SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-11-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ പ്രാ­യം കൂടി വ­രു­മ്പോൾ സ്വ­ഭാ­വ­ത്തി­നു് യോ­ജി­ച്ച മുഖം ന­മു­ക്കു കി­ട്ടു­മെ­ന്നു് ഒരു ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അതു് സ്ഥാ­പി­ക്കാ­നാ­യി അ­ദ്ദേ­ഹം ഒരു നോ­വ­ലെ­ഴു­തു­ക­യും ചെ­യ്തു. സ്വ­ഭാ­വ­ശു­ദ്ധി­യു­ള്ള­വ­രു­ടെ മു­ഖ­ങ്ങൾ യൗ­വ­ന­കാ­ല­ത്തു് സു­ന്ദ­ര­ങ്ങ­ളാ­യി­രി­ക്കും. ആ വി­ശു­ദ്ധി വാർ­ദ്ധ­ക്യ കാലം വ­രെ­യും അവർ പു­ലർ­ത്തി­യാൽ സൗ­ന്ദ­ര്യ­ത്തി­നു് ലോപം വ­രി­ല്ല. എ­ന്നാൽ കാലം ക­ഴി­യു­ന്തോ­റും ക്രൂ­ര­ത കൂ­ടി­ക്കൂ­ടി വ­രു­മ്പോൾ മു­ഖ­ത്തും ആ ക്രൂ­ര­ത പ്ര­തി­ഫ­ലി­ക്കും. ചെ­റു­പ്പ­കാ­ല­ത്തു് സു­ന്ദ­രി­ക­ളും സു­ന്ദ­ര­ന്മാ­രു­മാ­യി­രു­ന്ന­വർ വാർ­ദ്ധ­ക്യ­കാ­ല­ത്തു് വൈ­രൂ­പ്യ­മു­ള്ള­വ­രാ­യി ഭ­വി­ക്കു­ന്ന­തി­ന്റെ കാ­ര­ണ­മി­താ­ണു്. എന്റെ ബ­ന്ധു­ക്ക­ളാ­യ ചില സു­ന്ദ­രി­കൾ ഇ­പ്പോ­ഴ­ത്തെ വാർ­ദ്ധ­ക്യ­ത്തിൽ വൈ­രൂ­പ്യ­ത്തി­നു് ആ­സ്പ­ദ­ങ്ങ­ളാ­യി മാ­റി­യി­ട്ടു­ണ്ടു്. അ­വ­രു­ടെ സ്വ­ഭാ­വ­നൃ­ശം­സ­ത­യെ­ക്കു­റി­ച്ചു് അ­റി­യാ­വു­ന്ന എ­നി­ക്കു് അതിൽ അ­ദ്ഭു­തം തോ­ന്നി­യി­ട്ടി­ല്ല. അ­വ­രെ­ക്കാ­ണു­മ്പോ­ഴൊ­ക്കെ, ഞാൻ ക­ണ്ണാ­ടി­യിൽ നോ­ക്കു­മ്പോ­ഴൊ­ക്കെ ആ ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­ന്റെ മു­മ്പിൽ മ­ന­സ്സു­കൊ­ണ്ടു് ന­മ­സ്ക­രി­ക്കാ­റു­ണ്ടു്. പൂ­ത­ന­യു­ടേ­യും താ­ട­ക­യു­ടേ­യും ചെ­റു­പ്പ­കാ­ല­ത്തു് അവർ എ­ങ്ങ­നെ­യാ­യി­രു­ന്നി­രി­ക്കും? സം­ശ­യ­മൊ­ന്നു­മി­ല്ല. സു­ന്ദ­രി­കൾ തന്നെ. ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ—ബൽ­സാ­ക്ക് വാ­ഴ്ത്ത­പ്പെ­ട­ട്ടെ.

കാ­ല­ത്തി­ന്റെ ക്രൂ­ര­ത

ചെ­റു­പ്പ­ക്കാ­രോ­ടു് ഒരു വാ­ക്കു്. നി­ങ്ങ­ളു­ടെ വീ­ട്ടിൽ പ്രാ­യം കൂ­ടി­യ­വർ മൗ­ന­മ­വ­ലം­ബി­ച്ചു് ക­ഴി­യു­ന്നു­ണ്ടെ­ങ്കിൽ അതു ത­ത്വ­ചി­ന്ത­യോ­ടു് ബ­ന്ധ­പ്പെ­ട്ട മൗ­ന­മാ­ണെ­ന്നു് വി­ചാ­രി­ക്ക­രു­തേ. സ­മു­ദാ­യ­ത്തോ­ടും നി­ങ്ങ­ളെ നി­ങ്ങ­ളാ­ക്കി­യ നി­ങ്ങ­ളോ­ടു­മു­ള്ള പ്ര­തി­ഷേ­ധ­മാ­ണ­തു്. ആ പ്ര­തി­ഷേ­ധം മൂ­ല്യ­നി­രാ­സ­ത്തിൽ നി­ന്നു് ജ­നി­ക്കു­ന്ന­താ­ണു്.

കാലം വ­രു­ത്തു­ന്ന മാ­റ്റ­ങ്ങൾ­ക്കു് ആരും ആ­രെ­യും കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തി­ല്ല. ഒ­രു­വ­നും അതിൽ നി­ന്നു് ര­ക്ഷ­പ്പെ­ടാ­നു­മാ­വി­ല്ല. മിക്ക ആ­ളു­കൾ­ക്കും ര­ക്ത­സ­മ്മർ­ദ്ദം കൂടും, പ്ര­മേ­ഹം­വ­രും, ഹൃ­ദ­യ­ത്തി­നു് രോഗം വരും, അ­പ്പോൾ ആ­ശു­പ­ത്രി­യെ ശരണം പ്രാ­പി­ക്കും. ഹൃ­ദ്രോ­ഗ­മാ­ണെ­ങ്കിൽ അ­മേ­രി­ക്ക­യി­ലു­ള്ള­വർ ‘പ്രഷർ കു­ക്കർ’ എന്നു വി­ളി­ക്കു­ന്ന ‘ഇ­ന്റൻ­സീ­വ് കെയർ യൂ­ണി­റ്റിൽ’ ആ­യി­പ്പോ­കും. പ­ഴു­പ്പു് മു­ക­ളി­ലേ­ക്കു് ക­യ­റി­വ­രു­ന്ന കാ­ലാ­ണു് പ്ര­മേ­ഹ രോ­ഗി­ക്കു­ള്ള­തെ­ങ്കിൽ അ­യാ­ളു­ടെ ജീവനെ ര­ക്ഷി­ക്കാൻ ഡോ­ക്ടർ അതു് മു­റി­ച്ചു­മാ­റ്റും. മു­റി­ച്ചാൽ മൂ­ന്നു­മാ­സം കൂടി രോഗി ജീ­വി­ക്കും. മു­റി­ച്ചി­ല്ലെ­ങ്കിൽ ര­ണ്ടു­മാ­സ­വും ഇ­രു­പ­ത്ത­ഞ്ചു ദി­വ­സ­വും ജീ­വി­ച്ചി­രി­ക്കും. അഞ്ചു ദിവസം കൂടി ജീ­വി­ച്ചി­രി­ക്കാ­നാ­ണു് ശ­സ്ത്ര­ക്രി­യ. കാലമേ നീ­യെ­ത്ര ഭ­യ­ങ്ക­രൻ! ഹൃ­ദ­യാ­ഘാ­ത­ത്താൽ മ­രി­ക്കു­ന്ന­വ­രി­ലേ­റെ­യും കാർ­ഡി­യോ­ള­ജി­സ്റ്റു­ക­ളാ­ണ­ല്ലോ. നി­ന്നെ ആർ­ക്കും തോൽ­പ്പി­ക്കാ­നാ­വി­ല്ല.

images/Kamala_das.jpg
മാ­ധ­വി­ക്കു­ട്ടി

മ­നു­ഷ്യ­ശ­രീ­ര­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല മാ­റ്റം വ­രു­ന്ന­തു്. മാ­നു­ഷി­ക ബ­ന്ധ­ങ്ങൾ­ക്കും അ­തു­ണ്ടാ­വും. അ­പ്പോൾ മൂ­ല്യ­ങ്ങൾ തകരും. പണം വാ­രി­ക്കോ­രി ചെ­ല­വാ­ക്കി മ­ക്ക­ളെ രാ­ജ­കു­മാ­ര­ന്മാ­രെ­പ്പോ­ലെ, രാ­ജ­കു­മാ­ാ­രി­ക­ളെ­പ്പോ­ലെ­യാ­ക്കി­യ ഗൃ­ഹ­നാ­യ­കൻ, സ­ഹ­ധർ­മ്മി­ണി­യെ രാ­ജ്ഞി­യാ­ക്കി വാ­ഴി­ച്ച ഗൃ­ഹ­നാ­യ­കൻ ആ­രോ­ഗ്യം ന­ശി­ച്ചു് വൃ­ദ്ധ­നാ­യി വീ­ട്ടി­ന്റെ ഒരു മൂ­ല­യിൽ കി­ട­ന്നാൽ രാ­ജ്ഞി­യും രാ­ജ­കു­മാ­ര­ന്മാ­രും രാ­ജ­കു­മാ­രി­ക­ളും തി­രി­ഞ്ഞു നോ­ക്കി­ല്ല. അ­പ്പോൾ വൃ­ദ്ധൻ അ­ല്ലെ­ങ്കിൽ വൃദ്ധ മൗ­ന­ത്തിൽ വീഴും. ഈ മൗനം ഒ­രാ­യു­ധ­മാ­ണു് ആ വ്യ­ക്തി­യു­ടെ. അച്ഛൻ ‘സെനൈൽ’ ആ­യി­പ്പോ­യി; അമ്മ ‘സെനൈൽ’ ആ­യി­പ്പോ­യി എന്നു മക്കൾ പറയും. അല്ല, അ­വ­രു­ടെ ബു­ദ്ധി­മാ­ന്ദ്യ­വും അ­തി­നോ­ടു് ചേർ­ന്ന മൗ­ന­വും ഒ­രു­ത­രം പകരം വീ­ട്ട­ലാ­ണു്.

images/John_Keats.jpg
കീ­റ്റ്സ്

ശ്രീ­മ­തി മാ­ധ­വി­ക്കു­ട്ടി ‘ഇ­ന്ത്യാ ടുഡേ’ മാ­സി­ക­യിൽ എ­ഴു­തി­യ ‘തി­മി­രം’ എന്ന ചെ­റു­ക­ഥ­യിൽ വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ അ­മ്മ­യോ­ടു് മ­ന്ത്രി­യാ­യ മകനു് ഉ­ണ്ടാ­യി­രി­ക്കേ­ണ്ട സ്നേഹ ബ­ഹു­മാ­ന­ങ്ങ­ളു­ടെ ത­കർ­ച്ച­യാ­ണു് ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. മകൻ കേ­ന്ദ്ര­മ­ന്ത്രി. നാ­ട്ടി­ലൊ­രു കോൺ­ഫ­റൻ­സി­നു വ­രു­മ്പോൾ വൃ­ദ്ധ­മാ­താ­വി­നെ ക­ണ്ടു­ക­ള­യാ­മെ­ന്നു മ­ന­സ്സി­ല്ലാ­മ­ന­സ്സോ­ടേ വി­ചാ­രി­ക്കു­ന്നു, കാ­ണു­ന്നു. തി­മി­രം ബാ­ധി­ച്ച അ­മ്മ­യ്ക്കു് ടി. വി. സെ­റ്റ് വേണം. ക­ണ്ണി­നു് കൂ­ടു­തൽ കേ­ടു­വ­രും എന്നു പ­റ­ഞ്ഞു് മകൻ ഒ­ഴി­യു­ന്നു. അ­മ്മ­യ്ക്കു് കൊ­ടു­ക്കാൻ ക­രു­തി­വ­ച്ച അ­ഞ്ഞൂ­റു രൂപ അ­ബോ­ധ­മ­ന­സ്സി­ന്റെ പ്രേ­ര­ണ­യാൽ കൊ­ടു­ക്കാൻ മ­റ­ന്നു പോ­കു­ന്നു. അ­മ്മ­യു­ടെ ക­ഞ്ഞി­യും ച­മ്മ­ന്തി­യും ഉ­പേ­ക്ഷി­ച്ചു് കൂ­ട്ടു­കാ­ര­നാ­യ ഹൈ­ക്കോ­ട­തി ജ­ഡ്ജി­യു­ടെ വീ­ട്ടിൽ ഉ­ണ്ണാൻ പോ­കു­ന്നു. അ­ടു­ത്ത തവണ താൻ വ­രു­മ്പോൾ തി­മി­രം ശ­സ്ത്ര­ക്രി­യ ചെ­യ്തു മാ­റ്റാൻ അ­മ്മ­യെ മ­ദ്രാ­സിൽ കൊ­ണ്ടു പോ­കാ­മെ­ന്നു് അയാൾ പ­റ­യു­ന്നു. ഏറെ മാ­സ­ങ്ങൾ­ക്കു മുൻ­പു് ത­നി­ക്കു് തി­മി­ര­മാ­ണെ­ന്നു് അമ്മ എഴുതി അ­യ­യ്ച്ച­തു് അയാൾ മ­റ­ന്നു പോ­യി­രി­ക്കു­ന്നു. വ്യ­ക്തി­ഗ­ത­ങ്ങ­ളാ­യ ഉ­ത്കൃ­ഷ്ട­മൂ­ല്യ­ങ്ങ­ളു­ടെ ത­കർ­ച്ച­യു­ടെ ആ­വി­ഷ്കാ­ര­മാ­ണു് മാ­ധ­വി­ക്കു­ട്ടി­യു­ടെ ക­ഥ­യി­ലു­ള്ള­തു്. ചെ­റു­പ്പ­ക്കാ­രോ­ടു് ഒരു വാ­ക്കു്. നി­ങ്ങ­ളു­ടെ വീ­ട്ടിൽ പ്രാ­യം കൂ­ടി­യ­വർ മൗ­ന­മ­വ­ലം­ബി­ച്ചു ക­ഴി­യു­ന്നു­ണ്ടെ­ങ്കിൽ അതു് ത­ത്വ­ചി­ന്ത­യു­യോ­ടു് ബ­ന്ധ­പ്പെ­ട്ട മൗ­ന­മാ­ണെ­ന്നു് വി­ചാ­രി­ക്ക­രു­തേ. സ­മു­ദാ­യ­ത്തോ­ടും നി­ങ്ങ­ളെ നി­ങ്ങ­ളാ­ക്കി­യ നി­ങ്ങ­ളോ­ടു­മു­ള്ള പ്ര­തി­ഷേ­ധ­മാ­ണ­തു്. ആ പ്ര­തി­ഷേ­ധം മൂ­ല്യ­നി­രാ­സ­ത്തിൽ­നി­ന്നു് ജ­നി­ക്കു­ന്ന­താ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഭാ­ര്യ­ക്കു് വലിയ സംശയം ഉ­ണ്ടാ­കു­ന്ന­തു് എ­പ്പോ­ഴാ­ണു് ?

ഉ­ത്ത­രം: നി­ങ്ങൾ വി­വാ­ഹം ക­ഴി­ഞ്ഞ­യാ­ളാ­ണെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. നി­ങ്ങൾ മറ്റു സ്ത്രീ­ക­ളെ കൗ­തു­ക­ത്തോ­ടെ നോ­ക്കു­മ്പോ­ഴ­ല്ല അ­വർ­ക്കു് (ഭാ­ര്യ­ക്കു്) സം­ശ­യ­മു­ണ്ടാ­കു­ന്ന­തു്. സ്വ­പ്ന­ത്തിൽ നി­ങ്ങൾ ചി­രി­ച്ചാൽ, അതു് ഭാര്യ കാ­ണാ­നി­ട­വ­ന്നാൽ, ഏതു സു­ന്ദ­രി­യെ ക­ണ്ടി­ട്ടാ­ണു് നി­ങ്ങൾ ചി­രി­ച്ച­തെ­ന്നു് ഭാര്യ ചോ­ദി­ക്കും. അ­താ­ണു് വലിയ സംശയം.

ചോ­ദ്യം: കു­റു­ക്കു­വ­ഴി­യു­ണ്ടാ­യി­ട്ടും നീളം കൂടിയ വഴിയേ പോ­കു­ന്ന­വ­രെ­ക്കു­റി­ച്ചു് നി­ങ്ങൾ എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: കു­റു­ക്കു­വ­ഴി (Short-​cut) എ­ന്ന­ല്ലേ ഉ­ദ്ദേ­ശി­ച്ച­തു് ? ചില സ­വി­ശേ­ഷ സ­ന്ദർ­ഭ­ങ്ങ­ളിൽ ഉ­പ­യോ­ഗി­ക്കാ­നു­ള്ള­താ­ണു്. കാ­മു­കി­യെ­ക്കാ­ണാൻ കു­റു­ക്കു­വ­ഴി­യേ പോകും കാ­മു­കൻ. കാ­മു­കൻ വേ­റൊ­രു­ത്തി­യു­ടെ ഭർ­ത്താ­വു് കൂ­ടി­യാ­ണെ­ങ്കിൽ തി­രി­ച്ചു് വീ­ട്ടി­ലെ­ത്താൻ നീളം കൂടിയ വഴിയേ പോരും. ഉ­ദാ­ഹ­ര­ണം നൽകാം. തി­രു­വ­ന­ന്ത­പു­ര­ത്തി­നു് കി­ഴ­ക്കു് ഭാ­ഗ­ത്താ­ണു് തി­രു­മ­ല എന്ന സ്ഥലം. പ­ടി­ഞ്ഞാ­റേ­ക്കോ­ട്ട പേരു് സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ പ­ടി­ഞ്ഞാ­റും. തി­രു­മ­ല താ­മ­സി­ക്കു­ന്ന­വൻ തൊ­ട്ട­പ്പു­റ­ത്തു­ള്ള പൂ­ജ­പ്പു­ര­യി­ലെ കാ­മു­കി­യെ ക­ണ്ടി­ട്ടു് തി­രി­ച്ചു് വീ­ട്ടിൽ പോ­കു­ന്ന­തു് തി­രി­ഞ്ഞു ന­ട­ന്നി­ട്ട­ല്ല. ആദ്യം പ­ടി­ഞ്ഞാ­റേ­ക്കോ­ട്ട­യിൽ വരും. എ­ന്നി­ട്ടു് വ­ട­ക്കു ഭാ­ഗ­ത്തു­ള്ള പേ­രൂർ­ക്ക­ട­യി­ലെ­ത്തും. അവിടെ നി­ന്നു് പൈ­പ്പിൻ­മൂ­ടു വഴി ശാ­സ്ത­മം­ഗ­ല­ത്തെ­ത്തി കി­ഴ­ക്കു­വ­ശ­ത്തു­ള്ള തി­രു­മ­ല­യി­ലേ­യ്ക്കു് ന­ട­ക്കും. ഒരു കി­ലോ­മീ­റ്റർ ന­ട­ക്കു­ന്ന­തി­നു പകരം പ­തി­ന­ഞ്ചു കി­ലോ­മീ­റ്റർ ന­ട­ക്കും. അയാളെ അ­ന്വേ­ഷി­ച്ചു് പോ­യി­ട്ടു ക­ണ്ടി­ല്ല എ­ന്നു് ഭാ­ര്യ­കേൾ­ക്കെ­പ്പ­റ­ഞ്ഞു് വീ­ട്ടി­ലേ­യ്ക്കു് കയറി ചാ­രു­ക­സേ­ര­യി­ലേ­യ്ക്കു് മ­റി­യും.

ചോ­ദ്യം: ടാ­ഗോ­റി­നു് കീ­റ്റ്സി­നെ­ക്കാൾ ഇഷ്ടം ബ്രൗ­ണി­ങ്ങി­നെ­യാ­യി­രു­ന്നു­വെ­ന്നു് ശാ­ന്തി­നി­കേ­ത­ന­ത്തിൽ പ­ഠി­ച്ച ശ്രീ. കെ. സി. പിള്ള പ­റ­ഞ്ഞ­തു് ഞാൻ കേ­ട്ടു. എന്താ അതിനു കാരണം?

ഉ­ത്ത­രം: കീ­റ്റ്സ് പാ­ടി­യ­പ്പോൾ ബ്രൗ­ണി­ങ്ങ് ഗർ­ജ്ജി­ക്കു­ക­യാ­ണു് ചെ­യ്ത­തെ­ന്നു് ഏതോ ഒരു നി­രൂ­പ­കൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­താ­ണു് ശരി. ടാഗോർ എ­ന്തു­കൊ­ണ്ടു് ബ്രൗ­ണി­ങ്ങി­നെ ഇ­ഷ്ട­പ്പെ­ട്ടു എ­ന്നെ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം: നി­ങ്ങ­ളു­ടെ സ­ത്യ­സാ­യി ബാ­ബ­ഭ­ക്തി ബു­ദ്ധി­ശൂ­ന്യ­ത­യ­ല്ലേ? (നൂ­റ്റു­ക്ക­ണ­ക്കി­നു് കി­ട്ടി­യ ചോ­ദ്യ­ങ്ങ­ളെ ഒറ്റ ചോ­ദ്യ­മാ­ക്കി­യ­തു്.)

ഉ­ത്ത­രം: ഞാൻ അ­ങ്ങ­നെ­യൊ­രു ബാ­ബ­ഭ­ക്ത­ന­ല്ല. ഐ­ശ്വ­ര്യ­മാ­യ ശക്തി എ­ല്ലാ­വ­രി­ലും ഒരേ രീ­തി­യി­ല­ല്ല പ്ര­വർ­ത്തി­ക്കു­ന്ന­തു്. എ­ന്നി­ലും നി­ങ്ങ­ളി­ലു­മു­ള്ള ഐ­ശ്വ­ര്യ ശ­ക്തി­യേ­ക്കാൾ കൂ­ടു­ത­ലാ­യി­രു­ന്നു, വി­വേ­കാ­ന­ന്ദ­സ്വാ­മി യിൽ ഉ­ണ്ടാ­യി­രു­ന്ന ശ­ക്തി­വി­ശേ­ഷം. വി­വേ­കാ­ന­ന്ദ­നി­ലു­ണ്ടാ­യി­രു­ന്ന ആ ശ­ക്തി­യേ­ക്കാൾ കൂ­ടു­ത­ലാ­യി­രു­ന്നു, ശ്രീ­രാ­മ­കൃ­ഷ്ണ­നി­ലു­ണ്ടാ­യി­രു­ന്ന ശക്തി. സാ­യി­ബാ­ബ യിൽ divine will—ഐ­ശ്വ­ര്യ­മാ­യ ശക്തി—അ­തി­പ്ര­സ­ര­മാർ­ന്നു് പ്ര­വർ­ത്തി­ക്കു­ന്നു. അ­തേ­സ­മ­യം അ­ദ്ദേ­ഹം മ­നു­ഷ്യ­നു­മാ­ണു്. അ­ദ്ദേ­ഹ­ത്തി­നും ദി­ന­കൃ­ത്യ­ങ്ങൾ അ­നു­ഷ്ഠി­ക്ക­ണം. അ­ദ്ദേ­ഹ­ത്തി­നു രോഗം വ­ന്നാൽ ഡോ­ക്ടർ ചി­കി­ത്സി­ക്കാൻ വരണം. കാ­ല­ത്തി­ന്റെ അ­നി­വാ­ര്യ ശ­ക്തി­യാൽ അ­ദ്ദേ­ഹ­വും ഇവിടം വി­ട്ടു പോകും. ഐ­ശ്വ­ര്യ­ത്തെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തു് ബു­ദ്ധി­ശ­ക്തി­യെ­ക്കു­റി­ച്ചും ശ­രി­യാ­ണു്. ഐൻ­സ്റ്റൈ­ന്റെ ബു­ദ്ധി­ശ­ക്തി ന­മ്മു­ടെ ബു­ദ്ധി­ശ­ക്തി­യേ­ക്കാൾ വളരെ വ­ലു­താ­ണു്. അ­തു­കൊ­ണ്ടു് ഐൻ­സ്റ്റൈ­നെ ബ­ഹു­മാ­നി­ക്കു­ന്ന­വ­രെ മ­ണ്ട­ന്മാർ എ­ന്നു് വി­ളി­ക്കാ­മോ?

ക്ഷ­മാ­പ­ണ­ത്തോ­ടെ

സ്ത്രീ­യോ­ടു് വാ­ദ­പ്ര­തി­വാ­ദ­ത്തി­നു് പോ­ക­രു­തു്. പോ­കു­ന്ന പു­രു­ഷൻ പ­രാ­ജ­യ­പ്പെ­ടു­ക­യേ ഉള്ളൂ.

സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ എ­ഴു­തി­യെ­ഴു­തി വൃ­ത്തി­കേ­ടു് വരെ എ­ഴു­തു­ന്നു എ­ന്നു് പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ പ­റ­ഞ്ഞാൽ അതു ശ­രി­യാ­യി­രി­ക്കും. പല വൃ­ത്തി­കേ­ടു­ക­ളും എ­ടു­ത്തു­കാ­ണി­ക്കേ­ണ്ട­ത­ല്ലേ? മോ­ഷ്ടി­ക്കു­ന്ന­വ­നെ നോ­ക്കി ‘അതാ കള്ളൻ; മോ­ഷ്ടി­ക്കു­ന്നേ’ എന്നു നി­ല­വി­ളി­ച്ചാൽ അ­വ­ന്റെ കൈ അ­റ­ച്ചു­പോ­കു­മ­ല്ലോ. അ­തു­പോ­ലെ ‘ഇതാ വൃ­ത്തി­കേ­ടു്’ എ­ന്നു് ഉ­റ­ക്കെ­പ്പ­റ­ഞ്ഞാൽ അതു് ആ­വർ­ത്തി­ക്കാൻ മ­ടി­കാ­ണും. അ­തു­കൊ­ണ്ടു് വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ എ­ഴു­തു­ക­യാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തെ മിക്ക ഹോ­ട്ട­ലു­ക­ളി­ലും ചെ­ന്നു­ക­യ­റി­യാൽ പ­ല­ഹാ­ര­ങ്ങൾ എ­ടു­ത്തു ത­രു­ന്ന­വൻ ഒ­ന്നു­കിൽ പ­ല്ലി­ട­കു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു കാണാം. ഇ­ങ്ങോ­ട്ടു വ­രേ­ണ്ട­തി­ല്ലാ­യി­രു­ന്നു­വെ­ന്നു് വി­ചാ­രി­ച്ചു­കൊ­ണ്ടു് നമ്മൾ ക­സേ­ര­യിൽ ഇ­രി­ക്കു­മ്പോൾ ദ­ന്ത­ശോ­ധ­നം ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്ന­വൻ അ­ടു­ത്തു് വ­ന്നു് ‘ചൂടു് വ­ട­യി­രു­ക്കു് സാർ’ എ­ന്നു് പ­റ­യു­ന്നു. ആ വിരൽ കൊ­ണ്ട­വൻ വ­ട­യെ­ടു­ക്കു­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് ‘വട വേണ്ട’ എന്നു നമ്മൾ മ­റു­പ­ടി നൽ­കു­ന്നു. ‘കാ­പ്പി മാ­ത്രം മതി’ എ­ന്നു് നിർ­ദ്ദേ­ശി­ക്കാ­നും വയ്യ. ക­പ്പി­ലും അവൻ ആ വിരൽ അ­മർ­ത്തു­മ­ല്ലോ. അ­ങ്ങ­നെ­യു­ള്ള പല സ­ന്ദർ­ഭ­ങ്ങ­ളി­ലും ‘അയ്യോ ഒ­ന്നും വേണ്ട. ഒരു സ്നേ­ഹി­തൻ ഇ­വി­ടെ­യി­രി­ക്കാ­മെ­ന്നു് പ­റ­ഞ്ഞി­രു­ന്നു. അയാളെ അ­ന്വേ­ഷി­ച്ചു് വ­ന്ന­താ­ണു്’ എന്നു പ­റ­ഞ്ഞു ഞാൻ. അവിടെ നി­ന്നു് എ­ഴു­ന്നേ­റ്റു് റോ­ഡി­ലേ­യ്ക്കു് പോ­ന്നി­ട്ടു­ണ്ടു്. വ­ട­ക്കേ ഇ­ന്ത്യ­യിൽ ഒരു മ­ല­യാ­ളി കു­ടും­ബം താ­മ­സി­ക്കു­ന്ന വീ­ട്ടിൽ ഞാൻ സാ­യാ­ഹ്ന­ത്തിൽ ചെ­ന്നു കയറി. ഗൃ­ഹ­നാ­യ­ക­നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ—മൂ­ന്നാം ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന കൊ­ച്ചു­കു­ട്ടി—അ­റി­യി­ച്ചു: “അ­ച്ഛ­നി­ല്ല. അമ്മ ബാ­ത്ത്റൂ­മി­ലാ­ണു്. ഇ­പ്പോൾ വരും.” ബാ­ത്ത്റൂ­മെ­ന്ന ‘യൂ­ഫി­മി­സ്റ്റി­ക് യൂ­സേ­ജ്’ മ­ന­സ്സി­ലാ­ക്കി ഞാൻ മി­ണ്ടാ­തി­രു­ന്നു. ഗൃ­ഹ­നാ­യി­ക എന്റെ അ­ടു­ത്തു വന്നു പ­റ­ഞ്ഞു: “ഇ­രി­ക്കൂ ചായ ചേർ­ത്തു­വ­ച്ചി­രി­ക്കു­ന്നു. എ­ടു­ത്തു­കൊ­ണ്ടു­വ­രേ­ണ്ട താ­മ­സ­മേ­യു­ള്ളൂ.” ഞാൻ വെ­പ്രാ­ള­ത്തോ­ടെ അ­റി­യി­ച്ചു: ‘ചാ­യ­യും കാ­പ്പി­യും ഞാൻ കു­ടി­ക്കി­ല്ല. പാലും കു­ടി­ക്കി­ല്ല. ഇനി അ­ദ്ദേ­ഹ­മു­ള്ള­പ്പോൾ വരാം.’ ഇതു പ­റ­ഞ്ഞ­തു പാതി പ­റ­യാ­ത്ത­തു പാതി ഞാൻ ഒ­റ്റ­ച്ചാ­ട്ട­ത്തി­നു റോ­ഡി­ലെ­ത്തി. മഴ പെ­യ്യു­ക­യാ­യി­രു­ന്നു. ഒരു തു­ള്ളി മ­ഴ­വെ­ള്ളം തലയിൽ വീണാൽ കു­റ­ഞ്ഞ­തു് ര­ണ്ടാ­ഴ്ച പനി പി­ടി­ച്ചു കി­ട­ക്കും. എ­ങ്കി­ലും മഴ ന­ന­ഞ്ഞു കൊ­ണ്ടു് ഞാൻ വീ­ട്ടി­ലേ­യ്ക്കു് ഓടി.

കു­ങ്കു­മം വാരിക എന്ന പാ­ന­പാ­ത്ര­ത്തിൽ അമല വ­ച്ചു­നീ­ട്ടു­ന്ന ‘അയാൾ’ എന്ന ചായ എ­നി­ക്കു വേണ്ട. ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന ഒ­രാ­ളി­നോ­ടു ഒരു സ്ത്രീ­ക്കു് സ്നേ­ഹം­പോ­ലും. ഒ­ര­നു­ഭൂ­തി­യും ജ­നി­പ്പി­ക്കാ­ത്ത, വാ­ക്യ­ങ്ങ­ളു­ടെ സ­മാ­ഹാ­രം മാ­ത്ര­മാ­യ ഒരു രചന. സാ­ഹി­ത്യ­ത്തി­ന്റെ വി­ശു­ദ്ധി­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ മാ­ലി­ന്യ­മേ­റെ­യു­ണ്ടു­താ­നും.

images/Robert_Browning.jpg
ബ്രൗ­ണി­ങ്ങ്

മൃ­ദു­ല­മാ­യ ഭാ­ഷ­യിൽ വി­മർ­ശി­ച്ചാ­ലും പ്ര­തി­ഷേ­ധ­മു­ണ്ടാ­കും. 1955-ൽ ഞാ­നൊ­രു നാടകം ക­ണ്ടി­ട്ടു് പ­ത്ര­ത്തി­ലെ­ഴു­തി:“ഇതിൽ നാ­യി­ക­യാ­യി അ­ഭി­ന­യി­ച്ച­വർ­ക്കു നാ­ട­ക­കർ­ത്താ­വു് ക­ഥാ­പാ­ത്ര­ത്തി­നു ക­രു­തി­യ പ്രാ­യം ത­ന്നെ­യാ­ണോ ഉ­ള്ള­തെ­ന്ന കാ­ര്യ­ത്തിൽ എ­നി­ക്കു സം­ശ­യ­മു­ണ്ടു്.” കുറെ മാസം ക­ഴി­ഞ്ഞു് അവരെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ന­ടു­ത്തു വ­ച്ചു­ക­ണ്ടു. കാ­ണാ­ത്ത­മ­ട്ടിൽ ഞാൻ പോ­യെ­ങ്കി­ലും അവർ എന്നെ വി­ളി­ച്ചു. ഞാൻ നി­ന്നു. ദേ­ഷ്യ­ത്തോ­ടെ ശ്രീ­മ­തി ചോ­ദി­ച്ചു: “അ­പ്പോൾ എ­നി­ക്കു് പ്രാ­യം വ­ള­രെ­ക്കൂ­ടി­പ്പോ­യോ സാർ?” “അ­ങ്ങ­നെ­യൊ­ന്നും എ­ഴു­തി­യി­ല്ല­ല്ലോ ഞാൻ” എന്നു പ­റ­ഞ്ഞു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ചെ­ങ്കി­ലും അവർ വി­ട്ടി­ല്ല. “എ­നി­ക്കു പ്രാ­യം കൂ­ടി­പ്പോ­യെ­ന്നു ത­ന്നെ­യാ­ണു് സാറ് എ­ഴു­തി­യ­തു്. എ­നി­ക്കെ­ത്ര വ­യ­സ്സാ­യി­യെ­ന്നാ­ണു് വി­ചാ­രം?” സ്ത്രീ­യോ­ടു വാദ പ്ര­തി­വാ­ദ­ത്തി­നു പോ­ക­രു­തു്. പോ­കു­ന്ന പു­രു­ഷൻ പ­രാ­ജ­യ­പ്പെ­ടു­ക­യേ­യു­ള്ളൂ. അ­തു­കൊ­ണ്ടു ഞാൻ മി­ണ്ടാ­തെ നി­ന്നു. അവർ കോ­പ­ത്തോ­ടെ ന­ട­ന്നു­നീ­ങ്ങി. മു­ക­ളി­ല­ത്തെ ഖ­ണ്ഡി­ക­ക­ളി­ലെ ആശയം പ്ര­തി­ഷേ­ധം ക്ഷ­ണി­ച്ചു­വ­രു­ത്തു­മെ­ന്നു് എ­നി­ക്ക­റി­യാം. മൃ­ദു­ല­മാ­യ പ­ദ­പ്ര­യോ­ഗം പ്ര­തി­ഷേ­ധാർ­ഹ­മാ­ണെ­ങ്കിൽ ക­ഠി­ന­മാ­യ പ­ദ­പ്ര­യോ­ഗം എ­ത്ര­ക­ണ്ടു പ്ര­തി­ഷേ­ധാർ­ഹ­മാ­യി­രി­ക്കി­ല്ല! ‘മ­ഹ­ദ്വ­ച­ന­ങ്ങൾ­ക്കു മർ­ദ്ദ­വ­മി­ല്ലെ­ങ്കിൽ ഉ­ദ്ദേ­ശ്യ­ശു­ദ്ധി­യാൽ മാ­പ്പു നൽകിൻ.’

മു­ട്ട­പ്പാ­യൽ
images/Rabindranath_Tagore.jpg
ടാഗോർ

ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘കൃഷ്ണ സ­ദ്ഗ­തി’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ എ­നി­ക്കു ചോ­ദി­ക്കാൻ തോ­ന്നി­യ­തു് ഇ­ങ്ങ­നെ: “വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി മി­ഥോ­ള­ജി­യെ സ­ത്യ­മാ­ക്കു­ന്നോ അതോ സ­ത്യ­ത്തെ മി­ഥോ­ള­ജി­യാ­ക്കു­ന്നോ? “അ­ശ്വി­ന­ത്തി­ലെ ശു­ക്ല­പ­ക്ഷ­ത്തി­ലാ­ണു് എൻ. വി. കൃ­ഷ്ണ­വാ­രി­യർ ക­ട­ന്നു­പോ­യ­ത്; ആ കാ­ല­ത്തെ ചില യാ­ത്രാ­ക്കു­റി­പ്പു­ക­ളാ­ണി­വ” എന്ന വാ­ക്യ­ങ്ങൾ വാ­യി­ച്ച ഞാൻ താ­ല്പ­ര്യ­ത്തോ­ടെ കാ­വ്യ­ത്തി­ലേ­യ്ക്കു മു­ങ്ങാൻ ശ്ര­മി­ച്ചു. പക്ഷേ, പു­രാ­വൃ­ത്ത വി­ജ്ഞാ­ന­ത്തി­ന്റെ മു­ട്ട­പ്പാ­യൽ എന്റെ ആ­മ­ജ്ജ­ന­ത്തെ ത­ട­ഞ്ഞു. പ­ണ്ട­ത്തെ ‘പ­ദ്മ­തീർ­ത്ഥ’ക്കു­ള­ത്തി­ലെ വെ­ള്ളം കു­ഴ­മ്പി­ന്റെ പ­രു­വ­ത്തി­ലാ­യി­രു­ന്നു. അ­തു­പോ­ലെ Viscosity—അർ­ദ്ധ­ദ്ര­വാ­വ­സ്ഥ­യാർ­ന്ന രചന. ജ­ലോ­പ­രി കി­ട­ന്നു­കൊ­ണ്ടു് പലതവണ ഞാൻ നോ­ക്കി­യി­ട്ടും എൻ. വി. കൃ­ഷ്ണ­വാ­രി­യ­രെ ക­ണ്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ വി­യോ­ഗ­ത്താ­ലു­ള­വാ­യ ദുഃ­ഖ­വും അ­നു­ഭ­വി­ച്ചി­ല്ല.

ക­ട­ല­ട­ങ്ങു അ­ട­ക്ക­മ­റി­യു­ന്നേൻ ഈ ചു­ട­ല­വ­ക്കിൽ

ക­തി­ര­വ­ങ്കെ­ടും ഇ­രു­ളു­മ­റി­യു­ന്നേൻ.

താ­ര­പ­ട­ല­മു­ല­ച്ചു ചീ­റി­വ­രും ക­ല്പാ­ന്ത വിശ്വ

പ്രാ­ണ­നി­ശ്ച­ല മൗ­ന­മ­റി­യു­ന്നേൻ.

ജീ­വ­ര­തി ജ­ന­മൃ­തി­കൾ വാ­സ­ന­കൾ പു­ക­പോൽ മ­റ­ഞ്ഞോ

രാ­ദി­ശീ­ത സ്പർ­ശ­മ­റി­യു­ന്നേൻ.

അ­തി­രെ­ഴാ­ത്താ­കാ­ശ­മാം അ­റി­വാൽ

വാ­ഴ്‌­വെ­ന്ന പൊ­രു­ളിൻ

അ­തി­ര­ള­ന്നോ­രാ­ണ്മ­യ­റി­യു­ന്നേൻ

അ­സ്ത്ര­മേ­ല്ക്കേ­കാൽ­വി­രൽ­ത്തു­മ്പിൽ തൻ ദ്വാ­ദ­ശാ­രം

ച­ക്ര­മൊ­രു നൊടി നി­ന്നു­പോ­യാ­ലും,

ഇ­റ്റു­വീ­ഴും ചോ­ര­യാൽ പാരിൻ യുഗ കാ­ല്യ­മെ­ഴു­തും

കൃഷ്ണ! നി­ന്നു­യി­രാ­ഴാം ഇ­ന്ന­റി­വേൻ

എന്ന വ­രി­ക­ളിൽ ക­വി­ത­യാ­ണോ ഉ­ള്ള­തു്? അതോ ക­വി­ത­യു­ടെ ഗോ­സ്റ്റോ?

In the most high and palmy state of Rome

A little ere the mightiest julius fell,

The graves stood tentless and the sheeted dead

Did Squeak and gibber in the Roman Streets.

എന്നു ഷെ­യ്ക്സ്പി­യർ (Hamlet, 1.1). പ്രേ­ത­ങ്ങ­ളു­ടെ ജ­ല്പ­നം റോ­മാ­ത്തെ­രു­വു­ക­ളിൽ ഉ­ണ്ടാ­യ­തു് അ­തി­ശ­ക്ത­നാ­യ സീസർ വീ­ഴു­ന്ന­തി­നു മുൻ­പാ­ണു്. ഇവിടെ ഒ­ര­തി­ശ­ക്തൻ ശക്തൻ വീ­ണ­തി­നു ശേഷം. വ്യ­ത്യാ­സം അ­ത്ര­മാ­ത്രം.

കാ­വ്യ­ത്തിൽ കവി പ്ര­ത്യ­ക്ഷ­നാ­യി­ക്കൊ­ണ്ടു് ശോ­ക­മാ­വി­ഷ്ക­രി­ക്കാം. അതു് ഈ കാ­വ്യ­ത്തി­ലി­ല്ല. കവി മ­റ­ഞ്ഞു നി­ന്നു് അ­നാ­മ­ക­മാ­യി ദുഃഖം സ്ഫു­ടീ­ക­രി­ക്കാം. അതും ഇ­തി­ലി­ല്ല. ആ­കെ­യു­ള്ള­തു് മി­ഥോ­ള­ജി­യു­ടെ മു­ട്ട­പ്പാ­യൽ മാ­ത്രം. ഇ­ത്ത­രം mythological stereotypes കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? മി­ഥി­നെ (myth) സ­ത്യ­മാ­ക്കൂ. സ­ത്യ­ത്തെ മിഥ് ആ­ക്കാ­തി­രി­ക്കൂ.

ല­യ­ത്തി­ന്റെ മാ­റ്റം
images/ChristobalNonato.jpg

കാർ­ലോ­സ് ഫ്വേ­ന്ത­സ് മ­ഹാ­നാ­യ നോ­വ­ലി­സ്റ്റാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ Christopher Unborn എന്ന അ­ന്യാ­ദൃ­ശ­വും നൂ­ത­ന­വു­മാ­യ കൃ­തി­യിൽ ഒരു ക­ഥാ­പാ­ത്രം നോവൽ ര­ച­ന­യ്ക്കു ഉ­ദ്യു­ക്ത­നാ­വു­ന്ന­തി­ന്റെ വി­വ­ര­ണ­മു­ണ്ടു്. ആ ക­ഥാ­പാ­ത്രം ആ­ദ്യ­മാ­യി എ­ഴു­തു­ന്നു: “When he woke up that morning after a restless night, the insect found he’d been transformed into Franz Kafka ” (pp. 131). കാ­ഫ്ക­യു­ടെ ‘രൂ­പ­ന്ത­ര­പ്രാ­പ്തി’ എന്ന കഥ തു­ട­ങ്ങു­ന്ന­തു് ഇ­ങ്ങ­നെ: When Gregor Samsa woke up one morning from unsettling dreams, he found himself changed in his bed into a monstrous insect. സ­മാ­രം­ഭം ശ­രി­യാ­യി­ല്ലെ­ന്നു ക­ണ്ടു് ക­ഥാ­പാ­ത്രം വേറെ രീ­തി­യിൽ എഴുതി. “All ufortunate families resemble each other; happy families are such each in its own manner”. ഇതു് ടോൾ­സ്റ്റോ­യി­യു­ടെ അ­ന്നാ­ക­രേ­നീ­ന­യു­ടെ തു­ട­ക്ക­ത്തി­നു് മാ­റ്റം വ­രു­ത്തി­യ­താ­ണു്. ടോൾ­സ്റ്റോ­യി­യു­ടെ ആ നോവൽ തു­ട­ങ്ങു­ന്ന­തു് ഇ­മ്മ­ട്ടിൽ. ഓർ­മ്മ­യിൽ നി­ന്നാ­ണു് ഞാ­നെ­ഴു­തു­ന്ന­ത്: “All happy families are alike; but every unhappy family is unhappy in its own way.” ഇ­തു­പോ­ലെ പ്രൂ­സ്തി­ന്റെ­യും ഡി­ക്കിൻ­സി­ന്റെ­യും നോ­വ­ലു­ക­ളു­ടെ തു­ട­ക്കം ആ ക­ഥാ­പാ­ത്രം മാ­റ്റി എ­ഴു­തു­ന്നു­ണ്ടു്. ഇതു് നേ­ര­മ്പോ­ക്കാ­യി മാ­ത്രം ക­രു­തേ­ണ്ട­തി­ല്ല. ആ­ശ­യ­പ­ര­മാ­യി വ­രു­ന്ന മാ­റ്റ­ങ്ങ­ളെ­ക്കൂ­ടി ഫ്വേ­ന്ത­സ് സൂ­ചി­പ്പി­ക്കു­ക­യാ­ണെ­ന്നു തോ­ന്നു­ന്നു.

ആ­ശ­യ­ങ്ങൾ­ക്കും മ­നു­ഷ്യ­ബ­ന്ധ­ങ്ങൾ­ക്കും ല­യ­മു­ണ്ടു്. ആ­ശ­യ­ത്തി­നു് ഒരു ല­യ­മു­ണ്ടാ­യി­രി­ക്കു­മ്പോൾ അതു് അ­ദ്ഭു­ത­പ്പെ­ടു­ത്തും ന­മ്മ­ളെ. അതേ ആശയം തന്നെ മ­റ്റൊ­രു ല­യ­ത്തിൽ വന്നു വീ­ഴു­മ്പോൾ ന­മു­ക്കു പു­ച്ഛം തോ­ന്നും.

ആ­ശ­യ­ങ്ങൾ­ക്കും മ­നു­ഷ്യ­ബ­ന്ധ­ങ്ങൾ­ക്കും ല­യ­മു­ണ്ടു്. ആ­ശ­യ­ത്തി­നു് ഒരു ല­യ­മു­ണ്ടാ­യി­രി­ക്കു­മ്പോൾ അതു് അ­ദ്ഭു­ത­പ്പെ­ടു­ത്തും ന­മ്മ­ളെ. അതേ ആശയം തന്നെ മ­റ്റൊ­രു ല­യ­ത്തിൽ വന്നു വീ­ഴു­മ്പോൾ ന­മു­ക്കു പു­ച്ഛം തോ­ന്നും. പി­താ­പു­ത്ര ബന്ധം നോ­ക്കു­ക. അ­മ്പ­തു വർഷം മുൻ­പു­ണ്ടാ­യ­ല­യ­മ­ല്ല ഇ­ന്നു് അ­തി­നു­ള്ള­തു്. മ­ദ്യ­പ­നും വ്യ­ഭി­ചാ­രി­യും ഭാ­ര്യ­താ­ഡ­ക­നും (wife-​beater) ആണു് പി­താ­വെ­ങ്കി­ലും അ­യാ­ളു­ടെ ദർ­ശ­ന­ത്തിൽ മകൻ എ­ഴു­ന്നേ­റ്റു നിൽ­ക്കു­മാ­യി­രു­ന്നു അ­ര­ശ­താ­ബ്ദ­ത്തി­നു മുൻ­പു്. ഇ­ന്ന­ത്തെ പി­താ­വു് മാ­ന്യ­നും ഏ­ക­പ­ത്നീ­വ്ര­ത­ക്കാ­ര­നും മ­ദ്യ­വി­രോ­ധി­യു­മൊ­ക്കെ­യാ­ണെ­ങ്കി­ലും മകൻ അയാളെ സ്നേ­ഹി­ക്കി­ല്ല, ബ­ഹു­മാ­നി­ക്കി­ല്ല. ക­ഴി­യു­ന്നി­ട­ത്തോ­ളം അയാളെ അ­പ­മാ­നി­ക്കു­ക­യേ­യു­ള്ളൂ. ബ­ന്ധ­ത്തി­ന്റെ ല­യ­ത്തി­നു വന്ന മാ­റ്റ­മാ­ണി­തി­നു ഹേതു.

images/Kafka.jpg
കാഫ്ക

വി­വാ­ഹം ക­ഴി­ഞ്ഞോ എ­ങ്കിൽ പത്തു മാ­സ­ത്തി­ന­കം പെ­ണ്ണു പെ­റ്റി­രി­ക്ക­ണം അ­ന്നു് ഭർ­ത്താ­വി­ന്റെ വീ­ട്ടു­കാർ­ക്കു നിർ­ബ­ന്ധം. അതു് പ­ണ്ടാ­യി­രു­ന്നു. അ­തു­പോ­ലെ ഗർഭം ധ­രി­ച്ചി­ല്ലെ­ങ്കിൽ പെ­ണ്ണി­നു ദേ­ഷ്യ­വും നൈ­രാ­ശ്യ­വും. ലയം മാറി. ഇന്നു കു­ഞ്ഞി­നെ വേ­ണ്ടാ­ത്ത പെ­ണ്ണു­ങ്ങൾ അ­സം­ഖ്യം. ഈ ലയ പ­രി­വർ­ത്ത­ന­ത്തെ ഭേ­ദ­പ്പെ­ട്ട­രീ­തി­യിൽ ആ­ലേ­ഖ­നം ചെ­യ്യു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ; നാ­സു­വി­ന്റെ ‘പ്ര­ണ­യ­കാ­ല­ത്തി­ലെ ക­റു­ത്ത­പ­ക്ഷം.’ താൻ ചി­ത്രീ­ക­രി­ക്കു­ന്ന സ്ത്രീ­യു­ടെ­യും അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ­യും മാ­ന­സി­ക­ത­ല­ങ്ങ­ളിൽ പ്ര­കാ­ശം ചെ­ന്നു­വീ­ഴ­ത്ത­ക്ക വി­ധ­ത്തിൽ ക­ഥാ­കാ­രൻ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

Leo Rosten’s Gaint Book of Laughter എന്ന പു­സ്ത­ക­ത്തിൽ കണ്ട ഒരു നേ­ര­മ്പോ­ക്കു് ഇവിടെ എ­ടു­ത്തെ­ഴു­തു­ന്നു: ഐറിഷ് സാ­ഹി­ത്യ­കാ­ര­നാ­യ ജോർജ് മോറി ന്റെ എൺ­പ­താ­മ­ത്തെ ജ­ന്മ­ദി­ന­ത്തിൽ ആരോ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. ആ വി­ധ­ത്തി­ലു­ള്ള ദീർ­ഘ­വും ആ­രോ­ഗ്യ­പൂർ­ണ്ണ­വു­മാ­യ ജീ­വി­ത­ത്തി­നു ഹേ­തു­വെ­ന്താ­ണെ­ന്നു്. മോർ മ­റു­പ­ടി നൽകി: “ഞാൻ അ­തി­നെ­ക്കു­റി­ച്ചു് ഏ­റെ­ച്ചി­ന്തി­ച്ചി­ട്ടു­ണ്ടു്. എന്റെ പ്രാ­യ­ത്തി­നും ആ­രോ­ഗ്യ­ത്തി­നു­മു­ള്ള കാരണം ഉ­റ­പ്പോ­ടെ എ­നി­ക്കു് വ്യ­ക്ത­മാ­ക്കാൻ ക­ഴി­യും. ഞാൻ ഒരു സി­ഗ­റ­റ്റ് തൊ­ടു­ക­യോ കു­ടി­ക്കു­ക­യോ ഒരു പെൺ­കു­ട്ടി­യെ സ്പർ­ശി­ക്കു­ക­യോ ചെ­യ്തി­ട്ടി­ല്ല, എ­നി­ക്കു പ­ത്തു­വ­യ­സ്സാ­കു­ന്ന­തു­വ­രെ.”

പാ­രു­ഷ്യ­മി­ല്ല
images/VS_Naipaul.jpg
നൈപോൾ

തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു പീ­ടി­ക­യിൽ­വ­ച്ചു് ഒരു ഡോ­ക്ട­റെ കാ­ണാ­നി­ട­യാ­യി. അ­ദ്ദേ­ഹ­വും അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­യും പ­തി­വാ­യി സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്നു­വെ­ന്നു് എ­ന്നോ­ടു പ­റ­ഞ്ഞു. ഞാൻ സർ­ക്കാർ സർ­വ്വീ­സിൽ നി­ന്നു് (സർ­വ്വീ­സ് എന്ന പ്ര­യോ­ഗ­ത്തെ നൈപോൾ അ­ദ്ദേ­ഹ­ത്തി­ന്റെ പുതിയ പു­സ്ത­ക­ത്തിൽ ക­ളി­യാ­ക്കി­യി­ട്ടു­ണ്ടു്) വി­ര­മി­ച്ചു­വെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­പ്പോൾ പ്ലാ­റ്റി­റ്റ്യൂ­ഡ് ആ­ണെ­ന്ന­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ ഞാൻ പ­റ­ഞ്ഞു: You don’t look so. ഉടനെ ഡോ­ക്ടർ അ­റി­യി­ച്ചു “ദൃ­ഷ്ടി­ദോ­ഷ­ത്തിൽ ഞാൻ വി­ശ്വ­സി­ക്കു­ന്നു.” അ­തൊ­ര­ന്ധ­വി­ശ്വാ­സ­മാ­ണെ­ന്നു് എ­നി­ക്കാ­ദ്യം തോ­ന്നി­യെ­ങ്കി­ലും പി­ന്നീ­ടു­ള്ള ആ­ലോ­ച­ന­യിൽ അ­ങ്ങ­നെ അ­ന്ധ­വി­ശ്വാ­സ­മ­ല്ല അതു് എ­ന്നു് എ­നി­ക്കു ഉ­റ­പ്പാ­യി. കാമം ക­ത്തു­ന്ന ക­ണ്ണു­കൾ­കൊ­ണ്ടു് സ്ത്രീ­യെ നോ­ക്കി­യാൽ അസൂയ തി­ള­ച്ചു­മ­റി­യു­ന്ന ക­ണ്ണു­കൾ­കൊ­ണ്ടു മ­റ്റു­ള്ള­വ­രെ നോ­ക്കി­യാൽ ആ ക­ണ്ണു­ക­ളിൽ നി­ന്നു പു­റ­പ്പെ­ടു­ന്ന സ­വി­ശേ­ഷ­ങ്ങ­ളാ­യ ര­ശ്മി­കൾ ആ വ്യ­ക്തി­കൾ­ക്കു ദോഷം ചെ­യ്യും. The five senses എ­ഴു­തി­യ ആളും ഇതു പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. മു­സ്ലിം സ്ത്രീ­കൾ മുഖം മ­റ­ക്കു­ന്ന­തു് ദൃ­ഷ്ടി­ദോ­ഷ­മൊ­ഴി­വാ­ക്കാ­നാ­ണു്. ശ്രീ സതീഷ് ബാബു പ­യ്യ­ന്നൂർ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘വൃ­ശ്ചി­കം വ­ന്നു­വി­ളി­ച്ചു’ എന്ന ചെ­റു­ക­ഥ­യിൽ ക­ണ്ണി­നു അമൃതം പ­ക­രു­ന്ന ഒരു പെൺ­കു­ട്ടി­യു­ടെ ചി­ത്ര­മാ­ണു­ള്ള­തു്. അ­വ­ളെ­ക്കാ­ണു­ന്ന യു­വാ­വി­നു കാ­മ­മി­ല്ല, സ്നേ­ഹ­മേ­യു­ള്ളൂ. സ്നേ­ഹ­ത്തി­നു ര­ശ്മി­ക­ളു­ണ്ടു്. വളരെ നേരം അവ പെൺ­കു­ട്ടി­യിൽ പ­തി­ച്ചാൽ അവളും അയാളെ സ്നേ­ഹി­ച്ചു­തു­ട­ങ്ങും. പക്ഷേ, മ­റ്റൊ­രു പെൺ­കു­ട്ടി­യെ വി­വാ­ഹം ക­ഴി­ക്കാ­നു­ള്ള ബ­ന്ധു­വി­ന്റെ ആ­ഹ്വാ­ന­ത്തോ­ടെ ആ ദർ­ശ­ന­ത്തി­നു ഭംഗം വന്നു പോ­കു­ന്നു. ആ സ്നേ­ഹ­ഭം­ഗ­ത്തെ ക­ഥാ­കാ­രൻ പാ­രു­ഷ്യ­മൊ­ട്ടു­മി­ല്ലാ­തെ സ്ഫു­ടീ­ക­രി­ച്ചി­രി­ക്കു­ന്നു.

പ്രേ­മ­സം­ഭാ­ഷ­ണം: ബ­ലാൽ­സം­ഗ­ത്തി­നും ഹർ­ഷോ­ന്മാ­ദ­ത്തി­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം. (മു­ക­ളിൽ­പ്പ­റ­ഞ്ഞ Giant Book of Laughter-​ൽ നി­ന്നു്.)

പി. എസ്സ്.
images/Carlos_Fuentes.jpg
കാർ­ലോ­സ് ഫ്വേ­ന്ത­സ്

പ­ണ്ടു് ഒ­രാ­ന­യു­ണ്ടാ­യി­രു­ന്നു. ആ ഗ­ജ­ശ്രേ­ഷ്ഠൻ എ­വി­ടെ­പ്പോ­യാ­ലും ഒരെലി കൂ­ടെ­യു­ണ്ടാ­വും. എ­പ്പോ­ഴും കൂടെ ന­ട­ക്കു­ന്ന­വ­നോ­ടു സ്നേ­ഹം തോ­ന്നും. പു­ച്ഛ­വും തോ­ന്നാം. പക്ഷേ, ന­മ്മു­ടെ ആന മാ­ന്യ­നും ന­ല്ല­വ­നു­മാ­യി­രു­ന്ന­തു­കെ­ണ്ടു് അ­യാൾ­ക്കു എ­ലി­യോ­ടു വാ­ത്സ­ല്യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. കൊ­ത്തി­ക്കൊ­ത്തി മു­റ­ത്തിൽ ക­യ­റി­ക്കൊ­ത്തു­ന്ന­തു് ചില ദുർ­ബ്ബ­ല­രു­ടെ സ്വ­ഭാ­വ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് എലി ഒരു ദിവസം ആ­ന­യോ­ടു പ­റ­ഞ്ഞു: ചില ഉ­പ­ദേ­ശ­ങ്ങൾ അ­ങ്ങേ­യ്ക്കു ത­രാ­നു­ണ്ടു്. ഉ­റ­ക്കെ­പ്പ­റ­യാൻ വയ്യ. മ­റ്റു­ള്ള­വർ കേൾ­ക്കും. അ­തു­കൊ­ണ്ടു ചെവി എന്റെ വാ­യ്ക്ക­ടു­ത്തു വ­ച്ചു് തരണം. മ­ഹാ­മ­ന­സ്ക­നാ­യ ആന ഈ അ­പേ­ക്ഷ കേ­ട്ട­യു­ട­നെ കാ­ലു­കൾ മ­ട­ക്കി താ­ഴെ­യി­രു­ന്നു. എ­ന്നി­ട്ടും എ­ലി­ക്കു് ചെ­വി­യോ­ള­മെ­ത്താൻ ക­ഴി­യു­ന്നി­ല്ല. അ­തു­ക­ണ്ടു് ആന തല ച­രി­ച്ചു. പക്ഷേ, ക­ഴു­ത്തി­ലെ മാം­സ­പേ­ശി­കൾ ഒ­ര­ള­വു­വ­രെ മാ­ത്ര­മേ ആ ച­രി­യ­ലി­നു സ­ഹാ­യ­മ­രു­ളി­യു­ള്ളൂ. ‘ചെവി അ­ടു­പ്പി­ക്കൂ, ചെവി അ­ടു­പ്പി­ക്കൂ’ എന്നു എലി വീ­ണ്ടും വീ­ണ്ടും പ­റ­ഞ്ഞി­ട്ടും ആ­ന­യു­ടെ ക­ഴു­ത്തു വ­ഴ­ങ്ങി­ക്കൊ­ടു­ത്തി­ല്ല.

സ്വ­ഭാ­വ­ശു­ദ്ധി­യു­ള്ള­വ­രു­ടെ മു­ഖ­ങ്ങൾ യൗ­വ്വ­ന­കാ­ല­ത്തു് സു­ന്ദ­ര­ങ്ങ­ളാ­യി­രി­ക്കും. ആ വി­ശു­ദ്ധി വാർ­ദ്ധ­ക്യ­കാ­ലം വ­രെ­യും അവർ പു­ലർ­ത്തി­യാൽ സൗ­ന്ദ­ര്യ­ത്തി­നു് ലോപം വ­രി­ല്ല.

ച­ങ്ങ­മ്പു­ഴ എന്ന ഗ­ജ­ശ്രേ­ഷ്ഠൻ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് ചില എലികൾ അ­ദ്ദേ­ഹ­ത്തി­ന്റെ പിറകേ ന­ട­ന്നു ‘ഉ­പ­ദേ­ശം കേൾ­ക്കൂ’ എന്നു പ­റ­ഞ്ഞു. അ­ദ്ദേ­ഹം അതു കേൾ­ക്കാൻ സ­ന്ന­ദ്ധ­നാ­യി­രു­ന്നു­വെ­ങ്കി­ലും പ്ര­തി­ഭ­യു­ടെ ശ­ക്തി­യാർ­ജ്ജി­ച്ച ഗ­ജ­നാ­ളം ച­രി­ഞ്ഞു­വ­ന്നി­ല്ല. പ്ര­ഭാ­വ­വും പ്രാ­ഭ­വ­വും കാ­ണി­ച്ച ആ കവി മ­ണ്മ­റ­ഞ്ഞി­ട്ടും ചില എലികൾ ഉ­പ­ദേ­ശ­വു­മാ­യി ഇവിടെ ന­ട­ക്കു­ന്നു­ണ്ടു്. ആ മൂ­ഷി­ക­ക്കൂ­ട്ട­ങ്ങൾ­ക്കു് എ­ക്സ്പ്ര­സ്സ് ആ­ഴ്ച­പ്പ­തി­പ്പി­ലൂ­ടെ പി. എസ്. നല്ല മ­റു­പ­ടി നൽ­കി­യി­രി­ക്കു­ന്നു. “മൂ­ന്നു പ­ന്തീ­രാ­ണ്ടു­മാ­ത്രം ജീ­വി­ക്കാൻ ക­ഴി­ഞ്ഞ ച­ങ്ങ­മ്പു­ഴ മു­പ്പ­തു പു­രു­ഷാ­ന്ത­ര­ത്തി­ന്റെ പൂർ­ണ്ണി­മ­യാ­യി­രു­ന്നു. ഇന്നു ആ പു­രു­ഷാ­ന്ത­ര പൂർ­ണ്ണി­മ­യെ ന­മു­ക്കു സ്മ­രി­ക്കു­ക. ദ­രി­ദ്ര­മെ­ന്നു പ­റ­യാ­വു­ന്ന ഇ­ന്ന­ത്തെ മലയാള ക­വി­ത­യ്ക്കു് ആ സ്മരണ സൗ­ന്ദ­ര്യ­വും ശ­ക്തി­യും നൽ­ക­ട്ടെ.” സ­ത്യ­ത്തിൽ സ­ത്യ­മാ­യ ഈ പ്ര­സ്താ­വം ന­ട­ത്തി­യ പി. എ­സ്സി­നെ ഈ ലേഖകൻ സ­വി­ന­യം അ­ഭി­ന­ന്ദി­ക്ക­ട്ടെ.

സം­ഭ­വ­ങ്ങൾ
  1. വെ­റ്റി­ല മു­റു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­വ­ന്റെ ചെ­കി­ട്ട­ത്തു് അ­ടി­ക്ക­രു­തു് എന്നു പ­റ­യാ­റു­ണ്ടു്. ചെ­കി­ട്ടി­ല­ടി­ച്ചി­ല്ലെ­ങ്കി­ലും കു­ഴ­പ്പ­മു­ണ്ടാ­കു­മെ­ന്ന­തി­നു തെ­ളി­വു­ണ്ടു്. ശ്രീ. പൊ­ന്ന­റ ശ്രീ­ധർ, വേറെ ചിലർ ഇ­വ­രോ­ടു് ഒ­രു­മി­ച്ചു ഞാ­നൊ­രു വി­വാ­ഹ­ത്തി­നു പോ­കു­ക­യാ­യി­രു­ന്നു. വലിയ മു­റു­ക്കു­കാ­ര­നാ­യി­രു­ന്നു ശ്രീ­ധർ. അ­ദ്ദേ­ഹം ഭേ­ഷാ­യി ഒന്നു മു­റു­ക്കി കാ­റി­ന്റെ ജ­ന്ന­ലിൽ­ക്കൂ­ടി പു­റ­ത്തേ­ക്കു തു­പ്പി. പക്ഷേ, തു­പ്പി­യ­തു മു­ഴു­വൻ ശ്രീ­ധ­റി­ന്റെ­യും ഞ­ങ്ങ­ളു­ടെ­യും പു­റ­ത്തു വ­ന്നു­വീ­ണു. കാർ­ഡോ­റി­ന്റെ മു­ക­ളി­ലു­ള്ള ക­ണ്ണാ­ടി ഉ­യർ­ത്തി­വ­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. ശ്രീ­ധർ അ­ത­റി­ഞ്ഞി­ല്ല. പി­ന്നെ തി­രി­ച്ചു വീ­ട്ടി­ലേ­ക്കു പോ­ന്നു എ­ല്ലാ­വ­രും. കു­ളി­ച്ചു വേഷം മാറി വി­വാ­ഹ­ത്തി­നു­പോ­കാൻ സ­മ­യ­മി­ല്ലാ­യി­രു­ന്നു.
  2. വെ­ട്ടി­ക്ക­വ­ല നാ­രാ­യ­ണ ദാ­സി­നെ എ­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു. ചാ­ലു­ക്കോ­ണം കു­ട്ടൻ പിള്ള, മ­ല­യാ­ളി­പ്പ­ത്ര­ത്തി­ന്റെ കൊ­ട്ടാ­ര­ക്ക­ര പ്ര­തി­നി­ധി കെ. പി. ഗോ­പാ­ലൻ നായർ, ഞാൻ, മറ്റു ചിലർ ഇ­വ­രെ­ല്ലാം കൊ­ട്ടാ­ര­ക്ക­ര ഗണപതി ക്ഷേ­ത്ര­ത്തി­ന്റെ അ­ടു­ത്തി­രു­ന്നു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു (1940 എ­ന്നു് ഓർമ്മ). വെ­ട്ടി­ക്ക­വ­ല നാ­രാ­യ­ണ­ദാ­സ് വി­ചി­ത്ര­മാ­യ ഒ­ര­ഭി­പ്രാ­യം പ­റ­ഞ്ഞു. സ്ത്രീ­ക­ളു­ടെ ചാ­രി­ത്രം അ­വ­രു­ടെ ഒരു മാ­ന­സി­ക രോ­ഗ­മാ­ണു്.
  3. എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ ഒരു സ­മ്മേ­ള­നം. പേ­രു­കേ­ട്ട ഒരു സാ­ഹി­ത്യ­കാ­രൻ വി­ര­സ­മാ­യി പ്ര­സം­ഗി­ക്കു­ക­യാ­ണു്. പ്ര­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് ഇ­ല­ക്ട്രി­സി­റ്റി ഇ­ല്ലാ­തെ­യാ­യി. പ്ര­ഭാ­ഷ­കൻ ഇ­രു­ന്നു. എന്റെ അ­ടു­ത്തു പ്രൊ­ഫ­സർ എം. എസ്. മേനോൻ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: ‘മൈ­ക്ക് ഇസ് മോർ സെൻ­സി­ബിൾ’—മൈ­ക്കി­നു കൂ­ടു­തൽ വി­വേ­ക­മു­ണ്ടു്.
  4. കേ­ശ­വ­ദാ­സ് പൂ­ജ­പ്പു­രെ മഹിളാ മ­ന്ദി­ര­ത്തി­നു എ­തിർ­വ­ശ­ത്തു­ള്ള ഒരു വാ­ട­ക­കെ­ട്ടി­ട­ത്തിൽ താ­മ­സി­ച്ചി­രു­ന്നു. ഒരു ദിവസം വൈ­കു­ന്നേ­രം ഞങ്ങൾ സം­സാ­രി­ച്ചി­രി­ക്കെ ഒരു ഇൻ­ഷു­റൻ­സ് ഏ­ജ­ന്റ് അവിടെ വന്നു കയറി. ‘ഒരു പോ­ളി­സി എ­ടു­ക്ക­ണം സർ’ എ­ന്നു് അ­യാ­ളു­ടെ അ­ഭ്യർ­ത്ഥ­ന. ‘ഇ­ന്നി­വി­ടെ ചാ­യ­യി­ടാൻ ചാ­യ­പ്പൊ­ടി­യി­ല്ല. പി­ന്നെ­യാ­ണു് ഇൻ­ഷ്വ­റൻ­സ്’ എന്നു ദേവ്. അ­യാ­ളു­ണ്ടോ വി­ടു­ന്നു. “സർ ഈ­ശ്വ­ര­നെ­യും തോൽ­പ്പി­ക്കാ­നാ­ണു് ഇൻ­ഷ്വ­റൻ­സ് ഏർ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. കാറ് എ­വി­ടെ­യെ­ങ്കി­ലും ഇ­ടി­ച്ചാൽ അ­മ്പ­തി­നാ­യി­രം രൂപ ക­മ്പ­നി തരും. ന­മു­ക്കു് എ­ന്തെ­ങ്കി­ലും ആ­പ­ത്തു സം­ഭ­വി­ച്ചാൽ ഒ­രു­ല­ക്ഷം രൂപ അവർ തരും. ഈ­ശ്വ­ര­നു് അ­പ­ക­ട­ങ്ങൾ ഉ­ണ്ടാ­ക്കാൻ ക­ഴി­യും. ഇൻ­ഷ്വ­റൻ­സ് ക­മ്പ­നി വലിയ തുക ത­ന്നു് അ­ദ്ദേ­ഹ­ത്തെ­യും തോൽ­പ്പി­ക്കും.” അ­തു­കേ­ട്ടു് എ­നി­ക്കു് ആ ഏ­ജ­ന്റി­നോ­ടു ബ­ഹു­മാ­നം തോ­ന്നി. ദേ­വാ­ക­ട്ടെ കൂ­ടു­തൽ അ­സ്വ­സ്ഥ­ത­യോ­ടെ ‘നി­റു­ത്തൂ, നി­റു­ത്തൂ’ എന്നു ആ­വ­ശ്യ­പ്പെ­ട്ടു. അയാൾ ചി­രി­ച്ചു­കൊ­ണ്ടു് തൊ­ഴു­തി­ട്ടു് ഇ­റ­ങ്ങി­പ്പോ­യി.
  5. സാ­ത്ത്വി­ക­നും ഞാ­നേ­റെ ബ­ഹു­മാ­നി­ക്കു­ന്ന ആ­ളു­മാ­യ ഒരു ക്രൈ­സ്ത­വ പു­രോ­ഹി­തൻ പ്ര­സം­ഗി­ക്കു­ന്ന­തു് ഞാൻ കേ­ട്ടു. ഒരു മ­ല­യാ­ളി ജോ­ലി­യി­ല്ലാ­തെ­യി­രി­ക്കു­മ്പോൾ വെറും മ­ല­യാ­ളി. അ­യാൾ­ക്കു ജോലി കി­ട്ടി­യാൽ ജോ­ലി­ക്കാ­രൻ. ഒരു ജോ­ലി­ക്കാ­രൻ കൂടി അ­യാ­ളോ­ടു ചേർ­ന്നാൽ അവർ തൊ­ഴി­ലാ­ളി­കൾ. അ­ങ്ങ­നെ മൂ­ന്നു തൊ­ഴി­ലാ­ളി­കൾ ഒ­രു­മി­ച്ചു ചേർ­ന്നാൽ സംഘടന. സം­ഘ­ട­ന­യിൽ അം­ഗ­ങ്ങൾ കൂ­ടി­യാൽ പ­ണി­മു­ട­ക്കു്. പ­ണി­മു­ട­ക്കാ­യാൽ ലോ­ക്കൗ­ട്ട്. ലോ­ക്കൗ­ട്ട് ആയാൽ വീ­ട്ടിൽ വെ­റു­തെ വ­ന്നി­രി­ക്കു­ന്ന മ­ല­യാ­ളി. ഇതു് ഞാൻ കേ­ശ­വ­ദേ­വി­നോ­ടു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടു അ­റി­യി­ച്ചു. “ഒരു നായർ തണ്ടൻ; രണ്ടു നാ­യ­ന്മാർ രണ്ടു ത­ണ്ട­ന്മാർ; മൂ­ന്നു നാ­യ­ന്മാർ മൂ­ന്നു ത­ണ്ട­ന്മാർ” ‘എന്തേ അ­ങ്ങ­നെ പറയാൻ?’ എന്നു എന്റെ ചോ­ദ്യം. അതിനു കേ­ശ­വ­ദേ­വ് മ­റു­പ­ടി നൽകി. “ഞാ­നി­ന്നു് കാറിൽ സ്റ്റാ­റ്റ്യു ജം­ഗ്ഷ­നി­ലേ­ക്കു പോ­കു­മ്പോൾ… (പേരു്) പൂ­ജ­പ്പു­ര ബസ് സ്റ്റാൻ­ഡിൽ ബസ്സ് കാ­ത്തു­നിൽ­ക്കു­ന്ന­തു കണ്ടു. ഞാൻ കാറു നി­റു­ത്തി ‘വരൂ’ എന്നു വി­ളി­ച്ചു. ‘വ­രു­ന്നി­ല്ല’ എന്നു ത­ണ്ടോ­ടെ പ­റ­ഞ്ഞു. നായരേ ഈ തണ്ടു കാ­ണി­ക്കൂ.”
“കർ­മ്മ­കോ­ല”
images/KarmaCola.jpg

ഭാ­ര­തീ­യർ, വി­ശേ­ഷി­ച്ചും കേ­ര­ളീ­യർ വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണു് ഗീത മേത്ത യുടെ ‘കർ­മ്മ­കോ­ല’. ഈ വർഷം ‘മിനർവ’ പ്ര­സാ­ധ­കർ പു­നഃ­പ്ര­സാ­ധ­നം ചെയ്ത ഈ ഗ്ര­ന്ഥ­ത്തി­നു് ഗീത ഒ­ര­വ­താ­രി­ക എ­ഴു­തി­ച്ചേർ­ത്തി­ട്ടു­ണ്ടു്. അതിലെ ഒരു ഭാഗം ഗ്ര­ന്ഥ­ത്തി­ന്റെ സ്വ­ഭാ­വം സ്പ­ഷ്ട­മാ­ക്കി­ത്ത­രും. കർ­മ്മ­കോ­ല വാ­യി­ച്ച ഒരു സ്ത്രീ—അവർ ഇ­ന്നു് ഭ്രാ­ന്താ­ശു­പ­ത്രി­യി­ലാ­ണു്—ഗീ­ത­യ്ക്കു് എഴുതി. ഭൗതിക ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ഇ­ന്ത്യ­യി­ലെ വി­ശു­ദ്ധ സ­ന്ന്യാ­സി­ക­ളെ തേടി അ­മേ­രി­ക്ക­യിൽ നി­ന്നു് എ­ത്തി­യ ആ­യി­ര­മാ­യി­രം ആ­ളു­ക­ളിൽ പെ­ട്ട­വ­ളാ­യി­രു­ന്നു ആ സ്ത്രീ. റോഡിൽ വച്ചു കണ്ട ഒരു കാഷായ വ­സ്ത്ര­ക്കാ­രൻ അ­വ­രു­ടെ ആ­ദ്ധ്യാ­ത്മി­ക ഗു­രു­വാ­യി­ക്കൊ­ള്ളാ­മെ­ന്നു സ­മ്മ­തി­ച്ചു. ആ സ്ത്രീ­യെ അയാൾ ഹി­മാ­ല­യ പർ­വ്വ­ത­ത്തി­ലെ ഒരു ഗു­ഹ­യിൽ കൊ­ണ്ടു ചെ­ന്നു. അവിടെ പല സ­ന്ന്യാ­സി­കൾ. അ­വ­രൊ­ക്കെ മി­സ്റ്റി­സം ആ സ്ത്രീ­ക്കു പ­റ­ഞ്ഞു കൊ­ടു­ക്കാൻ സ­ന്ന­ദ്ധ­രാ­യി­രു­ന്നു. പി­ന്നീ­ടു് ഉ­ദ്ബോ­ധ­നം തു­ട­ങ്ങി. അതിനു മുൻ­പു് അവർ ആ സ്ത്രീ­ക്കു കൊ­ടു­ത്ത ഭ­ക്ഷ­ണ­ത്തിൽ മ­യ­ക്കു­മ­രു­ന്നു­കൾ ചേർ­ത്തി­രു­ന്നു. അ­ശ­ക്ത­യാ­യി­ത്തീർ­ന്ന ആ സ്ത്രീ­യെ ആ സ­ന്ന്യാ­സി­മാ­രെ­ല്ലാം ബ­ലാ­ത്സം­ഗം ചെ­യ്തു. ആ­ഴ്ച­ക­ളോ­ളം അവരെ ആ ഗു­ഹ­യിൽ താ­മ­സി­പ്പി­ച്ചു് ‘സെ­ക്ച്വൽ അ­സോൾ­ട്ട്’ ന­ട­ത്തി. ഒ­ടു­വിൽ അവർ അവിടെ നി­ന്നു ര­ക്ഷ­പ്പെ­ട്ടു് അ­മേ­രി­ക്ക­യി­ലെ­ത്തി. ഇ­ന്നു് അവർ ഭ്രാ­ന്തി­യാ­ണു്.

ഗീത മേത്ത അ­ധ്യാ­ത്മ­വി­ദ്യ­യ്ക്കു് എ­തി­ര­ല്ല. കാ­ഷാ­യം ധ­രി­ച്ചു കൊ­ണ്ടു ബ­ലാ­ത്സം­ഗം ന­ട­ത്തു­ന്ന ഹീ­ന­ന്മാ­രെ ‘തൊ­ലി­പൊ­ളി­ച്ചു’ കാ­ണി­ക്കു­ക­യാ­ണു് ശ്രീ­മ­തി. അതു് അവർ അ­നു­ഷ്ഠി­ക്കു­ന്ന മ­ഹ­നീ­യ­മാ­യ സേ­വ­ന­മാ­ണു­താ­നും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-11-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.