SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Klee_Paul_Rose.jpg
Rose Garden, a painting by Paul Klee (1879–1940).
സ്വ­ജ­ന­ങ്ങ­ളു­ടെ സ­മു­ദാ­യാ­ഭി­വൃ­ദ്ധി­ക്കാ­യി വളരെ യ­ത്നി­ക്കു­ക­യും പലതും സാ­ധി­ക്കു­ക­യും ചെയ്ത എന്റെ അ­ച്ഛ­ന്റെ ഓർ­മ്മ­ക്കാ­യി ഈ പു­സ്ത­കം ഭ­ക്തി­ബ­ഹു­മാ­ന­പു­ര­സ്സ­രം സ­മർ­പ്പി­ച്ചി­രി­ക്കു­ന്നു. ഗ്ര­ന്ഥ­കർ­ത്താ­വു്.

അ­വ­താ­രി­ക

ഒരു അ­വ­താ­രി­ക കൂ­ടാ­തെ ക­ഴി­ച്ചാ­ലൊ എ­ന്നു് ആദ്യം എ­നി­ക്കു തോ­ന്നി. ആ വി­ധ­ത്തി­ലും ചില നോ­വ­ലു­കൾ പു­റ­പ്പെ­ടു­ന്നു­ണ്ട­ല്ലോ. അ­ങ്ങി­നെ ആയാൽ പലതും ഒ­ളി­ച്ചു­വെ­ക്കാം. അതു വേ­ണ്ടെ­ന്നു­വെ­ച്ചു. മ­റ്റൊ­ന്നു­മ­ല്ല, ഒ­ളി­ച്ചു­വെ­യ്ക്കാൻ ഇ­ങ്ങൊ­ന്നു­മി­ല്ല. പ്ര­സി­ദ്ധ­ന്മാ­രാ­യ വല്ല യോ­ഗ്യ­ന്മാ­രെ­ക്കൊ­ണ്ടും ഒരു മു­ഖ­വു­ര­യൊ, ആ­മു­ഖോ­പ­ന്യാ­സ­മൊ, എ­ന്താ­ണെ­ന്നു വെ­ച്ചാൽ അ­തൊ­ന്നു കു­റി­പ്പി­ച്ചാ­ലോ എ­ന്നാ­യി പി­ന്ന­ത്തെ ആലോചന. അ­പ്പ­ഴാ­ണു് കു­ഴ­ങ്ങി­യ­തു്. പണ്ടു ദുർ­വ്വാ­സാ­വൊ, ആ­രാ­യി­രു­ന്നു മാ­ല­കൊ­ടു­ക്കാൻ യോ­ഗ്യ­ന്മാ­രെ ആ­ലോ­ചി­ച്ചു കു­ഴ­ങ്ങി­യ­തു്? അ­തു­പോ­ലെ ഞാനും കു­ഴ­ങ്ങി. ഒ­ടു­വിൽ മാല ദേ­വേ­ന്ദ്ര­നു കൊ­ടു­ക്കാ­മെ­ന്നു­വെ­ച്ച­തും, അ­യാൾ­ക്കു കൊ­ടു­ത്ത­തും അ­തു­കൊ­ണ്ടു പി­ന്നെ ആ സാധു ദേ­വേ­ന്ദ്ര­നു­ണ്ടാ­യ സ­ങ്ക­ട­വും ഒക്കെ പ്ര­സി­ദ്ധ­മാ­ണ­ല്ലോ. ഞാൻ പോയി ‘കാ­ലെ­ക­യ്യെ പി­ടി­ച്ചു്’ ന­ല്ലൊ­രു മു­ഖ­വു­ര എ­ഴു­തി­ച്ചു വെ­റു­തെ ഉള്ള മാ­ല­യാ­ക്കെ വലിയ മാ­ന്യ­ന്മാർ­ക്കു വ­രു­ത്തി­ക്കൂ­ട്ടേ­ണ്ട­തി­ല്ലെ­ന്നു വി­ചാ­രി­ച്ചു. അതിനു ചില സ്നേ­ഹി­ത­ന്മാർ സ­മ്മ­തി­ച്ച­തേ ഇല്ല. അ­ങ്ങി­നെ­യാ­ണു് ഈ പു­സ്ത­കം സാ­ഹി­ത്യ­ര­സി­ക­നും ഭാ­ഷാ­ഭി­മാ­നി­യും ആയ ഒരു യോ­ഗ്യ­നു് അ­യ­ച്ചു­കൊ­ടു­ത്ത­തു്. അ­ദ്ദേ­ഹ­ത്തി­നു മു­ള­കു­പ­റി­യും നി­കു­തി­യ­ട­വും ബ­ഹു­തി­ര­ക്കു്. മു­ഖ­വു­ര എ­ഴു­താൻ അശേഷം സ­മ­യ­മി­ല്ലെ­ങ്കി­ലും പു­സ്ത­കം ആ­ക­പ്പാ­ടെ വാ­യി­ച്ചു നോ­ക്കി അ­ഭി­പ്രാ­യ­മാ­യി പഴയ ഒരു ശ്ലോ­കം അ­യ­ച്ചു­ത­ന്നു. അ­തു­ത­ന്നെ ഇവിടെ ഉ­ദ്ധ­രി­ക്കാം.

“ഇതു കൊ­ള്ളാം; ചിലരിതിൽവെ-​

ച്ച­തി­യാ­യ് മു­ഷി­യും; ചി­ലർ­ക്കു മു­ത്തു­ണ്ടാം;

ഇ­തി­ലി­ല്ലാ­ത്ത­വർ മാന-

ക്കൊ­തി­മൂ­ലം സ്പർ­ദ്ധ­കാ­ട്ടു­വാൻ തു­നി­യും.”

അ­ദ്ദേ­ഹ­ത്തെ­പ്പോ­ലു­ള്ള വി­ദ്വാ­ന്മാ­രൊ­ക്കെ ‘ഇതു കൊ­ള്ളാം’ എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­മെ­ങ്കിൽ ഞാൻ കൃ­താർ­ത്ഥ­നാ­യി. ‘കൊ­ള്ളാം’ എ­ന്ന­തി­ന്നു വ­ട­ക്കേ മ­ല­യാ­ള­ത്തിൽ ‘വി­ല­കൊ­ടു­ത്തു വാ­ങ്ങാം’ എ­ന്നൊ­രർ­ത്ഥം കൂ­ടി­യു­ണ്ടു്. ബാ­ക്കി­യു­ള്ള­വ­രൊ­ക്കെ ആ അർ­ത്ഥ­ത്തിൽ ‘ഇതു കൊ­ള്ളാം’ എ­ന്നു­വെ­ച്ചെ­ങ്കിൽ പി­ന്നെ എ­നി­ക്കൊ­ന്നും വി­ചാ­രി­ക്കാ­നി­ല്ല.

‘ഇ­ന്ദു­ലേ­ഖ’ മു­ത­ലാ­യ ചില പു­സ്ത­ക­ങ്ങ­ളെ­പ്പോ­ലെ ഗ്ര­ന്ഥ­കർ­ത്താ­വു് പല ഇം­ഗ്ലീ­ഷു നോ­വ­ലു­ക­ളും വാ­യി­ച്ച­തി­ന്റെ ഫ­ല­മാ­ണു് ‘വ­സു­മ­തി’യും എന്നു പ­റ­യാ­മെ­ങ്കി­ലും, വല്ല ഒരു ഇം­ഗ്ലീ­ഷു കഥാ പു­സ്ത­ക­വും എ­ടു­ത്തു വെ­ച്ചു അതിലെ പാ­ത്ര­ങ്ങ­ളു­ടെ­യും സ്ഥ­ല­ങ്ങ­ളു­ടെ­യും പേ­രു­കൾ മാ­റ്റി അ­വി­ട­വി­ടെ അ­ല്പാ­ല്പം ചില ഭേ­ദ­ഗ­തി­കൾ വ­രു­ത്തി ശേഷം ഭാ­ഗ­ങ്ങൾ അ­പ്പി­ടി പ­രി­ഭാ­ഷ ചെ­യ്തു­ണ്ടാ­ക്കി­യ ഒരു ഗ്ര­ന്ഥ­മ­ല്ല ഇ­തെ­ന്നു സ­ത്യ­മാ­യും സ­മ്മ­തി­യ്ക്കു­ന്നു. ക­ഥാ­പാ­ത്ര­ങ്ങ­ളൊ വർ­ണ്ണ­ന­ക­ളൊ യാ­തൊ­ന്നും മ­റ്റൊ­ന്നി­ന്റെ അ­വ­ത­ര­ണ­മൊ, അ­പ­ഹ­ര­ണ­മൊ അല്ല.

പു­സ്ത­ക­ത്തി­ന്റെ നാ­മ­ക­ര­ണ­ത്തിൽ ഞാൻ കുറെ വി­ഷ­മി­ച്ചി­രു­ന്നു. ‘വി­വാ­ദ­വും വി­വാ­ഹ­വും’ എ­ന്നാ­യി­രു­ന്നു ആദ്യം വി­ചാ­രി­ച്ച പേർ. നാ­യ­ക­നെ ഉ­ദ്ദേ­ശി­ച്ചു ‘ദാ­മോ­ദ­രൻ’ എന്നൊ അ­വ­ന്റെ ഓ­മ­ന­പ്പേ­രാ­യ ‘ദാമു’ എന്നൊ വി­ളി­ച്ചാ­ലൊ എ­ന്നും ഇ­ട­യ്ക്കു വി­ചാ­രി­ച്ചു. ‘സത്യം’ എന്നു നാ­മ­ക­ര­ണം ചെ­യ്ക­യാ­ണു് ന­ല്ല­തെ­ന്നു മാ­ന്യ­നാ­യ ഒരു സ്നേ­ഹി­തൻ അ­ഭി­പ്രാ­യ­പ്പെ­ട്ടു. ആ­ക­പ്പാ­ടെ ഇ­വ­യൊ­ക്കെ ഉ­പേ­ക്ഷി­ച്ചു നാ­യി­ക­യു­ടെ പേരിൽ തന്നെ ഇതിനെ പ­ര­സ്യം ചെ­യ്യാൻ പ്ര­ത്യേ­ക സം­ഗ­തി­യെ­ന്താ­ണെ­ന്നു് എ­നി­യ്ക്കു­ത­ന്നെ അ­റി­ഞ്ഞു­കൂ­ട. അ­താ­ണു് ചെ­വി­ക്കു കുറെ സു­ഖ­ക­ര­മാ­യ പേ­രെ­ന്നു ഇ­പ്പോൾ തോ­ന്നു­ന്നു­ണ്ടു്. ‘ഭാ­സ്ക­ര­മേ­നോ’നു് പ്ര­ചാ­രം ഇ­പ്പോൾ ഉ­ള്ള­തിൽ അധികം ഉ­ണ്ടാ­കാ­തി­രി­ക്കാൻ സംഗതി അ­തി­ന്റെ പേ­രാ­ണെ­ന്നു ആരൊ പ­റ­ക­യു­ണ്ടാ­യി. പേ­രി­നു ശ്ര­വ­ണ­സു­ഖ­മി­ല്ലാ­ഞ്ഞി­ട്ടു് ആരും പു­സ്ത­കം വാ­ങ്ങാ­തെ­യും വാ­യി­ക്കാ­തെ­യും ഇ­രി­യ്ക്കു­ണ്ടാ.

ത­ല­ശ്ശേ­രി, മൂർ­ക്കോ­ത്തു് കു­മാ­രൻ

12-11-1912

ദേ­ശ്യ­പ­ദ­ങ്ങൾ

ഈ പു­സ്ത­ക­ത്തിൽ സം­ഭാ­ഷ­ണ­ത്തി­ലും മ­റ്റും ദുർ­ല്ല­ഭം ചില ദേ­ശ്യ­പ­ദ­ങ്ങ­ളും പ­ടു­ഭാ­ഷ­യും ഉ­പ­യോ­ഗി­യ്ക്കേ­ണ്ടി­വ­ന്നി­ട്ടു­ണ്ടു്. അതിൽ ചി­ല­തി­ന്റെ വി­വ­ര­ണം താഴെ കാ­ണി­യ്ക്കു­ന്നു.

അയേ അതെയോ
ആ­യി­ക്ക­ലൊ ആ­യി­രി­യ്ക്കാം
ഇ­ങ്ങ­ള് നി­ങ്ങൾ
ഇ­നി­യ്ക്ക് നി­ണ­ക്കു്
ഓൻ അവൻ
ഓള് അവൾ
ഓറ് അവർ
ച­വോ­ക്കു­മ­ര­ങ്ങൾ കാ­റ്റാ­ടി­മ­ര­ങ്ങൾ
ഞാ­ത്തു­ക കെ­ട്ടി­ത്തൂ­ക്കു­ക
നൊ­ണ്ണ് മോണ
പെ­രാ­ന്ത് ഭ്രാ­ന്തു്
മോൻ മകൻ
മൈ മതി
ര­ണ്ടാം പ­തി­പ്പി­ന്റെ മു­ഖ­വു­ര

‘വ­സു­മ­തി’യുടെ ഒ­ന്നാം പ­തി­പ്പു മു­ഴു­വൻ വളരെ വേഗം വി­റ്റു­തീർ­ന്നു പോ­യി­രു­ന്നു. പു­സ്ത­ക­ത്തി­നു­ള്ള­താ­യി ചിലർ ഘോ­ഷി­ച്ചി­രു­ന്ന ന്യൂ­ന­ത­ക­ളാ­ണു് ഇതിനു കാ­ര­ണ­മെ­ങ്കിൽ ഗ്ര­ന്ഥ­ര­ച­ന തൊ­ഴി­ലാ­ക്കി­യി­രി­യ്ക്കു­ന്ന­വ­രും മേലാൽ തൊ­ഴി­ലാ­ക്കാൻ വി­ചാ­രി­യ്ക്കു­ന്ന­വ­രും ഈ ന്യൂ­ന­ത­കൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു് അ­വർ­ക്കു് ആ­ദാ­യ­ത്തി­നു സം­ഗ­തി­യാ­യി­ത്തീ­രു­ന്ന­താ­ണ­ല്ലൊ. അതു കൊ­ണ്ടു്, ഈ വിധം ഒരു ര­ണ്ടാം പ­തി­പ്പു പ­ര­സ്യം ചെ­യ്യു­ന്ന­തി­നു വല്ല സ­മാ­ധാ­ന­വും പ­റ­യേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല.

‘വ­സു­മ­തി’ പ­ല­രേ­യും മു­ഷി­പ്പി­ച്ചി­ട്ടു­ണ്ടു്. അതിനു ‘കേ­ര­ള­പ­ത്രി­ക’യിലെ ചില ലേ­ഖ­ന­ങ്ങൾ സാ­ക്ഷി­ക­ളാ­ണു്. പ­ല­രേ­യും ര­സി­പ്പി­ച്ചി­ട്ടു­മു­ണ്ടു്; അ­തി­ന്നു് ഈ പു­സ്ത­ക­ത്തി­ന്റെ ഒ­ടു­വിൽ ചേർ­ത്തി­രി­യ്ക്കു­ന്ന ചില അ­ഭി­പ്രാ­യ­ങ്ങൾ തെ­ളി­വു­ക­ളാ­ണു്. അ­ജീർ­ണ്ണ­രോ­ഗി­യ്ക്കു പാൽ വി­ഷ­മാ­ണു പോൽ; മ­ധു­ര­ര­സ­മാ­ണെ­ന്നു് എ­ല്ലാ­വ­രും സ­മ്മ­തി­യ്ക്കു­ന്ന പ­ഞ്ച­സാ­ര ചി­ത്ത­രോ­ഗി­ക്കു ക­യ്പാ­യി തോ­ന്നു­മ­ത്രെ; സ­ക­ലാ­ന­ന്ദ­ക­ര­മാ­ണെ­ന്നു സർ­വ്വ­സ­മ്മ­ത­നാ­യ നി­ശാ­ക­ര­നെ സാ­ധി­യ്ക്കു­മെ­ങ്കിൽ ക­ല്ലു് വ­ലി­ച്ചെ­റി­ഞ്ഞു കടലിൽ ത­ള്ളി­യി­ടാൻ ശ്ര­മി­യ്ക്കു­മാ­യി­രു­ന്ന വി­ര­ഹി­ക­ളും ത­സ്ക­ര­ന്മാ­രും എ­ത്ര­യു­ണ്ടു്. അ­തു­കൊ­ണ്ടു ചിലരെ ര­സി­പ്പി­യ്ക്കു­ന്ന­വർ­ക്കു മറ്റു ചിലരെ മു­ഷി­പ്പി­ക്കേ­ണ്ടി­യും വരും. ‘വ­സു­മ­തി­യെ’പ്പ­റ്റി ദൂ­ഷ്യ­മാ­യി ആരും ഒ­ന്നും പ­റ­ഞ്ഞി­രു­ന്നി­ല്ലെ­ങ്കിൽ ഗ്ര­ന്ഥ­കർ­ത്താ­വു് ആ­ശി­ച്ച വിജയം അ­തി­ന്നു സി­ദ്ധി­ച്ചി­ട്ടി­ല്ലെ­ന്നു വി­ചാ­രി­ച്ചു ഭ­ഗ്നാ­ശ­യ­നാ­യി പ­ശ്ചാ­ത്ത­പി­യ്ക്കു­മാ­യി­രു­ന്നു.

ഒ­ന്നാം പ­തി­പ്പിൽ ഉ­ണ്ടാ­യി­രു­ന്ന പല തെ­റ്റു­ക­ളും അ­ന്യാ­പേ­ക്ഷ­യോ ആ­ദാ­യ­കാം­ക്ഷ­യോ ഇ­ല്ലാ­തെ അ­ദ്ധ്വാ­നി­ച്ചു ക­ണ്ടു­പി­ടി­ച്ചു പ­ര­സ്യം ചെ­യ്തി­രു­ന്ന­വ­രോ­ടു ഞാൻ വളരെ കൃ­ത­ജ്ഞ­നാ­യി­രി­യ്ക്കു­ന്നു. അ­വ­രാ­ണു് പു­സ്ത­ക­ത്തെ­പ്പ­റ്റി അധിക ജ­ന­ങ്ങൾ അ­റി­യാൻ സംഗതി വ­രു­ത്തി­യ­തു്; അ­വ­രാ­ണു് ര­ണ്ടാം പ­തി­പ്പു് ഇത്ര വേ­ഗ­ത്തിൽ വെ­ളി­ക്കി­റ­ക്കാ­നും സംഗതി വ­രു­ത്തി­യ­തു്. അ­തു­കൊ­ണ്ടു മൂ­ന്നാ­മ­ത്തെ പ­തി­പ്പു് കൂടി അ­ടു­ത്ത അ­വ­സ­ര­ത്തിൽ പ­ര­സ്യം ചെ­യ്യാൻ ഇ­ട­വ­രേ­ണ­മെ­ന്നു­ള്ള ആ­കാം­ക്ഷ­യോ­ടു­കൂ­ടി ഇതിനെ അ­വ­രു­ടെ ഗുണ മ­ന­സ്സി­ലേ­യ്ക്കു സ­മർ­പ്പ­ണം ചെ­യ്യു­ന്നു. കേ­ര­ള­ത്തി­ലെ ശ്രു­തി­പ്പെ­ട്ട മു­ദ്രാ­ല­യ­ക്കാ­രാ­യ ‘മം­ഗ­ളാ­ദ­യം’ ക­മ്പ­നി­ക്കാ­രാ­ണു് ഈ പ­തി­പ്പു് അ­ച്ച­ടി­യ്ക്കു­ന്ന­തെ­ങ്കി­ലും ചില അ­ച്ച­ടി­പ്പി­ഴ­ക­ളും മ­റ്റും ഉ­ണ്ടാ­വാൻ പാ­ടി­ല്ലാ­ത്ത­ത­ല്ല­ല്ലൊ.

ഈ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്ഥാ­യി­യാ­യ ഗു­ണ­ങ്ങ­ളേ­യും ദോ­ഷ­ങ്ങ­ളേ­യും ഭാ­ഗി­ച്ചെ­ടു­ത്തു സ്വ­കീ­യ­മാ­ക്കി­യ ര­സി­ക­ന്മാർ വളരെ ഉ­ണ്ടെ­ന്ന­റി­യു­ന്നു. ബേ­ങ്കു പൊ­ളി­ച്ച ബ്രാ­ഹ്മ­ണ­ന്റെ പേരും ജാ­തി­യും മാ­റി­യാൽ ആ പാ­ത്രം ത­നി­യ്ക്കു പ­റ്റു­മെ­ന്നു ഇ­തി­നി­ടെ ഒരാൾ ക­ണ്ടു­പി­ടി­ച്ചി­രി­യ്ക്കു­ന്നു. മേനോൻ ക­ണ്ണ­നും ഗോ­വി­ന്ദൻ ന­മ്പ്യാ­രും സം­ശ­യ­മി­ല്ലാ­തെ ത­ങ്ങ­ളാ­ണെ­ന്നു രണ്ടു സ്നേ­ഹി­ത­ന്മാർ തീർ­ച്ച­യാ­ക്കി­യി­രി­യ്ക്കു­ന്നു. ഇതിൽ അ­വ­കാ­ശ­ത്തർ­ക്കം പു­റ­പ്പെ­ടു­വി­യ്ക്കു­ന്ന വേറെ ചി­ല­രും ഉ­ണ്ടു­പോൽ. ഇ­ങ്ങ­നെ തന്നെ മ­റ്റു­ള്ള ചില ദു­ഷ്ട­പാ­ത്ര­ങ്ങ­ളിൽ ഓ­രോ­രു­ത്ത­രു­ടെ പ്ര­തി­ഛാ­യ­ക്കും പല അ­വ­കാ­ശി­ക­ളും പു­റ­പ്പെ­ട്ടി­രി­യ്ക്കു­ന്നു. അ­തി­നെ­ക്കു­റി­ച്ചു് എ­നി­യ്ക്കു പ­രി­ഭ­വ­മി­ല്ല തൊ­പ്പി പ­റ്റു­ന്ന­വൻ ധ­രി­യ്ക്ക­ട്ടെ. ക­ഥാ­നാ­യ­കൻ താ­നാ­ണു്, നായിക തന്റെ ഭാ­ഷ­യാ­ണു് എന്നു പ­റ­ഞ്ഞു ഞെ­ളി­യു­ന്ന ചി­ല­രു­ടെ ഔ­ദ്ധ­ത്യം കേവലം ദു­സ്സ­ഹ­മാ­ണെ­ങ്കി­ലും, ദാ­മോ­ദ­ര­നേ­യും വ­സു­മ­തി­യേ­യും വി­വ­രി­ച്ച­തിൽ ത­ങ്ങ­ളെ മാ­തൃ­ക­യാ­യി ഗ­ണി­ച്ചി­ട്ടു­ണ്ടെ­ന്നു് അ­ഭി­മാ­നി­യ്ക്കു­ന്ന ദ­മ്പ­തി­മാർ­ക്കു് എ­ന്നോ­ടു് അതു നി­മി­ത്ത­മു­ണ്ടാ­യി­ട്ടു­ള്ള സ­ന്തോ­ഷ­ത്തി­നു കുറവു വ­രു­ത്താൻ ഞാൻ ആ­ഗ്ര­ഹി­യ്ക്കാ­ത്ത­തി­നാൽ അ­തി­നെ­പ്പ­റ്റി ത­ല്ക്കാ­ലം ഒ­ന്നും പ­റ­യു­ന്നി­ല്ല.

ഒരു അ­സാ­ദ്ധ്യ­മ­ദ്യ­പ­നാ­യി ഈ കഥയിൽ വി­വ­രി­യ്ക്ക­പ്പെ­ട്ട ഒരു പാ­ത്രം തന്റെ പ്ര­തി­ഛാ­യ­യാ­ണെ­ന്നു, പക്ഷേ, മ­ന­സ്സാ­ക്ഷി­യു­ടെ നിർ­ബ്ബ­ന്ധം നി­മി­ത്തം വി­ശ്വ­സി­ച്ചു് എ­ന്നോ­ടു ക­ഠി­ന­മാ­യി മു­ഷി­ഞ്ഞ ഒരു മ­നു­ഷ്യൻ മേലാൽ മ­ദ്യ­പാ­നം ചെ­യ്ക­യി­ല്ലെ­ന്നു ശപഥം ചെ­യ്തി­രി­യ്ക്കു­ന്ന­താ­യി അ­റി­യു­ന്നു. ഇതിനു കാരണം എ­ന്തു­ത­ന്നെ ആ­യാ­ലും ഒ­ന്നാം പ­തി­പ്പു വി­റ്റു­തീർ­ന്നു ര­ണ്ടാം പ­തി­പ്പി­ന്റെ കാ­ല­മാ­കു­ന്ന­തി­നി­ട­യിൽ ഉ­ണ്ടാ­യ ഈ സംഭവം എ­നി­യ്ക്കു വളരെ കൃ­താർ­ത്ഥ­ത ന­ല്കി­യി­രി­യ്ക്കു­ന്നു. ഒരു ബ്രാ­ഹ്മ­ണൻ സ­ഹ­വാ­സം കൊ­ണ്ടു മ­ദ്യ­പ­നാ­യി തീർ­ന്ന­പ്ര­കാ­രം വി­വ­രി­ച്ച­തു് അശേഷം ന­ന്നാ­യി­ല്ലെ­ന്നും അതു വേറെ വല്ല ജാ­തി­ക്കാ­രേ­യും ആ­ക്കാ­മാ­യി­രു­ന്നു­വെ­ന്നും ഒരു മാ­സി­കാ­പു­സ്ത­ക­ത്തിൽ അ­ഭി­പ്രാ­യ­പ്പെ­ട്ടു കണ്ടു. ഒരു സ­മു­ദാ­യ­ത്തി­ന്റെ നി­ശ്ചി­ത­ങ്ങ­ളാ­യ ആ­ചാ­ര­ങ്ങൾ­ക്കും ന­ട­പ­ടി­കൾ­ക്കും വി­രോ­ധ­മാ­യി അതിലെ ചില അം­ഗ­ങ്ങൾ ന­ട­ന്നു തു­ട­ങ്ങു­ക­യും അ­ങ്ങി­നെ സ­മു­ദാ­യ­ത്തി­നും രാ­ജ്യ­ത്തി­നും ദോഷം വ­രു­ത്തു­വാൻ ഇ­ട­യാ­ക്കു­ക­യും ചെ­യ്യു­ന്ന­തു വെ­ളി­വാ­ക്കി, അ­തി­ന്റെ ഗൌ­ര­വ­ത്തെ­യും അ­തി­നാ­ലു­ണ്ടാ­കു­ന്ന അ­നർ­ത്ഥ­ത്തെ­യും അവരെ ധ­രി­പ്പി­ക്കു­ന്ന ഒരു ചുമതല കൂടി സാ­മു­ദാ­യി­ക നോ­വ­ലു­കൾ­ക്കു് ഉ­ണ്ടെ­ന്നും മ­ദ്യ­പാ­നം ജാ­ത്യാ­ചാ­രം കൊ­ണ്ടു വി­രോ­ധി­യ്ക്ക­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു നായരൊ തി­യ്യ­നൊ സ­ഹ­വാ­സ­ദോ­ഷം കൊ­ണ്ടു മ­ദ്യ­പ­നാ­യി­ത്തീർ­ന്നു­വെ­ന്നു വി­വ­രി­യ്ക്കു­ന്ന­തി­നാൽ ദു­ഷ്ട­സം­സർ­ഗ്ഗം കൊ­ണ്ടു­ണ്ടാ­കു­ന്ന ദോ­ഷ­ത്തി­ന്റെ ഗൌരവം ശ­രി­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്താൻ സാ­ധി­യ്ക്കു­ന്ന­ത­ല്ലെ­ന്നും അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ മാ­ന്യ­നാ­യ പ­ത്രാ­ധി­പർ അ­ങ്ങി­നെ പ­റ­യു­ന്ന­ത­ല്ലാ­യി­രു­ന്നു.

സാ­മു­ദാ­യി­ക നോ­വ­ലു­ക­ളു­ടെ ആ­വ­ശ്യ­വും ഉ­ദ്ദേ­ശ­വും ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കാ­ത്ത­വർ കേ­ര­ള­ത്തി­ലെ പ­ത്രാ­ധി­പ­ന്മാ­രു­ടെ ഇടയിൽ പോലും ചി­ല­രു­ണ്ടെ­ന്ന­റി­യു­ന്ന­തു വളരെ പ­രി­ത­പി­ക്ക­ത്ത­ക്ക സം­ഗ­തി­യാ­ണു്.

മ­ല­യാ­ള­ത്തിൽ നോവൽ എന്ന പ്ര­സ്ഥാ­നം ഇം­ഗ്ലീ­ഷിൽ നി­ന്നു നാം പ­കർ­ത്ത­താ­ണ­ല്ലൊ. ഇം­ഗ്ലീ­ഷിൽ നോ­വ­ലു­കൾ പ­ല­ത­ര­ത്തി­ലു­ണ്ടു്. അവയിൽ ഒ­ന്നാ­ണു് സാ­മു­ദാ­യി­ക നോ­വ­ലു­കൾ. ഒരു സ­മു­ദാ­യ­ത്തി­ന്റെ വല്ല പ്ര­ത്യേ­ക കാ­ല­ത്തു­ള്ള ആചാര ന­ട­വ­ടി­ക­ളു­ടെ ഒരു ഛാ­യാ­പ­ട­മാ­ണു് ഈ വിധം നോവൽ—എന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഉപമ പൂർ­ത്തി­യാ­യി­ല്ലെ­ന്നു തോ­ന്നു­ന്നു. വ­ല്ല­തി­ന്റെ­യും തൽ­ക്കാ­ല­മു­ള്ള സ്ഥി­തി­യെ ചി­ത്രീ­ക­രി­യ്ക്കു­ക­യാ­ണു് ഛാ­യാ­പ­ട­ങ്ങൾ ചെ­യ്യു­ന്ന­തു്. യ­ഥാർ­ത്ഥ ഗു­ണ­ദോ­ഷ­ങ്ങൾ ഛാ­യാ­പ­ട­ത്തിൽ ശ­രി­യാ­യി പ്ര­തി­ബിം­ബി­ച്ചി­രി­യ്ക്കും. നോവൽ അ­ത്ര­മാ­ത്ര­മ­ല്ല എ­ന്ന­തു്. നോവൽ കൊ­ണ്ടു സ­മു­ദാ­യ­ത്തി­ന്റെ മേ­ലാ­ലു­ള്ള അ­ഭി­വൃ­ദ്ധി­യും പ­രി­ഷ്കാ­ര­വും ഉ­ദ്ദേ­ശി­ച്ചി­രി­യ്ക്ക­യാൽ ദോ­ഷാം­ശ­ങ്ങ­ളെ വേർ­തി­രി­ച്ചു, സർ­വ്വ­ക­ലാ വി­ദ്യ­യും ആ­വ­ശ്യ­മാ­യ അ­തി­ശ­യോ­ക്തി അല്പം ഉ­പ­യോ­ഗി­ച്ചു, അതിൽ പ്ര­ത്യേ­കം കാ­ണി­യ്ക്കു­ക­യും അ­വ­യു­ടെ നി­വാ­ര­ണം അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണെ­ന്നു വാ­യ­ന­ക്കാ­രെ തോ­ന്നി­പ്പി­യ്ക്കു­ക­യും അ­തി­നു­ള്ള മാർ­ഗ്ഗം ആ­ലോ­ചി­പ്പി­യ്ക്കു­ക­യും ചെ­യ്യും. അതിലെ പാ­ത്ര­ങ്ങൾ ക­ഥാ­കാ­ല­ത്തു ജീ­വി­ക്കു­ന്ന­വ­രു­ടെ ഒരു പ്ര­തി­ഛാ­യ­യാ­ണെ­ന്നു തോ­ന്നി­ക്കും വി­ധ­ത്തി­ലും വി­വ­ര­ണ­ങ്ങൾ യ­ഥാർ­ത്ഥ­ങ്ങ­ളും ആയി ക­ഥ­ക്കു് ആ­ക­പ്പാ­ടെ ഒരു ത­ന്മ­യ­ത്വം ഉ­ണ്ടാ­യി­രി­ക്കും.

എ­ന്നാൽ നോ­വ­ലു­കൾ മ­നു­ഷ്യ­രു­ടെ വെറും ജീ­വ­ച­രി­ത്ര­ങ്ങ­ള­ല്ല. ലോ­ക­ത്തിൽ വല്ല പ്ര­വൃ­ത്തി­കൾ­കൊ­ണ്ടോ, പ്ര­ത്യേ­ക ഗു­ണ­ങ്ങൾ­കൊ­ണ്ടോ, കീർ­ത്തി സ­മ്പാ­ദി­ച്ചി­ട്ടു­ള്ള മ­നു­ഷ്യർ മ­റ്റു­ള്ള­വർ­ക്കു് അ­നു­ക­ര­ണീ­യ­രാ­യി­ത്തീ­ര­ത്ത­ക്ക­വ­ണ്ണം, അ­വ­രു­ടെ ജീ­വ­ച­രി­ത്ര­ങ്ങൾ എ­ഴു­തു­ന്ന­വൻ, ക­ഥാ­നാ­യ­ക­ന്മാ­രു­ടെ ദോ­ഷാം­ശ­ങ്ങ­ളെ പ­ല­പ്പോ­ഴും മൂ­ടി­വെ­ച്ചെ­ന്നു വരാം. കേവലം ദുർ­മ്മാർ­ഗ്ഗി­ക­ളു­ടേ­യും ദു­ഷ്ട­ന്മാ­രു­ടേ­യും ജീ­വ­ച­രി­ത്രം ആരും എ­ഴു­താ­റി­ല്ല. അ­നു­ക­ര­ണീ­യ­ങ്ങ­ളാ­യ ഗു­ണ­ങ്ങ­ളൊ­ക്കെ പ്ര­തി­ബിം­ബി­ച്ചു കൊ­ണ്ടു­ള്ള ചില സൽ­പ്പാ­ത്ര­ങ്ങ­ളേ­യും ദുർ­ഗ്ഗു­ണ­ങ്ങൾ പൂർ­ത്തീ­ക­രി­ച്ച ചില ദു­ഷ്പാ­ത്ര­ങ്ങ­ളേ­യും സ­ങ്ക­ല്പി­ച്ചു സൃ­ഷ്ടി­ച്ചു് അ­വ­രു­ടെ കർ­മ്മ­ഫ­ല­ങ്ങ­ളെ ഒ­ടു­വിൽ വ്യ­ത്യ­സ്ത­പ്പെ­ടു­ത്തി കാ­ണി­ച്ചു­കൊ­ടു­ക്ക­യാ­ണു് നോവൽ ചെ­യ്യു­ന്ന­തു്.

നോവൽ വെറും ദേ­ശ­ച­രി­ത്ര­വു­മ­ല്ല. ച­രി­ത്ര­ത്തി­ന്റെ കൈ എ­ത്താ­ത്ത ദി­ക്കി­ലാ­ണു് നോ­വ­ലി­ന്റെ കൈ ചെ­ല്ലു­ന്ന­തു്. അ­ത്യു­ച്ച­ത്തിൽ പ്ര­കാ­ശി­ക്കു­ന്ന ഒരു തേ­ജഃ­പു­ഞ്ജം­പോ­ലെ ച­രി­ത്രം ഭൂ­ത­കാ­ല­ത്തു­ണ്ടാ­യി­രു­ന്ന മുഖ്യ സം­ഭ­വ­ങ്ങ­ളെ പ്ര­കാ­ശി­പ്പി­ച്ചു ന­മു­ക്കു ദൃ­ഷ്ടി­ഗോ­ച­ര­ങ്ങ­ളാ­ക്കു­ന്നു. ആ പ്ര­കാ­ശം എ­ത്താ­ത്ത പല മു­ക്കു­ക­ളും മൂ­ല­ക­ളും ഉ­ണ്ടാ­യി­രി­ക്കും. അ­വ­യി­ലേ­യ്ക്കു ക­ട­ന്നു നോ­ക്കാൻ നമ്മെ സ­ഹാ­യി­ക്കു­ന്ന കൈ­വി­ള­ക്കു­ക­ളാ­ണു് നോ­വ­ലു­കൾ.

ജീ­വ­ച­രി­ത്ര­ത്തി­ലും ദേ­ശ­ച­രി­ത്ര­ത്തി­ലും വി­വ­രി­ക്കു­ന്ന സം­ഭ­വ­ങ്ങൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­യി­രി­യ്ക്ക­യും അതിലെ ക­ഥാ­നാ­യ­ക­ന്മാർ യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ച്ച­വ­രാ­യി­രി­ക്ക­യും വേണം. നോവൽ കർ­ത്താ­ക്ക­ളാ­ക­ട്ടെ, യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങ­ളേ­യും ജ­ന­ങ്ങ­ളെ­യും അ­ടി­സ്ഥാ­ന­മാ­ക്കി, അവരെ കൂ­ട്ടി വി­ള­ക്കി ഭാ­വ­നാ­ശ­ക്തി­കൊ­ണ്ടു ക­ഥ­ക­ളേ­യും പാ­ത്ര­ങ്ങ­ളേ­യും സൃ­ഷ്ടി­ക്കു­ന്നു. ഇനി വ­രാ­നു­ള്ള ത­ല­മു­റ­ക­ളെ­യാ­ണു് നോ­വ­ലു­കൾ ക­ഥാ­രൂ­പേ­ണ ഉ­പ­ദേ­ശി­യ്ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു വ­ല്ല­വ­രും മു­ഷി­യു­മെ­ന്ന ഭയമൊ, സ­ന്തോ­ഷി­യ്ക്ക­ണ­മെ­ന്ന ആ­ഗ്ര­ഹ­മൊ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­യി­രി­ക്കി­ല്ല ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സൃ­ഷ്ടി. ഒരു രാജ കോ­വി­ല­ക­ത്തോ­ടു സം­ബ­ന്ധി­ച്ച ആ­രാ­മ­ത്തിൽ നി­ല്ക്കു­ന്ന പ­നി­നീർ ചെ­ടി­യു­ടെ ഛാ­യാ­പ­ടം വ­ര­യ്ക്കു­ന്ന­തു്, അ­തി­ന്റെ മു­ള്ളു­ക­ളൊ­ക്കെ ത­ര­ക്കി, ഉ­ണ­ങ്ങി­യ ഇ­ല­ക­ളൊ­ക്കെ നീ­ക്കി, പു­ഴു­ത്തു­ള­യു­ള്ള പു­ഷ്പ­ങ്ങ­ളൊ­ക്കെ പ­റി­ച്ചു­ക­ള­ഞ്ഞ­തി­നു ശേ­ഷ­മാ­യി­രി­യ്ക്ക­ണ­മെ­ന്നു് ഒരു യ­ഥാർ­ത്ഥ­ചി­ത്ര­കാ­രൻ ഒ­രി­യ്ക്ക­ലും വി­ചാ­രി­യ്ക്ക­യി­ല്ല. അ­ങ്ങി­നെ ചെ­യ്യു­ന്ന­തു­കൊ­ണ്ടു വല്ല ‘തി­രു­വു­ള്ള’വും സ­മ്പാ­ദി­യ്ക്ക­ണ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­വ­ന്റെ അ­നു­ഭ­വം തൽ­ക്കാ­ലം ‘തി­രു­മേ­നി’യുടെ ബു­ദ്ധി­യു­ടെ ര­സി­ക­ത്വ­ത്തി­നെ ആ­ശ്ര­യി­ച്ചി­രി­ക്കു­മെ­ങ്കി­ലും മേലിൽ, ലോകം അവനെ പു­ച്ഛി­ക്കും. നോവൽ കർ­ത്താ­ക്ക­ളും ഈ തത്വം ആ­ലോ­ചി­ക്കു­ന്ന­താ­ണു്.

ഇ­ങ്ങി­നെ­യു­ള്ള സർ­വ്വ­ഗു­ണ­ങ്ങ­ളും തി­ക­ഞ്ഞ ഒരു സാ­മു­ദാ­യി­ക നോ­വ­ലാ­ണു് ‘വ­സു­മ­തി’ എന്നു ഞാൻ അശേഷം അ­ഭി­മാ­നി­ക്കു­ന്നി­ല്ല. പക്ഷേ, ചി­ല­രു­ടെ മു­ഷി­ച്ച­ലും മറ്റു ചി­ല­രു­ടെ അ­സൂ­യ­യും കാ­ണു­മ്പോൾ ‘വ­സു­മ­തി’ക്കു് ഏതാൻ ചില ഗു­ണ­ങ്ങ­ളു­ണ്ടെ­ന്നു തോ­ന്നി­പ്പോ­കു­ന്നു.

ത­ല­ശ്ശേ­രി. മൂർ­ക്കോ­ത്തു് കു­മാ­രൻ.

1-5-14.

വ­സു­മ­തി
മൂർ­ക്കോ­ത്തു് കു­മാ­രൻ
തോ­ട്ട­ത്തി­ന്റെ അ­ധി­ദേ­വ­ത

ത­ളി­രു­പോ­ല­ധ­രം സു­മ­നോ­ഹ­രം

ല­ളി­ത­ശാ­ഖ­കൾ­പോ­ലെ ഭു­ജ­ദ്വ­യം

കി­ളി­മൊ­ഴി­ക്കു­ട­ലിൽ കു­സു­മോ­പ­ദം

മി­ളി­ത­മു­ജ്വ­ല­മാം ന­വ­യൗ­വ­നം.

അ­തി­വി­ശാ­ല­മാ­യി അ­ത്യ­ന്ത­മ­നോ­ഹ­ര­മാ­യ ഒരു പൂ­ന്തോ­ട്ടം. കാണാൻ അതി കൌ­തു­ക­മു­ള്ള­തും പലവിധ വ­ന­ങ്ങ­ളോ­ടു­കൂ­ടി­യ­തും ആയ ഇ­ല­ക­ളു­ള്ള അനവധി ചെ­ടി­ക­ളും അ­വ­യ്ക്കി­ട­യ്ക്കി­ടെ തോ­ട്ട­ക്കാ­രു­ടെ വാ­സ­ന­യ്ക്കും പാ­ട­വ­ത്തി­നും അ­നു­സ­രി­ച്ചു ഓരോ ക­ള്ളി­ക­ളിൽ ന­ട്ടു­വ­ളർ­ത്തി­യ­വ­യും അവയിൽ പലതും ഭം­ഗി­യു­ള്ള ച­ട്ടി­ക­ളി­ലാ­ക്കി­വെ­ച്ചി­ട്ടു­ള്ള­തും, ഓരോ ക­ള്ളി­ക­ളു­ടെ­യും അ­തിർ­ത്തി­ക­ളാ­യി ചെ­റു­വ­ക ചീ­ര­ച്ചെ­ടി­കൾ ന­ട്ടു­ന­ന­ച്ചു യ­ഥാ­കാ­ലം വെ­ട്ടി­ച്ചു­രു­ക്കി അ­തു­കൊ­ണ്ടു കാ­ഴ്ച­യ്ക്കു വി­വി­ധ­ത്വം വ­രു­ത്തീ­ട്ടു­ള്ള­തും ഇ­വ­യെ­ല്ലാം തന്നെ അ­ത്യ­ന്തം ഹൃ­ദ­യം­ഗ­മ­മാ­യി­രു­ന്നു. ഈ വ­ക­യൊ­ക്കെ ന­ട­ന്നു­കാ­ണ്മാ­നും അ­വ­യു­ടെ പു­ഷ്പ­ങ്ങൾ അ­റു­ക്കാ­നും സൌ­ക­ര്യം ഉ­ണ്ടാ­ക­ത്ത­ക്ക­വ­ണ്ണം ചു­റ്റും ചില മാ­തൃ­ക­ക­ള­നു­സ­രി­ച്ചു ചെ­ത്തി­യു­ണ്ടാ­ക്കി­യ വ­ഴി­ക­ളു­ടെ ഇ­രു­ഭാ­ഗ­വും, ഉ­യ­ര­ത്തിൽ മു­തി­രാൻ സ­മ്മ­തി­ക്കാ­തെ വെ­ട്ടി ഒരേ വ­ലി­പ്പ­ത്തിൽ വ­ളർ­ത്തി­പ്പോ­രു­ന്ന ‘ച­വോ­ക്കു്’ മ­ര­ങ്ങ­ളു­ണ്ടു്. അ­വ­യു­ടെ ഉ­ള്ളി­ലും തോ­ട്ട­ത്തിൽ അ­വി­ട­വി­ടെ­യും വലിയ ചില പൂ­ത്തൈ­ക­ളി­ന്മേ­ലും ചെ­റു­വ­ക കി­ളി­കൾ ത­ത്തി­പ്പ­റ­ന്നു പലവിധ മനോഹര ശ­ബ്ദ­ങ്ങൾ പു­റ­പ്പെ­ടു­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ആ­രാ­മ­ത്തി­ന്റെ മ­ദ്ധ്യ­ത്തിൽ സ്ഥാ­പി­ച്ചി­രി­ക്കു­ന്ന ഒരു ജ­ല­യ­ന്ത്ര­ത്തിൽ­നി­ന്നു് ശു­ദ്ധ­ജ­ലം അ­ന­വ­ര­തം പൊ­ങ്ങി­പ്പു­റ­പ്പെ­ട്ടു് ആ­കാ­ശ­ത്തി­ലേ­യ്ക്കു കു­തി­ച്ചു­ചാ­ടു­വാൻ ശ്ര­മി­ക്ക­യും, അ­ദ്ധ്യാ­ത്മ വി­ഷ­യ­ത്തിൽ ജീ­വി­ത­ത്തെ ന­യി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന മ­നു­ഷ്യൻ പ്ര­പ­ഞ്ച വി­ഷ­യ­ങ്ങ­ളാ­ലെ­ന്ന പോലെ ഭൂ­മി­യു­ടെ ആ­കർ­ഷ­ണ­ശ­ക്തി­യാൽ ആ വെ­ള്ളം താ­ഴോ­ട്ടേ­ക്കു വ­ലി­ക്ക­പ്പെ­ടു­ക­യും അ­തി­ന്നു കീ­ഴ­ട­ങ്ങി അനേകം ചെ­റു­തു­ള്ളി­ക­ളാ­യി ചൈ­ത­ന്യ­ര­ഹി­ത­മാ­യി കീ­ഴോ­ട്ടു തന്നെ പ­തി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ ജ­ല­യ­ന്ത്ര­ത്തി­നു സ­മീ­പ­ത്തു വെ­ള്ള­ക്ക­ല്ലു­കൊ­ണ്ടു് ഒരു മ­നു­ഷ്യ­രൂ­പം വെ­ട്ടി­യു­ണ്ടാ­ക്കി­യ­തു് സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടു്. അതിനു ചു­റ്റും മ­നു­ഷ്യർ­ക്കു് ഇ­രി­ക്കാൻ ചില ആ­സ­ന­ങ്ങ­ളു­ള്ള­വ­യിൽ ഒ­ന്നിൽ ഏ­ക­ദേ­ശം പ­തി­നേ­ഴു വ­യ­സ്സു പ്രാ­യ­മു­ള്ള ഒരു സു­ന്ദ­രി തനിയേ ഇ­രി­ക്കു­ന്നു.

സൂ­ര്യൻ അ­സ്ത­മി­ക്കു­ന്നേ ഉള്ളു. ആ­കാ­ശ­ത്തിൽ ഒരു ന­ക്ഷ­ത്രം ആ ത­ന്വം­ഗി ഇ­രി­ക്കു­ന്ന­തി­നു നേരെ മീതെ, ആ അബലയെ ആ­പ­ത്തിൽ­നി­ന്നു ര­ക്ഷി­ച്ചു­പോ­രാൻ പ്ര­ത്യേ­കം നി­യ­മി­ക്ക­പ്പെ­ട്ട ഒരു ദേ­വ­ത­യെ­ന്ന­പോ­ലെ പ്ര­കാ­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. കി­ഴ­ക്കു ച­ന്ദ്ര­നും പ്ര­കാ­ശി­ച്ചു­തു­ട­ങ്ങി. ച­ന്ദ്രൻ ഉ­ദി­ച്ചു­വ­രു­ന്ന­തി­നെ ക­ണ്ട­മാ­ത്ര­യിൽ അവൾ മ­ന്ദ­ഹ­സി­ച്ചു പി­ന്നിൽ തി­രി­ഞ്ഞു­നോ­ക്കീ­ട്ടു്, “സൂ­ര്യൻ അ­സ്ത­മി­ച്ചു, ച­ന്ദ്ര­നും ഇതാ ഉ­ദി­ക്കു­ന്നു” എ­ന്നി­ങ്ങി­നെ പ­റ­ഞ്ഞു­കൊ­ണ്ടു്, താഴെ കാ­ണി­യ്ക്കു­ന്ന ശ്ലോ­കാർ­ദ്ധം ചൊ­ല്ലി.

“തേജോദയത്തിനൊരുമിച്ചുദയക്ഷയങ്ങ-​

ളി­ജ്ജീ­വി­കൾ­ക്കൊ­രു നി­ദർ­ശ­ന­മെ­ന്നു­തോ­ന്നും.”

സം­ഗീ­ത­ത്തി­ലു­ണ്ടാ­യ അ­ഭ്യാ­സ­ത്താൽ പ­രി­പ­ക്വ­ത സി­ദ്ധി­ച്ച­തും പ്ര­കൃ­ത്യാ മാ­ധു­ര്യ­മു­ള്ള­തു­മാ­യ സ്വ­ര­ത്തിൽ ചൊ­ല്ലി­യ ഈ ശ്ലോ­കാർ­ദ്ധം ആ­രാ­മ­ത്തിൽ കി­ട­ന്നു മു­ഴ­ങ്ങി­ക്കൊ­ണ്ടു് അതിലെ വൃ­ക്ഷ­ല­താ­ദി­കൾ­ക്കു­ത­ന്നെ ഒരു പ­ര­മാ­ന­ന്ദം നൽ­കി­യി­രി­ക്ക­ണം. ശ്ലോ­കം ചൊ­ല്ലി­ക്ക­ഴി­ഞ്ഞ­ശേ­ഷം തോ­ട്ട­ത്തി­ന്റെ ഒരു ഭാ­ഗ­ത്തു് എന്തോ ഒരു നിഴൽ കണ്ടു, “ദാമൂ, ദാമൂ” എന്നു പ­തു­ക്കെ വി­ളി­ച്ചു.

ആ പേ­രു­ള്ള പ­ര­മ­ഭാ­ഗ്യൻ അതിനു തക്ക സ­മ­യ­ത്തു് ഉ­ത്ത­രം പറവാൻ അ­ടു­ത്തി­ല്ലാ­തി­രു­ന്ന­തി­നാൽ, ത­ല്ക്കാ­ല­ത്തേ­ക്കെ­ങ്കി­ലും നിർ­ഭാ­ഗ്യ­വാ­നാ­യി­ത്തീർ­ന്നു­വെ­ന്നേ പ­റ­യേ­ണ്ട­തു­ള്ളു. പ­ര­സ്പ­ര­മു­ള്ള അ­നു­രാ­ഗ­ത്താൽ ദൃ­ഢ­മാ­യി ബ­ന്ധി­ക്ക­പ്പെ­ട്ടു­കൊ­ണ്ടു് ലോ­ക­ത്തിൽ ആ രണ്ടു ജീ­വ­ന­ല്ലാ­തെ മറ്റു യാ­തൊ­ന്നു­മി­ല്ലെ­ന്നു തോ­ന്നി­ക്കു­ന്ന വിധം പ­ര­മാ­ന­ന്ദ­സ­മു­ദ്ര­ത്തിൽ മു­ങ്ങി­യി­രി­ക്കു­ന്ന നി­ല­യിൽ ആ പ്രി­യ­ത­മ­യാൽ നാ­മ­ധേ­യം ഉ­ച്ച­രി­ക്ക­പ്പെ­ടാ­നു­ള്ള പ­ര­മ­ഭാ­ഗ്യം നി­ങ്ങൾ­ക്കാർ­ക്കെ­ങ്കി­ലും എ­പ്പോ­ഴെ­ങ്കി­ലും ഉ­ണ്ടാ­യി­ട്ടു­ണ്ടോ? അ­ങ്ങി­നെ­യു­ള്ള ഒരു ഭാ­ഗ്യം അ­നു­ഭ­വി­ക്കാൻ തൽ­ക്കാ­ലം അ­രി­ക­ത്തെ­ത്താ­തി­രു­ന്ന ദാ­മോ­ദ­രൻ ഒരു നിർ­ഭാ­ഗ്യ­വാൻ ത­ന്നെ­യെ­ന്നു അ­ല്പ­നേ­ര­മെ­ങ്കി­ലും വി­ചാ­രി­ച്ചു മറ്റു സം­ഗ­തി­കൾ­ക്കാ­യി അ­വ­നോ­ടു അ­സൂ­യ­പ്പെ­ടാൻ ഇ­ട­യു­ള്ള നി­ങ്ങൾ കുറെ ആ­ശ്വ­സി­ക്കു­വിൻ.

മ­നോ­ഹ­ര­മാ­യ ആ പൂ­ന്തോ­ട്ട­ത്തി­നു് അ­ധി­ദേ­വ­ത­യെ പോലെ ശോ­ഭി­ക്കു­ന്ന ആ സു­ന്ദ­രി­യാ­ക­ട്ടെ, ആ ച­ന്ദ്ര­പ്ര­ഭ­യിൽ കാ­ണേ­ണ്ടു­ന്ന ഒരു കാഴ്ച തന്നെ ആ­യി­രു­ന്നു. ന­മ്മു­ടെ രാ­ജ്യ­ത്തു മ­ഹാ­സു­ന്ദ­രി­ക­ളാ­യ സ്ത്രീ­കൾ വളരേ ഉ­ണ്ടു്. മ­ഹാ­സു­ന്ദ­രി­ക­ളാ­ണെ­ന്നു പ­റ­യു­ന്ന­വ­രിൽ ഓ­രോ­രു­ത്തി­ക്കും, സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ വ­ല്ല­തും ഒരു ദോഷം ഉ­ണ്ടാ­യെ­ന്നു വരാം. ത­ങ്ക­വർ­ണ്ണ­മു­ള്ള ശ­രീ­ര­കാ­ന്തി­യു­ണ്ടാ­യി­ട്ടും അ­തി­ന­നു­സ­രി­ച്ചു നീ­ണ്ടി­രു­ണ്ടു ചു­രു­ണ്ട ത­ല­മു­ടി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് എ­ത്ര­പേ­രേ­പ്പ­റ്റി നാം വ്യ­സ­നി­ച്ചി­ട്ടു­ണ്ടു്. മു­ഖ­ത്തി­ന്റെ ആ­കൃ­തി­വി­ശേ­ഷ­ത്തി­ന്നും സൌ­കു­മാ­ര്യ­ത്തി­നും അ­നു­രൂ­പ­മ­ല്ലാ­ത്ത മൂ­ക്കൊ കണ്ണൊ ഉ­ള്ള­തി­നാൽ എ­ത്ര­പേ­രോ­ടു നാം അ­നു­ശോ­ചി­ച്ചി­ട്ടു­ണ്ടു്! പ്രാ­ചീ­നാ­ചാ­ര ഭ­ക്ത­ന്മാ­രാ­യ മാ­താ­പി­താ­ക്ക­ന്മാ­രു­ടെ നിർ­ബ്ബ­ന്ധ­ത്താൽ കു­ത്തി­യു­ഴ­ത്തി വ­ലു­താ­ക്കി­യ കാ­തു­ക­ളും അവയിൽ കെ­ട്ടി ഞാ­ത്തി­യ സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങ­ളും എ­ത്ര­പ്രാ­വ­ശ്യം ന­മ്മാ­ലൊ­ക്കെ ശ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്! ആ­ക­പ്പാ­ടെ­യു­ള്ള ശ­രീ­ര­സൗ­ന്ദ­ര്യ­ത്തി­നു് അ­നു­രൂ­പ­മ­ല്ലാ­ത്ത വ­സ്ത്ര­ധാ­ര­ണം ന­മ്മു­ടെ ന­യ­നേ­ന്ദ്രി­യ­ത്തെ എ­ത്ര­പ്രാ­വ­ശ്യം പീ­ഡി­പ്പി­ച്ചി­ട്ടു­ണ്ടു്!

എ­ന്നാൽ ഈ വി­ധ­ത്തി­ലു­ള്ള യാ­തൊ­രു വ്യ­സ­ന­ത്തി­നും അ­നു­ശോ­ച­ന­യ്ക്കും ശാ­പ­ത്തി­നും പീ­ഡ­യ്ക്കും വ­സു­മ­തി­യെ സം­ബ­ന്ധി­ച്ചി­ടു­ത്തോ­ളം കാ­ര­ണ­മി­ല്ലെ­ന്നു ഉ­റ­പ്പാ­യി പറയാം.

വെ­ളു­ത്ത നി­റ­ത്തി­ലു­ള്ള സ്ത്രീ­കൾ ന­മ്മു­ടെ രാ­ജ്യ­ത്തു് അ­നേ­ക­മു­ണ്ടു്. വ­സു­മ­തി­യു­ടെ നിറം അ­തി­ലൊ­ന്നും പെ­ട്ട­ത­ല്ല. വെ­ളു­പ്പും ചു­ക­പ്പും വർ­ണ്ണ­ങ്ങൾ അ­വ­ളു­ടെ മു­ഖ­രം­ഗ­ത്തു് സ്ഥലം പി­ടി­ക്കാൻ ത­മ്മിൽ ഒരു പോ­രാ­ട്ടം ക­ഴി­ച്ച­തി­നു­ശേ­ഷം ര­ക്ത­വർ­ണ്ണം ശു­ക്ല­വർ­ണ്ണ­ത്തെ അ­ടി­യി­ലാ­ക്കു­ക­യും അ­ങ്ങി­നെ ചെ­യ്ത­തി­ന്റെ സൂ­ച­ക­മാ­യ ജ­യ­പ­താ­ക, ഗ­ണ്ഡ­സ്ഥ­ല­ങ്ങ­ളിൽ നാ­ട്ടു­ക­യും ചെ­യ്തി­രി­ക്ക­യാ­ണെ­ന്നു തോ­ന്നും. രണ്ടു വർ­ണ്ണ­ങ്ങ­ളും ഒ­ടു­വിൽ സ­ന്ധി­യാ­യി അ­ന്യോ­ന്യ­ദോ­ഷ­ങ്ങ­ളെ പ­രി­ഹ­രി­ക്കാൻ ശ്ര­മി­ക്ക­യാ­യി­രി­ക്കാം. വെറും വെ­ളു­പ്പു നി­റ­മാ­ണെ­ങ്കി­ലു­ണ്ടാ­വാ­നി­ട­യു­ള്ള വി­ളർ­ച്ച­യെ ചു­ക­പ്പു വർ­ണ്ണ­വും, ചു­ക­പ്പാ­യി­രു­ന്നു­വെ­ങ്കി­ലു­ണ്ടാ­വാൻ സം­ഗ­തി­യു­ള്ള ഭ­യ­ങ്ക­ര­ത­യെ വെ­ളു­പ്പു നി­റ­വും, അ­നോ­ന്യം ന­ശി­പ്പി­ക്കാൻ ശ്ര­മി­ച്ചു­കൊ­ണ്ടു് മു­ഖ­ത്തു് ആ­ക­പ്പാ­ടെ ഒരു ‘വർണ്ണ മാ­ധു­ര്യം’ വ­രു­ത്തി­യി­രി­ക്കു­ന്നു. മുഖമോ, എ­ന്തൊ­രു മുഖം! എ­ന്തൊ­രാ­കൃ­തി! നേ­ത്ര­ങ്ങൾ­ക്കും, നാ­സി­ക­കൾ­ക്കും, നെ­റ്റി­ത്ത­ട­ത്തി­നും വ­ലി­പ്പ­ത്തിൽ അ­ന്യോ­ന്യ­മു­ള്ള ചേർ­ച്ച­യും അ­വ­യു­ടെ ആ­കൃ­തി­ക്കു­ള്ള ഭം­ഗി­യും പു­രി­ക­ങ്ങ­ളു­ടെ കൃ­ഷ്ണ­വർ­ണ്ണ­വും അ­വ­യു­ടെ വളവും എ­ല്ലാം അ­ത്യ­ന്ത മ­നോ­ഹ­ര­മെ­ന്നു പറവാൻ മാ­ത്ര­മ­ല്ലാ­തെ അവയെ പ്ര­ത്യേ­കം വർ­ണ്ണി­ക്കാ­നോ, അ­വ­കൊ­ണ്ടു ആ­ക­പ്പാ­ടെ­യു­ള്ള അ­നു­ഭ­വം വി­വ­രി­ക്കാ­നോ, എ­ന്നാൽ കേവലം അ­സാ­ദ്ധ്യ­മാ­കു­ന്നു. മു­ഖ­രം­ഗ­ത്തു വെ­ച്ചു നടന്ന വർ­ണ്ണ­യു­ദ്ധ­ത്തി­നു ശേഷം ഉ­ണ്ടാ­യ സ­ന്ധി­ക്ക­രാർ പ്ര­കാ­രം ശു­ക്ല­വർ­ണ്ണ­ത്തി­നു പ്ര­ത്യേ­ക­മാ­യ ഒരു സ്ഥലം അ­നു­വ­ദി­ച്ചു കൊ­ടു­ത്ത­തു് ദ­ന്ത­ങ്ങ­ളി­ലാ­യി­രു­ന്നു. അ­വി­ടെ­യാ­ണു് അതു് സ­മ്പൂർ­ണ്ണ സ്വാ­ത­ന്ത്ര്യ­ത്തോ­ടും ചൈ­ത­ന്യ­ത്തി­ലും പ്ര­കാ­ശി­ക്കു­ന്ന­തു്. എ­ന്നാൽ, ചു­ണ്ടി­നെ ര­ക്ത­വ­ണ്ണം കേവലം സ്വാ­ധീ­ന­മാ­ക്കി വെ­ച്ചി­രി­ക്ക­യാ­ണു്. മു­ത്തു­പോ­ലു­ള്ള വെ­ളു­പ്പു നി­റം­കൊ­ണ്ടു മാ­ത്ര­മ­ല്ല, ഒ­ന്നി­നൊ­ന്ന­നു­രൂ­പ­മാ­യ വ­ലി­പ്പം കൊ­ണ്ടും ചു­ണ്ടി­ന്റെ ര­ക്ത­വർ­ണ്ണ­ത്തി­ന്റെ പ്ര­തി­ച്ഛാ­യ­കൊ­ണ്ടും ആ ദ­ന്ത­ങ്ങൾ യു­വ­ജ­ന­ങ്ങ­ളു­ടെ ഹൃദയം ബ­ല­മാ­യി ആ­കർ­ഷി­ക്കു­ന്നു. ചു­ണ്ടു­ക­ളു­ടെ വർ­ണ്ണാ­കൃ­തി­കൾ­ക്കു് പ്ര­കൃ­ത്യാ ഉള്ള ഗു­ണ­ങ്ങൾ, മു­ഖ­ത്തു സദാ ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന പു­ഞ്ചി­രി­യാ­ലു­ണ്ടാ­കു­ന്ന പ്ര­ത്യേ­ക ചൈ­ത­ന്യ­ത്താൽ ദ്വി­ഗു­ണീ­ഭ­വി­ക്കു­ന്നു. ഇ­ങ്ങി­നെ ക­ണ്ണു്, മൂ­ക്കു്, ചു­ണ്ടു, പല്ലു എന്നീ അ­വ­യ­വ­ങ്ങ­ളു­ടെ സൌ­കു­മാ­ര്യ­വും വർ­ണ്ണ­സൗ­ഷ്ട­വ­വും അ­ധി­ക­രി­ച്ചു കാ­ണി­ക്ക­ത്ത­ക്ക ഒരു അ­നു­ഭ­വ­മാ­ണു് ആ കേ­ശ­ഭാ­ര­ത്തെ­ക്കൊ­ണ്ടു­ണ്ടാ­കു­ന്ന­തു്. വളരെ ഇ­രു­ണ്ടു നീ­ണ്ടു ചു­രു­ണ്ട ത­ല­മു­ടി അ­ധി­ക­മാ­യ തൈലം പു­ര­ട്ടി ചീ­കി­പ്പ­റ്റി­ച്ചു ചൈ­ത­ന്യ­ര­ഹി­ത­മാ­ക്കി­ത്തീർ­ക്കാ­തേ­യും, കു­റു­നി­ര­കൾ നെ­റ്റി­യിൽ സ്വാ­ത­ന്ത്ര്യ­ത്തോ­ടു­കൂ­ടി­യെ­ങ്കി­ലും ഒരു പ്ര­ത്യേ­ക വ്യ­വ­സ്ഥ­യിൽ വളരാൻ അ­നു­വ­ദി­ക്കു­ക­യും ചെ­യ്തി­ട്ടു­ള്ള­തി­നാൽ അ­ന­ന്യ­സാ­ധാ­ര­ണ­മാ­യ ഒ­ര­ഴ­കു് അ­വ­യെ­ക്കൊ­ണ്ടു­ത­ന്നെ മു­ഖ­ത്തു വി­ശേ­ഷി­ച്ചു­ണ്ടാ­കു­ന്നു­ണ്ടു്. കാതിൽ ചെറിയ ഒരു സ്വർ­ണ്ണാ­ഭ­ര­ണ­മേ ഉള്ളു. അ­വ­യ്ക്കു മ­ദ്ധ്യ­ത്തിൽ ഓരോ ചു­ക­പ്പു­ക­ല്ലു പ­തി­ച്ച­വ­യു­ടെ പ്ര­തി­ച്ഛാ­യ മ­നോ­ഹ­ര­ങ്ങ­ളാ­യ ആ ക­വിൾ­ത്ത­ട­ങ്ങ­ളിൽ പ്ര­തി­ബിം­ബി­ക്കു­ന്നു­ണ്ടോ എന്നു തോ­ന്നും. നല്ല ആ­ന­ക്കൊ­മ്പു­കൊ­ണ്ടു ക­ട­ഞ്ഞെ­ടു­ത്ത പോ­ലു­ള്ള ഭം­ഗി­യു­ള്ള ആ­കൃ­തി­യും, ശി­ര­സ്സി­നും ഉ­ട­ലി­നും അ­നു­രൂ­പ­മാ­യ നീ­ള­വും വ­ലി­പ്പ­വും, ഉള്ള ക­ണ്ഠ­ത്തിൽ കാ­ലം­ഗു­ലം അ­ക­ല­മു­ള്ള ക­റു­ത്ത ഒരു പ­ട്ടു­നാ­ട­യി­ന്മേൽ സ്വർ­ണ്ണ­ത്തി­ന്റെ ഒരു ചെറിയ പ­ത­ക്കം ചേർ­ത്തു ധ­രി­ച്ചി­ട്ടു­ണ്ടു്. ജനനാൽ തന്നെ മ­നോ­ഹ­ര­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങ­ളു­ടെ ഭംഗി അ­ല­ങ്കാ­ര­ങ്ങ­ളെ­ക്കൊ­ണ്ടു ശ­ത­ഗു­ണീ­ഭ­വി­പ്പി­ക്കാൻ വ­സു­മ­തി­ക്കു­ണ്ടാ­യി­രു­ന്ന വാസന ഈ ക­ണ്ഠാ­ഭ­ര­ണം­കൊ­ണ്ടു­ത­ന്നെ ധാ­രാ­ളം വ്യ­ക്ത­മാ­കു­ന്നു­ണ്ടു്. ശ­രീ­ര­ത്തി­ന്റെ ആ­കൃ­തി­ക്കു പ­റ്റാ­തെ­യും അ­ഴ­കി­നു് അ­നു­കൂ­ലി­ക്കാ­തെ­യും ഉള്ള പലവിധ പ­ണ്ട­ങ്ങൾ, സ്വർ­ണ്ണ­ഭ്ര­മം നി­മി­ത്തം അ­ല­ങ്കാ­ര­മാ­ണെ­ന്നും പ­റ­ഞ്ഞു സാ­ധി­ക്കു­ന്ന ദി­ക്കി­ലൊ­ക്കെ കെ­ട്ടി­ഞാ­ത്തു­ക­യും അ­ല്ലാ­ത്ത ദി­ക്കിൽ തു­ള­ച്ചു ഞാ­ത്തു­ക­യും ചെ­യ്യു­ന്ന സ്ത്രീ­കൾ വ­സു­മ­തി­യിൽ­നി­ന്നു വി­ല­യേ­റി­യ പാ­ഠ­ങ്ങൾ പ­ഠി­ക്കാ­നു­ണ്ടു്. ആ­ഭ­ര­ണ­ത്തി­ന്റെ കാ­ര്യ­ത്തിൽ മാ­ത്ര­മോ? വ­സ്ത്രാ­ഡം­ബ­ര­ത്തി­ലും അവൾ വളരെ വി­വേ­ക­വും വാ­സ­ന­യും കാ­ണി­ച്ചി­രി­ക്കു­ന്നു. വി­ല­യ­ധി­ക­മി­ല്ലാ­ത്ത ഒരു ശു­ദ്ധ­വെ­ള്ള­ച്ചേ­ല, പാർസി സ്ത്രീ­ക­ളു­ടെ സ­മ്പ്ര­ദാ­യ­ത്തിൽ ധ­രി­ച്ചി­രി­ക്ക­യാ­ണു് ചെ­യ്തി­രി­ക്കു­ന്ന­തു്. അതിനു യോ­ജി­ച്ച ഒരു കു­പ്പാ­യ­വും ഉ­ണ്ടു്. കൈ­യ്ക്കു നേരിയ രണ്ടു കാ­പ്പു­ക­ളു­ള്ള­വ, ആ ക­ര­ങ്ങൾ­ക്കു് ഏ­റ്റ­വും യോ­ജി­പ്പു­ള്ള­വ­യാ­ക­യാൽ അവയും കൈ­യോ­ടു­കൂ­ടി­ത്ത­ന്നെ ജ­നി­ച്ച­വ­യാ­ണെ­ന്നു തോ­ന്നി­പ്പോ­കും.

തോ­ട്ട­ത്തി­ലെ ഉയരം കു­റ­ഞ്ഞ ഒരു ബെ­ഞ്ചിൽ കാ­ലു­കൾ അല്പം ദൂ­ര­ത്തേ­യ്ക്കു നീ­ട്ടി, പുറം ബെ­ഞ്ചി­ന്റെ ചാ­രി­ന്മേൽ ന­ല്ല­വ­ണ്ണം ചേർ­ത്തു, കൈകൾ പ­ള്ള­മേൽ കോർ­ത്തു­കെ­ട്ടി­ക്കൊ­ണ്ടു് അവൾ അ­ല്പ­നേ­രം ത­ന്നെ­ത്താൻ മ­റ­ന്നി­രു­ന്ന അ­വ­സ­ര­ത്തിൽ പി­ന്നിൽ നി­ന്നു ഒരു യു­വാ­വു് സാ­വ­ധാ­ന­ത്തിൽ ന­ട­ന്നു­വ­ന്നു, അ­വ­ളു­ടെ പിറകെ നി­ന്നു തന്റെ കൈ­കൊ­ണ്ടു അ­വ­ളു­ടെ കണ്ണു ര­ണ്ടും പൊ­ത്തി.

ഇ­രു­ന്ന ദി­ക്കിൽ­നി­ന്നു് അ­ന­ങ്ങാ­തേ­യും യാ­തോ­രു പ­രി­ഭ്ര­മ­വും കാ­ണി­ക്കാ­തേ­യും തന്റെ ക­ണ്ണു­പൊ­ത്തി­യ കൈകൾ വി­ടു­വി­ക്കാൻ ശ്ര­മി­ക്കാ­തേ­യും വ­സു­മ­തി ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ദാമൂ, നീ എന്റെ ക­ണ്ണു­പൊ­ത്തി­യ­തു­കൊ­ണ്ടു് വ­ലു­താ­യ ഫലം പ്ര­ത്യേ­ക­മൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ല.”

ദാ­മോ­ദ­രൻ ഉടനെ കൈ­യെ­ടു­ത്തു അ­വ­ളു­ടെ അ­ടു­ക്കൽ ചെ­ന്നി­രു­ന്നി­ട്ടു്, “എ­ന്താ­ണു് നീ പ­റ­ഞ്ഞ­തി­ന്റെ സാരം” എന്നു കുറെ ബ­ദ്ധ­പ്പെ­ട്ടു­കൊ­ണ്ടു ചോ­ദി­ച്ചു.

വ­സു­മ­തി:
(ചി­രി­ച്ചും­കൊ­ണ്ടു്) മ­റ്റൊ­ന്നു­മ­ല്ല. അ­ല്ലെ­ങ്കി­ലും ഞാൻ ഇവിടെ യാ­തൊ­ന്നും കാ­ണു­ന്നി­ല്ല, പി­ന്നെ കണ്ണു പൊ­ത്തേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല­ല്ലൊ.
ദാ­മോ­ദ­രൻ:
ഇ­പ്പോൾ നി­ന്റെ അ­ടു­ക്കൽ ഇ­രി­ക്കു­ന്ന എ­ന്നെ­യും നീ കാ­ണു­ന്നി­ല്ലെ­ന്നോ?
വ­സു­മ­തി:
നീ അ­ടു­ക്കെ ഇ­ല്ലാ­ത്ത­പ്പോ­ഴും നി­ന്നെ ഞാൻ സദാ കാ­ണാ­റു­ണ്ടു്.

ഇ­തു­കേ­ട്ട­പ്പോൾ ദാ­മോ­ദ­രൻ കു­റേ­കൂ­ടി അ­ടു­ത്തി­രു­ന്നു്, അ­വ­ളു­ടെ കൈ പി­ടി­ച്ചു, തന്റെ തല കു­നി­ച്ചു, ആ കൈ­ക്കു് ഒന്നു ചും­ബി­ച്ചു.

കൂ­ട­ണ­യാൻ താ­മ­സി­ച്ച ഒരു ചെറിയ പക്ഷി അ­ടു­ത്ത ജ­ല­യ­ന്ത്ര­ത്തി­ന­ടു­ക്കെ നി­ന്നു മ­ന്ദ­മാ­യി ഒന്നു ശ­ബ്ദി­ച്ചു­കൊ­ണ്ടു് പ­റ­ന്നു പോയി. ച­ന്ദ്രൻ ചെറിയ മേ­ഘ­ങ്ങ­ളു­ടെ ഇടയിൽ മ­റ­ഞ്ഞു. ശീ­ത­മാ­യ ഒരു വാ­ത­പോ­തം സാ­വ­ധാ­ന­ത്തിൽ വീ­ശി­ക്കൊ­ണ്ടി­രു­ന്ന­തി­നെ ബ­ഹു­മാ­നി­ക്കു­ന്ന നി­ല­യിൽ അ­ടു­ത്തു­ള്ള ചില ചെ­ടി­കൾ ത­ല­യാ­ട്ടി­ക്കൊ­ണ്ടി­രു­ന്നു. അ­തോ­ടു­കൂ­ടി പു­ഷ്പ­ങ്ങ­ളു­ടെ വാസന തോ­ട്ട­ത്തിൽ പൂർ­വ്വാ­ധി­കം വ്യാ­പി­ച്ചു.

ദാ­മോ­ദ­രൻ ചും­ബി­ച്ച കൈ അ­വ­ന്റെ കൈ­ക­ളിൽ മു­റു­കെ­പി­ടി­ച്ചു­കൊ­ണ്ടു് അവൻ ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“നി­ന്നോ­ടു പറയാൻ ക­ഴി­ഞ്ഞ ആ­റു­മാ­സ­മാ­യി പല പ്രാ­വ­ശ്യ­വും ഭാ­വി­ച്ചു­കൊ­ണ്ടി­രു­ന്ന ഒരു സംഗതി ഇന്നു പറവാൻ എ­നി­ക്കു ധൈ­ര്യം വ­ന്നി­രി­ക്കു­ന്നു.”

വ­സു­മ­തി:
ഇ­ന്നെ­ന്താ­ണു് ധൈ­ര്യ­ത്തി­ന്നു പ്ര­ത്യേ­കം വ­ല്ല­മ­രു­ന്നും സേ­വി­ച്ചി­രു­ന്നു­വോ?
ദാ­മോ­ദ­രൻ:
നി­ന്റെ ഇ­ന്ന­ത്തെ വാ­ക്കു് ഒരു മ­രു­ന്നാ­യി­ട്ടാ­ണു് തീർ­ന്നി­രി­ക്കു­ന്ന­തു്.
വ­സു­മ­തി:
സ്ത്രീ­ക­ളു­ടെ വാ­ക്കു് പ­ഞ്ച­സാ­ര­യാ­യി­ട്ടും തേ­നാ­യി­ട്ടും മ­റ്റും ചില കവികൾ വി­വ­രി­ച്ചു­കേ­ട്ടി­ട്ടു­ണ്ടു്. മ­രു­ന്നു­കൂ­ടി­യാ­വാ­മെ­ന്നു് ഇന്നു ദാമു പ­റ­ഞ്ഞു­കേ­ട്ടു. മ­രു­ന്നി­നു് സാ­ധാ­ര­ണ ക­ഷാ­യ­ര­സ­മാ­ണു്. അല്ലേ?
ദാ­മോ­ദ­രൻ:
അ­തെ­ന്തെ, തേനും ക­ല്ക്ക­ണ്ട­വും മ­റ്റും പ്ര­ത്യേ­കം ഓരോ തരം മ­രു­ന്നാ­ണെ­ന്നു വ­സു­മ­തി മ­റ­ന്നു­വോ
വ­സു­മ­തി:
ശരി. ഞാനതു മ­റ­ന്നു. ധൈ­ര്യ­ത്തി­ന്റെ മ­രു­ന്നു മ­ധു­രി­ച്ചി­ട്ടാ­യി­രി­ക്കാം.
ദാ­മോ­ദ­രൻ:
അ­തെ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ, എ­നി­ക്കു പ­റ­യാ­നു­ള്ള­തു് ഇ­പ്പോൾ പറയണം.
വ­സു­മ­തി:
നീ ആ പാ­ല­വൃ­ക്ഷം ക­ണ്ടു­വോ? അ­തി­ന്മേൽ ഇലകൾ കേവലം ഇ­ല്ലെ­ന്നു തോ­ന്നു­ന്നു. സർ­വ്വം പു­ഷ്പ­മ­യം. ഈ നി­ലാ­പ്ര­കാ­ശ­ത്തിൽ അ­തി­ന്റെ ഒരു ഭംഗി നോ­ക്കൂ.
ദാ­മോ­ദ­രൻ:
വ­സു­മ­തി ഇവിടെ ഇ­രി­ക്കു­മ്പോൾ ഞാൻ വേറെ യാ­തൊ­ന്നി­ന്റെ­യും ഭംഗി കാ­ണു­ന്നി­ല്ല.
വ­സു­മ­തി:
എ­ന്നാൽ ഞാൻ ഇ­വി­ടെ­നി­ന്നു് എ­ഴു­നീ­റ്റു­പോ­യി­ക്ക­ള­യാം. നീ ഈ പ്ര­കൃ­തി­ദേ­വി­യു­ടെ സൌ­ന്ദ­ര്യം ക­ണ്ടാ­ന­ന്ദി­ച്ചോ­ളു.
ദാ­മോ­ദ­രൻ:
എ­നി­ക്കു പ­റ­യാ­നു­ള്ള­തു കേ­ട്ടി­ട്ടു­പോ­കാം. നാം രണ്ടു പേരും മേലാൽ അ­ന്യോ­ന്യം കാ­ണാ­ത്ത­വി­ധം വേർ­പി­രി­യ­ണം. അ­ല്ലാ­തി­രു­ന്നാൽ നി­ന­ക്കും എ­നി­ക്കും അ­നർ­ത്ഥ­ത്തി­നു സം­ഗ­തി­യാ­യേ­ക്കാം.
വ­സു­മ­തി:
നീ ഇവിടെ കൂ­ട­ക്കൂ­ട വ­രു­ന്ന­തു­കൊ­ണ്ടും നാം ത­മ്മിൽ കാ­ണു­ന്ന­തു­കൊ­ണ്ടും വല്ല അ­നർ­ത്ഥ­വും ഉ­ണ്ടാ­വാൻ സം­ഗ­തി­യു­ണ്ടെ­ന്നു ഞാൻ ല­വ­ലേ­ശം വി­ശ്വ­സി­ക്കു­ന്നി­ല്ല. അ­ങ്ങി­നെ ഭ­യ­പ്പെ­ടാൻ ന്യാ­യ­വു­മി­ല്ല. അതിനു വല്ല സം­ഗ­തി­യു­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അ­ച്ഛ­നും ജ്യേ­ഷ്ഠ­നും അതു പണ്ടേ മു­ട­ക്കം­ചെ­യ്യു­ന്ന­താ­യി­രു­ന്നു. നാം ബു­ദ്ധി­യി­ല്ലാ­ത്ത കു­ട്ടി­ക­ളാ­ണോ? ആ­ലോ­ച­ന­യി­ല്ലാ­ത്ത വി­ഡ്ഢി­ക­ളാ­ണോ?
ദാ­മോ­ദ­രൻ:
അ­താ­ണു് വൈ­ഷ­മ്യം. നാം കു­ട്ടി­ക­ളൊ വി­ഡ്ഢി­ക­ളൊ ആ­യി­രു­ന്നു­വെ­ങ്കിൽ ത­ര­ക്കേ­ടി­ല്ലാ­യി­രു­ന്നു. അതു ര­ണ്ടു­മ­ല്ലാ­ത്ത­തി­നാൽ ഞാൻ അ­നു­ഭ­വി­ക്കു­ന്ന സ­ങ്ക­ടം എ­നി­ക്കും ഈ­ശ്വ­ര­നു­മ­റി­യാം.
വ­സു­മ­തി:
നി­ന്റെ സ­ങ്ക­ടം ഇ­ല്ലാ­യ്മ­ചെ­യ്വാ­നും നി­ന്റെ മ­ന­സ്സു സ്വ­സ്ഥാ­ന­ത്തി­ലാ­വാ­നും ഞാ­നൊ­രു വി­ദ്യ­പ­റ­യാം. നീ ഉടനെ വി­വാ­ഹം ചെ­യ്യ­ണം.
ദാ­മോ­ദ­രൻ:
ശരി, പക്ഷേ, ഞാൻ വി­വാ­ഹം ചെ­യ്വാൻ ആ­ഗ്ര­ഹി­യ്ക്കു­ന്ന സു­ന്ദ­രി എന്നെ ഭർ­ത്താ­വാ­യി സ്വീ­ക­രി­ച്ചി­ല്ലെ­ങ്കി­ലൊ?
വ­സു­മ­തി:
അ­തെ­ന്തു­കൊ­ണ്ടു്? അവൾ നി­ന്നെ സ്നേ­ഹി­ക്കു­ന്നി­ല്ലെ­ന്നോ?
ദാ­മോ­ദ­രൻ:
വളരെ സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. പക്ഷേ, എ­ന്റെ­യും അ­വ­ളു­ടേ­യും അവസ്ഥ വളരെ അ­ന്ത­ര­മു­ണ്ടു്. അവൾ വലിയ ദ്ര­വ്യ­സ്ഥ­യും ഞാൻ മ­ഹാ­ദ­രി­ദ്ര­നു­മാ­ണു്. എ­നി­ക്കു പ­ണ­മി­ല്ല; വലിയ പ­ദ­വി­യി­ല്ല.
വ­സു­മ­തി:
അവൾ പ­ണ­ത്തേ­യും പ­ദ­വി­യേ­യും ആണോ സ്നേ­ഹി­യ്ക്കു­ന്ന­തു്, നി­ന്നെ­യ­ല്ലെ?
ദാ­മോ­ദ­രൻ:
അവൾ സ്വ­ത­ന്ത്ര­യ­ല്ല. അ­വ­ളു­ടെ ര­ക്ഷി­താ­ക്ക­ന്മാ­രു­ടെ ഇ­ഷ്ട­മ­ല്ലാ­തെ ഈ കാ­ര്യ­ത്തിൽ അ­വ­ളു­ടെ ഇഷ്ടം ന­ട­ന്നെ­ന്നു വ­രു­ന്ന­ത­ല്ല­ല്ലൊ.
വ­സു­മ­തി:
അ­വ­ളു­ടെ ര­ക്ഷി­താ­ക്ക­ന്മാർ അ­ത്ര­മേൽ അ­പ­രി­ഷ്കാ­രി­ക­ളും അ­വി­വേ­കി­ക­ളു­മാ­ണോ? ദാ­മോ­ദ­ര­നെ­പ്പോ­ലെ എ­ല്ലാ­വി­ധം ഗു­ണ­ങ്ങ­ളു­മു­ള്ള ഒരു പു­രു­ഷ­നെ സ്നേ­ഹി­ച്ചു വി­വാ­ഹം ക­ഴി­യ്ക്കാൻ ഇ­ഷ്ട­പ്പെ­ടു­ന്ന ഒരു സ്ത്രീ­യെ ത­ട­ഞ്ഞു നിർ­ത്താൻ ശ്ര­മി­യ്ക്കു­ന്ന ര­ക്ഷി­താ­ക്ക­ന്മാർ വി­ഡ്ഢി­ക­ളാ­യി­രി­യ്ക്ക­യി­ല്ലെ? നീ പ­റ­യു­ന്ന ആ സ്ത്രീ വി­ദ്യാ­ഭ്യാ­സ­മു­ള്ള­വ­ളാ­ണോ?
ദാ­മോ­ദ­രൻ:
അതെ, നല്ല വി­ദ്യാ സ­മ്പ­ന്ന­യാ­ണു്.
വ­സു­മ­തി:
എ­ന്നാൽ പി­ന്നെ സം­ശ­യി­ക്കാ­നെ­ന്താ­ണു്? അ­വ­ളു­ടെ ര­ക്ഷി­താ­ക്ക­ന്മാർ അ­വ­ളു­ടെ വി­വേ­ക­ബു­ദ്ധി­യെ വി­ശ്വ­സി­ക്കാ­തി­രി­ക്കു­മൊ?
ദാ­മോ­ദ­രൻ:
പക്ഷേ, അ­തി­ലൊ­രു വൈ­ഷ­മ്യ­മു­ണ്ടു്.
വ­സു­മ­തി:
അ­തെ­ന്താ­ണു്?
ദാ­മോ­ദ­രൻ:
ബി. എ., ബി. എൽ. മു­ത­ലാ­യ പ­രീ­ക്ഷ­കൾ ജ­യി­ച്ച ഹൈ­ക്കോ­ട­തി വ­ക്കീൽ­മാ­രി­ലൊ വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രി­ലൊ വ­ല്ല­വ­രും അ­വ­ളു­ടെ ഭർ­ത്താ­വാ­കാൻ ആ­ഗ്ര­ഹി­ച്ച­ന്വേ­ഷി­ച്ചാ­ലൊ?
വ­സു­മ­തി:
അവൾ നി­ന്നെ­യാ­ണു് സ്നേ­ഹി­ക്കു­ന്ന­തെ­ന്നു പ­റ­യു­ന്നു. അ­ത്ത­ര­ത്തി­ലു­ള്ള ഒരു സ്ത്രീ നി­ന്നെ യ­ഥാർ­ത്ഥ­ത്തിൽ സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ങ്കിൽ അവൾ നി­ന്നെ­യ­ല്ലാ­തെ ബി. എ., ബി. എൽ. മു­ത­ലാ­യ പ­രീ­ക്ഷ­ക­ളെ വി­വാ­ഹം ചെ­യ്വാൻ ഇ­ഷ്ട­പ്പെ­ടു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഈ പ­രീ­ക്ഷ­ക­ളെ മാ­ത്രം അ­ന്വേ­ഷി­ച്ചു പോയി. പു­രു­ഷ­ന്മാ­രു­ടെ ഗുണം ലേശം നോ­ക്കാ­തെ പെൺ­കു­ട്ടി­ക­ളെ വി­വാ­ഹം ക­ഴി­ച്ചു കൊ­ടു­ക്കു­ന്ന മാ­താ­പി­താ­ക്ക­ന്മാർ പി­ന്നീ­ടു പ­ശ്ചാ­ത്ത­പി­ക്കു­ന്ന­തു ലോ­ക­ത്തി­നു പാ­ഠ­മാ­യി­ത്തീ­രു­ക­യി­ല്ലെ­ന്നൊ? വി­വാ­ഹ­കാ­ര്യ­ത്തിൽ അ­ച്ഛ­ന­മ്മ­മാർ പു­രു­ഷ­ന്റെ ഗു­ണ­ങ്ങ­ളെ­യാ­ണു് നോ­ക്കേ­ണ്ട­തു്. ഭാ­ര്യ­യേ­യും മ­ക്ക­ളേ­യും ശ­രി­യാ­യി പു­ലർ­ത്താൻ മാ­ത്രം വരവും ലോ­ക­ത്തിൽ മ­ര്യാ­ദ­യിൽ ന­ട­ക്ക­ത്ത­ക്ക വി­വേ­ക­ബു­ദ്ധി­യും അ­ച്ഛ­ന­മ്മ­മാ­രിൽ ബ­ഹു­മാ­ന­വും ഉള്ള ഭർ­ത്താ­ക്ക­ന്മാ­രെ ല­ഭി­ക്കു­ന്ന­വ­ളാ­ണു് ഭാ­ഗ്യ­വ­തി. അ­ക്കാ­ര്യം അ­റി­യാ­തെ­യും അ­ന്വേ­ഷി­ക്കാ­തെ­യും പാ­സ്സി­ന്റെ­യും ഉ­ദ്യോ­ഗ­ത്തി­ന്റെ­യും പി­ന്നാ­ലെ ഓടി പെൺ­കു­ട്ടി­കൾ­ക്കു മ­ന­സ്സു­ഖ­മി­ല്ലാ­താ­ക്കു­ന്ന മാ­താ­പി­താ­ക്ക­ന്മാർ മ­ഹാ­പാ­പി­ക­ളാ­ണു്.
ദാ­മോ­ദ­രൻ:
വ­സു­മ­തി­യു­ടെ അ­ച്ഛ­നും ജ്യേ­ഷ്ഠ­നും എ­ങ്ങി­നെ­യു­ള്ള­വ­രാ­ണു്? വ­സു­മ­തി ഇ­ഷ്ട­പ്പെ­ടു­ന്ന ഒരു പു­രു­ഷ­നു പണവും പാ­സ്സും ഇ­ല്ലെ­ങ്കി­ലും അവനെ ഭർ­ത്താ­വാ­ക്കാൻ സ­മ്മ­തി­ക്കു­മൊ?
വ­സു­മ­തി:
ഞാൻ ന­ല്ല­വ­ണ്ണം ആ­ലോ­ചി­ച്ചെ ഒരു പു­രു­ഷ­നെ ഭർ­ത്താ­വാ­യി സ്വീ­ക­രി­ക്ക­ത്ത­നി­ല­യിൽ സ്നേ­ഹി­ക്ക­യു­ള്ളു അതു് എന്റെ അ­ച്ഛ­നും ജ്യേ­ഷ്ഠ­നും ന­ല്ല­വ­ണ്ണ­മ­റി­യാം.

വ­സു­മ­തി ഈ പ­റ­ഞ്ഞ­തു്, തന്നെ ഉ­ദ്ദേ­ശി­ച്ചു­ത­ന്നെ ആ­യി­രി­ക്കു­മെ­ന്നും ഭർ­ത്താ­വാ­യി സ്വീ­ക­രി­ക്ക­ത്ത­ക്ക നി­ല­യി­ലാ­ണു് അവൾ തന്നെ സ്നേ­ഹി­ച്ചി­രി­ക്കു­ന്ന­തെ­ന്നു തന്റെ മ­നഃ­സാ­ക്ഷി ത­ന്നോ­ടു പ­റ­യു­ന്നു­ണ്ടെ­ന്നും ദാ­മോ­ദ­രൻ തോ­ന്നി. എ­ന്നി­ട്ടും അതു വ്യ­ക്ത­മാ­യി ചോ­ദി­യ്ക്കാൻ അ­വ­ന്നു ധൈ­ര്യം വ­ന്നി­ല്ല. അവൾ പി­ന്നെ­യും ഇ­ങ്ങി­നെ പ­റ­ഞ്ഞു?

“ന­മ്മു­ടെ സ­മു­ദാ­യ­ത്തിൽ വി­വാ­ഹ­ത്തി­ന്റെ സ­മ്പ്ര­ദാ­യ­ത്തിൽ വ­ന്നി­രി­യ്ക്കു­ന്ന മാ­റ്റ­ങ്ങൾ നീ കാ­ണു­ന്നി­ല്ലെ? മു­പ്പ­ത്ത­ഞ്ചു­കൊ­ല്ലം മു­മ്പേ ന­മ്മു­ടെ രാ­ജ്യ­ത്തു ര­ണ്ടും മൂ­ന്നും ഭാ­ര്യ­മാ­രി­ല്ലാ­തി­രു­ന്ന പ്ര­മാ­ണി ഉ­ണ്ടാ­യി­രു­ന്നു­വോ? ഇന്നു ദ്വി­ഭാ­ര്യ­ത്വം ആ­ഭാ­സ­മാ­ണെ­ന്നു ക­രു­താ­ത്ത ഒരു കൂ­ലി­ക്കാ­രൻ പോലും ജീ­വി­യ്ക്കു­ന്നു­ണ്ടോ? പ­ട്ട­ണ­പ്ര­ദേ­ശ­ത്തും എന്റെ അ­റി­വിൽ വേറെ ദി­ക്കി­ലും ഇല്ല. പു­രു­ഷ­നാ­ക­ട്ടെ സ്ത്രീ­യാ­ക­ട്ടെ പ­ണ്ടൊ­രി­ക്ക­ലും ത­മ്മിൽ കാണുക കൂടി ചെ­യ്യാ­ത്ത­വ­രെ­യ­ല്ലേ, അച്ഛൻ കാ­ര­ണ­വ­ന്മാർ­കൂ­ടി ആ­ലോ­ചി­ച്ചു ത­മ്മിൽ ക­ല്യാ­ണം ക­ഴി­പ്പി­ക്കാ­റ്. ഇന്നൊ, വ­ല്ല­വ­നും ആ വിധം വി­വാ­ഹ­ത്തെ അ­നു­വ­ദി­യ്ക്കു­മോ? അ­ങ്ങി­നെ പറവാൻ അ­ച്ഛ­ന­മ്മ­മാർ­ക്കു ധൈ­ര്യ­മു­ണ്ടോ? ചോ­റി­ന്റെ പാകം തെ­റ്റി­യ­തു­കൊ­ണ്ടൊ, ക­റി­യിൽ ഉപ്പു പോ­രാ­തി­രു­ന്ന­തി­നാ­ലോ എത്ര ഭാ­ര്യ­മാ­രെ പ­ണ്ടൊ­ക്കെ അ­ടി­ച്ചു പ­ടി­യി­റ­ക്കീ­ട്ടു­ണ്ടാ­യി­രു­ന്നു! ഇ­ന്നു് ആ വിധം വ­ല്ല­തും കേൾ­ക്കു­ന്നു­ണ്ടോ? അ­തി­നൊ­ക്കെ എ­ന്താ­ണു് സം­ഗ­തി­യെ­ന്നാ­ണു് നീ വി­ചാ­രി­യ്ക്കു­ന്ന­തു്?”

ദാ­മോ­ദ­രൻ:
വി­ദ്യാ­ഭ്യാ­സം. ഇ­ക്കാ­ല­ത്തു സ്ത്രീ­പു­രു­ഷ­ന്മാർ­ക്കു വി­ദ്യാ­ഭ്യാ­സം സി­ദ്ധി­യ്ക്കു­ന്ന­തു­ത­ന്നെ അതിനു കാരണം. വി­ദ്യാ­ഭ്യാ­സം കൊ­ണ്ടു­ള്ള ഗുണം ന­മ്മു­ടെ സ­മു­ദാ­യ­ത്തിൽ ക­ണ്ടു­തു­ട­ങ്ങീ­ട്ടു­ണ്ടു്, സം­ശ­യ­മി­ല്ല.
വ­സു­മ­തി:
യൂ­റോ­പ്യ­ന്മാർ ഭാ­ര്യ­യോ­ടും മ­ക്ക­ളോ­ടും പെ­രു­മാ­റു­ന്ന­തു ന­മു­ക്കു പാ­ഠ­മാ­യി­ട്ടു­മു­ണ്ടു്. വർ­ത്ത­മാ­ന­പ­ത്ര­ങ്ങ­ളും ഇ­ക്കാ­ര്യ­ത്തിൽ വളരെ ഗുണം ചെ­യ്തി­ട്ടു­ണ്ടു്.
ദാ­മോ­ദ­രൻ:
ശ­രി­യാ­ണു്, പ­റ­യ­ത്ത­ക്ക ഒ­രാ­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞാ­ലൊ, ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാ­രിൽ വ­ല്ല­വ­രും മ­രി­ച്ചാ­ലൊ, പു­നർ­വി­വാ­ഹം ന­ട­ന്നാ­ലൊ ആ വി­വ­ര­ങ്ങൾ പ­ത്ര­ത്തിൽ കാ­ണു­ന്നു. അ­ന്യാ­യ­മാ­യി ഒരു ഭാ­ര്യ­യെ ഉ­പേ­ക്ഷി­യ്ക്കു­ന്ന­തു പോലും പ­ത്ര­ക്കാർ വെ­ളി­പ്പെ­ടു­ത്തു­ന്നു. അ­തൊ­ക്കെ തൽ­ക്കാ­ലം വലിയ ഗുണം ചെ­യ്തി­ല്ലെ­ങ്കി­ലും മ­നു­ഷ്യ­രു­ടെ മ­ന­സ്സി­ന്റെ സ്ഥി­തി­യ്ക്കു ചില ഭേ­ദ­ങ്ങൾ വ­രു­ത്തു­ന്നു­ണ്ടെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.
വ­സു­മ­തി:
എ­ന്റെ­യും വി­ശ്വാ­സം അ­ങ്ങി­നെ­ത­ന്നെ­യാ­ണു്. വൃ­ത്താ­ന്ത­പ­ത്ര­ങ്ങൾ രാ­ജ്യ­ത്തി­നു വളരെ ഗുണം ചെ­യ്തി­ട്ടു­ണ്ടു്, ചെ­യ്യു­ന്നു­മു­ണ്ടു്.

ഈ സം­ഭാ­ഷ­ണം ഈ വി­ധ­ത്തിൽ ദീർ­ഗ്ഘി­പ്പി­ച്ചു­കൊ­ണ്ടു പോ­കു­ന്ന­തി­നു ദാ­മോ­ദ­ര­നു് അശേഷം ഇ­ഷ്ട­മി­ല്ലാ­യി­രു­ന്നു. അ­വ­ന്റെ മ­ന­സ്സിൽ ഉ­ണ്ടാ­യി­രു­ന്ന സം­ഗ­തി­യെ അ­വ­ളോ­ടു പറവാൻ സാ­ധി­യ്ക്കാ­ത്ത­തി­നെ­പ്പ­റ്റി അവനു വളരെ അ­സ്വാ­സ്ഥ്യം ഉ­ണ്ടാ­ക­യാൽ പി­ന്നെ­യു­ള്ള സം­ഭാ­ഷ­ണ­ത്തിൽ ശ്ര­ദ്ധ കു­റ­ഞ്ഞു കണ്ടു. അ­പ്പോൾ വ­സു­മ­തി ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“നീ എന്തൊ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­യാ­ണു്. ഞാൻ പ­റ­യു­ന്ന­തൊ­ക്കെ പണ്ടു മാ­ഢ­വ്യൻ പ­റ­ഞ്ഞ­തു­പോ­ലെ വൻ­കാ­ട്ടി­ലെ നി­ല­വി­ളി­ത­ന്നെ.”

ദാ­മോ­ദ­രൻ:
ഏ­ത­വ­സ­ര­ത്തി­ലാ­യി­രു­ന്നു മാ­ഢ­വ്യ­ന­ങ്ങി­നെ പ­റ­ഞ്ഞി­രു­ന്ന­തു്?
വ­സു­മ­തി:
ആ അ­വ­സ­ര­ത്തിൽ തന്നെ. വരൂ, നീ വരൂ. വെ­റു­തെ വേ­ണ്ടാ­തോ­രോ­ന്നേ വി­ചാ­രി­ച്ചു മ­ന­സ്സു പു­ണ്ണാ­ക്ക­രു­തു്. പോക, നാം വീ­ട്ടി­ലേ­യ്ക്കു പോക, ജ്യേ­ഷ്ഠൻ വ­ന്നി­രി­യ്ക്കും.
പൂർ­വ്വ­ച­രി­തം

ഉ­ത്സാ­ഹി­തൻ ക­ര­ത്തി­ങ്കൽ

പി­ടി­യ്ക്കും കമലാലയാ-​

മ­ടി­യ­ന്റെ ക­ര­ത്തി­ങ്കൽ

പി­ടി­ക്കും ക­മ­ലാ­ഗ്ര­ജം.

വ­ട­ക്കെ മ­ല­യാ­ള­ത്തിൽ, നെ­ല്ലി­ക്കാ­ട്ടിൽ എന്നു പേ­രാ­യി വളരെ പ്ര­സി­ദ്ധി­യു­ള്ള ഒരു തീ­യ്യ­ഗൃ­ഹം ഉ­ണ്ടാ­യി­രു­ന്നു. അവിടെ വ­ള­രെ­ക്കാ­ലം മു­മ്പു സ­മർ­ത്ഥ­നും യോ­ഗ്യ­നു­മാ­യ ഒരു വൈ­ദ്യൻ ജീ­വി­ച്ചു. ഇ­ദ്ദേ­ഹം വൈ­ദ്യം കൊ­ണ്ടു വളരെ പണം സ­മ്പാ­ദി­ക്ക­യും അ­ന്നു­മു­തൽ നെ­ല്ലി­ക്കാ­ട്ടു ത­റ­വാ­ടു വളരെ ഖ്യാ­തി­യു­ള്ള ഒ­ന്നാ­യി­ത്തീ­രു­ക­യും ചെ­യ്തു. ആ വൈ­ദ്യ­നു ശേഷം അ­ദ്ദേ­ഹ­ത്തെ പോലെ സ­മർ­ത്ഥ­രാ­യ യോ­ഗ്യ­ന്മാർ അവിടെ ഇ­ല്ലാ­തി­രു­ന്ന­തി­നാൽ സ­മ്പാ­ദ്യ­ത്തി­നും സ്വ­ത്തി­നും വർ­ദ്ധ­ന­വി­ല്ലാ­തെ കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു. അതിൽ പി­ന്നെ കേവലം തെ­മ്മാ­ടി­ക­ളും ദുർ­വൃ­ത്ത­രു­മാ­യ ചിലർ ആ ത­റ­വാ­ട്ടിൽ തു­ട­ര­ത്തു­ട­രെ കാരണവ സ്ഥാ­നം വ­ഹി­ച്ചു­തു­ട­ങ്ങി­യ മുതൽ ത­റ­വാ­ട്ടു­വ­ക സ്വ­ത്തു­ക്കൾ ന­ശി­ച്ചു­തു­ട­ങ്ങി. അ­ങ്ങി­നെ, ഒരു കാ­ല­ത്തു പ്ര­സി­ദ്ധ­മാ­യി­രു­ന്ന ത­റ­വാ­ടു് മ­റ്റൊ­രി­യ്ക്കൽ ദാ­രി­ദ്ര്യം ബാ­ധി­ച്ചു വലിയ സ­ങ്ക­ട­ത്തി­ലാ­യി. ഒ­ടു­വിൽ അവിടെ പു­രു­ഷ­ന്മാർ ആ­രു­മി­ല്ലാ­തെ മൂ­ന്നു സ്ത്രീ­കൾ മാ­ത്രം ബാ­ക്കി­യാ­യി. ഇതിൽ ഒരു സ്ത്രീ­യ്ക്കു് കോരൻ എ­ന്നും കോ­ര­പ്പൻ എ­ന്നും രണ്ടു പു­ത്ര­ന്മാ­രും താ­ല­യെ­ന്നൊ­രു മകളും ഉ­ണ്ടാ­യി­രു­ന്നു. ഈ മൂ­ന്നു കു­ട്ടി­ക­ളു­ടേ­യും അമ്മ, മൂ­ത്ത­കു­ട്ടി­യാ­യ താ­ല­യ്ക്കു ഇ­രു­പ­തു­വ­യ­സ്സു പ്രാ­യ­മു­ള്ള­പ്പോൾ കാലം പ്രാ­പി­ച്ചു. താല പ്ര­കൃ­ത്യാ വളരെ ക്രൂ­ര­യാ­യി­രു­ന്ന­തി­നാൽ മാ­താ­വി­ന്റെ മ­ര­ണ­ശേ­ഷം തന്റെ ഇളയ രണ്ടു സ­ഹോ­ദ­ര­ന്മാ­രെ­യും വളരെ ക­ഷ്ട­പ്പെ­ടു­ത്തി. ത­ന്നി­മി­ത്തം കോ­ര­നും കോ­ര­പ്പ­നും അ­വർ­ക്കു പ­തി­നെ­ട്ടും, പ­തി­ന­ഞ്ചും വ­യ­സ്സു പ്രാ­യ­മു­ള്ള കാ­ല­ത്തു് ഒ­ന്നി­ച്ചു നാ­ടു­വി­ട്ടു­പോ­യി. എ­വി­ടേ­യ്ക്കാ­ണു് പോ­യ­തെ­ന്നു വ­ള­രെ­ക്കാ­ലം ആരും അ­റി­ഞ്ഞി­രു­ന്നി­ല്ല. ഒ­ടു­വിൽ അവർ പല രാ­ജ്യ­ങ്ങ­ളി­ലും ചു­റ്റി­ത്തി­രി­ഞ്ഞു ബർ­മ്മ­യിൽ മാ­ണ്ട­ലെ എന്ന പ­ട്ട­ണ­ത്തിൽ ചെ­ന്നു. അവിടെ കു­റെ­ക്കാ­ലം ക­ഴി­ച്ച­ശേ­ഷം സ­ഹോ­ദ­ര­ന്മാർ ര­ണ്ടും റ­ങ്കൂ­ണിൽ ചെ­ന്നു ചു­രു­ങ്ങി­യ വി­ധ­ത്തിൽ ഒരു ക­ച്ച­വ­ടം തു­ട­ങ്ങി. ക­ച്ച­വ­ട­ത്തിൽ യാ­തൊ­രു കളവും ച­തി­യും ഉ­പ­യോ­ഗി­ക്കാ­തെ സ­ത്യ­മാ­യും മ­ര്യാ­ദ­യി­ലും ന­ട­ന്നി­രു­ന്ന­തി­നാൽ അതിൽ ക്ര­മേ­ണ അ­വർ­ക്കു ആദായം കി­ട്ടി­ത്തു­ട­ങ്ങി. കു­റെ­ക്കൊ­ല്ലം കൊ­ണ്ടു ര­ണ്ടു­പേ­രും അധികം പണം സ­മ്പാ­ദി­ച്ചു. അതിൽ പി­ന്നെ സ്വ­രാ­ജ്യ­ത്തേ­ക്കു മ­ട­ങ്ങി. സ്വ­രാ­ജ്യ­ത്തെ­ത്തി­യ­തി­ന്റെ ശേ­ഷ­വും അവർ സ്വ­സ്ഥ­രാ­യി­രി­ക്കാ­തെ ക­ച്ച­വ­ട­ത്തി­ലും ക­രാ­റി­ലും ഏർ­പ്പെ­ട്ടു പണം പി­ന്നെ­യും വർ­ദ്ധി­പ്പി­ച്ചു. കുറെ വ­യ­ലു­ക­ളും പ­റ­മ്പു­ക­ളും മ­റ്റും വാ­ങ്ങി ര­ണ്ടു­പേ­രും­കൂ­ടി അതി വി­ശേ­ഷ­മാ­യ ഒരു വീടു പ­ണി­യി­ക്ക­യും ചെ­യ്തു.

കോ­ര­നും കോ­ര­പ്പ­നും നാ­ടു­വി­ട്ടു­പോ­യ­തി­നു­ശേ­ഷം അ­വ­രു­ടെ സ­ഹോ­ദ­രി ഒരു ദേ­ശ­പ്ര­മാ­ണി­യാ­യ കണാരൻ എ­ന്നൊ­രാ­ളെ ഭർ­ത്താ­വാ­യി സ്വീ­ക­രി­ച്ചു. താല, ക­ണാ­ര­ന്റെ നാ­ലാ­മ­ത്തെ ഭാ­ര്യ­യാ­യി­രു­ന്നു. ക­ണാ­ര­നു ത­റ­വാ­ട്ടിൽ കുറെ സ്വ­ത്തു­ണ്ടാ­യി­രു­ന്ന­തി­ന്റെ ആദായം ത­റ­വാ­ട്ടിൽ കാ­ര­ണ­വ­ന്റെ നി­ല­യിൽ അയാൾ തന്നെ അ­നു­ഭ­വി­ച്ചു പോ­രി­ക­യാ­യി­രു­ന്നു. ത­റ­വാ­ട്ടിൽ കേവലം താ­മ­സി­ക്കാ­തെ വ­സ്തു­ക്ക­ളു­ടെ ആദായം മു­ഴു­വൻ വാ­ങ്ങി ഭാ­ര്യ­വീ­ട്ടിൽ കൊ­ണ്ടു പോയി ചെ­ല­വ­ഴി­ച്ചു സു­ഖി­ച്ചു തു­ട­ങ്ങി. താ­ല­യ്ക്കു ക­ണാ­ര­നിൽ നാലു സ­ന്താ­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­തിൽ മൂ­ത്ത­തു മൂ­ന്നും പു­ത്രി­ക­ളും ഒ­ടു­വി­ല­ത്തേ­തു രാമൻ എ­ന്നൊ­രു പു­ത്ര­നു­മാ­യി­രു­ന്നു. ഈ രാമൻ ആളൊരു സ­മർ­ത്ഥ­നാ­യി­രു­ന്നു. സാ­മർ­ത്ഥ്യ­ത്തി­ന­നു­സ­രി­ച്ചു. വേറെ സൽ­ഗു­ണ­ങ്ങൾ ഇ­ല്ലാ­തി­രു­ന്ന­തി­നാൽ എ­ന്തും പ്ര­വൃ­ത്തി­ക്കാൻ ധൈ­ര്യ­പ്പെ­ടും. അതിൽ വി­ജ­യ­ത്തി­നു അ­നു­കൂ­ലി­ക്കു­ന്ന ക­ള്ള­ത്ത­ര­ങ്ങൾ­പോ­ലും ചെ­യ്യാൻ ല­വ­ലേ­ശം സം­ശ­യി­ക്ക­യി­ല്ല. ത­നി­ക്കു ഗു­ണ­മാ­യി പ­ര്യ­വ­സാ­നി­ക്കു­ന്ന കാ­ര്യ­ത്തി­നു വേ­ണ്ടി ക­ള്ള­ത്ത­ര­ങ്ങൾ പ്ര­വൃ­ത്തി­ക്കു­ന്ന­തു് അ­ന്യാ­യ­മ­ല്ലെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ വി­ശ്വാ­സം. ഈ മ­നു­ഷ്യൻ ഇ­ങ്ങി­നെ നെ­ഞ്ഞൂ­ക്കോ­ടു­കൂ­ടി ചില ക­ച്ച­വ­ട­ങ്ങ­ളി­ലൊ­ക്കെ പ്ര­വേ­ശി­ച്ചു കുറെ പണവും പേരും സ­മ്പാ­ദി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ഇ­പ്പോൾ ഈ ക­ച്ച­വ­ട­മൊ­ക്കെ കുറെ പൊ­ളി­ഞ്ഞ നി­ല­യി­ലാ­ണു്. വി­ദ്യാ­ഭ്യാ­സ­മൊ­ന്നു­മി­ല്ലാ­ത്ത നി­ല­യിൽ ഇ­ത്ര­യെ­ങ്കി­ലും പണം സ­മ്പാ­ദി­ക്കാൻ അ­യാൾ­ക്കു സാ­ദ്ധ്യ­മാ­ക്കി­യ അ­യാ­ളു­ടെ ആ സാ­മർ­ത്ഥ്യം ത­ന്നെ­യാ­ണു് ക­ച്ച­വ­ട­ത്തി­ലൊ­ക്കെ ഇ­പ്പോ­ഴു­ള്ള അ­ധോ­ഗ­തി­ക്കും കാ­ര­ണ­മാ­ക്കി­യ­തു്. ക­ച്ച­വ­ട­ത്തിൽ പൊ­ളി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും തന്റെ പ­ദ­വി­ക്കും ന­ട­ത്ത­ത്തി­നും ഒ­ന്നും ഒ­ന്നും കു­റ­വാ­ക്കീ­ട്ടി­ല്ല. പൊ­ളി­ഞ്ഞ­നി­ല­യി­ലാ­ണെ­ന്നു­ള്ള അ­വ­സ്ഥ­ത­ന്നെ ജ­ന­ങ്ങൾ അധികം പേരും അ­റി­യു­ക­യി­ല്ല.

കോ­ര­നും കോ­ര­പ്പ­നും നാ­ട്ടിൽ വ­ന്ന­തി­ന്റെ ശേഷം അ­വ­രു­ടെ സോ­ദ­രി­യെ­യും മ­ക്ക­ളെ­യും ചെ­ന്നു കാ­ണു­ക­യാ­ക­ട്ടെ അവരെ വല്ല കാ­ര്യ­ത്തി­ലും സ­ഹാ­യി­ക്കു­ക­യാ­ക­ട്ടെ ചെ­യ്തി­രു­ന്നി­ല്ല. അ­വ­രോ­ടു ആ സ്ത്രീ ണ്ടു കാ­ണി­ച്ചി­രു­ന്ന ക്രൗ­ര്യം അ­വ­രി­രു­വ­രും മ­രി­ക്കു­ന്ന­തു­വ­രെ മ­റ­ന്നി­ല്ല. ഇ­തു­നി­മി­ത്തം രാമനു വളരെ വ്യ­സ­ന­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

കോ­ര­നും കോ­ര­പ്പ­നും സ്വ­രാ­ജ്യ­ത്തെ­ത്തി­യ­ശേ­ഷം രണ്ടു പേരും വളരെ പ്ര­സി­ദ്ധി­യു­ള്ള ത­റ­വാ­ടു­ക­ളിൽ നി­ന്നു വി­വാ­ഹം ചെ­യ്തു. കോരൻ കുറെ കൊ­ല്ല­ങ്ങൾ ക­ഴി­ഞ്ഞ­ശേ­ഷം സ­ന്താ­ന­മി­ല്ലാ­തെ മ­രി­ച്ചു. മ­രി­യ്ക്കു­മ്പോൾ തന്റെ സ­മ്പാ­ദ്യ­ത്തിൽ ഒ­രോ­ഹ­രി തന്റെ ഭാ­ര്യ­യ്ക്കും ശേഷം മു­ഴു­വ­നും സ­ഹോ­ദ­ര­നാ­യ കോ­ര­പ്പ­നും ദാനം ചെ­യ്തി­രു­ന്നു.

കോ­ര­പ്പ­നു നാലു മ­ക്ക­ളു­ണ്ടാ­യി­രു­ന്ന­തിൽ ര­ണ്ടു­മാ­ത്രം ശേ­ഷി­ച്ചു. അതിൽ മൂ­ത്ത­തു രാ­മ­നു­ണ്ണി­യാ­യി­രു­ന്നു. ര­ണ്ടാ­മ­ത്തെ പെൺ­കു­ട്ടി­യാ­ണു് വ­സു­മ­തി. ഈ രണ്ടു കു­ട്ടി­ക­ളെ­യും ക­ഴി­യു­ന്ന­ത്ര നല്ല നി­ല­യിൽ വ­ളർ­ത്തി­പ്പോ­ര­ണ­മെ­ന്നു­ള്ള­തു കോ­ര­ന്റെ­യും കോ­ര­പ്പ­ന്റെ­യും ആ­ഗ്ര­ഹ­ങ്ങ­ളിൽ ഒ­ന്നാ­യി­രു­ന്നു. അ­വ­രു­ടെ വി­ദ്യാ­ഭ്യാ­സ­കാ­ര്യ­ത്തിൽ അവർ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചു­പോ­ന്നു. രാ­മ­നു­ണ്ണി ബി. എ. പ­രീ­ക്ഷ ജ­യി­ച്ച­തി­നു­ശേ­ഷം പ­ഠി­പ്പു നിർ­ത്തി ക­ച്ച­വ­ട­കാ­ര്യ­ത്തിൽ ഏർ­പ്പെ­ട്ടു. വ­സു­മ­തി ഒരു കോൺ­വെ­ന്റ് സ്കൂ­ളിൽ പ­ഠി­ച്ചു മെ­ട്രി­ക്കു­ലേ­ഷൻ പ­രീ­ക്ഷ­യിൽ ജ­യി­ച്ചു. ഈ കഥ തു­ട­ങ്ങു­ന്ന­തി­നു് ഒരു കൊ­ല്ലം മു­മ്പാ­ണു് ആ പ­രീ­ക്ഷ­യിൽ ജ­യി­ച്ച­തു്. അ­തി­ലി­ട­യ്ക്കു മലയാള ഭാ­ഷ­യിൽ നല്ല പാ­ണ്ഡി­ത്യം സ­മ്പാ­ദി­ച്ചു. ഇ­ക്കാ­ല­ത്തു കോൺ­വെ­ന്റ് സ്കൂ­ളിൽ പ­ഠി­ച്ചു പ­രീ­ക്ഷ­കൾ ജ­യി­യ്ക്കു­ന്ന പെൺ­കു­ട്ടി­കൾ മാ­തൃ­ഭാ­ഷ­യെ കേവലം അ­ഗ­ണ്യ­മാ­ക്കി വ­രു­ന്നു­ണ്ടെ­ന്നു­ള്ള അ­പ­ഖ്യാ­തി വ­സു­മ­തി­യെ കേവലം സം­ബ­ന്ധി­ക്കു­ന്ന­ത­ല്ലാ­യി­രു­ന്നു. മ­ല­യാ­ള­ഭാ­ഷ­യിൽ ഉള്ള മിക്ക പു­സ്ത­ക­ങ്ങ­ളും അവൾ വാ­യി­ച്ചു. പ­ഠി­ച്ചി­രു­ന്നു. ഹി­ന്തു­ക്ക­ളു­ടെ പു­രാ­ണ­ങ്ങൾ ഇ­തി­ഹാ­സ­ങ്ങൾ എ­ന്നി­വ­യും മ­ത­സം­ബ­ന്ധ­മാ­യ മറ്റു പല പു­സ്ത­ക­ങ്ങൾ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും പ­രി­ഭാ­ഷ ചെ­യ്തി­ട്ടു­ള്ള­വ­യും അവൾ വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കി. കോൺ­വെ­ന്റിൽ നി­ന്നു പി­യാ­നൊ മു­ത­ലാ­യ­വ­യും പലവിധ തു­ന്നൽ വേ­ല­ക­ളും ശീ­ലി­ച്ച­തി­നു പുറമെ വീ­ട്ടിൽ വെ­ച്ചു ഒരു ഭാ­ഗ­വ­ത­രു­ടെ കീഴിൽ ഹി­ന്തു­സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള സം­ഗീ­ത­വും അ­ഭ്യ­സി­ച്ചി­രു­ന്നു. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ വ­സു­മ­തി­ക്കു വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ യ­ഥാർ­ത്ഥ­ഗു­ണം ധാ­രാ­ളം അ­നു­ഭ­വ­മാ­യി­രു­ന്നു. സം­സ്കൃ­ത­ഭാ­ഷ­യിൽ സാ­മാ­ന്യം വ്യു­ല്പ­ന്ന­യാ­യി­രു­ന്ന അ­വ­ളു­ടെ അമ്മ, വീ­ട്ടിൽ നി­ന്നു അ­വൾ­ക്കു വേ­ണ്ടു­ന്ന ഉ­പ­ദേ­ശ­ങ്ങൾ നൽ­കി­യി­രു­ന്ന­തി­നാൽ കോൺ­വെ­ന്റ് വി­ദ്യാ­ഭ്യാ­സം­കൊ­ണ്ടു സി­ദ്ധി­ക്കാൻ ഇ­ട­യു­ണ്ടാ­യി­രു­ന്ന ശി­ഥി­ല­ങ്ങ­ളാ­യ ചില ദോ­ഷ­ങ്ങൾ­ക്കു സംഗതി വ­ന്നി­ല്ല. അ­വ­ളു­ടെ അ­റി­വും വി­വേ­ക­വും ധാ­രാ­ളം മ­ന­സ്സി­ലാ­ക്കി­യി­രു­ന്ന അ­വ­ളു­ടെ അച്ഛൻ അവൾ അർ­ഹി­ക്കു­ന്ന­വി­ധ­ത്തി­ലു­ള്ള സ്വാ­ത­ന്ത്ര്യ­മൊ­ക്കെ കൊ­ടു­ത്തി­രി­ക്ക­യാ­ണു്. ഈ സ്വാ­ത­ന്ത്ര്യ­ത്തെ അവൾ ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യോ, അ­ന്യാ­യ­മാ­യോ, അ­ധർ­മ്മ­മാ­യൊ, ത­ന്റെ­യൊ തന്നെ സം­ബ­ന്ധി­ച്ചു­ള്ള­വ­രു­ടെ­യോ പേ­രി­നു ക­ള­ങ്കം വ­രു­ത്തി­യ­താ­യോ ഉള്ള യാ­തൊ­രു പ്ര­വൃ­ത്തി­യും അവൾ ചെ­യ്ക­യോ­യി­ല്ലെ­ന്നു സർ­വ്വ­ജ­ന­ങ്ങൾ­ക്കും ബോ­ദ്ധ്യ­മാ­യി­രു­ന്നു. ര­ണ്ടു­കൊ­ല്ലം മു­മ്പു് അ­വ­ളു­ടെ അമ്മ കാ­ലർ­മ്മം പ്രാ­പി­ച്ച­തി­നു­ശേ­ഷം വീ­ട്ടിൽ വേ­ണ്ടു­ന്ന സർ­വ്വ­കാ­ര്യ­ങ്ങ­ളും അ­ന്വേ­ഷി­ച്ചു ന­ട­ത്തി­യി­രു­ന്ന­തു വ­സു­മ­തി ത­ന്നെ­യാ­യി­രു­ന്നു.

രാമനു തന്റെ കാ­ര­ണ­വ­രു­ടെ പ്ര­വൃ­ത്തി നി­മി­ത്തം വളരെ കു­ണ്ഠി­ത­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. ഈ കു­ണ്ഠി­തം രാ­മ­നു­ണ്ണി­യു­ടെ­യും വ­സു­മ­തി­യു­ടെ­യും നേരെ ഒരു പ­ക­യാ­യി പ­രി­ണ­മി­ച്ചി­രി­ക്ക­യാ­ണു്. അ­തി­ന്റെ ഫ­ല­മാ­യി അവൻ നിർ­ദ്ദോ­ഷി­യാ­യ രാ­മ­നു­ണ്ണി­യെ വ­ഞ്ചി­ക്കാൻ വേ­ണ്ടി ചെയ്ത കാ­ര്യ­ങ്ങ­ളൊ­ക്കെ ഈ കഥ അധികം പ­ട­രു­ന്ന­തി­നു­മു­മ്പു­ത­ന്നെ അ­റി­യാ­റാ­യ്വ­രും.

ഒരു സം­ഭാ­ഷ­ണം

കളഭാഷിണിചില്ലിയൊന്നുയർത്തീ-​

ട്ടു­ള­വാ­ക്കാ­നൊ­രു പ­ദ്യ­മോർ­ത്തി­ടു­മ്പോൾ

പു­ള­കോൽ­ഗ­മ­മി­ക്ക­വിൾ­ത്ത­ട­ത്തിൽ

തെ­ളി­യി­ക്കു­ന്നി­തു ഹ­ന്ത­രാ­ഗ­മെ­ന്നിൽ.

വ­സു­മ­തി­യും ദാ­മോ­ദ­ര­നും തോ­ട്ട­ത്തിൽ­നി­ന്നു ചെ­ന്നു ക­യ­റി­യ­തു ഒരു ചെറിയ മു­റി­യി­ലേ­ക്കാ­യി­രു­ന്നു. ഈ മുറി രാ­മ­നു­ണ്ണി­യും വ­സു­മ­തി­യും ഇ­രു­ന്നു പ­ഠി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന­താ­ണു്. ആ വീ­ടാ­ക­ട്ടെ, യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ ഉ­ണ്ടാ­ക്കി­യ അ­തി­മ­നോ­ഹ­ര­മാ­യ ഒരു മാ­ളി­ക­യാ­യി­രു­ന്നു. കോ­ര­നും കോ­ര­പ്പ­നും വി­ദേ­ശ­ഗ­മ­നം ചെ­യ്തി­രു­ന്ന അ­വ­സ­ര­ത്തിൽ പല നല്ല സൌ­ധ­ങ്ങ­ളും കണ്ടു മ­ന­സ്സി­ലാ­ക്കി­യി­രു­ന്ന­തി­നാ­ലും പി­ന്നീ­ടു ക­രാർ­കാ­രു­ടെ നി­ല­യിൽ ചില ഭ­വ­ന­ങ്ങൾ ഉ­ണ്ടാ­ക്കി­ക്കാൻ അ­വർ­ക്കു­ത­ന്നെ സംഗതി വ­ന്നി­രു­ന്ന­തി­നാ­ലും ആ കാ­ര്യ­ത്തിൽ നല്ല വാ­സ­ന­യും പ­രി­ച­യ­വും സി­ദ്ധി­ച്ചി­രു­ന്നു. അ­വ­രു­ടെ സ്വ­ന്തം അ­ഭി­പ്രാ­യ­മ­നു­സ­രി­ച്ചു­ണ്ടാ­ക്കി­യ ആ ഗൃ­ഹ­ത്തെ­പ്പോ­ലെ ഭം­ഗി­യു­ള്ള ഒരു ഭവനം കേ­ര­ള­ത്തിൽ അധികം ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്തു­ത­ന്നെ­യാ­യാ­ലും പൂർ­വ്വ­സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള പ­ടി­ഞ്ഞാ­റ്റ­പ്പു­ര തന്നെ വേ­ണ­മെ­ന്നും വീ­ട്ടി­ന്റെ മുഖം മ­റ്റു­ള്ള അ­സൌ­ക­ര്യ­ങ്ങ­ളൊ­ക്കെ അ­ഗ­ണ്യ­മാ­ക്കി­ക്കൊ­ണ്ടു് കി­ഴ­ക്കോ­ട്ടു­ത­ന്നെ ആ­യി­രി­ക്ക­ണ­മെ­ന്നും ശ­ഠി­ക്ക­ത്ത­ക്ക വി­ശ്വാ­സം അ­വർ­ക്കു് ഇ­ല്ലാ­തി­രു­ന്ന­തി­നാൽ സർവ്വ സൌ­ക­ര്യ­ത്തി­ന്നും അ­നു­സ­രി­ച്ചു് ഒരു ബ­ങ്ക­ളാ­വാ­ണു് അവർ ഉ­ണ്ടാ­ക്കീ­ട്ടു­ള്ള­തു്.

വ­സു­മ­തി­യും ദാ­മോ­ദ­ര­നും ആ മു­റി­യിൽ ക­ട­ന്നു­ചെ­ന്ന അ­വ­സ­ര­ത്തിൽ ഒരു ഭൃ­ത്യൻ ഒരു വി­ള­ക്കു കൊ­ണ്ടു മ­റു­ഭാ­ഗ­ത്തെ വാതിൽ ക­ട­ന്നു ആ മു­റി­യിൽ തന്നെ പ്ര­വേ­ശി­ച്ചു. അ­വ­നോ­ടു വ­സു­മ­തി “ജ്യേ­ഷ്ഠൻ വ­ന്നു­വോ?” എന്നു ചോ­ദി­ച്ചു.

“ഇല്ല” എന്ന് അവൻ മ­റു­പ­ടി പ­റ­ഞ്ഞു.

അ­വി­ടെ­നി­ന്നു ര­ണ്ടു­പേ­രും ക­ട­ന്നു­ചെ­ന്ന­ത് അ­തി­ഭം­ഗി­യിൽ അ­ല­ങ്ക­രി­ച്ചി­രു­ന്ന വി­ശാ­ല­മാ­യ ഒരു മു­റി­യി­ലേ­ക്കാ­യി­രു­ന്നു. ഈ മുറി അ­തി­ഥി­ക­ളെ സ്വീ­ക­രി­ക്കാ­നു­ള്ള­താ­യി­രു­ന്നു. അ­തി­ലു­ണ്ടാ­യി­രു­ന്ന പലവിധ ക­സാ­ല­ക­ളേ­യും മേ­ശ­ക­ളേ­യും ചി­ത്ര­ങ്ങ­ളേ­യും ജാ­ല­ക­ങ്ങൾ­ക്കും വാ­തി­ലു­കൾ­ക്കും തൂ­ക്കി­യി­രു­ന്ന മ­റ­ക­ളേ­യും മറ്റു പലവിധ സാ­ധ­ന­ങ്ങ­ളേ­യും വി­വ­രി­ച്ചു വാ­യ­ന­ക്കാ­രെ മു­ഷി­പ്പി­ക്കാൻ ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല. വല്ല യൂ­റോ­പ്യൻ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യോ, വലിയ പ­രി­ഷ്കാ­രി­ക­ളാ­യ നാ­ട്ടു­കാ­രു­ടെ­യോ, വീ­ടു­ക­ളി­ലെ ‘ട്രാ­യി­ങ്ങ് റൂം’ ക­ണ്ടി­ട്ടു­ള്ള­വർ അതു ഊ­ഹി­ച്ചു­കൊ­ള്ളു­ന്ന­താ­ണു്.

ദാ­മോ­ദ­രൻ അതിലെ ഒരു സോ­ഫ­യിൽ ചെ­ന്നി­രു­ന്നു. വ­സു­മ­തി ‘ഹാർ­മോ­ണി­യം’ എന്ന സം­ഗീ­ത­യ­ന്ത്ര­പ്പെ­ട്ടി­യു­ടെ അ­ടു­ക്കൽ ചെ­ന്നു­നി­ന്നി­ട്ടു് അ­തി­ന്റെ മു­ക­ളിൽ ഇ­ട്ടി­രു­ന്ന തു­ണി­നീ­ക്കി­ക്കൊ­ണ്ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ദാമു നി­ന്റെ സു­ഖ­ക്കേ­ടി­നു ഞാ­നൊ­രു മ­രു­ന്നു തരാം.”

ദാ­മോ­ദ­രൻ:
“ഞാ­ന­തി­നു് അ­ങ്ങ­ട്ടാ­വ­ശ്യ­പ്പെ­ടാൻ ഭാ­വി­ക്ക­യാ­യി­രു­ന്നു.”
വ­സു­മ­തി:
“എ­ന്നാൽ രോഗി കൊ­തി­ച്ച­തും വൈ­ദ്യൻ വി­ധി­ച്ച­തും ഒന്നു ത­ന്നെ­യാ­യ­ല്ലൊ.”
എന്നു പ­റ­ഞ്ഞു മ­നോ­ഹ­ര­മാ­യി ഒന്നു ചി­രി­ച്ചു, ‘ഹാർ­മോ­ണി­യം’ തു­റ­ന്നു പാ­ടി­ത്തു­ട­ങ്ങി. ദാ­മോ­ദ­രൻ അ­വ­ളു­ടെ മുഖം കാ­ണ­ത്ത­ക്ക നി­ല­യിൽ അ­ടു­ത്തി­രു­ന്നു. കൈകൾ കാ­ലി­ന്റെ മു­ട്ടി­ന്മേൽ ഊന്നി മുഖം ക­യ്യ­ടി­ക­ളിൽ വെ­ച്ചു­കൊ­ണ്ടു­ള്ള ദാ­മോ­ദ­ര­ന്റെ ആ ഇ­രി­പ്പിൽ അ­വ­ന്റെ ശ്ര­വ­ണ­ന­യ­നേ­ന്ദ്രി­യ­ങ്ങ­ളിൽ ഏ­താ­യി­രു­ന്നു അധികം ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തെ­ന്നു പറവാൻ പ്ര­യാ­സം.

അതൊരു മ­രു­ന്നു ത­ന്നെ­യാ­യി­രു­ന്നു ഇത്ര മാ­ധു­ര്യ­മു­ള്ള സം­ഗീ­തം കൊ­ണ്ടു ഭേ­ദ­മാ­കാ­ത്ത രോ­ഗ­മു­ണ്ടോ? സം­ഗീ­ത­ത്തി­നു സ്നാ­യു­ക്ക­ളെ സം­ബ­ന്ധി­ക്കു­ന്ന പല രോ­ഗ­ങ്ങ­ളേ­യും ഭേ­ദ­മാ­ക്കാൻ ശ­ക്തി­യു­ണ്ടെ­ന്നു ഹി­ന്തു­ക്കൾ പണ്ടേ വി­ശ്വ­സി­ച്ചി­രു­ന്നു. പ്ര­ത്യേ­ക­രോ­ഗ­ങ്ങൾ­ക്കു പ്ര­ത്യേ­ക­രാ­ഗ­ങ്ങൾ മ­രു­ന്നാ­യി­ത്തീ­രു­ന്ന­താ­ണെ­ന്നും ശാ­സ്ത്ര­ജ്ഞ­ന്മാർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­ക്കാ­ല­ത്തും പല വി­ദ്വാ­ന്മാർ ഇതിനെ ബ­ല­പ്പെ­ടു­ത്തി അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. വ­സു­മ­തി­യു­ടെ സ്വ­ര­വും സം­ഗീ­ത­ത്തിൽ ജ­ന­നാ­ലു­ള്ള വാ­സ­ന­യും അ­ഭ്യാ­സ­ത്തി­ന്റെ പ­രി­പൂർ­ണ്ണ­ത­യും യോ­ജി­ച്ചു­കൊ­ണ്ടു­ള്ള അ­നു­ഭ­വം കേവലം ഒരു അ­ര­സി­ക­നെ­പ്പോ­ലും ര­സി­പ്പി­ക്ക­ത്ത­ക്ക­താ­യി­രു­ന്നു. സം­ഗീ­ത­ര­സ­ജ്ഞ­നാ­യി­രു­ന്ന ദാ­മോ­ദ­രൻ ആ പാ­ട്ടു കേവലം ഒരു അ­പ­രി­ചി­ത­യിൽ­നി­ന്നാ­യി­രു­ന്നു കേ­ട്ട­തെ­ങ്കിൽ പോലും പ­ര­മാ­ന­ന്ദ­ത്തിൽ മു­ങ്ങാ­തി­രി­ക്ക­യി­ല്ല. തന്റെ പ്ര­ണ­യി­നി­യും ജ­ഗ­ന്മോ­ഹി­നി­യു­മാ­യ ആ സു­ന്ദ­രി ആ വിധം പാ­ട്ടു­പാ­ടി­ക്കേൾ­ക്കു­മ്പോൾ അ­വ­നു­ണ്ടാ­വാ­നി­ട­യു­ള്ള മ­നോ­വി­കാ­ര­ങ്ങൾ ആർ­ക്കും ഊ­ഹി­ക്കാ­മ­ല്ലൊ. അതു ത­ന്നെ­യോ, തന്നെ ആ­ശ്വ­സി­പ്പി­ക്കാൻ വേ­ണ്ടി പ്ര­ത്യേ­കം പാ­ടു­ന്ന­തും.

വ­സു­മ­തി തന്റെ കൈ­വി­ര­ലു­കൾ ഹാർ­മോ­ണി­യ­ത്തിൽ ചാ­തു­ര്യ­ത്തോ­ടു­കൂ­ടി ന­ട­ത്തു­മ്പോൾ അ­വ­ളു­ടെ അ­വ­യ­വ­ങ്ങൾ­ക്കു­ണ്ടാ­കു­ന്ന ഇ­ള­ക്ക­വും ഹാർ­മോ­ണി­യ­ത്തി­ന്റെ ശ­ബ്ദ­ത്തോ­ടു ഏ­റ്റ­വും അ­നു­സ­രി­ക്കു­ന്ന സ്വരം പു­റ­പ്പെ­ടു­വി­ക്കു­മ്പോൾ ചു­ണ്ടു­കൾ­ക്കു­ണ്ടാ­കു­ന്ന ച­ല­ന­വും കൂ­ട­ക്കൂ­ടെ ദാ­മു­വെ ക­ടാ­ക്ഷി­ച്ചു­കൊ­ണ്ടു ചെ­യ്യു­ന്ന മ­ന്ദ­ഹാ­സം നി­മി­ത്തം മു­ഖ­ത്തു­ണ്ടാ­കു­ന്ന മ­നോ­ഹ­ര­ത­യും തന്റെ നേ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടും, അ­വ­ളു­ടെ സ്വ­ര­മാ­ധു­ര്യ­ത്തെ­യും സംഗീത പാ­ട­വ­ത്തെ­യും തന്റെ ക­ണ്ണ­ങ്ങ­ളെ­ക്കൊ­ണ്ടും ആ­സ്വ­ദി­ച്ചു­കൊ­ണ്ടു് ദാ­മോ­ദ­രൻ അ­ന­ന്യ­ചി­ത്ത­നാ­യി സ്വർ­ഗ്ഗീ­യ സു­ഖ­ങ്ങൾ അ­നു­ഭ­വി­ച്ചു ആ സോ­ഫ­യിൽ ‘ഒരു ചി­ത്ര­ത്തിൽ എ­ഴു­ത­പ്പെ­ട്ട­വൻ എ­ന്ന­പോ­ലെ’ ഇ­രു­ന്നു. വ­സു­മ­തി ഇ­ങ്ങി­നെ പാ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ രാ­മ­നു­ണ്ണി പടി കയറി വന്നു. അയാൾ വെ­ളു­ത്ത ഫ്ലാ­ന­ലി­ന്റെ ഒരു കാ­ലു­റ­യും ചു­ക­പ്പും ക­റു­പ്പും വ­ര­ക­ളു­ള്ള ഒരു കോ­ട്ടും ധ­രി­ക്ക­യും ക­യ്യിൽ ഒരു ‘ടെ­നി­സ്സ് ബാ­റ്റ് ’ പി­ടി­ക്ക­യും ചെ­യ്തി­ട്ടു­ണ്ടു്. അവൻ ദാ­മോ­ദ­ര­ന്റെ അ­ടു­ക്കെ കൂടി ന­ട­ന്നു­പോ­കു­മ്പോൾ തന്റെ ഇ­ട­ത്തു­കൈ­കൊ­ണ്ടു ദാ­മോ­ദ­ര­ന്റെ ചെ­ള്ള­യിൽ മെ­ല്ലെ ഒ­ര­ടി­കൊ­ടു­ത്തു. ദാമു ഇ­രു­ന്ന­ദി­ക്കിൽ­നി­ന്നു് എ­ഴു­നീ­ല്ക്കാ­തെ ഒന്നു മ­ന്ദ­ഹ­സി­ച്ചു. പാ­ടി­ക്കൊ­ണ്ടി­രു­ന്ന തന്റെ സ­ഹോ­ദ­രി­യെ ഒന്നു ക­ടാ­ക്ഷി­ച്ചു, പ്രേ­മ­സൂ­ച­ക­മാ­യി ചി­രി­ച്ചു, രാ­മ­നു­ണ്ണി അ­ക­ത്തേ­ക്കു ക­ട­ന്നു പോയി. അവൻ പി­ന്നെ അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ ശേ­ഷ­മാ­യി­രു­ന്നു ര­ണ്ടാ­മ­തും ആ മു­റി­യിൽ ക­ട­ന്നു­വ­ന്ന­തു്. വന്ന ഉടനെ ദാ­മോ­ദ­രൻ അ­ടു­ക്കെ ചെ­ന്നി­രു­ന്നു. അല്പം ക­ഴി­ഞ്ഞു പാ­ട്ടു നിർ­ത്തി.

രാ­മ­നു­ണ്ണി:
എന്താ മ­തി­യാ­ക്കി­യൊ?
വ­സു­മ­തി:
കു­റെ­നേ­ര­മാ­യി പാ­ടു­ന്നു.
രാ­മ­നു­ണ്ണി:
ദാ, നീ ഉ­ത്ത­ര­കേ­ര­ള നായർ സ­മാ­ജ­ത്തി­ന്റെ വിവരം ‘കേ­ര­ള­പ­ത്രി­ക’യിൽ വാ­യി­ച്ചു­വോ?
ദാ­മോ­ദ­രൻ:
വാ­യി­ച്ചു… വാ­യി­ച്ചു. ആ സ­മാ­ജ­ത്തി­ന്റെ ഉ­ദ്ദേ­ശം വളരെ ന­ല്ല­താ­ണു്. താ­ലി­കെ­ട്ടു നിർ­ത്തൽ ചെ­യ്യാ­നു­ള്ള ശ്രമം അ­ത്ര­വേ­ഗം ഫ­ലി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
രാ­മ­നു­ണ്ണി:
ആ കാ­ര്യ­ത്തിൽ നാ­മാ­ണു് മാർ­ഗ്ഗ­ദർ­ശി­കൾ എ­ന്നു­ള്ള അ­ഭി­മാ­ന­ത്തി­നു വ­ഴി­യു­ണ്ടു്.
വ­സു­മ­തി ഹാർ­മോ­ണി­യ­ത്തി­ന്റെ അ­ടു­ക്കെ നി­ന്നു് എ­ഴു­ന്നേ­റ്റു മ­റ്റൊ­രു ക­സേ­ല­യിൽ ഇ­രു­ന്നു. ഇ­രു­ന്ന­ശേ­ഷം ഇ­ങ്ങി­നെ പ­റ­ഞ്ഞു: “നി­ങ്ങൾ സ­ഭ­കൂ­ടി­യും മ­റ്റും താ­ലി­കെ­ട്ടു് നിർ­ത്തൽ ചെ­യ്യാൻ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു­കൊ­ണ്ടു വല്ല ഫ­ല­വു­മു­ണ്ടാ­കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. നാ­ട്ടു­കാർ­ക്കു് അ­വ­രു­ടെ പ­ഞ്ചാ­യ­ത്ത­ല്ലാ­തെ ഇ­ഷ്ട­മാ­ക­യി­ല്ല.”
രാ­മ­നു­ണ്ണി:
പ­ഞ്ചാ­യ­ത്തും കാ­ര­ണ­വ­ന്മാ­രും ന­ശി­ച്ചു­കൊ­ണ്ടു­വ­രി­ക­യ­ല്ലേ ചെ­യ്യു­ന്ന­തു്?
ദാ­മോ­ദ­രൻ:
അതു വളരെ പ­രി­ത­പി­ക്ക­ത്ത­ക്ക­താ­ണു്. മ­രു­മ­ക്ക­ത്താ­യ­ക്കാ­രു­ടെ ഇടയിൽ, പാ­ര­മ്പ­ര്യ­ക്ര­മ­മ­നു­സ­രി­ച്ചു നി­ശ്ച­യി­ക്ക­പ്പെ­ടു­ന്ന ത­ല­വ­ന്മാ­രു­ള്ള ഏർ­പ്പാ­ടു­കൾ നി­ല­നി­ന്നു­പോ­രു­വാൻ പ്ര­യാ­സ­മാ­ണു്.
രാ­മ­നു­ണ്ണി:
അ­തെ­ന്താ­ണു് മ­രു­മ­ക്ക­ത്താ­യ­ക്കാ­രു­ടെ ഇടയിൽ പ്ര­യാ­സ­മാ­ണെ­ന്നു പ­റ­ഞ്ഞ­തു്?
വ­സു­മ­തി:
അതു മ­ന­സ്സി­ലാ­യി­ല്ലെ? മ­രു­മ­ക്ക­ത്താ­യ­ക്കാ­രു­ടെ ഇടയിൽ ഒരാളെ പിൻ­തു­ട­രു­ന്ന­തു വേറെ ഏതോ ഒ­രാ­ളു­ടെ മ­ക­നാ­യി­രി­ക്കു­മ­ല്ലൊ.
ദാ­മോ­ദ­രൻ:
അ­തു­മാ­ത്ര­മ­ല്ല, മ­രു­മ­ക്ക­ളു­ടെ വി­ദ്യാ­ഭ്യാ­സ കാ­ര്യ­ത്തിൽ കാ­ര­ണ­വ­ന്മാർ­ക്കു ശു­ഷ്കാ­ന്തി­യും കു­റ­ഞ്ഞി­രി­ക്കു­ന്നു. എ­ത്ര­യാ­യാ­ലും പ്ര­കൃ­തി­ക്ക­നു­സ­രി­ച്ച­ല്ലാ­തെ മ­നു­ഷ്യ­രു­ടെ ന­ട­വ­ടി­കൾ ഉ­ണ്ടാ­ക­യി­ല്ല. ന്യാ­യ­മാ­യ വി­വാ­ഹം ചെ­യ്തു യ­ഥാർ­ത്ഥ­ത്തിൽ പ്ര­ണ­യ­മു­ള്ള ഭാ­ര്യ­മാ­രിൽ ജ­നി­ക്കു­ന്ന മ­ക്ക­ളി­ലു­ള്ള സ്നേ­ഹം­പോ­ലെ മ­റ്റൊ­രാ­ളിൽ ഉ­ണ്ടാ­ക­യി­ല്ലെ­ന്ന­തു പ്ര­കൃ­തി­യു­ടെ അ­ഭേ­ദ്യ­മാ­യ നി­യ­മ­മ­ല്ലെ? ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാ­രു­ടെ ബന്ധം, വെ­റു­മ്പാ­ട്ടം പോലെ ആ­വ­ശ്യ­പ്പെ­ടു­മ്പോൾ ഒ­ഴി­ഞ്ഞു­കൊ­ടു­ക്കേ­ണ്ടി­വ­രു­ന്ന നി­ല­യി­ലു­ള്ള സം­ഗ­തി­ക­ളിൽ മ­രു­മ­ക്ക­ത്താ­യം പക്ഷേ, ന­ല്ല­തു­ത­ന്നെ­യാ­യി­രി­ക്കാം.
രാ­മ­നു­ണ്ണി:
താ­ലി­കെ­ട്ടു കേവലം അർ­ത്ഥ­മി­ല്ലാ­ത്ത ഒരു അ­ടി­യ­ന്ത­ര­മാ­ണെ­ന്ന­റി­ഞ്ഞി­ട്ടും ചില മാ­ന്യ­ന്മാർ അതു നിർ­ത്തൽ ചെ­യ്യു­ന്ന­തി­നു വി­രോ­ധ­മാ­യി നി­ല്ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണു്?
ദാ­മോ­ദ­രൻ:
മാ­ന്യ­ന്മാർ! നി­ങ്ങൾ­ക്കു­ണ്ടോ ഭ്രാ­ന്തു്! അതു നിർ­ത്തൽ ചെ­യ്യേ­ണ­മെ­ന്നു് ആദ്യം അ­ഭി­പ്രാ­യ­പ്പെ­ട്ട­തും അ­തി­ന്നാ­യി ശ്ര­മി­ച്ച­തും ത­ങ്ങ­ള­ല്ല; അ­തി­നാൽ മേലാൽ ഉ­ണ്ടാ­വാൻ ഇ­ട­യു­ള്ള മാ­റ്റ­വും ത­ങ്ങൾ­ക്കാ­യി­രി­ക്ക­യി­ല്ല; എ­ന്നി­ങ്ങി­നെ വി­ചാ­രി­ച്ചി­ട്ടു് അ­സൂ­യാ­കു­ക്ഷി­ക­ളാ­യ ചിലർ വെറും കു­സൃ­തി­ക്കു­വേ­ണ്ടി എ­തി­രാ­യി പ്ര­വൃ­ത്തി­ക്കു­ന്ന­ത­ല്ലെ? നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­ണ്ടോ ഈ പുറമെ കാ­ണു­ന്ന­വ­രാ­ണു് യ­ഥാർ­ത്ഥ വി­രോ­ധി­ക­ളെ­ന്നു്? ഈ സാ­ധു­ക്ക­ളെ­ക്കൊ­ണ്ടു ചിലർ പി­ന്നിൽ­നി­ന്നു കു­ര­ങ്ങൻ­ക­ളി ക­ളി­പ്പി­യ്ക്കു­ന്ന­ത­ല്ലേ?
വ­സു­മ­തി:
രണ്ടു പ­ക്ഷ­മി­ല്ലാ­തെ ഒരു കാ­ര്യ­മു­ണ്ടോ? അ­മ്മ­യെ ത­ല്ലി­യാ­ലും രണ്ടു പ­ക്ഷ­മു­ണ്ടാ­ക­യി­ല്ലെ?
രാ­മ­നു­ണ്ണി:
പ­രി­ഷ്കാ­ര­ത്തി­നാ­യി പ്ര­യ­ത്നി­ക്കു­ന്ന­വർ ഈ വക അ­ഭി­പ്രാ­യ­ഭേ­ദ­വും ത­ട­സ്ഥ­വും ബു­ദ്ധി­മു­ട്ടും ഒക്കെ സ­ഹി­ക്ക­ണം.
ദാ­മോ­ദ­രൻ:
ബു­ദ്ധി­മു­ട്ടു മാ­ത്ര­മൊ? ത­ങ്ങ­ളു­ടെ ജീ­വ­നെ­ത്ത­ന്നെ പണയം വെ­ച്ചി­ട്ടു വേണം ഇ­തി­നൊ­ക്കെ ഇ­റ­ങ്ങാൻ. ഇ­ല്ലാ­ത്ത അ­പ­വാ­ദ­ങ്ങൾ എ­ന്തൊ­ക്കെ കേൾ­ക്കേ­ണ്ടി­വ­രും. മ­ന­സ്സി­നും പക്ഷേ, ദേ­ഹ­ത്തി­നും എത്ര ഉ­പ­ദ്ര­വ­ങ്ങൾ സ­ഹി­ക്കേ­ണ്ടി­വ­രും. ലോക ച­രി­ത്രം ഒന്നു നോ­ക്ക­രു­തൊ? എ­ന്തി­നു മ­റ്റൊ­ക്കെ പ­റ­യു­ന്നു. ലോ­ക­ത്തി­നു ആ­ത്മീ­ക­മാ­യി അ­ത്യ­ന്തം ഗുണം ചെ­യ്തി­രു­ന്ന­വ­രിൽ പ്ര­ഥ­മ­ഗ­ണ­നീ­യ­നാ­യി­രു­ന്ന യേ­ശു­ക്രി­സ്തു­വി­നു സം­ഭ­വി­ച്ച­തു നോ­ക്ക­രു­തൊ? ചില ദു­ഷ്ട­ന്മാർ പി­ടി­ച്ചു അ­ദ്ദേ­ഹ­ത്തെ ക്രൂ­ശിൽ ത­റി­ക്ക­യ­ല്ലെ ചെ­യ്ത­തു് അ­ങ്ങി­നെ­യു­ള്ള ക്രൂ­ശു് ഏ­റ­ക്കു­റ­യ അ­നു­ഭ­വി­ക്കാ­ത്ത­വ­രാ­രും സ­മു­ദാ­യ­പ­രി­ഷ്കാ­ര­ത്തി­നൊ മ­ത­പ­രി­ഷ്കാ­ര­ത്തി­നൊ ആ­രം­ഭി­ക്കേ­ണ്ട­തി­ല്ല. അ­വ­രു­ടെ മ­ര­ണ­ശേ­ഷ­മാ­ണു് അവർ ചെയ്ത ഗു­ണ­വും അ­വ­രു­ടെ ഖ്യാ­തി­യും ലോ­ക­ത്തിൽ പ­ര­ക്കു­ക.
ഇവർ ഇ­ങ്ങി­നെ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ, അവിടെ ഒരാൾ ക­യ­റി­വ­ന്നു. അതു രാ­മ­നു­ണ്ണി­യു­ടെ അ­മ്മ­യു­ടെ സ­ഹോ­ദ­ര­നാ­യി­രു­ന്നു. ഈ മ­നു­ഷ്യൻ ഒരു ക­ച്ച­വ­ട­ക്കാ­ര­നാ­ണു്. ഇം­ഗ്ലീ­ഷു മ­രു­ന്നു­വ്യാ­പാ­ര­മാ­ണു്. ഏ­ക­ദേ­ശം അ­മ്പ­തു വ­യ­സ്സു മാ­ത്ര­മേ പ്രാ­യ­മു­ണ്ടാ­യി­രു­ന്നു­ള്ളു­വെ­ങ്കി­ലും അ­ല്പ­കാ­ല­മാ­യി­ട്ടു കുറെ വാർ­ദ്ധ­ക്യം ബാ­ധി­ച്ചി­രി­ക്കു­ന്നു. ഈ അ­ടു­ത്ത കാ­ല­ത്തു തന്റെ പ­രി­ച­യ­വും സ­ഹ­വാ­സ­വും ചെ­റു­പ്പ­ക്കാ­രോ­ടു­കൂ­ടി ആ­യി­രു­ന്ന­തി­നാൽ വേ­ഷ­ത്തി­ന്നു് ഈ നൂ­റ്റാ­ണ്ടി­ലെ പ­രി­ഷ്ക്കാ­രം വ­രു­ത്താൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. ത­ല­മു­ടി യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ വെ­ട്ടി ചു­രു­ക്കീ­ട്ടു­ണ്ടെ­ങ്കി­ലും, തന്റെ ഹി­ത­ത്തി­ന­നു­സ­രി­ച്ചു ചില ദി­ക്കിൽ രോ­മ­ങ്ങൾ ഇ­ല്ലാ­തി­രു­ന്ന­തി­നാൽ വി­ചാ­രി­ച്ച­പോ­ലു­ള്ള ഭംഗി ഇ­ല്ലാ­തെ­യും, തന്റെ ഹി­ത­ത്തി­നെ­തി­രാ­യി രോ­മ­ങ്ങ­ള­ധി­ക­വും വെ­ളു­ത്തു തു­ട­ങ്ങി­യ­തി­നാൽ വി­ചാ­രി­ക്കാ­ത്ത അഭംഗി ഉ­ണ്ടാ­യും, ആ­ക­പ്പാ­ടെ തന്റെ ത­ല­ത­ന്നെ ത­നി­ക്കു വലിയ ഇ­ച്ഛാ­ഭം­ഗ­ത്തി­നു സംഗതി വ­രു­ത്തീ­ട്ടു­ണ്ടു്. മന്നൻ എ­ന്നാ­ണു് പേർ. മ­രു­ന്നു ക­ച്ച­വ­ട­ത്തി­ലു­ള്ള ദീർ­ഗ്ഘ­പ­രി­ച­യ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ചില ഇം­ഗ്ലീ­ഷു­മ­രു­ന്നു­കൾ ഉ­പ­യോ­ഗി­ച്ചു ഉ­പാ­യ­ത്തിൽ കുറെ വൈ­ദ്യം കൂടി ചെ­യ്തി­രു­ന്ന­തി­നാൽ മന്നൻ വൈ­ദ്യർ എ­ന്നാ­ണു് പ­ര­ക്കെ അ­റി­യ­പ്പെ­ടു­ന്ന­തു്. വൈ­ദ്യൻ വന്ന ഉടനെ വ­സു­മ­തി ഇ­രു­ന്ന ദി­ക്കിൽ­നി­ന്നു എ­ഴു­ന്നേ­റ്റു മ­ന്ദ­ഹ­സി­ച്ചു. രാ­മ­നു­ണ്ണി അ­വി­ടെ­നി­ന്നു് എ­ഴു­ന്നേ­ല്ക്കാ­തെ “വരീൻ അ­മ്മാ­മാ, ഇ­രി­ക്കിൻ എന്നു പ­റ­ഞ്ഞു. വൈ­ദ്യ­നെ ദാ­മോ­ദ­ര­നു വളരെ ഇ­ഷ്ട­മ­ല്ല. മന്നൻ വൈ­ദ്യൻ വ­ലി­യൊ­രു ഭ­ള്ള­നും ദു­ര­ഭി­മാ­നി­യും കർ­ണ്ണേ­ജ­പ­നു­മാ­ണു്. പക്ഷേ, ദാ­മോ­ദ­ര­നെ കണ്ട ഉടനെ അ­ദ്ദേ­ഹം കു­ശ­ല­പ്ര­ശ്നം ചെ­യ്തു. ചി­ല­തൊ­ക്കെ സം­സാ­രി­ച്ച­ശേ­ഷം ദാ­മോ­ദ­രൻ എ­ഴു­ന്നേ­റ്റു: “നി­ങ്ങ­ളി­വി­ടെ സം­സാ­രി­ച്ചി­രി­ക്കിൻ. ഞാൻ പോ­കു­ന്നു” എന്നു പ­റ­ഞ്ഞു.
രാ­മ­നു­ണ്ണി:
ഊണു ക­ഴി­ച്ചു­പോ­കാം. ഊ­ണൊ­ക്കെ തെ­യ്യാ­റാ­യി­രി­ക്കു­ന്നു. ഇ­ന്നു് ഇ­വി­ടു­ന്നു­ണ്ണാം.
ദാ­മോ­ദ­രൻ:
വേണ്ട, അ­മ്മ­യു­ണ്ടാ­യി­രി­ക്കും എ­ന്നെ­യും കാ­ത്തി­രി­ക്കു­ന്നു.
ഇ­ങ്ങി­നെ പ­റ­ഞ്ഞു വ­സു­മ­തി­യെ ഒന്നു ക­ടാ­ക്ഷി­ച്ചു മ­ന്ദ­ഹ­സി­ച്ചു പു­റ­പ്പെ­ട്ടു­പോ­യി.

ദാ­മോ­ദ­രൻ പോയ ശേഷം വ­സു­മ­തി അ­വി­ടെ­നി­ന്നു് എ­ഴു­ന്നേ­റ്റു അ­ക­ത്തേ­യ്ക്കു പോയി. അ­തി­നു­ശേ­ഷം മന്നൻ വൈ­ദ്യ­നും രാ­മ­നു­ണ്ണി­യും ത­മ്മിൽ ഒരു സം­വാ­ദ­മു­ണ്ടാ­യി.

മന്നൻ:
എന്താ രാ­മ­നു­ണ്ണി, നീയും നി­ന്റെ അ­ച്ഛ­നും നാ­ട്ടു­കാ­രെ­ക്കൊ­ണ്ടു പി­രാ­തി പ­റ­യി­ക്കും.
രാ­മ­നു­ണ്ണി:
എ­ന്താ­യി­രു­ന്നു?
മന്നൻ:
ഈ ദാ­മോ­ദ­രൻ എ­ന്തി­നാ­ണു് ഈ വീ­ട്ടിൽ ഇ­ങ്ങി­നെ നി­ത്യം വ­രു­ന്ന­തു്? അവനു് എ­ന്തി­നാ­ണു് ഇവിടെ ഇത്ര സ്വാ­ത­ന്ത്ര്യം കൊ­ടു­ക്കു­ന്ന­തു്?
രാ­മ­നു­ണ്ണി:
അ­തെ­ന്താ ദാമു മാ­ന്യ­നും യോ­ഗ്യ­നു­മ­ല്ലെ? വി­ദ്യാ­ഭ്യാ­സ­മി­ല്ലാ­ത്ത അ­വി­വേ­കി­യാ­ണൊ?
മന്നൻ:
ഇ­ക്കാ­ല­ത്തെ ചെ­റു­പ്പ­ക്കാ­രെ­പ്പ­റ്റി നീ എ­ന്ത­റി­ഞ്ഞു? ജ­ന­ങ്ങൾ എ­ന്തൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തെ­ന്നു നീ അ­റി­ഞ്ഞു­വൊ?
രാ­മ­നു­ണ്ണി:
ജ­ന­ങ്ങൾ എ­ന്തു­പ­റ­യാ­നാ­ണു്? ദാ­മോ­ദ­രൻ വ­സു­മ­തി­യു­ടെ ഭർ­ത്താ­വാ­കാൻ യോ­ഗ്യ­നാ­ണെ­ന്നാ­ണു് എന്റെ ബോ­ദ്ധ്യം. അ­ങ്ങി­നെ­യാ­വു­മെ­ന്നാ­ണു് എന്റെ വി­ശ്വാ­സം.
മന്നൻ:
എ­ന്തു്! ഈ ക­ച്ച­വ­ട­ക്കാ­രൻ ഗു­മ­സ്ത­നു വ­സു­മ­തി­യെ കൊ­ടു­ക്കു­ക­യോ? മി­സ്റ്റർ കു­ഞ്ഞി­രാ­മ­ന്റെ മ­ക­നു­വേ­ണ്ടി വ­സു­മ­തി­യെ അ­ന്വേ­ഷി­ക്കാൻ ഭാ­വി­ച്ച വിവരം നീ അ­റി­ക­യി­ല്ല­യോ? അവൻ ബി. എൽ. ജ­യി­ച്ചി­രി­ക്കു­ന്നു. മി­സ്റ്റർ കു­ഞ്ഞി­രാ­മ­നു നല്ല പണവും ഉ­ണ്ടു്. ന­മു­ക്ക­തു വലിയ ബന്ധു ബ­ല­മാ­യി­ല്ലെ? വ­സു­മ­തി ര­ണ്ടാ­മ­തും ആ മു­റി­യിൽ ക­ട­ന്നു വന്നു. “അവൻ ബി. എൽ. ജ­യി­ച്ചി­രി­ക്കു­ന്നു. മി­സ്റ്റർ കു­ഞ്ഞി­രാ­മ­നു നല്ല പണവും ഉ­ണ്ടു്. ന­മു­ക്ക­തു വലിയ ബ­ന്ധു­ബ­ല­മാ­യി­ല്ലെ” ഈ വാ­ക്കു­കൾ അവൾ ന­ല്ല­വ­ണ്ണം കേ­ട്ടി­രു­ന്നു.
ആ­രാ­ണു് ദാ­മോ­ദ­രൻ?

ശീ­തോ­ഷ്ണ ഭയരതി സ­മൃ­ദ്ധി ദാ­രി­ദ്ര്യാ­ദി

ഹേ­തു­നാ­കാ­ര്യ­ത്തി­നു വി­ഘ്ന­ത്തെ വ­രു­ത്താ­തെ

നി­ത്യ­വും കർ­ത്ത­വ്യാ­നു­ഷ്ഠാ­നം ചെ­യ്തീ­ടു­ന്ന­വൻ

വി­ദ്വാ­നെ­ത്ര­യു­മ­വൻ പ­ണ്ഡി­ത­ശ്രേ­ഷ്ഠ­ന­ല്ലൊ.

ന­വ­റോ­ജി സേ­ട്ടു­വി­ന്റെ ക­ച്ച­വ­ട­ശാ­ല കടൽ ചു­ങ്ക­ത്തി­ന­ടു­ത്തു് ഒരു വി­ശാ­ല­മാ­യ കെ­ട്ടി­ട­ത്തി­ലാ­യി­രു­ന്നു. ന­വ­റോ­ജി എന്നു പേരായ ഒരു പാർസി സേ­ട്ടു വളരെ കൊ­ല്ലം മു­മ്പു കേ­ര­ള­ത്തിൽ വന്നു താ­മ­സി­ക്കു­ക­യും അ­ദ്ദേ­ഹം ചി­ല­രു­ടെ സ­ഹാ­യ­ത്തോ­ടു­കൂ­ടി വളരെ ചെറിയ വി­ധ­ത്തിൽ ഒരു ക­ച്ച­വ­ടം തു­ട­ങ്ങു­ക­യും തന്റെ സാ­മർ­ത്ഥ്യം കൊ­ണ്ടും സ­ത്യ­നി­ഷ്ഠ നി­മി­ത്ത­വും ഈ വ്യാ­പാ­രം ക്ര­മേ­ണ വർ­ദ്ധി­ക്കു­ക­യും ചെ­യ്തു. ഈ സേ­ട്ടു­വി­ന്റെ ച­രി­ത്ര­ത്തെ­പ്പ­റ്റി ഇ­ങ്ങി­നെ കേ­ട്ടി­ട്ടു­ണ്ടു്:

ബോ­മ്പാ­യിൽ ‘ജ­ഹ­ങ്കീ­റും പു­ത്ര­ന്മാ­രും’ എന്ന പേരിൽ വലിയ വർ­ത്ത­ക­ന്മാ­രു­ണ്ടാ­യി­രു­ന്നു. പ്ര­സി­ദ്ധ­ന്മാ­രാ­യ ഈ വർ­ത്ത­ക­ന്മാ­രു­ടെ ഇടയിൽ ഒ­ടു­വിൽ രണ്ടു സ­ഹോ­ദ­ര­ന്മാർ മാ­ത്രം ശേ­ഷി­ച്ചു. ഇവരിൽ ജ്യേ­ഷ്ഠൻ വലിയ ധാ­രാ­ളി­യും സു­ഖാ­നു­ഭ­വ­ങ്ങ­ളിൽ സാ­മാ­ന്യ­ത്തി­ല­ധി­കം സ­ന്തു­ഷ്ട­നു­മാ­യി­രു­ന്നു. അ­നു­ജ­നാ­ക­ട്ടെ വളരെ സ­ത്യ­വാ­നും മി­ത­വ്യ­യ പ­രി­ശീ­ല­നു­മാ­യി­രു­ന്നു. ഈ വി­രു­ദ്ധ­ഗു­ണ­ങ്ങൾ വളരെ കാലം ഇ­ണ­ങ്ങി­ക്കൊ­ണ്ടു പോരാൻ സാ­ധി­ക്കാ­തി­രു­ന്ന­തി­നാൽ അവർ കൂ­ട്ടു­പി­രി­ഞ്ഞു. അനുജൻ തന്റെ വക ദ്ര­വ്യ­വും വാ­ങ്ങി മ­ദി­രാ­ശി­യിൽ പോയി ഒരു ക­ച്ച­വ­ടം തു­ട­ങ്ങി. ജ്യേ­ഷ്ഠ­ന്റെ ക­ച്ച­വ­ടം ക്ര­മേ­ണ ന­ഷ്ട­ത്തിൽ പ­ര്യ­വ­സാ­നി­ക്കു­ക­യും അ­ദ്ദേ­ഹം സ­ന്താ­ന­മി­ല്ലാ­തെ മ­രി­ച്ചു­പോ­ക­യും ചെ­യ്തു. അ­നു­ജ­ന്റെ വ്യാ­പാ­രം മ­ദി­രാ­ശി­യിൽ കുറെ കാലം വർ­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ അ­ദ്ദേ­ഹ­വും മ­രി­ച്ചു. മ­രി­ക്കു­മ്പോൾ ചെറിയ ഒരു പു­ത്രൻ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. അ­താ­ണു് ന­മ്മു­ടെ ന­വ­റോ­ജി. ന­വ­റോ­ജി­യു­ടെ അച്ഛൻ മ­രി­ച്ച­ശേ­ഷം ന­വ­റോ­ജി­യു­ടെ അമ്മ കു­റെ­ക്കാ­ലം അ­ദ്ദേ­ഹ­ത്തി­ന്റെ വ്യാ­പാ­ര കാ­ര്യ­ത്തിൽ ഏർ­പ്പെ­ട്ടു­വെ­ങ്കി­ലും ഒരു സ്ത്രീ­ക്കു ശ­രി­യാ­യി ന­ട­ത്തി­പ്പോ­രാൻ ക­ഴി­യാ­ത്ത ഒരു ക­ച്ച­വ­ട­മാ­യി­രു­ന്ന­തി­നാ­ലും ഇ­ട­ക്കു വേറെ ചില ക­ച്ച­വ­ട­ക്കാർ ആ സ്ത്രീ­യെ വ­ഞ്ചി­ക്ക­യാ­ലും ആ വ്യാ­പാ­ര­വും കേവലം ന­ശി­ച്ചു; അ­മ്മ­യും മകനും നിർ­ദ്ധ­ന­രാ­യി. അന്നു മ­ദി­രാ­ശി­യിൽ നാ­രാ­യ­ണൻ വൈ­ദ്യൻ എ­ന്നൊ­രാൾ താ­മ­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. വ­ട­ക്കെ മ­ല­യാ­ള­ത്തി­ലെ വളരെ മാ­ന്യ­ത­യി­ലു­ള്ള ഒരു തീയ്യ കു­ടും­ബ­ത്തി­ലെ ഒരു അ­ന­ന്തി­ര­വ­നാ­യി­രു­ന്ന ഈ വൈ­ദ്യൻ, മ­ദി­രാ­ശി­യിൽ പോയി വൈ­ദ്യം ന­ട­ത്തി ധാ­രാ­ളം പണം സ­മ്പാ­ദി­ച്ചു­വ­രി­ക­യാ­ണു്. അ­ന്നൊ­ക്കെ മ­ദി­രാ­ശി­ക്കാർ­ക്കു മ­ല­യാ­ളി­ക­ളു­ടെ ചി­കി­ത്സ­യി­ലും മ­ന്ത്ര­വാ­ദ­ത്തി­ലും വളരെ വി­ശ്വാ­സ­മാ­യി­രു­ന്നു. വൈ­ദ്യ­ശാ­സ്ത്ര­ത്തിൽ യാ­തൊ­രു ഗ­ന്ധ­വു­മി­ല്ലാ­ത്ത ചിലർ പോലും അവിടെ പോയി വളരെ പണം സ­മ്പാ­ദി­ച്ച­തി­നു ദൃ­ഷ്ടാ­ന്ത­ങ്ങ­ളു­ണ്ടു്. നാ­രാ­യ­ണൻ വൈ­ദ്യ­നും ന­വ­റോ­ജി സേ­ട്ടു­വി­ന്റെ അ­മ്മ­യും ഒ­ടു­വിൽ ഒരേ തെ­രു­വി­ലാ­യി­രു­ന്നു താമസം. അവിടെ വെ­ച്ചു വൈ­ദ്യ­നും ന­വ­റോ­ജി­യും കണ്ടു പ­രി­ച­യ­മാ­യി. ആ ചെറിയ കു­ടും­ബം ക­ഷ്ട­ത്തി­ലാ­യ കാ­ല­ത്തു വൈ­ദ്യൻ അവരെ വളരെ സ­ഹാ­യി­ച്ചു­പോ­ന്നി­രു­ന്നു. ഒ­ടു­വിൽ ന­വ­റോ­ജി­യു­ടെ അമ്മ മ­രി­ച്ചു. ഏ­ക­ദേ­ശം പ­തി­നാ­റു വ­യ­സ്സു മാ­ത്രം പ്രാ­യ­മാ­യി­രു­ന്ന ന­വ­റോ­ജി നി­സ്സ­ഹാ­യ­നാ­യി­ത്തീർ­ന്നു. അ­പ്പോൾ വൈ­ദ്യ­ന്റെ ഉ­പ­ദേ­ശ­പ്ര­കാ­രം ന­വ­റോ­ജി വ­ട­ക്കെ മ­ല­യാ­ള­ത്തിൽ വ­രി­ക­യും വൈ­ദ്യ­രു­ടെ സ­ഹാ­യ­ത്തോ­ടു കൂ­ടി­ത്ത­ന്നെ ചെ­റി­യൊ­രു വ്യാ­പാ­രം തു­ട­ങ്ങു­ക­യും ചെ­യ്തു. ഭാ­ഗ്യ­വ­ശാൽ ഈ വ്യാ­പാ­രം വർ­ദ്ധി­ച്ചു ഒ­ടു­വിൽ ഒന്നു രണ്ടു ലക്ഷം ഉ­റു­പ്പി­ക അ­യാൾ­ക്കു സ­മ്പാ­ദ്യ­മാ­യി. ക­ച്ച­വ­ടം­കൊ­ണ്ടു­ള്ള ആ­ദാ­യ­മൊ­ക്കെ മു­ട­ക്കി ന­വ­റോ­ജി ഒരു ബേ­ങ്കു സ്ഥാ­പി­ച്ചു. ഈ ബേ­ങ്കിൽ നി­ന്നു ചി­ല്ല­റ­ക്ക­ച്ച­വ­ട­ക്കാർ­ക്കു ലോ­ണി­ന്മേൽ പണം സ­ഹാ­യി­ച്ചു­പോ­ന്നു. വളരെ സ­ത്യ­വാ­നും, ധർ­മ്മി­ഷ്ട­നും, കാ­രു­ണ്യ ഹൃ­ദ­യ­നും ആ­യി­രു­ന്ന ന­വ­റോ­ജി ഇ­ങ്ങി­നെ ഒരു ബേ­ങ്കു സ്ഥാ­പി­ച്ച­തു­ത­ന്നെ അതു പ­രോ­പ­കാ­ര­മാ­യി­ത്തീ­രേ­ണ­മെ­ന്നു­ള്ള ധർമ്മ ബു­ദ്ധി­യോ­ടു­കൂ­ടി മാ­ത്ര­മാ­യി­രു­ന്നു. അ­ദ്ദേ­ഹം ധർ­മ്മ­വി­ഷ­യ­മാ­യി വേ­റെ­യും വളരെ പണം ചെ­ല­വാ­ക്കി­യി­രു­ന്ന­തി­നാൽ ന­വ­റോ­ജി വളരെ ജ­ന­സ്വാ­ധീ­ന­മു­ള്ള ആളായി തീർ­ന്നി­രി­ക്ക­യാ­ണു്. ഈ സേ­ട്ടു­വി­ന്റെ വി­ശ്വ­സ്ത­നാ­യ ഒരു സെ­ക്ര­ട്ട­രി­യാ­ണു് ദാ­മോ­ദ­രൻ.

1

ദാ­മോ­ദ­രൻ മാ­ന്യ­കു­ടും­ബ­ത്തിൽ ജ­നി­ച്ച ഒരു യു­വാ­വാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അച്ഛൻ പ്ര­സി­ദ്ധ­നാ­യ ഒരു സം­സ്കൃ­ത വി­ദ്വാ­നാ­യി­രു­ന്നു. സം­സ്കൃ­ത വി­ദ്യാ­ഭ്യാ­സം കൊ­ണ്ടു വളരെ ശി­ഷ്യ­സ­മ്പ­ത്ത­ല്ലാ­തെ മ­റ്റൊ­രു സ­മ്പ­ത്തും അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നി­ല്ല. ഒ­രെ­ഴു­ത്തു­പ­ള്ളി കെ­ട്ടി കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ജോലി. വളരെ സ­ദ്വൃ­ത്ത­നും മാ­ന്യ­നു­മാ­യി­രു­ന്ന­തി­നാൽ ഈ കണ്ണൻ ഗു­രു­ക്കൾ തന്റെ പ്ര­ദേ­ശ­ത്തു വളരെ ജ­ന­സ്വാ­ധീ­ന­മു­ള്ള ഒ­രാ­ളാ­യി­രു­ന്നു. കണ്ണൻ ഗു­രു­ക്കൾ­ക്കു ഗോ­പാ­ല­നെ­ന്നും ദാ­മോ­ദ­ര­നെ­ന്നും രണ്ടു ആൺ­മ­ക്ക­ളും മൂ­ന്നു പെൺ­മ­ക്ക­ളും സ­ന്താ­ന­ങ്ങ­ളാ­യി­ട്ടു­ണ്ടു്. ഇതിൽ മൂത്ത മകൻ കുറെ സം­സ്കൃ­ത­മൊ­ക്കെ പ­ഠി­ച്ച­തി­നു­ശേ­ഷം ക്രി­സ്തീ­യ പു­സ്ത­ക­ങ്ങൾ അധികം വാ­യി­ക്കു­ക­യും അ­ല്പ­കാ­ലം ക­ഴി­ഞ്ഞ­പ്പോൾ ക്രി­സ്ത്യാ­നി മ­ത­ത്തിൽ ചേ­രു­ക­യും ചെ­യ്തു. അ­തി­നു­ശേ­ഷം അയാൾ അ­മ്മ­യേ­യും മറ്റു കു­ടു­ബ­ങ്ങ­ളെ­യും കേവലം അ­ന്വേ­ഷി­ക്കാ­തെ­യാ­യി. മതം മാ­റി­യ­തോ­ടു­കൂ­ടി കു­ടും­ബ­ങ്ങ­ളെ ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്നു­ള്ള സ­മ്പ്ര­ദാ­യം കഷ്ടം തന്നെ. ദാ­മോ­ദ­രൻ ഇം­ഗ്ലീ­ഷു വി­ദ്യാ­ഭ്യാ­സ­ത്തിൽ ഏർ­പ്പെ­ട്ടു. സ്കൂ­ളിൽ പ­ഠി­യ്ക്കു­ന്ന കാ­ല­ത്തു ദാ­മോ­ദ­രൻ എല്ലാ ക്ലാ­സ്സു­ക­ളി­ലും ഒ­ന്നാ­മ­നാ­യി­രു­ന്ന­തി­നാൽ സ്കൂൾ­ഫീ­സ്സു മാ­നേ­ജർ സ്വ­ന്തം ക­യ്യിൽ നി­ന്നാ­യി­രു­ന്നു കൊ­ടു­ത്തു പോ­ന്നി­രു­ന്ന­തു്. അ­ങ്ങി­നെ മെ­ട്രി­ക്കു­ലേ­ഷൻ ജ­യി­ച്ചു. ആ പ­രീ­ക്ഷ­യിൽ ഒ­ന്നാം ക്ലാ­സ്സിൽ ജ­യി­ക്കു­മെ­ന്നു പലരും വി­ചാ­രി­ച്ചി­രു­ന്നു­വെ­ങ്കി­ലും നിർ­ഭാ­ഗ്യ­വ­ശാൽ ര­ണ്ടാം ക്ലാ­സ്സി­ലേ ജ­യി­ക്കാൻ സം­ഗ­തി­യാ­യു­ള്ളു. അ­തി­നൊ­രു കാ­ര­ണ­വു­മു­ണ്ടാ­യി. സ­യൻ­സു­പ­രീ­ക്ഷ­യ്ക്കു രണ്ടു ചോ­ദ്യ­ക്ക­ട­ലാ­സ്സു­കൾ ഉ­ണ്ടാ­യി­രു­ന്ന­തിൽ ആ­ദ്യ­ത്തേ­തു­ചെ­യ്തു. ര­ണ്ടാ­മ­ത്തൈ­തു തു­ട­ങ്ങു­ന്ന­തി­ന്റെ കൃ­ത്യ­സ­മ­യം തെ­റ്റി­ദ്ധ­രി­ച്ചു­പോ­യി­രു­ന്ന­തി­നാൽ അ­ര­മ­ണി­ക്കൂർ താ­മ­സി­ച്ചാ­യി­രു­ന്നു പ­രീ­ക്ഷ­യ്ക്കു ചെ­ന്നി­രു­ന്ന­തു്. അ­തു­നി­മി­ത്തം പ­രീ­ക്ഷ­യ്ക്കു ചേരാൻ അ­നു­വ­ദി­യ്ക്ക­പ്പെ­ട്ടി­ല്ല. ഇ­ങ്ങി­നെ ഒരു വി­ഷ­യ­ത്തിൽ പ­രീ­ക്ഷ­യ്ക്കു ചേരാൻ അ­നു­വ­ദി­ക്ക­പ്പെ­ടാ­തി­രു­ന്നി­ട്ടും പ­രീ­ക്ഷ­യിൽ ജ­യി­ച്ച­തു­കൊ­ണ്ടു­ത­ന്നെ അ­വ­ന്റെ അ­റി­വും ബു­ദ്ധി­ശ­ക്തി­യും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ട­ല്ലോ. ഒ­ന്നാം ക്ലാ­സ്സിൽ ജ­യി­ച്ചി­രു­ന്നു­വെ­ങ്കിൽ പക്ഷേ, ഗ­വ­ണ്മെ­ണ്ടിൽ നി­ന്നു ദ്ര­വ്യ സഹായം ല­ഭി­ച്ചി­ട്ടെ­ങ്കി­ലും എഫ്. എ. പ­രീ­ക്ഷ­യ്ക്കു പ­ഠി­യ്ക്കാൻ സാ­ധി­യ്ക്കു­മാ­യി­രു­ന്നു. അതിനു സം­ഗ­തി­വ­ന്നി­ല്ല. അ­ച്ഛ­നു പ­ണ­മി­ല്ലാ­തി­രു­ന്ന­തി­നാൽ എഫ്. എ.-​യ്ക്കു പ­ഠി­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നും സാ­ധി­ച്ചി­ല്ല പ­ഠി­പ്പിൽ വാ­സ­ന­യും പ­ഠി­യ്ക്കാൻ ബു­ദ്ധി­യും ഉള്ള കു­ട്ടി­കൾ­ക്കു ദ്ര­വ്യ­സ­ഹാ­യം ചെ­യ്യാ­നും അവരെ ആ വി­ധ­ത്തിൽ പ്രോ­ത്സാ­ഹി­പ്പി­യ്ക്കാ­നും യാ­തൊ­രു ഏർ­പ്പാ­ടും ന­മ്മു­ടെ ഇടയിൽ സ്ഥി­ര­മാ­യി ഉ­ണ്ടാ­യി­ട്ടി­ല്ല­ല്ലൊ.

ദാ­മോ­ദ­രൻ മെ­ട്രി­ക്കു­ലേ­ഷൻ പ­രീ­ക്ഷ ജ­യി­ച്ച ശേഷം ഒരു യൂ­റോ­പ്യൻ വ്യാ­പാ­ര­ക്ക­മ്പ­നി­യിൽ ആദ്യം പ­ന്ത്ര­ണ്ട­ര ക. ശ­മ്പ­ള­ത്തി­ന്മേൽ ഒരു ക്ലാർ­ക്കാ­യി ചേർ­ന്നു. അ­വി­ടെ­വെ­ച്ചാ­ണു് ന­വ­റോ­ജി അവനെ ഒ­ന്നാ­മ­തു ക­ണ്ട­തു്. ദാ­മോ­ദ­ര­ന്റെ സ­ത്യ­നി­ഷ്ഠ­യും പ്ര­വൃ­ത്തി­യി­ലു­ള്ള ചാ­തു­ര്യ­വും ബു­ദ്ധി­മാ­നാ­യ ന­വ­റോ­ജി സൂ­ക്ഷി­ച്ചു മ­ന­സ്സി­ലാ­ക്കു­ക­യും വ­ല്ല­വി­ധ­ത്തി­ലും അവനെ തന്റെ കീഴിൽ ഒരു ഉ­ദ്യോ­ഗ­ത്തി­നു നി­ശ്ച­യി­യ്ക്ക­ണ­മെ­ന്നു് ആ­ഗ്ര­ഹി­യ്ക്കു­ക­യും ചെ­യ്തു. നാ­ട്ടു­കാ­രാ­യ ക­ച്ച­വ­ട­ക്കാ­രു­ടെ കീഴിൽ ഉ­ദ്യോ­ഗ­ത്തി­നു ചേ­രു­വാൻ ദാ­മോ­ദ­ര­നെ­പ്പോ­ലു­ള്ള­വർ വളരെ മ­ടി­യ്ക്കു­മെ­ന്നു സേ­ട്ടു­വി­നു് അ­റി­യാ­മാ­യി­രു­ന്നു. നാ­ട്ടു­കാ­രൻ എത്ര വലിയ ക­ച്ച­വ­ട­ക്കാ­ര­നാ­യി­രു­ന്നാ­ലും ചേ­ന­പാ­കു­ന്ന­ദി­ക്കു് അ­ട­ച്ചു ആ­ന­പോ­കു­ന്ന ദി­ക്കു തു­റ­ന്നു വെ­യ്ക്കു­ക­യെ­ന്ന രീ­തി­യിൽ പ്രാ­പ്തി­യും പ­രി­ച­യ­വു­മു­ള്ള­വ­രെ കീ­ഴു­ദ്യോ­ഗ­സ്ഥ­ന്മാ­രാ­ക്കി നി­ശ്ച­യി­യ്ക്കാ­തെ ര­ണ്ടും മൂ­ന്നും ഉ­റു­പ്പി­ക ശ­മ്പ­ളം കൊ­ടു­ത്തു ‘ക­ണ­ക്ക­പ്പി­ള്ള­മാ­രെ’ നി­ശ്ച­യി­യ്ക്കു­ക­യാ­ണ­ല്ലോ ചെ­യ്യു­ക. അ­തു­കൊ­ണ്ടു് ഒ­ടു­വി­ലു­ണ്ടാ­കു­ന്ന ന­ഷ്ട­ങ്ങൾ ഇ­ത്ര­യാ­ണെ­ന്നു് അവർ ധ­രി­യ്ക്കു­ന്നി­ല്ല. പ­ഠി­പ്പും യോ­ഗ്യ­ത­യു­മു­ള്ള­വർ­ക്കു് അ­വ­രു­ടെ അ­വ­സ്ഥ­യ­നു­സ­രി­ച്ചു­ള്ള ശ­മ്പ­ളം കൊ­ടു­ക്കാ­നും അതു ക്ര­മേ­ണ ക­യ­റ്റി­ക്കൊ­ടു­ക്കാ­നും യൂ­റോ­പ്യ­ന്മാർ ചെ­യ്യു­ന്ന ഏർ­പ്പാ­ടു­കൾ അ­നു­ക­രി­ക്കാ­ത്ത­തു­കൊ­ണ്ടു നാ­ട്ടു­കാ­രിൽ വലിയ ചില ക­ച്ച­വ­ട­ക്കാർ കൂടി ഒ­ടു­വിൽ ‘ദീ­വാ­ളി’യാ­കു­ന്നു. ഏ­താ­യാ­ലും ന­വ­റോ­ജി ആദ്യം തന്നെ ദാ­മോ­ദ­ര­നു 50 ക. ശ­മ്പ­ളം കൊ­ടു­ക്കാ­മെ­ന്നും ക്ര­മേ­ണ ശ­മ്പ­ളം അ­ധി­ക­രി­പ്പി­യ്ക്കാ­മെ­ന്നും വാ­ഗ്ദ­ത്തം ചെ­യ്ക­യാ­ലും ന­വ­റോ­ജി­യു­ടെ വ്യാ­പാ­രം വളരെ നല്ല നി­ല­യിൽ ന­ട­ക്കു­ന്നു­ണ്ടെ­ന്നു അവനു ബോ­ധ്യ­മു­ണ്ടാ­ക­യാ­ലും അവൻ തന്റെ ആ­ദ്യ­ത്തെ ഉ­ദ്യോ­ഗം വി­ട്ടു സേ­ട്ടു­വി­ന്റെ കീഴിൽ ചെ­ന്നു ചേർ­ന്നു.

ഒരു കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോൾ അ­വ­ന്റെ അച്ഛൻ മ­രി­ച്ചു. പി­ന്നെ കു­ടും­ബം ര­ക്ഷി­ക്കേ­ണ്ടു­ന്ന ഭാരം മു­ഴു­വ­നും ത­നി­ക്കാ­യി. വൃ­ദ്ധ­യാ­യ അ­മ്മ­യേ­യും മൂ­ന്നു സ­ഹോ­ദ­രി­മാ­രേ­യും ര­ക്ഷി­യ്ക്കാൻ ദാ­മോ­ദ­ര­ന­ല്ലാ­തെ മ­റ്റാ­രും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഇ­ങ്ങി­നെ അ­വ­ന്റെ കു­ടും­ബ­ഭാ­രം വർ­ദ്ധി­ച്ചു­വെ­ന്നു ക­ണ്ട­പ്പോൾ അവൻ ശ­മ്പ­ളം 75 ക.യാ­ക്കി വർ­ദ്ധി­പ്പി­യ്ക്കാൻ അ­വ­ന്റെ എ­ജ­മാ­ന­നു് ഗു­ണ­മ­ന­സ്സു­ണ്ടാ­യി. ദാ­മോ­ദ­ര­നു എ­ത്ര­ത­ന്നെ ശ­മ്പ­ളം കൊ­ടു­ത്താ­ലും അതു ന്യാ­യ­മാ­യി­ത്തീ­രു­ക­യ­ല്ലാ­തെ ചെ­യ്യാ­റി­ല്ലെ­ന്നു ന­വ­റോ­ജി തന്നെ പ­ല­പ്പൊ­ഴും പ­റ­യാ­റു­ണ്ടാ­യി­രു­ന്നു.

ദാ­മോ­ദ­ര­ന്റെ മ­ന­സ്സി­ന്റെ­യും ബു­ദ്ധി­യു­ടെ­യും ഗു­ണ­ങ്ങൾ­ക്കു അ­നു­രൂ­പ­മാ­യ ആ­കൃ­തി­വി­ശേ­ഷ­മാ­ണു് അ­വ­നു­ള്ള­തു്. തന്റെ സ്നേ­ഹി­ത­ന്മാ­രു­ടെ­യും, തന്നെ അ­റി­യു­ന്ന­വ­രു­ടെ­യും, ഇടയിൽ താൻ ഒരു സു­ന്ദ­ര­നാ­ണെ­ന്നു ഗ­ണി­യ്ക്ക­പ്പെ­ട്ടു. സു­ന്ദ­രൻ ത­ന്നെ­യാ­ണു് ദാ­മോ­ദ­രൻ. വി­സ്താ­ര­മു­ള്ള നെ­റ്റി­യും നീണ്ട മൂ­ക്കും അധികം ത­ടി­പ്പി­ല്ലാ­ത്ത ചു­ണ്ടു­ക­ളും നീ­ണ്ടും ചൈ­ത­ന്യ­വും ജീ­വ­നു­മു­ള്ള നേ­ത്ര­ങ്ങ­ളും പ്ര­സ­ന്ന­വ­ദ­ന­വും സ്വർ­ണ്ണ­വർ­ണ്ണ­വും എ­ല്ലാം നയന മോ­ഹ­ന­മാ­യി­രു­ന്നു. മുടി യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­ത്തിൽ വെ­ട്ടി­യി­രു­ന്ന­തു ധാ­രാ­ളം ക­റു­പ്പും പു­ഷ്ടി­യും ഉ­ണ്ടാ­യി­രു­ന്നു. അതു വളരെ ഭം­ഗി­യിൽ പ­കു­ത്തു ചീകി വെ­ക്കാ­റു­ണ്ടു്. ശരീരം വ്യാ­യാ­മം കൊ­ണ്ടു നല്ല ശ­ക്തി­യും സാ­മാ­ന്യം പു­ഷ്ടി­യും ഉ­ള്ള­താ­ണെ­ന്നു മാ­ത്ര­മ­ല്ല, നല്ല ദീർ­ഗ്ഘ­ത­യു­ള്ള­തു­മാ­ണു്. വ­സ്ത്ര­ധാ­ര­ണ­യിൽ ദാ­മോ­ദ­രൻ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­രു­ന്നു. എ­പ്പോ­ഴും നല്ല വൃ­ത്തി­യു­ള്ള വ­സ്ത്ര­ങ്ങ­ള­ല്ലാ­തെ ധ­രി­യ്ക്ക­യി­ല്ല. ആ­ക­പ്പാ­ടെ, സ­ജ്ജ­ന­ങ്ങൾ­ക്കു ഈ ചെ­റു­പ്പ­ക്കാ­ര­നിൽ അ­തി­യാ­യ സ്നേ­ഹം ജ­നി­ക്കാൻ അവനെ ഒരു നോ­ക്കു ക­ണ്ടാൽ മ­തി­യാ­യി­രു­ന്നു.

സാ­ധാ­ര­ണ, വല്ല പ­രീ­ക്ഷ­യും ജ­യി­ച്ചു പ്ര­വൃ­ത്തി­യിൽ പ്ര­വേ­ശി­ച്ചു ക­ഴി­ഞ്ഞാൽ, വി­ദ്യാ­ഭ്യാ­സം പൂർ­ത്തി­യാ­യെ­ന്നും അ­തു­കൊ­ണ്ടു­ള്ള ഫലം സാ­ദ്ധ്യ­മാ­യെ­ന്നും വി­ചാ­രി­ച്ചു പു­സ്ത­ക­വാ­യ­ന നിർ­ത്തു­ക­യാ­ണ­ല്ലോ പലരും ചെ­യ്തു­കാ­ണു­ന്ന­തു്. എ­ന്നാൽ ദാ­മോ­ദ­ര­നാ­ക­ട്ടെ, നി­ത്യം ഓരോ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു തന്റെ അറിവു വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. ഇം­ഗ്ലീ­ഷിൽ പല ശാ­സ്ത്ര­പു­സ്ത­ക­ങ്ങ­ളും ക­ഥ­ക­ളും വാ­യി­യ്ക്കു­ക­യും അതിൽ നി­ന്നു സി­ദ്ധി­യ്ക്കു­ന്ന അ­റി­വി­നെ അ­ടി­സ്ഥാ­ന­മാ­ക്കി മ­ല­യാ­ള­ത്തിൽ പല ഉ­പ­ന്യാ­സ­ങ്ങ­ളും എഴുതി പ­ത്ര­ങ്ങ­ളി­ലും പ­ത്ര­ഗ്ര­ന്ഥ­ങ്ങ­ളി­ലും പ­ര­സ്യം ചെ­യ്തു പോ­രി­ക­യും ചെ­യ്തു. മറ്റു ചെ­റു­പ്പ­ക്കാർ­ക്കു സാ­ധാ­ര­ണ ഇ­ല്ലാ­ത്ത­താ­യി ദാ­മോ­ദ­ര­നു­ണ്ടാ­യി­രു­ന്ന മ­റ്റൊ­രു ഗുണം ഹി­ന്തു­മ­ത­ത്തോ­ടു­ള്ള പ്ര­തി­പ­ത്തി­യും ഹി­ന്തു­മ­ത­ത്തെ സം­ബ­ന്ധി­യ്ക്കു­ന്ന പു­സ്ത­ക­ങ്ങൾ വാ­യി­യ്ക്കു­ന്ന­തി­ലും പ­ഠി­യ്ക്കു­ന്ന­തി­ലും ഉള്ള അ­ഭി­രു­ചി­യും ആ­യി­രു­ന്നു. ജോ­ലി­ത്തി­ര­ക്കു ധാ­രാ­ളം ഉ­ണ്ടാ­യി­ട്ടു­പോ­ലും ക്രി­ക്ക­റ്റു മു­ത­ലാ­യ ക­ളി­ക­ളിൽ ഏർ­പ്പെ­ട്ടു വ്യാ­യാ­മാർ­ത്ഥം ദി­വ­സേ­ന അല്പം സമയം മു­ട­ങ്ങാ­തെ ചി­ല­വ­ഴി­യ്ക്കാൻ ദാ­മോ­ദ­രൻ കുറവു വ­രു­ത്തി­യി­ല്ല.

ന­വ­റോ­ജി­യു­ടെ വ്യാ­പാ­രാ­വ­ശ്യാർ­ത്ഥം ദാ­മോ­ദ­രൻ ബോ­മ്പാ­യി, മ­ദി­രാ­ശി, കൽ­ക്ക­ത്ത, ബർമ്മ, സിലോൺ മു­ത­ലാ­യ ദി­ക്കു­ക­ളിൽ പല അ­വ­സ­ര­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചി­ട്ടു­ണ്ടു്.

ന­വ­റോ­ജി സേ­ട്ടു­വി­ന്റെ ക­ച്ച­വ­ട­ശാ­ല ചു­ങ്ക­ത്തി­ന­ടു­ത്ത ഒരു വി­ശാ­ല­മാ­യ കെ­ട്ടി­ട­ത്തി­ലാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞു­വ­ല്ലോ. ഏ­പ്രിൽ മാസം ഒരു തി­ങ്ക­ളാ­ഴ്ച­യാ­ണു്, രാ­വി­ലെ ഏ­ക­ദേ­ശം എട്ടര മ­ണി­യാ­യി­രി­യ്ക്കു­ന്നു. ചു­ങ്ക­ത്തി­ന­ടു­ത്തു­ള്ള റോ­ഡു­ക­ളിൽ ജ­ന­ങ്ങ­ളും വ­ണ്ടി­ക­ളും നി­റ­ഞ്ഞി­രി­യ്ക്കു­ന്നു. വ­ണ്ടി­ക­ളിൽ ക­യ­റ്റി­ക്കൊ­ണ്ടു പോ­കു­ന്ന­തോ, പാ­ണ്ടി­ക­ശാ­ല­ക­ളി­ലേ­യ്ക്കു കൊ­ണ്ടി­റ­ക്കു­ന്ന­തൊ ആയ അ­രി­ച്ചാ­ക്കു­ക­ളിൽ­നി­ന്നു വി­ത­റു­ന്ന അ­രി­മ­ണി­കൾ പെ­റു­ക്കി എ­ടു­ക്കാ­മെ­ന്നു­ള്ള ആ­ഗ്ര­ഹ­ത്തോ­ടു­കൂ­ടി ഓരോ ചെറിയ വ­ട്ടി­യും എ­ടു­ത്തു­കൊ­ണ്ടു അ­വി­ട­വി­ടെ നി­ല്ക്കു­ന്ന ചില സാ­ധു­സ്ത്രീ­ക­ളൊ­ഴി­കെ മ­ടി­യ­ന്മാ­രാ­യി ആരും തന്നെ കാ­ണ­പ്പെ­ട്ടി­ല്ല. ക­ച്ച­വ­ട­ക്കാ­രു­ടെ മേ­നോ­ന്മാർ, കാ­ര്യ­സ്ഥ­ന്മാർ, വ്യ­വ­ഹാ­ര­കാ­ര്യ­സ്ഥ­ന്മാർ, കൂ­ലി­ക്കാർ, സാ­മാ­ന­ങ്ങൾ വി­ല്ക്കാ­നും വാ­ങ്ങാ­നും വ­രു­ന്ന­വർ, എ­ല്ലാം ഏ­റ്റ­വും ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി അ­ങ്ങ­ട്ടു­മി­ങ്ങ­ട്ടും നോ­ക്കു­ക­യും ഓരോ പ്ര­വൃ­ത്തി­കൾ ചെ­യ്ക­യും ചെ­യ്യു­ന്നു. ഓരോ പാ­ണ്ടി­ക­ശാ­ല­യിൽ ഓരോ വി­രി­പ്പും ത­ല­യേ­ണ­യും മു­മ്പി­ലൊ­രു പെ­ട്ടി­യു­മാ­യി ഇ­രി­യ്ക്കു­ന്ന ബ­നി­യാ­ന്മാർ പോലും ഉ­റു­പ്പി­ക­യെ­ണ്ണു­ക­യോ ക­ണ­ക്കു­കൂ­ട്ടു­ക­യോ ചെ­യ്യു­ന്ന തി­ര­ക്കാ­ണു്. ശ­ക്ത­ന്മാ­രാ­യ കൂ­ലി­ക്കാർ വ­ണ്ടി­ക­ളിൽ സാ­മാ­ന­ങ്ങൾ ക­യ­റ്റി വ­ലി­ച്ചു­കൊ­ണ്ടു­പോ­കു­മ്പോ­ഴും സാ­മാ­ന­ങ്ങൾ വ­ണ്ടി­യിൽ ക­യ­റ്റു­ക­യോ വ­ണ്ടി­യിൽ­നി­ന്നു് ഇ­റ­ക്കു­ക­യോ ചെ­യ്യു­മ്പോ­ഴും ഓരോ പാ­ട്ടു­ക­ളും ചില താ­ള­ങ്ങ­ളും മ­റ്റും ഉ­ച്ച­ത്തിൽ ഉ­ച്ച­രി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്നു. ത­ല­മു­ടി ഭം­ഗി­യിൽ വാർ­ന്നു­കെ­ട്ടി ശുദ്ധ വെ­ള്ള­വ­സ്ത്രം ഉ­ടു­ത്തു മ­റ്റൊ­രു വെ­ള്ള­വ­സ്ത്രം മ­ട­ക്കി ഒരു ചു­മ­ലിൽ കൂടി ഇട്ടു അ­തി­ന്റെ ഒരു തല മു­മ്പിൽ ഞാ­ത്തി­യി­ട്ടു മറുതല പു­റ­ത്തു­കൂ­ടി മ­റു­ഭാ­ഗ­ത്തെ വാരി ഭാഗം വ­ഴി­യാ­യി വ­യ­റ്റിൽ ചു­റ്റി ഇ­ട­ത്തെ ഉ­ക്കിൽ തി­രു­കി അ­ങ്ങി­നെ കു­ചാ­ച്ഛാ­ദ­നം ചെ­യ്തു­കൊ­ണ്ടു കൂലി പ്ര­വൃ­ത്തി­യ്ക്കു പോ­കു­ന്ന സ്ത്രീ­കൾ­ക്കു്, താ­ന്താ­ങ്ങൾ പ്ര­വൃ­ത്തി ചെ­യ്യു­ന്ന പാ­ണ്ടി­ക­ശാ­ല­ക­ളി­ലേ­യ്ക്കു ധൃ­തി­യിൽ ന­ട­ന്നു­പോ­ക­യും ചിലർ കൂ­ട്ടം കൂ­ട്ട­മാ­യി ചില പാ­ണ്ടി­ക­ശാ­ല­ക­ളു­ടെ മു­മ്പിൽ നി­ല്ക്കു­ക­യും ചെ­യ്യു­ന്നു. കൂ­ലി­ക്കാ­രാ­യ സ്ത്രീ­ക­ളു­ടെ ഇടയിൽ ഇത്ര വൃ­ത്തി­യും ശു­ചി­യും ഉ­ള്ള­വ­രെ വല്ല ദി­ക്കി­ലും വല്ല ജാ­തി­യി­ലും കാ­ണു­മൊ, എന്നു സം­ശ­യ­മാ­ണു്. ഇവരിൽ മു­ഷി­ഞ്ഞ­വ­സ്ത്ര­മൊ മു­ഷി­ഞ്ഞ ത­ല­മു­ടി­യോ ഉ­ള്ള­വ­രെ കാ­ണി­ല്ല. അ­വ­രു­ടെ പു­രു­ഷ­ന്മാ­രാ­ക­ട്ടെ, നേരെ വി­രോ­ധ­മാ­ണു­താ­നും. അ­വർ­ക്കു പ്ര­വൃ­ത്തി­യ്ക്കു പോ­കു­മ്പോൾ ധ­രി­യ്ക്കാൻ പ്ര­ത്യേ­കം മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ ഉ­ണ്ടാ­യി­രി­യ്ക്കും. വ­ണ്ടി­കൾ നിറയ പലവിധ സാ­മാ­ന­ങ്ങൾ കയറി കാ­ലി­ന്റെ പടം മു­ങ്ങ­ത്ത­ക്ക പൊ­ടി­യു­ള്ള റോ­ഡു­ക­ളിൽ­കൂ­ടി വ­ണ്ടി­കൾ വ­ലി­ച്ചു കൊ­ണ്ടു­പോ­കു­ന്ന കാ­ള­ക­ളൊ­ഴി­കെ അ­വി­ട­ങ്ങ­ളിൽ ത­ങ്ങ­ളു­ടെ പ്ര­വൃ­ത്തി­മൂ­ലം സ­ങ്ക­ട­പ്പെ­ടു­ന്ന­വർ ആരും തന്നെ ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഇ­ങ്ങി­നെ തി­ക്കും തി­ര­ക്കും ഉള്ള റോഡിൽ കൂടി യൂ­റോ­പ്യൻ വ­സ്ത്രം ധ­രി­ച്ച ഒരു ചെ­റു­പ്പ­ക്കാ­രൻ ച­വി­ട്ടു­വ­ണ്ടി­യിൽ കയറി ആ­ളു­ക­ളേ­യും വ­ണ്ടി­ക­ളേ­യും തെ­റ്റി­ത്തി­രി­ച്ചു­കൊ­ണ്ടു ന­വ­റോ­ജി­യു­ടെ വ്യാ­പാ­ര­ശാ­ല­യു­ടെ മുൻ­ഭാ­ഗ­ത്തു വ­ന്നി­റ­ങ്ങി. ആ­പ്പീ­സ്സി­ലെ വാ­തി­ലി­ന­ടു­ത്തു­ണ്ടാ­യി­രു­ന്ന പു­രു­ഷ­ന്മാ­രും സ്ത്രീ­ക­ളും അ­ദ്ദേ­ഹ­ത്തെ ക­ണ്ടു് ഉടനെ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങ­ളു­ടെ സൂ­ച­ക­മാ­യി മു­ഖ­ങ്ങ­ളിൽ പ്ര­സ­ന്ന­ഭാ­വം പ്ര­കാ­ശി­പ്പി­ച്ചു. ദാ­മോ­ദ­രൻ ച­വി­ട്ടു­വ­ണ്ടി­യിൽ നി­ന്നി­റ­ങ്ങി­യ ക്ഷ­ണ­ത്തിൽ ഒരാൾ ചെ­ന്നു വണ്ടി ഏ­റ്റു­വാ­ങ്ങി, അതിനെ ഒരു ഭാ­ഗ­ത്തേ­ക്കു ഉ­രു­ട്ടി­ക്കൊ­ണ്ടു­പോ­യി. ദാ­മോ­ദ­രൻ നാ­ലു­പാ­ടും ബ­ദ്ധ­പ്പെ­ട്ടു നോ­ക്കി­ക്കൊ­ണ്ടു് എ­ല്ലാ­വ­രേ­യും ആ­ദ­രി­യ്ക്കു­ന്ന­വി­ധ­ത്തിൽ മ­നോ­ഹ­ര­മാ­യി മ­ന്ദ­സ്മി­തം ചെ­യ്തു, ത­ല­താ­ഴ്ത്തി, അ­ഭി­വാ­ദ്യം ചെ­യ്തു, വാതിൽ ക­ട­ന്നു് അ­ക­ത്തേ­യ്ക്കു പോ­ക­യും ചെ­യ്തു. “ഇ­ദ്ദേ­ഹ­മാ­ണു് ഈ ആ­ഫീ­സി­ന്റെ ജീവൻ. ഇ­ദ്ദേ­ഹ­മാ­ണു് ഇ­വി­ട­ത്തെ അ­ഭി­വൃ­ദ്ധി­ക്കു കാരണം. ഈ പൊ­ന്നെ­ജ­മാ­ന­നു­വേ­ണ്ടി എന്റെ ജീവൻ കൂടി ദാനം ചെ­യ്വാൻ ഞാൻ എ­പ്പൊ­ഴും ഒ­രു­ക്ക­മാ­ണു്.” എ­ന്നി­ങ്ങി­നെ അവരിൽ ഓ­രോ­രു­ത്ത­ന്റെ ഹൃ­ദ­യ­ത്തിൽ ര­ഹ­സ്യ­മാ­യി മു­ഴ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു.

ദാ­മോ­ദ­രൻ ചെ­ന്നു തന്റെ മേ­ശ­യ്ക്ക­ടു­ത്തു­ള്ള ക­സേ­ല­യിൽ ഇ­രു­ന്നു, മേശ തു­റ­ന്നു പു­സ്ത­ക­ങ്ങ­ളും ക­ട­ലാ­സ്സു­ക­ളും എ­ടു­ത്തു ഓ­രോ­ന്നെ­ഴു­താ­നും വാ­യി­ക്കാ­നും തു­ട­ങ്ങി, അ­തി­ലി­ട­ക്കു പലരും ഓ­രോ­ന്നു ചോ­ദി­ക്കാ­നും പ­റ­വാ­നും സംശയം തീർ­ക്കാ­നും കൊ­ടു­ക്കാ­നും വാ­ങ്ങു­വാ­നും അ­വ­ന്റെ അ­ടു­ക്കൽ വ­ന്നും പോയും കൊ­ണ്ടി­രി­ക്കു­ന്നു. അവരിൽ ആ­രോ­ടും യാ­തൊ­രു വെ­റു­മു­ഖ­വും കാ­ണി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല സർ­വ്വ­രോ­ടും വളരെ മ­ര്യാ­ദ­യോ­ടും സ­ന്തോ­ഷ­ത്തോ­ടും സം­സാ­രി­ച്ചു. അ­തി­നി­ട­ക്കു വലിയ ചില ക­ണ­ക്കു ബു­ക്കു­കൾ എ­ടു­ത്തു അ­ട്ടി­യാ­യി മേ­ശ­പ്പു­റ­ത്തു­വെ­ച്ചു; ചില ക­ണ­ക്കു­കൾ എ­ടു­ത്തു തി­രി­ച്ചും മ­റി­ച്ചും നോ­ക്കി സേ­ട്ടു­വി­ന്റെ മു­റി­യി­ലേ­ക്ക­യ­ച്ചു. കുറെ ക­ത്തു­ക­ളെ­ടു­ത്തു ഒ­ന്നി­ച്ചൊ­രു മൊ­ട്ടു സൂ­ചി­കൊ­ണ്ടു കു­ത്തി­ച്ചേർ­ത്തു മേ­ശ­മേ­ലു­ണ്ടാ­യി­രു­ന്ന ക­ള്ളി­യ­ളു­മാ­രി­യിൽ ഒരു ക­ള്ളി­യി­ലി­ട്ടു. ഇ­ങ്ങി­നെ ഓരോ പ്ര­വൃ­ത്തി­കൾ ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ഭൃ­ത്യൻ അ­വ­ന്റെ അ­ടു­ക്കൽ ചെ­ന്നി­ട്ടു, “സേ­ട്ടു ഒ­ന്ന­ങ്ങ­ട്ടു ചെ­ല്ലാൻ പ­റ­ഞ്ഞി­രി­ക്കു­ന്നു.” എന്നു പ­റ­ഞ്ഞു. ദാ­മോ­ദ­രൻ ഉടനെ എ­ഴു­ന്നേ­റ്റു സേ­ട്ടു­വി­ന്റെ മു­റി­യി­ലേ­ക്കു പോയി.

സേ­ട്ടു:
നോ­ക്കു, ദാ­മോ­ദ­രാ, ഈ സു­ബ്ര­ഹ്മ­ണ്യ­യ്യർ പ­തി­ന­ഞ്ചു ദി­വ­സ­ത്തെ ക­ല്പ­ന­യ്ക്കു്, എ­ഴു­തി­യി­രി­യ്ക്കു­ന്നു.
ദാ­മോ­ദ­രൻ:
എ­ന്താ­ണു് ഇത്ര തി­ര­ക്കു­ള്ള അ­വ­സ­ര­ത്തിൽ ക­ല്പ­ന­യെ­ടു­ക്കാൻ?
സേ­ട്ടു:
ഇതാ അ­യാ­ളു­ടെ കത്തു നോ­ക്കൂ.
ദാ­മോ­ദ­രൻ:
(കത്തു വാ­ങ്ങി വാ­യി­ച്ചി­ട്ടു്) അ­മ്മ­യ്ക്കു വളരെ സു­ഖ­ക്കേ­ടാ­ണെ­ന്ന­ല്ലെ എ­ഴു­തി­യി­രി­യ്ക്കു­ന്ന­തു്. അ­ദ്ദേ­ഹം കല്പന സ­മ്മ­തി­യ്ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ പോ­യി­ക്ക­ഴി­ഞ്ഞു­വോ?
സേ­ട്ടു:
പോയി പോലും. ഇതാ സേ­ഫി­ന്റെ താ­ക്കോൽ അ­യ­ച്ചി­രി­ക്കു­ന്നു. അയാൾ വ­രു­ന്ന­തു­വ­രെ ബേ­ങ്കി­ലെ കാ­ര്യം നി­ങ്ങൾ നോ­ക്ക­ണം. നി­ങ്ങ­ളു­ടെ പണി വേറെ ആൾ നോ­ക്ക­ട്ടെ.
ദാ­മോ­ദ­രൻ:
ഞാൻ ഇ­തു­വ­രെ ബേ­ങ്കിൽ പ്ര­വൃ­ത്തി നോ­ക്കീ­ട്ടി­ല്ല­ല്ലോ. അതിലെ ക­ണ­ക്കു­ക­ളും മ­റ്റും നോ­ക്കാ­നും മ­ന­സ്സി­ലാ­ക്കാ­നും എത്ര ബു­ദ്ധി­മു­ട്ടു­ണ്ടു്!
സേ­ട്ടു:
അതു സാ­ര­മി­ല്ല. പു­തു­താ­യി ആർ­ക്കും പണം കൊ­ടു­ക്ക­ണ്ട. പലിശ വ­ക­യാ­യി അ­ട­യ്ക്കു­ന്ന പണം മാ­ത്രം വാ­ങ്ങി ഒരു ത­ല്കാ­ല­ര­ശീ­തി കൊ­ടു­ക്കാം. അ­വ­ധി­യെ­ത്തി­യ ലോണോ ചെ­ക്കോ മറ്റോ ഉണ്ടോ എന്നു നോ­ക്ക­ണം. അ­തൊ­ക്കെ ഗു­മ­സ്ത­ന്മാ­ക്ക­റി­യാം. വളരെ അ­ടി­യ­ന്ത­ര­മാ­യി­ട്ടു വ­ല്ല­വ­രും ലോ­ണി­ന്മേൽ പണം ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കിൽ എ­ന്നോ­ടു പ­റ­ഞ്ഞാൽ അ­ക്കാ­ര്യം ഞാൻ ചെ­യ്യും. എന്താ മ­ടി­ക്കു­ന്നു? നി­ങ്ങ­ളെ­യ­ല്ലാ­തെ എ­നി­ക്കു ആ­രെ­യും വി­ശ്വാ­സ­മി­ല്ല.
ദാ­മോ­ദ­രൻ:
നി­ങ്ങൾ അ­ങ്ങി­നെ­യാ­ണു് പ­റ­യു­ന്ന­തെ­ങ്കിൽ ഞാൻ അതു ചെ­യ്യാം. എ­ന്നാൽ രാമൻ നാ­യ­രു് എന്റെ പ്ര­വൃ­ത്തി നോ­ക്ക­ട്ടെ.
സേ­ട്ടു:
അ­തു­ശ­രി, അ­തി­നെ­യാ­വ­ട്ടെ.
സു­ബ്ര­ഹ്മ­ണ്യ­യ്യർ ന­വ­റോ­ജി­യു­ടെ ബേ­ങ്കി­ലെ കാഷ് കീ­പ്പ­റാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്മ­യ്ക്കു സു­ഖ­ക്കേ­ടാ­ണെ­ന്നു വി­വ­ര­മ­റി­ക­യാൽ അ­ദ്ദേ­ഹം ബ­ദ്ധ­പ്പെ­ട്ടു സ്വ­രാ­ജ്യ­ത്തേ­യ്ക്കു പോ­യി­രി­ക്ക­യാ­ണെ­ന്നു വാ­യ­ന­ക്കാർ ക­ണ്ടു­വ­ല്ലോ. അ­തു­വ­രെ ക­ച്ച­വ­ട സം­ബ­ന്ധ­മാ­യ ആ­പ്പീ­സ്സി­ലെ സർവ്വ കാ­ര്യാ­ധി­കാ­ര­വും വ­ഹി­ച്ചി­രു­ന്ന ദാ­മോ­ദ­രൻ ബേ­ങ്കു­കാ­ര്യ­ത്തിൽ നേ­രി­ട്ടു പ്ര­വൃ­ത്തി­ച്ചി­രു­ന്നി­ല്ല. അതിൽ എ­ല്ലാ­കാ­ര്യ­വും നോ­ക്കി ന­ട­ത്തി­യി­രു­ന്ന­തു സു­ബ്ര­മ­ണ്യ­യ്യ­രാ­യി­രു­ന്നു. ഈ ബ്രാ­ഹ്മ­ണ­നെ ന­വ­റോ­ജി വളരെ വി­ശ്വ­സി­ച്ചി­ട്ടാ­ണു്. അ­ദ്ദേ­ഹം കല്പന വാ­ങ്ങി പോ­യ­തി­നാൽ പ­തി­ന­ഞ്ചു ദിവസം ബേ­ങ്കി­ലെ പ്ര­വൃ­ത്തി ദാ­മോ­ദ­രൻ നോ­ക്കാ­മെ­ന്നു തീർ­ച്ച­യാ­ക്കി.
നാലു യ­ന്ത്രി­കൾ

ഉടൽ ക­ഴു­കു­വ­തി­ന്നും പൂമണം പൂ­ണ്മ­തി­ന്നും

വ­ടി­വൊ­ടു ജ­ല­പാ­ന­ത്തി­ന്നു­മൊ­ന്നി­ന്നു­മ­ല്ലാ

സ്ഫ­ടി­ക വി­മ­ല­തോ­യേ ചേർ­ക­ല­ക്കാൻ സരസ്സി-​

ന്നു­ട­യ­ന­ടു­വ­തി­ങ്കൽ കാസരം മു­ങ്ങി­ടു­ന്നു.

—കേ. സി. കേ­ശ­വ­പി­ള്ള

ലോ­ക­ത്തു നി­ത്യം കാ­ണു­ന്ന ഓരോ സം­ഭ­വ­ങ്ങ­ളിൽ അ­ട­ങ്ങി­യി­രി­യ്ക്കു­ന്ന പാ­ഠ­ങ്ങൾ മ­നു­ഷ്യർ ശ­രി­യാ­യി ധ­രി­ച്ചു, ത­ങ്ങ­ളു­ടെ പ്ര­വൃ­ത്തി­കൾ അ­വ­യ്ക്ക­നു­സ­രി­ച്ചു വ്യ­വ­സ്ഥ­പ്പെ­ടു­ത്തു­ന്ന­താ­യാൽ രാ­ജ്യ­ത്തു ക്ര­മേ­ണ ക്ഷേ­മം വർ­ദ്ധി­യ്ക്കാ­നേ ത­ര­മു­ള്ളു. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വം അ­ങ്ങി­നെ­യു­ള്ള­ത­ല്ലാ­യി­രി­യ്ക്കാം. അ­വ­ന­വ­നു വ­ല്ല­തും സം­ഭ­വി­ച്ചാ­ലെ അവൻ പ­ഠി­യ്ക്ക­യു­ള്ളു. ന­ട­ന്നു ന­ട­ന്നു ഒരു കു­ണ്ടിൽ മ­റി­ഞ്ഞു­വീ­ണ­തി­നു­ശേ­ഷ­മേ താൻ ഒരു കു­ണ്ടിൽ വീ­ണി­രി­യ്ക്ക­യാ­ണെ­ന്ന അ­റി­വു് ഒരു കു­രു­ട­ന്നു­ണ്ടാ­കു­ന്നു­ള്ളു. നാ­മൊ­ക്കെ എ­ന്തൊ­രു കു­രു­ട­ന്മാ­രാ­ണു്!

അ­ന്ന­ന്ന­ത്തെ കു­രു­ട­ന്മാ­രു­ടെ കഥ അ­ന്ന­ന്നു­ള്ള­വർ തന്നെ രേ­ഖ­പ്പെ­ടു­ത്തി­യാൽ പി­ന്നെ വ­രു­ന്ന­വർ­ക്കെ­ങ്കി­ലും പ്ര­യോ­ജ­ന­ക­ര­മാ­കാ­തി­രി­യ്ക്ക­യി­ല്ല. പൂർ­വ്വ­കാ­ല­ങ്ങ­ളി­ലെ അ­വ­സ്ഥ­കൾ അ­റി­യാൻ നമ്മെ സ­ഹാ­യി­യ്ക്കു­ന്ന സം­ഗ­തി­കൾ രേ­ഖ­പ്പെ­ടു­ത്ത­ത്ത­ക്ക കാ­രു­ണ്യ­ബു­ദ്ധി പ­ണ്ടു­ണ്ടാ­യി­രു­ന്ന­വർ­ക്കൊ­ന്നും ഉ­ണ്ടാ­യി­ല്ല. ത­ച്ചോ­ളി­പ്പാ­ട്ടു­ക­ളാ­ണു് ഇ­ദ്ദേ­ശീ­യർ­ക്കു് ഈവക സം­ഗ­തി­ക­ളി­ലു­ള്ള ഒരുവക പ്ര­മാ­ണം. അ­തൊ­ക്കെ പാ­ട­ങ്ങ­ളിൽ പ്ര­വൃ­ത്തി ചെ­യ്യു­ന്ന പഴയ പെ­ണ്ണു­ങ്ങൾ­ക്കു മാ­ത്രം ചേർ­ന്ന­താ­ണെ­ന്നാ­ണു് ഇ­ക്കാ­ല­ത്തെ പ­രി­ഷ്കാ­രി­കൾ വെ­ച്ചി­രി­യ്ക്കു­ന്ന­തു്. പഴയ പെ­ണ്ണു­ങ്ങൾ­ക്കു ത­ന്നെ­യും അ­തൊ­ക്കെ പാ­ടാ­നും ഓർ­മ്മി­യ്ക്കാ­നും ഉ­ന്മേ­ഷ­വും കു­റ­ഞ്ഞി­രി­യ്ക്കു­ന്നു. അ­ങ്ങി­നെ ചെ­യ്യു­ന്നു­ണ്ടെ­ങ്കിൽ തന്നെ ദേ­ഹാ­ദ്ധ്വാ­നാ­വ­സ­ര­ത്തിൽ ക്ഷീ­ണ­ത്തി­നു­ള്ള ഒരു ഉ­പ­ശാ­ന്തി­യാ­യി­ട്ട­ല്ലാ­തെ അ­ധി­ക­മൊ­ന്നും ആരും അ­തി­നെ­പ്പ­റ്റി ചി­ന്തി­ക്കാ­റു­മി­ല്ല.

ഇ­ക്കാ­ല­ത്തെ പോലെ കൊ­ക്ക­യും കു­സൃ­തി­യും അ­ന്നു­മു­ണ്ടാ­യി­രു­ന്നു­വൊ? ദു­ഷി­യും ദൂ­ഷ­ണ­വും ന­മു­ക്കു പൂർ­വ്വ­സ്വ­ത്താ­ണൊ? വ­സൂ­രി­രോ­ഗം പോലെ തന്നെ വാ­റോ­ല­യും പ­ണ്ടു­പ­ണ്ടെ ഉ­ള്ള­താ­ണൊ? ഇ­തൊ­ക്കെ ആ­ലോ­ചി­ച്ചാ­ലും അ­ന്വേ­ഷി­ച്ചാ­ലും അ­റി­യാൻ ക­ഴി­യാ­താ­യി­രി­യ്ക്കു­ന്നു. ഏ­താ­യാ­ലും അ­ന്നു­ണ്ടാ­യി­രു­ന്ന­വ­രെ നാം ഇ­ന്നു­പ­റ­യു­ന്ന കു­റ്റം ന­മ്മു­ടെ അ­ന­ന്ത­ര­ഗാ­മി­കൾ ന­മ്മ­ളു­ടെ തലയിൽ സ്ഥാ­പി­യ്ക്കാ­തി­രി­ക്കാൻ നാം സൂ­ക്ഷി­യ്ക്കേ­ണ്ട­താ­ണ­ല്ലൊ.

അ­ന്യാ­യ­മാ­യി അ­നാ­വ­ശ്യ­കാ­ര്യ­ങ്ങ­ളിൽ ഏർ­പ്പേ­ട്ടു ഭ­ഗ്നാ­ശ­യ­ന്മാ­രാ­യ മൂ­ന്നു­പേർ ഒ­രു­ദി­വ­സം സ­ന്ധ്യാ­സ­മ­യ­ത്തു് അവരിൽ ഒ­രാ­ളു­ടെ വീ­ട്ടിൽ ഒരു മു­റി­യിൽ ഒരു വ­ട്ട­മേ­ശ­യ്ക്കു ചു­റ്റും ഇ­രു­ന്നു ര­ഹ­സ്യ­മാ­യി ഒരു സം­ഗ­തി­യെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ക­യാ­ണു്. മൂ­ന്നു­പേ­രും വൃ­ദ്ധ­ന്മാ­രാ­ണെ­ന്നു് അവർ സ­മ്മ­തി­ക്ക­യി­ല്ലെ­ങ്കി­ലും അതിൽ ഏ­റ്റ­വും ഇളയ ആൾ­ക്കു് 60 വ­യ­സ്സു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­തി­ഥി­കൾ ര­ണ്ടു­പേ­രും കോ­ട്ടും തൊ­പ്പി­യും മ­റ്റും ധ­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഗൃ­ഹ­സ്ഥ­ന്നു് ഒരു ഉ­ടു­മു­ണ്ടും ഒരു തോർ­ത്തും മാ­ത്ര­മെ ഉള്ളൂ.

ഗൃ­ഹ­സ്ഥ­ന്റെ പേർ കണ്ണൻ മേനോൻ എ­ന്നാ­ണു്. ജാതി കൊ­ണ്ടു തീ­യ്യ­നാ­ണെ­ങ്കി­ലും ആ­ദ്യ­കാ­ല­ത്തു് ഒരു ക­ച്ച­വ­ട­ക്കാ­ര­ന്റെ മേ­നോ­നാ­യി­രു­ന്ന വ­ഴി­ക്കാ­ണു് ഈ സ്ഥാ­ന­പ്പേർ ല­ഭി­ച്ച­തു്. നാ­യ­ന്മാർ മു­ത­ലാ­യ ഉ­യർ­ന്ന ജാ­തി­ക്കാർ ഇ­യാ­ളെ­പ്പ­റ്റി പ­റ­യു­മ്പോൾ ‘മേനോൻ കണ്ണൻ’ എ­ന്നാ­ണു് പ­റ­യാ­റു്. ഇ­പ്പോൾ ഒരു നാ­ട്ടു­വൈ­ദ്യ­നാ­കാൻ ഇ­ക്കാ­ല­ത്തു് അ­ദ്ധ്വാ­നം വ­ള­രെ­യൊ­ന്നും ഇ­ല്ല­ല്ലൊ. പ­ണ്ട­ത്തെ­പ്പോ­ലെ കുറെ ശ്ലോ­ക­ങ്ങൾ ഉ­രു­വി­ട്ടു പ­ഠി­ക്കേ­ണ്ടു­ന്ന സൊ­ല്ല­കൂ­ടി ഇല്ല. ‘അ­നു­മാ­ന­വി­ശേ­ഷ­ണ സർ­വ്വ­രോ­ഗ­വി­നാ­ശ­ന’മായ ഒന്നൊ രണ്ടോ ദിവ്യ ഔഷധം കി­ട്ടി­പ്പോ­യാൽ മതി. അ­തു­വ­ല്ല സ­ന്യാ­സി­യു­ടെ­യോ ഗോ­സാ­യി­യു­ടെ­യോ ഉ­പ­ദേ­ശ­മാ­ണെ­ന്നു വ­രു­ത്തി­ക്കൂ­ട്ടി­യാൽ ന­ന്നാ­യി. പ്ര­സി­ദ്ധ­നാ­യ വല്ല വൈ­ദ്യ­ന്റെ­യും ചെ­ല്ല­പ്പെ­ട്ടി എ­ടു­ത്തു ബാ­ല്യ­ക്കാ­ര­നാ­യി കുറെ സാർ­വ്വി­സ്സു­കൂ­ടി ഉ­ണ്ടാ­യാൽ ഭം­ഗി­യാ­യി. ത­റ­വാ­ട്ടിൽ എ­ട്ടു­പ­ത്തു ക­രി­ന്ത­ല മു­മ്പു­ണ്ടാ­യി­രു­ന്ന ഒരു കാ­ര­ണ­വർ­ക്കു് അന്നു നാ­ടു­വാ­ണ വല്ല ത­മ്പു­രാ­നും വൈ­ദ്യ­നെ­ന്ന സ്ഥാ­ന­പ്പേ­രും, പക്ഷേ, ഒരു വീ­ര­ശൃം­ഖ­ല­യും ക­ല്പി­ച്ചു കൊ­ടു­ത്ത­താ­യി തെ­ളി­വു­ണ്ടെ­ങ്കിൽ പി­ന്നെ സം­ശ­യി­ക്കാ­നൊ­ന്നു­മി­ല്ല. അ­വി­ട­ത്തെ ചെ­റി­യ­കു­ട്ടി പോലും വൈ­ദ്യ­നാ­ണു്. അ­വ­ന്റെ കൈ­കൊ­ണ്ടു് എ­ടു­ത്തു കൊ­ടു­ത്ത­തൊ­ക്കെ മ­രു­ന്നു­മാ­ണു്.

ആട്ടെ, അ­തൊ­ക്കെ പ­റ­ഞ്ഞി­ട്ടു ഫ­ല­മി­ല്ല. ക­ണ്ണൻ­മേ­നോൻ ഒരു വൈ­ദ്യൻ കൂ­ടി­യാ­ണെ­ന്നു് അ­റി­ഞ്ഞാൽ മ­തി­യ­ല്ലോ.

ഈ വൈ­ദ്യ­നു മ­ദ്യ­പാ­ന­ത്തിൽ വളരെ പ്ര­തി­പ­ത്തി­യാ­ണു്. പക്ഷേ, അ­തി­ലൊ­രു വി­ശേ­ഷ­വി­ധി­കൂ­ടി ഉ­ണ്ടു്. പ­ക­ലൊ­രി­ക്ക­ലും മ­ദ്യ­പാ­നം ചെ­യ്ക­യി­ല്ലെ­ന്നു ശപഥം ചെ­യ്തി­ട്ടു­ണ്ടെ­ന്നു മാ­ത്ര­മ­ല്ല, ആ ശ­പ­ഥ­ത്തി­ന­നു­സ­രി­ച്ചു­ത­ന്നെ പാ­ടു­ള്ള­ത്ര പ്ര­വൃ­ത്തി­ച്ചു­പോ­രി­ക­യും ചെ­യ്യു­ന്നു. ഈ ശപഥം നി­മി­ത്ത­മു­ള്ള അ­സൗ­ക­ര്യ­ത്തെ തീർ­ക്കേ­ണ്ട­തി­നു പകൽ രാ­ത്രി­യാ­ക്കു­ക, രാ­ത്രി­യെ പ­ക­ലാ­ക്കു­ക എന്ന വി­ദ്യ­യാ­ണു് ഇ­ദ്ദേ­ഹം ചെ­യ്യാ­റു്. തന്റെ സ്നേ­ഹി­ത­ന്മാ­രു­ടെ ഇടയിൽ ‘ജ­ല­പി­ശാ­ച്’ എ­ന്നൊ­രു വി­ശേ­ഷ­പ്പേ­രോ­ടു­കൂ­ടി­യാ­ണു് ഇ­ദ്ദേ­ഹം അ­റി­യ­പ്പെ­ടു­ന്ന­തു്.

മൂ­ന്നു പേരും ആ­ലോ­ചി­യ്ക്കു­ന്ന സം­ഗ­തി­യിൽ അ­വർ­ക്കു­ള്ള ഉ­ദ്ദേ­ശ­ങ്ങൾ മൂ­ന്നും മൂ­ന്നു­പ്ര­കാ­ര­മാ­യി­രു­ന്നു­വെ­ങ്കി­ലും അതു സാ­ധി­യ്ക്കു­ന്ന­തി­ലു­ണ്ടാ­യി­രു­ന്ന രസവും തൃ­ഷ്ണ­യും തു­ല്യ­ങ്ങ­ളാ­യി­രു­ന്ന­തി­നാൽ തൽ­ക്കാ­ല­ത്തേ­യ്ക്കു് അവർ ആ­ത്മ­മി­ത്ര­ങ്ങ­ളാ­യി കാ­ണ­പ്പെ­ട്ടു­വെ­ന്ന­ല്ലാ­തെ അ­തി­ഥി­കൾ ര­ണ്ടു­പേ­രോ­ടും ഗൃ­ഹ­സ്ഥ­നു സ്നേ­ഹ­മി­ല്ലെ­ന്നും അ­വ­രു­ടെ സ­ഹ­വാ­സം രാ­ത്രി വളരെ നേ­ര­ത്തേ­യ്ക്കു നീ­ളു­ന്ന­തിൽ അ­യാൾ­ക്കു വൈ­മ­ന­സ്യ­മാ­ണു­ള്ള­തെ­ന്നും ഉള്ള കാ­ര്യം വൈ­ദ്യ­ന്റെ ഒരു ര­ഹ­സ്യ­മാ­ണെ­ങ്കി­ലും ഇവിടെ തു­റ­ന്നു പ­റ­യേ­ണ്ടി­യി­രി­യ്ക്കു­ന്നു. സ­ന്ധ്യ­ക­ഴി­ഞ്ഞു രാ­ത്രി­യാ­കും­തോ­റും ഗൃ­ഹ­സ്ഥൻ അ­ക്ഷ­മ­നാ­യി­ത്തീ­രു­ന്നു. അ­തി­ഥി­കൾ ര­ണ്ടു­പേർ­ക്കും മ­ദ്യ­പാ­ന­ത്തോ­ടു അത്ര ര­സ­മി­ല്ലെ­ന്നു­ള്ള­താ­യി­രു­ന്നു ഇതിനു കാരണം.

അതിൽ ഒ­ന്നൊ­രു ‘പാ­റ­വ­ക്കീൽ’ ആണു് പാ­റ­വ­ക്കീൽ എന്ന പ­ദ­ത്തി­ന്റെ ആഗമം വാ­യ­ന­ക്കാ­രിൽ പലരും അ­റി­ഞ്ഞി­രി­ക്കാൻ സം­ഗ­തി­യു­ണ്ടു്. വ­ട­ക്കെ മ­ല­യാ­ള­ത്തിൽ വ­ട­ക­ര­യെ­ന്ന പ­ട്ട­ണ­ത്തിൽ കു­റെ­ക്കാ­ലം മു­മ്പു് ര­സി­ക­നാ­യ ഒരു മ­ജി­സ്ട്രേ­ട്ടു­ണ്ടാ­യി­രു­ന്നു. മ­ജി­സ്ട്രേ­ട്ടി­ന്റെ ക­ച്ചേ­രി­യ്ക്കു സമീപം ഉ­ണ്ടാ­യി­രു­ന്ന ഒരു പാ­റ­മേൽ ഇ­രു­ന്നാ­ണു് ഹ­ര­ജി­യെ­ഴു­ത്തു­കാർ ത­ങ്ങ­ളു­ടെ പ്ര­വൃ­ത്തി ചെ­യ്യാ­റു്. കോ­ട­തി­യിൽ വ­ക്കീ­ലി­ല്ലാ­തെ വല്ല ക­ക്ഷി­യും ഹാ­ജ­രാ­യാൽ വ­ക്കീ­ലി­ല്ലെ­ങ്കിൽ ആ പാ­റ­പ്പു­റ­ത്തു­ള്ള വ­ല്ല­വ­രേ­യും വി­ളി­ച്ചു തൽ­ക്കാ­ലം വ­ക്കീ­ലാ­ക്കി­ക്കൊൾ­ക എന്നു മ­ജി­സ്ട്രേ­ട്ടു പ­റ­ക­യും ക­ക്ഷി­കൾ അ­ത­നു­സ­രി­ച്ചു ചെ­യ്തു­പോ­രി­ക­യും പ­തി­വാ­യി. അ­ങ്ങി­നെ­യു­ള്ള വ­ക്കീൽ­മാ­രെ മ­ജി­സ്ട്രേ­ട്ട് നേ­രം­പോ­ക്കാ­യി ‘പാ­റ­വ­ക്കീൽ­മാർ’ എന്നു വി­ളി­ച്ചു­വ­ന്നു. ആ പേർ സ്ഥി­ര­പ്പെ­ട്ടു. പി­ന്നെ സ­ന്ന­ദി­ല്ലാ­തെ മ­ജി­സ്ട്രേ­ട്ടു­മാ­രു­ടെ ദ­യ­കൊ­ണ്ടു മാ­ത്രം വ­ക്കീ­ലാ­യി­രി­യ്ക്കാൻ അ­നു­വ­ദി­ക്ക­പ്പെ­ട്ട­വ­രൊ­ക്കെ പാറ വ­ക്കീൽ­മാ­രാ­യി. ഇ­ക്കാ­ല­ത്തു് കേ­സ്സി­ല്ലാ­ത്ത ചില ഹൈ­ക്കോ­ട­തി വ­ക്കീൽ­മാ­രെ സൂ­ചി­പ്പി­ച്ചു. ചിലർ ര­ഹ­സ്യ­മാ­യി ‘പാ­റ­വ­ക്കീൽ­മാർ’ എന്നു പ­റ­യാ­റു­ണ്ടു്. പക്ഷേ, ര­ഹ­സ്യ­മാ­യി­ട്ടെ പ­റ­യാ­റു­ള്ളു­വെ­ന്നു സ­മ്മ­തി­യ്ക്കു­ന്നു. പു­ഴു­ക്കൾ ചി­ത്ര­ശ­ല­ഭ­ങ്ങ­ളാ­യി­ത്തീ­രു­മ്പോ­ലെ എ­ന്നാ­ണെ­ന്നി­ല്ലാ­തെ ഇവർ മുൻ­സി­പ്പാ­യി­ട്ടൊ മറ്റൊ പ­രി­ണ­മി­ച്ചേ­ക്കു­മെ­ല്ലോ. അ­താ­ണു് ആ ര­ഹ­സ്യ­ത്തി­ന്റെ ര­ഹ­സ്യം.

മേ­നോ­ന്റെ അ­തി­ഥി­യാ­യ അ­മ്പു­ക്കു­റു­പ്പു് വ­ക്കീ­ലും ക­ട­ലാ­ടി­മ­രു­ന്നും ഒ­രു­പോ­ലെ­യാ­ണു്. ഈ മ­രു­ന്നും ക­ട­ലു­മാ­യി യാ­തൊ­രു സം­ബ­ന്ധ­വു­മി­ല്ലെ­ന്നും, അ­തി­ന്റെ ജ­ന­ന­വും വ­ളർ­ച്ച­യും മ­ല­യി­ലാ­ണെ­ന്നും അ­റി­യു­ന്ന­വർ പോലും അതിനെ ക­ട­ലാ­ടി­യെ­ന്നു­ത­ന്നെ വി­ളി­ക്കു­ന്ന­തു­പോ­ലെ ഈ വ­ക്കീ­ലി­നു കേ­സ്സു­കൾ ഒ­ന്നും കി­ട്ടാ­റി­ല്ലെ­ന്നു ധാ­രാ­ളം അ­റി­യു­ന്ന­വർ കൂടി അ­ദ്ദേ­ഹ­ത്തെ വ­ക്കീൽ എ­ന്നു­ത­ന്നെ വി­ളി­ച്ചു­വ­രു­ന്നു. ഇ­ദ്ദേ­ഹ­ത്തി­നു മ­ദ്യ­പാ­ന­ത്തോ­ടു അധികം ഇ­ഷ്ട­മി­ല്ലെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. മ­ദ്യ­പാ­നം ചെ­യ്തു വീ­ട്ടിൽ ചെ­ന്നി­രു­ന്നു് ഒന്നോ രണ്ടോ അ­വ­സ­ര­ങ്ങ­ളിൽ അ­കാ­യിൽ നി­ന്നു പ്ര­ഹ­ര­ത്തോ­ട­ടു­ത്ത ശകാരം ല­ഭി­ച്ച­തി­ന്റെ ഓർമ്മ പി­ന്നെ ഗ്ലാ­സ്സും കു­പ്പി­യും കാ­ണു­മ്പോ­ളൊ­ക്കെ ഉ­ണ്ടാ­കാ­റു­ള്ള­താ­ണു് ഈ വൈ­മ­ന­സ്യ­ത്തി­നു കാ­ര­ണ­മെ­ന്നു കേ­ട്ടി­ട്ടു­ണ്ടു്.

അ­തി­ഥി­ക­ളിൽ മറ്റെ ആൾ ഒരു പെൻ­ഷ്യൻ ഉ­ദ്യോ­ഗ­സ്ഥ­നാ­ണു്. വ­ട­ക്കേ മ­ല­യാ­ള­ത്തി­ലെ തീ­യ്യ­രു­ടെ ഇടയിൽ ഏ­തെ­ങ്കി­ലും ഒരാൾ വല്ല ഉ­ദ്യോ­ഗ­ത്തി­ലും ഏ­തെ­ങ്കി­ലും ഒരു പ്രാ­വി­ശ്യം പ്ര­വേ­ശി­ച്ചു ക­ഴി­ഞ്ഞാൽ ആ ഉ­ദ്യോ­ഗ­പ്പേ­രോ­ടു­കൂ­ടി­യ­ല്ലാ­തെ അ­ദ്ദേ­ഹ­ത്തി­ന്റെ പേർ ആരും ഉ­ച്ച­രി­യ്ക്കു­ക­യി­ല്ലെ­ന്നു­ള്ള നിർ­ബ്ബ­ന്ധ­മാ­യ ആചാരം ഉ­പേ­ക്ഷി­യ്ക്കാൻ ധൈ­ര്യം വ­രു­ന്നി­ല്ല. പെൻഷൻ വാ­ങ്ങി പി­രി­ഞ്ഞാൽ മാ­ത്ര­മ­ല്ല, ഉ­ദ്യോ­ഗ­ത്തിൽ നി­ന്നു നീ­ക്ക­പ്പെ­ട്ടാ­ലും ദുർ­ന്ന­യം നി­മി­ത്തം ജ­യിൽ­ശി­ക്ഷ അ­നു­ഭ­വി­ച്ചാ­ലും ഒ­രി­ക്കൽ മുൻ­സി­പ്പൊ, ഡ­പ്യൂ­ട്ടി­ക­ല­ക്ട­രൊ കാഷ് കീ­പ്പ­രൊ, മാ­സ്റ്റ­രൊ, താ­സിൽ­ദാ­രൊ ആയ ആൾ മ­രി­ക്കു­ന്ന­തു­വ­രെ പി­ന്നെ­യും മുൻ­സീ­പ്പും ഡ­പ്യൂ­ട്ടി ക­ല­ക്ട­രും, കാ­ഷ്കീ­പ്പ­രും മ­റ്റും ത­ന്നെ­യാ­ണു്. അ­ങ്ങി­നെ­യാ­ണു് ന­മ്മു­ടെ ഈ പെൻഷൻ ഉ­ദ്യോ­ഗ­സ്ഥ­നെ കണാരൻ ഹേഡ് എന്നു വി­ളി­യ്ക്കു­ന്ന­തു്. പ­ണ്ടൊ­രു ഹേഡ് കൺ­സ്റ്റേ­ബ­ളാ­യി­രു­ന്നു പോൽ. ആ വ­ഴി­ക്കു കുറെ സ­മ്പാ­ദി­ച്ചി­ട്ടു­ണ്ടു്. സ­മ്പാ­ദി­ച്ച മാർ­ഗ്ഗ­ത്തി­ന്റെ ന്യാ­യാ­ന്യാ­യ­ങ്ങ­ളെ­പ്പ­റ്റി ത­നി­ക്കു തന്നെ അത്ര വി­ശ്വാ­സ­മി­ല്ലാ­തി­രു­ന്ന­തി­നാൽ ഈ വ­യ­സ്സു­കാ­ല­ത്തു് അ­തി­ന്റെ പ­രി­ഹാ­രാർ­ത്ഥം ഒരു വേ­ദാ­ന്തി­യാ­യി­രി­യ്ക്ക­യാ­ണു്. സം­സാ­രം ത്യ­ജി­ച്ചി­രി­യ്ക്കു­ന്നു. ച­ന്ദ­ന­ക്കു­റി­യും സി­ന്ദൂ­ര­പ്പൊ­ട്ടും ക­ഴു­ത്തിൽ രു­ദ്രാ­ക്ഷ­മാ­ല­യു­മാ­ണു് അ­തി­ന്റെ ല­ക്ഷ­ണ­ങ്ങൾ. പ­ര­ഗു­ണാ­സ­ഹി­ഷ്ണു­ത­കൊ­ണ്ടു മ­ന­സ്സു കാ­ഞ്ഞു പു­ക­ഞ്ഞ­തു നി­മി­ത്ത­മാ­യി­രി­യ്ക്ക­ണം പ­ല്ലു­ക­ളൊ­ക്കെ കാ­ല­ത്തെ­ത­ന്നെ കൊ­ഴി­ഞ്ഞു­പോ­യ­തു്. ഇ­ദ്ദേ­ഹം മ­ദ്യ­പാ­ന­ത്തി­നു കേവലം വി­രോ­ധി­യാ­ണു്. ഈ ദുർ­ഗ്ഗു­ണം കൂടി ഈ ര­ണ്ടു് അ­തി­ഥി­കൾ­ക്കു് ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു കു­തി­ര­ക്കു കൊ­മ്പി­ല്ലാ­ത്ത ഗു­ണ­മാ­ണു­ള്ള­തെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

“രാമൻ ഇ­നി­യും വ­ന്നി­ല്ല­ല്ലോ” ഇ­ങ്ങി­നെ ചോ­ദി­ച്ച­തു് കണ്ണൻ വൈ­ദ്യ­നാ­യി­രു­ന്നു.

അ­മ്പു­കു­റു­പ്പു്:
അ­ദ്ദേ­ഹം അ­ഞ്ച­ര­മ­ണി­ക്കു് എ­ത്തു­മെ­ന്നാ­ണു് പ­റ­ഞ്ഞ­തു്.
കണാരൻ:
മണി ആറായി, ആട്ടെ അ­ദ്ദേ­ഹം വ­രു­മ്പോ­ഴേ­ക്കു് വ­ര­ട്ടെ, നാം കാ­ര്യം ആ­ലോ­ചി­ക്കു­ക. ഈ കാ­ര്യ­ത്തിൽ വളരെ സൂ­ക്ഷി­ക്കേ­ണ്ട­തു­ണ്ടു്. ന­മു­ക്കു് ആൾ സ­ഹാ­യ­വും പണവും ഇല്ല. ഓ­റൊ­ക്കെ വല്യ പ­ണ­ക്കാ­രാ­ണു്.
കണ്ണൻ:
എന്തു സ്വാ­ധീ­നം? എന്തു പണം? നി­ങ്ങ­ളൊ­ക്കെ ഇത്ര ധൈ­ര്യ­മി­ല്ലാ­ത്ത­വ­രാ­യി­പ്പോ­യ­ല്ലൊ. രാ­മ­നു­ണ്ണി­ക്കു് വി­രോ­ധ­മാ­യി എന്തു പ്ര­വൃ­ത്തി­യ്ക്കാ­നും പേ­ടി­ക്കേ­ണ്ട. കു­ഞ്ഞി­രാ­മ­നും ചാ­ത്ത­പ്പ­നും വേ­ണ്ടു­ന്ന പണം സ­ഹാ­യി­ക്കും. ഓ­റോ­ടു് ഒരു വാ­ക്കു പ­റ­ഞ്ഞാൽ മൈ.
ഇ­ത്ര­യും പ­റ­ഞ്ഞു­തീർ­ന്ന­പ്പോൾ കോ­ര­പ്പ­ന്റെ മ­രു­മ­കൻ പടി ക­യ­റി­വ­ന്നു. ഈ മ­നു­ഷ്യ­നേ­ക്കാൾ ഹ്ര­സ്വ­കാ­യ­നാ­യി ഒരാൾ ആ പ്ര­ദേ­ശ­ത്തു് അ­ധി­ക­മി­ല്ല. ദു­രാ­ചാ­ര­ങ്ങ­ളു­ടെ ഫ­ല­ങ്ങ­ളും ദു­ഷ്ട­ത­യു­ടെ അ­ട­യാ­ള­ങ്ങ­ളും മു­ഖ­ത്തു ധാ­രാ­ളം സ്ഫു­രി­ക്കു­ന്നു­ണ്ടു്. കാർ­ത്തി­ക­രാ­മൻ എ­ന്നാ­ണു് ജ­ന­ങ്ങൾ ഈ ആളെ വി­ളി­ക്കാ­റ്. ജാതക പ­രി­ശോ­ധ­ന­യിൽ അ­ത്യ­ന്തം വി­ശ്വാ­സ­മു­ള്ള ഒ­രാ­ളാ­ക­യാ­ലും തന്റെ ജ­ന്മ­ന­ക്ഷ­ത്രം കാർ­ത്തി­ക­യാ­യി­രു­ന്ന­തി­നാ­ലും സ്നേ­ഹി­ത­ന്മാ­രിൽ­നി­ന്നു ത­നി­യ്ക്കു സ­മ്പാ­ദ്യ­മാ­യ ഒരു പേ­രാ­ണി­തു്. ഈ ക­ഥ­യി­ലും അയാൾ കാർ­ത്തി­ക­രാ­മൻ തന്നെ ആ­ക­ട്ടെ. അ­ദ്ദേ­ഹം വന്ന ഉടനെ,
കണ്ണൻ മേനോൻ:
ഞങ്ങൾ നി­ങ്ങ­ളു­ടെ കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ചി­യ്ക്ക­യാ­യി­രു­ന്നു.
രാമൻ:
നി­ങ്ങൾ വ­ല്ല­തും തീർ­ച്ച­പ്പെ­ടു­ത്തി­യൊ. എ­ന്തൊ­രു ക­ഷ്ടാ­ന് നോ­ക്കിൻ. പണ്ടു പ­ര­ശു­രാ­മൻ വെച്ച വെ­പ്പൊ­ക്കെ ഇ­വർ­ക്കു മാ­റ്റ­ണം പോൽ. ഇവർ ഒ­ന്നു­ര­ണ്ടാൾ വി­ചാ­രി­ച്ചാൽ അതു സാ­ധി­ക്കു­മൊ? ഒ­ന്നും കാ­ണാ­തെ­യാ കേ­ര­ള­ത്തിൽ പ­ര­ശു­രാ­മൻ മ­രു­മ­ക്ക­ത്താ­യം സ്ഥാ­പി­ച്ച­തു്?
കണാരൻ:
പ­ര­ശു­രാ­മ­ന­ല്ല, ശ­ങ്ക­രാ­ചാ­ര്യ­രാ­ണു് മ­രു­മ­ക്ക­ത്താ­യം ഏർ­പ്പെ­ടു­ത്തി­യ­തു്.
കണ്ണൻ മേനോൻ:
ഒ­രി­ക്ക­ലു­മ­ല്ല, പ­ര­ശു­രാ­മ­നാ­ണു്. പ­ര­ശു­രാ­മൻ ഓന്റെ അ­മ്മ­യെ കൊ­ന്നു­പോ­യ പാപം തീർ­ക്കാ­നാ­ണു് മ­ല­യാ­ള­ത്തിൽ മ­രു­മ­ക്ക­ത്താ­യം ഏർ­പ്പെ­ടു­ത്തി­യ­തു്. കാ­ണു­ന്നി­ല്ലെ, ഒ­രു­ത്ത­ന്റെ സ­മ്പാ­ദ്യം ഓന്റെ അ­മ്മ­യ്ക്കും അ­മ്മേ­ന്റെ സ­ന്താ­ന­ങ്ങൾ­ക്കും അല്ലെ കൊ­ടു­ക്കു­ന്ന­തു്.
അ­മ്പു­കു­റു­പ്പു്:
ശ­രി­യാ­ണു്. കേ­ര­ള­പ­യ­മ­യിൽ അ­ങ്ങി­നെ­യാ­ണു­ള്ള­തു്.
കണാരൻ:
അ­താ­രെ­ങ്കി­ലും ആ­യി­ക്കോ­ട്ടെ.
രാമൻ:
രാമനൊ ശ­ങ്ക­ര­നൊ ആ­രു­ത­ന്നെ ഏർ­പ്പെ­ടു­ത്തി­യാ­ലും ഇന്നു കോ­ര­നും കോ­ര­പ്പ­നും അതു മാ­റ്റാൻ അ­ധി­കാ­ര­മു­ണ്ടോ? മ­രു­മ­ക്കൾ ക­ല്ലു­പോ­ലെ ജീ­വി­ച്ചി­രി­ക്കു­മ്പോൾ മ­ക്കൾ­ക്കു സ­മ്പാ­ദ്യം ദാനം ചെ­യ്വാൻ പാ­ടു­ണ്ടോ? എന്താ വ­ക്കീ­ലെ, വ­ക്കീ­ലെ­ന്തു പ­റ­യു­ന്നു?
കു­റു­പ്പു്:
ഒ­രി­യ്ക്ക­ലും പാ­ടി­ല്ല. ഞാ­നി­ന്നു രാ­വി­ലെ മെ­യിൻ­സ് കോ­മ­ണ്ട­റി നോ­ക്കി­യി­രു­ന്നു. നാ­ട്ടു ന­ട­പ്പി­നു വി­രോ­ധ­മാ­യി ഒരു കോടതി വി­ധി­ക­ല്പി­ക്കാൻ പാ­ടി­ല്ലെ­ന്നു അതിൽ ശ­രി­യാ­യി പ­റ­ഞ്ഞി­ട്ടു­ണ്ടു്.
കണ്ണൻ:
ശരി, അ­ങ്ങി­നെ പറയു വ­ക്കീ­ലെ. പ­ണ്ടു് ഹോ­ളോ­വെ സാ­യ്വ് അ­ങ്ങി­നെ ഒരു വിധി ക­ല്പി­ച്ചി­രു­ന്നു­വെ­ന്നു ഞാ­ന­റി­യും.
കണാരൻ:
അല്ല, വ­ക്കീ­ലെ രാ­മ­നു­ണ്ണി­യു­ടെ അച്ഛൻ അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്പാ­ദ്യം മ­ക്കൾ­ക്കു് ഒ­സ്യ­ത്തു പ്ര­കാ­രം ദാനം ചെ­യ്യു­ന്ന­ത­ല്ലെ?
രാമൻ:
പി­ന്നെ­യും പ­റ­ഞ്ഞ­തു­ത­ന്നെ പ­റ­യു­ന്നൊ? അ­ങ്ങി­നെ കൊ­ടു­ക്കാൻ അ­ധി­കാ­ര­മു­ണ്ടോ? മ­രു­മ­ക്കൾ ജീ­വ­നോ­ടു­കൂ­ടി ഉ­ള്ള­പ്പോൾ അ­ങ്ങി­നെ കൊ­ടു­ക്കാൻ പാ­ടി­ല്ല. ന­മ്മു­ടെ രാ­ജ്യ­ത്തു ഡി­പ്യൂ­ട്ടി­ക­ല­ക്ടർ­മാർ, താ­സിൽ­ദാർ­മാർ, മ­ജി­സ്ട്രേ­ട്ടു­മാർ എ­ന്ന­വ­രൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നു­വ­ല്ലൊ. ഓ­റൊ­ക്കെ സ­മ്പാ­ദ്യം മ­ക്കൾ­ക്കാ­ണോ കൊ­ടു­ത്ത­തു് ? ഓർ­ക്കു് മ­ക്ക­ളോ­ടു ഇ­ഷ്ട­മി­ല്ലാ­ഞ്ഞി­ട്ടാ­ണോ? പാ­ടി­ല്ല കൊ­ടു­ക്കാൻ. ഓ­റൊ­ക്കെ ന്യാ­യ­മ­റി­യു­ന്ന­വ­രാ­യി­ട്ടു് അ­ങ്ങി­നെ ചെ­യ്തി­ല്ല.
കോ­ട­തി­ക്കാ­ര്യ­ത്തിൽ അല്പം പ­രി­ച­യ­മു­ള്ള കണാരൻ ഹേഡ് എ­ന്തൊ­ക്കെ ന്യാ­യ­ങ്ങൾ പ­റ­ഞ്ഞി­ട്ടും ഒ­രാ­ളു­ടെ സ്വ­ന്ത­സ­മ്പാ­ദ്യം ഒ­സ്യ­ത്തു പ്ര­കാ­രം മ­ക്കൾ­ക്കു കൊ­ടു­ക്കാൻ പാ­ടി­ല്ലെ­ന്നു ശേഷം മൂ­ന്നു പേരും ബ­ല­മാ­യി വാ­ദി­ച്ചു. പാ­റ­വ­ക്കീൽ തന്റെ വാ­ദ­ത്തെ ബ­ല­പ്പെ­ടു­ത്താൻ മെ­യിൻ­സ് കൊ­മ­ണ്ട­റി­യും ഗു­ണ്ട­ട്ട് സാ­യ്വി­ന്റെ നി­ഘ­ണ്ഡു­വും വാരി വർ­ഷി­ച്ചു. ഉ­ദ്ധ­രി­ച്ചു. ഒ­ടു­വിൽ കണാരൻ ഹേഡ് ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“അ­തു­കൊ­ണ്ടു് ഒ­സ്യ­ത്തു ദുർ­ബ്ബ­ല­പ്പെ­ടു­ത്തി­ക്കി­ട്ടാൻ ഒരു അ­ന്യാ­യം കൊ­ടു­ക്കാ­നാ, നി­ങ്ങൾ തീർ­ച്ച­പ്പെ­ടു­ത്തു­ന്ന­തു്. കേ­മ­ത്തി­നു കേ­ടി­ല്ല എ­ന്ന­ല്ലെ പ­റ­യു­ന്ന­തു്. ന­മു­ക്കും ഒരു ഒ­സ്യ­ത്തു­ണ്ടാ­യാ­ലെ­ന്താ­ണു്? അതു കോ­ര­പ്പൻ ഉ­ള്ള­പ്പോൾ­ത­ന്നെ വേണം. രാ­മ­നു­ണ്ണി­യ്ക്കും പെ­ങ്ങൾ­ക്കു­മു­ള്ള ഒ­സ്യ­ത്തു് അഞ്ചു കൊ­ല്ലം മു­മ്പു­ള്ള­ത­ല്ലെ. അതിൽ പി­ന്നെ ഒ­ന്നു് ഉ­ണ്ടാ­യി­ക്കൂ­ടെ­ന്നി­ല്ല­ല്ലൊ.

വ­ക്കീൽ:
അതു ശരി, അതു നല്ല ആലോചന.
ഇ­വ­രെ­ന്താ­ണു് പ­റ­ഞ്ഞ­തെ­ന്നു കണ്ണൻ മേ­നോ­നു് ആദ്യം മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും ക­ള­വാ­യി ഒരു ഒ­സ്യ­ത്തു നിർ­മ്മി­യ്ക്കാ­നാ­ണു് അ­ഭി­പ്രാ­യ­പ്പെ­ട്ട­തെ­ന്നു മ­ന­സ്സി­ലാ­യ­പ്പോൾ ജ­ല­പി­ശാ­ചു­കൂ­ടി ഒന്നു ഞെ­ട്ടി. എ­ങ്കി­ലും തന്റെ ചാ­പ­ല്യം കൊ­ണ്ടും വ­ക്കീ­ലി­ന്റെ­യും ഹേ­ഡി­ന്റ­യും സാ­മർ­ത്ഥ്യം കൊ­ണ്ടും കാർ­ത്തി­ക രാമൻ വളരെ വി­നീ­ത­നാ­യി അ­പേ­ക്ഷി­ക്ക­യാ­ലും ഒരു കള്ള ഒ­സ്യ­ത്തു് ഉ­ണ്ടാ­ക്കാൻ മേനോൻ അ­നു­വ­ദി­ച്ചെ­ന്നു മാ­ത്ര­മ­ല്ല, തന്റെ കൈ­യ­ക്ഷ­ര­ത്തിൽ ഒ­സ്യ­ത്തു­ണ്ടാ­ക്കാൻ തീർ­ച്ച­യാ­ക്കു­ക­യും ചെ­യ്തു.

ഈ കാ­ര്യം ആരും പു­റ­ത്തു­പ­റ­യാ­തെ അ­ത്യ­ന്തം ര­ഹ­സ്യ­മാ­യി വെ­യ്ക്കേ­ണ­മെ­ന്നു എ­ല്ലാ­വ­രും സത്യം ചെ­യ്യാൻ തീർ­ച്ച­യാ­ക്കി. മേ­ശ­മേൽ ഉ­ണ്ടാ­യി­രു­ന്ന വി­ള­ക്കി­ന്റെ തിരി കണാരൻ ഹേഡ് അല്പം താ­ഴ്ത്തി. നാലു മ­ഹാ­പാ­പി­കൾ ചെ­യ്യാൻ പോ­കു­ന്ന പാ­ത­ക­ത്തെ സം­ബ­ന്ധി­ച്ചു സർ­വ്വ­ശ­ക്ത­നാ­യ ദൈ­വ­ത്തെ മുൻ­നിർ­ത്തി ചെ­യ്യു­ന്ന സ­ത്യ­ത്തി­നു സാ­ക്ഷി­യാ­യി­രി­യ്ക്കാൻ വൈ­മ­ന­സ്യ­മു­ള്ള­പോ­ലെ ദീ­പ­ത്തി­ന്റെ പ്ര­കാ­ശം കു­റ­ഞ്ഞു, മു­റി­യിൽ വെ­ളി­ച്ചം ചു­രു­ങ്ങി, നാ­ലു­പേ­രു­ടെ­യും മു­ഖ­ങ്ങൾ അ­ന്യോ­ന്യം പ്ര­ത്യ­ക്ഷ­ത്തിൽ ന­ല്ല­വ­ണ്ണം കാ­ണാ­തെ­യാ­യി. നാ­ലു­പേ­രും എ­ഴു­ന്നേ­റ്റു­നി­ന്നു, കൈ­കൂ­പ്പി, കണ്ണൻ മേനോൻ വളരെ സാ­വ­ധാ­ന­ത്തിൽ ‘നാം ഇന്നു ചെ­യ്വാൻ നി­ശ്ച­യി­ച്ച കാ­ര്യം ന­മ്മിൽ ആരും പുറമെ പ­റ­ക­യി­ല്ലെ­ന്നും മ­രി­യ്ക്കു­ന്ന­തു­വ­രെ അതു ര­ഹ­സ്യ­മാ­യി വെ­യ്ക്കു­മെ­ന്നും—ഈ­ശ്വ­രൻ മു­ഖാ­ന്തി­രം—സത്യം ചെ­യ്യു­ന്നു—എന്നു പ­റ­ഞ്ഞു.’

“ഞ­ങ്ങ­ളിൽ ഓ­രോ­രു­ത്ത­രും അ­ങ്ങി­നെ സത്യം ചെ­യ്യു­ന്നു.” എന്നു മ­റ്റു­ള്ള­വ­രും പ­റ­ഞ്ഞു. ജ­ല­പി­ശാ­ച്, ‘ഈ­ശ്വ­രൻ’ എന്ന വാ­ക്കു് ഉ­ച്ച­രി­ച്ച­പ്പോൾ അ­യാ­ളു­ടെ തൊണ്ട ഇടറി. സർവ്വ ജീ­വി­യു­ടെ­യും അ­ന്ത­ര­ത്തിൽ വ­സി­യ്ക്കു­ന്ന സർ­വ്വ­നി­യ­ന്താ­വാ­യ ഈ­ശ്വ­രൻ, മേനോൻ ഈ ‘സത്യ’വാ­ക്കു് ഉ­ച്ച­രി­ച്ച­പ്പോൾ അതിനെ ത­ട­ഞ്ഞ­തോ എന്നു തോ­ന്നി.

ഇ­ങ്ങി­നെ അ­തി­ഭ­യ­ങ്ക­ര­മാ­യ ഒരു ക­ള്ള­ത്ത­രം ചെ­യ്യു­ന്ന­തിൽ വ­ക്കീ­ലി­നും ഹേ­ഡി­നും ഒരു യോ­ഗ്യ­നെ വ­ഞ്ചി­ച്ചു ന­ശി­പ്പി­ച്ചു­വെ­ന്നു­ള്ള മ­ന­സ്സു­ഖ­മ­ല്ലാ­തെ വി­ശേ­ഷി­ച്ചു് ആ­ദാ­യ­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മേ­നോ­നു് ഒ­ന്നു­ര­ണ്ടു കു­പ്പി റാ­ക്കു കി­ട്ടു­മെ­ന്ന പ്ര­ത്യാ­ശ അ­ധി­ക­മാ­യി ഉ­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ഈ ക­ള്ള­ത്ത­ര­ത്തി­നു സ­ഹാ­യി­ച്ച­തി­നു് ഗ­ണ്യ­മാ­യ ഒരു ദ്ര­വ്യ­ലാ­ഭം സി­ദ്ധി­ച്ച ആൾ വേറെ ഉ­ണ്ടു്. അതു സ്ഥ­ല­ത്തെ സബ്ബ് റ­ജി­സ്റ്റ്രാർ ആ­യി­രു­ന്നു. അ­തി­നെ­പ്പ­റ്റി­യു­ള്ള വിവരം പ്ര­ത്യേ­കം ഒരു അ­ദ്ധ്യാ­യ­ത്തിൽ വാ­യി­ച്ച­റി­യാ­വു­ന്ന­താ­ണു്.

വ­ക്കീ­ലും ഹേഡും യാ­ത്ര­പ­റ­ഞ്ഞു പി­രി­ഞ്ഞു. അ­തി­ന്റെ ശേഷം മേ­നോ­നും കാർ­ത്തി­ക­രാ­മ­നും നി­ത്യ­പ­രി­ച­യ പ്ര­കാ­രം മ­ദ്യ­ഷാ­പ്പി­ലേ­യ്ക്കു പോ­കു­ക­യും നി­ത്യം സേ­വി­യ്ക്കാ­റു­ള്ള­പോ­ലെ മദ്യം സേ­വി­ച്ചു അ­ഹ­ങ്ക­രി­ച്ചു രാ­ത്രി ക­ഴി­യ്ക്കു­ക­യും ചെ­യ്തു.

സം­സർ­ഗ്ഗ­ദോ­ഷം

അ­ഞ്ജ­നാ­ച­ലേ ശ­ശി­ര­ശ്മി­കൾ ത­ട്ടു­ന്നേ­രം

അ­ഞ്ജ­സാ ക­റു­ത്തു­പോ­മെ­ന്ന­തോ കാണുന്നില്ലേ-​

(പ­ഞ്ച­ത­ന്ത്രം)

ന­വ­റോ­ജി­യു­ടെ ബാ­ങ്കി­ലെ കാ­ഷ്കീ­പ്പർ മി­സ്റ്റർ സു­ബ്ര­ഹ്മ­ണ്യ­യ്യർ പാ­ല­ക്കാ­ട്ടു­കാ­രൻ ഒരു ബ്രാ­ഹ്മ­ണ യു­വാ­വാ­ണു്. സ്വതേ വലിയ ദ്ര­വ്യ­സ്ഥ­നാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഒരു താ­സിൽ­ദാ­രു­ടെ മകളെ വി­വാ­ഹം ചെ­യ്ക­യാൽ സ്ത്രീ­ധ­ന­മാ­യി ല­ഭി­ച്ച കുറെ സ്വ­ത്തു­ണ്ടു്. താ­സിൽ­ദാ­രു­ടെ ശി­പാർ­ശി പ്ര­കാ­ര­മാ­യി­രു­ന്നു ന­വ­റോ­ജി അയാളെ കാ­ഷ്കീ­പ്പ­റാ­യി നി­ശ്ച­യി­ച്ചി­രു­ന്ന­തു്. താ­സിൽ­ദാ­രു­ടെ സ്നേ­ഹ­മോർ­ത്തു ത­ന്നെ­യാ­യി­രു­ന്നു ജാ­മ്യ­മാ­യി യാ­തൊ­രു പണവും സ്വീ­ക­രി­യ്ക്കാ­തെ അയാളെ ആ ഉ­ദ്യോ­ഗ­ത്തി­നു വെ­ച്ച­തു്. അയ്യർ ലോവർ സെ­ക്ക­ണ്ട­റി പ­രീ­ക്ഷ ജ­യി­ച്ച­തി­നു­ശേ­ഷം കോ­മർ­സ്യൽ സ്കൂ­ളിൽ ചേർ­ന്നു കുറെ പ­ഠി­ച്ചി­ട്ടു­ണ്ടു്. ആൾ കുറെ സാധു പ്ര­കൃ­തി­ക്കാ­ര­നാ­ണു്. സ്വ­ന്ത­മാ­യി ഒരു കാ­ര്യം ആ­ലോ­ചി­ച്ചു പ്ര­വൃ­ത്തി­യ്ക്കാ­നോ വ­ല്ല­വ­രും സാ­മർ­ത്ഥ്യ­ത്തോ­ടു­കൂ­ടി പ്ര­വർ­ത്തി­യ്ക്കു­ന്ന ചതിയെ ക­ണ്ട­റി­യാ­നോ ശേ­ഷി­യി­ല്ലാ­ത്ത ഒരു ശു­ദ്ധ­ഗ­തി­ക്കാ­ര­നാ­ണു്. ഇ­ങ്ങി­നെ­യു­ള്ള ആളുകൾ മ­റ്റു­ള്ള­വ­രു­ടെ വാ­ക്കു­കൾ കേ­ട്ടു വി­ശ്വ­സി­ച്ചു ചാ­ടി­പ്പു­റ­പ്പെ­ട്ടു പലതും പ്ര­വൃ­ത്തി­യ്ക്കാ­നും ഒ­ടു­വിൽ പ്ര­വൃ­ത്തി­യു­ടെ ദു­ഷ്ഫ­ല­മൊ­ക്കെ സ്വ­ന്തം ചു­മ­ലിൽ ചെ­ന്നു വീ­ഴാ­നും സം­ഗ­തി­യാ­കു­ന്ന­തു് അ­സാ­ധാ­ര­ണ­യ­ല്ല­ല്ലോ. ഉ­ദ്യോ­ഗ­ത്തിൽ പ്ര­വേ­ശി­ച്ച­തി­നു­ശേ­ഷം പ­ല­രു­മാ­യി ഇ­ട­പെ­ടാൻ സംഗതി വ­രി­ക­യും അ­ങ്ങി­നെ സ്നേ­ഹി­ത­ന്മാർ വർ­ദ്ധി­യ്ക്കു­ക­യും ചെ­യ്തു. സ്നേ­ഹി­ത­ന്മാ­രെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തിൽ വേ­ണ്ടു­ന്ന സൂ­ക്ഷ്മ­വും വി­വേ­ക­വും കാ­ണി­യ്ക്കാൻ സ­ഹാ­യി­യ്ക്കു­ന്ന വി­ദ്യാ­ഭ്യാ­സ­വും ബു­ദ്ധി­പാ­ക­ത­യും ഇ­ല്ലാ­തി­രു­ന്ന­തി­നാൽ ചെ­ന്നു കു­ടു­ങ്ങി­യ­തു ദുർ­ജ്ജ­ന­ങ്ങ­ളു­ടെ കൂ­ട്ട­ത്തി­ലാ­യി­രു­ന്നു.

അ­ദ്ദേ­ഹം കാ­ഷ്കീ­പ്പ­ക്ക­രു­ടെ ഉ­ദ്യോ­ഗ­ത്തിൽ പ്ര­വേ­ശി­ച്ചു അ­ധി­ക­ദി­വ­സം ചെ­ല്ലു­ന്ന­തി­നു മു­മ്പിൽ ഒ­രു­നാൾ ചില സ്നേ­ഹി­ത­ന്മാർ കൂടി ശി­ക്കാ­റി­നു ക്ഷ­ണി­ച്ചു കൊ­ണ്ടു പോയി. ശി­ക്കാർ ഒരു വെറും വി­നോ­ദ­മെ­ന്ന­ല്ലാ­തെ ഈ സാധു ബ്രാ­ഹ്മ­ണൻ അ­ധി­ക­മൊ­ന്നും വി­ചാ­രി­ച്ചി­രു­ന്നി­ല്ല. പു­ല­രു­ന്ന­തി­നു നാ­ലു­നാ­ഴി­ക മു­മ്പു­ത­ന്നെ കൂ­ട്ട­രൊ­ക്കെ തോ­ക്കും താ­ങ്ങി പു­റ­പ്പെ­ട്ടു. ഒ­ന്നി­ച്ചു ന­മ്മു­ടെ അ­യ്യ­രും കൂടി. നേരം ഉ­ദി­ച്ചു­യ­രു­ന്ന­തി­നോ­ടു­കൂ­ടി പ­ക്ഷി­കൾ കൂ­ടു­ക­ളിൽ നി­ന്നി­റ­ങ്ങി ഇര തെ­ണ്ടി സ­ഞ്ച­രി­ച്ചു­തു­ട­ങ്ങു­ന്ന അ­വ­സ­ര­ത്തിൽ ശി­ക്കാ­രി­കൾ അവയെ വെ­ടി­വെ­ച്ചു കൊ­ല്ലാൻ ആ­രം­ഭി­ച്ചു. അതു ക­ണ്ട­പ്പോൾ ബ്രാ­ഹ്മ­ണ­നു് ആ വക കാ­ര്യ­ങ്ങൾ ചെ­യ്യു­ന്ന­തിൽ ജ­ന­നാ­ലു­ള്ള വൈ­മ­ന­സ്യം പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും അതു സൂ­ക്ഷി­ച്ചു മ­ന­സ്സി­ലാ­ക്കി­യ ഒരു സ്നേ­ഹി­തൻ അ­ദ്ദേ­ഹ­ത്തോ­ടു് ഇ­ങ്ങി­നെ പ­റ­യു­ക­യും ചെ­യ്തു:

“എന്താ സ്വാ­മി, പ­ക്ഷി­ക­ളെ കൊ­ല്ലു­ന്ന­തു പാ­പ­മാ­ണു്, അല്ലേ?”

സുബ്ര:
എന്ന സ­ന്ദേ­ഹം. പാ­പം­ത­ന്നെ. ക­ഷ്ട­ക­ഷ്ടം. നി­ങ്ക­ളെ­ല്ലാം എ­ത്തി­ന കഠിന ഹൃ­ദ­യ­ന്മാർ! നാനും നി­ങ്ക­ളെ കൂടെ ചേർ­ന്ത­ല്ലോ ശിവനെ.
സ്നേ­ഹി­തൻ:
സ്വാ­മി, ഈ ഇ­രു­പ­താം നൂ­റ്റാ­ണ്ടിൽ ഇത്ര നല്ല ആ­ളു­ക­ളു­ണ്ടോ? യൂ­റോ­പ്യ­ന്മാ­രു­ടെ വി­നോ­ദ­മെ­ന്താ­ണു്? അറിയോ? നാ­യാ­ട്ടു്, ശി­ക്കാ­റ്, ഇ­വ­യ­ല്ലേ? അ­വ­രൊ­ക്കെ പാ­പി­ക­ളാ­ണോ? സ്വാ­മി വി­ചാ­രി­യ്ക്കു­ന്നോ ഈ സാ­യ്വു­മാ­രൊ­ക്കെ നേരെ ന­ര­ക­ത്തി­ലേ­യ്ക്കാ­ണു് യാ­ത്ര­യെ­ന്നു്?
സുബ്ര:
അ­തെ­ന്ന­മോ, നാൻ അ­റി­ഹ­യി­ല്ലെ. ആ സാ­ദു­പ­ക്ഷി കി­ട­ന്നു പി­ട­യ്ക്കു­ന്ന­തു­ക­ണ്ടാൽ സ­ഹി­യ്ക്ക­യി­ല്ലാ­മേ. നി പാറ്, ആ കു­യി­ലി­ന്റെ ശെ­റ­കി­നു വെടി കൊ­ണ്ടു് അതു് അ­നു­ബ­വി­യ്ക്കു­ന്ന സ­ങ്ക­ടം പാറ്.
സ്നേ­ഹി­തൻ:
പ­ക്ഷി­കൾ­ക്കും മൃ­ഗ­ങ്ങൾ­ക്കും ന­മ്മെ­പ്പോ­ലെ വേ­ദ­ന­യി­ല്ലെ­ന്നാ­ണു് സ്വാ­മീ, ശാ­സ്ത്ര­ജ്ഞ­ന്മാർ പ­റ­യു­ന്ന­തു്. അതിനു സ്വാ­മി ഇം­ഗ്ലീ­ഷു സയൻസു വ­ല്ല­തും വാ­യി­ച്ചി­ട്ടു­ണ്ടെ? പി­ന്നെ എ­ങ്ങി­നെ­യാ­ണു്?
യൂ­റോ­പ്യ­ന്മാ­രു­ടെ സ­മ്പ്ര­ദാ­യ­ത്തെ­പ്പ­റ്റി­യും താൻ ശാ­സ്ത്ര പു­സ്ത­ക­ങ്ങൾ വാ­യി­യ്ക്കാ­തി­രു­ന്ന കു­റ­വി­നെ സൂ­ചി­പ്പി­ച്ചും സ്നേ­ഹി­തൻ പ­റ­ഞ്ഞു­കേ­ട്ട­പ്പോൾ പ­ട്ട­രു­ടെ മ­നോ­വ്യാ­പാ­രം അ­ഹിം­സ­യിൽ­നി­ന്നു മാറി മ­റ്റൊ­രു വ­ഴി­യാ­യി സ­ഞ്ച­രി­ച്ചു­തു­ട­ങ്ങി. അ­ന്നു് അ­വ­രു­ടെ ഒ­ന്നി­ച്ച­ങ്ങി­നെ ക­ഴി­ച്ചു­വെ­ങ്കി­ലും താ­നാ­യി­ട്ടു പ­ക്ഷി­യെ ഒ­ന്നും വെ­ടി­വെ­ച്ചു കൊ­ന്നി­രു­ന്നി­ല്ലെ­ന്നു സ­മാ­ധാ­ന­പ്പെ­ട്ടു. കുറെ ദിവസം ക­ഴി­ഞ്ഞ­പ്പോൾ സു­ബ്ര­ഹ്മ­ണ്യ­യ്യർ­ക്കു ച­വി­ട്ടു വ­ണ്ടി­യിൽ കയറി ഓ­ടി­യ്ക്കാൻ ഒരു ഭ്രമം ക­ല­ശ­ലാ­യു­ണ്ടാ­യി. വി­ശേ­ഷി­ച്ചു ജോ­ലി­യൊ­ന്നു­മി­ല്ലാ­തെ നല്ല കോ­ട്ടും ഷർ­ട്ടും ടൈയും മ­റ്റു­മാ­യി രാ­വി­ലെ­യും വൈ­കു­ന്നേ­ര­വും ച­വു­ട്ടു­വ­ണ്ടി­യിൽ കയറി ദിഗ് ജയം പ്രാ­പി­യ്ക്കു­ന്ന ചില സ­ര­സ­ന്മാ­രു­ള്ള­വ­രിൽ ഒ­രു­വ­ന്റെ സേവ പി­ടി­ച്ചു് ആ വിദ്യ പ­രി­ശീ­ലി­ച്ചു. അ­തിൽ­പി­ന്നെ ഒരു വണ്ടി സ്വ­ന്തം വാ­ങ്ങാ­മെ­ന്നു നി­ശ്ച­യി­യ്ക്കു­യും ഉടനെ ഒന്നു വ­രു­ത്തു­ക­യും ചെ­യ്തു. കുറേ ദിവസം അതിൽ കയറി ഓ­ടി­യ്ക്കാൻ അ­സാ­മാ­ന്യ­മാ­യ ഉ­ന്മേ­ഷ­മു­ണ്ടാ­യി. വി­നോ­ദാർ­ത്ഥം ച­വു­ട്ടു­വ­ണ്ടി­യിൽ കയറി സ­ഞ്ച­രി­യ്ക്കു­മ്പോൾ ഒരു സ്നേ­ഹി­തൻ കൂടി ഒ­ന്നി­ച്ചു­ണ്ടാ­യാ­ലു­ള്ള രസം അ­നു­ഭ­വി­ച്ച­വർ­ക്കൊ­ക്കെ അ­റി­യാ­മ­ല്ലോ. സു­ബ്ര­ഹ്മ­ണ്യ­യ്യ­രും ഒരു സ്നേ­ഹി­ത­നും നി­ത്യം രാ­വി­ലെ­യും വൈ­കു­ന്നേ­ര­വും ച­വി­ട്ടു­വ­ണ്ടി­സ്സ­വാ­രി­യ്ക്കു പോക പ­തി­വാ­യി. ഒരു ദിവസം ര­ണ്ടു­പേ­രും കുറെ ദൂരം ഓ­ടി­ച്ചു. ര­ണ്ടാ­ളും ക്ഷീ­ണി­ച്ചു പ­ര­വ­ശ­രാ­യി. അ­പ്പോൾ ഒരു ഇ­ള­ന്നീർ കി­ട്ടി­യാൽ ദാഹം തീർ­ക്കാ­മാ­യി­രു­ന്നു­വെ­ന്നു പട്ടർ പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ സ്നേ­ഹി­തൻ അ­ദ്ദേ­ഹ­ത്തെ ഒരു ചെറിയ വീ­ട്ടി­ലേ­യ്ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. വ­ണ്ടി­കൾ ര­ണ്ടും വ­ഴി­യ­രി­കെ ഒരു വൃ­ക്ഷ­ത്തോ­ടു ചാ­രി­വെ­ച്ചു. അവർ ചെ­ന്നു ക­യ­റി­യ­തു കു­ടി­ഞ്ഞിൽ പോ­ലു­ള്ള ഒരു ചെറിയ വീ­ട്ടി­ലാ­യി­രു­ന്നു. മൺ­ക­ട്ട­കൊ­ണ്ടു­ണ്ടാ­ക്കി ചാണകം മെ­ഴു­കി ഓല മേ­ഞ്ഞു­ള്ള ഒരു ചെറിയ പു­ര­യാ­യി­രു­ന്നു­വെ­ങ്കി­ലും മു­റ്റ­വും കോ­ലാ­യും മ­റ്റും വളരെ വൃ­ത്തി­യു­ണ്ടാ­യി­രു­ന്നു. അ­വ­രി­രു­വ­രും ചെ­ന്നു മു­റ്റ­ത്തി­റ­ങ്ങു­മ്പോൾ വ­ട­ക്കു­ഭാ­ഗ­ത്തു­ള്ള കി­ണ­റിൽ നി­ന്നു് ഒരു സ്ത്രീ വെ­ള്ളം കോ­രി­യെ­ടു­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പ­ട്ട­രു­ടെ സ്നേ­ഹി­തൻ ആ സ്ത്രീ­യോ­ടു് “രാ­മ­നി­ല്ലേ ഇവിടെ” എന്നു ചോ­ദി­ച്ചു. സ്ത്രീ ഇവരെ കണ്ട ഉടനെ കുറെ പ­രി­ഭ്ര­മി­ച്ചു­വെ­ങ്കി­ലും “പേ­ടി­യ്ക്ക­ണ്ടാ ഞങ്ങൾ സാൾ­ട്ടു­കാ­ര­ല്ല” എ­ന്നു് അയാൾ പ­റ­ക­യും അതു കേ­ട്ട­പ്പോൾ ആ സ്ത്രീ:

“ഓറ് ഈ­ട­യി­ണ്ടു്” എന്നു പ­റ­ക­യും ചെ­യ്തു. രാമൻ പു­റ­ത്തു­വ­ന്നു. അവനെ സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ സ്നേ­ഹി­തൻ അ­ടു­ക്കെ വി­ളി­ച്ചു സ്വ­കാ­ര്യം എന്തോ പ­റ­ഞ്ഞു. ഈ സ്വ­കാ­ര്യ­ത്തി­ന്റ ഫ­ല­മാ­യി അവൻ പോയി ഒരു പാ­ത്ര­ത്തിൽ കൊ­ണ്ടു­വ­ന്ന­തു് ഇളയ ക­ള്ളാ­യി­രു­ന്നു. സ്നേ­ഹി­ത­ന്റെ നിർ­ബ­ന്ധ­പ്ര­കാ­രം സു­ബ്ര­മ­ണ്യ­യ്യർ ഒരു പി­ഞ്ഞാ­ണ­ത്തിൽ നിറയെ കള്ളു കു­ടി­ച്ചു. ക­ള്ള­ത്ര മ­ധു­ര­മു­ള്ള­താ­ണെ­ന്നു ആ ബ്രാ­ഹ്മ­ണൻ അ­തു­വ­രെ ധ­രി­ച്ചി­രു­ന്നി­ല്ല­ത്രെ. ര­ണ്ടാ­മ­തും ച­വി­ട്ടു­വ­ണ്ടി­യിൽ ക­യ­റി­ത്തി­രി­ച്ചു. ആ­ദ്യ­മാ­യി കു­ടി­ച്ച­താ­ക­യാ­ലും ക്ഷീ­ണി­ച്ച നി­ല­യിൽ കു­ടി­ച്ച­താ­ക­യാ­ലും അല്പം ത­ല­യ്ക്കു­പി­ടി­ച്ചു. അതു കൊ­ണ്ടു് ഒ­രാ­ന­ന്ദ­മ­ല്ലാ­തെ മറ്റു യാ­തൊ­രു ദോ­ഷ­വും ഉ­ണ്ടാ­യി­ല്ല. രാ­ത്രി നല്ല ഉ­റ­ക്കം ഉ­ണ്ടാ­യി­പോൽ. പി­റ്റേ ദിവസം വൈ­കു­ന്നേ­രം സ്വാ­മി തന്റെ സ്നേ­ഹി­ത­നേ­യും അ­ന്വേ­ഷി­ച്ചു് അ­യാ­ളു­ടെ വീ­ട്ടിൽ ചെ­ന്നു. അന്നു കു­ടി­ച്ച­തു ബ്രാ­ഹ്മ­ണ­ന്റെ ആ­വ­ശ്യ­പ്ര­കാ­ര­മാ­യി­രു­ന്നു. ഇ­ങ്ങി­നെ കുറേ ദിവസം സു­ബ്ര­ഹ്മ­ണ്യ­യ്യർ വെറും ഇളയ കള്ളു കു­ടി­ച്ചു ശീ­ലി­ച്ചു. അ­ങ്ങി­നെ ഇ­രി­യ്ക്കു­ന്ന നി­ല­യി­ലാ­ണു് തന്റെ സ്നേ­ഹി­ത­ന്മാർ ര­ണ്ടാ­മ­തും ഒരു ദിവസം സു­ബ്ര­ഹ്മ­ണ്യ­യ്യ­രെ ശി­ക്കാ­റി­നു ക്ഷ­ണി­ച്ച­തു്. അ­ന്നു് അ­ഹിം­സ­യെ­പ്പ­റ്റി സ്വാ­മി യാ­തൊ­ന്നും പ്ര­സം­ഗി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ഒന്നു രണ്ടു വെടി താനും വെ­ച്ചു­നോ­ക്കി. പക്ഷേ, ഭാ­ഗ്യ­ത്താ­ലോ നിർ­ഭാ­ഗ്യ­ത്താ­ലോ പ­ക്ഷി­കൾ­ക്കു കൊ­ണ്ടി­ല്ലെ­ന്നേ ഉള്ളൂ. മ­ട­ങ്ങാൻ സ­ന്ധ്യ­യാ­യി. എ­ല്ലാ­രും ഒരു വീ­ട്ടിൽ കയറി മാംസം പ­ചി­ച്ചു ഭ­ക്ഷി­യ്ക്കാ­മെ­ന്നു നി­ശ്ച­യം ചെ­യ്തി­രു­ന്ന­തി­ന­നു­സ­രി­ച്ചു ക­യ­റി­യ­തു് ഒരു ചെ­ത്തു­കാ­ര­ന്റെ വീ­ട്ടി­ലാ­യി­രു­ന്നു. സ്വാ­മി­യ്ക്കു മ­റ്റു­ള്ള­വ­രെ­പ്പോ­ലെ തന്നെ അ­വി­ടു­ന്നും ഒന്നു രണ്ടു കു­പ്പി നല്ല കള്ളു കി­ട്ടി. സു­ബ്ര­ഹ്മ­ണ്യ­യ്യർ മാം­സ­ത്തി­ന്റെ രു­ചി­യ­റി­ഞ്ഞ­തു് അ­ന്നാ­യി­രു­ന്നു. ക്ഷീ­ണി­ച്ചും വി­ശ­ന്നും ഉള്ള നി­ല­യി­ലാ­യി­രി­യ്ക്കു­ക, ക­ള്ളി­ന്റെ ഫലം കണ്ടു തു­ട­ങ്ങു­ക­യും ചെയ്ക, പി­ന്നെ മാം­സ­ത്തി­നു­ള്ള രുചി പ­റ­ഞ്ഞ­റി­യി­ക്ക­ണോ.

ഇ­ങ്ങി­നെ പല ദി­വ­സ­വു­മാ­യി കൊ­ല്ല­മൊ­ന്നു ക­ഴി­ഞ്ഞു. മ­ദ്യ­ത്തി­ന്റെ വാസന അ­മ്യാർ അ­റി­യാ­തി­രി­യ്ക്കാൻ സി­ഗ­റ്റ് വ­ലി­യ്ക്കു­ന്ന­തു ന­ല്ല­താ­ണെ­ന്നു സ്നേ­ഹി­ത­ന്മാർ പ­റ­ക­യാൽ ദി­വ­സേ­ന അതും ഓ­രോ­ന്നു വ­ലി­ച്ചു­കൊ­ണ്ടി­രു­ന്നു­വെ­ന്നു­ള്ള­തു പ്ര­ത്യേ­കം പ­റ­യേ­ണ്ടി­യി­രി­യ്ക്കു­ന്നു. അ­തു­വ­രെ സു­ബ്ര­ഹ്മ­ണ­യ്യർ മ­റ്റു­ള്ള­വ­രു­ടെ പണം ചെ­ല­വാ­ക്കി­യാ­യി­രു­ന്നു ഈ വി­നോ­ദ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടി­രു­ന്ന­തു്. അ­തു­കൊ­ണ്ടു തന്റെ വ­ക­യാ­യി സ്നേ­ഹി­ത­ന്മാർ­ക്കൊ­രു വി­രു­ന്നു ക­ഴി­യ്ക്ക­ണ­മെ­ന്നു ബ്രാ­ഹ്മ­ണ­നു പ്ര­കൃ­ത്യാ ഒ­രാ­ഗ്ര­ഹം ജ­നി­ച്ചു. ഈ വി­വ­ര­ത്തെ­പ്പ­റ്റി തന്റെ സൈ­ക്കിൾ സ്നേ­ഹി­ത­നോ­ടു പ­റ­ഞ്ഞ­പ്പോൾ അയാൾ ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“സ്വാ­മി ഞ­ങ്ങൾ­ക്കൊ­രു പാർ­ട്ടി ത­രു­വാൻ വി­ചാ­രി­യ്ക്കു­ന്ന­ണ്ടെ­ങ്കിൽ പണം കുറെ ചെ­ല­വാ­കും. ഞങ്ങൾ സാ­ധാ­ര­ണ ക­ള്ളു­കു­ടി­ക്കു­ന്ന­വ­ര­ല്ല. ഇ­തു­വ­രെ സ്വാ­മി­യ്ക്കു­വേ­ണ്ടി കു­ടി­ച്ച­താ­ണു്. ഞ­ങ്ങ­ളെ സൽ­ക്ക­രി­യ്ക്കു­ന്ന­തു വി­സ്കി­യും സോ­ഡ­യും കൊ­ണ്ടു തന്നെ ആ­യി­രി­യ്ക്ക­ണം.”

സുബ്ര:
അ­തി­നെ­ന്നാ വി­റോ­ദം. നാൻ പക്ഷേ, ഇളയതു സേ­വി­യ്ക്കാം. അതിനു നി­ങ്കൾ­ക്കു വി­റോ­ദം ഇ­രി­യ്ക്കി­ല്ല­ല്ലൊ.
അതിനു വി­രോ­ധ­മൊ­ന്നു­മി­ല്ലെ­ന്നു സ്നേ­ഹി­തൻ പ­റ­യു­ക­യും സ്വാ­മി സ്നേ­ഹി­ത­ന്മാർ­ക്കൊ­രു ‘ടീ പാർ­ട്ടി’ ക­ഴി­യ്ക്ക­യും ചെ­യ്തു. അ­ന്ന­ത്തെ ആ വി­രു­ന്നി­നു് ‘ടീ പാർ­ട്ടി’യെ­ന്നു നാ­മ­ക­ര­ണം ചെ­യ്ത­തു, ടീ അ­ല്ലെ­ങ്കിൽ ചാ­യ­യെ­ന്ന പാ­നീ­യ­ത്തി­ന്റെ അഭാവം നി­മി­ത്ത­മാ­യി­രി­ക്ക­ണം. ചെ­കി­ടു കേൾ­ക്കാൻ വ­യ്യാ­ത്ത­വ­നെ ചെ­കി­ടൻ എന്നു വി­ളി­യ്ക്കു­ന്ന ന്യാ­യ­മാ­ണു്, ഈ വക വി­രു­ന്നു­കൾ­ക്കു് ‘ടീ­പാർ­ട്ടി’യെ­ന്നു പേ­രി­ടാ­നു­ള്ള പ്ര­മാ­ണം. അ­ന്ന­ത്തെ വി­രു­ന്നി­നു സ്വാ­മി അര ഗ്ലാ­സ്സ് വി­സ്കി കു­ടി­യ്ക്കാൻ നിർ­ബ്ബ­ന്ധി­ത­നാ­യി. ക­ഷ്ട­കാ­ല­ത്തി­നു് അര ഗ്ലാ­സ്സ് മാ­ത്ര­മേ കു­ടി­ച്ചി­രു­ന്നു­ള്ളു. അതെ ക­ഷ്ട­കാ­ല­ത്തി­നെ­ന്നു­ത­ന്നെ­യാ­ണു് ഞാൻ പ­റ­ഞ്ഞ­തു്. അ­ന്നെ­ങ്ങാൻ കുറെ അധികം കു­ടി­ച്ചി­രു­ന്നു­വെ­ങ്കിൽ ഉ­ണ്ടാ­വാൻ ഇ­ട­യു­ള്ള ഫലം നി­മി­ത്തം മ­ദ്യ­പാ­ന­ത്തിൽ അ­ല്പ­ദി­വ­സ­ത്തേ­യ്ക്കെ­ങ്കി­ലും വി­ര­ക്തി വ­രു­മാ­യി­രു­ന്നു. അ­ന്ന­ത്തേ ഫലം നേരെ മ­റി­ച്ചാ­യി­രു­ന്നു. സ്വ­ദേ­ശി­യേ­ക്കാൾ വി­ദേ­ശി­യാ­ണു് ന­ല്ല­തെ­ന്നു് അ­ന്നാ­ണു് അ­യാൾ­ക്കു ബോ­ദ്ധ്യം വ­ന്ന­തു്. ക­ള്ളി­നേ­ക്കാൾ എ­ല്ലാം­കൊ­ണ്ടും ന­ല്ല­തു വി­സ്കി­യും സോ­ഡ­യു­മാ­ണെ­ന്നു ന­വ­റോ­ജി­യു­ടെ ബാ­ങ്കി­ലെ കാ­ഷ്കീ­പ്പർ സു­ബ്ര­ഹ്മ­ണ്യ­യ്യർ അവർകൾ അന്നു പ­രി­ശോ­ധി­ച്ച­റി­ഞ്ഞു നി­ശ്ച­യി­ച്ചു.

അന്നു തു­ട­ങ്ങി അ­ദ്ദേ­ഹം ക്ര­മേ­ണ ഒരു കു­ടി­യ­നാ­യി­ത്തീർ­ന്നു. അ­തി­ന്റെ ഒ­ഴി­ച്ചു­കൂ­ടാ­ത്ത ഫലം ആ ബ്രാ­ഹ്മ­ണ­നു് അ­നു­ഭ­വ­മാ­കു­ക­യും ചെ­യ്തു. കു­ടി­യ­ന്മാർ ഒ­ത്തൊ­രു­മി­ച്ചു കൂ­ടി­ച്ചേ­രാൻ ഒരു പ്ര­ത്യേ­ക ചൈ­ത­ന്യം സ­ഹാ­യ­മാ­യി­ത്തീ­രാ­റു­ണ്ടു്. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­യി­രി­യ്ക്ക­ണം സു­ബ്ര­ഹ്മ­ണ്യ­യ്യർ ക­ണ്ണൻ­മേ­ന­വ­ന്റെ കൂ­ട്ട­ത്തിൽ ചെ­ന്നു ചാ­ടി­യ­തു്.

എല്ലാ രാ­ത്രി­യും ഒ­ന്നി­ച്ചു ചേർ­ന്നു മ­ദ്യ­പി­ച്ചു കാലം ക­ഴി­ക്കാ­റു­ള്ള ചില യോ­ഗ്യ­ന്മാ­രു­ടെ ത­ല­വ­നും ഉ­പ­ദേ­ഷ്ടാ­വും ആയ കണ്ണൻ മേ­നോ­ന്റെ സ­ഹ­വാ­സം ഉ­ണ്ടാ­യ­തോ­ടു­കൂ­ടി സു­ബ്ര­ഹ്മ­ണ്യ­യ്യർ ലജ്ജ വി­ട്ടു കു­ടി­യ­നാ­യി­ത്തീർ­ന്നു. ന­മ്മു­ടെ രാ­ജ്യ­ത്തു­ള്ള മ­ദ്യ­പ­ന്മാ­രു­ടെ ച­രി­ത്ര­ത്തെ­പ്പ­റ്റി ഏ­റ­ക്കു­റ­യ അ­റി­യു­ന്ന­വ­രോ­ടൊ­ന്നും ഇ­ദ്ദേ­ഹ­ത്തി­ന്റെ അവസ്ഥ വി­വ­രി­ച്ചു കൊ­ടു­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. സ­ന്ധ്യ ക­ഴി­ഞ്ഞാൽ അവർ വീ­ടെ­ന്നും കു­ടും­ബ­ങ്ങ­ളെ­ന്നും ഉള്ള ധാ­ര­ണ­ത­ന്നെ ഉ­ണ്ടാ­കു­ന്ന­തു ദുർ­ല്ല­ഭ­മാ­ണു്. സ്നേ­ഹി­ത­ന്മാ­രോ­ടു­കൂ­ടി സു­ബോ­ധം വി­ടു­ന്ന­തു­വ­രെ മ­ദ്യ­പി­ച്ച ശേഷം അ­വർ­ക്കു് ഏർ­പ്പെ­ടാൻ പാ­ടി­ല്ലാ­ത­ര­ത്തിൽ യാ­തൊ­ന്നു­മി­ല്ല. ഒരു കു­ടി­യ­ന്നു്, രാ­ത്രി­യിൽ സ­മ­യ­ഭേ­ദ­ത്തി­ന്നും ഉ­ള്ളിൽ പ്ര­വേ­ശി­ച്ച മ­ദ്യ­ത്തി­ന്റെ തു­ക­യ്ക്കും അ­നു­സ­രി­ച്ചു­ള്ള പ­രി­ണാ­മാ­വ­സ്ഥ­യെ ര­സി­ക­നാ­യ ഒരു കു­ടി­യൻ “കാകൻ, കൊ­ക്കു, ചെ­റു­കി­ളി, ഹ­നു­മാൻ, കും­ഭ­കർ­ണ്ണോ­വി­ഭീ­ഷ­ണ” എന്നു വി­വ­രി­ച്ചു കേ­ട്ടി­ട്ടു­ണ്ടു്. മ­ദ്യ­വി­ക്ര­യ സ്ഥ­ല­ങ്ങ­ളിൽ പ്ര­വേ­ശി­യ്ക്കു­ന്ന­തി­നു­മു­മ്പു വ­ല്ല­വ­രും തന്നെ കാ­ണു­ന്നു­ണ്ടോ എന്നു അ­ങ്ങു­മി­ങ്ങും പാ­ളി­നോ­ക്കു­ന്ന സ്ഥി­തി­യി­ലാ­ണു് കാ­ക­നോ­ടു് ഉ­പ­മി­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഷാ­പ്പിൽ ക­ട­ന്നു ക­ഴി­ഞ്ഞാൽ കുറെ നേ­ര­ത്തേ­യ്ക്കു തങ്ങൾ അവിടെ ഉള്ള വിവരം ആരും അ­റി­യ­രു­തെ­ന്നു­ള്ള ബു­ദ്ധി ഉ­ണ്ടാ­യി­രി­യ്ക്കും. ആ സ്ഥി­തി­യി­ലാ­ണു് കൊ­ക്കെ­ന്ന പ­ക്ഷി­യോ­ടു തു­ല്യ­മാ­കു­ന്ന­തു്. പി­ന്നെ­യു­ള്ള പ­രി­ണാ­മം ചെ­റു­കി­ളി­യാ­യി­ട്ടാ­ണു്. അല്പം വ­യ­റി­ലാ­യി കുറെ ത­ല­യ്ക്കും പി­ടി­ച്ചു ക­ഴി­ഞ്ഞാൽ ചെ­റു­കി­ളി­ക­ളെ­പ്പോ­ലെ പി­റു­പി­റെ പ­റ­ഞ്ഞു­കൊ­ണ്ടി­രി­യ്ക്കും. ആ സ്ഥി­തി­യും ക­ഴി­ഞ്ഞാൽ ഹ­നു­മാ­നാ­യി. തു­ള്ളു­ക ചാടുക മു­ത­ലാ­യ പലവിധ വി­കൃ­തി­ക­ളും തു­ട­ങ്ങി. പി­ന്നെ ആ­രു­ക­ണ്ടാ­ലും ഭയവും ല­ജ്ജ­യും ഇല്ല. മദ്യം കൊ­ണ്ടു­ണ്ടാ­യ ഫ­ല­ത്തി­ന്റെ പ്ര­ത്യാ­ഘാ­തം തു­ട­ങ്ങു­മ്പോൾ ക്ഷീ­ണം ബാ­ധി­ച്ചു, കും­ഭ­കർ­ണ്ണ­സേ­വ­യാ­യി. രാ­വി­ലെ ഉ­റ­ക്കം ഞെ­ട്ടി­യാൽ ത­ല­വേ­ദ­ന­യും വ­യ­റു­വേ­ദ­ന­യും തു­ട­ങ്ങി. അ­പ്പോൾ വി­ഭീ­ഷ­ണ­നെ പോലെ സൽ­ബു­ദ്ധി തു­ട­ങ്ങി.

ശി­വ­ശി­വ ശി­വ­ശം­ഭൊ ശ­ങ്ക­രാ വി­ശ്വ­മൂർ­ത്തേ

ഇ­നി­യൊ­രു ദിവസം ഞാ­നി­ങ്ങി­നെ­യാ­ക­യി­ല്ല.

എ­ന്നും മ­റ്റും വി­ല­പി­യ്ക്ക­യാ­യി. രാ­ത്രി അ­ടു­ത്താൽ അ­തൊ­ക്കെ മ­റ­ന്നു പി­ന്നെ­യും ‘കാകൻ, കൊ­ക്കു്, ചെ­റു­കി­ളി, ഹ­നു­മാൻ’ എന്ന ഘ­ട്ട­ങ്ങ­ളിൽ കൂടി ക­ട­ന്നു പോ­ക­യാ­യി.

ഇ­ങ്ങി­നെ­യു­ള്ള എല്ലാ ഘ­ട്ട­ങ്ങ­ളി­ലും കൂടി രാ­ത്രി­തോ­റും ന­മ്മു­ടെ സു­ബ്ര­ഹ്മ­ണ്യ­യ്യ­രും ക­ട­ന്നു­പോ­കു­ക പ­തി­വാ­യി­രു­ന്നു. കണ്ണൻ മേ­നോ­ന്റെ ഒ­ന്നി­ച്ചു രാ­ത്രി­കൾ ക­ഴി­ക്കാ­റു­ള്ള ഈ ബ്രാ­ഹ്മ­ണൻ ആ ക­മ്പ­നി­യിൽ പെട്ട കാർ­ത്തി­ക­രാ­മ­ന്റെ സ്നേ­ഹം സ­മ്പാ­ദി­യ്ക്കു­ക­യും മേ­നോ­ന്റെ ശി­പാർ­ശി­ന­നു­സ­രി­ച്ചു കാർ­ത്തി­ക­രാ­മൻ ഒ­ന്നി­ച്ചു ക­ച്ച­വ­ട­ത്തി­നു ഓ­ഹ­രി­ചേ­രു­ക­യും ചെ­യ്തി­രു­ന്നു. കാർ­ത്തി­ക­രാ­മ­ന്റെ ക­ച്ച­വ­ട­മൊ­ക്കെ ആദ്യം പൊ­ളി­ഞ്ഞു അയാൾ ദീ­വാ­ളി­യാ­യ ക­ഥ­യ­റി­യാ­തെ­യാ­ണു് അയാൾ അ­മ്പ­തി­നാ­യി­രം ഉ­റു­പ്പി­ക മു­ട­ക്കി ആ­രം­ഭി­ക്കാൻ നി­ശ്ച­യി­ച്ച ക­ച്ച­വ­ട­ത്തിൽ സു­ബ്ര­ഹ്മ­ണ്യ­യ്യർ പകുതി ഓ­ഹ­രി­യ്ക്കു ചേർ­ന്ന­തു. അ­തു­കൊ­ണ്ടു­ണ്ടാ­യ അ­നു­ഭ­വം പി­ന്നീ­ട­റി­യാം. ഏ­താ­യാ­ലും ഈ സാധു ബ്രാ­ഹ്മ­ണ­ന്റെ ഈ­വി­ധ­മു­ള്ള അ­വ­സ്ഥ­യ്ക്കു കാരണം തന്റെ സ­ഹ­വാ­സ­മാ­യി­രു­ന്നു­വെ­ന്നു വാ­യ­ന­ക്കാർ ധ­രി­ച്ചി­രി­യ്ക്കു­മ­ല്ലൊ.

മ­നു­ഷ്യൻ യോ­ഗ്യ­നാ­യി­ത്തീ­രാ­നും ദ്ര­വ്യ­സ്ഥ­നാ­കാ­നും വലിയ യോ­ദ്ധാ­വെ­ന്ന പേരു കേൾ­ക്കാ­നും പൂ­ജ്യ­നാ­കാ­നും ശ്രു­തി­പ്പെ­ട്ട രാ­ജ്യ­ത­ന്ത്ര­ജ്ഞ­നാ­കാ­നും ഉ­യർ­ന്ന പ­ദ­വി­യി­ലു­ള്ള ഉ­ദ്യോ­ഗ­സ്ഥാ­നാ­കാ­നും ചില യാ­ദൃ­ച്ഛി­ക സം­ഭ­വ­ങ്ങൾ സ­ഹാ­യ­മാ­യി­ത്തീ­രാ­റു­ണ്ടു്. അ­ങ്ങി­നെ­യു­ള്ള സം­ഭ­വ­ങ്ങ­ളു­ടെ അഭാവം നി­മി­ത്തം ചില യോ­ഗ്യ­ന്മാർ­ക്കു ത­ങ്ങ­ളു­ടെ യോ­ഗ്യ­ത­യെ പ്ര­ദർ­ശി­പ്പി­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­തെ മ­രി­ക്കാ­നും സം­ഗ­തി­യാ­കു­ന്നു.

“ചാ­രു­ശ്രീ­പൂ­ണ്ടു പാരം വിമലത

കലരും ര­ത്ന­മൊ­ട്ട­ല്ല­ഗാ­ധം

നീ­രു­ള്ളിൽ കൊ­ണ്ടി­രു­ണ്ടു­ള്ളൊ­രു

കു­ഴി­ക­ളി­ലാ­യാ­ഴി­വാ­ഴി­ച്ചി­ടു­ന്നു;

ആരും കാ­ണാ­തെ പാ­രി­ച്ച­ഴ­കു­ട­യ

നി­റ­ത്തോ­ടു വൻ­കാ­ടു­ത­ന്നിൽ

ചേരും കാ­റ്റിൽ സു­ഗ­ന്ധം

ക­ള­വ­തി­നു­ള­വാ­കു­ന്നു പൂ­വി­ന്ന­നേ­കം.”

എന്നു പ­റ­ഞ്ഞ­തു് ഈ ഒ­ടു­വിൽ പ­റ­ഞ്ഞ­വ­രെ സം­ബ­ന്ധി­ച്ചാ­കു­ന്നു. ശി­ഥി­ല­ങ്ങ­ളാ­യ ചില സം­ഭ­വ­ങ്ങൾ ലോ­ക­ത്തിൽ പി­ന്നീ­ടു വലിയ ചില കാ­ര്യ­ങ്ങൾ­ക്കു കാ­ര­ണ­മാ­യി­ത്തീ­രു­ന്നു.

ത­ന്നോ­ടു വാ­ദി­ച്ചു ജ­യി­യ്ക്കു­ന്ന വി­ദ്വാ­നെ ഭർ­ത്താ­വാ­യി സ്വീ­ക­രി­യ്ക്കു­ന്ന­താ­ണെ­ന്നു പ്ര­തി­ജ്ഞ­ചെ­യ്ത സ്ത്രീ­യെ പാ­ണി­ഗ്ര­ഹ­ണം ചെ­യ്യാൻ ആ­ഗ്ര­ഹി­ച്ചു­പോ­കു­ന്ന വി­ദ്വാ­ന്മാ­രാൽ വ­ഴി­യ്ക്കു­വെ­ച്ചു കാ­ണ­പ്പെ­ട്ടി­രു­ന്നി­ല്ലെ­ങ്കിൽ ആ ആ­ട്ടി­ട­യൻ, കാ­ളി­ദാ­സ­നെ­ന്നു ശ്രു­തി­പ്പെ­ട്ട ക­വി­യാ­യി­ത്തീ­രു­ന്ന­ത­ല്ലാ­യി­രു­ന്നു­വെ­ന്ന­ല്ലെ വി­ശ്വ­സി­ക്കേ­ണ്ട­തു്. എ­ത്ര­യോ നി­സ്സാ­ര­മാ­യി ഗ­ണി­ക്കാ­വു­ന്ന ആ യാ­ദൃ­ച്ഛി­ക സംഭവം ലോ­ക­ത്തിൽ സർ­വ്വ­ജാ­തി­ക്കാ­രാ­ലും രാ­ജ്യ­ക്കാ­രാ­ലും ബ­ഹു­മാ­നി­ക്ക­പ്പെ­ടു­ന്ന ചില നാ­ട­കാ­ദി ഗ്ര­ന്ഥ­ങ്ങൾ ഉ­ണ്ടാ­വാൻ സം­ഗ­തി­യാ­യി­ല്ലേ? ഒരു പഴം, ന്യൂ­ട്ടൻ എന്ന പ­ണ്ഡി­ത­ന്റെ തലയിൽ വീ­ണി­രു­ന്നി­ല്ലെ­ങ്കിൽ അനേകം ശാ­സ്ത്ര­ത­ത്വ­ങ്ങൾ­ക്കു് അ­ടി­സ്ഥാ­ന­മാ­യ ആ­കർ­ഷ­ണ­ശ­ക്തി ക­ണ്ടു­പി­ടി­യ്ക്ക­പ്പെ­ടു­വാൻ പി­ന്നെ­യും എ­ത്ര­കാ­ലം വേ­ണ്ടി­വ­രു­മാ­യി­രു­ന്നു­വെ­ന്നു ആ­ര­റി­ഞ്ഞു? റോ­ബർ­ട്ട് ബ്രൂ­സ്സ് എന്ന രാ­ജാ­വു് ഒരു എ­ട്ടു­കാ­ലി­യെ ക­ണ്ടി­രു­ന്നി­ല്ലെ­ങ്കിൽ ഇ­പ്പോൾ ലോക ച­രി­ത്ര­ത്തി­ലു­ള്ള പേ­രു­ല­ഭി­യ്ക്കാൻ നി­വൃ­ത്തി­യി­ല്ലാ­തെ അ­ദ്ദേ­ഹം മ­രി­യ്ക്കു­മാ­യി­രു­ന്നു. ചാ­ണ­ക്യ­ന്റെ കാ­ലി­നു ഒരു പു­ല്ലു­ത­ട­ഞ്ഞു അ­ദ്ദേ­ഹം മ­റി­ഞ്ഞു കെ­ട്ടി വീ­ണി­രു­ന്നി­ല്ലെ­ങ്കിൽ ന­ന്ദ­രാ­ജാ­ക്ക­ന്മാ­രെ തോ­ല്പി­ച്ചു ച­ന്ദ്ര­ഗു­പ്തൻ രാ­ജാ­വാ­യി വാ­ഴു­വാൻ സംഗതി വ­രി­ല്ലാ­യി­രു­ന്നു. ദ­ശ­ര­ഥ­ന്റെ ര­ഥ­ച­ക്ര­ത്തി­ന്റെ കീലം ഊരി വീണു പോ­യി­രു­ന്നി­ല്ലെ­ങ്കിൽ രാവണൻ മ­രി­യ്ക്ക­യി­ല്ലാ­യി­രു­ന്നു.

ന­മ്മു­ടെ ക­ഥാ­പു­രു­ഷ­നാ­യ സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ സ­ഹ­വാ­സം ഇ­ങ്ങി­നെ ദുർ­മ്മാർ­ഗ്ഗി­ക­ളോ­ടാ­യി­പ്പോ­യ­തി­നാ­ലാ­ണു് അ­ദ്ദേ­ഹം ഈവിധം ദു­രാ­ചാ­ര­ങ്ങൾ പ­ഠി­യ്ക്കാൻ ഇ­ട­യാ­യ­തു്. അ­ങ്ങി­നെ­യാ­ണു്, ലോ­ക­ത്തിൽ പ­ര­മ­യോ­ഗ്യ­ന്മാ­രു­ള്ള­തും സ­ന്മാർ­ഗ­ങ്ങൾ­ക്കു ശ്രു­തി­പ്പെ­ട്ട­തും ആയ ഒരു സ­മു­ദാ­യ­ത്തിൽ അ­വി­ട­വി­ടെ ദുർ­ല്ല­ഭം ചിലർ ആ സ­മു­ദാ­യ­ത്തി­ന്റെ പേ­രി­നു ക­ള­ങ്കം വ­രു­ത്തു­ന്ന­വ­രാ­യി­ത്തീ­രു­ന്ന­തു്.

ര­ണ്ടു് അ­തി­ഥി­കൾ

മ­ത്തേ­ഭൻ പാം­സു­സ്നാ­നം

കൊ­ണ്ട­ല്ലൊ സ­ന്തോ­ഷി­പ്പൂ

നി­ത്യ­വും സ്വ­ച്ഛ­ജ­ലം

ത­ന്നി­ലെ­കു­ളി­ച്ചാ­ലും

സ­ജ്ജ­ന­നി­ന്ദ­കൊ­ണ്ടേ

ദുർ­ജ്ജ­നം സ­ന്തോ­ഷി­പ്പൂ

സ­ജ്ജ­ന­ത്തി­നു നി­ന്ദ­യി­ല്ല

ദുർ­ജ്ജ­ന­ത്തേ­യും.

ലോ­ക­ത്തേ­യും തന്റെ പ്രി­യ­ത­മ­യെ­ത്ത­ന്നെ­യും ത­ല്ക്കാ­ലം വി­സ്മ­രി­ച്ചു­കൊ­ണ്ടു ദാ­മോ­ദ­രൻ തന്റെ യ­ജ­മാ­ന­ന്റെ ബേ­ങ്കിൽ ഇ­രു­ന്നു പല ക­ണ­ക്കു­ക­ളും എ­ഴു­ത്തു­ക­ളും വാ­യി­ച്ചു പ­രി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്ന­തി­നു മ­ദ്ധ്യ­ത്തിൽ കോ­ര­പ്പ­ന്റെ ‘രാ­മ­മ­ന്ദി­രം’ എന്ന വീ­ട്ടിൽ ര­ണ്ടു് അ­തി­ഥി­ക­ളു­ടെ വ­ര­വു­ണ്ടാ­യി. കോ­ര­പ്പൻ എന്തൊ ഒരു ആ­വ­ശ്യ­ത്തി­നു നാ­ല­ഞ്ചു ദിവസം മു­മ്പു മ­ദ്രാ­ശി­യ്ക്കു പോ­യി­രു­ന്നു. അന്നു നാ­ലു­മ­ണി­യ്ക്കാ­ണു് മ­ട­ങ്ങി­യെ­ത്തി­യ­തു്. അ­ഞ്ചു­മ­ണി­യ്ക്കു് അ­ദ്ദേ­ഹ­ത്തെ കാ­ണ്മാൻ കെ. കു­ഞ്ഞി­രാ­മ­നും ഭാ­ര്യ­യും ചെ­ന്നു.

കു­ഞ്ഞി­രാ­മൻ ഒരു മുൻ­സീ­പ്പു­ദ്യോ­ഗം ഭ­രി­ച്ചി­രു­ന്ന ശേഷം പെൻ­ഷ്യൻ വാ­ങ്ങി സു­ഖി­യ്ക്കു­ന്ന ഒ­രാ­ളാ­ണു്. ചെ­റു­പ്പ­ത്തിൽ തന്നെ വളരെ സ­മർ­ത്ഥ­നാ­യി­രു­ന്ന­തി­നാൽ ഗ­വർ­മ്മെ­ണ്ടു­ദ്യോ­ഗ­ത്തിൽ ക്ഷ­ണ­ത്തിൽ ക­യ­റ്റം കി­ട്ടി ക്ര­മേ­ണ ഒരു മുൻ­സീ­പ്പാ­യി. സ്വ­യാ­ധി­കാ­രം കി­ട്ടി­യ­ശേ­ഷം തന്റെ സാ­മർ­ത്ഥ്യ­മൊ­ക്കെ കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­ലും ശി­പാർ­ശു കേൾ­ക്കു­ന്ന­തി­ലും ഉ­പ­യോ­ഗി­ച്ചു തു­ട­ങ്ങി. അ­ന്യാ­യ­മാ­യി വളരെ പണം സ­മ്പാ­ദി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ഈവിധം ദു­രാ­ചാ­രം ഗ­വർ­മ്മെ­ണ്ടും ജ­ന­ങ്ങ­ളും ന­ല്ല­വ­ണ്ണം അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കി­ലും മ­തി­യാ­യ തെ­ളി­വു ശേ­ഖ­രി­ച്ചു അ­ദ്ദേ­ഹ­ത്തെ ശി­ക്ഷി­യ്ക്കാൻ സാ­ധി­ച്ചി­ല്ല. എ­ങ്കി­ലും പെൻ­ഷ്യൻ വാ­ങ്ങി പി­രി­വാൻ നിർ­ബ്ബ­ന്ധി­യ്ക്ക­പ്പെ­ട്ടു ഇ­തു­കൊ­ണ്ടു കു­ഞ്ഞി­രാ­മ­നു വ­ലു­താ­യ സ­ങ്ക­ട­മൊ­ന്നും ഉ­ണ്ടാ­യ­തു­മി­ല്ല. പെൻഷൻ വാ­ങ്ങി പി­രി­ഞ്ഞ ഉടനെ ഒരു വലിയ പ്ര­ഭു­വി­ന്റെ കാ­ര്യ­സ്ഥ­നാ­യി കൂടി അ­വി­ടെ­യു­ള്ള തന്റെ സ്ഥി­തി,

കൈ­ക്കൂ­ലി മേ­ടി­ക്കാ­നും ക­ണ്ട­വ­രോ­ടു­ചേർ­ന്നു

വ­ക്കാ­ണം കൂ­ട്ടി ദ്ര­വ്യ­മൊ­ക്ക­വെ ഹ­രി­യ്ക്കാ­നും

കാ­ര്യ­ങ്ങൾ തീ­രു­ന്നേ­രം സ്വാ­മി­യ്ക്കു ചെ­ല്ലേ­ണ്ടു­ന്ന

കാ­ണ­ങ്ങൾ പാ­തീ­ലേ­റ്റം പ­റ്റു­വാ­നു­പാ­യ­വും.

മ­റ്റൊ­രു വിധം നാ­ട്ടിൽ തീ­രു­ന്ന വർ­ത്ത­മാ­നം

മ­റ്റൊ­രു­വി­ധം ചെ­ന്നു സ്വാ­മി­യെ ബോ­ധി­പ്പി­യ്ക്ക

പ­റ്റി­ലു­ള്ളോർ­ക്കു കാ­ര്യ­മൊ­ക്ക­വേ സാധിപ്പിയ്ക്ക-​

മ­റ്റു­ള്ള ജ­ന­ത്തി­നു കൊ­റ്റ­ങ്ങു മു­ട­ക്കു­ക.

എന്നു പ­ഞ്ച­ത­ന്ത്ര­ക്കാ­രൻ വി­വ­രി­ച്ചി­ട്ടു­ള്ള­തി­നോ­ടു ഏ­റ്റ­വും യോ­ജി­ച്ച വി­ധ­ത്തി­ലാ­യി­രു­ന്ന­തി­നാൽ സ­മ്പാ­ദ്യ­ത്തി­നു് അ­വി­ടെ­യും കു­റ­വു­ണ്ടാ­യി­ല്ല. ഇ­ങ്ങി­നെ അ­ന്യാ­യ­മാ­യി ആർ­ജ്ജി­ച്ച പണം വളരെ ഉ­ണ്ടാ­യി­ട്ടും വ­ലി­യൊ­രു സ്വാർ­ത്ഥി­യാ­യി­രു­ന്ന­തി­നാ­ലും ഉ­ദ്യോ­ഗം ഭ­രി­ച്ചി­രു­ന്ന കാ­ല­ത്തു ജ­ന­ങ്ങ­ളോ­ടു പെ­രു­മാ­റി­യി­രു­ന്ന ധി­ക്കാ­ര­സ്വ­ഭാ­വം അ­വ­രു­ടെ ഓർ­മ്മ­യിൽ­നി­ന്നു വി­ട്ടു പോകാൻ സംഗതി വ­രാ­ഞ്ഞ­തി­നാ­ലും കു­ഞ്ഞി­രാ­മ­നെ സ്നേ­ഹി­യ്ക്കു­ന്ന­വർ ഏ­റ്റ­വും ദുർ­ല്ല­ഭ­മാ­യി­രു­ന്നു. കൈ­ക്കൂ­ലി മേ­ടി­ച്ച­തി­നാ­ലു­ണ്ടാ­യ ദു­ഷ്പേ­രു പോ­ക്കാൻ യൂ­റോ­പ്യ­ന്മാ­രെ പാ­ട്ടി­ലാ­ക്കാ­നും ചില സ്ഥാ­ന­മാ­ന­ങ്ങൾ പ­റ്റി­ക്കാ­നും അയാൾ ഭ­ഗീ­ര­ഥ­പ്ര­യ­ത്നം ചെ­യ്തു­പോ­ന്നു. വർ­ത്ത­മാ­ന­പ­ത്ര­ക്കാ­രിൽ പ­ല­രേ­യും കൈവശം വെ­ച്ചു് അ­വ­രെ­ക്കൊ­ണ്ടു പലതും ത­ന്നെ­പ്പ­റ്റി ഗു­ണ­മാ­യി എ­ഴു­തി­ച്ചു­പോ­ന്നു. യാ­തൊ­രാൾ­ക്കും ഗുണം ചെ­യ്യ­ത്ത­ക്ക മ­ന­ശ്ശു­ദ്ധി­യൊ കാ­രു­ണ്യ­ഹൃ­ദ­യ­മൊ ല­വ­ലേ­ശം ഇ­ല്ലെ­ങ്കി­ലും വ­ല്ല­തും ചെ­റി­യൊ­രു സഹായം വ­ല്ല­പ്പൊ­ഴും വ­ല്ല­വർ­ക്കും ചെ­യ്തു കൊ­ടു­ത്തു­വെ­ങ്കിൽ അതിനെ ക­ഴി­യു­ന്ന­ത്ര പ്ര­സി­ദ്ധ­മാ­ക്കാൻ താൻ തന്നെ പല പ­ത്ര­ങ്ങ­ളി­ലും എ­ഴു­തി­വി­ടും.

ഇ­ങ്ങി­നെ­യു­ള്ള മ­നു­ഷ്യ­നാ­ണു് ഭാ­ര്യാ­സ­മേ­തം കോ­ര­പ്പ­ന്റെ ‘രാ­മ­മ­ന്ദി­രം’ എന്ന വീ­ട്ടിൽ ചെ­ന്ന­തു്. സു­ഭ­ദ്ര­യെ വ­സു­മ­തി അ­ക­ത്തേ­യ്ക്കു കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി.

കു­ഞ്ഞി­രാ­മൻ വീ­ട്ടിൽ കയറിയ ഉടനെ ‘ഡ്രാ­യി­ങ്ങ് റൂ’മി­ലു­ള്ള സാ­മാ­ന­ങ്ങ­ളെ­യൊ­ക്കെ നോ­ക്കി ഇ­ങ്ങി­നെ പ­റ­ഞ്ഞു.

“നി­ങ്ങ­ളു­ടെ വീ­ട്ടിൽ ഞാൻ മു­മ്പു വ­ന്നി­രു­ന്നി­ല്ല. പല പ്രാ­വ­ശ്യ­വും വ­ര­ണ­മെ­ന്നു വി­ചാ­രി­ച്ചി­രു­ന്നു. വീ­ട്ടി­നെ­പ്പ­റ്റി ഞാൻ വളരെ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്. എ­ല്ലാം യൂ­റോ­പ്യൻ സ­മ്പ്ര­ദാ­യ­മാ­ണ­ല്ലോ. ന­ല്ല­തു്! നി­ങ്ങൾ ബർ­മ്മ­യിൽ വളരെ കാലം താ­മ­സി­ച്ചി­രു­ന്നു­വൊ?”

ഈ ഒ­ടു­വി­ല­ത്തെ ചോ­ദ്യം കോ­ര­പ്പൻ പണ്ടു ബർ­മ്മ­യിൽ ഒരു ചെറിയ ക­ച്ച­വ­ട­ക്കാ­രൻ ആ­യി­രു­ന്ന കഥ ഓർ­മ്മ­യിൽ വ­രു­ത്തി അ­ദ്ദേ­ഹ­ത്തെ ഒരു താണ പ­ടി­യി­ലാ­ക്കി വെ­യ്ക്ക­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി ചെ­യ്ത­താ­യി­രു­ന്നു. എ­ന്നാൽ തന്റെ ബർ­മ്മാ­വാ­സം കൊ­ണ്ടു ത­നി­യ്ക്കു വല്ല പോ­രാ­യ്മ­യും വ­ന്നി­ട്ടു­ണ്ടെ­ന്നു ല­വ­ലേ­ശം വി­ചാ­രി­ക്കാ­തി­രു­ന്ന വൃ­ദ്ധൻ ഇ­ങ്ങി­നെ മ­റു­പ­ടി പ­റ­ഞ്ഞു:

“ഞാൻ 20 കൊ­ല്ലം ബർ­മ്മ­യിൽ താ­മ­സി­ച്ചു. ഇ­രു­പ­തു കൊ­ല്ല­വും അവിടെ ക­ച്ച­വ­ട­മാ­യി ക­ഴി­ച്ചു. എ­ന്റെ­യും ജ്യേ­ഷ്ഠ­ന്റെ­യും സ­മ്പാ­ദ്യ­മൊ­ക്കെ അ­ങ്ങി­നെ ഉ­ണ്ടാ­യ­താ­ണു്.

കു­ഞ്ഞി­രാ­മൻ:
എ­ന്തു­പ­ണി ചെ­യ്താ­ലെ­ന്താ­ണു്, പണം സ­മ്പാ­ദി­യ്ക്ക­ണം, അ­ത്ര­ത­ന്നെ.
ഇ­ങ്ങി­നെ പ­റ­ഞ്ഞു് അ­ടു­ത്തു­ണ്ടാ­യി­രു­ന്ന രാ­മ­നു­ണ്ണി­യെ ഒന്നു നോ­ക്കി. രാ­മ­നു­ണ്ണി ഇ­ങ്ങി­നെ­യാ­ണു് അതിനു മ­റു­പ­ടി പ­റ­ഞ്ഞ­തു്.

“അതെ, എ­ന്തു­പ­ണി­യാ­യാ­ലും ത­ര­ക്കേ­ടി­ല്ല. ചെ­യ്യു­ന്ന­തു ന­ല്ല­വ­ണ്ണം ചെ­യ്യ­ണം. ക­ള്ള­ത്ത­ര­മൊ­ന്നും ചെ­യ്യ­രു­തു്. സത്യം വി­ടാ­തെ­യും പ­ര­വ­ഞ്ച­ന ചെ­യ്യാ­തെ­യും മ­ര്യാ­ദ­യിൽ എന്തു പണി ചെ­യ്താ­ലെ­ന്താ­ണു്? ബോ­മ്പാ­യി­ലെ പ്ര­സി­ദ്ധ ദ്ര­വ്യ­സ്ഥ­നാ­യി­രു­ന്ന സർ ജാം­സ­റ്റ്ജി ജീ­ജി­ഭാ­യി, കു­പ്പി­ക്ക­ച്ച­വ­ടം കൊ­ണ്ടാ­രം­ഭി­ച്ച­ത­ല്ലെ?”

രാ­മ­നു­ണ്ണി യാ­തൊ­ന്നും വി­ചാ­രി­ക്കാ­തെ­യാ­യി­രു­ന്നു ഇ­ങ്ങി­നെ പ­റ­ഞ്ഞ­തെ­ങ്കി­ലും കു­ഞ്ഞി­രാ­മ­നു് അതു മർ­മ്മ­ഭേ­ദ­മാ­യി­ട്ടാ­ണു് ത­ന്ന­തു്. എ­ങ്കി­ലും ആ സ­മർ­ത്ഥൻ അ­ങ്ങി­നെ ഒരു ഭാവം ന­ടി­യ്ക്കാ­തെ­യും മു­ഖ­ത്തി­ന്റെ പ്ര­കൃ­തി ല­വ­ലേ­ശം ഭേ­ദി­പ്പി­യ്ക്കാ­തെ­യും ഉടനെ സം­സാ­ര­വി­ഷ­യം മാ­റ്റി കോ­ര­പ്പ­നോ­ടു് ഇ­ങ്ങി­നെ ചോ­ദി­ച്ചു: “നി­ങ്ങൾ­ക്കു് എത്ര മ­ക്ക­ളാ­ണു­ള്ള­തു്?”

കോ­ര­പ്പൻ:
ര­ണ്ടു­മ­ക്കൾ; ഇവനും ഇ­വ­ന്റെ പെ­ങ്ങ­ളും.
കു­ഞ്ഞി­രാ­മൻ:
ശരി. രാ­മ­നു­ണ്ണി വലിയ പ­രീ­ക്ഷ­യൊ­ക്കെ ജ­യി­ച്ച അ­വ­സ്ഥ­യ്ക്കു വല്ല ഉ­ദ്യോ­ഗ­ത്തി­ലും പ്ര­വേ­ശി­യ്ക്ക­യാ­യി­രു­ന്നു വേ­ണ്ട­തു്.
കോ­ര­പ്പൻ:
അവനെ ഉ­ദ്യോ­ഗ­ത്തി­ന­യ­ച്ചാൽ എന്റെ കാ­ര്യ­ങ്ങ­ളൊ­ക്കെ നോ­ക്കി ന­ട­ത്താൻ പി­ന്നെ­യാ­രാ­ണു­ള്ള­തു്.
കു­ഞ്ഞി­രാ­മൻ:
അ­തി­നെ­ന്താ­ണു് വല്ല കാ­ര്യ­സ്ഥ­ന്മാ­രെ­യും വെ­യ്ക്ക­ണം. ഉ­ദ്യോ­ഗ­മി­ല്ലാ­ഞ്ഞാൽ ഇ­ക്കാ­ലം മാ­ന­മി­ല്ല. എ­ന്താ­ണു്, അ­ങ്ങി­നെ­യ­ല്ലെ?
രാ­മ­നു­ണ്ണി:
എ­നി­യ്ക്ക­ങ്ങി­നെ അ­ഭി­പ്രാ­യ­മി­ല്ല. ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­ത്തി­നു പോ­കാ­തെ സ്വ­രാ­ജ്യ­ത്തിൽ കൃഷി, വ്യ­വ­സാ­യം, മു­ത­ലാ­യ­വ­യു­ടെ അ­ഭി­വൃ­ദ്ധി­ക്കാ­യി ഉ­ദ്യ­മി­യ്ക്ക­യാ­ണു് അ­വ­ന­വ­നും രാ­ജ്യ­ത്തി­നും ഗു­ണ­ക­ര­മാ­യി­ത്തീ­രു­ക­യെ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം.
കു­ഞ്ഞി­രാ­മൻ:
ഒ­രി­യ്ക്ക­ലു­മ­ല്ല. ഉ­ദ്യോ­ഗ­ത്തി­നു­ള്ള മാനം ഉ­ദ്യോ­ഗ­ത്തി­നെ ഉള്ളൂ.
രാ­മ­നു­ണ്ണി:
അ­തു­ശ­രി, ക­ച്ച­വ­ട­ത്തി­നു­ള്ള മാനം ക­ച്ച­വ­ട­ത്തി­നും കൃ­ഷി­യു­ടെ മാനം കൃ­ഷി­യ്ക്കും. എ­ന്നാൽ ഇ­ക്കാ­ര്യ­ത്തിൽ എന്റെ അ­ഭി­പ്രാ­യം പറയാം. ന­മ്മു­ടെ രാ­ജ്യ­ത്തു കൃ­ഷി­ക്കാ­രൻ എ­ന്ന­തി­നു വെറും കൂ­ലി­ക്കാ­രൻ എ­ന്നൊ­രർ­ത്ഥം കൂടി ഉണ്ടൊ എന്നു സം­ശ­യി­ക്കു­ന്നു. ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­ത്തി­നു് ആ­വ­ശ്യ­മു­ള്ള വി­ദ്യാ­ഭ്യാ­സം ല­ഭി­ക്കാ­ത്ത­വർ മാ­ത്ര­മെ കൃഷി പ്ര­വൃ­ത്തി­ക്കു പോ­ക­യു­ള്ളു എ­ന്നാ­ണു് പലരും ധ­രി­ച്ചി­രി­യ്ക്കു­ന്ന­തു്. ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­സ്ഥ­നു ന­മ്മു­ടെ രാ­ജ്യ­ത്തു മാ­ന്യ­നും ദ്ര­വ്യ­സ്ഥ­നും ത­റ­വാ­ടി­യു­മാ­യ ഒരു ഇ­ട­പ്ര­ഭു­വേ­ക്കാൾ ബ­ഹു­മാ­ന­മു­ണ്ടെ­ന്നാ­ണു തോ­ന്നു­ന്ന­തു്. ഇതു പ­രി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ ഇ­ല്ലാ­ത്ത അ­വ­സ്ഥ­യാ­ണു്.
കു­ഞ്ഞി­രാ­മൻ:
പ­രി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാ­രെ ബ­ഹു­മാ­ന­മി­ല്ലെ­ന്നൊ?
രാ­മ­നു­ണ്ണി:
ഉ­ണ്ടു്, ധാ­രാ­ള­മു­ണ്ടു്. അ­താ­തു­ദ്യോ­ഗ­ത്തി­ന്റെ അ­വ­സ്ഥ­യ­നു­സ­രി­ച്ചു മാ­ന­മു­ണ്ടു്, അ­തി­ല­ധി­ക­മി­ല്ല. മാ­സ­ത്തിൽ 50 ക. മാ­സ­പ്പ­ടി­യു­ള്ള ഒരു മുൻ­സീ­പ്പു കോടതി ഒ­ന്നാം ഗു­മ­സ്ത­നെ കൊ­ല്ല­ത്തിൽ ആയിരം ഉ­റു­പ്പി­ക നി­കു­തി കൊ­ടു­ക്കു­ന്ന ഒരു ജന്മി പ­ഞ്ച­പു­ച്ഛ­മ­ട­ക്കി ബ­ഹു­മാ­നി­യ്ക്കു­ന്ന സ­മ്പ്ര­ദാ­യ­മി­ല്ല. പ­ണ്ടൊ­രു ഡി­പ്യൂ­ട്ടി മ­ജി­സ്ട്രേ­ട്ടു, തന്റെ ക­ച്ചേ­രി­യു­ടെ അ­ടു­ക്ക­ലു­ള്ള നി­ര­ത്തി­ന്മേൽ കൂടി ചെ­രി­പ്പി­ട്ടു ഒ­ച്ച­യു­ണ്ടാ­ക്കി ന­ട­ന്നു­പോ­യ ഒ­രു­വ­നെ പി­ടി­ച്ചു കോടതി അ­വ­മാ­നി­ച്ച കു­റ്റ­ത്തി­നു ശി­ക്ഷി­ച്ചി­രു­ന്നു പോൽ. അ­ങ്ങി­നെ അ­ധി­കാ­രം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തി സാ­ധു­ക്ക­ളെ ഭ­യ­പ്പെ­ടു­ത്തി­യ ചില നി­ഷ്ക­ണ്ട­ക­ന്മാർ നി­മി­ത്തം വി­ദ്യാ­വി­ഹീ­ന­ന്മാർ സർവ്വ ഉ­ദ്യോ­ഗ­സ്ഥ­നെ­യും പേ­ടി­ക്കേ­ണ്ടി­വ­ന്ന­താ­ണു്?
കോ­ര­പ്പൻ:
അതു നേ­രാ­ണു്. പ­ണ്ടു­ണ്ടാ­യി­രു­ന്ന മ­ജി­സ്ട്രേ­ട്ടു­മാ­രെ ജ­ന­ങ്ങൾ ഭ­യ­പ്പെ­ട്ടി­രു­ന്ന­പോ­ലെ ഇന്നു ഭ­യ­പ്പെ­ടു­ന്നി­ല്ല­ല്ലൊ. ജ­ന­ങ്ങൾ­ക്കു വി­ദ്യാ­ഭ്യാ­സ­വും നി­യ­മ­പ­രി­ജ്ഞാ­ന­വും വർ­ദ്ധി­ച്ച­താ­ണു് അതിനു കാരണം.
രാ­മ­നു­ണ്ണി:
ഇ­പ്പോൾ മ­ജി­സ്ട്രേ­ട്ടു­മാ­രു­ടെ ചെ­മ്പു പു­റ­ത്താ­യി. പെൻഷൻ വാ­ങ്ങി­യാൽ വല്ല ക­രാ­റു­കാ­ര­നോ, വല്ല ജ­ന്മി­യു­ടെ കാ­ര്യ­സ്ഥ­നൊ ആ­യി­ത്തീ­രേ­ണ്ടി­വ­രു­ന്നു. അ­പ്പോ­ളാ­ണു് നാ­ട്ടു­കാർ അ­യാ­ളു­ടെ വി­ല­യ­റി­യു­ന്ന­തു്.
രാ­മ­നു­ണ്ണി ഇ­പ്പ­റ­ഞ്ഞ­തു് ത­ന്നെ­പ്പ­റ്റി­യാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു കു­ഞ്ഞി­രാ­മ­നു് അ­വ­ന്റെ നേരെ അല്പം ദേ­ഷ്യ­മു­ണ്ടാ­യെ­ങ്കി­ലും അതു പു­റ­ത്തു കാ­ണി­ക്കാ­തെ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “നി­ങ്ങൾ­ക്കു് ഇ­പ്പോൾ വല്ല ക­ച്ച­വ­ട­വു­മു­ണ്ടോ?”
കോ­ര­പ്പൻ:
കു­റെ­യൊ­ക്കെ ഉ­ണ്ടു്.
കു­ഞ്ഞി­രാ­മൻ:
ക­ച്ച­വ­ടം ചെ­യ്യു­ന്ന­താ­യാൽ ന­വ­റോ­ജി ചെ­യ്യും പോലെ ചെ­യ്യ­ണം. പക്ഷേ, എ­ത്ര­കാ­ല­ത്തേ­ക്കാ­ണെ­ന്ന­റി­ഞ്ഞി­ല്ല.
കോ­ര­പ്പൻ:
അ­തെ­ന്താ­ണു്?
കു­ഞ്ഞി:
എ­ന്നാ­ണു് ന­വ­റോ­ജി­യെ ചില കാ­ര്യ­സ്ഥ­ന്മാർ ന­ശി­പ്പി­ക്കു­ന്ന­തെ­ന്ന­റി­ഞ്ഞി­ല്ല.
കോ­ര­പ്പൻ:
അ­തൊ­രി­ക്ക­ലും വ­രി­ല്ല. ദാ­മോ­ദ­ര­നാ­ണു് അ­യാ­ളു­ടെ സെ­ക്ര­ട്ട­റി. അവൻ വളരെ സ­ത്യ­വും മ­ര്യാ­ദ­യും ഉള്ള ചെ­റു­പ്പ­ക്കാ­ര­നാ­ണു്.
കു­ഞ്ഞി:
നി­ങ്ങൾ ഈ ചെ­റു­പ്പ­ക്കാ­രെ അത്ര വി­ശ്വ­സി­ക്ക­രു­തു്. അധികം പ­ഠി­പ്പി­ല്ലാ­ത്ത കു­ട്ടി­ക­ളെ ഭാ­ര­വാ­ഹി­ത്വ­മു­ള്ള പ്ര­വൃ­ത്തി­ക്കാ­ക്കി­യാൽ അവർ ഒ­രി­ക്കൽ അ­വ­താ­ള­ത്തിൽ ക­ലാ­ശി­ക്കാ­തി­രി­ക്ക­യി­ല്ല. ന­വ­റോ­ജി­യു­ടെ ബേ­ങ്കി­ലെ കാ­ഷ്കീ­പ്പർ സു­ബ്ര­ഹ്മ­ണ്യ­യ്യ­രെ­പ്പ­റ്റി നി­ങ്ങൾ വ­ല്ല­തും അ­റി­യു­മൊ? വളരെ തു­മ്പു കെ­ട്ടു­പോ­യി. പ­റ­യു­മ്പോൾ ബ്രാ­ഹ്മ­ണ­നാ­ണു്. ന­ല്ല­വ­ണ്ണം കു­ടി­ക്ക­ണം. ദാ­മോ­ദ­ര­നും ആ ക­മ്പ­നി­യി­ലാ­ണെ­ന്നാ­ണു് കേ­ട്ട­തു്.
കോ­ര­പ്പൻ:
എ­ന്തു്!
രാ­മ­നു­ണ്ണി:
ഒ­രി­ക്ക­ലു­മ­ല്ല. ആരോ നി­ങ്ങ­ളെ തെ­റ്റി ധ­രി­പ്പി­ച്ച­താ­ണു്. സു­ബ്ര­ഹ്മ­ണ്യ­യ്യ­രെ­പ്പ­റ്റി ഞാ­ന­റി­ക­യി­ല്ല. ദാ­മോ­ദ­രൻ മദ്യം തൊ­ടി­ല്ല, അ­യ്യ­രു­ടെ സേ­വ­യും അ­വ­നി­ല്ല. ഞാൻ നല്ല വണ്ണം അ­റി­യും.
കു­ഞ്ഞി:
അ­തൊ­ക്കെ അ­ല്പ­ദി­വ­സം ക­ഴി­ഞ്ഞാ­ല­റി­യാം. ഈ ദാ­മോ­ദ­രൻ എന്റെ മകളെ വി­വാ­ഹ­ത്തി­നു് അ­ന്വേ­ഷി­ച്ചി­രു­ന്നു. എന്തു ക­ണ്ടി­ട്ടാ­ണു് ഞാൻ മകളെ കൊ­ടു­ക്കേ­ണ്ട­തു്. പണമൊ, പാ­സ്സൊ, കു­ടും­ബ­മൊ, ത­റ­വാ­ടൊ?
രാ­മ­നു­ണ്ണി:
ദാ­മോ­ദ­ര­ന്റ ത­റ­വാ­ടു് വളരെ മാ­ന്യ­ത­യു­ള്ള­താ­ണു്. അ­തി­നു് യാ­തൊ­രു കു­റ­വും പ­റ­യാ­നി­ല്ല.
കോ­ര­പ്പൻ:
ഈ കു­ട്ടി­കൾ ഇ­ങ്ങ­നെ വ­ഷ­ളാ­യി­പ്പോ­കു­ന്ന­തി­നെ­പ്പ­റ്റി ഞാൻ വളരെ വ്യ­സ­നി­യ്ക്കു­ന്നു.
രാ­മ­നു­ണ്ണി ഇതു കേ­ട്ട­പ്പോൾ തന്റെ അ­ച്ഛ­ന്റെ മു­ഖ­ത്തൊ­ന്നു നോ­ക്കി. ഇ­ദ്ദേ­ഹം ദാ­മോ­ദ­ര­നെ ഒരു പ്ര­ത്യേ­ക ഉ­ദ്ദേ­ശ­ത്തി­ന്മേൽ ദു­ഷി­ക്ക­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നു­ള്ള അർ­ത്ഥ­ത്തിൽ നോ­ക്കി­യ­താ­യി­രു­ന്നു­വെ­ങ്കി­ലും വൃ­ദ്ധൻ അതു ധ­രി­ച്ചി­ല്ല. തൽ­ക്കാ­ലം മ­റു­പ­ടി പ­റ­യേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ലെ­ന്നു വി­ചാ­രി­ച്ചു രാ­മ­നു­ണ്ണി­യും ഒ­ന്നും മി­ണ്ടി­യി­ല്ല. കു­ഞ്ഞി­രാ­മൻ ദാ­മോ­ദ­ര­നെ ദു­ഷി­ച്ചു പി­ന്നെ­യും പലതും പ­റ­ഞ്ഞു. ബു­ദ്ധി­യു­ടെ­യോ ഹൃ­ദ­യ­ത്തി­ന്റെ­യൊ ഗുണം കൊ­ണ്ട­ല്ലെ­ങ്കി­ലും

“ഭാ­ഗ്യ­മാ­ണേ­തി­നും ഹേതു

ജന്മ വൃ­ത്ത്യാ­ദി­യ­ല്ല­താൻ

പാലു, പൊൻ­തു­ടൽ, പ­ല്ല­ക്കീ

മൂ­ന്നും­പ­ട്ടി­ക്കു­മു­ണ്ട­ഹൊ.”

എന്നു പ­റ­ഞ്ഞ­വി­ധ­ത്തി­ലു­ള്ള ഭാ­ഗ്യം കൊ­ണ്ടു­ണ്ടാ­യ സ­മ്പ­ത്തി­നെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി സ­മു­ദാ­യ­ത്തിൽ സ­ജ്ജ­ന­ങ്ങ­ളു­ടെ സ­ഹ­വാ­സ­വും അ­വ­രോ­ടു­ള്ള സം­ഭാ­ഷ­ണ­വും അ­നു­വ­ദി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ചില ദു­ഷ്ട­ന്മാർ ത­ങ്ങൾ­ക്കു് വി­രോ­ധ­വും അ­സൂ­യ­യും ഉള്ള മാ­ന്യ­ന്മാ­രാ­യ യു­വാ­ക്ക­ളെ­പ്പ­റ്റി ആ വക സ­ജ്ജ­ന­ങ്ങ­ളോ­ടു ദു­ഷി­ച്ചു പ­റ­ഞ്ഞു അ­വ­രു­ടെ മ­ന­സ്സിൽ ദു­ര­ഭി­പ്രാ­യം ജ­നി­പ്പി­ക്കാൻ സദാ ശ്ര­ദ്ധ­യു­ള്ള­വ­രാ­യി­രി­ക്കു­മെ­ന്നു­ള്ള­തി­നു വാ­യ­ന­ക്കാ­രിൽ പലരും ദൃ­ഷ്ടാ­ന്ത­ങ്ങൾ ക­ണ്ടി­ട്ടു­ണ്ടാ­യി­രി­ക്കു­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു. ക­സ്തൂ­രി മൃ­ഗ­ത്തി­ന്റെ നാ­ഭി­യിൽ വെ­ച്ചി­രി­ക്കു­ന്ന ക­സ്തൂ­രി ഈവക ദു­ഷ്ട­ന്മാ­രു­ടെ നാവിൽ വെ­ക്കാ­ഞ്ഞ­തു­കൊ­ണ്ടു് വെ­റു­തെ­യ­ല്ല ഒരു വി­ദ്വാൻ ബ്ര­ഹ്മാ­വി­നെ കു­റ്റം പ­റ­ഞ്ഞ­തു്. അ­ങ്ങി­നെ ബ്ര­ഹ്മാ­വു ചെ­യ്തി­രു­ന്നു­വെ­ങ്കിൽ ഒരു മ­ഹൌ­ഷ­ധ­മാ­യ ക­സ്തൂ­രി­ക്കു് ആ­വ­ശ്യ­പ്പെ­ടു­ന്ന­വ­രിൽ ചി­ല­രെ­ങ്കി­ലും ഈ ദു­ഷ്ട­ന്മാ­രു­ടെ നാ­ക്കു­കൾ മു­റി­ച്ചെ­ടു­ത്തു ത­ങ്ങൾ­ക്കും ലോ­ക­ത്തി­നും ഉ­പ­കാ­രം ചെ­യ്യു­മാ­യി­രു­ന്നു.

അ­തൊ­ക്കെ പ­റ­ഞ്ഞി­ട്ടു ഫ­ല­മി­ല്ല. ശു­ദ്ധ­ഹൃ­ദ­യ­നാ­യ കോ­ര­പ്പൻ, കു­ഞ്ഞി­രാ­മ­ന്റെ ദുഷി വാ­ക്കു­കൾ കേ­ട്ടി­ട്ടു്, ദാ­മോ­ദ­രൻ ദുർ­വൃ­ത്ത­നാ­യി­രി­ക്കു­മൊ എന്നു സം­ശ­യി­ച്ചു­തു­ട­ങ്ങി­യെ­ന്നു പ­റ­ഞ്ഞാൽ ക­ഴി­ഞ്ഞ­ല്ലോ.

ഇവർ ഇ­ങ്ങി­നെ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ, അ­കാ­യിൽ­നി­ന്നു കു­ഞ്ഞി­രാ­മ­ന്റെ ഭാര്യ സു­ഭ­ദ്ര­യും, വ­സു­മ­തി­യും ത­മ്മിൽ ഒരു സം­വാ­ദ­മു­ണ്ടാ­യി. സു­ഭ­ദ്ര വ­സു­മ­തി­യെ കണ്ട നി­മി­ഷ­ത്തിൽ അവളെ തന്റെ മ­ക­ന്റെ ഭാ­ര്യ­യാ­ക്ക­ണ­മെ­ന്നു വി­ചാ­രി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­വ­ളു­ടെ സൌ­ന്ദ­ര്യ­ത്തെ­യും സൌ­ശീ­ല്യ­ത്തെ­യും പറ്റി കേ­ട്ട­ത­ല്ലാ­തെ വ­സു­മ­തി­യെ അ­ഭി­മു­ഖ­മാ­യി സു­ഭ­ദ്ര ഒ­രി­ക്ക­ലും ക­ണ്ടി­രു­ന്നി­ല്ല. സു­ഭ­ദ്ര ന­ല്ലൊ­രു സ്ത്രീ­യാ­ണു്. ഉ­ള്ളിൽ ക­ള­ങ്ക­മു­ള്ള­വ­ള­ല്ല. പക്ഷേ, അ­ധി­ക­കാ­ല­മു­ള്ള സ­ഹ­വാ­സം നി­മി­ത്തം ഭർ­ത്താ­വി­ന്റെ ദു­ഷ്ട­കർ­മ്മം അ­വ­ളി­ലും പ്ര­തി­ഫ­ലി­ച്ചി­ട്ടു­ണ്ടു്. വ­സു­മ­തി­യെ പ­റ­ഞ്ഞു വ­ശ­ത്താ­ക്കേ­ണ്ട­തി­നു പല സൂ­ത്ര­ങ്ങ­ളും ഭർ­ത്താ­വു പ­ഠി­പ്പി­ച്ചി­രു­ന്നു.

വ­സു­മ­തി­യെ കണ്ട ഉടനെ സു­ഭ­ദ്ര­ക്കു് ആ­ശ്ച­ര്യ­വും അ­സൂ­യ­യും ആ­ന­ന്ദ­വും ആശയും ഒക്കെ കൂ­ടി­ച്ചേർ­ന്ന ഒരു മ­നോ­വി­കാ­ര­മു­ണ്ടാ­യി. അ­തി­നാ­ലു­ണ്ടാ­യ അ­മ്പ­ര­പ്പിൽ­നി­ന്നു് വി­മു­ക്ത­യാ­യ ഉടനെ തന്റെ മു­മ്പിൽ മ­ന്ദ­ഹാ­സ മാ­ധു­ര്യ­ത്തിൽ മു­ഴു­കി ക­ളി­ക്കു­ന്ന മനോഹര മു­ഖ­ശ്രീ നോ­ക്കി ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഞാൻ മു­മ്പു് നി­ന്നെ ക­ണ്ടി­രു­ന്നി­ല്ല. നീ എന്റെ വീ­ട്ടിൽ മു­മ്പു് വ­ന്നി­രു­ന്നി­ല്ല, ഇല്ലെ?”

വ­സു­മ­തി:
ഇല്ല, എ­നി­ക്ക­തി­നു സം­ഗ­തി­യു­ണ്ടാ­യി­രു­ന്നി­ല്ല.
സു­ഭ­ദ്ര:
എന്റെ മ­ക­ളു­ടെ താ­ലി­കെ­ട്ടി­നു വ­ന്നി­രു­ന്നി­ല്ലെ? ഞങ്ങൾ താ­ലി­കെ­ട്ടു വളരെ ഘോ­ഷ­മാ­യി ക­ഴി­ച്ചി­രു­ന്നു. അ­തു­പോ­ലെ ഒരു ക­ല്യാ­ണം ഇ­പ്പ­ഴൊ­ന്നും എ­വി­ടെ­യും ക­ഴി­ഞ്ഞി­രു­ന്നി­ല്ല. താലി കെ­ട്ടു­ക­ല്യാ­ണം ക­ഴി­ക്ക­രു­തെ­ന്നു ആ­രൊ­ക്ക­യോ ചിലർ സ­ഭ­കൂ­ടി തീർ­ച്ച­യാ­ക്കി­യി­രു­ന്നു പോൽ. അ­തു­കേ­ട്ട­പ്പോൾ ക­രു­ണാ­ക­ര­ന്റെ അ­ച്ഛ­നു് ദേ­ഷ്യം പി­ടി­ച്ചു. ‘അ­തെ­ന്താ അ­വ­ര­ങ്ങി­നെ തീർ­ച്ച­യാ­ക്കാൻ, എ­ന്നാൽ നാം ക­ല്യാ­ണം ഘോ­ഷ­മാ­യി ക­ഴി­ക്ക­ണം’ എന്നു പ­റ­ഞ്ഞു. 500 ക. ചെ­ല­വാ­ക്കി. ര­ണ്ടാ­ന­യു­ണ്ടാ­യി­രു­ന്നു. ക­ല്യാ­ണ­ക്കു­ട്ടി­കൾ ആ­ന­പ്പു­റ­ത്തു് ക­യ­റി­യാ­ണു് കു­ളി­ക്കാൻ പോ­യ­തു്. എ­നി­ക്കു് നന്നെ പേ­ടി­യാ­യി­പ്പോ­യി­രു­ന്നു. എന്താ നീ പ­റ­യു­ന്നു. കു­ട്ടി­ക­ളെ­ങ്ങാൻ ആ­ന­പ്പു­റ­ത്തു­നി­ന്നു വീ­ണെ­ങ്കി­ലൊ. നി­ന്റെ അ­മ്മ­ക്കു് നീയും നി­ന്റെ ആ­ങ്ങ­ള­യും മാ­ത്ര­മെ മ­ക്ക­ളു­ള്ളു?
വ­സു­മ­തി:
അതെ, അ­ത്ര­യെ ഉള്ളൂ
സു­ഭ­ദ്ര:
സാധു, ദേ­വ­കി­യ­മ്മ ന­ല്ലൊ­രു സ്ത്രീ­യാ­യി­രു­ന്നു. നി­ന്നെ­ക്കാൾ വെ­ളു­ത്തി­ട്ടാ­യി­രു­ന്നു. നി­ന്നേ­ക്കാൾ കുറെ നീ­ള­വും കാണും. (വ­സു­മ­തി­യു­ടെ അമ്മ ദേ­വ­കി­യെ­ന്ന സ്ത്രീ ക­റു­ത്തു നീളം കു­റ­ഞ്ഞ ഒരു സ്ത്രീ­യാ­യി­രു­ന്നു).
വ­സു­മ­തി:
അതെ.
സു­ഭ­ദ്ര:
കാ­ല­ത്തെ മ­രി­ച്ചു­പോ­യി. എ­ന്താ­യി­രു­ന്നു സു­ഖ­ക്കേ­ടു്?ഛർദ്യ…
വ­സു­മ­തി:
വ­യ­റ്റി­ലൊ­രു വേ­ദ­ന­യാ­യി­രു­ന്നു.
സു­ഭ­ദ്ര:
കഷ്ടം! അ­മ്മ­യു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ നി­ന­ക്കി­പ്പോൾ ഒരു ഭർ­ത്താ­വു വ­ന്നി­രു­ന്നു. എന്താ ചെ­യ്യാ, ഭാ­ഗ്യം വേ­ണ്ടെ?
വ­സു­മ­തി:
അ­തെ­ന്താ, അമ്മ മ­രി­ച്ചു­പോ­യ­വർ­ക്കു് ഭർ­ത്താ­വു­ണ്ടാ­ക­യി­ല്ലെ? അ­മ്മ­യു­ള്ള­വർ­ക്കൊ­ക്കെ ഭർ­ത്താ­വു­ണ്ടൊ?
സു­ഭ­ദ്ര:
അ­ങ്ങി­നെ­യ­ല്ലെ ന­മ്മു­ടെ നാ­ട്ടി­ന്റെ മാ­തി­രി? പെ­ണ്ണി­നെ അ­ന്വേ­ഷി­ക്കു­മ്പോൾ അ­വ­ളു­ടെ അ­മ്മ­യു­ണ്ടോ, അ­ച്ഛ­നു­ണ്ടോ, ആ­രൊ­ക്ക­യാ­ണു് ബ­ന്ധു­ക്കൾ, എ­ന്നൊ­ക്കെ­യ­ല്ലെ നോ­ക്കു­ക.
വ­സു­മ­തി­ക്കു് പ­റ­യ­ത്ത­ക്ക യാ­തൊ­രു ദോ­ഷ­വും ഇ­ല്ലാ­യി­രു­ന്നു. എ­ന്നാൽ തന്റെ മകനു് കേവലം ദോ­ഷ­ര­ഹി­ത­യാ­യ ഒരു സ്ത്രീ­യെ മാ­ത്ര­മെ ഭാ­ര്യ­യാ­ക്കു­ക­യു­ള്ള എ­ന്നും അ­തു­കൊ­ണ്ടു് അവൻ വ­സു­മ­തി­യെ വി­വാ­ഹം ചെ­യ്യു­ന്നു­ണ്ടെ­ങ്കിൽ അതു കുറെ ദ­യ­യോ­ടു­കൂ­ടി ചെ­യ്യു­ന്ന­താ­യി­രി­ക്കു­മെ­ന്നും വ­രു­ത്തി­ക്കൂ­ട്ടേ­ണ്ട­തി­നാ­യി­രു­ന്നു ഈ പൊ­ടി­ക്കൈ സു­ഭ­ദ്ര പ്ര­യോ­ഗി­ച്ചി­രു­ന്ന­തു്. സു­ഭ­ദ്ര പി­ന്നെ­യും പ­റ­യു­ന്നു: “ഇനി ഭർ­ത്താ­വി­നെ കി­ട്ടി­യാൽ ത­ന്നെ­യും ബി. എ., ബി. എൽ. ജ­യി­ച്ച­വ­നെ­യൊ­ന്നും കി­ട്ടി­യെ­ന്നു വ­രു­ന്ന­ത­ല്ല. ഇ­പ്പ­ഴ­ത്തെ ചെ­റു­പ്പ­ക്കാ­രൊ­ക്കെ…”
വ­സു­മ­തി:
(ഇടയിൽ ത­ട­ഞ്ഞു­കൊ­ണ്ടു്) ഇ­പ്പ­ഴ­ത്തെ ചെ­റു­പ്പ­ക്കാ­രൊ­ക്കെ അ­മ്മ­യെ നോ­ക്കി­യാ­ണു് മകളെ വി­വാ­ഹം ചെയ്ക, എ­ന്നാ­ണൊ നി­ങ്ങൾ പറവാൻ പോ­കു­ന്ന­തു്?
സു­ഭ­ദ്ര:
അ­ങ്ങി­നെ­യ­ല്ലെ ന­മ്മു­ടെ നാ­ട്ടി­ന്റെ മാ­തി­രി.
ഇ­തു­കേ­ട്ട­പ്പോൾ വ­സു­മ­തി പൊ­ട്ടി­ച്ചി­രി­ച്ചു. സു­ഭ­ദ്ര­യും ചി­രി­ച്ചു. ആ അ­വ­സ­ര­ത്തിൽ വീ­ട്ടി­ന്റെ അ­ടു­ക്ക­ള­പ്പ­ടി­യും ക­ട­ന്നു മൂ­ന്നു സ്ത്രീ­കൾ വന്നു. അവർ വ­സു­മ­തി­യു­ടെ അ­മ്മ­യു­ടെ ജേ­ഷ്ഠ­ത്തി­യു­ടെ മകളായ ക­ല്യാ­ണി­യും, ക­ല്യാ­ണി­യു­ടെ മൂ­ത്ത­മ­കൾ സു­ശീ­ല­യും ര­ണ്ടാ­മ­ത്തെ മകൾ കാർ­ത്ത്യാ­യി­നി­യും ആണു്. അ­വ­രൊ­ക്കെ രാ­മ­മ­ന്ദി­ര­ത്തി­നു് അ­ടു­ക്കെ ചെറിയ ഒരു വീ­ട്ടി­ലാ­ണു് താമസം. ക­ല്യാ­ണി­യു­ടെ ഭർ­ത്താ­വു്, കി­ട്ടൻ, വ­യ­നാ­ട്ടിൽ ഒരു കാ­പ്പി­ത്തോ­ട്ട­ക്കാ­ര­ന്റെ റൈ­ട്ട­രാ­ണു്. ആ ദ­മ്പ­തി­മാ­ക്കു് എ­ട്ടു­മ­ക്ക­ളു­ള്ള­തിൽ മൂ­ത്ത­താ­ണു് സുശീല… മ­ഹാ­ദു­ശ്ശീ­ല­യാ­ണു്. വ­യ­സ്സൊ­രു ഇ­രു­പ­ത്താ­റാ­യി­രി­ക്കും. ക­ണ്ടാൽ മു­പ്പ­ത്ത­ഞ്ചിൽ താഴെ ആരും മ­തി­ക്കു­ക­യി­ല്ല. ര­ണ്ടാ­മ­ത്തേ­തു് രാഘവൻ എ­ന്നൊ­രു മ­ക­നാ­ണു്. അവൻ ഒരു വ­ക്കീ­ലി­ന്റെ ഗു­മ­സ്ത­നാ­ണു്. മൂ­ന്നാ­മ­ത്തെ സ­ന്താ­ന­മാ­ണു് കാർ­ത്ത്യാ­യി­നി. കൊ­ക്ക­യും കു­സൃ­തി­യും ഇ­ങ്ങ­നെ­യു­ള്ള ഒരു പെൺ­കി­ടാ­വു് ഭൂ­ലോ­ക­ത്തിൽ വേറെ ജ­നി­ച്ചി­ട്ടു­ണ്ടോ എ­ന്നു­ള്ള­തു് വളരെ അ­ന്വേ­ഷി­ച്ചു തീർ­ച്ച­യാ­ക്കേ­ണ്ടു­ന്ന കാ­ര്യ­മാ­ണു്. മ­റ്റു­ള്ള കു­ട്ടി­ക­ളൊ­ക്കെ ചെ­റു­പ്പ­മാ­ണു്. ഈ കു­ടും­ബം കോ­ര­പ്പ­നെ­ക്കൊ­ണ്ടു് ക­ഴി­ഞ്ഞു കൂ­ടു­ക­യാ­ണു്. വ­യ­നാ­ട്ടിൽ­നി­ന്നു കി­ട്ടൻ റൈ­ട്ടർ എ­പ്പോ­ഴെ­ങ്കി­ലും അഞ്ചോ പത്തോ ഉ­റു­പ്പി­ക അ­യ­ക്കു­ക­യെ ഉള്ളു. രാ­ഘ­വ­നു ദി­വ­സേ­ന അരയൊ കാലൊ ഉ­റു­പ്പി­ക കി­ട്ടാ­റു­ള്ള­തു് സ്വ­ന്തം ധൂർ­ത്തി­നു മ­തി­യാ­കാ­തെ­യാ­ണു് വ­രാ­റു്. വ­സു­മ­തി­യു­ടെ അമ്മ ജീ­വ­നോ­ടു­കൂ­ടി­യു­ള്ള കാ­ല­ത്തു് ക­ല്യാ­ണി­യു­ടെ വീ­ട്ടിൽ വേ­ണ്ടു­ന്ന സർ­വ്വ­വും കോ­ര­പ്പൻ അ­റി­ഞ്ഞും അ­റി­യാ­തെ­യും കൊ­ടു­ത്തു­പോ­രി­ക­യും അ­വ­ളു­ടെ മ­ര­ണ­ശേ­ഷം വ­സു­മ­തി കൃ­ത്യ­മാ­യ ഒരു സംഖ്യ മാ­സാ­ന്തം ആ കു­ടും­ബ­ത്തി­നു ദാനം ചെ­യ്ക­യും ചെ­യ്തു. ദേ­വ­കി­യു­ടെ മ­ര­ണ­ശേ­ഷം മു­മ്പു കി­ട്ടി­യ­തു­പോ­ലെ അ­രി­യും നെ­ല്ലും പണവും കി­ട്ടാ­തി­രു­ന്ന­തി­നാൽ ക­ല്യാ­ണി­ക്കും മ­ക്കൾ­ക്കും വ­സു­മ­തി­യോ­ടു് ഉള്ളു കൊ­ണ്ടു് അത്ര ര­സ­മി­ല്ല. കോ­ര­പ്പ­നെ­യും മ­ക്ക­ളെ­യും ദു­ഷി­ക്കു­ക­യും അ­വ­രെ­ക്കൊ­ണ്ടു് ചില അ­പ­വാ­ദ­ങ്ങൾ പ­റ­ഞ്ഞു­ണ്ടാ­ക്കു­ക­യും ആണു് രാ­ഘ­വ­ന്റെ പ്ര­വൃ­ത്തി. കി­ട്ടൻ രാ­ജ്യ­ത്തു് ഇ­റ­ങ്ങു­ന്ന അ­വ­സ­ര­ത്തി­ലൊ­ക്കെ കോ­ര­പ്പ­ന്റെ വീ­ട്ടിൽ പോയി മൂ­ന്നു­നേ­ര­വും ശാ­പ്പെ­ടു­ക­യും അവിടെ നി­ന്നി­റ­ങ്ങി അ­ച്ഛ­നെ­യും മ­ക്ക­ളെ­യും ദു­ഷി­ക്കു­ക­യും ചെ­യ്യും. ഇ­തൊ­ക്കെ കോ­ര­പ്പൻ അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കി­ലും തന്റെ ഭാ­ര്യ­യു­ടെ കു­ടും­ബ­ങ്ങ­ളാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു യാ­തൊ­ന്നും പ്ര­വൃ­ത്തി­ക്കാ­റി­ല്ല. രാ­മ­നു­ണ്ണി അ­തൊ­ന്നും വി­ല­വെ­ച്ചി­ല്ല. വ­സു­മ­തി ഈ വിവരം അ­റി­ഞ്ഞ­ശേ­ഷം തന്റെ കൈ അ­ല്പാ­ല്പം ചു­രു­ക്കി­ത്തു­ട­ങ്ങി. മ­റു­ഭാ­ഗ­ത്തു ദു­ഷി­വർ­ദ്ധി­ച്ചും തു­ട­ങ്ങി.

അ­ങ്ങി­നെ­യു­ള്ള സം­ബ­ന്ധി­ക­ളാ­ണു് ഈ അ­വ­സ­ര­ത്തിൽ രാ­മ­മ­ന്ദി­ര­ത്തിൽ എ­ത്തി­യ­തു്. ക­ല്യാ­ണി സു­ഭ­ദ്ര­യെ കണ്ട ഉടനെ നിറയ ‘കാതില’ എന്ന പൊ­ന്നാ­ഭ­ര­ണം കെ­ട്ടി ഞാ­ത്തി­യ കാ­തു­കൾ ആ­ട്ടി­ക്കൊ­ണ്ടു് ഒരു പ­ച്ച­ച്ചി­രി­യോ­ടു­കൂ­ടി “ആയേ, ഇ­ങ്ങ­ളു­ണ്ടൊ വ­ന്നി­റ്റ്?” എന്നു ചോ­ദി­ച്ചു. സു­ഭ­ദ്ര അതിനു പ­ക­ര­മാ­യി ഒന്നു ചി­രി­ച്ച­ത­ല്ലാ­തെ മ­റു­പ­ടി­യൊ­ന്നും പ­റ­ഞ്ഞി­ല്ല.

ക­ല്യാ­ണി:
എ­ന­ക്കു് മൻ­സി­ലാ­യി ഇ­ങ്ങ­ള് പെ­ണ്ണു് കാ­ണാ­മ്പ­ന്ന­ത­ല്ലെ.
ഇതു കേ­ട്ട­പ്പോൾ വ­സു­മ­തി­യു­ടെ മുഖം ചു­ക­ന്നു. സു­ഭ­ദ്ര അശേഷം ര­സി­ക്കാ­ത്ത ഭാവം ന­ടി­ച്ചു. കാർ­ത്ത്യാ­യി­നി പൊ­ട്ടി­ച്ചി­രി­ച്ചു. സുശീല വ­സു­മ­തി­യു­ടെ പി­ന്നിൽ­നി­ന്നു അവളെ പ­രി­ഹ­സി­ക്കു­ന്ന­നി­ല­യിൽ കൊ­ഞ്ഞ­നം കാ­ട്ടി. പി­ന്നെ അ­ല്പ­നേ­രം ആരും മി­ണ്ടാ­തി­രു­ന്ന­ശേ­ഷം സു­ഭ­ദ്ര ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഞാൻ പെ­ണ്ണി­നെ കാ­ണാ­നൊ­ന്നും വ­ന്ന­ത­ല്ല. ഞാൻ ഈ വീടു കാണാൻ വ­ന്ന­താ­ണു്”.
വ­സു­മ­തി:
(കോ­പ­ത്തോ­ടു­കൂ­ടി) ഇനി പെ­ണ്ണി­നെ കാണാൻ വ­ന്ന­താ­ണെ­ങ്കിൽ തന്നെ എ­ന്താ­ണു്? ക­ല്യാ­ണി ജേ­ഷ്ഠ­ത്തി­ക്കു് ത­ര­ന്ത­രം­പോ­ലെ നാ­ല­ഞ്ചു പെൺ­കു­ട്ടി­ക­ളു­ണ്ട­ല്ലോ. വേ­ണ്ടു­ന്ന­തി­നെ തി­ര­ഞ്ഞെ­ടു­ക്കാ­മ­ല്ലൊ.
ക­ല്യാ­ണി:
ക­ല്യാ­ണി­യേ­ട്ട­ത്തീ­ന്റെ മ­ക്ക­ളെ ഇപ്പം ആ­രി­ക്കും കൊ­ടു­ക്കു­ന്നി­ല്ല. അതു് കൊറെ ആളു് ചോ­ദി­ച്ചു­പോ­യി.
സു­ഭ­ദ്ര:
അ­തൊ­ക്കെ എ­ന്തി­നാ­ണു് പ­റ­യു­ന്ന­തു്. ഞാൻ അ­തി­നൊ­ന്നും വ­ന്ന­ത­ല്ല.
കാർ­ത്ത്യാ­യി­നി:
വ­സു­മ­തി­യേ­ട്ട­ത്തി­ക്കു് ദാ­മോ­ദ­രൻ ഇല്ലെ?
വല്ല ഇ­ടി­ത്തീ വീ­ഴു­ക­യോ ഭൂ­ക­മ്പം ഉ­ണ്ടാ­യി ഭൂമി ന­ടു­വേ­പി­ളർ­ക്കു­ക­യോ, ചെ­യ്ക­യാ­യി­രു­ന്നു ചെ­യ്ത­തെ­ങ്കിൽ വ­സു­മ­തി അത്ര പ­രി­ഭ്ര­മി­ക്കു­ക­യി­ല്ലാ­യാ­യി­രു­ന്നു. ഈ വാ­ക്കു­കേ­ട്ട­പ്പോൾ അ­വൾ­ക്കു­ത­ന്നെ നി­ശ്ച­യി­ക്കാൻ പാ­ടി­ല്ലാ­തി­രു­ന്ന ഒരു മ­നോ­വി­കാ­ര­മു­ണ്ടാ­യി, ശരീരം ആ­പാ­ദ­ചൂ­ഡം വി­യർ­ത്തു. മുഖം, ക­ഠാ­രം­കൊ­ണ്ടു കു­ത്തി­യാൽ ഒരു തു­ള്ളി ചോര വ­രാ­ത്ത­വി­ധം വിളറി. ഉടനെ മു­ഖ­ത്തു് രക്തം നി­റ­യു­ക­യും ചെ­യ്തു. മ­നോ­ഹ­ര­ങ്ങ­ളാ­യ ക­ണ്ണു­ക­ളിൽ നി­ന്നു തീ­പ്പൊ­രി പാറും വി­ധ­ത്തിൽ കാർ­ത്ത്യാ­യ­നി­യെ ഒന്നു നോ­ക്കി, ക­ല്യാ­ണി­യോ­ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ജ്യേ­ഷ്ഠ­ത്തീ, നി­ങ്ങ­ളു­ടെ മ­ക്ക­ളെ നല്ല മ­ര്യാ­ദ പ­ഠി­പ്പി­ക്കാൻ ക­ഴി­ക­യി­ല്ലെ­ങ്കിൽ, അവർ മേലാൽ എന്റെ വീ­ട്ടിൽ ക­യ­റേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല.”
ക­ല്യാ­ണി:
അ­പ്പെ­ണ്ണു് അ­ങ്ങ­നേ­ന്നെ­യാ, എന്താ പ­റ­യാ­ന്നി­ല്ല. (കാർ­ത്ത്യാ­യി­നി­യെ നോ­ക്കീ­ട്ട്) ഇ­നി­ക്കെ­ന്താ­ണെ, പെ­രാ­ന്താ­യി­പ്പോ­യോ? (വ­സു­മ­തി­യോ­ട്) ഞീ ഒ­ന്നും വി­ജാ­രി­ക്ക­ണ്ട­മ്മാ.
വ­സു­മ­തി ഈ പ­റ­ഞ്ഞ­തു മു­ഴു­വൻ കേൾ­ക്കാൻ നി­ല്ക്കാ­തെ സു­ഭ­ദ്ര­യോ­ടു “ഞാൻ വേഗം വ­രു­ന്നു” എന്നു പ­റ­ഞ്ഞു, ആ മു­റി­യിൽ­നി­ന്നു പോയി. അവൾ പോയ ഉടനെ
ക­ല്യാ­ണി:
ഓ, ബല്യ തി­ക്കാ­രോ­ള്ള പെ­ണ്ണാ. എന്താ, അ­ച്ച­നു് നല്ല പ­ണോ­ണ്ടു്. ഓ­ക്കു് ആരെ മ­ങ്ങ­ലം ക­ഴി­ച്ചാ­ലെ­ന്താ?
സു­ഭ­ദ്ര:
ആ­രാ­ണു് ദാ­മോ­ദ­രൻ?
ക­ല്യാ­ണി:
ആ കണ്ണൻ കു­രി­ക്ക­ളെ മോ­നാ­യി­ക്ക­ലൊ
സുശീല:
ന­വ­റോ­ജി സേ­ട്ടൂ­ന്റെ ശാ­പ്പി­ലെ മേനോൻ.
ക­ല്യാ­ണി:
പോണെ, ഓള് കേ­ക്ക­ണ്ട. ഓ­ക്കു് ദേ­ശ്യം പി­ടി­ക്കും
സു­ഭ­ദ്ര:
അവൻ വ­സു­മ­തി­യെ ക­ല്യാ­ണം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി­യൊ?
ക­ല്യാ­ണി:
ഓറ് ര­ണ്ടാ­ളും തീർ­ച്ച­യാ­ക്കി. ഇ­പ്പ­ള­ത്തെ പ­ടി­പ്പു പെ­ണ്ണു­ങ്ങ­ള­ല്ലെ. പെ­ണ്ണൊ­രു­മ്പെ­ട്ടാൽ പ്ര­ഹ്മാ­വി­നും ത­ടു­ക്കാൻ ക­യ്യൂ­ല്ലാ­ന്നു് വെ­റു­ത­യാ കാ­ര­ണോ­മ്മാ­റ് പ­റ­ഞ്ഞ­തു്.
സു­ഭ­ദ്ര:
ഓഹൊ അ­ങ്ങി­നെ­യാ­ണോ.
വ­സു­മ­തി, ഒരു വെ­ള്ളി­ത്ത­ളി­ക­യിൽ മു­റു­ക്കാ­നും കൊ­ണ്ടു് ര­ണ്ടാ­മ­തും അ­തി­ന­ക­ത്തു ക­ട­ന്നു­വ­ന്നു.

“മു­റു­ക്കു­ന്നി­ല്ലെ? മു­റു­ക്കിൻ” എന്നു സു­ഭ­ദ്ര­യോ­ടു പ­റ­ഞ്ഞു.

“മു­റു­ക്കാം” എന്നു പ­റ­ഞ്ഞു തളിക വാ­ങ്ങി സു­ഭ­ദ്ര അ­ടു­ക്കെ വെ­ച്ചു. ക­ല്യാ­ണി ത­ളി­ക­വാ­ങ്ങി തന്റെ അ­ടു­ക്കൽ വെ­ച്ചു മു­റു­ക്കി­ത്തു­ട­ങ്ങി. അ­തി­ലി­ട­യ്ക്കു് ഇ­ങ്ങി­നെ ചോ­ദി­ച്ചു.

“ഈന്റെ മൂത്ത മോ­നി­പ്പം ഏടയാ?”

സു­ഭ­ദ്ര:
അവൻ മ­ദി­രാ­ശി­യി­ലാ­ണു്. ഒരു കൊ­ല്ലം കൂടി അവിടെ ഒരു വ­ക്കീ­ലി­ന്റെ കീഴിൽ കുറെ ശീ­ലി­ക്കേ­ണ്ട­തു­ണ്ടു്. അതു ക­ഴി­ഞ്ഞാൽ വ­ക്കീ­ലാ­യി­വ­രും.
ക­ല്യാ­ണി:
എ­ന്നാ­നോ­ളീ ഞാൻ ക­ണ്ട­തു്. തന്നെ, ക­യി­ഞ്ഞ­കൊ­ല്ല­ത്തെ ഉ­ത്സ­വ­ത്തി­നു്, അ­മ്പ­ല­ത്തി­ലു് വ­ന്നേ­രം. നന്ന മെ­ലി­ഞ്ഞി­പോ­യി, പ­ടി­ച്ചി­റ്റാ­യി­രി­ക്കും.
സു­ഭ­ദ്ര:
അവനു ക­ഴി­ഞ്ഞ­കൊ­ല്ലം മ­ദി­രാ­ശി വെ­ച്ചു ഒരു പ­നി­യു­ണ്ടാ­യി­രു­ന്നു.
തന്റെ ഭർ­ത്താ­വു് പ­റ­ഞ്ഞു പ­ഠി­പ്പി­ച്ച സം­ഗ­തി­ക­ളെ­പ്പ­റ്റി സം­സാ­രി­ക്കു­മ്പ­ഴ­ല്ലാ­തെ, സു­ഭ­ദ്ര ബു­ദ്ധി­പുർ­വ്വ­മാ­യും വി­വേ­ക­ത്തോ­ടു കൂ­ടി­യും മാ­ത്ര­മെ സം­സാ­രി­ക്കാ­റു­ള്ളു­വെ­ന്നു വാ­യ­ന­ക്കാർ മ­ന­സ്സി­ലാ­ക്കി­യി­രി­ക്കു­മ­ല്ലൊ. മ­ക­ന്റെ വി­വ­ര­മെ­ത്തി­യ­പ്പോൾ പ­ഠി­ച്ച­തു് ഓർ­മ്മ­വ­ന്നു. എ­ന്നി­ട്ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു: “വ­സു­മ­തി ക­രു­ണാ­ക­ര­നെ ക­ണ്ടി­രു­ന്നു­വോ?”

വ­സു­മ­തി “ഇല്ല” എന്നു മ­റു­പ­ടി പ­റ­ക­യും “എ­നി­ക്കു് കാ­ണേ­ങ്ങു­ന്ന ആ­വ­ശ്യ­മി­ല്ല” എന്നു മ­ന­സ്സിൽ വി­ചാ­രി­ക്കു­ക­യും ചെ­യ്തു.

സു­ഭ­ദ്ര:
അ­വ­ന്റെ അച്ഛൻ അ­വ­നോ­ടു് ഇ­വി­ടെ­യൊ­ക്കെ വന്നു രാ­മ­നു­ണ്ണി­യേ­യും മ­റ്റും ക­ണ്ടു­പോ­കാൻ കൂ­ട­ക്കൂ­ട പ­റ­യാ­റു­ണ്ടു്. മ­ദി­രാ­ശി­ന്നു വന്ന ഉടനെ ഞാ­നി­ങ്ങ­ട്ട­യ­ക്കും.

ഇ­തി­നെ­ന്താ­ണു് മ­റു­പ­ടി പ­റ­യേ­ണ്ട­തെ­ന്നു വ­സു­മ­തി അ­റി­യാ­തെ കു­ഴ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ കാർ­ത്ത്യാ­യി­നി വായും പൊ­ത്തി ചി­രി­ച്ചു. സുശീല അവളെ പി­ടി­ച്ചൊ­ന്നു നു­ള്ളി. അ­പ്പോൾ കാർ­ത്ത്യാ­യി­നി, “എ­ന്താ­ണേ­ട­ത്തി, എന്നെ നു­ള്ളു­ന്നു” എ­ന്നു് ഉ­റ­ക്കെ ചോ­ദി­ച്ചു. വ­സു­മ­തി­യും സു­ഭ­ദ്ര­യും മു­ഖ­ത്തോ­ടു മുഖം നോ­ക്കി.

ക­ല്യാ­ണി:
ഇ­ങ്ങ­ളൊ­രി വർ­ത്ത­മാ­നം പറയാൻ ത­മ്മേ­ക്കൂ­ലാ­ലൊ, പോ­യാ­ട്ടെ. ര­ണ്ടും പൊ­ര­ക്കു പോ­യാ­ട്ടെ. കു­ട്ട്യോ­ളു­ണ്ടാ ഉം ക­രേ­ന്നു്.

ഇതു കേ­ട്ട­പ്പോൾ സുശീല വേ­ഗം­പു­റ­ത്തേ­ക്കു­പോ­യി കാർ­ത്ത്യാ­യി­നി പി­ന്നെ­യും “ഞാ­നെ­ന്താ­ക്കു­ന്ന­പ്പാ” എന്നു പ­റ­ഞ്ഞു അ­വി­ടെ­ത്ത­ന്നെ നി­ന്നു.

അ­പ്പോൾ ഒരു ഭൃ­ത്യൻ ചാ­യ­യും പ­ല­ഹാ­ര­വും കൊ­ണ്ടു­വ­ന്നു അ­വ­രു­ടെ മു­മ്പിൽ വെ­ച്ചു. അ­വ­രൊ­ക്കെ അതു ക­ഴി­ച്ചു തീർ­ന്ന­പ്പോൾ കു­ഞ്ഞി­രാ­മ­നും കോ­ര­പ്പ­നും ആ മു­റി­യിൽ ക­ട­ന്നു­വ­ന്നു. വ­സു­മ­തി­യെ കണ്ട ഉടനെ കു­ഞ്ഞി­രാ­മൻ: ഇതാണോ നി­ങ്ങ­ളു­ടെ മകള്? ഇവൾ വലിയ വി­ദു­ഷി­യാ­ണെ­ന്നൊ­ക്കെ കേ­ട്ടി­ട്ടു­ണ്ടു്. എന്നു പ­റ­ഞ്ഞു. പി­ന്നെ സു­ഭ­ദ്ര­യെ നോ­ക്കീ­ട്ട് “എന്താ പോ­കാ­നാ­യി­ല്ലെ?”

സു­ഭ­ദ്ര:
ഞാൻ നി­ങ്ങൾ പു­റ­പ്പെ­ടു­ന്ന­തും കാ­ത്തു­നി­ല്ക്ക­യ­ല്ലെ?

ഇ­ങ്ങി­നെ പ­റ­ഞ്ഞു സു­ഭ­ദ്ര­യും കോ­ര­പ്പ­നും കു­ഞ്ഞി­രാ­മ­നും പ­റ­ത്തേ­യ്ക്കി­റ­ങ്ങി. സു­ഭ­ദ്ര പോയി വ­ണ്ടി­യിൽ ക­യ­റി­യ­പ്പോൾ ക­ഞ്ഞി­രാ­മൻ കോ­ര­പ്പ­നെ സ്വ­കാ­ര്യം വി­ളി­ച്ചു ഇ­ങ്ങി­നെ പ­റ­ഞ്ഞു, “ഞങ്ങൾ ഇവിടെ വ­ന്ന­തു മ­റ്റൊ­ന്നു­മ­ല്ല എന്റെ മകൾ സ­രോ­ജി­നി­യെ നി­ങ്ങ­ളു­ടെ മകൻ രാ­മ­നു­ണ്ണി ക­ല്യാ­ണം ക­ഴി­ക്കു­മെ­ങ്കിൽ എന്റെ മകനു് വ­സു­മ­തി­യെ ക­ല്യാ­ണം ക­ഴി­ക്കാ­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു. ഇതിൽ നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം അ­റി­വാൻ വ­ന്ന­താ­ണു്.”

ഈ വാ­ക്കും അ­തി­ന്റെ സ്വ­ര­ത്തി­ല­ട­ങ്ങി­യ ധി­ക്കാ­ര­വും ആ­ലോ­ചി­ച്ചു­ണ്ടാ­യ കോപം ഒ­രു­വി­ധം അ­ട­ക്കി കിഴവൻ ഇ­ങ്ങി­നെ മ­റു­പ­ടി പ­റ­ഞ്ഞു.

“ഇതിൽ ഒരു അ­ഭി­പ്രാ­യം എ­ങ്ങി­നെ­യാ­ണു് ഇ­ത്ര­വേ­ഗം പറയുക. ഒ­ന്നാ­മ­തു് അ­വ­രോ­ടു് അ­ന്വേ­ഷി­ക്ക­ണം.”

കു­ഞ്ഞി­രാ­മൻ:
അ­വ­രോ­ടു് എ­ന്താ­ണു് അ­ന്വേ­ഷി­ക്കാൻ! കു­ട്ടി­കൾ­ക്കു് അത്ര വലിയ സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്ക­രു­തു്.
കോ­ര­പ്പൻ:
എന്റെ അ­ഭി­പ്രാ­യം അ­ങ്ങി­നെ­യ­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല, അ­വ­രു­ടെ കാ­ര­ണ­വ­രു­ടെ­യും മ­റ്റും അ­നു­മ­തി­യും വേ­ണ­മ­ല്ലൊ. എ­ത്ര­യാ­യാ­ലും ന­മു­ക്കു് മ­രു­മ­ക്ക­ത്താ­യ­മ­ല്ലെ?
കു­ഞ്ഞി­രാ­മൻ:
അതു നി­ങ്ങൾ അ­ന്വേ­ഷി­ച്ചോ­ളിൻ. എ­ന്നി­ട്ടു് ഒരു മ­റു­പ­ടി പ­റ­ഞ്ഞാൽ മതി.
കോ­ര­പ്പൻ:
അ­ങ്ങി­നെ­യാ­വാം.
ഇ­ങ്ങി­നെ പ­റ­ഞ്ഞു ര­ണ്ടു­പേ­രും പി­രി­ഞ്ഞു.

കോ­ര­പ്പൻ അ­ക­ത്തു­വ­ന്നു രാ­മ­നു­ണ്ണി­യെ വി­ളി­ച്ചു കു­ഞ്ഞി­രാ­മൻ സ്വ­കാ­ര്യം പറഞ്ഞ വിവരം അ­വ­നോ­ടു പ­റ­ഞ്ഞു, രണ്ടു പേരും കു­റെ­നേ­രം ചി­രി­ച്ചു.

ഒരു കത്തു

കാ­ണു­മ്പോ­ഴും തൊ­ടു­മ്പോ­ഴും

കേൾ­ക്കു­മ്പോ­ള­രു­ളു­മ്പ­ഴും

യാ­തൊ­ന്നു­ള്ളം ദ്ര­വി­പ്പി­ക്കും

സ്നേ­ഹ­മാ­യ­തു­താൻ ദൃഢം

(കെ. സി. കേ­ശ­വ­പി­ള്ള)

വൈ­കു­ന്നേ­രം ഏ­ഴു­മ­ണി­യാ­യി. കടൽ ചു­ങ്ക­ത്തി­ന­ടു­ത്തു­ള്ള പ്ര­ദേ­ശ­ങ്ങ­ളി­ലെ തി­ക്കും തി­ര­ക്കും ഒ­ട്ട­വ­സാ­നി­ച്ചു. പാ­ണ്ടി­ക­ശാ­ല­ക­ളി­ലും ഷാ­പ്പു­ക­ളി­ലും വി­ള­ക്കു­കൊ­ളു­ത്തി. ആ­കാ­ശ­ത്തിൽ ന­ക്ഷ­ത്ര­ങ്ങൾ ഓ­രോ­ന്നോ­രോ­ന്നാ­യി ക്ര­മേ­ണ പ്ര­കാ­ശി­ച്ചു തു­ട­ങ്ങി. ദാ­മോ­ദ­രൻ ബേ­ങ്കു­മു­റി­യിൽ ഇ­രു­ന്നു ഓരോ ക­ണ­ക്കു­കൾ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­വ­ന്റെ അ­ടു­ക്കൽ ഒരു മേ­ശ­യിൽ ഒരു വി­ള­ക്കു ക­ത്തി­ച്ചു­വെ­ച്ചി­ട്ടു­ണ്ടു്. സ­മീ­പ­ത്തു ഒരു മാ­പ്പി­ള കൂ­ലി­ക്കാ­രൻ നി­ല­ത്തി­രു­ന്നു ചില കൈ­ച്ചാ­ക്കു­കൾ തു­ന്നി­ക്കൊ­ണ്ടി­രി­ക്കു­ന്നു. രാ­ത്രി­യാ­യ­തി­നു­ശേ­ഷം ദാ­മോ­ദ­ര­ന്നു് അ­വ­ന്റെ പ്ര­വൃ­ത്തി­യിൽ തൃ­ഷ്ണ­കു­റ­ഞ്ഞു­കൊ­ണ്ടു വ­രു­ന്നു­ണ്ടെ­ന്നു അവനു തന്നെ തോ­ന്നി­ത്തു­ട­ങ്ങി. വ­സു­മ­തി­യെ സ്നേ­ഹി­ക്കു­ന്ന­തി­നും, ആ സ്നേ­ഹം ഇ­പ്പോൾ പ്രാ­പി­ച്ചി­രി­ക്കു­ന്ന ദ­ശാ­ന്ത­ര­ത്തിൽ എ­ത്തു­ന്ന­തി­നും മു­മ്പിൽ ദാ­മോ­ദ­രൻ ചി­ല­പ്പോൾ രാ­ത്രി പ­ത്തു­മ­ണി­വ­രെ തന്റെ ജോ­ലി­യിൽ ഏ­കാ­ഗ്ര­ചി­ത്ത­നാ­യി പ്ര­വൃ­ത്തി­ച്ചു­കൊ­ണ്ടി­രി­യ്ക്ക പ­തി­വു­ണ്ടു്. മ­നു­ഷ്യർ­ക്കു് തൃ­പ്തി­വ­രു­ത്താ­നു­ള്ള മൂ­ന്നു സം­ഗ­തി­ക­ളിൽ ര­ണ്ടെ­ണ്ണം മാ­ത്ര­മെ അവൻ അ­തു­വ­രെ സൂ­ക്ഷി­ക്കേ­ണ്ട­താ­യി­രു­ന്നു­ള്ളു. തന്റെ ശരീര സം­ബ­ന്ധ­മാ­യ ഭ­ക്ഷ­ണം, വ­സ്ത്രം, മു­ത­ലാ­യ­വ­യും, ബു­ദ്ധി­യെ സം­ബ­ന്ധി­ക്കു­ന്ന അ­ഭ്യാ­സ­ങ്ങ­ളും. വ­സു­മ­തി­യെ ക­ണ്ട­റി­ഞ്ഞ­തു­മു­തൽ തന്റെ ഹൃ­ദ­യ­ത്തെ സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ത്തിൽ കൂടി ശ്ര­ദ്ധി­ക്കേ­ണ്ട­താ­യി­വ­ന്നു.

കാ­മ­ദേ­വ­നു് അംഗജൻ എന്ന പേ­രി­നേ­ക്കാൾ മനോജൻ എന്ന പേ­രാ­ണു് അധികം യോ­ജി­ച്ച­തെ­ന്നു ഞാൻ പ­ല­പ്പോ­ഴും വി­ചാ­രി­ക്കാ­റു­ണ്ടു്. ഏ­താ­യാ­ലും പ്ര­ണ­യം ഹൃ­ദ­യ­ചേ­ഷ്ട­ക­ളിൽ­വെ­ച്ചു ഏ­റ്റ­വും പ്രാ­ധാ­ന്യ­ത­യു­ള്ള­താ­ണെ­ന്നു സ­മ്മ­തി­ക്കാ­ത്ത­വർ ഉ­ണ്ടാ­യി­രി­ക്ക­യി­ല്ല. ശ­രീ­ര­ത്തി­നു് പ്രാ­യം തി­ക­ഞ്ഞു­കൊ­ണ്ടു­വ­രു­ന്ന­ത­നു­സ­രി­ച്ചു അ­ന്തഃ­ക­ര­ണ­ങ്ങ­ളി­ലെ ഓരോ വി­കാ­ര­ങ്ങൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­കൊ­ണ്ടു­വ­രു­ന്നു. മ­നു­ഷ്യ­രിൽ ഓ­രോ­രു­ത്ത­ന്റെ പ്ര­കൃ­തി­യ്ക്കും വാ­സ­ന­യ്ക്കും അ­നു­സ­രി­ച്ചു് ഇ­വ­യു­ടെ ശ­ക്തി­ക്കും സ്വ­ഭാ­വ­ത്തി­നും വ്യ­ത്യാ­സ­മു­ണ്ടാ­കു­മെ­ന്ന­ല്ലാ­തെ, സർവ്വ മ­നു­ഷ്യ­നും ഈ സം­ഗ­തി­കൾ സം­ഭ­വി­ക്കാ­തി­രി­ക്ക­യി­ല്ല. ലോ­ക­ത്തിൽ ത­നി­ക്കു ചു­റ്റു­മു­ള്ള കാ­ര്യ­ങ്ങൾ ക­ണ്ടാൽ അ­വ­യെ­പ്പ­റ്റി ചോ­ദ്യം ചെ­യ്തു മ­ന­സ്സി­ലാ­ക്കാ­നു­ള്ള ശ്രമം ഒരു ശി­ശു­വിൽ കാ­ണു­ക­യും അവൻ ബാല്യ ദ­ശ­യി­ലെ­ത്തു­മ്പോൾ, തന്റെ ഓർ­മ്മ­ശ­ക്തി­യെ അധികം ഉ­പ­യോ­ഗി­ച്ചു ക്ഷ­ണ­ത്തിൽ പലതും മ­ന­പ്പാ­ഠം പ­ഠി­ക്ക­യും പി­ന്നെ ക്ര­മേ­ണ ആ­ലോ­ച­നാ­ശ­ക്തി­യും വി­വേ­ച­നാ­ശ­ക്തി­യും പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ബു­ദ്ധി­യെ സം­ബ­ന്ധി­ച്ചു­മാ­ത്ര­മ­ല്ല ശ­രീ­ര­ത്തെ സം­ബ­ന്ധി­ച്ചും ഇ­ങ്ങി­നെ­യു­ള്ള മാ­റ്റ­ങ്ങൾ ഉ­ണ്ടാ­കു­ന്നു. ശ­രീ­ര­ത്തി­ന്റ വ­ളർ­ച്ച­ക്കും പി­ന്നെ ക്ഷ­യ­ത്തി­നും അ­നു­സ­രി­ച്ചു ഭ­ക്ഷ­ണ­ത്തി­ന്റ ആ­വ­ശ്യ­ത്തി­നും ഗു­ണ­ത്തി­നും ഭേ­ദ­ഗ­തി ആ­വ­ശ്യ­പ്പെ­ടു­ന്നു. അ­ച്ഛ­ന­മ്മ­മാ­രെ സ്നേ­ഹി­ക്കാ­നും ഗു­രു­നാ­ഥ­ന്മാ­രെ ബ­ഹു­മാ­നി­ക്കാ­നും പ­ഠി­ച്ചു­ശീ­ലി­ച്ച യു­വ­ജ­ന­ങ്ങ­ളു­ടെ ഹൃദയം ക്ര­മേ­ണ ത­ങ്ങ­ളു­ടെ പ്ര­ണ­യി­നി­കൾ­ക്കാ­യി സ­മർ­പ്പി­ക്കു­ന്നു.

പ്ര­ണ­യം! യ­ഥാർ­ത്ഥ­പ്ര­ണ­യം! വി­വ­രി­ക്കാൻ കേവലം അ­സാ­ധ്യ­മാ­യ എ­ന്തൊ­രു ചൈ­ത­ന്യ­മാ­ണി­തു്. രണ്ടു ഹൃ­ദ­യ­ങ്ങ­ളിൽ നി­ന്നു പു­റ­പ്പെ­ട്ടു. അ­ന്യോ­ന്യം സ്ഥ­ല­മാ­റ്റം ചെ­യ്തു നി­വ­സി­ക്കു­ന്ന ഈ ചൈ­ത­ന്യ­ത്തി­ന്റെ ശക്തി കേവലം വി­വ­രി­യ്ക്കാൻ ക­ഴി­യാ­ത്ത ദൈ­വി­ക­മാ­യ ഒ­ന്നാ­കു­ന്നു. അതിനെ തെ­റ്റി ധ­രി­ക്ക­രു­തു്. കാ­യി­ക­മാ­യ സ­ന്തോ­ഷ­ത്തെ ആ­സ്വ­ദി­ക്കേ­ണ്ട­തി­നു­മാ­ത്രം തൽ­ക്കാ­ല­മു­ണ്ടാ­കു­ന്ന മ­നോ­വി­കാ­ര­വും യ­ഥാർ­ത്ഥ­പ്ര­ണ­യ­വും ര­ണ്ടും ര­ണ്ടാ­ണു്. ഒ­ന്നു് മൃ­ഗ­ങ്ങൾ­ക്കു സാ­ധാ­ര­ണ­മാ­യ­തും മ­റ്റേ­തു കേവലം ദൈ­വി­ക­വു­മാ­കു­ന്നു. വി­ദ്യാ­ഭ്യാ­സം കൊ­ണ്ടു പ­രി­പ­ക്വ­ത സി­ദ്ധി­ച്ച ബു­ദ്ധി­യു­ടെ സ­ഹാ­യ­ത്താൽ ഹൃ­ദ­യ­ത്തിൽ അ­ങ്കു­രി­ച്ചു­ണ്ടാ­കു­ന്ന ഈ ശ­ക്തി­യു­ടെ ഏ­താ­നം­ശ­മെ­ങ്കി­ലും അ­നു­ഭ­വി­യ്ക്കാ­തെ ജീ­വി­ച്ചു മ­രി­യ്ക്കു­ന്ന മ­നു­ഷ്യ­മൃ­ഗ­ങ്ങൾ എ­ത്ര­യു­ണ്ടു്. ഈ ചൈ­ത­ന്യം ജീ­വ­ദ­ശ­യിൽ യ­ഥാ­കാ­ല­ത്തിൽ ഒ­രി­യ്ക്കൽ സർ­വ്വ­മ­നു­ഷ്യ­രി­ലും ഉ­ണ്ടാ­കു­ന്ന­താ­ണെ­ങ്കി­ലും അതു പ്ര­തി­ബിം­ബി­യ്ക്ക­ത്ത­ക്ക­താ­യ മ­റ്റൊ­രു ഹൃ­ദ­യ­ത്തെ കാ­ണാ­തെ എത്ര പേർ അ­തി­ന്റെ യ­ഥാർ­ത്ഥ­ഗു­ണ­മ­നു­ഭ­വി­ക്കാ­തെ മ­രി­ക്കു­ന്നു. ഇ­തി­നോ­ടു പല സം­ഗ­തി­കൊ­ണ്ടും പ്രഥമ ദൃ­ഷ്ടി­യിൽ തു­ല്യ­ത­യു­ള്ള മ­നോ­വി­കാ­ര­ത്തെ തെ­റ്റി­ധ­രി­ച്ചു എത്ര പേർ പി­ന്നീ­ടു പ­ശ്ചാ­ത്ത­പി­യ്ക്കു­ന്നു. യ­ഥാർ­ത്ഥ­പ്ര­ണ­യം അ­നു­ഭ­വി­ച്ച­വൻ യ­ഥാർ­ത്ഥ സ്വർ­ഗ്ഗീ­യ­സു­ഖം ലോ­ക­ത്തിൽ അ­നു­ഭ­വി­ച്ചി­രി­ക്കു­ന്നു­വെ­ന്നു പ­റ­യു­ന്ന­തിൽ യാ­തൊ­രു അ­തി­ശ­യോ­ക്തി­യും ഇല്ല. യ­ഥാർ­ത്ഥ പ്ര­ണ­യം അ­നു­ഭ­വി­ക്കു­ന്ന­വ­നെ സം­ബ­ന്ധി­ച്ചാ­ണു് “പാ­തി­യും മ­നു­ഷ്യ­നു ഭാ­ര്യ­യെ­ന്ന­റി­ഞ്ഞാ­ലും” എന്നു പ­റ­യ­പ്പെ­ട്ടി­ട്ടു­ള്ള­തു്. ആവിധം നിർ­മ്മ­ല­മാ­യി, അ­വ്യാ­ജ­മാ­യ ഒരു പ്ര­ണ­യ­മാ­ണു് ദാ­മോ­ദ­ര­നും വ­സു­മ­തി­യും ത­മ്മി­ലു­ണ്ടാ­യി­രി­യ്ക്കു­ന്ന­തു്. അ­ങ്ങി­നെ­യു­ള്ള പ്ര­ണ­യ­ത്തെ ഉ­ന്മൂ­ല­നാ­ശം ചെ­യ്തു് ആ ര­ണ്ടു­പേ­രെ­യും ആ­ജീ­വ­നാ­ന്തം പ­ര­മ­സ­ങ്ക­ട­ത്തിൽ പെ­ടു­ത്താ­നു­ള്ള വി­ദ്യ­യാ­ണു്, കു­ഞ്ഞി­രാ­മ­നും, ക­ല്യാ­ണി­യും മ­റ്റും ചെ­യ്യു­ന്ന­തെ­ന്നു വാ­യ­ന­ക്കാർ ക­ണ്ടു­വ­ല്ലോ. എ­ന്നാൽ അ­ത്ത­രം ദുർ­ന്ന­യ­ത്തെ­പ്പ­റ്റി ല­വ­ലേ­ശം അ­റി­ഞ്ഞി­ട്ടി­ല്ലാ­ത്ത ദാ­മോ­ദ­രൻ ഭാ­വി­സു­ഖ­ത്തെ­പ്പ­റ്റി പ­ര്യാ­ലോ­ചി­ച്ചു പ­ര­മ­സ­ന്തോ­ഷ­ത്തിൽ നി­മ­ഗ്ന­നാ­യി­രി­ക്കു­മ്പോൾ സ്വ­ന്തം പ്ര­വൃ­ത്തി­യിൽ തന്നെ അത്ര ശു­ഷ്കാ­ന്തി കാ­ണി­ക്കാ­ത്ത­തിൽ അവനെ ആർ കു­റ്റ­പ്പെ­ടു­ത്തും? ഞാ­ന­തു് ഒ­രി­ക്ക­ലും ചെ­യ്യി­ല്ല. നാ­യ­ക­ന്മാ­രു­ടെ ഗു­ണ­പൗ­ഷ്ക­ല്യ­ത്തെ­പ്പ­റ്റി അ­സാ­മാ­ന്യ­ധാ­ര­ണ­യു­ള്ള വാ­യ­ന­ക്കാർ അ­ങ്ങി­നെ ചെ­യ്യു­ന്നു­ണ്ടെ­ങ്കിൽ അതു പു­റ­ത്തു­പ­റ­യാ­തി­രി­ക്ക­ണം. എ­ന്തു­കൊ­ണ്ടെ­ന്നാൽ, അ­വ­രു­ടെ ബു­ദ്ധി­യും വി­ദ്വ­ത്വ­വും മ­റ്റും എ­ന്തു­ത­ന്നെ­യാ­യാ­ലും അവർ പ്ര­ണ­യ­മെ­ന്ന ദൈവിക ചൈ­ത­ന്യം ഒ­രി­ക്കൽ പോലും അ­നു­ഭ­വി­ക്കാ­ത്ത­വ­രാ­ണെ­ന്ന ആ­ക്ഷേ­പ­മു­ണ്ടാ­യേ­യ്ക്കാം.

ദാ­മോ­ദ­രൻ എ­ന്താ­ണു് വേ­ണ്ട­തെ­ന്ന­റി­യാ­തെ അ­ക്ഷ­മ­നാ­യി­ത്തീർ­ന്നു­കൊ­ണ്ടി­രി­ക്കെ തന്റെ സ­മീ­പ­ത്തി­രു­ന്നു തു­ന്നി­ക്കൊ­ണ്ടി­രു­ന്ന മൂ­സ്സ­ക്കു­ട്ടി ഇ­ങ്ങി­നെ ചോ­ദി­ച്ചു.

“എന്താ ഏമാനാ, ഞ­മ്മ­ളെ കാ­സ്കീ­പ്പ­റെ­ന്താ ഇ­ന്നു് ബ­രാ­ഞ്ഞ­തു്?”

ദാ­മോ­ദ­രൻ (അവനെ നോ­ക്കാ­തെ­യും ബു­ക്കിൽ­നി­ന്നു ക­ണ്ണു് മ­റി­ക്കാ­തെ­യും) “അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്മ­ക്കു് നല്ല സു­ഖ­മി­ല്ല­ത്രെ.”

മൂ­സ്സ­ക്കു­ട്ടി:
“അയാളെ ഉ­മ്മാ­ക്കൊ പെ­ണ്ണു­ങ്ങ­ക്കൊ, ആ­രി­ക്കാ ഏമാനാ സൊ­ക­ക്കെ­ടു്?”
ദാ­മോ­ദ­രൻ:
അ­മ്മ­യ്ക്കെ­ന്ന­ല്ലെ ഞാൻ പ­റ­ഞ്ഞ­തു്?
ഇതിനു മ­റു­പ­ടി­യാ­യി മൂ­സ്സ­ക്കു­ട്ടി ഒന്നു മൂളി. മൂ­ള­ലിൽ മൂ­ന്നു­ണ്ടർ­ത്ഥം എന്നു പ­റ­ഞ്ഞ­തു­പോ­ലെ മൂ­സ്സ­ക്കു­ട്ടി­യു­ടെ മൂ­ള­ലിൽ വളരെ അർ­ത്ഥം ഗർ­ഭി­ച്ച­പോ­ലെ ദാ­മോ­ദ­ര­നു് തോ­ന്നു­ക­യാൽ അവൻ തി­രി­ഞ്ഞു­നോ­ക്കി ഇ­ങ്ങി­നെ ചോ­ദി­ച്ചു.

“എന്താ മൂ­സ്സ­ക്കു­ട്ടി, നീ അ­ങ്ങി­നെ മൂ­ളി­യ­തു്”

മൂസ്സ:
ഞ­മ്മ­യൊ­ന്നും നി­രീ­ച്ചി­റ്റു മൂ­ളി­യ­ത­ല്ല. ഒ­ന്നു് മൂളി അ­ത്രേ­ന്നെ.
ഈ മൂ­സ്സ­ക്കു­ട്ടി നാ­ട്ടി­ലെ വർ­ത്ത­മാ­ന­ങ്ങ­ളൊ­ക്കെ അ­ന്വേ­ഷി­ച്ച­റി­യു­ന്ന ഒ­രു­വ­നാ­ണു്. അവനെ മ­റ്റു­ള്ള കൂ­ലി­ക്കാ­രൊ­ക്കെ ‘ന്യൂ­സ്പേ­പ്പർ’ എ­ന്നാ­ണു് വി­ളി­ക്കാ­റു്. എ­ന്നാൽ ഇവൻ ചില വെറും ‘സൊള്ള’ന്മാ­രു­ടെ കൂ­ട്ട­ത്തി­ല­ല്ല. താൻ ഉള്ള വി­വ­ര­ങ്ങൾ അ­ന്വേ­ഷി­ച്ചു മ­ന­സ്സി­ലാ­ക്കു­ന്ന­വ­നാ­ണു്. ഇ­ക്കാ­ര്യ­ത്തിൽ ഇവൻ ചില യ­ഥാർ­ത്ഥ ന്യൂ­സ്പേ­പ്പ­റേ­ക്കാൾ കുറെ ഭേ­ദ­മാ­യി­രു­ന്നു­വെ­ന്നു പറയാം. ദാ­മോ­ദ­രൻ പി­ന്നെ­യും ചോ­ദി­ച്ചു:

“സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ അ­മ്മ്യാർ­ക്കു് സു­ഖ­ക്കേ­ടു­ണ്ടോ?”

മൂസ്സ:
എ­ങ്ങി­നെ­യേ­മാ­നാ സോ­ക്കേ­ടി­ല്ലാ­ണ്ടി­രി­ക്കും?
ദാമോ:
അ­തെ­ന്താ?
മൂസ്സ:
ഞമ്മ ഇ­വി­ടു­ന്നു് ഇപ്പം ന­യി­ച്ചു് അ­സ്സ­റാ­യാൽ രണ്ടോ, മൂ­ന്നോ അ­ണേ­ന്റെ പൈശ്ശ കി­ട്ടി പൊരെൽ പോ­കാ­ണ്ടു് ആ പൈ­ശ്ശ­യെ­ല്ലാം അ­ങ്ങ­നെ­യി­ങ്ങ­നെ ആ­ക്കി­യാ­ലു് ഞ­മ്മ­ളെ പെ­ണ്ണു­ങ്ങ­ക്കു പെ­ര­ത്തു സൊ­കോ­ണ്ടാ­ഉ­ഓ?
ദാ­മോ­ദ­രൻ ഇ­ത്ര­യും കേ­ട്ട­പ്പോൾ ഈ മാ­പ്പ­ള­യു­ടെ കൈവശം കുറെ വർ­ത്ത­മാ­നം ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു കരുതി തന്റെ പു­സ്ത­ക­മൊ­ക്കെ ഒരു ദി­ക്കിൽ വെ­ച്ചു പി­ന്നെ­യും പ­റ­ഞ്ഞു:

“ഞാനും അ­ങ്ങി­നെ ചി­ല­തൊ­ക്കെ കേ­ട്ടു. പക്ഷേ, ജ­ന­ങ്ങൾ എ­ന്തെ­ങ്കി­ലും പറയും, വി­ശ്വ­സി­ക്ക­രു­തു്.”

മൂസ്സ:
എ­ന്തി­നേ­മാ­നാ ആരാൻ പ­റ­യു­ന്ന വർ­ത്താ­നം കേ­ക്കു­ന്നു്. ഒരു തെവസം ലാ­ത്തി­റി പ­ത്തു­മ­ണി­ക്കു് ആ കണ്ണൻ മേ­നോ­ന്റെ പൊ­രെ­ന്റെ താ­യ­ത്തു­പോ­യി നി­ന്നു് നോ­ക്ക­റൊ, എ­ശ­മാ­ന്നു് കാ­ണാ­ല്ലോ. കാ­സ്കീ­പ്പ­റ് ആ മേ­നോ­ന്റെ ഒ­ന്നി­ച്ചു­കൂ­ടി തീ വെ­ള്ളം കു­ടി­ച്ചി ക­ളി­യ്ക്കു­ന്ന കളി കാ­ണാ­ലൊ. മോ­ന്തി­യാ­യാ­ല് ചില ഏ­മാ­ന­മ്മാ­റ­ക്കൊ­ണ്ടു് നാ­ട്ടി­ലെ പെ­രി­യാ പോകാഓ. എല്ലം ബലിയ ത­ലേ­ക്കെ­ട്ട് കാറ്. പ­ഹ­ലെ­ല്ലം എന്ത് മ­ര്യാ­ദ­ക്കാ­റ്. ഇ­വ­രെ­ല്ലാം ഇ­ങ്ങ­നെ­യാ­യാ­ല് ഞ­മ്മ­ന­പ്പോ­ല­ത്തെ സാ­ധു­ക്ക­ള് എ­ങ്ങ­നെ­യാ­ക­ണം എ­യ­മാ­നാ പി­ന്നെ, പൊരേല പെ­ണ്ണു­ങ്ങ­ക്ക് ഏ­ടു­ന്നാ സൊകം?
കേവലം ഒരു നി­സ്സാ­ര­നാ­യ കൂ­ലി­ക്കാ­രൻ പ­റ­യു­ന്ന ഈ വാ­ക്കു­ക­ളെ­ങ്ങാൻ കേൾ­ക്കാൻ അവൻ സൂ­ചി­പ്പി­ച്ച മ­ഹാ­ന്മാർ അ­രി­ക­ത്തു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അ­വ­രു­ടെ മ­ന­സ്സിൽ ഉ­ണ്ടാ­കാ­നി­ട­യു­ള്ള വി­കാ­രം എ­ന്താ­യി­രി­ക്കു­മെ­ന്നാ­ണ­റി­യേ­ണ്ട­താ­ണു്. ഇ­ങ്ങി­നെ കൂ­ലി­പ്ര­വൃ­ത്തി ചെ­യ്തു നി­ത്യ­വൃ­ത്തി ക­ഷ്ടി­ച്ചു സ­മ്പാ­ദി­ക്കു­ന്ന­വ­രു­ടെ മ­ന­സ്സിൽ പോലും നി­ന്ദ്യ­ത ജ­നി­പ്പി­ക്കു­ന്ന ഈ മ­ഹാ­ന്മാർ ജ­ന­ങ്ങ­ളാൽ നി­ത്യം ബ­ഹു­മാ­നി­ക്ക­പ്പെ­ടു­ക­യും സ­മു­ദാ­യ­ങ്ങ­ളിൽ അവർ വലിയ ഔ­ന്ന­ത്യ­പ­ദ­വി ന­ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ സാധു കൂ­ലി­ക്കാ­രാ­ക­ട്ടെ, നീ­ച­ന്മാ­രാ­യി ച­വി­ട്ടി­ത്താ­ഴ്ത്ത­പ്പെ­ടു­ന്നു. നോ­ക്കു­ക, ദൈ­വ­ദുർ­ന്നി­യോ­ഗം, അഥവാ ലോ­ക­നിർ­ന്നി­യോ­ഗം.
ദാ­മോ­ദ­രൻ:
സു­ബ്ര­ഹ്മ­ണ്യ­യ്യർ അവിടെ നി­ത്യം പോ­കാ­റു­ണ്ടോ?
മൂസ്സ:
എന്താ എ­യ­മാ­നാ ഞമ്മ കളവു് പ­റേ­ന്നൊ. അ­ങ്ങ­നെ പ­ണ്ടു് കേ­ട്ടി­റ്റു­ണ്ടോ. മൂ­സ­ക്കു­ട്ടി കളവു പ­റ­ഞ്ഞി­റ്റ് കേ­ട്ടി­നെ­ന്നാ­രെ­ങ്കി­ലും പ­റേ­ട്ടെ.
ദാ­മോ­ദ­രൻ:
നീ കളവു പ­റ­യു­ന്നു­വെ­ന്ന­ല്ല, ഞാൻ അ­റി­വാൻ­വേ­ണ്ടി ചോ­ദി­ക്ക­യാ­ണു്. ദി­വ­സേ­ന റാ­ക്കു് കു­ടി­ക്കാ­നാ­ണോ അവിടെ പോ­കു­ന്ന­തു്.
ദാ­മോ­ദ­രൻ സാ­ധാ­ര­ണ­യാ­യി കൂ­ലി­ക്കാ­രോ­ടു് ഈ വ­ക­യൊ­ന്നും ചോ­ദി­ക്ക­യൊ അവർ പ­റ­യു­ന്ന­തു ശ്ര­ദ്ധി­ക്ക­യൊ ചെ­യ്യാ­റി­ല്ലാ­തി­രു­ന്ന­തി­നാൽ മൂ­സ്സ­ക്കു­ട്ടി­ക്കു് പറവാൻ ഉ­ന്മേ­ഷ­മു­ണ്ടാ­യി.
മൂസ്സ:
റാ­ക്കു് കു­ടി­ക്കാ­നൊ, ഞമ്മ അത്രെ പ­റേ­ന്നൊ­ള്ളു. ആ­രാ­തു്?
ഒരാൾ വന്നു വാ­തി­ലി­ന­ടു­ക്കു് നി­ല്ക്കു­ന്ന­തു കണ്ടു. മൂ­സ്സ­ക്കു­ട്ടി “ആ­രാ­ണ­തു്?” എ­ന്നു് ചോ­ദി­ച്ച­തി­നു് അവൻ ഉ­ത്ത­ര­മൊ­ന്നും പ­റ­യാ­യ്ക­യാ­ലും ഇ­രു­ട്ടിൽ അവനെ ന­ല്ല­വ­ണ്ണം കാ­ണാ­യ്ക­യാ­ലും, അവൻ പി­ന്നെ­യും ചോ­ദി­ച്ചു.

“ആ­രാ­ന്നെ­ല്ലെ ചോ­യി­ച്ച­ത്.”

“ഞാ­നാ­ണു്.”

സ്വരം കേട്ട ഉടനെ ദാ­മോ­ദ­ര­നു് ആളെ മ­ന­സ്സി­ലാ­യി. “ക­ണ്ണ­നൊ, ഇ­ങ്ങ­ട്ടു­വ­രൂ, എന്താ വി­ശേ­ഷി­ച്ചൊ”

വ­സു­മ­തി­യു­ടെ കാ­ര്യ­സ്ഥൻ ക­ണ്ണ­നാ­യി­രു­ന്നു അതു്. അവൻ അ­ടു­ത്തു­ചെ­ന്നു ദാ­മോ­ദ­ര­ന്റെ കൈയിൽ ഒരു കത്തു കൊ­ടു­ത്തു. കത്തു ദാ­മോ­ദ­രൻ ക്ഷ­ണ­ത്തിൽ പൊ­ളി­ച്ചു വാ­യി­ച്ചു. വാ­യി­ച്ചു തീർ­ന്ന ഉടനെ, “മൂ­സ്സ­കു­ട്ടി, ഈ പു­സ്ത­ക­ങ്ങ­ളൊ­ക്കെ പെ­ട്ടി­യി­ലെ­ടു­ത്തു­വെ­ക്കു്, മേശ പൂ­ട്ടു്” എന്നു പ­റ­ഞ്ഞു. താൻ തന്നെ എ­ഴു­ന്നേ­റ്റു ‘സേഫ്’ പൂ­ട്ടി, പു­റ­പ്പെ­ട്ടു. ബേ­ങ്കി­ന്റെ വാതിൽ മൂ­സ്സ­ക്കു­ട്ടി പൂ­ട്ടി താ­ക്കോൽ ദാ­മോ­ദ­ര­ന്റെ കൈവശം കൊ­ടു­ത്തു. അതു വാ­ങ്ങി കീ­ശ­യി­ലി­ട്ടി­ട്ടു് “ഇ­ന്നാ­രാ­ണു് ഇവിടെ ഉ­റ­ക്കു്” എന്നു ചോ­ദി­ച്ചു.

“ഞ­മ്മ­യും മ­ല­ക്ക­ക്കാ­രൻ മൊ­യ്തു­വും” എന്നു മൂ­സ­ക്കു­ട്ടി പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ, “ഞാൻ രാ­വി­ലെ ആ­റു­മ­ണി­ക്കു് ഒരു സമയം വരും. ഞാൻ വ­ന്നി­ട്ടെ നി­ങ്ങൾ പോ­കാ­വു ഏ­ഴു­മ­ണി­വ­രെ ഞാൻ വ­ന്നി­ല്ലെ­ങ്കിൽ നി­ങ്ങൾ പോ­യ്ക്കോ­ളിൻ” എന്നു പ­റ­ഞ്ഞു ച­വി­ട്ടു­വ­ണ്ടി­യിൽ കയറി പോ­ക­യും ചെ­യ്തു.

ആ ചെറിയ കു­ടും­ബം

ദാ­മോ­ദ­രൻ ച­വി­ട്ടു­വ­ണ്ടി­യിൽ കയറി ഓ­ടി­ച്ചു­കൊ­ണ്ടു­പോ­കു­ന്ന­തി­ലി­ട­യ്ക്കു് വ­സു­മ­തി­യു­ടെ, എ­ഴു­ത്തി­ലെ താ­ല്പ­ര്യ­ത്തെ­പ്പ­റ്റി­ത്ത­ന്നെ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രു­ന്നു. വ­സു­മ­തി­യു­ടെ എ­ഴു­ത്തു് അവനു സാ­ധാ­ര­ണ കി­ട്ടാ­റി­ല്ല. വല്ല പു­സ്ത­ക­മൊ, വേറേ വല്ല സാ­ധ­ന­മോ, ആ­വ­ശ്യ­മു­ണ്ടെ­ങ്കിൽ അ­തി­നെ­പ്പ­റ്റി മാ­ത്രം എ­ഴു­തി­യ വല്ല കു­റി­പ്പും അവൾ അ­യ­ച്ചെ­ങ്കി­ലാ­യി. ഇ­ന്ന­ത്തെ എ­ഴു­ത്തി­ലും കാ­ര്യം അ­ധി­ക­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും അ­തി­ന്റെ ആ­വ­ശ്യ­ത്തെ­പ്പ­റ്റി അവൻ സം­ശ­യി­ച്ചു.

ദാ­മോ­ദ­ര­നും വ­സു­മ­തി­യും ത­മ്മിൽ പ­രി­ച­യ­മാ­യി­ട്ടു് കുറെ കൊ­ല്ല­ങ്ങ­ളാ­യെ­ങ്കി­ലും അ­വർ­ക്കു് ആദ്യം ഉ­ണ്ടാ­യി­രു­ന്ന ‘പ­രി­ച­യം’ ക്ര­മേ­ണ സ്നേ­ഹ­മാ­യി പ­രി­ണ­മി­ക്കു­ക­യും അതു പി­ന്നെ പ്ര­ണ­യ­ത്തിൽ ക­ലാ­ശി­ക്കു­ക­യും ചെ­യ്തി­രി­ക്ക­യാ­ണു്. വ­സു­മ­തി­യു­ടെ സ­ഹോ­ദ­ര­നും ദാ­മോ­ദ­ര­നും മെ­ട്രി­ക്കു­ലേ­ഷൻ വരെ ഒരേ ക്ലാ­സ്സു­ക­ളിൽ ഒ­ന്നി­ച്ചു പ­ഠി­ച്ചി­രു­ന്ന­വ­രാ­ണു്. ദാ­മോ­ദ­ര­ന്റെ ബു­ദ്ധി­ശ­ക്തി­യും സൽ­സ്വ­ഭാ­വ­വും രാ­മ­നു­ണ്ണി­യു­ടെ ശു­ദ്ധ­ഗ­തി­യും ക­ള­ങ്ക­മി­ല്ലാ­യ്മ­യും ത­മ്മിൽ ആ­കർ­ഷ­ണ­മു­ണ്ടാ­യി. അവർ വലിയ സ്നേ­ഹി­ത­ന്മാ­രാ­യി­ത്തീർ­ന്നു. ഈ സംഗതി നി­മി­ത്തം ദാ­മോ­ദ­രൻ പ­ല­പ്പൊ­ഴും രാ­മ­നു­ണ്ണി­യു­ടെ വീ­ട്ടിൽ പോ­കു­ക­യും പ­രീ­ക്ഷ അ­ടു­ക്കു­ന്ന കാ­ല­ങ്ങ­ളിൽ രണ്ടു പേരും ഒ­ന്നി­ച്ചു അതേ വീ­ട്ടിൽ വെ­ച്ചു വാ­യി­ക്കു­ക­യും ചെ­യ്തി­രു­ന്നു. അന്നു വ­സു­മ­തി കോൺ­വെ­ന്റിൽ പ­ഠി­ക്കു­ന്ന കാ­ല­മാ­ണു്. വല്ല ക­ണ­ക്കൊ വേറെ വ­ല്ല­തു­മൊ വീ­ട്ടിൽ വെ­ച്ചു ചെ­യ്തു­കൊ­ണ്ടു ചെ­ല്ലാൻ സ്കൂ­ളിൽ നി­ന്നു ആ­വ­ശ്യ­പ്പെ­ടു­ന്ന­വ­യിൽ സം­ശ­യ­മു­ള്ള ഭാ­ഗ­ങ്ങൾ തന്റെ സ­ഹോ­ദ­ര­നെ­യോ, ദാ­മോ­ദ­ര­നെ­യോ, കാ­ണി­ച്ചു സംശയ നി­വൃ­ത്തി വ­രു­ത്തു­ക­യാ­യി­രു­ന്നു വ­സു­മ­തി ചെ­യ്തു­പോ­രാ­റു്. ഇ­ങ്ങി­നെ അവർ അ­ന്യോ­ന്യം അ­ടു­ത്തു പ­രി­ച­യ­മു­ണ്ടാ­യെ­ങ്കി­ലും വ­സു­മ­തി­യെ പ­ഠി­പ്പി­ച്ചു­കൊ­ണ്ടു­വ­രു­ന്ന സ­മ്പ്ര­ദാ­യ­വും, അ­വ­ളു­ടെ അ­ച്ഛ­ന്റെ പ­ദ­വി­യും ഐ­ശ്വ­ര്യ­വും എ­ല്ലാം ഓർ­ത്താൽ സാ­ധു­വും നി­സ്സ­ഹാ­യി­യും ആയ ത­നി­ക്കു് അവളെ വി­വാ­ഹം ചെ­യ്യാൻ ഒ­രി­ക്ക­ലും സാ­ധി­ക്ക­യി­ല്ലെ­ന്നു് ദാ­മോ­ദ­ര­നു് ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു്, അ­ങ്ങി­നെ­യൊ­രു കാ­ര്യ­ത്തെ­പ്പ­റ്റി അവൻ ആദ്യം കേവലം വി­ചാ­രി­ക്ക­കൂ­ടി ചെ­യ്തി­രു­ന്നി­ല്ല. എ­ന്നാൽ മ­ന­സ്സി­നെ കേവലം അ­റി­യി­ക്കാ­തെ, ചില പ്ര­വൃ­ത്തി­കൾ ഹൃദയം ചെ­യ്യാ­റു­ണ്ടു്. അ­തി­ന്റെ ഫലം ക­ണ്ടി­ട്ടു­വേ­ണം പി­ന്നെ മ­ന­സ്സു് അതു് അ­റി­വാൻ.

അ­ങ്ങി­നെ ര­ണ്ടു­പേ­രു­ടെ­യും മ­ന­സ്സി­നു് കേവലം ഗോ­ച­ര­മ­ല്ലാ­ത്ത നി­ല­യിൽ അ­വ­രു­ടെ ഹൃ­ദ­യ­ത്തിൽ ചില വി­കാ­ര­ങ്ങൾ ക്ര­മേ­ണ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. കൂ­ട­ക്കൂ­ടെ കാ­ണാ­റു­ള്ള അവരിൽ ദി­വ­സേ­ന കാ­ണ­ണ­മെ­ന്ന ഒ­രാ­ഗ്ര­ഹം ജ­നി­ച്ച­തു­ട­ങ്ങി.

ഒരു ദിവസം കാ­ണാ­തി­രു­ന്നാൽ എ­ന്തെ­ന്നി­ല്ലാ­ത്ത വേദന മ­ന­സ്സിൽ ഉ­ണ്ടാ­ക പ­തി­വാ­യി. ഇതു ത­നി­ക്ക­ല്ലാ­തെ മ­റു­ക­ക്ഷി­ക്കു് ഉ­ണ്ടാ­കാൻ സം­ഗ­തി­യി­ല്ലെ­ന്നു ഓ­രോ­രു­ത്ത­രും വി­ചാ­രി­ച്ചി­രു­ന്ന­തി­നാൽ ഈ വി­കാ­ര­ത്തെ ഉ­ള്ളിൽ അ­ട­ക്കി­യ­ത­ല്ലാ­തെ പു­റ­ത്തു പറവാൻ ധൈ­ര്യ­പ്പെ­ട്ടി­ല്ല. മുഖ സ്വ­ഭാ­വം കൊ­ണ്ടോ, വേറെ വല്ല പ്ര­വൃ­ത്തി­കൊ­ണ്ടോ, അതു വെ­ളി­പ്പെ­ട്ടു­പോ­കു­ന്ന­തി­നു ഭ­യ­മാ­യി­ത്തു­ട­ങ്ങി. അ­ങ്ങി­നെ­യാ­ണു് ഈ വി­കാ­ര­ത്തി­ന്റെ സ്വ­ഭാ­വ­മെ­ന്താ­ണെ­ന്നു് മ­ന­സ്സു­കൊ­ണ്ടു പ­രി­ഛേ­ദി­ച്ചു­നോ­ക്കാൻ സം­ഗ­തി­യാ­യ­തു്. അ­വ­ന­വ­നു­ള്ള ദോഷമൊ, ഗുണമൊ, അതല്ല വല്ല പ്ര­ത്യേ­ക സ്വ­ഭാ­വ­മൊ ഇ­ന്ന­താ­ണെ­ന്നു അവനവൻ തന്നെ അ­റി­ഞ്ഞു വ­ശാ­യാ­ലാ­ണു് ആവക ഗുണമൊ ദോഷമൊ സ്വ­ഭാ­വ­വൈ­ശി­ഷ്യ­മൊ മ­റ്റു­ള്ള­വ­രു­ടെ ദൃ­ഷ്ടി­യിൽ നി­ന്നു മ­റ­ച്ചു­വെ­ക്കു­വാൻ അധികം പ്ര­യാ­സം നേ­രി­ടു­ക­യെ­ന്ന­തു വാ­യ­ന­ക്കാർ അ­നു­ഭ­വി­ച്ച­റി­ഞ്ഞി­ട്ടു­ള്ള പ­ര­മാർ­ത്ഥ­മാ­യി­രി­ക്ക­ണ­മ­ല്ലൊ. അ­ങ്ങി­നെ, ഈ കാ­മു­ക­ന്മാ­രു­ടെ മു­ഖ­ത്തും ദൃ­ഷ്ടി­യി­ലും വാ­ക്കി­ലും പ്ര­വൃ­ത്തി­യി­ലും എ­ല്ലാം അ­ന്യോ­ന്യ­മു­ള്ള പ്ര­ണ­യം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്ക­യും അതു എ­തിർ­ക­ക്ഷി കണ്ടു മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യും. മ­നു­ഷ്യൻ വലിയ ഗർ­വ്വു­ള്ള ജീ­വി­യാ­ണു്. പ്ര­ണ­യം എ­ന്ന­തു മ­ന­സ്സി­ന്റെ ചാ­പ­ല്യ­ത്തി­ന്റെ ഒരു വ­ക­ഭേ­ദ­മാ­ണെ­ന്നാ­ണു് മ­നു­ഷ്യൻ ധ­രി­ച്ചി­രി­ക്കു­ന്ന­തു്. ഈ ചാ­പ­ല്യം ഉ­ണ്ടാ­കു­ന്ന­തു് എ­തിർ­ക­ക്ഷി മ­ന­സ്സി­നെ സ്വാ­ധീ­ന­ത്തിൽ വെ­യ്ക്കു­ന്ന­തു­കൊ­ണ്ടാ­ണെ­ന്നും മ­നു­ഷ്യ­ന­റി­യാ­തെ ഇ­ങ്ങി­നെ അ­ന്യാ­ധീ­ന­പ്പെ­ടു­ന്ന­തു് ശ­ക്തി­ക്ഷ­യ­ത്തി­ന്റെ ഒരു ദൃ­ഷ്ടാ­ന്ത­വു­മാ­ണു്. ത­നി­ക്കാ­ണു് ശ­ക്തി­ക്ഷ­യ­മു­ള്ള­തെ­ന്നു സ­മ്മ­തി­ക്കാൻ ഗർ­വ്വി­യാ­യ മ­നു­ഷ്യ­നു മ­ന­സ്സി­ല്ലാ­തെ വ­രു­ന്നു. അ­തു­കൊ­ണ്ടു് ഇ­ങ്ങി­നെ ദൃ­ഢ­മാ­യി അ­ന്യോ­ന്യ­മു­ണ്ടാ­കു­ന്ന അ­നു­രാ­ഗ­ത്തെ സം­ബ­ന്ധി­ച്ചു­പോ­ലും വല്ല സൂ­ച­ന­യും എ­തിർ­ക­ക്ഷി­യിൽ നി­ന്നു ആദ്യം ഉ­ണ്ടാ­കേ­ണ­മെ­ന്നു സ്ത്രീ­യും പു­രു­ഷ­നും ഏ­ക­കാ­ല­ത്തു വി­ചാ­രി­ക്കു­ന്നു. ഒ­ടു­വിൽ പ്ര­ണ­യം ഗർ­വ്വ­ത്തേ­യും ജ­യി­ക്കു­ന്നു. ഇ­ക്കാ­ര്യ­ത്തിൽ സ്ത്രീ­ക്കു് പു­രു­ഷ­നെ അ­പേ­ക്ഷി­ച്ചു് അ­ധി­ക­മു­ള്ള ല­ജ്ജ­യെ­ന്ന ഗുണം പി­ന്നെ­യും ജ­യി­ക്ക­പ്പെ­ടാൻ ബാ­ക്കി­നി­ല്ക്കു­ന്നു. പ്ര­ണ­യ­വും ല­ജ്ജ­യും ത­മ്മി­ലു­ള്ള പോ­രാ­ട്ട­ത്തിൽ സ്ത്രീ അ­നു­ഭ­വി­ക്കേ­ണ്ടു­ന്ന പ­ര­മ­സ­ങ്ക­ട­വും ക­ഠി­ന­വേ­ദ­ന­യും അ­റി­ഞ്ഞി­ട്ടു­ത­ന്നെ­യാ­യി­രി­ക്ക­ണം. പാ­ശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളിൽ പ്ര­ണ­യ­ത്തെ ഏ­റ്റു­പ­റ­ഞ്ഞു വി­വാ­ഹ­കാ­ര്യ­ത്തെ­പ്പ­റ്റി ഒ­ന്നാ­മ­തു് സം­സാ­രി­ക്കേ­ണ്ട­തു് പു­രു­ഷ­നാ­ണെ­ന്ന ന­ട­പ്പു­ണ്ടാ­യ­തു്.

ഏ­താ­യാ­ലും തന്റെ പ്ര­ണ­യ­ത്തെ കു­റി­ച്ചു് വ­സു­മ­തി­യെ അ­റി­യി­ക്കാൻ ദാ­മോ­ദ­ര­നു് ധൈ­ര്യ­മു­ണ്ടാ­കാ­തി­രു­ന്ന­തിൽ അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. അവൻ ഇ­ങ്ങി­നെ വി­ചാ­രി­ച്ചു:

“ഞാനൊ സാധു; സ­ഹാ­യ­മി­ല്ലാ­ത്ത­വൻ. അവൾ വ­ലി­യൊ­രു ധ­ന­വാ­ന്റെ പു­ത്രി; ലോ­കൈ­ക­സു­ന്ദ­രി. അവളെ വി­വാ­ഹം ചെ­യ്വാൻ തീ­യ്യ­സ­മു­ദാ­യ­ത്തിൽ വെ­ച്ചു് സർവ്വ വി­ധ­ത്തി­ലും യോ­ഗ്യ­നാ­യ ആൾ­പോ­ലും ആ­ഗ്ര­ഹി­ക്കു­ക­യും അ­ദ്ധ്വാ­നി­ക്കു­ക­യും ചെ­യ്യും. അ­ങ്ങി­നെ­യൊ­രു സം­ബ­ന്ധ­മാ­യി­രി­ക്കും അ­വ­ളു­ടെ അ­ച്ഛ­നും ജ്യേ­ഷ്ഠ­നും ആ­ഗ്ര­ഹി­ക്കു­ന്ന­തും. അ­വൾ­ക്കു് എ­ന്നോ­ടു പ്ര­ണ­യ­മു­ണ്ടാ­യി­രി­ക്കാം. അതു വെറും ചാ­പ­ല്യ­മാ­യി­രി­ക്കാ­നും മതി. ആ നി­ല­യിൽ ഞാൻ അവളെ കാ­മി­ക്കു­ക­യും അവളെ ഭാ­ര്യ­യാ­ക്കാൻ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്ന­തു യു­ക്ത­മാ­യി­രി­ക്കു­ക­യി­ല്ല. എ­നി­ക്കു് അ­വ­ളു­ടെ വീ­ട്ടിൽ സ്വാ­ത­ന്ത്ര്യം നൽകിയ രാ­മ­നു­ണ്ണി­യെ­യും, എന്നെ മ­ക­നെ­പ്പോ­ലെ വി­ചാ­രി­ക്കു­ന്ന ആ വൃ­ദ്ധ­നെ­യും അ­വ­മാ­നി­ക്കു­ക­യും എ­ന്നിൽ അ­വർ­ക്കു­ണ്ടാ­യ വി­ശ്വാ­സ­ത്തെ ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യും ആണു് ചെ­യ്യു­ക. അ­തു­കൊ­ണ്ടു് ഞാൻ ഈ ആ­ഗ്ര­ഹ­ത്തെ ക­ഴി­യു­ന്ന­ത്ര പിൻ­വ­ലി­ക്കാൻ ശ്ര­മി­ക്കാം.”

എ­ന്തെ­ങ്കി­ലും വി­ചാ­രി­ക്ക­ട്ടെ; എ­ന്തെ­ങ്കി­ലും ശ്ര­മി­ക്ക­ട്ടെ; രാ­ജ്യം­വി­ട്ടു ഓ­ടി­പ്പോ­ക­ട്ടെ; വേറെ എ­ന്തെ­ങ്കി­ലും പ്ര­വൃ­ത്തി­ക്ക­ട്ടെ; യ­ഥാർ­ത്ഥ­മാ­യി അ­ങ്കു­രി­ച്ച പ്ര­ണ­യ­ത്തെ ന­ശി­പ്പി­ക്കാ­നൊ? അതു ബ്ര­ഹ്മാ­വി­നും ത­നി­ക്കും സാ­ധി­ക്ക­യി­ല്ല. ദാ­മോ­ദ­രൻ എ­ന്തൊ­ക്കെ ശ്ര­മി­ച്ചി­ട്ടും

“…

പ­ര­വ­തി­യ­ക്ക­ന്യ­യെ­ന്നു­മോർ­ക്കു­ന്നേൻ;

ക­ര­ളോ­പി­ന്ന­വ­ളിൽ­താൻ

പി­രി­യാ­ന­രു­താ­തെ പ­തി­യു­ന്നു.”

എ­ന്നു­ത­ന്നെ അവൻ നി­ല­വി­ളി­ക്കേ­ണ്ടി­വ­ന്നു.

വ­സു­മ­തി­യു­ടെ കാ­ര്യം ഇ­തി­ലും കുറെ ഭേ­ദ­മാ­യി­രു­ന്നു. ദാ­മോ­ദ­ര­ന്റെ­യും അ­വ­ളു­ടെ­യും സ്ഥി­തി­ഭേ­ദ­ത്തെ­പ്പ­റ്റി അവൾ ഓർ­ത്ത­തേ ഇല്ല. അവൾ ദ്ര­വ്യ­സ്ഥ­യാ­ണെ­ന്നും അവൻ ദ­രി­ദ്ര­നാ­ണെ­ന്നും ഉള്ള ചിന്ത ഒരു പ്രാ­വ­ശ്യ­മെ­ങ്കി­ലും അ­വ­ളു­ടെ മ­ന­സ്സിൽ കൂടി ക­ട­ന്നു പോ­യി­രു­ന്നി­ല്ല. ലോ­ക­ത്തി­ലു­ള്ള പു­രു­ഷ­ന്മാ­രിൽ വെ­ച്ചു മഹാ സു­ന്ദ­ര­നും സു­ശീ­ല­നും സ­ര­സ­നും സ­മർ­ത്ഥ­നും, എ­ന്ന­ല്ല, എ­ന്തൊ­ക്കെ സൽ­ഗു­ണ­ങ്ങ­ളു­ണ്ടോ അ­വ­യൊ­ക്കെ കൂടി മൂർ­ത്തീ­ക­രി­ച്ച ഒ­രു­വ­നാ­ണു് ദാ­മോ­ദ­രൻ എ­ന്നാ­ണു് അ­വ­ളു­ടെ ധാരണ. പക്ഷേ, അവൻ വേറെ വ­ല്ല­ഭാ­ഗ്യ­വ­തി­യേ­യും ഭാ­ര്യ­യാ­ക്കാൻ തീർ­ച്ച­യാ­ക്കി­യി­രി­ക്കു­മെ­ന്നും ത­ന്നെ­പ്പ­റ്റി അവൻ അത്ര സ്നേ­ഹ­ത്തോ­ടു­കൂ­ടി വി­ചാ­രി­ക്കു­ന്നി­ല്ലെ­ന്നും ആ­യി­രു­ന്നു ആ സാ­ധ്വി­യു­ടെ ഭയം. ഇ­ങ്ങി­നെ­യു­ള്ള ഭ­യ­ത്തി­നു പ­ല­പ്പൊ­ഴും സം­ഗ­തി­യു­ണ്ടാ­യി­ട്ടും ഉ­ണ്ടു്. അ­വ­ളിൽ­താൻ അ­പ­രാ­ധ­നാ­യി­ത്തീ­ര­രു­തെ­ന്നു­ള്ള വി­ചാ­ര­ത്തോ­ടു­കൂ­ടി അവൻ ചെ­യ്യു­ന്ന­തൊ പ­റ­യു­ന്ന­തൊ ആയ സം­ഗ­തി­ക­ളൊ­ക്കെ ത­ന്നിൽ പ്ര­ണ­യ­മി­ല്ലാ­യ്മ­യു­ടെ ദൃ­ഷ്ടാ­ന്ത­മാ­യി വ­സു­മ­തി വ്യാ­ഖ്യാ­നി­ക്കും.

ഒ­രി­ക്കൽ ദാ­മോ­ദ­രൻ ഇം­ഗ്ലീ­ഷു­മാ­സി­കാ­പു­സ്ത­ക­ത്തി­ലെ ഒരു ചി­ത്രം നോ­ക്കി­ര­സി­ക്ക­യാ­യി­രു­ന്നു. ഒരു സു­ന്ദ­രി ക­യ്യിൽ ഒരു പു­ഷ്പം പി­ടി­ച്ചു­കൊ­ണ്ടു് തന്റെ കാ­മു­ക­ന്റെ വരവും താ­മ­സി­ച്ചു നി­ല്ക്കു­ന്ന­നി­ല­യി­ലു­ള്ള ചി­ത്ര­മാ­യി­രു­ന്നു. അവൻ അതു നോ­ക്കി­ക്കൊ­ണ്ടു് വ­സു­മ­തി­യെ ധ്യാ­നി­ച്ചി­രി­ക്കെ വ­സു­മ­തി തന്റെ മു­മ്പിൽ പ്ര­ത്യ­ക്ഷ­മാ­യി. ആദ്യം ദാ­മോ­ദ­ര­ന്റെ മു­ഖ­ത്തും പി­ന്നെ ചി­ത്ര­ത്തി­ലും നോ­ക്കീ­ട്ടു്,

“എന്താ ദാ­മോ­ദ­രാ, ചി­ത്ര­ത്തി­ന്റെ ഭംഗി കണ്ടു ര­സി­ക്ക­യാ­ണോ?” എന്നു ചോ­ദി­ച്ചു. ദാ­മോ­ദ­രൻ ഈ ചോ­ദ്യം കേട്ട ഉടനെ പു­സ്ത­കം പൂ­ട്ടി ഒ­ര­ക്ഷ­ര­വും ഉ­ത്ത­രം പ­റ­യാ­തെ അ­വി­ടു­ന്നു എ­ഴു­ന്നീ­റ്റു പോ­യി­ക്ക­ള­ഞ്ഞു. സ­ഹി­ക്കാൻ പാ­ടി­ല്ലാ­തി­രു­ന്ന മ­നോ­വേ­ദ­ന­കൊ­ണ്ടാ­യി­രു­ന്നു അവൻ അ­ങ്ങി­നെ ചെ­യ്ത­തു്. വ­സു­മ­തി നേരെ വി­പ­രീ­താർ­ത്ഥ­ത്തിൽ വ്യാ­ഖ്യാ­നി­ച്ചു. ഇ­ങ്ങി­നെ പല അ­വ­സ­ര­ത്തി­ലും ചെറിയ ചില സം­ഭ­വ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, അ­വ­യൊ­ക്കെ അ­വ­രു­ടെ ഉ­ള്ളിൽ മു­ള­ച്ചു ക്ര­മേ­ണ വ­ള­രു­ന്ന പ്രണയ ലതയെ ന­ശി­പ്പി­ക്കാൻ ശ­ക്തി­യു­ള്ള­താ­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ആ വക സം­ഗ­തി­കൾ­പോ­ലും ആ ല­ത­യ്ക്കു് വളവും വെ­ള്ള­വും ആ­യി­ത്തീ­രു­ക­യാ­ണു് ചെ­യ്ത­തു്.

എ­ന്നാൽ ഒരു പ­ര­മാർ­ത്ഥം ഇ­വ­രി­രു­വ­രും അ­റി­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ഇ­ത്ര­യ­ധി­കം സ­ങ്ക­ട­പ്പെ­ടു­വാൻ അ­വ­കാ­ശ­മു­ണ്ടാ­കു­ന്ന­ത­ല്ലാ­യി­രു­ന്നു. വ­സു­മ­തി­യു­ടെ അമ്മ മ­രി­ക്കു­മ്പോൾ തന്റെ മകളെ ദാ­മോ­ദ­ര­ന­ല്ലാ­തെ വി­വാ­ഹം ചെ­യ്തു­കൊ­ടു­ക്ക­രു­തെ­ന്നു് കോ­ര­പ്പ­നോ­ടും രാ­മ­നു­ണ്ണി­യോ­ടും ഒ­സ്യ­ത്തു­പ­റ­ഞ്ഞി­രു­ന്നു. പു­രു­ഷ­ന്മാ­രു­ടെ ഗു­ണ­ങ്ങ­ളെ കണ്ടു മ­ന­സ്സി­ലാ­ക്കാൻ സ്ത്രീ­കൾ­ക്കാ­ണു് സാ­മർ­ത്ഥ്യം. യൌ­വ­ന­ദ­ശ­യി­ലു­ള്ള സ്ത്രീ­കൾ പു­രു­ഷ­ന്മാ­രു­ടെ ചില ഗു­ണ­ങ്ങ­ളെ, പക്ഷേ, അ­ധി­ക­മാ­യി ക­ണ്ടെ­ന്നു­വ­രാം. കുറെ വാർ­ദ്ധ­ക്യം­ചെ­ന്ന­വ­രാ­യി­രു­ന്നാൽ പി­ന്നെ ആ ഭയവും ഇല്ല. ദേ­വ­കി­യ­മ്മ ദാ­മോ­ദ­ര­നെ ചെ­റു­പ്പം മു­തൽ­ക്കെ കണ്ടു പ­രി­ച­യി­ക്കു­ക­യും അ­വ­ന്റെ ഗു­ണ­ങ്ങ­ളെ ന­ല്ല­വ­ണ്ണം മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തി­രു­ന്നു. അവൻ ഒരു കാ­ല­ത്തു പ­ര­മ­യോ­ഗ്യ­നാ­യി­ത്തീ­രു­മെ­ന്നും ആ സ്ത്രീ ധ­രി­ച്ചി­രു­ന്നു. തന്റെ പ്രി­യ­പ്പെ­ട്ട ഭാ­ര്യ­യു­ടെ ഇ­ഷ്ട­ത്തി­ന­നു­സ­രി­ച്ചു പ്ര­വൃ­ത്തി­ക്കു­ന്ന­താ­ണെ­ന്നു കോ­ര­പ്പൻ അ­നു­വ­ദി­ച്ചു. രാ­മ­നു­ണ്ണി­യാ­ക­ട്ടെ, തന്റെ അ­മ്മ­യു­ടെ ഈ അ­ഭി­പ്രാ­യം അ­റി­ഞ്ഞ­പ്പോൾ അ­ത്യ­ന്തം സ­ന്തോ­ഷി­ച്ചു. അന്നു തു­ട­ങ്ങി കോ­ര­പ്പൻ ദാ­മോ­ദ­ര­ന്റെ ഓരോ സ്വ­ഭാ­വ­ത്തെ­യും പ്ര­വൃ­ത്തി­യെ­യും സൂ­ക്ഷി­ച്ചു മ­ന­സ്സി­ലാ­ക്കി­ത്തു­ട­ങ്ങി. അ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് തന്റെ മ­ക­ളോ­ടു അ­ത്യ­ന്തം അ­ടു­ത്തു പെ­രു­മാ­റി­ക്കൊ­ള്ളു­ന്ന­തി­നു് അയാൾ ദാ­മോ­ദ­ര­നെ അ­നു­വ­ദി­ച്ച­തു്. തന്റെ പു­ത്രി­യു­ടെ ആ­ലോ­ച­നാ­ശ­ക്തി­യെ­യും വി­വേ­ക­ബു­ദ്ധി­യെ­യും പറ്റി ന­ല്ല­വ­ണ്ണം അ­റി­ഞ്ഞി­രു­ന്ന വൃ­ദ്ധൻ, അവൾ അ­വി­വേ­ക­മാ­യി യാ­തൊ­ന്നും പ്ര­വർ­ത്തി­ക്ക­യി­ല്ലെ­ന്നു ദൃ­ഢ­മാ­യി വി­ശ്വ­സി­ച്ചു. അനേകം ഇം­ഗ്ലീ­ഷു നോ­വ­ലു­കൾ വാ­യി­ച്ചി­രു­ന്ന രാ­മ­നു­ണ്ണി, തന്റെ സ­ഹോ­ദ­രി­യും തന്റെ സ്നേ­ഹി­ത­നും ത­മ്മി­ലു­ള്ള പ്ര­ണ­യാ­നു­രാ­ഗ­ങ്ങ­ളെ കണ്ടു മ­ന­സ്സി­ലാ­ക്കു­ക­യും അ­തു­നി­മി­ത്തം ഉ­ള്ളു­കൊ­ണ്ടു് സ­ന്തോ­ഷി­ക്കു­ക­യും ചെ­യ്തു. ത­ങ്ങ­ളു­ടെ സ്വ­ന്തം കൈ­യിൽ­നി­ന്നു പണം ചെ­ല­വ­ഴി­ച്ചു ദാ­മോ­ദ­ര­നെ ഉ­യർ­ന്ന­ത­രം പ­രീ­ക്ഷ­കൾ­ക്കു് പ­ഠി­പ്പി­ക്ക­ണ­മെ­ന്നു രാ­മ­നു­ണ്ണി അ­ഭി­പ്രാ­യ­പ്പെ­ട്ടു­വെ­ങ്കി­ലും ദാ­മോ­ദ­രൻ അതിനു അ­നു­കൂ­ലി­ക്കാ­തി­രി­ക്കു­ക­യാ­ണു് ചെ­യ്ത­തു്.

തങ്ങൾ ഒ­ന്നി­ച്ചു ന­ട­ക്കു­ന്ന­തി­നും സ്വൈ­ര­സ­ല്ലാ­പം ചെ­യ്യു­ന്ന­തി­നും മ­റ്റു­ള്ള­വർ മു­ട­ക്കം പ­റ­യു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ അ­ങ്ങി­നെ കൂ­ട­ക്കൂ­ടെ ചെ­യ്തു­തു­ട­ങ്ങി; പ്ര­ണ­യ­ബ­ന്ധം മു­റു­കി. ഇ­വ­രു­ടെ ആ­ദ്യ­കാ­ല­ങ്ങ­ളി­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളെ­യും മ­റ്റും വി­വ­രി­ച്ചു ഗ്ര­ന്ഥ­വി­സ്താ­രം വ­രു­ത്തു­ന്നി­ല്ല. ഒ­ന്നാ­മ­ദ്ധ്യാ­യ­ത്തിൽ വി­വ­രി­ച്ച­തു് ഒ­ടു­വി­ലു­ള്ള സം­ഭാ­ഷ­ണ­മാ­യി­രു­ന്നു.

ദാ­മോ­ദ­രൻ തന്റെ ആ­പ്പീ­സ്സിൽ­നി­ന്നു നേരെ സ്വ­ന്തം വീ­ട്ടി­ലേ­ക്കാ­യി­രു­ന്നു പോ­യ­തു്. അ­വ­ന്റെ അമ്മ മ­ക­ന്റെ വരവും കാ­ത്തു കോ­ലാ­യിൽ­ത്ത­ന്നെ ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ദാ­മോ­ദ­ര­നെ കണ്ട ഉടനെ ആ സ്ത്രീ എ­ഴു­ന്നീ­റ്റു വാ­ത്സ­ല്യം ഒ­ഴു­കു­ന്ന ക­ണ്ണു­ക­ളെ­ക്കൊ­ണ്ടു് മകനെ നോ­ക്കി ഹൃദയം കു­ളുർ­പ്പി­ച്ച­ശേ­ഷം, “നീ എന്തെ ദാമു ചോ­റു­ണ്ണാൻ വ­ന്നി­ല്ല. വൈ­കു­ന്നേ­രം അയച്ച പ­ല­ഹാ­ര­വും തി­ന്നി­ല്ല. പാലു മാ­ത്രം കു­ടി­ച്ചു. ഇ­ങ്ങി­നെ­യാ­യാൽ നി­ന്റെ ശരീരം ക്ഷീ­ണി­ക്കി­ല്ലെ? നി­ന­ക്കെ­ന്താ വ­യ­റ്റിൽ സു­ഖ­മി­ല്ലെ? തേ­ച്ചു­കു­ളി­ച്ചി­ട്ടു് കാലം മ­റ­ന്നു.”

ദാ­മോ­ദ­രൻ ഇതു കേ­ട്ട­പ്പോൾ “എ­നി­ക്കു് തേ­ച്ചു­കു­ളി­ക്കാൻ സ­മ­യ­മി­ല്ല­മ്മെ എ­നി­ക്കി­ന്നു നല്ല വി­ശ­പ്പും ഉ­ണ്ടാ­യി­ല്ല. വെ­ള്ളം ത­യ്യാ­റാ­യൊ കു­ളി­ക്കേ­ണ്ടി­യി­രു­ന്നു­വ­ല്ലൊ?” എന്നു പ­റ­ഞ്ഞു. ഇതു കേ­ട്ട­പ്പോൾ അ­വ­ന്റെ അമ്മ അ­ക­ത്തേ­ക്കു പോയി. പോയ ഉടനെ, ദാ­മോ­ദ­രൻ വി­ള­ക്കി­ന്ന­ടു­ത്തു ചെ­ന്നു കീ­ശ­യിൽ­നി­ന്നു വ­സു­മ­തി­യു­ടെ ക­ത്തെ­ടു­ത്തു വാ­യി­ച്ചു. ഇ­താ­യി­രു­ന്നു ക­ത്തു്:

“പ­ണി­ത്തി­ര­ക്കു് എ­ത്ര­യു­ണ്ടാ­യാ­ലും വൈ­കു­ന്നേ­രം ഒ­ന്നു് ഇ­വി­ട­ത്തോ­ളം വന്നു പോകണം. ജ്യേ­ഷ്ഠ­ന്നു് അ­ടി­യ­ന്ത­ര­മാ­യി എന്തോ നി­ന്നോ­ടു പ­റ­വാ­നു­ണ്ടു­പോൽ, അവർ ടെ­ന്നി­സ്സു­ക­ളി­ക്കാൻ പു­റ­പ്പെ­ട്ടു­പോ­കു­മ്പോൾ നി­ന­ക്കു് ഇ­ങ്ങി­നെ ഒരു ക­ത്തു് എ­ഴു­താൻ ആ­വ­ശ്യ­പ്പെ­ട്ട­തു­കൊ­ണ്ടാ­ണു് കത്തു ഞാൻ എ­ഴു­താൻ സം­ഗ­തി­യാ­യ­തു്.”

വ­സു­മ­തി.

ദാ­മോ­ദ­രൻ എ­ഴു­ത്തു വാ­യി­ച്ചു. തനിയെ തന്നെ എ­ന്താ­യി­രി­ക്കും അ­ടി­യ­ന്ത­ര­കാ­ര്യം എ­ന്നി­ങ്ങി­നെ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കെ, തന്റെ സ­ഹോ­ദ­രി­മാ­രിൽ മൂ­ത്ത­വ­ളാ­യ ല­ക്ഷ്മി അ­ടു­ത്തു ചെ­ന്നി­ട്ടു്, “ജ്യേ­ഷ്ഠാ, രാ­മ­മ­ന്ദി­ര­ത്തിൽ­നി­ന്നു കണ്ണൻ വ­ന്നി­രു­ന്നു. ഒ­രെ­ഴു­ത്തും­കൊ­ണ്ടു്. നി­ങ്ങൾ ആ­പ്പീ­സ്സിൽ­നി­ന്നു മ­ട­ങ്ങി­വ­ന്നി­ട്ടി­ല്ലെ­ന്നു ഞാൻ പ­റ­ഞ്ഞു. അവൻ അ­ങ്ങ­ട്ടു വ­ന്നി­രു­ന്നു. ക­ണ്ടു­വൊ?” എന്നു പ­റ­ഞ്ഞു മ­ന്ദ­ഹ­സി­ച്ചു.

ദാ­മോ­ദ­രൻ:
കണ്ണൻ ആ­പ്പീ­സ്സിൽ വ­ന്നി­രു­ന്നു.
ല­ക്ഷ്മി:
രാ­മ­മ­ന്ദി­ര­ത്തിൽ ഇന്നു രണ്ടു വി­രു­ന്നു­കാ­രു­ണ്ടാ­യി­രു­ന്നു­പോൽ.
ദാ­മോ­ദ­രൻ:
ആ­രാ­യി­രു­ന്നു?
ല­ക്ഷ്മി:
കു­ഞ്ഞി­രാ­മൻ മുൻ­സീ­പ്പും ഭാ­ര്യ­യും.
ദാ­മോ­ദ­രൻ മു­ഖ­സ്വ­ഭാ­വം പ­കർ­ന്നു. തന്റെ സ­ഹോ­ദ­രി അതു കണ്ടു മ­ന­സ്സി­ലാ­ക്ക­രു­തെ­ന്നു­വെ­ച്ചു ഉടനെ മുഖം താ­ഴ്ത്തി, ക­യ്യി­ലു­ണ്ടാ­യി­രു­ന്ന കത്തു കീ­ശ­യിൽ സ്ഥാ­പി­ച്ചു. ല­ക്ഷ്മി പി­ന്നെ­യും പ­റ­യു­ന്നു: “ഉ­ച്ച­ക്കു വ­ന്നി­ട്ടു് വൈ­കു­ന്നേ­രം ആ­റു­മ­ണി­യാ­യി­രു­ന്നു പോൽ മ­ട­ങ്ങി­പ്പോ­കാൻ. വ­സു­മ­തി­യു­ടെ ക­ല്യാ­ണ­ത്തി­ന്റെ കാ­ര്യം തീർ­ച്ച­യാ­ക്കാ­നാ­യി­രു­ന്നു­പോൽ വ­ന്ന­തു്.”
ദാ­മോ­ദ­രൻ:
എ­ന്നി­ട്ടൊ, ഒക്കെ തീർ­ച്ച­യാ­ക്കി­യോ?
ല­ക്ഷ്മി:
ഒക്കെ തീർ­ച്ച­യാ­ക്കി­യെ­ന്നും വ­രു­ന്ന മാസം ക­രു­ണാ­ക­രൻ മ­ദി­രാ­ശി­ന്നു വ­രു­മെ­ന്നും അ­പ്പോൾ ക­ല്യാ­ണ­മു­ണ്ടാ­കു­മെ­ന്നും കണ്ണൻ പ­റ­ഞ്ഞു.
ദാ­മോ­ദ­രൻ:
കണ്ണൻ പി­ന്നെ എന്തു പ­റ­ഞ്ഞു?
ല­ക്ഷ്മി:
പി­ന്നെ ഞാ­നൊ­ന്നും ചോ­ദി­ച്ചി­ല്ല. ഇതു് നേ­രാ­ണോ ജ്യേ­ഷ്ഠാ? ക­രു­ണാ­ക­രൻ വ­സു­മ­തി­യെ ക­ല്യാ­ണം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി­യോ?
ദാ­മോ­ദ­രൻ:
നീ എ­ന്നോ­ടാ­ണോ പെ­ണ്ണേ ചോ­ദി­ക്കു­ന്ന­തു്. ഞാ­നെ­ന്ത­റി­യും?
ല­ക്ഷ്മി:
ഞാ­നൊ­രി­ക്ക­ലും വി­ശ്വ­സി­ക്ക­യി­ല്ല. വ­സു­മ­തി അ­തി­നു് അ­നു­വ­ദി­ക്ക­യി­ല്ല. ഞാ­ന­റി­യും അ­നു­വ­ദി­ക്കി­ല്ലെ­ന്നു്.
ദാ­മോ­ദ­രൻ അ­ക­ത്തു ക­ട­ന്നു, തന്റെ മു­റി­യിൽ പോയി കു­പ്പാ­യ­വും മ­റ്റും അ­ഴി­ച്ചി­ട്ടു. അ­തി­ലി­ട­ക്കു് ല­ക്ഷ്മി പറഞ്ഞ വാ­ക്കു­ക­ളും, വ­സു­മ­തി­യു­ടെ ക­ത്തും, ര­ണ്ടും യോ­ജി­പ്പി­ച്ചു­കൊ­ണ്ടു് പലതും അവൻ ആ­ലോ­ചി­ച്ചു­തു­ട­ങ്ങി. “ഇതൊരു സമയം നേ­രാ­യി വരുമൊ?” വ­സു­മ­തി­യു­ടെ അ­ച്ഛ­നെ പക്ഷേ, ആ ജം­ബു­കൻ പ­റ­ഞ്ഞു ഫ­ലി­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രി­യ്ക്കാം. കു­ഞ്ഞി­രാ­മൻ വലിയ സൂ­ചി­ക്ക­ണ്ണ­നാ­ണു്. അ­വ­ന്റെ കാ­ര്യ­സാ­ദ്ധ്യ­ത്തി­നു് ഇ­ല്ലാ­ത്ത കു­സൃ­തി­കൾ പലതും ഉ­ണ്ടാ­ക്കാൻ മ­ടി­ക്ക­യി­ല്ല. വാ­ക്കും സ്നേ­ഹ­സ്വ­ഭാ­വ­വും ക­ണ്ടാൽ ആരും മ­യ­ങ്ങി­പ്പോ­കും. ഛെ! വ­സു­മ­തി അ­തി­ന­നു­വ­ദി­ക്ക­യി­ല്ല. രാ­മ­നു­ണ്ണി­യും സ­മ്മ­തി­ക്കി­ല്ല. അഥവാ, എ­ങ്ങി­നെ നി­ശ്ച­യി­ക്കു­ന്നു. സ്വാർ­ത്ഥ­ത്തോ­ടു് അ­ടു­ക്കു­മ്പോൾ ആ­ളു­ക­ളു­ടെ സ്വ­ഭാ­വം വളരെ ഭേ­ദി­ക്കു­ന്ന­താ­യി നാം കാ­ണു­ന്നി­ല്ലെ? ഇല്ല, വ­സു­മ­തി­യെ­പ്പോ­ലെ പ­ഠി­പ്പും വി­വേ­ക­വും ഉള്ള ഒരു സ്ത്രീ അ­ങ്ങി­നെ ചെ­യ്യി­ല്ല. ദൈവമെ, ഞാൻ വെ­റു­തെ സം­ശ­യി­ച്ചു. ഈ ഭൃ­ത്യ­ന്മാ­രെ വി­ശ്വ­സി­ക്ക­രു­തു്. അവർ അ­വി­ടു­ന്നും ഇ­വി­ടു­ന്നും അ­ല്പാ­ല്പം കേ­ട്ട­തു ഒ­ന്നി­നു നാ­ലാ­ക്കി പെ­രു­ക്കി മ­റ്റു­ള്ള­വ­രോ­ടു പറയാൻ സ­മർ­ത്ഥ­രാ­ണു്. ഇത്ര ക്ഷ­ണ­ത്തിൽ വ­സു­മ­തി­യു­ടെ മ­ന­സ്സു ഭേ­ദി­ക്കാൻ യാ­തൊ­രു സം­ഗ­തി­യും ഇല്ല.” ദാ­മോ­ദ­രൻ ഇ­ങ്ങി­നെ ഉ­റ­ച്ചു. അവൻ ഭൃ­ത്യ­ന്മാ­രെ പറ്റി പ­റ­ഞ്ഞ­തു യ­ഥാർ­ത്ഥ­മാ­യി­രു­ന്നു. വി­ശേ­ഷി­ച്ചു, വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മ­റ്റും വീ­ടു­ക­ളി­ലു­ള്ള ഭൃ­ത്യ­ന്മാർ ഈ വക സം­ഗ­തി­ക­ളിൽ വലിയ അ­പ­രാ­ധി­ക­ളാ­ണു്. വീ­ട്ടിൽ നി­ന്നു സം­സാ­രി­ക്കു­ന്ന വർ­ത്ത­മാ­ന­ങ്ങ­ളൊ­ക്കെ പു­റ­ത്തും, പു­റ­ത്തു­നി­ന്നു കേൾ­ക്കു­ന്ന­വ വീ­ട്ടി­ലും ചെ­ന്നു പ­റ­യു­ന്ന­തു് അ­വ­രാ­ണു്. അവർ മു­ഴു­വൻ വർ­ത്ത­മാ­നം കേ­ട്ടെ­ന്നും വ­രു­ന്ന­ത­ല്ല. യ­ജ­മാ­ന­ന്മാർ­ക്കു് ചായയോ, പ­ല­ഹാ­ര­മൊ, മറ്റൊ അ­വ­രു­ടെ മു­റി­യിൽ കൊ­ണ്ടു­പോ­യി കൊ­ടു­ക്കു­മ്പോ­ഴും വെറെ സം­ഗ­തി­ക­ളിൽ അ­വ­രു­മാ­യി അ­ടു­ത്തു എ­ട­പെ­ടു­മ്പോ­ഴും അവർ മ­റ്റു­ള്ള­വ­രു­മാ­യി സം­സാ­രി­ക്കാ­റു­ള്ള­തി­ന്റെ ഏതാൻ ഭാഗം മാ­ത്രം കേൾ­ക്കും. അതു പു­റ­ത്തു­ചെ­ന്നു പറയും. അ­തു­പി­ന്നെ രാ­ജ്യം മു­ഴു­വൻ വ്യാ­പി­ക്കും. വി­വേ­ക­മി­ല്ലാ­ത്ത ചില ഗൃ­ഹ­സ്ഥ­മാർ ത­ങ്ങ­ളു­ടെ ഭൃ­ത്യ­ന്മാ­രോ­ടു മ­റ്റു­ള്ള­വ­രു­ടെ വിവരം ചോ­ദി­ച്ച­റി­വാൻ വളരെ ആ­ഗ്ര­ഹ­മു­ള്ള­വ­രാ­യി കാ­ണ­പ്പെ­ടാ­റു­ണ്ടു്. ഭൃ­ത്യ­ന്മാ­രെ നു­ണ­പ­റ­വാൻ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന ഈ പ്ര­വൃ­ത്തി­കൊ­ണ്ടു­ള്ള ദോഷം മി­ക്ക­പേ­രും മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. അനേകം കു­ടും­ബ­ങ്ങൾ ത­മ്മിൽ ഛി­ദ്ര­മു­ണ്ടാ­കാൻ ഈ ഭൃ­ത്യ­ന്മാർ പ­ല­പ്പോ­ഴും സം­ഗ­തി­യാ­കാ­റു­ണ്ടു്. ഭൃ­ത്യ­ന്മാ­രെ സൂ­ക്ഷി­ക്കു­വിൻ! അവരെ അ­വ­രു­ടെ നി­ല­യ്ക്കു നിർ­ത്തു­വിൻ!

വ­സു­മ­തി­യു­ടെ ഭൃ­ത്യൻ ല­ക്ഷ്മി­യോ­ടു വന്നു പറഞ്ഞ വാ­ക്കു­ക­ളെ കു­റി­ച്ചു ദാ­മോ­ദ­രൻ പലതും ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കെ, അ­വ­ന്റെ അമ്മ അ­ടു­ത്തു­ചെ­ന്നി­ട്ടു് “എ­ണ്ണ­യി­ത! കു­ളി­ക്കാൻ വെ­ള്ളം ത­യ്യാ­റാ­യി­രി­ക്കു­ന്നു. വേഗം കു­ളി­ച്ചു­വ­ന്നാ­ട്ടെ. ഞാൻ ഊണു കൊ­ണ്ടു­വെ­ക്കു­ന്നു. കണ്ടോ, നി­ന്റെ കോലം കണ്ടോ. ഇ­തെ­ന്തൊ­രു മെ­ലി­ച്ച­ലാ­ണു്. ഇ­ങ്ങി­നെ തി­ന്നാ­തെ പ്ര­വൃ­ത്തി­യെ­ടു­ത്താൽ മെ­ലി­യൂ­ല്ലെ?” എന്നു പ­റ­ഞ്ഞു മ­ക­ന്നു തേ­ക്കാൻ എ­ണ്ണ­കൊ­ടു­ത്തു. ദാ­മോ­ദ­രൻ പോയി കു­ളി­ച്ചു­വ­രു­ന്ന­തി­ലി­ട­യ്ക്കു് ഭ­ക്ഷ­ണം ക­ഴി­ക്കാ­നു­ള്ള മേ­ശ­മേൽ വളരെ വൃ­ത്തി­യു­ള്ള ഒരു വെള്ള വ­സ്ത്രം വി­രി­ച്ചു് അ­തി­ന്മേൽ ചോറും ക­റി­ക­ളു­മൊ­ക്കെ അ­താ­തി­നാ­വ­ശ്യ­പ്പെ­ട്ട വ­ലി­പ്പ­ത്തി­ലു­ള്ള പി­ഞ്ഞാ­ണ­ങ്ങ­ളി­ലാ­ക്കി, വ­സ്സി­ക­ളെ­കൊ­ണ്ടും സാ­സ്സ­റു­ക­ളെ­ക്കൊ­ണ്ടും മൂ­ടി­വെ­ച്ചി­രി­ക്കു­ന്നു. ദാ­മോ­ദ­രൻ വന്നു ഒരു ക­സേ­ല­യിൽ ഇ­രു­ന്നു, ഭ­ക്ഷ­ണ­ങ്ങ­ളിൽ ഓ­രോ­ന്നി­ന്റെ മൂ­ടി­നീ­ക്കി ക­ര­ണ്ടി­കൊ­ണ്ടു് അല്പം ചോ­റെ­ടു­ത്തു് ഒരു വ­സ്സി­യിൽ ഇട്ടു ഭ­ക്ഷി­ച്ചു­തു­ട­ങ്ങി. ഭ­ക്ഷ­ണ­ത്തി­നു് അന്നു ത­നി­ക്കു രു­ചി­യും വി­ശ­പ്പു­മി­ല്ലെ­ന്നു് അവനു തോ­ന്നി. ഉ­ണ്ടു­തു­ട­ങ്ങി­യ­പ്പോൾ അ­മ്മ­യും പെ­ങ്ങ­മ്മാ­രും മേ­ശ­യു­ടെ അ­ടു­ക്കൽ­ചെ­ന്നു. അമ്മ ഒരു ക­സേ­ല­യിൽ ഇ­രു­ന്നു. ദാ­മോ­ദ­രൻ ഊണു ക­ഴി­ക്കാ­ത്ത­തി­നെ­പ്പ­റ്റി ഓ­രോ­ന്നേ പ­റ­ഞ്ഞും പി­ന്നെ­യും ചോ­റെ­ടു­ക്കാൻ ഉ­പ­ദേ­ശി­ച്ചും ചില കറികൾ താൻ തന്നെ ക­ര­ണ്ടി­കൊ­ണ്ടു് കോ­രി­യി­ട്ടു­കൊ­ടു­ത്തും ഇ­രി­ക്കെ ദാ­മോ­ദ­രൻ ഒ­ന്നും മി­ണ്ടാ­തെ സാ­വ­ധാ­ന­ത്തിൽ ഭ­ക്ഷ­ണം ക­ഴി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു കണ്ടു, ആ സ്ത്രീ ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ദാമൂ, എ­നി­ക്കു വ­യ­സ്സാ­യി­ത്തു­ട­ങ്ങി. നി­ന്റെ അച്ഛൻ വളരെ ആ­ശി­ച്ച കാ­ര്യം സാ­ധി­ച്ചു­കാ­ണാ­തെ, അവർ മ­രി­ച്ചു. അ­തു­കൊ­ണ്ടു ഞാൻ മ­രി­ക്കു­ന്ന­തി­നു­മു­മ്പു നി­ന­ക്കൊ­രു ക­ല്യാ­ണം ക­ഴി­ച്ചു കാണണം. നി­ന­ക്കു് ഈ മേടം 4-​ാംനുക്കു് 25 വ­യ­സ്സു തി­ക­ഞ്ഞു.”

ഇതു കേ­ട്ട­പ്പോൾ ദാ­മോ­ദ­രൻ തന്റെ അ­മ്മ­യു­ടെ മു­ഖ­ത്തു നോ­ക്കി ഒന്നു ചി­രി­ച്ചു. മ­നു­ഷ്യ­രു­ടെ മ­ന­സ്സി­ലു­ള്ള വി­ചാ­രം മറ്റു മ­നു­ഷ്യ­രു­ടെ മ­ന­സ്സി­ലേ­ക്കു സ­ഞ്ച­രി­ക്കു­മെ­ന്നു­ള്ള ത­ത്വ­മാ­ണു് അവനു് ഓർ­മ്മ­വ­ന്ന­തു്. താൻ വ­സു­മ­തി­യേ­യും തന്റെ വി­വാ­ഹ­ത്തെ­യും പറ്റി വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ തന്റെ അമ്മ ആ വി­ഷ­യ­ത്തെ­പ്പ­റ്റി­ത്ത­ന്നെ പറവാൻ സം­ഗ­തി­യാ­യ­തി­നെ കു­റി­ച്ചു് അവൻ അ­ത്ഭു­ത­പ്പെ­ട്ടു. തന്റെ അമ്മ മേൽ­പ്ര­കാ­രം പ­റ­ഞ്ഞു­വെ­ച്ച ഉടനെ ഇളയ സ­ഹോ­ദ­രി, ജാനകി ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ദാ­മ്വേ­ട്ട­നു് ഞാ­നു­ണ്ടൊ­രു പെ­ണ്ണി­നെ ക­ണ്ടി­ട്ടു്.”

ഈ പെൺ­കു­ട്ടി­യെ ദാ­മോ­ദ­ര­നു് വലിയ സ്നേ­ഹ­മാ­യി­രു­ന്നു. അ­വ­ളാ­ണു് കൂ­ട്ട­ത്തിൽ ബു­ദ്ധി­യു­ള്ള കു­ട്ടി­യെ­ന്നു് അവൻ പ­റ­യാ­റു­ണ്ടു്. അവൾ അ­ങ്ങി­നെ പ­റ­ഞ്ഞ­പ്പോൾ ദാ­മോ­ദ­രൻ ഇ­ങ്ങി­നെ ചോ­ദി­ച്ചു:

“ആരാ ജാനൂ? അ­ങ്ങേ­വീ­ട്ടി­ലെ അ­മ്മാ­ളു അ­മ്മ­യാ­ണോ?”

ഇതു കേ­ട്ട­പ്പോൾ എ­ല്ലാ­രും പൊ­ട്ടി­ച്ചി­രി­ച്ചു. അ­മ്മാ­ളു അമ്മ ഏ­ക­ദേ­ശം 80 വ­യ­സ്സു­ള്ള ഒരു ശൂ­ദ്ര­സ്ത്രീ­യാ­യി­രു­ന്നു.

ജാനകി:
അ­മ്മാ­ളു അ­മ്മ­യൊ­ന്നു­മ­ല്ല. രാ­മ­മ­ന്ദി­ര­ത്തി­ലെ വ­സു­മ­തി.
ഇതു കേ­ട്ട­പ്പോൾ ല­ക്ഷ്മി ജാ­ന­കി­യെ നോ­ക്കി താ­ക്കീ­തു­ചെ­യ്യു­ന്ന രീ­തി­യിൽ “ജാനൂ” എന്നു വി­ളി­ച്ചു അ­വ­ളു­ടെ മു­ഖ­ത്തു് ഒന്നു നോ­ക്കി.

പാ­ഞ്ചാ­ലി അമ്മ.—ദാ­മോ­ദ­ര­ന്റെ അമ്മ—ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ന­ല്ല­കാ­ര്യം! നീ മ­റ്റാ­രെ­യും ക­ണ്ടി­ല്ലെ ജാനൂ?”

ദാ­മോ­ദ­രൻ:
അ­തെ­ന്താ, അ­മ്മ­ക്കു് ബോ­ധി­ച്ചി­ല്ലെ?
ല­ക്ഷ്മി:
അ­ത­ല്ലെ പ­റ­യു­ന്നു. അ­മ്മ­ക്കു് ഒ­ട്ടും ബോ­ധി­ച്ചി­ല്ലെ­ന്നു തോ­ന്നു­ന്നു­വ­ല്ലൊ.
ദാ­മോ­ദ­ര­ന്റെ മൂ­ന്നു സ­ഹോ­ദ­രി­മാ­രിൽ വ­ലി­യൊ­രു ര­സി­ക­ത്തി­യാ­യ ശാ­ര­ദ­യെ­ന്ന ന­ടു­വി­ല­ത്തെ പെ­ങ്ങൾ അ­തു­വ­രെ ഒ­ന്നും സം­സാ­രി­ക്കാ­തെ ദാ­മോ­ദ­ര­ന്റെ ഒരു കു­പ്പാ­യം തു­ന്നി­ക്കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. അവൾ ഇതു കേ­ട്ട­പ്പോൾ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “അ­മ്മ­ക്കു് എ­ങ്ങി­നെ ബോ­ധി­ക്കും?”

“ആ­കാ­ശ­മാർ­ഗ്ഗേ വി­ല­സു­ന്ന ച­ന്ദ്രൻ

മ­നോ­ര­ഥ­ത്താൽ വരുമോ ക­ര­ത്തിൽ?”

പാ­ഞ്ചാ­ലി:
അതു് നേ­രു­ത­ന്നെ. എന്റെ മകൾ പ­റ­യു­ന്നു.
ല­ക്ഷ്മി:
അ­തെ­ന്താ, ജ്യേ­ഷ്ഠ­നു് വ­സു­മ­തി­യെ കി­ട്ടാൻ യോ­ഗ്യ­ത­യി­ല്ലെ­ന്നൊ?
ശാരദ:
യോ­ഗ്യ­ത­യു­ണ്ടു്, ഭാ­ഗ്യ­മി­ല്ല.
ദാ­മോ­ദ­രൻ:
നി­ങ്ങൾ തന്നെ ഭാ­ഗ്യ­വും യോ­ഗ്യ­ത­യും ഒക്കെ തീർ­ച്ച­യാ­ക്കു­വിൻ. എ­നി­ക്കു് അവളെ വേ­ണ്ടെ­ങ്കി­ലൊ?
ശാരദ:
മു­ന്തി­രി­ങ്ങ പു­ളി­യ്ക്കും ഇല്ലെ, ജ്യേ­ഷ്ഠാ?
ല­ക്ഷ്മി:
ഹോ! എന്തു പ­റ­ഞ്ഞി­ട്ടു്! ജ്യേ­ഷ്ഠ­നു വ­സു­മ­തി­യേ­ക്കാൾ യോ­ഗ്യ­ത­യു­ള്ള സ്ത്രീ­യെ വേ­ണ­മെ­ങ്കിൽ കി­ട്ടും.
പാ­ഞ്ചാ­ലി:
ആ ദേവകി ജീ­വ­നോ­ടു­കൂ­ടി ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അ­ങ്ങി­നെ­ത­ന്നെ വ­രു­മാ­യി­രു­ന്നു.
ദാ­മോ­ദ­രൻ:
അ­തെ­ന്താ?
പാ­ഞ്ചാ­ലി:
അവൾ എ­ന്നോ­ടു് ഒരു പ്രാ­വ­ശ്യം നേ­രം­പോ­ക്കാ­യി­ട്ടോ എന്തോ പ­റ­ഞ്ഞി­രു­ന്നു ‘എന്റെ മകളെ നി­ന്റെ മകനു ക­ല്യാ­ണം ക­ഴി­ക്ക­ണം’ എ­ന്നു്.
ല­ക്ഷ്മി:
നേ­രാ­ണ­മ്മേ? എ­ന്നി­ട്ടു നി­ങ്ങ­ളെ­ന്തേ ഈ വിവരം ഞ­ങ്ങ­ളോ­ടൊ­ന്നും പ­റ­ഞ്ഞി­ല്ല?
ദാ­മോ­ദ­രൻ:
എ­ന്ത­മ്മേ ഇന്നു മധുരം ഒ­ന്നു­മി­ല്ലേ?
പാ­ഞ്ചാ­ലി:
ഉ­ണ്ടു്. അ­ത­ങ്ങ് മ­റ­ന്നി­നു് എടീ, എ­ടു­ത്തു­കൊ­ണ്ടു­വാ, ഇന്നു ജാനകി പു­സ്ത­ക­ത്തിൽ നോ­ക്കി ഒരു പു­തു­മാ­തി­രി പൊ­ടീ­നു­ണ്ടാ­ക്കീ­ട്ടു­ണ്ടു്.
‘ല­ക്ഷ്മീ­ഭാ­യി’ എന്ന മാ­സി­കാ­പു­സ്ത­ക­ത്തൽ ഒരു പു­തു­മാ­തി­രി പൊ­ടീ­നു­ണ്ടാ­ക്കാ­നു­ള്ള ക്രമം വാ­യി­ച്ചു് അ­തി­ന­നു­സ­രി­ച്ചു് ഉ­ണ്ടാ­ക്കി­യ പ­ല­ഹാ­രം ജാനകി എ­ടു­ത്തു­കൊ­ണ്ടു ദാ­മോ­ദ­ര­ന്റെ മു­മ്പിൽ വെ­ച്ചി­ട്ടു “ജ്യേ­ഷ്ഠ­ന്റെ അ­ഭി­പ്രാ­യം അ­റി­യ­ട്ടെ” എന്നു പ­റ­ഞ്ഞു. ദാ­മോ­ദ­രൻ അ­ത­ല്പം തി­ന്നി­ട്ടു് “വളരെ ന­ന്നാ­യി­രി­ക്കു­ന്നു. നീ എ­ന്തെ­ടീ ക­ണ്ണൂ­രി­ലെ പ്ര­ദർ­ശ­ന­ത്തി­നു് ഈ വിധം ഒ­ന്നു­ണ്ടാ­ക്കി അ­യ­ച്ചി­ല്ല?” എന്നു ചോ­ദി­ച്ചു.
ശാരദ:
അവൾ അ­ങ്ങി­നെ ഒ­ന്നു­ണ്ടാ­ക്കി അ­യ­ച്ചെ­ങ്കിൽ വ­സു­മ­തി­ക്കു കി­ട്ടാ­നി­ട­യു­ള്ള സ്വർ­ണ്ണ­മു­ദ്ര കി­ട്ടാ­താ­യി­പ്പോ­യെ­ങ്കി­ലോ, എന്നു വി­ചാ­രി­ച്ചി­ട്ടാ­യി­രി­യ്ക്കാം
ജാനകി:
ജ്യേ­ഷ്ഠ­ത്തി­യു­ടെ അസൂയ ക­ണ്ടു­വോ
ദാ­മോ­ദ­രൻ:
നി­ന­ക്കി­തി­നു് ഞാ­നൊ­രു സ്വർ­ണ്ണ­മു­ദ്ര ത­രു­ന്നു­ണ്ടു്.
ശാരദ:
നാളെ ഞാ­നൊ­രു പൊ­ടീ­നു­ണ്ടാ­ക്കും. ജ്യേ­ഷ്ഠൻ എ­നി­ക്കും ഒരു സ്വർ­ണ്ണ­മു­ദ്ര ത­രു­മ­ല്ലോ
ല­ക്ഷ്മി:
എ­ല്ലാ­രും ഓ­രോ­ന്നു­ണ്ടാ­ക്കു­ക, അതിൽ ആ­രെ­താ­ണു് അധികം ന­ല്ല­തെ­ന്നു­വെ­ച്ചാൽ അ­തി­നൊ­രു സ്വർ­ണ്ണ­മു­ദ്ര കൊ­ടു­ക്കാം. അ­താ­ണു് ന­ല്ല­തു്.
ശാരദ:
ജ്യേ­ഷ്ഠൻ ജാ­ന­കി­യ്ക്കേ കൊ­ടു­ക്കൂ
ജാനകി:
വേണ്ട. ജ്യേ­ഷ്ഠ­നെ ജ­ഡ്ജി­യാ­ക്ക­ണ്ട. വേറെ വ­ല്ല­വ­രേ­യും ആ­ക്കാം.
ല­ക്ഷ്മി:
ആട്ടെ, മൂ­ന്നു­പേ­രും പൊ­ടീ­നു­ണ്ടാ­ക്കി വ­സു­മ­തി­യ്ക്ക­യ­ക്കു­ക. അവൾ ന­ല്ല­താ­ണെ­ന്നു പ­റ­യു­ന്ന­തി­നു ജ്യേ­ഷ്ഠൻ ഒരു സ്വർ­ണ്ണ­മു­ദ്ര കൊ­ടു­ക്കും ഇല്ലേ ജ്യേ­ഷ്ഠാ.
ദാ­മോ­ദ­രൻ ഏ­ഴു­ന്നേ­റ്റു മുഖം ക­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­യി­രു­ന്നു ല­ക്ഷ്മി അ­ങ്ങി­നെ പ­റ­ഞ്ഞ­തു്.
ദാ­മോ­ദ­രൻ:
അ­ങ്ങി­നെ­യാ­ക­ട്ടെ. ജാ­ന­കി­യ്ക്കു ഞാൻ വാ­ഗ്ദ­ത്തം ചെയ്ത മുദ്ര ആദ്യം, കൊ­ടു­ക്ക­ട്ടെ. പി­ന്നെ­യാ­കാം നി­ങ്ങ­ളു­ടെ പ്ര­ദർ­ശ­ന­വും, പ­രീ­ക്ഷ­ക­ളും ജ­ഡ്ജി­യും മ­റ്റും.
അല്പം ക­ഴി­ഞ്ഞു, ദാ­മോ­ദ­രൻ പടി ഇ­റ­ങ്ങി­പ്പോ­യി. പോ­കു­മ്പോൾ, “അമ്മേ ഞാൻ രാ­മ­മ­ന്ദി­ര­ത്തി­ലൊ­ന്നു പോ­യി­വ­ര­ട്ടെ. അ­ങ്ങ­ട്ടു ചെ­ല്ലാൻ രാ­മ­നു­ണ്ണി ഒ­രെ­ഴു­ത്തു് അ­യ­ച്ചി­രി­ക്കു­ന്നു.” എന്നു പ­റ­ഞ്ഞു.
പാ­ഞ്ചാ­ലി:
വേഗം വരണേ, രാ­ത്രി അധികം താ­മ­സി­ക്ക­ണ്ടാ. മ­ഞ്ഞു­ണ്ടു്.
‘ആ­രാ­ന്റെ മലയിൽ ക­ത്തു­ന്ന­തു തന്റെ തലയിൽ കത്തി’

“ഞാൻ നി­ന്നോ­ടു നിർ­വ്യാ­ജ്യം അ­നു­ശോ­ചി­ക്കു­ന്നു. ഇ­ന്നാൾ വൈ­കു­ന്നേ­രം നീ പ­റ­ഞ്ഞ­പ്പോൾ ആ­രെ­യാ­യി­രി­ക്കും സൂ­ചി­പ്പി­ച്ച­തെ­ന്നു് ഞാൻ ശ­രി­യാ­യി ധ­രി­ച്ചി­രു­ന്നി­ല്ല. സ­രോ­ജി­നി നി­ശ്ച­യ­മാ­യും ന­ല്ലൊ­രു കു­ട്ടി­യാ­ണു്. സു­ന്ദ­രി­യാ­ണു്. നീ പ­റ­ഞ്ഞ­തു­പോ­ലെ­ത­ന്നെ വി­ദു­ഷി­യാ­ണു്.”

ഇ­ങ്ങി­നെ പ­റ­ഞ്ഞു വ­സു­മ­തി മ­ന്ദ­ഹാ­സ­ത്തോ­ടു­കൂ­ടി ദാ­മോ­ദ­ര­ന്റെ മു­ഖ­ത്തു­ത­ന്നെ നോ­ക്കി. അ­വ­രു­ടെ ര­ണ്ടു­പേ­രു­ടേ­യും മു­ഖ­സ്വ­ഭാ­വ­ത്തി­നു­ണ്ടാ­യി­രു­ന്ന വ്യ­ത്യാ­സം ക­വി­കൾ­ക്കും ചി­ത്ര­കാ­ര­ന്മാർ­ക്കും ര­സ­ക­ര­മാ­യ ഒരു പാ­ഠ­മാ­യി­രു­ന്നു. ദാ­മോ­ദ­ര­ന്റെ മു­ഖ­ത്തു സ­ന്ദേ­ഹം, ആ­ശ്ച­ര്യം, ഭയം, സ­ങ്ക­ടം എന്ന പലവിധ മ­നോ­വി­കാ­ര­ങ്ങൾ ഒ­ന്നി­നൊ­ന്നു തു­ട­ര­ത്തു­ട­രെ സ്ഫു­ടീ­ക­രി­ച്ചു­കൊ­ണ്ടി­രി­ക്ക­യും വ­സു­മ­തി­യു­ടെ വ­ദ­നാ­ര­വി­ന്ദ­ത്തിൽ പ­രി­ഹാ­സ­സൂ­ച­ക­മാ­യ മ­ന്ദ­ഹാ­സം ക­ളി­ച്ചു­കൊ­ണ്ടി­രി­ക്ക­യും ചെ­യ്യു­ന്നു. ര­ണ്ടു­പേ­രും രാ­മ­മ­ന്ദി­ര­ത്തി­ലെ തോ­ട്ട­ത്തെ അ­ഭി­മു­ഖീ­ക­രി­ച്ചു, മാ­ളി­ക­മേ­ലു­ള്ള വ­രാ­ന്ത­യിൽ ഓരോ ക­സാ­ല­യിൽ ഇ­രി­ക്ക­യാ­യി­രു­ന്നു. ഈ വ­റാ­ന്ത­യിൽ­നി­ന്നു നോ­ക്കി­യാൽ തോ­ട്ടം മു­ഴു­വൻ ന­ല്ല­വ­ണ്ണം കാണാം. മുൻ­ഭാ­ഗ­ത്തു രണ്ടര അടി ഉ­യ­ര­ത്തി­ലു­ള്ള അ­ഴി­യും കാലും ഇ­ട­യ്ക്കി­ട­യ്ക്കു ക­ല്ത്തൂ­ണു­ക­ളു­മ­ല്ലാ­തെ ചു­വ­രി­ല്ലാ­യി­രു­ന്നു. അ­വ­രു­ടെ സ­മീ­പ­ത്തു് ഒരു മേ­ശ­മേൽ ഉ­ണ്ടാ­യി­രു­ന്ന വി­ള­ക്കി­ന്റെ പ്ര­ഭ­യെ പ­രി­ഹ­സി­ക്കു­ന്ന­തി­നെ­ന്ന­പോ­ലെ ച­ന്ദ്രി­ക, ആ വ­രാ­ന്ത­യി­ലും അ­തി­ക്ര­മി­ച്ചു പ്ര­വേ­ശി­ച്ചു പ്ര­കാ­ശി­ച്ചു­കൊ­ണ്ടി­രു­ന്നു. വ­സു­മ­തി­യു­ടെ വാ­ക്കു­കൾ കേ­ട്ട­പ്പോൾ ദാ­മോ­ദ­രൻ അ­ല്പ­നേ­രം സ്തം­ഭി­ച്ചു­കൊ­ണ്ടി­രു­ന്ന ശേഷം ഇ­ങ്ങി­നെ പ­റ­ഞ്ഞു: “വ­സു­മ­തി, നേരം പോ­ക്കി­നു­ള്ള സ­മ­യ­മ­ല്ലി­തു്. എ­നി­ക്കു സ­ത്യ­മാ­യി­ട്ടും വളരെ ഉൽ­ക്ക­ണ്ഠ­യും കു­ണ്ഠി­ത­വു­മു­ണ്ടു്. രാ­മ­നു­ണ്ണി എവിടെ? അവനെ വി­ളി­ക്കൂ. നി­ങ്ങൾ­ക്കു കാ­ര്യ­മാ­യി പ­റ­വാ­നു­ള്ള­തെ­ന്താ­ണു് അതു പറയൂ.”

വ­സു­മ­തി:
എ­നി­ക്കു പ­റ­വാ­നു­ള്ള­തു് ഞാൻ പ­റ­ഞ്ഞു. ജ്യേ­ഷ്ഠ­നി­പ്പ­ഴ് വരും അ­വർ­ക്കു പ­റ­വാ­നു­ള്ള­തു് അവരും പറയും
ദാ­മോ­ദ­രൻ:
നി­ന­ക്കു പ­റ­വാ­നു­ള്ള­തു് നീ എന്തു പ­റ­ഞ്ഞു? ഞാ­നൊ­ന്നും കേ­ട്ടി­ല്ല.
വ­സു­മ­തി:
ഞാൻ തു­റ­ന്നു പ­റ­യാ­മ­ല്ലോ. ഇന്നു മി­സ്റ്റർ കു­ഞ്ഞി­രാ­മ­നും ഭാ­ര്യ­യും ഇവിടെ വ­ന്നി­രു­ന്നു.
ദാ­മോ­ദ­രൻ:
അതെ. അ­താ­ണു് എ­നി­ക്ക­റി­വാ­നു­ള്ള­തു്. എ­ന്തി­ട്ടെ­ന്താ­ണു് വർ­ത്ത­മാ­നം?
വ­സു­മ­തി:
ദാ­മോ­ദ­രൻ മി­സ്റ്റർ കു­ഞ്ഞി­രാ­മ­ന്റെ മകൾ സ­രോ­ജി­നി­യെ ക­ല്യാ­ണം ക­ഴി­യ്ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു­വെ­ന്നും അതിനു സ­മ്മ­തി­ച്ചി­ല്ലെ­ന്നും…
ദാ­മോ­ദ­രൻ:
വ­സു­മ­തീ?
ദാ­മോ­ദ­രൻ ഇ­രു­ന്ന ദി­ക്കിൽ­നി­ന്നു് ചാ­ടി­യെ­ഴു­ന്നേ­റ്റു. അ­വ­ന­റി­യാ­തെ എ­ഴു­ന്നേ­റ്റു­പോ­യ­താ­ണു്. വ­സു­മ­തി പി­ന്നെ­യും പ­റ­യു­ന്നു.

“ഞാൻ മു­ഴു­വൻ പ­റ­യ­ട്ടെ., ബ­ദ്ധ­പ്പെ­ടേ­ണ്ട., അവിടെ ഇ­രി­ക്കൂ” ദാ­മോ­ദ­രൻ ര­ണ്ടാ­മ­തും അവിടെ ഇ­രു­ന്നി­ട്ടു് “എന്നെ പ­രി­ഹ­സി­ക്കാ­നോ പ­രീ­ക്ഷി­ക്കാ­നോ വേ­ണ്ടി­യാ­ണു് ഇ­തൊ­ക്കെ പ­റ­യു­ന്ന­തെ­ങ്കിൽ അതു മ­റ്റൊ­ര­വ­സ­ര­ത്തി­ലാ­ക്കാം.”

വ­സു­മ­തി:
ഒ­രി­ക്ക­ലും പ­രി­ഹ­സി­ക്കാ­ന­ല്ല. പ­രീ­ക്ഷി­ക്കാ­നു­ള­ള ആ­വ­ശ്യ­വു­മി­ല്ല.
ദാ­മോ­ദ­രൻ:
നി­ന്നോ­ടു പി­ന്നെ ആ­രാ­ണു് ഇ­ങ്ങ­നെ­യൊ­രു വർ­ത്ത­മാ­നം പ­റ­ഞ്ഞ­തു്
വ­സു­മ­തി:
ജ്യേ­ഷ്ഠ­നോ­ടും അ­ച്ഛ­നോ­ടും മി­സ്റ്റർ കു­ഞ്ഞി­രാ­മൻ തന്നെ പ­റ­ഞ്ഞു­വെ­ന്നു ജ്യേ­ഷ്ഠൻ എ­ന്നോ­ടു പ­റ­ഞ്ഞു.
ദാ­മോ­ദ­രൻ:
ഞാൻ അ­യാ­ളു­ടെ മകളെ ക­ല്യാ­ണം ചെ­യ്വാൻ ചോ­ദി­ച്ചു­വെ­ന്നു മി­സ്റ്റർ കു­ഞ്ഞി­രാ­മൻ പ­റ­ഞ്ഞു­വോ?
വ­സു­മ­തി:
അതെ, ചോ­ദി­ച്ചു­വെ­ന്നും അയാൾ നി­ര­സി­ച്ചു­വെ­ന്നും പ­റ­ഞ്ഞു.
ദാ­മോ­ദ­രൻ:
കളവു്. പ­ച്ച­ക്ക­ള­വു്. ഞാൻ അ­ങ്ങി­നെ ഒരു കാ­ര്യം എന്റെ മ­ന­സ്സിൽ വി­ചാ­രി­ക്ക­പോ­ലും ചെ­യ്തി­രു­ന്നി­ല്ല. വ­സു­മ­തി, നീയതു വി­ശ്വ­സി­ച്ചു­വോ? ഞാൻ വലിയ ക­ള്ള­നും ക­പ­ട­ഭ­ക്ത­നു­മാ­ണെ­ന്നു നീ വി­ചാ­രി­ച്ചു­വോ?
വ­സു­മ­തി:
നല്ല കഥ, ഒരു സ്ത്രീ­യെ വി­വാ­ഹം ചെ­യ്വാൻ അ­ന്വേ­ഷി­ക്കു­ന്ന­തു് ക­ള്ള­ത്ത­ര­വും ക­പ­ട­ഭ­ക്തി­യു­മാ­ണോ?
ദാ­മോ­ദ­രൻ:
വ­സു­മ­തി, ഞാൻ നി­ന്നെ വി­വാ­ഹം ചെ­യ്വാൻ വളരെ ആ­ഗ്ര­ഹി­ക്കു­ന്നു­വെ­ന്നും നി­ന്നെ­യ­ല്ലാ­തെ മ­റ്റൊ­രാ­ളി­ലും എ­നി­ക്കു ല­വ­ലേ­ശം പ്ര­ണ­യ­മി­ല്ലെ­ന്നും നീ അ­റി­യു­മ­ല്ലോ? ആ നി­ല­യിൽ മ­റ്റൊ­രു സ്ത്രീ­യെ വി­വാ­ഹം ചെ­യ്വാൻ ആ­വ­ശ്യ­പ്പെ­ടു­മെ­ന്നു­വ­രു­ന്ന­താ­ണോ? നീ അതു വി­ശ്വ­സി­ക്കു­ന്നു­വോ?
വ­സു­മ­തി എന്തൊ ഉ­ത്ത­രം പറവാൻ ഭാ­വി­ച്ച­പ്പോൾ രാ­മ­നു­ണ്ണി തോ­ട്ട­ത്തിൽ ഇ­റ­ങ്ങി ന­ട­ക്കു­ന്ന­തു അവൾ കണ്ടു. ഉടനെ “അതാ, ജ്യേ­ഷ്ഠ­ന­ത” എന്നു പ­റ­ഞ്ഞു. “ജ്യേ­ഷ്ഠാ, ജ്യേ­ഷ്ഠാ, ഞ­ങ്ങ­ളി­വി­ടെ­യു­ണ്ടു്.” എന്നു വി­ളി­ച്ചു പ­റ­ഞ്ഞു.

രാ­മ­നു­ണ്ണി മാ­ളി­ക­മേ­ലെ­ക്കു ക­യ­റി­വ­ന്നു.

രാ­മ­നു­ണ്ണി:
ദാമൂ. കു­ഞ്ഞി­രാ­മ­നും ഭാ­ര്യ­യും വന്ന വി­വ­ര­മൊ­ക്കെ വ­സു­മ­തി പ­റ­ഞ്ഞി­ല്ലെ?
വ­സു­മ­തി:
അ­താ­ണു് ഞങ്ങൾ പ­റ­യു­ന്ന­തു്.
ദാ­മോ­ദ­രൻ:
അ­യാ­ളെ­ന്തൊ­ക്കെ ക­ള­വാ­ണു് എ­ന്നെ­ക്കൊ­ണ്ടു പ­റ­ഞ്ഞ­തു്.
രാ­മ­നു­ണ്ണി:
ആ ദു­ഷ്ടൻ വെറും പ­ച്ച­ക്ക­ള­വ­ല്ലാ­തെ പ­റ­ക­യി­ല്ലെ­ന്നു് അ­റി­യു­ന്ന­വർ­ക്കൊ­ക്കെ അ­റി­യാ­മ­ല്ലൊ. അ­തു­കൊ­ണ്ടു് അ­തി­ല­ത്ര വി­ചാ­രി­ക്കാ­നി­ല്ല. നീ­യെ­ന്താ­ണു് അയാളെ മു­ഷി­പ്പി­ച്ച­തു്. നല്ല കു­പ്പാ­യ­വും ത­ല­പ്പാ­വും ധ­രി­ച്ചു അയാളെ കാണാൻ ചെ­ന്നു­വൊ, വല്ല സി­ഗ­റ­റ്റോ മറ്റൊ വ­ലി­ക്കു­ന്ന­തു് അയാൾ കണ്ടു പോയൊ. അതിനു നീ സി­ഗ­റ­റ്റ് വ­ലി­ക്കി­ല്ല­ല്ലൊ.
ദാ­മോ­ദ­രൻ:
അയാളെ മു­ഷി­പ്പി­ക്കാൻ അ­റി­ഞ്ഞു­കൊ­ണ്ടു് ഞാ­നൊ­ന്നും ചെ­യ്തി­ട്ടി­ല്ല. എ­ന്തൊ­ക്ക­യാ­ണു് അയാൾ പ­റ­ഞ്ഞ­തു് ?
രാ­മ­നു­ണ്ണി:
അയാൾ എ­ന്തെ­ങ്കി­ലും പ­റ­യ­ട്ടെ. അ­തൊ­ന്നും സാ­ര­മി­ല്ല. എ­നി­ക്കു നി­ന്നോ­ടു സ്വ­കാ­ര്യം ഒന്നു പ­റ­യാ­നു­ണ്ടു്. നീ വാ.
എന്നു പ­റ­ഞ്ഞു അ­വ­നേ­യും കൂ­ട്ടി തോ­ട്ട­ത്തി­ലേ­ക്കു് ഇ­റ­ങ്ങി­പ്പോ­യി. വ­സു­മ­തി അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു. ദാ­മോ­ദ­രൻ സ­രോ­ജി­നി­യെ വി­വാ­ഹം ചെ­യ്യാൻ ചോ­ദി­ച്ചി­രു­ന്നു­വെ­ന്നു കു­ഞ്ഞി­രാ­മൻ പ­റ­ഞ്ഞ­തു വെറും ക­ള­വാ­ണെ­ന്നു വ­സു­മ­തി­ക്കു നല്ല ബോ­ദ്ധ്യം ഉ­ണ്ടാ­യി­രു­ന്നു. ദാ­മോ­ദ­ര­നെ­പ്പ­റ്റി വ­സു­മ­തി­ക്കു് ദു­ര­ഭി­പ്രാ­യം ജ­നി­ക്കേ­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി കു­ഞ്ഞി­രാ­മൻ പ­റ­ഞ്ഞി­രു­ന്ന ആ പ­ച്ച­ക്ക­ള­വു­കൊ­ണ്ടു് നേരെ വി­പ­രീ­ത­മാ­യ ഫ­ല­മാ­യി­രു­ന്നു ഉ­ണ്ടാ­യ­തു്. ജ­ന­ങ്ങൾ പറയും പ്ര­കാ­രം തന്നെ കു­ഞ്ഞി­രാ­മൻ മഹാ ദു­ഷ്ടാ­ശ­യ­നാ­ണെ­ന്നു അവൾ ധ­രി­ക്ക­യാ­ണു് ചെ­യ്ത­തു്. ദാ­മോ­ദ­ര­നോ­ടു അവൾ വെറും നേരം പോ­ക്കാ­യി­ട്ടാ­യി­രു­ന്നു മേ­ലെ­ഴു­തി­യ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ച­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ. ദാ­മോ­ദ­രൻ കേവലം അ­ങ്ങി­നെ­യ­ല്ല ധ­രി­ച്ച­തു്.

വലിയ സ­മർ­ത്ഥ­ന്മാർ പോലും അവർ ഹൃ­ദ­യ­പൂർ­വ്വം സ്നേ­ഹി­ക്കു­ന്ന ത­രു­ണി­മാ­രു­ടെ മു­മ്പാ­കെ വി­ഡ്ഢി­ക­ളാ­യി­ത്തീ­രാ­റു­ണ്ടു്. അ­വ­രു­ടെ ആ­ലോ­ച­നാ­ശ­ക്തി­യും പ്ര­ത്യു­ല്പ­ന്ന­മ­തി­യും ഒക്കെ ത­ല്ക്കാ­ലം എ­വി­ട­യോ പോയി ഒ­ളി­യ്ക്കു­ന്നു.

ക­വി­യും കാ­മ­മു­ള്ളോ­നും,

ക­വി­യും, ഭ്രാ­ന്ത­നും, തഥാ

ഭാവനാശക്തികൊണ്ടേക-​

ഭാ­വ­മാ­ണു ധ­രി­ക്ക­ണം

ഏ­താ­യാ­ലും താൻ നേ­രം­പോ­ക്കാ­യി പ­റ­ഞ്ഞ­താ­ണെ­ന്നു ദാ­മോ­ദ­ര­നെ ധ­രി­പ്പി­ക്കേ­ണ­മെ­ന്നു വ­സു­മ­തി വി­ചാ­രി­ച്ചി­രു­ന്നു. നിർ­ഭാ­ഗ്യ­വ­ശാൽ അതിനു സം­ഗ­തി­വ­ന്നി­ല്ല. അ­ടു­ത്ത അ­വ­സ­ര­ത്തി­ലൊ­ന്നും സം­ഗ­തി­യു­ണ്ടാ­കു­മെ­ന്നും തോ­ന്നു­ന്നി­ല്ല.

രാ­മ­നു­ണ്ണി­യും ദാ­മോ­ദ­ര­നും തോ­ട്ട­ത്തി­ലി­റ­ങ്ങി­യ­ശേ­ഷം രാ­മ­നു­ണ്ണി ഇ­ങ്ങി­നെ ചോ­ദി­ച്ചു: “നി­ങ്ങ­ളു­ടെ സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ വർ­ത്ത­മാ­ന­മെ­ന്താ­ണു്?”

ദാ­മോ­ദ­രൻ:
അ­ദ്ദേ­ഹം പ­തി­ന­ഞ്ചു­ദി­വ­സ­ത്തെ ക­ല്പ­ന­വാ­ങ്ങി പാ­ല­ക്കാ­ട്ടു് പോ­യി­രി­ക്കു­ന്നു. അ­മ്മ­ക്കു് സു­ഖ­ക്കേ­ടാ­ണു് പോലും.
രാ­മ­നു­ണ്ണി:
നീ­യാ­ണോ ബേ­ങ്കി­ലെ കാ­ര്യ­ങ്ങൾ നോ­ക്കു­ന്ന­തു്?
ദാ­മോ­ദ­രൻ:
അതേ.
രാ­മ­നു­ണ്ണി:
നോ­ക്കു, സൂ­ക്ഷി­ക്ക­ണം; നീ അതിലെ ക­ണ­ക്കു­ക­ളാ­ക്കെ നോ­ക്കി­യി­രു­ന്നു­വോ?
ദാമോ:
ഞാൻ നോ­ക്കി­വ­രു­ന്നു. എ­ന്താ­യി­രു­ന്നു?
രാ­മ­നു­ണ്ണി:
സു­ബ്ര­ഹ്മ­ണ്യ­യ്യർ കുറെ പണം പ­റ്റീ­ട്ടു­ണ്ടെ­ന്നാ­ണു് കേൾവി. അ­തി­നെ­പ്പ­റ്റി ന­ല്ല­വ­ണ്ണം അ­ന്വേ­ഷി­ച്ചി­ട്ടെ നീ അതിൽ കൈ­യി­ടാ­വൂ. വെ­റു­തെ വെറും പേരു് സ­മ്പാ­ദി­ക്കേ­ണ്ട.
ദാമോ:
എ­ന്താ­ണു്? നീ എ­ങ്ങി­നെ­യ­റി­ഞ്ഞു? ആ­രു­പ­റ­ഞ്ഞു? എ­നി­ക്കും ആ കാ­ര്യ­ത്തിൽ സം­ശ­യ­മു­ണ്ടു്.
രാ­മ­നു­ണ്ണി:
ഞാ­നി­ന്നു് മ­ന്ന­ന­മ്മാ­മ­ന്റെ ഷാ­പ്പിൽ പോ­യി­രു­ന്നു. അ­വി­ടു­ന്നാ­ണു് കേ­ട്ട­തു്. ന­വ­റോ­ജി­യു­ടെ ബേ­ങ്കിൽ­നി­ന്നു് കുറെ പണം ക­ട്ടു­പോ­യി­ട്ടു­ണ്ടെ­ന്നു് പ്ര­സ്താ­വ­മു­ള്ള­താ­യി അ­മ്മാ­മൻ തന്നെ പ­റ­ഞ്ഞു. അ­ദ്ദേ­ഹം വലിയ സൊ­ള്ള­നാ­ണെ­ന്നു് നി­ന­ക്ക­റി­യാ­മ­ല്ലൊ. വ­ല്ല­തും കേ­ട്ടാൽ അതു വളരെ കൂ­ട്ടി­പ്പെ­രു­ക്കി വ­ലു­താ­ക്കി­യ­ല്ലാ­തെ പ­റ­ക­യി­ല്ല. അ­തു­കൊ­ണ്ടു് ഞാൻ അ­വ­രു­ടെ വാ­ക്കു് അത്ര വി­ശ്വ­സി­ച്ചി­ല്ല. പി­ന്നെ മി­സ്റ്റർ അ­ബ്ദു­ള്ള­യും പ­റ­ഞ്ഞു. അയാൾ കാ­ര്യ­മ­റി­യു­ന്നാ­ളും നി­ന്നെ സ്നേ­ഹി­ക്കു­ന്ന ആ­ളു­മാ­ണു്. നീ വളരെ സൂ­ക്ഷി­ക്ക­ണ­മെ­ന്നു് പറവാൻ എ­ന്നോ­ടു മി­സ്റ്റർ അ­ബ്ദു­ള്ള പ­റ­ഞ്ഞി­രി­ക്കു­ന്നു.
ദാ­മോ­ദ­രൻ:
ഇതിൽ എ­നി­ക്കെ­ന്താ­ണു് ഭ­യ­പ്പെ­ടാൻ എന്നു മ­ന­സ്സി­ലാ­യി­ല്ല. ഞാൻ ബേ­ങ്കു­മാ­യി ഇ­തു­വ­രെ യാ­തൊ­രു­വി­ധ­ത്തി­ലും സം­ബ­ന്ധ­പ്പെ­ട്ടി­ട്ടി­ല്ല­ല്ലോ. ഇ­ന്ന­ലെ രാ­വി­ലെ സേ­ട്ടു എ­ന്നോ­ടു ബേ­ങ്കി­ന്റെ ചാർ­ജ്ജെ­ടു­ക്കാൻ പ­റ­ഞ്ഞു. ഞാൻ അതിലെ ക­ണ­ക്കു­കൾ നോ­ക്കു­ക­യും ചിലർ പലിശ വ­ക­യാ­യി കൊ­ണ്ടു­വ­ന്ന പണം വാ­ങ്ങി ഒരു തൽ­ക്കാ­ല­ര­ശീ­തി കൊ­ടു­ക്കു­ക­യു­മ­ല്ലാ­തെ മ­റ്റൊ­ന്നും ചെ­യ്തി­ട്ടി­ല്ല.
രാ­മ­നു­ണ്ണി:
സേ­ഫി­ന്റെ താ­ക്കോൽ ആരുടെ കൈ­വ­ശ­മാ­ണു്?
ദാ­മോ­ദ­രൻ ഇതു കേ­ട്ട­പ്പോൾ ഒന്നു ഞെ­ട്ടി. സേഫിൽ പ­ണ­മെ­ത്ര­ബാ­ക്കി­യു­ണ്ടാ­യി­രു­ന്നു­വെ­ന്നും, ത­ലേ­ദി­വ­സ­ത്തെ ക­ണ­ക്കു­പ്ര­കാ­രം ബാ­ക്കി കണ്ട സംഖ്യ ശ­രി­ക്കു­ണ്ടെ­ന്നും സേ­ട്ടു­വി­ന്റെ മുഖേന താൻ നോ­ക്കേ­ണ്ട­താ­യി­രു­ന്നു. സേ­ട്ടു പ­റ­ഞ്ഞ­പ്ര­കാ­രം താൻ താ­ക്കോ­ലും വാ­ങ്ങി­പ്പോ­യ­ത­ല്ലാ­തെ, തൽ­ക്കാ­ലം ഇ­തി­നെ­പ്പ­റ്റി അ­ധി­ക­മൊ­ന്നും ആ­ലോ­ചി­ച്ചി­രു­ന്നി­ല്ല. അതു വലിയ വി­ഡ്ഢി­ത്വ­മാ­യി­പ്പോ­യെ­ന്നും തന്റെ പേരിൽ ചില സം­ശ­യ­ങ്ങൾ­ക്കു് ഇ­ട­യു­ണ്ടാ­കാ­മെ­ന്നും അവനു തോ­ന്നി. വിവരം രാ­മ­നു­ണ്ണി­യോ­ടു പ­റ­ഞ്ഞ­പ്പോൾ, ഉടനെ സേ­ട്ടു­വി­നെ ചെ­ന്നു കാ­ണേ­ണ­മെ­ന്നും വിവരം പ­റ­യ­ണ­മെ­ന്നും അവൻ ഉ­പ­ദേ­ശി­ച്ചു. നേരം ഏ­ക­ദേ­ശം പ­ത്തു­മ­ണി­യാ­യി­രി­ക്കു­ന്നു. അ­പ്പോൾ തന്നെ സേ­ട്ടു­വി­നെ ചെ­ന്നു കാ­ണാ­മെ­ന്നു­റ­ച്ചു ദാ­മോ­ദ­രൻ ഇ­റ­ങ്ങി­പ്പോ­യി. അവൻ പോ­കു­മ്പോൾ, തന്നെ ചെ­ന്നു കാ­ണാ­തി­രി­ക്കി­ല്ലെ­ന്നു വി­ചാ­രി­ച്ചി­രു­ന്ന വ­സു­മ­തി­യോ­ടു ബ­ദ്ധ­പ്പെ­ട്ടു പോ­യ­തി­നെ­പ്പ­റ്റി രാ­മ­നു­ണ്ണി പ­റ­ഞ്ഞ­പ്പോൾ അവൾ അല്പം വ്യ­സ­നി­ച്ചു. താൻ പ­റ­ഞ്ഞി­രു­ന്ന­തു നേ­രം­പോ­ക്കാ­യി­രു­ന്നു­വെ­ന്നു അവനെ ധ­രി­പ്പി­ച്ചി­ല്ല­ല്ലോ എ­ന്നോർ­ത്താ­യി­രു­ന്നു വ്യ­സ­നി­ച്ച­തു്.

സാധു ദാ­മോ­ദ­രൻ തലയിൽ തീയും കോ­രി­യി­ട്ടു­കൊ­ണ്ടാ­ണു് രാ­മ­മ­ന്ദി­ര­ത്തി­ലെ പടി ഇ­റ­ങ്ങി­പ്പോ­യ­തു്. വ­സു­മ­തി ത­ന്നെ­പ്പ­റ്റി ആവിധം സം­ശ­യി­ച്ച­തി­നെ കു­റി­ച്ചു­ള്ള ആ­ധി­യും ബേ­ങ്കി­ലെ കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ചി­ച്ചി­ട്ടു­ള്ള ഭയവും നി­മി­ത്തം അവൻ അ­ത്യ­ന്തം പ­രി­ഭ്ര­മി­ച്ചു മ­ന­സ്സി­നു അശേഷം സു­ഖ­മി­ല്ലാ­ത്ത­വ­നാ­യി­ത്തീർ­ന്നു. മ­നു­ഷ്യൻ വി­ചാ­രി­ക്കാ­ത്ത­വി­ധ­ത്തി­ലു­ള്ള എ­ന്തൊ­ക്കെ അ­നർ­ത്ഥ­ങ്ങൾ ഏ­തെ­ല്ലാം വ­ഴി­ക്കു വന്നു ചേരും. നിർ­ദ്ദോ­ഷി­ക­ളാ­യ എ­ത്ര­പേ­രു­ടെ പേരിൽ ചില കു­റ്റ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ടു­ന്നു. സു­ബ്ര­ഹ്മ­ണ്യ­യ്യർ പക്ഷേ, പ­റ്റി­യി­രി­ക്കാൻ സം­ഗ­തി­യു­ള്ള പണം ദാ­മോ­ദ­രൻ പ­റ്റി­യ­താ­ണെ­ന്നു വ­രു­ത്തി­ക്കൂ­ട്ടാൻ വലിയ പ്ര­യാ­സ­മാ­ണോ? അ­ങ്ങി­നെ­യു­ള്ള സം­ഗ­തി­കൾ ദി­വ­സേ­ന­യെ­ന്ന­പോ­ലെ സം­ഭ­വി­ക്കു­ന്നി­ല്ലെ? ആ­രാ­ന്റെ മലയിൽ ക­ത്തു­ന്ന തീ തന്റെ തലയിൽ ക­ത്തി­യെ­ന്നു വരാൻ പാ­ടി­ല്ലാ­ത്ത­ത­ല്ല­ല്ലോ. എ­ന്നാൽ ദാ­മോ­ദ­ര­ന്റെ തലയിൽ ക­ത്തി­ക്കൊ­ണ്ടി­രു­ന്ന തീ ഒന്നു പാ­ളി­ക്ക­ത്താൻ ഉടനെ മ­റ്റൊ­രു സം­ഗ­തി­യു­ണ്ടാ­യി.

അവൻ പ­ടി­യി­റ­ങ്ങി ര­ണ്ടു­മൂ­ന്ന­ടി­യ­ങ്ങ­ട്ടു ന­ട­ക്കു­മ്പ­ഴ് അ­ഭി­മു­ഖ­മാ­യി ഒരാൾ വ­രു­ന്ന­തു കണ്ടു. അയാൾ ദാ­മോ­ദ­രൻ അ­ടു­ത്തെ­ത്തി­യ­പ്പോൾ, “ആ­രാ­ണ­തു്, മി­സ്റ്റർ ദാ­മോ­ദ­ര­നോ?” എന്നു ചോ­ദി­ച്ചു.

ദാ­മോ­ദ­രൻ “അതെ” എന്നു പ­റ­ഞ്ഞു സൂ­ക്ഷി­ച്ചു­നോ­ക്കി­യ­പ്പോൾ അതു് ക­ല്യാ­ണി­യു­ടെ മകൻ രാ­ഘ­വ­നാ­ണെ­ന്നു മ­ന­സ്സി­ലാ­യി. രാഘവൻ ഒരു ഷർ­ട്ട് ധ­രി­ക്ക­യും തലയിൽ ചെവി മ­റ­ച്ചു­കൊ­ണ്ടു് ഒരു മു­ണ്ടു് കെ­ട്ടു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ക­യ്യിൽ ഒരു ചൂരൽ പി­ടി­ച്ചി­രി­ക്കു­ന്നു.

ദാ­മോ­ദ­രൻ:
“നി­ങ്ങൾ എവിടെ പോ­യി­രു­ന്നു?”
രാഘവൻ:
രാ­മ­നു­ണ്ണി­യെ­ക­ണ്ടു് ഒന്നു പ­റ­യാ­നു­ണ്ടാ­യി­രു­ന്നു. നി­ങ്ങൾ അവിടെ പോ­യി­രു­ന്നു­വോ? ഇ­ള­യ­ച്ഛ­നു­ണ്ടോ അവിടെ?
ദാ­മോ­ദ­രൻ:
ഉ­ണ്ടു് അ­ദ്ദേ­ഹം ഉ­റ­ങ്ങാൻ പോയി കി­ട­ന്നി­രി­ക്ക­യാ­ണു്. രാ­മ­നു­ണ്ണി തോ­ട്ട­ത്തി­ലു­ണ്ടു്.
ഇ­ങ്ങി­നെ പ­റ­ഞ്ഞു ദാ­മോ­ദ­രൻ ബ­ദ്ധ­പ്പെ­ട്ടു പോകാൻ ഭാ­വി­ച്ച­പ്പോൾ പി­ന്നാ­ലെ തന്നെ രാ­ഘ­വ­നും ന­ട­ന്നു. രാഘവൻ ഇ­ങ്ങി­നെ ചോ­ദി­ച്ചു: “എന്താ മി­സ്റ്റർ കു­ഞ്ഞി­രാ­മ­നും ഭാ­ര്യ­യും വന്ന വി­വ­ര­മൊ­ക്കെ കേ­ട്ടി­ല്ലെ?”
ദാ­മോ­ദ­രൻ:
വ­ന്നി­രു­ന്നു­വെ­ന്നു വ­സു­മ­തി പ­റ­ഞ്ഞു.
രാഘവൻ:
വ­സു­മ­തി­യെ ക­ണ്ടു­സം­സാ­രി­ച്ചി­രു­ന്നു­വോ? എ­ന്നാൽ ഇ­ള­യ­ച്ഛൻ പ­റ­ഞ്ഞ­തൊ­ക്കെ നി­ങ്ങ­ളോ­ടു് പ­റ­ഞ്ഞി­ട്ടു­ണ്ടാ­യി­രി­ക്കാം. അ­വ­ര­ങ്ങി­നെ കോ­പ­ത്തി­നു പ­റ­ഞ്ഞ­താ­ണു്.
ദാ­മോ­ദ­രൻ:
എന്തു പ­റ­ഞ്ഞ­തു്?
രാഘവൻ:
അല്ല, നി­ങ്ങൾ മേലാൽ രാ­മ­മ­ന്ദി­ര­ത്തിൽ ക­യ­റ­രു­തെ­ന്നു ഇ­ള­യ­ച്ഛൻ പ­റ­ഞ്ഞ­തു്. അവർ അ­ങ്ങി­നെ തൽ­ക്കാ­ലം ദേ­ഷ്യ­ത്തി­നു പ­റ­ഞ്ഞ­താ­ണു്.
ദാ­മോ­ദ­രൻ ഒന്നു ഞെ­ട്ടി. ബേ­ങ്കി­ലെ കാ­ര്യ­മൊ­ക്കെ മ­ന­സ്സിൽ­നി­ന്നു തൽ­ക്കാ­ലം പോയി അവൻ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഞാൻ രാ­മ­മ­ന്ദി­ര­ത്തിൽ ക­യ­റ­രു­തെ­ന്നു് ആരു പ­റ­ഞ്ഞു?”
രാഘവൻ:
അല്ല, ഇ­ള­യ­ച്ഛൻ. അ­വ­ര­ങ്ങി­നെ വെ­റു­തെ പ­റ­ഞ്ഞ­താ­യി­രി­ക്കും. രാ­മ­നു­ണ്ണി­യൊ­ന്നും പ­റ­ഞ്ഞി­ല്ലെ?
ദാ­മോ­ദ­രൻ:
എ­ന്നൊ­ടൊ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല. അ­ങ്ങി­നെ പ­റ­യാ­നെ­ന്തു സംഗതി? ആ­രോ­ടാ­ണു് പ­റ­ഞ്ഞ­തു്? എ­ന്നോ­ടു രാ­മ­നു­ണ്ണി­യൊ­ന്നും പ­റ­ഞ്ഞി­ല്ല­ല്ലൊ.
രാഘവൻ:
അല്ല, അതു സാ­ര­മി­ല്ല. രാ­മ­നു­ണ്ണി ശ­ങ്കി­ച്ചു പ­റ­യാ­തി­രു­ന്ന­താ­യി­രി­ക്കും.
ദാ­മോ­ദ­രൻ:
നി­ങ്ങൾ പ­റ­യു­ന്ന­തൊ­ന്നും എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല. മു­ഴു­വൻ വി­വ­രി­ച്ചു­കേൾ­ക്ക­ട്ടെ.
രാഘവൻ:
അല്ല മ­റ്റൊ­ന്നു­മ­ല്ല, നി­ങ്ങൾ മി­സ്റ്റർ കു­ഞ്ഞി­രാ­മ­ന്റെ മകളെ ക­ല്യാ­ണം ക­ഴി­ക്കാൻ ചോ­ദി­ച്ചി­രു­ന്നു­പോ­ലും, അയാൾ ത­രി­ല്ലെ­ന്നു പ­റ­ഞ്ഞു­പോ­ലും.
ദാ­മോ­ദ­രൻ:
അ­തു­കൊ­ണ്ടു് ഞാൻ രാ­മ­മ­ന്ദി­ര­ത്തിൽ ക­യ­റ­രു­തെ­ന്നോ?
രാഘവൻ:
അല്ല, അതല്ല, വ­സു­മ­തി­യെ നി­ങ്ങ­ളു­ടെ ത­ല­യി­ലാ­ക്കാൻ ഇ­ള­യ­ച്ഛ­നും രാ­മ­നു­ണ്ണി­യും ശ്ര­മി­ക്കു­ന്നു­ണ്ടെ­ന്നും അവളെ നി­ങ്ങൾ­ക്കു് ഇ­ഷ്ട­മി­ല്ലെ­ന്നും നി­ങ്ങൾ മി­സ്റ്റർ കു­ഞ്ഞി­രാ­മ­നോ­ടു പറഞ്ഞ വിവരം അ­ദ്ദേ­ഹം ഇ­ള­യ­ച്ഛ­നോ­ടു പ­റ­ഞ്ഞു. അ­തു­കൊ­ണ്ടു് തൽ­ക്കാ­ലം ദേ­ഷ്യ­ത്തി­ന­ങ്ങ­നെ പ­റ­ഞ്ഞു­പോ­യ­താ­യി­രി­ക്കും.
ആ­ക­പ്പാ­ടെ താൻ സ്വ­പ്നം കാ­ണു­ക­യോ, ത­നി­ക്കു ഭ്രാ­ന്തു­പി­ടി­ക്കു­ക­യൊ, അതല്ല, ലോ­ക­ത്തി­നു മു­ഴു­വ­നും ഭ്രാ­ന്താ­യി­പ്പോ­ക­യോ, എ­ന്താ­ണെ­ന്നൊ­ന്നും ദാ­മോ­ദ­ര­നു മ­ന­സ്സി­ലാ­യി­ല്ല. ഈ രാ­ഘ­വ­ന്റെ സ്വ­ഭാ­വം ദാ­മോ­ദ­ര­നു ന­ല്ല­വ­ണ്ണം അ­റി­യാ­മാ­യി­രു­ന്നു. പ­ര­ശ്രീ ക­ണ്ടു­കൂ­ടാ­ത്ത പ­ര­മ­ദു­ഷ്ട­നും ക­ള­വു­പ­റ­യാ­നും ക­ക്കാ­നും മ­ടി­ക്കാ­ത്ത ദുർ­മ്മാർ­ഗ്ഗി­യും ആയ കി­ട്ട­ന്റെ ഔ­ര­സ­പു­ത്ര­നാ­യ ഈ വിഷ കൃ­മി­ക്കു് തന്റെ അ­ച്ഛ­ന്റെ സർ­വ്വ­ഗു­ണ­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നു. അ­വ­യൊ­ക്കെ ചെ­റു­പ്പ­ത്തിൽ തന്നെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ക­യും ചെ­യ്തി­രു­ന്നു. ആ രാ­ജ്യ­ത്തു് കർ­ണ്ണാ കർ­ണ്ണി­കാ­യാ പ­ര­സ്യം ചെ­യ്യ­പ്പെ­ടു­ന്ന പ­ര­ദൂ­ഷ­ണ­ങ്ങ­ളിൽ ഒ­ട്ടു­മു­ക്കാ­ലി­ന്റെ­യും കർ­ത്താ­വു് ഈ രാ­ഘ­വ­നാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് ഇവൻ ഈ പ­റ­ഞ്ഞ­തു പ­ച്ച­ക്ക­ള­വാ­യി­രി­ക്കാൻ ധാ­രാ­ളം സം­ഗ­തി­യു­ണ്ടു്. എ­ന്നാൽ സ­രോ­ജി­നി­യെ താൻ ക­ല്യാ­ണം ക­ഴി­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­താ­യി കു­ഞ്ഞി­രാ­മൻ പ്ര­സ്താ­വി­ച്ചി­രു­ന്നു­വെ­ന്നു വ­സു­മ­തി­യും ത­ന്നോ­ടു പ­റ­ഞ്ഞി­രു­ന്ന­തി­നാൽ ഇതിൽ എന്തൊ അല്പം പ­ര­മാർ­ത്ഥ­മു­ണ്ടെ­ന്നു ത­നി­ക്കു സംശയം ജ­നി­ച്ചു. പക്ഷേ, അതിനെ പറ്റി രാ­ഘ­വ­നോ­ടു സം­സാ­രി­ക്കാൻ അവനു് തൽ­ക്കാ­ലം മ­ന­സ്സും സ­മ­യ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല മ­റ്റൊ­ര­വ­സ­ര­ത്തിൽ വ­സു­മ­തി­യോ­ടും രാ­മ­നു­ണ്ണി­യോ­ടും ചോ­ദി­ച്ചു വി­വ­ര­മ­റി­യാ­മെ­ന്നു് അവൻ നി­ശ്ച­യി­ച്ചു ഒ­രു­വി­ധ­ത്തിൽ രാ­ഘ­വ­നോ­ടു യാ­ത്ര­പ­റ­ഞ്ഞു പോയി.
ദു­ഷി­യും ദൂ­ഷ­ണ­വും

മന്നൻ വൈ­ദ്യ­ന്റെ മ­രു­ന്നു­ഷാ­പ്പ് ന­ഗ­ര­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ലാ­യി­രു­ന്നു. അ­തി­ന്റെ ഒ­രു­വ­ശ­ത്തു ബി­ലാ­ത്തി­ത്തു­ണി­കൾ വി­ല്ക്കു­ന്ന ഒരു ഷാ­പ്പും മ­റു­വ­ശ­ത്തു നാ­ട്ടു­മ­ദ്യം വി­ല്ക്കു­ന്ന ഒരു ഷാ­പ്പു­മാ­യി­രു­ന്നു ഉ­ള്ള­തു്. വൈ­ദ്യ­ന്റെ ഷാ­പ്പി­നു് രണ്ടു മു­റി­കൾ മാ­ത്ര­മെ ഉള്ളു. റോ­ഡി­ന്മേൽ­നി­ന്നു ക­യ­റി­ച്ചെ­ല്ലു­ന്ന­തു് സാ­മാ­ന്യം വ­ലി­പ്പ­മു­ള്ള ഒരു മു­റി­യാ­ണു്. അ­തി­നു­മ­ദ്ധ്യ­ത്തിൽ ക­ണ്ണാ­ടി­മു­ടി­യു­ള്ള ഒരു ചാ­രു­മേ­ശ­യു­ള്ള­തിൽ പലവിധ ഗു­ളി­ക­കൾ, ഭ­സ്മ­ങ്ങൾ, മു­ത­ലാ­യ മ­രു­ന്നു­കൾ വെ­ച്ചി­രി­ക്കു­ന്നു. ചു­വ­രി­ന­ടു­ത്തു­കൊ­ണ്ടു് നാ­ല­ളു­മാ­രി­കൾ ഉ­ള്ള­വ­യിൽ വ­ലു­തും ചെ­റു­തു­മാ­യ അനേകം കു­പ്പി­ക­ളിൽ പലവിധ ഔ­ഷ­ധ­ങ്ങ­ളു­ണ്ടു്. ആ മു­റി­യിൽ ചെ­റി­യൊ­രു ബെ­ഞ്ചും രണ്ടു ക­സാ­ല­ക­ളു­മു­ണ്ടു്. മു­റി­യു­ടെ ഒരു ഭാ­ഗ­ത്തു് ചെറിയ ഒരു മേ­ശ­യി­ന്മേൽ ക­ണ­ക്കു­ബു­ക്കു­ക­ളും ക­ട­ലാ­സ്, മഷി, പേന, മു­ത­ലാ­യി എ­ഴു­തു­ന്ന ഉ­പ­ക­ര­ണ­ങ്ങ­ളും വെ­ച്ചി­രി­ക്കു­ന്നു. ആ മു­റി­യിൽ­നി­ന്നു ക­ട­ക്കു­ന്ന ചെറിയ മു­റി­യിൽ വെ­ച്ചാ­ണു് മന്നൻ വൈ­ദ്യൻ ഔ­ഷ­ധ­ങ്ങൾ ചേർ­ത്തു ആ­തു­ര­ന്മാർ­ക്കു കൊ­ടു­ത്തു­വ­രു­ന്ന­തു്. അതിൽ വെ­ള്ള­ക്ക­ല്ലി­ന്റെ ഒരു മേ­ശ­യും വെ­ള്ളം അ­രി­ക്കാ­നു­ള്ള ഒരു അ­രി­പ്പ­യ­ന്ത്ര­വും വേറെ ചില സാ­ധ­ന­ങ്ങ­ളും ഉ­ണ്ടു്. ഈ മു­റി­യിൽ ക­ട­ക്കാ­നു­ള്ള പ­ടി­യി­ന്മേൽ ‘അ­നു­വാ­ദം കൂ­ടാ­തെ അ­ക­ത്തു­ക­ട­ക്ക­രു­തു്’ എന്നു വലിയ അ­ക്ഷ­ര­ത്തിൽ എഴുതി വെ­ച്ചി­രി­ക്കു­ന്നു.

രാ­ത്രി പ­തി­നൊ­ന്നു മ­ണി­യാ­യി. മന്നൻ വൈ­ദ്യ­ന്റെ ഷാ­പ്പു പൂ­ട്ടീ­ട്ടി­ല്ല. മ­രു­ന്നു­ഷാ­പ്പു­കൾ രാവും പകലും തു­റ­ന്നി­രി­ക്ക­ണ­മെ­ന്നാ­ണ­ല്ലോ സാ­ധാ­ര­ണ ന­ട­പ്പു്. മന്നൻ വൈ­ദ്യൻ രാ­ത്രി ഒ­രു­മ­ണി, ര­ണ്ടു­മ­ണി വ­ര­യ്ക്കും ചി­ല­പ്പോൾ പു­ലർ­ച്ചെ അ­ഞ്ചു­മ­ണി­യാ­വോ­ള­വും ഷാ­പ്പു പൂ­ട്ടാ­റി­ല്ല. പ­ല­പ്പോ­ഴും ഇ­ങ്ങി­നെ ചെ­യ്വാൻ താൻ നിർ­ബ്ബ­ന്ധി­ത­നാ­കാ­റാ­ണു്. തന്റെ മ­രു­ന്നു­വ്യാ­പാ­ര­ത്തി­ലു­ള്ള അ­ഴി­ച്ച­ലാ­ണു് ഇതിനു കാ­ര­ണ­മെ­ന്നൊ, ത­നി­ക്കു സ­മ്പാ­ദ്യ­മാ­ണു് ഇ­തി­ന്റെ ഫ­ല­മെ­ന്നൊ വി­ചാ­രി­ക്കു­ന്ന­തു് അത്ര വളരെ ശ­രി­യ­ല്ല. ഇ­തി­ന്റെ കാരണം തന്റെ ചില സ്നേ­ഹി­ത­ന്മാ­രാ­യി­രു­ന്നു. ഇ­തി­ന്റെ ആദായം അ­ടു­ത്തു­ള്ള മ­ദ്യ­ഷാ­പ്പു­കാ­ര­നാ­യി­രു­ന്നു. തന്റെ സ്നേ­ഹി­ത­ന്മാ­രിൽ രണ്ടു മൂ­ന്നു പേർ മിക്ക ദി­വ­സ­വും രാ­ത്രി പത്തു പ­തി­നൊ­ന്നു മ­ണി­യാ­യാൽ ഈ ഷാ­പ്പിൽ ചെ­ന്നു­ചേർ­ന്നു ഉ­ല്ല­സി­ക്കു­ക പ­തി­വാ­ണു്. അതു് അ­ടു­ത്തു­ള്ള മ­ദ്യ­ഷാ­പ്പു­കാ­ര­ന­റി­യാം. രാ­ജ്യ­ത്തു­ള്ള മ­ദ്യ­ഷാ­പ്പു­ക­ളൊ­ക്കെ ഒ­മ്പ­തു­മ­ണി­ക്കു മു­മ്പിൽ പൂ­ട്ടി­ക്കൊ­ള്ള­ണ­മെ­ന്നു ഗ­വർ­മ്മേ­ണ്ടിൽ­നി­ന്നു നി­ഷ്കർ­ഷ­യാ­യി ക­ല്പി­ച്ചി­ട്ടു­ണ്ടു്. അ­തി­ന­നു­സ­രി­ച്ചു പ്ര­വൃ­ത്തി­ക്കാ­ത്ത­വ­രെ പി­ടി­ച്ചു അ­വ­രു­ടെ പേ­രിൽ­കേ­സു­ന­ട­ത്താൻ ഇൻ­സ്പെ­ക്ടർ­മാ­രെ­യും ശി­ക്ഷി­ക്കാൻ മ­ജി­സ്രേ­ട്ടു­മാ­രെ­യും നി­യ­മി­ച്ചി­ട്ടു­ണ്ടു്. അ­തൊ­ക്കെ സത്യം തന്നെ. ചില മ­ദ്യ­ഷാ­പ്പു­ക­ളിൽ ഏ­തു­സ­മ­യ­ത്തു ചെ­ന്നാ­ലും മദ്യം വാ­ങ്ങാൻ കി­ട്ടു­മെ­ന്നു­ള്ള­തും സത്യം ത­ന്നെ­യാ­ണു്.

മ­രു­ന്നു­ഷാ­പ്പും മ­ദ്യ­ഷാ­പ്പും ഒരു ചെറിയ ജാ­ല­ക­ത്താൽ സം­ബ­ന്ധ­പ്പെ­ടു­ത്തി­ട്ടു­ണ്ടു്. ഈ വാ­താ­യ­നം പ­ക­ലൊ­ക്കെ പൂ­ട്ടി­യി­രി­ക്കും. മ­ദ്യ­ഷാ­പ്പി­ന്റെ വാതിൽ ഒ­മ്പ­തു­മ­ണി­ക്കു് പൂ­ട്ടു­മ്പോൾ ഈ ജാലകം തനിയെ തു­റ­ക്കും. പി­ന്നെ­യു­ള്ള വ്യാ­പാ­രം ഈ ജാ­ല­ക­ത്തിൽ­കൂ­ടി­യാ­യി­രി­ക്കും. മദ്യ ഷാ­പ്പിൽ ഒരുവൻ രാ­ത്രി ഉ­റ­ക്കു­ണ്ടാ­യി­രി­ക്കും. ഉ­റ­ക്കു­ണ്ടാ­യി­രി­ക്കു­മെ­ന്നാ­ണു് പ­റ­യാ­റെ­ങ്കി­ലും ആ മ­നു­ഷ്യൻ നല്ല ഉ­ണർ­വ്വു­ള്ള­വ­നാ­യി­രി­ക്ക­ണം.

രാ­ത്രി പ­തി­നൊ­ന്നു മ­ണി­യാ­യെ­ന്നു പ­റ­ഞ്ഞു­വ­ല്ലോ. മൂ­ന്നു­യോ­ഗ്യ­ന്മാർ വൈ­ദ്യ­ന്റെ ഷാ­പ്പിൽ ക­യ­റി­വ­ന്നു. ഇതിൽ ഒന്നു ന­മ്മു­ടെ കണ്ണൻ മേനോൻ ആ­യി­രു­ന്നു. മ­റ്റൊ­ന്നു ഗോ­വി­ന്ദൻ ന­മ്പ്യാർ എ­ന്നൊ­രു ഉ­ദ്യോ­ഗ­സ്ഥ­നും മൂ­ന്നാ­മ­ത്തേ­തു ദാ­നി­യൽ എ­ന്നൊ­രു സ്കൂൾ മാ­സ്റ്റ­രും ആ­യി­രു­ന്നു. മൂ­ന്നു­പേ­രും അ­തു­വ­രെ പല വി­നോ­ദ­ങ്ങ­ളി­ലും ഏർ­പ്പെ­ട്ടി­രു­ന്നു. അതിനു സ­ഹാ­യ­മാ­യി­രു­ന്ന മ­ദ്യ­പാ­ന­ത്തി­ന്റെ ഫലം കു­റ­ഞ്ഞു കൊ­ണ്ടു് വ­രു­ന്നു­ണ്ടെ­ന്നു ക­ണ്ട­പ്പോ­ഴാ­ണു് വൈ­ദ്യ­ന്റെ ഷാ­പ്പിൽ ചെ­ന്ന­തു്. രാ­ത്രി അ­തി­ക്ര­മി­ച്ച­തി­നാൽ ത­ങ്ങൾ­ക്കു് മ­റ്റെ­ങ്ങും ഇത്ര എ­ളു­പ്പ­ത്തിൽ മദ്യം ല­ഭി­ക്ക­യി­ല്ലെ­ന്നു അ­വ­ക്കു് അ­റി­യാ­മാ­യി­രു­ന്നു.

മൂ­ന്നു­പേ­രും ഷാ­പ്പിൽ വന്നു കയറിയ ഉടനെ മന്നൻ വൈ­ദ്യ­നു് ഒ­രു­ണർ­വ്വു് ഉ­ണ്ടാ­യി. അ­തു­വ­രെ തന്റെ മേ­ശ­യു­ടെ അ­ടു­ക്കൽ ഇ­രു­ന്നു അ­ന്ന­ത്തെ വ­ര­വു­ചി­ല­വി­ന്റെ ക­ണ­ക്കു് എ­ഴു­തു­ക­യാ­യി­രു­ന്നു. സ്നേ­ഹി­ത­ന്മാ­രു­ടെ വരവു കണ്ട ഉടനെ ഒരു പുതിയ ജീവൻ വ­ന്ന­തു­പോ­ലെ ചാടി എ­ഴു­ന്നേ­റ്റു അവരെ ആ­ദ­രി­ച്ചു സ്വീ­ക­രി­ച്ചു.

എ­ന്തൊ­രു മാ­യാ­മ­യ­മാ­ണു് ലോകം! ഈ മന്നൻ വൈ­ദ്യ­ന്റെ നേരെ മ­രു­മ­ക­നാ­യ രാ­മ­നു­ണ്ണി­യു­ടെ സർ­വ്വ­സ്വ­വും ച­തി­യാ­യി മ­റ്റൊ­രാൾ­ക്കു കൊ­ടു­ക്കാൻ വേ­ണ്ടി യ­ത്നി­ക്കു­ന്ന കണ്ണൻ മേ­നോ­നെ­യാ­ണു് വൈ­ദ്യൻ ഇ­ത്ര­യ­ധി­കം സ്നേ­ഹി­ക്കു­ക­യും രാ­ത്രി­തോ­റും ഇ­ങ്ങി­നെ ആ­ദ­രി­ച്ചി­രു­ത്തി മദ്യം കൊ­ടു­ത്തു തൃ­പ്തി­പ്പെ­ടു­ത്തി അ­യ­യ്ക്കു­ക­യും ചെ­യ്യു­ന്ന­തു്. ഗോ­വി­ന്ദൻ ന­മ്പ്യാ­രും കണ്ണൻ മേ­നോ­നും എല്ലാ സം­ഗ­തി­യി­ലും ഭി­ന്നാ­ഭി­പ്രാ­യ­ക്കാ­രാ­ണു്. ന­മ്പ്യാർ പ­ര­സ്യ­മാ­യി ഏർ­പ്പെ­ടു­ന്ന സർവ്വ കാ­ര്യ­ത്തി­നും മേനോൻ വി­രോ­ധി­യാ­യി­രി­ക്കും. മേ­നോ­നെ അ­വ­മാ­നി­ക്കാൻ ദാ­നി­യൽ പലതും പ്ര­വൃ­ത്തി­ച്ചി­ട്ടു­ണ്ടു്. അതു മേനോൻ ന­ല്ല­വ­ണ്ണം അ­റി­യു­ക­യും ചെ­യ്യും. ന­മ്പ്യാ­രെ­യും ന­മ്പ്യാ­രു­ടെ കു­ടും­ബ­ത്തെ­യും നി­ന്ദി­ച്ചും അ­വ­രെ­ക്കൊ­ണ്ടു് അ­പ­വാ­ദ­ങ്ങൾ സൂ­ചി­പ്പി­ച്ചും പ­ത്ര­ങ്ങ­ളിൽ ദാ­നി­യൽ എ­ഴു­തീ­ട്ടു­ണ്ടു്. അതിനു ന­മ്പ്യാർ പകരം എഴുതി ദാ­നി­യ­ലി­നെ അ­വ­മാ­നി­ക്ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഇ­ങ്ങി­നെ­യു­ള്ള­വ­രെ­യാ­ണു് ഈ അ­വ­സ­ര­ത്തിൽ പ്രാ­ണ­സ്നേ­ഹി­ത­ന്മാ­രാ­യി കാ­ണ­പ്പെ­ടു­ന്ന­തു്. അതിനു സംഗതി വ­രു­ത്തി­യ മ­ദ്യ­സ­ത്തി­നെ തൊ­ഴേ­ണ്ട­തു­ത­ന്നെ­യാ­ണു്. പ­ക­ലൊ­ക്കെ എ­ന്തൊ­ക്കെ ഭി­ന്നാ­ഭി­പ്രാ­യ­വും വൈ­ര­വും പ്ര­ക­ടി­ച്ചാ­ലും രാ­ത്രി നി­ത്യം ഇവർ ഒ­ത്തൊ­രു­മി­ച്ചു വി­നോ­ദ­ങ്ങ­ളിൽ ഏർ­പ്പെ­ടാൻ മു­ട­ക്കം വ­രു­ത്താ­റി­ല്ല. എ­ന്ന­ല്ല, രാ­ത്രി­യാ­യാൽ ഒ­രു­ത്ത­നു മ­റ്റൊ­രു­ത്ത­നെ ക­ണ്ടി­ല്ലെ­ങ്കിൽ മ­ന­സ്സി­നു നല്ല സു­ഖ­മി­ല്ല.

മ­ദ്യ­പാ­നം ചെ­യ്തു പലരും ത­മ്മിൽ ശ­ണ്ഠ­കൂ­ടാ­റു­ള്ള­തു് നാ­മൊ­ക്കെ പ­ല­പ്പൊ­ഴും ക­ണ്ടി­ട്ടു­ണ്ടെ­ങ്കി­ലും,

കനകം മൂലം കാ­മി­നി­മൂ­ലം

കലഹം പ­ല­വി­ധ­മു­ല­കിൽ സുലഭം,

എന്നു പറഞ്ഞ കവി, ക­ല­ഹ­ത്തി­നു കാ­ര­ണ­മാ­യി മ­ദ്യ­ത്തെ കൂ­ട്ടി­ച്ചേർ­ക്കാ­തി­രു­ന്ന­തു് അ­തി­ന്റെ ഇ­ത്ത­രം വി­ശേ­ഷ­വി­ധി ക­ണ്ടി­ട്ടു­ത­ന്നെ­യാ­യി­രി­ക്ക­ണം.

കണ്ണൻ മേനോൻ ഷാ­പ്പിൽ കയറിയ ഉടനെ ഉ­ച്ച­ത്തിൽ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “കേ­ട്ടി­ല്ലെ വർ­ത്ത­മാ­നം കേ­ട്ടി­ല്ലെ, വൈ­ദ്യൻ കേ­ട്ടു­വോ? ന­മ്മു­ടെ സു­ബ്ര­ഹ്മ­ണ്യ­യ്യ­രെ ഒക്കെ കൂടി നാ­ടു­ക­ട­ത്തി­യി­ല്ലെ?”

വൈ­ദ്യൻ:
പട്ടർ ഓ­ടി­പ്പോ­യെ­ന്നു കേ­ട്ടു. പണം വളരെ കൊ­ണ്ടു­പോ­യൊ?
മേനോൻ:
ഛ­ട്ടു് ! പണം ആരു കൊ­ണ്ടു­പോ­കാൻ? ആ സാധു ബ്രാ­ഹ്മ­ണ­നൊ! പ­ട്ട­ര് പ­ണ­മെ­ടു­ത്തി­രു­ന്നു­വെ­ങ്കിൽ നാ­മ­റി­ക­യി­ല്ലെ?
വൈ­ദ്യൻ:
പി­ന്നെ ആരു പ­റ്റി­ച്ചു?
ദാ­നി­യൽ:
മേനോൻ പൊ­ലീ­സ് ഇൻ­സ്പെ­ക്ട­രാ­കാ­ഞ്ഞ­തു തെ­റ്റി­പ്പോ­യി. നാ­ട്ടി­ലെ ക­ള­വി­ന്റെ വി­വ­ര­മൊ­ക്കെ താ­ന­റി­യും.
മേനോൻ:
ഇ­തെ­ന്ത­റി­വാ­നാ­ണു്? അ­ങ്ങാ­ടി­യിൽ പാ­ട്ട­ല്ലെ?
ന­മ്പ്യാർ:
നാം അ­തൊ­ന്നും പ­റ­യേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. ഉപ്പു തി­ന്ന­വൻ വെ­ള്ളം കു­ടി­ച്ചു­കൊ­ള്ള­ട്ടെ. നാം അ­ല്പ­നേ­രം വി­നോ­ദി­ക്കാൻ വ­ന്ന­താ­ണു്. എ­ന്തി­നു മ­റ്റു­ള്ള­വ­രെ ദു­ഷി­ക്കു­ന്നു? ആ­ലോ­ചി­ക്കാ­തെ നാം ഒ­ന്നും പ­റ­ക­യും ചെ­യ്ക­യും അ­രു­തു്.

നി­ന­ച്ചി­ടാ­തൊ­ന്നു ന­ട­ത്തൊ­ലാ താ-

ന­നർ­ത്ഥ­മു­ണ്ടാ മ­വി­വേ­ക­മൂ­ലം;

ത­നി­ച്ചു സ­മ്പ­ത്തു, കൊ­തി­ച്ചു ഭവ്യം

നി­ന­ച്ചു­ചെ­യ്വോ­നെ വ­രി­ച്ചി­ടു­ന്നു.

ദാ­നി­യൽ:
ഭേഷ്, ഭേഷ്.
മേനോൻ:
കു­ടി­ക്ക­ണം, അ­തി­നൊ­ന്നു കു­ടി­ക്ക­ണം. രാമാ, രാമാ, കൊ­ണ്ടു­വാ, അരേര കൊ­ണ്ടു­വാ. രാ­മ­നു­റ­ങ്ങി­പ്പോ­യൊ? ജാ­ല­ക­ത്തി­നു­ള്ളിൽ കൂടി രാമൻ ത­ല­കാ­ട്ടി. എ­ത്ര­വേ­ണ­മെ­ന്നു ചോ­ദി­ച്ചു.
മേനോൻ:
നാല് അരേര, രണ്ടു സോ­ഡ­യും—അതു് എന്റെ ക­ണ­ക്കി­ലാ­ണേ.
ക­ല്പി­ച്ച­തു­പോ­ലെ രാമൻ നാലു ഗ്ലാ­സ്സിൽ ഓ­രോ­ന്നിൽ അരേര ദ്രാം റാ­ക്കു­നി­റ­ച്ചു ജാ­ല­ക­ത്തി­നു­ള്ളിൽ കൂടി കൊ­ടു­ത്തു. രണ്ടു കു­പ്പി സോ­ഡ­യും കൊ­ടു­ത്തു. മന്നൻ വൈ­ദ്യർ സോ­ഡ­ക്കു­പ്പി തു­റ­ന്നു നാലു ഗ്ലാ­സ്സി­ലും പ­കർ­ന്നു. പ­കർ­ന്നു­ക­ഴി­ഞ്ഞ­പ്പോൾ ദാ­നി­യൽ ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ഇ­തെ­ങ്ങി­നെ വെ­റു­തെ കു­ടി­ക്കും? എ­ന്തൊ­ടോ രാമാ, നാ­വി­ല്ലെ”

ഉ­ത്ത­രം പറയാൻ മ­ടി­ക്കു­ന്ന സാ­ക്ഷി­യോ­ടു് ഒരു വ­ക്കീ­ലോ ഒരു ശി­ഷ്യ­നോ­ടു് ഒരു ഗു­രു­നാ­ഥ­നൊ ആ­യി­രു­ന്നു ഈ ചോ­ദ്യം ചോ­ദി­ച്ച­തെ­ങ്കിൽ അതിനെ ആ­ദ­രി­ച്ചു­കൊ­ണ്ടു്, ഉ­ണ­ങ്ങി­യ ഒരു ഇ­ല­ക്ക­ഷ­ണ­ത്തിൽ അല്പം മാംസം വെ­ച്ചു ജാ­ല­ക­ത്തി­നു­ള്ളിൽ­കൂ­ടി കൈ­നീ­ട്ടി­കൊ­ടു­ക്കു­ക­യ­ല്ല ചെ­യ്യു­ക­യെ­ന്നു് അ­റി­യു­ന്ന­വ­രൊ­ക്കെ, “നാ­വി­ല്ലെ?” എ­ന്ന­തി­നു ആ­ട്ടി­ന്റെ ആ അവയവം ഉ­പ്പും മു­ള­കും ചേർ­ത്തു വെ­ളി­ച്ചെ­ണ്ണ­യിൽ വ­റു­ത്തു­ണ്ടാ­ക്കി­യ ഉ­പ­ദം­ശ­മി­ല്ലെ, എ­ന്നാ­ണർ­ത്ഥ­മെ­ന്നു ധ­രി­ച്ചി­രി­ക്കു­മ­ല്ലൊ. വീ­ട്ടി­ലൊ, വെറെ വല്ല ദി­ക്കി­ലോ വി­രു­ന്നി­നു­പോ­കു­ന്ന അ­വ­സ­ര­ത്തി­ലോ മേ­ശ­യും ക­സാ­ല­യും ക­ര­ണ്ടി­യും മു­ള്ളും വ­സ്സി­യും സ്ഫ­ടി­ക­പാ­ത്ര­ങ്ങ­ളും മ­റ്റു­മാ­യ­ല്ലാ­തെ ഭ­ക്ഷ­ണം ക­ഴി­യ്ക്ക­യി­ല്ലെ­ന്നു ശാ­ഠ്യ­മു­ള്ള യോ­ഗ്യ­ന്മാ­രാ­ണി­തു്. ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങൾ പ­ചി­ക്കു­ന്ന­തിൽ വളരെ സൂ­ക്ഷ്മ­ത­യും ശ­രീ­ര­സു­ഖ­ശാ­സ്ത്രാ­നു­സൃ­ത­ങ്ങ­ളാ­യ മുൻ­ക­രു­ത­ലു­ക­ളും കാ­ണി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യം മ­ന­സ്സി­ലാ­ക്കി­യ­വ­രാ­യി­രി­ക്കാം; വി­ഷ­ബീ­ജ­ങ്ങ­ളെ­യും പ­ര­മാ­ണു­പ്രാ­ണി­ക­ളെ­യും അ­വ­യു­ടെ വ്യാ­പാ­ര­ങ്ങ­ളെ­യും പറ്റി പ­ഠി­ച്ച ശാ­സ്ത്ര­ജ്ഞ­ന്മാ­രാ­യി­രി­ക്കാം; ഭ­ക്ഷ­ണ­സാ­ധ­ന­ത്തി­ന്റെ പാ­ക­ക്കേ­ടു­കൊ­ണ്ടോ, വൃ­ത്തി­കേ­ടു­കൊ­ണ്ടോ, ഭാ­ര്യ­യേ­യും ഭൃ­ത്യ­നേ­യും ശാ­സി­ക്കു­ന്ന ഗൃ­ഹ­സ്ഥ­ന്മാ­രാ­യി­രി­ക്കാം; ഈവക യാ­തൊ­രു ജ്ഞാ­ന­വും, പ­രി­ച­യ­വും, സ്വ­ഭാ­വ­വും ഈ അ­വ­സ­ര­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടാ­തെ രാമൻ എ­ങ്ങി­നെ­യോ എ­വി­ടു­ന്നോ ഉ­ണ്ടാ­ക്കി വൃ­ത്തി­കെ­ട്ട എ­ല­ക്ക­ഷ­ണ­ത്തി­ലാ­ക്കി­കൊ­ടു­ത്ത ആ മാംസം ഏ­റ്റ­വും രു­ചി­യു­ള്ള­താ­യി­ക്ക­രു­തി ഭ­ക്ഷി­ച്ചു തൃ­പ്തി­പ്പെ­ടു­ന്നു!!

അ­വ­ര­വ­രു­ടെ ഓ­ഹ­രി­യിൽ­പ്പെ­ട്ട അരയും നാവും വ­യ­റ്റി­ലാ­ക്കി­യ­ശേ­ഷം പി­ന്നെ­യും ഓ­രോ­ന്നു സം­സാ­രി­ച്ചു തു­ട­ങ്ങി. ന­മ്പ്യാ­രും ദാ­നി­യ­ലും ഓരോ ക­സേ­ല­യിൽ ഇ­രു­ന്നു. ക­ണ്ണൻ­മേ­നോൻ വൈ­ദ്യ­ന്റെ മേ­ശ­മേൽ കയറി ഇ­രി­പ്പാ­യി. വൈ­ദ്യൻ അ­വി­ടെ­യ­ങ്ങി­നെ ന­ട­ന്നു­കൊ­ണ്ടി­രു­ന്നു.

“അ­തി­ലി­ട­ക്കു് രാമൻ ഒ­ന്നു­കൂ­ടി ജാ­ല­ക­ത്തി­നു­ള്ളിൽ ത­ല­കാ­ണി­ച്ചു­കൊ­ണ്ടു്, സു­ബ്ര­ഹ്മ­ണ്യ­സ്വാ­മി­ന്റെ ക­ണ­ക്കു് നി­ങ്ങ­ളെ ക­ണ­ക്കി­ലാ­നേ ചേർ­ത്തി­നു്” എന്നു കണ്ണൻ മേ­നോ­നോ­ടാ­യി­ട്ടു് പ­റ­ഞ്ഞു. മേനോൻ മേ­ശ­മേൽ­നി­ന്നു ചാടി എ­ഴു­ന്നേ­റ്റു ഇ­ങ്ങി­നെ പ­റ­ഞ്ഞു: “എന്റെ ക­ണ­ക്കി­ലൊ? ആ­രു­പ­റ­ഞ്ഞു? ഞാൻ പ­റ­ഞ്ഞു­വോ? ആരാൻ കു­ടി­ക്കു­ന്ന­തൊ­ക്കെ എന്റെ പേ­രി­ലാ­ണോ ചേർ­ക്കു­ക?”

രാമൻ:
സ്വാ­മീ­ന്റെ പേ­രി­ല് ക­ണ­ക്കു­വെ­യ്ക്കേ­ണ്ടെ­ന്നു നി­ങ്ങ­ള­ല്ലെ­പ­റ­ഞ്ഞ­തു്?
മേനോൻ:
അ­തൊ­ന്നും ഞാ­ന­റി­ക­യി­ല്ല. അയാളെ ക­ണ­ക്കു് അ­യാ­ളോ­ടു് വാ­ങ്ങി­ക്കൊ. ഞാൻ ഈ മാസം ഇ­തു­വ­രെ­യാ­യി­ട്ടു പ­തി­ന­ഞ്ചേ­മു­ക്കാൽ ഉ­റു­പ്പി­ക­യെ ത­രാ­നു­ള്ളു.
വൈ­ദ്യൻ:
അതു ന­മു­ക്കു് എ­ങ്ങി­നെ­യെ­ങ്കി­ലും ക­ണ­ക്കാ­ക്കാം, സ്വാ­മി വ­ര­ട്ടെ.
ഇ­വ­രി­ങ്ങ­നെ പ­റ­യു­ന്ന­തി­ലി­ട­യ്ക്കു് ന­മ്പ്യാർ ഒരു പു­ഷ്പ­ത്തി­ന്റെ ദ­ല­ങ്ങ­ളെ­യും പ­രാ­ഗ­ത്തെ­യും അ­ല്ലി­യെ­യും അ­വ­യു­ടെ പ്ര­കൃ­തി­വി­ശേ­ഷ­ങ്ങ­ളെ­യും പു­ഷ്പ­ത്തിൽ ആൺ പു­ഷ്പ­വും പെൺ പു­ഷ്പ­വും ഉ­ള്ള­തും അതിൽ ആൺ പു­ഷ്പ­ത്തി­ലെ പ­രാ­ഗ­ങ്ങ­ളെ ചി­ത്ര­ശ­ല­ഭ­ങ്ങൾ പെൺ­പു­ഷ്പ­ത്തിൽ കൊ­ണ്ടി­ടു­ന്ന­തി­നെ­യും മ­റ്റും ദാ­നി­യ­ലോ­ടു വി­വ­രി­ച്ചു­പ­റ­ക­യാ­യി­രു­ന്നു. ദാ­നി­യൽ ഇ­തൊ­ക്കെ പണ്ടേ ഗ്ര­ഹി­ച്ചി­രു­ന്ന മ­നു­ഷ്യ­ന്റെ ഭാ­വ­ത്തിൽ ന­മ്പ്യാ­രെ വി­ഡ്ഢി­യാ­ക്കി­ക്കൊ­ണ്ടു് ഓ­രോ­ന്നെ കൊ­ള്ളി­ച്ചു സം­സാ­രി­ക്കു­ന്നു. മ­ദ്യ­പാ­നം എ­ന്നൊ­രു ദോ­ഷ­മു­ണ്ടെ­ന്ന­ല്ലാ­തെ, ദൈ­വ­ഭ­ക്ത­നും, സ­ത്യ­വാ­നും പലതും വാ­യി­ച്ചു പ­രി­ജ്ഞാ­ന­മു­ള്ള ആളും ആയ ന­മ്പ്യാ­രു് ദാ­നി­യ­ലി­ന്റെ പ­രി­ഹാ­സ­ത്തെ മ­ന­സ്സി­ലാ­യി­ട്ടും ഒരു ത­ത്വ­ജ്ഞാ­നി­യു­ടെ ക്ഷാ­ന്തി­ശീ­ലം അ­വ­ലം­ബി­ച്ചു­കൊ­ണ്ടു് അതു ഗ­ണ്യ­മാ­ക്കാ­തെ തന്റെ പ്ര­സം­ഗം മു­ട­ക്കാ­തെ തു­ടർ­ന്നു­കൊ­ണ്ടി­രു­ന്നു. മന്നൻ വൈ­ദ്യൻ “സ്വാ­മി വ­ര­ട്ടെ” എന്നു പ­റ­ഞ്ഞ­തു ഒരു ചെ­കി­ടാ­ലെ കേട്ട ദാ­നി­യൽ ഇ­ങ്ങി­നെ ചോ­ദി­ച്ചു: “സ്വാ­മി ഇനി വരുമൊ?”
മേനോൻ:
എവിടെ വരാൻ, അവനെ ഒക്കെ കൂടി ഓ­ടി­ച്ചി­ല്ലെ? നാ­ട്ടിൽ­നി­ന്നു് ഓ­ടി­ച്ചി­ല്ലെ ആ കള്ളൻ ദാ­മോ­ദ­രൻ.
മ­ദ്യ­പി­ച്ചു­ക­ഴി­ഞ്ഞാൽ പി­ന്നെ ആ­രെ­പ്പ­റ്റി­യും അവൻ എ­ന്നും അ­വ­ളെ­ന്നും അ­തിർ­ക­വി­ഞ്ഞ ശ­കാ­ര­വാ­ക്കും അ­ല്ലാ­തെ ഈ മാ­ന്യ­ന്മാർ ഉ­പ­യോ­ഗി­ക്കാ­റി­ല്ലെ­ന്നു വാ­യ­ന­ക്കാർ ധ­രി­ക്ക­ണം. പ­കൽ­സ­മ­യം ചെ­ന്നു കാൽ പി­ടി­ച്ചു വ­ന്ദി­ക്കു­ന്ന ഒരു മ­ഹാ­നെ­പ്പ­റ്റി­യാ­യാ­ലും രാ­ത്രി­സ­മ­യം പ­റ­യു­മ്പോൾ അവൻ എ­ന്നും മ­റ്റും ഉ­പ­യോ­ഗി­ക്കാൻ മേ­നോ­നും മ­റ്റും മ­ടി­ക്കാ­റി­ല്ല. മദ്യം അ­ക­ത്തു­ചെ­ന്നാൽ പി­ന്നെ സ­മ­ഭാ­വ­ന പ്ര­ത്യ­ക്ഷ­പ്പെ­ടും പോൽ. ഇ­ക്കാ­ര്യ­ത്തിൽ കുറെ വി­വേ­കി­യാ­യി­രു­ന്ന ന­മ്പ്യാർ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “നി­ങ്ങൾ അ­റി­യാ­ത്ത സം­ഗ­തി­യെ അ­ടി­സ്ഥാ­ന­മാ­ക്കി യോ­ഗ്യ­ന്മാ­രെ കു­റ്റ­പ്പെ­ടു­ത്ത­രു­തു്.”
മേനോൻ:
ഞാൻ അ­റി­യി­ല്ലെ. ദാ­മോ­ദ­ര­നാ­ണു് പ­ണ­മൊ­ക്കെ ക­ട്ട­തെ­ന്നു ഞാൻ എവിടെ വേ­ണ­മെ­ങ്കിൽ സത്യം ചെ­യ്യാം.
ന­മ്പ്യാർ:
(ഒരു ശ്ലോ­കം ചൊ­ല്ലാൻ അവസരം കി­ട്ടി­യ ചാ­രി­താർ­ത്ഥ്യം ന­ടി­ച്ചു­കൊ­ണ്ടു്,)

“സ­ത്യ­വും പ്രി­യ­വും ചൊൽക

ചൊൽ­കൊ­ലാ സ­ത്യ­മ­പ്രി­യം

ക­ള്ള­മാ­യ് പ്രി­യ­വും ചൊല്ലാ-​

യ്കി ധർ­മ്മം സ­നാ­ത­നം.”

സാ­ധി­ക്കു­ന്ന ദി­ക്കി­ലൊ­ക്കെ പ്ര­മാ­ണ­ങ്ങ­ളും ശാ­സ്ത്ര­ങ്ങ­ളും പു­രാ­ണ­ങ്ങ­ളും ഉ­ദ്ധ­രി­ക്ക­യെ­ന്ന­തു് ന­മ്പ്യാ­രു­ടെ ഒരു പ്ര­കൃ­തി­വി­ശേ­ഷ­മാ­യി­രു­ന്നു. മേൽ­പ­റ­ഞ്ഞ ശ്ലോ­കം ന­മ്പ്യാർ ചൊ­ല്ലി­ക്ക­ഴി­ഞ്ഞ­പ്പോൾ അ­തി­ന്റെ ഭാ­വാർ­ത്ഥം അ­റി­യാൻ ദാ­നി­യൽ ആ­വ­ശ്യ­പ്പെ­ട്ടു. ന­മ്പ്യാർ അതു വി­സ്ത­രി­ച്ചു വി­വ­രി­ച്ചു. അ­തി­ന­നു­സ­രി­ച്ചു ഇം­ഗ്ലീ­ഷി­ലു­ള്ള ചില പ­ദ്യ­ങ്ങൾ ദാ­നി­യ­ലും ചൊ­ല്ലി. ഇ­തി­ലി­ട­യ്ക്കു നാ­ലു­പ്രാ­വ­ശ്യം കൂടി രാമൻ അരേര ദ്രാം ഓ­രോ­രു­ത്തർ­ക്കാ­യി ജാ­ല­ക­ത്തി­നു­ള്ളിൽ കൂടി മ­ദ്യ­ഷാ­പ്പിൽ­നി­ന്നു മ­രു­ന്നു ഷാ­പ്പി­ലേ­യ്ക്കു ഇ­റ­ക്കു­മ­തി ചെ­യ്തി­രു­ന്നു­വെ­ന്നു ഓർ­മ്മി­ക്ക­ണം. അ­ഞ്ചാ­മ­ത്തെ ഗ്ലാ­സ്സോ­ടു­കൂ­ടി ഓ­രോ­രു­ത്ത­നും ബോ­ധ­മി­ല്ലാ­താ­യി. പി­ന്നെ പ­റ­യു­ന്ന­തി­നൊ­ന്നും വ്യ­വ­സ്ഥ­യു­ണ്ടാ­യി­രു­ന്നി­ല്ല. ന­വ­റോ­ജി­യു­ടെ ബേ­ങ്കി­ലെ പ­ണ­മൊ­ക്കെ ദാ­മോ­ദ­രൻ അ­പ­ഹ­രി­ച്ചി­രി­ക്കു­ന്നു­വെ­ന്നു കണ്ണൻ മേനോൻ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു തു­ട­ങ്ങി. അതിൽ മന്നൻ വൈ­ദ്യ­നും യോ­ജി­ച്ചു. ന­മ്പ്യാർ അ­തി­നു് എ­തി­രാ­യി സം­സാ­രി­ച്ചു. പല ശാ­സ്ത്ര­ങ്ങ­ളും ഉ­ദ്ധ­രി­ച്ചു. ദാ­നി­യൽ ഇ­രു­ക­ക്ഷി­ക­ളെ­യും ത­മ്മിൽ ക­ടി­പ്പി­ച്ചു­കൊ­ണ്ടു് സം­സാ­രി­ച്ചു തു­ട­ങ്ങി.

ഇ­ട­ക്കി­ട­യ്ക്കു സം­സാ­ര­വി­ഷ­യം മാറി പല സം­ഗ­തി­ക­ളെ കു­റി­ച്ചും വി­വാ­ദ­മാ­യി. ഒ­ടു­വിൽ സ­മു­ദാ­യ­പ­രി­ഷ്കാ­ര­ത്തെ­പ്പ­റ്റി­യാ­യി. തീ­യ്യ­രു­ടെ ഇടയിൽ സ­മു­ദാ­യ­ത്തിൽ ചില പ­രി­ഷ്കാ­ര­ങ്ങൾ ഏർ­പ്പെ­ടു­ത്താൻ ഉ­ണ്ടാ­യി­രു­ന്ന സ­ഭ­യെ­ക്കു­റി­ച്ചു് മേനോൻ വി­വ­രി­ച്ചു­പ­റ­ഞ്ഞു. താ­ലി­കെ­ട്ടു­ക­ല്യാ­ണം ഇ­ല്ലാ­യ്മ­ചെ­യ്യു­ന്ന­തു ഭോ­ഷ­ത്വ­മാ­ണെ­ന്നു­ള്ള കണ്ണൻ മേ­നോ­ന്റെ അ­ഭി­പ്രാ­യം, തന്റെ സ­മു­ദാ­യ­ത്തിൽ ആവിധം പ­രി­ഷ്കാ­രം ഏർ­പ്പെ­ടു­ത്താൻ വി­ചാ­രി­ച്ചു പ്ര­വൃ­ത്തി­ക്കു­ന്ന­വ­രിൽ ഒ­രാ­ളാ­യ ഗോ­വി­ന്ദൻ ന­മ്പ്യാർ­ക്കു് അത്ര ബോ­ദ്ധ്യ­മാ­യി­ല്ല. അ­ദ്ദേ­ഹം താ­ലി­കെ­ട്ടു അർ­ത്ഥ­മി­ല്ലാ­ത്ത ഒ­രാ­ചാ­ര­മാ­ണെ­ന്നു പ­റ­ഞ്ഞു­തു­ട­ങ്ങി. അ­പ്പോൾ മേനോൻ പ­ത്ര­ത്തിൽ അ­യ­യ്ക്കാൻ വളരെ അ­ദ്ധ്വാ­നി­ച്ചു എ­ഴു­തി­വെ­ച്ചി­രു­ന്ന ഒരു ലേ­ഖ­ന­ത്തി­ന്റെ പ­കർ­പ്പു് തന്റെ കീ­ശ­യിൽ തൽ­ക്കാ­ലം കി­ട­പ്പു­ണ്ടാ­യി­രു­ന്ന­തു് എ­ടു­ത്തു വാ­യി­ച്ചു. വ്യാ­ക­ര­ണ നി­യ­മ­ങ്ങ­ളെ അശേഷം അ­ഗ­ണ്യ­മാ­ക്കി­യും നൈ­യാ­യി­ക­മ­ത­ങ്ങ­ളെ തി­ര­സ്ക­രി­ച്ചും അർ­ത്ഥ­മ­റി­യാ­ത്ത സം­സ്കൃ­ത പ­ദ­ങ്ങ­ളെ പേ­ന­ത്തു­മ്പ­ത്തു വ­രു­മ്പോ­ലെ എ­ഴു­തി­ച്ചേർ­ത്തും ര­ചി­ക്ക­പ്പെ­ട്ടി­രു­ന്ന ആ ലേഖനം കണ്ണൻ മേ­നോ­ന്റെ തൽ­ക്കാ­ല­സ്ഥി­തി­യിൽ കാ­ഴ്ച­ക്കും ബു­ദ്ധി­ക്കും ഉ­ണ്ടാ­യി­രു­ന്ന വെ­ളി­വി­നു് ഏ­റ്റ­വും അ­നു­കൂ­ലി­ക്കു­ന്ന വ്യ­ക്തി­യി­ലും സ്ഫു­ട­ത­യി­ലും ഇ­ങ്ങി­നെ വാ­യി­ച്ചു:

“മാ­ന്യ­പ­ത്രാ­ധി­പ­രേ,

താഴെ എ­ഴു­തി­യ ലേ­ഖ­ന­ത്തെ നി­ങ്ങ­ളു­ടെ വി­ല­യേ­റി­യ­തും പ്ര­തീ­ത­മാ­യ സ­ഞ്ചാ­ര­ത്താൽ പ്ര­സി­ദ്ധ­മാ­യ പ­ത്ര­ത്തി­ന്റെ ഒരു മാ­ന്യ­കോ­ണിൽ പ്ര­സി­ദ്ധം ചെ­യ്വാ­നും തീ­യ്യ­സ­മു­ദാ­യ­ത്തി­ന്റെ നാ­ശ­ത്തെ ചെ­യ്വാൻ ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്ന­വ­രു­ടെ ദൃ­ഷ്ടി­ഗോ­ച­ര­ത്തിൽ ഉൽ­ബ­ധി­ത­മാ­ക്കി സാ­ധു­ക്ക­ളെ ര­ക്ഷി­ക്കു­വാൻ വളരെ സ­വി­ന­യ­ത്തോ­ടു­കൂ­ടി അ­പേ­ക്ഷി­ക്കു­ന്നു.

മ­ഹാ­ത്മാ­വാ­യ രേ­ണു­കാ­പു­ത്രൻ സ്ഥാ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന തി­ര­ണ്ടു­കു­ളി, പു­ളി­കു­ടി, കെ­ട്ടു­ക­ല്യാ­ണം തു­ട­ങ്ങി­യു­ള്ള­താ­യ അ­ടി­യ­ന്ത­ര­ങ്ങൾ ന­ശീ­ക­രി­പ്പാ­നും സാ­ധു­ക്ക­ളാ­യ വ­ണ്ണാൻ കാ­വു­തി­യൻ എ­ന്നി­വ­രു­ടെ വൃ­ത്തി നിർ­വി­ഘ്ന­മാ­ക്കു­ക­യും ശോ­ച­നീ­യ­മാ­യ ഈ കാ­ര്യ­ത്തിൽ ചെറിയ പെൺ­കു­ട്ടി­കൾ പൊ­ന്നാ­ഭ­ര­ണ­ത്താൽ അ­ണി­യി­ച്ചു വാ­ദ്യ­ഘോ­ഷ സ­മ്മി­ശ്രം അ­ടു­ത്തു­ള്ള സ­മീ­പ­കു­ള­ങ്ങ­ളിൽ സ്നാ­നാർ­ത്ഥ­മാ­യി വളരെ ജനം അ­ന­വ­ധി­യാ­യി ആ­ബാ­ല­വൃ­ദ്ധം കൂ­ട്ടി­കൊ­ണ്ടു­പോ­ക­പ്പെ­ട്ടു, കു­ളി­പ്പി­ക്കു­ന്ന­തു വളരെ സ­സ­ന്തോ­ഷ­ജ­ന­ക­മാ­ക­കൊ­ണ്ടു് അതിനെ പു­ര­സ്ക­രി­ക്കു­ന്ന­തു മഹാ പാ­പ­മാ­യി­ട്ടു­ള്ള­തും ആ­കു­ന്നു. തീ­യ്യർ ബ്രാ­ഹ്മ­ണ­ജാ­തി­യാ­യി­രു­ന്നു­വെ­ന്നു മനു സം­ഹി­ത­യിൽ നി­സ്സം­ശ­യം വി­ശ­ദീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്.

ച­തുർ­ത്ഥ ഏ­ക­ജാ­തി­സ്തു

ശൂ­ദ്രോ­നാ­സ്തി­തു പ­ഞ്ച­മഃ

എ­ന്ന­തി­ന്റെ അർ­ത്ഥം നാ­ലു­ജാ­തി­യും ഒരു ജാ­തി­യാ­യി­രു­ന്നു­വെ­ന്നും ശൂ­ദ്ര­ന്മാർ പ­ഞ്ച­മ­ന്മാർ അ­ല്ലെ­ന്നും ആ­കു­ന്നു. ഇ­തു­കൊ­ണ്ടു­ത­ന്നെ ബ്രാ­ഹ്മ­ണർ ചെ­യ്യു­ന്ന­തും മ­നു­സ്മൃ­തി­യിൽ നി­രാ­ക്ഷേ­പം ക­ല്പി­ക്കാ­തി­രു­ന്ന­താ­യി ശ­ങ്ക­ര­സ്മൃ­തി­യിൽ ഉൽ­ക്ക­ണ്ഠ­പ്പെ­ട്ടി­രി­ക്കു­ന്ന ശാ­സ്ത്രീ­യ­മാ­ണു് താ­ലി­കെ­ട്ടു് എ­ന്നു് വളരെ വി­ശ്വ­സ്ത­മാ­കു­ന്നു­ണ്ട­ല്ലൊ. അ­ങ്ങി­നെ ഇ­രി­ക്കെ കേവലം ജാ­ത്യാ­ഭി­മാ­നി­ക­ളും ദുർ­മ്മാ­ന നി­രു­ദ്ധ­ന്മാ­രും ആയ ചിലർ തീ­യ്യ­ജാ­തി­യു­ടെ നാ­യ­ക­ന്മാ­രാ­ണെ­ന്നു വെ­റു­തെ നി­ഷി­ദ്ധ­മാ­ക്കാൻ വേ­ണ്ടി­യും അ­വ­രു­ടെ സേ­വ­ക­ന്മാ­രെ­ക്കൊ­ണ്ടു് പ­ത്ര­ങ്ങ­ളിൽ ഉൽ­ക്ക­ണ്ഠ­പ്പെ­ടു­ത്തി താ­ലി­കെ­ട്ടു­ന്ന ഏ­റ്റ­വും അർ­വ്വാ­ചീ­ന­വും വളരെ പു­രാ­ത­ന­വും ന­വീ­ന­വി­ദ്വാ­ന്മാ­രാൽ സ്ഥാ­പി­ത­മാ­യ­തും ആയ നി­രർ­ത്ഥ­ശൂ­ന്യ­മ­ല്ലാ­ത്ത മം­ഗ­ള­കർ­മ്മ­ത്തെ ഇ­ല്ലാ­താ­ക്കു­വാൻ തീ­യ്യ­സ­മു­ദാ­യ­ത്തി­ന്റെ നാമൈക സു­പ്ര­സി­ദ്ധ­ന്മാ­രാ­യ തറയിൽ കാ­ര­ണ­വ­ന്മാർ­ക്ക­ല്ലാ­തെ അ­ധി­കാ­ര­മി­ല്ലാ­ത്ത­തും ഉ­ണ്ടാ­കാൻ പാ­ടി­ല്ലെ­ന്നു നി­ഷേ­ധി­ക്കാ­വു­ന്ന­തു­മാ­കു­ന്നു. വളരെ സാ­ധു­ക്ക­ളും ക­ഞ്ഞി­വെ­ള്ളം കു­ടി­ക്കാൻ നിർ­വ്യാ­ജ­മാ­യി യാ­തൊ­ന്നും കേവലം ഇ­ല്ലാ­ത്ത­വർ അ­വ­രു­ടെ നിർ­മൂ­ല്യ­സാ­ധ­ന­ങ്ങ­ളാ­യി കി­ണ്ടി കി­ണ്ണം മു­ത­ലാ­യ­വ­യെ വി­ക്ര­യം ചെ­യ്തി­ട്ടു­പോ­ലും പെൺ­കു­ട്ടി­ക­ളു­ടെ താ­ലി­കെ­ട്ടു് എന്ന മംഗള സൂ­ത്ര­ധാ­ര­ണ­യെ നി­ഷ്ക­പ­ട­മെ­ന്നി­യെ നിർ­വ്വ­ഹി­ക്കു­ന്ന­തു നി­ഷി­ദ്ധീ­ക­രി­ക്കു­ന്ന­തു യോ­ഗ്യ­ന്മാ­രാ­യ മ­ഹാ­ന്മാ­രു­ടെ ധർ­മ്മ­ബു­ദ്ധി­ക്കു് കേവലം അ­യോ­ജ്യ­മ­ല്ലെ­ന്നു­ള്ള­തി­നു യാ­തൊ­രു ജി­ജ്ഞാ­സ­യും ഉ­ണ്ടാ­വാൻ പാ­ടി­ല്ലാ­ത്ത­താ­കു­ന്നു. അ­തു­കൊ­ണ്ടു് ഈ വർ­ത്ത­മാ­നം പ­ത്ര­കോ­ണിൽ പ്ര­സി­ദ്ധീ­ക­രി­ക്കാൻ അ­പേ­ക്ഷി­ക്കു­ന്നു.”

ഈ ഉ­പ­ന്യാ­സം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ ഗോ­വി­ന്ദൻ ന­മ്പ്യാർ അതിനു വി­രോ­ധ­മാ­യി പലതും പ­റ­ഞ്ഞു തർ­ക്കി­ച്ചു­വെ­ങ്കി­ലും ഉ­ച്ച­ത്തി­ലും ഒ­ടു­വി­ലും പ­റ­ഞ്ഞ­തു കണ്ണൻ മേനോൻ ആ­യി­രു­ന്ന­തി­നാൽ അ­യാൾ­ക്കു­ത­ന്നെ­യാ­ണു് ജ­യ­മെ­ന്നു തീർ­ച്ച­യാ­ക്കി.

എ­ന്തി­ന­ധി­കം പ­റ­യു­ന്നു? നേരം ഒ­രു­മ­ണി­യാ­യി. ബീ­റ്റു ന­ട­ക്കു­ന്ന ഒരു പോ­ലീ­സ്സു­കാ­രൻ ഈ ശ­ബ്ദ­വും ല­ഹ­ള­യും ഒക്കെ കേ­ട്ടു മെ­ല്ലെ ഷാ­പ്പി­ന്റെ അ­ടു­ക്കെ വന്നു നി­ന്നു അ­ക­ത്തേ­ക്കു ത­ല­യി­ട്ടു നോ­ക്കി. ഈ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും പ്ര­മാ­ണി­ക­ളും ഇ­ങ്ങി­നെ ലഹള കൂ­ട്ടു­ന്ന അ­വ­സ­ര­ത്തിൽ പൊ­ലീ­സ്സു­കാ­രൻ എന്തു പ­റ­വാ­നാ­ണു്. അവനെ കണ്ണൻ മേനോൻ എ­ങ്ങി­നെ­യോ ക­ണ്ടു­വ­ശാ­യി. ഉടനെ അവനെ അ­ക­ത്തേ­ക്കു ക്ഷ­ണി­ച്ചു­വ­രു­ത്തി.

“ഇതാ ന­മ്മു­ടെ സ­മാ­ധാ­ന­പ­രി­പാ­ല­കൻ വന്നു, ഇവന്റ ബ­ഹു­മാ­ന­ത്തി­നു നാം അരേര സേ­വി­ക്ക­ണം” എന്നു പ­റ­ഞ്ഞു രാമനെ പി­ന്നെ­യും വി­ളി­ച്ചു. ത­ങ്ങ­ളിൽ ഓ­രോ­രു­ത്തർ അരേര വാ­ങ്ങു­ക­യും പൊ­ലീ­സ്സു­കാ­ര­നു ഒരു ഗ്രാം കൊ­ടു­ക്കു­ക­യും ചെ­യ്തു. ഗോ­വി­ന്ദൻ ന­മ്പ്യാർ പൊ­ലീ­സ്സു­കാ­രു­ടെ കർ­ത്ത­വ്യ­കർ­മ്മ­ത്തെ­പ്പ­റ്റി­യും ഉ­ത്ത­ര­വാ­ദി­ത്വ­ത്തെ­പ്പ­റ്റി­യും ഒരു പ്ര­സം­ഗം ചെ­യ്തു. ലണ്ടൻ പൊ­ലീ­സി­ന്റെ ഗു­ണ­ത്തെ പറ്റി ദാ­നി­യ­ലും കുറെ പ്ര­സം­ഗി­ച്ചു. പ്ര­സം­ഗ­ങ്ങൾ­ക്കൊ­ന്നും വാലും തലയും കാ­ര്യ­കാ­ര­ണ­സം­ബ­ന്ധ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു പ്ര­ത്യേ­കം പ­റ­ഞ്ഞു വാ­യ­ന­ക്കാ­രു­ടെ മ­നോ­ധർ­മ്മ­ത്തെ ഞാൻ അ­വ­മാ­നി­ക്കു­ന്നി­ല്ല. പൊ­ലീ­സ്സു­കാ­രൻ ഉടനെ ഇൻ­സ്പെ­ക്ട­രാ­യി­ത്തീ­രു­മെ­ന്നു കണ്ണൻ മേനോൻ അ­നു­ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. വ­ല്ല­വി­ധ­ത്തി­ലും അ­വി­ടെ­നി­ന്നു ഒ­ഴി­ഞ്ഞു­പോ­യാൽ മ­തി­യെ­ന്നു കൺ­സ്റ്റ­ബിൾ വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ, ന­വ­റോ­ജി­യു­ടെ ബേ­ങ്കി­ന്റെ കാ­ര്യ­ത്തി­ലു­ള്ള തർ­ക്ക­ത്തെ­പ്പ­റ്റി അ­വ­നു­ള്ള അ­ഭി­പ്രാ­യ­മ­റി­വാൻ മേനോൻ ആ­വ­ശ്യ­പ്പെ­ട്ടു. ആ സാധു താൻ ഒ­ന്നും അ­റി­ക­യി­ല്ലെ­ന്നു പ­റ­ഞ്ഞു ഒ­ഴി­യു­വാൻ ശ്ര­മി­ക്കു­ന്ന­തി­ലി­ട­ക്കു് തർ­ക്കം പി­ന്നെ­യും മൂ­ത്തു തു­ട­ങ്ങി. കണ്ണൻ മേനോൻ ദാ­മോ­ദ­ര­നെ വളരെ ദു­ഷി­ച്ചു ചീത്ത പ­റ­ഞ്ഞു. ന­മ്പ്യാർ അ­തി­ന്നു ഏ­റ്റു­പ­റ­ഞ്ഞു ത­മ്മിൽ വാ­ക്കേ­റ്റ­മാ­യി.

ആ അ­വ­സ­ര­ത്തിൽ ഒരാൾ ഷാ­പ്പിൽ കയറി വന്നു. അ­ദ്ദേ­ഹ­ത്തെ കണ്ട ഉടനെ ശബ്ദം നി­ന്നു, ഓ­രോ­രു­ത്ത­നും കാലും തലയും നേരെ നിർ­ത്തു­വാൻ ശ്ര­മി­ച്ചു­തു­ട­ങ്ങു­ക­യും അതിൽ മു­ട­ങ്ങു­ക­യും പി­ന്നെ­യും ശ്ര­മി­ക്കു­ക­യും ചെ­യ്തു­ക­ഴി­ച്ചു. ആ തരം നോ­ക്കി പോ­ലീ­സ്സു­കാ­രൻ വെ­ളി­ക്കു ചാ­ടി­പ്പോ­യി. പോ­കു­മ്പോൾ “ഇതു ക­ള്ളു­പീ­ടി­ക­യിൽ­വെ­ച്ചു ത­ല്ലു­കൂ­ടു­ന്ന പ­റ­യ­ന്മാ­രേ­ക്കാൾ ക­ഷ്ട­മ­ല്ലൊ?” എന്നു ത­ന്നെ­ത്താൻ പ­റ­ഞ്ഞു. അവൻ പോയി ഒരു ഷാ­പ്പി­ന്റെ കോ­ലാ­യിൽ കി­ട­ന്നു. ബീ­റ്റു പ­രി­ശോ­ധ­ന­ക്കു വ­രു­ന്ന ഇൻ­സ്പെ­ക്ട­രു­ടെ “വിസിൽ” കേൾ­ക്കു­മ്പോൾ ഉണരണെ ഭഗവതീ എന്നു ധ്യാ­നി­ച്ചു­കൊ­ണ്ടു് സു­ഖ­നി­ദ്ര പ്രാ­പി­ക്കു­ക­യും ചെ­യ്തു.

ഷാ­പ്പിൽ വന്ന ആളുടെ അ­ടു­ക്കൽ മന്നൻ വൈ­ദ്യൻ ചെ­ന്നി­ട്ടു അ­ദ്ദേ­ഹം വന്ന ആ­വ­ശ്യം ചോ­ദി­ച്ചു. അ­ദ്ദേ­ഹം കീ­ശ­യിൽ­നി­ന്നു് ഒരു കഷണം ക­ട­ലാ­സ്സെ­ടു­ത്തു്, “ഈ മ­രു­ന്നു­ണ്ടാ­ക്കി­ത്ത­ര­ണേ” എന്നു പ­റ­ഞ്ഞു വൈ­ദ്യ­ന്റെ കൈയിൽ കൊ­ടു­ത്തു. വൈ­ദ്യൻ ക­ട­ലാ­സ്സു­വാ­ങ്ങി അ­ക­ത്തേ­ക്കു­പോ­യി. ഈ തല കാഞ്ഞ നി­ല­യിൽ എന്തു മ­രു­ന്നാ­ണു് വൈ­ദ്യൻ ചേർ­ത്തു­കൊ­ടു­ക്കു­ന്ന­തെ­ന്നു ഈ­ശ്വ­രൻ മാ­ത്രം അ­റി­യും! ശേഷം മൂ­ന്നു­പേ­രേ­യും സ­മീ­പ­ത്തു­ള്ള ഗ്ലാ­സ്സും എ­ല­ക്ക­ഷ­ണ­വും ആ മു­റി­ക്ക­ക­ത്തു­ള്ള വാ­യു­വി­ന്റെ മണവും താൻ കേ­ട്ടി­രു­ന്ന സം­ഭാ­ഷ­ണ­ത്തി­ന്റെ ഏ­താ­നും ചില ഭാ­ഗ­വും ഒക്കെ കൂടി അ­ദ്ദേ­ഹം മ­ന­സ്സു­കൊ­ണ്ടു് പ­രി­ഛേ­ദി­ച്ചു­നോ­ക്കി­യ­തിൽ ഉ­ണ്ടാ­യ അ­നു­ഭ­വം നി­മി­ത്തം ഒ­ര­ക്ഷ­ര­മെ­ങ്കി­ലും അ­വ­രോ­ടു പറവാൻ തോ­ന്നി­യി­ല്ല. ന­മ്പ്യാർ കുറെ ലോ­ക്യം പറവാൻ ഭാ­വി­ച്ചു. പക്ഷേ, നാവും ബു­ദ്ധി­യും സ്വാ­ധീ­ന­മ­ല്ലാ­തി­രു­ന്ന­തി­നാൽ വി­ചാ­രി­ച്ച­തൊ­ന്നും പറവാൻ സാ­ധി­ച്ചി­ല്ല. ന­മ്പ്യാ­ര് സം­ഗ­തി­വ­ശാൽ ഒരു മ­ദ്യ­പ­നാ­യി­തീർ­ന്നു­വെ­ങ്കി­ലും സ്വ­ത­വെ വളരെ സ­മ­ഭാ­വ­ന­യും ഈ­ശ്വ­ര­ഭ­ക്തി­യും ഭൂ­ത­ദ­യ­യും ഉള്ള ആ­ളാ­ണു്. എ­ന്നാ­ണു് ഈ ഗു­ണ­ങ്ങ­ളൊ­ക്കെ മ­ദ്യ­ത്തിൽ തീരെ മു­ഴു­കി­പ്പോ­കു­ന്ന­തെ­ന്നു് അ­റി­ഞ്ഞി­ല്ല. ന­മ്പ്യാ­രു­ടെ ചോ­ദ്യം കേ­ട്ട­ശേ­ഷം അ­ദ്ദേ­ഹം “അ­മ്മ­ക്കു നല്ല സു­ഖ­മി­ല്ല. വ­യ­റ്റിൽ പെ­ട്ടെ­ന്നു ഒരു വേദന ഉ­ണ്ടാ­യി­രി­ക്കു­ന്നു” എ­ന്നു­മാ­ത്രം പ­റ­ഞ്ഞു. കുറെ ക­ഴി­ഞ്ഞു അ­ദ്ദേ­ഹം മ­രു­ന്നു­വാ­ങ്ങി ഇ­റ­ങ്ങി­പ്പോ­യി.

അതു ന­മ്മു­ടെ നായകൻ ദാ­മോ­ദ­രൻ ആ­യി­രു­ന്നു. ലോ­ക­ത്തിൽ നായ, കു­റു­ക്കൻ, മു­ത­ലാ­യ ദുർ­ല്ല­ഭം ചില നാൽ­ക്കാ­ലി­ക­ളും മൂങ്ങ മു­ത­ലാ­യ പ­ക്ഷി­ക­ളും ഒഴികെ ശേഷം തി­ര്യ­ക്കു­ക­ളും സു­ജ്ജ­ന­ങ്ങ­ളും ഗാ­ഢ­നി­ദ്ര­യ­നു­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കെ മ­ദ്യ­പാ­നം കൊ­ണ്ടു ദു­ഷി­ക്ക­പ്പെ­ട്ട ബു­ദ്ധി­യാൽ ക­ല്പി­ക്ക­പ്പെ­ടു­ന്ന ദുർ­ന്ന­യ­ങ്ങൾ ആ­ച­രി­ച്ചു പാപം തേ­ടേ­ണ്ട­തി­നാ­യി ജ­ല­പി­ശാ­ചു­മു­ത­ലാ­യ­വ­രും നി­ശീ­ഥി­നി­യിൽ പ്ര­വേ­ശി­ച്ചു അ­ന്തർ­ദ്ധാ­നം ചെ­യ്ക­യും ചെ­യ്തു.

ബേ­ങ്കി­ലെ ക­ണ­ക്കു­കൾ

ദാ­മോ­ദ­രൻ രാ­മ­മ­ന്ദി­ര­ത്തിൽ­നി­ന്നു് ഒ­ടു­വിൽ ഇ­റ­ങ്ങി­പ്പോ­യി­ട്ടു് ആഴ്ച ഒ­ന്നാ­യി. അ­തി­ലി­ട­ക്കു് രാ­മ­നു­ണ്ണി ആ­വ­ശ്യാർ­ത്ഥം ബർ­മ്മ­യി­ലേ­ക്കു പോ­യി­രി­ക്കു­ന്നു. കോ­ര­പ്പ­നു് ശ­രീ­ര­ത്തി­നു് നല്ല സു­ഖ­മി­ല്ലാ­യ്ക­യാൽ വീ­ട്ടിൽ­നി­ന്നു് പു­റ­ത്തു് ഇ­റ­ങ്ങാ­റി­ല്ല. രാ­മ­മ­ന്ദി­ര­ത്തിൽ പോയി വ­സു­മ­തി­യെ കാ­ണ്മാൻ ദാ­മോ­ദ­ര­നു് സമയം കി­ട്ടു­ന്നി­ല്ല. അവൻ ബേ­ങ്കി­ലെ ക­ണ­ക്കു­കൾ നോ­ക്കു­ന്ന തി­ര­ക്കാ­യി­രു­ന്നു. ഒ­രാ­ഴ്ച മു­മ്പു­ക­ണ്ട ദാ­മോ­ദ­ര­നെ­യ­ല്ല ഇന്നു നാം കാ­ണു­ന്ന­തു്. ശരീരം വളരെ ക്ഷീ­ണി­ച്ചു, വിളറി നേ­ത്ര­ങ്ങ­ളു­ടെ ചൈ­ത­ന്യ­വും മു­ഖ­ത്തി­ന്റെ പ്ര­കാ­ശ­വും കു­റ­ഞ്ഞി­രി­ക്കു­ന്നു. എ­ങ്ങി­നെ ഈ അ­വ­സ്ഥാ­ന്ത­ര­ത്തെ പ്രാ­പി­ക്കാ­തി­രി­ക്കും? ഒ­രാ­ഴ്ച­യി­ലി­ട­ക്കു് വ­ന്നു­കൂ­ടി­യി­രി­ക്കു­ന്ന മാ­റ്റ­ങ്ങൾ എ­ന്തൊ­ക്ക­യാ­ണു്! വളരെ ന­ല്ല­നി­ല­യിൽ ന­ട­ന്നു പോ­ന്നി­രു­ന്ന­തും തന്റെ യ­ജ­മാ­ന­നു വലിയ ആ­ദാ­യ­ത്തി­നു സം­ഗ­തി­യാ­യി­രു­ന്ന­തു­മാ­യ ക­ച്ച­വ­ട­ത്തി­നു വലിയ ഉ­ട­വു­വ­രാൻ പോ­കു­ന്നു. ബേ­ങ്കിൽ­നി­ന്നു പണം വളരെ പൊ­യ്പോ­യി­ട്ടു­ണ്ടു്. ന­വ­റോ­ജി­യു­ടെ ക­ച്ച­വ­ട­വും മാ­ന­വും അനേകം ജ­ന­ങ്ങ­ളു­ടെ പണവും ന­ഷ്ട­മാ­കാൻ അ­തു­ത­ന്നെ കാ­ര­ണ­മാ­കും. അ­തു­നി­മി­ത്തം ആർ­ക്കെ­ല്ലാം എ­ന്തെ­ല്ലാം ന­ഷ്ട­ക­ഷ്ട­ങ്ങൾ സം­ഭ­വി­ക്കു­മെ­ന്നു് ഇ­പ്പോൾ ഊ­ഹി­ക്കാൻ പോലും സാ­ധി­ക്കു­ന്ന­ത­ല്ല. ഈ അ­നർ­ത്ഥ­ത്തി­നൊ­ക്കെ കാ­ര­ണ­മാ­യ ആ ബ്രാ­ഹ്മ­ണൻ ഒ­ളി­ച്ചോ­ടി­പ്പോ­യി. ചി­ല­രു­ടെ ഇടയിൽ ദാ­മോ­ദ­ര­നെ­പ്പ­റ്റി സംശയം നേ­രി­ട്ടി­രി­ക്കു­ന്നു.

“ഒ­രു­ത്ത­നു­ണ്ടാ­ക്കി­ന ദു­ഷ്പ്ര­വാ­ദം പ­ര­ത്തു­വാൻ” ആ­ളു­കൾ­ക്കു് ക്ഷാ­മ­മു­ണ്ടോ? കാ­ര്യ­ത്തി­ന്റെ യ­ഥാർ­ത്ഥ­മ­റി­യു­ന്ന­വർ ഏ­റ്റ­വും ദുർ­ല്ല­ഭ­മാ­ണു്. മാ­ന്യ­നാ­യി കാ­ല­ക്ഷേ­പം ചെ­യ്യു­ന്ന ഒരാളെ പ­റ്റി­യു­ണ്ടാ­കു­ന്ന ആ­ക്ഷേ­പ­ത്തെ വി­ശ്വ­സി­ക്കു­ക­യും അതിൽ സ­ന്തോ­ഷി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­ണു് ലോ­ക­ത്തിൽ അ­ധി­ക­മു­ള്ള­തു്. അ­തി­ലി­ട­ക്കു് തന്റെ അ­മ്മ­യ്ക്കു് ശ­രീ­ര­ത്തി­നു് നല്ല സു­ഖ­മി­ല്ലാ­താ­യി­രി­ക്കു­ന്നു. വ­യ­റ്റിൽ ക­ഠി­ന­മാ­യ ഒരു സു­ഖ­ക്കേ­ടു­കൊ­ണ്ടു് വ­ല­യു­ന്ന ആ സ്ത്രീ­യെ ശു­ശ്രൂ­ഷി­ക്കാൻ അ­ല്പ­നേ­ര­മെ­ങ്കി­ലും വീ­ട്ടി­ലി­രി­ക്കാൻ അവനു സമയം കി­ട്ടു­ന്നി­ല്ല. ഇ­തൊ­ക്കെ­യ്ക്കും പുറമെ താൻ സ്നേ­ഹി­ച്ചാ­രാ­ധി­ക്കു­ന്ന തന്റെ പ്രി­യ­ത­മ­ക്കു ത­ന്നിൽ ചില സം­ശ­യ­ങ്ങ­ളു­ണ്ടാ­യി­രി­ക്കു­ന്നു­വെ­ന്നു അവൻ ധ­രി­ച്ചി­രി­ക്കു­ന്നു. കു­ഞ്ഞി­രാ­മൻ ഒ­രു­വ­ഴി­ക്കും, ക­ല്യാ­ണി മ­റ്റൊ­രു വ­ഴി­ക്കും മന്നൻ വൈ­ദ്യൻ തന്റെ സ്വ­ന്ത­വ­ഴി­ക്കും കണ്ണൻ മേനോൻ പ­ല­വ­ഴി­ക്കും അവനെ ദു­ഷി­ക്കു­ക­യും അ­വ­ന്റെ പേ­രി­നു ക­ള­ങ്ക­മു­ണ്ടാ­ക്കാൻ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്നു. സ്വ­പ്ന­ത്തി­ലും ജാ­ഗ്ര­ത്തി­ലും തന്റെ ഉ­ള്ളിൽ വ­സി­ക്കു­ന്ന വ­സു­മ­തി­യെ കാ­ണാ­നും അ­വ­ളോ­ടു സം­സാ­രി­ക്കാ­നും ഒ­രാ­ഴ്ച­യാ­യി അ­വ­ന്നു അവസരം കി­ട്ടി­യ­തേ ഇല്ല. ശരീരം മെ­ലി­യു­വാ­നും മുഖം വി­ള­റു­വാ­നും ഇ­തി­നേ­ക്കാൾ വലിയ കാ­ര്യ­ങ്ങൾ വ­ല്ല­തും ആ­വ­ശ്യ­മു­ണ്ടോ? എ­ന്നാൽ ഇ­തി­ലും വ­ലു­താ­യ അ­നർ­ത്ഥ­ങ്ങൾ അവനു നേ­രി­ടു­ക­യും ചെ­യ്തു. അതു മ­റ്റൊ­രു അ­ദ്ധ്യാ­യ­ത്തിൽ കാ­ണാ­വു­ന്ന­താ­ണു്.

അ­തി­ലി­ട­ക്കു് ബേ­ങ്കി­ലെ ക­ണ­ക്കു­കൾ പ­രി­ശോ­ധി­ച്ച­തിൽ കണ്ട വി­വ­ര­ങ്ങൾ എ­ന്താ­ണെ­ന്നു പ­രി­ശോ­ധി­ക്കു­ക. ദാ­മോ­ദ­രൻ അന്നു രാ­ത്രി ന­വ­റോ­ജി­യു­ടെ വീ­ട്ടിൽ ചെ­ന്നി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹം ഉ­റ­ങ്ങാ­തെ ഒരു വർ­ത്ത­മാ­ന­പ­ത്രം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. ദാ­മോ­ദ­ര­നെ കണ്ട ഉടനെ വർ­ത്ത­മാ­ന­ക്ക­ട­ലാ­സ്സ് അ­ടു­ത്തു­ണ്ടാ­യി­രു­ന്ന ഒരു മേ­ശ­മേൽ വെ­ച്ചു:

“എന്താ ഈ അ­കാ­ല­സ­മ­യ­ത്തു വ­ന്ന­തു്. ബേ­ങ്കി­ലെ ക­ണ­ക്കു­കൾ നോ­ക്കി ക­ഴി­ഞ്ഞു­വോ? സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ വർ­ത്ത­മാ­നം വ­ല്ല­തും കേ­ട്ടു­വോ? ജ­ന­ങ്ങൾ പലതും പ­റ­യു­ന്നു­ണ്ട­ല്ലോ, എ­ന്താ­ണു് സൂ­ക്ഷ്മ­വർ­ത്ത­മാ­നം?” എ­ന്നി­ങ്ങി­നെ ചില ചോ­ദ്യ­ങ്ങൾ വ­ഴി­ക്കു­വ­ഴി­യാ­യി ചോ­ദി­ച്ചു. ദാ­മോ­ദ­രൻ ഒരു ക­സാ­ല­യിൽ ഇ­രു­ന്നു നാ­ലു­പാ­ടും ഒന്നു നോ­ക്കി.

ന­വ­റോ­ജി:
ഇല്ല, ഇവിടെ വേറെ ആ­രു­മി­ല്ല. പ­ണി­ക്കാ­രൊ­ക്കെ ഉ­റ­ങ്ങാൻ ചെ­ന്നു കി­ട­ന്നു. എന്താ പ­റ­യാ­നു­ള്ള­തു്? പറയാം.
ദാ­മോ­ദ­രൻ:
പ­ട്ട­ര് പ­റ്റി­ച്ചു­വെ­ന്നാ­ണു് തോ­ന്നു­ന്ന­തു്. ക­ണ­ക്കു­ബു­ക്കു മു­ഴു­വൻ ഞാൻ നോ­ക്കി­ക­ഴി­ഞ്ഞി­ല്ല. സേഫിൽ അ­ഞ്ഞൂ­റ്റിൽ­ചി­ല്ലാ­നം ഉ­റു­പ്പി­ക നോ­ട്ടാ­യും നാ­ണ്യ­മാ­യും ഉ­ണ്ടാ­യി­രു­ന്നു.
ന­വ­റോ­ജി:
അതെ, സു­ബ്ര­ഹ്മ­ണ്യ­യ്യർ അന്നു വൈ­കു­ന്നേ­രം തന്ന ക­ണ­ക്കിൽ അ­ഞ്ഞൂ­റിൽ ചി­ല്ലാ­നം ഉ­റു­പ്പി­ക ബാ­ക്കി­യു­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണ­ല്ലൊ കാ­ണി­ച്ചി­രു­ന്ന­തു്.
ദാ­മോ­ദ­ര­ന്റെ ശ്വാ­സം നേ­രെ­യാ­യി.
ദാ­മോ­ദ­രൻ:
ഞാൻ ത­നി­യെ­യാ­ണു് പോയി സേഫ് തു­റ­ന്നി­രു­ന്ന­തു്. സു­ബ്ര­ഹ്മ­ണ്യ­യ്യ­രോ­ടു സേഫ് ആരും ഏ­റ്റു­വാ­ങ്ങി­യി­രു­ന്നി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് പണം വ­ല്ല­തും പൊ­യ്പോ­യെ­ങ്കിൽ ജ­ന­ങ്ങൾ എന്നെ ശ­ങ്കി­ക്കാൻ മ­തി­യ­ല്ലോ.
ന­വ­റോ­ജി:
ഛട്ട് ! നി­ങ്ങ­ളെ സം­ശ­യി­ക്കാ­നോ? ജ­ന­ങ്ങൾ എ­ന്തെ­ങ്കി­ലും സം­ശ­യി­ക്ക­ട്ടെ. അതു നോ­ക്കേ­ണ്ട­തു ഞാ­നാ­ണ­ല്ലോ. ഇനി രണ്ടോ മൂ­ന്നോ ആയിരം ഉ­റു­പ്പി­ക ബേ­ങ്കിൽ­നി­ന്നു കാ­ണാ­തെ പോ­യെ­ന്നു തന്നെ ഇ­രി­ക്ക­ട്ടെ. ഞാനതു ജ­ന­ങ്ങ­ളെ അ­റി­യി­ക്കാൻ പോ­കു­മോ? നി­ങ്ങ­ളെ സം­ശ­യി­ക്കു­ന്ന­വർ­ക്കു് എ­ന്തു­കൊ­ണ്ടു് എന്നെ സം­ശ­യി­ച്ചു­കൂ­ടാ. ഇ­തു­പ­റ­യാ­നാ­ണോ നി­ങ്ങൾ ഇ­പ്പോൾ വ­ന്ന­തു്? പോയി ഉ­റ­ങ്ങി­ക്കോ­ളു. നാളെ ക­ണ­ക്കു മു­ഴു­വൻ നോ­ക്ക­ണം. അ­തി­ലി­ട­ക്കു സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ അ­മ്മ­ക്കു സു­ഖ­ക്കേ­ടു­ള്ള­തു നേരൊ എന്നു അ­ന്വേ­ഷി­ക്ക­ണം. അയാൾ എ­വി­ടെ­യാ­ണു­ള്ള­തെ­ന്നും അ­ന്വേ­ഷി­ക്ക­ണം. ആ­വ­ശ്യ­മു­ണ്ടെ­ങ്കിൽ വിവരം പ­ത്ര­ത്തിൽ പ­ര­സ്യം ചെ­യ്യാം.
ദാ­മോ­ദ­രൻ:
കാ­ര്യം കോ­ട­തി­യിൽ ക­യ­റേ­ണ്ടി­വ­ന്നെ­ങ്കിൽ ന­മ്മു­ടെ­ഭാ­ഗ­ത്തു തെ­റ്റൊ­ന്നും ഉ­ണ്ടാ­യി­രി­ക്ക­രു­തു്.
ന­വ­റോ­ജി:
എന്തു കേ­സ്സ്! ര­ണ്ടു­നാ­ലാ­യി­രം ഉ­റു­പ്പി­ക­യാ­ണെ­ങ്കിൽ അതിനു പ­ട്ട­രെ ജ­യി­ലി­ലാ­ക്കാൻ പോണോ. അ­തൊ­ന്നും സാ­ര­മി­ല്ല.
സാധു ന­വ­റോ­ജി! തന്റെ ബേ­ങ്കിൽ­നി­ന്നു പൊ­യ്പ്പോ­യ സം­ഖ്യ­യെ­പ­റ്റി അ­ദ്ദേ­ഹ­ത്തി­നു യാ­തൊ­രു അ­റി­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ദാ­മോ­ദ­രൻ സേ­ട്ടു­വി­ന്റെ വീ­ട്ടിൽ­നി­ന്നു് നേരെ സ്വ­ന്തം വീ­ട്ടി­ലേ­ക്കു പോയി. അന്നു രാ­ത്രി ഉ­റ­ങ്ങാ­തെ ക­ഴി­ച്ചു. പി­റ്റെ­ദി­വ­സം അ­തി­രാ­വി­ലെ ബേ­ങ്കി­ലേ­ക്കു പോയി, ക­ണ­ക്കു­കൾ പ­രി­ശോ­ധി­ച്ചു­തു­ട­ങ്ങി. ഇ­ങ്ങി­നെ ഒ­രാ­ഴ്ച­യാ­യി ക­ണ­ക്കു­കൾ പ­രി­ശോ­ധി­ച്ചു വ­രു­ന്നു. അതിൽ പല ത­ക­രാ­റു­ക­ളും അവൻ ക­ണ്ടു­പി­ടി­ച്ചു.

നാൾ­വ­ഴി­യിൽ ചിലർ പണം അ­ട­ച്ച­താ­യി ആദ്യം എ­ഴു­തു­ക­യും പി­ന്നെ അ­തു­ത­ന്നെ വെ­ട്ടി­ക്ക­ള­ക­യും ചെ­യ്തി­ട്ടു­ള്ള­താ­യി വളരെ ഉ­ണ്ടു്. കാഷ് ബു­ക്കിൽ കു­ത്തി­ക്ക­ള­ഞ്ഞ സം­ഖ്യ­യിൽ ചിലതു ചേർ­ക്കു­ക­യും ചിലതു ചേർ­ക്കാ­തി­രി­ക്ക­യും ചെ­യ്തി­രി­ക്കു­ന്നു. ഇതു വളരെ സംശയം ജ­നി­പ്പി­ക്ക­യാൽ ഇ­ങ്ങി­നെ കു­ത്തി­ക്ക­ള­ഞ്ഞ­പേ­രു­ള്ള ചില ക­ച്ച­വ­ട­ക്കാ­രെ വ­രു­ത്തി ചോ­ദി­ച്ച­തിൽ അതിൽ ചിലർ ഉ­റു­പ്പി­ക അ­ട­ച്ചി­ട്ടു­ണ്ടെ­ന്നും അ­തി­ന്ന­വർ­ക്കു് രശീതി കി­ട്ടീ­ട്ടു­ണ്ടെ­ന്നും ആ വക സം­ഖ്യ­കൾ കാഷ് ബു­ക്കിൽ ചേർ­ത്തി­ട്ടി­ല്ലെ­ന്നും ചി­ല­തു് തി­യ്യ­തി മാ­റ്റി കാഷ് ബു­ക്കിൽ ചേർ­ത്തി­രി­ക്കു­ന്നു­വെ­ന്നും കണ്ടു.

സു­ബ്ര­ഹ്മ­ണ്യ­യ്യർ ചെയ്ത വഞ്ചന അഥവാ അ­യാൾ­ക്കു പ­റ്റി­യ വി­ഡ്ഢി­ത്വം ഇ­ങ്ങി­നെ­യാ­യി­രു­ന്നു:

കണ്ണൻ മേ­നോ­നും കാർ­ത്തി­ക­രാ­മ­നും ഓഹരി ചേർ­ന്നു ഒരു ക­ച്ച­വ­ടം തു­ട­ങ്ങി. ബോ­മ്പാ­യിൽ നി­ന്നു് വ­രു­ത്തി­യ കു­പ്പി­വ­ള, ചില ഇം­ഗ്ലീ­ഷു­മ­രു­ന്നു­കൾ, തു­ണി­സ്സാ­മാ­ന­ങ്ങൾ, കുട മു­ത­ലാ­യ­വ­യാ­യി­രു­ന്നു മു­ഖ്യ­മാ­യ സാ­ധ­ന­ങ്ങൾ. ര­ണ്ടു­പേ­രും ‘ഇൻ­സോൾ­വെൻ­റു’കാ­രാ­യി­രു­ന്നു. മേ­നോ­ന്റെ ജാ­ല­വി­ദ്യ­കൊ­ണ്ടു് സാധു സു­ബ്ര­ഹ്മ­ണ്യ­യ്യ­രെ കൂടി ഓ­ഹ­രി­ക്കു ചേർ­ക്കു­ക­യും അ­യാ­ളെ­ക്കൊ­ണ്ടു് പ­ണ­മൊ­ക്കെ ചെ­ല­വാ­ക്കി­ക്ക­യും ചെ­യ്തു. അ­പ്പ­പ്പോൾ ആ­വ­ശ്യ­മു­ള്ള പ­ണ­ത്തി­നു് മേനോൻ എ­ഴു­തു­മ്പോൾ, ബേ­ങ്കി­ലേ­ക്കു് വ­ല്ല­വ­രും അ­ട­ക്കാൻ കൊ­ണ്ടു­വ­ന്ന പ­ണ­മെ­ടു­ത്ത­യ­യ്ക്കും. 500 ക. ഒരുവൻ അ­ട­ച്ചു­വെ­ന്നി­രി­ക്ക­ട്ടെ. ആ ഉ­റു­പ്പി­ക അ­ഞ്ഞൂ­റും മേ­നോ­നു് അ­യ­ച്ചു­കൊ­ടു­ക്കു­ക­യും പി­റ്റെ ദിവസം മ­റ്റൊ­രാൾ 600 ക. കൊ­ണ്ടു­വ­ന്നാൽ ആ­ദ്യ­ത്തെ 500 ക. അ­തിൽ­നി­ന്നു് അ­ട­യ്ക്കു­ക­യും ബാ­ക്കി 100 ക. ക­ണ­ക്കിൽ പി­ടി­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത­തി­നാൽ അതു സ്വ­ന്തം കീ­ശ­യി­ലി­ടു­ക­യും ചെ­യ്യും. വൈ­കു­ന്നേ­രം മേ­നോ­നും കൂ­ട്ട­രു­മാ­യു­ള്ള വി­നോ­ദ­ത്തിൽ ഈ നൂ­റു­റു­പ്പി­ക­യിൽ ഏ­താ­നും തീരും. പി­റ്റെ ദിവസം ഒരാൾ 400 ക. യും മ­റ്റൊ­രാൾ 500 ക. യും അ­ട­ക്കാൻ കൊ­ണ്ടു­വ­ന്നാൽ അതിൽ 600 ക. ത­ലേ­ദി­വ­സ­ത്തെ ക­ണ­ക്കിൽ ചേർ­ത്ത ശേഷം മു­ന്നൂ­റു­റു­പ്പി­ക സ്വ­ന്തം പെ­ട്ടി­യി­ലാ­യി. അതു ചി­ല്ല­റ­ച്ചെ­ല­വി­നു് ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്യും. ഇ­ങ്ങി­നെ­യാ­ണു് നാൾ­വ­ഴി­യിൽ ചി­ല­രു­ടെ വരവു് എ­ഴു­തു­ക­യും അതു പി­ന്നെ ത­ട­യു­ക­യും ചിലതു കാ­ഷ്ബു­ക്കിൽ തീ­യ്യ­തി മാ­റ്റി­ച്ചേർ­ക്ക­യും ചിലതു കേവലം ചേർ­ക്കാ­തി­രി­ക്ക­യും ചെ­യ്യാ­നി­ട­യാ­യ­തു്. ഇ­ങ്ങി­നെ­യാ­ണു് ബേ­ങ്കി­ലെ പണം വളരെ സു­ബ്ര­ഹ്മ­ണ­യ്യർ പ­റ്റി­പ്പോ­യ­തു്. ഒ­ടു­വിൽ മേ­നോ­ന്റെ ക­ച്ച­വ­ട­ത്തിൽ നി­ന്നു ത­നി­ക്കു് ആദായം ഉ­ണ്ടാ­കു­മെ­ന്നു് അയാൾ വി­ശ്വ­സി­ച്ചി­രു­ന്നു. ക­ച്ച­വ­ടം തീരെ പൊ­ളി­ഞ്ഞു. പ­തി­നാ­യി­രം ഉ­റു­പ്പി­ക ന­ഷ്ട­മാ­യി. ഇതിൽ താനും ഓ­ഹ­രി­ക്കു­ണ്ടെ­ന്നും അതിൽ വീ­ത­പ്ര­കാ­രം താനും കൊ­ടു­ക്കേ­ണ്ടി­വ­രു­മെ­ന്നും കൊ­ടു­ത്തി­ല്ലെ­ങ്കിൽ താൻ കൂടി ഓഹരി ചേർ­ന്ന­വി­വ­രം സേ­ട്ടു­വി­നെ ധ­രി­പ്പി­ക്കു­മെ­ന്നും പ­റ­ഞ്ഞു പ­ട്ട­രെ മേനോൻ ഭ­യ­പ്പെ­ടു­ത്തി. പട്ടർ ഉടനെ നാടു വി­ട്ടു­പോ­കാൻ സംഗതി അ­താ­യി­രു­ന്നു.

എ­ന്നാൽ ഇ­തൊ­ന്നും സാ­ര­മി­ല്ല. മേനോൻ നി­മി­ത്തം ഉ­ണ്ടാ­യ നഷ്ടം ആ­ക­പ്പാ­ടെ 10,000 ക. യെ ഉ­ണ്ടാ­യി­രി­ക്ക­യു­ള്ളു. ഇ­തി­ലും വ­ലു­താ­യ കാ­ര്യം സു­ബ്ര­ഹ്മ­ണ്യ­യ്യർ ചെ­യ്തി­ട്ടു­ണ്ടാ­യി­രു­ന്നു. ‘പ­ന്തി­രു­കൈ­ക്കാർ’ എന്ന പേരിൽ ചിലർ കൂടി ബി­ലാ­ത്തി­ക്ക­ച്ച­വ­ടം ചെ­യ്യാൻ തീർ­ച്ച­യാ­ക്കി, ഒരു ക­മ്പ­നി ഏർ­പ്പെ­ടു­ത്തി­യി­രു­ന്നു. ഈ ക­മ്പ­നി­യിൽ സു­ബ്ര­ഹ്മ­ണ്യ­യ്യ­രും ഓ­ഹ­രി­യ്ക്കു­ണ്ടാ­യി­രു­ന്നു. ഈ ക­മ്പ­നി പൊ­ളി­ഞ്ഞ­തിൽ പ­ട്ടർ­ക്കു 50,000 ക. ന­ഷ്ട­മാ­യി. അതും ന­വ­റോ­ജി­യു­ടെ ബേ­ങ്കി­ലെ പ­ണ­മാ­യി­രു­ന്നു. തന്റെ സ്വ­ന്തം സ­ഹോ­ദ­ര­നു് കോ­യ­മ്പ­ത്തൂ­ര് പുതിയ സ­മ്പ്ര­ദാ­യ­ത്തിൽ ക­രി­മ്പു കൃഷി ചെ­യ്യാൻ കുറെ പണം ബേ­ങ്കിൽ നി­ന്നെ­ടു­ത്തു സു­ബ്ര­ഹ്മ­ണ്യ­യ്യർ സ­ഹാ­യി­ച്ചു. അതു, ആ സ­ഹോ­ദ­ര­നും പ­റ്റി­ച്ചു. പി­ന്നെ സ്നേ­ഹി­ത­ന്മാ­രോ­ടു­കൂ­ടി മ­ദ്യ­പാ­നം മു­ത­ലാ­യ ധൂർ­ത്തി­നാ­യി വളരെ പണം ചെ­ല­വ­ഴി­ച്ചു. ഈ എ­ല്ലാ­വ­ക­യും കൂടി ബേ­ങ്കി­നു­ണ്ടാ­യി­രു­ന്ന നഷ്ടം എ­ത്ര­യാ­യി­രു­ന്നു­വെ­ന്നാ­ണു് നി­ങ്ങൾ വി­ചാ­രി­ക്കു­ന്ന­തു്? ഒന്നര ലക്ഷം. അതെ ഒരു ല­ക്ഷ­ത്തി അ­മ്പ­തി­നാ­യി­രം ഉ­റു­പ്പി­ക ന­വ­റോ­ജി­യു­ടെ ബേ­ങ്കിൽ­നി­ന്നു പൊ­യ്പ്പോ­യി­രി­ക്കു­ന്നു.

ഒരു ദേ­ഹ­വി­യോ­ഗം

“പ­ടു­ത­വി­ധി­ത­ടു­ക്കാ­നാർ­ക്കു­മി­ല്ല­ന്ത­കൻ­തൻ

നെ­ടി­യ­വ­ടി, മ­ഹീ­യ­ന്മാ­രെ­യും­വീ­ഴ്ത്തി­ടു­ന്നു.”

“അ­ച്ഛ­നു് ക­ഠി­ന­മാ­യ സു­ഖ­ക്കേ­ടാ­ണു്. ഡാ­ക്ട­രെ കൂ­ട്ടി ഉടനെ വരണം.”

ദാ­മോ­ദ­രൻ ചില ക­ച്ച­വ­ട­ക്കാ­രു­മാ­യി ഓരോ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു. അ­തു­വ­രെ ഉ­ണ്ടാ­യി­രു­ന്ന മൌ­ഢ്യ­മൊ­ക്കെ പോയി, തന്റെ യ­ജ­മാ­ന­നു വലിയ ആ­പ­ത്തു നേ­രി­ട്ടി­ട്ടു­ണ്ടെ­ന്നു ക­ണ്ട­പ്പോൾ, അവൻ വളരെ ധൈ­ര്യം അ­വ­ലം­ബി­ച്ചു വ­ല്ല­വി­ധ­ത്തി­ലും അ­ദ്ദേ­ഹ­ത്തെ ഈ അ­നർ­ത്ഥ­ത്തിൽ­നി­ന്നു ര­ക്ഷി­ക്കാൻ വഴികൾ ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു. ആ­പ­ത്തിൽ കു­ടു­ങ്ങി­യി­രി­ക്കു­ന്ന കാ­ല­ത്തു ധൈ­ര്യം അ­വ­ലം­ബി­ക്കു­ന്ന­താ­ണു് സ­ജ്ജ­ന­സ്വ­ഭാ­വം. അവൻ ക­ച്ച­വ­ട­ക്കാ­രോ­ടു് ഓ­രോ­ന്നു് ആ­ലോ­ചി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് മേൽ­പ്ര­കാ­രം ഒ­രെ­ഴു­ത്തു വ­സു­മ­തി എ­ഴു­തി­യ­തു് അവനു കി­ട്ടി­യ­തു്. അവൻ ഉടനെ പു­റ­പ്പെ­ട്ടു ഡാ­ക്ടർ മേ­നോ­നെ­യും കൂ­ട്ടി രാ­മ­മ­ന്ദി­ര­ത്തിൽ ചെ­ന്നു. അവിടെ കണ്ട കഥ എന്തു പറവാൻ! കോ­ര­പ്പൻ ബോ­ധ­മി­ല്ലാ­തെ കി­ട­ക്കു­ന്നു. വ­സു­മ­തി അ­ത്യ­ന്തം പ­ര­വ­ശ­യാ­യി വളരെ കു­ഴ­ങ്ങി­വ­ശാ­യി­രു­ന്നു­വെ­ങ്കി­ലും ബോധം വ­രു­ത്താൻ ത­നി­ക്ക­റി­യു­ന്ന വി­ദ്യ­യൊ­ക്കെ ചെ­യ്യു­ന്നു. ഭൃ­ത്യ­രിൽ പലരും ഓരോ വൈ­ദ്യ­ന്മാ­രു­ടെ­യും ബ­ന്ധു­ജ­ന­ങ്ങ­ളു­ടെ­യും അ­ടു­ക്ക­ലേ­ക്കു് ഓ­ടു­ക­യും ചിലർ നി­സ്സ­ഹാ­യി­ക­ളാ­യി മി­ഴി­ച്ചു നി­ല്ക്കു­ക­യും ചെ­യ്യു­ന്നു. ഡാ­ക്ടർ മേനോൻ ചെ­ന്നു കോ­ര­പ്പ­നെ ന­ല്ല­വ­ണ്ണം പ­രി­ശോ­ധി­ച്ച­തി­നു­ശേ­ഷം, ദാ­മോ­ദ­ര­നോ­ടു “പ­ക്ഷ­വാ­ത­മാ­ണു്, ജീ­വി­ക്കു­ന്ന­തു പ്ര­യാ­സം. ഈ മോ­ഹാ­ല­സ്യ­ത്തിൽ­നി­ന്നു് ഉ­ണ­രു­മെ­ന്നു­തോ­ന്നു­ന്നി­ല്ല” എന്നു പ­റ­ഞ്ഞു. ഉടനെ മന്നൻ വൈ­ദ്യ­നും വേറെ ചി­ല­രും എത്തി. രാ­മ­നു­ണ്ണി മൂ­ന്നു ദിവസം മു­മ്പു് ബർ­മ്മ­യി­ലേ­ക്കു പോ­യി­രി­ക്ക­യാ­ണു്. അയാൾ റ­ങ്കൂ­ണി­ലേ­ക്കു എ­ത്തു­മ്പോ­ഴ­ക്കു് കി­ട്ട­ത്ത­ക്ക­വ­ണ്ണം ഒരു കമ്പി അ­വി­ടേ­ക്ക­യ­ച്ചു. വ­സു­മ­തി തന്റെ അ­ച്ഛ­ന്റെ സു­ഖ­ക്കേ­ടി­ന്റെ യ­ഥാർ­ത്ഥ­സ്ഥി­തി അ­റി­ഞ്ഞ ഉടനെ തന്റെ മു­റി­യിൽ പോയി കി­ട­ക്ക­യിൽ ക­വി­ണ്ണു കി­ട­ന്നു ക­ര­ഞ്ഞു തു­ട­ങ്ങി. ദാ­മോ­ദ­രൻ വൈ­ദ്യ­ന്മാ­രു­ടെ ആ­ജ്ഞ­പ്ര­കാ­രം മ­രു­ന്നു­കൾ പ്ര­യോ­ഗി­ക്കാ­നും മ­റ്റും ഏർ­പ്പെ­ട്ടി­രു­ന്ന­തി­നാൽ വ­സു­മ­തി­യെ ആ­ശ്വ­സി­പ്പി­ക്കാൻ ത­ര­മു­ണ്ടാ­യി­ല്ല. ക­ല്യാ­ണി­യും മ­ക്ക­ളും വന്നു വ­സു­മ­തി­യു­ടെ അ­ടു­ക്കെ ഇ­രു­ന്നു അവളെ ആ­ശ്വ­സി­പ്പി­ക്കാൻ ഓ­രോ­ന്നെ പ­റ­ഞ്ഞും­കൊ­ണ്ടി­രി­ക്കു­ന്നു. പക്ഷേ, അ­വ­രു­ടെ വാ­ക്കു­ക­ളൊ­ക്കെ വ­സു­മ­തി­ക്കു് പു­ണ്ണിൽ കൊ­ള്ളി വെ­ക്കും പോലെ തോ­ന്നി വ്യ­സ­നം വർ­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്നു.

വൈ­ദ്യ­ന്മാർ ത­ങ്ങ­ളാൽ ക­ഴി­യു­ന്ന­തൊ­ക്കെ പ്ര­വൃ­ത്തി­ച്ചു­നോ­ക്കി­യെ­ങ്കി­ലും ഉ­ച്ച­തി­രി­ഞ്ഞു രണ്ടു മ­ണി­ക്കു് കോ­ര­പ്പൻ ഇ­ഹ­ലോ­ക­വാ­സം വെ­ടി­യു­ക­യും ചെ­യ്തു.

കോ­ര­പ്പ­നു് 72 വ­യ­സ്സു് പ്രാ­യ­മാ­യി­രു­ന്നു. പു­ണ്യ­വാ­നും വി­ശാ­ല­ഹൃ­ദ­യ­നും നി­ഷ്ക­ള­ങ്ക­നു­മാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു് രോ­ഗ­ത്തിൽ കി­ട­ന്നു വ­ല­ഞ്ഞു ബു­ദ്ധി­മു­ട്ടാ­തെ­യും അ­തു­കൊ­ണ്ടു­ള്ള വേ­ദ­ന­യും സ­ങ്ക­ട­വും അ­നു­ഭ­വി­ക്കാ­തെ­യും കാ­ല­ധർ­മ്മം പ്രാ­പി­ക്കാൻ ഇ­ട­യാ­യ­തു് ഈ­ശ്വ­ര­ന്റെ പ്ര­ത്യേ­ക അ­നു­ഗ്ര­ഹ­മെ­ന്നെ പ­റ­യേ­ണ്ട­തു­ള്ളു. ഈ അ­നു­ഗ്ര­ഹം പു­ണ്യ­വാ­ന്മാർ­ക്ക­ല്ലാ­തെ ല­ഭി­ക്കി­ല്ല. അ­തു­കൊ­ണ്ടാ­ണു് മ­രി­ക്കു­ന്ന­തു­വ­രെ യാ­തൊ­രാ­ളെ­ക്കു­റി­ച്ചും ഭാ­ഗ്യ­വാ­നാ­ണെ­ന്നു പറവാൻ പാ­ടി­ല്ലെ­ന്നു പ­റ­യു­ന്ന­തു്. ന്യാ­യാ­ന്യാ­യാ­ളെ­പ്പ­റ്റി­യും സ­ത്യാ­സ­ത്യ­ങ്ങ­ളെ­പ്പ­റ്റി­യും വി­ചി­ന്ത­നം ചെ­യ്യാ­തെ വളരെ ദ്ര­വ്യം സ­മ്പാ­ദി­ക്കു­ക­യും നല്ല ഭവനം, നല്ല ഭ­ക്ഷ­ണം, നല്ല വ­സ്ത്ര­ങ്ങൾ, നല്ല വണ്ടി, നല്ല കുതിര, എ­ന്നി­വ­യൊ­ക്കെ അ­നു­ഭ­വി­ക്കു­ക­യും സു­ഖി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രെ­ക്കു­റി­ച്ചു ഭാ­ഗ്യ­വാ­ന്മാർ എന്നു ജ­ന­ങ്ങൾ സാ­ധാ­ര­ണ പ­റ­യാ­റു­ണ്ടു്. ഇല്ല, ആ­യി­ട്ടി­ല്ല. അ­വ­രു­ടെ അ­ന്ത്യ­കാ­ലം ഏ­തു­വി­ധ­മാ­യി­രി­ക്കു­മെ­ന്നു് അ­റി­ഞ്ഞ­ശേ­ഷ­മാ­വാം അ­വ­രു­ടെ ഭാ­ഗ്യ­നിർ­ഭാ­ഗ്യ­ങ്ങ­ളെ­പ്പ­റ്റി വി­ചി­ന്ത­നം ചെ­യ്യു­ന്ന­തു്. ഭാ­ഗ്യ­വാ­നാ­യി­രു­ന്നു കോ­ര­പ്പൻ. ഭാ­ഗ്യ­വാ­ന്മാർ­ക്കു ല­ഭി­ക്കേ­ണ്ടു­ന്ന മ­ര­ണ­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു ല­ഭി­ച്ച­തു്.

കോ­ര­പ്പൻ മ­രി­ച്ച വിവരം അ­റി­ഞ്ഞ ഉടനെ കാർ­ത്തി­ക­രാ­മ­നും അ­വ­ന്റെ അ­ടു­ത്ത ബ­ന്ധു­ക്ക­ളും വന്നു വീ­ട്ടിൽ നി­റ­ഞ്ഞു. രാ­മ­മ­ന്ദി­ര­ത്തി­ലെ വാ­യു­മ­ണ്ഡ­ല­ത്തി­നു­ത­ന്നെ ഭേ­ദ­ഗ­തി വ­ന്നു­പോ­യെ­ന്നു ദാ­മോ­ദ­ര­നു തോ­ന്നി. കാർ­ത്തി­ക­രാ­മ­ന്റെ സ­ഹോ­ദ­രി­മാ­രി­ലും മ­രു­മ­ക്ക­ളി­ലും ചിലർ ശ­വ­ത്തി­ന­ടു­ത്തു ചെ­ന്നു കി­ട­ന്നു “അ­മ്മാ­മാ, വ­ലി­യ­മ്മാ­മാ” എ­ന്നും മ­റ്റും വി­ളി­ച്ചു നി­ല­വി­ളി­ച്ചും മാ­റ­ത്ത­ടി­ച്ചും ഒ­ച്ച­യു­ണ്ടാ­ക്കി­ത്തു­ട­ങ്ങി. വ­സു­മ­തി­യാ­ക­ട്ടെ, നല്ല വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ച യു­വ­തി­കൾ­ക്കു സ­ഹ­ജ­മാ­യ സ്ഥൈ­ര്യ­ത്തോ­ടു­കൂ­ടി തന്റെ അ­ച്ഛ­ന്റെ ശ­വ­ത്തി­ന­ടു­ക്കെ ചെ­ന്നു മു­ഖ­ത്തു­നി­ന്നു കണ്ണു മ­റി­ക്കാ­തെ കുറെ നോ­ക്കി­നി­ന്ന­ശേ­ഷം ര­ണ്ടാ­മ­തും തന്റെ മു­റി­യിൽ പോയി ക­വി­ണ്ണു­കി­ട­ന്നു. അ­തി­ലി­ട­ക്കു വളരെ ജനം രാ­മ­മ­ന്ദി­ര­ത്തിൽ എ­ത്തി­ച്ചേർ­ന്നു. കണ്ണൻ മേനോൻ മു­ത­ലാ­യ വീ­ര­ന്മാ­രും കൂ­ട്ട­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. ഇ­ട­ക്കു മേനോൻ കാർ­ത്തി­ക­രാ­മ­നെ വി­ളി­ച്ചു എന്തോ സ്വ­കാ­ര്യം പ­റ­യു­ന്ന­തു ദാ­മോ­ദ­രൻ കണ്ടു. അ­തി­നെ­പ്പ­റ്റി അവൻ ത­ല്ക്കാ­ല­മൊ­ന്നും വി­ചാ­രി­ച്ചി­ല്ലെ­ങ്കി­ലും കുറെ ക­ഴി­ഞ്ഞ­പ്പോൾ രാ­മ­നും അ­യാ­ളു­ടെ ഭാ­ര്യ­യും ത­മ്മിൽ ഇ­ങ്ങി­നെ ഒരു സം­ഭാ­ഷ­ണം ന­ട­ന്ന­തു് അവൻ കേ­ട്ടു.

രാമൻ:
വ­സു­മ­തി­യോ­ടു് അ­മ്മാ­മ­ന്റെ പെ­ട്ടി­യു­ടെ താ­ക്കോ­ലു് ഇ­ങ്ങ­ട്ടു വാ­ങ്ങി­ക്കോ
ഭാര്യ:
അവൾ ത­ന്നി­ല്ലെ­ങ്കി­ലോ?
രാമൻ:
ത­ന്നി­ല്ലെ­ങ്കിൽ പി­ടി­ച്ചു­പ­റ്റി­ക്കൊ.
ഇ­തു­കെ­ട്ട­പ്പോൾ ദാ­മോ­ദ­ര­നു കാ­ര്യം ക്ഷ­ണ­ത്തിൽ മ­ന­സ്സി­ലാ­യി. അവൻ വ­സു­മ­തി കി­ട­ക്കു­ന്ന മു­റി­യിൽ ചെ­ന്നു അ­വ­ളോ­ടു “താ­ക്കോ­ലെ­വി­ടെ­യാ­ണു് അ­തി­ങ്ങ­ട്ടു തരൂ” എന്നു പ­റ­ഞ്ഞു.

ദാ­മോ­ദ­ര­ന്റെ സ്വരം കേ­ട്ട­പ്പോൾ അവൾ തല പൊ­ക്കി നോ­ക്കി. അവൻ താ­ക്കോ­ലി­നു് പി­ന്നെ­യും ആ­വ­ശ്യ­പ്പെ­ട്ടു: “ഏതു താ­ക്കോ­ലു്?”

“നി­ന്റെ അ­ച്ഛ­ന്റെ പെ­ട്ടി­യു­ടെ”

അവൾ കി­ട­ന്നി­രു­ന്ന കി­ട­ക്ക­യു­ടെ അ­ടി­യിൽ നി­ന്നു ഒ­രു­കൂ­ട്ടം താ­ക്കോ­ലെ­ടു­ത്തു സംശയം കൂ­ടാ­തെ അ­വ­ന്റെ കൈയിൽ കൊ­ടു­ത്തു.

അവനതു വാ­ങ്ങു­ന്ന അ­വ­സ­ര­ത്തിൽ കാർ­ത്തി­ക­രാ­മ­ന്റെ ഭാര്യ ആ മു­റി­യിൽ ക­ട­ന്നു­ചെ­ന്നു.

“അ­മ്മാ­മ­ന്റെ താ­ക്കോ­ലാ അതു്?”.

എ­ന്ന­വൾ ചോ­ദി­ച്ച­തി­നു് ദാ­മോ­ദ­രൻ അതെ എന്നു മ­റു­പ­ടി പ­റ­ഞ്ഞു, താ­ക്കോൽ കീ­ശ­യി­ലി­ട്ടു, ആ മു­റി­യിൽ നി­ന്നു പോയി. ഈ വിവരം കാർ­ത്തി­ക­രാ­മൻ അ­റി­ഞ്ഞ­പ്പോൾ അ­യാ­ളും കണ്ണൻ മേ­നോ­നും ത­മ്മിൽ ഒരു ആലോചന ന­ട­ന്നെ­ങ്കി­ലും താ­ക്കോ­ലി­നെ സം­ബ­ന്ധി­ച്ചു പി­ന്നെ ചോ­ദ്യ­മൊ­ന്നും ഉ­ണ്ടാ­യി­ല്ല.

കോ­ര­പ്പ­ന്റെ ശ­വ­സം­സ്കാ­ര­ത്തെ­പ്പ­റ്റി­യാ­യി പി­ന്നെ തർ­ക്കം. ശവം തന്റെ വീ­ട്ടിൽ കൊ­ണ്ടു­പോ­യി അ­വി­ട­ത്തെ പ­റ­മ്പിൽ സം­സ്ക­രി­ക്ക­ണ­മെ­ന്നു കാർ­ത്തി­ക­രാ­മൻ ആ­വ­ശ്യ­പ്പെ­ട്ടു. രാ­മ­നു­ണ്ണി ഇ­ല്ലാ­ത്ത അ­വ­സ­ര­ത്തിൽ ഇ­ക്കാ­ര്യം പ­റ്റി­ക്കാ­മെ­ന്നാ­യി­രു­ന്നു അയാൾ വി­ചാ­രി­ച്ച­തു്. അയാളെ സ­ഹാ­യി­ച്ചു­കൊ­ണ്ടു് കണ്ണൻ മേനോൻ സം­സാ­രി­ച്ചു.

മ­രു­മ­ക്ക­ത്താ­യ­ക്കാ­ര­നാ­യ ഒ­രാ­ളു­ടെ ശ­വ­ത്തി­നു് മ­രു­മ­ക്കൾ­ക്കാ­ണു് അ­വ­കാ­ശ­മെ­ന്നും മ­ക്കൾ­ക്ക­ല്ലെ­ന്നും ആ­യി­രു­ന്നു അ­വ­രു­ടെ വാദം. കോ­ര­പ്പൻ സർവ്വ വ­സ്തു­ക്ക­ളും തന്റെ മ­ക്കൾ­ക്കു കൊ­ടു­ക്കു­ക­യും അ­ദ്ദേ­ഹ­ത്തി­ന്റെ സു­ഖ­ദുഃ­ഖ­ങ്ങൾ അ­വ­രോ­ടു­കൂ­ടി ക­ഴി­യ്ക്ക­യും ചെയ്ത സ്ഥി­തി­ക്കു് ഇ­ക്കാ­ര്യ­ത്തിൽ അയാളെ മ­രു­മ­ക്ക­ത്താ­യ­ക്കാ­ര­നാ­യി വി­ചാ­രി­ക്കേ­ണ്ട­തി­ല്ലെ­ന്നും മ­റ്റും വേറെ ചില ദേ­ശ­പ്ര­മാ­ണി­കൾ പ­റ­ഞ്ഞു. വ­സ്തു­ക്കൾ മ­ക്കൾ­ക്കാ­ണു് കൊ­ടു­ത്ത­തെ­ന്ന­തി­നെ കു­റി­ച്ചു കാർ­ത്തി­ക­രാ­മ­നും അയാളെ അ­നു­സ­രി­ച്ചു­കൊ­ണ്ടു് കണ്ണൻ മേ­നോ­നും ആർ­ക്കും ശ­രി­യാ­യി മ­ന­സ്സി­ലാ­കാ­ത്ത­വി­ധ­ത്തിൽ ചി­ല­തൊ­ക്കെ സം­സാ­രി­ച്ചു. വ­സു­മ­തി­യോ­ടു അ­ന്വേ­ഷി­ച്ച­തിൽ അ­ച്ഛ­ന്റെ ശവം രാ­മ­മ­ന്ദി­ര­ത്തിൽ തന്നെ സം­സ്ക­രി­ക്ക­ണ­മെ­ന്നാ­ണു് തന്റെ ഇ­ഷ്ട­മെ­ന്നു അ­ദ്ദേ­ഹം പല അ­വ­സ­ര­ത്തി­ലും പ­റ­ഞ്ഞി­രു­ന്ന­താ­യി അ­റി­യി­ച്ചു. കാർ­ത്തി­ക­രാ­മൻ എ­ന്നി­ട്ടും വി­ട്ടി­ല്ല. അ­തി­നെ­പ്പ­റ്റി തർ­ക്ക­മാ­യി. വളരെ ഉ­ച്ച­ത്തിൽ വാ­ഗ്വാ­ദ­മാ­യി.

ഒരു മാ­ന്യ­ന്റെ ശവം അ­ക­ത്തു­കി­ട­ക്കു­ന്ന­തി­നെ ല­വ­ലേ­ശം ബ­ഹു­മാ­നി­ക്കാ­തെ ഉ­ണ്ടാ­യ ഇ­വ­രു­ടെ ഈ വാ­ദ­വും തർ­ക്ക­വും മ­റ്റും പ­രി­ഷ്കാ­രി­ക­ളാ­യ പാ­ശ്ചാ­ത്യ­ന്മാ­രു­ടെ ദൃ­ഷ്ട്യാ അ­ത്യ­ന്തം ജു­ഗു­പ്സാ­വ­ഹ­മാ­യ­താ­യി­രു­ന്നു­വെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

യൂ­റോ­പ്യ­ന്മാർ ശ­വ­ത്തെ വളരെ ബ­ഹു­മാ­നി­ച്ചി­ട്ടാ­ണു്. ശ­വ­മു­ള്ള മു­റി­യിൽ നി­ന്നൊ, വീ­ട്ടിൽ നി­ന്നോ ഉ­ച്ച­ത്തിൽ ശ­ബ്ദി­യ്ക്ക കൂടി ഇല്ല. ശ­വ­ത്തെ കാ­ണ്മാൻ ചെ­ല്ലു­ന്ന­വർ ബ­ഹു­മാ­ന­സൂ­ച­ക­മാ­യി പ്ര­ത്യേ­കം വ­സ്ത്രം ധ­രി­ക്കു­ക­യും അ­ടു­ത്തു­ചെ­ല്ലു­മ്പോൾ ചെ­രി­പ്പി­ന്റെ ഒ­ച്ച­യു­ണ്ടാ­കാ­തി­രി­ക്കാൻ വളരെ സാ­വ­ധാ­ന­ത്തിൽ ന­ട­ക്കു­ക­യും ചെ­യ്യും. ശവം കൊ­ണ്ടു­പോ­കു­ന്ന­തു വ­ഴി­യ്ക്കൽ വെ­ച്ചു കാ­ണു­മ്പോൾ തലയിൽ നി­ന്നു തൊ­പ്പി­യെ­ടു­ത്തു ബ­ഹു­മാ­നി­ക്കു­ന്നു.

ശ­വ­ത്തി­ന്റെ മേൽ വീ­ണു­രു­ണ്ടു മാ­റ­ത്ത­ടി­ച്ചു നി­ല­വി­ളി­ക്കു­ന്ന സ­മ്പ്ര­ദാ­യ­ങ്ങ­ളൊ­ന്നും അ­വർ­ക്കി­ല്ല.

മ­രി­യ്ക്ക­യെ­ന്ന­തു അ­ന്ന­മ­യ­കോ­ശ­ത്തിൽ നി­ന്നു ആ­ത്മാ­വു് വേർ­പെ­ടു­ക­യാ­ണെ­ന്നും വേർ­പെ­ട്ട ഉടനെ മ­നോ­മ­യ­കോ­ശ­ത്തി­ലു­ള്ള ആ­ത്മാ­വു് അ­പ്പോൾ സു­ഖ­ദുഃ­ഖ­ങ്ങ­ളൊ­ന്നും അ­റി­യാ­തെ സ്വ­പ്ന­പ്രാ­യ­ത്തി­ലാ­യി­രി­ക്ക­യാ­ണെ­ന്നും വ­ലു­താ­യ ഒച്ച ഉ­ണ്ടാ­ക്കി­യാൽ ഈ സ്വ­പ്ന­ത്തിൽ­നി­ന്നു ഞെ­ട്ടി­പ്പോ­ക­യും ഉടനെ ദുഃ­ഖാ­നു­ഭ­വം ഉ­ണ്ടാ­ക­യും ചെ­യ്യു­ന്നു­വെ­ന്നും പ­റ­ഞ്ഞി­ട്ടു­ള്ള­തു് ഹി­ന്തു­ശാ­സ്ത്ര­ത്തി­ലാ­ണെ­ങ്കി­ലും ആ വി­ശ്വാ­സ­ത്തി­ന­നു­സ­രി­ച്ചു പ്ര­വൃ­ത്തി­ക്കു­ന്ന­തു പ­രി­ഷ്കാ­രി­ക­ളാ­യ യൂ­റോ­പ്യ­ന്മാ­രാ­ണു്.

കാർ­ത്തി­ക­രാ­മ­ന്റെ തർ­ക്കം അ­വ­സാ­നി­ക്കു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ ദാ­മോ­ദ­രൻ ക­ട­ന്നു­ചെ­ന്നി­ട്ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“മ­ക്ക­ത്താ­യ­മാ­യാ­ലും മ­രു­മ­ക്ക­ത്താ­യ­മാ­യാ­ലും കർ­മ്മ­ത്തി­ന­ധി­കാ­രി രാ­മ­നു­ണ്ണി­യാ­ണു്. അ­വ­ന്റെ അ­ഭി­പ്രാ­യം അ­റി­ഞ്ഞി­ട്ടേ ഇതിൽ വ­ല്ല­തും ചെ­യ്തു­കൂ­ടു. അവനു് അ­ടി­യ­ന്ത­ര­മാ­യി ഈ വി­വ­ര­ത്തി­നു് ഒരു കമ്പി അ­യ­ക്ക­ണം.” ഇതു പ­റ­ഞ്ഞു­വെ­ക്കു­ന്ന­തി­നു­മു­മ്പു­ത­ന്നെ ഒരു ക­മ്പി­ശ്ശി­പാ­യി ദാ­മോ­ദ­ര­നെ അ­ന്വേ­ഷി­ച്ചു ഒരു ക­മ്പി­യും കൊ­ണ്ടു­വ­ന്നു. കമ്പി രാ­മ­നു­ണ്ണി­യു­ടേ­താ­യി­രു­ന്നു.

മ­ദി­രാ­ശി­യിൽ നി­ന്നാ­ണു്. കോ­ര­പ്പ­ന്റെ സു­ഖ­ക്കേ­ടി­ന്റെ വി­വ­ര­ത്തി­നു് അയച്ച കമ്പി അവനു കി­ട്ടി­യി­രു­ന്നി­ല്ല ക­മ്പി­യു­ടെ സാരം ഇ­താ­യി­രു­ന്നു.

കപ്പൽ തെ­റ്റി­പ്പോ­ക­യാൽ വി­ചാ­രി­ച്ച­പോ­ലെ പു­റ­പ്പെ­ടാൻ ക­ഴി­ഞ്ഞി­ല്ല. നാളെ ഒരു ക­പ്പ­ലു­ണ്ടു്. സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ ഭാ­ര്യ­യു­ടെ അ­ച്ഛ­നെ ഇവിടെ കണ്ടു. അ­യാൾ­ക്കു വി­വ­ര­മൊ­ന്നു­മി­ല്ല. എന്തോ ക­ള്ള­ത്ത­ര­മു­ണ്ടു്. വേ­ണ്ട­തു പ്ര­വൃ­ത്തി­ച്ചോ­ളൂ.”

ഈ ക­മ്പി­കി­ട്ടി­യ ഉടനെ മ­ദി­രാ­ശി­യി­ലേ­ക്കു അ­ടി­യ­ന്ത­ര­മാ­യി ഒരു കമ്പി അ­യ­ച്ചു. വ­ണ്ടി­പു­റ­പ്പെ­ടു­ന്ന­തി­നു­മു­മ്പിൽ കമ്പി കി­ട്ടു­മാ­യി­രു­ന്ന­തി­നാൽ അ­ന്നു­ത­ന്നെ പു­റ­പ്പെ­ടാ­നും പി­റ്റെ ദിവസം വൈ­കു­ന്നേ­രം രാ­ജ്യ­ത്തെ­ത്താ­നും സാ­ധി­ക്കു­മാ­യി­രു­ന്നു.

രാ­മ­നു­ണ്ണി­ക്കു് ഉടനെ എ­ത്താൻ സാ­ധി­ക്കു­മെ­ന്നു ക­ണ്ട­പ്പോൾ കാർ­ത്തി­ക­രാ­മ­ന്റെ വാ­ശി­യൊ­ന്നു കു­റ­ഞ്ഞു. പി­റ്റെ­ദി­വ­സം രണ്ടു മ­ണി­വ­രെ ശവം മ­റ­വു­ചെ­യ്യാ­തെ വെ­ക്കാൻ പാ­ടി­ല്ലെ­ന്നു പലരും പ­റ­ഞ്ഞു. പക്ഷേ, രാ­മ­നു­ണ്ണി­യു­ടെ മ­റു­പ­ടി വ­ന്ന­തിൽ അവൻ പു­റ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും അവൻ എ­ത്തി­യ­ല്ലാ­തെ ശവം മ­റ­വു­ചെ­യ്യ­രു­തെ­ന്നും ഉ­ണ്ടാ­യി­രു­ന്ന­തി­നാൽ ശ­വ­ത്തെ പെ­ട്ടി­യി­ലാ­ക്കി മൂ­ടി­വെ­ക്കാൻ തീർ­ച്ച­യാ­ക്കി. അ­തി­ലി­ട­ക്കു് ശവം വളരെ ജീർ­ണ്ണി­ച്ചു­പോ­കാ­തി­രി­ക്കാൻ ഡോ­ക്ടർ അ­വി­ട­വി­ടെ എന്തോ മ­രു­ന്നു കു­ത്തി­വെ­ച്ചു.

പി­റ്റെ ദിവസം രണ്ടു മ­ണി­വ­രെ വ­സു­മ­തി ക­ഠി­ന­വ്യ­ഥ­യ­നു­ഭ­വി­ച്ചു. അ­ച്ഛ­നും ജ്യേ­ഷ്ഠ­നും ഭൃ­ത്യ­ന്മാ­രും മ­റ്റു­മു­ള്ള­തും സ്വ­ന്തം ഇ­ച്ഛ­പോ­ലെ സർ­വ്വ­വും പ്ര­വൃ­ത്തി­ക്കാൻ സാ­ധി­ച്ചി­രു­ന്ന­തു­മാ­യ തന്റെ പ്രി­യ­പ്പെ­ട്ട ഗൃ­ഹ­ത്തിൽ നി­ന്നു പെ­ട്ടെ­ന്നു തന്നെ എ­ടു­ത്തു അനേകം ദു­ഷ്ട­ന്മാർ നി­റ­ഞ്ഞ ഒരു ശ­ത്രു­ഗൃ­ഹ­ത്തിൽ കൊ­ണ്ടു­പോ­യാ­ക്കി­യ­തു­പോ­ലെ തോ­ന്നി. ഈ സ­ങ്ക­ടാ­വ­സ്ഥ­യിൽ ത­നി­ക്കു ദാ­മോ­ദ­ര­ന­ല്ലാ­തെ മ­റ്റൊ­രു ശ­ര­ണ­വും ഇ­ല്ലാ­യി­രു­ന്നു. ഈ അ­വ­സ്ഥ­യിൽ ഇ­വ­ര­ന്യോ­ന്യം പൂർ­വ്വാ­ധി­കം സ്നേ­ഹ­പാ­ശ­ത്താൽ ബ­ന്ധി­ക്ക­പ്പെ­ട്ടു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ.

അ­ന്നു­രാ­ത്രി ഏ­ക­ദേ­ശം പ­ന്ത്ര­ണ്ടു­മ­ണി­ക്കു് അ­തു­വ­രെ പു­റ­ത്തെ­വി­ടെ­യോ പോ­യി­രു­ന്ന കാർ­ത്തി­ക രാമൻ രാ­മ­മ­ന്ദി­ര­ത്തിൽ ചെ­ല്ലു­ക­യും തന്റെ പ്രി­യ­പ്പെ­ട്ട അ­മ്മാ­മ­ന്റെ മുഖം ഒ­ന്നു­കൂ­ടി കാ­ണേ­ണ­മെ­ന്നും അതു അ­പ്പോൾ­ത­ന്നെ വേ­ണ­മെ­ന്നും ആ­ഗ്ര­ഹി­ക്കു­ക­യും പെ­ട്ടി­യു­ടെ മൂടി തു­റ­ന്നു വ­ള­രെ­നേ­രം ശ­വ­ത്തി­ന്ന­ടു­ക്കെ മു­ട്ടു­കു­ത്തി­യി­രു­ന്നു ക­ര­യു­ക­യും അ­മ്മാ­മ­ന്റെ ഗ­തി­ക്കു­വേ­ണ്ടി പ്രാർ­ത്ഥി­ക്കു­ക­യും­ചെ­യ്തു. കാർ­ത്തി­ക­രാ­മ­നു് മാ­തു­ല­നോ­ടു­ള്ള സ്നേ­ഹ­ത്തെ­പ്പ­റ്റി ക­ല്യാ­ണി വ­സു­മ­തി­യെ അ­റി­യി­ക്കു­ക­യും അവൾ അ­ത്ഭു­ത­പ്പെ­ടു­ക­യും ചെ­യ്തു.

പി­റ്റെ ദിവസം ര­ണ്ടു­മ­ണി­ക്കു് രാ­മ­നു­ണ്ണി­യെ­ത്തി. നാ­ലു­മ­ണി­ക്കു് ശവം രാ­മ­മ­ന്ദി­ര­ത്തിൽ തെ­ക്കു ഭാഗം പ­റ­മ്പിൽ വെ­ച്ചു ദ­ഹി­പ്പി­ക്ക­യും ചെ­യ്തു. രാ­മ­നു­ണ്ണി വ­ന്ന­ശേ­ഷം ശവം തന്റെ വീ­ട്ടി­ലേ­ക്കു കൊ­ണ്ടു­പോ­കു­ന്ന­തി­നെ­പ്പ­റ്റി കാർ­ത്തി­ക­രാ­മൻ ഒ­ന്നും പ­റ­ഞ്ഞി­രു­ന്നി­ല്ല.

യ­ഥാർ­ത്ഥ ബന്ധു

കൈകൾ ദേ­ഹ­ത്തി­നെ­ന്നോ­ണം

ക­ണ്ണി­ന്നി­മ­കൾ പോ­ലെ­യും

ഹി­തം­പെ­ട്ടെ­ന്നു ചെയ്തീടു-​

ന്ന­വ­നെ മി­ത്ര­മാ­യ്വ­രൂ.

സി. കെ. പി.

ദാ­മോ­ദ­രൻ ക­ണ­ക്കു­ക­ളൊ­ക്കെ നോ­ക്കി­ക്ക­ഴി­ഞ്ഞ­പ്പോൾ ബേ­ങ്കി­നു­ണ്ടാ­യി­രി­ക്കു­ന്ന നഷ്ടം മു­ഴു­വൻ മ­ന­സ്സി­ലാ­യി. ഇ­ടി­ത­ട്ടി­യ മ­രം­പോ­ലെ അവൻ ആ­പ്പീ­സ്സിൽ ക­സാ­ല­യിൽ തന്നെ വ­ള­രെ­നേ­രം ഇ­രു­ന്നു. ഇനി എ­ന്താ­ണു് വേ­ണ്ട­തു്. ഈ വിവരം എ­ങ്ങി­നെ ന­വ­റോ­ജി­യെ അ­റി­യി­ക്കേ­ണ്ടു. ഇത്ര അധികം പണം മു­ട­ക്കി­യ ഒരു ഏർ­പ്പാ­ടിൽ വ­ക­തി­രി­വി­ല്ലാ­ത്ത ഈ ചെ­റു­പ്പ­ക്കാ­ര­നെ കാ­ഷ്കീ­പ്പ­റാ­യി വെ­ച്ച­തി­ന്റെ ദോഷം ക­ണ്ടു­വോ? ഇനി ഇ­തി­ന്റെ ഫ­ല­മൊ­ക്കെ യോ­ഗ്യ­നും മാ­ന്യ­നു­മാ­യ ന­വ­റോ­ജി­യ­ല്ലെ അ­നു­ഭ­വി­ക്കേ­ണ്ട­തു്. മുൻ­സി­പ്പാ­ലി­ട്ടി, ഡി­സ്റ്റ്രി­ക്ട് ബോർഡ് എ­ന്നി­വി­ട­ങ്ങ­ളി­ലെ അം­ഗ­വും രാ­ജ്യ­ത്തു സർ­വ്വ­രാ­ലും മാ­നി­ക്ക­പ്പെ­ടു­ന്ന ആളും എ­ല്ലാ­വ­രാ­ലും വി­ശ്വ­സി­ക്ക­പ്പെ­ട്ട മാ­ന്യ­നും പ­ല­ധർ­മ്മ­ങ്ങ­ളും ചെ­യ്ക­യാൽ ലോ­ക­ത്തി­ന്റെ സ്നേ­ഹ­ത്തി­നു പാ­ത്ര­മാ­യ ഒരു സ­ജ്ജ­ന­വും ഗ­വർ­ണ്ണർ മു­ത­ലാ­യ വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ വ­രു­മ്പോൾ എ­തി­രേ­റ്റു സ്വീ­ക­രി­ക്കു­ന്ന­വ­രിൽ മു­ഖ്യ­നും ഗ­വ­ണ്മെ­ണ്ടി­നാൽ മാ­നി­ക്ക­പ്പെ­ട്ട ദേ­ഹ­വും ആയ ന­വ­റോ­ജി­ക്കു് വന്ന ആ­പ­ത്തു നോ­ക്കിൻ! അ­ല്പ­ദി­വ­സം കൂടി ക­ഴി­ഞ്ഞാൽ ഇ­ദ്ദേ­ഹ­ത്തി­ന്റെ ക­ച്ച­വ­ട­വും ബേ­ങ്കും പൊ­ളി­യും. ഉള്ള മു­ത­ലൊ­ക്കെ ക­ട­ക്കാർ­ക്കു ഓഹരി ചെ­യ്വാ­നെ ഉ­ണ്ടാ­യി­രി­ക്ക­യു­ള്ളൂ. എ­ന്തൊ­രു പതനം. എത്ര ഉ­യ­ര­ത്തിൽ­നി­ന്നു­ള്ള വീഴ്ച. ഇനി ക­ട­ക്കാ­രിൽ വ­ല്ല­വ­രും അയാളെ ജ­യി­ലിൽ പി­ടി­ച്ചെ­ന്നും വരാം. ഇല്ല, ഈ പ­ര­മ­യോ­ഗ്യ­നു് അ­ങ്ങി­നെ ഒ­ര­നർ­ത്ഥം വരാനൊ, ആവിധം ഒരു അ­പ­മാ­നം ഫ­ല­മാ­വാ­നൊ, ഒ­രി­ക്ക­ലു­മി­ല്ല, എന്നു ദാ­മോ­ദ­രൻ വി­ചാ­രി­ച്ചു. അ­വി­ടെ­നി­ന്നു എ­ഴു­ന്നേ­റ്റു ക­ണ­ക്കു­ബു­ക്കു­ക­ളൊ­ക്കെ എ­ടു­ത്തു മേ­ശ­യി­ലി­ട്ടു പൂ­ട്ടി ആ­പ്പീ­സ്സിൽ നി­ന്നു ഇ­റ­ങ്ങി, നേരെ തന്റെ വീ­ട്ടി­ലേ­ക്കു പോയി. തന്റെ മു­റി­യിൽ ചെ­ന്നു ഒരു ക­സാ­ല­യിൽ ഇ­രു­ന്നു പി­ന്നെ­യും ആ­ലോ­ചി­ച്ചു. ന­വ­റോ­ജി­യോ­ടു­ണ്ടാ­യ അ­നു­ക­മ്പ­യിൽ വ­സു­മ­തി­യെ കൂടി അവൻ വി­സ്മ­രി­ച്ചു. അ­ല്പ­നേ­രം അവിടെ ഇ­രു­ന്ന­പ്പോൾ ആരോ വന്നു വാ­തി­ലി­നു­മു­ട്ടി, വാതിൽ തു­റ­ന്നു, തന്റെ സ­ഹോ­ദ­രി ല­ക്ഷ്മി അ­ക­ത്തു പ്ര­വേ­ശി­ച്ചു, “ജ്യേ­ഷ്ഠാ ക­ണ­ക്കു മു­ഴു­വൻ നോ­ക്കി­ക്ക­ഴി­ഞ്ഞു­വോ?” എന്നു ചോ­ദി­ച്ചു. ദാ­മോ­ദ­രൻ എല്ലാ വി­വ­ര­വും ദി­വ­സേ­ന വന്നു തന്റ സ­ഹോ­ദ­രി­യോ­ടു പ­റ­യാ­റു­ണ്ടാ­യി­രു­ന്നു. അ­വ­ളോ­ട­ല്ലാ­തെ മ­റ്റാ­രോ­ടും ഈ വിവരം പ­റ­ഞ്ഞി­രു­ന്നി­ല്ല.

ദാ­മോ­ദ­രൻ:
ക­ണ­ക്കു നോ­ക്കി­ക്ക­ഴി­ഞ്ഞു എന്നു പ­റ­ഞ്ഞു ഒരു ദീർ­ഘ­ശ്വാ­സ­മി­ട്ടു.
ല­ക്ഷ്മി:
എത്ര ഉ­റു­പ്പി­ക ന­ഷ്ട­മാ­യി­ട്ടു­ണ്ടു്?
ദാ­മോ­ദ­രൻ:
ഒരു ല­ക്ഷ­ത്ത­മ്പ­തി­നാ­യി­രം!
ല­ക്ഷ്മി:
ഒന്നര ല­ക്ഷ­മൊ! ദൈവമെ, ഇ­തെ­ന്തൊ­രു ക­ള്ള­പ്പ­ട്ട­രാ­ണീ­ശ്വ­രാ. സേ­ട്ടു എ­ന്തു­പ­റ­ഞ്ഞു? ഇ­തി­നെ­ന്തു നി­വൃ­ത്തി? സേ­ട്ടു­വി­നു് അത്ര ഉ­റു­പ്പി­ക­യു­ടെ സ്വ­ത്തു­ണ്ടോ?
ദാ­മോ­ദ­രൻ:
സേ­ട്ടു­വി­ന്റെ സർവ്വ സ്വ­ത്തും ഈ ബേ­ങ്കാ­ണു്. സേ­ട്ടു­വോ­ടു ഞാൻ ഇ­തു­വ­രെ ഒ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല. ഇ­പ്പോൾ പോയി പറയും.
ല­ക്ഷ്മി:
നി­ങ്ങൾ­ക്കു് വല്ല ദോ­ഷ­വും ഉ­ണ്ടാ­കു­മൊ?
ദാ­മോ­ദ­രൻ:
എ­നി­ക്കു ദോ­ഷ­മൊ­ന്നും വ­രാ­നി­ല്ല. എ­നി­ക്കു വ­ന്നാ­ലും സേ­ട്ടു ര­ക്ഷ­പ്പെ­ടു­മെ­ങ്കിൽ ന­ന്നാ­യി­രു­ന്നു. ആട്ടെ, ഞാൻ വേഗം വ­രു­ന്നു.
ഇ­ങ്ങി­നെ പ­റ­ഞ്ഞു ദാ­മോ­ദ­രൻ പടി ഇ­റ­ങ്ങി­പ്പോ­യി. ല­ക്ഷ്മി ഈ കാ­ര്യ­ത്തെ­പ്പ­റ്റി ആ­ലോ­ചി­ച്ചു വളരെ വ്യ­സ­നി­ച്ചു. എ­ങ്കി­ലും അ­വ­ളു­ടെ അ­മ്മ­യോ­ടാ­ക­ട്ടെ സ­ഹോ­ദ­രി­മാ­രോ­ടാ­ക­ട്ടെ ഈ വി­വ­ര­ത്തെ­പ്പ­റ്റി യാ­തൊ­ന്നും പ­റ­ഞ്ഞ­തി­ല്ല. പു­രു­ഷ­നു­ണ്ടാ­കു­ന്ന സ­ന്താ­പ­ങ്ങ­ളെ­യും സ­ന്തോ­ഷ­ങ്ങ­ളെ­യും പ­ങ്കു­കൊ­ള്ളേ­ണ്ട­തി­നു് ഒരു സു­ഹൃ­ത്തു് ഏ­റ്റ­വും ആ­വ­ശ്യ­മാ­ണെ­ന്നു­ള്ള­തു് പ്ര­കൃ­തി­യു­ടെ നിർ­ബ്ബ­ന്ധ­നി­യ­മ­മാ­കു­ന്നു. ആ സു­ഹൃ­ത്തു് ഒരു സ്ത്രീ­യാ­യാൽ അധികം ഗു­ണ­മാ­യി. അതു് അ­മ്മ­യാ­യാ­ലും പെ­ങ്ങ­ളാ­യാ­ലും ഭാ­ര്യ­യാ­യാ­ലും കൊ­ള്ളാം. ത­ന്നോ­ടു ഉൾ­ക്കൂ­റും അ­നു­ക­മ്പ­യും ഉ­ള്ള­വ­ളാ­യി­രി­ക്ക­ണം. ദാ­മോ­ദ­രൻ തന്റെ സർവ സ­ന്തോ­ഷ­ങ്ങ­ളും തന്റെ മാ­താ­വോ­ടും സ­ഹോ­ദ­രി­മാ­രോ­ടും കൂ­ടി­ച്ചേർ­ന്നു പ­ങ്കു­കൊ­ള്ളു­ക­യാ­യി­രു­ന്നു പ­തി­വെ­ങ്കി­ലും ഈ സ­ങ്ക­ട­ത്തെ അ­വ­രെ­യൊ­ക്കെ അ­റി­യി­ച്ചു അ­വർ­ക്കു കൂടി വ്യ­സ­നം വ­രു­ത്തേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ലെ­ന്നു കരുതി, അവരിൽ മ­ന­സ്സി­നു് സ്ഥൈ­ര്യ­വും കുറെ ധൈ­ര്യ­വും ഉള്ള ല­ക്ഷ്മി­യെ മാ­ത്രം ഈ വിവരം അ­റി­യി­ച്ചു.

ദാ­മോ­ദ­രൻ പടി ഇ­റ­ങ്ങി നേരെ ന­ട­ന്ന­തു സു­ബ്ര­ഹ്മ­ണ്യ­യ്യർ താ­മ­സി­ച്ചി­രു­ന്ന വീ­ട്ടി­ലേ­ക്കാ­യി­രു­ന്നു. ആ­ലോ­ച­ന­യിൽ നി­മ­ഗ്ന­നാ­യി നി­ല­ത്തു­നോ­ക്കി­ക്കൊ­ണ്ടും ഇ­ട­ക്കി­ട­ക്കു് വേ­ഗ­ത്തിൽ ന­ട­ന്നും, ന­ട­ത്തം പി­ന്നെ­യും സാ­വ­ധാ­ന­ത്തി­ലാ­ക്കി­യും കൊ­ണ്ടു് അവൻ റോ­ഡി­ന്മേൽ പോ­കു­ന്ന­തു ക­ണ്ട­വർ­ക്കൊ­ക്കെ, അ­വ­നെ­പ്പ­റ്റി പല സം­ശ­യ­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. സ­ഞ്ചാ­രി­ക­ളിൽ ആ­രേ­യും അവൻ ക­ണ്ടി­ല്ല. പലരും അവനെ കണ്ടു. അ­ഭി­വാ­ദ്യം ചെ­യ്തു­വെ­ങ്കി­ലും ചി­ല­രോ­ടു് അതിനു മ­റു­പ­ടി­യാ­യി വ­ല്ല­തും പ­റ­വാ­നൊ, വല്ല ആം­ഗ്യ­മെ­ങ്കി­ലും കാ­ണി­ക്കാ­നോ, അവനു് സാ­ധി­ച്ചി­ല്ല. അവൻ അവരെ ശ്ര­ദ്ധി­ച്ചി­ല്ല. ചിലരെ താൻ അ­റി­യാ­തെ ആം­ഗ്യം കൊ­ണ്ടു് അ­ഭി­വ­ന്ദ­നം ചെ­യ്തു. ചിലർ ത­നി­ക്കു് സലാം കാ­ണി­ച്ചി­രു­ന്നു­വെ­ന്നും പകരം താ­നൊ­ന്നും പ­റ­ഞ്ഞി­രു­ന്നി­ല്ലെ­ന്നും അവർ ക­ട­ന്നു­പോ­യ­തിൽ പി­ന്നെ­യാ­ണു് അവൻ ഓർ­മ്മി­ക്കു­ക. അ­ങ്ങി­നെ ചെ­യ്തി­രു­ന്നി­ല്ലെ­ന്നു­ള്ള ഓർ­മ്മ­ത­ന്നെ­യും ചി­ല­പ്പോൾ തെ­റ്റി­പ്പോ­യെ­ന്നും­വ­രാം. ഇ­ങ്ങി­നെ അവൻ സ്വ­പ്ന­ത്തി­ലെ­ന്ന­പോ­ലെ ന­ട­ന്നു സു­ബ്ര­ഹ്മ­ണ്യ­യ്യ­രു­ടെ മ­ഠ­ത്തിൽ ചെ­ന്നു കയറി. അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്യാ­രു്, കോ­ലാ­യിൽ ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ര­ണ്ടു­വ­യ­സ്സു പ്രാ­യ­മു­ള്ള ഒരു പെൺ­കു­ട്ടി ആ സ്ത്രീ­യു­ടെ സ­മീ­പ­ത്തു­നി­ന്നു ക­യ്യിൽ ഒരു ക­ളി­പ്പാ­ട്ടം ഉ­ള്ള­തി­നെ തി­രി­ച്ചും മ­റി­ച്ചും നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ദാ­മോ­ദ­ര­നെ കണ്ട ഉടനെ അ­മ്യാ­രു് എ­ഴു­ന്നേ­റ്റു് അ­ക­ത്തേ­ക്കു­പോ­യി. കു­ട്ടി നി­ന്ന­ദി­ക്കിൽ­നി­ന്നു ദാ­മോ­ദ­ര­ന്റെ മു­ഖ­ത്തൊ­ന്നു നോ­ക്കി, ക­യ്യി­ലു­ണ്ടാ­യി­രു­ന്ന ക­ളി­ക്കോ­പ്പു് താ­ഴ­ത്തി­ട്ടു.

കൈ­ര­ണ്ടും പൊ­ക്കി പു­റം­കൈ ക­ണ്ണിൽ ചേർ­ത്തു. ചേർ­ത്ത കൈകൾ അ­വി­ടു­ന്നു അ­ങ്ങ­ട്ടു­മി­ങ്ങ­ളും ഇ­ള­ക്കി­ക്കൊ­ണ്ടി­രു­ന്നു. ഉടനെ മൂ­ക്കിൽ കൂടി ചെറിയ ഒച്ച പു­റ­പ്പെ­ട്ടു­തു­ട­ങ്ങി. പി­ന്നാ­ലെ­ത­ന്നെ വരാൻ പോ­കു­ന്ന മാ­ന്യ­നെ ബ­ഹു­മാ­നി­ക്കു­ന്ന ആ­ചാ­ര­വെ­ടി­യാ­യി­രി­ക്കാം അതു്. അതെ, അ­തു­ത­ന്നെ. പി­ന്നാ­ലെ തന്നെ ആ മാ­ന്യ­ന്റെ വരവും ഉ­ണ്ടാ­കും. ശി­ശു­ക്ക­ളു­ടെ ശ­ക്തി­യും സ­ഹാ­യ­വും ആയ ക­ണ്ണു­നീർ പി­ന്നാ­ലെ­ത­ന്നെ ഉ­ണ്ടാ­യി. ശബ്ദം അ­ധി­ക­രി­ച്ചു വാ­യിൽ­കൂ­ടി­യും ഉ­ണ്ടാ­യി­ത്തു­ട­ങ്ങി. അ­മ്യാ­രു് ര­ണ്ടാ­മ­തും പു­റ­ത്തു­വ­ന്നു കു­ട്ടി­യെ എ­ടു­ത്തു അ­ക­ത്തു­പോ­യി അതിനെ ഉ­ക്കിൽ ത­ട്ടി­ക്കൊ­ണ്ടു്, വാ­തി­ലി­ന്റെ ക­ത­വി­ന്ന­ടു­ത്തു­നി­ന്നു. അ­വ­രോ­ടു സം­സാ­രി­ക്കാ­നു­ള്ള അ­വ­സ­ര­മ­താ­ണെ­ന്നു കണ്ടു, ദാ­മോ­ദ­രൻ മു­റ്റ­ത്തു­നി­ന്ന­ദി­ക്കിൽ­നി­ന്നു്, “സ്വാ­മി ഇവിടെ ഇല്ലെ?” എന്നു ചോ­ദി­ച്ചു.

പാ­ല­ക്കാ­ടൻ ത­മി­ഴിൽ അ­മ്യാ­രും വ­ട­ക്കൻ മ­ല­യാ­ള­ത്തിൽ ദാ­മോ­ദ­ര­നും ത­മ്മിൽ ഉ­ണ്ടാ­യ സം­ഭാ­ഷ­ണം അ­വ­ന്റെ ഭാ­ഷ­യിൽ താഴെ പറയും പ്ര­കാ­ര­മാ­യി­രു­ന്നു.

അ­മ്യാർ:
ഇവിടെ ഇല്ല.
ദാ­മോ­ദ­രൻ:
എ­വി­ടെ­യാ­ണു് പോ­യ­തു്?
അ­മ്യാർ:
എ­വി­ടെ­യാ­ണെ­ന്നു് എ­നി­ക്കു് നി­ശ്ച­യ­മി­ല്ല.
ദാ­മോ­ദ­രൻ:
എ­പ്പോ­ഴാ­യി­രു­ന്നു പോ­യി­രു­ന്ന­തു്?
അ­മ്യാർ:
ഇ­ന്നേ­ക്കു് അ­ഞ്ചെ­ട്ടു ദി­വ­സ­മാ­യി.
ദാ­മോ­ദ­രൻ:
വല്ല എ­ഴു­ത്തും വ­ന്നു­വോ?
അ­മ്യാർ:
ഒ­രെ­ഴു­ത്തും വ­ന്നി­ല്ല.
ദാ­മോ­ദ­രൻ:
പാ­ല­ക്കാ­ട്ടേ­ക്കാ­യി­രി­ക്കു­മൊ പോ­യ­തു്?
അ­മ്യാർ:
എ­ന്നോ­ടു് ഒ­ന്നും പ­റ­ഞ്ഞി­രു­ന്നി­ല്ല. ബേ­ങ്കി­ന്റെ ആ­വ­ശ്യ­ത്തി­നു് ഒരു ദി­ക്കിൽ പോ­കാ­നു­ണ്ടെ­ന്ന­ല്ലാ­തെ ഇന്ന ദി­ക്കി­ലാ­ണെ­ന്നു പ­റ­ഞ്ഞി­രു­ന്നി­ല്ല. അ­യ്യ­രെ ബേ­ങ്കിൽ നി­ന്ന­യ­ച്ച­ത­ല്ലെ?
ദാ­മോ­ദ­രൻ:
അല്ല, ബേ­ങ്കിൽ നി­ന്ന­യ­ച്ച­ത­ല്ല. അ­മ്മ­യ്ക്കു് സു­ഖ­ക്കേ­ടാ­ണെ­ന്നു ഒരു എ­ഴു­ത്തു ബേ­ങ്കി­ല­യ­ച്ചി­ട്ടാ­ണു് പോയത്.
ഇതു കേ­ട്ട­പ്പോൾ ആ സാധു ബ്രാ­ഹ്മ­ണി പു­റ­ത്തേ­ക്കി­റ­ങ്ങി കോ­ലാ­യിൽ നി­ന്നു. അ­വ­രു­ടെ ഉ­ക്കി­ലു­ണ്ടാ­യി­രു­ന്ന കു­ട്ടി അ­മ്മ­യു­ടെ ചു­മ­ലിൽ കൂടി തല മ­റു­ഭാ­ഗ­ത്തേ­ക്കി­ട്ടു ദാ­മോ­ദ­ര­നെ നോ­ക്കാ­തെ ക­ഴി­ച്ചു. അ­മ്യാ­രു് ഇ­ങ്ങി­നെ ചോ­ദി­ച്ചു: “അ­മ്മ­ക്കു് ദ­ണ്ഡ­മൊ­ന്നു­മു­ള്ള­താ­യി അ­റി­യു­ന്നി­ല്ല­ല്ലൊ. ഇ­ന്ന­ലെ പാ­ല­ക്കാ­ട്ടു­നി­ന്നൊ­രു എ­ഴു­ത്തു വ­ന്നി­രു­ന്നു. അ­യ്യ­രു് അവടെ ചെ­ന്ന­താ­യി കാ­ണു­ന്നി­ല്ല­ല്ലൊ. നി­ങ്ങൾ പൊ­ലീ­സ്സു­കാ­ര­നാ­ണൊ? അ­യ്യ­യ്യോ രാ­മ­രാ­മ! ശിവ, ശിവ, എ­ന്തൊ­രു ക­ഷ്ട­മാ­ണു്. എവിടെ ആ­യി­രി­ക്കും പോ­യ­തു്. മ­ഹാ­പാ­പി!”

കു­ട്ടി നി­ല­വി­ളി­ച്ചു­തു­ട­ങ്ങി. അ­മ്യാ­രു് അ­തി­ന്റെ പു­റ­ത്തു കൈ­കൊ­ണ്ടു് മെ­ല്ലെ അ­ടി­ച്ചു­കൊ­ണ്ടും, ഇ­ട­ക്കി­ട­ക്കി­ട­ക്കു് അതിനെ ശ­കാ­രി­ച്ചു­കൊ­ണ്ടും, ഉ­ക്കിൽ നി­ന്നു് അതിനെ കു­ലു­ക്കി­ക്കൊ­ണ്ടും വളരെ പ­രി­ഭ്ര­മ­വും ഭയവും പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി. ദാ­മോ­ദ­രൻ ആ സ്ത്രീ­യു­ടെ പ­രി­ഭ്ര­മം കണ്ടു വ്യ­സ­നി­ച്ചു, ഒ­ടു­വിൽ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “നി­ങ്ങൾ ഭ­യ­പ്പെ­ടേ­ണ്ട. ഞാൻ പോ­ലീ­സ്സു­കാ­ര­നൊ­ന്നു­മ­ല്ല. ഞാനും ബേ­ങ്കി­ലെ ഒരു ഉ­ദ്യോ­ഗ­സ്ഥ­നാ­ണു്. ഞങ്ങൾ സ്നേ­ഹി­ത­ന്മാ­രാ­ണു്. ഞാൻ ഒരു ദ്രോ­ഹ­മൊ­ന്നും ചെ­യ്യാൻ വ­ന്ന­വ­ന­ല്ല.”

അ­മ്യാർ­ക്കു് കുറെ ആ­ശ്വാ­സ­മാ­യി. എ­ന്നി­ട്ടി­ങ്ങി­നെ പ­റ­ഞ്ഞു: “അ­ദ്ദേ­ഹ­ത്തി­നു ചില ചീത്ത സ്നേ­ഹി­ത­ന്മാ­രു­ണ്ടു്. രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി ഒ­രു­മ­ണി­യാ­യ­ല്ലാ­തെ കുറെ കാ­ലാ­യി­ട്ടു് മ­ഠ­ത്തിൽ മ­ട­ങ്ങി­വ­രാ­റി­ല്ല. വ­രു­മ്പോ­ളൊ­ക്കെ ഒ­ന്നി­ച്ചു ചില ച­ങ്ങാ­തി­മാ­രു­ണ്ടാ­യി­രി­ക്കും. നി­ങ്ങ­ളും രാ­ത്രി ഒ­ന്നി­ച്ചു­ണ്ടാ­കാ­റു­ണ്ടോ?”

ഒ­ടു­വി­ലെ­ത്തെ ചോ­ദ്യം അ­മ്യാ­രു് ശു­ദ്ധ­ഗ­തി­കൊ­ണ്ടു് ചോ­ദി­ച്ച­താ­ണെ­ങ്കി­ലും പ­ട്ട­രു­ടെ സ്നേ­ഹി­ത­നാ­ണെ­ന്നു പ­റ­ഞ്ഞ­തു് അ­ബ­ദ്ധ­മാ­യെ­ന്നു ദാ­മോ­ദ­ര­നു മ­ന­സ്സി­ലാ­യി.

ദാ­മോ­ദ­രൻ:
അല്ല, ഞാൻ ആവിധം സ്നേ­ഹി­ത­ന­ല്ല.
അ­മ്യാ­രു്:
അ­ദ്ദേ­ഹം എ­വി­ടെ­ക്കാ­യി­രി­ക്കും പോ­യ­തു്?
അതു് അ­റി­യാ­നാ­ണു് ദാ­മോ­ദ­രൻ വ­ന്ന­തു്. അ­തു­പ­റ­യാ­നാ­ണു് ത­ന്നോ­ടു ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. സു­ബ്ര­ഹ്മ­ണ്യ­യ്യ­രു് ബേ­ങ്കി­നെ­യും ലോ­ക­ത്തെ­യും മാ­ത്ര­മ­ല്ല, തന്റെ ഭാ­ര്യ­യെ­യും പക്ഷേ, ത­ന്നെ­ത്ത­ന്നെ­യും വ­ഞ്ചി­ച്ചി­രി­ക്കു­ന്നു­വെ­ന്നു ദാ­മോ­ദ­ര­നു മ­ന­സ്സി­ലാ­യി. ത­നി­ക്കു് അ­റി­വാ­നു­ള്ള കാ­ര്യം ഇ­വി­ടു­ന്നു് സാ­ധി­ക്ക­യി­ല്ലെ­ന്നു ബോ­ദ്ധ്യ­മാ­യ­ശേ­ഷം ആ സ്ത്രീ­യെ ഒ­രു­വി­ധം പ­റ­ഞ്ഞു സ­മാ­ധാ­ന­പ്പെ­ടു­ത്തി. ബ്രാ­ഹ്മ­ണൻ പക്ഷേ, വല്ല ആ­വ­ശ്യ­ത്തി­നും എ­വി­ടെ­യെ­ങ്കി­ലും പോ­യ­താ­യി­രി­ക്കു­മെ­ന്നും ബേ­ങ്കിൽ നി­ന്നു അവധി കി­ട്ടു­ക­യി­ല്ലെ­ന്നു വി­ചാ­രി­ച്ചു അ­മ്മ­ക്കു സു­ഖ­ക്കേ­ടാ­ണെ­ന്നു ക­ള­വെ­ഴു­തി­യ­താ­യി­രി­ക്കു­മെ­ന്നും പ­റ­ഞ്ഞു. സു­ബ്ര­ഹ്മ­ണ്യ­യ്യർ പോ­കു­മ്പോൾ ഒരു പെ­ട്ടി­യും അതിൽ കുറെ ഉ­ടു­പ്പു­ക­ളും കോ­ണ്ടു­പോ­യി­രു­ന്നു­വെ­ന്നും, പോ­കു­ന്ന­തി­നു തലെ രാ­ത്രി വളരെ നേ­ര­ത്തെ തന്നെ മ­ഠ­ത്തി­ലെ­ത്തി­യി­രു­ന്നു­വെ­ന്നും പി­റ്റെ­ദി­വ­സം രാ­വി­ലെ പോ­കു­ന്ന­തു­കൊ­ണ്ടു് അന്നു മു­ഴു­വൻ ഉ­റ­ക്ക­മി­ല്ലാ­തെ­യാ­ണു് ക­ഴി­ച്ച­തെ­ന്നും മ­റ്റും ത­നി­ക്കു് ഒ­രു­വി­ധ­ത്തി­ലും ഉ­പ­ക­രി­ക്കാ­ത്ത ചില വർ­ത്ത­മാ­ന­ങ്ങൾ കൂടി അ­മ്യാ­രിൽ നി­ന്നു മ­ന­സ്സി­ലാ­ക്കി ദാ­മോ­ദ­രൻ അ­വി­ടു­ന്നു പു­റ­പ്പെ­ട്ടു.

“ആ സ്ത്രീ­യു­ടെ മെ­യ്യിൽ ഒ­രാ­ഭ­ര­ണം പോ­ലു­മി­ല്ല. പട്ടർ പ­ണ­മൊ­ക്കെ ധൂർ­ത്ത­ടി­ക്ക­യാ­ണു് ചെ­യ്ത­തു്. എ­ന്തൊ­രു ആ­ലോ­ച­ന­യി­ല്ലാ­ത്ത മ­ഹാ­പാ­പി. അ­ദ്ദേ­ഹം ഓ­ടി­പ്പോ­കാ­തെ ഇവിടെ ഇ­രു­ന്നു­വെ­ങ്കിൽ വ­ല്ല­വി­ധ­ത്തി­ലും ര­ക്ഷ­കി­ട്ടു­മാ­യി­രു­ന്നു. ബേ­ങ്കി­നെ സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി പൂർ­ണ്ണ­മാ­യി അ­റി­വാ­നും ത­ര­മു­ണ്ടാ­കു­മാ­യി­രു­ന്നു.”

ഇ­ങ്ങി­നെ ആ­ലോ­ചി­ച്ചു­കൊ­ണ്ടു ദാ­മോ­ദ­രൻ വീ­ട്ടിൽ ചെ­ല്ലാ­തെ നേരെ മി­സ്റ്റർ ന­വ­റോ­ജി­യു­ടെ വീ­ട്ടി­ലേ­ക്കാ­ണു് പോ­യ­തു്. മി­സ്റ്റർ ന­വ­റോ­ജി അ­തി­വി­ശേ­ഷ­മാ­യ ഒരു ബ­ങ്ക­ളാ­വി­ലാ­ണു് താമസം. യൂ­റോ­പ്യ­ന്മാ­രു­ടെ വാ­സ­സ്ഥ­ല­മൊ­ന്നും ഇത്ര ഭം­ഗി­യു­ള്ള­ത­ല്ല. ക­ട­ലി­ലേ­ക്കു നോ­ക്കി­ക്കൊ­ണ്ടു ക­ട­പ്പു­റ­ത്തി­നു് ഏ­റ്റ­വും അ­ടു­ത്തു­ള്ള ഒരു ബ­ങ്ക­ളാ­വാ­ണു്. വീ­ട്ടി­ന്റെ ഭം­ഗി­യും മ­നോ­ഹ­ര­മാ­യ തോ­ട്ട­വും, മ­റ്റും മു­മ്പു ക­ണ്ട­വി­ധ­ത്തി­ല­ല്ല ദാ­മോ­ദ­ര­നു തോ­ന്നി­യ­തു്. എ­ല്ലാ­റ്റി­ന്റെ­യും ജീ­വ­നും ചൈ­ത­ന്യ­വും പോയി അവിടെ അ­തു­വ­രെ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­ക­ണ്ടി­രു­ന്ന ല­ക്ഷ്മി­വി­ലാ­സം തന്നെ പിൻ­മാ­റി­യ­പോ­ലെ ദാ­മോ­ദ­ര­നു തോ­ന്നി. വൈ­കു­ന്നേ­രം ഏ­ക­ദേ­ശം ആ­റു­മ­ണി­യാ­യി­രി­ക്കു­ന്നു. മി­സ്റ്റർ ന­വ­റോ­ജി തോ­ട്ട­ത്തിൽ ഒരു ചാ­രു­ക­സേ­ല­യിൽ ഇ­രു­ന്നു മ­ന്ദ­വാ­യു­വേ­റ്റു­കൊ­ണ്ടു സു­ഖി­ക്കു­ന്നു. സാധു മി­സ്റ്റർ ന­വ­റോ­ജി. വ­രാ­നി­രി­ക്കു­ന്ന ആ­പ­ത്തി­നെ­പ്പ­റ്റി യാ­തോ­രു ജ്ഞാ­ന­വു­മി­ല്ലാ­തെ ഇ­രി­ക്കു­ന്ന ആ മഹാനെ ക­ണ്ട­പ്പോൾ തന്റെ ഹൃദയം പൊ­ടി­യു­ന്നു­വെ­ന്നു് ദാ­മോ­ദ­ര­നു തോ­ന്നി. ദാ­മോ­ദ­ര­നെ കണ്ട ഉടനെ ന­വ­റോ­ജി ഒരു ഭൃ­ത്യ­നെ വി­ളി­ച്ചു ഒരു കസാല കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞു. കസാല കൊ­ണ്ടു­വ­ന്നു ദാ­മോ­ദ­രൻ അതിൽ ഇ­രു­ന്ന­ശേ­ഷം,

ന­വ­റോ­ജി:
“എന്താ ദാ­മോ­ദ­ര­ന്റെ മുഖം വ­ല്ലാ­തെ വി­ള­റി­യി­രി­ക്കു­ന്നു? നി­ങ്ങൾ­ക്കു വല്ല സു­ഖ­ക്കേ­ടു­മു­ണ്ടൊ?”
ദാ­മോ­ദ­രൻ:
ബേ­ങ്കിൽ നാം വി­ചാ­രി­ച്ച­തിൽ വളരെ അധികം പണം പോ­യി­രി­ക്കു­ന്നു.
ന­വ­റോ­ജി:
ഒരു പ­തി­നാ­യി­രം പോയോ? പ­ട്ട­രെ ക­ണ്ടു­വോ?
ദാ­മോ­ദ­രൻ:
ഒരു ല­ക്ഷ­ത്തി അ­മ്പ­തി­നാ­യി­രം ഉ­റു­പ്പി­ക പോ­യി­രി­ക്കു­ന്നു.
അ­തു­വ­രെ ചാ­രി­ക്കി­ട­ന്നി­രു­ന്ന ന­വ­റോ­ജി എ­ഴു­ന്നേ­റ്റു നേരെ ഇ­രു­ന്നു.

“ഒ­രു­ല­ക്ഷ­ത്തി അ­മ്പ­തി­നാ­യി­ര­മോ? നി­ങ്ങൾ ക­ണ­ക്കു ശ­രി­യാ­യി നോ­ക്കി­യോ?”

ദാ­മോ­ദ­രൻ ക­ണ­ക്കി­ന്റെ അ­വ­സ്ഥ­യെ­പ്പ­റ്റി മു­ഴു­വൻ വിവരം മി­സ്റ്റർ ന­വ­റോ­ജി­യെ ധ­രി­പ്പി­ച്ചു. സാധു മി­സ്റ്റർ ന­വ­റോ­ജി കുറെ നേ­ര­ത്തേ­ക്കു് ഒ­ര­ക്ഷ­ര­വും മി­ണ്ടാ­തെ സാ­ല­ഭ­ഞ്ജി­ക പോലെ ആ ക­സേ­ല­യിൽ ഇ­രു­ന്നു. ഒ­ടു­വിൽ ഒരു ദീർ­ഘ­ശ്വാ­സം വി­ട്ടു മെ­ല്ലെ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഇനി എ­ന്തു­ചെ­യ്യും? വ­രു­ന്ന­തു അ­നു­ഭ­വി­ക്ക­ത­ന്നെ. ഞാൻ യാ­തൊ­രാ­ളെ­യും വ­ഞ്ചി­ക്കാ­തെ­യും യാ­തൊ­രാൾ­ക്കും ഒരു ഉ­പ­ദ്ര­വ­വും ചെ­യ്യാ­തെ­യും സ­മ്പാ­ദി­ച്ച പ­ണ­മാ­ണു്. എന്റെ സ­മ്പാ­ദ്യം മു­ഴു­വൻ ഞാൻ ബേ­ങ്കിൽ മു­ട­ക്കി­യ­തു എന്റെ വി­ഡ്ഢി­ത്വം തന്നെ. ഇനി പ­റ­ഞ്ഞി­ട്ടെ­ന്താ­ണു്. ഞാൻ ചെയ്ത വി­ഡ്ഢി­ത്വ­ത്തി­ന്റെ ഫ­ല­മാ­ണി­തു്. ഞാൻ നാ­ള­മു­തൽ­ക്കു് ഒരു ഇ­ര­പ്പാ­ളി­യാ­യി. ഞാൻ വി­ചാ­രി­ച്ചാൽ എന്റെ മ­റ്റെ­ല്ലാ സ്വ­ത്തു­ക്ക­ളും വി­റ്റാൽ ഇ­രു­പ­ത്ത­യ്യാ­യി­രം ഉ­റു­പ്പി­ക ശേ­ഖ­രി­ക്കാൻ സാ­ധി­ക്കു­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു് ബേ­ങ്കിൽ പ­ണ­മി­ട്ട ആ­ളു­കൾ­ക്കു് ഏതാൻ ഒ­രോ­ഹ­രി കൊ­ടു­ക്കാൻ പോലും സാ­ധി­ക്ക­യി­ല്ല. ആട്ടെ, അ­ങ്ങാ­ടി­യിൽ വിവരം പ്ര­സി­ദ്ധ­മാ­യോ?

ദാ­മോ­ദ­രൻ:
ഇല്ല, ആ­രു­മ­റി­ക­യി­ല്ല. പ­ത്തി­രു­പ­തു ദിവസം ആരും അ­റി­യാ­തെ കൊ­ള്ളി­ക്കാം. ഇ­രു­പ­തു­ദി­വ­സ­ത്തി­നു ശേഷം നാം ബേ­ങ്കു പൂ­ട്ടേ­ണ്ടി വരും. ഞാൻ അ­ത്യ­ന്തം വ്യ­സ­നി­ക്കു­ന്നു. നി­ങ്ങൾ­ക്കു് ഈ വിധം വരാൻ ഇ­ട­യാ­കു­ന്ന­തി­നെ­പ്പ­റ്റി വ്യ­സ­നി­ക്കാ­ത്ത­വർ ഉ­ണ്ടാ­യി­രി­ക്ക­യി­ല്ല.
ദാ­മോ­ദ­ര­ന്റെ ക­ണ്ണിൽ ഒ­രു­തു­ള്ളി വെ­ള്ളം നി­റ­ഞ്ഞു. അതു ക­വിൾ­ത്ത­ട­ത്തിൽ ഇ­റ്റി­വീ­ണു. അ­തു­വ­രെ വളരെ ധൈ­ര്യം. അ­ലം­ബി­ച്ചി­രു­ന്ന പാർ­സി­ക്കു കൂടി അല്പം ചാ­പ­ല്യ­മു­ണ്ടാ­യി.
ന­വ­റോ­ജി:
എ­നി­ക്കു് എ­ന്നെ­പ്പ­റ്റി­യ­ല്ല വ്യ­സ­നം. വളരെ ആ­ളു­ക­ളു­ടെ പണം ബേ­ങ്കി­ലു­ണ്ടു്. ആ സാ­ധു­ക്ക­ളോ­ടു എന്തു പറയും?
ദാ­മോ­ദ­രൻ:
അതെ, ചിലർ പ­ണ­യം­വെ­ച്ച പ­ണ്ട­ങ്ങൾ കാ­ണാ­നി­ല്ല.
സേ­ട്ടു തന്റെ കൈ­കൊ­ണ്ടു് നെ­റ്റി­ക്കൊ­രു അടി അ­ടി­ച്ചു എ­ന്നി­ട്ടു് തലയും താ­ഴ്ത്തി കു­റെ­നേ­രം ഇ­രു­ന്നു.
ദാ­മോ­ദ­രൻ:
ഒരു പ­തി­ന­ഞ്ചു­ദി­വ­സ­ത്തോ­ളം ന­മു­ക്കു് ആരും അ­റി­യാ­തെ ക­ഴി­ക്കാം. പ­തി­ന­ഞ്ചു­ദി­വ­സം ക­ഴി­ഞ്ഞാൽ ബേ­ങ്കു പൂ­ട്ട­ണം. ബേ­ങ്കു പൊ­ളി­ഞ്ഞ­താ­യി ജ­ന­ങ്ങ­ളെ അ­റി­യി­ക്ക­ണം. അ­തി­ലി­ട­യ്ക്കു്…
ന­വ­റോ­ജി:
അ­തി­ലി­ട­ക്കു് ഒന്നര ലക്ഷം ഉ­റു­പ്പി­ക എ­വി­ടു­ന്നു കി­ട്ടാൻ? ഏ­താ­യാ­ലും ഒരു കാ­ര്യം വേണം. എന്റെ സർ­വ്വ­മു­ത­ലും ക­ട­ക്കാർ­ക്കു് വീ­തി­ച്ചു­കൊ­ടു­ക്കാ­നു­ള്ള­താ­ണെ­ന്നു വി­ചാ­രി­ക്ക­ണം. ഞാൻ ഇവിടെ വ­രു­മ്പോൾ ഒരു ഉ­റു­പ്പി­ക മാ­ത്ര­മെ എന്റെ കീ­ശ­യിൽ എന്റെ സ്വ­ന്തം മു­ത­ലാ­യി ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ഞാൻ പോ­കു­മ്പോൾ അ­ത്ര­പോ­ലും കൊ­ണ്ടു­പോ­കാൻ വി­ചാ­രി­ക്കു­ന്നി­ല്ല. ഈ ലോ­ക­ത്തെ വെ­ടി­ഞ്ഞു­പോ­കു­ന്ന­വ­രാ­രും ഒരു പൈ­പോ­ലും കൂടെ കൊ­ണ്ടു­പോ­കു­ന്നി­ല്ല. അതെ, മി­സ്റ്റർ ദാ­മോ­ദ­രൻ, ഞാൻ ഒരു പൈ കൊ­ണ്ടു­പോ­ക­യി­ല്ല. ഇത്ര വി­ശ്വാ­സ­ത്തോ­ടു­കൂ­ടി എ­നി­ക്കു­വേ­ണ്ടി പ്ര­വൃ­ത്തി­ചെ­യ്തി­രു­ന്ന നി­ങ്ങൾ­ക്കു് നല്ല ഒരു സ­മ്മാ­നം ത­രേ­ണ­മെ­ന്നു് എ­നി­ക്കു് അ­തി­യാ­യ മോ­ഹ­മു­ണ്ടാ­യി­രു­ന്നു. ദാ­മോ­ദ­ര­ന്റെ വി­വാ­ഹാ­വ­സ­ര­ത്തിൽ ഗ­ണ്യ­മാ­യ­ഒ­രു സഹായം ചെ­യ്യേ­ണ്ട­താ­ണെ­ന്നു് അ­ര­മ­ണി­ക്കൂർ മു­മ്പേ ഞാൻ വി­ചാ­രി­ച്ചി­രു­ന്ന­താ­ണു്. അ­തു­കൂ­ടി സാ­ധി­ക്കാ­തെ പോ­യ­തു് എന്റെ നിർ­ഭാ­ഗ്യം.
ദാ­മോ­ദ­രൻ:
നി­ങ്ങൾ എ­ന്നെ­പ്പ­റ്റി വ്യ­സ­നി­ക്ക­രു­തു്. എ­ന്നാൽ ക­ഴി­യു­ന്ന സഹായം എന്റെ ത­ടി­കൊ­ണ്ടും ബു­ദ്ധി­കൊ­ണ്ടും ചെ­യ്യാൻ ഞാൻ ഒ­രു­ക്ക­മാ­ണു്. നി­ങ്ങ­ളും ധൃ­തി­യാ­യി യാ­തൊ­രു അ­വി­വേ­ക­വും ചെ­യ്യ­രു­തു്. മ­നു­ഷ്യ­നു് ഇഹലോക സൌ­ഖ്യ­ത്തേ­ക്കാൾ വി­ല­യേ­റി­യ­താ­യി പ­ര­ലോ­ക­ത്തേ­ക്കു സ­മ്പാ­ദി­ക്കാ­നു­ള്ള ചില കാ­ര്യ­ങ്ങ­ളു­ണ്ടു്. നി­ങ്ങ­ളു­ടെ ധർ­മ്മം നി­ങ്ങ­ളു­ടെ തല കാ­ക്കും. നി­ങ്ങൾ അ­വി­വേ­ക­മാ­യി യാ­തൊ­ന്നും ചെ­യ്യ­രു­തു്. സേ­ട്ടു ഒന്നു ത­ല­യാ­ട്ടി, മ­റു­പ­ടി ഒ­ന്നും പ­റ­ഞ്ഞി­ല്ല. അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ ചെ­യ്തു­ക­ള­യാൻ സം­ഗ­തി­യു­ണ്ടെ­ന്നു് ദാ­മോ­ദ­രൻ ബ­ല­മാ­യി സം­ശ­യി­ച്ചു. അ­ങ്ങി­നെ വ­ന്നാൽ ഉ­ണ്ടാ­കാ­നി­ട­യു­ള്ള സ­ങ്ക­ട­വും ക­ഷ്ട­വും ഇ­ന്ന­വി­ധ­മാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ക്കാൻ കൂടി ദാ­മോ­ദ­ര­നു സാ­ധി­ച്ചി­ല്ല.
ന­വ­റോ­ജി:
ഇനി നാ­മെ­ന്താ­ണു് ചെ­യ്യേ­ണ്ട­തു്?
ദാ­മോ­ദ­രൻ:
ഇ­പ്പോൾ ഒ­ന്നും ചെ­യ്യേ­ണ്ട­താ­യി­ട്ടി­ല്ല. അ­ല്പ­ദി­വ­സം­കൂ­ടി ഇ­പ്പോൾ ന­ട­ക്കു­ന്ന­വി­ധ­ത്തിൽ ക­ച്ച­വ­ട­ങ്ങൾ ന­ട­ത്താൻ സാ­ധി­ക്കു­ന്ന­താ­ണ­ല്ലൊ. പ­ണ്ട­ങ്ങൾ വാ­ങ്ങാൻ വ­ല്ല­വ­രും വ­ന്നെ­ങ്കി­ലാ­ണു് ത­ക­രാ­റാ­വു­ക. അ­തി­ല്ലാ­തെ ഞാൻ ക­ഴി­ക്കാം. ന­മു­ക്കു് യാ­തൊ­രു മാ­ന­ഹാ­നി­യും ഇ­ല്ലാ­ത്ത നി­ല­യിൽ എല്ലാ കാ­ര്യ­ങ്ങ­ളും ശ­രി­പ്പെ­ടു­ത്താൻ നോ­ക്കാം. നി­ങ്ങൾ അ­വി­വേ­ക­മാ­യി യാ­തൊ­ന്നും പ്ര­വൃ­ത്തി­ക്ക­രു­തു്. കാലം വ­ന്നാൽ ന­മു­ക്കു­വ­ന്ന അ­നർ­ത്ഥ­ത്തെ ജ­ന­ങ്ങൾ ശ­രി­യാ­യി മ­ന­സ്സി­ലാ­ക്ക­ത്ത­ക്ക വി­ധ­ത്തിൽ ഒരു റി­പ്പോർ­ട്ടു ത­യ്യാ­റാ­ക്കി പ­ര­സ്യം ചെ­യ്ക­യും ജ­ന­ങ്ങ­ളു­ടെ കാ­രു­ണ്യ­ത്തെ അ­പേ­ക്ഷി­ക്ക­യും ചെ­യ്യാം. അ­തി­ലി­ട­യ്ക്കു് നി­ങ്ങൾ അ­വി­വേ­ക­മാ­യി യാ­തൊ­ന്നും ചെ­യ്യ­രു­തെ­ന്നു ഞാൻ അ­പേ­ക്ഷി­ക്കു­ന്നു. അ­തി­നു­ള്ള ആ­വ­ശ്യ­വു­മി­ല്ല. നി­ങ്ങ­ളു­ടെ ദോഷം കൊ­ണ്ടോ ഉ­പേ­ക്ഷ­കൊ­ണ്ടോ നി­ങ്ങൾ ക­രു­തി­ക്കൂ­ട്ടി വ­ല്ല­വ­രെ­യും ച­തി­ക്കേ­ണ­മെ­ന്നു വി­ചാ­രി­ച്ചു പ്ര­വൃ­ത്തി­ക്ക­കൊ­ണ്ടോ ആണു് ഇ­ങ്ങി­നെ വ­ന്ന­തെ­ന്നു് ആരും വി­ശ്വ­സി­ക്ക­യി­ല്ല. അയ്യർ എ­വി­ടെ­യാ­ണെ­ന്നും അ­ന്വേ­ഷി­ക്ക­ണം.
ന­വ­റോ­ജി:
ദാ­മോ­ദ­രാ! നി­ങ്ങ­ളാ­ണു് എന്റെ ബന്ധു. എ­ന്തു് അനുജൻ, എ­ന്തു് ജ്യേ­ഷ്ഠൻ, എ­ന്തു് അച്ഛൻ, എ­ന്തു് അമ്മ, അ­ന്യോ­ന്യം അ­നു­ക­മ്പ­യു­ള്ള­വ­രും ആ­പൽ­ക്കാ­ല­ത്തു സ­ഹാ­യി­ക്കാൻ മ­ടി­ക്കാ­ത്ത­വ­രു­മാ­യ സ്നേ­ഹി­ത­ന്മാ­രാ­ണു് ബ­ന്ധു­ക്കൾ. അ­ങ്ങി­നെ­യു­ള്ള ബ­ന്ധു­വു­ള്ള­വ­നാ­ണു് ഭാ­ഗ്യ­വാൻ. ആ സം­ഗ­തി­യിൽ ഞാൻ ഭാ­ഗ്യ­വാ­നാ­ണു്. ഞാൻ അ­വി­വേ­ക­മാ­യി യാ­തൊ­ന്നും പ്ര­വൃ­ത്തി­ക്ക­യി­ല്ല. ഭ­യ­പ്പെ­ടേ­ണ്ട. ഞാൻ തെ­റ്റു­കാ­ര­ന­ല്ലെ­ന്നു് ജ­ന­ങ്ങൾ വി­ശ്വ­സി­ക്കു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞു മ­രി­ക്കു­ന്ന­താ­ണു് എ­നി­ക്കു സ­ന്തോ­ഷം.
ര­ണ്ടു­പേ­രും പി­രി­ഞ്ഞു.
ഒരു ഉ­ദ്യോ­ഗ­സ്ഥ­ന്റെ ര­ഹ­സ്യം

“നേരും ധർ­മ്മ­മ­തും വെ­ടി­ഞ്ഞ നരനെ,

ക്രോധാഗ്നിയേറിക്കവി-​

ഞ്ഞാ­രാൽ വ­ന്ന­ണ­യു­ന്ന

ഭോ­ഗി­വ­ര­നേ­ക്കാ­ളും ഭ­യ­ന്നീ­ട­ണം;

ഘോരൻ ഭോ­ഗി­വ­രൻ കി­ട­ക്കി­ലൊ­രു­വൻ

മാ­ത്രം നശിക്കുന്നിത-​

ക്രൂ­രൻ­ത­ന്നു­ടെ ദു­ഷ്ട­വൃ­ത്തി­യിൽ

ന­ശി­ച്ചീ­ടു­ന്ന­നേ­കം ജനം.

(സു­ഭാ­ഷി­ത­ര­ത്നാ­ക­രം)

കോ­ര­പ്പൻ മ­രി­ച്ചു അ­ദ്ദേ­ഹ­ത്തി­ന്റെ ശവം രാ­മ­മ­ന്ദി­ര­ത്തിൽ ഒരു പെ­ട്ടി­യിൽ കി­ട­ക്കു­ക­യും മകൻ മ­ദി­രാ­ശി നി­ന്നു ബ­ദ്ധ­പ്പെ­ട്ടു­വ­രു­ന്ന­വ­ഴി­ക്കു് വ­ണ്ടി­യിൽ­നി­ന്നു സ­ങ്ക­ട­പ്പെ­ടു­ക­യും മകൾ തന്റെ ഭ­വി­ഷ്യ­ത്തി­നെ­പ്പ­റ്റി പലതും ആ­ലോ­ചി­ച്ചു വ്യ­സ­നി­ച്ചു തന്റെ മു­റി­യിൽ കി­ട­ക്കു­ക­യും ചെ­യ്യു­ന്ന അ­വ­സ­ര­ത്തിൽ കണ്ണൻ മേ­നോ­ന്റെ വീ­ട്ടിൽ വെ­ച്ചു നടന്ന ഒരു സംഭവം വാ­യ­ന­ക്കാർ അ­റി­യേ­ണ്ട­താ­യി­ട്ടു­ണ്ടു്.

ദു­ഷ്ട­ന്മാ­രു­ടെ ദുർ­ന്ന­യ­പ്ര­വാ­ഹ­ങ്ങൾ­ക്കു് മ­നു­ഷ്യ­രു­ടെ ആ­ശാ­പ്ര­വാ­ഹ­ങ്ങൾ­ക്കെ­ന്ന പോ­ലെ­ത­ന്നെ, ക­ര­യു­ടെ ത­ട­സ്ഥം യാ­തൊ­ന്നു­മി­ല്ല. രാ­മ­നു­ണ്ണി­ക്കും അ­വ­ന്റെ സ­ഹോ­ദ­രി­ക്കും കി­ട്ടേ­ണ്ട­താ­യ സ്വ­ത്തു­ക­ളൊ­ക്കെ കൈ­വ­ശ­പ്പെ­ടു­ത്താൻ കാർ­ത്തി­ക­രാ­മൻ ശ്ര­മി­ക്കു­ന്ന­തും അയാളെ സ­ഹാ­യി­ക്കേ­ണ്ട­തി­നു് ഒരു കള്ള ഒ­സ്യ­ത്തു് ഉ­ണ്ടാ­ക്കാൻ കണ്ണൻ മേനോൻ, അമ്പു വ­ക്കീൽ, കണാരൻ ഹേഡ് എന്നീ ദു­ഷ്ട­മൂർ­ത്തി­കൾ തീർ­ച്ച­യാ­ക്കി­യ­തും വാ­യ­ന­ക്കാർ അ­റി­യു­മ­ല്ലൊ. മേനോൻ ഇ­ക്കാ­ര്യ­ത്തിൽ ഇ­തു­വ­രെ പ­രി­ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. പ­ല­ദി­വ­സം ശ്ര­മി­ച്ച­തി­ന്റെ ഫ­ല­മാ­യി കോ­ര­പ്പ­ന്റെ ക­യ്യൊ­പ്പു് ഇടാൻ ആ മ­ഹാ­പാ­പി പ­ഠി­ച്ചു. കോ­ര­പ്പ­ന്റെ സർവ്വ വ­സ്തു­ക്ക­ളും തന്റെ മ­ര­ണ­ശേ­ഷം തന്റെ മ­രു­മ­കൻ കാർ­ത്തി­ക­രാ­മ­ന്നു ല­ഭി­ക്കേ­ണ്ട­താ­ണെ­ന്നു കാ­ണി­ച്ചു ഒരു ഒ­സ്യ­ത്തു എ­ഴു­തു­ക­യും ചെ­യ്തു. ഇനി അതു റ­ജി­സ്ട്രാ­ക്കി കി­ട്ടി­യെ­ങ്കിൽ കാ­ര്യം ജ­യി­ച്ചു­പോ­യെ­ന്നു നാ­ലു­പേ­രും നി­ശ്ച­യി­ച്ചു. സ്ഥ­ല­ത്തെ സബ്ബ് റ­ജി­സ്ട്രാർ പ­ണ­ത്തി­നു് കൂ­ട­ക്കൂ­ടെ തി­ടു­ക്ക­മാ­യ പല ആ­വ­ശ്യ­ങ്ങ­ളും ഉള്ള ആളും മ­ന­സ്സാ­ക്ഷി­യു­മാ­യി യാ­തൊ­രു എ­ട­വാ­ടു­മി­ല്ലാ­ത്ത ദേ­ഹ­വു­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ഇ­ക്കാ­ര്യ­ത്തിൽ മേനോൻ അധികം ബു­ദ്ധി­മു­ട്ടേ­ണ്ട­താ­യി വ­ന്നി­ല്ല. കോ­ര­പ്പൻ മ­രി­ച്ചു ശവം രാ­മ­മ­ന്ദി­ര­ത്തിൽ കി­ട­ക്കു­ന്ന രാ­ത്രി­യാ­ണു് തന്റെ പ്രി­യ­പ്പെ­ട്ട മ­രു­മ­ക­നും കൂ­ട്ട­രും മേ­നോ­ന്റെ വീ­ട്ടിൽ യോഗം ചേർ­ന്ന­തു്. ക­ള­വാ­യി ഉ­ണ്ടാ­ക്കി­യ ഒ­സ്യ­ത്തി­നെ­പ്പ­റ്റി അവർ ആ­ലോ­ചി­ച്ചു. കൂ­ട്ട­ത്തിൽ രാ­മൻ­പി­ള്ള­യെ­ന്ന സ­ബ്റ­ജി­സ്ട്രാ­രും ഉ­ണ്ടാ­യി­രു­ന്നു.

ഈ രാ­മൻ­പി­ള്ള കുറെ ക­റു­ത്തു ഒത്ത വ­ണ്ണ­വും നീ­ള­വും ഉള്ള ഒരു മ­നു­ഷ്യ­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കു­ന്ന­വർ­ക്കൊ­ക്കെ എന്തൊ ഒരു വി­ശേ­ഷ­വി­ധി എ­വി­ടെ­യോ ഉ­ണ്ടെ­ന്നു തോ­ന്നും. അതു ക­റു­ത്ത പു­ഷ്ടി­യു­ള്ള മേൽ­മീ­ശ­യി­ല്ല. ഈ മേൽ­മീ­ശ കൊ­ണ്ടു­ള്ള ഒരു സാ­ദ്ധ്യം മേലെ ചൂ­ണ്ടി­നു­ള്ള ഒരു കു­റ­വു് നി­ക­ത്തു­ക­യാ­ണെ­ന്നു­ള്ള­തു നേ­രു­ത­ന്നെ. എ­ന്നാൽ ആ ‘വി­ശേ­ഷ­വി­ധി’ ചു­ണ്ടി­ന്റെ ആ കു­റ­വി­ലു­മ­ല്ല. മൂ­ക്കി­ന്നു് ഇ­രു­ഭാ­ഗ­ത്തും വെ­ച്ചു് പു­രി­കം കുറെ താ­ണി­രി­ക്കു­ന്നു. അ­താ­യി­രി­ക്കു­മൊ ഈ വിശേഷ വിധി? അല്ല. പ­ല്ലു് സ­മ­നി­ര­പ്പ­ല്ല, വി­ശേ­ഷ­വി­ധി അ­തു­മ­ല്ല. കൂ­ട­ക്കൂ­ട ക­ണ്ണു­കൾ ചി­മ്മി­ക്കൊ­ണ്ടി­രി­ക്ക­യും ആ അ­വ­സ­ര­ത്തിൽ പു­രി­ക­ങ്ങൾ മേ­ലോ­ട്ടും താ­ഴോ­ട്ടും ഇ­ള­കി­ക്കൊ­ണ്ടി­രി­ക്കു­യും ചെ­യ്യും. എ­ത്ര­യോ ശി­ഥി­ല­മാ­യ സം­ഗ­തി­യാ­യാ­ലും ഉ­ച്ച­ത്തിൽ ചി­രി­ക്കും. എ­ന്നാൽ ഞാൻ സൂ­ചി­പ്പി­ച്ച വി­ശേ­ഷ­വി­ധി ഇ­തി­ലൊ­ന്നു­മ­ല്ല ഉ­ള്ള­തെ­ന്നും മ­ന­സ്സി­ന്റെ ഒരു പ്ര­ത്യേ­ക ഗുണമൊ ദോഷമൊ മു­ഖ­ത്തു് പ്ര­കാ­ശി­ക്കു­ന്നു­ണ്ടെ­ന്നും കാണാം. അ­താ­ണു് വി­ശേ­ഷ­വി­ധി. അതു ആർ­ക്കും ക്ഷ­ണ­ത്തിൽ ക­ണ്ടു­പി­ടി­ക്കാൻ സാ­ധി­ക്ക­യി­ല്ല. ദു­ഷ്ട­ന്മാ­രാ­യ മ­നു­ഷ്യർ­ക്കു ദു­ഷ്ട­മൃ­ഗ­ങ്ങൾ­ക്കെ­ന്ന­പോ­ലെ ക­ണ്ടാൽ തി­രി­ച്ച­റി­യ­ത്ത­ക്ക­വി­ധം കൊ­മ്പോ ദം­ഷ്ട്ര­മോ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് യോ­ഗ്യ­നാ­യ ഒരു ഗ്ര­ന്ഥ­കർ­ത്താ­വു് വി­ല­പി­ച്ചി­ട്ടു­ണ്ട­ല്ലോ. തി­രി­ച്ച­റി­യ­പ്പെ­ടാ­നു­ള്ള അ­ട­യാ­ള­മി­ല്ലാ­തെ­യ­ല്ല ദു­ഷ്ട­ന്മാ­രെ­യും ശി­ഷ്ട­ന്മാ­രെ­യും ഈ­ശ്വ­രൻ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­തു്. പക്ഷേ, അവയെ തി­രി­ച്ച­റി­വാ­നു­ള്ള സാ­മർ­ത്ഥ്യം എ­ല്ലാ­വർ­ക്കും ല­ഭി­ക്ക­യി­ല്ലെ­ന്നേ ഉള്ളു. മറ്റു സം­ഗ­തി­ക­ളിൽ മഹാ സ­മർ­ത്ഥ­രാ­യ ആ­ളു­കൾ­ക്കു­കൂ­ടി ഈ സാ­മർ­ത്ഥ്യം ഇ­ല്ലാ­തെ പോ­കു­ന്നു. മ­ന­സ്സി­ന്റെ ഗു­ണാ­ഗു­ണ­ങ്ങൾ മു­ഖ­ത്തു പ്ര­ത്യ­ക്ഷ­പ്പെ­ടു­മെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. അ­ങ്ങി­നെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു ക­ണ്ട­റി­വാ­നു­ള്ള സാ­മർ­ത്ഥ്യം മ­നു­ഷ്യ­ജാ­തി­ക്കൊ­ക്കെ സി­ദ്ധി­ക്കു­ന്ന കാ­ല­ത്തോ­ളം രാ­മൻ­പി­ള്ള­യും ക­ണ്ണൻ­മേ­നോ­നും മ­റ്റും മാ­ന്യ­ന്മാ­രാ­യി­ത്ത­ന്നെ ജ­ന­സ­മു­ദാ­യ­ത്തിൽ ജീ­വി­ക്കും.

“ഒരു വേള ഈ വഞ്ചന ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ടു­പോ­യെ­ങ്കിൽ ഒ­ണ്ടാ­വാ­നൊ­ള്ള അ­നർ­ത്ഥ­ത്തെ ഒന്നു ഗൌ­നി­ക്ക­ണം. ഇ­രു­ന്നൂ­റു റൂപ ഒ­രു­കാ­ല­ത്തും മ­തി­യ­ല്ല.” പിള്ള ഇ­ങ്ങി­നെ പ­റ­ഞ്ഞ­പ്പോൾ മേനോൻ, “നി­ങ്ങൾ ഇതു വ­ഞ്ച­ന­യെ­ന്നു പ­റ­യു­ന്നൊ? ഇതു വ­ഞ്ച­ന­യാ­ണെ­ങ്കിൽ എ­ന്തൊ­ക്കെ വഞ്ചന നാ­ട്ടിൽ ന­ട­ക്കു­ന്നു. ഇതു ക­ണ്ടു­പി­ടി­ച്ചാൽ വ­ഞ്ച­ന­യാ­യി. അ­ല്ലെ­ങ്കിൽ നമ്മൾ ഒരു സാ­ധു­വി­നു് ഗുണം ചെ­യ്തു. എത്ര ക­ള­വു­കൾ, എത്ര കൊ­ല­ക്കേ­സ്സു­കൾ, നാ­ട്ടിൽ ന­ട­ക്കു­ന്നു. അതു കളവും കൊ­ല­ക്കേ­സ്സും ആ­കു­ന്ന­തു് എ­പ്പോ­ളാ­ണു്. പൊ­ലീ­സ്സു­കാർ ക­ണ്ടു­പി­ടി­ച്ചാൽ. കണ്ടു പി­ടി­ച്ചി­ല്ലെ­ങ്കിൽ അതു ക­ള­വാ­ണൊ? കൊ­ല­യാ­ണോ? ഒ­രി­ക്ക­ലു­മ­ല്ല. രണ്ടു രാ­ജാ­ക്ക­ന്മാർ ത­മ്മിൽ ക­ല­ഹി­ക്കു­മ്പോൾ എ­ത്രാ­യി­രം ജ­ന­ങ്ങ­ളെ അ­ന്യോ­ന്യം വെ­ടി­വെ­ച്ചു­കൊ­ല്ലു­ന്നു! അതു കൊ­ല­യാ­ണൊ? അതു വലിയ സാ­മർ­ത്ഥ്യം. ധൈ­ര്യം. ര­ണ്ടു­പേർ ത­മ്മിൽ ക­ല­ഹി­ക്കു­മ്പോൾ എ­ന്തു­കൊ­ണ്ടു് ഒ­രു­ത്ത­നു് മ­റ്റ­വ­നെ കൊ­ന്നു­കൂ­ടാ. ക്ലൈ­വ് എന്ന മ­ഹാ­പ്ര­ഭു പ­ണ്ടു് ഒ­മി­ച്ച­ന്ദൻ എ­ന്ന­വ­നു് എ­ഴു­തി­കൊ­ടു­ത്ത ആ­ധാ­ര­ത്തിൽ ക­ള്ളൊ­പ്പു് ഇ­ട്ടി­ല്ലേ? എ­ന്തി­നി­ട്ടു? ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യം സ്ഥാ­പി­ക്കാൻ അ­ന്നു് അ­ദ്ദേ­ഹം അ­ങ്ങി­നെ ചെ­യ്തി­ല്ലെ­ങ്കിൽ ഇന്നു നാ­മൊ­ക്കെ എ­വി­ടെ­യാ­യി­രു­ന്നു. ഈ ഗു­ണ­വും സ്വാ­ത­ന്ത്ര്യ­വും ന­മു­ക്കു് സാ­ധി­ക്കു­മൊ? ക്ലൈ­വു ചെ­യ്ത­തു വ­ഞ്ച­ന­യെ­ന്നു പറവാൻ ഒ­രു­ക്ക­മു­ണ്ടോ? ഞാ­ന­ങ്ങി­നെ പ­റ­ക­യി­ല്ല. ശ്രീ­കൃ­ഷ്ണ­സ്വാ­മി ദ്രോ­ണാ­ചാ­ര്യ­നെ കൊ­ല്ലാൻ വേ­ണ്ടി ധർ­മ്മ­പു­ത്ര­രെ­ക്കൊ­ണ്ടു കളവു പ­റ­യി­ച്ചി­ല്ലേ? അതു കളവൊ, ഒ­രി­ക്ക­ലു­മ­ല്ല. അ­ദ്ദേ­ഹം എ­ന്തി­ന­ങ്ങി­നെ ചെ­യ്തു? പാ­ണ്ഡ­വ­ന്മാ­രെ ര­ക്ഷി­ക്കാൻ. ഞാൻ ഇതു് എ­ന്തി­നു ചെ­യ്തു. കാർ­ത്തി­ക­രാ­മ­ന്റെ സാ­ധു­കു­ടും­ബ­ത്തെ ര­ക്ഷി­ക്കാൻ, വ­ഞ്ച­ന­യൊ, അ­ങ്ങി­നെ പ­റ­യ­രു­തു്. ഒ­രി­ക്ക­ലും പ­റ­യ­രു­തു്.”

ഈ പ്ര­സം­ഗം കേട്ട ഉടനെ വ­ക്കീ­ലും വേ­ദാ­ന്തി­യും “ഭേഷ് ഭേഷ്” എന്നു നി­ല­വി­ളി­ച്ചു. മേനോൻ മേ­ശ­മേ­ലു­ണ്ടാ­യി­രു­ന്ന കു­പ്പി­യെ­ടു­ത്തു പൊ­ക്കി­പ്പി­ടി­ച്ചു അ­തൊ­ന്നു കു­ലു­ക്കി നോ­ക്കി. അതിൽ അല്പം ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന­തു ഗ്ലാ­സ്സിൽ പ­കർ­ന്നു, ഗ്ലാ­സ്സെ­ടു­ത്തു വാ­യു­ടെ അ­ടു­ക്ക­ലോ­ളം കൊ­ണ്ടു­പോ­യ ഉടനെ എന്തോ പെ­ട്ടെ­ന്നു് ഓർമ്മ വ­ന്ന­തു­പോ­ലെ ര­ണ്ടാ­മ­തും ഗ്ലാ­സ്സ് പൊ­ക്കി­പി­ടി­ച്ചു പി­ള്ള­യെ നോ­ക്കി­ക്കൊ­ണ്ടു് ഇം­ഗ്ലീ­ഷിൽ “നി­ങ്ങ­ളു­ടെ ആ­രോ­ഗ്യ­ത്തി­നു­വേ­ണ്ടി ഞാ­നി­തു കു­ടി­ക്കു­ന്നു” എന്നു പ­റ­ഞ്ഞു. പിള്ള ത­ല­യൊ­ന്നു താ­ഴ്ത്തി “വ­ന്ദ­നം” എന്നു പ­റ­ഞ്ഞു. അതു കു­ടി­ച്ചു­ക­ഴി­ഞ്ഞ ശേഷം മേനോൻ ഇ­ങ്ങി­നെ പ­റ­ഞ്ഞു: ‘ഇ­രു­ന്നൂ­റു­റു­പ്പി­ക ഇ­പ്പോൾ നി­ങ്ങൾ­ക്കു തരാം. കേ­സ്സു ക­ഴി­ഞ്ഞു കാർ­ത്തി­ക­രാ­മ­നു വ­സ്തു­ക്കൾ കി­ട്ടി­യാൽ ആയിരം ഉ­റു­പ്പി­ക കൂ­ടി­ത­രാം.”

ഇതു കേ­ട്ട­പ്പോൾ പി­ള്ള­ക്കു സ­ന്തോ­ഷ­മാ­യി. അ­തി­നൊ­രു വാ­ഗ്ദ­ത്ത­പ­ത്രം എഴുതി കി­ട്ട­ണ­മെ­ന്നാ­യി. യാ­തൊ­രു­മ­ടി­യും കൂ­ടാ­തെ കാർ­ത്തി­ക­രാ­മൻ ആയിരം ഉ­റു­പ്പി­ക­ക്കു് പ്രോ­നോ­ട്ടും എഴുതി കൊ­ടു­ത്തു.

പിള്ള:
ഒരു കാ­ര്യം കൂടി ഒ­ണ്ടു്. കോ­ര­പ്പ­ന്റെ കൈ­വി­ര­ല­ട­യാ­ളം വേണം. അ­തെ­ങ്ങി­നെ സാ­ധി­ക്കും? കണാരൻ. അതിനു പ്ര­യാ­സ­മി­ല്ല. ആ­ധാ­ര­വും കൊ­ണ്ടു് കാർ­ത്തി­ക­രാ­മൻ ഇ­പ്പോൾ പോകണം. കോ­ര­പ്പ­ന്റെ ശവം കി­ട­ക്കു­ന്ന പെ­ട്ടി­തു­റ­ന്നു വി­ര­ല­ട­യാ­ളം എ­ടു­ക്ക­ണം.
വ­ക്കീൽ:
നല്ല അ­ഭി­പ്രാ­യം.
കണ്ണൻ മേനോൻ:
അതു ബ­ലേ­ഭേ­ഷ്.

അ­ങ്ങി­നെ തീർ­ച്ച­യാ­ക്കി. അ­ങ്ങി­നെ­യാ­ണു് അന്നു രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­ക്കു് കാർ­ത്തി­ക രാമൻ തന്റെ പ്രി­യ­പ്പെ­ട്ട അ­മ്മാ­മ­ന്റെ ശവം ഒ­ന്നു­കൂ­ടി കാ­ണ­ണ­മെ­ന്നു­ള്ള അ­ത്യാ­ഗ്ര­ഹ­ത്തോ­ടു­കൂ­ടി ശ­വ­പ്പെ­ട്ടി­യു­ടെ മൂടി തു­റ­ന്നു വ­ള­രെ­നേ­രം ശ­വ­ത്തി­ന്റെ അ­ടു­ക്കൽ മു­ട്ടു­കു­ത്തി ഇ­രു­ന്നു അ­മ്മാ­മ­ന്റെ ഗ­തി­ക്കാ­യി പ്രാർ­ത്ഥി­ച്ച­തു്. അതു ക­ണ്ടി­ട്ടാ­ണു് ക­ല്യാ­ണി കാർ­ത്തി­ക­രാ­മ­നു് കാ­ര­ണ­വ­രോ­ടു­ള്ള സ്നേ­ഹം മ­ന­സ്സി­ലാ­ക്കി­യ­തു്. ആ വിവരം കേ­ട്ടി­ട്ടാ­ണു് വ­സു­മ­തി അ­ത്ഭു­ത­പ്പെ­ട്ട­തു്.

എ­ന്നാൽ എ­നി­ക്കു് മ­ദ്യ­പ­ന്മാ­രോ­ടു് ഒരു കാ­ര്യം ര­ഹ­സ്യ­മാ­യി പ­റ­വാ­നു­ണ്ടു്. നി­ങ്ങൾ വല്ല സ്വ­കാ­ര്യ­കാ­ര്യ­വും ആ­ലോ­ചി­ക്കു­മ്പോൾ മദ്യം സേ­വി­ച്ച നി­ല­യിൽ ചെ­യ്യ­രു­തു്. നി­ങ്ങ­ളു­ടെ വാ­ക്കു­ക­ളു­ടെ സ്വ­ര­ത്തെ അ­ട­ക്കാ­നൊ വ­ല്ല­വ­രും കാ­ണു­ക­യോ കേൾ­ക്കു­ക­യോ ചെ­യ്യു­ന്ന­തു സൂ­ക്ഷി­ക്കാ­നൊ അ­പ്പോൾ സാ­ധി­ക്ക­യി­ല്ല.

അന്നു കണ്ണൻ മേ­നോ­ന്റെ വീ­ട്ടിൽ­വെ­ച്ചു­ണ്ടാ­യ ഈ സം­ഭ­വ­ങ്ങ­ളൊ­ക്കെ കേ­ട്ടു­കൊ­ണ്ടു ഒരാൾ വാ­തി­ലി­ന്ന­ടു­ക്കെ നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. കാർ­ത്തി­ക രാമൻ ചെ­യ്യാൻ പോ­കു­ന്ന കാ­ര്യ­ത്തെ ത­ടു­ക്കാ­നോ മു­ട­ക്കാ­നോ ശേ­ഷി­യി­ല്ലാ­ത്ത ഒരു പെ­ണ്ണാ­യി­രു­ന്നു അ­തെ­ന്നു­ള്ള­തു് അ­വ­രു­ടെ ഭാ­ഗ്യം. രാ­മ­നു­ണ്ണി­യു­ടെ നിർ­ഭാ­ഗ്യം. എ­ന്നാൽ പെ­ണ്ണി­നു സാ­ധി­ക്കു­ന്ന കാ­ര്യ­ങ്ങ­ളും ഉ­ണ്ടെ­ന്നു­ള്ള­തു് ഓർ­മ്മി­ക്ക­ണം.

മന്നൻ വൈ­ദ്യ­ന്റെ കോപം

“രാഘവൻ പ­റ­ഞ്ഞ­തു വെറും ക­ള­വാ­ണു്.”

വ­സു­മ­തി ഇ­ങ്ങി­നെ പ­റ­ഞ്ഞു് അ­ത്യ­ന്തം കോ­പ­ത്തോ­ടു­കൂ­ടി ചു­ണ്ടു­ക­ടി­ച്ചു താ­ഴോ­ട്ടു നോ­ക്കി ഇ­രു­ന്നു.

രാ­മ­നു­ണ്ണി:
ഈ ദു­ഷ്ട­ന്മാർ­ക്കു നാം ചെ­യ്യു­ന്ന ഉ­പ­കാ­ര­ത്തി­നു­ള്ള പ്ര­ത്യു­പ­കാ­ര­മോ ഇതു്?
ദാ­മോ­ദ­രൻ:
അ­തി­നെ­പ്പ­റ്റി വ്യ­സ­നി­ച്ചി­ട്ടു ഫ­ല­മി­ല്ല. എന്റെ അ­നു­ഭ­വ­മാ­ണ­തു്. നാം ആർ­ക്കു ഗുണം ചെ­യ്യു­ന്നു­വോ, അ­വ­രെ­ക്കൊ­ണ്ടു് ദോ­ഷ­മ­ല്ലാ­തെ ഫ­ല­മാ­ക­യി­ല്ല. ഗു­ണ­ത്തെ കാം­ക്ഷി­ച്ചു­കൊ­ണ്ടു ഗുണം ചെ­യ്യ­രു­തെ­ന്നു ദൈവം പ­ഠി­പ്പി­ക്കു­ക­യാ­യി­രി­ക്കാം.
വ­സു­മ­തി:
അച്ഛൻ അ­ങ്ങി­നെ പ­റ­യു­മെ­ന്നു വി­ചാ­രി­ച്ചു­പോ­യോ?
ദാ­മോ­ദ­രൻ:
ഞാൻ ഒ­രി­ക്ക­ലും വി­ചാ­രി­ച്ചി­ട്ടി­ല്ല
രാ­മ­നു­ണ്ണി:
അ­ച്ഛ­നെ കു­ഞ്ഞി­രാ­മൻ പ­റ­ഞ്ഞു ഭേ­ദി­പ്പി­ക്കാൻ ശ്ര­മി­ച്ച­തു നേ­രാ­ണു്. അ­ച്ഛ­ന്റെ സാ­ധു­പ്ര­കൃ­തി­കൊ­ണ്ടു് അയാൾ പ­റ­ഞ്ഞ­തിൽ­വ­ല്ല നേരും ഉ­ണ്ടാ­യേ­ക്കു­മോ എന്നു അല്പം സം­ശ­യി­ച്ചി­രു­ന്നു. അന്നു ഞാ­നൊ­ന്നും പറവാൻ പോ­യി­ല്ല. രണ്ടു ദിവസം ക­ഴി­ഞ്ഞ­ശേ­ഷം ഞാനും അ­ച്ഛ­നും നി­ന്നെ­പ്പ­റ്റി സം­സാ­രി­ക്കേ­ണ്ടി­വ­ന്നു. അന്നു ഞാൻ കാ­ര്യ­മൊ­ക്കെ പ­റ­ഞ്ഞു ബോ­ധി­പ്പി­ച്ചു. കു­ഞ്ഞി­രാ­മ­ന്റെ യ­ഥാർ­ത്ഥം മു­ഴു­വൻ അച്ഛൻ അ­റി­ഞ്ഞി­രു­ന്നി­ല്ല. ഞാൻ ഒക്കെ തു­റ­ന്നു­പ­റ­യേ­ണ്ടി­വ­ന്നു. അ­ങ്ങി­നെ­യാ­ണു് ക­രു­ണാ­ക­ര­നെ സം­ബ­ന്ധി­ച്ചു­ണ്ടാ­യ അ­ന്വേ­ഷ­ണ­ത്തിൽ വി­രോ­ധ­മാ­യി അച്ഛൻ മ­റു­പ­ടി അ­യ­ക്കാൻ സം­ഗ­തി­യാ­യ­തു്.
ദാ­മോ­ദ­രൻ:
അ­ങ്ങി­നെ മ­റു­പ­ടി അ­യ­ച്ചി­രു­ന്നു­വൊ?
ദാ­മോ­ദ­ര­നും വ­സു­മ­തി­യും അ­ന്യോ­ന്യ­മൊ­ന്നു ക­ടാ­ക്ഷി­ച്ചു. വ­സു­മ­തി­യു­ടെ മുഖം ല­ജ്ജ­കൊ­ണ്ടു് അല്പം ചു­ക­ന്നു. കോ­ര­പ്പ­ന്റെ ചാ­വ­ടി­യ­ന്ത­ര­വും മ­റ്റും ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു് ഈ മൂ­ന്നു­പേ­രും രാ­മ­മ­ന്ദി­ര­ത്തിൽ ഇ­രു­ന്നു ഇ­ങ്ങി­നെ­യൊ­രു സം­വാ­ദ­മു­ണ്ടാ­യ­തു്. മേൽ പ­റ­ഞ്ഞ­പ്ര­കാ­രം രാ­മ­നു­ണ്ണി പ­റ­ഞ്ഞു­ക­ഴി­ഞ്ഞ ഉടനെ ഒരാൾ പു­റ­ത്തു വ­ന്നി­ട്ടു­ണ്ടെ­ന്നു പ­ദ­വി­ന്യാ­സം കൊ­ണ്ടു തോ­ന്നി. ഭൃ­ത്യ­നെ വി­ളി­ച്ചു ആ­രാ­ണു് പു­റ­ത്തു­വ­ന്ന­തെ­ന്നു ചോ­ദി­ച്ച­പ്പോൾ ദാ­മോ­ദ­ര­നെ അ­ന്വേ­ഷി­ച്ചു ഒരാൾ വ­ന്ന­താ­ണെ­ന്നും അ­ടി­യ­ന്ത­ര­മാ­യി അ­ദ്ദേ­ഹ­ത്തെ കാ­ണേ­ണ്ട­തു­ണ്ടെ­ന്നും അ­റി­ഞ്ഞു. ദാ­മോ­ദ­രൻ ഉടനെ എ­ഴു­ന്നേ­റ്റു പു­റ­ത്തേ­ക്കു പോയി. പോ­യ­പ്പോൾ രാ­മ­നു­ണ്ണി വ­സു­മ­തി­യോ­ടു് ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ബേ­ങ്കി­ന്റെ കാ­ര്യ­മാ­യി­രി­ക്കാം. സാധു!”
വ­സു­മ­തി:
സാധു ന­വ­റോ­ജി. ഇ­നി­യൊ­രു അഞ്ചു ദി­വ­സം­കൂ­ടി മാ­ത്ര­മേ ഉ­ള്ളു­വെ­ന്ന­ല്ലെ പ­റ­ഞ്ഞ­തു്. ബേ­ങ്കു പൊ­ളി­ഞ്ഞാൽ ന­വ­റോ­ജി എ­ന്തു­ചെ­യ്യും?
രാ­മ­നു­ണ്ണി:
എ­ന്തു­ചെ­യ്വാൻ. ഈ­ശ്വ­ര­വി­ലാ­സ­മെ­ന്നു വി­ചാ­രി­ച്ച­ട­ങ്ങു­ക.
വ­സു­മ­തി:
വല്ല കേ­സ്സും ഉ­ണ്ടാ­കു­മൊ?
രാ­മ­നു­ണ്ണി:
ഉ­ണ്ടാ­കാൻ മതി. പ­ണ്ട­ങ്ങൾ പണയം വെച്ച കൂ­ട്ട­ത്തിൽ ചിലർ കേ­സ്സു­കൊ­ടു­ക്കാൻ മതി. അ­ങ്ങി­നെ­യാ­ണെ­ങ്കിൽ സേ­ട്ടു ജെ­യി­ലിൽ പോ­കേ­ണ്ട­താ­യി വരും.
വ­സു­മ­തി:
അയ്യോ, ജേ­ഷ്ഠാ, എ­ന്തൊ­രു ക­ഷ്ട­മാ­യി­രി­ക്കും. ഇത്ര മാ­ന്യ­ത­യിൽ ക­ഴി­ഞ്ഞ ഒരു യോ­ഗ്യൻ ജ­യി­ലിൽ പോ­ക­യെ­ന്നു വെ­ച്ചാൽ എ­ന്തൊ­രു സ­ങ്ക­ട­മാ­യി­രി­ക്കും. അ­തു­ത­ന്നെ­യോ, ആരാൻ ചെയ്ത കു­റ്റ­ത്തി­നു്—അ­ദ്ദേ­ഹ­ത്തെ ര­ക്ഷി­ക്കാൻ വ­ഴി­യൊ­ന്നു­മി­ല്ലെ­ന്നോ?
ദാ­മോ­ദ­രൻ മ­ട­ങ്ങി­വ­ന്നു. അ­വ­ന്റെ മു­ഖ­ത്തു് കുറെ പ­രി­ഭ്ര­മം കണ്ടു.
രാ­മ­നു­ണ്ണി:
എ­ന്താ­ണു്, ബേ­ങ്കി­ലെ വർ­ത്ത­മാ­നം വ­ല്ല­തു­മാ­യി­രി­ക്കും, അല്ലെ?
ദാ­മോ­ദ­രൻ:
അല്ല, നി­ന്നോ­ടൊ­ന്നു സ്വ­കാ­ര്യം പ­റ­വാ­നു­ണ്ടു്.
ഇതു കേ­ട്ട­പ്പോൾ വ­സു­മ­തി എ­ഴു­ന്നേ­റ്റു മ­റ്റൊ­രു മു­റി­യി­ലേ­ക്കു പോയി.

ശ­രി­യാ­യ വി­ദ്യാ­ഭ്യാ­സ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ ഉ­ണ്ടാ­കു­ന്ന മ­ര്യാ­ദ­യെ­ന്ന ഗു­ണ­ത്തെ എന്റെ വാ­യ­ന­ക്കാർ ഇവിടെ സൂ­ക്ഷി­ച്ച­റി­വാൻ സം­ഗ­തി­യു­ള്ള­താ­ണു്. അ­ന്യോ­ന്യം പെ­രു­മാ­റു­മ്പോ­ഴും ഒരു സ­ഭ­യി­ലൊ സ്നേ­ഹ­ജ­ന­ങ്ങ­ളു­ടെ സം­ഘ­ത്തി­ലൊ ചേ­രു­മ്പോ­ഴും അ­നു­സ­രി­ക്കേ­ണ്ടു­ന്ന നി­യ­മ­ത്തെ അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു് എ­ത്ര­പ്രാ­വ­ശ്യം ചിലർ മ­റ്റു­ള്ള­വ­ക്കു് ബു­ദ്ധി­മു­ട്ടി­നു് സംഗതി വ­രു­ത്താ­റു­ണ്ടെ­ന്നു­ള്ള­തു ന­മു­ക്കൊ­ക്കെ നി­ത്യം അ­നു­ഭ­വ­മു­ള്ള­താ­ണ­ല്ലൊ. പ­രി­ഷ്കാ­രി­ക­ളാ­യ രാ­ജ്യ­ക്കാ­രു­ടെ­യും സ­മു­ദാ­യ­ക്കാ­രു­ടെ­യും ഇടയിൽ സ­മ­യം­വ­ള­രെ വി­ല­യു­ള്ള­താ­യി ഗ­ണി­ക്ക­പ്പെ­ടു­ക­യും അ­തി­ന­നു­സ­രി­ച്ചു­ത­ന്നെ അവർ പ്ര­വൃ­ത്തി­ക്കു­ക­യും ചെ­യ്യു­ന്നു. ന­മ്മു­ടെ ഇടയിൽ ദ്ര­വ്യ­സ്ഥ­ന്മാ­രും പ്ര­മാ­ണി­ക­ളും ആയ യോ­ഗ്യ­ന്മാർ­ക്കു് കു­ളി­ക്കു­ക, ഉ­ണ്ണു­ക, വെ­ടി­പ­റ­ക; ഉ­ണ്ണു­ക, കു­ളി­ക്കു­ക; ശീ­ട്ടു­ക­ളി­ക്കു­ക, പ­ക­ലു­റ­ങ്ങു­ക, ശീ­ട്ടു­ക­ളി­ക്കു­ക, എന്നീ നി­ത്യ­വൃ­ത്തി­ക­ള­ല്ലാ­തെ വി­ശേ­ഷി­ച്ചു് വേറെ ജോ­ലി­ക­ളി­ല്ലാ­തി­രി­ക്കു­ന്ന­തി­നാൽ, മ­റ്റു­ള്ള­വർ സ­മ­യ­ത്തി­നു ക­ല്പി­ച്ചി­രി­ക്കു­ന്ന വിലയെ മ­ന­സ്സി­ലാ­ക്കാൻ അ­വർ­ക്കു് സാ­ദ്ധ്യ­മ­ല്ലാ­തെ വ­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ചി­ല­പ്പോൾ മ­റ്റു­ള്ള­വ­രെ കാണാൻ പോ­കു­മ്പോൾ സ­മ­യ­ഭേ­ദ­ത്തെ കേവലം അ­ഗ­ണ്യ­മാ­ക്കു­ന്ന­തും ചെ­ന്നു­ക­ഴി­ഞ്ഞാൽ അ­നാ­വ­ശ്യ­മാ­യി ഇ­രു­ന്നു സം­സാ­രി­ച്ച ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തും. അ­ന്യ­ന്മാ­രെ സം­ബ­ന്ധി­ക്കു­ന്ന കാ­ര്യ­ങ്ങൾ അ­റി­യാൻ ചി­ലർ­ക്കു് അ­ന്യാ­യ­മാ­യ ആ­ഗ്ര­ഹം ഉ­ണ്ടാ­ക­യും അ­വ­രോ­ടു പല കാ­ര്യ­ങ്ങ­ളും ചോ­ദി­ച്ച­റി­ക­യും ചെ­യ്യും. ഒരാളെ ഒ­ന്നാ­മ­തു ക­ണ്ടു­ക­ഴി­ഞ്ഞ ഉടനെ, “എ­വി­ടു­ന്നാ­ണു്, എ­വി­ടു­ത്തേ­ക്കാ­ണു്, ആ­രാ­ണു്” എ­ന്നി­ങ്ങി­നെ­യു­ള്ള ചോ­ദ്യ­ങ്ങൾ­കൊ­ണ്ടു തൃ­പ്തി­പ്പെ­ടാ­തെ “എ­ന്താ­ണു­ദ്യോ­ഗം, ശ­മ്പ­ള­മെ­ത്ര­യു­ണ്ടു്, ഭാ­ര്യ­യു­ണ്ടോ, ഭാ­ര്യ­ക്കു് വ­യ­സ്സെ­ത്ര­യാ­യി, വീ­ട്ടിൽ മാ­സ­ത്തിൽ എന്തു ചെ­ല­വു­ണ്ടു്”, എ­ന്നി­ങ്ങി­നെ അനേകം പ്ര­ശ്ന­ങ്ങ­ളെ­ക്കൊ­ണ്ടു ബു­ദ്ധി­മു­ട്ടി­ക്കു­ന്ന സ­ര­സ­ന്മാ­രു­ണ്ടു്. ത­നി­ക്കു് അ­റി­ഞ്ഞി­ട്ടു യാ­തൊ­രു ആ­വ­ശ്യ­വു­മി­ല്ലാ­ത്ത ഈ വക കാ­ര്യ­ങ്ങൾ ചോ­ദി­ച്ച­റി­യു­ന്ന­തു മ­ര്യാ­ദ­ക്കു പോ­രാ­ത്ത­താ­ണെ­ന്നു് അ­റി­യാ­ത്ത മ­ഹാ­ന്മാർ ഈ നൂ­റ്റാ­ണ്ടി­ലും ചി­ല്ല­റ­യ­ല്ല. സ്ത്രീ­പു­രു­ഷ­ന്മാർ അധികം പേർ­ക്കും ഈ സ്വ­ഭാ­വം സ­ഹ­ജ­മാ­യി­രി­ക്കു­ന്ന ഈ കാ­ല­ത്തു് മ­റ്റൊ­രു സ്ത്രീ­യു­ടെ മു­മ്പാ­കെ­യാ­ണു് “എ­നി­ക്കു് നി­ന്നോ­ടു സ്വ­കാ­ര്യ­മൊ­ന്നു പറവാൻ ഉ­ണ്ടു്” എന്നു ദാ­മോ­ദ­രൻ രാ­മ­നു­ണ്ണി­യോ­ടു പ­റ­ഞ്ഞ­തെ­ങ്കിൽ ആ സ്വ­കാ­ര്യ­മെ­ന്താ­ണെ­ന്ന­റി­വാൻ ആ­ഗ്ര­ഹി­ച്ചു പ­ല­ചോ­ദ്യ­ങ്ങ­ളും ചോ­ദി­ക്കു­മാ­യി­രു­ന്നു. വ­സു­മ­തി­യ­ല്ല, ക­ല്യാ­ണി ആ­യി­രു­ന്നു. ആ അ­വ­സ­ര­ത്തിൽ അവിടെ ഉ­ണ്ടാ­യി­രു­ന്ന­തെ­ങ്കിൽ അവൾ താഴെ പ­റ­യും­പ്ര­കാ­ര­മു­ള്ള ചില ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­മാ­യി­രു­ന്നു­വെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല.

“അ­തെ­ന്താ ആ സ്വ­കാ­ര്യം എ­നി­ക്കു കേ­ട്ടൂ­ടെ. നി­ങ്ങൾ­ക്കെ­ന്താ ഇ­ത്ര­വ­ലി­യ സ്വ­കാ­ര്യം… ഞാൻ മ­റ്റാ­രോ­ടെ­ങ്കി­ലും പ­റ­യൂ­ന്നു് വി­ചാ­രി­ച്ചി­റ്റാ?” എ­ന്നും മ­റ്റും ചോ­ദി­ച്ചു­ക­ഴി­ഞ്ഞ­ശേ­ഷം “എ­നി­ക്കു നി­ങ്ങ­ളു­ടെ സ്വ­കാ­ര്യം കേൾ­ക്ക­യെ വേണ്ട” എന്നു കറെ ദേ­ഷ്യ­ത്തോ­ടു­കൂ­ടി പ­റ­ക­യും ആ സ്വ­കാ­ര്യം അ­റി­വാ­നു­ള്ള വി­ദ്യ­യൊ­ക്കെ പ്ര­വൃ­ത്തി­ക്ക­യും ചെ­യ്യും. വ­സു­മ­തി­യാ­ക­ട്ടെ ദാ­മോ­ദ­ര­ന്റെ വാ­ക്കു­കൾ കേട്ട ഉടനെ എ­ഴു­ന്നേ­റ്റു, മ­ന്ദ­ഹ­സി­ച്ചു, മ­റ്റൊ­രു മു­റി­യി­ലേ­ക്കു പോയി. കാ­ര്യം അതു് എ­ത്ര­യോ നി­സ്സാ­ര­മാ­യി തോ­ന്നി­യാ­ലും ആ വക നി­സ്സാ­ര­സം­ഗ­തി­ക­ളിൽ കൂ­ടി­യാ­ണു് വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ഗുണം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. അ­വ­യാ­ണു് പ­രി­ഷ്കാ­ര­ത്തി­ന്റെ ല­ക്ഷ­ണം. അ­വ­യാ­ണു് ന­മ്മു­ടെ ചില മ­ഹാ­ന്മാർ­ക്കും മ­ഹ­തി­കൾ­ക്കും ഇ­ല്ലാ­ത്ത ഗുണം. അ­വ­യാ­ണു് ന­മ്മു­ടെ സ്ത്രീ­പു­രു­ഷ­ന്മാർ അ­ഭ്യ­സി­ക്കേ­ണ്ടു­ന്ന സ­ന്മാർ­ഗ­ങ്ങൾ.

വ­സു­മ­തി പോയ ഉടനെ ദാ­മോ­ദ­രൻ ഇ­ങ്ങി­നെ ചോ­ദി­ച്ചു: “നീ പിൻ­തു­ടർ­ച്ച സർ­ട്ടി­ഫി­ക്ക­റ്റി­നു് ഹരജി കൊ­ടു­ത്തു­വോ?”

രാ­മ­നു­ണ്ണി:
കൊ­ടു­ത്തു. അതു മെയി 5-​ാംനുക്കു് വി­ചാ­ര­ണ വെ­ച്ചി­രി­ക്കു­ന്നു. കേ­ര­ള­പ­ത്രി­ക­യിൽ നോ­ട്ടീ­സ്സ് ക­ണ്ടി­ല്ലെ?
ദാ­മോ­ദ­രൻ:
അതിനു ഒരു എതിർ ഹരജി ഉ­ണ്ട­ത്രെ.
രാ­മ­നു­ണ്ണി:
എതിർ ഹ­ര­ജി­യോ? ആർ കൊ­ടു­ത്തി­രി­ക്കു­ന്നു?
ദാ­മോ­ദ­രൻ:
കാർ­ത്തി­ക രാമൻ.
രാ­മ­നു­ണ്ണി:
കാർ­ത്തി­ക­രാ­മൻ എതിർ ഹരജി കൊ­ടു­ക്ക­യോ? എന്താ അ­തി­ന്റെ സാരം.
ദാ­മോ­ദ­രൻ:
ശി­ര­സ്ത­ദാ­രു­ടെ ശി­പാ­യി­യാ­യി­രു­ന്നു പു­റ­ത്തു­വ­ന്ന­തു്. കാർ­ത്തി­ക­രാ­മൻ ഒരു ഒ­സ്യ­ത്തി­നെ ബ­ല­പ്പെ­ടു­ത്തി ഒരു എതിർ ഹരജി കൊ­ടു­ത്തി­രി­ക്കു­ന്ന വിവരം നി­ങ്ങ­ളെ അ­റി­യി­ക്കാൻ ശി­ര­സ്ത­ദാർ ചൊ­ല്ലി­യ­യ­ച്ച­താ­ണു്.
രാ­മ­നു­ണ്ണി:
എ­ന്തു് ഒ­സ്യ­ത്തു്? അച്ഛൻ കാർ­ത്തി­ക രാ­മ­നു് ഒ­സ്യ­ത്തു എ­ഴു­തി­ക്കൊ­ടു­ത്തു­വെ­ന്നൊ? എ­നി­ക്കു് ഒ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല­ല്ലോ. എന്താ മു­ഴു­വൻ വി­വ­ര­മ­റി­വാൻ വിദ്യ?
ദാ­മോ­ദ­രൻ:
ബ­ദ്ധ­പ്പെ­ട­ണ്ട. ഞാൻ പോയി മു­ഴു­വൻ വിവരം അ­റി­ഞ്ഞു­വ­രാം. അ­തി­ലി­ട­ക്കു് ഒരു കാ­ര്യം ചെ­യ്യ­ണം, വ­സു­മ­തി­യോ­ടു് വി­വ­ര­മൊ­ന്നും പ­റ­യ­രു­തു്.
ഇ­ങ്ങി­നെ പ­റ­ഞ്ഞു ദാ­മോ­ദ­രൻ പോയ ഉടനെ മന്നൻ വൈ­ദ്യ­നും അല്പം ക­ഴി­ഞ്ഞു ക­ല്യാ­ണി­യും രാ­മ­മ­ന്ദി­ര­ത്തിൽ ചെ­ന്നു. ക­ല്യാ­ണി വ­സു­മ­തി­യു­മാ­യി അ­കാ­യിൽ നി­ന്നു സം­സാ­രി­ക്കു­ന്ന­തി­ലി­ട­ക്കു് മന്നൻ വൈ­ദ്യ­നോ­ടു രാ­മ­നു­ണ്ണി ഇ­ങ്ങി­നെ ചോ­ദി­ച്ചു.
രാ­മ­നു­ണ്ണി:
എന്താ അ­മ്മാ­മൻ കോ­ട­തി­യി­ലൊ മറ്റൊ പോ­യി­രു­ന്നു­വോ? വല്ല വി­വ­ര­വു­മു­ണ്ടോ?
മന്നൻ:
ഞാൻ പോ­യി­ട്ടി­ല്ല. പിൻ­തു­ടർ­ച്ച­സർ­ട്ടി­ഫി­ക്ക­റ്റി­ന്റ കാ­ര്യം വി­ചാ­ര­ണ­ക്കു് വെ­ച്ച­തു് അ­റി­ഞ്ഞി­ല്ലെ?
രാ­മ­നു­ണ്ണി:
അ­റി­ഞ്ഞു. എന്താ അതിനു വല്ല എതിർ ഹ­ര­ജി­യും ഉള്ള വിവരം വ­ല്ല­തും കേ­ട്ടു­വോ?
മന്നൻ:
എതിർ ഹർ­ജി­യൊ? എ­ന്തെ­തിർ ഹരജി? ആർ എതിർ ഹരജി കൊ­ടു­ക്കാൻ? ആർ പ­റ­ഞ്ഞു?
രാ­മ­നു­ണ്ണി:
അ­ങ്ങി­നെ­യൊ­രു വിവരം കേ­ട്ടു. ദാ­മോ­ദ­രൻ ഇ­പ്പോൾ പ­റ­ഞ്ഞു
ദാ­മോ­ദ­ര­ന്റെ പേർ കേ­ട്ട­പ്പോൾ മന്നൻ വൈ­ദ്യ­ന്റെ സ്വ­ഭാ­വം മാറി. എതിർ ഹ­ര­ജി­യു­ടെ യ­ഥാർ­ത്ഥ സ്വ­ഭാ­വം മന്നൻ വൈ­ദ്യൻ അ­റി­ഞ്ഞി­രു­ന്നി­ല്ലെ­ന്നു­മാ­ത്ര­മ­ല്ല, അ­ങ്ങി­നെ­യൊ­ന്നു­ണ്ടാ­കു­മെ­ന്നു­കൂ­ടി. അ­ദ്ദേ­ഹം വി­ചാ­രി­ച്ചി­രു­ന്നി­ല്ല. എ­ന്ന­ല്ല, അ­ങ്ങി­നെ ഉ­ണ്ടാ­യാൽ ത­ന്നെ­യും അ­തി­നെ­പ്പ­റ്റി വൈ­ദ്യൻ ഗൌ­ര­വ­മാ­യി യാ­തൊ­ന്നും വി­ചാ­രി­ക്കു­ന്ന­തു­മ­ല്ല. കോ­ര­പ്പ­ന്റെ വ­സ്തു­ക്കൾ മു­ഴു­വൻ രാ­മ­നു­ണ്ണി­ക്കും സോ­ദ­രി­ക്കും കി­ട്ടു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു വലിയ ലാ­ഭ­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അതെ, അ­യാ­ളു­ടെ മ­രു­മ­ക്കൾ തന്നെ. കാ­ര്യം നേ­രു­ത­ന്നെ, എ­ന്നാൽ കാ­ര­ണ­വർ­ക്കു മ­രു­മ­ക്ക­ളു­ടെ അ­ഭ്യു­ദ­യ­ത്തിൽ യാ­തൊ­രു തൃ­ഷ്ണ­യും ഇ­ല്ലാ­തി­രി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യോ, അ­വ­രു­ടെ നാ­ശ­ത്തിൽ കാ­ര­ണ­വർ­ക്കു സ­ഹ­താ­പ­മു­ണ്ടാ­കാ­ത്ത­തി­നെ കു­റി­ച്ചോ വ­ട­ക്കെ മ­ല­യാ­ള­ത്തി­ലെ തീ­യ്യ­സ­മു­ദാ­യ­ത്തി­ന്റ യ­ഥാർ­ത്ഥ­സ്ഥി­തി അ­റി­യു­ന്ന­വ­രാ­രും അ­ത്ഭു­ത­പ്പെ­ടു­ക­യി­ല്ല.

മ­ക്ക­ത്താ­യം മനസി മരു-

മ­ക്ക­ത്താ­യ­മ­ഹോ വാചി.

എ­ന്നു് ഒ­ഞ്ച്യ­ത്തു ത­മ്പു­രാൻ തി­രു­മ­ന­സ്സു­കൊ­ണ്ടു് ക­ല്പി­ച്ച­രു­ളി­ച്ചെ­യ്തി­ട്ടു കാലം കു­റെ­യാ­യി. അ­ങ്ങി­നെ അ­രു­ളി­ച്ചെ­യ്ത­തു ത­ന്നെ­യും നാ­യ­ന്മാ­രെ സം­ബ­ന്ധി­ച്ചു­മാ­യി­രു­ന്നു. ധാ­രാ­ളം കു­ടും­ബ­സ്വ­ത്തു­ള്ള നാ­യ­ന്മാ­രു­ടെ ഇടയിൽ ത­റ­വാ­ട്ടിൽ കൈ­കാ­ര്യം ന­ട­ത്താ­നു­ള്ള കാ­ര­ണ­വ­സ്ഥാ­നം ല­ഭി­ച്ച­വർ വ­സ്തു­ക്ക­ളു­ടെ ആദായം കൊ­ണ്ടു­ണ്ടാ­കു­ന്ന സ­മ്പാ­ദ്യം മ­ക്കൾ­ക്കു കൊ­ടു­ക്കു­ന്ന­തി­നെ­പ്പ­റ്റി­യാ­യി­രു­ന്നു വ­ശ്യ­വാ­ക്കാ­യ ആ മ­ഹാ­ത്മാ­വു് ആവിധം അ­രു­ളി­ചെ­യ്ത­തു്. തീ­യ്യ­രു­ടെ ഇടയിൽ വലിയ ദ്ര­വ്യ­സ്ഥ­ന്മാർ ഇ­ല്ലാ­ത്ത­തു­പോ­ലെ­ത­ന്നെ ദ­രി­ദ്ര­ന്മാ­രും ഇല്ല. അ­വ­ര­വർ­ക്കു ക­ഴി­വാൻ ത­ക്ക­വി­ധ­ത്തിൽ സ്വ­ത്തു­ള്ള­വ­രാ­ണു് മു­ക്കാ­ലെ അ­ര­ക്കാ­ലും. ഇ­ക്കാ­ല­ത്തു് ഇ­ങ്ങി­നെ­യു­ള്ള സ­മ്പാ­ദ്യം അ­ധി­ക­വും സ്വ­ന്ത സ­മ്പാ­ദ്യ­വു­മാ­ണു്. ഈ നി­ല­യിൽ, തീ­യ്യർ മ­രു­മ­ക്ക­ത്താ­യം മ­ന­സ്സി­ലും വാ­ക്കി­ലും ഇ­ല്ലാ­തെ വെറും ചാവിൽ മാ­ത്ര­മെ അ­നു­ഷ്ഠി­ച്ചു­പോ­രു­ന്നു­ള­ളു. ച­ത്താൽ മ­രു­മ­ക്കൾ­ക്കു­കൂ­ടി പൊ­ല­യു­ണ്ടെ­ന്ന­ല്ലാ­തെ വ­സ്തു­ക്കൾ ക­ഴി­യു­ന്ന­ത്ര മ­ക്കൾ­ക്കു കൊ­ടു­ത്തു­വ­രി­ക­യും ഭാ­ര്യ­യും മ­ക്ക­ളു­മാ­യി വേ­റെ­ത­ന്നെ ത­റ­വാ­ടാ­യി താ­മ­സി­ക്കു­ക­യും മിക്ക ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ­ക്കൊ­ണ്ടും മ­റ്റും ക­ഴി­യു­ന്ന സ­ഹാ­യോ­പാ­യ­ങ്ങൾ ഭാ­ര്യ­വീ­ട്ടു­കാർ ചെ­യ്തു­കൊ­ടു­ക്കു­ക­യു­മാ­ണു് ചെ­യ്തു­വ­രു­ന്ന­തു്. മക്കൾ അ­ച്ഛ­ന്റെ ത­റ­വാ­ട്ടു­പേ­രാ­ണു് സാ­ധാ­ര­ണ­യാ­യി സ്വീ­ക­രി­ക്കു­ന്ന­തു്. അ­ങ്ങി­നെ­യ­ല്ലാ­ത്ത ഒരു ത­റ­വാ­ടു് തീ­യ്യ­രു­ടെ ഇടയിൽ വ­ട­ക്കെ മ­ല­യാ­ള­ത്തിൽ കാ­ണ്മാൻ പ്ര­യാ­സം. അ­തു­നി­മി­ത്തം രാ­മ­നു­ണ്ണി­യു­ടെ പണം കൊ­ണ്ടു് അ­വ­ന്റെ കാ­ര­ണ­വർ­ക്കും ഇ­ള­യ­മ്മ­ക്കും മറും വല്ല ലാ­ഭ­വും ഉ­ണ്ടെ­ങ്കിൽ അതു കോ­ര­പ്പൻ മ­രി­ക്കു­ന്ന­വ­രെ ആ­യി­രു­ന്നു. അ­തു­ത­ന്നെ കോ­ര­പ്പ­ന്റെ ഭാ­ര്യ­വീ­ട്ടു­കാ­രാ­ണെ­ന്നു­ള്ള ന്യാ­യ­ത്തി­ന്മേ­ലാ­ണു താനും. ഇനി ഉ­ണ്ടാ­കു­ന്ന ഗു­ണ­മൊ­ക്കെ രാ­മ­നു­ണ്ണി വി­വാ­ഹം ക­ഴി­ക്കു­ന്ന വീ­ട്ടു­കാർ­ക്കാ­യി­രി­ക്കും. ഏ­റ­ക്കു­റെ ഇതു് എല്ലാ സ­മു­ദാ­യ­ത്തി­ലും ഉ­ള്ള­താ­ണെ­ങ്കി­ലും തീ­യ്യർ ഈ സ­മ്പ്ര­ദാ­യം പ­ര­സ്യ­മാ­യി ശ­രി­യാ­യി അ­നു­ഷ്ഠി­ച്ചു­പോ­രു­ന്ന­തി­നാൽ ഇ­നി­യൊ­രു അ­മ്പ­തു കൊ­ല്ലം ക­ഴി­യു­ന്ന­തി­നു­മു­മ്പു് വ­ട­ക്കെ മ­ല­യാ­ള­ത്തി­ലെ തീ­യ്യർ യാ­തൊ­രു നി­യ­മ­ത്തി­ന്റെ­യോ ഹൈ­ക്കോ­ട­തി വി­ധി­യു­ടെ­യൊ സഹായം കൂ­ടാ­തെ മ­ക്ക­ത്താ­യം അ­നു­ഷ്ഠി­ക്കു­ന്ന­വ­രാ­യി­ത്തീ­രു­ന്ന­താ­ണു്. മ­രു­മ­ക്ക­ത്താ­യം നി­ല­നിർ­ത്തേ­ണ്ട­താ­ണെ­ന്നു പ­റ­ക­യും അ­തി­നു­ള്ള ന്യാ­യ­ങ്ങ­ളാ­യി ജർ­മ്മ­നി­യി­ലും ആ­ഫ്രി­ക്ക­യി­ലും മ­രു­മ­ക്ക­ത്താ­യം ന­ട­പ്പു­ള്ള വി­വ­ര­ങ്ങൾ എ­ടു­ത്തു­കാ­ണി­ക്ക­യും ചെ­യ്യു­ന്ന­വർ പോലും ആ­ച­രി­ക്കു­ന്ന­തു മേൽ­പ്ര­കാ­ര­മാ­ണു്. വാ­ക്ക­ല്ല ആ­ചാ­ര­മാ­ണു് രാ­ജ്യ­ത്തു നി­യ­മ­മാ­യി­ത്തീ­രു­ക­യെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ.

രാ­മ­നു­ണ്ണി ദാ­മോ­ദ­ര­ന്റെ പേരു പറഞ്ഞ ഉടനെ മന്നൻ വൈ­ദ്യൻ ശു­ണ്ഠി­ക­ടി­ച്ചു­വെ­ന്നു പ­റ­ഞ്ഞു­വ­ല്ലോ. അ­തു­വ­രെ സ്വ­കാ­ര്യം ചെറിയ സ്വ­ര­ത്തിൽ പറഞ്ഞ വൈ­ദ്യൻ ഉ­ച്ച­ത്തിൽ: “നീ­യെ­ന്തു പി­ന്നെ­യും ആ ദാ­മോ­ദ­ര­നെ വി­ശ്വ­സി­ച്ചു എ­ന്തെ­ങ്കി­ലും പ­റ­യു­ന്നു? അവൻ ന­മ്മ­ളു­ടെ ത­റ­വാ­ട്ടി­നു വ­രു­ത്തി­ക്കൂ­ട്ടി­യ നാശം നീ ക­ണ്ടി­ല്ലെ? ഇ­നി­യും പ­ഠി­ക്കാ­നാ­യി­ട്ടി­ല്ലെ നി­ന­ക്കു്? അ­വ­ന്റെ വാ­ക്കു കേ­ട്ടി­ട്ടു് നി­ന്റെ അച്ഛൻ വലിയ വി­ഡ്ഢി­ത്വം ചെ­യ്തു. മകനും ഇനി എ­ന്തൊ­ക്കെ­യാ­ണു് ചെ­യ്യാൻ പോ­കു­ന്നു­വെ­ന്നു ദൈ­വ­ത്തി­ന­റി­യാം.

അ­ടു­ത്ത മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്ന ക­ല്യാ­ണി­യും വ­സു­മ­തി­യും ഇതു കേ­ട്ട­പ്പോൾ അ­വ­രു­ടെ സം­സാ­രം നിർ­ത്തി ചെ­വി­യോർ­ത്തു.

രാ­മ­നു­ണ്ണി:
നി­ങ്ങ­ളെ­ന്തി­നു കോ­പി­ക്കു­ന്നു? ദാ­മോ­ദ­രൻ എന്തു പാപം ചെ­യ്തു?
മന്നൻ:
എന്തു പാപം ചെ­യ്തു­വെ­ന്നൊ? വ­സു­മ­തി കേൾ­ക്കു­ന്നെ­ങ്കിൽ കേൾ­ക്ക­ട്ടെ. അ­വ­ളു­ടെ ഗു­ണ­ത്തി­നു­വേ­ണ്ടി­യാ­ണു് ഞാൻ പ­റ­യു­ന്ന­തു്. അവളെ മി­സ്റ്റർ കു­ഞ്ഞി­രാ­മ­ന്റെ മകനു് ക­ല്യാ­ണം ക­ഴി­ക്കാൻ അ­ദ്ദേ­ഹം ചോ­ദി­ച്ചി­ല്ലെ? ആ കു­ട്ടി ബി. എ., ബി. എൽ. ജ­യി­ച്ച യോ­ഗ്യ­ന­ല്ലെ? നാളെ മ­റ്റ­ന്നാൽ മുൻ­സി­പ്പാ­യി­ത്തീ­രു­ന്ന­വ­ന­ല്ലേ? ഈ ക­ച്ച­വ­ട­ക്കാ­ര­ന്റെ ക­ണ­ക്ക­പ്പി­ള്ള­യെ ക­ണ്ടി­ട്ട­ല്ലെ നി­ന്റെ അച്ഛൻ വ­സു­മ­തി­യെ അവനു് കൊ­ടു­ക്ക­യി­ല്ലെ­ന്നു പ­റ­ഞ്ഞ­തു്. നി­ങ്ങൾ­ക്കു കാ­ര­ണ­വ­ന്മാ­രെ­യൊ­ക്കെ പു­ല്ലു­വി­ല­യ­ല്ലെ. മാ­ന്യ­നാ­യ ആ മേ­നോ­നും മ­റ്റും എ­ന്തൊ­ക്കെ­യാ­ണു് പ­റ­യു­ന്ന­തെ­ന്നു നീ കേ­ട്ടു­വോ? അ­വ­രൊ­ക്കെ യോ­ഗ്യ­ന്മാ­ര­ല്ലെ? അ­വ­രെ­ക്കൊ­ണ്ടൊ­ക്കെ ഇ­ങ്ങി­നെ പ­റ­യി­ക്കാ­മോ?
വ­സു­മ­തി­യു­ടെ മു­ഖ­ത്തു് രക്തം വ­ന്നും പോയും കൊ­ണ്ടു് ഭാ­വ­വൈ­വർ­ണ്യം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു തു­ട­ങ്ങി. അവൾ ഇ­രു­ന്ന ദി­ക്കിൽ തന്നെ ഒ­ന്നും അ­ന­ങ്ങാ­തെ ഇ­രു­ന്നു­വെ­ങ്കി­ലും ക­ല്യാ­ണി അ­വി­ടു­ന്നു എ­ഴു­ന്നേ­റ്റു രാ­മ­നു­ണ്ണി­യും മ­റ്റും ഇ­രി­ക്കു­ന്ന മു­റി­യി­ലേ­ക്കു് കാതും ആ­ട്ടി­ക്കൊ­ണ്ടു് ചെ­ന്നു.
രാ­മ­നു­ണ്ണി:
അ­തൊ­ക്കെ ഈ അ­വ­സ­ര­ത്തിൽ പ­റ­യേ­ണ്ടു­ന്ന കാ­ര­ണ­മെ­ന്താ­ണ­മ്മ­മാ?
ക­ല്യാ­ണി:
അ­യ­ന്ത്, അതു് പ­റേ­ണ്ടെ. ഓ­ന­ല്ലെ ഇ­ന്നു് ത­റ­വാ­ട്ടി­ലെ തല മൂ­ത്ത­തു്. ഓ­ന­ല്ലാ­ണ്ടു് ആര് പ­റ­യാ­നാ?
മന്നൻ:
എഃ അ­തൊ­ന്നും അ­വർ­ക്കു ഓർ­മ്മ­യി­ല്ല. അ­വർ­ക്കൊ­ക്കെ തോ­ന്ന്യാ­സം. എ­ന്താ­ണു്, അ­ച്ഛ­ന്റെ സ്വ­ത്തു­ണ്ടു്. അ­തി­ല്ലെ­ങ്കി­ല­ല്ലെ അ­മ്മാ­മൻ വേണം, എ­ളേ­മ്മ വേണം എ­ന്നു­ണ്ടാ­വു.
രാ­മ­നു­ണ്ണി:
അ­മ്മാ­മാ! നി­ങ്ങൾ ഇ­ല്ലാ­ത്ത അ­പ­രാ­ധ­മൊ­ന്നും എന്റെ തലയിൽ വ­ലി­ച്ചി­ട­രു­തെ, ഞാൻ നി­ങ്ങ­ളോ­ടു ഇ­തു­വ­രെ യാ­തൊ­ര­പ്രി­യ­വും കാ­ണി­ച്ചി­ട്ടി­ല്ല.
മന്നൻ:
ഇല്ല. ഇല്ല. ഒ­ര­പ്രി­യ­വും കാ­ണി­ച്ചി­ട്ടി­ല്ല.
ദ്വ­യാർ­ത്ഥ­ത്തിൽ പറഞ്ഞ ഈ വാ­ക്കു കേ­ട്ട­പ്പോൾ അ­ങ്ങി­നെ പറയാൻ സം­ഗ­തി­യെ­ന്താ­ണെ­ന്നു രാ­മ­നു­ണ്ണി ചോ­ദി­ക്ക­യും അ­തി­നു­ത്ത­രം ക­ല്യാ­ണി പ­റ­ക­യും ചെ­യ്തു.
ക­ല്യാ­ണി:
മ­ന്ന­നേ­ട്ടൻ പ­റ­ഞ്ഞ­തു് മ­റ്റൊ­ന്നു­മ­ല്ല. പാ­ഞ്ചാ­ലീ­നെ നീ ക­ല്യാ­ണം ക­യി­ക്കാ­ഞ്ഞി­റ്റാ­നു് അ­പ്പ­റ­ഞ്ഞ­തു്.
പാ­ഞ്ചാ­ലി മന്നൻ വൈ­ദ്യ­ന്റെ മ­ക­ളാ­യി­രു­ന്നു. അവളെ രാ­മ­നു­ണ്ണി­ക്കു് ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്നു ആ ശു­ദ്ധാ­ത്മാ­വി­നു് വി­ചാ­ര­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും രാ­മ­നു­ണ്ണി അ­തി­നു് അ­നു­കൂ­ലി­ച്ചി­രു­ന്നി­ല്ല.

ക­ല്യാ­ണി­യു­ടെ ഈ വാ­ക്കു കേ­ട്ട­പ്പോൾ രാ­മ­നു­ണ്ണി ത­ല­താ­ഴ്ത്തി ഇ­രു­ന്നു. അവനു ദേ­ഷ്യം സ­ഹി­ക്കാൻ പാ­ടി­ല്ലാ­താ­യി.

മന്നൻ:
എന്റെ മ­കൾ­ക്കു് ഇം­ഗ്ലീ­ഷൊ­ന്നും അത്ര അ­റി­ഞ്ഞു­കൂ­ട. സം­ഗീ­ത­വും തു­ന്ന­ലും മ­റ്റും അ­വൾ­ക്കു് ശീ­ല­മി­ല്ല. അ­വൾ­ക്കു് വല്ല കൂ­ലി­പ്പ­ണി­ക്കാ­ര­നെ­യും കി­ട്ടും.
ഇ­ങ്ങി­നെ പ­റ­ഞ്ഞു അ­ല്പ­നേ­രം ആരും മി­ണ്ടാ­തി­രു­ന്ന­ശേ­ഷം മന്നൻ വൈ­ദ്യൻ പി­ന്നെ­യും പ­റ­ഞ്ഞു:

“ഈ ഇം­ഗ്ലീ­ഷു­പ­ഠി­പ്പാ­ണു് സകല നാ­ശ­വും ചെ­യ്യു­ന്ന­തു് സ്ത്രീ­ക­ളെ അ­നു­സ­ര­ണ­മി­ല്ലാ­ത്ത­വ­രാ­ക്കു­ന്ന­തും ഓരോ വേ­ണ്ടാ­വൃ­ത്തി ശീ­ലി­പ്പി­ക്കു­ന്ന­തും ഇം­ഗ്ലീ­ഷാ­ണു്. കേൾ­ക്കു­ന്നി­ല്ലെ, ഓരോ വർ­ത്ത­മാ­നം കേൾ­ക്കു­ന്നി­ല്ലെ. ഇം­ഗ്ലീ­ഷ് പ­ഠി­ച്ചു മ­ദി­രാ­ശി­യി­ലും ബാ­ങ്ക­ലൂ­രി­ലും ബോ­മ്പാ­യി­ലും പോയി മ­ദാ­മ്മ­മാ­രെ­പ്പോ­ലെ വ­രു­ന്ന­വർ­ക്കൊ­ക്കെ കൈ­കൊ­ടു­ത്തും ബീ­ച്ചി­ലും പാർ­ക്കി­ലും സ­വാ­രി­ക്കു പോ­യി­ട്ടും സ­മ്പാ­ദി­ക്കു­ന്ന പേ­രൊ­ക്കെ കേൾ­ക്കു­ന്നി­ല്ലേ. ഇം­ഗ്ലീ­ഷ് പ­ഠി­ച്ച ഗു­ണ­മ­ല്ലേ അതു്. എന്റെ മ­കൾ­ക്കു് എം. എ.-യും. ബി. എ.-യും ഒ­ന്നും വേണ്ട. വല്ല കൂ­ലി­ക്കാ­ര­നും മതി.

ഇ­തൊ­ക്കെ കേ­ട്ടു­കൊ­ണ്ടു് വല്ല മു­ള്ളി­ന്മേ­ലും ച­വി­ട്ടി­നി­ന്ന­പോ­ലെ നി­ല്ക്കാ­നും ന­ട­ക്കാ­നും ക­ഴി­യാ­തെ കോപം ജ്വ­ലി­ച്ചു­കൊ­ണ്ടു് ക­ളി­ച്ചി­രു­ന്ന വ­സു­മ­തി അ­ക­ത്തേ­ക്കു ക­ട­ന്നു­ചെ­ന്നു. തന്റെ ജേ­ഷ്ഠൻ ത­ല­താ­ഴ്ത്തി കോ­പ­മ­ട­ക്കി ഇ­രി­ക്കു­ന്ന­തു­ക­ണ്ടു­ള്ള വ്യ­സ­ന­വും ക­ല്യാ­ണി ഉ­ള്ളിൽ സ­ന്തോ­ഷി­ക്കു­ന്ന­തു­ക­ണ്ടു­ള്ള ദേ­ഷ്യ­വും ഒക്കെ കൂടി വ­രു­ത്തി­യ മ­നോ­വി­കാ­രം താഴെ കാ­ണി­ക്കു­ന്ന പ്ര­സം­ഗ­രൂ­പ­ത്തിൽ അ­വ­ളു­ടെ മു­ഖ­ത്തു­നി­ന്നു വെ­ളി­ക്കു ചാടി: “എ­ന്താ­ണ­മ്മാ­മാ നി­ങ്ങൾ­പ­റ­ഞ്ഞ­തു്? ഇം­ഗ്ലീ­ഷു­പ­ഠി­ച്ച പെൺ­കു­ട്ടി­ക­ളിൽ ചിലർ ചീ­ത്ത­പ്പേർ സ­മ്പാ­ദി­ക്കു­ന്നു­വെ­ന്നും അ­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷു­വി­ദ്യാ­ഭ്യാ­സം ചീ­ത്ത­യാ­ണെ­ന്നു­മോ? ഇം­ഗ്ലീ­ഷു­പ­ഠി­ച്ചു ബി. എ. മു­ത­ലാ­യ ഉ­യർ­ന്ന­ത­രം പ­രീ­ക്ഷ­ജ­യി­ച്ച­വ­രിൽ എ­ത്ര­പേർ മ­ദ്യം­സേ­വി­ച്ചും വേറെ പ­ല­വി­ധം ദുർ­വൃ­ത്തി­കൾ ആ­ച­രി­ച്ചും വീ­ട്ടി­നും നാ­ട്ടി­നും അ­വ­ര­വർ­ക്കും അ­വ­ര­വ­രു­ടെ ജാ­തി­ക്കും ചീ­ത്ത­പ്പേർ സ­മ്പാ­ദി­ക്കു­ന്ന­വ­രാ­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് പു­രു­ഷ­ന്മാ­രേ­യും ഇം­ഗ്ലീ­ഷു­പ­റി­പ്പി­ക്ക­രു­തെ­ന്നു നി­ങ്ങൾ എ­ന്തു­കൊ­ണ്ടാ­ണു് അ­ഭി­പ്രാ­യ­പ്പെ­ടാ­ത്ത­തു്. ഒരാൾ ക­ള്ളു­കു­ടി­യ­നോ, ഒരു സ്ത്രീ ദുർ­ന്ന­ട­പ്പു­കാ­രി­യോ ആ­കു­ന്ന­തു് അ­വ­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ദോ­ഷ­മാ­ണോ? ഇം­ഗ്ലീ­ഷു പ­ഠി­ച്ചു മാ­ന്യ­നി­ല­യി­ലു­ള്ള സ്ത്രീ­കൾ എ­ത്ര­യു­ണ്ടു്? പ­ഠി­ച്ച­റി­ഞ്ഞ­സ്ത്രീ­കൾ പോലും വല്ല ദു­രാ­ചാ­ര­വും ചെ­യ്യു­ന്നു­ണ്ടെ­ങ്കിൽ അതു് അവരെ കൊ­ണ്ടു ന­ട­ത്തു­ന്ന­തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന പു­രു­ഷ­ന്മാ­രു­ടെ ദോ­ഷ­മാ­ണു്. വ­രു­ന്ന­വർ­ക്കൊ­ക്കെ കൈ­കൊ­ടു­ക്കാ­നും അ­വ­രോ­ടു സ്വാ­ത­ന്ത്ര്യ­മാ­യി പെ­രു­മാ­റാ­നും ആദ്യം പ­ഠി­പ്പി­ക്ക­യും പി­ന്നെ അതു ക്ര­മേ­ണ വ­ളർ­ന്നു് അ­ട­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത നി­ല­യി­ലാ­കു­ക­യും ചെ­യ്യു­മ്പോൾ വി­ഡ്ഢി­ക­ളാ­യ ആവക പു­രു­ഷ­ന്മാർ­ത­ന്നെ ഖേ­ദി­ക്കു­ന്നു. അ­ങ്ങി­നെ എ­ത്തി­യ നി­ല­യിൽ ചില പു­രു­ഷ­ന്മാ­രെ ഭാ­ര്യ­മാ­രെ, ആ സംഗതി പ­റ­ഞ്ഞു ഉ­പേ­ക്ഷി­ച്ച­താ­യും ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അ­തൊ­ക്കെ ആ പു­രു­ഷ­ന്മാ­രു­ടെ പോ­രാ­യ്മ­കൊ­ണ്ടും ആ­ലോ­ച­ന­യി­ല്ലാ­യ്മ­കൊ­ണ്ടും വ­രു­ന്ന­താ­ണു്. സ്ത്രീ­ക­ളും തീയും ഉ­പ­യോ­ഗി­ക്കാൻ അ­റി­യു­ന്ന­വ­ന്റെ ക­യ്യിൽ കി­ട്ടി­യാൽ പ്ര­കാ­ശി­ക്കു­ക­യും പ്ര­യോ­ജ­ന­ക­ര­മാ­യി­ത്തീ­രു­ക­യും ചെ­യ്യും. അ­ല്ലാ­ത്ത­വ­ന്റെ ഇ­രി­പ്പി­ടം ന­ശി­പ്പി­ക്കും. അ­തൊ­ന്നും വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ തെ­റ്റ­ല്ല. ശ­രി­യാ­യ വി­ദ്യാ­ഭ്യാ­സം ഏതു ഭാ­ഷ­യി­ലാ­യാ­ലും ദോഷം ചെ­യ്വാൻ പാ­ടി­ല്ലാ­ത്ത­താ­കു­ന്നു. മാ­ന്യ­നാ­യ ഒരാൾ ഇ­തി­നെ­ടെ അ­ച്ഛ­ന്നു് എ­ഴു­തി­യി­രു­ന്ന ഒ­രെ­ഴു­ത്തിൽ ന­മ്മു­ടെ സ്ത്രീ­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­മെ­ല്ലാം മ­ല­യാ­ള­ഭാ­ഷ­യിൽ മാ­ത്ര­മാ­ക്ക­ണ­മെ­ന്നും അതിനു വേ­ണ്ടു­ന്ന ഏർ­പ്പാ­ടു­കൾ ചെ­യ്യ­ണ­മെ­ന്നും എ­ഴു­തി­യി­രു­ന്നു. ആ ക­ത്തു് അച്ഛൻ എന്നെ കാ­ണി­ക്കു­ക­യു­ണ്ടാ­യി മ­ല­യാ­ള­ഭാ­ഷ­മാ­ത്രം പ­ഠി­ച്ച സ്ത്രീ­ക­ളെ­പ്പ­റ്റി അ­ദ്ദേ­ഹം വ­ല്ല­തും അ­റി­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഭാ­ഷ­യ്ക്ക­ല്ല ദോഷം, വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ രീ­തി­യി­ലാ­ണു് ദോഷം. ഇം­ഗ്ലീ­ഷ­ല്ല, മ­ല­യാ­ള­മ­ല്ല, പ­ര­ന്ത്രീ­സ്സ­ല്ല, ഹി­ന്ദു­സ്ഥാ­നി­യ­ല്ല ഏതു ഭാ­ഷ­മൂ­ലം വി­ദ്യാ­ഭ്യാ­സം ചെ­യ്യി­ച്ചാ­ലും സ്ത്രീ­കൾ­ക്കു് ആ­വ­ശ്യ­മു­ള്ള­താ­ണു് പ­ഠി­പ്പി­ക്കേ­ണ്ട­തു്. നി­ങ്ങൾ നോ­ക്കിൻ, മ­ത­സം­ബ­ന്ധ­മാ­യോ സ­ന്മാർ­ഗ്ഗ­സം­ബ­ന്ധ­മാ­യോ വല്ല വി­ദ്യാ­ഭ്യാ­സ­വും ന­മ്മു­ടെ കു­ട്ടി­കൾ­ക്കു് നാം നൽ­കു­ന്നു­ണ്ടോ? അച്ഛൻ എ­നി­ക്കു് വി­വേ­കാ­ന­ന്ദ­സ്വാ­മി മു­ത­ലാ­യ­വ­രു­ടെ പ്ര­സം­ഗ­ങ്ങൾ വാ­യി­ക്കാൻ വാ­ങ്ങി­ത്ത­ന്നി­രു­ന്നി­ല്ലെ­ങ്കിൽ ഹി­ന്തു­മ­തം എ­ന്നാൽ അ­ങ്ങാ­ടി­മ­രു­ന്നോ പ­റി­മ­രു­ന്നോ എന്നു ഞാൻ അ­റി­ക­യി­ല്ലാ­യി­രു­ന്നു. അ­ങ്ങി­നെ­യു­ള്ള പു­സ്ത­ക­ങ്ങൾ വാ­യി­ക്കാൻ സം­ഗ­തി­വ­രാ­തെ എത്ര സ്ത്രീ­കൾ ന­മ്മു­ടെ ഇ­ട­യി­ലു­ണ്ടു്. സ്ത്രീ­ക­ളൊ, എ­ത്രാ­യി­രം പു­രു­ഷ­ന്മാ­രു­ണ്ടു്. നി­ങ്ങൾ അ­മ്പ­ലം പ­ണി­യി­ക്കു­ന്നു, ചെ­റ­കു­ഴി­ക്കു­ന്നു, ആനയെ വാ­ങ്ങു­ന്നു. ഉ­ത്സ­വം ക­ഴി­ക്കു­ന്നു, ഇ­തു­കൊ­ണ്ടൊ­ക്കെ എന്തു പ്ര­യോ­ജ­നം? അ­മ്പ­ല­മെ­ന്താ­ണു്, ബിം­ബ­മെ­ന്താ­ണു്, അവയെ ഉ­പ­യോ­ഗി­ക്കേ­ണ്ട­തെ­ങ്ങി­നെ­യാ­ണു്, എ­ന്നൊ­ന്നും അ­റി­യാ­തെ കു­രു­ട­ന്നു് ക­ണ്ണാ­ടി വാ­ങ്ങി­ക്കൊ­ടു­ക്കു­മ്പോ­ലെ നി­ങ്ങൾ ഈ വക ഏർ­പ്പാ­ടു ചെ­യ്തി­ട്ടു­ള്ള കാ­ര്യ­മെ­ന്തു്? അ­ച്ഛ­നോ­ടു­ത­ന്നെ ഞാൻ ഈ കാ­ര്യം പ­ല­പ്പോ­ഴും പ­റ­ഞ്ഞി­രു­ന്നു. അ­വർ­ക്കു് ഇതിൽ വ­ല്ല­തും പ്ര­വൃ­ത്തി­ക്ക­ണ­മെ­ന്നാ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ഈ­ശ്വ­രൻ അതിനു സംഗതി വ­രു­ത്തി­യി­ല്ല. എത്ര പു­രു­ഷ­ന്മാർ, എത്ര സ്ത്രീ­കൾ, അ­ന്യ­മ­ത­ത്തിൽ പോ­കു­ന്നു! എ­ന്തി­നാ­യി­ട്ടു് പോ­കു­ന്നു. ഹി­ന്തു­മ­ത­ത്തെ­പ്പ­റ്റി യാ­തൊ­ര­റി­വും അ­വർ­ക്കു് ഇ­ല്ലാ­ത്ത­തി­നാൽ, ഇ­തി­നെ­ടെ ഇം­ഗ്ലീ­ഷു­വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ചു ധാ­രാ­ളം അ­റി­വും വി­വേ­ക­വും ഉ­ണ്ടാ­യ ഒരു സ്ത്രീ ക്രി­സ്തു­മ­തം സ്വീ­ക­രി­ച്ചു ക­ന്യാ­മ­ഠ­ത്തിൽ ചേർ­ന്നു. എ­ന്തി­നാ­യി­ട്ടാ­യി­രു­ന്നു. നി­ങ്ങൾ­ക്ക­റി­ഞ്ഞു കൂടെ? ഇം­ഗ്ലീ­ഷു­ഭാ­ഷ ന­ല്ല­വ­ണ്ണം പ­ഠി­ച്ചു അതിലെ ന­ല്ല­ന­ല്ല പു­സ്ത­ക­ങ്ങൾ വാ­യി­ച്ച­വർ­ക്കു് ദാ­മ്പ­ത്യ­സം­ബ­ന്ധ­മെ­ന്താ­ണു്, അ­നു­രാ­ഗ­മെ­ന്താ­ണു് എ­ന്നു­ള്ള­തി­ന്റെ യ­ഥാർ­ത്ഥ­ജ്ഞാ­ന­മു­ണ്ടാ­കും. അ­ങ്ങി­നെ­യു­ള്ള­വർ ആ കാ­ര്യ­ങ്ങ­ളിൽ വല്ല പു­രു­ഷ­നാ­ലും വ­ഞ്ചി­ക്ക­പ്പെ­ടു­ന്ന­തു സ­ഹി­ക്ക­യി­ല്ല. അ­ങ്ങി­നെ­യു­ള്ള അ­ത്യു­ത്ത­മ­ഗു­ണ­ങ്ങൾ നൽ­കു­ന്ന ഇം­ഗീ­ഷു വി­ദ്യാ­ഭ്യാ­സ­ത്തെ നി­ങ്ങൾ പു­ച്ഛി­ക്ക­യോ, അ­ങ്ങി­നെ­യു­ള്ള ഗുണം അ­നു­ഭ­വ­മാ­കു­മെ­ന്നു വി­ശ്വ­സി­ക്കു­ന്ന ഞാൻ അതു കേ­ട്ടു സ­ഹി­ക്ക­യി­ല്ല.”

വ­സു­മ­തി­യു­ടെ വാ­ഗ്മി­ത്വ­വും അവൾ പറഞ്ഞ ന്യാ­യ­വും രാ­മ­നു­ണ്ണി­യെ­കൂ­ടി അ­ത്ഭു­ത­പ­ര­വ­ശ­നാ­ക്കി. അവൾ ഇ­ത്രേ­ാ­ടം പ­റ­ഞ്ഞ­പ്പോൾ ദാ­മോ­ദ­രൻ വന്നു. തന്റെ ഭാ­വ­പ്പ­കർ­ച്ച അവൻ കണ്ടു മ­ന­സ്സി­ലാ­ക്ക­രു­തെ­ന്നു വി­ചാ­രി­ച്ചു വ­സു­മ­തി അ­ക­ത്തേ­ക്കു പോയി. പി­ന്നാ­ലെ­ത­ന്നെ ക­ല്യാ­ണി­യും പോയി.

ദാ­മോ­ദ­ര­നെ കണ്ട ഉടനെ അവിടെ ആ സ­മ­യ­ത്തു അ­സാ­ധാ­ര­ണ­മാ­യി യാ­തൊ­ന്നും ഉ­ണ്ടാ­കാ­ത്ത നാ­ട്യ­ത്തി­ലും ദാ­മോ­ദ­ര­നോ­ടു വളരെ സ്നേ­ഹ­മാ­ണെ­ന്നു­ള്ള ഭാ­വ­ത്തി­ലും മന്നൻ വൈ­ദ്യൻ മു­പ്പ­ത്തു­ര­ണ്ടു പ­ല്ലിൽ പോ­യ്പോ­യ­തു ക­ഴി­ച്ചു ബാ­ക്കി­യു­ള്ള­തും ശേഷം നൊ­ണ്ണും കാ­ണി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ ഒന്നു ചി­രി­ച്ചു. രാ­മ­നു­ണ്ണി എ­ഴു­ന്നേ­റ്റു ദാ­മോ­ദ­ര­ന്റെ കൈ­പി­ടി­ച്ചു മാ­ളി­ക­മേ­ലേ­ക്കു കൊ­ണ്ടു­പോ­യി.

ദാ­മോ­ദ­രൻ:
എന്താ നി­ന്റെ മുഖം വ­ല്ലാ­തി­രി­ക്കു­ന്നു? വിവരം മു­ഴു­വൻ അ­റി­ഞ്ഞു­വൊ? വൈ­ദ്യൻ വ­ല്ല­തും പ­റ­ഞ്ഞു­വോ?
രാ­മ­നു­ണ്ണി:
മ­റ്റൊ­രു സം­ഗ­തി­യെ­പ്പ­റ്റി ഞങ്ങൾ സം­സാ­രി­ക്ക­യാ­യി­രു­ന്നു, അ­തു­പോ­ട്ടെ, അ­തൊ­ക്കെ പി­ന്നെ­പ്പ­റ­യാം. നീ പോ­യ­കാ­ര്യ­മെ­ന്താ­യി? അ­മ്മാ­മ­നു് യാ­തൊ­രു വി­വ­ര­വും ഇല്ല.
ദാ­മോ­ദ­രൻ:
കാ­ര്യം വളരെ ര­സ­മു­ണ്ടു്. കാർ­ത്തി­ക­രാ­മൻ നി­ന്റെ അച്ഛൻ എ­ഴു­തി­യ­പ്ര­കാ­ര­മു­ള്ള ഒരു ഒ­സ്യ­ത്തു ഹാ­ജ­രാ­ക്കി­യി­രി­ക്കു­ന്നു. സർ­വ്വ­സ്വ­ത്തും കാർ­ത്തി­ക­രാ­മ­നു കൊ­ടു­ത്ത വി­ധ­മാ­ണു് ഒ­സ്യ­ത്തു്.
രാ­മ­നു­ണ്ണി:
കാർ­ത്തി­ക­രാ­മൻ ഒരു കള്ള ഒ­സ്യ­ത്തു നിർ­മ്മി­ച്ചു­വെ­ന്നോ?
ദാ­മോ­ദ­രൻ:
ഒ­സ്യ­ത്തു് കള്ള ഒ­സ്യ­ത്തു­ത­ന്നെ സം­ശ­യ­മി­ല്ല. പക്ഷേ, അതു തെ­ളി­യി­ക്കേ­ണ്ടി­വ­രും. അതിനു വളരെ ബു­ദ്ധി­മു­ട്ടും ഉ­ണ്ടാ­കും. ഒ­സ്യ­ത്തു് റ­ജി­സ്ത്രാ­ണു്. നി­ന്റെ അ­ച്ഛ­ന്റെ കൈ വി­ര­ല­ട­യാ­ള­മു­ണ്ടു്.
രാ­മ­നു­ണ്ണി:
പ­റ്റി­ച്ചു. ദാ­മോ­ദ­രാ പ­റ്റി­ച്ചു.
ദാ­മോ­ദ­രൻ:
നീ അ­ധൈ­ര്യ­പ്പെ­ട­രു­തു്. ഇതിൽ കാർ­ത്തി­ക­രാ­മ­ന്റെ പി­ന്നിൽ ആ­ളു­ണ്ടു്. കണ്ണൻ മേ­നോ­നും കൂ­ട്ട­രു­മു­ണ്ടു്. ആട്ടെ ഈ­ശ്വ­രൻ സ­ഹാ­യി­ക്കും. അ­വർ­ക്കു വി­ര­ല­ട­യാ­ളം എ­വി­ടു­ന്നു കി­ട്ടി?
രാ­മ­നു­ണ്ണി:
അ­താ­ണു് ഞാൻ പ­റ­ഞ്ഞ­തു് പ­റ്റി­ച്ചു­വെ­ന്നു്. അ­ച്ഛ­ന്റെ ശവം ഇവിടെ ഉ­ണ്ടാ­യി­രു­ന്ന രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­ക്കു് കാർ­ത്തി­ക­രാ­മൻ അ­തു­വ­രെ എ­വി­ടെ­യോ പോയ ദി­ക്കിൽ­നി­ന്നു മ­ട­ങ്ങി­വ­ന്നു ശ­വ­പ്പെ­ട്ടി­യു­ടെ അ­ടു­ക്കൽ വ­ള­രെ­നേ­രം ഇ­രു­ന്നു ക­ര­ഞ്ഞു­വെ­ന്നും മ­റ്റും വ­സു­മ­തി പ­റ­ഞ്ഞി­രു­ന്നു. അ­പ്പോൾ­ത­ന്നെ എ­നി­ക്കു് അ­തി­നെ­പ്പ­റ്റി സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. പി­റ്റെ­ദി­വ­സം ശ­വ­പ്പെ­ട്ടി നീ­ക്കി­യ­പ്പോൾ വ­സു­മ­തി­യു­ടെ കാ­ല­ടി­യിൽ മഷി പു­ര­ട്ടി­യ ഒരു തു­ണി­ക്ക­ഷ­ണം പ­റ്റി­യ­തും അതു താ­റാ­ണെ­ന്നും അ­ത­വി­ടെ എ­ങ്ങി­നെ വ­ന്നു­വെ­ന്നും അവൾ പ­റ­ഞ്ഞ­തും ഓ­മ്മ­യു­ണ്ടോ?
ദാ­മോ­ദ­രൻ:
ഉ­ണ്ടു്. ഈ­ശ്വ­രാ ഇ­തെ­ന്തു വഞ്ചന. ഇ­തെ­ന്തു ക­ള്ള­ത്ത­രം.
രാ­മ­നു­ണ്ണി:
ഒ­സ്യ­ത്തു നീ ക­ണ്ടു­വോ?
ദാ­മോ­ദ­രൻ:
കണ്ടു. ശി­ര­സ്ത­ദാർ സ്വ­കാ­ര്യം എ­നി­ക്കു കാ­ണി­ച്ചു­ത­ന്നു.
രാ­മ­നു­ണ്ണി:
എ­ന്താ­ണു് വാചകം?
ദാ­മോ­ദ­രൻ:
തന്റെ സ്വ­ന്ത സ­മ്പാ­ദ്യ­മാ­യ സർ­വ്വ­വ­സ്തു­ക്ക­ളും ബേ­ങ്കു­ക­ളി­ലു­ള്ള പണവും കാർ­ത്തി­ക­രാ­മ­നു കൊ­ടു­ക്ക­ണ­മെ­ന്നാ­ണു്.
രാ­മ­നു­ണ്ണി:
ഞ­ങ്ങൾ­ക്കു തന്ന ഒ­സ്യ­ത്തു മാ­റ്റി ഇ­ങ്ങ­നെ­യൊ­ന്നു എ­ഴു­താൻ കാരണം പ­റ­ഞ്ഞി­ട്ടു­ണ്ടോ?
ദാ­മോ­ദ­രൻ:
ഉ­ണ്ടു്. തന്റെ മകൾ ഒ­ടു­വിൽ തന്റെ ഇ­ഷ്ട­ത്തി­നു വി­രോ­ധ­മാ­യി ഒ­രു­വ­നെ ക­ല്യാ­ണം ക­ഴി­ക്കാൻ തീർ­ച്ച­യാ­ക്കി­യ­തി­നാ­ലും മകൻ താൻ പ­റ­യും­പ്ര­കാ­രം കേൾ­ക്കാ­തെ ന­ട­ക്കു­ന്ന­തി­നാ­ലും അ­തി­നു­ദാ­ഹ­ര­ണ­മാ­യി ബർമ്മ മു­ത­ലാ­യ സ്ഥ­ല­ത്തു തന്റെ സ­മ്മ­തം കൂ­ടാ­തെ പോ­യ­തി­നാ­ലും അ­വർ­ക്കു വ­സ്തു­ക്ക­ളൊ­ന്നും കൊ­ടു­ക്ക­രു­തെ­ന്നു തീർ­ച്ച­യാ­ക്കി­യി­രി­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു.
രാ­മ­നു­ണ്ണി:
ക­ള്ള­ന്മാർ, പ­ര­മ­ദു­ഷ്ട­ന്മാർ. എ­ന്നാൽ കാ­ര്യ­ത്തി­ന്റെ ഗൗരവം മു­ഴു­വ­നും നീയും അ­റി­ക­യി­ല്ലേ. ഇ­വി­ടെ­യു­ള്ള വ­സ്തു­ക്കൾ മാ­ത്ര­മ­ല്ല അ­ച്ഛ­നു­ള്ള­തു്. അ­ച്ഛ­നു് ബർ­മ്മ­യി­ലി­രി­ക്കു­മ്പോൾ ഡാർബി സ്വീ­പ്പിൽ കി­ട്ടി­യ നാലര ലക്ഷം ഉ­റു­പ്പി­ക അ­വ­രു­ടെ പേരിൽ റ­ങ്കൂൺ ബേ­ങ്കി­ലു­ണ്ടു്. ഈ ഒ­സ്യ­ത്തിൽ അതും അ­ട­ങ്ങി­യെ­ന്ന­ല്ലെ വ­രു­ന്ന­തു്. കഷ്ടം!
ഒ­ര­പ­ക­ട­വും അ­തി­ന്റെ ഫലവും

നേരം രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി ക­ഴി­ഞ്ഞി­രി­ക്കു­ന്നു. നി­ലാ­പ്ര­കാ­ശം കേ­വ­ല­മി­ല്ലെ­ങ്കി­ലും ആ­കാ­ശ­ത്തിൽ ന­ക്ഷ­ത്ര­ങ്ങൾ മേ­ഘ­ങ്ങ­ളു­ടെ ബാ­ധ­യി­ല്ലാ­തെ ന­ല്ല­വ­ണ്ണം പ്ര­കാ­ശി­ക്കു­ന്നു­ണ്ടു്. അ­ങ്ങാ­ടി­യി­ലെ ഷാ­പ്പു­ക­ളിൽ അ­വി­ട­വി­ടെ ഒ­ന്നു­ര­ണ്ടെ­ണ്ണം ഒഴികെ എ­ല്ലാം പൂ­ട്ടി­ക്ക­ഴി­ഞ്ഞു. പൂ­ട്ടി­യി­രി­ക്കു­ന്ന ചില ഷാ­പ്പു­ക­ളു­ടെ വാ­തിൽ­ക്കൽ ഓരോ വി­ള­ക്കു­കൾ ക­ത്തി­ച്ചി­ട്ടു­ള്ള­വ മു­നി­സി­പ്പാൽ വി­ള­ക്കു­ക­ളെ അ­പേ­ക്ഷി­ച്ചു കുറെ പ്ര­കാ­ശ­ത്തിൽ ക­ത്തു­ന്നു­ണ്ടു്. പൊ­ലീ­സ്സു­കാ­രിൽ അന്നു ബീ­റ്റു­ന­ട­ക്കാ­നു­ള്ള­വർ അ­വ­രു­ടെ വലിയ വ­ടി­യു­മാ­യി പു­റ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­വ­രു­ടെ ഉ­റ­ക്കി­നു­ള്ള കാലം എ­ത്തീ­ട്ടി­ല്ല. മ­റ്റെ­ല്ലാ­വ­രും ഉ­റ­ങ്ങാ­തെ അവർ ഉ­റ­ങ്ങ­യി­ല്ലെ­ന്നു­ള്ള­തു് ഒരു വി­ശേ­ഷ­വി­ധി­യാ­ണു്. വല്ല ദൂ­ര­ദി­ക്കി­ലും പോയി മ­ട­ങ്ങു­ന്ന­വ­രോ വല്ല ആ­വ­ശ്യ­ത്തി­നും പോ­കു­ന്ന­വ­രോ ആയ ഒ­ന്നോ­ര­ണ്ടോ ആൾ ചൂ­ട്ടും ക­ത്തി­ച്ചു നി­ര­ത്തി­ന്മേൽ കൂടി ബ­ദ്ധ­പ്പെ­ട്ടു ന­ട­ന്നു പോ­കു­ന്നു­ണ്ടു്. പ­ക­ലൊ­ക്കെ ജ­ന­സ­മൂ­ഹ­ത്താൽ നി­റ­യ­പ്പെ­ട്ടു തി­ക്കും തി­ര­ക്കും കൂ­ക്കി­യും നി­ല­വി­ളി­യും­കൊ­ണ്ടു വളരെ ജീ­വ­നും ചൊ­ടി­യും ഉ­ണ്ടാ­യി­രു­ന്ന നി­ര­ത്തു­ക­ളൊ­ക്കെ മ­രു­ഭൂ­മി­പോ­ലെ ഏ­കാ­ന്ത­മാ­യി­രി­ക്കു­ന്ന അ­വ­സ­ര­ത്തി­ലാ­ണു് ദാ­മോ­ദ­രൻ ഒരു ച­വി­ട്ടു­വ­ണ്ടി­യിൽ കയറി ബ­ദ്ധ­പ്പെ­ട്ടു­കൊ­ണ്ടു പോ­കു­ന്ന­തു്. ബേ­ങ്കിൽ ഇ­ട­പാ­ടു­ണ്ടാ­യി­രു­ന്ന ചിലരെ കണ്ടു സം­സാ­രി­ച്ചു ചില കാ­ര്യ­ങ്ങൾ ഏർ­പ്പെ­ടു­ത്താ­നു­ണ്ടാ­യി­രു­ന്ന­തി­നാൽ കുറെ താ­മ­സി­ച്ചു­പോ­യ ന­മ്മു­ടെ നായകൻ ഒ­ന്നു­ര­ണ്ടാ­ഴ്ച­യി­ല­ധി­കം സം­ഭ­വി­ച്ച പല സം­ഗ­തി­ക­ളെ­പ്പ­റ്റി­യും മ­ന­സ്സു­കൊ­ണ്ടാ­ലോ­ചി­ച്ചു­കൊ­ണ്ടി­രു­ന്നു. ബേ­ങ്കി­ലെ കാ­ര്യ­ത്തിൽ തന്റെ യ­ജ­മാ­ന­ന്റെ പേരും പക്ഷേ, ജീ­വ­നും ര­ക്ഷി­ക്കാൻ അവൻ പല വ­ഴി­യും ആ­ലോ­ചി­ച്ചു­നോ­ക്കി­യ­തിൽ ഒ­ന്നും സാ­ധി­ക്കു­ന്ന­മാ­തി­രി തോ­ന്നു­ന്നി­ല്ല. വ­ല്ല­വ­രും ഒ­ന്ന­ര­ല­ക്ഷം ഉ­റു­പ്പി­ക ന­വ­റോ­ജി­യെ സ­ഹാ­യി­ക്കാ­നു­ണ്ടെ­ങ്കി­ല­ല്ലാ­തെ ബേ­ങ്കി­നെ ര­ക്ഷി­ക്കാൻ ക­ഴി­ക­യി­ല്ല­ത­ന്നെ. പ­ട്ട­രെ­പ്പ­റ്റി യാ­തൊ­രു വി­വ­ര­വു­മി­ല്ല. അ­ദ്ദേ­ഹം ആ­ഫ്രി­ക്ക­യി­ലോ അ­മേ­രി­ക്ക­യി­ലോ പോ­യി­രി­ക്ക­യാ­ണെ­ന്നു ഊ­ഹി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. പ­ട്ട­രെ കാ­ണാ­നി­ല്ലെ­ന്നു് പ­ത്ര­ങ്ങ­ളി­ലൊ­ക്കെ പ്ര­സി­ദ്ധ­മാ­യി. പട്ടർ നാ­ല­യ്യാ­യി­രം ഉ­റു­പ്പി­ക അ­പ­ഹ­രി­ച്ചു­പോ­യി­രി­ക്ക­യാ­ണെ­ന്നേ ജ­ന­ങ്ങ­ളു­ടെ ഇടയിൽ പ്ര­സ്താ­വ­മു­ള്ളു. അ­ത്ര­യെ പ­ത്ര­ങ്ങ­ളി­ലും പ്ര­സ്താ­വി­ക്ക­പ്പെ­ട്ടി­ട്ടു­ള്ളു. ദാ­മോ­ദ­ര­നെ­പ്പ­റ്റി ചിലർ സം­ശ­യി­ക്കു­ന്നു. പ­ട്ട­രു­ടെ ച­തി­യെ­പ്പ­റ്റി ന­വ­റോ­ജി­യും ദാ­മോ­ദ­ര­നും വ­സു­മ­തി­യും രാ­മ­നു­ണ്ണി­യും ല­ക്ഷ്മി­യു­മ­ല്ലാ­തെ ലോ­ക­ത്തു വേറെ ആരും അ­റി­ക­യി­ല്ല. പക്ഷേ, അതു ക്ഷ­ണ­ത്തിൽ ലോകം മു­ഴു­വൻ അ­റി­യേ­ണ്ട­താ­യി വരും. അ­തൊ­ക്കെ അ­ങ്ങി­നെ ഇ­രി­ക്കു­ന്നു. അ­തി­ലി­ട­ക്കു് ഒ­സ്യ­ത്തു­കേ­സ് രാ­ജ്യ­ത്തു മു­ഴു­വ­നും ഒരു ബ­ഹ­ള­മാ­ക്കി­യി­രി­ക്കു­ന്നു. മ­റ്റ­ന്നാ­ളാ­ണു് കേ­സ്സു വി­ചാ­ര­ണ. രാ­മ­നു­ണ്ണി മ­ദി­രാ­ശി­യിൽ നി­ന്നു് ഒരു ബാ­രി­സ്റ്റ­രെ വ­രു­ത്തീ­ട്ടു­ണ്ടു്. കേസ് എ­ങ്ങി­നെ ക­ലാ­ശി­ക്കു­മെ­ന്ന­റി­വാൻ പലരും ഉൽ­ക­ണ്ഠ­യു­ള്ള­വ­രാ­യി­രി­ക്കു­ന്നു. കാർ­ത്തി­ക­രാ­മ­ന്റെ ഒ­സ്യ­ത്തു ക­ള­വാ­ണെ­ന്നു തെ­ളി­യി­ക്കാൻ പല സാ­ക്ഷി­ക­ളെ­യും മ­റ്റും മ­റു­ഭാ­ഗ­ത്തു­നി­ന്നു ശേ­ഖ­രി­ക്കു­ന്നു­ണ്ടു്. കാർ­ത്തി­ക­രാ­മ­ന്റെ ഭാഗം മേനോൻ, വ­ക്കീൽ, ഹേഡ് എന്നീ മൂ­ന്നു സാ­ക്ഷി­ക­ളാ­ണു് പ്ര­മാ­ണം. ഒ­സ്യ­ത്തി­ന്റെ കൈ­യെ­ഴു­ത്തു് മേ­നോ­ന്റെ­താ­ണു്. മറ്റു ര­ണ്ടു­പേ­രും സാ­ക്ഷി­ക­ളാ­ണു്. ഒ­സ്യ­ത്തു­പ്ര­കാ­രം അ­ന്യാ­യം കാർ­ത്തി­ക­രാ­മ­നു വി­ധി­ച്ചു­കി­ട്ടു­മെ­ന്നു­ത­ന്നെ പലരും അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഒ­സ്യ­ത്തു കള്ള ഒ­സ്യ­ത്താ­ണെ­ന്നു പ­ലർ­ക്കും അ­ഭി­പ്രാ­യ­മു­ണ്ടെ­ങ്കി­ലും അതു നിയമം കൊ­ണ്ടു സ്ഥാ­പി­ക്കാൻ സാ­ധി­ക്ക­യി­ല്ലെ­ന്നു തന്നെ സർ­വ്വ­ജ­ന­ങ്ങ­ളും ഭ­യ­പ്പെ­ട്ടു. ഇനി വ­ക്കീൽ­മാ­രു­ടെ യു­ക്തി­കൊ­ണ്ടു വ­ല്ല­തും സാ­ധി­ച്ചെ­ങ്കിൽ ആയി.

ദാ­മോ­ദ­രൻ ഈ എല്ലാ സം­ഗ­തി­ക­ളും മ­ന­സ്സിൽ ആ­ലോ­ചി­ച്ചു­കൊ­ണ്ടു ച­വി­ട്ടു­വ­ണ്ടി­യിൽ ക­യ­റി­വ­രി­ക­യാ­യി­രു­ന്നു. ഒരു പീ­ടി­ക­യു­ടെ അ­ടു­ക്കെ എ­ത്തി­യ­പ്പൊൾ റോ­ഡി­ന്മേൽ ഉ­ണ്ടാ­യി­രു­ന്ന ഒരു ആടു ഒരു ഭാ­ഗ­ത്തു­നി­ന്നു മ­റു­ഭാ­ഗ­ത്തേ­ക്കു ഓ­ടു­ക­യും ആടു വ­ണ്ടി­ക്കു­വ­ന്നു­മു­ട്ടി വണ്ടി മ­റി­ഞ്ഞു­വീ­ഴു­ക­യും അ­തോ­ടു­കൂ­ടി ദാ­മോ­ദ­രൻ വ­ണ്ടി­യിൽ നി­ന്നു തെ­റി­ച്ചു­പോ­ക­യും ചെ­യ്തു. ചെ­ന്ന­ടി­ച്ച­തു ഒരു മ­ര­ത്തോ­ടാ­യി­രു­ന്നു. ഉടനെ ബോധം കെ­ട്ടു. ദാ­മോ­ദ­രൻ മോ­ഹാ­ല­സ്യ­ത്തിൽ­നി­ന്നു നി­വർ­ത്ത­നാ­യ­പ്പോൾ താൻ ഒരു മു­റി­യിൽ ഒരു കോ­ച്ചി­ന്മേൽ കി­ട­ക്കു­ന്ന­തും അ­രി­ക­ത്തു ചിലർ നി­ല്ക്കു­ന്ന­തും കണ്ടു. ഓർമ്മ വന്ന ഉടനെ അവൻ എ­ഴു­ന്നേ­റ്റു, ‘ഞാൻ എ­വി­ടെ­യാ­ണു് ?’ എന്നു ചോ­ദി­ച്ചു. അ­പ്പോൾ അവിടെ ഉ­ണ്ടാ­യി­രു­ന്ന­വ­രിൽ സാ­മാ­ന്യം വൃ­ദ്ധ­യാ­യ ഒരു സ്ത്രീ അ­വ­നോ­ടു “അ­തെ­ന്താ മോനെ നി­ന­ക്കെ­ന്നെ അ­റി­ഞ്ഞൂ­ടെ?” എന്നു ചോ­ദി­ച്ചു. ദാ­മോ­ദ­രൻ മ­റു­പ­ടി പ­റ­യു­ന്ന­തി­നു മു­മ്പ് ആ സ്ത്രീ പി­ന്നെ­യും പ­റ­യു­ന്നു.

“എന്റെ മോനു് എടയാ നൊ­ന്ത­തു്? ഊയി എ­ന്റെ­യ­പ്പാ, ഞാൻ പേ­ടി­ച്ചു­പോ­യി. എന്റെ മോനു് എ­ന്തു­വ­ന്നെ­ന്ന­റി­ഞ്ഞി­ല്ലെ. ഞാ­നൊ­രു ഒ­ച്ച­കേ­ട്ടു്, ഞാ­നി­ല്ലെ ഒ­റ­ങ്ങാ­ണ്ടു് ഇവിടെ കെ­ട­ക്ക്ണ്. മാ­ത­വ­നി­ണ്ടു് ആ­ട­യി­രു­ന്നു് വാ­യി­ക്കു­ന്നു്. ഞാൻ വേഗം എ­ണീ­റ്റ് ‘ആ­രാ­ന്നോ­ക്കെ മാതവാ, എന്തൊ വീ­മ്പോ­ലെ കേ­ട്ട­ല്ലോ. നി­ന്റെ അ­ച്ച­നാ­ന്നോ­ക്കി­യാ’ എ­ന്നു് പ­റ­ഞ്ഞ­പ്പൊ എല്ലെ മാതവൻ പാ­ഞ്ഞു­പോ­യി നി­ന്നെ എ­ടു­ത്തു­കൊ­ണ്ടു­വ­ന്ന­തു്. ഞാൻ നി­രീ­ച്ചു ക­ണ്ണ­നാ­ന്നു്. ഞാ­ന­ങ്ങു് നെ­ല­വി­ളി­ച്ചൂ­ട്ടു്. മാതവൻ പ­റേ­ന്നു് ‘ഇ­ങ്ങ­ള് ക­രേ­ല്ലെ­ക്കി അ­മ്മ­മ്മെ, ഇ­ങ്ങ­ള് ക­രേ­ല്ലേ­ക്കി അ­മ്മ­മ്മേ­ന്നു്. ഞാൻ നോ­ക്കു­മ്മം ക­ത­യെ­ന്ത് പ­റ­യാ­നാ­ണു്. ഞാ­നെ­ന്തെ­ല്ലാം നി­രീ­ച്ചു­പോ­യി.”

ദാ­മോ­ദ­ര­നു് കാ­ര്യം മ­ന­സ്സി­ലാ­യി. താൻ വീ­ണ­തും മൂർ­ഛി­ച്ച­തും എ­ല്ലാം ഓർ­മ്മ­യാ­യി. താൻ കണ്ണൻ മേ­നോ­ന്റെ വീ­ട്ടി­ലാ­ണെ­ന്നും തന്നെ ശു­ശ്രൂ­ഷി­ക്കു­ന്ന­തു് അ­യാ­ളു­ടെ മൂത്ത സ­ഹോ­ദ­രി­യും മകൻ മാ­ധ­വ­നും ആ­ണെ­ന്നും മ­ന­സ്സി­ലാ­യി. ത­നി­ക്കു് വേ­ദ­ന­യൊ­ന്നും ഇ­ല്ലെ­ന്നും അല്പം മൂർ­ഛി­ച്ച­തെ ഉ­ള്ളു­വെ­ന്നും ത­നി­ക്കു് ഉടനെ പോ­ക­ണ­മെ­ന്നും പ­റ­ഞ്ഞു കോ­ച്ചി­ന്മേൽ നി­ന്നു് എ­ഴു­ന്നേ­റ്റു. അ­പ്പോൾ മാധവൻ, “പോ­കാ­നാ­യി­ട്ടി­ല്ല. ഞാൻ ഒ­രു­കു­പ്പി സോഡ കൊ­ണ്ടു­വ­രാം അതു കു­ടി­ച്ചി­ട്ടു പോകാം.” എന്നു പ­റ­ഞ്ഞു ഓ­ടി­പ്പോ­യി. അവൻ അ­ടു­ത്ത ഒരു ഷാ­പ്പിൽ പോയി ഷാ­പ്പു­കാ­ര­നെ വി­ളി­ച്ചു­ണർ­ത്തി സോഡ വാ­ങ്ങു­ന്ന­തി­നി­ട­യിൽ “ഞാ­നെ­ന്റെ വണ്ടി ചീ­ത്ത­യാ­യി­പ്പോ­യോ എന്നു നോ­ക്ക­ട്ടെ” എന്നു പ­റ­ഞ്ഞു ദാ­മോ­ദ­രൻ പു­റ­ത്തേ­യ്ക്കി­റ­ങ്ങു­മ്പോൾ ഒരു ദാസി അ­ടു­ത്തു­ചെ­ന്നി­ട്ടു്, “വ­ണ്ടി­യി­താ കോ­നാ­യി­ലി­ണ്ടു്” എന്നു പ­റ­ഞ്ഞു. ദാ­മോ­ദ­രൻ അവളെ ഒന്നു നോ­ക്കി, നീ ഇ­പ്പ­ഴ് ഇ­വി­ടെ­യാ?’ എന്നു ചോ­ദി­ച്ചു. ഇതിനു ദാസി യാ­തൊ­ന്നും മ­റു­പ­ടി പ­റ­യാ­തെ ച­വി­ട്ടു­വ­ണ്ടി വെച്ച സ്ഥലം കാ­ണി­ച്ചു­കൊ­ടു­ക്കാൻ മു­മ്പിൽ ഇ­റ­ങ്ങി. കണ്ണൻ മേ­നോ­ന്റെ സ­ഹോ­ദ­രി അ­ക­ത്തു­ത­ന്നെ നി­ന്നു. ദാസി കൊ­ലാ­യിൽ എ­ത്തി­യ ഉടനെ പി­ന്നാ­ലെ തന്നെ ചെ­ന്നി­രു­ന്ന ദാ­മോ­ദ­ര­നോ­ടു വളരെ മെ­ല്ലെ ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഇ­ങ്ങ­ക്കു് എന്നെ മ­ന­സ്സി­ലാ­യോ. ഇതാ ഈ ക­ട­ലാ­ത്തെ­ടു­ത്തോ­ളിൻ. ഈ­ട­ത്തെ മൂ­പ്പ­റ് രാ­മ­നു­ണ്ണി­മൂ­പ്പ­റെ ച­തി­ക്കാ­നി­ണ്ടു് ഒരു ക­ട­ലാ­ത്തു് ഇ­ണ്ടാ­ക്കീ­റ്റ്. അ­താ­ണി­തു്. എന്റെ വ­യ­റ്റി­ല് ഇ­ങ്ങ­ളെ­യെ­ല്ലാം ചോ­റി­ല്ലെ. ഞാ­ന­തു് മ­റ­ക്കു­ഓ. ഈ­ട­ത്തെ മൂ­പ്പ­റ് ക­ട­ലാ­ത്തു് ഇ­ണ്ടാ­ക്കി­യ­തു് ഞാൻ ക­ണ്ടു­പോ­യി­ന്. ആ­രോ­ടും പ­റേ­ണ്ടെ­ന്നു് എ­ന്നൊ­ടു് പ­റ­ഞ്ഞി­ന്. എ­ന­ക്കി­പ്പം പൊ­റ­ത്തു­പോ­കാൻ ക­ല്പ­ന­യി­ല്ല. ആ­രോ­ടും മി­ണ്ടി­ക്കൂ­ട. ഞാ­നെ­ത്ര തെ­വ­സാ­യി അങ്ങ് വ­ന്നി­റ്റ് ഇ­ക്ക­ട­ലാ­ത്തു് ത­ര­ണൊ­ന്നു് നി­രീ­ക്ക്ന്ന്. ഇ­ങ്ങ­ക്ക­റ­ഞ്ഞൂ­ടെ അ­മ്പു­വ­ക്കീ­ലി­ന അ­യാ­ളും ക­ണാ­ര­നേ­ടും പി­ന്ന­യി­ല്ലെ ആ മീ­ശ­ക്കാ­രൻ ദ­യി­സ്രാ­ള്, അ­യാ­ളും കൂ­ടി­യാ ഇ­പ്പ­ണി­യൊ­ക്കെ എ­ടു­ത്ത­തു്. ഞാ­നെ­ല്ലാം കേ­ട്ടി­ന്. ഇതാ ഇ­തി­ങ്ങ­ള് എ­ടു­ത്തോ­ളി. നാളയൊ മറ്റൊ ഞാ­ന­ങ്ങ് ബ­ന്നി­റ്റ് മു­യു­മ്മൻ പ­റ­ഞ്ഞ്യേ­രാം.”

ഇ­ങ്ങി­നെ പ­റ­ഞ്ഞു ഒരു ക­ട­ലാ­സ്സ് ദാ­മോ­ദ­രൻ കൈവശം കൊ­ടു­ത്തു. ദാ­മോ­ദ­രൻ അ­ത്ഭു­ത­പ­ര­വ­ശ­നാ­യി ക­ട­ലാ­സ്സു­വാ­ങ്ങി കീ­ശ­യി­ലി­ട്ടു. അ­പ്പ­ഴേ­ക്കു് മാധവൻ സോ­ഡ­യും കൊ­ണ്ടു­വ­ന്നു. ദാ­മോ­ദ­രൻ സോ­ഡ­കു­ടി­ച്ചു മാ­ധ­വ­നു വളരെ വ­ന്ദ­നം പ­റ­ഞ്ഞു വൃ­ദ്ധ­യോ­ടും യാത്ര അ­യ­പ്പി­ച്ചു. താൻ കൂടി ഒ­ന്നി­ച്ചു­പോ­യി ദാ­മോ­ദ­ര­നെ വീ­ട്ടിൽ കൊ­ണ്ടാ­ക്കാ­മെ­ന്നു മാധവൻ പ­റ­ഞ്ഞു­വെ­ങ്കി­ലും വ­ണ്ടി­ക്കു് കേ­ടൊ­ന്നും പ­റ്റീ­ട്ടി­ല്ലെ­ന്നും ത­നി­ക്കു് സു­ഖ­ക്കേ­ടു ഒ­ന്നു­മി­ല്ലെ­ന്നും മ­റ്റും പ­റ­ഞ്ഞു ദാ­മോ­ദ­രൻ ച­വി­ട്ടു വ­ണ്ടി­യിൽ കയറി വീ­ട്ടി­ലേ­ക്കു പോ­ക­യും ചെ­യ്തു.

വീ­ട്ടിൽ എ­ത്തി­യ ഉടനെ ഒ­ന്നാ­മ­തു ചെയ്ത പ്ര­വൃ­ത്തി തന്റ കീ­ശ­യി­ലു­ണ്ടാ­യി­രു­ന്ന ക­ട­ലാ­സ് പ­രി­ശോ­ധി­ക്കു­ക­യാ­യി­രു­ന്നു. രണ്ടു മൂ­ന്നു പായ ക­ട­ലാ­സ്സിൽ കോ­ര­പ്പ­ന്റെ ഒപ്പു പ­ല­വി­ധ­ത്തിൽ ഇ­ട്ട­താ­യി കണ്ടു അവൻ അ­ത്ഭു­ത­പ്പെ­ട്ടു. അല്പം ആ­ലോ­ചി­ച്ച­പ്പോൾ അവനു കാ­ര്യം മ­ന­സ്സി­ലാ­യി. ഒരു കള്ള ഒ­സ്യ­ത്തു­ണ്ടാ­ക്കാൻ വേ­ണ്ടി കണ്ണൻ മേനോൻ ക­ള്ളൊ­പ്പി­ട്ടു പ­ഠി­ച്ച­താ­ണെ­ന്നു അവൻ ധ­രി­ച്ചു. ഈ ക­ട­ലാ­സ്സു തന്റെ കൈവശം കി­ട്ടി­യ­തി­നു കാ­ര­ണ­മാ­യ യാ­ദൃ­ഛി­ക­സം­ഭ­വ­ത്തെ­പ്പ­റ്റി അവൻ ആ­ലോ­ചി­ച്ചു വി­സ്മ­യി­ച്ചു. ആ ക­ട­ലാ­സ്സു ത­നി­ക്കു് എ­ടു­ത്തു­കൊ­ടു­ത്ത­വൾ ആദ്യം തന്റെ വീ­ട്ടി­ലും പി­ന്നെ രാ­മ­മ­ന്ദി­ര­ത്തി­ലും ദാ­സി­യാ­യി­രു­ന്നു. ബു­ദ്ധി­യും സാ­മർ­ത്ഥ്യ­വും ഉള്ള ഒരു സ്ത്രീ­യാ­ണു്. പക്ഷേ, ഒരു ദി­ക്കി­ലും വളരെ കാലം നി­ല്ക്ക­യി­ല്ല. പല വീ­ടു­ക­ളി­ലും ഭൃ­ത്യ­വേ­ല ചെ­യ്തി­ട്ടു­ണ്ടു്. മ­നു­ഷ്യർ­ക്കു് ഓരോ നല്ല കാ­ര്യം വ­രു­ത്താൻ ഈ­ശ്വ­രൻ അ­വർ­ക്കു് ഒ­ന്നാ­മ­തു് ആ­പ­ത്തു­ക­ളും അ­നർ­ത്ഥ­ങ്ങ­ളും ചി­ല­പ്പോൾ അ­നു­ഭ­വ­മാ­ക്കു­ന്നു. മ­നു­ഷ്യർ­ക്കു സം­ഭ­വി­ക്കു­ന്ന സർ­വ്വ­കാ­ര്യ­വും, ആ­പ­ത്തു­കൾ പോലും അ­വ­രു­ടെ ഗു­ണ­ത്തി­നു വേ­ണ്ടി­യാ­യി­രി­ക്കു­മെ­ന്നു­ള്ള വി­ശ്വാ­സം ശ­രി­യാ­ണു്.

ദാ­മോ­ദ­രൻ ഇ­ങ്ങി­നെ ഓ­രോ­ന്നെ വി­ചാ­രി­ച്ചു ഉ­റ­ങ്ങാൻ പോയി കി­ട­ന്നു. സാധു ദാ­മോ­ദ­രൻ! അവൻ ചെ­യ്ത­തു വലിയ വി­ഡ്ഢി­ത്വ­മാ­യി­പ്പോ­യി. ആ ക­ട­ലാ­സ്സ് ആ വീ­ട്ടിൽ­നി­ന്നു നീ­ക്കം ചെ­യ്യ­രു­താ­യി­രു­ന്നു. അ­ങ്ങി­നെ നീ­ക്കം ചെ­യ്ത­തു­കൊ­ണ്ടു് കേ­സ്സിൽ തെ­ളി­വി­നു വളരെ സ­ഹാ­യി­ക്കു­ന്ന ഒരു സംഗതി അവൻ ന­ശി­പ്പി­ക്ക­യാ­ണു് ചെ­യ്ത­തു്.

ക്ല­ബ്ബും ഭാ­ര്യ­യും

‘ശാരദ’യെന്ന പ്ര­സി­ദ്ധ നോ­വ­ലിൽ വർ­ണ്ണി­ച്ച വ­ക്കീൽ­മാ­രു­ടെ കൊ­ള­മ്പി­ന്റെ കാ­ല­മൊ­ക്കെ ക­ഴി­ഞ്ഞു. യ­ഥാ­കാ­ല­ത്തു കെ­ട്ടി മേ­യാ­തെ സൂ­ര്യ­ര­ശ്മി നാ­നാ­വ­ഴി­യ്ക്കും ഉ­ള്ളിൽ പ്ര­വേ­ശി­ച്ചു കൊ­ള­മ്പി­ലെ അം­ഗ­ങ്ങ­ളു­ടെ ക­ഷ­ണ്ടി­ത്ത­ല­യെ പീ­ഡി­പ്പി­ക്ക­ത്ത­ക്ക­വി­ധം ദ്വാ­ര­ങ്ങ­ളു­ള്ള മേ­ല്പു­ര­യൊ­ക്കെ ച­രി­ത്ര­പ്ര­സി­ദ്ധം മാ­ത്ര­മാ­യി­ത്തീർ­ന്നു. കാ­ലു­പൊ­ട്ടി­യ മേ­ശ­യും കൈ­പൊ­ളി­ഞ്ഞ ക­സേ­ല­യും വല്ല മുൻ­സി­പ്പു­കോ­ട­തി ആ­മിൻ­മാ­രു­ടെ ബ­ന്തോ­വ­സ്തി­ലൊ ഗ്രാ­മ­സ്കൂ­ളു­ക­ളി­ലൊ അ­ല്ലാ­തെ ബ­ഹു­മാ­ന­പ്പെ­ട്ട ഹൈ­ക്കോ­ട­തി വ­ക്കീൽ­മാ­രു­ടെ കൊ­ള­മ്പിൽ കാ­ണി­ല്ല­ത­ന്നെ. വല്ല വ­ക്കാ­ല­ത്തി­ലൊ മറ്റൊ അ­ത്യാ­വ­ശ്യം ഒ­പ്പി­ടേ­ണ്ടി­വ­ന്നാൽ മ­ഷി­യും തൂ­വ­ലും സ­മീ­പ­ത്തു­ള്ള ചാ­യ­പ്പീ­ടി­ക­യി­ലൊ ഹൊ­ട്ട­ലി­ലോ ചെ­ന്നു കടം വാ­ങ്ങേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. ഇ­പ്പോൾ ഏതു പ്ര­ധാ­ന­ന­ഗ­ര­ത്തിൽ ചെ­ന്നാ­ലും വ­ക്കീൽ­മാർ­ക്കും നാ­ട്ടു­കാ­രാ­യ വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കും ന്യാ­യ­മാ­യ ജോലി ക­ഴി­ഞ്ഞാൽ ഇ­രി­ക്കാ­നും, ര­സി­ക്കാ­നും, ക­ളി­ക്കാ­നും, കു­ടി­ക്കാ­നും ഉള്ള കൊ­ള­മ്പു­ക­ളാ­യി വി­ശാ­ല­മാ­യ കെ­ട്ടി­ട­ങ്ങ­ളും അവയിൽ പ­ല­ത­ര­ത്തി­ലു­ള്ള മേ­ശ­ക­ളും ക­സാ­ല­ക­ളും ശീ­ട്ടു, ച­തു­രം­ഗം, ബി­ല്ലി­യേ­ഡ്, മു­ത­ലാ­യ വി­നോ­ദ­ങ്ങൾ­ക്കു­ള്ള ഏർ­പ്പാ­ടു­ക­ളും ശി­പാ­യി­മാ­രും ബ­ട്ളർ­മാ­രും ക്ലാർ­ക്കു­മാ­രും പ­ങ്ക­യും സോ­ഡ­യും ബ്രാ­ണ്ടി­യും വീ­ഞ്ഞും എ­ല്ലാം ആ­വ­ശ്യം പോ­ലെ­യു­ണ്ടു്. അ­ങ്ങി­നെ പ­രി­ഷ്ക­രി­ക്ക­പ്പെ­ട്ട ഏർ­പ്പാ­ടി­നെ പ­രി­ഹാ­സ­മാ­യി ‘കൊ­ള­മ്പ്’ എന്നു വി­ളി­ക്കേ­ണ്ട­തി­ല്ല. ക്ല­ബ്ബു­ത­ന്നെ­യാ­ക­ട്ടെ. ജ­യി­ക്കു­മെ­ന്നു ആരും ഒ­രി­ക്ക­ലും വി­ചാ­രി­ക്കാ­തി­രു­ന്ന­തും ക­ക്ഷി­കൾ­ക്കു­ത­ന്നെ­യും ആ­ശാ­ലേ­ശ­മ­ല്ലാ­തി­രു­ന്ന­തു­മാ­യ അനേകം ന­മ്പ­റു­കൾ വ­ക്കീ­ലി­ന്റെ സാ­മർ­ത്ഥ്യം കൊ­ണ്ടും യു­ക്തി­കൊ­ണ്ടും പ്ര­ശം­സ­നീ­യ­മാ­യ പൊ­ടി­ക്കൈ­കൊ­ണ്ടും തന്റെ ക­ക്ഷി­ക്കു ഗു­ണ­മാ­യി­ത്തീർ­ന്ന­തും, വ­ക്കീൽ എതിർ വ­ക്കീ­ലി­നെ പ­റ­ഞ്ഞു വി­ഡ്ഢി­യാ­ക്കി­യ­തും ജ­ഡ്ജി­യെ വാ­ദി­ച്ചു മ­ട­ക്കി­യ­തും താൻ തന്നെ പ­റ­ഞ്ഞും അ­ന്യോ­ന്യം പ്ര­ശം­സി­ച്ചും അ­തി­നാ­ലു­ള്ള സു­ഖ­മ­നു­ഭ­വി­ക്ക­യും, ബു­ദ്ധി­കൊ­ണ്ടു് പകൽ മു­ഴു­വൻ അ­ദ്ധ്വാ­നി­ച്ച­ശേ­ഷം പ്ര­യോ­ജ­ന­ക­ര­മാ­യ ആ അ­വ­യ­വ­ത്തി­നു് ഒരു ഉ­ന്മേ­ഷം നൽകാൻ അ­ത്യാ­വ­ശ്യ­മാ­യ ചില പാ­നീ­യ­ങ്ങൾ സേ­വി­ക്ക­യും ആ­ലോ­ച­നാ­ശ­ക്തി­യു­ടെ പ്ര­യോ­ഗ­ത്തി­നു വി­വി­ധ­ത്വം വ­രു­ത്തു­ന്ന­തൊ ശ­രീ­ര­വ്യാ­യാ­മ­ത്തി­നു അ­നു­കൂ­ലി­ക്കു­ന്ന­തോ ആയ ചില ക­ളി­ക­ളിൽ ഏർ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന­തി­നാൽ ആ­ഹാ­രാ­ദി­ക­ളെ­പ്പോ­ലെ­ത­ന്നെ ആ വക മ­ഹാ­ന്മാർ­ക്കു് ഒ­ഴി­ച്ചു­കൂ­ടാ­താ­യി­ത്തീർ­ന്നി­രി­ക്കു­ന്ന ക്ല­ബ്ബി­നെ­പ്പ­റ്റി ദു­ഷി­യ്ക്കാൻ വ­ല്ല­വ­രും ശ്ര­മി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഇ­ങ്ങി­നെ­യു­ള്ള ഏർ­പ്പാ­ടി­നൊ, അഥവാ, അതു് ഈവിധം പ­രി­ഷ്കൃ­ത­നി­ല­യെ പ്രാ­പി­ച്ചി­രി­ക്കു­ന്ന­തി­നൊ മ­ല­യാ­ളി­ക­ളൊ­ക്കെ, യൂ­റോ­പ്യൻ സ­മു­ദാ­യ­ത്തി­നാ­ണു് ക­ട­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്നു വി­ശേ­ഷി­ച്ചു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. യൂ­റോ­പ്യ­ന്മാ­രെ­യാ­ണു് ഈ കാ­ര്യ­ത്തി­ലും അ­നു­ക­രി­ച്ചി­രി­ക്കു­ന്ന­തു്. അതു ന­മ്മു­ടെ ഗു­ണ­ത്തി­നൊ ദോ­ഷ­ത്തി­നൊ വേ­ണ്ടി­യാ­ണെ­ന്ന കാ­ര്യ­ത്തെ­പ്പ­റ്റി സം­ശ­യി­ച്ചി­ട്ടാ­വ­ശ്യ­മി­ല്ല. ഏ­താ­യാ­ലും ഒരു കാ­ര്യം തീർ­ച്ച­യാ­ണു്. ക്ല­ബ്ബും ഭാ­ര്യ­യും യോ­ജി­പ്പി­ല­ല്ല. ക്ല­ബ്ബിൽ പോ­കു­ന്ന­തും രാ­ത്രി വ­ള­രെ­നേ­രം അവിടെ ഇ­രു­ന്നു താ­മ­സി­ച്ചു­ക­ള­യു­ന്ന­തും പ­ത്നി­മാ­ക്കു് ഇ­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല. ബു­ദ്ധി­യി­ല്ലാ­ത്ത അബലകൾ! ക്ല­ബ്ബു­കൊ­ണ്ടു­ള്ള ഗു­ണ­ങ്ങൾ അ­വ­രെ­ന്ത­റി­ഞ്ഞു? പ­ക­ലു­ള്ള ജോ­ലി­യൊ­ക്കെ ക­ഴി­ഞ്ഞാൽ രാ­ത്രി ഉ­റ­ങ്ങാൻ സ­മ­യ­മാ­കു­ന്ന­തു­വ­രെ­യെ­ങ്കി­ലും മ­ക്ക­ളു­ടെ പ­ഠി­പ്പി­ന്റെ കാ­ര്യ­ത്തിൽ ശ്ര­ദ്ധി­ക്ക­യും വീ­ട്ടിൽ ഭാ­ര്യ­യോ­ടും മറ്റു കു­ടും­ബ­ങ്ങ­ളോ­ടും സ­ല്ല­പി­ച്ചും അ­വ­രോ­ടു ഗു­ണ­ദോ­ഷി­ച്ചും തന്റെ പ­ഠി­പ്പി­ന്റെ­യും അ­റി­വി­ന്റെ­യും ഗുണം അ­വർ­ക്കു­കൂ­ടി അ­നു­ഭ­വ­മാ­ക­ത്ത­ക്ക­വി­ധ­ത്തിൽ കാലം ക­ഴി­ക്കു­ക­യു­മാ­ണു് വേ­ണ്ട­തെ­ന്നാ­ണു് പൊ­ട്ട­പ്പെ­ണ്ണു­ങ്ങ­ളു­ടെ വാദം. അ­വർ­ക്കു വല്ല കാ­ര്യ­ബോ­ധ­വും ഉണ്ടോ? ഒരു വ­ക്കീ­ലും ഭാ­ര്യ­യും ത­മ്മിൽ ഇ­തി­നെ­പ്പ­റ്റി താഴെ പ­റ­യും­പ്ര­കാ­രം സം­ഭാ­ഷ­ണ­മു­ണ്ടാ­ക­യെ­ന്നു­ള്ള­തു് അ­സം­ഭാ­വ്യ­മ­ല്ല.

ഭാര്യ:
നി­ങ്ങൾ രാ­ത്രി പ­ത്തു­പ­ന്ത്ര­ണ്ടു മ­ണി­യാ­കു­ന്ന­തു­വ­രെ ക്ല­ബ്ബിൽ പോ­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു­ള്ള ഫ­ല­മെ­ന്താ­ണു് ?
വ­ക്കീൽ:
വി­ഡ്ഢി! ക്ല­ബ്ബു കൊ­ണ്ടു­ള്ള ഗുണം വ­ല്ല­തും നി­ന­ക്ക­റി­യാ­മൊ? ഒ­ന്നാ­മ­തു് ന്യൂ­സ്പേ­പ്പർ വാ­യി­ക്കാം. ന്യൂ­സ്പേ­പ്പർ വാ­യി­ച്ചു വർ­ത്ത­മാ­ന­ങ്ങൾ അ­റി­യാ­ത്ത­വർ ഇ­ക്കാ­ലം എ­ന്തി­നു­കൊ­ള്ളാം
ഭാര്യ:
ന്യൂ­സ്പ്പേ­പ്പർ വീ­ട്ടിൽ­നി­ന്നു വാ­യി­ച്ചാൽ ആ­വി­ല്ലെ? ഇ­വി­ടെ­യും ചില പ­ത്ര­ങ്ങൾ വ­രു­ന്നു­ണ്ട­ല്ലോ. അതു നി­ങ്ങൾ പൊ­ളി­ച്ചു­നോ­ക്കു­ന്നു­കൂ­ടി­യി­ല്ല­ല്ലോ.
വ­ക്കീൽ:
ഇവിടെ വ­രു­ന്ന­തു മ­ല­യാ­ളം ക­ട­ലാ­സ്സ­ല്ലെ. ഞങ്ങൾ വാ­യി­ക്കു­ന്ന­തു ബി­ലാ­ത്തി­യിൽ നി­ന്നു് ചി­ത്ര­ങ്ങ­ളോ­ടു­കൂ­ടി വ­രു­ന്ന പ­ത്ര­ങ്ങ­ളാ­ണു്.
ഭാര്യ:
ആ വക പ­ത്ര­ങ്ങൾ ഇവിടെ വ­രു­ത്തി­യാ­ലെ­ന്താ­ണു്?
വ­ക്കീൽ:
അതിനു വളരെ ചെ­ല­വു­ണ്ടാ­കും.
ഭാര്യ:
നി­ങ്ങൾ മാ­സ­ത്തിൽ ക്ല­ബ്ബിൽ ഇ­രു­പ­തു് ഇ­രു­പ­ത്തു­നാ­ലു­റു­പ്പി­ക കൊ­ടു­ക്കു­ന്നു­വ­ല്ലൊ. അത്ര സംഖ്യ കൊ­ടു­ത്താൽ ഇവിടെ ആ പത്രം വ­രി­ല്ലെ?
വ­ക്കീൽ:
ഇ­രു­പ­തു് ഇ­രു­പ­ത്തു­നാ­ലു­റു­പ്പി­ക കൊ­ടു­ക്കു­ന്ന­തു പ­ത്ര­ത്തി­നു­മാ­ത്ര­മാ­ണോ? ബി­ല്ലി­യേ­ഡ്, ടെ­നി­സ്സ് മു­ത­ലാ­യ ക­ളി­യി­ല്ലെ?
ഭാര്യ:
ടെ­നി­സ്സ് രാ­ത്രി­യും ക­ളി­ക്കു­മൊ? ആ­റു­മ­ണി­വ­രെ ടെ­നി­സ്സ് ക­ളി­ച്ചാൽ ഏ­ഴു­മ­ണി­ക്കെ­ങ്കി­ലും വീ­ട്ടി­ലെ­ത്തി­ക്കൂ­ടെ? ബി­ല്ലി­യേ­ഡി­നു് ഒരു മേശ ഇവിടെ വാ­ങ്ങി­വെ­ക്ക­രു­തൊ? എന്നെ പ­ഠി­പ്പി­ച്ചാൽ ഞാനും ക­ളി­ക്കാ­മ­ല്ലൊ.
വ­ക്കീൽ:
അ­തി­നെ­ന്താ­ണു് വി­ല­യെ­ന്ന­റി­യൊ?
ഭാര്യ:
എ­ന്നാൽ അതു വേ­ണ്ടെ­ന്നു വെ­ക്ക­ണം.
വ­ക്കീൽ:
നി­ന­ക്കെ­ന്ത­റി­യാം? ബി­ല്ലി­യേ­ഡി­ന്റെ ഗുണം നീ എ­ന്ത­റി­ഞ്ഞു?
ഭാര്യ:
ആട്ടെ, ബ­ല്ലി­യേ­ഡി­നും ടെ­നീ­സ്സി­നും ന്യൂ­സ്പേ­പ്പ­റി­നു­മാ­ണോ ഇ­രു­പ­തു് ഇ­രു­പ­ത്തു­നാ­ലു­റു­പ്പി­ക കൊ­ടു­ക്കു­ന്ന­തു് ?
വ­ക്കീൽ:
അല്ല, പി­ന്നെ­യെ­ന്തൊ­ക്കെ­യു­ണ്ടു്? പി­ന്നെ…
ഭാര്യ:
പി­ന്നെ, പറയിൻ പി­ന്നെ­യെ­ന്തൊ­ക്കെ­യാ­ണു്? വി­സ്കി കു­ടി­ക്ക­ണം. അല്ലേ, സ്നേ­ഹി­ത­ന്മാർ­ക്കു വാ­ങ്ങി­ക്കൊ­ടു­ക്ക­ണം. നി­ങ്ങൾ­ക്കു് ഒരു മ­ദ്യ­ഷാ­പ്പ് ക്ല­ബ്ബിൽ തന്നെ ഉ­ണ്ടെ­ന്ന­റി­യു­ന്നു. അതിനു പ്ര­ത്യേ­കം ലൈ­സൻ­സു­മു­ണ്ടു്. ബു­ദ്ധി­യും പ­ഠി­പ്പു­മു­ള്ള നി­ങ്ങ­ളൊ­ക്കെ ഇത്ര ആ­ലോ­ച­ന­യി­ല്ലാ­ത്ത­വ­രാ­യി­പ്പോ­യ­ല്ലൊ നി­ങ്ങൾ സ്നേ­ഹി­ത­ന്മാർ ഒ­ന്നി­ച്ചി­രു­ന്നു പല വി­നോ­ദ­ങ്ങ­ളും പ­റ­ക­യാ­ണെ­ങ്കിൽ ത­ര­ക്കേ­ടി­ല്ല. വി­സ്കി കു­ടി­ച്ചു മ­ത്താ­യ ശേഷം എന്തു വി­നോ­ദ­മാ­ണു് നി­ങ്ങൾ പറയുക, കേൾ­ക്ക­ട്ടെ. മ­റ്റു­ള്ള­വ­രെ ദു­ഷി­ക്കു­ക, പ­രി­ഹ­സി­ക്കു­ക, അ­ന്യോ­ന്യം ചീ­ത്ത­പ­റ­യു­ക, നി­ങ്ങ­ളൊ­ക്കെ കു­ടി­ച്ച­നി­ല­യിൽ എ­ന്താ­ണു് പ­റ­യു­ന്ന­തു്, എ­ന്താ­ണു് ചെ­യ്യു­ന്ന­തു്, എന്നു നി­ങ്ങൾ­ക്കു് ഓർ­മ്മ­യു­ണ്ടോ? ക്ല­ബ്ബി­ലെ പ­ണി­ക്കാ­രും വ­ണ്ടി­ക്കാ­രും നി­ങ്ങ­ളെ­പ്പ­റ്റി പ­റ­ഞ്ഞു ചി­രി­ക്കു­ന്ന­തു നി­ങ്ങൾ കേ­ട്ടി­ട്ടു­ണ്ടോ? ക്ല­ബ്ബിൽ ഹാ­ജ­രി­ല്ലാ­ത്ത മെ­മ്പ­റെ­പ്പ­റ്റി മ­റ്റു­ള്ള­വ­രൊ­ക്കെ ദു­ഷി­യ്ക്ക. കണ്ട ആറും നാലും പ­റ­ഞ്ഞു ര­സി­ക്കു­ക. നി­ങ്ങ­ളു­ടെ ജാ­തി­ക്കൂ­ട്ട­വും പ­ഞ്ചാ­യ­ത്തും കാ­ര്യ­വും മ­റ്റും സർ­വ്വ­ജാ­തി­യും കേൾ­ക്കെ ല­ജ്ജ­വി­ട്ടു പറയുക. അതു മ­റ്റു­ള്ള­വർ­ക്കു പ­രി­ഹാ­സ­ത്തി­നു കാ­ര­ണ­മാ­ക്കു­ക. രാ­ത്രി പ­തി­നൊ­ന്നു പ­ന്ത്ര­ണ്ടു മ­ണി­ക്കു് വീ­ട്ടിൽ മ­ട­ങ്ങി­വ­രി­ക. അ­തു­വ­രെ വീ­ട്ടിൽ നി­ങ്ങ­ളു­ടെ കു­ട്ടി­ക­ളെ­ന്താ­ണു് ചെ­യ്യു­ന്ന­തു്, ഞാ­നെ­ന്താ­ണു് ചെ­യ്യു­ന്ന­തു്, എന്നു നി­ങ്ങ­ള­റി­യു­ന്നു­ണ്ടോ? നി­ങ്ങ­ളോ­ടു വല്ല കാ­ര്യ­ത്തെ­പ്പ­റ്റി സം­സാ­രി­ക്കാൻ ഞ­ങ്ങൾ­ക്കു് തരം കി­ട്ടു­ന്നു­ണ്ടോ? കു­ട്ടി­കൾ പ­ഠി­ക്കു­ന്നു­ണ്ടോ, അ­വ­രു­ടെ അ­വ­സ്ഥ­യെ­ന്താ­ണു് എന്നു അ­ന്വേ­ഷി­ക്കാൻ നി­ങ്ങൾ­ക്കു സ­മ­യ­മു­ണ്ടോ? നി­ങ്ങൾ വർ­ത്ത­മാ­ന­പ­ത്രം വാ­യി­ച്ചു ജ്ഞാ­നി­യാ­യാൽ മതിയോ? ആ പ­ത്ര­ങ്ങൾ ഇ­വി­ടെ­നി­ന്നു വാ­യി­ച്ചു. ഞ­ങ്ങൾ­ക്കു കൂടി വല്ല അ­റി­വും ഉ­ണ്ടാ­ക്കേ­ണ­മെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഞാൻ നി­ങ്ങ­ളു­ടെ ഭാര്യ. നി­ങ്ങ­ളു­ടെ ഭൃ­ത്യ­ന്മാ­രും ഞാനും വല്ല വ്യ­ത്യാ­സ­വു­മു­ണ്ടോ? നി­ങ്ങൾ യൂ­റോ­പ്യ­ന്മാ­രെ അ­നു­ക­രി­ക്കു­ന്നു­പോ­ലും. ഇ­ങ്ങി­നെ­യാ­ണോ യൂ­റോ­പ്യ­ന്മാർ ചെ­യ്യു­ന്ന­തു്? അവർ ടെ­നി­സ്സു ക­ളി­ക്കാൻ പോ­കു­ന്നു­വെ­ങ്കിൽ ഭാ­ര്യ­മാ­രും പോ­കു­ന്നു. അവർ ക്ല­ബ്ബി­ലി­രു­ന്നു സ്നേ­ഹി­ത­ന്മാ­രോ­ടു­കൂ­ടി പത്രം വാ­യി­ക്കു­ന്നു­വെ­ങ്കിൽ ഭാ­ര്യ­മാർ അ­ടു­ത്ത ഒരു എ­ടു­പ്പി­ലി­രു­ന്നു അവരും പ­ത്ര­ങ്ങൾ വാ­യി­ക്കു­ന്നു. അവർ ഒ­ന്നി­ച്ചു മ­ട­ങ്ങു­ന്നു. നി­ങ്ങൾ അവർ ചെ­യ്യു­ന്ന­തു­പോ­ലെ ചെ­യ്യേ­ണ­മെ­ന്നു കരുതി അ­വ­രു­ടെ ഗു­ണ­ത്തെ പ­കർ­ക്കാ­തെ ദോ­ഷ­ത്തെ­മാ­ത്രം അ­നു­ഭ­വ­മാ­ക്കു­ന്നു. നി­ങ്ങ­ളു­ടെ സ­മു­ദാ­യം യൂ­റോ­പ്യ­ന്മാ­രു­ടെ സ­മു­ദാ­യ­ത്തി­ന്റെ സ്ഥി­തി­യി­ലെ­ത്തു­ന്ന­തു­വ­രെ ക്ഷ­മി­ക്കാ­തെ അ­വ­രു­ടെ ചില ഏർ­പ്പാ­ടു­ക­ളു­ടെ ഏതാൻ ഭാഗം മാ­ത്രം പ­കർ­ത്തി അ­തു­ക­ളെ കൊ­ണ്ടു­ള്ള ദോ­ഷാം­ശ­മ­ല്ലാ­തെ ഗു­ണാം­ശം ല­ഭി­ക്കാൻ ത­ര­മി­ല്ലാ­താ­ക്കു­ന്ന­തു ഭോ­ഷ­ത്വ­മാ­ണെ­ന്നു നി­ങ്ങ­ളൊ­ക്കെ എ­പ്പോ­ഴാ­ണു് പ­ഠി­ക്കു­ക?

ഇ­ങ്ങി­നെ­യാ­ണു് ച­പ­ല­ക­ളും അ­ബ­ല­ക­ളു­മാ­യ സ്ത്രീ­കൾ­ക്കു് ക്ല­ബ്ബി­നെ­പ്പ­റ്റി­യു­ള്ള ധാരണ. ഭാ­ര്യ­യ്ക്കു് കീ­ഴ­ട­ക്ക­മു­ള്ള ചില ഭീ­രു­ക്ക­ളാ­യ പു­രു­ഷ­ന്മാർ മാ­ത്രം അ­വ­രു­ടെ ശകാരം കേ­ട്ടി­ട്ടു ക്ല­ബ്ബിൽ പോ­കാ­തെ നി­ല്ക്കും. മ­ല­യാ­ളി ഭാ­ര്യ­യെ ഭ­യ­പ്പെ­ടു­ക­യോ? നല്ല കഥ. ആ­വ­ശ്യ­മു­ള്ള­പ്പോൾ ഭാ­ര്യ­യെ ഉ­പേ­ക്ഷി­ക്കാ­നും സ്വീ­ക­രി­ക്കാ­നും നി­യ­മ­ത്താ­ലും ആ­ചാ­ര­ത്താ­ലും അ­നു­വ­ദി­ക്ക­പ്പെ­ട്ട മ­ല­യാ­ളി, ധീ­ര­നാ­യ മ­ല­യാ­ളി, ഭാ­ര്യ­യെ ഭ­യ­പ്പെ­ടാ­നോ? ഒ­രി­ക്ക­ലു­മി­ല്ല. അ­ങ്ങി­നെ ക്ല­ബ്ബ്കൾ നിർ­വി­ഘ്നം ന­ട­ന്നു­പോ­രു­ന്നു.

ദാ­മോ­ദ­ര­നും രാ­മ­നു­ണ്ണി­യും ക്ല­ബ്ബിൽ ചെ­ല്ലു­മ്പോൾ രാ­ത്രി എ­ട്ടു­മ­ണി­യാ­യി­രി­ക്കു­ന്നു. അവർ അതിലെ അം­ഗ­ങ്ങ­ളാ­ണെ­ന്നു വാ­യ­ന­ക്കാർ ശ­ങ്കി­ച്ചു­പോ­ക­രു­തു്. ഒരു വ­ക്കീ­ലി­നെ കാ­ണ്മാൻ വേ­ണ്ടി പോ­യ­താ­ണു്. ചെ­ല്ലു­മ്പോൾ മു­മ്പി­ലു­ള്ള വലിയ മു­റി­യിൽ ഹൈ­ക്കോർ­ട്ടു വ­ക്കീൽ കേ­ശ­വ­ക്കു­റു­പ്പ­വർ­കൾ ഒരു ചാ­രു­ക­സാ­ല­യിൽ മ­ലർ­ന്നു­കി­ട­ന്നു ഒരു ന്യൂ­സ് പേ­പ്പർ വാ­യി­ക്ക­യാ­യി­രു­ന്നു. അ­ടു­ക്കൽ ഒരു മേ­ശ­മേൽ ഒരു ഗ്ലാ­സ്സിൽ ഉള്ള വി­സ്കി സോ­ഡ­വെ­ള്ള­ത്തി­ന്റെ സം­യോ­ഗം­കൊ­ണ്ടു മേ­ലോ­ട്ടു പ­ത­ച്ചു­ക­യ­റു­ന്നു. എ­ന്നെ­യും വേഗം വ­യ­റ്റി­ലാ­ക്കു­വിൻ എന്നു അ­പേ­ക്ഷി­ക്ക­യാ­ണെ­ന്നു തോ­ന്നും.

കേ­ശ­വ­ക്കു­റു­പ്പു് സാ­മാ­ന്യ­ത്തിൽ അല്പം അധികം വ­ലി­പ്പ­മു­ള്ള ഒ­രാ­ളാ­ണു്. രണ്ടു പേ­രു­ടേ­യും പ­ദ­വി­ന്യാ­സം കേട്ട ഉടനെ അ­ദ്ദേ­ഹം മു­ഖ­ത്തി­നു നേ­രി­ട്ടു പി­ടി­ച്ചി­രു­ന്ന ക­ട­ലാ­സ് താ­ഴ്ത്തി­പ്പി­ടി­ച്ചു. വ­യ­റി­ന്റെ ത­ട­സ്സം നി­മി­ത്തം പി­ന്നെ­യും വ­ന്ന­വ­രെ കാ­ണാ­യ്ക­യാൽ, മുഖം അല്പം ഇ­ട­ത്തേ­ക്കു­ച­രി­ച്ചു വയർ ഒ­ഴി­ച്ചു പി­ടി­ച്ചു നോ­ക്കി, അ­തി­ലി­ട­ക്കു് ര­ണ്ടു­പേ­രും മ­റു­ഭാ­ഗ­ത്തേ­ക്കു ന­ട­ന്നി­രു­ന്ന­തി­നാൽ അ­ങ്ങി­നെ­ത­ന്നെ വ­ല­ത്തു­ഭാ­ഗ­ത്തു­കൂ­ടി­യും നോ­ക്കി. ആ­ക­പ്പാ­ടെ ആ ചെറിയ ഒരു കു­ന്നി­ന­പ്പു­റ­ത്തു വെ­ച്ചു മുഖം കു­ട്ടി­കൾ ഒ­ളി­ച്ചു­ക­ളി­ക്കു­മ്പോ­ലെ ഒ­ന്നു­ര­ണ്ടു പ്രാ­വ­ശ്യം എ­ത്തി­യും ഒ­ളി­ച്ചും നോ­ക്കി­യ­ശേ­ഷം ആ­ളു­ക­ളെ ക­ണ്ട­റി­ഞ്ഞു, ക­സാ­ല­യു­ടെ കൈ­യിൽ­ന്മേൽ ഉ­യർ­ത്തി­വെ­ച്ചി­രു­ന്ന കാൽ താ­ഴ്ത്തി­വെ­ച്ചു. ആദ്യം വയറും പി­ന്നെ തലയും ത­ങ്ങ­ളു­ടെ സ്ഥാ­ന­ങ്ങൾ ച­രി­ഞ്ഞ­നി­ല­യിൽ നി­ന്നു നേ­രെ­യാ­യി. അ­ദ്ദേ­ഹം എ­ഴു­ന്നേ­റ്റി­രു­ന്നു. രാ­മ­നു­ണ്ണി­യോ­ടു, “എന്താ മി­സ്റ്റർ രാ­മ­നു­ണ്ണി, ഞ­ങ്ങ­ളു­ടെ ക്ല­ബ്ബിൽ മെ­മ്പ­റാ­കു­ന്നി­ല്ലെ? വരിൻ ഇ­രി­ക്കിൻ. എടൊ, ആ­ര­വി­ടെ, ബോയി. രണ്ടു ക­സാ­ല­യി­ങ്ങ­ട്ടെ­ടു­ക്കൂ.”

ഈ കേ­ശ­വ­ക്കു­റു­പ്പു് നി­യ­മ­ജ്ഞാ­നം­കൊ­ണ്ടും ലോ­ക­പ­രി­ച­യം­കൊ­ണ്ടും പ്ര­സി­ദ്ധ­നാ­യ വ­ക്കീ­ലാ­ണു്. കാ­രു­ണ്യ­ഹൃ­ദ­യ­നും ധർ­മ്മി­ഷ്ഠ­നു­മാ­ണു്. നി­ഷ്ക­ള­ങ്ക­നും എ­ല്ലാ­രോ­ടും നല്ല ലോ­ക്യ­വും ഉള്ള ആളും ആ­രേ­യും സ­ഹാ­യി­ക്കാൻ ഒ­രു­ക്ക­മു­ള്ള ദേ­ഹ­വും ആണു്. ബു­ദ്ധി­കൊ­ണ്ടു് അധികം പ്ര­വൃ­ത്തി­ക്കു­ക­യും ശ­രീ­ര­ത്തി­നു വ്യാ­യാ­മം അശേഷം ഇ­ല്ലാ­തി­രി­ക്കു­ക­യും ചെ­യ്ക­യാൽ ശരീരം സ്ഥൂ­ലി­ക്ക­യും താൻ അ­റി­യാ­തെ രോഗം ബാ­ധി­ക്ക­യും ചെ­യ്തി­ട്ടു­ണ്ടു്. ദാ­മോ­ദ­ര­നോ­ടും രാ­മ­നു­ണ്ണി­യോ­ടും അ­ദ്ദേ­ഹം ലോ­ക്യം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കെ അ­ടു­ത്ത ഒരു മു­റി­യിൽ­നി­ന്നു ബി­ല്ലി­യെ­ഡ് ക­ളി­ച്ചു­കൊ­ണ്ടി­രു­ന്ന നാ­ലു­പേ­രിൽ ഒരാൾ ആ ക­ളി­ക്കാ­യി ഉ­പ­യോ­ഗി­ക്കു­ന്ന വ­ടി­യും­കൊ­ണ്ടു വാ­തി­ലി­ന്ന­ടു­ക്കെ വന്നു അവരെ ര­ണ്ടു­പേ­രെ­യും നോ­ക്കി മ­ട­ങ്ങി ക­ളി­സ്ഥ­ല­ത്തു­ത­ന്നെ ചെ­ന്നു­നി­ന്നി­ട്ടു് “രാ­മ­നു­ണ്ണി സെ­മി­ണ്ടാ­റും അ­ളി­യ­നും വ­ന്നി­രി­ക്ക­യാ­ണു്. എന്താ മി­സ്റ്റർ കു­ഞ്ഞി­രാ­മൻ ചെ­ന്നു അ­ഭി­വാ­ദ്യം ചെ­യ്യു­ന്നി­ല്ലെ?” എന്നു ചോ­ദി­ച്ചു.

ഇ­ങ്ങി­നെ പറഞ്ഞ ആളുടെ പേർ പാ­ണ്ഡ­വ­ക്ക­മ്മ­ത്തി­യെ­ന്നാ­യി­രു­ന്നു. ഒരു സ്രാ­പ്പാ­ണു്. എ­ന്നു­വെ­ച്ചാൽ സ്വർ­ണ്ണ­വ്യാ­പാ­രി­യാ­ണു്. വ­ക്കീൽ­മാ­രു­ടെ സേ­വ­ക­നാ­ക­യാൽ ക്ല­ബ്ബിൽ മെ­മ്പ­റാ­യ­താ­ണു്. കുറെ ഇം­ഗ്ലീ­ഷൊ­ക്കെ പ­ഠി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും വേറെ യാ­തൊ­രു പ­ണി­ക്കും പ­റ്റു­ക­യി­ല്ലെ­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ സ­മർ­ത്ഥ­നാ­യ അ­ച്ഛ­നു നല്ല ബോ­ധ്യ­മു­ണ്ടാ­ക­യാൽ കുറെ പണവും കൊ­ടു­ത്തു പൊ­ന്നു തൂ­ക്കി വി­ല്ക്കാ­നാ­ക്കി­യ­താ­ണു്. അ­തു­ത­ന്നെ­യും ശ­രി­യാ­യി ചെ­യ്യാൻ കീഴിൽ വേറെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ണ്ടു്. ഒ­ടു­വിൽ ക­ണ­ക്കൊ­ക്കെ ശ­രി­യാ­യി­ട്ടു­ണ്ടോ എന്നു നോ­ക്കി­യാൽ മതി. വലിയ ദു­ഷി­യ­നും പ­രി­ഹാ­സി­യു­മാ­ണു്. രാ­മ­നു­ണ്ണി­ക്കു് വളരെ പ­ണ­മു­ണ്ടെ­ന്നു അ­റി­ക­യും അതു പക്ഷേ, കേ­സ്സിൽ സർ­വ്വം പൊ­യ്പോ­കാ­നി­ട­യു­ണ്ടെ­ന്നു ആ­ശി­ക്ക­യും ചെ­യ്ത­തു മു­ഴു­വൻ സൂ­ചി­പ്പി­ച്ചു­കൊ­ണ്ടാ­ണു് ‘രാ­മ­നു­ണ്ണി സെ­മി­ണ്ടാർ’ എന്നു പ­റ­ഞ്ഞ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹോ­ദ­രി­യെ ദാ­മോ­ദ­രൻ വി­വാ­ഹം ചെ­യ്യാ­നി­ട­യു­ണ്ടെ­ന്നു താൻ നാ­ട്ടി­ലെ സർവ്വ കു­ടും­ബ­ങ്ങ­ളു­ടെ­യും വിവരം ചോ­ദി­ച്ച­റി­യു­ന്ന­തി­ലി­ട­ക്കു് മ­ന­സ്സി­ലാ­ക്കി­യി­രു­ന്ന­തി­നാ­ലാ­ണു് ‘അളിയൻ’ എന്നു ദാ­മോ­ദ­ര­നെ­പ്പ­റ്റി പ­റ­ഞ്ഞ­തു്. കു­ഞ്ഞി­രാ­മൻ തന്റെ മ­ക­നു­വേ­ണ്ടി വ­സു­മ­തി­യെ അ­ന്വേ­ഷി­ച്ച വിവരം പ­ര­കാ­ര്യാ­ന്വേ­ഷ­ണ­ത­ല്പ­ര­നാ­യ ആ മ­നു­ഷ്യ­നു അ­റി­വു­ണ്ടാ­യി­രു­ന്ന­തി­നെ സൂ­ചി­പ്പി­ച്ചാ­ണു് ‘കു­ഞ്ഞി­രാ­മൻ ചെ­ന്നു അ­ഭി­വാ­ദ്യം ചെ­യ്യു­ന്നി­ല്ലെ?’ എന്നു ചോ­ദി­ച്ച­തു്. ആ ചോ­ദ്യ­ത്തെ­പ്പ­റ്റി പി­ന്നെ ഒരു സം­ഭാ­ഷ­ണം ന­ട­ക്കു­ക­യും ക­ളി­ക്കാ­രൊ­ക്കെ പൊ­ട്ടി­ച്ചി­രി­ക്ക­യും ചെ­യ്തു. ചി­രി­യൊ­ക്കെ ക­ഴി­ഞ്ഞ­ശേ­ഷം ആ കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്ന ചെ­റു­പ്പ­ക്കാ­രൻ ഒരു വ­ക്കീൽ, “പു­റ­ത്തു ചില അ­തി­ഥി­കൾ ഉ­ള്ള­പ്പോൾ ഇ­ങ്ങി­നെ ഉ­റ­ക്കെ ചി­രി­ച്ച­തു ന­ന്നാ­യി­ല്ല.”

കു­ഞ്ഞി­രാ­മൻ:
അ­വർ­ക്കെ­ന്താ വാ­ലു­ണ്ടോ നാം ചി­രി­ക്കാൻ?
പാ­ണ്ഡ­വ­ക്ക­മ്മ­ത്തി:
നി­ങ്ങ­ളെ­ന്തി­നു ചി­രി­ച്ചു?

കു­ഞ്ഞി­രാ­മൻ പി­ന്നെ­യും പൊ­ട്ടി­ച്ചി­രി­ച്ചു. ചിരി പ­ല­വി­ധ­ത്തി­ലു­മു­ണ്ട­ല്ലോ. ഹൃ­ദ­യ­ത്തോ­ടു ത­ട്ടാ­തെ തൊ­ണ്ട­യിൽ നി­ന്നു മാ­ത്രം പു­റ­പ്പെ­ടു­ന്ന ചി­രി­യാ­ണു് കു­ഞ്ഞി­രാ­മ­ന്റെ­തു്. ചി­രി­ക്കു­മ്പോൾ തന്റെ പ­ല്ലു­കൾ മു­ഴു­വൻ പ്ര­ത്യ­ക്ഷ­മാ­ക­ണ­മെ­ന്നു­ള്ള­തു അയാൾ പു­ഞ്ചി­രി­യിൽ കൂടി അ­നു­ഷ്ഠി­ക്കു­ന്ന ഒരു നിർ­ബ്ബ­ന്ധ­നി­യ­മ­മാ­ണു്. അതിനു തു­ടർ­ച്ച­യാ­യി പ­ണ്ഡ­വ­ക്ക­മ്മ­ത്തി­യും കു­ഞ്ഞി­രാ­മ­നും രാ­മ­നു­ണ്ണി­യേ­യും ദാ­മോ­ദ­ര­നേ­യും സൂ­ചി­പ്പി­ച്ചു പ­രി­ഹാ­സ­മാ­യി­പ്പ­റ­ഞ്ഞ­വ­യൊ­ക്കെ കേവലം സ­ഭ്യേ­ത­ര­മാ­ക­യാൽ ഇവിടെ വി­വ­രി­ക്കു­ന്നി­ല്ല. അ­വ­യൊ­ക്കെ കേ­ട്ടു­കൊ­ണ്ടു അ­വ­രു­ടെ ഒ­ന്നി­ച്ചു ക­ളി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു, ചെ­റു­പ്പ­ക്കാ­രാ­യ രണ്ടു ഹൈ­ക്കോർ­ട്ടു­വ­ക്കീൽ­മാർ ചി­രി­യിൽ അ­വ­രോ­ടു യോ­ജി­ച്ചു­വെ­ങ്കി­ലും മ­ന­സ്സു­കൊ­ണ്ടു അവരെ പു­ച്ഛി­ച്ചു. കേ­ശ­വ­ക്കു­റു­പ്പി­നു് ഈ ചി­രി­യും പ­രി­ഹാ­സ­വും അശേഷം ര­സി­ച്ചി­ല്ലെ­ന്നു് അ­യാ­ളു­ടെ മു­ഖ­സ്വ­ഭാ­വം വെ­ളി­പ്പെ­ടു­ത്തി. രാ­മ­നു­ണ്ണി­യും ദാ­മോ­ദ­ര­നും അ­തി­നെ­പ്പ­റ്റി ചി­ന്തി­ച്ച­തേ ഇല്ല. ആ മു­റി­യു­ടെ മ­റ്റൊ­ര­റ്റ­ത്തു് വ­ക്കീൽ ക­ണ്ണ­പ്പ­നെ­ടു­ങ്ങാ­ടി­യും മുൻ­സി­പ്പും ഇ­രു­ന്നു എന്തോ വർ­ത്ത­മാ­നം പ­റ­ക­യാ­ണു്.

മുൻ­സീ­പ്പ്:
(സ്വ­കാ­ര്യം) ഇതു വളരെ ല­ജ്ജാ­വ­ഹം തന്നെ.
നെ­ടു­ങ്ങാ­ടി:
എ­ന്തി­നെ കു­റി­ച്ചാ­ണു് ഇ­വി­ടു­ന്നു പ­റ­ഞ്ഞ­തു്.
മുൻ­സീ­പ്പ്:
ക്ല­ബ്ബിൽ വെ­ച്ചു് ഇ­ങ്ങി­നെ കൂ­ക്കി­യും നി­ല­വി­ളി­യും ഉ­ണ്ടാ­കു­ന്ന­തു്.
നെ­ടു­ങ്ങാ­ടി:
ആരോടു പറയാൻ. മി­സ്റ്റർ കു­ഞ്ഞി­രാ­മ­നു് അല്പം ചെ­ന്നാൽ പി­ന്നെ നി­ല­വി­ളി­യ­ല്ലാ­തി­ല്ല­ല്ലൊ.
മുൻ­സീ­പ്പ്:
നി­ങ്ങ­ള­ല്ലെ സി­ക്ര­ട്ട­രി? ഇ­തി­നെ­പ്പ­റ്റി ഒരു റൂ­ളു­ണ്ടാ­ക്ക­ണം.
നെ­ടു­ങ്ങാ­ടി:
ആവാം, ഇ­നി­യ­ത്തെ സ­ഭ­യി­ലാ­വാം. ഇ­വ­രി­ങ്ങി­നെ പ­റ­യു­ന്ന­തി­ലി­ട­ക്കു്
കേ­ശ­വ­ക്കു­റു­പ്പു്:
കേ­സ്സ് നാ­ളെ­യ­ല്ലെ. സാ­ക്ഷി­ക­ളൊ­ക്കെ ത­യ്യാ­റു­ണ്ട­ല്ലെ?
രാ­മ­നു­ണ്ണി:
ഉ­ണ്ടു്.
കു­റു­പ്പു്:
ആ എ­ഴു­ത്തു­കൾ ഒ­ന്നും മ­റ­യ്ക്ക­രു­തു്.
രാ­മ­നു­ണ്ണി:
ഇല്ല, അ­തി­ലി­ട­യ്ക്കു് ഇ­ന്ന­ലെ ഒരു വി­ശേ­ഷ­വി­ധി­യു­ണ്ടാ­യി പറയൂ ദാ­മോ­ദ­രൻ പറയൂ.

രാ­ത്രി സൈ­ക്കി­ളി­ന്മേൽ­നി­ന്നു വീ­ണ­തും ദാ­സി­യെ ക­ണ്ട­തും അവൾ ക­ട­ലാ­സ്സു കൊ­ടു­ത്ത­തും മ­റ്റും ദാ­മോ­ദ­രൻ വി­വ­രി­ച്ചു പ­റ­ഞ്ഞു. ഇ­തൊ­ക്കെ കേ­ട്ട­ശേ­ഷം വ­ക്കീൽ, “ദാ­മോ­ദ­ര­ന­ല്ല. മ­റ്റൊ­രാ­ളാ­യി­രു­ന്നു ഈ വിവരം പ­റ­ഞ്ഞി­രു­ന്ന­തെ­ങ്കിൽ ഞാൻ വി­ശ്വ­സി­ക്ക­യി­ല്ലാ­യി­രു­ന്നു. ഒരു കോടതി എ­ങ്ങി­നെ ഇതു വി­ശ്വ­സി­ക്കും?”

രാ­മ­നു­ണ്ണി:
ഞാനതു പ­റ­ഞ്ഞു.
കു­റു­പ്പു്:
എന്നു മാ­ത്ര­മൊ, ഈ ക­ട­ലാ­സ്സിൽ ഈ എ­ഴു­തി­യ­തൊ­ക്കെ മേനോൻ ക­ണ്ണ­നാ­ണെ­ന്നു­ള്ള­തി­നു് എ­ന്താ­ണു് ല­ക്ഷ്യം? എ­ങ്ങി­നെ തെ­ളി­യി­ക്കും? നി­ങ്ങൾ ഈ ക­ട­ലാ­സ്സ് അവിടെ നി­ന്നു് എ­ടു­ക്ക­രു­താ­യി­രു­ന്നു.
രാ­മ­നു­ണ്ണി:
എ­ങ്കി­ലൊ?
കു­റു­പ്പു്:
എ­ങ്കിൽ ന­മു­ക്കു് വേറെ വല്ല സം­ഗ­തി­യും ഉ­ണ്ടാ­ക്കി ക­ണ്ണ­ന്റെ വീടു പൊ­ലീ­സ്സു­കാ­രെ­ക്കൊ­ണ്ടു് പ­രി­ശോ­ധി­പ്പി­ക്ക­യും ആ അ­വ­സ­ര­ത്തിൽ ക­ണ്ടെ­ടു­ക്ക­യും ചെ­യ്യാ­മാ­യി­രു­ന്നു.
ദാ­മോ­ദ­രൻ:
അതു ശരി, എന്റെ ആ­ലോ­ച­ന­ക്കു­റ­വു്. അ­ക്കാ­ര്യ­ത്തിൽ എന്നെ കു­റ്റ­പ്പെ­ടു­ത്താ­നും പാ­ടി­ല്ല.
കു­റു­പ്പു്:
നി­ങ്ങ­ളു­ടെ തൽ­ക്കാ­ല­ത്തെ പ­രി­ഭ്ര­മ­വും, സൈ­ക്കി­ളി­ന്മേൽ­നി­ന്നു വീണ നോവും, എ­ല്ലാം നി­മി­ത്തം നി­ങ്ങൾ­ക്കു് അ­ങ്ങി­നെ തോ­ന്നാ­ത്ത­തിൽ ആ­ശ്ച­ര്യ­മി­ല്ല. ഇനി എ­ന്താ­ണു് നി­വൃ­ത്തി­യെ­ന്നാ­ണു് ആ­ലോ­ചി­ക്കേ­ണ്ട­തു്.
ദാ­മോ­ദ­രൻ:
അതെ.
കു­റു­പ്പു്:
നി­ങ്ങൾ ആ സ്ത്രീ­യെ ഇന്നു രാ­ത്രി ക­ണ്ടി­ട്ടു് ഈ ക­ട­ലാ­സ്സ് അ­വി­ട­ത്ത­ന്നെ വെ­പ്പി­ക്ക­ണം. അതു് അ­വി­ടെ­ത്ത­ന്നെ ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു് ന­മു­ക്കു് നി­ശ്ച­യ­മു­ണ്ടാ­യി­രി­ക്ക­ണം പൊ­ലീ­സ്സു­കാർ പ­രി­ശോ­ധി­ക്കു­മെ­ന്നു­ള്ള വി­വ­ര­മൊ­ന്നും അവളെ അ­റി­യി­ക്ക­രു­തു്. അവൾ സാ­ക്ഷി­പ­റ­യു­മൊ? അതിനു തക്ക വ­ക­തി­രി­വു­ണ്ടൊ?
ദാ­മോ­ദ­രൻ:
വ­ക­തി­രി­വു­ണ്ടു്. പക്ഷേ, ഭ­യം­കൊ­ണ്ടു് സാ­ക്ഷി­പ­റ­വാൻ ഒ­രു­ങ്ങു­മൊ എ­ന്ന­റി­ഞ്ഞി­ല്ല.
കു­റു­പ്പു്:
ഏ­താ­യാ­ലും ഒന്നു ശ്ര­മി­ച്ചു­നോ­ക്കിൻ. ഇന്നു രാ­ത്രി അവളെ കാണാൻ ക­ഴി­യു­മൊ എന്നു നോ­ക്കിൻ. അവൾ അതിനു ര­ണ്ടി­നും സ­മ്മ­തി­ച്ചി­ല്ലെ­ന്നു വ­രി­കിൽ ന­മു­ക്കു വേ­റെ­യൊ­രു യു­ക്തി­യെ­ടു­ക്കാം. ക­ള്ള­ന്മാർ എ­പ്പോ­ഴും ഭീ­രു­ക്ക­ളാ­ണെ­ന്നു മ­ന­സ്സി­ലാ­ക്ക­ണം. ര­ണ്ടാ­ലൊ­രു വിവരം എന്നെ രാ­വി­ലെ അ­റി­യി­ക്ക­ണം. കേ­ട്ടൊ. വ­ര­ട്ടെ, പോകാൻ വ­ര­ട്ടെ. എടാ, രണ്ടു വി­സ്കി­യും സോ­ഡ­യും.
രാ­മ­നു­ണ്ണി:
വേണ്ട, ഞങ്ങൾ വി­സ്കി ക­ഴി­ക്കാ­റി­ല്ല.
കു­റു­പ്പു്:
എ­ന്നാൽ എന്താ ക­ഴി­ക്കു­ക. ബ്രാ­ണ്ടി­യാ­വാം. ബ്രാ­ണ്ടി­യും വേ­ണ്ട­ന്നോ. ആവിധം ചെ­റു­പ്പ­ക്കാ­രു­ണ്ടോ ഇ­ക്കാ­ല­ത്തു് ? വി­സ്കി­യും ബ്രാ­ണ്ടി­യും പ­രി­ഷ്കാ­ര­ത്തി­ന്റെ ഒ­ഴി­ച്ചു­കൂ­ടാ­ത്ത ല­ക്ഷ­ണ­ങ്ങ­ളിൽ ഒ­ന്നാ­യി­ട്ട­ല്ലേ ക­രു­തി­യി­രി­ക്കു­ന്ന­തു്?
ദാ­മോ­ദ­രൻ:
ഞ­ങ്ങൾ­ക്കു് പ­രി­ഷ്കാ­ര­ങ്ങൾ തി­ക­ഞ്ഞി­ട്ടി­ല്ലെ­ന്നു വി­ചാ­രി­ച്ചാൽ മ­തി­യ­ല്ലോ.
കു­റു­പ്പു്:
ഏ­താ­യാ­ലും എ­നി­ക്കു് സ­ന്തോ­ഷ­മാ­യി. ഞാൻ അല്പം ദി­വ­സേ­ന ക­ഴി­ക്കാ­റു­ണ്ടെ­ങ്കി­ലും കു­ടി­ക്കു­ന്ന­വ­രോ­ടു എ­നി­ക്കു ബ­ഹു­മാ­ന­മി­ല്ല. നി­ങ്ങൾ ചെ­റു­പ്പ­ക്കാർ കേവലം കു­ടി­ക്കാ­തി­രി­ക്കു­ന്ന­താ­യാൽ എ­നി­ക്കു വളരെ സ­ന്തോ­ഷ­മാ­ണു്. നി­ങ്ങ­ളോ­ടു് എ­നി­ക്കു­ള്ള ബ­ഹു­മാ­നം അ­തു­കൊ­ണ്ടു വർ­ദ്ധി­ക്ക­യേ ഉള്ളു. ബാ­രി­സ്റ്റർ വ­രു­ന്നി­ല്ലെ­ന്ന­ല്ലെ ക­മ്പി­വ­ന്ന­തു്. ആ­വ­ശ്യ­മി­ല്ല. ഞാൻ തന്നെ മതി. എ­ന്നാൽ അ­ങ്ങി­നെ­യാ­വ­ട്ടെ, സലാം.
‘സർ­വ്വ­സാ­ക്ഷി­യാ­യ ഈ­ശ്വ­രൻ’

“ഒ­രു­ത്തൻ പാ­പ­കർ­മ്മം ചെ­യ്തീ­ടി­ല­തിൻ ഫലം

പ­ര­ക്കേ­യു­ള്ള മ­ഹാ­ജ­ന­ങ്ങൾ­ക്കൊ­ക്കെ ത­ട്ടും;”

കാ­ല­ത്താൽ നി­ക­ന്നീ­ടു­മാ­പ­ത്തു മ­റ്റു­ള്ളോർ­ക്കു

മേലിൽ താൻ ത­ന്നെ­യ­നു­ഭ­വി­ച്ചീ­ടു­കെ­ന്നേ വരൂ.

കോ­ട­തി­യിൽ ജ­ന­ങ്ങൾ അനവധി വന്നു നി­റ­ഞ്ഞു­തു­ട­ങ്ങി. ഒ­സ്യ­ത്തു കേ­സ്സി­നെ­പ്പ­റ്റി രാ­ജ്യ­മൊ­ക്കെ ശ്രു­തി പൊ­ങ്ങി­യി­രു­ന്ന­തി­നാൽ ക­ഴി­ഞ്ഞു­പോ­യ കോ­ര­പ്പ­ന്റെ വ­യ­സ്യ­ന്മാ­രും രാ­മ­നു­ണ്ണി­യോ­ടു അ­നു­ക­മ്പ­യു­ള്ള­വ­രു­മാ­യ പലരും കാർ­ത്തി­ക­രാ­മ­ന്റെ­യും മേ­നോ­ന്റെ­യും സേ­വ­ക­ന്മാ­രാ­യ ജ­ന­ങ്ങ­ളും, രാ­മ­നു­ണ്ണി ന­ശി­ച്ചു കാണാൻ, വെറും അസൂയ നി­മി­ത്തം, ആ­ഗ്ര­ഹി­ക്കു­ന്ന ചില ദു­ഷ്ടാ­ശ­യ­ന്മാ­രും, കാർ­ത്തി­ക­രാ­മ­ന്റെ­യും മ­റ്റും ചതി ന­ല്ല­വ­ണ്ണം അ­റി­ഞ്ഞി­രു­ന്ന­തി­നാൽ കേ­സ്സ് എ­ങ്ങി­നെ ക­ലാ­ശി­ക്കു­മെ­ന്ന­റി­വാൻ ഉൽ­ക്ക­ണ്ഠ­യു­ള്ള വളരെ പേരും, ദാ­മോ­ദ­ര­നെ ഉള്ളു കൊ­ണ്ടു സ്നേ­ഹി­ച്ചു ബ­ഹു­മാ­നി­ക്കു­ന്ന ചില ചെ­റു­പ്പ­ക്കാ­രും, കേ­സ്സിൽ വ­ക്കീൽ­മാ­രു­ടെ പോരു കേൾ­പ്പാൻ മാ­ത്രം കൊ­തി­ക്കു­ന്ന ചി­ല­രും ഇ­ങ്ങി­നെ അ­ന്നു് അനവധി ജ­ന­ങ്ങൾ പ­തി­നൊ­ന്നു­മ­ണി­ക്കു മു­മ്പു­ത­ന്നെ കോ­ട­തി­യിൽ നി­റ­ഞ്ഞു. വ­ക്കീൽ­മാർ ഓ­രോ­രു­ത്തർ അ­വ­ര­വ­രു­ടെ അ­വ­സ്ഥ­ക്കും ആ­ദാ­യ­ത്തി­നും അ­നു­സ­രി­ച്ചു ബ്രൂ­ഹാം, ഡോ­ഗ്ഗ് കോ­ട്ട്, ജ­ടു­ക്ക്, എ­ന്നീ­വ­ണ്ടി­ക­ളി­ലാ­യി വ­ന്നു­തു­ട­ങ്ങി. കേ­സ്സും ആ­ദാ­യ­വും കു­റ­ഞ്ഞി­രു­ന്ന ചിലർ മൂ­ന്നും നാലും പേർ ഒ­ന്നി­ച്ചു­കൂ­ടി ഒരു വണ്ടി കൂ­ലി­ക്കു വാ­ങ്ങി­യ­തിൽ ക­യ­റി­ക്കൂ­ടീ­ട്ടു­ണ്ടു്. അ­ന്നു് ‘ബാറിൽ’ മിക്ക വ­ക്കീൽ­മാ­രും ഉ­ണ്ടാ­യി­രു­ന്നു. കാർ­ത്തി­ക­രാ­മ­ന്റെ വ­ക്കീൽ മി­സ്റ്റർ പ്ര­താ­പ­രു­ദ്ര അ­യ്യ­ങ്കാർ ബി. എ., ബി. എൽ. കാ­ല­ത്തെ തന്നെ എ­ത്തി­യി­രു­ന്നു. കേ­സ്സിൽ നി­ശ്ച­യ­മാ­യും ത­ന്റെ­ഭാ­ഗം ജ­യി­ക്കു­മെ­ന്നു­ള്ള ഭാ­വ­ത്തോ­ടു­കൂ­ടി അ­ദ്ദേ­ഹം ബാറിൽ ചെ­ന്നി­രു­ന്നു മ­റ്റു­ള്ള­വ­രെ­യൊ­ക്കെ പു­ച്ഛ­മാ­യി ഒ­ന്നു­നോ­ക്കി. മി­സ്റ്റർ നോർ­ട്ടൻ മു­ത­ലാ­യ പ്ര­സി­ദ്ധ ബാ­രി­സ്റ്റർ­മാ­രു­ടെ ബാ­ഹ്യ­ചേ­ഷ്ട­ക­ളെ അ­നു­ക­രി­ച്ചു­കൊ­ണ്ടു­ള്ള ഈ വ­ക്കീ­ലി­നെ ഉള്ളു കൊ­ണ്ടു മറ്റു സർ­വ്വ­രും പു­ച്ഛി­ച്ചി­ട്ടാ­യി­രു­ന്നു. നി­യ­മ­പ­രി­ജ്ഞാ­നം ലേ­ശ­മി­ല്ലെ­ങ്കി­ലും പ്ര­താ­പം കൊ­ണ്ടും ക­പ­ട­നാ­ട്യ­ങ്ങ­ളെ­ക്കൊ­ണ്ടും ക­ക്ഷി­ക­ളെ വ­ഞ്ചി­ച്ചു പണം സ­മ്പാ­ദി­ക്കാ­നും ചില വ­ക്കീൽ­മാർ­ക്കു സാ­ധി­ക്കു­മെ­ന്നു­ള്ള­തി­നു ഈ അ­യ്യ­ങ്കാർ ഒരു ദൃ­ഷ്ടാ­ന്ത­മാ­ണു്. രാ­മ­നു­ണ്ണി­യു­ടെ വ­ക്കീൽ മി­സ്റ്റർ കേ­ശ­വ­ക്കു­റു­പ്പു് ബി. എ., ബി. എൽ. വ­ന്ന­പ്പോൾ ചെ­റു­പ്പ­ക്കാ­രാ­യ വ­ക്കീൽ­മാർ ബ­ഹു­മാ­നി­ച്ചു ഉ­പ­ചാ­രം ചെ­യ്തു. പ­തി­നൊ­ന്ന­ര മ­ണി­യാ­യി; ജഡ്ജി കൂ­ട്ടി­ന്മേൽ എത്തി. ഒ­ന്നാ­മ­തു് ഒ­സ്യ­ത്തു കേസ് വി­ചാ­ര­ണ­ക്കെ­ടു­ത്തു.

രാ­മ­നു­ണ്ണി ഹാ­ജ­രാ­ക്കി­യി­രു­ന്ന ഒ­സ്യ­ത്തു ശ­രി­ത­ന്നെ­യാ­യി­രു­ന്നു­വെ­ന്നു എ­തിർ­ഭാ­ഗ­ത്തു­നി­ന്നു സ­മ്മ­തി­ച്ചി­രു­ന്ന­തി­നാൽ കാർ­ത്തി­ക­രാ­മൻ ഹാ­ജ­രാ­ക്കി­യ ഒ­സ്യ­ത്തു അ­തി­നു­ശേ­ഷം ഉ­ണ്ടാ­യി­രു­ന്ന­തോ എ­ന്നും അതു ന്യാ­യ­മാ­യ ഒ­സ്യ­ത്തു­ത­ന്നെ­യോ എ­ന്നും മാ­ത്ര­മാ­യി­രു­ന്നു ആ­ലോ­ചി­ക്കേ­ണ്ടി­യി­രു­ന്ന­തു്. ത­നി­ക്കു് തന്റെ കാ­ര­ണ­വർ എ­ഴു­തി­ക്കൊ­ടു­ത്ത ഒ­സ്യ­ത്താ­ണു് താൻ ഹാ­ജ­രാ­ക്കി­യ­തെ­ന്നും അതു റ­ജി­സ്രാ­ക്കീ­ട്ടു­ണ്ടെ­ന്നും മ­രി­ക്കു­ന്ന­തി­നു മൂ­ന്നു­ദി­വ­സം മു­മ്പാ­ണു് റ­ജി­സ്ട്രാ­ക്കി­യ­തെ­ന്നും കാർ­ത്തി­ക­രാ­മൻ വാ­മൊ­ഴി­കൊ­ടു­ത്തു.

എതിർ വി­സ്താ­ര­ത്തിൽ താനും കാ­ര­ണ­വ­രും സ്നേ­ഹ­ത്തിൽ ത­ന്നെ­യാ­യി­രു­ന്നു­വെ­ന്നും ത­നി­ക്കു് പല അ­വ­സ­ര­ങ്ങ­ളി­ലും ദ്ര­വ്യ സഹായം ചെ­യ്തി­ട്ടു­ണ്ടെ­ന്നും ക­ച്ച­വ­ട­ത്തിൽ താൻ പൊ­ളി­ഞ്ഞു­പോ­യി­രി­ക്കു­ന്നു­വെ­ന്നും, അതിൽ ദ്ര­വ്യ­സ­ഹാ­യ­ത്തി­നു കാ­ര­ണ­വ­രോ­ടു ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നി­ല്ലെ­ന്നും, കാ­ര­ണ­വർ­ക്കു വ­സ്തു­ക്ക­ളാ­യും മ­റ്റും ഒരു ലക്ഷം ഉ­റു­പ്പി­ക­യു­ടെ ആ­സ്തി­യു­ണ്ടെ­ന്നു കാ­ര­ണ­വർ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഒ­സ്യ­ത്തു എഴുതി ഒ­പ്പി­ടു­മ്പോൾ താൻ അ­ടു­ക്കെ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നും മേ­നോ­ന്റെ ക­യ്യ­ക്ഷ­ര­ത്തി­ലാ­ണു് ഒ­സ്യ­ത്തെ­ഴു­തി­യ­തെ­ന്നും മേ­നോ­നും താനും കണ്ടു പ­രി­ച­യം മാ­ത്ര­മെ ഉള്ളു എ­ന്നും മ­റ്റും പ­റ­ഞ്ഞു. റ­ജി­സ്ട്രാ­രെ വി­സ്ത­രി­ച്ച­തിൽ താ­നാ­ണു് റ­ജി­സ്ട്രാ­ക്കി­യ­തെ­ന്നും കൈ­വി­ര­ല­ട­യാ­ള­വും ഒപ്പം തന്റെ മു­മ്പാ­കെ­യാ­ണു് വെ­ച്ച­തെ­ന്നും പ­റ­ഞ്ഞു. പി­ന്നെ കൈ­വി­ര­ല­ട­യാ­ള­വും കൈ­ഒ­പ്പും ഒ­ത്തു­നോ­ക്കാൻ ഒരു പ്ര­ത്യേ­ക­സാ­ക്ഷി­യെ വി­സ്ത­രി­ച്ചു. ഇ­ദ്ദേ­ഹം ഒരു ബ­ങ്കാ­ളി­യാ­യി­രു­ന്നു. ഈ ആ­വ­ശ്യ­ത്തി­നാ­യി പ്ര­ത്യേ­കം വ­രു­ത്തി­യ­താ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ വി­സ്ത­രി­ച്ച­തിൽ, ക­യ്യൊ­പ്പു കോ­ര­പ്പ­ന്റെ മ­റ്റു­ള്ള ഒ­പ്പു­പോ­ലെ ഉ­ണ്ടെ­ന്നു പ­റ­ഞ്ഞു.

പ്ര­താ­പ­രു­ദ്ര അ­യ്യ­ങ്കാർ—ഇനി കൈ­വി­ര­ല­ട­യാ­ളം നോ­ക്കിൻ.

കോ­ട­തി­യി­ലു­ള്ള സർ­വ്വ­രും വളരെ ആ­ഗ്ര­ഹ­ത്തോ­ടു­കൂ­ടി സാ­ക്ഷി­പ­റ­യു­ന്ന­തെ­ന്താ­യി­രി­ക്കു­മെ­ന്നു കേൾ­പ്പാൻ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്നു. കോ­ര­പ്പൻ മറ്റു ചില ആ­ധാ­ര­ങ്ങ­ളിൽ ഇട്ട കൈ­വി­ര­ല­ട­യാ­ള­ങ്ങൾ ഒ­സ്യ­ത്തി­ലെ അ­ട­യാ­ള­വു­മാ­യി അ­ദ്ദേ­ഹം ഒ­ത്തു­നോ­ക്കി­യി­രു­ന്നു­വെ­ന്നും അ­വ­യി­ലെ വ­ര­ക­ളും വ­ള­വു­ക­ളും പ­രി­ശോ­ധി­ച്ച­തിൽ മ­റ്റു­ള്ള ആ­ധാ­ര­ങ്ങ­ളി­ലെ കൈ­വി­ര­ല­ട­യാ­ളം എ­ല്ലാം ഒ­രു­പോ­ലെ ഇ­രി­ക്കു­ന്നു­വെ­ന്നും ഒ­സ്യ­ത്തി­ലേ­തു് തീരെ ഭേ­ദി­ച്ചി­രി­ക്കു­ന്നു എ­ന്നും പ­റ­ഞ്ഞു.

ഈ ഉ­ത്ത­രം കേ­ട്ട­പ്പോൾ കോ­ട­തി­യിൽ കൂടിയ സർ­വ്വ­രും അ­ത്ഭു­ത­പ്പെ­ട്ടു… രാ­മ­നു­ണ്ണി­യും അ­വ­ന്റെ ഭാ­ഗ­ക്കാർ പോലും പ്ര­തീ­ക്ഷി­ക്കാ­തി­രു­ന്ന ഉ­ത്ത­ര­മാ­യി­രു­ന്നു ഇതു്. ഒരു മി­നു­ട്ടു നേരം കോ­ട­തി­യിൽ നി­ശ്ശ­ബ്ദ­മാ­യി. ആരും മി­ണ്ടു­ന്നി­ല്ല. ലോ­ക­ത്തിൽ അ­പ്ര­തീ­ക്ഷി­ത­മാ­യ എന്തു മാ­റ്റം തന്നെ ഉ­ണ്ടാ­യി­രു­ന്നാ­ലും കാ­ല­ഗ­തി­ക്കു ത­ട­സ്ഥ­മി­ല്ലെ­ന്നു കാ­ണി­ക്കാ­നെ­ന്ന­വ­ണ്ണം കോ­ട­തി­യി­ലെ ഘ­ടി­കാ­ര­ത്തി­ന്റെ ടി­ക്ക്, ടി­ക്ക് എന്ന ശബ്ദം വ്യ­ക്ത­മാ­യി കേ­ട്ടു­കൊ­ണ്ടി­രു­ന്നു. ഒരു മി­നു­ട്ടു­ക­ഴി­ഞ്ഞു തങ്ങൾ ത­ങ്ങ­ളു­ടെ അ­ത്ഭു­ത­ത്തിൽ­നി­ന്നു് വി­മു­ക്ത­രാ­യി അ­ന്യോ­ന്യം മെ­ല്ലെ മെ­ല്ലെ സം­സാ­രി­ക്ക­യും ആ ശബ്ദം കോ­ട­തി­മു­റി­യിൽ കി­ട­ന്നു മു­ഴ­ങ്ങു­ക­യും ചെ­യ്തു. വ­ക്കീൽ പ്ര­താ­പ­ഭ­ദ്ര അ­യ്യ­ങ്കാർ എ­ഴു­നീ­റ്റു സാ­ക്ഷി­യോ­ടു പല ചോ­ദ്യ­ങ്ങ­ളും ചെ­യ്തെ­ങ്കി­ലും അ­യാ­ളു­ടെ ആ­ദ്യ­ത്തെ അ­ഭി­പ്രാ­യം ല­വ­ലേ­ശം ഭേ­ദി­ച്ചി­ല്ല.

കണ്ണൻ മേ­നോ­നെ പി­ന്നെ കൂ­ട്ടി­ന്മേൽ ക­യ­റ്റി. കോ­ട­തി­യിൽ അ­തു­വ­രെ ക­ഴി­ഞ്ഞ സം­ഭ­വ­ങ്ങ­ളൊ­ന്നും അ­റി­വാൻ ത­ര­മി­ല്ലാ­തി­രു­ന്ന ഈ വി­ദ്വാൻ ക­ള്ള­സാ­ക്ഷി പറവാൻ ഒ­രു­ങ്ങി­പ്പു­റ­പ്പെ­ട്ടു­കൊ­ണ്ടു കൂ­ട്ടിൽ കയറി.

“ഞാൻ നേരു പറയും. മു­ഴു­വൻ നേ­രു­പ­റ­യും. നേ­രു­കേ­ടു യാ­തൊ­ന്നും പ­റ­ക­യി­ല്ല. ഈ­ശ്വ­രൻ സാ­ക്ഷി” എന്നു തു­ട­ങ്ങി മു­ഴു­വൻ കളവു പ­റ­ഞ്ഞു. ഒ­സ്യ­ത്തു തന്റെ കൈ­യ­ക്ഷ­ര­മാ­ണെ­ന്നും കോ­ര­പ്പൻ പ­റ­ഞ്ഞി­ട്ടെ­ഴു­തി­യ­താ­ണെ­ന്നും മ­റ്റും പ­റ­ഞ്ഞു ക­ഴി­ഞ്ഞ­ശേ­ഷം എ­തിർ­വി­സ്താ­ര­മാ­യി.

കേ­ശ­വ­ക്കു­റു­പ്പു് വ­ക്കീൽ:
നി­ങ്ങൾ­ക്കു് ചി­രു­ത­യെ­ന്നൊ­രു ദാ­സി­യു­ണ്ടോ?
സാ­ക്ഷി:
ഉ­ണ്ടു്.
വ­ക്കീൽ:
നി­ങ്ങ­ളു­മാ­യി­ട്ടു് ഇ­ഷ്ട­ത്തി­ല­ല്ലെ?
സാ­ക്ഷി:
ഇ­ഷ്ട­ത്തിൽ തന്നെ.
വ­ക്കീൽ:
നി­ങ്ങൾ വല്ല വി­ധ­ത്തി­ലും ഈ ഒ­സ്യ­ത്തെ­ഴു­തി­യെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. എ­ഴു­തി­യ­ശേ­ഷം നി­ങ്ങ­ളു­ടെ ദാസി വ­ല്ല­തും നി­ങ്ങ­ളോ­ടു പറകയോ നി­ങ്ങ­ളെ ഭ­യ­പ്പെ­ടു­ത്തു­ക­യോ ചെ­യ്തി­രു­ന്നു­വോ?
സാ­ക്ഷി:
(പ­രി­ഭ്ര­മ­ത്തോ­ടു­കൂ­ടി) ഇല്ല.
വ­ക്കീൽ:
ഈ ക­ട­ലാ­സ്സു പണ്ടു നി­ങ്ങൾ ക­ണ്ടി­രു­ന്നു­വോ?
(എന്നു ചോ­ദി­ച്ചു ഒ­പ്പി­ട്ടു പ­ഠി­ച്ച ക­ട­ലാ­സ്സ് എ­ടു­ത്തു കാ­ണി­ച്ചു).

ആ ചോ­ദ്യം ചോ­ദി­ക്കാൻ പാ­ടി­ല്ലെ­ന്നു എ­തിർ­ഭാ­ഗം വ­ക്കീൽ തർ­ക്കി­ച്ചു. വ­ക്കീൽ­മാർ അ­തി­നെ­പ്പ­റ്റി തർ­ക്കി­ക്കു­ന്ന­തി­ലി­ട­ക്കു് സാ­ക്ഷി ബോ­ധം­കെ­ട്ടു താഴെ വീണു. ഉടനെ ശി­പാ­യി­മാർ അയാളെ എ­ടു­ത്തു മു­ഖ­ത്തു വെ­ള്ള­വും മ­റ്റും ത­ളി­ച്ചു ബോധം വ­രു­ത്തി­യ­ശേ­ഷം ര­ണ്ടാ­മ­തും കൂ­ട്ടിൽ ക­യ­റ്റി.

വ­ക്കീൽ:
ഇനി സത്യം പ­റ­ഞ്ഞോ­ളു. നി­ങ്ങൾ­ക്കു വല്ല ഗു­ണ­വും ഉ­ണ്ടാ­വ­ണ­മെ­ങ്കിൽ സത്യം പറയണം.
സാ­ക്ഷി തന്റെ ദാസി എല്ലാ വി­വ­ര­വും പ­റ­ഞ്ഞി­രി­ക്കു­മെ­ന്നു തീർ­ച്ച­പ്പെ­ടു­ത്തി. എന്നു മാ­ത്ര­മ­ല്ല ത­നി­ക്കു വി­രോ­ധ­മാ­യി സർവ്വ തെ­ളി­വും എ­തിർ­ഭാ­ഗ­ക്കാർ­ക്കു കി­ട്ടി­യി­രി­ക്കു­മെ­ന്നു വി­ശ്വ­സി­ച്ചു, കാ­ര്യ­ത്തി­ന്റെ പ­ര­മാർ­ത്ഥം ഒ­ന്നും ഒ­ളി­ച്ചു­വെ­ക്കാ­തെ മു­ഴു­വൻ പ­റ­ഞ്ഞു. ഒ­ടു­വിൽ കോടതി തന്നെ ര­ക്ഷി­ക്ക­ണ­മെ­ന്നും പ­റ­ഞ്ഞു. പി­ന്നെ­യു­ള്ള വി­സ്താ­ര­ത്തിൽ സാ­ക്ഷി­ക­ളാ­യി­രു­ന്ന ഹേഡും വ­ക്കീ­ലും ആദ്യം കു­റെ­യൊ­ക്കെ മർ­ക്ക­ട­മു­ഷ്ടി പി­ടി­ച്ചു­വെ­ങ്കി­ലും മേ­നോ­ന്റെ വാ­മൊ­ഴി­യ­നു­സ­രി­ച്ചു­ള്ള വാ­സ്ത­വ സം­ഭ­വ­ങ്ങ­ളും തി­യ്യ­തി­ക­ളും മ­റ്റും അ­ടി­സ്ഥാ­ന­മാ­ക്കി പല ചോ­ദ്യ­ങ്ങ­ളും കേ­ശ­വ­ക്കു­റു­പ്പു­വ­ക്കീൽ വളരെ യു­ക്തി­യോ­ടു­കൂ­ടി ചോ­ദി­ച്ച­ശേ­ഷം അ­വ­രിൽ­നി­ന്നും മേ­നോ­ന്റെ വാ­ക്കു­കൾ ശ­രി­യാ­ണെ­ന്നു വി­ശ്വ­സി­ക്ക­ത്ത­ക്ക തെ­ളി­വു­കൾ ധാ­രാ­ളം കി­ട്ടി. കാർ­ത്തി­ക­രാ­മ­നേ­യും സബ്ബ് റ­ജി­സ്ട്രാ­രേ­യും പി­ന്നെ­യും കൂ­ട്ടിൽ ക­യ­റ്റി വി­സ്ത­രി­ച്ച­പ്പോൾ മറ്റു സാ­ക്ഷി­കൾ പ­റ­ഞ്ഞ­തൊ­ക്കെ കേ­ട്ടു­കൊ­ണ്ടി­രു­ന്ന അവർ ആദ്യം പ­റ­ഞ്ഞ­തു സ­ത്യ­മാ­ണെ­ന്നു സ്ഥാ­പി­ക്കാൻ, വ­ള­രെ­യൊ­ക്കെ ക­ള­വു­കൾ കോർ­ത്തു കെ­ട്ടി പ­റ­ക­യും അവ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­യി­ത്തീ­രു­ക­യും ചെ­യ്തു. ആ­വ­ശ്യ­മു­ള്ള വേറെ തെ­ളി­വു­ക­ളൊ­ക്കെ എ­ടു­ത്തു­ക­ഴി­ഞ്ഞ­ശേ­ഷം കാർ­ത്തി­ക­രാ­മ­ന്റെ ഒ­സ്യ­ത്തു കള്ള ഒ­സ്യ­ത്താ­ണെ­ന്നും പിൻ­തു­ടർ­ച്ചാ­വ­കാ­ശ സർ­ട്ടി­ഫി­ക്ക­റ്റു രാ­മ­നു­ണ്ണി­ക്കു കൊ­ടു­ക്കേ­ണ്ട­താ­ണെ­ന്നും കോടതി വി­ധി­ച്ചു.

കോ­ര­പ്പ­ന്റെ കൈ­വി­ര­ല­ട­യാ­ളം അ­ദ്ദേ­ഹം മ­രി­ച്ചു­കി­ട­ന്ന നി­ല­യിൽ കാർ­ത്തി­ക­രാ­മൻ എ­ടു­ത്തി­രു­ന്ന­തു എ­ങ്ങി­നെ­യാ­ണു് തെ­റ്റാ­യി­ത്തീർ­ന്ന­തെ­ന്നു വാ­യ­ന­ക്കാർ വി­ചാ­രി­ക്കു­ന്നു­ണ്ടാ­യി­രി­ക്കാം. അതിനു വ­ക്കീൽ കേ­ശ­വ­ക്കു­റു­പ്പ­വർ­കൾ വാ­ഗ്വാ­ദ­ത്തിൽ പറഞ്ഞ കാ­ര­ണ­മേ ഉ­ണ്ടാ­യി­രി­ക്കാൻ പാ­ടു­ള്ളു. കാർ­ത്തി­ക­രാ­മൻ വി­ര­ല­ട­യാ­ളം എ­ടു­ക്കു­മ്പോൾ ഇ­ട­ത്തു കൈ­യു­ടെ പെ­രു­വി­ര­ല­ട­യാ­ളം എ­ടു­ക്കേ­ണ്ട­തി­നു­പ­ക­രം വലതു കൈ­യു­ടേ­തു് അ­ബ­ദ്ധ­മാ­യി എ­ടു­ത്തു പോ­യി­രി­ക്കാം. സർ­വ്വ­സാ­ക്ഷി­യാ­യ ഈ­ശ്വ­രൻ അ­ങ്ങി­നെ­യ­ല്ലാ­തെ വ­രു­ത്തു­ക­യി­ല്ല­ല്ലൊ. കേ­സ്സു ക­ഴി­ഞ്ഞു രാ­മ­നു­ണ്ണി­യും ദാ­മോ­ദ­ര­നും വ­സു­മ­തി­യും അ­വ­രു­ടെ സ്നേ­ഹി­ത­ന്മാ­രും ബ­ന്ധു­ജ­ന­ങ്ങ­ളും അ­ത്യ­ന്തം സ­ന്തോ­ഷി­ച്ചു. അന്നു വൈ­കു­ന്നേ­രം റ­ങ്കൂൺ ബേ­ങ്കിൽ­നി­ന്നു രാ­മ­നു­ണ്ണി­ക്കു് ഒ­രെ­ഴു­ത്തു­കി­ട്ടി. കോ­ര­പ്പൻ ബേ­ങ്കി­ന്റെ മാ­നേ­ജർ­ക്കു് അ­ല്പ­ദി­വ­സം മു­മ്പു് ഒരു എ­ഴു­ത്തെ­ഴു­തി­യ­തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേരിൽ ഉ­ണ്ടാ­യി­രു­ന്ന ഉ­റു­പ്പി­ക മു­ഴു­വ­നും രാ­മ­നു­ണ്ണി­യു­ടെ­യും വ­സു­മ­തി­യു­ടെ­യും ക­ണ­ക്കിൽ ചേർ­ക്ക­ണ­മെ­ന്നു ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്നും ആ കാ­ര്യ­ത്തിൽ വേ­ണ്ട­തു ചെ­യ്യാൻ തന്റെ മകനെ ഉടനെ അ­ങ്ങോ­ട്ട­യ­ക്കു­ന്നു­ണ്ടെ­ന്നും, അ­തു­പ്ര­കാ­രം രാ­മ­നു­ണ്ണി ചെ­ന്നു­കാ­ണാ­യ്മ­യാൽ ഈ എ­ഴു­ത്തി­നു കാ­ര­ണ­മാ­യി­രു­ന്നു­വെ­ന്നും ഇ­പ്പോൾ കോ­ര­പ്പൻ മ­രി­ച്ചു­പോ­യ­താ­യി അ­റി­യു­ന്നു­വെ­ന്നും, അ­ദ്ദേ­ഹ­ത്തി­ന്റെ എ­ഴു­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ട­പ്ര­കാ­രം സംഖ്യ മു­ഴു­വൻ രാ­മ­നു­ണ്ണി­യു­ടെ­യും സ­ഹോ­ദ­രി­യു­ടേ­യും പേരിൽ മാ­റ്റി­യി­രി­ക്കു­ന്നു­വെ­ന്നും ഇനി എ­ന്താ­ണു വേ­ണ്ട­തെ­ന്നു അ­റി­യി­ക്ക­ണ­മെ­ന്നും പ്ര­സ്താ­വി­ച്ചി­രു­ന്നു.

*****

രണ്ടു ദിവസം ക­ഴി­ഞ്ഞു. ഇനി ഒരു ദിവസം കൂടി ഉ­ണ്ടു്. ന­വ­റോ­ജി­യു­ടെ ബേ­ങ്ക് പൂ­ട്ടേ­ണ്ടി­വ­രും. വേറെ യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ലെ­ന്നാ­യ­പ്പോൾ, ബേ­ങ്കു പൊ­ളി­യാൻ സം­ഗ­തി­യാ­യ­തി­നെ­പ്പ­റ്റി­യും അതിൽ ന­വ­റോ­ജി കേവലം നിർ­ദ്ദോ­ഷി­യാ­ണെ­ന്നു കാ­ണി­ച്ചും ജ­ന­ങ്ങൾ­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു ക­രു­ണ­യും അ­നു­ക­മ്പ­യു­മു­ണ്ടാ­ക­ണ­മെ­ന്ന­പേ­ക്ഷി­ച്ചു­കൊ­ണ്ടും ദാ­മോ­ദ­രൻ വലിയ ഒരു റി­പ്പോർ­ട്ടെ­ഴു­തി­യു­ണ്ടാ­ക്കി. അതു മു­ഴു­വൻ ന­വ­റോ­ജി­യെ വാ­യി­ച്ചു­കേൾ­പ്പി­ച്ചു. ന­വ­റോ­ജി എ­ല്ലാം കേ­ട്ട­തി­ന്റെ ശേഷം ഇ­ങ്ങി­നെ പ­റ­ഞ്ഞു: “ഈ ലോ­ക­മാ­കു­ന്ന നാ­ട­ക­രം­ഗ­ത്തു് എ­നി­ക്കു് അ­ഭി­ന­യി­ക്കാ­നു­ള്ള ഒ­രു­ഭാ­ഗം ഇന്നു തീർ­ന്നു. എന്റെ ഭാ­ഗ­ത്തെ സം­ബ­ന്ധി­ച്ചെ­ടു­ത്തോ­ളം ഇന്നു ഒ­ടു­വി­ല­ത്തെ കർ­ട്ടൻ വീ­ണു­ക­ഴി­ഞ്ഞു. നാളെ ഞാൻ ഒരു ഫ­ക്കീ­റാ­യി. ഇ­തി­നെ­പ്പ­റ്റി ഞാൻ വ്യ­സ­നി­ക്കു­ന്നു­വെ­ങ്കി­ലും അശേഷം ല­ജ്ജി­ക്കു­ന്നി­ല്ല. അതിനു കാ­ര­ണ­വു­മി­ല്ല. ഞാൻ മ­റ്റു­ള്ള­വ­രെ വ­ഞ്ച­ന­ചെ­യ്തും മ­ന­പ്പൂർ­വം വ­ല്ല­വ­രെ­യും ദോ­ഷ­പ്പെ­ടു­ത്ത­ണ­മെ­ന്നു വി­ചാ­രി­ച്ചും പ്ര­വൃ­ത്തി­ക്ക­കൊ­ണ്ടാ­യി­രു­ന്നു ഈവിധം വ­ന്ന­തെ­ങ്കിൽ ഞാൻ ല­ജ്ജി­ക്കേ­ണ്ട­താ­യി­രു­ന്നു. എ­നി­ക്കു വന്ന വി­ഡ്ഢി­ത്വം മ­റ്റൊ­രു­ത്ത­നെ ക­ണ­ക്കി­ല­ധി­കം വി­ശ്വ­സി­ച്ച­താ­ണു്. നി­ങ്ങൾ­ക്കു് ചെ­റു­പ്പ­മാ­ണു്. എന്റെ അ­നു­ഭ­വം നി­ങ്ങൾ­ക്കൊ­രു പാ­ഠ­മാ­യി­രി­ക്ക­ട്ടെ. നി­ങ്ങ­ളെ പോലെ ബു­ദ്ധി­ശ­ക്തി­യും സാ­മർ­ത്ഥ്യ­വും ഉള്ള ഒരാൾ ഏ­തു­വ­ഴി­ക്കു ചെ­ന്നാ­ലും കു­ഴ­ങ്ങു­ക­യി­ല്ല. എ­ന്നെ­പ്പ­റ്റി നി­ങ്ങൾ ഖേ­ദി­യ്ക്ക­ണ്ട. ഞാൻ ഒ­രാ­ഴ്ച­കൂ­ടി ഇവിടെ താ­മ­സി­ക്കും. വ­ല്ല­വർ­ക്കും വല്ല ആ­ക്ഷേ­പ­വു­മു­ണ്ടാ­യേ­ക്കാം. എന്റെ പേരിൽ വ­ല്ല­വ­രും കേ­സ്സു­കൊ­ടു­ക്കു­മാ­യി­രി­ക്കാം. അ­ങ്ങി­നെ­യു­ണ്ടെ­ങ്കിൽ ഞാൻ ഒ­ളി­ച്ചു­പോ­യെ­ന്നു വ­ര­രു­തു്. അ­ങ്ങി­നെ വ­ല്ല­തു­മു­ണ്ടാ­കു­ന്ന­താ­യാൽ അ­തു­കൊ­ണ്ടു വ­രു­ന്ന ഫലം ഒരു പു­രു­ഷ­നെ­പ്പോ­ലെ ഞാൻ സ­ഹി­ക്കും. അ­തി­നു് എന്നെ സർ­വ്വ­ശ­ക്ത­നാ­യ ഈ­ശ്വ­രൻ സ­ഹാ­യി­ക്ക­ട്ടെ.”

ഇ­ത്ര­യും പ­റ­ഞ്ഞു­തീ­ന്ന­പ്പോൾ ഒരാൾ പു­റ­ത്തു­വ­ന്നു വാ­തി­ലി­നു മു­ട്ടി. ദാ­മോ­ദ­രൻ അവിടെ നി­ന്നെ­ഴു­ന്നേ­റ്റു വാ­തി­ലി­ന്ന­ടു­ക്കെ ചെ­ന്നു വാതിൽ തു­റ­ന്നു­നോ­ക്കി. രാ­മ­നു­ണ്ണി­യു­ടെ ഒരു വി­ശ്വ­സ്ഥ ഭൃ­ത്യൻ ന­വ­റോ­ജി­ക്കു് ഒരു എ­ഴു­ത്തു­കൊ­ണ്ടു­വ­ന്നി­രി­ക്ക­യാ­ണു്. ദാ­മോ­ദ­രൻ എ­ഴു­ത്തു­വാ­ങ്ങി:

“മ­റു­പ­ടി വാ­ങ്ങാൻ പ­റ­ഞ്ഞി­രു­ന്നു­വോ?” എന്നു ചോ­ദി­ച്ചു. ഇ­ല്ലെ­ന്നു പ­റ­ഞ്ഞു ഭൃ­ത്യൻ പോയി.

സേ­ട്ടു എ­ഴു­ത്തു­വാ­ങ്ങി പൊ­ളി­ച്ചു­നോ­ക്കി­യ­പ്പോൾ ക­ണ്ട­തെ­ന്താ­ണു്?

ഒ­ന്ന­ര­ല­ക്ഷം ഉ­റ­പ്പി­ക­ക്കു് റ­ങ്കൂൺ ബേ­ങ്കി­ലേ­ക്കു് ഒരു ചെ­ക്കും വ­സു­മ­തി­യു­ടെ­യും രാ­മ­നു­ണ്ണി­യു­ടെ­യും അ­ഭി­വ­ന്ദ­ന­പൂർ­വ്വം അ­യ­ച്ച­തു് എ­ന്നൊ­രു എ­ഴു­ത്തും.

ഉ­പ­സം­ഹാ­രം

ഇനി ഈ കഥ അധികം പ­റ­വാ­നി­ല്ല. മേൽ പറഞ്ഞ പ്ര­കാ­രം തന്റെ കടം മു­ഴു­വൻ വീ­ട്ടാൻ മ­തി­യാ­യ ഒരു സംഖ്യ കേവലം അ­ന്യ­നാ­യ ഒ­രാ­ളിൽ­നി­ന്നു ല­ഭി­ച്ച­തു നി­മി­ത്തം ന­വ­റോ­ജി­ക്കു­ണ്ടാ­യി­രു­ന്ന സ­ന്തോ­ഷ­വും ആ സഹോദര സ­ഹോ­ദ­രി­മാ­രിൽ തോ­ന്നി­യ കൃ­ത­ജ്ഞ­താ­ബു­ദ്ധി­യും, സർ­വ്വ­സാ­ക്ഷി­യാ­യ ഈ­ശ്വ­ര­നു് നിർ­ദ്ദോ­ഷി­ക­ളെ ആ­പ­ത്തിൽ നി­ന്നു അ­ത്ഭു­ത­ക­ര­മാം­വ­ണ്ണം ര­ക്ഷി­ക്കാ­നു­ള്ള ശ­ക്തി­യെ­പ്പ­റ്റി ഉ­ണ്ടാ­യ ജ്ഞാ­ന­വും ഇ­ന്ന­വി­ധ­മാ­ണെ­ന്നു വി­വ­രി­ക്കാൻ പ്ര­യാ­സം. അതു കി­ട്ടി­യ­ശേ­ഷം, അ­ദ്ദേ­ഹം ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“ഞാ­നി­തു വ­സു­മ­തി­ക്കു തന്നെ ഉടനെ മ­ട­ക്കി­ക്കൊ­ടു­ക്കും.”

ന­വ­റോ­ജി­ക്കു യാ­തൊ­രു കു­ടും­ബ­ങ്ങ­ളും ഇ­ല്ലാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. തന്റെ സർവ്വ വ­സ്തു­ക്ക­ളും അ­ദ്ദേ­ഹം ദാ­മോ­ദ­ര­നു ദാനം ചെയ്ത പ്ര­കാ­രം ഒ­സ്യ­ത്തെ­ഴു­തി. പേ­രി­നു­മാ­ത്രം സർവ്വ വ്യാ­പാ­ര­ത്തി­ന്റെ­യും ബേ­ങ്കി­ന്റെ­യും ഉ­ട­മ­യാ­യി­രു­ന്ന­ത­ല്ലാ­തെ സർ­വ്വ­കാ­ര്യാ­ന്വേ­ഷ­ണ­വും ദാ­മോ­ദ­ര­നെ ഏ­ല്പി­ക്കു­ക­യും ചെ­യ്തു. ഒ­സ്യ­ത്തു­കേ­സ്സു ക­ഴി­ഞ്ഞ ഉ­ട­നെ­ത­ന്നെ കാർ­ത്തി­ക­രാ­മൻ, കണ്ണൻ മേനോൻ മു­ത­ലാ­യ­വ­രു­ടെ പേരിൽ ക­ള്ളൊ­പ്പു്, കള്ള സത്യം മു­ത­ലാ­യ­വ­ക്കു കേ­സ്സു­ണ്ടാ­ക്കി­യി­രി­ക്കേ­ണ­മെ­ന്നു­ള്ള­തു നി­ശ്ച­യ­മാ­ണ­ല്ലോ. എ­ന്നാൽ മേനോൻ പി­റ്റേ ദിവസം തന്നെ രാ­ജ്യം വി­ട്ടോ­ടി­പ്പോ­യി. ഇ­പ്പ­ഴും ഗോ­വ­യിൽ എ­വി­ടെ­യോ ഒരു ദി­ക്കിൽ വളരെ ക­ഷ്ട­പ്പെ­ട്ടു. ജീ­വി­ക്കു­ന്നു­ണ്ട­ത്രെ. അമ്പു വ­ക്കീൽ കേ­സ്സു­ക­ഴി­ഞ്ഞ­ദി­വ­സം രാ­ത്രി വെ­ടി­വെ­ച്ചു ആ­ത്മ­ഹ­ത്യ ചെയ്ത വിവരം രാ­ജ്യ­മൊ­ക്കെ പ­ര­ന്നു. കണാരൻ ഹേഡ് വെറും ഭ്രാ­ന്ത­നാ­യി കീ­റി­മു­ഷി­ഞ്ഞ വ­സ്ത്രം ഉ­ടു­ത്തും മ­ണ്ണു­വാ­രി തലയിൽ ഇ­ട്ടു­കൊ­ണ്ടും ക­ണ്ട­വ­രോ­ടു വ­ല്ല­തും വാ­ങ്ങി ഭ­ക്ഷി­ച്ചു തെ­രു­വു­ക­ളിൽ ചു­റ്റി സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. കാർ­ത്തി­ക­രാ­മ­ന്റെ­യും സബ് റ­ജി­സ്ട്രാർ രാമൻ പി­ള്ള­യു­ടേ­യും പേരിൽ ഗ­വർ­മ്മെ­ണ്ടിൽ­നി­ന്നു് കേ­സ്സു­കൊ­ടു­ത്തു ര­ണ്ടു­പേ­രെ­യും ശി­ക്ഷി­ച്ചു. അവർ ത­ട­വി­ലും കി­ട­ക്കു­ന്നു.

കോ­ര­പ്പൻ മ­രി­ച്ചു ഒരു കൊ­ല്ലം ക­ഴി­ഞ്ഞ­ശേ­ഷ­മാ­ണു് വ­സു­മ­തി­യെ ദാ­മോ­ദ­രൻ വി­വാ­ഹം ചെ­യ്ത­തു്. എ­ല്ലാം വളരെ ഭം­ഗി­യാ­യി ക­ഴി­ഞ്ഞു­കൂ­ടി­യെ­ങ്കി­ലും സേ­ട്ടു­കൂ­ടി ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അധികം സ­ന്തോ­ഷ­മാ­കു­മാ­യി­രു­ന്നു­വെ­ന്നാ­ണു് ദ­മ്പ­തി­മാർ പ­റ­ഞ്ഞ­തു. ന­വ­റോ­ജി അധികം ജീ­വി­ച്ചി­ല്ല. ആ­റു­മാ­സ­ത്തി­ല­കം ആ മാ­ന്യ­നും കാ­ല­ധർ­മ്മം പ്രാ­പി­ച്ചി­രു­ന്നു. ദാ­മോ­ദ­രൻ ഇ­പ്പോൾ വ­ലി­യൊ­രു വർ­ത്ത­ക­ന്റെ­യും ബേ­ങ്കു­ട­മ­സ്ഥ­ന്റെ­യും നി­ല­യി­ലാ­ണു് വ­സു­മ­തി­യെ വി­വാ­ഹം ക­ഴി­ച്ച­തു്. ഈ മം­ഗ­ള­ക­ര­മാ­യ പ­ര്യ­വ­സ­തി കു­റെ­കൂ­ടി സ­ന്തോ­ഷ­ക­ര­മാ­യി­ത്തീ­ര­ത്ത­ക്ക ഒരു കാ­ര്യം കൂടി ഉടനെ ഉ­ണ്ടാ­യി. അതു ദാ­മോ­ദ­ര­ന്റെ സ­ഹോ­ദ­രി ല­ക്ഷ്മി­യെ രാ­മ­നു­ണ്ണി സ്വ­ന്തം ഇ­ഷ്ട­ത്തോ­ടു­കൂ­ടി വി­വാ­ഹം ചെ­യ്ത­താ­യി­രു­ന്നു.

ശുഭം.

പു­സ്ത­ക­ത്തെ­പ്പ­റ്റി­യു­ള്ള ചില അ­ഭി­പ്രാ­യ­ങ്ങൾ
1

ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തിൽ കഥ ഒരു വിധം ര­സ­പ്ര­ദ­മാ­യി­ട്ടു­ണ്ടു്. ഭാഷ മി­സ്റ്റർ കു­മാ­ര­ന്റേ­താ­ക­യാൽ അ­തി­നെ­പ്പ­റ്റി വി­ശേ­ഷി­ച്ചു വ­ല്ല­തും പ­റ­യേ­ണ്ട­തു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. മറ്റു ചില ആ­ഖ്യാ­യി­ക­ളെ­ക്കാൾ ഇതിൽ ഒ­തു­ക്കം ന­ല്ല­വ­ണ്ണ­മു­ണ്ടു്. കഥയെ പല ദി­ക്കു­ക­ളി­ലേ­യ്ക്കും വ­ലി­ച്ചി­ഴ­ച്ചു വാ­യ­ന­ക്കാ­രു­ടെ വിരസത സ­മ്പാ­ദി­യ്ക്കു­ന്ന­തിൽ­നി­ന്നു ഗ്ര­ന്ഥ­കർ­ത്താ­വ് വി­മു­ക്ത­നാ­യി­ട്ടു­ണ്ടു്… ക­ഥാ­ര­ച­ന­യിൽ ഗ്ര­ന്ഥ­കർ­ത്താ­വി­നു­ള്ള ഉ­ദ്ദേ­ശം ഒന്നു മാ­ത്ര­മ­ല്ലെ­ന്നും പല സം­ഗ­തി­ക­ളും അതിൽ അ­ന്തർ­ഭ­വി­ച്ചു കി­ട­ക്കു­ന്നു­ണ്ടെ­ന്നും കഥ വാ­യി­ച്ചാൽ ആരും അ­ഭി­പ്രാ­യ­പ്പെ­ടാ­തി­രി­യ്ക്ക­യി­ല്ല. സ്ത്രീ പു­രു­ഷ­ന്മാ­രു­ടെ അ­വ­യ­വ­ങ്ങ­ളെ കേ­ശാ­ദി­പാ­ദം അ­നാ­വ­ശ്യ­മാ­യി വർ­ണ്ണി­ച്ചു വാ­യ­ന­ക്കാ­രു­ടെ മ­ന­സ്സി­ന്നു വൈ­മ­ന­സ്യം ജ­നി­പ്പി­യ്ക്കാ­തി­രു­ന്നി­ട്ടു­ള്ള­തു് ഇ­പ്പ­ഴ­ത്തെ പ­രി­ഷ്ക്കാ­ര­ത്തി­നൊ­ത്തി­ട്ടു­ണ്ടു്. അ­ന്തർ­ഭ­വി­ച്ചു പ­ലർ­ക്കും കൊ­ള്ള­ത്ത­ക്ക­വ­ണ്ണ­മു­ള്ള­തും ദുർ­ദ്ദ­യ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടാൽ അ­തി­ന്നു തക്ക ശിക്ഷ ഒരു കാ­ല­ത്തു കി­ട്ടാ­തി­രി­യ്ക്കി­ല്ലെ­ന്നു ദൃ­ഷ്ടാ­ന്തീ­ക­രി­ക്കു­ന്ന­തു­മാ­യ പല സം­ഗ­തി­ക­ളും ഇതിൽ കൂ­ട്ടി­ച്ചേർ­ത്തി­ട്ടു­ണ്ടു്… അ­ന്തർ­ഭ­വി­ച്ചു ചിലരെ ശ­കാ­രി­ച്ചി­ട്ടു­ണ്ടെ­ന്നു ജ­ന­ങ്ങൾ അ­ഭി­പ്രാ­യ­പ്പെ­ടാ­മെ­ങ്കി­ലും ബാ­ഹ്യ­ത്തിൽ പു­സ്ത­ക­ത്തി­നു പ­റ­യ­ത്ത­ക്ക യാ­തൊ­രു ദോ­ഷ­ങ്ങ­ളു­മി­ല്ല.

2

…സ്വ­ഭാ­വോ­ക്തി­കൊ­ണ്ടു പാ­ത്ര­ങ്ങൾ­ക്കു ജീവൻ കൊ­ടു­ക്കു­വാൻ ക­ഥ­യെ­ഴു­ത്തു­കാ­ര­ന്നു ഒരു പ്ര­ത്യേ­ക സാ­മർ­ത്ഥ്യം തന്നെ വേണം. ഈ സാ­മ്യം മി­സ്റ്റർ കു­മാ­ര­ന്നു് ജ­ന്മ­നാ സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. അ­തി­ന്റെ ഫലം അ­ദ്ദേ­ഹം എ­ഴു­തു­ന്ന ക­ഥ­ക­ളിൽ എ­ല്ലാം ധാ­രാ­ള­മാ­യി ക­ണ്ടു­വ­രാ­റു­ണ്ടു്. എ­ന്നാൽ വ­സു­മ­തി­യിൽ അതു ഒ­ന്നു­കൂ­ടി പ്രാ­കാ­ശി­ച്ചു­നിൽ­ക്കു­ന്നു­വെ­ന്നു പ­റ­യാ­തെ ക­ഴി­ക­യി­ല്ല. കഥ വാ­യി­ച്ചു­കൊ­ണ്ടു പോ­കു­മ്പോൾ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യെ­ല്ലാം ക­ണ്ണിൽ കാ­ണു­ന്ന­പോ­ലെ ഒ­ര­നു­ഭ­വം ഉ­ണ്ടാ­കു­ന്നു­ണ്ടു്… ക­ഥ­യെ­ഴു­തി­യി­രി­യ്ക്കു­ന്ന ശൈലി ഉ­ജ്വ­ല­വും ല­ളി­ത­വും ആണു്. ഫലിതം വേ­ണ്ടു­വോ­ള­മു­ണ്ടു്. സം­ഭാ­ഷ­ണ­രീ­തി­യും ഭാ­ഷ­യും അതാതു പാ­ത്ര­ങ്ങൾ­ക്കു് യോ­ജി­ച്ച മാ­തി­രി­യിൽ ത­ന്നെ­യാ­ണു് ചേർ­ത്തി­രി­യ്ക്കു­ന്ന­തു്. പൂ­ന്തോ­ട്ടം, വ­സു­മ­തി ക്ല­ബ്ബ്, മു­ത­ലാ­യ വി­ഷ­യ­ങ്ങ­ളെ വർ­ണ്ണി­ച്ചി­രി­യ്ക്കു­ന്ന­തിൽ ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ ചാ­തു­ര്യ­വും ഭാ­വ­നാ­ശ­ക്തി­യും പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്. എ­ല്ലാം­കൊ­ണ്ടും ഈ പു­സ്ത­കം വളരെ ന­ന്നാ­യി­ട്ടു­ണ്ടു് എന്നു ഒ­ന്നു­കൂ­ടി ഞങ്ങൾ പ­റ­യ­ട്ടെ.

‘ച­ക്ര­വർ­ത്തി’

3

…ഇതിലെ എ­ല്ലാ­ഭാ­ഗ­ങ്ങ­ളും അ­ന്യാ­പേ­ക്ഷ കൂ­ടാ­തെ­യു­ള്ള പു­സ്ത­ക­കർ­ത്താ­വി­ന്റെ മ­നോ­ധർ­മ്മ­ത്തി­ന്റെ സ­ന്താ­ന­ങ്ങ­ളും വാ­യ­ന­ക്കാ­ക്കു് അ­ത്യ­ന്തം ര­സ­പ്ര­ദ­ങ്ങ­ളു­മാ­യി­രി­യ്ക്കു­ന്നു­ണ്ടു്. …അതാതു പാ­ത്ര­ങ്ങ­ളു­ടെ സം­സാ­ര­രീ­തി­യും താ­ദാ­ത്മ്യ­വും വർ­ണ്ണ­ന­കൾ­ക്കു സൌ­ഷ്ഠ­വ­വും ഇതിൽ വളരെ സ്ഫു­രി­യ്ക്കു­ന്നു. ക­ഥാ­നാ­യ­ക­നാ­യ ദാ­മോ­ദ­രൻ പ്ര­ത്യ­ക്ഷ­നാ­യി മു­മ്പിൽ നിൽ­ക്കു­ന്നു­വെ­ന്നു് വാ­യ­ന­ക്കാർ ഭ്ര­മി­യ്ക്ക­ത്ത­ക്ക ത­ന്മ­യ­ത്വം ഇതിലെ വാ­ച­ക­ങ്ങ­ളാൽ സി­ദ്ധി­ച്ചി­രി­യ്ക്കു­ന്നു… നാ­ട്ടിൽ ന­ട­ക്കു­ന്ന ചില ദുർ­ന്ന­ട­വ­ടി­ക­ളു­ടേ­യും മ­റ്റും പ്ര­തി­ഛാ­യ­ക­ളും ഫലവും കാ­ണി­ച്ചു വാ­യ­ന­ക്കാർ­ക്കു സ­ദാ­ചാ­ര­ങ്ങ­ളിൽ ശ്ര­ദ്ധ വെ­പ്പി­യ്ക്കു­ന്ന ഈ നോവൽ പു­സ്ത­കം എ­ല്ലാ­വ­രും വാ­യി­ക്കേ­ണ്ട­താ­ണു്.

‘മനോരമ’

4

…കേവലം ഒരു സ­മു­ദാ­യ­ക ക­ഥ­യാ­ണെ­ങ്കി­ലും ‘വ­സു­മ­തി’ ആ­രേ­യും ര­സി­പ്പി­യ്ക്ക­ത്ത­ക്ക ഒരു ക­ഥാ­പു­സ്ത­ക­മാ­ണെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം. മി­സ്റ്റർ കു­മാ­ര­ന്നു വർ­ണ്ണ­ന­യി­ലും മ­റ്റും സ­ഹ­ജ­മാ­യു­ള്ള വാസന പു­സ്ത­ക­ത്തി­ന്റെ നാനാ ഭാ­ഗ­ങ്ങ­ളി­ലും സ­വി­ശേ­ഷം പ്ര­ശോ­ഭി­യ്ക്കു­ന്നു. വാ­ച­ക­ങ്ങ­ളു­ടെ ഭം­ഗി­യും ലാ­ളി­ത്യ­വും ഒന്നു വേറെ ത­ന്നെ­യാ­ണു്.

‘സു­ജ­ന­മി­ത്രം’

5

…മി­സ്റ്റർ മൂ­ക്കോ­ത്തു കു­മാ­ര­ന്റെ ‘വ­സു­മ­തി’യെ­യാ­ണു് ഞ­ങ്ങ­ളു­ടെ പുതിയ മേ­ശ­യ്ക്കു് ആ­ദ്യാ­ല­ങ്കാ­ര­മാ­യി കൂ­ട്ടി­യി­ട്ടു­ള്ള­തു്. അതിൽ ഞ­ങ്ങൾ­ക്കു് പൂർ­ണ്ണ­മാ­യ സം­തൃ­പ്തി­യു­ണ്ടു്. സാ­ഹി­ത്യ കർ­ഷ­ക­ന്മാ­രിൽ വെ­ച്ചു് ധാ­രാ­ളം ക­രു­ത്തും ഗു­രു­ത്വ­വും ഉള്ള ഒ­രാ­ളു­ടെ പു­സ്ത­കം ഞ­ങ്ങൾ­ക്കു ല­ഭി­ച്ചി­ട്ടു­ള്ള­തു് ഞ­ങ്ങ­ളു­ടെ മേ­ശ­യു­ടെ ഭാവുക വി­ശേ­ഷം തന്നെ… വർ­ണ്ണ­ന­കൾ അ­പ്ര­കൃ­ത­വും അ­സ്വാ­ഭാ­വി­ക­വും ആ­യി­ത്തീ­രാ­തി­രി­പ്പാൻ ഗ്ര­ന്ഥ­കർ­ത്താ­വു പ്ര­ത്യേ­കം ശ്ര­ദ്ധ­വെ­ച്ചി­ട്ടു­ള്ള­തു് സ്തു­ത്യർ­ഹ­മാ­യി­രി­യ്ക്കു­ന്നു.

‘പ്രാ­ചീ­ന താരക’

6

…നോ­വ­ലു­കൾ­ക്കു പ്ര­ധാ­ന­മാ­യി വേ­ണ്ട­തു വാ­യ­ന­ക്കാ­രു­ടെ മ­ന­സ്സി­നെ മു­ഷി­പ്പി­ക്കാ­തെ അ­വ­സാ­നം­വ­രെ സരസം ആ­കർ­ഷി­ച്ചു­കൊ­ണ്ടു പോ­കാ­നു­ള്ള ഒരു ശക്തി ഉ­ണ്ടാ­യി­രി­യ്ക്കു­ക­യെ­ന്നു­ള്ള­താ­ണ­ല്ലോ. അതു് ഈ പു­സ്ത­ക­ത്തി­നു് ഒ­രു­വി­ധ­മു­ണ്ടെ­ന്നു തന്നെ പറയാം, വ­സു­മ­തി ദാ­മോ­ദ­ര­ന്മാ­രാ­യ നാ­യി­കാ­നാ­യ­ക­ന്മാർ മു­ത­ലാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങ­ളെ ത­ന്മ­യ­ത്വ­ത്തോ­ടു കൂ­ട്ടി ഗ്ര­ന്ഥ­കർ­ത്താ­വു വേ­ണ്ടു­വ­ണ്ണം തെ­ളി­യി­ച്ചി­ട്ടു­ണ്ടു്. ആ­ക­പ്പാ­ടെ നോ­ക്കി­യാൽ ഇതൊരു നല്ല ഗ­ദ്യ­പു­സ്ത­ക­മാ­ണെ­ന്നു തന്നെ പ­റ­യേ­ണ്ടി­യി­രി­യ്ക്കു­ന്നു.

മലയാള മനോരമ.

7

ക­ഥാ­ര­ച­ന­യിൽ ഗ്ര­ന്ഥ­കർ­ത്താ­വു ന­ല്ല­വ­ണ്ണം ദൃ­ഷ്ടി­വെ­ച്ചി­ട്ടു­ണ്ടു്. വാചക പു­ഷ്ടി­യും ധാ­രാ­ള­മു­ണ്ടെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം. ഈ വക കഥകൾ എ­ഴു­തു­ന്ന­തിൽ മി­സ്റ്റർ കു­മാ­ര­ന്നു് സാ­ധാ­ര­ണ­യാ­യു­ള്ള സാ­മർ­ത്ഥ്യം ഈ പു­സ്ത­ക­ര­ച­ന­യി­ലും പ്ര­ത്യേ­ക­മാ­യി കാ­ണി­ച്ചി­ട്ടു­ണ്ടു്.

‘കേ­ര­ള­പ­ത്രി­ക’

8

നി­ങ്ങൾ അയച്ച ‘വ­സു­മ­തി’യെന്ന പു­സ്ത­കം കി­ട്ടി. ഞാൻ മു­ഴു­വ­നും സ­ന്തോ­ഷ­ത്തോ­ടെ വാ­യി­യ്ക്കു­ക­യും ചെ­യ്തു. നി­ങ്ങൾ ഇതിൽ ചെ­യ്തി­ട്ടു­ള്ള പ­രി­ശ്ര­മ­ത്തെ അ­ഭി­ന­ന്ദി­ക്കാ­തെ ക­ഴി­യു­ന്ന­ത­ല്ല. ഇതു കേവലം ഒരു നോവൽ എന്നു മാ­ത്രം പ­റ­ഞ്ഞാൽ മ­തി­യാ­വു­ന്ന­ത­ല്ല. പ­ല­വി­ധ­ത്തി­ലു­ള്ള സൽ­ഗു­ണ­ങ്ങൾ ഇതിൽ നി­ന്നു ഗ്ര­ഹി­ക്കാ­നു­ണ്ടു്. സ­ഹ­വാ­സ­ത്താ­ലു­ണ്ടാ­കു­ന്ന ഗു­ണ­ദോ­ഷ­ങ്ങ­ളും പ്ര­ണ­യ­ത്തി­ന്റെ സ്വ­ഭാ­വ­വും മ­ര്യാ­ദ­യു­ടെ ല­ക്ഷ­ണ­ങ്ങ­ളും മ­ദ്യ­പാ­നം, കൈ­ക്കൂ­ലി, അസൂയ, കു­സൃ­തി എ­ന്നി­വ­ക­ളെ കൊ­ണ്ടു­ണ്ടാ­വു­ന്ന അ­വ­സ്ഥ­ക­ളും വി­ശേ­ഷ­മാ­യി വി­വ­രി­ച്ചി­ട്ടു­ണ്ടു്. മ­ല­യാ­ളി­കൾ ഇതിനെ സർ­വ്വാ­ത്മ­നാ അ­ഭി­ന­ന്ദി­ക്കേ­ണ്ട­താ­ണു്.

ത­ര­വ­ത്തു് അ­മ്മാ­ളു അമ്മ

9

…നി­ങ്ങ­ളു­ടെ ഗദ്യം വാ­യി­ക്കു­ന്ന­തി­നു പണ്ടെ എ­നി­ക്കു പ്ര­ത്യേ­കം ഒരു സ­ന്തോ­ഷം ഉ­ണ്ടു്. അതു നി­ങ്ങ­ളി­ലു­ള്ള സ്നേ­ഹം കൊ­ണ്ട­ല്ല. നി­ങ്ങ­ളു­ടെ ഗ­ദ്യ­ര­ച­നാ­ര­സി­ക­ത്വ­ത്തിൽ ഉള്ള സ്നേ­ഹം കൊ­ണ്ടാ­ണു്. അ­പ്ര­കാ­ര­മു­ള്ള എ­നി­യ്ക്കു ‘വ­സു­മ­തി’ വ­ന്നു­ചേർ­ന്ന­പ്പോൾ ഉ­ണ്ടാ­യ സ­ന്തോ­ഷം എ­ത്ര­മാ­ത്ര­മാ­ണെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലൊ. മു­ഴു­വ­നും സാ­വ­ധാ­ന­മാ­യി വാ­യി­ച്ചു. ക­ഥാ­ഘ­ട­ന­യി­ലും വാ­ച­ക­ര­ച­ന­യി­ലും നി­ങ്ങൾ കാ­ണി­ച്ചി­രി­ക്കു­ന്ന ഔ­ചി­ത്യ­വും ഭം­ഗി­യും വളരെ ന­ന്നാ­യി­രി­ക്കു­ന്നു. കാ­വ്യ­ങ്ങ­ളു­ടെ പൊ­തു­വെ­യു­ള്ള ഉ­ദ്ദേ­ശ്യം കർ­ത്ത­വ്യ­ങ്ങ­ളു­ടെ ഉ­പ­ദേ­ശ­മാ­ണു്. എ­ന്നാൽ ആ ഉ­പ­ദേ­ശം ക­ല്പി­ച്ചു­കൂ­ട്ടി വ­രു­ത്തി­യ പോലെ തോ­ന്നാ­ത്ത­വി­ധം കഥയിൽ അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്ന­തി­നാ­ലാ­ണു് ക­വി­യു­ടെ സാ­മർ­ത്ഥ്യം ഇ­രി­യ്ക്കു­ന്ന­തു്. ആ ഗുണം ഈ കാ­വ്യ­ത്തിൽ ധാ­രാ­ള­മാ­യി പ്ര­കാ­ശി­യ്ക്കു­ന്നു­ണ്ടു്. വ­സു­മ­തി­യു­ടേ­യും ദാ­മോ­ദ­ര­ന്റെ­യും, ദേ­ഹ­വർ­ണ്ണ­നം, അ­വ­രു­ടെ­യും കണ്ണൻ മേനോൻ മുതൽ പേ­രു­ടെ­യും സ്വ­ഭാ­വ­വർ­ണ്ണ­നം, സം­ഭാ­ഷ­ണം, പ്ര­വൃ­ത്തി, ഇവ ഒ­രി­യ്ക്കൽ വാ­യി­ച്ചാൽ മ­ന­സ്സിൽ പ­തി­ഞ്ഞു കി­ട­ക്ക­ത്ത­ക്ക­വ­ണ്ണം അത്ര ഹൃ­ദ­യം­ഗ­മ­മാ­യി­ട്ടു­ണ്ടു്… ആ­ക­പ്പാ­ടെ ഇതു മ­ല­യാ­ള­ഭാ­ഷ­യി­ലു­ള്ള നോ­വ­ലു­ക­ളിൽ ഒ­ട്ടും അ­പ്ര­ധാ­ന­മ­ല്ലാ­ത്ത ഒരു സ്ഥാ­ന­ത്തെ അർ­ഹി­യ്ക്കു­ന്നു­ണ്ടെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ഈ അ­ഭി­പ്രാ­യം അ­വ­സാ­നി­പ്പി­യ്ക്കു­ന്നു.

കെ. സി. കേ­ശ­വ­പി­ള്ള

10

…പു­സ്ത­കം ഒരു പ­രി­വൃ­ത്തി ന­ല്ല­വ­ണ്ണം വാ­യി­ച്ചു തീർ­ന്ന­തു് ഇ­ന്നാ­ണു്. ഒരു പ്ര­ത്യേ­ക സ­മു­ദാ­യ­ത്തി­ന്റെ ന­ട­പ­ടി­ക­ളെ വി­വ­രി­യ്ക്കു­ന്ന­തിൽ ശ്ര­ദ്ധ­വ­ച്ചി­ട്ടു­ള്ള പോലെ കഥ വ­ള­ച്ചു കെ­ട്ടു­വാൻ ശ്ര­മി­ച്ച­താ­യി കാ­ണു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇതു കേവലം ഒരു ‘സാ­മു­ദാ­യി­ക നോവൽ’ ആ­യി­ട്ടാ­ണു് ഞാൻ വി­ചാ­രി­യ്ക്കു­ന്ന­തു്. സ്വാ­ഭി­പ്രാ­യം തു­റ­ന്നു പ­റ­യു­ന്ന ദി­ക്കു­ക­ളിൽ ‘പ്ര­ത്യ­യ­സ്ഥൈ­ര്യം’ എന്ന ഗുണം ന­ല്ല­വ­ണ്ണം വ­ന്നി­ട്ടു­ണ്ടു്. ദു­രു­ദ്ദേ­ശ­ത്തോ­ടു­കൂ­ടി­യ­ല്ല കവി ക­ക്ഷി­പി­ടി­ക്കു­ന്ന­തെ­ന്നു തോ­ന്നി­ക്ക­ത്ത­ക്ക­വ­ണ്ണം കാ­ര്യം തു­റ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്ന­തി­ന്റെ രീ­തി­യും അ­പൂർ­വ്വ­ഗു­ണ­ങ്ങ­ളിൽ ഒ­ന്നാ­ണു്…

രാ­മ­വർ­മ്മ കൊ­ച്ചി 11-​ാംകൂർ ത­മ്പു­രാൻ.

11

I hasten to tell you how much I enjoyed the time I spent in reading it. Without flattering you I may say that there are several parts in the book which are alone worth many times more than the price you have put down for the whole book—eg; that blooming Idiot, Menon Kannan’s Newspaper article, Pandava Kamathi’s Sketch in those two or three inimitably clever, touches, Prataparudran’s Vanity, etc. etc. are all simply splendid… I dont think any one can say you have sought in this novel to want only wound or injure anybody.

I hope the second edition will soon be demanded.

Palghat 2-2-13

P. Shankunny M. A. L. T.

മൂർ­ക്കോ­ത്തു് കു­മാ­രൻ
images/Moorkoth_Kumaran.jpg

കേ­ര­ള­ത്തിൽ നി­ന്നു­ള്ള ഒരു എ­ഴു­ത്തു­കാ­ര­നും സാ­മൂ­ഹി­ക­പ­രി­ഷ്കർ­ത്താ­വും ആണു് മൂർ­ക്കോ­ത്തു് കു­മാ­രൻ (1874–1941). മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­കാ­ല ചെ­റു­ക­ഥാ­കൃ­ത്തു­ക­ളി­ലൊ­രാ­ളാ­യ മൂർ­ക്കോ­ത്തു് കു­മാ­രൻ ല­ളി­ത­വും പ്ര­സ­ന്ന­വു­മാ­യ ഗ­ദ്യ­ശൈ­ലി മ­ല­യാ­ള­ത്തിൽ അ­വ­ത­രി­പ്പി­ച്ച എ­ഴു­ത്തു­കാ­ര­നാ­യി­രു­ന്നു. അ­ധ്യാ­പ­കൻ, സാം­സ്കാ­രി­ക നായകൻ എന്നീ നി­ല­ക­ളി­ലും അ­ദ്ദേ­ഹം പ്ര­സി­ദ്ധ­നാ­യി­രു­ന്നു.

മലബാർ പ്ര­ദേ­ശ­ത്തു് ശ്രീ­നാ­രാ­യ­ണ സ­ന്ദേ­ശ­ങ്ങൾ പ്ര­ച­രി­പ്പി­ക്കു­ന്ന­തിൽ അർ­പ്പ­ണ­ബോ­ധ­ത്തോ­ടെ പ്ര­വർ­ത്തി­ച്ചു.

ജീ­വി­ത­രേ­ഖ

മൂർ­ക്കോ­ത്തു് കു­മാ­രൻ വ­ട­ക്കേ­മ­ല­ബാ­റി­ലെ പ്ര­സി­ദ്ധ­മാ­യ മൂർ­ക്കോ­ത്തു് കു­ടും­ബ­ത്തിൽ 1874 മെയ് 23-നു് ജ­നി­ച്ചു. പി­താ­വു് മൂർ­ക്കോ­ത്തു് രാ­മു­ണ്ണി, മാ­താ­വു് പ­ര­പ്പു­റ­ത്തു കു­ഞ്ചി­രു­ത. ആ­റാ­മ­ത്തെ വ­യ­സ്സിൽ അ­മ്മ­യും എ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ച്ഛ­നും മ­രി­ച്ചു. അ­ച്ഛ­ന്റെ ത­റ­വാ­ട്ടി­ലാ­ണു് കു­മാ­രൻ വ­ളർ­ന്ന­തു്. ത­ല­ശ്ശേ­രി, മ­ദ്രാ­സ് എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. സ്വ­ന്ത­മാ­യി ‘മി­ത­വാ­ദി’ എ­ന്നൊ­രു മാസിക ന­ട­ത്തി. ചെ­റു­ക­ഥാ­കാ­രൻ, നി­രൂ­പ­കൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധൻ. വിവിധ സ്കൂ­ളു­ക­ളി­ലും കോ­ളേ­ജു­ക­ളി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോലി ചെ­യ്തു. 1941 ജൂൺ 25-നു് അ­ന്ത­രി­ച്ചു.

എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ ജനറൽ സെ­ക്ര­ട്ട­റി ആ­യി­രു­ന്നു, എ­ന്നാൽ ജഡ്ജ് ആയി നി­യ­മ­നം കി­ട്ടി­യ­തി­നാൽ അധികം കാലം ഈ സ്ഥാ­ന­ത്തു് ഇ­ദ്ദേ­ഹ­ത്തി­നു് തു­ട­രു­വാ­നാ­യി­ല്ല. ഗു­രു­ദേ­വ­ന്റെ പ്ര­തി­മ, ത­ല­ശ്ശേ­രി ജ­ഗ­ന്നാ­ഥ­ക്ഷേ­ത്ര സ­ന്നി­ധി­യിൽ സ്ഥാ­പി­ക്കാൻ മുൻ­കൈ­യെ­ടു­ത്ത­തും ആ­ദ്യ­ത്തെ ജീ­വ­ച­രി­ത്ര ഗ്ര­ന്ഥം ര­ചി­ച്ച­തും ഇ­ദ്ദേ­ഹം ആ­യി­രു­ന്നു. കേ­ര­ള­സ­ഞ്ചാ­രി, ഗ­ജ­കേ­സ­രി, മി­ത­വാ­ദി, സ­മു­ദാ­യ­ദീ­പി­ക, കേ­ര­ള­ചി­ന്താ­മ­ണി, സ­ര­സ്വ­തി, വി­ദ്യാ­ല­യം, ആ­ത്മ­പോ­ഷി­ണി, പ്ര­തി­ഭ, ധർമം, ദീപം, സ­ത്യ­വാ­ദി, ക­ഠോ­ര­കു­ഠാ­രം എന്നീ പ­ത്ര­ങ്ങ­ളു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. കു­മാ­ര­നാ­ശാ­ന്റെ വീ­ണ­പൂ­വു് മി­ത­വാ­ദി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു് മൂർ­ക്കോ­ത്തു് കു­മാ­രൻ പ­ത്രാ­ധി­പ­രാ­യി­രു­ന്ന­പ്പോ­ഴാ­ണു്. ഒ. ച­ന്തു­മേ­നോൻ, കേസരി വേ­ങ്ങ­യിൽ നാ­യ­നാർ, ഗു­ണ്ടർ­ട്ട് എ­ന്നി­വ­രു­ടെ ജീ­വ­ച­രി­ത്രം എ­ഴു­തി­യി­ട്ടു­ണ്ടു്.

യ­ശോ­ദ­യാ­ണു് കു­മാ­ര­ന്റെ ഭാര്യ. മാ­ധ്യ­മ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന മൂർ­ക്കോ­ത്തു് കു­ഞ്ഞ­പ്പ, ന­യ­ത­ന്ത്ര­വി­ദ­ഗ്ധ­നും ഭാ­ര­തീ­യ വാ­യു­സേ­ന­യി­ലെ പൈ­ല­റ്റു­മാ­യി­രു­ന്ന മൂർ­ക്കോ­ത്തു് രാ­മു­ണ്ണി, മൂർ­ക്കോ­ത്തു് ശ്രീ­നി­വാ­സൻ എ­ന്നി­വ­രാ­ണു് മക്കൾ.

Colophon

Title: Vasumathi (ml: വ­സു­മ­തി).

Author(s): Moorkoth Kumaran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, Moorkoth Kumaran, Vasumathi, മൂർ­ക്കോ­ത്തു് കു­മാ­രൻ, വ­സു­മ­തി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 9, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rose Garden, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.