SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-09-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/EyeoftheHeart.jpg

കഥ പറയുക എന്ന ഒ­റ്റ­ല­ക്ഷ്യ­ത്തോ­ടെ ഒരു സംഭവം വി­വ­രി­ക്കു­ന്ന­വ­രു­ണ്ടു്— മലബാർ കെ. സു­കു­മാ­ര­ന്റെ ‘ജ­ഡ്ജി­യു­ടെ കോ­ട്ട്’ അ­ല്ലെ­ങ്കിൽ ‘ആ­രാ­ന്റെ കു­ട്ടി.’ സ­മൂ­ഹ­പ­രി­ഷ്ക­ര­ണം മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് ക­ഥ­യെ­ഴു­തു­ന്ന­വർ വേ­റൊ­രു കൂ­ട്ടർ—പൊൻ­കു­ന്നം വർ­ക്കി യുടെ ‘മോഡൽ’ ത­ത്ത്വ­ചി­ന്താ­ത്മ­ക­മാ­യ ര­ച­ന­യാ­ണു് ചെ­റു­ക­ഥ­യെ­ന്നു് വി­ശ്വ­സി­ക്കു­ന്ന­വർ മ­റ്റൊ­രു വി­ഭാ­ഗം—അ­സ്തി­ത്വ­വാ­ദ­ത്തെ സം­ബ­ന്ധി­ച്ച, ഒ. വി. വി­ജ­യ­ന്റെ ഏതു ചെ­റു­ക­ഥ­യും ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്. ‘സം­ഭ­വ­വർ­ണ്ണ­ന­യി­ലോ സ­മൂ­ഹ­പ­രി­ഷ്ക­ര­ണ­ത്തി­ലോ ത­ത്വ­ചി­ന്താ­വി­ഷ്കാ­ര­ത്തി­ലോ ഞ­ങ്ങൾ­ക്കു താ­ല്പ­ര്യ­മി­ല്ല, ക­ഥ­യെ­ന്ന­തു് ഒരു നിർ­മ്മി­ത­വ­സ്തു മാ­ത്ര­മാ­ണു്’ എന്നു ക­രു­തു­ന്ന­വർ. ഇം­ഗ്ലീ­ഷിൽ ‘ആർ­ടി­ഫാ­ക്റ്റ്’ എന്നു വി­ളി­ക്കു­ന്ന ഇ­ത്ത­രം കഥകൾ മു­കു­ന്ദ­നും കാ­ക്ക­നാ­ട­നും മുൻ­പു് ധാ­രാ­ള­മെ­ഴു­തി­യി­ട്ടു­ണ്ടു്. ഇ­വി­ടെ­പ്പ­റ­ഞ്ഞ ഈ ക­ഥാ­കാ­ര­ന്മാ­രു­ടെ ര­ച­ന­ക­ളെ നി­യ­ന്ത്രി­ക്കു­ന്ന മാ­ന­സി­ക­നി­ല­ക­ളോ­ടു വാ­യ­ന­ക്കാർ­ക്കു് ഒ­രെ­തിർ­പ്പും ഉ­ണ്ടാ­കേ­ണ്ട­തി­ല്ല. നി­ങ്ങൾ സംഭവം ഹൃ­ദ്യ­മാ­യി വർ­ണ്ണി­ച്ചി­ട്ടു­ണ്ടോ, സ­മൂ­ഹ­പ­രി­ഷ്ക­ര­ണ­മെ­ന്ന നി­ങ്ങ­ളു­ടെ ല­ക്ഷ്യം ക­ഥാ­ഗ­തി­യു­ടെ കരകളെ ക­വി­ഞ്ഞു് ഒഴുകി പാർ­പ്പി­ട­ങ്ങ­ളെ ന­ശി­പ്പി­ക്കു­ന്നു­ണ്ടോ, നി­ങ്ങ­ളു­ടെ ത­ത്ത്വ­ചി­ന്ത­യോ­ടു് ഞങ്ങൾ യോ­ജി­ക്കു­ന്നി­ല്ലെ­ങ്കി­ലും അ­തി­നു് ആ­കർ­ഷ­ക­മാ­യ രൂപം നൽകാൻ നി­ങ്ങൾ­ക്കു ക­ഴി­ഞ്ഞി­ട്ടു­ണ്ടോ, കഥ ആർ­ടി­ഫാ­ക്റ്റാ­ണെ­ങ്കിൽ ആ­യി­ക്കൊ­ള്ള­ട്ടെ അതു് അ­നു­ഭൂ­തി­ജ­ന­ക­മാ­ണോ എ­ന്നൊ­ക്കെ­യാ­ണു് വാ­യ­ന­ക്കാർ ചോ­ദി­ക്കു­ക. വർ­ണ്ണ­ന സു­ന്ദ­ര­മാ­ണെ­ങ്കിൽ, സ­മൂ­ഹ­പ­രി­ഷ്ക­ര­ണം ക­ല­യു­ടെ പ­ഞ്ജ­ര­ത്തി­ലി­രി­ക്കു­ന്ന കി­ളി­യാ­ണെ­ങ്കിൽ, ത­ത്ത്വ­ചി­ന്താ പ്ര­തി­പാ­ദ­നം ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കു­ന്ന­താ­ണെ­ങ്കിൽ വാ­യ­ന­ക്കാ­ര­നു പ­രാ­തി­യി­ല്ല. അയാൾ ‘ജ­ഡ്ജി­യു­ടെ കോ­ട്ട്’ വാ­യി­ച്ചു ര­സി­ക്കും; ‘പാറകൾ’ വാ­യി­ച്ചു ര­സി­ക്കും. എ­ന്നാൽ കഥ വി­കാ­ര­ചാ­പ­ല്യ­ത്തി­ലേ­ക്കു ചെ­ന്നാൽ, മാ­തൃ­ക­യാ­ക്ക­ലി­ലേ­ക്കു ചെ­ന്നാൽ ഹൃ­ദ­യ­സം­വാ­ദ­മെ­ന്ന പ്ര­ക്രി­യ ഉ­ണ്ടാ­വു­ക­യി­ല്ല. പൈ­ങ്കി­ളി­ക്ക­ഥ­കൾ വികാര ചാ­പ­ല്യം പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­യാ­ണു്. അ­തി­നാ­ലാ­ണു് ‘അസത്യ’മെ­ന്നു മു­റ­വി­ളി­കൂ­ട്ടി വാ­യ­ന­ക്കാർ—മ­ന­സ്സി­നു പ­രി­പാ­കം വന്ന വാ­യ­ന­ക്കാർ—അവയെ നി­രാ­ക­രി­ക്കു­ന്ന­തു്. അ­തു­പോ­ലെ ക­ഥ­യി­ലെ സം­ഭ­വ­ങ്ങ­ളെ­യോ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യോ പ­രി­പൂർ­ണ്ണ­മാ­തൃ­ക­ക­ളാ­ക്കു­മ്പോ­ഴും വാ­യ­ന­ക്കാർ പ്ര­തി­ഷേ­ധി­ക്കും. ആളുകൾ എ­ങ്ങ­നെ­യാ­ണു് യ­ഥാർ­ത്ഥ­ത്തി­ലെ­ന്ന­തു മ­റ­ന്നോ ക­രു­തി­ക്കൂ­ട്ടി­യോ അവയെ കു­റ്റ­മ­റ്റ­വ­രാ­യി പ്ര­ദർ­ശി­പ്പി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന അ­വാ­സ്ത­വി­ക­ത­യാ­ണി­തു്. മു­പ്പ­തോ മു­പ്പ­ത്ത­ഞ്ചോ വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് എൻ. മോഹനൻ വി­കാ­ര­ച­പ­ല­ങ്ങ­ളാ­യ കുറെ ക­ഥ­ക­ളെ­ഴു­തി. വേ­ണ്ടി­ട­ത്തോ­ളം സാ­ഹി­ത്യ വി­ജ്ഞാ­ന­മാർ­ജ്ജി­ക്കാ­ത്ത ഞാൻ അ­ന്നു് അ­വ­യെ­ക്കു­റി­ച്ചു ന­ല്ല­വാ­ക്കു പ­റ­ഞ്ഞോ എന്നു സംശയം. ഇ­ന്നു് ഈ ക­ഥാ­കാ­രൻ ക­ഥാ­പാ­ത്ര­ങ്ങ­ളെ സ്വ­ഭാ­വ­പ­രി­പൂർ­ണ്ണ­ത­യു­ടെ പ്ര­തീ­ക­ങ്ങ­ളാ­യി ചി­ത്രീ­ക­രി­ച്ചു് അ­സ­ത്യാ­ത്മ­ക­ത­യു­ടെ ബോ­ധ­മു­ള­വാ­ക്കു­ന്നു വാ­യ­ന­ക്കാർ­ക്കു്. ഉ­ദാ­ഹ­ര­ണം അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ശേ­ഷ­പ­ത്രം’ എന്ന കഥ തന്നെ. ക­ല­യു­ടെ ആ­വ­ശ്യ­ക­ത­യ്ക്കു് അ­തീ­ത­മാ­യി ദൈർ­ഘ്യം വ­രു­ത്തി­യ ആ ക­ഥ­യി­ലെ പ്ര­ധാ­ന­ക­ഥാ­പാ­ത്രം ഗോ­വി­ന്ദൻ­കു­ട്ടി­യാ­ണു്. അ­യാ­ളു­ടെ ഭാര്യ ദു­ബാ­യിൽ വേ­റൊ­രു­ത്ത­നോ­ടു­കൂ­ടി താ­മ­സി­ക്കു­ന്നു. മകൻ അ­മേ­രി­ക്ക­യിൽ ഒരു മ­ദാ­മ്മ­യു­ടെ ഭർ­ത്താ­വാ­യി വി­ല­സു­ന്നു. ഗോ­വി­ന്ദൻ­കു­ട്ടി ചെ­റു­പ്പ­കാ­ല­ത്തു് ഒരു പ­രി­ചാ­രി­ക­യെ —സ­ര­സ്വ­തി­ക്കു­ട്ടി­യെ—ഗർ­ഭി­ണി­യാ­ക്കി. അവളെ വി­വാ­ഹം ക­ഴി­ക്കാൻ അ­യാൾ­ക്കു സ­മ്മ­ത­മാ­യി­രു­ന്നു. പക്ഷേ, ‘ഐ­ഡി­യ­ലൈ­സേ­ഷ’ന്റെ തു­ണി­ത്തു­ണ്ടു­കൊ­ണ്ടു് ക­ണ്ണു­കൾ മൂ­ടി­ക്കെ­ട്ടി­യ ആ ഗാ­ന്ധാ­രി­യു­ണ്ടോ ഗോ­വി­ന്ദൻ­കു­ട്ടി­യെ കാ­ണു­ന്നു. ഒരു വലിയ ‘നോ’ (No) അവൾ അ­യാ­ളു­ടെ അ­ഭ്യർ­ത്ഥ­ന­യു­ള്ള ധവള പ­ത്ര­ത്തി­ലി­ട്ടു കൊ­ടു­ത്തു. കാലം ക­ഴി­ഞ്ഞു. സ­ര­സ്വ­തി­ക്കു­ട്ടി ഗർ­ഭി­ണി­യാ­ണെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു തന്നെ ഒരു ഭാ­സ്ക­രൻ അവളെ ക­ല്യാ­ണം ക­ഴി­ച്ചു. ഗോ­വി­ന്ദൻ­കു­ട്ടി­ക്കു­ണ്ടാ­യ മ­ക­ളോ­ടും ത­നി­ക്കു­ണ്ടാ­യ സ­ന്താ­ന­ങ്ങ­ളോ­ടും കൂടി അ­യാ­ള­ങ്ങു ജീ­വി­ച്ചു ആ­ഹ്ലാ­ദാ­തി­രേ­ക­ത്തോ­ടെ (ഇ­വി­ടെ­യും ഐ­ഡി­യ­ലൈ­സേ­ഷ­ന്റെ മൂർ­ഖൻ­പാ­മ്പു് പത്തി വി­ടർ­ത്തു­ന്നു. മോഹനൻ കു­ഴ­ലൂ­തു­ക­യ­ല്ലേ? ഫണം വി­ട­രാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?). കാലം ക­ഴി­ഞ്ഞു. ഗോ­വി­ന്ദൻ­കു­ട്ടി­യും സ­ര­സ്വ­തി­ക്കു­ട്ടി­യും ത­മ്മിൽ കാ­ണു­ന്ന­തി­നു വേ­ണ്ടി—അ­വ­രു­ടെ പു­ന­സ്സ­മാ­ഗ­മ­ത്തി­നു വ­ഴി­യൊ­രു­ക്കു­ന്ന­തി­നു­വേ­ണ്ടി—ക­ഥാ­കാ­രൻ ഭാ­സ്ക­ര­നെ­യ­ങ്ങു കൊ­ന്നു. ടെ­ലി­വി­ഷൻ­കാ­രു­ടെ­യും റേ­ഡി­യോ­ക്കാ­രു­ടെ­യും ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ അയാൾ കൊ­ല്ല­പ്പെ­ട്ടു. ഗോ­വി­ന്ദൻ­കു­ട്ടി ധ­നി­ക­നാ­ണു്. തന്റെ സ­മ്പ­ത്തെ­ല്ലാം അയാൾ ത­ല­ന­ര­ച്ച സ­ര­സ്വ­തി­ക്കു­ട്ടി­ക്കു് ഓഫർ ചെ­യ്യു­ന്നു. ജ­ലോ­പ­രി­ന­ട­ക്കു­ന്ന യോ­ഗാ­ഭ്യാ­സി­യെ­പ്പോ­ലെ അവൾ ‘മാ­തൃ­ക­യാ­ക്ക­ലി’ന്റെ മു­ക­ളിൽ­ക്കൂ­ടി ഒറ്റ ന­ട­ത്തം വച്ചു കൊ­ടു­ത്തു. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ അയാൾ അ­വ­ളു­ടെ മൂ­ത്ത­മോൾ­ക്കു് (അ­യാ­ളു­ടെ മ­കൾ­ക്കു്) സ്വ­ത്തു് നൽ­കാ­മെ­ന്നു പ­റ­യു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. ത­ള്ള­ക്കോ­ഴി­യു­ടെ ചു­റ്റു­മാ­യി കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ നെ­ന്മ­ണി­ക്കോ മ­ണ്ണെ­ര­യ്ക്കോ വേ­ണ്ടി ത­ത്തി­ത്ത­ത്തി നി­ല്ക്കു­ന്ന­തു­പോ­ലെ ഐ­ഡി­യ­ലൈ­സേ­ഷ­ന്റെ പ്ര­തി­രൂ­പ­മാ­യ സ­ര­സ്വ­തി­ക്കു­ട്ടി­യു­ടെ ചു­റ്റും അതേ അ­വാ­സ്ത­വി­ക­ത­യു­ടെ പ്ര­തി­രൂ­പ­ങ്ങ­ളാ­യ മറ്റു ക­ഥാ­പാ­ത്ര­ങ്ങൾ ത്രി­പു­ട­താ­ളം ച­വി­ട്ടി­ക്കൊ­ണ്ടു നി­ല്ക്കു­ന്നു. അ­സ­ത്യാ­ത്മ­ക­ത­യാ­ണു് ഇ­ക്ക­ഥ­യു­ടെ മുദ്ര. മാ­തൃ­ക­യാ­ക്കൽ നി­ത്യ­ജീ­വി­ത­ത്തിൽ ന­ല്ല­താ­ണു്. അതു് ജീ­വി­ക്കാ­നു­ള്ള മാർ­ഗ്ഗം കാ­ണി­ച്ചു കൊ­ടു­ക്കും. കലയിൽ അതിനു അ­തി­പ്ര­സ­രം വ­ന്നാൽ വി­ശ്വാ­സ്യ­ത ന­ഷ്ട­പ്പെ­ടും. ഗോ­വി­ന്ദൻ കു­ട്ടി­യു­ടെ­യും സ­ര­സ്വ­തി­ക്കു­ട്ടി­യു­ടെ­യും വേഴ്ച ഒരു ദുർ­ഭ­ഗ­സ­ന്ത­തി­യു­ടെ ജ­ന­ന­ത്തി­നു ഹേ­തു­വാ­യി. മോ­ഹ­ന­നും ഐ­ഡി­യ­ലൈ­സേ­ഷ­നും ത­മ്മി­ലു­ള്ള വേ­ഴ്ച­യു­ടെ ഫലമായ ദുർ­ഭ­ഗ­സ­ന്ത­തി­യാ­ണു് ‘ശേ­ഷ­പ­ത്രം’.

കഥ വി­കാ­ര­ചാ­പ­ല്യ­ത്തി­ലേ­ക്കു ചെ­ന്നാൽ ഹൃ­ദ­യ­സം­വാ­ദ­മെ­ന്ന പ്ര­ക്രി­യ ഉ­ണ്ടാ­വു­ക­യി­ല്ല. പൈ­ങ്കി­ളി­ക്ക­ഥ­കൾ വി­കാ­ര­ചാ­പ­ല്യം പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­യാ­ണു്. അ­തി­നാ­ലാ­ണു് ‘അസത്യ’മെ­ന്നു മു­റ­വി­ളി കൂ­ട്ടി വാ­യ­ന­ക്കാർ—മ­ന­സ്സി­നു പ­രി­പാ­കം വന്ന വാ­യ­ന­ക്കാർ—അവയെ നി­രാ­ക­രി­ക്കു­ന്ന­തു്.

ന്യൂ­യോർ­ക്കി­ലെ ഏവൻ (Avon) പ്ര­സാ­ധ­ക­രു­ടെ ഏതു പു­സ്ത­ക­വും ന­മു­ക്കു വി­ശ്വ­സി­ച്ചു വാ­ങ്ങാം. സാ­ഹി­ത്യ­പ­ര­മാ­യ മൂ­ല്യം അതിൽ കാ­ണാ­തി­രി­ക്കി­ല്ല. അ­ടു­ത്ത കാ­ല­ത്തു് ഞാൻ വാ­യി­ച്ച പു­സ്ത­ക­മാ­ണു് Eye of the Heart എ­ന്ന­തു്. ബ്ര­സീ­ലി­ലെ ഷ്വാ­കീം മരിയ മഷാദൂ ഡി അസീസി ന്റെ (Joaquim Maria Machado de Assis, 1839–1908) The Psychiatrist എ­ന്നൊ­രു കൊ­ച്ചു നോവൽ സേസാർ വാ­യേ­ഹോ (Cesar Vallejo, 1895, 1938, പെ­റൂ­വ്യൻ കവി), പാ­വ്ലോ നെറൂദ (Pablo Neruda, 1903–73 ചി­ലി­യൻ കവി), ഹൊർഹേ ലൂ­യി­സ് ബൊർ­ഹേ­സ് (Jorge Luis Borges, ആർ­ജ­ന്റിൻ കവി, ക­ഥാ­കാ­രൻ), ഗീ­മ­റാ­ങ്ഷ് റോസ്സ (Guimaraes Rosa, 1908–1967, ബ്ര­സീ­ലി­ലെ നോ­വ­ലി­സ്റ്റ്), കാ­വ്രീ­റ ഇൻ­ഫാ­ന്റോ (Cabrera Infante, b. 1929) ക്യൂ­ബൻ നോ­വ­ലി­സ്റ്റ് മീഗൽ ആ­ങ്ഹെൽ ആ­സ്റ്റു­റ്യാ­സ് (Miguel Angel Asturias, 1899–1974, ഗ്വാ­ട്ടി­മാ­ലൻ നോ­വ­ലി­സ്റ്റ്), ഒ­ക്ടോ­വ്യാ പാസ് (Octavio Paz, b. 1914, മെ­ക്സി­ക്കൻ കവി) ഇ­ങ്ങ­നെ നാ­ല്പ­ത്തി­ര­ണ്ടു മ­ഹാ­ന്മാ­രു­ടെ ചെ­റു­ക­ഥ­കൾ ഇ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു. ഓ­രോ­ന്നും സു­ന്ദ­രം. വാ­യേ­ഹോ­യു­ടെ­യും പാ­സ്സി­ന്റെ­യും ചെ­റു­ക­ഥ­കൾ വാ­യി­ക്കു­ന്ന­വർ marvellous എന്നു പ­റ­യാ­തി­രി­ക്കി­ല്ല. വല്ല പ­റ­ട്ട­ക്ക­ഥ­യെ­ഴു­തു­ക­യും അതു കൊ­ള്ളു­കി­ല്ല എന്നു പ­റ­യു­ന്ന­വ­നെ നോ­ക്കി പി­ന്നീ­ടു് പു­ല­ഭ്യം പ­റ­യു­ക­യും ചെ­യ്യു­ന്ന ന­മ്മു­ടെ നവീന ക­ഥാ­കാ­ര­ന്മാർ ഇ­പ്പു­സ്ത­കം വാ­യി­ക്ക­ണം. ഒ­രി­ക്കൽ വാ­യി­ച്ചാൽ അവർ പേന താ­ഴെ­വ­യ്ക്കും (1974-ലെ വില $5.95, Avon/Bard, Edited by Barbara Howes).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വി­വാ­ഹം ക­ഴി­ഞ്ഞ­വ­ളെ എ­ങ്ങ­നെ തി­രി­ച്ച­റി­യാം? വി­വാ­ഹം ക­ഴി­ഞ്ഞ­വ­നെ അ­റി­യാ­നു­ള്ള മാർ­ഗ്ഗ­മെ­ന്തു?

ഉ­ത്ത­രം: താലി അ­ന്ത­സ്സിൽ പ്ര­ദർ­ശി­പ്പി­ക്കു­ക­യും ത­ല­മു­ടി പ­കു­ത്ത രേ­ഖ­യിൽ സി­ന്ദൂ­രം വാ­രി­ത്തേ­ച്ചു് ത­ല­യു­യർ­ത്തി ന­ട­ക്കു­ക­യും ചെ­യ്യു­ന്ന­വൾ വി­വാ­ഹി­ത. താ­ടി­വ­ളർ­ത്തി മു­ഷി­ഞ്ഞ വേഷം ധ­രി­ച്ചു് ‘എന്റെ ജീ­വി­തം അ­വ­സാ­നി­ക്കു­ന്നി­ല്ല­ല്ലോ’ എന്ന മു­ഖ­ഭാ­വ­ത്തോ­ടെ അ­വ­ളു­ടെ മുൻ­പിൽ ന­ട­ക്കു­ന്ന­വൻ അ­വ­ളു­ടെ ഭർ­ത്താ­വു്.

ചോ­ദ്യം: ജീ­വി­താ­സ്ത­മ­യ­ത്തിൽ പല പു­രു­ഷ­ന്മാ­രും നി­ശ്ശ­ബ്ദ­രാ­യി ഏ­കാ­ന്ത­ത്തിൽ ക­ഴി­യു­ന്ന­തു് എ­ന്തു­കൊ­ണ്ടു്? അ­ധ്യാ­ത്മ­ചി­ന്ത­കൊ­ണ്ടാ­ണോ?

ഉ­ത്ത­രം: അല്ല. ദാ­മ്പ­ത്യ­ജീ­വി­തം പ­രാ­ജ­യ­മാ­യ­തു­കൊ­ണ്ടു്. ഭാ­ര്യ­യോ­ടു മി­ണ്ടാ­തി­രി­ക്കാൻ വേ­ണ്ടി മ­റ്റു­ള്ള­വ­രോ­ടും മി­ണ്ടു­ന്നി­ല്ലെ­ന്നു കാ­ണി­ക്കു­ന്നു.

ചോ­ദ്യം: എൻ. ഗോ­പാ­ല­പി­ള്ള?

ഉ­ത്ത­രം: പേ­ന­കൊ­ണ്ടു് ആ­രെ­യും വ­ധി­ക്കാ­ത്ത സാ­ഹി­ത്യ­കാ­രൻ. നാ­ക്കു­കൊ­ണ്ടു് എ­ല്ലാ­രെ­യും വ­ധി­ച്ച ബു­ദ്ധി­മാൻ.

ചോ­ദ്യം: സിനിമ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ വലിയ ക്രി­ട്ടി­ക്കാ­ണെ­ന്നു ഭാ­വി­ച്ചു് തീ­യ­റ്റ­റിൽ­നി­ന്നു് തി­ടു­ക്ക­ത്തിൽ ഇ­റ­ങ്ങി­പ്പോ­കു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: ഒരു സി­നി­മ­യും പൂർ­ണ്ണ­മാ­യി കാ­ണാ­തെ മൂ­ല്യം നിർ­ണ്ണ­യി­ക്കാ­നൊ­ക്കു­ക­യി­ല്ല. പു­സ്ത­കം അ­വ­സാ­ന­ത്തെ­പ്പു­റം­വ­രെ വാ­യി­ച്ചെ­ങ്കി­ലേ അതു ന­ല്ല­തോ ചീ­ത്ത­യോ എന്നു തീ­രു­മാ­നി­ക്കാ­നാ­വൂ.

ചോ­ദ്യം: Close the door; Shut the door ഇവ ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടോ?

ഉ­ത്ത­രം: ഞാൻ ഇം­ഗ്ലീ­ഷ് പ്ര­ഫെ­സ­റാ­ണോ? Close എന്ന വാ­ക്കിൽ വാതിൽ അ­ട­യ്ക്കു­ന്ന­വൻ ത­ന്നി­ലേ­ക്കു് സം­ക്ര­മി­ക്കു­ന്ന­തി­ന്റെ പ്ര­തീ­തി­യു­ണ്ടു്. Shut എന്ന വാ­ക്കിൽ അ­തി­ല്ല. പു­റ­ത്തു­നി­ന്നു വ­രു­ന്ന­വ­രെ ത­ട­യാ­നു­ള്ള അ­ഭി­ലാ­ഷ­മാ­ണു് അതിൽ മു­ന്നി­ട്ടു നി­ല്ക്കു­ക. പ­ദ­മു­യർ­ത്തു­ന്ന നാ­ദ­മ­വ­ലം­ബി­ച്ചാ­ണു് ഞാ­നി­തു് എ­ഴു­തു­ന്ന­തു്. Sit എന്നു കേൾ­ക്കു­മ്പോൾ വേ­ഗ­ത്തിൽ അ­നു­ഷ്ഠി­ക്കു­ന്ന ഒരു പ്ര­ക്രി­യ­യു­ടെ പ്ര­തീ­തി. stand എന്നു കേൾ­ക്കു­മ്പോൾ സ്വ­ല്പം സ­മ­യ­മെ­ടു­ത്തു­ചെ­യ്യു­ന്ന പ്ര­വൃ­ത്തി­യു­ടെ തോ­ന്നൽ. സ്വ­ര­ത്തി­ന്റെ ദീർ­ഘ­ത­യാ­ലാ­ണു് അ­തു­ണ്ടാ­വു­ക.

ചോ­ദ്യം: നി­ങ്ങൾ ജ­ഡ്ജി­യാ­യാൽ വി­ധ­ശി­ക്ഷ വി­ധി­ക്കു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: ഈ പ്രതി കൊ­ല­പാ­ത­കം ചെ­യ്ത­വ­നാ­ണു്. അ­തു­കൊ­ണ്ടു് ഇയാളെ വ­ധി­ക്കേ­ണ്ട­ത­ത്രേ. പക്ഷേ, കയറിൽ തൂ­ക്കു­ക­യോ വെ­ടി­വ­യ്ക്കു­ക­യോ ഇ­ല­ക്ട്രി­ക് ചെ­യ­റിൽ ഇ­രു­ത്തു­ക­യോ അ­രു­തു്. അ­വ­യെ­ക്കാ­ളൊ­ക്കെ ക­ഠി­ന­മാ­യ ശി­ക്ഷ­യാ­ണു് ഇ­യാൾ­ക്കു നൽ­കേ­ണ്ട­തു്. ദൂ­ര­ദർ­ശൻ പ്ര­വർ­ത്തി­ക്കു­മ്പോൾ ഇയാളെ ഒരു ടി. വി. സെ­റ്റി­ന്റെ മുൻ­പിൽ ഇ­രു­ത്ത­ണം. വൈ­കി­ട്ടു് അ­ഞ്ച­ര­മ­ണി­തൊ­ട്ടു് ഇ­രു­ത്തി­യാൽ മതി. അ­ര­മ­ണി­ക്കൂ­റോ ഒരു മ­ണി­ക്കൂ­റോ കൊ­ണ്ടു മ­രി­ച്ചു­കൊ­ള്ളും.

ആ­വ­ശ്യ­ക­ത—സ­ന്മാർ­ഗ്ഗ­ത്തി­ന്റെ പേരിൽ

കാ­വ്യം വാ­യി­ച്ചി­ട്ടു് മി­ഴി­നീ­രു വീണു എന്നു പ­റ­ഞ്ഞാൽ അതു ര­ണ്ടാം­ത­രം സ­ഹൃ­ദ­യ­ത്വ­മാ­ണെ­ന്നു ചിലർ പ­റ­ഞ്ഞേ­ക്കും. എ­ങ്കി­ലും എ­നി­ക്കു പ­രാ­തി­യി­ല്ല. ടി. കെ. ജ­യ­ന്തൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ഉൾ­ക്ക­ര­ച്ചിൽ’ എന്ന കാ­വ്യം വാ­യി­ച്ചു് ഞാൻ ക­ര­ഞ്ഞു. വൃ­ദ്ധ­നും മകളും കൂടി ബാ­ങ്ക് ഓ­ഫീ­സ­റു­ടെ മുൻ­പി­ലെ­ത്തു­ന്നു; അ­യ്യാ­യി­രം രൂപ നി­ക്ഷേ­പി­ക്കാൻ. മാ­സ­മ­റു­തി­ക്കു് അവൾ വന്നു പലിശ വാ­ങ്ങി­ക്കൊ­ള്ളു­മെ­ന്നു് അച്ഛൻ പ­റ­ഞ്ഞ­പ്പോൾ ഓഫീസർ നിർ­ദ്ദേ­ശി­ച്ചു ഭർ­ത്താ­വി­ന്റെ പേ­രു­കൂ­ടി ചേർ­ത്താൽ ര­ണ്ടി­ലൊ­രാൾ­ക്കു് അതു വാ­ങ്ങാൻ ക­ഴി­യു­മെ­ന്നു് അ­പ്പോൾ,

“നൊ­ടി­യി­ട വീർ­ത്തു­വോ, തേ­ങ്ങി­യോ ത­യ്യ­ലാൾ

ന­ടു­പാ­തി­ര­ക്കാ­റ്റി­ലി­ല ക­ണ­ക്കെ

‘പ­ട്ടാ­ള­ക്കാ­രൻ, സ­മാ­ധാ­ന­സേ­ന­യിൽ കി­ട്ടീ

അ­ശ­നി­പോൽ ക­മ്പി­വാർ­ത്ത

അ­ടി­യ­ന്ത­രാ­ശ്വാ­സ­ത്തു­ക­യി’തി­ടർ­ച്ച­യിൽ

മു­ഴു­വൻ പ­റ­ഞ്ഞോ പി­താ­വു വൃ­ദ്ധൻ”. ഓഫീസർ പ്ര­തി­ക­രി­ക്കു­ന്നു:

“കേ­ട്ടു ഞാൻ, എ­ന്നാ­ലും കേ­ട്ടി­ല്ല­റി­യാ­തെ

നോ­ക്കി വി­റ­യ്ക്കും മി­ഴി­ക­ളോ­ടെ

കു­ങ്കു­മ­മി­ല്ലാ­ത്ത നെ­റ്റി­യിൽ വാടിയ

ഗ­ണ്ഡ­ത്തി­ലേ­റെ വരണ്ട ക­ണ്ണിൽ”.

ഒരു സ­മ­കാ­ലി­ക ദു­ര­ന്ത­ത്തെ സ­ഹ­താ­പ­ത്തോ­ടെ ആ­വി­ഷ്ക­രി­ച്ച­തി­ലാ­ണു് ഈ കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യി­രി­ക്കു­ന്ന­തു്. പ­ര്യ­വ­സാ­നം ശ­ക്ത­മ­ല്ലെ­ങ്കി­ലും ഇ­തി­നാ­കെ ഒരു moral urgency ഉ­ണ്ടു്. അതു് നമ്മെ ചി­ന്തി­പ്പി­ക്കു­ന്നു. വി­കാ­ര­ത്തി­ലേ­ക്കു് എ­റി­യു­ന്നു.

വലിയ ദോഷം
images/Uroob.jpg
പി. സി. കു­ട്ടി­ക്കൃ­ഷ്ണൻ

അ­നു­ഗൃ­ഹീ­ത­നാ­യ ക­ഥാ­കാ­രൻ പി. സി. കു­ട്ടി­ക്കൃ­ഷ്ണൻ ഒ­രി­ക്കൽ എന്റെ വീ­ട്ടിൽ വ­ന്നി­ട്ടു­ണ്ടു്. കു­ങ്കു­മം വി­ശേ­ഷാൽ­പ്ര­തി­ക്കു ലേഖനം ചോ­ദി­ക്കാ­നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആഗമനം. കു­റെ­നേ­രം അ­ദ്ദേ­ഹം സം­സാ­രി­ച്ചു. മലബാർ സു­കു­മാ­ര­ന്റെ ‘ആ­രാ­ന്റെ കു­ട്ടി’ എന്ന ചെ­റു­ക­ഥ­യെ വാ­ഴ്ത്തി­യി­ട്ടു് കു­ട്ടി­ക്കൃ­ഷ്ണൻ അ­ദ്ദേ­ഹ­ത്തി­ന്റെ നേ­ര­മ്പോ­ക്കു­ക­ളി­ലേ­ക്കു തി­രി­ഞ്ഞു. സു­കു­മാ­രൻ ശി­ര­സ്ത­ദാ­രാ­യി­രു­ന്ന­ല്ലോ. പത്തു രൂപ സ്റ്റാ­മ്പ് ഒ­ട്ടി­ക്കേ­ണ്ട ഹർ­ജി­യിൽ പത്തു രൂ­പ­യ്ക്കു­ള്ള ഒറ്റ സ്റ്റാ­മ്പു തന്നെ പ­തി­ച്ചി­രി­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു നിർ­ബ്ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. ആ നിർ­ബ്ബ­ന്ധം ക­ണ്ടു് ഒരു ഹർ­ജി­ക്കാ­രൻ ചോ­ദി­ച്ചു: ‘എന്താ അ­ഞ്ചു­റു­പ്പി­ക­യു­ടെ രണ്ടു സ്റ്റാ­മ്പാ­യാൽ? സർ­ക്കാ­രി­നു് കി­ട്ടേ­ണ്ട­തു കി­ട്ടി­ല്ലേ?’ സു­കു­മാ­രൻ ചി­രി­ച്ചി­ട്ടു് അ­യാ­ളോ­ടു ചോ­ദി­ച്ചു: ‘വ­യ­സ്സെ­ത്ര?’

ഹർ­ജി­ക്കാ­രൻ:
25
സു­കു­മാ­രൻ:
വി­വാ­ഹം ക­ഴി­ഞ്ഞി­ല്ല­ല്ലോ. പെ­ണ്ണി­നു് എത്ര വ­യ­സ്സു­ണ്ടാ­യി­രി­ക്ക­ണം?
ഹർ­ജി­ക്കാ­രൻ:
പ­തി­നെ­ട്ടു്.
സു­കു­മാ­രൻ:
എ­ന്നാൽ ഒൻപതു വ­യ­സ്സു­വീ­ത­മു­ള്ള രണ്ടു പെൺ­കു­ട്ടി­ക­ളെ വി­വാ­ഹം ക­ഴി­ച്ചു ത­ന്നാൽ തൃ­പ്തി­പ്പെ­ടു­മോ?
ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു കു­ട്ടി­ക്കൃ­ഷ്ണൻ ഹൃ­ദ്യ­മാ­യി ചി­രി­ച്ചു. ആ ചി­രി­യു­ടെ തി­ള­ക്കം ഇ­ന്നും എന്റെ ക­ണ്ണി­ന്റെ മുൻ­പി­ലു­ണ്ടു്. അ­ദ്ദേ­ഹം മാ­ത്രം ഇ­ന്നി­ല്ല.

കാ­ല­മേ­റെ­ക്ക­ഴി­ഞ്ഞു. ഇന്നു ഞാൻ സു­കു­മാ­ര­നോ­ടു ചോ­ദി­ക്കു­ക­യാ­ണു്: (അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ന്ധു­ക്കൾ സദയം ക്ഷ­മി­ക്ക­ണം. ര­ച­ന­യു­ടെ ഭം­ഗി­യെ ല­ക്ഷ്യ­മാ­ക്കി­മാ­ത്രം ഞാൻ എ­ഴു­തു­ക­യാ­ണു്) അതേ ഞാ­നൊ­രു സ­ങ്ക­ല്പ­സം­ഭാ­ഷ­ണ­മെ­ഴു­തു­ക­യാ­ണു്. ആദ്യം പ­റ­ഞ്ഞ­തു­പോ­ലെ മലബാർ സു­കു­മാ­ര­നോ­ടു് ഒരു ചോ­ദ്യം:

അ­ങ്ങ­യു­ടെ ഭാ­ര്യ­യ്ക്കു് എത്ര വ­യ­സ്സാ­യി?
സു­കു­മാ­രൻ:
അ­മ്പ­തു്.
ഞാൻ:
ഇ­രു­പ­ത്ത­ഞ്ചു­വ­യ­സ്സു വീ­ത­മു­ള്ള രണ്ടു സു­ന്ദ­രി­ക­ളെ അ­ങ്ങ­യ്ക്കു ത­ന്നാൽ അ­മ്പ­തു വ­യ­സ്സു­ള്ള സ­ഹ­ധർ­മ്മി­ണി­യെ ഉ­പേ­ക്ഷി­ച്ചി­ട്ടു് അവരെ സ്വീ­ക­രി­ക്കി­ല്ലേ? സു­കു­മാ­രൻ സ­ദാ­ചാ­ര ത­ല്പ­ര­നാ­യി­രു­ന്ന­തു­കൊ­ണ്ടു് എന്നെ ആ­ട്ടി­പ്പു­റ­ത്താ­ക്കു­മാ­യി­രു­ന്നു. പക്ഷേ, ‘എ­ന്നാൽ അവരെ കൊ­ണ്ടു­വ­രൂ’ എന്നു പ­റ­യു­ന്ന­വർ ഈ ലോ­ക­ത്തു ധാ­രാ­ളം കാ­ണി­ല്ലേ?

ആ­ദ്യ­മെ­ഴു­തി­യ യ­ഥാർ­ത്ഥ സം­ഭ­വ­വും ര­ണ്ടാ­മ­തു് എ­ഴു­തി­യ സാ­ങ്ക­ല്പി­ക­സം­ഭ­വ­വും ര­സാ­വ­ഹ­മാ­യ­തു് എ­ന്തു­കൊ­ണ്ടു്? അതിലെ പ്ര­ച്ഛ­ന്ന­മാ­യ സെ­ക്സു തന്നെ ഹേതു. സെ­ക്സി­ല്ലെ­ങ്കിൽ ഒ­ന്നും ര­സാ­വ­ഹ­മാ­യി­രി­ക്കി­ല്ല. ‘കാ­തി­ലോ­ലാ? നല്ല താളി’ എന്ന ചോ­ദ്യ­ത്തി­ലും ഉ­ത്ത­ര­ത്തി­ലും ശോഭ പ്ര­സ­രി­പ്പി­ക്കു­ന്ന­തു് സെ­ക്സ­ല്ലാ­തെ മ­റ്റെ­ന്താ­ണു് ? ഇ­ത്ത­രം നിർ­ദ്ദോ­ഷ­മാ­യ ലൈം­ഗി­ക­ത­യേ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലു­മു­ള്ളു. എ­ന്നി­ട്ടും ചില സ­ദാ­ചാ­ര­വ്യ­സ­നി­കൾ ‘അയ്യോ സെ­ക്സ്’ എന്നു മു­റ­വി­ളി­കൂ­ട്ടു­ന്നു. അതൊരു മാ­ന­സി­ക ഭ്രം­ശ­മാ­യോ റി­പ്രെ­ഷ­നാ­യോ മാ­ത്രം ക­രു­തി­യാൽ­മ­തി.

ഈ നിർ­ദ്ദോ­ഷ­മാ­യ ലൈം­ഗി­ക­ത­യാ­ണു് സി. വി. ബാ­ല­കൃ­ഷ്ണൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘മെ­തി­യ­ടി­പ്പു­റ­ത്തു്’ എന്ന ക­ഥ­യി­ലും ഉ­ള്ള­തു്. സ്രാ­മ്പി­ക്കൽ വലിയ കോ­യ­യ്ക്കു് ഒരു കാ­ല­ത്തു് സു­ന്ദ­രി­യാ­യ ബീ­യാ­ത്തു­വി­നോ­ടു ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. ഇ­ന്നു് അവൾ കോ­യ­യു­ടെ ആ­ശ്രി­ത­ന്റെ ഭാ­ര്യ­യാ­ണു്. മാ­ദ­ക­ത്വം വി­ടാ­ത്ത അ­വ­ളെ­ക്ക­ണ്ടു് കോയ ‘അ­ന്തം­വി­ട്ടു’ നി­ല്ക്കു­മ്പോൾ അ­യാ­ളു­ടെ ഭാ­ര്യ­വ­ന്നു് ‘ഈ മോ­ന്തി­ക്കു നി­ങ്ങ­ളാ­ട എ­ന്തു് കാണാൻ നി­ക്ക്വ’ എന്നു ചോ­ദി­ക്കു­ന്നു. കള്ളം ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ട ത­സ്ക­ര­നെ­പ്പോ­ലെ ഇ­ളി­ഭ്യ­നാ­യി കോയ ഭാ­ര്യ­യു­ടെ അ­ടു­ക്ക­ലേ­ക്കു പോ­കു­ന്നു. കൊ­മ്പൊ­ടി­ഞ്ഞ കാള ചി­ല­പ്പോൾ കു­ത്താൻ വരും. സുൽ­ത്താ­ന്മാ­രു­ടെ ‘ഹേര’ങ്ങ­ളി­ലെ ഷ­ണ്ഡ­ന്മാർ അ­വി­ടെ­യു­ള്ള സു­ന്ദ­രി­മാ­രു­ടെ നേർ­ക്കു് കാ­മോ­ത്സു­ക­ത­യോ­ടെ ചെന്ന കഥകൾ ധാ­രാ­ളം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. സ്രാ­മ്പി­ക്കൽ വലിയ കോയ കൊ­മ്പു പോയ കാ­ള­യാ­ണു്. അ­തി­നു് ഇ­ടി­ക്ക­ണ­മെ­ന്നു തോ­ന്നു­ന്നു. സ­ഹ­ധർ­മ്മി­ണി വ­ഴി­മു­ട­ക്കാൻ വ­ന്ന­തു ക­ഷ്ട­മാ­യി. പക്ഷേ, സി. വി. ബാ­ല­കൃ­ഷ്ണ­ന്റെ ചെ­റു­ക­ഥ, ചെ­റു­ക­ഥ­യെ­ന്ന പേ­രി­നു് അർ­ഹ­ത­യു­ള്ള­ത­ല്ലെ­ന്നു് ഒരു ദോഷം. കോ­യ­യു­ടെ കാ­മോ­ത്സു­ക­ത­യെ­ക്കാൾ അതു വലിയ ദോഷം തന്നെ.

കൗ­തു­ക­മി­ല്ല എ­നി­ക്കു്
images/ErichFromm1974.jpg
എറിക് ഫ്രെ­മ്മ്

“പ്ര­കൃ­തി­യെ പ്ര­ജ്ഞ­കൊ­ണ്ടു നി­യ­ന്ത്രി­ക്കു­ക, കൂ­ടു­തൽ കൂ­ടു­തൽ വ­സ്തു­ക്കൾ ഉൽ­പാ­ദി­പ്പി­ക്കു­ക, ഇവ ജീ­വി­ത­ത്തി­ലെ പ്ര­ധാ­ന­ല­ക്ഷ്യ­ങ്ങ­ളാ­യി. ഈ പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ മ­നു­ഷ്യ­നും സ്വയം വ­സ്തു­വാ­യി മാറി. വ­സ്തു­വി­നു് കീ­ഴ്പ്പെ­ട്ടു­പോ­യി ജീ­വി­തം. ‘നേടുക’യെ­ന്ന­തു് (to have) ‘ആ­യി­രി­ക്കു­ക’ (to be) എ­ന്ന­തിൽ ആ­ധി­പ­ത്യം സ്ഥാ­പി­ച്ചു. ജീ­വി­ത­ത്തി­ന്റെ ല­ക്ഷ്യം മ­നു­ഷ്യ­ന്റെ അ­ന്യൂ­നാ­വ­സ്ഥ­യാ­ണെ­ന്നു് പ­ടി­ഞ്ഞാ­റൻ സം­സ്കാ­ര­വും—ഗ്രീ­ക്ക് സം­സ്കാ­ര­വും ഹീ­ബ്രു സം­സ്കാ­ര­വും—കരുതി. എ­ന്നാൽ ആ­ധു­നി­ക മ­നു­ഷ്യൻ വ­സ്തു­ക്ക­ളു­ടെ അ­ന്യൂ­നാ­വ­സ്ഥ­യി­ലാ­ണു് താ­ല്പ­ര്യം കാ­ണി­ക്കു­ക; അവയെ (വ­സ്തു­ക്ക­ളെ) നിർ­മ്മി­ക്കു­ന്ന­തി­നെ­സ്സം­ബ­ന്ധി­ച്ച അ­റി­വി­ലും. സ­ത്യ­ത്തിൽ താ­നെ­ന്തി­നു ജീ­വി­ക്കു­ന്നു­വെ­ന്നു് ഒ­രു­ത്ത­നും അ­റി­ഞ്ഞു­കൂ­ടാ. അവനു ല­ക്ഷ്യ­മി­ല്ല. അ­ര­ക്ഷി­താ­വ­സ്ഥ­യിൽ നി­ന്നും ഏ­കാ­ന്ത­ത­യിൽ നി­ന്നും ര­ക്ഷ­പ്പെ­ടാ­നു­ള്ള ആ­ഗ്ര­ഹം മാ­ത്ര­മേ അ­വ­നു­ള്ളു. “മ­ഹാ­നാ­യ എറിക് ഫ്രെ­മ്മി ന്റെ ഈ വാ­ക്കു­കൾ ഐ­ഡ­ന്റി­റ്റി (അ­ന­ന്യ­ത) ന­ഷ്ട­പ്പെ­ട്ട മ­നു­ഷ്യ­ന്റെ ചി­ത്രം വ­ര­യ്ക്കു­ന്നു. ഈ ആശയം പ­ടി­ഞ്ഞാ­റൻ രാ­ജ്യ­ങ്ങ­ളിൽ പ്ര­ചു­ര പ്ര­ചാ­ര­മാർ­ന്ന­തു് ഏ­താ­ണ്ടു് നാ­ല്പ­തു കൊ­ല്ലം മുൻ­പാ­ണു്. അ­ന്നു് അതിനെ അ­വ­ലം­ബി­ച്ചു് നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും ധാ­രാ­ള­മു­ണ്ടാ­യി. മാ­ക്സ് ഫ്രി­ഷി ന്റെ I’m not Stiller എന്ന നോവൽ ഈ അ­ന­ന്യ­ത­യു­ടെ നാ­ശ­ത്തെ ക­ലാ­ത്മ­ക­മാ­യി സ്ഫു­ടീ­ക­രി­ക്കു­ന്നു. ഫ്രി­ഷി­ന്റെ നോ­വ­ലി­നു മുൻ­പും പിൻ­പും പല കൃ­തി­ക­ളും ഈ ചി­ന്താ­ഗ­തി­യെ അ­വ­ലം­ബി­ച്ചു് ആ­വിർ­ഭ­വി­ച്ചു.

മ­ല­യാ­ളം സം­സ്കൃ­ത­ത്തെ­പ്പോ­ലെ മൃ­ത­ഭാ­ഷ­യാ­കാ­നാ­ണു് സാ­ദ്ധ്യ­ത. ചില മലയാള സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ക­ഥ­ക­ളും ലേ­ഖ­ന­ങ്ങ­ളും വാ­യി­ച്ചാൽ അതു് ഇം­ഗ്ലീ­ഷോ മ­ല­യാ­ള­മോ എ­ന്നു് സംശയം തോ­ന്നും. കൂ­ടു­ത­ലും ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങ­ളാ­യി­രി­ക്കും. എ­ന്നാൽ പി­ന്നെ ഇ­വർ­ക്കു് മു­ഴു­വ­നും ഇം­ഗ്ലീ­ഷിൽ തന്നെ എ­ഴു­തി­ക്കൂ­ടെ. എ­ന്തി­നി­ങ്ങ­നെ ഭാ­ഷാ­ദ്രോ­ഹം ചെ­യ്യു­ന്നു.

യൂ­റോ­പ്പി­ലു­ണ്ടാ­കു­ന്ന ഏ­താ­ശ­യ­വും ഇ­ങ്ങോ­ട്ടു­പ­കർ­ത്താൻ ത­ല്പ­ര­രാ­യി­രി­ക്കു­ക­യാ­ണു് ഇ­വി­ട­ത്തെ എ­ഴു­ത്തു­കാർ. പക്ഷേ, അല്പം വൈകും. ഫ്ര­ഞ്ച് ഭാ­ഷ­യി­ലോ ജർ­മ്മൻ ഭാ­ഷ­യി­ലോ ര­ചി­ക്ക­പ്പെ­ടു­ന്ന കൃ­തി­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്യാൻ കാലം കു­റ­ച്ചെ­ങ്കി­ലു­മാ­കു­മ­ല്ലോ. അവ കേ­ര­ള­ത്തി­ലെ­ത്താൻ അ­തി­ലും വൈകും. എ­ത്തി­ക്ക­ഴി­ഞ്ഞാൽ ഉടനെ ഇ­വി­ടെ­യു­ള്ള­വർ ‘ലോസ് ഒഫ് ഐ­ഡ­ന്റി­റ്റി’ എന്ന വി­ഷ­യ­ത്തെ അ­വ­ലം­ബി­ച്ചു കൊ­ണ്ടു് ക­ഥ­ക­ളും നോ­വ­ലു­ക­ളും പ­ട­ച്ചു വിടും. യൂ­റോ­പ്പിൽ ഈ ആ­ശ­യ­ത്തി­ന്റെ സാം­ഗ­ത്യം ന­ഷ്ട­പ്പെ­ട്ടു ക­ഴി­ഞ്ഞു. ഈ വൈകിയ വേ­ള­യി­ലാ­ണു് എൻ. പി. തമ്പി ‘അ­പ­രി­ചി­തൻ’ എന്ന ക­ഥ­യു­മാ­യി രം­ഗ­പ്ര­വേ­ശം ന­ട­ത്തു­ന്ന­തു് (ക­ലാ­കൗ­മു­ദി). ഒരു വാ­ദ്ധ്യാർ­ക്കു് ഐ­ഡ­ന്റി­റ്റി ഇല്ല; സ­മു­ദാ­യം നിർ­മ്മി­ച്ചു­കൊ­ടു­ക്കു­ന്ന ഐ­ഡ­ന്റി­റ്റി­യേ അ­യാൾ­ക്കു­ള്ളു എന്ന ആശയം ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ക­ഥാ­കാ­രൻ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. ഇതേ ആ­ശ­യ­ത്തി­ന്റെ ആ­വി­ഷ്കാ­രം വേറെ പ­ല­യി­ട­ങ്ങ­ളി­ലും ക­ണ്ടി­ട്ടു­ള്ള എ­നി­ക്കു് ഇക്കഥ ഒരു കൗ­തു­ക­വും ജ­നി­പ്പി­ച്ചി­ല്ല.

നിർ­വ്വ­ച­ന­ങ്ങൾ, നി­രീ­ക്ഷ­ണ­ങ്ങൾ
ച­ങ്ങ­മ്പു­ഴ:
മ­ല­യാ­ള­ഭാ­ഷ­യു­ടെ മാ­ധു­ര്യം അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യി­ലു­ള്ള­തു­പോ­ലെ വേറെ ഒരു ക­വി­ത­യി­ലു­മി­ല്ല. കേ­ര­ള­ത്തി­നു മാ­ത്ര­മേ ഇ­മ്മ­ട്ടി­ലൊ­രു പു­ത്ര­നു­ണ്ടാ­കൂ.
റ്റി. എസ്. എൽ­യ­റ്റ് (Eliot):
കു­റേ­ക്കാ­ലം മു­മ്പു ക­വി­യാ­യി­രു­ന്നു. ഇ­പ്പോൾ ക­വി­യെ­ന്ന നി­ല­യിൽ വി­സ്മ­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. നൂറു കൊ­ല്ലം ക­ഴി­യു­മ്പോ­ഴും ഷെ­ല്ലി ഉ­ണ്ടാ­യി­രി­ക്കും എൽ­യ­റ്റ് കാ­ണു­കി­ല്ല. എ­ലി­യ­റ്റ് എ­ന്നെ­ഴു­തി അ­ദ്ദേ­ഹ­ത്തെ എലി അ­റ്റ­താ­ക്കാ­തി­രു­ന്നാൽ ന­ല്ല­തു്.
പി. കേ­ശ­വ­ദേ­വ്:
ശു­ദ്ധാ­ത്മാ­വാ­യ സാ­ഹി­ത്യ­കാ­രൻ. താ­നൊ­രു ടോൾ­സ്റ്റോ­യി യാ­ണെ­ന്ന വി­ശ്വാ­സ­ത്തോ­ടെ­യാ­ണു് അ­ദ്ദേ­ഹം ഇവിടം വി­ട്ടു­പോ­യ­തു്.
ബു­ക്ക് റി­വ്യൂ:
വി­ദ­ഗ്ദ്ധൻ എ­ഴു­തി­യ പു­സ്ത­ക­ത്തെ അ­വി­ദ­ഗ്ദ്ധൻ വാ­ക്കു­കൾ കൊ­ണ്ടു് എ­റ്റു­ന്ന ഏർ­പ്പാ­ടു് (ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ തന്റെ ഒരു പു­സ്ത­ക­വും മ­റ്റൊ­രാ­ളെ­ക്കൊ­ണ്ടു് റി­വ്യൂ ചെ­യ്യി­ച്ചി­ല്ല. ത­ന്നെ­ക്കാൾ മോ­ശ­ക്കാ­രാ­ണു് കേ­ര­ള­ത്തി­ലെ പ­റ്റി­യെ­ഴു­ത്തു­കാ­രെ­ന്നു് അ­ദ്ദേ­ഹം ഗ്ര­ഹി­ച്ചി­രു­ന്നു).
അ­വ­താ­രി­ക­കൾ:
മ­ഹാ­ക­വി­ക­ളും മ­ഹാ­പ­ണ്ഡി­ത­ന്മാ­രും ജീ­വി­ച്ചി­രു­ന്ന­കാ­ല­ത്തു് അ­വ­രെ­യൊ­ന്നു് എ­ത്തി­നോ­ക്കാൻ പോലും അർ­ഹ­ത­യി­ല്ലാ­തി­രു­ന്ന­വർ അവർ മ­രി­ച്ചു എ­ന്ന­തു സൗ­ക­ര്യ­മാ­ക്കി­ക്കൊ­ണ്ടു് അ­വ­രു­ടെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ കൃ­തി­ക­ളിൽ ചേർ­ത്തു­വ­യ്ക്കു­ന്ന മാ­ലി­ന്യ­ങ്ങൾ. (ഒ­രി­ക്കൽ മ­ഹാ­ക­വി കു­മാ­ര­നാ­ശാ­ന്റെ മകൻ പ്ര­ഭാ­ക­രൻ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു, ‘ചി­ന്താ­വി­ഷ്ട­യാ­യ സീത’യ്ക്കു് അ­വ­താ­രി­ക എ­ഴു­തി­ക്കൊ­ടു­ക്ക­ണ­മെ­ന്നു്. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: ‘ആശാൻ ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ എ­ന്നെ­ക്കൊ­ണ്ടു് അ­വ­താ­രി­ക എ­ഴു­തി­ക്കു­മാ­യി­രു­ന്നോ?’ പ്ര­ഭാ­ക­രൻ കു­റെ­നേ­രം മി­ണ്ടാ­തി­രു­ന്നി­ട്ടു് അ­ങ്ങു­പോ­യി. എന്റെ ചോ­ദ്യം ശ­രി­യെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് തോ­ന്നി­യി­രി­ക്ക­ണം.)
വി. എസ്. നൈപൊൾ:
ഒരു വെ­സ്റ്റിൻ­ഡ്യൻ നോ­വ­ലി­സ്റ്റ്. നോബൽ സ­മ്മാ­നം വാ­ങ്ങാൻ കൈയും നീ­ട്ടി ഇ­രി­ക്കു­ന്നു. അ­ദ്ദേ­ഹം താ­മ­സി­ക്കു­ന്ന വീ­ട്ടി­ന്റെ മു­മ്പിൽ ‘ഒരു പ­ത്താം­ത­ര­മെ­ഴു­ത്തു­കാ­രൻ’ എന്ന ബോർഡ് വ­യ്ക്കാൻ എ­നി­ക്കാ­ഗ്ര­ഹം. നൈ­പൊ­ളി­ന്റെ A Turn in the South എന്ന പുതിയ പു­സ്ത­കം ഞാൻ വാ­യി­ച്ചു. അതു വാ­ങ്ങി­യ പ­ണം­കൊ­ണ്ടു് ഏ­തെ­ങ്കി­ലും ടോ­ണി­ക് വാ­ങ്ങി­ക്ക­ഴി­ച്ചാൽ മ­തി­യാ­യി­രു­ന്നു.
കൃ­ത­ജ്ഞ­ത
images/Chateaubriand.jpg
ഷാതോ ബ്രീ­യാ­ങ്

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­നും രാ­ജ്യ­ത­ന്ത്ര­ജ്ഞ­നു­മാ­യി­രു­ന്ന ഷാതോ ബ്രീ­യാ­ങ്ങി ന്റെ ആ­ത്മ­ക­ഥ—The Memoirs of Chateau Briand —സം­സ്കാ­ര­ത്തിൽ താ­ല്പ­ര്യ­മു­ള്ള­വ­രെ­ല്ലാം വാ­യി­ച്ചി­രി­ക്ക­ണം. അ­ത്ര­യ്ക്കു് അതു മ­നോ­ഹ­ര­വും പ്രൗ­ഢ­വു­മാ­ണു്. ഫ്ര­ഞ്ചു വി­പ്ല­വം നേ­രി­ട്ടു­ക­ണ്ട­യാ­ളാ­ണു് ഷാതോ ബ്രീ­യാ­ങ്. അ­ദ്ദേ­ഹം മാറി ആ­ങ്ത്വാ­ന­തു് രാ­ജ്ഞി യെ (Marie, Antoinette, 1755–93) ക­ണ്ട­തു വർ­ണ്ണി­ക്കു­ന്നു: “I shall never forget that look of hers which was soon to be extinguished. Marie-​Antoinette, when she smiled, shaped her lips so clearly that, horrible to relate, the recollection of that smile enabled me to recognize the jawbone of the daughter of kings when the head of the unfortunate woman was discovered in the exhumations of 1815”.

ഇനി വേ­റൊ­രു രംഗം. വി­പ്ല­വ­കാ­രി­കൾ ര­ണ്ടു­പേ­രു­ടെ തലകൾ മു­റി­ച്ചെ­ടു­ത്തു് ക­മ്പി­ക­ളിൽ കോർ­ത്തു വ­ച്ചു് ആ­ഹ്ലാ­ദാ­തി­രേ­ക­ത്തോ­ടെ വ­രി­ക­യാ­യി­രു­ന്നു. ഷാതോ ബ്രീ­യാ­ങ് ഒരു ഹോ­ട്ട­ലി­ന്റെ ജ­ന്ന­ലി­നു പി­റ­കിൽ നി­ല്ക്കു­ന്നു. വി­പ്ല­വ­കാ­രി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ മു­മ്പിൽ നി­ന്നി­ട്ടു് തലകൾ കോർ­ത്ത ക­മ്പി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തി­ന­ടു­ത്തേ­ക്കു കൊ­ണ്ടു­ചെ­ന്നു. അവർ പാ­ടു­ന്നു, ചാ­ടു­ന്നു, നൃ­ത്തം വ­യ്ക്കു­ന്നു. ഒരു മു­ഖ­ത്തിൽ നി­ന്നു് കണ്ണു തൂ­ങ്ങി­വെ­ളി­യിൽ കി­ട­ക്കു­ക­യാ­ണു്. തു­റ­ന്ന വാ­യി­ലൂ­ടെ ക­ട­ന്നു­വ­ന്ന ക­മ്പി­യിൽ ശ­വ­ത്തി­ന്റെ പ­ല്ലു­കൾ അ­മർ­ന്നി­ട്ടു­ണ്ടു്. ഷാ­തോ­ബ്രീ­യാ­ങ്ങി­നു വ­ല്ലാ­ത്ത കോപം വന്നു. അ­ദ്ദേ­ഹം ചോ­ദി­ച്ചു: “ക­വർ­ച്ച­ക്കാ­രേ, ഇതാണോ സ്വാ­ത­ന്ത്ര്യം?’ അവർ ഹോ­ട്ട­ലി­ന്റെ അടച്ച വാതിൽ ത­ല്ലി­പ്പൊ­ളി­ക്കാൻ ശ്ര­മി­ച്ചു. ഷാതോ ബ്രീ­യാ­ങി­ന്റെ ത­ല­കൂ­ടി ക­മ്പി­യിൽ കോർ­ത്തു­കൊ­ണ്ടു പോ­കാ­നാ­യി­രു­ന്നു അ­വ­രു­ടെ ആ­ഗ്ര­ഹം. ഭാ­ഗ്യ­ത്താൽ അ­ദ്ദേ­ഹം ര­ക്ഷ­പ്പെ­ട്ടു.

ച­ല­ച്ചി­ത്ര­ങ്ങ­ളി­ലെ രം­ഗ­ങ്ങൾ­പോ­ലെ­യാ­ണു് ഇ­വ­യൊ­ക്കെ. പ്രാ­ചീ­ന­ങ്ങ­ളാ­യ യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങൾ ഷാതോ ബ്രീ­യാ­ങ്ങി­നെ­പ്പോ­ലു­ള്ള­വർ വർ­ണ്ണി­ച്ചു വ­ച്ച­തു് ന­മ്മു­ടെ ഭാ­ഗ­ധേ­യം എന്നേ പ­റ­യേ­ണ്ടു.

ഇ­തു­പോ­ലെ വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണു് Pages from the Goncourt Journal. എ­ദ്മ­ങ് ഗൊൻ­കു­റും അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹോ­ദ­ര­നാ­യ ഷ്യൂൾ ഗൊൻ­കൂ­റും ചേർ­ന്നെ­ഴു­തി­യ ഈ ജേ­ണ­ലിൽ അ­ക്കാ­ല­ത്തെ പല സാ­ഹി­ത്യ­നാ­യ­ക­ന്മാ­രു­ടെ­യും കാ­ര്യ­ങ്ങൾ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ‘മദാം ബൂവറി’ എന്ന തന്റെ നോ­വ­ലി­നെ­ക്കു­റി­ച്ചു് ഫ്ലോ­ബർ അ­വ­രോ­ടു് പ­റ­ഞ്ഞ­തു കേൾ­ക്കു­ക: Flaubert told us that while writing the description of the poisoning of Madame Bovary, he had felt a pain as if he had a copper plate in his stomach, a pain which had made him vomit twice over.

images/EdmondetJulesGoncourt.jpg
ഗൊർ­കൂർ സ­ഹോ­ദ­ര­ന്മാർ

ഷാതോ ബ്രീ­യാ­ങ്ങി­നും ഗൊർ­കൂർ സ­ഹോ­ദ­ര­ന്മാർ­ക്കും ഞാ­നി­പ്പോൾ ന­ന്ദി­പ­റ­യു­ന്നു. ‘നി­ങ്ങ­ളി­ല്ലാ­തി­രു­ന്നെ­ങ്കിൽ ഞാ­നെ­ങ്ങ­നെ­യാ­ണു് ഇ­തൊ­ക്കെ മ­ന­സ്സി­ലാ­ക്കു­ക?’ ഇതേ കൃ­ത­ജ്ഞ­ത­യാ­ണു് എ­നി­ക്കു കെ. എ. രാ­ജ­നോ­ടു്. അ­ദ്ദേ­ഹം ഗാ­യ­ക­നാ­യ ഒരു കൂ­ട്ടു­കാ­ര­നോ­ടു കൂടി ജീ­വി­താ­ന്ത്യ­ത്തിൽ എ­ത്തി­യ ച­ങ്ങ­മ്പു­ഴ യെ കാണാൻ പോ­യ­തും ഗായകൻ ‘മ­ന­സ്വി­നി’ എന്ന കാ­വ്യം പാ­ടി­യ­പ്പോൾ കവി ഈ­ര­ടി­കൾ­ക്കൊ­ത്തു് ആ­ടി­യ­തും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണു­കൾ ക­ണ്ണീ­രു­കൊ­ണ്ടു നി­റ­ഞ്ഞ­തു­മൊ­ക്കെ ലേഖകൻ വി­വ­രി­ക്കു­ന്നു. നേ­ര­ത്തേ ചോ­ദി­ച്ച ചോ­ദ്യം ഞാൻ രാ­ജ­നോ­ടും ചോ­ദി­ക്കു­ന്നു: താ­ങ്കൾ ഇതു് എ­ഴു­തി­യി­ല്ലെ­ങ്കിൽ ഞാ­നെ­ങ്ങ­നെ­യാ­ണു് ച­ങ്ങ­മ്പു­ഴ­യു­ടെ വി­കാ­ര­പാ­ര­വ­ശ്യം മ­ന­സ്സി­ലാ­ക്കു­ക? (ലേഖനം ജ­ന­യു­ഗം വാ­രി­ക­യിൽ).

വ­ള­രെ­ക്കാ­ല­മാ­യി കാ­ണാ­തി­രു­ന്ന ഒരു ബ­ന്ധു­വി­നെ ഒരു വി­വാ­ഹ­സ്ഥ­ല­ത്തു­വ­ച്ചു ഞാൻ കണ്ടു. ആളൊരു ഓ­ഫീ­സ­റാ­ണു്. ക­ണ്ട­യു­ട­നെ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ടെ­ലി­വി­ഷൻ പ­രി­പാ­ടി കണ്ടു. എന്തു ബോ­റാ­യി­രു­ന്നു നി­ങ്ങൾ? അ­റു­പ­തു വ­യ­സ്സു ക­ഴി­ഞ്ഞി­ല്ലേ നി­ങ്ങൾ­ക്കു്. ഈ ല­ജ്ജ­യെ­ന്തി­നാ­യി­രു­ന്നു? രണ്ടു ചെ­റു­പ്പ­ക്കാ­രി­ക­ളും ഒരു പെൺ­കു­ട്ടി­യും എത്ര ത­ന്റേ­ട­മാ­യി കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു! നി­ങ്ങൾ­ക്കു് നാണം. വി­ഷ­യ­മാ­വാം നാ­ണ­മു­ണ്ടാ­ക്കി­യ­തു്”. എ­ന്നെ­യോ എന്റെ പ്ര­വൃ­ത്തി­ക­ളെ­യോ വി­മർ­ശി­ച്ചാൽ വി­മർ­ശി­ക്കു­ന്ന­വ­നോ­ടു് എ­തിർ­ത്തൊ­ന്നും പ­റ­യു­ക­യി­ല്ല ഞാൻ. അ­തു­കൊ­ണ്ടു് ‘നി­ങ്ങൾ പ­റ­ഞ്ഞ­തെ­ല്ലാം ശ­രി­യാ­ണു്. കാ­ഴ്ച­ബം­ഗ്ലാ­വി­ന­ക­ത്തു് ഒരു മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ വ­ച്ചാ­യി­രു­ന്നു ഫോ­ട്ടോ എ­ടു­ത്ത­തു്. ചു­റ്റും ഒരു പാടു് ആളുകൾ. ഞാൻ നെർ­വ­സാ­യി­പ്പോ­യി’ എന്നു വി­ന­യ­ത്തോ­ടെ മ­റു­പ­ടി നല്കി. എ­ന്നി­ട്ടും അ­പ­മാ­നി­ച്ചേ അ­ട­ങ്ങൂ എന്ന പി­ടി­വാ­ശി­യോ­ടെ നിന്ന ഓഫീസർ തു­ടർ­ന്നു പ­റ­ഞ്ഞു: ‘ബാ­ല­ച­ന്ദ്ര­മേ­നോ­നെ നോ­ക്കി­പ്പ­ഠി­ക്കാ­ത്ത­തെ­ന്തു? എ­ന്തു് അ­ന്ത­സ്സാ­യി അ­ദ്ദേ­ഹം കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു! ഞാൻ മ­റു­പ­ടി നല്കി അ­തി­നും. ‘ബാ­ല­ച­ന്ദ്ര­മേ­നോൻ എന്റെ ശി­ഷ്യ­നാ­ണു്. പ­ഠി­ക്കു­ന്ന കാ­ല­ത്തും ഇ­പ്പോ­ഴും സ­മർ­ത്ഥൻ. അ­ദ്ദേ­ഹം ഗു­രു­വി­നെ­ക്കാൾ മി­ടു­ക്ക­നാ­യ­തിൽ ഗു­രു­വി­നു സ­ന്തോ­ഷ­മേ­യു­ള്ളു.’ ക­രു­തി­ക്കൂ­ട്ടി ഓഫീസർ അ­പ­മാ­നി­ക്കു­ന്നു­വെ­ന്നു ക­ണ്ടു് അ­ടു­ത്തു­നി­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ബന്ധു (എ­ന്റെ­യും) അ­പ്പ­റ­ഞ്ഞ­തെ­ല്ലാം ശ­രി­യ­ല്ലെ­ന്നു് അ­റി­യി­ച്ചു. പി­ന്നെ­യും ഓഫീസർ നി­ന്ദി­ക്കു­മെ­ന്നും അ­പ­മാ­നി­ക്കു­മെ­ന്നും മ­ന­സ്സി­ലാ­ക്കി ഞാൻ പോ­കാ­നാ­യി ചാടി കാ­റിൽ­ക്ക­യ­റി. തി­രി­ച്ചു പോ­രു­ക­യും ചെ­യ്തു. ഈ സംഭവം ഒരു സാ­ങ്ക­ല്പി­ക­സം­ഭാ­ഷ­ണ­ത്തി­നു ഹേ­തു­വാ­ക­ട്ടെ. ആ­ദ്യ­ത്തെ ചോ­ദ്യം ഓ­ഫീ­സ­റു­ടേ­തു്. ര­ണ്ടാ­മ­തു­വ­രു­ന്ന­തു് എന്റെ ഉ­ത്ത­രം. ഈ രീ­തി­യിൽ വാ­യി­ക്കു­ക:

“ന­മു­ക്കു് നാ­ക്കു­ത­ന്നി­രി­ക്കു­ന്ന­തു് എ­ന്തി­നാ­ണു്?”

“അ­ന്യ­നെ ചീ­ത്ത­പ­റ­യാൻ”.

“ചീ­ത്ത­യെ­ന്നാൽ?”

“അ­ന്യ­നെ വേ­ദ­നി­പ്പി­ക്കു­ന്ന­തെ­ല്ലാം ചീത്ത”.

“വേ­ദ­ന­യെ­ന്നാൽ?”

“എ­ല്ലാം വേദന തന്നെ. ഓഫീസ് ജോലി വേദന. മേ­ലു­ദ്യോ­ഗ­സ്ഥൻ അ­രു­താ­ത്ത വാ­ക്കു പറയും. വി­ദ്യാർ­ത്ഥി ജീ­വി­തം വേദന. എ­തി­രാ­യ രാ­ഷ്ട്രീ­യ­ക­ക്ഷി­ക­ളും അ­ധ്യാ­പ­ക­രും പ­രു­ക്കൻ ഭാ­ഷ­യിൽ സം­സാ­രി­ക്കും. നി­രൂ­പ­ണം വേദന. ഒ­രു­ത്ത­നെ പു­ക­ഴ്ത്തി­യാൽ മറ്റു സാ­ഹി­ത്യ­കാ­ര­ന്മാർ കോ­പി­ക്കും. വി­മർ­ശ­ന­വും വേദന. വി­മർ­ശ­ന­ത്തി­നു വി­ധേ­യ­നാ­കു­ന്ന സാ­ഹി­ത്യ­കാ­രൻ തെ­റി­വി­ളി­ക്കും. ദാ­മ്പ­ത്യ­ജീ­വി­തം തു­ട­ക്കം തൊ­ട്ടു് ഒ­ടു­ക്കം­വ­രെ വേദന”.

“അ­തെ­ങ്ങ­നെ?”

“ഭാ­ര്യ­യു­ടെ അച്ഛൻ ത­രാ­മെ­ന്നു­പ­റ­ഞ്ഞ സ്വ­ത്തു് ത­രി­ല്ല. അ­പ്പോൾ അ­യാ­ളോ­ടും ഭാ­ര്യ­യോ­ടും ശണ്ഠ. ഫലം വേദന. സ­ഹ­ധർ­മ്മി­ണി­യു­ടെ സൗ­ന്ദ­ര്യം പോ­കു­മ്പോൾ വെ­ളി­യിൽ കൊ­ണ്ടി­റ­ങ്ങാൻ കൊ­ള്ളി­ല്ല. അ­പ്പോ­ഴും വേദന. പ്ര­സ­വി­ക്കു­മ്പോൾ അവൾ കി­ട­ന്നു­നി­ല­വി­ളി­ക്കു­ന്ന­തു് കേൾ­ക്കു­മ്പോൾ യാതന. കു­ഞ്ഞു­ങ്ങൾ വ­ളർ­ന്നു വ­ലു­താ­യാൽ അവർ താ­ന്തോ­ന്നി­ക­ളാ­യി ന­ട­ക്കും. പ്രേമ വി­വാ­ഹ­ങ്ങൾ ന­ട­ത്തും. അ­പ്പോ­ഴും വേദന”.

“ആങ്ഹാ!”

“അതേ അ­തു­ത­ന്നെ­യാ­ണു് ഞാൻ മ­റ്റൊ­രു രീ­തി­യിൽ ടെ­ലി­വി­ഷ­നി­ലൂ­ടെ പ­റ­ഞ്ഞ­തു്”.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-09-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.