images/Eduard_Swoboda.jpg
A little bookworm, painting by Eduard Swoboda (1814–1902).
പേജുകൾക്കിടയിൽ ഏതൊരാളും ഏകാകിയാണു്
പി. കൃഷ്ണദാസ്

“I’m old-fashioned and think that reading books is the most glorious pastime that humankind has yet devised.”—Wislawa Szymborska, Nonrequired Reading

images/Wislawa_Szymborska.jpg
Wislawa Szymborska

വായന ഏകാന്തമായ പ്രവൃത്തിയായിരിക്കുമ്പോൾ തന്നെ വായനയിലൂടെ കൂട്ടായ്മകൾ സജീവമാകുകയും ചെയ്യുന്നു. ഒരു കൂട്ടം ആളുകൾ ഒരാളുടെ വായന ശ്രദ്ധിച്ചു് കൊണ്ടു് പ്രവൃത്തിയിലേർപ്പെടുന്ന ദൃശ്യം ബാല്യകാലത്തെ സവിശേഷ കാഴ്ച്ചകളിലൊന്നായിരുന്നു. ദീനേശ് ബീഡി കേന്ദ്രത്തിന്റെ മുന്നിലൂടെ ബസ് സ്റ്റോപ്പിലേയ്ക്കു് പോകുമ്പോൾ ഒരാൾ തന്റെ ഘനമാർന്ന ശബ്ദത്തിൽ പത്രം വായിക്കുന്നതു് കേൾക്കാം. ജനലിലൂടെ അകത്തേയ്ക്കു് നോക്കിയാൽ കാണുന്നതു് കുറേ പേർ ബീഡി തെറുക്കുന്നതും ഒരാൾ അവർക്കായി പത്രം വായിക്കുന്നതുമാണു്. അയാളുടെ പങ്കു് ബീഡി തെറുപ്പു്, വായന കേൾക്കുന്നവർ ചേർന്നു് നിർവ്വഹിക്കുന്നു. കേരളത്തിന്റെ സാമൂഹികപരിസരത്തിൽ മാത്രം ദൃശ്യവേദ്യമായ കാഴ്ച്ചയാണിതു്. ഇങ്ങനെയൊരു പൊതുമണ്ഡലത്തിന്റെ (Public sphere) രൂപീകരണം സാധ്യമാക്കിയ ചരിത്രപശ്ചാത്തലത്തെ നാം ഓർമ്മിക്കേണ്ടുന്ന സന്ദർഭമാണു് ഓരോ വായനദിനവും. ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നായി വായനയും, ചർച്ചകളും മാറുന്ന അവസ്ഥ. ജീവിതത്തിന്റെ അനേകം പരാധീനതകളിൽ നിന്നു് വിമോചനം തേടി വായനശാലയുടെ തണുത്ത പ്രതലത്തിൽ കാലൂന്നി പതുക്കെ പുസ്തകങ്ങൾ വായിക്കുന്ന ഒരാളെ കണ്ടിട്ടുണ്ടു്. അയാളുടെ തളർന്ന കണ്ണുകൾ ഇടയ്ക്കിടെ തളർച്ച ബാധിച്ചു് അടഞ്ഞുപോവാറുണ്ടു്. ഇടയ്ക്കിടെ അതു് നനയാറുണ്ടു്. പേജുകൾക്കിടയിൽ ജീവിതത്തിൽ എന്ന പോലെ അയാൾ ചിലപ്പോൾ ഒറ്റപ്പെടുന്നു. ഇതിലുമെത്രയോ ലളിതമാണല്ലോ തന്റെ അനുഭവങ്ങൾ എന്നു് അയാൾ ആശ്വാസം കൊള്ളുന്നു. ഒരിടത്തു് നിശബ്ദതയും ഏകാന്തതയും ഒരു വശത്തു് വായന എന്ന പ്രവൃത്തിയെ പുൽകുമ്പോൾ, മറ്റൊരിടത്തു് ആൾക്കൂട്ടവും പ്രവൃത്തിയും വായനയെ നിർണ്ണയിക്കുന്നു. രണ്ടു് വ്യത്യസ്ത വായനസന്ദർഭങ്ങൾ. “The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work…” വായന എന്ന പദം പുസ്തക വായനയെ മാത്രമല്ല ഉൾക്കൊള്ളുന്നതു്. പുസ്തകവുമായി അതിനുള്ള ചേർച്ച കാരണം ആ സമസ്തപദത്തിനു് ലഭിച്ച പ്രചുരപ്രചാരം അതിനെ പുസ്തകവായന മാത്രമാക്കി ചുരുക്കി. വീണയും വയലിനും നാം വായിക്കുകയാണല്ലോ. മനുഷ്യരെയും പ്രപഞ്ചത്തെയും നാം സൂക്ഷ്മമായി വായിക്കുന്നു. ഒരു ഗാഢപാരായണം തന്നെ നടത്തുന്നു. പാരായണം എന്ന പദത്തിനു് പൂർണ്ണമായും ഏതെങ്കിലും കാര്യത്തിൽ മനസ്സു് വെച്ചു് പ്രവർത്തിക്കൽ (പാരാ—അയന) എന്നും അർത്ഥമുണ്ടു് (ശബ്ദതാരാവലി). ശ്രദ്ധാപൂർവ്വം ചെയ്യേണ്ട പ്രവൃത്തികളിലൊന്നായി അതു് മാറുന്നു. ഓരോ കാലഘട്ടത്തിലും ഒരു വ്യക്തിയുടെ ജീവിതത്തിൽ അതിനുള്ള സ്ഥാനം മാറി വരുന്നു. വായന എന്ന പ്രവൃത്തിക്കു് വ്യക്തിയോടൊപ്പം തന്നെ പരിണാമം സംഭവിക്കുന്നു. വായന സമീപിക്കുന്ന രീതിയിലാണു് മാറ്റം പ്രകടമാവുന്നതു്. ജീവിതത്തിൽ നിന്നു് ആർജ്ജിക്കുന്നു വിവിധ അനുഭവങ്ങൾ വായനയിൽ കാര്യമായി ഇടപെടുന്നു. പുസ്തകം ഒരു ജൈവാനുബന്ധമായി മാറുന്നു. വായനയെ കുറിച്ചോർക്കുമ്പോൾ പുസ്തകത്തെ കുറിച്ചു് ഓർക്കാതെ വയ്യ. ആ ഓർമ്മ പതിയെ പതിയെ ഇ-റീഡറിലേയ്ക്കു് സംക്രമിക്കുന്നു. പുസ്തകത്തോടുള്ള ഗൃഹാതുരപ്രേമത്തിൽ നിന്നു് മാറുന്ന രൂപത്തോടു് കൂടി ചേരേണ്ട കാലമാണിതു്. ദി ഷോ മസ്റ്റ് ഗോ ഓൺ എന്നതു് വായനയ്ക്കു് ബാധകമാണു്. ഉമ്പർട്ടോ എക്കോയ്ക്കു് സ്തുതി ചൊല്ലി ഈ വാക്യമോർക്കാം “The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work… The book has been thoroughly tested, and it is very hard to see how it could be improved on for its current purposes. Perhaps it will evolve in terms of components; perhaps the pages will no longer be made of paper. But it will still be the same thing.” (This not the end of the book) വീട്ടിലാവാം, ഓഫീസിലാവാം പുസ്തകങ്ങൾ പ്രദർശിപ്പിക്കുക വഴി അതു് വ്യക്തിയുടെ ഭാവുകത്വത്തെയാണു് പ്രതിനിധീകരിക്കുന്നതു് എന്ന ബോധം നമ്മളിലുണ്ടാകുന്നു.

രണ്ടു്
images/Pierre_Bourdieu.jpg
ബോർദ്യൂ

പുസ്തകം കേവല വായനയ്ക്കുള്ള ഉപാധി എന്നതിനപ്പുറം പിയർ ബോർദ്യൂവിന്റെ ഭാഷയിൽ സാംസ്കാരിക മൂലധനം (culture capital) കൂടിയാണു്. 1986-ൽ പ്രസിദ്ധീകരിച്ച Forms of capital എന്ന ലേഖനത്തിൽ മൂന്നു് തരത്തിലുള്ള മൂലധനരൂപങ്ങളെക്കുറിച്ചു് ബോർദ്യൂ വിശദീകരിക്കുന്നുണ്ടു് (culturel, economical, social). ശരീരവത്കൃത (embodiement) അവസ്ഥ, വസ്തുവത്കൃത (objectified) അവസ്ഥ, സ്ഥാപനവത്കൃത (institutionilized) അവസ്ഥ എന്നിങ്ങനെ മൂന്നായി സാംസ്കാരിക മൂലധനത്തെ വിഭജിക്കാം. “Cultural capital can exist in three forms: in the embodied state, i.e., in the form of long-lasting dispositions of the mind and body; in the objectified state, in the form of cultural goods (pictures, books, dictionaries, instruments, machines, etc.), which are the trace or realization of theories or critiques of these theories, problematics, etc.; and in the institutionalized state, a form of objectification which must be set apart because, as will be seen in the case of educational qualifications, it confers entirely original properties on the cultural capital which it is presumed to guarantee.” എന്നു് ബോർദ്യൂ കുറിക്കുന്നു. വസ്തുവത്കൃത അവസ്ഥ എന്ന ഗണത്തിൽ പുസ്തകശേഖരണത്തെയും, അവയുടെ പ്രദർശനത്തെയും ഉൾപ്പെടുത്താമെന്നു് തോന്നുന്നു. അതുവഴി കൈവരുന്ന സാംസ്കാരിക മൂലധനം പ്രധാനപ്പെട്ടതാണു്. വീട്ടിലാവാം, ഓഫീസിലാവാം പുസ്തകങ്ങൾ പ്രദർശിപ്പിക്കുക വഴി അതു് വ്യക്തിയുടെ ഭാവുകത്വത്തെയാണു് പ്രതിനിധീകരിക്കുന്നതു് എന്ന ബോധം നമ്മളിലുണ്ടാകുന്നു.

“The woods are lovely, dark and deep,

But I have promises to keep,

And miles to go before I sleep,

And miles to go before I sleep.”

images/Robert_Frost.jpg
റോബർട്ട് ഫ്രോസ്റ്റ്

നെഹ്റു വിന്റെ മുറിയിൽ കണ്ട റോബർട്ട് ഫ്രോസ്റ്റി ന്റെ വരികളെക്കുറിച്ചു് കൃഷ്ണമേനോൻ എഴുതി കണ്ടിട്ടുണ്ടു്. അതു് നെഹ്റുവിന്റെ ലോകബോധത്തിന്റെ അടയാളമായി കൃഷ്ണമേനോൻ കുറിക്കുന്നു. അതു് വഴി വസ്തുവത്കൃത അവസ്ഥ എന്ന സാംസ്കാരിക മൂലധനം നെഹ്റു കയ്യാളുന്നു. ഭാവുകത്വത്തെ ഈ പ്രദർശനപരത നിർണ്ണയിക്കുന്നു. വ്യക്തിയുടെ ഭാവുകത്വത്തിന്റെ നിദർശനമായി അയാളുടെ അടുക്കിവെക്കലിനെ, ചിട്ടയെ കാണുന്നു. പക്ഷേ, അതിനെ നിർണ്ണയിക്കുന്ന സാമ്പത്തികപരിസരത്തെയും, സാമൂഹിക പരിസരത്തെയും കാണാതെ പോവരുതു്. സാമ്പത്തിക-സാമൂഹിക പരിസരങ്ങളാണു് ഈ ഭാവുകത്വവികാസത്തെ സ്വാധീനിക്കുന്നതു്. പ്രിവിലേജ് നൽകുന്ന സാധ്യതകൾ ഈ അടുക്കിവെക്കലുകളിൽ പ്രവർത്തിക്കുന്നുണ്ടു്. ആയതിനാൽ വായനയെ, പുസ്തകത്തെ കേവല കാല്പനിക പരിസരത്തിൽ നിന്നു അല്പം അകന്നും സമീപിക്കാം. അതു് വായന എന്ന പ്രവൃത്തിയുടെ രാഷ്ട്രീയപാരായണമായി മാറുന്നു. പാരായണങ്ങളിലൂടെ രൂപപ്പെട്ട വ്യക്തിയെ വായിക്കുന്നു. അതുവഴി സമൂഹ ചരിത്രത്തിൽ വായന എന്ന പ്രക്രിയ ഇടപെട്ട രീതികൾ പരിശോധിക്കുന്നു. അതു് മറ്റൊരു സാധ്യതയാണു്, അനന്തമായ പാരായണങ്ങളുടെ ഭൂമിക.

മൂന്നു്

വായനശാലയിലെത്തുന്ന ഒരാൾ ഒരു അന്വേഷകന്റെ സൂക്ഷ്മശ്രദ്ധയും ജാഗ്രതയും ദീക്ഷിച്ചു് റാക്കുകൾക്കിടയിലൂടെ നടക്കുന്നു. തനിക്കു് വേണ്ട പുസ്തകങ്ങൾ അന്വേഷിക്കുന്നു. അന്വേഷിച്ചവ കിട്ടിയില്ലെങ്കിൽ കിട്ടിയവയിൽ സംതൃപ്തി തേടുന്നു. വിവരങ്ങളുടെ കുത്തൊഴുക്കിൽ തിരഞ്ഞവ കിട്ടിയില്ലെങ്കിലും കിട്ടിയവയിൽ ആശ്വാസം കൊള്ളുന്ന അതിന്റെ ദിശയിൽ മറ്റൊന്നിലേയ്ക്കു്, അവിടെ നിന്നും മറ്റൊന്നിലേയ്ക്കു്. അനന്തമായ അലച്ചിൽ. വായനയെ രൂപപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും പ്രധാന പങ്കു് വായനശാല വഹിക്കുന്നുണ്ടു്. പുസ്തകങ്ങൾ സംരക്ഷിക്കുന്ന ഒരിടം എന്നതിലുപരി പ്രദേശത്തിന്റെ രാഷ്ട്രീയത്തെ, സാംസ്കാരിക പ്രവർത്തനങ്ങളെ നിർണ്ണയിച്ചാണു് അതു് നിലകൊള്ളുന്നതു്. അനേകം മനുഷ്യരുടെ ദീർഘനാളത്തെ പ്രയത്നഫലമാണു് വായനശാലകളായി നിലനിൽക്കുന്നതു്. പുസ്തകശേഖരണവും, സംരക്ഷണവും, വിതരണവും അനുബന്ധപരിപാടികളും വായനശാല എന്ന സ്ഥാപനം കേന്ദ്രമാക്കി നടത്തുന്നു.

വായനശാലയെക്കുറിച്ചു് ഓർക്കുമ്പോൾ സക്കറിയയുടെ ‘യേശുപുരം പബ്ലിക്ക് ലൈബ്രറിയെപ്പറ്റി ഒരു പരാതി’ എന്ന കഥ ഓർമ്മ വരും. സക്കറിയ യുടെ ‘യേശുപുരം പബ്ലിക്ക് ലൈബ്രറിയെപ്പറ്റി ഒരു പരാതി’ ഒരു കത്തിന്റെ രൂപത്തിൽ എഴുതിയ കഥയാണു്. ലൈബ്രറിയിലെ ആയുഷ്കാല അംഗം ലൈബ്രറിയെ സംബന്ധിച്ച തന്റെ ആശങ്കകൾ പറയുന്നതാണു് പ്രമേയം. ലൈബ്രറിയുടെ ആയുഷ്കാല അംഗം എന്നതിനാൽ ലൈബ്രറിയുടെ നാശം തന്റെയും നാശമാണെന്നു് ആ വായനക്കാരൻ വിശ്വസിക്കുന്നു. ലൈബ്രറിയെ അലങ്കോലമാക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ അയാൾ വിമർശിക്കുന്നു. പുസ്തകങ്ങളെ ഏതോ അബോധപ്രേരണയാൽ റാക്കുകൾ മാറ്റി വെക്കുന്ന പ്യൂണിനെ അയാൾ പരിഹസിക്കുന്നു. എന്നാൽ പുസ്തകങ്ങളുടെ ഈ ലോകം തുറന്നു് തരുന്ന അത്ഭുത പ്രപഞ്ചത്തിന്റെ വ്യാപ്തിയിൽ മതിമറക്കുന്നു. വായനശാലയിലെത്തുന്ന ഒരാൾ ഒരു അന്വേഷകന്റെ സൂക്ഷ്മശ്രദ്ധയും ജാഗ്രതയും ദീക്ഷിച്ചു് റാക്കുകൾക്കിടയിലൂടെ നടക്കുന്നു. തനിക്കു് വേണ്ട പുസ്തകങ്ങൾ അന്വേഷിക്കുന്നു. അന്വേഷിച്ചവ കിട്ടിയില്ലെങ്കിൽ കിട്ടിയവയിൽ സംതൃപ്തി തേടുന്നു. വിവരങ്ങളുടെ കുത്തൊഴുക്കിൽ തിരഞ്ഞവ കിട്ടിയില്ലെങ്കിലും കിട്ടിയവയിൽ ആശ്വാസം കൊള്ളുന്ന അതിന്റെ ദിശയിൽ മറ്റൊന്നിലേയ്ക്കു്, അവിടെ നിന്നും മറ്റൊന്നിലേയ്ക്കു്. അനന്തമായ അലച്ചിൽ. ലൈബ്രറിയിലെ വിഷയവൈവിധ്യം തന്നെ ഒരു ഖണ്ഡികയിൽ “ജീവശാസ്ത്രം, യാത്രാവിവരണം, ജന്തുശാസ്ത്രം, സാഹിത്യനിരൂപണം, ഗണിതം, തത്ത്വശാസ്ത്രം, സംഗീതം, സമുദായികശാസ്ത്രം, സാമുദ്രികശാസ്ത്രം, ചെറുകഥ… വൈദ്യം, നാടകം, പ്രകൃതിചികിത്സ, മനഃശാസ്ത്രം, സർക്കസ്സ്, തോക്കു് നിർമ്മാണം, എസ്കറ്റോളജി എന്നീ വിഷയങ്ങൾ ഭൂമിശാസ്ത്രത്തിന്റെ അലമാരയിൽ ഒരുമിച്ചിരിക്കുന്നു. ഭൂമിശാസ്ത്രം മാത്രം ഇല്ല.” ഓരോരുത്തർ വായിക്കുമ്പോഴും പുസ്തകം ഓരോന്നായി പരിണമിക്കുന്നു. ആദ്യ വായനയിൽ കണ്ട പുസ്തകമല്ല, രണ്ടാമത്തെ പ്രാവശ്യം വായിക്കുമ്പോൾ. ഒരു പുസ്തകം, അനേകം അർത്ഥങ്ങൾ. അനേകം വികാസപരിണാമങ്ങൾ ഓരോ വായനക്കാരനെ/വായനക്കാരിയെ അഭിമുഖീകരിക്കുമ്പോഴും പുസ്തകത്തിനു് സംഭവിക്കുന്നു. ലൈബ്രറിയുടെ അകത്തു്, അതിന്റെ നിഗൂഢതകളിൽ തൂങ്ങി മരിക്കുന്ന അനേകം പുസ്തകങ്ങളെയാണു് സക്കറിയ തന്റെ കഥയിലൂടെ സ്പർശിക്കുന്നതു്. ഭൂഗർഭ അറയിൽ കേന്ദ്രീകരിച്ച റഫറൻസ് വിഭാഗവും അവിടെ രഹസ്യങ്ങൾ നിഗൂഹനം ചെയ്ത ക്ലാർക്കും പുസ്തകങ്ങളും. ക്ലാർക്കിന്റെ തൂങ്ങിമരണവും. അങ്ങനെ ആകാംക്ഷാജനകമായ ഒരു ആഖ്യാനമായി മാറുന്നതിനോടൊപ്പം തന്നെ റാക്കുകളിൽ നിശബ്ദമരണം സ്വീകരിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ആകുലതയായും കഥ മാറുന്നു.

ലോക്ക്ഡൗൺ വേളയിൽ അടച്ചു് പൂട്ടപ്പെട്ട ഗ്രന്ഥാലയങ്ങൾ. ഇനിയൊരിക്കലും ആ വായനശാല തേടി വരാത്ത ഭൂമിയിൽ നിന്നു് മറഞ്ഞു് പോയ വായനക്കാർ. പുസ്തകം മടക്കാൻ സാധിക്കാതെ, പുതിയവ കൈപ്പറ്റാൻ സാധിക്കാതെ മരണമടഞ്ഞവർ. രോഗം പുനർനിർമ്മിച്ച ലോകത്തിലേയ്ക്കാണു് പുസ്തകങ്ങളും കടന്നു് ചെല്ലുന്നതു്. പുസ്തകങ്ങളാൽ നിർമ്മിച്ച, വായന എന്ന സർഗ്ഗപ്രക്രിയയാൽ നിർമ്മിക്കപ്പെട്ട ലോകത്തിന്റെ അനേകം ആശങ്കകൾ. ’വായനശാല വാസൂള്ള’യെപ്പോലെ പുസ്തകം മോഷ്ടിച്ചിട്ടായാലും ലൈബ്രറി പരിരക്ഷിക്കുന്നവർ. അവരിലൂടെയാണു് പൊതുമണ്ഡലം രൂപീകൃതമാകുന്നതു്. ജനാധികാരം സുസ്ഥിരമാകുന്നതു്. ഇത്തരമൊരു നിഗൂഢ ഗ്രന്ഥാലയത്തെയാണു് ബോർഹസ് ‘The babel library’യിൽ വിഭാവനം ചെയ്യുന്നതു്. ബാല്യസ്മൃതികളിൽ വായിച്ച പുസ്തകം മാത്രം തെളിഞ്ഞു് നിൽക്കുന്ന ഒരു ‘വലിയ’ വായനക്കാരൻ അസ്തമിച്ച കാഴ്ച്ചയിലും വായന എന്ന പ്രക്രിയ നിർബാധം തുടർന്നു. വായന ഓർത്തെടുക്കൽ കൂടി ചേരുന്ന പ്രക്രിയയാണു്. ‘The book of sand’ എന്ന രസകരമായ കഥയിലും ബോർഹസ് മുന്നോട്ടു് വെയ്ക്കുന്നതു വായന എന്ന പ്രക്രിയയുടെ അനന്തവൈവിധ്യങ്ങളെയാണു്. രാജസ്ഥാനിൽ നിന്നും ആഖ്യാതാവിനു് ലഭിച്ച ഒരു പുസ്തകമാണു് കഥയിലെ കേന്ദ്രബിന്ദു. ഓരോരുത്തർ വായിക്കുമ്പോഴും പുസ്തകം ഓരോന്നായി പരിണമിക്കുന്നു. ആദ്യ വായനയിൽ കണ്ട പുസ്തകമല്ല, രണ്ടാമത്തെ പ്രാവശ്യം വായിക്കുമ്പോൾ. ഒരു പുസ്തകം, അനേകം അർത്ഥങ്ങൾ. അനേകം വികാസപരിണാമങ്ങൾ ഒരോ വായനക്കാരനെ/ വായനക്കാരിയെ അഭിമുഖീകരിക്കുമ്പോഴും പുസ്തകത്തിനു് സംഭവിക്കുന്നു. വിചിത്രമായ ആ പുസ്തകത്തെ ഒടുക്കം ലൈബ്രറിയിലെ റാക്കുകൾക്കിടയിലാണു് ആഖ്യാതാവു് ഉപേക്ഷിക്കുന്നതു്. ഇല ഒളിപ്പിക്കാൻ ഉചിതമായ സ്ഥലം കാടാണെന്ന വാക്യമാണു് ഒടുക്കം ആഖ്യാതാവു് പറയുന്നതു്. ബോർഹസ്സിന്റെ ഭാവനയിൽ ‘പുസ്തകം’ എന്ന വസ്തുവും ‘വായന’ എന്ന പ്രക്രിയയും സവിശേഷമായ ഇടപെടൽ നടത്തുന്നു. ആഖ്യാനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന കേന്ദ്ര ഘടകമായി അവ മാറുന്നു. ജീവിതം നിരാർദ്രമായി പെരുമാറുമ്പോൾ സമാധാനം ലഭിക്കുന്ന, അല്ലെങ്കിൽ മറ്റൊരു അവസ്ഥയിലേയ്ക്കു് പലായനം ചെയ്യാനുള്ള നൗകയായി പുസ്തകം മാറുന്നു.

images/Jorge_Luis_Borges.jpg
ബോർഹസ്

മഴ ബാധിച്ച നാട്ടിലെ ലൈബ്രറി ഓർക്കുന്നു. ഒരു മഴക്കാലത്തു് നനഞ്ഞു് കുതിർന്ന ചുമരിനോടു് ചേർന്ന പുസ്തകങ്ങളെല്ലാം തണുപ്പടിച്ചു് നാശമായി. ചൂടും തണുപ്പും തീവ്രമായാൽ പുസ്തകം പതിയെ ഇല്ലാതായിത്തുടങ്ങും. കുട്ടികളും ലൈബ്രേറിയനും ചേർന്നു് പുസ്തകങ്ങൾ ഉണക്കി. പാതി നശിച്ച പുസ്തകങ്ങൾ കുട്ടികൾ സ്വന്തമാക്കും. അതിലെ കഥ പാതിയിൽ വായിച്ചു് മുഴുവനാകാത്ത നിരാശയിൽ വെറുതെ ഇരിക്കും. ആ ലൈബ്രറിയോളം ഏകാന്തത നിറഞ്ഞ പ്രകൃതി മറ്റെവിടെയും അറിഞ്ഞിട്ടില്ല. ഇത്രയേറെ നിശബ്ദത കടലിന്റെ അടിത്തട്ടിൽ പോലും ഉണ്ടാവുമെന്നു് തോന്നുന്നില്ല. മുറാകാമിയുടെ ‘Wind cave’ എന്ന കഥയിൽ ഗുഹയിലേയ്ക്കു് പോയ പെൺക്കുട്ടി തന്റെ സഹോദരനു് ഗുഹാനുഭവം വിവരിച്ചു് കൊടുക്കുന്നുണ്ടു്. കടലിന്റെ അടിത്തട്ടോളം നിശബ്ദത എന്നാണു് ആ സ്ഥലത്തെ അവൾ വിശേഷിപ്പിക്കുന്നതു്.

നാലു്

പുസ്തകം എന്നു് കേൾക്കുമ്പോൾ മനസ്സിൽ വരുന്നതു കണ്ണിൽ ഇരുട്ടു് ബാധിച്ച ഒരു വായനക്കാരനെയാണു്. ലൂയി ബോർഹസ് എന്ന വലിയ ലൈബ്രേറിയൻ. പുസ്തകങ്ങളിലൂടെയുള്ള അയാളുടെ ദീർഘപര്യടനങ്ങൾ. വായന എന്ന ഏകാന്ത പ്രവൃത്തിയിൽ അയാളോളം മുഴുകിയ മനുഷ്യർ കുറവായിരിക്കാം. തന്നിലെ എഴുത്തുകാരനെക്കാൾ വായനക്കാരനെയാണു് അയാൾ ഇഷ്ടപ്പെട്ടതു്. പുസ്തകം എന്ന വസ്തുവിനെക്കാളുപരി പാരായണം എന്ന പ്രവൃത്തിയെയാണു് ബോർഹസ് ഇഷ്ടപ്പെട്ടതു്. ഇന്നുണ്ടായിരുന്നെങ്കിൽ ഏതെങ്കിലും മികച്ച ഇ-റീഡറുകളിലൊന്നു് ബോർഹസിന്റെ കയ്യിലുണ്ടായിരുന്നേനെ. വായന എന്ന പ്രവൃത്തി തരുന്ന വിഹായസ്സു് ഭൂതകാലത്തിന്റെ കെട്ടുപാടുകളിൽ നിന്നുള്ള വിമോചനവും കാലാനുസൃതമായ മനോഘടനയെ പുതുക്കാനുള്ള പ്രേരണയുമാണു്.

ലൈബ്രറിയിലെ റാക്കുകളിൽ പുസ്തകത്തിന്റെ കവറുകൾ നോക്കി അതിന്റെ കലാമേന്മയാൽ കണ്ണിമ വെട്ടാതെ നോക്കി നിന്നു് ആനന്ദാതിരേകത്താൽ കണ്ണു് നനയുന്ന വൃദ്ധനായ ലൈബ്രേറിയനെ വെറുതെ സങ്കല്പിച്ചിട്ടുണ്ടു്. അയാൾക്കു് ബോർഹസിന്റെ മുഖച്ഛായായിരുന്നു. വെറുമൊരു കൗതുകത്തിനപ്പുറം സമസ്ത പ്രപഞ്ചത്തെയും ഉൾവഹിക്കാൻ തക്ക വ്യാപ്തിയുള്ള ഒരു വസ്തു കൈകുമ്പിളിൽ പിടിക്കുമ്പോൾ ആരാണു് കണ്ണീരണിയാത്തതു്. അതിനപ്പുറം അതു് തുറന്നു് അതിനുള്ളിലെ ഭാവനാത്മകലോകത്തിലൂടെ സഞ്ചരിക്കുമ്പോഴും ഈ അനുഭൂതി തന്നെയാണു്. വാക്കിനാൽ മാത്രം പണിയാവുന്ന ലാബ്രിന്ത്.

റിച്ചാർഡ് ബർജിൻ ലൂയി ബോർഹസുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കു് വെക്കാൻ ബോർഹസിനോടു് ആവശ്യപ്പെടുന്നുണ്ടു്. കുട്ടിക്കാലത്തു് വായിച്ച പുസ്തകങ്ങളും ഹക്കിൾബറി ഫിന്നിന്റെയും ലൈഫ് ഓഫ് മിസിസിപ്പിയുടെയും ഇല്യൂസ്ട്രേഷനുകളുമാണു് തനിക്കു് ഓർമ്മ വരുന്നതെന്നു് ബോർഹസ് മറുപടി നൽകുന്നു. ‘അപ്പോൾ മനുഷ്യരെക്കാളേറെ പുസ്തകങ്ങളെയാണു് ഓർക്കാൻ കഴിയുന്നതു് അല്ലേ?’ എന്ന ചോദ്യത്തിനു് ‘അതെ, എനിക്കവയെ കാണാം’ എന്നാണു് ബോർഹസിന്റെ മറുപടി. നിത്യാന്ധതയിലേയ്ക്കു് പോയ ആ വലിയ വായനക്കാരൻ കാഴ്ച്ച പരിമിതമായ ഘട്ടത്തിലും വായനയെ കൈവിട്ടില്ല. ബോർഹസിന്റെ അദൃശ്യസാന്നിധ്യം വായനയെയും പുസ്തകത്തെയും കുറിച്ചുള്ള ഏതൊരു ചർച്ചയിലും ഇടപെടുന്നതു് കാണാം. മേതിലിന്റെ ഭാഷയിൽ ‘ബോർഹസിന്റെ ഇടപെടൽ’. ടോട്ടൽ ലൈബ്രറി എന്നാണു് ബോർഹസിന്റെ ലേഖനസമാഹാരത്തിന്റെ ശീർഷകം.

അഞ്ചു്
images/Anton_Chekhov.jpg
ആന്റോൺ ചെക്കോവ്

ഓഷ് വിറ്റ്സ് നരഹത്യയുടെ പേരിൽ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്ന ഹന്ന ഷ്മിറ്റ്സിനെ തേടി ചില ടേപ്പുകൾ ജയിലിലെത്തുന്നു. അവർ അതു് ടേപ്പിനോടൊപ്പമുണ്ടായിരുന്ന പ്ലെയറിലിട്ടു് പ്രവർത്തിപ്പിക്കുന്നു. അതിൽ നിന്നുയർന്ന ശബ്ദം ഒരു ഞെട്ടലോടെയാണവർ കേട്ടതു്. പൊടുന്നനെ ഓർമ്മകൾ അലച്ചു് വന്നാൽ തീയിൽ തൊട്ടാലെന്ന പോലെ നാം കൈകൾ പിറകോട്ടു് വലിക്കാം. എത്ര ശ്രമിച്ചാലും രക്ഷപ്പെടാനാകാത്ത വിധം നമ്മെ ചുറ്റിവലിയുന്ന ചില ഓർമ്മകളുണ്ടു്. ടേപ്പുകളിൽ നിന്നുയർന്ന ശബ്ദത്തിൽ തെളിഞ്ഞതു് ഒഡീസിയും, എ ലേഡി വിത്ത് എ ഡോഗും, വാർ ആൻ പീസും, ഹക്കിൾബെറി ഫിന്നുമാണു്. നിരക്ഷരയാണു് താനെന്ന കാര്യം ആരും അറിയാതിരിക്കാനാണു് ഹന്ന ചെയ്യാത്ത കുറ്റം ഏറ്റുപറയുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തതു്. ടേപ്പുകളിൽ നിന്നുയർന്ന പുസ്തകഭാഗങ്ങൾ ഹന്നയെ അക്ഷരാഭ്യാസത്തിലേയ്ക്കും വായനയിലേയ്ക്കും നയിക്കുന്നു. ഹന്നയെ തേടി പിന്നെയും ടേപ്പുകൾ എത്തുന്നു. ടേപ്പുകളിൽ നിന്നു് കേട്ട ആന്റോൺ ചെക്കോവി ന്റെ എ ലേഡി വിത്ത് എ ഡോഗ് എന്ന പുസ്തകം ജയിലിലെ ലൈബ്രറിയിൽ നിന്നവർ എടുക്കുന്നു. അതിലെ ഓരോ വാക്കും എഴുതി പഠിക്കുന്നു. തനിക്കു് ടേപ്പുകൾ അയച്ച മൈക്കൽ എന്ന തന്നെക്കാൾ പ്രായകുറവുള്ള സുഹൃത്തിനെ ഓർക്കുന്നു. അവനോടൊപ്പമുള്ള ദിനങ്ങൾ ഓർക്കുന്നു. ആ ദിനങ്ങളിൽ വായിച്ച പുസ്തകങ്ങളും പങ്കു് വെച്ച പ്രണയവും ഓർക്കുന്നു. മൈക്കലിനു് തന്റെ മിതമായ പദസമ്പത്തിനാൽ അവർ കത്തുകളയക്കുന്നു. ഒടുവിൽ മൈക്കലിനെ കാണുന്ന നേരത്തു് ‘ഞാൻ ഒരുപാടു് വായിച്ചു’ എന്നു് അഭിമാനത്തോടെ പറയുന്ന ഹന്ന ഷ്മിറ്റ്സിനെ കാണാം. എന്നാലും വായിച്ചു് കേൾക്കുന്നതാണു് എനിക്കിഷ്ടം എന്ന ഓർമ്മകളിലേയ്ക്കു് സഞ്ചരിച്ചു് പതിഞ്ഞ ശബ്ദത്തിൽ അവർ പറയുന്നു. മൈക്കലിനോടുള്ള സ്നേഹം വിറങ്ങലിച്ചു് നിൽക്കുന്ന വാക്കുകൾ. ആത്മാവിനെ പൂർണ്ണമാക്കുന്നതു് സ്നേഹം മാത്രമാണെന്നു് നോവലിൽ ഒരിടത്തു് കാണാം.

യുദ്ധാനന്തര ജർമ്മനിയുടെ പശ്ചാത്തലത്തിൽ ബേൺഹാർഡ് സ്ലിങ്കെഴുതിയ വിഖ്യാതമായ നോവൽ ‘ദി റീഡറി’ലാണു് ഹന്നയെയും മൈക്കലിനെയും നാം വായിക്കുന്നതു്. ഈ നോവൽ പിന്നീടു് ചലച്ചിത്രമാവുകയും നാലു് ഗോൾഡൻ ഗ്ലോബ് നോമിനേഷനടക്കം നേടുകയും ചെയ്തു. വായന എന്ന പ്രക്രിയയുടെ ആഴവും പരപ്പും വ്യക്തമാക്കിയ കൃതികളിലൊന്നായിരുന്നു ദി റീഡർ. ബോർഹസ് പറഞ്ഞതുപോലെ “I’m merely a dreamer, and then a writer, and my happiest moments are when I’m a reader.”. വായന യുദ്ധത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും പ്രഖ്യാതമായതും അല്ലാത്തുമായ ഏതു് സംഭവങ്ങളുടെയും ഇടയിലൂടെ ഭൂമിക്കടിയിലെ നീരുറവ കണക്കെ പ്രവഹിക്കും. ഏതൊരു ഭൂതകാലസംഭവത്തിനിടയിലും നാം ഒരു പുസ്തകത്തെ ദർശിക്കുന്നു.

ആറു്
images/Carlos_Fuentes.jpg
കാർലോസ് ഫ്യൂവന്തേസ്

പുസ്തകങ്ങളുടെ ചരിത്രത്തിൽ സമർപ്പണത്തിന്റെ ചരിത്രം കൂടിയുണ്ടു്. സഹയാത്രികനു്, യാത്രികയ്ക്കു്, കുട്ടികൾക്കു്, അമ്മയ്ക്കു്, അച്ഛനു്, സുഹൃത്തിനു്, ജീവിതത്തിൽ ദിശ കാട്ടി തന്ന മനുഷ്യർക്കു്, തുടങ്ങി സമർപ്പണത്തിന്റെ ലിസ്റ്റ് നീളുന്നു. മേതിൽ ഭൂമിയെയും മരണത്തെയും കുറിച്ചു് എന്ന സമാഹാരം സമർപ്പിച്ചിരിക്കുന്നതു് സഹയാത്രികയായ പ്രഭയ്ക്കാണു്. ആ സമർപ്പണ വാചകം വായിച്ച നാളുകളിൽ അതു് ഏറെ വിസ്മയിപ്പിച്ചിരുന്നു. അതിലെ അഗാധസ്നേഹം ഉള്ളം തൊട്ടിരുന്നു. അതിന്റെ ചുവടു് പിടിച്ചു് കൂട്ടുകാരിക്കു് കുറിപ്പെഴുതിയിരുന്നു. മേതിലിന്റെ കഥകളും പ്രഭയ്ക്കുള്ള സമർപ്പണമാണു്. സുഭാഷ് ചന്ദ്രൻ സമുദ്രശില സമർപ്പിച്ചിരിക്കുന്നതു് ഭാര്യാ മാതാവിനാണു്. സരമാഗോയുടെ കൃതികളിൽ pilar-നുള്ള സമർപ്പണം കാണാം. സമർപ്പണങ്ങൾ തീർത്തും വ്യക്തിപരമായ കാര്യമാണു്. പാഠം മാത്രമേ വായനക്കാരുടെ പരിധിയിൽ വരേണ്ടതുള്ളൂ. എങ്കിലും അതിലൊരു കൗതുകമുണ്ടു്. ചില സമർപ്പണ വാചകളുടെ ഭാഷപരമായ ഭംഗിയിൽ നാം ആകൃഷ്ടരായേക്കാം. കാർലോസ് ഫ്യൂവന്തേസ് ‘Good Conscience’ എന്ന നോവൽ ലൂയി ബുനുവലിനാണു് സമർപ്പിച്ചിരിക്കുന്നതു്. ഫ്യൂവന്തേസ് ഇങ്ങനെ എഴുതുന്നു “For Luis Buñuel great artist of our time, great destroyer of easy consciences, great creator of human hope” ചെറുപ്രായത്തിൽ മരിച്ച തന്റെ മകൾക്കായാണു് വിദ്വാൻ കെ. പ്രകാശം മഹാഭാരതം ഗദ്യവിവർത്തനം നിർവ്വഹിക്കുന്നതു്. ശ്രീനാരായണഗുരുവിനാണു് ഈ ബൃഹദ് ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നതു്. ലെനാർഡ് കോഹൻ ‘Favourite Game’ എന്ന തന്റെ നോവൽ അമ്മയ്ക്കാണു് സമർപ്പിച്ചിരിക്കുന്നതു്. ഓർമ്മയിൽ പെട്ടെന്നു് വന്ന ചിലതു് മാത്രമാണു് കുറിച്ചതു്. ഓരോ പുസ്തകം ഏതെങ്കിലും ഒരു വ്യക്തിയെയോ, ഒരു കൂട്ടം പേരെയോ ഉൾച്ചേർക്കുന്നുണ്ടാവും. നിശബ്ദമായി അവരുടെ ഓർമ്മ നമ്മുടെ വാക്കിനെ തെളിച്ചമുള്ളതാക്കുന്നുണ്ടാകാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ പറയുന്നതുപോലെ ആരെയെങ്കിലും ഓർക്കാതെ ഒരു വാക്കു് പോലും നമുക്കു് എഴുതാൻ സാധിക്കണമെന്നില്ല. ഓർമ്മയിൽ നിന്നു് നദിയിലേയ്ക്കെന്ന പോലെ ഒരില പൊഴിയുന്നുണ്ടു്. നാം അതു് ഭാഷയിലേയ്ക്കു് വിവർത്തനം ചെയ്യുന്നുണ്ടു്. മരണത്തിൽ നിന്നും വിസ്മൃതിയിൽ നിന്നും ചിലർ നമ്മെ പിന്നോട്ടു് പിടിച്ചു് വലിക്കുന്നുണ്ടു്. പുസ്തകത്തിനു് അങ്ങനെ അനവധി നിയോഗങ്ങൾ.

ഏഴു്

ഏതിടമാണു് വായനയ്ക്കു് അനുയോജ്യമെന്നു് നിങ്ങൾ ധരിച്ചിരിക്കുന്നതെന്നു് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. ഈ ചിന്ത തന്നെ വളരെ പ്രിവിലേജ്ഡായ ഒന്നാണു്. പ്രത്യേകിച്ചു് നമ്മുടെ മാലിന്യകൂമ്പാരങ്ങൾക്കിടയിൽ ഫ്ലക്സുകൾ കൊണ്ടു് മറച്ചു് ജീവിക്കുന്ന റോഹിംഗ്യൻ മുസ്ലീങ്ങളെക്കുറിച്ചു് ഒരു ലേഖനം ഇന്നു് വായിച്ചിരുന്നു. വായന, എഴുത്തു് തുടങ്ങിയ പ്രവൃത്തികളിലെല്ലാം അതിൽ സന്നിഹിതമായിരിക്കുന്ന വിമോചനമൂല്യം പോലെ പ്രിവിലേജ്ഡായ ജീവിതാവസ്ഥയും അടങ്ങിയിരിപ്പുണ്ടു്. പൊതുവായനശാലകൾ നവോത്ഥാനചരിത്രത്തിലെ കെട്ടടങ്ങാത്ത കനലാവുന്നതു് അതിന്റെ രൂപീകരണത്തിനു് പിറകിൽ പ്രവർത്തിച്ച ലക്ഷ്യങ്ങളുടെ ആഴം കൊണ്ടാണു്. അതു് രൂപപ്പെടുത്തിയ പൊതുമണ്ഡലം വായനയെ എല്ലാവർക്കും ഇടപെടാവുന്ന ഇടമാക്കി. പുസ്തകത്തിന്റെ ചരിത്രവഴികൾ അത്യന്തം കൗതുകവും ആവേശവും നിറഞ്ഞതാണു്. അതു് വായനയുടെ രീതികളുടെയും ഇടങ്ങളുടെയും ചരിത്രമാണു്.

images/Alberto_Manguel.jpg
ആൽബർട്ട് മാംഗ്വൽ

ആൽബർട്ട് മാംഗ്വൽ ഹിസ്റ്ററി ഓഫ് റീഡിംഗ് എന്ന പ്രസിദ്ധമായ ഗ്രന്ഥം പല വിധം വായനക്കാരുടെ ചിത്രങ്ങൾ കാട്ടി തന്നു് അവരെക്കുറിച്ചു് പറഞ്ഞാണു് ആരംഭിക്കുന്നതു്. മേരി മഗ്ദലീനയും ബോർഹസും ഡിക്കൻസും അരിസ്റ്റോട്ടിലും സെയ്ന്റ് ഫ്രാൻസിസും അവരവരുടെ വായനവേളയെ പ്രദർശിപ്പിച്ചു് ചിത്രങ്ങളായും പെയ്ന്റിംഗുകളായും പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. ശേഷം മാംഗ്വൽ ഇങ്ങനെ പറയുന്നു “All these are readers, and their gestures, their craft, the pleasure, responsibility and power they derive from reading, are common with mine. I am not alone.” ഏകാകിയാണു് താനെന്ന വിഷാദഭരിതമായ തോന്നലിനെ മായ്ക്കാനും (ചില നേരങ്ങളിൽ കൂടുതൽ ആഴ്ത്തിയുറപ്പിക്കാനും) വായന എന്ന പ്രക്രിയ സഹായിക്കാറുണ്ടു്. വായനയുടെ ഇടം ഏതുമാവാം.

‘കയ്യൊപ്പു് ’ എന്ന ചിത്രത്തിൽ ബാലചന്ദ്രന്റെ പല ഇടങ്ങളിലെ വായനയെ, എഴുത്തിനെ കാട്ടുന്നുണ്ടു്. വളനിർമ്മാണശാലയിലെ അലസവായനയും, മുറിയിൽ കട്ടിലിൻ മേൽ കിടന്നുള്ള വായനയും, പുസ്തകശാലയിൽ നിന്നുള്ള കിതപ്പുള്ള വായനയും കാണാം. അയാളിലെ വായനക്കാരനെ വ്യക്തമാക്കാൻ ഉപയോഗിച്ച ദൃശ്യങ്ങളാണിവ. അതിലൊരിടത്തു് പായൽ പിടിച്ച കൽപ്പടവിലിരുന്നു് അയാൾ എഴുതുന്ന ദൃശ്യമുണ്ടു്.

എട്ടു്
images/OlavHHauge.jpg
ഒലാവ് എച്ച് ഹേഗ്

നിത്യചൈതന്യ യതി എന്ന പേരു് അറിയുന്നതു് മുത്തച്ഛന്റെ സ്വകാര്യഡയറി കുറിപ്പിൽ നിന്നാണു്. മേശവലിപ്പിൽ സൂക്ഷിച്ച ഒരു കുഞ്ഞു് നോട്ട് ബുക്കിൽ തന്റെ ദിനവൃത്താന്തങ്ങൾ മുത്തച്ഛൻ എഴുതിയിടുമായിരുന്നു. ദൈനംദിനവൃത്തികൾ ചെറുവാക്യങ്ങളായി എഴുതും. വായിച്ചതും തോന്നിയതുമായ കാര്യങ്ങൾ. അതിൽ ചിലതു് ചെറുപ്പത്തിന്റെ കൗതുകത്തിൽ വായിച്ചിരുന്നെങ്കിലും ചെയ്തതു് ശരിയല്ല എന്നു് പിന്നീടു് തോന്നി. ഒരാളുടെ സ്വകാര്യതയിൽ അതിക്രമിച്ചു് കയറുന്നതിലും നിന്ദ്യമായ പ്രവൃത്തി വേറെയില്ല. ചിലപ്പോൾ ആ സ്വകാര്യതയെ ഭഞ്ജിച്ചുള്ള പ്രവൃത്തി മഹത്തരമാവുകയും ചെയ്യാറുണ്ടു്. മാക്സ് ബ്രോഡ് നടത്തിയ ഇടപെടൽ അങ്ങനെയൊന്നാണു്. ബോലാനോ അതിനെക്കുറിച്ചു് Between parenthesis-ൽ എഴുതുന്നുണ്ടു്. “Kafka, this century’s best writer, showed the way when he asked a friend to burn all his work. He assigned the task to Brod, on the one hand, and also to Dora, his lover. Brod was a writer and he didn’t keep his promise. Dora was less educated and she may have loved Kafka more, and one presumes that she carried out her lover’s request to the letter”. ഒരു പക്ഷേ, ഫൂക്കോയുടെ അപ്രകാശിത കൃതികളും ഈ വിധം വെളിച്ചം കാണണം എന്നു് വായനക്കാർ ആഗ്രഹിക്കുന്നുണ്ടാവും. ഈ കൗതുകവും, അന്വേഷണവും വായനയുടെ രാസത്വരകമായി പ്രവർത്തിക്കുന്നു. മുത്തച്ഛന്റെ ആ ഡയറിക്കുറിപ്പിലാണു് കാലം മഞ്ഞ നിറം നൽകിയ പേപ്പർ തുണ്ടിൽ നിത്യയുടെ പേരു് കാണുന്നു. തൊണ്ണൂറുകളിലെ പത്രകഷ്ണമാണു്. ‘എന്റെ ചിത്രകൗതുകം’ എന്നാണു് ലേഖനത്തിന്റെ ശീർഷകം. രൂപങ്ങൾ മനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്തയാണു് ലേഖനം അവതരിപ്പിച്ചതെന്നാണു് ഓർമ്മ. നിലാവിനെക്കുറിച്ചും ഉന്മാദത്തെക്കുറിച്ചും അതിൽ പറഞ്ഞിരുന്നു. പലതും മനസ്സിലായില്ലെങ്കിലും ആ ലേഖനത്തിലൂടെ എഴുത്തുകാരനെ തേടിപ്പിടിച്ചു് വായിക്കാനുള്ള പ്രേരണയുണ്ടായി. ആ ലേഖനം കണ്ട വിവരമോ, വായിച്ച വിവരമോ മുത്തച്ഛനോടു് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല. മുത്തച്ഛൻ മരിച്ചപ്പോൾ അങ്ങനെ പറയാതെ ബാക്കി വെച്ച അനേകം കാര്യങ്ങളുണ്ടെന്നു് തോന്നുന്നു. വിസ്മയം പോലെ ലഭിച്ച നിമിഷങ്ങളെ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കാമായിരുന്നു എന്നു് തോന്നുന്നു. പഴയ കുറിപ്പുകളടങ്ങിയ ഡയറി വീടിന്റെ മച്ചിലെ മേശവലിപ്പിൽ അച്ഛന്റെ സംരക്ഷണയിൽ ഭദ്രമായിരിക്കുന്നു. പിന്നീടതു് തുറന്നു് നോക്കിയിട്ടില്ല. കൗതുകം നഷ്ടമായിട്ടല്ല, ആഗ്രഹവുമുണ്ടു്. പക്ഷേ, വാത്സല്യനിധിയായ ഒരു മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണു്. ഒലാവ് എച്ച് ഹേഗി ന്റെ ഒരു കവിത ഇങ്ങനെയാണു് രവികുമാറിന്റെ വിവർത്തനം. “പഴയ കടലാസ്സുകൾ മറിച്ചുനോക്കുന്നതു് ഉണക്കിലകൾ ഇളക്കിനോക്കുന്നതു പോലെയാണു്. ഒരു ലാർവയോ ഒരു കൊക്കൂൺ തന്നെയോ നിങ്ങൾക്കു കിട്ടിയെന്നു വരാം—അതിൽ നിന്നു പുറത്തു വരുന്നതു് ഏതു പൂമ്പാറ്റയാണെന്നു് നിങ്ങൾ അറിയാനും പോകുന്നില്ല.”

ഒൻപതു്
images/Umberto_Eco.jpg
ഉംബർട്ടോ എക്കോ

ഉത്തരമലബാറിൽ മേടം പത്തു്, പത്താമുദയം വെളിച്ചത്തിന്റെ ഉത്സവമാണു്. പുസ്തകവും വെളിച്ചമാണെന്നു് പറയാറുണ്ടു്. വാക്കിന്റെ വെളിച്ചത്തെക്കുറിച്ചു് ആചാര്യദണ്ഡിയുടെ ശ്ലോകം പ്രസിദ്ധമാണല്ലോ. എന്നാൽ പുസ്തകം വെളിച്ചം മാത്രമാണോ, അല്ല വെളിച്ചം മാത്രമല്ലെന്നു് ആനന്ദ് ഒരിടത്തു് എഴുതുന്നുണ്ടു്. അതിനായി അദ്ദേഹം കാമുവിന്റെ ഒരു ഭാഗം ഉദ്ധരിക്കുന്നു “He knew what those jubilant crowds did not know but could have learned from books: that the plague bacillus never dies or disappears for good; that it can lie dormant for years and years in furniture and linen chests; that it bides its time in bedrooms, cellars, trunks, and bookshelves; and that perhaps the day would come when, for the bane and the enlightening of men, it would rouse up its rats again and send them forth to die in a happy city.” തോമസ് കൂംപെസ് 2016-ൽ എഴുതിയ ലേഖനത്തിലും ഈ ഭാഗം പരാമർശിക്കുന്നുണ്ടു്. കൊറോണ എന്ന മഹാമാരിയാൽ ലോകമാകെ വിറങ്ങലിച്ചു് നിൽക്കുമ്പോൾ, ഇടവേളകളില്ലാതെ അതിനെ പ്രതിരോധിക്കുമ്പോൾ പ്ലേഗിനും ഡെത്ത് ഓഫ് വെനീസിനും പ്രധാന്യമുള്ളതായി കാണാം. ഡാന്റെയുടെ ഡിവൈൻ കോമഡിയും, ഡാൻ ബ്രൗണിന്റെ ഇൻഫെർണോയും നാം ഓർത്തു് പോകാം. പുസ്തകം ആനന്ദം മാത്രമല്ല പ്രധാനം ചെയ്യുന്നതു് ആനന്ദിന്റെ വാക്കുകളിൽ “പുസ്തകം അറിവിന്റെയും ആനന്ദത്തിന്റെയും മാത്രം സ്രോതസ്സുകളല്ല എന്നതാണു് കാര്യം. അവയ്ക്കു് വേറെ പലതിന്റെയും ഉറവിടമാകാൻ കഴിയും. ഉദാഹരണമായി ഒരു മഹാമാരിയുടെ, പാതകങ്ങളുടെ, നോവൽ വ്യംഗ്യമായി പറയുന്ന ഇരുട്ടിന്റെ, അധിനിവേശത്തിന്റെ ഒക്കെ.” (എഴുത്തു്: പുസ്തകം മുതൽ യുദ്ധം വരെ) കേവലം വായനസുഖത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ വംശത്തിന്റെ യാത്രകളിലുടനീളം മത്സരത്തിനും അറുകൊലകൾക്കും വംശഹത്യക്കും വഴിയൊരുക്കിയ വസ്തുവായും പുസ്തകങ്ങളെ കാണാം. നീറുന്ന ജീവിതവഴികളിലൂടെയാവാം ഒരു സൃഷ്ടി പുസ്തകരൂപം പ്രാപിക്കുന്നതു്. ജീവിതസമരത്തിന്റെ വലിയൊരു വഴി അതിന്റെ അടിത്തട്ടിൽ കാണാം. “‘സുഖം’ എന്ന പദത്തിന്റെ അർത്ഥം എന്റെ നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്നുവരികിലും പരമാർത്ഥത്തിൽ അതെങ്ങനെയിരിക്കുമെന്നു് ഞാനിതുവരെ അറിഞ്ഞിട്ടുള്ളവനല്ല” എന്ന ശ്രീകണ്ഠേശ്വരത്തിന്റെ വാക്കുകളുടെ പൊരുൾ ഈ സമരവും സഹനവുമാകുന്നു. എങ്കിലും നാം സുഖത്തിന്റെ ആത്മാന്വേഷണത്തിന്റെ പുതിയ ഭൂഖണ്ഡങ്ങൾ പുസ്തകങ്ങളിൽ കണ്ടെത്തുന്നു. മൃഗത്തോലിൽ നിന്നു് ഇ-റീഡറിലേയ്ക്കു് പുസ്തകം പരിണമിക്കുന്നു. ഉംബർട്ടോ എക്കോ യുടെ ഒരു പുസ്തകത്തിന്റെ ശീർഷകം ‘This is Not the End of the Book’ എന്നാണു്. അതെ This is not the end of the book.

പി. കൃഷ്ണദാസ്
images/krishnadas.jpg

കാസർഗോഡ് ജില്ലയിലെ മടിക്കൈ സ്വദേശി. നിലവിൽ കേരള സർവ്വകലാശാല മലയാള വിഭാഗത്തിൽ ഗവേഷകൻ. വായനയും എഴുത്തും സിനിമയും കലയും ഇഷ്ടവിഷയങ്ങളാണു്. ഫിസിക്സിൽ ബിരുദം, മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ടു്. യുവകഥാകൃത്തുകളുടെ കഥകൾ ചേർത്തു് ‘എന്നിട്ടു്’ എന്ന പേരിൽ പുസ്തകം എഡിറ്റ് ചെയ്തു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Pejukalkkidayil Ethoralum Ekakiyanu (ml: പേജുകൾക്കിടയിൽ ഏതൊരാളും ഏകാകിയാണു്).

Author(s): P. Krishnadas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-08.

Deafult language: ml, Malayalam.

Keywords: Article, P. Krishnadas, Pejukalkkidayil Ethoralum Ekakiyanu, പി. കൃഷ്ണദാസ്, പേജുകൾക്കിടയിൽ ഏതൊരാളും ഏകാകിയാണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A little bookworm, painting by Eduard Swoboda (1814–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.