SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Nicolai_Kroyer.png
Portrait of the artist’s foster father the zoologian and professor Henrik Nicolai Kr{\o }yer, a painting by Peder Severin Krøyer (1851–1909).
ഏ­കാ­ന്ത­ത, ഉ­ന്മാ­ദം, മരണം: ചില കു­റി­പ്പു­കൾ
പി. കൃ­ഷ്ണ­ദാ­സ്
ഒ­ന്നാം ഖണ്ഡം
ഏ­കാ­ന്ത­യു­ടെ കു­റ്റൻ കാ­ഞ്ഞി­ര­മ­രം, മാ­ട­മ്പ­ള്ളി­യി­ലെ ഗംഗ, പിയറി ബോർ­ദ്യു, വായന— ചില മൊ­ണ്ടാ­ഷു­കൾ
images/Pierre_Bourdieu.jpg
പിയർ ബോർ­ദ്യു

പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ച്ചു് തു­ട­ങ്ങി­യ­തി­നു­ശേ­ഷം അതു് സൂ­ക്ഷി­ച്ചു് വെ­ക്കാൻ ഒരു ഇ­ട­മി­ല്ലാ­ത്ത­തി­ന്റെ വി­ഷ­മ­മു­ണ്ടാ­യി­രു­ന്നു. അത്ര വലിയ വീടു് ഉ­ണ്ടാ­യി­ട്ടും പു­സ്ത­കം അ­ടു­ക്കി വെ­ക്കാൻ ഒ­രി­ട­മി­ല്ലാ­ത്തി­ന്റെ സ­ങ്ക­ടം ഗംഗ ന­കു­ല­നോ­ടു് ‘മ­ണി­ച്ചി­ത്ര­ത്താ­ഴിൽ’ പ­റ­യു­ന്നു­ണ്ട­ല്ലോ. പു­സ്ത­കം വെ­ക്കാ­നു­ള്ള ഇടം ത­പ്പി­യാ­ണു് ഗംഗ തെ­ക്കി­നി­യി­ലെ­ത്തു­ന്ന­തു്. നാ­ഗ­വ­ല്ലി­ക്കു് മ­ന­സ്സു് കൈ­മാ­റു­ന്ന­തും. പി­ന്നീ­ടു് ഗം­ഗ­യ്ക്കു് പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കേ­ണ്ടി വ­ന്നി­ട്ടു­ണ്ടാ­വി­ല്ല. പക്ഷേ, ഗംഗ ‘കാ­വൂ­ട്ടു്’ എന്ന ക­വി­ത­സ­മാ­ഹാ­രം അ­തി­നി­ട­യിൽ വാ­യി­ക്കു­ന്നു­ണ്ടു്. കൽ­ക്ക­ത്ത­യി­ലെ ഏ­കാ­ന്ത­നേ­ര­ങ്ങ­ളിൽ ഗം­ഗ­യ്ക്കു് വി­ശ്രാ­ന്തി­ദാ­യ­ക­മാ­യി മാ­റി­യ­തു് പു­സ്ത­ക­ങ്ങ­ളാ­യി­രു­ന്നു എ­ന്നു് അ­നു­മാ­നി­ക്കാം. ഈ കൽ­ക്ക­ത്ത സൂചന മാ­ധ­വി­കു­ട്ടി­യി­ലേ­ക്കു് ഒരു പാലം തു­റ­ക്കു­ക­ന്നു­ണ്ടു്. അല്പം വി­ശാ­ല­മാ­യി പോയാൽ ചാ­രു­ല­ത­യി­ലേ­ക്കു് എ­ത്തി­ച്ചേ­രാ­വു­ന്ന വഴി. മാ­ധ­വി­കു­ട്ടി­യു­ടെ ഇം­ഗ്ലീ­ഷ് ക­വി­ത­ക­ളെ­ല്ലാം കൽ­ക്ക­ത്ത­യി­ലെ ജീ­വി­ത­ത്തി­നി­ട­യി­ലാ­യി­രു­ന്നു.

ര­ണ്ടു്

പു­സ്ത­കം കേവല വാ­യ­ന­യ്ക്കു­ള്ള ഉപാധി എ­ന്ന­തി­ന­പ്പു­റം പിയർ ബോർ­ദ്യു­വി­ന്റെ ഭാ­ഷ­യിൽ സാം­സ്കാ­രി­ക മൂ­ല­ധ­നം (culture capital) കൂ­ടി­യാ­ണു്. 1986-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച Forms of capital എന്ന ലേ­ഖ­ന­ത്തിൽ മൂ­ന്നു് ത­ര­ത്തി­ലു­ള്ള മൂ­ല­ധ­ന­രൂ­പ­ങ്ങ­ളെ­ക്കു­റി­ച്ചു് ബോർ­ദ്യൂ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു് (culturel, economical, social). അതിൽ സാം­സ്കാ­രി­ക മൂ­ല­ധ­ന­ത്തി­നു് ഉൾ­പ്പി­രി­വു­കൾ നിർ­ദ്ദേ­ശി­ക്കു­ന്നു­ണ്ടു്. സാം­സ്കാ­രി­ക മൂ­ല­ധ­ന­ത്തെ മൂ­ന്നാ­യി തി­രി­ക്കാം. ശ­രീ­ര­വ­ത്കൃ­ത (embodiement) അവസ്ഥ, വ­സ്തു­വ­ത്കൃ­ത (objectified) അവസ്ഥ, സ്ഥാ­പ­ന­വ­ത്കൃ­ത (institutionilized) അവസ്ഥ എ­ന്നി­ങ്ങ­നെ മൂ­ന്നാ­യി സാം­സ്കാ­രി­ക മൂ­ല­ധ­ന­ത്തെ വി­ഭ­ജി­ക്കു­ന്നു. “Cultural capital can exist in three forms: In the embodied state, i.e., in the form of long-​lasting dispositions of the mind and body; in the objectified state, in the form of cultural goods (pictures, books, dictionaries, instruments, machines, etc.), which are the trace or realization of theories or critiques of these theories, problematics, etc.; and in the institutionalized state, a form of objectification which must be set apart because, as will be seen in the case of educational qualifications, it confers entirely original properties on the cultural capital which it is presumed to guarantee.” എ­ന്നു് ബോർ­ദ്യൂ കു­റി­ക്കു­ന്നു.

വ­സ്തു­വ­ത്കൃ­ത അവസ്ഥ എന്ന ഗ­ണ­ത്തിൽ പു­സ്ത­ക­ശേ­ഖ­ര­ണ­ത്തെ­യും, അ­വ­യു­ടെ പ്ര­ദർ­ശ­ന­ത്തെ­യും ഉൾ­പ്പെ­ടു­ത്താ­മെ­ന്നു് തോ­ന്നു­ന്നു. അ­തു­വ­ഴി കൈ­വ­രു­ന്ന സാം­സ്കാ­രി­ക മൂ­ല­ധ­നം പ്ര­ധാ­ന­പ്പെ­ട്ട­താ­ണു്. വീ­ട്ടി­ലാ­വാം, ഓ­ഫീ­സി­ലാ­വാം പു­സ്ത­ക­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക വഴി അതു് വ്യ­ക്തി­യു­ടെ ഭാ­വു­ക­ത്വ­ത്തെ­യാ­ണു് പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു് എന്ന ബോധം ന­മ്മ­ളി­ലു­ണ്ടാ­കു­ന്നു. നെ­ഹ്റു­വി­ന്റെ മു­റി­യിൽ കണ്ട റോ­ബർ­ട്ട് ഫ്രോ­സ്റ്റി­ന്റെ വ­രി­ക­ളെ­ക്കു­റി­ച്ചു് കൃ­ഷ്ണ­മേ­നോൻ എഴുതി ക­ണ്ടി­ട്ടു­ണ്ടു്. അതു് നെ­ഹ്റു­വി­ന്റെ ലോ­ക­ബോ­ധ­ത്തി­ന്റെ അ­ട­യാ­ള­മാ­യി കൃ­ഷ്ണ­മേ­നോൻ കു­റി­ക്കു­ന്നു. അതു് വഴി വ­സ്തു­വ­ത്കൃ­ത അവസ്ഥ എന്ന സാം­സ്കാ­രി­ക മൂ­ല­ധ­നം നെ­ഹ്റു ക­യ്യാ­ളു­ന്നു. ഭാ­വു­ക­ത്വ­ത്തെ ഈ പ്ര­ദർ­ശ­ന പരത നിർ­ണ്ണ­യി­ക്കു­ന്ന­താ­യി വ­രു­ന്നു. വ്യ­ക്തി­യു­ടെ ഭാ­വു­ക­ത്വ­ത്തി­ന്റെ നി­ദർ­ശ­ന­മാ­യി അ­യാ­ളു­ടെ അ­ടു­ക്കി­വെ­ക്ക­ലി­നെ, ചി­ട്ട­യെ കാ­ണു­ന്നു. പക്ഷേ, അതിനെ നിർ­ണ്ണ­യി­ക്കു­ന്ന സാ­മ്പ­ത്തി­ക­പ­രി­സ­ര­ത്തെ­യും, സാ­മൂ­ഹി­ക പ­രി­സ­ര­ത്തെ­യും കാ­ണാ­തെ പോ­വ­രു­തു്. സാമ്പത്തിക-​സാമൂഹിക പ­രി­സ­ര­ങ്ങ­ളാ­ണു് ഈ ഭാ­വു­ക­ത്വ­വി­കാ­സ­ത്തെ സ്വാ­ധീ­നി­ക്കു­ന്ന­തു്. പ്രി­വി­ലേ­ജ് നൽ­കു­ന്ന സാ­ധ്യ­ത­കൾ ഈ അ­ടു­ക്കി­വെ­ക്ക­ലു­ക­ളിൽ പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്.

മൂ­ന്നു്

പ­റ­ഞ്ഞു് വ­ന്ന­തു് ഗം­ഗ­യു­ടെ പു­സ്ത­ക ശേ­ഖ­ര­ണ­ത്തെ­ക്കു­റി­ച്ചാ­ണു്. ഗം­ഗ­യും ന­കു­ല­നും കാറിൽ വ­രു­ന്ന സ­ന്ദർ­ഭ­ത്തിൽ ആ­ഴ്ച്ച­പ­തി­പ്പി­നു് വേ­ണ്ടി അടി കൂ­ടു­ന്ന അ­ല്ലി­യെ­യും, ച­ന്തു­വി­നെ­യും കാണാം. ഒ­ടു­ക്കം ആ മാ­ഗ­സിൻ ര­ണ്ടാ­യി കീ­റി­പോ­കു­ന്ന­താ­ണു് കാ­ണു­ന്ന­തു്. പക്ഷേ, അ­തി­നെ­തി­രെ ക­ണ്ണു­രു­ട്ടു­ന്ന ഭാ­സു­ര­യെ­യും കാണാം. വാ­യ­ന­യി­ലേർ­പ്പെ­ടാ­നു­ള്ള സാ­മൂ­ഹി­ക പ­രി­സ­ര­ത്തെ അതു് കാ­ട്ടു­ന്നു­ണ്ടു്. പക്ഷേ, ഗം­ഗ­യി­ലെ­ത്തു­മ്പോൾ സ്വ­ച്ഛ­ന്ദ സു­ന്ദ­ര­മാ­യ പ്ര­വൃ­ത്തി­യാ­യി അതു് മാ­റു­ന്നു. ഗം­ഗ­യു­ടെ ഭൂ­ത­കാ­ല­പ­രി­സ­ര­ത്തി­ലെ­വി­ടെ­യോ പേ­പ്പ­റു­കൾ കീ­റി­യെ­റി­ഞ്ഞോ­ടു­ന്ന ഗം­ഗ­യു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ഏറിയ വലിയ ഇ­ട­ത്തി­ലെ അ­തി­ലും വലിയ ഏ­കാ­ന്ത­ത­യി­ലാ­ണു് ഗംഗ ജീ­വി­ക്കു­ന്ന­തു് ഏ­കാ­ന്ത­ത­യു­ടെ പ­രി­ഹാർ­ത്ഥ­മെ­ന്നോ­ണ­മാ­വാം ഗംഗ വാ­യ­ന­യി­ലേ­ക്കു് തി­രി­ഞ്ഞ­തു്. പക്ഷേ, മാ­ട­മ്പ­ള്ളി­യിൽ എ­തി­രേ­റ്റ­തു് മ­റ്റൊ­രു ലോ­ക­മാ­ണു്. വാ­യി­ച്ച­റി­ഞ്ഞ ലോ­ക­ത്തെ­ക്കാൾ കൈ­മാ­റി വ­രു­ന്ന അ­റി­വു­ക­ളു­ടെ ലോ­ക­മാ­ണ­തു്. ‘പ­ണ്ടാ­രോ പ­റ­ഞ്ഞു് കേട്ട കഥ’ എന്ന നി­ല­യി­ലാ­ണു് ഭാസുര ഗം­ഗ­യോ­ടു് നാഗവലി-​രാമനാഥ-ശങ്കരൻ തമ്പി കഥ പ­റ­യു­ന്ന­തു്. പി­ന്നീ­ടു് ക­ഥാ­ഗ­തി­യെ തന്നെ മാ­റു­ന്നു. ബ­ട്ടർ­ഫ്ലൈ എ­ഫ­ക്ട് പ്ര­കാ­രം പു­സ്ത­കം അ­ടു­ക്കി വെ­ക്കാ­നു­ള്ള ഇടം ഗം­ഗ­യ്ക്കു് കി­ട്ടി­യി­രു­ന്നെ­ങ്കിൽ ഈ നാ­ഗ­വ­ലി­യി­ലേ­ക്കു­ള്ള പ്ര­വേ­ശം ഉ­ണ്ടാ­വു­മാ­യി­രു­ന്നോ, ഉ­ണ്ടാ­വു­മാ­യി­രി­ക്കും. ഏ­കാ­ന്ത­ത­യിൽ മ­നു­ഷ്യർ സ­ഞ്ച­രി­ക്കു­ന്ന ദൂരം അ­പ്ര­വ­ച­നീ­യ­മാ­ണ­ല്ലോ.

നാലു്

‘ഏ­കാ­ന്ത­ത ഒരു കൂ­റ്റൻ കാ­ഞ്ഞി­ര­മ­ര­മാ­ണെ’ന്നു് ശ­ശി­മാ­ഷ് പ­റ­യു­ന്ന­തി­ന്റെ പൊരുൾ ഏ­കാ­ന്ത­ത­യിൽ വ്യ­ക്തി­യിൽ സം­ഭ­വി­ക്കു­ന്ന നി­ല­വി­ട്ടു­ള്ള സ­ഞ്ചാ­ര­മാ­ണു്. വാൻ­ഗോ­ഗി­ലും ദാ­ലി­യി­ലും വെർ­ജീ­ന വൂൾ­ഫി­ലും സിൽ­വി­യ­പ്ലാ­ത്തി­ലും പി­ക്കാ­സോ­യി­ലു­മൊ­ക്കെ ഈ നി­ല­വി­ടൽ കാണാം. ഈ നി­ല­വി­ട­ലി­ന്റെ ഉത്തമ മു­ഹൂർ­ത്ത­മാ­ണു് ഹെ­മിം­ഗ് വെ യെ വാ­യ­യി­ലേ­ക്കു് തോ­ക്കു് ക­ട­ത്താൻ പ്രേ­രി­പ്പി­ച്ച­തു്, അതേ ഉത്തമ മു­ഹൂർ­ത്ത­മാ­ണു് തർ­ക്കോ­വ്സ്കി­യെ സാ­ക്രി­ഫൈ­സി­ലേ­ക്കു് ന­യി­ച്ച­തും. ര­ണ്ടാം ഖണ്ഡം ഒരു വാ­ക്കു് തെ­റ്റി­ക്കൽ, സാ­ക്രി­ഫൈ­സ്, നേ­ത്ര­ദാ­മി­ലെ­യും അ­ഗ്നി­ബാ­ധ­കൾ, small town sea— ചില മൊ­ണ്ടാ­ഷു­കൾ

images/Ernest_Hemingway.jpg
ഏ­ണ­സ്റ്റ് മി­ല്ലർ ഹെ­മിം­ഗ് വേ

ഏ­കാ­ന്ത­ത­യു­ടെ മൂർ­ച്ച­യേ­റി­യ, വി­ര­സ­മാ­യ ആ ഞാ­യ­റാ­ഴ്ച്ച­യു­ടെ പു­ലർ­ക്കാ­ല­ത്തി­ലെ­പ്പോ­ഴോ ഐ­ഡാ­ഹോ­യി­ലെ കെ­റ്റ്ച്ചാ­മിൽ വ­ച്ചു് അ­ല­യാ­ഴി­ക്കു് മു­ന്നിൽ ത­ല­ക്കു­നി­ക്കാ­ത്ത ഇ­ച്ഛ­യു­ള്ള, കാ­ല­ത്തി­ന്റെ ഒരു പ്ര­വാ­ഹ­ത്തി­നും ക­ട­പു­ഴ­ക്കി­യെ­റി­യാൻ സാ­ധി­ക്കാ­ത്ത ഒരു മ­നു­ഷ്യൻ തന്റെ വാ­യി­ലേ­ക്കു് ഡബിൾ ബാ­രൽ­ഡ് ഷോ­ട്ട്ഗൺ ക­ട­ത്തി­വെ­ച്ചു് ട്രി­ഗർ വ­ലി­ച്ച നി­മി­ഷം ഏ­ണ­സ്റ്റ് മി­ല്ലർ ഹെ­മിം­ഗ് വേ കാ­ല­ത്തോ­ടു് ഗു­ഡ്ബൈ പ­റ­ഞ്ഞു. ഉ­ദ്വോ­ഗ­ഭ­രി­ത­മാ­യ ഒരു നോ­വ­ലി­ന്റെ അ­ന്ത്യം പോ­ലെ­യാ­യി ഹെ­മിം­ഗ്വേ­യു­ടെ വി­ട­വാ­ങ്ങ­ലും. മകൻ ജോൺ ഹെം­മി­ഗ് വേ­യ്ക്കു് നൽകിയ വാ­ക്കാ­ണു് സ്വയം വെ­ടി­വെ­ച്ചു് മ­രി­ച്ച­തി­ലൂ­ടെ ഹെം­മി­ഗ്വേ തെ­റ്റി­ച്ച­തു്. ആ വാ­ക്കു് തെ­റ്റൽ വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ വലിയ മു­റി­വു­ക­ളി­ലൊ­ന്നാ­യി മാറി. ഉ­ന്മാ­ദ­ത്തി­ന്റെ­യും ഏ­കാ­ന്ത­ത­യു­ടെ­യും ഉ­യർ­ന്ന മു­ഹൂർ­ത്ത­ങ്ങ­ളി­ലൊ­ന്നി­നെ ഹെം­മി­ഗ്വേ തന്റെ ചെ­റു­ക­ഥ­യെ അ­നു­സ്മ­രി­പ്പി­ക്കും വിധം പ­രി­ച­രി­ച്ചു. ഹെ­മിം­ഗ്വേ­യു­ടെ മ­ര­ണ­വാർ­ത്ത റേ­ഡി­യോ­യി­ലൂ­ടെ കേൾ­ക്കു­ന്ന­തി­നും ഒ­രാ­ഴ്ച്ച മുൻ­പാ­ണു് ഹെ­മിം­ഗ് വേ­യെ­ക്കു­റി­ച്ചു­ള്ള തന്റെ ലേഖനം പൂർ­ത്തി­യാ­ക്കി­യ­തു് എ­ന്നു് എം ടി എ­ഴു­തു­ന്നു­ണ്ടു്. കാ­ല­ത്തി­ന്റെ വി­ധി­ക്കു് കീ­ഴ­ട­ങ്ങാ­നൊ­രു­ങ്ങാ­ത്ത ഒ­രാ­ളു­ടെ വീ­ര്യ­മു­ള്ള ശ­ബ്ദ­മാ­ണു് മ­ര­ണ­ത്തി­ലൂ­ടെ­യും ഹെ­മിം­ഗ് വേ കേൾ­പ്പി­ച്ച­തു്. വുഡി അ­ല­ന്റെ 2011-ൽ പു­റ­ത്തി­റ­ങ്ങി­യ മി­ഡ്നൈ­റ്റ് ഇൻ പാ­രീ­സിൽ പാ­രീ­സി­ന്റെ ന­ഗ­ര­പ­ഥ­ങ്ങ­ളി­ലെ രാ­ത്രി­യാ­മ­ങ്ങ­ളിൽ ‘ഹെ­മിം­ഗ്വേ’ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. കോറെ സ്റ്റോ­ളാ­ണു് ഹെ­മിം­ഗ് വേ­യു­ടെ വേഷം ചെ­യ്ത­തു്. യു­വ­ത്വം പ്ര­സ­രി­ക്കു­ന്ന മു­ഖ­വു­മാ­യി ജി­ല്ലി­ന്റൊ­പ്പം യാത്ര ചെ­യ്യു­ന്നു­ണ്ടു്. സെൽ­ഡ­യെ­യു ഫി­റ്റ്സ് ജെ­റാൾ­ഡി­നെ­യും ജെർ­ഡ്രൂ­ഡ് സ്റ്റെ­യി­നെ­യും സാൽ­വാ­ദോർ ദാ­ലി­യെ­യും ലൂയി ബു­നു­വ­ലി­നെ­യും ജി­ല്ലി­നു് പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. പാ­രീ­സി­ന്റെ ആ­വി­ഷ്കാ­ര പ­രി­സ­ര­ങ്ങൾ­ക്കു്, അതു് നിർ­മ്മി­ച്ച ന­ക്ഷ­ത്ര­സ­മാ­ന­മാ­യ ക­ലാ­ച­രി­ത്ര­ത്തി­നു് വുഡി അ­ല്ല­ന്റെ ട്രി­ബ്യൂ­ട്ടാ­ണു് ഈ ചി­ത്രം. ഉ­ന്മാ­ദ­വും ഏ­കാ­ന്ത­ത­യും സ­മ­ഞ്ജ­സ­മാ­യി മേ­ളി­ച്ച ജീ­വി­തം ന­യി­ച്ച­വ­രാ­ണു് ആ രാ­ത്രി പാ­രീ­സിൽ ഗി­ല്ലി­ന്റെ മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്, മ­ദ്യ­പി­ക്കു­ന്ന­തു്, നൃ­ത്തം ചെ­യ്യു­ന്ന­തു്. ഏ­കാ­ന്ത­നി­മി­ഷ­ങ്ങ­ളിൽ മാ­ത്രം ക­ര­ഗ­ത­മാ­കു­ന്ന ലോ­ക­ത്തി­ന്റെ നി­റ­വു്.

ര­ണ്ടു്
images/Sacrificebritish1.jpg

ഏ­കാ­ന്ത­ത­യു­ടെ­യും ഉ­ന്മാ­ദ­ത്തി­ന്റെ­യും ഉ­ത്തും­ഗ­ങ്ങ­ളി­ലെ­വി­ടെ­യോ വ­ച്ചാ­ണു് അ­ല­ക്സാ­ണ്ടർ തന്റെ വീ­ടി­നു് തീ കൊ­ളു­ത്തി വെ­ളി­യ­ലേ­ക്കോ­ടു­ന്ന­തു്. തർ­ക്കോ­വ്ക്കി­യു­ടെ ഭ്ര­മ­ഭാ­വ­ന­കൾ അ­തി­ന്റെ പൂർ­ണ്ണ­ത­യിൽ പ്ര­തി­ഫ­ലി­ച്ച ‘സാ­ക്രി­ഫൈ­സി’- ൽ കാണാം. സാ­ക്രി­ഫൈ­സിൽ എന്ന പദം ത്യാ­ഗ­നിർ­ഭ­ര­മാ­യ ക­ട­ലി­നെ ഉ­ള്ളിൽ വ­ഹി­ക്കു­ന്നു­ണ്ട­ല്ലോ. ‘കാ­ട്ടു­കു­തി­ര’ എന്ന മ­ല­യാ­ള­ചി­ത്ര­ത്തി­ന്റെ അ­വ­സാ­നം വീ­ടി­നു് തീ കൊ­ളു­ത്തു­ന്ന രംഗം കാണാം. ദ­ണ്ഡ­കാ­ര­ണ്യം മു­ഴു­വൻ വി­ഴു­ങ്ങി­യി­ട്ടും ശ­മി­ക്കാ­ത്ത വി­ശ­പ്പി­ന്റെ ഇ­ര­ക­ളാ­യി മാ­റു­ന്ന വീ­ടു­ക­ളെ­ക്കു­റി­ച്ചോർ­ത്തു് പോയി. പി എഫ് മാ­ത്യൂ­സി­ന്റെ ഒരു കഥയിൽ ഈ വിധം തീ­പി­ടി­ക്കു­ന്ന ഒരു ദൃ­ശ്യ­മു­ണ്ടു്. പൊര കത്തണ സ്വ­പ്നം ഒരാൾ കാ­ണു­ന്ന, ഓല കത്തണ മണം അയാൾ അ­റി­യു­ന്നു. അയാൾ ഭാ­ര്യ­യെ വി­ളി­ച്ചു­ണർ­ത്തി ഈ സ്വ­പ്നം പ­റ­യു­ന്നു. വീ­ണ്ടും മ­യ­ങ്ങു­ന്നു. അ­ന്നു് വൈ­കു­ന്നേ­രം അ­യാ­ളു­ടെ ജഡം വീ­ട്ടി­ലെ­ത്തു­ന്നു.

ഡൽ­ഹി­യി­ലെ തെ­രു­വു­ക­ളിൽ ക­ത്തി­യ­മർ­ന്ന ക­ട­ക­ളും നോ­ത്രേ­ദാ­മി­ലെ കത്തി തീർ­ന്ന പു­രാ­ത­ന പ­ള്ളി­യും ര­ണ്ടു് വ്യ­ത്യ­സ്ത പ­ശ്ചാ­ത്ത­ല­ത്തി­ലു­ള്ള ക­ത്തി­യ­മ­ര­ലു­ക­ളാ­ണെ­ങ്കി­ലും അവ അ­വ­ശേ­ഷി­പ്പി­ക്കു­ന്ന ദുഃഖം തു­ല്യ­മാ­ണു്. ഡൽ­ഹി­യി­ലേ­തു് കൃ­ത്യ­മാ­യ ആ­സൂ­ത്ര­ണ­ത്തോ­ടെ വം­ശ­ഹ­ത്യ­യു­ടെ ഇ­ന്ത്യ­യി­ലെ മൊ­ത്ത­വി­ത­ര­ണ­കാർ ന­ട­ത്തി­യ ആ­ക്ര­മ­ണ­മാ­ണെ­ങ്കിൽ നോ­ത്ര­ദാ­മി­ലേ­തു് ഇ­ല­ക്ട്രീ­ക്ക് സർ­ക്യൂ­ട്ടി­ന്റെ പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു­ണ്ടാ­യ തീ­പ്പി­ടു­ത്ത­മാ­ണു്. കാ­ല­ങ്ങ­ളു­ടെ വെ­യി­ലും മഴയും മ­ഞ്ഞും നി­ര­വ­ധി മ­നു­ഷ്യ­രു­ടെ ചൂടും വി­യർ­പ്പു­മേ­റ്റ, ഭാ­വ­ന­യു­ടെ ആ­കാ­ശ­ങ്ങ­ളിൽ നി­റ­ഞ്ഞ, നി­ദ്ര­രാ­ഹി­ത്യ­ങ്ങ­ളി­ലേ­ക്കു് ന­യി­ച്ച ഒരു വലിയ പ­ശ്ചാ­ത്ത­മാ­ണു്, എ­ടു­പ്പാ­ണു് അ­ഗ്നി­യു­ടെ ദ­യാ­ര­ഹി­ത­മാ­യ പെ­രു­മാ­റ്റ­ത്തി­നു് മു­ന്നിൽ കീ­ഴ­ട­ങ്ങി­യ­തു്. ഈ ക­ത്തി­പ്പ­ട­രൽ ഓർമ്മ ന­ഷ്ട­മാ­യി­കൊ­ണ്ടി­രി­ക്കു­ന്ന ഒരാൾ അ­നു­ഭ­വി­ക്കു­ന്ന തീ­വ്ര­വി­ഷാ­ദ­ത്തി­ലേ­ക്കു് നമ്മെ ന­യി­ക്കു­ന്നു. നി­ര­വ­ധി മ്യൂ­സി­യ­ങ്ങൾ, ച­രി­ത്ര­സ്മാ­ര­ക­ങ്ങൾ എ­ന്നി­വ കാ­ല­ത്തി­ന്റെ ഒ­ഴു­ക്കിൽ അ­ഗ്നി­ക്കി­ര­യാ­യ­തു്. മ­നു­ഷ്യർ, അ­വ­രു­ടെ അ­ന­ന്യ­മാ­യ ക­ലാ­സൃ­ഷ്ടി­കൾ, ഭാ­വ­ന­യു­ടെ ദി­വ്യ­വ്യോ­മ­ങ്ങൾ, എ­ല്ലാം നി­മി­ഷ­നേ­രം കൊ­ണ്ടു് ക­ത്തി­തീ­രു­ന്ന കാ­ഴ്ച്ച ലോ­ക­ച­രി­ത്ര­ത്തി­ന്റെ പ­ല­യി­ട­ങ്ങ­ളി­ലാ­യി കാണാം.

നാം പ­റ­ഞ്ഞു് വന്ന ഏ­കാ­ന്ത­ത­യു­ടെ­യും ഉ­ന്മാ­ദ­ത്തി­ന്റെ സം­ഗ­ബി­ന്ദു­വിൽ ഈ ക­ത്തി­യ­മ­ര­ലി­നെ­ക്കു­റി­ച്ചോർ­ത്തു­ള്ള സ­ന്ദേ­ഹ­മു­ണ്ടു്. തീ വെ­ളി­ച്ച­ത്തി­ന്റെ, സൃ­ഷ്ടി­യു­ടെ പ്ര­തീ­ക­മാ­യ­ല്ല പ്ര­തി­കാ­ര­ത്തി­ന്റെ, സർ­വ്വ­നാ­ശ­ത്തി­ന്റെ മ­നു­ഷ്യ­ന്റെ സ­ഞ്ചാ­ര­പ­ഥ­ങ്ങ­ളിൽ ഏ­റി­യ­കൂ­റും ഇ­ട­പെ­ട്ട­തു് എ­ന്നു് കാണാം. എ­ന്നാൽ ക­ത്തി­യ­മർ­ന്ന എ­ടു­പ്പു­ക­ളിൽ നി­ന്നു് ഒരു പു­ന­രു­ത്ഥാ­നം സാ­ധ്യ­മാ­ണെ­ന്നു് ഓ­ടി­മ­റ­ഞ്ഞ കാ­ഴ്ച്ച­ങ്ങൾ തെ­ളി­യി­ക്കു­ന്നു.

മൂ­ന്നു്

“He appeared to be talking about things that had happened long ago, much before I was born, and he was not even addressing anyone in the room. He was talking to someone from his past which I could imagine only in black and white. Black and white trees, black-​and-white streets, black and white buildings, black and white everything.”

(The small town sea)

മു­ത്ത­ച്ഛ­നോ­ടൊ­പ്പം മ­ച്ചിൻ മു­ക­ളി­രി­ലു­ന്നു് ഒരോ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞ­തി­നു­ശേ­ഷം താ­ഴേ­ക്കി­റ­ങ്ങാൻ ഒ­രു­മ്പെ­ടു­മ്പോൾ മ­ച്ചിൽ നി­ന്നു് താ­ഴെ­ക്കി­റ­ങ്ങാ­നു­ള്ള ച­വി­ട്ടു് പ­ടി­ക്കു് കീ­ഴെ­യു­ള്ള ക­ട്ട­പി­ടി­ച്ച ഇ­രു­ട്ടി­ലേ­ക്കു് നോ­ക്കി ആരോടോ മാറാൻ മു­ത്ത­ച്ഛൻ ആം­ഗ്യം കാ­ണി­ക്കു­ന്ന­തു് കണ്ടു. ശേഷം കുറേ നേരം ഇ­രു­ട്ടി­ലേ­ക്കു് നോ­ക്കി നി­ന്നു. എ­ന്താ­ണെ­ന്നു് മ­ന­സ്സി­ലാ­വാ­തെ ഞാൻ കുറേ നേരം അ­ന്ധാ­ളി­പ്പോ­ടെ­യും പേ­ടി­യോ­ടെ­യും നി­ന്നു. ഈ കാ­ര്യം അ­മ്മ­യോ­ടും അ­ച്ഛ­നോ­ടും പ­റ­ഞ്ഞെ­ങ്കി­ലും അ­വ­രാ­രും കൃ­ത്യ­മാ­യ ഒ­രു­ത്ത­രം ത­ന്നി­ല്ല. ആ­രോ­ടാ­വാം വ­ഴി­യിൽ നി­ന്നു് മാറാൻ ആംഗ്യ കാ­ട്ടി­യ­തു്? ച­വി­ട്ടു് പ­ടി­യിൽ ത­ട­സ്സ­മാ­യി നി­ന്ന­താ­രാ­വാം? എന്ന ചി­ന്ത­കൾ കു­റ­ച്ചു് രാ­ത്രി­ക­ളിൽ ഭ­യ­മാ­യി മ­ന­സ്സി­നെ ബാ­ധി­ച്ചു. മു­ത്ത­ച്ഛ­നോ­ടു് ഈ കാ­ര്യം ചോ­ദി­ച്ച­പ്പോൾ അ­ത്ഭു­ത­ത്തോ­ടെ എന്നെ നോ­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. അനീസ് സ­ലി­മി­ന്റെ ‘സ്മോൾ ടൗൺ സീ’ എന്ന നോവൽ വാ­യി­ച്ച­പ്പോൾ ആ സം­ഭ­വ­ത്തി­ന്റെ ഒരു വ്യാ­ഖ്യാ­നം ല­ഭി­ച്ചു. ആ­ഖ്യാ­താ­വു് തന്റെ ഉ­പ്പ­യു­ടെ അവസാന കാ­ല­ത്തെ­ക്കു­റി­ച്ചു് അതിൽ വി­വ­രി­ക്കു­ന്നു­ണ്ടു്. വി­ദൂ­ര­ഭൂ­ത­കാ­ല­വു­മാ­യി നി­ര­ന്ത­രം സം­ഭാ­ഷ­ണ­ത്തി­ലേർ­പ്പെ­ടു­ന്ന, ഓർ­മ്മ­യു­ടെ ഏതോ ബി­ന്ദു­വിൽ സ്വ­യ­മു­ട­ക്കി നിൽ­ക്കു­ന്ന ഉ­പ്പ­യെ­ക്കു­റി­ച്ചു്. ഒരു ബ്ലാ­ക്ക് ആൻഡ് വൈ­റ്റ് ചി­ത്ര­മെ­ന്ന പോലെ ആ ഇ­ട­ങ്ങൾ മ­ന­സ്സിൽ തെ­ളി­യു­ന്ന­താ­യി­ട്ടു്. എ­നി­ക്കു് പ­രി­ചി­ത­മ­ല്ലാ­ത്ത ഒരു കാ­ല­ത്തെ ക­ട്ട­പി­ടി­ച്ച ഇ­രു­ട്ടിൽ മു­ത്ത­ച്ഛൻ ക­ണ്ടി­രി­ക്കാം. ഏ­കാ­ന്ത­ത­യു­ടെ നി­മി­ഷ­ങ്ങ­ളെ വാ­യ­ന­യാ­വും ആ­ലോ­ച­ന­ക­ളാ­ലും നേ­രി­ട്ട ഒരു മ­നു­ഷ്യൻ ആ വിധം എത്ര കാ­ഴ്ച്ച­ക­ളി­ലൂ­ടെ­യാ­വും ക­ട­ന്നു് പോവുക. പാ­തി­ഭാ­ഗ­വും ഇരുൾ മൂടിയ വീ­ട്ടി­ലാ­ണു് ജീ­വി­ത­ത്തിൽ മിക്ക സ­മ­ര­വും അ­ദ്ദേ­ഹം ജീ­വി­ച്ചു് തീർ­ത്ത­തു്. പു­സ്ത­ക­ങ്ങൾ തീർ­ത്ത പ്ര­പ­ഞ്ച­ങ്ങൾ പൊ­ഴി­ച്ച വെ­ളി­ച്ച­മാ­ണു് മ­ന­സ്സി­നു് ക­രു­ത്തേ­ക്കി­യ­തു്. നി­ത്യ­മാ­യി ഒരു സാ­ധ­ന­യെ­ന്നോ­ണം ഭാ­ഗ­വ­തം പാ­രാ­യ­ണം ചെ­യ്തി­രു­ന്നു. ദു­സ്സ­ഹ­മാ­യ വ­യ­നാ­ടൻ ഏ­കാ­ന്ത­ത­ക­ളിൽ പു­സ്ത­കം ഒരു സു­ഹൃ­ത്തി­നെ­യെ­ന്ന പോലെ ഒപ്പം ചേർ­ന്ന­തി­നെ­പ്പ­റ്റി കൽ­പ­റ്റ നാ­രാ­യ­ണൻ ഒരു അ­ഭി­മു­ഖ­ത്തിൽ പ­റ­യു­ന്നു­ണ്ടു്. വീ­ട്ടി­ലേ­ക്കു് സാധനം വാ­ങ്ങാൻ കൊ­ടു­ത്ത കാശിൽ നി­ന്നു് കു­റ­ച്ചു് മാ­റ്റി­വെ­ച്ചു് പു­സ്ത­ക­ങ്ങൾ വാ­ങ്ങു­മാ­യി­രു­ന്നു. ആ പു­സ്ത­ക­മാ­ണു് ദി­ന­ങ്ങ­ളെ ത­ള്ളി­നീ­ക്കാൻ ഊർ­ജ്ജം നൽ­കി­യ­തു്.

ഋ­തു­പർ­ണ്ണ ഘോ­ഷി­ന്റെ ചി­ത്രാം­ഗ­ദ­യിൽ രുദ്ര ആ­ശു­പ­ത്രി­കി­ട­ക്ക­യി­ലി­രു­ന്നു് മു­ന്നിൽ ഒരു സ്ക്രീ­റി­ലെ­ന്ന പോലെ തെ­ളി­യു­ന്ന ഭൂ­ത­കാ­ല­ത്തെ കാ­ണു­ന്നു­ണ്ടു്. ക­ഴി­ഞ്ഞു­പോ­യ കാ­ല­ത്തി­ന്റെ ദുഃ­ഖ­ങ്ങ­ളെ, ഏ­കാ­ന്ത­ത­ക­ളെ, സ്പർ­ശ­ങ്ങ­ളെ, ചും­ബ­ന­ങ്ങ­ളെ, ന­ട­ന­ങ്ങ­ളെ ആ വിധം എ­ല്ലാ­റ്റി­നെ­യും ഓർ­ത്തു്, ആ ഓർ­മ്മ­ക­ളു­ടെ പെ­രു­ക­ത്താൽ ആ­ശ്വാ­സ­ത്തി­ലാ­ഴു­ന്നു. ഇ­ട­യ്ക്കെ­പ്പോ­ഴോ നൃ­ത്തം ചെ­യ്യാൻ മ­ന­സ്സു് സ­ജ്ജ­മാ­കു­ന്നു­ണ്ടു്. പക്ഷേ, ശ­രീ­ര­ത്തി­ന്റെ പ­രി­മി­തി­ക­ളിൽ ആ നടനം അ­പൂർ­ണ്ണ­മാ­യി അ­വ­സാ­നി­ക്കു­ന്നു. ഏ­കാ­ന്ത­ത­യെ തോൽ­പ്പി­ക്കാൻ മ­നു­ഷ്യൻ ന­ട­ത്തി­യ പ­രി­ശ്ര­മ­ങ്ങ­ളു­ടെ ച­രി­ത്രം കൂ­ടി­യാ­യി മ­നു­ഷ്യ­വം­ശ ച­രി­ത്രം മാ­റു­ന്നു. ഉൾ­വ­ലി­യ­ലി­ന്റെ ഗ്രീ­ഷ്മ­പ്ര­കൃ­തി­യി­ലേ­ക്കു് സ്വയം വി­ള­ക്കി ചേർ­ത്ത­വർ ക­ല­യി­ലൂ­ടെ പ്യൂ­പ്പ­യിൽ നി­ന്നു് ശ­ല­ഭ­മെ­ന്ന പോലെ പു­റ­ത്തു് ചാ­ടു­ന്നു. ഒരു ശലഭം ഒ­രാ­വി­ഷ്കാ­ര­മാ­കു­ന്നു. അതിനെ പാ­റി­പ­റ­ക്കു­ന്ന പൂ­ക്ക­ളാ­യി സ­ങ്ക­ല്പി­ച്ച­തു് വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഉ­യർ­ന്ന നി­മി­ഷ­വും. ഇ­തു­വ­രെ പ­റ­ഞ്ഞ­തും ഇനി പ­റ­യു­ന്ന­തും അ­ങ്ങ­നെ­യെ­ന്താ­ല്ലാ­മോ ആണു്. മൂ­ന്നാം ഖണ്ഡം വി­ജ­ന­വും നി­ബി­ഡ­വു­മാ­യ യാ­ത്ര­കൾ—അ­ബ്ബാ­സ് ക­യ­രോ­സ്ത­മി, ക­രു­ണാ­ക­രൻ, കു­ളി­യൻ തെ­യ്യം— മൂ­ന്നു് ലോ­ങ്ങ് ഷോ­ട്ടു­കൾ അ­ബ്ബാ­സ് ക­യ­രോ­സ്ത­മി യുടെ ‘where is my friends Home’ എ­ന്നൊ­രു സി­നി­മ­യു­ണ്ടു്. കി­യ­രോ­സ്ത­മി അ­ന്ത­രി­ച്ച വേ­ള­യിൽ ഒരു ച­ല­ച്ചി­ത്ര പ്ര­ദർ­ശ­നം നാ­ട്ടിൽ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു. അ­പ്പോ­ഴാ­ണു് ആ ചി­ത്രം കാണാൻ ക­ഴി­ഞ്ഞ­തു്. അതൊരു കു­ട്ടി­യു­ടെ യാ­ത്ര­യാ­യി­രു­ന്നു. സോ­ഹ്റാ­ബ് സെ­ഫ്രി എന്ന ഇ­റാ­നി­യൻ ക­വി­യു­ടെ ക­വി­ത­യിൽ നി­ന്നാ­ണു് ച­ല­ച്ചി­ത്ര­ത്തി­ന്റെ ശീർ­ഷ­കം ക­യ­രോ­സ്ത­മി ക­ണ്ടെ­ത്തു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളു­ടെ­യെ­ല്ലാം ശീർഷം അ­ത്ര­മേൽ കാ­വ്യാ­ത്മ­ക­മാ­ണു്. യാത്ര ക­യ­രോ­സ്ത­മി­യു­ടെ സി­നി­മ­ക­ളി­ലെ മു­ഖ്യ­ഘ­ട­ക­മാ­ണു്. അയാൾ എ­ഴു­തി­യ ക­വി­ത­ക­ളി­ലും യാ­ത്ര­യു­ടെ ക­ട­ന്നു് വരവു് കാണാം. 24 Frames എന്ന അ­വ­സാ­ന­കാ­ല ചി­ത്രം പല ഫ്രെ­യി­മു­ക­ളു­ടെ­യും ഇ­ട­ങ്ങ­ളു­ടെ­യും സ­ങ്ക­ല­ന­മാ­ണു്. അ­വി­ടെ­യും യാ­ത്ര­യെ ദർ­ശി­ക്കാം. ഭൂ­പ്ര­കൃ­തി­യും ഋ­തു­ക­ളും ശ­ബ്ദ­പ­രി­സ­ര­ങ്ങ­ളും മാ­റു­ന്നു. യാ­ത്ര­യി­ലൂ­ടെ മാ­ത്രം സാ­ധ്യ­മാ­കു­ന്ന ഒരു മാ­റ്റം ഈ ഫ്രെ­യി­മു­കൾ­ക്കി­ട­യിൽ കാണാം. മ­നു­ഷ്യ­രും ജ­ന്തു­ജാ­ല­ങ്ങ­ളും സ­സ്യ­ല­താ­ദി­ക­ളും ത­രി­ശു­നി­ല­ങ്ങ­ളും പ­ക്ഷി­ക­ളും പു­ഴ­യും ചേർ­ന്നു് സൃ­ഷ്ടി­ക്കു­ന്ന ദൃ­ശ്യ­ങ്ങ­ളു­ടെ­യും ശ­ബ്ദ­ങ്ങ­ളു­ടെ­യും അ­നു­ഭ­വ­മാ­ണു് 24 Frames. ക­യ­രോ­സ്ത­മി­യി­ലെ ക­വി­യാ­ണു് ഇവിടെ ഉ­ണർ­ന്നു് പ്ര­വർ­ത്തി­ച്ച­തെ­ന്നു് തോ­ന്നും. ടേ­സ്റ്റ് ഓഫ് എന്ന വി­ഖ്യാ­ത ച­ല­ച്ചി­ത്രം ആ­ത്മ­ഹ­ത്യ ചെ­യ്യാൻ ഒരു സ­ഹാ­യി­യെ­തേ­ടി ഒരാൾ ന­ട­ത്തു­ന്ന യാ­ത്ര­യാ­ണു്. മ­ല­ഞ്ചെ­രി­വു­ക­ളും സ­മ­ത­ല­ങ്ങ­ളും ചേർ­ന്ന ഭൂ­പ­രി­സ­ര­വും യാ­ത്ര­യും ചെ­റി­ട്രീ­യി­ലും കാണാം. ദാർ­ശ­നി­ക­മാ­യും യാത്ര എന്ന പ്ര­വൃ­ത്തി­യെ സ്പർ­ശി­ക്കു­ന്ന ചി­ത്ര­മാ­ണ­തു്. ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു­ള്ള അനേകം ചി­ന്ത­ക­ളെ ക­യ­രോ­സ്ത­മി ചി­ത്ര­ത്തി­ലൂ­ടെ ബ­ന്ധി­പ്പി­ക്കു­ന്നു­ണ്ടു്.

images/Where_Is_the_Friends_Home.jpg

കൂ­ട്ടു­കാ­ര­ന്റെ വീടു് തേടി സ­ഞ്ച­രി­ക്കു­ന്ന അ­ഹ­മ്മ­ദാ­ണു് ചി­ത്ര­ത്തി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം. അ­ഹ­മ്മ­ദി­ന്റെ അ­ന്വേ­ഷ­ണ­വും യാ­ത്ര­യും നോ­ട്ട­ബു­ക്ക് ഏൽ­പ്പി­ക്കാ­നു­ള്ള വ്യ­ഗ്ര­ത­യും ചേർ­ത്തു് ഇ­റാ­ന്റെ ജീ­വി­ത­പ­രി­സ­ര­വും സ­ഞ്ചാ­ര­വ­ഴി­ക­ളു­മാ­ണു് ക­യ­രോ­സ്ത­മി ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. കു­ട്ടി­കൾ കേ­ന്ദ്ര­ക­ഥാ­പാ­ത്ര­മാ­യി വ­രു­ന്ന നി­ര­വ­ധി ചി­ത്ര­ങ്ങൾ ക­യ­രോ­സ്ത­മി­യു­ടെ ജീ­വി­ത­പ­രി­സ­ര­ത്തു് നി­ന്നും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. മജീദി മ­ജീ­ദി­യു­ടെ­യും മൊ­ഹ­സീ­ന മ­ക്ബൽ­ബ­ഫി­ന്റെ­യും ചി­ത്ര­ങ്ങ­ളി­ലെ കു­ട്ടി­ക­ളു­ടെ സാ­ന്നി­ധ്യ­വും ല­ളി­ത­മാ­യ ചേർ­ത്തു­വെ­ക്ക­ലും ലോ­ക­സി­നി­മ­യി­ലെ അ­ന­ന്യ­ചാ­രു­ത­യു­ള്ള ദൃ­ശ്യ­ഭാ­ഷ്യ­ങ്ങ­ളാ­ണു്. ബേ­ക്കാ­സ് എന്ന 2012-ൽ പു­റ­ത്തി­റ­ങ്ങി­യ കുർ­ദി­ഷ് ചി­ത്ര­വും ഒരു യാ­ത്ര­യു­ടെ ക­ഥ­യാ­ണു് പ­റ­യു­ന്ന­തു്. അ­മേ­രി­ക്ക­യും ഇ­റാ­നും കിർ­ഗി­സ്ഥാ­നും ചേ­രു­ന്ന ഒരു രാ­ഷ്ട്രീ­യ­പ്ര­ശ്ന­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു് ചി­ത്ര­ത്തി­ന്റെ പ്ര­ത്യ­ക്ഷ­പാ­ഠ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­തു്. സം­ഘർ­ഷം പു­ക­യു­ന്ന മേ­ഖ­ല­യി­ലൂ­ടെ­യാ­ണു് ഡാനും സാനും സൂ­പ്പർ­മാ­നെ തേടി അ­മേ­രി­ക്ക­യി­ലേ­ക്കു് പോ­കു­ന്ന­തു്. ആ യാ­ത്ര­യു­ടെ ര­സ­ക­ര­വും ഉ­ദ്യോ­ഗ­ഭ­രി­ത­വു­മാ­യ നി­മി­ഷ­ങ്ങ­ളാ­ണു് ബേ­ക്കാ­സി­ന്റെ കാതൽ. തേ­ട­ലി­ന്റെ കഥ ത­ന്നെ­യാ­ണു് ഈ യാ­ത്ര­യ്ക്കും പ­റ­യാ­നു­ള്ള­തു്.

ര­ണ്ടു്

വീടും സ്വ­പ്ന­ങ്ങ­ളും മ­ര­ണ­വും തേടി പല മ­നു­ഷ്യർ പല മ­ട്ടിൽ ന­ട­ത്തു­ന്ന യാ­ത്ര­കൾ. നി­ര­ന്ത­രം പലായന ഭീഷണി നേ­രി­ടു­ന്ന ഒരു ജ­ന­ത­യ്ക്കു് യാത്ര ജീ­വി­തം ത­ന്നെ­യാ­ണു്. സ്ഥി­ര­രാ­ശി­യി­ലൊ­രു ജീ­വി­തം സാ­ധ്യ­മ­ല്ലാ­തെ വ­രു­ന്ന സാ­ഹ­ച­ര്യ­ത്തിൽ അവർ കാ­ത­ങ്ങൾ ജീ­വി­ത­ത്തി­നാ­യി താ­ണ്ടു­ന്നു. ഉ­ത്ത­രേ­ന്ത്യ­യിൽ കാ­ത­ങ്ങൾ താ­ണ്ടി ദാ­ഹി­ച്ചു് വ­ല­ഞ്ഞു് ക­ണ്ണീ­രൊ­ഴു­ക്കു­ന്ന മ­നു­ഷ്യ­രെ, ട്രെ­യിൻ തട്ടി ചിന്ന ചി­ത­റി­യ ശ­രീ­ര­ങ്ങ­ളെ നാം ക­ണ്ട­താ­ണു്. യാത്ര വേ­ദ­ന­യാ­യി മാ­റു­ന്നു.

വി­ണ്ടു് കീറിയ പാ­ദ­ങ്ങ­ളു­മാ­യി ഒരു കൂ­ട്ടം കർഷകർ മ­ഹാ­രാ­ഷ്ട്ര­യിൽ ന­ട­ത്തി­യ യാത്ര യാ­ത­ന­ക­ളിൽ നി­ന്നു­ള്ള മോ­ച­ന­ത്തി­നു് വേ­ണ്ടി­യാ­യി­രു­ന്നു. വഴി നീളെ കർഷകർ അ­തി­നോ­ടൊ­പ്പം ചേർ­ന്നു. അ­വ­കാ­ശ­ങ്ങൾ­ക്കു് വേ­ണ്ടി­യു­ള്ള പോ­രാ­ട്ട­മാ­യി യാ­ത്ര­യു­ടെ സ്വ­ഭാ­വം ഇവിടെ മാ­റു­ന്നു. കെ എം എന്ന മ­ടി­ക്കൈ­യി­ലെ ഉ­ജ്ജ്വ­ല­നാ­യ ക­മ്മ്യൂ­ണി­സ്റ്റു് തന്റെ ആ­ത്മ­ക­ഥ­യ്ക്കു് ‘ന­ട­ന്നു് ന­ട­ന്നു്’ എ­ന്നാ­ണു് പേ­രി­ട്ട­തു്.

ചു­റ്റു­മു­ള്ള മ­നു­ഷ്യ­രു­ടെ ജീ­വി­ത­ത്തി­നാ­യു­ള്ള ന­ട­ത്ത­മാ­യി­രു­ന്നു.അ­ന്യ­ജീ­വി­നു­ത­കി സ്വ­ജീ­വി­തം ധ­ന്യ­മാ­ക്കി­യ മ­നു­ഷ്യ­രു­ടെ പ്ര­തി­നി­ധി.

മൂ­ന്നു്

അ­ങ്ങ­നെ ഈ വിധം പല മ­ട്ടിൽ യാത്ര ജീ­വി­ത­ത്തി­ന്റെ സ­മ­സ്ത­ത­ന്തു­ക­ളെ­യും സ്പർ­ശി­ച്ചു് നി­ല­കൊ­ള്ളു­ന്നു. ഇ­ത്ര­യും എ­ഴു­താ­നു­ണ്ടാ­യ സാ­ഹ­ച­ര്യം വീ­ട്ടി­ലേ­ക്കു­ള്ള വഴി തെ­റ്റി­യ കു­ട്ടി­യെ­ക്കു­റി­ച്ചു­ള­ള ഓർ­മ്മ­യാ­ണു്. ക­രു­ണാ­ക­ര­ന്റെ ഒരു കവിത വാ­യി­ക്കു­മ്പോ­ഴാ­ണു് ഈ ഓർ­മ്മ­യി­ലേ­ക്കു് മ­ന­സ്സു് പോ­യ­തു്. പെ­രി­യാ­ങ്കോ­ട്ടു് ക­ളി­യാ­ട്ടം ന­ട­ക്കു­ന്ന നേ­ര­ത്തു് കു­ളി­യൻ തെ­യ്യം (ഗു­ളി­കൻ തെ­യ്യം) കാണാൻ ഒരു കു­ട്ടി കൂ­ട്ടു­കാ­രോ­ടൊ­പ്പം പോയി. ആറാം ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന സ­മ­യ­മാ­ണെ­ന്നു് തോ­ന്നു­ന്നു. ഉ­ച്ച­ഭ­ക്ഷ­ണം ക­ഴി­ച്ചു് ഒരു എെസും വാ­യി­ലി­ട്ടു് ഇ­ങ്ങ­നെ ന­ട­ക്കു­ന്ന നേ­ര­ത്താ­ണു് കു­ളി­യ­ന്റെ വരവു്. കു­ളി­യൻ പല കുറി പല വ­ഴി­ക്കു് ഞ­ങ്ങ­ളെ ഓ­ടി­ച്ചു. എ­ല്ലാ­വ­രും ചിതറി ഓടി. കൂ­ട്ടു­കാർ ഒ­പ്പ­മു­ണ്ടെ­ന്ന ധാ­ര­ണ­യിൽ തെ­യ്യം നാടു് സ­ന്ദർ­ശി­ക്കാൻ പോ­കു­ന്ന വേ­ള­യിൽ ഒപ്പം പോ­കു­ന്ന കുറേ കു­ട്ടി­ക­ളോ­ടൊ­പ്പം ഈ കു­ട്ടി­യും ചേർ­ന്നു. ആ­ര­വ­ങ്ങ­ളു­യർ­ത്തി ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണു് പ­രി­ചി­ത­മാ­യ മു­ഖ­ങ്ങ­ളൊ­ന്നും ഇല്ല എ­ന്നു് ശ്ര­ദ്ധി­ച്ച­തു്. മു­റു­കി­യ ചെ­ണ്ട­കൂ­റ്റു് പോലെ ഉ­ള്ളിൽ ഭയം ക­ത്തി­കേ­റി. കു­ട്ടി­ക­ളെ­ല്ലാം എന്നെ ക­ട­ന്നു് പോയി. ഉ­ച്ച­വെ­യി­ലി­ന്റെ ചൂടു് കാ­റ്റിൽ ഒ­റ്റ­പ്പെ­ട്ട പേ­ടി­യിൽ കരയണോ വേ­ണ്ട­യോ എന്ന ഭാ­വ­ത്തിൽ അവിടെ നി­ന്നു.

ന­ട­ക്കു­ന്ന­തി­നി­ട­യിൽ വഴി ശ്ര­ദ്ധി­ച്ച­തു­മി­ല്ല. ആൾ­ക്കൂ­ട്ട­ത്തിൽ വഴി ശ്ര­ദ്ധി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല­ല്ലോ. ആൾ­ക്കൂ­ട്ടം മി­ഥ്യ­യാ­ണെ­ന്നും ദി­ക്ക­റി­യാ­തെ­യു­ള­ള ഒ­റ്റ­പ്പെ­ട­ലാ­ണു് സ­ത്യ­മെ­ന്നും അ­ന്നു് മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും പി­ന്നീ­ടു് ബോ­ധ്യ­മാ­യി. അതു് വഴി ക­ട­ന്നു് വന്ന വ­ല്യ­മ്മ­യ്ക്കു് വീടു് അ­റി­യാ­വു­ന്ന­തു് കൊ­ണ്ടു് വഴി കാ­ട്ടി തന്നു. വർ­ത്ത­മാ­ന­ങ്ങൾ പ­റ­ഞ്ഞു് വ­ല്യ­മ്മ വീ­ട്ടി­ലേ­ക്കു് ന­യി­ച്ചു. ചില അ­ട­യാ­ള­ങ്ങൾ മു­ന്നിൽ തെ­ളി­യാൻ തു­ട­ങ്ങി­യ­പ്പോൾ സ­ന്തോ­ഷം ഇ­ര­ട്ടി­ച്ചു. കാർ മൂടിയ ക­ണ്ണിൽ വെ­ളി­ച്ചം പ­ര­ന്നു. അ­ട­യാ­ള­ങ്ങ­ളി­ലൂ­ടെ­യാ­ണു് നാം വ­ഴി­ക­ളെ ഓർ­ത്തു­വെ­ക്കു­ന്ന­തു്. വി­ഭ്ര­മ­ജ­ല­പ്ര­വാ­ഹ­ത്തിൽ ന­ഷ്ട­മാ­യ ഓർ­മ്മ­യു­ടെ പൊൻ­മോ­തി­ര­ങ്ങ­ളാ­ണു് നാ­ട്ടു­വ­ഴി­യി­ലെ അ­ട­യാ­ള­ങ്ങൾ. കാലം ഈ അ­ട­യാ­ള­ങ്ങ­ളെ മാ­യ്ച്ചും പു­നഃ­ക്ര­മീ­ക­രി­ച്ചും തന്റെ പ്ര­വൃ­ത്തി തു­ട­രും. അ­തി­ന­നു­സൃ­ത­മാ­യി സ­ഞ്ച­രി­ക്കാൻ പ­റ്റാ­തെ വ­രു­മ്പോൾ ആ വഴി ന­മു­ക്കു് പു­തി­യ­താ­വും. ‘ഒരു ദേ­ശ­ത്തിൽ കഥ’യുടെ അ­വ­സാ­നം ആ­ഖ്യാ­താ­വു് ജ­നി­ച്ച ദേ­ശ­ത്തു് അ­നു­ഭ­വി­ക്കു­ന്ന ഈ അ­പ­രി­ചി­ത­ത്വം യാ­ത്രാ­ന­ന്ത­രം ജ­ന്മ­ഗേ­ഹ­ത്തിൽ തി­രി­ച്ചെ­ത്തു­ന്ന ഏ­തൊ­രാൾ­ക്കും ഉ­ണ്ടാ­കും. ‘ക­യ്പ­വ­ല്ല­രി’യിൽ ക­രു­ണാ­ക­രൻ എ­ഴു­തി­യ­തു് ആ­വർ­ത്തി­ച്ചു് വാ­യി­ക്കു­ന്നു.

“ആൽ­മ­ര­ത്തി­നു് മു­മ്പെ­ന്നോ

പ­ഞ്ചാ­യ­ത്തു് കി­ണ­റി­നു് തെ­ക്കെ­ന്നോ

പു­ഴ­യു­ടെ ക­ര­യി­ലെ­ന്നോ, ഒ­രി­ക്കൽ

ഒരോ വീടും അ­ട­യാ­ളം വെ­ച്ചു.

വഴി തെ­റ്റി­ല്ല,

മരം അവിടെ തന്നെ നിൽ­ക്കും

കിണർ മാ­റി­ല്ല, പുഴ മാറി ഒ­ഴു­കി­ല്ല.”

നാലാം ഖണ്ഡം തേ­ടു­ന്ന­താ­രെ നീ ശൂ­ന്യ­ത­യിൽ, തീയും വെ­ള്ള­വും, നോ­ട്ടു് on ബ്ലൈൻ­ഡ്നെ­സ്സു് — ഏരിയൽ ഷോ­ട്ടു­കൾ ഒ­റ്റ­പ്പെ­ട­ലി­ന്റെ ആ­ഖ്യാ­ന­ങ്ങൾ വി­ശ്വ­ക­ല­യിൽ തി­ര­യു­ക­യാ­ണെ­ങ്കിൽ അ­ന­ന്ത­യു­ടെ മു­ന്നിൽ നിൽ­ക്കു­ന്ന അതേ അ­വ­സ്ഥ­യി­ലാ­കും എ­ത്തി­ച്ചേ­രു­ന്നു. ഏതു് ഒരു ആ­ഖ്യാ­ന­വും ഏ­കാ­ന്ത­ത­യെ സ്പർ­ശി­ക്കാ­തെ ഒ­ഴു­കി­മ­റ­യു­ന്നി­ല്ല. ഏ­കാ­ന്ത­ത­യു­ടെ നൂ­റു­വർ­ഷ­ങ്ങ­ളു­ടെ സ്വീ­കാ­ര്യ­ത­യ്ക്കു് പി­റ­കി­ലു­ള്ള അനേക കാ­ര­ണ­ങ്ങ­ളി­ലൊ­ന്നു് അ­തി­ന്റെ ശീർ­ഷ­കം കൂ­ടി­യാ­വാം. ഏ­കാ­ന്ത­ത­യു­ടെ ഗു­ഹ­യിൽ അ­ധി­ക­നേ­ര­മൊ­ന്നും ഇ­രി­ക്കാ­നു­ള്ള ക്ഷ­മ­യോ, ഇ­ച്ഛാ­ശ­ക്തി­യോ അ­ടി­സ്ഥാ­ന­പ­ര­മാ­യി മ­നു­ഷ്യ­നു് ഇല്ല. ജീ­വി­ത­പ­രി­സ­ര­ത്തിൽ നി­ന്നു്, അ­നു­ശീ­ല­ന­ത്തിൽ നി­ന്നു് ആർ­ജ്ജി­ച്ചെ­ടു­ക്കു­ന്ന­താ­ണു് ഏ­കാ­ന്ത­ത­യെ പ്ര­തി­രോ­ധി­ക്കാ­നോ, അ­തി­നോ­ടു് സ­മ­ര­സ­പ്പെ­ടാ­നോ ഉള്ള ഉ­പാ­യ­ങ്ങൾ. ഒരു വ്യാ­ധി മ­നു­ഷ്യ­വം­ശ­ത്തെ അ­ല്പ­മാ­ത്ര­യെ­ങ്കി­ലും ഏ­കാ­ന്ത­ത­വാ­സ­ത്തി­ലേ­ക്കാ­ണു് ത­ള്ളി­യി­ട്ട­തു്. അ­ത്യാ­ധു­ധി­ക­മാ­യ സാ­ങ്കേ­തി­ക­സം­വി­ധാ­ന­ങ്ങൾ നി­ല­നിൽ­ക്കു­ന്ന കാ­ല­ത്തു് ‘ഏ­കാ­ന്ത­ത’ എന്ന അ­വ­സ്ഥ­യ്ക്കു് മാ­റ്റം എ­ന്തെ­ങ്കി­ലും സം­ഭ­വി­ക്കു­ന്നു­ണ്ടോ. ഇല്ല, ഏ­കാ­ന്ത­ത നി­ത്യ­യൗ­വ­ന­മാർ­ന്നു് നിൽ­ക്കു­ന്നു. സാ­ങ്കേ­തി­ക­ത വ­ളർ­ച്ച പ്രാ­പി­ച്ച കാ­ല­ത്തെ ഏ­കാ­ന്ത­ത­യ്ക്കു് ആ­കെ­യു­ള്ള പ്ര­ത്യേ­ക­ത അതിനെ ‘ഇ-​ഏകാന്തത’ എ­ന്നു് വേ­ണ­മെ­ങ്കിൽ വി­ളി­ക്കാം എ­ന്നു് മാ­ത്രം. ഫാ­ക്ട­റി തൊ­ഴി­ലാ­ളി­ക­ളു­ടെ­യും, കോൺ­സൺ­ട്രേ­ഷൻ ക്യാ­മ്പി­ലെ നി­സ്സ­ഹാ­യ­രു­ടെ­യും ഏ­കാ­ന്ത­ത­യു­ടെ ച­രി­ത്രം ന­മു­ക്കു് പി­റ­കി­ലു­ണ്ടു്. ദൈനം ദി­ന­ത്വ­ത്തി­ന്റെ വി­ര­സ­ത­യിൽ നി­ന്നു­ള്ള വി­മോ­ച­ന­മെ­ന്നോ­ണം സോ­ഷ്യൽ മീ­ഡി­യ­യി­ലേ­ക്കു് പ്ര­വേ­ശി­ക്കു­ന്ന നി­ര­വ­ധി പേ­രു­ണ്ടു്. ഓരോ ദി­വ­സ­വും പു­തി­യ­താ­യി എ­ന്തെ­ങ്കി­ലും തന്റെ ഏ­കാ­ന്ത­ത­യെ പ­രി­ഹ­രി­ക്കാൻ, കാ­ല­ത്തെ മു­ന്നോ­ട്ടു് നീ­ക്കാൻ അ­വി­ടെ­യു­ണ്ടാ­കും എന്ന പ്ര­തീ­ക്ഷ­യാ­ണു് ലോഗ് ഇൻ ചെ­യ്യാൻ പ്രേ­രി­പ്പി­ക്കു­ന്ന­തു്. പു­തി­യ­താ­യി ഒരു വാ­ക്കു് മതി, എ­നി­ക്കു് ഒരു ദിവസം പി­ഴ­യ്ക്കാൻ എ­ന്നു് കൽ­പ്പ­റ്റ നാ­രാ­യ­ണൻ ഒരു പ്ര­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞു് കേ­ട്ടി­രു­ന്നു. ദി­ന­മൊ­ടു­ങ്ങു­ന്ന നേരം വ­രേ­ക്കെ­ങ്കി­ലും അല്പം ആ­ശ്വാ­സ­മാ­ണു് ചിലർ തേ­ടു­ന്ന­തു്. ഈ ആ­ശ്വാ­സം ചി­ല­രു­ടെ എ­ഴു­ത്തു­ക­ളാ­വാം, കഥയോ, ക­വി­ത­യോ ആകാം, പാ­ട്ടാ­വാം, ര­സി­പ്പി­ക്കു­ന്ന വീ­ഡി­യോ­ക­ളാ­വാം. അതു് നിർ­മ്മി­ക്കു­ന്ന സാ­മാ­ന്ത­ര­ലോ­കം നി­ത്യേ­ന ഇ­ട­പെ­ടു­ന്ന ലോ­ക­ത്തു് നി­ന്നു് വി­ഭി­ന്ന­വും വൈ­വി­ധ്യം നി­റ­ഞ്ഞ­തു­മാ­ണെ­ന്നു് നാം മ­ന­സ്സി­ലാ­ക്കു­ന്നു. പതിയെ അ­തു­മാ­യി വി­ഭ­ജി­ക്കാൻ ക­ഴി­യാ­ത്ത ബന്ധം സ്ഥാ­പി­ക്കു­ന്നു. അ­ത്ര­മേൽ ദൃ­ഢ­മാ­യ ബന്ധം ഭൂ­മി­യിൽ മ­റ്റാ­രു­മാ­യും കാ­ണി­ല്ല. റീഡ് ചെ­യ്യാ­ത്ത മെ­സെ­ജു­ക­ളു­ടെ­യും നോ­ട്ടി­ഫി­ക്കേ­ഷ­നു­ക­ളു­ടെ­യും ആ­ത്മാർ­ത്ഥ­യോ­ടെ ന­മ്മ­ളെ ആരും കാ­ത്തി­രി­ക്കു­ന്നു­മു­ണ്ടാ­വി­ല്ല എന്ന തോ­ന്നൽ അ­ബോ­ധ­വ്യാ­പാ­ര­ങ്ങ­ളിൽ ഇ­ട­പെ­ടു­ന്നു. നാം നി­യ­ന്ത്രി­ച്ചി­രു­ന്ന വസ്തു ന­മ്മു­ടെ ജീ­വി­ത­ക്ര­മ­ങ്ങ­ളെ നി­യ­ന്ത്രി­ക്കു­ന്നു. ന­മ്മു­ടെ ഏ­കാ­ന്ത­ത ഈ ഉ­പ­ക­ര­ണം പ്ര­ദാ­നം ചെ­യ്യു­ന്ന ലോ­ക­ത്തി­ന­നു­സൃ­ത­മാ­യി സം­വി­ധാ­നം ചെ­യ്യ­പ്പെ­ടു­ന്നു.

ര­ണ്ടു്

ട്രൂ കോ­പ്പി തി­ങ്കിൽ പ്ര­സി­ദ്ധീ­ക­രി­ച്ച അജയ് പി മ­ങ്ങാ­ടി­ന്റെ ‘തീയും വെ­ള്ള­വും’ എന്ന കഥ ര­ണ്ടു് വ്യ­ത്യ­സ്ത ഭൂ­പ­ശ്ചാ­ത്ത­ല­ത്തിൽ സം­ഭ­വി­ക്കു­ന്ന ര­ണ്ടു് വ്യ­ത്യ­സ്ത ഹ­ത്യ­ക­ളു­ടെ സ­മാ­ക­ല­ന­മാ­ണു്. സ്ഥലം, മ­നു­ഷ്യർ, ഏ­കാ­ന്ത­ത തു­ട­ങ്ങി­യ ഘ­ട­ക­ങ്ങൾ ഇവിടെ പ്ര­ധാ­ന ഘ­ട­ക­ങ്ങൾ. ഏ­കാ­ന്ത­ത­യെ ഒരാൾ ഇൻ­ലെ­ഡി­ലെ­ഴു­തി പോ­സ്റ്റ്ബോ­ക്സി­ലേ­ക്കു് നി­ക്ഷേ­പി­ക്കു­ന്നു. മ­റ്റൊ­രാൾ ചെസു് ക­ളി­ച്ചു് അതിനെ തോൽ­പ്പി­ക്കു­ന്നു.മ­റ്റൊ­രാൾ അതിനെ പ­ദ­പ്ര­ശ്ന­മാ­യി ക­ണ്ടു് പ­രി­ഹ­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. പ­ദ­പ്ര­ശ്നം പോലെ, അ­ത്യ­ന്തം ഉ­ദ്വോ­ഗ­ഭ­രി­ത­മാ­യ ചെ­സ്സ് മ­ത്സ­രം പോലെ ഒരു ഹ­ത്യ­യു­ടെ സമസ്യ ഈ ക­ഥ­യി­ലു­ട­നീ­ളം നി­റ­ഞ്ഞു് നിൽ­ക്കു­ന്നു. ആ­ഖ്യാ­ന­ഗ­തി­യിൽ നി­ശ­ബ്ദ­മാ­യി ഒരു ഹ­ത്യ­യു­ടെ പാ­പ­ബോ­ധം വി­റ­പൂ­ണ്ടു് നിൽ­ക്കു­ന്നു. അതു് സൃ­ഷ്ടി­ക്കു­ന്ന നി­ഗൂ­ഢ­ത­യാ­ണു് ക­ഥ­യു­ടെ ഭാ­വ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­തു്. എൽ­ദോ­കു­ന്നും, ക­ന്യാ­കു­മാ­രി­യും ര­ണ്ടു് ഭൂ­പ്ര­ദേ­ശ­ങ്ങ­ളാ­ണു്. സം­ഘ­കാ­ല­സാ­ഹി­ത്യ­ത്തി­ലെ ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യി വി­ഭ­ജ­ന­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യെ­ങ്കിൽ കു­റി­ഞ്ചി­യും, നെ­യ്ത­ലു­മാ­ണു് ക­ഥ­യി­ലെ സ്ഥലം. കു­റി­ഞ്ചി­യു­ടെ പ്ര­ണ­യ­വും കാ­റ്റും നിർ­മ്മ­ല­ഭാ­വ­വും പതിയെ സാ­ഗ­രോ­ന്മു­ഖ­മാ­കു­മ്പോൾ ഭാവം മാറി ആ­ഴ­ത്തി­ന്റെ നി­ഗൂ­ഢ­ത വെ­ളി­പ്പെ­ടു­ത്തു­ന്നു. നെ­യ്ത­ലി­ന്റെ വിരഹം ആ­ഖ്യാ­ന­ത്തി­ലും ഇ­ട­പെ­ടു­ന്നു. കു­റി­ഞ്ചി­യി­ലെ ഹ­ത്യ­യു­ടെ കഥ ആ­ഖ്യാ­ന­ത്തിൽ ക­ട­ന്നു് വ­രു­ന്ന­തു് നെ­യ്ത­ലി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്.

നി­ര­വ­ധി ആ­കു­ല­ത­ക­ളു­ടെ സം­വാ­ഹ­ക­നാ­ണു് പോ­സ്റ്റ് മാൻ. തോ­മ­സ്സും അനേകം സ­ന്ദേ­ഹ­ക­ളു­ടെ വാ­സ­സ്ഥ­ല­മാ­ണു്. അ­യാ­ളിൽ പ്ര­ത്യാ­ശ­യും ആർ­ദ്ര­ത­യും നി­റ­യ്ക്കു­ന്ന­തു് വർ­ക്കി­യും ത­ങ്ക­മ­ണി­യു­മാ­ണു്. പക്ഷേ, പ്ര­ത്യാ­ശ­യു­ടെ പാ­ത­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോൾ തെ­ളി­യു­ന്ന ലോകം പ­ര­പ്പിൽ ക­ണ്ട­ത­ല്ല. ആ­ഴ­ത്തി­ന്റെ പ്ര­കാ­ശ­നം അ­നിർ­വ­ച­നീ­യ­മാ­യി­രി­ക്കും. പൂർ­വി­കർ കണ്ട ആ­ഴ­മ­ല്ല പിൻപേ പോ­കു­ന്ന­വർ കാ­ണു­ന്ന­തു്. ആഴം ഒ­രോ­രു­ത്ത­രി­ലും ഓരോ അ­നു­ഭ­വ­മാ­ണു­ണ്ടാ­ക്കു­ന്ന­തു്. ഒ­രി­ട­ത്തു് ഹ­ത്യ­യു­ടെ പാ­പ­ത്തിൽ വി­ടു­തൽ അ­ഗ്നി­യി­ലൂ­ടെ­യും മ­റ്റൊ­രി­ട­ത്തും ജ­ല­ത്തി­ലൂ­ടെ­യു­മാ­കു­ന്നു. ഒ­ന്നു് ആ­ത്മാ­വി­ന്റെ ഇ­ച്ഛ­യാൽ നിർ­വ­ഹി­ക്ക­പ്പെ­ട്ട­തു് എ­ന്നു് തോ­ന്നു­മെ­ങ്കി­ലും അ­തി­ന്റെ പ്രേ­ര­ണ ശ­രീ­ര­ത്തി­നും ആ­ത്മാ­വി­നു­മേ­റ്റ മു­റി­വാ­ണു്. മ­റ്റൊ­രു ഹ­ത്യ­യിൽ ഒരു തരം ഉ­ന്മാ­ദ­ത്തി­ന്റെ സ്വ­ഭാ­വ­മു­ള്ള പ്ര­തി­കാ­ര­ദാ­ഹ­മാ­ണു്.

കു­റി­ഞ്ചി­യിൽ നി­ന്നു് നെ­യ്ത­ലി­ലെ­ത്തു­മ്പോൾ ഒ­റ്റ­പ്പെ­ട്ട അവസ്ഥ മൂർ­ത്ത­മാ­യി മാ­റി­യെ­ന്നു് പ­റ­യാ­മെ­ങ്കി­ലും സൂ­ക്ഷ്മ­ത­ല­ത്തി­ലും തോ­മ­സു് കൂ­ടു­തൽ ഒ­റ്റ­പ്പെ­ട­ലി­ലേ­ക്കു് പോ­കു­ക­യാ­ണു­ണ്ടാ­യ­തു്. ഓർമ്മ അയാളെ കൂ­ടു­തൽ ഏ­കാ­കി­യാ­ക്കി മാ­റ്റു­ന്നു. ഏ­കാ­ന്ത­ത­യു­ടെ പ­രി­സ­രം മാ­റി­യെ­ങ്കി­ലും അ­തി­ന്റെ ഉൾ­പൊ­രുൾ ഭേ­ദ­മി­ല്ലൊ­തെ തു­ട­രു­ന്നു. അതിൽ അ­ട­ങ്ങി­യ ഭ­യ­ത്തി­ന്റ­യും നി­ഗൂ­ഢ­ത­യു­ടെ­യും തോതു് വർ­ദ്ധി­ക്കു­ന്നു. മോ­പ്പ­സാ­ങ്ങി­ന്റെ ഒരു കഥയിൽ ന­ദി­യു­ടെ ഏ­കാ­ന്ത­ത­യിൽ രാ­ത്രി­യിൽ കൂ­ടു­ങ്ങി പോ­കു­ന്ന ഒ­രാ­ളു­ടെ ഭീതി വി­വ­രി­ക്കു­ന്നു­ണ്ടു്. ന­ദി­യിൽ അ­ധി­വ­സി­ക്കു­ന്ന വിവിധ ജീ­വ­ജാ­ല­ങ്ങ­ളു­ടെ ശ­ബ്ദ­ങ്ങൾ, മാ­റു­ന്ന കാ­ലാ­വ­സ്ഥ, മൂ­ടൽ­മ­ഞ്ഞു് ഒരു മ­നു­ഷ്യ­നിൽ സൃ­ഷ്ടി­ക്കു­ന്ന മാ­ന­സി­കാ­ഘാ­ത­ത്തെ സൂ­ക്ഷ്മ­മാ­യി കഥയിൽ വി­വ­രി­ക്കു­ന്നു. ഒ­ടു­ക്കം അ­ത്ര­നേ­രം ത­നി­ക്കു് വ­ഴി­മു­ട­ക്കി നിന്ന ചങ്ങല വ­ലി­ച്ചു­യർ­ത്തു­മ്പോൾ പൊ­ങ്ങി വന്ന ഒരു സ്ത്രി­യു­ടെ മൃ­ത­ദേ­ഹം അ­യാ­ളിൽ മാ­ത്ര­മ­ല്ല വാ­യ­ന­കാ­രി­ലും ഞെ­ട്ട­ലു­ള­വാ­ക്കു­ന്നു. നി­ഗൂ­ഢ­ത സൃ­ഷ്ടി­ക്കു­ന്ന ഈ ഞെ­ട്ട­ലാ­ണു് ക­ഥ­യു­ടെ പ­ര്യ­ന്തം സം­ഭ­വി­ക്കു­ന്ന­തു്.

മൂ­ന്നു്

ബർ­മി­ങ്ങ്ഹാം സർ­വ്വ­ക­ലാ­ശാ­ല­യി­ലെ തി­യോ­ള­ജി അ­ധ്യാ­പ­ക­നാ­യ ജോൺ ഹാ­ളി­ന്റെ ജീ­വി­ത­ത്തി­ന്റെ ദൃ­ശ്യാ­വി­ഷ്കാ­ര­മാ­ണു് നോ­ട്ട് ഓൺ ബ്ലൈൻ­ഡ്നെ­സ്സ്. മ­ക­ന്റെ പി­റ­വി­ക്കു് തൊ­ട്ടു് മുൻ­പു് കാ­ഴ്ച്ച­പ­രി­മി­തി­യു­ടെ ലോ­ക­ത്തേ­ക്കു് പ്ര­വേ­ശി­ച്ച ജോൺ ഹാൾ അതു് സൃ­ഷ്ടി­ച്ച ഏ­കാ­ന്ത­ത­യെ­യും നൈ­രാ­ശ്യ­ത്തെ­യും മ­റി­ക­ട­ക്കാൻ ന­ട­ത്തി­യ ശ്ര­മ­ങ്ങ­ളാ­ണു് ഈ ഡോ­ക്യു­ഫി­ക്ഷ­ന്റെ ആധാരം. ഇവിടെ ഏ­കാ­കി­യാ­യ മ­നു­ഷ്യ­ന്റെ വേ­റൊ­രു ത­ല­മാ­ണു് ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു്. ജോൺ ഹൾ നി­ത്യ­ജീ­വി­തം മു­ഴു­വൻ ശ­ബ്ദ­രേ­ഖ­യാ­യി റെ­ക്കോർ­ഡ് ചെ­യ്തു് സൂ­ക്ഷി­ക്കു­ന്നു. അ­ങ്ങ­നെ അയാൾ ലോ­ക­ത്തെ തൊ­ടു­ന്നു. ഓർ­മ്മ­യി­ലു­ള്ള ദൃ­ശ്യ­ങ്ങ­ളി­ലേ­ക്കു് സ­ഞ്ച­രി­ക്കു­ന്നു. മ­ക­ന്റെ വ­ളർ­ച്ച­യു­ടെ ഓരോ ഘ­ട്ട­വും ജോൺ ശ­ബ്ദ­ത്തി­ലൂ­ടെ അ­റി­യു­ന്നു. പു­സ്ത­കൾ റെ­ക്കോർ­ഡ് ചെ­യ്തു് കേൾ­ക്കു­ന്നു. കേൾ­വി­യു­ടെ സാ­ധ്യ­ത­ക­ളി­ലൂ­ടെ അയാൾ കാ­ഴ്ച്ച സൃ­ഷ്ടി­ച്ച ഏ­കാ­ന്ത­ത­യെ മ­റി­ക­ട­ക്കു­ന്നു. ഒ­റ്റ­യാ­യെ­ന്ന തോ­ന്നൽ ആദ്യ നാ­ളു­ക­ളിൽ അയാളെ അ­ല­ട്ടു­ന്നു­ണ്ടു്. ലോ­ക­ത്തു് നിന്ന നി­ഷ്കാ­സി­ത­നാ­യ ഒ­രു­വ­ന്റെ പ­രി­ഭ്ര­മ­വും ദുഃ­ഖ­വും അയാളെ പി­ടി­കൂ­ടു­ന്നു­ണ്ടു്. പ­തു­ക്കെ അയാൾ ആ അ­വ­സ്ഥ­യു­മാ­യി സം­യോ­ജി­ക്കു­ന്നു. ഹ്യു­മൻ ഡ്യോ­കു­മെ­ന്റാ­യി പീ­റ്റർ മി­ഡിൽ­റ്റ­നും ജെ­യിം­സ് സ്പി­ന്നി­യും സം­വി­ധാ­നം ചെയ്ത ചി­ത്രം മാ­റു­ന്നു. ഒ­റ്റ­പ്പെ­ട്ട­ലി­ന്റെ തീ­വ്ര­നി­മി­ഷ­ങ്ങ­ളെ മ­റി­ക­ട­ന്ന ഒ­രാ­ളു­ടെ സർ­ഗ്ഗ­ജീ­വി­ത­മാ­ണു് ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു്.

നാലു്

രാ­മ­ഗി­രി­യി­ലെ ആ­ശ്ര­മ­വാ­ടി­യിൽ പ്രി­യ­പ്പെ­ട്ട­വ­ളു­ടെ വി­ര­ഹ­താ­പം സ­ഹി­ക്ക വ­യ്യാ­തെ ആകാശം നോ­ക്കി മേ­ഘ­ങ്ങ­ളു­ടെ സ­ഞ്ചാ­രം നോ­ക്കി കി­ട­ന്ന യക്ഷൻ ആ­ഷാ­ഢ­ത്തി­ന്റെ ആ­ദ്യ­ദി­വ­സ­ങ്ങ­ളി­ലൊ­ന്നിൽ തി­ണ്ടു­കു­ത്തി­ക്ക­ളി­യിൽ ഏർ­പ്പെ­ട്ട ആ­ന­യു­ടെ രൂപം പൂണ്ട കാർ­മേ­ഘ­ത്തെ ക­ണ്ടെ­ത്തി. ഏ­കാ­ന്ത­ത­യിൽ കാ­ഴ്ച്ച­വ­ട്ടം അ­ത്ര­യും വി­സ്തൃ­ത­മാ­ണു്. തന്റെ സ­ന്ദേ­ശം പ്രി­യ­യെ അ­റി­യി­ക്കാൻ മേ­ഘ­ത്തെ ചു­മ­ത­ല­പ്പെ­ടു­ത്തു­ന്ന യ­ക്ഷ­ന്റെ ഒ­റ്റ­പ്പെ­ട­ലി­നെ അ­തി­സൂ­ക്ഷ്മ­മാ­യാ­ണു് കാ­ളി­ദാ­സ­ഭാ­വ­ന കൊ­ത്തി­യെ­ടു­ത്തി­ട്ടു­ള്ള­തു്. സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­താ­ത്പ­ര്യ­ങ്ങ­ളി­ലൊ­ന്നു് ഏ­കാ­ന്ത­ത­യു­ടെ കൂടി ആ­വി­ഷ്കാ­ര­മാ­വു­ന്നു. പ­രി­സ­ര­വും സ്വാ­ഭാ­വ­വും മാ­റു­മ്പോ­ഴും ഏ­കാ­ന്ത­ത­യു­ടെ ഉൾ­പ്പൊ­രുൾ അതായി തു­ട­രു­ന്നു. ഗോ­ദോ­യെ കാ­ത്തു് നിൽ­ക്കു­മ്പോ­ഴും, കേണൽ ത­നി­ക്കു് വ­രു­ന്ന ക­ത്തു് കാ­ത്തു് നിൽ­ക്കു­മ്പോ­ഴും നാം മെ­സേ­ജി­നു­ള്ള റി­പ്ലെ കാ­ക്കു­മ്പോ­ഴും ആ­ദി­യിൽ മുള പൊ­ട്ടി­യ ഒരു വി­ത്തു് ത­ളിർ­ത്തു് വ­ളർ­ന്നു് ശി­ഖ­ര­ങ്ങ­ളാർ­ജ്ജി­ച്ചു് ത­ല­യു­യർ­ത്തി ഇ­നി­യും വളരാൻ ത­യ്യാ­റെ­ടു­ത്തു­നിൽ­ക്കു­ന്നു. നാം ഏ­കാ­ന്ത­ത­യു­ടെ അ­പാ­ര­തീ­ര­ത്തി­ന്റെ വ­ക്കി­ലാ­ണു്.

പി. കൃ­ഷ്ണ­ദാ­സ്
images/krishnadas.jpg

കാ­സർ­ഗോ­ഡ് ജി­ല്ല­യി­ലെ മ­ടി­ക്കൈ സ്വ­ദേ­ശി. നി­ല­വിൽ കേരള സർ­വ്വ­ക­ലാ­ശാ­ല മലയാള വി­ഭാ­ഗ­ത്തിൽ ഗ­വേ­ഷ­കൻ. വാ­യ­ന­യും എ­ഴു­ത്തും സി­നി­മ­യും കലയും ഇ­ഷ്ട­വി­ഷ­യ­ങ്ങ­ളാ­ണു്. ഫി­സി­ക്സിൽ ബി­രു­ദം, മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം. ആ­നു­കാ­ലി­ക­ങ്ങ­ളി­ലും ഓൺലൈൻ പോർ­ട്ട­ലു­ക­ളി­ലും ചെ­റു­ക­ഥ­ക­ളും ലേ­ഖ­ന­ങ്ങ­ളും എ­ഴു­താ­റു­ണ്ടു്. യു­വ­ക­ഥാ­കൃ­ത്തു­ക­ളു­ടെ കഥകൾ ചേർ­ത്തു് ‘എ­ന്നി­ട്ടു്’ എന്ന പേരിൽ പു­സ്ത­കം എ­ഡി­റ്റ് ചെ­യ്തു് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Ekanthatha, unmadam, maranam: Chila kurippukal (ml: ഏ­കാ­ന്ത­ത, ഉ­ന്മാ­ദം, മരണം: ചില കു­റി­പ്പു­കൾ).

Author(s): P Krishnadas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-24.

Deafult language: ml, Malayalam.

Keywords: Article, P Krishnadas, Ekanthatha, unmadam, maranam: Chila kurippukal, പി. കൃ­ഷ്ണ­ദാ­സ്, ഏ­കാ­ന്ത­ത, ഉ­ന്മാ­ദം, മരണം: ചില കു­റി­പ്പു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of the artist’s foster father the zoologian and professor Henrik Nicolai Kr{\o }yer, a painting by Peder Severin Krøyer (1851–1909). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.