SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/NarayanaTirumala32.jpg
Lord Krishna with childhood friend Kuchela, a painting by Rajasekhar1961 .
കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു്: ക­വി­താ­ച­രി­ത്ര­ത്തി­ലെ വേ­റി­ട്ടൊ­ര­ധ്യാ­യം
എൻ. മു­കു­ന്ദൻ
images/Ramapurathu_Warrier.jpg
രാ­മ­പു­ര­ത്തു വാ­ര്യർ

ഒരു കവി താൻ ര­ചി­ച്ച ഒരേ ഒരു കാ­വ്യ­ത്തി­ന്റെ മൂ­ല്യ­പ­ര­മാ­യ ബ­ല­ത്തി­ന്മേൽ സു­പ്ര­തി­ഷ്ഠി­ത­നാ­വു­ക എന്ന അ­വ­സ്ഥ­യെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­മ്പോൾ ഒരു മ­ല­യാ­ളി­യു­ടെ ഓർ­മ്മ­യിൽ അ­നാ­യാ­സേ­ന നീ­ന്തി­വ­രു­ന്ന മൂ­ന്നു പേ­രു­കൾ ഉ­ണ്ടു്. ചെ­റു­ശ്ശേ­രി (കൃ­ഷ്ണ­ഗാ­ഥ), ഉ­ണ്ണാ­യി­വാ­ര്യർ (ന­ള­ച­രി­തം ആ­ട്ട­ക്ക­ഥ), രാ­മ­പു­ര­ത്തു വാ­ര്യർ (കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു്). ഇവരിൽ ആ­ദ്യ­ത്തെ കവി പൂർ­ണാ­വ­താ­ര­മാ­യ കൃ­ഷ്ണ­ന്റെ സ­മ്പൂർ­ണ­ക­ഥ അ­ല­ങ്കാ­ര­ശ­ബ­ള­വും ശാലീന മ­ധു­ര­വു­മാ­യ ശൈ­ലി­യിൽ ആ­വി­ഷ്ക­രി­ച്ചു. ര­ണ്ടാ­മ­ത്തെ കവി ആ­ട്ട­ക്ക­ഥാ സാ­ഹി­ത്യ­ത്തി­ന്റെ സ­ഹ­ജ­മാ­യ പ­രി­മി­തി­ക­ളെ­യും ദൗർ­ബ­ല്യ­ങ്ങ­ളെ­യും ഉ­ല്ലം­ഘി­ച്ചു­കൊ­ണ്ടു മ­ഹ­ത്താ­യ ജീ­വി­ത­ത്തി­ന്റെ ഗ­തി­വൈ­പ­രീ­ത്യ­ങ്ങ­ളെ­യും സൂ­ക്ഷ്മ­സ­ങ്കീർ­ണ­ങ്ങ­ളാ­യ മാ­ന­സി­കാ­വ­സ്ഥ­ക­ളെ­യും ആ­ഴ­ത്തിൽ നി­രീ­ക്ഷ­ണം ചെ­യ്തു. ഇ­ത്ത­ര­ത്തിൽ ക്രി­യാ­വി­ചി­ത്ര­മാ­യ ജീ­വി­ത­ത്തി­ന്റെ പൂർ­ണ­ത­യോ, പ്ര­തി­സ­ന്ധി­യു­ടെ കു­രു­ക്കിൽ അ­ക­പ്പെ­ടു­ന്ന മർ­ത്യാ­വ­സ്ഥ­യു­ടെ ഗ­ഹ­ന­ഭാ­വ­മോ ആ­വി­ഷ്ക­രി­ക്കേ­ണ്ട­തി­ല്ലാ­ത്ത­തി­നാൽ സർ­ഗ്ഗ­പ്ര­തി­ഭ­യു­ടെ അ­സാ­ധാ­ര­ണ­മാ­യ വി­നി­യോ­ഗം ആ­വ­ശ്യ­മി­ല്ലാ­ത്ത­താ­ണു് കു­ചേ­ല­വൃ­ത്ത­ത്തി­ലെ ഇ­തി­വൃ­ത്തം. ഭാ­ഗ­വ­ത­പ്ര­തി­പാ­ദി­ത­മാ­യ അനേകം കൃ­ഷ്ണ­ക­ഥ­ക­ളിൽ ഋ­ജു­സ്വ­ഭാ­വ­മു­ള്ള ഒ­ന്നി­ന്റെ ഉ­പാ­ഖ്യാ­ന­മാ­ണു് രാ­മ­പു­ര­ത്തു വാ­ര്യർ നിർ­വ­ഹി­ച്ച­തു്—അതും വെറും 698 വ­രി­ക­ളിൽ. എ­ന്നി­ട്ടും ഈ കൃ­തി­യും ഇ­തി­ന്റെ കർ­ത്താ­വും മലയാള ക­വി­താ­ച­രി­ത്ര­ത്തിൽ പ്ര­മു­ഖ­മാ­യ സ്ഥാ­നം ക­വർ­ന്നെ­ടു­ത്തി­രി­ക്കു­ന്നു. ഇതു് ‘കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­ന്റെ’ കേ­വ­ല­മാ­യ കാ­വ്യ­മൂ­ല്യ­മാ­ണു് വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്ന­തു്.

images/Unnayi_Warrier.jpg
ഉ­ണ്ണാ­യി­വാ­ര്യർ

ആ­രാ­ണു് രാ­മ­പു­ര­ത്തു­വാ­ര്യർ? കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­ന്റെ കർ­ത്താ­വു് എ­ന്ന­തിൽ ക­വി­ഞ്ഞ യാ­തൊ­രു പ്ര­സ­ക്ത­മാ­യ അ­റി­വും അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ന­മു­ക്കി­ല്ല. മീ­ന­ച്ചൽ താ­ലൂ­ക്കി­ന്റെ രാ­മ­പു­രം­ദേ­ശ­ത്തെ വാ­ര്യ­രാ­ണു് ഇ­ദ്ദേ­ഹ­മെ­ന്നു നാം പാ­ര­മ്പ­ര്യ­മാ­യി വി­ശ്വ­സി­ച്ചു പോ­രു­ന്നു. ഇ­ദ്ദേ­ഹം നല്ല പ­ണ്ഡി­ത­നും ദ­രി­ദ്ര­നു­മാ­യി­രു­ന്നു എ­ന്നും ക­രു­ത­പ്പെ­ടു­ന്നു. വാ­ര്യർ വ­ഞ്ചി­പ്പാ­ട്ടു് ഉ­ണ്ടാ­ക്കി­യ­തി­നെ സം­ബ­ന്ധി­ച്ചു­ള്ള ഐ­തി­ഹ്യം ഭാ­ഷാ­ച­രി­ത്ര­കാ­ര­നാ­യ പി. ഗോ­വി­ന്ദ­പ്പി­ള്ള ഇ­ങ്ങ­നെ രേ­ഖ­പ്പെ­ടു­ത്തു­ന്നു. ‘കാർ­ത്തി­ക തി­രു­നാൾ മ­ഹാ­രാ­ജാ­വു് 945-ൽ വ­ട­ക്കോ­ട്ടു എ­ഴു­ന്നെ­ള്ളി­യി­രു­ന്ന സമയം വൈ­ക്ക­ത്തു് അ­ല്പ­ദി­വ­സം എ­ഴു­ന്ന­ള്ളി താ­മ­സി­ച്ചു. ഈ വർ­ത്ത­മാ­നം വാ­ര്യ­രു­ടെ ശി­ഷ്യ­ന്മാ­ര­റി­ഞ്ഞു ഒ­രു­വി­ധ­ത്തിൽ വാ­ര്യ­രെ പ­റ­ഞ്ഞു സ­മ്മ­തി­പ്പി­ച്ചു് പത്തു ശ്ലോ­ക­ങ്ങ­ളു­ണ്ടാ­ക്കി­ച്ചും കൊ­ണ്ടു് വൈ­ക്ക­ത്തേ­ക്കു കൊ­ണ്ടു­പോ­ക­യും അവ അ­ടി­യ­റ­വ­യ്പി­ക്കു­ക­യും ചെ­യ്തു. ആൾ കുറെ യോ­ഗ്യ­നും വി­ദ്വാ­നു­മാ­ണെ­ന്നു് മ­ഹാ­രാ­ജാ­വു് ശ്ലോ­ക­ങ്ങൾ കൊ­ണ്ടു് നി­ശ്ച­യി­ച്ചു് ഭ­ക്ഷ­ണം കൊ­ടു­ക്കു­ന്ന­തി­നു് ശ­ട്ടം­കെ­ട്ടി. തി­രി­യെ എ­ഴു­ന്ന­ള്ളു­ന്ന സമയം വാ­ര്യർ കടവിൽ ഹാ­ജ­രാ­യി നി­ന്നു. ബോ­ട്ടിൽ­കൂ­ടി ക­യ­റു­ന്ന­തി­നു് കൽ­പി­ക്ക­യും വാ­ര്യർ അതിൽ ക­യ­റു­ക­യും ചെ­യ്തു. അ­ന­ന്ത­രം ഒരു വ­ള്ള­പ്പാ­ട്ടു­ണ്ടാ­ക്കി പാ­ടു­ന്ന­തി­നു് കൽ­പി­ച്ചു. തൽ­ക്ഷ­ണം വേ­ണ്ട­താ­ക­യാൽ വാ­ര്യർ അല്പം ക്ഷീ­ണി­ച്ചു എ­ങ്കി­ലും, പ­ര­മ­ഭ­ക്ത­നാ­യി­രു­ന്ന­തി­നാൽ പെ­രും­തൃ­ക്കോ­വി­ല­പ്പ­നെ ധ്യാ­നി­ച്ചു­കൊ­ണ്ടു് കു­ചേ­ല­വൃ­ത്തം വ­ള്ള­പ്പാ­ട്ടാ­യി­ട്ടു് ആ­രം­ഭി­ച്ചു് പാ­ടി­ത്തു­ട­ങ്ങി. തി­രു­വ­ന­ന്ത­പു­ര­ത്തു എ­ഴു­ന്ന­ള്ളി­യ­തും കഥ അ­വ­സാ­നി­ച്ച­തും ശ­രി­യി­ട്ടി­രു­ന്നു. ക­ല്പി­ച്ചു് വളരെ സ­ന്തോ­ഷി­ച്ചു വാ­ര്യർ­ക്കു് സാ­പ്പാ­ടി­നും മ­റ്റും ശ­ട്ടം­കെ­ട്ടി താ­മ­സി­പ്പി­ച്ച­തി­ന്റെ ശേഷം ഗോ­പ്യ­മാ­യി ഉ­ത്ത­ര­വ­യ­ച്ചു് സർ­ക്കാർ ചെ­ല­വി­ന്മേൽ വാ­ര്യം പു­ത്ത­നാ­യി­പ­ണി­യി­ക്കു­ക­യും വാ­ര­സ്യാർ­ക്കും കു­ട്ടി­കൾ­ക്കും വേണ്ട ആ­ഭ­ര­ണ­ങ്ങൾ ഉ­ണ്ടാ­ക്കി­വ­ച്ചു കൊ­ടു­ക്ക­യും, വാ­ര്യ­ത്തി­ന്റെ നടയിൽ അൻ­പ­തു­പ­റ നിലം ക­ര­മൊ­ഴി­വാ­യി വി­ട്ടു­കൊ­ടു­ക്ക­യും ചെ­യ്തു (ഭാഷാചരിത്രം-​പുറം 308). ഇതിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന പ്ര­കാ­രം കാർ­ത്തി­ക­തി­രു­ന്നാൾ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞ­പ്ര­കാ­ര­മാ­ണു് വാ­ര്യർ വ­ഞ്ചി­പ്പാ­ട്ടു­ണ്ടാ­ക്കി­യ­തു്. എ­ന്നാൽ ഈ അ­ഭി­പ്രാ­യ­ത്തി­നു് അ­നു­സൃ­ത­മ­ല്ല ആ­ഭ്യ­ന്ത­ര­മാ­യ തെ­ളി­വു്. കാരണം കാർ­ത്തി­ക­തി­രു­നാ­ളി­ന്റെ പേർ രാ­മ­വർ­മ്മ എ­ന്നാ­യി­രു­ന്നു. എ­ന്നാൽ കവി വാ­ഴ്ത്തു­ന്ന­തു് മാർ­ത്താ­ണ്ഡ­വർ­മ്മ രാ­ജാ­വി­നെ­യാ­ണെ­ന്ന­തി­നു് സം­ശ­യ­മി­ല്ല. നോ­ക്കു­ക:

“മാർ­ത്താ­ണ്ഡ­മ­ഹീ­പ­തീ­ന്ദ്രൻ

വെ­റു­തെ­യോ ജ­യി­ക്കു­ന്നു

മാ­ലോ­ക­രേ മ­ന്ന­രാ­യാ­ലീ­വ­ണ്ണം വേ­ണ്ടൂ.”

കൂ­ടാ­തെ,

“സ്വാ­മി­ദ്രോ­ഹി­ക­ടെ വം­ശ­വി­ച്ഛേ­ദം­വ­രു­ത്തി­യ­തും, സ്വാ­മി­ത്ര മ­ന്ന­വ­ന്മാ­രെ ദ്ര­വി­പ്പി­ച്ച­തും”

എന്നു സ്തു­തി­ക്കു­ന്ന­തും,

“ഒ­റ്റ­ക്ക­ല്ലി­ങ്ങോ­ടി­വ­ന്നു മു­ഖ­മ­ണ്ഡ­പം ഭ­വി­ച്ചു

മ­റ്റൊ­ന്ന­തിൽ­പ്പ­രം

മ­ന്നർ­ക്കാ­ജ്ഞ­കൊ­ണ്ടാ­മോ?”

എ­ന്നു് പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തി­ലെ ഒ­റ്റ­ക്കൽ മ­ണ്ഡ­പം നിർ­മി­ച്ച­തി­നെ­പ്പ­റ്റി പ­റ­യു­ന്ന­തും മാർ­ത്താ­ണ്ഡ­വർ­മ്മ­യെ സം­ബ­ന്ധി­ച്ചു­മാ­ത്ര­മേ­ശ­രി­യാ­വു­ക­യു­ള്ളു. ഇ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്താ­ണു് പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്രം പു­തു­ക്കി­പ്പ­ണി­യാൻ ആ­രം­ഭി­ച്ച­തു്. ഇ­രു­പ­ത­ടി സ­മ­ച­തു­ര­വും ആറടി ക­ന­വു­മു­ള്ള ഒരു ഒ­റ്റ­ക്ക­ല്ലു­കൊ­ണ്ടു് മു­ഖ­മ­ണ്ഡ­പം തീർ­ത്ത­തും 1293 അടി നീ­ള­വും 20 അടി വീ­തി­യും 23 അടി പൊ­ക്ക­വു­മു­ള്ള ശീ­വേ­ലി­പ്പ­ന്തൽ ക­രി­ങ്ക­ല്ലു­കൊ­ണ്ടു നിർ­മ്മി­ച്ച­തും മാർ­ത്താ­ണ്ഡ­വർ­മ്മ­യാ­ണു്. ഇ­ദ്ദേ­ഹ­ത്തി­ന്റെ കാലം 1706–1758-ൽ ആണു്. ഈ രാ­ജാ­വി­ന്റെ ആ­ജ്ഞ­യാ­ലാ­ണു് താൻ വ­ഞ്ചി­പ്പാ­ട്ടു­ണ്ടാ­ക്കി­യ­തു് എന്നു കവി തന്നെ ഒ­രി­ട­ത്തു പ­റ­യു­ന്നു.

വഞ്ചന മ­നു­ജ­നാ­യി­ട്ട­വ­ത­രി­ച്ചി­രി­ക്കു­ന്ന

വ­ഞ്ചി­വ­ല­വൈ­രി­യു­ടെ കൃ­പ­യ്ക്കി­രി­പ്പാൻ

വ­ഞ്ചി­ക­യാ­യ് വ­ന്നാ­വു

ഞാ­നെ­ന്നി­ച്ഛി­ച്ചു വാ­ഴും­കാ­ലം

വ­ഞ്ചി­പ്പാ­ട്ടു­ണ്ടാ­ക്കേ­ണ­മെ­ന്ന­രു­ളി­ച്ചെ­യ്തു.

വേ­ദ­ശാ­സ്ത്ര­പു­രാ­ണേ­തി­ഹാ­സ കാവ്യനാടകാദി-​

വേ­ദി­ക­ളാ­യി­രി­ക്കു­ന്ന ക­വി­ക­ളു­ടെ

മേ­ദു­ര­ങ്ങ­ളാ­യ ഗ­ദ്യ­പ­ദ്യ­ങ്ങ­ളെ ശ്ര­വി­ക്കു­ന്ന

മേ­ദി­നീ­ന്ദ്ര­ന­ജ്ഞ­നോ­ടാ­ജ്ഞാ­പി­ച്ച­തോർ­പ്പൂ!

ല­ഭ്യ­മാ­യ ഈ വ­സ്തു­ത­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ കൃ­തി­യു­ടെ ര­ച­നാ­കാ­ലം എ­ങ്ങ­നെ നി­ശ്ച­യി­ക്കാം? വ­ഞ്ചി­പ്പാ­ട്ടിൽ ഭ­ദ്ര­ദീ­പ­പ്ര­തി­ഷ്ഠ­യെ­പ്പ­റ്റി പ­രാ­മർ­ശ­മു­ണ്ടു്.

കാർ­ത്ത­വീ­ര്യൻ ക­ഴി­ച്ചോ­ണം ഭ­ദ്ര­ദീ­പ­പ്ര­തി­ഷ്ഠ­യും

കാ­ശീ­രാ­മ­സ്വാ­മി പ്ര­തി­ഷ്ഠ­യും ക­ഴി­ച്ചു.

ആ­ദ്യ­ത്തെ ഭ­ദ്ര­ദീ­പം 1744-ൽ ആണു് ന­ട­ന്ന­തു്. അ­തി­നു­ശേ­ഷം 1745-നും 1758-നും ഇ­ട­യി­ലാ­വാം ഈ കാ­വ്യം ര­ചി­ക്ക­പ്പെ­ട്ട­തു് എന്നു കെ. ആർ. കൃ­ഷ്ണ­പി­ള്ള ഊ­ഹി­ക്കു­ന്നു. (അ­വ­താ­രി­ക, കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു്, എൻ. ബി. എസ് പ­തി­പ്പു് പുറം 20). രാ­ജ­സ്തു­തി­വർ­ണ്ണ­ന­യു­ടെ കൂ­ട്ട­ത്തിൽ 1750-ൽ നടന്ന ആ­ദ്യ­ത്തെ മു­റ­ജ­പ­ത്തെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശ­മി­ല്ലാ­ത്ത­തി­നാൽ പ്ര­സ്തു­ത കൃതി 1745-നും 1750-നും ഇ­ട­യി­ലാ­യി­ക്കൂ­ടേ­യെ­ന്നും അ­ദ്ദേ­ഹം തു­ടർ­ന്നു് ഊ­ഹി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ നിർ­മ്മാ­ണ­കാ­ല­ത്തെ സൂ­ചി­പ്പി­ക്കു­ന്ന ഒരു തെ­ളി­വു് കൃ­തി­യി­ലു­ണ്ടു്. കവി പ­റ­യു­ന്ന­തു് നോ­ക്കു­ക:

ക­ഷ്ട­മാ­യ ക­ലി­യു­ഗ­കാ­ല­വും ക­ലി­ക­ളാ­യ

ദു­ഷ്ട­രും മു­ഴു­ക്ക­മൂ­ല­മ­ന­ന്ത­പു­രം

പ്ലു­ഷ്ട­മാ­യി­പ്പോ­ക­കൊ­ണ്ടും,

പു­ണ്യ­ശീ­ല­ന്മാ­രാ­യു­ള്ള

ശി­ഷ്ട­ന്മാർ­ക്കു് പു­ലർ­ച്ച­യി­ല്ലാ­ത്ത­തു­കൊ­ണ്ടും,

ന­വ­മ­വ­താ­ര­മൊ­ന്നു കൂടി, വേ­ണ്ടി­വ­ന്നു നൂനം

ന­ര­കാ­രി­ക്കൻ പ­തി­റ്റാ­ണ്ടി­ന്ന­പ്പു­റ­ത്തു്.

ഇ­തിൽ­നി­ന്നു്, അൻ­പ­തു് വർ­ഷ­ത്തി­നു മു­മ്പു് വി­ഷ്ണു പു­തു­താ­യി അ­വ­ത­രി­ച്ചു എന്ന ക­വി­യു­ടെ വി­വ­ക്ഷ വ്യ­ക്ത­മാ­കു­ന്നു­ണ്ട­ല്ലോ. മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ ജനനം 1706-ൽ ആണു്. അ­പ്പോൾ 1756-ൽ രാ­ജാ­വി­ന്റെ മ­ര­ണ­ത്തി­നു ര­ണ്ടു­കൊ­ല്ലം മു­മ്പു് ഈ കൃതി ര­ചി­ക്ക­പ്പെ­ട്ടു എ­ന്നു് ഉ­റ­പ്പി­ച്ചു പറയാൻ ക­ഴി­യും. രാ­മ­പു­ര­ത്തു വാ­ര്യർ ദ­രി­ദ്ര­നാ­യി­രു­ന്നു എ­ന്ന­തി­നു് കൃ­ത്യ­മാ­യ തെ­ളി­വി­ല്ലെ­ങ്കി­ലും ‘വ­ഞ്ച­വ­ല­വൈ­രി­യു­ടെ കൃ­പ­യ്ക്കി­രി­പ്പാൻ വ­ഞ്ചി­ക­യാ­യ് വ­ന്നാ­വൂ ഞാ­നെ­ന്നി­ച്ഛി­ച്ചു വാ­ഴും­കാ­ലം വ­ഞ്ചി­പ്പാ­ട്ടു­ണ്ടാ­ക്കേ­ണ­മെ­ന്ന­രു­ളി­ച്ചെ­യ്തു’ എന്ന പ്ര­യോ­ഗ­ത്തി­ലൂ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ദാ­രി­ദ്ര്യം സൂ­ചി­പ്പി­ക്കു­ന്നു എന്നു പറയാം.

കു­ചേ­ല­വൃ­ത്ത­ത്തി­ന്റെ സാ­ഹി­ത്യ­പ­ര­മാ­യ മേന്മ പ­രി­ശോ­ധി­ക്കു­മ്പോൾ ഇ­തി­വൃ­ത്ത­ത്തോ­ടു­ള്ള ക­വി­യു­ടെ സ­മീ­പ­ന­മാ­ണു് ആ­ദ്യ­മാ­യി ന­മ്മു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­ന്ന­തു്. അ­ക്കാ­ല­ത്തും അതിനു മു­മ്പും പു­രാ­ണേ­തി­ഹാ­സ­ക­ഥ­കൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­വർ കഥയെ അ­ക­ന്നു­നി­ന്നു് കാണുക എന്ന നി­ല­പാ­ടാ­ണു് സ്വീ­ക­രി­ച്ചു­പോ­ന്ന­തു് എന്നു കാണാം. ഭക്തൻ എന്ന നി­ല­യിൽ ഈ­ശ്വ­ര­നോ­ടു­ള്ള ഭ­ക്തി­സ­മ­ന്വി­ത­മാ­യ ഹൃദയ ഭാവം പ്ര­ക­ടി­പ്പി­ക്കു­ക എ­ന്ന­തിൽ ക­വി­ഞ്ഞു ഏ­തെ­ങ്കി­ലും പുരാണ ക­ഥാ­പാ­ത്ര­വു­മാ­യു­ള്ള താ­ദാ­ത്മ്യം വാ­ര്യർ­ക്കു­മു­മ്പു് ചില ക­വി­ക­ളു­ടെ കാ­ര്യ­ത്തിൽ മാ­ത്ര­മേ ഉ­ണ്ടാ­യി­ട്ടു­ള്ളു. ഒരു ക­ഥാ­ഭാ­ഗ­ത്തെ സ്വ­ന്തം ക­ല്പ­ന­കൾ ക­ലർ­ത്തി പു­നഃ­രാ­ഖ്യാ­നം ചെ­യ്യു­ന്ന­തിൽ തൃ­പ്തി­യ­ട­യു­മാ­യി­രു­ന്നു ഏതു ക­വി­യും. ഇ­തി­വൃ­ത്ത­ത്തി­ന്റെ സ്വ­ഭാ­വം അ­തേ­പോ­ലെ നി­ല­നിർ­ത്തി­യോ അ­ല്ലാ­തേ­യോ ഒരു പുതിയ മാനം അതിനു ന­ല്കു­ക എ­ന്ന­തു് അ­ക്കാ­ലം­വ­രെ പ­രി­ചി­ത­മാ­യി­രു­ന്നി­ല്ല എ­ന്നു് പൊ­തു­വാ­യി പറയാം—ഈ സാ­മാ­ന്യ പ്ര­സ്താ­വ­ത്തി­നു് നേരിയ അ­പ­വാ­ദ­ങ്ങൾ ഉ­ണ്ടെ­ങ്കിൽ­ത­ന്നെ. ആ­ധു­നി­ക­ക­വി­കൾ ക­വി­ത­യ്ക്കു് വി­ഷ­യ­മാ­ക്കു­ന്ന പു­രാ­ണ­പ്ര­മേ­യം പുതിയ വ്യാ­ഖ്യാ­ന­ങ്ങൾ­ക്കു് വി­ധേ­യ­മാ­ക്കാ­റു­ണ്ടു്. ഇതു സാ­ധി­ക്കു­ന്ന­തു് പഴയകഥ ഉൾ­ക്കൊ­ള്ളു­ന്ന മൂ­ല്യ­ത്തെ അ­തേ­പോ­ലെ നി­ല­നിർ­ത്താൻ കവി ആ­ഗ്ര­ഹി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു്. എ­ന്നാൽ അ­ത്ത­ര­ത്തി­ലു­ള്ള പഴയ മൂ­ല്യ­ങ്ങ­ളെ നി­ഷേ­ധി­ക്കാ­നും ആ കാ­ല­ഘ­ട്ട­ത്തി­ലെ ക­വി­ക­ളിൽ­നി­ന്നും മേൽ സൂ­ചി­പ്പി­ച്ച ത­ര­ത്തി­ലു­ള്ള ഇ­തി­വൃ­ത്ത­പ­രി­ഷ്കാ­രം പ്ര­തീ­ക്ഷി­ച്ചു­കൂ­ടാ. അ­ങ്ങ­നെ ചെ­യ്യു­ന്ന­തി­നു് പ്രാ­ധാ­ന്യ­വു­മി­ല്ല. രാ­മ­പു­ര­ത്തു വാ­ര്യർ ചെ­യ്ത­താ­ക­ട്ടെ, ഇ­തി­വൃ­ത്ത­ത്തി­ന്റെ കാ­ല­പ­ര­മാ­യ വി­ദൂ­ര­ത­യെ അ­വ­ഗ­ണി­ച്ചു് തന്റെ കാ­ല­ത്തു ന­ട­ക്കു­ന്ന ഒരു സം­ഭ­വ­മാ­യി കാ­ണു­ക­യും അ­തി­ന്റെ ധർ­മ്മ­സാ­ദൃ­ശ്യം­കൊ­ണ്ടു് തന്റെ ജീ­വി­ത­ത്തിൽ ന­ട­ക്കു­ന്ന ഒ­ന്നാ­യി വി­ഭാ­വ­നം ചെ­യ്യു­ക­യും അ­തി­ന്നാ­യി ആ­ത്മാം­ശ­ത്തെ ഇ­തി­വൃ­ത്ത­ത്തിൽ ക­ലർ­ത്തു­ക­യും ആണു്. പു­രാ­ണ­പ്ര­സി­ദ്ധ­നാ­യ കു­ചേ­ല­നെ കു­ചേ­ല­നാ­ക്കി­നിർ­ത്തി­ക്കൊ­ണ്ടു­ത­ന്നെ തന്റെ അ­ന്ത­രം­ഗ­ത്തി­ന്റെ ച­ല­ന­ങ്ങൾ ക­ലർ­ത്തി അ­വ­ത­രി­പ്പി­ക്കാൻ ക­ഴി­ഞ്ഞു എ­ന്നു­ള്ളി­ട­ത്തു­വെ­ച്ചാ­ണു് വാ­ര്യ­രു­ടെ പ്രാ­ധാ­ന്യം വി­ല­യി­രു­ത്തേ­ണ്ട­തു്. നല്ല കാ­വ്യ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­നി­വാ­ര്യ­വും എ­ന്നാൽ പുരാണ ക­ഥാ­ഖ്യാ­ന­ത്തിൽ ക്ളി­ഷ്ട­സാ­ധ്യ­വു­മാ­ണു് ഇ­തി­വൃ­ത്ത­വു­മാ­യു­ള്ള ആ­ത്മൈ­ക്യ­ത്തി­ന്റെ അർ­ദ്ധ­സ്മൃ­തി­യിൽ­നി­ന്നും പു­തി­യൊ­രു ഭാ­വ­പ­രി­വേ­ഷം തെ­ളി­വോ­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ക എ­ന്ന­തു്. ഇ­ത്ത­ര­മൊ­രു ക­ലാ­പ­ര­മാ­യ വിജയം നേ­ടി­യെ­ടു­ക്കാൻ ക­ഴി­ഞ്ഞ­തു് തന്റെ സ­വി­ശേ­ഷ­മാ­യ മാ­ന­സി­കാ­വ­സ്ഥ സ­ത്യ­സ­ന്ധ­മാ­യി പ­കർ­ത്താൻ സ­ന്ന­ദ്ധ­നാ­യ­തു­കൊ ണ്ടാ­ണു്. പി. കെ. പ­ര­മേ­ശ്വ­രൻ­നാ­യർ പ­റ­യു­ന്ന­തു് നോ­ക്കു­ക: “മുൻ­കൃ­തി­ക­ളേ­ക്കാൾ കു­ചേ­ല­വൃ­ത്ത­ത്തി­നു­ള്ള മെ­ച്ചം കവിയെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു് ആ­ദ്യ­ന്തം സ്വാ­നു­ഭൂ­തി­യും ആ­ത്മാർ­ത്ഥ­ത­യും ഉ­രു­കി­ച്ചേർ­ന്ന ഒരു കൃ­തി­യാ­യി­രി­ക്കു­ന്നു­വെ­ന്ന­താ­ണു്... ഹൃ­ദ­യ­ത്തെ സ്പർ­ശി­ച്ചി­ട്ടു­ള്ള വി­ഷ­യ­ത്തെ­പ്പ­റ്റി ആ­വേ­ശ­ഭ­രി­ത­നാ­യി ഉ­ദ്ബോ­ധി­പ്പി­ക്കു­ന്ന ഒരു പ്ര­ഭാ­ഷ­ക­നെ­പ്പോ­ലെ­യാ­ണു് വാ­ര്യർ തന്റെ ക­ഥാ­ക­ഥ­നം ഉ­പ­ക്ര­മി­ക്കു­ന്ന­തു്.

എ­ങ്കി­ലെ­ല്ലാ­വ­രും കേ­ട്ടു­കൊൾ­ക തി­രു­മ­ന­സ്സീ­ന്നു

എ­ങ്ക­ലു­ള്ള പ­ര­മാർ­ത്ഥം പാ­ട്ടു­കൊ­ണ്ടു­ണ്ടാം.

അതെ ക­വി­ഹൃ­ദ­യ­ത്തി­ന്റെ പ­ര­മാർ­ത്ഥം അഥവാ സ­ത്യ­സ്ഥി­തി ആ­വി­ഷ്ക­രി­ക്കാ­നാ­യി­രു­ന്നു വാ­ര്യ­രു­ടെ ഉ­ദ്ദേ­ശ്യം. അ­തു­ത­ന്നെ­യാ­യി­രു­ന്നു ആ ക­വി­യു­ടെ വി­ജ­യ­ഹേ­തു­വും (ആ­ധു­നി­ക മലയാള സാ­ഹി­ത്യം പുറം 70–72).

ഈ വിജയം എ­ങ്ങ­നെ കൈ­വ­ന്നു എ­ന്നു് അ­പ­ഗ്ര­ഥി­ക്കാം:

കേ­ര­ള­ത്തിൽ എ­ത്ര­യോ ക്ഷേ­ത്ര­ങ്ങ­ളും ദേ­വ­ന്മാ­രു­മു­ണ്ടു്. എ­ന്നി­ട്ടു രാ­മ­പു­ര­ത്തു­കാ­ര­നാ­യ കവി ആ­രെ­യാ­ണു് സ്മ­രി­ക്കു­ന്ന­തു്?

കെൽ­പോ­ടെ­ല്ലാ ജ­ന­ങ്ങൾ­ക്കും

കേടുതീരത്തക്കവണ്ണ-​

മെ­പ്പോ­ഴു­മ­ന്ന­ദാ­ന­വും ചെ­യ്തു ചെ­ഞ്ച­മ്മേ.

മു­പ്പാ­രു­മ­ട­ക്കി­വാ­ഴും

വൈ­യ്ക്ക­ത്തു പെരുംതൃക്കോവി-​

ലപ്പാ! ഭ­ഗ­വാ­നേ! പോ­റ്റി മ­റ്റി­ല്ലാ­ശ്ര­യം.

മോ­ക്ഷ­ത്തി­നു­വേ­ണ്ടി­യ­ല്ല ക­വി­യു­ടെ പ്രാർ­ത്ഥ­ന. നി­ത്യ­മാ­യ അന്ന ദാ­ന­മാ­ണു് ക­വി­ക്കു­ള്ള ഏ­കാ­ശ്ര­യം. ഇതു് ഒരു മു­ഖ­ക്കു­റി­പ്പാ­യി തു­റ­ന്നു പ്ര­ഖ്യാ­പി­ക്കു­ന്ന­തി­ന്റെ പി­ന്നി­ലു­ള്ള ആർ­ജ്ജ­വം നാം ഇതിനു മു­മ്പു് ഒരു ക­വി­യി­ലും ക­ണ്ടി­ട്ടി­ല്ല. ഇ­ത്ത­ര­മൊ­രു പ്ര­സ്താ­വ­ത്തി­ന്റെ പി­ന്നിൽ നി­റ­യു­ന്ന ഭൗ­തി­ക­ചി­ന്ത കൃ­തി­യിൽ ആ­ദ്യ­ന്തം കാണാം.

  1. അന്ന വ­സ്ത്രാ­ഭ­ര­ണാ­ദി­വർ­ഷ­മർ­ത്ഥി­ക­ളി­ലി­ന്നും മ­ന്ന­വ­രി­ലാ­രാ­നേ­വം ചെ­യ്തീ­ടു­ന്നു­വോ? (അർ­ത്ഥി­കൾ­ക്കു് അ­ന്നാ­ദി ദാ­നം­ചെ­യ്യു­ക എ­ന്ന­താ­ണു് രാ­ജാ­വി­ന്റെ മ­ഹ­ത്വം).
  2. ഭ­ക്തി­യേ­റും ഭ­ഗ­വാ­ങ്ക,ലെ­ങ്കി­ലു­മ­വ­ന്റെ ഭാര്യ ഭർ­ത്താ­വോ­ളം വി­ര­ക്ത­യാ­യി­ല്ല, ഭ­ക്ഷി­ച്ചേ ശ­ക്തി­യു­ള്ളു ശു­ശ്രൂ­ഷി­പ്പാ­നെ­ന്നാ­യി­ട്ടു...
  3. ഇല്ല ദാ­രി­ദ്ര്യാർ­ത്തി­യോ­ളം വ­ലു­താ­യി­ട്ടൊ­രാർ­ത്തി­യും
  4. കാ­വ്യ­ത്തി­ന്റെ ഫ­ല­ശ്രു­തി.

ഇ­ന്നി­ക്ക­ഥ ചൊ­ല്ലു­ന്നോർ­ക്കും ഭ­ക്തി­യോ­ടെ കേൾ­ക്കു­ന്നോർ­ക്കും മ­ന്ദ­മെ­ന്യേ ധ­ന­ധാ­ന്യ സ­ന്തി­തി­യു­ണ്ടാം.

ഭ­ക്ഷി­ച്ചാ­ലേ ശു­ശ്രൂ­ഷി­പ്പാൻ ശ­ക്തി­യു­ണ്ടാ­വു­ക­യു­ള്ള എ­ന്നും, ദാ­രി­ദ്ര്യ­ദുഃ­ഖം­പോ­ലെ മ­റ്റൊ­രു ദുഃഖം ഇല്ല എ­ന്നും ഇക്കഥ കേൾ­ക്കു­ന്ന­വർ­ക്കു ധ­ന­ധാ­ന്യ­സ­മൃ­ദ്ധി ഉ­ണ്ടാ­വും എ­ന്നും പ­റ­യു­ന്ന കവി, ധനം അ­നി­വാ­ര്യ­മാ­ണെ­ന്നും അതു ഭ­ക്തി­ക്കു വി­ഘാ­ത­മ­ല്ല എ­ന്നും വാ­ദി­ക്കു­ന്ന ഭൗ­തി­ക­വാ­ദി­യാ­ണു്. ഈയൊരു സ­മീ­പ­നം ‘ഭാ­ഗ­വ­ത­പു­രാ­ണ’ത്തി­ലെ കു­ചേ­ല­ക­ഥ­യു­ടെ സ­ത്ത­യ്ക്കു­ത­ന്നെ വി­രു­ദ്ധ­മാ­ണു് എന്നു പറയണം. ഭാ­ഗ­വ­ത­ത്തിൽ പ­രീ­ക്ഷ­ത്തി­നു രാ­ജാ­വു് ശു­ക­മ­ഹർ­ഷി­യോ­ടു് ചോ­ദി­ക്കു­ന്നു;

കോ­നു­ശ്രു­ത്വാ സകൃദ്

പ്ര­ഹ്മ­ന്നു­ത്ത­മ ശ്ലോക സ­ദ്ക­ഥാഃ

വി­ര­മേ­ത വി­ശേ­ഷ­ജേ­ഞാ വി­ഷ­ണ്ണഃ

കാ­മ­മാർ­ഗ്ഗ­ണൈഃ (80::2)

കൃ­ഷ്ണ­ക­ഥ കേ­ട്ടി­ട്ടു് ആ­രെ­ങ്കി­ലും ഭോ­ഗ­മാർ­ഗ്ഗ­ത്തിൽ­നി­ന്നും പി­ന്തി­രി­ഞ്ഞി­ട്ടു­ണ്ടോ? ഇ­തി­നു് മ­റു­പ­ടി­യാ­യി­ട്ടാ­ണു് ഭാ­ഗ­വ­ത­നാ­യ കു­ചേ­ല­ന്റെ കഥ ശു­ക­മ­ഹർ­ഷി പ­റ­യു­ന്ന­തു്. ലൗകിക വി­ര­ക്തി കൈ­വ­ന്ന പു­ണ്യാ­ത്മാ­വാ­ണു് ഭാ­ഗ­വ­ത­ത്തി­ലെ കു­ചേ­ലൻ. ഇ­തി­വൃ­ത്ത­ത്തെ പ­രി­ണ­മി­പ്പി­ക്കാ­തെ­യും ക­ഥാ­പാ­ത്ര­ത്തെ മാ­റ്റി­മ­റി­ക്കാ­തെ­യും തന്റെ അ­നു­ഭ­വ­ത്തിൽ നി­ന്നും ഉ­ത്ഭി­ന്ന­മാ­യ സ­വി­ശേ­ഷ­ദർ­ശ­നം ഇ­തി­വൃ­ത്ത­ത്തി­നും പാ­ത്ര­ത്തി­നും നൽകി ആ­വി­ഷ്ക­രി­ക്കാൻ രാ­മ­പു­ര­ത്തു­വാ­ര്യർ­ക്കു ക­ഴി­ഞ്ഞു. ഈ ദർ­ശ­ന­ത്തെ പോ­ഷി­പ്പി­ക്കു­ന്ന വി­ധ­ത്തിൽ ആണു് കവി വ­ഞ്ചി­പ്പാ­ട്ടു് ര­ചി­ക്കു­ന്ന­തു് എ­ന്നു് ഭാ­ഗ­വ­ത­ക­ഥ­യു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തി പ­രി­ശോ­ധി­ച്ചാൽ മ­ന­സ്സി­ലാ­കും.

ഭാ­ഗ­വ­തം ദ­ശ­മ­സ്ക­ന്ധ­ത്തി­ലെ 80, 81 അ­ധ്യാ­യ­ങ്ങ­ളിൽ 86 ശ്ലോ­ക­ങ്ങ­ളിൽ കു­ചേ­ല­ക­ഥ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു. വ­ഞ്ചി­പ്പാ­ട്ടിൽ 698 വരികൾ ഉ­ണ്ടു് എ­ന്നു് സൂ­ചി­പ്പി­ച്ചു­വ­ല്ലോ. കുചേല ക­ഥ­യ്ക്കും വാ­ര്യർ ര­ണ്ടു് പീ­ഠി­ക­കൾ ന­ല്കി­യ­താ­യി കാണാം.

ഒ­ന്നു്:
വ­ഞ്ചി­ഭൂ­പ­ന്റേ­യും തി­രു­വ­ന­ന്ത­പു­ര­ത്തി­ന്റേ­യും വർ­ണ്ണ­ന (96 വരി) 1-96.
ര­ണ്ടു്:
കൃ­ഷ്ണ­ന്റെ അവതാര ലീ­ല­ക­ളു­ടെ വർ­ണ്ണ­ന (132 വരി) 97-228. ഇ­ങ്ങ­നെ 229 വരികൾ, കൃ­തി­യു­ടെ ഏ­താ­ണ്ടു് മു­ന്നി­ലൊ­രു ഭാഗം, കു­ചേ­ല­ക­ഥ­യു­ടെ മു­ഖ­വു­ര­യാ­യി നി­ല­കൊ­ള്ളു­ന്നു. ഇതിനെ സം­ബ­ന്ധി­ച്ചു് പ്രൊഫ. എസു്. ഗു­പ്തൻ­നാ­യർ പ­റ­യു­ന്നു: “സം­ഭ­വ­ങ്ങ­ളു­ടെ അ­നു­പാ­ത­ക്ര­മം നോ­ക്കി­യാൽ ഇ­ത്ര­യും അ­നു­വ­ദ­നീ­യ­മാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല, പക്ഷെ. തന്റെ കൃ­ഷ്ണ­ഭ­ക്തി­ക്കു അ­ങ്ങ­നെ­യൊ­രു നീർ­ച്ചാ­ലു വെ­ട്ടി­ക്കൊ­ടു­ക്കാ­ന­ല്ലെ­ങ്കിൽ പി­ന്നെ ഈ കാ­വ്യ­ത്തി­നു് എന്തു പ്ര­സ­ക്തി­യെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാവം.” (‘വി­ട്ടു­പോ­യ ക­ണ്ണി­കൾ’ സാ­ഹി­ത്യ­ച­രി­ത്രം പ്ര­സ്ഥാ­ന­ങ്ങ­ളി­ലൂ­ടെ പുറം 703) ഇ­തു­കൊ­ണ്ടു് കവി മ­റ്റ­ന്തെ­ല്ലാം നേടി? കൃ­ഷ്ണ­ന്റെ അ­വ­താ­ര­ങ്ങൾ വർ­ണ്ണി­ക്കു­ന്ന ഭാ­ഗ­ത്തു കു­ചേ­ല­ക­ഥ­യ്ക്കു മു­മ്പു­ള്ള 9 ഭാഗവത ക­ഥാം­ശ­ങ്ങ­ളും 6 ഭാ­ര­ത­യു­ദ്ധ­ക­ഥാം­ശ­ങ്ങ­ളും ഉൾ­ച്ചേർ­ത്തു കവി ഇ­തി­ഹാ­സ­പു­രാ­ണ­ങ്ങ­ളിൽ നി­റ­ഞ്ഞു നി­ല്ക്കു­ന്ന കൃ­ഷ്ണ­ന്റെ വ്യ­ക്തി­ത്വ­ത്തി­ന്റെ സ­മ്ര­ഗ­ത ഓർ­മ്മി­പ്പി­ക്കു­ന്നു. ഇതിൽ തന്നെ കവി പ്ര­ത്യ­ക­ശ്ര­ദ്ധ­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു ആ­ശ്രി­ത­രെ ര­ക്ഷി­ക്കു­ന്ന­തിൽ അ­ധർ­മ്മം­പോ­ലും ചെ­യ്യാൻ മ­ടി­ക്കാ­ത്ത കൃ­ഷ്ണ­ന്റെ വാ­ത്സ­ല്യ­ത്തെ­യാ­ണു്.

എളിയ പു­റ­ത്തേ നിൽപൂ

കൃ­ഷ്ണ­നെ­ല്ലാ­വ­രെ­ക്കൊ­ണ്ടും

ഞെ­ളി­യു­ന്ന ജ­ന­ങ്ങ­ളെ ഞെ­രി­പ്പാൻ കൂടും.

ഭാ­ഗ­വ­ത­ത്തിൽ ഉള്ള നാലു സ­ന്ദർ­ഭ­ങ്ങ­ളെ കവി കു­ചേ­ല­വൃ­ത്ത­ത്തിൽ സ്വീ­ക­രി­ക്കാ­തെ വി­ടു­ന്നു­ണ്ടു്. അ­തി­ലൊ­ന്നു് കു­ചേ­ലൻ ധ­നാ­ദി­ഐ­ശ്വ­ര്യ മാർ­ഗ്ഗ­ത്തിൽ വി­ര­ക്തി വ­രു­ന്നു എ­ന്ന­താ­ണു്. (81:37, 38) വി­ഭൂ­തി കൃ­ഷ്ണ­ഭ­ക്തി­ക്കു ത­ട­സ്സ­മാ­യി വർ­ത്തി­ക്കു­മെ­ന്നു് ക­രു­തി­യാ­ണു് കു­ചേ­ലൻ വി­രാ­ഗി­യാ­യി­ത്തീർ­ന്ന­തു്. എ­ന്നാൽ വ­ഞ്ചി­പ്പാ­ട്ടി­ലെ കു­ചേ­ലൻ വി­ര­ക്ത­നാ­വു­ന്നി­ല്ല.

‘കു­ചേ­ല­നും പ്രേ­യ­സി­ക്കും

സ­മ്പ­ത്തു­ണ്ടാ­യ­തിൽ തത്ര

കു­ശേ­ശ­യ­ലോ­ച­ന­ങ്കൽ പ­ത്തി­ര­ട്ടി­ച്ചു.’

സ­മ്പ­ത്തു­ണ്ടാ­കു­മ്പോൾ ഭക്തി കൂ­ടു­ക­യേ ചെ­യ്യൂ എ­ന്നാ­ണു് ക­വി­യു­ടെ പക്ഷം. വാ­ര്യർ ഇ­ത്ര­യും കുടി പ­റ­യു­ന്നു.

കു­ചേ­ലീ­യ­മാ­യ ഭക്തി

കൃ­ഷ്ണ­നൈ­ക്യം കൊ­ടു­ത്താ­ലും

കൃ­ശേ­ത­ര­ത­ര­മാ­യി കടം ശേ­ഷി­ച്ചു.

സ­മ്പൂർ­ണ്ണ­മാ­യ ഭ­ക്തി­ക്കു ധനം ത­ട­സ്സ­മ­ല്ല. എ­ന്നു­മ­ല്ല, ധ­നം­കൊ­ണ്ടു വീ­ട്ടി­ത്തീർ­ക്കാ­വു­ന്ന ക­ട­മ­ല്ല ഭക്തി.

ഭാ­ഗ­വ­ത­ത്തെ അ­പേ­ക്ഷി­ച്ചു് വ­ഞ്ചി­പ്പാ­ട്ടിൽ കവി വി­പു­ലീ­ക­രി­ച്ച ഭാ­ഗ­ങ്ങൾ ദ്വാ­ര­കാ­വർ­ണ്ണ­ന­യും കു­ചേ­ല­ന്റെ ചി­ന്ത­യു­മാ­ണു്. ഭാ­ഗ­വ­ത­ത്തിൽ രണ്ടു ശ്ലോ­ക­ത്തിൽ മാ­ത്രം ഒ­തു­ങ്ങി­നിൽ­ക്കു­ന്ന (80:16.17) ല­ഘു­വി­വ­ര­ണം വ­ഞ്ചി­പ്പാ­ട്ടിൽ 55 വ­രി­യാ­യി വി­ക­സി­ക്കു­ന്നു. നി­ഷ്ക്ക­ള­ങ്ക­നാ­യ ദ­രി­ദ്ര­ന്റെ മു­മ്പിൽ വി­സ്മ­യ­ത്തി­ന്റെ മ­ഹാ­പ്ര­പ­ഞ്ചം വ­ന്നു­ദി­ച്ച­തു­പോ­ലെ­യാ­ണു് കു­ചേ­ല­ന്റെ ക­ണ്ണു­ക­ളി­ലൂ­ടെ കാ­ണു­ന്ന ന­ഗ­ര­ത്തി­ന്റെ വർ­ണ്ണ­ന. കു­ചേ­ല­ചി­ന്ത രണ്ടു സ­ന്ദർ­ഭ­ത്തി­ലു­ണ്ടു്. കാണാൻ പോ­കു­മ്പോ­ഴും തി­രി­ച്ചു­വ­രു­മ്പോ­ഴും ഭാ­ഗ­വ­ത­ത്തിൽ കു­ചേ­ല­ന്റെ ചിന്ത ഒരു ശ്ലോ­ക­ത്തി­ലൊ­തു­ങ്ങു­ന്നു.

സ താ­നാ­ദാ­യ വി­പ്രാ­ഗ്ര്യഃ

പ്ര­യ­യൗ ദ്വാ­ര­കാം കില,

കൃഷ്ണ സ­ന്ദർ­ശ­നം മഹ്യാ

കഥാം സ്യാ­ദി­തി­ചി­ന്ത­യൻ (15)

എ­ങ്ങ­നെ കൃ­ഷ്ണ­നെ കാ­ണാ­നാ­കും എ­ന്നോർ­ത്തു ദ്വാ­ര­ക­യി­ലെ­ത്തി എ­ന്നു­മാ­ത്ര­മാ­ണു് ആ പ­രാ­മർ­ശം. വ­ഞ്ചി­പ്പാ­ട്ടി­ലേ­ക്കു­വ­രു­മ്പോൾ 20 വ­രി­യിൽ കു­ചേ­ല­ചി­ന്ത വ്യാ­പി­ച്ചു കി­ട­ക്കു­ന്നു.

“നാളെ നാ­ളെ­യെ­ന്നാ­യി­ട്ടു

ഭഗവാനെക്കാണ്മാനിത്ര-​

നാളും പു­റ­പ്പെ­ടാ­ത്ത

ഞാ­നി­ന്നു ചെ­ല്ലു­മ്പോൾ

നാളിക ന­യ­ന­നെ­ന്തു

തോ­ന്നു­മോ ഇന്നു ന­മ്മോ­ടു്!

നാ­ളീ­കം ക­രി­മ്പ­ന

മേ­ലെ­യ്ത­പോ­ലെ­യോ?

ദേശിക ദ­ക്ഷി­ണ ക­ഴി­ഞ്ഞ­തിൽ­പ്പി­ന്നെ

കാ­ണാ­ത്ത ഞാൻ

ദേ­വ­ദേ­വ­നാ­ലർ­ത്ഥി­ക്ക­പ്പെ­ടു­മെ­ങ്കി­ലും

ദാ­ശാർ­ഹ­നെൻ ദാ­രി­ദ്ര്യ­മൊ­ഴി­ച്ച­യ­പ്പാൻ

ബന്ധം വേണ്ട

ദാസ്യ സ­ഖ്യാ­ദി­ക­ളോ

നി­ത്യ­ന്മാർ­ക്കു­ണ്ടാ­മോ?

താണു പ­ണ്ടു­ണ്ടാ­യ

സാ­പ്ത­പ­ദീ­നം തന്നേ പ­റ­ഞ്ഞു

കാ­ണു­മ്പോ­ള­ഖി­ലേ­ശ­നോ­ടി­ര­പ്പ­നി­വൻ

ദ്രോ­ണർ ദ്രു­പ­ദ­നാ­ലെ­ന്ന

പോലെ നിന്ദിക്കപ്പെടുക-​

വേ­ണ­മെ­ന്നി­ല്ലാ­ദ്യ­ന­ല്ലേ പ്ര­ഭു­വ­ല്ല­ല്ലോ?

എ­ന്നു­തു­ട­ങ്ങി ആ­ക്ഷേ­പ­സ­മാ­ധാ­നം ചെ­യ്യു­ന്ന ഭാഗം ദ­രി­ദ്ര­ന്റെ ലോ­ല­വും വി­ഭ്രാ­ത്മ­ക­വു­മാ­യ മാ­ന­സി­കാ­വ­സ്ഥ അ­നാ­വ­ര­ണം ചെ­യ്യു­ന്നു. ഉ­ത്ക­ണ്ഠാ­കു­ല­മാ­ണു് കു­ചേ­ല­ന്റെ അ­ങ്ങോ­ട്ടു­ള്ള യാ­ത്ര­യെ­ങ്കിൽ തി­രി­ച്ചു­വ­രു­മ്പോൾ പ­ശ്ചാ­ത്താ­പാർ­ദ്ര­മാ­യ വി­ചാ­ര­മാ­ണു് കു­ചേ­ല­നിൽ നി­റ­യു­ന്ന­തു്.

“ഓർ­ത്താ­ലെ­ന്റെ ദാ­രി­ദ്ര്യം

തീർ­ത്ത­യ­ച്ചേ­നേ അർ­ത്ഥി­ച്ചെ­ങ്കിൽ

ആർ­ത്ത­പാ­രി­ജാ­ത,

മ­തൊ­ന്ന­യർ­ത്തു­പോ­യി

പേർ­ത്ത­ങ്ങോ­ട്ടു ചെ­ല്ലു­ക­യും,

കഷ്ടം! വ­ഴി­ക്ക­ണ്ണും­തോർ­ത്തു

കാ­ത്തി­രി­ക്കും പ­ത്നി­യോ­ടെ­ന്തു­ര­ചെ­യ്യേ­ണ്ടു.

ജന്മം വ്യർ­ത്ഥ­മാ­ക്കി­പ്പ­തി­വ്ര­ത­യെ­പ്പ­ട്ടി­ണി­ക്കി­ട്ട

ക­ല്മ­ഷ­വാ­നു­ണ്ടോ ഗതി മു­ക്ത­നാ­യാ­ലും?

താ­നെ­ന്ന­പോ­ലെ കൃ­ഷ്ണ­നും എ­ന്തെ­ങ്കി­ലും ത­ന്ന­യ­യ്ക്കേ­ണ്ട കാ­ര്യം ചോ­ദി­ക്കാൻ മ­റ­ന്നു­പോ­യി എ­ന്നാ­ണു് കു­ചേ­ലൻ ചി­ന്തി­ക്കു­ന്ന­തു്. ഇതേ സ­ന്ദർ­ഭ­ത്തിൽ ഭാ­ഗ­വ­ത­ത്തി­ലെ കു­ചേ­ലൻ ചി­ന്തി­ക്കു­ന്ന­തു്, ധനം നല്കി തന്നെ അ­നു­ഗ്ര­ഹി­ക്കാ­ത്ത­തു് കൃ­ഷ്ണ­ഭ­ക്തി ശോ­ഷി­ച്ചു പോകും എന്നു ക­രു­തി­യാ­ണു് എ­ന്ന­ത്രേ. ഈ രണ്ടു ചി­ന്ത­യി­ലൂ­ടെ­യും യ­ഥാർ­ത്ഥ ദ­രി­ദ്ര­ന്റെ വി­ലോ­ല­ശു­ഭ്ര­മാ­യ മ­ന­സ്സി­ന്റെ അ­പൂർ­വ്വ­മാ­യ വി­കാ­ര­ദീ­പ്തി വാ­ര്യർ ഒ­പ്പി­യെ­ടു­ത്തി­രി­ക്കു­ന്നു. പി. കെ. പ­ര­മേ­ശ്വ­രൻ­നാ­യർ പ­റ­യു­ന്നു; ‘യാ­ത്രാ­മാ­ധ്യേ ഉള്ള കു­ചേ­ല­ന്റെ അ­ത്മ­ഗ­ത­ത്തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന മ­ന­ശ്ശാ­സ്ത്ര­ബോ­ധം, പ്ര­ഭു­ജ­ന­ങ്ങ­ളെ ആ­ശ്ര­യി­ക്കാൻ പോ­യി­ട്ടു­ള്ള സാ­ധു­ക്ക­ളു­ടെ അ­നു­ഭ­വ­ങ്ങൾ നേ­രി­ട്ട­റി­ഞ്ഞി­ട്ടു­ള്ള­വർ­ക്കു മാ­ത്ര­മേ ആ­വി­ഷ്ക്ക­രി­ക്കാൻ സാ­ധ്യ­മാ­കു’ (ആ­ധു­നി­ക മ­ല­യാ­ള­സാ­ഹി­ത്യം പുറം 75).

രാ­മ­പു­ര­ത്തു വാ­ര്യർ ഭാ­ഗ­വ­ത­ത്തി­ലി­ല്ലാ­ത്ത മൂ­ന്നു സ­ന്ദർ­ഭ­ങ്ങൾ സൃ­ഷ്ടി­ച്ചു വ­ഞ്ചി­പ്പാ­ട്ടിൽ സം­യോ­ജി­പ്പി­ച്ചി­ട്ടു­ണ്ടു്. ഒ­ന്നു്: തന്റെ വീടു് ര­ണ്ടാം ദ്വാ­ര­ക­യാ­യി മാ­റി­യ­തു­ക­ണ്ടു് ആ­ശ്ച­ര്യ­സ്തി­മി­ത­നാ­യി നി­ല്ക്കു­ന്ന കു­ചേ­ല­നോ­ടു് പത്നി പ­റ­യു­ന്ന ഭാഗം. ര­ണ്ടു്: കു­ചേ­ല­പ­ത്നി­യു­ടെ വി­വ­ര­ണം കേട്ട കു­ചേ­ല­ന്റെ പ്ര­തി­ക­ര­ണം ആ­വി­ഷ്ക­രി­ക്കു­മ്പോൾ കൃ­ഷ്ണ­നെ സ്തു­തി­ക്കു­ന്ന­താ­യി കവി വർ­ണി­ക്കു­ന്ന ഭാഗം. പ­ന്ത്ര­ണ്ടു വ­രി­യി­ലു­ള്ള നാ­മോ­ച്ചാ­ര­ണ­വും (633-644) പ­തി­ന്നാ­ലു­വ­രി­യിൽ (647-660) ദ­ശാ­വ­താ­ര­വർ­ണ­ന­യും ഉൾ­പ്പെ­ടെ 36 വ­രി­യിൽ ആ ഭ­ക്തി­വാ­ങ്മ­ധു­നി­റ­ഞ്ഞു നി­ല്ക്കു­ന്നു. മൂ­ന്നു്: ഇ­ര­ന്നു നടന്ന വി­പ്ര­നാ­രി പി­ന്നീ­ടു്, വ­രു­ന്ന­വർ­ക്കൊ­ക്കെ വ­സ്ത്രാ­ഭ­ര­ണ­ങ്ങ­ളും അ­ന്ന­വും ദാനം ചെ­യ്യു­ന്ന­താ­യി വാ­ര്യർ പ്ര­തി­പാ­ദി­ക്കു­ന്നു. കു­ചേ­ല­ഭ­വ­ന­ത്തി­ലും ഹ­സ്തി­ന­പു­രി­യി­ലും വാ­ദ്യ­ഘോ­ഷ­വും നാ­മോ­ച്ചാ­ര­ണ­വും നി­ര­ന്ത­രം മു­ഴ­ങ്ങി­ക്കേൾ­ക്കു­ന്നു.

ഇവ കൂ­ടാ­തെ പ്രാ­ധാ­ന്യം കു­റ­ഞ്ഞ ല­ഘു­പ­രി­ഷ്ക­ര­ണ­ങ്ങ­ളും ക­വി­വ­രു­ത്തി­യി­ട്ടു­ണ്ടു്.

ഈ പ­രി­ഷ്കാ­രം­കൊ­ണ്ടു് ക­വി­ക്കു്, ആദ്യം വി­വ­രി­ച്ച­വി­ധം, തന്റെ പ്ര­ത്യേ­ക ദർശനം ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കാൻ സാ­ധി­ക്കു­ന്നു. ഐ­ശ്വ­ര്യ­ത്തോ­ടു­കൂ­ടി ഇ­ഹ­ലോ­ക­ത്തിൽ ജീ­വി­ച്ചു് ഒപ്പം അ­വ്യാ­ജ മ­ധു­ര­മാ­യ ഭ­ക്തി­നി­ല­നിർ­ത്തു­ക­യും ചെ­യ്താൽ ഉ­ണ്ടാ­കു­ന്ന കൈ­വ­ല്യ­മാ­ണു് ക­വി­യു­ടെ സ­ങ്കൽ­പ­ത്തി­ലു­ള്ള സ­മ്പൂർ­ണ്ണ ജീ­വി­തം.

‘ദാ­ന­ധർ­മ്മ­ങ്ങ­ളും ചെ­യ്തു ദമ്പതിമാരിരുവരു-​

മാ­ന­ന്ദി­ച്ചി­ട്ടാ­ല­യ­ത്തി­ല­നേ­ക­കാ­ലം

മാ­നേ­ത­ര­ഹ­രി ര­തി­യോ­ടു­കൂ­ടി വാണിട്ടവ-​

സാ­ന­ത്തി­ങ്കൽ കൈ­വ­ല്യം ല­ഭി­ക്ക­യും ചെ­യ്തു.’

ഇ­ഹ­ലോ­ക­ജീ­വി­ത­ത്തെ യാ­ഥാർ­ത്ഥ്യ­മാ­യും, ഈ ഭൂ­മി­യിൽ നി­ന്നും നേ­ടു­ന്ന സു­ഖ­ത്തെ അർ­ത്ഥ­പൂർ­ണ്ണ­മാ­യും കാ­ണു­ന്ന ഒരു വീ­ക്ഷ­ണം കു­ചേ­ല­ക­ഥ­യെ അ­വ­ലം­ബ­മാ­ക്കി രൂ­പ­പ്പെ­ടു­ത്തു­വാ­നാ­ണു രാ­മ­പു­ര­ത്തു വാ­ര്യർ മു­ഖ്യ­മാ­യും ശ്ര­ദ്ധി­ച്ചി­ട്ടു­ള്ള­തു്. ഈയൊരു വീ­ക്ഷ­ണം ഇ­തി­വൃ­ത്ത­ത്തി­നു് അ­ന്യ­മാ­യി തോ­ന്നാ­ത്ത­തു ക­വി­യു­ടെ അ­നു­ഭൂ­തി ഇ­തി­വൃ­ത്ത­ത്തിൽ സ­മ്പൂർ­ണ്ണ­മാ­യും ല­യി­ച്ച­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു്. ഇ­വി­ടെ­യാ­ണു്, കവി ദ­രി­ദ്ര­നാ­യി­രു­ന്നു എ­ന്നും രാ­ജാ­വിൽ­നി­ന്നും എ­ന്തെ­ങ്കി­ലും ല­ഭി­ക്കാൻ­വേ­ണ്ടി­ത­ന്നെ­യാ­ണു് ഈ കൃതി ര­ചി­ച്ച­തു് എ­ന്നു­മു­ള്ള ഐ­തീ­ഹ്യ­ത്തി­ന്റെ പ്ര­സ­ക്തി. പണം കി­ട്ടാൻ ദീ­പ­സ്തം­ഭം മ­ഹാ­ശ്ച­ര്യ­മാ­ണു് എന്നു പ­റ­യേ­ണ്ട­തു­ണ്ടെ­ങ്കിൽ ദീ­പ­സ്തം­ഭം മ­ഹാ­ശ്ച­ര്യം ത­ന്നെ­യാ­ണു് എ­ന്നു് തു­റ­ന്നു­പ­റ­യു­ക­യാ­ണു് ഇവിടെ വാര്യർ-​കുഞ്ചൻനമ്പ്യാരുടെ തു­റ­ന്നു­പ­റ­യൽ മ­റ്റൊ­രു രീ­തി­യിൽ ന­ട­ത്തി­യി­രി­ക്കു­ന്നു എ­ന്നു­മാ­ത്രം. മാർ­ത്താ­ണ്ഡ­വർ­മ്മ രാ­ജാ­വി­നെ വി­ഷ്ണു­വി­ന്റെ അ­വ­താ­ര­മാ­യും തു­ടർ­ന്നു കൃ­ഷ്ണ­നാ­യും തന്നെ കു­ചേ­ല­നാ­യും കൽ­പി­ച്ചു­കൊ­ണ്ടു് ര­ചി­ച്ച ഒരു ശ്ലോ­കം രാ­ജാ­വി­നു ഇ­ഷ്ട­പ്പെ­ട്ട­താ­യും അ­തി­ന്റെ ഫ­ല­മാ­യാ­ണു് വ­ഞ്ചി­പ്പാ­ട്ടു് ര­ചി­ക്കാൻ രാ­ജ­ക­ല്പ­ന ഉ­ണ്ടാ­യ­തെ­ന്നും ഒരു വാ­ദ­മു­ണ്ടു്. (ഡോ. എം. ലീ­ലാ­വ­തി. മ­ല­യാ­ള­ക­വി­താ സാഹിത്യചരിത്രം-​പുറം 152). ‘ഏ­താ­യാ­ലും വാ­ര്യ­രു­ടെ ഉ­പ­മ­യ്ക്കു് ക­ന­ത്ത­വി­ല കി­ട്ടി എ­ന്നർ­ത്ഥം.’ സാ­ധാ­ര­ണ രാ­ജ­സ്തു­തി­ക­ളി­ലെ അ­ല­ങ്കാ­ര­ക­ല്പ­ന­യാ­യി വ­ഞ്ചി­പ്പാ­ട്ടി­ലെ സ­ങ്ക­ല്പ­ന­ത്തെ കാണാൻ ക­ഴി­യു­ക­യി­ല്ല. കാരണം കു­ചേ­ല­ന്റെ അ­വ­സ്ഥ­യു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ച ക­വി­യു­ടെ സ്വാ­ഭാ­വി­ക­മാ­യ മാ­ന­സി­ക നി­ല­യിൽ­നി­ന്നും ഉദയം കൊ­ണ്ട­താ­ണു് ആ കല്പന. കു­ചേ­ലൻ ചി­പി­ട­കം നൽകി ഐ­ശ്വ­ര്യം സാ­ക്ഷാ­ത്ക്ക­രി­ച്ച­തു­പോ­ലെ ത­നി­ക്കും ഭൗ­മ­സൗ­ഭാ­ഗ്യം നു­ക­രാ­നു­ള്ള സ­മ്പ­ത്തു് നൽ­കേ­ണ­മേ എന്ന അർ­ത്ഥ­ന­യു­ടെ മു­ഴ­ക്കം വ്യം­ഗ്യ­ഭം­ഗി­യാർ­ന്ന ഭാ­വ­നാ­വി­നി­യോ­ഗ­ത്തി­ലൂ­ടെ ന­മു­ക്കു് ഈ കൃ­തി­യിൽ കേൾ­ക്കാ­നാ­കും. അ­തു­കൊ­ണ്ടു­ത­ന്നെ ഇരു അ­ല­ങ്കാ­ര­ക­ല്പ­ന­യു­ടെ ത­ല­ത്തിൽ­നി­ന്നു­യർ­ന്നു് ദ­രി­ദ്ര­ന്റെ ആത്മ നി­വേ­ദ­ന­ത്തി­ന്റെ ഹൃ­ദ­യോ­ന്മാ­ദി­യാ­യ ആ­വി­ഷ്കാ­ര­മാ­യി മാ­റു­ന്നു. ഈ നി­ല­യ്ക്കു് നി­രീ­ക്ഷി­ക്കു­മ്പോ­ഴാ­ണു് വ­ഞ്ചി­പ്പാ­ട്ടു­കാ­രൻ സ്വ­ന്ത­മാ­യി ഉൾ­ച്ചേർ­ത്ത ഒരു ഭാഗം പ്ര­സ­ക്ത­മാ­യി­ത്തീ­രു­ന്ന­തു്. കു­ചേ­ല­പ­ത്നി അ­ഗ­തി­കൾ­ക്കു് അ­ന്ന­വും മ­റ്റും ദാനം ചെ­യ്യു­ന്ന­താ­ണു് ആ ഭാഗം.

‘ഇ­ര­ന്ന­വ­ലു­ണ്ടാ­ക്കി­യ വി­പ്ര­കു­ടും­ബി­നി­ചി­ത്രം

വ­രു­ന്ന­വർ­ക്കെ­ല്ലാം വ­സ്ത്രാ­ഭ­ര­ണ­ങ്ങ­ളും

വി­രു­ന്നൂ­ട്ടും വേ­ണ്ടു­ന്ന­തൊ­ക്കെ­യും ക­ഴി­ച്ചു­തു­ട­ങ്ങി

പ­ര­ന്ന­ന്നു ദിനം തോ­റു­മ­തി­ര­സ­വും.’

ഏതു് യാ­ച­ക­നാ­ണു് താൻ ധ­ന­മാർ­ജ്ജി­ച്ചു് ത­ന്നെ­ക്കാ­ണാൻ വ­രു­ന്ന­വർ­ക്കു് ലോ­ഭ­മെ­ന്നേ ധ­ന­ധാ­ന്യാ­ദി­കൾ ദാനം ചെ­യ്യു­ന്ന­തു് സ്വ­പ്നം കാ­ണാ­തി­രി­ക്കു­ക? അ­തി­നാൽ മേൽ­വി­വ­രി­ച്ച വരികൾ ക­വി­യു­ടെ­ത­ന്നെ സ്വ­പ്ന­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­യി­ത്തീ­രു­ന്നു. ഇ­തി­വൃ­ത്ത­ചൈ­ത­ന്യ­വു­മാ­യു­ള്ള ക­വി­മ­ന­സ്സി­ന്റെ താ­ദാ­ത്മ്യ­ത്തി­ന്റെ മ­റ്റൊ­രു ഫ­ല­മാ­ണി­തു്.

പു­രാ­ണ­ത്തി­ലെ ക­ഥാ­പ­ര­മാ­യ കേ­വ­ല­മൂ­ല്യം ന­ഷ്യ­പ്പെ­ടു­ത്തി ഉ­യർ­ന്ന ത­ല­ത്തി­ലു­ള്ള ആ­ത്മാ­വി­ഷ്കാ­ര­ത്തി­നു് ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ക എ­ന്ന­തു് സാ­മാ­ന്യ­മാ­യി പ­റ­ഞ്ഞാൽ ആ­ധു­നി­ക­കാ­ല­ത്തു ക­ണ്ടു­വ­രു­ന്ന പ്ര­വ­ണ­ത­യാ­ണു്. എ­ന്നാൽ പ­തി­നെ­ട്ടാം ശ­ത­ക­ത്തിൽ ഇ­ത്ത­ര­മൊ­രു രീതി അ­പൂർ­വ്വം ത­ന്നെ­യാ­ണു്. പു­രാ­ണേ­തി­വൃ­ത്ത­ത്തെ പു­ന­രാ­വി­ഷ്ക­രി­ക്കു­മ്പോൾ ചില നൂ­ത­നാ­ല­ങ്കാ­ര­ങ്ങ­ളും പു­ത്തൻ ര­സി­ക­ത്വ­ങ്ങ­ളും മ­റ്റും കോർ­ത്തി­ണ­ക്കി ആ­കെ­ക്കൂ­ടി ആ­സ്വാ­ദ്യ­മാ­ക്കു­ന്ന രീ­തി­യാ­ണു് അന്നു വരെ നി­ല­നി­ന്നി­രു­ന്ന­തു്. വ­ഞ്ചി­പ്പാ­ട്ടി­നു­ശേ­ഷ­വും കു­റേ­ക്കാ­ല­ത്തേ­യ്ക്കു് ഇ­തു­ത­ന്നെ­യാ­യി­രു­ന്നു അവസ്ഥ. ഇ­വി­ടെ­യാ­ണു് ഈ കാ­വ്യ­ത്തി­ന്റെ ച­രി­ത്ര­പ്രാ­ധാ­ന്യം. അ­ല­ങ്കാ­ര­പ­ര­മാ­യ ആർ­ഭാ­ട­ത്തി­ന്റെ സ്ഥാ­ന­ത്തു മാ­ന­സി­ക­യാ­ഥാർ­ത്ഥ്യ­ത്തെ പു­നഃ­സൃ­ഷ്ടി­ക്കാ­നു­ള്ള ഭാ­വ­ന­യും, ഭാ­വ­സാ­ന്ദ്ര­മാ­യ രം­ഗ­ങ്ങൾ ചി­ത്രീ­ക­രി­ക്കാ­നു­ള്ള ശ­ക്തി­യും കവി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു് നോ­ക്കു­ക. അ­സാ­ധാ­ര­ണ­മാ­യ­തും തന്റെ മ­ന­സ്സി­നെ ആ­ഴ­ത്തിൽ സ്പർ­ശി­ക്കു­ന്ന­തു­മാ­യ രം­ഗ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്നേ­ട­ത്തു ഭാ­വ­ന­യു­ടേ­യും വി­കാ­ര­ത്തി­ന്റെ­യും സ­മു­ചി­ത­മാ­യ പ­രി­ണ­യം ദർ­ശി­ക്കാൻ ക­ഴി­യു­ന്നു.

ഇ­പ്പ­റ­ഞ്ഞ­തി­നു് ഏ­റ്റ­വും ഉ­ചി­ത­മാ­യ ഉ­ദാ­ഹ­ര­ണം കു­ചേ­ലൻ ദ്വാ­ര­കാ­പു­രി­യിൽ എ­ത്തു­ന്ന­തും തു­ടർ­ന്നു് ല­ഭി­ക്കു­ന്ന അ­സാ­ധാ­ര­ണ­മാ­യ സ്വീ­ക­ര­ണ­പ­രി­ച­ര­ണ­ങ്ങ­ളു­മാ­ണു്.

പ­ട്ടി­ണി­കൊ­ണ്ടു­മെ­ലി­ഞ്ഞ

പ­ണ്ഡി­ത­നു കു­ശ­സ്ഥ­ലീ

പ­ട്ട­ണം ക­ണ്ട­പ്പോ­ഴേ

വി­ശ­പ്പും ദാ­ഹ­വും

പെ­ട്ടെ­ന്ന­ക­ന്നു­വെ­ന്ന­ല്ല

ഭ­ക്തി­കൊ­ണ്ടെ­ന്നി­യേ പണി-

പ്പെ­ട്ടാ­ലു­മൊ­ഴി­യാ­ത്ത

ഭ­വാർ­ത്തി­യും തീർ­ന്നു.

രാ­മാ­നു­ജാ­ഞ്ചി­ത രാ­ജ­ധാ­നി

സൽ­ക്ക­രി­ച്ചേ­കി­യ

രോ­മാ­ഞ്ച­ക്കു­പ്പാ­യ­മീ­റ­നാ­യി ചെ­ഞ്ചെ­മ്മേ

സീ­മാ­തീ­താ­ന­ന്ദാ­ശ്രു­വിൽ

കു­ളി­ക്ക­കൊ­ണ്ടു കുചേല-​

ചോ­മാ­തി­രി­ക്ക­തു ചു­മ­ടാ­യി­ച്ച­മ­ഞ്ഞു

ഭ­ക്തി­യാ­യ കാ­റ്റു

കൈ­ക­ണ­ക്കി­ലേ­റ്റു പെ­രു­കി­യ

ഭാ­ഗ്യ­പാ­രാ­വാ­ര ഭം­ഗ­പ­ര­മ്പ­ര­യാ

ശ­ക്തി­യോ­ടു­കൂ­ടി­വ­ന്നു മാ­റി­മാ­റി­യെ­ടു­ത്തി­ട്ടു

ശാർ­ങ്ഗി­യു­ടെ പു­ര­ദ്വാ­രം പൂ­കി­ക്ക­പ്പെ­ട്ടു

അ­ന്ത­ണ­നെ­ക്ക­ണ്ടി­ട്ടു സ­ന്തോ­ഷം

കൊ­ണ്ടോ; തസ്യ ദൈ­ന്യം

ചി­ന്തി­ച്ചി­ട്ടു­ള്ളി­ലു­ണ്ടാ­യ സ­ന്താ­പം­കൊ­ണ്ടോ;

എ­ന്തു­കൊ­ണ്ടോ ശാരി

ക­ണ്ണു­നീ­ര­ണി­ഞ്ഞു, ധീ­ര­നാ­യ

ചെ­ന്താ­മ­ര­ക്ക­ണ്ണ­നു­ണ്ടോ ക­ര­ഞ്ഞി­ട്ടു­ള്ളു?

പ­ള്ളി­മ­ഞ്ച­ത്തി­ന്നു വെ­ക്ക­മു­ത്ഥാ­നം

ചെ­യ്തി­ട്ടു പക്ക-

ലുള്ള പ­രി­ജ­ന­ത്തോ­ടു­കൂ­ടി മു­കു­ന്ദൻ

ഉ­ള്ള­ഴി­ഞ്ഞു താ­ഴ­ത്തെ­ഴു­ന്ന­ള്ളി, പൗ­ര­വ­ര­ന്മാ­രും

വെ­ള്ളം­പോ­ലെ ചു­റ്റും­വ­ന്നു വ­ന്ദി­ച്ചു­നി­ന്നു

പാ­രാ­വാ­ര ക­ല്പ­പ­രി­വാ­ര­ത്തോ­ടു­കു­ടി ഭക്ത-

പാ­രാ­യ­ണ­നാ­യ നാ­രാ­യ­ണ­നാ­ശ്ച­ര്യം

പാ­രാ­തെ­ചെ­ന്നെ­തി­രേ­റ്റു കു­ചേ­ല­നെ; ദീ­ന­ദ­യാ

പാ­ര­വ­ശ്യ­മേ­വം മ­റ്റൊ­രീ­ശ്വ­ര­നു­ണ്ടോ?

മാ­റ­ത്തെ വി­യർ­പ്പു­വെ­ള്ളം

കൊ­ണ്ടു നാറും സ­തീർ­ത്ഥ്യ­നെ

മാ­റ­ത്തു­ണ്മ­യോ­ടു ചേർ­ത്തു ഗൗഢം പു­ണർ­ന്നു

കൂ­റു­മു­ലം തൃ­ക്കൈ­ക്കൊ­ണ്ടു പാദം ക­ഴു­കി­ച്ചു പരൻ

ഭ­ള്ളൊ­ഴി­ഞ്ഞു ഭഗവതി വെ­ള്ള­മൊ­ഴി­ച്ചു

തു­ള്ളി­യും പാ­ഴിൽ­പ്പോ­കാ­തെ

പാ­ത്ര­ങ്ങ­ളി­ലേ­റ്റു തീർ­ത്ഥ

മു­ള്ള­തു­കൊ­ണ്ടു ത­നി­ക്കു­മാർ­ക്കും ത­ളി­ച്ചു.

കു­ചേ­ലൻ ല­ഭി­ച്ച പ­രി­ച­ര­ണം വി­ഭാ­വ­നം ചെ­യ്യു­മ്പോൾ, ഒരു ദ­രി­ദ്രൻ കാം­ക്ഷി­ക്കു­ന്ന സ്വ­പ്ന­തു­ല്യ­മാ­യ അ­വ­സ്ഥ­യു­മാ­യി സ­മാ­ന­മാ­യ അ­നു­ഭൂ­തി സം­ഭ­രി­ച്ചു­വെ­ച്ച ക­വി­ഹൃ­ദ­യം സാ­ത്മ്യം പ്രാ­പി­ക്കു­ന്ന­തി­ന്റെ ഫ­ല­മാ­യാ­ണു്, ഇ­ത്ത­രം രം­ഗ­ങ്ങൾ വി­കാ­രോർ­ജ്ജം വി­കി­ര­ണം ചെ­യ്തു തേ­ജോ­മ­യ­നാ­യി­ത്തീ­രു­ന്ന­തു്. വൈ­യ­ക്തി­ക­ത­യു­ടേ­യും വി­കാ­ര­ത്തി­ന്റേ­യും ആ­ധി­ക്യ­മാ­ണു് നാം ഇവിടെ കാ­ണു­ന്ന­തു്. ഇ­വ­യു­ടെ ആ­ധി­ക്യം കാ­ല്പ­നി­ക­ത­യു­ടെ പ്ര­ത്യേ­ക­ത­ക­ളാ­യി കൊ­ണ്ടാ­ടാ­റു­ണ്ട­ല്ലോ. ഈ അർ­ത്ഥ­ത്തിൽ, അ­കാ­ല­ത്തിൽ പി­റ­ന്ന ഈ കാ­വ്യ­ത്തെ കാ­ല്പ­നി­ക­കൃ­തി­യാ­യി വാ­ഴ്ത്തു­ന്ന­തിൽ അ­പാ­ക­ത­യി­ല്ല. “മ­ല­യാ­ള­ത്തിൽ റൊ­മാ­ന്റി­സി­സ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങൾ ഇ­ത്ര­മാ­ത്രം തി­ക­ഞ്ഞി­ട്ടു­ള്ള ഇ­താ­ര­കൃ­തി­കൾ അധികം കാ­ണു­ക­യി­ല്ല” (പി. കെ. പ­ര­മേ­ശ്വ­രൻ­നാ­യർ, ആ­ധു­നി­ക മ­ല­യാ­ള­സാ­ഹി­ത്യം 70) അ­ങ്ങ­നെ അ­ന്തർ­ഭാ­വ­പ­ര­മാ­യ ന­വീ­ന­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ നോ­ക്കു­മ്പോൾ കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു് 20-ാ൦ ശ­ത­ക­ത്തി­ന്റെ ആ­രം­ഭ­ത്തിൽ ര­ചി­ക്ക­പ്പെ­ട്ട ഖ­ണ്ഡ­കാ­വ്യ­ങ്ങൾ­ക്കി­ട­യി­ലാ­ണു് സ്ഥാ­നം പി­ടി­ക്കു­ന്ന­തു്.

ആ­ത്മാ­വി­ഷ്കാ­ര പ്ര­ധാ­ന­മാ­യി മാറിയ കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടിൽ കവി തന്റെ വ്യ­ക്തി­ത്വം മു­ഖ്യ­പാ­ര­ര­ത­മാ­യ കു­ചേ­ല­നിൽ ക­ലർ­ത്തു­ക­യു­ണ്ടാ­യി. ഇ­തി­ന്റെ ഫ­ല­മാ­യി പു­രാ­ണ­ത്തി­ലെ കു­ചേ­ല­നേ­ക്കാൾ വ്യ­ക്തി­ത്വ­ത്തി­ന്റെ സ്ഫു­ട­ശോ­ഭ പ്ര­സ­രി­പ്പി­ക്കു­ന്ന നാ­യ­ക­നാ­യി മാറി വാ­ര്യ­രു­ടെ കു­ചേ­ലൻ. പു­രാ­ണ­ത്തി­ലെ കു­ചേ­ല­ന്റെ ഭക്തി വ­ഞ്ചി­പ്പാ­ട്ടി­ന്റെ സി­ര­ക­ളി­ലൂ­ടെ­യും ഒ­ഴു­കു­ന്നു­ണ്ടു്. ഒപ്പം, മാ­നു­ഷി­ക­മാ­യ തലം അതിൽ വ്യ­ക്ത­ഭം­ഗി­യോ­ടെ തെ­ളി­ഞ്ഞു­നി­ല്ക്കു­ക­യും ചെ­യു­ന്നു. യാ­ത്രാ­മ­ധ്യേ­യു­ള്ള ചി­ന്ത­യി­ലൂ­ടെ അ­ഭി­വ്യ­ക്ത­മാ­വു­ന്ന മ­ന­ശ്ചാ­ഞ്ച­ല്യം വഴി ദ­രി­ദ്ര­ന്റെ ഹൃ­ദ­യ­താ­ളം നാം അ­റി­യു­ന്നു. തി­രി­ച്ചു­വ­രു­മ്പോ­ഴാ­ക­ട്ടെ, ഒരു ഗൃ­ഹ­സ്ഥ­ന്റെ പ­ശ്ചാ­ത്താ­പ­ത്തിൽ ചാ­ലി­ച്ച വൃ­ഥി­ത­ചി­ന്ത­യിൽ­നാം പ­ങ്കാ­ളി­ക­ളാ­വു­ന്നു. കു­ചേ­ല­ന്റെ വ്യ­ക്തി­ത്വ­ത്തിൽ അ­ലി­ഞ്ഞു ചേർ­ന്ന ഒരു ഗൃ­ഹ­സ്ഥ­നെ ഉ­യർ­ത്തി­പ്പി­ടി­ച്ച കവി രാ­മ­പു­ര­ത്തു വാ­ര്യ­രാ­ണു്. അ­പ്പോൾ പാ­ത്ര­സൃ­ഷ്ടി­യു­ടെ കാ­ര്യ­ത്തിൽ വാ­ര്യർ നേ­ടി­യെ­ടു­ത്ത വിജയം, മാ­നു­ഷി­ക­മാ­യ നി­ല­പാ­ടിൽ നി­ന്നു­കൊ­ണ്ടു് കു­ചേ­ല­നെ ദർ­ശി­ച്ചു എ­ന്ന­താ­ണു്. ഒരു കവി ഇ­തി­വ്യ­ത്തം—പ്ര­ത്യേ­കി­ച്ചു് വി­ഖ്യാ­ത­മാ­യ പു­രാ­വൃ­ത്തം—ആ­ഖ്യാ­നം ചെ­യ്യു­മ്പോൾ ശ്ര­ദ്ധ­വെ­യ്ക്കേ­ണ്ട­തു പാ­ത്ര­സൃ­ഷ്ടി­യി­ലാ­ണു്. കു­ട്ടി­കൃ­ഷ്ണ­മാ­രാർ പ­റ­യു­ന്നു: ‘ര­ച­നാ­ഭം­ഗി­യി­ലും ന­ഗ­രാ­ദി വർ­ണ്ണ­ന­ക­ളി­ലും അർത്ഥ കൽ­പ­ന­ക­ളി­ലും എ­ന്തെ­ല്ലാം വൈ­ജാ­ത്യ­മു­ണ്ടാ­യാ­ലും അ­വ­യ്ക്കൊ­ന്നു­മ­ല്ല വ്യ­ക്തി­ത്വ­ത്തി­നാ­ണു്. കാ­വ്യ­ത്തി­ന്റെ ആ­ത്മാ­വെ­ന്നു് പ­റ­യ­പ്പെ­ടു­ന്ന രസവും മു­ഖ്യ­മാ­യി അതിനെ അ­വ­ലം­ബി­ച്ച­ത്രേ വ്യ­ക്ത­മാ­വു­ന്ന­തു്’ (പഴയ മൂ­ന്നു കൃ­തി­കൾ—രാ­ജാ­ങ്ക­ണം പുറം 26) ന­മ്മു­ടെ കവികൾ ഈ കാ­ര്യ­ത്തിൽ പ്രാ­യേ­ണ ശ്ര­ദ്ധി­ക്കാ­റി­ല്ലാ­യി­രു­ന്നു എ­ന്നു് മാരാർ തു­ടർ­ന്നു പ­റ­യു­ന്നു­ണ്ടു്. ക­ഥാ­പാ­ത്ര­ത്തെ കൂ­ടു­തൽ വ്യ­ക്ത­ത നല്കി ആ­വി­ഷ്ക­രി­ക്കു­ന്ന ഈ കാ­വ്യം മാ­രാ­രു­ടെ വി­ല­യി­രു­ത്ത­ലി­ന്റെ രീതി അ­നു­സ്മ­രി­ച്ചാൽ മാ­തൃ­കാ­പ­ര­മാ­ണു് എ­ന്നു് പറയാം.

ഇ­ത്ര­യും ഭ­ദ്ര­ശി­ല്പ­മാ­യ ഈ കൃതി ഒരു ദ്രു­ത­ക­വ­ന­മാ­ണു് എന്ന ഐ­തീ­ഹ്യം നി­ല­വി­ലു­ണ്ടു്. ഒരു ദ്രു­ത­ക­വ­ന­ത്തി­ന്റെ ഇ­തി­വൃ­ത്ത­ത്തിൽ ക­വി­യു­ടെ വ്യ­ക്തി­ത്വം സ്വാ­ഭാ­വി­ക­മാ­യും ഇ­ഴു­കി­ച്ചേ­രു­ക­യി­ല്ല. വ്യ­ക്തി­ത്വ­ത്തി­ന്റെ സു­ക്ഷ്മ­വും അ­ഗാ­ധ­വു­മാ­യ ത­ല­ങ്ങ­ള­ല്ല, ഉ­ത്താ­ന­വും സ­ഹ­ജ­വു­മാ­യ വി­താ­ന­ങ്ങ­ളാ­ണു് ദ്രു­ത­ര­ച­ന­യിൽ സ്പർ­ശി­ക്ക­പ്പെ­ടു­ക. അ­ല­ങ്കാ­രം കു­ത്തി­നി­റ­ച്ച ക­ല്പ­നാ­വൈ­ഭ­വ­ത്തി­ന്റെ അഭാവം കാരണം കൈ­വ­ന്ന ര­ച­നാ­പ­ര­മാ­യ സ്വാ­ഭാ­വി­ക­ത­യാ­വ­ണം ഇ­ത്ത­രം ഐ­തി­ഹ്യ­ത്തി­ന്റെ പി­ന്നിൽ പ്ര­വർ­ത്തി­ച്ച­തു്. “ഏതൊരു ഉ­ത്ത­മ­മാ­യ ക­ലാ­സൃ­ഷ്ടി­യേ­യും­പോ­ലെ ശാ­ന്ത­ത­യിൽ ഘ­നീ­ഭ­വി­ച്ച വൈ­കാ­രി­കാ­നു­ഭു­തി­ക്കു് അ­വ­ധാ­ന­പൂർ­വ്വം രൂ­പം­കൊ­ടു­ത്തു ര­ചി­ച്ചു് ക­വി­ത­യാ­യി­ട്ടേ അതിനെ ഗ­ണി­ക്കാൻ ത­ര­മു­ള്ളു. നി­മി­ഷ­ക­വി­കൾ­ക്കു് അ­നി­വാ­ര്യ­മാ­യ അ­ന്ത­സ്സാ­ര­ശൂ­ന്യ­ത­യും പ്ര­തി­പാ­ദ­ന­വൈ­ക­ല്യ­ങ്ങ­ളും കു­ചേ­ല­വൃ­ത്ത­ത്തെ സ്പർ­ശി­ച്ചു പോ­ലു­മി­ല്ല” (പി. കെ. പ­ര­മേ­ശ്വ­രൻ­നാ­യർ 69).

ഒരു നല്ല കാ­വ്യം അ­മൂ­ല്യ­മാ­യ കാ­വ്യ­ത­ത്ത്വം ന­മ്മിൽ അ­വ­ശേ­ഷി­പ്പി­ക്കു­ന്നു. പി­ല്ക്കാ­ല­ക­വി­കൾ­ക്കു അതു സർ­ഗ്ഗാ­ത്മ­ക­മാ­യ പാ­ഠ­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു് ഒരു കാ­വ്യ­ത­ത്വം ന­മ്മു­ടെ മു­മ്പിൽ വെ­യ്ക്കു­ന്നു. ഇ­തി­വൃ­ത്ത­വു­മാ­യി അ­ങ്ങേ­യ­റ്റം താ­ദാ­ത്മ്യം പ്രാ­പി­ക്കു­ക­യും, ആ­ത്മാ­നു­ഭൂ­തി­യെ ഇ­തി­വൃ­ത്ത­ത്തിൽ ല­യി­പ്പി­ക്കു­ക­യും ചെ­യ്യു­മ്പോൾ മാ­ത്ര­മേ സ്ഥാ­യി­യാ­യ മൂ­ല്യ­മു­ള്ള ക­ലാ­സൃ­ഷ്ടി രൂ­പം­കൊ­ള്ളു­ക­യു­ള്ളു എ­ന്ന­താ­ണു് ഈ കാ­വ്യം നൽ­കു­ന്ന ക­ലാ­ത­ത്വം. വി­ഷ­യ­വും വി­ഷ­യി­യും ത­മ്മി­ലു­ള്ള ല­യ­ന­ത്തി­ന്റെ സ്വാ­ഭാ­വി­ക ഫ­ല­മാ­ണു് കാ­വ്യം. ഇ­തി­ന്റെ ഫ­ല­മാ­യി ഇ­തി­വൃ­ത്തം സാ­മാ­ന്യ­മാ­യ ത­ലം­വി­ട്ടു ക­വി­വ്യ­ക്തി­ത്വ­ത്തി­ന്റെ മുദ്ര പ­തി­ഞ്ഞു സ­വി­ശേ­ഷ­മാ­യ രുപം കൈ­ക്കൊ­ള്ളു­ന്നു. ഹൃ­ദ­യാ­നു­ഭൂ­തി­യു­ടെ ആ­വി­ഷ്കാ­രം­എ­ന്നൊ­ക്കെ പ­റ­യു­മ്പോൾ നാം അർ­ത്ഥ­മാ­ക്കു­ന്ന­തു ഈ വി­ശേ­ഷ­വൽ­ക്ക­ര­ണ പ്ര­ക്രി­യ­യെ­യാ­ണു്. ഭാ­ഗ­വ­താ­ന്തർ­ഗ­ത­മാ­യ കു­ചേ­ല­ക­ഥ­യ്ക്കും ഇ­ത്ത­ര­ത്തി­ലു­ള്ള സ­വി­ശേ­ഷ­വൽ­ക്ക­ര­ണ­മാ­ണു് വ­ഞ്ചി­പ്പാ­ട്ടി­ലൂ­ടെ സം­ഭ­വി­ച്ചി­ട­ടു­ള്ള­തു്. മേൽ­വി­വ­രി­ച്ച ത­ത്ത്വം അ­തീ­വ­സാ­ധാ­ര­ണ­മാ­യ ഒ­ന്നാ­ണ­ല്ലോ എ­ന്നു് ചോ­ദി­ച്ചേ­ക്കാം. പക്ഷേ, അ­ഴി­ച്ചെ­ടു­ക്കാൻ ക­ഴി­യും­വി­ധം കെ­ട്ടി­വെ­യ്ക്ക­പ്പെ­ടു­ന്ന അ­ല­ങ്കാ­ര­ങ്ങ­ളു­ടെ മി­ന്നു­ന്ന ആർ­ഭാ­ട­ങ്ങ­ളി­ലൂ­ടെ പു­രാ­ണേ­തി­ഹാ­സ­ങ്ങ­ളി­ലെ ഇ­തി­വൃ­ത്തം ചർ­വ്വി­ത­ചർ­വ്വ­ണം ചെ­യ്തു പോന്ന പ­ര­ശ്ശ­തം കൃ­തി­ക­ളാൽ ഭാരം തൂ­ങ്ങി­യ ന­മ്മു­ടെ കാ­വ്യ­പാ­ര­മ്പ­ര്യ­ത്തിൽ­നി­ന്നും അ­ക­ന്നും ഉ­യർ­ന്നും നി­ല്ക്കു­ന്ന കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­നെ­പ്പോ­ലു­ള്ള കൃ­തി­ക­ളെ വി­വേ­ചി­ച്ചി­ട്ടു് വി­ല­യി­രു­ത്തു­ന്ന­തി­നു­ള്ള ഉ­പാ­ധി­യാ­യി തീ­രു­ന്ന­തു് ഈ കാ­വ്യ­ത­ത്ത്വ­മാ­ണു്.

കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­നു­മു­മ്പ കു­ചേ­ല­ക­ഥ പ്ര­ത്യേ­ക­മാ­യ കാ­വ്യ­ത്തി­നു­ള്ള ഇ­തി­വൃ­ത്ത­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ട്ടു­കാ­ണു­ന്നി­ല്ല. കൃ­ഷ്ണ­ഗാ­ഥ­യി­ലും ക­ണ്ണ­ശ്ശ­ഭാ­ഗ­വ­ത­ത്തി­ലും ഭാ­ഗ­വ­തം കി­ളി­പ്പാ­ട്ടി­ലും കു­ചേ­ല­ക­ഥ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ടു് എ­ന്നു­മാ­ത്രം. കൂ­ട്ട­ത്തിൽ കൃ­ഷ്ണ­ഗാ­ഥ­യി­ലെ കു­ചേ­ല­നെ­പ്പ­റ്റി പ്ര­ത്യേ­ക­മാ­യി പ­രാ­മർ­ശി­ക്കേ­ണ്ട­തു­ണ്ടു്. കു­ചേ­ലൻ അതിൽ ഒരു കോ­മാ­ളി­യാ­യി­ട്ടാ­ണു് അ­വ­തീർ­ണ്ണ­നാ­യി­രി­ക്കു­ന്ന­തു്. ദ്വാ­ര­ക­യി­ലെ ജ­ന­ങ്ങൾ കു­ചേ­ല­നെ ക­ണ്ട­പ്പോൾ ‘ലീല’ യായി പ­റ­യു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്.

അ­സ്ഥി­കൾ കൊ­ണ്ടു­ച­മ­ച്ചു­തിൻ മുലമെ-​

ന്ത­ബ്ജ്ജ­മ്പ­ണ്ടി­വൻ മേനി തന്നെ

ബീ­ഭ­ത്സ­മാ­യ രസത്തിനെക്കാട്ടുവാ-​

നാ­ബ­ദ്ധ ലീ­ല­നാ­യ­ല്ല­യ­ല്ലീ?

പക്ഷേ, വ­ഞ്ചി­പ്പാ­ട്ടി­നു­ശേ­ഷം ഇ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്കു­വാൻ കവികൾ ധൈ­ര്യ­പ്പെ­ടി­ല്ല. പി­ല്ക്കാ­ല­ക­വി­കൾ കു­ചേ­ല­ക­ഥ പ്ര­ത്യേ­ക കാ­വ്യ­ത്തി­നു വി­ഷ­യ­മാ­ക്കി­യി­ട്ടു­ണ്ടു്. അവരിൽ പ്ര­മു­ഖൻ കു­ഞ്ചൻ­ന­മ്പ്യാ­രാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ശ്രീ­കൃ­ഷ്ണ­ച­രി­തം മ­ണി­പ്ര­വാ­ളം ഭാരത-​ഭാഗവത കഥകളെ കോർ­ത്തി­ണ­ക്കി സം­ക്ഷേ­പി­ച്ചു് കാ­വ്യ­ഗ­ത­മാ­ക്കി­യ കൃ­തി­യാ­ണു്. 12 സർ­ഗ്ഗ­ങ്ങ­ളി­ലാ­യി 912 ശ്ലോ­ക­ങ്ങ­ളിൽ അ­യ­ത്ന­മ­ധു­ര­മാ­യി കൃ­ഷ്ണ­ക­ഥ അതു് ആ­വി­ഷ്ക­രി­ക്കു­ന്നു. ചില പ്ര­ത്യേ­ക കഥകൾ—കൃ­ഷ്ണ­ന്റെ മാ­യാ­വൈ­ഭ­വ­ത്തെ­യും അ­സു­ര­നി­ഗ്ര­ഹ­ത്തെ­യും വി­വ­രി­ക്കു­ന്ന­വ—വി­ശ­ദ­മാ­യി വർ­ണ്ണി­ക്ക­പ്പെ­ടു­ന്ന­തു് കാണാം. അ­വ­യു­ടെ കൂ­ട്ട­ത്തിൽ കുചേല കഥയും ഉൾ­പ്പെ­ടു­ന്നു. ശൈ­ശ­വ­ലീ­ല, സ്യ­മ­ന്ത­ക­ക­ഥ, രു­ഗ്മി­ണീ­സ്വ­യം­വ­രം എ­ന്നി­വ ക­ഴി­ഞ്ഞാൽ ഏ­റ്റ­വും പ്രാ­ധാ­ന്യം ന­ല്കി­യാ­ണു് കു­ഞ്ചൻ­ന­മ്പ്യാർ കു­ചേ­ല­ക­ഥ പ­റ­യു­ന്ന­തു്. 30 ശ്ലോ­ക­ങ്ങ­ളു­ണ്ടു് ഇതിൽ. കുചേല കു­ടും­ബ­ത്തി­ന്റെ ദ­യ­നീ­യ­ചി­ത്രം അ­വ­ത­രി­പ്പി­ക്കു­മ്പോൾ ക­വി­ക്കു കു­ചേ­ല­നോ­ടു­ള്ള സ­ഹ­ഭാ­വാർ­ദ്ര­മാ­യ മ­നോ­ഭാ­വം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ഇതിലെ പല വ­രി­ക­ളും കേ­ര­ളീ­യ­രു­ടെ മ­ന­സ്സി­ന്റെ ആ­ഴ­ങ്ങ­ളെ സ്പർ­ശി­ച്ച­വ­യാ­ണു്. കു­ചേ­ല­പ­ത്നി­യു­ടെ വാ­ക്കു­കൾ കേൾ­ക്കു­ക:

ദ­രി­ദ്ര­നെ­ന്നാ­കി­ലു­മ­ത്ര­മാ­ത്രം

ക­ര­ത്തി­ലി­ല്ലാ­ത്ത ജനം ചു­രു­ക്കം

ധ­രി­ക്ക നീ നാഥ! നമുക്കിദാനീ-​

മൊ­രി­ക്ക­ല­ഷ്ടി­ക്കു­മു­പാ­യ­മി­ല്ല.

ഇ­ല്ല­ങ്ങ­ളിൽ­ച്ചെ­ന്നു നടന്നിരന്നാ-​

ലി­ല്ലെ­ന്നു ചൊ­ല്ലു­ന്ന ജ­ന­ങ്ങ­ളേ­റും

അ­ല്ലെ­ങ്കി­ലാ­ഴ­ക്ക­രി നൽ­കു­മ­പ്പോൾ

നെ­ല്ലെ­ങ്കിൽ മു­ഴ­പ്പ­തു­മ­ന്തി­നേ­രം

ഉ­ഴ­ക്കു­ചോർ­കൊ­ണ്ടൊ­രു വാ­സ­രാ­ന്തം

ക­ഴി­ക്കു­മ­ഞ്ചാ­റു ജ­ന­ങ്ങ­ളി­പ്പോൾ

കി­ഴ­ക്കു­ദി­ക്കു­മ്പൊ­ഴു­താ­ത്മ­ജ­ന്മാർ

ക­ഴൽ­ക്കു കെ­ട്ടി­ക്ക­ര­യു­ന്നു കാ­ന്താ? (12:3-5)

കു­ചേ­ല­ക­ഥ അ­ടി­സ്ഥാ­ന­മാ­ക്കി ഒരു ആ­ട്ട­ക്ക­ഥ ചെ­ങ്ങ­ന്നൂർ മു­രി­ങ്ങൂർ ശ­ങ്ക­ര­നൻ­പോ­റ്റി ര­ചി­ച്ചി­ട്ടു­ണ്ടു്. അതിൽ കു­ചേ­ല­ന്റെ വ്യ­ക്തി­ത്വ­ത്തി­നു് തെളിമ നല്കി അ­വ­ത­രി­പ്പി­ക്കാൻ ശ്ര­ദ്ധ ചെ­ലു­ത്തി­ക്കാ­ണു­ന്നി­ല്ല. തി­രു­വാ­തി­ര­പ്പാ­ട്ടി­ന്റെ രൂപം സ്വീ­ക­രി­ച്ച രണ്ടു കൃ­തി­കൾ­ക്കു് കു­ചേ­ല­ക­ഥ ഇ­തി­വൃ­ത്ത­മാ­യി­ട്ടു­ണ്ടു്. കു­ചേ­ല­വൃ­ത്തം (8 വൃ­ത്തം) എന്ന പേ­രി­ലാ­ണു് ര­ണ്ടു് കൃ­തി­ക­ളും അ­റി­യ­പ്പെ­ടു­ന്ന­തു്. ഇതിൽ ഒ­ന്നി­നു് മ­ണി­പ്ര­വാ­ള­ത്തി­ന്റേ­യും വ­ഞ്ചി­പ്പാ­ട്ടി­ന്റേ­യും സ്വാ­ധീ­ന­മു­ണ്ടു്. ര­ണ്ടി­ലും കു­ചേ­ലൻ ഇ­ഹ­ലോ­ക­പ­രാ­ങ്മു­ഖ­നാ­ണു്. കു­ചേ­ല­വൃ­ത്തം കി­ളി­പ്പാ­ട്ടു് എന്ന കൃ­തി­യിൽ കു­ചേ­ല­പ­ത്നി­യു­ടെ ദാ­രി­ദ്ര്യ­വി­വ­ര­ണം, 60 വ­രി­യിൽ, വ്യാ­പി­ച്ചു­കി­ട­ക്കു­ന്നു. വ­ഞ്ചി­പ്പാ­ട്ടി­നെ അ­നു­ക­രി­ച്ചു­കൊ­ണ്ടു് മ­ട­ക്ക­യാ­ത്ര­യിൽ കു­ചേ­ലൻ,

‘സു­ന്ദ­രി ചൊ­ന്നോ­രു വാ­ക്കു­ക­ളൊ­ക്കെ­യും

ന­ന്ദ­ജൻ ത­ന്നോ­ട­റി­യി­ച്ച­തി­ല്ല.

എ­ന്തു­ഞാൻ ചൊ­ല്ലേ­ണ്ടു വ­ല്ല­ഭ­യോ­ടി­പ്പോൾ

ഹ­ന്ത­മ­റ­ന്നി­ങ്ങു പോ­ന്ന­തേ­യു­ള്ളു.’

എ­ന്നു് ചി­ന്തി­ക്കു­ന്നു.

കു­ചേ­ല­ക­ഥ പ­റ­യു­ന്ന തു­ള്ള­ലു­കൾ കാണാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. അ­ജ്ഞാ­ത­കർ­ത്തൃ­ക­മാ­യ കുചേല ഗോ­പാ­ലം, അനിഴം തി­രു­നാൾ കേ­ര­ള­വർ­മ്മ­യു­ടെ കു­ചേ­ല­വൃ­ത്തം, പൂ­ന്തോ­ട്ട­ത്തിൽ മ­ഹ­ന്റെ കു­ചേ­ല­വൃ­ത്തം പ­റ­യൻ­തു­ള്ളൽ, ഒ­റ­വ­ങ്ക­ര നീ­ല­ക­ണ്ഠൻ ന­മ്പൂ­തി­രി­യു­ടെ കു­ചേ­ല­വൃ­ത്തം ഓ­ട്ടൻ­തു­ള്ളൽ എ­ന്നി­വ­യാ­ണു് അവ. ഇവ സാ­മാ­ന്യ­മാ­യി പ­റ­ഞ്ഞാൽ കു­ചേ­ല­നു് സ­വി­ശേ­ഷ­മാ­യ പ്രാ­ധാ­ന്യം ന­ല്കു­ന്നു. ഇവയിൽ കു­ചേ­ലൻ പ്ര­പ­ഞ്ച­പ­രാ­ങ്മു­ഖ­നും, കു­ചേ­ല­പ­ത്നി ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ത്തെ ഓർ­മ്മി­പ്പി­ക്കു­ന്ന ഭൗ­തി­കാ­വ­സ്ഥ­യു­ടെ പ്ര­തി­നി­ധി­യും ആണു്. ഒ­റ­വ­ങ്ക­ര­യു­ടെ ഓ­ട്ടൻ­തു­ള്ള­ലിൽ (അ­തി­ന്റെ ഒ­ന്നാം കളം 641 വ­രി­മാ­ത്ര­മേ ക­ണ്ടു­കി­ട്ടി­യി­ട്ടു­ള്ളു) കു­ചേ­ല­പ­ത്നി­യെ മു­ഖ്യ­ക­ഥാ­കേ­ന്ദ്ര­മാ­ക്കി­ക്കൊ­ണ്ടു് അ­വ­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ ആ­വി­ഷ്ക­രി­ക്കു­ന്ന­തി­ലാ­ണു് ശ്ര­ദ്ധ ചെ­ലു­ത്തി­ക്കാ­ണു­ന്ന­തു്. അനിഴം തി­രു­നാ­ളി­ന്റെ ഓ­ട്ടൻ­തു­ള്ളൽ കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­ന്റെ പല ആ­ശ­യ­ങ്ങ­ളേ­യും അ­നു­ക­രി­ച്ച­താ­യി കാണാം. അതി നേ­ക്കാൾ കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ സ്വാ­ധീ­ന­വും ഉ­ണ്ടു്. കാരണം, അതിൽ കു­ചേ­ലൻ വ­ള­രെ­യേ­റെ വാ­ചാ­ല­നാ­വു­ന്നു­ണ്ടു്. ത­നി­ക്കു് കി­ട്ടി­യ സ്വീ­ക­ര­ണം ഓ­ാർ­മ്മി­ച്ചു­കൊ­ണ്ടു് കൃ­ഷ്ണൻ മറ്റു നൃ­പ­ന്മാ­രിൽ­നി­ന്നും എത്ര വ്യ­ത്യ­സ്ത­നാ­ണു് എ­ന്നു് കു­ചേ­ലൻ അവിടെ കു­റ്റ­പ്പെ­ടു­ത്തു­ന്നു.

ആ­ധു­നി­ക­കാ­ല­ത്തു് കവികൾ കു­ചേ­ല­നെ ഇ­ട­യ്ക്കി­ടെ ഓർ­മ്മി­ക്കാ­റു­ണ്ടു്. മു­തു­കു­ളം ഗം­ഗാ­ധ­രൻ­പി­ള്ള­യു­ടേ­യും കെ. വി. തി­ക്കു­റി­ശ്ശി യു­ടേ­യും കു­ചേ­ല­വൃ­ത്തം ആ­ധു­നി­ക­കാ­ല­ത്തെ സ­ങ്കൽ­പം ഉൾ­ക്കൊ­ള്ളു­ന്ന­വ­യാ­ണു്. മു­തു­കു­ള­ത്തി­ന്റെ ക­വി­ത­യിൽ ക­മ്പ­നി മാ­നേ­ജ­രാ­യ കൃ­ഷ്ണ­നിൽ­നി­ന്നും കു­ചേ­ല­നെ­ന്ന ദ­രി­ദ്ര­നാ­യ സ­ഹ­പാ­ഠി­ക്കു­ണ്ടാ­വു­ന്ന കയ്പൻ അ­നു­ഭ­വം ആ­വി­ഷ്കൃ­ത­മാ­വു­ന്നു. വി. കെ. ഗോ­വി­ന്ദൻ­നാ­യ­രു­ടെ ക­വി­ത­ക­ളിൽ കു­ചേ­ല­നി­ല്ലെ­ങ്കി­ലും ക­വി­ത­ത­ന്നെ കു­ചേ­ല­നാ­യി വി­ഭാ­വ­ന ചെ­യ്യു­ക­യും, താൻ ര­ചി­ക്കു­ന്ന ക­വി­ത­കൾ കൃ­ഷ്ണൻ ഭക്തി പൂർ­വ്വം സ­മർ­പ്പി­ക്കു­ന്ന അ­വിൽ­പ്പൊ­തി­യാ­യി കാ­ണു­ക­യും ചെ­യ്യു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­കൾ­ക്കു് അ­വിൽ­പ്പൊ­തി എ­ന്നു് നാ­മ­ക­ര­ണം ചെ­യ്തി­രി­ക്കു­ന്നു. സ­ന്ത­തി­ക­ളി­ല്ലാ­ത്ത­തി­നാൽ ദുഃ­ഖ­മ­നു­ഭ­വി­ച്ച ‘സ­ന്താ­ന­ഗോ­പാ­ല’ത്തി­ലെ ബ്രാ­ഹ്മ­ണൻ­ത­ന്നെ­യാ­ണു് കു­ചേ­ല­നാ­യി ജ­നി­ച്ചു് മ­ക്ക­ളെ­പ്പോ­റ്റാൻ വി­ഷ­മി­ച്ച­തു് എ­ന്നു് സ­ങ്കൽ­പി­ച്ചു­കൊ­ണ്ടു് വൈ­ലോ­പ്പി­ള്ളി എ­ഴു­തി­യ ഒരു ക­വി­ത­യു­ണ്ടു്—‘കു­ചേ­ലൻ.’ കു­ടും­ബ­ത്തി­ലെ ദാ­രി­ദ്ര്യം ക­ണ്ടു് മ­ന­മ­ലി­ഞ്ഞു കു­ചേ­ലൻ ഇ­ങ്ങ­നെ പ്രാർ­ത്ഥി­ക്കാ­റു­ണ്ടാ­യി­രു­ന്ന­ത്രേ:

‘ഹാ, വിഭോ, ഹരേ, കൃഷ്ണ,

നി­ന്മാ­യ മെ­ന്തോ­തേ­ണ്ടൂ?

ഒ­ക്കെ­യും ക­വർ­ന്ന­ല്ലോ കു­ഞ്ഞു­മ­ക്ക­ളെ­യ­ങ്ങു

ന്നുൾ­ക്ക­നി­വാ­ലേ വീ­ണ്ടു­മൊ­രു­മി­ച്ചേൽ­പി­ച്ച­ല്ലോ

മാ­പ്പു ന­ല്കു­കീ­ക്രൂ­ര ചി­ന്ത­യ്ക്കു, ഭവാൻ ദയാ

വാ­യ്പി­നാ­ലേ താ­നെ­ണ്ണം

ഹാ തി­രി­ച്ചെ­ടു­ത്തെ­ങ്കിൽ’

ഭാ­ഗ­വ­ത­ത്തി­ലെ കു­ചേ­ല­സ­ങ്ക­ല്പ­മ­ല്ല ഈ ക­വി­ത­യി­ലെ കു­ചേ­ല­നു്. ജീ­വി­ത­ത്തി­ലെ വൈ­പ­രീ­ത്യ­ങ്ങ­ളെ ചൂ­ണ്ടി­ക്കാ­ട്ടു­ക­യാ­ണു് ഈ പു­രാ­വൃ­ത്ത­ത്തി­ലൂ­ടെ കവി ചെ­യു­ന്ന­തു്.

രാ­മ­പു­ര­ത്തു വാ­ര്യർ കു­ചേ­ല­നു­മാ­യി സ­മ്പൂർ­ണ്ണ­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ച­തി­ന്റെ ഫ­ല­മാ­യി ര­ചി­ച്ച കാ­വ്യ­മാ­ണു് കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു് എന്ന സ­ങ്ക­ല്പ­ത്തിൽ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി ര­ചി­ച്ച ല­ഘു­ക­വി­ത­യാ­ണു് ‘രാ­മ­പു­ര­ത്തു കു­ചേ­ലൻ.’

മ­ല­യാ­ള­ക­വി­ത­യിൽ കു­ചേ­ല­ക­ഥാ­കാ­വ്യ­ങ്ങൾ­ക്കു­ള്ള പ്രാ­ധാ­ന്യ­മെ­ന്താ­ണു്? കൃ­ഷ്ണ­ക­ഥ­ക­ളിൽ ഏ­റ്റ­വു­മ­ധി­കം കാ­വ്യ­ഗ­ത­മാ­ക്ക­പ്പെ­ട്ട ഇ­തി­വൃ­ത്തം കു­ചേ­ല­ന്റേ­താ­ണു്. വ­ഞ്ചി­പ്പാ­ട്ട­ട­ക്കം 22 ക­വി­ത­കൾ കുചേല ക­ഥാ­പ്ര­തി­പാ­ദ­ക­ങ്ങ­ളാ­യി മ­ല­യാ­ള­ത്തിൽ കാണാൻ ക­ഴി­ഞ്ഞു. (‘കൃ­ഷ്ണ­ക­ഥ മലയാള ക­വി­ത­യിൽ ‘ എന്ന അ­പ്ര­കാ­ശി­ത ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ത്തി­ന്റെ അ­നു­ബ­ന്ധം കാണുക) ഈ കഥ എ­ന്തു­കൊ­ണ്ടു് മ­ല­യാ­ളി­ക­ളെ ആ­കർ­ഷി­ച്ചു? അ­ത്യ­പൂർ­വ്വ­വും അ­തി­വി­ശി­ഷ്ട­വു­മാ­യ സ­തീർ­ത്ഥ്യ സ്നേ­ഹ­ത്തി­ന്റെ ആ­ദർ­ശ­പ്ര­ദീ­പ്ത­മാ­യ ചി­ത്രീ­ക­ര­ണം ഈ കഥ ഉൾ­ക്കൊ­ള്ളു­ന്നു എ­ന്ന­താ­വാം ഇ­തി­നു് കാരണം. എ­ന്നാൽ, രാ­മ­പു­ര­ത്തു­വാ­ര്യർ കാ­വ്യം ര­ചി­ച്ച­തോ­ടെ ഇതിലെ പ്ര­മേ­യ­ത്തി­നു് മ­റ്റൊ­രു പ്രാ­ധാ­ന്യം കൈ­വ­ന്നു. ദാ­രി­ദ്ര്യം എന്ന ജീ­വി­ത­യാ­ഥാർ­ത്ഥ്യം ക­വി­ത­യ്ക്കു് പ്ര­മേ­യ­മാ­യി എ­ന്ന­താ­ണു് ആ പ്രാ­ധാ­ന്യം. രാ­മ­പു­ര­ത്തു വാ­ര്യർ സ്വീ­ക­രി­ച്ച റി­യ­ലി­സ­മെ­ന്ന സ­ങ്കേ­ത­വും പിൽ­ക്കാ­ല­ത്തു് അ­നു­ക­ര­ണ­വി­ധേ­യ­മാ­യി. സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള കു­മാ­ര­നാ­ശാ­ന്റെ ക­രു­ണ­യെ ആ­ക്ഷേ­പി­ക്കു­ന്ന­തി­നി­ട­യിൽ വ­ഞ്ചി­പ്പാ­ട്ടി­ലെ റി­യ­ലി­സ്റ്റി­ക്കു് രീതി സ്വീ­ക­രി­ച്ച­തി­നെ പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്. മറ്റു ചി­ല­രു­ടെ ല­ക്ഷ്യം പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ യ­ഥാർ­ത്ഥ­മാ­യി പ്രാ­കൃ­തി­ക­മാ­യി (പ്ര­കൃ­തി എ­ങ്ങ­നെ­യോ അ­തു­പോ­ലെ) വർ­ണ്ണി­ക്ക­ണ­മെ­ന്നാ­ണു്. ഇ­ക്കൂ­ട്ടർ സ്വ­ല്പ­ങ്ങ­ളാ­യ വി­വ­ര­ങ്ങൾ­പോ­ലും വർ­ണ്ണ്യ­വ­സ്തു­വി­ന്റെ പൂർ­ണ്ണ­പ്ര­തീ­തി യഥാ യ­ഥ­മാ­യി ജ­നി­പ്പി­ക്കു­വാൻ അം­ഗീ­ക­രി­ക്കു­ന്ന­വ­രാ­ണു്. വാ­ര്യർ പ­ല­ട­ത്തും യാ­ഥാർ­ത്ഥ്യ­ത്തെ ആ­ദ­രി­ച്ചു­കാ­ണു­ന്നു. ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി കു­ചേ­ല­ന്റെ പു­റ­പ്പാ­ടു്, പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തി­ന്റെ വർ­ണ്ണ­ന­യി­ലെ വി­ശ­ദാം­ശ­വി­വ­ര­ണം എ­ന്നി­വ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. ഈ മാതൃക സ്വീ­ക­രി­ച്ച പി­ല്ക്കാ­ല­ക­വി­കൾ കു­ചേ­ല­വൃ­ത്ത­ത്തി­ലെ കഥ അ­വ­ത­രി­പ്പി­ക്കു­മ്പോൾ: ന­ന­ഞ്ഞൊ­ലി­ക്കു­ന്ന കു­ടി­ലും ഒ­ട്ടി­യ വയറും ഉ­ടു­തു­ണി­യി­ല്ലാ­ത്ത മേ­നി­യും ആ­യി­ക്ക­ഴി­യു­ന്ന പ­ട്ടി­ണി­ക്കോ­ല­ങ്ങ­ളേ­യും, മ­ക്ക­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ നോ­ക്കി നെ­ടു­വീർ­പ്പി­ടു­ന്ന മാ­താ­വി­ന്റെ നി­സ്സ­ഹാ­യ­ത­യേ­യും വി­ശ­ദ­മാ­യി വി­വ­രി­ച്ചു. ജീ­വി­ത­ത്തി­ന്റെ ഇ­രു­ണ്ട, പ­രു­പ­രു­ത്ത യാ­ഥാർ­ത്ഥ്യ­ങ്ങൾ ആ­വി­ഷ്കൃ­ത­മാ­വു­ന്ന­തു് ഈ വർ­ണ്ണ­ന­ക­ളി­ലൂ­ടെ­യാ­ണു്. ക­വി­ത­യ്ക്കു് സ്വീ­ക­രി­ക്കാൻ പുതിയ പ്ര­മേ­യം ഇ­ങ്ങ­നെ ക­ണ്ടെ­ത്തു­ക­യാ­യി. അ­ങ്ങ­നെ നോ­ക്കു­മ്പോൾ റി­യ­ലി­സ­ത്തി­നും പു­രോ­ഗ­മ­ന­പ്ര­സ്ഥാ­ന­ത്തി­നും മു­ന്നോ­ടി­യാ­യും പ­ശ്ചാ­ത്ത­ല­മാ­യും വർ­ത്തി­ച്ച­തു കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­ലെ ദ­രി­ദ്ര­ജീ­വി­ത­ക­ഥാ­ക­ഥ­നം ആണു് എന്നു പ­റ­യാ­വു­ന്ന­താ­ണു്.

സം­ക്ഷി­പ്ത­മാ­യി പ­റ­ഞ്ഞാൽ, മ­ല­യാ­ള­ക­വി­ത ജീ­വി­ത­ത്തി­ന്റെ പ­രു­ക്ക­നാ­യ യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ നേ­രി­ടാൻ വേണ്ട ക­രു­ത്തു സ­മ്പാ­ദി­ച്ച­തു് കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­ലൂ­ടെ­യാ­ണു്. അ­തി­ന്റെ ഫ­ല­മാ­യി മ­ല­യാ­ളി­യു­ടെ കാ­വ്യ­സൗ­ന്ദ­ര്യ­ബോ­ധ­ത്തി­നു് ന­വീ­ന­മാ­യ വി­കാ­സം സം­ഭ­വി­ച്ചു. ഭാ­വു­ക­ത്വ­ത്തി­ന്റെ സം­വേ­ദ­നം പുതിയ മേ­ഖ­ല­കൾ­തേ­ടി വ­ള­രു­ക­യും ചെ­യ്തു. ഇ­ത്ത­രം ച­രി­ത്ര­പ­ര­മാ­യ പ്രാ­ധാ­ന്യം കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടി­നു് അ­വ­കാ­ശ­പ്പെ­ട്ട ഒ­ന്നാ­ണു്.

എൻ. മു­കു­ന്ദൻ
images/nmukunan.jpg

1948 ജൂൺ 30-നു് ക­ണ്ണൂർ എ­ട­ക്കാ­ട്ടു് ജ­നി­ച്ചു. അച്ഛൻ: ഒ. ചന്തു. അമ്മ: എൻ. ജാനകി. ക­ണ്ണൂർ എസ്. എൻ. കോളജ്, ത­ല­ശ്ശേ­രി ബ്ര­ണ്ണൻ കോളജ്, എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോളജ്, കേരള സർ­വ­ക­ലാ­ശാ­ല മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. കേരള സർ­വ­ക­ലാ­ശാ­ല­യിൽ­നി­ന്നു് ഡോ. കെ. രാ­മ­ച­ന്ദ്രൻ­നാ­യ­രു­ടെ മേൽ­നോ­ട്ട­ത്തിൽ പി. എച്ച്. ഡി. ബി­രു­ദം നേടി (1976). 1975-ൽ ത­ല­ശ്ശേ­രി ബ്ര­ണ്ണൻ കോ­ള­ജിൽ ല­ക്ച­റ­റാ­യി ഓ­ദ്യോ­ഗി­ക ജീ­വി­തം ആ­രം­ഭി­ച്ചു. 1985-ൽ കേരള സർ­വ­ക­ലാ­ശാ­ല­യിൽ അ­ധ്യാ­പ­ക­നാ­യി. 2004-ൽ മലയാള വി­ഭാ­ഗം പ്രൊ­ഫ­സ­റും വ­കു­പ്പ­ധ്യ­ക്ഷ­നു­മാ­യി. 2008-ൽ 33 വർ­ഷ­ത്തെ അ­ധ്യാ­പ­ന­ത്തി­നു് ശേഷം വി­ര­മി­ച്ചു. പു­സ്ത­ക­ങ്ങൾ: എ­ഴു­ത്ത­ച്ഛ­ന്റെ രാ­മാ­യ­ണ­വും മറ്റു രാ­മാ­യ­ണ­ങ്ങ­ളും (1971), ഗാഥ (1984), കി­ളി­പ്പാ­ട്ടു് (1984), കവിത: ധ്വ­നി­യും പ്ര­തി­ധ്വ­നി­യും (1989), മാ­ക്സിം ഗോർ­ക്കി­യു­ടെ സ്വാ­ധീ­നം മ­ല­യാ­ള­ത്തിൽ (1990), കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു് പാ­ഠ­വും പ­ഠ­ന­വും (1990), ഗു­ജ­റാ­ത്തി സാ­ഹി­ത്യ­ച­രി­ത്രം—വി­വർ­ത്ത­നം (1994), ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള ജീ­വ­ച­രി­ത്രം (2003). പു­ര­സ്കാ­രം: ഗാ­ന്ധി­ജി­യു­ടെ ത­ത്ത്വ­ശാ­സ്ത്ര­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ആ­കാ­ശ­വാ­ണി­ക്കു­വേ­ണ്ടി ത­യാ­റാ­ക്കി­യ ഡോ­ക്യു­മെ­ന്റ­റി­യു­ടെ ര­ച­ന­യ്ക്കു് 2003-ലും 2009-ലും ദേശീയ പു­ര­സ്കാ­രം നേടി. 2009-ൽ യൂ­നി­വേ­ഴ്സി­റ്റി ഗ്രാ­ന്റ്സ് ക­മ്മീ­ഷ­ന്റെ എ­മി­ര­റ്റ­സ് ഫെ­ല്ലോ ആയി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. ഭാര്യ: ആർ. ര­മാ­ബാ­യു്. മക്കൾ: ന­വ­നീ­ത്, നവീന.

Colophon

Title: Kuchelavritham vanchipattu: Kavitha veritoradhyayam (ml: കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു്: ക­വി­താ­ച­രി­ത്ര­ത്തി­ലെ വേ­റി­ട്ടൊ­ര­ധ്യാ­യം).

Author(s): N. Mukundan.

First publication details: Mangalodayam; Kerala;

Deafult language: ml, Malayalam.

Keywords: Article, N. Mukundan, Kuchelavritham vanchipattu: Kavitha veritoradhyayam, എൻ. മു­കു­ന്ദൻ, കു­ചേ­ല­വൃ­ത്തം വ­ഞ്ചി­പ്പാ­ട്ടു്: ക­വി­താ­ച­രി­ത്ര­ത്തി­ലെ വേ­റി­ട്ടൊ­ര­ധ്യാ­യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lord Krishna with childhood friend Kuchela, a painting by Rajasekhar1961 . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.