അഴുകാനായി തൊണ്ടു് വെള്ളത്തിലിടുന്നതു പോലെ നമ്മുടെ സാഹിത്യകാരന്മാർ ഭാഷയെ സവിശേഷ സന്ദർഭങ്ങളിൽ നിവേശിപ്പിച്ചു് അതിനു് അഴുകൽ വരുത്തുന്നതു് എന്തിനെന്നു് ആലോചിച്ചുകൊണ്ടു് ഞാൻ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു. മൂക്കിൽ തൊണ്ടു ചീഞ്ഞതിന്റെ ഗന്ധം. അപ്പോഴുണ്ടു് പടിഞ്ഞാറൻ കാറ്റിലൂടെ പനിനീർപ്പൂവിന്റെ സൗരഭ്യം വരുന്നു. അതോടൊപ്പം ഇടപ്പള്ളി രാഘവൻ പിള്ള യുടെ ചില വരികളും.
പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കി നോക്കി,
മാനഞ്ചും നോക്കി നിന്നീടും നേരം
ഞാനരികത്തണഞ്ഞഞ്ചാറു പൂവവൾ
കാണാതെ മന്ദമപഹരിച്ചാൽ
‘ആട്ടെ’യെന്നുള്ളൊരു വാക്കിൽ പരിഭവ-
മാക്കിയവൾ നിൽക്കും മൗനമായി
എങ്കിലുമന്നുഞാനോർത്തതില്ലോമലാ-
ളെൻകരൾത്താരു കവർന്ന കാര്യം.
പുതിഗന്ധം പോയി പരിമളം മാത്രം.
എന്തുകൊണ്ടാണു് ഈ വരികൾക്കു് ഈ സൗരഭ്യം വന്നതു? ഒറ്റ ഉത്തരമേയുള്ളു. കവി വേറൊരാളായിട്ടല്ല പാടുന്നതു്. ഇടപ്പള്ളി രാഘവൻപിള്ളയും ഇതെഴുതിയ കവിയും വിഭിന്നരല്ല. ഇതല്ല ഇന്നത്തെ പല കവികളുടേയും രചനാരീതി. അവർ അവരായിട്ടല്ല പാടുക. എനിക്കു് അഭിമതനായ ജി. ശങ്കരക്കുറുപ്പു പോലും ജിയായിട്ടില്ല, കവിയായിട്ടാണു മുൻപിൽ വന്നുനില്ക്കുന്നതു്.
“ശ്രാന്തമംബരം നിദാഘോഷ്മളസ്വപ്നാക്രാന്തം
താന്തമാരബ്ധ് ക്ലേശരോമന്ഥം മമ സ്വാന്തം”
എന്നു ശങ്കരക്കുറുപ്പു് എഴുതുമ്പോൾ അദ്ദേഹം കവിയാണു്. ശങ്കരക്കുറുപ്പല്ല. എന്നാൽ
“നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
കൊച്ചുനുജത്തിയെപ്പോലെ നിന്നെ”.
എന്നു കേൾക്കുമ്പോൾ അതെഴുതിയ ചങ്ങമ്പുഴ ചങ്ങമ്പുഴയായി പ്രത്യക്ഷനാകുന്നു. അനുവാചകന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു കവിത ചെല്ലണമെങ്കിൽ വ്യക്തി കവിയുടെ മുഖാവരണം എടുത്തുവയ്ക്കരുതു്. മുഖാവരണം ധരിച്ചവർ കുറച്ചു കാലത്തേക്കു് ആളുകളെ ഭ്രമിപ്പിക്കും. പക്ഷേ, “തെക്കും കായലിലോളം കൊള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാരനെ” എന്ന വരി അവരെ എല്ലാക്കാലത്തും ‘ഹോൺട്’ ചെയ്യും.
അശ്ലീല രചന ഒരുതരത്തിലുള്ള അഭിലാഷപ്രാപ്തിയാണു്. നിത്യ ജീവിതത്തിൽ സാക്ഷാത്കരിക്കാനാവാത്തതു് അസഭ്യമെഴുതി സാക്ഷാത്കരിക്കുന്നു.
സായാഹ്നകാലങ്ങളിൽ ഞാൻ വേമ്പനാട്ടു കായലിന്റെ തീരത്തുനിന്നു കാഴ്ചകൾ കണ്ടു രസിച്ചിട്ടുണ്ടു്. അവയിൽ ഏറ്റവും ചേതോഹരം കെട്ടുവള്ളങ്ങൾ വെള്ളപ്പൊയ്കകൾ നിവർത്തി അനക്കംകൂടാതെ മുന്നോട്ടു പോകുന്നതാണു്. തുഴ പിടിച്ചുകൊണ്ടു് വള്ളക്കാരന്റെ ആ നില്പു് കാണ്ടേണ്ടതാണു്. തുഴയൊന്നു ചരിഞ്ഞാൽ ആപത്തു സംഭവിക്കും. ജർമ്മൻ സാഹിത്യകാരൻ റ്റോമസ് മന്നി ന്റെ ചെറുകഥകൾ വായിക്കുമ്പോൾ ഈ വഞ്ചിദർശനത്തിന്റെ പ്രതീതിയാണു് എനിക്കു്. അദ്ദേഹം അമരക്കാരനായി നില്ക്കുന്നു. എത്തേണ്ടിടത്തു് എത്തുമ്പോൾ പായ് അഴിച്ചുവിടും; തുഴ വേണ്ടവിധത്തിൽ തിരിക്കും. വള്ളം കരയിലടുക്കും. മന്നിന്റെ ‘വെനീസിലെ മരണം’ എന്ന നീണ്ടകഥ വായിക്കൂ. ഇപ്പറഞ്ഞതു സത്യമാണെന്നു ഗ്രഹിക്കാം. മലയാളത്തിൽ ഇങ്ങനെയൊരു കഥാകാരനുണ്ടോ? ഉണ്ടെന്നു പറയാൻ ധൈര്യമില്ലെനിക്കു്. അല്പമായ സാദൃശ്യത്തിനു് മേൽ പറയണമെന്നുണ്ടെങ്കിൽ പി. സി. കുട്ടികൃഷ്ണൻ എന്നു പറയാം.
ചിലന്തി, വലകെട്ടുന്നതുപോലെ കഥാവലകെട്ടി അതിൽ അനുവാചകരെ വീഴ്ത്തുന്ന കഥാകാരന്മാരാണു് ഇവിടെയുള്ളവരിൽ അധികംപേരും. വീണുകഴിഞ്ഞാൽ കേന്ദ്രസ്ഥാനത്തുനിന്നു് എട്ടുകാലി ഒഴുകിവരും. പശയുള്ള നൂലുകൊണ്ടു് അതിനെ പൊതിയും. കുത്തേണ്ടിടത്തു് കുത്തേല്പിക്കും. എന്നിട്ടു് കേന്ദ്രത്തിൽ ചെന്നിരിക്കും. വലയിൽ വീണ അനുവാചകപ്രാണി കുറെനേരം പിടച്ചിട്ടു് നിശ്ചലമാകും. ഈ ‘ലൂതവിദ്യ’ പടിഞ്ഞാറുനിന്നു് അഭ്യസിച്ചവരാണു് ഇവിടെയുള്ളവർ. ഡൊനൾഡ് ബാർതലം (Donald Barthelme) ജോൺ ബാർത് (John Barth) ബറോസ് (Burroughs) ഇവരൊക്കെയാണു് അവരുടെ ആശാന്മാർ. ഞാൻ ഇവരുടെ വലകളിൽ വീണു കൈകാലുകൾ ഇട്ടടിച്ചിട്ടു് രക്ഷപ്പെട്ടിട്ടുണ്ടു്.
ഇടതൂർന്ന അന്ധകാരത്തിൽ നിശാഗന്ധി പൂത്തുനില്ക്കുന്നതുപോലെ കഥാപുഷ്പം വിരിയിക്കുന്നവരുണ്ടു്. അവരിൽ ഒരാളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കനൽ’ എന്ന ചെറുകഥ എഴുതിയ സരസ്വതിയെ ഞാൻ കാണുന്നു. ചിരപരിചിതമായ വിഷയമാണു് കഥയുടേതു്. വൃദ്ധദമ്പതികളുടെ സ്നേഹം “ഒന്നായും സൗഖ്യദുഃഖങ്ങളിലനുഗുണമായേതുകാലത്തുമുൾപ്പൂവിനുള്ളാശ്വാസമായും രസമതുജരയാൽ ഭേദിയാതുള്ളതായും പിന്നെക്കാലേനതീർന്നാമറവുകളൊടുവിൽ സ്നേഹസത്തായുമെന്നും ഭിന്നിക്കാതുള്ള” പ്രണയം. ഭാര്യയുടെ മൃതദേഹം അവിടെ കിടക്കുന്നു. അതു കാണുന്ന നമ്മൾ ഗതാവലോകന കലാസങ്കേതത്തിലൂടെ ഭൂതകാലസംഭവങ്ങൾ ദർശിക്കുന്നു. ഭർത്താവിന്റെ നിസ്സംഗാവസ്ഥ സ്നേഹമില്ലായ്മയായി തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അതു വരാനിരിക്കുന്ന വൈകാരികാവസ്ഥയുടെ തീക്ഷ്ണത കൂട്ടാനുള്ള മാർഗ്ഗമാണു്. ഒടുവിൽ ആ വൃദ്ധൻ— ഭർത്താവു്—സഹധർമ്മിണിയുടെ പട്ടടയ്ക്കടുത്തുചെന്നു് അവളെ—മൃതദേഹത്തെ—തലോടുന്നു. ഏതാനും വാക്യങ്ങൾ മാത്രമുള്ള ഈ കഥയ്ക്കു് ആർദ്രീകരണശക്തിയുണ്ടു്, ജീവിതഗന്ധമുണ്ടു്.
അഭിനേതാവു് നാടകവേദിയിൽനിന്നു് കഥാപാത്രത്തിന്റെ ഭാഗം അഭിനയിക്കുന്നു. അതിനെ ഇംഗ്ലീഷിൽ role-playing എന്നു പറയുന്നു. നിത്യജീവിതത്തിൽ സ്ത്രീയും പുരുഷനും ഇത്തരം അഭിനയങ്ങളിൽ വ്യാപരിക്കാറുണ്ടു്; ഇതില്ലാതെ ജീവിക്കാനാവില്ല. നമ്മൾ കാലത്തു് വീട്ടിന്റെ മുൻവശത്തു വന്നിരിക്കുമ്പോഴാണു് അയാൾ വന്നു കയറുക. “കുളിക്കാൻ സമ്മതിക്കില്ല. നാശം” എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു് “വരൂ വരൂ ഇരിക്കൂ” എന്നു സന്തോഷം ഭാവിച്ചു് നമ്മൾ അയാളെ ക്ഷണിക്കുന്നു. അയാൾക്കു് പ്രധാനപ്പെട്ട എന്തോ കാര്യം അറിയിക്കാനുണ്ടു്. നമ്മുടെ സഹായം വേണം. ആദ്യമൊക്കെ നമ്മൾ കുറച്ചുനേരം അതു കേൾക്കുന്നു. പിന്നീടു് അയാൾ തുടർന്നു സംസാരിക്കുന്നുണ്ടെങ്കിലും കേൾക്കുന്നില്ല. ശ്രദ്ധിക്കുന്നുവെന്നു ധരിപ്പിക്കാനായി അയാളുടെ കണ്ണുകളിൽ നമ്മൾ ഉറ്റുനോക്കുന്നു. ആ നോട്ടം സഹതാപത്തിന്റേതാണെന്നു കരുതി അയാൾ കൂടുതൽ ഉത്സാഹത്തോടെ കാര്യങ്ങൾ വിവരിക്കുന്നു. വിവരണം കൂടുന്തോറും നമ്മൾ ഒന്നും കേൾക്കാതെയാകുന്നു. ഒടുവിൽ, കണ്ണുമിഴിച്ചിരിക്കുന്ന നമ്മളെ നോക്കി “സാർ എല്ലാം ശരിയാക്കിത്തരണേ” എന്നു് അഭ്യർത്ഥിച്ചിട്ടു് അയാൾ പോകുന്നു. “പിന്നെ, ഒരു പ്രയാസവുമില്ല” എന്നു നമ്മളുടെ മറുപടി. ഇതാണു് അഭിനയം. സാർത്രി ന്റെ ഭാഷയിലാണെങ്കിൽ role-playing അദ്ദേഹത്തിന്റെ Being and Nothingness എന്ന ഗ്രന്ഥത്തിൽ ഇതു് പ്രൗഢതയോടെ ആവിഷ്കരിച്ചിട്ടുണ്ടു്. പ്രഭാഷകനെയും ശ്രോതാവിനെയും ചിത്രീകരിച്ചാണു് സാർത്ര് ഇതനുഷ്ഠിക്കുന്നതെന്നു് എന്റെ ഓർമ്മ പറയുന്നു. കാമുകിയെ പറ്റിക്കാൻ കാമുകൻ റോൾ പ്ലേയിങ്ങ് നടത്തുന്നു. അതു യഥാർത്ഥമായ വികാരമാണെന്നു കാമുകി തെറ്റിദ്ധരിക്കുന്നു. ചതി നടന്നുകഴിയുമ്പോഴേ പുരുഷൻ അഭിനയിക്കുകയായിരുന്നുവെന്നു് സ്ത്രീ അറിയൂ.

സ്ത്രീകളും റോൾ പ്ലേയിങ്ങിൽ തല്പരകളാണു്. നിങ്ങൾ പുരുഷൻ, ശക്തൻ, ഞാൻ സ്ത്രീ, അശക്ത, എന്നു സ്ത്രീ ഭാവിക്കും. എന്നിട്ടു് ബലംകൂടിയ, ധനം കൂടുതലുള്ള മറ്റൊരുത്തനുവേണ്ടി അയാളെ ഉപേക്ഷിക്കും. വേറൊരുത്തൻ അവനെക്കാൾ ശക്തനും ധനികനുമായി പ്രത്യക്ഷനാകുമ്പോൾ അയാൾക്കുവേണ്ടി അവനെയും കളയും. ഒടുവിൽ ജീവിതത്തിൽ നേടേണ്ടതു് ഒക്കെ നേടി അങ്ങു പോവുകയും ചെയ്യും. ഇങ്ങനെയുള്ള സ്ത്രീകൾ വളരെക്കൂടുതലായതുകൊണ്ടു് അവരെ ഒരാശയമായിത്തന്നെ കരുതാം. യു. കെ. കുമാരൻ കലാകൗമുദിയിലെഴുതിയ “പ്രസീദ” എന്ന ചെറുകഥ നോക്കുക. പ്രസീദയെ കഥ പറയുന്ന ആൾ കണ്ടിട്ടില്ല. റോൾ പ്ലേയിങ്ങാണു് അവൾക്കു്. ആശയമായി മാറിയ അവളെ കാണേണ്ടതില്ലല്ലോ കഥ പറയുന്ന ആളിനു്. അവൾ ഓരോ പുരുഷന്റെയും മുൻപിൽ അഭിനയിച്ചഭിനയിച്ചു് ഔന്നിത്യമാർജ്ജിച്ചു് അപ്രത്യക്ഷയാകുന്നു. അവളെ സ്നേഹിച്ചവർക്കു മാത്രമേ തൽക്കാലത്തേക്കു മാർഗ്ഗം അടയുന്നുള്ളു. അവരും ക്രമേണ മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിച്ചുകൊള്ളും. സ്ത്രീക്കാണെങ്കിൽ സ്വന്തം മാർഗ്ഗം അടയുന്നതേയില്ല. സമാന്തരങ്ങളായ എത്രയെത്ര രാജരഥ്യകൾ! ഒന്നിൽ നിന്നു മറ്റൊന്നിലേക്കു കാലെടുത്തുവച്ചു നടന്നാൽ മതി. കുമാരന്റെ കഥയിലെ നവീനമായ ആശയം എനിക്കു നന്നേ രസിച്ചു.
ഏതു രാഷ്ട്രസിദ്ധാന്തവും ഉൾക്കൊള്ളിക്കൂ കലാസൃഷ്ടിയിൽ. അതിനു കലാത്മകത ഉണ്ടാവണമെന്നേ പക്ഷമുള്ളു. രാഷ്ട്ര വ്യവഹാരത്തിനു പകരമായി രചനകളിൽ വേദാന്തമുൾക്കൊള്ളിച്ചാലും അസ്തിത്വവാദം ഉൾക്കൊള്ളിച്ചാലും രചന തകരും, ആ സിദ്ധാന്തങ്ങൾക്കു് അതിപ്രസരം വന്നാൽ.
മുകളിലെഴുതിയതെല്ലാം സത്യമാണെങ്കിലും പുരുഷന്മാർ ഇന്നു് സ്ത്രീകളെ കൂടുതൽ കൂടുതൽ വെറുക്കുന്നുവെന്നു് എനിക്കു തോന്നുന്നു. സ്ത്രീയാണല്ലോ പുരുഷനെ പ്രസവിക്കുന്നതു്. തനിക്കു ജന്മമരുളിയ സ്ത്രീയെ പുരുഷൻ സ്വാഭാവികമായും പേടിയോടെ നോക്കുന്നുവെന്നു മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. ആ പേടിയുടെ ‘റിയാക്ഷൻ’ എന്ന നിലയിൽ സ്ത്രീയിൽ ആധിപത്യം പുലർത്താൻ പുരുഷൻ സന്നദ്ധനാകുന്നുവെന്നും അവർ വാദിക്കുന്നു. ഇന്നത്തെ പുരുഷമേധാവിത്വം ഇതിന്റെ ഫലമാണു്. ഇതിനപ്പുറമായി റോൾ പ്ലേയിങ്ങ് വളരെ വർദ്ധിച്ചിരിക്കുന്നു. അതിന്റെ ഫലമായി ഒരു മാനുഷികമൂല്യത്തിലും ഒരുത്തനും വിശ്വാസമില്ലാത്ത അവസ്ഥയാണിന്നു്. ആർജ്ജവം (sincerity) ഒരിടത്തുമില്ല. നമ്മുടെ രാജ്യം ഇന്നു് തകർച്ചയിലാണു്. ശത്രുവിനെയല്ല ആളുകൾ കൊല്ലുന്നതു്. ആരെയെങ്കിലും കൊന്നാൽ മതി എന്നായിട്ടുണ്ടു് ചിന്ത. അങ്ങനെ കൊല്ലുമ്പോൾ കൂടെ പ്രവർത്തിക്കുന്നവർക്കു മരണം സംഭവിച്ചാലും വധകർത്താക്കൾക്കു കൂസലില്ല. കൂട്ടക്കൊല നടന്നാൽ അധികാരികൾ ഇപ്പോൾ പ്രതിഷേധിക്കുന്നതുപോലുമില്ല. അവർ സ്വന്തം കാര്യം നോക്കുന്നു. ചിരിക്കുന്നു, ഉല്ലസിക്കുന്നു. എന്റെ രാജ്യത്തിനു് എന്തൊരു ദുർദ്ദശ! എന്തൊരു ദൗർഭാഗ്യം!
ചോദ്യം: നിങ്ങൾ ഉറങ്ങാറുണ്ടോ? (എറണാകുളത്തുകാരിയായ ഒരു ഇംഗ്ലീഷ് പ്രൊഫസർ തിരുവനന്തപുരത്തെ മെയിൻ റോഡിൽവച്ചു് എന്നോടു് നേരിട്ടു ചോദിച്ചതു്.)
ഉത്തരം: സുന്ദരികളെ കണ്ടാൽ അന്നു രാത്രി ഉറങ്ങാൻ പറ്റില്ല പുരുഷന്മാർക്കു്. നിങ്ങളെ കണ്ട ദിവസം ഞാൻ സുഖമായി ഉറങ്ങി.
ചോദ്യം: വിമർശനത്തിൽ ക്ഷോഭിക്കാത്ത കവിയുണ്ടോ?
ഉത്തരം: ഉണ്ടു്. ചുള്ളിക്കാടു് ബാലചന്ദ്രൻ.
ചോദ്യം: ഡോക്ടർമാർ?
ഉത്തരം: ഒരുമാതിരിയുള്ളവരെയെല്ലാം വിശ്വസിക്കാം. ബഹുമാനിക്കാം. പക്ഷേ, ഒരു ഡോക്ടറുടെയും കൈയക്ഷരത്തെ ബഹുമാനിക്കാനാവില്ല.
ചോദ്യം: അപവാദവ്യവസായം നടത്തുന്നവനെ കുറെക്കാലം കഴിയുമ്പോൾ ആളുകൾ വിശ്വസിക്കാതാവില്ലേ?
ഉത്തരം: അപ്പോൾ ഒരു മാർഗ്ഗമുണ്ടു്. ശബ്ദം വളരെ താഴ്ത്തി ശ്രോതാവിന്റെ കാതിനോടു വായ് അടുപ്പിച്ചു പറഞ്ഞാൽ മതി. ഏതപവാദവും അപ്പോൾ വിശ്വസിക്കപ്പെടും.
ചോദ്യം: മഹാന്മാരായ എഴുത്തുകാരെ കണ്ടറിയാൻ?
ഉത്തരം: അവരുടെ രചനകളുടെ ആദ്യത്തെ വാക്യം നോക്കിയാൽ മതി. “The widow Blacket of Oxford is the largest female I ever had the pleasure of beholding” എന്ന വാക്യം ആദ്യമേ കണ്ടാൽ അതെഴുതിയ ആൾ മഹാനാണെന്നു ഗ്രഹിക്കാം. (Charles Lamb എഴുതിയ Mrs. Leicester’s School നോക്കുക.) ഒന്നുകൂടെ. Fog everywhere, fog up the river, fog on the Essex marshes fog on the Kentish heights (Bleak House, C. Dickens) വള്ളത്തോളി ന്റെ “മഗ്ദലനമറിയം ” കാവ്യം തുടങ്ങുന്നതു നോക്കുക. ഒരു മഹാകവിക്കല്ലാതെ ആ വരികൾ എഴുതുവാൻ സാധിക്കില്ല. (വാർതിങ്കൾത്താലമെടുത്ത വസന്തരാവേ- തോവെൺചാറൊന്നു പൂശിക്കയാൽ)
ചോദ്യം: ഭാര്യ സ്വപ്നം കാണുന്നതു് എന്തായിരിക്കും?
ഉത്തരം: ഭർത്താവു് ഒരു ഡസൻ സാരി വാങ്ങിക്കൊണ്ടുവന്നുവെന്നു്. പെട്ടെന്നു്, ആഹ്ലാദത്തോടെ കണ്ണുതുറക്കുമ്പോൾ രാത്രി നനച്ചിട്ട സാരി ഉണങ്ങാതെ അശയിൽ (അയയിൽ) കിടക്കുന്നുണ്ടാവും.
ചോദ്യം: ഭർത്താവിന്റെ സ്വപ്നമോ?
ഉത്തരം: താൻ വിവാഹം കഴിക്കാത്ത യുവാവാണെന്നു്. സന്തോഷത്തോടെ കണ്ണുതുറക്കുമ്പോൾ തെല്ലകലെ കട്ടിലിൽക്കിടന്നു കൂർക്കം വലിക്കുകയാവും സഹധർമ്മിണി. അപ്പോഴുണ്ടാകുന്ന നൈരാശ്യമാണു് യഥാർത്ഥമായ നൈരാശ്യം.
സാഹിത്യകാരനായ ടി. പദ്മനാഭനെ എനിക്കു നേരിട്ടറിയാം. ഞാൻ എറണാകുളത്തു് ജോലിയായിരുന്ന കാലത്തു് അദ്ദേഹം ദയാപൂർവം എന്റെ ലോഡ്ജിൽ വന്നിട്ടുണ്ടു്. വളരെനേരം സംസാരിച്ചിരുന്നിട്ടുണ്ടു്. തിരുവനന്തപുരത്തെ എന്റെ വീട്ടിലും അദ്ദേഹം വന്നു. അതും സ്നേഹത്തിന്റെ പേരിൽ. ഇത്രയുംകാലത്തെ പരിചയം വച്ചുകൊണ്ടു് എനിക്കു് ഉറപ്പിച്ചു പറയാൻ കഴിയും പദ്മനാഭൻ ശുദ്ധാത്മാവാണെന്നു്. ശുദ്ധാത്മാക്കൾക്കു മെഗലൌമേന്യ ഉണ്ടാകും. അതുകൊണ്ടാണു് അദ്ദേഹത്തിൽനിന്നു താഴെച്ചേർക്കുന്ന ഉദീരണങ്ങൾ ഉണ്ടായതു്:
- സാഹിത്യത്തിൽ ഉയർന്ന ജാതിയിലാണു് ഞാൻ. എന്നെ സാഹിത്യത്തിലെ ഹീനജാതിക്കാരോടൊപ്പം ബന്ധപ്പെടുത്തുന്നതു് എനിക്കിഷ്ടമില്ല.
- ഈയിടെ ടി. വിക്കു വേണ്ടി ഒരുവൻ വന്നിരുന്നു. ഞാൻ സമ്മതിച്ചില്ല. അതിനു് അവൻ എനിക്കു ഭ്രാന്താണെന്നു പറഞ്ഞു.
- നിരൂപകർ എന്നൊക്കെ പറയാറില്ലേ. എനിക്കവരെ പുച്ഛമാണു്.
- ഞാൻ ഭ്രാന്തനാണു്. നാറാണത്തുഭ്രാന്തന്റെ ശിഷ്യനാണു് ഞാൻ. (കുങ്കുമം വാരിക)
ശുദ്ധാത്മാക്കൾ വികാരത്തിനു വിധേയരായാൽ അതിനു സ്വച്ഛന്ദഗതി അനുവദിക്കും. അതു് പിരിമുറുക്കവും നെഞ്ചിടിപ്പും ഉണ്ടാക്കിക്കൊണ്ടാവും ഒഴുകുക. അതു കാണുന്ന നമ്മൾക്കും അതേ അവസ്ഥകൾ ഉണ്ടാകും. അതുകൊണ്ടു് വികാരത്തിനു് നിയന്ത്രണാതീതമായ പ്രവാഹം അനുവദിക്കുന്നതുവരെ രചനകളും പ്രസ്താവങ്ങളും നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതാണു് നല്ലതു്. മനസ്സിനു പരിപാകം വന്നവർ വസ്തുക്കളെയും വസ്തുതകളെയും കണ്ടാൽ ഇളകിപ്പോകാറില്ല. അവർ സ്ഥൈര്യത്തോടെ അവയുടെ അന്തർഭാഗത്തേക്കു കടക്കും. അങ്ങനെ അവയെ സ്വന്തമാക്കിക്കൊണ്ടു് സത്യമെന്താണെന്നു നമുക്കു പറഞ്ഞുതരും. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നുനിൽക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ” എന്നു കാളിദാസൻ പറഞ്ഞതു് ഇതു ലക്ഷ്യമാക്കിയാണു്.

തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ തല വെളിയിലേക്കിട്ടു നോക്കിയിട്ടുണ്ടോ? ദൃശ്യങ്ങൾ ഒന്നൊന്നായി കണ്ണിൽ വന്നുവീഴും. ഒരു ദൃശ്യത്തിനു് മറ്റൊരു ദൃശ്യവുമായി പ്രത്യക്ഷത്തിൽ ബന്ധം കാണില്ല. എങ്കിലും പുഷ്പഹാരത്തിലെ വാഴനാരു് പൂക്കളെ കൂട്ടിയിണക്കുന്നതുപോലെ ഒരാന്തരചൈതന്യം ആ ദൃശ്യങ്ങളെ യോജിപ്പിക്കുന്നുണ്ടാവും. ജീവിതസംഭവങ്ങളാണു് ദൃശ്യങ്ങൾ. അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചൈതന്യം അവയെ ബന്ധിപ്പിക്കുന്നു. ഈ വിഭിന്ന സംഭവങ്ങളെ ചിത്രീകരിച്ചു് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണു് കലാകാരൻ.
ചിലർക്കു് യാത്രയിൽ ദൃശ്യങ്ങൾ കണ്ണിൽ വീഴുകയില്ല. അവർക്കു തിരുവനന്തപുരം വിട്ടാൽ കൊല്ലം, കൊല്ലം കഴിഞ്ഞാൽ കോട്ടയം, കോട്ടയത്തിനുശേഷം എറണാകുളം. എറണാകുളത്തു് എത്തുമ്പോൾ ബാഗ് കൈയിലെടുത്തു് ഇറങ്ങിപ്പോകുകയും ചെയ്യും. ഇത്തരക്കാർ കലാകാരന്മാരല്ല. പ്രബന്ധകാരന്മാരാണു്. എന്റെ സ്നേഹിതനും നല്ല മനുഷ്യനുമായ ടി. വി. വർക്കി കലാകാരനല്ല, എസേയിസ്റ്റാണു്. വിരസനായ യാത്രക്കാരൻ തീവണ്ടിയാപ്പീസുകളിലെ സ്ഥലപ്പേരെഴുതിയ ബോർഡ് നോക്കുന്നതുപോലെ വർക്കി ജീവിതസംഭവങ്ങളെ നോക്കുന്നു. ഒടുവിൽ എത്തേണ്ട സ്ഥലത്തു് എത്തുമ്പോൾ ഇറങ്ങിപ്പോകുന്നു. തീവണ്ടി ഇരച്ചുപോരുമ്പോൾ ‘കടാക്ഷശാസ്ത്ര പഠിപ്പുനേടാത്ത വിടർന്ന കണ്ണാൽ’ ഒരു ചെറുപ്പക്കാരി ഇരുമ്പുകുതിരയെ നോക്കിനിന്നതു് വർക്കി കണ്ടിരിക്കില്ല. വെള്ളിരേഖപോലെ നദി പാലത്തിനു താഴെയായിമിന്നിയതു് അദ്ദേഹത്തിന്റെ നേത്രങ്ങളിൽ വന്നുവീണിരിക്കില്ല. പരിപൂർണ്ണ നഗ്നനായിനിന്നു് ഒരു കൊച്ചുകുട്ടി തീവണ്ടിയെ നോക്കി കൊഞ്ഞനം കുത്തിയതും അദ്ദേഹം ദർശിച്ചിരിക്കില്ല. ആ ചെറുപ്പക്കാരിയേയും നദിയേയും കുട്ടിയേയും ബന്ധിപ്പിച്ച ചൈതന്യം അദ്ദേഹത്തിനു് അജ്ഞാതവും അജ്ഞേയവുമത്രേ.
ചിലന്തി വല കെട്ടുന്നതുപോലെ കഥാവല കെട്ടി അതിൽ അനുവാചകരെ വീഴ്ത്തുന്ന കഥാകാരന്മാരാണു് ഇവിടെയുള്ളവരിൽ അധികംപേരും. വീണു കഴിഞ്ഞാൽ കേന്ദ്രസ്ഥാനത്തുനിന്നു് എട്ടുകാലി ഒഴുകിവരും. പശയുള്ള നൂലുകൊണ്ടു് അതിനെ പൊതിയും. കുത്തേണ്ടിടത്തു് കുത്തേല്പിക്കും. എന്നിട്ടു് കേന്ദ്രത്തിൽ ചെന്നിരിക്കും. വലയിൽവീണ അനുവാചകപ്രാണി കുറെനേരം പിടിച്ചിട്ടു് നിശ്ചലമാകും.
ഇപ്പറഞ്ഞതിൽ സംശയമുണ്ടെങ്കിൽ ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ ‘തലമുറകൾ’എന്ന കഥ വായിച്ചുനോക്കുക. ഹൃദ്രോഗം വന്ന അച്ഛനെ മകനു കണ്ടുകൂടാ. പിതാവു് പ്രായോഗികജീവിതത്തിൽ വേണ്ടപോലെ ശ്രദ്ധിച്ചില്ല എന്നാണു മകന്റെ പരാതി. പക്ഷേ, അച്ഛന്റെ മരണത്തിനുശേഷം മകനും പണത്തിനു പ്രയാസമുണ്ടാവുന്നു. അയാൾ കടം മേടിക്കാൻ ശ്രമിക്കുന്നു. അച്ഛൻ ജീവിതയാഥാർത്ഥ്യങ്ങൾക്കു് അഭിമുഖീഭവിച്ചുനിന്ന രീതി ശരിയായില്ല എന്നു മകനു് ആദ്യമുണ്ടായി ഒരഭിപ്രായം. പക്ഷേ, മകനും അതേ അവസ്ഥയിൽ ചെന്നു വീഴുന്നു. ഈ ആശയത്തെ വാങ്ങ്മയചിത്രങ്ങളാക്കി ആവിഷ്കരിക്കാതെ വിദ്യാർത്ഥികൾ ‘കോമ്പൊസിഷൻ’ എഴുതുന്ന മട്ടിൽ വർക്കി ഒരു ‘കോമ്പോസിഷൻ’ തയ്യാറാക്കി വയ്ക്കുന്നു. കലയ്ക്കും വർക്കിക്കും തമ്മിലുള്ള ദൂരം കുറച്ചൊന്നുമല്ല.
- എൻ. ഗോപാലപിള്ള യ്ക്കു ജയന്റിന്റെ ശക്തിയുണ്ടെന്നാണു് അദ്ദേഹത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ പേരിൽ അദ്ദേഹം ഒരു സാധു കവിയെ വേട്ടയാടാൻ ശ്രമിക്കുന്നു (എനിക്കു് എഴുതിയ കത്തിൽ).
- നിങ്ങൾക്കു തീക്ഷണതയുള്ള നാവുണ്ടു്. പക്ഷേ, അതു് വിരസമായ മനസ്സിന്റെ സന്തതിയാണെന്നു് ഓർമ്മിക്കൂ (എന്നോടു് നേരിട്ടു്).
- ഞാൻ തൃശ്ശൂരെ അയ്യന്തോളിലൂടെ നടക്കുമ്പോൾ ഒരു മൃതദേഹം കൊണ്ടുപോകുന്നതു കണ്ടു. അതാണു് എന്റെ ‘ഇന്നു ഞാൻ നാളെ നീ’ എന്ന കവിതയ്ക്കു് ഉറവിടം. ഞാനതു് എഴുതിയതു് കെ. ദാമോദരനു വേണ്ടിയല്ല, എനിക്കുവേണ്ടിയാണു് (ജിയുടെ ആ കാവ്യം കൃത്രിമമാണെന്നു കെ. ദാമോദരൻ എഴുതിയതു കണ്ടപ്പോൾ) (എന്നോടു്).
- നിങ്ങൾ ആളുകളെ പ്രശംസിച്ചു് അവരെ വിഡ്ഢികളാക്കുന്നു. (സംസ്കൃത കോളേജിൽ പ്രഭാഷണത്തിനു വന്ന ജിയെ മര്യാദയോടെ, ബഹുമാനത്തോടെ സ്വാഗതം ചെയ്ത പൂവറ്റൂർ രാമകൃഷ്ണപിള്ളയ്ക്കു കവി കൊടുത്ത സമ്മാനം.)
- ‘ഹൃദയംഗമായ’ എന്ന പ്രയോഗം അത്രകണ്ടു ശരിയല്ല. ഹൃദയത്തിൽനിന്നു ഗമിക്കുന്നതു് എന്നേ അർത്ഥമുള്ളു അതിനു്. (ഫാദർ ജോൺ കുന്നപള്ളിയുടെ ‘ശബ്ദ സൗഭഗം’ എറണാകുളത്തു് റിലീസ് ചെയ്ത സന്ദർഭത്തിൽ. പ്രയോഗം ശരിയാണെന്നു് ഫാദർ മറുപടിയായി പറഞ്ഞു. ഹൃദയത്തിലേയ്ക്കു ഗമിക്കുന്നതു് ഹൃദയസംഗമം.)
- സുകുമാർ അഴീക്കോടി ന്റേതു് ഒരു കൂട്ടുകൃഷിപ്പുസ്തകമാണു്. (‘ശങ്കരക്കുറുപ്പു് വിമർശിക്കപ്പെടുന്നു’ എന്ന പുസ്തകത്തെക്കുറിച്ചു് എന്നോടു്. അക്കാലത്തെ രണ്ടു കവികൾ (ഒരാൾ ഇന്നില്ല) ഗ്രന്ഥരചനയ്ക്കു സഹായമരുളി എന്നു് ജി പിന്നീടു് എന്നെ അറിയിച്ചു. ഇന്നുള്ള കവിയോടു് ഞാനതിനെക്കൂറിച്ചു ചോദിച്ചപ്പോൾ തനിക്കോ അന്തരിച്ച കവിക്കോ അതിൽ ഒരു പങ്കുണ്ടായിരുന്നില്ലെന്നു് അദ്ദേഹം പറഞ്ഞു.)
അൽബേർ കമ്യൂ ഒരിക്കൽ പറഞ്ഞു: “It is from the moment when I shall no longer be more than a writer that I shall cease to write”. ഇതു ശരിയാണോ? കമ്യൂവിനെക്കൂറിച്ചു് കേരളത്തിലെ ഒരു മൂലയിലിരുന്നു് ഒരു നിസ്സാരൻ എഴുതുന്നതുതന്നെ അദ്ദേഹം സാഹിത്യകാരനായതുകൊണ്ടാണു്. ‘പ്ലേഗ് ’ തുടങ്ങിയ നോവലുകൾ എഴുതാതെ കമ്യൂ വെറും രാഷ്ട്രീയപ്രവർത്തകനായി വർത്തിച്ചിരുന്നെങ്കിൽ അതും അദ്ദേഹത്തെ പരിഗണിക്കുമായിരുന്നില്ല. ചെസ്ലാഫ് മീലോഷും മിലാൻ കുന്ദേര യും ശുദ്ധസാഹിത്യത്തിൽ മാത്രം കൈവച്ചിരുന്നെങ്കിൽ ഇന്നുള്ളതിനെക്കാൾ വലിയ കീർത്തി അവർക്കു് കിട്ടുമായിരുന്നു. സ്വന്തം നാടായ ചെക്കോസ്ലോവാക്യയിൽനിന്നു പൂർണ്ണമായും വേർപെട്ടു നിൽക്കാൻ കഴിയാത്തതുകൊണ്ടാണു് കുന്ദേരയ്ക്കു് ഒരു വിഷയംതന്നെ വീണ്ടും വീണ്ടും പ്രതിപാദിക്കേണ്ടി വരുന്നതു്. ഇത്രയും എഴുതിയതുകൊണ്ടു് എഴുത്തുകാരൻ സമൂഹത്തിന്റെ നേർക്കു് രാഷ്ടവ്യവഹാരത്തിന്റെ നേർക്കു് കണ്ണടയ്ക്കണമെന്നു വിവക്ഷയില്ല. ഒന്നിനും അമിതപ്രാധാന്യം നൽകരുതെന്നേ കരുതുന്നുള്ളൂ. നൽകിയാൽ കല അന്തർദ്ധാനം ചെയ്യും. അതിന്റെ സ്ഥാനത്തു് ലഘുരേഖകൾ വിരാജിക്കുകയും ചെയ്യും. മാർക്സിസ്സ്റ്റുകളായ നെറൂദ യും യാനീസ് റീറ്റ്സോസും ആദരിക്കപ്പെടുന്നതു് മഹാകവികളെന്ന നിലയിലാണു്. ഏതു രാഷ്ട്രവ്യവഹാരസിദ്ധാന്തവും ഉൾക്കൊള്ളിക്കൂ കലാസൃഷ്ടിയിൽ. അതിനു കലാത്മകത ഉണ്ടാവണമെന്ന പക്ഷമേയുള്ളു. രാഷ്ട്രവ്യവഹാരത്തിനു പകരമായി രചനകളിൽ വേദാന്തമുൾക്കൊള്ളിച്ചാലും അസ്തിത്വവാദം ഉൾക്കൊള്ളിച്ചാലും രചന തകരും. ആ സിദ്ധാന്തങ്ങൾക്കു് അതിപ്രസരം വന്നാൽ.
മലയാളസാഹിത്യത്തിൽ സമാന്തരങ്ങളായ പ്രവാഹങ്ങളുണ്ടു്. ഒന്നു് രാഷ്ട്രവ്യവഹാരത്തിനു് അമിതപ്രാധാന്യം നൽകുന്നു. രണ്ടു് അസ്തിത്വവാദത്തിനു് അമിതപ്രാധാന്യം നൽകുന്നു. ഇവ രണ്ടും കലയുടെ പഞ്ജരത്തിനു മുകളിലായി ജിറാഫിനെപ്പോലെ തലനീട്ടുന്നുവെന്നു കണ്ടു് രൂപത്തിനും ഭാവത്തിനും തുല്യപ്രാധാന്യം നൽകുന്ന കൃതികളെ വിലയിരുത്തുകയാണു് പ്രൊഫസർ ജി. എൻ. പണിക്കർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസാധനമായ Indian Literature എന്ന പ്രസാധനത്തിൽ അദ്ദേഹമെഴുതിയ ലേഖനം നോക്കുക. 1987-ലെ മലയാള രചനകളെക്കുറിച്ചാണു് അദ്ദേഹത്തിന്റെ പ്രബന്ധം. നിഷ്പക്ഷതയോടെ ജി. എൻ. പണിക്കർ ഒരോ കൃതിയേയും സമീപിക്കുന്നു. തനിക്കു യോജിക്കാൻ കഴിയാത്ത ഗ്രന്ഥകാരന്മാരെക്കൂറിച്ചു് എഴുതുമ്പോഴും സംസ്കാരസമ്പന്നമാണു് അദ്ദേഹത്തിന്റെ ഭാഷ.

ഞാൻ മദ്യവിരോധിയാണെങ്കിലും കള്ളുഷാപ്പുകളിലും ചാരായഷാപ്പുകളിലും കയറിയിട്ടുണ്ടു്. എക്സൈസ് ഡിപ്പാർട്ടുമെന്റുമായി ഒരു ലേശം ബന്ധമുണ്ടായിരുന്നതുകൊണ്ടാണു് ആ പ്രവേശം ‘സാദ്ധ്യ’മായതു്. കള്ളുനിറച്ച കുടങ്ങളും പൊളിഞ്ഞ ബഞ്ചുകളും തൊലിയുരിക്കാതെ കൂട്ടാനാക്കിവച്ച മീനും ഈച്ചയരിക്കുന്ന മരിച്ചിനിപ്പുഴുക്കുമൊക്കെ അവിടെ ഞാൻ കണ്ടിട്ടുണ്ടു്. ആനക്കാലൻ കുപ്പികളിൽ ചാരായം വച്ചിരിക്കുന്ന കടകളിലെ പ്രവേശനം ക്ഷോഭജനകമാണു്. ചാരായം സ്ഫടിക ടംബ്ലറിൽ പകരുമ്പോൾ ആ ദ്രാവകത്തിനു് എന്തൊരു തിളക്കമാണെന്നോ? പക്ഷേ, മൂക്കിനോടു് ഒന്നടുപ്പിക്കൂ. കുടലുവരെ പുറത്തേക്കു പോരും. നീളവും വണ്ണവുമുള്ള പൊരിച്ച കൊഞ്ചുമീൻ തിന്നുകൊണ്ടു് ആളുകൾ ചാരായം മോന്തുന്നതു് കാണാം. ഭീകരന്മാരുടെ വാസസ്ഥലങ്ങൾ കണ്ടിട്ടില്ല ഞാൻ. കണ്ടാൽ ചൈനയും പാകിസ്ഥാനും നമ്മുടെ ആളുകളെ കൊല്ലാൻ കൊടുക്കുന്ന യന്ത്രത്തോക്കുകളും മറ്റും കാണാൻ കഴിയും. ഇപ്പോഴത്തെ രീതിയനുസരിച്ചു് ബലമുള്ള കയറുകളും. ചെറുപ്പമായിരുന്ന കാലത്തു് ആടിനെ കശാപ്പുചെയ്യുന്നവന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ടു്. ഇന്നു ഞാൻ മാംസവിരോധിയാണു്. അന്നു് അങ്ങനെയായിരുന്നില്ല. വലിയ തടിക്കഷണങ്ങൾ. അവയിൽ ആടുകളുടെ രക്തപങ്കിലമായ തലകൾ. മറ്റു ഭാഗങ്ങൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. ആ ഇറച്ചിക്കഷണങ്ങളിൽനിന്നു് ചോരയൊലിക്കുന്നു. കുടലും മറ്റും വേറൊരു വശത്തു്. കാഴ്ചയും നാറ്റവും ഒന്നുപോലെ അസഹനീയങ്ങൾ. കള്ളുഷാപ്പിലും ചാരായഷാപ്പിലും ഭീകരവനത്തിലും കശാപ്പുസ്ഥലത്തും ഒരേനിമിഷത്തിൽ കടന്നുചെല്ലുവാൻ വിദ്യയുണ്ടെന്നിരിക്കട്ടെ. അതു പ്രയോഗിച്ചു് അവിടെ ചെന്നാൽ എന്തു് അനുഭവമായിരിക്കും? ആ അനുഭവത്തിന്റെ രീതി അറിയണമെങ്കിൽ മനോരാജ്യം വാരികയിൽ കണ്ണോത്തു സുധീർ എഴുതിയ “തിരിച്ചുവരവു്” എന്ന “കഥ” വായിച്ചാൽ മതി. വെറുപ്പും അറപ്പും ഛർദ്ദിയും ഒരേ സമയത്തുണ്ടാകുന്ന ഒരു ബീഭത്സതയാണിതു്.
ആർജ്ജവം ഒരിടത്തുമില്ല. നമ്മുടെ രാജ്യം ഇന്നു തകർച്ചയിലാണു്. ശത്രുവിനെയല്ല ആളുകൾ കൊല്ലുന്നതു്. ആരെയെങ്കിലും കൊന്നാൽ മതി എന്നായിട്ടുണ്ടു് ചിന്ത. അങ്ങനെ കൊല്ലുമ്പോൾ കൂടെ പ്രവർത്തിക്കുന്നവർക്കു് മരണം സംഭവിച്ചാലും വധകർത്താക്കൾക്കു് കൂസലില്ല.
ആർജറ്റെൻയിലെ നോവലിസ്റ്റ് മാൻവെൽ പ്യൂഗ് (Manuel Puig) രാഷ്ട്രാന്തരീയ പ്രശസ്തി നേടിക്കഴിഞ്ഞു. ഞാൻ വായിച്ച അദ്ദേഹത്തിന്റെ രണ്ടു നോവലുകളെക്കൂറിച്ച്— Betrayed by Rita Hayworth, Kiss of the Spider Women —ഈ പംക്തിയിൽ എഴുതിയിരുന്നു. 1987-ൽ Faber & Faber പ്രസാധനം ചെയ്ത Pubis Angelicial എന്ന നോവൽ ഈ ആഴ്ച വായിച്ചു. നിസ്സാരസംഭവങ്ങൾ ചിത്രീകരിച്ചു് ജീവിതത്തിന്റെ ഗഹനതയെ ധ്വനിപ്പിക്കുക എന്നതാണു് പ്യൂഗിന്റെ മാർഗ്ഗം. പുതിയ നോവലിനു് ടെക്നിക്കിലും പ്രതിപാദ്യവിഷയത്തിലും പുതുമയുണ്ടു്. പുരുഷന്റെ ആതിരുകടന്ന ഗർവ്വത്തിനെ ‘മച്ചിസ്മോ (machismo) എന്നു വിളിക്കുന്നു. മാർകേസി ന്റെ ഒരു നോവലിൽ (ക്രോണിക്കിൾ) ഇതിനെ പരിഹസിച്ചിട്ടുണ്ടു്. ഈ ഗർവ്വത്തിനു് അടിമപ്പെട്ടു് സ്ത്രീ തകരുന്നതിന്റെ ചിത്രം പ്യൂഗിന്റെ ഈ നോവലിൽനിന്നു ലഭിക്കുന്നു. സ്ത്രീയുടെ ലൈംഗികമായ തകർച്ചയാണു് നോവലിസ്റ്റ് ആലേഖനം ചെയ്യുന്നതു്. നല്ല സാഹിത്യകാരന്മാർ ആരെയും അനുകരിക്കില്ല. അത്രയ്ക്കു വിശിഷ്ടമൊന്നുമല്ലെങ്കിലും പ്യൂഗിന്റെ ഈ നോവൽ അന്യാദൃശസ്വഭാവമാവഹിക്കുന്നു (Pubis Angelical, Manuel Puig, Translated by Elena Brunet, Faber and faber, Rs. 95).

മുകളിൽപ്പറഞ്ഞ ‘മച്ചിസ്മോ’ (പുരുഷഗർവ്വത്തിന്റെ ആധിക്യം) മെക്സിക്കോയിൽ ഉണ്ടെന്നു് ഒക്ടോവ്യ പാസ് തന്റെ ഉജ്ജ്വലമായ The Labyrinth of Solitude എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ടു്. മെക്സിക്കോയിലെ കാര്യമാണു് അദ്ദേഹം പറയുന്നതെങ്കിലും നമ്മുടെ സ്ത്രീകൾക്കും അതു ചേരും.
“She is an answer rather than a question, a vibrant and easily worked material that is shaped by the imagination and sensuality of the male” (P. 29, King Penguin).

പല പരിവൃത്തി വായിക്കേണ്ട പുസ്തകമാണിതു്. ഒക്ടോവ്യാ പാസ് മഹാകവി മാത്രമല്ല, വലിയ ചിന്തകൻകൂടിയാണെന്നു് ഈ ഗ്രന്ഥം തെളിയിക്കുന്നു. ഇതൊക്കെ വായിക്കുമ്പോഴാണു് ഇവിടുത്തെ “ചിന്തകന്മാരു”ടെ പാപ്പരത്തം നമ്മൾ അറിയുന്നതു്. ബൻട്രൻഡ് റസ്സൽ, ആൽഡസ് ഹക്സിലി, ഐസേയ ബർലിൻ ഇവരെയൊക്കെ ചിന്തകരെന്നുവിളിക്കുന്നതെങ്ങനെ? എ. ബാലകൃഷ്ണപിള്ള പോലും മൗലികതയുള്ള ചിന്തകനായിരുന്നില്ല. പിന്നെയൊരു സി. ജെ. തോമസ് !
ഓരോ കിനാവും അഭിലാഷപ്രാപ്തിയാണെന്നു ഫ്രായിറ്റ് പറഞ്ഞു. ചായപ്പെൻസിൽ വേണമെന്നു വിചാരിച്ച കുട്ടിക്കു് അതു കിട്ടിയില്ലെങ്കിൽ അവൻ കിനാവുകാണും ചായപ്പെൻസിൽ കിട്ടിയതായി. അശ്ലീലരചന ഒരുതരത്തിലുള്ള അഭിലാഷപ്രാപ്തിയാണു്. നിത്യജീവിതത്തിൽ സാക്ഷാത്കരിക്കാനാവാത്തതു് അസഭ്യമെഴുതി സാക്ഷാത്കരിക്കുന്നു. മൗലികചിന്തയ്ക്കു കഴിവില്ലാത്തവനെ ചിന്തകനായി അവതരിപ്പിക്കുന്ന നിരൂപകൻ പരോക്ഷമായി തന്നെത്തന്നെ ചിന്തകനാക്കുകയാണു്.