SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-04-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ കവി, ത­ത്ത്വ­ചി­ന്ത­കൻ, ശാ­സ്ത്ര­ജ്ഞൻ ഇ­വ­രെ­ല്ലാം ഒരു ദിവസം ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂ­റും യ­ഥാ­ക്ര­മം ക­വി­യാ­യും ത­ത്ത്വ­ചി­ന്ത­ക­നാ­യും ശാ­സ്ത്ര­ജ്ഞ­നാ­യും പെ­രു­മാ­റി­ക്കൊ­ള്ള­ണ­മെ­ന്നാ­ണു് ന­മ്മു­ടെ തെ­റ്റി­ദ്ധാ­ര­ണ. വ­ള്ള­ത്തോൾ നാ­രാ­യ­ണ­മേ­നോൻമ­ഗ്ദ­ല­ന­മ­റി­യം ” എ­ഴു­തി­ക്കൊ­ണ്ടി­രു­ന്ന സ­മ­യ­ത്തു മാ­ത്ര­മേ ക­വി­യാ­യി­രു­ന്നു­ള്ളു. “The Life Divine” എ­ഴു­തി­യ സ­മ­യ­ത്തു മാ­ത്ര­മേ അ­ര­വി­ന്ദ് ഘോഷ് ത­ത്ത്വ­ചി­ന്ത­ക­നാ­യി­രു­ന്നു­ള്ളു. E = mc2 എന്ന സ­മ­കാ­വ്യം ബു­ദ്ധി­യിൽ അ­ങ്കു­രി­ക്കു­ക­യും അതു് ക­ട­ലാ­സി­ലേ­ക്കു പ­കർ­ത്തു­ക­യും ചെയ്ത സ­ന്ദർ­ഭ­ത്തിൽ മാ­ത്ര­മാ­ണു് ഐൻ­സ്റ്റൈൻ ശാ­സ്ത്ര­ജ്ഞൻ. മ­റ്റു­ള്ള സ­മ­യ­ങ്ങ­ളി­ലെ­ല്ലാം അവരും സാ­ധാ­ര­ണ­ക്കാ­രാ­യ ന­മ്മ­ളും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല. ഒരു ദിവസം കാ­ല­ത്തു് ഞാൻ ക­ന്യാ­കു­മാ­രി ക­ടൽ­ക്ക­ര­യിൽ സൂ­ര്യോ­ദ­യം കാണാൻ നി­ന്ന­പ്പോൾ തെ­ല്ല­ക­ലെ­യാ­യി ഒരു ബ്രാ­ഹ്മ­ണൻ ആ­കാ­ശ­ത്തു നോ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന­താ­യി കണ്ടു. വേഷം കൊ­ണ്ടു ബ്രാ­ഹ്മ­ണ­നാ­യി പ്ര­ത്യ­ക്ഷ­നാ­യ അ­ദ്ദേ­ഹം ആ­രാ­ണെ­ന്നു് ഞാൻ അ­ന്വേ­ഷി­ച്ചു. വി­ശ്വ­വി­ഖ്യാ­ത­നാ­യ ദാർ­ശ­നി­കൻ ഡോ­ക്ടർ രാ­ധാ­കൃ­ഷ്ണ­നാ­ണു് ആ വ്യ­ക്തി­യെ­ന്നും പ­രു­ന്തി­നെ­ക്കാ­ണാൻ ശ്ര­മി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹ­മെ­ന്നും ആരോ എ­ന്നോ­ടു പ­റ­ഞ്ഞു. പ­രു­ന്തി­നെ ക­ണ്ട­തി­നു ശേഷമേ അ­ദ്ദേ­ഹം പ്ര­ഭാ­ത ഭ­ക്ഷ­ണം ക­ഴി­ക്കൂ എ­ന്നും എ­നി­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു. ‘ഇ­ദ്ദേ­ഹ­മാ­ണോ ഫി­ലോ­സ­ഫർ’ എന്നു ഞാൻ എ­ന്നോ­ടു തന്നെ ചോ­ദി­ച്ചു. ആ ചോ­ദ്യ­ത്തി­ല­ട­ങ്ങി­യ പു­ച്ഛ­ത്തോ­ടെ ഞാ­ന­വി­ടെ നി­ന്ന­പ്പോൾ ഒരു പ­രു­ന്തു് ആ­കാ­ശ­ത്തെ­ത്തി. രാ­ധാ­കൃ­ഷ്ണൻ അതിനെ തൊ­ഴു­തി­ട്ടു് തി­രി­ച്ചു പോയി. ഇ­ന്നു് എ­നി­ക്കു് ആ പു­ച്ഛ­മി­ല്ല. “ഇ­ന്ത്യൻ ഫി­ലോ­സ­ഫി” എ­ഴു­തി­യ സ­മ­യ­ത്തു മാ­ത്ര­മാ­ണു് രാ­ധാ­കൃ­ഷ്ണൻ ദാർ­ശ­നി­കൻ. ക­ട­പ്പു­റ­ത്തെ­ത്തി പ­രു­ന്തി­നെ നോ­ക്കി­യ രാ­ധാ­കൃ­ഷ്ണൻ യാ­ഥാ­സ്ഥി­തി­ക­നാ­യ വ്യ­ക്തി മാ­ത്രം. അ­ദ്ദേ­ഹം ഭാ­ര്യ­യോ­ടു ശണ്ഠ കൂ­ടി­യി­രി­ക്കും. വേ­ല­ക്കാ­ര­നെ ശ­കാ­രി­ച്ചി­രി­ക്കും. ത­ല­പ്പാ­വു ശ­രി­യാ­യി­ല്ലെ­ന്നു വ­ന്നു് അതു് കെ­ട്ടി­ക്കൊ­ടു­ക്കു­ന്ന­വ­നോ­ടു് ക­യർ­ത്തി­രി­ക്കും. പക്ഷേ, “ഭ­ഗ­വ­ദ്ഗീ­ത” വ്യാ­ഖ്യാ­നി­ക്കു­മ്പോൾ ദാർ­ശ­നി­കൻ. ക­വി­യും വി­ഭി­ന്ന­ന­ല്ല. ഊണു ക­ഴി­ക്കാ­നി­രി­ക്കു­മ്പോൾ കോ­ഴി­യി­റ­ച്ചി­ക്ക­റി­യി­ല്ലെ­ങ്കിൽ കോ­പി­ക്കു­ന്ന കവി പേ­ന­യെ­ടു­ത്തു കോ­ഴി­യെ­ക്കു­റി­ച്ചു ക­വി­ത­യെ­ഴു­തു­മ്പോൾ അ­തി­ന്റെ ക­ഴു­ത്ത­റു­ക്കു­ന്ന­വ­നെ രോ­ഷ­ത്തോ­ടെ ഘാതകൻ എന്നു വി­ളി­ക്കും. “ധി­ഷ­ണാ­ശ­ക്തി­യു­ടെ പ­ര­കോ­ടി” എ­ന്നു് അ­റി­വു­ള്ള­വർ വാ­ഴ്ത്തി­യ “Human knowledge: Its Scope and Limits” എന്ന ഗ്ര­ന്ഥ­മെ­ഴു­തി­യ ബർ­ട്ര­ഡ് റസ്സൽ സ്ത്രീ­ക­ളെ സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ങ്ങ­ളിൽ തി­ക­ഞ്ഞ ആ­ഭാ­സ­നെ­പ്പോ­ലെ പെ­രു­മാ­റി­യി­രു­ന്നു­വെ­ന്നു് എ­ത്ര­യെ­ത്ര ആ­ളു­ക­ളാ­ണു് തെ­ളി­വു­ക­ളോ­ടെ സ്പ­ഷ്ട­മാ­ക്കി­യ­ത്! ഇ­തി­ലൊ­ന്നും അ­ദ്ഭു­ത­പ്പെ­ട്ടി­ട്ടു കാ­ര്യ­മി­ല്ല. ലോ­ക­പ്ര­സി­ദ്ധ­നാ­യ കവി ഹോ­ലു­ബി ന്റെ (Miroslav Holub) ഒരു കാ­വ്യ­മു­ണ്ടു് ഈ ത­ത്ത്വം സ­മർ­ത്ഥി­ക്കു­ന്ന­താ­യി­ട്ടു്.

“നി­ങ്ങൾ ക­വി­യാ­ണു് അല്ലേ?”

“അതേ ഞാൻ ക­വി­യാ­ണു്”

“നി­ങ്ങൾ­ക്കെ­ങ്ങ­നെ അ­റി­യാം?”

“ഞാൻ ഒരു കാ­വ്യം എഴുതി”

“നി­ങ്ങൾ കാ­വ്യം ര­ചി­ച്ച­പ്പോൾ നി­ങ്ങൾ ക­വി­യാ­ണെ­ന്നു വന്നു. പക്ഷേ, ഇ­പ്പോൾ?”

“ഇനി വേ­റൊ­രു ദിവസം ഞാൻ മ­റ്റൊ­രു കാ­വ്യ­മെ­ഴു­തും”

“അ­പ്പോൾ നി­ങ്ങൾ വീ­ണ്ടും ക­വി­യാ­കും എ­ന്നാൽ ആതു യ­ഥാർ­ത്ഥ­ത്തിൽ കാ­വ്യ­മാ­ണെ­ന്നു നി­ങ്ങൾ എ­ങ്ങ­നെ അ­റി­യും?”

“ഒ­ടു­വി­ലെ­ഴു­തി­യ­തി­നോ­ടു് സ­ദൃ­ശ­മാ­യി­രി­ക്കും അതു്”

“അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അതു കാ­വ്യ­മേ ആ­യി­രി­ക്കി­ല്ല. കാ­വ്യം ഒ­രി­ക്കൽ മാ­ത്ര­മേ അ­താ­യി­രി­ക്കു—അതു വീ­ണ്ടും അ­താ­യി­രി­ക്കി­ല്ല”.

“അതു് ന­ല്ല­താ­ണെ­ന്നേ ഞാൻ അർ­ത്ഥ­മാ­ക്കു­ന്നു­ള്ളു”.

“അ­ങ്ങ­നെ ക­രു­താ­നൊ­ക്കു­ക­യി­ല്ല­ല്ലോ. ക­വി­ത­യു­ടെ നന്മ ഒ­രി­ക്കൽ മാ­ത്ര­മേ ഉള്ളു. അതു് നി­ങ്ങ­ളെ ആ­ശ്ര­യി­ച്ച­ല്ല, പ­രി­തഃ­സ്ഥി­തി­ക­ളെ ആ­ശ്ര­യി­ച്ചാ­ണി­രി­ക്കു­ന്ന­തു്”.

“പ­രി­തഃ­സ്ഥി­തി­കൾ ഒരേ രീ­തി­യി­ലാ­യി­രി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു”.

“അ­താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ങ്കിൽ നി­ങ്ങൾ ഒ­രി­ക്ക­ലും ക­വി­യാ­യി­രു­ന്നി­ല്ല. ക­വി­യാ­കു­ക­യു­മി­ല്ല”.

“ശരി എ­നി­ക്കു സ­ത്യ­ത്തിൽ അ­റി­ഞ്ഞു­കൂ­ടാ”.

“എ­ന്നാൽ നി­ങ്ങൾ ആ­രാ­ണു്?”

ഈ കാ­വ്യ­മെ­ഴു­തി­യി­ട്ടു ഹോ­ലു­ബ് പ­റ­യു­ന്നു: സ­മ­യ­ത്തി­ന്റെ തൊ­ണ്ണൂ­റ്റി­യ­ഞ്ചു ശ­ത­മാ­ന­വും നമ്മൾ സെ­ക്ര­ട്ട­റി­മാ­രും ടെ­ലി­ഫോ­ണിൽ സം­സാ­രി­ക്കു­ന്ന­വ­രും ആ­ശാ­രി­മാ­രും അ­പേ­ക്ഷ­ക­രും വീ­ട്ടു­ജോ­ലി­ക്കാ­രി­ക­ളും ഗു­മ­സ്ത­ന്മാ­രും ഉ­പ­ദ്ര­വും ചെ­യ്യു­ന്ന­വ­രും മ­റ്റു­ള്ള­വർ പ­റ­യു­ന്ന­തു കേൾ­ക്കു­ന്ന­വ­രും ഡ്രൈ­വർ­മാ­രും ഓ­ട്ട­ക്കാ­രും രോ­ഗി­ക­ളും നി­ഴ­ലു­ക­ളും ആ­യി­രി­ക്കു­മ്പോൾ കവിയോ ശാ­സ്ത്ര­ജ്ഞ­നോ ആ­ണെ­ന്നു ക­രു­തു­ന്ന­തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു?

മലിനം
images/Rouputuan1705.jpg

പ­തി­നേ­ഴാം ശ­താ­ബ്ദ­ത്തി­ലെ ചൈ­നീ­സ് ക്ലാ­സി­ക്കാ­ണു് ലിയു എ­ഴു­തി­യ ‘The Carnal Paryer Mat’ എന്ന കാ­മോ­ത്സു­ക­ത­യാർ­ന്ന നോവൽ. ഇം­ഗ്ലീ­ഷിൽ ആ­ദ്യ­മാ­യി അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്നു­വെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ടു് Arrow Books അതു് ഈ വർഷം ന­മു­ക്കു നൽ­കു­ന്നു­ണ്ടെ­ങ്കി­ലും വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഞാൻ ഈ നോവൽ ഇം­ഗ്ലീ­ഷിൽ വാ­യി­ച്ചി­ട്ടു­ണ്ടു്. ചൈ­നീ­സിൽ നി­ന്നു ജർ­മ്മൻ ഭാ­ഷ­യി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്ത­തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യാ­ണ­തു്. അ­ശ്ലീ­ല വർ­ണ്ണ­ന­കൾ ഇതിൽ നി­റ­ഞ്ഞി­രി­ക്കു­ന്നു­വെ­ങ്കി­ലും ചില നി­രീ­ക്ഷ­ണ­ങ്ങൾ ര­സ­ക­ര­ങ്ങ­ളാ­ണു്. ഒരു ഭാഗം നോ­ക്കു­ക:

“യ­ഥാർ­ത്ഥ­ത്തിൽ സു­ന്ദ­രി­യാ­യ­വ­ളു­ടെ ഗു­ണ­ങ്ങൾ മ­റ­ഞ്ഞു­പോ­കാൻ വയ്യ. മ­ഴ­യു­ടെ­യോ മു­ള­ങ്കൂ­ട്ട­ത്തി­ന്റെ­യോ യ­വ­നി­ക­യി­ലൂ­ടെ നോ­ക്കി­യാ­ലും വാ­തി­ലി­ന്റെ വി­ട­വി­ലൂ­ടെ അവളെ വീ­ക്ഷി­ച്ചാ­ലും ഇ­രു­ട്ടിൽ അവൾ മ­റ­ഞ്ഞി­രു­ന്നാ­ലും അ­വ­ളു­ടെ ആ­കർ­ഷി­ക­ത്വം സ്വയം പ്ര­ക­ട­മാ­വു­ക­യും നോ­ക്കു­ന്ന­വൻ അതിൽ അ­ദ്ഭു­ത­പ്പെ­ട്ടു­പോ­കു­ക­യും ചെ­യ്യും. അവൾ സ്വർ­ഗ്ഗീ­യ ക­ന്യ­ക­യാ­യ­തെ­ങ്ങ­നെ? അവൾ ദേ­വ­ത­യാ­യ­തു് എ­ങ്ങ­നെ? അ­വ­ളു­ടെ ശാ­രീ­രി­ക രൂ­പ­ത്തിൽ ഈ ഗു­ണ­ങ്ങൾ അ­ട­ങ്ങി­യി­രി­ക്കു­ന്നു­വെ­ന്നു് നി­ങ്ങൾ ക­രു­തു­ന്നു­വെ­ങ്കിൽ അതു് തെ­റ്റു്. ശാ­രീ­രി­ക രൂ­പ­ത്തി­നു പു­റ­ത്താ­ണു് അ­വ­യെ­ന്നു് ക­രു­തി­യാ­ലും തെ­റ്റു്. അവ വി­ശ­ദീ­ക­ര­ണ­ത്തി­നു് വ­ഴ­ങ്ങി­ത്ത­രി­ല്ല. അ­തി­നാൽ അ­ത്ഭു­താ­വ­ഹം”. (പുറം 57)

ലി യു സ്ത്രീ­സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു് സാ­ഹി­ത്യ സൃ­ഷ്ടി­യെ­ക്കു­റി­ച്ചും ശ­രി­യാ­ണു്. ദുർ­ഗ്ര­ഹ­ത­യു­ടെ­യോ ലാ­ക്ഷ­ണി­ക­ത­യു­ടെ­യോ പ്ര­തി­രൂ­പാ­ത്മ­ക­ത­യു­ടെ­യോ യ­വ­നി­ക­യി­ലൂ­ടെ നോ­ക്കി­യാ­ലും ക­ലാ­സൃ­ഷ്ടി ചേ­തോ­ഹ­ര­മാ­യി­രി­ക്ക­ണം. യ­വ­നി­ക­യൊ­ന്നു­മി­ല്ലാ­തെ സ­ഹൃ­ദ­യ­ന്റെ മുൻ­പിൽ അ­വ­ത­രി­ച്ചാൽ അതു് ഹൃ­ദ­യ­ഹാ­രി ആ­യി­രി­ക്ക­ണം. രൂ­പ­ശി­ല്പ­ത്തി­ലോ ഭാ­വ­ശി­ല്പ­ത്തി­ലോ അല്ല അ­തി­ന്റെ രാ­മ­ണീ­യ­ക­മി­രി­ക്കു­ന്ന­തു്. വി­വ­ര­ണ­ത്തി­നു് വി­ധേ­യ­മാ­കാ­ത്ത വി­സ്മ­യ­ദാ­യ­ക­മാ­യ സൃ­ഷ്ടി­വി­ശേ­ഷ­മാ­ണു്. ക­ല­യു­ടെ ഈ അ­ത്ഭു­ത­മൊ­ന്നും ശ്രീ. എം. ജി. രാ­ധാ­കൃ­ഷ്ണൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “താ­യ്വേ­രു­കൾ” എന്ന കഥയിൽ ഇല്ല. ന­പു­സ­കം സ്ത്രീ­വേ­ഷം കെ­ട്ടി­വ­രു­മ്പോൾ സേ­ട്ട് കാ­മ­പ­ര­വ­ശ­നാ­കു­ന്നു. അതിനെ പ്രാ­പി­ക്കാൻ അയാൾ ശ്ര­മി­ക്കു­മ്പോൾ ഭാ­ര്യ­യെ­ത്തു­ന്നു. അവൾ കോ­പി­ക്കു­മ്പോൾ താൻ സ്ത്രീ­യ­ല്ല. ന­പും­സ­ക­മാ­ണെ­ന്നു് ആ രൂപം അ­റി­യി­ക്കു­ന്നു. അതോടെ ഭാ­ര്യ­യു­ടെ കോ­പ­മ­ക­ലു­ന്നു. ക­ഷാ­യ­ത്തി­നു മേ­മ്പൊ­ടി എന്ന പോലെ ക­ഥാ­കാ­രൻ അ­ശ്ലീ­ല­സ്പൃ­ഷ്ട­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ ര­ച­ന­യിൽ തി­രു­കി­ക്ക­യ­റ്റു­ന്നു. ചില സാ­ഹി­ത്യ സൃ­ഷ്ടി­കൾ വാ­യി­ച്ചാൽ ന­മു­ക്കു ജീ­വ­ത­ത്തി­ന്റെ സ­ദാ­ചാ­ര­പ­ര­മാ­യ അം­ശ­ങ്ങൾ ല­ഭി­ക്കും. വേറെ ചി­ല­തു് ജീ­വി­ത­ത്തി­ന്റെ വി­കാ­ര­പ­ര­ങ്ങ­ളാ­യ ​അംശങ്ങൾ പ്ര­ദാ­നം­ചെ­യ്യും. അവ ര­ണ്ടും ന­മു­ക്കു ജീ­വി­ക്കാ­നു­ള്ള മാർ­ഗ്ഗം കാ­ണി­ച്ചു­ത­രി­ക­യും ചെ­യ്യും. രാ­ധാ­കൃ­ഷ്ണ­ന്റെ കഥ എന്റെ മ­ന­സ്സി­നെ മ­ലി­ന­മാ­ക്കു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ഏ­റ്റ­വും വലിയ നോ­വ­ലി­സ്റ്റ് പ്രൂ­സ്താ ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘Remembrance of Things Past’ എന്ന നോവൽ വാ­യി­ക്കാ­ത്ത­വർ സാ­ഹി­ത്യ­മെ­ന്തെ­ന്നു് അ­റി­യു­ന്നി­ല്ല.
  2. Frazer എ­ഴു­തി­യ ‘Golden Bough’. Sherrington എ­ഴു­തി­യ ‘Man on his Nature’ ഈ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത­വർ ചി­ന്താ­മ­ണ്ഡ­ല­ത്തി­ന്റെ വ്യാ­പ്തി­യും ഔ­ന്ന­ത്യ­വും അ­റി­ഞ്ഞ­വ­ര­ല്ല. തെ­രു­വു­തെ­ണ്ടി­യു­ടെ ശ്വാ­സ­കോ­ശം കാർ­ന്നു തി­ന്നു­ന്ന ക്ഷ­യ­രോ­ഗാ­ണു ത­ന്നെ­യാ­ണു് പ്ര­തി­ഭാ­ശാ­ലി­യാ­യ കീ­റ്റ്സി ന്റെ­യും ശ്വാ­സ­കോ­ശ­ത്തെ ന­ശി­പ്പി­ച്ച­തു് എന്ന സൂ­ചി­പ്പി­ച്ചി­ട്ടു് ഷെ­റി­ങ്ടൻ പ്ര­കൃ­തി­യെ­ക്കു­റി­ച്ചു പ­റ­യു­ന്നു: “…Nature, though she has evolved life makes no appraisal of it. She has no lives of higher worth or of lower worth because to her all lives are without worth” (P. 282, Penguin Books).
  3. ടെ­നി­സൺ stupidest (ഏ­റ­റ­വും മൂ­ഢ­നാ­യ) ക­വി­യാ­ണെ­ന്നു് W. H. Auden എന്ന മ­ഹാ­നാ­യ കവി പ­റ­ഞ്ഞു. അ­തു­കേ­ട്ടു് മ­റ്റൊ­രു മ­ഹാ­നാ­യ കവി റ്റി. എസ്. എൽ­യെ­റ്റ് അ­ഭി­പ്രാ­യ­പ്പെ­ട്ടു ഓഡൻ പ­ണ്ഡി­ത­ന­ല്ലെ­ന്നു്; പ­ണ്ഡി­തൻ ആ­യി­രു­ന്നെ­ങ്കിൽ കൂ­ടു­തൽ മ­ണ്ട­ന്മാ­രാ­യ ക­വി­ക­ളെ അ­ദ്ദേ­ഹം ക­ണ്ടു­പി­ടി­ക്കു­മാ­യി­രു­ന്നു­വെ­ന്നു്, എൽ­യെ­റ്റും ഓ­ഡ­നു­മെ­വി­ടെ? ഞാ­നെ­വി­ടെ? എ­ങ്കി­ലും എ­ഴു­ത­ട്ടെ. ടെ­നി­സൺ എന്ന കവിയെ അ­ങ്ങ­നെ പു­ച്ഛി­ക്കേ­ണ്ട­തി­ല്ല.
  4. വി­മർ­ശ­കൻ നി­ശി­ത­മാ­യി വി­മർ­ശി­ക്കു­മ്പോൾ ര­ച­യി­താ­വി­നു കോ­പ­വും ശ­ത്രു­ത­യു­മു­ണ്ടാ­കും, പക്ഷേ, ആ വി­കാ­ര­ങ്ങൾ ക്ഷ­ണി­ക­ങ്ങ­ളാ­ണു്. അ­വ­യു­ടെ കൂ­ടെ­ത്ത­ന്നെ വി­മർ­ശ­ക­ന്റെ നേർ­ക്കു ര­ച­യി­താ­വി­നു് ലേശം ബ­ഹു­മാ­നം ഉ­ണ്ടാ­യെ­ന്നു വരും. മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി നെ ഒരു ദ­യ­യു­മി­ല്ലാ­തെ വി­മർ­ശി­ച്ചു പ്ര­ഫെ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി. പക്ഷേ, കാലം ക­ഴി­ഞ്ഞ­പ്പോൾ അവർ സു­ഹൃ­ത്തു­ക്ക­ളാ­യി. എ­ന്നാൽ സ­ദ­സ്സി­ന്റെ മുൻ­പിൽ വ­ച്ചു് പ്ര­ഭാ­ഷ­ക­നെ അ­ദ്ധ്യ­ക്ഷൻ പ­രി­ഹ­സി­ച്ചാൽ അ­യാൾ­ക്കു് അതു മ­റ­ക്കാ­നൊ­ക്കു­ക­യി­ല്ല. ശ­ത്രു­ത ദി­നം­പ്ര­തി വർ­ദ്ധി­ക്കു­ക­യെ­യു­ള്ളു. സ­മ്മേ­ള­ന­ങ്ങ­ളിൽ വ­ച്ചു് എൻ. ഗോ­പാ­ല­പി­ള്ള സ്സാർ പ­ല­രെ­യും തേ­ജോ­വ­ധം ചെ­യ്തി­ട്ടു­ണ്ടു്. അവർ അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ത്രു­ക്ക­ളാ­യി എ­ല്ലാ­ക്കാ­ല­ത്തും വർ­ത്തി­ച്ചു. പ­രി­ഹ­സി­ക്ക­പ്പെ­ടു­മ്പോൾ വ്യ­ക്തി മാ­ന­സി­ക­മാ­യി തളരും. ആ ത­ളർ­ച്ച­യിൽ നി­ന്നു് അയാൾ ഒ­രി­ക്ക­ലും ര­ക്ഷ­പ്പെ­ടി­ല്ല.
  5. നവീന ഗ­ദ്യ­കാ­ര­ന്മാ­രു­ടെ രചനകൾ ദുർ­ഗ്ര­ങ്ങ­ളാ­ണെ­ന്നു മ­റ്റു­ള്ള­വർ പ­റ­യു­മ്പോൾ അവർ കോ­പി­ക്കേ­ണ്ട­തി­ല്ല. തങ്ങൾ എ­ഴു­തി­യ­തി­ന്റെ മുൻ­പിൽ ത­ങ്ങ­ളെ­ത്ത­ന്നെ പ്ര­തി­ഷ്ഠി­ച്ചു് അവർ വാ­യ­ന­ക്കാ­രാ­യി­മാ­റി വാ­യി­ച്ചു­നോ­ക്ക­ണം. അ­പ്പോൾ തങ്ങൾ എ­ഴു­തി­യ­തു് മ­ന­സ്സി­ലാ­കു­ന്നി­ല്ല­ല്ലോ എ­ന്നു് അ­വർ­ക്കു് മ­ന­സ്സി­ലാ­കും.
ശ്രീ­ധ­ര­നു­ണ്ണി
images/PPSreedharanunni.jpg
ശ്രീ­ധ­ര­നു­ണ്ണി

പ­ഞ്ചാ­ബിൽ ഒരു ബ­സ്സിൽ നി­ന്നു മു­പ്പ­തോ­ളം യാ­ത്ര­ക്കാ­രെ ഭീകരർ പി­ടി­ച്ചി­റ­ക്കി. അ­വ­രു­ടെ യാ­ച­ന­ക­ളെ തൃ­ണ­വൽ­ഗ­ണി­ച്ചു് ഓരോ വ്യ­ക്തി­യെ­യും അവർ വെ­ടി­വെ­ച്ചു കൊ­ന്നു. ഈ വാർ­ത്ത വാ­യി­ച്ചു ത­ളർ­ന്ന ഞാൻ അ­ടു­ത്ത വീ­ട്ടി­ലേ­ക്കു് നോ­ക്കു­മ്പോൾ പ­രു­ന്തെ­ടു­ത്തു കൊ­ണ്ടു­പോ­യ കോ­ഴി­ക്കു­ഞ്ഞി­നെ വീ­ണ്ടെ­ടു­ത്തു് അ­തി­ന്റെ മു­റി­ഞ്ഞ കൊ­ച്ചു­കാ­ലിൽ മ­ഞ്ഞ­ള­ര­ച്ചു പു­ര­ട്ടി അതിനെ കി­ണ്ണം കൊ­ണ്ടു മൂടി, കമ്പി കൊ­ണ്ടു തട്ടി ശ­ബ്ദ­മു­ണ്ടാ­ക്കി ജീ­വി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു ഗൃ­ഹ­നാ­യി­ക. എന്റെ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു­ള്ള വ­യ­ലാ­കെ യ­ന്ത്രം­കൊ­ണ്ടു് ഉ­ഴു­തു­മ­റി­ച്ചി­ട്ടും വ­ര­മ്പി­ന്റെ ഒ­ര­റ്റ­ത്തു് ഒരു മു­ക്കു­റ്റി­പ്പൂ­വു് മ­ന്ദ­ഹാ­സം തൂ­കി­ക്കൊ­ണ്ടു നി­ല്ക്കു­ന്നു. കാ­ത­ട­പ്പി­ക്കു­ന്ന ശ­ബ്ദ­ത്തോ­ടെ ഉ­ച്ച­ഭാ­ഷി­ണി­കൾ ലോ­റി­ക­ളി­ലൂ­ടെ നീ­ങ്ങു­ന്നു; അതാ ആ കി­ളി­മ­ര­ത്തിൽ ഒരു കൊ­ച്ചു കിളി വ­ന്നി­രു­ന്നു് മ­ധു­ര­നാ­ദം കേൾ­പ്പി­ക്കു­ന്നു. തെ­ല്ല­ക­ലെ­യു­ള്ള രാ­ജ­വീ­ഥി­യി­ലൂ­ടെ മോ­ട്ടോർ കാ­റു­ക­ളും ഓ­ട്ടോ­റി­ക്ഷ­ക­ളും ചീ­റി­പ്പാ­ഞ്ഞി­ട്ടും എന്റെ മുൻ­പി­ലു­ള്ള വ­യ­ലു­ക­ളിൽ വെ­ള്ള­ക്കൊ­ക്കു­കൾ പ­റ്റം­പ­റ്റ­മാ­യി വ­ന്നു് ഇ­രി­ക്കു­ന്നു. തി­ര­ഞ്ഞെ­ടു­പ്പു് വ­രാ­നി­രി­ക്കു­ന്ന­തേ­യു­ള്ളു. എ­ങ്കി­ലും തെ­രു­വു­ക­ളിൽ മ­ഹാ­സ്വ­ന­ങ്ങൾ; ആ മ­ഹാ­ശ­ബ്ദ­ങ്ങ­ളി­ലൂ­ടെ അ­ടു­ത്തു­ള്ള ശിവൻ കോ­വി­ലി­ലെ മ­ണി­നാ­ദം ഒ­ഴു­കി­വ­ന്നു് എ­നി­ക്കു് ആ­ശ്വാ­സ­മ­രു­ളു­ന്നു. പ­രു­ക്കൻ പ­ദ­ങ്ങ­ളും അ­സ്വാ­ഭാ­വി­ക­ങ്ങ­ളാ­യ ക­ല്പ­ന­ക­ളും ചേർ­ന്നു് അ­നാ­കർ­ഷ­മാ­യ ന­വീ­ന­ക­വി­ത കേ­ര­ളീ­യ­രെ ശ്വാ­സം മു­ട്ടി­ക്കു­മ്പോൾ ല­യ­ത്തി­ന്റെ മാ­ധു­ര്യ­ത്തോ­ടെ ശ്രീ. ശ്രീ­ധ­ര­നു­ണ്ണി യുടെ ‘കടംകഥ’ എന്ന കാ­വ്യം അ­വ­രു­ടെ നേർ­ക്കു് ഒ­ഴു­കി­വ­രു­ന്നു. സ്ഫു­ട­ത­യാർ­ന്ന ആ­ശ­യ­ങ്ങ­ളു­ണ്ടോ? ഇല്ല. തീ­ക്ഷ്ണ­ത­യു­ള്ള ജീവിത വീ­ക്ഷ­ണ­മു­ണ്ടോ? ഇല്ല. എ­ങ്കി­ലും ഇതു വാ­യി­ക്കു­മ്പോൾ ആ­ഹ്ലാ­ദാ­നു­ഭൂ­തി.

“കു­ന്നിൻ­ച­രി­വിൽ പ്ര­തീ­ക്ഷ­കൾ പൂവിട്ടു-​

മി­ന്നും വസന്ത സ്മൃ­തി­യിൽ

പൊ­ന്നി­ന്റെ തേ­രിൽ­ക്കൂ­ള­മ്പ­ടി­ച്ചെ­ത്തു­ന്ന

പു­ണ്യ­ജ­ന്മ­ത്തിൽ സ്മൃ­തി­യിൽ

എ­ന്നും വെ­ളു­ക്ക­ച്ചി­രി­ക്കു­മു­ദാ­രാ­മാം

ധ­ന്യ­മോ­ഹ­ത്തിൻ തു­ടി­പ്പിൽ

ച­ക്ര­വാ­ള­ത്തിൻ ച­രി­വി­ലെ­നി­ക്കൊ­രു

ന­ക്ഷ­ത്ര­മു­ണ്ടാ­യി­രു­ന്നു…!”

എന്ന വരികൾ ചൊ­ല്ലി ‘ക്ലീ­ഷേ’യ­ല്ലാ­തെ ഇ­തി­ലെ­ന്തു­ണ്ടെ­ന്നു ചോ­ദി­ക്കു­മാ­യി­രി­ക്കും ചിലർ. ആ ചോ­ദ്യം തി­ക­ച്ചും നി­രാ­സ്പ­ദ­മെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. എ­ങ്ക­ലും ഏ­കാ­ന്ത­ത്തി­ലി­രു­ന്നു് ഇ­ക്ക­വി­ത ഒ­ന്നു­റ­ക്കെ ചൊ­ല്ലി­നോ­ക്കു­ക. ഞാൻ മുൻ­പു് പറഞ്ഞ ആ­ഹ്ലാ­ദാ­നു­ഭൂ­തി­യു­ണ്ടാ­കും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഉ­ള്ളൂ­രി­ന്റെ മ­ഹാ­ക­വി­ത്വ­ത്തെ­ക്കു­റി­ച്ചു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ന്താ­ണു്?

ഉ­ത്ത­രം: അ­ര­വി­ന്ദ്ഘോ­ഷ് പ­റ­യു­ന്ന supreme poetic utterance മ­ഹാ­ക­വി­ത്വ­ത്തി­ന്റെ മാ­ന­ദ­ണ്ഡ­മാ­ണെ­ങ്കിൽ ഉ­ള്ളൂർ പ­ര­മേ­ശ്വ­ര­യ്യർ ക്കു് ആ ശ്രേ­ഷ്ഠ­ഭാ­ഷ­ണ­മു­ണ്ടു്. പക്ഷേ, സർ­ഗ്ഗ­പ്ര­ക്രി­യ ഒരു പേ­ല­വ­പ്ര­ക്രി­യ­യാ­ണു്. സ­ത്യ­ദർ­ശ­ന­ത്തെ ഭാ­വ­നാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­മ്പോൾ അതു് പ­നി­നീർ­പ്പൂ­പോ­ലെ മൃ­ദു­ല­മാ­വ­ണം. സ­ത്യ­ദർ­ശ­ന­ത്തെ എ­പ്പോ­ഴും ആ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കാൻ ഉ­ള്ളൂ­രി­നു ക­ഴി­ഞ്ഞി­ട്ടി­ല്ല. ഫാൻ­സി­യിൽ— ക­ല്പ­നാ­ഭാ­സ­ത്തിൽ അ­ദ്ദേ­ഹം വി­ഹ­രി­ക്കും. അ­പ്പോൾ ക­വി­ത­യ­ല്ല ജ­നി­ക്കു­ന്ന­തു്.

ചോ­ദ്യം: വൈ­ലോ­പ്പി­ള്ളി യുടെ ‘മ­ക­ര­ക്കൊ­യ്ത്തി’ന്റെ അ­ടു­ത്തു വരുമോ നി­ങ്ങ­ളു­ടെ ച­ങ്ങ­മ്പു­ഴ­യു­ടെ സ്പ­ന്ദി­ക്കു­ന്ന അ­സ്ഥി­മാ­ടം?

ഉ­ത്ത­രം: ധി­ഷ­ണ­യിൽ നി­ന്നും ഹൃ­ദ­യ­ത്തിൽ നി­ന്നും കവിത ഉ­ത്ഭ­വി­ക്കും. poetic intellect എ­ന്നും poetic heart എ­ന്നും അവയെ യ­ഥാ­ക്ര­മം ഇം­ഗ്ലീ­ഷിൽ വി­ളി­ക്കാം. ‘മ­ക­ര­ക്കൊ­യ്ത്തു്’ വൈ­ലോ­പി­ള്ളി­യു­ടെ poetic intellect-​ൽ നി­ന്നു ജ­നി­ച്ച­താ­ണു്. ‘സ്വ­പ്ന­ന്ദി­ക്കു­ന്ന അ­സ്ഥി­മാ­ടം‘ poetic heart-​ൽ നി­ന്നും. നൂ­റു­കൊ­ല്ലം ക­ഴി­ഞ്ഞാൽ ‘മ­ക­ര­ക്കൊ­യ്ത്തു്’ കാ­ണി­ല്ല: ‘സ്പ­ന്ദി­ക്കു­ന്ന ആ­സ്ഥി­മാ­ടം’ അ­പ്പോ­ഴും സ്പ­ന്ദി­ച്ചു­കൊ­ണ്ടി­രി­ക്കും.

ചോ­ദ്യം: മ­ഹാ­വി­ഷ്ണു ക­ല്പ­ങ്ങ­ളോ­ളം യോ­ഗ­നി­ദ്ര­യിൽ ആ­ണ്ടി­രി­ക്കു­മെ­ന്നു­ള്ള­തു ശ­രി­യാ­ണോ സാറേ?

ഉ­ത്ത­രം: ശരി, ശരി. പാ­ലാ­ഴി അങ്ങു പൊ­ക്ക­ത്തി­ല­ല്ലേ? അവിടെ ടെ­ലി­വി­ഷൻ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് എ­പ്പോ­ഴും ഉ­റ­ങ്ങാം മ­ഹാ­വി­ഷ്ണു­വി­നു്.

ചോ­ദ്യം: പ്രാ­സം­ഗി­കൻ പ്ര­സം­ഗി­ക്കു­മ്പോൾ സ­ദ­സ്സി­ലെ ഒ­രു­ത്തൻ റി­സ്റ്റ് വാ­ച്ച് നോ­ക്കു­ന്ന­തും കോ­ട്ടു­വാ­യി­ടു­ന്ന­തും പ്രാ­സം­ഗി­ക­നെ അ­പ­മാ­നി­ക്ക­ല­ല്ലേ?

ഉ­ത്ത­രം: അല്ല. പ്ര­ഭാ­ഷ­കൻ കാ­ണാ­തെ ഒ­ളി­ക­ണ്ണി­ട്ടു വാ­ച്ച് നോ­ക്കു­ന്ന­തും വ­ന്നു­പോ­യ കോ­ട്ടു­വാ അ­ട­ക്കാൻ ശ്ര­മി­ച്ചു മുഖം വ­ക്രി­പ്പി­ക്കു­ന്ന­തും അ­പ­മാ­ന­ന­മാ­ണു്.

ചോ­ദ്യം: ആ­ളു­ക­ളെ ത­ട്ടി­ക്കൊ­ണ്ടു് പോ­കു­ന്ന­തി­നെ­ക്കു­റി­ച്ചും വി­മാ­നം റാ­ഞ്ചു­ന്ന­തി­നെ­ക്കു­റി­ച്ചും നി­ങ്ങൾ­ക്കെ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: ഒരു വി­മാ­ന­ത്തി­ന­ക­ത്തു് കേ­ര­ള­ത്തി­ലെ നവീന നി­രൂ­പ­ക­ന്മാ­രാ­കെ ഉ­ണ്ടെ­ങ്കിൽ ആ വി­മാ­നം റാ­ഞ്ചു­ന്ന സം­ഘ­ത്തി­ന്റെ നേ­താ­വാ­യി­രി­ക്കും ഞാൻ. ആ­രെ­ന്തു സന്ധി സം­ഭാ­ഷ­ണ­ത്തി­നു വ­ന്നാ­ലും ഞാൻ വ­ഴ­ങ്ങു­ക­യി­ല്ല. ആ വി­മാ­നം ത­കർ­ത്തു ഞാനും മ­രി­ക്കും.

ചോ­ദ്യം: ചില സ്ത്രീ­കൾ— സു­ന്ദ­രി­ക­ളാ­യി­രി­ക്കു­മ­വർ—അ­സ്വാ­ഭാ­വി­ക­മാ­യി സം­സാ­രി­ക്കും. തല വെ­ട്ടി­ക്കും. ‘ഓ എ­വി­റ്റെ പോ­യ്കു­ന്നു?’ എന്നു ചോ­ദി­ക്കും. നെ­ഞ്ചു തള്ളി, ചന്തി കു­ലു­ക്കി ന­ട­ന്നു പോകും. സു­ന്ദ­രി­ക­ളാ­ണെ­ന്ന അ­ഹം­ഭാ­വം കൊ­ണ്ടാ­ണോ?

ഉ­ത്ത­രം: അല്ല. അ­വർ­ക്കു് എ­ന്തെ­ങ്കി­ലും മ­റ­യ്ക്കാൻ കാണും. ഭർ­ത്താ­വു് മ­ദ്യ­പാ­നി­യാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ പ­ര­സ്ത്രീ­ഗ­മ­നാ­ഭി­ലാ­ഷ­മു­ള്ള­വ­നാ­യി­രി­ക്കും. അ­യാ­ളു­ടെ കൊ­ള്ള­രു­താ­യ്മ അ­വ­രു­ടെ മ­ന­സ്സി­നെ എ­പ്പോ­ഴും അ­ല­ട്ടും. അ­തി­ന്റെ ഫ­ല­മാ­ണു് ഈ വൈ­ല­ക്ഷ­ണ്യം.

ഭാ­ഷാ­ന്ത­രീ­ക­ര­ണ പ്ര­ച­ണ്ഡ­ത
images/Paz0.jpg
ഒ­ക്താ­വ്യോ പാ­സ്സ്

ലോ­ക­ക­ഥാ­സാ­ഹി­ത്യ­ത്തി­ലെ ഒരു മാ­സ്റ്റർ­പീ­സാ­ണു് മെ­ക്സി­ക്കൻ കവി ഒ­ക്താ­വ്യോ പാ­സ്സി ന്റെ (Octavio Paz) ‘The Blue Boquet’ എന്ന കൊ­ച്ചു കഥ. അ­തി­ന്റെ സം­ഗ്ര­ഹം ന­ല്കി­യാൽ അതൊരു ക­ലാ­ഹിം­സ­യാ­കും. അ­തു­കൊ­ണ്ടു് ഞാ­ന­തി­നു തു­നി­യു­ന്നി­ല്ല. ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചു നോ­ക്കാൻ വാ­യ­ന­ക്കാ­രോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്ന­തേ­യു­ള്ളു. ഏർ­വി­ങ് ഹൌ (Irving Howe) പ്ര­സാ­ധ­നം ചെയ്ത ‘Short Stories’ എന്ന പു­സ്ത­ക­ത്തി­ലും പെൻ­ഗ്വിൻ ബു­ക്ക്സ് പ്ര­സാ­ധ­നം ചെയ്ത ‘Selected Poems—Octavio Paz’ എന്ന സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­ലും ഈ ക­ഥ­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യു­ണ്ടു്, Eliot Weinberger-ന്റെ തർ­ജ്ജ­മ. എന്റെ സ്നേ­ഹി­തൻ ശ്രീ. വിജയൻ കാ­രോ­ട്ടു് അതിനെ ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തു വി­രൂ­പ­മാ­ക്കി­യി­രി­ക്കു­ന്നു. ഒ­രു­ദാ­ഹ­ര­ണം കാ­ണി­ക്ക­ട്ടെ:

“Crickets bivouacked in the tall grass. I raised my head: up there the stars too had set up camp. I thought the universe was a vast system of signs, a conversation between giant being, My actions, the cricket’s saw, the star’s blink, were nothing but passes and syllables, scattered phrases from that dialogue. What word could it be, of which I was only a syllable? who speaks the word?”.

ഇതിനു വിജയൻ കാ­രോ­ട്ടു് ന­ല്കു­ന്ന തർ­ജ്ജ­മ:

“ഉ­യർ­ന്നു­നി­ല്ക്കു­ന്ന കോ­റ­പ്പു­ല്ലു­കൾ­ക്കി­ട­യിൽ നി­ന്നും ചീ­വി­ടു­കൾ മൂളാൻ തു­ട­ങ്ങി. ആ ശ­ബ്ദ­ങ്ങൾ ഈ പ്ര­പ­ഞ്ച­ത്തി­ന്റെ പ്ര­തി­ഭാ­സ­ങ്ങ­ളാ­ണെ­ന്നു് തോ­ന്നി. രാ­ക്ഷ­സ്സ ജീ­വി­കൾ ആ പ്ര­തി­ഭാ­സ­ത്തെ­ക്കു­റി­ച്ചു് നേർ­ത്ത സ്വ­ര­ത്തിൽ സം­സാ­രി­ക്കു­ന്നു­ണ്ടു്. ഞാൻ വി­ചാ­രി­ച്ചു. എ­ന്തെ­ന്തു വി­ചാ­ര­ങ്ങൾ. ചീ­വീ­ടു­ക­ളു­ടെ അ­ശ്ര­ദ്ധ­മാ­യ ശൃം­ഗാ­ര­ചേ­ഷ്ഠ­ക­ളാ­ണ­ന്നും തോ­ന്നാ­തി­രു­ന്നി­ല്ല.

ന­ക്ഷ­ത്ര­ങ്ങൾ കൺ­ചി­മ്മി തു­റ­ന്നു കൊ­ണ്ടി­രു­ന്നു. അതു് എന്തോ ഒരു മു­ന്ന­റി­യി­പ്പി­ന്റെ സൂ­ച­ന­ക­ളാ­യി തോ­ന്നി. നി­ശാ­ജീ­വി­ക­ളു­ടെ ചി­ല­യ്ക്ക­ലു­ക­ളി­ല­നു­ഭ­വ­പ്പെ­ടു­ന്ന വി­രാ­മം ഈ പ്ര­പ­ഞ്ച­ത്തി­ന്റെ പ്ര­യാ­ണ­ത്തിൽ ചി­ത­റി­വീ­ഴു­ന്ന വാ­ക്കു­ക­ളാ­യും എ­നി­യ്ക്കു് തോ­ന്നി.

ഞാ­നൊ­രു സ്വ­ര­മാ­യി­രു­ന്നെ­ങ്കിൽ അതേതു സ്വ­ര­മാ­കു­മാ­യി­രി­ക്കും? അ­താ­രാ­യി­രി­ക്കും ആ­ല­പി­ക്കു­ക? അ­രോ­ടു് ചോ­ദി­ക്കും?”

“ബി­വ്വാ­ക് ” (bivouac) എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം പ­ട്ടാ­ള­ക്കാർ­ക്കോ മ­ല­ക­യ­റു­ന്ന­വർ­ക്കോ ഉള്ള താൽ­ക്കാ­ലി­ക­മാ­യ താ­വ­ള­മെ­ന്നോ പാ­ള­യ­മെ­ന്നോ ആണു്. വിജയൻ അതിനെ ‘മൂളാൻ തു­ട­ങ്ങി’ എ­ന്നാ­ക്കി­യി­രി­ക്കു­ന്നു. ‘I raised my head: up there the stars too had set up camp’—ഞാൻ ശി­ര­സ്സു­യർ­ത്തി. മു­ക­ളിൽ ന­ക്ഷ­ത്ര­ങ്ങ­ളും താ­വ­ള­മൊ­രു­ക്കി­യി­രു­ന്നു”. ഈ ഭാഗം തർ­ജ്ജ­മ­യിൽ ഇ­ല്ലേ­യി­ല്ല. തു­ടർ­ന്നു് വിജയൻ നൽ­കു­ന്ന ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­കെ അ­ബ­ദ്ധ­മാ­ണു്. ഈ മ­ല­യാ­ളം തർ­ജ്ജ­മ ഇം­ഗ്ലീ­ഷി­ലാ­ക്കി പാ­സ്സി­നു കൊ­ടു­ത്താൽ അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ ചെ­യ്യും. ഇ­ല്ലെ­ങ്കിൽ അ­തി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ക­യെ­ങ്കി­ലും ചെ­യ്യും. ഇ­ത്ത­ര­ത്തി­ലു­ള­ള ഭാ­ഷാ­ന്ത­രീ­ക­ര­ണ­ങ്ങൾ മ­ഹാ­ദ്രോ­ഹ­ങ്ങ­ളാ­ണു് (തർ­ജ്ജ­മ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ).

പി. വി. കൃ­ഷ്ണൻ
images/PVkrishnanCartoonist.jpg
പി. വി. കൃ­ഷ്ണൻ

ശ­ബ്ദ­ങ്ങ­ളെ­ക്കാൾ ചി­ല­പ്പോൾ ചി­ത്ര­ങ്ങൾ അർ­ത്ഥ­ത്തി­ന്റെ സാ­ന്ദ്ര­ത പ­കർ­ന്നു­ത­രും. അ­പ്പോൾ ആ ചി­ത്ര­ങ്ങൾ തന്നെ ഭാ­ഷ­യാ­യി പ­രി­വർ­ത്ത­നം ചെ­യ്യും. ശ്രീ. ജി. അ­ര­വി­ന്ദൻ മ­രി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ എ­ത്ര­യെ­ത്ര ന­ല്ല­യാ­ളു­ക­ളാ­ണു് ദുഃഖം പ്ര­ഗ­ല്ഭ­മാ­യി വാ­ക്കു­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ച­തു്. അതേ പ്രാ­ഗ­ല്ഭ്യം തന്നെ ശ്രീ. പി. വി. കൃ­ഷ്ണ­നും ഒരു ചി­ത്ര­ത്തി­ലൂ­ടെ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ത­ത്ത്വ­ചി­ന്ത­കൻ ജീ­വ­നാർ­ന്ന ക­ഥാ­പാ­ത്ര­മാ­യി­ട്ടു­ണ്ടു്. ആ ക­ഥാ­പാ­ത്രം അ­ര­വി­ന്ദ­ന്റെ തി­രോ­ധാ­ന­ത്തിൽ ദുഃ­ഖി­ക്കു­ന്നു. അ­ര­വി­ന്ദ­ന്റെ ക­ഥാ­പാ­ത്ര­മാ­യ രാമു ക­ണ്ണീ­രൊ­ഴു­ക്കു­ന്നു. മി­ഴി­നീർ തൂ­കു­ന്ന രാ­മു­വി­നെ സ­മാ­ശ്വ­സി­പ്പി­ച്ചു­കൊ­ണ്ടു ത­ത്ത്വ­ചി­ന്ത­കൻ നി­ല്ക്കു­ക­യാ­ണു്. അ­വ­രു­ടെ മു­ക­ളി­ലാ­യി അ­ര­വി­ന്ദ­ന്റെ ചി­ത്രം. വ­ര­ച്ച­ചി­ത്ര­മ­ല്ല, ഫോ­ട്ടോ­യു­ടെ പ­കർ­പ്പു്. ആശയം പ­കർ­ന്നു ത­രു­ന്ന­തി­നു് വി­കാ­രം ആ­വി­ഷ്ക­രി­ക്കു­ന്ന­തി­നു് വ­ര­കൾ­ക്കു് എ­ത്ര­മാ­ത്രം ശക്തി ആ­വ­ഹി­ക്കാ­മെ­ന്ന­തി­നു നി­ദർ­ശ­ക­മാ­യി­ട്ടു­ണ്ടു് കൃ­ഷ്ണ­ന്റെ ഈ ചി­ത്രം (കു­ങ്കു­മം). അ­ര­വി­ന്ദ­ന്റെ മരണം എന്ന യാ­ഥാർ­ത്ഥ്യ­ത്തെ­ക്കാൾ തീ­ഷ്ണ­ത­യു­ള്ള യാ­ഥാർ­ത്ഥ്യ­മാ­യി പ­രി­ണ­മി­ച്ചി­രി­ക്കു­ന്നു കൃ­ഷ്ണ­ന്റെ ഈ ക­ലാ­സൃ­ഷ്ടി.

ചി­ത്ര­ത്തി­ന്റെ രേഖകൾ ഒരു ക­ണ­ക്കിൽ പ്ര­തി­രൂ­പ­ങ്ങ­ളാ­ണു്. വാ­ക്കു­കൾ പ്ര­തി­രൂ­പ­ങ്ങ­ളാ­യ­തു­പോ­ലെ. പ്ര­തി­രൂ­പ­ങ്ങ­ളെ ചേർ­ക്കേ­ണ്ട രീ­തി­യിൽ ചേർ­ക്കു­മ്പോൾ അതു കാ­ണു­ന്ന നമ്മൾ യ­ഥാർ­ത്ഥാ­നു­ഭ­വ­ത്തി­ലേ­ക്കു പോ­കു­ന്നു. ആ യ­ഥാർ­ത്ഥാ­നു­ഭ­വം ക­ല­യി­ലൂ­ടെ ല­ഭി­ക്കു­ന്ന­തു­കൊ­ണ്ടു് അതിനു സാ­ന്ദ്ര­ത വർ­ദ്ധി­ക്കു­ന്നു. ആ സാ­ന്ദ്ര­ത ന­മ്മു­ടെ ജീ­വി­താ­നു­ഭ­വ­ത്തെ തീ­ക്ഷ്ണ­ത­മ­മാ­ക്കു­മ്പോൾ മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ചി­ന്തി­ക്കാ­നും വി­കാ­ര­മ­നു­ഭ­വി­ക്കാ­നും ന­മു­ക്കു് ക­ഴി­വു­ണ്ടാ­കു­ന്നു. അ­ങ്ങ­നെ ന­മ്മു­ടെ മ­ന­സ്സി­നും പ­രി­വർ­ത്ത­ന­മു­ണ്ടാ­കു­ന്നു. ഈ പ­രി­വർ­ത്ത­നം എ­നി­ക്കു­ള­വാ­ക്കി­യ പി. വി. കൃ­ഷ്ണ­നു നന്ദി.

നേ­ര­മ്പോ­ക്കു­കൾ

Leopold Fechtner പ്ര­സാ­ധ­നം ചെയ്ത ‘5000 One and Two Liners’ എന്ന പു­സ്ത­ക­ത്തിൽ നി­ന്നു.

  1. നി­ങ്ങ­ളു­ടെ ലൈ­ബ്ര­റി ഭ­ദ്ര­മാ­യി­രി­ക്ക­ണ­മെ­ങ്കിൽ ഓരോ പു­സ്ത­ക­ത്തി­ന്റേ­യും മൂ­ന്നു കോ­പ്പി­കൾ വീതം വാ­ങ്ങ­ണം—ഒന്നു കാ­ണി­ക്കാൻ, ഒന്നു മ­റ്റു­ള്ള­വ­നു വാ­യി­ക്കാൻ കൊ­ടു­ക്കാൻ, ഒന്നു നി­ങ്ങൾ­ക്കു വാ­യി­ക്കാൻ.
  2. എ­നി­ക്കു് നൂറു് പു­സ്ത­ക­ങ്ങ­ളു­ണ്ടു്. പക്ഷേ, അതു വ­യ്ക്കാൻ ഷെൽ­ഫി­ല്ല. ആരും ഷെൽഫ് കടം ത­രു­ന്നി­ല്ല.
  3. ഞാൻ ഡോ­ക്ട­റാ­വാൻ ശ്ര­മി­ക്കു­ക­യാ­ണു്. അതിനു പ­റ്റി­യ കൈ­യ­ക്ഷ­ര­മാ­ണു് എ­ന്റേ­തു്.
  4. ഡോ­ക്ടർ, എ­നി­ക്കു് ജീ­വി­തം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നു് എ­പ്പോ­ഴും തോ­ന്നു­ന്നു. ഞാ­നെ­ന്തു ചെ­യ്യ­ണം? ‘അ­ക്കാ­ര്യം എ­നി­ക്കു വി­ട്ടു­ത­ന്നാൽ മതി.’
  5. അ­പ്പോൾ ഡോ­ക്ടർ നി­ങ്ങ­ളു­ടെ ജീവനെ ര­ക്ഷി­ച്ചു. അല്ലേ? ‘അതേ ഞാൻ വി­ളി­ച്ചി­ട്ടും അ­ദ്ദേ­ഹം വ­ന്നി­ല്ല’
  6. അ­വി­വാ­ഹി­ത­നു ഷേർ­ട്ടിൽ ബ­ട്ട­ണി­ല്ല; വി­വാ­ഹി­ത­നു് ഷേർ­ട്ടേ ഇല്ല.
  7. എന്റെ ഭാര്യ എ­ല്ലാ­മെ­ടു­ത്തു­കൊ­ണ്ടു് അ­വ­ളു­ടെ വീ­ട്ടിൽ പോയി. ‘നി­ങ്ങൾ ഭാ­ഗ്യ­വാൻ. എന്റെ ഭാര്യ പോ­കു­ന്നി­ല്ല.’
  8. ‘നി­ന്റെ എ­ച്ചിൽ­പാ­ത്ര­ങ്ങൾ ക­ഴു­കു­ന്ന­വ­നെ പ­റ­ഞ്ഞ­യ­ച്ചോ?’ ‘അതേ ഞാൻ വി­വാ­ഹ­മോ­ച­നം നേടി. കോടതി വി­ധി­യ­നു­സ­രി­ച്ചു്.’ ഇനി എന്റെ സ്വ­ന്ത­മ­നു­ഭ­വ­ത്തെ ഈ സാ­യ്പി­ന്റെ നേ­ര­മ്പോ­ക്കു­മാ­യി ഘ­ടി­പ്പി­ക്കു­ന്നു.
  9. ഞാ­ന­യ­ച്ച ചെ­ക്ക് കി­ട്ടി­യോ?’ (പ്ര­സാ­ധ­ക­ന്റെ ചോ­ദ്യം) ‘ര­ണ്ടു­ത­വ­ണ കി­ട്ടി. ഒ­രി­ക്കൽ നി­ങ്ങ­ളിൽ നി­ന്നു്, ര­ണ്ടാ­മ­തു ബാ­ങ്കിൽ നി­ന്നു്.’ (എന്റെ മ­റു­പ­ടി)

അ­ധ­ര­ങ്ങൾ എ­ന്നു് അ­റി­വു­ള്ള­വർ പോലും പ്ര­യോ­ഗി­ക്കു­ന്നു. അതു തെ­റ്റാ­ണു്. അധരം കീഴ് ചു­ണ്ടും ഓഷ്ഠം മേൽ­ചു­ണ്ടു­മാ­ണു് എ­ന്നു് പ­ല­പ്പോ­ഴും ഞാൻ ഈ പം­ക്തി­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. ഇ­പ്പോൾ ശ്രീ. ഡി. ശ്രീ­മാൻ ന­മ്പൂ­തി­രി പ­ണ്ഡി­തോ­ചി­ത­മാ­യി അ­തു­ത­ന്നെ എ­ടു­ത്തു കാ­ണി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ­ദ­പ­രി­ച­യം എന്ന പം­ക്തി (ജ­ന­യു­ഗം) പ്ര­യോ­ജ­ന­മു­ള്ള­താ­ണു്. അ­ദ്ദേ­ഹം അതു നി­റു­ത്താ­തി­രി­ക്ക­ട്ടെ.

വ്യ­ഭി­ചാ­രം
images/KarurNeelakantaPillai.jpg
കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള

ലോ­ക­ത്തു­ള്ള ജ­ന­സം­ഖ്യ കൂടി. അ­തി­ന്റെ ഫ­ല­മാ­യി വാ­യ­ന­ക്കാർ വർ­ദ്ധി­ച്ചു. എ­ന്നാൽ ജ­ന­സം­ഖ്യ­യു­ടെ വർ­ദ്ധ­ന­യ്ക്കു യോ­ജി­ച്ച വി­ധ­ത്തിൽ പ്ര­തി­ഭാ­ശാ­ലി­കൾ ഉ­ണ്ടാ­വു­ക­യി­ല്ല­ല്ലോ. വർ­ദ്ധി­ച്ച ജ­ന­സം­ഖ്യ പാ­രാ­യ­ണ വർ­ദ്ധ­ന­യു­ള­വാ­ക്കി­യ­പ്പോൾ അ­വി­ദ്ഗ്ദ്ധ­രാ­യ എ­ഴു­ത്തു­കാർ രം­ഗ­പ്ര­വേ­ശം ചെ­യ്തു. ഇവിടെ സാ­മ്പ­ത്തി­ക ശാ­സ്ത്ര­ത്തി­ലെ ത­ത്ത്വം ത­ന്നെ­യാ­ണു് കാ­ണു­ന്ന­തു്. “ഡി­മാ­ന്റ്” അ­നു­സ­രി­ച്ചു് ‘സപ്ലൈ’ വെണം. ആ­വ­ശ്യ­ക­ത നി­റ­വേ­റ്റാ­നാ­യി ക­ലാ­സൃ­ഷ്ടി­കൾ എന്ന വ്യാ­ജേ­ന ക­ലാ­ഭാ­സ­ങ്ങൾ ഏ­റെ­യു­ണ്ടാ­യി. പല പ്ര­സാ­ധ­ക­സം­ഘ­ങ്ങൾ­ക്കും അ­ധഃ­പ­ത­നം വരാൻ കാ­ര­ണ­മി­തു തന്നെ. കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള സാ­ഹി­ത്യ പ്ര­വർ­ത്ത­ക­സം­ഘ­ത്തി­ലെ പ­ര­മാ­ധി­കാ­രി­യാ­യി­രു­ന്ന­പ്പോൾ ഏതു് സം­ഘം­വ­ക പു­സ്ത­ക­വും വി­ശ്വാ­സ­ത്തോ­ടെ വാ­ങ്ങാ­മാ­യി­രു­ന്നു. എ­ന്തെ­ങ്കി­ലും ഗുണം അതിനു കാണും. ഇ­ന്നു് അ­തു­ണ്ടെ­ന്നു് എ­നി­ക്കു് ധൈ­ര്യ­ത്തോ­ടെ പറയാൻ വയ്യ. ന­മ്മു­ടെ നാ­ട്ടി­ലെ സ്ഥി­തി­പോ­ലെ ത­ന്നെ­യാ­ണു് മറ്റു നാ­ടു­ക­ളി­ലെ­യും സ്ഥി­തി. ഒരു കാ­ല­ത്തു് പെൻ­ഗ്വിൻ ബു­ക്ക­സ് മാ­സ്റ്റർ പീ­സു­ക­ളേ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നു­ള്ളു. ഇ­ന്നു് പൈ­ങ്കി­ളി നോ­വ­ലു­കൾ വരെ അവർ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്നു. സൂ­ക്ഷി­ച്ചി­ല്ലെ­ങ്കിൽ നമ്മൾ ക­ഷ്ട­പ്പെ­ട്ടു­ണ്ടാ­ക്കു­ന്ന പണം മു­ഴു­വൻ പോകും. പെൻ­ഗ്വിൻ ബു­ക്ക്സിൽ പൈ­ങ്കി­ളി­യു­ടെ അ­തി­പ്ര­സ­രം ഉ­ണ്ടാ­യ­പ്പോ­ഴും ആ­ഭി­ജാ­ത്യ­ത്തോ­ടെ മാ­റി­നി­ന്ന പ്ര­സാ­ധ­ക­ര­മാ­ണു് Faber and Faber. പക്ഷേ, അ­വ­രു­ടെ ഇ­ന്ന­ത്തെ പല പു­സ്ത­ക­ങ്ങ­ളും ച­വ­റു­ക­ളാ­ണു്. ഉ­ദാ­ഹ­ര­ണ­മാ­യി ഹനീഫ് കു­റൈ­ഷി യുടെ ഒരു നോവൽ ഞാ­നെ­ടു­ത്തു കാ­ണി­ച്ചി­രു­ന്നു ഈ പം­ക്തി­യിൽ. 1991-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ Such a Long Journey (Rohinton Mistry) ദുർ­ഗ­ന്ധം വ­മി­ക്കു­ന്ന മ­റ്റൊ­രു ച­വ­റാ­ണു്. ഏ­താ­ണ്ടു് പ­തി­നാ­ലു് പ­വ­നാ­ണു് ഇ­തി­ന്റെ വില. ഇ­ന്ത്യാ­ക്കാർ­ക്കു വേ­റൊ­രു വില നി­ശ്ച­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഇ­വി­ട­ത്തെ ‘ദ­രി­ദ്ര­നാ­രാ­യ­ണ’ന്മാർ­ക്കു് അ­ടു­ക്കാ­നൊ­ക്കാ­ത്ത­താ­ണു് ആ വില. സു­ന്ദ­ര­മാ­യ അ­ച്ച­ടി. മ­നോ­ഹ­ര­മാ­യ കവർ, ക­ട്ടി­ക്ക­ട­ലാ­സ്സു് ഇവ ക­ണ്ടും സം­സ്കാ­രം വർ­ദ്ധി­പ്പി­ക്കാ­നു­ള്ള കൊതി പൂ­ണ്ടും ഈ നോവൽ വാ­ങ്ങി വാ­യി­ച്ചാൽ നമ്മൾ ദുഃ­ഖി­ക്കും. ഗു­സ്താ­ദ് നോബിൽ എ­ന്നൊ­രു­ത്ത­ന്റെ ജീ­വി­തം വി­ര­സ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഈ കു­ത്സി­ത കൃതി എ­ങ്ങ­നെ Faber and Faber പ്ര­സി­ദ്ധ­പ്പെ­ടു­ത്തി? എ­നി­ക്കു് ഉ­ത്ത­ര­മി­ല്ല.

ഇ­തെ­ഴു­തു­ന്ന­യാൾ കോൺ­ഗ്ര­സു­കാ­ര­ന­ല്ല. സാ­ഹി­ത്യാ­സ്വാ­ദ­കൻ മാ­ത്രം. ഫി­ക്ഷ­ന്റെ ത­ല­ത്തിൽ നോ­ക്കു­മ്പോൾ സാം­ഗ­ത്യ­മ­ല്ലാ­ത്ത ഇ­ത്ത­രം പ­ക­പോ­ക്ക­ലു­കൾ കലയെ വ്യ­ഭി­ച­രി­ക്ക­ലാ­ണു്. പക്ഷേ, ആ വ്യ­ഭി­ചാ­ര­മി­ല്ലെ­ങ്കിൽ നോവൽ മഷി പു­ര­ണ്ടു വ­രി­ല്ല. പ­ണ­മു­ണ്ടാ­ക്കാൻ കീർ­ത്തി നേടാൻ ചില ഇ­ന്ത്യ­നെ­ഴു­ത്തു­കാർ ഇ­ന്ത്യ­യെ വി­ല്ക്കു­ന്നു. ഇതു തടയാൻ സൽമാൻ റു­ഷ്ദി യ്ക്കും വി. എസ്. ന­യ്പോ­ളി നും റോ­ഹി­ന്റൺ മി­സ്റ്റ്രി­ക്കും ക­ടി­ഞ്ഞാ­ണി­ടാൻ—ന­മ്മെ­ക്കൊ­ണ്ടാ­വി­ല്ല. ന­മു­ക്കു ആ­കാ­വു­ന്ന­തു് ഇ­ത്ത­രം ച­വ­റു­ക­ളെ വർ­ജ്ജി­ക്കു­ക എ­ന്ന­തു മാ­ത്ര­മാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-04-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.