
ലണ്ടനിൽനിന്നും പ്രസാധനം ചെയ്യുന്ന ‘ദ് ഇക്കോണമിസ്റ്റ്’ എന്ന വാരികയിൽ (ഒക്ടോബർ 28, 1989) ‘മഹാത്മാവിന്റെ പാപങ്ങൾ’ എന്ന ലേഖനം വായിച്ച നാളുതൊട്ടു് എനിക്കു് അസ്വസ്ഥതയാണു്. ഞാൻ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതാണു് ആ രചന. എന്റെ ചെറുപ്പകാലത്തു് എന്റെ ബന്ധുക്കളെ ചീത്ത വിളിച്ചവരോടു് ഞാൻ എതിർത്തു് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. എന്നാൽ ഗാന്ധിജിയെ കുറ്റം പറഞ്ഞവരെ ഞാൻ വെറുതെ വിട്ടിട്ടില്ല. പ്രായംകൂടിയ ഇക്കാലത്തു് സംഘട്ടനത്തിനു് ചെല്ലുകില്ല ഞാൻ. എങ്കിലും ഗാന്ധിജിയെ കറ്റപ്പെടുത്തുന്നവനു് എനിക്കു മാപ്പുനൽകുവാനില്ല. ഇക്കാരണത്താലാണു് അദ്ദേഹത്തെ ആക്ഷേപിക്കുന്ന ആ ലേഖനം എനിക്കു് അസ്വസ്ഥത ഉളവാക്കിയതു്.
1989-ൽ പ്രസാധനം ചെയ്ത Colonialism Tradition and Reform (by Bikhu Parekh) എന്ന ഗ്രന്ഥത്തിന്റെ സ്വാഭാവമെടുത്തു കാണിക്കുന്ന ആ ലേഖനത്തിൽ ബ്രിട്ടനിലെ പ്രപണ്ഡരായ ഗാന്ധിഭക്തന്മാർ ഈ ഗ്രന്ഥകർത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായി പ്രസ്താവിച്ചിരിക്കുന്നു. ആ ഭീഷണിപ്രസ്താവത്തിൽ അത്രകണ്ടു വിശ്വസിക്കാതെ ഞാൻ ലേഖനം തുടർന്നു വായിച്ചു. പരേഖിന്റെ പുസ്തകത്തിൽ ഗാന്ധിജി തന്റെ ‘ലൈംഗിക നിയന്ത്രണം’ പരിശോധിക്കാനായി പരിപൂർണ്ണനഗ്നനായി സ്ത്രീകളോടൊരുമിച്ചു് കിടന്നുറങ്ങിയിരുന്നുവെന്നും അവരിൽ രണ്ടുപേർ അദ്ദേഹത്തിന്റെ രണ്ടു ഭാഗിനേയികളായിരുന്നുവെന്നും എഴുതിയിട്ടുള്ളതാണത്രേ ബ്രിട്ടനിലെ ഗാന്ധിഭക്തരുടെ കോപം ജ്വലിപ്പിച്ചുവിട്ടതു്. പണ്ടത്തെ ക്രൈസ്തവ പുരോഹിതന്മാർ ഇതുപോലെ പ്രവർത്തിച്ചതായി ഗിബൺ ചൂണ്ടിക്കാണിച്ചുവെന്നും ഇക്കോണമിസ്റ്റ് ലേഖകൻ പറയുന്നു. ഇങ്ങനെ നിഷ്പക്ഷതയുടെ നാട്യത്തിനുശേഷം അദ്ദേഹം ഒറ്റയടിക്കു ഗാന്ധിജിയെ വീഴ്ത്തുന്നു. More than anything, the hullabaloo suggests that every new generation of Indians has to discover afresh that “the father of the nation”, like many of those self-consciously striving for sainthood, could be both cranky and selfish. ഇതാണു് ലേഖനത്തിലെ ഒടുവിലത്തെ വാക്യം. ഈ വാക്യത്തിൽ എന്തെല്ലാം ലേഖകൻ ഒതുക്കിയിരിക്കുന്നുവെന്നു നോക്കുക. ഇതാകെ ഹലബലുവാണു്—കോലാഹലമാണു്—രാഷ്ട്രപിതാവെന്നു വിളിക്കുന്നതു് കള്ളമാണു്, (തലകീഴാക്കിയ കോമയിട്ടാണു് ഇതു സൂചിപ്പിക്കുന്നതു്.) ഗാന്ധിജിയുടേതു് മറ്റുള്ളവർ ശ്രദ്ധിക്കത്തക്കവിധത്തിൽ പുണ്യവാളനാകാനുള്ള യത്നമാണു്. അദ്ദേഹം ‘പിരിവെട്ടു’കാരനാണു് (cranky) സ്വാർത്ഥനാണു്—അങ്ങനെ പലതും. ക്ഷമ നശിച്ചു് ഞാൻ പരേഖിന്റെ പുസ്തകത്തിനു വേണ്ടി കാത്തിരുന്നു. കിട്ടി. വായിച്ചു. അതു് പ്രൌഢവും ഉജ്ജ്വലവും ആണെന്നു മാത്രമല്ല ഇക്കോണമിസ്റ്റ് ലേഖകൻ എഴുതിയ രീതിയിലല്ല പരേഖ് വസ്തുതകൾ വിശദീകരിച്ചതെന്നു ഞാൻ ഗ്രഹിക്കുകയും ചെയ്തു.
വഴിയിൽ കിടക്കുന്ന തേങ്ങയെടുത്തു ഗണപതിക്കുവേണ്ടി അടച്ചിട്ടു്, തേങ്ങ സ്വന്തമല്ലെന്നു കണ്ടു് മിണ്ടാതെ പോകുന്നവരെ ശകാരിക്കുന്നതു മാന്യതയുടെ ലക്ഷണമല്ല.
ഭാരതത്തെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ താൻ ശുദ്ധചൈതന്യമായി അല്ലെങ്കിൽ സമ്പൂർണ്ണമനുഷ്യനായി മാറണമെന്നു ഗാന്ധിജി കരുതി. ഇതിനു വേണ്ടി ഇന്ദ്രിയങ്ങളെ അടയ്ക്കണം; വിശേഷിച്ചും ലൈംഗികതയെ. ശക്തിയെ (power എന്ന അർത്ഥത്തിലല്ല, ശിവനും ശക്തിയും എന്ന സങ്കല്പത്തിലെ ശക്തി) കണ്ടെത്താൻ യത്നിച്ച മഹാത്മാഗാന്ധി. അതിനെ തന്റെ രാഷ്ട്രവ്യവഹാരസിദ്ധാന്തത്തോടു് അദ്ദേഹം കൂട്ടിയിണക്കി. പരിപൂർണ്ണമായ അക്രമരാഹിത്യത്തിൽ അക്രമത്തിന്റെ സ്വഭാവമുള്ള ലൈംഗികവികാരത്തിനു സ്ഥാനമില്ല. അതിനെ അടക്കാനാണു് ഗാന്ധിജി ‘പരീക്ഷണ’ത്തിൽ ഏർപ്പെട്ടതു്. ആ പരീക്ഷണത്തിൽ വിജയം പ്രാപിച്ചാൽ താൻ ബ്രഹ്മചാരിയാകും. അങ്ങനെയുള്ള ബ്രഹ്മചാരികൾക്കേ ഇന്ത്യയെ പരിവർത്തനത്തിലേയ്ക്കു നയിക്കാനാവു എന്നു ഗാന്ധിജി വിശ്വസിച്ചു. ‘പരീക്ഷണം’ മനുഗാന്ധിയോടും മറ്റു ചില സ്ത്രീകളോടും ഒരുമിച്ചു നഗ്നനായി കിടക്കുക എന്നതായിരുന്നു. ആ നിശ്ചയത്തിൽ എതിർപ്പുകളുണ്ടായി. സർദാർ പട്ടേൽ ഗാന്ധിജിയോടു സംസാരിക്കാതെയായി. വിനോബ പ്രതിഷേധിച്ചു് കത്തെഴുതി. ഗാന്ധിജിയുടെ മകൻ ദേവദാസ് വികാരാജ്ജ്വലമായ കത്തു് അദ്ദേഹത്തിനു് അയച്ചു. പണ്ഡിറ്റ് നെഹ്റു അസ്വസ്ഥനായി. എങ്കിലും ഗാന്ധിജി കുലുങ്ങിയില്ല. നഗ്നനായി നഗ്നകളായ സ്ത്രീകളോടുരുമിച്ചു കിടന്നു് അദ്ദേഹം തന്റെ വിശുദ്ധി തെളിയിച്ചു. അദ്ദേഹത്തിനോ കൂടെകിടന്നവർക്കോ ലൈംഗികവികാരം ഉണ്ടായില്ല. ഫ്രായിറ്റിന്റെ സിദ്ധാന്തങ്ങൾ കൊണ്ടു് ഈ ശയനത്തെ ചിലർ വ്യാഖ്യാനിച്ചപ്പോൾ തനിക്കു് ആ മനഃശാസ്ത്രജ്ഞനെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടെന്നാണു് ഗാന്ധിജി പറഞ്ഞതു്. അബോധമനസ്സിലെ കാമനയാണു് സഹശയനത്തിനു ഹേതുവെന്നു് ഫ്രായിറ്റ് പറയും. ഫ്രായിറ്റ് ആരെന്നറിയാതെ ഗാന്ധിജി പ്രസ്താവിച്ചതു് ആ പ്രവൃത്തിയിലൂടെ തന്റെ അബോധമനസ്സിനെ വിശുദ്ധമാക്കിയെന്നാണു്. പരേഖിന്റെ ഗ്രന്ഥം ഗാന്ധിജിയുടെ പുണ്യപുരുഷത്വത്തെ അത്യുക്തിയോ ന്യൂനോക്തിയോ ഇല്ലാതെ സ്പഷ്ടമാക്കിത്തരുന്നു. ഇക്കോണമിസ്റ്റ് ലേഖകനു് ഗ്രന്ഥം മനസ്സിലായില്ല എന്നു മാത്രമേ പറയാനുള്ളു. ഈ പുസ്തകം മഹാവ്യക്തിയായ ഗാന്ധിജിയെ അദ്ദേഹത്തിന്റെ “തനിസ്സ്വരൂപ”ത്തിൽ പ്രത്യക്ഷനാക്കുക മാത്രമല്ല ചെയ്യുന്നതു്. ഭാരതത്തിന്റെ വിശിഷ്ടമായ ദർശനത്തെയും (philosophy) ഇതാവിഷ്കരിക്കുന്നു. ഈ കാലയളവിലെ സുപ്രധാനമായ ഗ്രന്ഥമായി ഞാനിതിനെ കാണുന്നു. വീണ്ടും വീണ്ടും വായിക്കാനായി ഞാനിതു സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.
(Sage Publications, New Delhi. pp. 88. Rs. 85.00, Author: Bhikhu Parekh, Professor of Political Theory at the University of Hull).

ശ്രീലങ്കയിലെ കൊളെമ്പോപ്പട്ടണത്തിൽ 1943-ൽ ജനിച്ച Michael Ondaatje കാനഡയിലെ പ്രശസ്തനായ കവിയാണു്. അദ്ദേഹത്തിന്റെ “Collected Works of Billy the Kid ” എന്ന കൃതി ഇംപ്രഷനിസ്റ്റിക് രചനയ്ക്കു് ഉദാഹരണമായി വിമർശകർ എടുത്തുകാണിക്കാറുണ്ടു്. ബില്ലി ദി കിഡ് യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരമേരിക്കൻ കൊലപാതകിയാണു്. ദൈനംദിന ജീവിതസംഭവങ്ങൾക്കും അസാധാരണസംഭവങ്ങൾക്കും ഇടയ്ക്കുള്ള അതിരുകളെ ഭാവനയിലൂടെ സംവീക്ഷണം ചെയ്യുന്ന ഈ കൃതി കനേഡിയൻ സാഹിത്യത്തിലെ ഒരു മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നു. പദ്യം, ഗദ്യം, ചിത്രങ്ങൾ ഇവ ഇടകലർത്തിയാണു് ഇതിന്റെ രചന. അനുഭവങ്ങളെ അതേപടി ആവിഷ്കരിക്കുകയല്ല അവയെ സാഹിത്യപരമായി ചിത്രീകരിക്കുയാണു് ഈ കവി.

പ്രശസ്തയായ നോവലെഴുത്തുകാരി അനിതാദേശായി അദ്ദേഹത്തെക്കുറിച്ചു് Independent ദിനപത്രത്തിൽ (3-12-1989) എഴുതിയിട്ടുണ്ടു്. I had read and admired long ago, Michael Ondaatje’s ‘Running in the Family’ and this year caught up with ‘In the Skin of a Lion’ and was shaken… It made me go back to his earlier work, ‘Coming through Slaughter’ and ‘The collected works of Billy Budd’, convinced that this was stuff that would certainly survive. അദ്ദേഹത്തിന്റെ പുതിയ പുസ്തകം എനിക്കു കിട്ടിയില്ല. മറ്റു രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ടു്. കവിതയുടെ സ്വഭാവം മനസ്സിലാക്കാൻ താഴെച്ചേർക്കുന്ന മൂന്നു വരികൾ മതിയാകും.
a pencil
harnessing my face
goes stumbling into dots
(The collected works of Billy and the Kid)
ശ്രീലങ്കയുടെ മാന്ത്രികത്വം സ്പഷ്ടമാക്കുന്ന Running in the Family എന്ന പുസ്തകത്തിൽ പ്രശസ്തരായ രണ്ടു സാഹിത്യകാരന്മാരെക്കുറിച്ചു് പരാമർശമുണ്ടു്. (പരാമർശത്തിനു് അർത്ഥം വേറെയാണു് സംസ്കൃതത്തിൽ). 1922-ലാണു് ഡി. എച്ച്. ലോറൻസ് സിലോണിലെ കാൻഡിയിൽ ആറാഴ്ച താമസിച്ചതു്.

കാൻഡി തടാകത്തിനടുത്തു നടന്ന ലോറൻസ് പോക്കറ്റിൽനിന്നു വെള്ളിവാച്ചെടുത്തു സമയം നോക്കി. അതു് നിന്നുപോയിരുന്നു. അദ്ദേഹം കോപാകുലനായി ചെയ്ൻ വലിച്ചുപൊട്ടിച്ചു് വാച്ചു് തടാകത്തിലേക്കു് എറിഞ്ഞു. ഇനി കവി മൈക്കൽ ഒൻഡാറ്റ്ജേയുടെ വാക്യംതന്നെയാവട്ടെ: The silver timepiece floated down and joined more significant unrecovered treasure buried by Kandyan kings.
ബുള്ളർ റോഡിൽനിന്നു രണ്ടുനാഴിക അകലെയാണു് പാവ്ലോ നെറൂദ എന്ന മഹാകവി താമസിച്ചിരുന്നതു്. അദ്ദേഹം പതിവായി ഡിന്നറിനെത്തി പാടുന്നതു് മൈക്കലിന്റെ അമ്മായിയമ്മയ്ക്കു് ഓർമ്മയുണ്ടു്. സറീയലിസം ആവരണം ചെയ്ത ആ ഭൂവിഭാഗത്തിൽ ഇരുന്നുകൊണ്ടാണു് നെറൂദ Residence on Earth എന്ന കാവ്യസമാഹാരം രചിച്ചതു്. ഇതൊക്കെ അറിയുമ്പോൾ നമുക്കുണ്ടാകുന്ന ആഹ്ലാദം അസാധാരണമെന്നേ പറയാനാവൂ.

അദ്ദേഹത്തെ എനിക്കു സുഹൃത്തെന്നു് വിളിക്കാൻ വയ്യ. എന്നെക്കാൾ പത്തുവയസ്സെങ്കിലും കൂടുതലായിരുന്നു അദ്ദേഹത്തിനു്. എന്നും വൈകുന്നേരം ഞങ്ങൾ കാണും. കുറെനേരം സംസാരിക്കും. പിരിയും. അങ്ങനെയിരിക്കെ ഞാൻ തിരുവനന്തപുരം വിട്ടു വടക്കേയിന്ത്യയിൽ പോയി താമസിച്ചു കുറെക്കാലം. തിരിച്ചെത്തിയതിനുശേഷം ഒരു ദിവസം വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു ഡോർബെൽ അമർത്തി. അദ്ദേഹത്തിന്റെ സഹധർമ്മിണി വാതിൽ തുറന്നുവന്നിട്ടു് ‘ഇരിക്കൂ’ എന്നു പറഞ്ഞു. ‘ചേട്ടനില്ലേ?’ എന്നു ഞാൻ ചോദിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞു: “ഏഴുമാസം മുൻപു് മരിച്ചു” എന്നു് കഷ്ടിച്ചു പറഞ്ഞൊപ്പിച്ചു. ഞാൻ രണ്ടുമിനിറ്റുനേരം മിണ്ടാതിരുന്നിട്ടു് റോഡിലേക്കു പോന്നു.
യുഗോ യുടെ “പാവങ്ങൾ ” എന്ന നോവലിലെ ഒരു രംഗം. ഷാങ് വൽ ഷാങ് കന്യാസ്ത്രീമഠത്തിൽനിന്നു് രക്ഷപ്പെടുകയാണു്. ഒരന്തേവാസിയുടെ ശവം മഠത്തിനകത്തു സംസ്കരിക്കണം കന്യാസ്ത്രീകൾക്കു്. അതു നിയമത്തിനു് എതിരായതുകൊണ്ടു് ശവമകത്തുണ്ടു് എന്ന മട്ടിൽ ഒരൊഴിഞ്ഞ ശവപ്പെട്ടി കൊണ്ടുപോയി പൊതുശ്മശാനത്തിൽ അടക്കാമെന്നു് മഠത്തിലെ ജോലിക്കാരൻ സമ്മതിച്ചു. മഠത്തിനകത്തു് അകപ്പെട്ടുപോയ ഷാങ് വൽ ഷാങ്ങിനു് അവിടെനിന്നു രക്ഷപ്പെടാൻ അതുതന്നെ മാർഗ്ഗം. ഒഴിഞ്ഞ ശവപ്പെട്ടിയിൽ അയാൾ കയറിക്കിടക്കും. ശ്മശാനത്തു ചെല്ലുമ്പോൾ രക്ഷപ്പെടാം. ജോലിക്കാരന്റെ ഉപകർത്താവാണു് ഷാങ് വൽ ഷാങ്. അതിനാൽ അയാളുടെ നിർദ്ദേശം ജോലിക്കാരനു് അംഗീകരിക്കാതിരിക്കാൻ വയ്യ. ശ്മശാനത്തിലെത്തിയാൽ പിന്നെ എല്ലാം എളുപ്പമാണു്. അവിടത്തെ സൂക്ഷിപ്പുകാരൻ മഠത്തിലെ ജോലിക്കാരന്റെ കൂട്ടുകാരനാണു്. കുടിക്കാൻ പണം കൊടുത്താൽ അയാൾ പൊയ്ക്കൊള്ളും. ശവപ്പെട്ടി ശ്മശാനത്തിലെത്തി. പക്ഷേ, ദൗർഭാഗ്യം നോക്കു. ജോലിക്കാരൻ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരുത്തൻ സൂക്ഷിപ്പുകാരനായി അവിടെ നിൽക്കുന്നു. ഞെട്ടിക്കൊണ്ടു് മഠത്തിലെ ജോലിക്കാരൻ മറ്റേയാളെവിടെ എന്നു ചോദിച്ചു. മറുപടി: He is dead. അതു സാദ്ധ്യമല്ലല്ലോ എന്നു് ജോലിക്കാരൻ പറഞ്ഞപ്പോൾ ശവക്കുഴി മൂടുന്നവൻ കൂടിയായ സൂക്ഷിപ്പുകാരൻ അറിയിച്ചു. After Napoleon, Louis XVIII. After Mestinne, Gribier. Peasant my name is Gribier (pp. 466. Les Miserables— Modern Library Edition).
ഇതൊക്കെയാണു് വിധിയെന്നു പറയുന്നതു്. ഈ വിഷയത്തെക്കുറിച്ചു് വൊൾതേർ എഴുതിയതു് എന്താണെന്നറിയുന്നതു രസകരമാണു്.

“മണ്ടന്മാർ പറയും: ‘എന്റെ ഡോക്ടർ എന്റെ അമ്മായിയെ മാരകമായ രോഗത്തിൽ നിന്നു രക്ഷിച്ചു. പത്തുവർഷംകൂടി ജീവിച്ചിരിക്കാൻ അദ്ദേഹം അവരെ സഹായിച്ചു.’ മറ്റു മണ്ടന്മാർ പറയും: ‘ബുദ്ധിയുള്ളവർ സ്വന്തം വിധി സൃഷ്ടിക്കുന്നു.’… ഡോക്ടർ ഏതു നഗരത്തിലായിരുന്നുവോ അവിടെത്തന്നെ അദ്ദേഹത്തിനു് ആയിരുന്നേ മതിയാകൂ. നിങ്ങളുടെ അമ്മായിക്കു് അദ്ദേഹത്തെത്തന്നെ ആളയച്ചു് വിളിക്കേണ്ടിവരും. മരുന്നുകൾ കൊടുത്തു് അദ്ദേഹം അവരെ ചികിത്സിച്ചു രോഗം ഭേദപ്പെടുത്തും.”
“ക്രോംവെല്ലിനെ നേരത്തേ കൊന്നിരുന്നെങ്കിൽ ചാൾസ് ഒന്നാമന്റെ തല മുറിച്ചുകളയുമായിരുന്നില്ല എന്നും അദ്ദേഹം വളരെക്കാലം ജിവിച്ചിരുന്നു് സ്വന്തം കിടക്കയിൽ കിടന്നു മരിക്കുമായിരുന്നു എന്നും പറയുന്ന രാജ്യതന്ത്രജ്ഞന്മാരുണ്ടു്. ശരി. ഇംഗ്ലണ്ടു് മുഴുവനും സമുദ്രത്തിൽ മുങ്ങിപ്പോയിരുന്നെങ്കിൽ ഈ രാജാവു് നിഗ്രഹിക്കപ്പെടുകില്ലായിരുന്നു എന്നും അവർ പറഞ്ഞേക്കും.”

വിധിയുടെ അലംഘനീയാവസ്ഥയിലേക്കു കൈചൂണ്ടുകയാണു് വൊൾതേർ. ഈ യാദൃച്ഛികതയെ അല്ലെങ്കിൽ വിധിയെ മനോഹരമായി ചിത്രീകരിക്കുന്ന ഒരു ചെറുകഥയുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. അഷ്ടമൂർത്തിയുടെ ‘ആർദ്ധവിരാമം’. കഥയുടെ സംഗ്രഹം നൽകുക എന്ന കലാഹിംസയ്ക്കു് ഞാൻ മുതിരുന്നില്ല. മനുഷ്യമനസ്സിന്റെ പരിമിതികൾ സൂചിപ്പിച്ചു് വിധിയെന്ന സാർവലൗകികസത്യത്തെ സ്ഫുടീകരിക്കുന്ന ഈ കഥാകാരൻ മലയാളകഥാസാഹിത്യത്തിനു് അപചയം വന്നിട്ടില്ലെന്നു് തന്റെ രചനയിലൂടെ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിലെ പൈശാചികസത്യങ്ങളെ കലാത്മകമായി ആലേഖനം ചെയ്തു് അദ്ദേഹം അനുവാചകന്റെ ജീവിതാവബോധത്തെ തീക്ഷണതമമാക്കുന്നു.
ചോദ്യം: തികഞ്ഞ മതവിശ്വാസമുള്ളയാൾ തികഞ്ഞ സന്മാർഗ്ഗവാദിയുമല്ലേ?
ഉത്തരം: അല്ല. കഴുത്തിൽ രുദ്രാക്ഷവും കക്ഷത്തു കന്നക്കോലുമായി നടക്കുന്ന പലരെയും എനിക്കറിയാം. അമ്പലത്തിൽ പോകുമവർ. ശയനപ്രദക്ഷിണംവരെ നടത്തും. വീട്ടിൽ പൂജ കാണും. ഈശ്വരന്റ പടത്തിന്റെ മുൻപിൽ ഒരുമണിക്കൂർ നേരത്തേക്കെങ്കിലും നിന്നു പ്രാർത്ഥിക്കും. ആ ജപസംചലിതോഷ്ഠാധരങ്ങൾതന്നെയാണു് ഉത്തരക്ഷണത്തിൽ വേശ്യയുടെ ചുണ്ടുകളുമായി ചേരുന്നതു്. വലിയ ഒരു ശബരിമലഭക്തൻ പാലിൽ എൺപതു ശതമാനം വെള്ളം ചേർത്തു വില്ക്കുന്നുണ്ടു്. മതവിശ്വാസവും സന്മാർഗ്ഗവും തമ്മിൽ ഒരു ബന്ധവുമില്ല. കാഷായ വസ്ത്രക്കാരെ അപ്പടി വിശ്വസിക്കുന്നതു ബുദ്ധിശൂന്യതയാണു്. കടുത്ത ഈശ്വരവിശ്വാസികളും ക്രൂരന്മാരായിരിക്കും. ജവാഹർലാൽ നെഹ്റു വലിയ ഈശ്വവിശ്വാസമുള്ള ആളായിരുന്നില്ല. പക്ഷേ, അദ്ദേഹം ഏതു ഭക്തനെക്കാളും കാരുണ്യമുള്ളവനായിരുന്നു.
ചോദ്യം: നവവധുവിനെക്കുറിച്ചു നവവരനു പുച്ഛം തോന്നുന്നതു് എപ്പോൾതൊട്ടു്?
ഉത്തരം: വിവാഹം കഴിഞ്ഞു് വരന്റെ വീട്ടിലേക്കു പോകാൻ കാറിൽ കയറിയാലുടൻ ഛർദ്ദിക്കാൻ തുടങ്ങുന്ന വധുവിനോടു് അയാൾക്കു പുച്ഛമല്ലാതെ മറ്റെന്തു തോന്നാൻ?
ചോദ്യം: പെൻഷൻ പറ്റിയപ്പോൾ ദുഃഖിച്ചോ അതോ സന്തോഷിച്ചോ?
ഉത്തരം: ഒരുദിവസത്തേക്കു ദുഃഖമുണ്ടായിരുന്നു. പിന്നെ സന്തേഷം. ഇൻകം ടാക്സ് സ്റ്റെയ്റ്റ്മെന്റ് കൊടുക്കണ്ടല്ലോ എന്നു വിചാരിച്ചാണു് സന്തേഷം. പിന്നെ ഒന്നിലും ആഗ്രഹമില്ലാത്ത ആളാണു് ഞാൻ. അമ്പതു വയസ്സു കഴിഞ്ഞപ്പോൾ പെൻഷൻ വാങ്ങാൻ തയ്യാറെടുത്തു. പെൻഷൻ പറ്റിയപ്പോൾ മരിക്കാൻ തയ്യാറെടുത്തു. ഇപ്പോഴും ആ മാനസികനിലയിൽത്തന്നെ.
ചോദ്യം: അന്യന്റെ വീട്ടിൽ കയറുന്നതിനുമുൻപു് ചെരിപ്പു് വെളിയിൽ ഊരിയിടുന്നതിനെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: അതൊരു ഹാബിറ്റാണു്—ശീലമാണു് —എന്നതിൽക്കവിഞ്ഞു് ഒന്നുമില്ല. ചെരിപ്പു് വെളിയിലിട്ടിട്ടു് അകത്തുകയറി ഗൃഹനായകനോടു കുത്തുവാക്കുകൾ പറയുന്ന ആൾ ചെറിപ്പു് ഊരിയിട്ടാലെന്തു്? ഇല്ലെങ്കിലെന്തു്?
ചോദ്യം: വിവാഹിതനെയും അവിവാഹിതനെയും എങ്ങനെ തിരിച്ചറിയാം?
ഉത്തരം: അവിവാഹിതൻ ഷർട്ടിൽ ബട്ടനിടാതെ നെഞ്ചിലെ രോമം സ്ത്രീകളെ കാണിക്കും. വിവാഹിതൻ ബനിയൻപോലുമിടാതെ അവരുടെ മുൻപിൽ ഇരിക്കും.
ചോദ്യം: അവിവാഹിതകളെയും വിവാഹിതകളെയം വേർതിരിച്ചറിയാം?
ഉത്തരം: ഒരുമാർഗ്ഗവുമില്ല. വിവാഹിത താലി കഴുത്തിന്റെ പിറകിലൂടെ ഇട്ടു മറച്ചുകളയും. താലികാണിക്കുന്ന സ്ത്രീകളുടെ വൈവാഹികജീവിതം ആഹ്ലാദദായകമല്ലെന്നതു് സത്യം.
ചോദ്യം: നിങ്ങൾക്കു പ്രേമലേഖനങ്ങൾ കിട്ടാറുണ്ടോ ഇക്കാലത്തും?
ഉത്തരം: ഉണ്ടു്. പക്ഷേ, അവ എഴുതുന്നതു് പുരുഷന്മാരാണു്. സ്ത്രീകളുടെ കൈയക്ഷരത്തിൽ വരുന്ന കത്തുകൾ ഡിക്ടേറ്റ് ചെയ്യുന്നതും മാസ്ക്യൂലിൻ ജൻഡറാണു്. ഏഭ്യന്മാർ അറുപതുപൈസ വെറുതെ കളയുന്നു എന്നാണു് ഞാൻ കരുതാറുള്ളതു്.
ചോദ്യം: നിങ്ങൾ കുമാരനാശാനെ കണ്ടിട്ടുണ്ടോ?
ഉത്തരം: അപ്പോൾ എന്റെ പ്രായം നൂറിലധികമാണെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നതു്?
ചോദ്യം: പ്രഥമമാത്രയിൽ വധു തന്റെ പൂർവകാമുകനെക്കുറിച്ചു് വരനോടു പറയാമോ?
ഉത്തരം: ഓഹോ പറയാം. പറഞ്ഞാൽ നേരം വെളുക്കുമ്പോൾ അയാൾ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിരിക്കും.
ദാമ്പത്യജിവിതത്തിന്റെ രാജരഥ്യയിൽ എപ്പോൾ കാലെടുത്തുവച്ചു കഴിഞ്ഞോ അപ്പോൾ മുതൽ പുരുഷന്റെ സ്വാതന്ത്ര്യം നശിക്കുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യം നശിക്കുന്നു. അവിവാഹിതയായിരിക്കുമ്പോൾ പെൺകുട്ടിക്കുള്ള സ്വാതന്ത്ര്യത്തിൽ നിഷ്ഠൂരത ഒളിഞ്ഞിരിക്കുന്നുണ്ടു്. അതു് പത്തിവിടർത്തുന്നതു് ഭർത്താവു് എന്ന ഒരുത്തൻ അവളുടെ മുൻപിൽ വന്നുനില്ക്കുമ്പോഴാണു്. അതുപോലെ ആൺകുട്ടിയുടെ നിഷ്ഠൂരത ഭാര്യയുടെ മുൻപിൽ ഫണംവിടർത്തുന്നു. രണ്ടുപേരും ചീറ്റുന്നു. ആ ശബ്ദം നിപുണശ്രോത്രങ്ങൾക്കു കേൾക്കാം. ആ കാതുകളിൽ ഈയമുരുക്കി ഒഴിക്കാനോ കണ്ണിൽ പെടിയിടാനോ ആർക്കും സാദ്ധ്യമല്ല. ഈ നിഷ്ഠൂരത ഉന്മാദത്തോളം ചെന്നെത്തുന്നതു് പലരും കണ്ടിട്ടുണ്ടു്. ഞാനും കണ്ടിട്ടുണ്ടു്. കുളിക്കാൻ പോകുമ്പോൾ പരിചാരികയെ വിളിച്ചു കുളിമുറിയുടെ നടയിൽ നിറുത്തുകയും കൂടക്കൂടെ കതകിനിടയിലൂടെ നോക്കി അവൾ അവിടെത്തന്നെ നില്കുക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുന്ന ഭാര്യമാരെ എനിക്കറിയാം. ഓഫീസിൽ പോയിട്ടു് രാത്രി പന്ത്രണ്ടുമണിക്കു തിരിച്ചെത്തി കട്ടിലിനടിയിൽ നോക്കിയിട്ടു് ‘ഇവിടെ ആരു് ഇരുന്നെടീ’ എന്നു ചോദിക്കുന്ന ഭർത്താക്കന്മാരെയും എനിക്കറിയാം. സ്വാതന്ത്ര്യം പാരതന്ത്ര്യമാകുന്നതു് ദാമ്പത്യജീവിതത്തിലാണു്. ആ പാരതന്ത്ര്യം പലപ്പോഴും പേടിസ്വപ്നത്തോളം ചെല്ലുന്നു. അപ്പോൾ ഇയാളൊന്നു് ഒഴിഞ്ഞാൽ മതിയായിരുന്നുവെന്നു സ്ത്രീയും ഇവളൊന്നു് ഒഴിഞ്ഞാൽ മതിയായിരുന്നുവെന്നു് പുരുഷനും മനസ്സിൽ കരുതും. ലോകത്തു് എവിടെയും ‘ഡയലക്ടിൽ റിലേഷൻഷിപ്പ്’ കാണാം. ഭൗതികത്വവും ആധ്യാത്മികത്വവും; പാരതന്ത്ര്യവും സ്വാതന്ത്ര്യവും; നിഷ്ഠൂരതയും കാരുണ്യവും. ഇവ പരസ്പര പ്രവർത്തനത്തിലൂടെ ‘സിന്തസിസിൽ’ എത്തേണ്ടതാണു്. പക്ഷേ, ചില സ്ഥലങ്ങളിലേ ആ ഉദ്ഗ്രഥനം ഉണ്ടാവുന്നുള്ളു. ഭാരതത്തിൽ ആധ്യാത്മകതയ്ക്കാണു് അതിപ്രസരം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പലയിടത്തും പാരതന്ത്ര്യത്തിനാണു് പ്രാധാന്യം. അമീന്റെ ഭരണകാലത്തു് നിഷ്ഠൂരതയ്ക്കു വിജയം. ദാമ്പത്യജീവിതത്തിലെ ഡയലക്ടിസിൽ നിഷ്ഠൂരതയ്ക്കാണു് പ്രാമുഖ്യം. അവിടെ ഉദ്ഗ്രഥനമുണ്ടാകുന്നില്ല. ഇതാണു് സുന്ദർ ‘വെറുതെ ഒരു കാര്യവുമില്ലാതെ’ എന്ന ചെറുകഥയിൽ (കലാകൗമുദി) ധ്വനിപ്പിക്കുന്നതു്. ദമ്പതികൾ ഒടുവിൽ വീട്ടിൽ പോകുന്നുണ്ടെങ്കിലും കാരുണ്യമല്ല വിജയം പ്രാപിക്കുന്നതു്; നിഷ്ഠൂരതയാണു്. ദാമ്പത്യ ജീവിതത്തിന്റെ ‘ആംബിവാലൻസി’നെ— വിരുദ്ധവികാരങ്ങൾ ഉള്ള അവസ്ഥയെ—ചിത്രീകരിക്കുന്ന ഇക്കഥയ്ക്കു കലാപരമായ മേന്മ കുറവാണു്.

രണ്ടു സഹോദരന്മാരെ എനിക്കറിയാം. അവർ ഇന്നില്ല. മൂത്തയാൾ മദ്യപിക്കും. ഇളയ ആളും അങ്ങനെതന്നെ. രണ്ടുപേരും വ്യഭിചാരികൾ. മദ്യപാനത്തിലും വ്യഭിചാരത്തിലും മാത്രമേ അവർ യോജിച്ചിരുന്നുള്ളു. മറ്റെല്ലാക്കാര്യത്തിലും ശത്രുക്കൾ. പക്ഷേ, ശത്രുത വെളിയിൽ കാണിക്കുകയുമില്ല. അനിയൻ ചേട്ടന്റെ വീട്ടിലെത്തിയാൽ ചേട്ടൻ അതിഥി സൽക്കാരത്തിന്റെ പ്രതീകമായി മാറും. ചേട്ടൻ അനിയന്റെ വീട്ടിൽ ചെന്നാൽ അനിയനും അങ്ങനെയൊരു പ്രതികം തന്നെ. പക്ഷേ, അബോധാത്മകമായി അവർ പരസ്പരം വെറുത്തിരുന്നു. ഒരാൾ മറ്റൊരാളിന്റെ മരണം അഭിലഷിച്ചിരുന്നു. അഭിലാഷം എപ്പോഴും സാഫല്യത്തിലെത്തുകില്ലല്ലോ. അതുകൊണ്ടു് ചേട്ടൻ അനിയന്റെയും അനിയൻ ചേട്ടന്റെയും സർക്കാർ ജോലി ഇല്ലാതാക്കാൻ ശ്രമിച്ചു. കള്ളപ്പെറ്റിഷൻ അയയ്ക്കുക എന്നതായിരുന്നു അവരുടെ പണി. ദിവാൻജിക്കു നേരിട്ടാണു് പെറ്റിഷൻ അയയ്ക്കുക. അതു കിട്ടിയാലുടൻ സി. പി. രാമസ്വാമി അയ്യർ urgent action എന്നെഴുതി സെക്രട്ടേറിയറ്റിൽ അയയ്ക്കും. പിന്നീടാണു് എനിക്കു ഉപദ്രവം. ചേട്ടനും അനിയനും മാറി മാറിവരും അവരയച്ച കടലാസ്സിന്റെ സ്ഥിതിഗതികൾ അന്വേഷിക്കാൻ. ഇങ്ങനെ പെറ്റിഷനയച്ചിട്ടു് അവർ തമ്മിൽ കെട്ടിപിടിച്ചുകൊണ്ടു് സേവിയറുടെ മദ്യശാലയിലേക്കു കയറിപ്പോവുകയും ചെയ്യും. വർഷം 1945. ദസ്തെയെവ്സ്കി യുടെ നോവലുകൾ അന്നു ഞാൻ വായിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അവയുടെ അന്തരാർത്ഥം ശരിയായി ഗ്രഹിച്ചിരുന്നില്ല. ഇന്നു് ഞാനതു മനസ്സിലാക്കുന്നു. ഒരു സഹോദരൻ മറ്റൊരു സഹോദരന്റെ മരണം അഭിലഷിക്കുന്നു എന്നു ദസ്തെയെവ്സ്കിക്കു് അഭിപ്രായമുണ്ടു്. സഹോദരന്മാർ തമ്മിൽ മാത്രമേ അതുള്ളോ? മകൻ അച്ഛന്റെ മരണം കൊതിക്കുന്നില്ലേ? ഉണ്ടെന്നാണു് ‘കാരമാസോവ് സഹോദരന്മാർ’ എന്ന നോവലിൽ ദസ്തെയെവ്സ്കി അസന്ധിദിഗ്ദ്ധമായി സ്ഥാപിക്കുന്നതു്. അച്ഛനെ കൊല്ലാൻ സ്മെർഡിയാക്കോവിനെ പരോക്ഷമായി പ്രേരിപ്പിക്കുന്നതു് അയാളുടെ സഹോദരനെതന്നെ.
സഹോദരഹത്യയ്ക്കു ശ്രമിച്ചിട്ടു് സ്വയം നാശത്തിലെത്തുന്ന മറ്റൊരു സഹോദരനെ ടി. വി. കൊച്ചുബാവയുടെ ‘ഈ നഗരം ശാന്തമാണു്’ എന്ന ചെറുകഥയിൽ കാണാം. (ദോശാഭിമാനി വാരിക) കഥാപാത്രത്തിന്റെ ആന്തരസംഘട്ടനത്തിലേക്കു ചെല്ലാതെ എല്ലാം ബഹിർഭാഗസ്ഥമായി ചിത്രീകരിക്കുന്ന ഇക്കഥയുടെ ആഖ്യാനം തരക്കേടില്ല.

ഫ്രാൻസിൽ കൊങ്ത് ദ ഷാറോലാ (Comte de charolais) പുരപ്പുറത്തിരുന്ന ഒരുത്തനെ വെടിവച്ചു കൊന്നു. മൃതദേഹം ഉരുണ്ടു് താഴത്തേക്കു പോരുന്നതു് കണ്ടുരസിക്കാൻ വേണ്ടിയാണു് അയാളതു് ചെയ്തതു്. ലൂയി പതിനഞ്ചാമൻ അയാൾക്കു മാപ്പുകൊടുത്തിട്ടു് പറഞ്ഞു: ഞാൻ പറയുന്നതു നല്ലപോലെ മനസ്സിലാക്കിക്കൊള്ളു. ഇതുപോലെ നിങ്ങളെ വെടിവച്ചു വീഴ്ത്തുന്നവനും ഞാൻ മാപ്പുകൊടുക്കും.

വിജ്ഞന്മാർ വിഗ്രഹാരാധനയെ എല്ലാക്കാലത്തും നിന്ദിച്ചിട്ടുണ്ടു്. പക്ഷേ, ചിലർക്കു് അതില്ലാതെ ജീവിക്കാനാവില്ല. എന്റെ ഒരു സ്നേഹിതൻ ആദ്യകാലത്തു് ഷാങ് ഷെനെയുടെ ആരാധകനായിരുന്നു. ഏറെ മാസങ്ങളായില്ല, ഷെനെയെ തള്ളിത്താഴെയിട്ടിട്ടു് അദ്ദേഹം റീഹ് എന്ന മനഃശാസ്ത്രജ്ഞന്റെ നേർക്കു് പൂക്കൾ വർഷിച്ചു് ‘റീഹ്, റീഹ് പാഹിമാം’ എന്നു പ്രാർത്ഥിച്ചു തുടങ്ങി. കുറെദിവസം കഴിഞ്ഞപ്പോൾ റീഹ് വിസ്മരിക്കപ്പെട്ടു. സത്യസായിബാബയുടെ ആരാധകനായി അദ്ദേഹം. അക്കാലത്തു്, അദ്ദേഹം കൊടുത്ത ഭസ്മം എനിക്കും തന്നിട്ടുണ്ടു് ആ സ്നേഹിതൻ. മൂന്നുമാസം പോലുമായില്ല അദ്ദേഹത്തെ ആനന്ദമയിയുടെ ശിഷ്യനായി ഞാൻ കാണുകയുണ്ടായി. ആ സന്ന്യാസിനിയുടെ സൂക്തങ്ങൾ അച്ചടിച്ച പുസ്തകം അദ്ദേഹം ഭക്തിപ്രശ്രയവിവശനായി എനിക്കു തന്നു. ഇപ്പോൾ അവരെയും അഗണ്യകോടിയിൽ തള്ളിയിട്ടു അദ്ദേഹം തിരുവനന്തപുരത്തിനു കിഴക്കുള്ള ഒരു സ്ഥലത്തെ ഒരു സന്ന്യാസിയുടെ ശിഷ്യനായി മറിയിരിക്കുന്നു. ഓരോ കാലയളവിൽ ഓരോ വിഗ്രഹം. വളരെ വൈകാതെ അദ്ദേഹം വീണ്ടും ഷെനെയുടെ ഭക്തനായി മാറും.
ഡോക്ടർ ലീലാവതിക്കും ഇമ്മട്ടിൽ വിഗ്രഹങ്ങളുണ്ടു്. ആദ്യം ജി. ശങ്കരക്കുറുപ്പായിരുന്നു ആ വിഗ്രഹം. ഹനുമാൻ സമുദ്രത്തിന്റെ ഇക്കരെനിന്നു അക്കരെയുള്ള ലങ്കയിലേക്കു ചാടിയതുപോലെ ശ്രീമതി ഒറ്റച്ചാട്ടം ചാടി യുങ്ങിലേക്കു ചെന്നു. കളക്ടീവ് അൺ കോൺഷ്യസ്, അനമസ്, animus—masculine principle) അനമ, (anima—feminine principle) എന്നൊക്കെ എപ്പോഴും പറഞ്ഞുനടന്ന അവർ പെട്ടെന്നു് മിഹായിൽ ഷെലൊഹോഫ് എന്ന റഷ്യൻ നോവലിസ്റ്റിലേക്കു ചാടി. അദ്ദേഹത്തിന്റെ ഭേദപ്പെട്ട നോവൽ ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്നതു് നമ്മുടെ ഇതിഹാസമായ മഹാഭാരതത്തിനോ ആദികാവ്യമായ രാമായണത്തിനോ തുല്യമാണെന്നു പ്രഖ്യാപിച്ചു. ഒരു പുസ്തകംതന്നെ ഷെലോഹോഫിനെക്കുറിച്ചു ലീലാവതി എഴുതി. ഫലമോ? സോവിയറ്റ് ലാൻഡ് അവാർഡ് (കെ. പി. എസ്. മേനോനു് എന്റെ നന്ദിയും സ്തുതിയും). റഷ്യൻ കമ്മ്യൂണിസത്തിൽനിന്നു് ഒരടികൂടെ മുന്നോട്ടുവച്ചു് മാവോ കമ്മ്യൂണിസത്തിലേക്കു പോയപ്പോഴാണു് ശ്രീമതിയുടെ വിപ്ലവകരങ്ങളായ അഭിപ്രായങ്ങൾ ഇടതു പക്ഷ ചിന്താഗതിക്കു പ്രചാരണം നല്കുന്ന ചില ദിനപത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയതു്. അതിനുശേഷം കോൺഗ്രസ് ടിക്കറ്റിൽ എം. പി. സ്ഥാനത്തത്തിനു മത്സരിക്കാൻ പോകുന്നെന്നു കേട്ടു. കേട്ടതേയുള്ളു. നിന്നില്ല. നിന്നെങ്കിൽ ഞാൻ വിസ്മയിക്കുമായിരുന്നില്ല. ഇപ്പോൾ ശ്രീമതിയുടെ വിഗ്രഹം പി. ടി. ഉഷ യാണു്. അവരെ പൂർവ്വതാര (പി. ടി. എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾക്കു ശ്രീമതി നല്കുന്ന വിവൃതി) എന്നു വിളിച്ചുകൊണ്ടു് ലീലാവതി പുളകപ്രസരം അനുഭവിക്കുന്നു. അതിൽ തെറ്റൊന്നുമില്ല. വിഗ്രഹാരാധന സ്വന്തമായി ഒന്നുമില്ലാത്തവർക്കു് ഉപേക്ഷിക്കാനാവില്ലല്ലോ. പക്ഷേ, അങ്ങനെ പുളകംകൊള്ളുന്നിടയിൽ ശ്രീമതി പേരുപറയാതെ എന്നെ ആക്ഷേപിക്കുന്നു. അവരുടെ വാക്യങ്ങളിതാ: “പെൺകുട്ടികൾ ഓടാനും ചാടാനുംവേണ്ടി പിറന്നവരല്ല എന്നു പറയുന്നവർ ഇപ്പോഴും ഇവിടെയുണ്ടാവുമോ എന്നറിയില്ല. ഉണ്ടെങ്കിൽ, അവരുടെ ചിന്ത പിന്നോക്കം പായുമ്പോൾ നമ്മുടെ പെൺകുട്ടികളുടെ കാലുകൾ മുന്നോട്ടുതന്നെ ഓടും.” (മലയാള മനോരമ ദിനപത്രം. 1989-12-5, ചൊവ്വ. പുറം 10). ഉഷ ഓടിയോടി സ്ത്രീത്വം നശിപ്പിക്കരുതെന്നു വാത്സല്യപൂർവം പറഞ്ഞു് ഞാൻ തന്നെയാണു്. അതൊരഭിപ്രായമായി മാത്രം പരിഗണിച്ചാൽ മാത്രം പോരാ ലീലാവതിക്കു്. പരിഹാസത്തിന്റെ വിഷം തേച്ച അമ്പു് സാധുവായ എന്റെനേർക്കു് അയച്ചേ തീരു. സാഹിത്യത്തിന്റെയും പൊതുവായ സംസ്കാരത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളിൽ ഹനുമാൻചാട്ടം ചാടുന്ന ലീലാവതിക്കു് പെൺകുട്ടികളുടെ ചാട്ടം ഇഷ്ടമായതിൽ അദ്ഭുതപ്പെടാനില്ല. ഇവിടെ ഓടുന്നവരും ചാടുന്നവരും മാത്രമല്ല എതിരാളിയുടെ തല ഇടിച്ചുപൊട്ടിക്കുന്ന ബോക്സിങ് ചാമ്പ്യന്മാരുമുണ്ടു്. മുഹമ്മദലിക്കു് ആരാധകരുണ്ടു്. ഉഷയ്ക്കുമുണ്ടു്. പക്ഷേ, അതുകൊണ്ടു് എല്ലാവരും അവരെ ആരാധിക്കണമെന്നുണ്ടോ? സ്ത്രീകൾ കായിക ശക്തി പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നു് എനിക്കൊരഭിപ്രായമുണ്ടെങ്കിൽ അതൊരഭിപ്രായമെന്നു മാത്രം കരുതി എന്നെയങ്ങു വെറുതേ വിട്ടുകൂടെ? പിന്നെ നമുക്കൊക്കെ ഒരു സ്വഭാവമുണ്ടു്. മറ്റുള്ളവരെ ചിലതിന്റെ പേരിൽ വാഴ്ത്തും. ആ ‘ചിലതു് ’ നമുക്കോ നമ്മുടെ ബന്ധുക്കൾക്കോ ഉണ്ടാകുന്നതു് ഇഷ്ടവുമല്ല.
ദാമ്പത്യജീവിതത്തിന്റെ രാജരഥ്യയിൽ എപ്പോൾ കാലെടുത്തുവെച്ചു കഴിഞ്ഞോ അപ്പോൾമുതൽ പുരുഷന്റെ സ്വാതന്ത്ര്യം നശിക്കുന്നു. അവിവാഹിതയായിരിക്കുമ്പോൾ പെൺകുട്ടികൾക്കുള്ള സ്വാതന്ത്ര്യത്തിൽ നിഷ്ഠൂരത ഒളിഞ്ഞിരിക്കുന്നുണ്ടു്. അതു് പത്തിവിടർത്തുന്നതു് ഭർത്താവു് എന്ന ഒരുത്തൻ അവളുടെ മുൻപിൽ വന്നുനില്ക്കുമ്പോഴാണു്.
ലീലാവതി പൂർവ്വതാരയെക്കണ്ടു് പുളകം കൊള്ളുന്നു. ലീലാവതിക്കു് യൗവനത്തിലെത്തിയ മകളുണ്ടെന്നിരിക്കട്ടെ. ആ കുട്ടിയെ കാലുകാണിച്ചുകൊണ്ടു് പുരുഷന്മാരുടെ മുൻപിൽക്കൂടെ ഓടാൻ അവർ അനുവദിക്കുമോ? അതു പോകട്ടെ, സാരി കണങ്കാലിനു മുകളിൽ നിന്നാൽ അവർ കമ്പെടുക്കില്ലേ? അനുവദിക്കുമെങ്കിൽ അവർ അമ്മയാണോ? മറ്റുള്ളവർ കാലുകാണിച്ചു ഓടിക്കൊള്ളട്ടെ. എന്റെ മകൾ ശാലാപ്രവേശത്തെ അർഹിക്കുന്നവളായി ‘ശാലിനി’യായി ഇരുന്നുകൊള്ളട്ടെ എന്ന ചിന്താഗതി തെറ്റു്. മുൻപു് ഒരു സംസ്കൃതം പ്രഫെസറുണ്ടായിരുന്നു. ഞാൻ കൂടെയുള്ള അനേകം സമ്മേളനങ്ങളിൽ അദ്ദേഹം ദാരിദ്രരായ കൂട്ടികളെ സംസ്കൃതം പഠിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ മക്കളെ മെഡിക്കൽ കോളേജിലും എഞ്ചിനീയറിങ് കോളേജിലും പഠിക്കാൻ അയച്ചിരുന്നു. ‘മറ്റുള്ളവർ സംസ്കൃതം മാത്രം പഠിച്ചു് ഗതികിട്ടാതെ ഉഴലട്ടെ. എന്റെ മക്കൾ ഡോക്ടറും എഞ്ചീനിയറുമായി വിലസട്ടെ’ ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാടു്. മറ്റുള്ളവരെ ചില മേന്മകളുടെ പേരിൽ വാഴ്ത്തുത്തുമ്പോൾ അവ നമ്മുടെ സന്താനങ്ങളെസ്സംബന്ധിച്ചും മേന്മകളായി നമ്മൾ പരിഗണിക്കുമോ എന്നു് ആലോചിക്കണം. വഴിയിൽ കിടക്കുന്ന തേങ്ങയെടുത്തു ഗണപതിക്കുവേണ്ടി അടിച്ചിട്ടു്, തേങ്ങ സ്വന്തമല്ലെന്നു കണ്ടു് മിണ്ടാതെ പോകുന്നവരെ ശകാരിക്കുന്നതു മാന്യതയുടെ ലക്ഷണമല്ല.