സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-07-03-ൽ പ്രസിദ്ധീകരിച്ചതു്)

പ്രായോഗികതലം ലംഘിച്ചു് പസ്തർനക്ക് ആദ്ധ്യാത്മികതലത്തിൽ എത്തിയപ്പോൾ ‘ഡോക്ടർ ഷിവാഗോ എന്ന ഉജ്ജ്വല കലാ ശില്പം ഉണ്ടായി. ഭീഷ്മ സാഹ്നിയാകട്ടെ, പണ്ടുണ്ടായ കലാപങ്ങളെയും രക്തപ്രവാഹങ്ങളെയും വാക്കുകൾകൊണ്ടു് ഒപ്പിയെടുത്തു നമ്മുടെ മുൻപിൽ വയ്ക്കുന്നതേയുള്ളു. അവ കാണുമ്പോൾ ഉണ്ടാകുന്ന ക്ഷോഭത്തിനു കല ജനിപ്പിക്കുന്ന രസബോധനിഷ്ഠമായ വികാരവുമായി ഒരു ബന്ധവുമില്ല.

ഭീഷ്മ സാഹ്നി യുടെ “തമസ്സു് ” എന്ന നോവൽ വായിച്ചു തീർത്തു താഴെ വച്ചതേയുള്ളു. ‘മലയാളമനോരമ’, ‘കേരളകൗമുദി’, ‘മാതൃഭൂമി’ ഈ ദിനപത്രങ്ങളോടൊപ്പം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പു് വീട്ടിന്റെ മുൻവശത്തെ ഗ്രില്ലിനിടയിൽക്കൂടി പോർട്ടിക്കോയിൽ തെറിച്ചുവീണു. പാപംനിറഞ്ഞ ഈ ലോകത്തു വന്നെത്തിയ ഒരു കുഞ്ഞു് അവിടെ ഒരു കൊച്ചുപായിൽ കിടക്കുകയായിരുന്നു. ഒരു മാസംപോലുമായില്ല ആ കുഞ്ഞു് ഇവിടെ അവതരിച്ചിട്ടു്. പത്രങ്ങൾ മര്യാദ ലംഘിക്കാതെ വീണതു് അതിനു് അല്പമകലെയാണു്. ആഴ്ചപ്പതിപ്പു് ആപത്തുളവാകുമാറു് കുഞ്ഞിന്റെ മുഖത്തിനടുത്തുതന്നെ വന്നുവീണു. ഒരു നെല്ലിട തെറ്റിയെങ്കിൽ അതിന്റെ കണ്ണു പൊടിഞ്ഞുപോകുമായിരുന്നു. പത്രക്കാരൻ പയ്യനെ കുറ്റംപറയാൻ വയ്യ. അയാൾ തിടുക്കമുള്ളവനാണു്. ആ തിടുക്കത്തിനു ഹേതു പത്രങ്ങളിലെ വാക്കുകളാണു്. വാക്കുകൾ നമ്മെ സമാക്രമിക്കുകയാണല്ലോ. പത്രങ്ങളിലെ വാക്കുകളിൽനിന്നു്, പുസ്തകങ്ങളുടെ വാക്കുകളിൽനിന്നു്, സാഹിത്യവാരഫലത്തിലെ വാക്കുകളിൽ നിന്നു് രക്ഷനേടാൻവേണ്ടി നമ്മൾ റോഡിലേക്കു പോയാൽ ഫ്രഞ്ച് കവി വലേറി പറഞ്ഞതുപോലെ റോഡാകെ അഗ്നികൊണ്ടെഴുതിയ അക്ഷരങ്ങൾ. മടുത്തു് തിരിച്ചു വീട്ടിലെത്തിയാൽ ടെലിവിഷനിലെയും റേഡിയോയിലെയും വാക്കുകൾ. ആക്രമണോത്സുകങ്ങളായ വാക്കുകൾ പത്രക്കാരൻ പയ്യനെ ചലനംകൊള്ളിക്കുന്നു. അയാൾ എറിയുന്നു, പോകുന്നു. വാരിയെറിഞ്ഞു ശിശുവിന്റെ കണ്ണു പൊട്ടിക്കാൻ പോയ പയ്യനെ വഴക്കുപറയാതെ ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പു് കൈയിലെടുത്തു തുറന്നു. ആദ്യം എന്റെ നേത്രങ്ങൾ ചെന്നുവീണതു് വിജയവാഡയിലെ ആർ. രാജേന്ദ്രൻപിള്ള എഴുതിയ കത്തിലാണു്. അദ്ദേഹം ആഴ്ചപ്പതിപ്പിൽ വരുന്ന തർജ്ജമ വായിച്ചു് ‘കൈമെയ്’ മറന്നു നില്ക്കുകയാണു്. അങ്ങനെ നില്ക്കുമ്പോൾ ഭീഷ്മ സാഹ്നിയെ നേരിട്ടു കാണുന്നു. അദ്ദേഹത്തിനു് മലയാള ലിപിയിലുള്ള തർജ്ജമ കാണിച്ചുകൊടുക്കുന്നു. സാഹ്നിക്കും രാജേന്ദ്രൻപിള്ളയ്ക്കും പുളകം. പക്ഷേ, ഈ പുളകപ്രസരമനുഭവിച്ച ധന്യനല്ല ഞാൻ. കാരണം ‘തമസ്സു്’ സാധാരണമായ ജേണലിസമോ സൂപർ ജേണലിസമോ ആണു് എന്നതത്രേ.

images/Bhishamsahni.jpg
ഭീഷ്മ സാഹ്നി

ദൈനംദിന ജീവിതത്തിന്റെ വലയം ഭേദിച്ചു് സർഗ്ഗാത്മകത്വം അപ്പുറത്തുള്ള മണ്ഡലത്തിൽ എത്തുമ്പോഴാണു് യഥാർത്ഥമായ കലയുടെ ഉദയം. അങ്ങനെ പ്രത്യക്ഷമാകുന്ന കലയ്ക്കു് പ്രായോഗികജീവിതവുമായി ഒരു ബന്ധവുമില്ല. മനുഷ്യത്വമുള്ള ഏതു ഭാരതീയന്റെയും മനസ്സിനെ മഥിക്കുകയും അവന്റെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും ചെയ്ത ഒരു കാലയളവിനെയാണു് സാഹ്നി ചിത്രീകരിച്ചതു്. ഇന്ത്യയെ ബ്രിട്ടീഷുകാർ ഭാരതമെന്നും പാകിസ്ഥാനെന്നും പേരിട്ടു വിഭജിച്ച കാലം. മുസ്ലിങ്ങൾ ഹിന്ദുക്കളെയും സിക്കുകാരെയും കൊന്നു. ഹിന്ദുക്കളും സിക്കുകാരും മുസ്ലിങ്ങളെ കൊന്നു. അങ്ങനെ ആയിരക്കണക്കിനു് അപരാധം ചെയ്യാത്തവർ മരിച്ചു. ഈ സംഭവമാണു് സാഹ്നിയുടെ നോവലിൽ. പക്ഷേ, ദൈനംദിന ജീവിതത്തിന്റെ വലയത്തിനു് ഇപ്പുറത്തുനിന്നുകൊണ്ടു് താണതരം മനസ്സുകളെ പ്രകമ്പനംകൊള്ളിക്കുന്ന വാക്യങ്ങൾ എഴുതാനേ സാഹ്നിക്കു കഴിഞ്ഞിട്ടുള്ളു.

images/PaulValery.jpg
വലേറി

വലയത്തിനു് ഇപ്പുറത്തുനിന്നുകൊണ്ടുള്ള ഈ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിൽ എപ്പോഴുമുണ്ടു്. ജോലിക്കയറ്റം കിട്ടാൻവേണ്ടി ശംഖുമുഖത്തെ ദേവീക്ഷേത്രത്തിൽ എന്നും പോയി തൊഴുക; രോഗം ഭേദമാകാൻവേണ്ടി പുട്ടപ്പർത്തിയിൽ പോകുക; പരീക്ഷ ജയിക്കാൻവേണ്ടി പാഠപുസ്തകങ്ങൾ മാത്രം വായിക്കുക; വിവാഹത്തിനു ക്ഷണിച്ചാൽ ഒരു സ്റ്റീൽപ്പാത്രവും കൊണ്ടുപോവുക ഇവയെല്ലാം പ്രായോഗികതലത്തിലെ പ്രവൃത്തികളേ ആകുന്നുള്ളു. ഫലേച്ഛകൂടാതെ ഈശ്വരസാക്ഷാത്കാരത്തിനു യത്നിക്കുക, ജ്ഞാനമാർജ്ജിക്കാൻവേണ്ടി മാത്രം ഗ്രന്ഥപാരായണത്തിൽ മുഴുകുക, സ്നേഹിതന്റെ മകളുടെ വിവാഹം തന്റെ വീട്ടിലെ വിവാഹമാണെന്നു കരുതി അതിൽ പങ്കുകൊള്ളുക ഇവയൊക്കെ നടക്കുമ്പോൾ മാത്രമേ പ്രായോഗികതലം ഭേദിക്കപ്പെടുന്നുള്ളു. ആധ്യാത്മിക മണ്ഡലം സാക്ഷാത്കരിക്കപ്പെടുന്നുള്ളു.

images/DoctorZhivago.jpg

പ്രായോഗികതലം ലംഘിച്ചു് പസ്തർനക്ക് ആധ്യാത്മികതലത്തിൽ എത്തിയപ്പോൾ ‘ഡോക്ടർ ഷിവാഗോ’ എന്ന ഉജ്ജ്വലകലാ ശില്പം ഉണ്ടായി. സാഹ്നിയാകട്ടെ, പണ്ടുണ്ടായ കലാപങ്ങളെയും രക്തപ്രവാഹങ്ങളെയും വാക്കുകൾകൊണ്ടു് ഒപ്പിയെടുത്തു് നമ്മുടെ മുൻപിൽ വയ്ക്കുന്നതേയുള്ളു. അവ കാണുമ്പോൾ ഉണ്ടാകുന്ന ക്ഷോഭത്തിനു കല ജനിപ്പിക്കുന്ന രസബോധനിഷ്ഠമായ വികാരവുമായി ഒരു ബന്ധവുമില്ല. യഥാർത്ഥമായ കല സൃഷ്ടിക്കുന്ന ലോകം കാണാൻ സാഹ്നിക്കു കണ്ണില്ല. ഏതെങ്കിലും കാലത്തു് ആ കാഴ്ച അദ്ദേഹത്തിനു ലഭിക്കുമെന്നും എനിക്കു തോന്നുന്നില്ല.

ഞാൻ വിജയവാഡയിലൂടെ തീവണ്ടിയിൽ കടന്നുപോയിട്ടുണ്ടു്. പ്ലാറ്റ്ഫോമിൽവച്ച സമോസ തുടങ്ങിയ പലഹാരങ്ങളിൽ കറുത്തതും തടിച്ചതുമായ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നതു കണ്ടിട്ടുണ്ടു്. തീവണ്ടിയാപ്പീസിലെ വൃത്തികേടും വാടയും എന്നെ ഓക്കാനത്തോളം എത്തിച്ചിട്ടുണ്ടു്. വിജയവാഡയിൽനിന്നുണ്ടാകുന്ന സാഹിത്യപരങ്ങളായ പ്രസ്താവങ്ങൾക്കും വാടയുണ്ടാകുമെന്നു് ഇപ്പോൾ മനസ്സിലാക്കി.

ഉചിതമോ?

അനുഗൃഹീതനായ കവി പാലാ നാരായണൻ നായർ ഈ വലയം ഭേദിച്ചു് ആധ്യാത്മികതലത്തിൽ അല്ലെങ്കിൽ പരോക്ഷസത്യത്തിൽ എത്തിയോ? നോക്കു. അദ്ദേഹത്തിന്റെ ‘ക്രൗഞ്ചമിഥുനം’ എന്ന കാവ്യമുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.

ആയിരമിതൾ വിരിഞ്ഞുള്ളതാം ചെന്താമര-

ത്തീയിലൊരാരോമലാൾ കർണികോപമയാകേ,

താർമകളവതരിച്ചെന്നപോലാഹ്ലാദിച്ചെൻ-

മാനസം പാലാഴിയായ്; ചിന്ത ഞാൻ കടഞ്ഞപ്പോൾ

രാജസ്ഥാൻ മരുഭൂവിൽ കത്തുന്ന ചിതയ്ക്കുമേൽ

സ്ത്രീജന്മം യുവതിയായ് ചാരിത്രവതിയായി,

മൃതനാം പതിയെത്തന്നങ്കത്തിൽ വയ്ക്കും രൂപവതി’

വൻസമാധിയിൽ നിശ്ചലമിരിക്കുന്നു.

കവി വിചാരവികാരങ്ങളെ ആവിഷ്കരിക്കുന്നതു് സാമൂഹിക പ്രവർത്തനമാണു്. അതിനു് അയാൾ ഉപയോഗിക്കുന്ന ഭാഷ സമൂഹത്തിന്റേതാണു്. ഇതൊക്കെ സത്യമാണെങ്കിലും കവി തന്നിൽനിന്നാണു് സൃഷ്ടി നടത്തുന്നതു്. അതിനാലാണു് സമൂഹത്തിനു് പരമപ്രാധാന്യം നൽകുന്ന കവികളുടെ കാവ്യങ്ങൾ വിഭിന്നങ്ങളായിരിക്കുന്നതു്.

പാലാക്കവിതയുടെ ചൊൽക്കൊണ്ട ധർമ്മങ്ങളാകെ ഈ തുടക്കത്തിൽത്തന്നെയുണ്ടു്. മിഥോളജിയോടു ബന്ധപ്പെട്ട ‘ഇമേജ്’ അതിനു രൂപംകൊടുക്കുന്ന പദസന്നിവേശം. ഓരോ പദത്തിനും താമരപ്പൂവിന്റെ മൃദുത്വം. പക്ഷേ, ഉടന്തടിച്ചാട്ടത്തിന്റെ ഗർഹണീയതയിലേക്കു നമ്മളെ നയിക്കേണ്ട കാവ്യത്തിൽ ഇങ്ങനെയൊരു ബിംബം കൊണ്ടു വന്നതു് ഉചിതമായോ എന്നു സഹൃദയത്വമുള്ളവർ ചോദിച്ചുപോകും. ഒരു വസ്തുവിനെയോ സംഭവത്തെയോ വിഷയത്തെയോ കാണുമ്പോൾ കവിക്കുണ്ടാകുന്ന ചിത്തസംസ്കാരമാണു് ബിംബമായി വാക്കുകളിലൂടെ രൂപംകൊള്ളുന്നതു്. ഒരു പാവപ്പെട്ട പെൺകുട്ടിയെ ഖലന്മാർ ഉയർത്തിയെടുത്തു് തീയിലേക്കു് എറിയുകയും അവൾ അതിൽനിന്നു രക്ഷപ്പെടാൻവേണ്ടി ചാടിയെഴുന്നേല്ക്കുമ്പോൾ വീണ്ടും അവളെ അതിലേക്കു തള്ളിയിടുകയും ചെയ്യുന്ന രാക്ഷസീയമായ പ്രവൃത്തിമനസ്സിന്റെ കണ്ണുകൊണ്ടു കാണുന്ന കവിക്കു് ‘മാനസത്തിനെ പാലാഴി’യാക്കാൻ കഴിയുന്നതെങ്ങനെ? ഉടന്തടിച്ചാട്ടത്തിനു് നിർബ്ബദ്ധയായ പെൺകുട്ടിയെ ലക്ഷ്മീദേവിയായി കാണുന്നതെങ്ങനെ? വെന്തു മരിക്കുന്ന അവളുടെ അവസ്ഥയെ സമാധിയായി ദർശിക്കുന്നതെങ്ങനെ? വിഷയത്തെക്കുറിച്ചു കവിക്കുണ്ടായ ദർശനത്തെ (vision) പ്രതിരൂപാത്മകമായി ആവിഷ്കരിക്കുമ്പോൾ ആ ദർശനത്തിനു യോജിച്ച ബിംബങ്ങളേ ജനിക്കു. അതല്ലാതെ ഇമ്മട്ടിൽ ബിംബങ്ങളുണ്ടായാൽ അതിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ടതു് കവിക്കു് ഒട്ടുംതന്നെ ആർജ്ജവമില്ല എന്നതാണു്. ഈ ആർജ്ജവമില്ലായ്മയാണു് ഈ കാവ്യത്തിന്റെ മുദ്ര. അതുകൊണ്ട്

എന്തെല്ലാം തരപ്പിഴ കാണിച്ചുമനുസ്മൃതി?

നൊന്തില്ലേ ജനമനം; തിരുത്തു വേഗം വേഗം!

പത്നിയും പതിയുമായ്ത്തീർന്നവർ മരിക്കുവ-

തൊന്നിച്ചുവേണം, ക്രൗഞ്ചമിഥുനം പിരിയാതെ,

ഹേ! നിഷാദ, നീ വന്നു രണ്ടു പക്ഷിക്കും

ഹാനി നൽകീലേ കൃതകൃത്യനായ്ത്തീരൂമേലിൽ!

എന്ന വരികൾ ‘ആക്ഷേപഹാസ്യം’ ഉൾക്കൊണ്ടിട്ടും ദുർബ്ബലമായി ഭവിക്കുന്നു. പ്രായോഗികതലത്തിനു യോജിച്ച ശബ്ദാർത്ഥത്തിനപ്പുറത്തു്, പ്രകൃതാർത്ഥത്തിനപ്പുറത്തു് ഈ കാവ്യം പോകുന്നില്ല. സൂക്ഷിച്ചുനോക്കിയാൽ ചിന്താക്കുഴപ്പവും ഇതിൽ കാണാവുന്നതാണു്. ഉടന്തടിച്ചാട്ടം നിന്ദ്യമാണെന്നു വരുത്തുന്ന കാവ്യത്തിൽ യോഗാഗ്നിയിൽ ചാടിയ സതിയെക്കുറിച്ചുള്ള പ്രസ്താവം ഉചിതജ്ഞതയുടെ ലക്ഷണം തന്നയോ?

വള്ളത്തോളി ന്റെ “മഗ്ദലനമറിയം” ആരംഭിക്കുന്നതു് ഇങ്ങനെ:

“വാർതിങ്കൾത്താലമെടുത്ത വസന്തരാ

വേതോ വെൺചാറൊന്നു പൂശിക്കയാൽ

ശ്രീലഗലേല ജില്ലയ്ക്കൊരു തൂമുത്തു

മാലയായ് മിന്നീ നെയിൻ പട്ടണം.

ഇവിടെ ചിന്തയും വികാരവും വേർതിരിച്ചെടുക്കാൻ വയ്യാത്തവിധം യോജിക്കുന്നു. ഭാവന വേറെ യുക്തി വേറെ എന്ന സ്ഥിതിവിശേഷമില്ല. അതല്ല ജി. ശങ്കരക്കുറുപ്പി ന്റെ “ഇന്നു ഞാൻ നാളെ നീ” എന്ന കാവ്യത്തിന്റെ അവസ്ഥ. അതിലെ പൂർവഖണ്ഡത്തിലെ അധ്യാരോപം മുഴുവനും കൃത്രിമമാണു്. പൂർവഖണ്ഡവും ഉത്തരഖണ്ഡവും തമ്മിൽ യോജിക്കുന്നില്ല. ചത്ത പകലിന്റെ ശരീരം ചുമന്നുനില്ക്കുന്ന ദിക്കുകൾ വേറെ; ശവമടങ്ങിയ പെട്ടി ചുമന്നുപോകുന്ന ആളുകൾ വേറെ. വള്ളത്തോളിന്റെ കാവ്യത്തിൽ യുക്തിയും ഭാവനയും അന്യോന്യം ആശ്ലേഷിക്കുന്നു. ശങ്കരക്കുറുപ്പിന്റെ കാവ്യത്തിൽ അവ വെവ്വേറെ നില്ക്കുന്നു.

നിസ്സംഗാവസ്ഥ

കുമാരനാശാൻചണ്ഡാലഭിക്ഷുകി’ എഴുതിയതുകൊണ്ടാണു് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതെന്നു് മുൻപൊരിക്കൽ പല്ലനയിൽ ഒരാൾ പ്രസംഗിച്ചു. ആ പ്രഭാഷണം ഞാനും കേട്ടു. അപ്പോൾ എന്റെ മനസ്സിൽ വന്ന ചിത്രങ്ങൾ ഇങ്ങനെ: സി. പി. രാമസ്വാമി അയ്യർ ‘ചണ്ഡാലഭിക്ഷുകി’യുടെ ഒരു കോപ്പിയുമായി കവടിയാർ കൊട്ടാരത്തിൽച്ചെന്നു് മഹാരാജാവിനെ കാണുന്നു. ‘തിരുമേനീ, ഇനി രക്ഷയില്ല. കുമാരനാശാൻ എന്നൊരു കവി ഇവിടെ പണ്ടുണ്ടായിരുന്നു. അദ്ദേഹം മതത്തെ നിന്ദിച്ചും സർവ മതസാഹോദര്യത്തെ പുകഴ്ത്തിയും ഒരു പുസ്തകം എഴുതിയിട്ടുണ്ടു്. ഉടനെ ക്ഷേത്രപ്രവേശനം നൽകണം. ഇല്ലെങ്കിൽ കാര്യമെല്ലാം കുഴപ്പമാകും”. സി. പിയുടെ ഉപദേശം സ്വീകരിച്ചു് ഉടനെ വിളംബരം തയ്യാറാക്കുന്നു ഇംഗ്ലീഷിൽ. ഹെഡ്ട്രാൻസ്ലേറ്റർ പി. ബാലകൃഷ്ണപിള്ള അതു മലയാളത്തിലാക്കുന്നു. തുല്യം ചാർത്തി അന്നുവരെ ക്ഷേത്രത്തിൽ കയറാത്തവർ ചണ്ഡാലഭിക്ഷുകിയും പൊക്കിപ്പിടിച്ചുകൊണ്ടു് ‘കുമാരനാശാൻ സിന്ദാബാദ്’ എന്നുവിളിച്ചു് അമ്പലങ്ങളിൽ പാഞ്ഞുകയറുന്നു.

അങ്ങനെ പ്രസംഗിച്ചാൽ ഇങ്ങനെ ചിത്രങ്ങളും ഉണ്ടാകും. സമുദായം പരിവർത്തനത്തിനു വിധേയമായിരിക്കുമ്പോൾ സമുദായത്തിലെ വ്യക്തിയായ കവിയും അതിനെക്കുറിച്ചു് എഴുതുന്നുവെന്നേയുള്ളു. കുമാരനാശാൻ ‘ചണ്ഡാലഭിക്ഷുകി’ എഴുതിയില്ലെങ്കിലും ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകും എന്നതാണു് സത്യം. റൂസ്സോ യും വൊൾതെറും എഴുതിയതുകൊണ്ടല്ല ഫ്രഞ്ച് വിപ്ലവമുണ്ടായതു്. വിപ്ലവത്തിനു സന്നദ്ധമായി സമുദായം നിന്നപ്പോൾ ആ സമുദായത്തിലെ അംഗങ്ങളായ രണ്ടുപേർ അതിനെക്കുറിച്ചെഴുതി എന്നേയുള്ളു. ഇതുപോലെയാണു് പ്രഥമദർശനത്തിലെ സ്നേഹം. രാഗപ്രവണതയാർന്ന മനസ്സുള്ളവൻ പെണ്ണു് എന്നൊരു കോലത്തെ കണ്ടാൽ മതി ചാടിവീണു സ്നേഹിക്കും. പെണ്ണിനെ കാണണമെന്നുതന്നെയില്ല. ടെലിഫോണിൽക്കൂടി പെണ്ണിന്റെ മധുരനാദം കേട്ടാൽ മതി. പ്രേമമുണ്ടാകും. തരുണിയെ കാണാതെ അവളുടെ നിഴലിനെ മാത്രം കണ്ടു അവളെ സ്നേഹിച്ച ഒരാളെക്കുറിച്ചു ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. കഥയല്ലതു്, യഥാർത്ഥ സംഭവം. ഇവർക്കെല്ലാം പെട്ടെന്നു മോഹഭംഗമുണ്ടാകും. പ്രഥമദർശനാനുരാഗമില്ലാതെ ദമ്പതികളായവർക്കും പൊടുന്നനവേ മോഹഭംഗമുണ്ടാകുന്നു. പിന്നെ, എടുത്ത ഭാരം കൊണ്ടിറക്കണമല്ലോ എന്നു വിചാരിച്ചു് അവർ കഴിഞ്ഞുകൂടുന്നുവെന്നേയുള്ളു. സതീഷ് ബാബു പയ്യന്നൂരി ന്റെ ‘സരോജം വന്നു’ എന്ന കഥയിലെ സരോജം എന്തിനാണു് അപ്പേട്ടനെ തനിച്ചാക്കിയിട്ടു് തറവാട്ടിലേക്കു പോയതു? ചില കാരണങ്ങൾ കഥാകാരൻ സൂചിപ്പിക്കുന്നുണ്ടു്. അതിരിക്കട്ടെ. തറവാട്ടിൽച്ചെന്ന സരോജത്തിനു് അവിടെയും മോഹഭംഗം. അങ്ങനെയിരിക്കെ അവൾ തിരുവില്വാമലയിൽ തൊഴുതിട്ടു തിരിച്ചുപോരുമ്പോൾ അപ്പേട്ടനെ ഒന്നു കണ്ടുകളയാമെന്നു തീരുമാനിക്കുന്നു. സരോജം അയാളെ കാണാൻ വീട്ടിലേക്കു കയറിയിട്ടും സന്താനങ്ങൾ കാറിൽത്തന്നെ ഇരിക്കുന്നതേയുള്ളു. അപ്പേട്ടനു് ആ അവഗണനയിലും സ്നേഹമില്ലായ്മയിലും വല്ലായ്മയില്ല. പ്രായമായവന്റെ മാനസികനില അതാണു്. സ്നേഹിച്ചാലെന്തു? വിരോധം കാണിച്ചാലെന്തു? ബഹുമാനിച്ചാലെന്തു? നിന്ദിച്ചാലെന്തു? ക്ഷണികജീവിതം. ഏതാനും മാസംകൂടി ഇവിടെ കഴിഞ്ഞുകൂടും. ഒരുദിവസം അങ്ങുപോകും. ജീവിച്ചിരിക്കുമ്പോൾത്തന്നെ മറക്കപ്പെടുന്നു. പിന്നെയല്ലേ മരിച്ചാലത്തെ അവസ്ഥ. അപ്പേട്ടന്റെ നിസ്സംഗാവസ്ഥയെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു കഥാകാരൻ. ഈ അവസ്ഥയ്ക്കു് സാർവജനീന സ്വഭാവവും സാർവകാലികസ്വഭാവവുമുണ്ടു്.

ചോദ്യം, ഉത്തരം

ചോദ്യം: ഈ ലോകത്തെ വലിയ പാപിയാരു്?

ഉത്തരം: നമ്മൾ എന്തെങ്കിലും വേദനയോടെ പറയുമ്പോൾ അതിൽ ശ്രദ്ധിക്കാതെ നില്ക്കുന്നവൻ.

ചോദ്യം: സ്പർശിച്ചാൽ തകർച്ചയാണെന്നു് നിങ്ങൾ എഴുതിയല്ലോ. വിശദീകരിക്കാമോ? (ചോദ്യം കിട്ടിയതു്)

ഉത്തരം: അടിത്തട്ടു കാണാവുന്ന ജലാശയത്തെ സ്പർശിച്ചാൽ അതു് തകരും. എണ്ണച്ചായ ചിത്രത്തെ തൊട്ടുനോക്കിയാൽ വിരലിന്റെ പാടു് അതിൽ വീഴും.

ചോദ്യം: സ്നേഹം?

ഉത്തരം: ഏതു സ്നേഹവും സ്നേഹമില്ലായ്മയായി മാറും.

ചോദ്യം: യാദൃച്ഛികത്വവും വ്യവസ്ഥയില്ലായ്മയും ലോകത്തിന്റെ സ്വഭാവമല്ലേ? (ചോദ്യം കിട്ടിയതു്)

ഉത്തരം: ഇലക്ട്രോൺ അതിന്റെ വലയത്തിൽ നിന്നു് മറ്റൊന്നിലേക്കു ചാടുന്നു. ആ ചാട്ടത്തിനു് ക്രമമില്ലാത്തതുകൊണ്ടു് പ്രപഞ്ചത്തിനും ക്രമമില്ല, വ്യവസ്ഥയില്ല എന്നു ചിലർ പറയുന്നു. പക്ഷേ, ഇതിനപ്പുറത്തു് വ്യവസ്ഥയുള്ള, ക്രമമുള്ള ഒരു ലോകമുണ്ടു്. അതാണു് നമ്മെ ഭരിക്കുന്നതു്. അതിനെ നിഷേധിച്ചാൽ നമുക്കു് ആപത്തുണ്ടാകും. സാർത്രി നെക്കാൾ, ബർട്രൻഡ് റസ്സലി നെക്കാൾ മഹനീയതയുള്ള ഋഷികൾ പറഞ്ഞതാണിതു്.

ചോദ്യം: ഒരിക്കലും മരിക്കാത്ത ഒരു ചൊല്ലു്?

ഉത്തരം: “It is better to die on your feet than to live on your knees”— മുട്ടുകുത്തി ജീവിക്കുന്നതിനെക്കാൾ നിന്നു മരിക്കുന്നതാണു് നല്ലതു്. സ്പാനിഷ്/റഷ്യൻ റെവല്യൂഷനറി La Pasionaria (Dolores Ibarruri എന്ന ശരിയായ പേരു്) പറഞ്ഞതാണിതു്. 1936 ജൂലൈ 18-ലെ ഒരു റേഡിയോ പ്രഭാഷണത്തിൽ.

ചോദ്യം: “ജീവിതത്തിന്റെ അന്ത്യം?

ഉത്തരം: ഹൃദയാഘാതം വന്നു പെട്ടെന്നു മരിച്ചാൽ ഭാഗ്യം. പത്തുദിവസം കിടന്നുപോയാൽ സ്നേഹിതർ അകലും, ബന്ധുക്കൾ വെറുക്കും. മക്കൾ ‘കിഴവനു ചത്തുകൂടേ’ എന്നതു യുഫമിസ്റ്റിക്കായി—കാർക്കശൃം കുറച്ചു്—ഇങ്ങനെ കിടന്നു കഷ്ടപ്പെടാതിരുന്നാൽ മതിയായിരുന്നു അല്ലേ, എന്നു ചോദിക്കും. കാഫ്ക യുടെ ‘രൂപാന്തരപ്രാപ്തി’ എന്ന കഥ വായിക്കു. കൂടുതൽ ഇതിനെക്കുറിച്ചറിയാം.

ഹാസ്യം

കൊയ്റ്റ്സ്ലറു ടെ The Act of Creation എന്ന പുസ്തകത്തിൽനിന്നു രണ്ടു നേരമ്പോക്കുകൾ:

images/TheActOfCreation.jpg

“സത്യസന്ധതയില്ലാത്ത രണ്ടു വ്യാപാരികൾ ധാരാളം പണമുണ്ടാക്കി. പിന്നീടും ഉയരാൻ അവർക്കു മോഹം. പേരുകേട്ട ഒരു ചിത്രകാരനെക്കൊണ്ടു് അവർ തങ്ങളുടെ പടം വരപ്പിച്ചു് സ്വർണ്ണഫ്രെയിമിനകത്താക്കി ഒരു സ്വീകരണവേളയിൽ പ്രദർശിപ്പിച്ചു. അതിഥികളുടെ കൂട്ടത്തിൽ പ്രഖ്യാതനായ ഒരു കലാനിരൂപകനുമുണ്ടായിരുന്നു. ആതിഥേയർ അയാളെ ചിത്രങ്ങളുടെ അടുത്തേക്കു കൊണ്ടുചെന്നു. നിരൂപകൻ കുറച്ചുനേരം ആ ചിത്രങ്ങൾ നോക്കിയിട്ടു് എന്തോ കുറവുണ്ടെന്ന മട്ടിൽ തലയാട്ടി. എന്നിട്ടു് രണ്ടു ചിത്രങ്ങളുടെയും ഇടയ്ക്കുള്ള സ്ഥലം ചൂണ്ടിക്കാണിച്ചിട്ടു് അയാൾ ചോദിച്ചു: “യേശുക്രിസ്തു എവിടെ?”

ഇനി രണ്ടാമത്തെ നേരമ്പോക്കു്. ഇതു കഥയല്ല, യഥാർത്ഥ സംഭവമാണു്.

ചിത്രം വാങ്ങുന്ന ഒരാൾ പീകാസ്സോ യുടെ പേരുള്ള ഒരു ചിത്രം വാങ്ങിയിട്ടു് അതു് അസ്സലാണോ എന്നറിയാൻവേണ്ടി പീകാസ്സോ താമസിക്കുന്ന സ്ഥലത്തു ചെന്നു. അദ്ദേഹം ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാൾ കൊണ്ടുവന്ന ചിത്രം ഒന്നു നോക്കിയിട്ടു പീകാസ്സോ പറഞ്ഞു: “വ്യാജം”.

കുറച്ചുമാസം കഴിഞ്ഞു് അയാൾ വേറൊരു ചിത്രം അദ്ദേഹത്തിനെ കാണിച്ചു. അതിലും പീകാസ്സോ എന്നെഴുതിയിരുന്നു. ഒരു നോട്ടം. അദ്ദേഹം പറഞ്ഞു: “വ്യാജം”.

അതുകേട്ടു് അയാൾ അറിയിച്ചു: “അങ്ങ് കുറെ വർഷംമുമ്പു് ഈ ചിത്രം വരയ്ക്കുന്നതു് ഞാൻ കാണാനിടയായല്ലോ”.

പീകാസ്സോ ചുമലുകുലുക്കിയിട്ടു് അറിയിച്ചു: “ഞാൻ വ്യാജചിത്രങ്ങൾ പലപ്പോഴും വരയ്ക്കാറുണ്ടു്”.

images/DoloresIbarruri1936.jpg
Dolores Ibarruri

ഈ രണ്ടു നേരമ്പോക്കുകൾക്കും കൊയ്റ്റ്സ്ലർ എന്തു വ്യാഖ്യാനം നല്കിയെന്നു് നോക്കാൻ ഞാൻ ഒരുമ്പെട്ടില്ല. ‘രക്ഷകനെവിടെ’ എന്നു കലാനിരൂപകൻ ചോദിക്കുന്ന ആദ്യത്തെ ഫലിതത്തിൽ തീക്ഷ്ണമായ പരിഹാസമാണുള്ളതു്. രണ്ടാമത്തേതിൽ അദ്ഭുതാംശവും, യാഥാതഥ്യത്തിന്റെ അതിരു ലംഘിക്കാതെ, സ്ഥുലീകരണമില്ലാതെ നേരിയ പരിഹാസം സൃഷ്ടിക്കാൻ താൻ പ്രഗൽഭനാണെന്നു് വി. പി. മുഹമ്മദാലി വ്യക്തമാക്കുന്നു (ക്രിക്കറ്റും പെണ്ണും, കുങ്കുമം). ഒരു ക്രിക്കറ്റ് ഭ്രാന്തന്റെ പെങ്ങളെ വിവാഹം ചെയ്യാൻ സന്നദ്ധനായി ഒരു ഡോക്ടർ എത്തുന്നു. പക്ഷേ, ഡോക്ടർക്കു ക്രിക്കറ്റ് ഇഷ്ടമില്ലെന്നു് ആങ്ങള അറിഞ്ഞപ്പോൾ ബ്രദർ ഇൻ ലായായി അയാളെ വേണ്ടെന്നു് അയാൾ (പെണ്ണിന്റെ സഹോദരൻ) ഉറക്കെപ്പറയുന്നു. അതോടെ ഡോക്ടറുടെ സമാരംഭം പത്രഭാഷയിൽ പറഞ്ഞാൽ അലസിപ്പോകുന്നു. എന്റെ കഥാസംഗ്രഹം നേരമ്പോക്കു് ഇല്ലാതാക്കി. പക്ഷേ, കഥ വായിച്ചാൽ നമ്മൾ ചിരിക്കും. അതിൽക്കൂടുതലായി ഹാസ്യ സാഹിത്യകാരനു് എന്താണു വേണ്ടതു?

പടപ്പാട്ട്

ഒരു കവിക്കും സമുദായത്തിൽനിന്നു മാറി നിൽക്കാനാവില്ല. കാരണങ്ങൾ സ്പഷ്ടങ്ങളാണു്. അയാളുടെ ഓരോ ചലനവും ഓരോ ചിന്തയും സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കവി വിചാരവികാരങ്ങളെ ആവിഷ്കരിക്കുന്നതു സാമൂഹികപ്രവർത്തനമാണു്. അതിനു് അയാൾ ഉപയോഗിക്കുന്ന ഭാഷ സമൂഹത്തിന്റേതാണു്. ഇതൊക്കെ സത്യമാണെങ്കിലും കവി തന്നിൽനിന്നാണു് സൃഷ്ടി നടത്തുന്നതു്. അതിനാലാണു് സമൂഹത്തിനു പരമപ്രാധാന്യം നൽകുന്ന കവികളുടെ കാവ്യങ്ങൾ വിഭിന്നങ്ങളായിരിക്കുന്നതു്. യാനീസ് റീറ്റ്സോസി ന്റെ വിപ്ലവകാവ്യം പാവ്ലോ നെറൂത യുടെ വിപ്ലവകാവ്യത്തിൽനിന്നു വിഭിന്നമാണു്. മയകോവ്സ്കി യുടെ കാവ്യം ഇവർ രണ്ടുപേരുടെയും കാവ്യങ്ങളിൽനിന്നു വിഭിന്നം. എന്നാൽ ഓരോന്നും ‘യുനീ’ക്കാണു് താനും. (യുനീക് = അന്യാദൃശ്യം) ഈ അന്യാദൃശസ്വഭാവത്തിനു് ഹേതു പ്രാഥമികമായും കവിയുടെ വ്യക്തിഗതമായ ജീനിയസ്സ് തന്നെ. രണ്ടാമത്തേതു് കവി ജീവിക്കുന്ന സമൂഹത്തിന്റെ സവിശേഷതയും. ഗ്രീസിലെ സാമൂഹികാവസ്ഥയല്ല റഷ്യയിൽ. അതുകൊണ്ടു് കവികളുടെ പ്രതികരണങ്ങൾക്കു വിഭിന്നസ്സ്വഭാവം വരും.

റീറ്റ്സോസിന്റെ സുന്ദരമായ ഒരു കാവ്യം എടുത്തെഴുതട്ടെ:

An abrupt, unexpected movement; his hand

clutched the wound to stop the blood

although we had not heard a shot

nor a bullet flying. After a while

he lowered his hand and smiled

but again he moved his palm slowly

to the same sport; he took out his wallet

he paid the waiter politely and went out.

Then the little coffee cup cracked

This at least we heard clearly.

(Testimonies A. 1963, Audible & Inaudible.

Selected Poems, Yannis Ritsos,

Penguin, P. 51.)

John Pilling എഴുതിയ Modern European Poets എന്ന പുസ്തകത്തിലും ഈ കാവ്യം ഉദ്ധരിച്ചിട്ടുണ്ടു്. ഒരു വധോദ്യമം. വെടിയൊച്ചയില്ല. വെടിയുണ്ട ആരും കണ്ടില്ല. അയാൾ രക്തപ്രവാഹം തടയുന്നതിനുവേണ്ടി മുറിവിൽ അമർത്തിപ്പിടിച്ചു. എന്നിട്ടു് പുഞ്ചിരിതൂകി, പേഴ്സ് തുറന്നു് പണമെടുത്തു വെയ്റ്റർക്കു കൊടുത്തു. അതിനുശേഷം അയാൾ പുറത്തേക്കു പോയി. അപ്പോഴാണു് കൊച്ചു കാപ്പിക്കപ്പ് പൊട്ടിയതു്. അതിന്റെ ശബ്ദം എല്ലാവരും കേട്ടു. പട്ടാളനിയമം നിലവിലിരിക്കുന്ന രാജ്യത്തു് മനുഷ്യന്റെ മരണത്തിനു് കപ്പ് പൊട്ടുന്നതിന്റെ വിലയേയുള്ളു എന്നാണു് സൂചന. ഇത്തരം വധോദ്യമങ്ങൾ സമൂഹത്തെ തകർക്കുമെന്നും അതിന്റെ ശബ്ദം എല്ലാവരും കേൾക്കുമെന്നും റീറ്റ്സോസ് എത്ര സുന്ദരമായി പറയുന്നു! (രണ്ടാശയങ്ങൾക്കും മേല്പപറഞ്ഞ നിരൂപകനോടു കടപ്പാടു്) ഇതൊക്കെ വായിക്കുന്ന എനിക്കു മുല്ലനേഴി യുടെ

“പുതിയൊരു ലോകം പടുത്തുയർത്താൻ കുതികൊള്ളുന്നോരെ,

മതിലുകളെല്ലാം പൊളിച്ചുമാറ്റണമാദ്യം നാംതന്നെ

ഒരൊറ്റ മാനവനെങ്കിലുമിവിടെപ്പട്ടിണിയാകുമ്പോൾ

ഉടച്ചുവാർക്കണമീലോകം എന്നുറച്ചുമുന്നേറാം”.

ഈ വരികൾ വായിക്കുമ്പോൾ എങ്ങനെ ആ കവിയോടു ബഹുമാനം തോന്നും? ഇതു കവിതയോ അതോ പടപ്പാട്ടോ? ഇതൊക്കെ ഞാനും എന്നെപ്പോലുള്ളവരും പറയുമ്പോൾ പരിഭവിച്ചിട്ടു കാര്യമില്ല. ഉന്നതന്മാരായ മാർക്സിസ്റ്റ് കവികൾ സമൂഹപരിവർത്തനത്തെ ലക്ഷ്യമാക്കി കാവ്യം രചിക്കുന്നതെങ്ങനെയെന്നു് മുല്ലനേഴിയും കൂട്ടുകാരും ഗ്രഹിക്കേണ്ടിയിരിക്കുന്നു. മാർക്സിസവും അതിനോടു ബന്ധപ്പെട്ട വിപ്ലവവും അസാധാരണമായ ശക്തിയോടുകൂടി പടിഞ്ഞാറൻ കമ്മ്യൂണിസ്റ്റു കവികളുടെ കാവ്യങ്ങളിൽ പ്രത്യക്ഷമാകുന്നുണ്ടു്. ഈ സത്യം എല്ലാവരും അറിഞ്ഞെങ്കിൽ!

ചുവരെഴുത്തുകൾ
  1. തിരുവനന്തപുരത്തെ ഹോട്ടലുകളും ചായക്കടകളും വൃത്തിയുള്ളതായിരിക്കണം. (കോർപ്പറെയ്ഷന്റെ പരോക്ഷനിർദ്ദേശം)—പഴകിയ ആഹാരസാധനങ്ങൾ കഴിച്ചു് ഹോട്ടലുകളും ചായക്കടകളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടു് ബഹുജനം.
  2. സ്ത്രീസമത്വവാദം ശുദ്ധഭോഷ്കാണു് (സാഹിത്യവാരഫലക്കാരന്റെ അഭിപ്രായം)—ഭോഷ്ക്തന്നെ. സൗന്ദര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ മുന്നിട്ടുനില്ക്കുന്നുണ്ടല്ലോ.
  3. ‘വാടകവീടുകൾ’ ഉറൂബി ന്റെ മനോഹരമായ കഥയാണു്—പേരു നൽകിയതു വാടകവീടുകളെന്നാണെങ്കിലും സ്വന്തം വീട്ടിൽ താമസിച്ച കഥാകാരനാണു് ഉറൂബ്. കൊതുകുവലയ്ക്കുള്ളിലെ കൊതുകിനെക്കുറിച്ചു കഥയെഴുതിയപ്പോൾ മാത്രമേ അദ്ദേഹം സോവിയറ്റ് റഷ്യയിലെ ‘മസ്കിറ്റോസ്’ എന്ന വീട്ടിൽ വാടകയ്ക്കു താമസിച്ചുള്ളു.
  4. ‘അതിപരിചയമാർക്കും മാനമില്ലാതെയാക്കും’—ശരിയാണു്. കൂടാതെ പണവും സമയവും നഷ്ടമാകും. കാമുകിക്കും കാമുകനുമാണെങ്കിൽ ഡോക്ടറുടെ അടുക്കൽ പോകേണ്ടതായും വരും.
ദുഃഖം

എല്ലാവർക്കും അറിയാവുന്ന കഥ ക്ഷമാപണപൂർവ്വം എഴുതുന്നു. എല്ലാം ഈശ്വരനാണെന്നു് ഗുരു പഠിപ്പിച്ചു ശിഷ്യനെ. അന്നുശിഷ്യൻ തെരുവിലൂടെ പോയപ്പോൾ എതിരെ ആന വന്നു. ആനപ്പുറത്തിരുന്നയാൾ “മാറിപ്പോകൂ, മാറിപ്പോകൂ” എന്നു വിളിച്ചു. ശിഷ്യൻ വിചാരിച്ചു. “ഞാൻ ഈശ്വരൻ, ആന ഈശ്വരൻ. ഈശ്വരനു് ഈശ്വരനെ എന്തുചെയ്യാൻ കഴിയും?” അയാൾ ആനയുടെ നേരേ ചെന്നു. മൃഗം അയാളെ തുമ്പിക്കൈകൊണ്ടു പിടിച്ചെടുത്തു ദൂരെയെറിഞ്ഞു. മുറിവു പറ്റിയ ശിഷ്യൻ ഗുരുവിനോടു ചെന്നു ചോദിച്ചു: “അങ്ങല്ലേ എല്ലാം ഈശ്വരനെന്നു് എന്നെ പഠിപ്പിച്ചതു? പിന്നെ എങ്ങനെയാണു് ആനയെന്ന ഈശ്വരൻ ഞാനെന്ന ഈശ്വരനെ ക്ഷതമേല്പിച്ചതു?” ഗുരു ചോദിച്ചു: “ആനയുടെ പുറത്തിരുന്ന ഈശ്വരൻ ‘മാറിപ്പോകു’ എന്നു പറഞ്ഞതു് നീ കേൾക്കാത്തതെന്തു? അതനുസരിച്ചു് പ്രവർത്തിക്കാത്തതു് എന്തു കൊണ്ടു്?”

ഈശ്വരൻ ഇങ്ങനെ നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും. അതു കേട്ടാൽ നന്നു്. കേട്ടില്ലെങ്കിൽ ദോഷം. ഞാൻ രാജവീഥിയിലൂടെ പോകുമ്പോൾ യാചകൻ കൈനീട്ടുന്നു. പോക്കറ്റിൽനിന്നു പണമെടുക്കാൻ അസൗകര്യമായതുകൊണ്ടു് ഞാൻ മിണ്ടാതെ പോകുന്നു. എന്റെ മനഃസാക്ഷി എന്നോടു പറയുന്നു: “നീ ദുഷ്ടനാണു് ”. ഞാൻ കേൾക്കുന്ന ഈ ശബ്ദമാണു് ഈശ്വരൻ. അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടു്, വാരികകളിലെ മിനിക്കഥകളും സ്ഥലമടയ്ക്കാൻ വേണ്ടി ചേർക്കുന്ന കൊച്ചു ഹാസ്യചിത്രങ്ങളും നോക്കരുതെന്നു്. ഞാനതു വകവയ്ക്കാതെ ജനയുഗം വാരികയിൽ എസ്. അരുണഗിരി എഴുതിയ ‘നുണ’ എന്ന മിനിക്കഥ വായിച്ചു. ഫലം ദുഃഖം.

ചന്തുമേനോൻ മൈനർ നോവലിസ്റ്റ് മാത്രമാണു്. പക്ഷേ, അദ്ദേഹത്തിന്റെ നോവലുകളിലെ സമൂഹവിമർശത്തിനു ശക്തിയും ഭംഗിയുമുണ്ടു്. ജീവനുള്ള കഥാപാത്രങ്ങളിലൂടെയാണു് അദ്ദേഹം ഈ വിമർശനം നടത്തിയതു്. പിൽക്കാലത്തെ റീയലിസ്റ്റുകളുടെ നോവലുകളിൽ കാണുന്ന സമൂഹ വിമർശത്തിനു ശക്തിയും ഭംഗിയും ഇല്ല. കാരണം, സൂരി നമ്പൂതിരിപ്പാടിനെപ്പോലെ, വൈത്തിപ്പട്ടരെപ്പോലെ ജീവനുള്ള കഥാ പാത്രങ്ങളെ അവർക്കു സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതാണു്. അതിനാൽ അവരുടെ കൃതികളിലെ സമൂഹവിമർശം വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്നു. അതുതന്നെ അവരുടെ കൃതികൾക്കു ബഹിർഭാഗസ്ഥത നൽകി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-07-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.