പാരമ്പര്യത്തെ തള്ളിപ്പറയുന്ന യുവാക്കന്മാരുടെ തലമുറ അവർക്കു മുൻപുള്ള തലമുറയെ മനസ്സിലാക്കുന്നില്ല. നിരാകരിക്കൽ മാത്രമാണു് അവരുടെ പ്രവർത്തനം.
ധൈഷണിക കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു പത്രാധിപർ എന്നോടു പറഞ്ഞു: “നമ്മളൊക്കെ ബി. എ. എം. എ. പരീക്ഷകൾക്കുവേണ്ടി നാലുകൊല്ലം പഠിച്ചു. ഈ ചെറിയ കാലയളവുകൊണ്ടു് നമ്മൾ അഭ്യസിച്ചതു തുച്ഛം. മഹാസാഗരം പോലുള്ള അറിവിന്റെ ഒരു കണികയുടെ ആയിരത്തിലൊരംശംപോലും നമുക്കു കിട്ടുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ എനിക്കുള്ള അറിവു നിസ്സാരം. താങ്കൾ മലയാളം മുഴുവനും മനസ്സിലാക്കിയെന്നു് വിചാരിക്കുന്നുണ്ടോ?” ഞാൻ മറുപടി നൽകി: “എനിക്കും ഒരു ബിന്ദുവിന്റെ ആയിരത്തിലൊരംശം മാത്രമേ കിട്ടിയിട്ടുള്ളു”. പത്രാധിപർ തുടർന്നു: “സത്യമിതാണെങ്കിൽ ചെറിയ കാലയളവുകൊണ്ടു് എം. ബി. ബി. എസ്. പരീക്ഷ ജയിക്കുന്നവർ ശരീരശാസ്ത്രവും ഔഷധശാസ്ത്രവും സാകല്യാവസ്ഥയിൽ മനസ്സിലാക്കിയെന്ന മട്ടിൽ പെരുമാറുന്നതു ശരിയാണോ?” “അല്ല” എന്നു ഞാൻ അറിയിച്ചു.

ഏതു സാഹിത്യത്തെക്കുറിച്ചും നമുക്കുള്ള അറിവു് ഇതുപോലെ തുച്ഛമാണു്; ക്ഷുദ്രമാണു്. പക്ഷേ, അതല്ല എഴുത്തുകാരുടെ സ്ഥിതി. സാഹിത്യപാരാവാരം മുഴുവനും കലക്കി കുടിച്ചിരിക്കുന്നു എന്നാണു് അവരുടെ മട്ടു്. ചെറുപ്പക്കാർക്കാണു് ഈ അഹന്ത കൂടുതലെന്നു ഞാനെഴുതുമ്പോൾ അവർ സദയം ക്ഷമിക്കണം. പുതിയ തലമുറയ്ക്കു പഴയ തലമുറയിൽനിന്നു് വിഭിന്നത ആവാഹിക്കണമെന്നുണ്ടെങ്കിൽ പഴയ തലമുറയുടെ സ്വഭാവമാകെ അറിഞ്ഞേ പറ്റു. അതു ചെയ്തില്ലെങ്കിൽ നവീനതയ്ക്കു അസ്തിത്വമുണ്ടാകില്ല. നമ്മുടെ ദോഷം അതാണു്. പാരമ്പര്യത്തെ തള്ളിപ്പറയുന്ന യുവാക്കന്മാരുടെ തലമുറ അവർക്കു മുൻപുള്ള തലമുറയെ മനസ്സിലാക്കുന്നില്ല. നിരാകരിക്കൽ മാത്രമാണു് അവരുടെ പ്രവർത്തനം.

‘നൈപോളിന്റെ ഇന്ത്യ’ എന്ന പ്രയോഗം എന്റേതുതന്നെ എന്നു പറയാൻ വയ്യ. നമ്മുടെ രാജ്യത്തെ നിന്ദിച്ചുകൊണ്ടു് അദ്ദേഹം 1964-ൽ പ്രസിദ്ധപ്പെടുത്തിയ An Area of Darkness എന്ന പുസ്തകം നിരൂപണം ചെയ്യുന്ന വേളയിൽ പ്രശസ്തനായ കവി നിസ്സിം ഇസീകീയൽ (Nissim Ezekiel) നടത്തിയ പ്രയോഗമാണു് അതു്. നൈപോളിന്റെ ഇന്ത്യ ഒന്നു്, ഇസീകീയലിന്റെ ഇന്ത്യ മറ്റൊന്നു് എന്നു് അർത്ഥം. നൈപോളിനെപ്പോലെ വസ്തുതകളെ യാഥാർത്ഥീകരിക്കാതെയും സ്ഥൂലീകരിക്കാതെയും ഇന്ത്യയെക്കുറിച്ചു പുസ്തകമെഴുതാവുന്നതാണെന്നു് അദ്ദേഹം ആ നിരൂപണത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വർഷം നൈപോൾ പ്രസിദ്ധപ്പെടുത്തിയ India—A Million Mutinies Now (Rupa and co. Rs. 250) എന്ന പുസ്തകത്തിന്റെ 520 പുറങ്ങളും വായിച്ചുതീർത്തപ്പോൾ—പ്രയാസപ്പെട്ടു വായിച്ചുതീർത്തപ്പോൾ—എനിക്കു് ഇസീകീയൽ വാഴ്ത്തപ്പെടട്ടെയെന്നു ബഹുശഃപ്രഘോഷിക്കേണ്ടതാണെന്നു തോന്നിപ്പോയി. അത്രയ്ക്കു പക്ഷപാത സങ്കീർണ്ണമാണു് ആ ഗ്രന്ഥം. സത്യം ഇതിൽ അസത്യമായി ഭവിക്കുന്നു; പ്രകാശം ഇരുട്ടായും. യുക്തിക്കു നാലു കാലുണ്ടെന്നാവാം നൈപോൾ വിചാരിക്കുന്നതു്. അതിനെ അദ്ദേഹം ‘ഇന്ത്യാവിരോധം’ എന്ന വടികൊണ്ടടിക്കുന്നു. അതു് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ദേശങ്ങളിലേക്കു് ഓടുന്നു. ഓടുന്ന വേളയിൽ ഏതു വിളക്കുകാലുകണ്ടാലും ഒരുകാൽ പൊക്കിനിന്നു് മണ്ണിനു നനവുണ്ടാക്കുന്നു. അടുത്തു ചെല്ലുന്നവനു നാറ്റവും നൈപോളിന്റെ വാക്കുകൾതന്നെ കേൾക്കുക: In India, with its layer below layer of distress and cruelty, it had to come as disturbance. It had to come as rage and revolt. India was now a country of a million little mutinies. ഇന്ത്യയിലെ വിപത്തുകളും ക്രൂരതകളും ക്രോധാവേശമായും വിപ്ലവമായും പ്രത്യക്ഷങ്ങളാവുന്നു. ഈ രാജ്യത്തു് ലക്ഷക്കണക്കിനു കൂട്ടലഹളകൾ ഉണ്ടുപോലും. സായ്പിനു് ഇഷ്ടപ്പെടുന്ന ഈ പ്രസ്താവം ശരിയാണെന്നു കാണിക്കാൻ നൈപോൾ ഒരു പ്രാതിനിധ്യസ്വഭാവവുമില്ലാത്ത കുറെ ആളുകളെ വിവിധ പ്രദേശങ്ങളിൽനിന്നു കൊണ്ടുവന്നു നമ്മുടെ മുൻപിൽ നിറുത്തുന്നു. അവരെക്കൊണ്ടു സംസാരിപ്പിക്കുന്നു. സംസാരം എപ്പോഴും ഇന്ത്യയെ നിന്ദിക്കുന്ന തരത്തിലായിരിക്കും. ഒരാൾ പറയുന്നു: The present day Maharajas are the ministers. Indira Gandhi was a Maharani (p. 184) ഇന്ത്യാക്കാരാകെ കള്ളന്മാരും ‘വൃത്തികെട്ടവ’ന്മാരും ആണെന്നു തെളിയിക്കാൻവേണ്ടി കർണ്ണാടക സർക്കാരിലെ മന്ത്രിയായിരുന്ന പ്രകാശിന്റെ മുൻപിലെത്തിയ ഒരു വില്ലേജ് എക്കൗണ്ടന്റിന്റെ ചിത്രം വരയ്ക്കുന്നു നൈപോൾ. അയാൾ സർക്കാരിന്റെ വകയായഅയ്യായിരം രൂപ അപഹരിച്ചു. സസ്പെൻഷനിലുമായി. അയാൾ പ്രകാശിനെ കാണാൻ വന്നതറിഞ്ഞു് നൈപോൾ അദ്ദേഹത്തോടു ചോദിച്ചു: “Did the man cry? Did he drop to the ground and hold your legs?” മന്ത്രിയുടെ മറുപടി: “He might have cried the first night, after he’d been caught. But after a year he’s become hardened (p. 183).”

ജോലിക്കുവേണ്ടി പ്രകാശിനെ കാണാനെത്തിയ ഒരു പാവം കുഞ്ഞിനെയും കൊണ്ടു എത്തുന്നതും മന്ത്രിയുടെ കാൽക്കൽ വീഴുന്നതും വീഴുന്നതിനുമുമ്പു് കുഞ്ഞിന്റെ പാൽക്കുപ്പി മന്ത്രിമന്ദിരത്തിന്റെ കോൺക്രീറ്റ് തറയിൽ ഭദ്രമായി വയ്ക്കുന്നതും ആ Wretched man മന്ത്രിയുടെ ആജ്ഞയനുസരിച്ചു് എഴുന്നേൽക്കുന്നതും പേടിച്ചുപോയ കുഞ്ഞിന്റെ വായിൽ അയാൾ പാൽക്കുപ്പി കടത്തിവയ്ക്കുന്നതുമൊക്കെ എന്തു് ഉത്സാഹത്തോടെയാണെന്നോ നൈപോൾ വർണ്ണിക്കുന്നതു്. (പുറം 187) ഈ രീതിയിലുള്ള അനേകം ക്ഷുദ്രസംഭവങ്ങളിലൂടെ യഥാർത്ഥമായ ഇന്ത്യയെ കാണാനാണു് നോബൽ സമ്മാനത്തിനു് കൈയും നീട്ടിയിരിക്കുന്ന ഈ സാഹിത്യകാരന്റെ ആഹ്വാനം.

ആശയങ്ങളെ കഴുത്തിനു കുത്തിപ്പിടിച്ചു് കോൺക്രീറ്റ് തറയിൽ ഇടിച്ചിട്ടു് രക്തമൊലിപ്പിക്കുകയാണു് നൈപോൾ. ഈ ചോരയാണു് ഇന്ത്യ എന്നു അദ്ദേഹം ഉദ്ഘോഷിക്കുന്നു. ഒരിടത്തും ഭാരതീയരുടെ മഹനീയമായ സംസ്കാരത്തെക്കുറിച്ചോ മറ്റു രാജ്യങ്ങളിൽ ഇല്ലാത്ത നമ്മുടെ ലോലഭാവങ്ങളെക്കുറിച്ചോ ഒരു വാക്കുപോലുമില്ല. ഭാരതം ഭാരതീയർക്കു് അമ്മയാണു്. ഏതമ്മയ്ക്കാണു് ന്യൂനതകളില്ലാത്തതു്? ആ ന്യൂനതകളുണ്ടെങ്കിലും അമ്മ അമ്മയല്ലാതാവുന്നില്ല. അവർ കുഞ്ഞുങ്ങളെ സ്നേഹിക്കും. കുഞ്ഞുങ്ങൾ അവരെയും, നൈപോളന്റെ ദൃഷ്ടിയിൽ ഭാരതം പൂതനയാണു്. ശിശുക്കൾ സ്തന്യപാനം നടത്തി അവരെ കൊല്ലുന്നത്രേ. ഒരു ഇംഗ്ലീഷ് വാക്കാണു് ഈ ‘ചവറി’നു് യോജിക്കുന്നതു്. Deceptive (വഞ്ചനാത്മകം)

ഹാസ്യസാഹിത്യകാരനായ ജഗതി എൻ. കെ. ആചാരി യോടൊരുമിച്ചു് ഞാനൊരു സമ്മേളനത്തിനു പോയി. ആലപ്പുഴ സനാതന ധർമ്മ കലാലയത്തിലെ യൂണിയൻ ഉദ്ഘാടനമാണെന്നാണു് ഓർമ്മ. ജഗതി നേരമ്പോക്കുകൾ പറഞ്ഞു കുട്ടികളെ ചിരിപ്പിച്ചു. അവയിൽ ഒന്നു്: ജഗതിയുടെ അച്ഛൻ ശബരിമലയിൽ പോയിട്ടു തിരിച്ചെത്തി. നീണ്ട താടി ഷേവ് ചെയ്തു കളയാൻവേണ്ടി ബാർബർ ഷോപ്പിൽ കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു. ക്ഷുരകൻ അദ്ദേഹത്തെ ആകെയൊന്നു നോക്കിയിട്ടു് ഒരു ബീടികത്തിച്ചു് നീട്ടി. അദ്ദേഹം പറഞ്ഞു: “ഏയ് ഇല്ലയില്ല. ഞാൻ ബീടി വലിക്കില്ല.” ക്ഷുരകൻ അതുകേട്ടു പറയുകയായി: “അങ്ങു ബീടിവലിക്കില്ല എന്നു് എനിക്കുമറിയാം. പക്ഷേ, ചുണ്ടു് എവിടെയാണെന്നു് എനിക്കറിയണ്ടേ കത്തി പ്രയോഗിക്കുന്നതിനുമുൻപു്?”
ഏതു സാഹിത്യത്തെക്കുറിച്ചും നമുക്കുള്ള അറിവു് തുച്ഛമാണു്; ക്ഷുദ്രമാണു്. പക്ഷേ, അതല്ല എഴുത്തുകാരുടെ സ്ഥിതി. സാഹിത്യപാരാവാരം മുഴുവനും കലക്കി കൂടിച്ചിരിക്കുന്നു എന്നാണു് അവരുടെ മട്ടു്.
തോമസ് ജോസഫ് കലാകൗമുദിയിൽ എഴുതിയ ‘മരിച്ചവരുടെ സംഗീതം’ എന്ന ചെറുകഥ വായിച്ചപ്പോൾ ഞാനൊരു ക്ഷുരകനായി മാറി. ഫാന്റസികളുടെ രോമങ്ങൾ ഇടതൂർന്നു വളർന്നു നീണ്ടിരിക്കുന്നു. പ്രമേയമെന്ന അധരം എവിടിരിക്കുന്നുവെന്നു് എനിക്കറിയാൺ മേല. നിരൂപണത്തിന്റെ ബീടി കത്തിച്ചു കൊടുക്കാമെന്നു വിചാരിച്ചപ്പോൾ ബീടിയുമില്ല, തീപ്പെട്ടിയുമില്ല. വർദ്ധിച്ച വിനയത്തോടെ ഞാൻ ഈ അയ്യപ്പനോടു പറയുന്നു: വേറെയേതെങ്കിലും അത്യന്താധുനിക ഷോപ്പിൽ പോകൂ. അവിടെയുള്ള ക്ഷുരക നിരൂപകൻ വിദഗ്ദ്ധനായിരിക്കും.
Edgar Lee Master എന്ന കവിയുടെ കാവ്യങ്ങൾ എനിക്കു ഇഷ്ടമാണു്. വിശേഷിച്ചും ‘നിശ്ശബ്ദത’യെക്കുറിച്ചുള്ള കാവ്യം.

“നിങ്ങളുടെ കൈയിൽ പെട്ടെന്നു കയറിപ്പിടിക്കുന്ന, മരിക്കാൻ പോകുന്ന മനുഷ്യന്റെ നിശ്ശബ്ദത. അതുണ്ടു്. അച്ഛനു സ്വന്തം ജീവിതത്തിന്റെ വിശദീകരണം നൽകാൻ കഴിയാതെ വരുമ്പോൾ അച്ഛന്റെയും മകന്റെയും ഇടയ്ക്കു് നിശ്ശബ്ദതയുണ്ടു്. ഭർത്താവിന്റെയും ഭാര്യയുടെയും ഇടയ്ക്കു നിശ്ശബ്ദതയുണ്ടു്. തകർന്ന രാഷ്ട്രങ്ങളെയും പരാജയപ്പെട്ടവരെയും ആവരണം ചെയ്യുന്ന നിശ്ശബ്ദതയുണ്ടു്. വിവേകം സമ്പൂർണ്ണമായിപ്പോയതുകൊണ്ടു് നാക്കിനു് അതു പകർന്നുകൊടുക്കാൻ കഴിയാത്ത വയസ്സിന്റെ നിശ്ശബ്ദതയുണ്ടു് പിന്നെ; മരിച്ചവരുടെ നിശ്ശബ്ദതയുമുണ്ടു്.”
അവസാനം പറഞ്ഞ ഈ നിശ്ശബ്ദതയാണു് സ്യൂഡോ ആർട് കാണുമ്പോൾ അഭികാമ്യമായി എനിക്കു തോന്നുക.
സ്വർഗ്ഗത്തെ എത്ര ശ്രമിച്ചാലും കൈകൊണ്ടു എത്തിപ്പിടിക്കാനാവില്ല. നിത്യജീവിത സംഭവങ്ങൾക്കു അപ്പുറത്തുള്ള സത്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള എഴുത്തുകാരന്റെയോ ചിത്രകാരന്റെയോ ശ്രമമാണു് സാഹിത്യത്തിനും ചിത്രകലയ്ക്കും വിസ്മയാംശം നല്കുന്നതു്.
രചനയിൽ തെറ്റുകൾ രണ്ടുവിധത്തിൽ വരാം. 1) തിടുക്കത്തിൽ എഴുതുമ്പോൾ വരുന്ന തെറ്റുകൾ. എഴുതിയതു് ഒന്നുകൂടെ വായിച്ചു നോക്കിയാൽ ആ തെറ്റുകൾ തിരുത്താവുന്നതേയുള്ളു. വീണ്ടും വായിക്കാൻ സമയം കിട്ടാത്തതുകൊണ്ടു്, ഞാൻ അടുത്തകാലത്തു് ‘എന്റെ ആത്മാഭിമാനം’ എന്നെഴുതിയതു് അതുപോലെ അച്ചടിച്ചുവന്നു. എന്റെ അഭിമാനമെന്നോ ആത്മാഭിമാനമെന്നോ എഴുതേണ്ടിയിരുന്നു. 2) അറിവിന്റെ കുറവുകൊണ്ടു വരുന്ന തെറ്റുകൾ. പ്രൈമറി സ്കൂളിലെ അധ്യാപകൻ അധിത്യക എന്ന വാക്കിന്റെ അർത്ഥം താഴ്‌വര എന്നു പഠിപ്പിച്ചതുകൊണ്ടു് ഞാൻ കോളേജധ്യാപകനായിട്ടും അധിത്യകയ്ക്കു താഴ്‌വര എന്നാണു് അർത്ഥമെന്നു കുട്ടികളോടു പറഞ്ഞുപോന്നു. ഒരു വിദ്യാർത്ഥി അതു തിരുത്തി.
ഡോക്ടർ കൂര്യാസ് ‘ഭാഷാപോഷിണി’യിൽ എഴുതിയ ഒരു പ്രബന്ധത്തിലെ ചില വാക്യങ്ങൾ ഞാൻ എടുത്തെഴുതുന്നു. വലയത്തിനകത്തു് എന്റെ അഭിപ്രായക്കുറിപ്പുകളും.
- സമകാലിക മലയാള കവിതയിലെ ഏറ്റവും മുഴക്കമുള്ള ശബ്ദമാണു് ഓയെൻവി. (ഒ. എൻ. വി. എന്ന കവി മുഴക്കമുള്ള ശബ്ദമാകുന്നതെങ്ങനെ? മുഴക്കമുള്ള ശബ്ദമാണു് ഓയെൻവിയുടേതു് എന്നാക്കിയാൽ ശരി.)
- അന്നു മലയാള കവിത ചങ്ങമ്പുഴയുടെ മാസ്മര സ്വാധീനത്തിലായിരുന്നു. (അങ്ങനെയുമുണ്ടോ ഒരു സ്വാധീനം? മെസ്മർ എന്ന ഓസ്ട്രിയൻ ഭിഷഗ്വരനെ സംബന്ധിച്ചതാണു മാസ്മരം. അതു് സംസ്കൃതമല്ല, മലയാളമല്ല, ഇംഗ്ലീഷല്ല.)
- അക്ഷരങ്ങളിൽ രക്തം പൊടിഞ്ഞുനിന്ന വിപ്ലവ കവിതകളും ഏറെ ആസ്വാദകരെ ഹരംപിടിപ്പിക്കുകയുണ്ടായി. (രക്തം കണ്ടാൽ ആസ്വാദകർക്കു ഹരമുണ്ടാകുമോ? ഉണ്ടാകണമെങ്കിൽ അവരെല്ലാം വധകർത്താക്കളായിരിക്കണം. ഭൗർഭാഗ്യത്താൽ അതല്ലല്ലോ സ്ഥിതി.)
- ഓയെൻവിക്കവിതയുടെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്… (വിഗതമായ ശേഷത്തോടുകൂടിയതു വിശേഷം. ‘ഒന്നു്’ എന്നർത്ഥം. ഇപ്പുറത്തു ‘സ’ കൂടി ചേർക്കുമ്പോഴും അർത്ഥത്തിനു വ്യത്യാസമില്ല. അതിനാൽ ശ്രദ്ധേയമായ സവിശേഷത എന്നു മതി. ശ്രദ്ധേയം വിട്ടുകളഞ്ഞിട്ടു് ഓയെൻവിക്കവിതയുടെ സവിശേഷതയാണ്… എന്നാക്കിയാൽ ഭംഗിയായി.)
ഡോക്ടർ കുര്യാസിന്റെ വാക്യങ്ങളാകെ ഇങ്ങനെ വികലങ്ങളാണു്. തിടുക്കമാണോ അതോ അറിവില്ലായ്മയാണോ ഈ വൈകല്യങ്ങൾക്കു ഹേതു?

ഡോക്ടർ സ്യാദ് അബ്ദുല്ല അൽമുബാറക് അൽ സബ കുവൈറ്റിലെ രാജവംശത്തിൽപ്പെട്ട കവയിത്രിയാണു്. സദ്ദാം ഹുസൈൻ അവരുടെ രാജ്യം ആക്രമിച്ചപ്പോൾ രോഷാകുലയായി അവർ ആ ആകമണത്ത നിന്ദിച്ചുകൊണ്ടു് പല കാവ്യങ്ങളും ലേഖനങ്ങളും എഴുതി. Alsharq Al Awsat ദിനപത്രത്തിൽ വന്ന അവരുടെ ഒരു കാവ്യം (ഇംഗ്ലീഷ് തർജ്ജമ) കുവൈറ്റിലെ ഒരു കലാകൗമുദി വായനക്കാരൻ എനിക്കു് അയച്ചുതന്നു. അതിൽ നിന്നൊരു ഭാഗം:
Wherever you walk on Kuwaiti Soil
You will feel the sand turning into stones,
And the sea becoming fire
You who used to be a neighbour,
You who terrified scores of orynx:
Removing Kohl[1] from the eyes is not victory
What you have called the great epic
Is suicide in my terms.
[1] Arab women wear Kohl (mascara) to enhance the beauty of their eyes. The reference here suggests that taking the beauty of the eye is not victory because the eye remains.
സായ്പിന്റെ നേരമ്പോക്കു്. സാഹിത്യവാരഫലവുമായി ഇതിനു ബന്ധമില്ലെങ്കിലും നേരമ്പോക്കിനുവേണ്ടി മാത്രം എഴുതുകയാണു്:

“വിദ്യാഭ്യാസമുള്ള ഒരു യുവാവു് എന്റെ അടുക്കൽ വന്നു പറഞ്ഞു: “ക്ഷമിക്കണം സർ. യാചിക്കാൻ എനിക്കു മടിയാണു്. എങ്കിലും ചോദിക്കുകയാണു്. എനിക്കു കുറച്ചു പണം കടം തരുമോ? ഞാൻ മറുപടി നൽകി: ‘തരാം. പക്ഷേ, നിങ്ങളതു് എന്തിനുവേണ്ടി ചെലവാക്കും? ആഹാരം കഴിക്കാനോ മദ്യപിക്കാനോ? അതോ വീട്ടുവാടക കൊടുക്കാനോ?” അയാളുടെ മറുപടി: “അതിനൊന്നിനുമല്ല. സർ. ഒരു ചെറുപ്പക്കാരിയുമായി ഇന്നു രാത്രി കഴിഞ്ഞുകൂടാനാണു്. വളരെക്കാലമായി ഞാൻ ആഹ്ലാദമനുഭവിച്ചിട്ടു്, ഞാൻ പറഞ്ഞു: “നിങ്ങൾക്കു് ഒരു സ്ത്രീയെ വേണമെങ്കിൽ, വിവാഹം കഴിച്ചുകൂടേ? അയാൾ ഉടനെ പറയുകയായി: ‘എന്തു സർ. അതിനുവേണ്ടി എന്നും അവളോടുയാചിക്കാനോ?” (Play boy jokes-ൽ കണ്ടതു്).
‘മനുഷ്യനു പിടിച്ചെടുക്കാവുന്നതിൽനിന്നു് അതീതമായിരിക്കണം ആ വസ്തു. അല്ലെങ്കിൽ സ്വർഗ്ഗമെന്തിനു്? എന്നോ മറ്റോ ഒരു ഇംഗ്ലീഷ് കവി ചോദിച്ചില്ലേ പണ്ടു്? സാഹിത്യത്തിനും അതുചേരും. സ്വർഗ്ഗത്തെ എത്ര ശ്രമിച്ചാലും കൈകൊണ്ടു എത്തിപ്പിടിക്കാനാവില്ല. നിത്യജീവിസംഭവങ്ങൾക്കു അപ്പുറത്തുള്ള സത്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള എഴുത്തുകാരന്റെയോ ചിത്രകാരന്റെയോ ശ്രമമാണു് സാഹിത്യത്തിനും ചിത്രകലയ്ക്കും വിസ്മയാംശം നൽകുന്നതു്. ഇതിനുവേണ്ടി ഞാൻ ഒരുദാഹരണം നൽകാം. അതു് ഇതിനുശേഷം പറയാൻ പോകുന്ന മലയാള കഥ യൂറോപ്യൻ കഥയുടെ മുൻപിൽ ക്ഷുദ്രമാണെന്നു തെളിയിക്കാനല്ല. സാഹിത്യത്തിലെ അദ്ഭുതാംശം എവിടിരിക്കുന്നുവെന്നു വ്യക്തമാക്കാൻ മാത്രം. കാഫ്ക ‘മാളം’ (Burrow) എന്നൊരു കഥയെഴുതിയിട്ടുണ്ടു്. ഒരു മൃഗം താമസത്തിനും സുരക്ഷിതത്വത്തിനുവേണ്ടി മാളം നിർമ്മിക്കുന്നതാണു് കഥ. മൃഗം തന്നെ അക്കഥ പറയുന്നതായിട്ടാണു് രചന. ഞാൻ അതിന്റെ ചുരുക്കം നൽകുകയാണു്. മാളം നിർമ്മിച്ചുകഴിഞ്ഞു മൃഗം. വെളിയിൽനിന്നു് നോക്കിയാൽ ഒരു ദ്വാരം മാത്രം. മാറ്റാവുന്ന ഒരു പായൽ അടുക്കു് പ്രവേശനദ്വാരത്തിലുണ്ടു്. മാളത്തിന്റെ നടുക്കായി ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനും വലിയ അപകടങ്ങൾ വന്നാൽ ഒളിച്ചിരിക്കാനുമായി Castle Keep എന്നു വിളിക്കുന്ന ഒരറയുണ്ടു്. സുഖപ്രദമാണു് മാളത്തിനകത്തെ താമസം. പക്ഷേ, മൃഗത്തിനു് എപ്പോഴും ഉത്കണ്ഠയാണു്. ശത്രു ഏതു സമയത്തും പായലടുക്കു നീക്കി അകത്തേക്കു വന്നേക്കും. വെളിയിലെ ആഹാരമാണു് മാളത്തിനകത്തുള്ള ആഹാരത്തെക്കാൾ നല്ലതു്. അതുകൊണ്ടു് മാളത്തിൽനിന്നു പുറത്തുപോയാൽ മൃഗത്തിനു് അകത്തേക്കു വീണ്ടും വരാൻ വൈമനസ്യം. അതില്ലാത്ത സമയത്തു് ശത്രുവിനു് അകത്തു കടന്നു് ഇരിക്കാമല്ലോ. ഒറ്റ മാർഗ്ഗമേയുള്ളു. ഒരു സൂക്ഷിപ്പുകാരനെ നിയമിക്കാം. എന്നാൽ അയാളെത്തന്നെ വിശ്വസിക്കുന്നതെങ്ങനെ? അകത്തിരിക്കാൻ വയ്യ; പുറത്തു കഴിയാനും വയ്യ.
നമ്മുടെയെല്ലാം അവസ്ഥ ഇതുതന്നെയല്ലേ? നമ്മുടെ ഉത്കണ്ഠയേയും പേടിയേയും അസാധാരണമായ ശക്തിയോടെ അന്യാദൃശമായ കലാത്മകതയോടെ കാഫ്ക ചിത്രീകരിക്കുന്നു. ഇക്കഥയിലെ അദ്ഭുതാംശം നിസ്തുലമെന്നേ പറയേണ്ടു.
ചെറിയ കാര്യമാണു വേദനാജനകം. എംപയർ സ്റ്റേറ്റ്സ് ബിൽഡിങ്ങ്സിന്റെ മുകളിൽ കയറി ഇരിക്കാം. കസേരയിൽ മൊട്ടുസൂചി കൂർത്തവശം മുകളിലാക്കിവച്ചിട്ടു് അതിൽ ഇരിക്കാൻ പറ്റുമോ?
വിസ്മയത്തോടു ബന്ധപ്പെട്ട ഈ അംശം സേതു ഭാഷാപോഷിണി മാസികയിൽ എഴുതിയ ‘രാംസരൺ’ എന്ന ചെറുകഥയിൽ തെല്ലുപോലുമില്ല. ഒരു ബാലൻ ജോലി അന്വേഷിച്ചു് ഒരുത്തന്റെ വീട്ടിലെത്തുന്നു. അവൻ വേറൊരുത്തന്റെ—മരക്കടക്കാരന്റെ—വീട്ടിൽ ജോലിക്കു നിന്നവൻ. അയാളുടെ സ്വവർഗ്ഗരതിക്കു വിധേയനാവാൻ ബാലൻ കൂട്ടാക്കിയില്ല. മരക്കടക്കാരൻ കള്ളക്കെയ്സുണ്ടാക്കി പൊലീസിനെക്കൊണ്ടു് ആ ബാലനെ അറസ്റ്റു ചെയ്യിക്കുന്നു. ആഖ്യാനത്തിന്റെ സ്വഭാവമാർന്ന ഒരു റിപോർട്ട് മാത്രമാണു് ഇതു്. കൈനീട്ടുന്തോറും അകന്നു കടന്നുപോകുന്ന ‘മിസ്റ്ററി’യാണു്—കല. എഴുതിയതു് ഒപ്പിയെടുക്കാൻ ഒപ്പുകടലാസ്സു് ഉപയോഗിക്കുന്നതുപോലെ നിത്യജീവിത സംഭവങ്ങളെ അതേ രീതിയിൽ പകർത്തി വയ്ക്കുന്നതല്ല അതു്. ‘പാണ്ഡവപുരം’ എന്ന ചേതോഹരമായ നോവലും ‘ദൂതു്’ എന്ന ഉജ്ജ്വലമായ ചെറുകഥയുമെഴുതിയ സേതുവിനോടു് ഇതു പറയേണ്ടതില്ല എന്നു് എനിക്കറിയാം. കഥയെഴുതാൻ നിർബദ്ധനാവുമ്പോൾ എന്തെങ്കിലുമൊന്നു തല്ലിക്കൂട്ടണമല്ലോ. അതിനാൽ ഒരു കണക്കിൽ ഇതു ക്ഷമിക്കത്തക്കതുമാണു്.
ചോദ്യം: പി. ടി. ഉഷയുടെ പരാജയത്തെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിറുത്തേണ്ടിയിരുന്നു. ഒന്നും അതിന്റെ അത്യന്താവസ്ഥയിലേക്കു കൊണ്ടുചെല്ലരുതെന്നു കുമാരനാശാൻ കൂടക്കൂടെ പറയുമായിരുന്നുവെന്നു് അദ്ദേഹത്തിന്റെ മകൻ പ്രഭാകരൻ എന്നോടു പറഞ്ഞിട്ടുണ്ടു്.
ചോദ്യം: ചില പ്രായോഗിക നിർദ്ദേശങ്ങൾ തരൂ.
ഉത്തരം: ഒരാളിന്റെയും വീട്ടിൽ പോകരുതു്. പോകേണ്ടിവന്നാൽ പത്തു മിനിട്ടിൽ കൂടുതൽ ഇരിക്കരുതു്. സ്വന്തം കുട്ടികളെ അടുത്ത വീട്ടിൽ അയയ്ക്കരുതു്. അവർക്കു് അവരുടെ കുഞ്ഞുങ്ങളെത്തന്നെ സഹിക്കാനാവില്ല. അപ്പോൾ മറ്റു പിള്ളേർ കൂടി ഉപദ്രവിക്കാൻ ചെന്നാലോ?
ചോദ്യം: നിങ്ങൾ ചെറിയ കാര്യങ്ങൾ കണ്ടു പിണങ്ങുമെന്നു പലരും പറയുന്നു. ശരിയാണോ?
ഉത്തരം: ശരിയാണു്. ചെറിയ കാര്യങ്ങളാണു് വേദനയുളവാക്കുന്നതു്. പലക മുഴുവൻ ആണി അടിച്ചു് കയറ്റിയിട്ടു് ആണികളുടെ കൂർത്തവശം മുകളിലാക്കി അതിന്റെ പുറത്തു ഒരാൾ കിടന്നു. ശ്രീനാരായണൻ അതു കണ്ടു പറഞ്ഞു: ‘ഒരാണി മാത്രം അടിച്ച പലകയിൽ അയാൾ കിടക്കട്ടെ! കിടക്കാൻ ഒക്കുകില്ല. ചെറിയ കാര്യമാണു വേദനാജനകം. എംപയർ സ്റ്റേയ്റ്റ്സ് ബിൽഡിങ്ങ്സിന്റെ മുകളിൽ ഇരിക്കാം. കസേരയിൽ മൊട്ടുസൂചി കൂർത്തവശം മുകളിലാക്കി വച്ചിട്ടു് അതിൽ ഇരിക്കാൻ പറ്റുമോ?
ചോദ്യം: പറഞ്ഞ വാക്കു പിൻവലിച്ചുവെന്നു ചിലർ പറയുന്നു. അതിൽ വല്ല അർത്ഥവുമുണ്ടോ?
ഉത്തരം: കാറിന്റെട്യൂബ് തുറന്നു വിട്ടിട്ടു് ആ കാറ്റുതന്നെ തിരിച്ചു് അതിൽ കയറ്റാൻ സാധിക്കുമോ?
ചോദ്യം: സ്ത്രീകളുടെ പ്രായമറിയാൻ എന്താണു വേണ്ടതു?
ഉത്തരം: അവൾ ഉദ്യോഗസ്ഥയാണെങ്കിൽ വൈകിട്ടു് ഓഫീസിൽനിന്നു ഇറങ്ങിവരുമ്പോൾ നോക്കണം. ജോലിയില്ലാത്തവളാണെങ്കിൽ അതിരാവിലെ വീട്ടിൽച്ചെന്നു നോക്കണം. മുഖത്തു പ്രായം എഴുതിവച്ചിരിക്കും.
ചോദ്യം: മറ്റുള്ളവർ വേദനയോടുകൂടി പറയുന്നതൊക്കെ കേൾക്കാൻ നിങ്ങൾക്കു ക്ഷമയുണ്ടോ?
ഉത്തരം: എനിക്കല്ല. ലോകത്താർക്കും ക്ഷമകാണില്ല. വിശേഷിച്ചും സർക്കാർ സർവീസിലെ സീനിയോറിറ്റി, പ്രമോഷൻ ഇവയെക്കുറിച്ചു ആരു പറഞ്ഞാലും എനിക്കു ആ പരാതി കേൾക്കാൻ കഴിയില്ല. എനിക്കതു മനസ്സിലാവുകയുമില്ല. ഭർത്താവു് വേദനയോടെ പറയുന്നതു ഭാര്യ കേൾക്കില്ല. ഭാര്യ വേദനയോടുകൂടി പറയുന്നതു് ഭർത്താവു് ഒട്ടുംതന്നെ കേൾക്കുകയില്ല.
ഒരു പള്ളിയിൽ അച്ചൻ പ്രസംഗം തകർക്കുകയായിരുന്നു. പെട്ടെന്നു് അദ്ദേഹം പറഞ്ഞു: “ഇക്കൂട്ടത്തിൽ വ്യഭിചരിച്ചവർ ആരെങ്കിലുമുണ്ടെങ്കിൽ എഴുന്നേറ്റു നിൽക്കട്ടെ”. അതുകേട്ടയുടനെ ഒരു യുവാവു് എഴുന്നേറ്റു നിന്നു. അച്ചൻ ചോദിച്ചു: “നാണമില്ലേ നിങ്ങൾക്ക്?” ചെറുപ്പക്കാരന്റെ മറുപടി: “അതല്ല അച്ചോ. അച്ചൻ മാത്രം നിൽക്കുകുന്നതു ശരിയല്ലെന്നു കണ്ടിട്ടാണു് ഞാനും എഴുന്നേറ്റു നിൽക്കാമെന്നു തീരുമാനിച്ചതു് ”
ആശയങ്ങളെ കഴുത്തിനുകുത്തിപ്പിടിച്ചു് കോൺക്രീറ്റ് തറയിൽ ഇടിച്ചിട്ടു് രക്തമൊലിപ്പിക്കുകയാണു് നൈപോൾ. ഈ ചോരയാണു് ഇന്ത്യ എന്നു് അദ്ദേഹം ഉദ്ഘോഷിക്കുന്നു.
ഇതു കഥ. ഇനിപ്പറയുന്നതു യഥാർത്ഥ സംഭവം. ഇവിടെയെങ്ങുമല്ല. അങ്ങു ദൂരെ ദൂരെയെന്നു പറഞ്ഞാൽ വളരെ ദൂരെ. ഭാഷ മറാഠി, ഹിന്ദി, ഗുജറാത്തി എങ്കിലും അവിടെയൊരു പള്ളിയും അതിലൊരു മലയാളി അച്ചനും. ആ സ്ഥലത്തു കുറെ മലയാളികളുമുണ്ടു്. അച്ചൻ അവിടെ മറ്റൊരു സ്ഥലത്തുനിന്നു മാറിവന്നിട്ടു് മൂന്നോ നാലോ ദിവസമേ ആയിരുന്നുള്ളു. ഒരു ദിവസം കാലത്തു ഞാൻ നടക്കാൻ പോയപ്പോൾ വഴിയിൽവച്ചു് കാണാൻ കൊള്ളാവുന്ന ഒരു മലയാളി സ്ത്രീയെ കണ്ടു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു വിചാരിച്ചു് ഞാൻ അവരോടു ചോദിച്ചു: “പുതിയ അച്ചൻ എങ്ങനെ?” ക്രിസ്തുശിഷ്യൻ ഈശ്വരപുത്രന്റെ മാഹാത്മ്യം വ്യക്തമാകുമാറു് പ്രസംഗിക്കുന്നുണ്ടോ എന്നായിരുന്നു ഞാൻ ആ ചോദ്യം കൊണ്ടു് ഉദ്ദേശിച്ചതു്. അതുകേട്ട പാടേ ആ സ്ത്രീയുടെ മുഖമങ്ങു വികസിച്ചു. കണ്ണുകൾ തിളങ്ങി. ചുണ്ടിൽ പുഞ്ചിരി വിടർന്നു. എന്നിട്ടു് അവർ പറഞ്ഞു: “അച്ചൻ കൊള്ളാം. യങ് ആൻഡ് ഹാൻസം”. എനിക്കു അസൂയ. ‘ശരി’ എന്നറിയിച്ചിട്ടു ഞാൻ മൂടൽമഞ്ഞിലേക്കു തലയിൽ കെട്ടിയ മഫ്ലറുമായി നീങ്ങി. ദിവസം കഴിയുന്തോറും അച്ചന്റെ ‘ഗൃഹപ്രവേശ’ങ്ങൾ ഞാനറിഞ്ഞുകൊണ്ടിരുന്നു. വീടുകളിലെ ആണുങ്ങൾ പൊയ്ക്കഴിഞ്ഞാൽ അച്ചൻ പെണ്ണുങ്ങളെ ഉദ്ബോധിപ്പിക്കാൻ അവിടെ കടന്നുചെല്ലും. അടുക്കളയിൽ തിടുക്കത്തോടെ ആഹാരം തയ്യാറാക്കുകയായിരിക്കും അവർ. എങ്കിലും അച്ചനു വൈഷമ്യമില്ല. “സാറാമ്മേ, ത്രേസ്യാമ്മേ, മേരിക്കുട്ടി ഞാനിവിടെ ഇരുന്നുകൊള്ളാം. ജോലിയൊക്കെ കഴിഞ്ഞിട്ടു വന്നാൽ മതി” എന്നു് അദ്ദേഹം പറയും. അങ്ങനെ അദ്ദേഹം വീടുവീടാന്തരം, നടന്നു ക്രൈസ്തവ ധർമ്മങ്ങൾ ഉദ്ബോധിപ്പിക്കുന്നുവെന്നു് ബിഷപ്പു് തിരുമേനി അറിഞ്ഞു. ഉടനെ വന്നു അച്ചനു സ്ഥാനഭ്രംശം. അദ്ദേഹം പോകുന്നുവെന്നറഞ്ഞു സ്ത്രീകൾ പള്ളിയിൽ വന്നുകൂടി. അവർ വിഷാദനിവേദനം നടത്തിയിട്ടു തിരിച്ചു വരുമ്പോൾ ഞാൻ എന്റെ പാർപ്പിടത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. ‘യങ് ആൻഡ് ഹാൻഡ്സം’ എന്നു പാതിരിയെ വിശേഷിപ്പിച്ച സ്ത്രീ ദുഃഖത്തോടെ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ വാഴ്ത്തിയപ്പോൾ ഞാനൊരു കടംവാങ്ങിയ ഫലിതം അവരോടു പറഞ്ഞു: “ശരിയാണു്. അദ്ദേഹം ഇവിടെ വരുന്നതുവരെ പാപം എന്തെന്നു് നമ്മളാരും അറിഞ്ഞിരുന്നില്ല.”
എല്ലാവരും കഥാരചന എന്ന കുത്സിതകർമ്മം ചെയ്യുന്നു; പാപകർമ്മം അനുഷ്ഠിക്കുന്നു. ഞാൻ മാത്രം. അതു ചെയ്യാതിരിക്കുന്നതെന്തിനു് എന്നു ചോദിച്ചുകൊണ്ടു് എന്റെ പ്രിയശിഷ്യനായ എം. രാജീവ്കുമാർ ദേശാഭിമാനി വാരികയിൽ ‘പാഠപുസ്തകത്തിനപ്പുറം’ എന്ന കഥയുമായി എഴുന്നേറ്റു നിൽക്കുന്നു. വായനക്കാരെ ഉദ്ബോധിപ്പിക്കുന്നു. ഗ്രേസി എന്ന മതഭക്തയെ പരിഹസിക്കുകയാണു് കഥാകാരൻ. അവൾ റ്റീച്ചർ. വേദപുസ്തകത്തിനകത്തു് പാഠപുസ്തകങ്ങൾ വച്ചു പഠിപ്പിക്കുന്ന ‘അന്ധ’യായ മതഭക്ത. അവളെ അവിദഗ്ദ്ധമായി ചിത്രീകരിച്ചതിനു ശേഷം ചുവന്ന കൊടി ഉയർത്തി വീശിക്കൊണ്ടു് ‘പാഠപുസ്തകങ്ങൾ വേദപുസ്തകത്തിനകത്തു വച്ചാണോ പഠിപ്പിക്കേണ്ടതു? എന്നു രാജീവ്കുമാർ ഉച്ചത്തിൽ ചോദിക്കുന്നു. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ടു് അതേ ചോദ്യവുമായി. പക്ഷേ, ആ ചോദ്യത്തെ നീതിമത്കരിക്കത്തക്കവിധത്തിൽ കഥയിലെ സംഭവങ്ങൾ ചിത്രീകരിക്കേണ്ടിയിരുന്നു കഥാകാരൻ. സംഭവങ്ങളുടെ സ്വാഭാവിക പരിണാമമായിരിക്കണം അവസാനത്തെ ചോദ്യം. ഇക്കഥയിൽ അതു കാണുന്നില്ല. വേദപുസ്തകത്തിനകത്തുവച്ചു് പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് രാജീവ്കുമാർ ജാഥനയിക്കുമെങ്കിൽ ഞാനും ചുവന്ന കൊടിപൊക്കിപ്പിടിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ കൂടെ മാർച്ച് ചെയ്യാനുണ്ടായിരിക്കും. പക്ഷേ, കഥയെ കലാശൂന്യമാക്കുന്ന ഇത്തരം പ്രവൃത്തികളെ എനിക്കു അംഗീകരിക്കാനാവില്ലല്ലോ.
- മന്ത്രി വി. വി. രാഘവൻ എൻ. വി.-യുടെ ഛായാചിത്രം അനാവരണം ചെയ്യുന്നു എന്ന അടിക്കുറിപ്പോടുകൂടി കുങ്കുമം വാരികയിൽ (പുറം 24) ചിത്രം—നിത്യജീവിതത്തിൽ നമ്മൾ വെറുക്കുന്ന വസ്തുക്കൾ, വ്യക്തികൾ ഇവപെയിന്റിങ്ങായി വരുമ്പോൾ നമ്മൾ ആ ചിത്രങ്ങളെ ഇഷ്ടപ്പെടും. എനിക്കു കേരളവർമ്മ കോയിത്തമ്പുരാന്റെ കവിതയും സ്വഭാവവും (പറഞ്ഞുകേട്ടതു്) ഇഷ്ടമല്ല. പക്ഷേ, അദ്ദേഹത്തിന്റെ എണ്ണച്ചായ ചിത്രം തിരുവനന്തപുരം സംസ്കൃത കോളേജിൽ വച്ചിട്ടുണ്ടു്. മനോഹരമാണു് അതു്. ആദരത്തോടെ ഞാനതു നോക്കി നിന്നിട്ടുണ്ടു്. എൻ. വി. കൃഷ്ണവാരിയരെ ഞാൻ പലതവണ കണ്ടിട്ടുണ്ടു്. സംസാരിച്ചിട്ടുണ്ടു്. സ്നേഹബഹുമാനങ്ങളോടെ മാത്രമേ ഓരോ തവണയും ഞാൻ യാത്ര പറഞ്ഞുപോന്നിട്ടുള്ളു. എൻ. വി.-ക്കു ഇന്റലക്ച്ച ്വലിന്റെ മുഖമാണു്. പക്ഷേ, കുങ്കുമം വാരികയിലെ എൻ. വി.യുടെ പടം എനിക്കു വെറുപ്പു് ഉണ്ടാക്കുന്നു. സംസ്കൃതത്തിൽ ലാലാശയശോഫമെന്നും ഇംഗ്ലീഷിൽ Mumps എന്നും മലയാളത്തിൽ മുണ്ടിനീരു് എന്നും പറയുന്ന നീരുവന്നതുപോലെയുള്ള കവിളുകൾ. ബുദ്ധിശൂന്യന്റെ മുഖം. മഹാവ്യക്തികളെ ബഹുമാനിച്ചില്ലെങ്കിലും വേണ്ടില്ല, അവരെ അപമാനിക്കാതിരുന്നാൽ മതി.
- കുങ്കുമം വാരികയിൽ കണ്ടതു്: “ഏതൊരു വൈദേശിക സാഹിത്യത്തെക്കാളും തന്റെ മനസ്സിനെ സ്പർശിക്കുന്നതു് സ്വന്തം ഭാഷയിലെ സാഹിത്യമാണെന്നു് അഭിപ്രായപ്പെട്ടുകൊണ്ടു് ഷേക്സ്പിയറെക്കാൾ തനിക്കഭിമതൻ ഉണ്ണായിവാരിയരാണെന്നും ടോൾസ്റ്റോയിയെയും ഡോസ്റ്റോയെവ്സ്കിയെക്കാളും തനിക്കിഷ്ടം തകഴിയെയാണെന്നും ഡോ: നരേന്ദ്രപ്രസാദു് പ്രസ്താവിച്ചപ്പോൾ, ‘നമുക്കു ഖേദിക്കാം; എം. കൃഷ്ണൻനായർ ഈ സംവാദത്തിൽ പങ്കെടുക്കുന്നില്ല’ എന്ന കോവിലന്റെ പ്രതികരണം സദസ്സിൽ പൊട്ടിച്ചിരിയുയർത്തി.” ഈ അഭിപ്രായത്തിൽ തെറ്റൊന്നുമില്ല. ഉണ്ണായിവാരിയരെ യും തകഴി യെയും ഇഷ്ടമെന്നേ നരേന്ദ്രപ്രസാദ് പറഞ്ഞുള്ളു. ഷെയ്ക്സ്പിയർ, ടോൾസ്റ്റോയി, ദസ്തെയെവ്സ്കി ഇവരെക്കാൾ കേമന്മാരാണു് അവരെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടില്ല. ഉണ്ണായിവാരിയർ വലിയ കവിയാണു്. പക്ഷേ, ഹോമർ, വാല്മീകി, ഷെയ്ക്സ്പിയർ ഇവർക്കുള്ള ‘സുപ്രീം പോയറ്റിക് അട്ടറൻസ്’വാരിയർക്കു് ഇല്ല. പിന്നെ Catholicity— വിശാലവീക്ഷണം—ഉള്ളവർക്കു ഷെയ്ക്സ്പിയറിനെ ഒരുതരത്തിലും നിന്ദിക്കാനാവില്ല.
- ഭാഷാപോഷിണിയിൽ വൈക്കം ചന്ദ്രശേഖരൻ നായർ: പ്രൊഫസർ എം. കൃഷ്ണൻനായർ, ഒരു കേസരി ബാലകൃഷ്ണപിള്ളയല്ല. അതുകൊണ്ടു് അദ്ദേഹം ചെയ്ത (ചെയ്യുന്ന) സേവനം മോശപ്പെട്ടതാകുന്നില്ല. ബാലകൃഷ്ണപിള്ളസാറ് ചെയ്തതല്ല ഇന്നു മലയാളത്തിനു വേണ്ടതു്. വിപുലമായ പുസ്തക പരിചയത്തിന്റെ വിവിധ മുഖങ്ങൾ പ്രൊഫസർ എം. കൃഷ്ണൻനായർ നൽകുന്നു. അതു വേണ്ടതല്ലേ?” —ഇരുപത്തൊന്നു വർഷം രാത്രികളെ പകലുകളാക്കി മാറ്റിയും പകലുകളിൽ ചാരുകസേരയിലിരുന്നു് അനവരതം എഴുതി നട്ടെല്ലു തകർക്കുകയും ചെയ്ത എനിക്കു് വൈക്കം ചന്ദ്രശേഖരൻ നായർ തരുന്ന ഈ അംഗീകാരം സ്വർണ്ണനിർമ്മിതമായ കീർത്തിമുദ്രയെന്നപോലെ ഞാൻ ആദരാവനതനായി സ്വീകരിക്കുന്നു; കേന്ദ്രമന്ത്രി ഗുജ്റാൾ, ജ്ഞാനപീഠം നേടിയ ശിവരാം കരന്ത്, ബി. ജെ. പി. നേതാവു് അദ്വാനി. ഏഷ്യൻ വീക്കിന്റെ സ്ഥാപകൻ ടി. ജെ. എസ്. ജോർജ്, പ്രശസ്തയായ ചിത്രാ സുബ്രഹ്മണ്യം, നോവലിസ്റ്റ് നയൻ താരാ സെഗാൾ, അനന്തമൂർത്തി, വൈക്കം മുഹമ്മദു് ബഷീർ, എൻ. വി. കൃഷ്ണവാരിയർ ഇവരുടെ അംഗീകാരത്തിന്റെ വിലയുണ്ടു് വൈക്കത്തിന്റെ ഈ അംഗീകാരത്തിനും, നരേന്ദ്രപ്രസാദിന്റെയും കോവിലന്റെയും പരിഹാസത്തെ ഞാൻ ശഷ്പതുല്യം പരിഗണിക്കുന്നു.
മൂലകൃതി അതുപോലെ പകർത്തിവച്ചാൽ മാത്രമല്ല മോഷണമാകുന്നതു്. അതിലെ കഥാ സന്ദർഭങ്ങൾക്കു നേരേ വിപരീതമായ കഥാ സന്ദർഭങ്ങളുണ്ടാക്കിയാലും മോഷണമാണു്. ഇബ്സന്റെ ‘പാവക്കൂടു് ’ എന്ന നാടകത്തിലെ നായിക വാതിൽ വലിച്ചടച്ചിട്ടു് ഇറങ്ങിപ്പോകുന്നല്ലോ. അതിനു പകരമായി ഭർത്താവു് വാതിൽ തള്ളിത്തുറന്നു് വീട്ടിനകത്തു കയറുന്നതായി നാടകമെഴുതിയാൽ അതും മോഷണമത്രേ.