SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/mushrooms_butterflies_a_dragonfly_snake_and_a_lizard.jpg
A ‘sotto bosco’ with mushrooms, butterflies, a dragonfly, a snake and a lizard, a painting by Otto Marseus van Schrieck (1614/1620–1678).
ബർ­നാ­ഡ്ഷാ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/George_bernard_shaw.jpg
ബർ­നാ­ഡ്ഷാ

ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ഷേൿ­സ്പി­യ­രു­ടെ കാ­ല­ത്തി­നു­ശേ­ഷം നാടക നിർ­മാ­ണം­കൊ­ണ്ടു് ആ മ­ഹാ­ക­വി­യോ­ടു് മ­ത്സ­രി­ക്കു­വാൻ ഒ­രാൾ­ക്കേ ഇ­തു­വ­രെ സാ­ധി­ച്ചി­ട്ടു­ള്ളു; അ­ദ്ദേ­ഹ­മാ­ണു് ബർ­നാ­ഡ്ഷാ. ഷേൿ­സ്പി­യ­റെ­പ്പോ­ലെ ഷായും ഇം­ഗ്ലീ­ഷു­കാ­രു­ടെ മാ­ത്ര­മ­ല്ല, സർ­വ­ലോ­ക­രു­ടെ­യും ആ­രാ­ധ്യ­പു­രു­ഷ­നാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. എ­ന്നാൽ, ബർ­നാ­ഡ്ഷാ­യെ കേവലം ഒരു സാ­ഹി­ത്യ­കാ­ര­നാ­യി­ട്ടു് മാ­ത്ര­മ­ല്ല നാം അ­റി­യു­ന്ന­തു്. സാ­ഹി­ത്യ­നി­രൂ­പ­ണം­കൊ­ണ്ടു് മാ­ത്രം അ­ദ്ദേ­ഹ­ത്തി­ന്റെ യോ­ഗ്യ­ത­ക­ളെ ശ­രി­യാ­യി വെ­ളി­പ്പെ­ടു­ത്തു­വാ­നും സാ­ധ്യ­മ­ല്ല.

images/Shakespeare.jpg
ഷേൿ­സ്പി­യർ

ശ­രീ­രം­കൊ­ണ്ടു് എ­ഴു­പ­തിൽ­പ­രം വ­യ­സ്സു­ചെ­ന്ന ഒരു വൃ­ദ്ധൻ, മ­ന­സ്സു­കൊ­ണ്ടു് താ­രു­ണ്യ­ത്തി­ള­പ്പു് കാ­ണി­ക്കു­ന്ന ഒരു ന­വോ­ന്മേ­ഷ­ശാ­ലി, യാ­തൊ­രു നി­യ­ന്ത്ര­ണ­വും നി­യ­മ­വും ഇ­ല്ലാ­ത്ത ഒരു പുതിയ സാ­ഹി­ത്യ­സാ­മ്രാ­ജ്യ­ത്തി­ലെ സ്വേ­ച്ഛാ­ധി­കാ­രി, മ­നു­ഷ്യ­ത്വ­ത്തി­ന്റെ സ­ങ്കു­ചി­ത­പ­രി­ധി­ക­ളെ വ­ലി­ച്ചു് കീ­റി­ക്ക­ള­ഞ്ഞു് ഒരു ന­വ­യു­ഗ­ത്തി­ലേ­ക്കു് കു­തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സർ­വ­ത­ന്ത്ര­സ്വ­ത­ന്ത്രൻ, ന­ല്ല­തു് ന­ല്ല­തെ­ന്നും ചീത്ത ചീ­ത്ത­യെ­ന്നും ആ­രോ­ടും മു­ഖം­നോ­ക്കാ­തെ വി­ളി­ച്ചു­പ­റ­യു­ന്ന പ­ച്ച­പ്പ­ര­മാർ­ത്ഥി—ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു്, ഷാ ആ­രാ­ണെ­ന്നു് ചോ­ദി­ച്ചാൽ ഉ­ത്ത­രം പറയാൻ തോ­ന്നു­ക. ഏതു് രാ­ജ്യ­ത്തി­ലെ ഏതു് പ­ത്ര­ത്തി­ലും ഷാ­യു­ടെ വി­ചി­ത്ര­ചി­ത്രം ഇ­ട­യ്ക്കി­ട­യ്ക്കു് ക­ണ്ടേ­ക്കാം. ഉ­ന്മേ­ഷ­ത്തി­ന്റെ വെണ്മ വി­ശു­ന്ന ആ നരച്ച താടി ലോ­ക­ത്തി­ന്റെ ഒ­ര­റ്റം മുതൽ മറ്റേ അ­റ്റം­വ­രെ അതി പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. അ­തി­ന്റെ പി­റ­കിൽ ഒ­ന്നി­നും വ­ഴി­പ്പെ­ടാ­തെ ഒരു യു­വ­ഹൃ­ദ­യം ത­ത്തി­ക്ക­ളി­ക്കു­ന്ന­തു് ക­ണ്ടു് ലോകർ അ­ത്ഭു­ത­പ്പെ­ടു­ന്നു.

എ­ല്ലാം­കൊ­ണ്ടും ഒരു വി­ചി­ത്ര­സൃ­ഷ്ടി­യാ­ണു് ബർ­നാ­ഡ്ഷാ. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങ­ളും കൃ­തി­ക­ളും പോ­ലെ­ത­ന്നെ അ­ദ്ദേ­ഹ­വും മ­റ്റു­ള്ള­വർ­ക്കു് ഒരു ‘പുതുമ’യാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഷാ­യെ­പ്പ­റ്റി നേ­രം­പോ­ക്കു­ള്ള പല ക­ഥ­ക­ളും ജ­ന­താ­മ­ദ്ധ്യ­ത്തിൽ പ്ര­ച­രി­ച്ചി­ട്ടു­ണ്ടു്. അ­വ­യി­ലെ സ­ത്യാ­സ­ത്യ­ങ്ങൾ വേർ­തി­രി­ച്ച­റി­വാൻ അ­ദ്ദേ­ഹ­ത്തോ­ടു് നേ­രി­ട്ടു് ചോ­ദി­ക്കാ­നും പ്ര­യാ­സ­മാ­യി­രി­ക്കു­ന്നു. ഓ­രോ­രു­ത്തർ­ക്കും കി­ട്ടു­ന്ന ഉ­ത്ത­രം ഓരോ ത­ര­ത്തി­ലാ­യി­രി­ക്കും. പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളാ­യ പല അ­ഭി­പ്രാ­യ­ങ്ങ­ളും അ­ദ്ദേ­ഹം ത­ട്ടി­മൂ­ളി­ക്കാ­റു­ണ്ടു്. ഷാ ‘എസ്’ (Yes) എ­ന്നു് പ­റ­ഞ്ഞാൽ അ­തി­ന്റെ അർ­ത്ഥം ‘നൊ’ (no) എ­ന്നാ­ണെ­ന്നു് ഈയിടെ ഒരു നി­രൂ­പ­കൻ അ­ഭി­പ്രാ­യ­പ്പെ­ടു­ക­യു­ണ്ടാ­യി.

images/Frankhar.jpg
ഫ്രാ­ങ്ക് ഹാ­രി­സ്

ഷാ­യു­ടെ സാ­ഹി­ത്യ­ത്തെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്ര­ത്തെ­യും പ­റ്റി­യു­ള്ള പല ഗ്ര­ന്ഥ­ങ്ങ­ളും പു­റ­ത്തു­വ­ന്നി­ട്ടു­ണ്ടു്. ഒരു വി­ഖ്യാ­ത­വി­മർ­ശ­ക­നാ­യി­രു­ന്ന ഫ്രാ­ങ്ക് ഹാ­രി­സ് (Frank Harris) എ­ഴു­തി­യി­ട്ടു­ള്ള ഗ്ര­ന്ഥ­മാ­ണു് ഇവയിൽ ഏ­റ്റ­വും ന­വീ­ന­മാ­യി­ട്ടു­ള്ള­തു്. 1931-ൽ അ­ന്ത­രി­ച്ചു­പോ­യ പ്ര­സ്തു­ത ഗ്ര­ന്ഥ­കാ­രൻ ഷാ­യു­ടെ സ്നേ­ഹി­ത­നും ദീർ­ഘ­കാ­ലം അ­ദ്ദേ­ഹ­വു­മാ­യി അ­ടു­ത്തു് പ­രി­ച­യി­ച്ച ഒരു പ­ത്ര­പ്ര­വർ­ത്ത­ക­നും ആ­യി­രു­ന്നു. ര­ണ്ടു­പേ­രും ഏ­ക­ദേ­ശം ഒ­രേ­കാ­ല­ത്താ­ണു് ജ­നി­ച്ച­തു്. ഇ­രു­കൂ­ട്ട­രും ജ­ന്മം­കൊ­ണ്ടു് ഐ­റി­ഷു­കാ­രാ­ണു്. ഹാ­രി­സ് കാ­ലേ­കൂ­ട്ടി പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ലേർ­പ്പെ­ട്ടു. ഷാ വ­ള­രെ­ക്കാ­ലം പ­ത്ര­ലേ­ഖ­ക­നാ­യി­രു­ന്നി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തെ പ­ത്ര­രം­ഗ­ങ്ങ­ളിൽ പ്ര­വേ­ശി­പ്പി­ച്ചു് പ്ര­തി­ഫ­ലം കൊ­ടു­ത്തു് പ്രോ­ത്സാ­ഹി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന­തു് ഹാ­രി­സ് ആ­യി­രു­ന്നു. ഇ­ങ്ങ­നെ ബാ­ല്യ­കാ­ലം മു­തൽ­ക്കു് അ­ടു­ത്തു് പ­രി­ച­യി­ക്കു­വാൻ ഇ­ട­വ­ന്നി­ട്ടു­ള്ള­തു­കൊ­ണ്ടു് ഹാ­രി­സ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള വി­വ­ര­ങ്ങൾ കൂ­ടു­തൽ വി­ശ്വാ­സ­യോ­ഗ്യ­ങ്ങ­ളാ­ണെ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ഒരാൾ ജീ­വി­ച്ചി­രി­ക്കു­മ്പോൾ­ത്ത­ന്നെ അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി­യു­ള്ള പല സം­ഗ­തി­ക­ളും തർ­ക്ക­വി­ഷ­യ­ങ്ങ­ളാ­കു­ക­യെ­ന്ന­തു് വലിയ നേ­രം­പോ­ക്കാ­യി പ­ലർ­ക്കും തോ­ന്നാം. എ­ന്നാൽ, ഷായെ സം­ബ­ന്ധി­ച്ചു് ഇ­ങ്ങ­നെ­യൊ­ര­വ­സ്ഥ­യാ­ണു് വന്നു കൂ­ടി­യി­രി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വു് ആ­രാ­ണെ­ന്നു­ള്ള സം­ഗ­തി­കൂ­ടി സം­ശ­യ­ഗ്ര­സ്ത­മാ­യി­രി­ക്കു­ന്നു­പോൽ. അമ്മ നി­യ­മ­പ്ര­കാ­രം വി­വാ­ഹം­ചെ­യ്ത ആ­ളു­ത­ന്നെ­യാ­ണു് തന്റെ പി­താ­വെ­ന്നു് ഷാ തന്നെ ലോ­ക­ത്തോ­ടു് വി­ളി­ച്ചു­പ­റ­ഞ്ഞി­ട്ടും പലരും വി­ശ്വ­സി­ക്കു­ന്നി­ല്ല! ഷാ­യു­ടെ മാ­താ­വു് കു­റെ­ക്കാ­ലം ഭർ­ത്താ­വി­നെ­വി­ട്ടു് ദൂ­ര­സ്ഥ­ല­ത്തു് ഒരു സ്നേ­ഹി­ത­നോ­ടൊ­ന്നി­ച്ചു് താ­മ­സി­ച്ചി­ട്ടു­ണ്ടെ­ന്നും അ­പ്പോ­ഴാ­ണു് ഷാ­യു­ടെ ജ­ന­ന­മെ­ന്നും പു­ത്ര­ന്റെ വി­ദ്യാ­ഭ്യാ­സ­ത്തി­നും മ­റ്റും സ്നേ­ഹി­തൻ ധാ­രാ­ളം സ­ഹാ­യി­ച്ചി­ട്ടു­ണ്ടെ­ന്നും മ­റ്റു­മു­ള്ള ചില തെ­ളി­വു­ക­ളാ­ണു് എ­തിർ­വാ­ദ­ത്തിൽ കാ­ണു­ന്ന­തു്. ഏ­താ­യാ­ലും ഇ­ത്ത­രം പ്ര­സ്താ­വ­ന­കൾ­കൊ­ണ്ടു് ഷാ­യ്ക്കു് ഒരു അ­സു­ഖ­വും തോ­ന്നു­ന്നി­ല്ലെ­ന്നു­ള്ള­തു് തീർ­ച്ച­യാ­ണു്. ഈ മാ­തി­രി­കാ­ര്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു് ത­നി­ക്കു് കി­ട്ടു­ന്ന ക­ത്തു­കൾ­ക്കു് അ­ദ്ദേ­ഹം കൊ­ടു­ക്കു­ന്ന മ­റു­പ­ടി സ്വ­ത­സി­ദ്ധ­മാ­യ ഫലിതം കൊ­ണ്ടു് നി­റ­ഞ്ഞ­താ­യി­രി­ക്കും. തന്റെ പി­താ­വു് ഒ­രി­ക്ക­ലും ‘ബോധ’മി­ല്ലാ­തി­രു­ന്ന ഭ­യ­ങ്ക­ര­നാ­യ ഒരു കു­ടി­യ­നാ­യി­രു­ന്നു എ­ന്നു് ഷാ തന്നെ സ­മ്മ­തി­ക്കു­ന്നു­ണ്ടു്.

പ­ള്ളി­വ­ക സ്കൂ­ളിൽ­പോ­യി പഴയ മ­ട്ടി­ലു­ള്ള പ­ഠി­പ്പു­കൊ­ണ്ടു് ‘ശ്വാ­സം­മു­ട്ടു­ന്ന’ കു­ട്ടി­ക­ളു­ടെ കൂ­ട്ട­ത്തിൽ കു­റെ­നാൾ ബർ­നാ­ഡ്ഷാ­യും ക­ഴി­ച്ചു­കൂ­ട്ടി­യി­ട്ടു­ണ്ടു്. അ­ന്നു് അ­ദ്ധ്യാ­പ­ക­ന്മാ­രോ­ടു് തോ­ന്നി­യി­ട്ടു­ള്ള ക­ഠി­ന­മാ­യ വെ­റു­പ്പു് അ­ന­ന്ത­ര­കാ­ല­ത്തും അ­ദ്ദേ­ഹ­ത്തെ വി­ട്ടു­പി­രി­ഞ്ഞി­ട്ടി­ല്ല. നി­യ­മ­ശൃം­ഖ­ലി­ത­മാ­യ വി­ദ്യാ­ല­യ­ജീ­വി­ത­ത്തെ ഇ­പ്പോ­ഴും അ­ദ്ദേ­ഹം അ­ധി­ക്ഷേ­പി­ച്ചു­കൊ­ണ്ടി­രു­ന്നു. പ്രാ­പ്തി­യു­ള്ള­വർ എ­ന്തെ­ങ്കി­ലും പ്ര­വർ­ത്തി­ക്കു­ന്നു; ഒ­ന്നി­നും കൊ­ള്ളാ­ത്ത­വ­നാ­ണു് പ­ഠി­പ്പി­ക്കാൻ പു­റ­പ്പെ­ടു­ന്ന­തു് (He who can, does, he who cannot teaches) എ­ന്നു് ഒ­രി­ക്കൽ അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്.

ഷാ­യു­ടെ വി­വാ­ഹ­ത്തെ­പ്പ­റ്റി­യും ര­സ­ക­ര­മാ­യ ചില പ്ര­സ്താ­വ­ന­കൾ ഇ­ല്ലാ­തി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ പത്നി ആ സ്ഥാ­ന­ത്തു് ക­യ­റി­ക്കൂ­ടി­യ­തെ­ങ്ങ­നെ എ­ന്ന­ന്വേ­ഷി­ക്കു­വാ­നും ചില നി­രൂ­പ­ക­ന്മാർ കു­തു­കി­ക­ളാ­യി കാ­ണ­പ്പെ­ടു­ന്നു. പ­ണ്ടൊ­രി­ക്കൽ ദേ­ശ­സ­ഞ്ചാ­ര­ത്തി­നി­ട­യിൽ ഇ­റ്റ­ലി­യിൽ വെ­ച്ചു് ഷാ രോ­ഗ­ശ­യ്യ­യിൽ വീ­ണ­പ്പോൾ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വ­രിൽ ഈ സ്ത്രീ­മാ­ത്രം അ­ദ്ദേ­ഹ­ത്തെ വി­ട്ടു­പോ­കാ­തെ അവിടെ താ­മ­സി­ച്ചു് ശു­ശ്രൂ­ഷി­ക്കു­ക­യും ര­ണ്ടു­പേ­രും­കൂ­ടി­യു­ള്ള ഈ താമസം ഒ­ടു­വിൽ ജ­നാ­പ­വാ­ദ­ത്തി­നു് വ­ഴി­കൊ­ടു­ക്കു­ക­യാൽ ത­ന്നി­വാ­ര­ണ­ത്തി­നാ­യി അവർ വി­വാ­ഹ­ബ­ന്ധ­ത്തി­ലേർ­പ്പെ­ടു­ക­യും ചെ­യ്തു എ­ന്നാ­ണു് ഒരു കഥ. പ്ര­സ്തു­ത സ­ഞ്ചാ­ര­ത്തി­നു് മു­മ്പു­ത­ന്നെ നാ­ട്ടിൽ­വെ­ച്ചു് ഈ മ­ദാ­മ്മ­ത്ത­രു­ണി­യെ ക­ണ്ടു് ഷാ ഭ്ര­മി­ച്ചി­ട്ടു­ണ്ടെ­ന്നും ഒരു ദിവസം അ­വ­രു­ടെ വ­സ­തി­ക്ക­ടു­ത്തു­വെ­ച്ചു് മോ­ട്ടോർ­സൈ­ക്കി­ളിൽ­നി­ന്നും മ­റി­ഞ്ഞു­വീ­ണു് കാലിൽ പ­രു­ക്കേ­റ്റ ഷാ കു­റ­ച്ചു് ദിവസം അ­വ­രു­ടെ ശു­ശ്രൂ­ഷ­യേ­റ്റു് സു­ഖി­ച്ചു­കൊ­ണ്ടു് ആ ഗൃ­ഹ­ത്തിൽ താ­മ­സി­ച്ചു­വെ­ന്നും അ­തു­വ­ഴി ഉറച്ച പ്ര­ണ­യം ദാ­മ്പ­ത്യ­ബ­ന്ധ­ത്തിൽ ക­ലാ­ശി­ക്കു­ക­യാ­ണു് ചെ­യ്തി­ട്ടു­ള്ള­തെ­ന്നും ചിലർ പ­റ­യു­ന്നു. ഇ­തി­ലേ­താ­ണു് ശ­രി­യെ­ന്നു് ഷാ­യു­ടെ ഏ­റ്റ­വും അ­ടു­ത്ത സ്നേ­ഹി­ത­ന്മാർ­ക്കു­പോ­ലും അ­റി­ഞ്ഞു­കൂ­ടാ. ഈ വ­സി­ഷ്ഠ­നും അ­രു­ന്ധ­തി­ക്കും ഇ­തു­വ­രെ ഒരു കു­ട്ടി­യും ഉ­ണ്ടാ­കാ­തെ പോ­യ­തു് മ­റ്റൊ­രു വൃ­ഥാ­പ­വാ­ദ­ത്തി­നും വ­ഴി­കൊ­ടു­ത്തി­രു­ന്നു. അ­താ­യ­തു് ഷാ ഒരു ഷ­ണ്ഡ­നാ (impotent) യി­രി­ക്കാ­മെ­ന്നു് ചില കു­സൃ­തി­ക്കാർ സം­ശ­യി­ക്കു­ന്നു. അ­ദ്ദേ­ഹം ഇ­രു­പ­ത്തൊ­മ്പ­തു് വ­യ­സ്സു­വ­രെ തീ­വ്ര­ബ്ര­ഹ്മ­ച­ര്യം പാ­ലി­ച്ചി­രു­ന്നു എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന­തും ഈ സം­ശ­യ­ത്തെ ബ­ല­പ്പെ­ടു­ത്തു­വാൻ അവർ ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടു്. ഈ അ­പ­വാ­ദം കേ­ട്ടു് ക്രു­ദ്ധ­നാ­യി­ത്തീർ­ന്നു് ഷാ അതിനെ ശ­ക്തി­യാ­യി പ്ര­തി­ഷേ­ധി­ക്കു­വാ­നും മ­ടി­ച്ചി­ട്ടി­ല്ല. യൗ­വ­ന­കാ­ല­ത്തു് സ്ത്രീ­ക­ളു­മാ­യി­ട്ടു­ള്ള ‘ഇ­ട­പാ­ടു­കൾ’ എ­ല്ലാം ഷാ ജി­ജ്ഞാ­സു­ക്ക­ളാ­യ തന്റെ സ്നേ­ഹി­ത­ന്മാ­രോ­ടു് പ­ര­സ്യ­മാ­യി പ­റ­ഞ്ഞി­ട്ടു­ണ്ടു്.

അ­ഭി­പ്രാ­യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ ജീ­വി­ത­രീ­തി­യി­ലും ഷാ ഇ­ത­ര­ന്മാ­രിൽ­നി­ന്നും അ­ത്യ­ന്തം ഭി­ന്ന­നാ­ണു്. മാം­സ­ഭു­ക്കു­ക­ളാ­യ ഇം­ഗ്ലീ­ഷു­കാ­രു­ടെ ഇ­ട­യ്ക്കു് ഒരു ബ്രാ­ഹ്മ­ണ­നെ­പ്പോ­ലെ സ­സ്യാ­ഹാ­ര­നി­ഷ്ഠ­യോ­ടു­കൂ­ടി­യാ­ണു് ഷാ ജീ­വി­ക്കു­ന്ന­തു്. അ­ഹിം­സാ­വ്ര­ത­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു് ഗാ­ന്ധി യുടെ ശി­ഷ്യ­നാ­കാ­നു­ള്ള യോ­ഗ്യ­ത­യു­ണ്ടു്. ഗാ­ന്ധി­യും താനും ആ­ളു­ക­ളെ കൊ­ന്നി­ട്ടി­ല്ല; അ­തു­കൊ­ണ്ടാ­ണു് ലോകം ത­ങ്ങ­ളെ വേ­ണ്ടു­വോ­ളം ബ­ഹു­മാ­നി­ക്കാ­ത്ത­തു് എ­ന്നു് ഷാ അ­ടു­ത്ത­കാ­ല­ത്തു് ബോം­ബെ­യിൽ വ­ന്ന­പ്പോൾ പ­റ­യു­ക­യു­ണ്ടാ­യി. എ­ല്ലാ­വർ­ക്കും ശ­രി­യെ­ന്നു് തോ­ന്നു­ന്ന­താ­യി­രി­ക്കും ചി­ല­പ്പോൾ ഷാ തെ­റ്റാ­യി ക­ണ്ടു­പി­ടി­ക്കു­ന്ന­തു്. തന്റെ അ­ഭി­പ്രാ­യ­ത്തോ­ടു് എ­ത്ര­പേർ യോ­ജി­ക്കു­ന്നു­ണ്ടെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് നോ­ട്ട­മി­ല്ല. യോ­ജി­ക്കാ­ത്ത­വ­രെ വലിയ മ­ണ്ട­ന്മാ­രാ­ണെ­ന്നു് വിധി ക­ല്പി­ക്കു­വാ­നും അ­ദ്ദേ­ഹ­ത്തി­നു് കൂ­സ­ലി­ല്ല. ന­മു­ക്കെ­ല്ലാ­വർ­ക്കും ജ­ന്മ­ഭൂ­മി­യോ­ടു് ഒരു പ്ര­ത്യേ­ക ആ­ദ­ര­വും സ്നേ­ഹ­വും തോ­ന്നാ­റു­ണ്ട­ല്ലോ. എ­ന്നാൽ, ഷാ­യു­ടെ ജ­ന്മ­ഭൂ­മി­യാ­യ ഐർ­ല­ണ്ടി­നോ­ടു് അ­ദ്ദേ­ഹ­ത്തി­നു് വലിയ പു­ച്ഛ­മാ­ണു്. ഐ­റി­ഷു­കാ­രെ ക­ളി­യാ­ക്കു­ക­യാ­ണു് അ­ദ്ദേ­ഹ­ത്തി­നി­ഷ്ടം. സ­ന്ദർ­ഭം വ­രു­മ്പോൾ ഒ­രാ­ളെ­യെ­ന്ന­തു­പോ­ലെ­ത­ന്നെ ഒരു രാ­ജ്യ­ക്കാ­രെ മു­ഴു­വ­നും അ­ധി­ക്ഷേ­പി­ക്കു­വ­നും ഷാ മ­ടി­ക്കാ­റി­ല്ല. അ­മേ­രി­ക്ക­ക്കാ­രെ അ­ട­ച്ചു് മൂ­ഢ­ന്മാ­രെ­ന്നു് അ­ദ്ദേ­ഹം വി­ളി­ച്ച­തു് ഈ­യി­ടെ­യാ­ണു്. അ­ഭി­പ്രാ­യ­പ്ര­ക­ട­ന­ത്തിൽ ഇ­ങ്ങ­നെ ഇ­ന്ദ്ര­നെ­യും ച­ന്ദ്ര­നെ­യും കൂ­സാ­ത്ത മ­റ്റൊ­രാൾ ഇ­പ്പോൾ ഉ­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. തന്റെ അ­ഭി­പ്രാ­യം ഏതു് മ­ത­ത്തി­ന്റെ മ­സ്ത­കം പി­ളർ­ക്കു­ന്ന­താ­യാ­ലും വേ­ണ്ടി­ല്ല. ഏതു് രാ­ജ്യ­ക്കാ­രു­ടെ അ­ഭി­മാ­നം മു­റി­പ്പെ­ടു­ത്തു­ന്ന­താ­യാ­ലും വേ­ണ്ടി­ല്ല. ഷാ അതു് തു­റ­ന്നു് പ­റ­യു­ക­ത­ന്നെ ചെ­യ്യും. അ­രു­ചി­പ്ര­ദ­മാ­ണെ­ങ്കി­ലും അതു് കേൾ­ക്കാൻ ലോകം മു­ഴു­വൻ ചെവി വ­ട്ടം­പി­ടി­ച്ചു് സ­കൗ­തു­കം കാ­ത്തി­രി­ക്കു­ന്നു­ണ്ടെ­ന്നു് ഷാ­യു­ടെ വ­ച­ന­ങ്ങൾ­ക്കു് വൃ­ത്താ­ന്ത­പ­ത്ര­ങ്ങൾ കൊ­ടു­ക്കു­ന്ന സ്ഥാ­നം­കൊ­ണ്ടു­ത­ന്നെ നി­ശ്ച­യി­ക്കാം. ഇ­ന്നു് ഏ­തെ­ല്ലാം നേ­താ­ക്ക­ന്മാർ എ­ന്തെ­ല്ലാം അ­ഭി­പ്രാ­യ­ങ്ങൾ വി­ളം­ബ­രം­ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്? അ­വ­യ്ക്കൊ­ന്നി­നും ഇ­ത്ര­ത്തോ­ളം പ്ര­ചാ­ര­വും പ്ര­സി­ദ്ധി­യും ല­ഭി­ക്കു­ന്നു­ണ്ടോ എ­ന്നു് സം­ശ­യ­മാ­ണു്. എ­ന്താ­ണു് ഇ­തി­നു് കാരണം? ഈ അ­നു­ഗൃ­ഹീ­ത സാ­ഹി­ത്യ­കാ­ര­നിൽ വി­ള­യാ­ടു­ന്ന അ­ന്യാ­ദൃ­ശ്യ­മാ­യ സ­ര­സ്വ­തീ­വി­ലാ­സം­ത­ന്നെ. ഷാ എ­ന്തു് പ­റ­ഞ്ഞാ­ലും അ­തി­നൊ­രു ച­മൽ­ക്കാ­ര­മു­ണ്ടു്. അതു് മാ­ത്ര­മ­ല്ല, അ­തി­നൊ­രു നൂ­ത­ന­ത്വ­വും കാണും. ഷാ പ­റ­യു­ന്ന­തു് മ­റ്റു­ള്ള­വർ പ­ല­പ്പോ­ഴും പ­റ­ഞ്ഞു് ‘പ­ഴ­ഞ്ച­നാ­യി’ത്തീർ­ന്ന അ­ഭി­പ്രാ­യ­മ­ല്ല. അതു് ഷാ­യു­ടെ സ്വ­ന്ത­മാ­യി­രി­ക്കും. അതു് മ­റ്റാർ­ക്കും ആ­ലോ­ചി­ച്ചാൽ എ­ളു­പ്പം ല­ഭി­ക്കു­ന്ന­തു­മ­ല്ല. ആർ­ക്കും ആ­ദ­ര­ണീ­യ­മാ­യി­ത്തോ­ന്നു­ന്ന ഒരു പ­ര­മാർ­ത്ഥ­ത അ­തി­ന­ക­ത്തു് സ­ജീ­വ­മാ­യി കാണും. വ­സ്തു­സ്ഥി­തി­യ­റി­യാ­തെ അ­ന്ധ­മാ­യി ഉ­ഴ­ലു­ന്ന­വ­രെ അതു് പെ­ട്ടെ­ന്നു് ക­ണ്ണു് തു­റ­പ്പി­ക്കു­ക­യും ചെ­യ്യും.

ഷായിൽ കാ­ണു­ന്ന മ­റ്റൊ­രു ഗുണം അ­ദ്ദേ­ഹ­ത്തി­ന്റെ അ­ത്ഭു­താ­വ­ഹ­മാ­യ പ്ര­ത്യു­ല്പ­ന്ന­മ­തി­ത്വ­മാ­ണു്. ഏതു് ചോ­ദ്യ­ത്തി­നും പെ­ട്ടെ­ന്നു് പ­റ്റി­യ ഉ­ത്ത­രം കൊ­ടു­ക്കു­വാൻ അ­ദ്ദേ­ഹം അ­തി­സ­മർ­ഥ­ന­ത്രെ. ഇ­ക്കാ­ര്യ­ത്തിൽ ഷായെ ജ­യി­ക്കു­വാൻ അധികം പേ­രു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. ഷാ­യു­ടെ ബു­ദ്ധി­ശ­ക്തി­യും തന്റെ സൗ­ന്ദ­ര്യ­വും കൂ­ടി­ക്ക­ലർ­ന്ന ഒ­രൊ­ന്നാം­ത­രം കു­ട്ടി­യെ ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തിൽ ഭാ­ഗ­ഭാ­ക്കാ­കാ­മോ എ­ന്നു് ചോ­ദി­ച്ചു­കൊ­ണ്ടു് സൗ­ന്ദ­ര്യ­ഗർ­വം ന­ടി­ച്ചു് അ­ടു­ത്തു­ചെ­ന്ന ഒരു സു­പ്ര­സി­ദ്ധ ന­ടി­യോ­ടു് പ്ര­ത്യു­ത്ത­ര­മാ­യി തന്റെ സൗ­ന്ദ­ര്യ­വും അ­വ­ളു­ടെ ബു­ദ്ധി­ശ­ക്തി­യും കൂ­ടി­ക്ക­ലർ­ന്ന ഒരു കു­ട്ടി­യാ­യാ­ലെ­ന്താ എ­ന്നു് ചോ­ദി­ച്ചു് ഷാ അവളെ മ­ട­ക്കി­യ­ച്ച­താ­യി കേ­ട്ടി­ട്ടു­ണ്ടു്.

ഒരു യു­ക്തി­വാ­ദി­യും നി­രൂ­പ­ക­നും എന്ന നി­ല­യിൽ ഷാ­യ്ക്കു­ള്ള സ്ഥാ­നം അ­ത്യു­ന്ന­ത­മാ­കു­ന്നു. യു­ക്തി­വി­ചാ­രം (Reasoning) ആണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന മാ­ന­ദ­ണ്ഡം. ലോ­ക­ത്തി­ലെ ഏതു് കാ­ര്യ­വും അ­തു­കൊ­ണ്ടു് അ­ള­ന്നു് നോ­ക്കി നി­ശി­ത­മാ­യ നി­രൂ­പ­ണ­ത്തി­നു് വി­ഷ­യ­മാ­ക്കു­ന്ന­തിൽ ഷാ പ്ര­ക­ടി­പ്പി­ക്കു­ന്ന വൈ­ദ­ഗ്ദ്ധ്യം അ­നി­ത­ര­സാ­ധാ­ര­ണ­മാ­കു­ന്നു. മ­നു­ഷ്യ­സ­മു­ദാ­യ­ത്തെ ക­ര­ത­ലാ­മ­ല­കം­പോ­ലെ പ­രി­ശോ­ധി­ച്ചു­നോ­ക്കു­ക­യും അ­പ്പോൾ കാ­ണു­ന്ന കു­റ്റ­ങ്ങ­ളും കു­റ­വു­ക­ളും ശ­ക്തി­യേ­റി­യ ഭാ­ഷ­യിൽ വി­ളി­ച്ചു­പ­റ­യു­ക­യും ചെ­യ്യു­ന്ന­തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു് അധികം രസം.

ഷാ­യു­ടെ യു­ക്തി­വാ­ദ­വും നി­രൂ­പ­ണ­ദൃ­ഷ്ടി­യും പ്ര­ധാ­ന­മാ­യി പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭു­വ­ന­പ്ര­ഥി­ത­ങ്ങ­ളാ­യ നാ­ട­ക­കൃ­തി­കൾ ത­ന്നെ­യാ­കു­ന്നു. പ്ര­ധാ­ന­പ്പെ­ട്ട മു­പ്പ­തു് നാ­ട­ക­ങ്ങൾ അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. ഷാ­യു­ടെ നാ­ട­ക­ത്തി­നു­ള്ള വി­ശേ­ഷം അതിൽ ആ നാ­ട­ക­ഭാ­ഗ­ത്തേ­ക്കാൾ വ­ലി­പ്പ­മു­ള്ള ഓരോ പ്ര­ബ­ന്ധം­കൂ­ടെ മു­ഖ­വു­ര­യാ­യി ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു­ള്ള­താ­ണു്. നാടക ക­ഥാ­മാർ­ഗേ­ണ ഷാ പ്ര­ക­ടി­പ്പി­ക്കു­ന്ന സി­ദ്ധാ­ന്ത­ങ്ങ­ളു­ടെ (Views) ഒരു നി­രൂ­പ­ണ­മാ­യി­രി­ക്കും ആ മു­ഖ­വു­ര­രൂ­പ­ത്തി­ലു­ള്ള ഉ­പ­ന്യാ­സ­ത്തിൽ കാ­ണു­ന്ന­തു്. മതം, സ­മു­ദാ­യം, രാ­ജ്യ­ത­ന്ത്രം മു­ത­ലാ­യ വിവിധ വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി­യും ഈ സാ­ഹി­ത്യ­കൃ­തി­കൾ­വ­ഴി­യാ­യി അ­ദ്ദേ­ഹം നി­രൂ­പ­ണം­ചെ­യ്യു­ക­യും ത­ത്സം­ബ­ന്ധ­മാ­യി സ­ര­സ­സി­ദ്ധാ­ന്ത­ങ്ങൾ സ്ഥാ­പി­ക്കു­ക­യും­ചെ­യ്തി­ട്ടു­ണ്ടു്. നാ­ട­ക­ങ്ങ­ളെ­ഴു­തു­ന്ന­തി­നു­മു­മ്പു് ഷാ കുറെ നോ­വ­ലു­ക­ളെ­ഴു­തി­നോ­ക്കി­യെ­ങ്കി­ലും ആ ഉ­ദ്യ­മം പ­രാ­ജ­യ­ത്തിൽ ക­ലാ­ശി­ച്ച­തേ­യു­ള്ളു. എ­ങ്കി­ലും അ­ദ്ദേ­ഹം ഒരു നോ­വൽ­കാ­ര­നാ­യും ഗ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ചു­രു­ക്ക­ത്തിൽ നോ­വൽ­കാ­രൻ, നാ­ട­ക­കൃ­ത്തു് (Dramatist), സ­മു­ദാ­യ­ത­ന്ത്ര­ജ്ഞൻ (Statesman), നി­രൂ­പ­കൻ (Critic) എന്നീ നി­ല­ക­ളിൽ ഷാ­യ്ക്കു് പ്ര­ത്യേ­ക­മാ­യി ഓരോ ഗ­ണ്യ­മാ­യ സ്ഥാ­ന­മു­ണ്ടെ­ന്നു് പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

images/Karl_Marx.jpg
കാ­റൽ­മാർൿ­സ്

ഷാ ഒരു തി­ക­ഞ്ഞ സ­മ­ത്വ­വാ­ദി (Socialist) ആ­കു­ന്നു. കാ­റൽ­മാർൿ­സി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ള­നു­സ­രി­ച്ചു് മ­നു­ഷ്യ­സ­മു­ദാ­യം പു­ന­സ്സം­ഘ­ടി­ക്ക­ണ­മെ­ന്ന­ത്രേ അ­ദ്ദേ­ഹ­ത്തി­ന്റെ­യും അ­ഭി­പ്രാ­യം. ഇ­ന്ന­ത്തെ രാ­ജ്യ­ഭ­ര­ണ­സ­മ്പ്ര­ദാ­യ­ങ്ങ­ളിൽ റ­ഷ്യ­യി­ലേ­തു­മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശം­സ­യ്ക്കു് പാ­ത്രീ­ഭ­വി­ച്ചി­ട്ടു­ള്ളു. ഷാ­യു­ടെ നാ­ട­കീ­യ­ക­ഥ­ക­ളിൽ പലതും സ­മ­ത്വ­വാ­ദ­സി­ദ്ധാ­ന്ത­ങ്ങ­ളെ ഭം­ഗ്യ­ന്ത­രേ­ണ വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണു്. ‘ഡി­മോ­ക്ര­സി’ എന്ന പേരും പ­റ­ഞ്ഞു് മു­ത­ലാ­ളി­ത്ത­ത്തെ പു­ലർ­ത്തി­ക്കൊ­ണ്ടു­പോ­രു­ന്ന ഭ­ര­ണ­രീ­തി­ക­ളെ അ­ധി­ക്ഷേ­പി­ക്കു­വാ­നാ­ണു് ഷാ ആ­പ്പിൾ കാർ­ട്ട് (Apple cart) എന്ന നാടകം എ­ഴു­തി­യ­തു്. നി­ല­വി­ലി­രി­ക്കു­ന്ന വ്യ­വ­സ്ഥ­ക­ളെ­യും ച­ട്ട­ങ്ങ­ളെ­യും മ­റ്റും ക­ളി­യാ­ക്കു­ന്ന­തിൽ ഷാ പ്ര­ദർ­ശി­പ്പി­ക്കു­ന്ന ശ­ബ്ദ­ശ­ക്തി അ­ന­ന്യ­ല­ഭ്യ­മാ­യി­ട്ടു­ള്ള­താ­കു­ന്നു. ഷാ സാ­ഹി­ത്യ­രം­ഗ­ത്തിൽ പ്ര­വേ­ശി­ച്ച­കാ­ലം­മു­തൽ ഇ­ന്നു­വ­രെ നി­രൂ­പ­ണ­വി­ഷ­യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നോ­ളം ശ­ബ്ദ­ശ­ക്തി പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ള്ള മ­റ്റൊ­രു നി­രൂ­പ­ക­നും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു് പറയാം. ‘ഡാൿ­ടേ­ഴ്സ് ഡി­ല­മ്മ’ (Doctor’s Dilemma) എന്ന നാടകം ഷാ­യു­ടെ പ­രി­ഹാ­സ­പാ­ട­വ­ത്തി­നു് ഒ­ന്നാ­മ­ത്തെ ഉ­ദാ­ഹ­ര­ണ­മാ­കു­ന്നു. പ­രി­ണാ­മ­വാ­ദ­പ്ര­കാ­രം നോ­ക്കു­മ്പോൾ മ­നു­ഷ്യൻ ഭാ­വി­യിൽ അ­വ­ന്റെ സ­ങ്കു­ചി­ത­മാ­യ മ­നു­ഷ്യ­ത്വ­ത്തെ അ­തി­ക്ര­മി­ച്ചു് സകല കു­റ­വും തീർ­ന്ന ഒരു അ­തി­മാ­നു­ഷൻ (Superman) ആ­യി­ത്തീ­രു­മെ­ന്നാ­ണു് ഷാ വി­ശ്വ­സി­ക്കു­ന്ന­തു്. ഇതിനെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ണു് ‘മാൻ ആൻഡ് സൂ­പ്പർ­മാൻ’ (Man and Superman) എന്ന നാടകം അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ള്ള­തു്. ഷാ­യു­ടെ നാ­ട­ക­ങ്ങ­ളിൽ വ്യാ­കീർ­ണ­ങ്ങ­ളാ­യി­രി­ക്കു­ന്ന ഏ­താ­ദൃ­ശ­ങ്ങ­ളാ­യ ന­വീ­നാ­ശ­യ­ങ്ങ­ളും ത­ത്ത്വ­ചി­ന്ത­ക­ളും ആണു് ആ കൃ­തി­ക­ളി­ലേ­ക്കു് ആ­ധു­നി­ക­ലോ­ക­ത്തെ അ­ത്യ­ധി­കം ആ­കർ­ഷി­ച്ചി­ട്ടു­ള്ള­തു്.

ജാതി, മതം, സ­മു­ദാ­യം, രാ­ജ്യം എ­ന്നി­വ­യെ­ക്കൊ­ണ്ടു് വ­ള­രെ­ക്കാ­ല­മാ­യി മ­നു­ഷ്യൻ കെ­ട്ടി­പ്പ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്ന അ­തിർ­ത്തി­ക്കോ­ട്ട­ക­ളെ പാടെ ധ്വം­സി­ക്കേ­ണ്ട­തു് ലോ­ക­ക്ഷേ­മ­ത്തി­നു് അ­ത്യാ­വ­ശ്യ­മെ­ന്നു് ഉ­ച്ചൈ­സ്ത­രം ഉ­ദ്ഘോ­ഷി­ക്കു­ന്ന ആ­ളാ­കു­ന്നു ബർ­നാ­ഡ്ഷാ. ഇ­ന്ന­ത്തെ ലോകം പു­രോ­ഗ­മ­നം ചെ­യ്യു­ന്ന­തും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ല­ക്ഷ്യ­ങ്ങ­ളി­ലേ­ക്കു­ത­ന്നെ­യാ­കു­ന്നു. ക്രി­സ്തു­മ­ത­പ്ര­ച­ര­ണ­ത്തെ­യും അ­ന്ധ­മാ­യ ദൈ­വ­വി­ശ്വാ­സ­ത്തെ­യും അ­പ­ഹ­സി­ച്ചു­കൊ­ണ്ടു് ഷാ ഈയിടെ എ­ഴു­തി­യ ഒരു കഥ മ­ത­ത്തി­നോ­ടു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഭാ­വം പ്ര­സ്പ­ഷ്ട­മാ­ക്കു­ന്നു­ണ്ടു്. ‘ദൈ­വ­ത്തെ അ­ന്വേ­ഷി­ച്ചു് പു­റ­പ്പെ­ട്ട ഒരു ക­റു­മ്പി­പ്പെ­ണ്ണി­ന്റെ വീ­ര­കർ­മ­ങ്ങൾ’ (The adventures of the black girl in her search for God) എ­ന്നാ­ണു് ആ പു­സ്ത­ക­ത്തി­നു് ഷാ നൽ­കി­യി­രി­ക്കു­ന്ന പേർ. പ്ര­സ്തു­ത പു­സ്ത­കം പു­റ­ത്തു­വ­ന്ന­പ്പോൾ മ­ത­ഭ്രാ­ന്ത­ന്മാർ അ­ത്യ­ധി­കം ക്ഷോ­ഭി­ച്ചു എന്ന സം­ഗ­തി­ത­ന്നെ അതു് അ­വ­രു­ടെ അ­ടി­യു­റ­ച്ച ആ­ന്ധ്യ­ത്തി­നൊ­രു ഇ­ള­ക്ക­മു­ണ്ടാ­ക്കു­വാൻ പ­ര്യാ­പ്ത­മാ­യെ­ന്നു് തെ­ളി­യി­ക്കു­ന്നു.

images/Oscar_Wilde.jpg
ഓ­സ്കാർ വൈൽഡ്

ഓ­രോ­ന്നി­നും വാ­സ്ത­വ­ത്തിൽ ഉള്ള വി­ല­മാ­ത്രം വ­ക­വ­ച്ചു­കൊ­ടു­ക്കു­ക­യും ഓ­രോ­ന്നി­ന്റേ­യും യ­ഥാർ­ത്ഥ­രൂ­പ­ത്തെ അതേ മാ­തി­രി നോ­ക്കി­ക്കാ­ണു­ക­യും ചെ­യ്യു­ന്ന­തി­ലു­ള്ള ഒരു ശാ­സ്ത്രീ­യ­മ­നഃ­സ്ഥി­തി (Scientific mind) യാണു് ഷാ­യു­ടെ സ്വ­ഭാ­വ­ത്തിൽ സർ­വോ­പ­രി പ്ര­ശം­സ­നീ­യ­മാ­യി കാ­ണു­ന്ന­തു്. സം­ഗ­തി­ക­ളെ വീ­ക്ഷ­ണം ചെ­യ്യു­മ്പോൾ ഈ രീ­തി­യിൽ ഒരു മ­നോ­ഭാ­വം പ­രി­പാ­ലി­ക്കു­ന്ന­തി­നു് നി­രൂ­പ­ക­ന്മാ­രിൽ അ­ധി­കം­പേർ­ക്കും സാ­ധി­ക്കു­ന്നി­ല്ല. ‘ഷാ­യ്ക്കു് ഈ ലോ­ക­ത്തിൽ ഒരു ശ­ത്രു­വു­മി­ല്ല; എ­ന്നാൽ സ്നേ­ഹി­ത­ന്മാ­രിൽ ആ­രും­ത­ന്നെ അ­ദ്ദേ­ഹ­ത്തെ ഇ­ഷ്ട­പ്പെ­ടു­ന്നു­മി­ല്ല’ എ­ന്നു് ഓ­സ്കാർ വൈൽഡ് (Oscar Wilde) ഇ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി പ്ര­ശം­സി­ച്ചെ­ഴു­തി­യി­ട്ടു­ള്ള­തു് മേ­ല്പ­റ­ഞ്ഞ ഗു­ണ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു്. ഓ­രോ­ന്നി­നും വി­ല­ക­ല്പി­ക്കു­വാ­നു­ള്ള പ്രാ­പ്തി­യാ­ണു് ജ്ഞാ­നം (Wisdom consists in the power of valuation) എ­ന്നു് ഷാ തന്നെ ഒ­രി­ട­ത്തു് ഉ­പ­ദേ­ശി­ക്കു­ന്നു. വി­ദ്യാർ­ത്ഥി­ലോ­കം മാ­ത്ര­മ­ല്ല ജ്ഞാ­നാർ­ത്ഥി­ക­ളാ­യി പു­റ­പ്പെ­ടു­ന്ന എ­ല്ലാ­വ­രും­ത­ന്നെ പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കേ­ണ്ട ഒരു വാ­ക്യ­മാ­ണി­തു്. എ­ന്തെ­ന്നാൽ, ഈ പ്രാ­പ്തി സ­മ്പാ­ദി­ക്കാ­ത്ത­തു­മൂ­ലം വ­ള­രെ­പേർ പ­ണ്ഡി­ത­ന്മാ­രു­ടെ­യും ഗ്ര­ന്ഥ­ങ്ങ­ളു­ടെ­യും അ­ടി­മ­ക­ളാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്.

പ­രി­വർ­ത്ത­നോ­ന്മു­ഖ­മാ­യ ആ­ധു­നി­ക­ലോ­ക­ത്തെ നാ­നാ­പ്ര­കാ­രേ­ണ ഉ­ത്തേ­ജി­പ്പി­ക്കു­ന്ന­വ­യാ­ണു് ബർ­നാ­ഡ്ഷാ­യു­ടെ കൃ­തി­കൾ. അ­തു­കൊ­ണ്ടാ­യി­രി­ക്കാം ഇതര സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു് സാ­ധി­ക്കാ­ത്ത­വി­ധം ജീ­വി­ച്ചി­രി­ക്കു­മ്പോൾ­ത­ന്നെ ഇ­ത്ര­മാ­ത്രം പ്ര­ശ­സ്തി അ­ദ്ദേ­ഹ­ത്തി­നു് നേ­ടു­വാൻ ക­ഴി­ഞ്ഞ­തു്. ഭാ­വി­യി­ലെ ത­ല­മു­റ­യ്ക്കേ വർ­ത്ത­മാ­ന­കാ­ല­ത്തി­ലെ ക­വി­ക­ളെ ശ­രി­ക്കും അ­ള­ക്കു­വാൻ സാ­ധി­ക്കു­ക­യു­ള്ളു. ഷേൿ­സ്പി­യർ ഇ­ന്ന­ത്തെ ഷേൿ­സ്പി­യർ ആയതു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ശേ­ഷ­മാ­ണ­ല്ലൊ. എ­ന്നാൽ, ഷാ­യു­ടെ സ്ഥി­തി ഇ­ക്കാ­ര്യ­ത്തി­ലും വ്യ­ത്യ­സ്ത­മാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് കി­ട്ടാ­നു­ള്ള­തെ­ല്ലാം ഇ­പ്പോൾ­ത­ന്നെ കി­ട്ടി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

(ന­വ­ദർ­ശ­നം)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Bernard Shaw (ml: ബർ­നാ­ഡ്ഷാ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Bernard Shaw, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ബർ­നാ­ഡ്ഷാ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A ‘sotto bosco’ with mushrooms, butterflies, a dragonfly, a snake and a lizard, a painting by Otto Marseus van Schrieck (1614/1620–1678). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.