­ടെ­പ്പ­റ­ഞ്ഞ സാർ­വ്വ­ലൗ­കി­ക സ്വ­ഭാ­വം ബ്രോ­ഡ്സ്കി­യു­ടെ ക­വി­ത­യ്ക്കു­ള്ള­തു­പോ­ലെ പാ­സ്സി­ന്റെ ക­വി­ത­യ്ക്കി­ല്ല. ബ്രോ­ഡ്സ്കി­യു­ടെ കവിത വാ­യി­ക്കു. അ­നു­ഗ്ര­ഹി­ക്ക­പ്പെ­ട്ട ഒരു ക­വി­യു­ടെ ഗാ­ന­ധാ­ര നി­ങ്ങ­ളെ ആവരണം ചെ­യ്യും. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ശ­യ­ങ്ങ­ളു­ടെ പ­രി­മ­ളം നി­ങ്ങ­ളെ ആ­ഹ്ലാ­ദാ­നു­ഭൂ­തി­യി­ലേ­ക്കു് എ­റി­യും.

ഇ­തെ­ഴു­തു­ന്ന ആളിനെ വ­ല്ലാ­തെ ആ­കർ­ഷി­ച്ച ഒരു കാ­വ്യ­മാ­ണു ബ്രോ­ഡ്സ്കി­യു­ടെ “The Fountain”. ലോഹം കൊ­ണ്ടു­ണ്ടാ­ക്കി­യ ഒരു സിം­ഹ­മാ­ണു് fountain—ജ­ല­ധാ­രാ­യ­ന്ത്രം. പക്ഷേ, അ­തി­ന്റെ അ­ണ­ക­ളിൽ­നി­ന്നു കൊ­ച്ചോ­ള­ങ്ങ­ളോ­ടെ ജലം പ്ര­വ­ഹി­ക്കു­ന്നി­ല്ല. ഗർ­ജ്ജ­ന­മു­യ­രു­ന്നി­ല്ല. ‘ഹ­യാ­സി­ന്തു്’ പു­ഷ്പി­ക്കു­ന്നു. ചൂ­ള­മ­ടി­യി­ല്ല. നി­ല­വി­ളി­യി­ല്ല. ശ­ബ്ദ­മേ­യി­ല്ല. ഇലകൾ നി­ശ്ച­ല­ങ്ങൾ. പേ­ടി­പ്പി­ക്കു­ന്ന ആ മു­ഖ­ത്തി­നു് അതൊരു വി­ചി­ത്ര പ­ശ്ചാ­ത്ത­ലം തന്നെ. സിം­ഹ­ത്തി­ന്റെ ചു­ണ്ടു­കൾ വ­ര­ണ്ടി­രി­ക്കു­ന്നു. അ­വ­ന്റെ തൊ­ണ്ട­യാ­കെ തു­രു­മ്പു പി­ടി­ച്ചി­രി­ക്കു­ക­യാ­ണു്. ലോഹം മ­രി­ക്കാ­ത്ത­ത­ല്ല. ജ­ല­നി­യ­ന്ത്ര­ണോ­പ­ക­ര­ണം പൂർ­ണ്ണ­മാ­യും അ­ട­ച്ചി­രി­ക്കു­ക­യാ­ണു്. അ­വ­ന്റെ വാ­ലി­ന്റെ അ­റ്റ­ത്തു­ള്ള ആ ഉ­പ­ക­ര­ണ­ത്തി­ന്റെ ‘വാൽവ്’ ഒരു ചെടി അ­ട­ച്ചു­ക­ള­ഞ്ഞു. സാ­യാ­ഹ്നം അ­വ­രോ­ഹ­ണം ചെ­യ്യു­ന്നു. കു­റ്റി­ക്കാ­ടു­ക­ളിൽ­നി­ന്നു് ഒരു കൂ­ട്ടം നി­ഴ­ലു­കൾ കാ­ടു­ക­ളിൽ­നി­ന്നു സിം­ഹ­ങ്ങ­ളെ­ന്ന­പോ­ലെ ധാ­രാ­യ­ന്ത്ര­ത്തി­ലേ­ക്കു് ഓ­ടു­ന്നു. ജ­ലാ­ധാ­ര­ത്തി­ന്റെ ന­ടു­ക്കു് ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ബ­ന്ധു­വി­ന്റെ ചു­റ്റു­മാ­യി അവർ കൂ­ട്ടം കൂ­ടു­ന്നു. അവ അ­രി­കി­ന്റെ മു­ക­ളി­ലൂ­ടെ ചാടി ജ­ലാ­ധാ­ര­ത്തിൽ പൊ­ങ്ങി­ക്കി­ട­ക്കാൻ തു­ട­ങ്ങു­ന്നു. ത­ങ്ങ­ളു­ടെ നേ­താ­വി­ന്റെ മോ­ന്ത­യും പാ­ദ­വും അവർ ന­ക്കു­ന്നു. അവർ കൂ­ടു­തൽ ന­ക്കു­ന്തോ­റും അ­വ­ന്റെ ഭീ­തി­ദ­മാ­യ മുഖം കൂ­ടു­തൽ കൂ­ടു­തൽ ഇ­രു­ളു­ന്നു. അ­വ­സാ­ന­മാ­യി അവ പൊ­ടു­ന്ന­ന­വേ ജീ­വ­നാർ­ന്നു്, ചാ­ടി­യി­റ­ങ്ങി അ­വ­രു­മാ­യി ഒ­രു­മി­ച്ചു ചേ­രു­ന്നു. ആ സംഘം മു­ഴു­വ­നും ഇ­രു­ട്ടി­ലേ­ക്കു വേ­ഗ­ത്തിൽ ഓ­ടു­ന്നു. ആകാശം ഒരു മേ­ഘ­ത്തി­നു പി­റ­കി­ലാ­യി ന­ക്ഷ­ത്ര­ങ്ങ­ളെ ഒ­ളി­ക്കു­ന്നു. പ്ര­തി­ഭ­യു­ടെ ഈ വി­ലാ­സം ഇ­നി­യു­മു­ണ്ടു്. എ­ങ്കി­ലും അതു കാ­ണി­ച്ചു­ത­രാൻ ഞാൻ ഉ­ദ്യ­മി­ക്കു­ന്നി­ല്ല. ബ്രോ­ഡ്സ്കി കാ­വ്യ­ത്തി­ന്റെ അ­വ­സാ­ന­ത്തോ­ടു് അ­ടു­പ്പി­ച്ചു് പ­റ­യു­ന്ന വാ­ക്കു­കൾ ഈ സിം­ഹ­യ­ന്ത്ര­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കി­ത്ത­രും.

And, if you were a monster, a

company of monsters

will resurrect you, at a late hour,

out of the earth.

(നി­ങ്ങൾ രാ­ക്ഷ­സ­നാ­ണെ­ങ്കിൽ രാ­ക്ഷ­സ­ന്മാ­രു­ടെ സംഘം ഭൂ­മി­ക്ക­ടി­യിൽ­നി­ന്നു്, വൈ­കി­യ­വേ­ള­യിൽ നി­ങ്ങ­ളെ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പി­ക്കും.)

ഇതു് സ­വി­ശേ­ഷ­മാ­യ രാ­ഷ്ട്ര വ്യ­വ­ഹാ­ര സി­ദ്ധാ­ന്ത­ത്തി­നു് കൊ­ടു­ക്കു­ന്ന അ­ടി­യാ­യി ക­രു­തേ­ണ്ട­തി­ല്ല. ഈ ലോ­ക­ത്തെ ക്രൂ­ര­ത­യിൽ ഏ­ല്പി­ക്കു­ന്ന ആ­ഘാ­ത­മാ­യി മാ­ത്രം പ­രി­ഗ­ണി­ച്ചാൽ മതി. ഇ­തു­കൊ­ണ്ടാ­ണു് ഞാൻ പ­റ­ഞ്ഞ­തു് ബ്രോ­ഡ്സ്കി­യു­ടെ വീ­ക്ഷ­ണ­ത്തി­നു സാർ­വ്വ­ലൗ­കി­ക സ്വ­ഭാ­വ­മു­ണ്ടെ­ന്നു് നൃ­ശം­സ­ത­യിൽ­നി­ന്നു മ­നു­ഷ്യ­നെ മോ­ചി­പ്പി­ച്ചു് ആർ­ദ്ര­മ­ന­സ്ക്ക­നാ­ക്കു­ന്ന­താ­ണു് ബ്രോ­ഡ്സ്കി­യു­ടെ കവിത. ആ­ല­സ്യ­ത്തി­ലാ­ണ്ട അവനെ വി­ളി­ച്ചു­ണർ­ത്തു­ന്ന­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കവിത.

കോ­ട­തി­യിൽ വി­സ്താ­രം ന­ട­ക്കു­മ്പോൾ ബ്രോ­ഡ്സ്കി­യു­ടെ ജോലി എ­ന്തെ­ന്നു് ചോ­ദ്യ­മു­ണ്ടാ­യി. “ഞാൻ ക­വി­യാ­ണു് ” എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­രം. “നി­ങ്ങൾ ക­വി­യാ­ണെ­ന്നു് ആ­രാ­ണു് പ­റ­ഞ്ഞ­തു?” എന്നു വീ­ണ്ടും ചോ­ദ്യം. ബ്രോ­ഡ്സ്കി ഉ­ത്ത­രം നല്കി വേ­റൊ­രു ചോ­ദ്യം കൊ­ണ്ടു്. “മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ലെ ഒ­രം­ഗ­മാ­യി എന്നെ ക­ണ്ട­തു് ആ­രാ­ണു്?” (ന്യൂ­സ് വീ­ക്ക്) വേ­റൊ­രു സ­ന്ദർ­ഭ­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു:

“പ­ക്ഷി­യു­ടെ പാ­ട്ടി­ന്റെ ഉ­ദ്ഭ­വ­കേ­ന്ദ്ര­മ­റി­യാൻ വേ­ണ്ടി ആ­രു­മ­തി­നെ കീ­റി­നോ­ക്കാ­റി­ല്ല”. (ഇ­ക്ക­ണോ­മി­സ്റ്റ് മാസിക).

അ­ധ­മ­ത്വം

കു­ടും­ബ­ത്തെ ദ്രോ­ഹി­ക്കു­ന്ന­വ­നെ പ്ര­കൃ­തി­വ­ച്ചു­പൊ­റു­പ്പി­ക്കി­ല്ല. അവനെ ആ വലിയ ശക്തി ന­ശി­പ്പി­ച്ചു­ക­ള­യും. ഞാനതു പ­ല­യി­ട­ങ്ങ­ളി­ലും ക­ണ്ടി­ട്ടു­ണ്ടു്. സി­നി­മാ തി­യേ­റ്റ­റു­പോ­ലെ വീടു വ­യ്ക്ക­രു­തു് അതു കു­ടി­ലു­പോ­ലെ ആ­കു­ക­യു­മ­രു­തു്. ചു­റ്റും കു­റ­ച്ചു ചെ­ടി­ക­ളാ­കാം. പ­നി­നീർ­പ്പൂ­ക്കൾ ഹൃ­ദ്യ­മാ­ണു്. പക്ഷേ, ഉ­ദ്യാ­ന­ത്തി­നു­വേ­ണ്ടി ഉ­ദ്യാ­ന­മു­ണ്ടാ­ക്ക­രു­തു്.

ഇ­ല്ലാ­ത്ത വി­ഷാ­ദം അ­ഭി­ന­യി­ക്കാൻ എ­നി­ക്കു പ്ര­യാ­സ­മു­ണ്ടു്. അ­തു­കൊ­ണ്ടു് മു­ഖ­ത്തു മൂകത വ­രു­ത്തി­ക്കൊ­ണ്ടു് ഞാൻ ആ വീ­ട്ടിൽ പ്ര­വേ­ശി­ച്ചു. അയാൾ ചു­ണ്ടു­ക­ളിൽ പു­ഞ്ചി­രി­യോ­ടെ കി­ട­ക്കു­ന്നു. ത­ല­യ്ക്കൽ ഒരു നി­ല­വി­ള­ക്കു ക­ത്തി­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. ഓ­ഫീ­സിൽ പോകാൻ ഷേവ് ചെ­യ്തു കു­ളി­ച്ചു­വ­ന്ന­പ്പോ­ഴാ­ണു് ഹൃ­ദ­യ­സ്തം­ഭ­ന­മു­ണ്ടാ­യ­തു്. അ­തു­കൊ­ണ്ടു് ക­വിൾ­ത്ത­ട­ങ്ങൾ മി­നു­ങ്ങു­ന്നു. മൃ­ത­ദേ­ഹ­മാ­ണെ­ന്നു തോ­ന്നു­ക­യേ­യി­ല്ല. അ­യാ­ളു­ടെ മകൻ എ­നി­ക്കു­ള്ള വ­ല്ലാ­യ്മ­പോ­ലു­മി­ല്ലാ­തെ അവിടെ ക­സേ­ര­യി­ലി­രി­ക്കു­ന്നു. എ­നി­ക്കു് ആ ചെ­റു­പ്പ­ക്കാ­ര­ന്റെ ദുഃ­ഖ­മി­ല്ലാ­യ്മ­യിൽ തെ­ല്ലും അ­ദ്ഭു­ത­മു­ണ്ടാ­യി­ല്ല. കാരണം അ­യാ­ളു­ടെ അച്ഛൻ അ­ത്ത­ര­ത്തി­ലൊ­രു അ­ധ­മ­നാ­യി­രു­ന്നു. കാ­ല­ത്തു പ­ട്ട­ണ­ത്തി­ലേ­ക്കു പോയാൽ “സേ­വി­യ­റി”യിൽ കയറി കൊ­ക്കോ ബ്രാൻ­ഡി കു­ടി­ക്കും. വൈ­കു­ന്നേ­രം മകനെ ചാ­രാ­യ­ഷാ­പ്പിൽ അ­യ­ച്ചു പ­ട്ട­ച്ചാ­രാ­യം വാ­ങ്ങി­ച്ചു് ഉ­ള്ളി­ലേ­ക്കു ഒ­ഴു­ക്കും. ഭാ­ര്യ­യേ­യും നിർ­ബ്ബ­ന്ധി­ച്ചു കു­ടി­പ്പി­ക്കും. എ­ന്നി­ട്ടു് ഉ­ണ്ണാ­നി­രി­ക്കും. ചോറു വി­ള­മ്പു­ന്ന വേ­ല­ക്കാ­ര­നെ അ­വി­ടി­രു­ന്നു ച­വി­ട്ടും, തെ­റി­വി­ളി­ക്കും. ഇ­തി­നൊ­ക്കെ­പ്പു­റ­മേ അ­യാ­ളൊ­രു ര­തോ­പ­കാ­രി­യു­മാ­യി­രു­ന്നു. ആ മ­നു­ഷ്യ­ന്റെ ഭാര്യ നേ­ര­ത്തെ മ­രി­ച്ച­തിൽ വി­സ്മ­യി­ക്കാ­നെ­ന്തി­രി­ക്കു­ന്നു. അ­യാ­ളു­ടെ മ­ര­ണ­മ­ന്വേ­ഷി­ച്ചു ചെ­ന്ന­പോ­ലെ ആ സ്ത്രീ­യു­ടെ മരണം ക­ഴി­ഞ്ഞ­യു­ട­നെ­യും ഞാനാ വീ­ട്ടി­ലെ­ത്തി. രണ്ടു ദിവസം ക­ഴി­ഞ്ഞ­പ്പോൾ, ആ­ല­പ്പു­ഴ­യി­ലെ ഒരു സ്ത്രീ അ­യാൾ­ക്കു് എ­ഴു­തി­യ പ്രേ­മ­ലേ­ഖ­നം മകൻ എ­നി­ക്കു കാ­ണി­ച്ചു­ത­ന്നു… “അക്കൻ മ­രി­ച്ചു­ക­ഴി­ഞ്ഞാൽ ഞാൻ കൂ­ടെ­വ­ന്നു താ­മ­സി­ക്കും.” എ­ന്നാ­യി­രു­ന്നു ക­ത്തി­ലെ വാ­ക്യം. അ­വ­ളു­ടെ ആ­ഗ്ര­ഹ­വും അ­യാ­ളു­ടെ ആ­ഗ്ര­ഹ­വും സാ­ധി­ച്ചി­ല്ല. പ്ര­കൃ­തി അയാളെ തി­രി­ച്ചു­വി­ളി­ച്ചു. നേ­രെ­മ­റി­ച്ചു് അയാൾ ജീ­വി­ച്ചി­രു­ന്നെ­ങ്കി­ലോ? ആൺ­മ­ക്ക­ളെ അയാൾ വി­റ്റു­കാ­ശു­വാ­ങ്ങി­യേ­നെ. പെൺ­മ­ക്ക­ളെ വേ­ശ്യ­ക­ളാ­ക്കി­യേ­നെ. സ­ന്താ­ന­ങ്ങ­ളു­ടെ ഭാ­ഗ്യം. എന്റെ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രോ­ടു പ­റ­യ­ട്ടെ. കു­ടും­ബ­ത്തെ ദ്രോ­ഹി­ക്കു­ന്ന­വ­നെ പ്ര­കൃ­തി വ­ച്ചു­പൊ­റു­പ്പി­ക്കി­ല്ല. അവനെ ആ വലിയ ശക്തി ന­ശി­പ്പി­ച്ചു­ക­ള­യും. ഞാനതു പ­ല­യി­ട­ങ്ങ­ളി­ലും ക­ണ്ടി­ട്ടു­ണ്ടു്. ഇനി ആ നീചൻ ജീ­വി­ച്ചി­രു­ന്നെ­ങ്കി­ലോ? ആ­ല­പ്പു­ഴ­ക്കാ­രി ഭാര്യ ച­മ­ഞ്ഞു് എ­ത്തു­മാ­യി­രു­ന്നു. മകൾ വ­ല്ലാ­തെ ദുഃ­ഖി­ക്കു­മാ­യി­രു­ന്നു. ആ ദുഃ­ഖ­ത്തി­ന്റെ സ്വ­ഭാ­വം കൂ­ടു­ത­ല­റി­യ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ യു. കെ. കു­മാ­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “കാ­ക്ക­ക­ളു­ടെ ശ­വ­ദാ­ഹം” എന്ന ചെ­റു­ക­ഥ വാ­യി­ച്ചാൽ മതി. ഞാ­നി­വി­ടെ വി­വ­രി­ച്ച മ­ട്ടി­ലു­ള്ള ഒരു സം­ഭ­വ­ത്തി­ന്റെ കാ­ല്പ­നി­ക­മാ­യ ആ­വി­ഷ്കാ­രം അതിൽ കാണാം. ഒരു വ്യ­ത്യാ­സ­മു­ണ്ടു്. ക­ഥ­യി­ലെ പി­താ­വു് യ­ഥാർ­ത്ഥ സം­ഭ­വ­ത്തി­ലെ പി­താ­വി­നെ­പ്പോ­ലെ അ­ധ­മ­ത്വ­മു­ള്ള­വ­ന­ല്ല. മ­കൾ­ക്കു കൂ­ട്ടാ­യി ഒരു സ്ത്രീ വേ­ണ­മ­ല്ലോ എന്നു ക­രു­തി­യാ­ണു് താൻ ദ്വി­തീ­യ വി­വാ­ഹം ന­ട­ത്തു­ന്ന­തു് എന്നു പ­റ­യു­ന്ന ഒരു ഹി­പ­ക്രി­റ്റ് മാ­ത്ര­മാ­ണു് അയാൾ. അമ്മ മ­രി­ച്ച­തി­ലും അച്ഛൻ ര­ണ്ടാ­മ­തു് വി­വാ­ഹം ക­ഴി­ച്ച­തി­ലും ദുഃ­ഖ­മു­ള്ള ഒരു പെൺ­കു­ട്ടി­യു­ടെ ചി­ത്രം ഇ­ക്ക­ഥ­യി­ലു­ണ്ടു്. യു. കെ. കു­മാ­ര­ന്റെ ക­ഥ­കൾ­ക്കു­ള്ള ഒരു ദോഷം അതു നൂ­റു­ശ­ത­മാ­ന­വും ക­ലാ­ത്മ­ക­മാ­വു­ന്നി­ല്ല എ­ന്ന­താ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സീമോൻ ദ ബോ­വ്വാ­റി നെ­ക്കാൾ ധി­ഷ­ണാ­ശാ­ലി­നി­യാ­യി ഈ ശ­താ­ബ്ദ­ത്തിൽ വേ­റൊ­രു സ്ത്രീ­യു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. റെ­ബേ­ക്ക വെ­സ്റ്റ്. അ­വ­രു­ടെ Black Lamb and Grey Falcon—A journey through Yugoslavia എന്ന ഗ്ര­ന്ഥം ഒരു ശ­താ­ബ്ദ­ത്തി­ലെ മ­ഹ­നീ­യ­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളി­ലൊ­ന്നാ­ണു്.

ചോ­ദ്യം: റേ­ഡി­യോ, ടി. വി ഇവയിൽ ഭേ­ദ­മേ­തു?

ഉ­ത്ത­രം: റേ­ഡി­യോ. അതു് കാ­തി­നേ ദോ­ഷ­മു­ണ്ടാ­ക്കു­ന്നു­ള്ളു. ടി. വി. കാ­തി­നും ക­ണ്ണി­നും കേ­ടു­ണ്ടാ­ക്കു­ന്നു.

ചോ­ദ്യം: ടി. വി­യെ­ക്കു­റി­ച്ചു് ഒരു ന­ന്മ­യും നി­ങ്ങൾ­ക്കു പ­റ­യാ­നി­ല്ലേ?

ഉ­ത്ത­രം: നവംബർ പ­ത്താം തീയതി രാ­ത്രി ഏ­ഴു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് ഉ­ണ്ടാ­യി­രു­ന്ന സ്വ­പ്ന സു­ന്ദ­രി­യു­ടെ നൃ­ത്തം ഒ­ന്നാ­ന്ത­ര­മാ­യി­രു­ന്നു. അതു പ്ര­ദർ­ശി­പ്പി­ച്ച തി­രു­വ­ന­ന്ത­പു­രം ദൂ­ര­ദർ­ശൻ കേ­ന്ദ്ര­ത്തി­ലെ അ­ധി­കാ­രി­കൾ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു.

ചോ­ദ്യം: പൊ­ലീ­സും ജ­ന­ങ്ങ­ളും ത­മ്മിൽ സം­ഘ­ട്ട­നം ന­ട­ക്കു­മ്പോൾ നി­ങ്ങൾ­ക്ക­തു കാ­ണാ­നി­ട­വ­ന്നാൽ പേ­ടി­യു­ണ്ടാ­കു­മോ?

ഉ­ത്ത­രം: ടെ­ലി­വി­ഷ­നി­ലാ­ണെ­ങ്കിൽ ഒരു പേ­ടി­യു­മി­ല്ല. റോ­ഡി­ലാ­ണു് ബ­ഹ­ള­മെ­ങ്കിൽ ഞാൻ ഓടും.

ചോ­ദ്യം: ജി. രാ­മ­ച­ന്ദ്ര­ന്റെ പ്ര­ഭാ­ഷ­ണം?

ഉ­ത്ത­രം: പ്ലാ­റ്റി­റ്റ്യൂ­ഡും കനത്ത ശ­ബ്ദ­വും.

ചോ­ദ്യം: പ­ന­മ്പി­ള്ളി യുടെ പ്ര­ഭാ­ഷ­ണം?

ഉ­ത്ത­രം: വാ­ഗ്മി­ത­യു­ടെ വി­ലാ­സം.

ചോ­ദ്യം: കു­ഞ്ഞു് ബു­ദ്ധി­യോ­ടെ പലതും പ­റ­യു­ക­യും ക്ലാ­സ്സിൽ ഏ­റ്റ­വും കൂടിയ മാർ­ക്ക് വാ­ങ്ങു­ക­യും ചെ­യ്യു­മ്പോൾ ബ­ന്ധു­ക്ക­ളെ­ന്തു പറയും?

ഉ­ത്ത­രം: ‘എന്റെ അ­ച്ഛ­ന്റെ ബു­ദ്ധി­യാ­ണു് അവനു്’ എന്നു കു­ഞ്ഞി­ന്റെ അമ്മ. ‘എന്റെ മോ­ന്റെ ബു­ദ്ധി­യാ­ണു് അവനു്’ എന്നു കു­ഞ്ഞി­ന്റെ അ­ച്ഛ­ന്റെ അമ്മ.

ചോ­ദ്യം: ആൺടീ? (Auntie)

ഉ­ത്ത­രം: ഏതു ചെ­റു­പ്പ­ക്കാ­രി­ക്കും കൂ­ടു­തൽ ചെ­റു­പ്പം അ­ഭി­ന­യി­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഒരു സം­ബോ­ധ­ന. ഇ­രു­പ­ത്ത­ഞ്ചു­വ­യ­സ്സാ­യ സ്ത്രീ ഇ­രു­പ­തു­വ­യ­സ്സു­ള്ള വേ­റൊ­രു സ്ത്രീ­യെ സ­ങ്കോ­ചം കൂ­ടാ­തെ ആൻടീ എന്നു വി­ളി­ക്കും.

അ­നു­ര­ഞ്ജ­നം
images/BlackLambAndGreyFalcon.jpg

സിയാ ഉൾ­ഹ­ക്ക് താ­നൊ­രു ക്രൂ­ര­ന­ല്ല, നല്ല മ­നു­ഷ്യ­നാ­ണു് എ­ന്നു­വ­രു­ത്താൻ­വേ­ണ്ടി അ­തി­വി­ന­യം കാ­ണി­ച്ച­തു് ടെ­ലി­വി­ഷ­നിൽ ഞാൻ കണ്ടു. ക്രി­ക്ക­റ്റ് സെ­മി­ഫൈ­നൽ­സിൽ പാ­കി­സ്ഥാ­നെ തോ­ല്പി­ച്ച വി­ദേ­ശ­ത്തെ ക­ളി­ക്കാ­രെ ദൂ­രെ­നി­ന്നു ക­ണ്ട­പ്പോൾ­ത്ത­ന്നെ അ­ദ്ദേ­ഹം കൈ­യ­ടി­ച്ചു് ബ­ഹു­മാ­നി­ച്ചു. ശ­രീ­ര­മാ­കെ കു­ലു­ക്കി ചി­രി­ച്ചു. (ചി­രി­ക്കു­മ്പോൾ ശരീരം കു­ലു­ക്കു­ന്ന­വ­രെ സൂ­ക്ഷി­ക്കു­ക) മെഡൽ വാ­ങ്ങി­ക്കൊ­ണ്ടു­പോ­കാൻ തി­ടു­ക്കം കാ­ണി­ച്ച­വ­രെ പി­ടി­ച്ചു­നിർ­ത്തി അ­ഭി­ന­ന്ദി­ച്ചു. തന്റെ ഇ­ട­ത്തും വ­ല­ത്തും ഓരോ ക­ളി­ക്കാ­ര­നെ നി­റു­ത്തി ഫോ­ട്ടോ എ­ടു­പ്പി­ച്ചു. തന്റെ മ­നഃ­സാ­ക്ഷി­ക്കു­ത്തി­നേ­യും ക­പ­ട­മാ­യ പെ­രു­മാ­റ്റ­ത്തേ­യും അ­നു­ര­ഞ്ജി­പ്പി­ക്കാൻ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു ഭൂ­ട്ടോ യെ തൂ­ക്കി­ലി­ട്ട ആ ഭ­യ­ങ്ക­രൻ.

പൊ­ളി­ഞ്ഞു­പാ­ളീ­സാ­യ ശ്രീ­ല­ങ്കാ­ക്ക­രാർ ഇ­പ്പോ­ഴും സു­ദൃ­ഢാ­വ­സ്ഥ­യി­ലി­രി­ക്കു­ന്നു­വെ­ന്ന മ­ട്ടി­ലാ­ണു് ഇ­ന്ത്യ­യി­ലെ അ­ധി­കാ­രി­കൾ സം­സാ­രി­ക്കു­ക. ഇ­ല്ലാ­ത്ത ഒ­ന്നി­നെ ഉ­ള്ള­താ­യി സ­ങ്ക­ല്പി­ച്ചു് ത­ങ്ങ­ളു­ടെ നി­ല­നി­ല്പി­നെ അ­തു­മാ­യി അ­നു­ര­ഞ്ജി­പ്പി­ക്കാ­നു­ള്ള യ­ത്ന­മാ­ണു് അ­വ­രു­ടേ­തു്.

ഉ­ള്ളു­കൊ­ണ്ടു ഭാ­ര്യ­യെ വെ­റു­ത്തി­ട്ടു് മ­ന്ദ­സ്മി­ത­ത്തോ­ടു­കൂ­ടി അ­വ­ളോ­ടു നല്ല വാ­ക്കു­കൾ പ­റ­ഞ്ഞു് ര­ണ്ടി­നേ­യും അ­നു­ര­ഞ്ജി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു ഭർ­ത്താ­വു്.

ക­ലാ­കൗ­മു­ദി­യിൽ ‘കൽ­ച്ചു­മ­രിൽ തു­റ­ന്നു വച്ച ക­ണ്ണു­കൾ’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ പി. എഫ്. മാ­ത്യൂ­സ് ത­നി­ക്കു് ഇ­ല്ലാ­ത്ത പ്ര­തി­ഭ­യേ­യും ക­ഥാ­ര­ച­ന­ത­ല്പ­ര­ത്വ­ത്തെ­യും അ­നു­ര­ഞ്ജി­പ്പി­ക്കാൻ യ­ത്നി­ക്കു­ന്നു.

നിർ­വ്വ­ച­ന­ങ്ങൾ
യൗവനം:
ഭാ­ര്യ­യെ ഒ­രു­നി­മി­ഷം ക­ണ്ടി­ല്ലെ­ങ്കിൽ ‘സരളേ, സരളേ, ഇ­ങ്ങു­വ­രൂ’ എന്നു വി­ളി­ക്കു­ന്ന കാലം.
മ­ദ്ധ്യ­വ­യ­സ്സു്:
‘ഉ­പ­ദ്ര­വി­ക്കാ­തെ ഒന്നു നീ­ങ്ങി­ക്കി­ട­ക്കു’ എന്നു ഭാ­ര്യ­യോ­ടു പ­റ­യു­ന്ന കാലം.
വാർ­ദ്ധ­ക്യം:
ഷോ­പ്പി­ങ്ങി­നു­പോ­യ ഭാര്യ രാ­ത്രി ഒൻപതു മ­ണി­യാ­യി­ട്ടും വ­ന്നി­ല്ലെ­ങ്കിൽ ഒരു ഉ­ത്ക­ണ്ഠ­യും കൂ­ടാ­തെ ഭർ­ത്താ­വു് ഈ­സി­ച്ചെ­യ­റിൽ കി­ട­ന്നു­റ­ങ്ങു­ന്ന കാലം.
ചിരി:
തി­ര­ഞ്ഞെ­ടു­പ്പു് അ­ടു­ക്കു­മ്പോൾ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ ജീ­പ്പിൽ­നി­ന്നു ന­ട­ത്തു­ന്ന ഒരു പ്ര­വർ­ത്ത­നം.
കോവളം ക­ട­പ്പു­റം:
കേ­ട്ടു­കേ­ട്ടു് കൊ­തി­ച്ചു കൊ­തി­ച്ചു ചെ­ല്ലു­മ്പോൾ വൈ­ര­സ്യം ഉ­ണ്ടാ­ക്കു­ന്ന ഒരു സ്ഥലം.
സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ

ജ­ന­യു­ഗം വാ­രി­ക­യിൽ ‘പ­രാ­ജ­യം’ എന്ന ക­ഥ­യെ­ഴു­തി­യ ടി. ര­ഘു­നാ­ഥൻ സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നോ­ടു്:

രഘു:
“നി­ങ്ങൾ എന്റെ കഥ വാ­യി­ച്ചോ?
സാ. വാ. ഫ:
വാ­യി­ച്ചു. സർ­ഗ്ഗ­പ്ര­ക്രി­യ­യു­മാ­യി നി­ങ്ങ­ളു­ടെ ക­ഥ­യ്ക്കു് ഒരു ബ­ന്ധ­വു­മി­ല്ല. ഭർ­ത്താ­വി­നെ ച­തി­ച്ചു് ഭാര്യ ഗർ­ഭി­ണി­യാ­കു­മ്പോൾ ഭർ­ത്താ­വു് തൂ­ങ്ങി­ച്ചാ­കു­ന്നു എന്ന സ്ഥി­രം വി­ഷ­യ­മാ­ണു് നി­ങ്ങൾ വാ­യ­ന­ക്കാ­രാ­യ ഞ­ങ്ങ­ളു­ടെ മു­ഖ­ത്തേ­ക്കു നി­ഷ്ഠീ­വ­നം ന­ട­ത്തു­ന്ന­തു്.
രഘു:
എന്താ പ­രു­ഷ­മാ­യ ഭാഷ പ്ര­യോ­ഗി­ക്കു­ന്ന­തു? ഒരു ക­ഥ­യെ­ഴു­തി­പ്പോ­യാൽ ഇ­ത്ര­വ­ള­രെ ചീത്ത പ­റ­യേ­ണ്ട­തു­ണ്ടോ?
സാ. വാ. ഫ:
ശ­രി­യാ­ണു് സു­ഹൃ­ത്തേ. ക്ഷ­മി­ക്കൂ. അ­ധ­മ­സാ­ഹി­ത്യ­ര­ച­ന സ­മു­ദാ­യ­ത്തി­ന്റെ നേർ­ക്കു­ള്ള ഒരു ‘ക്രൈ’മാണു്. അതു കാ­ണു­മ്പോൾ എ­നി­ക്കു ചി­ല­പ്പോൾ കോ­പ­മു­ണ്ടാ­കും. അ­തു­കൊ­ണ്ടാ­ണു് പ­രു­ക്കൻ വാ­ക്കു­കൾ പ്ര­യോ­ഗി­ച്ചു­പോ­കു­ന്ന­തു്. സ­ങ്ക­ല്പ­ത്തി­ലോ നേ­രി­ട്ടോ നി­ങ്ങൾ­ക്കു് ഒ­ര­നു­ഭ­വ­മു­ണ്ടാ­യി. ആ അ­നു­ഭ­വ­ത്തി­ന്റെ തീ­ക്ഷ­ണ­ത നി­ങ്ങ­ളു­ടെ കഥയിൽ ഇല്ല. ഇം­ഗ്ലീ­ഷിൽ penetrating insight എന്നു പ­റ­യാ­റി­ല്ലേ? ആ ഉൾ­ക്കാ­ഴ്ച നി­ങ്ങൾ­ക്കി­ല്ല. അ­ത്ത­രം ഉൾ­ക്കാ­ഴ്ച­യി­ല്ലാ­തെ, അ­നു­ഭ­വ­ത്തെ പ­രി­വർ­ത്ത­നം ചെ­യ്തു് ഒരു നൂതന മ­ണ്ഡ­ല­മു­ണ്ടാ­ക്കാ­തെ രചന ന­ട­ത്തു­മ്പോൾ വാ­ക്കു­ക­ളേ കാണൂ. ഉ­ത്കൃ­ഷ്ട­മാ­യ ചെ­റു­ക­ഥ­യി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ നി­ങ്ങൾ അതിലെ പ്ര­പ­ഞ്ച­മേ കാണൂ. വാ­ക്കു­കൾ കാ­ണി­ല്ല. ര­ഘു­നാ­ഥ­ന്റെ കഥയിൽ ചതഞ്ഞ വാ­ക്കു­കൾ മാ­ത്ര­മേ­യു­ള്ളു.
images/MaxfieldParrish.jpg
മാ­ക്സ്ഫീൽ­ഡ് പാ­രി­ഷ്

അ­മേ­രി­ക്കൻ ചി­ത്ര­കാ­രൻ മാ­ക്സ്ഫീൽ­ഡ് പാ­രി­ഷ് കു­റെ­നേ­രം ചി­ത്രം വ­ര­ച്ചി­ട്ടു് വി­ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു. തന്റെ മോ­ഡ­ലു­മാ­യി (ചി­ത്ര­ര­ച­ന­യ്ക്കു നി­ന്നു­കൊ­ടു­ക്കു­ന്ന ആണോ പെ­ണ്ണോ) അ­ദ്ദേ­ഹം ചായ കു­ടി­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു ചി­ത്ര­കാ­ര­ന്റെ ഭാര്യ അ­വ­രു­ടെ മു­റി­യി­ലേ­ക്കു വ­രു­ന്ന ശബ്ദം കേ­ട്ടു് അ­ദ്ദേ­ഹം അ­വ­ളോ­ടു് (മോ­ഡ­ലി­നോ­ടു്) പ­റ­ഞ്ഞു: “വേ­ഗ­മാ­ക­ട്ടെ. നമ്മൾ ചത്രം വ­ര­യ്ക്കു­ന്ന ജോ­ലി­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ക­യ­ല്ല എന്നു ക­ണ്ടാൽ അ­വൾ­ക്കു സം­ശ­യ­മു­ണ്ടാ­കും. അ­തു­കൊ­ണ്ടു് വ­സ്ത്ര­ങ്ങൾ ഉടനെ അ­ഴി­ച്ചു­ക­ള­യൂ”. (The speaker’s book of quotations എന്ന പു­സ്ത­ക­ത്തിൽ ക­ണ്ട­തു്)

മി­ത­ത്വം

ഓ­വർ­ഡ്ര­സ്സ് ചെ­യ്യു­ന്ന­വ­നോ­ടു ന­മു­ക്കു പു­ച്ഛ­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് ഗൾഫ് രാ­ജ്യ­ത്തിൽ­നി­ന്നു നാ­ട്ടി­ലെ­ത്തു­ന്ന­വ­ന്റെ വേഷം ന­മ്മു­ടെ പു­ച്ഛ­ത്തെ ക്ഷ­ണി­ച്ചു വ­രു­ത്തു­ന്ന­തു്. താ­ഴെ­ച്ചേർ­ക്കു­ന്ന­വ ഈ അ­വ­ജ്ഞ­യ്ക്കു ഹേ­തു­ക്ക­ളാ­ണു്. അ­ത്യു­ക്തി, അ­തി­രു­ക­ട­ന്ന സ്വർ­ണ്ണാ­ഭ­ര­ണ­മ­ണി­യി­ക്കൽ, ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞ വ­ലി­പ്പ­മു­ള്ള­വീ­ടു്, സു­ദീർ­ഘ പ്ര­ഭാ­ഷ­ണം, തീ­ക്ഷ്ണ­മാ­യ പെർ­ഫ്യൂം പു­ര­ട്ടൽ, വാ­ഹ­ന­മോ­ടി­ക്ക­ലി­ലു­ള്ള അ­തി­വേ­ഗം, അ­തി­ര­റ്റ സ്വ­ദേ­ശ­സ്നേ­ഹം, സ്വ­ന്തം ജോ­ലി­യി­ലു­ള്ള അ­ഭി­മാ­നാ­ധി­ക്യ­വും അ­തി­ന്റെ ഫലമായ ത­ണ്ടും. ഇ­ങ്ങ­നെ വ­ള­രെ­പ്പ­റ­യാം. വീ­ട്ടി­ന്റെ കാ­ര്യം പ­റ­ഞ്ഞ­പ്പോ­ഴാ­ണു് അ­തി­നെ­ക്കു­റി­ച്ചു വീ­ണ്ടും എ­ഴു­ത­ണ­മെ­ന്നു­തോ­ന്നി­യ­തു്. സി­നി­മാ തീ­യ­റ്റ­റു­പോ­ലെ വീടു വ­യ്ക്ക­രു­തു്. അതു കു­ടി­ലു­പോ­ലെ ആ­കു­ക­യു­മ­രു­തു്. ചു­റ്റും കു­റ­ച്ചു ചെ­ടി­ക­ളാ­കാം. പ­നി­നീർ­പ്പൂ­ക്കൾ ഹൃ­ദ്യ­മാ­ണു്. പക്ഷേ, ഉ­ദ്യാ­ന­ത്തി­നു­വേ­ണ്ടി ഉ­ദ്യാ­ന­മു­ണ്ടാ­ക്ക­രു­തു്. മ­തി­ലി­നു­മു­ക­ളിൽ വ­രി­വ­രി­യാ­യി റോ­സാ­ച്ചെ­ടി­കൾ ച­ട്ടി­ക­ളിൽ വ­ളർ­ത്തു­ക­യും അ­വ­യ്ക്കു വെ­ള്ള­മൊ­ഴി­ക്കാ­നും വ­ള­മി­ടാ­നും ഒരു പാ­വ­ത്തി­നെ നി­യ­മി­ക്കു­ക­യും അയാൾ ജോ­ലി­ക­ഴി­ഞ്ഞു് പൂ­ന്തോ­ട്ട­ത്തി­ന്റെ ഒരു മൂ­ല­യിൽ കു­ത്തി­യി­രു­ന്നു് ഉ­റ­ക്കം തൂ­ങ്ങാൻ ഇ­ട­യാ­ക്കു­ക­യു­മ­രു­തു്.

ഇ­വി­ടെ­പ്പ­റ­ഞ്ഞ മി­ത­ത്വ­മാ­ണു് ന­രി­ക്കു­ട്ടി മോ­ഹ­ന­ന്റെ ‘പൊ­ട്ടൻ­തെ­യ്യം’ എന്ന നല്ല ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. ‘ത­മ്പ്രാ­ട്ടി­യെ വേൾ­ക്കാൻ പു­ല­യ­ക്കി­ടാ­ത്ത­നാ­യോ­ടാ…’ എന്ന കോ­മ­ര­ത്തി­ന്റെ ചോ­ദ്യം കേ­ട്ടു് ക്ഷോ­ഭ­ത്തിൽ വീണ ക­ഥ­യി­ലെ അ­മ്മ­യെ­ക്കാൾ എന്നെ ആ­കർ­ഷി­ച്ച­തു് അതിലെ ഗ്രാ­മീ­ണ സൗ­ന്ദ­ര്യ പ്ര­കീർ­ത്ത­ന­മാ­ണു്. വി­ദേ­ശ­ത്തു് ന­വീ­ന­ത­യു­ടെ അ­തി­പ്ര­സ­ര­ത്തി­ലും അ­ധി­പ്ര­സ­ര­ത്തി­ലും ക­ഴി­ഞ്ഞു­കൂ­ടി­യ ഒരു യു­വാ­വു് ക്ര­മേ­ണ നാ­ട്ടി­ന്റെ ശാലീന സൗ­ന്ദ­ര്യ­ത്തിൽ ആ­മ­ഗ്ന­നാ­കു­ന്ന­തി­ന്റെ ചി­ത്രം ഇ­ക്ക­ഥ­യി­ലു­ണ്ടു്. വാ­ക്കു­ക­ളിൽ മി­ത­ത്വം. വി­കാ­രാ­വി­ഷ്ക­ര­ണ­ത്തിൽ മി­ത­ത്വം. സു­ഹൃ­ത്തേ, വാ­യ­ന­ക്കാ­രാ ഇക്കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ.

വാ­യ­ന­ക്കാ­രെ, താ­ങ്ക­ളെ വീ­ണ്ടും സു­ഹൃ­ത്തേ എന്നു വി­ളി­ക്ക­ട്ടെ. അ­ങ്ങ­നെ വി­ളി­ച്ചി­ട്ടു പ­റ­യു­ക­യാ­ണു്: ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ പ­യ്യ­ന്നൂർ ബാ­ല­കൃ­ഷ്ണൻ എ­ഴു­തി­യ ‘ത­വി­ടു്’ എന്ന കഥ കൗ­തു­ക­ത്തോ­ടെ ഞാൻ വാ­യി­ച്ചു. റൈ­സ്മിൽ ന­ട­ത്തു­ന്ന ഒ­രു­ത്ത­ന്റെ—ഭാ­ര്യ­യും മ­ക്ക­ളു­മു­ള്ള ഒ­രു­ത്ത­ന്റെ—കാ­മ­മാ­ണു് ക­ഥ­യു­ടെ വിഷയം. വേ­ഴ്ച­യെ കൊ­തി­ച്ചു് അ­യ്യ­ഞ്ചു­രൂ­പ­വീ­തം അയാൾ പെ­ണ്ണു­ങ്ങൾ­ക്കു കൊ­ടു­ക്കു­ന്നു. അ­ത­റി­ഞ്ഞ ഭാര്യ മി­ല്ലിൽ കാ­ല­ത്തു പ്ര­വേ­ശി­ക്കു­ന്നു. എല്ലാ കൃ­ത്രി­മ­ത്വ­വു­മു­ണ്ടു് സം­ഭാ­ഷ­ണ­ത്തിൽ. സ്ത്രീ­യു­ടെ മാ­ന­സി­ക­നി­ല­യെ­പ്പ­റ്റി ക­ഥാ­കാ­ര­നു് ഒ­ര­റി­വു­മി­ല്ല. സൂ­പ്പർ റി­യാ­ലി­റ്റി ഇ­ല്ലെ­ന്ന­തു പോ­ക­ട്ടെ. റി­യാ­ലി­റ്റി­പോ­ലു­മി­ല്ല. എ­ങ്കി­ലും ക­ഥാ­കാ­ര­ന്റെ ഹാ­സ്യ­വീ­ക്ഷ­ണം ര­സ­പ്ര­ദ­മാ­ണു്.

രത്നം

അ­ധ­മ­സാ­ഹി­ത്യ രചന സ­മു­ദാ­യ­ത്തി­ന്റെ നേർ­ക്കു­ള്ള ഒരു ‘ക്രൈ’മാണു്. അതു കാ­ണു­മ്പോൾ എ­നി­ക്കു ചി­ല­പ്പോൾ കോ­പ­മു­ണ്ടാ­കും. അ­തു­കൊ­ണ്ടാ­ണു് പ­രു­ക്കൻ വാ­ക്കു­കൾ പ്ര­യോ­ഗി­ച്ചു പോ­കു­ന്ന­തു്. ഉൾ­ക്കാ­ഴ്ച­യി­ല്ലാ­തെ, അ­നു­ഭ­വ­ത്തെ പ­രി­വർ­ത്ത­നം ചെ­യ്തു് ഒരു നൂ­ത­ന­മ­ണ്ഡ­ല­മു­ണ്ടാ­ക്കാ­തെ രചന ന­ട­ത്തു­മ്പോൾ വാ­ക്കു­ക­ളേ കാണൂ. ഉ­ത്കൃ­ഷ്ട­മാ­യ ചെ­റു­ക­ഥ­യി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ നി­ങ്ങൾ അതിലെ പ്ര­പ­ഞ്ച­മേ കാണൂ. വാ­ക്കു­കൾ കാ­ണി­ല്ല.

ജർ­മ്മൻ സോ­ഷ്യൽ തീ­യ­റി­സ്റ്റാ­യ അ­ഡോർ­നോ (Thedor Wiesengrund Adorno, 1903–1969) ഈ ശ­താ­ബ്ദ­ത്തി­ലെ അ­സാ­ധാ­ര­ണ­നാ­യ ചി­ന്ത­ക­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ Minima Moralia— Reflections from Damaged Life എന്ന പു­സ്ത­കം ല­ണ്ട­നി­ലെ Verso പ്ര­സാ­ധ­കർ വീ­ണ്ടും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. 1984 തൊ­ട്ടു് തു­ടർ­ച്ച­യാ­യി പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണു് അവർ ഈ ഗ്ര­ന്ഥം. ഉ­ജ്ജ്വ­ല­മെ­ന്ന­ല്ല, അ­ത്യു­ജ്ജ്വ­ല­മെ­ന്നാ­ണു് ഇതിനെ വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തു്. ഗ്ര­ന്ഥം മു­ഴു­വ­നും വാ­യി­ക്കേ­ണ്ട­തി­ല്ല, ഒന്നോ രണ്ടോ പുറം വാ­യി­ച്ചു­ക­ഴി­യു­മ്പോൾ­ത്ത­ന്നെ അതിനു ന­ല്കി­യി­രി­ക്കു­ന്ന പ്ര­ശം­സ­കൾ—A classic of twentieth century thought. A primary intellectual document of this age ഈ പ്ര­ശം­സ­കൾ—പ്ര­ത്യ­ക്ഷ­രം ശ­രി­യാ­ണെ­ന്നു ബോ­ധ­പ്പെ­ടും. വൈ­വി­ധ്യ­വും വൈ­ജാ­ത്യ­വു­മാർ­ന്ന വി­ഷ­യ­ങ്ങ­ളാ­ണു് ഈ ചി­ന്ത­കൻ കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. ചി­ല­പ്പോൾ ഏ­താ­നും വാ­ക്യ­ങ്ങ­ളേ കാണൂ. മ­റ്റു­ചി­ല­പ്പോൾ രണ്ടോ മൂ­ന്നോ പു­റ­ങ്ങ­ളും. നി­രീ­ക്ഷ­ണ­ങ്ങൾ ഹ്ര­സ്വ­ങ്ങ­ളാ­യാ­ലും ദീർ­ഘ­ങ്ങ­ളാ­യാ­ലും നമ്മൾ ഇ­വ­യു­ടെ തി­ള­ക്കം കണ്ടു വി­സ്മ­യി­ച്ചു­പോ­കും. Momento എന്ന ഉ­പ­ശീർ­ഷ­ക­ത്തി­ന്റെ താ­ഴെ­യാ­യി അ­ദ്ദേ­ഹ­മെ­ഴു­തു­ന്ന ഒരു ദീർ­ഘ­മാ­യ ഖ­ണ്ഡി­ക­യിൽ നി­ന്നു് ഏ­താ­നും വാ­ക്യ­ങ്ങൾ (തർ­ജ്ജ­മ ചെ­യ്തു് അവയെ വി­ക­ല­മാ­ക്കു­ന്നി­ല്ല ഞാൻ.)

images/TheodorWAdorno-c.jpg
അ­ഡോർ­നോ

Beauty of expression for its own sake is not at all “too beautiful”, but ornamental, arty-​crafty, ugly. But he who on the pretext of unselfishly serving only the matter in hand, neglects purity of expression, always betrays the matter as well.

Properly written texts are like spiders’ webs: tight, concentric, well-​spun and firm. They draw into themselves all the creatures of the air. Metaphors flitting hastily through them become their nourishing prey. Subject matter comes winging towards them” (pp. 86 & 87).

images/MinimaMoralia.jpg

ആ­വി­ഷ്ക്ക­ര­ണ രീ­തി­യെ­ക്കു­റി­ച്ചു് അ­ഡോർ­നോ പ­റ­യു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­യ്ക്കു് ചേരും. അ­തു­കൊ­ണ്ടു് വേ­ണ്ടി­ട­ത്തോ­ളം സാ­ഹി­ത്യ­സം­സ്കാ­ര­വും ചി­ന്താ സം­സ്കാ­ര­വു­മി­ല്ലാ­ത്ത­വർ ഈ ഗ്ര­ന്ഥം വാ­യി­ച്ചാൽ ‘ദുർ­ഗ്ര­ഹം, ദുർ­ഗ്ര­ഹം’ എന്നു മു­റ­വി­ളി കൂ­ട്ടി­യേ­ക്കും. അതു 12 ഡോളർ 95 സെ­ന്റ് കൊ­ടു­ത്തു് (ഏ­താ­ണ്ടു് 180 രൂപ) ഈ പു­സ്ത­കം വാ­ങ്ങു­ന്ന­വർ­ക്കു­ള്ള ഒരു മു­ന്ന­റി­യി­പ്പാ­ണു്.

ടെ­ലി­ഫോ­ണിൽ­ക്കൂ­ടി കേൾ­ക്കു­ന്ന സ്ത്രീ­യു­ടെ ശ­ബ്ദ­ത്തെ­ക്കു­റി­ച്ചു് അ­ഡോർ­നോ:

The sound of any woman’s voice on the telephone tells us whether the speaker is attractive. It reflects back as self-​confidence, natural case and self-​attention all the admiring and desirous glances she has ever received. It expresses the double meaning of graciousness: gratitude and grace. The ear perceives; what is for the eye, because both live on the experience of a single beauty. It is recognized on first hearing: a familiar quotation from a book never read (P. III).

ജീ­വി­തം ധ­ന്യ­മാ­യി എന്നു തോ­ന്നു­ന്ന­തു് ഇ­ത്ത­രം പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­മ്പോ­ഴാ­ണു്.

അവർ, പ­റ­ഞ്ഞു.

സം­സ്കൃ­ത­കോ­ളേ­ജി­ലെ ഒരു പ്രൊ­ഫ­സർ (അവിടെ പ്ര­സം­ഗി­ക്കാ­നെ­ത്തി­യ ബെ­സ്റ്റ് എന്ന സാ­യ്പി­നെ ക­ണ്ടി­ട്ടു്): ഈ­ശ്വ­ര­ന്റെ സൃ­ഷ്ടി­വി­ശേ­ഷം!

എൻ. ഗോ­പാ­ല­പി­ള്ള (തി­ക്കു­റി­ശ്ശി സു­കു­മാ­രൻ നാ­യ­രെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം കേൾ­ക്കെ): ഈ സു­കു­മാ­ര­നെ കാ­ണാ­നും അ­ദ്ദേ­ഹം പ­റ­യു­ന്ന­തു കേൾ­ക്കാ­നും യു­വ­തി­കൾ കൊ­തി­യോ­ടെ ഇ­രി­ക്കു­ക­യാ­ണു്.

ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ (എ­ന്നോ­ടു്): കോ­ളേ­ജി­ലെ മ­ല­യാ­ളം വാ­ദ്ധ്യാ­ന്മാർ ഉ­ള്ളൂ­രി നെ­ക്കു­റി­ച്ചു പ്ര­സം­ഗി­ച്ചാ­ലും വ­ള്ള­ത്തോ­ളി നെ­ക്കു­റി­ച്ചു പ്ര­സം­ഗി­ച്ചാ­ലും ആശാനെ ക്കു­റി­ച്ചു പ്ര­സം­ഗി­ച്ചാ­ലും ശരി എല്ലാ പ്ര­സം­ഗ­ങ്ങ­ളും ഒ­രു­പോ­ലി­രി­ക്കും.

ഡോ. കെ. ഭാ­സ്ക­രൻ നായർ (കോ­യ്റ്റ്സ്ല­റു ടെ Act of creations എന്റെ കൈയിൽ ക­ണ്ടി­ട്ടു്): ശു­ദ്ധ­മാ­യ നോൺ­സെൻ­സാ­ണു് ഈ പു­സ്ത­കം. നി­ങ്ങൾ ഇ­തൊ­ന്നും വാ­യി­ക്ക­രു­തു്. ഭ­ഗ­വ­ദ്ഗീ­ത വാ­യി­ക്ക­ണം.

തെ­റ്റാ­യ ഇം­ഗ്ലീ­ഷ് പ്ര­യോ­ഗി­ക്കു­ന്ന­തിൽ കു­പ്ര­സി­ദ്ധ­നാ­യ ഒരു പ്രിൻ­സി­പ്പൽ. (നി­ങ്ങൾ അന്നു ജ­നി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നു എന്ന അർ­ത്ഥ­ത്തിൽ): You were not even pregnant at that time.

വിൽസൻ മി­സ്നർ: മാ­ന്യ­യാ­യ ചെ­റു­പ്പ­ക്കാ­രി­യെ വേ­ശ്യ­യെ­ന്നു ക­രു­തി­വേ­ണം അ­വ­ളോ­ടു പെ­രു­മാ­റാൻ. വേ­ശ്യ­യെ മാ­ന്യ­യാ­യി­ട്ടും.

ഞങ്ങൾ കു­റു­പ്പു­സാർ എ­ന്നു­വി­ളി­ക്കു­ന്ന സം­സ്കൃ­തം പ്രൊ­ഫ­സർ (കീ­ഴ്ജീ­വ­ന­ക്കാ­രെ ഏഷണി കേ­ട്ടു സ്ഥലം മാ­റ്റി ക­ഷ്ട­പ്പെ­ടു­ത്തു­ന്ന ഒരു ഉ­ദ്യോ­ഗ­സ്ഥൻ. ദ­ന്ത­വൈ­ദ്യ­നെ­ക്കൊ­ണ്ടു് പ­ല്ലു­ക­ളാ­കെ എ­ടു­പ്പി­ച്ചു എന്നു കേ­ട്ടു്മ­റ്റു­ള്ള­വർ എ­ടു­ക്കു­ന്ന­തി­നു മുൻ­പു് അ­ങ്ങേ­രു തന്നെ സ്വ­ന്തം പ­ല്ലു­കൾ എ­ടു­പ്പി­ച്ചു.)

ജി. ശ­ങ്ക­ര­ക്കു­റു­പ്പു് (സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ വാർ­ഷി­ക­സ­മ്മേ­ള­ന­ത്തിൽ തി­രു­വ­ന­ന്ത­പു­ര­ത്തു­വ­ച്ചു്): നി­ങ്ങ­ളു­ടെ കു­മാ­ര­നാ­ശാൻ.

നീ­തി­നി­ഷ്ഠ
images/KarenBlixens.jpg
ഈ­സാ­ക്ക് ഡീനസൻ

ഒരു കൈ­ലേ­സി­നെ­ച്ചൊ­ല്ലി ഒരു ക­റു­ത്ത­മൂർ അ­തി­സു­ന്ദ­രി­യാ­യ ഡെ­സ്ഡി­മോ­ണ യുടെ ക­ഴു­ത്തു ഞെ­രി­ക്കു­ന്ന­തു് ഞാൻ ച­ല­ച്ചി­ത്ര­ത്തിൽ കണ്ടു. അ­വ­ളു­ടെ പി­ട­ച്ചിൽ കണ്ടു ഞാൻ ക­ണ്ണീ­രൊ­ഴു­ക്കി­യ­പ്പോൾ ചില സ്ത്രീ­കൾ പേ­ടി­ച്ച­മ­ട്ടിൽ ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. സി­നി­മാ­ശാ­ല­യി­ലെ അർ­ദ്ധാ­ന്ധ­കാ­ര­ത്തി­ലും ആ പേടി ഞാൻ കണ്ടു. പി­ന്നീ­ടു് ഓഴ്സൻ വെൽസ് അ­ഭി­ന­യി­ച്ച മ­ക്ബ­ത്ത് കാ­ണാ­നി­ട­യാ­യി. തന്റെ വ­സ്ത്ര­ത്തിൽ പ­റ്റി­യ ചോര പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു ലേഡി മ­ക്ബ­ത്ത് അ­തു­മി­തും പു­ല­മ്പു­ന്ന­തു­കേ­ട്ടു. എല്ലാ സ്ത്രീ­ക­ളും ഡെ­സ്ഡി­മോ­ണ­ക­ളാ­ണോ? അല്ല. എല്ലാ സ്ത്രീ­ക­ളും ലേ­ഡി­മ­ക്ബ­ത്തു­ക­ളാ­ണോ? അല്ല. എ­ങ്കി­ലും നീ­തി­നി­ഷ്ഠ സ്ത്രീ­കൾ­ക്കു കു­റ­വാ­ണെ­ന്നു പു­രു­ഷ­ന്മാർ പ­റ­യു­ന്നു. ഉ­ദ്യോ­ഗ­സ്ഥ­ന്മാർ കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തു് അ­വ­രു­ടെ ധർ­മ്മ­ദാ­ര­ങ്ങ­ളു­ടെ പ്രേ­ര­ണ­യാ­ലാ­ണെ­ന്ന­തു പ­ര­ക്കെ സ­മ്മ­തി­ക്ക­പ്പെ­ട്ട മ­ത­മാ­ണു്. എന്റെ വാ­യ­ന­ക്കാ­രി­കൾ­ക്കു വൈ­ഷ­മ്യ­മു­ണ്ടാ­ക­രു­തു്. ഉ­ത്ത­ര­ക്ക­ട­ലാ­സ്സിൽ മാർ­ക്കു കൂ­ട്ടി­യി­ട­ണ­മെ­ന്ന അ­പേ­ക്ഷ­യോ­ടു­കൂ­ടി എന്റെ അ­ടു­ക്ക­ലെ­ത്തി­യ­വ­രിൽ സം­ഖ്യാ­ബ­ല­മേ­റും സ്ത്രീ­കൾ­ക്കു്. ഒ­ര­ഡീ­ഷ­ണൽ എ­ക്സാ­മി­നർ (സ്ത്രീ) 364 ഉ­ത്ത­ര­ക്ക­ട­ലാ­സ്സു­കൾ നോ­ക്കി മാർ­ക്ക് ലി­സ്റ്റും പേ­പ്പ­റും കൊ­ണ്ടു­വ­ന്നു. എ­ണ്ണി­നോ­ക്കി­യ­പ്പോൾ ഒരു ഉ­ത്ത­ര­ക്ക­ട­ലാ­സ്സി­ല്ല. അതു ക­ള­ഞ്ഞു­പോ­യി­യെ­ന്നാ­ണു് അവർ അ­റി­യി­ച്ച­തു്. മാർ­ക്ക് ലി­സ്റ്റിൽ ആ ക­ട­ലാ­സ്സി­നു് നൂറിൽ 65 മാർ­ക്ക് അവർ കാ­ണി­ച്ചി­രു­ന്നു. ഒ­രി­ക്കൽ ഒരു കോ­ളേ­ജിൽ എ­നി­ക്കു പ്രിൻ­സി­പ്പ­ലി­ന്റെ ‘ചാർ­ജ്ജു’ണ്ടാ­യി­രു­ന്നു. വൈ­കു­ന്നേ­രം കാഷ് ബോ­ക്സു­മാ­യി ക്ലാർ­ക്ക് എന്റെ മു­റി­യിൽ­വ­ന്നു. പ­തി­വാ­യി നോ­ട്ടു­കൾ എ­ണ്ണാ­തെ ഞാൻ കാഷ് ര­ജി­സ്റ്റ­റിൽ ഒ­പ്പു­വ­ച്ചു­കൊ­ടു­ക്കും. അ­ന്നു് അവർ ചില “സ്വാ­ത­ന്ത്ര്യ­ങ്ങൾ” കാ­ണി­ച്ച­പ്പോൾ എ­നി­ക്കു സം­ശ­യ­മാ­യി. ഞാൻ നൂ­റു­രൂ­പ­യു­ടെ കെ­ട്ടു­കൾ എ­ണ്ണി­നോ­ക്കി. മു­ന്നൂ­റു രൂ­പ­യു­ടെ കു­റ­വു്. രൂ­പ­യെ­വി­ടെ­യെ­ന്നു ചോ­ദി­ച്ച­പ്പോൾ അവർ ‘വാ­വി­ട്ടു’ ക­ര­ഞ്ഞു. പ­ണ­ത്തി­ന്റെ ക­ണ­ക്കു ശ­രി­യാ­ക്കി ഞാൻ കോ­ളേ­ജിൽ­നി­ന്നു് മറ്റു ക്ലാർ­ക്കു­ക­ളു­മാ­യി പോ­യ­പ്പോൾ ഏ­റെ­യാ­യി സമയം. എ­ടു­ത്ത പണം ആ സ്ത്രീ തന്നെ തന്നു. സ്ത്രീ­കൾ­ക്കു നീ­തി­നി­ഷ്ഠ കുറവോ? എന്തോ അ­റി­ഞ്ഞു­കൂ­ടാ. എന്റെ സ്നേ­ഹി­തൻ പി. ആർ. നാഥൻ ഭേ­ദ­പ്പെ­ട്ട ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ പ­റ­യു­ന്ന­തു് അതു കു­റ­വാ­ണെ­ന്നു ത­ന്നെ­യാ­ണു് (കു­ങ്കു­മം, ക­റു­ത്ത ക­ണ്ണ­ട­കൾ). അതു ക­ഥാ­കാ­ര­ന്റെ വി­ശ്വാ­സ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. ഒരു ജീവിത ഖ­ണ്ഡ­മെ­ടു­ത്തു് വി­ശ്വാ­സ­ജ­ന­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ലാ­കാ­രൻ. മ­റ്റൊ­രു ജീ­വി­ത­ഖ­ണ്ഡ­മെ­ടു­ത്തു് വി­ശ്വാ­സം വ­രു­മാ­റു് ആ­വി­ഷ്ക­രി­ക്കു­മ്പോൾ ആ­ദ്യ­ത്തെ ജീ­വി­ത­ഖ­ണ്ഡ­ത്തിൽ­നി­ന്നു് അതു് വി­ഭി­ന്ന­മാ­യി­യെ­ന്നും വരാം. ര­ണ്ടി­ലും അ­ഭി­ര­മി­ക്കും വാ­യ­ന­ക്കാ­രൻ. സ്ത്രീ­യെ അ­ങ്കു­ശ­മി­ല്ലാ­ത്ത ചാ­പ­ല്യ­മാ­യി­ക്ക­ണ്ട കവി അവളെ വെ­ള്ള­ത്താ­മ­ര­പോൽ വി­ശു­ദ്ധി വ­ഴി­യു­ന്ന­വ­ളാ­യും ദർ­ശി­ച്ചി­ട്ടു­ണ്ട­ല്ലോ.

“സ്ത്രീ­യും പു­രു­ഷ­നും അ­ട­ച്ചു­വ­ച്ച രണ്ടു പെ­ട്ടി­ക­ളാ­ണു്. താ­ക്കോ­ലു­കൾ അവർ പ­ര­സ്പ­രം കൈ­മാ­റി­യി­രി­ക്കു­ന്നു.” എന്നു ഡാ­നി­ഷ് എ­ഴു­ത്തു­കാ­രി ഈ­സാ­ക്ക് ഡീനസൻ. അ­തു­കൊ­ണ്ടു് പു­രു­ഷൻ സ്ത്രീ­യെ­ക്കു­റി­ച്ചും സ്ത്രീ പു­രു­ഷ­നെ­ക്കു­റി­ച്ചും പ­റ­യു­ന്ന­തു ശ­രി­യാ­വാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1987-12-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.