ബലാർഷാ–നാഗപ്പൂർ റോഡിൽ ജാം എന്നൊരു സ്ഥലമുണ്ടു്. അവിടെയുള്ള ഒരു ലഘുഭക്ഷണശാലയിലിരുന്നു മഹാരാഷ്ട്രക്കാരന്റെ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ എന്റെ പരിചയക്കാരനായ ആത്മചരനോടു ചോദിച്ചു: “ഈ ജീവിതത്തിന്റെ അർത്ഥമെന്താണു്?” ആ ചോദ്യത്തിനു ചായയുടെ സവിശേഷതയായിരുന്നു കാരണം. നമ്മളെപ്പോലെ വെള്ളം തിളപ്പിച്ചു് ചായപ്പൊടിയിട്ടു് പാലും പഞ്ചാരയും ചേർത്തല്ല അവിടെയുള്ളവർ ചായയുണ്ടാക്കുക. വെള്ളവും പാലും തേയിലയും പഞ്ചാരയും ഒരുമിച്ചുചേർത്തു സ്റ്റൗവിൽവച്ചു തിളപ്പിക്കും. തിളച്ചുമറിയുന്ന ആ കൊഴുത്ത ദ്രാവകം ടംബ്ലറിൽ ഒഴിച്ചു മുൻപിൽ വച്ചുതരും. അതു തണുത്താലും ഒരുതുള്ളിപോലും കുടിക്കാനാവില്ല. പഞ്ചാരയുണ്ടെങ്കിലും അത്രയ്ക്കു കയ്പാണതിനു്. മഹാനായ നോവലിസ്റ്റ് പ്രൂസ്ത് ഒരു കഷണം കെയ്ക്കെടുത്തു ചായയിൽ മുക്കി വായ്ക്കകത്തേക്കു് ഇട്ടപ്പോൾ ഭൂതകാലസ്മരണകളുടെ പ്രവാഹമുണ്ടായില്ലേ? അതുപോലെ മഹാരാഷ്ട്രക്കാരന്റെ ചായയുടെ ചവർപ്പു് ജീവിതത്തിന്റെ ചവർപ്പിലേക്കു് എന്നെ കൊണ്ടുചെന്നു. പരിചയക്കാരൻ മറുപടിയൊന്നും പറയാതെ താനോടിച്ചിരുന്ന കാറിന്റെ അടുത്തേക്കു നടന്നു. റേഡിയേറ്റർ തുറന്നു. ഫാൻ, ഫാൻബെൽറ്റ്, കാർബുറെറ്റർ ഇവയൊക്കെ തോട്ടുനോക്കി. എഞ്ചിന്റെ ആ ഭാഗങ്ങൾ കണ്ടപ്പോൾ എനിക്കു് ജീവിതത്തിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും സ്വഭാവം മനസ്സിലായി. ഓരോ യന്ത്രഭാഗംപോലെ മനുഷ്യജീവിതവും വിവിധഭാഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. വ്യക്തികളൊക്കെ വിഭിന്നർ. അവരുടെ പ്രവർത്തനങ്ങളെല്ലാം വ്യത്യസ്തങ്ങൾ. മേശ, കസേര, പുസ്തകം, പേന ഇവയ്ക്കു വിഭിന്നതയുണ്ടു്. ഒരു മണൽത്തരി വേറൊരു മണൽത്തരിയിൽനിന്നു വിഭിന്നം. ജീവിതത്തിന്റെ ഈ സ്വഭാവ സവിശേഷത സാഹിത്യത്തിലും കാണാം. കുമാരനാശാന്റെ ‘നളിനി’ വേദാന്തവിഷയകമായ കാവ്യം. അദ്ദേഹത്തിന്റെ ‘കരുണ’ ബുദ്ധമതസംബന്ധിയായ കൃതി ‘ദുരവസ്ഥ’ ജാതിധ്വംസനപരമായ കാവ്യം. എസ്. കെ. പൊറ്റെക്കാട്ടു് ജീവിതത്തിന്റെ കാല്പനികതയെ വ്യവച്ഛേദിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള അതിന്റെ യാഥാർത്ഥ്യത്തെ വേർതിരിച്ചു കാണിക്കുന്നു. ജീവിതം ഒരുതരത്തിലുള്ള വിഭജനമാണ്… ഞങ്ങൾ രണ്ടുപേരും കാറിൽക്കയറി യാത്രതുടർന്നു. വിനോബഭാവെ താമസിച്ചിരുന്ന സ്ഥലത്തേക്കു തിരിയുന്ന വഴിയിലെത്തി. വിജനപ്രദേശം. ഒന്നോ രണ്ടോ മരംമാത്രം കാണാം. അവിടെ പാതയ്ക്കരികിൽ ഒരു സ്ക്കൂട്ടർ തകർന്നു കിടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ യന്ത്രത്തിന്റെ ഒരു ഭാഗവും വേർതിരിച്ചുകാണാൻ കഴിഞ്ഞില്ല. പെട്രോൾ ഒഴിച്ചു തീകത്തിച്ചതുപോലുണ്ടു്. ആ യന്ത്രകങ്കാളം നോക്കിക്കൊണ്ടു് ഞങ്ങൾ സ്വല്പനേരം നിന്നപ്പോൾ ഞാൻ ഇന്നത്തെ സാഹിത്യത്തിന്റെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുകയായി. ജീവിതത്തെ ഇതുപോലെ അടിച്ചുപൊടിക്കുകയോ തീകത്തിക്കുകയോ ചെയ്യുകയാണല്ലോ ലോകമെമ്പാടുമുള്ള നവീന സാഹിത്യകാരന്മാർ. ഫാനും ഫാൻബെൽറ്റും കാർബുറെറ്ററും ഇരിക്കേണ്ടിടത്തിരുന്നു പ്രവർത്തിക്കുമ്പോൾ എഞ്ചിൻ പ്രവർത്തിക്കുന്നു. ചക്രങ്ങൾ ഉരുളുന്നു. കാറിന്റെ ഓരോ ഭാഗവും അതിന്റെ ആന്തര “ചൈതന്യ”ത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധമില്ല തകർന്ന സ്ക്കൂട്ടറിന്റെ ഭാഗങ്ങൾക്കു്. അതുകൊണ്ടു് അവ യോജിപ്പിച്ചുവച്ചാലും സ്ക്കൂട്ടർ ആവുകയില്ല. ആയാലും അതു പ്രവർത്തിക്കില്ല. നവീന സാഹിത്യത്തിലെ ജീവിതാവിഷ്കരണം ഇതുപോലെ തകർന്നു കിടക്കുന്നു… ഞങ്ങൾ മുന്നോട്ടുപോയി. മദ്ധ്യാഹ്നം സായാഹ്നമായി. സായാഹ്നം രാത്രിയായി. ഒരു ഗ്രാമം. അതിന്റെ മുകളിൽ പൂർണ്ണചന്ദ്രൻ. എന്തൊരു നിശ്ശബ്ദത. ഒരിലപോലും വീഴുന്നില്ല. മരമുണ്ടായിട്ടുവേണ്ടേ ഇലവീഴാൻ. ഒരു കാലൊച്ച കേൾക്കാൻ. നിശ്ശബ്ദത ഭയജനകമായപ്പോൾ ഞാൻ പറഞ്ഞു: ‘നമുക്കു പോകാം’. അദ്ദേഹം കാർ സ്റ്റാർട്ട്ചെയ്തു. അതു വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. ശൂന്യമായ ജീവിതത്തിൽ ഹതഭാഗ്യരായ നമ്മൾ നീങ്ങുന്നതുപോലെ.

അമേരിക്കയിലെ നർത്തകിയായിരുന്ന ഇസഡോറ ഡങ്കന്റെ (Isadora Duncan, 1878–1929) ആത്മകഥയിൽ ഫ്രഞ്ച് പ്രതിമാനിർമ്മാതാവു് റൊദങ്ങി നെ (Rodin, 1840–1917) അവർ കണ്ടതു വിവരിക്കുന്ന ഒരു ഭാഗമുണ്ടു്: “ഒടുവിൽ അദ്ദേഹം കുറച്ചു കളിമണ്ണെടുത്തു് ഉള്ളംകൈക്കകത്തുവച്ചു് അമർത്തി. അതു ചെയ്തപ്പോൾ അദ്ദേഹം പ്രയാസപ്പെട്ടു ശ്വസിക്കുന്നുണ്ടായിരുന്നു. തിളക്കമാർന്ന ചൂളയിൽനിന്നെന്നപോലെ അദ്ദേഹത്തിൽനിന്നു് ആവിയൊഴുകി. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം ഒരു സ്ത്രീസ്തനം നിർമ്മിച്ചു. അതു് അദ്ദേഹത്തിന്റെ വിരലുകൾക്കു താഴെക്കിടന്നു തുടിച്ചു”. ഇനി ഇംഗ്ലീഷ് തന്നെയാകട്ടെ. എന്റെ വികലമായ തർജ്ജമ എന്തിനു് സൗന്ദര്യത്തെ വൈരൂപ്യമാക്കുന്നു?” “He ran his hands over my neck, breast, stroked my arms and ran his hands over my hips, my bare legs and feet. He began to knead my whole body as if it were clay, while from him emanated heat that scorched and melted me. My whole desire was to yield to him my entire being and… ” (My Life, Isadora Duncan).
ആശയത്തെ ആശയം കൊണ്ടാണു നേരിടേണ്ടതു്. അല്ലാതെ വിമർശകനെ മദ്യപനെന്നും, കഞ്ചാവു പുകയ്ക്കുന്നവനെന്നും വിളിക്കുകയല്ല. അങ്ങനെ വിളിച്ചാൽ ചിലർ അതേ നാണയത്തിൽ മറുപടി നൽകിയെന്നുവരും. അതിലെ ഗർഹണീയങ്ങളായ ആശയങ്ങൾ ബഹുജനമദ്ധ്യത്തിൽ പ്രചരിക്കും. കുറെപ്പേരെങ്കിലും അതു വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ടു്, ആരും മറ്റൊരാളെ ‘വ്യക്തിപരമായി’ ആക്ഷേപിക്കരുതു്.
റൊദങ് കളിമണ്ണു് ഉള്ളങ്കൈയിൽ വച്ചുരുട്ടി തുടിക്കുന്ന മുലയുണ്ടാക്കിയതും ജീവനുള്ള ഇസഡോറയുടെ ശരീരത്തെ തടവി കൂടുതൽ സജീവമാക്കിയതും കലാപ്രവർത്തനമാണു്. ഓരോ ഇമേജ് അല്ലെങ്കിൽ ബിംബം നിർമ്മിക്കുകയാണു് കലാകാരന്മാർ. ടാഗോറി ന്റെ “ചന്ദ്രക്കല” എന്ന കാവ്യസമാഹാരത്തിലെ ഒരു ശിശു അതിന്റെ അമ്മയോടു് “അമ്മേ ഞാനെവിടെനിന്നു വന്നു”? അമ്മ എവിടെ നിന്നാണു് എന്നെ എടുത്തതു?” എന്നു ചോദിക്കുന്നു. അതിനു് അമ്മ നൽകുന്ന മറുപടി: “ഓമനേ, എന്റെ ഹൃദയത്തിന്റെ അഭിലാഷമായി നീ അതിൽ ഒളിച്ചിരുന്നു. എന്റെ ബാല്യകാല വിനോദങ്ങളിലെ പാവകളിൽ നീയുണ്ടായിരുന്നു. എല്ലാ പ്രഭാതങ്ങളിലും ഞാൻ കളിമണ്ണുകൊണ്ടു് എന്റെ ദേവതയുടെ രൂപമുണ്ടാക്കിയപ്പോൾ നിന്നെ ഞാൻ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. എന്റെ വരദേവതയോടൊരുമിച്ചു നീയുണ്ടായിരുന്നു. ആ ദേവതയെ ആരാധിച്ച ഞാൻ നിന്നെ ആരാധിക്കുകയായിരുന്നു”. കളിമണ്ണിലൂടെ സ്പന്ദിക്കുന്ന അവയവത്തെ സാക്ഷാത്കരിക്കുക, ദേവതയുടെ രൂപവത്ക്കരണത്തിലൂടെ സ്വന്തം അഭിലാഷത്തെ സാക്ഷാത്കരിക്കുക ഇതാണു് കലാപ്രവർത്തനം.
ദൗർഭാഗ്യത്താൽ കലയുടെ ഈ മാന്ത്രികത്വം വെട്ടൂർ രാമൻനായരു ടെ “ആത്മാഹുതി” എന്ന ചെറുകഥയിൽ കാണാനില്ല. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഊണുകഴിക്കുന്ന വേളയിൽ ഒരുത്തൻ പതിവായി ഒരു കാക്കയ്ക്കു് പപ്പടവും ചോറും കൊടുത്തിരുന്നു. അയാൾ ആ വീട്ടിൽനിന്നു പോയപ്പോൾ വേറൊരാൾ അവിടെ താമസമായി. കാക്ക അയാളെയും ശല്യപ്പെടുത്തിയപ്പോൾ തോക്കെടുത്തു് ഒരാൾ അതിനെ വെടിവച്ചു കൊന്നു. കഥയുടെ ദോഷമെന്തെന്നു് മുൻപുള്ള ഖണ്ഡികകളിൽ ഞാൻ സൂചിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടു് ഒരു ഇംഗ്ലീഷ് വാക്യംകൂടി ആയിക്കൊള്ളട്ടെ. The whole story is boring.
ബഹൂനി മേ വ്യതീതാനി ജന്മാനി തവചാർജുന
താന്യഹം വേദ സർവാണി ന ത്വം വേത്ഥ പരന്തപ
(ഭഗവദ്ഗീത. 4–5)
(അർജ്ജുന, ഞാനും നീയും പല ജന്മങ്ങളിലൂടെ കടന്നുപോയി. എനിക്കു് അവയെല്ലാം ഓർമ്മയുണ്ടു്. നിനക്കു് ഓർമ്മയില്ലതാനും.)
അബോധമനസ്സിൽ കിടക്കുന്ന പൂർവകാലാനുഭവങ്ങളെ വർത്തമാനകാലത്തെ അനുഭവങ്ങളുമായി കൂട്ടിയിണക്കി മനോഹരമായി ആവിഷ്കരിക്കുമ്പോൾ കലാകാരൻ ശ്രീകൃഷ്ണനെപ്പോലെയാകുന്നു. അതിനു കഴിവില്ലെങ്കിൽ അയാളൊരു സാധാരണ മനുഷ്യൻ.
പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കിനോക്കി
മാനഞ്ചും കണ്ണിയാളാനന്ദസ്തബ്ധയായ്
മാനവും നോക്കിനിന്നീടുംനേരം
ഞാനരികത്തണഞ്ഞഞ്ചാറു പൂവവൾ
കാണാതെ മന്ദമപഹരിച്ചാൽ
‘ആട്ടെ’യെന്നുള്ളൊരു വാക്കിൽ പരിഭവ
മാക്കിയവൾ നിൽക്കും മൗനമായി;
എങ്കിലുമന്നുഞാനോർത്തതില്ലോമലാ-
ളെൻ കരൾത്താരു കവർന്ന കാര്യം!
എന്ന വരികൾ ഉറക്കെ വായിക്കുമ്പോൾ അവയിലെ ചിന്തകൾ സർവസാധാരണങ്ങളാണെങ്കിലും എനിക്കെന്തോ ആഹ്ലാദാനുഭൂതി. വിദേശയാത്രയിലെ മരുഭൂമികളും വൃക്ഷരഹിതങ്ങളായ സമതലപ്രദേശങ്ങളും കണ്ടുകണ്ടു മടുത്ത ഞാൻ കേരളക്കരയിലേക്കു പ്രവേശിച്ചു് ഇവിടുത്തെ പച്ചപിടിച്ച പ്രദേശങ്ങളും തെങ്ങിൻതോപ്പുകളും കാണുമ്പോൾ ഉൾക്കുളിരനുഭവിക്കുന്നു. അതിനു തുല്യമായ അനുഭൂതിയാണു് ഇടപ്പള്ളി രാഘവൻപിള്ള യുടെ ഈ കാവ്യം ഉളവാക്കുക. ഓണക്കാലത്തു് ഊഞ്ഞാലാടുന്ന പ്രിയതമയുടെ അഴിഞ്ഞുലഞ്ഞ തലമുടിയിൽ നിലാവു് മുല്ലപ്പൂമാല ചാർത്തുന്നതുകണ്ടു്, ചന്ദ്രിക വീണു് അവളുടെ മുഖം കൂടുതൽ ചേതോഹരമാകുന്നതു ദർശിച്ചു് പ്രിയതമൻ ‘ഞാനും അവളും ഒന്നു്’ എന്നു കരുതുമ്പോൾ ഉണ്ടാകുന്ന അനുഭൂതിക്കു സദൃശമായ അനുഭൂതി.
ഇതുതന്നെയാണു് ചങ്ങമ്പുഴ യുടെ, താഴെച്ചേർക്കുന്ന വരികളും ഉളവാക്കുക:
അന്നത്തെ രാത്രിയുമാനദീതീരവും
മന്ദഹസിക്കുന്ന പൂനിലാവും
വിണ്ണിനു രോമാഞ്ചമുണ്ടായ രീതിയിൽ
മന്ദഹസിക്കുന്ന താരകളും
പച്ചിലച്ചാർത്തിനെപ്പയ്യെച്ചലിപ്പിച്ചു
പിച്ചവച്ചെത്തുന്ന കൊച്ചുകാറ്റും
ഓരോരോ വല്ലികൾ പൂത്തു പൂത്തെമ്പാടു
മോളം തുളുമ്പും പരിമളവും
നാണംകുണുങ്ങിക്കൊണ്ടെന്നോടു ചേർന്നമർ-
ന്നാനനം താഴ്ത്തിയിരുന്നു നീയും.
(ശ്മശാനത്തിലെ തുളസി—വ്യതിയാനം)
ഇടപ്പള്ളി രാഘവൻപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും സൃഷ്ടിക്കുന്ന ലോകം അവരെസ്സംബന്ധിച്ചിടത്തോളം യഥാർത്ഥമായിരിക്കാം. പക്ഷേ, നമുക്കു് അവ യഥാർത്ഥമല്ല. എങ്കിലും കവികളുടെ പ്രാഗൽഭ്യംകൊണ്ടു് നമുക്കു് അവ യഥാർത്ഥമായി ഭവിക്കുന്നു. നമ്മൾ ആ ലോകത്തു് ജീവിക്കുന്നതായി തോന്നുന്നു. “പെൺകുട്ടികൾക്കു പ്രേമബന്ധങ്ങൾ ക്ഷണികങ്ങളാണു്. ഒന്നു തകർന്നാൽ അവർ വേറൊന്നിനു പോകുന്നു”. ആരെങ്കിലും പറഞ്ഞുകേട്ടാൽ ‘ശരി’ എന്നു നമ്മൾ സമ്മതംമൂളിയെന്നു വരും. എന്നാൽ അതു നമ്മുടെ ഹൃദയത്തിലേക്കു കടക്കുന്നില്ല. വൈലോപ്പിള്ളി.
“കന്യമാർക്കു നവാനുരാഗങ്ങൾ
കമ്രശോണ സ്ഫടികവളകൾ
ഒന്നുപൊട്ടിയാൽ മറ്റൊന്നു്”.
എന്നെഴുതുമ്പോൾ ആ വരികൾ സൃഷ്ടിക്കുന്ന ലോകത്തിലെ ആളുകളായി നമ്മൾ മാറുന്നു. ഇതാണു് സാഹിത്യത്തിന്റെ ശക്തി. ഈ ശക്തിവിശേഷം ‘രക്ഷ, രക്ഷ’ എന്ന ചെറുകഥയെഴുതിയ മുണ്ടൂർ സേതുമാധവനെ അനുഗ്രഹിച്ചിരിക്കുന്നു. (കലാകൗമുദി) ഭാര്യയുടെ നിർബന്ധംകൊണ്ടു് രാമേശ്വരത്തു തൊഴാൻ പോകുന്ന ഭർത്താവു്. അവരുടെ മകൾ. തീവണ്ടികാത്തു് പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ പൂർവകാലത്തെ ഒരു പ്രേമബന്ധം അയാൾക്കു് ഓർമ്മവരുന്നു. ആ ബന്ധമുണ്ടായിരുന്ന കാലയളവിലെ ആഹ്ലാദമെവിടെ? ഇന്നത്തെ ജീവിതത്തിന്റെ വൈരസ്യമെവിടെ? “പ്രഭാതത്തിൽ ശയനീയത്തിലെഴുന്നേറ്റിരുന്നു തലേദിവസം കൊഴിഞ്ഞുവീണ പൂക്കളുടെ ഇതളുകൾ എണ്ണിനോക്കുന്ന” വ്യക്തിയെപ്പോലെ അയാൾ പൂർവകാലസ്മൃതികളാകുന്ന റോസാദലങ്ങൾ എണ്ണിനോക്കുന്നു. അപ്പോൾ വികാരം കൂടുതൽ പ്രവഹിക്കും. അങ്ങനെ നഷ്ടപ്പെട്ട കാലത്തെ അയാൾ ഭാവനാത്മകമായി സാക്ഷാത്കരിക്കുന്നു. ഭാര്യയുടെ നിർബ്ബന്ധത്താൽ, വിശ്വാസം നന്നേ കുറഞ്ഞ അയാൾ കടലിൽ മുങ്ങി നിവർന്നിട്ടും ആ പഴയ ലോകത്തിന്റെ ഉൺമ നഷ്ടപ്പെട്ടു പോകുന്നില്ല. അയാളോടൊപ്പം അവിടെച്ചെല്ലാൻ വായനക്കാരായ നമ്മൾക്കും അഭിലാഷം. ജലാശയത്തിൽ വീണ നിലാവുപോലെ സമകാലികജീവിതത്തിൽ നഷ്ടപ്പെട്ട ജീവിതം വന്നുവീഴുന്നു. രണ്ടും ഒന്നായിത്തീരുന്നു. മനോഹരമായ കഥയാണു് മുണ്ടൂർ സേതുമാധവന്റേതു്.
കുങ്കുമം വാരികയിൽ, ഗായകനായ യേശുദാസ് ഏതാണ്ടു് രണ്ടു കോളത്തോളം എന്നെക്കുറിച്ചു സഭ്യമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ടു്. കോപാധിക്യത്താൽ അദ്ദേഹം എന്നെ ജേണലിസ്റ്റ്, ദൂഷണമെഴുതുന്നവൻ, ‘കലാകൗമുദി’യോടു നന്ദി കാണിക്കുന്നവൻ, കംസവേഷക്കാരൻ, കഞ്ഞിപ്രയോക്താവു്, നട്ടെല്ലില്ലാത്തവൻ എന്നൊക്കെ വിളിക്കുന്നു. ഇതിനുംപുറമേ അദ്ദേഹത്തെ വിമർശിച്ച ഒരു മാന്യനെ മദ്യത്തിനും കഞ്ചാവിനും അടിമയായ എഴുത്തുകാരൻ എന്നും മറ്റും വിശേഷിപ്പിക്കുന്നു. യേശുദാസ് എനിക്കു നൽകിയ വിശേഷണങ്ങളെക്കുറിച്ചു് എനിക്കൊന്നും പറയാനില്ല. ഇരുപതുവർഷമായി ഓരോ ആഴ്ചയും ഈ കോളമെഴുതുന്നു ഞാൻ. അതു വായിക്കുന്നവർ ഈ വിശേഷണങ്ങൾ ശരിയാണോ അല്ലയോ എന്നു തീരുമാനിച്ചു കൊള്ളും. ശബ്ദമാധുര്യംകൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന യേശുദാസ് അഹങ്കാരം കാണിക്കുന്നതു് ശരിയല്ലെന്നു് ഞാൻ എഴുതിയതാണു് അദ്ദേഹത്തിന്റെ കോപാഗ്നിയെ ജ്വലിപ്പിച്ചുവിട്ടതു്. അദ്ദേഹത്തിന്റെ സഹധർമ്മിണി ഒരു മാസികയിൽ ആത്മകഥയുടെ മട്ടിൽ എഴുതിയ ലേഖനങ്ങൾ അന്തസ്സാരശൂന്യങ്ങളാണെന്നു ഞാൻ അഭിപ്രായപ്പെട്ടപ്പോൾ ആ കോപാഗ്നി ആളിക്കത്തുകയായി. അതിന്റെ ഫലമാണു് യേശുദാസിന്റെ ഇപ്പോഴത്തെ ഹാലിളക്കം. അദ്ദേഹത്തിന്റെ ശബ്ദത്തെ ഞാൻ വാഴ്ത്തിപ്പറഞ്ഞതും അദ്ദേഹം പുറങ്കൈകൊണ്ടു തട്ടിക്കളഞ്ഞിരിക്കുന്നു. തികഞ്ഞ ആർജ്ജവത്തോടെ ഒരുത്തൻ ഒരാളിനെക്കുറിച്ചു നല്ലതു പറഞ്ഞാൽ അതു് അവഗണിക്കുന്നതും പ്രശംസിച്ചവനെ പുച്ഛിക്കുന്നതും മനുഷ്യത്വമുള്ളവരുടെ ലക്ഷണമല്ല. എങ്കിലും ഞാൻ വീണ്ടും പറയുന്നു: യേശുദാസിന്റേതു് “സുവർണ്ണശബ്ദം” തന്നെയാണു്. പക്ഷേ, അതുകൊണ്ടു് അദ്ദേഹം സംഗീതസമ്രാട്ടുകളായ ചെമ്പൈ വൈദ്യനാഥയ്യർ, ചെമ്മംകുടി, ഡോക്ടർ ബാലമുരളീകൃഷ്ണ, എം. എസ്. സുബ്ബലക്ഷ്മി, സൈഗാൾ, പങ്കജ് മല്ലിക് ഇവരുടെ അടുത്തെങ്ങും എത്തുകില്ല. അതുപോകട്ടെ, നെയ്യാറ്റിൻകര വാസുദേവന്റെ ഏഴയലത്തുപോലും എത്തുകില്ല. വാസുദേവൻ സംഗീതത്തിന്റെ അധിത്യകയിലിരിക്കുന്നു; യേശുദാസ് അതിന്റെ ഉപത്യകയിലും. ഈ ഉപത്യകയിൽനിന്നു് അധിത്യകയിലേക്കു കയറാൻ അദ്ദേഹം ശ്രമിക്കുമ്പോൾ വഴുതി താഴെവീഴുന്നു. അപ്പോഴുണ്ടാകുന്ന നൈരാശ്യവും ദേഷ്യവുംകൊണ്ടാണു് അദ്ദേഹം മാന്യന്മാരെ നോക്കി ഉപാലംഭം ചൊരിയുന്നതു്. ഞാനിത്രയും എഴുതിയതുകൊണ്ടോ ഇനി മറ്റുള്ളവർ എഴുതാൻ പോകുന്നതുകൊണ്ടോ യേശുദാസിന്റെ ശകാരപ്രവണത മാറുകില്ല. സ്വഭാവം ‘സെറ്റായി’പ്പോയ സിമന്റു പോലെയാണു്. അതിലെ കുമ്മായമാണു് അഹങ്കാരം. ഉറച്ച സിമന്റിൽനിന്നു് കുമ്മായം വേർതിരിച്ചെടുക്കുന്നതെങ്ങനെ?

ആശയത്തെ ആശയംകൊണ്ടാണു നേരിടേണ്ടതു്. അല്ലാതെ വിമർശകനെ മദ്യപനെന്നും കഞ്ചാവു പുകയ്ക്കുന്നവനെന്നും വിളിക്കുകയല്ല. അങ്ങനെ വിളിച്ചാൽ ചിലർ അതേ നാണയത്തിൽ മറുപടി നൽകിയെന്നു വരും. അതിലെ ഗർഹണീയങ്ങളായ ആശയങ്ങൾ ബഹുജനമദ്ധ്യത്തിൽ പ്രചരിക്കും. കുറെപ്പേരെങ്കിലും അതു വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ടു് ആരും മറ്റൊരാളെ ‘വ്യക്തിപരമായി’ ആക്ഷേപിക്കരുതു്.
ഇവിടെയാണു് സംസ്കാരത്തെക്കുറിച്ചു പറയേണ്ടതായി വരുന്നതു്. ജരാസന്ധന്റെ അതിഥിയായിട്ടാണു് ഭീമൻ ചെന്നതു്. അവർ തമ്മിൽ യുദ്ധം ചെയ്യേണ്ടതായി വന്നു. ആയുധമൊന്നും കൂടാതെ എത്തിയ ഭീമനു് ജരാസന്ധൻ തന്റെ ഏറ്റവും നല്ല ഗദ കൊടുത്തു. പിന്നീടാണു് യുദ്ധം. സായാഹ്നത്തിൽ യുദ്ധം തീരുമ്പോൾ ഭീമൻ ജരാസന്ധന്റെ അതിഥിയായി ചെല്ലും. അവർ കൂട്ടുകാരെപ്പോലെ കഴിഞ്ഞുകൂടും. (ഇത്യുക്ത്വാഭീമസേനായ പ്രദായ മഹതീം ഗദാം ദ്വിതീയാം സ്വയമാദായ നിർജഗാമ പൂരാദു് ബഹിഃ ഇപ്രകാരം പറഞ്ഞിട്ടു് ഒരു വലിയ ഗദ ഭീമസേനനു ജരാസന്ധൻ കൊടുത്തു. തനിക്കായി വേറൊരു ഗദയെടുത്തുകൊണ്ടു് നഗരത്തിന്റെ പുറത്തേക്കു പോയി (ഭാഗവതം, 10–33). നാല്പതാമത്തെ ശ്ലോകംകൂടി നോക്കുക.) ഇതാണു ഭാരതസംസ്കാരം. ശബരിമലയിൽ പോയതു കൊണ്ടോ ഗുരുവായൂരമ്പലത്തിൽ കയറണമെന്നു ശഠിച്ചതുകൊണ്ടോ ഈ സംസ്കാരം കൈവരില്ല. അതു രക്തത്തിലുണ്ടായേ മതിയാവൂ.
ചോദ്യം: സ്ത്രീവിദ്വേഷികളെക്കുറിച്ചു് എന്തുപറയുന്നു?
ഉത്തരം: അങ്ങനെയാരുമില്ല. ഭാര്യയോടോ കാമുകിയോടോ ഉള്ള ദേഷ്യം സ്ത്രീകളോടു പൊതുവെ കാണിക്കുന്നതാണു് സ്ത്രീവിദ്വേഷം. “സ്ത്രീവിദ്വേഷികൾ”ക്കു് ഓരോ സ്ത്രീയെയും ഇഷ്ടമാണു്.
ചോദ്യം: ഏതെങ്കിലുമൊരു നാടകത്തിലെ രസകരമായ ഒരു സംഭാഷണശകലം കേൾക്കട്ടെ?
ഉത്തരം: ഞാൻ സംശയിക്കുന്ന സ്വഭാവക്കാരിയല്ല. പക്ഷേ, എന്റെ ഭർത്താവു് തികച്ചും വിശ്വസ്തതയോടെയാണു് എന്നോടു പെരുമാറിയതെന്നു് എനിക്കു വിചാരവുമില്ല.
ചോദ്യം: എന്താ അങ്ങനെ വിചാരിക്കുന്നതു?
ഉത്തരം: എന്റെ അവസാനത്തെ കുട്ടിക്കു് അദ്ദേഹത്തോടു് ഒരു സാദൃശ്യവുമില്ല.
ചോദ്യം: റേഡിയോ ഇപ്പോൾ പ്രയോജനമില്ലാത്ത ഒരു ഉപകരണമായി മാറി, അല്ലേ?
ഉത്തരം: ഇല്ല. ഇപ്പോൾ പലരും ടെലിവിഷൻസെറ്റ് തൊടാറില്ല. റേഡിയോ പ്രവർത്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. റേഡിയോയിൽ ബേഡിയുടെ ന്യൂസ് വായനയില്ലല്ലോ. മീനുവിന്റെ മുപ്പത്തിരണ്ടു പല്ലുകളും കാണേണ്ടതില്ലല്ലോ.
ചോദ്യം: വണ്ണം വളരെക്കൂടിയവർ?
ഉത്തരം: ട്രാൻസ്പോർട്ട് ബസ്സിൽ കയറരുതു്.
ചോദ്യം: വിവാഹം കഴിക്കാത്ത പുരുഷന്മാരെക്കുറിച്ചു്?
ഉത്തരം: പെൺകുട്ടികൾ ഭാഗ്യംചെയ്തവർ.
ചോദ്യം: വിവാഹത്തിനുമുൻപുള്ള തന്റെ പുരുഷബന്ധത്തെ ഏറ്റുപറയുന്ന ഭാര്യയ്ക്കു് ഭർത്താവു് മാപ്പുകൊടുക്കുമോ?
ഉത്തരം: സ്ത്രീയുടെ സൗന്ദര്യത്തെ ആശ്രയിച്ചിരിക്കും മാപ്പുകൊടുക്കലും കൊടുക്കാതിരിക്കലും. സ്ത്രീ കാണാൻ കൊള്ളുകില്ലെങ്കിൽ അയാൾ അവളെ ചവിട്ടി പുറന്തള്ളും. സുന്ദരിയാണെങ്കിൽ സ്വീകരിച്ചുകൊണ്ടു് കൂടക്കൂടെ പഴയ കാര്യം പറഞ്ഞു് വഴക്കുകൂടും. അതിസുന്ദരിയാണെങ്കിൽ അവളുടെ ചവിട്ടേറ്റു കിടന്നുകൊള്ളും. അതിസുന്ദരികളുടെ ചവിട്ടുകിട്ടുന്നതു് പുരുഷന്മാർക്കു പരമസുഖമാണു്.
ചോദ്യം: നിങ്ങൾ ഈ ആഴ്ച വായിച്ച ഒരു നല്ല പുസ്തകത്തിന്റെ പേരു പറയൂ?
ഉത്തരം: ഡെസ്മണ്ട് മോറിസ് എഴുതിയ Body watching. രസകരമാണു് ഈ പുസ്തകം. തലമുടിതൊട്ടു് കാൽനഖംവരെയുള്ള മനുഷ്യാവയങ്ങളുടെ സവിശേഷതകൾ വ്യക്തമാക്കുക എന്നതാണു് ഈ ഗ്രന്ഥമനുഷ്ഠിക്കുന്ന കൃത്യം. അതു വിരസമായ ശരീരശാസ്ത്രമല്ല. അന്യർ നമ്മുടെ ശരീരത്തെയും നമ്മൾ അന്യരുടെ ശരീരത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ വിശദീകരിക്കുന്നു ഇതു്. കഷണ്ടിയെക്കുറിച്ചു് എഴുതുന്ന മോറിസ്: “One way to prevent baldness is to have yourself castrated before you reach puberty… Bald may not be handsome but it is almost certainly sexier” (P. 25, Body watching, Desmond Morris, Grafton Books, GBP 9.95).

‘അദ്ഭുതാവഹം’ എന്ന വിശേഷണം സാഹിത്യകൃതികൾക്കു നൽകുന്നതു ശരിയല്ല എന്ന വിശ്വാസമാണെനിക്കു്. പക്ഷേ, ഇംഗ്ലീഷ് കവിയും നോവലിസ്റ്റുമായ വാൾട്ടർ ഡിലമറി ന്റെ (Walter de la Mare, 1873–1956) ഓരോ ചെറുകഥ വായിക്കുമ്പോഴും ഞാൻ അദ്ഭുതാവഹം എന്നു പറഞ്ഞുപോകുന്നു. ഓരോന്നും മനോഹരമായ കാവ്യമാണെന്നു മാത്രം പറഞ്ഞാൽപ്പോരാ. ഉദാത്തമായ കാവ്യമാണു്, great poem എന്നു് ഇംഗ്ലീഷിൽ പറഞ്ഞാൽ എന്റെ മനസ്സിലിരിക്കുന്നതു് വ്യക്തമാക്കാൻ കഴിയും. ഒരുദാഹരണം, അദ്ദേഹത്തിന്റെ The Trumpet എന്ന ചെറുകഥയാണു്. കഥയുടെ തുടക്കം നോക്കുക: “The minute church, obscurely lit by a full moon that had not yet found window-glass through which her direct beams could pierce into its gloaming, was deserted and silent. ഈ ഒരു വാക്യം കൊണ്ടുതന്നെ കഥയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു ഡി ല മർ. ഈ പള്ളിയിൽ രണ്ടുകുട്ടികൾ, ഫിലിപ്പും ഡിക്കും. രാത്രിയാണു്. പ്രേതങ്ങൾ പള്ളിക്കടുത്തു നടക്കുന്നുവെന്നാണു് വിശ്വാസം. അവയെ കാണാനായി ഡിക്ക് പുറത്തേക്കു ചെന്നപ്പോൾ മാർബിളിൽ നിർമ്മിച്ച മാലാഖയുടെ പ്രതിമ. പള്ളിയെക്കാൾ വലിയ കലാശില്പം. അതിലൊരു കുഴലുണ്ടു്; കാഹളം മുഴക്കാനുള്ള ഉച്ചഭാഷിണിക്കുഴൽ. അതു് ഊതി ശബ്ദമുണ്ടാക്കാനായി ഡിക്ക് മുകളിലേക്കു കയറി. അതുകണ്ട ഫിലിപ്പ് It’s wicked! It’s my angel, It’s my trumpet I hate you! Listen!—I tell you! I command you to come down!” എന്നു വിളിച്ചുപറഞ്ഞു. ഡിക്ക് വകവച്ചില്ല. അവൻ ആ കുഴലിൽ കയറിപ്പിടിച്ചു. വെടിപൊട്ടുമ്പോലെ ഒരുശബ്ദം. നിർമ്മിച്ചതിനുശേഷം ഒരു ജീവിയും സ്പർശിക്കാത്ത ആ കുഴൽ അടർന്നുപോയി. ഡിക്ക് താഴെ കല്ലിൽ വന്നുവീഴുകയും ചെയ്തു. അപമാനിക്കപ്പെട്ട മാലാഖ ലജ്ജ മറയ്ക്കാനെന്നപോലെ നിഴലിൽ നിന്നു. അവളുടെ, ദാരുനിർമ്മിതമായ ട്രംപറ്റ് ജീവനില്ലാത്ത ഒരുകൈ അമർത്തിപ്പിടിച്ചിരിക്കുന്നു. പലതലത്തിൽ അർത്ഥം പറയാവുന്ന മഹനീയമായ ചെറുകഥയാണിതു്. ഡി ല മറിന്റെ ഗദ്യത്തിന്റെ സൗന്ദര്യം അസാധാരണമെന്നേ പറഞ്ഞുകൂടൂ. ഇതുപോലെ മനോഹരവും മഹനീയവുമാണു് അദ്ദേഹത്തിന്റെ “What Dreams may Come” എന്ന ചെറുകഥയും. അപകടത്തിൽപ്പെട്ടു് ആശുപത്രിയിൽ കിടക്കുന്ന ഒരു ചെറുപ്പക്കാരിയുടെ സ്വപ്നം ചിത്രീകരിക്കുന്ന ഇക്കഥ ഏതു സുന്ദരമായ കിനാവിനെക്കാളും സുന്ദരമാണു്. അദ്ഭുതാവഹമായതു മറ്റൊരു കാര്യമാണു്. ഇതൊക്കെ രചിച്ച ഈ മഹാനായ കലാകാരനെ ഇംഗ്ലീഷുകാർ അവഗണിക്കുന്നു. ദാരുമയമായ കവിതയെഴുതിയ എല്യറ്റി നെയാണു് അവർക്കിഷ്ടം.
ജീവിതത്തിലെ ക്ഷുദ്രങ്ങളെന്നോ അപ്രധാനങ്ങളെന്നോ കരുതാവുന്ന വസ്തുക്കളിലും വസ്തുതകളിലും അടങ്ങിയ മഹാദ്ഭുതത്തെ ചിത്രീകരിക്കുകയാണു് ഡി ല മർ. സമീകരിച്ചു പറയുകയല്ല. ദേശാഭിമാനി വാരികയിൽ ‘പരിചിത ഗന്ധങ്ങൾ’ എന്ന ചെറുകഥയെഴുതിയ അശോകൻ ചരുവിലും അനുഷ്ഠിക്കുന്ന കൃത്യം അതുതന്നെ. ഒരു കാളവണ്ടി. സ്വപ്നത്തിലെന്നപോലെ അതു നീങ്ങുന്നു. അതിൽ പനിപിടിച്ച ഒരു പാവം, ചാക്കു് പുതച്ചുകിടക്കുന്നു. ആ കാളവണ്ടി നമ്മുടെ ലോകമോ നമ്മുടെ ജീവിതമോ ആണു്. അതിൽ രോഗാർത്തനായി കിടക്കുന്നയാൾ ഞാനാണു്. നിങ്ങളാണു്. എന്റെ ജീവിതാവബോധത്തെ സുശക്തമാക്കുന്ന കാവ്യാത്മകമായ കഥയാണു് അശോകൻ ചരുവിലിന്റേതു്.
1988 സെപ്റ്റംബർ 6-ആം൹ലെ ഹിന്ദു ദിനപത്രത്തിലെ ഒരു റിപോർട്ടിന്റെ ഒരുഭാഗം: “Mr. Thakazhi Sivasankara Pillai, Mr. S. N. Kakkar, Mr. T. M. Chummar and Mr. Thangat Sankaran spoke”.
ഇതിലെ എസ്. എൻ. കക്കാർ അന്തരിച്ചുപോയ എൻ. എൻ. കക്കാടാ ണു്. തങ്ങാട്ടു് ശങ്കരൻ ഇനി നമ്മളൊരിക്കലും കാണാത്ത തായാട്ടു ശങ്കര നാണു്. ടി. എം. ചുമ്മാറും ഇന്നില്ല. ഇവർ മൂന്നുപേരും തൃശ്ശൂരെ ഒരു പത്രസമ്മേളനത്തിൽ പ്രസംഗിച്ചുവെന്നാണു് ‘ഹിന്ദു’വിന്റെ റിപോർട്ട് കക്കാടും ചുമ്മാറും തായാട്ട് ശങ്കരനും സ്വർഗ്ഗത്തുനിന്നു് ഏതു ട്രെയിനിൽ കയറിയാണു് തൃശ്ശൂരെത്തിയതെന്നു് ‘ഹിന്ദു’ സ്പഷ്ടമാക്കിത്തരുമോ? അതിൽക്കയറി എനിക്കു് അങ്ങോട്ടു പോകാനാണു്. ലജ്ജാവഹം എന്നതു് ഇമ്മാതിരി റിപോർട്ടുകളെക്കുറിച്ചു് പറയാവുന്ന ഒരു ‘മൃദുലപദം’ മാത്രം.
- രാജു കല്ല്യോടു് ജനയുഗം വാരികയിലൂടെ ഒരു ‘ഉഗ്രൻ’ പ്രതിജ്ഞ നടത്തുന്നു.
“ഞാനെന്നും സൗഹാർദ്ദമാം തങ്കത്തേരുരുട്ടിയി
മാനവ മണംപൊന്തും വീഥിയിൽ കറങ്ങുന്നു
തച്ചുടച്ചീടും ഞാനീ ‘തച്ചുശാസ്ത്രങ്ങൾ’ —നവ
തച്ചുശാസ്ത്രങ്ങൾകൊണ്ടെൻ നാടിനെ നന്നാക്കും ഞാൻ”.
വയലാർ രാമവർമ്മ മരിച്ചുപോയിയെന്നാണു് ഞാനിത്രയുംകാലം വിചാരിച്ചിരുന്നതു്. അദ്ദേഹം കല്ല്യോട്ടു് ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞതിൽ എനിക്കാഹ്ലാദമുണ്ടു്. നാലു നല്ല പാട്ടെങ്കിലും കേൾക്കാമല്ലോ.
-
വെളിച്ചം വെറുക്കുവാൻ
വിളിച്ചു മുദ്രാവാക്യം
‘വളിച്ച’ വിപ്ലവത്തിൻ
പാളിച്ച കണ്ടില്ലിവർ
എന്നു് എ. മുഹമ്മദ് മാറഞ്ചേരി ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ — നാലു വരികളിലെയും രണ്ടാമത്തെ അക്ഷരം ഒരേ രീതിയിൽ ഇരിക്കണമല്ലോ. അങ്ങനെയാണു് കാവ്യത്തിൽ വരാൻ പാടില്ലാത്ത ‘വളിച്ച’ എന്ന വാക്കുവന്നുപോയതു്. ഈ ലോകത്തുള്ള എല്ലാം നശിക്കും. പക്ഷേ, ഇമ്മാതിരി വാക്കുകൾ നശിക്കില്ല. എ. മുഹമ്മദുമാർ അവ പ്രയോഗിച്ചുകൊണ്ടേയിരിക്കും.
-
പദ്മാ സുബ്രഹ്മണ്യ ത്തിന്റെ നൃത്തം കണ്ടു് ആഹ്ലാദപരവശനായ ആഷാ മേനോൻ ശ്ലോകം മാസികയിൽ എഴുതുന്നു: “ഭേദിക്കപ്പെടാത്ത അവരുടെ സ്ത്രീത്വം തേജസ്സായി രൂപാന്തരപ്പെട്ടിരിക്കുമോ?”— കമന്റില്ല എനിക്കു്. ഈ ലേഖനം അച്ചടിച്ചു വരുന്ന സമയം കൊണ്ടു് പുതിയ അപകീർത്തിബിൽ നിയമമായാൽ കമന്റ് നടത്തിയ എന്നെ ആഷാ മേനോനോ പദ്മാ സുബ്രഹ്മണ്യമോ കൂട്ടിലാക്കിക്കളയും. അതുകൊണ്ടു് കമന്റിനു പേടിയുണ്ടെനിക്കു്.

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗോൾഡിങ്ങി ന്റെ Close Quarters എന്ന നോവൽ (Faber & Faber Rs. 55) ഔജ്ജ്വല്യമാർന്ന കലാസൃഷ്ടിയാണു്. 1980-ൽ പ്രസാധനംചെയ്ത Rites of passage എന്ന നോവലിന്റെ സീക്വലാണു് (അനന്തരകഥയാണു്) ഈ കൃതി. ടാൽബട്ട് (Rites of Passage-ലെ കഥാപാത്രംതന്നെ) കപ്പലിൽ സഞ്ചരിക്കുകയാണു്. കപ്പലിലെ സ്റ്റോർകീപ്പറിൽനിന്നു പുതുതായി വാങ്ങിയ ഡയറിയിൽ അയാൾ എഴുതിത്തുടങ്ങുന്നു. പക്ഷേ, മുൻപു് കഥയുണ്ടായിരുന്നു എഴുതാൻ. ഇപ്പോഴാകട്ടെ കഥയില്ല. (But I do remember writing towards the end of it that it had become some sort of a sea story. It was a journal that became a story by accident. There is no story to tell now) ഇപ്പോൾ പറയാൻ കഥയില്ല എന്നു ടാൽബട്ട് പറഞ്ഞെങ്കിലും ക്രമേണ ഹൃദയത്തെ പിടിച്ചു കുലുക്കുന്ന കഥ ചുരുളഴിയുന്നു. അയാൾ സഞ്ചരിക്കുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെടുന്നു. ഇന്ത്യയിലേക്കു പോകുന്ന മറ്റൊരു കപ്പലിലെ തരുണിയോടു് അയാൾക്കു പ്രേമമുണ്ടാകുന്നു.

We faced each other by the rail. I looked down at her, she looked up at me. The fan moved more and more slowly. Her lips moved and she made the shape of words without saying them. It was more than flesh and blood could endure (P. 122). പക്ഷേ, ഈ പ്രേമം സാഫല്യത്തിലെത്തിയില്ല. തരുണി അവളുടെ കപ്പലിൽത്തന്നെ യാത്രചെയ്തു പിരിഞ്ഞുപോയി. She turned to me and I saw how her eyes shone in the gloom; and the whisper reached me, as heartfelt as a whisper can be… she was gone. ടാൽബട്ട് നൈരാശ്യത്തിൽ വീഴുന്നു. ലക്ഷ്യത്തിൽ എത്തുകയില്ല തന്റെ കപ്പലെന്നു് അയാൾ വിചാരിച്ചെങ്കിലും അതു് എത്താതിരുന്നില്ല. ടാൽബട്ട് ഇനി മൂന്നാമത്തെ പുസ്തകമെഴുതും. പ്രതിരൂപാത്മക സ്വഭാവമാർന്ന ഈ നോവലിന്റെ ഗഹനതയും മറ്റും വിശദമാക്കാൻ ഇവിടെ സ്ഥലമില്ല. ഇംഗ്ലീഷ് നോവലിന്റെ മഹനീയമായ പാരമ്പര്യം ഇതു് ഉയർത്തിപ്പിടിക്കുന്നു എന്നു മാത്രം പറയട്ടെ.