SFNസായാഹ്ന ഫൌണ്ടേഷൻ
images/Landschaft_mit_Weiden.jpg
Landscape with Pollard Willows, a painting by Vincent van Gogh (1853–1890).
ലിയോൺ ട്രാ­ട്സ്കി
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Leo_Dawidowitsch_Trotzki.jpg
ട്രാ­ട്സ്കി

അ­തി­വി­സ്തൃ­ത­മാ­യ ഈ ഭൂ­ലോ­ക­ത്തിൽ ഒരു കോ­ണിൽ­പ്പോ­ലും സ്വൈ­ര­മാ­യി താ­മ­സി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത ഒരാൾ നീണാൾ ക­ഷ്ട­പ്പെ­ട്ടു. അ­ദ്ദേ­ഹ­മാ­ണു് ട്രാ­ട്സ്കി. എല്ലാ രാ­ജ്യ­ക്കാ­രും ഈ മ­ഹാ­പു­രു­ഷ­നെ പേ­ടി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ­മ­ന­വേ­ള­യിൽ­ത്ത­ന്നെ ഭ­ര­ണ­കേ­ന്ദ്ര­ങ്ങൾ പ്ര­ക­മ്പി­ത­ങ്ങ­ളാ­യി. പൂർ­ണ­മ­ന­സ്സോ­ടു­കൂ­ടി ഒരു ഗ­വൺ­മെ­ന്റും അ­ദ്ദേ­ഹ­ത്തെ സ്വാ­ധി­കാ­രാ­തിർ­ത്തി­ക്കു­ള്ളിൽ താ­മ­സി­ക്കു­വാൻ അ­നു­വ­ദി­ച്ചി­ല്ല. ഇ­ത്ര­മാ­ത്രം ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ക­യും ഇ­ന്ന­ത്തെ ഭ­ര­ണ­കൂ­ട­ങ്ങ­ളെ വി­റ­പ്പി­ക്കു­ക­യും ചെയ്ത ഈ വി­ചി­ത്ര­പു­രു­ഷ­ന്റെ ജീ­വ­ച­രി­ത്രം എത്ര ര­സാ­വ­ഹ­മാ­യി­രി­ക്കു­മെ­ന്നു് ആർ­ക്കും ഊ­ഹി­ക്കാ­വു­ന്ന­താ­ണു്. ലോ­ക­രു­ടെ ജി­ജ്ഞാ­സ­യെ ശ­മി­പ്പി­ക്കു­വാ­നാ­യി അ­ദ്ദേ­ഹം­ത­ന്നെ തന്റെ ച­രി­ത്രം എഴുതി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഈ മ­ഹാ­ഗ്ര­ന്ഥം മ­നു­ഷ്യ­ജീ­വ­ച­രി­ത്ര­ത്തി­ലെ ഒരു ‘അ­ത്ഭു­ത­ക­ഥ’യാ­യി­ത്തീർ­ന്നി­ട്ടു­ണ്ടെ­ന്നു വാ­യി­ച്ചു­നോ­ക്കു­ന്ന­വർ­ക്കു് മ­ന­സ്സി­ലാ­കും.

നി­ല­വി­ലി­രി­ക്കു­ന്ന സകല ഗ­വൺ­മെ­ന്റു­ക­ളും ട്രാ­ട്സ്കി­യെ ഭ­യ­പ്പെ­ടു­ന്നു. എ­ന്താ­ണു് ഇ­തി­നു് കാരണം? അ­ദ്ദേ­ഹം ഇ­ന്ന­ത്തെ സകല ഭ­ര­ണ­കേ­ന്ദ്ര­ങ്ങൾ­ക്കും ഒരു ഇ­ടി­വാ­ളാ­യി­ത്തീർ­ന്നി­ട്ടു­ള്ള­തു­കൊ­ണ്ടു­ത­ന്നെ. ആർ­ക്കും ത­ടു­ക്കാൻ പാ­ടി­ല്ലാ­ത്ത ഈ ഇ­ടി­വാ­ളി­ന്റെ മി­ന്ന­ലിൽ ജ­ന­സ­മു­ദാ­യം അ­ന്ധ­ത­വി­ട്ടു ക­ണ്ണു് തു­റ­ക്കു­ന്നു. രാ­ജ്യ­ഭ­ര­ണ­മെ­ന്ന­പേ­രിൽ കൊ­ള്ള­യും ക­വർ­ച്ച­യും ന­ട­ത്തു­ന്ന­വർ ഇ­ങ്ങ­നെ പ്ര­ബു­ദ്ധ­മാ­കു­ന്ന ജ­ന­ത­തി­യു­ടെ ക്രോ­ധാ­ഗ്നി­യിൽ ഭ­സ്മീ­ഭ­വി­ക്കു­ന്നു. ഇ­ത്ത­രം സ­മൂ­ല­മാ­യ പ­രി­വർ­ത്ത­ന­ത്തി­ന്റെ ഒരു ‘ഗ­ണ­പ­തി­ക്കു­റി­പ്പു’മാ­ത്ര­മാ­ണു് നാം റ­ഷ്യ­യിൽ ക­ണ്ട­തു്. ലെ­നി­ന്റെ നേ­തൃ­ത്വ­ത്തിൽ അതു് കു­റി­ച്ച­തും അ­പ്ര­കാ­രം ന­ട­ത്തി­യ­തും ട്രാ­ട്സ്കി­യാ­യി­രു­ന്നു. ഈ ര­ഹ­സ്യം ശ­രി­യാ­യി അ­റി­യ­ണ­മെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്രം­ത­ന്നെ വാ­യി­ച്ചു­നോ­ക്ക­ണം. റ­ഷ്യ­യിൽ ജ്വ­ലി­പ്പി­ച്ച ഹോ­മാ­ഗ്നി ലോകം മു­ഴു­വൻ പ­ടർ­ത്ത­ണ­മെ­ന്നു­ള്ള­താ­ണു് ട്രാ­ട്സ്കി­യു­ടെ ഉ­ദ്ദേ­ശ്യം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തെ ഇ­ത­ര­ന്മാർ ഭ­യ­ച­കി­ത­രാ­യി വീ­ക്ഷി­ച്ച­തും.

ഇ­ന്ന­ത്തെ ഗ­വൺ­മെ­ന്റു­ക­ളു­ടെ ദൃ­ഷ്ടി­യിൽ ട്രാ­ട്സ്കി ഒരു വ്യ­ക്തി­മാ­ത്ര­മ­ല്ല. ഒ­രി­ട­ത്തും അ­ട­ങ്ങി­യൊ­തു­ങ്ങി നി­ല­കൊ­ള്ളാ­ത്ത ഒരു വ­മ്പി­ച്ച ശ­ക്തി­യെ­യാ­ണു് ആ നാ­മ­ധേ­യ­ത്തിൽ അവർ ക­ണ്ട­തു്. എ­ങ്ങും ചെ­ന്നു് അ­ല­ച്ചു­ക­യ­റി നാ­ലു­പാ­ടും പ്ര­സ­രി­ക്കു­ന്ന ഒരു ശ­ക്തി­വി­ശേ­ഷം അ­ദ്ദേ­ഹ­ത്തിൽ സ്ഥി­തി­ചെ­യ്തി­രു­ന്നു. ട്രാ­ട്സ്കി­യു­ടെ ഓരോ ര­ക്ത­ത്തു­ള്ളി­യും വി­പ്ല­വ­ബീ­ജ­ങ്ങൾ­കൊ­ണ്ടു് നി­റ­ഞ്ഞ­താ­യി­രു­ന്നു. സ്വയം ശ്ര­മി­ച്ചാൽ­ത്ത­ന്നെ­യും വി­പ്ല­വ­മ­നഃ­സ്ഥി­തി­യിൽ­നി­ന്നും ഒ­ഴി­ഞ്ഞു് ജീ­വി­ക്കു­വാൻ അ­ദ്ദേ­ഹ­ത്തി­നു് സാ­ദ്ധ്യ­മാ­യി­രു­ന്നി­ല്ല. അ­ത്ര­മാ­ത്രം അതു് ആ ശ­രീ­ര­മ­ന­സ്സു­ക­ളിൽ ബ­ല­മാ­യി വേ­രൂ­ന്നി­യി­രു­ന്നു. ആ­ധു­നി­ക­കാ­ല­ത്തി­ലെ വി­പ്ല­വ­കാ­രി­ക­ളിൽ ഒ­രു­വൻ­മാ­ത്ര­മ­ല്ല. അ­ദ്ദേ­ഹം അവരിൽ അ­ഗ്രേ­സ­ര­നാ­കു­ന്നു. ചിലർ ആ­ദർ­ശ­മാർ­ഗ­ത്തിൽ മു­ന്നി­ട്ടു­നി­ന്നേ­ക്കാം. മ­റ്റു­ചി­ലർ പ്രാ­യോ­ഗി­ക­പ­ദ്ധ­തി­യിൽ പ്രാ­മു­ഖ്യം നേ­ടി­യേ­ക്കാം. എ­ന്നാൽ, ട്രാ­ട്സ്കി ഈ ര­ണ്ടി­ലും തു­ല്യ­സാ­മർ­ത്ഥ്യം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ള്ള ആ­ളാ­ണു്. സ­മ­സ്ത­ലോ­ക­സു­ഖ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ആദർശം. കാ­റൽ­മാർൿ­സി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ള­നു­സ­രി­ച്ചു് പ്ര­വർ­ത്തി­ച്ചെ­ങ്കിൽ മാ­ത്ര­മേ ഈ ആ­ദർ­ശ­ത്തി­ലെ­ത്താൻ ക­ഴി­യു­ക­യു­ള്ളു എ­ന്നു് അ­ദ്ദേ­ഹം പൂർ­ണ­മാ­യി വി­ശ്വ­സി­ച്ചു. ഇ­തി­ലേ­ക്കു് ലോ­ക­ത്തി­ന്റെ പഴയ ഘ­ട­ന­ക­ളെ­ല്ലാം ത­ച്ചു­ട­ച്ചു് ‘ഭൂ­രി­പ­ക്ഷ ഭൂ­രി­സു­ഖ’മെന്ന പ്ര­മാ­ണ­മ­നു­സ­രി­ച്ചു­ള്ള പുതിയ ഘടനകൾ സകല കാ­ര്യ­ങ്ങ­ളി­ലും നിർ­മി­ക്കേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മാ­കു­ന്നു. അതു് വി­പ്ല­വം­കൊ­ണ്ട­ല്ലാ­തെ സാ­ധി­ക്കു­ന്ന­ത­ല്ലെ­ന്നു് ട്രാ­ട്സ്കി ലോകം മു­ഴു­വൻ വി­ളം­ബ­രം ചെ­യ്തി­ട്ടു­ണ്ടു്. ലെ­നി­ന്റെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യി നി­ന്നു് റ­ഷ്യ­യിൽ അ­ദ്ദേ­ഹം തന്റെ ഉ­ദ്ദേ­ശ്യം പൂർ­ണ­മാ­യി സാ­ധി­ച്ചു.

വി­പ്ല­വം എ­ന്നു­കേൾ­ക്കു­മ്പോൾ റ­ഷ്യ­യും റ­ഷ്യ­യെ­ന്നു­കേൾ­ക്കു­മ്പോൾ ലെ­നി­നും ആ പേ­രി­നോ­ടു­കൂ­ടെ ട്രാ­ട്സ്കി­യു­മാ­ണു് ന­മ്മു­ടെ ഓർ­മ­യിൽ ആദ്യം വ­രു­ന്ന­തു്. എ­ന്നാൽ ഇ­ന്നു് ലോ­ക­ത്തിൽ ഉ­ണ്ടാ­യി­ട്ടു­ള്ള ദ­യ­നീ­യ­സം­ഭ­വ­ങ്ങ­ളിൽ ഏ­റ്റ­വും വ­ലു­തു് ട്രാ­ട്സ്കി­ക്കു് താൻ ജ­നി­ച്ചു­വ­ളർ­ന്ന­താ­യ നാ­ട്ടിൽ­നി­ന്നു്—തന്റെ കർ­മ­ശ­ക്തി­കൊ­ണ്ടു് സൃ­ഷ്ടി­ച്ച ന­വീ­ന­റ­ഷ്യ­യിൽ­നി­ന്നു്—പു­റ­ത്തു­പോ­കേ­ണ്ടി­വ­ന്നു എ­ന്നു­ള്ള­താ­ണു്. ഇ­തി­നു­ള്ള പ്ര­ധാ­ന­കാ­ര­ണം സ­മ­സ്ത­ലോ­ക­സു­ഖ­മെ­ന്ന മേൽ­കാ­ണി­ച്ച ആ­ദർ­ശ­ത്തെ ല­ക്ഷ്യ­മാ­ക്കി വി­ക­സി­ക്കാൻ തു­ട­ങ്ങി­യ അ­ദ്ദേ­ഹ­ത്തി­ന്റെ വി­പ്ല­വ­ബു­ദ്ധി റ­ഷ്യ­യു­ടെ അ­തിർ­ത്തി­ക­ളെ­യും അ­തി­ക്ര­മി­ച്ചു തു­ട­ങ്ങി­യ­താ­ണെ­ന്നു് ച­രി­ത്രം സൂ­ക്ഷി­ച്ചു­നോ­ക്കി­യാ­ല­റി­യാം.

സ്വ­ന്തം കൈ­കൊ­ണ്ടു് ക­ല്ലും മ­ണ്ണും ചു­മ­ന്നു­കൊ­ണ്ടു് കെ­ട്ടി­യു­ണ്ടാ­ക്കി­യ ഒരു ഭ­വ­ന­ത്തിൽ പണി പൂർ­ത്തി­യാ­യ­പ്പോൾ താ­മ­സി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ലാ­തെ­വ­ന്ന ഒരു അ­വ­സ്ഥ­യാ­ണു് ട്രാ­ട്സ്കി­ക്കു് അ­നു­ഭ­വ­പ്പെ­ട്ട­തു്. അ­ദ്ദേ­ഹം വ­ളർ­ന്നു് വ­ളർ­ന്നു് സ്വ­ന്തം ഭ­വ­ന­ത്തിൽ മാ­ത്ര­മ­ല്ല, ലോ­ക­ത്തൊ­രി­ട­ത്തും ഒ­തു­ങ്ങാ­ത്ത മ­ട്ടി­ലാ­യി­പ്പോ­യി.

images/Stalin.jpg
സ്റ്റാ­ലിൻ

ഇ­ന്നു് റ­ഷ്യ­യു­ടെ ഭ­ര­ണ­കൂ­ടം നി­യ­ന്ത്രി­ക്കു­ന്ന സ്റ്റാ­ലിൻ ആ­ദർ­ശ­ത്തി­ലും വീ­ക്ഷ­ണ­ത്തി­ലും ഒരു റ­ഷ്യാ­ക്കാ­രൻ മാ­ത്ര­മാ­ണു്. എ­ന്നാൽ, ട്രാ­ട്സ്കി ‘വ­സു­ധൈ­വ­കു­ടും­ബ­കം’ എന്നു പാ­ടു­ന്ന ഒരു സർ­വ­രാ­ജ്യ­പൗ­ര­നാ­യി­രു­ന്നു. സ്റ്റാ­ലി­ന്റെ സ­ങ്കു­ചി­ത­മാ­യ കാ­ര്യ­പ­രി­പാ­ടി­ക്ക­ക­ത്തു് ചു­രു­ണ്ടു­കൂ­ടി­ക്കി­ട­ന്നു് ജോ­ലി­ചെ­യ്യു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­വി­ധം വി­ശാ­ല­ഹൃ­ദ­യ­നാ­യ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­നു് പു­റ­ത്തു­പോ­കേ­ണ്ടി­വ­ന്ന­തു്. ‘വി­പ്ല­വം മ­നു­ഷ്യ­രെ­യും മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­യും ഗ്ര­സി­ച്ചു­ക­ള­യു­ന്ന ഒ­ന്നാ­കു­ന്നു’ (Revolution is a great devourer of men character) എ­ന്നു് അ­ദ്ദേ­ഹം­ത­ന്നെ ഒ­രി­ട­ത്തു് സ­മാ­ധാ­നം പ­റ­യു­ന്നു­ണ്ടു്.

ജ­ന­ന­വും ബാ­ല്യ­വും
images/Einstein_Schmutzer.jpg
ഐൻ­സ്റ്റീൻ

റ­ഷ്യ­യെ­പ്പ­റ്റി നാം ധാ­രാ­ളം അ­റി­ഞ്ഞു­വ­രു­ന്നു­ണ്ടെ­ങ്കി­ലും ലെ­നി­നെ പ്പ­റ്റി നാം കു­റെ­യൊ­ക്കെ കേ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും ട്രാ­ട്സ്കി­യു­ടെ പേരു് അ­ത്ര­ത്തോ­ളം ന­മു­ക്കു് സു­പ­രി­ചി­ത­മാ­യി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഈ മ­ഹാ­പു­രു­ഷ­നെ­പ്പ­റ്റി ചില സം­ഗ­തി­കൾ ഇവിടെ പ്ര­സ്താ­വി­ക്കു­ന്ന­തു് പ്ര­യോ­ജ­ന­ക­ര­മാ­ണെ­ന്നു് വി­ശ്വ­സി­ക്കു­ന്നു. ഇ­ദ്ദേ­ഹം ജ­നി­ച്ച­തു് 1879 ഒ­ക്ടോ­ബർ 26-ാം തീ­യ­തി­യാ­ണു്. മ­ഹാ­ന്മാ­രു­ടെ ജ­ന­ന­സ­മ­യം മ­റ്റേ­തെ­ങ്കി­ലും ഒരു പ്ര­ധാ­ന സംഭവം കൊ­ണ്ടു് സ­വി­ശേ­ഷം സ്മ­ര­ണീ­യ­മാ­കാ­റു­ണ്ട­ല്ലൊ. ട്രാ­ട്സ്കി­യു­ടെ ജ­ന­ന­കാ­ല­ത്തി­നും ഈ സ­വി­ശേ­ഷ­ത ല­ഭി­ച്ചി­ട്ടു­ണ്ടു്. അതു് വ­രാ­നി­രി­ക്കു­ന്ന ജീ­വി­താ­ഹ­വ­ത്തി­ന്റെ ഒരു കാ­ഹ­ള­ധ്വ­നി­യാ­യി­ട്ടും ക­ണ­ക്കാ­ക്കാം. എ­ന്തെ­ന്നാൽ അ­ക്കൊ­ല്ല­ത്തിൽ­ത്ത­ന്നെ­യാ­ണു് അ­ന്ന­ത്തെ സാർ ച­ക്ര­വർ­ത്തി­യാ­യി­രു­ന്ന അ­ലൿ­സാ­ണ്ടർ ദ്വി­തീ­യ­നെ ഡൈ­നാ­മെ­റ്റു­കൊ­ണ്ടു് വ­ധി­ക്കു­വാ­നു­ള്ള ഉ­ദ്യ­മം റ­ഷ്യ­യിൽ ആ­ദ്യ­മാ­യി ന­ട­ന്ന­തു്. അ­ന്നു് റ­ഷ്യ­യിൽ ചില ഭീ­ക­ര­പ്ര­സ്ഥാ­ന­ക്കാർ ഉ­ണ്ടാ­യി­രു­ന്നു. ച­ക്ര­വർ­ത്തി­യെ വ­ധി­ക്ക­ണ­മെ­ന്നു­ള്ള നി­ശ്ച­യം ഇ­വ­രു­ടെ ര­ഹ­സ്യാ­ലോ­ച­നാ­യോ­ഗ­ത്തിൽ പാ­സ്സാ­യ­തി­നു­ശേ­ഷം ര­ണ്ടു­മാ­സം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ട്രാ­ട്സ്കി ഭൂ­ലോ­ക­ജാ­ത­നാ­യ­തു്. ജ­നി­ച്ചു് ഒ­രു­മാ­സം ക­ഴി­ഞ്ഞ­പ്പോൾ ആ നി­ശ്ച­യ­മ­നു­സ­രി­ച്ചു­ള്ള ഉ­ദ്യ­മം ഉ­ണ്ടാ­യെ­ങ്കി­ലും തൽ­ക്കാ­ലം ഫ­ലി­ച്ചി­ല്ല. പി­ന്നീ­ടു് ര­ണ്ടു­കൊ­ല്ല­ത്തി­നു­ശേ­ഷ­മാ­ണു് അ­ലൿ­സാ­ണ്ടർ ച­ക്ര­വർ­ത്തി വ­ധി­ക്ക­പ്പെ­ട്ട­തു്. എ­ന്നാൽ, അ­തോ­ടു­കൂ­ടി അ­ന്ന­ത്തെ അ­രാ­ജ­ക­ക­ക്ഷി നി­ഷ്പ്ര­യാ­സം ധ്വം­സി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ സാർ ച­ക്ര­വർ­ത്തി­യു­ടെ ദുർ­ഭ­ര­ണം­കൊ­ണ്ടു­ള്ള ദു­രി­ത­ങ്ങൾ മു­ല­പ്പാ­ലോ­ടു­കൂ­ടി­ത്ത­ന്നെ അ­നു­ഭ­വി­ച്ചു­കൊ­ണ്ടാ­ണു് ട്രാ­ട്സ്കി വളരാൻ തു­ട­ങ്ങി­യ­തു്.

images/Karl_Marx_001.jpg
കാ­റൽ­മാർൿ­സ്

അ­ദ്ദേ­ഹ­ത്തി­ന്റെ മാ­താ­പി­താ­ക്ക­ന്മാർ വലിയ ധ­ന­വാ­ന്മാ­രോ എ­ന്നാൽ അത്ര ദ­രി­ദ്ര­ന്മാ­രോ ആ­യി­രു­ന്നി­ല്ല. അവർ ഇ­ട­നി­ല­യി­ലു­ള്ള (Middle Class) ഒ­രു­ത­രം കൃ­ഷി­ക്കാ­രാ­യി­രു­ന്നു. സ്വ­ന്ത­മാ­യി അ­ത്യ­ധ്വാ­നം ചെ­യ്തും കീ­ഴി­ലു­ള്ള­വ­രെ­ക്കൊ­ണ്ടു ജോ­ലി­ചെ­യ്യി­ച്ചും അവർ ക­ഷ്ടി­ച്ചു സു­ഖ­മാ­യി ക­ഴി­ഞ്ഞു­കൂ­ടി. അ­തു­കൊ­ണ്ടു് ട്രാ­ട്സ്കി­ക്കു് ബാ­ല്യ­കാ­ല­ത്തു് അധികം ക­ഷ്ട­ത­യ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്നി­ല്ല. റ­ഷ്യ­യി­ലെ ഒരു കു­ഗ്രാ­മ­ത്തിൽ ആ­യി­രു­ന്നു ബാ­ല്യ­കാ­ലം ന­യി­ച്ച­തു്. ട്രാ­ട്സ്കി ജാ­തി­യിൽ ജൂ­ത­നാ­ണെ­ന്നു­കൂ­ടി ഈ­യ­വ­സ­ര­ത്തിൽ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. കാ­റൽ­മാർൿ­സും ഒരു ജൂ­ത­നാ­യി­രു­ന്നു. പ്രൊ­ഫ­സർ ഐൻ­സ്റ്റീ­നും ഈ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ആ­ളാ­ണ­ല്ലോ. ജൂ­ത­കു­ലം എത്ര മ­ഹാ­ന്മാ­രെ­യാ­ണു് ലോ­ക­ത്തി­നു് പ്ര­ദാ­നം ചെ­യ്തി­ട്ടു­ള്ള­തെ­ന്നു് നോ­ക്കു­ക! അഥവാ മ­നു­ഷ്യ­ജാ­തി­യെ­ന്നു് ഒ­ന്നി­നെ­മാ­ത്രം പ­രി­ഗ­ണി­ച്ചും അ­തി­ന്റെ സു­ഖ­ത്തി­നു­വേ­ണ്ടി ആ­യു­ഷ്കാ­ലം ബ­ലി­ക­ഴി­ച്ചും ജീ­വി­ക്കു­ന്ന മ­ഹാ­ത്മാ­ക്ക­ളു­ടെ ജാ­തി­യ­ന്വേ­ഷി­ച്ചി­ട്ടു് കാ­ര്യ­മെ­ന്തു്? ജാ­തി­മൂ­ലം ജീ­വി­ത­ത്തിൽ ചില പ്ര­തി­ബ­ന്ധ­ങ്ങൾ ട്രാ­ട്സ്കി­ക്കും നേ­രി­ട്ടി­ട്ടു­ള്ള­തു­കൊ­ണ്ടാ­ണു് അ­തി­നെ­പ്പ­റ്റി ഇവിടെ സൂ­ചി­പ്പി­ച്ച­തു്.

വി­ദ്യാർ­ത്ഥി­ജീ­വി­തം

ഈ വീ­ര­പു­രു­ഷ­ന്റെ വി­ദ്യാ­ല­യ­ജീ­വി­ത­വും അത്ര പ്ര­ശാ­ന്ത­മാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ വ­ളർ­ച്ച­യോ­ടു­കൂ­ടി­ത്ത­ന്നെ രാ­ജ്യ­ത്തി­ലെ ക­ഷ്ട­ത­യും പെ­രു­കി­ത്തു­ട­ങ്ങി. എ­ല്ലാ­യി­ട­ത്തും ജ­ന­ങ്ങൾ അ­സ്വ­സ്ഥ­രാ­യി­ക്കൊ­ണ്ടി­രു­ന്നു. സാർ ച­ക്ര­വർ­ത്തി­യു­ടെ അ­ത്യ­ന്ത­ദു­സ്സ­ഹ­മാ­യ സേ­ച്ഛാ­ധി­കാ­ര­ത്തി­നു് എ­തി­രാ­യു­ള്ള ആ­ശ­യ­ങ്ങ­ളും പ്ര­ചാ­ര­ണ­വേ­ല­ക­ളും നി­ഗൂ­ഢ­മാർ­ഗ­ങ്ങ­ളിൽ­ക്കൂ­ടി വ്യാ­പി­ച്ചു­തു­ട­ങ്ങി. ഇ­വ­യു­ടെ­യെ­ല്ലാം പ്ര­തി­ധ്വ­നി വി­ദ്യാ­ല­യ­ഭി­ത്തി­ക­ളെ­യും ഭേ­ദി­ച്ചു് വി­ദ്യാർ­ത്ഥി ഹൃ­ദ­യ­ങ്ങ­ളി­ലും ചെ­ന്ന­ല­ച്ചു. ഇ­ത്ത­രം തീ­പ്പൊ­രി­കൾ പാ­റി­വീ­ണാ­ലു­ടൻ ശു­ഷ്കേ­ന്ധ­നം­പോ­ലെ ക­ത്തി­യാ­ളു­ന്ന ഒരു ഹൃ­ദ­യ­മാ­യി­രു­ന്നു ട്രാ­ട്സ്കി­യു­ടേ­തു്. അ­തു­കൊ­ണ്ടു് വി­ദ്യാർ­ത്ഥി­ജീ­വി­ത­കാ­ല­ത്തു­ത­ന്നെ അ­ദ്ദേ­ഹം വി­പ്ല­വോ­ദ്യ­മ­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്ന­തി­നി­ട­യാ­യി. പു­ത്ര­നിൽ കണ്ട ഈ വ്യ­തി­യാ­നം മാ­താ­പി­താ­ക്ക­ന്മാ­രെ വ­ല്ലാ­തെ വ്യാ­കു­ല­പ്പെ­ടു­ത്തി. വളരെ ഉ­പ­ദേ­ശി­ച്ചി­ട്ടും ഫ­ല­മി­ല്ലെ­ന്നു­ക­ണ്ടു് ഒ­ടു­വിൽ പി­താ­വു് ക്രു­ദ്ധ­നാ­യി പു­ത്ര­നെ ഗൃ­ഹ­ത്തിൽ­നി­ന്നു് ബ­ഹി­ഷ്ക­രി­ച്ചു. മ­റ്റു­ള്ള­വ­രു­ടെ ര­ക്ഷ­യ്ക്കു­വേ­ണ്ടി­യാ­ണു് ഇ­പ്ര­കാ­രം ചെ­യ്ത­തു്. ഇ­ങ്ങ­നെ പ­തി­നേ­ഴാ­മ­ത്തെ വ­യ­സ്സിൽ­ത്ത­ന്നെ നൈ­സർ­ഗി­ക­പ്രേ­ര­ണ­യാൽ സ്വ­ഹൃ­ദ­യ­ത്തിൽ കു­ടി­കൊ­ണ്ട ആ­ശ­യ­ങ്ങൾ അ­ടി­ച്ച­മർ­ത്താ­ത്ത­തു­മൂ­ലം ട്രാ­ട്സ്കി­ക്കു് നി­സ്സ­ഹാ­യ­നാ­യി വീ­ടു­വി­ട്ടു­പോ­കേ­ണ്ടി­വ­ന്നു. ആ­ദ്യ­മാ­യി സ്വ­ന്തം വീ­ട്ടിൽ ആ­രം­ഭി­ച്ച ഈ ബ­ഹി­ഷ്ക­ര­ണം പി­ന്നീ­ടു് സ്വ­ന്തം രാ­ജ്യ­ത്തി­ലും യൂ­റോ­പ്പു­ഖ­ണ്ഡ­ത്തി­ലെ മ­റ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും ആ­വർ­ത്തി­ക്ക­പ്പെ­ടാ­നി­ട­യാ­യ­താ­ണു് ഇ­തി­ലേ­റ്റ­വും ര­സാ­വ­ഹ­മാ­യ ഭാഗം.

1896, തന്റെ ജീ­വി­ത­ത്തിൽ ഒരു മാ­റ്റം ഉ­ണ്ടാ­ക്കി­യ സം­വ­ത്സ­ര­മാ­ണെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ ത­നി­ക്കു­ള്ള സ്ഥാ­ന­മേ­താ­ണെ­ന്നു­ള്ള പ്ര­ശ്നം അ­ദ്ദേ­ഹ­ത്തി­ന്റെ ഗാ­ഢ­ചി­ന്ത­യ്ക്കു് വി­ഷ­യീ­ഭ­വി­ച്ച­തു് അ­ക്കൊ­ല്ല­ത്തി­ലാ­ണു്. വീ­ടു­വി­ട്ടു് പു­റ­ത്തി­റ­ങ്ങി­യ­തി­നു­ശേ­ഷം അ­ദ്ദേ­ഹം തന്റെ കൂ­ട്ട­ത്തിൽ­പ്പെ­ട്ടു സ്നേ­ഹി­ത­ന്മാ­രു­മാ­യി ഒരു ര­ഹ­സ്യ­സം­ഘം സ്ഥാ­പി­ക്കു­ക­യും നി­യ­മ­ത്തി­ന്റെ പി­ടി­യിൽ­നി­ന്നു് നീ­ങ്ങി­നിൽ­ക്ക­ത്ത­ക്ക­വ­ണ്ണം ഒരു വ്യാ­ജ­നാ­മം സ്വീ­ക­രി­ച്ചു് തൊ­ഴി­ലാ­ളി­ക­ളു­ടെ­യി­ട­യിൽ പ്ര­ച­ര­ണ­വേ­ല­യാ­രം­ഭി­ക്കു­ക­യും ചെ­യ്തു. ഇ­തി­ലേ­ക്കു് വേണ്ട ല­ഘു­ലേ­ഖ­കൾ അ­ച്ച­ടി­ക്കു­ക മു­ത­ലാ­യ സകല ജോ­ലി­ക­ളും ഈ വി­ദ്യാർ­ത്ഥി­വീ­രൻ­ത­ന്നെ­യാ­ണു് ന­ട­ത്തി­യ­തു്. തൊ­ഴി­ലാ­ളി­ക­ളും പാ­വ­ങ്ങ­ളും കൃ­ഷി­ക്കാ­രും മ­റ്റും ഈ ചെ­റു­പ്പ­ക്കാ­രെ ര­ഹ­സ്യ­മാ­യി സ­ഹാ­യി­ച്ചി­രു­ന്നു. അ­ന്ധ­നാ­യ ഒരു തൊ­ഴി­ലാ­ളി­യു­ടെ വക ഒരു ഇ­ടു­ങ്ങി­യ മു­റി­ക്കു­ള്ളിൽ രാ­ത്രി സ­മ­യ­ത്താ­ണു് പ്ര­ച­ര­ണ­വേ­ല­യ്ക്കു­ള്ള സാ­മ­ഗ്രി­കൾ ഇവർ ഒ­രു­ക്കി­യി­രു­ന്ന­തു്. അ­ന്നു് ആ ജീർ­ണി­ച്ച മു­റി­ക്കു­ള്ളിൽ ഒരു പഴയ മ­ണ്ണെ­ണ്ണ­വി­ള­ക്കി­നു് ചു­റ്റും കൂ­ടി­യി­രു­ന്നു് ഉ­റ­ക്ക­മി­ള­ച്ചു് നാ­ല­ഞ്ചു് ചെ­റു­പ്പ­ക്കാർ ധൃ­തി­യിൽ എ­ഴു­തു­ക­യും അ­ച്ച­ടി­ക്കു­ക­യും ചെ­യ്തി­രു­ന്ന­പ്പോൾ ഈ ബാ­ല­ന്മാ­രു­ടെ എളിയ ഉ­ദ്യ­മം അ­ടു­ത്ത­കാ­ല­ത്തു് ഒരു വ­മ്പി­ച്ച സാ­മ്രാ­ജ്യ­ത്തി­ന്റെ നാ­രാ­യ­വേ­രു് മു­റി­ക്കു­വാൻ പ­ര്യാ­പ്ത­മാ­കു­മെ­ന്നു് ആരും സ്വ­പ്നേ­പി വി­ചാ­രി­ച്ചി­രു­ന്നി­ല്ല. ട്രാ­ട്സ്കി­യു­ടെ പി­താ­വു­ത­ന്നെ ഒ­രി­ക്കൽ ഇ­തി­നെ­പ്പ­റ്റി ക­ളി­യാ­ക്കു­ക­യും ഈ കു­ട്ടി­ക­ളു­ടെ ശ്രമം ഫ­ലി­ക്ക­ണ­മെ­ങ്കിൽ മൂ­ന്നു് നൂ­റ്റാ­ണ്ടു­കൂ­ടി ക­ഴി­യ­ണ­മെ­ന്നു് പ­റ­ക­യും ചെ­യ്തി­ട്ടു­ണ്ട­ത്രേ. വി­ജ­യ­സി­ദ്ധി­യിൽ അ­ന്നു­ത­ന്നെ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്ന പു­ത്ര­നു് ഈ പ്ര­വ­ച­നം തെ­റ്റി­പ്പോ­യെ­ന്നു് തെ­ളി­യി­ക്കു­വാൻ പി­ന്നീ­ടു് ഇ­രു­പ­ത്തൊ­ന്നു് വർഷം മാ­ത്ര­മേ വേ­ണ്ടി­വ­ന്നു­ള്ളു. റ­ഷ്യ­യിൽ സോ­വി­യ­റ്റു­ഭ­ര­ണം സ്ഥാ­പി­ച്ചു് അതിലെ ഒരു അ­ധി­നാ­യ­ക­സ്ഥാ­ന­ത്തു് തന്റെ പു­ത്രൻ ആ­രാ­ധ്യ­പു­രു­ഷ­നാ­യി വാ­ഴു­ന്ന­തു് കാ­ണു­വാ­നും ഈ പി­താ­വി­നു് ഭാ­ഗ്യം സി­ദ്ധി­ച്ചു. അ­ന്നു് കാണാൻ ചെ­ന്ന­പ്പോൾ പ­ണ്ട­ത്തെ ദീർ­ഘ­ദർ­ശ­നം ട്രാ­ട്സ്കി അ­നു­സ്മ­രി­പ്പി­ക്കു­ക­യും പു­ത്ര­ന്റെ ബാ­ല്യ­ദർ­ശ­ന­മാ­ണു് തന്റെ വാർ­ദ്ധ­ക്യ­വീ­ക്ഷ­ണ­ത്തേ­ക്കാൾ ശ­രി­യാ­യി ക­ലാ­ശി­ച്ച­തെ­ന്നു് പി­താ­വു് സ­മ്മ­തി­ക്കു­ക­യും ചെ­യ്തു.

1896-ൽ ആ­രം­ഭി­ച്ച വി­പ്ല­വ­പ­രി­ശ്ര­മ­ങ്ങൾ ര­ണ്ടു­കൊ­ല്ല­ക്കാ­ല­മേ തു­ടർ­ന്നു­കൊ­ണ്ടു­പോ­കാൻ സാ­ധി­ച്ചു­ള്ളു. അ­പ്പോ­ഴേ­ക്കും പ്ര­വർ­ത്ത­ക­ന്മാർ അ­റ­സ്റ്റിൽ­പ്പെ­ട്ടു. ഇ­ങ്ങ­നെ ട്രാ­ട്സ്കി പ­ത്തൊൻ­പ­താ­മ­ത്തെ വ­യ­സ്സിൽ തന്റെ ജ­യിൽ­ജീ­വി­തം ആ­രം­ഭി­ച്ചു. അ­ന്നു­മു­തൽ ഈ ധീ­രാ­ത്മാ­വു് അ­നു­ഭ­വി­ച്ച ക­ഷ്ട­ത­കൾ എ­ത്ര­മാ­ത്ര­മാ­ണെ­ന്നു് എ­ഴു­തി­യ­റി­യി­ക്കാൻ പ്ര­യാ­സ­മ­ത്രേ. സേ­ച്ഛാ­ധി­കാ­ര­പ്ര­മ­ത്ത­ത­യ്ക്കും പ്ര­ജാ­സ­ഞ്ച­യ­മർ­ദ്ദ­ന­ത്തി­നും കു­പ്ര­സി­ദ്ധി­നേ­ടി­യ സാർ ച­ക്ര­വർ­ത്തി­യു­ടെ ദുർ­ഭ­ര­ണം ന­ട­ക്കു­ന്ന ആ കാ­ല­ത്തു് രാ­ജ­ദ്രോ­ഹ­കു­റ്റം ഏ­റ്റു് തടവിൽ പോ­കു­ന്ന­വ­രു­ടെ സ്ഥി­തി ഏ­ക­ദേ­ശം ഊ­ഹി­ക്കാ­വു­ന്ന­താ­ണ­ല്ലോ. അ­ന്ന­ത്തെ നീ­തി­ന്യാ­യ­ക്കോ­ട­തി­ക­ളി­ലെ അ­ഴി­മ­തി­കൾ­ക്കു് അ­ള­വി­ല്ലാ­യി­രു­ന്നു. കു­റ്റം രാ­ജ­ദ്രോ­ഹ­മെ­ന്ന വ­കു­പ്പിൽ­പ്പെ­ട്ടാൽ അതു് എത്ര ല­ഘു­വാ­യാ­ലും വേ­ണ്ടി­ല്ല. അ­തി­ക­ഠി­ന­മാ­യ ശി­ക്ഷ­യാ­യി­രി­ക്കും ല­ഭി­ക്കു­ക. മി­ക്ക­വാ­റും സൈ­ബീ­രി­യ­യി­ലേ­ക്കു് നാ­ടു­ക­ട­ത്തു­ക­യാ­യി­രു­ന്നു പ­തി­വു്. അ­ന്ന­ത്തെ സൈ­ബീ­രി­യ ഭൂ­ലോ­ക­ത്തി­ലെ ഒരു ന­ര­കം­ത­ന്നെ­യാ­യി­രു­ന്നു. അ­വി­ട­ത്തെ തു­ള­ച്ചു­ക­യ­റു­ന്ന ത­ണു­പ്പും വ­യ­റു­ക­ടി­യു­ണ്ടാ­ക്കു­ന്ന ആ­ഹാ­ര­വും­കൊ­ണ്ടു് പൊ­റു­തി­മു­ട്ടി വളരെ ത­ട­വു­കാർ ആ­ത്മ­ഹ­ത്യ­ചെ­യ്തി­ട്ടു­ണ്ടു്! അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാൽ ഒരു ശി­ക്ഷാ­വി­ധി­യു­ണ്ടാ­കു­ന്ന­തു് പ­ല­പ്പോ­ഴും വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞി­ട്ടാ­യി­രി­ക്കും. അ­ത്ര­യും­കാ­ല­ത്തെ ജ­യിൽ­വാ­സം­ത­ന്നെ ഏതു് കു­റ്റ­ത്തി­നും മ­തി­യാ­യ ശി­ക്ഷ­യാ­ക­ത്ത­ക്ക­വ­ണ്ണം ഭ­യ­ങ്ക­ര­മാ­കു­ന്നു. ഈ ദു­രി­ത­ഗർ­ത്ത­ങ്ങ­ളിൽ­ക്കൂ­ടി­യാ­ണു് ട്രാ­ട്സ്കി­യു­ടെ യൗ­വ­ന­കാ­ലം ക­ട­ന്നു­പോ­കു­ന്ന­തു്. നാ­ടു­ക­ട­ത്ത­ലിൽ­പ്പെ­ട്ടു് സൈ­ബീ­രി­യ­യി­ലേ­ക്കു് പോ­കു­ന്ന­തി­നു­മു­മ്പാ­യി ര­ണ്ട­ര­ക്കൊ­ല്ലം അ­ദ്ദേ­ഹ­ത്തി­നു് ജ­യിൽ­വാ­സം അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്നു. ഇ­ക്കാ­ല­ത്തു് ആകെ ഇ­രു­പ­തു് ജ­യി­ലു­ക­ളിൽ അ­ദ്ദേ­ഹം താ­മ­സി­ച്ചി­ട്ടു­ണ്ടു്. അ­വി­ട­ത്തെ ത­ട­വു­മു­റി­ക­ളി­ലെ ‘കഥ’ മാ­നു­ഷ­ദു­ഷ്കർ­മ­ങ്ങ­ളു­ടെ പ­ര­മാ­വ­ധി കാ­ട്ടു­ന്ന­താ­യി­രു­ന്നു. കാ­റ്റും വെ­ളി­ച്ച­വും ക­ട­ക്കാ­ത്ത ഇ­ടു­ങ്ങി­യ മുറി, ദു­ഷി­ച്ച ആഹാരം, ജീർ­ണി­ച്ച വ­സ്ത്രം, മൂ­ട്ട­യും പു­ഴു­വും നി­റ­ഞ്ഞ വ­യ്ക്കോൽ­ക്കി­ട­ക്ക—ഇ­വ­യൊ­ക്കെ­യാ­യി­രു­ന്നു അ­ന്ന­ത്തെ ജീ­വി­താ­നു­ഭ­വ­ങ്ങൾ! ഇ­ങ്ങ­നെ ഒന്നോ രണ്ടോ ദി­വ­സ­മ­ല്ല, മാ­സ­മ­ല്ല, ര­ണ്ട­ര­ക്കൊ­ല്ലം മു­ഴു­വൻ! അതും ചോ­ര­ത്തി­ള­പ്പു­ള്ള യൗ­വ­നാ­രം­ഭ­ത്തിൽ! ഒരു മ­നു­ഷ്യ­നു് ഇ­തിൽ­പ്പ­രം ക­ഷ്ട­മാ­യി എ­ന്താ­ണു് വ­രാ­നു­ള്ള­തു്? ഒരു ജ­യി­ലിൽ അ­ദ്ദേ­ഹ­ത്തി­നു് മൂ­ന്നു മാ­സ­ക്കാ­ലം തു­ടർ­ച്ച­യാ­യി ഒ­രൊ­റ്റ ‘അ­ടി­യു­ടു­പ്പു’ (underwear) കൊ­ണ്ടു് ക­ഴി­ച്ചു­കൂ­ട്ടേ­ണ്ടി വന്നു. അ­ഴു­ക്കു­നീ­ക്കു­വാൻ സോ­പ്പു­പോ­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഈ ദു­സ്സ­ഹാ­വ­സ്ഥ­യി­ലും ട്രാ­ട്സ്കി നി­ര­ന്ത­ര­മാ­യി പു­സ്ത­ക­പാ­രാ­യ­ണ­ത്തി­ലേർ­പ്പെ­ട്ടി­രു­ന്നു. ജ­യി­ലു­ക­ളിൽ­വെ­ച്ചു് അ­ദ്ദേ­ഹം വാ­യി­ച്ചു­തീർ­ത്തി­ട്ടു­ള്ള പു­സ്ത­ക­ങ്ങൾ­ക്കു് ക­ണ­ക്കി­ല്ല. ഇ­തി­ലേ­ക്കു് പു­റ­മേ­നി­ന്നു് പല സൗ­ക­ര്യ­ങ്ങ­ളും ര­ഹ­സ്യ­മാ­യി ല­ഭി­ച്ചി­രു­ന്നു. രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രെ ഇ­ങ്ങ­നെ പ­ല­പ്ര­കാ­ര­ത്തി­ലും ഗൂ­ഢ­മാ­യി നാ­ട്ടു­കാ­രും ചി­ല­പ്പോൾ ഗ­വൺ­മെ­ന്റു­ദ്യോ­ഗ­സ്ഥ­ന്മാർ­ത­ന്നെ­യും സ­ഹാ­യി­ച്ചി­രു­ന്നു എ­ന്നു­ള്ള­തു് പ്ര­ത്യേ­കം സ്മ­ര­ണീ­യ­മാ­ണു്. പുറമേ നി­ന്നു് എ­ന്തെ­ങ്കി­ലും ത­ട­വു­മു­റി­യി­ലേ­ക്കു് എ­ത്തി­ച്ചു­കൊ­ടു­ക്കു­ന്ന­തി­നു് പല വ­ഴി­ക­ളു­മു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തോ­ടൊ­പ്പം വി­പ്ല­വോ­ദ്യ­മ­ങ്ങൾ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നും ട്രാ­ട്സ്കി­ക്കു് സാ­ധി­ച്ചു. അ­ദ്ദേ­ഹം ബൈബിൾ വാ­യി­ച്ച­തും ത­ട­വിൽ­വെ­ച്ചാ­ണു്. പക്ഷേ, മതം പ­ഠി­ക്കു­വാൻ കണ്ട എ­ളു­പ്പ­വ­ഴി­യാ­യി­രു­ന്നു അതു്. ബൈ­ബി­ളി­ന്റെ പല ഭാ­ഷാ­ന്ത­ര­ങ്ങ­ളും സ്വ­ഭാ­ഷ­യി­ലേ­തു­മാ­യി ഒ­ത്തു­നോ­ക്കി മ­റ്റാ­രു­ടെ­യും സ­ഹാ­യം­കൂ­ടാ­തെ­യാ­ണു് ഇ­ക്കാ­ര്യം സാ­ധി­ച്ച­തു്. കൈയിൽ കി­ട്ടി­യ­തെ­ല്ലാം വാ­യി­ച്ചു­ത­ള്ളു­ക അ­ന്നു് പ­തി­വാ­യി­രു­ന്നു. യാ­ഥാ­സ്ഥി­തി­ക­ന്മാർ മാ­ത്രം ലാ­ളി­ക്കു­ന്ന പല ‘പ­ഴ­ഞ്ചൻ’ മാ­സി­ക­ക­ളു­ടെ­യും പ­ത്ര­ങ്ങ­ളു­ടെ­യും മ­റ്റും അ­നേ­ക­വർ­ഷ­ത്തെ ല­ക്ക­ങ്ങൾ ഒരു ജയിൽ ലൈ­ബ്ര­റി­യിൽ കി­ട­ന്നി­രു­ന്ന­തു് മു­ഴു­വൻ സമയം കൊ­ല്ലു­വാൻ­വേ­ണ്ടി അ­ദ്ദേ­ഹം വാ­യി­ച്ചു­തീർ­ത്തു. മതം, രാ­ജ്യ­ത­ന്ത്രം മു­ത­ലാ­യ­വ­യു­ടെ പേരിൽ മ­നു­ഷ്യർ എ­ന്തെ­ല്ലാം വി­ഡ്ഢി­ത്ത­ങ്ങൾ കാ­ട്ടി­ക്കൂ­ട്ടു­ക­യും എ­ഴു­തി­പ്പി­ടി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടെ­ന്നു് ഈ വാ­യ­ന­ക്കാ­ല­ത്താ­ണു് ട്രാ­ട്സ്കി­ക്കു് തി­ക­ച്ചും അ­നു­ഭ­വ­പ്പെ­ട്ട­തു്. ചു­രു­ക്ക­ത്തിൽ ത­ട­വു­മു­റി­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ യ­ഥാർ­ത്ഥ വി­ദ്യാ­ല­യം. ഭാ­വി­ജീ­വി­ത­ത്തി­നു് ആ­വ­ശ്യ­മാ­യ പല വി­ഷ­യ­ങ്ങ­ളി­ലും ഉ­പ­രി­പ­ഠ­നം ന­ട­ത്തി­യ­തും ഇ­ക്കാ­ല­ത്താ­ണു്. സൈ­ബീ­രി­യ­യി­ലേ­ക്കു് പോ­കു­ന്ന­തി­നു­മു­മ്പു­ള്ള ആ­റു­മാ­സം മോ­സ്കോ ജ­യി­ലി­ലാ­ണു് അ­ദ്ദേ­ഹം ക­ഴി­ച്ചു­കൂ­ട്ടി­യ­തു്. ട്രാ­ട്സ്കി ലെ­നി­നെ­പ്പ­റ്റി ആ­ദ്യ­മാ­യി കേ­ട്ട­തു് ഈ ജ­യി­ലിൽ­വെ­ച്ചാ­ണ­ത്രേ. ലെനിൻ അ­ന്നു­ത­ന്നെ പ്ര­സി­ദ്ധ­നാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. ഈ ജ­യി­ലിൽ ഉ­ണ്ടാ­യ വേറെ ചില അ­നു­ഭ­വ­ങ്ങ­ളും സ്മ­ര­ണീ­യ­ങ്ങ­ളാ­ണു്. അ­തൊ­ലൊ­ന്നു് ഈ യു­വാ­വി­ന്റെ വി­വാ­ഹ­മാ­കു­ന്നു. അതും ജ­യി­ലിൽ­വെ­ച്ചു­ത­ന്നെ ന­ട­ത്തി. ഭാര്യ, ഭർ­ത്താ­വി­നെ­പ്പോ­ലെ ഒരു രാ­ഷ്ട്രീ­യ­ത്ത­ട­വു­കാ­രി­യാ­യി­രു­ന്നു. ഇവർ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ദ്യ­മ­ങ്ങ­ളിൽ വളരെ സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്. ട്രാ­ട്സ്കി­യു­ടെ ശരീരം ബ­ന്ധ­ന­ത്തി­ലാ­യി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സും നോ­ട്ട­വും തൊ­ഴി­ലാ­ളി­ക­ളു­ടെ­യി­ട­യി­ലാ­യി­രു­ന്നു. ഇ­ക്കാ­ല­മ­ത്ര­യും അ­ദ്ദേ­ഹം അ­വ­രു­ടെ സ്ഥി­തി­ഗ­തി­കൾ സൂ­ക്ഷി­ച്ചു­നോ­ക്കി പ­ഠി­ച്ചു. ല­ഘു­ലേ­ഖ­കൾ വ­ഴി­യാ­യും മ­റ്റും ജ­ന­ഹൃ­ദ­യ­ങ്ങ­ളിൽ വി­പ്ല­വ­ബീ­ജം കു­ത്തി­വെ­യ്ക്കു­ക എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ നി­ര­ന്ത­ര­ധ്യാ­നം. ഇ­തി­ലേ­ക്കു് ഗൂ­ഢ­മാർ­ഗ­മാ­യി ല­ഭി­ച്ച ഒരു സ­ന്ദർ­ഭ­വും ഈ ദീർ­ഘ­ദർ­ശി പാ­ഴാ­ക്കി­ക്ക­ള­ഞ്ഞി­ല്ല. ഈ ര­ണ്ട­ര­ക്കൊ­ല്ലം­കൊ­ണ്ടു് തൊ­ഴി­ലാ­ളി­ക­ളെ പൂർ­വാ­ധി­കം ഉ­ണർ­ത്തു­ന്ന­തി­നും വി­പ്ല­വ­കാ­രി­ക­ളു­ടെ സംഖ്യ വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നും അ­ദ്ദേ­ഹ­ത്തി­നു് സാ­ധി­ച്ചു. ഇ­ത്ര­യും ക­ഴി­ഞ്ഞാ­ണു് ശി­ക്ഷാ­വി­ധി­യ­നു­സ­രി­ച്ചു് സൈ­ബീ­രി­യ­യി­ലേ­ക്കു­ള്ള ആ­ദ്യ­ത്തെ പു­റ­പ്പാ­ടു്.

സൈ­ബീ­രി­യ

മോ­സ്കോ­വിൽ­നി­ന്നും സൈ­ബീ­രി­യ­യി­ലേ­ക്കു­ള്ള യാത്ര അ­തി­ദു­സ്സ­ഹ­മാ­യി­രു­ന്നു. 1900-ൽ ആണു് ട്രാ­ട്സ്കി­യെ അ­ങ്ങോ­ട്ടു് കൊ­ണ്ടു­പോ­യ­തു്. സൈ­ബീ­രി­യ റ­ഷ്യ­യി­ലെ ആൻ­ഡ­മാൻ­ദ്വീ­പാ­ണു്. അവിടെ ചെ­ല്ലു­ന്ന ത­ട­വു­കാർ­ക്കു് പാർ­ക്കു­ന്ന­തി­നു് പ്ര­ത്യേ­കം കോ­ള­നി­കൾ (Edill Colonies) ഉ­ണ്ടു്. ഇ­വി­ട­ത്തെ വാസം നാ­ട്ടി­ലെ ജ­യിൽ­വാ­സ­ത്തേ­ക്കാൾ ക­ഷ്ട­മാ­ണെ­ന്നു് മു­മ്പു് സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട­ല്ലോ. ഇ­വി­ടെ­ക്കി­ട­ന്നു് ആ­ജീ­വ­നാ­ന്തം നരകം അ­നു­ഭ­വി­ക്കു­വാ­നാ­ണു് സാർ­ച­ക്ര­വർ­ത്തി വി­ധി­ക­ല്പി­ച്ച­തു്. പക്ഷേ, അ­ടു­ത്ത ഭാ­വി­യിൽ­ത്ത­ന്നെ തന്റെ സർ­വ­സ്വ­വും ദ­ഹി­പ്പി­ക്ക­ത്ത­ക്ക­വ­ണ്ണ­മു­ള്ള അ­ഗ്നി­ക­ണ­ങ്ങൾ ഈ ത­ട­വു­കാ­രൻ ത­ട­വു­മു­റി­ക­ളിൽ­നി­ന്നു­ത­ന്നെ നാ­നാ­ദി­ക്കി­ലേ­ക്കും അ­യ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടെ­ന്നു് ആ ദുർ­ഭ­ര­ണ­കൂ­ട­സ്ഥൻ ധ­രി­ച്ചി­രു­ന്നി­ല്ല. ര­ണ്ടു­കൊ­ല്ലം ട്രാ­ട്സ്കി സൈ­ബീ­രി­യ­യിൽ താ­മ­സി­ച്ചു. പ­ത്നി­യും കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. അ­വർ­ക്കു് ര­ണ്ടു് പെൺ­കു­ട്ടി­ക­ളും ജ­നി­ച്ചു. ഈ പെൺ­കു­ട്ടി­കൾ പിൽ­ക്കാ­ല­ത്തു് വി­പ്ല­വ­രം­ഗ­ത്തി­ലെ പ്ര­സി­ദ്ധ­ന­ടി­ക­ളാ­യി­ത്തീ­രു­ന്നു­ണ്ടു്. കോ­ള­നി­യി­ലെ വി­ശ്ര­മ­ജീ­വി­തം ട്രാ­ട്സ്കി­ക്കു് ധാ­രാ­ളം എ­ഴു­തു­ന്ന­തി­നും വാ­യി­ക്കു­ന്ന­തി­നും സൗ­ക­ര്യ­മു­ണ്ടാ­ക്കി. പ­ത്ര­ങ്ങ­ളി­ലേ­ക്കു് ലേ­ഖ­ന­ങ്ങൾ അ­യ­ച്ചു­കൊ­ണ്ടും കാ­റൽ­മാർൿ­സി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ പ­ഠി­ച്ചു­കൊ­ണ്ടു­മാ­ണു് അ­ദ്ദേ­ഹം ദി­വ­സ­ങ്ങൾ ന­യി­ച്ച­തു്. പ്ര­സി­ദ്ധ ഗ്ര­ന്ഥ­കാ­ര­ന്മാ­രാ­യ ഗിഡെ മോ­പ്പ­സാ­ങ് (Maupassant), ഇ­ബ്സെൻ (Ibsen), ഗോർ­ക്കി (Gorky)—മു­ത­ലാ­യ­വ­രെ­പ്പ­റ്റി ഇ­വി­ടെ­വെ­ച്ചു് അ­ദ്ദേ­ഹം ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പു­റ­മേ­നി­ന്നും ചാ­ര­ന്മാർ­വ­ഴി അ­ദ്ദേ­ഹ­ത്തി­നു് നല്ല പു­സ്ത­ക­ങ്ങൾ കി­ട്ടി­ക്കൊ­ണ്ടി­രു­ന്നു. ഇ­ക്കൂ­ട്ട­ത്തിൽ ലെനിൻ ജ­നീ­വ­യിൽ­വെ­ച്ചു് എ­ഴു­തി­യ ‘എ­ന്താ­ണു ചെ­യ്യേ­ണ്ട­തു്’ (What is to be done) എന്ന ഗ്ര­ന്ഥ­വും ഉ­ണ്ടാ­യി­രു­ന്നു. ഇ­ങ്ങ­നെ ര­ണ്ടു­കൊ­ല്ലം ക­ഴി­ച്ച­ശേ­ഷം 1902-ൽ സൈ­ബീ­രി­യ­യിൽ­നി­ന്നും ര­ക്ഷ­പ്പെ­ടാൻ അ­ദ്ദേ­ഹം തീർ­ച്ച­യാ­ക്കി. പ­ത്നി­യും ഇ­തി­ലേ­ക്കു് പ്രേ­രി­പ്പി­ച്ചു. ചാ­ര­ന്മാ­രു­ടെ സ­ഹാ­യ­ത്തോ­ടു­കൂ­ടി ഒരു കള്ള പാ­സ്പോർ­ട്ടും­കൊ­ണ്ടു് പല ഉ­പാ­യ­ങ്ങ­ളും പ്ര­യോ­ഗി­ച്ചു് അ­ക്കൊ­ല്ല­ത്തിൽ­ത്ത­ന്നെ അ­ദ്ദേ­ഹം റ­ഷ്യ­യു­ടെ അ­തിർ­ത്തി ക­ട­ന്നു. ട്രാ­ട്സ്കി എന്ന പേ­രി­ന്റെ ആഗമം അ­റി­യു­ന്ന­തു് ഈ­യ­വ­സ­ര­ത്തിൽ ര­സ­ക­ര­മാ­യി­രി­ക്കും. ഇതു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ക്ഷാൽ പേ­ര­ല്ല. അ­ന്നു് ആ പാ­സ്പോർ­ട്ടിൽ പെ­ട്ടെ­ന്നു് തോ­ന്നി­യ­പോ­ലെ അ­ദ്ദേ­ഹം എ­ഴു­തി­ച്ചേർ­ത്ത ഒരു വ്യാ­ജ­നാ­മ­ധേ­യം മാ­ത്ര­മാ­ണ­തു്. പി­ന്നീ­ടു് ഈ പേരിൽ ധാ­രാ­ളം ഗ്ര­ന്ഥ­ങ്ങ­ളും പ്ര­ബ­ന്ധ­ങ്ങ­ളും എ­ഴു­തു­ക­യാൽ അതു് സ്വ­ന്ത­മാ­യി­ത്തീർ­ന്നു് ലോ­ക­പ്ര­സി­ദ്ധ­മാ­ക­യും ചെ­യ്തു. പ്ര­ച്ഛ­ന്ന­വേ­ഷ­ത്തി­ലു­ള്ള ഈ പോ­ക്കിൽ അ­ദ്ദേ­ഹ­ത്തി­നു് ഭാ­ര്യ­യെ­യും കു­ട്ടി­ക­ളെ­യും വേർ­പെ­ടേ­ണ്ടി­വ­ന്നു. പി­ന്നീ­ടു് ത­മ്മിൽ കാ­ണു­ന്ന­തി­നു് വ­ള­രെ­ക്കാ­ലം വേ­ണ്ടി­വ­ന്ന­തി­നാൽ അ­വ­രു­ടെ ദാ­മ്പ­ത്യ­ബ­ന്ധം അ­തോ­ടു­കൂ­ടി അ­വ­സാ­നി­ക്കു­ക­യും ചെ­യ്തു.

വി­ദേ­ശ­യാ­ത്ര
images/Ibsen.jpg
ഇ­ബ്സെൻ

റഷ്യ വി­ട്ടു് നേരെ വി­യ­ന്ന­യി­ലേ­ക്കു് ട്രാ­ട്സ്കി പോ­യ­തു്. അ­വി­ട­ത്തെ സ്ഥി­തി­സ­മ­ത്വ­വാ­ദി­ക­ളിൽ പ്ര­മാ­ണി­യാ­യ ഡോൿടർ വിൿടർ ആ­ഡ്ല­റെ ആ­ദ്യ­മാ­യി ചെ­ന്നു­ക­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ധ­ന­സ­ഹാ­യ­ത്തോ­ടു­കൂ­ടി ല­ണ്ട­നി­ലേ­ക്കു് തി­രി­ച്ചു. അ­ന്നു് ലെനിൻ താ­മ­സി­ച്ചി­രു­ന്ന­തു് ല­ണ്ട­നി­ലാ­യി­രു­ന്നു. ജനീവ, ലണ്ടൻ മു­ത­ലാ­യ വി­ദേ­ശ­ന­ഗ­ര­ങ്ങ­ളി­ലി­രു­ന്നു് റ­ഷ്യ­യെ ല­ക്ഷ്യ­മാ­ക്കി പ്ര­ചാ­ര­ണ­വേ­ല ന­ട­ത്തു­ക­യാ­യി­രു­ന്നു ലെനിൻ ചെ­യ്തി­രു­ന്ന­തു്. ഇ­തി­ലേ­ക്കു് ഗൂ­ഢ­മാ­യി റ­ഷ്യ­യി­ലേ­ക്കു് പ്ര­വർ­ത്ത­ക­ന്മാ­രെ അ­യ­യ്ക്കു­ക­യും അ­വി­ടെ­നി­ന്നു് ഇ­ങ്ങോ­ട്ടു് കൊ­ണ്ടു വ­രി­ക­യും പ­ത്ര­ങ്ങൾ ന­ട­ത്തു­ക­യും മ­റ്റു­മാ­യി­രു­ന്നു പ്ര­ധാ­ന ജോ­ലി­കൾ.

1902-ൽ ല­ണ്ട­നിൽ­വെ­ച്ചാ­ണു് ഈ കൃ­ഷ്ണാർ­ജു­ന­ന്മാർ ത­മ്മിൽ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. ഇത്ര ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ വി­പ്ല­വ­ക്ക­ള­രി­യിൽ പ­യ­റ്റി പ­ഴ­ക്ക­വും പ­രി­ച­യ­വും നേടിയ യു­വ­ധീ­ര­നാ­യ ട്രാ­ട്സ്കി­യെ നേ­രി­ട്ടു് ക­ണ്ട­പ്പോൾ ലെ­നി­നും അ­ദ്ദേ­ഹ­ത്തി­ന്റെ പ­ത്നി­ക്കും അ­തി­യാ­യ സ­ന്തോ­ഷ­വും വിജയ വി­ശ്വാ­സ­വും ഉ­ണ്ടാ­യി. അ­ന­ന്ത­രം തന്റെ കാ­ര്യ­പ­രി­പാ­ടി അ­നു­സ­രി­ച്ചു­ള്ള ജോ­ലി­കൾ­ക്കാ­യി അ­ദ്ദേ­ഹം ട്രാ­ട്സ്കി­യെ നി­യ­മി­ച്ചു. വി­ദേ­ശ­ങ്ങ­ളിൽ മു­ത­ലാ­ളി­ത്ത­ത്തി­നു് എ­തി­രാ­യി പൊ­തു­ജ­നാ­ഭി­പ്രാ­യം രൂ­പ­വൽ­ക്ക­രി­ക്കു­ക, തൊ­ഴി­ലാ­ളി­ക­ളു­ടെ സം­ഘ­ട­ന­യു­റ­പ്പി­ക്കു­ക എ­ന്നി­ങ്ങ­നെ പല കാ­ര്യ­ങ്ങ­ളി­ലും ന­മ്മു­ടെ ക­ഥാ­നാ­യ­കൻ നി­യു­ക്ത­നാ­യി. ല­ണ്ട­നിൽ­ത്ത­ന്നെ ഏ­താ­നും ദി­വ­സ­ങ്ങൾ ചു­റ്റി­സ­ഞ്ച­രി­ച്ചു് അ­ദ്ദേ­ഹം പ്ര­സം­ഗ­ങ്ങൾ ചെ­യ്തു. അ­ന­ന്ത­രം പാ­രീ­സ്, ബർലിൻ, ബ്ര­സ്സൽ­സ് മു­ത­ലാ­യ ന­ഗ­ര­ങ്ങ­ളി­ലെ റഷ്യൻ വി­ദ്യാർ­ത്ഥി­സ­ങ്കേ­ത­ങ്ങ­ളിൽ­പ്പോ­യി റ­ഷ്യ­യി­ലെ അ­ക്ര­മ­ങ്ങ­ളെ­പ്പ­റ്റി പ്ര­സം­ഗി­ച്ചു് അ­വ­രെ­യെ­ല്ലാം ഇ­ള­ക്കി. അ­ങ്ങ­നെ പ്ര­സം­ഗ­സ­ഞ്ചാ­രം (Lecture Tour) ചെ­യ്തു­കൊ­ണ്ടു് കു­റേ­നാൾ ക­ഴി­ച്ചു. 1903-ൽ റഷ്യൻ സോ­ഷ്യൽ ഡി­മോ­ക്രാ­റ്റി­ക് പാർ­ട്ടി­യു­ടെ (The Russian Social Democratic Party) ര­ണ്ടാ­മ­ത്തെ കോൺ­ഗ്ര­സ് ല­ണ്ട­നിൽ­വെ­ച്ചു് കൂ­ടി­യ­പ്പോൾ ട്രാ­ട്സ്കി­യും അതിലെ ഒരു പ്ര­ധാ­ന പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു. ഈ കോൺ­ഗ്ര­സ്സിൽ­വെ­ച്ചാ­ണു് പി­ന്നീ­ടു് പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്ന ബോൾ­ഷെ­വി­ക്കു­കൾ (Bolsheviks) എ­ന്നും, മെൻ­ഷെ­വി­ക്കു­കൾ (Mensheviks) എ­ന്നും പേരായ ര­ണ്ടു് ഭി­ന്ന­ക­ക്ഷി­ക­ളു­ണ്ടാ­യ­തു്. ആ­ദ്യ­ത്തെ വാ­ക്കി­നു് ഭൂ­രി­പ­ക്ഷ­ക്കാർ എ­ന്നും ര­ണ്ടാ­മ­ത്തേ­തി­നു് അ­ല്പ­പ­ക്ഷ­ക്കാർ എ­ന്നും അർ­ത്ഥ­മാ­കു­ന്നു. ട്രാ­ട്സ്കി ഈ ഭി­ന്നി­പ്പു് ക­ണ്ടു് വി­ഷാ­ദി­ച്ചു് ഒരു ക­ക്ഷി­യി­ലും പ്ര­ത്യേ­ക­മാ­യി­ച്ചേ­രാ­തെ ഇ­രു­കൂ­ട്ട­രേ­യും യോ­ജി­പ്പി­ക്കു­ന്ന­തി­നു് അ­തി­പ്ര­യ­ത്നം ചെ­യ്തു­കൊ­ണ്ടി­രു­ന്നു. 1904-ലെ അ­ദ്ദേ­ഹ­ത്തി­ന്റെ ശ്രമം മു­ഴു­വ­നും ഈ ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി­യാ­യി­രു­ന്നു എ­ന്നു് കാണാം. ഇ­തി­നി­ട­യിൽ ചി­ല­പ്പോ­ഴൊ­ക്കെ അ­ഭി­പ്രാ­യ­ഭേ­ദം­മൂ­ലം ലെ­നി­നു­മാ­യി­ട്ടും അ­ദ്ദേ­ഹ­ത്തി­നു് വേർ­പി­രി­യേ­ണ്ടി­വ­ന്നി­ട്ടു­ണ്ടു്. ഒ­രി­ക്കൽ നി­ര­സി­ച്ചു­ക­ള­യു­ന്ന ട്രാ­ട്സ്കി­യു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ അ­ന­ന്ത­രാ­നു­ഭ­വ­ങ്ങൾ­കൊ­ണ്ടു് ശ­രി­യെ­ന്നു്ക­ണ്ടു് വീ­ണ്ടും പൂർ­ണ­മാ­യി സ്വീ­ക­രി­ക്കു­ന്ന­തി­നു് ലെനിൽ എ­പ്പോ­ഴും ത­യ്യാ­റാ­യി­രു­ന്നു. എ­ന്നാൽ, ഭാ­ഗ്യ­വ­ശാൽ ഈ നാ­യ­ക­ദ്വ­യം മി­ക്ക­വാ­റും ഏ­കാ­ഭി­പ്രാ­യ­ത്തോ­ടു­കൂ­ടി­യാ­ണു് മു­ന്നോ­ട്ടു് പൊ­യ്ക്കൊ­ണ്ടി­രു­ന്ന­തു്.

വി­ദേ­ശ­വാ­സം ട്രാ­ട്സി­കി­ക്കു് പല വി­ധ­ത്തി­ലും ഉ­പ­ക­രി­ച്ചു. ഇ­ക്കാ­ല­ത്താ­ണു് രാ­ഷ്ട്ര­വി­ജ്ഞാ­ന­ത്തിൽ നാ­നാ­മു­ഖ­മാ­യ പാ­ണ്ഡി­ത്യം അ­ദ്ദേ­ഹം നേ­ടി­യ­തു്. മാർൿ­സി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ ഓരോ രാ­ജ്യ­ത്തും ഏ­തെ­ല്ലാം രീ­തി­യിൽ പ്ര­ച­രി­ക്കു­ന്നു എ­ന്നു് അ­ദ്ദേ­ഹം നേ­രി­ട്ടു് ക­ണ്ടു് മ­ന­സ്സി­ലാ­ക്കി. എ­ഴു­താ­നും പ്ര­സം­ഗി­ക്കു­വാ­നും അ­ദ്ദേ­ഹ­ത്തി­നു­ള്ള അ­ന­ന്യ­മാ­യ വൈ­ദ­ഗ്ദ്ധ്യം ന­ല്ല­പോ­ലെ വെ­ളി­പ്പെ­ട്ട­തും ഇ­ക്കാ­ല­ത്താ­ണു്. തരം കി­ട്ടു­മ്പോൾ ഈ കർ­മ­ശൂ­ര­നെ ഗൂ­ഢ­മാ­യി വീ­ണ്ടും റ­ഷ്യ­യി­ലേ­ക്കു് അ­യ­യ്ക്ക­ണ­മെ­ന്നാ­യി­രു­ന്നു ലെനിൻ ആ­ലോ­ചി­ച്ചു കൊ­ണ്ടി­രു­ന്ന­തു്. ട്രാ­ട്സ്കി­യും സോ­ത്സാ­ഹം അ­തി­ലേ­ക്കു് ത­യ്യാ­റാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം റ­ഷ്യ­യിൽ ആ­വ­ശ്യ­മാ­യി­ത്തീർ­ന്ന സ­ന്ദർ­ഭം അ­പ്പോ­ഴേ­ക്കും വ­ന്നു­ചേർ­ന്നു. 1905 ജ­നു­വ­രി 23-ാം തിയതി ട്രാ­ട്സ്കി ജ­നീ­വ­യിൽ വ­ന്ന­പ്പോൾ ത­ലേ­ദി­വ­സം റ­ഷ്യ­യിൽ നടന്ന ഒരു കൂ­ട്ട­ക്കൊ­ല­യെ­പ്പ­റ്റി കേൾ­ക്കാ­നി­ട­യാ­യി. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും കൃ­ഷി­ക്കാ­രു­ടെ­യും ഒരു വ­മ്പി­ച്ച സംഘം ഒരു പു­രോ­ഹി­ത­ന്റെ നേ­തൃ­ത്വ­ത്തിൽ ച­ക്ര­വർ­ത്തി­യു­ടെ കൊ­ട്ടാ­ര­ത്തിൽ സ­ങ്ക­ടം ബോ­ധി­പ്പി­ക്കു­വാൻ പു­റ­പ്പെ­ട്ടു. ആ ശാ­ന്ത­സ­മൂ­ഹ­ത്തെ കൊ­ട്ടാ­ര­വാ­തിൽ­ക്കൽ­വെ­ച്ചു് പ­ട്ടാ­ള­ക്കാർ നി­ഷ്ക­രു­ണം വെ­ടി­വെ­ച്ചു പി­ന്തി­രി­പ്പി­ക്കു­ക­യും തൽ­ഫ­ല­മാ­യി സ്ത്രീ­ക­ളും കു­ട്ടി­ക­ളും ഉൾ­പ്പെ­ടെ വ­ള­രെ­പ്പേർ മ­രി­ക്കു­ക­യും ചെ­യ്തു. അ­ന്നൊ­രു ഞാ­യ­റാ­ഴ്ച­യു­മാ­യി­രു­ന്നു. ‘ബ്ലഡി സൺഡേ’ (Bloody Sunday) എന്ന പേരിൽ ഇതു് പി­ന്നീ­ടു് റഷ്യൻ ച­രി­ത്ര­ത്തിൽ കു­പ്ര­സി­ദ്ധ­മാ­കു­ക­യും ചെ­യ്തു. ട്രാ­ട്സ്കി കേ­ട്ട­തു് ഈ കൊ­ല­യെ­പ്പ­റ്റി­യാ­ണു്. ത­നി­ക്കു് റ­ഷ്യ­യിൽ ക­ട­ക്കേ­ണ്ട അവസരം ആ­ഗ­ത­മാ­യെ­ന്നു് അ­ദ്ദേ­ഹം നി­ശ്ച­യി­ച്ചു. അ­ദ്ദേ­ഹം ര­ണ്ടാ­മ­തു് വി­വാ­ഹം­ചെ­യ്ത ഭാ­ര്യ­യും അ­പ്പോൾ കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. ര­ണ്ടു­പേ­രും­കൂ­ടി ഒരു വ്യാ­ജ­പാ­സ്പോർ­ട്ടി­ന്മേൽ ജ­നീ­വ­യിൽ­നി­ന്നും മ്യൂ­നി­ച്ചി­ലെ­ത്തി, അ­വി­ടെ­നി­ന്നും വി­യ­ന്ന­യി­ലേ­ക്കു­തി­രി­ച്ചു. റ­ഷ്യ­യി­ലേ­ക്കു് ക­ട­ക്കേ­ണ്ട­വർ­ക്കു് ആ­വ­ശ്യ­മാ­യ പാ­സ്പോർ­ട്ടും പണവും മ­റ്റും സ­മ്പാ­ദി­ച്ചു­കൊ­ടു­ക്കു­ന്ന­തിൽ അവിടെ ഡോൿടർ വിൿടർ ആഡ്ലർ ബ­ദ്ധ­ശ്ര­ദ്ധ­നാ­യി­രു­ന്നു. ക­ണ്ടു­പി­ടി­ച്ചാ­ലു­ടൻ മ­ര­ണ­ശി­ക്ഷ ല­ഭി­ക്കു­മാ­യി­രു­ന്ന ആ സ­ന്ദർ­ഭ­ത്തിൽ അ­ദ്ദേ­ഹം യാ­തൊ­രു കൂ­സ­ലും­കൂ­ടാ­തെ പല ത­ന്ത്ര­ങ്ങ­ളും പ്ര­യോ­ഗി­ച്ചു റ­ഷ്യ­യിൽ ക­ട­ന്നു­കൂ­ടി. അ­വി­ട­ത്തെ പ്ര­ധാ­ന­ന­ഗ­ര­മാ­യ സെ­ന്റ് പീ­റ്റേ­ഴ്സ് ബർ­ഗ്ഗ് (ഇ­പ്പോൾ ലെ­നിൻ­ഗ്രാ­ഡ്) കൂ­ട്ട­വും കൊ­ല­യും കൊ­ണ്ടു് തൊ­ട്ടാൽ പൊ­ട്ട­ത്ത­ക്ക­വി­ധം വി­ജൃം­ഭി­ച്ചു നി­ല്ക്കു­ക­യാ­യി­രു­ന്നു. സ്ഥി­തി­ഗ­തി­ക­ളെ­ല്ലാം ട്രാ­ട്സ്കി ഒരു നോ­ട്ട­ത്തിൽ മ­ന­സ്സി­ലാ­ക്കി. ഒരു ഭ­യ­ങ്ക­ര­വി­പ്ല­വ­ത്തി­നു­ള്ള സ­ക­ല­തും സ­ജ്ജീ­ക­രി­ക്കു­വാൻ അ­ദ്ദേ­ഹം ഉടൻ ത­യ്യാ­റാ­യി. പല ഗൃ­ഹ­ങ്ങ­ളി­ലും വേഷം മാറി ഒ­ളി­ച്ചു താ­മ­സി­ച്ചു­കൊ­ണ്ടാ­ണു് ഈ കാ­ര്യം ന­ട­ത്തി­യ­തു്. ഇ­ക്കൂ­ട്ട­ത്തിൽ കുറെ ദിവസം ഒരു ക­ണ്ണാ­ശു­പ­ത്രി­യിൽ നേ­ത്ര­രോ­ഗം ന­ടി­ച്ചും അ­ദ്ദേ­ഹം താ­മ­സി­ക്കു­ക­യു­ണ്ടാ­യി. റഷ്യ ഒ­ട്ടു­ക്കു് കൊ­ളു­ത്തേ­ണ്ട­താ­യ തീ­യ്യ് ആദ്യം ഈ പ­ട്ട­ണ­ത്തിൽ കൊ­ളു­ത്തി പ­രീ­ക്ഷി­ക്കു­വാ­നാ­ണു് ട്രാ­ട്സ്കി നി­ശ്ച­യി­ച്ച­തു്. മു­ഹൂർ­ത്തം അ­ടു­ത്തു വ­ന്ന­പ്പോൾ അ­ദ്ദേ­ഹം അതു് പ­രീ­ക്ഷി­ച്ചു. 1905-ലെ ഒൿ­ടോ­ബർ വി­പ്ല­വം എന്ന പേരിൽ പ്ര­സി­ദ്ധ­മാ­യ ആ സ്വാ­ത­ന്ത്ര്യ­സ­മ­രം ഈ രീ­തി­യി­ലാ­ണു് സം­ഭ­വി­ച്ച­തു്. അതിലെ സൂ­ത്ര­ധാ­ര­നും പ്ര­ധാ­ന­ന­ട­നും ട്രാ­ട്സ്കി­യാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­ക­ളെ ഇ­ള­ക്കു­ന്ന­തി­ലും അവരെ വേ­ണ്ട­മാർ­ഗ്ഗ­ത്തിൽ ന­യി­ക്കു­ന്ന­തി­ലും അ­ദ്ദേ­ഹം അ­ന്നു് പ്ര­ദർ­ശി­പ്പി­ച്ച സാ­മർ­ത്ഥ്യം സർ­വ­രെ­യും അ­ത്ഭു­ത­പ്പെ­ടു­ത്തി. അ­തു­വ­രെ മി­ക്ക­വാ­റും അ­ജ്ഞാ­ത­നാ­യി­രു­ന്ന ട്രാ­ട്സ്കി പെ­ട്ടെ­ന്നു് അ­തി­പ്ര­സി­ദ്ധ­നാ­യ ഒരു അ­ത്ഭു­ത­മ­നു­ഷ്യ­നാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. റ­ഷ്യൻ­ജ­ന­ത അ­ദ്ദേ­ഹ­ത്തെ ആ­രാ­ധി­ക്കാൻ തു­ട­ങ്ങി. അ­ത്ര­മാ­ത്രം മ­ഹ­ത്താ­യ കർ­മ­ശൂ­ര­ത­യാ­ണു് അ­ന്നു് അ­ദ്ദേ­ഹം പ്ര­കാ­ശി­പ്പി­ച്ച­തു്. എ­ങ്കി­ലും അ­ന്ന­ത്തെ വി­പ്ല­വം പൂർ­ണ­വി­ജ­യ­ത്തിൽ ക­ലാ­ശി­ച്ചി­ല്ല. വി­പ്ല­വ­കാ­രി­കൾ കൂ­ട്ടം­കൂ­ട്ട­മാ­യി വ­ന്നു് നഗരം വ­ള­ഞ്ഞെ­ങ്കി­ലും അതു് പി­ടി­ച്ചെ­ടു­ക്കു­ന്ന­തി­നു­മു­മ്പു് ച­ക്ര­വർ­ത്തി­യു­ടെ സൈ­ന്യം അവരെ കീ­ഴ്പ്പെ­ടു­ത്തി­ക്ക­ള­ഞ്ഞു. അ­ന­ന്ത­ര­മു­ണ്ടാ­യ അ­റ­സ്റ്റിൽ­പ്പെ­ട്ടു് ട്രാ­ട്സ്കി വീ­ണ്ടും ബ­ന്ധ­ന­സ്ഥ­നാ­യി.

വീ­ണ്ടും ജയിൽ

ഇ­നി­യു­ള്ള ജീ­വി­ത­ക­ഥ ഇ­തി­ലും വി­ചി­ത്ര­മാ­കു­ന്നു. പ­രി­ണാ­മം വി­ജ­യ­ത്തി­ലാ­യി­ല്ലെ­ങ്കി­ലും ഇ­പ്പോ­ഴു­ണ്ടാ­യ ജ­ന­ക്ഷോ­ഭം വ­രാൻ­പോ­കു­ന്ന മ­ഹാ­വി­പ്ല­വ­ത്തി­ന്റെ മു­ഖ­വു­ര­യാ­ണെ­ന്നു് ട്രാ­ട്സ്കി­ക്കു് അ­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം നി­രാ­ശ­നാ­യി­ല്ല. ലെനിൻ ഈ അ­വ­സ­ര­ത്തിൽ എ­ങ്ങ­നെ­യോ ര­ക്ഷ­പ്പെ­ട്ടു് ഫിൻ­ല­ണ്ടിൽ (Finland) ഗൂ­ഢ­വാ­സം ചെ­യ്യു­ക­യാ­യി­രു­ന്നു. ട്രാ­ട്സ്കി­യു­ടെ 26-​ാമത്തെ വ­യ­സ്സി­ലാ­ണു് ഈ ര­ണ്ടാ­മ­ത്തെ ജ­യിൽ­വാ­സം വേ­ണ്ടി­വ­ന്ന­തു്. ഇതു് പ­തി­ന­ഞ്ചു് മാ­സ­ത്തോ­ളം നീ­ണ്ടു­നി­ന്നു. അ­പ്പോൾ ക­ഴി­ഞ്ഞ­വി­പ്ല­വ­ത്തി­ന്റെ പ്രാ­ധാ­ന്യ­ത്തെ സ്ഥാ­പി­ച്ചു­കൊ­ണ്ടു് ‘റ­ഷ്യ­യും വി­പ്ല­വ­വും’ (Russia and Revolution) എന്ന ഗ്ര­ന്ഥം എ­ഴു­തി­ത്തീർ­ത്ത­തു് ഇ­ക്കാ­ല­ത്താ­ണു്. ത­ട­വു­മു­റി ഇ­പ്പോ­ഴും അ­ദ്ദേ­ഹ­ത്തി­നു് ഒരു വി­ദ്യാ­ല­യം­ത­ന്നെ­യാ­യി­രു­ന്നു. 1906 സെ­പ്തം­ബർ 26-ാം തിയതി ഇ­വ­രു­ടെ കേസ് വി­സ്താ­രം തു­ട­ങ്ങി. അ­തി­സാ­മർ­ത്ഥ്യ­ത്തോ­ടെ വേണ്ട തെ­ളി­വു­കൾ ശേ­ഖ­രി­ച്ചു് കോ­ട­തി­യിൽ അ­ദ്ദേ­ഹം വാ­ദി­ച്ചു നോ­ക്കി­യെ­ങ്കി­ലും ഫ­ല­മു­ണ്ടാ­യി­ല്ല. സൈ­ബീ­രി­യ­യി­ലേ­ക്കു­ള്ള നാ­ടു­ക­ട­ത്തൽ ര­ണ്ടാ­മ­തും ഈ കർ­മ­യോ­ഗി­യെ റ­ഷ്യൻ­രം­ഗ­ത്തു­നി­ന്നും നീ­ക്കം­ചെ­യ്തു.

പി­ന്നെ­യും സൈ­ബീ­രി­യ

അ­ത്ഭു­താ­വ­ഹ­മാ­യ മ­ന­സ്സാ­ന്നി­ദ്ധ്യ­ത്തോ­ടെ ഏ­താ­പ­ത്തി­നോ­ടും എ­തി­രി­ടു­വാ­നു­ള്ള ശക്തി അ­ന്നു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് സൈ­ബീ­രി­യ­യി­ലെ­ത്തി­യ ഉ­ടൻ­ത­ന്നെ അ­വി­ടെ­നി­ന്നും ര­ക്ഷ­പ്പെ­ടു­വാൻ അ­ദ്ദേ­ഹം തീർ­ച്ച­യാ­ക്കി. ഇ­ക്കാ­ര്യം ഇ­ത്ത­വ­ണ പ­ണ്ട­ത്തേ­ക്കാൾ പ­തി­ന്മ­ട­ങ്ങു് പ്ര­യാ­സ­മു­ള്ള­താ­യി­രു­ന്നു. പോ­ലീ­സി­ന്റെ ദൃ­ഷ്ടി­യിൽ­പ്പെ­ടാ­തെ പു­റ­ത്തു­ചാ­ടു­വാൻ ഒ­രു­വി­ധ­ത്തി­ലും നി­വൃ­ത്തി­യു­ണ്ടാ­യി­രു­ന്നി­ല്ല. ഒ­ടു­വിൽ അ­പാ­യ­ക­ര­മാ­യ ഒരു മാർഗം തന്നെ ട്രാ­ട്സ്കി സ­ധൈ­ര്യം അ­വ­ലം­ബി­ച്ചു. മ­നു­ഷ്യ­സ­ഞ്ചാ­രം അ­ധി­ക­മി­ല്ലാ­ത്ത ഹി­മാ­വൃ­ത­ങ്ങ­ളാ­യ ആർ­ടി­ക് (Artic) പ്ര­ദേ­ശ­ങ്ങ­ളി­ലൂ­ടെ യാത്ര ചെ­യ്വാ­നാ­ണു് അ­ദ്ദേ­ഹം നി­ശ്ച­യി­ച്ച­തു്. ഇതൊരു സാ­ഹ­സ­പ്ര­വൃ­ത്തി­ത­ന്നെ­യാ­യി­രു­ന്നു. ഒരു തരം മാ­നി­നെ കെ­ട്ടി മ­ഞ്ഞി­ലൂ­ടെ ഓ­ടി­ക്കു­ന്ന ഒരു വണ്ടി ഇ­തി­ലേ­ക്കു് ഏർ­പ്പാ­ടു­ചെ­യ്തു. വ­ണ്ടി­യിൽ വ­യ്ക്കോൽ­നി­റ­ച്ചു് അ­തി­നു­ള്ളിൽ കി­ട­ന്നു് പുറമേ ക­യ­റു­കൊ­ണ്ടു് കെ­ട്ടി ഏ­റ്റ­വും ഗോ­പ്യ­മാ­യി യാ­ത്ര­തി­രി­ച്ചു. അ­ധി­കാ­രി­കൾ അതൊരു വെറും വൈ­ക്കോൽ­വ­ണ്ടി­യാ­യി മാ­ത്ര­മേ ക­ണ­ക്കാ­ക്കി­യു­ള്ളു. പ്രാ­ചീ­ന­റ­ഷ്യ­യു­ടെ അ­ന്ത­ക­നും ന­വീ­ന­റ­ഷ്യ­യു­ടെ സ്ര­ഷ്ടാ­വു­മാ­യ ഒരു വീ­രാ­ത്മാ­വു് ആ വൈ­ക്കോൽ­ക്കെ­ട്ടി­ന­ക­ത്തു­ണ്ടെ­ന്നു് ആ­രാ­ണു് സം­ശ­യി­ക്കു­ക? ഹി­മ­പ്ര­ദേ­ശ­ത്തു­കൂ­ടി ഒരു വ­മ്പി­ച്ച സാ­മ്രാ­ജ്യ­ത്തി­ന്റെ അ­തിർ­ത്തി ക­ട­ക്കു­വാ­നു­ള്ള ഈ യാത്ര എത്ര ആ­പൽ­ക്ക­ര­മാ­ണെ­ന്നു് ഊ­ഹി­ക്കു­ക­യാ­ണു് ന­ല്ല­തു്. അ­ത്യു­ഗ്ര­മാ­യ ത­ണു­പ്പും സ­ഹി­ച്ചു് ശ­രി­യാ­യ ആ­ഹാ­രം­പോ­ലും ല­ഭി­ക്കാ­തെ പ­ന്ത്ര­ണ്ടു­ദി­വ­സം തു­ടർ­ച്ച­യാ­യി ഈവിധം യാ­ത്ര­ചെ­യ്ത­തി­നു­ശേ­ഷ­മേ അ­ദ്ദേ­ഹം അ­തിർ­ത്തി­പ്ര­ദേ­ശ­ത്തു­ള്ള ഒരു ചെറിയ തീ­വ­ണ്ടി­സ്റ്റേ­ഷ­നി­ലെ­ത്തി­യു­ള്ളു. അ­വി­ടെ­നി­ന്നും തീ­വ­ണ്ടി­വ­ഴി ലെനിൻ താ­മ­സി­ച്ചി­രു­ന്ന ഫിൻ­ല­ണ്ടിൽ ചെ­ന്നു­ചേർ­ന്നു. ഈ തി­രി­ച്ചു­വ­ര­വു് ലെ­നി­നും മ­റ്റു­ള്ള­വർ­ക്കും ഒരു യാ­ദൃ­ച്ഛി­ക­സം­ഭ­വം ത­ന്നെ­യാ­യി­രു­ന്നു. സ­ക­ല­ര­ക്ഷാ­മാർ­ഗ്ഗ­ങ്ങ­ളും ത­ട­ഞ്ഞു് സൈ­ബീ­രി­യൻ­ന­ര­ക­ത്തിൽ അ­ട­യ്ക്ക­പ്പെ­ട്ട ട്രാ­ട്സ്കി എ­ങ്ങ­നെ ജീ­വ­നോ­ടു­കൂ­ടി ഈവിധം തി­രി­ച്ചെ­ത്തി­യെ­ന്നോർ­ത്തു് അ­വ­രെ­ല്ലാം ആ­ശ്ച­ര്യ­പ­ര­ത­ന്ത്ര­രാ­യി. ആ­ന­ന്ദ­ഭ­രി­ത­നാ­യ ലെനിൻ കു­റെ­ദി­വ­സം ട്രാ­ട്സ്കി­യെ ത­ന്റെ­കൂ­ടെ താ­മ­സി­പ്പി­ച്ചു. അ­പ്പോ­ഴും താൻ ആ­പൽ­പ­രി­ധി­ക്കു­ള്ളിൽ­ത്ത­ന്നെ­യെ­ന്നു് ക­ണ്ടു് അ­ദ്ദേ­ഹം അ­വി­ടെ­നി­ന്നും ദൂ­രെ­യു­ള്ള ഒരു ഗ്രാ­മ­ത്തി­ലേ­ക്കു് ഗോ­പ്യ­മാ­യി മാറി. ഇ­വി­ട­ത്തെ ശാ­ന്ത­മാ­യ ഗ്രാ­മീ­ണ­ജീ­വി­തം കു­റെ­നാൾ അ­ദ്ദേ­ഹം ആ­സ്വ­ദി­ച്ചു. അ­പ്പോ­ഴാ­ണു് തന്റെ സൈ­ബീ­രി­യൻ പാ­ലാ­യ­ന­ത്തെ­പ്പ­റ്റി ‘ദെയർ ആൻഡ് ബാ­ക്ക്’ (There and Back) എന്ന പു­സ്ത­കം എ­ഴു­തി­ത്തീർ­ത്ത­തു്. പക്ഷേ, ശ­ത്രു­സ­മീ­പ­ത്തു് ഇ­ങ്ങ­നെ എ­ത്ര­നാൾ ഒ­ളി­ച്ചു­താ­മ­സി­ക്കും? നാ­ടു­വി­ടു­ന്ന­തു­ത­ന്നെ തൽ­ക്കാ­ലം ന­ല്ല­തെ­ന്നു് അ­ദ്ദേ­ഹം തീർ­ച്ച­യാ­ക്കി. പുതിയ പു­സ്ത­കം വി­റ്റു­കി­ട്ടി­യ പ­ണ­വും­കൊ­ണ്ടു് ഒരു ‘സ്കാൻ­ഡി­നേ­വി­യൻ’ ക­പ്പ­ലിൽ കയറി ട്രാ­ട്സ്കി തന്റെ ര­ണ്ടാ­മ­ത്തെ വി­ദേ­ശ­യാ­ത്ര­യും ആ­രം­ഭി­ച്ചു. പി­ന്നീ­ടു് പത്തു കൊ­ല്ല­ക്കാ­ലം തു­ടർ­ച്ച­യാ­യി വി­ദേ­ശ­വാ­സം തന്നെ വേ­ണ്ടി­വ­ന്നു.

വീ­ണ്ടും വി­ദേ­ശ­വാ­സം

വി­പ്ല­വ­സാ­ഹി­ത്യ­ത്തി­ലു­ള്ള ഗ്ര­ന്ഥ­നിർ­മ്മാ­ണ­വും പ­ത്ര­നിർ­മ്മാ­ണ­വും പ­ത്ര­പ്ര­വർ­ത്ത­ന­വും­കൊ­ണ്ടു് വി­ദേ­ശ­ങ്ങ­ളി­ലും ട്രാ­ട്സ്കി ഒരു പ്രാ­മാ­ണി­ക­നാ­യി­ത്തീർ­ന്നു. 1907-ൽ ല­ണ്ട­നിൽ­വെ­ച്ചു് സോ­ഷ്യ­ലി­സ്റ്റ് കോൺ­ഗ്ര­സ്സി­ന്റെ ഒരു സ­മ്മേ­ള­നം ന­ട­ന്നു. അവിടെ ലെനിൻ സർ­വ­പ്ര­മാ­ണി­യാ­യി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സകല പ്ര­ശം­സ­യ്ക്കും പാ­ത്രീ­ഭ­വി­ച്ചു­കൊ­ണ്ടു് ട്രാ­ട്സ്കി­യും ഒരു നേ­താ­വാ­യി­ത്ത­ന്നെ പ്ര­ശോ­ഭി­ച്ചു. അ­ന്നു­ണ്ടാ­യ ഒരു സംഭവം ഇവിടെ സ്മ­ര­ണീ­യ­മ­ത്രേ. കോൺ­ഗ്ര­സ് സ­മ്മേ­ള­നം ക­ഴി­ഞ്ഞ­പ്പോൾ പ്ര­തി­നി­ധി­കൾ­ക്കു് പ­ല­യി­ട­ത്തേ­ക്കും തി­രി­ച്ചു­പോ­കു­ന്ന­തി­നു് പ­ണ­മു­ണ്ടാ­യി­രു­ന്നി­ല്ല. എ­ല്ലാ­വ­രും ഒരു വി­ഷ­മ­സ്ഥി­തി­യി­ലാ­യി. ഈ ദുർ­ഘ­ട­ഘ­ട്ട­ത്തിൽ അ­വി­ചാ­രി­ത­മാ­യ ഒരു സഹായം ല­ഭി­ച്ചു. റ­ഷ്യ­യിൽ സോ­വി­യ­റ്റ് ഭരണം സ്ഥാ­പി­ക്കു­ന്ന കാ­ല­ത്തു് മ­ട­ക്കി­ക്കൊ­ടു­ക്കാ­മെ­ന്ന ക­രാ­റി­ന്മേൽ എ­ല്ലാ­വ­രും ചേർ­ന്നു് ഒരു പ്രോ­മി­സ­റി­നോ­ട്ടു് എ­ഴു­തി­ക്കൊ­ടു­ത്താൽ ആ­വ­ശ്യ­മു­ള്ള പണം ത­രാ­മെ­ന്നു് ഇം­ഗ്ല­ണ്ടി­ലെ ലിബറൽ പാർ­ട്ടി­യി­ലെ ഒരംഗം സ­മ്മ­തി­ച്ചു­പോൽ! ഭാ­വി­യിൽ വി­ശ്വ­സി­ച്ചു­കൊ­ണ്ടു് നിർ­ദ്ധ­ന­ന്മാ­രാ­യ ത­ങ്ങ­ളു­ടെ കൈ­യൊ­പ്പി­നു് വി­ല­ക­ല്പി­ച്ചു് പ­ണം­ത­രാൻ അ­ന്നു് ഇ­ങ്ങ­നെ ഒരു ഇം­ഗ്ലീ­ഷു­കാ­രൻ ത­യ്യാ­റാ­യ­തിൽ അ­വ­രെ­ല്ലാ­വ­രും അ­ത്ഭു­ത­പ്പെ­ട്ടു. ഉടനെ നോ­ട്ടെ­ഴു­തി­ക്കൊ­ടു­ത്തു് പ­ണം­വാ­ങ്ങി. 1918-ൽ സോ­വി­യ­റ്റ് ഭരണം സ്ഥാ­പി­ച്ച ഉടനെ ലെനിൻ ചെയ്ത പ്ര­വൃ­ത്തി ഈ നോ­ട്ട­നു­സ­രി­ച്ചു­ള്ള സംഖ്യ പ­ലി­ശ­സ­ഹി­തം തി­രി­ച്ചു­കൊ­ടു­ക്കു­ക എ­ന്ന­താ­യി­രു­ന്നു.

images/George_bernard_shaw.jpg
ബർ­നാ­ഡ് ഷാ

ട്രാ­ട്സ്കി ല­ണ്ട­നിൽ­നി­ന്നും തി­രി­ച്ച­തു് വി­യ­ന്ന­യി­ലേ­ക്കാ­ണു്. 1907 മുതൽ ഏഴു വർഷം സ്ഥി­ര­മാ­യി അ­വി­ടെ­ത്ത­ന്നെ താ­മ­സി­ച്ചു. 1908-ൽ വി­യ­ന്ന­യിൽ­നി­ന്നും അ­ദ്ദേ­ഹം ഒരു റ­ഷ്യൻ­പ­ത്രം തു­ട­ങ്ങി. വളരെ പ്ര­ശ­സ്തി നേടിയ ഈ പത്രം വ­ഴി­യാ­യി­ട്ടാ­ണു് ട്രോ­ട്സ്കി­യു­ടെ രാ­ഷ്ട്രീ­യ­സി­ദ്ധാ­ന്ത­ങ്ങ­ളും റഷ്യൻ കാ­ര്യ­നി­രൂ­പ­ണ­ങ്ങ­ളും പുറമെ ധാ­രാ­ള­മാ­യി പ്ര­ച­രി­ച്ച­തു്. വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളിൽ ട്രാ­ട്സ്കി­യെ ഖ­ണ്ഡി­ക്കു­ന്ന­തി­നു് അ­ധി­കം­പേർ­ക്കും ക­ഴി­ഞ്ഞി­ല്ല. ഇം­ഗ്ല­ണ്ട്, ജർമനി, ആ­സ്ത്രി­യ തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­സം­ഘ­ട­ന­ക­ളെ­ല്ലാം തന്നെ ശ­രി­യാ­യ രൂ­പ­ത്തി­ലു­ള്ള­വ­യ­ല്ലെ­ന്നും അവ ആ­ദർ­ശ­ശു­ദ്ധി­യോ­ടെ പ്ര­വർ­ത്തി­ക്കു­ന്നി­ല്ലെ­ന്നു­മു­ള്ള വ­സ്തു­ത ഇ­ക്കാ­ല­ത്താ­ണു് അ­ദ്ദേ­ഹ­ത്തി­നു് മ­ന­സ്സി­ലാ­യ­തു്. ഇ­വ­യി­ലെ നേ­താ­ക്ക­ന്മാർ മി­ക്ക­വ­രും മാർ­ക്സി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളിൽ­നി­ന്നും സ്വേ­ച്ഛാ­നു­സ­ര­ണം വ്യ­തി­ച­ലി­ക്കു­ന്ന­വ­രും നി­ന്ദ്യ­മാ­യ സാ­മ്രാ­ജ്യ­മ­നഃ­സ്ഥി­തി­യിൽ­നി­ന്നു് ഒ­ഴി­ഞ്ഞു­മാ­റാ­ത്ത­വ­രു­മാ­ണെ­ന്നു് ട്രാ­ട്സ്കി­ക്കു് അ­നു­ഭ­വം­കൊ­ണ്ടു് നേ­രി­ട്ട­റി­വാൻ ക­ഴി­ഞ്ഞു. അവസരം ല­ഭി­ക്കു­മ്പോ­ഴെ­ല്ലാം നി­ശി­ത­മാ­യ വാൿ­ശ­രം പ്ര­യോ­ഗി­ച്ചു് ഇ­ക്കൂ­ട്ട­രോ­ടു് അ­ദ്ദേ­ഹം പോ­രാ­ടി. ഇ­ങ്ങ­നെ­യി­രി­ക്കു­മ്പോ­ഴാ­ണു് 1914-ൽ മ­ഹാ­യു­ദ്ധം ആ­രം­ഭി­ച്ച­തു്. ഈ യു­ദ്ധ­പ്ര­ഖ്യാ­പ­നം ഓരോ രാ­ജ്യ­ത്തു­മു­ള്ള തൊ­ഴി­ലാ­ളി നേ­താ­ക്ക­ന്മാ­രു­ടെ ദു­ഷി­ച്ച മ­നഃ­സ്ഥി­തി­യെ ഒ­ന്നു­കൂ­ടി വെ­ളി­ച്ച­ത്തു് കൊ­ണ്ടു­വ­ന്നു. ഓരോ രാ­ജ്യ­ത്തി­ലു­ള്ള ക­ക്ഷി­യും ക­മ്യൂ­ണി­സ്റ്റ് ത­ത്ത്വ­ങ്ങൾ­ക്കു് വി­പ­രീ­ത­മാ­യും സർ­വ­രാ­ജ്യ­പൗ­ര­ബോ­ധം ഇ­ല്ലാ­തെ­യും ഏ­റ്റ­വും ല­ജ്ജാ­ക­ര­മാ­യ­വി­ധം അതതു് രാ­ജ്യ­ത്തി­ലെ മു­ത­ലാ­ളി ഗ­വൺ­മെ­ന്റി­നെ യു­ദ്ധ­കാ­ര്യ­ത്തിൽ അ­നു­കൂ­ലി­ച്ചു. നി­കൃ­ഷ്ട­വും ദ­യ­നീ­യ­വു­മാ­യ ഈ വ്യ­തി­ച­ല­ന­ത്തെ ട്രാ­ട്സ്കി­യെ­പ്പോ­ലെ അത്ര ശ­ക്തി­യോ­ടെ മ­റ്റാ­രും നി­ഷേ­ധി­ച്ചി­ല്ല. അ­ദ്ദേ­ഹം പു­റ­പ്പെ­ടു­വി­ച്ച പ്ര­തി­ഷേ­ധ­ധ്വ­നി ലോകം മു­ഴു­വൻ മാ­റ്റൊ­ലി­ക്കൊ­ണ്ടു. ഇതു് സം­ബ­ന്ധി­ച്ചു് ‘സു­റി­ച്ച്’ എന്ന സ്ഥ­ല­ത്തു­നി­ന്നു് അ­ദ്ദേ­ഹം എഴുതി വിട്ട ഒരു ല­ഘു­ലേ­ഖ നാ­ടെ­ല്ലാം പ്ര­ച­രി­ച്ചു. പ­ല­ഭാ­ഷ­ക­ളി­ലാ­യി അ­തി­ന്റെ അ­നേ­ക­ല­ക്ഷം കോ­പ്പി­കൾ ചെ­ല­വാ­യി­ത്തു­ട­ങ്ങി­യ­പ്പോൾ യു­ദ്ധ­ത്തി­നു് ത­യ്യാ­റാ­യ രാ­ജ്യ­ക്കാ­രെ­ല്ലാം അതു് നി­യ­മം­മൂ­ലം ത­ട­ഞ്ഞു. ചു­രു­ക്ക­ത്തിൽ അ­ന്നു­മു­തൽ സകല ഗ­വൺ­മെ­ന്റു­ക­ളും ഈ മ­ഹാ­വീ­ര­ന്റെ നി­ശി­ത­ത്തൂ­ലി­ക­യെ ഭ­യ­പ്പെ­ടു­വാൻ തു­ട­ങ്ങി. ‘സൂ­റി­ച്ചു ല­ഘു­ലേ­ഖ’ എ­ന്നു് പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്ന ഇ­തി­ന്റെ പ­തി­നാ­റാ­യി­രം പ്ര­തി­കൾ ര­ണ്ടു­മാ­സ­ത്തി­നു­ള്ളിൽ അ­മേ­രി­ക്ക­യി­ലും ചെ­ല­വാ­യി. അവിടെ അ­ച്ച­ടി ന­ട­ക്കു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞ­യു­ടൻ പ്ര­സി­ഡ­ണ്ട് വിൽസൻ പ­രി­ഭ്ര­മി­ച്ചു് അ­തി­ന്റെ ചു­രു­ക്കം ടെ­ലി­ഫോൺ­വ­ഴി വി­ളി­ച്ചു­ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി­യ­ത്രെ. നോ­ക്കു­ക! ഒരു പേന ലോകം മു­ഴു­വൻ ഇ­ള­ക്കു­ന്ന­തു്! ന­ളി­ക­ഗു­ളി­ക കൾ­ക്കു് തു­ല്യ­മു­ള്ള ഇ­ത്ത­രം പ്ര­യോ­ഗ­ങ്ങൾ ക­ണ്ടി­ട്ടു് ബർ­നാ­ഡ് ഷാ ട്രാ­ട്സ്കി­യെ ‘ല­ഘു­ലേ­ഖ­കർ­ത്താ­ക്ക­ളു­ടെ രാ­ജാ­വ്’ (King of pamphleteers)എ­ന്നു് വി­ളി­ച്ചി­ട്ടു­ണ്ടു്.

ബ­ഹി­ഷ്ക­ര­ണം

യു­ദ്ധ­ത്തി­നെ­തി­രാ­യു­ള്ള ഇ­ത്ത­രം പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലേർ­പ്പെ­ട്ട­തു­മൂ­ലം 1914-ൽ ട്രാ­ട്സ്കി­ക്കു് ആ­സ്ത്രി­യ വി­ടേ­ണ്ടി­വ­ന്നു. വി­യ­ന്ന­യി­ലെ ഏഴു വർ­ഷ­ത്തെ താമസം പ­ല­തു­കൊ­ണ്ടും സ്മ­ര­ണീ­യ­മാ­യി­ട്ടു­ള്ള ഒ­ന്നാ­ണു്. പ­ല­പ്പോ­ഴും പ­ണ­മി­ല്ലാ­തെ അ­ദ്ദേ­ഹം വളരെ ക്ലേ­ശി­ച്ചി­ട്ടു­ണ്ടു്. അ­ത്യാ­വ­ശ്യ­മു­ള്ള സാ­മാ­ന­ങ്ങൾ­പോ­ലും പ­ണ­യം­വെ­ച്ചി­ട്ടാ­ണു് ചി­ല­പ്പോൾ കു­ടും­ബ­ച്ചെ­ല­വു­കൾ നിർ­വ­ഹി­ച്ച­തു്. ര­ണ്ടു­കു­ട്ടി­ക­ളു­ണ്ടാ­യി­രു­ന്ന ആ കു­ടും­ബ­ത്തിൽ ഒരു ധാ­ത്രി (Nurse)യെ­പ്പോ­ലും നി­യ­മി­ക്കു­ന്ന­തി­നു് സാ­ധി­ച്ചി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ പത്നി സർവ ക്ലേ­ശ­ങ്ങ­ളും ധൈ­ര്യ­പൂർ­വം സ­ഹി­ച്ചു. പ­ണ­മു­ണ്ടാ­യി­രു­ന്ന­പ്പോൾ വാ­ങ്ങി ശേ­ഖ­രി­ച്ചി­രു­ന്ന പു­സ്ത­ക­ങ്ങൾ­കൂ­ടി ഈ ക­ഷ്ട­ത­യിൽ വിൽ­ക്കേ­ണ്ടി­വ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ത്തു­ക്കൾ ഗ­വൺ­മെ­ന്റ് ക­ണ്ടു­കെ­ട്ടി­യ സ­ന്ദർ­ഭ­ങ്ങ­ളും ഇ­തി­നി­ട­യ്ക്കു­ണ്ടാ­യി­ട്ടു­ണ്ടു്.

യു­ദ്ധം തു­ട­ങ്ങി­യ­പ്പോൾ ആ­സ്ത്രി­യ­യു­ടെ അ­തിർ­ത്തി ക­ട­ക്ക­ണ­മെ­ന്നു­ള്ള ആജ്ഞ ട്രാ­ട്സ്കി­യെ വ­ല്ലാ­തെ വി­ഷ­മി­പ്പി­ച്ചു. ഉ­പ­ജീ­വ­ന­മാർ­ഗ­മാ­യി ഒരു പ­ത്ര­ത്തി­ന്റെ യു­ദ്ധ­ലേ­ഖ­ക­സ്ഥാ­നം (War Correspondent) സ്വീ­ക­രി­ച്ചു് അ­ദ്ദേ­ഹം പാ­രീ­സിൽ ക­ട­ന്നു­കൂ­ടി. കു­റ­ച്ചു­നാൾ­കൊ­ണ്ടു് ഫ്ര­ഞ്ചു­ഗ­വൺ­മെ­ന്റി­നും ഈ വി­പ്ല­വ­കാ­രി­യു­ടെ സാ­ന്നി­ദ്ധ്യം ദു­സ്സ­ഹ­മാ­യി­ത്തീർ­ന്നു. അവർ അ­ദ്ദേ­ഹ­ത്തെ സ്പെ­യിൻ രാ­ജ്യ­ത്തേ­ക്കു് ബ­ഹി­ഷ്ക്ക­രി­ച്ചു. പാ­രീ­സി­ലെ പോ­ലീ­സ് ഇ­ത്ര­മാ­ത്രം­കൊ­ണ്ടു് തൃ­പ്തി­പ്പെ­ട്ടി­ല്ല. രാ­ജ­സ്ഥാ­ന­ങ്ങൾ­ക്കു് അ­ന്ത­ക­നാ­യ ഒരു ഭീ­ക­ര­മൂർ­ത്തി അ­ങ്ങോ­ട്ടു­ക­ട­ന്നി­ട്ടു­ണ്ടെ­ന്നു് അവർ സ്പെ­യി­നി­ലെ പൊ­ലീ­സി­നു് ക­മ്പി­യ­ടി­ച്ചു. അ­ങ്ങ­നെ ഓരോ രാ­ജ്യ­ത്തു­നി­ന്നും ഓ­ടി­ക്കു­ന്ന­തി­നു് റ­ഷ്യൻ­ഗ­വൺ­മെ­ന്റ് ക­ഴി­യു­ന്ന­ത്ര ത­ന്ത്ര­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. കമ്പി കി­ട്ടി­യ ഉടൻ സ്പെ­യിൻ­പോ­ലീ­സ് പ­രി­ഭ്രാ­ന്ത­ചി­ത്ത­രാ­യി. കുറെ ദി­വ­സ­ത്തെ അ­ന്വേ­ഷ­ണം­കൊ­ണ്ടു­മാ­ത്ര­മേ അ­വർ­ക്കു് ട്രാ­ട്സ്കി­യെ­യും കു­ടും­ബ­ത്തെ­യും ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. മ­റ്റു­ള്ള രാ­ജ്യ­ങ്ങ­ളിൽ ചെ­യ്ത­തു­പോ­ലെ ഇ­വി­ടെ­യും ട്രാ­ട്സ്കി ഗ­വൺ­മെ­ന്റി­ന്റെ ആജ്ഞ ലം­ഘി­ക്കു­വാൻ മു­തിർ­ന്ന­തു­കൊ­ണ്ടു് പോ­ലീ­സി­നു് ബലം പ്ര­യോ­ഗി­ച്ചു­ത­ന്നെ അ­ദ്ദേ­ഹ­ത്തെ നീ­ക്കം­ചെ­യ്യേ­ണ്ടി­വ­ന്നു. കാ­ഡി­സ് (Cadiz) എന്ന സ്ഥ­ല­ത്തേ­ക്കാ­ണു് അവർ അ­ദ്ദേ­ഹ­ത്തെ കൊ­ണ്ടു­പോ­യ­തു്. ഈ സ്ഥലം യൂ­റോ­പ്പി­ലെ തെ­ക്കു­പ­ടി­ഞ്ഞാ­റൻ ഉ­പ­ദ്വീ­പി­ന്റെ അ­റ്റ­മാ­ണു്. ഇവിടെ വൻകര അ­വ­സാ­നി­ച്ചു് വൻകടൽ തു­ട­ങ്ങു­ന്നു. ഇ­വി­ട­വും വി­ട്ടു് ഉടനെ എ­ങ്ങോ­ട്ടെ­ങ്കി­ലും പൊ­യ്ക്കൊ­ള്ള­ണ­മെ­ന്നാ­യി­രു­ന്നു പി­ന്ന­ത്തെ നിർ­ദ്ദ­യ­മാ­യ വിധി. ഇനി അ­ദ്ദേ­ഹം എ­ങ്ങോ­ട്ടു് പോകും? ഇം­ഗ്ല­ണ്ടി­ലും ജർ­മ­നി­യി­ലും ട്രാ­ട്സ്കി­യെ ക­ട­ത്തു­ക­യി­ല്ല. കാ­ഡി­സി­ലെ ക­ടൽ­പ്പു­റ­ത്തു് നി­ന്നു­കൊ­ണ്ടു് അ­ദ്ദേ­ഹം മ­ന്ദ­ഹാ­സ­പൂർ­വം തന്റെ അ­തു­വ­രെ ക­ഴി­ഞ്ഞ ഭൂ­പ്ര­ദ­ക്ഷി­ണ­ത്തെ­പ്പ­റ്റി ഒ­ന്നു് ഭാവനം ചെ­യ്തു­നോ­ക്കി. അ­ദ്ദേ­ഹം എ­വി­ടെ­നി­ന്നു് പു­റ­പ്പെ­ട്ടു? വ­ട­ക്കു­കി­ഴ­ക്കെ അ­റ്റ­മാ­യ സൈ­ബീ­രി­യ­യിൽ­നി­ന്നു് അ­ന­ന്ത­രം ആ­സ്ത്രി­യ, സ്വി­റ്റ്സർ­ലാ­ണ്ട്, ഫ്രാൻ­സ്, സ്പെ­യിൻ എന്നീ രാ­ജ്യ­ങ്ങ­ളി­ലൂ­ടെ ഈ മ­ഹാ­ര­ഥൻ വി­ധി­യ­ന്ത്ര­ത്തി­രി­ച്ചി­ലിൽ­പ്പെ­ട്ടു് ചു­റ്റി­ക്ക­റ­ങ്ങി ഇ­ങ്ങ­നെ യൂ­റോ­പ്പു­ഭൂ­ഖ­ണ്ഡ­ത്തി­ന്റെ ഒ­ര­റ്റം­മു­തൽ മ­റ്റേ­യ­റ്റം വരെ ക്ലേ­ശ­സ­ഹ­സ്ര­ങ്ങൾ സ­ഹി­ച്ചു­കൊ­ണ്ടു് സ­ഞ്ച­രി­ച്ചെ­ങ്കി­ലും സ്വൈ­ര­മാ­യി താ­മ­സി­ക്കു­വാൻ ഒ­രി­ഞ്ചു് സ്ഥ­ലം­പോ­ലും ഒ­രി­ട­ത്തും അ­ദ്ദേ­ഹ­ത്തി­നു് ല­ഭി­ച്ചി­ല്ല. എ­ന്തു് കു­റ്റം ചെ­യ്തി­ട്ടാ­ണു്? മ­നു­ഷ്യ­വർ­ഗ­ത്തെ ഞെ­ക്കി­കൊ­ല്ലു­ന്ന അ­നീ­തി­യും അ­പ­ഹ­ര­ണ­വും ന­ശി­ക്ക­ണ­മെ­ന്നാ­ശി­ച്ചി­ട്ടു്—അ­തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ച്ചി­ട്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ പേന ഒ­രി­ട­ത്തും വെ­റു­തെ­യി­രു­ന്നി­ല്ല, സ്വ­ദേ­ശ­ത്തും വി­ദേ­ശ­ത്തും ഗ്രാ­മ­ത്തി­ലും ന­ഗ­ര­ത്തി­ലും എ­ന്നു­വേ­ണ്ട, തീ­വ­ണ്ടി­യി­ലും തീ­ക്ക­പ്പ­ലി­ലും­കൂ­ടി ആ വി­ശി­ഷ്ടാ­യു­ധം അ­ന­വ­ര­തം പ­ട­പൊ­രു­തി­ക്കൊ­ണ്ടി­രു­ന്നു. ലെ­നിൻ­പോ­ലും ഇ­ത്ര­മാ­ത്രം ക­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല. അ­ദ്ദേ­ഹം ഇ­ക്കാ­ല­ത്തു് ജനീവ തു­ട­ങ്ങി­യ വി­ദേ­ശ­ന­ഗ­ര­ങ്ങ­ളിൽ എ­ങ്ങ­നെ­യോ ക­ഴി­ച്ചു­കൂ­ട്ടു­ക­യാ­യി­രു­ന്നു.

അ­മേ­രി­ക്ക­യി­ലേ­ക്കു്
images/Karenskiy.jpg
കെ­റൻ­സ്കി

വി­ധി­യു­ടെ വി­ചി­ത്ര­ഗ­തി­യിൽ ഒരു കു­ടും­ബ­ഭാ­ര­വും ഭേ­സി­ക്കൊ­ണ്ടു് സ്പെ­യിൻ­ദേ­ശാ­തിർ­ത്തി­വ­രെ ചെ­ന്നെ­ത്തി­യ ട്രാ­ട്സ്കി­ക്കു് അ­പ്പോൾ ഏ­കാ­വ­ലം­ബ­മാ­യി അ­മേ­രി­ക്ക­മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. 1917 ആ­രം­ഭി­ക്കു­ന്ന­തി­നു് ഏ­താ­നും ദി­വ­സം­മു­മ്പു് അ­ദ്ദേ­ഹം അ­മേ­രി­ക്ക­യ്ക്കു് കപ്പൽ കയറി. അ­ക്കൊ­ല്ല­ത്തെ ജ­നു­വ­രി ഒ­ന്നാം­തി­യ­തി ക­പ്പ­ലിൽ­വെ­ച്ചാ­ണു് കൊ­ണ്ടാ­ടി­യ­തു്. ജ­നു­വ­രി 13-ാം തീയതി ട്രാ­ട്സ്കി­യും കു­ടും­ബ­വും ന്യൂ­യോർ­ക്കി­ലെ­ത്തി. സ്വ­കീ­യാ­ദർ­ശ­ങ്ങ­ള­നു­സ­രി­ച്ചു­ള്ള എ­ഴു­ത്തും പ്ര­സം­ഗ­വും അ­വി­ടെ­യും ആ­രം­ഭി­ച്ചു. പക്ഷേ, അ­മേ­രി­ക്ക­വാ­സം അ­ധി­ക­നാൾ വേ­ണ്ടി­വ­ന്നി­ല്ല. അ­പ്പോ­ഴേ­ക്കും റ­ഷ്യ­യി­ലെ സ്ഥി­തി­ഗ­തി­കൾ­ക്കു് അ­വി­ചാ­രി­ത­മാ­യ ഒരു പ­രി­വർ­ത്ത­ന­മു­ണ്ടാ­യി. 1907-ലെ വി­പ്ല­വം­വ­ഴി­യാ­യി ട്രാ­ട്സ്കി­യു­ടെ കൈ­കൊ­ണ്ടു­ത­ന്നെ നാ­ട­ട­ക്കം വി­ത­യ്ക്ക­പ്പെ­ട്ടി­രു­ന്ന സ്വാ­ത­ന്ത്ര്യ­സ­മ­ര­ബീ­ജ­ങ്ങൾ യ­ഥാ­കാ­ലം മു­ള­ച്ചു­വ­ളർ­ന്നു് യു­ദ്ധ­കാ­ല­ത്തെ അ­നു­ഭ­വ­മാ­കു­ന്ന വ­ളം­പ­റ്റി ബ­ലം­പൂ­ണ്ടു് പെ­ട്ടെ­ന്നു് ത­ല­പൊ­ന്തി­ച്ചി­രു­ന്നു. മൂ­ന്നു് വർ­ഷ­ത്തെ യു­ദ്ധം റ­ഷ്യ­യെ ശ­ത്രു­ക്ക­ളു­ടെ ഒരു ക­ശാ­പ്പു­ശാ­ല ആ­ക്കി­യെ­ന്നു് ജനതതി മ­ന­സ്സി­ലാ­ക്കി. തൽ­ഫ­ല­മാ­യി അ­ട­ക്കി­യാൽ അ­ട­ങ്ങാ­ത്ത­വി­ധം ജ­ന­ക്ഷോ­ഭം പെ­രു­കി. ഈ സു­വർ­ണ്ണാ­വ­സ­ര­ത്തെ­യാ­ണു് ട്രാ­ട്സ്കി പ്ര­തി­ദി­നം പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടി­രു­ന്ന­തു്. അ­ദ്ദേ­ഹം അ­മേ­രി­ക്ക­യിൽ എത്തി ര­ണ്ടു­മാ­സം ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും ചി­ര­കാ­ല­ലാ­ളി­ത­മാ­യി­രു­ന്ന ആ പ്ര­തീ­ക്ഷ ഫ­ലി­ച്ചു. റ­ഷ്യ­യിൽ സാറി (Czar) ന്റെ ഗ­വൺ­മെ­ന്റ് നി­ലം­പ­തി­ച്ചെ­ന്നും അവിടെ ജ­ന­കീ­യ­ഭ­ര­ണം തു­ട­ങ്ങി­യി­രി­ക്കു­ന്നു എ­ന്നു­മു­ള്ള വാർ­ത്ത ഒരു ദിവസം ന്യൂ­യോർ­ക്കിൽ പ­ര­ന്നു. ഹൃദയം കു­ളിർ­പ്പി­ക്കു­ന്ന ഒരു കേബിൾ ട്രാ­ട്സ്കി­ക്കും ല­ഭി­ച്ചു. ആ നി­മി­ഷം­മു­തൽ അ­ദ്ദേ­ഹം സർ­വ­ത­ന്ത്ര­സ്വ­ത­ന്ത്ര­നാ­യി. തൽ­ക്ഷ­ണം റഷ്യൻ സ്ഥാ­ന­പ­തി­യു­ടെ ആ­ഫീ­സിൽ ചെ­ന്നു് നോ­ക്കി­യ­പ്പോൾ സാ­റി­ന്റെ പടം അ­വി­ടെ­നി­ന്നു് നീ­ക്കം­ചെ­യ്തി­രി­ക്കു­ന്ന­താ­യി കാ­ണ­പ്പെ­ട്ടു. പുറമേ പോ­യി­രു­ന്ന റ­ഷ്യ­യി­ലെ ര­ണ­ശൂ­ര­ന്മാ­രെ­ല്ലാം നാ­ട്ടി­ലേ­ക്കു് ഓ­ടി­യെ­ത്തേ­ണ്ട സ­ന്ദർ­ഭ­മാ­യി­രു­ന്നു അതു്. റ­ഷ്യ­യി­ലേ­ക്കു് പാ­സ്പോർ­ട്ട് കി­ട്ടു­വാ­നു­ള്ള പ്ര­തി­ബ­ന്ധ­ങ്ങ­ളെ­ല്ലാം പുതിയ ഗ­വൺ­മെ­ന്റ് നീ­ക്കം­ചെ­യ്തു. ട്രാ­ട്സ്കി ഉടൻ തന്നെ കു­ടും­ബ­സ­മേ­തം ന്യൂ­യോർ­ക്കിൽ­നി­ന്നും കപ്പൽ കയറി. പക്ഷേ, യാ­ത്ര­യിൽ പി­ന്നെ­യും ത­ട­സ്സ­ങ്ങൾ നേ­രി­ട്ടു. ഹാ­ലി­ഫാൿ­സ് (Halifax) എന്ന ദ്വീ­പിൽ കപ്പൽ അ­ടു­ത്ത­പ്പോൾ അ­വി­ട­ത്തെ അ­ധി­കാ­രി­ക­ളാ­യ ഇം­ഗ്ലീ­ഷു­കാർ അ­ദ്ദേ­ഹ­ത്തെ ത­ട­ഞ്ഞു. സം­ശ­യാ­ത്മാ­ക്ക­ളാ­യ ഇം­ഗ്ലീ­ഷു­കാർ റ­ഷ്യ­യി­ലെ നൂ­ത­ന­ഗ­വൺ­മെ­ന്റി­ന്റെ ബലം പ­രീ­ക്ഷി­ച്ച­റി­യു­ന്ന­തു­വ­രെ ഒരു മാ­സ­ക്കാ­ലം അ­ദ്ദേ­ഹ­ത്തി­നു് ഈ ദ്വീ­പി­ലെ കോൺ­സൻ­ട്രേ­ഷൻ ക്യാ­മ്പിൽ (Concentration Camp) ക­ഴി­ച്ചു­കൂ­ട്ടേ­ണ്ടി­വ­ന്നു. ഇ­ത്ത­രം പ്ര­തി­ബ­ന്ധ­ങ്ങ­ളെ­ല്ലാം ത­ര­ണം­ചെ­യ്തു് 1917 മെയ് മാ­സ­ത്തിൽ ട്രാ­ട്സ്കി റ­ഷ്യ­യിൽ ചെ­ന്നു­ചേർ­ന്നു. ലെനിൻ ഉൾ­പ്പെ­ടെ­യു­ള്ള മ­റ്റു് മ­ഹാ­ര­ഥ­ന്മാ­രെ­ല്ലാം ഒരു മാസം മു­മ്പു­ത­ന്നെ അവിടെ എ­ത്തി­യി­രു­ന്നു. ത­ങ്ങ­ളു­ടെ പരമ ല­ക്ഷ്യ­ത്തി­ലെ­ത്തു­ന്ന­തി­നു­ള്ള അവസാന പ­രി­വർ­ത്ത­നം അ­പ്പോ­ഴും റ­ഷ്യ­യി­ലു­ണ്ടാ­യി­ട്ടി­ല്ലെ­ന്നു­ള്ള വ­സ്തു­ത കുറെ ദി­വ­സം­കൊ­ണ്ടു് അ­വർ­ക്കെ­ല്ലാ­വർ­ക്കും മ­ന­സ്സി­ലാ­യി. പ്ര­ജാ­ധി­പ­ത്യ­ത­ത്ത്വ­ങ്ങ­ള­നു­സ­രി­ച്ചു് രൂ­പ­വൽ­കൃ­ത­മാ­യ ഒരു താൽ­ക്കാ­ലി­ക ഗ­വൺ­മെ­ന്റാ­യി­രു­ന്നു അ­പ്പോൾ ഭരണം ന­ട­ത്തി­യി­രു­ന്ന­തു്. കെ­റൻ­സ്കി (Kerensky) എ­ന്നൊ­രാ­ളിൽ നാ­യ­ക­ത്വ­വും സ്ഥി­തി­ചെ­യ്തി­രു­ന്നു. (Kerensky’s Provisional Government). ബോൾ­ഷെ­വി­ക്കു­കാർ­ക്കു് ഭൂ­രി­പ­ക്ഷ­മി­ല്ലാ­ത്ത­തും അ­വ­രു­ടെ ആ­ദർ­ശ­ങ്ങ­ളിൽ­നി­ന്നും ഗ­ണ്യ­മാ­യി വ്യ­തി­ച­ലി­ച്ച­തു­മാ­യ ഗ­വൺ­മെ­ന്റി­നെ­യും ഉടനടി ഉ­ട­ച്ചു­വാർ­ക്ക­ണ­മെ­ന്നു് ലെ­നി­നും ട്രാ­ട്സ്കി­യും തീർ­ച്ച­യാ­ക്കി. ഇ­തി­ലേ­ക്കു­വേ­ണ്ടി സ­മ­രം­തു­ട­ങ്ങി. ഇവർ ര­ണ്ടു­പേ­രും ജർ­മൻ­കാ­രു­ടെ ചാ­ര­ന്മാ­രാ­യി വ­ന്നി­രി­ക്കു­ക­യാ­ണെ­ന്നും മ­റ്റു­മു­ള്ള അ­പ­വാ­ദ­ങ്ങൾ ഇ­ക്കാ­ല­ത്തു് ശ­ത്രു­ക്കൾ പ­ര­ത്തി. പുതിയ ഗ­വൺ­മെ­ന്റി­നോ­ടു് പൊ­രു­തി ഭൂ­രി­പ­ക്ഷം നേ­ടു­വാ­നു­ള്ള ശ്ര­മ­ത്തിൽ ലെ­നി­നു് വീ­ണ്ടും അ­ജ്ഞാ­ത­വാ­സം അ­നു­ഷ്ഠി­ക്കേ­ണ്ടി­വ­ന്നു. ട്രാ­ട്സ്കി വീ­ണ്ടും ജ­യി­ലിൽ പോയി. പക്ഷേ, ഇ­ത്ത­വ­ണ­ത്തെ ബ­ന്ധ­നം ആ­ദ്യ­കാ­ല­ങ്ങ­ളി­ലെ­പ്പോ­ലെ ഉ­റ­പ്പു­ള്ള­താ­യി­രു­ന്നി­ല്ല. അതു് പെ­ട്ടെ­ന്നു് ശി­ഥി­ല­മാ­യി. ല­ഘു­ലേ­ഖ­കൾ­കൊ­ണ്ടും പ്ര­സം­ഗ­ങ്ങൾ­കൊ­ണ്ടും അ­ദ്ദേ­ഹം തന്റെ ക­ക്ഷി­യു­ടെ ബലം ത്വ­രി­ത­ഗ­തി­യിൽ വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­രൊ­റ്റ പ്ര­സം­ഗം­കൊ­ണ്ടു് ഒരു സാ­മ്രാ­ജ്യം മു­ഴു­വൻ ത­കി­ടം­മ­റി­യു­മെ­ന്ന മ­ട്ടിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന­സ്വാ­ധീ­ന­ത പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ആർ­ക്കും നി­രോ­ധി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­വി­ധം ട്രാ­ട്സ്കി ഒരു വ­മ്പി­ച്ച ജ­ന­പ്ര­വാ­ഹ­ത്തി­ന്റെ ത­ല­വ­നാ­യി മു­ന്ന­ണി­യി­ലേ­ക്കു് ത­ള്ളി­ക്ക­യ­റി. 1907 ഒ­ക്ടോ­ബർ ഇതാ അ­വ­സാ­ന­ത്തേ­താ­യി ആ­വർ­ത്തി­ക്ക­പ്പെ­ടാൻ പോ­കു­ന്നു.

അ­വ­സാ­ന­വി­പ്ല­വം

1917 ഒൿ­ടോ­ബർ മാസം 25-ാം തീയതി റഷ്യൻ ച­രി­ത്ര­ത്തി­ലെ­ന്ന­ല്ല, മ­നു­ഷ്യ­ച­രി­ത്ര­ത്തിൽ­ത്ത­ന്നെ ത­ങ്ക­രേ­ഖ­ക­ളാൽ അ­ങ്കി­ത­മാ­കേ­ണ്ട ഒരു മ­ഹാ­ദി­ന­മാ­കു­ന്നു. അ­ന്നാ­ണു് ഭൂ­വ­ന­പ്ര­ഥി­ത­നാ­യ ലെ­നി­ന്റെ­യും ട്രാ­ട്സ്കി­യു­ടെ­യും നേ­തൃ­ത്വ­ത്തിൽ ബോൾ­ഷെ­വി­ക്കു­കാർ റ­ഷ്യൻ­സാ­മ്രാ­ജ്യാ­ധി­കാ­രം കൈ­വ­ശ­പ്പെ­ടു­ത്തി സ്വ­ന്തം ഗ­വൺ­മെ­ന്റ് സ്ഥാ­പി­ച്ച­തു്; പാ­വ­ങ്ങ­ളു­ടെ പ്രാ­ണ­മ­രു­ത്തു­കൊ­ണ്ടു് പങ്ക വീ­ശി­യി­രു­ന്ന പാ­പ­പ്ര­ഭു­ക്കൾ എ­ന്ന­ന്നേ­ക്കു­മാ­യി അ­ധഃ­പ­തി­ച്ച­തു് അ­ന്നാ­ണു്. ആ­ചാ­ര്യ­വ­ര്യ­നാ­യ കാ­റൽ­മാർ­ക്സി ന്റെ മ­ഹ­നീ­യ­സി­ദ്ധാ­ന്തം പ്രാ­യോ­ഗി­ക­മാ­കു­മെ­ന്നു് ആ­ദ്യ­മാ­യി ലോ­ക­ത്തെ പ­ഠി­പ്പി­ച്ച അ­ത്ഭു­ത­സം­ഭ­വ­മാ­യി­രു­ന്നു അതു്. വേ­ണ്ടി­വ­ന്നാൽ വേ­ല­ക്കാ­രും കൂ­ലി­ക്കാ­രും മേ­ലാ­ള­രാ­യി നാ­ടു­വാ­ഴു­മെ­ന്നു് ദുർ­മ­ദാ­ന്ധ­ന്മ­രാ­യ മു­ത­ലാ­ള­ന്മാർ അ­ന്നു് മ­ന­സ്സി­ലാ­ക്കി. ഇ­സ്സം­ഗ­തി ലോകരെ പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കു­വാ­നും അതു് ന­ട­പ്പിൽ വ­രു­ത്തു­വാ­നും തന്റെ പ­തി­നേ­ഴാ­മ­ത്തെ വ­യ­സ്സു­മു­തൽ ഇ­രു­പ­ത്തൊ­ന്നു­വർ­ഷ­ക്കാ­ലം മു­ഴു­വൻ ഊണും ഉ­റ­ക്ക­വു­മു­പേ­ക്ഷി­ച്ചു് ഭ­ഗീ­ര­ഥ­പ്ര­യ­ത്നം­ചെ­യ്ത ത്യാ­ഗ­മൂർ­ത്തി­യാ­യ ട്രാ­ട്സ്കി­യാ­ണു് വി­ജ­യ­ശ്രീ­ലാ­ളി­ത­നാ­യി സെ­ന്റ് പീ­റ്റേ­ഴ്സ്ബർ­ഗ് ന­ഗ­ര­ത്തിൽ അ­ന്നു് പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു്. അ­തി­നു് ര­ണ്ടു­ദി­വ­സം­മു­മ്പു­ത­ന്നെ അ­ദ്ദേ­ഹം വി­പ്ല­വ­കാ­ര്യ­പ­രി­പാ­ടി­യ­നു­സ­രി­ച്ചു് സ­ക­ല­തും ത­യ്യാർ­ചെ­യ്തി­രു­ന്നു. ഒൿ­ടോ­ബർ 24-ാം തിയതി അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞ­യ­നു­സ­രി­ച്ചു് ഒരു പീ­ര­ങ്കി­പ്പ­ട്ടാ­ളം സ്ഥ­ല­ത്തെ­ത്തി­യി­രു­ന്നു. ബോൾ­ഷെ­വി­ക്കു­കാർ കൈ­വ­ശ­പ്പെ­ടു­ത്തി­യ ഒരു പ്ര­ധാ­ന മ­ന്ദി­ര­ത്തിൽ ഇ­രു­ന്നു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം സകല കാ­ര്യ­ങ്ങ­ളും നിർ­വ­ഹി­ച്ച­തു്. മ­ന്ദി­ര­ത്തിൽ­നി­ന്നും പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലേ­ക്കെ­ല്ലാം ടെ­ലി­ഫോൺ ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. ചു­റ്റു­പാ­ടും ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങ­ളെ ആ കെ­ട്ടി­ട­ത്തി­ലി­രു­ന്നു­കൊ­ണ്ടു് നി­യ­ന്ത്രി­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം പ്ര­ദർ­ശി­പ്പി­ച്ച അ­തി­സാ­മർ­ത്ഥ്യം വാ­ചാ­മ­ഗോ­ച­ര­മ­ത്രേ. അ­ന്ന­ത്തെ രാവും പകലും അ­ല്പ­നേ­രം വി­ശ്ര­മി­ക്കു­ന്ന­തി­നോ ആഹാരം ക­ഴി­ക്കു­ന്ന­തി­നോ ട്രാ­ട്സ്കി­ക്കു് ക­ഴി­ഞ്ഞി­ല്ല. ടെ­ലി­ഫോൺ­വ­ഴി നാ­നാ­ദേ­ശ­ങ്ങ­ളിൽ­നി­ന്നും വ­രു­ന്ന വി­ജ­യ­വാർ­ത്ത­കൾ­ക്കു് അ­ന­ന്ത­ര­ക­ര­ണീ­യം കാ­ണി­ച്ചു് മ­റു­പ­ടി അ­യ­ച്ചും വി­പ്ല­വാ­വേ­ശം­കൊ­ണ്ടു് തി­ര­ത­ല്ലു­ന്ന ജ­ന­സ­മു­ദ്ര­ത്തെ വേ­ണ്ട­വി­ധം നി­യ­മ­നം­ചെ­യ്തും ശ­ത്രു­പ­ക്ഷ­ക്കാ­രു­ടെ ര­ഹ­സ്യ­ഗ­തി­കൾ സൂ­ക്ഷി­ച്ചും ക­ഴി­യു­ന്ന­തും ര­ക്ത­ച്ചൊ­രി­ച്ചിൽ കൂ­ടാ­തെ­നോ­ക്കി­യും ആ കെ­ട്ടി­ട­ത്തി­ന­ക­ത്തി­രു­ന്നു­കൊ­ണ്ടു് ഇ­രു­പ­ത്തി­നാ­ലു് മ­ണി­ക്കൂ­റി­നു­ള്ളിൽ അ­ദ്ദേ­ഹം റ­ഷ്യൻ­സാ­മ്രാ­ജ്യം കൈ­ക്ക­ലാ­ക്കി. സ­ക­ല­തും വി­ചാ­രി­ച്ച­പോ­ലെ നിർ­വ­ഹി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ മാ­ത്ര­മേ ക്ഷീ­ണം ആ ശ­രീ­ര­ത്തെ ബാ­ധി­ച്ച­താ­യി തോ­ന്നി­യു­ള്ളു. അല്പം വി­ശ്ര­മി­ക്കാ­മെ­ന്നു് കരുതി അ­ദ്ദേ­ഹം ഒരു ക­സാ­ല­യിൽ ഇ­രു­ന്നു് ഒരു സി­ഗ­ര­റ്റ് വ­ലി­ക്കാൻ ഭാ­വി­ച്ചു. അ­പ്പോ­ഴേ­ക്കും അതാ സർ­വ­രേ­യും പ­രി­ഭ്ര­മി­പ്പി­ക്കു­മാ­റു് ഈ വീ­രാ­തി­വീ­രൻ മോ­ഹാ­ല­സ്യ­പ്പെ­ട്ടു് താഴെ വീ­ഴു­ന്നു. അ­ടു­ത്തു­ണ്ടാ­യി­രു­ന്ന­വ­രു­ടെ ശു­ശ്രൂ­ഷ­കൊ­ണ്ടു് ഉ­ണർ­ന്ന­പ്പോ­ഴാ­ണു് താൻ ഭ­ക്ഷ­ണം ക­ഴി­ച്ചി­ട്ടു് ഒരു പകലും ഒരു രാവും ക­ഴി­ഞ്ഞി­രി­ക്കു­ന്നു എന്ന സംഗതി ട്രാ­ട്സ്കി­ക്കു് ഓർ­മ­വ­ന്ന­തു്.

സോ­വി­യ­റ്റ് ഭരണം

ലെനിൻ തന്റെ അ­ജ്ഞാ­ത­വാ­സ­സ്ഥ­ല­ത്തു­നി­ന്നും അ­ടു­ത്ത ദി­വ­സം­ത­ന്നെ ത­ല­സ്ഥാ­ന­ത്തു് വ­ന്നു­ചേർ­ന്നു. ര­ണ്ടു­പേ­രും ത­മ്മി­ലു­ണ്ടാ­യ കൂ­ടി­ക്കാ­ഴ്ച ഏ­റ്റ­വും ഹൃ­ദ­യ­സ്പൃ­ക്കാ­യി­രു­ന്നു. ശ­ത്രു­ക്ക­ളിൽ­നി­ന്നും ഗ­വൺ­മെ­ന്റ് പി­ടി­ച്ചെ­ടു­ത്ത­തു് ട്രാ­ട്സ്കി­യാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം­ത­ന്നെ സോ­വി­യ­റ്റ് (Soviet) ഭ­ര­ണ­സ­മി­തി­യു­ടെ അ­ദ്ധ്യ­ക്ഷ­നാ­യി­രി­ക്ക­ണ­മെ­ന്നു് അ­ന്ന­ത്തെ കോൺ­ഗ്ര­സ് സ­മ്മേ­ള­ന­ത്തിൽ ലെനിൻ അ­ഭി­പ്രാ­യ­പ്പെ­ട്ടു. എ­ല്ലാ­വർ­ക്കും അതു് സ­മ്മ­ത­മാ­യി­രു­ന്നു. അ­ന്നു് ആ സ്ഥാ­നം സ്വീ­ക­രി­ച്ചി­രു­ന്നെ­ങ്കിൽ ലെ­നി­ന്റെ സ്ഥാ­ന­ത്തു് ട്രാ­ട്സ്കി തന്നെ റ­ഷ്യ­യെ ഭ­രി­ക്കു­മാ­യി­രു­ന്നു. എ­ന്നാൽ, അ­ധി­കാ­രേ­ച്ഛ അ­ശേ­ഷ­മി­ല്ലാ­തി­രു­ന്ന ഈ മ­ഹാ­മ­ന­സ്കൻ അ­ന്ന­ത്തെ അ­ത്യു­ന്ന­ത­സ്ഥാ­നം നി­സ്സ­ന്ദേ­ഹം ഉ­പേ­ക്ഷി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ത­ന്നെ­ക്കാൾ പ്രാ­യ­വും പ്രാ­പ്തി­യു­മു­ള്ള ലെ­നിൻ­ത­ന്നെ ഭ­ര­ണ­സാ­ര­ഥ്യം വ­ഹി­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹം നി­ശ്ച­യി­ച്ചു. ഇ­ങ്ങ­നെ ലെ­നിൻ­ത­ന്നെ തൽ­സ്ഥാ­ന­ത്തു് അ­ധി­ഷ്ഠി­ത­നാ­യി. ദുർ­ഭ­ര­ണം, യു­ദ്ധം, വി­പ്ല­വം മു­ത­ലാ­യ­വ­കൊ­ണ്ടു് നാ­ശോ­ന്മു­ഖ­മാ­യി­ത്തീർ­ന്ന രാ­ജ്യ­ത്തെ പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ന്ന­തി­നു­ള്ള ഏ­റ്റ­വും ഭാ­ര­മേ­റി­യ ചു­മ­ത­ല­യാ­യി­രു­ന്നു ഭ­ര­ണാ­ധി­കാ­രി­ക­ളെ ആ­ദ്യ­മാ­യി അ­ഭി­മു­ഖീ­ക­രി­ച്ച­തു്. ഇതു് നി­റ­വേ­റ്റു­ന്ന­തി­നു് ട്രാ­ട്സ്കി­യു­ടെ ഉ­പ­ദേ­ശ­വും പ്ര­യ­ത്ന­വും അ­പ­രി­ത്യാ­ജ്യ­മാ­ണെ­ന്നു് ക­ണ്ട­തി­നാൽ യ­ഥേ­ഷ്ടം ഔ­ദ്യോ­ഗി­ക­ജീ­വി­ത­ത്തിൽ­നി­ന്നു് ഒ­ഴി­യു­വാൻ അ­ദ്ദേ­ഹ­ത്തെ ലെനിൻ അ­നു­വ­ദി­ച്ചി­ല്ല. സോ­വി­യ­റ്റ് ഗ­വൺ­മെ­ന്റി­ന്റെ ആ­ദ്യ­ത്തെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യാ­യി­ട്ടു് ട്രാ­ട്സ്കി ഉ­ടൻ­ത­ന്നെ നി­യ­മി­ത­നാ­യി. ലെ­നി­ന്റെ നിർ­ബ­ന്ധം­കൊ­ണ്ടു് അ­ദ്ദേ­ഹം ആ സ്ഥാ­നം സ്വീ­ക­രി­ച്ചു് മൂ­ന്നു മാ­സ­ക്കാ­ലം ജോ­ലി­ചെ­യ്തു. ഇതര ഗ­വൺ­മെ­ന്റു­ക­ളു­ടെ ദൃ­ഷ്ടി­യിൽ സോ­വി­യ­റ്റ് ഗ­വൺ­മെ­ന്റി­നു് ഒരു വി­ല­യും നി­ല­യും ഇ­ക്കാ­ല­ത്തു് ല­ഭി­ച്ച­തു് ട്രാ­ട്സ്കി­യു­ടെ രാ­ജ്യ­ത­ന്ത്ര­നൈ­പു­ണ്യം­കൊ­ണ്ടാ­ണു്. റ­ഷ്യ­യി­ലെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി എ­ളു­പ്പം വ­ഞ്ചി­ത­നാ­കു­ന്ന സാ­മാ­ന്യ­ന­ല്ലെ­ന്നു് ഇതര രാ­ജ്യ­പ്ര­തി­നി­ധി­കൾ­ക്കു് അ­നു­ഭ­വം­കൊ­ണ്ടു് മ­ന­സ്സി­ലാ­യി. കാ­ര്യാ­ലോ­ച­ന­യ്ക്കാ­യി ആ­ഫീ­സിൽ വ­രു­ന്ന ഇ­ക്കൂ­ട്ട­രു­ടെ കാ­പ­ട്യ­ങ്ങ­ളെ അ­ദ്ദേ­ഹ­ത്തി­ന്റെ ഗൃ­ദ്ധ്ര­നേ­ത്ര­ങ്ങൾ നി­ഷ്പ്ര­യാ­സം ക­ണ്ടു­പി­ടി­ച്ചു. മൂ­ന്നു­മാ­സം ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും ഇ­തി­ലും ഗൗ­ര­വ­മേ­റി­യ ചുമതല രാ­ജ്യ­ര­ക്ഷ­യ്ക്കു­വേ­ണ്ടി ട്രാ­ട്സ്കി ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­ന്നു.

സിവിൽ വാർ

സോ­വി­യ­റ്റ് ഗ­വൺ­മെ­ന്റ് ജർ­മ­നി­യു­മാ­യി സ­ന്ധി­ചെ­യ്തെ­ങ്കി­ലും അ­തിർ­ത്തി പ്ര­ദേ­ശ­ങ്ങ­ളിൽ പല ക­ക്ഷി­ക­ളു­മാ­യി­ട്ടു് അ­വർ­ക്കു് പോ­രാ­ടേ­ണ്ടി­വ­ന്നു. ഇവരെ അ­മർ­ച്ച­ചെ­യ്തെ­ങ്കിൽ മാ­ത്ര­മേ ഗ­വൺ­മെ­ന്റ് സു­ര­ക്ഷി­ത­മാ­ക­യു­ള്ളു എന്ന ഘ­ട്ട­മാ­യി. ഇ­തി­ലേ­ക്കു് ഉടനടി വേ­ണ്ട­തു് സൈ­ന്യ­സ­ന്നാ­ഹ­മാ­യി­രു­ന്നു. റ­ഷ്യ­യു­ടെ പഴയ സൈ­ന്യം ഛി­ന്ന­ഭി­ന്ന­മാ­യും മി­ക്ക­വാ­റും വി­ശ്വാ­സ­യോ­ഗ്യ­മ­ല്ലാ­തെ­യു­മാ­ണു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. ഈ ദുർ­ഘ­ട­ഘ­ട്ട­ത്തിൽ ക­ര­ണീ­യ­മെ­ന്തെ­ന്ന­റി­യാ­തെ എ­ന്തി­നും­പോ­രു­ന്ന ലെ­നിൻ­പോ­ലും വി­ഷ­മി­ച്ചു. ട്രാ­ട്സ്കി­യെ മാ­ത്ര­മേ അ­ദ്ദേ­ഹം ഒരു ശ­ര­ണ­മാ­യി ക­ണ്ടു­ള്ളു. അ­ടി­യു­റ­യ്ക്കാ­തെ ഇ­ള­കി­ക്കൊ­ണ്ടി­രു­ന്ന ഗ­വൺ­മെ­ന്റി­നെ സം­ര­ക്ഷി­ക്കു­ന്ന­തി­നും അ­തു­വ­ഴി ലോ­ക­ദൃ­ഷ്ട്യാ ത­ങ്ങ­ളു­ടെ അ­ഭി­മാ­നം പു­ലർ­ത്തു­ന്ന­തി­നും­വേ­ണ്ട പ്രാ­പ്തി ട്രാ­ട്സ്കി­ക്കു­ണ്ടെ­ന്നു് ആ സൂ­ക്ഷ്മ­ദർ­ശി വി­ശ്വ­സി­ച്ചു. തൽ­ഫ­ല­മാ­യി­ട്ടാ­ണു് ന­മ്മു­ടെ ക­ഥാ­നാ­യ­കൻ യുദ്ധ വ­കു­പ്പി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി നി­യ­മി­ത­നാ­യ­തു്. രാ­ജ്യ­ത്തി­നു് നേ­രി­ട്ടി­രി­ക്കു­ന്ന ആ­പ­ത്തു് ക­ണ്ടു് പ്ര­സ്തു­ത സ്ഥാ­നം സ്വീ­ക­രി­ക്കു­ന്ന­തി­ലും അ­ദ്ദേ­ഹം മടി കാ­ണി­ച്ചി­ല്ല. പഴയ പ­ട്ടാ­ള­ത്തിൽ­നി­ന്നും കൊ­ള്ളാ­വു­ന്ന­വ­രെ എ­ടു­ത്തും പു­തി­യ­താ­യി ഭ­ട­ന്മാ­രെ ചേർ­ത്തും ഒരു വ­മ്പി­ച്ച ചെ­ങ്കു­പ്പാ­യ സൈ­ന്യം (Red Army) സം­ഘ­ടി­പ്പി­ക്കു­വാ­നാ­ണു് ട്രാ­ട്സ്കി ആ­ദ്യ­മാ­യി ഉ­ദ്യ­മി­ച്ച­തു്. തൽ­ക്കാ­ലാ­വ­ശ്യ­ത്തി­നു­വേ­ണ്ട സൈ­ന്യം ഉ­ടൻ­ത­ന്നെ ത­യ്യാ­റാ­യി. യു­ദ്ധം ന­ട­ക്കു­ന്ന സ്ഥ­ല­ങ്ങ­ളിൽ ട്രാ­ട്സ്കി­യു­ടെ സാ­ന്നി­ദ്ധ്യം അ­ത്യാ­വ­ശ്യ­മാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് ത­ല­സ്ഥാ­ന­ന­ഗ­രി­യിൽ താ­മ­സി­ക്കു­ന്ന­തി­നു് നി­വൃ­ത്തി­യു­ണ്ടാ­യി­ല്ല. ഇ­തി­നി­ട­യ്ക്കു് റ­ഷ്യ­യു­ടെ ത­ല­സ്ഥാ­നം സെ­ന്റ് പീ­റ്റേ­ഴ്സ്ബർ­ഗ്ഗിൽ­നി­ന്നു് മോ­സ്കോ­വി­ലേ­ക്കു് മാ­റ്റു­ക­യു­ണ്ടാ­യി. കൂ­ടെ­ക്കൂ­ടെ ര­ണ­രം­ഗ­ത്തിൽ പോ­യി­വ­രു­ന്ന­തി­നു­വേ­ണ്ടി ട്രാ­ട്സ്കി ഒരു പ്ര­ത്യേ­ക തീ­വ­ണ്ടി ത­യ്യാർ­ചെ­യ്തു. തന്റെ ആഫീസ് അ­തി­ലേ­ക്കു് മാ­റ്റി. ഒരു യു­ദ്ധ­കാ­ര്യാ­ല­യ­ത്തി­നു­വേ­ണ്ട സകല സ­ജ്ജീ­ക­ര­ണ­ങ്ങ­ളും ഈ വ­ണ്ടി­യി­ലു­ണ്ടാ­യി­രു­ന്നു. ചു­രു­ക്ക­ത്തിൽ അതു് വി­ചി­ത്ര­മാ­യ ഒരു സൈ­നി­ക­സ്ഥാ­പ­നം­ത­ന്നെ­യാ­യി­രു­ന്നു. അ­തി­സ­മർ­ത്ഥ­മാ­യ ഒരു റി­സർ­വ്വ് പ­ട്ടാ­ളം, അ­തി­നു­വേ­ണ്ട ആ­യു­ധ­സാ­മ­ഗ്രി­കൾ, ഒരു മു­ദ്രാ­ല­യം, റേ­ഡി­യോ, ടെ­ല­ഫോൺ, ട്രാ­ട്സ്കി­യു­ടെ സെ­ക്ര­ട്ട­റി­യേ­റ്റ് മു­ത­ലാ­യ സ­ക­ല­തും ആ ശ­ക­ട­ഗർ­ഭ­ത്തിൽ അ­ട­ക്കം­ചെ­യ്തി­രു­ന്നു എ­ന്ന­റി­യു­മ്പോൾ നമ്മൾ അ­ത്ഭു­ത­പ്പെ­ട്ടേ­ക്കാം. എ­ന്നാൽ, ഇ­തി­ലും അ­ത്ഭു­ത­ക­ര­മാ­യി­ട്ടു­ള്ള­തു് ട്രാ­ട്സ്കി ഈ വ­ണ്ടി­യിൽ ര­ണ്ട­ര­ക്കൊ­ല്ലം താ­മ­സി­ച്ചു എ­ന്നു­ള്ള­ത­ത്രേ. ഇ­ത്ര­യും കാലം ഒരു തീ­വ­ണ്ടി­യിൽ ജീ­വി­തം ക­ഴി­ച്ചു­കൂ­ട്ടു­ക, ശ­ത്രു­വി­മാ­ന­ങ്ങ­ളിൽ­നി­ന്നും പൊ­ഴി­യു­ന്ന ബോം­ബു­ക­ളു­ടെ ചു­വ­ട്ടി­ലൂ­ടെ അതു് അ­ന­വ­ര­തം ഓ­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ക, ക്ഷീ­ണി­ച്ചു് ത­കർ­ന്നു­പോ­കാ­റാ­യ സ്വ­സൈ­ന്യ­ത്തി­ന്റെ മു­ന്ന­ണി മു­റി­ഞ്ഞു­പോ­കാ­തെ പിൻ­ബ­ലം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ക—ഇ­ങ്ങ­നെ ഉ­ത്ത­ര­വാ­ദി­ത്ത­വും ജീ­വാ­പാ­യ­വും നി­റ­ഞ്ഞ നി­ര­വ­ധി കാ­ര്യ­ങ്ങൾ ഒരു രാ­ജ്യ­ത്തി­ന്റെ ഭാ­വി­ശ്രേ­യ­സ്സു് മു­ഴു­വ­നും ഉ­ള്ളം­കൈ­യിൽ വ­ഹി­ച്ചു­കൊ­ണ്ടു് ശ­രി­യാ­യി നിർ­വ­ഹി­ക്കു­ക എ­ന്ന­തു് ഒരു അ­മാ­നു­ഷി­ക­കർ­മ്മ­മ­ല്ലെ­ങ്കിൽ പി­ന്നെ­ന്താ­ണു്? എ­ന്നാൽ, ഒരു മ­നു­ഷ്യൻ­ത­ന്നെ ഇ­തെ­ല്ലാം നിർ­വ­ഹി­ച്ചു. ര­ണ്ട­ര­ക്കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും ശ­ത്രു­ഭ­യം തീ­രെ­യി­ല്ലാ­താ­യി. എ­ങ്കി­ലും ഭാ­വി­ര­ക്ഷ­യ്ക്കു് മ­റ്റു് രാ­ജ്യ­ങ്ങ­ളെ­പ്പോ­ലെ സൈ­ന്യ­ബ­ലം ഉ­റ­പ്പി­ക്കേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മെ­ന്നു് ക­ണ്ട­തി­നാൽ ട്രാ­ട്സ്കി അ­തി­ലേ­ക്കാ­യി വീ­ണ്ടും പ­രി­ശ്ര­മം തു­ടർ­ന്നു. ഇ­പ്പോൾ കാ­ണു­ന്ന സോ­വി­യ­റ്റ് സൈ­ന്യം അ­ദ്ദേ­ഹ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണു് ആ­ദ്യ­മാ­യി സം­ഘ­ടി­ത­മാ­യ­തു്. ഇ­ങ്ങ­നെ ലെനിൻ മ­രി­ക്കു­ന്ന­തു­വ­രെ യു­ദ്ധ­വ­കു­പ്പി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി (War Commissar and Chairman of the Supreme War Council) ട്രാ­ട്സ്കി ജോ­ലി­ചെ­യ്തു­കൊ­ണ്ടി­രു­ന്നു.

പ്ര­തി­ഫ­ലം

ഈ മ­ഹാ­പു­രു­ഷ­ന്റെ ച­രി­ത്രം ഇനി അധികം ദീർ­ഘി­പ്പി­ക്കേ­ണ്ട­തി­ല്ല. ലെ­നി­നോ­ടൊ­പ്പം റ­ഷ്യ­യി­ലെ എല്ലാ ഗൃ­ഹ­ങ്ങ­ളും ട്രാ­ട്സ്കി­യു­ടെ പ­ടം­കൊ­ണ്ടു് അ­ലം­കൃ­ത­മാ­യി. അ­ദ്ദേ­ഹം റ­ഷ്യൻ­ജ­ന­ത­തി­യു­ടെ പ്രാ­ണ­നാ­യി­ത്തീർ­ന്നു. ഈ മ­ഹാ­വീ­ര­ന്റെ കീർ­ത്തി ദി­ഗ­ന്ത­ങ്ങ­ളിൽ മ­റ്റൊ­ലി­ക്കൊ­ണ്ടു. എ­ന്നാൽ, ഇ­ദ്ദേ­ഹ­ത്തി­നു് നാ­ട്ടിൽ ശ­ത്രു­ക്ക­ളു­ണ്ടാ­കാ­തി­രു­ന്നി­ല്ല. യു­ദ്ധ­കാ­ല­ത്തെ ഇ­ദ്ദേ­ഹ­ത്തി­ന്റെ പല പ്ര­വൃ­ത്തി­ക­ളും പ­ലർ­ക്കും വി­രോ­ധം ജ­നി­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. സൈ­നി­ക­നി­യ­മ­മ­നു­സ­രി­ച്ചു് കു­റ്റ­ക്കാർ­ക്കു് വ­ധ­ശി­ക്ഷ കൊ­ടു­ക്കു­ക, പ്രാ­മാ­ണി­ക­രാ­യ ചി­ല­രു­ടെ ശു­പാർ­ശ­ക­ളും അ­ഭി­പ്രാ­യ­ങ്ങ­ളും നി­ശ്ശേ­ഷം നി­ര­സി­ക്കു­ക എ­ന്നി­ങ്ങ­നെ പലതും രാ­ജ്യ­ക്ഷേ­മ­ത്തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ചെ­യ്തി­ട്ടു­ണ്ടു്. അ­ധി­കാ­ര­പ്ര­മ­ത്ത­ന്മാ­രും അ­സൂ­യാ­ലു­ക്ക­ളു­മാ­യ ചി­ലർ­ക്കു് ഇ­തൊ­ക്കെ ദു­സ്സ­ഹ­മാ­യി­ത്തോ­ന്നി. അ­ദ്ദേ­ഹ­ത്തി­നു് എ­തി­രാ­യി ദു­രാ­ലോ­ച­ന­കൾ തു­ട­ങ്ങി­യി­രു­ന്നു, ലെനിൻ രോ­ഗ­ശ­യ്യ­യിൽ വീ­ണ­പ്പോൾ­മു­തൽ ട്രാ­ട്സ്കി­യെ പു­റം­ത­ള്ളു­വാ­നു­ള്ള വ്യാ­ജ­വേ­ല­കൾ പല പ്ര­കാ­ര­ത്തി­ലും ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ദീ­ന­ക്കി­ട­ക്ക­യിൽ കി­ട­ന്നു­കൊ­ണ്ടു­ത­ന്നെ ലെനിൻ ഇ­തെ­ല്ലാം അ­റി­ഞ്ഞെ­ങ്കി­ലും പ­രി­ഹാ­ര­മാർ­ഗം കാണാൻ ക­ഴി­യാ­ത്ത­വ­ണ്ണം അ­ദ്ദേ­ഹം അ­വ­ശ­നാ­യി­പ്പോ­യി. ഈ സ­മ­യ­ത്തു് ട്രാ­ട്സ്കി വി­ശ്ര­മാർ­ത്ഥം ഒരു ഗ്രാ­മ­വാ­സ­ത്തി­നാ­യി പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. ലെനിൻ ആ­സ­ന്ന­മ­ര­ണ­നാ­യ വിവരം സ്റ്റാ­ലിൻ അ­ദ്ദേ­ഹ­ത്തെ മ­നഃ­പൂർ­വ്വം അ­റി­യി­ച്ചി­ല്ലെ­ന്നു് പ­റ­യ­പ്പെ­ടു­ന്നു. അ­തു­കൊ­ണ്ടു് മ­ര­ണ­സ­മ­യ­ത്തു് ത­മ്മിൽ കാ­ണാൻ­പോ­ലും ക­ഴി­യാ­തെ­പോ­യി. തന്റെ അ­ന്ത്യ­സ­ന്ദേ­ശ­മ­ട­ങ്ങി­യ ഒരു ക­ത്തു് ട്രാ­ട്സ്കി­ക്കു് കൊ­ടു­പ്പാ­നാ­യി ലെനിൻ മ­രി­ക്കു­ന്ന­തി­നു­മു­മ്പു് എ­ഴു­തി­വെ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. 1924 ജ­നു­വ­രി 21-ാം തി­യ­തി­യാ­ണു് ലെനിൻ മ­രി­ച്ച­തു്. തൽ­ക്ഷ­ണം­ത­ന്നെ മേൽ­പ­റ­ഞ്ഞ ക­ത്തു് സ­മീ­പ­വർ­ത്തി­ക­ളാ­യി­രു­ന്ന ശ­ത്രു­ക്കൾ മാ­റ്റി­ക്ക­ള­ഞ്ഞു. ഈ ക­ത്തു് ട്രാ­ട്സ്കി ആ­വ­ശ്യ­പ്പെ­ട്ടി­ട്ടും ല­ഭി­ക്കു­ക­യു­ണ്ടാ­യി­ല്ല. ഇതിലെ ര­ഹ­സ്യം പൊ­തു­ജ­ന­ങ്ങൾ­ക്കു് ഇ­പ്പോ­ഴും അ­ജ്ഞാ­ത­മാ­യി­രി­ക്കു­ന്നു.

ഇ­നി­യ­ത്തെ കഥ എ­ന്തി­നു് വി­സ്ത­രി­ക്കു­ന്നു? മ­നു­ഷ്യ­മ­ന­സ്സു് ദു­ഷി­ക്കു­ന്ന കാഴ്ച ഏതു് രാ­ജ്യ­ത്തും കാണാം. റ­ഷ്യ­യും ഇ­തി­നു് വ്യ­ത്യ­സ്ത­മ­ല്ല. ലെനിൻ മ­രി­ച്ച­പ്പോൾ തൽ­സ്ഥാ­നം ആർ­ക്കാ­ണെ­ന്നു­ള്ള സംഗതി സം­ശ­യി­ക്ക­ത്ത­ക്ക­തേ അ­ല്ലാ­യി­രു­ന്നു. പക്ഷേ, സ്റ്റാ­ലിൻ ആണു് അതു് കൈ­വ­ശ­മാ­ക്കി­യ­തു്. 1925-ൽ തന്നെ ട്രാ­ട്സ്കി താൻ അ­തു­വ­രെ ഏ­റ്റ­വും പ്ര­ശ­സ്ത­മാ­യി ന­ട­ത്തി­യ ഉ­ദ്യോ­ഗ­ത്തിൽ­നി­ന്നും ഒ­ഴി­ഞ്ഞു. 1926-ൽ അ­ദ്ദേ­ഹം ചി­കി­ത്സാർ­ത്ഥം ജർ­മ­നി­യി­ലേ­ക്കു­പോ­യി. ഈ ത­ക്കം­നോ­ക്കി എ­തി­രാ­ളി­കൾ ത­ങ്ങ­ളു­ടെ ക­ക്ഷി­ബ­ലം വർ­ദ്ധി­പ്പി­ച്ചു. ഇ­തി­നു­വേ­ണ്ടി നാടു് മു­ഴു­വൻ ഇവർ പ­ര­ത്തി­യ വ്യാ­ജ­പ്ര­സ്താ­വ­ന­കൾ­ക്കു് ക­ണ­ക്കി­ല്ല.

ജർ­മ­നി­യിൽ­നി­ന്നും ട്രാ­ട്സ്കി തി­രി­ച്ചെ­ത്തി­യ­പ്പോൾ റ­ഷ്യ­യി­ലെ അ­ന്ത­രീ­ക്ഷം പാടേ മാ­റി­യി­രി­ക്കു­ന്ന­താ­യി കണ്ടു. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട്ടി­ലെ സ്ഥി­ര­താ­മ­സം ത­ങ്ങൾ­ക്കു് ക­ണ്ഠ­കോ­ടാ­ലി­യാ­യി­ത്തീ­രു­മെ­ന്നു് സ്റ്റാ­ലിൻ­കൂ­ട്ടർ­ക്കു് അ­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ജ­ന­ക്ഷോ­ഭം ഉ­ണ്ടാ­ക്കാ­തെ സൂ­ത്ര­ത്തിൽ ഈ തീ­ക്കു­ടു­ക്ക­യെ ദൂ­ര­ത്താ­ക്ക­ണ­മെ­ന്നു് ഇ­ക്കൂ­ട്ടർ തീർ­ച്ച­യാ­ക്കി. റ­ഷ്യ­യു­ടെ മു­ഖ­ത്തു് കരി തേ­യ്ക്ക­ത്ത­ക്ക­വ­ണ്ണം അ­വ­ര­തു് സാ­ധി­ക്കു­ക­യും­ചെ­യ്തു. 1926 ജ­നു­വ­രി 16-ാം തിയതി അ­ദ്ദേ­ഹ­ത്തെ ത­ല­സ്ഥാ­ന­ന­ഗ­രി­യിൽ­നി­ന്നും വളരെ ദൂരെ ഒരു കു­ഗ്രാ­മ­ത്തി­ലേ­ക്കു് മാ­റ്റി. ഇ­തു­കൊ­ണ്ടും ശ­ത്രു­ക്ക­ളു­ടെ ഭയം തീർ­ന്നി­ട്ടി­ല്ല. പി­ന്നേ­യും ത­ന്ത്ര­ങ്ങൾ പ്ര­യോ­ഗി­ച്ചു് 1929-ൽ ട്രാ­ട്സ്കി­യെ ബ­ലാൽ­ക്കാ­രേ­ണ റ­ഷ്യ­യു­ടെ അ­തിർ­ത്തി ക­ട­ത്തി പു­റ­ത്താ­ക്കു­ക­യും­ചെ­യ്തു. സ്റ്റാ­ലിൻ­ഗ­വൺ­മെ­ന്റിൽ­നി­ന്നും അ­വ­സാ­ന­മാ­യി ല­ഭി­ച്ച ഈ പ്ര­തി­ഫ­ല­വും­കൊ­ണ്ടു് അ­ദ്ദേ­ഹം കാൺ­സ്റ്റാ­ന്റി­നോ­പ്പി­ളി­ലാ­ണു് (Constantinople) എ­ത്തി­യ­തു്. പി­ന്നീ­ടു് തുർ­ക്കി രാ­ജ്യ­ത്തിൽ­പ്പെ­ട്ട ഒരു ഒ­ഴി­ഞ്ഞ സ്ഥ­ല­ത്തു് അ­ദ്ദേ­ഹം കു­റെ­നാൾ താ­മ­സി­ച്ചു. ഇ­ക്കാ­ല­ത്തു് ജർമനി, ഇം­ഗ്ല­ണ്ട് മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളി­ലേ­ക്കു് പോ­കു­വാൻ അ­ദ്ദേ­ഹം പാ­സ്പോർ­ട്ട് ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു. ഒരു ഗ­വൺ­മെ­ന്റും ഇ­ക്കാ­ര്യ­ത്തിൽ സ്വ­ധർ­മം അ­നു­ഷ്ഠി­ച്ചി­ല്ല. ഒ­ടു­വിൽ മെൿ­സി­ക്കോ­വി­ലാ­ണു് ട്രാ­ട്സ്കി­ക്കു് സ്ഥി­ര­മാ­യ ഒരു അ­ഭ­യ­സ്ഥാ­നം ല­ഭി­ച്ച­തു്. 1936 മുതൽ നാലു് വർ­ഷ­ത്തോ­ളം­കാ­ലം അ­ദ്ദേ­ഹം അ­വി­ട­ത്തെ ഗ­വൺ­മെ­ന്റി­ന്റെ സം­ര­ക്ഷ­ണ­യിൽ താ­മ­സി­ച്ചു. ഇ­ക്കാ­ല­മ­ത്ര­യും അ­ദ്ദേ­ഹം സ്റ്റാ­ലിൻ ഗ­വൺ­മെ­ന്റി­ന്റെ നേരെ നി­ശി­ത­ങ്ങ­ളാ­യ ആ­ക്ഷേ­പ­ശ­ര­ങ്ങൾ വർ­ഷി­ച്ചു­കൊ­ണ്ടി­രു­ന്നു. ത­ന്മൂ­ലം വി­ദൂ­ര­മാ­യ മെൿ­സി­ക്കോ­വിൽ­പ്പോ­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­തം സു­ര­ക്ഷി­ത­മ­ല്ലാ­താ­യി. സ്റ്റാ­ലിൻ ചാ­ര­ന്മാർ അ­ദ്ദേ­ഹ­ത്തെ അ­പാ­യ­പ്പെ­ടു­ത്തു­വാൻ പ­ല­പ്പോ­ഴും തക്കം നോ­ക്കി­യി­ട്ടു­ണ്ടെ­ന്നു് പ­റ­യ­പ്പെ­ടു­ന്നു. ഇതിൽ എ­ത്ര­ത്തോ­ളം പ­ര­മാർ­ത്ഥ­മു­ണ്ടെ­ന്നു് നി­ശ്ച­യി­ച്ചു­കൂ­ടാ. ഏ­താ­യാ­ലും ഈ മ­ഹാ­പു­രു­ഷ­നു് ശ­ത്രു­ഭ­യം വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടു­ത­ന്നെ വന്നു. ഇ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ര­ക്ഷ­യ്ക്കാ­യി മെൿ­സി­ക്കോ ഗ­വൺ­മെ­ന്റ് സകല ഏർ­പ്പാ­ടു­ക­ളും ചെ­യ്തി­രു­ന്നു. എ­ങ്കി­ലും ഒ­ടു­വിൽ അ­വ­യെ­ല്ലാം വി­ഫ­ല­മാ­യി. 1940 ആ­ഗ­സ്റ്റ് മാസം 24-ാം തീയതി സ്വ­വ­സ­തി­യി­ലേ­ക്കു് മി­ത്ര­ഭാ­വ­ത്തിൽ ക­യ­റി­ച്ചെ­ന്ന ഒരു ഘാ­ത­ക­ന്റെ ശി­രോ­ഭേ­ദി­യാ­യ പ്ര­ഹ­ര­മേ­റ്റു് ഈ വീ­രാ­ത്മാ­വു് ഇ­ഹ­ലോ­ക­വാ­സം വെ­ടി­ഞ്ഞു.

(വി­ചാ­ര­വി­പ്ല­വം 1943)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Leon Trotsky (ml: ലിയോൺ ട്രാ­ട്സ്കി).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Leon Trotsky, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, ലിയോൺ ട്രാ­ട്സ്കി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 2, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with Pollard Willows, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.