സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-07-08-ൽ പ്രസിദ്ധീകരിച്ചതു്)

images/WalterdelaMare.jpg
വാൾട്ടർ ദ ല മർ

എന്റെ ഒരു കൂട്ടുകാരൻ ഇംഗ്ലീഷ് കവി വാൾട്ടർ ദ ല മറി ന്റെ (de la Mare) കാവ്യങ്ങളെക്കുറിച്ചു് ഡി. ലിറ്റ് തീസിസ് എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ ആ കവിയുടെ സമ്പൂർണ്ണ കാവ്യസമാഹാരം ഇരിക്കുന്നതു കണ്ടു് ഞാൻ ചോദിച്ചു. ‘നോവൽ വായിക്കുന്നതുപോലെ ഒറ്റയിരുപ്പിൽ ഇതു വായിച്ചു തീർക്കുമോ?’ സുഹൃത്തു് മറുപടി പറഞ്ഞതു് ഇങ്ങനെ: ‘ഒരു കവിത വായിച്ചു തീരുമ്പോൾ അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കണ്ടു് ഞാൻ പരവശനായിപ്പോകും. തുടർന്നു വായിക്കാൻ താല്പര്യം തോന്നുമെങ്കിലും ഞാനതു ചെയ്യില്ല. സൗന്ദര്യം പൂർണ്ണമായും ആസ്വദിച്ചു കഴിഞ്ഞാൽ പിന്നെന്തു ചെയ്യും? അതുകൊണ്ടു പണം ചെലവാക്കാതെ സൂക്ഷിച്ചു വയ്ക്കുന്നതുപോലെ ഞാൻ ആസ്വാദന തല്പരത്വത്തെ നിയന്ത്രിക്കും. വേറൊരുദിവസം വേറൊരു കവിത വായിക്കും. ഉടനെ പുസ്തകം അടച്ചുവയ്ക്കും’. സ്നേഹത്തിന്റെ ആ വാക്കുകൾ കേട്ടിട്ടു് എനിക്കു് ആഹ്ലാദമേ ഉണ്ടായുള്ളു. ഞാനും ആ വിധത്തിൽ വായിക്കുന്നവനാണു്. 1936-ൽ ആണെന്നു തോന്നുന്നു ചങ്ങമ്പുഴ യുടെ ‘ബാഷ്പാഞ്ജലി’ എന്റെ കൈയിൽ കിട്ടിയതു്. ആദ്യത്തെ കാവ്യം ‘ആ പൂമാല’ വായിച്ചു. ഹർഷാതിശയത്തിൽ വീണു. തുടർന്നങ്ങു വായിച്ചാൽ എല്ലാം തീർന്നു പോകില്ലേ? അതുകൊണ്ടു് മധുരപലഹാരം പകുതി തിന്നിട്ടു് ശേഷമുള്ളതു സൂക്ഷിച്ചുവയ്ക്കുന്ന കുട്ടിയെപ്പോലെ അന്നു കുട്ടിയായിരുന്ന ഞാൻ ‘ബാഷ്പാഞ്ജലി’ തുടർന്നു വായിക്കാതെ അലമാരിയിൽ കൊണ്ടുവച്ചു.

images/BohumilHrabal1985.jpg
ബൊഹൂമിൽ ഹ്രോബെൽ

ഇതുതന്നെയാണു് യുവാവായിരുന്ന കാലത്തു് സുന്ദരികളെ കാണുമ്പോൾ എനിക്കുണ്ടായ അനുഭവവും. എനിക്കു് അവരുടെ കണ്ണുകളിൽ നോക്കാൻ കഴിയുമായിരുന്നില്ല. വാക്കുകൾ വേണ്ടപോലെ നാവിൽനിന്നു വീഴുകയില്ല. പെണ്ണിനെപ്പോലെ കാൽവിരലുകൾകൊണ്ടു് ഭൂമിയിൽ വരകൾ വരച്ചു ഞാൻ നില്ക്കുമായിരുന്നു. കഴിയുന്നതും വേഗത്തിൽ ഞാൻ അവരോടു യാത്രചോദിച്ചു പോകുമായിരുന്നു. ഇതു് എന്റെ അനുഭവം മാത്രമല്ല. മീലാൻ കുന്ദേര യെക്കാൾ വലിയ നോവലിസ്റ്റ് എന്നു ഞാൻ വിചാരിക്കുന്ന ബൊഹൂമിൽ ഹ്രോബെൽ Closely Watched Trains എന്ന അതിസുന്ദരമായ നോവലിൽ എഴുതിയിരിക്കുന്നു: I’ve never been able to talk coherently to them. (beautiful people) I always sweated and stammered. I had such an admiration for beauty, and was so dazzled by it that I never could look a handsome person in the face (P. 8). എനിക്കു് ഏറ്റവും ഇഷ്ടമുള്ള കവിയാണു് വാൾട്ടർ ദ ല മർ. അദ്ദേഹത്തിന്റെ മനോഹരങ്ങളായ കഥകളുടെ സമാഹാരം എന്റെ കൈയിലുണ്ടു്. അതുപോലെ കാവ്യസമാഹാരവും. രണ്ടും പൂർണ്ണമായി ഞാൻ വായിച്ചിട്ടില്ല. അതിസൗന്ദര്യം മുഴുവനുമാസ്വദിക്കാൻ എനിക്കു വയ്യ.

കാർത്തിക നക്ഷത്രത്തിൽ കന്യാകുമാരിയുണ്ടോ?

ഈ ലോകത്തു് ഓരോ ആളും നിസ്തുലനാണു്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെപ്പോലിരിക്കുകയില്ല. അക്കാരണത്താൽ ഒരേ വസ്തുവിനെസ്സംബന്ധിച്ചു് ഓരോ ആളിനും ഓരോ അവഗമനമാണു്.

അടുത്തകാലത്തുണ്ടായ സംഭവമാണു്. സമ്മേളനത്തിന്റെ അധ്യക്ഷനെത്താൻ പ്രഭാഷകരായ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഒരു യുവാവു് പെട്ടെന്നു് മുറിയിലേക്കു കടന്നുവന്നു് എന്നോടു ചോദിച്ചു: “ഒരു സംശയമുണ്ടു്. ഭൂമിയിൽ ഓടുന്ന തീവണ്ടി കടലിന്റെ മുകളിൽക്കൂടി ഓടാത്തതു് എന്താണു് സാർ?” “ആലോചിച്ചു മറുപടി പറയാം”. എന്നു ഞാൻ അറിയിച്ചു. “മതി” എന്നു മൊഴിയാടിയിട്ടു വന്ന വേഗത്തിൽ അദ്ദേഹം പോയി. മറ്റു പ്രഭാഷകർ ആ ചോദ്യവും ഉത്തരവും കേട്ടു ചിരിച്ചു. ഞാൻ ചിരിച്ചില്ല. ചിരിക്കാത്തതിനു കാരണം ഇതുപോലെയുള്ള പല ചോദ്യങ്ങളും ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ടു് എന്നതാണു്. “ചന്ദ്രന്റെ തലസ്ഥാനം എന്താണു്?” “തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റോഡിലൂടെ പോകുമ്പോൾ വേലുത്തമ്പി യുടെ പ്രതിമ കണ്ടാൽ നാഷനൽ ബുക്ക് സ്റ്റോളിൽ കയറി വൈലോപ്പിള്ളി യുടെ ‘മകരക്കൊയ്ത്തു്’ എന്ന കാവ്യസമാഹാരഗ്രന്ഥം ഞാൻ വാങ്ങുമോ?” “കാപ്പിക്കടയിൽനിന്നു തരുന്ന കാപ്പിയിൽ തലമുടിനാരു കണ്ടാൽ രാമനാട്ടമോ കൃഷ്ണനാട്ടമോ ആദ്യമുണ്ടായതെന്നു് ആലോചിക്കുമോ?” “ജന്തുശാലയിൽച്ചെന്നു കടുവയെയും സിംഹത്തെയും കണ്ടാൽ ഏതിന്റെ പല്ലു് തേച്ചുകൊടുക്കണമെന്നു് ആലോചിച്ചു നോക്കുമോ?”

മേരി ആൻഡേഴ്സൺ എന്ന ചലച്ചിത്രതാരത്തിന്റെ പ്രോഫൈൽ ഫോട്ടോ എടുക്കാൻ ഭാവിച്ചപ്പോൾ ഡയറക്ടർ ഹിച്ചക്കോക്കിനോടു് അവർ ചോദിച്ചു: ഏതാണു് എന്റെ നല്ല ഭാഗം?’ ‘ഹിച്ചകോക്ക് മറുപടി പറഞ്ഞു: ‘ഓമനേ നീ അതിലാണു് ഇരിക്കുന്നതു്.’

വിജയൻ എസ്. കല്ലുനാടു് കുങ്കുമം വാരികയിലെഴുതിയ ‘ചരടു്’ എന്ന കഥാസാഹസിക്യം വായിച്ചുതീർത്തപ്പോൾ ഇതുപോലൊരു മണ്ടൻ ചോദ്യം ചോദിക്കാനാണു് എനിക്കു തോന്നിയതു്. ചോദ്യം മനസ്സിലുണ്ടു്, ചോദിക്കുന്നില്ല. വക്കീൽ നോട്ടീസ് വന്നാലോ?

ചോദ്യം, ഉത്തരം

ചോദ്യം: മീറ്റിങ്ങിനു പോകണമെന്നു് ഏറ്റിട്ടു് പറ്റിക്കുന്ന നിങ്ങളെ, പുസ്തകം റെവ്യൂ ചെയ്യാമെന്നു് സമ്മതിച്ചിട്ടു് അങ്ങനെ പ്രവർത്തിക്കാത്ത നിങ്ങളെ, ‘വീട്ടിൽ വരട്ടോ’ എന്നു ചോദിക്കുന്നവരോടു് ‘ഞാൻ സാഹിത്യ അക്കാദമി മീറ്റിങ്ങിനു് പോകുന്നു’ എന്നു കള്ളം പറയുന്ന നിങ്ങളെ കോടതിയിൽ കയറ്റിയാൽ എത്രവർഷം നിങ്ങൾ ജയിലിൽ കിടക്കും?

ഉത്തരം: “മരിക്കുന്നതുവരെ കിടക്കും. എനിക്കു മീറ്റിങ്ങിനു പോകുന്നതു് ഇഷ്ടമുള്ള കാര്യമല്ല. നിർബന്ധിക്കുമ്പോൾ ചെല്ലാമെന്നു് കള്ളം പറയും. പുസ്തകങ്ങൾ റെവ്യൂ ചെയ്യാനുള്ള കോളമല്ല ഇതു്. ചീത്തപ്പുസ്തകങ്ങൾ നല്ലതാണെന്നു മറ്റു വാരികകളിൽ ഞാൻ എഴുതുകയില്ല. ആളുകളെ പാട്ടിനു വിട്ടേക്കണം. അവരെ വീട്ടിൽച്ചെന്നുകണ്ടു് രണ്ടും മൂന്നും മണിക്കൂർ നേരമിരുന്നു് ബോറടിച്ചു് അവരുടെ ജോലിക്കു തടസ്സമുണ്ടാക്കരുതു്. One should be left alone എന്ന മതക്കാരനാണു് ഞാൻ. അതുകൊണ്ടു് കള്ളം പറയാൻ നിർബ്ബദ്ധമായിപ്പോകും ഈ എളിയവൻ. അതു പറഞ്ഞില്ലെങ്കിൽ സാഹിത്യവാരഫലം മുടങ്ങിപ്പോകും”.

ചോദ്യം: ദയ കാണിച്ചാൽ?

ഉത്തരം: അപമാനിക്കപ്പെടും. കഴിഞ്ഞയാഴ്ച ഒരു യാചകൻ ‘എന്തെങ്കിലും തരണ’മെന്നു് എന്നോടു് അപേക്ഷിച്ചു. ഞാൻ അയാൾക്കു് ഒരുരൂപ കൊടുത്തിട്ടു് വീട്ടിനകത്തുപോയി. ഒരു മണിക്കൂർ കഴിഞ്ഞു് വാതിൽ തുറന്നുനോക്കിയപ്പോൾ ഒരു രൂപയ്ക്കുള്ള പച്ചമുളകു് പടിയിൽ വച്ചിരിക്കുന്നു. അടുത്തു പച്ചക്കറി വില്ക്കുന്ന കടയുണ്ടു്.

ചോദ്യം: ഹാവലി നെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: മഹാനായ നാടകർത്താവു്. അദ്ദേഹത്തിന്റെ Largo Desolato എന്ന നാടകം (English version by Tom Stoppard) അത്യുൽകൃഷ്ടമാണു്. നവീന നാടകങ്ങളിൽ അതു് അദ്വിതീയമാണു്.

ചോദ്യം: ഞെട്ടാറുണ്ടോ?

ഉത്തരം: ഉണ്ടു്. ദിവസന്തോറും പലതവണ. ഡോർബെൽ പരുക്കൻമട്ടിലമർത്തി വലിയ ശബ്ദം കേൾക്കുമ്പോൾ.

ചോദ്യം: പ്ലേ ബോയ് നേരമ്പോക്കൊന്നും വേണ്ട. യഥാർത്ഥത്തിൽ ഉണ്ടായ ഒരു സെക്സി ജോക്ക് അറിയാമെങ്കിൽ പറയു?

ഉത്തരം: മേരി അൻഡേഴ്സൺ എന്ന ചലചിത്രതാരത്തിന്റെ പ്രോഫൈൽ (പാർശ്വമുഖരുപം) ഫോട്ടോ എടുക്കാൻ ഭാവിച്ചപ്പോൾ ഡയറക്ടർ ഹിച്ചകോക്കിനോടു് അവർ ചോദിച്ചു: ഏതാണു് എന്റെ നല്ല ഭാഗം? ഹിച്ചകോക്ക് മറുപടി പറഞ്ഞു: ഓമനേ നീ അതിലാണു് ഇരിക്കുന്നതു്.

ചോദ്യം: നിങ്ങൾ മരിച്ചുകഴിഞ്ഞാൽ ശവം പട്ടടയിൽ വച്ചു് ദഹിപ്പിക്കണോ, വൈദ്യുതികൊണ്ടു് ചാരമാക്കണോ, അതോ കുഴിച്ചിടണോ?

ഉത്തരം: മരിച്ചാൽപിന്നെ ഞാനൊന്നുമറിയുകയില്ല. അതുകൊണ്ടു് പക്ഷികൾക്കു കൊത്തിത്തിന്നാനായി കാട്ടിലിട്ടാലും എനിക്കൊന്നുമില്ല.

ചോദ്യം: ഈ ലോകത്തു് നിങ്ങൾ ബഹുമാനിക്കുന്നതു് ആരെ?

ഉത്തരം: മഹാത്മാഗാന്ധി യെ.

ചോദ്യം: അവാർഡുകൾക്കു് ഇപ്പോൾ ഒരു വിലയുമില്ലെന്നു് ഒരു എഴുത്തുകാരി പ്രസംഗിച്ചതു കേട്ടു. നിങ്ങളെ ഉദ്ദേശിച്ചല്ലേ അതു?

ഉത്തരം: എന്നെ ലക്ഷ്യമാക്കിയാണു് അവർ അതു പറഞ്ഞതെന്നു് എനിക്കു തോന്നുന്നില്ല. സാമാന്യ പ്രസ്താവം നടത്തുമ്പോൾ ചിലർ അതു് തങ്ങൾക്കു ചേരുന്ന തൊപ്പിയാണെന്നു കരുതും. എന്റെ ചില സാമാന്യപ്രസ്താവങ്ങളിൽ കോപിച്ചിട്ടുണ്ടു് ചില വ്യക്തികൾ. ഞാൻ എഴുതിയപ്പോൾ അവരുടെ സ്മരണപോലും ഉണ്ടായിയെന്നു വരില്ല. ഇനി എന്നെ ലക്ഷ്യമാക്കിയാണു് അവർ അങ്ങനെ പറഞ്ഞതെങ്കിലും എനിക്കു വല്ലായ്മയില്ല. വലിയ സാഹിത്യകാരനായ ഗിരീഷ് കർണാടു്, ബുദ്ധിശാലിനിയും സുന്ദരിയുമായ ചിത്രാസുബ്രഹ്മണ്യം, അമേരിക്കൻ അംബാസിഡർ ആയിരുന്ന പാൽക്കിവാല ഇവർ പ്രശംസിച്ചതാണു് ഈ പംക്തി. ഇതിനു സമ്മാനം നിശ്ചയിച്ച മഹാവ്യക്തികളിൽ ഒരാളായിരുന്നു വൈസ് ചാൻസലർ അനന്തമൂർത്തി. അദ്ദേഹം ഇതിന്റെ മേന്മ പരോക്ഷമായി അംഗീകരിച്ച ആളാണു്.

ജീവനില്ല

ഏതാണു സത്യം എന്നതാണു പ്രശ്നം. ജീവിതം അനന്തമായി ആകർഷത്വമുള്ളതാണെന്നു സ്വയം തെളിയിക്കുമ്പോൾ ഉണ്ടാകുന്ന ഉറപ്പിന്റെ നിമിഷങ്ങളോ? അതോ നമ്മുടെ ഉണർന്നിരിക്കുന്ന ജീവിതങ്ങളെ നിറയ്ക്കുന്ന സാധാരണത്വത്തിന്റെ വേദനാജനകമായ ബോധമോ?

എന്റെ ദേശസ്നേഹം എന്ന വികാരം വായനക്കാരന്റെ ആ വികാരത്തിൽനിന്നു വിഭിന്നമായിരിക്കും. വായനക്കാരന്റെ വികാരത്തിനു സാന്ദ്രത കൂടുതലായിരിക്കാം. അതിന്റെ അളവു് വേറൊരു വിധത്തിലായിരിക്കാം. അതിനാൽ ദേശസ്നേഹമെന്ന വികാരത്തെ ഞാനും വായനക്കാരനും കാവ്യത്തിലൂടെ ആവിഷ്കരിച്ചാൽ രണ്ടുകാവ്യങ്ങളും വ്യത്യസ്തങ്ങളായിരിക്കും. അതുപോലെ വസ്തുക്കൾക്കല്ല പ്രാധാന്യം, അതിനെക്കുറിച്ചു് ഓരോ വ്യക്തിക്കുമുണ്ടാകുന്ന തോന്നലിലാണു്. ഈ ലോകത്തു് ഓരോ ആളും നിസ്തുലനാണു്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെപ്പോലിരിക്കുകയില്ല. അക്കാരണത്താൽ ഒരേ വസ്തുവിനെസ്സംബന്ധിച്ച ഓരോ ആളിനും ഓരോ അവഗമനമാണു്. ഒരു വ്യക്തിക്കു് വീണു കിടക്കുന്ന പൂവിനെക്കുറിച്ചു് എന്തു തോന്നലുണ്ടായിയെന്നറിയാൻ മറ്റു വ്യക്തികൾക്കു താല്പര്യമുണ്ടു്. സാഹിത്യാസ്വാദനത്തിന്റെ അടിസ്ഥാനഘടകം ഇതത്രേ. ആകെ 34 കഥാസന്ദർഭങ്ങളേയുള്ളു. വസ്തുക്കൾ പലതുണ്ടെങ്കിലും ഒന്നിനും മാറ്റമില്ല. ചന്ദ്രൻ എപ്പോഴും ചന്ദ്രൻതന്നെ. കടൽ എപ്പോഴും കടലും. പക്ഷേ, ആ കഥാസന്ദർഭങ്ങളെയും വസ്തുക്കളെയും സംബന്ധിച്ചു് ഓരോരുത്തനുമുണ്ടാകുന്ന തോന്നലെന്തെന്നറിയാനാണു് ‘കടൽ ഇന്നു് എങ്ങനെയിരിക്കുന്നു? മമ്മൂട്ടി സുന്ദരനാണോ?’ എന്നൊക്കെ മറ്റുള്ളവർ ചോദിക്കുന്നതു്. ഒരു വസ്തുവിനെക്കുറിച്ചു് ഒരുത്തനുണ്ടാകുന്ന തോന്നൽ മറ്റൊരുത്തനു് അതേ വസ്തുവിനെക്കുറിച്ചുണ്ടാകുന്ന തോന്നലിൽനിന്നു വിഭിന്നമല്ലെങ്കിൽ അതു് ആഹ്ലാദദായകമായിരിക്കില്ല. ഈ ആഹ്ലാദരാഹിത്യമാണു് സി. എം. അഹമ്മദ്കുട്ടി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “ഓർമ്മയിൽ ഒരു പുഴ” എന്ന കാവ്യം വായിച്ചപ്പോൾ എന്റെ മാനസിക നിലയായി ഭവിച്ചതു്.

ഞങ്ങൾക്കൊരു പുഴയുണ്ടായിരുന്നെന്ന

പൊങ്ങച്ചമിപ്പോഴും കൊണ്ടു നടപ്പു ഞാൻ

മൂക്കും പിടിച്ചുകിടന്നു മുങ്ങിത്തല

നീർത്തുവാനാകാതതു വറ്റിയെങ്കിലും

എന്ന വരികൾ വായിക്കുമ്പോൾ അനുവാചകന്റെ മനസ്സിൽ എന്തെങ്കിലും ചലനമുണ്ടോ? കാവ്യമാകെ വായിച്ചാലും അതുണ്ടാകുന്നുണ്ടോ? ഇല്ല. അഹമ്മദ്കുട്ടിയുടെ കാവ്യത്തിനു നിറമില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്കു ശക്തിയില്ല. ശക്തിയില്ലാത്തതുകൊണ്ടു് ധ്വനിയില്ല. നിർജ്ജീവങ്ങളായ കുറെ വരികൾ എഴുതി കാവ്യമെന്നു വിളിക്കുന്നു അദ്ദേഹം. Wye എന്ന നദിയെ നോക്കി വെഡ്സ്വർത്ത്

Five years have past; five summers with the length

Of five long winters! and again I hear

These waters, rolling from their mountain-springs

With Soft inland murmur

എന്നു പാടുമ്പോൾ എന്തു രസം! (Lines, Tintern Abbey, P. 163, The Poetical Works of Wordsworth, Oxford University Press), (ഝടുതി എന്ന കാവ്യത്തിൽ കാണുന്നു. ഝടിതി എന്നു വേണം. കൺകൾ എന്നു വേറൊരു പ്രയോഗം. അതും ശരിയല്ല. ‘ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി’ എന്ന വള്ളത്തോളി ന്റെ പ്രയോഗം തെറ്റു്).

ദോഹനം
images/VaclavHavel2014.jpg
ഹാവൽ

ഇൻസ്റ്റന്റ് കോഫിപോലെ ഇൻസ്റ്റന്റ് കവിതയുമുണ്ടു്. അനുഗൃഹീതനായ കവി പാലാ നാരായണൻനായരു ടെ ഒരുദാഹരണം കടം വാങ്ങട്ടെ. തിരുവനന്തപുരത്തെ ചായക്കടകളുടെ മുൻപിൽ എരുമയെ കൊണ്ടുവന്നു കെട്ടി പാലുകറന്നുകൊടുക്കുന്നതുപോലെ കവിത കറന്നുകൊടുക്കുന്ന കവികളുണ്ടു് നമുക്കു്. പാൽപൊടിയല്ലല്ലോ പാലാണല്ലോ ചായയിൽ ചേർക്കുന്നതു് എന്നു വിചാരിച്ചു ചായകുടിക്കാനെത്തുന്നവർക്കു സന്തോഷം. വെള്ളം ചേർക്കാത്ത പാലു കിട്ടിയല്ലോ എന്നു വിചാരിച്ചു് കടക്കാരനു സന്തോഷം. താൻ അപ്പോഴെങ്കിലും നാലുപേരുടെ മുൻപിൽ സത്യസന്ധനായല്ലോ എന്നു മനസ്സിലാക്കി കറവക്കാരനു സന്തോഷം. തൊട്ടടുത്തു് കാലുകൾ ഇളക്കിച്ചാടാതെ എരുമ നില്ക്കുന്നതുപോലെ കാവ്യവിഷയം അനങ്ങാതെ നിന്നാൽ കറവക്കാരനായ കവി എത്രകണ്ടു് ആഹ്ലാദിക്കില്ല! ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ വിഷയമാകുന്ന എരുമ തൊട്ടടുത്തുതന്നെയുണ്ടായിരുന്നു കവികൾക്കു്. കറന്നെടുക്കലോടുതന്നെ കറന്നെടുക്കൽ! ഇപ്പോൾ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള യുദ്ധഭീഷണി എന്ന എരുമ മുൻപിൽ നിന്നിട്ടും ആർക്കും പാലുകറക്കേണ്ട. എങ്കിലും ഒരു കവി മുന്നോട്ടു വന്നു. എന്റെ സ്നേഹിതൻ പി. ജവഹരക്കുറുപ്പു് ദോഹനക്രിയ നടത്തുന്നു. പക്ഷേ, അദ്ദേഹം മഹിഷീസ്തനം പീഡിപ്പിച്ചല്ല ദുഗ്ദ്ധം പാത്രത്തിലേക്കു ഒഴുക്കുന്നതു്. പാത്രത്തിൽ വെള്ളംവച്ചിട്ടുമില്ല.

അജ്ഞതയെല്ലാമകറ്റി സ്വയം നിങ്ങ-

ളർജ്ജുനന്മാരായുണർന്നെഴുന്നേല്ക്കുക.

മൽക്കരങ്ങൾക്കുണ്ടു ശക്തിനിന്നാത്മാവിൽ

നില്ക്കുന്നു ഞാൻ നീ പുറപ്പെട്ടുകൊള്ളുക

ഇദ്ധർമ്മയുദ്ധം തുടരൂ വിജയത്തി-

ലെത്തും കുരുക്ഷേത്രയുദ്ധം സുനിശ്ചിതം.

എന്ന വരികളിലെ സ്വദേശസ്നേഹവും പ്രസാദാത്മകത്വവും എനിക്കിഷ്ടപ്പെട്ടു. (കാവ്യം കലാകൗമുദിയിൽ)

പുതിയ പുസ്തകം
images/BTO.jpg

“ഏതാണു സത്യം എന്നതാണു പ്രശ്നം. ജീവിതം അനന്തമായി ആകർഷത്വമുള്ളതാണെന്നു സ്വയം തെളിയിക്കുമ്പോൾ ഉണ്ടാകുന്ന ഉറപ്പിന്റെ നിമിഷങ്ങളോ? അതോ നമ്മുടെ ഉണർന്നിരിക്കുന്ന ജീവിതങ്ങളെ നിറയ്ക്കുന്ന സാധാരണത്വത്തിന്റെ വേദനാജനകമായ ബോധമോ? വാൻഹോഹി ന്റെ ചില ചിത്രങ്ങൾ ഈ ജീവിതദൃഢീകരണത്തിന്റെ അതിശക്തങ്ങളായ ആവിഷ്കാരങ്ങളാണു്. എങ്കിലും അദ്ദേഹത്തിന്റെ ആത്മഹത്യാരേഖയിൽ “കഷ്ടപ്പാടു് ഒരിക്കലും അവസാനിക്കില്ല” എന്നുണ്ടായിരുന്നു. നീചേ യുടെ തത്ത്വചിന്ത തുളച്ചുകയറുന്നതായിരുന്നു; കാല്പനികവിഷാദത്തിന്റെ നിരാകരണമായിരുന്നു. എങ്കിലും അദ്ദേഹം ഭ്രാന്തനായി മരിച്ചു… പ്രസാദാത്മകത്വത്തിൽനിന്നു് വിഷാദാത്മകത്വത്തിലേക്കും അതിൽനിന്നു് തിരിച്ചങ്ങോട്ടുമുള്ള ഈ പാച്ചിൽകൊണ്ടാണു് ഷെയ്ക്സ്പിയറി ന്റെ മക്ബത്ത് ജീവിതം വിഡ്ഢി പറയുന്ന കഥയാണെന്നു പറഞ്ഞതു്”. ചിന്തോദ്ദീപകങ്ങളായ ഇത്തരം നിരീക്ഷണങ്ങൾ നിറച്ചുവച്ചു പുസ്തകമാണു് കോളിൻ വിൽസന്റെ Beyond the Occult. അദ്ദേഹത്തിന്റെ The Occult എന്ന വിഖ്യാതമായ ഗ്രന്ഥത്തിന്റെ അനുബന്ധമാണിതു്. ഭൗതികസത്യത്തിനു് അപ്പുറത്തുള്ള സത്യത്തെ—അതിന്ദ്രിയസത്യത്തെക്കുറിച്ചു് ഒരു നൂതനസിദ്ധാന്തം സ്ഫുടീകരിക്കുന്ന ഈ പുസ്തകം എല്ലാവർക്കും സ്വീകരണീയമല്ല. പക്ഷേ, അവർക്കും ഇതിലുൾക്കൊള്ളിച്ച വിജ്ഞാനശകലങ്ങൾ പ്രയോജനപ്പെടും. കോളിൻ വിൽസന്റെ ‘ഇൻസൈറ്റു’കൾ വിസ്മയം ജനിപ്പിക്കും.

റ്റൊമാസ് മന്നി ന്റെ Disillusionmentന്നൊരു കഥയെക്കുറിച്ചു് ഗ്രന്ഥകാരൻ പറയുന്നുണ്ടു്. കഥപറയുന്ന ആൾ ഒരപരിചിതനെ ഒരിടത്തുവച്ചു കണ്ടു. അയാൾ ചോദിച്ചു: ‘എന്റെ പ്രിയപ്പെട്ട സർ അങ്ങയ്ക്കറിയാമോ മോഹഭംഗമെന്നാൽ എന്തെന്നു് ? ചെറിയ, പ്രധാനങ്ങളായ കാര്യങ്ങളിൽ പറ്റുന്ന പാളിച്ചകളല്ല. എല്ലാറ്റിലുമുള്ള വലിയ, പൊതുവായ നിരാശതയാണ്… ഞാൻ വെറും ശിശുവായിരുന്ന കാലത്തു് എന്റെ വീട്ടിൽ തീപിടിത്തമുണ്ടായി… വീടുമുഴുവൻ കത്തിയെരിഞ്ഞു. പ്രയാസപ്പെട്ടാണു് എന്റെ കുടുംബത്തെ രക്ഷിച്ചതു്. എനിക്കു ചില പൊള്ളലുകൾ ഉണ്ടായി… അപ്പോൾ വീടു തീപിടിക്കുകയെന്നു പറഞ്ഞാൽ ഇതാണു്. ഇത്രയേയുള്ളു അല്ലേ? ഞാൻ ആദ്യമായി കടൽ കണ്ടു. സമുദ്രം വിപുലം. വീതിയുള്ളതു്. എന്റെ കണ്ണുകൾ വിദൂരതയിൽ വിസ്തൃതിയിൽ അലഞ്ഞു. പക്ഷേ, ചക്രവാളമുണ്ടല്ലോ. അനന്തതയെ അഭിലഷിക്കുന്ന എനിക്കെന്തിനു ചക്രവാളം?… ഞാൻ മരണത്തെ സ്വപ്നം കാണുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു… അവസാനത്തെ നിമിഷത്തിൽ ഞാൻ എന്നോടുതന്നെ പറയും. “അപ്പോൾ ഇതാണു് വലിയ അനുഭവം? ശരി അതുകൊണ്ടെന്തു? അല്ലെങ്കിൽ ഇതെന്താണു്?”

images/Baudelaire1862.jpg
ബോദലേർ

ഇതു ജീവിതത്തോടുള്ള നിഷേധാത്മകമായ നിലപാടായതുകൊണ്ടു് കോളിൻ വിൽസനു് ഇതംഗീകരിക്കാൻ വയ്യ. ബോദലേറി ന്റെ Carcass എന്ന കാവ്യം റിൽക്കെ ക്കു് ഇഷ്ടപ്പെട്ടു. അഴുകുന്ന ശവത്തിന്റെ വർണ്ണനംപോലും വായനക്കാരന്റെ മാനസികതീക്ഷ്ണത വർദ്ധിപ്പിച്ചു് ആകർഷകമായിത്തീരണം എന്നാണു് അദ്ദേഹത്തിന്റെ മതം. പാരായണയോഗ്യമായ പുസ്തകമാണിതു്. (Corgi Edition, 1989, Rs.90/-)

ദിനക്കുറിപ്പുകൾ
  1. കൽക്കട്ടയിലെ ‘ആനന്ദ ബസാർ പത്രിക’യുടെ ചീഫ് സബ് എഡിറ്റർ ദയാപൂർവം എന്നെക്കാണാൻ വന്നു. ബി. ഡി. ഗോയങ്ക അവാർഡിനോടു ചേർത്തു തന്ന സൂര്യഭഗവാന്റെ റെപ്ലിക്കയുടെ അടുത്തു് എന്നെ നിറുത്തി അദ്ദേഹം ഫോട്ടോയെടുത്തു. പിന്നീടു് പാശ്ചാത്യസാഹിത്യത്തെക്കുറിച്ചു പലതും ചോദിച്ചു. ഫ്വേന്റസ് എന്ന ലാറ്റിനമേരിക്കൻ സാഹിത്യകാരന്റെ സർഗ്ഗശക്തിയെക്കുറിച്ചു് അദ്ദേഹം വാഗ്മിതയോടെ, അവഗാഹത്തോടെ സംസാരിച്ചു. എന്തൊരു അറിവു്. ഈ രീതിയിൽ നിശ്ശബ്ദരായി വായിക്കുന്ന അനേകമാളുകൾ എങ്ങുമുണ്ടു്. അതു മനസ്സിലാക്കാതെ ‘ഞാൻ വായിച്ചു. ഇതു വായിച്ചു’ എന്നു പറയുന്നതു് മൗഢ്യം.
  2. കാളിദാസന്റെരഘുവംശം’ വായിക്കാനെടുത്തു. എത്രാമത്തെ തവണയാണു് അതു വായിക്കുന്നതെന്നു് അറിഞ്ഞുകൂടാ. തേൻ കുടിക്കുന്നതുപോലെയാണു് രഘുവംശപാരായണം. ഇത്ര മനോഹരമായ കാവ്യത്തിന്റെ കർത്താവു് സുന്ദരനായിരിക്കുമോ? പണ്ടു് ഞാനിക്കാര്യം കെ. സുരേന്ദ്രനോടു സംസാരിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ: ‘കാളിദാസൻ വിരൂപനായിരുന്നിരിക്കും. ആ വൈരൂപ്യമാണു് സൗന്ദര്യ ചിത്രീകരണത്തിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്’. അതുകേട്ട ചെറുതിട്ട നാരായണക്കുറുപ്പു് അഭിപ്രായപ്പെട്ടു. ‘കാളിദാസൻ അതിസുന്ദരനായിരുന്നിരിക്കും. നല്ല പൊക്കം, വെളുപ്പുനിറം. ബംഗാൾ ചിത്രകലയിലെ നീണ്ട കണ്ണുകൾപോലുള്ള കണ്ണുകൾ. പാളത്താറു്’. ഇതിൽ ഏതു സത്യം? എനിക്കിപ്പോൾ കാളിദാസനെ കാണണമെന്നു തോന്നുന്നു.
  3. ഒരു സന്യാസി എന്നെ കാണാൻ വന്നു. അദ്ദേഹത്തെ കണ്ടപ്പോൾ 1955-ലുണ്ടായ ഒരു സംഭവം ഓർമ്മയിലെത്തി. അന്നു് ഞാൻ തിരുവനന്തപുരം സംസ്കൃതകോളേജിലെ അദ്ധ്യാപകനായിരുന്നു. ഓഫീസ് റൂമിൽ അവിടുത്തെ ക്ലാർക്കിനോടു സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ. എവിടെനിന്നോ എത്തിയ ഒരുസന്ന്യാസി ഗോപാലപിള്ളസ്സാറിനെ കാണണമെന്നു് ആവശ്യപ്പെട്ടു. ‘സാറ് ഇപ്പോൾ വരും, ഇരുന്നാട്ടെ’ എന്നു ക്ലാർക്ക് അറിയിച്ചു. ഇരിക്കാൻ ഭാവിച്ച സന്ന്യാസിയുടെ തോളിൽനിന്നു് കാഷായനിറമാർന്ന രണ്ടാമുണ്ടു് താഴെ വീണു. സന്ന്യാസിമാരോടു് പൊതുവേ ബഹുമാനമുള്ള ശുദ്ധാത്മാവായ ക്ലാർക്ക് ചാടിയെഴുന്നേറ്റു് അദ്ദേഹത്തോടു പറഞ്ഞു: ‘അങ്ങയുടെ കൗപീനം താഴെ വീണു’. സന്ന്യാസി ചിരിച്ചില്ല. ഞാൻ ചിരിക്കാതിരിക്കാൻവേണ്ടി ഓടിക്കളഞ്ഞു.
പ്രതിലോമഗതി

മനുഷ്യൻ അനുനിമിഷം വളരുന്നുണ്ടെങ്കിലും അവന്റെ മനസ്സു് വളരുന്നില്ല. ശരീരത്തിന്റെ വയസ്സു് എഴുപതായിരിക്കും. ആ എഴുപതുകാരന്റെ മാനസിക വയസ്സു് പത്തായിരിക്കും. മെന്റൽ എയ്ജ് പത്തായവർക്കാണു് പൈങ്കിളി നോവലുകൾ എഴുതാൻ കൗതുകം. അവ വായിച്ചു രസിക്കുന്നവർക്കും മനസ്സിന്റെ വയസ്സു് പത്തു തന്നെ.

മനുഷ്യൻ അനുനിമിഷം വളരുന്നുണ്ടെങ്കിലും അവന്റെ മനസ്സു് വളരുന്നില്ല. ശരീരത്തിന്റെ വയസ്സു് എഴുപതായിരിക്കും. ആ എഴുപതുകാരന്റെ മാനസികവയസ്സു് പത്തായിരിക്കും. മെന്റൽ എയ്ജ് പത്തായവർക്കാണു് പൈങ്കിളിനോവലുകൾ എഴുതാൻ കൗതുകം. അവ വായിച്ചു രസിക്കുന്നവർക്കും മനസ്സിന്റെ വയസ്സു് പത്തു തന്നെ. മണിയൂർ ഇ. ബാലൻ വളരെക്കാലമായി കഥയെഴുതുന്നു. അതുകൊണ്ടു് അദ്ദേഹം യുവാവായിരിക്കാൻ ഇടയില്ല. അദ്ദേഹത്തിന്റെ മെന്റൽ എയ്ജ്—മാനസികവയസ്സു്—ഫിസിക്കൽ എയ്ജിനു്—ശാരീരികവയസ്സിനു്—അനുരൂപമാണോ? ആണെങ്കിൽ ചതിക്കുഴികൾ എന്ന ചെറുകഥ അദ്ദേഹം എഴുതുമായിരുന്നില്ല. ആരെയും സഹായിക്കുന്ന ഒരുത്തനെ സ്വന്തം കുഞ്ഞിനെ ഏല്പിച്ചിട്ടു് ഒരു സ്ത്രീ ആത്മഹത്യ ചെയ്യുന്നു. കഥയുടെ പൂർവഭാഗം മലബാർ കെ. സുകുമാരന്റെ “ആരാന്റെ കുട്ടി” എന്ന ചെറുകഥയെയാണു് എന്റെ ഓർമ്മയിൽ കൊണ്ടുവന്നതു്. അതു പോകട്ടെ. കഥാസാഹിത്യം വളർന്ന ഇക്കാലത്തു് ഇങ്ങനെയുമുണ്ടോ ഒരു കഥ? സംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നവരും അതിനെ പിടിച്ചു പിറകോട്ടു വലിക്കുന്നവരുമുണ്ടു്. ടാഗോർ പാടിയ കാലത്തു് ഒരു സായ്പ് ജാലിയൻവാല ബാഗിൽ അനേകം ഭാരതീയരെ വെടിവച്ചുകൊന്നു. മണിയൂർ ഇ. ബാലൻ ഈ കഥയിലൂടെ ‘റിട്രോഗ്രഷൻ’—retrogression = പിന്നോക്കം പോക്കു്—നടത്തുകയാണു്.

ഞാൻ എന്റെ കൂട്ടുകാരനായ ഒരു ഫ്രഞ്ചുകാരനോടു പറഞ്ഞു: ജീവിതം സങ്കീർണ്ണവും ഉദാത്തവും മനോഹരവുമാണു്. ഞങ്ങളുടെ കഥാകാരന്മാർ അതിനെ വിരൂപമാക്കുന്നു.

മസ്തിഷ്കപ്രധാനം

ഓരോ കവിക്കും സ്വന്തമായ കാവ്യസങ്കല്പമുണ്ടു്. അതിനു വിപരീതമായ കാവ്യസങ്കല്പമുള്ള കവിയുടെ കാവ്യം ആ കവിക്കു് ഇഷ്ടപ്പെടുകയില്ല.

A. Alwarez അവതാരിക എഴുതിയ Miroslav Holub-ന്റെ ഒരു കാവ്യസമാഹാരഗ്രന്ഥം എന്റെ കൈയിലുണ്ടു്. ആളുകൾ വർത്തമാനപ്പത്രം വായിക്കുന്നതുപോലെയോ ഫുട്ബോൾ കളി കാണാൻ പോകുന്നതുപോലെയോ കവിത വായിക്കണമെന്നു് അഭിപ്രായപ്പെട്ട കവിയാണു് അദ്ദേഹം. (Martin Seymour Smith) പക്ഷേ, താൻ ഉദ്ഘോഷിച്ച ഈ കലാതത്ത്വം അദ്ദേഹത്തിന്റെ കവിതയ്ക്കു ചേരുന്നതല്ല. വർത്തമാനപ്പത്രം വായിച്ചാൽ കാര്യങ്ങൾ മനസ്സിലാകും; സിനിമ കണ്ടാൽ രസമുണ്ടാകും. ഹോലൂബിന്റെ കവിത ദുർഗ്രഹവും വിരസവുമാണു്. പരീക്ഷണപരമായതിനാൽ ദുർഗ്രഹം. ഭാവാത്മകതയില്ലാ അതിനാൽ വിരസം.

Prince Hamlet’s Milk Tooth എന്ന കാവ്യത്തിൽ നിന്നു് ഒരുഭാഗം എടുത്തെഴുതാം.

At dusk you hear the drunken

revels of the Danes

and the trampling of the pollinated flowers

at dawn the typewriters tap out

piles of loyalty checks,

with skelton fingers,

at noon the paper tigers roar

… …

Hamlet, we’re on our way

ഇവിടെ ചൂണ്ടിക്കാണിച്ച രണ്ടു ദോഷങ്ങളും ഈ കാവ്യഭാഗത്തിനുണ്ടു്. ഹോലൂബ് മസ്തിഷ്കപരങ്ങളായ വരികളെഴുതുന്ന കവി മാത്രമാണു്.

ഒരു കാലത്തു് മാർക്സിസ്റ്റായിരുന്നെങ്കിലും ഇന്നു് അദ്ദേഹം അങ്ങനെയല്ല. I was never in the Communist Party… Before the Communist Coup of 1948 I was in the Czech Socialist party എന്നു് The Economist വാരികയുടെ ലേഖകനോടു പറഞ്ഞു് അദ്ദേഹം ഭൂതകാലത്തെ നിരാകരിക്കുന്നു. വർത്തമാനകാലത്തിനു യോജിച്ചവിധത്തിൽ സംസാരിക്കുന്നു. അക്കാലത്തെ സർക്കാരിന്റെ ക്രൂരതയാലാണു് ഭാവാത്മകത്വം ഉപേക്ഷിക്കേണ്ടിവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. It is better not to express inner feelings because, frankly, you cannot flow about your feelings. The conditions are so terrible that the only thing is plain statement. (The Economist 2–9 June)

images/AnnaAkhmatova1922.jpg
ആന്ന ആഹമാതവ

അവസ്ഥാവിശേഷങ്ങൾ ഭയജനകങ്ങളായാൽ തുറന്ന പ്രസ്താവം സാദ്ധ്യമാകുമോ? ഈ കവി സൂചിപ്പിക്കുന്ന ഭയജനകങ്ങളായ അവസ്ഥകൾ ഉള്ളപ്പോഴല്ല ആന്ന ആഹമാതവ യും മറ്റനേകം കവികളും ഭാവാത്മകങ്ങളായ കാവ്യങ്ങൾ എഴുതിയതു്. നമ്മുടെ ചില നവീന കവികളുണ്ടല്ലോ. അവരുടെകൂടെ നിൽക്കാൻ മാത്രം യോഗ്യനാണു് ഹോലൂബ്.

ലജ്ജാവഹം

പണ്ടത്തെക്കാര്യമാണു പറയുന്നതു്; ആരും അതുകൊണ്ടു വഴക്കിനു വരരുതു്. അക്കാലത്തു് ഒരു സ്ത്രീ എന്നോടു് ആറുചോദ്യക്കടലാസ്സുകൾ ഉണ്ടാക്കിക്കൊടുക്കണമെന്നു് ആവശ്യപ്പെട്ടു. പുസ്തകങ്ങളൊക്കെ വായിക്കണം. മുൻപു് ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങൾ ഉണ്ടാക്കണം. അതിനും പുറമെ ദൗർഭാഗ്യംകൊണ്ടു് പരീക്ഷയ്ക്കുമുൻപു് ചോദ്യക്കടലാസ്സു് ചോർന്നാൽ ആ സ്ത്രീ ചെന്നു് അധികാരികളോടു പറയും ‘ആ കൃഷ്ണൻനായരെ വിശ്വസിച്ചു ഞാൻ. അതുകൊണ്ടു പറ്റിയ പറ്റാണു്’ എന്നു്. അതിന്റെ പേരിൽ എന്നെ ഒന്നും ഒന്നും ചെയ്യാൻ ഒക്കുകില്ലെങ്കിലും അധികാരികൾക്കു് എന്നെ, ഇല്ലാത്ത കെയ്സുണ്ടാക്കി കുടുക്കാം. അക്കാരണങ്ങളാൽ ഞാൻ അവരോടു ‘വയ്യ’ എന്നങ്ങു പറഞ്ഞു. അവരുണ്ടോ വിട്ടുപോകുന്നു. നിർബ്ബന്ധത്തിനു വഴങ്ങി ഞാൻ ആറു ചോദ്യക്കടലാസ്സുകൾ ഉണ്ടാക്കി. സന്തോഷത്തോടെ അവ വാങ്ങി നോക്കിയിട്ടു് അവർ പറഞ്ഞു: ‘കൃഷ്ണൻനായർ വൈകുന്നേരം വരണം. ഞാനിതു വരയിട്ട കടലാസ്സിൽ പകർത്തിവയിക്കും. അതുകൂടി നിങ്ങളൊന്നു നോക്കണം’ ഞാൻ അതനുസരിച്ചു് അവരുടെ വീട്ടിൽച്ചെന്നപ്പോൾ പകർത്തിവച്ച ചോദ്യക്കടലാസ്സുകൾ അവരെടുത്തു തന്നു. നോക്കിയപ്പോൾ ഘടോൽഘചൻ എന്നു ശ്രീമതിയുടെ കൈയെഴുത്തുപ്രതിയിൽ കണ്ടു. ഘടോത്കചൻ എന്നു ഞാനെഴുതിയതു് പകർത്തിയപ്പോൾ ഘടോൽഘചനായി. ഞാൻ ആ പേരു വിരൽകൊണ്ടു തോട്ടിട്ടു് ‘ഈ പേരു്, ഈ പേരു് ’ എന്നു പറഞ്ഞു. ഘടോത്കചനല്ല ഘടോൽഘചൻതന്നെന്നു് അവർ വാദിച്ചു. തലമുടിയില്ലാതെയാണു് മകൻ ജനിച്ചതെന്നും അതിനാൽ ഘടംപോലെ—കുടംപോലെ—തലയുളള അവനു ഘടോത്കചൻ എന്നു് അച്ഛനമ്മമാർ പേരിട്ടെന്നും ഞാൻ അറിയിച്ചു. മറ്റു മാർഗ്ഗമില്ലാതെ അവർ ശബ്ദമുയർത്തിപ്പറഞ്ഞു: ‘എന്റെ കൈയിലുള്ള മഹാഭാരതത്തിൽ ഘടോൽഘചൻ’ എന്നാണു്. പിന്നെ ഞാനൊന്നും മിണ്ടിയില്ല.

‘സംസ്കാര കേരളം’ ത്രൈമാസികത്തിൽ പി. വി. തമ്പി യുടെ കർമ്മയോഗിയായ കുമ്മമ്പളളിൽ രാമൻപിള്ള ആശാൻ എന്ന ലേഖനം വായിച്ചപ്പോൾ ഈ പഴയ സംഭവം ഞാൻ ഓർമ്മിച്ചുപോയി. “മഹാകവി ഉള്ളൂർ തന്റെ കേരള സാഹിത്യചരിത്ര ത്തിൽ (വാല്യം 4, പേജ് 243–247) രാമൻപിള്ള ആശാന്റെ ഒരു ലഘുജീവചരിത്രം പ്രസിദ്ധം ചെയ്തിട്ടുള്ളതും… ” എന്നു കണ്ടപ്പോൾ ഞാൻ ആ ഗ്രന്ഥമെടുത്തു് 243-ആം പെയ്ജ് തൊട്ടു് 247-ആം പെയ്ജ് വരെ നോക്കികയുണ്ടായി. അവിടെയെങ്ങും കുമ്മമ്പളളിൽ രാമൻപിള്ള ആശാനെക്കുറിച്ചു് ഒന്നും കണ്ടില്ല. പി. വി. തമ്പിയുടെ കൈയിലുള്ള പുസ്തകത്തിൽ ആ പെയ്ജുകളിലായിരിക്കും ആശാൻ വീണുകിടക്കുന്നതെന്നു വിചാരിച്ചു് എന്റെ കൈയിലുളള പുസ്തകത്തിലെ 225-ആം പുറം തൊട്ടു് 230-ആം പുറംവരെയുള്ള ഭാഗം വായിച്ചു. പിന്നീടു് പി. വി. തമ്പിയുടെ പ്രബന്ധവും. “കേരള സാഹിത്യചരിത്രത്തിലെ വിവരങ്ങളും അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സൂക്ഷിച്ചിട്ടുള്ള ആധികാരികപ്രമാണങ്ങളും ആധാരമാക്കിയാണു് ഞാൻ ഈ പഠനം തയ്യാറാക്കിയതു് ”. എന്നു ലേഖകൻ എഴുതിയതു കണ്ടു് വിജ്ഞാനദാഹമുള്ള ഞാൻ ആ ലേഖനം “ആർത്തി”യോടെയാണു് വായിച്ചതു്. പക്ഷേ, ദൗർഭാഗ്യത്താലാവണം ഉള്ളൂർ പറഞ്ഞതിൽക്കവിഞ്ഞു് തമ്പി അവർകൾ വളരെയൊന്നും പറഞ്ഞിട്ടില്ല എന്നേ ആഗ്രഹിക്കാൻ കഴിഞ്ഞുള്ളു. പദ്യഭാഗങ്ങൾ ഉദ്ധരിച്ചതും ഭാഷാചരിത്രത്തിൽ ഉള്ളവതന്നെ. ‘യസ്യാംബ…’ എന്നു് ഉള്ളൂർ. ‘യസ്യാംബ…’ എന്നു തമ്പി. “വീരശിഖാമണിഗ്രാമവാസി… ” എന്നു് ഉളളൂർ. “വീരശിഖാമണിഗ്രാമവാസി… ” എന്നു തമ്പി. “ഖലനധികനികൃതിപരനായ ധർമ്മിഷ്ഠനായ” എന്നു തമ്പി. “അങ്ഗമശേഷം… ” എന്നു് ഉള്ളൂർ. “അങ്ഗമശേഷം… ” എന്നു തമ്പി. ഉള്ളൂർ പുസ്തകങ്ങൾ കണ്ടു. പി. വി. തമ്പി ഉള്ളൂർ എടുത്തെഴുതിയവ കണ്ടു. ഉദ്ധരിച്ച ഭാഗത്തിന്റെ പര്യവസാനവും ഒരുപോലെ. ഒരുവരിപോലും കൂടുതലില്ല. തമ്പിയുടെ ലേഖനത്തിൽ “ഗുരുമതിയാം കൈലാസക്ഷിതിസുരശിഷ്യനാകും… ” എന്നൊരു കാവ്യഭാഗം വെളുത്തേരിയുടേതായി ഉദ്ധരിച്ചിട്ടുണ്ടു്. അതെങ്കിലും തനിയെ കണ്ടല്ലോ എന്നു് ആഹ്ലാദിച്ചു ഞാനിരുന്നു. അപ്പോഴാണു് സാഹിത്യചരിത്രത്തിന്റെ 231-ആം പെയ്ജിൽ എന്റെ കണ്ണു ചെന്നുവീണതു്. അവിടെയുണ്ടു് ആ ഭാഗം. പി. വി. തമ്പി “ആധാരമാക്കിയ ആധികാരികപ്രമാണങ്ങ”ളുടെ സ്വഭാവം കണ്ടില്ലേ? തെറ്റില്ല. ഉള്ളൂരിന്റെ രചനകൾ ആധികാരികപ്രമാണങ്ങൾതന്നെ. കുട്ടികൾക്കുള്ള ചോദ്യക്കടലാസ്സിൽ വള്ളത്തോളി ന്റെ ഒരു ശ്ലോകം കൊടുത്തിട്ടു് വ്യാഖ്യാനമെഴുതുക എന്നു നിർദ്ദേശിച്ചിരിക്കും. അഞ്ചാമത്തെച്ചോദ്യം ‘വള്ളത്തോളിന്റെ ദേശഭക്തിയെക്കുറിച്ചു് ഉപന്യസിക്കുക’ എന്നുമായിരിക്കും. വിദ്യാർത്ഥി അഞ്ചാംചോദ്യത്തിനു ഉത്തരമെഴുതുമ്പോൾ ഒന്നാംചോദ്യത്തിലെ ദേശഭക്തി വികാരരഹിതമായ ശ്ലോകമെടുത്തെഴുതിയിട്ടു് ‘ഇതുപോലെ എത്രയെത്ര ശ്ലോകങ്ങൾ വേണമെങ്കിലും ഉദ്ധരിക്കാവുന്നതാണു്’ എന്നു് എഴുതിവയ്ക്കും. തമ്പിയും ആ വിദ്യാർത്ഥിയും തമ്മിൽ എന്തേ വ്യത്യാസം? മഹാകവി ഉള്ളൂർ എഴുതിയതിൽക്കവിഞ്ഞു് പി. വി. തമ്പിയുടെ പ്രബന്ധത്തിൽ വളരെയോന്നുമില്ല എന്നതു് ഒന്നുകൂടെ പറയട്ടെ. ഒരു വ്യത്യാസമുണ്ടു്. ഉള്ളൂർ സാക്ഷേപണവൈദഗ്ദ്യത്തോടെ ആവിഷ്കരിച്ചതു് തമ്പി അവർകൾ അടിച്ചുടച്ചു പരത്തിയിട്ടിരിക്കുന്നു. അത്യുക്തികളും വാക്യവൈകല്യങ്ങളും ധാരാളമുണ്ടു് ഈ പ്രബന്ധത്തിൽ. സംസ്കാര കേരളം ത്രൈമാസികത്തിനു് ഈ ലേഖനം ഭൂഷണമല്ല.

ഓരോ കവിക്കും സ്വന്തമായ കാവ്യസങ്കല്പമുണ്ടു്. അതിനു വിപരീതമായ കാവ്യസങ്കല്പമുള്ള കവിയുടെ കാവ്യം ആ കവിക്കു് ഇഷ്ടപ്പെടുകയില്ല. അരവിന്ദ്ഘോഷി ന്റെ കാവ്യസിദ്ധാന്തങ്ങൾ ശരിയല്ലെന്നു് ഒരിക്കൽ ജി. ശങ്കരക്കുറുപ്പു്| എന്നോടു പറഞ്ഞു.

images/LeaffromAeneid.jpg

“കൃഷ്ണൻനായർ ചങ്ങമ്പുഴത്തൊപ്പി ഉണ്ടാക്കിവച്ചിട്ടു് ഓരോ കവിയുടെയും തലയിൽ അതു വച്ചുനോക്കുന്നു. ‘ചേരുന്നില്ല ചേരുന്നില്ല’ എന്നു മുറവിളി കൂട്ടുന്നു”. ഇങ്ങനെ എൻ. വി. കൃഷ്ണവാരിയർ എന്നെക്കുറിച്ചു് ഒരാളോടു പറഞ്ഞു. ആ ഏഷണിക്കാരൻ ഉടനെതന്നെ അതു് എന്നെ അറിയിച്ചു. ശരിയല്ല ആ പ്രസ്താവം. ചങ്ങമ്പുഴയുടെ തൊപ്പി ജി. ശങ്കരക്കുറുപ്പിനു ചേരില്ലല്ലോ. എങ്കിലും ജിയെ ഞാൻ ബഹുമാനിക്കുന്നു. മഹാകവിയെന്ന നിലയിൽ. പ്രൊപർഷസും ഒവിഡും, വെർജിലി നെയും അദ്ദേഹത്തിന്റെ കാവ്യം, ഇനീയിഡി നെയും ആക്ഷേപിച്ചിരുന്നു (Less Than One, Essays, J. Brodsky).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-07-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.