SFNസായാഹ്ന ഫൌണ്ടേഷൻ
images/Mandodaree_Repressing_the_Wrath_Of_Ravana.jpg
Mandodaree Repressing the Wrath Of Ravana, a painting by B P Banerjee (1851–1932).
മ­ണ്ഡോ­ദ­രി (മ­ല­യാ­ള­നാ­ട­കം)
കെ. എം. പ­ണി­ക്കർ
മു­ഖ­വു­ര

ഈ നാ­ട­ക­ത്തി­ലെ വിഷയം, പാ­ത്ര­ങ്ങൾ മു­ത­ലാ­യ­വ­യെ­പ്പ­റ്റി ഒരു നി­രൂ­പ­ണ­മാ­വ­ശ്യ­മി­ല്ലെ­ങ്കി­ലും നാ­യി­കാ­നാ­യ­ക­ന്മാ­രു­ടെ സ്വ­ഭാ­വ­ത്തെ­പ്പ­റ്റി­യും രാ­വ­ണ­ക­ഥ­യു­ടെ ആ­ന്ത­ര­മാ­യ അർ­ത്ഥ­ത്തെ­പ്പ­റ്റി­യും ഒരു ദൃ­ശ്യ­കാ­വ്യ­മെ­ന്ന നി­ല­യിൽ ഈ കൃ­തി­യിൽ സ്വീ­ക­രി­ച്ചി­ട്ടു­ള്ള പ­ദ്ധ­തി­യെ­പ്പ­റ്റി­യും അല്പം ചി­ല­തു് ഇവിടെ പ്ര­സ്താ­വി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

മ­ണ്ഡോ­ദ­രി­യു­ടെ മാ­ഹാ­ത്മ്യ­ത്തെ­പ്പ­റ്റി പ്ര­ത്യേ­കി­ച്ചൊ­ന്നും പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. “അ­ഹ­ല്യാ­ദ്രൗ­പ­ദീ സീതാ താരാ മ­ണ്ഡോ­ദ­രീ തഥാ” എ­ന്നാ­ണ­ല്ലോ മ­ഹാ­പാ­പ­വി­നാ­ശ­ത്തി­നാ­യി, പൗ­രാ­ണി­ക­സ്ത്രീ­ര­ത്ന­ങ്ങ­ളെ നാം ഇ­ന്നും സ്മ­രി­ക്കു­ന്ന­തു്. ആ സ്ഥി­തി­ക്കു് മ­ണ്ഡോ­ദ­രി­യു­ടെ ഗു­ണ­ങ്ങ­ളെ കീർ­ത്ത­നം­ചെ­യ്യു­ന്ന­തിൽ ആർ­ക്കും ആ­ക്ഷേ­പ­മു­ണ്ടാ­കാ­നി­ട­യി­ല്ല. രാ­വ­ണ­ന്റെ കഥ നേ­രേ­മ­റി­ച്ചാ­ണു്. രാവണൻ ദു­ഷ്ട­നും അ­ധർ­മ്മ­മൂർ­ത്തി­യു­മാ­ണെ­ന്നു് ജ­ന­ങ്ങൾ വി­ശ്വ­സി­ച്ചു­പോ­രു­ന്നു. പ­രേ­ത­നാ­യ പൂർ­ണ്ണ­ലിം­ഗം­പി­ള്ള ‘മ­ഹാ­നാ­യ രാവണൻ’ എ­ന്നു് ഇം­ഗ്ലീ­ഷി­ലും പ്ര­സി­ദ്ധ­ഗ­ദ്യ­കാ­ര­നാ­യ ശ്രീ. കണ്ണൻ ജ­നാർ­ദ്ദ­നൻ ‘രാ­വ­ണ­പ­ക്ഷം’ എ­ന്നൊ­രു പു­സ്ത­കം മ­ല­യാ­ള­ത്തി­ലും ല­ങ്കേ­ശ്വ­ര­ന്റെ ഗു­ണ­ങ്ങ­ളെ വർ­ണ്ണി­ച്ചു് എ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കി­ലും അ­വ­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ പ­ര­ക്കെ സ്വീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു് പ­റ­ഞ്ഞു­കൂ­ടാ.

രാവണൻ പ­ര­മേ­ശ്വ­ര­ഭ­ക്ത­നാ­യി­രു­ന്നു എ­ന്നും മ­ഹാ­തേ­ജ­സ്വി­യാ­യി­രു­ന്നു എ­ന്നും രാ­മാ­യ­ണ­ത്തിൽ പല ഭാ­ഗ­ത്തും പ്ര­ത്യേ­കം എ­ടു­ത്തു­പ­റ­ഞ്ഞി­ട്ടു­ണ്ടു്. രാ­വ­ണ­ന്റെ പ­രാ­ക്ര­മം, യു­ദ്ധ­വൈ­ദ­ഗ്ദ്ധ്യം, പൗ­രു­ഷം ഇ­വ­യാ­ണു് രാ­മാ­യ­ണ­ക­ഥ­യ്ക്കു­ത­ന്നെ അ­ടി­സ്ഥാ­ന­വും. രാവണൻ നി­സ്സാ­ര­നെ­ങ്കിൽ രാ­മാ­വ­താ­രം ആ­വ­ശ്യ­മി­ല്ലെ­ന്നു് വ­രു­ന്നു. ശ്രീ­രാ­മൻ­ത­ന്നെ, രാ­വ­ണ­നി­ഥ­നാ­ന­ന്ത­രം പ­റ­ഞ്ഞി­ട്ടു­ള്ള വാ­ക്കു­കൾ വി­ചാ­രി­ക്കു­ക:

“തേ­ജ­സ്വി ബലവാൻ ശൂരനെ-​

ന്നെ­ന്നും സ­മ­ര­ങ്ങ­ളിൽ

തോ­റ്റ­താ­യ് കേൾ­വി­യി­ല്ല­ല്ലോ,

ശ­ക്രാ­ദി­സു­രർ­ത­മ്മൊ­ടും

ബ­ല­ശാ­ലി മ­ഹാ­ത്മാ­വു

രാവണൻ ലോ­ക­രാ­വ­ണൻ

ചാ­വോ­ള­മ­ല്ലോ വൈ­ര­ങ്ങൾ;

നമ്മൾ സാ­ധി­ച്ചു കാ­ര്യ­വും.”

ഇ­തു­കൂ­ടാ­തെ, രാ­മ­രാ­വ­ണ­ന്മാർ തു­ല്യ­പ­രാ­ക്ര­മ­ന്മാ­രാ­യി­രു­ന്നു­വെ­ന്നും, ദൈ­വി­ക­തേ­ജ­സ്സൊ­ന്നു­കൊ­ണ്ടാ­ണു് രാവണൻ ഹ­നി­ക്ക­പ്പെ­ട്ട­തെ­ന്നു­മാ­ണു് രാ­മാ­യ­ണ­ക­ഥ­ത­ന്നെ. ആ സ്ഥി­തി­ക്കു് രാ­വ­ണ­ന്റെ പ­രാ­ക്ര­മം മു­ത­ലാ­യ രാ­ജ­ഗു­ണ­ങ്ങ­ളെ­പ്പ­റ്റി വാ­ദ­മി­ല്ല.

രാവണൻ അ­ധർ­മ്മ­മൂർ­ത്തി­യാ­യി­രു­ന്നു എ­ന്നു­ള്ള വി­ശ്വാ­സ­ത്തി­നും രാ­മാ­യ­ണ­ത്തിൽ തെ­ളി­വു് കു­റ­വാ­ണു്. രാ­വ­ണ­ദ്വേ­ഷി­യാ­യ വി­ഭീ­ഷ­ണർ സ­ഹോ­ദ­ര­മ­ര­ണ­ത്തെ­പ്പ­റ്റി വി­ല­പി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്:

“പൊ­യ്പോ­യ് ന­യ­ങ്ങൾ­തൻ സീമ;

പൊ­യ്പോ­യ് ധർ­മ്മ­ക­ളേ­ബ­രം;

പൊ­യ്പോ­യ് ക­രു­ത്തിൻ സം­ക്ഷേ­പം;

പൊ­യ്പോ­യീ സ്തു­തി­ഗോ­ച­രം.

……………

ദാ­ന­ങ്ങൾ ചെ­യ്താ­നി­വ­നർ­ത്ഥി­കൾ­ക്കു;

ഭോഗം ഭു­ജി­ച്ചാ­ശ്രി­ത­രെ­ബ്ഭ­രി­ച്ചാൻ;

ധ­ന­ങ്ങൾ കൂ­ട്ടാ­ളി­ക­ളിൽ ചൊ­രി­ഞ്ഞാൻ;

മാ­റ്റാ­രി­ലേ­റ്റം പക വീ­ട്ടി വി­ട്ടാൻ.

ഇ­ങ്ങോർ മ­ഹാ­താ­പ­സ­നാ­ഹി­താ­ഗ്നി,

വേ­ദാ­ന്ത­വി­ത്തു­ത്ത­മ­കർ­മ്മ­ശൂ­രൻ.”

ഉ­റ­ക്ക­ത്തിൽ കി­ട­ക്കു­ന്ന രാ­വ­ണ­നെ­ക്ക­ണ്ട ഹ­നു­മാൻ:

“അഹോ രൂ­പ­മ­ഹോ­ധൈ­ര്യം;

അഹോ നെ­ഞ്ഞൂ­ക്ക­ഹോ ദ്യു­തി;

അഹോ രാ­ക്ഷ­സ­രാ­ജാ­വിൻ

സർ­വ്വ­ല­ക്ഷ­ണ­പൂർ­ത്തി­യും!”

എ­ന്നാ­ണു് ആ­ശ്ച­ര്യ­പ്പെ­ടു­ന്ന­തു്.

സൂ­ക്ഷ്മം ആ­ലോ­ചി­ച്ചാൽ പൗ­രാ­ണി­ക­സി­ദ്ധാ­ന്ത­ങ്ങൾ രാ­വ­ണ­മാ­ഹാ­ത്മ്യ­ത്തെ ഘോ­ഷി­ക്ക­യാ­ണു് ചെ­യ്യു­ന്ന­തു്. സം­രം­ഭ­യോ­ഗം­കൊ­ണ്ടു് ക്ഷ­ണ­സാ­യൂ­ജ്യം ല­ഭി­ക്കു­വാ­നു­ള്ള ശാ­പ­മോ­ക്ഷ­ത്തോ­ടു­കൂ­ടി ഭൂ­മി­യിൽ ജ­നി­ച്ച ജ­യ­വി­ജ­യ­ന്മാ­രെ­ന്ന വി­ഷ്ണു­പാർ­ഷ­ദ­ന്മാ­രാ­ണു് രാ­വ­ണ­കും­ഭ­കർ­ണ്ണ­ന്മാ­രെ­ന്ന­ത്രേ പു­രാ­ണ­ങ്ങൾ പ­റ­യു­ന്ന­തു്. ആ സ്ഥി­തി­ക്കു് അ­വ­രോ­ടു­ള്ള വാ­ത്സ­ല്യം­കൊ­ണ്ടു് അവരെ സ്വ­ന്തം ക­യ്യാ­ലെ കൊ­ന്ന­നു­ഗ്ര­ഹി­ക്കു­ന്ന­തി­നാ­ണു് ഭഗവാൻ അ­വ­ത­രി­ക്കു­ന്ന­തെ­ന്നാ­ണ­ല്ലോ വൈ­ഷ്ണ­വ­സി­ദ്ധാ­ന്തം. ആ സി­ദ്ധാ­ന്ത­പ്ര­കാ­രം രാവണൻ പ്ര­തി­യോ­ഗ­ഭ­ക്തി­മാർ­ഗ്ഗം സ്വ­യം­വ­രി­ച്ചി­ട്ടു­ള്ള വി­ഷ്ണു­ഭ­ക്ത­നെ­ന്നു് സി­ദ്ധി­ക്കു­ന്നു.

പ്ര­തി­യോ­ഗ ഭക്തി

ഈ പ്ര­തി­യോ­ഗ­ഭ­ക്തി എ­ന്താ­ണു്?

“മയി സം­രം­ഭ­യോ­ഗേ­ന,

നി­സ്തീ­ര്യ­ബ്ര­ഹ്മ­ഫേ­ല­നം

പ്ര­ത്യേ­ഷി­തം നി­കാ­ശം മേ

കാ­ലേ­നാ­ല്പീ­യ­ചേ­ത­സാ”

എ­ന്നാ­ണു് ഭാ­ഗ­വ­ത­ത്തിൽ ശാ­പ­മോ­ക്ഷം കൊ­ടു­ക്കു­മ്പോൾ ഭ­ഗ­വാൻ­ത­ന്നെ പ­റ­യു­ന്ന­തു്. അ­ല്പ­കാ­ലം­കൊ­ണ്ടു് സാ­യൂ­ജ്യം ല­ഭി­ക്കേ­ണ്ട­തി­നാ­ണു് സം­രം­ഭ­യോ­ഗ­മെ­ന്നും, അ­ങ്ങ­നെ­യൊ­രു മാർ­ഗ്ഗം സ്വീ­ക­രി­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശം­ത­ന്നെ വി­ഷ്ണു­പ്രീ­തി­യിൽ­നി­ന്നു­മാ­ത്ര­മേ ല­ഭി­ക്ക­യു­ള്ളു എ­ന്നും വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു് സം­രം­ഭ­യോ­ഗ­ത്തി­ന്റെ മാ­ഹാ­ത്മ്യ­ത്തെ­പ്പ­റ്റി പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. ഭാ­ഗ­വ­ത­ത്തിൽ മ­റ്റൊ­രി­ട­ത്തു് മ­ഹാ­ബ­ലി ഈ പ്ര­തി­യോ­ഗ­ഭ­ക്തി­യെ­പ്പ­റ്റി ഇ­പ്ര­കാ­രം പ­റ­ഞ്ഞി­രി­ക്കു­ന്നു:

“കേ­ച­നോൽ­ബു­ദ്ധ­വൈ­രേ­ണ

ഭ­ക്ത്യാ കേചന കാമതഃ

ന തഥാ സത്വസംരബ്ധാ-​

സ്സ­ന്നി­കൃ­ഷ്ടാ­സു­രാ­ദ­യഃ”

ഇ­ങ്ങ­നെ വി­വ­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന സം­രം­ഭ­യോ­ഗം നാ­സ്തി­ക­ത്വ­മ­ല്ലെ­ന്നും അ­ധർ­മ്മ­നി­ഷ്ഠ­മ­ല്ലെ­ന്നും എ­ടു­ത്തു് പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല. നേ­രേ­മ­റി­ച്ചു് എല്ലാ സ­മ­യ­വും താൻ ഭ­ഗ­വാ­നോ­ടു് തു­ല്യ­നാ­ണു്, ഭഗവാൻ തന്റെ വി­രോ­ധി­യാ­ണു് ഇ­ങ്ങ­നെ­യു­ള്ള വി­ചാ­ര­ങ്ങൾ വഴി ഭ­ഗ­വൽ­ചി­ന്ത­യിൽ ഏ­കാ­ഗ്ര­മാ­യി മു­ഴു­കി­യി­രി­ക്കു­ന്ന­താ­ണു് സം­രം­ഭ­യോ­ഗ­ത്തി­ന്റെ സ്വ­രൂ­പം.

ഈ സി­ദ്ധാ­ന്തം സ­നാ­ത­ന­ധർ­മ്മ­ത്തിൽ അ­തി­പ്ര­ധാ­ന­മാ­യ ഒരു ഭാഗം വ­ഹി­ക്കു­ന്നു എ­ന്നു­ള്ള­തി­നു് ജി­ന­മ­ത­വും സാ­ക്ഷി­യാ­ണു്. അ­രി­ഷ്ട­നേ­മി­ഭ­ഗ­വാ­ന്റെ പ്ര­തി­യോ­ഗി­ക­ളാ­യി­ട്ടാ­ണു് രാ­മ­കൃ­ഷ്ണ­ന്മാർ ജി­ന­പു­രാ­ണ­ങ്ങ­ളിൽ അ­റി­യ­പ്പെ­ടു­ന്ന­തു്. ദേ­വ­ദ­ത്തൻ മു­ത­ലാ­യ­വർ­ക്കു് ബൗ­ദ്ധ­പു­രാ­ണ­ങ്ങ­ളി­ലു­ള്ള പ്രാ­ധാ­ന്യ­വും ഈ കാ­ര­ണം­കൊ­ണ്ടാ­ണ­ല്ലോ. അ­തി­നാൽ ‘മ­ണ്ഡോ­ദ­രി’യിൽ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന സം­രം­ഭ­യോ­ഗ­സി­ദ്ധാ­ന്തം ഹി­ന്ദു­മ­ത­വി­ശ്വാ­സ­ങ്ങൾ­ക്കു് വി­പ­രീ­ത­മാ­ണെ­ന്നു് ആ­രും­ത­ന്നെ സം­ശ­യി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല.

രാ­വ­ണാ­നു­ഗ്ര­ഹ­ത്തി­നാ­ണു് രാ­മാ­വ­താ­രം എ­ന്നു­ള്ള വ­സ്തു­ത നി­സ്തർ­ക്ക­മാ­ണെ­ന്നു­മാ­ത്ര­മ­ല്ല രാ­മാ­യ­ണ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ക്ക­ല്ലു­മാ­ണു്. ആ സ്ഥി­തി­ക്കു് ഈ നാ­ട­ക­ത്തിൽ രാ­വ­ണ­ന്റെ അ­പ­ദാ­ന­ങ്ങ­ളെ രാ­ക്ഷ­സ­പാ­ത്ര­ങ്ങൾ മു­ഖാ­ന്ത­രം വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു് രാ­മാ­യ­ണ­ക­ഥ­യ്ക്കു് വി­പ­രീ­ത­മാ­ണു് എ­ന്നു­ള്ള വാ­ദ­ത്തി­നു് സാ­ധു­ത­യി­ല്ല.

രാ­വ­ണ­ക­ഥ

രാ­വ­ണ­നെ­പ്പ­റ്റി ബൗ­ദ്ധ­ന്മാ­രു­ടേ­യും ജൈ­ന­ന്മാ­രു­ടേ­യും പു­രാ­ണ­ങ്ങ­ളിൽ പ­റ­ഞ്ഞി­ട്ടു­ള്ള ചില സം­ഗ­തി­ക­ളും സ്മർ­ത്ത­വ്യ­ങ്ങ­ളാ­ണു്. ‘ല­ങ്കാ­വ­താ­ര­സൂ­ത്ര’ത്തിൽ രാ­വ­ണ­നെ മി­ക­ച്ച ബു­ദ്ധ­ഭ­ക്ത­നാ­യി­ട്ടും ശാ­ന്ത­നാ­യി­ട്ടു­മാ­ണു് വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു്. ഹേ­മ­ച­ന്ദ്ര­സൂ­രി­യു­ടെ ജി­ന­രാ­മാ­യ­ണ­ത്തി­ലും രാ­വ­ണ­നെ അ­ധർ­മ്മ­മൂർ­ത്തി­യാ­യി­ട്ട­ല്ല കാ­ണി­ച്ചി­ട്ടു­ള്ള­തും. ഇ­തി­ലൊ­ക്കെ­യും വി­ശേ­ഷ­മാ­യി­ട്ടു­ള്ള­തു ബം­ഗാ­ളി­രാ­മാ­യ­ണ­മാ­ണു്. ദി­നേ­ശ­ച­ന്ദ്ര­ന്റെ ‘ബം­ഗാ­ളി­രാ­മാ­യ­ണ­ങ്ങൾ’ എന്ന പു­സ്ത­ക­ത്തിൽ വാ­ത്മീ­കി­യിൽ­നി­ന്നു ഭി­ന്ന­മാ­യ പല രാ­മാ­യ­ണ­ങ്ങ­ളു­ടേ­യും കാ­ര്യം പ­റ­ഞ്ഞി­ട്ടു­ണ്ടു്. അവയിൽ പ­ല­തി­ലും രാ­വ­ണ­നെ ദേ­വീ­ഭ­ക്ത­നാ­യും ധർ­മ്മ­നി­ഷ്ഠ­നാ­യു­മാ­ണു് വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു്.

രാവണൻ എ­ഴു­തി­യ­താ­യി പ­റ­യു­ന്ന കു­മാ­ര­ബാ­ല­ത­ന്ത്രം എ­ന്നൊ­രു പു­സ്ത­കം ഉ­ണ്ടു്. ആ പു­സ്ത­കം സം­സ്കൃ­തം, ത­മി­ഴു്, ചീനം, അറബി, കം­ബോ­ഡി­യൻ മു­ത­ലാ­യ ഭാ­ഷ­ക­ളിൽ ക­ണ്ടു­കി­ട്ടി­യി­ട്ടു­ള്ള­തു ചേർ­ത്തു പ­രി­ശോ­ധി­ച്ചു ക­ഴി­ഞ്ഞ വർഷം ഗ്യൂ­മേ­മ്യൂ­സി­യ­ത്തിൽ­നി­ന്നും ഫ്രെ­ഞ്ചു­ഭാ­ഷ­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഗ്ര­ന്ഥ­ത്തി­ലെ വിഷയം പ്ര­ധാ­ന­മാ­യി­ട്ടു മ­ന്ത്ര­ങ്ങൾ കൊ­ണ്ടു­ള്ള ബാ­ല­ചി­കി­ത്സ­യാ­ണു്.

“ഓം നമോ രാ­വ­ണാ­യ വ്യാ­ധിം ഹന മുഞ്ച

മുഞ്ച ഹ്രീം ഫട്ടു സ്വാ­ഹാ.”

ഇ­ത്യാ­ദി രാ­വ­ണ­പ­ര­മാ­യും കും­ഭ­കർ­ണ്ണ­പ­ര­മാ­യും പ­ല­മ­ന്ത്ര­ങ്ങൾ ആ ഗ്ര­ന്ഥ­ത്തിൽ കാ­ണു­ന്ന­തു­കൊ­ണ്ടു് അതു രാ­വ­ണ­കൃ­ത­മ­ല്ലെ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ.

ബൗ­ദ്ധ­മ­ത­ഗ്ര­ന്ഥ­ങ്ങ­ളിൽ പ്രാ­മാ­ണ്യം വ­ഹി­ക്കു­ന്ന ത്രി­പീ­ട­ക­ത്തിൽ (ചീ­ന­ഭാ­ഷ­യി­ലു­ള്ള­തിൽ) രാ­വ­ണ­നാൽ കൃ­ത­മെ­ന്നു പ­റ­യു­ന്ന ഈ കു­മാ­ര­ത­ന്ത്രം ഉൾ­പ്പെ­ടു­ന്നു­ണ്ടു്. പ­രേ­ത­നാ­യ മ­ഹാ­പ­ണ്ഡി­തൻ സിൽ­വേൻ­ലെ­വി­യാ­ണു് ഇതു് ആ­ദ്യ­മാ­യി ചീ­ന­ത്തിൽ­നി­ന്നു തർ­ജ്ജ­മ­ചെ­യ്ത­തു്. ഏ­താ­യാ­ലും ബാ­ല­ചി­കി­ത്സാ­ഗ്ര­ന്ഥ­ങ്ങ­ളിൽ രാ­വ­ണ­നെ ഇ­ഷ്ട­ദേ­വ­ത­യാ­യി ഗ­ണി­ച്ചു­വ­രു­ന്നൂ എ­ന്നു­ള്ള സംഗതി രാ­വ­ണ­ക­ഥ­യെ­പ്പ­റ്റി വി­ചാ­രി­ക്കു­മ്പോൾ വി­സ്മ­രി­ക്കാ­വു­ന്ന­ത­ല്ല.

സീ­തോ­ല്പ­ത്തി­യെ­പ്പ­റ്റി ഈ നാ­ട­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തു വാ­ത്മീ­കി­രാ­മാ­യ­ണം ഉ­ത്ത­ര­കാ­ണ്ഡ­ത്തിൽ പ്ര­ക്ഷി­പ്ത­മെ­ന്നു വി­ശ്വ­സി­ക്ക­പ്പെ­ട്ടു­പോ­രു­ന്ന ഒരു ഭാ­ഗ­ത്തിൽ നി­ന്നാ­ണു് ഇ­പ്ര­കാ­ര­മ­ല്ലാ­തെ, സീ­ത­രാ­വ­ണ­നു മ­ണ്ഡോ­ദ­രി­യിൽ ജ­നി­ച്ച ഔ­ര­സ­പു­ത്രി­യാ­യി­ത്ത­ന്നെ പ­റ­യു­ന്ന ചില ഗ്ര­ന്ഥ­ങ്ങൾ ഉ­ണ്ടു്. മ­ണ്ഡോ­ദ­രി ഹേമ എന്ന അ­പ്സ­ര­സ്ത്രീ­യിൽ­നി­ന്നു മയനു ജ­നി­ച്ച പു­ത്രി­യാ­ണെ­ന്നാ­ണു് വാ­ത്മീ­കി പ­റ­യു­ന്ന­തു്. എ­ന്നാൽ ശ്രീ­രാ­മ­വർ­മ്മ­ഗ്ര­ന്ഥാ­വ­ലി­യിൽ 39-ാം ന­മ്പ­രാ­യി കൊ­ച്ചി­സർ­ക്കാ­രിൽ­നി­ന്നും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ‘ഉ­ത്ത­ര­രാ­മാ­യ­ണം ഗദ്യം’ എന്ന പു­സ്ത­ക­ത്തിൽ ശ്രീ­പാർ­വ്വ­തി­യു­ടെ ശാ­പ­മൂ­ലം അ­യോ­നി­ജ­യാ­യി ജ­നി­ച്ച മ­ധു­ര­യെ­ന്ന അ­പ്സ­ര­സ്സാ­ണു് മ­ണ്ഡോ­ദ­രി എ­ന്നു­പ­റ­ഞ്ഞു­കാ­ണു­ന്നു. മ­ഹാ­ഭാ­ര­ത­ത്തിൽ കാ­ണു­ന്ന ദ്വൈ­മാ­ത്രേ­സ­ഹോ­ദ­ര­നാ­യി­ട്ടാ­ണു് കാ­ണി­ച്ചി­രി­ക്കു­ന്ന­തു്. ഇ­തിൽ­നി­ന്നെ­ല്ലാം തെ­ളി­യു­ന്ന­തു സാ­ധാ­ര­ണ വി­ശ്വ­സി­ക്ക­പ്പെ­ട്ടു­പോ­രു­ന്ന­തു­പോ­ലെ, രാ­മാ­യ­ണ­ക­ഥ­യ്ക്കു സർ­വ്വ­സ­മ്മ­ത­മാ­യ ഒരു ഐ­ക്യ­രൂ­പ്യം പ്ര­ധാ­ന­ക­ഥ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഉ­ണ്ടെ­ങ്കി­ലും മറ്റു ഭാ­ഗ­ങ്ങ­ളിൽ വ­ന്നു­ചേർ­ന്നി­ട്ടി­ല്ലെ­ന്നാ­ണ­ല്ലോ.

നാ­ട­ക­സ്വ­രൂ­പ നി­രൂ­പ­ണം

നാ­ട­ക­സ്വ­രൂ­പ­ത്തെ­പ്പ­റ്റി ചി­ല­സം­ഗ­തി­കൾ കൂടെ ഇവിടെ പ­റ­ഞ്ഞു­കൊ­ള്ളു­ന്നു. നാടകം ഗ­ദ്യ­ത്തി­ലാ­ണു് വേ­ണ്ട­തെ­ന്നും അതിൽ ശ്ലോ­ക­ങ്ങൾ­ക്കു സ്ഥാ­ന­മി­ല്ലെ­ന്നും. ഒ­ര­ഭി­പ്രാ­യം ഈ­യി­ടെ­യാ­യി ചിലർ പു­റ­പ്പെ­ടു­വി­ച്ചു­കാ­ണു­ന്നു. അ­ങ്ങ­നെ­യാ­ണു് യൂ­റോ­പ്യൻ സാ­ഹി­ത്യ­ത്തി­ലെ­ന്നും അവരിൽ ചിലർ വാ­ദി­ക്കു­ന്നു. ഈ വാദം എ­ത്ര­മാ­ത്രം സാ­ധു­വാ­ണെ­ന്നു പ­രി­ശോ­ധി­ച്ചു­നോ­ക്കാം.

ഭാ­ര­തീ­യ­രു­ടെ നാ­ട­ക­ങ്ങൾ ഗ­ദ്യ­പ­ദ്യ­സ­മ്മി­ശ്ര­ങ്ങ­ളാ­ണെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല­ല്ലോ. വർ­ണ്ണ­ന­ക­ളി­ലും മ­റ്റും പ­ദ്യ­ങ്ങൾ ത­ന്നെ­വേ­ണ­മെ­ന്നാ­ണു് സം­സ്കൃ­ത­സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ നിയമം. യൂ­റോ­പ്യൻ നാ­ട­ക­ങ്ങ­ളി­ലെ ക­ഥ­യാ­ണു് ആ­ലോ­ചി­ക്കാ­നു­ള്ള­തു്. സ­ഫോ­ക്ലീ­സ്, യൂ­റി­പ്പി­ഡി­സ്, അ­രി­സ്റ്റോ­ഫ­നീ­സ് മു­ത­ലാ­യ യ­വ­ന­ന്മാ­രു­ടെ നാ­ട­ക­ങ്ങൾ പ­ദ്യ­ത്തി­ലാ­ണു്. ഇം­ഗ്ലീ­ഷി­ലും ഷേൿ­സ്പീ­യ­രു­ടെ നാ­ട­ക­ങ്ങ­ളിൽ പലതും പ­ദ്യ­ത്തി­ലും മ­റ്റു­ള്ള­വ ഗ­ദ്യ­പ­ദ്യ­സ­മ്മി­ശ്ര­വു­മാ­ണു് മാർലോ, വെ­ബ്സ്റ്റർ, ബെൻ ജാൺസൺ മു­ത­ലാ­യ­വ­രും പ­ദ്യ­ത്തെ­ത്ത­ന്നെ ആ­ശ്ര­യി­ക്കു­ന്നു. സാ­മാ­ന്യേ­ന പ­റ­ക­യാ­ണെ­ങ്കിൽ സാ­മു­ദാ­യി­ക­നാ­ട­ക­ങ്ങൾ മാ­ത്ര­മാ­ണു് ഇം­ഗ്ലീ­ഷിൽ ഗ­ദ്യ­മാ­യി എ­ഴു­താ­റു­ള്ള­തു്. കവികൾ എ­ഴു­തി­യി­ട്ടു­ള്ള നാ­ട­കീ­യ­കാ­വ്യ­ങ്ങൾ കൂ­ടാ­തെ പ­ദ്യ­മാ­യി നാ­ട­ക­ങ്ങൾ ഇ­പ്പോ­ഴും ഉ­ണ്ടാ­യി­വ­രു­ന്നു­ണ്ടു്. ബെർ­ണാ­ഡ്ഷാ­ത­ന്നെ പ­ദ്യ­ത്തിൽ ഒരു നാടകം എ­ഴു­തി­യി­ട്ടു­ണ്ടെ­ന്നു­ള്ള സംഗതി പ്ര­സി­ദ്ധ­മാ­ണ­ല്ലോ.

അ­തു­കൊ­ണ്ടു് ഇ­ക്കാ­ര്യ­ത്തിൽ ആം­ഗ്ലേ­യ­പാ­ര­മ്പ­ര്യം ഒരു പ­ദ്ധ­തി­യെ­മാ­ത്രം ആ­ശ്ര­യി­ച്ചി­ട്ടു­ള്ള­ത­ല്ലെ­ന്നു സ്പ­ഷ്ട­മാ­കു­ന്നു. പ­ദ്യ­മാ­യി മാ­ത്ര­മു­ള്ള ട്രാ­ജ­ഡി­കൾ, ഗ­ദ്യ­പ­ദ്യ­സ­മ്മി­ശ്ര­മാ­യ നാ­ട­ക­ങ്ങൾ, ഗ­ദ്യ­മാ­ത്ര­മാ­യു­ള്ള സാ­മു­ദാ­യി­ക­നാ­ട­ക­ങ്ങൾ, നാ­ട­കീ­യ­കാ­വ്യ­ങ്ങൾ—ഇ­ങ്ങ­നെ നാ­ട­ക­സാ­ഹി­ത്യം ഇം­ഗ്ലീ­ഷിൽ പ­ല­വി­ധ­ത്തി­ലാ­ണു് ഉ­ള്ള­തു്. പ­ദ്യ­ത്തി­ലു­ള്ള നാ­ട­ക­ത്തി­നു് ഈ കാ­ല­ത്തും യാ­തൊ­രു കു­റ­വും സം­ഭ­വി­ച്ചി­ട്ടി­ല്ലെ­ന്നു­ള്ള­തി­നു ഹാർ­ഡി­യു­ടെ ഡ­യ­നാ­സ്റ്റു­സ്, ജ­യിം­സ് സ്റ്റീ­ഫൻ മു­ത­ലാ­യ­വ­രു­ടെ കൃ­തി­കൾ സാ­ക്ഷ്യം വ­ഹി­ക്കു­ന്നു.

മറ്റു ഭാ­ഷ­ക­ളി­ലെ കാ­ര്യം വി­ചാ­രി­ക്ക­യാ­ണെ­ങ്കിൽ ഇ­തി­ലും വി­ശേ­ഷ­മാ­ണു്. ഫ്രെ­ഞ്ചു­സാ­ഹി­ത്യ­ത്തി­ലെ ഉത്തമ നാ­ട­ക­ങ്ങൾ അ­ടു­ത്ത കാ­ലം­വ­രെ പ­ദ്യ­ത്തിൽ­ത്ത­ന്നെ­യാ­യി­രു­ന്നു എ­ന്നു­ള്ള­തു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. കാർ­ണ്ണീൽ, റാസീൻ, മാ­ലി­യേർ, വാൾ­ട്ട­യർ, ഹൂഗോ മു­ത­ലാ­യ­വർ നാ­ട­ക­ങ്ങൾ പ­ദ്യ­മാ­യി­ട്ടാ­ണു് എ­ഴു­തി­യി­ട്ടു­ള്ള­തു്. ക­ഴി­ഞ്ഞ എ­ഴു­പ­തെ­മ്പ­തു വർ­ഷ­മാ­യി ഗ­ദ്യ­നാ­ട­ക­ങ്ങൾ ഫ്രാൻ­സി­ലും പ്ര­ച­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും, റോ­സ്റ്റാൻ­ഡി­ന്റെ സി­റാ­നോ­ഡി­ബെർ­ജ­റാ­ക്കു മു­ത­ലാ­യ പല ഉ­ത്ത­മ­ഗ്ര­ന്ഥ­ങ്ങ­ളും പ­ദ്യ­രൂ­പ­ത്തി­ലാ­ണെ­ന്നും പ­റ­യേ­ണ്ട­തു­ണ്ടു്. നാ­ട­കീ­യ­കാ­വ്യ­ങ്ങ­ളും ന­വീ­ന­ഫ്രെ­ഞ്ചു­സാ­ഹി­ത്യ­ത്തിൽ ഒ­ട്ടും തന്നെ കു­റ­വ­ല്ല.

ജർ­മ്മ­നി­യിൽ ഗോ­യി­റ്റേ, ഷി­ല്ലർ­ലെ­സ്സി­ങ് മു­ത­ലാ­യ­വർ നാ­ട­ക­ത്തിൽ പ­ദ്യ­ത്തെ­ത്ത­ന്നെ അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു. സ്പാ­നി­ഷ് സാ­ഹി­ത്യ­ത്തി­ലാ­വ­ട്ടെ കാൾ­ഡ­റാൺ ലോ­പേ­ഡി­വേ­ഗാ മു­ത­ലാ­യ­വ­രും പ­ദ്യ­ത്തി­ലാ­ണു് നാ­ട­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ള്ള­തു്. ഗാ­ബ്രി­യേൽ ഡാനൂൽ ചിയോ മു­ത­ലാ­യ ന­വീ­ന­ന്മാ­രും നാ­ട­ക­ത്തി­നു പ­ദ്യ­ത്തെ­ത്ത­ന്നെ ആ­ശ്ര­യി­ക്കു­ന്നു.

യൂ­റോ­പ്പി­ലെ നാ­ട­ക­സാ­ഹി­ത്യ­സ­മ്രാ­ട്ടു­കൾ ഷേൿ­സ്പീ­യർ, കാർ­ണ്ണീൽ, റാസീൽ, മാ­ലി­യേർ, ഗോ­യി­റ്റേ, ഷി­ല്ലർ, കാൾ­ഡ­റാൺ, ഇബ്സൻ എ­ന്നി­വ­രാ­ണു്. ഇവരിൽ ഇ­ബ്സ­നൊ­ഴി­ച്ചു­ള്ള­വ­രെ­ല്ലാം പ­ദ്യ­ത്തി­ലാ­ണു് പ്രാ­യേ­ണ എ­ഴു­തി­യി­ട്ടു­ള്ള­തു്. ഇ­ബ്സ­ന്റെ കഥയും വാ­സ്ത­വ­ത്തിൽ വ്യ­ത്യ­സ്ത­മ­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ മിക്ക നാ­ട­ക­ങ്ങ­ളും ഗ­ദ്യ­ത്തി­ലാ­ണെ­ങ്കി­ലും പീ­റ്റർ­ജി­ന്റ്, ബ്രാൻ­ഡ് എന്നീ പ്ര­ധാ­ന­നാ­ട­ക­ങ്ങൾ ര­ണ്ടും പ­ദ്യ­ത്തി­ലാ­ണെ­ന്നു­ള്ള സംഗതി വി­സ്മ­രി­ച്ചു­കൂ­ടാ. ഇ­തു­കൊ­ണ്ടെ­ല്ലാം തെ­ളി­യു­ന്ന­തു പാ­ശ്ചാ­ത്യ­രു­ടെ ഇടയിൽ പ­ദ്യ­നാ­ട­ക­ങ്ങൾ­ക്കു­ള്ള പ്രാ­ധാ­ന്യ­മാ­ണ­ല്ലോ. നാ­ട­ക­ത്തെ ഒരു സാ­ഹി­ത്യ­വി­ഭാ­ഗം എന്ന നി­ല­യിൽ ഗ­ണി­ക്കു­മ്പോൾ എല്ലാ ഭാ­ഷ­യി­ലും പ­ദ്യ­ത്തി­നു പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്നു­ണ്ടു്.

പ­ദ്യ­ങ്ങൾ ചേർ­ത്തെ­ഴു­തി­യാൽ അ­ഭി­ന­യ­ത്തി­നു ദൂ­ഷ്യം വ­രു­മെ­ന്നാ­ണു് ചിലർ പ­റ­യു­ന്ന­തു്. ഇതും എ­ത്ര­മാ­ത്രം സാ­ധു­വാ­ണെ­ന്നു പ­രി­ശോ­ധി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഷേൿ­സ്പീ­യ­രു­ടെ പ­ദ്യ­ത്തി­ലു­ള്ള നാ­ട­ക­ങ്ങൾ ല­ണ്ട­നിൽ ആ­ണ്ടു­തോ­റും മൂ­ന്നു­നാ­ലു­മാ­സം അ­ഭി­ന­യി­ക്കാ­റു­ള്ള­തു പ­ല­പ്പോ­ഴും കാ­ണു­വാൻ എ­നി­ക്കി­ട­യാ­യി­ട്ടു­ണ്ടു്. അവ പ­ദ്യ­മാ­യ­തു­കൊ­ണ്ടു് അ­ഭി­ന­യ­ത്തി­നു ദൂ­ഷ്യ­മോ ജ­ന­ങ്ങൾ­ക്കു് അ­ഭി­രു­ചി­ക്കു­റ­വോ ഉ­ണ്ടാ­യ­താ­യി അ­റി­യു­ന്നി­ല്ല. ഷേ­ക്സ്പി­യ­രു­ടെ കൃ­തി­ക­ളാ­യ­തു­കൊ­ണ്ടാ­ണെ­ന്നു് ഇതിനു മ­റു­പ­ടി പ­റ­യു­ന്നു­വെ­ങ്കിൽ ലേഡി പ്രെ­ഷ്യ­സു­സ്റ്റ്റീം എ­ന്നൊ­രു ചൈ­നീ­സു­നാ­ട­കം പ­ദ്യ­രൂ­പ­ത്തിൽ ല­ണ്ട­ണിൽ ഈയിടെ ആ­റു­മാ­സ­ത്തോ­ളം അ­ഭി­ന­യി­ച്ചി­രു­ന്നൂ എ­ന്നു­ള്ള സം­ഗ­തി­വേ­റെ ഒരു തെ­ളി­വാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാം. കൂ­ടാ­തെ ഫ്രാൻ­സി­ലെ പ്ര­ധാ­ന­പ്പെ­ട്ട രാ­ഷ്ട്രീ­യ­നാ­ട­ക­ശാ­ല­ക­ളിൽ മി­ക്ക­വാ­റുംം പ­ദ്യ­നാ­ട­ക­ങ്ങ­ളാ­ണു് അ­ഭി­ന­യി­ക്കാ­റു­ള്ള­തെ­ന്ന സം­ഗ­തി­യും ഇവിടെ പ്ര­സ്താ­വ്യ­മാ­ണു്.

ഈ സ്ഥി­തി­ക്കു പ­ദ്യ­മാ­യോ പ­ദ്യ­ങ്ങൾ ഇ­ട­ക­ലർ­ന്ന­താ­യോ ഉള്ള നാ­ട­ക­ങ്ങൾ അ­ഭി­ന­യ­ത്തി­നു ചേ­രു­ന്ന­ത­ല്ലെ­ന്നു­ള്ള വാ­ദ­ത്തി­നു സാ­ധു­ത­യി­ല്ലെ­ന്നു വ­ന്നു­ചേ­രു­ന്നു.

നാ­ട­ക­ങ്ങ­ളിൽ ഏ­ത­വ­സ­ര­ങ്ങ­ളി­ലും ഏതു ഭാ­ഗ­ങ്ങ­ളി­ലു­മാ­ണു് പ­ദ്യ­ങ്ങൾ ഉ­പ­യോ­ഗി­ക്കേ­ണ്ട­തു് എ­ന്നു­ള്ള സം­ഗ­തി­യും ആ­ലോ­ചി­ക്കേ­ണ്ട­താ­ണു് സം­സ്കൃ­ത­ത്തിൽ ഇ­തേ­പ്പ­റ്റി സർ­വ്വ­സ­മ്മ­ത­മാ­യ ഒരു നി­യ­മ­മി­ല്ലെ­ങ്കി­ലും, വർ­ണ്ണ­ന­കൾ­ക്കും സം­ഭാ­ഷ­ണ­ത്തി­ന്റെ ആ­വ­ശ്യ­ത്തിൽ ക­വി­ഞ്ഞ ആ­ശ­യ­ങ്ങൾ­ക്കു­മാ­ണു് സാ­മാ­ന്യേ­ന പ­ദ്യ­ങ്ങൾ ഉ­പ­യോ­ഗി­ക്കാ­റു­ള്ള­തു്. ഇം­ഗ്ലീ­ഷു മു­ത­ലാ­യ യൂ­റോ­പ്യൻ­സാ­ഹി­ത്യ­ങ്ങ­ളിൽ, നാ­ട­ക­ത്തിൽ പ­ദ്യ­മു­പ­യോ­ഗി­ക്കു­ന്ന കവികൾ, സം­ഭാ­ഷ­ണ­വും വർ­ണ്ണ­ന­യും എ­ല്ലാം­ത­ന്നെ പ­ദ്യ­മാ­യി­ട്ടാ­ണു്. പ­രേ­ത­നാ­യ പ­ണ്ഡി­ത­ക­വി ശ്രീ­മാൻ വി. കൃ­ഷ്ണൻ­ത­മ്പി ‘ധ്രു­വ­ച­രി­ത’ത്തി­ലും ‘ഉർവശി’യിലും ഈ രീതി ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള സം­ഗ­തി­യും മ­റ­ക്കാ­വു­ന്ന­ത­ല്ല. നാ­ട­ക­ങ്ങ­ളിൽ വർ­ണ്ണ­ന­കൾ ആ­വ­ശ്യ­മെ­ങ്കിൽ, പ­ദ്യ­ഭാ­ഗ­ങ്ങൾ എ­ങ്ങ­നെ ത­ള്ളി­ക്ക­ള­യാൻ സാ­ധി­ക്കു­മെ­ന്നു മ­ന­സ്സി­ലാ­കു­ന്നി­ല്ല. സം­ഭാ­ഷ­ണം മാ­ത്രം മതി, വർ­ണ്ണ­ന­കൾ ആ­വ­ശ്യ­മി­ല്ല. എ­ന്നൊ­ര­ഭി­പ്രാ­യം അ­ഭി­ന­യ­ത്തെ­മാ­ത്രം ഉ­ദ്ദേ­ശി­ച്ചു നാ­ട­ക­ങ്ങൾ എ­ഴു­തു­ന്ന ആ­ധു­നി­ക­സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ പ്ര­ബ­ല­മാ­യി­ട്ടു­ണ്ടു്. നാ­ട­ക­ത്തെ ഒരു സാ­ഹി­ത്യ­വി­ഭാ­ഗം എന്ന നി­ല­യിൽ ഗ­ണി­ക്കു­മ്പോൾ വർ­ണ്ണ­ന­കൾ­ക്കു പ്രാ­ധാ­ന്യം വന്നു ചേ­രു­ന്നു; അ­പ്പോൾ ക­വി­ത­യും അ­നു­പേ­ക്ഷ­ണീ­യ­മാ­യി­ത്തീ­രു­ന്നു.

വി­ല്യം ആർ­ച്ചർ എന്ന സു­പ്ര­സി­ദ്ധ­നാ­ട­ക­വി­മർ­ശ­കൻ ശാ­കു­ന്ത­ള­ത്തിൽ വർ­ണ്ണ­ന­കൾ അ­ധി­ക­മാ­യി­പ്പോ­യ­തു­കൊ­ണ്ടു നാ­ട­ക­മെ­ന്ന നി­ല­യിൽ അതിനു ഗുണം കു­റ­യു­മെ­ന്നു് ഒ­ര­ഭി­പ്രാ­യം പു­റ­പ്പെ­ടു­വി­ക്ക­യു­ണ്ടാ­യി. “കു­ല്യാം­ഭ­സ്സു­കൾ കാ­റ്റി­ലാ­ഞ്ഞു ത­രു­മൂ­ല­ത്തേ ന­ന­യ്ക്കു­ന്നി­താ” എന്നു തു­ട­ങ്ങു­ന്ന ആ­ശ്ര­മ­വർ­ണ്ണ­ന സി­നി­മ­യി­ലാ­ണെ­ങ്കിൽ ആ­വ­ശ്യ­മി­ല്ല; ആ­ശ്ര­മ­ഭം­ഗി ദൃ­ഷ്ടി­ഗോ­ച­ര­മാ­ക്കാൻ സി­നി­മ­യ്ക്കു സാ­ധി­ക്കും. രം­ഗ­വി­ധാ­ന­കൗ­ശ­ലം­കൊ­ണ്ടു നാ­ട­ക­ത്തി­ലും കുറെ ഒക്കെ സാ­ധി­ക്കു­മെ­ങ്കി­ലും, മൃ­ഗ­വേ­ഗം മു­ത­ലാ­യ­വ സീ­ന­റി­യിൽ കാ­ണി­ച്ച­തു­കൊ­ണ്ടു മ­തി­യാ­കു­ക­യി­ല്ല­ല്ലോ. അവ വർ­ണ്ണി­ച്ചു­ത­ന്നെ മ­ന­സ്സി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

അ­ഭി­ന­യ­വും സാ­ഹി­ത്യ­വു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നു­ള്ള സം­ഗ­തി­യും പ്ര­ത്യേ­കം ഓർ­ക്കേ­ണ്ട­താ­ണു്. അ­ഭി­ന­യി­ച്ചു ജ­ന­സ­മ്മ­തം ല­ഭി­ച്ചു­ള്ള പല നാ­ട­ക­ങ്ങ­ളും സാ­ഹി­ത്യ­മെ­ന്നു തൽ­ക്കർ­ത്താ­ക്കൾ­പോ­ലും അ­ഭി­മാ­നി­ക്കു­ന്നി­ല്ലെ­ന്ന­തു­ത­ന്നെ ഇ­തി­നൊ­രു സാ­ക്ഷ്യ­മാ­ണു്. എ­ഡ്ഗാർ വാ­ല­സ്സി­ന്റെ പല കൊ­ല­പാ­ത­കൃ­തി­ക­ളും നാ­ട­ക­ത്തി­നു­ത­കു­ന്ന വി­ധ­ത്തിൽ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി അ­ഭി­ന­യി­ച്ചു വിജയം നേ­ടി­യി­ട്ടു­ള്ള­വ­യാ­ണു് അ­വ­യ്ക്കു സാ­ഹി­ത്യ­ഗു­ണ­മു­ണ്ടെ­ന്നാ­രു പറയും? ഇ­ന്ന­ത്തെ ന­ട­ന്മാ­രിൽ ഒ­ന്നാ­മ­നെ­ന്നു സർ­വ്വ­സ­മ്മ­ത­നാ­യ ചാർലി ചാ­പ്ലിൻ ഒ­ര­ക്ഷ­രം­പോ­ലും രം­ഗ­ത്തിൽ­നി­ന്നു പ­റ­യു­ന്നി­ല്ല. അ­തു­കൊ­ണ്ടു് അ­ഭി­ന­യ­വും വാ­ക്കു­മാ­യും അ­ഭി­ന­യ­ത്തി­നു യോ­ജി­ച്ച നാ­ട­ക­ങ്ങ­ളും സാ­ഹി­ത്യ­വു­മാ­യും യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നു സ്പ­ഷ്ട­മാ­കു­ന്നു.

സം­ഭ­വ­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­തി­ല­ല്ല നാ­ട­ക­ത്തി­ന്റെ മർ­മ്മം; സം­ഭ­വ­ങ്ങ­ളിൽ­നി­ന്നു­ണ്ടാ­വു­ന്ന വി­കാ­ര­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­തി­ലാ­ണു്. വി­കാ­ര­ങ്ങ­ളെ സ്തോ­ഭി­പ്പി­ക്കു­ന്ന­തി­നു­ള്ള ഉ­പ­ക­ര­ണ­ങ്ങൾ­മാ­ത്ര­മാ­ണു് സം­ഭ­വ­ങ്ങൾ. ആ സ്ഥി­തി­ക്കു വി­കാ­ര­സ്തോ­ഭം ക­വി­ത­യിൽ­ക്കൂ­ടി­യാ­ണു് കൂ­ടു­തൽ സാ­ധി­ക്കു­ന്ന­തെ­ങ്കിൽ അ­ങ്ങ­നെ­യു­ള്ള ഭാ­ഗ­ങ്ങ­ളിൽ ക­വി­ത­ത­ന്നെ­യാ­ണു് കൂ­ടു­തൽ യോ­ജി­ക്കു­ന്ന­തും. “പോ­കു­മെൻ­മ­കൾ ശ­കു­ന്ത­ള” എന്ന ഭാഗം തന്നെ നോ­ക്കു­ക. ഈ ശ്ലോ­കം­കൊ­ണ്ടു­ക­ണ്വൻ, വധു ഭർ­ത്തൃ­ഗ്ര­ഹ­ത്തി­ലേ­യ്ക്കു പോ­കു­ന്ന സാ­ധാ­ര­ണ­കാ­ര്യ­ത്തെ സം­ക്ഷോ­ഭ­ജ­ന­ക­മാ­യ ഒരു സം­ഭ­വ­മാ­യി മാ­റ്റി­യി­രി­ക്കു­ന്നു. ഇവിടെ സം­ഭ­വ­ത്തി­ന­ല്ല പ്രാ­ധാ­ന്യം; വി­കാ­രോ­ത്തേ­ജ­ക­മാ­യ വാ­ക്കി­നാ­ണു്. അ­തു­പോ­ലെ­ത­ന്നെ നാ­ഗാ­ന­ന്ദ­ത്തിൽ തന്റെ ദേഹം ഒ­ട്ടു­മു­ക്കാ­ലും ഭ­ക്ഷി­ച്ചി­ട്ടു വൈ­മു­ഖ്യം പ്ര­ദർ­ശി­പ്പി­ച്ച ഗ­രു­ഡ­നോ­ടു ശം­ഖു­ചൂ­ഡൻ പ­റ­യു­ന്ന

“മു­റി­ഞ്ഞു നാ­ഡി­യ­ത്ര­യും

മു­റ­യ്ക്കു ചോ­ര­ചോർ­പ്പു”

എന്നു ക­രു­ണ­യു­ടെ പാ­ര­മ്യം കാ­ണി­ക്കു­ന്ന ശ്ലോ­ക­വും സം­ഭ­വ­ത്തി­ന്റെ സ്വ­ഭാ­വ­ത്തിൽ ക­വി­ഞ്ഞ ഒരു മേ­ന്മ­യാ­ണു് കൊ­ടു­ക്കു­ന്ന­തെ­ന്ന­തി­നു തർ­ക്ക­മി­ല്ല. സം­ഭ­വ­ത്തെ ക­വി­ഞ്ഞു വാ­ക്കി­നു് ഏ­ത­വ­സ­ര­ത്തി­ലോ പ്രാ­ധാ­ന്യം വ­രു­ന്ന­തു് അവിടെ കവിത ജ­നി­ക്കു­മെ­ന്നു സ്പ­ഷ്ട­മാ­ണ­ല്ലോ. ഈ സം­ഗ­തി­യെ­പ്പ­റ്റി ഗാർ­ഡൺ­ബാ­ട്ടം­ലി പ­റ­ഞ്ഞി­രി­ക്കു­ന്ന­തു നോ­ക്കു­ക.

“Most essentially of all poetry differs from other uses of the language on the stage in begin in itself action. Collequial conversation may illuminate action or complete it but the magic there is in poetry the transfiguration that is its essence, can carry on the play without other action. In poetic drama at its supreme movements words are themselves form of action; such times they need not even need to be re-​inforced by movement and drama at its highest reaches is a sound in a stillness.”

ഈ പ­റ­ഞ്ഞ­തി­നു സം­സ്കൃ­ത­നാ­ട­ക­ങ്ങ­ളിൽ നി­ന്നോ യൂ­റോ­പ്യൻ നാടക സാ­ഹി­ത്യ­ത്തിൽ­നി­ന്നൊ എത്ര ഉ­ദാ­ഹ­ര­ണ­ങ്ങൾ വേ­ണ­മെ­ങ്കി­ലും പറയാൻ സാ­ധി­ക്കും. ഷേൿ­സ്പീ­യ­രു­ടെ ഹാം­ല­റ്റിൽ To be or not to be എന്ന ഭാഗം വി­ചാ­രി­ക്കു­ക. അ­തു­പോ­ലെ­ത­ന്നെ ശാ­കു­ന്ത­ള­ത്തിൽ “സ­ന്തോ­ഷി­ച്ചു വ­സി­ച്ചി­ടു­ന്ന­ള­വി­ലും ര­മ്യ­ങ്ങ­ളാം ഗോ­ച­രൈഃ” എന്ന ഭാ­ഗ­ത്തിൽ നാ­ട്യ­ത്തി­നോ അ­ഭി­ന­യ­ത്തി­നോ അ­ടി­സ്ഥാ­ന­മി­ല്ലെ­ങ്കി­ലും എത്ര ക്ഷോ­ഭ­ജ­ന­ക­മാ­യ വി­കാ­ര­മാ­ണു് ഉ­ത്ഭ­വി­ക്കു­ന്ന­തെ­ന്നു് ആ­ലോ­ചി­ക്കു­ക.

സം­ഭ­വ­ങ്ങൾ­വ­ഴി­യാ­യി സ്വ­ഭാ­വ­ത്തി­ന്റെ വ­ളർ­ച്ച­യെ കാ­ണി­ക്കു­ക­യാ­ണു് നാ­ട­ക­ത്തി­ന്റെ കൃ­ത്യ­മെ­ന്നു ചില ഇം­ഗ്ലീ­ഷു­വി­മർ­ശ­ക­ന്മാ­രു­ടെ അ­ഭി­പ്രാ­യ­ത്തെ അ­വ­ലം­ബി­ച്ചു ന­മ്മു­ടെ ഇ­ട­യി­ലും ഒ­ര­ഭി­പ്രാ­യം പ്ര­ച­രി­ച്ചു കാ­ണു­ന്നു­ണ്ടു്. യൂ­റോ­പ്യൻ നാ­ട­ക­സാ­ഹി­ത്യ­ത്തിൽ ഈ സി­ദ്ധാ­ന്ത­ത്തി­നു പ­ര­ക്കെ പ്രാ­ബ­ല്യ­മു­ള്ള­താ­യി വി­ചാ­രി­ച്ചു­കൂ­ടാ. സൊ­ഫോ­ക്ലീ­സു്, ഷെ­ക്സ്പീ­യർ, ഗോ­യി­റ്റേ എ­ന്ന­വ­രെ­പ്പോ­ലെ­ത­ന്നെ ഒരു നാ­ട­ക­സാ­മ്രാ­ജ്യ ച­ക്ര­വർ­ത്തി­യാ­ണു് കാൾ­ഡ­റാൺ. അ­ദ്ദേ­ഹം ഈ കാ­ര്യ­ത്തിൽ യാ­തൊ­രു ശ്ര­ദ്ധ­യും കാ­ണി­ക്കു­ന്നി­ല്ല. മെ­യ്റ്റർ­ലി­ന്റി­ന്റെ മിക്ക നാ­ട­ക­ങ്ങ­ളി­ലും, സം­ഭ­വ­ങ്ങ­ളാ­വ­ട്ടെ സ്വ­ഭാ­വ­വ­ളർ­ച്ച­യാ­വ­ട്ടെ കാ­ണാ­നി­ല്ല. സം­സ്കൃ­ത­സാ­ഹി­ത്യ­ത്തിൽ ഈ അ­ഭി­പ്രാ­യ­ത്തെ വി­ല­വെ­ച്ചി­ട്ടി­ല്ലെ­ന്നു് ആ­ലോ­ചി­ച്ചു­നോ­ക്കി­യാൽ കാണാം സ്വ­ഭാ­വ­ത്തി­നു ക്ര­മേ­ണ ദോഷം സം­ഭ­വി­ച്ചു വ­ലു­താ­യ ദു­ഷ്കർ­മ്മ­ങ്ങൾ ചെ­യ്യു­ന്ന നാ­യ­ക­ന്മാ­രെ­പ്പ­റ്റി­യു­ള്ള നാ­ട­ക­ങ്ങ­ളി­ലാ­ണു് ഇ­ങ്ങ­നെ ഒരു വ­ളർ­ച്ച സ്വ­ഭാ­വ­ത്തി­നു് ആ­വ­ശ്യ­മാ­യി­ട്ടു­ള്ള­തു്. അ­ല്ലാ­ത്ത­പ­ക്ഷം നാ­യ­ക­ന്മാ­രു­ടെ ദു­ഷ്പ്ര­വൃ­ത്തി­ക്കു് യാ­തൊ­രു കാ­ര­ണ­വും സ­മർ­ത്ഥി­ക്കു­ന്ന­തി­നു സാ­ദ്ധ്യ­മ­ല്ലാ­തെ വ­രു­മെ­ന്നു് ഈ വാ­ദ­ത്തി­നു സ­ഹാ­യ­മാ­യി വേ­ണ­മെ­ങ്കിൽ പറയാം. ഹാം­ല­റ്റി­ലെ­പ്പോ­ലെ കൂ­ട്ട­ക്കൊ­ല­യോ യൂ­റി­പ്പി­ഡീ­സി­ലെ­പ്പോ­ലെ അ­ച്ഛ­നെ കൊ­ന്നു് അ­മ്മ­യെ കെ­ട്ടു­ന്ന നാ­യ­ക­നോ ആയാൽ സ്വ­ഭ­വ­ളർ­ച്ച ആ­വ­ശ്യം, ട്രാ­ജ­ഡി­ക്കു് ആ­വ­ശ്യ­മാ­യ മ­നു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത, പ­രി­ത­സ്ഥി­തി­ക­ളു­ടെ കാർ­ക്ക­ശ്യം­കൊ­ണ്ടു് മ­നു­ഷ്യ­നു­ണ്ടാ­കു­ന്ന നാശം മു­ത­ലാ­യ അ­ഭി­പ്രാ­യ­ങ്ങ­ളും ഹി­ന്ദു­വി­ശ്വാ­സ­ങ്ങ­ളും ത­മ്മി­ലു­ള്ള വൈ­പ­രീ­ത്യം മൂ­ല­മാ­ണു് ട്രാ­ജ­ഡി­ക്കു് സം­സ്കൃ­ത­സാ­ഹി­ത്യ­ത്തിൽ സ്ഥാ­ന­മി­ല്ലാ­ത്ത­തു്.

വി­കാ­ര­തീ­വ്ര­ത നാ­ട­ക­ത്തി­നാ­വ­ശ്യ­മാ­ണെ­ന്നു് ഒ­ര­ഭി­പ്രാ­യം ‘ഭീഷ്മ’രുടെ ഒരു നി­രൂ­പ­ണ­ത്തിൽ വാ­യി­ക്ക­യു­ണ്ടാ­യി അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ലോ­കോ­ത്ത­ര­പ്ര­ശ­സ്തി­യു­ള്ള പല നാ­ട­ക­ങ്ങ­ളും ത്യാ­ജ്യ­കോ­ടി­യിൽ ത­ള്ളേ­ണ്ടി­വ­രും. മേ­യി­റ്റർ­ലി­ന്റി­ന്റെ പല കൃ­തി­ക­ളി­ലും യാ­തൊ­രു വി­കാ­ര­തീ­വ്ര­ത­യും ഇല്ല. മാ­ള­വി­കാ­ഗ്നി­മി­ത്രം, ര­ത്നാ­വ­ലി മു­ത­ലാ­യ സം­സ്കൃ­ത­നാ­ട­ക­ങ്ങ­ളി­ലും അ­ങ്ങ­നെ­ത­ന്നെ ബെർ­നാർ­ഡ്ഷാ­യു­ടെ സെ­യി­ന്റ്ജൊ­വാൻ ഒ­ഴി­ച്ചു­ള­ള ഏതു നാ­ട­ക­ത്തി­ലാ­ണു് വി­കാ­ര­തീ­വ്ര­ത­യു­ള്ള­തു്?

ഇ­തു­വ­രെ നി­രൂ­പ­ണം­ചെ­യ്തു അ­ഭി­പ്രാ­യ­ങ്ങൾ ന­മ്മു­ടെ ഇടയിൽ പ്ര­ച­രി­ക്കാൻ ഇ­ട­യാ­യ­തു നാടകം ജീ­വി­ത­ത്തെ ചി­ത്രീ­ക­രി­ക്ക­ണ­മെ­ന്നു­ള്ള ‘റീ­യ­ലി­സ്’ വാ­ദ­മാ­ണു്. ജീ­വി­ത­ത്തെ ചി­ത്രീ­ക­രി­ക്കു­വാൻ നാ­ട­ക­കർ­ത്താ­വി­നു സാ­ധി­ക്ക­യി­ലെ­ന്നു­ള്ള­തു പ്ര­ത്യ­ക്ഷ­മാ­ണു്. സം­ഭ­വ­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്തു് അ­വ­യ്ക്കു പ്രാ­ധാ­ന്യം ക­ല്പി­ച്ചു കാ­ണി­ക്ക­യാ­ണ­ല്ലോ നാ­ട­ക­ങ്ങൾ ചെ­യ്യു­ന്ന­തു്. തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തു തന്നെ യാ­ഥാർ­ത്ഥ്യ­ത്തി­നു വി­പ­രീ­ത­മാ­ണു്. ബാ­ഹ്യ­ജീ­വി­ത­ത്തി­ലെ ആ­ചാ­ര­ങ്ങ­ളു­മാ­യി എ­ത്ര­ത­ന്നെ സാ­ദൃ­ശ്യം വ­രു­ത്തി­യാ­ലും അ­ര­ങ്ങ­ത്തു ന­ട­ക്കു­ന്ന സംഗതി മ­റ്റൊ­രി­ട­ത്തു ന­ട­ന്ന­താ­യാ­ണു്. സ­ങ്ക­ല്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തെ­ന്നു­ള്ള­തു് അ­നി­ഷേ­ദ്ധ്യ­മാ­ണ­ല്ലോ. ല­ണ്ട­നി­ലെ ഒരു നാ­ട­ക­വേ­ദി­യിൽ അ­ഭി­ന­യി­ച്ചു കാ­ട്ടു­ന്ന ഒരു സംഭവം വാ­സ്ത­വ­ത്തിൽ ഈ­ജി­പ്തി­ലോ മറ്റു വ­ല്ലി­ട­ത്തു­മോ ആ­ണെ­ന്നു സ­ങ്ക­ല്പി­ച്ചു­കൊ­ള്ള­ണ­മെ­ന്നു ബെർ­ണാർ­ഡ്ഷാ ന­മ്മോ­ടാ­വ­ശ്യ­പ്പെ­ടു­ന്നു. ആ­കാ­ശ­മ­ദ്ധ്യ­ത്തിൽ ഇ­ന്ദ്ര­ര­ഥ­ത്തിൽ ദു­ഷ്ഷ­ന്ത­നും മാ­ത­ലി­യും­കൂ­ടി ഇ­രി­ക്ക­യാ­ണെ­ന്നു സ­ങ്ക­ല്പി­ച്ചു­കൊ­ള്ള­ണ­മെ­ന്നു് കാ­ളി­ദാ­സൻ ആ­വ­ശ്യ­പ്പെ­ടു­ന്നു. ര­ണ്ടും ഒ­രു­പോ­ലെ സ­ങ്ക­ല്പം­കൊ­ണ്ടു­മാ­ത്രം സാ­ക്ഷാൽ­ക­രി­ക്കാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു നാ­ട­കാ­ഭി­ന­യം ബാ­ഹ്യ­പ്ര­കൃ­തി­യു­ടെ യാ­ഥാർ­ത്ഥ്യ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യ­ല്ലെ­ന്നും ബാ­ഹ്യാ­ചാ­ര­ചി­ത്രീ­ക­ര­മ­ല്ല അ­തി­ന്റെ ഉ­ദ്ദേ­ശ­മെ­ന്നും തെ­ളി­യു­ന്നു­ണ്ട­ല്ലോ.

ബാ­ഹ്യ­ജീ­വി­തം ചി­ത്രീ­ക­രി­ച്ചു നാ­ട­ക­ത്തി­ലെ രസം ഉ­ജ്ജീ­വി­പ്പി­ക്കാ­മെ­ന്നു­ള്ള അ­ഭി­പ്രാ­യ­ത്തി­നു പ­രി­മി­ത­മാ­യ ഒ­രർ­ത്ഥ­മേ ആ­ലോ­ച­ന­യിൽ കാ­ണു­ന്നു­ള്ളു. ആ­ന്ത­ര­മാ­യ വി­കാ­ര­ങ്ങ­ളെ പ്ര­തി­ബിം­ബി­പ്പി­ക്കു­ക­യാ­ണു് നാ­ട­ക­ത്തി­ന്റെ കൃ­ത്യം അതിനു ഉ­പോൽ­ബ­ല­ക­മാ­യി മാ­ത്ര­മേ ബാ­ഹ്യ­ജീ­വി­തം നാ­ട­ക­ത്തിൽ വ­രു­ന്നു­ള്ളു. സ­ഫോ­ക്ലീ­സു് മുതൽ ഷാ­വ­രെ­യു­ള്ള യൂ­റോ­പ്യൻ നാ­ട­ക­സ­മ്രാ­ട്ടു­ക­ളു­ടെ കൃ­തി­കൾ ഇതിനു തെ­ളി­വാ­ണു്. സം­സ്കൃ­ത­സാ­ഹി­ത്യ­ത്തിൽ കാ­ളി­ദാ­സ­നാ­വ­ട്ടെ ഭ­വ­ഭൂ­തി­യാ­വ­ട്ടെ ഭാ­സ­നാ­വ­ട്ടെ. ബാ­ഹ്യ­ജീ­വി­ത­ചി­ത്രീ­ക­ര­ണ­ത്തി­നു പ്രാ­ധാ­ന്യം ന­ല്കി­യി­ട്ടി­ല്ല.

സ­മു­ദാ­യ­ബ­ന്ധ­ങ്ങ­ളേ­യും ആ­ചാ­ര­ങ്ങ­ളേ­യും­പ­റ്റി എ­ഴു­തു­ന്ന നാ­ട­ക­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ അ­ഭി­പ്രാ­യ­ത്തി­നു് അർ­ത്ഥ­വും പ്രാ­ബ­ല്യ­വും കൂ­ടു­ത­ലു­ണ്ടെ­ന്നു­ള്ള­തു ശ­രി­ത­ന്നെ. എ­ന്നാൽ അ­പ്ര­കാ­ര­മു­ള്ള നാ­ട­ക­ങ്ങ­ളി­ലും യാ­ഥാർ­ത്ഥ്യ­ചി­ത്രീ­ക­ര­ണം കൊ­ണ്ട­ല്ല, അ­തി­ശ­യോ­ക്തി­കൊ­ണ്ടാ­ണു്, അ­ഭി­പ്രാ­യ­സ­മർ­ത്ഥ­ന­മെ­ന്നു മാ­ളി­യേർ, ഷാ മു­ത­ലാ­യ­വ­രു­ടെ കൃ­തി­കൾ തെ­ളി­യി­ക്കു­ന്നു­മു­ണ്ടു്.

നാ­ട­ക­ത്തി­ലെ ഭാഷ

ബാ­ഹ്യാ­ചാ­ര­ങ്ങ­ളു­ടെ യാ­ഥാർ­ത്ഥ്യം നാ­ട­ക­ത്തിൽ പ്ര­ധാ­ന­മ­ല്ലെ­ങ്കിൽ നാ­ട­ക­ത്തി­ലെ ഭാഷ നാ­ടോ­ടി­രീ­തി­യി­ലേ ആകാവൂ എന്ന വാ­ദ­ത്തി­നു സാ­ധു­ത­യി­ല്ലെ­ന്നു വ­രു­ന്നു. സാ­ധാ­ര­ണ സം­സാ­ര­ത്തിൽ ഉ­പ­യോ­ഗി­ക്കു­ന്ന ഭാഷയേ നാ­ട­ക­ത്തിൽ പാ­ടു­ള്ളു എ­ന്നും ആ­ര്യ­പു­ത്രൻ, ആര്യൻ, ഭവതി മു­ത­ലാ­യ വാ­ക്കു­കൾ ന­വീ­ന­നാ­ട­ക­ങ്ങൾ­ക്കു യോ­ജി­ച്ച­വ­യ­ല്ലെ­ന്നും ചി­ലർ­പ­റ­യു­ന്നു. സാ­മു­ദാ­യി­ക­നാ­ട­ക­ങ്ങ­ളിൽ ഈ വാ­ദ­ത്തി­നും സാധുത ഉ­ണ്ടാ­യി­രി­ക്കാം. എ­ന്നാൽ അ­വ­യിൽ­ത്ത­ന്നെ­യും നാ­ടോ­ടി­ഭാ­ഷ എ­ത്ര­മാ­ത്രം സ്വീ­കാ­ര്യ­മാ­ണെ­ന്നു ഖ­ണ്ഡി­ച്ചു പ­റ­യാ­വു­ന്ന­ത­ല്ല. മി­സ്റ്റർ വി. കെ. രാമൻ മേനോൻ ഈയിടെ എഴുതി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ‘അ­ന്ധ­വി­ശ്വാ­സ­മോ’ എന്ന ഗ­ദ്യ­നാ­ട­ക­ത്തിൽ തൃ­ശ്ശി­വ­പേ­രൂർ­പ­ട്ട­ണ­ത്തിൽ മാ­ത്രം ന­ട­പ്പു­ള്ള വാ­യ്മൊ­ഴി­കൊ­ണ്ടു­ത­ന്നെ സം­ഭാ­ഷ­ണ­ങ്ങൾ നിർ­വ്വ­ഹി­ച്ചു­കാ­ണു­ന്നു. അതു് ആ നാ­ട്ടി­ലെ ഭാ­ഷ­യു­ടെ യ­ഥാർ­ത്ഥ­മാ­യ പ­കർ­പ്പാ­ണെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. റീ­യ­ലി­സ­സം­ഭാ­ഷ­ണ­ത്തി­ന്റെ പ­ര­മാ­വ­ധി­ത­ന്നെ­യാ­ണു് അതിൽ കാ­ണു­ന്ന­തു്. അ­ത്ത­രം ഭാ­ഷ­യിൽ വേണം എല്ലാ നാ­ട­ക­ങ്ങ­ളു­മെ­ന്നു പറവാൻ ആ­രെ­ങ്കി­ലും ധൈ­ര്യ­പ്പെ­ടു­മോ എന്നു ഞാൻ സം­ശ­യി­ക്കു­ന്നു. നാടക പാ­ത്ര­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന ഭാഷ റീ­യ­ലി­സ­ത്തി­നു­വേ­ണ്ടി വെറും നാ­ടോ­ടി­യാ­ണെ­ങ്കിൽ സാ­ഹി­ത്യ­ത്തി­നു യോ­ജി­ക്കു­ന്ന­ത­ല്ലെ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ സാ­ഹി­ത്യോ­ചി­ത­മാ­യ ഭാ­ഷ­മാ­ത്ര­മേ നാ­ട­ക­ത്തിൽ പ്ര­ധാ­ന­പാ­ത്ര­ങ്ങൾ­ക്കു യോ­ജി­ക്ക­യു­ള്ളു. ര­സ­സ്തോ­ഭ­ത്തി­നാ­യി, ഗ്രാ­മ്യ­മാ­യോ, നാ­ടോ­ടി­യാ­യോ സാ­മു­ദാ­യി­ക­പ്ര­ത്യേ­ക­ത കാ­ട്ടു­ന്ന­താ­യോ ഉള്ള ഭാഷകൾ ഉ­പ­യോ­ഗി­ക്കാ­മെ­ന്നേ ഉള്ളൂ ഈ സംഗതി യൂ­റോ­പ്യൻ സാ­ഹി­ത്യ­ങ്ങ­ളിൽ സർ­വ്വ­സ­മ്മ­ത­മാ­ണു­താ­നും.

ഇനി ഒ­ന്നു് പ­റ­വാ­നു­ള്ള­തു് ഐ­ക്യ­ത്ര­യ­സി­ദ്ധാ­ന്ത­ത്തെ­പ്പ­റ്റി­യാ­ണു്. സം­സ്കൃ­ത­നാ­ട­ക­ശാ­സ്ത്രം സ­മ്മ­തി­ച്ചി­ട്ടു­ള്ള ഒരു ത­ത്വ­മ­ല്ല ഇതു്. ക­ഷ്ടി­ച്ചു ഭാ­ണ­ത്തിൽ ഈ തത്വം അം­ഗി­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു പറയാം. ഐ­ക്യ­ത്ര­യ­സി­ദ്ധാ­ന്ത­മെ­ന്നാ­ലെ­ന്താ­ണു്? ഒരു ദി­വ­സ­ത്തിൽ ഒരു സ്ഥ­ല­ത്തു­വെ­ച്ചു് ഒരു സം­ഭ­വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി വേണം നാ­ട­ക­മെ­ന്നു് അ­രി­സ്റ്റോ­ട്ടൽ പ­റ­ഞ്ഞി­ട്ടു­ള്ള­തി­നെ­യാ­ണു് ഐ­ക്യ­ത്ര­യ­സി­ദ്ധാ­ന്ത­മെ­ന്നു വ്യ­വ­ഹ­രി­ക്കു­ന്ന­തു്. ഈ മൂ­ന്നു് ഐ­ക്യ­ങ്ങ­ളെ­യും സം­സ്കൃ­ത­നാ­ട­ക­ങ്ങൾ ലം­ഘി­ക്കു­ന്നു­ണ്ടെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ശാ­കു­ന്ത­ള­ത്തിൽ കാലം കു­റ­ഞ്ഞ­പ­ക്ഷം എട്ടു വർ­ഷ­വും, സ്ഥലം ആ­കാ­ശ­വും ഭൂ­മി­യും കാടും ന­ഗ­ര­വും എ­ല്ലാം ഉൾ­പ്പെ­ട്ട­തും, കഥ നീ­ണ്ട­തും ആണു്. ഇനി യൂ­റോ­പ്യൻ­നാ­ട­ക­ങ്ങ­ളു­ടെ കഥ വി­ചാ­രി­ക്കാം ഫ്രെ­ഞ്ചു­നാ­ട­ക­കർ­ത്താ­ക്ക­ന്മാർ ഐ­ക്യ­ത്ര­യ­ത്തിൽ നി­ഷ്കർ­ഷി­ച്ചി­ട്ടു­ണ്ടെ­ന്നു സ­മ്മ­തി­ക്കാം. പക്ഷേ, ഷേൿ­സ്പീ­യ­റാ­ക­ട്ടെ, ഗോ­യി­റ്റോ ആ­ക­ട്ടെ, കാൾ­ഡ­റാൻ ആ­ക­ട്ടെ, മറ്റു പ്ര­മാ­ണി­ക­ളാ­ക­ട്ടെ ഈ സി­ദ്ധാ­ന്ത­ത്തെ വ­ക­വെ­ച്ചി­ട്ടു­ള്ള­താ­യി കാ­ണു­ന്നി­ല്ല. ന­വീ­ന­ന്മാ­രു­ടെ കഥ പ­റ­യു­ക­യാ­ണെ­ങ്കിൽ Back to Methuselab എന്ന ഷാ­യു­ടെ നാടകം സൃ­ഷ്ടി­യോ­ടൊ­ന്നി­ച്ചു തു­ട­ങ്ങി ന­മ്മു­ടെ കാ­ല­ത്തെ അനേകം ശ­താ­ബ്ദം­കൊ­ണ്ട­തി­ക്ര­മി­ച്ചി­ട്ടു് അ­വ­സാ­നി­ക്കു­ന്നു. ഇ­ങ്ങ­നെ ഒ­രു­ത്ത­രും സ്വീ­ക­രി­ക്കാ­ത്ത ഒരു ‘ത­ത്വ­ത്തെ’ നാം ഏ­റ്റെ­ടു­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­തി­ന്റെ അർ­ത്ഥം മ­ന­സി­ലാ­കു­ന്നി­ല്ല.

അ­തു­പോ­ലെ­ത­ന്നെ ആ­ത്മ­ഗ­തം മു­ത­ലാ­യി നാ­ട­ക­കർ­ത്താ­ക്ക­ന്മാർ ഉ­പ­യോ­ഗി­ക്കു­ന്ന ക­ലാ­കൗ­ശ­ല­ങ്ങൾ നാ­ട­ക­ത്തിൽ കൃ­ത്രി­മ­ത്വം വ­രു­ത്തു­ന്നു എ­ന്നൊ­രാ­ക്ഷേ­പ­മു­ണ്ടു്. സം­സ്കൃ­ത­നാ­ട­ക­ങ്ങ­ളിൽ ഈ വി­ദ്യ­കൾ സാ­ധാ­ര­ണ­മാ­ണെ­ന്നു­ള്ള സംഗതി പോ­വ­ട്ടെ; ഷേൿ­സ്പീ­യ­രു­ടെ നാ­ട­ക­ങ്ങ­ളിൽ എത്ര എത്ര അ­വ­സ­ര­ങ്ങ­ളി­ലാ­ണു് ആ­ത്മ­ഗ­തം നാ­ട­ക­ത്തി­ന്റെ ഒരു പ്ര­ധാ­ന­ഭാ­ഗ­മാ­യി ഗ­ണി­ച്ചി­രി­ക്കു­ന്ന­തു്. ഹാം­ലെ­റ്റിൽ To be or not to be എന്ന പ്ര­സി­ദ്ധ­മാ­യ ഭാ­ഗം­ത­ന്നെ ഒ­രാ­ത്മ­ഗ­ത­മാ­ണു് സ്വ­ഭാ­വ­പ്ര­ദർ­ശ­ന­ത്തി­നും ധർ­മ്മ­സ­ങ്ക­ട­നി­രൂ­പ­ണ­ത്തി­നും ധർമ്മ സ­ങ്ക­ട­നി­രൂ­പ­ണ­ത്തി­നും അ­ത്യു­ത്ത­മ­മാ­യ ഒരു മാർ­ഗ്ഗ­മാ­യി­ട്ടാ­ണു് പ്രാ­മാ­ണി­ക­ന്മാ­രാ­യ പാ­ശ്ചാ­ത്യ­നാ­ട­ക­കർ­ത്താ­ക്ക­ന്മാർ ആ­ത്മ­ഗ­ത­ത്തെ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. അ­ന­വ­സ­ര­ത്തി­ലും അ­നാ­വ­ശ്യ­മാ­യും ഉ­പ­യോ­ഗി­ച്ചാൽ ഈ ഉ­പാ­യ­വും അ­ബ­ദ്ധ­മാ­യി­ത്ത­ന്നെ തീരും. പക്ഷേ, ആ ആ­ക്ഷേ­പം കാ­വ്യ­ക­ല­യ്ക്കു­പ­ക­രി­ക്കു­ന്ന എല്ലാ ഉ­പാ­യ­ങ്ങ­ളെ­യും ബാ­ധി­ക്കു­ന്ന ഒ­ന്നാ­ണു്.

ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു മറ്റു സാ­ഹി­ത്യ­ശാ­ഖ­ക­ളി­ലെ­ന്ന­പോ­ലെ നാ­ട­ക­ത്തി­ലും പല പ­ദ്ധ­തി­കൾ ഉ­ണ്ടെ­ന്നും, യൂ­റോ­പ്യൻ­നാ­ട­ക­സാ­ഹി­ത്യ­ത്തെ അ­നു­ക­രി­ക്കാൻ ഒ­രു­ങ്ങു­ന്ന ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ യൂ­റോ­പ്യൻ സാ­ഹി­ത്യം വളരെ വി­പു­ല­മാ­യ ഒ­ന്നാ­ണെ­ന്നും, അതിൽ പ­ര­സ്പ­ര­വൈ­പ­രീ­ത്യ­മു­ള്ള പല ത­ത്വ­ങ്ങ­ളും പല പ­ദ്ധ­തി­ക­ളി­ലും സ്വീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും മ­ന­സ്സി­ലാ­ക്കി­യാൽ ഇ­പ്പോൾ അവർ പ്ര­ദർ­ശി­പ്പി­ച്ചു­വ­രു­ന്നി­ട­ത്തോ­ളം അ­സ­ഹി­ഷ്ണു­ത­യ്ക്കു് ഇ­ട­യു­ണ്ടാ­ക­യി­ല്ലെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.

മ­ല­യാ­ള­ഭാ­ഷ­യി­ലെ നാ­ട­ക­ങ്ങൾ

ഇനി മ­ല­യാ­ള­ഭാ­ഷ­യി­ലെ നാ­ട­ക­ങ്ങ­ളെ­പ്പ­റ്റി സ്വ­ല്പം പ്ര­സ്താ­വി­ച്ചു­കൊ­ള്ള­ട്ടെ. അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ള­ത്തി­ന്റെ തർ­ജ്ജ­മ­യോ­ടു­കൂ­ടി­യാ­ണ­ല്ലോ മ­ല­യാ­ള­ത്തിൽ നാ­ട­കം­ത­ന്നെ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി­യ­തു്. അ­തി­നെ­ത്തു­ടർ­ന്നു സം­സ്കൃ­ത­ത്തിൽ നി­ന്നു പല നാ­ട­ക­ങ്ങ­ളും മ­ല­യാ­ള­വേ­ഷ­ത്തിൽ ഇ­റ­ങ്ങി­യി­ട്ടു­ണ്ടു്; ഇ­റ­ങ്ങി­വ­രു­ന്നു­മു­ണ്ടു്. അവയിൽ പ­റ­യാ­വു­ന്ന­തു മ­ന്നാ­ടി­യാ­രു­ടെ ‘ഉ­ത്ത­ര­രാ­മ­ച­രി­തം’, രാ­ജ­രാ­ജ­വർ­മ്മ­യു­ടെ ‘മാ­ള­വി­കാ­ഗ്നി­മി­ത്രം’, കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ ‘വി­ക്ര­മോർ­വ­ശീ­യം’, വ­ള്ള­ത്തോ­ളി­ന്റെ ‘പ­ഞ്ച­രാ­ത്രം’ ‘വാ­സ­വ­ദ­ത്ത, ‘ഊ­രു­ഭം­ഗം’, കൃ­ഷ്ണൻ­ത­മ്പി­യു­ടെ ‘ചാ­ണ­ക്യൻ’, ഗോ­വി­ന്ദ­പ്പി­ഷാ­രൊ­ടി­യു­ടെ ‘നാ­ഗാ­ന­ന്ദം’ മു­ത­ലാ­യ­വ­യാ­ണു്. സം­സ്കൃ­ത­മാ­തൃ­ക­ക­ളെ അ­നു­ക­രി­ച്ചു­ണ്ടാ­യ സ്വ­ത­ന്ത്ര­നാ­ട­ക­ങ്ങ­ളിൽ ശ്രീ­മ­തി ഇ­ക്കാ­വ­മ്മ­യു­ടെ മ­നോ­ഹ­ര­മാ­യ ‘സു­ഭ­ദ്രാർ­ജ്ജു­ന’വും ന­ടു­വ­ത്ത­ച്ഛ­ന്റെ ‘ഭ­ഗ­വ­ദ്ദൂ­തും’, കൊ­ച്ചു­ണ്ണി­ത്ത­മ്പു­ര­ന്റെ ‘ക­ല്യാ­ണീ­നാ­ട­ക’വും മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്ത­മ­കൃ­തി­ക­ളു­ടെ കൂ­ട്ട­ത്തിൽ സ്ഥാ­നം പി­ടി­ച്ചി­ട്ടു­ണ്ടെ­ന്നു് എ­ല്ലാ­വ­രും സ­മ്മ­തി­ക്കും. എ­ന്നാൽ കു­മ്പ­ള­ങ്ങാ­പി­ള്ള ചമച്ച വ­ഴു­ത­ന­ങ്ങാ­നാ­ട­ക­ത്തെ അവിയൽ വെ­ച്ചും­കൊ­ണ്ടു­പു­റ­പ്പെ­ട്ട ‘ച­ക്കീ­ച­ങ്ക­ര’ത്തോ­ടു­കൂ­ടി ഇ­ത്ത­രം നാ­ട­ക­ങ്ങൾ­ക്കു മ­ല­യാ­ള­ഭാ­ഷ­യിൽ താൽ­ക്കാ­ലി­ക­മാ­യെ­ങ്കി­ലും പ്ര­ചാ­ര­മി­ല്ലാ­താ­യി­ത്തീർ­ന്നു.

പി­ന്നീ­ടു സാ­ഹി­ത്യ­ത്തിൽ നാ­ട­ക­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു വ­ലു­താ­യ ഒരു രൂ­പ­ഭേ­ദ­ത്തോ­ടെ­യാ­ണു്. സി. വി. രാ­മൻ­പി­ള്ള­യു­ടെ ‘കു­റു­പ്പി­ല്ലാ­ക്ക­ള­രി’യോ­ടു­കൂ­ടി സാ­മു­ദാ­യി­ക­നാ­ട­ക­ങ്ങൾ പു­റ­ത്തു വ­ന്നു­തു­ട­ങ്ങി ഇം­ഗ്ലീ­ഷു­ഗ­ദ്യ­നാ­ട­ക­ങ്ങ­ളാ­ണു് അ­വ­യ്ക്കു മാ­തൃ­ക­യാ­യി­ത്തീർ­ന്ന­തു്. ച­രി­ത്ര­സം­ബ­ന്ധ­മാ­യും മ­ഹ­നീ­യാ­ദർ­ശ­പ്ര­ദർ­ശ­ത്തി­നാ­യും ഈ രീതി ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ‘കാൽ­വ­രി­യി­ലെ ക­ല്പ­പാ­ദ­പം’, ‘സീ­താ­ല­ക്ഷ്മി’, ‘ഇ­ര­വി­ക്കൂ­ട്ടി­പ്പി­ള്ള’, ‘മു­ന്നാ­ട്ടു­വീ­രൻ’ മു­ത­ലാ­യ­കൃ­തി­കൾ­ക്കു നാ­ട­ക­സാ­ഹി­ത്യ­ത്തിൽ സ്ഥാ­ന­മി­ല്ലെ­ന്നു് ആരു പറയും? സാ­മു­ദാ­യി­കാ­ചാ­ര­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ന്ന നാ­ട­ക­ങ്ങ­ളിൽ പലതും—മി­ക്ക­വാ­റും അവ അ­ഭി­ന­യ­ത്തെ ഉ­ദ്ദേ­ശി­ച്ചു് എ­ഴു­തി­യി­ട്ടു­ള്ള­വ­യാ­ണെ­ങ്കി­ലും—ന­വീ­ന­രീ­തി­യു­ടെ മാ­തൃ­ക­യാ­യി പ­റ­യാ­വു­ന്ന­താ­ണു്. കൃ­ഷ്ണൻ­ത­മ്പി­യു­ടെ ‘മൃ­ണാ­ളി­നി’, ചെ­ല്ല­പ്പൻ­നാ­യ­രു­ടെ ‘പ്ര­ണ­യ­ജാം­ബ­വാൻ’, വി. കെ. രാമൻ മേ­നോ­ന്റെ ‘അ­ന്ധ­വി­ശ്വാ­സ­മോ’ ഇ­വ­യെ­ല്ലാം ഓരോ ത­ര­ത്തിൽ ശ്ര­ദ്ധ­യെ അർ­ഹി­ക്കു­ന്ന­വ­യാ­ണു്.

പ­ദ്യ­നാ­ട­ക­ങ്ങ­ളും ഈ കാ­ല­ത്തു­ണ്ടാ­യി­ട്ടി­ല്ലെ­ന്നി­ല്ല. സം­സ്കൃ­ത­രീ­തി­യും പാ­ശ്ചാ­ത്യ­രീ­തി­യും ഒ­ന്നു­പോ­ലെ വ­ശ­മാ­യി­രു­ന്ന ശ്രീ­മാൻ വി. കൃ­ഷ്ണൻ­ത­മ്പി അവർകൾ ‘ധ്രു­വ­ച­രി­ത’വും ‘ഉർവശി’യും പ­ദ്യ­ത്തി­ലാ­ണു് ര­ചി­ച്ച­തു്. ശ്രീ. ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള­യു­ടെ ‘രമണൻ’ എന്ന അ­തി­മ­നോ­ഹ­ര­മാ­യ നാ­ട­കീ­യ­കാ­വ്യ­വും പ­ദ്യ­ത്തി­ലാ­ണു്. എ­ന്നാൽ ഇവർ ര­ണ്ടു­പേ­രും സം­സ്കൃ­ത­സാ­ഹി­ത്യ­ത്തെ ആം­ഗ­ല­സാ­ഹി­ത്യ­ത്തെ­യാ­ണു് അ­നു­ക­രി­ച്ചി­രി­ക്കു­ന്ന­തു്. Pastoral Plays എന്നു പ­റ­യാ­റു­ള്ള ഒരുവക നാ­ട­കീ­യ­കാ­വ്യ­ങ്ങ­ളാ­ണു് മി­സ്റ്റർ ച­ങ്ങ­മ്പു­ഴ­യു­ടെ കൃ­തി­ക്കു മാ­തൃ­ക­യാ­യു­ള്ള­തു്. കൃ­ഷ്ണൻ­ത­മ്പി­യു­ടെ പ­ദ്യ­നാ­ട­ക­ങ്ങ­ളും യൂ­റോ­പ്യ­ന്മാ­തൃ­ക­ക­ളെ അ­നു­ക­രി­ച്ചു­ള്ള­വ­ത­ന്നെ വ­ശ്യ­വ­ച­സ്സു­ക­ളാ­യ ക­വി­കൾ­ക്കു് ഏതു പ­ദ്ധ­തി­യി­ലും വിജയം സ­മ്പാ­ദി­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നു­ള്ള­തി­നു് അ­വ­രു­ടെ കൃ­തി­കൾ അ­പ്ര­തി­ഷേ­ധ്യ­മാ­യ തെ­ളി­വാ­കു­ന്നു.

മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ എല്ലാ പ­ദ്ധ­തി­ക്കും ഇ­ട­മു­ണ്ടാ­യി­രി­ക്കേ­ണ്ട­താ­ണു്. ഗ­ദ്യ­നാ­ട­ക­ങ്ങ­ളും നാ­ട­കീ­യ­കാ­വ്യ­ങ്ങ­ളും പ­ദ്യ­നാ­ട­ക­ങ്ങ­ളും എ­ല്ലാം­ത­ന്നെ ന­മു­ക്കാ­വ­ശ്യ­മു­ള്ള­താ­ണു്. സം­സ്കൃ­ത­സാ­ഹി­ത്യ­ത്തി­ലെ നാ­ട­ക­പ­ദ്ധ­തി ന­മു­ക്കു് ഇ­പ്പോ­ഴ­ത്തെ സ്ഥി­തി­ക്കു കൊ­ള്ളു­ക­യി­ല്ലെ­ന്നു ചിലർ പ­റ­ഞ്ഞു­വ­രു­ന്ന അ­ഭി­പ്രാ­യ­ത്തോ­ടെ എ­നി­ക്കു വ­ഴ­ക്കു­ള്ളു. അ­വ­രു­ടെ ആ­ക്ഷേ­പ­ങ്ങ­ളെ­പ്പ­റ്റി ഇവിടെ ആ­വ­ശ്യ­മു­ള്ളി­ടു­ത്തോ­ളം പ­റ­ഞ്ഞു­ക­ഴി­ഞ്ഞു ഭാസൻ, കാ­ളി­ദാ­സൻ, ഭ­വ­ഭൂ­തി മു­ത­ലാ­യ­വർ സ­ഞ്ച­രി­ച്ച ആ പ­ദ്ധ­തി­യു­ടെ മാ­ഹാ­ത്മ്യ­ത്തെ വർ­ണ്ണി­ക്കേ­ണ്ട­താ­യി­ട്ടും ഇല്ല.

ഗ­ദ്യ­നാ­ട­ക­ങ്ങൾ വേ­ണ്ട­തു­ത­ന്നെ; അ­വ­യെ­പ്പ­റ്റി ആർ­ക്കും ആ­ക്ഷേ­പ­മി­ല്ല. അ­ഭി­ന­യ­ത്തി­നു­മാ­ത്രം പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്ന നാ­ട­ക­ങ്ങൾ ഗ­ദ്യ­മാ­യി­രി­ക്കു­ന്ന­തു കൂ­ടു­തൽ സൗ­ക­ര്യ­മാ­യി­ക്കാം­താ­നും. പക്ഷേ, പ­ദ്യ­ങ്ങൾ ചേർ­ന്ന നാ­ട­ക­ങ്ങൾ അ­ഭി­ന­യ­ത്തി­നു യോ­ജി­ച്ച­വ­യ­ല്ലെ­ന്നും അവ ന­വീ­ന­സി­ദ്ധാ­ന്ത­ങ്ങൾ­ക്കു വി­പ­രീ­ത­മാ­ണെ­ന്നു­ള്ള അ­ഭി­പ്രാ­യം സ്വീ­കാ­ര്യ­മ­ല്ല­ത­ന്നെ.

ഗ്ര­ന്ഥ­കർ­ത്താ.

തേ­ജ­സ്വി,ബലവാൻ ശൂര-

നെ­ന്നെ­ന്നും സ­മ­ര­ങ്ങ­ളിൽ;

തോ­റ്റ­താ­യ് കേൾ­വി­യി­ല്ല­ല്ലോ

ശ­ക്രാ­ദി­സു­രർ ത­മ്മൊ­ടും.

ബ­ല­ശാ­ലി മ­ഹാ­ത്മാ­വു,

രാവണൻ, ലോ­ക­രാ­വ­ണൻ!

ചാ­വോ­ള­മ­ല്ലോ വൈ­ര­ങ്ങൾ;

നമ്മൾ സാ­ധി­ച്ചു കാ­ര്യ­വും

(ശ്രീ­രാ­മ­ച­ന്ദ്രൻ രാ­വ­ണ­നെ­പ്പ­റ്റി)

വാൽ­മീ­കി­രാ­മാ­യ­ണം യു­ദ്ധ­കാ­ണ്ഡം

രാ­വ­ണ­സം­സ്കാ­രം.

മ­ണ്ഡോ­ദ­രി
കെ. എം. പ­ണി­ക്കർ
ഒ­ന്നാ­മ­ങ്കം
നാ­ന്ദി

ദേ­ഹാർ­ദ്ധം ദ­യി­ത­യ്ക്കു മാരരിപുവെ-​

ന്നാ­ലും കൊ­ടു­ത്തീ­ടു­വോൻ,

അം­ഗാ­രേ­ക്ഷ­ണ­നെ­ങ്കി­ലും ത്രി­ദി­വ­വും

കൺ­കോ­ണി­നാൽ ന­ല്കു­വോൻ,

സം­ഹാ­ര­പ്രി­യ­നാ­കി­ലും സകലഭൂ-​

താ­ത്മാ ശിവൻ ചി­ന്മ­യൻ

ഭൂ­തേ­ശൻ വി­പ­രീ­ത­ശ­ക്തി­വി­ഭ­വൻ

പാ­ലി­ക്ക­ണം നി­ങ്ങ­ളെ. 1

(നാ­ന്ദ്യ­ന്ത­ത്തിൽ സു­മാ­ലി­യും മാ­ല്യ­വാ­നും പ്ര­വേ­ശി­ക്കു­ന്നു.)

സു­മാ­ലി:
ആര്യാ, ദ­ശ­ക­ണ്ഠ­ന്റെ ത­പോ­നി­ഷ്ഠ­യിൽ പി­താ­മ­ഹൻ പ്ര­സാ­ദി­ച്ച­തിൽ ഞാൻ ആ­ശ്ച­ര്യ­പ്പെ­ടു­ന്നി­ല്ല. ഇ­ത്ര­യും ധർ­മ്മ­ബു­ദ്ധി­യും സ്ഥി­ര­പ്ര­ജ്ഞ­യു­മു­ള്ള ഒരു യു­വാ­വു മ­ഹ­ത്വ­മേ­റി­യ രാ­ക്ഷ­സ­കു­ല­ത്തിൽ മു­മ്പു് ഉ­ണ്ടാ­യി­ട്ടു­ള്ള­താ­യി എ­നി­ക്കു തോ­ന്നു­ന്നി­ല്ല. ദേ­വാ­സു­ര­ന്മാ­രിൽ സ­മ­ബു­ദ്ധി­യു­ള്ള ബ്ര­ഹ്മാ­വു സ­ന്തു­ഷ്ട­നാ­യി അവനു വ­രം­കൊ­ടു­ത്ത­തിൽ എ­ന്താ­ണു് അ­ത്ഭു­തം?
മാ­ല്യ­വാൻ:
പി­തൃ­കു­ല­ത്തി­നും മാ­തൃ­കു­ല­ത്തി­നും ഒ­രു­പോ­ലെ അ­ഭി­മാ­ന­ത്തി­നു യോ­ഗ്യ­ത­യു­ള്ള കു­മാ­രൻ­ത­ന്നെ അവൻ. അ­വ­ന്റെ മാ­തൃ­കു­ലം യ­ക്ഷ­ര­ക്ഷഃ­കു­ല­ങ്ങൾ യോ­ജി­ച്ചി­ട്ടു­ള്ള­തു്. പി­തൃ­കു­ലം ബ്ര­ഹ്മ­തു­ല്യ­നാ­യ പു­ല­സ്ത്യ­മ­ഹർ­ഷി­യു­ടേ­തു്. ഒ­രു­വ­ഴി­ക്കും കു­ലീ­ന­ത­യ്ക്കും ആ­ഭി­ജാ­ത്യ­ത്തി­നും കു­റ­വി­ല്ല­ല്ലോ എന്തു വ­ര­ങ്ങൾ കൊ­ടു­ത്താ­ണു് പി­താ­മ­ഹൻ അ­നു­ഗ്ര­ഹി­ച്ച­തെ­ന്ന­റി­ഞ്ഞു­വോ?
സു­മാ­ലി:
ഈ വാർ­ത്ത അ­റി­യി­ക്കു­വാ­നാ­യി വന്ന മാ­രീ­ചൻ എ­ല്ലാം വി­വ­ര­മാ­യി പ­റ­ഞ്ഞു. താൻ വ­രി­ച്ച അ­മ­ര­ത്വം പി­താ­മ­ഹൻ നി­ഷേ­ധി­ച്ചു­വെ­ങ്കി­ലും മ­നു­ഷ്യ­രൊ­ഴി­ച്ചു് ആ­രാ­ലും കൊ­ല്ല­പ്പെ­ടു­കി­യി­ല്ലെ­ന്നും ഓ­രോ­ന്നാ­യി ഖ­ണ്ഡി­ച്ചു ഹോ­മി­ച്ച ഒ­മ്പ­തു ത­ല­ക­ളും തി­രി­കെ ഉ­ണ്ടാ­യെ­ങ്കി­ലും അ­തു­കൊ­ണ്ടു യാ­തൊ­രു വൈ­രൂ­പ്യ­വു­മി­ല്ലാ­തെ സർ­വാം­ഗ­സു­ന്ദ­ര­നാ­യി­ത്തീ­ര­ട്ടെ എ­ന്നു­മു­ള്ള അ­നു­ഗ്ര­ഹ­ങ്ങൾ ദ­ശ­ക­ണ്ഠ­നു ല­ഭി­ച്ചി­ട്ടു­ണ്ടു്. അ­നു­ജ­ന്മാർ­ക്കും വളരെ വി­ശേ­ഷ­പ്പെ­ട്ട വ­ര­ങ്ങൾ പി­താ­മ­ഹൻ കൊ­ടു­ത്തു.
മാ­ല്യ­വാൻ:
ഭാ­ഗ്യം­കൊ­ണ്ടു രാ­ക്ഷ­സ­കു­ല­ത്തി­നു പി­ന്നേ­യും അ­ഭി­വൃ­ദ്ധി­ക്കു­ള്ള വ­ഴി­യാ­യി. വ­ല്ലി­ട­ത്തും ഒ­ളി­ച്ചു ക­ഴി­യാ­തെ പൈ­തൃ­ക­മാ­യി സി­ദ്ധി­ച്ച­തും വി­ശ്വ­കർ­മ്മാ­വി­നാൽ നിർ­മ്മി­ത­വു­മാ­യ ഈ ല­ങ്കാ­ന­ഗ­ര­ത്തിൽ­ത്ത­ന്നെ സർ­വൈ­ശ്വ­ര്യ­ങ്ങ­ളോ­ടും­കൂ­ടി താ­മ­സി­ക്കാ­മെ­ന്നും വന്നു.
സു­മാ­ലി:
ധൃ­തി­പ്പെ­ടാ­തെ, അ­ന്യാ­ധീ­ന­പ്പെ­ട്ടു­പോ­യ ഈ ല­ങ്കാ­ന­ഗ­രി അ­ത്ര­വേ­ഗം ന­മു­ക്കു ല­ഭി­ക്കു­ന്ന­താ­ണോ?
മാ­ല്യ­വാൻ:
എ­ങ്ങ­നെ അ­ന്യാ­ധീ­ന­പ്പെ­ട്ടു? ന­മ്മു­ടെ ഈ രാ­ജ്യം നാം വി­ട്ടൊ­ഴി­ഞ്ഞു് ഒ­രാൾ­ക്കു കൊ­ടു­ത്ത­ത­ല്ല­ല്ലോ. ആ­രാ­നും വന്നു ക­യ്യേ­റി­യ­തു­കൊ­ണ്ടു ന­മ്മു­ടെ­യ­ല്ലെ­ന്നാ­യോ?
സു­മാ­ലി:
നീ പ­റ­യു­ന്ന­തു ശ­രി­യാ­ണു് പക്ഷേ, വൈ­ശ്ര­വ­ണ­നാ­യ കു­ബേ­ര­ന്റെ ക­യ്യി­ലി­രി­ക്കു­ന്ന ഈ നഗരം എ­ങ്ങ­നെ പി­ടി­ച്ച­ട­ക്കു­വാ­നാ­ണു്? കൈ­വ­ശ­മ­യാൾ­ക്കാ­യി­പ്പോ­യ­ല്ലോ. അയാൾ പ്ര­ബ­ല­നാ­ണു­താ­നും പോ­രാ­ത്ത­തി­നു പ­ര­മ­ശി­വ­ന്റെ സ­ഹാ­യ­വും സ്നേ­ഹ­വു­മു­ണ്ടു്.
മാ­ല്യ­വാൻ:
അ­നു­ജ­നാ­യ ദ­ശ­ക­ണ്ഠ­നു് അ­മ്മ­വ­ഴി­ക്കു ചെ­ല്ലേ­ണ്ട­താ­യ ഈ രാ­ജ്യം അ­ധർ­മ്മ­മാ­യി അ­ട­ക്കി­ഭ­രി­ക്കു­വാൻ കു­ബേ­രൻ ആ­ഗ്ര­ഹി­ക്കു­മോ? അഥവാ അ­ങ്ങ­നെ ആ­ഗ്ര­ഹി­ച്ചാൽ­ത്ത­ന്നെ പി­താ­മ­ഹ­ന്റെ വ­ര­പ്ര­സാ­ദം­കൊ­ണ്ടു അ­ജ­യ്യ­നാ­യ കേ­ക­സീ­പു­ത്രൻ അതു സ­മ്മ­തി­ച്ചു­കൊ­ടു­ക്കു­മോ? ആര്യാ രാ­ക്ഷ­സ­വം­ശ­ത്തി­നു നല്ല കാ­ല­മാ­യി! ന­മ്മു­ടെ ആ­ളു­കൾ­ക്കു് ഇ­നി­യും മാ­ന­മാ­യി ത­ല­പൊ­ക്കി ന­ട­ക്കാ­മെ­ന്നു തോ­ന്നു­ന്നു.
സു­മാ­ലി:
കേ­ക­സി­യെ­ക്കൊ­ണ്ടു കു­ലോ­ന്ന­തി­യു­ണ്ടാ­കു­മെ­ന്നു് എ­നി­ക്കു നേ­ര­ത്തേ­ത­ന്നെ അ­റി­യാ­വു­ന്ന­താ­ണു് നീ ഇ­പ്പോൾ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു ശ­രി­ത­ന്നെ.
മാ­ല്യ­വാൻ:
ഉ­ണ്ണി­കൾ എ­പ്പോൾ വ­രു­മെ­ന്നാ­ണു് മാ­രീ­ചൻ പ­റ­ഞ്ഞ­തു്?
സു­മാ­ലി:
പറഞ്ഞ സമയം അ­ടു­ത്തി­രി­ക്കു­ന്നു. സ­ന്ധ്യ­യ്ക്കു മു­മ്പു വന്നു ക­ണ്ടു­കൊ­ള്ളാ­മെ­ന്നാ­ണു് പ­റ­ഞ്ഞ­യ­ച്ച­തു്. ഇതാ ഉ­ണ്ണി­കൾ വ­രു­ന്നു.

(രാവണൻ, കും­ഭ­കർ­ണ്ണൻ, വി­ഭീ­ഷ­ണൻ ഇവർ പ്ര­വേ­ശി­ക്കു­ന്നു മൂ­ന്നു­പേ­രും സ­വി­ന­യം സു­മാ­ലി­യേ­യും മാ­ല്യ­വാ­നേ­യും വ­ന്ദി­ക്കു­ന്നു.)

മാ­ല്യ­വാൻ:
ഉണ്ണീ, ദ­ശ­ക­ണ്ഠ, ആ­യു­ഷ്മാ­നാ­യും പ്ര­താ­പി­യാ­യും ഭ­വി­ക്ക! ഉ­ണ്ണി­ക­ളേ, നി­ങ്ങൾ­ക്കും ശുഭം വ­ര­ട്ടെ!
രാവണൻ:
ഞങ്ങൾ അ­നു­ഗ്ര­ഹി­ക്ക­പ്പെ­ട്ടു.
സു­മാ­ലി:
ഉ­ണ്ണി­ക­ളേ, പി­താ­മ­ഹ­ന്റെ വ­ര­പ്ര­സാ­ദം കൊ­ണ്ടും രാ­ക്ഷ­സ­കു­ല­ത്തി­ന്റെ പൂർ­വ­പു­ണ്യം­കൊ­ണ്ടും നി­ങ്ങൾ­ക്കു ന­ല്ല­തു­ത­ന്നെ ഉ­ണ്ടാ­കും. നി­ങ്ങൾ മൂ­വ­രെ­ക്കൊ­ണ്ടു രാ­ക്ഷ­സ­കു­ലം അ­തി­ന്റെ പൂർ­വ്വ­ശ്രേ­യ­സ്സി­നെ വീ­ണ്ടും പ്രാ­പി­ച്ച­താ­യി ഞാൻ ഗ­ണി­ക്കു­ന്നു. അതിനു സ­ദാ­ശി­വൻ സ­ഹാ­യി­ക്ക­ട്ടെ.
രാവണൻ:
കു­ല­ശ്രേ­യ­സ്സി­നും ജാ­തി­ശ്രേ­യ­സ്സി­നും വേ­ണ്ടി, ഗു­രു­ക്ക­ന്മാ­രു­ടെ ആ­ജ്ഞ­യ­നു­സ­രി­ച്ചു് ആവും പ്ര­കാ­രം യ­ത്നി­ക്കു­ന്ന­തി­നു ഞങ്ങൾ സദാ സ­ന്ന­ദ്ധർ­ത­ന്നെ. പി­താ­മ­ഹ­ന്റെ കൃ­പ­കൊ­ണ്ടു് അ­തി­ലേ­യ്ക്കു വേണ്ട ശ­ക്തി­യും ല­ഭി­ച്ചി­ട്ടു­ണ്ടു്. ഇ­നി­യു­ള്ള­തു ഗു­രു­ക്ക­ന്മാ­രു­ടെ നി­ശ്ച­യം­പോ­ലെ.
മാ­ല്യ­വാൻ:
ഉ­ചി­ത­മാ­ണു് ഉ­ണ്ണി­പ­റ­ഞ്ഞ­തു്. പാ­ര­മ്പ­ര്യ­മാ­യി രാ­ക്ഷ­സ­ജാ­തി­യു­ടെ ആ­ധി­പ­ത്യം ന­മ്മു­ടെ വം­ശ­ത്തി­ല­ത്രേ സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഈ ല­ങ്കാ­ന­ഗ­രം ന­മ്മു­ടെ കു­ല­പു­രി­യു­മാ­ണു്. അ­തൊ­ക്കെ പ­റ­ഞ്ഞി­ട്ടെ­ന്താ­വ­ശ്യം. ഇ­പ്പോ­ഴ­ത്തെ ക­ഥ­യ­ല്ല­യോ വി­ചാ­രി­ക്കു­വാ­നു­ള്ള­തു്? സു­ര­പ­ക്ഷ­പാ­തി­യാ­യ വി­ഷ്ണു­വി­നാൽ രാ­ക്ഷ­സ­ജാ­തി­ത­ന്നെ ഭൂ­മി­യിൽ­നി­ന്നും നി­ഷ്കാ­സി­ക്ക­പ്പെ­ട്ടു. ശേ­ഷി­ച്ച­വർ അ­ങ്ങു­മി­ങ്ങും അ­ല­ഞ്ഞു­ന­ട­ക്കു­ന്നു. ഞങ്ങൾ ര­ണ്ടു­പേ­രും നി­ന്റെ അ­മ്മ­യും ഇ­തു­വ­രെ­യും മുഖം വെ­ളി­യിൽ കാ­ണി­ക്കു­ന്ന­തി­നു­പോ­ലും ഒ­രു­മ്പെ­ട്ടി­ട്ടി­ല്ല. അ­തു­കൊ­ണ്ടു ന­മ്മു­ടെ ആ­ദ്യ­ത്തെ കർ­ത്ത­വ്യം രാ­ക്ഷ­സ­ജ­ന­ങ്ങ­ളെ വീ­ണ്ടും ഒ­ത്തൊ­രു­മി­പ്പി­ച്ചു് ഈ ല­ങ്കാ­ന­ഗ­ര­ത്തിൽ കൊ­ണ്ടു­വ­ന്നു പാർ­പ്പി­ക്ക­യാ­ണു്.
കും­ഭ­കർ­ണ്ണൻ:
അ­തി­നെ­ന്താ­ണു് സംശയം?
സു­മാ­ലി:
ദൈ­വാ­നു­ഗ്ര­ഹ­വും പ­രാ­ക്ര­മ­ശ­ക്തി­യു­മു­ള്ള ഒരു നായകൻ ന­മ്മു­ടെ വം­ശ­ത്തി­ലു­ണ്ടാ­യി­രി­ക്കു­ന്ന­താ­യി ദൂ­ത­ന്മാർ­മു­ഖാ­ന്ത­ര­മെ­ല്ലാ­വ­രെ­യും അ­റി­യി­ക്കേ­ണ്ട­താ­ണു് ഒ­ന്നാ­മ­ത്തെ ആ­വ­ശ്യം. അ­ങ്ങ­നെ ഒരു വർ­ത്ത­മാ­നം പ­ര­ക്കെ അ­റി­ഞ്ഞു­ക­ഴി­ഞ്ഞാൽ ഇ­പ്പോൾ നി­രാ­ശാ­ഭ­രി­ത­രാ­യി ഒ­ളി­ച്ച­ട­ങ്ങി­പ്പാർ­ക്കു­ന്ന രാ­ക്ഷ­സ­പ്ര­ഭു­ക്ക­ളും അ­നു­ച­ര­ന്മാ­രും സ്വയം വ­ന്നു­ചേർ­ന്നു­കൊ­ള്ളും.
രാവണൻ:
ആ­ളു­ക­ളെ പ­റ­ഞ്ഞ­യ­ച്ചു ന­മ്മു­ടെ പ­രാ­ക്ര­മം അ­റി­യി­ക്കേ­ണ­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല. (ത്രി­കൂ­ട­ത്തി­ലേ­യ്ക്കു നോ­ക്കി­യി­ട്ടു്) പ്ര­വൃ­ത്തി­കൊ­ണ്ടാ­ണു് ന­മ്മു­ടെ­ശ­ക്തി­യും പ്ര­താ­പ­വും ആളുകൾ അ­റി­യേ­ണ്ട­തു്. അഥവാ, ന­മ്മു­ടെ കു­ല­പു­രി­ത­ന്നെ അ­ന്യാ­ധീ­ന­പ്പെ­ട്ടി­രി­ക്കു­മ്പോൾ ന­മ്മു­ടെ പ­രാ­ക്ര­മ­ത്തെ ആരു വി­ല­വെ­യ്കു­വാ­നാ­ണു്?

പ്ര­സാ­ദോ­ന്ന­തി­യാൽ ശശാങ്കകലയെ-​

ച്ചൂഡാമണിപ്രായമായ്-​

ത്താ­ങ്ങി സ്വർണ്ണഗൃഹാളിചേർന്നനുപമ-​

ശ്രീ­യാർ­ന്ന ല­ങ്കാ­പു­രം

ഹാ, കാണുന്നിതുമിത്രികൂടശിഖര-​

ത്തി­ങ്കൽ പ­രാ­ധീ­ന­യാ­യ്

രക്ഷോവംശമഹത്വമിന്നപഹസി-​

ച്ചീ­ടു­ന്ന­പോൽ മു­ന്നിൽ മേ. 2

അ­താ­ണു് ഒ­ട്ടും സ­ഹി­ക്കാ­ത്ത­തു്. അ­ങ്ങ­നെ­യി­രി­ക്കു­ന്നി­ട­ത്തോ­ളം ആർ നമ്മെ ആ­ശ്ര­യി­ക്കും?

സു­മാ­ലി:
ശ­രി­യാ­ണു് ഉ­ണ്ണി­പ­റ­യു­ന്ന­തു്.
കും­ഭ­കർ­ണ്ണൻ:
ല­ങ്ക­യ­ട­യ്ക്കു­ക­ത­ന്നെ­യാ­ണു് ആദ്യം നാം ചെ­യ്യേ­ണ്ട­തു് മ­റ്റു­ള്ള­തെ­ല്ലാം ശ­രി­യാ­യി­ക്കൊ­ള്ളും.
രാവണൻ:
(കോ­പ­ഭാ­വ­ത്തോ­ടെ)

ഹന്ത! തൻ­കു­ല­പു­രം വി­രോ­ധി­മാർ

സ്വ­ന്ത­മാ­ക്കി­ടു­കി­ലാർ സ­ഹി­ച്ചി­ടും?

ലങ്കയന്യവശയെങ്കിലെന്തിനെൻ-​

വ­ങ്ക­ര­ങ്ങ­ളി­വ ദേ­ഹ­ഭാ­ര­മാ­യ്? 3

മാ­ല്യ­വാൻ:
ഉ­ത്ത­മ­പ­ക്ഷ­മാ­ണു് ഉണ്ണി പ­റ­യു­ന്ന­തു്. പക്ഷേ, സേ­നാ­ശ­ക്തി­യും ബ­ന്ധു­ശ­ക്തി­യു­മി­ല്ലാ­ത്ത നാം യ­ക്ഷ­രാ­ജാ­വാ­യ കു­ബേ­ര­ന്റെ ക­യ്യിൽ­നി­ന്നു ല­ങ്കാ­പു­രി എ­ങ്ങ­നെ പി­ടി­ച്ച­ട­ക്കാ­നാ­ണു്?
സു­മാ­ലി:
അതേ, ആ­ലോ­ചി­ച്ചു വേണം. ധ­നോ­ന്മ­ത്ത­നാ­ണു് കു­ബേ­രൻ. മ­ഹേ­ശ്വ­ര­പ്ര­സാ­ദ­വു­മു­ണ്ടു്. യ­ക്ഷ­സേ­ന­യാൽ സു­ര­ക്ഷി­ത­മാ­യ ല­ങ്കാ­ന­ഗ­രം പി­ടി­ച്ച­ട­ക്കു­വാൻ സാ­ധി­ക്കു­മോ?
വി­ഭീ­ഷ­ണൻ:
അ­ദ്ദേ­ഹം ദേ­വ­ന്മാ­രി­ലൊ­രാ­ള­ല്ലേ? നാം ചെ­ന്നെ­തിർ­ക്കാ­മോ? പോ­രെ­ങ്കിൽ ഗു­രു­ത്വ­ദോ­ഷ­വു­മി­ല്ലേ?

ദി­ക്പാ­ലൻ ധനദൻ മഹേശ്വരസഖാ-​

വാ രാ­ജ­രാ­ജൻ മഹാൻ

യ­ക്ഷാ­ധീ­ശ്വ­ര­നെ­ന്നു­മ­ല്ല ഗുരുവാ-​

ണീ നമ്മൾ മൂ­വാൾ­ക്കു­മേ;

ഭാ­ഗ്യാ­ലു­ണ്ട­മ­ര­ത്വ;മ­ത്യ­സു­ല­ഭം

ശ്രീ­പു­ഷ്പ­കം­താ­നു;-മി-

ന്നാർക്കാണെന്നുമജയ്യനാകുമവനോ-​

ടേ­ല്ക്കാ­വ­തും സംഗരേ? 4

കും­ഭ­കർ­ണ്ണൻ:
(പു­ച്ഛ­ഭാ­വ­ത്തിൽ) നീയും നി­ന്റെ ദേ­വ­ന്മാ­രും!
രാവണൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഗു­രു­ക്ക­ന്മാർ അ­ക്കാ­ര്യ­ത്തിൽ ഭ­യ­പ്പെ­ടേ­ണ്ട­താ­യി­ട്ടി­ല്ല. സ­മ്പ­ന്നാ­ശ­ഭീ­രു­വാ­യ കു­ബേ­ര­നെ ആരു പേ­ടി­ക്കും?
കും­ഭ­കർ­ണ്ണൻ:
മു­നി­ക­ളേ­യും ദേ­വ­ന്മാ­രേ­യും വി­ചാ­രി­ച്ചു സമയം ക­ഴി­യു­ന്ന ചില മൂ­ഢ­ന്മാർ പേ­ടി­ക്കും. ജ്യേ­ഷ്ഠ­ന്റെ ആ­ജ്ഞ­യു­ണ്ടെ­ങ്കിൽ ഈ കും­ഭ­കർ­ണ്ണൻ യ­ക്ഷ­സൈ­ന്യ­ത്തെ ജ­യി­ച്ചു ല­ങ്കാ­പു­രി­യു­ടെ ക­ന­ക­തോ­ര­ണം പി­ഴു­തു കാ­ല്ക്കൽ അ­ടി­യ­റ­വെ­യ്ക്ക­മ­ല്ലോ.
രാവണൻ:
ഉണ്ണീ, നി­ന്നെ­ക്കൊ­ണ്ടു് അ­തു­മ­ല്ല അ­തി­ന­പ്പു­റ­വും സാ­ധി­ക്കു­മെ­ന്ന­നി­ക്ക­റി­യാം. ഇ­പ്പോൾ അ­ട­ങ്ങു­ക. സ­മ­യ­മാ­കു­മ്പോൾ ഞാൻ തന്നെ മ­റ്റാ­രു­ടേ­യും സഹായം കൂ­ടാ­തെ സ­ഹോ­ദ­ര­സ­മ്പ­ത്തി­നെ അ­പ­ഹ­രി­ച്ചു ഞെ­ളി­യു­ന്ന ആ ദു­ഷ്ട­യ­ക്ഷ­നെ നി­ഷ്കാ­സ­നം ചെ­യ്തു ലങ്ക അ­ട­ക്കി­ക്കൊ­ള്ളാം.
മാ­ല്യ­വാൻ:
(സു­മാ­ലി­യോ­ടു്) ഉ­ണ്ണി­കൾ അ­സാ­ധാ­ര­ണ­ന്മാർ തന്നെ. അ­വ­രു­ടെ ദി­വ്യ­തേ­ജ­സ്സു് ആ­ശ്ച­ര്യ­ക­രം! (രാ­വ­ണ­നോ­ടു്) ഉണ്ണീ, ഞങ്ങൾ തൃ­പ്ത­രാ­യി. ഇ­ന്നു­തൊ­ട്ടു നീ തന്നെ രാ­ക്ഷ­സ­രാ­ജാ­വു്.
രാവണൻ:
സമയം അ­തി­ക്ര­മി­ക്കു­ന്നു. ശി­വ­പൂ­ജ­യ്ക്കു­ള്ള അ­വ­സ­ര­മാ­യി. കു­റ­ച്ചു­നേ­ര­ത്തേ­യ്ക്കു ക്ഷ­മി­ക്ക­ണം.

വി­ഷ്കം­ഭം ക­ഴി­ഞ്ഞു

(രാവണൻ ധ്യാ­ന­നി­മ­ഗ്ന­നാ­യി ശി­വ­ലിം­ഗ­ത്തി­ന്റെ മു­മ്പി­ലി­രി­ക്കു­ന്നു. മ­ണ്ഡോ­ദ­രി­യും തോ­ഴി­യും കു­റ­ച്ചു­മാ­റി പൂ പ­ഠി­ക്കു­ന്നു.)

മ­ണ്ഡോ­ദ­രി:
തോഴി ചി­ത്ര­ലേ­ഖ, അ­ച്ഛ­ന്റെ ദേ­ഹ­സ്ഥി­തി ക­ണ്ടി­ട്ടു് എ­നി­യ്ക്കു് ഒ­ട്ടും സു­ഖ­മി­ല്ല. ഈ വി­ജ­ന­വാ­സം തു­ട­ങ്ങി­യ­തിൽ പി­ന്നെ ഒ­ന്നി­നും ഒ­രൗ­ത്സു­ക്യ­മി­ല്ലാ­തെ കാ­ണു­ന്നു. ര­ണ്ടു­നേ­ര­വു­മു­ള്ള പൂ­ജ­യി­ല­ല്ലാ­തെ മ­റ്റൊ­രു കാ­ര്യ­ത്തിൽ ശ്ര­ദ്ധ കാ­ണു­ന്നി­ല്ല.
ചി­ത്ര­ലേ­ഖ:
പക്ഷേ, വൈ­രി­ജ­ന­ങ്ങ­ളെ ഭ­യ­ന്നു വ­ന­വാ­സം­ചെ­യ്യേ­ണ്ടി­വ­ന്ന­തു­കൊ­ണ്ട­ല്ല അ­ദ്ദേ­ഹ­ത്തി­നു് വി­ചാ­ര­മു­ള്ള­തു്.
മ­ണ്ഡോ­ദ­രി:
പി­ന്നെ­യോ?
ചി­ത്ര­ലേ­ഖ:
(മ­ന്ദ­ഹാ­സ­ത്തോ­ടെ) തോ­ഴി­യ്ക്ക­റി­യാ­മ­ല്ലോ; ഞാൻ പ­റ­യ­ണ­മെ­ന്നു­ണ്ടോ?
മ­ണ്ഡോ­ദ­രി:
നി­ന്റെ അ­ന്തർ­ഗ്ഗ­തം ഞാ­നെ­ങ്ങ­നെ അ­റി­യു­ന്നു? നീ എ­ന്തൊ­ക്കെ­യോ അ­ധി­ക­പ്ര­സം­ഗം വി­ചാ­രി­ക്ക­യാ­ണെ­ന്ന നി­ന്റെ ക­ള്ള­ച്ചി­രി­കൊ­ണ്ടു ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു.
ചി­ത്ര­ലേ­ഖ:
അ­ധി­ക­പ്ര­സം­ഗ­മൊ­ന്നു­മ­ല്ല. സു­ന്ദ­രി­യും യൗ­വ­ന­വ­തി­യു­മാ­യ മകളെ കൊ­ണ്ടു­വ­ന്നു കാ­ട്ടിൽ പാർ­പ്പി­ക്കു­വാൻ ഏ­ത­ച്ഛ­നാ­ണു് സ­ന്തോ­ഷ­മു­ണ്ടാ­കു­ന്ന­തു്? ഇവിടെ അ­ജ്ഞാ­ത­വാ­സ­മാ­യി ക­ഴി­ച്ചു­കൂ­ട്ടു­ക­യാ­ണെ­ങ്കിൽ നി­ന്നെ അ­നു­രൂ­പ­നാ­യ ഒരു വരനു് എ­ങ്ങ­നെ കൊ­ടു­ക്കും? ഓർ­ക്കു­ക:

കു­ല­വി­ന­യ­ഗു­ണ­ങ്ങൾ ചേർ­ന്നി­ണ­ങ്ങും

വരനും യ­ഥോ­ചി­ത­മി­ന്നു ന­ല്കി­ടാ­തെ

മ­ക­ളു­ടെ ന­വ­യൗ­വ­നോ­ദ­യ­ത്തിൽ

പ­ത­റു­മ­ഹോ മനതാർ പി­താ­വി­നെ­ന്നും. 5

മ­ണ്ഡോ­ദ­രി:
പോ, അ­നാ­വ­ശ്യം പ­റ­യാ­തെ അ­ച്ഛ­നു് ഇ­ങ്ങ­നെ ത­ക്ഷ­ക­ഭ­യം കൊ­ണ്ടു വ­ന­വാ­സം ആ­വ­ശ്യം വ­ന്ന­തി­ലേ ഉള്ളൂ എ­നി­ക്കു സ­ങ്ക­ടം.
ചി­ത്ര­ലേ­ഖ:
അതേ, അതേ, അ­ത്ര­യേ ഉള്ളൂ. തോഴി ഓർ­ക്കു­ന്നി­ല്ലേ, നാ­ര­ദ­മ­ഹർ­ഷി­ത­ന്നെ നി­ന്റെ അ­ച്ഛ­നോ­ടു് അ­രു­ളി­ച്ചെ­യ്ത­തു്: “അ­വി­ടു­ത്തേ­യ്ക്കു ത്രൈ­ലോ­ക്യ­വി­ക്ര­മ­നും ദി­വ്യ­നു­മാ­യ ഒരു ജാ­മാ­താ­വു താ­മ­സി­യാ­തെ ഉ­ണ്ടാ­കും. അ­ന്നു് ഈ ത­ക്ഷ­ക­ഭ­യം നീ­ങ്ങി സർ­വ­ശ്രേ­യ­സ്സു ല­ഭി­ക്കു”മെ­ന്നു് ആ പറഞ്ഞ അ­വ­ധി­യും അ­ടു­ത്തു വ­രു­ന്ന­ല്ലോ.
മ­ണ്ഡോ­ദ­രി:
ഭഗവാൻ നാരദൻ അ­ച്ഛ­നെ ആ­ശ്വ­സി­പ്പി­ക്കാൻ അ­ങ്ങ­നെ­യെ­ല്ലാം പ­റ­ഞ്ഞ­താ­ണു്. നീ മി­ണ്ടാ­തി­രി­ക്കൂ. എ­നി­ക്കു് അ­തൊ­ന്നും കേൾ­ക്ക­ണ്ട.
ചി­ത്ര­ലേ­ഖ:
ഭ­ഗ­വ­തോ­ത്ത­മ­നാ­യ ദേ­വർ­ഷി­യു­ടെ വാ­ക്കി­നു തെ­റ്റു വരുമോ?അ­ദ്ദേ­ഹം വെ­റു­തേ പ­റ­ഞ്ഞാ­ലും അതു് അ­നു­ഗ്ര­ഹ­മാ­യി­ത്ത­ന്നെ ഭ­വി­ക്കും.
മ­ണ്ഡോ­ദ­രി:
അതു പോ­ക­ട്ടെ, നോ­ക്കൂ, ഈ വ­ന­ത്തി­ന്റെ മ­നോ­ഹാ­രി­ത!
ചി­ത്ര­ലേ­ഖ:
ശ­രി­ത­ന്നെ! സാ­യാ­ഹ്ന­വേ­ള­യിൽ ഈ ത്രി­കൂ­ട­ത്താ­ഴ്‌­വ­ര­കൾ അ­തി­ക­മ­നീ­യ­മാ­യി ശോ­ഭി­ക്കു­ന്നു. തോഴി കാ­ണു­ന്നി­ല്ലേ?

പാ­ടീ­ര­മോ­ദ­മാർ­ന്നു­ള്ളൊ­രു മൃ­ദു­പ­വ­നൻ

പൂങ്കുലത്തൊത്തിളക്കീ-​

ട്ടാ­ടി­പ്പൂ,ന­ട്ടു­വൻ പെൺമണികളെ-​

യ­തു­പോൽ,

ന­ല്ലി­ളം വ­ല്ലി­യെ­ല്ലാം.

പാ­ടു­ന്നൂ പ­ക്ഷി­ജാ­ലം സു­ഖ­ത­ര­ള­ഹൃ­ദ

ന്ത­ത്തൊ­ടും; ഭൂ­രു­ഹ­ങ്ങൾ

കൂടും മോ­ദ­ത്തി­ലാ­ട്ടു­ന്നി­തു തലഃ; വനികാ-​

ഭാ­ഗ­മി­ങ്ങെ­ത്ര രമ്യം! 6

മ­ണ്ഡോ­ദ­രി:
ഇതു് ഒരു ഘോ­രാ­ര­ണ്യ­മാ­ണെ­ങ്കി­ലും ഒരു പ­വ­നം­പോ­ലെ ശാ­ന്ത­മാ­യും മ­നോ­ര­ഞ്ജ­ക­മാ­യും ഇ­രി­ക്കു­ന്നു. വി­ജ­ന­മെ­ങ്കി­ലും ഒ­ട്ടം­ത­ന്നെ പേടി തോ­ന്നു­ന്ന­തു­മി­ല്ല.

അ­ന്യോ­ന്യം പ്രി­യ­മാ­യു­രു­മ്മി­യി­ട­യു

പൊ­ന്മാ­നി­ണ­ക്കൂ­ട്ട­വും

ന­ന്നാ­യ് പ­ഞ്ച­മ­രാ­ഗ­ഭം­ഗി­കൾ പൊഴി-

ച്ചീ­ടും പി­ക­ശ്രേ­ണി­യും

ധന്യം പ­ങ്ക­ജ­ഗ­ന്ധി മാരുതനിള-​

ക്കീ­ടും ല­താ­സം­ഘ­വും

ചേർ­ന്നീ­ക്കാ­ന­ന­ഭാ­ഗ­മി­പ്പൊ­ഴു­ത­ഹോ,

രോ­മോ­ദ്ഗ­മം ചേർ­പ്പു മേ. 7

ചി­ത്ര­ലേ­ഖ:
(ചി­രി­ച്ചും­കൊ­ണ്ടു്) വ­ന­ഭാ­ഗ­ഭം­ഗി­യ­ല്ല, തോ­ഴി­യു­ടെ യൗ­വ­നോ­ദ­യ­മാ­ണു്, ഈ കാ­ടി­നു പു­ള­കോ­ദ്ഗ­മ­കാ­രി­ത്വം കൊ­ടു­ക്കു­ന്ന­തു്.
മ­ണ്ഡോ­ദ­രി:
തോ­ഴി­ക്കെ­ല്ലാം നേ­രം­പോ­ക്കു­ത­ന്നെ.
ചി­ത്ര­ലേ­ഖ:
(ഗൗരവം ഭാ­വി­ച്ചു്) ഇനി നേ­രം­പോ­ക്കി­ല്ല. ഭർ­ത്തൃ­ദാ­രി­കേ, പൂ­ജ­യ്ക്കു ആ­വ­ശ്യ­മു­ള്ള പൂ പ­റി­ച്ചു­ക­ഴി­ഞ്ഞു എ­ങ്കിൽ ന­മു­ക്കു തി­രി­കേ പോകാം എ­ന്തി­നു് ഈ വി­ജ­ന­പ്ര­ദേ­ശ­ത്തു നാം തന്നെ സ­ഞ്ച­രി­ക്കു­ന്നു?
മ­ണ്ഡോ­ദ­രി:
ഒട്ടു നി­ല്ക്കൂ; ഈ സ­ന്ധ്യാ­വേ­ള­യു­ടെ ഭംഗി ന­മു­ക്കു കു­റ­ച്ചു­കൂ­ടി അ­നു­ഭ­വി­ച്ചി­ട്ടു മ­ട­ങ്ങാം. അ­ന്തി­ക്കി­ര­ണ­ങ്ങൾ ത­ട്ടി­യ ഈ ത്രി­കു­ട­ശി­ഖ­രം എ­ങ്ങ­നെ തി­ള­ങ്ങു­ന്നു!
ചി­ത്ര­ലേ­ഖ:
ക­ന­ക­ദ്ര­വം പൊ­ഴി­ക്കു­ന്ന സാ­യാ­ഹ്ന­ഭാ­സ്ക­രൻ ഈ വ­ന­ഭാ­ഗ­ത്തി­നു­മാ­ത്ര­മ­ല്ല സൗ­ന്ദ­ര്യം വർ­ദ്ധി­പ്പി­ക്കു­ന്ന­തു്. തോ­ഴി­യു­ടെ ദേ­ഹ­ത്തിൽ­ത്ത­ന്നെ എന്തു പ­രി­ഷ്കൃ­തി­യാ­ണു് വ­രു­ത്തി­യി­ട്ടു­ള്ള­തു് എന്നു നോ­ക്കു­ക:

ദേ­ഹ­ത്തിൽ ക­ന­ക്കു­ഴ­മ്പു സുഭഗേ,

ചാർ­ത്തു­ന്നു ധാ­രാ­ള­മാ­യു്;

അ­ന്ത­ദ്ദീ­പ്തി വ­ഹി­ച്ച­പോൽ­ത്ത­വ മുഖാം-​

ഭോജം വി­ള­ങ്ങു­ന്നു­തേ;

ചേർ­ക്കൂ­ന്നൂ നവ കുങ്കുമപ്രഭകുചാ-​

ഭോ­ഗ­ത്തി­ലി­ന്നീ­വി­ധം

സാ­യാ­ഹ്നാ­ക്ക­മ­രീ­ചി നിൻ­സു­ഷ­മ­യേ

വാ­യ്പി­പ്പി­ത­ന്യാ­ദൃ­ശം. 8

മ­ണ്ഡോ­ദ­രി:
നി­ന­ക്കു പൊ­ക്കി­പ്പ­റ­യാൻ നല്ല സാ­മർ­ത്ഥ്യ­മാ­ണു് ഈ സ്ഥ­ല­മെ­ത്ര മ­നോ­ഹ­രം! (എന്നു നെ­ടു­വീർ­പ്പി­ടു­ന്നു.)
ചി­ത്ര­ലേ­ഖ:
പ­റ­യു­ന്ന­തു കേ­ട്ടാൽ തോ­ഴി­യ്ക്കു സ്ഥി­ര­വാ­സ­ത്തി­നു വേറെ ഒരു സ്ഥലം വേ­ണ്ടെ­ന്നു തോ­ന്നും. ആ­ചാ­ര്യൻ ദി­വ്യ­ശ­ക്തി­കൊ­ണ്ടു നിർ­മ്മി­ച്ച മ­യ­പു­രി­യെ­ക്കാൾ തോ­ഴി­ക്കു സ്നേ­ഹം ഈ സ്ഥ­ല­ത്തോ­ടാ­ണെ­ന്നു തോ­ന്നു­മ­ല്ലോ. എ­ന്നാൽ പ്ര­കൃ­തി­യു­ടെ ഭം­ഗി­യെ­ല്ലാം അ­നു­ഭ­വി­ച്ചു­കൊ­ണ്ടു് ഈ ല­ങ്കാ­ദ്വീ­പിൽ­ത്ത­ന്നെ പാർ­ത്തു­ക­ള­യാൻ തോഴി തീർ­ച്ച­പ്പെ­ടു­ത്തി­യെ­ങ്കി­ലോ എ­ന്നാ­ണു് എ­നി­ക്കു ഭയം.
മ­ണ്ഡോ­ദ­രി:
മ­നു­ഷ്യ­ലോ­ക­ത്തിൽ താ­മ­സ­ത്തി­നു് ഒരു സ്ഥലം ഞാൻ സ്വ­യ­മാ­യി തി­ര­ഞ്ഞെ­ടു­ക്ക­യാ­ണെ­ങ്കിൽ ഇവിടം ത­ന്നെ­യാ­യി­രി­ക്കും അതു്.
ചി­ത്ര­ലേ­ഖ:
(ധ്യാ­ന­ത്തി­ലി­രി­ക്കു­ന്ന രാ­വ­ണ­നെ­ക്ക­ണ്ടി­ട്ടു്) ഭർ­ത്തൃ­ദാ­രി­കേ, നോ­ക്കൂ, നോ­ക്കൂ.
മ­ണ്ഡോ­ദ­രി:
(ചി­ത്ര­ലേ­ഖ­യു­ടെ വാ പൊ­ത്തി­യി­ട്ടു്) തോഴി മി­ണ്ടാ­തി­രി­ക്കു. അ­ദ്ദേ­ഹ­ത്തി­ന്റെ ധ്യാ­ന­ത്തി­നു വി­ഘ്നം വ­ന്നേ­യ്ക്കും. ന­മു­ക്കു വേഗം തി­രി­കെ പോവാം. ആ­രും­ത­ന്നെ കാ­ണാ­തി­രി­ക്കു­വാൻ ശ്ര­ദ്ധി­ക്ക­ണ­മെ­ന്നാ­ണ­ല്ലോ അ­ച്ഛ­ന്റെ ആജ്ഞ. (ന­ട­ക്കാൻ ഭാ­വി­ക്കു­ന്നു.)
ചി­ത്ര­ലേ­ഖ:
ഇ­ദ്ദേ­ഹം ആ­കൃ­തി­കൊ­ണ്ടു് അ­തി­സു­ന്ദ­ര­നും ഭാവം കൊ­ണ്ടു് അ­തി­ഗം­ഭീ­ര­നു­മാ­യി കാ­ണ­പ്പെ­ടു­ന്നു.

താനേ ക­ണ്ണു­കൾ രണ്ടുമുമ്പുനൊടട-​

ച്ചുൾക്കാമ്പിന്നീശ്വര-​

ധ്യാ­ന­ത്താൽ സു­നി­യ­ന്ത്രി­തേ­ന്ദ്രി­യ­നി­വൻ

ബ്ര­ഹ്മോ­ന്മു­ഖാ­ന്തർ­ഗ്ഗ­തൻ

പാടേ തൻപരിതസ്ഥിതിസ്മരണവി-​

ട്ടി­പ്പോൾ വ­സി­ച്ചീ­ടി­ലും

ചൂ­ടി­ല്ലാ­ത്തൊ­രു ചെ­ങ്ക­നൽ­ക്കു­സ­മ­മാ­യ്

ശോ­ഭി­പ്പൂ തേ­ജോ­മ­യൻ. 9

ഭർ­ത്തൃ­ദാ­രി­കേ, നാ­ര­ദ­ന്റെ വാ­ക്കു് അ­സ­ത്യ­മാ­വു­ക­യി­ല്ല, തീർ­ച്ച­ത­ന്നെ.

മ­ണ്ഡോ­ദ­രി:
(ആ­ത്മ­ഗ­തം) എ­ന്താ­ണെ­ന്റെ മ­ന­സ്സു് തു­ടി­ക്കു­ന്ന­തു്? എ­ന്താ­ണു് ഇ­ദ്ദേ­ഹ­ത്തി­ന്റെ അ­മാ­നു­ഷ­തേ­ജ­സ്സു് എന്റെ മ­ന­സ്സി­നൊ­രാ­ഹ്ലാ­ദ­മു­ണ്ടാ­ക്കു­ന്ന­തു്? അഥവാ, സ­ജ്ജ­ന­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ മ­ന­സ്സി­നു പ്ര­സാ­ദ­മു­ണ്ടാ­കു­ന്ന­തിൽ ആ­ശ്ച­ര്യ­പ്പെ­ടാ­നി­ല്ല­ല്ലോ (പ്ര­ത്യ­ക്ഷം) ഇ­ദ്ദേ­ഹം ദി­വ്യ­നാ­ണെ­ന്നു തോ­ന്നു­ന്നു.

ആ­രു­വാ­നി­വ­ന­ന­ന്ത­തേ­ജ­സാ

പാ­രി­ട­ത്തെ­യി­ഹ ദീ­പ്ത­മാ­ക്കു­വോൻ

ധ്യാനനിഷ്ഠനുരുഭക്തിവൈഭവാ-​

ലീ­ശ്വ­ര­പ്ര­തി­മ­പോ­ലെ ശാ­ന്തി­മാൻ?

(രാവണൻ ധ്യാ­ന­ത്തിൽ നി­ന്നു­ണർ­ന്നു മ­ണ്ഡോ­ദ­രി­യെ കാ­ണു­ന്നു)

രാവണൻ:
(ആ­ശ്ച­ര്യ­ത്തോ­ടെ അ­ന്തർ­ഗ്ഗ­തം) ഈ ദി­വ്യ­രൂ­പം ആ­രു­ടേ­താ­വാം? എന്റെ ആ­രാ­ധ­നാ­മൂർ­ത്തി­യാ­യ ദേ­വി­യു­ടേ­തു­ത­ന്നെ­യോ? അ­ല്ലാ­തെ ശി­വ­ധ്യാ­ന­ത്തിൽ നി­മ­ഗ്ന­നാ­യി­രു­ന്ന എന്റെ മു­മ്പിൽ മ­റ്റൊ­രാൾ വ­രു­ന്ന­താ­ണോ? എ­ന്നിൽ പ്ര­സാ­ദി­ച്ച ഭഗവതി അ­സു­ര­ക­ന്യ­ക­യു­ടെ രൂപം ധ­രി­ച്ച­താ­യി­രി­ക്കു­മോ? (വി­ന­യ­പൂർ­വ്വം അ­ഭി­വാ­ദ­നം­ചെ­യ്തി­ട്ടു്) ദേവി, ഈ ദാസൻ ന­മ­സ്ക­രി­ക്കു­ന്നു.
ചി­ത്ര­ലേ­ഖ:
ആര്യൻ വി­ജ­യി­യാ­യി ഭ­വി­ക്ക­ട്ടെ. എന്റെ ഈ തോഴി അ­വി­ട­ത്തെ ന­മ­സ്കാ­ര­ത്തെ അർ­ഹി­ക്കു­ന്നി­ല്ല.
രാവണൻ:
അ­ങ്ങ­നെ പ­റ­യ­രു­തു് യോ­ഗ­ദ്ധ്യാ­ന­നി­ഷ്ഠ­നാ­യി­രു­ന്ന എ­നി­ക്കു തെ­റ്റു വ­രു­ന്ന­ത­ല്ല. ദേ­വ­നെ­ദ്ധ്യാ­നി­ച്ചു വി­ര­മി­ച്ച ക­ണ്ണു­കൾ ദേ­വി­യെ­ത്ത­ന്നെ­യാ­ണു് ക­ണ്ട­തു്.
ചി­ത്ര­ലേ­ഖ:
എന്റെ ഈ തോഴി അ­സു­ര­ശി­ല്പി­യാ­യ മ­യാ­ചാ­ര്യ­ന്റെ പു­ത്രി­യാ­ണു്. അ­ല്ലാ­തെ ദേ­വ­ത­യും മ­റ്റു­മ­ല്ല.
രാവണൻ:
(ആ­ലോ­ചി­ച്ചി­ട്ടു്) ആ­വ­ട്ടെ, അ­തു­കൊ­ണ്ടെ­ന്താ­ണു്? ദേ­വി­ക്കു് ഏതു രൂ­പ­മാ­ണെ­ടു­ത്തു­കൂ­ടാ­ത്ത­തു്? അ­തി­നാൽ—ആ­ചാ­ര്യ­നാ­യ മ­യ­ന്റെ പു­ത്രി­യെ­ന്നോ പ­റ­ഞ്ഞ­തു്?
ചി­ത്ര­ലേ­ഖ:
അതേ, അ­ദ്ദേ­ഹ­ത്തി­നു ഹേമ എന്ന അ­പ്സ­ര­സ്സിൽ ജ­നി­ച്ച മ­ക­ളാ­ണു്.
രാവണൻ:
(സ­കൗ­തു­കം നോ­ക്കി­യി­ട്ടു് ആ­ത്മ­ഗ­തം)

വ്രീ­ളാ­ന­മ്ര­മു­ഖാം­ബു­ജം, സ്മി­ത­ല­വം

ചേരും പ്ര­വാ­ളാ­ധ­രം.

ലീ­ലാ­ഭം­ഗി­കൾ വി­ട്ടു മു­ഗ്ദ്ധ­ത ലസി-

ച്ചീ­ടു­ന്ന നേ­ത്രോ­ല്പ­ലം

ചേ­ലാ­യ് യൗ­വ­ന­മാ­ത്ര­ഭൂ­ഷി­ത­മ­നോ

ജ്ഞാം­ഗം ലസിക്കുന്നതീ-​

ബ്ബാ­ലാ ന­വ്യ­വ­സ­ന്ത­ഭം­ഗി­കൾ തെളി-

ഞ്ഞീ­ടു­ന്ന പൂ­ങ്കാ­വു­പോൽ

(പ്ര­ത്യ­ക്ഷം) അ­പ്പോൾ, ദേവി എന്നു ഞാൻ പ­റ­ഞ്ഞ­തി­ലെ­ന്താ­ണു് തെ­റ്റു­ള്ള­തു്? നി­ങ്ങ­ളു­ടെ തോഴി വാ­സ്ത­വ­ത്തിൽ ദി­വ്യ­കു­ല­ത്തിൽ ജ­നി­ച്ച­വൾ ത­ന്നെ­യാ­ണ­ല്ലോ.

മ­ണ്ഡോ­ദ­രി:
(സ്വ­ഗ­തം)ഇ­ദ്ദേ­ഹം ആ­രാ­യി­രി­ക്കാം? വാ­ക്കു കേ­ട്ടി­ട്ടു് എന്റെ മ­ന­സ്സു ച­ഞ്ച­ല­മാ­കു­ന്നു. (പ്ര­ത്യ­ക്ഷം) തോഴി, ന­മു­ക്കു­പോ­കാം.
ചി­ത്ര­ലേ­ഖ:
(കേ­ട്ട­താ­യി ന­ടി­ക്കാ­തെ) ദി­വ്യ­നാ­യ അ­വി­ടു­ത്തെ കണ്ട സംഗതി ഞങ്ങൾ ആ­ചാ­ര്യ­നോ­ട­റി­യി­ക്കേ­ണ്ട­താ­ണ­ല്ലോ. അ­തു­കൊ­ണ്ടു് അ­വി­ടു­ത്തെ വി­വ­ര­ങ്ങ­ള­റി­യു­വാൻ ഞ­ങ്ങ­ളാ­ഗ്ര­ഹി­ക്കു­ന്നു.
രാവണൻ:
(സ­വി­ന­യം) വി­ശ്ര­വ­സ്സു് എന്ന ബ്ര­ഹ്മർ­ഷി­യു­ടെ പു­ത്ര­നാ­ണു് ഞാൻ. പേർ രാ­വ­ണ­നെ­ന്ന­ത്രേ. മ­ഹാ­ത്മാ­വാ­യ മ­യാ­ചാ­ര്യ­നെ­പ്പ­റ്റി ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ടു സ്നേ­ഹം സ­മ്പാ­ദി­ക്ക­ണ­മെ­ന്നു് എ­നി­ക്കു് ആ­ഗ്ര­ഹ­വു­മു­ണ്ടു്. ഇവിടെ സ­മീ­പ­ത്തി­ല­ദ്ദേ­ഹം ഉ­ണ്ടെ­ന്ന­റി­യു­ന്ന­തിൽ സ­ന്തോ­ഷി­ക്കു­ന്നു. (എന്നു മ­ണ്ഡോ­ദ­രി­യു­ടെ മു­ഖ­ത്തു നോ­ക്കു­ന്നു.)
ചി­ത്ര­ലേ­ഖ:
ആ­ചാ­ര്യൻ മ­റ്റാ­ളു­ക­ളെ കാ­ണു­ക­യി­ല്ലെ­ന്നു­ള്ള തീ­വ്ര­വ്ര­ത­ത്തോ­ടെ ഈ വ­നാ­ന്ത­ര­ത്തിൽ പാർ­ക്കു­ക­യാ­ക­കൊ­ണ്ടു് അ­വി­ടു­ത്തെ ആ­ഗ്ര­ഹം എ­ത്ര­മാ­ത്രം സാ­ധി­ക്കു­ന്ന­താ­ണെ­ന്നു പ­റ­യാ­വു­ന്ന­ത­ല്ല. ഏ­താ­യാ­ലും ഞാൻ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ക്കാം.
രാവണൻ:
എ­ന്താ­ണു് അ­സു­ര­ശി­ല്പി മ­റ്റാ­ളു­ക­ളെ കാ­ണാ­തെ വ­നാ­ന്ത­ര­ത്തിൽ താ­മ­സി­ക്കു­ന്നു എന്നു പ­റ­ഞ്ഞ­തു്? പ്ര­ത്യേ­കി­ച്ചും യൗ­വ­ന­വ­തി­യാ­യ പു­ത്രി­യോ­ടും മ­റ്റും കൂടി?
മ­ണ്ഡോ­ദ­രി:
(സ്വ­ഗ­തം) അ­ച്ഛ­ന്റെ വ­ന­വാ­സം അ­വ­സാ­നി­ക്കാ­റാ­യി കാ­ണു­മോ? എന്റെ മ­ന­സ്സി­നു വ­ലു­താ­യ ഔ­ത്സു­ക്യം തോ­ന്നു­ന്നു.
ചി­ത്ര­ലേ­ഖ:
ആര്യൻ കേൾ­ക്ക­ണം: ദേ­വേ­ന്ദ്ര­ന്റെ ആ­പ്ത­മി­ത്ര­മാ­യി ത­ക്ഷ­കൻ എ­ന്നൊ­രു നാ­ഗ­രാ­ജാ­വു­ണ്ടു്.
രാവണൻ:
കേ­ട്ടി­ട്ടു­ണ്ടു്.
ചി­ത്ര­ലേ­ഖ:
വ­ള­രെ­ക്കാ­ല­മാ­യി ആ­ചാ­ര്യ­നും ത­ക്ഷ­ക­നു­മാ­യി ബ­ദ്ധ­വി­രോ­ധ­മാ­ണു്. ആ­ചാ­ര്യ­നെ ക­ണ്ടു­കി­ട്ടു­ക­യാ­ണെ­ങ്കിൽ ന­ശി­പ്പി­ക്കു­മെ­ന്നു ശപഥം ചെ­യ്ത­ത­റി­ഞ്ഞാ­ണു് ഇ­ങ്ങ­നെ വി­ജ­ന­വാ­സം അ­നു­ഷ്ഠി­ക്കു­ന്ന­തു്.
മ­ണ്ഡോ­ദ­രി:
(സ്വ­ഗ­തം) ഇ­ദ്ദേ­ഹം എ­ന്താ­ണോ പറവാൻ പോ­കു­ന്ന­തു്?
രാവണൻ:
ആ­ചാ­ര്യ­നെ അ­റി­യി­ക്കു­ക: രാ­ക്ഷ­സ­രാ­ജാ­വാ­യ രാ­വ­ണ­ന്റെ സ്നേ­ഹ­മു­ള്ള­പ്പോൾ ത­ക്ഷ­ക­നെ എന്നു മാ­ത്ര­മ­ല്ല ദേ­വേ­ന്ദ്ര­നെ­ത്ത­ന്നെ­യും അ­ദ്ദേ­ഹ­ത്തി­നു ഭ­യ­പ്പെ­ടേ­ണ്ട­താ­യി­ട്ടി­ല്ല. നാളെ ശു­ഭാ­വ­സ­ര­ത്തിൽ ഞാൻ വന്നു ക­ണ്ടു­കൊ­ള്ളാം.
ചി­ത്ര­ലേ­ഖ:
അ­വി­ടു­ത്തെ സ­ഹാ­യ­മു­ണ്ടെ­ങ്കി­ലെ­ല്ലാം ശ­രി­യാ­കും.
രാവണൻ:
അ­പ്പോൾ സർ­പ്പ­ഭീ­തി­കൊ­ണ്ടാ­ണു് നി­ങ്ങ­ളു­ടെ തോ­ഴി­യും ഇ­ങ്ങ­നെ വ­നാ­ന്ത­ര­ത്തിൽ സ­ഞ്ച­രി­ക്കേ­ണ്ടി­വ­ന്ന­തു്. അ­താ­യി­രി­ക്കാം, പ്രാ­യോ­ചി­ത­മാ­യ ഭൂ­ഷ­ണാ­ദി­കൾ ധ­രി­ക്കാ­ത്ത­തു്.

(മ­ണ്ഡോ­ദ­രി ല­ജ്ജ­യോ­ടെ ന­മ്ര­മു­ഖി­യാ­യി നി­ല്ക്കു­ന്നു)

അഥവാ:

കൃ­ശാം­ഗി­യാൾ­ക്കെ­ന്തി­നു മു­ത്തു­മാ­ല­കൾ?

സു­കേ­ശി­നി­ക്കെ­ന്തി­നു പു­ഷ്പ­സ­ഞ്ച­യം?

ഇ­വൾ­ക്കു ര­ത്നാ­ഭ­ര­ണ­ങ്ങൾ ചേർ­ത്തി­ടാ.

ഗു­ണ­പ്ര­കർ­ഷം, പു­ന­രു­ക്തി­പോ­ല­വേ. 11

ചി­ത്ര­ലേ­ഖ:
(മ­ന്ദ­ഹാ­സ­ത്തോ­ടെ) ആര്യൻ ഉ­ചി­ത­മാ­ണു് പ­റ­ഞ്ഞ­തു്. വി­ധി­വൈ­പ­രീ­ത്യം­മൂ­ലം വ­ന­വാ­സം­ചെ­യ്യു­ന്ന ആ­ളു­കൾ­ക്കു് ദേ­ഹാ­ല­ങ്കാ­ര­ങ്ങൾ ശ­രി­യാ­ണോ?
രാവണൻ:
(സ്വ­ഗ­തം) ഈ മ­യ­പു­ത്രി എന്റെ മാ­ന­സ­ത്തെ ഹ­രി­ക്കു­ന്നു.

ഉ­ണ്ടാ­യ കൗ­തു­ക­വ­ശാൽ

പ്രി­യ­തോ­ഴി­യോ­ടു

കൊ­ണ്ടാ­ടി ഞാൻ പ­ല­തു­മ­മ്പൊ­ടു

ചൊ­ന്ന­പോ­തും

മി­ണ്ടാ­തെ നി­ല്ക്കു­മി­വ­ളോ

മു­ഖ­ഭാ­വ­ഭേ­ദം

കൊ­ണ്ടാ­കെ­യെൻ ഹൃ­ദ­യ­മി­ന്നു

ക­വർ­ന്നി­ടു­ന്നു. 12

ഇവൾ മ­റ്റാ­രി­ലെ­ങ്കി­ലും അ­നു­ര­ക്ത­യാ­ണോ? പി­താ­വു മറ്റു വ­ല്ല­വർ­ക്കും കൊ­ടു­ക്കു­വാൻ നി­ശ്ച­യി­ച്ച­താ­ണോ? എ­ങ്ങ­നെ അ­റി­യു­ന്നു? ഏ­താ­യാ­ലും ഇ­പ്ര­കാ­രം ചോ­ദി­ക്കാം. (പ്ര­ത്യ­ക്ഷം) ഒ­ന്നു­കൂ­ടി ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ. അ­വി­ന­യ­മെ­ങ്കിൽ ക്ഷ­മി­ക്ക­ണം. നി­ങ്ങ­ളു­ടെ ഈ തോഴി എ­ന്തു­കൊ­ണ്ടാ­ണു് ആ­ചാ­ര്യ­ന്റെ കൂടെ വ­ന­ത്തി­ലേ­യ്ക്കു പോ­ന്ന­തു് ?

ചി­ത്ര­ലേ­ഖ:
ആ­ര്യ­നോ­ടു പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല­ല്ലോ. യൗ­വ­ന­വ­തി­യാ­യ പു­ത്രി­യെ അ­നു­രൂ­പ­നാ­യ ഭർ­ത്താ­വി­നു ന­ല്ക്കു­ന്ന­തു­വ­രെ അച്ഛൻ നി­ധി­പോ­ലെ വെ­ച്ചു സൂ­ക്ഷി­ക്ക­യ­ല്ല­യോ വേ­ണ്ട­തു്?
രാവണൻ:
(സ്വ­ഗ­തം) അ­റി­യേ­ണ്ട­ത­റി­ഞ്ഞു­ക­ഴി­ഞ്ഞു മ­ന­സ്സേ, നി­ന്റെ ആ­കാം­ക്ഷ വി­ഫ­ല­മാ­ക­യി­ല്ല. (പ്ര­ത്യ­ക്ഷം) ഭദ്രേ, നി­ങ്ങ­ളു­മാ­യി ആ­ക­സ്മി­ക­മാ­യു­ണ്ടാ­യ ഈ സ­മാ­ഗ­മം എ­നി­ക്കു വ­ലു­താ­യ സ­ന്തോ­ഷ­ത്തെ ഉ­ള­വാ­ക്കു­ന്നു.

ഇ­ന്നാ­ദ്യ­ദർ­ശ­ന­മ­തി­ങ്ക­ലു­മാ­ത്മ­ബ­ന്ധം

മു­ന്നാ­ലെ­യു­ള്ള­വർ­കൾ­തൻ

മ­ന­മൊ­ട്ടി­ണ­ങ്ങും.

നേ­രി­ട്ടെ­ഴും പ­രി­ച­യ­ത്തി­നെ­യ­ല്ല ചിത്ത-​

താ­രാ­ശ്ര­യി­പ്പു ദൃ­ഢ­മാം

പ്ര­ണ­യ­ത്തി­ലെ­ന്നും. 13

അ­തു­കൊ­ണ്ടു നി­ങ്ങൾ ര­ണ്ടു­പേ­രും ചി­ര­പ­രി­ചി­ത­രെ­ന്ന­പോ­ലെ എ­നി­ക്കി­പ്പോൾ തോ­ന്നു­ന്നു.

മ­ണ്ഡോ­ദ­രി:
(ആ­ത്മ­ഗ­തം) എന്റെ വി­ചാ­രം ത­ന്നെ­യാ­ണ­ല്ലോ ഇ­ദ്ദേ­ഹം ഇ­പ്പോൾ പ­റ­ഞ്ഞ­തു്.
ചി­ത്ര­ലേ­ഖ:
ആര്യാ, അ­വി­ടു­ത്തേ­യ്ക്കു എന്റെ പ്രി­യ­തോ­ഴി­യോ­ടും എ­ന്നോ­ടും ഇ­പ്ര­കാ­രം സ­ന്തോ­ഷം തോ­ന്നി­യ­തു­കൊ­ണ്ടു ഞങ്ങൾ ഭാ­ഗ്യ­വ­തി­കൾ­ത­ന്നെ.
മ­ണ്ഡോ­ദ­രി:
(മു­ഷി­ഞ്ഞ ഭാ­വ­ത്തിൽ) അ­വ­ര­വ­രു­ടെ കാ­ര്യ­മാ­ത്രം പറയൂ. സമയം അ­തി­ക്ര­മി­ക്കു­ന്നു വരൂ, ന­മു­ക്കു പോകാം.
രാവണൻ:

ഇവൾ ‘പോക’യെന്ന ചെ­റു­വാ­ക്കു­ര­യ്ക്ക­വേ

ഹൃദയം തു­ടി­പ്പ­തി­വ­നെ­ത്ര ശ­ക്തി­യാ­യ്;

അഹ!പോ­കു­മ­പ്പൊ­ഴി­തി­ലെ­ന്തു പി­ന്നെ മേ

ഫ­ല­മെ­ന്ന ശ­ങ്ക­യിൽ വ­ല­ഞ്ഞി­ടു­ന്നു ഞാൻ.14

ചി­ത്ര­ലേ­ഖ:
ഇ­പ്പോൾ സ­മ­യ­മ­തി­ക്ര­മി­ക്കു­ന്നു. പോ­കാ­ന­നു­വ­ദി­ക്ക­ണം. (എന്നു മ­ണ്ഡോ­ദ­രി­യും ചി­ത്ര­ലേ­ഖ­യും സാ­വ­ധാ­നം പോ­കു­ന്നു.)
രാവണൻ:
(നോ­ക്കി­നി­ന്നി­ട്ടു്) അഹോ! ഈ കന്യക എന്റെ ദൃ­ഷ്ടി­പ­ഥ­ത്തിൽ­നി­ന്നു മ­റ­യു­ന്ന­തോ­ടു­കൂ­ടി എ­ന്തെ­ന്നി­ല്ലാ­ത്ത ഒരു മ്ലാ­ന­ത എന്റെ മ­ന­സ്സി­നെ ബാ­ധി­ക്കു­ന്നു.

മി­ഴി­യി­ല­മൃ­തൊ­ഴു­ക്കും കാ­ന്തി പോ­യ­സ്ത­മി­ച്ചു,

ചെ­വി­യി­ല­റു­തി­യാ­യീ ഗാ­ന­മാ­ധു­ര്യ­സാ­രം

അ­ല­യി­ള­കി­യ­ടി­ക്കും മോദ വാ­രാ­ശി വറ്റീ.

അ­രു­വ­യർ­മ­ണി­യ­പ്ര­ത്യ­ക്ഷ­യാ­യ്ത്തീർ­ന്ന­പോ­തിൽ. 15

(വി­ചാ­ര­ത്തിൽ­നി­ന്നു­ണർ­ന്ന­പോ­ലെ) ഗു­രു­ജ­ന­ങ്ങൾ കാ­ത്തു­നി­ല്ക്ക­ക­യാ­ണ­ല്ലോ. അ­വ­രു­ടെ സ­മീ­പ­ത്തി­ലേ­യ്ക്കു ചെ­ല്ലാം.

ഒ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞു.

ര­ണ്ടാ­മ­ങ്കം

(ലങ്കാ രാ­വ­ണ­ന്റെ കൊ­ട്ടാ­രം രണ്ടു പ്ര­തി­ഹാ­രി­കൾ)

ഒ­ന്നാ­മൻ:
മ­ഹാ­രാ­ജാ­വി­ന്റെ മ­ഹി­മാ­തി­ശ­യം അ­വർ­ണ്ണ­നീ­യം തന്നെ. ദേ­വാ­സു­ര­പ­ന്ന­ഗ­ജാ­തി­ക­ളിൽ ആ­രാ­ണു് അ­ദ്ദേ­ഹ­ത്തി­നു കീ­ഴ­ട­ങ്ങാ­തു­ള്ള­തു്? ശം­ഖ­ചൂ­ഡൻ, മ­ഹാ­ബ­ലി മു­ത­ലാ­യ പൗ­രാ­ണി­ക­ച­ക്ര­വർ­ത്തി­കൾ­ക്കു് ഇ­പ്പോൾ അ­ദ്ദേ­ഹം തു­ല്യ­നാ­യി.
ര­ണ്ടാ­മൻ:
അ­തി­നെ­ന്തു സംശയം? മുൻ­പു­ണ്ടാ­യി­രു­ന്ന അ­സു­ര­ച­ക്ര­വർ­ത്തി­കൾ­ക്കു് ഇത്ര ധർ­മ്മ­നി­ഷ്ഠ ഉ­ണ്ടാ­യി­രു­ന്നോ എന്നേ ഉള്ളു ഇ­പ്പോൾ ശി­വ­പൂ­ജ­യി­ല്ലാ­ത്ത സ്ഥ­ല­മു­ണ്ടോ? എ­ല്ലാ­യി­ട­ത്തും രു­ദ്ര­സേ­വ­ത­ന്നെ. യാ­ഗാ­ദി­കൾ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു ദേ­വ­ന്മാർ­ക്കു പ­ട്ടി­ണി എന്നു മാ­ത്രം.
ഒ­ന്നാ­മൻ:
അ­തി­ലെ­ന്താ­ണാ­ശ്ച­ര്യം? സർ­വ­ലോ­ക­നി­യ­ന്താ­വാ­യ പ­ര­മേ­ശ്വ­ര­നെ പൂ­ജി­ക്കു­ന്ന­വർ­ക്കു ദേ­വ­ന്മാർ­ക്കു ദ­ക്ഷി­ണ­കൊ­ടു­ത്തു വേണമോ ഐ­ശ്വ­ര്യ­മു­ണ്ടാ­കാൻ? എ­ന്നു­മാ­ത്ര­മ­ല്ല, ദേ­വ­ന്മാർ പ­ണ്ടു­ത­ന്നെ അ­സു­ര­ന്മാ­രെ ആ­ശ്ര­യി­ച്ചു ക­ഴി­യു­ന്ന­വ­രാ­ണ­ല്ലോ. താ­മ­സി­യാ­തെ അവരെ കീ­ഴ­ട­ക്ക­ണ­മെ­ന്നു മ­ഹാ­രാ­ജാ­വി­നു് ആ­ലോ­ച­ന­യു­ണ്ടെ­ന്നു കേ­ട്ടു.
ര­ണ്ടാ­മൻ:
പി­ന്നെ­ന്താ­ണു് താമസം?
ഒ­ന്നാ­മൻ:
മ­ഹാ­റാ­ണി­തി­രു­മ­ന­സ്സിൽ­നി­ന്നു വി­ല­ക്കി­യി­ട്ടു­ണ്ടു­പോ­ലും മൂ­ന്നു­നാ­ലു വർ­ഷ­മാ­യി ജൈ­ത്ര­യാ­ത്ര­ചെ­യ്യു­ക­യാ­യി­രു­ന്ന ത­മ്പു­രാൻ സ്വ­ജ­ന­ങ്ങ­ളു­ടെ ഗു­ണ­ത്തി­നു­വേ­ണ്ടി ല­ങ്ക­യിൽ­ത്ത­ന്നെ ഒന്നു ര­ണ്ടു­വർ­ഷം താ­മ­സി­ച്ചി­ട്ടു ദേ­വ­ന്ദ്ര­നെ കീ­ഴ­ട­ക്കി­യാൽ മ­തി­യെ­ന്ന­ത്രേ സ്വാ­മി­നി­യു­ടെ അ­ഭി­പ്രാ­യം.
ര­ണ്ടാ­മൻ:
അതു് ഉ­ത്ത­മ­പ­ക്ഷം തന്നെ. മ­ഹാ­റാ­ണി­തി­രു­മ­ന­സ്സി­ലെ അ­ഭി­പ്രാ­യ­ത്തി­നു വി­രോ­ധ­മാ­യി ത­മ്പു­രാൻ ഒ­ന്നും­ത­ന്നെ ചെ­യ്കു­യി­ല്ല. മ­ഹാ­ബ­ലി­ക്കു വി­ന്ധ്യാ­വ­ലി­പോ­ലെ­യും ശം­ഖ­ചൂ­ഡ­നു തു­ള­സി­പോ­ലെ­യും പ­വി­ത്ര­ച­രി­ത്ര­യാ­യ ദേ­വി­ത­ന്നെ­യാ­ണു് ഈ ബ്ര­ഹ്മോൽ­ഭൂ­ത­മാ­യ വം­ശ­ത്തി­നു­പോ­ലും പ­രി­ശു­ദ്ധി ന­ല്ക്കു­ന്ന­തു്.
ഒ­ന്നാ­മൻ:
അതിനു സം­ശ­യ­മെ­ന്തു്?

വി­ശി­ഷ്ട­ച­രി­ത­ത്തി­നാ­ലു­ല­കി­ട­ത്തി­നാ­മോ­ദ­വും

വ­രി­ഷ്ഠ­ഗു­ണ­സ­ഞ്ച­യ­ത്തി­ക­വി­നാ­ലൊ­രാ­ന­ന്ദ­വും

പ­ര­ത്തി,യി­രു­പ­ക്ഷ ച­ന്ദ്രി­ക­ക­ണ­ക്കു,

സർ­വോ­ത്ത­രം

ജ­യി­പ്പൂ ജ­ഗ­ദേ­ക­പൂ­ജ്യ­ത­വ­ഹി­ച്ച

ല­ങ്കേ­ശ്വ­രി. 1

രാ­വ­ണ­മ­ഹാ­രാ­ജാ­വി­നു സർ­വോൽ­ക്കർ­ഷ­ത്തി­നും കാരണം മ­ന­സ്വി­നി­യാ­യ സ്വാ­മി­നി­യു­ടെ ചാ­രി­ത്ര­ശു­ദ്ധി­യാ­ണെ­ന്നു സർ­വ­വി­ദി­ത­മാ­ണ­ല്ലോ. ആ സ്ഥി­തി­ക്കു മ­ഹാ­റാ­ണി­യു­ടെ അ­ഭി­പ്രാ­യ­ത്തി­നു വി­പ­രീ­ത­മാ­യി വ­ല്ല­തും പ്ര­വർ­ത്തി­ക്കു­മോ?

ര­ണ്ടാ­മൻ:
ഇതാ, മ­ഹാ­രാ­ജാ­വു പ­രി­വാ­ര­ങ്ങ­ളോ­ടു­കൂ­ടി ഇ­ങ്ങോ­ട്ടു­ത­ന്നെ എ­ഴു­ന്നെ­ള്ളു­ന്നു. ഇ­ദ്ദേ­ഹ­മാ­ക­ട്ടെ,

മൂ­ലോ­ക­ത്തെ­യ­ട­ക്കി­വാ­ണി­ടു­കി­ലും

ഗർവം വെ­ടി­ഞ്ഞു­ള്ള­വൻ

ദി­വ്യാ­ലം­ക­ര­ണ­ങ്ങൾ ചാർ­ത്തീ­ടു­കി­ലും

ശു­ഭ്രാ­ച്ഛ­വേ­ഷാ­ന്വി­തൻ

നേത്രാന്തക്കളികൊണ്ടുമാത്രമരിവ-​

ർ­ഗ്ഗ­ത്തെ­ജ്ജ­യി­ക്കു­ന്ന­വൻ

ശോ­ഭി­ക്കു­ന്നി­തു ശാ­ന്ത­മാ­യ ക­ടൽ­പോൽ

ഗം­ഭീ­ര­നാ­മീ പ്രഭു. 2

വി­ഷ്കം­ഭം ക­ഴി­ഞ്ഞു

(അ­ന്തഃ­പു­ര­ത്തിൽ ഒരു മ­ട്ടു­പ്പാ­വിൽ മ­ണ്ഡോ­ദ­രി­യും തോഴി ചി­ത്ര­ലേ­ഖ­യും)

ചി­ത്ര­ലേ­ഖ:
മ­ഹാ­രാ­ജാ­വു രാ­ജ്യ­കാ­ര്യ­ങ്ങൾ ക­ഴി­ഞ്ഞെ­ഴു­ന്നെ­ള്ളേ­ണ്ട സ­മ­യ­മാ­യി­രി­ക്കു­ന്നു. ജോലി ക­ഴി­ഞ്ഞാൽ ഒരു നി­മി­ഷം­പോ­ലും അ­ദ്ദേ­ഹം താ­മ­സി­ച്ചു എന്നു വ­രു­ന്ന­ത­ല്ല.
മ­ണ്ഡോ­ദ­രി:
ആ­ര്യ­പു­ത്ര­ന്റെ ദാ­ക്ഷി­ണ്യം വി­സ്മ­യി­ക്ക­ത്ത­ക്ക­തു­ത­ന്നെ. പ്ര­തി­കൂ­ല­മാ­യ ഒരു വാ­ക്കോ, അ­പ്ര­സ­ന്ന­മാ­യ ഒരു ഭാവമോ അ­ദ്ദേ­ഹം ഇ­തു­വ­രെ എ­ന്നോ­ടു­കാ­ട്ടി­യി­ട്ടി­ല്ല. രാ­ജ്യ­കാ­ര്യ­ങ്ങൾ­കൊ­ണ്ടു് എത്ര വി­ഷ­മി­ച്ചി­രു­ന്നാ­ലും സ­ന്തോ­ഷ­മാ­യി­ട്ട­ല്ലാ­തെ എ­ന്റെ­യ­ടു­ക്കൽ പെ­രു­മാ­റി­യി­ട്ടു­മി­ല്ല. കു­ല­ദേ­വ­ത­ക­ളു­ടെ അ­നു­ഗ്ര­ഹ­മെ­ന്നേ ഞാൻ വി­ചാ­രി­ക്കു­ന്നു­ള്ളു.
ചി­ത്ര­ലേ­ഖ:
പ­തി­ദേ­വ­ത­യാ­യ അ­വി­ടു­ത്തോ­ടു് അ­ങ്ങ­നെ­യ­ല്ലാ­തെ പെ­രു­മാ­റു­വാൻ ആർ­ക്കു സാ­ധി­ക്കും? അ­വി­ടു­ത്തെ സു­ച­രി­ത്ര­മാ­ണു് ല­ങ്കാ­ധി­പ­ന്റെ ക­വ­ച­മെ­ന്നു് അ­ദ്ദേ­ഹം­ത­ന്നെ പ­റ­യാ­റി­ല്ലേ? ആ സ്ഥി­തി­ക്കു് അ­വി­ടു­ത്തേ­യ്ക്കു അ­നി­ഷ്ട­മാ­യി അ­ദ്ദേ­ഹം എ­ന്തെ­ങ്കി­ലും പ്ര­വർ­ത്തി­ക്കു­മോ?
മ­ണ്ഡോ­ദ­രി:
എന്റെ ഭാ­ഗ്യ­വും അ­ദ്ദേ­ഹ­ത്തി­ന്റെ ദാ­ക്ഷി­ണ്യ­വു­മെ­ന്നേ ഞാൻ വി­ചാ­രി­ക്കു­ന്നു­ള്ളു.

(രാവണൻ നി­ശ്ശ­ബ്ദ­മാ­യി പി­റ­കിൽ­നി­ന്നു പ്ര­വേ­ശി­ക്കു­ന്നു.)

ചി­ത്ര­ലേ­ഖ:
എ­ങ്കി­ലും തോഴി കോ­പി­ക്കു­മ്പോൾ മ­ഹാ­രാ­ജാ­വു് എ­ങ്ങ­നെ­യാ­ണു്?
മ­ണ്ഡോ­ദ­രി:
ഞാൻ കോ­പി­ക്ക­യോ? ഒരു പ്ര­ണ­യ­ക­ല­ഹം­പോ­ലും ഞങ്ങൾ ത­മ്മിൽ ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല.
ചി­ത്ര­ലേ­ഖ:
(ചി­രി­യോ­ടു­കൂ­ടി) കൊ­ള്ളാം കൊ­ള്ളാം. പ്ര­ണ­യ­ത്തി­ന്റെ ഗുണം ക­ല­ഹം­കൊ­ണ്ട­ല്ലേ അറിയൂ. തീർ­ച്ച പറയാം, തോഴി മാനം ന­ടി­ക്ക­യാ­ണെ­ങ്കിൽ ത്രൈ­ലോ­ക്യ­ച­ക്ര­വർ­ത്തി­യാ­യ ദ­ശ­ക­ന്ധ­ര­പ്ര­ഭു അ­വി­ടു­ത്തെ പാ­ദ­പ­ത്മ­ങ്ങ­ളിൽ ന­മ­സ്ക­രി­ക്കും. കൈ­ലാ­സ­മെ­ടു­ത്ത കൈ­കൊ­ണ്ടു് അ­വി­ടു­ത്തെ പാ­ദ­സം­വാ­ഹ­നം ചെ­യ്യും. ക­മ­ലോ­ദ­ര­കോ­മ­ള­ങ്ങ­ളാ­യ ആ കാ­ലു­കൾ കൊ­ണ്ടു താഡനം ചെ­യ്യാൻ തന്നെ ആ­വ­ശ്യ­പ്പെ­ടു­ക­യി­ല്ല­യോ എ­ന്നു­കൂ­ടി ഞാൻ ശ­ങ്കി­ക്കു­ന്നു—
മ­ണ്ഡോ­ദ­രി:
ശാ­ന്തം പാപം. അ­സം­ബ­ന്ധം പു­ല­മ്പാ­തെ.
രാവണൻ:
(വേ­ഗ­ത്തിൽ മു­മ്പോ­ട്ടു വ­ന്നു്) എ­ന്താ­ണു് സംശയം?

നി­ലി­മ്പ­ന­ര­ദാ­ന­വ­പ്പ­രി­ഷ­ചേർ­ന്നെ

തിർ­ത്തീ­ടി­ലും

ത­രി­മ്പു­മി­ള­കാ­ത്തൊ­രീ­ദ്ദ­ശ­മു­ഖ­ന്റെ

ചി­ത്തം പ്രി­യേ,

ക­യർ­ത്തു പു­രി­ക­ത്തെ നീ ചെ­റു­തു­യർ

ത്തി­ടു­ന്നെ­ന്ന­തേ

സ­ഹി­ക്കു­വ­ത­ശ­ക്ത­മാ­യ് ക­രു­തി­ടു­ന്നു

വാ­മേ­ക്ഷ­ണേ! 3

പ്രി­യേ, ഇതാ, നി­ന്റെ കോപം കാ­ണാ­തെ­ത­ന്നെ ഞാൻ ന­മ­സ്ക്ക­രി­ക്കു­ന്നു.

(മ­ണ്ഡോ­ദ­രി­യും ചി­ത്ര­ലേ­ഖ­യും സ­സം­ഭ്ര­മ­മെ­ഴു­നേ­ല്ക്കു­ന്നു. ചി­ത്ര­ലേ­ഖ പോകാൻ ഭാ­വി­ക്കു­ന്നു.)

മ­ണ്ഡോ­ദ­രി:
(കൈകൾ കൂ­പ്പി­യി­ട്ടു്)

പ്ര­ത്യ­ക്ഷ­ദൈ­വം പ­തി­യി­ന്നു തന്റെ

ശി­ര­സ്സി­നാൽ ചെ­യ്യു­മൊ­രി­പ്ര­ണാ­മം

ഭ­വി­ച്ചി­ട­ട്ടേ, സ­തി­യെ­ങ്കി­ലെ­ന്റെ

വ­ച­സ്സി­നാൽ തൽ­ഗു­രു­പൂ­ജ­യാ­യി. 4

ആ­ര്യ­പു­ത്രൻ എ­ന്താ­ണു് ചെ­യ്തു­തു്? അ­ന്യാ­യ­മാ­ണു് ആ­ര്യ­പു­ത്ര­ന്റെ പ്ര­വൃ­ത്തി.

രാവണൻ:
(സ­മ­ന്ദ­ഹാ­സം) എ­ന്തു­കൊ­ണ്ടു്?

താ­ഴു­ന്ന­തെൻ പ­ത്തു­ശി­ര­സ്സു­മൊ­ന്നു­പോൽ

വ­രാം­ഗി, ര­ണ്ടാൾ­ക്ക­രി­ക­ത്തു മാ­ത്ര­മേ:

സ­ദാ­ശി­വൻ തന്റെ പ­ദാം­ബു­ജ­ത്തി­ലും

ന­വാ­രു­ണം നിൻ­ച­ര­ണ­ദ്വ­യ­ത്തി­ലും. 5

ചി­ത്ര­ലേ­ഖ:
മ­ഹാ­രാ­ജാ­വു തി­രു­വു­ള്ള­മു­ണ്ടാ­യി എന്നെ പോ­കു­വാ­ന­നു­വ­ദി­ക്ക­ണം.
രാവണൻ:
എ­ങ്ങ­നെ­യാ­ണു് നാം ഇവളെ ശി­ക്ഷി­ക്കേ­ണ്ട­തു്? ഇ­വ­ളു­ടെ അ­പ­രാ­ധ­ത്തി­നു ത­ക്ക­താ­യ ശിക്ഷ കൊ­ടു­ക്കേ­ണ്ട­താ­ണു്.
മ­ണ്ഡോ­ദ­രി:
അതേ, ആ­ര്യ­പു­ത്രൻ എന്നെ വ­ണ­ങ്ങു­ന്ന­ത­വൾ ക­ണ്ടു­വ­ല്ലോ. ശിക്ഷ അ­വി­ടു­ന്നു­ത­ന്നെ വി­ധി­ക്കു­ക.
രാവണൻ:
ശിക്ഷ വി­ധി­ക്കേ­ണ്ട­തു് അ­വ­ളു­ടെ സ്വാ­മി നീ ത­ന്നെ­യാ­ണു്.
മ­ണ്ഡോ­ദ­രി:
ശ­രി­ത­ന്നെ, എ­ന്നോ­ടാ­ണ­ല്ലോ. അ­പ­രാ­ധം പ്ര­വർ­ത്തി­ച്ച­തു്. ഇവളെ ബ­ന്ധ­ന­ത്തിൽ ഇ­ടേ­ണ്ട­താ­ണെ­ന്നു ഞാൻ വി­ധി­ക്കു­ന്നു. അതു ഞാൻ തന്നെ ചെ­യ്തു­ക­ള­യാം. (എന്നു ക­ഴു­ത്തിൽ­നി­ന്നു മു­ത്തു­മാ­ല എ­ടു­ത്തു ചി­ത്ര­ലേ­ഖ­യെ അ­ണി­യി­ക്കു­ന്നു) ഇ­തു­കൊ­ണ്ടു ഞാൻ നി­ന്നെ ബ­ന്ധി­ച്ചി­രി­ക്കു­ന്നു.
രാവണൻ:
അ­തു­കൊ­ണ്ടാ­യി­ല്ല ഈ അ­പ­രാ­ധി­നി­യു­ടെ ക­യ്യാ­ണു് ബ­ന്ധി­ക്കേ­ണ്ട­തു്. (എന്നു ക­ങ്ക­ണം ഊ­രി­കൊ­ടു­ക്കു­ന്നു. സ­ഗൗ­ര­വം) നീ ദേ­വി­യാ­ലും രാ­വ­ണ­നാ­ലും ശി­ക്ഷി­ക്ക­പ്പെ­ട്ടു. ഇനി പൊ­യ്ക്കൊൾ­ക.

(ചി­ത്ര­ലേ­ഖ പോ­കു­ന്നു.)

മ­ണ്ഡോ­ദ­രി:
എ­ന്താ­യി­രി­ക്കു­മോ ആ­ര്യ­പു­ത്ര­ന്റെ മു­ഖ­ത്തു് ഒരു മ്ലാ­ന­ത കാ­ണു­ന്ന­തു്? അ­ങ്ങ­നെ പ­തി­വു­ള്ള­ത­ല്ല­ല്ലോ.
രാവണൻ:
ഏയ് ഒ­ന്നു­മി­ല്ല. ഇ­തു­വ­രെ സ­ദ­സ്സി­ലി­രി­ക്ക­യാ­യി­രു­ന്ന­തു­കൊ­ണ്ടു സ്വ­ല്പ­മൊ­രു ക്ഷീ­ണ­മു­ണ്ടു്.

(പാ­നീ­യ­പാ­ത്ര­മെ­ടു­ത്തു ഘ്രാ­ണി­ക്കു­ന്നു.)

മ­യാ­ത്മ­ജേ,

ത­രം­ഗ­ത­ര­ളാ­ക്ഷി,നിന്നധര-​

മാധുരീലേശമൊ-​

ന്നി­ര­ന്നു ചെ­റു­തൊ­ന്നി­തിൽ സതി

പ­കർ­ന്നു­മൂ­ലം പ്രി­യേ,

ത­രു­ന്ന­മൃ­ത­മൊ­ത്തൊ­രി മദിര

മാ­ന­സ­ത്തി­നു മേ

നി­ര­ന്ത­ര­സു­ഖം­പെ­റും ലഹ-

രിയും പ­രാ­ന­ന്ദ­വും. 6

(എന്നു പാ­നം­ചെ­യ്യു­ന്നു)

മ­ണ്ഡോ­ദ­രി:
ചാ­ടു­വാ­ക്കു പറവാൻ ആ­ര്യ­പു­ത്ര­നു­ള്ള സ­മാർ­ത്ഥ്യം എ­നി­ക്കു പ­ണ്ടേ­യ­റി­യാം. എ­ങ്കി­ലും എന്തോ മ­ന­സ്സിൽ വി­ചാ­ര­മു­ള്ള­തു­പോ­ലെ തോ­ന്നു­ന്നു.
രാവണൻ:
രാ­ജ്യം ഭ­രി­ക്കു­ന്ന രാ­ജാ­ക്ക­ന്മാർ­ക്കു പ­ല­വി­ധ­മാ­യ ക്ലേ­ശ­കാ­ര­ണ­ങ്ങൾ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­താ­ണു്. അ­വ­യെ­ക്കൊ­ണ്ടു ഭ­വ­തി­യേ­യും ശ­ല്യ­പ്പെ­ടു­ത്തു­ന്ന­തി­ന­ല്ല­ല്ലോ ഞാൻ ഇ­ങ്ങോ­ട്ടു വ­ന്ന­തു്.
മ­ണ്ഡോ­ദ­രി:
എ­ന്താ­ണു്, രാ­ജ്യ­കാ­ര്യ­ങ്ങൾ ഞാൻ അ­റി­യ­രു­തെ­ന്നു­ണ്ടോ? ആ­ര്യ­പു­ത്ര­നു­ള്ള സു­ഖ­ത്തിൽ മാ­ത്ര­മേ ഞാൻ ഭാ­ഗ­ഭാ­ക്കാ­വൂ എന്നു നി­ശ്ച­യി­ക്കു­ന്ന­തു് ശ­രി­യ­ല്ല.
രാവണൻ:
പ്രി­യ­ത­മേ, നി­ന്റെ മ­ന­സ്സി­നു യാ­തൊ­രു­വി­ധ­ത്തി­ലു­ള്ള സ­ങ്ക­ട­വു­മു­ണ്ടാ­ക­രു­തെ­ന്നൊ­രു വി­ചാ­രം­മാ­ത്ര­മേ എ­നി­ക്കു­ള്ളു.
മ­ണ്ഡോ­ദ­രി:
ആ­ര്യ­പു­ത്രൻ അ­ങ്ങ­നെ പ­റ­യു­ന്ന­തു് എ­നി­ക്കു സ­ങ്ക­ട­മാ­ണു്. ആ നയം അ­വ­രോ­ധ­സ്ത്രീ­ക­ളോ­ടു മാ­ത്രം യോ­ജി­ക്കു­ന്ന­താ­ണു്. എ­ന്നെ­യും ആ­ര്യ­പു­ത്രൻ അ­ങ്ങ­നെ­മാ­ത്ര­മേ വി­ചാ­രി­ച്ചി­ട്ടു­ള്ളു­വെ­ന്നാ­ണോ?
രാവണൻ:
ശാ­ന്തം പാപം. എന്റെ ജീവിത സർ­വ്വ­സ്വ­മാ­യ മ­യ­പു­ത്രി­യാ­ണോ ഈ പ­റ­യു­ന്ന­തു്?
മ­ണ്ഡോ­ദ­രി:
പി­ന്നെ­ന്താ­ണു് സ­ങ്ക­ട­ത്തി­ലും എ­നി­ക്കു പ­ങ്കു­കൊ­ള്ളു­വാൻ അ­വ­കാ­ശ­മി­ല്ലെ­ന്നു സൂ­ചി­പ്പി­ക്കു­ന്ന­തു്?
രാവണൻ:
ഇത്ര നിർ­ബ്ബ­ന്ധ­മെ­ങ്കിൽ പറയാം. വി­ഭീ­ഷ­ണ­കു­മാ­ര­നെ­പ്പ­റ്റി വി­ചാ­രി­ക്കു­മ്പോൾ എ­നി­ക്കു മ­ന­സ്സി­നു് അല്പം ശ­ല്യ­മു­ണ്ടാ­കാ­റു­ണ്ടു് അ­വ­ന്റെ ബു­ദ്ധി നേർ­വ­ഴി­യി­ല­ല്ല. എ­ന്നോ­ടു­മാ­ത്ര­മ­ല്ല, ന­മ്മു­ടെ കു­ല­ത്തോ­ടു തന്നെ, അവനു കാ­ലു­ഷ്യ­മു­ള്ള­തു­പോ­ലെ തോ­ന്നു­ന്നു. പു­ക­യു­ന്ന അ­ഗ്നി­പോ­ലെ­മാ­ത്ര­മേ ഇ­പ്പോൾ അതു കാ­ണു­ന്നു­ള്ളു­വെ­ങ്കി­ലും കാ­ല­ക്ര­മം കൊ­ണ്ടു് അതു ജ്വ­ലി­ച്ചേ­യ്ക്കു­മെ­ന്നാ­ണു് തോ­ന്നു­ന്ന­തു്.
മ­ണ്ഡോ­ദ­രി:
കു­മാ­രൻ എ­ന്തെ­ങ്കി­ലും അ­പ­മ­ര്യാ­ദ­യാ­യി പ്ര­വർ­ത്തി­ച്ചു­വോ?
രാവണൻ:
ഇ­തു­വ­രെ ഒ­ന്നും പ്ര­വർ­ത്തി­ച്ചി­ട്ടി­ല്ല. പക്ഷേ, അ­വ­ന്റെ വാ­ക്കു­ക­ളിൽ­നി­ന്നും ഭാ­വ­ത്തിൽ നി­ന്നും അവനു് ചി­ല­പ്പോ­ഴെ­ല്ലാം വെ­ളി­വാ­കു­ന്നു­ണ്ടു്. എന്തു പ­റ­യു­ന്നു?

നി­ദ്രാ­ല­സൻ സ­ഹ­ജ­രിൽ

ഗു­ണ­വാ­നൊ­രു­ത്തൻ,

വി­ദ്രോ­ഹി തൻ­കു­ല­ജ­ന­ത്തി­നു നൂ­ന­മ­ന്യൻ;

സത്യം നി­ന­യ്ക്കിൽ നൃ­വ­രേ­ന്ദ്ര­നു­മേ­ഴ­യാ­യ

ദാ­രി­ദ്ര്യ­വാ­നു­മൊ­രു­പോ­ലെ കു­ടും­ബ­ദുഃ­ഖം. 7

മ­ണ്ഡോ­ദ­രി:
എ­ങ്കി­ലും കു­മാ­ര­നു വം­ശ­ശ്രേ­യ­സ്സിൽ ഈർ­ഷ്യ­യു­ണ്ടെ­ന്നു കേൾ­ക്കു­ന്ന­തിൽ ഞാൻ ആ­ശ്ച­ര്യ­പ്പെ­ടു­ന്നു.
രാവണൻ:
അതു് എ­ന്നോ­ടു­ള്ള അ­സൂ­യ­കൊ­ണ്ടാ­യി­രി­ക്കാം. അതിൽ ക­വി­ഞ്ഞു് ഒരു ദോഷം ഞാൻ കാ­ണു­ന്ന­തു് അ­വ­ന്റെ ഭീ­രു­ത്വ­മാ­ണു്. ന­മ്മു­ടെ രാ­ജ്യ­ങ്ങൾ ക­യ്യേ­റി­പ്പാർ­ക്കു­ന്ന ക്ഷ­ത്രി­യ­രാ­ജാ­ക്ക­ന്മാ­രോ­ടു സ്നേ­ഹ­മാ­യി ക­ഴി­യേ­ണ­മെ­ന്നാ­ണു് അ­വ­ന്റെ അ­ഭി­പ്രാ­യം.
മ­ണ്ഡോ­ദ­രി:
എ­ന്തു്, രാ­വ­ണാ­നു­ജ­നു ഭീ­രു­ത്വ­മോ?

ജ­നി­ച്ചു പ­ര­മേ­ഷ്ടി­തൻ കുല-

മതിൽ സ്വ­പു­ണ്യ­ത്തി­നാൽ;

ജ­നി­ത്രി സു­പു­ണ്യ­ത്തി­നാൽ;

ജ­നി­ത്രി സു­ച­രി­ത്ര സൽഗുണഗ-​

ണാ­ഢ്യ­യാം കേകസീ;

ജ­ഗ­ത്ര­യ­പ­രാ­ക്ര­മൻ വിഭൂ

സ­ഹോ­ദ­രൻ വീര്യവാൻ-​

വി­ചി­ത്ര­മ­വ­നീ­വി­ധം കുല-

ക­ള­ങ്ക­മാ­യെ­ങ്ങ­നെ? 8

രാവണൻ:
ഒരു വ­ഴി­ക്കും അ­ങ്ങ­നെ വ­രു­വാൻ അ­വ­കാ­ശം കാ­ണു­ന്നി­ല്ല. ജ­ന്മാ­ന്ത­ര­വാ­സ­ന­യെ­ന്നേ പ­റ­വാ­നു­ള്ളു.
മ­ണ്ഡോ­ദ­രി:
ആ­ര്യ­പു­ത്രൻ ഇ­തൊ­ക്കെ വി­ചാ­രി­ച്ചു സ­ങ്ക­ട­പ്പെ­ടേ­ണ്ട­തു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഏ­താ­യാ­ലും ഈ വി­ചാ­രം മ­ന­സ്സിൽ­നി­ന്നു കളയണം.
രാവണൻ:
(മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു്) ശ­രി­ത­ന്നെ. ലോ­കൈ­ക­സു­ന്ദ­രി­യെ ഹൃ­ദ­യ­വ­ല്ല­ഭ­യു­ടെ സ­മീ­പ­ത്തിൽ അ­സ­ന്തു­ഷ്ടി­ക­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി സം­സാ­രി­ക്കു­ന്ന പു­രു­ഷ­നു് ഒരു കാ­ല­ത്തും സു­ഖ­ത്തി­ന­വ­കാ­ശ­മി­ല്ല. ച­ന്ദ്ര­ശീ­ത­ള­മാ­യ ഈ മ­ട്ടു­പ്പാ­വു് എത്ര മ­നോ­ഹ­ര­മാ­യി­രി­കു­ന്നു!

വ­ന്നീ­ടു­ന്നു വ­സ­ന്ത­മാ­രു­ത­നി­താ,

കന്ദർപ്പകേളീശ്രമ-​

സ്വചിന്നസ്ത്രീജനകോരകസ്തനഭര-​

സ്പർ­ശ­ത്തി­ലാ­ഹ്ലാ­ദി­യാ­യ്;

സാ­ന്ദ്രാ­ന­ന്ദ­മു­യർ­ത്തു­മ­മ്പി­ളി ലസി-

ക്കു­ന്നൂ ന­ഭോ­വീ­ഥി­യിൽ;-

ദ്ധ­ന്യേ, നി­ന്ന­രി­ക­ത്തി­ലി­പ്പൊ­ഴു­തി­വൻ

സൗ­ഭാ­ഗ്യ­സ­മ്രാ­ട്ടു­താൻ. 9

മ­ണ്ഡോ­ദ­രി:
സ­മ­യ­ത്തി­ന്റെ രാ­മ­ണീ­യ­ക­ത അ­നു­ഭ­വൈ­ക­വേ­ദ്യം തന്നെ. അതാ, നോ­ക്കൂ, ന­മ്മു­ടെ അ­ശോ­ക­വ­നം പൂ­ഞ്ച­ന്ദ്രി­ക­യിൽ എത്ര പ്ര­ശാ­ന്ത­മാ­യു് ശോ­ഭി­ക്കു­ന്നു! ആ­ര്യ­പു­ത്ര, ന­മു­ക്കു് അ­ങ്ങോ­ട്ടു് പോകാം.
രാവണൻ:
കോ­മ­ള­വി­കാ­ര­ങ്ങൾ­ക്കു് ഉ­ദ്യാ­നം­പോ­ലെ യോ­ജി­ച്ച ഒരു സ്ഥ­ല­മി­ല്ല. ആ­ര­വി­ടെ?
വേ­ത്ര­വ­തി:
(പ്ര­വേ­ശി­ച്ചു്) മ­ഹാ­രാ­ജാ­വു് വി­ജ­യി­ച്ചാ­ലും.
രാവണൻ:
ധൂ­മ്രാ­ക്ഷി, അ­ശോ­ക­വ­ന­ത്തി­ലേ­യ്ക്കു വഴി കാ­ണി­ക്കൂ.
വേ­ത്ര­വ­തി:
തി­രു­മേ­നി­മാർ ഇതിലേ, ഇതിലേ. (എന്നു ചു­റ്റി­ന­ട­ക്കു­ന്നു)
മ­ണ്ഡോ­ദ­രി:
ഈ അ­ശോ­ക­വ­നം വാ­സ്ത­വ­ത്തിൽ ശോ­ക­ഹാ­രി­ത­ന്നെ.

ചാലേ പൂ­ച്ചെ­ടി­തൻ പ­ടർ­പ്പു­കൾ മണം

തൂ­കു­ന്ന പു­ഷ്പ­ങ്ങ­ളും

ചേ­ലാ­യ് വെ­ള്ളി­ല ചേർ­ന്നു കാ­ന്തി­തി­ര­ളും

ന­ല്പാ­ദ­പ­ശ്രേ­ണി­യും

കാലേ ച­ന്ദ്രി­ക­യിൽ പ്രശാന്തതകലർ-​

ന്നെ­ങ്ങും വി­ള­ങ്ങീ­ട­വേ

ലീ­ലാ­രാ­മ­മി­തെ­ന്റെ ചി­ത്ത­ത­ളി­രിൽ

ചേർ­ക്കു­ന്നു കൗ­തൂ­ഹ­ലം. 10

രാവണൻ:
ഈ സ്ഥലം എ­നി­ക്കു മു­മ്പു­ത­ന്നെ ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട­താ­ണു്. ഭ­വ­തി­ക്കു് ഇ­ത്ര­മാ­ത്രം സ­ന്തോ­ഷം കൊ­ടു­ക്കു­ന്ന­താ­ക­കൊ­ണ്ടു് എ­നി­ക്കി­തൊ­രു പു­ണ്യ­സ്ഥ­ലം­പോ­ലെ­ത­ന്നെ­യാ­യി.
മ­ണ്ഡോ­ദ­രി:
എ­ന്നും സ്വാ­ധീ­ന­യാ­യ എ­ന്നോ­ടു് ഇ­ങ്ങ­നെ ഭം­ഗി­വാ­ക്കു വേ­ണ­മെ­ന്നു­ണ്ടോ? അ­തൊ­ക്കെ മാ­നി­നി­ക­ളാ­യ അ­ന്തഃ­പു­ര­സ്ത്രീ­ക­ളോ­ടു പ്ര­യോ­ഗി­ക്കു­വാൻ സൂ­ക്ഷി­ച്ചു­വെ­ച്ചാൽ വല്ല ഫ­ല­വു­മു­ണ്ടാ­യേ­യ്ക്കും.
രാവണൻ:
(ചി­രി­ച്ചു­കൊ­ണ്ടു്) പ്രി­യേ, ഈ വി­ശേ­ഷം കാ­ണു­ന്നു­വോ? മറ്റു വൃ­ക്ഷ­ങ്ങ­ളെ­ല്ലാം പൂ­ത്തു­നി­ല്ക്കു­ന്നു­വെ­ങ്കി­ലും ഈ അ­ശോ­ക­വൃ­ക്ഷം മാ­ത്രം പൂ­ത്തി­ട്ടി­ല്ല. ആ വൃ­ക്ഷം ഭ­വ­തി­യു­ടെ പാ­ദ­ദോ­ഹ­ദ­ത്തെ കാ­ത്താ­ണു് ഇ­ങ്ങ­നെ­നി­ഷ്പ­ല്ല­വ­മാ­യി നി­ല്ക്കു­ന്ന­തു്.

നിൻ­പാ­ദ­താ­ഡ­ന­സു­ദോ­ഹ­ദ­മേ­റ്റി­ടാ­തെ

രം­ഭോ­രു, നി­ഷ്പ്ര­ഭ­ന­താ­കി­യൊ­രീ­യ­ശോ­കം

എൻ­പ്രീ­തി­പാ­ത്ര,മിരു

പേ­രൊ­രു കാ­ര­ണ­ത്താൽ

വൻ­പീ­ഡ­യേ­ല്ക്കി­ല­വർ

ത­മ്മി­ലി­ണ­ക്ക­മാ­കും. 11

മ­ണ്ഡോ­ദ­രി:
(സ­മ­ന്ദ­ഹാ­സം)എ­ന്നാൽ ന­മു­ക്കു് അ­തി­ന്റെ ചു­വ­ട്ടി­ലു­ള്ള ആ പുൽ­ത്ത­കി­ടി­ലി­രു­ന്നു സ്വ­ല്പം വി­ശ്ര­മി­ക്കാം.
രാവണൻ:
ഇതിൽ കൂ­ടു­തൽ എന്തു സു­ഖ­മാ­ണു് ഞാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു്?

സു­ര­ഭി­ല­സു­ഖ­വാ­യു പൂ­നി­ലാ­വും

തെ­രു­തെ­രെ­യെ­യ്വൊ­രു മീ­ന­കേ­തു­താ­നും

അ­രു­വ­യർ­മ­ണി ചി­ത്ത­നാ­ഥ­യും ത-

ന്ന­രി­കി­ലി­രി­പ്പ­വ­നെ­ന്തു മറ്റു സൗ­ഖ്യം? 12

(ഉ­ത്ത­രീ­യം വി­രി­ച്ചു താഴെ ഇ­രി­ക്കു­ന്നു)

മ­ണ്ഡോ­ദ­രി:
പ്രാ­ണ­നാ­ഥ, ഇതാ ഒരു പാ­മ്പു്!
രാവണൻ:
(തി­രി­ഞ്ഞു സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു്) ച­ന്ദ്രി­ക­യിൽ ഒ­രി­ളം­ശാ­ഖ­യു­ടെ ഛായ സർ­പ്പ­ഭ്ര­മ­മു­ണ്ടാ­ക്കു­ന്ന­താ­ണു്! പ­ണ്ട­ത്തെ ത­ക്ഷ­ക­ഭീ­തി ഇ­പ്പോ­ഴും പോ­യി­ട്ടി­ല്ലേ? ഇതാ, എന്റെ സമീപം ഇ­വി­ടെ­ത്ത­ന്നെ ഇ­രി­ക്കു­ക.
മ­ണ്ഡോ­ദ­രി:
എന്റെ ഹൃദയം ച­ഞ്ച­ല­മാ­യി­രി­ക്കു­ന്നു. ഇതു് അ­ശു­ഭോ­ദർ­ക്ക­മാ­ണു്. ന­മു­ക്കു് അ­ക­ത്തേ­യ്ക്കു പോകാം.

(അ­ക­ത്തേ­യ്ക്കു പോ­കു­ന്നു.)

ര­ണ്ടാ­മ­ങ്കം ക­ഴി­ഞ്ഞു.

മൂ­ന്നാ­മ­ങ്കം

(വി­ഭീ­ഷ­ണ­പ­ത്നി­യാ­യ സരമ പ്ര­വേ­ശി­ക്കു­ന്നു. ചു­റ്റും നോ­ക്കി­യി­ട്ടു്)

സരമ:
ഈ മ­യ­പു­ത്രി­യു­ടെ ധാ­ടി­യും മോ­ടി­യും വി­ചി­ത്രം­ത­ന്നെ. അ­വ­ളു­ടെ ഡംഭും പ്ര­താ­പ­വും വി­ചാ­രി­ക്കു­മ്പോൾ കോപം സ­ഹി­ക്കു­ന്നി­ല്ല. ഇതാ ത­വ­ണ­ക്കാ­രി വ­രു­ന്നു എടീ, ത­വ­ണ­ക്കാ­രി!
ധൂ­മ്രാ­ക്ഷി:
അടിയൻ!
സരമ:
നി­ന്റെ സ്വാ­മി­നി ഇ­പ്പോൾ എന്തു ചെ­യ്യു­ന്നു?
ധൂ­മ്രാ­ക്ഷി:
എന്റെ സ്വാ­മി­നി മാ­ത്ര­മ­ല്ല, രാ­ക്ഷ­സ­സാ­മ്രാ­ജ്യ­ത്തി­ലെ എ­ല്ലാ­വ­രു­ടേ­യും സ്വാ­മി­നി­യാ­ണു്.
സരമ:
ധി­ക്കാ­രം കാ­ട്ടാ­തെ ചോ­ദി­ച്ച­തി­നു മ­റു­പ­ടി പ­റ­ഞ്ഞാൽ മതി.
ധൂ­മ്രാ­ക്ഷി:
(വി­ന­യ­ത്തോ­ടെ) ഞാൻ പോയി അ­ന്വേ­ഷി­ച്ചു­വ­രാം.
സരമ:
വേണ്ട, ഞാൻ തന്നെ അ­ന്വേ­ഷി­ച്ചു­കൊ­ള്ളാം.

(എ­ന്നു് അ­ക­ത്തേ­യ്ക്കു ക­ട­ക്കു­വാൻ ഭാ­വി­ക്കു­ന്നു)

ധൂ­മ്രാ­ക്ഷി:
(വാ­തു­ക്കൽ ത­ട­ഞ്ഞി­ട്ടു്) അവസരം അ­റി­യാ­തെ ആർ­ക്കും തന്നെ അ­ക­ത്തു­പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചു കൂ­ടെ­ന്നു ക­ല്പ­ന­യു­ണ്ടു്.
സരമ:
(സരോഷം) ഗ­ന്ധർ­വ­രാ­ജ­പു­ത്രി­യാ­യ എ­ന്നേ­യും ആ കല്പന ബാ­ധി­ക്കു­മോ? പോ! മാ­റി­നി­ല്ക്കു!
ധൂ­മ്രാ­ക്ഷി:
കല്പന എ­ല്ലാ­വ­രേ­യും ബാ­ധി­ക്കു­ന്ന­താ­ണു്. ത്രൈ­ലോ­ക്യ­നാ­ഥ­നാ­യ രാ­വ­ണ­മ­ഹാ­രാ­ജാ­വു­പോ­ലും സ്വാ­മി­നി­യു­ടെ അവസരം അ­റി­യാ­തെ അ­ക­ത്തു പ്ര­വേ­ശി­ക്കാ­റി­ല്ല. ഞാൻ വേഗം പോയി അ­ന്വേ­ഷി­ച്ചു വരാം.
സരമ:
വേണ്ട, എ­നി­ക്കു പോ­കേ­ണ്ട ആ­വ­ശ്യ­മി­ല്ല. അമ്പ! ഈ ശി­ല്പി­പു­ത്രി­യു­ടെ അ­ഹ­ങ്കാ­രം!

(എന്നു കോ­പ­ഭാ­വ­ത്തിൽ തി­രി­കെ പോ­കു­ന്നു.)

ധൂ­മ്രാ­ക്ഷി:
ഇ­ങ്ങ­നെ­യു­ള്ള ആളുകൾ വ­ന്നാൽ നടയിൽ തവണ വൈ­ഷ­മ്യം തന്നെ (എന്നു നെ­ടു­വീർ­പ്പി­ട്ടു സ്വ­സ്ഥാ­ന­ത്തേ­യ്ക്കു പോ­കു­ന്നു.)

വി­ഷ്കം­ഭം ക­ഴി­ഞ്ഞു.

(മ­ണ്ഡോ­ദ­രി, ശൂർ­പ്പ­ണ­ഖ, ചി­ത്ര­ലേ­ഖ എ­ന്നി­വർ പ്ര­വേ­ശി­ക്കു­ന്നു.)

മ­ണ്ഡോ­ദ­രി:
സ­ഹോ­ദ­രി ഇ­ത്ര­കാ­ല­മെ­ങ്കി­ലും എന്റെ കൂടെ ക­ഴി­ച്ച­തിൽ എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടു്. അതിനു കാ­ര­ണ­മാ­യ സംഭവം വി­ചാ­രി­ക്കു­മ്പോ­ഴേ സ­ങ്ക­ട­മു­ള്ളു.
ശൂർ­പ്പ­ണ­ഖ:
മറ്റു സ­ങ്ക­ട­ങ്ങൾ ഞാൻ ഓർ­ക്കാ­തി­രി­ക്ക­ത്ത­ക്ക­വ­ണ്ണ­മാ­ണ­ല്ലോ സ­ഹോ­ദ­രി എ­ന്നിൽ കാ­ണി­ക്കു­ന്ന വാ­ത്സ­ല്യ­വും സ്നേ­ഹ­വും. ഈ മൂ­ന്നു­മാ­സം ഞാൻ ഇവിടെ താ­മ­സി­ച്ച­തു് കാ­ല­കേ­യ­ന­ഗ­രി­യിൽ താ­മ­സി­ച്ചി­രു­ന്ന­തി­ലും സു­ഖ­ക­ര­മാ­യി­ട്ടാ­ണു്. എ­ല്ലാം ജ്യേ­ഷ്ഠ­ത്തി­യു­ടെ കൃ­പ­കൊ­ണ്ടു­ത­ന്നെ.
മ­ണ്ഡോ­ദ­രി:
എന്റെ ഭർ­ത്തൃ­സ­ഹോ­ദ­രി­യാ­യ നീ എ­നി­ക്കു സ്വ­ന്തം സ­ഹോ­ദ­രി­യേ­ക്കാൾ പ്രി­യ­ത­ര­യ­ല്ലേ? പോ­രാ­ത്ത­തി­നു നി­ന­ക്കു വ­ന്നു­ചേർ­ന്ന ദുഃഖം എത്ര ദാ­രു­ണം!

സ്ത്രീ­ജീ­വി­ത­ത്തി­ലൊ­ഴി­യാ­ത്ത

നി­ശാ­പ്ര­വേ­ശം

നൈ­രാ­ശ്യ­യ­ക്ഷി­യു­ടെ ദുർ­മ്മ­ദ­നൃ­ത്ത­രം­ഗം;

ലോ­ക­ത്തി­ലി­ന്നു ന­ര­കാ­നു­ഭ­വം; നി­ന­ച്ചാൽ

വൈ­ധ­വ്യ­മേ ത­രു­ണി­മാർ­ക്കു

നി­താ­ന്ത­ദുഃ­ഖം. 1

ശൂർ­പ്പ­ണ­ഖ:
ജ്യേ­ഷ്ഠ­ത്തി­യു­ടെ വാ­ത്സ­ല്യ­വും അ­നു­ക­മ്പ­യും ഇ­ല്ലാ­തി­രു­ന്നു­വെ­ങ്കിൽ എ­ങ്ങ­നെ ഞാൻ ജീ­വി­ക്കു­മാ­യി­രു­ന്നു­വെ­ന്നു­ത­ന്നെ ആ­ലോ­ചി­ച്ചു­കൂ­ടാ. സ­ങ്ക­ടം­കൊ­ണ്ടു സ്പ­ന്ദി­ച്ച ഹൃ­ദ­യ­ത്തോ­ടെ നി­രാ­ധാ­ര­യാ­യി ഇവിടെ വ­ന്നു­ചേർ­ന്ന എന്നെ ജ്യേ­ഷ്ഠ­ത്തി­യു­ടെ ശു­ശ്രൂ­ഷ ഒന്നു മാ­ത്ര­മാ­ണു് ജീ­വി­പ്പി­ച്ച­തു്. എന്റെ ഈ താമസം അ­വി­ടു­ത്തേ­യ്ക്കു അ­സൗ­ക­ര്യ­ത്തി­നി­ട­യാ­ക്കി­യി­ട്ടി­ല്ല­ല്ലോ.
മ­ണ്ഡോ­ദ­രി:
അ­സൗ­ക­ര്യ­മോ? കൊ­ള്ളാം മേ­ഘ­നാ­ദ­നു­ണ്ണി­ക്കു് എ­ന്നെ­ക്കാൾ പ്രി­യം അ­നു­ജ­ത്തി­യോ­ടാ­ണ­ല്ലോ.
ശൂർ­പ്പ­ണ­ഖ:
അവനെ വി­ട്ടു­പോ­കു­ന്ന­തി­ലാ­ണു് എ­നി­ക്കു വ­ലു­താ­യ സ­ങ്ക­ട­മു­ള്ള­തു് മ­ഹാ­നു­ഭാ­വ­നാ­യ ജ്യേ­ഷ്ഠൻ എ­നി­ക്കു ജ­ന­സ്ഥാ­നം സ്വ­ന്ത­മാ­യി വി­ട്ടു­ത­ന്നു. വേണ്ട ധ­ന­സ­മ്പ­ത്തു­ക­ളും അ­നു­ച­ര­ന്മാ­രും അ­ധി­കാ­ര­വും എ­ല്ലാം തന്നു—ഒരു സ­ങ്ക­ട­ത്തി­നും വ­ക­യി­ല്ല. പക്ഷേ, ജ്യേ­ഷ്ഠ­ത്തി­യേ­യും ഉ­ണ്ണി­യേ­യും വി­ട്ടു പോ­കു­ന്ന­തി­ലു­ള്ള സ­ങ്ക­ടം എ­ങ്ങ­നെ നീ­ങ്ങും?
മ­ണ്ഡോ­ദ­രി:
സ­ങ്ക­ടം ഹൃ­ദ­യ­ത്തി­ലൊ­രി­ക്ക­ലും സ്ഥി­ര­മ­ല്ല. ക്ര­മം­കൊ­ണ്ടു നീ ജ­ന­സ്ഥാ­ന­ത്തി­ലെ ര­മ­ണീ­യ­ങ്ങ­ളാ­യ ഉ­ദ്യാ­ന­ങ്ങ­ളി­ലും നി­സർ­ഗ്ഗ­മ­നോ­ഹ­ര­ങ്ങ­ളാ­യ വ­ന­സ്ഥ­ല­ക­ളി­ലും സ്വൈ­ര­മാ­യി സ­ഞ്ച­രി­ച്ചാ­ന­ന്ദി­ക്കു­മ്പോൾ ഞ­ങ്ങ­ളെ പി­രി­ഞ്ഞു പോ­കു­ന്ന ഈ സ­ങ്ക­ട­വും മ­റ­ന്നു പോ­യ്ക്കൊ­ള്ളും.
ശൂർ­പ്പ­ണ­ഖ:
ഇത്ര വി­ശേ­ഷ­മോ ജ­ന­സ്ഥാ­നം?
മ­ണ്ഡോ­ദ­രി:

നി­ത്യം പൂ­ത്തു­ത­ളിർ­ത്ത വ­ല്ലി­കൾ പടർ-

ന്നു­ള്ളോ­രു വൃ­ക്ഷ­ങ്ങ­ളും

പൊൽ­ത്താ­രിൻ നികരം നി­റ­ഞ്ഞ­ഴ­കെ­ഴും

വാ­പീ­ത­ടാ­ക­ങ്ങ­ളും

ഉ­ത്തും­ഗം ഗിരിശൃംഗപംക്തിയുമിയ-​

ന്നുൾ­ത്താർ കുളുർത്തീടുമാ-​

റത്രേ നി­ന്ന­ധി­വാ­സ­മാ­കി­യ ജന-

സ്ഥാ­നം ജ­ഗ­ന്മോ­ഹ­നം 2

ചി­ത്ര­ലേ­ഖ:
ഞാനും കേ­ട്ടി­ട്ടു­ണ്ടു്. സ്നി­ഗ്ദ്ധ­ച്ഛാ­യാ­രു­ചി­ര­ങ്ങ­ളാ­യ പുൽ­ത്ത­കി­ടി­ക­ളാ­ലും ത­രു­ല­താ­ദി­കൾ നി­റ­ഞ്ഞ കാ­ന­ന­ഭാ­ഗ­ങ്ങ­ളാ­ലും ആ­കാ­ശ­ചും­ബി­ക­ളാ­യ ഗി­രി­ശി­ഖ­ര­ങ്ങ­ളാ­ലും അ­ലം­കൃ­ത­മാ­ണു് ജ­ന­സ്ഥാ­ന­മെ­ന്ന­ത്രേ എ­ല്ലാ­വ­രും പ­റ­യു­ന്ന­തു്.
മ­ണ്ഡോ­ദ­രി:
ഇ­ത്ര­മ­നോ­ഹ­ര­മാ­യ ഒരു സ്ഥാ­ന­മാ­ണ­ല്ലോ സ­ഹോ­ദ­രി­ക്കു സ്വേ­ച്ഛാ­നു­സ­രം വാ­ഴു­ന്ന­തി­നു വി­ട്ടു­ത­ന്നി­ട്ടു­ള്ള­തു്.
ശൂർ­പ്പ­ണ­ഖ:
എ­ല്ലാം ജ്യേ­ഷ്ഠ­ന്റെ­യും ജ്യേ­ഷ്ഠ­ത്തി­യു­ടേ­യും കൃ­പ­കൊ­ണ്ടു­ത­ന്നെ. എ­ങ്കി­ലും വി­ധ­വ­യാ­യ എ­നി­ക്കു സ്വൈ­ര­വി­ഹാ­ര­ത്തി­നു സ്ഥ­ല­ങ്ങൾ ഉ­ണ്ടാ­യ­തു­കൊ­ണ്ടു് എന്തു ഫ­ല­മാ­ണു്? വി­ധ­വ­യാ­യ സ്ത്രീ­ക്കു് എന്തു സു­ഖ­മാ­ണു് ലോ­ക­ത്തിൽ സാർ­വ­ഭൗ­മ­നാ­യ ജ്യേ­ഷ്ഠ­നു് എ­ല്ലാം സാ­ധി­ക്കും. മ­രി­ച്ചു­പോ­യ എന്റെ ഭർ­ത്താ­വി­നെ ജീ­വി­പ്പി­ക്കാൻ സാ­ധി­ക്ക­യി­ല്ല­ല്ലോ (എന്നു ക­ര­യു­ന്നു.)
മ­ണ്ഡോ­ദ­രി:
അ­നു­ജ­ത്തി വി­ഷാ­ദി­ക്ക­ണ്ട. ദൈ­വ­വി­ധി­മാ­റ്റാൻ സാ­ധി­ക്കു­ന്ന­ത­ല്ല­ല്ലോ. ഇ­നി­യു­ള്ള കാലം പ­ര­മേ­ശ്വ­ര­നെ ഭ­ജി­ച്ചും രാ­ജ്യ­കാ­ര്യ­ങ്ങൾ അ­ന്വേ­ഷി­ച്ചും ജീ­വി­ക്കു­ക.
ശൂർ­പ്പ­ണ­ഖ:
സൗ­ഭാ­ഗ്യ­വ­തി­യാ­യ ജ്യേ­ഷ്ഠ­ത്തി­യെ­ങ്ങ­നെ വൈ­ധ­വ്യ ദുഃ­ഖ­ത്തി­ന്റെ ദാ­രു­ണ­ത­യ­റി­യു­ന്നു? ഒരു കാ­ല­ത്തും അ­ത­റി­വാൻ ഇ­ട­വ­രാ­തി­രി­ക്ക­ട്ടെ. പക്ഷേ, ഗ­ത­ഭർ­ത്തൃ­ക­യാ­യ ഞാൻ എ­ങ്ങ­നെ ജീ­വി­തം ക­ഴി­ക്കും.?
ചി­ത്ര­ലേ­ഖ:
രാ­ക്ഷ­സ­ജാ­തി­ക്കു പു­നർ­വി­വാ­ഹം നി­ഷി­ദ്ധ­മ­ല്ല­ല്ലോ. തന്റെ സ­ഹോ­ദ­രി­ക്കു് അ­നു­രൂ­പ­നാ­യ ഒ­രു­വ­ര­നെ മ­ഹാ­രാ­ജാ­വു് അ­ന്വേ­ഷി­ക്കാ­തി­രി­ക്കു­മോ?
മ­ണ്ഡോ­ദ­രി:
(ചെ­വി­കൾ ര­ണ്ടും പൊ­ത്തി­യി­ട്ടു്) ശാ­ന്തം പാപം! രാ­വ­ണ­ഭ­ഗി­നി­ക്കു പു­നർ­വി­വാ­ഹ­മോ? ധർ­മ്മ­മൂർ­ത്തി­യാ­യ മ­ഹാ­രാ­ജാ­വു് അതു് ഒരു കാ­ല­ത്തും സ­മ്മ­തി­ക്കു­ക­യി­ല്ല.
വേ­ത്ര­വ­തി:
(പ്ര­വേ­ശി­ച്ചു്) സ്വാ­മി­നി, മ­ഹാ­രാ­ജാ­വു് ഇ­ങ്ങോ­ട്ടു് എ­ഴു­ന്നെ­ള്ളു­ന്നു.

(രാവണൻ രണ്ടു കൈ­കൊ­ണ്ടും വളരെ സ്നേ­ഹ­ത്തോ­ടെ ഒരു ശി­ശു­വി­നെ എ­ടു­ത്തു­കൊ­ണ്ടു പ്ര­വേ­ശി­ക്കു­ന്നു. ശൂർ­പ്പ­ണ­ഖ­യും മ­ണ്ഡോ­ദ­രി­യും എ­ഴു­ന്നേ­ല്ക്കു­ന്നു.)

രാവണൻ:
(സ­സ­ന്തോ­ഷം) ഇതാ, മ­യ­പു­ത്രി­യ്ക്കൊ­ര­രു­മ­ക്കു­ഞ്ഞു്.
മ­ണ്ഡോ­ദ­രി:
(ആ­ശ്ച­ര്യ­ത്തോ­ടെ നോ­ക്കി­യി­ട്ടു്) ആ­ര്യ­പു­ത്രൻ ഭാ­ഗ്യ­വാൻ തന്നെ.

ലാ­വ­ണ്യ­നീ­രാ­ഴി­യി­ല­ബ്ജ­കു­ഡ്മ­ളം

ശ­ര­ന്ന­ഭ­സ്സിൽ ശ­ശി­ലേ­ഖ കോമളം

വാ­ത്സ­ല്യ­ക­ല്പ­ദ്രു­മ­ചാ­രു­പ­ല്ല­വം

ശോ­ഭി­പ്പ­തീ ബാ­ലി­ക­യി­ന്നു കേവലം. 3

എന്റെ അ­നു­ജ­ത്തി­മാ­രിൽ ആർ­ക്കാ­ണു്. സർ­വ്വ­ഭാ­ഗ്യ­ചി­ഹ്ന­ങ്ങ­ളു­ള്ള ഈ കു­ട്ടി ഉ­ണ്ടാ­യി­ട്ടു­ള്ള­തു്?

രാവണൻ:
ആഹാ! സ്ത്രീ­ജ­ന­ങ്ങ­ളു­ടെ മ­ന­സ്സു് എല്ലാ കാ­ല­ത്തും സാ­പ­ത്ന്യ­ഭ­യം­കൊ­ണ്ടു കലുഷം തന്നെ. ഇവിടെ കോ­പ­ത്തി­ന­വ­കാ­ശ­മി­ല്ല. ഈ കു­ട്ടി­യെ ആ­ക­സ്മി­ക­മാ­യി അ­ശോ­ക­വ­ന­ത്തിൽ കണ്ടു കി­ട്ടി­യ­താ­ണു്.
മ­ണ്ഡോ­ദ­രി:
(ഞെ­ട്ട­ലോ­ടെ) അ­ശോ­ക­വ­ന­ത്തി­ലോ?

(എ­ല്ലാ­വ­രും ആ­ശ്ച­ര്യം ന­ടി­ക്കു­ന്നു.)

രാവണൻ:
അതേ. വി­ശ്ര­മ­ത്തി­നാ­യി ഞാൻ അ­ശോ­ക­വൃ­ക്ഷ­ത്തി­ന്റെ തണലിൽ പ­രി­ജ­ന­ങ്ങ­ളു­മാ­യി സ്വൈ­ര­സ­ല്ലാ­പം ചെ­യ്തി­രി­ക്കെ പി­റ­കിൽ ഒരു ശിശു ക­ര­യു­ന്ന­തു­പോ­ലെ­തോ­ന്നി. നോ­ക്കി­യ­പ്പോൾ ക­ണ്ട­തു് ഈ ത­ങ്ക­ക്ക­ട്ട­യെ­യാ­ണു്. ഞാൻ ചെ­ന്ന­സ­മ­യം അവിടെ യാ­തൊ­ന്നു­മി­ല്ലാ­തി­രു­ന്നു­വെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല.
മ­ണ്ഡോ­ദ­രി:
അ­ത്യാ­ശ്ച­ര്യം തന്നെ. അ­ല്ലെ­ങ്കിൽ ഈ ശി­ശു­വി­ന്റെ ദി­വ്യ­ത്വം വി­ചാ­രി­ക്കു­മ്പോൾ അ­ങ്ങ­നെ­യേ­വ­രാൻ ത­ര­മു­ള്ളു­വ­ല്ലോ.

എ­ന്മേ­നി­ക്കു കു­ളുർ­ത്ത ച­ന്ദ­ന­ര­സം,

പീ­യൂ­ഷ­വർ­ഷം മിഴി-

ക്കു­ന്മേ­ഷം മമ ചി­ത്ത­താ­രി­നു വളർ-

ത്തീ­ടു­ന്ന ദി­വ്യൗ­ഷ­ധം.

ധ­ന്യ­ശ്രീ­പൊ­ഴി­യു­ന്ന പൈ­ത­ലി­തു തൻ-

സാ­ന്നി­ദ്ധ്യ­മാ­ത്ര­ത്തി­നാൽ

ത­ന്നീ­ടു­ന്നി­തു ദിവ്യശാന്തിയുമെനി-​

ക്കേ­റു­ന്നൊ­രാ­ന­ന്ദ­വും. 4

(ക­യ്യിൽ വാ­ങ്ങി ലാ­ളി­ക്കു­ന്നു.)

രാവണൻ:
ജാതി, കുലം മു­ത­ലാ­യ­തു നിർ­ണ്ണ­യി­ച്ചു ജാ­ത­കർ­മ്മ­ങ്ങൾ യ­ഥാ­വി­ധി ന­ട­ത്തു­ന്ന­തി­നും ജാതകം എ­ഴു­തു­ന്ന­തി­നും ശു­ക്രാ­ചാ­ര്യ­രു­ടെ അ­ടു­ക്കൽ ആൾ പ­റ­ഞ്ഞ­യ­ച്ചി­ട്ടു­ണ്ടു്.
മ­ണ്ഡോ­ദ­രി:
ജാ­ത­കർ­മ്മ­ങ്ങൾ ചെ­യ്യു­ന്ന­തി­നു­മു­മ്പു കു­ഞ്ഞു­ങ്ങ­ളു­ടെ ജാ­തി­യും കു­ല­വും അ­ന്വേ­ഷി­ക്കേ­ണ്ട­യെ­ന്നു­ണ്ട­ല്ലോ. അ­തു­കൊ­ണ്ടു് ഈ ശി­ശു­വി­നെ എന്റെ മ­ക­ളാ­യി ഈ അ­ന്തഃ­പു­ര­ത്തിൽ­ത്ത­ന്നെ വ­ളർ­ത്തു­ന്ന­തി­നു് അ­നു­വാ­ദ­മു­ണ്ടാ­ക­ണം.
ശൂർ­പ്പ­ണ­ഖ:
ഇ­തു­പോ­ലെ ഒരു സ­ഹോ­ദ­രി ഉ­ണ്ടാ­കു­ന്ന­തിൽ മേ­ഘ­നാ­ദ­നു­ണ്ണി­ക്കു് എന്തു സ­ന്തോ­ഷ­മാ­യി­രി­ക്കും!
രാവണൻ:
(ചി­രി­ച്ചും­കൊ­ണ്ടു്) ഈ കു­ട്ടി­യ്ക്കു് എ­ല്ലാ­വ­രു­ടേ­യും മ­ന­സ്സി­നെ മ­യ­ക്കാ­നു­ള്ള വൈ­ഭ­വ­മാ­ണ­ല്ലോ കാ­ണു­ന്ന­തു്. അ­തു­കൊ­ണ്ടു് ഈ അ­ന്തഃ­പു­ര­ത്തിൽ­ത്ത­ന്നെ അവൾ വ­ള­ര­ട്ടെ. അ­തു­ത­ന്നെ എ­നി­ക്കും സ­ന്തോ­ഷം.

(ത­വ­ണ­ക്കാ­രി പ്ര­വേ­ശി­ക്കു­ന്നു)

ത­വ­ണ­ക്കാ­രി:
മ­ഹാ­രാ­ജാ­വു വി­ജ­യി­യാ­യി ഭ­വി­ക്ക­ട്ടെ. ശു­ക്രാ­ചാ­ര്യ­രു­ടെ സ­ന്ദേ­ശ­വും വ­ഹി­ച്ചു­കൊ­ണ്ടു് ഒരാൾ കല്പന കാ­ത്തു­നി­ല്ക്കു­ന്നു.
രാവണൻ:
ശു­ക്ര­ശി­ഷ്യ­നു് അ­ക­ത്തു പ്ര­വേ­ശി­ക്കാൻ ത­ട­സ്സ­മി­ല്ല­ല്ലോ. വേഗം കൂ­ട്ടി­ക്കൊ­ണ്ടു വരിക.

(എ­ല്ലാ­വ­രും ഉ­ല്ക്ക­ണ്ഠ ന­ടി­ക്കു­ന്നു.)

മ­ണ്ഡോ­ദ­രി:
ഇ­പ്പോൾ അ­റി­യാ­മ­ല്ലോ ജാതകം.
ത­വ­ണ­ക്കാ­രി:
(ശു­ക്ര­ശി­ഷ്യ­നു­മൊ­ത്തു വീ­ണ്ടും പ്ര­വേ­ശി­ച്ചു്) അതാ മ­ഹാ­രാ­ജാ­വു് അ­ടു­ത്തു ചെ­ല്ലാം.
ശി­ഷ്യൻ:
(എ­ല്ലാ­വ­രേ­യും യ­ഥാ­വി­ധി വ­ന്ദി­ച്ച­ശേ­ഷം) മ­ഹാ­രാ­ജാ­വു് ജ­യി­ച്ചാ­ലും ഭഗവാൻ ശു­ക്ര­മ­ഹർ­ഷി ആ­ശീർ­വ്വാ­ദ­പു­ര­സ്സ­രം ഈ എ­ഴു­ത്തു തി­രു­മ­ന­സ്സിൽ­നി­ന്നും അ­റി­യു­ന്ന­തി­നാ­യി ത­ന്ന­യ­ച്ചി­രി­ക്കു­ന്നു.
രാവണൻ:
(വി­ന­യ­പൂർ­വ്വം എ­ഴു­ന്നേ­റ്റു വാ­ങ്ങി­യി­ട്ടു്) ഭഗവാൻ ശു­ക്രാ­ചാ­ര്യ­ന്റെ അ­നു­ഗ്ര­ഹ­മ­ത്രേ എന്റെ സ­മ്പ­ത്തു്. ഈ ചൗ­ല­സ്ത്യൻ ഗു­രു­പാ­ദ­ത്തിൽ ന­മ­സ്ത­രി­ക്കു­ന്നു­വെ­ന്ന­റി­യി­ക്കു­ക.

(ശി­ഷ്യൻ പോ­കു­ന്നു.)

മ­ണ്ഡോ­ദ­രി:
എന്റെ ഈ ഓ­മ­ന­ക്കു­ഞ്ഞി­നെ­പ്പ­റ്റി എ­ന്താ­ണു് ആ­ചാ­ര്യൻ ദി­വ്യ­ദൃ­ഷ്ടി­കൊ­ണ്ടു് ക­ണ്ടി­രി­ക്കു­ന്ന­തെ­ന്ന­റി­വാൻ എ­നി­ക്കു വ­ലു­താ­യ ഉൽ­ക്ക­ണ്ഠ തോ­ന്നു­ന്നു.
രാവണൻ:
(എ­ഴു­ത്തു വാ­യി­ച്ചു­നോ­ക്കി­യി­ട്ടു്) ദൈവം ച­തി­ക്ക­യാ­ണു് ചെ­യ്ത­തു്. ഇത്ര ആ­ശി­പ്പി­ച്ചി­ട്ടു് ഇ­ങ്ങ­നെ സ­ങ്ക­ട­പ്പെ­ടു­ത്തു­ന്ന­തു ക­ഷ്ട­മാ­ണു്.
മ­ണ്ഡോ­ദ­രി:
(ആ­വേ­ഗ­ത്തോ­ടെ) എ­ന്താ­ണു് ആ­ര്യ­പു­ത്രൻ പ­റ­യു­ന്ന­തു്? ആ­ചാ­ര്യൻ ദോ­ഷ­മാ­ണോ കാ­ണു­ന്ന­തു്?
രാവണൻ:
ദോ­ഷ­മെ­ന്നോ? കേ­ട്ടു­കൊ­ള്ളു­ക: (വാ­യി­ക്കു­ന്നു) “ഈ കു­ട്ടി എ­ല്ലാം­കൊ­ണ്ടും അ­തി­ദി­വ്യ­യാ­ണു്. അ­വ­ളു­ടെ ജ­ന­നം­കൊ­ണ്ടു­ത­ന്നെ ലോകം അ­നു­ഗ്ര­ഹി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു—എ­ന്നാൽ ഏതു കാ­ല­ത്തോ അവൾ രാ­വ­ണ­മ­ഹാ­രാ­ജാ­വി­ന്റെ അ­ന്തഃ­പു­ര­ത്തിൽ താ­മ­സി­ക്കു­ന്നു, അ­ന്നു് ഈ കു­ല­ത്തി­നു് ഉ­ന്മൂ­ല­നാ­ശം ഉ­ണ്ടാ­കു­ന്ന­താ­ണു്—ഇ­തി­നു് തർ­ക്ക­മി­ല്ല.”

(മ­ണ്ഡോ­ദ­രി സ­ങ്ക­ട­പ്പെ­ട്ടു മോ­ഹി­ക്കു­ന്നു)

ശൂർ­പ്പ­ണ­ഖ:
അയ്യോ! ഇതാ, ജ്യേ­ഷ്ഠ­ത്തി മോ­ഹാ­ല­സ്യ­പ്പെ­ടു­ന്നു. (വീ­ശു­ന്നു)
രാവണൻ:
വീ­ര­പ്ര­സു­വാ­യ ഭവതി ദുഃ­ഖി­ക്ക­രു­തു് ന­മു­ക്കു കു­ല­നാ­ശ­കാ­രി­ണി­യാ­ണെ­ങ്കിൽ ഈ പെൺ­കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ക്കാ­തെ ത­ര­മി­ല്ല.

ഗ­ത­ഭാ­ഗ്യ­യാ­കു­മി­വ­ളെ ത്യജിക്കുവാ-​

നൊ­രു­ന­ളു­മേ സതി മ­ടി­ക്ക­വേ­ണ്ട നീ:

കു­ല­ര­ക്ഷ­ണ­ത്തി­നു ക­ള­ത്ര­പു­ത്ര­രും

സ­മു­പേ­ക്ഷ­ണീ­യ­ര­തു നി­ത്യ­ധർ­മ്മ­മാം. 5

മ­ണ്ഡോ­ദ­രി:
എ­ന്നാ­ലും ആശ ഇ­ത്ര­മാ­ത്ര­മു­യർ­ത്തി­യി­ട്ടു് ഇ­ല്ലാ­താ­ക്കു­ന്ന­തു് എത്ര സ­ങ്ക­ട­ക­ര­മാ­ണു്!
രാവണൻ:
ഈ അ­ന്തഃ­പു­ര­ത്തിൽ ഇ­രു­ന്നെ­ങ്കിൽ മാ­ത്ര­മേ ദോ­ഷ­മു­ണ്ടാ­ക­യു­ള്ളു­വെ­ന്നാ­ണ­ല്ലോ ആ­ചാ­ര്യൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. അ­തു­കൊ­ണ്ടു ശൂർ­പ്പ­ണ­ഖ­യു­ടെ കൂടെ ദ­ണ്ഡ­കാ­ര­ണ്യ­ത്തിൽ താ­മ­സി­ക്ക­ട്ടെ.
ശൂർ­പ്പ­ണ­ഖ:
വേണ്ട, വേണ്ട, പാ­മ്പിൻ­കു­ട്ടി­യെ ആരു വ­ളർ­ത്തും? ഈ കു­ട്ടി­യെ ഇ­പ്പൊ­ഴേ അം­ഗ­വൈ­രൂ­പ്യം ചെ­യ്തു കൊ­ല്ലു­ക­ത­ന്നെ വേണം.
മ­ണ്ഡോ­ദ­രി:
വത്സേ, അ­ങ്ങ­നെ പ­റ­യ­രു­തു്. ആ കു­ഞ്ഞു എ­ന്താ­ണു് ചെ­യ്ത­തു്? ഈ അ­ന്തഃ­പു­ര­ത്തിൽ അവൾ താ­മ­സി­ക്കു­ന്ന­തു ദോ­ഷ­മെ­ന്നു ദൈ­വ­ജ്ഞ­ന്മാർ പ­റ­യു­ന്നു­വെ­ങ്കിൽ അവളെ നാം എ­ടു­ക്കേ­ണ്ടെ­ന്ന­ല്ലെ­യു­ള്ളു?
ശൂർ­പ്പ­ണ­ഖ:
ഈ ല­ങ്ക­യു­ടെ സ­മീ­പ­ത്തെ­ങ്ങും പാ­ടി­ല്ല. എ­വി­ടെ­യെ­ങ്കി­ലും കളയണം ച­ട്ടി­യിൽ വെ­ച്ചു കടലിൽ ഒ­ഴു­ക്കി­ക്ക­ള­യ­ണം. പക്ഷേ, അ­ന്തഃ­പു­ര­ത്തിൽ മേലാൽ എ­പ്പോ­ഴെ­ങ്കി­ലും വ­രി­ക­യാ­ണെ­ങ്കിൽ തി­രി­ച്ച­റി­യ­ത്ത­ക്ക­വ­ണ്ണം വി­രൂ­പ­യാ­ക്കി വി­ട­ണ­മെ­ന്നാ­ണെ­ന്റെ അ­ഭി­പ്രാ­യം. നാ­സാ­ച്ഛേ­ദം ചെ­യ്താൽ പി­ന്നെ ത­ര­ക്കേ­ടു­ണ്ടാ­ക­യി­ല്ല.
രാവണൻ:
ശിശു ദി­വ്യ­യാ­ണെ­ന്നാ­ണ­ല്ലോ ആ­ചാ­ര്യൻ പ­റ­ഞ്ഞ­തു്. അ­തു­കൊ­ണ്ടു കടലിൽ ഒ­ഴു­ക്കു­ന്ന­തിൽ­നി­ന്നു ആ­പ­ത്തൊ­ന്നും വ­രാ­നി­ല്ല. അ­ങ്ങ­നെ­ത­ന്നെ ചെ­യ്തു­ക­ള­യാം. ഉ­ടൻ­ത­ന്നെ ക­ല്പ­ന­കൾ കൊ­ടു­ത്തു­ക­ള­യാം.

(രാവണൻ കു­ഞ്ഞി­നെ ത­വ­ണ­ക്കാ­രി­യെ കൊ­ണ്ടെ­ടു­പ്പി­ച്ചു കൊ­ണ്ടു പു­റ­ത്തേ­യ്ക്കു പോ­കു­ന്നു)

മ­ണ്ഡോ­ദ­രി:
അ­നു­ജ­ത്തി, എ­നി­ക്കു തീരെ സുഖം തോ­ന്നു­ന്നി­ല്ല. ആ കു­ഞ്ഞി­നെ­ക്ക­ണ്ടി­ട്ടു് എന്റെ മുല ചു­ര­ന്നു­പോ­യി എ­ന്തെ­ന്ന­റി­യു­ന്നി­ല്ല, അതിനെ ഇ­ങ്ങ­നെ ത­ള്ളി­ക്ക­ള­ഞ്ഞ­തിൽ വലിയ ദുഃഖം തോ­ന്നു­ന്നു. എ­ന്തൊ­ക്കെ­യോ വരാൻ പോ­കു­ന്ന­തു്.
ശൂർ­പ്പ­ണ­ഖ:
വെ­റു­തെ ഒ­രോ­ന്നു വി­ചാ­രി­ച്ചു ദുഃ­ഖി­ക്ക­രു­തു്. ജ്യേ­ഷ്ഠ­ത്തി വി­ശ്ര­മി­ക്കു­ക. ഞാനും പോ­ക­ട്ടെ.

(എ­ല്ലാ­വ­രും പോയി.)

മൂ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞു.

നാ­ലാ­മ­ങ്കം

ര­ക്താ­ക്ഷൻ, ക­ര­ണ്ട­കൻ എന്നു രണ്ടു രാ­ക്ഷ­സ­ഭ­ട­ന്മാ­രും ചില പ്ര­മ­ദ­വ­നം കാ­വ­ല്ക്കാ­രും പ്ര­വേ­ശി­ക്കു­ന്നു.

ര­ക്താ­ക്ഷൻ:
എടോ ക­ര­ണ്ട­ക, എ­ന്താ­ണു് താൻ ഈ തോ­ട്ട­ക്കാ­രോ­ടൊ­ന്നി­ച്ചു രാ­വി­ലെ ഇത്ര. ബ­ദ്ധ­പ്പെ­ടു­ന്ന­തു്?
ക­ര­ണ്ട­കൻ:
അതു താ­ന­റി­ഞ്ഞി­ല്ലേ? ഈ പ്ര­മ­ദ­വ­ന­ത്തിൽ ആരോ ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടു­പോ­ലും.
ര­ക്താ­ക്ഷൻ:
അ­വ­ന്റെ കഥ ക­ഴി­ഞ്ഞ­താ­യി­ത്ത­ന്നെ വി­ചാ­രി­ക്ക­ണം. അ­ധൃ­ഷ്യ­പ്ര­ഭാ­വ­നാ­യ ന­മ്മു­ടെ മ­ഹാ­രാ­ജാ­വി­നെ പേ­ടി­ക്കാ­തെ ഇ­തി­ന­ക­ത്തു ക­ട­ക്കു­വാൻ ആർ­ക്കാ­ണു് ധൈ­ര്യ­മു­ണ്ടാ­കു­ന്ന­തു്?
ക­ര­ണ്ട­കൻ:
അ­ത­ല്ലേ അ­റി­യേ­ണ്ട­തു്? ദേ­വേ­ന്ദ്ര­നോ മറ്റോ അയച്ച വല്ല മാ­യാ­വി­ക­ളും ആ­യി­രി­ക്കാൻ മതി. അ­ല്ലാ­തെ യ­മ­കി­ങ്ക­ര­ന്മാ­രെ­പ്പോ­ലെ­യു­ള്ള ഈ കാ­വ­ല്ക്കാ­ര­റി­യാ­തെ എ­ങ്ങ­നെ അ­ക­ത്തു ക­ട­ക്കു­വാൻ സാ­ധി­ക്കും?
ര­ക്താ­ക്ഷൻ:
എ­നി­ക്കു വി­ശ്വാ­സം വ­രു­ന്നി­ല്ല. ഇ­തി­ന­ക­ത്തു് ഒ­രാ­ളു­ണ്ടെ­ന്നു് ആരു കണ്ടു?
ക­ര­ണ്ട­കൻ:
മ­ഹാ­രാ­ജാ­വു­ത­ന്നെ ഏതോ ഒരു രൂ­പ­ത്തെ തൃ­ക്കൺ­പാർ­ത്തു­പോ­ലും.
ര­ക്താ­ക്ഷൻ:
മ­ഹാ­രാ­ജാ­വു­ത­ന്നെ­യോ! എ­ന്നി­ട്ടും ആ മൂർഖൻ ജീ­വി­ച്ചി­രി­ക്കു­ന്നു­വോ?
ക­ര­ണ്ട­കൻ:
ഒ­ര­സ­മ­യ­ത്താ­ണു് മ­ഹാ­രാ­ജാ­വു തൃ­ക്കൺ­പാർ­ത്ത­തു്. അ­തു­കൊ­ണ്ടു് ത­ല്ക്കാ­ലം ഒ­ന്നും ചെ­യ്വാൻ സാ­ധി­ച്ചി­ല്ല.
ര­ക്താ­ക്ഷൻ:
അ­തെ­ന്തേ, പറയൂ.
ക­ര­ണ്ട­കൻ:
ത­നി­ക്ക­റി­ഞ്ഞു­കൂ­ടേ? ശൂർ­പ്പ­ണ­ഖാ­കു­മാ­രി­യു­ടെ നാ­സി­കാ­ച്ഛേ­ദം ചെ­യ്ത­തി­നു പ്ര­തി­ക്രി­യ­യാ­യി സീത എ­ന്നൊ­രു മാ­നു­ഷ്യ­സ്ത്രീ­യെ അ­പ­ഹ­രി­ച്ചു മ­ഹാ­രാ­ജാ­വു് അ­ന്തഃ­പു­ര­ത്തി­ലു­ള്ള പ്ര­മ­ദ­വ­ന­ത്തിൽ കൊ­ണ്ടു വന്നു താ­മ­സി­പ്പി­ച്ചി­ട്ടു കു­റ­ച്ചു നാ­ളാ­യ­ല്ലോ. ആ സ്ത്രീ മ­ഹാ­റാ­ണി­തി­രു­മ­ന­സ്സി­ലെ പ്ര­ത്യേ­ക­ര­ക്ഷ­യി­ലാ­ണു് താ­മ­സി­ക്കു­ന്ന­തു്. അവരെ യാ­തൊ­രു വി­ധ­ത്തി­ലും മ­ഹാ­രാ­ജാ­വു് ഉ­പ­ദ്ര­വി­ക്കാ­റി­ല്ല—ഇന്നു പ്ര­ഭാ­ത­ത്തിൽ മ­ഹാ­റാ­ണി­തി­രു­മ­ന­സ്സിൽ­നി­ന്നും അവിടെ എ­ഴു­ന്നെ­ള്ളു­ക­യു­ണ്ടാ­യി.
ര­ക്താ­ക്ഷൻ:
അ­പ്പോ­ഴോ?
ക­ര­ണ്ട­കൻ:
ചോ­ദി­ക്ക­ണോ? സ്വാ­മി­നി­യു­ടെ ചി­ല­മ്പൊ­ച്ച കേട്ട മാ­ത്ര­യിൽ മ­ഹാ­രാ­ജാ­വു് അ­ന്തഃ­പു­ര­ത്തി­ലേ­യ്ക്കു പോയി. അ­പ്പോ­ഴാ­ണു് ആരോ വൃ­ക്ഷ­ത്തി­ന്റെ മ­റ­വി­ലി­രു­ന്നു­കൊ­ണ്ടു രാ­മ­നാ­മം ഉ­ച്ച­രി­ച്ച­തു്. ശൂർ­പ്പ­ണ­ഖാ­കു­മാ­രി­യു­ടെ നാ­സി­കാ­ച്ഛേ­ദം ചെ­യ്തു ആ ദു­രാ­ത്മാ­വി­ന്റെ പേരു കേൾ­ക്കു­ന്ന­തു­ത­ന്നെ മ­ഹാ­രാ­ജാ­വി­നു വി­രോ­ധ­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് പ്ര­മ­ദ­വ­നം സൂ­ക്ഷി­ച്ചു തി­രു­മു­മ്പി­ലാ­ക്കു­വാൻ ക­ല്പ­ന­യാ­യ­തു്.
കാ­വ­ല്ക്കാ­രൻ:
യ­ജ­മാ­ന്നേ, അതാ, ഉ­പ­വ­ന­ത്തിൽ വലിയ കോ­ലാ­ഹ­ലം കേൾ­ക്കു­ന്നു. ആരോ വൃ­ക്ഷ­ങ്ങൾ ത­ല്ലി­ത്ത­കർ­ക്കു­ന്ന­പോ­ലെ തോ­ന്നു­ന്നു.
ക­ര­ണ്ട­കൻ:
പ്ര­മ­ദ­വ­നം ത­കർ­ക്ക­യോ! വേഗം ന­മു­ക്കു് അ­ങ്ങോ­ട്ടു പോകാം.

എ­ല്ലാ­വ­രും പോ­കു­ന്നു.

വി­ഷ്കം­ഭം ക­ഴി­ഞ്ഞു.

(മ­ണ്ഡോ­ദ­രി­യു­ടെ മേ­ഘ­നാ­ദ­നും പ്ര­വേ­ശി­ക്കു­ന്നു)

മേ­ഘ­നാ­ദൻ:
അമ്മ സ­ങ്ക­ട­പ്പെ­ട­രു­തു് വീ­ര­ന്മാർ യു­ദ്ധ­ത്തിൽ മ­രി­ക്കു­ക പ­തി­വാ­ണു്.
മ­ണ്ഡോ­ദ­രി:
അതേ, എ­ങ്കി­ലും പൗ­ല­സ്ത്യ­പു­ത്ര­നെ ഒരു വാനരൻ കൊ­ന്നു­വെ­ന്നു­ള്ള­തു് എ­ങ്ങ­നെ അ­ഭി­മാ­ന­ക­ര­മാ­കും?
മേ­ഘ­നാ­ദൻ:
അമ്മ അ­ങ്ങ­നെ വി­ചാ­രി­ക്കേ­ണ്ട ആ വാ­ന­ര­ത്തോ­ടു ഞാനും യു­ദ്ധം ചെ­യ്ത­താ­ണു്; ഇ­ന്ദ്ര­നെ ജ­യി­ക്കു­ന്ന­തിൽ­ക്കൂ­ടു­തൽ വി­ഷ­മ­മു­ണ്ടാ­യി­രു­ന്നു ആ കു­ര­ങ്ങ­നെ ജ­യി­ക്കു­വാൻ—
മ­ണ്ഡോ­ദ­രി:
അവൻ ഇത്ര കേമനോ?
മേ­ഘ­നാ­ദൻ:
ഒരു വെറും കു­ര­ങ്ങ­നാ­ണ­വ­നെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല.
മ­ണ്ഡോ­ദ­രി:
പി­ന്നാ­രാ­ണു്?
മേ­ഘ­നാ­ദൻ:
എന്റെ ഊഹം പറയാം.

ദേ­വാ­സു­ര­ന്മാ­രി­ലൊ­രു­ത്ത­നീ­വി­ധം

ദു­സ്സാ­ഹ­ത്തി­ന്നു തു­നി­ഞ്ഞു­കൊ­ള്ളു­മോ?

ഉ­മ്പർ­ക്കു് മാ­റാ­ത്തൊ­രു താ­ങ്ങ­ലാ­യി­ടും

വൈ­കു­ണ്ഠ­നാ­ണാ­യ­തു തർ­ക്ക­മി­ല്ല മേ. 1

അ­സു­ര­കു­ല­ദ്വേ­ഷി­യാ­യ വി­ഷ്ണു മു­മ്പു പ­ല­പ്പോ­ഴും ഇ­ങ്ങ­നെ നി­കൃ­ഷ്ട­ജ­ന്തു­ക്ക­ളു­ടെ രൂ­പ­മെ­ടു­ത്തു ന­മ്മു­ടെ പൂർ­വി­ക­ന്മാ­രെ ച­തി­ച്ചി­ട്ടു­ള്ള­ത­ല്ലേ? അ­ങ്ങ­നെ­യാ­ണു് ഇ­പ്പോ­ഴും എ­ന്നു­ള്ള­തി­നു് എ­നി­ക്കു സം­ശ­യ­മി­ല്ല.

മ­ണ്ഡോ­ദ­രി:
അ­ങ്ങ­നെ­യാ­യി വരുമോ?
മേ­ഘ­നാ­ദൻ:
എന്തു സംശയം?

മു­ന്നം സൂ­ക­ര­വേ­ഷ­ധാ­രി­യ­വ­നോ

കൊ­ന്നൂ ഹി­ര­ണ്യാ­ക്ഷ­നെ;-

പ്പി­ന്നെ­ക്കേ­സ­രി­യാ­യ തദീയസഹജൻ-​

ത­ന്നെ­പ്പി­ളർ­ന്നി­ല്ല­യോ;

ഇന്നീ, വാ­ന­ര­രൂ­പ­മാർ­ന്നൂ­പ­വ­നം

ക­യ്യേ­റു­വാൻ വ­ന്ന­തും,

സ­ന്ദേ­ഹം നഹി, സർ­വ­ദൈ­ത്യ­രി­പു­വാം

നാ­രാ­യ­ണൻ­ത­ന്നെ­യാം. 2

അ­ല്ലാ­താർ­ക്കു് ഈ ല­ങ്കാ­ന­ഗ­ര­ത്തി­ന്റെ ദുർ­ഗ്ഗ­ങ്ങൾ ക­ട­ന്നു രാ­ക്ഷ­സ­സേ­ന­യാൽ സു­ര­ക്ഷി­ത­മാ­യ പ്ര­മ­ദ­വ­ന­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തി­നു ക­ഴി­യു­ന്നു? ഇത്ര പ­രാ­ക്ര­മി­ക­ളാ­യ സേ­നാ­ധി­ന്മ­ന്മാ­രെ നി­ഷ്പ്ര­യാ­സം വ­ധി­ക്കു­ന്ന­തി­നു സാ­ധി­ക്കു­ന്നു? അ­തു­കൊ­ണ്ടു് അമ്മ ഒരു കാ­ല­ത്തും സ­ങ്ക­ട­പ്പെ­ട­രു­തു്.

മ­ണ്ഡോ­ദ­രി:
അ­ങ്ങ­നെ­യു­ള്ള ഒരു മ­ഹാ­വീ­ര­നേ­യും എന്റെ മകൻ നി­ഷ്പ്ര­യാ­സം ജ­യി­ച്ചു ബ­ന്ധി­ച്ചു­വ­ല്ലോ. വെ­റു­തെ­യാ­ണോ എന്നെ വീ­ര­സ്തൂ എന്നു ജ­ന­ങ്ങൾ പു­ക­ഴു­ത്തു­ന്ന­തു്. (എന്നു മകനെ ആ­ശ്ലേ­ഷി­ക്കു­ന്നു.)
മേ­ഘ­നാ­ദൻ:
എ­നി­ക്കു് എ­ന്തെ­ങ്കി­ലും സാ­മർ­ത്ഥ്യ­മു­ണ്ടെ­ങ്കിൽ അ­മ്മ­യു­ടെ അ­നു­ഗ്ര­ഹം­കൊ­ണ്ടും അ­ച്ഛ­ന്റെ ശി­ക്ഷ­ണം കൊ­ണ്ടും മാ­ത്ര­മേ ഉള്ളു. ഇ­ങ്ങ­നെ മ­ന­സ്വി­നി­യാ­യ അ­മ്മ­യും ഇത്ര പ­രാ­ക്ര­മി­യാ­യ അ­ച്ഛ­നും വേറെ ആർ­ക്കാ­ണു­ണ്ടാ­കു­ന്ന­തു്?
മ­ണ്ഡോ­ദ­രി:
(സ­ന്തോ­ഷ­ത്തോ­ടെ) കൈ­ലാ­സോ­ദ്ധാ­ര­ണം ചെയ്ത അ­ച്ഛ­നു് ഇ­ന്ദ്ര­നെ ബ­ന്ധി­ച്ച മകൻ. ഞാൻ എ­ല്ലാം­കൊ­ണ്ടും ഭാ­ഗ്യ­വ­തി­ത­ന്നെ.

വ­ല്ല­ഭ­ന്റെ പെ­രു­താം പ്ര­താ­പ­വും

നല്ല പു­ത്ര­നു­ടെ സ­ദൃ­ശ­സ്സു­മേ

തെ­ല്ലു വേ­റെ­യൊ­രു ഭാഗ്യമേലുവാ-​

നില്ല കാ­മി­നി­ജ­ന­ത്തി­നൂ­ഴി­യിൽ 3

മേ­ഘ­നാ­ദൻ:
അമ്മ സ­ന്തോ­ഷി­ക്കു­ന്ന­തിൽ­ക്കൂ­ടു­തൽ വേറേ എ­ന്തൊ­രു ഭാ­ഗ്യ­മാ­ണു് ഈ­യു­ള്ള­വർ­ക്കു വേ­ണ്ട­തു്?
മ­ണ്ഡോ­ദ­രി:
നി­ന്നിൽ ഇത്ര സൽ­ഗു­ണ­വും വി­ന­യ­വും അ­നൗ­ദ്ധ­ത്യ­വും കാ­ണു­ന്ന­തിൽ ഞാൻ ആ­ശ്ച­ര്യ­പ്പെ­ടു­ന്നി­ല്ല. മ­ഹാ­നു­ഭാ­വ­നാ­യ നി­ന്റെ അ­ച്ഛ­ന്റെ ഗു­ണ­ഗ­ണ­ങ്ങൾ വി­ചാ­രി­ക്കു­മ്പോൾ അ­ങ്ങ­നെ­യാ­വാ­നേ ന്യാ­യ­മു­ള്ളൂ. നീ പി­താ­വി­നു തു­ല്യ­നാ­യി­ത്ത­ന്നെ വ­ളർ­ന്നു­വ­ര­ട്ടെ­യെ­ന്നാ­ണു് എ­ന്നു­മെ­നി­ക്കു പ­ര­മേ­ശ്വ­നോ­ടു­ള്ള പ്രാർ­ത്ഥ­ന.
മേ­ഘ­നാ­ദൻ:
അ­തു­ത­ന്നെ എ­നി­ക്കു് ഏ­റ്റ­വും മ­ഹ­ത്താ­യ അ­നു­ഗ്ര­ഹം.
മ­ണ്ഡോ­ദ­രി:
മകനേ എ­നി­ക്കു് ഒരു കാ­ര്യം കൊ­ണ്ടു വലിയ കു­ണ്ഠി­ത­മു­ണ്ടു്.
മേ­ഘ­നാ­ദൻ:
എന്തു വ്യ­സ­ന­വും മാ­റ്റാ­ന­ല്ലേ ഈ­യു­ള്ള­വർ?
മ­ണ്ഡോ­ദ­രി:
വ്യ­സ­ന­മ­ല്ല; ഒരു മാ­റാ­ത്ത വി­ചാ­ര­മാ­ണു്. നി­ന്നോ­ടു പ­റ­യാ­മ­ല്ലോ. ഈ ജാ­ന­കി­യെ നി­ന്റെ അച്ഛൻ ഇവിടെ കൊ­ണ്ടു­വ­ന്നു പാർ­പ്പി­ച്ച­തു മുതൽ ദു­ശ്ശ­കു­ന­ങ്ങ­ളേ കാ­ണു­ന്നു­ള്ളു. ഇ­പ്പോൾ ഇതാ, പ്ര­മ­ദ­വ­നം തന്നെ ത­കർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. നി­ന്റെ അ­നു­ജ­നും മ­രി­ച്ചി­രി­ക്കു­ന്നു. ആ പെൺ­കു­ട്ടി­യെ അ­വ­ളു­ടെ ഭർ­ത്താ­വി­നു തി­രി­കെ കൊ­ടു­ത്തേ­യ്ക്കു­രു­തേ? നാം എ­ന്തി­നു് അവളെ ഈ അ­ന്തഃ­പു­രോ­ദ്യാ­ന­ത്തിൽ വെ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു?
മേ­ഘ­നാ­ദൻ:
അമ്മേ, അ­ച്ഛൻ­പെ­ങ്ങ­ളു­ടെ മൂ­ക്കു മു­റി­ച്ച­തി­ന്റെ പ്ര­തി­ക്രി­യ­യാ­യി ആ സ്ത്രീ­യെ നാ­മ­പ­ഹ­രി­ച്ച­ത­ല്ലേ? ഇ­പ്പോൾ കൊ­ടു­ക്കു­ന്ന­തു ന­മ്മു­ടെ അ­ഭി­മാ­ന­ത്തി­നു ചേർ­ന്ന­താ­ണോ?
മ­ണ്ഡോ­ദ­രി:
നീ പ­റ­യു­ന്ന­തു ശ­രി­യാ­യി­രി­ക്കാം, രാ­ജ­നീ­തി­യാ­യി­രി­ക്കാം. നീതി വി­ട്ടി­ട്ടു് ഒരു സംഗതി നി­ന്റെ അച്ഛൻ ചെ­യ്ത­യി­ല്ലെ­ന്നു­ള്ള­തു തീർ­ച്ച­ത­ന്നെ. എ­ങ്കി­ലും എ­നി­ക്കു് ആ രാ­ജ­സ്ത്രീ­യെ ക­ണ്ടി­ട­ത്തോ­ളം ബ­ഹു­മാ­ന­വും ആ­ദ­ര­വും തോ­ന്നു­ന്നു. ഇ­ത്ര­നാ­ളാ­യി­ട്ടും അ­വ­ളു­ടെ ഭർ­ത്തൃ­ഭ­ക്തി­ക്കോ സ­ങ്ക­ട­ത്തി­നോ കുറവു കാ­ണു­ന്നി­ല്ല. ഭർ­ത്തൃ­നാ­മ­മ­ല്ലാ­തെ അ­വ­ളു­ടെ നാ­വിൽ­നി­ന്നൊ­ര­ക്ഷ­രം പോലും പു­റ­ത്തു­വ­രു­ന്നി­ല്ല. എ­ല്ലാ­യ്പോ­ഴും വ്ര­ത­നി­യ­മ­ങ്ങൾ­കൊ­ണ്ടു ദേഹം ക്ഷീ­ണി­പ്പി­ക്കു­ന്നു. ഇ­ങ്ങ­നെ പ­തി­വ്ര­ത­യാ­യ ഒരു പെൺ­കു­ട്ടി­യു­ടെ കരൾ ക­രി­യു­ന്ന സ­ങ്ക­ടം ന­മ്മു­ടെ കു­ല­ത്തി­നു ഗു­ണ­മാ­യി വ­രി­ക­യി­ല്ല.
മേ­ഘ­നാ­ദൻ:
അമ്മ പ­റ­യു­ന്ന­തു വാ­സ്ത­വം തന്നെ. പക്ഷേ, വി­ചാ­രി­ക്കു­ക:

ദ്രോ­ഹി­ച്ചു രാ­ഘ­വ­ന­കാ­ര­ണ­മാ­യി നമ്മെ;

ഛേ­ദി­ച്ചു ശൂർ­പ്പ­ണ­ഖ­തൻ മു­ല­മൂ­ക്കി­തെ­ല്ലാം;

നേ­രി­ട്ടെ­തിർ­ത്തൊ­രു ഖ­രാ­ദി­യെ നി­ഗ്ര­ഹി­ച്ചു;

പാ­രിൽ­പ്പ­ര­ത്തി­യ­പ­മാ­ന­മി­വർ­ക്ക­നേ­കം. 4

ആ സ്ഥി­തി­ക്കു് എ­ന്തെ­ങ്കി­ലും ത­ക്ക­താ­യ ഒരു പ്ര­തി­കാ­രം ചെ­യ്യാ­തി­രു­ന്നാൽ രാ­ക്ഷ­സ­രാ­ജാ­വു് അ­ശ­ക്ത­നെ­ന്നു് ആളുകൾ അ­പ­വ­ദി­ക്ക­യി­ല്ലേ? പോ­രെ­ങ്കിൽ നാ­മി­പ്പോൾ ഈ സ്ത്രീ­യെ വി­ട്ടു­കൊ­ടു­ക്ക­യാ­ണെ­ങ്കിൽ രാ­മ­നെ­പ്പേ­ടി­ച്ചാ­ണു് അ­ങ്ങ­നെ ചെ­യ്ത­തെ­ന്നും ആളുകൾ പറയും.

മ­ണ്ഡോ­ദ­രി:
അ­തൊ­ന്നു­മെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ആ പെൺ­കു­ട്ടി­യെ കാ­ണു­ന്തോ­റും എന്റെ മ­ന­സ്സിൽ സ­ങ്ക­ടം മാ­ത്ര­മ­ല്ല, ഓരോ ദു­ശ്ശ­ങ്ക­ക­ളും ജ­നി­ക്കു­ന്നു. നീ കേ­ട്ടി­ട്ടു­ണ്ടോ, ഈ അ­ശോ­ക­വ­ന­ത്തിൽ­വെ­ച്ചു് ഒരു പെൺ­കു­ട്ടി­യെ അ­ച്ഛ­നു ക­ണ്ടു­കി­ട്ടി­യ­തു് ?
മേ­ഘ­നാ­ദൻ:
ആരോ അ­തേ­പ്പ­റ്റി കുറെ വർ­ഷ­ത്തി­നു മു­മ്പു പ­റ­യു­ന്ന­തു കേ­ട്ടു. അ­തി­പ്പോ­ഴെ­ങ്ങു­മ­ല്ല­ല്ലോ.
മ­ണ്ഡോ­ദ­രി:
നി­ന­ക്കു തീരെ ചെ­റു­പ്പ­മാ­യി­രു­ന്നു ഒരു പ­ത്തി­രു­പ­തു­വർ­ഷം മു­മ്പാ­ണു്. ആ കഥ വളരെ ഗോ­പ്യ­മാ­യി­ട്ടാ­ണു് ഇ­തു­വ­രെ വെ­ച്ചി­ട്ടു­ള്ള­തു്.
മേ­ഘ­നാ­ദൻ:
അ­തെ­ന്താ­യി­രി­ക്കാം?
മ­ണ്ഡോ­ദ­രി:
ജാനകി ഇ­പ്പോൾ ഇ­രി­ക്കു­ന്ന ആ അ­ശോ­ക­വൃ­ക്ഷ­ത്തി­ന്റെ താ­ഴെ­വെ­ച്ചു­ത­ന്നെ ഒരു ശി­ശു­വി­നെ നി­ന്റെ അച്ഛൻ കണ്ടു. ആ കു­ട്ടി­യു­ടെ ദി­വ്യ­തേ­ജ­സ്സു ക­ണ്ടു് അവളെ നി­ന്റെ സ­ഹോ­ദ­രി­യാ­യി വ­ളർ­ത്ത­ണ­മെ­ന്നു ഞാൻ ആ­ഗ്ര­ഹി­ച്ചു. പക്ഷേ, ഭഗവാൻ ശു­ക്രാ­ചാ­ര്യൻ അ­വ­ളു­ടെ ജാതകം പ­രി­ശോ­ധി­ച്ച­പ്പോൾ ആ സ്ത്രീ ഈ അ­ന്തഃ­പു­ര­ത്തിൽ എന്നു വാ­ഴു­ന്നു­വോ അ­ന്നു് ഈ കു­ല­ത്തി­നു് ഉ­ന്മൂ­ല­നാ­ശ­മു­ണ്ടാ­കു­മെ­ന്നാ­യി­ക്ക­ണ്ടു. അ­തു­കൊ­ണ്ടു് അവളെ ഉ­പേ­ക്ഷി­ക്ക­യാ­ണു് ചെ­യ്ത­തു്.
മേ­ഘ­നാ­ദൻ:
(ചി­രി­ച്ചും കൊ­ണ്ടു്) എ­ന്തു് അ­ന്ധ­വി­ശ്വാ­സം!
മ­ണ്ഡോ­ദ­രി:
പ്രാ­യ­വും ഒ­ത്തു­കാ­ണു­ന്നു. ആ ദി­വ്യ­തേ­ജ­സ്സു­ത­ന്നെ ഈ ജാ­ന­കി­യു­ടെ മു­ഖ­ത്തു­മു­ണ്ടു്. (പു­റ­ത്തു വലിയ മു­റ­വി­ളി കേൾ­ക്കു­ന്നു.) അയ്യോ! മ­ഹാ­രാ­ജാ­വി­നു വ­ല്ല­തും സം­ഭ­വി­ച്ചു­വോ? എ­ന്താ­ണി­ത്ര വലിയ കോ­ലാ­ഹ­ലം കേൾ­ക്കു­ന്ന­തു്.
മേ­ഘ­നാ­ദൻ:
ആ­ശ്ച­ര്യം, അ­ത്യാ­ശ്ച­ര്യം, ല­ങ്കാ­ന­ഗ­ര­ത്തി­ന­ഗ്നി­ബാ­ധ­യോ! എത്ര ഊർ­ജ്ജി­ത­മാ­യി­ട്ടാ­ണു് തീ ക­ത്തി­ക്കാ­ളു­ന്ന­തു് !

ജ്വാ­ലാ­ജി­ഹ്വ­കൾ നീ­ട്ടി­യ­മ്മ­ലി­ന­മാം

ധൂ­മാം­ബ­രം ചാർത്തിയു-​

ദ്വേ­ലോ­ഗ്ര­പ്ര­ഭ­വ­ത്തൊ­ടേ സ­ക­ല­വും

ഭ­സ്മീ­ക­രി­ച്ച­ങ്ങ­നെ

കാ­ലാ­ന്ത­ത്തിൽ വ­രു­ന്ന കാ­ളി­യു­ടെ ഭീ-

യേ­റ്റു­ന്ന രൂ­പ­ത്തൊ­ടും

മേലേ പാ­വ­ക­നു­ണ്ടു പൊങ്ങിടുവതി-​

ന്നാ­കാ­ശ­മാർ­ഗ്ഗ­ത്തൊ­ളം. 5

മ­ണ്ഡോ­ദ­രി:
മ­ഹാ­രാ­ജാ­വി­ന്റെ കൊ­ട്ടാ­ര­ത്തി­നും തീ പി­ടി­ച്ചു­കാ­ണു­മോ?
മേ­ഘ­നാ­ദൻ:
അമ്മ ഭ­യ­പ്പെ­ടേ­ണ്ട. അ­ങ്ങ­നെ ഒ­രി­ക്ക­ലും ഉ­ണ്ടാ­ക­യി­ല്ല. ഇതാ, അമ്മ നോ­ക്കൂ, ജ്വ­ലി­ക്കു­ന്ന പാ­വ­ക­ന്റെ പ്ര­താ­പം!

പ­റ­ക്കു­ന്നൂ വ­ന്തീ­പ്പൊ­രി­ക­ളി­ള

വി­ല്ലാ­തെ; പെ­രു­താം

പു­ര­ക്കൂ­ടും ക­ത്തി­പ്പൊ­ടു­പൊ­ടെ­നെ

വീ­ഴു­ന്നു ബ­ല­മാ­യ്;

തി­ര­ക്കിൽ പാ­യു­ന്നൂ മു­റ­വി­ളി­യൊ­ടും

ലക്കു വെ­ടി­യേ

ജ­ന­ക്കൂ­ട്ടും കാളും ജ്വ­ല­ന­നു­ടെ

ക­യ്യീ­ന്ന­ക­ലു­വാൻ 6

ക­ത്തി­ക്കാ­ളു­ന്ന അ­ഗ്നി­യു­ടെ ജ്വാ­ല­കൊ­ണ്ടു് എ­ന്തൊ­രു അ­സാ­ധാ­ര­ണ­പ്ര­ഭ­യാ­ണു് കാ­ണു­ന്ന­തു്!

മ­ണ്ഡോ­ദ­രി:
അയ്യോ ദൈവമേ, എന്തു ക­ഷ്ട­മാ­ണു്!എന്തു സ­ങ്ക­ട­മാ­ണു്! എത്ര ആ­ളു­കൾ­ക്കാ­ണാ­പ­ത്തു്! എത്ര കു­ഞ്ഞു­കു­ട്ടി­ക­ളാ­ണു് വീടും കു­ടി­യും ഇ­ല്ലാ­താ­യി­പ്പോ­കു­ന്ന­തു്! അതാ, കൊ­ട്ടാ­ര­ത്തി­നു­ത­ന്നെ തീ പി­ടി­ച്ചു തു­ട­ങ്ങു­ന്നു അയ്യോ, മ­ഹാ­രാ­ജാ­വു്! (എന്നു വി­ല­പി­ക്കു­ന്നു.)
മേ­ഘ­നാ­ദൻ:
അമ്മ ഒ­ട്ടും പ­രി­ഭ്ര­മി­ക്കേ­ണ്ട. ഈ അ­ഗ്നി­ബാ­ധ അ­സ്ത്ര­ശ­ക്തി­കൊ­ണ്ടു് ഇ­പ്പോൾ­ത്ത­ന്നെ ഞാൻ അ­ട­ക്കാം (എന്നു വി­ല്ലു കു­ല­യേ­റ്റി വ­രു­ണാ­സ്ത്രം ജ­പി­ക്കു­ന്നു) ഇതാ, നോ­ക്കി­യാ­ലും മ­ന്ത്ര­പ്ര­ഭാ­വം! അ­ഗ്നി­ബാ­ധ ഒ­ന്നോ­ടെ ശ­മി­ച്ചി­രി­ക്കു­ന്നു.
മ­ണ്ഡോ­ദ­രി:
ആ­ശ്ച­ര്യം.

മങ്ങീ തീ­പ്പൊ­രി­യാ­ക­മാ­ന­മു­ട­നേ:

വൻ­കാ­റ്റ­ട­ങ്ങീ ക്ഷ­ണാൽ;-

പ്പൊ­ങ്ങും ജ്വാല ശ­മി­ച്ചു; പാഴ്പുകയക-​

ന്നാ­കാ­ശ­മാ­യ് നിർ­മ്മ­ലം;

അ­ങ്ങി­ങ്ങാ­ധി­യൊ­ടോ­ടി­യോർ സ­ക­ല­രും

നി­ശ്ചേ­ഷ്ട­രാ­യ്;യൊ­ന്നൊ­ടേ

രംഗം ശാ­ന്ത­ത­യാർ­ന്നു; വി­സ്മ­യ­മ­ഹോ!

വൻ­മാ­ന്ത്രി­ക പ്ര­ഭാ­വം! 7

മ­ന്ത്ര­ബ­ലം കൊ­ണ്ടും പ്ര­താ­പം കൊ­ണ്ടും സാ­ധി­ക്കാ­തെ­ന്തു­ള്ളു?

മേ­ഘ­നാ­ദൻ:
അമ്മേ, ഞാൻ ക­ണ്ടി­ട­ത്തോ­ളം കൊ­ണ്ടു് ഇതത്ര നി­സ്സാ­ര­മാ­യ കാ­ര്യ­മ­ല്ല: ഈ ല­ങ്കാ­ന­ഗ­ര­ത്തിൽ മൂ­ലോ­ക­പ്പെ­രു­മാ­ളി­ന്റെ രാ­ജ­ധാ­നി­യിൽ, തീ കൊ­ളു­ത്തു­വാൻ ധൈ­ര്യ­മു­ണ്ടാ­കു­ന്ന­തു് ഏ­തൊ­രു­വ­നാ­ണു്?
മ­ണ്ഡോ­ദ­രി:
അ­താ­ണു് ഞാനും വി­ചാ­രി­ക്കു­ന്ന­തു്. ഈ സംഭവം എന്റെ ആ­ശ­ങ്ക­യെ വർ­ദ്ധി­പ്പി­ക്കു­ന്ന­തേ­യു­ള്ളു.

(ചി­ത്ര­ലേ­ഖ പ്ര­വേ­ശി­ക്കു­ന്നു.)

ചി­ത്ര­ലേ­ഖ:
(ഭ­യാ­കു­ല­യാ­യി) സ്വാ­മി­നി, കൊ­ട്ടാ­ര­ത്തി­നു തീ പി­ടി­ച്ചി­രി­ക്കു­ന്നു. ല­ങ്കാ­ന­ഗ­രം മു­ഴു­വൻ തന്നെ വെ­ന്തു­പോ­യി.
മേ­ഘ­നാ­ദൻ:
(ചി­രി­ച്ചും­കൊ­ണ്ടു്) അ­ങ്ങ­നെ­യു­ണ്ടാ­യോ? എ­വി­ടെ­യാ­ണു് അ­ഗ്നി­ബാ­ധ? ഞാൻ നോ­ക്കി­യി­ട്ടു കാ­ണു­ന്നി­ല്ല­ല്ലോ.
ചി­ത്ര­ലേ­ഖ:
(ജ­നാ­ല­യിൽ­ക്കൂ­ടി നോ­ക്കി ആ­ശ്ച­ര്യ­ഭാ­വം ന­ടി­ച്ചി­ട്ടു്) ഞാൻ ധൃ­തി­യിൽ ഇ­ങ്ങോ­ട്ടു പോ­ന്ന­പ്പോൾ തീ ആ­ളി­ക്ക­ത്തു­ക­യാ­യി­രു­ന്നു. ഇ­പ്പോ­ഴാ­വ­ട്ടെ, ഒരു തീ­പ്പൊ­രി­പോ­ലും കാ­ണു­ന്നി­ല്ല. എന്തു മാ­യ­യാ­ണു്?
മ­ണ്ഡോ­ദ­രി:
തീ ക­ത്തി­യ­തു ശ­രി­യാ­ണു്. നോ­ക്കൂ, ക­ത്തി­വീ­ണ മേൽ­ക്കൂ­ടു­ക­ളോ­ടും പാ­തി­യെ­രി­ഞ്ഞ തൂ­ണു­ക­ഴു­ക്കോൽ മു­ത­ലാ­യ­വ അ­തേ­പ­ടി­ത­ന്നെ­യും, ര­ക്ഷ­പ്പെ­ടാ­നാ­യി രാ­ജ­പാ­ത­യി­ലേ­യ്ക്കു് സം­ഭ്രാ­ന്തി പി­ടി­പെ­ട്ടോ­ടി­യ ആളുകൾ വി­സ്മ­യ­ഭ­രി­ത­രാ­യി അ­വി­ട­വി­ടെ കൂ­ട്ട­മാ­യും കാ­ണു­ന്നി­ല്ലേ? കു­മാ­രൻ അ­സ്ത്ര­ശ­ക്തി­കൊ­ണ്ടു് അ­ഗ്നി­യെ സം­ഹ­രി­ച്ച­താ­ണു്.
ചി­ത്ര­ലേ­ഖ:
കു­മാ­ര­ന്റെ പ്ര­താ­പം!
മേ­ഘ­നാ­ദൻ:
ആട്ടെ, ഈ അ­ഗ്നി­ബാ­ധ എ­ങ്ങ­നെ­യാ­ണു­ണ്ടാ­യ­തെ­ന്നു വ­ല്ല­തും കേ­ട്ടു­വോ?
ചി­ത്ര­ലേ­ഖ:
ദ്വാ­ര­പാ­ല­ന്മാർ ത­മ്മിൽ സം­സാ­രി­ക്കു­ന്ന­തു കേ­ട്ടു. കു­മാ­ര­നാൽ ബ­ന്ധി­ക്ക­പ്പെ­ട്ട ആ വാനരൻ തി­രു­മു­മ്പിൽ ഹാ­ജ­രാ­ക്ക­പ്പെ­ട്ട­പ്പോൾ മ­ഹാ­രാ­ജ­വി­നെ അ­ധി­ക്ഷേ­പി­ച്ചു സം­സാ­രി­ച്ചു­പോ­ലും. അ­പ്പോൾ ആ നീ­ച­മൃ­ഗ­ത്തി­ന്റെ വാലിൽ തീ കൊ­ളു­ത്തു­വാൻ സ­ഭ­യി­ലു­ള്ള­വർ ആ­ജ്ഞാ­പി­ച്ചു. തീ കൊ­ളു­ത്തി­യ ഉടൻ മാ­യ­കൊ­ണ്ടു് ബ­ന്ധ­ന­ത്തിൽ­നി­ന്നു­മൊ­ഴി­ഞ്ഞു്, മർ­ക്ക­ട­ത്താ­ന്റെ തോ­ന്ന്യാ­സ­ത്തോ­ടു­കൂ­ടി ഓരോ മാ­ളി­ക­മു­ക­ളിൽ ചാ­ടി­ക്ക­യ­റി തീ­പി­ടി­പ്പി­ക്ക­യാ­ണു­പോ­ലും ഉ­ണ്ടാ­യ­തു്.
മേ­ഘ­നാ­ദൻ:
(സ­ഗൗ­ര­വം)തർ­ക്ക­മി­ല്ല. ഇതു് അ­സു­ര­ദ്വേ­ഷി­യാ­യ വി­ഷ്ണു­വി­ന്റെ കു­ത്സി­ത­പ്ര­വൃ­ത്തി­ത­ന്നെ­യാ­ണു്. ഞാൻ പോയി അ­ന്വേ­ഷി­ക്ക­ട്ടെ. അമ്മ അ­നു­വ­ദി­ക്ക­ണം.
മ­ണ്ഡോ­ദ­രി:
ഇ­തെ­ല്ലാം­കൊ­ണ്ടു് എന്റെ ഹൃദയം ത­ര­ള­മാ­യി­രി­ക്കു­ന്നു. ഞാനും ഒട്ടു വി­ശ്ര­മി­ക്ക­ട്ടെ.

(എ­ല്ലാ­വ­രും പോ­കു­ന്നു)

നാ­ലാ­മ­ങ്കം ക­ഴി­ഞ്ഞു.

അ­ഞ്ചാ­മ­ങ്കം

വി­ഭീ­ഷ­ണ­നും സ­ര­മ­യും പ്ര­വേ­ശി­ക്കു­ന്നു

വി­ഭീ­ഷ­ണൻ:
ചി­ര­കാ­ല­പ്രാർ­ത്ഥി­ത­മാ­യ ആ അവസരം വ­രാ­റാ­യി­രി­ക്കു­ന്നു. രാ­ക്ഷ­സ­ച­ക്ര­വർ­ത്തി­നി ഇനി നീ­യെ­ന്നു­ത­ന്നെ വി­ചാ­രി­ച്ചു­കൊ­ള്ളു­ക.
സരമ:
(പു­ച്ഛ­ഭാ­വ­ത്തിൽ)ചി­ല­രെ­ക്കൊ­ണ്ടു് ഇ­ങ്ങ­നെ ഒക്കെ പറവാൻ സാ­ധി­ക്കും. ആ­ണു­ങ്ങ­ളെ­ക്കൊ­ണ്ടേ കാ­ര്യ­സാ­ദ്ധ്യ­മു­ണ്ടാ­ക­യു­ള്ളു. ഇവിടെ വ­രു­മ്പോൾ പ്ര­താ­പി. ജ്യേ­ഷ്ഠ­ന്റെ മു­മ്പിൽ പൂച്ച. കു­റ­ച്ചെ­ങ്കി­ലും പൗ­രു­ഷ­മി­ല്ലാ­ത്ത­വ­രെ­ക്കൊ­ണ്ടെ­ന്തു സാ­ധി­ക്കും?
വി­ഭീ­ഷ­ണൻ:
ജ്യേ­ഷ്ഠ­നെ ബ­ഹു­മാ­നി­ക്കു­ന്ന­തി­ലെ­ന്താ­ണു് അ­പൗ­രു­ഷം?
സരമ:
നല്ല ന്യാ­യ­സ്ഥൻ­ത­ന്നെ. ജ്യേ­ഷ്ഠ­നെ ബ­ഹു­മാ­നി­ക്കേ­ണ്ട­താ­ണു്, അല്ലേ? അതു മ­ഹാ­രാ­ജാ­വി­നോ­ടു­ത­ന്നെ ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കൂ. അ­ല്ലെ­ങ്കിൽ മൂത്ത ജ്യേ­ഷ്ഠൻ കു­ബേ­ര­നോ­ടു ചോ­ദി­ക്ക­ണം. എ­ച്ചിൽ­ച്ചോ­റു തി­ന്നു­ന്ന­തി­ന­ല്ലാ­തെ വ­ല്ല­തി­നും കൊ­ള്ളാ­മോ? ഒ­ന്നു­മി­ല്ലെ­ങ്കിൽ എന്റെ കാ­ര്യ­മെ­ങ്കി­ലും വി­ചാ­രി­ക്കേ­ണ്ടേ? ആ മ­ണ്ഡോ­ദ­രി­യു­ടെ ഭാ­വ­വും അ­വ­സ്ഥ­യും കാ­ണു­മ്പോൾ എ­നി­ക്കു കോപം വ­രു­ന്നു. എ­നി­ക്കെ­ന്താ­ണു് അ­വ­ളോ­ടു നോ­ക്കി­യാൽ കു­റ­വു്? ഞാൻ രാ­ജ­പു­ത്രി. കൊ­ട്ടാ­ര­ത്തിൽ സർ­വൈ­ശ്വ­ര്യ­സ­മ്പ­ത്തോ­ടെ വ­ളർ­ന്ന­വൾ. അവളോ? ഒ­രാ­ശാ­രി­പ്പ­ണി­ക്ക­ന്റെ മകൾ. എ­ങ്ങാ­ണ്ടു കാ­ട്ടിൽ തെ­ണ്ടി­ന­ട­ന്നി­രു­ന്നു­പോ­ലും! അ­വ­ര­വ­രു­ടെ ത­ല­യി­ലെ­ഴു­ത്തു്, അ­ല്ലാ­തെ എന്തു പ­റ­യു­ന്നു?
വി­ഭീ­ഷ­ണൻ:
നീ വ്യ­സ­നി­ക്കേ­ണ്ട. ഇനി ച­ക്ര­വർ­ത്തി­നി നീ­യാ­ണെ­ന്നു പ­റ­ഞ്ഞി­ല്ലേ?
സരമ:
ഓഹോ! ഈ മി­ടു­ക്കൊ­ക്കെ എത്ര പ്രാ­വ­ശ്യം കേ­ട്ടി­രി­ക്കു­ന്നു! ഭാ­വ­മൊ­ക്കെ കേമം തന്നെ. മ­ഹാ­രാ­ജാ­വി­ന്റെ സോ­ദ­ര­നാ­ണു്. വലിയ നീ­രാ­ള­ങ്ങൾ ധ­രി­ക്കു­ന്നു­ണ്ടു്. ആ­ഭ­ര­ണ­ങ്ങൾ അ­ണി­യു­ന്നു­ണ്ടു്. സേ­വ­ക­ന്മാ­രു­ണ്ടു്. കൊ­ട്ടാ­ര­മു­ണ്ടു്. പി­ന്നെ ഞെ­ളി­യ­രു­തോ? എന്തു ക­ണ്ടി­ട്ടാ­ണോ ഞെ­ളി­യു­ന്ന­തു്?
വി­ഭീ­ഷ­ണൻ:
ഇ­ത്ത­വ­ണ അ­ങ്ങ­നെ­യ­ല്ല. രാ­വ­ണ­നു പ്ര­ബ­ല­നാ­യ ഒരു ശ­ത്രു­വു­ണ്ടാ­യി­ട്ടു­ണ്ടു്. ക­ണ്ടി­ല്ലേ, ല­ങ്ക­ത­ന്നെ ക­ത്തി­യ­തു് ?
സരമ:
അതു് ഒരു കു­ര­ങ്ങ­ന്റെ വാ­ലിൽ­നി­ന്നും തീ­പ്പി­ടി­ച്ച­ത­ല്ലേ?
വി­ഭീ­ഷ­ണൻ:
കു­ര­ങ്ങോ, കൊ­ള്ളാം. അതു ശ്രീ­രാ­മ­ദേ­വ­ന്റെ ദൂ­ത­നാ­യ ഹ­നു­മാ­നാ­ണു് ചെ­യ്ത­തു്. ശ്രീ­രാ­മ­ന്റെ കാ­ര്യം ഞാൻ പ­റ­യാ­റി­ല്ലേ? ഖ­ര­ദൂ­ഷ­ണ­ത്രി­ശി­രാ­ദി­ക­ളെ കൊ­ന്ന­തു­മു­തൽ ഞാൻ രാ­മ­ന്റെ കഥകൾ അ­ന്വേ­ഷി­ച്ചു­വ­രു­ന്നു­ണ്ടു്. ഞങ്ങൾ ത­മ്മിൽ മൈ­ത്രി­ക്കു വേണ്ട ഏർ­പ്പാ­ടു­ക­ളും ചെ­യ്തി­ട്ടു­ണ്ടു്.
സരമ:
രാ­വ­ണ­നെ തോ­ല്പി­ക്ക­ത്ത­ക്ക കേ­മ­നാ­ണോ രാമൻ? ദി­വ്യാ­യു­ധ­ശ­ക്തി­യു­ള്ള ഇ­ന്ദ്ര­ജി­ത്തി­നെ ആരു തോ­ല്പി­ക്കും? പ­റ­യാ­മ­ല്ലോ, എ­നി­ക്ക­ത്ര വി­ശ്വാ­സ­മാ­കു­ന്നി­ല്ല.
വി­ഭീ­ഷ­ണൻ:
രാ­മൻ­മാ­ത്ര­മാ­ണെ­ങ്കിൽ മേ­ഘ­നാ­ദ­നെ കൊ­ല്ലു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ല. ഹോമം ചെ­യ്തു ക­ഴി­ഞ്ഞാൽ മേ­ഘ­നാ­ദ­ന­ജ­യ്യ­നാ­ണു്. പക്ഷേ, ഇ­വി­ടു­ത്തെ ഉ­ള്ളു­ക­ള്ളി­കൾ അ­റി­ഞ്ഞ ഒരാൾ അ­വ­രു­ടെ പ­ക്ഷ­ത്തി­ലു­ണ്ടെ­ങ്കി­ലോ?
സരമ:
അ­താ­ണ­ല്ലേ ആലോചന? ഇ­പ്പോൾ അ­ങ്ങോ­ട്ടു ചേ­രാ­മെ­ന്നാ­ണു്. ആ­ലോ­ചി­ച്ചു വേണേ. അ­ങ്ങു­മി­ങ്ങു­മി­ല്ലാ­താ­യെ­ങ്കി­ലോ?
വി­ഭീ­ഷ­ണൻ:
അ­ങ്ങ­നെ ഒ­രി­ക്ക­ലും വ­രി­ക­യി­ല്ല. ത്രൈ­ലോ­ക്യ­വി­ക്ര­മ­നാ­യ ബാ­ലി­യെ­ത്ത­ന്നെ­യും രാമൻ കൊ­ന്നി­ല്ലേ? അ­തി­നാൽ രാ­മ­നോ­ടു ചേർ­ന്ന­തു­കൊ­ണ്ടു ദോ­ഷ­മി­ല്ല. ന­മ്മു­ടെ ആ­ഗ്ര­ഹ­ങ്ങൾ സാ­ധി­ക്ക­യും ചെ­യ്യും: നീ ത­ന്നെ­യി­നി ല­ങ്കേ­ശ്വ­രി. നീ തന്നെ ഇനി രാ­ക്ഷ­സ റാണി.

ഗർവം ചേർ­ന്ന മ­യാ­ത്മ­ജാ­ത ചരണാം-​

ഭോജം ഭ­ജി­ച്ചും രസാ-

ലുർ­വ­ശ്യാ­ദി­കൾ വേ­ണ്ട­വ­ണ്ണ­മ­നി­ശം

സേ­വി­ച്ചു­മ­ത്യാ­ദ­രാൽ

സർവൈശ്വര്യസുഖങ്ങളോടുമിവിടെ-​

സ്സിംഹാനസനാരൂഢയാ-​

യുർ­വി­ക്കീ­ശ്വ­രി­യാ­യ് നി­ന­ക്കു വളരെ-

ക്കാ­ലം വ­സി­ക്കാം പ്രി­യേ! 1

സരമ:
അത്ര ഞെ­ളി­യേ­ണ്ട. ക­ണ്ടി­ട്ടാ­വ­ട്ടെ. ഞാൻ ല­ങ്കേ­ശ്വ­രി­യാ­കു­മ്പോൾ ക­ണ്ടു­കൊ­ള്ളു, ആ ആ­ശാ­രി­പ്പെ­ണ്ണി­നു് എന്തു പ­റ്റു­മെ­ന്നു്. ആട്ടേ! മ­നോ­രാ­ജ്യം ക­ണ്ട­തു­കൊ­ണ്ടെ­ന്തു ഫലം? രാമൻ നമ്മെ സ­ഹാ­യി­ക്കു­മെ­ന്നെ­ങ്ങ­നെ അ­റി­യാം?
വി­ഭീ­ഷ­ണൻ:
അ­തി­ല­ല്ലേ ന­മ്മു­ടെ മി­ടു­ക്കു്? രാ­മ­ദൂ­ത­നും ഞാ­നു­മാ­യി സ­ന്ധി­വ്യ­വ­സ്ഥ­കൾ ചെ­യ്തു­ക­ഴി­ഞ്ഞു. വേണ്ട സഹായം ഞാൻ ഇ­പ്പോൾ ചെ­യ്യാ­മെ­ങ്കിൽ രാ­വ­ണ­വ­ധ­ത്തി­നു­ശേ­ഷം ല­ങ്കാ­ധി­പ­തി­യാ­യി എന്നെ വാ­ഴി­ക്കാ­മെ­ന്നു രാമൻ ഏ­റ്റി­ട്ടു­ണ്ടു്. ഇ­നി­യെ­ങ്കി­ലും ഈ വി­ഭീ­ഷ­ണൻ നീ വി­ചാ­രി­ക്കും­പോ­ല­ത്ര പൊ­ട്ട­ന­ല്ലെ­ന്നു നീ സ­മ്മ­തി­ക്കു­മോ?
സരമ:
ഓഹോ, കേ­മൻ­ത­ന്നെ. വമ്പു പ­റ­യാ­നും മ­റ്റു­ള്ള­വ­രു­ടെ എ­ച്ചിൽ തി­ന്നാ­നും വി­ഭീ­ഷ­ണ­നെ­പ്പോ­ലാ­രു­ള്ളു? ഒ­ന്നു­കിൽ രാ­മ­ന്റെ അ­ല്ലെ­ങ്കിൽ രാ­വ­ണ­ന്റെ ഏ­താ­യാ­ലും ഞാൻ ല­ങ്കേ­ശ്വ­രി­യാ­യി സിം­ഹാ­സ­ന­ത്തി­ലി­രു­ന്നു മ­ണ്ഡോ­ദ­രി എന്റെ കാലു തി­രു­മ്മു­മ്പോൾ വി­ഭീ­ഷ­ണ­മ­ഹാ­രാ­ജാ­വു യോ­ഗ്യ­നെ­ന്നു സ­മ്മ­തി­ക്കാം.
വി­ഭീ­ഷ­ണർ:
അ­തി­നു് അധികം താ­മ­സ­മു­ണ്ടാ­ക­യി­ല്ല.
സരമ:
അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ന­മു­ക്കി­പ്പൊ­ഴേ ഇ­വി­ടു­ന്നു മാ­റി­ക്ക­ള­യ­രു­തേ?
വി­ഭീ­ഷ­ണൻ:
അതിനു കാ­ല­മാ­യി­ല്ല. ഇവിടെ ചില ദുർ­ഘ­ട­ങ്ങൾ ഉ­ണ്ടാ­ക്കു­വാ­നു­ണ്ടു്. എ­ന്നി­ട്ടു വേണം. എ­ന്നാ­ലേ ആ­ഗ്ര­ഹം­പോ­ലൊ­ക്കെ സാ­ധി­ക്ക­യു­ള്ളു. ലോ­ക­രെ­ല്ലാം വി­ഭീ­ഷ­ണ­നെ സ്തു­തി­ക്കു­ന്ന­തു നി­ന­ക്കു കേൾ­ക്കാ­റാ­കും.
സരമ:
അ­ങ്ങ­നെ­യും വരാം. ലോകർ പ­ര­ക്കെ മൂ­ഢ­ന്മാ­ര­ല്ലേ?

(ര­ണ്ടു­പേ­രും പോ­കു­ന്നു.)

(രാവണൻ, വി­ഭീ­ഷ­ണൻ, പ്ര­ഹ­സ്തൻ, മേ­ഘ­നാ­ദൻ മു­ത­ലാ­യ­വർ പ്ര­വേ­ശി­ക്കു­ന്നു.)

രാവണൻ:
നാം വി­ചാ­രി­ച്ചി­രു­ന്ന­പോ­ലെ­യ­ല്ല. രാ­മ­ന്റെ സൈ­ന്യം ക­ടൽ­ത­ന്നെ ക­ട­ന്നു് ഇക്കര ക­യ­റി­യി­രി­ക്കു­ന്നു. ഇനി യു­ദ്ധം തന്നെ.
പ്ര­ഹ­സ്തൻ:
അതേ, യു­ദ്ധ­മൊ­രു മാർ­ഗ്ഗ­മേ­യു­ള്ളു. ഇ­തു­വ­രെ അ­ധൃ­ഷ്യ­യാ­യ ല­ങ്ക­ത­ന്നെ വി­രോ­ധി­കൾ വ­ള­ഞ്ഞു ക­ഴി­ഞ്ഞു­വ­ല്ലോ. ഇ­ത്ര­നാൾ­ത­ന്നെ നാം അ­ട­ങ്ങി­യി­രു­ന്ന­തു തെ­റ്റാ­യി­ട്ടി­ല്ലേ എന്നു ഞാൻ സം­ശ­യി­ക്കു­ന്നു.
മേ­ഘ­നാ­ദൻ:
അ­ക്ക­ര­വെ­ച്ചു യു­ദ്ധം­ചെ­യ്ത­യാ­യി­രു­ന്നു ന­ല്ല­തെ­ന്നു എ­നി­ക്കും തോ­ന്നാ­യ്ക­യി­ല്ല.
രാവണൻ:
ഞാനും ആ­ലോ­ചി­ച്ചു ബ­ല­ഹീ­ന­നാ­യ ഒരു ശ­ത്രു­വി­നെ ക­ട­ന്നു് ആ­ക്ര­മി­ച്ചു എന്നു ലോകർ അ­പ­വ­ദി­ക്കു­മ­ല്ലോ എ­ന്നു­ള്ള ശ­ങ്ക­യൊ­ന്നു­മാ­ത്ര­മാ­ണു് എന്നെ ആ നി­ശ്ച­യ­ത്തിൽ­നി­ന്നും പി­ന്മാ­റ്റി­യ­തു്. രണ്ടു ക്ഷ­ത്രി­യ­ബാ­ല­ന്മാ­രും അ­വ­രു­ടെ അ­നു­ച­ര­ന്മാ­രാ­യി കുറെ കു­ര­ങ്ങ­ന്മാ­രും ഇ­ങ്ങോ­ട്ടു പോ­കു­ന്ന­തു­കൊ­ണ്ടു ന­മു­ക്കു് എ­ന്താ­ണു് പേ­ടി­ക്കാ­നു­ള്ള­തു്?
വി­ഭീ­ഷ­ണൻ:
അ­ങ്ങ­നെ നി­സ്സാ­ര­മാ­യി­ത്ത­ള്ളേ­ണ്ടാ; അ­വ­രു­ടെ പ്ര­താ­പം നേ­രി­ട്ടെ­തിർ­ക്കു­മ്പോൾ ന­മു­ക്ക­റി­യാ­റാ­കും. അവരിൽ ഒരാൾ മാ­ത്ര­മാ­യി­ട്ടി­ല്ലേ ഇ­ത്ര­യൊ­ക്കെ വി­ക്ര­മ­ങ്ങൾ ഇവിടെ കാ­ണി­ച്ചി­ട്ടു പോ­യ­തു്?
മേ­ഘ­നാ­ദൻ:
അ­വ­രു­ടെ ബലമോ? അ­തെ­ന്തു നി­സ്സാ­രം! അച്ഛൻ ആ­ജ്ഞാ­പി­ക്കു­മെ­ങ്കിൽ ഇ­ന്നു­ത­ന്നെ അവരെ തോ­ല്പി­ച്ചു ക­ടൽ­ക്ക­ക്ക­ര ക­ട­ത്താ­മ­ല്ലോ.
രാവണൻ:
നി­ന്നെ­ക്കൊ­ണ്ടു് അതും അതിൽ കൂ­ടു­ത­ലും സാ­ധി­ക്കു­മെ­ന്നു ലോ­ക­പ്ര­സി­ദ്ധ­മ­ല്ലേ? പക്ഷേ, അ­ങ്ങ­നെ ഒരു ജ­യം­കൊ­ണ്ടാ­യി­ല്ല. ന­മ്മു­ടെ ശ­ക്തി­യെ ഇ­പ്ര­കാ­രം ധർ­ഷി­ച്ച രാ­മ­നേ­യും കൂ­ടെ­യു­ള്ള വാ­ന­ര­സേ­ന­യേ­യും നി­ശ്ശേ­ഷം ശ­മി­പ്പി­ക്ക­ത­ന്നെ വേണം.
വി­ഭീ­ഷ­ണൻ:
(വി­ന­യ­ഭാ­വ­ത്തോ­ടെ) ഞാൻ ഒ­ന്നു് അ­റി­യി­ച്ചു­കൊ­ള്ള­ട്ടെ; മ­ഹാ­രാ­ജാ­വു കോ­പി­ക്ക­രു­തു്. കേ­ട്ട­തെ­ല്ലാം­കൊ­ണ്ടു് ഇതത്ര എ­ളു­പ്പ­മാ­യ സം­ഗ­തി­യാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. രാമൻ അ­തി­പ്ര­ബ­ല­നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ക്ര­മ­മൊ­ക്കെ കേ­ട്ടി­ട്ടി­ല്ലേ?
മേ­ഘ­നാ­ദൻ:
അ­വി­ടു­ത്തേ­യ്ക്കു് എ­ല്ലാ­വ­രേ­യും പേ­ടി­ത­ന്നെ. എ­ന്താ­ണു് രാ­മ­ന്റെ പ­രാ­ക്ര­മം?
വി­ഭീ­ഷ­ണൻ:
രാ­മ­ന്റെ പ­രാ­ക്ര­മ­മോ? ഉണ്ണി, ഞാൻ പറയാം: രാമൻ യു­ദ്ധ­ത്തി­ല­ജ­യ്യ­നാ­ണു്. കേ­ട്ടു കൊൾക:

കൊ­ന്നൂ താ­ട­ക­യേ; മു­റി­ച്ചി­തു ബലാൽ

ത്ര­യ്യം­ബ­കം കാർ­മ്മു­കം;

വെ­ന്നൂ ഹേഹയഭൂപബാഹുപടലി-​

ക്കോ­ടാ­ലി­യാം രാമനെ;

ത­ന്നോ­ടേ­റ്റ ഖ­രാ­ദി­യേ­യു­മു­ല­കം

വെ­ന്നു­ള്ളൊ­രാ ബാലിയെ-​

ത്ത­ന്നേ­യും നി­ഹ­നി­ച്ച രാ­ഘ­വ­ബ­ലം

കേൾ­ക്കാ­ത്ത­താ­രീ­ബ്ഭു­വി? 2

മേ­ഘ­നാ­ദൻ:
ആ­ര്യ­നു മ­റ്റു­ള്ള­വ­രു­ടെ ഗുണം ന­ല്ല­വ­ണ്ണം അ­റി­യാം. ഈ പ­റ­ഞ്ഞ­തി­ലൊ­ക്കെ എ­ന്താ­ണു് വി­ശേ­ഷ­മു­ള്ള­തു് ?

ന­ല്ലാർ താടക ശ­ക്തി­ഹീ­ന; ജരഠം

ത്ര­യം­ബ­കം; വൃ­ദ്ധ­നാ­യ്

വി­ല്ലേ­ന്താ­നു­മ­ശ­ക്ത­നാം യ­മി­വ­രൻ

ശ്രീ­ഭാർ­ഗ്ഗ­വൻ ബ്രാ­ഹ്മ­ണൻ;

പു­ല്ലാ­ണി­ന്നു ഖ­ര­ന്റെ ശക്തി;-​യൊളിയ-

മ്പെ­യ്ത­ല്ല­യോ ബാലിയെ-​

ക്കൊ­ല്ലാ­നാ­യ­തു; രാമബാഹുബലമി-​

ന്നോർ­ത്താൽ വി­ചി­ത്രം പരം! 3

വി­ഭീ­ഷ­ണൻ:
(പ­രി­ഹാ­സ­ത്തോ­ടെ) ലോകം ജ­യി­ച്ച നി­ന­ക്കു രാ­മ­ന്റെ പ­രാ­ക്ര­മം സാ­ര­മി­ല്ല.

മാ­യ­കൊ­ണ്ടു വ­ല­ശാ­സ­ന­ന്റെ കൈ-

കാലു പണ്ടു യുധി നീ വ­രി­ഞ്ഞു­പോൽ;

ആ­യ­കൊ­ണ്ടു ജഗദേകവിക്രമ-​

സ്ഥാ­ന­മു­ണ്ടി­തി ഞെ­ളി­ഞ്ഞീ­ടേ­ണ്ട­ടോ. 4

മേ­ഘ­നാ­ദൻ:
(അ­മർ­ഷ­ത്തോ­ടെ) എന്റെ ച­രി­ത്രം അ­വി­ടു­ന്നു് അ­റി­യാ­ത്ത­തിൽ ഞാൻ ആ­ശ്ച­ര്യ­പ്പെ­ടു­ന്നി­ല്ല. എ­ന്നാൽ കേൾ­ക്കു­ക:

ഡം­ഭ­ത്തോ­ടു­മെ­തിർ­ത്ത­ടു­ത്ത വലഭിൽ-​

ക്കൊ­മ്പ­ന്റെ തു­മ്പി­ക്ക­രം

ക­മ്പി­ക്കാ­തെ­യ­രി­ഞ്ഞു­വീ­ഴ്ത്തി­യ­ട­രിൽ

ദം­ഭോ­ളി­തൻ പീഡനം.

വ­മ്പോ­ടെ­ന്റെ ശി­ര­സ്സി­ലേ­റ്റു ചെ­റു­തും

കൂ­സാ­തെ കയ്യേറിയ-​

ജ്ജം­ഭ­ദ്വേ­ഷി­യെ ഞാൻ വ­ലി­ച്ചു തിരുമു-​

മ്പാൽ കാ­ഴ്ച­വെ­ച്ചീ­ല­യോ? 5

പ്ര­ഹ­സ്തൻ:
കു­മാ­ര­ന്റെ പ്ര­താ­പം­ക­ണ്ട­ല്ലേ പി­താ­മ­ഹൻ തന്നെ ഇ­ന്ദ്ര­ജി­ത്തെ­ന്ന സ്ഥാ­നം ത­ന്നി­ട്ടു­ള്ള­തു്?
വി­ഭീ­ഷ­ണൻ:
ശരി, ശരി.
മേ­ഘ­നാ­ദൻ:
അ­വി­ടു­ത്തെ ക­ഥ­യൊ­ക്കെ എ­നി­ക്ക­റി­യാം. സ്വ­ജ­ന­ദ്രോ­ഹി­ക­ളോ­ടു വാ­ദി­ച്ചി­ട്ടെ­ന്തു ഫലം?
വി­ഭീ­ഷ­ണൻ:
ഞാൻ സ്വ­ജ­ന­ദ്രോ­ഹി­യോ! പ്ര­ബ­ല­ന്മാ­രാ­യ ശ­ത്രു­ക്ക­ളോ­ടു യു­ദ്ധം­ചെ­യ്യാൻ മ­ഹാ­രാ­ജാ­വി­നെ ഉ­ത്സാ­ഹി­പ്പി­ക്കു­ന്ന നി­ങ്ങ­ളൊ­ക്കെ­യാ­ണു് സ്വ­ജ­ന­ദ്രോ­ഹി­കൾ.

വി­വേ­ക­വൃ­ക്ഷ­ത്ത­ണ­ലി­ങ്കൽ മാ­ത്ര­മേ

നൃ­പേ­ന്ദ്ര­ല­ക്ഷ്മി­ക്കു വ­സി­ക്കു­വാ­നി­ടം;

സ്വ­ശ­ക്തി തെ­ല്ലും നി­ന­യാ­തെ സാഹസ-

പ്ര­വൃർ­ത്തി­ചെ­യ്വോൻ രിപു ഭൂ­പ­നെ­ന്നു­മേ. 6

രാവണൻ:
ശരി. വി­വേ­കം ത­ന്നെ­യാ­ണു് രാ­ജാ­ക്ക­ന്മാർ­ക്കാ­ദ്യ­മാ­യി വേ­ണ്ട­തു്. എ­ന്നാൽ വി­ഭീ­ഷ­ണ, ഇ­വി­ടെ­യെ­ന്ത­വി­വേ­ക­മാ­ണു് നാം ചെ­യ്യാൻ ഒ­രു­മ്പെ­ടു­ന്ന­തു്? രി­പു­ക്കൾ ആ­ക്ര­മി­ച്ച രാ­ജ­ധാ­നി ര­ക്ഷി­ക്കു­ന്ന­തി­ന­ല്ലേ നാം ആ­ലോ­ചി­ക്കു­ന്ന­തു്? രാമൻ പ­രാ­ക്ര­മി­യാ­യി­രി­ക്കാം. അ­തു­കൊ­ണ്ടെ­ന്താ­ണു്?

മാ­റ­ത്ത­നാ­കു­ല­മി­ത­ന്ത­ക­ദ­ണ്ഡ­മേ­റ്റും

സൈ­ര്വം ശി­ര­സ്സി­ല­മ­രാ­ധി­പ­വ­ജ്ര­മേ­റ്റും

യ­ക്ഷാ­ധി­പ­ന്റെ ഗദ വീ­റൊ­ടു തോ­ളി­ലേ­റ്റും

ശീ­ലി­ച്ച ന­മ്മൊ­ടു ര­ഘൂ­ദ്വ­ഹ­നെ­ന്തു കാ­ട്ടും? 7

പ്ര­ഹ­സ്തൻ:
(മേ­ഘ­നാ­ദ­നോ­ടു്) മ­ഹാ­രാ­ജാ­വി­ന്റെ അ­നു­ന­യ­വാ­ക്കു­കൾ എത്ര ഭം­ഗി­യാ­യി­രി­ക്കു­ന്നു!
വി­ഭീ­ഷ­ണൻ:
അ­തൊ­ക്കെ എ­ന്തി­നു പ­റ­യു­ന്നു? ഞാൻ സ­ത്യ­ത്തോ­ടും മാ­ത്രം ചേർ­ന്നു­നി­ല്ക്കും. നി­ങ്ങ­ളു­ടെ ഈ പ്ര­വൃ­ത്തി­കൊ­ണ്ടു കു­ല­ത്തി­ന്റെ പു­ണ്യം ക്ഷ­യി­ക്ക­യേ ഉള്ളു.
പ്ര­ഹ­സ്തൻ:
എ­ന്തു്, പു­ണ്യം ക്ഷ­യി­ക്ക­യോ?

എങ്ങു ശു­ക്രൻ കു­ലാ­ചാ­ര്യൻ;

എങ്ങു റാണി മ­യാ­ത്മ­ജ;

എങ്ങു ഭൂ­ജാ­നി പൗ­ല­സ്ത്യൻ;

അങ്ങോ പു­ണ്യം ക്ഷ­യി­പ്പ­തും? 8

അ­വി­ടു­ത്തെ അ­ഭി­പ്രാ­യം വി­ചി­ത്ര­മെ­ന്നേ പ­റ­വാ­നു­ള്ളു.

രാവണൻ:
വി­ഭീ­ഷ­ണ, അ­ങ്ങ­നെ പ­റ­യ­രു­തു്.

ത­ന്നാ­ളു­കൾ­ക്ക­ധി­ക­മാ­യ്

പിഴയെന്നിരുന്നാൽ-​

ത്ത­ന്നേ­യു­മു­ത്ത­മ­ജ­നം

വെ­ടി­യു­ന്ന­ത­ല്ല;

മു­ന്നി­ട്ടെ­തിർ­ത്ത രി­പു­വെ­ത്ര

ഗു­ണാ­ഢ്യ­നാ­യും

ചെ­ന്നാ­ശ്ര­യി­ക്കു­ക നൃ­പർ­ക്ക­നു

യോ­ജ്യ­മാ­മോ? 9

വി­ഭീ­ഷ­ണൻ:
ആര്യാ, രി­പു­ക്ക­ളെ ആ­ശ്ര­യി­ക്ക­ണ­മെ­ന്നു ഞാൻ പ­റ­യു­ന്നി­ല്ല. ശ്രീ­രാ­മ­ച­ന്ദ്ര­ന്റെ ധർ­മ്മ­ദാ­ര­ങ്ങ­ളെ തി­രി­കെ കൊ­ടു­ത്തു് അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ച്ചു സ്വീ­ക­രി­ക്ക­ണ­മെ­ന്നേ ഞാൻ പ­റ­യു­ന്നു­ള്ളു.

(എ­ല്ലാ­വ­രും ചി­രി­ക്കു­ന്നു.)

പ്ര­ഹ­സ്തൻ:
ശരി. എ­ന്നാൽ ശൂർ­പ്പ­ണ­ഖാ­കു­മാ­രി­യിൽ ചെയ്ത അ­പ­രാ­ധം രാഘവൻ മാ­റ്റി­ത്ത­രും, അല്ലേ?
രാവണൻ:
വി­ഭീ­ഷ­ണ­ന്റെ അ­ഭി­പ്രാ­യം ഞാൻ മ­ന­സ്സി­ലാ­ക്കി. സീ­താ­പ­ഹ­ര­ണം തന്നെ ശ­രി­യ­ല്ലെ­ന്നാ­ണു് നി­ന­ക്കു തോ­ന്നി­യി­ട്ടു­ള്ള­തു്. ശുർ­പ്പ­ണ­ഖ എന്റെ എ­ന്ന­പോ­ലെ നി­ന്റേ­യും സ­ഹോ­ദ­രി­യാ­ണ­ല്ലോ. അ­വ­ളു­ടെ നാ­സാ­ച്ഛേ­ദം ചെയ്ത ഈ ക്ഷ­ത്രി­യ­പ­ശു­ക്ക­ളോ­ടു പേ­ടി­ച്ചു സ­ന്ധി­ചെ­യ്യ­ണ­മെ­ന്ന­ല്ലേ പ­റ­യു­ന്ന­തു്? അതു നി­ന­ക്കു യോ­ജി­ച്ച­തു­ത­ന്നെ. നീ അ­ങ്ങ­നെ­ത­ന്നെ ചെ­യ്തു­കൊ­ള്ളു­ക. രാ­മ­പ­ക്ഷ­പാ­തി­യാ­യ നീ അ­വ­രോ­ടു­ത­ന്നെ ചേ­രു­ന്ന­തി­നു ഞാൻ പൂർ­ണ്ണ­മാ­യി അ­നു­വ­ദി­ച്ചി­രി­ക്കു­ന്നു. ഇവിടെ ആരും ത­ട­യു­ന്നി­ല്ല. ഇ­പ്പോൾ­ത്ത­ന്നെ പോ­യ്ക്കൊൾ­ക.

(വി­ഭീ­ഷ­ണൻ ഒ­ന്നും മി­ണ്ടാ­തെ സ­ദ­സ്സിൽ­നി­ന്നും പോ­കു­ന്നു.)

മേ­ഘ­നാ­ദൻ:
അച്ഛൻ അ­ങ്ങ­നെ അ­രു­ളി­ച്ചെ­യ്ത­തു ന­മു­ക്കു വലിയ ദോ­ഷ­മാ­യി­ത്തീർ­ന്നേ­യ്ക്കാം. പി­തൃ­വ്യൻ ന­മ്മു­ടെ ബലവും ബ­ല­ക്കേ­ടും ന­ല്ല­വ­ണ്ണം അ­റി­യു­ന്ന ആ­ളാ­യ­തു­കൊ­ണ്ടു വി­രോ­ധി­ക­ളു­ടെ കൂടെ ചേർ­ന്നാൽ എ­ന്തൊ­ക്കെ അ­പ­ക­ട­ത്തി­നു് ഇ­ട­വ­രു­മെ­ന്ന­റി­ഞ്ഞു­കൂ­ടാ.
പ്ര­ഹ­സ്തൻ:
കു­മാ­രൻ പ­റ­ഞ്ഞ­തു ശ­രി­യാ­ണു്. ന­മ്മു­ടെ സ­ക­ല­സം­ഗ­തി­ക­ളും അ­റി­ഞ്ഞ ഒരാൾ അ­വ­രു­ടെ വ­ശ­ത്തു­ള്ള ന­മ്മു­ടെ സേ­നാ­ശ­ക്തി­ക്കു ക്ഷ­യ­ത്തി­നു കാ­ര­ണ­മാ­കും. പ്ര­ത്യേ­കി­ച്ചും അ­വി­ടു­ത്തെ ഒരു സ­ഹോ­ദ­രൻ അ­ങ്ങ­നെ വി­രോ­ധി­ക­ളോ­ടു ചേ­രു­ന്ന­തു ന­മു­ക്കു് അ­പ­മാ­ന­ക­ര­വു­മാ­ണു്.
രാവണൻ:
(സ­മ­ന്ദ­ഹാ­സം) എത്ര വി­ഭീ­ഷ­ണ­ന്മാർ രാ­മ­ന്റെ പ­ക്ഷ­ത്തിൽ ചേർ­ന്നാ­ലും ഈ ക്ഷ­ത്രി­യ­രോ­ടു യു­ദ്ധം ചെ­യ്യാൻ ഞാൻ മാ­ത്രം മതി.

വെ­ള്ളി­ക്കു­ന്നു പ­റി­ച്ചെ­ടു­ത്തു ശിവനൃ

ത്ത­ത്തി­ന്നു താളത്തിലായ്-​

ത്തു­ള്ളി­ച്ചീ­ശ്വ­ര­സേ­വ­ചെ­യ്ത ഫലമാ-

മി­ച്ച­ന്ദ്ര­ഹാ­സാ­സി­ക

ഭ­ള്ളിൽ­പ്പോ­ന്നെ­തി­രി­ട്ട ദാ­ശ­ര­ഥി­തൻ

കണ്ഠം മു­റി­ച്ചൂ­ക്കൊ­ടേ

തു­ള്ളി­ച്ചാ­ടി­യ ര­ക്ത­ധാ­ര­കൾ കുടി-

ക്കാ­തി­ന്ന­ട­ങ്ങീ­ടു­മോ? 10

അ­തു­കൊ­ണ്ടു വി­ഭീ­ഷ­ണൻ അ­ങ്ങോ­ട്ടു­ത­ന്നെ ചേർ­ന്നു കൊ­ള്ള­ട്ടെ. വ്യാ­ജ­സ്നേ­ഹം ന­ടി­ക്കു­ന്ന­വർ എ­ല്ലാ­ക്കാ­ല­ത്തും ബ­ല­ക്ഷ­യ­ത്തി­നു കാ­ര­ണ­മാ­ണു്. പോ­ക­ട്ടെ, ആ കാ­ര്യ­ത്തെ­പ്പ­റ്റി ഇനി വി­ചാ­രി­ക്കേ­ണ്ടാ. സേ­നാ­സ­ന്നാ­ഹ­ങ്ങൾ എ­ങ്ങ­നെ ഇ­രി­ക്കു­ന്നു?

പ്ര­ഹ­സ്തൻ:
എ­ല്ലാം ശ­രി­യാ­യി­ട്ടു­ണ്ടു്. കോ­ട്ട­കൊ­ത്ത­ള­ങ്ങൾ ഞാൻ തന്നെ പ­രി­ശോ­ധി­ച്ചു. സേ­ന­നാ­യ­ക­ന്മാർ എ­ല്ലാ­വ­രും വ­ന്നു­ചേർ­ന്നി­ട്ടു­ണ്ടു്.
മേ­ഘ­നാ­ദൻ:
ശ­ത്രു­വി­ജ­യ­ത്തി­നു വേണ്ട ഹോ­മ­വും ഞാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടു്.
രാവണൻ:
ഇതാ,

കേൾ­ക്കു­ന്നു­ണ്ടു ദി­ഗ­ന്ത­ര­ങ്ങൾ പൊ­ടി­യും

ഘോ­രാ­ട്ട­ഹാ­സ­ങ്ങൾ;വ-

ന്നേ­ല്ക്കു­ന്നു­ണ്ടു വെ­ളി­ക്കു ഗോ­പു­ര­മ­തിൽ

പാ­ഷാ­ണ­ജാ­ല­ങ്ങ­ളും,

ഊ­ക്കേ­റും ചെ­റു­ഞാ­ണൊ­ലി­ധ്വാ­നി­ക­ളും;

മ­ദ്ദോർ­ബ്ബ­ല­ത്തേ ഹസി-

ച്ചി­ക്കാ­ല­ത്തു വി­ളി­ക്ക­യോ രി­പു­ബ­ലം

യു­ദ്ധ­ത്തി­നീ ന­മ്മെ­യും 11

പ്ര­ഹ­സ്തൻ:
മ­ഹാ­രാ­ജാ­വു കോ­പം­കൊ­ണ്ടു ശോ­ഭി­ക്കു­ന്നു. അ­വി­ടു­ത്തെ ക്രോ­ധാ­ഗ്നി­യിൽ­ത്ത­ന്നെ വി­രോ­ധി­കൾ ന­ശി­ക്കു­മെ­ന്നു­ള്ള­തിൽ ഞാൻ സം­ശ­യി­ക്കു­ന്നി­ല്ല. എ­ന്നാൽ ഒ­ട്ടു­നേ­ര­ത്തേ­യ്ക്കു ക്ഷ­മി­ക്ക­ണം സ­ജ്ജ­മാ­യി­രി­ക്കു­ന്ന അ­വി­ട­ത്തെ സേ­ന­യു­ടെ ഒരു പം­ക്തി മ­തി­യാ­കും ഈ ക്ഷ­ത്രി­യാ­ധ­മ­ന്മാ­രെ ഇ­ല്ലാ­താ­ക്കു­ന്ന­തി­നു്.
മേ­ഘ­നാ­ദൻ:
അതിനു സം­ശ­യ­മി­ല്ല.

പ­ട­ക­ളി­ള­കി­ടു­ന്ന ഘോ­ര­നാ­ദം

മ­തി­യി­വ­രെ­ക്ക­ട­ലിൽ തു­ര­ത്തി­ടാ­നാ­യ്;

ധ­വ­ള­ഗി­രി­യെ­ടു­ത്തെ­റി­ഞ്ഞ കൈകൾ-

ക്കി­വി­ടെ­യ­ന­സ്ത്ര­ത­ത­ന്നെ ഭൂ­ഷ­യാ­കും. 12

രാവണൻ:
അ­തേ­പ്പ­റ്റി കൂ­ടു­തൽ വി­ചാ­രി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. വാ­ന­ര­പ്പ­ട­യു­ണ്ടോ രാ­ക്ഷ­സ­സൈ­ന്യ­ത്തോ­ടെ­തിർ­ക്കു­ന്നു? ഈ ശാ­ഖാ­മൃ­ഗ­ങ്ങ­ളെ തു­ര­ത്തു­ന്ന­തി­നു രാവണൻ വേ­ണ­മെ­ന്നി­ല്ല—പക്ഷേ, എ­ന്തു­കൊ­ണ്ടെ­ന്ന­റി­യു­ന്നി­ല്ല, ഇതു നി­ങ്ങൾ പ­റ­യു­ന്ന­തു­പോ­ലെ ഒരു നി­സ്സാ­ര­മാ­യ കാ­ര്യ­മാ­ണെ­ന്നു് എ­നി­ക്കു വി­ശ്വാ­സം വ­രു­ന്നി­ല്ല.
മേ­ഘ­നാ­ദൻ:
(പ്ര­ഹ­സ്ത­നോ­ടു്) പി­തൃ­വ്യ­ന്റെ വാ­ക്കു് അ­ച്ഛ­നെ വ്യ­സ­നി­പ്പി­ച്ചി­ട്ടു­ള്ള­തു­പോ­ലെ തോ­ന്നു­ന്നു.
പ്ര­ഹ­സ്തൻ:
രാമൻ പ്ര­ബ­ലൻ­ത­ന്നെ ആ­യി­രി­ക്കാം, വാ­ന­ര­സേ­ന നി­സ്സാ­ര­വു­മ­ല്ലാ­യി­രി­ക്കും; എ­ങ്കി­ലും.

മ­ല്ലി­ട്ടു­യ­ക്ഷ­പു­രി­ത­ന്നു­ടെ ദുർ­ഗ്ഗ­പം­ക്തി

ത­ല്ലി­പ്പൊ­ടി­ച്ച സു­ര­നാ­ട­ഖി­ലം മ­ഥി­ച്ചൂ;

ഭ­ള്ളു­റ്റ കാ­ല­നു­ടെ കോട്ട ത­കർ­ത്തു ലോകം

തു­ള്ളി­ച്ച രാ­ക്ഷ­സ­ഭ­ടർ­ക്കെ­തിർ­നി­ല്പ­താ­രാം?13

മേ­ഘ­നാ­ദൻ:
അതേ അ­ങ്ങ­നെ­യു­ള്ള ന­മ്മു­ടെ പ­ട­യോ­ടു വാ­ന­ര­ന്മാർ എ­തിർ­ക്കു­മോ? അ­വ­രു­ടെ സാ­ഹ­സ­ത്തി­ന്റെ ഫലം അവർ ഉടനെ അ­നു­ഭ­വി­ക്കും.
രാവണൻ:
ഏ­താ­യാ­ലും നി­ങ്ങൾ വേ­ണ്ട­തു ചെ­യ്യു­ക. യു­ദ്ധ­ത്തി­നു നാം എ­പ്പോ­ഴും സ­ന്ന­ദ്ധ­നെ­ന്നും ഓർ­ത്തു­കൊ­ള്ളു­ക.

(മ­റ്റു­ള്ള­വർ എ­ല്ലാ­വ­രും പോ­കു­ന്നു.)

(രാവണൻ ചി­ന്താ­വ്യ­ഗ്ര­നാ­യി സ്വ­ല്പ­നേ­രം ഇ­രി­ക്കു­ന്നു അ­ല്പ­നേ­രം ക­ഴി­ഞ്ഞു ആ­ത്മ­ഗ­തം) വി­ഭീ­ഷ­ണ­വാ­ക്യം തീരെ ത­ള്ള­ത്ത­ക്ക­ത­ല്ല; അഥവാ അ­ങ്ങ­നെ വി­ചാ­രി­ച്ചി­ട്ടെ­ന്തു കാ­ര്യം?

രാ­ജ­ന്യ ബാ­ല­ക­രെ­തിർ­പ്പ­തി­ലെ­ന്തു ബാലി-

ജി­ത്തിൻ മി­ടു­ക്കി­ല­വ­നെ­ന്തി­നു ശങ്ക തെ­ല്ലും?

(ഗൗ­ര­വ­ത്തിൽ)

ഉ­ണ്ടെൻ­ക­ര­ത്തിൽ വി­ല­സു­ന്നു പു­ര­ന്ദ­ര­ന്റെ

ദോർ­ദർ­പ്പ­സ­മ്പ­ദ­പ­ഹാ­ര­ച­ണം കൃ­പാ­ണം

(പോ­കു­ന്നു)

അ­ഞ്ചാ­മ­ങ്കം ക­ഴി­ഞ്ഞു.

ആ­റാ­മ­ങ്കം

(മ­ണ്ഡോ­ദ­രി­യു­ടെ രണ്ടു ദാ­സി­മാർ പ്ര­വേ­ശി­ക്കു­ന്നു)

ഒ­ന്നാ­മ­ത്ത­വൾ:
ഹാ! സ്വാ­മി­നി­യെ ഈ നി­ല­യിൽ കാ­ണു­ക­ത­ന്നെ വയ്യ. ഇ­തു­വ­രെ ദേവി വ്യ­സ­നം പു­റ­ത്തു­കാ­ട്ടാ­തെ ഒരു വി­ധ­ത്തിൽ ക­ഴി­ച്ചു. ഇ­പ്പോൾ മേ­ഘ­നാ­ദ­കു­മാ­രൻ മ­രി­ച്ചു എന്നു കേട്ട ഉടനെ ഗ­ത­പ്രാ­ണ­യെ­ന്ന­പോ­ലെ വീ­ണു­പോ­യി.
ര­ണ്ടാ­മ­ത്ത­വൾ:
അ­തി­ലെ­ന്താ­ണാ­ശ്ച­ര്യം? ധൈ­ര്യ­മു­ള്ള­വർ­ക്കു ദുഃഖം കു­റെ­യൊ­ക്കെ ത­ടു­ത്തു­നിർ­ത്തു­വാൻ സാ­ധി­ക്കും. എ­ന്നാൽ സ­ഹി­ക്ക­വ­യ്യാ­ത്ത കാ­ഠി­ന്യം വ­രു­മ്പോൾ ക­ര­ക­വി­ഞ്ഞൊ­ഴു­കു­ന്ന ആ­റു­പോ­ലെ­യാ­ണു്. സ­ങ്ക­ടം മാ­റു­ന്ന­തി­നും വളരെ പ്ര­യാ­സ­മു­ണ്ടു്.
ഒ­ന്നാ­മ­ത്ത­വൾ:
എ­പ്പോ­ഴെ­ങ്കി­ലും സ­ങ്ക­ട­ത്തി­ന­ധീ­ന­മാ­കാ­ത്ത മ­ന­സ്സു­ണ്ടോ? ദേവി ഇ­ത്ര­നാൾ ധൈ­ര്യ­മ­ലം­ബി­ച്ചി­രു­ന്ന­തി­ലാ­ണു് എ­നി­ക്കു് ആ­ശ്ച­ര്യം.
ര­ണ്ടാ­മ­ത്ത­വൾ:
ഇ­പ്പോൾ സ്വാ­മി­നി ഏതു സ്ഥി­തി­യി­ലാ­യി­രി­ക്കു­ന്നു?
ഒ­ന്നാ­മ­ത്ത­വൾ:
ബാ­ല്യം­തൊ­ട്ടു കൂടെ വ­ളർ­ന്ന ചി­ത്ര­ലേ­ഖ­യ­മ്മ സാ­ന്ത്വ­ന­വ­ച­സ്സു­കൾ­കൊ­ണ്ടു് ആ­ശ്വ­സി­പ്പി­ക്കാൻ നോ­ക്കു­ക­യാ­ണു് മറ്റു തോ­ഴി­മാ­രും പ­രി­ച­രി­ച്ചു് അരികെ ഉ­ണ്ടു്. എ­ന്നാൽ സ­ങ്ക­ട­ത്തി­നു് ഒരു ശ­മ­ന­വു­മി­ല്ല. കു­മാ­ര­ന്റെ ഓരോ ഗു­ണ­ങ്ങൾ പ­റ­ഞ്ഞു ക­ണ്ണു­നീർ വാർ­ത്തു­കൊ­ണ്ടു­ത­ന്നെ­യി­രി­ക്കു­ന്നു.
ര­ണ്ടാ­മ­ത്ത­വൾ:
അ­ങ്ങ­നെ­യാ­ണു് ഇ­ഷ്ട­ജ­ന­മ­ര­ണ­ത്തിൽ.

കാ­ല­ക്ര­മേ­ണ ഹൃദി വി­സ്മൃ­തി­യാൽ മ­റ­ഞ്ഞും

മാ­ഞ്ഞും കി­ട­ക്കു­മ­നു­ഭൂ­ത­വി­കാ­ര­മെ­ല്ലാം

സ­ന്താ­പ­മേ­റ്റു ഹൃദി പൊ­ങ്ങി­വ­രും ക്ര­മ­ത്താൽ:

കൊ­മ്പൻ മ­ദി­ച്ച പു­ഴ­ത­ന്ന­ടി­മ­ണ്ണു­പോ­ലെ. 1

ഒ­ന്നാ­മ­ത്ത­വൾ:
ഇ­പ്പോൾ ദേവി “ഇ­വി­ടെ­യാ­ണു് ആദ്യം കു­മാ­രൻ ക­മ­ഴ്‌­ന്നു വീ­ണ­തു്. ഇ­വി­ടെ­വെ­ച്ചാ­ണു് കു­മാ­രൻ ഭഗവാൻ ശു­ക്രാ­ചാ­ര്യ­ന്റെ അ­ടു­ക്കൽ നി­ന്നു് അ­ക്ഷ­രാ­ഭ്യാ­സം ആ­രം­ഭി­ച്ച­തു്, ഇ­വി­ടെ­വെ­ച്ചാ­ണു് വ­ധു­വാ­യ പ്ര­മീ­ളാ­ദേ­വി­യെ ദേവി ആ­ലിം­ഗ­നം ചെ­യ്ത­തു്, ഇ­വി­ടെ­വെ­ച്ചാ­ണു് ദി­ഗ്വി­ജ­യം ക­ഴി­ഞ്ഞു് ഇ­ന്ദ്ര­നെ ബ­ന്ധി­ച്ചു കൊ­ണ്ടു­വ­ന്ന­ശേ­ഷം അ­മ്മ­യു­ടെ അ­നു­ഗ്ര­ഹ­ത്തെ അർ­ത്ഥി­ച്ചു­കൊ­ണ്ടു പാ­ദ­പ്ര­ണാ­മം ചെ­യ്ത­തു്” എ­ന്നി­ങ്ങ­നെ പൂർ­വ്വ­ക­ഥ­കൾ ഓ­രോ­ന്നാ­യി പ­റ­ഞ്ഞു താഴെ നി­ല­ത്തു കി­ട­ന്നു­രു­ളു­ക­ത­ന്നെ ചെ­യ്യു­ന്നു.
ര­ണ്ടാ­മ­ത്ത­വൾ:
ദേ­വി­യു­ടെ കഥ സ­ങ്ക­ട­ക­രം­ത­ന്നെ. ലോ­കോ­ത്ത­ര­പ­രാ­ക്ര­മ­നാ­യ ഒരു മ­ക­നെ­പ്പെ­റ്റി­ട്ടു് ആ കു­മാ­ര­ന്റെ മ­ര­ണ­വും കാ­ണേ­ണ്ടി­വ­ന്നു­വ­ല്ലോ. ഇ­പ്പോൾ പി­ന്നെ അ­നു­ചാ­രി­കൾ എന്തു ചെ­യ്വാൻ പോ­കു­യാ­ണു്?
ഒ­ന്നാ­മ­ത്ത­വൾ:
അ­വ­രെ­ക്കൊ­ണ്ടു നി­വൃ­ത്തി­യി­ല്ലെ­ന്നു ക­ണ്ടി­ട്ടു സം­ഗ­തി­കൾ മ­ഹാ­രാ­ജാ­വി­നെ അ­റി­യി­ച്ചി­രി­ക്കു­യാ­ണു്.
ര­ണ്ടാ­മ­ത്ത­വൾ:
എ­ന്നാൽ ദേ­വി­യെ ആ­ശ്വ­സി­പ്പി­ക്കു­ന്ന­തി­നു മ­ഹാ­രാ­ജാ­വു­ത­ന്നെ ഇ­ങ്ങോ­ട്ടു എ­ഴു­ന്നെ­ള്ളാ­തി­രി­ക്ക­യി­ല്ല.
ഒ­ന്നാ­മ­ത്ത­വൾ:
ഇതാ, മ­ഹാ­രാ­ജാ­വു് പ­രി­ചാ­ര­ക­ന്മാ­രെ­വി­ട്ടു വേ­ത്ര­വ­തി­യെ മു­മ്പിൽ ന­ട­ത്തി അ­ന്തഃ­പു­ര­ത്തി­ലേ­യ്ക്കെ­ഴു­ന്നെ­ള്ളു­ന്നു അ­ദ്ദേ­ഹ­മാ­ക­ട്ടെ,

ദുഃഖം കോ­പ­മ­മി­ത്ര­വൈ­ര­മി­വ­യാൽ

ദീ­പ്താ­രു­ണാ­ക്ഷൻ, സ്വതേ

ദുർ­ധർ­ഷൻ ദൃ­ഢ­നി­ശ്ച­യ­ത്തി­ക­വി­നാൽ

സ്ഥൈ­ര്യം മു­ഖ­ത്താ­ണ്ട­വൻ

യു­ദ്ധോ­ദ്യു­ക്ത­വി­ചി­ത്ര­വേ­ഷ­വി­ഭ­വൻ

ക്ഷോ­ഭം വെ­ടി­ഞ്ഞീ­ടി­ലും

ക­ത്താ­നു­ന്മു­ഖ­മാ­യൊ­ര­ഗ്നി­ഗി­രി­പോൽ

ശോ­ഭി­പ്പൂ ര­ക്ഷോ­വ­രൻ. 2

ര­ണ്ടാ­മ­ത്ത­വൾ:
ശ­രി­ത­ന്നെ. മ­ഹാ­രാ­ജാ­വു് ഇ­ങ്ങോ­ട്ടു­ത­ന്നെ എ­ഴു­ന്നെ­ള്ളു­ന്നു. ന­മു­ക്കു വേഗം മാ­റി­പ്പോ­കാം.

വി­ഷ്കം­ഭം ക­ഴി­ഞ്ഞു.

(അ­ന­ന്ത­രം മ­ണ്ഡോ­ദ­രി­യും രാ­വ­ണ­നും പ്ര­വേ­ശി­ക്കു­ന്നു.)

മ­ണ്ഡോ­ദ­രി:
അ­വി­ടു­ന്നു പ­റ­യു­ന്ന­തു ശ­രി­യാ­ണു് പക്ഷേ, എ­നി­ക്കു് അ­വി­ടു­ത്തെ­പ്പോ­ലെ സ­ങ്ക­ട­ത്തെ മ­ന­സ്സിൽ അ­ട­ക്കി­വെ­യ്ക്കു­ന്ന­തി­നു സാ­ധി­ക്കു­ന്നി­ല്ല. അയ്യോ, അ­ക്ഷ­കു­മാ­ര അയ്യോ, മേ­ഘ­നാ­ദാ!

(എന്നു പ­റ­ഞ്ഞു മോ­ഹാ­ല­സ്യ­പ്പെ­ടു­ന്നു.)

രാവണൻ:
പ്രി­യ­ത­മേ, ആ­ശ്വ­സി­ക്കൂ ഇ­ങ്ങ­നെ വ്യ­സ­നി­ച്ചി­ട്ടെ­ന്താ­ണു് ഫലം? ഈ­ശ്വ­ര­പൂ­ജ­യിൽ മ­ഗ്ന­നാ­യി­രു­ന്ന ആ മേ­ഘ­നാ­ദ­നെ അ­ധർ­മ്മ­മാ­യി കൊന്ന ആ മ­നു­ഷ്യ­പ­ശു­ക്ക­ളെ ഇ­ല്ലാ­താ­ക്കു­ന്ന­തി­ന­ല്ലേ നാ­മി­പ്പോൾ ശ്ര­മി­ക്കേ­ണ്ട­തു് ? ഈ സ­ങ്ക­ടം വീ­ര­പ്ര­സു­വാ­യ നി­ന­ക്കു­യോ­ജി­ച്ച­ത­ല്ല.
മ­ണ്ഡോ­ദ­രി:
അ­വി­ടു­ന്നു പ­റ­യു­ന്ന­തു ബോ­ദ്ധ്യ­മാ­കാ­യ്ക­യ­ല്ല: സ­ങ്ക­ടം മ­ന­സ്സിൽ ഒ­തു­ങ്ങു­ന്നി­ല്ലെ­ന്നേ­യു­ള്ളു. പു­ത്ര­ന്മാർ മ­രി­ച്ച മാ­താ­വി­നെ­പ്പോ­ലെ നിർ­ഭാ­ഗ്യ­വ­തി­യാ­യാ­രാ­ണു­ള്ള­തു്?
രാവണൻ:
സ­ഭർ­ത്തൃ­ക­യാ­യ ഭവതി അ­ങ്ങ­നെ സ­ങ്ക­ട­പ്പെ­ട­രു­തു്. ന­മ്മു­ടെ മകൻ വീ­രോ­ചി­ത­മാ­യ വി­ധ­ത്തി­ലാ­ണു് മ­രി­ച്ച­തെ­ന്നു വി­ചാ­രി­ക്കു­ക.

പെ­രു­ത്തൊ­രു ക­രു­ത്തി­നാ­ലു­ല­കു

മൂന്നുമൊന്നായ്ജ്ജയി-​

ച്ച­ട­ക്കി­യ­മ­രേ­ന്ദ്ര­നെ­പ്പ­ട­യിൽ

വെ­ച്ചു ബ­ന്ധി­ച്ച­വൻ

എ­തിർ­ത്ത ര­ഘു­വീ­ര­രെ­ശ്ശ­ര­നി­ര­യ്ക്കു

കീ­ഴാ­ക്കി­യോൻ

പ­ട­ത്ത­ല­യി­ലൂ­റ്റ­മാ­മ­ട­രി­ല­ല്ല­യോ

വീ­ണ­തും? 3

മ­ണ്ഡോ­ദ­രി:
എന്റെ മകൻ വീ­ര­സ്വർ­ഗ്ഗം ത­ന്നെ­യാ­ണു് പ്രാ­പി­ച്ച­തു്. അതിനു തർ­ക്ക­മി­ല്ല.
രാവണൻ:
എ­നി­ക്കു പ്രി­യ­പ്പെ­ട്ട മകൻ ന­ഷ്ട­പ്പെ­ട്ടു എ­ന്നു­മാ­ത്ര­മ­ല്ല, എന്റെ വ­ല­തു­കൈ­ത­ന്നെ­യാ­ണു് ഖ­ണ്ഡി­ക്ക­പ്പെ­ട്ട­തു്.

പ്ര­ഹ­സ്ത­കും­ഭാ­ദി­കൾ കുംഭകർണ്ണൻ-​

താനും മ­രി­ച്ചാ­രി­ത­ടർ­ക്ക­ള­ത്തിൽ;

അതിൽ ച­ലി­ച്ചീ­ലി­വ;-​നീയൊരുണ്ണി

മ­രി­ക്ക­വേ പാ­തി­മ­രി­ച്ചു ഞാനും 4

മ­ണ്ഡോ­ദ­രി:
അ­വ­നോ­ടു തു­ല്യ­നാ­യ ഒരു കു­മാ­രൻ ഇനി എവിടെ? അവൻ ധർ­മ്മ­യു­ദ്ധ­ത്തി­ല­ല്ല­ല്ലോ ജ­യി­ക്ക­പ്പെ­ട്ട­തെ­ന്നു് ഞാൻ ആ­ശ്വ­സി­ക്കു­ന്നു. ഈ­ശ്വ­ര­നി­ഷ്ഠ മു­ട്ടി­ച്ചു പൂ­ജ­യ്ക്കു വി­ഘ്നം വ­രു­ത്തി ഹോ­മ­പ്പു­ര­യിൽ­വെ­ച്ചു­ത­ന്നെ­യാ­ണ­ല്ലോ വി­രോ­ധി­കൾ എ­തിർ­ത്ത­തു്. ഇ­തി­നെ­ല്ലാം കാരണം…
രാവണൻ:
അ­രു­തു്. ചാ­രി­ത്ര­വ­തി­യാ­യ നി­ന്റെ കോപം കു­ല­ത്തോ­ടെ മു­ടി­ക്കും. ഇ­തി­നെ­ല്ലാം കാ­ര­ണ­ക്കാ­രൻ വി­ഭീ­ഷ­ണൻ തന്നെ. എ­ങ്കി­ലും അ­വ­ന്റെ നാശം ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. രാ­മ­നെ­ന്നെ ജ­യി­ക്കു­മെ­ങ്കിൽ അവൻ രാ­ക്ഷ­സ­രാ­ജാ­വാ­യി വാ­ണു­കൊ­ള്ള­ട്ടെ.
മ­ണ്ഡോ­ദ­രി:
അ­ധർ­മ്മം ജ­യി­ക്കു­മോ?
രാവണൻ:
ധർ­മ്മാ­ധർ­മ്മം അ­റി­ഞ്ഞു­കൂ­ടാ­ത്ത ഈ ക്ഷ­ത്രി­യ­പ­ശു­ക്ക­ളിൽ­നി­ന്നും ധർ­മ്മം ആ­ശി­ച്ചി­ട്ടെ­ന്തു ഫലം? അവർ കാ­ടു­കേ­റി ന­ട­ക്കു­ന്ന അ­പ­രി­ഷ്കൃ­ത­ന്മാർ. ശാ­ശ്വ­ത­മാ­യ ധർ­മ്മം അവർ അ­റി­യു­ന്നി­ല്ല ഓർ­ക്കൂ:

ബാ­ല്യ­ത്തിൽ വ­മ്പി­നൊ­ടു പെൺ

കൊല ചെയ്ത വീരൻ;

സ്നേ­ഹി­ച്ച ത­ന്വി­യു­ടെ

നാ­സ­യ­റു­ത്ത ധന്യൻ;

വ­ഞ്ചി­ച്ചു ബാ­ലി­യെ വ­ധി­ച്ചൊ­രു

സത്യസന്ധൻ-​

കാ­കുൽ­സ്ഥ­നോ­ള­മ­റി­യു­ന്ന

വനാരു ധർ­മ്മം? 5

അ­തു­കൊ­ണ്ടു് അ­തി­നെ­പ്പ­റ്റി വി­ചാ­രി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല.

മ­ണ്ഡോ­ദ­രി:
(സ­ങ്ക­ട­ത്തോ­ടെ) എ­ങ്കി­ലും എന്റെ സീ­മ­ന്ത­പു­ത്ര­ന്റെ മ­ര­ണ­ത്തിൽ ഞാ­നെ­ങ്ങ­നെ വ്യ­സ­നി­ക്കാ­തി­രി­ക്കും? എ­ത്ര­പേർ മ­രി­ച്ചു; ഏ­തെ­ല്ലാം വി­ധ­ത്തിൽ നാ­ശ­മു­ണ്ടാ­യി എത്ര സ്ത്രീ­കൾ വി­ധ­വ­ക­ളാ­യി; എ­ത്ര­പേർ പു­ത്രർ മ­രി­ച്ചു കേ­ഴു­ന്നു—ഈ­ശ്വ­രാ! ഈ സ­ങ്ക­ട­ങ്ങൾ എന്നു നി­ല­യ്ക്കും?
രാവണൻ:
മ­യ­പു­ത്രീ, ഖേ­ദി­ക്കാ­തി­രി­ക്കൂ. ഇ­ന്നു­ത­ന്നെ ഈ ക്ഷ­ത്രി­യ­കു­മാ­രി­മാ­രെ ഞാൻ കൊ­ല്ലു­ന്നു­ണ്ടു്. ഇ­നി­യും മ­റ്റു­ള്ള­വർ യു­ദ്ധം ചെ­യ്യേ­ണ്ട­യെ­ന്നാ­ണു് തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്ന­തു്. രാ­മ­ല­ക്ഷ്മ­ണ­ന്മാ­രു­ടെ വീ­ര്യം ഈ ദ­ശ­ക­ണ്ഠ­നോ­ടു കാ­ണി­ക്ക­ട്ടെ.
മ­ണ്ഡോ­ദ­രി:
എ­ന്നാൽ രാ­ക്ഷ­സ­ന്മാർ ജ­യി­ച്ചു.
രാവണൻ:
ഞാൻ നേ­രി­ട്ടു യു­ദ്ധ­ത്തി­നു പോ­കു­ന്ന­തിൽ നി­ന­ക്കാ­ശ­ങ്ക­യി­ല്ലേ?
മ­ണ്ഡോ­ദ­രി:
(മുഖം തെ­ളി­ഞ്ഞു പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു്) അ­വി­ടു­ന്നു യു­ദ്ധ­ത്തി­നു പോ­കു­ന്ന­തിൽ എ­നി­ക്കു ആ­ശ­ങ്ക­യോ? ആ­ശ­ങ്ക­യ്ക്കു് എ­ന്താ­ണ­വ­കാ­ശം ല­ങ്കേ­ശ്വ­ര­നോ­ടു യു­ദ്ധ­ത്തി­നെ­തിർ­ത്തു­നി­ല്ക്കു­ന്ന­വർ അ­കാ­ല­മ­ര­ണം വ­രി­ക്കു­ക­യാ­ണെ­ന്നു് ആർ­ക്കാ­ണു് അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു്?
രാവണൻ:
പക്ഷേ, യു­ദ്ധ­ത്തിൽ ജയവും തോൽ­വി­യും വ­രാ­മ­ല്ലോ.
മ­ണ്ഡോ­ദ­രി:
മ­റ്റു­ള്ള­വർ­ക്കു വരാം.
രാവണൻ:
രാ­മ­ന്റെ പ­രാ­ക്ര­മം ചി­ല്ല­റ­യ­ല്ല. കേ­ട്ടി­ട്ടി­ല്ലേ, ഖ­ര­ദൂ­ഷ­ണ­ത്രി­ശി­രാ­ക്ക­ളെ മൂ­ന്ന­ര നാ­ഴി­ക­ക്കൊ­ണ്ടു് കൊ­ന്ന­തു് ?
മ­ണ്ഡോ­ദ­രി:
ഖ­ര­ന­ല്ല­ല്ലോ ല­ങ്കേ­ശ്വ­രൻ.
രാവണൻ:
ബ­ലി­ഷ്ഠ­നാ­യ കി­ഷ്കി­ന്ധാ­ധി­പ­തി ബാ­ലി­യെ ഒ­ര­മ്പു­കൊ­ണ്ടു കൊ­ന്നി­ല്ലേ?
മ­ണ്ഡോ­ദ­രി:
ബാ­ലി­യ­ല്ല­ല്ലോ ല­ങ്കേ­ശ്വ­രൻ.
രാവണൻ:
കും­ഭ­നി­കും­ഭാ­ദി­ക­ളേ­യും പ്ര­ഹ­സ്ത­നേ­യും കും­ഭ­കർ­ണ്ണ­നേ­യും നി­ഷ്പ്ര­യാ­സം വ­ധി­ച്ചി­ല്ലേ?
മ­ണ്ഡോ­ദ­രി:
അ­വ­രാ­രു­മ­ല്ല­ല്ലോ ല­ങ്കേ­ശ്വ­രൻ.
രാവണൻ:
നി­ന്റെ വി­ശ്വാ­സം എന്നെ അ­ജ­യ്യ­നാ­ക്കു­ന്നു. എ­നി­ക്കു­ള്ള­തിൽ ക­വി­ഞ്ഞു ധൈ­ര്യം ത­രു­ന്നു. യു­ദ്ധ­ത്തിൽ തോ­റ്റു ഞാൻ ഒ­രു­കാ­ല­ത്തും നി­ന്റെ സ­മീ­പ­ത്തിൽ വ­രു­ന്ന­ത­ല്ല.
മ­ണ്ഡോ­ദ­രി:
വി­ജ­യി­യാ­യി­ത്ത­ന്നെ വരും. (ഓർമ്മ ന­ടി­ച്ചി­ട്ടു്) ഒ­ന്നു­കൊ­ണ്ടേ എ­നി­ക്കു സ്വ­ല്പ­മാ­യ ഒരു രീ­തി­യു­ള്ളു.
രാവണൻ:
അ­തെ­ന്താ­ണു്?
മ­ണ്ഡോ­ദ­രി:
ആ ജാ­ന­കി­യെ അ­ന്തഃ­പു­ര­ത്തിൽ­നി­ന്നു, മാ­റ്റ­ണം.
രാവണൻ:
(ചി­രി­ച്ചി­ട്ടു്) അതാ, പു­റ­ത്തു ചാടി സ്ത്രീ­ക­ളു­ടെ…
മ­ണ്ഡോ­ദ­രി:
അ­തു­കൊ­ണ്ടൊ­ന്നു­മി­ല്ല. ആ­ര്യ­പു­ത്ര, ഓർ­ക്കു­ന്നു­ണ്ടോ, ഒരു പ­ത്തി­രു­പ­തു വർഷം മു­മ്പു് ഒരു പെൺ­കു­ഞ്ഞി­നെ അ­ശോ­ക­ത്ത­റ­യിൽ­നി­ന്നു­ത­ന്നെ­യെ­ടു­ത്തു് എന്റെ കൈവശം കൊ­ണ്ടേ­ല്പി­ച്ച­തു്?
രാവണൻ:
ഓർ­ക്കു­ന്നു­ണ്ടു്. അതിനെ നാം കടലിൽ ഒ­ഴു­ക്കി­ക്ക­ള­ഞ്ഞി­ല്ലേ?
മ­ണ്ഡോ­ദ­രി:
പക്ഷേ, ഓർ­ക്കു­ന്നു­ണ്ടോ, ശു­ക്ര­ചാ­ര്യൻ ആ കു­ട്ടി­യെ­പ്പ­റ്റി ദീർ­ഘ­ദർ­ശ­നം ചെ­യ്ത­തു്?
രാവണൻ:
എന്തേ ദോ­ഷ­മാ­യ് പ­റ­ഞ്ഞു.
മ­ണ്ഡോ­ദ­രി:
ആ കു­ട്ടി എന്നോ ഈ അ­ന്തഃ­പു­ര­ത്തിൽ വന്നു താ­മ­സി­ക്കു­ന്നു, അന്നു വലിയ നാ­ശ­ങ്ങൾ ഉ­ണ്ടാ­കു­മെ­ന്നു്—
രാവണൻ:
(പെ­ട്ടെ­ന്നോർ­മ്മി­ച്ച­പോ­ലെ) ഭ­ഗ­വ­ന്റെ ആ അ­രു­ള­പ്പാ­ടു ഞാൻ ഓർ­ക്കു­ന്നു. അ­തു­മി­തു­മാ­യി എ­ന്താ­ണു് ബന്ധം?
മ­ണ്ഡോ­ദ­രി:
എ­നി­ക്കൊ­രു സംശയം—(എന്നു പറവാൻ മ­ടി­ക്കു­ന്നു.)
രാവണൻ:
ദോ­ഷ­മാ­യാ­ലും ഗു­ണ­മാ­യാ­ലും അ­റി­യേ­ണ്ട­താ­ണു് ആ­വ­ശ്യം. അ­തു­കൊ­ണ്ടു് ഭവതി ഒ­ട്ടും മ­ടി­ക്കേ­ണ്ട.
മ­ണ്ഡോ­ദ­രി:
ആ പെൺ­കു­ട്ടി­ത­ന്നെ­യാ­ണു് ഈ ജാ­ന­കി­യെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു.
രാവണൻ:
(ആ­ലോ­ചി­ച്ചി­ട്ടു്) അ­ങ്ങ­നെ­യാ­വാം—എ­ന്നാൽ ദൈ­വ­വി­ധി­യെ­ന്നു വി­ചാ­രി­ക്കു­ക. ദൈ­വ­വി­ധി ത­ട­യു­വാൻ ആർ­ക്കും ശ­ക്തി­യി­ല്ല. എ­ന്നാൽ വി­പ­രീ­ത­മാ­യ വി­ധി­യോ­ടു പൊ­രു­തേ­ണ്ട­തു് എ­ല്ലാ­വ­രു­ടേ­യും ക­ട­മ­യാ­ണു്.
മ­ണ്ഡോ­ദ­രി:
(സ­വി­ഷാ­ദം) അ­തു­കൊ­ണ്ടു ഞാൻ വ്യ­സ­നി­ക്കു­ന്നി­ല്ല.
രാവണൻ:
ഇ­പ്പോൾ എ­നി­ക്കു് ഓർ­മ്മ­വ­രു­ന്നു, ആ പെൺ­കു­ട്ടി­യു­ടെ നാ­സാ­ച്ഛേ­ദം! അ­പ്പോൾ ശൂർ­പ്പ­ണ­ഖ പ­റ­ക­യു­ണ്ടാ­യി­ല്ലേ—അതു ത­ന്നെ­യാ­യി­രി­ക്കാം, ജാനകി നി­മി­ത്തം ഇ­ങ്ങ­നെ ഒരു സ­ങ്ക­ടം അ­വൾ­ക്കു­ണ്ടാ­കാൻ.
മ­ണ്ഡോ­ദ­രി:
അ­തു­കൊ­ണ്ടു് ഇ­നി­യെ­ങ്കി­ലും ഈ ജാ­ന­കി­യെ അ­ന്തഃ­പു­ര­ത്തിൽ­നി­ന്നു മാ­റ്റി­ത്താ­മ­സി­പ്പി­ക്ക­രു­തോ?
രാവണൻ:
(നി­ശ്ച­യ­ത്തോ­ടെ) വി­ധി­യെ­പ്പേ­ടി­ച്ചു ചെ­യ്തി­ട്ടെ­ന്തു ഫലം? വ­രാ­നു­ള്ള­തു വ­ര­ട്ടെ. യു­ദ്ധം­ത­ന്നെ ചെ­യ്യും. യു­ദ്ധ­ത്തിൽ ജയവും പ­രാ­ജ­യ­വും വ­രാ­വു­ന്ന­താ­ണു്. വൃ­ത്രൻ, പാകൻ മു­ത­ല­വർ­ക്കു­പോ­ലും തോൽവി പ­റ്റി­യി­ല്ലേ? അ­തു­കൊ­ണ്ടു വി­രോ­ധി­കൾ എന്നെ വ­ധി­ച്ചു എന്നു വരാം. അ­തോർ­ത്തു നി­ന­ക്കു പേ­ടി­യി­ല്ലേ?
മ­ണ്ഡോ­ദ­രി:
(ഗൗ­ര­വ­ത്തിൽ) എ­നി­ക്കു പേ­ടി­യോ?

ആർതൻ ന­ന്മു­ല­യു­ണ്ടു മേ­ഘ­നി­ന­ദൻ

ദേ­വേ­ന്ദ്ര­ദർ­പ്പം ഹരി-

പ്പാ­നാ­ളാ­യ്; സു­ഖ­മ­ക്ഷ­നേ­യു­മ­ഴ­കിൽ

താ­രാ­ട്ടി­യാർ­തൻ കരം;

നാൽക്കൊമ്പദ്വിപകുംഭമുത്തുകളണി-​

ഞ്ഞീ­ടു­ന്ന­താർ­തൻ കഴു;-

ത്താ ല­ങ്കേ­ശ്വ­രി രാവണപ്രിയതമ-​

യ്ക്കു­ണ്ടാ­വ­താ­ണോ ഭയം? 6

രാവണൻ:
ഒ­ന്നു­മാ­ത്രം ഞാൻ പ­റ­യു­ന്നു. ഇത്ര കാ­ല­ത്തി­നി­ട­യിൽ ഞാൻ ഏ­തെ­ങ്കി­ലും അ­പ­രാ­ധം നി­ന്നോ­ടു ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ അതു് ഈ അ­വ­സ­ര­ത്തിൽ നീ ക്ഷ­മി­ക്ക­ണം.

അ­ന്യോ­ന്യ­പ്ര­ണ­യ­ത്തൊ­ടും സു­മു­ഖി, സൗ-

ഭാ­ഗ്യാ­ദി­യെ­ല്ലാം പകു-

ത്തെ­ന്നാ­ളും സു­ഖ­മാ­യ് മ­ന­സ്വ­നി ചിരം

ജീ­വി­ച്ചു നാ­മി­ത്ര­നാൾ;

എ­ന്നാ­ലാ­വ­തു­പോൽ വ­ളർ­ത്തി വിമലേ,

നി­ന്മേ­ന്മ; വ­ല്ലെ­ങ്കി­ലും.

നി­ന്നോ­ടി­ന്ന­പ­രാ­ധി­യെ­ങ്കി­ല­തു­മേ

കല്യേ, പൊ­റു­ത്തീ­ട­ണം. 7

മ­ണ്ഡോ­ദ­രി:
ആ­ര്യ­പു­ത്രൻ അ­ങ്ങ­നെ പ­റ­യ­രു­തു്. അതു കേൾ­ക്കു­ന്ന­തു­ത­ന്നെ എ­നി­ക്കു സ­ങ്ക­ട­മാ­ണു്. ഞാ­നാ­ണ­ല്ലോ അ­വി­ടു­ത്തോ­ടു ക്ഷ­മാ­പ­ണം ചെ­യ്യേ­ണ്ട­തു്.

സ്ത്രീ­ചാ­പ­ല്യ­വ­ശാൽ ചിലപ്പോഴറിയാ-​

തേയും ഭ­വാ­നോ­ടു ഞാൻ

കോപം വാ­ശി­ക­ളീർ­ഷ്യ­യെ­ന്നി­തു­ക­ളാൽ

കു­റ്റം പരം ചെ­യ്തു­പോ­യ്;

ചേ­രാ­തു­ള്ള മനോവ്യഥയ്ക്കുമിവളി-​

ന്നെ­ത്ര­യ്ക്ക­ഹോ ഹേ­തു­വാ­യ്;

പ്രാ­ണാ­ധീ­ശ്വ­ര, സർവമെന്റെയപരാ-​

ധം നീ ക്ഷ­മി­ച്ചീ­ടു­ക. 8

(എന്നു പാ­ദ­ങ്ങ­ളിൽ പ­തി­ക്കു­ന്നു)

രാവണൻ:
(എ­ഴു­നേ­ല്പി­ച്ചി­ട്ടു്) പ്രി­യേ, ഇ­തി­നൊ­രു­കാ­ല­ത്തു­മ­വ­കാ­ശ­മി­ല്ല. ഭ­വ­തി­യു­ടെ ധൈ­ര്യ­വും ആ­ശി­സ്സും എ­നി­ക്കു ര­ണ്ടാ­മ­തൊ­രു ജീ­വൻ­ത­ന്നെ ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്നു. നി­ന്റെ ഈ വാ­ക്കു­ക­ളെ­ന്നിൽ ശൗ­ര്യാ­ദി ഉ­ജ്വ­ലി­പ്പി­ക്കു­ന്നു. ഇ­താ­ണു് രാ­മ­നോ­ടു പൊ­രു­താ­നു­ള്ള അവസരം. രാമനെ വ­ധി­ച്ചു വി­ജ­യ­മാ­ല­യ­ണി­ഞ്ഞ രാവണൻ താ­മ­സം­വി­നാ നി­ന്റെ പാ­ദ­പ്ര­ണ­മം ചെ­യ്തു­കൊ­ള്ളും.

(ര­ണ്ടു­പേ­രും പോ­കു­ന്നു).

ആ­റാ­മ­ങ്കം ക­ഴി­ഞ്ഞു

ഏ­ഴാ­മ­ങ്കം

(സു­ഗ്രീ­വൻ, അംഗദൻ, നീലൻ ഇവർ പ്ര­വേ­ശി­ക്കു­ന്നു)

അംഗദൻ:
ശ്രീ­രാ­മ­ദേ­വ­ന്റെ ധർ­മ്മ­ബു­ദ്ധി­യി­ലാ­ണു്, വി­ക്ര­മ­ത്തി­ല­ല്ല, എ­നി­ക്കു വി­സ്മ­യം തോ­ന്നു­ന്ന­തു്. മൃ­ത­നാ­യ രാ­വ­ണ­നെ അ­ദ്ദേ­ഹം എ­ത്ര­മാ­ത്രം ബ­ഹു­മാ­നി­ച്ചു!
സു­ഗ്രീ­വ­നും നീ­ല­നും:
അ­തെ­ന്താ­ണു്?
അംഗദൻ:
രാ­ക്ഷ­സ­രാ­ജാ­വി­ന്റെ ശ­വ­സം­സ്കാ­ര­ത്തെ­പ്പ­റ്റി ആ­ലോ­ചി­ക്കു­മ്പോൾ ഞാനും ഹ­നു­മാ­നും രാ­മ­ച­ന്ദ്ര­ന്റെ സ­മീ­പ­ത്തു­ണ്ടാ­യി­രു­ന്നു. രാ­വ­ണ­ന്റെ ദേഹം ക­ഴു­ക­ന്മാർ­ക്കും ദു­ഷ്ട­മൃ­ഗ­ങ്ങൾ­ക്കും ഇ­ര­യാ­ക­ത്ത­ക്ക­വ­ണ്ണം പ­ട­ക്ക­ള­ത്തിൽ കി­ട­ന്നു­കൊ­ള്ള­ട്ടെ­യെ­ന്നാ­യി­രു­ന്നു വി­ഭീ­ഷ­ണ­ന്റെ മതം.
നീലൻ:
ഇത്ര സ്വ­ജ­ന­ദ്രോ­ഹി­യോ വി­ഭീ­ഷ­ണൻ?
സു­ഗ്രീ­വൻ:
ആ രാ­ക്ഷ­സ­ന്റെ സ­ഹോ­ദ­ര­വി­ദ്വേ­ഷം ഇ­ത്ര­മാ­ത്ര­മു­ണ്ടെ­ന്നു ഞാൻ ധ­രി­ച്ചി­രു­ന്നി­ല്ല. രാ­മ­ഭ­ദ്രൻ എന്തു പ­റ­ഞ്ഞു?
അംഗദൻ:
എന്തു പ­റ­ഞ്ഞെ­ന്നോ! കൊ­ള്ളാം രാവണൻ ദേ­വ­ന്മാർ­ക്കു­പോ­ലും പൂ­ജ്യ­നാ­ണെ­ന്നും പൗ­രു­ഷ­മൂർ­ത്തി­യാ­ണെ­ന്നും മൂ­ലോ­ക­പ്പെ­രു­മാ­ളാ­യി വാണ അ­ദ്ദേ­ഹം ഒരു കാ­ല­ത്തും നി­ന്ദി­ക്ക­പ്പെ­ടേ­ണ്ട­വ­ന­ല്ലെ­ന്നും ന­യ­മാ­യി ആദ്യം അ­രു­ളി­ച്ചെ­യ്തു.
സു­ഗ്രീ­വൻ:
ധർ­മ്മ­ത്തി­നും നീ­തി­ക്കും ഒ­ത്ത­വി­ധ­മാ­ണ­ല്ലോ രാ­മ­ഭ­ദ്ര­ന്റെ അ­ഭി­പ്രാ­യം എ­ന്നി­ട്ടോ?
അംഗദൻ:
വി­ഭീ­ഷ­ണ­നു് അതത്ര ബോ­ദ്ധ്യ­മാ­യി­ല്ല. രാ­മ­ഭ­ദ്ര­നോ­ടു പ­രു­ഷ­മാ­യി മ­റു­പ­ടി പ­റ­ഞ്ഞു. മൃ­ത­നാ­യ രാ­വ­ണ­നെ അ­ധി­ക്ഷേ­പി­ക്ക­പോ­ലും ചെ­യ്തു.
നീലൻ:
അ­ങ്ങ­നെ­യാ­ണു് നീ­ച­ന്മാ­രു­ടെ പ്ര­വൃ­ത്തി. ജീ­വി­ച്ചി­രു­ന്ന­പ്പോൾ രാ­വ­ണ­ന്റെ മു­മ്പിൽ പോ­കു­ന്ന­തി­നു­പോ­ലും ഭ­യ­മാ­യി­രു­ന്ന വി­ഭീ­ഷ­ണൻ ഇ­പ്പോൾ അ­ധി­ക്ഷേ­പി­ക്ക­ത­ന്നെ ചെ­യ്യും.
അംഗദൻ:
എ­ന്താ­യാ­ലും താൻ പോയി സം­സ്ക്കാ­ര­കർ­മ്മ­ങ്ങൾ ന­ട­ത്തു­ക­യി­ല്ലെ­ന്നു ഖ­ണ്ഡി­ച്ചു പ­റ­ക­യും ചെ­യ്തു.
സു­ഗ്രീ­വ­നും നീ­ല­നും:
എ­ന്തു്, ശ്രീ­രാ­മ­ച­ന്ദ്ര­ന്റെ വാ­ക്കി­നെ ലം­ഘി­ക്കു­വാൻ ആ സ്വ­ജ­ന­ദ്രോ­ഹി­ക്കു ധൈ­ര്യ­മു­ണ്ടാ­യോ? അ­പ്പോ­ഴോ?
അംഗദൻ:

ചെ­ങ്ങീ ല­ക്ഷ്മ­ണ­ന­ക്ഷി; വാ­യു­ത­ന­യൻ

കൈ­ത്താർ ഞെ­രി­ച്ചു ജവാൽ;

തും­ഗ­ക്രോ­ധ­മി­യ­ന്നു തൻ മിഴി തുറ

ന്നൊ­ന്നു­ഗ്ര­മാ­യ്ജ്ജാം­ബ­വാൻ;

അ­ങ്ങു­ള്ളോർ ക­പി­വീ­രർ മറ്റു പലരും

കോപേന സംഭ്രാന്തരായ്-​

ത്തി­ങ്ങി­ക്കൂ­ടി­യ­ടു­ത്തു; രാ­ഘ­വ­നൊ­രാൾ

നി­ന്നാ­ന­മർ­ഷം വിനാ. 1

സു­ഗ്രീ­വൻ:
ശാ­ന്ത­മൂർ­ത്തി­യാ­യ രാ­മ­ഭ­ദ്ര­ന്റെ സ്വ­ഭാ­വ­ത്തി­നു യോ­ജി­ച്ച­താ­ണു് അതു്. എ­ന്നി­ട്ട­ദ്ദേ­ഹം എ­ന്താ­ണു് പി­ന്നീ­ടു ചെ­യ്ത­തു്?
അംഗദൻ:
രാ­ക്ഷ­സ­രാ­ജാ­വി­ന്റെ ശ­വ­സം­സ്ക്കാ­രം ചെ­യ്വാൻ വി­ഭീ­ഷ­ണ­നു സാ­ധി­ക്കു­ന്ന­ത­ല്ലെ­ങ്കിൽ ആ കർ­മ്മം ദ­ശ­ര­ഥ­പു­ത്രൻ­ത­ന്നെ ചെ­യ്യു­ന്ന­താ­ണെ­ന്നു് അ­രു­ളി­ച്ചെ­യ്തു.
നീലൻ:
ര­ഘു­ത്ത­മ­ന്റെ വി­ന­യ­വും ധർ­മ്മ­നി­ഷ്ഠ­യും! സർ­വ­ജ­ന­സ­മ­ക്ഷം ഇ­പ്ര­കാ­രം അ­ധി­ക്ഷി­പ്ത­നാ­യ വി­ഭീ­ഷ­ണൻ എ­ന്താ­ണു് ചെ­യ്ത­തു്?
അംഗദൻ:
എ­ന്താ­ണ­യാൾ­ക്കു ചെ­യ്വാ­നു­ള്ള­തു്? നാണം കെ­ട്ടു് അ­വി­ടെ­നി­ന്നു­പോ­യി. ഇ­പ്പോൾ ശ­വ­സം­സ്കാ­രം ക­ഴി­ഞ്ഞി­രി­ക്ക­ണം. രാ­ക്ഷ­സ­രാ­ജാ­വി­നു് അ­നു­രൂ­പ­മാ­യ പ്രൗ­ഢി­യോ­ടു­കൂ­ടി ശ­വ­സം­സ്കാ­രം ന­ട­ത്ത­ണ­മെ­ന്നാ­യി­രു­ന്നു കല്പന. ഇതാ, രാ­മ­ഭ­ദ്രൻ ഇ­ങ്ങോ­ട്ടു­ത­ന്നെ എ­ഴു­ന്നെ­ള്ളു­ന്നു.

(ല­ക്ഷ്മ­ണൻ, ഹ­നു­മാൻ എ­ന്നി­വ­രാൽ അ­നു­ഗ­ത­നാ­യി രാ­മ­ച­ന്ദ്രൻ പ്ര­വേ­ശി­ക്കു­ന്നു. എ­ല്ലാ­വ­രും യ­ഥോ­ചി­തം ആ­സ­ന­സ്ഥ­രാ­യ ശേഷം.)

ശ്രീ­രാ­മൻ:
സ്നേ­ഹി­താ, വാ­ന­ര­രാ­ജാ­വേ, അ­ങ്ങ­യു­ടെ സ­ഹാ­യം­കൊ­ണ്ടു് എ­ല്ലാം അ­ഭീ­ഷ്ടം­പോ­ലെ സാ­ധി­ച്ചു. അ­ച്ഛ­ന്റെ ആജ്ഞ അ­നു­സ­രി­ച്ചു­ള്ള പ­തി­നാ­ലു വർ­ഷ­ത്തെ വ­ന­വാ­സ­വും നാ­ളെ­ക്കൊ­ണ്ട­വ­സാ­നി­ക്കു­ന്നു. അ­തു­കൊ­ണ്ടു നാ­ളെ­ത്ത­ന്നെ അ­യോ­ദ്ധ്യ­യ്ക്കു മ­ട­ങ്ങേ­ണ­മെ­ന്നാ­ണു് എന്റെ ഉ­ദ്ദേ­ശം.
സു­ഗ്രീ­വൻ:
ആ­ര്യ­ന്റെ തീർ­മാ­നം ഉ­ചി­തം­ത­ന്നെ. പു­ത്ര­വി­ര­ഹ­സ­ന്ത­പ്ത­മാ­രാ­യ മാ­തൃ­ജ­ന­ങ്ങൾ എത്ര ആ­കാം­ക്ഷ­യോ­ടെ­യാ­ണു് ദി­വ­സ­ങ്ങ­ളെ­ണ്ണി പാർ­ക്കു­ന്ന­തു്? ഉ­ത്ത­മ­ഭ­ക്ത­ന്മാ­രാ­യ ഭ­ര­ത­ശ­ത്രു­ഘ്ന­ന്മാർ എ­ന്തുൽ­ക്ക­ണ്ഠ­യോ­ടെ­യാ­ണു് അ­വി­ടു­ത്തെ വ­ര­വി­നെ പ്ര­തീ­ക്ഷി­ക്കു­ന്ന­തു്! ത­ങ്ങ­ളു­ടെ മ­ഹാ­രാ­ജാ­വി­നെ കാ­ണു­വാ­നാ­യി അ­ക്ഷ­മ­രാ­യി പാർ­ക്കു­ന്ന അ­യോ­ദ്ധ്യ­യി­ലെ പൗ­ര­ജ­ന­ങ്ങ­ളു­ടെ കാ­ര്യ­വും മ­റ­ന്നു­പോ­കാ­വു­ന്ന­ത­ല്ല­ല്ലോ.
ശ്രീ­രാ­മൻ:
വൈ­ദേ­ഹി­ക്കാ­ണു് ഇ­വി­ട­ത്തെ താമസം ദു­സ്സ­ഹ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തു്. ഇ­ത്ര­നാൾ സ­ങ്ക­ട­മ­നു­ഭ­വി­ച്ചു പാർ­ത്ത സ്ഥ­ല­ത്തു് ഒരു ദി­വ­സം­പോ­ലും താ­മ­സി­ക്കു­ന്ന­തി­നു ദേ­വി­ക്കു് ഇ­ഷ്ട­മി­ല്ല.
സു­ഗ്രീ­വൻ:
ഞാൻ അതിൽ ആ­ശ്ച­ര്യ­പ്പെ­ടു­ന്നി­ല്ല.

(ഒരു വാ­ന­ര­ഭ­ടൻ പ്ര­വേ­ശി­ച്ചു്)

ദേവാ, രാ­ക്ഷ­സ­രാ­ജാ­വു വി­ഭീ­ഷ­ണൻ വ­ന്നു­നി­ല്ക്കു­ന്നു.

ശ്രീ­രാ­മൻ:
വേഗം അ­ക­ത്തു കൊ­ണ്ടു­വ­രി­ക.

(വി­ഭീ­ഷ­ണൻ പ്ര­വേ­ശി­ക്കു­ന്നു. അ­ന്യോ­ന്യം അ­ഭി­വാ­ദ്യം ചെ­യ്തു വി­ഭീ­ഷ­ണൻ ഇ­രി­ക്കു­ന്നു.)

ശ്രീ­രാ­മൻ:
രാ­ക്ഷ­സ­രാ­ജാ­വേ, കർ­മ്മ­മെ­ല്ലാം ശ­രി­യാ­യി­ത്ത­ന്നെ ന­ട­ന്നു­വ­ല്ലോ.
വി­ഭീ­ഷ­ണൻ:
(തൊ­ണ്ട­യി­ടർ­ച്ച­ലോ­ടെ) അ­വി­ട­ത്തെ കാ­രു­ണ്യം­കൊ­ണ്ടെ­ല്ലാം ശ­രി­യാ­യി ന­ട­ന്നു. ഹാ ജ്യേ­ഷ്ഠാ, ഹാ വീ­ര­മൂർ­ത്തേ, ഹാ ത്രൈ­ലോ­ക്യ­വി­ക്ര­മ! ബാ­ല്യം­തൊ­ട്ടു് അ­വി­ടു­ത്തെ വാ­ത്സ­ല്യം അ­നു­ഭ­വി­ച്ചു വ­ളർ­ന്ന ഞാൻ അ­വി­ടു­ത്തെ ചി­താ­രോ­ഹ­ണ­വും നിർ­വ­ഹി­ക്കേ­ണ്ട­താ­യി­വ­ന്ന­ല്ലോ.
അംഗദൻ:
(ഹ­നു­മാ­നോ­ടു്) ഈ ക­ള്ള­ന്റെ സൂ­ത്ര­ഭാ­വ­ങ്ങൾ!
ശ്രീ­രാ­മൻ:
പൗ­ല­സ്ത്യ, ഇതിൽ സ­ങ്ക­ട­പ്പെ­ടേ­ണ്ട­താ­യി­ട്ടി­ല്ല. മ­ഹാ­നു­ഭാ­വ­നാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­തം വി­ചാ­രി­ക്കൂ.

വെ­ന്നൂ മൂ­ന്നു­ല­ക­ത്തെ­യും സ്വകഭുജാ-​

വീ­ര്യ­ത്തി­നാ­ലേ­ക­നാ­യ്;-

യെ­ന്നേ­യ്ക്കും നി­ല­നിർ­ത്തി രാക്ഷസകുല-​

ശ്രീ­ത­ന്റെ സൽ­കീർ­ത്തി­യെ;

ത­ന്നാ­ളേ സു­ഖ­മാ­യ് ഭ­രി­ച്ചു പുരുസ-​

മ്പ­ത്തേ­കി ലോ­കർ­ക്ക­ഹോ;

മു­ന്നം കേൾ­വി­യു­മി­ല്ലി­വ­ണ്ണ­മൊ­രു­വൻ

സാ­ധി­ച്ച­താ­യ് ഭൂ­മി­യിൽ. 2

എന്തു പ്ര­താ­പ­ത്തോ­ടെ­യാ­ണു് ആ മ­ഹാ­നു­ഭാ­വൻ ജീ­വി­ച്ച­തു്! എത്ര ഘോ­ര­മാ­യ യു­ദ്ധം ചെ­യ്താ­ണു് അ­ദ്ദേ­ഹം മ­രി­ച്ച­തു്! രാ­ജാ­വാ­യ നി­ങ്ങൾ­ക്കു് അ­ഭി­മാ­ന­ത്തി­ന­ല്ലാ­തെ വ്യ­സ­ന­ത്തി­ന­വ­കാ­ശ­മെ­വി­ടെ?

സു­ഗ്രീ­വൻ:
രാ­വ­ണ­ന്റെ മ­ഹി­മാ­തി­ശ­യ­ത്തെ വാ­ഴ്ത്താ­തെ ആ­രാ­ണു­ള്ള­തു്? രാ­ജാ­വേ, യു­ദ്ധം ചെ­യ്ക­യും മ­രി­ക്ക­യും ജ­യി­ക്ക­യും പ്ര­താ­പി­ക­ളാ­യ­വർ­ക്കു് ഒ­ഴി­ച്ചു­കൂ­ടാ­ത്ത­താ­ണു്. അതിൽ അങ്ങു സ­ങ്ക­ട­പ്പെ­ടാ­നി­ല്ല. രാ­ക്ഷ­സ­വം­ശ­ത്തി­നു നാ­ശ­വും സം­ഭ­വി­ച്ചി­ട്ടി­ല്ല. അ­ങ്ങ­യാൽ രാ­ക്ഷ­സ­ന്മാർ സ­രാ­ജ­ന്മാ­രാ­യ് ഭ­വി­ച്ചി­ട്ടു­ണ്ട­ല്ലോ.
വി­ഭീ­ഷ­ണൻ:
എന്തു രാ­ജ്യ­മാ­ണു്—എന്തു ശ്രേ­യ­സ്സാ­ണു്? എ­നി­ക്കു് ഒ­ന്നും­ത­ന്നെ വേ­ണ­മെ­ന്നി­ല്ല. വി­ഷ്ണു­ഭ­ക്ത­നാ­യി ശി­ഷ്ട­മു­ള്ള കാലം ക­ഴി­ക്കേ­ണ­മെ­ന്നാ­ണെ­ന്റെ ആ­ഗ്ര­ഹം.
ശ്രീ­രാ­മൻ:
അ­ങ്ങ­നെ പ­റ­യ­രു­തു്. രാ­ജ­കു­ല­ത്തിൽ ജ­നി­ച്ച അ­ങ്ങ­യ്ക്കു രാ­ജ്യ­ര­ക്ഷ­ണം­ത­ന്നെ­യാ­ണു് ധർ­മ്മം—അതു വ­ഴി­പോ­ലെ ചെ­യ്യു­ന്ന­താ­ണു് വി­ഷ്ണു­പ്രീ­തി സ­മ്പാ­ദി­ക്കു­ന്ന­തി­നു­ള്ള ഉ­ത്ത­മ­മാർ­ഗ്ഗ­വും. ഭ­ക്തി­യും കു­ല­ധർ­മ്മ­വും ഒരു കാ­ല­ത്തും വി­ഭി­ന്ന­ങ്ങ­ള­ല്ലെ­ന്നു ധ­രി­ക്ക­ണം.
ഹ­നു­മാൻ:
സ­നാ­ത­ന­മാ­യ സ­ത്യ­മാ­ണു് ഇ­പ്പോൾ അ­രു­ളി­ച്ചെ­യ്ത­തു്.

(പു­റ­ത്തു വലിയ ആരവം കേൾ­ക്കു­ന്നു.)

ശ്രീ­രാ­മൻ:
എ­ന്താ­ണെ­ന്നു പോയി അ­റി­ഞ്ഞു­വ­രി­ക.

(ഹ­നു­മാൻ പോ­കു­ന്നു.)

വി­ഭീ­ഷ­ണൻ:
അ­വി­ടു­ത്തെ പാ­ദ­സേ­വ ഒന്നേ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നു­ള്ളൂ.

പ­ര­മാർ­ത്ഥ­രൂ­പ­മ­റി­യു­ന്നു ഞാൻ വിഭോ,

സു­ര­നാ­ഥ­പൂ­ജി­ത, പ­രാൽ­പ­രേ­ശ്വ­ര;

നി­രു­പാ­ധി­കം തവ മ­ഹ­ത്വ­മി­ന്നു നീ

ന­ര­രൂ­പ­ഭം­ഗി­യി­ല­ട­ക്കി വെ­പ്പ­തും.3

(ഹ­നു­മാൻ സ­സം­ഭ്ര­മം പ്ര­വേ­ശി­ച്ചു്)

അര്യ, അ­ത്യാ­ശ്ച­ര്യ­ക­ര­മാ­യ ഒരു സം­ഭ­വ­മു­ണ്ടാ­യി.

(എ­ല്ലാ­വ­രും ഔ­ത്സു­ക്യം ന­ടി­ക്കു­ന്നു.)

ശ്രീ­രാ­മൻ:
എ­ന്താ­ണു്, പറയൂ.
ഹ­നു­മാൻ:
രാ­ക്ഷ­സ­രാ­ജാ­വി­ന്റെ ദേഹം ദ­ഹി­ച്ചു തീ­രാ­റാ­യ­പ്പോൾ അ­തു­വ­രെ സ­ന്താ­പം­കൊ­ണ്ടു നി­ശ്ചേ­ഷ്ട­യെ­ന്ന­പോ­ലെ അ­ന്തഃ­പു­ര­ത്തിൽ കി­ട­ന്നി­രു­ന്ന മ­ഹാ­റാ­ണി മ­ണ്ഡോ­ദ­രി, ദാ­സി­ക­ളു­ടെ നി­രോ­ധ­വാ­ക്കു­കൾ കേൾ­ക്കാ­തെ ഉ­ട­ന്ത­ടി­ചാ­ടു­ന്ന­തി­നാ­യി സർ­വാ­ഭ­ര­ണ­ഭൂ­ഷി­ത­യാ­യി ശ്മ­ശാ­ന­ഭൂ­വിൽ വന്നു. ഉടൻ എ­ല്ലാ­വ­രും കാൺ­കെ­ത്ത­ന്നെ ശം­ഖ­ച­ക്ര­ഗ­ദാ­പ­ങ്ക­ജ­ങ്ങൾ ധ­രി­ച്ച വി­ഷ്ണു­പാർ­ഷ­ദ­ന്മാർ നി­റ­ഞ്ഞ ഒരു ദി­വ്യ­വി­മാ­നം ആ­കാ­ശ­ത്തിൽ നി­ന്നു­മി­റ­ങ്ങി­വ­ന്നു. അ­പ്പോ­ഴേ­യ്ക്കും സ്വ­ന്ത­രൂ­പം വെ­ടി­ഞ്ഞു ല­ക്ഷ്മീ­രൂ­പം ധ­രി­ച്ച മ­ഹാ­റാ­ണി­യെ സ­ബ­ഹു­മാ­നം എ­തി­രേ­റ്റു് ആ വി­മാ­നം മേ­ല്പോ­ട്ടേ­യ്ക്കു­യർ­ന്നു­പോ­യി.

(എ­ല്ലാ­വ­രും ആ­ശ്ച­ര്യ­സ്ത­ബ്ധ­രാ­കു­ന്നു.)

ശ്രീ­രാ­മൻ:
എ­ന്താ­ണു് നി­ങ്ങൾ­ക്ക­തി­ലാ­ശ്ച­ര്യം തോ­ന്നു­ന്ന­തു്?
സു­ഗ്രീ­വൻ:
രാ­ക്ഷ­സ­മ­ഹാ­റാ­ണി എ­ങ്ങ­നെ മ­ഹാ­ല­ക്ഷ്മി­യു­ടെ രൂപം ധ­രി­ച്ചു­വെ­ന്ന­റി­യാൻ എ­നി­ക്കു് ആ­ഗ്ര­ഹ­മു­ണ്ടു്.
ശ്രീ­രാ­മൻ:
അതു പ­റ­യേ­ണ്ട­താ­യി­ട്ടു­ണ്ടോ? എന്റെ അം­ശം­ത­ന്നെ­യാ­ണു് രാ­വ­ണ­നെ­ന്നു നി­ങ്ങൾ­ക്കി­ത്ര­യും­കൊ­ണ്ടു മ­ന­സ്സി­ലാ­യി­ല്ലേ? ഞാനും എന്റെ ഉ­ത്ത­മ­ഭ­ക്ത­ന്മാ­രും സാ­ക്ഷാൽ വി­ഭി­ന്ന­ര­ല്ല. എന്റെ ഭ­ക്ത­ന്മാ­രിൽ ഒ­ന്നാ­മ­ത്ത­വ­ന­ത്രേ രാവണൻ. എന്റെ അ­നു­ഗ്ര­ഹ­ത്താൽ പ്ര­തി­യോ­ഗി­ഭ­ക്തി­കൊ­ണ്ടു ക്ഷ­ണ­സാ­യൂ­ജ്യം പ്രാ­പി­ച്ച എന്റെ സ്വ­ന്തം ഒ­രം­ശ­മ­ത്രേ അ­ദ്ദേ­ഹം.

(വി­ഭീ­ഷ­ണൻ ഇ­തി­കർ­ത്ത­വ്യ­താ­മൂ­ഢ­നെ­ന്ന­പോ­ലെ ഇ­രി­ക്കു­ന്നു.)

ശ്രീ­രാ­മൻ:
(വി­ഭീ­ഷ­ണ­ന്റെ വി­ചാ­ര­ഗ­തി മ­ന­സ്സി­ലാ­ക്കി­യി­ട്ടു്) രാ­വ­ണ­ന്റെ അ­നു­ഗ്ര­ഹ­ത്തി­നാ­യി­മാ­ത്ര­മ­ത്രേ ഞാൻ ഈ രൂപം ധ­രി­ച്ച­തു്. നി­ങ്ങ­ളൊ­ക്കെ­യും ഭ­ക്ത­ന്മാർ. എ­ന്നാൽ രാവണൻ വൈ­ഷ്ണ­വാം­ശ­മെ­ന്നു ധ­രി­ക്ക­ണം.
ഹ­നു­മാൻ:
രാ­വ­ണ­നി­ല്ലാ­തെ രാ­മ­നെ­ങ്ങ­നെ? രാ­മ­രാ­വ­ണ­ന്മാർ തു­ല്യ­പ്ര­തി­യോ­ഗി­കൾ. രാ­വ­ണ­നെ­ക്കൊ­ണ്ടു മാ­ത്രം രാമനു ജീ­വി­ത­സാ­ഫ­ല്യം ല­ഭി­ക്കു­ന്നു.
വി­ഭീ­ഷ­ണൻ:
ഛീ! ഛീ! അ­ങ്ങ­നെ പ­റ­യ­രു­തു്. ധർ­മ്മ­സ്വ­രൂ­പ­നാ­യ രാ­മ­നെ­വി­ടെ?
ഹ­നു­മാൻ:
(വ­ക­വെ­യ്ക്കാ­തെ) എ­നി­ക്കു പ­ല­പ്പോ­ഴും തോ­ന്നാ­റു­ണ്ടു്, പ്ര­ഹ്ലാ­ദ­ര­ക്ഷ­ണ­ത്തി­ന­ല്ല, ഹി­ര­ണ്യാ­നു­ഗ്ര­ഹ­ത്തി­നാ­ണു്, മ­ഹാ­വി­ഷ്ണു നൃ­സിം­ഹ­വേ­ഷം പൂ­ണ്ട­തെ­ന്നു്. പ്ര­ഹ്ലാ­ദ­നെ­ത്ര­നാൾ­കൊ­ണ്ടാ­ണു് മു­ക്തി ല­ഭി­ക്കു­ന്ന­തു് ?
വി­ഭീ­ഷ­ണൻ:
(നീ­ര­സ­ത്തോ­ടെ) പ്ര­കൃ­ത­ത്തി­ലെ­ന്താ­ണർ­ത്ഥം?
സു­ഗ്രീ­വൻ:
(സ­മ­ന്ദ­ഹാ­സം)

നി­ന്ദി­ച്ചെ­തിർ­ക്കു­മ­വ­നും ചരണാരവിന്ദ-​

മെ­ന്നും ഭ­ജി­പ്പ­വ­നു­മു­ഗ്ര­ത­പോ­ധ­ന­ന്നും

ന­ല്കു­ന്നൊ­രേ­വി­ധ­മ­ന­ശ്വ­ര­മു­ക്തി­ത­ന്നെ;

സർ­വ്വേ­ശ്വ­ര­ന്റെ വ­ഴി­യാ­ര­റി­യു­ന്നു ലോകേ?4

ന­മു­ക്കൊ­ക്കെ മു­ക്തി കി­ട്ടി­യാ­ലാ­യി; ഇ­ല്ലെ­ങ്കി­ലാ­യി. കർ­മ്മ­ഫ­ലം­പോ­ലെ; രാ­വ­ണ­നു കർ­മ്മ­ഫ­ലം സാ­യൂ­ജ്യ­മാ­യി­ട്ട­ല്ലേ തീർ­ന്ന­തു്?

ഹ­നു­മാൻ:
മ­ഹാ­രാ­ജാ­വു ക­ല്പി­ച്ച­തു ശ­രി­യാ­ണു്. എ­ന്നാൽ സം­രം­ഭ­യോ­ഗം എ­ല്ലാ­വർ­ക്കും സാ­ധി­ക്കു­ന്ന­ത­ല്ല. ഭ­ഗ­വൽ­പ്രീ­തി­യു­ടെ പാ­ര­മ്യം അ­നു­ഭ­വി­ച്ച­വർ­ക്കു­മാ­ത്ര­മേ ക്ഷ­ണ­ഫ­ല­പ്ര­ദ­മാ­യ ആ യോഗം സാ­ധി­ക്ക­യു­ള്ളൂ.

ഈ­ശ­പ്രീ­തി­വ­ഴി­ക്കു തീ­ക്ഷ്ണ­ത­ര­മാം

സം­രം­ഭ­യോ­ഗ­ത്തി­നാൽ

പ്രാ­പി­പ്പൂ ചിലർ സ­ച്ചി­ദാ­ത്മ­ക­പ­ദം

സാ­യൂ­ജ്യ­മ­ന്യാ­ദൃ­ശം;

വർ­ദ്ധി­ക്കു­ന്നൊ­രു ഭ­ക്തി­കൊ­ണ്ടു ഭഗവൽ-

ക്കാ­രു­ണ്യ­മാർ­ജ്ജി­ച്ച­തിൻ

ശേഷം മുക്തിയണഞ്ഞിടുന്നൊടുവില-​

ദ്ദേ­വർ­ഷി­മാർ­പോ­ലു­മേ. 5

ശ്രീ­രാ­മൻ:
വെ­റു­തേ­യ­ല്ല ഹ­നു­മാ­നെ ഭാ­ഗ­വ­തോ­ത്ത­മാ­നെ­ന്നു പ­റ­യു­ന്ന­തു്.
ഹ­നു­മാൻ:
ശ്രീ­രാ­മ­രാ­മ (എന്നു ജ­പി­ക്കു­ന്നു)
ശ്രീ­രാ­മൻ:
വി­ഭീ­ഷ­ണ­മ­ഹാ­രാ­ജാ­വേ, ഭ­വാ­ന്റെ ഭ­ക്തി­ലോ­ക­മ­റി­യു­ന്നു. അങ്ങു വി­ഷ്ണു­പാ­ദ­ധ്യാ­ന­ത്തോ­ടേ കർ­മ്മ­ങ്ങൾ അ­നു­ഷ്ഠി­ച്ചു­കൊ­ണ്ടു ചി­ര­കാ­ലം രാ­ജ്യ­ഭാ­രം ചെ­യ്ത­ശേ­ഷം മു­ക്തി­യെ പ്രാ­പി­ക്കും, തർ­ക്ക­മി­ല്ല.
സു­ഗ്രീ­വൻ:
എ­ല്ലാം ശു­ഭ­മാ­യി.
ശ്രീ­രാ­മൻ:
ഇനി എ­ന്താ­ണു് വേ­ണ്ട­തു്?
സു­ഗ്രീ­വൻ:
ഇ­ത്ര­കൂ­ടി ഭ­വി­ക്ക­ട്ടെ.

(ഭ­ര­ത­വാ­ക്യം)

ശ­രി­ക്കെ­ന്നും വേ­ണ്ടു­പ­ടി­യിൽ മഴ

പെ­യ്യ­ട്ടെ ധരമേ;-

ലി­രി­ക്ക­ട്ടേ വർണ്ണാശ്രമവിധിയൊ-​

ടേ ലോ­ക­ര­നി­ശം;

പെ­രു­ത്തീ­ടും ശ്രേയസ്സുലകിലുള-​

വാ­ക­ട്ടെ; സു­ചി­രം

ഭ­രി­ക്ക­ട്ടേ രാമക്ഷിതിപതിയ-​

നാ­ത­ങ്ക­മി­ള­യെ!

കെ. എം. പ­ണി­ക്കർ
images/KM_Panicker.jpg

പ­ണ്ഡി­തൻ, പ­ത്ര­പ്ര­വർ­ത്ത­കൻ, ച­രി­ത്ര­കാ­രൻ, ന­യ­ത­ന്ത്ര­പ്ര­തി­നി­ധി, ഭ­ര­ണ­ജ്ഞൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ ഒരു ഇ­ന്ത്യ­ക്കാ­ര­നാ­ണു് സർദാർ കെ. എം. പ­ണി­ക്കർ. സർദാർ കാ­വാ­ലം മാധവ പ­ണി­ക്കർ എ­ന്നാ­ണു് പൂർ­ണ്ണ നാമം.(ജൂൺ 3,1895–ഡി­സം­ബർ 10, 1963). പു­ത്തി­ല്ല­ത്തു പ­ര­മേ­ശ്വ­രൻ ന­മ്പൂ­തി­രി­യു­ടേ­യും ചാ­ല­യിൽ കു­ഞ്ഞി­ക്കു­ട്ടി കു­ഞ്ഞ­മ്മ­യു­ടേ­യും മ­ക­നാ­യി രാ­ജ­ഭ­ര­ണ പ്ര­ദേ­ശ­മാ­യി­രു­ന്ന തി­രു­വി­താം­കൂ­റിൽ 1895 ജൂൺ 3-നു് ജനനം. രാ­ജ്യ­സ­ഭ­യി­ലെ ആ­ദ്യ­മ­ല­യാ­ളി കൂ­ടി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ആ­ദ്യ­കാ­ല­വും വി­ദ്യാ­ഭ്യാ­സ­വും

ഓ­ക്സ്ഫോർ­ഡി­ലെ ക്രൈ­സ്റ്റ് ചർ­ച്ച് കോ­ള­ജിൽ നി­ന്നു ച­രി­ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും ല­ണ്ട­നിൽ നി­ന്നു നി­യ­മ­ബി­രു­ദ­വും നേടിയ പ­ണി­ക്കർ ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­തി­നു മു­മ്പു് ല­ണ്ട­നി­ലെ മിഡിൽ ടെം­പിൾ ബാറിൽ അ­ഭി­ഭാ­ഷ­ക­നാ­യി പ­രി­ശീ­ല­നം നേടി.

ഔ­ദ്യോ­ഗി­ക രം­ഗ­ത്തു്

ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങി­യ സർദാർ പ­ണി­ക്കർ ആദ്യം അ­ലീ­ഗ­ഢ് മു­സ്ലിം സർ­വ­ക­ലാ­ശാ­ല­യി­ലും പി­ന്നീ­ടു് കൊൽ­ക്കൊ­ത്ത സർ­വ­ക­ലാ­ശാ­ല­യി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോ­ലി­ചെ­യ്തു. 1925-ൽ ഹി­ന്ദു­സ്ഥാൻ ടൈം­സി­ന്റെ പ­ത്രാ­ധി­പ­രാ­യി പ­ത്ര­പ്ര­വർ­ത്ത­ന­രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. ചേംബർ ഓഫ് പ്രിൻ­സ­സ് ചാൻ­സ­ല­റി­ന്റെ സെ­ക്ര­ട്ട­റി­യാ­യി പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് രാ­ഷ്ട്രീ­യ രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. പ­ട്ട്യാ­ല സം­സ്ഥാ­ന­ത്തി­ന്റെ­യും പി­ന്നീ­ടു് ബി­കാ­നീർ സം­സ്ഥാ­ന­ത്തി­ന്റെ­യും വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി­യു­മാ­യി സേ­വ­ന­മ­നു­ഷ്ടി­ച്ചു (1944–47).

ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­യ­പ്പോൾ സർദാർ പ­ണി­ക്കർ­ക്കു് പല പ്ര­ധാ­ന ചു­മ­ത­ല­ക­ളും ല­ഭി­ച്ചു. ചൈന (1948–53), ഫ്രാൻ­സ് (1956–59) എ­ന്നി­വ­യു­ടെ അം­ബാ­സ­ഡ­റാ­യി അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചു. ഭാ­ഷാ­ടി­സ്ഥാ­ന­ത്തിൽ സം­സ്ഥാ­ന­ങ്ങ­ളെ വി­ഭ­ജി­ക്കാ­നു­ള്ള സ്റ്റേ­റ്റ് റീ ഓർ­ഗ­നൈ­സേ­ഷൻ ക­മ്മി­ഷൻ അം­ഗ­മാ­യി­രു­ന്നു അ­ദ്ദേ­ഹം. പി­ന്നീ­ടു് അ­ക്കാ­ദ­മി­ക­രം­ഗ­ത്തും പ്ര­വർ­ത്തി­ച്ച അ­ദ്ദേ­ഹം മരണം വരെ മൈസൂർ സർ­വ­ക­ലാ­ശാ­ല­യു­ടെ വൈ­സ്ചാൻ­സ­ല­റാ­യി­രു­ന്നു. ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യി­ലേ­ക്കു­ള്ള ആദ്യ ഇ­ന്ത്യൻ സം­ഘ­ത്തെ ന­യി­ച്ച­തും കെ. എം. പ­ണി­ക്കർ ആ­യി­രു­ന്നു. സാ­ഹി­ത്യ­അ­ക്കാ­ദ­മി­യു­ടെ ആദ്യ അ­ധ്യ­ക്ഷൻ, കാ­ശ്മീർ രാ­ജാ­വി­ന്റെ ഉ­പ­ദേ­ശ­ക­നാ­യി­രു­ന്ന മ­ല­യാ­ളി എന്നീ നി­ല­ക­ളി­ലും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

രാ­ജ്യ­സ­ഭാം­ഗ­ത്വം

1959–1966: പ്ര­സി­ഡ­ന്റ് നാ­മ­നിർ­ദ്ദേ­ശം ചെ­യ്തു.

കൃ­തി­കൾ
  • മ­ല­ബാ­റി­ലെ പോർ­ട്ടു­ഗീ­സു­കാ­രും ഡ­ച്ചു­കാ­രും (പഠനം)
  • ഏ­ഷ്യ­യും പ­ടി­ഞ്ഞാ­റൻ ആ­ധി­പ­ത്യ­വും (പഠനം)
  • ര­ണ്ടു് ചൈനകൾ (1955)—Two chinas
  • പ­റ­ങ്കി­പ്പ­ട­യാ­ളി
  • കേരള സിംഹം (പ­ഴ­ശ്ശി­രാ­ജ­യെ­ക്കു­റി­ച്ചു്)
  • ദൊ­ര­ശ്ശി­ണി
  • ക­ല്ല്യാ­ണ­മൽ
  • ധൂ­മ­കേ­തു­വി­ന്റെ ഉദയം
  • കേ­ര­ള­ത്തി­ലെ സ്വാ­ത­ന്ത്ര്യ­സ­മ­രം
  • ആ­പ­ത്ക്ക­ര­മാ­യ ഒരു യാത്ര (യാ­ത്രാ വി­വ­ര­ണം)
ഇം­ഗ്ലീ­ഷ്
  • സ്ട്രാ­റ്റ­ജി­ക് പ്രോ­ബ്ലം­സ് ഓഫ് ഇ­ന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെ­സ്റ്റേൺ ഡോ­മി­നൻ­സ്
  • പ്രിൻ­സി­പ്പിൾ­സ് ആൻഡ് പ്രാ­ക്ടി­സ­സ് ഓഫ് ഡി­പ്ലോ­മ­സി
  • കേരള ച­രി­ത്രം

Colophon

Title: Mandodari (ml: മ­ണ്ഡോ­ദ­രി).

Author(s): K. M. Panicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Drama, K. M. Panicker, Mandodari, കെ. എം. പ­ണി­ക്കർ, മ­ണ്ഡോ­ദ­രി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 18, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mandodaree Repressing the Wrath Of Ravana, a painting by B P Banerjee (1851–1932). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: V Vijimol, JS Aswathy, Beenadarly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.