സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1989-03-12-ൽ പ്രസിദ്ധീകരിച്ചതു്)

വേണ്ട സന്ദർഭത്തിൽ വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൊണ്ടു് ഏറിയകൂറും തെറ്റു ചെയ്യാതെ ജീവിക്കുന്നവനാണു് സന്മാർഗ്ഗവാദി. അല്ലാതെ മകൻ തെറ്റു ചെയ്താൽ പോലീസിനെക്കൊണ്ടു് അവനെ തല്ലിക്കുന്നവനല്ല.

ഇതെഴുതുന്ന ആൾ പലപ്പോഴും മദ്യപരുടെ സംഘത്തിൽ പെട്ടുപോയിട്ടുണ്ടു്. കുടിക്കുന്നവർ പെട്ടെന്നു് അതവസാനിപ്പിച്ചിട്ടു് എഴുന്നേറ്റുവരില്ല. കുടിച്ചുകുടിച്ചു് കൈയും കാലും നാവും കുഴയുമ്പോൾ ‘നൗ അയാം ഗോയിങ് റ്റു ഡ്രിങ്ക്’ എന്നുപറയുന്ന ഒരു സമുന്നതനെ എനിക്കു നേരിട്ടറിയാം. അദ്ദേഹത്തോടൊരുമിച്ചു സന്ധ്യതൊട്ടു് നേരം വെളുക്കുന്നതുവരെ ഒറ്റയിരിപ്പിൽ ഇരിക്കേണ്ട ഗതികേടു് എനിക്കുണ്ടായിട്ടുണ്ടു്. എനിക്കൊട്ടു് എഴുന്നേറ്റുപോരാൻ സാധിക്കുകയുമില്ല. മീറ്റിങ്ങിനു പോയിട്ടു തിരിച്ചുപോരുമ്പോഴാണു് ഏതെങ്കിലും സ്ഥലത്തെ മദ്യക്കടയിൽ കയറിയിരിക്കുക. കാറ് എല്ലാവർക്കുംകൂടിയുള്ളതാണല്ലോ. അതുകൊണ്ടു് വെള്ള കീറുന്നതു വരെ തടിക്കസേരയിൽ ഇരിക്കാൻ ഞാൻ നിർബ്ബദ്ധനായിട്ടുണ്ടു്. അങ്ങനെയിരിക്കുമ്പോൾ മദ്യപരുടെ ചേഷ്ടകളും രീതികളും ഞാൻ നോക്കി മനസ്സിലാക്കും. വിസ്കിയോ ബ്രാൻഡിയോ ടംബ്ലറിൽ കുറച്ചു് ഒഴിച്ചു് സോഡ ചേർത്തുവയ്ക്കുന്നു ഒരാൾ. എല്ലാവർക്കും അയാൾ തന്നെ വിളമ്പുകയാണു്. അതുകഴിഞ്ഞാൽ കുടി. കുടിക്കുന്ന രീതിക്കു വ്യത്യസ്തതകളുണ്ടു്. ചിലർ ഒറ്റവലിപ്പിനു് ടംബ്ലറിലുള്ളതെല്ലാം അകത്താക്കും. മറ്റു ചിലർ ലേശം സിപ്പ് ചെയ്തിട്ടു് നാരങ്ങയോ മാങ്ങയോ തൊട്ടുനക്കും. പിന്നെ അതുമിതും പറയും. കുടിക്കാതിരിക്കുന്നവനെ ‘പതിവ്രതേ’ എന്നു വിളിക്കും. വായനക്കാർക്കു തോന്നുന്നുണ്ടാവും ഒറ്റ മോന്തിനു മദ്യം മുഴുവനും അകത്താക്കിയവനാണു് വലിയ കുടിയനെന്നു്. ആ തോന്നൽ തെറ്റു്. അതിമദ്യപൻ ലേശം ലേശം എന്ന കണക്കിനേ അതു് അകത്താക്കൂ. കുടിച്ചു ശീലമില്ലാത്തവനാണു് കണ്ണു് ഇറുക്കിയടച്ചുകൊണ്ടു് ഒരു നിമിഷത്തിനകത്തു് ടംബ്ലർ കാലിയാക്കുന്നതു്. കാണുന്ന സ്ത്രീകളുടെയെല്ലാം പിറകേ ഓടുന്നവനെ ‘ഹോ ടെറിബിൾ വുമണൈസർ’ എന്നു ആളുകൾ വിശേഷിപ്പിക്കും. ഒരു ടെറിബിൾ വുമണൈസറുമല്ല അയാൾ. അധികം സ്ത്രീകളെ സ്പർശിച്ചിട്ടില്ലാത്തവരാണു് കാണുന്ന പെണ്ണുങ്ങളുടെയെല്ലാം പിറകേ ഓടുക. ഏറെ പരസ്ത്രീഗമനം നടത്തിയ പുരുഷന്മാർക്കു് ഈ വേവലാതിയും വെപ്രാളവും കാണില്ല. അവർക്കു ക്രമേണ ചെടിപ്പു് ഉണ്ടാകുകയേയുള്ളു. അതുപോലെയാണു് സദാചാരതല്പരരായി പ്രത്യക്ഷപ്പെടുന്നവർ. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ്സിൽ നൂറിനു മുപ്പത്തിനാലേമുക്കാൽ മാർക്ക് ഇട്ടുവയ്ക്കുന്നവൻ ‘തത്ത്വദീക്ഷ’യുള്ളവനെന്നു തെറ്റിദ്ധരിക്കരുതു്. ഒന്നുകിൽ അയാൾ ജീവിതത്തിൽ വലിയ കള്ളമെന്തെങ്കിലും ചെയ്തിരിക്കും. അല്ലെങ്കിൽ അയാളുടെ അച്ഛൻ കൈക്കൂലി വാങ്ങുന്നവനായിരിക്കും. ആ കൈക്കൂലി കൊണ്ടാണു് തന്നെ അച്ഛൻ പഠിപ്പിച്ചതെന്നു് അയാൾക്കു് എപ്പോഴും ഓർമ്മയുണ്ടായിരിക്കും. അതിന്റെ റിയാക്ഷനാണു് മുപ്പത്തിനാലേമുക്കാൽ മാർക്ക്. “സാർ കഞ്ഞി കുടിക്കാൻ ഒരു പ്ലാവില എടുത്തോട്ടോ” എന്നു് സന്മാർഗ്ഗവാദിയോടു നമ്മൾ വിനയപൂർവം ചോദിക്കുന്നു. അദ്ദേഹം ഇങ്ങോട്ടൊരു ചോദ്യം: “പച്ച പ്ലാവിലയോ പഴുത്ത പ്ലാവിലയോ?” നമ്മൾ അവനതശിരസ്കരായി തൊഴുകൈയോടെ “പഴുത്ത പ്ലാവിലയാണേ” എന്നു പറയുന്നു. സന്മാർഗ്ഗവാദി ഉടനെ “ശരി, നിയമം അനുശാസിക്കുന്നുണ്ടോ എന്നു നോക്കട്ടെ. ഒരു മണിക്കൂർ കഴിഞ്ഞു വരൂ” എന്നു മൊഴിയുന്നു. ഇയാൾ ഒരു സന്മാർഗ്ഗവാദിയുമല്ല, നിയമപാലകനുമല്ല. ഇയാൾക്കും കാണും ജീവിതത്തിൽ എന്തെങ്കിലും കുഴപ്പം. വേണ്ട സന്ദർഭത്തിൽ വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൊണ്ടു് ഏറിയകൂറും തെറ്റു ചെയ്യാതെ ജീവിക്കുന്നവനാണു് സന്മാർഗ്ഗവാദി. അല്ലാതെ മകൻ തെറ്റു ചെയ്താൽ പോലീസിനെക്കൊണ്ടു് അവനെ തല്ലിക്കുന്നവനല്ല.

ഇപ്പറഞ്ഞ സാമാന്യ നിയമത്തിനു് അപവാദമില്ലേ? ഉണ്ടു്. അങ്ങനെ ചൂണ്ടിക്കാണിക്കാവുന്ന ഒരാളെയാണു് പമ്മൻ തന്റെ “ആത്മീയ വിദ്യാലയം” എന്ന ചെറുകഥയിൽ (കുങ്കുമം) ചിത്രീകരിച്ചിട്ടുള്ളതു്. മഹാദേവ് തീരെക്കുറഞ്ഞ ജോലിയിൽ പ്രവേശിച്ചു. അങ്ങനെതന്നെ അതിൽ നിന്നു വിരമിച്ചു. കൂടെയുള്ളവർ കൊട്ടാരം പോലുള്ള വീടികൾ വച്ചു. ധനികരായി. പക്ഷേ, ജീവിതത്തിൽ എപ്പോഴും നിസ്സംഗത പാലിച്ച മഹാദേവ് തല്പരനായിരുന്നില്ല. പ്രശാന്തമായി ഒഴുകുന്ന നദിപോലെയാണു് പമ്മന്റെ ഈ കഥ. ആ ഉപരിതലത്തിൽ നിന്നു് അല്പം താഴോട്ടിറങ്ങു. നന്മയുടെ അന്തർദ്ധാര നിങ്ങളെ തഴുകും. ഒരു മഹാവ്യക്തിയുടെ വികാരങ്ങൾ നിങ്ങൾ അനുഭവിക്കും. ഇതിൽക്കൂടുതലായി എന്തുവേണം? കഥ വായിച്ചു തീർന്നപ്പോൾ മഹാദേവിനെപ്പോലെ ജീവിക്കാൻ എനിക്കിതുവരെ കഴിഞ്ഞില്ലല്ലോ എന്നൊരു ദുഃഖം.

images/FoucaultsPendulum.jpg

ബൊലൊന്യാ സർവകലാശാലയിൽ (University of Bologna) സീമിയോട്ടിക്സ് പ്രൊഫസറായ ഉമ്പർട്ടോ എചോ എഴുതിയ The name of the Rose എന്ന നോവൽ 1983-ലാണു് പ്രസിദ്ധപ്പെടുത്തിയതു് (ഇംഗ്ലീഷിൽ). അതിന്റെ കോടിക്കണക്കിനുള്ള പ്രതികൾ വിറ്റഴിഞ്ഞു. ആ ആദ്യത്തെ നോവൽ കൊണ്ടു തന്നെ എചോ ലോക പ്രശസ്തനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായി Foucault’s Pendulum ഈ വർഷം ഒക്ടോബറിൽ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തും. ഇറ്റലിയിൽ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ഈ നോവലിനെക്കുറിച്ചു് The Economist വാരികയിൽ വിവരണമുണ്ടു്. സത്യാത്മകവും സാങ്കല്പികവുമായ സംഭവങ്ങൾ പല ശതാബ്ദങ്ങളിലായി നിവേശിപ്പിച്ചു് എചോ എഴുതിയ ഈ നോവൽ പള്ളിയുടെ അപ്രീതിക്കു് കാരണമായിത്തീർന്നിരിക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ഫൂക്കോ പത്തൊൻപതാം ശതാബ്ദത്തിലെ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായിരുന്ന ലേയോങ് ഫൂക്കോ യാണു്. ഭൂമിയുടെ ഭ്രമണം കാണിക്കുന്ന പെൻഡുലം കണ്ടുപിടിച്ച ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം ആദരിക്കപ്പെടുന്നു. ഒരു പ്രധാന കഥാപാത്രത്തെ ഈ പെൻഡുലത്തിൽ തൂക്കുന്നതായി നോവലിൽ പ്രസ്താവമുണ്ടു്. ഗൂഢാർത്ഥം, ഗൂഢാർത്ഥമായിത്തന്നെയിരിക്കുന്ന ഈ നോവൽ ഇറ്റലിയെയാകെ പിടിച്ചെടുത്തുകഴിഞ്ഞുവെന്നാണു് വാരികയിലെ റിപ്പോർട്ട്. നോവലിന്റെ 492-ആം പുറത്തു് എചോ പ്രപഞ്ചത്തിന്റെ രഹസ്യമെന്താണു് എന്നു് സ്പഷ്ടമാക്കിയിട്ടുണ്ടത്രേ. പ്രപഞ്ചം ഒരു വലിയ ഉള്ളിയാണു്. പോളകൾ ഇളക്കിക്കഴിഞ്ഞാൽ പിന്നൊന്നുമില്ല. 492-നു് വേറെയും അർത്ഥമുണ്ടു്. റോമിൽകൂടെ പോകുന്ന ഒരു ബസ്സിന്റെ നമ്പരുമാണതു്. ഇംഗ്ലീഷ് വാരികകളിലെ റെവ്യൂ എപ്പോഴും ബഹിർഭാഗസ്ഥമാണു്. സാഹിത്യകൃതിയുടെ പ്രാധാന്യം അതൊരിക്കലും എടുത്തുകാണിക്കില്ല. അതുകൊണ്ടു് നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ കിട്ടുന്നതുവരെ നമുക്കു് കാത്തിരിക്കാം.

images/Henrik_Ibsen19775.jpg
ഇബ്സൻ

Economist വാരികയിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി ഇവിടെ എഴുതേണ്ടതാണെന്നു് തോന്നുന്നു. നൊർവീജിയൻ നാടക കർത്താവായ ഇബ്സന്റെ (‘ഇപ്സൻ’ എന്നാണു് നോർവേയിലെ ഉച്ചാരണം) ‘പർ ഗ്യുന്ത് ’ (Peer Gynt) എന്ന നാടകത്തിൽ വൃദ്ധനായ പർ ഗ്യുന്ത് ഒരു ഉള്ളിയെടുത്തു് ഓരോ പോളയുമടർത്തി അതിനെ തന്റെ ജീവിതത്തിലെ സംഭവങ്ങളോടു ബന്ധിപ്പിച്ചു നോക്കുന്നതിന്റെ പ്രതിപാദനമുണ്ടു്. പോളകൾ എല്ലാം ഇളക്കിക്കഴിയുമ്പോഴാണു് അതിനു് കേന്ദ്രമില്ലെന്നു് അയാൾക്കു് മനസ്സിലാവുക. തന്റെ ജീവിതവും അതുപോലെ പൊള്ളയാണെന്നു് പർ ഗ്യുന്ത് ഗ്രഹിക്കുന്നു. ആശയങ്ങൾക്കു് കോപ്പിറൈറ്റ് വല്ലതുമുണ്ടോ? നടക്കട്ടെ.

സച്ചിദാനന്ദൻ
images/Satchidanandan.jpg
സച്ചിദാനന്ദൻ

സച്ചിദാനന്ദന്റെ ‘കയറ്റം’ എന്ന കാവ്യം (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരനുഭവം പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ ക്ഷുദ്രതയിൽ നിന്നു് അതെന്നെ മോചിപ്പിച്ചു് ഉത്കൃഷ്ടതമമായ മണ്ഡലത്തിൽ എത്തിച്ചിരിക്കുന്നു. ഈ മഹനീയമായ അനുഭവം എനിക്കു് നൽകിയ കവിയോടു് ഞാൻ നന്ദി പറയുന്നു. മനുഷ്യജീവിതത്തിന്റെ അഗാധതകളിലേക്കും മനുഷ്യന്റെ ഭവിതവ്യതകളിലേക്കും ഭാവനയുടെ സഹായത്തോടെ കവി കടന്നുചെല്ലുന്നതു് കാണുമ്പോൾ എനിക്കു് ആഹ്ലാദാനുഭൂതി. ഈ കാലയളവിലെ ഏറ്റവും സുശക്തവും ഏറ്റവും മനോഹരവുമായ കാവ്യമാണു് സച്ചിദാനന്ദന്റെ “കയറ്റം”.

സ്ത്രീയും പുരുഷനും പൂനിലാവിൽ മുങ്ങിയ ഭൂവിഭാഗം പോലെ, അർക്കകാന്തിയിൽ തിളങ്ങുന്ന ഭൂപ്രദേശം പോലെ. ജീവിതം അന്നു് ആകർഷകം. അവൾ അന്നു് ഫലമാണെങ്കിൽ അവൻ അതിന്റെ മാധുര്യമാണു്. അവൾ അരുവിയാണെങ്കിൽ അവൻ അതിലെ മാരിവിൽമീനാണു്. അവൾ സ്ഫടികമാണെങ്കിൽ അവൻ അതിലെ വെളിച്ചമാണു്. അങ്ങനെ കഴിയുമ്പോഴാണു് തമസ്സിന്റെ ശക്തികൾ കരടിയുടെ രൂപമാർന്നു് എത്തുന്നതു്. അവനു് രൂപാന്തരപ്രാപ്തി. അതുകണ്ടു് അവൾ നിദ്രയിൽ ചോദിക്കുന്നു:

ഇനിയുമക്കാലം വരില്ലേ?

തളിരുപോലുള്ളൊരാപ്പഴയ ശബ്ദത്തിൽ നീ-

യൊരു വട്ടമെന്നെ വിളിക്കൂ.

നിണഗന്ധമേശാത്ത ചുണ്ടിൻ നിലാവിനാൽ

പഴയപോലൊന്നുമ്മവയ്ക്കൂ

കവിതയിലെന്നെ വർണ്ണിക്കേണ്ടടുക്കള

ക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ

ഒരു വിരൽ കൊണ്ടൊഞ്ഞു താങ്ങുകീടത്തടവറ-

യ്ക്കരികിൽ വന്നെന്നെത്തലോടൂ

മഴപോലെ നീയൊന്നു് കരയൂ. കുടകപ്പാല

മലരിന്റെ കുലപോൽ ചിരിക്കൂ.

അയാൾക്കു് ചിരിക്കാൻ വയ്യ. ആദർശാത്മകത്വത്തിന്റെ, പരമസത്യത്തിന്റെ മല കയറുവാൻ അവർ തീരുമാനിച്ചു. രോഗവും ദാരിദ്ര്യവും മരണവുമില്ലാത്ത ഭൂമിയെ കിനാവു കാണാനേ പറ്റൂ. സാക്ഷാൽക്കരിക്കാനാവില്ല. ആ കയറ്റത്തിൽ മരണം അവനെ സമാക്രമിക്കുന്നു. എങ്കിലും ഒരുകാലത്തു് അഭിശപ്തമായ ഈ ഭൂമി സ്വർഗ്ഗമാകുമെന്നാണു് അവന്റെ പ്രത്യാശ. കലാസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ കാവ്യത്തിനു് കിരീടം വച്ചുകൊണ്ടു് കവി കാവ്യം അവസാനിപ്പിക്കുന്നു.

ഇനിവരും തലമുറയ്ക്കായ് ശുദ്ധവായുവും

ജലവും സ്വതന്ത്രാത്മാവും

മുകളിൽ നീ കാണുമപ്പോൾ കിളിക്കൂട്ടമൊ

ന്നതിൽ ഞാനുമുണ്ടായിരിക്കും.

മുകളിൽ തിളങ്ങിടും നക്ഷത്രജാലമൊ

ന്നതിൽ നീയുമൊരുളവായ് തീരും

മനുഷ്യന്റെ ദുർദ്ദശ, ദുരന്തത്തിന്റെ അനിവാര്യത, അവയിൽപ്പോലും തലയുയർത്തുന്ന പ്രത്യാശ, വന്യമൃഗത്തിന്റെ വേഷം ധരിച്ചെത്തുന്ന ദൗഷ്ട്യം ഇവയെല്ലാം ചേതോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു ഈ കാവ്യം. കാവ്യ സരസ്വതിയുടെ ഹൃദ്യമായ വീണാവാദനം ഞാനിതിൽ കേൾക്കുന്നു. കവേ അങ്ങേയ്ക്കു് ധന്യവാദം. വീണ്ടും വീണ്ടും വായിക്കാനായി ഈ കാവ്യം ഞാൻ സൂക്ഷിച്ചുവയ്ക്കട്ടെ.

images/TheSatanicVerses.jpg

സൽമാൻ റഷ്ദി യുടെ നോവലുകൾ മൗലികങ്ങളല്ല. അവ എപ്പോഴും ‘ഡിറിവെറ്റീവ്’ (മറ്റുള്ളവയിൽ നിന്നു് എടുക്കുന്നവ) ആണെന്നു് ഈ പംക്തിയിൽ പലപ്പോഴും എഴുതിയിട്ടുണ്ടു്. അതിനു് ബലം നൽകുന്ന പ്രസ്താവം ടൈം വാരികയിലുണ്ടു്. ‘The Satanic Verses’ നിരൂപണം ചെയ്യുന്ന പോൾ ഗ്രേ പറയുന്നു: He has obviously read his Garcia Marques, his Joyce, his Thomas Pynchon. ഗ്രേ മാന്യനാണു്. ചൂഷണം എന്ന വാക്കു് ഉപയോഗിക്കാൻ മടിയുള്ളതുകൊണ്ടു് വളച്ചുകെട്ടി എഴുതുന്നു. അത്രേയുള്ളൂ.

ഹിന്ദു–മുസ്ലീം മൈത്രി

ഞാനൊരാഫീസിൽ ജോലി നോക്കുന്ന കാലം. വടക്കേ ഇന്ത്യയിലെ ഒരു ഹിന്ദു എന്നെ കാണാൻ വന്നു. അയാൾക്കു് ആ ആഫീസിൽ നിന്നു് ഒരു കാര്യം നേടാനുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ ഹിന്ദു–മുസ്ലീം വിരോധത്തെക്കുറിച്ചു് പറയാനിടയായി. അപ്പോൾ ഞാൻ ചോദിച്ചു: “നിങ്ങളെന്തിനാണു് മുസ്ലീമിനെ കൊല്ലാൻ പോകുന്നതു? ഞാൻ ഒരു ഗ്രാമപ്രദേശത്തു് ബന്ധപ്പെട്ടവനാണു്. അവിടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടായാൽ ഇസ്ലാം മതത്തിൽപ്പെട്ടവരാണു് സഹായത്തിനെത്തുന്നതു്. വിവാഹമാണെങ്കിൽ അവർ പന്തൽ കെട്ടിത്തരും, വിറകുകീറിത്തരും, വാർപ്പും മറ്റും ദൂരെ നിന്നു് ചുമന്നുകൊണ്ടു് വരും. ഒരു കാശുപോലും പ്രതിഫലം വാങ്ങുകയുമില്ല. മാത്രമല്ല, കാവിൽ കൊടുക്കേണ്ട വെളിച്ചെണ്ണ ശുദ്ധമാക്കാൻ ഒരു മുസ്ലീമിനെക്കൊണ്ടാണു് തൊടീക്കുന്നതു്. നിങ്ങളുടെ ഈ ഇസ്ലാം വിരോധം അപരിഷ്കൃതമാണു്”. ഇതു കേട്ട ആ ഹിന്ദുവിന്റെ മുഖം ചുവന്നു. കണ്ണുകൾ രക്തച്ഛവിയാർന്നു. വിറച്ചുകൊണ്ടു് അയാൾ എന്നോടു് പറഞ്ഞു: “ഞാൻ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ എന്റെ വീട്ടിൽ ബഹളം. മുസ്ലീങ്ങൾ വീടു് ആക്രമിക്കുകയായിരുന്നുവെന്നു് ഉണർന്ന ഞാനറിഞ്ഞു. അവർ എന്റെ അമ്മയേയും അനിയത്തിയെയും പിടിച്ചുകൊണ്ടുപോയി. വർഷങ്ങൾക്കു ശേഷം ഗാന്ധി ഇടപെട്ടു് ഹിന്ദുക്കൾ തിരിച്ചുവന്നപ്പോൾ എന്റെ സഹോദരിയുമെത്തി. പക്ഷേ, അവളുടെ കവിളിൽ “…Sixty times” എന്നു് പച്ച കുത്തിയിരുന്നു (കുത്തിട്ട സ്ഥലത്തു് ഇംഗ്ലീഷിലുള്ള ആ നാലക്ഷരരൂപത്തിന്റെ ഭൂതകാല രൂപം). ഞാൻ മുസ്ലീം വിരോധിയായതിൽ എന്താണു് കുറ്റം? ഈ അനുഭവം നിങ്ങൾക്കുണ്ടായാൽ നിങ്ങളെന്തു ചെയ്യും? നിങ്ങൾ നാട്ടിൽ മുസ്ലീമുമായി സൗഹാർദ്ദത്തിൽ കഴിയുന്നുവെന്നോ? ശരിയായിരിക്കും. പക്ഷേ, സൗകര്യം കിട്ടിയാൽ അവർ നിങ്ങളെ കൊല്ലും”. ഞാൻ പ്രതിഷേധിച്ചു. “മനുഷ്യർ ഒരുപോലെയാണു്. മുസ്ലിം ദേഷ്യപ്പെടുന്നതുപോലെ ഹിന്ദുവും ദേഷ്യപ്പെടും. ഹിന്ദു കാരുണ്യം കാണിക്കുന്നതുപോലെ മുസ്ലിമും കാരുണ്യം കാണിക്കും” എന്നു ഞാൻ പറഞ്ഞു. അപ്പോൾ കോപാകുലനായി അയാൾ ചോദിച്ചു. “നിങ്ങളുടെ മാപ്പിള റെബല്യൻ എന്നാണു്? ഞാനതു മനസ്സിലാക്കിയിട്ടില്ല എന്ന വിചാരമാണോ നിങ്ങൾക്കു്?” ഹിന്ദു കത്തിയെടുത്തു് എന്നെ കുത്തുമെന്നു് എനിക്കു തോന്നി. ഞാൻ അയാളെ ശാന്തനാക്കാൻ വേണ്ടി അയാളുടെ കരതലം ഗ്രഹിച്ചു് സെക്രട്ടറിയായിരുന്ന എൻ. രാഘവൻപിള്ളയുടെ മുറിയിൽ കൊണ്ടുപോയി. ഫയൽ എടുത്തു. അദ്ദേഹം ഓർഡറിട്ടു. ഒപ്പിട്ട ഓർഡർ കൈയിൽ കൊടുത്തപ്പോഴും അയാൾ കോപം കൊണ്ടു വിറയ്ക്കുകയായിരുന്നു. അയാളോടു സഹതപിച്ചുകൊണ്ടു് എഴുതട്ടെ യാഥാസ്ഥിതികരും വർഗ്ഗീയവാദികളുമാണു് നമ്മുടെ രാജ്യത്തിന്റെ ശാപം. ഒരു ഹിന്ദു സഹോദരിയുടെ കവിളിൽ അറുപതുതവണയെന്ന് പച്ചകുത്തിയപോലെ മുസ്ലിം സഹോദരിയുടെ കവിളിലും അമ്മട്ടിൽ കുത്തിയിരിക്കില്ലേ? ആ ഹിന്ദുവിനും അയാളെപ്പോലെയുള്ള മുസ്ലിമിനും അതൊന്നും ആലോചിക്കാനാവില്ല.

images/MRaghavan.jpg
എം. രാഘവൻ

ഇതിനൊന്നും ഒരു പരിഹാരവുമില്ല. എങ്കിലും സെൻസിറ്റീവ് ആർട്ടിസ്റ്റ് ഈ ക്രൂരതകൾ കണ്ടു് പ്രതികരിക്കും. ആ പ്രതികരണമാണു് വർഷങ്ങൾക്കുമുൻപു് ലളിതാംബിക അന്തർജനത്തിന്റെ ഒരു ചെറുകഥയിൽ കണ്ടതു്. മലബാറിൽ കലാപമുണ്ടായപ്പോൾ മുഹമ്മദീയൻ വേട്ടയാടിയ ഒരു നമ്പൂതിരിയെ മറ്റൊരു മുഹമ്മദീയൻ രക്ഷിക്കുന്നതാണു് അക്കഥ. പുളകോദ്ഗമം കൂടാതെ അതു വായിച്ചുതീർക്കാനാവില്ല. ഇക്കാലത്തു ഹിന്ദു—മുസ്ലിം മൈത്രിയെ പരോക്ഷമായി പ്രകീർത്തിച്ചുകൊണ്ടു് ഒരു കഥ ആവിർഭവിച്ചിരിക്കുന്നു; ദേശാഭിമാനി വാരികയിലെ ‘പുന്നാരമോൾ’ എന്ന കഥ (എം. രാഘവൻ എഴുതിയതു്) അതിലെ ആയിഷുമ്മ എന്ന വൃദ്ധയ്ക്കു് ഒരു ഹിന്ദു പെൺകുട്ടിയോടു തോന്നുന്ന സ്നേഹം ഹൃദയകാരിയായി രാഘവൻ ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം മുസ്ലിം സമുദായത്തിലെ ആചാരവിശേഷങ്ങളും സ്വാഭാവാവിഷ്കരണ പ്രധാനമായ കഥയാണിതു്. പുതിയ ഉൾക്കാഴ്ചയൊന്നും ഇതിനില്ലെങ്കിലും പാരായണ യോഗ്യമാണു് ഇതെന്നതിൽ സംശയമില്ല.

കിഴക്കിന്റെ മകൾ

ഭർത്താവിനോടു് മര്യാദയില്ലാതെ പെരുമാറുന്നവൾ? മറ്റെല്ലാ പുരുഷന്മാരോടും നന്നായി പെരുമാറും. അവളുടെ ശബ്ദം അപ്പോൾ തേനൊഴുകുന്നതുപോലെയിരിക്കും.

ഉന്നതരായ പടിഞ്ഞാറൻ എഴുത്തുകാരുടെ മഹായശ്ശസ്സു മനസ്സിലാക്കി അവരുടെ മാസ്റ്റർപീസുകളിലേക്കു ചെല്ലുമ്പോൾ ഒരു അപരിചിത പ്രദേശത്തു ചെന്നുചേർന്ന പ്രതീതിയാണു് പലപ്പോഴും നമ്മൾക്കു്. ഇറ്റലിയിലെ ശിൽപിയും മെറ്റൽസ്മിത്തുമായ ബൻവനുറ്റോ ചെലീനി യുടെ (Benvenuto Celini, 1500–71) ആത്മകഥ നമ്മൾ രസിച്ചു വായിക്കും. പക്ഷേ, ഇതെന്റെ കഥയാണു് എന്നു തോന്നുകയില്ല. ഇ. വി. കൃഷ്ണപിള്ള യുടെ ആത്മകഥ വായിക്കുമ്പോൾ ഉണ്ടാകുന്ന ‘ഇഴുകിച്ചേരൽ’ ചെലീനിയുടെ ആത്മകഥാ പാരായണത്തിൽ സംഭവിക്കുന്നില്ല എന്നു സാരം. ഇതല്ല ബേനസിർ ഭൂട്ടൊ യുടെ ആത്മകഥ വായിക്കുമ്പോഴത്തെ അനുഭവം. ഇന്ത്യാക്കാരെ പട്ടികളെന്നു ഭൂട്ടോ വിളിച്ചുവെന്നാണു് കേൾക്കുന്നതു്. എങ്കിലും സിയാ ഉൾ ഹക്ക് അദ്ദേഹത്തെ പീഡിപ്പിച്ചതിന്റെയും ഒടുവിൽ കൊന്നതിന്റെയും രംഗങ്ങൾ മകളായ ബേനസിർ അവതരിപ്പിക്കുന്നതുകണ്ടു് നമ്മൾ കരയും, ഞെട്ടും. എന്റെ അനുഭവം പറയാം. ഇതിലെ വർണ്ണനകൾ വായിച്ചപ്പോൾ പലപ്പോഴും എനിക്കു കണ്ണീരടക്കാൻ കഴിഞ്ഞില്ല. ബേനസീറും അവരുടെ അമ്മയും ഭൂട്ടോയെ കൊല്ലുന്നതിന്റെ തലേദിവസം ജയിലിൽച്ചെന്നു് അദ്ദേഹത്തെ കണ്ടതിന്റെ വിവരണം ഹൃദയഭേദകമാണു്. ഭൂട്ടൊയെ തൂക്കിക്കൊന്നില്ല, മർദ്ദിച്ചുകൊന്നുവെന്നാണു് ബേനസീർ സൂചിപ്പിക്കുന്നതു്. തൂക്കിക്കൊന്നാൽ നാക്കു വെളിയിലേക്കു തള്ളിയിരിക്കും. വായെങ്കിലും തുറന്നിരിക്കും. ഈ രണ്ടു അവസ്ഥകളുമില്ലായിരുന്നു ഭൂട്ടോയുടെ മൃതദേഹത്തിനു്. അദ്ദേഹത്തിന്റെ മുഖം മുത്തുപോലെ തിളങ്ങിയിരുന്നു. ശരീരത്തിൽ ക്ഷതങ്ങളേറെ ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ടാണു് അതാരെയും കാണാൻ സമ്മതിക്കാത്തതു് അധികാരികൾ. സിയായുടെ ‘കുദേത്ത’ (സർക്കാറിന്റെ തകിടം മറിക്കൽ) ഭൂട്ടോയുടെ അഭ്യർത്ഥനയനുസരിച്ചുതന്നെയാണു നടന്നതെന്നു് ഒരു ഏറ്റുപറച്ചിൽ അദ്ദേഹം (ഭൂട്ടോ) ഒപ്പിട്ടുകൊടുക്കണമെന്നു് നിർബന്ധമുണ്ടായി. അതിനു ഭൂട്ടോ സമ്മതിച്ചില്ല. അപ്പോൾ മർദ്ദനം തുടങ്ങി. ബോധംകെട്ട അദ്ദേഹത്തിനു അതു വീണ്ടെടുക്കാൻ ശ്വാസക്കുഴൽ കീറിയത്രേ. അതായിരുന്നു ഭൂട്ടോയുടെ കഴുത്തിൽ കണ്ട പാടുകൾ. മർദ്ദനമേറ്റപ്പോൾ അദ്ദേഹം വീണുവെന്നും അപ്പോൾ തല തടവറയുടെ ഭിത്തിയിലിടിച്ചെന്നും അപ്പോൾ മരിച്ചെന്നും ഒരഭിപ്രായം. സത്യമേതെന്നു അറിഞ്ഞുകൂടാ. സത്യമേതായാലും ഭൂട്ടോയെ തൂക്കിക്കൊന്നില്ല എന്നതു സത്യം. ഈ ഭാഗമൊക്കെ വായിക്കുമ്പോൾ നമ്മൾ ബേനസീറിനോടൊരുമിച്ചു കരയുന്നു. അവരുടെ രചനയുടെ സ്വഭാവമറിയാൻ വേണ്ടി ഏതാനും വാക്യങ്ങൾ എടുത്തെഴുതട്ടെ.

I peer into the cell, but I am blinded by its darkness. The jail officials open the door and I step inside my father’s death cell. It is damp and fetid. No sunlight has ever penetrated its thick cement walls. The bed covers more than half of the tiny cell, and is bolted to the ground with thick iron chains. For the first twenty four hours my father was in the cell, he was chained to the bed. His ankles still bear the scars. Beside the bed is an open hole, the only lavantory facility provided for condemned prisoners. The stench is nauseating. “Papa!” (P. 118).
images/CovertheautobiographyofBenazirBhutto.jpg

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ആളിന്റെ അവസ്ഥ നോക്കൂ. ശിലയുമലിയുന്ന ഒരാത്മകഥ. ഒന്നേ വിസ്മയപ്രദമായുള്ളൂ. ഒരു ജനാധിപത്യ ഗവൺമെന്റിനെ സിയാ ഉൾ ഹക്കും കൂട്ടുകാരും ചേർന്നു തകർത്തുകളഞ്ഞെന്നും തന്റെ പിതാവിനെ ജയിലിലാക്കിയെന്നുമാണു് ബേനസീറിന്റെ വാദം. ഇതിൽ സത്യമില്ല. കുദേത്തയ്ക്കു യോജിച്ച പരിതഃസ്ഥിതികൾ രാജ്യത്തുണ്ടെങ്കിലേ സർക്കാരിനെ തകിടം മറിക്കാനാവൂ. പട്ടിണി, നിരക്ഷരത്വം, മരണനിരക്കിന്റെയും ജനനനിരക്കിന്റെയും ആധിക്യം ഇവ രാജ്യത്തുണ്ടാകുമ്പോഴാണു് കുദേത്തയ്ക്കു ജനത സമ്മതം നൽകുക. അധാർമ്മികത്വം താണ്ഡവനൃത്തം നടത്തുമ്പോഴേ സൈന്യത്തിലൂടെ ബഹുജനം പൊട്ടിത്തെറിക്കൂ. പാകിസ്ഥാനിലെ അന്നത്തെ പരിതഃസ്ഥിതികളെക്കുറിച്ചു ബേനസ്സീർ നിശ്ശബ്ദയാണു്. തന്റെ അച്ഛൻ പുണ്യവാളനാണെന്നും അദ്ദേഹത്തെ പട്ടാളമേധാവി കാരാഗൃഹത്തിലാക്കിയെന്നുമാണു് അവരുടെ സങ്കട നിവേദനം. ഇതു ശരിയല്ല. സത്യം മുഴുവനും പറയാൻ അവർ കൂട്ടാക്കുന്നില്ല. കുറ്റം പറയാനില്ല. മകൾ അച്ഛനെക്കുറിച്ചെഴുതുമ്പോൾ ഇങ്ങനെയൊക്കെ മാത്രമേ എഴുതാൻ പറ്റൂ. ആ രചന ആദ്യം പറഞ്ഞതുപോലെ നമ്മെ കരയിക്കും. കണ്ണീരൊഴുകുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ വിശുദ്ധിയാർജ്ജിക്കും. അതുകൊണ്ടു് ഈ ഗ്രന്ഥം എല്ലാവരും വായിക്കേണ്ടതാണു്. (Daughter of the East, An auto biography, Benazir Bhutto, Hamish Hamilton, London, Spl. Indian Price £10.)

ധൃതരാഷ്ട്രാലിംഗനം

കൊല്ലം ജില്ലാ ജഡ്ജി കെ. സുധാകരൻ ഒരു സമ്മേളനത്തിൽ നിർവഹിച്ച പ്രഭാഷണത്തിന്റെ റിപ്പോർട്ട് ജനയുഗം വാരികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ടു്. പ്രാഡ്വിവാകൻ തന്നെയാണു് ഈ പ്രഭാഷണം വാരികയ്ക്കു് എഴുതിക്കൊടുത്തതെങ്കിൽ താഴെച്ചേർക്കുന്ന വ്യാകരണത്തെറ്റുകൾക്കു് അദ്ദേഹത്തിനു തന്നെയാണു് ഉത്തരദാനാധീനത (responsibility). മറ്റാരെങ്കിലുമാണു് റിപ്പോർട്ട് എഴുതിയതെങ്കിൽ സുധാകരനെ കുറ്റപ്പെടുത്തേണ്ടതുമില്ല.

  1. “എറണാകുളം പോലെ സുലഭമായി പുസ്തകങ്ങൾ കിട്ടുന്ന ഒരു സ്ഥലത്തു്… ” (കോളം 1)— സുലഭം എന്ന പ്രയോഗത്തിനു ‘എളുപ്പത്തിൽ കിട്ടുന്ന’ എന്നാണർത്ഥം. നാസികാചൂർണ്ണപ്പൊടി, അജഗജാന്തര വ്യത്യാസം ഈ പ്രയോഗങ്ങൾപോലെയാണു് സുലഭമായി കിട്ടുന്ന എന്ന പ്രയോഗം.
  2. “സമകാലീന രാഷ്ട്രതന്ത്രത്തിൽ നിന്നും… ” (കോളം 1. പുറം 9)—കാലത്തെ സംബന്ധിക്കുന്നതു് കാലികമാണു്. അതിനാൽ സമകാലികം എന്നുവേണം.
  3. “വേഗത വർദ്ധിപ്പിക്കുന്നവയാണ്… ” (കോളം 1. പുറം 9)—വേഗം ശരി; വേഗത തെറ്റു്. സുധാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതയെക്കുറിച്ചാണു് പ്രഭാഷണം നടത്തിയതു്. നടത്തട്ടെ. കരുണാകരനു് നൽകിയ ‘സ്വീകരണ’ത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ ഉദീരണങ്ങൾ. അപ്പോൾ നാലു നല്ല വാക്കുകൾ പറയണം. പറയട്ടെ. പക്ഷേ, ആർക്കും ഒരുപദ്രവവും ചെയ്യാത്ത എന്നെ അദ്ദേഹം ധൃതരാഷ്ട്രർ എന്നു വിളിക്കുന്നു. എന്റെ വിമർശനങ്ങൾ ധൃതരാഷ്ട്രാലിംഗനങ്ങളാണത്രേ. മലയാളഭാഷയെ മേൽക്കാണിച്ച മട്ടിൽ ധൃതരാഷ്ട്രാലിംഗനം നടത്തുന്നതിനേക്കാൾ മോശമാണോ എന്റെ നിരൂപണധൃതരാഷ്ട്രാലിംഗനങ്ങൾ?
ചോദ്യം, ഉത്തരം

ചോദ്യം: വിവാഹിത മോടിയായി വസ്ത്രധാരണം ചെയ്യുന്നതിൽ തെറ്റുണ്ടോ?

ഉത്തരം: ഒരു തെറ്റുമില്ല. ഭംഗിയായിട്ടുതന്നെ വസ്ത്രധാരണം നിർവഹിക്കണം. പക്ഷേ, ചില ഭർത്താക്കന്മാർക്കു് അതിഷ്ടമല്ല. അവർക്കു് മറ്റു സ്ത്രീകൾ മോടിയായി വസ്ത്രധാരണം ചെയ്തുവരുന്നതു കാണാനാണു് കൗതുകം.

ചോദ്യം: അപവാദ വ്യവസായിയെക്കുറിച്ചു എന്താണു് അഭിപ്രായം?

ഉത്തരം: സോക്രട്ടീസി നേയും ക്രിസ്തു വിനേയും എബ്രഹാം ലിങ്കണേ യും കെന്നഡി യേയും വധിച്ചവരേക്കാൾ ഹീനർ.

ചോദ്യം: രസകരമായ ഒരാത്മകഥ?

ഉത്തരം: മോണിക്ക ഡിക്കൻസി ന്റെ One Pair of Hands. (ചാൾസ് ഡിക്കൻസി ന്റെ പ്രപൗത്രിയാണു് മോണിക്ക).

ചോദ്യം: ലോകത്തു വമ്പിച്ച പരിവർത്തനം വരുത്തിയ പുസ്തകങ്ങൾ?

ഉത്തരം: പ്ലേറ്റോ യുടെ ‘റിപ്പബ്ലിക് ’, കാറൽ മാർക്സി ന്റെ ‘Das Kapital’, ഫ്രായിറ്റി ന്റെ ‘Interpretation of Dreams’, റേച്ചൽ കാർസന്റെSilent Spring’, ഫ്രാങ്റ്റ്സ് ഒമാർഫാനങ്ങി ന്റെ (Frants Omar Fanon) ‘Wretched of the Earth’.

ചോദ്യം: നിങ്ങൾക്കു നന്മയുണ്ടെങ്കിൽ അതിനു കാരണമായ പുസ്തകങ്ങൾ?

ഉത്തരം: മാർക്സ് ഒറീലിയസി ന്റെ ‘Meditations’, വിക്തോർ യൂഗോ യുടെ ‘പാവങ്ങൾ’.

ചോദ്യം: എല്ലാ മഹാന്മാർക്കും സ്വീകാര്യമായ ഒരു പുസ്തകം?

ഉത്തരം: ഫ്രഞ്ച് സറീയലിസ്റ്റ് സൈദ്ധാന്തികൻ ആങ്ദ്രേ ബ്രതൊങ് (Andre Breton) എഴുതിയ Nadja എന്ന നോവൽ.

ചോദ്യം: ഭർത്താവിനോടു മര്യാദയില്ലാതെ പെരുമാറുന്നവൾ?

ഉത്തരം: മറ്റെല്ലാ പുരുഷന്മാരോടും സ്ത്രീകളോടും നന്നായി പെരുമാറും. അവളുടെ ശബ്ദം അപ്പോൾ തേനൊഴുകുന്നതുപോലെയിരിക്കും.

images/Onepairofhands.jpg

ഞാൻ നിരീശ്വരനല്ല, തികഞ്ഞ ഈശ്വരവിശ്വാസമുണ്ടു് എനിക്കു്. എങ്കിലും അതിരുകടന്ന ഭക്തി ദോഷം ചെയ്യും. അയാൾക്കു കാലത്തു കുളിക്കാനും ഭസ്മം തൊടാനും പൂജാമുറിയിൽ ഇരുന്നു പ്രാർത്ഥിക്കാനും തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘ഭഗവാനേ, ഭഗവാനേ’ എന്നുവിളിക്കാനും മാത്രമേ സമയം കാണൂ. അതിന്റെ ഫലമായി അയാൾ തകരും. അയാൾ തകരുന്നതിനേക്കാൾ കുടുംബം തകരും. പല ഭക്തന്മാരുടെയും മക്കൾക്കു ജാഡ്യമാണു്. ഭാര്യമാർക്കു നൈരാശ്യമാണു്.

images/SilentSpring.jpg

ഞാൻ ഗ്രന്ഥപാരായണത്തിൽ ഉത്സുകനാണു്. പക്ഷേ, അതിരുകടന്ന ഔത്സുക്യം ദോഷം ചെയ്യും. നക്ഷത്രം നിറഞ്ഞ ആകാശം നോക്കി ആഹ്ലാദിക്കാതെ അയാൾ നോവൽ വായിച്ചുകൊണ്ടിരിക്കും. കാമുകിയുടെ സ്പർശനത്തിൽനിന്നുള്ള സുഖം അനുഭവിക്കാതെ ഇന്ദുലേഖ യുടെ സ്പർശനം കൊതിച്ചു് ഇരിക്കും. അല്ലെങ്കിൽ ‘വിലാസലതിക’ വായിച്ചു കാമത്തിൽ വീഴും. സായന്തനാഭ കാണാതെ കവിതയിലെ സൂര്യാസ്തമയ വർണ്ണനയിൽ വിലയംകൊള്ളും. ഒന്നിലും അതിരുകടന്ന അഭിനിവേശം പാടില്ല എന്നു കുമാരനാശാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ മകൻ പ്രഭാകരൻ എന്നെ അറിയിച്ചിട്ടുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-03-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.