സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-07-14-ൽ പ്രസിദ്ധീകരിച്ചതു്)

images/Kunhiramannairp.jpg
പി. കുഞ്ഞിരാമൻ നായർ

സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണവും വെട്ടിത്തിളങ്ങുന്ന മുക്കുപണ്ടവും അറിവില്ലാത്ത സ്ത്രീയുടെ കൈയിൽ കൊടുത്തിട്ടു് ഏതെങ്കിലുമൊന്നു് എടുത്തുകൊള്ളാൻ പറഞ്ഞാൽ അവൾ വ്യാജവസ്തു കൈക്കലാക്കിയിട്ടു് സ്വർണ്ണാഭരണം തിരിച്ചുതരും. പണ്ടു് ‘സാറ്റി’നെന്ന പേരിൽ ഒരുതരം പട്ടുണ്ടായിരുന്നു. ഇപ്പോഴും കാണുമായിരിക്കുമതു്. നല്ല തുണികൊണ്ടോ നല്ല പട്ടുകൊണ്ടോ ബ്ലൗസ് തയ്ക്കാതെ കണ്ണഞ്ചിക്കുന്ന ശോഭയുള്ള സാറ്റിൻ അതിനുവേണ്ടി വാങ്ങിച്ചിരുന്നു അക്ഷരജ്ഞാനം കുറവായ സ്ത്രീകൾ. അഞ്ഞൂറു രൂപയുടെ കറൻസിനോട്ട്, പ്രഭ ചിന്തുന്ന അഞ്ച് ഒറ്റരൂപാ നാണയം ഇവ കുട്ടിയുടെ നേർക്കു നീട്ടു. അവൻ നാണയമെടുക്കും. നോട്ട് ചുരുട്ടിക്കൂട്ടി ദൂരെയെറിയും. പി. കുഞ്ഞിരാമൻ നായരു ടെ കവിത സ്വർണ്ണാഭരണമാണു്. അതു് ഇന്നാർക്കും വേണ്ട. മുക്കുപണ്ടങ്ങൾക്കു സദൃശങ്ങളായ കവിതകളെ നെഞ്ചോടു ചേർക്കുന്നു പലരും. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ ഇതു സംസ്കാര ദാരിദ്ര്യമാണു്. മുക്കുപണ്ടമായ കവിതയെ ഉയർത്തിപ്പിടിക്കുന്ന ഒരു സാഹിത്യകാരനോടു ഞാൻ ചോദിച്ചു. ‘താങ്കൾ ഉയർത്തുന്ന … എന്ന കവിയാണോ ശ്രേഷ്ഠൻ അതോ പി. കുഞ്ഞിരാമൻ നായരോ?’ കുഞ്ഞിരാമൻ നായർ എന്നു് അദ്ദേഹത്തിനു സമ്മതിക്കേണ്ടിവന്നു. എന്നിട്ടു രക്ഷപ്പെടാനായി ഇങ്ങനെയും കൂട്ടിച്ചേർത്തു. “പക്ഷേ, കുഞ്ഞിരാമൻ നായർക്കു് ഒരു ചുഴിക്കൂറ്റം വന്നുപോയി.”

ബുക്കർ സമ്മാനം നേടിയ നോവൽ

പി. കുഞ്ഞിരാമൻ നായരുടെ കവിത സ്വർണ്ണാഭരണമാണു്. അതു് ഇന്നാർക്കും വേണ്ട. മുക്കുപണ്ടങ്ങൾക്കു സദൃശങ്ങളായ കവിതകളെ നെഞ്ചോടു ചേർക്കുന്നു പലരും. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ ഇതു സംസ്കാര ദാരിദ്ര്യമാണു്.

യുദ്ധം സമഗ്രസ്വഭാവമുള്ള സത്യത്തിന്റെ ഭാഗികാംശം മാത്രമാണു്. അതിനെ സ്ഥൂലീകരിച്ചു പ്രതിപാദിക്കുമ്പോൾ യുദ്ധത്തിന്റെ കെടുതികൾ അത്രകണ്ടു കണ്ടിട്ടില്ലാത്ത കേരളീയർക്കു് സമ്പൂർണ്ണങ്ങളായ അനുഭൂതികൾ ജനിക്കില്ല. മറ്റൊരു വിധത്തിൽ പറയട്ടെ. പടിഞ്ഞാറൻ നാടുകളിലുള്ളവർ ആ പ്രതിപാദനങ്ങൾ വായിച്ചുരസിക്കുന്നതുപോലെ കേരളത്തിലുള്ളവർ രസിക്കുകയില്ല. പത്തൊൻപതാം ശതാബ്ദത്തിലെ രചനകളെ ഞാൻ വിട്ടുകളയുന്നു. ഈ ശതാബ്ദത്തിലെ ‘From Here to Eternity’ (ജെയിംസ് ജോൺസ്), ‘The Naked and the Dead’ (നോർമൻ മെയ്ലർ), ‘Slaughter House—Five’ (കർട് വൊണഗറ്റ്), ‘Catch 22’ (ജോസഫ് ഹെല്ലർ) ഈ നോവലുകളെക്കുറിച്ചു് എന്തെന്തു പ്രശംസാ വചനങ്ങളാണു് നിരൂപകർ കോരിച്ചൊരിഞ്ഞിട്ടുള്ളതു്. ഈ ലേഖകൻ ഇപ്പറഞ്ഞ നോവലുകൾ വായിച്ചിട്ടുണ്ടു്. പാശ്ചാത്യരുടെ അനുഭൂതി മണ്ഡലത്തിൽ പ്രവേശിക്കാനാവാതെ ഞാൻ പാരായണത്തിനു ശേഷം ആ നോവലുകൾ അടച്ചുവച്ചിട്ടുണ്ടു്. പിന്നീടൊന്നു തുറന്നുനോക്കാൻ ധൈര്യപ്പെട്ടിട്ടുമില്ല. അല്ലെങ്കിൽ ജീനിയസ് അത്തരം വിഷയങ്ങളെ സാർവജനീനങ്ങളാക്കിത്തീർക്കണം. ജോൺസിനോ മെയ്ലർക്കോ വൊണഗറ്റിനോ ഹെല്ലർക്കോ ആ പ്രതിഭയില്ലതാനും.

images/Englishpatient.jpg

ബുക്കർ സമ്മാനം നേടിയ “The English Patient ” എന്ന നോവലിനെക്കുറിച്ചും എനിക്കു പറയാനുള്ളതു് ഇതുതന്നെയാണു് (Michael Ondaatje എഴുതിയതു്). ‘Profound, beautiful and heart-quickening’ എന്നു നോവലിസ്റ്റ് റ്റോണി മോറിസണും ‘The best piece of fiction in English’ എന്നു നോവലിസ്റ്റ് എഡ്മണ്ട് വൈറ്റും ‘A magic carpet of a novel’ എന്നു ജേണലിസ്റ്റ് പികോ അയ്യരും പറഞ്ഞതു വിശ്വസിച്ചാണു് ഞാൻ ഈ നോവൽ വാങ്ങിയതും പ്രയാസപ്പെട്ടു വായിച്ചതും. വായിച്ചുകഴിഞ്ഞു് ‘egg-strawordinary’ എന്നു് അവസാനത്തെപ്പുറത്തിൽ ധർമ്മരോഷത്തോടെ എഴുതിപ്പോയി. ഫ്ലോറൻസിലാണു് കഥ നടക്കുന്നതു്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞകാലം. യുദ്ധം നടന്ന കാലത്തു് ആശുപത്രിയാക്കി മാറ്റിയ ഒരു കെട്ടിടത്തിൽ വിമാനാപകടത്തിൽ കരിഞ്ഞ ശരീരവുമായി ഒരുത്തൻ കിടക്കുന്നതു നമ്മൾ ആദ്യമായി കാണുന്നു. അയാളെ ശുശ്രൂഷിക്കുന്നതു് കാനഡക്കാരിയായ വിധവ ഹന. അവിടെ ക്രാവാജ്ജിയോ എന്നൊരു കള്ളനും ഒരു സിക്കും (പഞ്ചാബുകാരൻ) എത്തുന്നു. ക്രാവാജ്ജിയോവിനു് ശരീരം കരിഞ്ഞു് കിടക്കുന്നവന്റെ രഹസ്യങ്ങളറിയാം. അവ അനാവരണം ചെയ്യുന്ന വേളയിൽ നോവലിനു് ഡിറ്റക്റ്റീവ് സ്വഭാവം കൈവരുന്നു. നഴ്സായ ഹനയും സിക്കും അനുരാഗത്തിൽ വീഴുന്നു. രോഗിക്കു് ഹനയെ ഇഷ്ടമാണു്. പക്ഷേ, അയാൾ കിടക്കുന്ന ഭവനത്തിൽ ഇരുട്ടു വീഴുന്നു. നൈരാശ്യത്തിന്റെ ഇരുട്ടു്. ‘The villa drifts in darkness. In the hallway by the English patient’s bedroom the last candle burns, still alive in the night. Whenever he opens his eyes out of sleep, he sees the old wavering yellow light’. ഈ അന്ധകാരവും നിരാശതയും യുദ്ധത്തിന്റെ ഫലമാണെന്നു് വരുത്താനാണു് നോവലിസ്റ്റിന്റെ ആഗ്രഹം. അതു നന്നു്. പക്ഷേ, അദ്ദേഹത്തിന്റെ കാവ്യാത്മക ഭാഷ നോവലിന്റെ അർത്ഥനകൾക്കു് അനുരൂപമായി പ്രവർത്തിക്കുന്നില്ല. മുട്ടയും വയ്ക്കോലും പോലെ സാധാരണമായ നോവലാണിതു്. ഭാവനാത്മകവും കലാത്മകവുമായ നോവലുകൾക്കല്ല ബുക്കർ സമ്മാനം ലഭിക്കാറു്. ഈ നോവലും സമ്മാനം നേടിയിരിക്കുന്നു.

വായനക്കാർ അകലുന്നു

അദ്ദേഹം പേരുകേട്ട പ്രഭാഷകനായിരുന്നു. ഞാൻ അദ്ദേഹത്തോടൊരുമിച്ചു് ഏറെ സമ്മേളനങ്ങൾക്കു് പോയിട്ടുണ്ടു്. പക്ഷേ, ഒടുവിലൊടുവിൽ അദ്ദേഹം കൂടെയുണ്ടെന്നറിഞ്ഞാൽ പ്രഭാഷണത്തിനു് ക്ഷണിക്കാൻ വരുന്നവരോടു് അസൗകര്യമുണ്ടെന്നു് പറഞ്ഞു് ഞാൻ ഒഴിഞ്ഞു് കളയുമായിരുന്നു. കാരണം അദ്ദേഹം പ്രഭാഷണവേദിയിൽ കയറിയാൽ ഒരിക്കലും അവിടെ നിന്നു് ഇറങ്ങുകയില്ല എന്നതായിരുന്നു. ചൈനയുടെ ആക്രമണത്തിൽ നിന്നു് കുമാരില ഭട്ടനി ലേക്കു്, അദ്ദേഹത്തിൽ നിന്നു് രാമാനുജനി ലേക്കു്, രാമാനുജനിൽ നിന്നു് നെഹ്രു വിലേക്കു് ഇങ്ങനെ ഹനുമാൻ ചാട്ടങ്ങൾ ചാടി രണ്ടു മണിക്കൂർ “ഓറൽ ഡയറിയ” നടത്തും അദ്ദേഹം. ഒരിക്കൽ അദ്ദേഹവുമൊരുമിച്ചു് വർക്കലെപ്പോയി ഞാൻ, പ്രഭാഷണത്തിനായി. വിദ്യാലയമാണു്. ദൂരെ നിന്നു് എത്തുന്ന കുട്ടികളാകെ എഴുന്നേറ്റു പോയി. മറ്റാളുകൾ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവിൽ ‘മൈക്ക്’ കൊണ്ടുവന്നവർ മാത്രമുണ്ടു്. ഹെഡ് മാസ്റ്റർ വാചികാതിസാരം തന്റെമേൽ വീഴാതെ മാറിനില്ക്കുന്നു. പ്രഭാഷകൻ മൈക്കിന്റെ ഉടമസ്ഥനെ നോക്കി ശങ്കരാചാര്യർ പ്രച്ഛന്നബുദ്ധനായതെങ്ങനെയെന്നു് വിശദീകരിച്ചു തുടങ്ങി. അയാൾ കുറെ നേരം തല താഴ്ത്തിയിരുന്നിട്ടു് എഴുന്നേറ്റങ്ങു പോയി. അതിനു ശേഷം ശൂന്യാകാശത്തെ നോക്കി പതിനഞ്ചു മിനിട്ടു കൂടി മാത്രമേ പ്രഭാഷകൻ പ്രസംഗിച്ചുള്ളൂ. നമ്മൾ പറയുന്നതിൽ അന്യൻ മനസ്സിരുത്തുന്നില്ലെന്നു വന്നാൽ അതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ടു്? ഇതിനു തുല്യമായ അനുഭവങ്ങൾ സാഹിത്യ അക്കാദമിയുടെ നിർവ്വാഹക സമിതികളിൽ എനിക്കുണ്ടായിട്ടുണ്ടു്. അക്കാലത്തു് ഹെഡ് മിസ്ട്രസ്സായിരുന്ന ശ്രീമതി വൽസല കണ്ടിൻജൻസി, ടെൻഡർ, ക്വട്ടേഷൻ ഇവയെക്കുറിച്ചു് വാതോരാതെ സംസാരിക്കുമായിരുന്നു. സർക്കാർ നിയമങ്ങളിലും സർവീസ് നിയമങ്ങളിലും തനിക്കുള്ള അപാരമായ പാണ്ഡിത്യം ശ്രീമതി അങ്ങനെ പ്രദർശിപ്പിച്ചുപോന്നു. ഞാൻ പ്രിൻസിപ്പലായിരുന്നില്ല. എങ്കിലും ദീർഘകാലം രണ്ടു കലാശാലകളിൽ എനിക്കു് പ്രിൻസിപ്പലിന്റെ ചാർജ്ജുണ്ടായിരുന്നു. കെ. എസ്. ആർ., ഫിനാൻഷ്യൽ ആന്റ് അക്കൗണ്ട് കോഡ് ഇവയൊക്കെ എനിക്കു് ഹൃദിസ്ഥങ്ങളാണു്. എങ്കിലും എന്റെ ആ അറിവു് ഞാൻ പ്രദർശിപ്പിച്ചതേയില്ല. രണ്ടു്, മൂന്നു് മണിക്കൂർ നേരം നീളുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വൽസലയുടെ പാരാവാര സദൃശമായ ആധികാരിക വിജ്ഞാനം അലയടിക്കുന്നുവെന്നു കണ്ടപ്പോൾ ഞാൻ അതിൽ നിന്നു് രക്ഷ നേടാനായി സാഹിത്യ അക്കാദമി മീറ്റിങ്ങുകളിൽ പോകാതെയായി. ആകെ മൂന്നു കൊല്ലമാണല്ലോ സാഹിത്യ അക്കാദമിയുടെ കാലയളവു്. ഞാൻ ഒരു കൊല്ലമേ അക്കാദമിയിൽ പോയിട്ടുള്ളൂ. സ്ഥിരമായി പോകാതിരുന്നതു കൊണ്ടു് എന്നെ ബഹിഷ്കരിക്കാനായി ശ്രമം നടന്നെങ്കിലും അഭിവന്ദ്യനും സഹൃദയസ്നേഹ പരതന്ത്രനുമായ ശ്രീ. റ്റി. കെ. രാമകൃഷ്ണൻ ആ യത്നത്തെ തടഞ്ഞു. ഞാനേറെ സ്നേഹിക്കുന്ന വ്യക്തിയാണദ്ദേഹം. അതിരിക്കട്ടെ, നമ്മൾ പറയുന്നതു് ചുറ്റുമിരിക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാൽ നമുക്കു വലിയ വേദനയുണ്ടാകും. അവരുടെ വേദന നമ്മൾ അറിയുന്നില്ലെങ്കിലും ചിലപ്പോൾ നമ്മുടെ വേദനയുമാകും.

images/PrabhaVarma11.jpg
പ്രഭാവർമ്മ

പ്രതിരൂപാത്മക കാവ്യങ്ങൾ വായിക്കുമ്പോൾ ഈ വേദനയാണു് എനിക്കു്. അലിഗറി (ലാക്ഷണികത്വം) എനിക്കു് വേദന മാത്രമല്ല, വെറുപ്പും ഉണ്ടാക്കുന്നു. പ്രതിരൂപാത്മക കാവ്യങ്ങൾ രചിക്കുന്നവർ അവരുടെ സ്വന്തം നിലയിൽ വിദഗ്ദ്ധരാണു്; കാവ്യപ്രചോദനമുള്ളവരാണു്. ശ്രീ. പ്രഭാവർമ്മ യും അങ്ങനെ തന്നെ. നല്ല കവിയാണു് അദ്ദേഹം. ആ കവിത്വശക്തി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘അർക്കപൂർണ്ണിമ’ എന്ന കാവ്യത്തിൽ ദൃശ്യമാണു്. പക്ഷേ, സൂര്യൻ, സൂര്യപുത്രൻ ഈ സിംബലുകൾ കൊണ്ടു് അദ്ദേഹം സൃഷ്ടിക്കുന്ന ലോകം എനിക്കു് അനഭിഗമ്യമാണു്.

“ജീവന്റെ കുളിരായ് സൂര്യ

ജാഗരം പെയ്തു നിൽക്കവേ

സ്വപ്ന സന്നിഭമീ രത്ന-

ഗർഭ, സംപൂർണ്ണകാമയായ്”

നമ്മൾ പറയുന്നതിൽ അന്യൻ മനസ്സിരുത്തുന്നില്ലെന്നു വന്നാൽ അതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ടു്? ഇതിനു തുല്യമായ അനുഭവങ്ങൾ സാഹിത്യ അക്കാദമിയുടെ നിർവ്വാഹക സമിതികളിൽ എനിക്കുണ്ടായിട്ടുണ്ട്.

എന്ന വരിയും അതുപോലുള്ള മറ്റു വരികളും പ്രഭാവർമ്മയുടെ കവിത്വശക്തിക്കു നിദർശകം തന്നെ. എങ്കിലും സൂചകപദങ്ങൾ നൽകി കാവ്യവിഷയത്തിലേക്കു് അനുവാചകരെ പ്രവേശിപ്പിക്കാതെ അയാളെ പ്രതിരൂപാത്മകത്വത്തിന്റെ ദുർഗ്രഹതയാൽ അകറ്റിനിറുത്തുന്ന ഇക്കാവ്യം പ്രഭാഷകന്റെ കലണ്ടർ നോക്കിയുള്ള (വാച്ച് നോക്കിയല്ല) പ്രഭാഷണം പോലെ അനാദരണീയമാണു്. ആനക്കാര്യത്തിൽ ഒരു ചേനക്കാര്യം. സംസ്കൃത ഭാഷയുടെ രീതിയനുസരിച്ചു് ‘പൂർണത’ എന്നു് ണകാരത്തിനു് ഇരട്ടിപ്പു് കൂടാതെ അച്ചടിക്കുന്നതു് മനസ്സിലാക്കാം. (മലയാളത്തിൽ ഇരട്ടിപ്പോടുകൂടിയാണു് എഴുതാറു്). എങ്കിൽപ്പിന്നെ അർക്ക ശബ്ദത്തിൽ കകാരത്തിനു് ഇരട്ടിപ്പു് എന്തിനു്? സംസ്കൃതത്തിൽ അർക ശബ്ദത്തിൽ കകാരത്തിനു് ദ്വിത്വമില്ല. ഒന്നുകിൽ മലയാളത്തിലെ രീതിയനുസരിച്ചു് രണ്ടും കൂട്ടിക്കലർത്തി അച്ചടിക്കണം; അല്ലെങ്കിൽ സംസ്കൃതത്തിലെ രീതിയനുസരിച്ചു് രണ്ടും കൂട്ടിക്കലർത്തി വായനക്കാർക്കു ചിന്താക്കുഴപ്പം ഉണ്ടാക്കരുതു്. (വീണ്ടും ചേനക്കാര്യം. പൂർണ്ണം നിറഞ്ഞതു്. അതു് പൂർണ്ണതയാകാം. സമ്പൂർണ്ണതയാകാം. പരിപൂർണ്ണതയാകാം. എന്നാൽ പൂർണ്ണിമക്കു് അർഥം വേറെയല്ലേ? പൂർണ്ണിമാ, നിശാകരേ കലാഹീനേ സതി = ചന്ദ്രൻ കലാഹീനനായിരിക്കുമ്പോൾ. വെളുത്ത വാവിനെയാണു പൂർണ്ണിമയെന്നു പറയുക. നൈഷധ ചരിത മഹാകാവ്യം സർഗ്ഗം 2. ശ്ലോകം 76 നോക്കുക. “നിഖിലാന്നിശി പൂർണ്ണിമാ… ”)

ഇതൊരു പേഴ്സണൽ കോളമാണു്. അതുകൊണ്ടു് കൂടെക്കൂടെ ‘ഞാൻ ഞാൻ’ എന്ന പ്രയോഗമുണ്ടാകും. ഈ ദോഷമൊരിക്കൽ നോവലിസ്റ്റ് സുരേന്ദ്രനെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്ദേഹം പ്രോത്സാഹനജനകമായി പറഞ്ഞു: ‘പേഴ്സണൽ കോളമായതുതന്നെയാണു് അതിന്റെ സവിശേഷത.’

പ്രഭാവർമ്മയുടെ കാവ്യത്തെക്കുറിച്ചു നിർവഹിച്ച സാമാന്യ പ്രസ്താവനകൾ ശ്രീ മനോജ് ജാതവേദരു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ പെസഹ എന്ന ചെറുകഥയ്ക്കും ചേരും. ഒരു വ്യത്യാസം മാത്രം. പ്രഭാവർമ്മ കവിയാണു്; മനോജ് കഥാകാരനല്ല. ഒരമ്മ, മകൻ, പരിചാരകൻ, വീട്ടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഒരു ബീഭത്സ രൂപം ഇവരെക്കൊണ്ടു കഥാകാരൻ സൃഷ്ടിക്കുന്ന ലോകം ഭീതിതമെന്നേ പറയേണ്ടു. ഇത്തരം കഥകളെ Social Crimes ആയി ഞാൻ കാണുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾക്കു മലയാള ഭാഷ അറിഞ്ഞുകൂടെന്നു വത്സല ദേശാഭിമാനി പത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നല്ലോ. എന്തു പറയുന്നു?

ഉത്തരം: ശരിയായിരിക്കാം. ഞാൻ ഇപ്പോഴും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണു്. വിദഗ്ദ്ധമായി ഭാഷ പ്രയോഗിക്കാൻ പഠിക്കുന്നതിനു മിൻപു തന്നെ ഞാൻ മരിച്ചുപോയേക്കാം. അത്രയ്ക് പ്രയാസമുണ്ടെനിക്കു്. വത്സല നല്ല മലയാള ഭാഷ കൈകാര്യം ചെയ്യുന്നുണ്ടാവാം. അതിനെക്കാളേറെ അവർക്കു് അവഗാഹമുള്ളതു് ക്യൂറ്റ്സേ യുടെ കൃതികളിലാണു്. ശ്രീ. രഘുരാമൻ നായർ “പകൽക്കൊള്ള” എന്ന പേരിൽ അതു് ദൃഢ-പ്രത്യയം നൽകുമാറു് മലയാള മനോരമ ദിനപ്പത്രത്തിലൂടെ സ്പഷ്ടമാക്കിയിരുന്നു. എന്റെ ഭാഷയെക്കുറിച്ചു സത്യം പറഞ്ഞതിനു വൽസലക്കു നന്ദി. വേറൊരു കൈപ്പുള്ള സത്യം ചൂണ്ടിക്കാണിച്ചതിനു് രഘുരാമൻ നായർക്കു് അഭിനന്ദനം.

ചോദ്യം: പ്രചാരണം, പ്രചാരണം എന്നു പറഞ്ഞു നിങ്ങൾ കുറേക്കാലമായി കുരയ്ക്കുന്നല്ലോ. പ്രചാരണം സാഹിത്യത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ?

ഉത്തരം: താങ്കൾ കഴുത്തിലേയും വദനത്തിലേയും മാംസപേശികൾ മരവിപ്പിച്ചു്, വാലൊതുക്കി, കുത്തിയിരുന്നു് അന്തരീക്ഷത്തിലെ ഒരു ഉപഗ്രഹത്തെ നോക്കി മോങ്ങുന്നതു് ഈ ചോദ്യത്തിലൂടെ ഞാൻ കേട്ടു. പ്രചാരണത്തിന്റെ Violence-നെയാണു് ഞാൻ നിന്ദിക്കുന്നതു്. സമരേഷ് ബോസ് എന്ന മാർക്സിസ്റ്റുകാരൻ തൂവൽ കൊണ്ടു സ്പർശിക്കുന്നതുപോലെ, വെൽവെറ്റ് കൊണ്ടു തടവുന്നതുപോലെ പ്രചാരണം നടത്തും. അപ്പോൾ സ്പർശിക്കപെടുന്നവനു സുഖം. Violence-ൽ സുഖമില്ല, ദുഃഖമേയുള്ളു.

ചോദ്യം: ഈ കാലഘട്ടത്തിലെ ഇന്ത്യയിലെ ജീവിതത്തെ എങ്ങനെ വിലയിരുത്താം?

ഉത്തരം: ഒരു ഇംഗ്ലീഷ് പദം കൊണ്ടു്; ‘ഡിസ്ഗ്രേയ്സ്.’

ചോദ്യം: സ്തീയുടെ നല്ല കാലമേതു?

ഉത്തരം: അച്ഛനമ്മമാരോടു താമസിക്കുന്ന കൗമാര കാലം നല്ലതു്. ദാമ്പത്യ ജീവിതം ചീത്തക്കാലം. “മദ്യപിച്ചുകൊണ്ടുവന്നു്, ഒരു തെറ്റും ചെയ്യാതെ എന്നെ എന്റെ ഭർത്താവു് എന്ന നീചൻ മർദ്ദിക്കുന്നു. ഞാനെന്തു ചെയ്യണം സാറേ. എന്റെ പേരു വെളിപ്പെടുത്തരുതേ.” “പേരു മാറ്റിയെഴുതാം. ഗ്രേസി അവന്റെ മുഖത്തു് ഇടി കൊടുത്തിട്ടു് സ്വന്തം വീട്ടിലേക്കു പോകണം. ഈ ക്രൂരമായ ദാമ്പത്യ ജീവിതത്തേക്കാൾ കൊള്ളരുതാത്തതാണു് സ്തീവിമോചന പ്രസ്ഥാനം. അതുകൊണ്ടു് അതിൽ ചേരരുതു്. നേരെ വീട്ടിലേക്കു്.”

ചോദ്യം: വയലറ്റ് ലെഡൂക് ആരാണു്?

ഉത്തരം: അങ്ങനെയൊരാളെ ഞാൻ കേട്ടിട്ടില്ല. ഷെനെ, സീമോൻ ദ ബോവ്വാർ ഇവരെയെല്ലാം പരിചയമുണ്ടായിരുന്ന വിയോലത് ലെദ്ദ്യൂക്കി നെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നതു? (Violette Leduc) അസാധാരണത്വം ആവാഹിച്ച ഫ്രഞ്ചെഴുത്തുകാരിയായിരുന്നു അവർ. അവരുടെ ‘La Batarde’, ‘Mad in Persuit’ എന്നീ ആത്മകഥാപരമായ കൃതികൾ ഞാൻ വായിച്ചിട്ടുണ്ടു്. അവർ 1972-ൽ മരിച്ചു.

ഭേദമാകാത്ത രോഗം

ഓരോ നാട്ടിനും അതിന്റേതായ ജീനിയസ് ഉണ്ടു്. എന്റെ നാട്ടിന്റെ ജീനിയസ് പാമ്പായി ഭൂമിക്കുള്ളിൽനിന്നു പുറത്തേക്കു വരുന്നു.

ഇതൊരു പേഴ്സണൽ കോളമാണു്. അതുകൊണ്ടു് കൂടെക്കൂടെ ‘ഞാൻ ഞാൻ’ എന്ന പ്രയോഗമുണ്ടാകും. ഈ ദോഷമൊരിക്കൽ നോവലിസ്റ്റ് സുരേന്ദ്രനെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്ദേഹം പ്രോത്സാഹനജനകമായി പറഞ്ഞു: ‘പേഴ്സണൽ കോളമായതുതന്നെയാണു് അതിന്റെ സവിശേഷത’. വായനക്കാരുടെ സദയാനുമതിയോടെ ഞാൻ സ്വന്തം കാര്യം എഴുതിക്കൊള്ളട്ടെ. എന്റെ മകൻ മരണമടഞ്ഞപ്പോൾ നിയമാനുസാരികളായ ചടങ്ങുകളിൽ വിശ്വാസമില്ലാത്ത എം. കെ മേനോൻ (വിലാസിനി) എന്റെ വീട്ടിൽ വന്നു് ആശ്വാസ വാക്കുകൾ പറഞ്ഞു. എനിക്കു വലിയ പരിചയമില്ലാത്ത കൈനിക്കര കുമാരപിള്ള സാർ വഴുക്കലുള്ള വയൽ വരമ്പിലൂടെ വീട്ടിലെത്തി ആശ്വാസം പകർന്നു. അവരൊക്കെ എത്ര നല്ലയാളുകൾ. ബോംബയിലോ മറ്റോ താമസിച്ചിരുന്ന ശ്രീമതി മാധവിക്കുട്ടി (കമലാദാസ്) എനിക്കെഴുതി രോഗം ഭേദമാകുന്നതിനു് ഒരു കാലയളവുള്ളതുപോലെ ദുഃഖം മാറുന്നതിനും ഒരു കാലയളവുണ്ടു് എന്നു്. വേറൊരു രീതിയിൽ മഹാകവി ജി. ശങ്കരക്കുറുപ്പു് എഴുതി അറിയിച്ചു. “നിങ്ങളുടെ വീട്ടിൽ മരണം കൂടെക്കൂടെ കയറി വരുന്നതിൽ എനിക്കു ദുഃഖമുണ്ടു്. മരണമുണ്ടായാൽ തത്ത്വചിന്തകൊണ്ടു് ദുഃഖപ്രവാഹത്തെ അണകെട്ടി നിറുത്തുന്നതു് നിഷ്പ്രയോജനമാണു്.” (ഓർമ്മയിൽനിന്നെഴുതുന്നതു്).

images/VioletteLeduc.jpg
Violette Leduc

രോഗം ഭേദമാകുന്നതിനു് ഒരു കാലയളവുണ്ടെന്നു മാധവിക്കുട്ടി പറഞ്ഞതു ശരി. പക്ഷേ, രോഗാർത്തമായ കഥാസാഹിത്യത്തിനു് ആരോഗ്യം തിരിച്ചുകിട്ടുമോ? അതിനു കാലയളവുണ്ടോ? ദേശാഭിമാനി വാരികയിൽ ശ്രീ. ടി. സി. ജോജി എഴുതിയ “അയാളുടെ നഗരം” എന്ന കഥ വായിച്ചപ്പോൾ മലയാള ചെറുകഥാ സാഹിത്യത്തിനു പിടിപെട്ട മഹാരോഗം ഒരിക്കലും ഭേദമാവുകയില്ലെന്നു എനിക്കു തോന്നിപ്പോയി. മകൻ അച്ഛനെ ദുഃഖത്തോടെ യാത്രയാക്കുന്നു. വിദേശവാസം കഴിഞ്ഞു് വളരെക്കൊല്ലത്തിനു ശേഷം അച്ഛൻ മകനെ കാണാനെത്തുമ്പോൾ അവൻ കോൺഗ്രസ് നേതാവായി വിരാജിക്കുന്നു. അവന്റെ സമീപത്തു മദ്യവും മദിരാക്ഷിയും. തന്ത വഴിയിൽക്കിടന്നു ചാവുന്നു. കഥാരചന ഉദാത്തമായ പ്രക്രിയയാണു്. ജന്മനാ കഥയെഴുത്തുകാരനായവനു മാത്രമേ നല്ല കഥകൾ രചിക്കാനാവൂ. അല്ലെങ്കിൽ ഇതുപോലെ മഹാരോഗം പിടിപെട്ട കഥയെ ഉത്കൃഷ്ടമായ വാരികയുടെ വെണ്മയാർന്ന താളിൽ കിടത്തിയിട്ടു് ‘ഇതിന്റെ സൗന്ദര്യം ആസ്വദിക്കൂ’ എന്നു പറയേണ്ടതായിവരും. എന്താണു് ഈ ഭർത്സനം എന്നു ചോദിക്കുന്നവരുണ്ടാകും. എനിക്കു് ഒരു മറുപടിയേയുള്ളു. അതു ഇംഗ്ലീഷിലാകട്ടെ. Mr. Joji, Your story is all a pack of lies. എവിടെ കലയുടെ വിശ്വാസ്യത ഇല്ലാതാകുന്നുവോ അവിടെ കള്ളമാണു് ശീർഷമുയർത്തി നില്ക്കുന്നതു്.

എവിടെയോ വായിച്ചതു്
  1. ഒരു കവി വിശന്നുതളർന്നു റോഡിലൂടെ നടക്കുകയായിരുന്നു. ആ സന്ദർഭത്തിൽ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ ജന്നലിനരികിൽ ഒരു വിധവ നില്ക്കുന്നതു് അയാൾ കണ്ടു. കവി ഷേർടിന്റെ ഏറ്റവും മുകളിലുള്ള ബട്ടൺ നഷ്ടപ്പെട്ടതുപോലെ രണ്ടറ്റവും കൂട്ടിപ്പിടിച്ചു് അവളോടു് ചോദിച്ചു. “ഒരു മൊട്ടുസൂചി തരാനുണ്ടോ?” സ്ത്രീ പറഞ്ഞു: “എന്റെ മേശയിൽ കണ്ടേക്കും.” കവി അറിയിച്ചു: “എന്നാൽ ഒരു വലിയ റൊട്ടിയിൽ ആ മൊട്ടുസൂചി കുത്തിവച്ചു് താഴോട്ടു ഇട്ടുതരൂ.”
  2. ഓരോ നാട്ടിനും അതിന്റേതായ ജീനിയസ് ഉണ്ടു്. എന്റെ നാട്ടിന്റെ ജീനിയസ് പാമ്പായി ഭൂമിക്കുള്ളിൽനിന്നു പുറത്തേക്കു വരുന്നു.
  3. ഇരുട്ടു് ഏതും വലിച്ചെടുക്കുന്നു. ജനങ്ങൾ, ശക്തികൾ, അഗ്നികൾ, മൃഗങ്ങൾ, ഞാൻ. ഇവയെല്ലാം എത്ര നിഷ്പ്രയാസമായിട്ടാണു് അതു് വലിച്ചെടുക്കുക. ഒരു വലിയ ഊർജ്ജം എന്റെ സമീപത്തു നീങ്ങുന്നു. എനിക്കു രാത്രികളിൽ വിശ്വാസമുണ്ടു്.
  4. ഈശ്വരൻ ലോഹങ്ങളിൽ ഉറങ്ങുന്നു, സസ്യങ്ങളിൽ ഉണരുന്നു, മൃഗങ്ങളിൽ നടക്കുന്നു, മനുഷ്യരിൽ ചിന്തിക്കുന്നു.
  5. എന്റെ വാദങ്ങൾക്കു മറുപടി പറയാൻ കഴിയാത്തവർക്കു് എന്നെ തെറി പറയാനും അപകീർത്തിപ്പെടുത്താനും സ്വാതന്ത്ര്യമുണ്ടു്.
ഗതിവൈകല്യം

ബുക്കർ സമ്മാനം കിട്ടിയ നോവലിനെക്കുറിച്ചു മുകളിൽ എഴുതിയല്ലോ. കവറിൽ അച്ചടിച്ചു വച്ച അത്യുക്തി കലർന്ന വാക്യങ്ങൾ പരസ്യങ്ങളാണെന്നു ഞാൻ മനസ്സിലാക്കി. ഇനി കവറിൽ അച്ചടിച്ച വാക്യങ്ങളാൽ ഞാൻ വഞ്ചിതനാവുകയില്ല. വിക്രം സേത്തി ന്റെ നോവലിനെക്കുറിച്ചു ഇന്ത്യൻ പത്രങ്ങളും വാരികകളും ചൊരിഞ്ഞ സ്തുതിവാക്കുകൾ കേട്ടു വിശ്വസിച്ചു് അഞ്ഞൂറു രൂപ കൊടുത്തു് ഞാൻ ആ ട്രാഷ് വാങ്ങിച്ചു. ഇനി ഇന്ത്യൻ ജേണലുകളാൽ ഞാൻ വഞ്ചിക്കപ്പെടുകയില്ല. പ്രീതിഷ് നന്ദി Illustrated Weekly-യുടെ പത്രാധിപരായിരുന്ന കാലത്തു് പറട്ടക്കഥകൾ അച്ചടിച്ചിട്ടു് അവയുടെ മുകളിൽ അദ്ഭുതാവഹമായ കഥകൾ എന്നോ ചേതോഹരങ്ങളായ കഥകൾ എന്നോ ചേർക്കുമായിരുന്നു. ആ കഥകൾ വായിച്ച ഞാൻ ഇനി പറ്റിക്കപ്പെടില്ല. ശ്രീ. എം. ആർ. മനോഹരവർമ്മയുടെ പറട്ടയിൽ പറട്ടയായ ‘ഓ ഡൽഹി’ എന്ന കഥയെ മനോഹരമെന്നു് മുൻപുള്ള ലക്കം വാരികയിൽ വിശേഷിപ്പിച്ചിരുന്നു എന്നാണു് എന്റെ ഓർമ്മ. (ഓർമ്മയിൽ തെറ്റുണ്ടെങ്കിൽ ഈ വാക്യം പിൻവലിച്ചിരിക്കുന്നു.) ഇനി ഞാൻ അത്തരം പ്രസ്താവങ്ങളെ വിശ്വസിക്കില്ല. അനുഭവമാണല്ലോ ഗുരു. ശോഭാഡേ എന്ന അശ്ലീല രചനക്കാരിയെക്കുറിച്ചു് ‘റ്റൈമി’ൽ വന്ന ലേഖനം വായിച്ചതിനുശേഷം ഞാൻ ആ വാരികയിലെ ഒരു ഗ്രന്ഥനിരൂപണവും വായിച്ചിട്ടില്ല. അടുത്ത കാലത്തു് വിക്രം സേത്തിന്റെ നോവലിനെക്കുറിച്ചു് ‘ന്യൂസ് വീക്ക്’ എഴുതിയ നിരൂപണം വായിച്ചതിനുശേഷം ആ വാരികയും ഞാൻ കൈകൊണ്ടു തൊടാതെയായി. ഇപ്പോൾ The Economist വാരിക മാത്രം വായിക്കുന്നു.

വിവാഹം നിശ്ചയിച്ച ഒരു പെണ്ണിന്റെ ആഭരണങ്ങൾ മോഷ്ടിച്ചുവിറ്റു് ഡൽഹിയിൽ വന്നു ദീപാളി കുളിക്കുന്ന മൂന്നു കള്ളന്മാരുടെ കഥയാണു് മനോഹരവർമ്മ പറയുന്നതു് (കുങ്കുമം). നല്ല സാഹിത്യകാരന്മാർ എപ്പോഴും ജനതയുടെ മുൻപിലായിരിക്കും നടക്കുക. മനോഹരവർമ്മ കേരളീയരുടെ പിറകിൽ—വളരെപ്പിറകിൽ— ഏന്തിയേന്തി നടക്കുന്നു. പരസ്യത്തിന്റെ സ്നേഹപൂർവമായ ‘അപ്, അപ്’ വിളികൾ ഉണ്ടായാലും അദ്ദേഹത്തിനു് ജനതയുടെ മുൻപിൽ കയറാനാവില്ല. പംഗുപാദനു് ഓടാൻ കഴിയുകയില്ലല്ലോ.

സർക്കാരില്ല

എന്റെ വാദങ്ങൾക്കു മറുപടി പറയാൻ കഴിയാത്തവർക്കു് എന്നെ തെറി പറയാനും അപകീർത്തിപ്പെടുത്താനും സ്വാതന്ത്യ്രമുണ്ടു്.

സർ സി. പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്തു് നിയമസഭ വിക്ടോറിയ ജൂബിലി റ്റൗൺ ഹോളിലാണു് കൂടിയിരുന്നതു്. ഒരു ദിവസം ഫാനിന്റെ ഒരിതൾ ഇളകിത്തെറിച്ചു. ആർക്കും ആപത്തുണ്ടായില്ലെങ്കിലും ദിവാൻ എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്തു. ഹജൂർ കച്ചേരിയിലെ നാഴികമണി ഒരു ദിവസം അങ്ങുനിന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും അതു നന്നാക്കിയില്ല. അതിനോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ജോലി പോയി. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവു് ആറാട്ടിനു് എഴുന്നള്ളുമ്പോൾ അല്പം ചെളി ചവിട്ടാനിടയായി. കടപ്പുറത്തെ മണ്ണുവിരിച്ചു വെള്ളമൊഴിച്ചപ്പോൾ ഉണ്ടായ ഒരു ചെറിയ ചെളിക്കഷണത്തിലായിരുന്നു മഹാരാജാവിന്റെ കാലു പതിച്ചതു്. അതുകണ്ട ദിവാൻ പി. ഡബ്ലിയു. ഡി സെക്ഷനാഫീസറെ ഡിസ്മിസ് ചെയ്തു.

images/CPRamaswamiAiyar1939.jpg
സി. പി. രാമസ്വാമി അയ്യർ

ഇന്നു് (11-6-93) ഞാൻ പുളിമൂട്ടിലെത്തി. അവിടെനിന്നു സർക്കാർ അച്ചുക്കുടത്തിലേക്കു പോകുന്ന റോഡിന്റെ തുടക്കത്തിൽ ഇടതു വശത്തുനിന്നു് അസഹനീയമായ നാറ്റം വ്യാപിക്കുന്നുണ്ടായിരുന്നു. ഛർദ്ദിക്കാതിരിക്കാനായി ഞാൻ വേഗത്തിൽ നടന്നു. അതിനുമുൻപു് അന്വേഷണം നടത്തിയപ്പോൾ നാറ്റം വളരെ ദിവസങ്ങളായി ഉണ്ടെന്നാണു് അവിടെയുള്ള പീടികയുടമസ്ഥൻ പറഞ്ഞതു്. അവരൊക്കെ പരാതിപ്പെട്ടിട്ടും ഫലമില്ല. ദുഃഖത്തോടെയാണു് ഓരോ കടയുടമസ്ഥനും ഇക്കാര്യം എന്നെ അറിയിച്ചതു്. ആളുകൾക്കു മഹാരോഗം വരുത്തുന്ന ഈ നാറ്റം ഇല്ലാതെയാകണമെങ്കിൽ ഇവിടെ സർക്കാർ ഉണ്ടാകണം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-07-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.