SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-07-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/sparrow.jpg

എന്റെ വീ­ട്ടി­ന­ടു­ത്തു­ള്ള ഒരു മ­ര­ത്തി­ന്റെ കൊ­മ്പിൽ എല്ലാ രാ­ത്രി­ക­ളി­ലും വ­ന്നി­രു­ന്നു പാ­ടു­ന്ന കി­ളി­യു­ണ്ടു്. ആ പാ­ട്ടു് മറ്റു മ­ര­ങ്ങ­ളു­ടെ ഇ­ല­ച്ചാർ­ത്തു­ക­ളെ തഴുകി, വീ­ടു­ക­ളി­ലൂ­ടെ ഒഴുകി തൊ­ട്ട­ടു­ത്തു­ള്ള വ­യ­ലു­ക­ളി­ലേ­ക്കു പ്ര­വ­ഹി­ക്കാ­റു­ണ്ടു്. ഇ­ന്നോ­ളം ഒരു ദി­വ­സ­വും ആ പാ­ട്ടു­പാ­ടൽ മു­ട­ങ്ങി­യി­ട്ടി­ല്ല. ആർ­ക്കു­വേ­ണ്ടി­യാ­ണോ ആ പക്ഷി പാ­ടു­ന്ന­തു? എ­നി­ക്കു­വേ­ണ്ടി­യാ­ണോ? അ­യ­ല്ക്കാർ ആ­സ്വ­ദി­ക്കു­ന്ന­തി­നാ­ണോ? അതോ വ­യ­ലു­ക­ളി­ലെ നെ­ല്ലോ­ല­കൾ­ക്കു വേ­ണ്ടി­യോ? എ­ല്ലാ­വർ­ക്കും വേ­ണ്ടി­യാ­ണു് അതു പാ­ടു­ന്ന­തു്. എന്റെ വീ­ട്ടി­നു ചു­റ്റും ധ­നി­ക­രു­ണ്ടു്; സ­മ്പ­ന്ന­ര­ല്ലാ­ത്ത­വ­രു­ണ്ടു്. ആ­രോ­ഗ്യ­മു­ള്ള­വ­രു­ണ്ടു്; ആ­രോ­ഗ്യ­മി­ല്ലാ­ത്ത­വ­രു­ണ്ടു്. യു­വാ­ക്ക­ന്മാ­രും യു­വ­തി­ക­ളും വൃ­ദ്ധ­ന്മാ­രും വൃ­ദ്ധ­ക­ളും ബാ­ല­ന്മാ­രും ബാ­ലി­ക­ക­ളും ഉ­ണ്ടു്. അ­വ­രെ­ല്ലാം ഒരേ മ­ട്ടിൽ കേൾ­ക്ക­ട്ടെ­യെ­ന്നു വി­ചാ­രി­ച്ചാ­ണു് ആ പക്ഷി പാ­ടു­ന്ന­തു്. ആ കിളി എന്റെ ഭ­വ­ന­ത്തി­ന്റെ സ­മീ­പ­ത്തു­ള്ള മ­ര­ത്തി­ന്റെ കൊ­മ്പിൽ വ­ന്നി­രു­ന്നു പാ­ടു­ന്ന­തു­കൊ­ണ്ടു് അതു് എ­നി­ക്കു­വേ­ണ്ടി മാ­ത്ര­മാ­ണു് ഗാ­ന­മൊ­ഴു­ക്കു­ന്ന­തെ­ന്നു ക­രു­തേ­ണ്ട­തു­ള്ളു. കേ­ര­ള­ത്തി­ലെ ചില ക­വി­ക­ളെ ചിലർ സ്വ­ന്ത­മാ­ക്കി വ­ച്ചി­രി­ക്കു­ന്നു. ആ സ്വ­ത്വം അ­ല്ലെ­ങ്കിൽ അ­ധി­കാ­രം ഉ­റ­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി അ­വ­രു­ടെ ഗാ­ന­ത്തി­നു­ള്ള മാ­ധു­ര്യ­ത്തെ അ­ക്കൂ­ട്ടർ അ­ത്യു­ക്തി ക­ലർ­ത്തി വാ­ഴു­ന്നു. ആ കവികൾ പാ­ടി­യ­തു് കേ­ര­ള­ത്തി­ലെ ഓരോ വ്യ­ക്തി­ക്കും വേ­ണ്ടി­യാ­ണെ­ന്നു­ള്ള പ­ര­മാർ­ത്ഥം ഈ സ്തോ­താ­ക്കൾ വി­സ്മ­രി­ക്കു­ന്നു.

കാ­പ­ട്യം

കേ­ര­ള­ത്തി­ലെ ചില ക­വി­ക­ളെ ചിലർ സ്വ­ന്ത­മാ­ക്കി വ­ച്ചി­രി­ക്കു­ന്നു. ആ സ്വ­ത്വം അ­ല്ലെ­ങ്കിൽ അ­ധി­കാ­രം ഉ­റ­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി അ­വ­രു­ടെ ഗാ­ന­ത്തി­നു­ള്ള മാ­ധു­ര്യ­ത്തെ അ­ക്കൂ­ട്ടർ അ­ത്യു­ക്തി ക­ലർ­ത്തു് വാ­ഴു­ന്നു. ആ കവികൾ പാ­ടി­യ­തു് കേ­ര­ള­ത്തി­ലെ ഓരോ വ്യ­ക്തി­ക്കും വേ­ണ്ടി­യാ­ണെ­ന്നു­ള്ള പ­ര­മാർ­ത്ഥം ഈ സ്തോ­താ­ക്കൾ വി­സ്മ­രി­ക്കു­ന്നു.

ആ­ഴ്ച­യി­ലൊ­രി­ക്കൽ കാ­ല­ത്തെ­ഴു­ന്നേ­റ്റി­രു­ന്നു് ഓരോ ത­ല­മു­ടി­നാ­രും വേർ­പ്പെ­ടു­ത്തി­യ­ടു­ത്തു് അതു ഡൈ ചെ­യ്യു­ന്ന ഒരു ബന്ധു എ­നി­ക്കു­ണ്ടു്. കു­റെ­ക്കാ­ലം ഞാൻ അ­വ­രോ­ടു് ഒ­രു­മി­ച്ചു താ­മ­സി­ച്ചി­രു­ന്ന­തു­കൊ­ണ്ടു് ഞാൻ അ­ക്കാ­ഴ്ച പലതവണ ക­ണ്ടി­ട്ടു­ള­ള­താ­ണു്. ഒ­രു­ദി­വ­സം ഞാൻ അ­വ­രോ­ടു ചോ­ദി­ച്ചു. “എത്ര സ­മ­യ­മാ­ണു് അ­മ്മാ­യി ഇ­തി­ലേ­ക്കു­വേ­ണ്ടി ക­ള­യു­ന്ന­തു? മു­ഷി­ച്ചിൽ തോ­ന്നു­കി­ല്ലേ?” അവർ ചി­രി­ച്ചു­കൊ­ണ്ടു് “ഇല്ല” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു. രണ്ടോ മൂ­ന്നോ മ­ണി­ക്കൂർ നേ­ര­ത്തെ ഈ പ്ര­ക്രി­യ­യ്ക്കു­ശേ­ഷം അവർ പ്ര­ത്യ­ക്ഷ­യാ­കു­മ്പോൾ സു­ന്ദ­രി. മാ­ത്ര­മ­ല്ല ബ്രഷ് കൊ­ണ്ടു ഓരോ മു­ടി­യി­ലും ചായം തേ­ച്ച­താ­ണെ­ന്നു തോ­ന്നു­ക­യു­മി­ല്ല. ഒരു പാ­ത്ര­ത്തിൽ ക­റു­ത്ത ചായം നി­റ­ച്ചൊ­ഴി­ച്ചു് അ­മ്മാ­യി തല അതിൽ മു­ക്കി­യെ­ടു­ത്ത­താ­ണെ­ന്നേ തോ­ന്നു­ക­യു­ള്ളു. ഞാൻ എ­റ­ണാ­കു­ള­ത്തു ലൂസിയ ഹോ­ട്ട­ലിൽ സ്ഥി­രം താ­മ­സ­ക്കാ­ര­നാ­യി­രു­ന്ന കാ­ല­ത്തു് ലേഖനം വാ­ങ്ങാൻ ഒരാൾ പ­തി­വാ­യി വ­രു­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ത­ല­മു­ടി ഡൈ ചെ­യ്ത­താ­ണെ­ന്നു് അ­റി­യാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ഒരു ദിവസം അ­ദ്ദേ­ഹം എ­ന്നൊ­ടു ചോ­ദി­ച്ചു: “എ­നി­ക്കെ­ത്ര വ­യ­സ്സാ­യി എ­ന്നാ­ണു് വി­ചാ­രി­ക്കു­ന്ന­തു്” “അ­മ്പ­തു്” എന്ന എന്റെ മ­റു­പ­ടി. അതു ശ­രി­യ­ല്ലെ­ന്നു അ­റി­യി­ക്കാൻ ത­ല­കു­ലു­ക്കി­ക്കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “എന്റെ ത­ല­മു­ടി പ­ഞ്ഞി­പോ­ലെ ന­ര­ച്ച­താ­ണു്. ഞാൻ കു­ളി­ക­ഴി­ഞ്ഞു് ഒരു ഷാ­ളെ­ടു­ത്തു പു­ത­ച്ചു കൊ­ണ്ടു് ക­സേ­ര­യിൽ ഇ­രി­ക്കും. ഭാര്യ ത­ല­മു­ടി ഡൈ ചെ­യ്തു­ത­രും”. എ­നി­ക്കു് ആ സ്ത്രീ­യോ­ടു ബ­ഹു­മാ­നം തോ­ന്നി. മിക്ക ഭാ­ര്യ­മാ­രും ഭർ­ത്താ­ക്ക­ന്മാർ ത­ല­മു­ടി ക­റു­പ്പി­ച്ചു് പ്രാ­യം കു­റ­യ്ക്കു­ന്ന­തു സ­ഹി­ക്കു­ന്ന­വ­ര­ല്ല. യു­വാ­വാ­യ ഭർ­ത്താ­വി­നോ­ടും ‘കി­ഴ­വ­നാ­യി­ല്ലേ?’ എന്നു ചോ­ദി­ക്കാ­നാ­ണു് ഭാ­ര്യ­യ്ക്കു താ­ല്പ­ര്യം.

ന­മ്മു­ടെ ചെ­റു­ക­ഥ­യ്ക്കു­ള്ള പ്ര­ധാ­ന­മാ­യ ദോഷം നൂ­ത­ന­മാ­യ രൂപം ഇല്ല എ­ന്ന­താ­ണു്. പ­റ­ഞ്ഞ­തു­ത­ന്നെ വീ­ണ്ടും പ­റ­ഞ്ഞു് അതിനെ ചി­ര­പ­രി­ചി­ത­മാ­യ രൂ­പ­ത്തി­നു­ള്ളി­ലാ­ക്കു­ന്നു ക­ഥാ­കാ­രൻ.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. സു­കു­മാർ കുർ­ക്ക­ഞ്ചേ­രി എ­ഴു­തി­യ “മകൻ” എന്ന ചെ­റു­ക­ഥ ഡൈ ചെ­യ്തു ക­റു­പ്പി­ച്ച ത­ല­മു­ടി­യാ­ണു്. എന്നു പ­റ­ഞ്ഞാ­ലോ? കൃ­ത്രി­മം എ­ന്നു് അർ­ത്ഥം. സാ­ങ്കേ­തി­ക പ­രി­ഷ്കാ­രം മ­നു­ഷ്യ­രെ നൃ­ശം­സ­ത­യി­ലേ­ക്കു ന­യി­ക്കു­ന്നു­വെ­ന്നു തെ­ളി­യി­ക്കാ­നാ­യി യ­ത്നി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. ആ ക്രൂ­ര­ത ഒരു പി­ഞ്ചു­കു­ട്ടി­യിൽ പ്ര­ത്യ­ക്ഷ­മാ­ക്കി­യാൽ അ­തി­ന്റെ തീ­ക്ഷ­ണ­ത കൂ­ടു­മ­ല്ലോ. സു­കു­മാർ കുർ­ക്ക­ഞ്ചേ­രി അ­മ്മ­യെ അ­നു­സ­രി­ക്കാ­ത്ത ഒരു കു­ട്ടി­യെ ചി­ത്രീ­ക­രി­ക്കു­ന്നു. യാ­ത്ര­ക്കാ­രെ വ­ഹി­ച്ചു­കൊ­ണ്ടു് റോ­ഡി­ലൂ­ടെ ഓ­ടു­ന്ന ബസ്സ് അവനു ക­ളി­ക്കാൻ വേണം, അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ അവനു വെ­ടി­വ­ച്ചു കൊ­ല്ല­ണം. കൊ­ല്ലാ­നാ­യി കൈ­ത്തോ­ക്കു് എ­ടു­ത്തു­കൊ­ണ്ടു് അവൻ ഓ­ടു­മ്പോൾ ക­ഥാ­കാ­ര­ന്റെ ക­ഥാ­സാ­ഹി­ത്യം പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. സാ­ങ്കേ­തി­ക­ത്വ­ത്തെ­ക്കു­റി­ച്ചു് മ­ന­സ്സി­ലാ­വിർ­ഭ­വി­ച്ച ഒ­രാ­ശ­യ­ത്തി­നു രൂപം ന­ല്കാൻ ക­ഥാ­കാ­രൻ ചിലരെ വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­രു­ന്ന പ്ര­തീ­തി­യാ­ണു് ഈ രചന ഉ­ള­വാ­ക്കു­ന്ന­തു്. ക­ഥാ­കാ­ര­ന്റെ ജോലി ലോ­ക­ത്തെ താൻ കാ­ണു­ന്ന മ­ട്ടിൽ ആ­ലേ­ഖ­നം ചെ­യ്യു­ക എ­ന്ന­താ­ണു്; അ­ല്ലാ­തെ അ­തി­നെ­ക്കു­റി­ച്ചു­ള്ള സ്വ­ന്തം അ­ഭി­പ്രാ­യ­ത്തി­നു് രൂപം ന­ല്കു­ക എ­ന്ന­ത­ല്ല. അ­ഭി­പ്രാ­യം സ്ഫു­ടീ­ക­രി­ക്കു­മ്പോൾ ക­ല­യു­ടെ കാ­ത­ലാ­യ അംശം അ­ന്തർ­ദ്ധാ­നം ചെ­യ്യും. അ­പ്പോൾ അതു് അ­ഭി­പ്രാ­യ പ്ര­ക­ട­ന­മാ­യി മാറും. ആ വി­ധ­ത്തിൽ ഒ­ര­ഭി­പ്രാ­യ പ്ര­ക­ട­ന­മോ പ്ര­ദർ­ശ­ന­മോ ആണു് ഈ രചന. ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ആണു് ഈ രചന. ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ‘വിഷൻ’ ഉ­ള്ള­വർ, വി­കാ­ര­മു­ള്ള­വർ, മ­സ്തി­ഷ്ക­ത്തി­ന്റെ സ­ന്ത­തി­യാ­യ ചി­ന്ത­യെ, അ­ഭി­പ്രാ­യ­ത്തെ ക­ഥ­യെ­ന്ന പേരിൽ മ­റ്റു­ള്ള­വ­രു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രി­ല്ല. കു­ളി­ക­ഴി­ഞ്ഞു് ഷാൾ പു­ത­ച്ചു് ക­സേ­ര­യി­ലി­രി­ക്കു­ന്ന ഭർ­ത്താ­വി­ന്റെ ത­ല­മു­ടി ക­റു­പ്പി­ച്ചു­കൊ­ടു­ക്കു­ന്ന സ്ത്രീ­യെ­പ്പോ­ലെ­യാ­ണു് സു­കു­മാർ കൂർ­ക്ക­ഞ്ചേ­രി. ഒരു വ്യ­ത്യാ­സം. ത­ല­മു­ടി ക­റു­ത്തു ക­ഴി­യു­മ്പോൾ എന്റെ പ­രി­ച­യ­ക്കാ­രൻ പ്രാ­യം കു­റ­ഞ്ഞ­വൻ. സു­കു­മാർ അ­നു­ഭ­വ­ത്തെ ഡൈ ചെ­യ്തി­ട്ടും ആ­കർ­ഷ­ത്വ­മി­ല്ല. “മ­ക­ന്റെ” ര­ച­യി­താ­വു് ക­ഥാ­കാ­ര­ന­ല്ല, ഫാ­ബ്രി­ക്കേ­റ്റ­റാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ രചന ഫാ­ബ്രി­ക്കേ­ഷ­നും (ക­പ­ട­ര­ച­ന).

images/changampuzha.jpg
ച­ങ്ങ­മ്പു­ഴ

പ്ര­തി­ഭാ­ശാ­ലി­യാ­യ ക­ലാ­കാ­രൻ സർ­ഗ്ഗാ­ത്മ­ക­പ്ര­വർ­ത്ത­നം ആ­രം­ഭി­ക്കു­മ്പോൾ അ­തു­വ­രെ­യു­ണ്ടാ­യി­രു­ന്ന വ്യ­വ­സ്ഥ­യിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യ ഒരു വ്യ­വ­സ്ഥ നിർ­മ്മി­ക്കും. കു­മാ­ര­നാ­ശാ­നി ലും വ­ള­ള­ത്തോ­ളി ലും ഉ­ള­ളൂ­രി ലും ജി. ശ­ങ്ക­ര­ക്കു­റു­പ്പി ലും ച­ങ്ങ­മ്പു­ഴ യിലും ഈ നൂതന വ്യ­വ­സ്ഥ­കൾ കാണാം. വയലാർ രാ­മ­വർ­മ്മ യിൽ അ­തി­ല്ല. അ­ദ്ദേ­ഹ­ത്തി­നു് ച­ങ്ങ­മ്പു­ഴ നിർ­മ്മി­ച്ച വ്യ­വ­സ്ഥ­യിൽ ക­യ­റി­യി­രി­ക്കു­വാ­നാ­യി­രു­ന്നു കൗ­തു­കം. അ­തി­നാ­ലാ­ണു് അ­ദ്ദേ­ഹ­ത്തെ ഒ­റി­ജി­നൽ ക­വി­യാ­യി കാണാൻ പ്ര­യാ­സ­മു­ള്ള­തു്. രു­പ­ശി­ല്പം ച­ങ്ങ­മ്പു­ഴ­യു­ടേ­തു്. ആ­ശ­യ­ങ്ങൾ—പ്ര­ച­ര­ണാ­ത്മ­ക­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ—അ­ദ്ദേ­ഹം ആ രൂ­പ­ശി­ല്പ­ത്തിൽ തി­രു­കി­ക്ക­യ­റ്റി­യ­തേ­യു­ള്ളു. അ­ക്കാ­ര­ണ­ത്താൽ അവ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ര­ക്ത­ത്തിൽ വന്ന ആ­ശ­യ­ങ്ങ­ളാ­യി സ­ഹൃ­ദ­യർ­ക്കു തോ­ന്നു­ക­യി­ല്ല. ഇ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ നൂതന വ്യ­വ­സ്ഥ സൃ­ഷ്ടി­ക്കാൻ ക­ഴി­യാ­ത്ത വേ­റെ­യും ക­വി­ക­ളു­ണ്ടു്. പേ­രു­കൾ പ­റ­ഞ്ഞു ശ­ത്രു­ക്ക­ളു­ടെ സംഖ്യ കൂ­ട്ടേ­ണ്ട­തി­ല്ല­ല്ലോ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സ്ത്രീ ജീ­വി­ത­ത്തിൽ സം­തൃ­പ്ത­യാ­കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: അ­ടു­ത്ത വീ­ട്ടി­ലെ സ്ത്രീ­ക്കു­ള്ള­തെ­ല്ലാം ത­നി­ക്കു­മു­ണ്ടാ­കു­മ്പോൾ. കമലം ഒരു മോ­ശ­പ്പെ­ട്ട സാരി വാ­ങ്ങി­യാൽ അതു കാ­ണു­ന്ന സരോജം പറയും: ‘ഹാ, കമലം നി­ന്റെ സാരി ഒ­ന്നാ­ന്ത­രം. ഏതു ക­ട­യിൽ­ക്കി­ട്ടും ഇതു? കട മ­ന­സ്സി­ലാ­ക്കി അ­തു­പോ­ലൊ­രു പ­റ­ട്ട­സ്സാ­രി വാ­ങ്ങി വീ­ട്ടിൽ കൊ­ണ്ടു­വ­ച്ചാ­ലേ സ­രോ­ജ­ത്തി­നു് ഉ­റ­ക്കം വരൂ.

ചോ­ദ്യം: ന­മ്മു­ടെ ചില കവികൾ വലിയ ക­വി­ക­ളാ­യി ഞെ­ളി­യു­ന്ന­തെ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: അവർ വലിയ ക­വി­ക­ള­ല്ലാ­ത്ത­തു­കൊ­ണ്ടു്. എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തി­യ­വർ ഞെ­ളി­യു­ക­യി­ല്ല. താൻ മ­ഹാ­ക­വി­യാ­ണെ­ന്നു് ഭാ­വി­ച്ച­തേ­യി­ല്ല വ­ള്ള­ത്തോൾ, അ­ദ്ദേ­ഹം മ­ഹാ­ക­വി­യാ­യി­രു­ന്നു എ­ന്ന­തു­ത­ന്നെ കാരണം. ആ പ­ദ­ത്തിൽ എ­ത്താ­ത്ത­വർ, എ­ത്താൻ ക­ഴി­വി­ല്ലാ­ത്ത­വർ ഞെ­ളി­യും.

ചോ­ദ്യം: ആളുകൾ നി­ങ്ങ­ളോ­ടു ദീർ­ഘ­മാ­യി സം­സാ­രി­ക്കു­മ്പോൾ അ­ക്ഷ­മ­നാ­കാ­റു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ഞാൻ അ­വ­രോ­ടു ദീർ­ഘ­ത­യോ­ടെ സം­സാ­രി­ക്കു­മ്പോൾ അവർ ക്ഷ­മ­യോ­ടെ അതു കേൾ­ക്കു­ന്നു എന്ന സത്യം ഞാൻ മ­റ­ന്നി­ട്ടാ­ണു് ക്ഷ­മ­യി­ല്ലാ­യ്മ കാ­ണി­ക്കു­ന്ന­തു്. എന്റെ സം­സ്കാ­ര­രാ­ഹി­ത്യം!

ചോ­ദ്യം: നി­ങ്ങൾ എ­പ്പോ­ഴെ­ല്ലാം അ­സ്വ­സ്ഥ­നാ­കും? ചെറിയ കാ­ര്യ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന അ­സ്വ­സ്ഥ­ത­യെ­ക്കു­റി­ച്ചാ­ണു് ഞാൻ ചോ­ദി­ക്കു­ന്ന­തു്.

ഉ­ത്ത­രം: ഞാൻ പ്ര­സം­ഗി­ക്കു­മ്പോൾ വി­ദ്യാർ­ഥി­കൾ അതു കു­റി­ച്ചെ­ടു­ക്കു­ന്ന­തു കാ­ണു­മ്പോൾ. എന്റെ റി­സ്റ്റ് വാ­ച്ച് നോ­ക്കി മ­റ്റൊ­രാൾ സ്വ­ന്തം വാ­ച്ച് തി­രു­ത്തു­മ്പോൾ. ര­ണ്ടും തെ­റ്റാ­ണെ­ങ്കിൽ എന്ന വി­ചാ­രം­കൊ­ണ്ടു­ള്ള അ­സ്വ­സ്ഥ­ത­യാ­ണ­തു്.

ചോ­ദ്യം: നി­ങ്ങൾ­ക്കു നല്ല ഓർ­മ്മ­ശ­ക്തി­യു­ള്ള­തു് എ­ങ്ങ­നെ?

ഉ­ത്ത­രം: എ­നി­ക്കു അ­ങ്ങ­നെ ഓർ­മ്മ­ശ­ക്തി­യി­ല്ല. എന്റെ ഗു­രു­നാ­ഥ­നും പ്ര­തി­ഭാ­ശാ­ലി­യു­മാ­യി­രു­ന്ന ശ­ങ്ക­ര­പി­ള്ള­സ്സാർ (കൊ­ല്ല­ത്തു് ഡി. ഇ. ഒ. ആയി പെൻഷൻ പ­റ്റി­യ ആൾ. അ­ന്ത­രി­ച്ചു­പോ­യി) ഒ­രി­ക്കൽ പ­റ­ഞ്ഞു. ‘പ­ണ്ടു് ഈ വ­ള്ള­ത്തോൾ­ക്ക­വി­ത­യ്ക്കു പ­ത്തു­വ­രി­യു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ എന്റെ ഈ വാർ­ദ്ധ­ക്യ­കാ­ല­ത്തു് അതു മൂ­ന്നു­വ­രി­യാ­യി ചു­രു­ങ്ങി­പ്പോ­യി­രി­ക്കു­ന്നു. ഞാൻ പണ്ടു ചൊ­ല്ലി­യി­രു­ന്ന പ­ത്തു­വ­രി­ക്ക­വി­ത­യ്ക്കു് ഇ­പ്പോൾ മൂ­ന്നു­വ­രി­യേ­യു­ള്ളു.’

ചോ­ദ്യം: വി­വാ­ഹം ക­ഴി­ഞ്ഞാ­ലു­ടൻ വധു ക­ര­യു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: അതു് ആ­ഹ്ലാ­ദ­ത്തി­ന്റെ ക­ണ്ണു­നീർ. അ­ടു­ത്ത ക്ഷ­ണ­ത്തിൽ ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു് അ­യാ­ളു­ടെ അ­മ്മ­യെ കാ­ണു­മ്പോൾ അതു് ശോ­ക­ത്തി­ന്റെ ക­ണ്ണു­നീ­രാ­യി മാറും.

ചോ­ദ്യം: മു­ത­ലാ­ളി­മാർ, തൊ­ഴി­ലാ­ളി­കൾ ഇ­ങ്ങ­നെ ര­ണ്ടു­വർ­ഗ്ഗ­മ­ല്ലേ ഉള്ളു?

ഉ­ത്ത­രം: അല്ല. ഫാദേഴ്സ്-​ഇൻ-ലാ, മദേഴ്സ്-​ഇൻ-ലാ, സൺസ്-​ഇൻ-ലാ, ഭാ­ര്യ­മാർ, ഭർ­ത്താ­ക്ക­ന്മാർ ഇ­വ­രെ­ല്ലാം വർ­ഗ്ഗ­ങ്ങ­ളാ­ണു്. വർ­ഗ്ഗ­സ­മ­ര­വും അ­വർ­ക്കി­ട­യി­ലു­ണ്ടു്. വർ­ഗ്ഗ­ര­ഹി­ത സ­മു­ദാ­യം മാർ­ക്സി ന്റെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് ഉ­ണ്ടാ­യാ­ലും ഞാൻ പറഞ്ഞ വർ­ഗ്ഗ­ക്കാ­രു­ടെ സമരം തീ­രു­ക­യി­ല്ല. അ­വർ­ക്കു വർ­ഗ്ഗ­രാ­ഹി­ത്യം ഉ­ണ്ടാ­വു­ക­യു­മി­ല്ല.

ചോ­ദ്യം: സ്ത്രീ­കൾ­ക്കു മ­ഹാ­മ­ന­സ്ക­ത കു­റ­യും അല്ലേ?

ഉ­ത്ത­രം: ഹേയ്. അ­വർ­ക്കു ഹൃ­ദ­യ­വി­ശാ­ല­ത കൂ­ടു­ത­ലാ­ണു്. വൃ­ത്തി­കെ­ട്ട ഭർ­ത്താ­ക്ക­ന്മാ­രോ­ടു് അവർ എത്ര ന­ന്നാ­യി­ട്ടാ­ണു് പെ­രു­മാ­റു­ന്ന­തു്.

കാ­വ്യ­നീ­തി­യി­ല്ല

മ­ല­യാ­ള­ത്തി­ലെ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തി­യെ­ഴു­തി എ­നി­ക്കു നന്നേ മ­ടു­ത്തു. എന്റെ ലേ­ഖ­ന­ങ്ങൾ വാ­യി­ക്കു­ന്ന­വർ­ക്കും മ­ടു­ത്തി­രി­ക്കും. എ­ങ്കി­ലും എ­ഴു­തേ­ണ്ട­താ­യി വ­ന്നാൽ എ­ഴു­തി­യ­ല്ലേ പറ്റൂ. ഇ­ത്ര­യും നാൾ ഇതു ക്ഷ­മി­ച്ച പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ ഇ­നി­യും ക്ഷ­മി­ക്കു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ന­മ്മു­ടെ ചെ­റു­ക­ഥ­കൾ­ക്കു­ള്ള പ്ര­ധാ­ന­മാ­യ ദോഷം നൂ­ത­ന­മാ­യ രൂപം ഇല്ല എ­ന്ന­താ­ണു്. പ­റ­ഞ്ഞ­തു­ത­ന്നെ വീ­ണ്ടും പ­റ­ഞ്ഞു് അതിനെ ചി­ര­പ­രി­ചി­ത­മാ­യ രൂ­പ­ത്തി­നു­ള്ളി­ലാ­ക്കു­ന്ന ക­ഥാ­കാ­രൻ. ക­ഥ­യ്ക്കു നൂ­ത­ന­രൂ­പ­ശി­ല്പം ന­ല്കാൻ ശ്രീ. എം. എ. റ­ഹ്മാൻ യ­ത്നി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹം അതിൽ പ­രാ­ജ­യ­പ്പെ­ടു­ന്നേ­യു­ള്ളു. ദാ­രി­ദ്ര്യ­ത്തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തി­യ ഒ­രു­ത്തൻ നാ­ട്ടിൽ­നി­ന്നു പ­ലാ­യ­നം­ചെ­യ്യു­ന്നു­വെ­ന്നാ­ണു് ഈ ക­ഥ­യിൽ­നി­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. സ്ഥി­രം വി­ഷ­യ­ത്തി­നു് ഒരു മാ­റ്റ­വു­മി­ല്ല. മാ­റ്റ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് രൂപ ശി­ല്പ­ത്തെ ബ­ന്ധ­ദാർ­ഢ്യ­മി­ല്ലാ­ത്ത­താ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്നു റ­ഹ്മാൻ. ശാ­സ്ത്ര­ത്തെ­സ്സം­ബ­ന്ധി­ച്ച പ­രീ­ക്ഷ­ണം ചി­ല­പ്പോൾ ക­ണ്ടു­പി­ടി­ത്ത­ത്തിൽ അ­വ­സാ­നി­ക്കു­ന്ന­തു­പോ­ലെ ക­ഥ­യെ­ഴു­തി ക­ഥാ­കാ­രൻ ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ച്ച ക­ണ്ടു­പി­ടി­ത്ത­ത്തിൽ എ­ത്ത­ണം. അ­ങ്ങ­നെ എ­ത്തു­മ്പോൾ ക­ഥാ­കാ­രൻ വിജയം പ്രാ­പി­ച്ചു­വെ­ന്നു പറയാം. എ­ത്താ­തി­രി­ക്കു­മ്പോൾ പ­രാ­ജ­യ­പ്പെ­ട്ടു­വെ­ന്നും ക­രു­താം. റ­ഹ്മാൻ വിജയം വ­രി­ച്ചു­വെ­ന്നു പറയാൻ എ­നി­ക്കു ധൈ­ര്യം പോരാ. (കഥ ക­ലാ­കൗ­മു­ദി­യിൽ—“കാ­വ്യ­നീ­തി”)

ഒരു കഥ വാ­യി­ച്ച­തി­നു­ശേ­ഷം അതു വീ­ണ്ടും വാ­യി­ക്ക­ണ­മെ­ന്നു തോ­ന്നി­യാൽ അതു നല്ല ക­ഥ­യാ­ണു്. തകഴി യുടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന കഥ ഞാൻ പല പ­രി­വൃ­ത്തി വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­ന്ന­ത്തെ ഒരു കഥയും ഞാൻ വീ­ണ്ടും വാ­യി­ച്ചി­ട്ടി­ല്ല.

വ്യാ­പ്തി, സ­ങ്കു­ചി­ത­ത്വം

ക­ല­ക­ളിൽ ആ­ദ്യ­മു­ണ്ടാ­യ­തേ­തു? കവിത തന്നെ. ചി­ത്ര­ക­ല, പ്ര­തി­മാ­നിർ­മ്മാ­ണം, ശി­ല്പ­ക­ല, നാടകം, നോവൽ, ചെ­റു­ക­ഥ ഇ­വ­യെ­ല്ലാം പി­ന്നീ­ടു­ണ്ടാ­യ­തു്. എ­ന്നാൽ ഇ­വ­യി­ലെ­ല്ലാം കവിത വേണം. ഇ­ല്ലെ­ങ്കിൽ അതു ക­ല­യാ­വി­ല്ല.

സ്ത്രീ­കൾ നോവൽ, ചെ­റു­ക­ഥ, കാ­വ്യം ഇവ ര­ചി­ക്കു­മ്പോൾ സ്വ­കാ­ര്യ­ലോ­ക­മേ പ്ര­തി­പാ­ദി­ക്കു­ക­യു­ള്ളു, എന്നു പ­റ­ഞ്ഞ­തു് അ­ല്പ­പ്ര­ഭാ­വ­നാ­യ ഞാ­ന­ല്ല; ബ­നി­ഡെ­റ്റോ ക്രോ­ചെ തു­ട­ങ്ങി­യ മ­ഹാ­ന്മാർ­ത­ന്നെ­യാ­ണു്. സ്വ­കാ­ര്യ ലോ­ക­മെ­ന്നു പ­റ­യു­മ്പോൾ പ്രാ­യോ­ഗി­ക­ത്വ­ത്തി­ലാ­ണു് ഊന്നൽ. സ്നേ­ഹം, കാ­മു­കൻ, അ­യാ­ളു­ടെ വഞ്ചന, വി­വാ­ഹം, കു­ഞ്ഞു­ങ്ങൾ, മാ­തൃ­ത്വം, ഭർ­ത്താ­വു് ഇ­വ­യെ­ല്ലാ­മാ­ണു് അ­വ­രു­ടെ പ്ര­തി­പാ­ദ്യ വി­ഷ­യ­ങ്ങൾ. ഇവ ക­ഴി­ഞ്ഞാൽ ഇ­ന്ദ്രി­യ­ങ്ങ­ളെ തൃ­പ്തി­പ്പെ­ടു­ത്തു­ന്ന വ­സ്തു­ക്ക­ളി­ലും വ­സ്തു­ത­ക­ളി­ലു­മാ­ണു് അവർ മ­ന­സ്സി­രു­ത്തു­ക. അ­പ്പോൾ സാരി, പെർ­ഫ്യൂം, വീ­ട്ടി­ലെ ക­സേ­ര­കൾ, അ­വ­യി­ലി­ടു­ന്ന കു­ഷ­നു­കൾ, അ­വ­യി­ലെ ചി­ത്ര­ത്ത­യ്യൽ ഈ കാ­ര്യ­ങ്ങ­ളി­ലാ­വും അവർ ത­ല്പ­ര­രാ­വു­ക. exceptions ഇ­ല്ലാ­തി­ല്ല. എ­ങ്കി­ലും ഇതു സാ­മാ­ന്യ­ത­ത്വ­മാ­ണു്. ന­ക്ഷ­ത്ര­ങ്ങൾ നി­റ­ഞ്ഞ ആ­കാ­ശ­ത്തി­നു താഴെ ന­ട­ന്നു് ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു പോകാൻ എ­ഴു­ത്തു­കാ­രി­കൾ­ക്കു ഇ­ഷ്ട­മി­ല്ല. വൈ­ഷ­യി­ക കൗ­തു­കം വ­ളർ­ത്തു­ന്ന­വ­യിൽ ത­ല്പ­ര­ത്വ­മു­ള്ള­വർ അ­തി­ന്ദ്രി­യ­ജ്ഞാ­ന­ത്തിൽ കൊ­തി­ക്കാ­ത്ത­തിൽ എന്തേ അ­ദ്ഭു­തം. ശ്രീ­മ­തി ഉഷാ ന­മ്പ്യാർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “പിൻ­വി­ളി” എന്ന ചെ­റു­ക­ഥ­യ്ക്കും ഈ സാ­മാ­ന്യ­വി­ധി­ക്കു് അ­പ­വാ­ദ­മാ­യി നി­ല്ക്കാൻ യോ­ഗ്യ­ത­യി­ല്ല. അനുജൻ സ­മ്പ­ന്നൻ, ചേ­ട്ടൻ ദ­രി­ദ്രൻ, അ­നു­ജ­ന്റ കു­ഞ്ഞി­ന്റെ ജ­ന്മ­നാ­ളിൽ ചേ­ട്ട­നു് ഒ­ന്നും ന­ല്കാ­നി­ല്ലാ­ത്ത ദുഃ­ഖ­മാ­ണു് ശ്രീ­മ­തി കഥയിൽ വർ­ണ്ണി­ക്കു­ന്ന­തു്. ഒരു തു­ച്ഛ­മാ­യ കഥ. ക­ഥാ­സാ­ഹി­ത്യം എ­ന്തെ­ന്നി­ല്ലാ­ത്ത­വി­ധം വി­ക­സി­ച്ചി­രി­ക്കു­ന്നു­വെ­ന്നു് ഉഷാ ന­മ്പ്യാർ അ­റി­യാ­ത്ത­തിൽ എ­നി­ക്ക­ദ്ഭു­ത­മി­ല്ല. വ്യാ­പ്തി­യിൽ പു­രു­ഷ­നു് ആ­ഹ്ലാ­ദം. സ­ങ്കു­ചി­ത­ത്വ­ത്തിൽ സ്ത്രീ­ക്കു ആ­ഹ്ലാ­ദം.

സം­ഭ­വ­ങ്ങൾ
  1. ആ­ല­പ്പു­ഴ സ­നാ­ത­ന­ധർ­മ്മ­വി­ദ്യാ­ല­യ­ത്തിൽ ഞാൻ പ­ഠി­ക്കു­ന്ന കാലം. പ്ര­ശ­സ്ത­നാ­യ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ ഹെ­ഡ്മാ­സ്റ്റർ. അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ടു് നേ­ര­ത്തെ പോകാൻ അ­നു­മ­തി വാ­ങ്ങി­ക്കൊ­ണ്ടു് കി­ട­ങ്ങാം­പ­റ­മ്പു­മൈ­താ­ന­ത്തി­ലൂ­ടെ ത­ത്തം­പ­ള്ളി­യിൽ­ചെ­ന്നു തെ­ക്ക­നാ­ര്യാ­ട്ടേ­ക്കു ഞാൻ ന­ട­ന്നു. എ­ക്സൈ­സ് ഗാർ­ഡാ­യി­രു­ന്ന (അന്നു പ്യൂൺ) തറയിൽ വീ­ട്ടിൽ വേ­ലാ­യു­ധൻ­പി­ള്ള­യു­ടെ മകൻ ഭാ­സ്ക­ര­പ്പ­ണി­ക്ക­രെ കാ­ണാ­നാ­യി­രു­ന്നു ഞാൻ പോ­യ­തു്. ആ­ര്യാ­ടു് അ­ടു­ക്കാ­റാ­യ­പ്പോൾ ഒരു കു­ള­ത്തി­ലേ­ക്കു് ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി ന­ട­ന്നു­വ­രു­ന്ന­തു ഞാൻ കണ്ടു. അവൾ ഒ­ക്ക­ത്തി­രു­ന്ന മൺ­കു­ടം മെ­ല്ലെ ജ­ല­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തിൽ വച്ചു. പ­തു­ക്കെ അതു ച­രി­ച്ചു. വെ­ള്ളം കു­റ­ച്ചു­കു­റ­ച്ചാ­യി അതിൽ കയറി. നി­റ­ഞ്ഞ കുടം മെ­ല്ലെ­യെ­ടു­ത്തു ഒ­ക്ക­ത്തു­വ­ച്ചു് മെ­ല്ലെ ന­ട­ന്നു. കു­ടി­ലാ­ണു് അ­വ­ളു­ടെ താ­മ­സ­സ്ഥ­ലം. അ­തി­ന്റെ മുൻ­പിൽ ന­ട്ടി­രു­ന്ന ഏതോ ചെ­ടി­ക­ളു­ടെ അ­ടു­ത്തു് കുടം പ­തു­ക്കെ വച്ചു. അ­തി­ലും പ­തു­ക്കെ വെളളം ച­രി­ച്ചൊ­ഴി­ച്ചു. അ­ങ്ങ­നെ എ­ല്ലാ­ച്ചെ­ടി­കൾ­ക്കും വെ­ള്ള­മൊ­ഴി­ച്ചു. അ­വൾ­ക്കു വേ­ണ­മെ­ങ്കിൽ വേഗം ന­ട­ക്കാ­മാ­യി­രു­ന്നു. കുടം ശ­ബ്ദ­ത്തോ­ടെ കു­ള­ത്തി­ലി­ട്ടു് ശ­ബ്ദ­ത്തോ­ടെ ജലം അതിൽ ക­ട­ത്താ­മാ­യി­രു­ന്നു. തി­ടു­ക്ക­ത്തിൽ ന­ട­ന്നു ചെ­ടി­ക­ളിൽ കു­ത്ത­നെ വെ­ള്ള­മൊ­ഴി­ച്ചു് നിർ­ഘോ­ഷം കേൾ­പ്പി­ക്കാ­മാ­യി­രു­ന്നു. അ­തൊ­ന്നും അവൾ ചെ­യ്തി­ല്ല. മൃ­ദു­ല­ഹൃ­ദ­യ­ത്തി­നു യോ­ജി­ച്ച മൃ­ദു­ല­പ്ര­വൃ­ത്തി­കൾ മാ­ത്ര­മേ അ­വ­ളിൽ­നി­ന്നു­ണ്ടാ­യു­ള്ളു. സ്വ­ഭാ­വ­ത്തി­നു യോ­ജി­ച്ച പ്ര­വർ­ത്ത­ന­ങ്ങൾ. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത ജീ­വി­ത­ജ­ലാ­ശ­യ­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തിൽ­നി­ന്നു ജലം പ­കർ­ന്നെ­ടു­ക്കു­ന്ന­താ­ണു്. അ­പ്പോൾ മ­ഹാ­ശ­ബ്ദ­മി­ല്ല. കാ­ത­ട­പ്പി­ക്കു­ന്ന പ­ദ­വി­ന്യാ­സ­മി­ല്ല. മ­ന്ദ­ഗ­തി­യിൽ അതു് സ­ഹൃ­ദ­യ­നി­ലേ­ക്കു കവിതാ ജലം പ­ക­രു­ന്ന­തേ­യു­ള്ളു.
  2. വ­രാ­പ്പു­ഴ പാ­വ­ന­വീ­ട്ടിൽ ഞാൻ താ­മ­സി­ക്കു­ന്ന കാലം. തൊ­ട്ട­ടു­ത്തു് പോ­ലീ­സ് സ്റ്റേ­യ്ഷൻ. വ­രാ­ന്ത­യിൽ­നി­ന്നു ക­യ­റി­യാൽ ഒരു മുറി. അവിടെ ഹെഡ് കൺ­സ്റ്റ­ബിൽ ഇ­രി­ക്കും. അ­തിൽ­നി­ന്നു ക­യ­റു­ന്ന­തു് ‘ലോ­ക്ക­പ്പി’ലേ­ക്കു്. സാ­ധാ­ര­ണ­മാ­യി അതിൽ ഒന്നോ രണ്ടോ ത­ട­വു­പു­ള്ളി­കൾ കാണും. സ്ക്കൂ­ളി­ല്ലാ­ത്ത ദിവസം. ഞാൻ വ­രാ­ന്ത­യിൽ ക­യ­റി­നി­ന്നു ലോ­ക്ക­പ്പ് മു­റി­യി­ലേ­ക്കു നോ­ക്കി­യ­പ്പോൾ ആ­രു­മി­ല്ല. ഒരു ചി­ത്ര­ശ­ല­ഭം അ­തി­ന­ക­ത്തു പാ­റി­ക്ക­ളി­ക്കു­ന്നു. അതിനെ അ­വി­ടെ­നി­ന്നു മോ­ചി­പ്പി­ക്കാൻ എ­നി­ക്കാ­ഗ്ര­ഹം. പക്ഷേ, കൊ­മ്പൻ മീ­ശ­ക്കാ­ര­നാ­യ ന­ക്ത­ഞ്ച­രൻ ഹെഡ് കൺ­സ്റ്റ­ബി­ളി­നെ എ­നി­ക്കു പേടി. ഞാൻ മി­ണ്ടാ­തെ വ­രാ­ന്ത­യിൽ­നി­ന്ന­റ­ങ്ങി വീ­ട്ടി­ലേ­ക്കു പോ­ന്നു. അ­പ്പോൾ ഒ­ന്നും തോ­ന്നി­യി­ല്ല. ഇ­പ്പോൾ തോ­ന്നു­ന്ന­തു് എ­ഴു­താം. ചില നി­രൂ­പ­ക­രു­ടെ സി­ദ്ധാ­ന്ത­ത്തി­ന്റെ ത­ട­വ­റ­യിൽ പേ­ടി­യോ­ടെ പാ­റി­പ്പ­റ­ക്കു­ന്ന ചി­ത്ര­ശ­ല­ഭ­മാ­ണു് വൈ­ലോ­പ്പി­ള്ളി ക്ക­വി­ത. ആ­രു­ണ്ടു് അതിനെ അ­വി­ടെ­നി­ന്നു മോ­ചി­പ്പി­ക്കാൻ?
  3. ബ­ലാർ­ഷാ–നാ­ഗ­പ്പൂർ റോ­ഡി­ലെ ഒരു വി­ജ­ന­പ്ര­ദേ­ശ­ത്തു് രാ­ത്രി ഓ­ട്ടോ­റി­ക്ഷ­യിൽ ഞാൻ സ­ഞ്ച­രി­ക്കു­മ്പോൾ ഡ്രൈ­വർ വ­ഴി­വ­ക്കിൽ നി­ന്നു ക­യ­റ്റി­യ ഒരു ഭ­യ­ങ്ക­രൻ എന്നെ ക­ഴു­ത്തു­ഞെ­ക്കി­ക്കൊ­ന്നു് എന്റെ പോ­ക്ക­റ്റിൽ വ­ച്ചി­രു­ന്ന ആയിരം രൂപ അ­പ­ഹ­രി­ക്കാൻ ശ്ര­മി­ച്ച­തും ല­വൽ­ക്രോ­സിം­ങ് അടഞ്ഞ സ്ഥ­ല­ത്തു­വ­ച്ചു് ഞാൻ ഇ­റ­ങ്ങി­യോ­ടി ര­ക്ഷ­പ്പെ­ട്ട­തും മ­റ്റും മുൻ­പു് എ­ഴു­തി­യി­രു­ന്നു. ഓ­ട്ടോ­റി­ക്ഷ­യിൽ ക­യ­റു­ന്ന­തി­നു­മുൻ­പു് ഞാൻ ബസ്സ് കാ­ത്തു­നി­ന്നി­രു­ന്ന സ്ഥലം ക്ര­മേ­ണ ഇ­രു­ട്ടിൽ വീണു. ഇ­രു­ട്ടി­നു കനം കൂ­ടി­ക്കൂ­ടി­വ­ന്നു. തെ­രു­വു­വി­ള­ക്കു­കൾ ഒ­ന്നു­പോ­ലും ക­ത്തു­ന്നി­ല്ല. എ­നി­ക്കു ഭ­യ­മാ­യി. പ്ര­കാ­ശം പോയി ഇ­രു­ട്ടു പ­ര­ക്കു­ന്ന ഇ­ന്ന­ത്തെ സാ­ഹി­ത്യാ­ന്ത­രീ­ക്ഷം­പോ­ലെ­യി­രു­ന്നു മ­ഹാ­രാ­ഷ്ട്ര സ്റ്റെ­യ്റ്റി­ലെ ആ പ്ര­ദേ­ശ­ത്തി­ന്റെ അവസ്ഥ. കൊ­ല­പാ­ത­കം ന­ട­ത്താൻ പോ­യ­വ­നിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ടു വീ­ട്ടി­ലെ­ത്തി­യ­പ്പോൾ റ്റാ­റി­ട്ട പാ­ത­ക­ളിൽ വെ­ള്ളി­വെ­ളി­ച്ചം. ഫ്ളാ­റ്റി­ലെ മു­ക­ളി­ല­ത്തെ നി­ല­യിൽ ആരോ പു­ല്ലാ­ങ്കു­ഴൽ വാ­യി­ക്കു­ന്നു. പൂർ­വ­ക­വി­കൾ­ക്കു്—വേ­ണു­ഗാ­ന­മു­തിർ­ക്കു­ന്ന­വർ­ക്കു്— ഇന്നു പ്രാ­ധാ­ന്യം വ­ന്നി­രി­ക്കു­ന്ന­തു­പോ­ലെ.
ക­വി­ത­യ­ല്ല

ഒ. വി. വി­ജ­യ­ന്റെ ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം’ ഭാ­വ­ഗീ­തം പോലെ മ­നോ­ഹ­ര­മാ­ണു്. മു­കു­ന്ദ­ന്റെ ‘ഡൽഹി’യിലോ, ‘മ­യ്യ­ഴി­പ്പു­ഴ­യു­ടെ തീ­ര­ങ്ങ’ളിലോ ക­വി­ത­യി­ല്ല. ക­വി­ത­യോ ക­വി­താ­മ­യ­മാ­യ ആശയമോ ഇ­ല്ലാ­ത്ത രചനകൾ അ­വ­യു­ടെ ആ­വിർ­ഭാ­വ­കാ­ല­ത്തു പ്ര­ശ­സ്തി നേടും. അ­ല്പ­കാ­ലം ക­ഴി­ഞ്ഞാൽ അവ അ­ഗ­ണ്യ­കോ­ടി­യിൽ ആ­യി­പ്പോ­കും.

ശ്രീ. പി. ഭാ­സ്ക­രൻ എ­ഴു­തി­യ “ക­ത്തു­ന്ന കപ്പൽ” ക­വി­ത­യ­ല്ല; വെറും ഫോ­മ്യു­ല­യാ­ണു് (formula). ഏതു ഉ­ത്കൃ­ഷ്ട­മാ­യ കാ­വ്യ­ത്തി­നും ആ­ന്ത­ര­മാ­യ ആ­ത്മ­ന­വീ­ക­ര­ണ­ശ­ക്തി കാണും. സ­ഹൃ­ദ­യൻ കാ­വ്യം ആ­വർ­ത്തി­ച്ചു വാ­യി­ക്കു­മ്പോൾ ആ ശ­ക്തി­വി­ശേ­ഷം അ­തി­ന്റെ ജ്വാ­ല­കൾ പ്ര­സ­രി­പ്പി­ക്കും. അ­തു­കൊ­ണ്ടാ­ണു് ചെറിയ ഗീ­തം­പോ­ലും അ­നു­വാ­ച­കൻ വീ­ണ്ടും വീ­ണ്ടും വാ­യി­ക്കു­ന്ന­തു്. ഭാ­സ്ക­ര­ന്റെ കാ­വ്യം ഒരു പാ­രാ­യ­ണ­ത്തി­നു­പോ­ലും വ­ഴ­ങ്ങി­ത്ത­രു­ന്നി­ല്ല. കാരണം അതു ശു­ഷ്ക­മാ­യ അ­ലി­ഗ­റി—ലാ­ക്ഷ­ണി­ക കാ­വ്യം—ആണു്, എ­ന്ന­ത­ത്രേ. കവി ക­ലാ­പ്ര­ചോ­ദ­ന­ത്തി­നു് ആ­വി­ഷ്കാ­രം ന­ല്കു­മ്പോൾ അതു് പ്ര­തി­രൂ­പ­ങ്ങ­ളാ­യി വ­ന്നു­വീ­ഴു­ന്നു. ഈ പ്ര­തി­രൂ­പം­ത­ന്നെ­യാ­ണു് പ്ര­ചോ­ദ­നം. അ­ലി­ഗ­റി­യിൽ കവി ഒരു പൂർ­വ­ക­ല്പി­ത­മാ­യ ആ­ശ­യ­ത്തിൽ പ്ര­തി­രൂ­പം അ­ടി­ച്ചേ­ല്പി­ക്കു­ക­യാ­ണു്. ആ പ്ര­തി­രൂ­പം തി­ക­ച്ചും ബാ­ഹ്യം. അതു് പ്ര­ചോ­ദ­ന­ത്തോ­ടു ബ­ന്ധ­മു­ള്ള­ത­ല്ല. സ്വേ­ച്ഛാ­ധി­കാ­രി­യാ­യ നേ­താ­വി­ന്റെ നൃ­ശം­സ­ത­കൊ­ണ്ടു് ജ­ന­ങ്ങൾ വ­ല്ലാ­തെ ക­ഷ്ട­പ്പെ­ടു­ന്നു. ആ­പ­ത്തു നി­റ­ഞ്ഞ രാ­ജ്യ­ത്തിൽ നി­ന്നു് ര­ക്ഷ­പ്പെ­ടാ­നും ആ­പ­ത്തി­ല്ലാ­ത്ത സ്ഥ­ല­ത്തു് എ­ത്തി­ച്ചേ­രാ­നും അ­വർ­ക്കു ക­ഴി­യും. പക്ഷേ, നേ­താ­വി­ന്റെ ക്രൂ­ര­ത­കൊ­ണ്ടു് അ­തി­നു് അ­നു­മ­തി കി­ട്ടു­ന്നി­ല്ല. ജനത ന­ശി­ക്കു­ന്നു. ഈ ആ­ശ­യ­ത്തി­നു രൂ­പം­ന­ല്കാൻ ഭാ­സ്ക­രൻ പ്ര­തി­രൂ­പ­ങ്ങ­ളെ തേ­ടി­പ്പോ­കു­ന്നു. അ­പ്പോൾ രാ­ജ്യം ക­പ്പ­ലാ­യി മാ­റു­ന്നു. ആ­പ­ത്തു് തീ­പി­ടി­ത്തം. ജ­ന­ങ്ങൾ യാ­ത്ര­ക്കാർ. നേ­താ­വു് ക­പ്പി­ത്താൻ. ആശ്രയ സ്ഥാ­നം അ­ടു­ത്തു­ള്ള സ­ത്യ­ത്തി­ന്റെ തു­റ­മു­ഖം. വൃ­ദ്ധ­നാ­യ ക­പ്പി­ത്താൻ (ആ­രെ­യാ­ണു് ഭാ­സ്ക­രൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തെ­ന്ന­തു് സ്പ­ഷ്ടം) അ­നു­മ­തി ന­ല്കു­ന്നി­ല്ല. ഓരോ വ്യ­ക്തി­യും പൊ­ള്ള­ലേ­റ്റു മ­രി­ക്കും. ഈ പ്ര­തി­രൂ­പ­ങ്ങൾ വെറും പ്ര­തി­രൂ­പ­ങ്ങ­ളാ­യി നി­ല്ക്കു­ന്ന­തു­കൊ­ണ്ടു് ക­വി­ത­യു­ടെ സ­ത്ത­യു­മാ­യ അ­വ­യ്ക്കു യോ­ജി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. അതിനു ക­ഴി­യാ­ത്ത­തു­കൊ­ണ്ടു് രൂ­പ­വും ഭാ­വ­വും വേർ­തി­രി­ഞ്ഞു നി­ല്ക്കു­ന്നു. ക­ലാ­സൃ­ഷ്ടി­യു­ടെ ആ­വിർ­ഭാ­വം. ആ ആ­വിർ­ഭാ­വം ഇവിടെ ഇല്ല. ജീ­വി­ത­മോ ക­വി­ത­യോ ഇ­ല്ലാ­ത്ത ര­ച­ന­യാ­ണു് ഭാ­സ്ക­ര­ന്റേ­തു് (കാ­വ്യം, കു­ങ്കു­മം വാ­രി­ക­യിൽ).

പി. ഭാ­സ്ക­രൻ ന­വീ­ന­ക­വി­ക­ളിൽ പെ­ടു­ന്നി­ല്ല. അ­ദ്ദ­ഹം പാ­ര­മ്പ­ര്യ­ത്തിൽ വി­ശ്വ­സി­ക്കു­ന്നു. പക്ഷേ, ആ പാ­ര­മ്പ­ര്യം അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളിൽ ചൈ­ത­ന്യ­മ­റ്റ­താ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ന­വീ­ന­കാ­വ്യ­ങ്ങ­ളിൽ അർ­ഥ­ത്തി­നു പ­ര­മ­പ്രാ­ധാ­ന്യം ക­ല്പി­ച്ചു് രൂ­പ­ത്തെ ഗ­ള­ഹ­സ്തം ചെ­യ്യു­ന്ന രീ­തി­യാ­ണു­ള്ള­തു്. രൂ­പ­മി­ല്ലാ­ത്ത­തു ക­വി­ത­യ­ല്ല.

മൗനം ഭൂഷണം
images/IsaacAsimov01.jpg
അ­സ­മൊ­ഫ്

ഒ­രി­ക്കൽ അ­സ­മൊ­ഫ് (അ­ടു­ത്ത­കാ­ല­ത്തു് അ­ന്ത­രി­ച്ച വി­ഖ്യാ­ത­നാ­യ ശാ­സ്ത്ര­കാ­രൻ) മൂ­ത്ര­പ്പു­ര­യിൽ നി­ല്ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ണ്ണു­ക­ളു­ടെ നേരെ ചു­വ­രിൽ ‘മു­ക­ളി­ലോ­ട്ടു നോ­ക്കൂ’ എ­ന്നെ­ഴു­തി­യി­രി­ക്കു­ന്ന­തു കണ്ടു. അവിടെ കാ­ണി­ച്ച അ­മ്പി­ന്റെ അ­ട­യാ­ള­മ­നു­സ­രി­ച്ചു് പി­ന്നെ­യും മു­ക­ളി­ലോ­ട്ടു ദൃ­ഷ്ടി­കൾ വ്യാ­പ­രി­ച്ച­പ്പോൾ ‘മു­ക­ളി­ലോ­ട്ടു്’ എന്നു വീ­ണ്ടും കണ്ടു. അങ്ങു ഉയരെ ക­ണ്ണു­ക­ളെ­ത്തി­യ­പ്പോൾ മ­ച്ചി­ലേ­ക്കു ഒരു അ­മ്പി­ന്റെ പടം. മ­ച്ചിൽ മ­ലർ­ന്നു നോ­ക്കി­യ­പ്പോൾ “താ­ഴോ­ട്ടു നോ­ക്കൂ. നി­ങ്ങൾ ഷൂ­സി­ലാ­ണു മൂ­ത്ര­മൊ­ഴി­ക്കു­ന്ന­തു്” എ­ന്നെ­ഴു­തി­യി­രി­ക്കു­ന്ന­തു കാ­ണു­ക­യാ­യി. കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. എ. കെ. സു­രേ­ഷ്വർ­മ്മ “സു­വർ­ണ്ണ­യ്ക്കു് എന്തു ചെ­യ്യാ­നാ­കും” എന്ന പേരിൽ എ­ഴു­തി­യ കഥ ഉ­ന്ന­ത­മാ­യ ക­ല­യി­ലേ­ക്കു­ള്ള നോ­ട്ട­വും അ­തേ­സ­മ­യം ഷൂസ് ന­ന­യ്ക്ക­ലു­മാ­ണു്. ഈ വൃ­ത്തി­കെ­ട്ട ക­ഥ­യെ­ക്കു­റി­ച്ചു് ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഞാ­നൊ­ന്നും പ­റ­യു­ന്നി­ല്ല.

ഈ ഗ്ര­ന്ഥം വാ­യി­ക്കു
images/KanchiMahaPeriyava.jpg
ച­ന്ദ്ര­ശേ­ഖ­രേ­ന്ദ്ര സ­ര­സ്വ­തി സ്വാ­മി

കാ­ഞ്ചി കാ­മ­കോ­ടി പീ­ഠ­ത്തി­ലെ പൂ­ജ്യ­ശ്രീ ച­ന്ദ്ര­ശേ­ഖ­രേ­ന്ദ്ര സ­ര­സ്വ­തി സ്വാ­മി ക്കു് തൊ­ണ്ണൂ­റ്റി­യൊൻ­പ­തു വ­യ­സ്സു തി­ക­ഞ്ഞെ­ന്നു് ര­ണ്ടാ­ഴ്ച­യ്ക്കു മുൻ­പു­ള്ള ദി­ന­പ­ത്ര­ങ്ങ­ളിൽ കണ്ടു. അ­പ്ര­മേ­യ­പ്ര­ഭാ­വ­നാ­ണു് സ്വാ­മി­ജി. കേ­ര­ള­ത്തി­ലെ പ­ല്ല­ശ്ശേ­നി ഗ്രാ­മ­ത്തിൽ­വ­ച്ചു് മ­ഹാ­ത്മാ­ഗാ­ന്ധി 1927-ൽ അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ചു. ഗാ­ന്ധി­ജി­യു­ടെ സാ­യാ­ഹ്ന­ഭ­ക്ഷ­ണ­ത്തി­നു് സ­മ­യ­മാ­യി­യെ­ന്നു രാ­ജാ­ജി ഗാ­ന്ധി­ജി­യോ­ടു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം മ­റു­പ­ടി ന­ല്കി­യ­തു് ഇ­ങ്ങ­നെ: The conversation I am having now with the Acharya is itself my evening meal for today. കു­ല­പ­തി എം. മുൻഷി ഈ മ­ഹാ­ത്മാ­വി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ­പ്പെ­ട്ട­തും അ­റി­യേ­ണ്ട­താ­ണു്. His Holiness Shri. Chandrasekharendra Saraswathi, the Sankaracharya of Kanchi is the most wonderful man I have seen. ഭാ­ര­തീ­യ വി­ദ്യാ­ഭ­വൻ പ്ര­സാ­ധ­നം ചെ­യ്തു അ­ദ്ദേ­ഹ­ത്തി­ന്റെ The Vedas എന്ന പു­സ്ത­കം. അ­പൗ­രു­ഷേ­യ­ങ്ങ­ളാ­യ വേ­ദ­ങ്ങ­ളെ­ക്കു­റി­ച്ചും മ­ന്ത്ര­ദ്ര­ഷ്ടാ­ക്ക­ളാ­യ ഋ­ഷി­മാ­രെ­ക്കു­റി­ച്ചും അതു് പ്ര­തി­പാ­ദ­നം നിർ­വ­ഹി­ക്കു­ന്നു. ഈയിടെ ഭാ­ര­തീ­യ വി­ദ്യാ­ഭ­വൻ തന്നെ പ്ര­സാ­ധ­നം ചെയ്ത “The Guru Tradition” എന്ന ഗ്ര­ന്ഥം സ്വാ­മി­ജി­യു­ടെ മ­ഹാ­പാ­ണ്ഡി­ത്യ­ത്തെ പ്ര­ക­ട­മാ­ക്കു­ന്നു. ഭാ­ര­ത­ത്തി­ന്റെ ഗു­രു­കു­ല സ­മ്പ്ര­ദാ­യ­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ വർ­ണ്ണി­ച്ചു് സമകാലിക-​വിദ്യാഭ്യാസത്തിന്റെ പോ­രാ­യ്മ­ക­ളെ ധ്വ­നി­പ്പി­ക്കു­ന്ന സ്വാ­മി­ജി മ­ഹാ­ചി­ന്ത­ക­നാ­ണെ­ന്ന­തിൽ എ­നി­ക്കൊ­രു സം­ശ­യ­വു­മി­ല്ല. ഗു­രു­വി­നു് ഈ­ശ്വ­നെ­ക്കാ­ളും മ­ഹ­നീ­യ­മാ­യ സ്ഥാ­ന­മാ­ണു് സ്വാ­മി­ജി ക­ല്പി­ക്കു­ന്ന­തു്. ഇതിലെ ആ­ശ­യ­ങ്ങൾ ന­മ്മു­ടെ ജീ­വ­ര­ക്ത­ത്തിൽ ക­ലർ­ന്നാൽ നമ്മൾ ഉ­ത്കൃ­ഷ്ട­ത ആ­വ­ഹി­ക്കും എ­ന്ന­തി­ലും എ­നി­ക്കു സ­ന്ദേ­ഹ­മി­ല്ല.

ഗുരുർ ബ്ര­ഹ്മാ ഗുരുർ വി­ഷ്ണുഃ ഗുരുർ ദേവോ മ­ഹേ­ശ്വ­രഃ

ഗുരുഃ സാ­ക്ഷാ­തു് പരം ബ്ര­ഹ്മ തസ്മൈ ശ്രീ ഗു­രു­വേ നമഃ

images/TGT.jpg

എ­ന്ന­തിൽ നി­ന്നു ഗു­രു­വി­നും പ­ര­മാ­ത്മാ­വി­നും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വും ഋ­ഷി­മാർ ക­ല്പി­ച്ചി­ട്ടി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കാം. ഭാര്യ ചെ­യ്യു­ന്ന പാപം ഭർ­ത്താ­വിൽ വ­ന്നു­ചേ­രും. ശി­ഷ്യ­ന്റെ പാപം ഗു­രു­വി­ലും. അ­തു­കൊ­ണ്ടു് പാ­വ­ന­മാ­യ ഗുരു ശി­ഷ്യ­ബ­ന്ധം ഉ­ണ്ടാ­യി­രി­ക്ക­ണം. സ്വാ­മി­ജി ഈ മ­ഹാ­ഗ്ര­ന്ഥ­ത്തി­ലൂ­ടെ ന­ല്കു­ന്ന ഉ­പ­ദേ­ശ­ങ്ങൾ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ കൊ­ണ്ടു­വ­ന്നാൽ ഭാ­ര­തീ­യർ സ­മു­ന്ന­ത­പ­ദ­വി­യി­ലെ­ത്തും.

ക­ല­ക­ളിൽ ആ­ദ്യ­മു­ണ്ടാ­യ­തു് ഏതു? കവിത തന്നെ. ചി­ത്ര­ക­ല, പ്ര­തി­മാ­നിർ­മ്മാ­ണം, ശി­ല്പ­ക­ല, നാടകം, നോവൽ, ചെ­റു­ക­ഥ ഇ­വ­യെ­ല്ലാം പി­ന്നീ­ടു­ണ്ടാ­യ­വ­യാ­ണു്. എ­ന്നാൽ ഇ­വ­യി­ലെ­ല്ലാം കവിത വേണം. ഇ­ല്ലെ­ങ്കിൽ അതു് ക­ല­യാ­വി­ല്ല. അ­തു­കൊ­ണ്ടാ­ണു് നോ­വ­ലാ­യാ­ലും നാ­ട­ക­മാ­യാ­ലും ചെ­റു­ക­ഥ­യാ­യാ­ലും അ­വ­യി­ലെ­ല്ലാം കവിത വേ­ണ­മെ­ന്നു് ക്രോ­ചെ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്.

ഒരു കഥ വാ­യി­ച്ച­തി­നു­ശേ­ഷം അതു വീ­ണ്ടും വാ­യി­ക്ക­ണ­മെ­ന്നു് തോ­ന്നി­യാൽ അതു നല്ല ക­ഥ­യാ­ണു്. ത­ക­ഴി­യു­ടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന കഥ ഞാൻ പല പ­രി­വൃ­ത്തി വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­ന്ന­ത്തെ ഒരു കഥയും ഞാൻ വീ­ണ്ടും വാ­യി­ച്ചി­ട്ടി­ല്ല.

ന­മ്മു­ടെ നോ­വ­ലി­സ്റ്റു­ക­ളിൽ കവിത കൂ­ടു­ത­ലു­ള്ള­തു് ബ­ഷീ­റി­നും ഉറൂബി നു­മാ­ണു്. അ­തു­ക­ഴി­ഞ്ഞാൽ തകഴി. കേ­ശ­വ­ദേ­വി ന്റെ നോ­വ­ലു­ക­ളി­ലും ക­ഥ­ക­ളി­ലും ക­വി­ത­യു­ടെ വൈരള ്യ­മാ­ണു­ള്ള­തു്. അതു് ഏ­റ്റ­വും കു­റ­വു് പൊൻ­കു­ന്നം വർ­ക്കി യുടെ ര­ച­ന­ക­ളി­ല­ത്രേ.

images/OVVijayan.jpg
ഒ. വി. വിജയൻ

ന­വീ­ന­ന്മാ­രു­ടെ നോ­വ­ലു­കൾ നോ­ക്കാം. ഒ. വി. വി­ജ­യ­ന്റെഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം’ ഭാ­വ­ഗീ­തം­പോ­ലെ മ­നോ­ഹ­ര­മാ­ണു്. മു­കു­ന്ദ­ന്റെ ‘ഡൽഹി’യിലോ “മ­യ്യ­ഴി­പ്പു­ഴ­യു­ടെ തീ­ര­ങ്ങ”ളി ലോ ക­വി­ത­യി­ല്ല. ക­വി­ത­യോ ക­വി­താ­മ­യ­മാ­യ ആശയമോ ഇ­ല്ലാ­ത്ത രചനകൾ ആ­വിർ­ഭാ­വ­കാ­ല­ത്തു് പ്ര­ശ­സ്തി നേടും. അ­ല്പ­കാ­ലം ക­ഴി­ഞ്ഞാൽ അവ അ­ഗ­ണ്യ­കോ­ടി­യിൽ ആ­യി­പ്പോ­കും. ക­വി­ക­ളെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ­യാ­ണു് എ­ഴു­താ­നു­ള്ള­തു്. ഉ­ള്ളൂ­രി നേ­ക്കാൾ കൂ­ടു­തൽ­കാ­ലം ഓർ­മ്മി­ക്ക­പ്പെ­ടു­ന്ന­തു് കാ­വ്യ­ക­വി­യാ­യ വ­ള്ള­ത്തോ­ളാ­യി­രി­ക്കും. കാ­വ്യ­ക­വി എന്ന നി­ല­യിൽ വ­ള്ള­ത്തോ­ളി­നെ­യും അ­തി­ശ­യി­ക്കു­ന്നു ച­ങ്ങ­മ്പു­ഴ. അ­ക്കാ­ര­ണ­ത്താൽ വ­ള്ള­ത്തോൾ വി­സ്മ­രി­ക്ക­പ്പെ­ടു­ന്ന കാ­ല­ത്തും ച­ങ്ങ­മ്പു­ഴ അ­നു­വാ­ച­ക­രു­ടെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തിൽ ഉ­ണ്ടാ­യി­രി­ക്കും. കാ­വ്യ­ക­വി­കൾ­ക്കു ത­ങ്ങ­ളു­ടെ കാ­ല­യ­ള­വു­ക­ളിൽ പ്ര­ശ­സ്തി കാ­ണു­കി­ല്ല. ആ­ഭ്യാ­സി­ക­ന്മാ­രും ഗ­ദ്യ­ക­വി­ക­ളും വി­സ്മ­രി­ക്ക­പ്പെ­ടു­മ്പോൾ അവർ വി­രാ­ജി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-07-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.