- കലാനിരൂപകനെന്നു തനിയെയങ്ങു വിചാരിച്ച പ്രഭാഷകൻ പ്രഭാഷണം തകർക്കുകയായിരുന്നു. പാവം ഇപ്പോഴില്ല. ‘മരിച്ചവരെക്കുറിച്ചു് വല്ലതും പറയുന്നതെങ്കിൽ നല്ലതു പറയൂ; ഇല്ലെങ്കിൽ മിണ്ടാതിരിക്കൂ’ എന്നു പണ്ടാരോ ഉദ്ബോധിപ്പിച്ചതു മറന്നല്ല ഞാനിതു് എഴുതുന്നതു്. വായനക്കാർ സദയം ക്ഷമിക്കണം. സദസ്സു് എന്നു പറയുന്നതു് സമ്മേളനത്തിനുശേഷമുള്ള ഡാൻസ് എന്ന ഉഡാൻസ് കാണാനെത്തിയ കുറെ വിവരമില്ലാത്ത പെണ്ണുങ്ങൾ. ഏറിയകൂറും മധ്യവയസ്കകളും വൃദ്ധകളും. പനയോലപ്പായ് വിരിച്ചു് അതിൽ കിടന്നു കൊത്തമ്പാലു ചാക്കുപോലെ നീണ്ട മുലകൾ പ്രഭാഷകരായ ഞങ്ങളെയും കാണിച്ചു് തടിപോലെയായ മക്കൾക്കു പാലുകൊടുക്കുന്നവരാണു് മിക്ക സ്ത്രീകളും. അകലെ കുറെ ആണുങ്ങൾ കൂടിനില്ക്കുന്നുണ്ടു്. കലയുടെ ഏതടിസ്ഥാനതത്ത്വം എത്ര ലളിതമായി പറഞ്ഞാലും അവിടെ കൂടിയിരുന്ന ഒരാളിനുപോലും മനസ്സിലാവില്ല. അവരെ നോക്കിക്കൊണ്ടു കലാനിരൂപകൻ കാച്ചുകയാണു്: “അനലിറ്റിക്കൽ ക്യൂബിസമുണ്ടു്, സിന്തറ്റിക് ക്യൂബിസമുണ്ടു്. അവ രണ്ടും പ്രചാരത്തിരുന്നപ്പോൾ കൊളാഷ് വന്നു. നിത്യജീവിതയാഥാർത്ഥ്യങ്ങളെ ചിത്രകലയിലേക്കു് ആനയിച്ച കൊളാഷ് അവയുടെ പ്രാഥമികസത്യങ്ങളിൽനിന്നു വേർപെട്ട രീതിയിലാണു് ചിത്രങ്ങളിൽ ആവിർഭവിച്ചതു്… ” ഇങ്ങനെ കുറെനേരം പോയപ്പോൾ പുരുഷസമൂഹത്തിൽ നിന്നു് ഒരു വിളി. “നിറുത്തെടാ”. പ്രഭാഷകൻ അതു കേട്ടില്ല ശരിയായി. “What is it? what is it?” എന്നു എന്നോടു ചോദിച്ചു. “വേഗമങ്ങു നിറുത്തു പ്രസംഗം” എന്നു ഞാൻ പറഞ്ഞു. അദ്ദേഹമുണ്ടോ അതനുസരിക്കുന്നു! പ്രഭാഷകൻ തുടർന്നു: “നാച്ചുറലിസത്തെ നിരാകരിച്ചു് കാൻഡിൻസ്കി കാലത്തിന്റെ സ്പിരിറ്റിനെ പ്രകടിപ്പിച്ചപ്പോൾ മാർക് മൃഗങ്ങളെക്കാൾ സൗന്ദര്യം മനുഷ്യർക്കില്ലെന്നു് ഉദ്ഘോഷിച്ചപ്പോൾ പോയിന്റിലിസത്തിലേക്കു്… ” ശബ്ദം സദസ്സിന്റെ പിറകിൽനിന്നു് “ഛീ നിറുത്തെടാ കഴുതേ”. പ്രഭാഷകന്റെ ചോദ്യം എന്നോടു് “What is it? what is it?” വേഗം നിറുത്തു” എന്നു ഞാൻ. നിറുത്തിയില്ല അദ്ദേഹം. തുടർന്നു: “റുഡോൾഫ് സ്റ്റൈനറു ടെ ഡിമിത്തൊളൊജെസ്ഡ് തിങ്കിങ്ങ് കാൻഡിൻസ്കിക്കു പ്രചോദനം നല്കിയോ പികാസ്സോ യുടെ മാസ്റ്റർപീസായ ‘എവീന്യോങ്ങിലെ സ്ത്രീകൾ’ ബഹുജനത്തെ ഇളക്കിമറിച്ചോ… ” ഇത്യാദി. സദസ്സിന്റെ പിറകിൽനിന്നു് അപ്പോഴുണ്ടായ നിർദ്ദേശം അച്ചടിക്കാൻ വയ്യ. പ്രഭാഷകൻ തുടരുന്നു: “ഫ്രഞ്ച് ഇംപ്രെഷനിസം മൃഗീയമായ കലയാണെന്നു കരുതുന്ന ഞാൻ… ” ഒരാൾ സദസ്സിൽനിന്നു് പ്ലാറ്റ്ഫോമിലേക്കു ചാടിക്കയറി കലാനിരൂപകനെ തള്ളിമാറ്റി. തുടർന്നു പലരും തങ്ങളുടെ ശരീരങ്ങൾ ശക്തിയോടെ അവിടെ പ്രവേശിപ്പിച്ചു. കാര്യം കുഴപ്പമാണെന്നു കണ്ടു് ഞാൻ എഴുന്നേറ്റു് ഓടി. എന്റെ പിറകേ വണ്ണംകൂടിയ എൻ. കൃഷ്ണപിള്ള സാറും ഓടി. ഞങ്ങൾ കാറിനകത്തുകയറി ഡോറടച്ചു് ഗ്ലാസ്സ് ഉയർത്തിവച്ചു് പേടിച്ചു് ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കലാനിരൂപകൻ ക്ഷീണിച്ചു്, പരവശനായി, വിയർത്തു് അംഗരക്ഷകരാൽ സംരക്ഷിക്കപ്പെട്ടു കാറിൽ വന്നുകയറി. ഡോർ തുറക്കാതെ ഞാൻ വിൻഡോ ഗ്ലാസ്സാണു് താഴ്ത്തിക്കൊടുത്തതു്. പ്രശാന്തതകൂടിയ കൃഷ്ണപിള്ളസ്സാർ അദ്ദേഹത്തിനു പ്രവേശിക്കാൻ മാത്രം ഇടമുണ്ടാക്കി ഡോർ തുറന്നു.
- പ്രഭാഷണത്തിനു പ്ലാറ്റ്ഫോമിൽ കയറിയാൽ ഒരിക്കലും അവിടെനിന്നു് ഇറങ്ങാത്ത ഒരു പരിചയക്കാരനുണ്ടു് എനിക്കു്. ഒരിക്കൽ ഞാനും അദ്ദേഹവും ഒരു സമ്മേളനത്തിനു പോയി. മീറ്റിങ്ങിനുശേഷം തുള്ളലുണ്ടായിരുന്നതുകൊണ്ടു് അതു കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. ഞാൻ അഞ്ചുമിനിറ്റ് പ്രസംഗിച്ചിട്ടു് ഇരുന്നു. മറ്റേയാൾ അങ്ങോട്ടു കയറി. അരമണിക്കൂറായി, ഒരു മണിക്കൂറായി, ഒന്നര മണിക്കൂറായി. ഇറങ്ങുന്ന മട്ടില്ല. തുരുതുരാ കുറിപ്പുകൾ പ്രഭാഷകനു കിട്ടുന്നുണ്ടു്. എങ്കിലും അദ്ദേഹം വകവച്ചില്ല. യോഗത്തിന്റെ സംഘാടകർ എന്റെ അടുക്കലെത്തി “ഒന്നു പറയൂ നിറുത്താൻ” എന്നു് അപേക്ഷിച്ചു. “ഞാൻ പറഞ്ഞാലും ഫലമില്ല. പിന്നെ ഒരു കാര്യം ചെയ്യാം. എൻ. കൃഷ്ണൻനായർ ഐ. പി. എസ്സിനെ എനിക്കു പരിചയമുണ്ടു്. അദ്ദേഹത്തിനു ഫോൺചെയ്തു് നാലു പൊലീസ് കൺസ്റ്റബിൾസിനെ വരുത്താം” എന്നു ഞാൻ അവരെ അറിയിച്ചു. പൊലീസ് വരാനും താമസമുണ്ടാകുമല്ലോ എന്നു കരുതിയാവാം പ്രവർത്തകർ വേദിയിലേക്കു പാഞ്ഞുചെന്നു പ്രഭാഷകനെ പിടികൂടി വലിച്ചെടുത്തു കസേരയിൽ കൊണ്ടിരുത്തി. നന്ദിപറയലും മറ്റും ഉണ്ടായില്ല. മര്യാദകെട്ടവർക്കു കാറു കിട്ടുമോ തിരിച്ചുപോരാൻ? അന്നു് ഓട്ടോറിക്ഷയില്ല തിരുവനന്തപുരത്തു് ഞാൻ ഒന്നര മണിക്കൂർ നേരം നടന്നു വീട്ടിലെത്തി.
- ഒരു സാഹിത്യനായകന്റെ കൂടെ കുമാരനാശാന്റെ ജന്മദിനാഘോഷത്തിനു പ്രസംഗിക്കാൻ ഞാൻ പോയി കുറെക്കാലം മുൻപു്. വേറെ ചില പ്രഭാഷകരും ഉണ്ടായിരുന്നു. സംഭാഷണം കുമാരനാശാന്റെ കവിതയിലേക്കു തിരിഞ്ഞു. സാഹിത്യനായകൻ പറയുകയായി— “കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ ഇവരിൽ കവിത കൂടുതലുള്ളതു് വള്ളത്തോളിനാണു്. ആശാന്റേതു് ലേബേഡ് പൊയട്രിയാണു്. ആശയങ്ങൾ ആശയങ്ങളായി നില്ക്കുന്നതല്ലാതെ അവ കാവ്യബിംബങ്ങളാവുന്നില്ല. Philosophical poetry is bad poetry. ഈ ദുഷ്കവിയെയാണു് പൊക്കിക്കൊണ്ടു നടക്കുന്നതു്”. സമ്മേളനം തുടങ്ങി. സാഹിത്യനായകൻതന്നെയായിരുന്നു അധ്യക്ഷൻ. അദ്ദേഹം പ്രഭാഷണം ആരംഭിച്ചതു് ഇങ്ങനെ: “മഹാകവിത്രയത്തിൽ അദ്വിതീയൻ കുമാരനാശാനാണു്. അദ്ദേഹത്തിന്റെ ആധ്യാത്മിക സൗരഭ്യം വീശുന്ന കവിതയുടെ അടുത്തു് വള്ളത്തോളിന്റെ വൈഷയികദുർഗന്ധം വമിക്കുന്ന കവിത കൂടുതൽ ദുർഗന്ധമുള്ളതായി തോന്നുന്നു. മലയാളഭാഷയിലെ കവി എഴുത്തച്ഛനാണു്. കുമാരനാശാൻ എഴുത്തച്ഛനെക്കാൾ വലിയ കവിയാണു് എന്നതിൽ ഒരു സംശയവും വേണ്ട”. (കൈയടി).
“കേരളത്തിലെ സാഹിത്യകാരന്മാരെ പിടികൂടിയ രോഗമെന്തു?” “രണ്ടു് ഇംഗ്ലീഷ് വാക്കുകൾ പറയാം. തർജ്ജമ നിങ്ങൾതന്നെ നടത്തിക്കൊള്ളു. self-conceit, arrogance”.
സ്വപ്നങ്ങൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നതിനെക്കാൾ വൈരസ്യദായകമായ പ്രവൃത്തി വേറൊന്നുമില്ല. അതറിഞ്ഞുകൊണ്ടു് വായനക്കാരുടെ സദയാനുമതിയോടെ ഞാൻ എന്റെ ഒരു സ്വപ്നത്തെക്കുറിച്ചു എഴുതിക്കൊള്ളട്ടെ. കോഴികളെ വീട്ടിൽ വളർത്താൻ ഞാൻ സമ്മതിക്കില്ലെങ്കിലും എന്റെ സ്വപ്നത്തിൽ ഒരു പിടക്കോഴി ആവിർഭവിച്ചു കളഞ്ഞു. എവിടെയോ ചെന്നു മുട്ടയിട്ടതിനുശേഷം അതു് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു വീട്ടുമുറ്റത്തു് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണു്. പെട്ടെന്നു് അതിനു് അദ്ഭുതാവഹമായ മാറ്റം വന്നു. തടിച്ച പിടക്കോഴി കോഴിക്കുഞ്ഞായി. അതു മുറ്റത്തു നിന്നു വീട്ടിനകത്തേക്കു കയറി എന്റെ മുറിയിലെത്തി കട്ടിലിലേക്കു വന്നു് എന്റെ മുഖത്തു കാഷ്ഠിച്ചപ്പോൾ മുഖം തുടച്ചുകൊണ്ടു് ഞാൻ ചാടിയെഴുന്നേറ്റു. മുഖത്തു് ഒന്നുമില്ലായിരുന്നു. സ്വപ്നം. മുണ്ടൂർ കൃഷ്ണൻകുട്ടി യുടെ “ഒരു ഹാങ്ങോവറിൽ ഇരുന്നു്” എന്ന ചെറുകഥ വായിച്ചപ്പോഴാണു് എനിക്കു് സ്വപ്നത്തെക്കുറിച്ചു് എഴുതണമെന്നു തോന്നിയതു്. കൃഷ്ണൻകുട്ടിയുടെ “മൂന്നാമതൊരാൾ” എന്ന ചെറുകഥ മുട്ടയിടുന്ന പിടക്കോഴിയാണു്. അതു് പെട്ടെന്നു കലാകൗമുദിയിലെ കോഴിക്കുഞ്ഞായി മാറുന്നു. ഉറങ്ങുന്ന അനുവാചകന്റെ മുഖത്തു കയറിയിരുന്നു കാഷ്ഠിക്കുകയും ചെയ്യുന്നു. സ്റ്റാലിന്റെ പടംവച്ചു് ആരാധിച്ചിരുന്ന ഒരുത്തൻ മോഹഭംഗത്താൽ ആ പടമെടുത്തു മാറ്റുന്നതാണു് കഥയുടെ പ്രതിപാദ്യം. കഥ പറയുന്നു എന്ന പ്രക്രിയയില്ല; ജീവിതമില്ല, ജീവിതവീക്ഷണമില്ല, ആകെയുള്ളതു് ഉപന്യാസത്തിന്റെ രീതി മാത്രം. ഇമ്മാതിരി ഒരു ‘എസ്സേ’ എഴുതിയിട്ടു് അതിനു ഷോർട് സ്റ്റോറി എന്നു പേരിട്ടു് വാരികയ്ക്കു് അയയ്ക്കണമെങ്കിൽ അസാധാരണമായ ചങ്കൂറ്റം വേണം. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ആ ചങ്കൂറ്റത്തിന്റെ മുൻപിൽ ഞാൻ തലകുനിച്ചു നില്ക്കുന്നു. Yours truly എന്നു അദ്ദേഹത്തോടു പറയുകയും ചെയ്യുന്നു.
എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഭാര്യ, അതിരുകടന്ന പുകവലി, പറഞ്ഞാൽ കേൾക്കാത്ത മക്കൾ. എൺപതു വയസ്സുവരെ ജീവിച്ചിരിക്കേണ്ട പുരുഷൻ ഇവയുണ്ടെങ്കിൽ നാല്പതാമത്തെ വയസ്സിൽ മരിക്കും.
മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥയിൽ ‘സൈദ്ധ്യാന്തികൻ’ എന്നു് ഒന്നിൽക്കൂടുതലായ പ്രയോഗം കണ്ടു. അച്ചടിത്തെറ്റാവാം. സിദ്ധമായ അന്തത്തോടുകൂടിയതു സിദ്ധാന്തം. അതിൽനിന്നു സൈദ്ധാന്തികൻ എന്ന രൂപം. (സിദ്ധാന്ത+ക്) സ്ത്രീലിംഗരൂപം സൈദ്ധാന്തികീ എന്നു്.
ചോദ്യം: പണ്ടു് എൻ. ഗോപാലപിള്ള കായിക്കരയിൽച്ചെന്നു പ്രസംഗിച്ചിട്ടു വന്നതിനുശേഷം ആളുകൾ കൈയടിച്ചില്ല എന്നു പരാതി പറഞ്ഞതായി ചിറയിൻകീഴു് കെ. സുധീന്ദ്രൻ എന്നോടു പറഞ്ഞു. നിങ്ങൾ ഇത്തവണ അവിടെ വന്നു നല്ലപോലെ പ്രസംഗിച്ചിട്ടും ആളുകൾ കൈയടിച്ചില്ലല്ലോ. ഗോപാലപിള്ളയുടെ പരാതി നിങ്ങൾക്കുമില്ലേ?
ഉത്തരം: ഗോപാലപിള്ളസ്സാറിന്റെ കാര്യം എനിക്കറിഞ്ഞുകൂടാ. എന്റെ കാര്യം പറയാം. ശ്രോതാക്കൾ കൈയടിക്കാത്തതു നന്നായി എന്നാണു് എന്റെ പക്ഷം. കൈയടിച്ചെങ്കിൽ അതിന്റെ ശബ്ദം ചെന്നിടിച്ചു തൊട്ടപ്പുറത്തുള്ള തകർന്ന സ്മാരകമന്ദിരം നിലംപതിക്കുമായിരുന്നു. കായിക്കരെ വന്നുകൂടിയവർ ഔചിത്യമുള്ളവർ.
ചോദ്യം: പുരുഷന്മാരെ വൈദ്യുതിശ്മശാനത്തിലേക്കു കൊണ്ടുച്ചെല്ലുന്നതു് എന്താണു്?
ഉത്തരം: ഒന്നല്ല, പലതുണ്ടു്. എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഭാര്യ, അതിരുകടന്ന പുകവലി, പറഞ്ഞാൽ കേൾക്കാത്ത മക്കൾ, എൺപതുവയസ്സുവരെ ജീവിച്ചിരിക്കേണ്ട പുരുഷൻ ഇവയുണ്ടെങ്കിൽ നാല്പതാമത്തെ വയസ്സിൽ മരിക്കും.
ചോദ്യം: കേരളത്തിലെ സാഹിത്യകാരന്മാരെ പിടികൂടിയ രോഗമെന്തു?
ഉത്തരം: രണ്ടു് ഇംഗ്ലീഷ് വാക്കുകൾ പറയാം. തർജ്ജമ നിങ്ങൾതന്നെ നടത്തിക്കൊള്ളൂ. self-conceit, arrogance.
ചോദ്യം: സ്വഭാവമേന്മയുള്ള അതിസുന്ദരികളെ കാണുമ്പോൾ പുരുഷന്മാർക്കു് എന്തു തോന്നും?
ഉത്തരം: ലൈംഗികവികാരം ഉണ്ടാവുകയേയില്ല. അവരോടുള്ള ബഹുമാനംകൊണ്ടു് അയാൾ ഒന്നു നോക്കിയിട്ടു സ്വന്തം കാര്യം നോക്കി പോകും.
ചോദ്യം: പ്രായമേറെയായില്ലേ? ഈ കച്ചവടം നിറുത്തിക്കൂടേ?
ഉത്തരം: ഏതു കച്ചവടം? ഈ കോളമെഴുത്താണോ? പ്രായമേറെയായാൽ ഇതു നിറുത്തണമെന്നുണ്ടോ? ഞാനിതു എഴുതാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. നിങ്ങളുടെ മേൽവിലാസത്തിൽനിന്നു മനസ്സിലായി നിങ്ങൾക്കു ഇരുപതു വയസ്സോളമേ പ്രായമുള്ളുവെന്നു്. നിങ്ങൾ എന്റെ പ്രായത്തിൽ എത്തുമോ? എത്തിയാലും ഇതെഴുതാനാവുമോ?
ചോദ്യം: നിങ്ങൾ ഏറ്റവും വെറുക്കുന്ന സ്ത്രീയാരു്?
ഉത്തരം: ജാക്വലിൻ കെന്നഡി ഒനാസിസ്സ്.
ചോദ്യം: ‘സർവ്വരാജ്യതൊഴിലാളികളേ, സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈചങ്ങലകളല്ലാതെ മറ്റൊന്നുമില്ല’ എന്നതിനെക്കാൾ ശക്തിയുള്ള വേറൊരു സൂക്തം ഉണ്ടോ?
ഉത്തരം: ഇല്ല. എങ്കിലും മവോ സെതുങ്ങ് 1964-ൽ ചെയ്ത ഒരു പ്രസ്താവം തികച്ചും ശക്തമാണു്. ‘People of the world, unite and defeat the US aggressors and all their running dogs’ എന്നതാണു് അതു്. അതിന്റെ സാംഗത്യം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല വർദ്ധിച്ചിട്ടുമുണ്ടു്.
ചോദ്യം: മരണത്തെക്കുറിച്ചു് എന്തു പറയുന്നൂ നിങ്ങൾ?
ഉത്തരം: അതു് ഒരു കോമയാണെന്നു ഭാരതീയ തത്ത്വചിന്ത. ഫുൾസ്റ്റോപ്പാണെന്നു സാഹിത്യവാരഫലക്കാരൻ.
ചോദ്യം: വയസ്സൻ എന്നാരെയാണു് വിളിക്കേണ്ടതു?
ഉത്തരം: നിങ്ങളെക്കാൾ ഒരു ദിവസം പ്രായം കൂടിയ ആരും വയസ്സൻ.

ഇന്ത്യയുടെ മധ്യഭാഗം. അവിടെ ഒരു കാട്ടിൽ ഞാൻ കുറച്ചുകാലം കഴിഞ്ഞുകൂടിയിരുന്നു. കാട്ടിന്റെ നടുവിലൂടെയുള്ള പാതയിലൂടെ നടന്നു് ബസ്സ് പോകുന്ന റോഡിൽ ചെല്ലാനാണു് ഞാൻ തീരുമാനിച്ചതു്. താമസിക്കുന്നിടത്തുനിന്നു സായാഹ്നത്തിൽ ഇറങ്ങിയപ്പോൾ അന്തരീക്ഷം തെളിച്ചമുള്ളതായിരുന്നു. റോഡിൽ എത്തിയപ്പോൾ പെട്ടെന്നു് ആകാശം കറുത്തു. കാർമ്മേഘങ്ങൾ ഉരുണ്ടുകൂടി. പേമാരി ആരംഭിക്കാൻ ഒട്ടും വൈകിയില്ല. അതോടൊരുമിച്ചു് പ്രചണ്ഡവാതവും. അതുപോലൊരു മഴ അതിനു മുൻപും പിൻപും ഞാൻ കണ്ടിട്ടില്ല. മഴ നനഞ്ഞു ഞാൻ വിറച്ചു. കാറ്റു് എന്നെ അടിച്ചെടുത്തു കൊണ്ടു പോകുമെന്നു വിചാരിച്ചു പേടിച്ചു. അപ്പോഴുണ്ടു് 20 നാഴിക അകലെയുള്ള കോളേജിൽ പോയിട്ടു് അവിടെ ഒരു പെൺകുട്ടി ബസ്സിൽനിന്നിറങ്ങുന്നു. അവളെ എനിക്കു നേരത്തേ പരിചയമുണ്ടു്. അന്നു കോളേജിലെ അധ്യാപകനായിരുന്ന എന്നെ അവൾ ബഹുമാനിച്ചിരുന്നു. കുടനിവർത്തി ബസ്സിൽനിന്നിറങ്ങിയ അവൾ മഴയിൽ കുതിർന്നു റോഡിനരികെ ആടിയാടി നില്ക്കുന്ന എന്നെ കണ്ടു. പെൺകുട്ടിയായതുകൊണ്ടു് എന്നെ കുടയിൽ നിന്നുകൊള്ളാൻ അവൾക്കു ക്ഷണിക്കാൻ വയ്യ. എന്നാൽ എന്റെ സ്ഥിതിയിൽ സഹതാപവും. ഒരു കണ്ണിൽ ഞാൻ നിങ്ങളെ കുടയിൽ കയറ്റില്ല എന്ന ക്രൂരത കലർന്ന ഭാവം. മറ്റേക്കണ്ണിൽ നിങ്ങൾ വിറുങ്ങലിച്ചു മരിക്കുമല്ലോ, അതിൽ എനിക്കു ദുഃഖമുണ്ടു് എന്ന മട്ടു്. മുൻപൊരിക്കൽ സ്വന്തം കാറിൽ കയറ്റി എന്നെ വീട്ടിൽ കൊണ്ടാക്കിയ അവൾ അന്നു മിണ്ടാതെ പോയി. രണ്ടു കണ്ണുകളെക്കുറിച്ചു ഞാൻ പറഞ്ഞല്ലോ. രണ്ടു മുഖങ്ങൾ എന്നു വേണം പറയാൻ. ആ രണ്ടു മുഖങ്ങൾ അകലെ അപ്രത്യക്ഷങ്ങളായപ്പോൾ മഴ തീർന്നു. ഞാൻ വേച്ചുവേച്ചു വീട്ടിലേക്കു പോയി.

മലയാളത്തിൽ ആവിർഭവിക്കുന്ന ചെറുകഥകൾ കാണുമ്പോഴൊക്കെ ഞാൻ രണ്ടു മുഖങ്ങൾ ദർശിക്കുന്നു. ഒന്നു പടിഞ്ഞാറൻ സാഹിത്യത്തെ നോക്കുന്ന മുഖം. മറ്റേതു നമ്മുടെ നാട്ടിലേക്കു നോക്കുന്നതു്. നൂറിനു തൊണ്ണൂറ്റിയൊൻപതും കഥകൾ ഇങ്ങനെ ഇരട്ടമുഖങ്ങൾ കാണിക്കുന്നു. അതു ചൂണ്ടിക്കാണിച്ചാൽ ചിലർ വഴക്കിനു വരും. ഈ സ്ഥിതി നിലവിലിരിക്കുമ്പോൾ നമ്മുടെ നാട്ടിലേക്കു നോക്കുന്ന മുഖം മാത്രമുള്ള കഥ കണ്ടാലോ? ഒരു ഉൾക്കുളിരുണ്ടാകും. ആ ഉൾക്കുളിരാണു് ബാലകൃഷ്ണൻ മാങ്ങാടി ന്റെ “ഋതുഭേദങ്ങൾ” എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) കറകളഞ്ഞ മലയാളശൈലിയിൽ ഒരു ഉൾനാടൻ ദേശത്തിന്റെ കഥ പറയുന്നു അദ്ദേഹം. തൂങ്ങിമരിച്ച വല്യച്ഛന്റെ വീട്ടിലെത്തിയ അവൾ ജീവിക്കാൻവേണ്ടി ഓരോ പുരുഷന്റെകൂടെ പോകുന്നു. ഈ സർവസാധാരണ സംഭവം ഹൃദ്യമായ രീതിയിൽ വർണ്ണിച്ചിരിക്കുന്നു ബാലകൃഷ്ണൻ മാങ്ങാടു്. കഥയുടെ അന്തരീക്ഷ സൃഷ്ടി ഒന്നാന്തരം ആ പ്രദേശത്തെ ക്ഷുദ്രങ്ങളായ പകപോക്കലുകളെ കൃത്രിമത്വത്തിന്റെ പാടുപോലും വീഴാതെ കഥാകാരൻ ആലേഖനം ചെയ്യുന്നു. കാലത്തു് ഉറക്കത്തിൽനിന്നു മോചനം നേടി വേറൊരു വിചാരവും കൂടാതെ മുറ്റത്തേക്കു നോക്കുമ്പോൾ തലേദിവസം അവിടെ ഇല്ലാതിരുന്ന ഒരു പൂവു് വിടർന്നുനില്ക്കുന്നതു കണ്ടാൽ നിങ്ങൾക്കു് എന്തു് തോന്നും? എന്തു തോന്നുമോ അതുതന്നെയാണു് ഇക്കഥ വായിച്ചപ്പോൾ എനിക്കു തോന്നിയതു്.
മലയാളത്തിൽ ആവിർഭവിക്കുന്ന ചെറുകഥകൾ കാണുമ്പോഴൊക്കെ ഞാൻ രണ്ടു മുഖങ്ങൾ ദർശിക്കുന്നു. ഒന്നു പടിഞ്ഞാറൻ സാഹിത്യത്തെ നോക്കുന്ന മുഖം. മറ്റേതു നമ്മുടെ നാട്ടിലേക്കു നോക്കുന്നതു്. നൂറിനു തൊണ്ണൂറ്റിയൊൻപതും കഥകൾ ഇങ്ങനെ ഇരട്ടമുഖങ്ങൾ കാണിക്കുന്നു.
പറയാനുള്ളതു് സരളമായി. സ്പഷ്ടമായി പറയുന്ന രണ്ടു രാഷ്ട്രീയ നേതാക്കന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഒരാൾ പനമ്പിള്ളി ഗോവിന്ദമേനോൻ. രണ്ടാമത്തെയാൾ ഇ. എം. എസ്സ്. നമ്പൂതിരിപ്പാടു്. രണ്ടുപേരും ജനങ്ങളുടെ സ്ഥാനത്തു തങ്ങളെ പ്രതിഷ്ഠിക്കുന്നു. രണ്ടുപേരുടെയും അഭിപ്രായങ്ങളോടു നമുക്കു സമ്പൂർണ്ണമായി യോജിക്കാം; അല്ലെങ്കിൽ ഭാഗികമായി യോജിക്കാം; അതുമല്ലെങ്കിൽ പരിപൂർണ്ണമായി യോജിക്കാതിരിക്കുകയും ചെയ്യാം. പക്ഷേ, സാമാന്യജനതയുടെ വിചാരവികാരങ്ങളോടു താദാത്മ്യം പ്രാപിച്ചിട്ടു സ്വന്തം വ്യക്തിത്വത്തിന്റെ വർണ്ണം കലർത്തി അവർ ആവിഷ്കാരം നിർവഹിക്കുമ്പോൾ നമുക്കു അവരെ ബഹുമാനിക്കാതിരിക്കാൻ സാധ്യമല്ല. ദുർഗ്രഹമായി ആരെങ്കിലും എഴുതിയാൽ വായനക്കാരനു ക്ലേശമുണ്ടാകും. ആ ക്ലേശം എഴുത്തുകാരനോടുള്ള വിരോധമായി മാറുകയും ചെയ്യും. എന്നാൽ സ്പഷ്ടതയോടെ എഴുതുന്നവരും പ്രസംഗിക്കുന്നവരും യഥാക്രമം വായനക്കാരെയും ശ്രോതാക്കളെയും ബഹുമാനിക്കുന്നവരാണു്. ഇതുകൊണ്ടാണു് പനമ്പിള്ളിയേയും ഇ. എം. എസ്സിനെയും എഴുത്തുകാരെന്ന നിലയിൽ, പ്രഭാഷകരെന്ന നിലയിൽ കേരളീയരും കേരളത്തിനു പുറത്തുള്ളവരും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും. ദേശാഭിമാനി വാരികയിൽ ഇ. എം. എസ്സ്. “അക്കാദമി നേതാക്കളുടെ അല്പത്വം” എന്ന പേരിൽ എഴുതിയ ലേഖനം വായിക്കുക. വായനക്കാർക്കു് അതിലെ ആശയങ്ങളോടു പ്രതിപത്തി വരാം. വിപ്രതിപത്തിയും വരാം. എന്നാൽ അടിത്തട്ടു കാണാവുന്ന പുഴപോലെ ഒഴുകുന്ന ആ ശൈലിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയുകയില്ല. മനസ്സിന്റെ സ്പഷ്ടതയാണു് ശൈലിയുടെ സ്പഷ്ടതയായി പ്രത്യക്ഷമാകുന്നതു്. ഇ. എം. എസ്സിനെപ്പോലെ ഋജുവായി, വ്യക്തമായി എഴുതാനാണു് എനിക്കും ആഗ്രഹം.

രണ്ടുപേർ. ഒരാൾ ഹൃദയത്തിന്റെ സത്യസന്ധതയില്ലാതെ ഈശ്വരനോടു പ്രാർത്ഥിക്കുന്നു. രണ്ടാമത്തെയാൾ അനന്തമായ അഭിലാഷത്തിന്റെ എല്ലാ ഉത്കടവികാരങ്ങളോടുംകൂടി ഈശ്വരവിഗ്രഹത്തോടു പ്രാർത്ഥിക്കുന്നു. ഇവരിൽ ആദ്യത്തെയാൾ യഥാർത്ഥത്തിൽ വിഗ്രഹത്തോടാണു് പ്രാർത്ഥന നടത്തുക. രണ്ടാമത്തെയാളാകട്ടെ സത്യാത്മകതയോടെ ഈശ്വരനോടുതന്നെ പ്രാർത്ഥിക്കുന്നു—കീർക്കെഗോർ.
ആളുകൾ വീടുവയ്ക്കുമ്പോൾ പറമ്പിനു ചുറ്റും മതിലുകെട്ടി വ്യവസ്ഥയുണ്ടാക്കുന്നു. കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസം നൽകി അവരുടെ ജീവിതത്തിനു വ്യവസ്ഥ നൽകുന്നു. അതുപോലെ രൂപരഹിതമായ അനുഭവത്തിനു വ്യവസ്ഥയുണ്ടാക്കുമ്പോഴാണു് കലയുടെ ഉദയം.
ഇന്നത്തെ കഥയ്ക്കു പഴയ പാരമ്പര്യമല്ല, പുതിയ പാരമ്പര്യമാണുള്ളതെന്നു് ചിലർ പറയുന്നു. വാദത്തിനുവേണ്ടി ഞാനതു സമ്മതിക്കുന്നു. പക്ഷേ, ആ പുതിയ പാരമ്പര്യത്തിൽനിന്നു് നൂതന പാരമ്പര്യം സൃഷ്ടിക്കുന്നവനെയാണു് മൗലികത്വമുള്ള കലാകാരനായി വായനക്കാർ കാണുന്നതു്. മലയാളത്തിൽ അങ്ങനെയൊരു പാരമ്പര്യം സൃഷ്ടിച്ച എഴുത്തുകാർ നവീനകാലത്തു് ഇല്ലേയില്ല. ലാറ്റിനമേരിക്കയിൽ റോആ ബാസ്തോസ്, മാർകേസ്, യോസ ഫ്രാൻസിൽ കമ്യു, റോബ് ഗ്രീയേ ഇവരൊക്കെ അമ്മട്ടിൽ നവീനപാരമ്പര്യത്തിന്റെ സ്രഷ്ടാക്കളാണു്. മലയാളസാഹിത്യത്തിൽ മാത്രമല്ല ഭാരതീയ സാഹിത്യത്തിലും ആ വിധത്തിലുള്ള സൃഷ്ടികർത്താക്കളില്ല. പ്രാചീന പാരമ്പര്യത്തിൽ അഭിരമിച്ചുകൊണ്ടു് അവർ കഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. അവ വായിക്കുമ്പോൾ ‘തരക്കേടില്ല’ എന്നു മാത്രം നമ്മൾ പറയും. നമ്മുടെ അന്തർമണ്ഡലത്തെ പ്രകാശപൂർണ്ണമാക്കാൻ അവയ്ക്കു കഴിയുകയില്ല. മേയ് 16–22-ലെ Illustrate Weekly-യിൽ ഭിഷം സാഹ്നി യുടെ ഒരു ചെറുകഥ തർജ്ജമ ചെയ്തു ചേർത്തിട്ടുണ്ടു്. ഭൂമി വിട്ടു കിട്ടാൻവേണ്ടി കോടതിയിൽ കെയ്സിനു പോയ ഒരു വൃദ്ധനു് എഴുപതാമത്തെ വയസ്സിൽ അതു തിരിച്ചുകിട്ടാനുള്ള ‘വിധി’ ലഭിക്കുന്നു. ‘കൈവശാവകാശ’ത്തിനുവേണ്ടി പിന്നെയും ശ്രമിക്കേണ്ടതുണ്ടു്. കെയ്സ് നടത്തിയ എൺപതുവയസ്സായ വക്കീലിനു് വസ്തുവിന്റെ മൂന്നിലൊരു ഭാഗം കൊടുക്കാമെന്നും അതിന്റെ കൈവശാവകാശത്തിനുവേണ്ടി അയാൾ ശ്രമിക്കണമെന്നും എഴുപതു വയസ്സുകാരൻ നിർദ്ദേശിച്ചു. വക്കീലിന്റെ സഹായമുണ്ടെങ്കിലേ വസ്തു വിട്ടുകിട്ടുകയുള്ളു. നാലുലക്ഷം രൂപ വിലയുള്ള വസ്തുവാണു് അയാൾ വക്കീലിനു പ്രതിഫലമായി കൊടുക്കാമെന്നു് സമ്മതിച്ചു് മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടുകൊടുത്തതു്. ഒരു ദുർബ്ബലനിമിഷത്തിൽ അങ്ങനെയൊരു ബുദ്ധിശൂന്യത കാണിച്ചതിൽ പശ്ചാത്തപിച്ചു ഹൃദയാഘാതത്താൽ അയാൾ മരിക്കുന്നു. നീതിനിർവഹണത്തിലുള്ള താമസം, വക്കീലന്മാരുടെ വിദ്യകൾ, ബ്യൂറോക്രസിയുടെ നൃശംസത ഇവയൊക്കെ കാണിച്ചു് ഒരു പാവം അവയ്ക്കു് ഇരയാകുന്നതിന്റെ ചിത്രം വരയ്ക്കാൻ കഥാകാരനു് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിലെവിടെയാണു് കലയുടെ മാന്ത്രികത്വം? സർവസാധാരണമായ ഒരു കഥ. പാരമ്പര്യത്തിൽ നൂതന പാരമ്പര്യം സൃഷ്ടിക്കാൻ സാഹ്നിക്കു കഴിയുന്നില്ല. പെരുമ്പാമ്പുപോലെ ഇഴയുന്ന കഥാഗതി. അനാകർഷകമായ തർജ്ജമ. വിമർശനവും അതിരുകടക്കരുതല്ലോ. അതുകൊണ്ടു നിറുത്തട്ടെ.
- മഹാകവി ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം സമ്മാനം കിട്ടിയപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ സമ്മേളനം കൂടി. കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു് ഒരു പ്രഭാഷകനായിരുന്നു ആ സമ്മേളനത്തിൽ. അദ്ദേഹം പലതവണ ജിയെ ഭാഗ്യവശാൽ, ഭാഗ്യവാൻ എന്നു വിശേഷിപ്പിച്ചു—ഭാഗ്യംകൊണ്ടാണു സമ്മാനം കിട്ടിയതെന്നു സൂചന. നമുക്കിഷ്ടമില്ലാത്തവർക്കു് ഉയർച്ച വരുമ്പോൾ നിർല്ലോപം പ്രയോഗിക്കുന്ന വാക്കാണിതു്. അസൂയയിൽനിന്നാണു് അതിന്റെ ഉദയം.
- അന്തരിച്ചുപോയ ഒരു സുഹൃത്തു് കൊട്ടാരക്കരയ്ക്കടുത്തുള്ള ഒരു സ്ഥലത്തു് ഒരു സ്ക്കൂൾ വാർഷികത്തിനു് പ്രസംഗിച്ചു. ആളു കിട്ടാത്തതുകൊണ്ടാവണം അടുത്ത വർഷവും അദ്ദേഹത്തെ ക്ഷണിച്ചു പ്രവർത്തകർ. സുഹൃത്തു് തലേവർഷം ചെയ്ത പ്രസംഗംതന്നെ അതേരീതിയിൽ ആവർത്തിച്ചു. ബുദ്ധിമാന്മാരായ അധ്യാപകർ അതുകേട്ടു പുച്ഛിച്ചു ചിരിച്ചെങ്കിലും പ്രഭാഷകനോടു് ഒന്നും അപമര്യാദയായി പറഞ്ഞില്ല. സമ്മേളനത്തിനുശേഷം കാപ്പികുടിക്കാനിരുന്നപ്പോൾ പുഴുത്ത (പഴുത്തതല്ല) പഴവും കൺട്രി ബിസ്ക്കറ്റും മാത്രം മേശമേൽ നിരന്നു. അതുകണ്ടു് കോപിച്ച പ്രഭാഷകൻ സംഘാടകരോടു കയർത്തു. ‘ഇവിടെ പുഴുങ്ങിയ മരച്ചീനിയെങ്കിലും കിട്ടില്ലേ?’ എന്നാണു് അദ്ദേഹം ദേഷ്യത്തോടു ചോദിച്ചതു്. അപ്പോൾ ഒരദ്ധ്യാപകൻ മെല്ലെ ചോദിച്ചു:“സാർ കഴിഞ്ഞ വർഷം ഇവിടെ വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഇത്തവണയും പറഞ്ഞു. സാറിന്റെ ആശയങ്ങൾക്കു് ഒരു പുരോഗമനവും ഉണ്ടാവുകയില്ലേ”—അധ്യാപകന്റെ ആ പ്രച്ഛന്നമായ പരിഹാസം എനിക്കു് ഇഷ്ടപ്പെട്ടു. ഞാൻ വിചാരിച്ചു, നിരൂപകനു് ആശയസ്ഥിരത വേണം. രാഷ്ട്രീയക്കാരനു പ്രത്യയസ്ഥിരത വേണം. പ്രഭാഷകർക്കും ആശയസ്ഥിരത വേണമല്ലോ. അതുകൊണ്ടാണു് അവർ പറഞ്ഞതുതന്നെ പിന്നെയും പറയുന്നതു്.
- “സ്നേഹസമ്പന്നമായും വിനയാന്വിതമായും എളിയവരായ അസ്മാദൃശരോടു പെരുമാറുന്ന ഒരു വലിയ മനുഷ്യനെ, എം. കൃഷ്ണൻനായരെ പരിചയപ്പെട്ട ദിവസം മുതൽ ഞാൻ മനസ്സിൽ കുടിവച്ചിട്ടുണ്ടു്” എന്നു് എം. കുട്ടികൃഷ്ണൻ ദേശാഭിമാനിവാരികയിൽ.—മനസ്സിനു ഉന്നമനം ഉള്ളവർ നിന്ദനത്തിൽ, അപമാനനത്തിൽ ക്ഷോഭിക്കില്ല. നിന്ദനവും അപമാനനവും കുട്ടികൃഷ്ണനിൽനിന്നു് ഉണ്ടായില്ലെങ്കിലും മാനസികോന്നമനം ഇല്ലാത്ത ഞാൻ നേരത്തേ ക്ഷോഭിച്ചു. കുട്ടികൃഷ്ണൻ ക്ഷോഭിച്ചില്ല എന്നതിനു തെളിവാണു് ഈ വാക്യങ്ങൾ. അദ്ദേഹത്തിന്റെ ഉയർന്ന മനസ്സിനു മുൻപിൽ ഞാൻ ആദരാവനതനായി നില്ക്കുന്നു.

സ്റ്റീവൻ ഹോക്കിങ്ങി ന്റെ “A Brief History of Time ” എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു് ആരോ എഴുതിയ പുസ്തകത്തിലും (പേരു ഞാൻ മറന്നുപോയി) അദ്ദേഹത്തിന്റെ Theories of Everything (TOEs) എന്നതിനെക്കുറിച്ചു് പ്രതിപാദനങ്ങളുണ്ടു്. ലോകത്തെക്കുറിച്ചു് ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ നിയമങ്ങളെയും ഒറ്റ നിയമത്തിൽ ഒതുക്കാമെന്നും അതു കണ്ടുപിടിക്കലാണു് ശാസ്ത്രകാരന്റെ കർത്തവ്യമെന്നും ഹോക്കിങ് വിശ്വസിക്കുന്നു. ഐൻഷ്ടൈൻ ജീവിതത്തിന്റെ നല്ലഭാഗം ഇതു കണ്ടുപിടിക്കുന്നതിനുവേണ്ടി ശ്രമിച്ചു; പരാജയപ്പെട്ടു.

ഈ സ്പെക്യുലേയ്ഷൻ—ഊഹം—ശരിയല്ലെന്നാണു് എഡിങ്റ്റൈന്റെ യും ജീൻസി ന്റെയും “ശിഷ്യ”നായ John D.Barrow-യുടെ പക്ഷം. അദ്ദേഹം “Theories of everything” എന്ന പുസ്തകത്തിൽ ഇതു് വ്യക്തമാക്കിയിരിക്കുന്നു. “Ofcourse, we must be circumspect in our use of such a loaded term as ‘Everything’. Does it really mean everything: the works of Shakespeare, the Taj Mahal, the Mona Lisa? No it doesn’t” എന്നു ഗ്രന്ഥകാരൻ എഴുതുന്നു. നമ്മുടെ പ്രപഞ്ചത്തിന്റെ സൂക്ഷ്മാംശങ്ങൾ മനസ്സിലാക്കാൻ ഈ ഒറ്റസിദ്ധാന്തത്തിനു സാധിക്കുകയില്ലെന്നും അതിനുവേണ്ടിയുള്ള ശ്രമം പാഴ്‌വേലയാണെന്നും വാദിക്കുകയാണു് അദ്ദേഹം. “There is no formula that can deliver all truth, all harmony, all simplicity” എന്നു ഗ്രന്ഥകാരൻ അസന്ദിഗ്ദ്ധനായി പ്രസ്താവിക്കുന്നു. Speculator എന്നു വിളിച്ചു് അദ്ദേഹം പരിഹസിക്കുന്നതു് ഹോക്കിങ്സിനെയാവാം. ഇപ്പുസ്തകം മുഴുവനും എനിക്കു മനസ്സിലായി എന്ന നാട്യമില്ല ഇവിടെ. എങ്കിലും വേറൊരു സ്പെക്യൂലേയ്ഷനിലൂടെ യാത്ര ഒരു കണക്കിൽ പ്രയോജനപ്രദമാണു് (Vintage Book. £6.99; Spl. Price £2.00).
പറയാനുള്ളതു് സരളമായി, സ്പഷ്ടമായി പറയുന്ന രണ്ടു രാഷ്ട്രീയ നേതാക്കന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഒരാൾ പനമ്പിള്ളി ഗോവിന്ദ മേനോൻ. രണ്ടാമത്തെയാൾ ഇ. എം. എസ്സ്. നമ്പൂതിരിപ്പാടു്. സാമാന്യജനതയുടെ വിചാരവികാരങ്ങളോടു താദാത്മ്യം പ്രാപിച്ചിട്ടു സ്വന്തം വ്യക്തിത്വത്തിന്റെ വർണ്ണം കലർത്തി അവർ ആവിഷ്കാരം നിർവഹിക്കുമ്പോൾ നമുക്കു് അവരെ ബഹുമാനിക്കാതിരിക്കാൻ സാദ്ധ്യമല്ല.
കലാനിരൂപകർ കലയുടെ പ്രതിപാദ്യവിഷയത്തെ നാലായി വിഭജിച്ചിട്ടുണ്ടു്. 1) നമ്മൾ കാണുന്ന ലോകത്തിന്റെ സത്യം; 2) ആശയ ലോകത്തിന്റെ സത്യം; 3) അനുഭവമുണ്ടാകുമ്പോൾ ജനിക്കുന്ന പ്രതികരണം; 4) വ്യവസ്ഥയുടെ പകർന്നുകൊടുക്കൽ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ “പ്രതിമയുടെ മകൻ” എന്ന കഥയിൽ (കുങ്കുമം) അച്ഛനും മകനും ആദ്യത്തെ സത്യത്തിന്റെ പ്രതീതിയുളവാക്കുന്നു. പക്ഷേ, അവർ നിശ്ചേതനരൂപങ്ങളായി വർത്തിക്കുന്നതേയുള്ളു. എന്താണു് കഥാകാരൻ ആവിഷ്കരിക്കുന്ന ആശയമെന്നു് സാമാന്യബുദ്ധിയുള്ള ഒരു വായനക്കാരനും പിടികിട്ടുകില്ല. അതിനാൽ രണ്ടാമത്തെ സത്യം ഇക്കഥയിൽ ഇല്ല. കഥയെഴുതിയ ആളിനു തീക്ഷ്ണമായ എന്തനുഭവമാണുണ്ടായതു? ഒന്നുമില്ല. അതുകൊണ്ടു് അദ്ദേഹത്തിനു പ്രതികരണമില്ല; അനുഭവം വായനക്കാർക്കു പകർന്നുകിട്ടാത്തതുകൊണ്ടു് അവർക്കും പ്രതികരണമില്ല. കലാലോകം ക്രമമുള്ളതാണു്; അല്ലെങ്കിൽ വ്യവസ്ഥയുള്ളതാണു്. ഈ വ്യവസ്ഥ എഴുത്തുകാരൻ ഉണ്ടാക്കുന്നതുമാണു്. ആളുകൾ വീടുവയ്ക്കുമ്പോൾ പറമ്പിനു ചുറ്റും മതിലുകെട്ടി വ്യവസ്ഥയുണ്ടാക്കുന്നു. കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസം നല്കി അവരുടെ ജീവിതത്തിനു വ്യവസ്ഥ നല്കുന്നു. അതുപോലെ രൂപരഹിതമായ അനുഭവത്തിനു വ്യവസ്ഥയുണ്ടാക്കുമ്പോഴാണു് കലയുടെ ഉദയം. ആ വിധത്തിലുള്ള വ്യവസ്ഥ ഇക്കഥയ്ക്കു ഇല്ല; ഇല്ലാത്തതുകൊണ്ടു് അതു പകർന്നുകൊടുക്കാനും കഥാകാരനു കഴിയുന്നില്ല. ഇതു സ്യൂഡോ ആർടാണു്.