
എന്റെ ഈ ഗ്രാമപ്രദേശം ശാന്തം. ഈ രാത്രിയിൽ, അകലെയുള്ളൊരു ദേവാലയത്തിൽനിന്നു് ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന ഗാനം മാത്രമേ പ്രശാന്തതയെ ഭഞ്ജിക്കുന്നുള്ളു. എങ്ങും വ്യാപിച്ച നിലാവിന്റെ അലകളും ഗാനത്തിന്റെ അലകളും ഒന്നിച്ചു ചേരുകയാണു്. മൂടൽമഞ്ഞു് നിലാവിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയാണു്. പൂക്കൾക്കു് എന്തൊരു ഭംഗി! വെള്ളിപൂശിയ ഇലകൾക്കു് എന്തൊരു രാമണീയകം! ആകെക്കൂടി ഒരു കിനാവിന്റെ മനോഹാരിത. ഇങ്ങനെയുള്ളൊരു രാത്രിയെക്കുറിച്ചുതന്നെയാണു് വള്ളത്തോൾ പാടിയതു്:
വാർതിങ്കൾത്താലമെടുത്തു് വസന്തരാ-
വേതോ വെൺചാറൊന്നു പൂശിക്കയാൽ,
ശ്രീലഗലേലജില്ലയ്ക്കൊരുതൂമുത്തു
മാലയായ്മിന്നീനെയിൻപട്ടണം
ചങ്ങമ്പുഴ യും മറ്റൊരുവിധത്തിലുള്ള രാത്രിയെക്കുറിച്ചായിരിക്കുകയില്ല ഇങ്ങനെ ഗാനമുതിർത്തിതു്.
ആകമ്രശീതളചന്ദ്രികധാരയ-
ന്നാകാശദേശം കവിഞ്ഞൊഴുകി
ഉത്തമയാകുമാരാഗനാരത്നത്തി-
നുൾത്തങ്കുംനിർമ്മലപ്രേമംപോലെ.

ഈ രണ്ടു കാവ്യഖണ്ഡങ്ങളും എന്നെ സ്വപ്നസന്നിഭമായ ഒരു മണ്ഡലത്തിലേക്കുയർത്തുന്നു. അങ്ങനെ എന്റെ ചുറ്റും ഞാൻ കാണുന്ന പ്രകൃതിഭംഗിയും ഈ കാവ്യഭാഗങ്ങളുടെ രാമണീയകവും സദൃശമാണെന്നു് എനിക്കും തോന്നുന്നു. രണ്ടും കിനാവുകൾ. ഉത്തമമായ കവിതയുടെ സ്വഭാവമിതല്ലേ? സ്വപ്നത്തിന്റെ മായികാനുഭൂതി മാന്ത്രികപ്രഭാവം സംജാതമാക്കണം ശ്രേഷ്ഠമായ കവിത. കീറ്റ്സ്, ഷെല്ലി, വള്ളത്തോൾ, ചങ്ങമ്പുഴ എന്നീ അനുഗ്രഹീതരായ കവികളുടെ കാവ്യങ്ങളാകെ അനുവാചകരെ സ്വപ്നമണ്ഡലത്തിലേക്കു കൊണ്ടുചെല്ലുന്നു. അവർ മാത്രമേ ആ കൃത്യം അനുഷ്ഠിക്കുന്നുള്ളോ? അല്ല. കാളിദാസനും വിഭിന്നനല്ല. മേഘസന്ദേശം വായിക്കൂ, കൂമാരസംഭവം വായിക്കൂ. സ്വപ്നം കാണുന്ന പ്രതീതി നിങ്ങൾക്കും ഉളവാകും. കുമാരസംഭവത്തിലെ ആദ്യത്തെ പത്തുശ്ലോകങ്ങളിൽ എത്തുന്നതിനു മുൻപുതന്നെ നാം സ്വപ്നമണ്ഡലത്തിൽ വീണുകഴിയും.
വനേചരാണാം വനിതാസഖാനാം
ദരീഗൃഹോത്സംഗനിന്തക്ത ഭാസഃ
ഭവന്തീയത്രൗഷധയോരജന്യാ-
മതൈലപൂരാ: സുരതപ്രദീപഃ
(യാതൊരുവനിൽ (ഹിമവാനിൽ) രാത്രികാലത്തു് ഗുഹാഭവനത്തിലേക്കു പ്രകാശം പ്രസരിപ്പിക്കുന്ന ഔഷധികൾ വനിതകളോടുകൂടിയ വനേചരന്മാർക്കു് എണ്ണ ഒഴിക്കേണ്ടാത്ത സുരതദീപങ്ങളായിബ്ഭവിക്കുന്നു.)
എന്ന ശ്ലോകം കിനാവിന്റെ സൗന്ദര്യം ആവഹിക്കുന്നില്ലേ. അടുത്ത ശ്ലോകംകൂടിയാകുമ്പോൾ സ്വപ്നത്തിന്റെ ഭംഗി പൂർണ്ണമായി.
ഉദ്വേജയത്യംഗുലി പാർഷ്ണിഭാഗാൻ
മാർഗ്ഗേശിലീഭൂതഹിമേപിയത്ര
നദുർവഹ ശ്രോണിപയോധരാർത്താ
ഭിന്ദന്തിമന്ദാം ഗതിമശ്വമുഖ്യ:
(യാതൊരുവനിലെ (ഹിമവാനിലെ) കല്ലുപോലെയായ മഞ്ഞു വ്യാപിച്ചിട്ടുള്ള മാർഗ്ഗം വിരലുകളെയും മടമ്പിനെയും വേദനിപ്പിക്കുമ്പോൾക്കൂടി കിന്നരസ്ത്രീകൾ നിതംബഗുരുതയാലും സ്തനഭാരത്താലും ദുഃഖിച്ചു് തങ്ങളുടെ പതുക്കെയുള്ള നടത്തത്തെ മാറ്റുന്നില്ല.)
തിരുവോണക്കാലം. ദുർവഹശ്രോണിപയോധരാർത്തകളായ എത്രയെത്ര തരുണികളാണു് ഈ രാത്രിയിൽ ഊഞ്ഞാലാടുന്നതു്! അവരുടെ അഴിഞ്ഞുലഞ്ഞ തലമുടിയിൽ നിലാവു് പിച്ചിപ്പൂമാല ചൂടിക്കുന്നുണ്ടാകാം. ആ രംഗവും സ്വപ്നസന്നിഭം, കാളിദാസന്റെ കവിതയും സ്വപ്നസദൃശം. കാളിദാസന്റെ കവിതയാണോ ഈ പ്രകൃതിഭംഗി ആസ്വദിക്കാൻ എന്നെ പഠിപ്പിച്ചതു്? അതോ പ്രകൃതിഭംഗി കവിത ആസ്വദിക്കുന്നതിനു് എന്നെ പഠിപ്പിച്ചോ? എനിക്കറിഞ്ഞുകൂടാ. കല പ്രകൃതിയെ അനുകരിക്കുന്നുവെന്നു് പ്ലേറ്റോ പറയും. പ്രകൃതി കലയെ അനുകരിക്കുന്നുവെന്നു് ഓസ്കാർ വൈൾഡ് പറയും. ശരിയേതാണെന്നു് അഭിജ്ഞന്മാർ തീരുമാനിക്കട്ടെ.

മനുഷ്യഹൃദയത്തിന്റെ അഗാധതലത്തിലേക്കു കടന്നു ചെന്നു് അവിടുത്തെ നിഗൂഢരഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഷേക്സ്പീയർ സ്വപ്നത്തെ ആദരിക്കുന്ന മഹാകവിയല്ലെന്നു് ആർക്കെങ്കിലും തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതുതെറ്റാണു്, A Midsummer Night’s Dream എന്ന നാടകം ഒരു സുദീർഘസ്വപ്നമാണു്. നൃശംസത നടനം ചെയ്യുന്ന Merchant of Venice എന്ന നാടകത്തിന്റെ അവസാനത്തിലേയ്ക്കു വരൂ. ലോറൻസോയും ജെസ്സിക്കയും തമ്മിലുള്ള സംഭാഷണം കേൾക്കൂ, നിങ്ങൾ കിനാവിന്റെ മണ്ഡലത്തിൽ ചെന്നു പതിക്കും.
Lorenzo:
The moon shines bright: in such a night as this,
When the sweet wind did gently kiss the trees
And they did make no noise,—in such a night
Troilus me thinks mounted the Trojan walls
And sigh’d his soul toward the Grecian tents
Where Cressid lay that night.
(ലോറൻസോ: ചന്ദ്രൻ ഉജ്ജ്വലതയോടെ പ്രകാശിക്കുന്നു. ഇതുപോലുള്ള ഒരു രാത്രിയിൽ മനോഹരമായ മന്ദവാതം വൃക്ഷങ്ങളെ ചുംബിച്ചപ്പോൾ, അവ ഒരു ശബ്ദവും കേൾപ്പിക്കാതിരുന്നപ്പോൾ, അതേ ഇതുപോലുള്ള ഒരു രാത്രിയിൽ ട്രോയിലസ് ട്രോയിനഗരത്തിന്റെ ഭിത്തികൾ കയറി യവനവാസികളുടെ കൂടാരത്തിൽ ആ രാത്രിയിൽ കിടന്നിരുന്ന ക്രെസ്സിഡിന്റെ നേർക്കു് തന്റെ ആത്മാവിന്റെ തേങ്ങലുകൾ അയയ്ക്കുകയുണ്ടായിയെന്നു് ഞാൻ വിചാരിക്കുന്നു.)
ആദികവിയായ വാല്മീകി യോ? അദ്ദേഹത്തിന്റെ ഒരു ചന്ദ്രോദയവർണ്ണന കേൾക്കുക:
നിഷ്പന്ദാസ്തരവഃ സർവ്വേ നിലീനാ മൃഗപക്ഷിണഃ
നൈശേന തമസാവ്യാപ്താ ദിശശ്ച രഘുനന്ദന
ശനൈർവിസൃജ്യതേ സന്ധ്യാ നഭോ നേത്രൈരിവാവൃതം
നക്ഷത്രതാരാഗഹനം ജോതിർഭിരവഭാസതേ
ഉത്തിഷുതേ ച ശീതാംശുഃ ശശീലോകതമോനുദഃ
ഹ്ലാദയൻ പ്രാണിനാം ലോകേമനാംസിപ്രഭായാസ്വയാ
അനങ്ങാത്ത വൃക്ഷങ്ങളും നിശ്ശബ്ദരായ മൃഗങ്ങളും പക്ഷികളും പ്രകാശിക്കുന്ന നക്ഷത്രങ്ങളും താരങ്ങളും[1] ശീതളരശ്മികളാർന്ന ചന്ദ്രനുമോക്കെ സ്വപ്നമണ്ഡലം നിർമ്മിക്കുന്നു. കവിത സ്വപ്നമാണോ എന്നു് കോപത്തോടെ ചിലർ ചോദിക്കുന്നതു് ഞാൻ കേൾക്കുന്നുണ്ടു്. ചിന്തയല്ലേ കവിതയിൽ പ്രധാനം എന്നും അവർ ചോദിക്കുന്നു. അതേ ചിന്തയിൽ സ്വപ്നത്തിന്റെ ഒരു ദീപവും കത്തിച്ചുകൊണ്ടു് സഞ്ചരിക്കുന്നവനാണു് കവി. പുരോഗമിയായ കവിയും വിഭിന്നനല്ല. ഓണക്കോടി ഞൊറിഞ്ഞുടത്തു കമുകിൻ പൊൻപൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ,കവിള
ത്തൊന്നുമ്മവച്ചീടവേ
വീണക്കമ്പികൾമീട്ടി മാനവരനോ
രാജ്യങ്ങളിൽച്ചെന്നു ഞാൻ
നാണത്തിന്റെ കിളുന്നുകൾക്കുനിറയെ
പാദസ്വരം നല്കുവാൻ
എന്നു രാമവർമ്മ പാടുമ്പോൾ നാം സ്വപ്നത്തിന്റെ മയക്കത്തിൽ വീഴുന്നു.
[1] പ്രസിദ്ധങ്ങളായ 27 നക്ഷത്രങ്ങളും മറ്റു താരങ്ങളും

രാത്രിയിൽ നാം അർദ്ധസുഷുപ്തിയിൽ ലയിച്ചിരിക്കുമ്പോൾ കൊച്ചുകൊച്ചു ശബ്ദങ്ങൾ മഹാനിസ്വനങ്ങളായി കേൾക്കും. നമ്മുടെ കൺപോളകളിൽ വന്നുവീഴുന്ന നക്ഷത്രത്തിന്റെ നേരിയ വെളിച്ചം ഉജ്ജ്വലപ്രകാശമായി നമുക്കനുഭവപ്പെടും. കവി തന്റെ കാവ്യത്തിലൂടെ നമ്മെ ഈ നിലയിലേയ്ക്കാണു കൊണ്ടുവരുന്നതു്. അതിനു് അദ്ദേഹത്തിനു സാഹായ്യമരുളുന്നതു ലയമാണു്. ഈ ലയം അല്ലെങ്കിൽ ആന്തരസംഗീതം കവിതയുടെ അനുപേക്ഷണീയഘടകമത്രേ. അനുവാചകനെ ലയത്തിന്റെ തൊട്ടിലിൽക്കിടത്തി ഉറക്കുന്നവനാണു കവിയെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. ഈ ലയം കൊണ്ടും ലയം ജനിപ്പിക്കുന്ന സ്വപ്നാന്തരീക്ഷം കൊണ്ടും എന്തു പ്രയോജനം? സത്യസാക്ഷാത്കാരത്തിനു് അവ പ്രയോജനപ്പെടുന്നു എന്നാണു് ഉത്തരം. നാം ചലനചിത്രത്തിലെ ഒരു പ്രേമരംഗം കാണുകയാണെന്നിരിക്കട്ടെ. ആ പ്രേമരംഗത്തിനു് യോജിച്ച ഒരു പിന്നണിസ്സംഗീതംകൂടെയുണ്ടെങ്കിൽ കാമുകീകാമുകന്മാരെസ്സംബന്ധിച്ച സത്യം അതിന്റെ അഗാധതയോടുകൂടിത്തന്നെ നമുക്കു സാക്ഷാത്ക്കരിക്കാൻ സാധിക്കും. പിന്നണിസ്സംഗീതമില്ലെങ്കിൽ പ്രേമരംഗം ആകർഷകമാകുകയില്ല. ലയത്തിന്റെയും സ്വപ്നാന്തരീക്ഷത്തിന്റെയും ശക്തി ഇവിടെയാണിരിക്കുന്നതു്. ആയിരത്തൊന്നു രാവുകൾ എന്ന കാവ്യമെഴുതിയ വൈലോപ്പിള്ളി “മങ്ങുന്നൂമണിമച്ചിങ്കൽ മണം ചിന്തും വിളക്കുകൾ—മുല്ലപ്പൂമണമുൾക്കൊണ്ടു മൂർച്ഛിപ്പു മന്ദമാരുതൻ” എന്നു പറയുമ്പോൾ സ്വപ്നാന്തരീക്ഷത്തിലൂടെ നാം പരമസത്യത്തിന്റെ മണ്ഡലത്തിലേയ്ക്കു കടക്കുകയാണു്.
ഈ കിനാവിന്റെ നിർമ്മിതിക്കു് കവിയെ സഹായിക്കുന്നതു പദങ്ങളാണു്. അവയുടെ വൈഷയികസ്വഭാവം നഷ്ടപ്പെട്ടുപോകാതെ നൂതനമായ രീതിയിൽ കവി അവയെകൂട്ടിയിണക്കണം. രൂപം, ശബ്ദം, ഗന്ധം, രസം, സ്പർശം എന്നിവയാണു് വിഷയങ്ങൾ. ഇവ പഞ്ചഭൂതങ്ങളുടെ ഗുണങ്ങളാണു്. ചക്ഷുസ്സു് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ വിഷയങ്ങളുമാണു്. തേജസ്സിന്റെ ഗുണം രൂപം, അതു് നേത്രത്തിന്റെ വിഷയം. ആകാശത്തിന്റെ ഗുണം ശബ്ദം; അതു് ചെവിയുടെ വിഷയം. പൃഥിവിയുടെ ഗുണം ഗന്ധം, അതു് മൂക്കിന്റെ വിഷയം. അപ്പിന്റെ ഗുണം രസം, അതു് നാക്കിന്റെ വിഷയം. വായുവിന്റെ ഗുണം സ്പർശം, അതു് ത്വക്കിന്റെ വിഷയം. പദങ്ങൾക്കുള്ള വൈഷയിക സ്വഭാവം ഹനിക്കാതെവേണം കവി അവയെ കാവ്യങ്ങളിൽ പ്രയോഗിക്കേണ്ടതു്. വള്ളത്തോളിനു് ഇക്കാര്യത്തിൽ തെറ്റു പറ്റാറില്ല.
താനാഞ്ഞു പുല്കും ശിശൂവിൻമുഖാബ്ജ്
ത്തേനായ ലാലാജലമാരിൽ വീഴ്‌വും,
നാനാതരം പുണ്യമൊരാൾക്കു തീർത്ഥ
സ്നാനാൽക്കിടയ്ക്കുന്ന തവന്നു സിദ്ധം
എന്നു് അദ്ദേഹമെഴുതുന്നതും
നര ജീവിതമായവേദന-
യ്ക്കൊരു മട്ടർഭകരൗഷധങ്ങൾ താൻ
—എന്നു് കുമാരനാശാൻ എഴുതുന്നതും തമ്മിൽ താരതമ്യപ്പെടുത്തുക. കുമാരനാശാനെ ഞാൻ നിന്ദിക്കുകയല്ല. ഒരുദാഹരണം നല്കുന്നതേയുള്ളു. ലയത്തിന്റെ ചലനത്താൽ മനോഹരങ്ങളായ പദങ്ങൾ എടുത്തു നിരത്താത്തതു കൊണ്ടു് അദ്ദേഹത്തിന്റെ ഈ കാവ്യഭാഗം സ്വപ്നത്തിന്റെ രാമണീയകം ആവഹിക്കുന്നില്ല. യേശുദേവൻ പച്ചവെള്ളം മുന്തിരിച്ചാറാക്കിയെന്നു് നാം ബൈബിളിൽ വായിച്ചിട്ടുണ്ടു്. അവിടത്തെ പ്രസ്താവം കാവ്യപരമായ ഹർഷോന്മാദം ജനിപ്പിക്കുന്നില്ല. പക്ഷേ, ഒരാംഗലകവി അതിനെക്കുറിച്ചു് “The modest water saw its God and blushed” എന്നെഴുതുമ്പോൾ നാം രസിക്കുന്നു: My love is like a red red rose—എന്റെ പ്രേമഭാജനം ചുവന്ന ചുവന്ന പനിനീർപ്പൂപോലെയാണു്—എന്നു് റോബർട്ട് ബേൺസും “ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജൂമന്ദസ്മിതം കണ്ടു കൺകുളിർന്നാൽ മതി” എന്നു ചങ്ങമ്പുഴയും എഴുതുമ്പോൾ ലയത്തിലൂടെ സ്വപ്നത്തിലേക്കും സ്വപ്നത്തിൽനിന്നു് സത്യത്തിലേക്കും നാം പോകുന്നു.

കവിതയെക്കുറിച്ചുള്ള കാല്പനികസിദ്ധാന്തമാണിതെന്നു് അത്യന്താധുനികർ പറയുമായിരിക്കും. ക്ലാസ്സിക് കവിത, റൊമാന്റിക് കവിത, റീയലിസ്റ്റിക് കവിത എന്നിങ്ങനെയുള്ള വിഭജനങ്ങളെല്ലാം തെറ്റാണു്. അവയുണ്ടെങ്കിൽത്തന്നെയും കവിതയുടെ ബാഹ്യതലത്തെ മാത്രം സ്പർശിക്കുന്ന വിഭജനങ്ങളാണു് അവയെന്നു നാമറിയണം. ഒന്നേ സത്യമായുള്ളു. അതു് കവിതയുടെ സ്വപ്നസദൃശമായ അവസ്ഥതന്നെ. അതില്ലെങ്കിൽ കവിത കവിതയല്ല. പ്രപഞ്ചത്തിന്റെ ഗഹനതയെക്കുറിച്ചു് കാവ്യമെഴുതിയ ശങ്കരക്കുറുപ്പു് പാടി:
“ഏഴിലമ്പാലപ്പൂവിൻ തൂമണം തുളുമ്പുന്നൂ-
ണ്ടൂഴിതൻ നിശ്വാസത്തിലെന്തു മോഹനരാത്രി”
അതേ എന്തൊരു മോഹനമായ രാത്രിയാണിതു്. നിലാവിന്റെ ഈ വെള്ളിത്തകിടിൽ വൃക്ഷങ്ങളുടെ പച്ചിലച്ചാർത്തുകൾ ചെന്നുമുട്ടുമ്പോൾ അതു് ദ്രാവകമായി നാലുപാടുമൊഴുകുന്നു. ഈ നിമിഷം ശാശ്വതികത്വമാർജ്ജിക്കുന്നു: അനന്തതയുടെ സ്വഭാവം ആവഹിക്കുന്നു. എന്റെ വായനക്കാർ കവിത വായിച്ചു് കിനാവിന്റെ സൗന്ദര്യം കാണുന്നവരല്ലേ? ഈ പ്രാപഞ്ചിക ദൃശ്യത്തിന്റെ കിനാവുകൂടി കാണൂ: എഴുന്നേൽക്കൂ.