സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-11-21-ൽ പ്രസിദ്ധീകരിച്ചതു്)

ഓരോ രാജ്യത്തിന്റെയും തത്ത്വചിന്ത അവിടുത്തെ പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നതെന്നു് ടാഗോർ പറഞ്ഞിട്ടുണ്ടു്. ഭാരതത്തിലെ കൊടും കാനനങ്ങൾ ജനതയുടെ ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്നില്ല. സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല സഹായിക്കുകയും ചെയ്യുന്നു. വനം കൊണ്ടു ജീവിച്ചു, ജീവിക്കുന്നു ഭാരതീയർ. അതിനാൽ വനത്തെ അല്ലെങ്കിൽ പ്രകൃതിയെ വേറൊന്നായി കാണാൻ ഭാരതീയർക്കു കഴിയുകയില്ല. ഞാനും പ്രകൃതിയുമൊന്നു് എന്ന വിചാരം അവർക്കുള്ളതു കൊണ്ടു് ഇവിടെ അദ്വൈത സിദ്ധാന്തമുണ്ടായി. നേരെ മറിച്ചാണു് ഇംഗ്ലീഷുകാരുടെ സ്ഥിതി. അവർക്കു ചുറ്റും കിടക്കുന്ന കടലിനോടു മല്ലടിച്ചേ ജീവിക്കാനാവൂ. മത്സ്യബന്ധനത്തിനു്, വിദേശ സന്ദർശനത്തിനു് എന്നു വേണ്ട ഏതിനും അവർക്കു സമുദ്രത്തോടു സമരം ചെയ്യേണ്ടതായി വരുന്നു. ഫലമോ? മനുഷ്യൻ വേറെ, പ്രകൃതി വേറെ എന്ന ചിന്താഗതി അവർക്കുണ്ടായി. അങ്ങനെ അവർ ദ്വൈത സിദ്ധാന്തത്തിൽ വിശ്വാസമുള്ളവരായി. ടാഗോറിന്റെ ഈ അഭിപ്രായം സമഞ്ജസമായിരിക്കുന്നു.

images/JeanPaulSartre1924.jpg
സാർത്ര്

ലോകമഹായുദ്ധങ്ങളുടെ കെടുതികൾ കണ്ടു യാതന അനുഭവിച്ച ഫ്രഞ്ച് ജനത അസ്തിത്വവാദത്തിൽ വിശ്വാസമർപ്പിക്കുകയും അതിനു അനുസരിച്ചു് ജീവിക്കുകയും ചെയ്തു. I exist, that is all—ഞാൻ ജീവിച്ചിരിക്കുന്നു, അത്രമാത്രം—എന്ന ചിന്താഗതി അവർക്കുണ്ടാകാൻ ഹേതു അതത്രേ. ആ വിശ്വാസവും അവിടുത്തെ സവിശേഷമായ പരിതഃസ്ഥിതിയും രണ്ടു വ്യക്തികളിൽ ആഘാതമേല്പിച്ചു. അങ്ങനെയാണു് സാർത്രും കമ്യൂ വും അവിടുത്തെ തത്ത്വചിന്തയുടെ നായകന്മാരായതു്.

images/Camus3.jpg
കമ്യൂ

ഭാരതത്തിലും അതിന്റെ ഒരു ഭാഗമായ കേരളത്തിലും ഫ്രഞ്ച് ജനതയ്ക്കു സവിശേഷമായും യൂറോപ്യൻ ജനതയ്ക്കു സാമാന്യമായും അനുഭവപ്പെട്ട അസ്തിത്വ ദുഃഖമോ വിശ്വാസത്തകർച്ചയോ ഇല്ല. ഇവിടെ ശബരിമലയിൽ പോകുന്നവരുടെ സംഖ്യ വർഷം തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഈശ്വരവിശ്വാസം ഓരോ ദിനം കഴിയുന്തോറും കൂടി വരികയാണു്. അതിനാൽ Being and Nothingness എഴുതാൻ സാർത്രിനും, The Outsider എഴുതാൻ കമ്യൂവിനും പ്രേരകങ്ങളായ വസ്തുതകൾ കേരളത്തിലില്ല. ഭാരതമൊട്ടാകെ നോക്കിയാലും ഇല്ല. മൗലികങ്ങളായ കലാ പ്രചോദനങ്ങളാലാണു് കാഫ്ക യും സാർത്രും കമ്യൂവും രചനകൾക്കു രൂപം നൽകിയതു്. അവരെ അനുകരിച്ചു് ഇവിടെ നോവലുകളും ചെറുകഥകളും എഴുതുന്നതു് കലയുടെയും സാഹിത്യത്തിന്റെയും താണ തലത്തിൽ നടക്കുന്ന പ്രക്രിയകളായിട്ടേ പരിഗണിക്കാനാവൂ. അവയെ കൊണ്ടാടുന്നതും അവയുടെ രചയിതാക്കളെ മേലേക്കിടയിൽ പ്രതിഷ്ഠിക്കുന്നതും അഭിരുചിയുടെ വൈകൃതമായേ കാണാനാവൂ. കാഫ്ക എന്ന ജൂത-ചെക്ക് നോവലിസ്റ്റ് അദ്ദേഹം ജനിച്ച രാജ്യത്തിലല്ലാതെ വേറൊരു രാജ്യത്തിൽ ആവിർഭവിക്കുകയില്ല. അസ്തിത്വ വാദത്തിന്റെ ഉദ്ഘോഷകനായ കമ്യൂവിനു കേരളത്തിൽ ജനിക്കാനാവുകയില്ല. ഇതൊക്കെ കൊണ്ടു് അവരുടെ കൃതികളിലെ മൗലിക പ്രതിഭയെ നമ്മൾ അംഗീകരിക്കുന്നു. തങ്ങളുടെ ജീവരക്തത്തിൽ നിന്നു രൂപം കൊണ്ടതാണു് അവരുടെ കൃതികൾ. തൃശൂർ പൂരത്തിനു നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കൊണ്ടു നിറുത്തുന്നതു പോലെ ഇവിടെയുള്ള ചില എഴുത്തുകാർ അസ്തിത്വവാദത്തിന്റെ ഗജശ്രേഷ്ഠനെ പ്രദർശിപ്പിച്ചാൽ തീയറ്റ്റിക്കലായി—കൃത്രിമമായി—വിവേകമുള്ളവർക്കു കാണേണ്ടതായി വരും.

ലോകമഹായുദ്ധങ്ങളുടെ കെടുതികൾ കണ്ടു യാതന അനുഭവിച്ച ഫ്രഞ്ച് ജനത അസ്തിത്വവാദത്തിൽ വിശ്വാസമർപ്പിക്കുകയും അതിനു അനുസരിച്ചു് ജീവിക്കുകയും ചെയ്തു. I exist, that is all— ഞാൻ ജീവിച്ചിരിക്കുന്നു, അത്രമാത്രം—എന്ന ചിന്താഗതി അവർക്കുണ്ടാകാൻ ഹേതു അതത്രേ. ആ വിശ്വാസവും അവിടുത്തെ സവിശേഷമായ പരിതഃസ്ഥിതിയും രണ്ടു വ്യക്തികളിൽ ആഘാതമേല്പിച്ചു. അങ്ങനെയാണു് സാർത്രും കമ്യൂവും അവിടുത്തെ തത്ത്വചിന്തയുടെ നായകന്മാരായതു്.

തൈറീസിയസ് (Tiresias) തീബ്സിലെ ഭാവി ദർശനകനായിരുന്നു. അദ്ദേഹം ഒരിക്കൽ രണ്ടു പാമ്പുകൾ ഇണ ചേരുന്നതു കണ്ടു. അവ തൈറീസിയസിനെ ആക്രമിച്ചപ്പോൾ അദ്ദേഹം പെൺപാമ്പിനെ കൊന്നു. ഉടനെ സ്ത്രീയായി മാറി തൈറീസിയസ്. വർഷങ്ങൾ കഴിഞ്ഞു് അദ്ദേഹം അതേ പ്രദേശത്തു ചെന്നപ്പോൾ രണ്ടു പാമ്പുകൾ ഇണ ചേരുന്നതു് കാണാനിടയായി. അവയും അദ്ദേഹത്തെ ആക്രമിച്ചപ്പോൾ അദ്ദേഹം ആൺ പാമ്പിനെ കൊന്നു. ആ സമയത്തു് തൈറീസിയസ് പഴയതു പോലെ ആണായി മാറി. ഒരിക്കൽ സുസ് ദേവനും ഭാര്യയും തമ്മിലൊരു തർക്കം; ശാരീരികവേഴ്ചയിൽ ഹർഷോന്മാദം സ്ത്രീക്കാണോ പുരുഷനാണോ കൂടുതലെന്നു്. തൈറീസിയസ് സ്ത്രീയും പുരുഷനുമായിരുന്നല്ലോ. അതുകൊണ്ടു് അക്കാര്യത്തിൽ തീർപ്പു് കൽപ്പിക്കാൻ അദ്ദേഹത്തിനേ കഴിയൂ. പത്തിൽ ഒൻപതും സ്ത്രീക്കു്; ഒരുഭാഗം മാത്രം പുരുഷനു് എന്നായിരുന്നു തൈറീസിയസിന്റെ മറുപടി. അതുകേട്ടു കോപിച്ച ദേവത (സൂസിന്റെ ഭാര്യ) അദ്ദേഹത്തെ അന്ധനാക്കി.

റ്റി. എസ്. എല്യറ്റ്, തൈറീസിയസിനെ കൊണ്ടു പറയിക്കുന്നു. “I Tiresias, though blind, throbbing between two lives/Old man with wrinkled female breasts, can see… ” എന്താണു കാണാൻ കഴിയുന്നതു? ലേഡി റ്റൈപ്പിസ്റ്റ് വീട്ടിലെത്തി ആഹാരം കഴിച്ചിട്ടു് ചെറുപ്പക്കാരനെ കാത്തിരുന്നു. അയാൾ വന്നു. ഇനി കവി വാക്യം.

He assaults at once

Exploring hands encounter no defence…

Bestows one final patronising kiss

And gropes his way, finding the stairs unlit.

ഇതിനു ശേഷമുള്ള വരികൾകൂടി എടുത്തെഴുതാതിരിക്കാൻ വയ്യ.

When lovely woman stoops to folly and

Paces about her room again, alone.

She smooths her hair with automatic hand

And puts a record on the gramophone.

(The Waste Land, Selected Poems, T.S. Eliot, Faber & Faber. PP. 59, 60)

അനുഭവസമ്പന്നനായ തൈറീസിയസിനു് ഇതൊക്കെ മുൻകൂട്ടി അറിയാം. പ്രത്യക്ഷാനുഭവമാണു് സത്യം. പ്രത്യക്ഷാനുഭവമില്ലാതെ, മറ്റുള്ളവരുടെ പ്രത്യക്ഷാനുഭവങ്ങളെ സ്വായത്തമാക്കുന്നു ഇവിടെ ചില എഴുത്തുകാർ (എല്യറ്റിന്റെ കവിതയെയും തൈറീസിയസിനെയും കൂട്ടിയിണക്കിയ രീതിക്കു ഞാൻ മൗലികത അവകാശപ്പെടുന്നില്ല. ഏതോ ഒരു ചിന്തകന്റെ ഏതോ പുസ്തകത്തിൽ ഞാൻ വായിച്ചതാണിതു്).

അനുഭവരാഹിത്യം

രചന കലാഹിതമായാലും കലാത്മകമായാലും രചയിതാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നാണതുയരുന്നതു്. ആർജ്ജവത്തോടെയാണു് അയാൾ അതിനു് രൂപംനൽകുന്നതും. ആർജ്ജവത്തെയാണു് വിമർശകൻ ചോദ്യം ചെയ്യുന്നതു്. അതു ഒരു രചയിതാവിനും ഇഷ്ടമല്ല.

നിങ്ങൾ കാണുന്ന സ്ത്രീകളൊക്കെ സുന്ദരികളാണോ എന്നു പലരും പരിഹാസപൂർവം ചോദിക്കാറുണ്ടു്. അതിന്റെ ഉത്തരം ഞാൻ മുൻപു നൽകിയിട്ടുമുണ്ടു്. ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാലേ എന്റെ ആശയം സ്പഷ്ടമാകൂ. സൗന്ദര്യം positive state (സവിശേഷാവസ്ഥ) ആണു്. വൈരൂപ്യം negative state-ഉം (നിഷേധാത്മകാവസ്ഥ). സവിശേഷാവസ്ഥയിലായതു് അതിന്റെ സാന്നിദ്ധ്യംകൊണ്ടു ദ്രഷ്ടാവിനെ ആഹ്ലാദിപ്പിക്കും. ആ ആഹ്ലാദം സ്മരണ മണ്ഡലത്തിൽനിന്നു് ഒരിക്കലും മാഞ്ഞുപോകയുമില്ല. എന്റെ വായനക്കാരിൽ എൺപതോളം വയസ്സുള്ളയാൾ ഉണ്ടെന്നു് ഞാൻ സങ്കല്പിക്കട്ടെ. തന്റെകൂടെ സ്ക്കൂളിൽപ്പഠിച്ച സുന്ദരിയായ പെൺകുട്ടിയെ അദ്ദേഹം ഇപ്പോഴും ഓർമ്മിക്കുന്നുണ്ടാവും. മറ്റുള്ളവരെയെല്ലാം— അധ്യാപകരെപ്പോലും—അദ്ദേഹം മറന്നിരിക്കും. ഇതുകൊണ്ടാണു് എന്റെ ലേഖനങ്ങളിൽ വർണ്ണിക്കപ്പെടുന്ന സ്ത്രീകൾ എപ്പോഴും സുന്ദരികളാവുന്നതു്.

ആങ്ദ്രേ ഷീദിന്റെ ‘Journals’ കാഫ്കയുടെയും ചേസാറേ പാവേസെയുടേയും ഡയറികൾ, ഇവ വായിക്കാത്തവർ സാഹിത്യത്തിന്റെ, അതുൾക്കൊള്ളുന്ന ചിന്തയുടെ ഭംഗി കണ്ടവരല്ല.

ഞാൻ തിരുവനന്തപുരത്തേക്കു പോരികയായിരുന്നു ഗൽഫ് രാജ്യത്തിൽനിന്നു്. എയർ ഹോസ്റ്റസ് ഒരു ചെറിയ പ്ലാസ്റ്റിക് കൂടു് തന്നിട്ടു പോയി. അതിനകത്തു് ‘നട്ട്സ്’ ആവണം. ഞാനതു കീറാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അല്പസമയം കഴിഞ്ഞു് എന്റെ അടുത്തുകൂടെ പോയ എയർ ഹോസ്റ്റസിനോടു് ‘ഇതെങ്ങനെ തുറക്കാനാണു് ’ എന്നു ഞാൻ ഇംഗ്ലീഷിൽ ചോദിച്ചു. അവർ ‘ഇതാ വരുന്നു’ എന്നു പറഞ്ഞു് തിടുക്കത്തിൽ പോയി. അപ്പോഴേക്കും വിൻഡോസീറ്റിനടുത്തിരുന്ന ഒരതിസുന്ദരി അവർക്കു കിട്ടിയ കൂടിന്റെ കനംകുറഞ്ഞ ഒരു പ്ലാസ്റ്റിക് നൂൽ വലിച്ചു അതു തുറന്നു് ‘ഇതാ ഇങ്ങനെ’ എന്നു പറഞ്ഞു. എന്നെക്കാൾ ബുദ്ധികൂടിയ അവരെ ഞാൻ മനസ്സുകൊണ്ടു് അഭിനന്ദിച്ചു. എന്റെ ഈ ബുദ്ധിക്കുറവുകൊണ്ടാകാം ശ്രീ. എം. ആർ. മനോഹരവർമ്മ ‘കുങ്കുമവിമാന’ത്തിലെ യാത്രക്കാരനായ എനിക്കു് തന്ന ‘ഭാഗ്യനമ്പരുകൾ’ എന്ന കഥാപ്ലാസ്റ്റിക് കൂടു് തുറക്കാനാവുന്നില്ല. ശങ്കരനാരായണനും കുടുംബവും പുതിയ വീട്ടിലെത്തുന്നു താമസിക്കാൻ. അവിടെയുണ്ടു് ഒരു തുണ്ടു കടലാസ്സിലെഴുതിയ ഒരു നമ്പർ. അതു ഗൃഹനായകനെ അമ്പരപ്പിക്കുന്നു. അയാൾ ഓഫീസിലെത്തിയപ്പോൾ അവിടെയും കിടക്കുന്നു മറ്റൊരു സംഖ്യ കുറിച്ച കടലാസ്സുകഷണം. അവ രണ്ടും അയാളുടെ ഭാഗ്യനമ്പരുകളത്രേ. ശങ്കരനാരായണൻ അത്ഭുതപരവശനായി നില്ക്കുമ്പോൾ കഥ അവസാനിക്കുന്നു (സാഹിത്യവാരഫലത്തെ കളിയാക്കാനായി ശങ്കരനാരായണനെക്കൊണ്ടു വാരഫലങ്ങൾ വായിപ്പിച്ചു് അയാളെ ‘സാഹിത്യവാരഫല’ത്തിലേക്കു് ആനയിക്കുന്നുണ്ടു് മനോഹരവർമ്മ. ഒട്ടും മനോഹാരിതയില്ലാത്ത പ്രവൃത്തിയായിപ്പോയി ഇതു്. ‘സാഹിത്യവാരഫല’ത്തെ നിന്ദിക്കണമെങ്കിൽ അതു് ലേഖനത്തിലൂടെ നേരിട്ടാവണം. കഥയിൽ ആ നിന്ദനം തിരുകുന്നതു് കലയെ വ്യഭിചരിക്കലാണു്). ഞാൻ നേരത്തേ പറഞ്ഞല്ലോ ഇക്കഥയുടെ ‘ഗുട്ടൻസ്’ എനിക്കു പിടികിട്ടിയില്ലെന്നു്. മാനുഷികാനുഭവത്തിന്റെ പ്രതിപാദനമാണു് ചെറുകഥയിലുള്ളതു്. കഥാകാരൻ വർണ്ണിക്കുന്ന അനുഭവം അനുവാചകനെ സമാക്രമിച്ചു് അന്യാദൃശ്യമായ അവസ്ഥയിലെത്തിക്കണം അയാളെ. അതു് ഇക്കഥയിലെന്നല്ല മനോഹരവർമ്മ ഇതുവരെ എഴുതിയ ഒരു കഥയിലുമില്ല.

The Waste Land’ വീണ്ടും വായിക്കുന്നതു കൊണ്ടു് അതിലെ വരികൾ എഴുതാൻ കൗതുകം. ലൈംഗികതയിൽ വൈരസ്യം വന്ന സ്ത്രീ അവളുടെ കാമുകനോടു ചോദിക്കുന്നു:

What shall I do now? What

shall I do? I shall rush out as I am,

and walk the street With my hair down, so.

What shall we do tomorrow? What shall we ever do?

The hot water at ten And if it rains, a closed

car at four. And we shall play a game

of chess, Pressing lidless eyes and

waiting for a knock upon the door

(PP. 55,56)

images/TSEliot1934.jpg
റ്റി. എസ്. എല്യറ്റ്

വികാരം തരിശുഭൂമി, ആധ്യാത്മികത്വം തരിശുഭൂമി, ജീവിതമാകെ തരിശുഭൂമി. നമ്മുടെ സാഹിത്യവും തരിശുഭൂമി എന്നു് എല്യറ്റ് പറയാത്തതു് അദ്ദേഹത്തിനു് മലയാളം അറിഞ്ഞുകൂടാത്തതു കോണ്ടാണു്.

ചോദ്യം, ഉത്തരം

ചോദ്യം: ചീത്തക്കഥകളോ ചീത്തക്കവിതകളോ എഴുതുന്നവരെ അവയുടെ പേരിൽ കുറ്റപ്പെടുത്തിയാൽ അവർ ദേഷ്യപ്പെടുന്നതെന്തിനു്?

ഉത്തരം: രചന കലാരഹിതമായാലും കലാത്മകമായാലും രചയിതാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണു് അതു് ഉയരുന്നതു്. ആർജ്ജവത്തോടെയാണു് അയാൾ അതിനു് രൂപം നൽകുന്നതും. ആ ആർജ്ജവത്തെയാണു് വിമർശകൻ ചോദ്യം ചെയ്യുന്നതു്. അതു് ഒരു രചയിതാവിനും ഇഷ്ടമല്ല.

ചോദ്യം: സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരുത്തൻ പെട്ടെന്നു് എഴുന്നേറ്റു് വാക്കൗട്ട് നടത്തുന്നു. ഇതു് അവിടെ ഇരിക്കുന്നവരെ അപമാനിക്കുന്നതിനു തുല്യമല്ലേ?

ഉത്തരം: മാന്യമായ പ്രവൃത്തി അല്ല അതു്. ഞാനും ചെറുപ്പകാലത്തു് അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടു്. ചലച്ചിത്രം അസഹനീയമാണെങ്കിൽ ഇടവേള വരെയെങ്കിലും കാത്തിരിക്കണം. അപ്പോഴും പെരുവിരലൂന്നി മോഷ്ടാവിന്റെ മട്ടിൽ സിനിമാശാലയിൽ നിന്നിറങ്ങുന്നതാണു് നല്ലതു്.

ചോദ്യം: ഭർത്താവു് എങ്ങനെ പെരുമാറണം സാറേ?

ഉത്തരം: അയാൾ ഭാര്യയെയും കുഞ്ഞുങ്ങളെയും അലട്ടരുതു്. കൊടുത്ത പണത്തിന്റെ കണക്കു് ഭാര്യയോടു് ചോദിക്കരുതു്. ‘ആരു പറഞ്ഞെടാ പഠിക്കാനുള്ള പുസ്തകം പൂമുഖത്തിടാൻ’ എന്നു പോലും മകനോടു് ചോദിക്കരുതു്. തന്റെ മാന്യമായ ജീവിതരീതി ഭാര്യയ്ക്കും കുട്ടികൾക്കും മാതൃകയാവണം. അങ്ങനെ ഗൃഹനായകൻ ജീവിച്ചാൽ ഭാര്യയും കുട്ടികളും അയാളെ അനുകരിച്ചു് മാന്യതയോടെ കഴിഞ്ഞുകൂടിക്കൊള്ളും.

ചോദ്യം: ഈ സുദീർഘമായ ജീവിതം കൊണ്ടു് നിങ്ങൾ എന്തു് മനസ്സിലാക്കി?

ഉത്തരം: വീട്ടിൽ മരപ്പണിക്കും മറ്റും വരുന്നവർക്കു് അഡ്വാൻസായി കൂലി കൊടുക്കരുതെന്നു്; കൊടുത്താൽപ്പിന്നെ അവരെ കാണുകയില്ലെന്നു്.

ചോദ്യം: സാഹിത്യകാരന്റെ ആയിരമായിരം ഗുണങ്ങൾ പറഞ്ഞിട്ടു് ഒരു ദോഷം ചൂണ്ടിക്കാണിച്ചാൽ അയാൾ ശത്രുവാകുന്നതെന്തുകൊണ്ടു്?

ഉത്തരം: അതു സ്വാഭാവികം. സ്നേഹപൂർവ്വം ചെയ്യുന്ന കാര്യങ്ങൾ വിസ്മരിക്കപ്പെടും. അല്പം ക്രൂരതയുള്ള പ്രവർത്തനങ്ങൾ മനസ്സിൽ നിന്നു് മായുകയില്ല. ഞാനും ഈ സാമാന്യതത്വത്തിൽ നിന്നു് മാറി നില്ക്കുന്നവനല്ല.

ചോദ്യം: നല്ല ‘ഓർമ്മക്കുറിപ്പുകൾ’ ആരുടേതാണു് ?

ഉത്തരം: ആങ്ദ്രേ ഷീദി ന്റെ ‘journals’ കാഫ്കയുടെയും ചേസാറേ പാവേസെ യുടെയും ഡയറികൾ, ഇവ വായിക്കാത്തവർ സാഹിത്യത്തിന്റെ, അതുൾക്കൊള്ളുന്ന ചിന്തയുടെ ഭംഗി കണ്ടവരല്ല.

വി. എം. സുധീരൻ
images/VMSudheeran.jpg
വി. എം. സുധീരൻ

കലാകൗമുദി വാരിക ശ്രീ. വി. എം. സുധീരന്റെ പടം കവറിൽ അച്ചടിച്ചതു കണ്ടു് എനിക്കു് സന്തോഷമുണ്ടായി. സുധീരൻ ധീരമായി ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നു എന്നതു മാത്രം കൊണ്ടല്ല സന്തോഷം. സ്പീക്കർ ആയിരുന്നപ്പോഴും അദ്ദേഹം ‘തണ്ടും മട്ടും’ കാണിക്കാതെ സാധാരണക്കാരനെപ്പോലെ എല്ലാവരോടും പെരുമാറി എന്നതു മാത്രം കൊണ്ടല്ല ആ സന്തോഷം. ഒരു പ്രതിസന്ധിയിൽ സുധീരൻ താനറിയാതെ എന്നെ സഹായിച്ചു എന്നതിലാണു് ഏറെ സന്തോഷം. ഒന്നും വ്യക്തമായി പറയാൻ വയ്യ. പറഞ്ഞാൽ ആളാരെന്നു് സ്പഷ്ടമായിപ്പോകും. അതു മാന്യതയുമല്ലല്ലോ. ‘ജീവന്മരണപ്രശ്നം’ എന്നു് പത്രങ്ങളിൽ കാണാറുണ്ടല്ലോ. അങ്ങനെയൊരു ‘പ്രശ്നം’ പരിഹരിച്ചു കിട്ടാൻ ഞാൻ ഒരാളിന്റെ മുൻപിൽ അഭ്യർത്ഥനയുമായി നില്ക്കുകയായിരുന്നു. അര മണിക്കൂർ നേരം അപേക്ഷിച്ചിട്ടും ആൾ വഴങ്ങാതെ ‘സാദ്ധ്യമല്ല, സാദ്ധ്യമല്ല’ എന്നു് പറഞ്ഞുകൊണ്ടിരുന്നു. ‘ഗെറ്റൗട്ട്’ എന്നു് ആ ആൾ പറയാൻ തുടങ്ങുന്നതിനു് മുൻപു് എന്റെ ഭാഗ്യാതിരേകത്താൽ സുധീരൻ ആ മുറിയിൽ കയറി വന്നു. എന്തോ കാര്യം പറഞ്ഞിട്ടു് ഇറങ്ങിപ്പോവുകയും ചെയ്തു. ‘ഹാ, എന്തു നല്ല പയ്യൻ!’ എന്നു് ആ ആൾ അറിയാതെ പറഞ്ഞുപോയി. എന്റെ സാന്നിദ്ധ്യം മറന്നു്, സുധീരന്റെ ആകൃതിസൗഭഗം കണ്ടുമതിമറന്നു് അങ്ങനെ പറഞ്ഞതു് അബദ്ധമായിപ്പോയെന്നു് ഉത്തരക്ഷണത്തിൽ ആ ആളിനു തോന്നി. അതുവരെ എന്റെ അഭ്യർത്ഥന നിരാകരിച്ചിരുന്ന ആൾ ഉടനെ എന്റെ മുഖത്തു നോക്കി ഇളിഭ്യതയോടെ ‘Your request is granted’ എന്നു പറഞ്ഞു. അതിനു ശേഷം ഞാൻ സുധീരനെ എന്റെ ഉപകർത്താവായി കരുതുകയാണു്. ഞാനിന്നുവരെ സുധീരനോടു് ഇക്കാര്യം പറഞ്ഞിട്ടില്ല. കുറെ മാസം മുൻപു് മസ്കറ്റിലെ ‘സായാഹ്ന’ ഹോട്ടൽ പുൽത്തകിടിയിൽ അദ്ദേഹം കുട്ടിയുമായി ഇരിക്കുന്നതു് ഞാൻ കണ്ടു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. അപ്പോഴും അദ്ദേഹം താനറിയാതെ ചെയ്ത ഉപകാരത്തെക്കുറിച്ചു ഞാൻ പറഞ്ഞില്ല. ഇപ്പോൾ അദ്ദേഹത്തോടും ബഹുജനത്തോടും ഞാനിതു തുറന്നു പറയുന്നു. സർക്കാരുദ്യോഗസ്ഥകൾ പാവപ്പെട്ടവരെ പീഡിപ്പിക്കുമ്പോൾ സുധീരനെപ്പോലെ ആകൃതി സൗഭഗമുള്ളവർ അവിടെ മിന്നൽപ്പിണർ പോലെയാണെങ്കിലും ഒന്നു പ്രകാശം വിതറിയിട്ടു പോകുന്നതു് ആ പാവപ്പെട്ടവർക്കു വലിയ സഹായമായിരിക്കും.

മള്ളൂർ—കവിയരങ്ങിൽ

ഏതു വിരസമായ പദ്യവും—ഗദ്യംപോലും—റെട്ടറിക് കൊണ്ടു മനോഹരമാക്കാം. ഞാൻ പേരുകൾ പറയുന്നില്ല. റെട്ടറിക്കിൽ ‘ശിക്ഷിതപടുത്വ’വും ‘അശിക്ഷിതപടുത്വ’വും ഉള്ളവർ വേദികളിൽ കയറി നിന്നു കൊണ്ടു് തൊണ്ട കീറുമാറു് പദ്യം ചൊല്ലുന്നു. ശ്രോതാക്കളുടെ കൈയ്യടി മേടിക്കുന്നു. എന്നാൽ ചൊല്ലിയ വരികളിൽ കവിത തീരെയില്ലതാനും.

തിരുവനന്തപുരത്തെ പേരു കേട്ട ക്രിമിനൽ വക്കീലായിരുന്നു മള്ളൂർ ഗോവിന്ദപ്പിള്ള. പല കൊലപാതകികളെയും അദ്ദേഹം വാഗ്മിത കൊണ്ടു് തൂക്കുമരത്തിൽ നിന്നു രക്ഷിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫീ ആയിരം രൂപയായിരുന്നു. അതുകൊണ്ടു് ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാം’ എന്നൊരു ചൊല്ലു തന്നെ ഇവിടെയുണ്ടായി. ഞാനൊരിക്കൽ മള്ളൂർ ഗോവിന്ദപ്പിള്ള ഒരു പോലീസ് ഇൻസ്പെക്ടറെ ക്രോസ് വിസ്താരം നടത്തുന്നതു കേൾക്കാൻ പോയി.

മള്ളൂർ:
കൊലപാതകം നടന്നതു തീവണ്ടിയാപ്പീസിന്റെ ഏതു ഭാഗത്താണു്? ദിക്കാണു് ഞാൻ ചോദിക്കുന്നതു്.
ഇൻസ്പെക്ടർ:
വടക്കു്.
മള്ളൂർ:
വടക്കോ?
ഇൻസ്പെക്ടർ:
അല്ല, തെക്കു്.
മള്ളൂർ:
തെക്കും വടക്കും നിശ്ചയമില്ലാത്ത നിങ്ങൾ കിഴക്കെന്നും പടിഞ്ഞാറെന്നും കൂടി പറഞ്ഞേക്കൂ അപ്പോൾ നാലു ദിക്കുകളുമായല്ലോ.
images/journalGide.jpg

ഇൻസ്പെക്ടർ വിയർപ്പിൽ മുങ്ങിക്കുളിച്ചു. ഒടുവിൽ കൊലപാതകിയെ കോടതി വെറുതേ വിട്ടു. മള്ളൂരിന്റെ ഈ കഴിവിനെ ഞാൻ റെട്ടറിക് എന്നാണു് വിളിക്കുന്നതു്. റെട്ടറിക് നന്മയ്ക്കു വേണ്ടി ഉപയോഗിക്കാം. തിന്മയ്ക്കു വേണ്ടിയുമാകാം. പക്ഷേ, തിന്മയ്ക്കു വേണ്ടിയാണു് ഇന്നധികവും അതു് ഉപയോഗിക്കപ്പെടുന്നതു്. വക്കീലന്മാർക്കു റെട്ടറിക്കിലെങ്കിൽ കോടതിയിൽ ജയമില്ല. രാഷ്ട്രീയ നേതാവു് ശ്രോതാക്കളെ ‘കൈയിലെടുക്കു’ന്നതു് റെട്ടറിക് കൊണ്ടാണു്. ഈ പദപ്രയോഗ വൈദഗ്ധ്യം പരകോടിയിൽ കാണപ്പെടുന്നതു കവിയരങ്ങുകളിലാണു്. ഏതു വിരസമായ പദ്യവും—ഗദ്യംപോലും—റെട്ടറിക് കൊണ്ടു മനോഹരമാക്കാം. ഞാൻ പേരുകൾ പറയുന്നില്ല. റെട്ടറിക്കിൽ ‘ശിക്ഷിതപടുത്വ’വും ‘അശിക്ഷിതപടുത്വ’വും ഉള്ളവർ വേദികളിൽ കയറി നിന്നു തൊണ്ട കീറുമാറു് പദ്യം ചൊല്ലുന്നു. ശ്രോതാക്കളുടെ കൈയ്യടി മേടിക്കുന്നു. എന്നാൽ ചൊല്ലിയ വരികളിൽ കവിത തീരെയില്ലതാനും.

ഈ സത്യത്തിലേക്കു കൈചൂണ്ടുന്നു ദേശാഭിമാനി വാരികയിൽ ‘മലയാള കവിതയെ രക്ഷിക്കുക’ എന്ന കത്തെഴുതിയ ശ്രീ. ജയൻ, തേന്നൂർക്കര. മിതവും സാരവത്തുമായ വാക്കുകൾ കൊണ്ടു് അദ്ദേഹം ഇന്നത്തെ കാവ്യ സംസ്കാരലോപത്തെ വ്യക്തമാക്കിത്തരുന്നു. അദ്ദേഹത്തെ ഞാൻ സാദരം അഭിനന്ദിക്കട്ടെ.

സ്ഫിങ്ക്സിന്റെ മുൻപിൽ
images/PDOuspenskiy.jpg
പി. ഡി. ഊസ്പെൻസ്കി

Gurdjieff-ന്റെ ശിഷ്യനായിരുന്നു പി. ഡി. ഊസ്പെൻസ്കി എന്നു പലരും എഴുതിയിട്ടുണ്ടു്. അതു് അത്രകണ്ടു ശരിയല്ലെന്നും ഊസ്പെൻസ്കി സ്വന്തം നിലയിൽ തന്നെ ജീനിയസ്സ് ആയിരുന്നുവെന്നും സ്ഥാപിക്കാനായി കോളിൻ വിൽസൻ “The Strange Life of P. D. Ouspensky” എന്ന പുസ്തകം എഴുതി. ഈ മിസ്റ്റിക്കിന്റെ “The Strange Life of Ivan Osokin ” എന്ന നോവലും “In Search of the Miraculous ”, “A New Model of the Universe” എന്നീ ദാർശനിക ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്.

images/InSearchOtfheMiraculous.jpg

മൂന്നാമത്തെ ഗ്രന്ഥത്തിൽ ഈജിപ്തിലെ കൈറോ നഗരത്തിനടുത്തുള്ള എൽഗീസ പട്ടണത്തിലെ പിരമിഡുകൾക്കു് സമീപത്തുള്ള സ്ഫിങ്ക്സിന്റെ മുൻപിൽ ഊസ്പെൻസ്കി നിന്നപ്പോഴുണ്ടായ അനുഭൂതികളെ വർണ്ണിച്ചിട്ടുണ്ടു്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ രചനകളിൽ ഒന്നായി ഞാനതിനെ പരിഗണിക്കുന്നു. ഊസ്പെൻസ്കിയുടെ പുസ്തകം എന്റെ കൈയ്യിലില്ല. എന്നാൽ ജേക്കബ് നീഡിൽമാൻ എഴുതിയ “A Sense of the Cosmos” എന്ന ശ്രേഷ്ഠമായ പുസ്തകത്തിൽ ആ ഭാഗം ഉദ്ധരിച്ചിട്ടുണ്ടു്. അതിനെ അവലംബിച്ചാണു് ഇനിയുള്ള വരികൾ ഞാൻ കുറിച്ചിടുന്നതു്. മഞ്ഞനിറവും ചാരനിറവും കലർന്ന മണ്ണു്. അഗാധ നീലിമയാർന്ന അന്തരീക്ഷം. ദൂരെ ഖെഫറൻ പിരമിഡിന്റെ ത്രികോണം. ഊസ്പെൻസ്കിയുടെ തൊട്ടു മുൻപിൽ വിചിത്രവും അദ്ഭുതകരവുമായ ആ മുഖം. അതിന്റെ നോട്ടം വിദൂരതയിലേക്കു്. സ്ഫിങ്ക്സിന്റെ മുൻപിൽ മണലിൽ ഇരിക്കുമ്പോഴെല്ലാം ഭയവും ഉന്മൂലനത്തിന്റെ ഭീതിയും അദ്ദേഹത്തിനു് ഉണ്ടായിട്ടുണ്ടു്. അതിന്റെ നോട്ടത്താൽ ഊസ്പെൻസ്കി ഗ്രസിക്കപ്പെട്ടു.

images/nmotu.jpg

നമ്മുടെയെല്ലാം ധാരണാശക്തിക്കു് അതീതമായ മഹാദ്ഭുതങ്ങളെ അതിന്റെ നോട്ടം ഉദ്ഘോഷിച്ചു. ചരിത്രപരമായ ഈജിപ്തിനെക്കാൾ പൂർവികത സ്ഫിങ്ക്സിനുണ്ടു്. ഈജിപ്തിന്റെ ഈശ്വരന്മാരെക്കാൾ, പിരമിഡുകളെക്കാൾ അതിനു പ്രായം കൂടും. സ്ഫിങ്ക്സ് കല്ലിലുള്ള രൂപമാണെന്നും പ്രാചീന വിജ്ഞാനത്തിന്റെ സാകല്യാവസ്ഥയാണെന്നും ഒരു സിദ്ധാന്തമുണ്ടു്. ഇതു തന്നെയാണു് അതിന്റെ പ്രസിദ്ധമായ പ്രഹേളിക. ജീവിതത്തിന്റെയും ലോകത്തിന്റെയും അടിസ്ഥാനപരങ്ങളായ പ്രശ്നങ്ങൾ അതു് അദ്ദേഹത്തിന്റെ മുൻപിൽ വച്ചു. അനന്തത! ആ വാക്കു് ഊസ്പെൻസ്കിയുടെ ബോധമണ്ഡലത്തിൽ മിന്നിപ്പാഞ്ഞു. കാലം, വസ്തുക്കൾ, ജീവിതം ഇവയെക്കുറിച്ചുള്ള ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. സ്ഫിങ്ക്സിന്റെ മുൻപിൽ അദ്ദേഹം നിന്നപ്പോൾ അതു് എല്ലാ സംഭവങ്ങളിലൂടെയും സഹസ്രാബ്ദങ്ങളിലെ ആകസ്മിക സംഭവങ്ങളിലൂടെയും ആ നിമിഷങ്ങളിൽ ജീവിക്കുന്നുവെന്നു് അദ്ദേഹത്തിനു തോന്നി. ഊസ്പെൻസ്കി ഒരു മഹാദ്ഭുതത്തെ സ്പർശിച്ചു. പക്ഷേ, അദ്ദേഹത്തിനു് അതിനെ നിർവചിക്കാനോ അതിനു രൂപം കൊടുക്കാനോ കഴിഞ്ഞില്ല.

പ്രിയപ്പെട്ട വായനക്കാർ ഇത്തരം ഗ്രന്ഥങ്ങൾ വായിക്കണമെന്നു് ഞാൻ വിനയപൂർവം അപേക്ഷിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-11-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.