images/Winslow_Homer_Camp_Fire.jpg
Camp Fire, a painting by Winslow Homer (1836–1910).
ഡയലക്റ്റിക്സ്
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Hegel.jpg
ഹെഗൽ

‘ഡയലെഗൊ’ (Dialego) എന്ന യവനപദത്തിൽനിന്നാണു് ‘ഡയലക്റ്റിക്സ്’ എന്ന വാക്കിന്റെ ഉല്പത്തി. വാദപ്രതിവാദമെന്നേ ഇതിനർത്ഥമുള്ളു. പക്ഷേ, പ്രതിപക്ഷങ്ങളിലുള്ള യുക്തിവൈരുദ്ധ്യം തെളിയിച്ചു് അതിനു പരിഹാരമുണ്ടാകുംവിധം ഒരു തൃതീയപക്ഷം സ്ഥാപിക്കുക—ഇങ്ങനെയൊരു വാദരീതി സോക്രട്ടീസി ന്റെയും പ്ലോറ്റോ വിന്റെയും കാലത്തു ഗ്രീസിൽ നടപ്പുണ്ടായിരുന്നു. ഇതാണു് ഡയലക്റ്റിക്സിന്റെ ആദ്യരൂപം. പൂർവപക്ഷം കാണിച്ചു സമാധാനം പറഞ്ഞു സിദ്ധാന്തം സ്ഥാപിക്കുന്ന പ്രാചീനഭാരതീയരുടെ ഉപപാദനരീതിയും. ഏതാണ്ടിതിനോടു സാദൃശ്യം വഹിക്കുന്നുണ്ടു്. Thesis, Antithesis, Synthesis എന്ന മൂന്നെണ്ണം പ്രസ്തുത വാദത്തിന്റെ ഘടകങ്ങളാണു്. ഇവയ്ക്കു സമാനങ്ങളായ മലയാളപദങ്ങൾ കണ്ടുപിടിക്കാൻ വിഷമമത്രെ. പക്ഷം, പ്രതിപക്ഷം, സംയോജനം എന്നോ മറ്റോ പറയാം. നമ്മുടെ ചിന്താലോകത്തിലുള്ള പരസ്പരവൈപരീത്യങ്ങളെയും അവയുടെ സംഘട്ടനങ്ങളെയും വെളിപ്പെടുത്തുകയാണു് സത്യം തെളിയിക്കാനുള്ള പ്രധാനമാർഗമെന്നു പ്രാചീനകാലത്തു പല തത്ത്വചിന്തകന്മാരും വിശ്വസിച്ചിരുന്നു. എന്നാൽ കേവലം ഒരു വാദസമ്പ്രദായമായി ഗണിക്കപ്പെട്ടിരുന്ന ഈ നിരൂപണപദ്ധതിയെ പ്രപഞ്ചതത്ത്വാന്വേഷണത്തിനാധാരമാക്കിക്കൊണ്ടുവന്നു് അതിന്റെ വിപ്ലവസ്വഭാവം ആദ്യമായി വെളിപ്പെടുത്തിയതു് ഹെഗൽ (Hegel)എന്ന ജർമ്മൻ തത്വജ്ഞാനിയാണു്.

images/Karl_Marx_001.jpg
കാറൽ മാർക്സ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന ഹെഗൽ ഈ വിചാരസരണിയിൽകൂടി അന്നത്തെ തത്ത്വജ്ഞാനമണ്ഡലത്തിൽ ഒരു പരിവർത്തനം വരുത്തി. പരമവും സനാതനവുമായ സത്യത്തെ ലക്ഷ്യമാക്കിയുള്ള യുക്തിവിചാരമാണല്ലോ സാമാന്യമായി തത്ത്വശാസ്ത്രങ്ങളിൽ കാണപ്പെടുന്നതു്. എന്നാൽ ഹെഗലിന്റെ വൈരുദ്ധ്യവാദം അങ്ങനെയൊന്നില്ലെന്നു തെളിയിച്ചു. പ്രകൃതി ജീവിതം ചിന്താശക്തി എന്നിവ സമസ്തവും അനവരതചലനവും പരിണാമവും ഉൾക്കൊള്ളുന്ന അനാദ്യന്തമായൊരു മഹാപ്രവാഹമാണു്. മനുഷ്യന്റെ ചിന്തയ്ക്കും കർമ്മശക്തിക്കും ആത്യന്തികത്വം (Finality) നൽകി. നിരന്തരമായ ജീവിതവികാസത്തിനും വിജ്ഞാനധാരയ്ക്കും പൂർണ്ണവിരാമം ഇടുകയെന്നതു് യുക്തിവിരുദ്ധവും പ്രകൃതി വിരുദ്ധവും ആകുന്നു. മനുഷ്യൻ കണ്ടെത്തുന്ന സത്യം സദാപി ആപേക്ഷികമായിരിക്കും. സർവനിരപേക്ഷമായ ബോധം ഒന്നിനെപ്പറ്റിയും ഉണ്ടാകുന്നതല്ല. ഭൗതികമായ സകലതിൽ നിന്നും വിട്ടു്. ഒന്നിനോടും ബന്ധപ്പെടാതെ ഒരു കേവലസത്തയോ കേവലസത്യമോ (Absolute Truth) ഉണ്ടാകാൻ വഴിയില്ലെന്നു ശാസ്ത്രം അസന്ദിഗ്ദ്ധമായി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്തരം സത്തയും സത്യവും തേടിപ്പോയ തത്ത്വജ്ഞാനികൾ കെട്ടിപ്പടുത്ത ആദർശവാദം അഥവാ ആശയവാദം (Idealism) മനുഷ്യജീവിതവുമായി ബന്ധപ്പെടാത്ത ഒരു ഭാവനാലോകം മാത്രമായിത്തീർന്നു. ഹെഗലിന്റെ വൈരുദ്ധ്യവാദം ഈ മാതിരി തത്ത്വഭാവനയുടെ അന്തഃശൂന്യത വെളിപ്പെടുത്തി. ഈ വിപരീതവാദരീതിയനുസരിച്ചു് ഹെഗൽ തികച്ചും ഒരു ഭൗതികവാദിയാകേണ്ടതായിരുന്നു. എന്നാലെന്തൊരു വൈപരീത്യമാണെന്നു നോക്കുക. തന്റെ സിദ്ധാന്തകൂടം രൂപപ്പെടുത്തിയപ്പോൾ അദ്ദേഹം ആശയവാദിയായിപ്പരിണമിച്ചുപോയി. പ്രപഞ്ചത്തിന്റെ ആദികാരണമായിട്ടൊരു തത്ത്വത്തെ—ആശയത്തെ—വേദാന്തഭാഷയിൽ പറഞ്ഞാൽ ചിത്തിനെ—അദ്ദേഹം സങ്കല്പിച്ചു. അതിനാണു് സത്തയുള്ളതു് പ്രപഞ്ചം അതിന്റെ പരിണാമഭേദം മാത്രമാണെന്നദ്ദേഹം വിശ്വസിച്ചു. ചുരുക്കത്തിൽ കർത്തൃനിഷ്ഠമായ സത്യത്തിനു് (Subjective Truth) ഹെഗൽ പ്രാധാന്യം കൊടുത്തു. വസ്തുനിഷ്ഠമായ സത്യത്തെ (Objective Truth) അദ്ദേഹം വിഗണിച്ചുകളഞ്ഞു. ഇങ്ങനെ തന്റെ വൈരുദ്ധ്യവാദവുമായി പൊരുത്തപ്പെടാത്ത ഒരു സിദ്ധാന്തത്തിലാണു് ഹെഗൽ അവസാനം എത്തിച്ചേർന്നതു്. അതുകൊണ്ടു് അദ്ദേഹത്തെ അനുഗമിച്ച യുക്തിവാദികളായ ചിന്തകന്മാർ പ്രസ്തുത സിദ്ധാന്തം സ്വീകരിക്കാതെ അതിൽ പ്രതിഫലിക്കുന്ന വൈരുദ്ധ്യവാദരീതി മാത്രം കൈക്കൊണ്ടു ഈ ചിന്തകന്മാരിൽ പ്രഥമഗണനീയനാണു് കാറൽ മാർക്സ്.

images/Friedrich_Engels.jpg
ഏംഗൽസ്

വൈരുദ്ധ്യവാദം വിശ്വവ്യാപകമായിത്തീർന്നതു് മാർക്സിന്റെ നാമധേയത്തിലാണല്ലോ അദ്ദേഹവും തൽസഹചാരിയായിരുന്ന ഏംഗൽസും കൂടി അതൊന്നു പുതുക്കിപ്പണിതു. ഇന്നത്തെ ഏതു ശാസ്ത്രത്തിന്റെ മുമ്പിലും പ്രമാണമായി പ്രശോഭിക്കത്തക്കവിധം അവർ അതു ശാസ്ത്രീയമാക്കി. ഹെഗലിന്റേതിൽനിന്നു മൗലികമായി വ്യത്യാസപ്പെട്ടതെന്നു മാത്രമല്ല നേരെ വിപരീതം കൂടിയാണു് തന്റെ വൈരുദ്ധ്യവാദമെന്നു് മാർക്സ് പറഞ്ഞിട്ടുണ്ടു്. (My dialectic method is fundamentally not only different from the Hegelian but is its direct opposite) ഹെഗൽ പറയുന്നതുപോലെ മനസ്സിന്റെ പ്രതിഫലനമല്ല പദാർത്ഥം. നേരെമറിച്ചു് പദാർത്ഥത്തിന്റെ മഹത്തായൊരു വികസിതഫലം മാത്രമാണു് മനസ്സു് (Matter, not a product of the mind but mind itself is merely the highest product of the matter) എന്നു് മാർക്സ് സ്ഥാപിച്ചു. ഹെഗലിന്റെ വൈരുദ്ധ്യവാദതത്ത്വം ആശയത്തിന്റെ സ്വയം വികസനത്തിൽ (Self development) സ്ഥിതി ചെയ്യുന്നു. മാർക്സിന്റേതു പദാർത്ഥത്തിന്റെ സ്വയം വികസനത്തിലും വസ്തുനിഷ്ഠമായ സത്യമാണു് മാർക്സിനു പ്രമാണം. പദാർത്ഥം അഥവാ പ്രകൃതി മിഥ്യയല്ല സത്യമാണെന്നു് അദ്ദേഹം വാദിക്കുന്നു. ഹെഗലിനെ മാർക്സിന്റെ ആചാര്യനായി പരിഗണിക്കുന്നവർ രണ്ടുപേർക്കും തമ്മിലുള്ള ഈ മൗലികവ്യത്യാസം സാധാരണ ഗൗനിക്കാറില്ല. മേൽക്കാണിച്ചപ്രകാരം ശാസ്ത്രീയമായി നവീകൃതമായ വൈരുദ്ധ്യവാദമാകുന്നു മാർക്സിന്റെ ഭുവനപ്രഥിതമായ ഭൗതികവാദത്തിനു സാമ്പത്തികശാസ്ത്രത്തിനും അധിഷ്ഠാനം അദ്ദേഹത്തിന്റെ ഭൗതികവാദം (Dialectical Materialism) പലരും ആക്ഷേപിച്ചിട്ടുള്ള പതിനെട്ടാം നൂറ്റാണ്ടിലെ യാന്ത്രികഭൗതികവാദമല്ലെന്നുള്ള സംഗതിയും ഇവിടെ പ്രത്യേകം ഓർമ്മിക്കണം. മാർക്സിന്റെ വൈരുധ്യവാദമാണു് ഇനി കൂടുതൽ വിശദീകരിക്കാനുള്ളതു്.

ചരാചരാത്മകമായ സമസ്തപ്രപഞ്ചവും—മനുഷ്യന്റെ ജീവിതം, അവന്റെ സാമൂഹ്യഘടന, ചിന്താശക്തി, ആശയസഞ്ചയം എന്നിവയെല്ലാം തന്നെ എല്ലായ്പ്പോഴും ചലിച്ചും മാറിക്കൊണ്ടും ഇരിക്കുന്നു. വിശ്വമെന്നു പറയുന്നതു് ഒരു പ്രക്രിയ—അതായാതു് പദാർത്ഥം ചരിത്രപ്രക്രിയാനുസാരം വികസിച്ചുകൊണ്ടിരിക്കുകയെന്നതാണു് (Universe is a process, matter developing in an histroical process) എന്ന ഏംഗൽസിന്റെ വാക്യം ഇവിടെ ശ്രദ്ധേയമത്രേ. സർവത്രികങ്ങളായ ചലനനിയമങ്ങൾക്കധീനം സകലതും! എല്ലാം ആഗമാപായികൾ (വന്നും പോയും ഇരിക്കുന്നവ) സ്ഥിരമായ സ്ഥിതി ഒന്നിനുമില്ല. സ്ഥിതിയും ഗതിയും ഏകത്ര പ്രത്യക്ഷപ്പെടുന്നു. അതിവേഗത്തിലുള്ള ഒരു നദീപ്രവാഹം നോക്കു. ഒരു ജലകണം ഒരു സ്ഥാനത്തു് ഒരു നിമിഷംപോലും നിൽക്കുന്നുണ്ടോ? വന്നുചേരുന്ന നിമിഷം തന്നെ അതവിടെനിന്നു പോകുന്നു. സ്ഥാനഭ്രംശം മാത്രമല്ല ആ ജലകണത്തിന്റെ രൂപഘടനയിലും മാറ്റം സംഭവിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരു വസ്തു ഒരേസമയത്തുതന്നെ തൽപ്രകാരമെന്നും അല്ലെന്നും പറയേണ്ടിവരും. വൈരുദ്ധ്യവാദത്തിലെ പ്രാഥമികതത്ത്വമാണിതു്. ഡാർവിൻ അവതരിപ്പിച്ച പരിണാമവാദം ജീവശാസ്ത്രത്തിലെ അണുപുടവികാസം (Development of cells) ഊർജ്ജതന്ത്രത്തിൽ (Physics) സ്ഥാപിതമായ ശക്തിയുടെ രൂപാന്തരത്തങ്ങളും വൈരുദ്ധ്യതത്ത്വാധിഷ്ഠിതമായ പ്രപഞ്ചസ്വഭാവത്തെ ഉദാഹരിക്കുന്നുണ്ടു്. വെളിച്ചം, ചൂടു്, വിദ്യുച്ഛക്തി മുതലായവ വിശ്വഗർഭത്തിൽ വ്യാപരിക്കുന്ന ഒരേ ചലനപരിണാമാത്മകശക്തിയുടെ അഭിവ്യക്തരൂപമാണല്ലോ. ചലനനിയമമനുസരിച്ചു് ഒന്നു മറ്റൊന്നായി മാറുന്നുവെന്നും സയൻസ് തെളിയിച്ചിരിക്കുന്നു.

പദാർത്ഥവികാസം (Development of matter) എങ്ങനെ എന്തുകൊണ്ടു സംഭവിക്കുന്നുവെന്നാണു് ഇനിയറിയേണ്ടതു്. വസ്തുക്കളിലും സംഭവങ്ങളിലും നമ്മുടെ ചിന്താമണ്ഡലത്തിൽപ്പോലും വൈപരീത്യങ്ങൾ (Contradictions) അന്തർഭവിച്ചിരിക്കുന്നു. സകല ചലനപരിണാമങ്ങൾക്കും പ്രേരണ നൽകുന്നതു് ഈ വിപരീതശക്തികളുടെ ഇതരേതര പ്രവർത്തനം (Interaction) ആകുന്നു. വിപരീതങ്ങളുടെ സംഘട്ടനമാണു് വികാസം (Development is the struggle of opposites) എന്നു് ലെനിൻ പറഞ്ഞിട്ടുള്ളതും ഈ തത്വത്തെ ആസ്പദമാക്കിയാണു്. പദാർത്ഥ വികാസത്തിൽ പ്രവർത്തിക്കുന്ന ചലനനിയമങ്ങളെ മൂന്നായിട്ടു തരം തിരിക്കാം.

  1. പരിണാമഭേദത്തിൽനിന്നു ഗുണഭേദത്തിലേക്കുള്ള സംക്രമണം (The law of transition of quantity into quality)
  2. വിപരീതങ്ങളുടെ അന്യോന്യാന്തർവേശം (The law of interpenetration)
  3. നിഷേധനിഷേധ. (The law of negation of negation)

വൈരുദ്ധ്യവാദത്തിലെ മർമ്മസ്ഥാനീയങ്ങളായ നിയമങ്ങളാണിവ. പാദർത്ഥത്തിന്റെ പരിമാണത്തിൽ (അളവിൽ) വരുന്ന മാറ്റം ഗുണത്തിലും മാറ്റമുണ്ടാക്കുന്നുവെന്നതിനു രസതന്ത്രശാലകളിൽ നടക്കുന്ന സാധാരണ പരീക്ഷണങ്ങൾ തന്നെ തെളിവുകളാണു്. ജലാദിദ്രവ്യങ്ങളുടെ ഘനദ്രവബാഷ്പാവസ്ഥകളിലുളള മാറ്റം നോക്കുക. സാമ്പത്തികലോകത്തിലുള്ള ദൃഷ്ടാന്തങ്ങളിൽ ഇതു കൂടുതൽ സ്പഷ്ടീഭവിച്ചു കാണാം. അനേകം ചെറു മുതലാളിമാരിൽ വ്യാപിച്ചുകിടക്കുന്ന മുതലുടമ ഏതാനും പേരിൽ കേന്ദ്രീകരിക്കുമ്പോഴാണല്ലോ വമ്പിച്ച മുതലാളിത്തം സ്ഥാപിതമാകുന്നതു്. ഈ പരിമാണഭേദമനുസരിച്ചു് മുതലാളിത്തത്തിന്റെ സ്വഭാവത്തിലും മാറ്റം വരുന്നുണ്ടു്. അതായതു് ചെറുമുതലാളിത്തത്തിനില്ലാതിരുന്ന പല സ്വഭാവവിശേഷങ്ങൾ വമ്പിച്ച മുതലാളിത്തത്തിൽ വന്നുചേരുന്നു. മുതലുടമയുടെ ഈ കേന്ദ്രീകരണം അതിന്റെ പരകോടിയിലെത്തുമ്പോഴാണു് അതിൽതന്നെ മുളച്ചുപൊന്തിയ അടുത്ത പടിയായ പൊതുവുടമയിലേക്കു (സോഷ്യലിസത്തിലേക്കു) സംക്രമിക്കുന്നതു്. ഉദാഹരണത്തിനുമാത്രം കൊണ്ടുവന്നതാകയാൽ ഇതധികം വിസ്തരിക്കുന്നില്ല.

ഒരു നദീപ്രവാഹത്തിലെ ചുഴിയും മലർച്ചയും നോക്കിയാൽമതി രണ്ടാമത്തെ നിയമം മനസ്സിലാക്കാൻ ഓരോ ചുഴിയിലും വിപരീതശ്ശക്തികളുടെ പരസ്പരോപമർദവും ഉൾവലിയലും നടക്കുന്നു. അതൊരു സ്ഫോടനാവസ്ഥയിലെത്തുമ്പോൾ മലർച്ചയായിത്തീരുന്നു. വീണ്ടും എതിർവലിവുകളുണ്ടായിട്ടതിൽനിന്നും ചുഴി രൂപപ്പെടുന്നു. രണ്ടാമത്തെ ചുഴി ആദ്യത്തേതുപോലെയിരിക്കുന്നുവെന്നു തോന്നാമെങ്കിലും വാസ്തവത്തിലതു വ്യത്യസ്തമാണു്. ഇപ്രകാരം ചുഴിയും മലർച്ചയും ഇടകലർന്നു തുടർച്ചയോടും ഇടർച്ചയോടും കൂടി പ്രവാഹം പുരോഗമിക്കുന്നതുപോലെയാകുന്നു പ്രപഞ്ചഗതിയും. ഇരുഭാഗത്തും സംഭൃതമാകുന്ന ശക്തികളുടെ കർഷണവികർഷണങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വടം വലി(Tug of war)യിലും ഈ നിയമം പ്രവർത്തിക്കുന്നതു കാണാം. ശക്തിപ്രസരം ഒരുതരം തുടർച്ചയോടു കൂടിയാണു് നടക്കുന്നതെന്നു സ്ഥാപിച്ചിട്ടുള്ള സയൻസിലെ പുതിയ സിദ്ധാന്തം—ക്വാണ്ടം തിയറി (Quantum Theory) ഈ തത്ത്വത്തെ എന്തുമാത്രം അനുകൂലിക്കുന്നുണ്ടെന്നു നോക്കുക.

മൂന്നാമത്തേതായ നിഷേധനിഷേധനിയമം എളുപ്പം ഗ്രഹിക്കാവുന്ന ഒന്നത്രേ, ചരിത്രം. ജന്തുലോകം, ഭൂഗർഭശാസ്ത്രം, ഗണിതം, തച്ചുശാസ്ത്രം, ചരിത്രം ഇവയിൽനിന്നെല്ലാം ഇതിനു് ഉദാഹരണങ്ങൾ എംഗൽസ് എടുത്തുകാണിച്ചിട്ടുണ്ടു്. മണ്ണിൽ വീഴുന്ന ഒരു വിത്തിന്റെ പരിണാമം പരിശോധിക്കാം. തണുപ്പു്, ചൂടു് മുതലായവയുടെ പ്രവർത്തനത്തിൽ അതു മുളച്ചുവരുന്നു. അതോടുകൂടി ആ വിത്തിന്റെ തദ്പ്രകാരത്വം നശിക്കുന്നു—അതായതു് വിത്തെന്ന നിലയിലുള്ള അതിന്റെ ജീവിതം അവസാനിക്കുന്നു. വൈരുദ്ധ്യവാദത്തിലെ ഭാഷയിൽ പറഞ്ഞാൽ ബീജം നിഷേധിക്കപ്പെടുന്നു (The seed is negated) എന്നു സാരം തൽസ്ഥാനത്തു ചെടിയാണല്ലോ പൊന്തിവരുന്നതു്. ബീജത്തിന്റെ നിഷേധമാണു് ചെടി. അതു വളർന്നുവന്നു വീണ്ടും വിത്തുകൾ ഉല്പാദിപ്പിക്കുന്നതോടുകൂടി നശിച്ചുപോകുന്നു. അപ്പോൾ രണ്ടാമത്തെ വിത്തു ചെടിയുടെ അതായതു നിഷേധത്തിന്റെ നിഷേധമായി. രണ്ടു വിത്തുകളും ഒരിനമാണെങ്കിലും രണ്ടിനും തമ്മിൽ വ്യത്യാസമുണ്ടു്. ഗുണത്തിൽ രണ്ടാമത്തേതു മുന്നിട്ടുനിന്നേക്കാം. ഗുണപരമായ ഈ വ്യത്യാസം അല്പായുസ്സായതിനാൽ നാം കാണുന്നില്ലെന്നേയുള്ളു. ബീജത്തിനുള്ളിൽ ചിലപ്പോൾ സംഭവിക്കുന്ന യാദൃച്ഛികപരിണാമം (Mutation) കൊണ്ടു വർഗവ്യത്യാസം തന്നെ പെട്ടെന്നു വന്നുചേരാമെന്നു ജീവശാസ്ത്രകാരന്മാർ തെളിയിച്ചിട്ടുണ്ടു്. രണ്ടു നിഷേധങ്ങളുടെ ഫലമായി പരിണാമപുരോഗതിയിൽ ഒരു നവീനസൃഷ്ടി നടക്കുന്നു എന്നു സാമാന്യമായി പറയാം. ഗണിതശാസ്ത്രത്തിൽ −a എന്നു പറയുന്നതു് a-യുടെ നിഷേധമാണല്ലോ. അതിനെ അതേ നിഷേധം കൊണ്ടു ഗുണിക്കുമ്പോൾ കിട്ടുന്നതെന്താണു്. a×a = a2 എന്ന ഗുണനഫലം ഘടകങ്ങളെക്കാൾ എത്ര ഉയർന്നിരിക്കുന്നു! ഇതുപോലെ പുതിയ വിത്തിനു പൂർവനിഷേധങ്ങളുടെ ഫലമായി ഗുണത്തിലുയർച്ചവരാം. ഇങ്ങനെ അധസ്തലങ്ങളിൽനിന്നും ഉപരിതലങ്ങളിലേക്കു—ലഘുരൂപങ്ങളിൽനിന്നും സങ്കീർണരൂപങ്ങളിലേക്കു്—വികസിക്കുക എന്നതാണു് പ്രകൃതിയുടെ സാമാന്യസ്വഭാവമെന്നിരുന്നാലും അതിനു വ്യത്യസ്തമായി ചിലപ്പോൾ താൽക്കാലികമായ അധഃപതനങ്ങളും ഉണ്ടാകുമെന്നു വൈരുദ്ധ്യവാദികൾ സമ്മതിക്കുന്നുണ്ടു്. അധഃപതത്തിനു ഹേതുഭൂതങ്ങളായ പിന്തിരിപ്പൻ ശക്തികളെ എതിർക്കുകയും പുരോഗതിയെ ത്വരിപ്പിക്കുകയും ചെയ്യുകയെന്നതു ബോധവാനായ മനുഷ്യന്റെ ചുമതലയാകുന്നു.

ലോകപുരോഗതിക്കു് ഒന്നാമത്തെ സാക്ഷി ചരിത്രമാണല്ലോ. സാമൂഹ്യവും സാമ്പത്തികവുമായ എന്തെല്ലാം ഘടനകളിൽക്കൂടി മനുഷ്യൻ കടന്നുപോകുന്നു. പ്രാകൃതകമ്യൂണിസം, ഫ്യുഡലിസം, ക്യാപ്പിറ്റലിസം ഇങ്ങനെ ഓരോ സാമ്പത്തിക ദശയും അതിനടുത്തതിനാൽ തിരസ്കൃതമായിവരികയാണു്. തത്ത്വശാസ്ത്രരംഗത്തിലും ഇതിനു സമാനമായ നിഷേധം കാണാം ഒരു തരം പ്രാകൃതഭൗതികവാദം (Primitive Natural Materialism) ആയിരുന്നു ആദിമദശയിൽ പ്രചരിച്ചിരുന്നതു്. അനന്തരം ആത്മതത്ത്വവും ഏകദൈവവിശ്വാസവും ഉൾക്കൊണ്ട ആദർശവാദത്താൽ ആദ്യത്തേതു തിരസ്കൃതമായി ആദർശവാദത്തിന്റെ വളർച്ച ഏറെക്കാലം നീണ്ടുനിന്നു ഇപ്പോൾ പുതിയ ഭൗതികവാദത്താൽ ആദർശവാദം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കയാണു്. വൈരുദ്ധ്യവാദാധിഷ്ഠിതമായ ഈ നവീനഭൗതികവാദം ആദ്യത്തേതിൽനിന്നു് എത്രയെത്ര വ്യത്യസ്തവും പരിഷ്കൃതവും വികസിതവുമാണെന്നു് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നവീന ഭൗതികവാദികൾ പ്രപഞ്ചത്തെ വെറും ഒരു യന്ത്രമായിട്ടല്ല ഗണിക്കുന്നതെന്നു മുമ്പു് സൂചിപ്പിച്ചുട്ടുണ്ടു് വളർന്നു വരുന്ന ജീവത്തായ ഒരു രൂപഘടന (A living organisam) എന്ന നിലയാണു് അതിനുള്ളതു്. എന്നാൽ, ഈ വളർച്ചയ്ക്കും വികാസത്തിനും പ്രകൃത്യാതീതമായ ഒരു ദിവ്യശക്തിയുടെ സാന്നിദ്ധ്യം ആവശ്യമില്ല. സ്വയം വികാസം എന്നു പറഞ്ഞപ്പോൾത്തന്നെ ഏതദാശയം സിദ്ധമായി മനസ്സു്, ശക്തി, ചൈതന്യം ഇവയ്ക്കൊന്നിനും പദാർത്ഥവ്യതിരിക്തമായ അസ്തിത്വമില്ല കണ്ണാടിയുടെ പ്രതിഫലനശക്തിയെന്നതുപോലെ അവയെല്ലാം പദാർത്ഥത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രകാശം മാത്രമാണെന്നു് ഇവിടെ വീണ്ടും എടുത്തുപറയേണ്ടിയിരിക്കുന്നു. ജീവിതം അണുപ്രാണികൾ തുടങ്ങിയ ലഘുരൂപങ്ങളിൽ ആരംഭിച്ചു ബഹുവിധ സങ്കീർണരൂപങ്ങളിൽക്കൂടി താരതമ്യേന ഏറ്റവും മഹത്തായ മർത്ത്യപദത്തിലെത്തിയപ്പോൾ അവിടെ ബോധമണ്ഡലം കൂടുതൽ പ്രകാശമാനമായി—അത്രമാത്രം!

ഡയലക്റ്റിക്സ് എന്നു പറഞ്ഞാലെന്താണെന്നു് ഇത്രയും കൊണ്ടു് ഒരു വിധം വിശദമായെന്നു വിശ്വസിക്കുന്നു. ഏംഗൽസിന്റെ ഒറ്റവാക്യത്തിൽ അതിനിങ്ങനെയൊരു നിർവചനം കൊടുക്കാം. പ്രകൃതി, മനുഷ്യസമുദായം, ചിന്താലോകം ഇവയുടെ ചലനവികാസങ്ങളെ സംബന്ധിക്കുന്ന സാമാന്യനിയമങ്ങളുടെ സയൻസാണു് ഡയലക്റ്റിക്സ് (Dialectics is nothing more than the science of the general laws of motion and development of nature, human society and thought) പോരാ അതു വിപ്ലവത്തിന്റെ ‘ഫിലോസഫി’യുമാണെന്നു പറഞ്ഞാലേ പൂർണമാകു. സാധാരണ തത്ത്വജ്ഞാനസിദ്ധാന്തങ്ങളെപ്പോലെ ഗ്രന്ഥങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വെറുമൊരു സിദ്ധാന്തമല്ലെന്നുള്ളതാണു് ഇതിനുള്ള വൈശിഷ്ട്യം. തന്റെ സാമ്പത്തിക ശാസ്ത്രത്തിൽ സമന്വയിപ്പിച്ചു് മാർക്സ് അതൊരു കർമ്മപരിപാടിയുമാക്കിത്തീർത്തു. അതുകൊണ്ടാണു് ഇന്നതു് ജീവിക്കുന്നതും ജനസമൂഹത്തെ ജാഗ്രത്താക്കി അവകാശസമരത്തിനണിനിരത്തുന്നതും. അത്ഭുതവഹമല്ലേ ഈ പ്രതിഭാ പ്രഭാവന്റെ ദീർഘദർശിത്വം?

വിമർശനരശ്മി 1947.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Dialectics (ml: ഡയലക്റ്റിക്സ്).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Dialectics, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡയലക്റ്റിക്സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 2, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Camp Fire, a painting by Winslow Homer (1836–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.