SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/El-Retiro-Madrid.jpg
Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy .
സ­ഞ്ച­രി­ക്കു­ന്ന ചി­ഹ്ന­ബിം­ബ­ങ്ങൾ
മ­ധു­സൂ­ദ­നൻ

സിം­ല­യ്ക്ക­ടു­ത്തു് സ­നാ­വ­റി ൽ ഒരു ചി­ത്ര­ക­ലാ­ദ്ധ്യാ­പ­ക­നാ­യി­ക്ക­ഴി­യു­മ്പോൾ റോ­ബർ­ട്ട് എ­ന്നൊ­രു ജർ­മ്മൻ വി­ദ്യാർ­ത്ഥി എന്നെ കാ­ണു­വാൻ വ­രാ­റു­ണ്ടാ­യി­രു­ന്നു. തോ­ളി­ലൊ­രു ക­റു­ത്ത­സ­ഞ്ചി (റക് സാ­ക്ക്) ഘ­ടി­പ്പി­ച്ചു് കൂ­നി­ക്കൂ­നി കു­ന്നു­ക­യ­റി അയാൾ വരും. ഒ­രു­പാ­ടു് സ­ഞ്ച­രി­ക്കു­ന്ന സ്വ­ഭാ­വ­മു­ള്ള അയാൾ ഇ­ന്ത്യ­യിൽ രണ്ടു വർ­ഷ­ത്തോ­ള­മു­ണ്ടാ­യി­രു­ന്നു. വൈ­കു­ന്നേ­ര­ങ്ങ­ളിൽ അ­പ്ര­തീ­ക്ഷി­ത­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന അയാൾ ഞാൻ താ­മ­സി­ച്ചി­രു­ന്ന സ്ഥലം ഒ­രി­ട­ത്താ­വ­ള­മാ­ക്കും. ഒ­ന്നി­ലും ധൃ­തി­കാ­ണി­ക്കാ­തെ രാ­ത്രി ഒ­രു­പാ­ടു നേരം സം­സാ­രി­ച്ചി­രി­ക്കും. ഇം­ഗ്ലീ­ഷ് അധികം വ­ശ­മി­ല്ലാ­ത്ത­തു കൊ­ണ്ടു് അയാൾ വി­ഷ­മി­ച്ചു് മെ­ല്ലെ പ­റ­യു­ന്ന വാ­ച­ക­ങ്ങൾ­ക്കു് ഒരു പ്ര­ത്യേ­ക ഭം­ഗി­യു­ണ്ടാ­യി­രു­ന്നു. പു­ല­രാ­റാ­വു­മ്പോൾ എ­നി­ക്കു വളരെ ഇ­ഷ്ട­പ്പെ­ട്ട പാ­ട്ടു­കാ­ര­നാ­യ പോൾ റോബ്സ ന്റെ പാ­ട്ടു­കൾ അയാൾ അ­നു­ക­രി­ച്ചു പാടും.

ഇ­ട­യ്ക്കു് അയാൾ വ­ര­യ്ക്കാ­റു­ണ്ടാ­യി­രു­ന്ന ചി­ത്ര­ങ്ങൾ എന്നെ കാ­ണി­ക്കും. അ­തി­ന്റെ പ്ര­തി­ക­ര­ണ­വും ഉടനെ ആ­വ­ശ്യ­പ്പെ­ടും. സ­ഞ്ചാ­ര­ത്തി­നി­ട­യി­ലെ കാ­ഴ്ച­ക­ളാ­ണു് പേ­ഴ്സ്പെ­ക്ടീ­വും മ­റ്റും തെ­റ്റി­ച്ചു് റോ­ബർ­ട്ട് വ­ര­യ്ക്കു­ക. മി­ക്ക­വാ­റും ഒ­ഴി­ഞ്ഞ പാതകൾ. പാ­ത­കൾ­ക്കി­രു­വ­ശ­ത്തു­മാ­യി കാണാൻ ക­ഴി­യു­ന്ന ഹോർ­ഡി­ങ്ങു­ക­ളും വൈ­ദ്യു­തി­ക്കാ­ലു­ക­ളും മ­ര­ങ്ങ­ളും. മ­നു­ഷ്യ­രൂ­പ­ങ്ങൾ മ­നഃ­പൂർ­വ്വം എ­ന്ന­പ്പോ­ലെ ചി­ത്ര­ങ്ങ­ളിൽ നി­ന്നും ഒ­ഴി­വാ­ക്കി­യി­രു­ന്നു. ശ്ര­ദ്ധി­ച്ചു് വ­ര­ച്ചി­ട്ടു­ള്ള­വ­യെ­ങ്കി­ലും ഘ­ട­ന­തെ­റ്റി­യ ആ ദൃ­ശ്യ­ങ്ങൾ കാ­ഴ്ച­ക്കാ­രെ അ­സ്വ­സ്ഥ­മാ­ക്കു­വാൻ പ­ര്യാ­പ്ത­മാ­യി­രു­ന്നു. ക­ണ്ടു­തീ­രു­മ്പോൾ റോ­ബർ­ട്ട്, ചി­ത്ര­ങ്ങൾ വി­ല­പി­ടി­ച്ച രേഖകൾ എന്ന പോലെ സൂ­ക്ഷി­ച്ചു തി­രി­കെ വാ­ങ്ങി സ­ഞ്ചി­യിൽ തി­രു­കി­വ­യ്ക്കും. ‘എന്തു കൊ­ണ്ടു് നി­ങ്ങൾ മ­നു­ഷ്യ­രൂ­പ­ങ്ങൾ വ­ര­യ്ക്കു­ന്നി­ല്ല?’എന്ന ചോ­ദ്യം അയാൾ പ്ര­തീ­ക്ഷി­ച്ചി­രു­ന്ന പോലെ തോ­ന്നി.

images/madhu-sancha-05.jpg

“ഞാൻ വി­മ്മി­ന്റെ ഒ­രാ­രാ­ധ­ക­നാ­ണു്” കൂ­ടു­തൽ ചോ­ദ്യ­ങ്ങ­ളു­മാ­യി വ­ള­യാ­നാ­രം­ഭി­ക്കു­ന്ന­തി­നു മു­മ്പു തന്നെ അയാൾ വ്യ­ക്ത­മാ­യി­പ്പ­റ­ഞ്ഞു. “വിം വെ­ന്റേ­ഴ്സ്… ജർ­മ്മൻ സി­നി­മാ സം­വി­ധാ­യ­കൻ!”

തന്റെ നീ­ണ്ട­യാ­ത്ര­ക­ളു­ടെ തു­ട­ക്കം വിം വെ­ന്റേ­ഴ്സി ന്റെ സി­നി­മ­ക­ളിൽ നി­ന്നാ­ണു് എ­ന്നു് റോ­ബർ­ട്ട് തു­ടർ­ന്നു പ­റ­ഞ്ഞു. ജർ­മ്മ­നി­യിൽ ചി­ത്ര­ക­ല­യിൽ പ­രി­ശീ­ല­നം നേ­ടി­യി­ട്ടു­ള്ള റോ­ബർ­ട്ട് തൊ­പ്പി­വെ­ച്ചു് സു­ന്ദ­ര­മാ­യി പു­ഞ്ചി­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന വിം വെ­ന്റേ­ഴ്സി­ന്റെ ഒരു ചി­ത്രം എ­ടു­ത്തു കാ­ണി­ക്കു­ക­യും ചെ­യ്തു.

വിം വെ­ന്റേ­ഴ്സി­ന്റെ “ഇ­ച്ഛ­യു­ടെ ചി­റ­കു­കൾ ” എന്ന ഒ­റ്റ­ചി­ത്ര­മേ ഞാ­ന­ന്നു ക­ണ്ടി­ട്ടു­ണ്ടാ­യി­രു­ന്നു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഞ്ചാ­ര­കൃ­തി­ക­ളു­മാ­യി അ­ടു­പ്പ­ത്തി­ലാ­വു­ന്ന­തു് ഈ അ­ടു­ത്ത­കാ­ല­ത്തു് മാ­ത്ര­മാ­ണു്. അവ റോ­ബർ­ട്ടി­ന്റെ പ്ര­കൃ­തി­ദൃ­ശ്യ­ചി­ത്ര­ങ്ങൾ ഓർ­മ്മ­യിൽ കൊ­ണ്ടു­വ­ന്നു. റോ­ബർ­ട്ട് കൊ­ണ്ടു ന­ട­ക്കാ­റു­ണ്ടാ­യി­രു­ന്ന സി­ഗ­ര­റ്റു പാ­ക്ക­റ്റു­ക­ളും ‘ഹോ­ളി­വു­ഡ്’ എ­ന്നു് വെ­ളു­ത്ത അ­ക്ഷ­ര­ങ്ങ­ളിൽ എ­ഴു­തി­യ ചു­വ­ന്ന ബ­നി­യ­നും ഇ­രു­ട്ടിൽ­ത്തെ­ളി­യു­ന്ന സി­നി­മാ­പ്ര­തീ­ക­ങ്ങൾ­പോ­ലെ മ­ന­സ്സിൽ ക­ത്തി­നി­ന്നു. സ­ഞ്ചാ­രി­യാ­യ റോ­ബർ­ട്ടി­ന്റെ ശാ­ന്ത­മ­ല്ലാ­ത്ത മു­ഖ­വും.

സ­ഞ്ചാ­രി­ക­ളാ­യ മ­നു­ഷ്യ­രു­ടെ ദൃ­ശ്യാ­നു­ഭ­വ­ങ്ങ­ളാ­ണു് വിം വെ­ന്റേ­ഴ്സി­ന്റെ സി­നി­മ­കൾ. അ­പൂർ­വ്വ­മാ­യി മാ­ത്രം ‘കഥ’ പ­റ­ഞ്ഞി­ട്ടു­ള്ള വെ­ന്റേ­ഴ്സ്, യാ­ത്ര­ക­ഴി­ഞ്ഞ ചി­ത്ര­കാ­രൻ കൊ­ണ്ടു വ­രു­ന്ന രേ­ഖാ­ചി­ത്ര­ങ്ങൾ എന്ന പോലെ അ­ടു­ക്കും ചി­ട്ട­യു­മി­ല്ലാ­ത്ത അ­നു­ഭ­വ­ങ്ങൾ നി­ര­ത്തു­ന്നു. ഏ­കാ­കി­ക­ളാ­യ യാ­ത്ര­ക്കാർ; അവർ കണ്ട നാ­ടു­ക­ളെ­ക്കു­റി­ച്ചു് മ­നു­ഷ്യ­മു­ഖ­ങ്ങ­ളെ­ക്കു­റി­ച്ചു് ന­ട­ത്തു­ന്ന ആ­ത്മ­ഭാ­ഷ­ണ­ങ്ങ­ളാ­ണു് വെ­ന്റേ­ഴ്സ് സി­നി­മ­യിൽ രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു്.

സിനിമ മ­റ്റേ­തു കലയും പോലെ യാ­ഥാർ­ത്ഥ്യ­ത്തിൽ ഊ­ന്നു­ന്നു എ­ന്നു് വെ­ന്റേ­ഴ്സ് വി­ശ്വ­സി­ക്കു­ന്നു. സിനിമ എന്ന മാ­ധ്യ­മം പ്രാ­ഥ­മി­ക­മാ­യ ഒരു രൂപം മാ­ത്ര­മാ­ണെ­ന്നും, ഷൂ­ട്ടു ചെ­യ്യു­മ്പോൾ വ­ള­രെ­ക്കൂ­ടു­തൽ കാ­ണു­ക­യും കു­റ­ച്ചു ചി­ന്തി­ക്കു­ക­യും ആണു് താൻ ചെ­യ്യു­ന്ന­തെ­ന്നും വെ­ന്റേ­ഴ്സ് പ­റ­യു­ന്നു. (‘ലോ­ജി­ക് ഓഫ് ഇ­മേ­ജ­സ് ’ എന്ന പു­സ്ത­കം) താൻ തന്നെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന ചി­ഹ്ന­ബിം­ബ­ങ്ങ­ളി­ലേ­ക്കും ബാ­ഹ്യ­യാ­ഥാർ­ത്ഥ്യ­ത്തി­ലേ­ക്കും ഒരേ സമയം ക­ണ്ണു­തു­റ­ക്കു­ന്ന വി­ശ­ക­ല­ന രീ­തി­യി­ലൂ­ടെ ക­ലാ­കാ­രൻ എന്ന നി­ല­യിൽ താ­ന­നു­ഭ­വി­ക്കു­ന്ന അ­സ്തി­ത്വ സം­ബ­ന്ധി­യാ­യ പ്ര­ശ്ന­ങ്ങൾ കൂടി വെ­ന്റേ­ഴ്സ് തന്റെ സൃ­ഷ്ടി­ക­ളിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. ഇ­ങ്ങി­നെ കാ­ഴ്ച­യു­ടെ ത­ല­ത്തിൽ ക­ലാ­കാ­രൻ ന­ട­ത്തു­ന്ന ഇ­ട­പെ­ട­ലു­ക­ളാ­യി സിനിമ എന്ന മാ­ധ്യ­മം മാ­റു­ന്നു.

ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ വി­പു­ല­മാ­യ ഉ­പ­യോ­ഗ­ത്തി­ലൂ­ടെ മാ­റി­പ്പോ­യ പു­ത്തൻ ന­ഗ­ര­സം­വി­ധാ­ന­ത്തി­ന്റെ കാ­ഴ്ച­കൾ വിം വെ­ന്റേ­ഴ്സ് തന്റെ സൃ­ഷ്ടി­ക­ളിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. പ്ര­സ­ര­ണ സ­ന്ന­ദ്ധ­മാ­യ ഈ പുതു കാ­ഴ്ച­ക­ളെ അ­പ­ഗ്ര­ഥി­ക്കു­ക വഴി സ­മ­കാ­ലീ­ന­മാ­യ ഒരു ച­ല­ച്ചി­ത്ര ഭാ­ഷ­യി­ലേ­ക്കു് കാ­ഴ്ച­ക്കാ­രെ അ­ദ്ദേ­ഹം ആ­ന­യി­ച്ചു നിർ­ത്തു­ക­യാ­ണു്.

സിനിമ ഇന്നു നേ­രി­ടു­ന്ന ഭീ­ക­ര­മാ­യ പ്ര­തി­സ­ന്ധി­ക­ളെ തി­രി­ച്ച­റി­യു­ന്ന സം­വി­ധാ­യ­കർ, ത­ങ്ങൾ­ക്കു തന്നെ അ­ജ്ഞാ­ത­മാ­യ വി­ഭ്രാ­ന്ത ലോ­ക­ങ്ങ­ളി­ലേ­ക്കു് നാ­ടു­ക­ട­ത്ത­പ്പെ­ട്ട ഹ­താ­ശ­രാ­യ വ്യ­ക്തി­കൾ—ഇ­ങ്ങ­നെ നാ­ടു­ക­ട­ത്ത­പ്പെ­ട്ട­വ­രും, സ്വയം അ­ല­യു­ന്ന­വ­രു­മാ­യ ഒ­രു­പാ­ടു് ക­ഥാ­പാ­ത്ര­ങ്ങൾ വെ­ന്റേ­ഴ്സി­ന്റെ സി­നി­മ­ക­ളി­ലു­ണ്ടു്. ഈ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ നി­ര­ന്ത­ര യാ­ത്ര­യി­ലൂ­ടെ സ­മൂ­ഹ­ത്തിൽ പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­യ ദൃശ്യ-​ശ്രാവ്യതലങ്ങളിൽ കാ­ര്യ­മാ­യി ഇ­ട­പെ­ടു­ന്ന മാ­ധ്യ­മ വ്യ­വ­സ്ഥ­യു­ടെ, മ­നു­ഷ്യാ­വ­സ്ഥ­യു­ടെ ഒരു സൂ­ക്ഷ്മ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തു­ക­യാ­ണു് വെ­ന്റേ­ഴ്സ്.

images/madhu-sancha-06.jpg

യാത്ര, ത­ങ്ങ­ളു­ടെ വീ­ടു­കൾ ക­ണ്ടെ­ത്തു­വാൻ മ­നു­ഷ്യർ, ന­ട­ത്തു­ന്ന അ­ല­ച്ചി­ലാ­ണു്. യാ­ത്ര­കൾ അ­പ­ര­നു­മാ­യി വി­നി­മ­യ­ത്തി­നാ­യു­ള്ള ഇ­ച്ഛ­ക­ളാ­യി­ട്ടാ­ണു് ക­ലാ­സൃ­ഷ്ടി­ക­ളിൽ പൊ­തു­വെ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ള്ള­തു്. ആ­ശ­യ­വി­നി­മ­യ­ത്തി­ന്റെ അ­സാ­ദ്ധ്യ­ത­കൾ തി­രി­ച്ച­റി­യു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളെ ആ­വി­ഷ്ക്ക­രി­ക്കു­വാ­നാ­യി സ­ഞ്ച­രി­ക്കാ­റേ­യി­ല്ലാ­ത്ത ക­ഥാ­പാ­ത്ര­ങ്ങ­ളെ മു­റി­യ്ക്കു­ള്ളി­ലോ, നി­യ­ന്ത്രി­ത­മാ­യ സ്ഥ­ല­ത്തി­നു­ള്ളി­ലോ ത­ള­ച്ചി­ടു­ന്ന സാ­മു­വേൽ ബ­ക്ക­റ്റി നെ­പ്പോ­ലു­ള്ള­വ­രു­ടെ സൃ­ഷ്ടി­ക­ളിൽ ‘യാത്ര’ ഒരു വിദൂര സ്മരണ മാ­ത്ര­മാ­യി ഒ­ടു­ങ്ങു­ന്നു. വർ­ത്ത­മാ­ന­ത്തിൽ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു നീ­ങ്ങാൻ ക­ഴി­യു­ന്ന­തേ­യി­ല്ല. ഇ­തി­ന്റെ വി­രു­ദ്ധ­പ്ര­കൃ­തി­ക്കാ­ര­നാ­ണു് വെ­ന്റേ­ഴ്സി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ. സ്വ­ന്തം സ്വ­ത്വ­ത്തി­ലേ­ക്കു് ഉ­ണ­രു­വാ­നാ­യി രാ­ജ്യ­ത്തി­ന്റെ അ­തിർ­ത്തി­യി­ലേ­ക്കു വരെ അവർ സ­ഞ്ച­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ചില സി­നി­മ­ക­ളിൽ അവർ പ­ര­ദേ­ശ­ങ്ങ­ളിൽ അ­ല­യു­ന്ന­തു് സ്വ­ന്തം ദേ­ശ­ത്തി­ലേ­ക്കും ക­ല­യി­ലേ­ക്കും തി­രി­ച്ചു ചെ­ല്ലു­വാ­നാ­യി­ട്ടാ­ണു്.

images/Kings_of_the_road.jpg
തെ­രു­വി­ലെ രാ­ജാ­ക്ക­ന്മാർ.

തെ­രു­വി­ലെ രാ­ജാ­ക്ക­ന്മാ­രി ൽ’ ക­ഥ­യി­ല്ല. സ­ഞ്ചാ­ര­മേ­യു­ള്ളൂ. സി­നി­മ­യു­ടെ ഭൂ­രി­ഭാ­ഗ­വും വാ­ഹ­ന­ത്തി­നു­ള്ളി­ലി­രു­ന്നു കാ­ണു­ന്ന­തു പോലെ വിൻഡ് സ്ക്രീ­നി­ലെ­ന്ന പോ­ലെ­യാ­ണു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. രണ്ടു പേ­രാ­ണു് യാ­ത്ര­ക്കാർ. കേടു വന്ന സി­നി­മാ പ്രോ­ജ­ക്റ്റ­റു­കൾ ന­ന്നാ­ക്കു­ന്ന ഒ­രു­വ­നും ഭാ­ഷ­യി­ലും കു­ട്ടി­ക­ളു­ടെ മ­നഃ­ശ്ശാ­സ്ത്ര­ത്തി­ലും ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന മ­റ്റൊ­രാ­ളും. ജർ­മ്മ­നി­യു­ടെ ഒ­ര­റ്റം മുതൽ മ­റ്റേ­യ­റ്റം വരെ നീ­ണ്ടു­കി­ട­ക്കു­ന്ന തെ­രു­വു­ക­ളി­ലൂ­ടെ സി­നി­മാ­തീ­യ്യേ­റ്റ­റു­ക­ളിൽ നി­ന്നും സി­നി­മാ­തീ­യേ­റ്റ­റു­ക­ളി­ലേ­ക്കു് അവർ സ­ഞ്ച­രി­ക്കു­ന്നു. യാ­ത്ര­യിൽ ‘സം­ഭ­വി­ക്കു­ന്ന’ ചെറിയ, വലിയ കാ­ര്യ­ങ്ങ­ളി­ലൂ­ടെ­യും, യു­ദ്ധാ­ന­ന്ത­ര ജർ­മ്മ­നി­യിൽ ചി­ത­റി­ക്കി­ട­ക്കു­ന്ന അ­മേ­രി­ക്കൻ സം­സ്ക്കാ­ര­ത്തി­ന്റെ ചി­ഹ്ന­ബിം­ബ­ങ്ങ­ളി­ലൂ­ടെ­യും വ­ണ്ടി­യോ­ടി­ക്കു­ന്ന ഇവർ യാത്ര നിർ­ത്തു­ന്ന­തേ­യി­ല്ല. ക­ഥാ­പാ­ത്ര­ങ്ങൾ ഇ­ട­യ്ക്കു് സ­ന്ദർ­ശി­ക്കു­ന്ന സി­നി­മാ­തീ­യേ­റ്റ­റു­കൾ വർ­ത്ത­മാ­ന­ജീ­വി­ത­ത്തി­ന്റെ അ­ഭി­ശ­പ്ത­ഖ­ണ്ഡ­ങ്ങ­ളാ­യി പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ജർ­മ്മ­നി­യു­ടെ ഈ ‘സ്വ­പ്ന­ങ്ങൾ വി­ല്ക്കു­ന്ന ഇ­രു­ട്ട­റ­ക­ളു’ടെ ഉ­ട­മ­സ്ഥ­രോ­ടും ന­ട­ത്തി­പ്പു­കാ­രോ­ടും യ­ഥാർ­ത്ഥ­ത്തിൽ ഒരു ഡോ­ക്കു­മെ­ന്റ­റി സി­നി­മ­യി­ലെ­ന്ന­പോ­ലെ സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന ഈ ചി­ത്രം ജർ­മ്മൻ സി­നി­മ­യു­ടെ വർ­ത്ത­മാ­ന­കാ­ല സാ­മ്പ­ത്തി­ക ച­രി­ത്രം കൂടി രേ­ഖ­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

images/madhu-sancha-02.jpg
Wim Wenders ന്റെ Notes On Cities and Clothes എന്ന ചി­ത്ര­ത്തി­ലെ ഒരു ഫ്ര­യി­മി­ന്റെ ഘടന.

ചി­ഹ്ന­ങ്ങൾ മാ­ത്ര­മാ­യി ചു­രു­ങ്ങി­യ ജ­ന­ജീ­വി­ത­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ വെ­ന്റേ­ഴ്സ് പ­രി­ശോ­ധ­ന­യ്ക്കു് വി­ധേ­യ­മാ­ക്കു­ന്നു. ‘തെ­രു­വി­ലെ രാ­ജ­ക്ക­ന്മാ­രി’ൽ കടയിൽ നി­ന്നു വാ­ങ്ങാൻ കി­ട്ടു­ന്ന ഒരു മെ­ഴു­കു­തി­രി ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഹി­റ്റ്ല­റു­ടെ ത­ല­യു­ടെ രൂ­പ­ത്തി­ലു­ള്ള ആ മെ­ഴു­കു­തി­രി ഒ­രാ­ഭി­ചാ­ര­ക്രി­യ­യി­ലെ­ന്ന­പോ­ലെ ക­ഥാ­പാ­ത്ര­ങ്ങൾ ക­ത്തി­ച്ചു കാ­ണി­ക്കു­ന്നു. ഈ മെ­ഴു­കു­തി­രി­യു­ടെ വെ­ളി­ച്ച­ത്തിൽ വർ­ത്ത­മാ­ന­ജീ­വി­ത­ത്തി­ന്റെ വൈ­രൂ­പ്യ­ങ്ങൾ ന­മു­ക്കു കാണാം. ഇ­ള­കി­യാ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന സ്വ­പ്ന­ലോ­ക­ത്തി­ന്റെ വൈ­വി­ധ്യ­ങ്ങ­ളിൽ ച­രി­ത്ര­സ­ത്യ­ങ്ങൾ എ­ങ്ങി­നെ വി­കൃ­ത­മാ­യി വി­ള­ക്കി­ച്ചേർ­ത്തി­രി­ക്കു­ന്നു­വെ­ന്നു് ഈ ചെറിയ ദൃ­ശ്യ­ഖ­ണ്ഡം കാ­ണി­ച്ചു ത­രു­ന്നു­ണ്ടു്.

പ­രി­ഷ്ക്കൃ­തി­യു­ടെ സ്ഥ­ല­കാ­ല­ങ്ങ­ളി­ലൂ­ടെ­യു­ള്ള സ­ഞ്ചാ­ര­ത്തിൽ ക­ഥാ­പാ­ത്ര­ങ്ങൾ നേ­രി­ടു­ന്ന ആ­ന്ത­രി­ക സ­ന്ദേ­ഹ­ങ്ങ­ളിൽ ആ­ത്മ­നി­ഷ്ഠ­മെ­ന്നു തോ­ന്നാ­വു­ന്ന പലതും വെ­ന്റേ­ഴ്സ് കൂ­ട്ടി­ക­ലർ­ത്തു­ന്നു­ണ്ടു്. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടേ­യും, പ്ര­ധാ­ന­സം­ഭ­വ­ങ്ങ­ളു­ടേ­യും മുഖ്യ സ്വ­ഭാ­വ­ത്തിൽ നി­ന്നു മാറി അ­പ്ര­ധാ­ന­മെ­ന്നു തോ­ന്നാ­വു­ന്ന ഒരു പ്ര­വൃ­ത്തി­യോ, ദൃ­ശ്യ­മോ ഒരു സീ­ക്വൻ­സി­നു­ള്ളിൽ ഒ­രു­ക്കി­യി­രി­ക്കു­ന്ന­തു് വെ­ന്റേ­ഴ്സി­ന്റെ എല്ലാ ചി­ത്ര­ങ്ങ­ളി­ലും കാണാം. പ്രൊ­ജ­ക്ടർ ന­ന്നാ­ക്കു­വാൻ തീ­യ്യേ­റ്റ­റി­ലെ­ത്തു­ന്ന മു­ഖ്യ­ക­ഥാ­പാ­ത്ര­വും കു­ട്ടി­ക­ളു­ടെ മ­നഃ­ശ്ശാ­സ്ത്ര ഗ­വേ­ഷ­ക­നും സ്ക്രീ­നിൽ­ത്തെ­ളി­യു­ന്ന നി­ഴ­ലു­ക­ളാ­വു­ന്നു­ണ്ടു് സി­നി­മ­യിൽ. സി­നി­മ­യ്ക്കു വേ­ണ്ടി കാ­ത്തി­രി­ക്കു­ന്ന കു­ട്ടി­കൾ നി­ഴ­ലു­കൾ ക­ണ്ടു­കൈ­യ­ടി­ക്കു­ന്ന­തും പി­ന്നീ­ടു് കൈ­യ­ടി­യ്ക്കു് വേ­ണ്ടി ക­ഥാ­പാ­ത്ര­ങ്ങൾ ത­ങ്ങ­ളു­ടെ നി­ഴ­ലു­കൾ നൃ­ത്തം ചെ­യ്തു കാ­ണി­ക്കു­ന്ന­തും ഇ­ത്ത­ര­ത്തി­ലു­ള്ള അ­പ്ര­ധാ­ന­സം­ഭ­വ­ങ്ങ­ളാ­ണു്. എ­ന്നാൽ ഇ­തി­ലൂ­ടെ സി­നി­മ­യു­ടെ ച­രി­ത്ര­ത്തി­ലെ ആ­ദ്യ­കാ­ല നി­ഷ്ക­ള­ങ്ക­ത­യെ വെ­ന്റേ­ഴ്സ് തന്റെ ചി­ത്ര­ത്തി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­വ­രു­ന്നു­ണ്ടു്.

images/madhu-sancha-03.jpg
The American Friend (1977) എന്ന ചി­ത്ര­ത്തി­ലെ ഒരു ഫ്ര­യി­മി­ന്റെ ഘടന.
images/Lisbon_story.jpg
ലി­സ്ബൻ സ്റ്റോ­റി, പോ­സ്റ്റർ.

പാതകൾ (Roads) ഹോ­ളി­വു­ഡ് സി­നി­മ­ക­ളിൽ പോലും ഒരു ഭൗ­തി­ക­സാ­ന്നി­ദ്ധ്യം എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് പ്രാ­ധാ­ന്യ­മു­ള്ളൊ­രു ചി­ഹ്ന­മാ­ണു്. പ്ര­വാ­ഹ­ത്തി­ന്റെ പ്ര­തീ­ക­മാ­ണ­തു്. ഹോ­ളി­വു­ഡ് സി­നി­മ­ക­ളിൽ സാ­ഹ­സി­ക­ത­യു­ടേ­യും, അ­ന്വേ­ഷ­ണ­ത്തി­ന്റേ­യും, അ­പ­ക­ട­ങ്ങ­ളു­ടേ­യും, ര­ക്ഷ­പ്പെ­ട­ലി­ന്റേ­യും നി­ര­ന്ത­ര­സാ­ന്നി­ദ്ധ്യം പാ­ത­ക­ളി­ലാ­ണു്. ചി­ഹ്ന­ബിം­ബ­ങ്ങ­ളു­ടെ ഒ­ടു­ങ്ങാ­ത്ത സ­മു­ദ്ര­മാ­യി പാ­ത­ക­ളെ വെ­ന്റേ­ഴ്സ് തി­രി­ച്ച­റി­യു­ന്നു. ഈ പാ­ത­ക­ളി­ലൂ­ടെ വെ­ന്റേ­ഴ്സി­ന്റെ ക­ഥാ­പാ­ത്ര­ങ്ങൾ വിവിധ ത­ര­ത്തി­ലു­ള്ള വ­ണ്ടി­ക­ളോ­ടി­ക്കു­ന്നു. ഇ­ട­യ്ക്കു് കേ­ടു­വ­രു­ന്ന­വ­യും പ­ല­പ്പോ­ഴും അ­നു­സ­ര­ണ­യി­ല്ലാ­ത്ത­വ­യു­മാ­യ വാ­ഹ­ന­ങ്ങൾ. ചില ചി­ത്ര­ങ്ങ­ളിൽ വാ­ഹ­ന­ത്തി­നു­ള്ളിൽ­ത്ത­ന്നെ താ­മ­സി­ച്ചു യാ­ത്ര­ചെ­യ്യു­ന്ന­വ­രാ­ണു് ക­ഥാ­പാ­ത്ര­ങ്ങൾ. വ­ണ്ടി­യി­ലൊ­ഴി­ക്കു­വാ­നാ­യി വെ­ള്ള­മി­ല്ലാ­ത്ത­തി­നാൽ അ­മേ­രി­ക്കൻ കോ­ള­യൊ­ഴി­ച്ചു് വ­ണ്ടി­യോ­ടി­ക്കു­ന്നു­ണ്ടു് ‘ലി­സ്ബൻ സ്റ്റോ­റി’യിലെ ഒരു ക­ഥാ­പാ­ത്രം.

images/Rembrandt.jpg
റെം­ബ്രാ­ന്റ്

ഡച്ചു ചി­ത്ര­കാ­രൻ റെം­ബ്രാ­ന്റി ന്റെ­താ­യി­ക്ക­രു­ത­പ്പെ­ടു­ന്ന ഒരു ഓയൽ പെ­യി­ന്റിം­ങു­ണ്ടു്. ‘മു­ടി­യ­നാ­യ പു­ത്ര­ന്റെ തി­രി­ച്ചു­വ­ര­വു്’; ഒരു തണൽ വൃ­ക്ഷം­പോ­ലെ നിൽ­ക്കു­ന്ന പി­താ­വി­ന്റെ അ­രു­കിൽ മു­ട്ടു­കു­ത്തി നിൽ­ക്കു­ന്ന യു­വാ­വാ­യ­പു­ത്ര­ന്റെ പിൻ­ഭാ­ഗ­മാ­ണു് ചി­ത്ര­ത്തിൽ കാണാൻ ക­ഴി­യു­ക. റെം­ബ്രാ­ന്റി­ന്റെ കൈ­യൊ­പ്പു­ക­ളാ­യ വെ­ളി­ച്ച­ക്ര­മീ­ക­ര­ണ­വും ആ­ത്മീ­യ­ച്ഛാ­യ­യു­ള്ള അ­ന്ത­രീ­ക്ഷ­വും ചി­ത്ര­ത്തി­ലു­ള്ള­തു­കൊ­ണ്ടു് അ­ദ്ദേ­ഹം വ­ര­ച്ച­തു­ത­ന്നെ എന്നു പല ക­ലാ­ച­രി­ത്ര­കാ­ര­ന്മാ­രും ക­രു­തു­ന്ന ഈ മ­ഹ­ത്താ­യ സൃ­ഷ്ടി­യിൽ മു­ടി­യ­നാ­യ പു­ത്ര­ന്റെ കാ­ലു­കൾ കാ­ഴ്ച­ക്കാർ ശ്ര­ദ്ധി­ക്കു­വാ­നാ­യി­ത്ത­ന്നെ ഒരു കേ­ന്ദ്ര­ബിം­ബം എന്ന നി­ല­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. അ­ല­ഞ്ഞു നടന്ന ആ കാ­ലു­കൾ പൊ­തി­ഞ്ഞ കീ­റി­പ്പ­റി­ഞ്ഞ ചെ­രു­പ്പു­കൾ അ­ശാ­ന്ത­മാ­യ അ­ല­ച്ചി­ലി­ന്റെ അ­ട­യാ­ള­ങ്ങൾ കാ­ണി­ക്കു­ന്നു. ആ ചെ­രു­പ്പിൽ കാ­രു­ണ്യ­മി­ല്ലാ­ത്ത ഒരു ഭൂ­ഖ­ണ്ഡ­ത്തി­ന്റെ വി­സ്തൃ­ത­മാ­യ ഭൂപടം ന­മു­ക്കു കാണാം.

images/Return_of_the_Prodigal_Son.jpg
മു­ടി­യ­നാ­യ പു­ത്ര­ന്റെ തി­രി­ച്ചു­വ­ര­വു്, റെം­ബ്രാ­ന്റ്.

ഒരു ചി­ത്ര­കാ­ര­നാ­യി ജീ­വി­ത­മാ­രം­ഭി­ച്ച വെ­ന്റേ­ഴ്സി­നു താൻ സി­നി­മ­ക­ളിൽ ഉ­പ­യോ­ഗി­ക്കു­ന്ന വ­സ്തു­ക്ക­ളിൽ സാ­മൂ­ഹ്യ­ഘ­ട­ന­യി­ലെ സ­ങ്കീർ­ണ്ണ­ത­കൾ പ്ര­തി­ഫ­ലി­പ്പി­ക്കു­വാൻ ക­ഴി­യു­ന്നു­ണ്ടു്. വാ­ങ്മ­യ­ത്തി­ലും ദൃ­ശ്യാ­ത്മ­ക­ത­യി­ലും ചി­ട്ട­പ്പെ­ടു­ത്തി­യ ആ­ധു­നി­ക ചി­ഹ്ന­ബിം­ബ നിർ­മ്മി­തി­യു­ടെ അ­ടി­സ്ഥാ­ന­രൂ­പ­ങ്ങ­ളെ ഒരു ര­ണ്ടാം കാ­ഴ്ച­യ്ക്കു് അ­ദ്ദേ­ഹം സ­ന്ന­ദ്ധ­മാ­ക്കു­ന്നു. ടെ­ലി­ഫോൺ, ന്യൂ­സ്പേ­പ്പ­റു­കൾ, ടെ­ലി­വി­ഷൻ, റേ­ഡി­യോ, റി­ക്കോ­ഡ് പ്ല­യ­റു­കൾ, ടേ­പ്പ് റി­ക്കോ­ഡു­കൾ, കൈ­യ്യെ­ഴു­ത്തു­കൾ, പെ­യി­ന്റിം­ങു­കൾ എ­ന്നി­വ­യു­ടെ ദൃ­ശ്യ­വി­ശ­ദാം­ശ­ങ്ങൾ പ­ല­ത­വ­ണ­യാ­യി സി­നി­മ­യിൽ കൂ­ട്ടി­ച്ചേർ­ക്ക­പ്പെ­ടു­ന്നു, ഇ­ങ്ങ­നെ യു­ദ്ധാ­ന­ന്ത­ര ജർ­മ്മ­നി­യു­ടെ ഭീ­ക­ര­മു­ഖം സാ­വ­ധാ­നം കെ­ട്ടി­യു­യർ­ത്തു­ക­യാ­ണു് വെ­ന്റേ­ഴ്സ്. പ­ല­പ്പോ­ഴും അ­മേ­രി­ക്കൻ മൂ­ല­ധ­നം ക­യ്യേ­റി­യ ജർ­മ്മൻ സി­നി­മ­യു­ടെ തന്നെ വി­ശ­ക­ല­ന­ത്തി­ലൂ­ടെ.

“ദൃ­ശ്യ­ബിം­ബ­ങ്ങ­ളി­ലൂ­ടെ കഥ പറയുക; വി­ചി­ത്ര­മെ­ന്നു പ­റ­യ­ട്ടെ, ഞാൻ ഒ­രി­ക്ക­ലും അതിൽ വി­ശ്വ­സി­ച്ചി­രു­ന്നി­ല്ല. ഒരു പക്ഷേ, ദൃ­ശ്യ­ബിം­ബ­ങ്ങൾ കൂ­ടു­തൽ പ്രാ­ധാ­ന്യ­മു­ള്ള­താ­യി തോ­ന്നു­ന്ന­തു് കൊ­ണ്ടാ­വ­ണം, പ­ല­പ്പോ­ഴും അവ ക­ണ്ടെ­ത്തു­വാ­നു­ള്ള പ്രാ­ഥ­മി­ക പാഠം മാ­ത്ര­മാ­യി എ­നി­ക്കു കഥ.” വിം വെ­ന്റേ­ഴ്സ് ഒ­രി­ക്കൽ വി­ശ­ദീ­ക­രി­ച്ചി­രു­ന്നു.

images/Yasujiro-Ozu.jpg
യ­സു­ജി­റോ ഒസു

ജാ­പ്പാ­നീ­സ് സി­നി­മാ­സം­വി­ധാ­യ­കൻ യ­സു­ജി­റോ ഒസു വി­ന്റെ ചി­ത്ര­ങ്ങ­ളി­ലെ വ­സ്തു­നി­ഷ്ഠ­യി­ലൂ­ന്നി­യ ലാ­ളി­ത്യം വെ­ന്റേ­ഴ്സി­നെ ആ­കർ­ഷി­ച്ചി­ട്ടു­ണ്ടു്. ക്യാ­മ­റ­യു­ടെ സ്ഥാ­നം മുൻ­കൂ­ട്ടി ഉ­റ­പ്പി­ച്ചു നിർ­മ്മി­ക്കു­ന്ന ഒ­സു­വി­ന്റെ അ­തി­ഗം­ഭീ­ര­മാ­യ ഷോ­ട്ടു­കൾ, ക­ഥാ­ഘ­ട­ന­യിൽ നി­ന്നു് മാറി നി­ല്ക്കു­ന്ന ശൂ­ന്യ­മാ­യ സ്പേ­സ്, കാ­ല­ത്തെ ഓരോ ഫ്രെ­യി­മി­ലേ­ക്കും ആ­ന­യി­ക്കു­വാ­നു­ള്ള ക­ഴി­വു് എ­ന്നി­വ വെ­ന്റേ­ഴ്സി­നെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നു. തന്റെ ‘ഒ­രേ­യൊ­രു ഗുരു’ എ­ന്നാ­ണു് വെ­ന്റേ­ഴ്സ് ഒ­സു­വി­നെ വി­ല­യി­രു­ത്തു­ന്ന­തു്. ഒ­സു­വി­ന്റെ ചി­ത്ര­ങ്ങ­ളി­ലേ­ക്കും, അ­ദ്ദേ­ഹ­ത്തി­ന്റെ നാടായ ജ­പ്പാ­നി­ലേ­ക്കു­മു­ള്ള സ­ഞ്ചാ­ര­മാ­ണു് വിം വേ­ന്റെ­ഴ്സി­ന്റെ ‘ടോ­ക്കി­യോ ഗാ ” എന്ന ച­ല­ച്ചി­ത്രം.

images/Tokyo-Ga-poster.jpg
ടോ­ക്കി­യോ ഗാ, പോ­സ്റ്റർ.

ഒസു അ­മ്പ­ത്തി­നാ­ലു ചി­ത്ര­ങ്ങൾ നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. ഇ­രു­പ­തു­ക­ളിൽ നി­ശ്ശ­ബ്ദ ചി­ത്ര­ങ്ങ­ളും മു­പ്പ­തു­ക­ളി­ലും നാൽ­പ­തു­ക­ളി­ലും ബ്ലാ­ക്ക് ആന്റ് വൈ­റ്റ് ചി­ത്ര­ങ്ങ­ളും അ­വ­സാ­ന­മാ­യി 1963-ൽ അ­ദ്ദേ­ഹം മ­ര­ണ­മ­ട­യു­ന്ന­തു് വരെ കളർ ചി­ത്ര­ങ്ങ­ളും ഒസു നിർ­മ്മി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ല­യു­ടെ പ്ര­ത്യേ­ക­ത­ക­ളി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന വെ­ന്റേ­ഴ്സ് കാ­ണു­ന്ന­തു് ഒ­സു­വി­ന്റെ സ്വ­ന്തം ന­ഗ­ര­മാ­യ ടോ­ക്കി­യോ­യു­ടെ സ­മ­കാ­ലീ­ന മു­ഖ­മാ­ണു്. ടോ­ക്കി­യോ ന­ഗ­ര­ത്തി­ലെ ആ­ധു­നി­ക യാ­ത്രാ സം­വി­ധാ­ന­ങ്ങൾ ക­ഴി­യു­ന്ന­ത്ര ‘ടോ­ക്കി­യോ ഗാ’യിൽ കാ­ണി­ക്കു­വാൻ വെ­ന്റേ­ഴ്സ് ശ്ര­മി­ച്ചി­ട്ടു­ണ്ടു്. കാ­റു­കൾ, വി­മാ­ന­ങ്ങൾ, ബസുകൾ, മോ­ട്ടോർ ബോ­ട്ടു­കൾ, സൈ­ക്കിൾ, ഫെറി, ട്രെ­യിൻ, ഭൂ­മി­തു­ര­ന്നു നിർ­മ്മി­ക്കു­ന്ന സ­ബ്വേ­കൾ, എ­ന്നി­ങ്ങ­നെ. ഫ്രെ­യി­മി­ന്റെ ഇ­രു­വ­ശ­ങ്ങ­ളി­ലേ­ക്കും പാ­യു­ന്ന ഈ വാ­ഹ­ന­ങ്ങ­ളു­ടെ ഇ­ര­മ്പ­ത്തി­നി­ട­യിൽ വർ­ഷ­ങ്ങൾ­ക്കു് മുൻ­പു് ഒസു നിർ­മ്മി­ച്ച ബ്ലാ­ക്ക് ആൻഡ് വൈ­റ്റ് ചി­ത്ര­ത്തിൽ നി­ന്നു് ഒരു തീ­വ­ണ്ടി കു­തി­ച്ചു പാ­യു­ന്ന­തു് കാണാം.

images/madhu-sancha-04.jpg
The American Friend (1977) എന്ന ചി­ത്ര­ത്തി­ലെ ഒരു ഫ്ര­യി­മി­ന്റെ ഘടന.

ഒ­സു­വി­ന്റെ ന­ഗ­ര­ത്തിൽ ഇ­ന്നു് വി­ചി­ത്ര­മാ­യ ഒരു ഫാ­ക്ട­റി­യു­ണ്ടു്. അവിടെ എ­ല്ലാം ആ­രം­ഭി­ക്കു­ന്ന­തു് യ­ഥാർ­ത്ഥ ഭക്ഷണ വ­സ്തു­ക്ക­ളിൽ നി­ന്നു് അ­ച്ചു­കൾ ത­യ്യാ­റാ­ക്കി മെ­ഴു­കിൽ വാർ­ത്തെ­ടു­ത്ത കൗതുക വ­സ്തു­ക്ക­ളാ­ണു് ഈ ഫാ­ക്ട­റി­യിൽ നിർ­മ്മി­ക്കു­ന്ന­തു്. ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളു­ടെ അ­നേ­ക­പ്പ­തി­പ്പു­കൾ തി­ക­ഞ്ഞ ശ്ര­ദ്ധ­യോ­ടെ മെ­ഴു­കിൽ ഉ­ത്പാ­ദി­പ്പി­ക്കു­ന്നു. ഈ ഭക്ഷണ നിർ­മ്മാ­ണ ശാ­ല­യു­ടെ ദൃ­ശ്യ­വി­ശ­ദാം­ശ­ങ്ങൾ ന­മു­ക്കു ത­രു­ന്ന­തി­ലൂ­ടെ ഒ­സു­വി­ന്റെ സി­നി­മ­കൾ­ക്കു് സ­മാ­ന്ത­ര­മാ­യി വെ­ന്റേ­ഴ്സ് സ­ഞ്ച­രി­ക്കു­ന്നു.

images/NotebookonCitiesandClothes.jpg
വ­സ്ത്ര­ങ്ങ­ളെ­യും ന­ഗ­ര­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള കു­റി­പ്പു­കൾ, പോ­സ്റ്റർ.

വ­സ്ത്ര­ങ്ങ­ളെ­യും ന­ഗ­ര­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള കു­റി­പ്പു­കൾ ” എന്ന ചി­ത്രം ലോക പ്ര­സി­ദ്ധ ജാ­പ്പാ­നീ­സ് ഫാഷൻ ഡി­സൈ­ന­റാ­യ യോജി യ­മാ­മോ­ട്ടൊ­യെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി­യും ചി­ഹ്ന­ബിം­ബ­ങ്ങ­ളു­ടെ നി­ല­നി­ല്പി­നെ കു­റി­ച്ചു­ള്ള ഉ­ത്ക­ണ്ഠ നി­റ­ഞ്ഞ ഒ­ര­ന്വേ­ഷ­ണ­വു­മാ­ണു്. യാ­മോ­മോ­ട്ടോ വ­സ്ത്ര­ത്തി­നു് അ­ള­വെ­ടു­ക്കു­ന്ന­തും തു­ണി­മു­റി­ക്കു­ന്ന­തും മറ്റു ച­ല­ച്ചി­ത്ര­നിർ­മ്മാ­ണ­ത്തി­ന്റെ വി­വി­ധ­ഘ­ട്ട­ങ്ങ­ളു­മാ­യി സാ­മ്യ­മു­ള്ള ഒരു പ­ണി­യാ­ണെ­ന്നു് ഈ സിനിമ ആ­ദ്യ­മേ തന്നെ സ്ഥാ­പി­ക്കു­ന്നു­ണ്ടു്. യ­മോ­മോ­ട്ട­യു­ടെ അ­ള­വു­ക­ളെ­യും ആ­കൃ­തി­ക­ളെ­യും കു­റി­ച്ചു­ള്ള ക­ണി­ശ­ങ്ങൾ ച­ല­ച്ചി­ത്ര­നിർ­മ്മാ­ണ­ത്തി­നാ­വ­ശ്യ­മാ­യ സൂ­ക്ഷ്മ­ത­ക­ളു­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന ഒ­രു­പാ­ടു് ദൃ­ശ്യ­ങ്ങൾ ഈ­ചി­ത്ര­ത്തി­ലു­ണ്ടു്. ഈ ചി­ത്ര­ത്തി­ലെ സ്വീ­ക്വൻ­സു­കൾ ര­ണ്ടാ­യി പ­കു­ത്താൽ ഒരു വി­ഭാ­ഗം വെ­ന്റേ­ഴ്സി­ന്റെ തന്നെ ക­ലാ­ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­കൾ ത­ന്നെ­യാ­ണു് പ­രി­ശോ­ധി­ക്ക­പ്പെ­ടു­ന്ന­തു് എന്നു കാണാം. ക­ലാ­കാ­ര­ന്റെ സ്വ­ത്വ­സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു ദൃ­ശ്യ­സൂ­ച­ക­ങ്ങ­ളി­ലൂ­ടെ ന­ട­ത്തു­ന്ന ഈ അ­ന്വേ­ഷ­ണ­ത്തിൽ ക­റു­ത്ത വ­സ്ത്രം ധ­രി­ച്ച, ചെ­റി­യ­ക­ണ്ണു­ക­ളും, ചു­രു­ളൻ മു­ടി­യു­മു­ള്ള യ­മോ­മോ­ട്ടോ­യു­ടെ താ­ത്പ­ര്യ­ങ്ങ­ളും ആ­ശ­ങ്ക­ക­ളും തെ­ളി­ഞ്ഞു വ­രു­ന്ന­തു് കാണാം. ഫ്രെ­യി­മു­കൾ പ­ല­താ­യി വി­ഭ­ജി­ച്ചു് ച­ലി­ക്കു­ന്ന­വ­യും അ­ല്ലാ­ത്ത­വ­യു­മാ­യ വി­രു­ദ്ധ­ബിം­ബ­ങ്ങൾ നി­ര­ത്തി വെ­ന്റേ­ഴ്സ് നിർ­മ്മി­ച്ചി­രി­ക്കു­ന്ന ദൃ­ശ്യ­ങ്ങൾ തി­ക­ച്ചും സ­മ­കാ­ലീ­ന­മാ­യ ഭാ­ഷ­യാൽ തീർ­ത്തി­ട്ടു­ള്ള­വ­യാ­ണു്.

അ­മേ­രി­ക്കൻ സി­നി­മ­യോ­ടു് മ­ധു­ര­വും, ക­യ്പും നി­റ­ഞ്ഞ അ­ഭി­നി­വേ­ശം വെ­ന്റേ­ഴ്സി­ന്റെ സി­നി­മ­കൾ പ്ര­കാ­ശി­പ്പി­ക്കു­ന്നു­ണ്ടു്. അ­മേ­രി­ക്ക­യിൽ നിർ­മ്മി­ക്കു­ന്ന ഭ­ക്ഷ്യ­പ­ദാർ­ത്ഥ­ങ്ങ­ളും, എ­ല­ക്ട്രോ­ണി­ക്കൽ ഉ­പ­ക­ര­ണ­ങ്ങ­ളും, വേ­ദ­നാ­സം­ഹാ­രി­ക­ളും, വ­സ്ത്ര­ങ്ങ­ളും, വി­റ്റ­ഴി­ക്ക­പ്പെ­ടു­ന്ന­തു് ജ­ന­ങ്ങ­ളു­ടെ ബോ­ധ­ത്തിൽ ബിം­ബ­രൂ­പേ­ണ സ­ന്നി­വേ­ശി­പ്പി­ക്കു­ന്ന പ്ര­ത്യ­യ­ശാ­സ്ത്ര മി­ത്തു­ക­ളി­ലൂ­ടെ­യാ­ണു്. ഈ മി­ത്തു­കൾ സി­നി­മ­യിൽ പ­ക­രു­ന്ന വ്യാ­ജ­മാ­യ ആ­ന­ന്ദ­ത്തി­ന്റെ യു­ക്തി­ഹീ­ന­ത­യെ സ­മ­കാ­ലീ­ന­മാ­യ ഒരു ഭാഷ കൊ­ണ്ടു ചെ­റു­ക്കു­ക­യാ­ണു് വെ­ന്റേ­ഴ്സ്. ഹോ­ളി­വു­ഡ് സ്ഥി­തി­ചെ­യ്യു­ന്ന ലോസ് ഏ­ഞ്ചൽ­സു തന്നെ ഒരു പ്ര­തീ­ക­മാ­യി വെ­ന്റേ­ഴ്സ് സി­നി­മ­യിൽ പ്ര­യോ­ഗി­ക്കു­ന്നു. ‘സ്റ്റേ­റ്റ് ഓഫ് തിം­ഗ്സ് ’ എന്ന ചി­ത്ര­ത്തി­ലെ ‘സി­നി­മ­യ്ക്കു­ള്ളി­ലെ സിനിമ’യുടെ നിർ­മ്മാ­ണ­ത്തി­നു പണം വ­രു­ന്ന­തു് ലോസ് ഏ­ഞ്ചൽ­സിൽ നി­ന്നാ­ണു്. ജർ­മ്മൻ ജ­ന­ത­യു­ടെ സ്വ­പ്ന­ങ്ങൾ അ­ട­ക്കി വാ­ഴു­ന്ന ഉ­ന്മാ­ദ പ്ര­തീ­ക­മാ­യി അ­മേ­രി­ക്ക­യെ സി­നി­മ­യിൽ പ്ര­യോ­ഗി­ക്കു­ന്നു. ഇ­തി­നാ­യി പ­ല­പ്പോ­ഴും അ­മേ­രി­ക്കൻ സി­നി­മ­ക­ളിൽ നി­ന്നു­ത­ന്നെ ആ­ശ­യ­ങ്ങ­ളും ബിം­ബ­ങ്ങ­ളും വെ­ന്റേ­ഴ്സ് ക­ട­മെ­ടു­ക്കു­ന്നു. ഇ­തേ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തി­ങ്ങ­നെ­യാ­ണു്.

“അ­മേ­രി­ക്കൻ സി­നി­മ­ക­ളിൽ നി­ന്നു് ഞാൻ ഒരു പാടു് മോ­ഷ്ടി­ച്ചി­ട്ടു­ണ്ടു്. ക­ള്ള­ന്മാ­രിൽ നി­ന്നു മോ­ഷ്ടി­ക്കു­ക വ­ള­രെ­യെ­ളു­പ്പ­മാ­ണു്!”

ഈ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ട യാ­ത്ര­ക്കാ­രൻ റോ­ബർ­ട്ട് ജർ­മ്മ­നി­യി­ലേ­ക്കു് തി­രി­ച്ചു പോ­കു­ന്ന­തി­നു മു­മ്പാ­യി എന്റെ താ­മ­സ­സ്ഥ­ല­ത്തു് വ­ന്നി­രു­ന്നു. ഇ­ന്ത്യ­യു­ടെ വ­ട­ക്കു കി­ഴ­ക്കൻ ഭാ­ഗ­ങ്ങൾ കൂടി സ­ന്ദർ­ശി­ച്ചു ക­ഴി­ഞ്ഞി­രു­ന്ന റോ­ബർ­ട്ടി­നു് മ­ട­ങ്ങി­പ്പോ­കു­വാൻ മ­ന­സ്സു­ണ്ടാ­യി­രു­ന്നി­ല്ല. “ഇവിടെ എ­ല്ലാ­യി­ട­ത്തും ജീ­വി­തം ഞാൻ കാ­ണു­ന്നു”. അയാൾ പ­റ­ഞ്ഞു. ജർ­മ്മ­നി­യിൽ ജീ­വി­ത­മി­ല്ലേ എ­ന്നു് ഞാൻ ചോ­ദി­ച്ചി­ല്ല. ഞ­ങ്ങൾ­ക്കി­ട­യിൽ “നൈ­റ്റ് ആൻഡ് ഫോഗ് ” എന്ന ച­ല­ച്ചി­ത്ര­ത്തി­ലെ ദാ­രു­ണ­ദൃ­ശ്യ­ങ്ങൾ പൊ­ടു­ന്ന­നെ മി­ന്നി­മ­റി­ഞ്ഞു കൊ­ണ്ടി­രു­ന്നു.

images/Night_and_Fog.jpg
നൈ­റ്റ് ആൻഡ് ഫോഗ്, ഫിലിം പോ­സ്റ്റർ.

റോ­ബർ­ട്ടി­ന്റെ ക­റു­ത്ത റ­ക്സാ­ക്കിൽ നി­ന്നും പു­റ­ത്തേ­ക്കു് തള്ളി നിന്ന ക­ട­ലാ­സ്സു­ചു­രു­ളു­കൾ അയാൾ വരച്ച വലിയ ചി­ത്ര­ങ്ങ­ളാ­യി­രി­ക്കു­മെ­ന്നു ക­രു­തി­യ­തു് തെ­റ്റി. ആ ചു­രു­ളു­കൾ പ­ല­ത­ര­ത്തി­ലു­ള്ള മാ­പ്പു­ക­ളാ­യി­രു­ന്നു. ബ­നാ­റ­സ്സി­ലും, പു­രി­യി­ലും പ­ര­മ്പ­രാ­ഗ­ത ശൈ­ലി­യിൽ വ­ര­ച്ചു് നിറം കൊ­ടു­ത്ത സ്ഥ­ല­നാ­മ­ങ്ങ­ള­ട­ങ്ങി­യ ചി­ത്ര­ച്ചു­രു­ളു­കൾ മുതൽ ഇ­ന്ത്യ­യു­ടെ ആ­ധു­നി­ക ഭൂപടം വരെ. ദ­രി­ദ്ര­ന്റെ കൈ­രേ­ഖ­കൾ പോലെ എ­വി­ടെ­യു­മെ­ത്താ­തെ ക­ല­ങ്ങി­ക്കു­രു­ങ്ങി­യ ഭൂ­പ­ട­രേ­ഖ­ക­ളിൽ ക­ണ്ണു­കൾ സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ആ രേ­ഖ­ക­ളിൽ ഹാ­ര­പ്പൻ കളിമൺ പ്ര­തി­മ­കൾ മുതൽ കൊ­ക്ക­ക്കോ­ല ബോ­ട്ടി­ലു­കൾ വരെ എ­നി­ക്കു് കാണാൻ ക­ഴി­ഞ്ഞു.

  1. Paul Robeson 1895-ൽ ന്യൂ­ജേർ­സി­യിൽ ജ­നി­ച്ച അ­മേ­രി­ക്കൻ നീ­ഗ്രോ ഗായകൻ.
  2. Wings Of Desire (1987) Wim Wenders.
  3. The Logic Of Images; Essays And Conversations, Wim Wenders.
  4. Kings Of The Road (1976).
  5. Lisbon Story (1995) Wim Wenders.
  6. The Return Of The Prodigal Son (C 1665) Hermitage Museum, Geningrad.
  7. Tokyo-​Ga (1985) Wim Wenders.
  8. Notes On Cities And Clothes (1989) Wim Wenders.
  9. The State Of Things (1982) Wim Wenders.
  10. Night And Fog (1950)Alain Resnais.

(ചി­ത്ര­ങ്ങൾ­ക്കു് വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ധ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Sancharikkunna Chihnabimbangal (ml: സ­ഞ്ച­രി­ക്കു­ന്ന ചി­ഹ്ന­ബിം­ബ­ങ്ങൾ).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-11-26.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Sancharikkunna Chihnabimbangal, മ­ധു­സൂ­ദ­നൻ, സ­ഞ്ച­രി­ക്കു­ന്ന ചി­ഹ്ന­ബിം­ബ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.