SFNസായാഹ്ന ഫൌണ്ടേഷൻ
images/Musician_Borobudur.jpg
Borobudur relief showing musicians, a photograph by Gunkarta .
ജാ­തി­യും വ­ധ­ശി­ക്ഷ­യും: ഒരു കർ­ണ്ണാ­ട­ക സം­ഗീ­ത­പാ­ഠം
മു­കു­ന്ദ­നു­ണ്ണി എ പി
ടി. എം. കൃ­ഷ്ണ­യു­മാ­യി ഒരു സം­ഭാ­ഷ­ണം

വിനയം ധാർ­ഷ്ട്യ­ത്തേ­ക്കാൾ വി­റ്റു­പോ­കു­ന്ന ഒരു കാ­ല­മാ­ണി­തു്. ല­ളി­ത­മാ­യി ഞാ­നൊ­രു പാ­ട്ടു­കാ­ര­നാ­ണു് എ­ന്നു് സ്വയം പ­രി­ച­യ­പ്പെ­ടു­ത്തു­മ്പോൾ ടി. എം. കൃഷ്ണ ഈ ഒരു വിൽ­പ്പ­ന­ത­ന്ത്രം പ്ര­യോ­ഗി­ക്കു­ക­യ­ല്ല. പ്ര­ഗ­ത്ഭ­രിൽ പ്ര­ഗ­ത്ഭ­നാ­യ സം­ഗീ­ത­ജ്ഞ­നാ­യി­ട്ടും ഒരു പാ­ട്ടു­കാ­രൻ എ­ന്നു് മാ­ത്രം അ­വ­കാ­ശ­പ്പെ­ടു­ന്ന­തു് സം­ഗീ­ത­ത്തെ അ­ത്ര­മേൽ അ­റി­ഞ്ഞ­തു­കൊ­ണ്ടാ­ണു്. സം­ഗീ­ത­ത്തി­ന്റെ

images/TM_Krishna.jpg
ടി. എം. കൃഷ്ണ

ബൃഹത് സാ­ന്നി­ധ്യം തി­രി­ച്ച­റി­ഞ്ഞ­തു­കൊ­ണ്ടു­ള്ള എ­ളി­മ­യാ­ണ­തു്. ഈ തി­രി­ച്ച­റി­വോ­ടെ ടി. എം. കൃഷ്ണ ധ്യാ­ന­പൂർ­ണ്ണ­മാ­യ ഒരു രീതി അ­വ­ലം­ബി­ച്ചു­കൊ­ണ്ടു­ത­ന്നെ പൂർ­വ്വ­കൽ­പ്പ­ന ചെ­യ്യാ­ത്ത മ­നോ­ധർ­മ്മ­ത്തെ തന്റെ സംഗീത ക­ച്ചേ­രി­ക­ളിൽ ആ­വി­ഷ്ക­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. രീ­തി­ശാ­സ്ത്ര­വും മ­നോ­ധർ­മ്മ­വും മെ­രു­ക്കാൻ ആ­യാ­സ­മു­ള്ള വി­പ­രീ­ത­ങ്ങ­ളാ­ണെ­ങ്കി­ലും സാ­ഹ­സി­ക­നാ­യ ഒരു സം­ഗീ­ത­ജ്ഞ­നു് അതു് ആ­ന­ന്ദ­ക­ര­മാ­യ ഒരു വെ­ല്ലു­വി­ളി­യാ­ണു്. സം­ഗീ­ത­വു­മാ­യി ലോകം ചു­റ്റു­മ്പോ­ഴും അ­ദ്ദേ­ഹം ത­ന്നി­ലെ ഉ­ത്ത­ര­വാ­ദി­ത്ത ബോ­ധ­മു­ള്ള ചി­ന്ത­ക­നേ­യും സം­വേ­ദ­ന ശേ­ഷി­യു­ള്ള എ­ഴു­ത്തു­കാ­ര­നേ­യും പ്ര­കാ­ശ­നം ചെ­യ്തു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

മു­കു­ന്ദ­നു­ണ്ണി:
ക­സ­ബി­നു് വ­ധ­ശി­ക്ഷ വി­ധി­ക്ക­ണ­മെ­ന്നു് ജ­ന­ങ്ങൾ മു­റ­വി­ളി കൂ­ട്ടു­ന്ന സ­മ­യ­ത്തു് വ­ധ­ശി­ക്ഷാ­വി­രു­ദ്ധ നി­ല­പാ­ടു് ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന ഒരു ലേഖനം താ­ങ്കൾ ദ ഹി­ന്ദു പ­ത്ര­ത്തി­ന്റെ ഞാ­യ­റാ­ഴ്ച പ­തി­പ്പിൽ എ­ഴു­തി­യി­രു­ന്ന­ല്ലോ. അതേ സ­മ­യ­ത്തു് കേ­ര­ള­ത്തിൽ കു­റ­ച്ചു് ആളുകൾ വ­ധ­ശി­ക്ഷ നിർ­ത്ത­ലാ­ക്ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു് സമരം ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ വ­ധ­ശി­ക്ഷ­യെ­ക്കു­റി­ച്ചു­ള്ള താ­ങ്ക­ളു­ടെ ചി­ന്ത­കൾ കേ­ര­ള­ത്തിൽ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ചർ­ച്ച­കൾ­ക്കു് കൂ­ടു­തൽ വ്യ­ക്ത­ത നൽ­കി­യേ­ക്കാം.
ടി. എം. കൃഷ്ണ:
കൊ­ല്ലാൻ മ­നു­ഷ്യർ­ക്കു് അ­വ­കാ­ശ­മി­ല്ല എ­ന്നു് ക­രു­തു­ന്ന ഒ­രാ­ളാ­ണു് ഞാൻ. വ­ധ­ശി­ക്ഷ­യെ­ക്കു­റി­ച്ചു­ള്ള തർ­ക്ക­ങ്ങ­ളെ­ല്ലാം ശ­രി­യാ­യ കാ­ര്യം ചെ­യ്യു­ന്ന­തി­നെ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള­താ­ണു്. ഒരാൾ എന്തോ കു­റ്റം ചെ­യ്തി­രി­ക്കു­ന്നു, അയാളെ ശി­ക്ഷി­ക്കു­ന്ന­താ­ണു് ശരി, എന്ന മ­ട്ടി­ലാ­ണു് അ­തി­ന്റെ യു­ക്തി­ധാ­ര. ഈ യു­ക്തി­ധാ­ര­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണോ ജീ­വി­ത­ത്തെ നോ­ക്കി­ക്കാ­ണേ­ണ്ട­തു്? എ­നി­ക്കു് സം­ശ­യ­ങ്ങ­ളു­ണ്ടു്. എ­ന്തു­ത­ന്നെ­യാ­യാ­ലും ഹിംസ ഹിംസ ത­ന്നെ­യാ­ണു്. അതു് ന­ന്മ­യ്ക്കു­വേ­ണ്ടി­യോ തി­ന്മ­യ്ക്കു­വേ­ണ്ടി­യോ അല്ല. ഒരു ഹിംസ ന­ട­ക്കു­മ്പോൾ ആ ഹിംസ ന­ല്ല­തി­നു­വേ­ണ്ടി­യാ­ണു് അ­ല്ലെ­ങ്കിൽ ചീ­ത്ത­തി­നു­വേ­ണ്ടി­യാ­ണു് എ­ന്നു് പ­റ­യു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. ഒരാളെ വേ­ദ­നി­പ്പി­ക്കാ­നോ, ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ക്കാ­നോ, കൊ­ല്ലാ­നോ ചെ­യ്യു­ന്ന ഹിം­സ­യും കൊ­ന്ന­വ­നെ കൊ­ല്ലു­ന്ന­തി­ലു­ള്ള ഹിം­സ­യും ത­മ്മിൽ അ­ന്ത­ര­മു­ള്ള­താ­യി ഞാൻ ക­രു­തു­ന്നി­ല്ല. ഹിംസ ചെ­യ്യു­ന്ന ആളെ എ­ങ്ങ­നെ ശി­ക്ഷി­ക്ക­ണ­മെ­ന്നാ­ണു് മ­റ്റൊ­രു ചോ­ദ്യം. ആൾ ആ­പ­ത്കാ­രി­യാ­ണെ­ന്നു് സം­ശ­യ­മി­ല്ല. ആ കാ­ര്യ­ത്തിൽ ആർ­ക്കും തർ­ക്ക­മു­ണ്ടാ­കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. ഈ വ്യ­ക്തി­യാൽ മ­റ്റു­ള്ള­വർ­ക്കു് ആ­പ­ത്തു­ണ്ടാ­കാം എ­ന്ന­തു് സ­ത്യ­മാ­യി­രി­ക്കാം. മ­റ്റു­ള്ള­വർ­ക്കു് ആ­പ­ത്തു­ണ്ടാ­വാ­തി­രി­ക്കാൻ അ­ത്ത­രം ആ­ളു­ക­ളെ സ­മൂ­ഹ­ത്തിൽ­നി­ന്നു് മാ­റ്റി നിർ­ത്തേ­ണ്ട­തു് ന­മ്മു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­മാ­ണു്. പക്ഷെ, ആ വ്യ­ക്തി­യു­ടെ ജീവൻ അ­പ­ഹ­രി­ക്കാൻ ന­മു­ക്കു് അ­വ­കാ­ശ­മി­ല്ല. അ­വ­രു­ടെ സ്വ­ഭാ­വം അ­ല്ലെ­ങ്കിൽ മ­നോ­ഭാ­വം പ­രി­ഷ്ക­രി­ക്കാ­നാ­കു­മോ ഇ­ല്ല­യോ എ­ന്നു­ള്ള­തു് തീർ­ത്തും വ്യ­ത്യ­സ്ത­മാ­യ മ­റ്റൊ­രു ചോ­ദ്യ­മാ­ണു്. അവരെ സ­മൂ­ഹ­ത്തിൽ­നി­ന്നു് മാ­റ്റി പാർ­പ്പി­ച്ചു് സ്വയം മാ­റാൻ­വേ­ണ്ടി പ്രാ­പ്ത­രാ­ക്കു­ക­യാ­ണു് വേ­ണ്ട­തു്. എത്ര ബീ­ഭ­ത്സ­മാ­യ കു­റ്റ­മാ­ണു് ചെ­യ്ത­തെ­ങ്കി­ലും ആ വ്യ­ക്തി­യു­ടെ തു­ടർ­ന്നു­ള്ള ജീ­വി­തം നന്മ നി­റ­ഞ്ഞ­താ­കു­ന്ന­തി­നു­വേ­ണ്ടി വ­ഴി­യൊ­രു­ക്കാ­നു­ള്ള ഒരു മ­നോ­ഭാ­വം ന­മു­ക്കി­ല്ലെ­ങ്കിൽ, എ­നി­ക്കു് തോ­ന്നു­ന്ന­തു്, ന­മ്മു­ടെ ‘ശ­രി­വാ­ദ’ത്തി­ന്റെ ചില ഭാ­ഗ­ങ്ങൾ ന­ഷ്ട­മാ­കു­ന്നു­വെ­ന്നാ­ണു്. ഏതു കു­റ്റ­മാ­ണു് വ­ലു­തു് ഏതു കു­റ്റ­മാ­ണു് ചെ­റു­തു് എ­ന്നു് എ­ങ്ങ­നെ­യാ­ണു് തീ­രു­മാ­നി­ക്കു­ക? അ­മേ­രി­ക്ക ഇ­റാ­ക്കി­ലേ­യ്ക്കും അ­ഫ്ഘാ­നി­സ്ഥാ­നി­ലേ­യ്ക്കും അ­തി­ക്ര­മി­ച്ചു ക­യ­റു­ക­യും അ­വി­ട­ത്തെ കുറേ കു­ട്ടി­ക­ളെ കൊ­ന്നൊ­ടു­ക്കു­ക­യും ചെ­യ്ത­തു് ഇ­ന്നു് എ­ല്ലാ­വർ­ക്കും അ­റി­യാം. അ­തി­നോ­ടു് താ­ര­ത­മ്യം ചെ­യ്യു­മ്പോൾ ബ­ലാൽ­സം­ഗം കൂടിയ കു­റ്റ­മാ­ണോ? എ­ങ്ങി­നെ­യാ­ണു് വ­ലി­പ്പം കൂടിയ കു­റ്റം ഏ­തെ­ന്നു് തി­രി­ച്ച­റി­യു­ക? എ­നി­ക്ക­റി­യി­ല്ല. അവ ത­മ്മിൽ ഒരു വ്യ­ത്യാ­സ­വും ഞാൻ കാ­ണു­ന്നി­ല്ല. ഇതു് ഒരു കു­റ്റ­മാ­ണു്, അതും ഒരു കു­റ്റ­മാ­ണു്. എ­ങ്ങി­നെ­യാ­ണു് ര­ണ്ടാ­മ­ത്തേ­തു് കു­റ്റ­മാ­കു­ക­യും ഒ­ന്നാ­മ­ത്തേ­തു് കു­റ്റ­മാ­വാ­തി­രി­ക്കു­ക­യും ചെ­യ്യു­ക? ര­ണ്ടാ­മ­ത്തേ­തി­നു് വ­ധ­ശി­ക്ഷ വി­ധി­ക്കു­ക­യും ഒ­ന്നാ­മ­ത്തേ­തി­നു് ശി­ക്ഷ­പോ­ലും ഇ­ല്ലാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന­തു്? എല്ലാ കു­റ്റ­ങ്ങൾ­ക്കും ശിക്ഷ വേ­ണ­മെ­ന്ന കാ­ര്യ­ത്തിൽ ഞാൻ യോ­ജി­ക്കു­ന്നു. പക്ഷെ, ഏതു് കു­റ്റ­ത്തി­നാ­ണു് വ­ധ­ശി­ക്ഷ വേ­ണ്ട­തു് എ­ന്നു് എ­ങ്ങി­നെ­യാ­ണു് തീ­രു­മാ­നി­ക്കു­ക? അ­ക്കാ­ര്യ­ത്തിൽ നി­യ­മ­ജ്ഞർ­ക്കും വ്യ­ക്ത­ത­യി­ല്ല. ഏ­റ്റ­വും ഹീ­ന­മാ­യ കു­റ്റ­ങ്ങൾ­ക്കു് വ­ധ­ശി­ക്ഷ എ­ന്നാ­ണു് നിയമം പ­റ­യു­ന്ന­തു്. ഏ­റ്റ­വും ഹീ­ന­മാ­യ­തു് ഏ­താ­ണെ­ന്നു് ജ­ഡ്ജി­മാ­രാ­ണു് തീ­രു­മാ­നി­ക്കു­ക. എ­ന്തു­ത­ന്നെ­യാ­യാ­ലും ഹിം­സ­യ്ക്കു് മരണം ഒരു പ­രി­ഹാ­ര­മാ­യി എ­നി­ക്കു് തോ­ന്നു­ന്നി­ല്ല. മരണം ഹിം­സ­യ്ക്കു് പ­രി­ഹാ­ര­മാ­ണോ? മ­നു­ഷ്യർ മാ­റു­മ്പോ­ഴാ­ണു് ഹിം­സ­യ്ക്കു് പ­രി­ഹാ­ര­മു­ണ്ടാ­കു­ക. സ­മൂ­ഹ­ത്തി­ന്റെ ല­ക്ഷ്യം അ­താ­യി­രി­ക്ക­ണം. അ­ങ്ങി­നെ­യാ­ണു് ന­മു­ക്കു് ന­മ്മെ­ത്ത­ന്നെ­യും സ­മൂ­ഹ­ത്തേ­യും മാ­റ്റാൻ ക­ഴി­യു­ക. ന­മ്മു­ടെ സ­മൂ­ഹ­ത്തിൽ ആ­രെ­ങ്കി­ലും ഹിംസ ചെ­യ്യു­ന്നു­ണ്ടെ­ങ്കിൽ അതു സൂ­ചി­പ്പി­ക്കു­ന്ന­തു് ഹിം­സ­യി­ലേ­യ്ക്കു് ന­യി­ക്കു­ന്ന ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള അ­തൃ­പ്തി­കൾ സ­മൂ­ഹ­ത്തി­ന­ക­ത്തു­ണ്ടു് എ­ന്നാ­ണു്. അ­താ­യ­തു് സമൂഹം ആ­രെ­യെ­ങ്കി­ലും ഹിം­സാ­ത്മ­ക­മാ­യ പ്ര­തി­ക­ര­ണം ഉ­ള­വാ­ക്കു­ന്ന വി­ധ­ത്തിൽ ബു­ദ്ധി­മു­ട്ടി­ക്കു­ന്നു­ണ്ടാ­വാം. അ­തു­കൊ­ണ്ടു് ന­മു­ക്കു് ആ­ത്മ­പ­രി­ശോ­ധ­ന ചെ­യ്യാ­നു­ള്ള മ­നോ­ഭാ­വം ഉ­ണ്ടാ­ക­ണം. ശി­ക്ഷ­യു­ടെ ന്യാ­യീ­ക­ര­ണ­മാ­യി ഉ­ന്ന­യി­ക്കു­ന്ന മ­റ്റൊ­രു പ്ര­ധാ­ന­പ്പെ­ട്ട വാദം ഡി­റ്റ­റൻ­സ് ആണു്. ശി­ക്ഷ­യെ­ക്കു­റി­ച്ചു­ള്ള ഭയം കു­റ്റം ചെ­യ്യു­ന്ന­തിൽ­നി­ന്നു് പിൻ­തി­രി­പ്പി­ക്കും എന്ന വി­ശ്വാ­സ­മാ­ണു് ഈ വാ­ദ­ത്തി­ന്റെ പിൻ­ബ­ലം. എ­ന്നാൽ ആ വാദം തെ­റ്റാ­ണെ­ന്നും വി­ഡ്ഢി­ത്ത­മാ­ണെ­ന്നും തെ­ളി­യി­ക്കാൻ ആ­വ­ശ്യ­ത്തി­ല­ധി­കം സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­കൾ ഇന്നു ല­ഭ്യ­മാ­ണു്. ആ വാ­ദ­ത്തിൽ എ­ന്തെ­ങ്കി­ലും അർ­ത്ഥ­മു­ള്ള­താ­യി എ­നി­ക്കു തോ­ന്നു­ന്നി­ല്ല. വ­ധ­ശി­ക്ഷ നി­ല­വി­ലു­ണ്ടു് എന്ന ഒറ്റ കാ­ര­ണ­ത്താൽ ജ­ന­ങ്ങൾ കൊ­ല­പാ­ത­ക­ത്തി­ന്റെ എണ്ണം കു­റ­യ്ക്കു­മെ­ന്നാ­ണോ? അ­ങ്ങ­ന­യൊ­ന്നു­മി­ല്ല. ആളുകൾ കൊ­ല്ലു­ക­യാ­ണെ­ങ്കിൽ കൊ­ല്ലും. കൊ­ല്ലു­ന്ന­തും കൊ­ല്ലാ­ത്ത­തും എന്തു ശിക്ഷ ല­ഭി­ക്കും എ­ന്നു് നോ­ക്കി­യ­ല്ല. ബാ­ധി­ക്ക­പ്പെ­ടു­ന്ന കു­ടും­ബ­ത്തി­ലു­ള്ള­വ­രു­ടെ സ്ഥി­തി­യാ­ണു് കഷ്ടം. അതൊരു വലിയ പ്ര­ശ്ന­മാ­ണു്. ടി. എം. കൃഷ്ണ വീ­ട്ടിൽ അ­ല്ല­ലി­ല്ലാ­തെ ശാ­ന്ത­മാ­യി ഇ­രി­ക്കു­ക­യാ­ണു്, അ­യാ­ളു­ടെ സ­ഹോ­ദ­ര­നോ സ­ഹോ­ദ­രി­യോ കു­ട്ടി­യോ കൊ­ല്ല­പ്പെ­ടു­ക­യോ ബ­ലാൽ­സം­ഗം ചെ­യ്യ­പ്പെ­ടു­ക­യോ ചെ­യ്തി­ട്ടി­ല്ല. കൊ­ല്ല­പ്പെ­ട്ട ആളുടെ സ­ഹോ­ദ­ര­നോ സ­ഹോ­ദ­രി­യോ അ­മ്മ­യോ അ­ച്ഛ­നോ കു­ട്ടി­യോ ആ­വു­ന്ന­തി­ന്റെ വേദന എ­ങ്ങി­നെ­യാ­ണു് അ­യാൾ­ക്കു് അ­നു­ഭ­വി­ക്കാ­നാ­വു­ക? ശ­രി­യാ­ണു്, അ­വ­രു­ടെ വേദന എ­ങ്ങി­നെ­യാ­യി­രി­ക്കും എന്നു എ­നി­ക്കു് അ­നു­ഭ­വി­ക്കാൻ ക­ഴി­യി­ല്ല. പക്ഷെ, ആ വേദന എ­ങ്ങി­നെ­യു­ള്ള­താ­യി­രി­ക്കും എ­ന്നു് മ­ന­സ്സി­ലാ­ക്കാൻ മാ­ത്രം മ­നു­ഷ്യ­ത്വ­മു­ള്ള­വ­നാ­ണു് ഞാൻ എ­ന്നു് തോ­ന്നു­ന്നു. ഒ­രു­പ­ക്ഷെ, അതു് മ­നു­ഷ്യ­ന്റെ ഗു­ണ­മാ­ണു്. ഹിം­സ­യു­ടെ ഇ­ര­ക­ളാ­യ­വർ­ക്കു് സ­ഹാ­യ­വും ശ­ക്തി­യും പ­കർ­ന്നു് തു­ണ­യേ­കു­ക എ­ന്ന­തു് സ­മൂ­ഹ­ത്തി­ന്റെ ധർ­മ്മ­മാ­ണെ­ന്നു് ഞാൻ ക­രു­തു­ന്നു. മാ­ത്ര­മ­ല്ല കൊ­ല്ലു­ന്ന­വ­നേ­യോ ബ­ലാൽ­സം­ഗം ചെ­യ്യു­ന്ന­വ­നേ­യോ കൊ­ന്നു് പ്ര­തി­കാ­രം ചെ­യ്യു­ന്ന­തു­കൊ­ണ്ടു് ബാ­ധി­തർ അ­നു­ഭ­വി­ക്കു­ന്ന വേദന അൽ­പ്പം­പോ­ലും കു­റ­യു­ക­യി­ല്ല എ­ന്നും നാം മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്. കു­റ്റ­വാ­ളി­ക­ളെ കൊ­ന്നാൽ നി­ങ്ങ­ളു­ടെ വേദന കു­റ­യു­മോ? എ­ന്തു് വ്യ­ത്യാ­സ­മാ­ണു­ണ്ടാ­ക്കു­ക? കു­റ്റ­വാ­ളി­യെ തൂ­ക്കി­ലേ­റ്റി­യാൽ ഹിം­സ­യ്ക്കു് ഇ­ര­യാ­യ­വ­രു­ടെ അ­മ്മ­യോ അ­ച്ഛ­നോ സ­ഹോ­ദ­ര­നോ അ­നു­ഭ­വി­ക്കു­ന്ന വേദന ശ­മി­ക്കു­മോ? ഇല്ല. അ­തി­നു് പ്ര­തി­കാ­രം ചെ­യ്യു­ക എ­ന്ന­ല്ലാ­തെ മ­റ്റൊ­രു അർ­ത്ഥ­വു­മി­ല്ല. ഹിം­സ­യെ ഹിം­സ­കൊ­ണ്ടു് എ­തിർ­ക്കു­ന്ന­തു്, നി­യ­മ­പ­ര­മാ­യി എ­ത്ര­ത്തോ­ളം ന്യാ­യീ­ക­രി­ക്ക­പ്പെ­ട്ടാ­ലും, എന്റെ കാ­ഴ്ച­പ്പാ­ടിൽ അർ­ത്ഥ­ശൂ­ന്യ­മാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
നീതി, അനീതി തു­ട­ങ്ങി­യ ആ­ശ­യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കു­ന്ന­തി­നു പകരം അ­നു­ഭ­വ­ത്തെ നേ­രി­ട്ടു് സ­മീ­പി­ക്കു­ന്ന ഒരു രീ­തി­യാ­ണു് താ­ങ്കൾ സ്വീ­ക­രി­ക്കു­ന്ന­തു് എ­ന്നു് തോ­ന്നു­ന്നു. നി­യ­മ­ത്തി­ന്റേ­യോ സ­മൂ­ഹ­ത്തി­ന്റേ­യോ ഹിം­സ­യു­ടെ ഇ­ര­യാ­യി­ത്തീ­രു­ന്ന­വ­രു­ടെ ഉ­റ്റ­വർ­ക്കു­ണ്ടാ­കു­ന്ന അ­നു­ഭ­വ­ത്തെ ആ­ധാ­ര­മാ­ക്കി­യു­ള്ള ചി­ന്ത­കൾ—വ്യ­ത്യ­സ്ത­മാ­യ ഒരു താ­ത്വി­ക സം­സ്ക്കാ­ര­ത്തിൽ­നി­ന്നു് അ­ന്വേ­ഷി­ക്കു­ന്ന­തു­പോ­ലെ­യു­ണ്ടു്.
ടി. എം. കൃഷ്ണ:
ശ­രി­യാ­ണു്. എന്റെ കാ­ഴ്ച­പ്പാ­ടു് നി­യ­മ­ത്തി­ന്റെ ഭാ­ഗ­ത്തു­നി­ന്നു­ള്ള­ത­ല്ല. പകരം ഒരു മ­നു­ഷ്യ­നാ­യി­രി­ക്കു­ക എ­ന്നാൽ എ­ന്താ­ണു് എന്ന അ­ന്വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­ത്തു­നി­ന്നു­ള്ള­താ­ണു്. നി­യ­മ­ങ്ങ­ളും നി­യ­മ­പു­സ്ത­ക­ങ്ങ­ളും പ­റ­യു­ന്ന­തി­ന­പ്പു­റ­ത്തു് ന­മു­ക്കു് എ­ങ്ങി­നെ ഹിം­സ­യെ സ­മൂ­ഹ­ത്തിൽ ഇ­ല്ലാ­താ­ക്കാം? ആ ല­ക്ഷ്യ­ത്തി­നു­വേ­ണ്ടി സ­മ­ഗ്ര­മാ­യ അർ­ത്ഥ­ത്തിൽ എന്തു ചെ­യ്യാൻ ക­ഴി­യും? ഈ ദി­ശ­യി­ലാ­ണു് എന്റെ ചി­ന്ത­കൾ പോ­കു­ന്ന­തു്. ഒ­രാൾ­ക്കു് വ­ധ­ശി­ക്ഷ നൽ­കു­മ്പോൾ ഒരു പ്ര­ത്യേ­ക പ്ര­ശ്ന­ത്തി­നു് പെ­ട്ടെ­ന്നു നൽ­കു­ന്ന ഒരു പ­രി­ഹാ­ര­മാ­യാ­ണു് അതു് ഭ­വി­ക്കു­ന്ന­തു്. അ­താ­യ­തു് ഞാൻ കൊ­ല­യാ­ളി­യാ­ണെ­ങ്കിൽ എ­ന്നേ­യും കൊ­ന്നു് പ്ര­ശ്നം പ­രി­ഹ­രി­ക്കു­ക. ശരി, ടി. എം. കൃഷ്ണ കൊ­ല­യാ­ളി­യാ­ണു്. അവനെ തു­റു­ങ്കി­ല­ട­ച്ചു് തൂ­ക്കി­ക്കൊ­ല്ലൂ. ക­ഴി­ഞ്ഞു. ഇവിടെ കൊല എന്ന ക്രി­യ­യ്ക്കു് എ­ന്തു് സം­ഭ­വി­ക്കു­ന്നു? കൊ­ല­യു­ടെ ഭാ­ഗ­മാ­യി­ത്തീർ­ന്ന­വർ­ക്കു് എ­ന്തു് സം­ഭ­വി­ക്കു­ന്നു? അ­വർ­ക്കു­വേ­ണ്ടി നാം എന്തു ചെ­യ്യു­ന്നു? മെ­ച്ച­പ്പെ­ട്ട മ­നു­ഷ്യ­രു­ള്ള മെ­ച്ച­പ്പെ­ട്ട ഒരു സ­മൂ­ഹ­മു­ണ്ടാ­ക്കാൻ ഈ പ്ര­ശ്ന­പ­രി­ഹാ­ര­ത്തി­ലൂ­ടെ നി­ങ്ങൾ എന്തു ചെ­യ്യു­ന്നു? ഈ പ്ര­ശ്ന­ത്തി­ലുൾ­പ്പെ­ട്ട അ­ച്ഛ­നും അ­മ്മ­യും സ­ഹോ­ദ­ര­ങ്ങ­ളും സ­ഹോ­ദ­രി­മാ­രും കു­ട്ടി­ക­ളു­മ­ട­ങ്ങു­ന്ന­വർ­ക്കു് ജീ­വി­ത­ത്തോ­ടു് വ്യ­ത്യ­സ്ത­മാ­യ ഒരു മ­നോ­ഭാ­വം ഉ­ണ്ടാ­ക്കാൻ ഈ മ­ട്ടി­ലു­ള്ള പ്ര­ശ്ന­പ­രി­ഹാ­ര­ത്തി­ലൂ­ടെ എ­ന്താ­ണു് ചെ­യ്യ­പ്പെ­ടു­ന്ന­തു്? സ­മൂ­ഹ­വും സർ­ക്കാ­റും ചേർ­ന്നു് തൂ­ക്കി­ലേ­റ്റി­യ­വ­രു­ടെ ഇ­നി­യും ജീ­വി­ക്കു­ന്ന ഉ­റ്റ­വ­രു­ടെ ജീ­വി­ത­ത്തി­ലേ­യ്ക്കു് ആ­രെ­ങ്കി­ലും സ­ഹാ­യ­വും സാ­ന്ത്വ­ന­വു­മാ­യി ചെ­ന്നി­ട്ടു­ണ്ടോ? തൂ­ക്കി­ലേ­റ്റ­പ്പെ­ട്ട ആ­യി­ര­ക്ക­ണ­ക്കി­നു് ആ­ളു­ക­ളു­ടെ ഭാ­ര്യ­മാ­രെ പറ്റി നാം ചി­ന്തി­ച്ചി­ട്ടു­ണ്ടോ? അവരെ സ­ഹാ­യി­ക്ക­ണ­മെ­ന്നു് എ­പ്പോ­ഴെ­ങ്കി­ലും ചി­ന്തി­ച്ചി­ട്ടു­ണ്ടോ? തീർ­ച്ച­യാ­യി­ട്ടും ഉ­ണ്ടാ­വി­ല്ല. അയാളെ കൊ­ന്ന­തോ­ടെ ന­മു­ക്കു് ആ­ശ്വാ­സ­മാ­യി. അ­ത്ര­മാ­ത്രം. അ­യാ­ളു­ടെ കു­ടും­ബ­ത്തെ­ക്കു­റി­ച്ചു് ആരു ചി­ന്തി­ക്കാൻ? കൊ­ല്ല­പ്പെ­ട്ട­വ­രു­ടെ ഉ­റ്റ­വർ­ക്കു് ഒരു മാ­സ­ത്തി­നു ശേഷം എന്തു സം­ഭ­വി­ച്ചു എ­ന്നു് ആ­രെ­ങ്കി­ലും ചി­ന്തി­ച്ചി­ട്ടു­ണ്ടോ? ഇല്ല. അതേ സമയം നാം തെ­രു­വി­ലി­റ­ങ്ങി തൂ­ക്കി­ലേ­റ്റു­ക എ­ന്നു് മു­റ­വി­ളി കൂ­ട്ടു­ക­യാ­ണു്. എ­നി­ക്കു് തോ­ന്നു­ന്ന­തു് മ­നു­ഷ്യ­ന്റെ ഉ­ള്ളിൽ പക വീ­ട്ടാ­നു­ള്ള വാ­സ­ന­യു­ണ്ടെ­ന്നാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
പ­രി­ണാ­മ­ത്തി­ന്റെ ഭാ­ഗ­മാ­യി മ­നു­ഷ്യ­നിൽ ആ­ന്ത­രി­ക­മാ­യി, പൂർ­വ്വ­നിർ­മ്മി­ത­മാ­യ, പ്ര­തി­കാ­ര­വാ­ഞ്ഛ­യു­ണ്ടെ­ന്നാ­ണോ പ­റ­യു­ന്ന­തു്?
ടി. എം. കൃഷ്ണ:
എ­നി­ക്ക­റി­യി­ല്ല. ഞാൻ ഒരു ജനിതക ശാ­സ്ത്ര­ജ്ഞ­നൊ­ന്നു­മ­ല്ല. പക്ഷെ, എ­ന്തു­കൊ­ണ്ടെ­ന്ന­റി­യി­ല്ല, കൊ­ല്ലു­ന്ന­വ­നെ കൊ­ല്ലു­ന്ന­തി­ലൂ­ടെ പ്ര­ശ്നം പ­രി­ഹ­രി­ച്ച­താ­യി നാം ക­രു­തു­ന്നു­ണ്ടു്. ഒരു പ്ര­ശ്ന­വും പ­രി­ഹ­രി­ച്ച­താ­യി എ­നി­ക്കു് തോ­ന്നു­ന്നി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
താ­ങ്ക­ളു­ടെ ഈ വീ­ക്ഷ­ണം അ­മേ­രി­ക്കൻ യു­ദ്ധ­ങ്ങ­ളി­ലേ­ക്കും വ്യാ­പി­പ്പി­ക്കാ­മ­ല്ലോ?
ടി. എം. കൃഷ്ണ:
തീർ­ച്ച­യാ­യും. നി­ങ്ങൾ­ക്കു് എന്നെ ഉ­ട്ടോ­പ്പി­യൻ എ­ന്നു് വി­ളി­ക്കാം. സൈ­ന്യം അ­നാ­വ­ശ്യ­മാ­ണു്, സൈ­ന്യ­ത്തി­നു് യാ­തൊ­രു­വി­ധ ധർ­മ്മ­വും നിർ­വ്വ­ഹി­ക്കാ­നി­ല്ല എ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. മ­നു­ഷ്യർ­ക്കു് ഒ­രൽ­പ്പം ബു­ദ്ധി­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ എ­ന്നു് ഞാൻ ആ­ഗ്ര­ഹി­ക്കാ­റു­ണ്ടു്. ച­രി­ത്രം പ­റ­യു­ന്ന­തു് സൈ­ന്യം ആ­വ­ശ്യ­മാ­ണു് എ­ന്നാ­ണു്. ആ­യി­ര­ക്ക­ണ­ക്കി­നു് വർ­ഷ­ങ്ങൾ നമ്മൾ യു­ദ്ധം ചെ­യ്തി­ട്ടു­ണ്ടു്. മ­നു­ഷ്യ­ന്റെ ഈ­ഗോ­യാ­ണു് മിക്ക യു­ദ്ധ­ങ്ങൾ­ക്കും കാരണം. ആ­രാ­ണു് വ­ലു­തു്, ആർ­ക്കാ­ണു് കൂ­ടു­തൽ മഹിമ, ആ­രാ­ണു് കൂ­ടു­തൽ ശക്തർ, ആർ­ക്കാ­ണു് കൂ­ടു­തൽ സ­മ്പ­ത്തു്, തു­ട­ങ്ങി­യ അ­ഹ­ങ്കാ­ര പ്ര­കാ­ശ­ന­ങ്ങൾ­ക്കു് വേ­ണ്ടി­യാ­ണു് ആ­ത്യ­ന്തി­ക­മാ­യി യു­ദ്ധ­ങ്ങ­ളു­ണ്ടാ­വു­ന്ന­തു്. നി­ങ്ങ­ളു­ടെ കൈ­യ്യിൽ കൂ­ടു­തൽ സ­മ്പ­ത്തു­ണ്ടെ­ങ്കിൽ നി­ങ്ങൾ എ­നി­ക്കെ­തി­രെ സാ­മ്പ­ത്തി­ക യു­ദ്ധം ന­ട­ത്തും. നി­ങ്ങ­ളു­ടെ പക്കൽ സൈ­ന്യ­മു­ണ്ടെ­ങ്കിൽ നി­ങ്ങൾ എന്നെ ആ­ക്ര­മി­ക്കും. ഹിംസ എ­പ്പോ­ഴും ശാ­രീ­രി­ക­മാ­യ പ്ര­വർ­ത്തി­യാ­ക­ണ­മെ­ന്നി­ല്ല. ഒരാളെ മാ­ന­സി­ക­മാ­യി പീ­ഡി­പ്പി­ക്കു­ന്ന­തും ഹിം­സ­യാ­ണു്. സാ­മ്പ­ത്തി­ക­മാ­യ ഹിം­സ­യും ഹിം­സ­യാ­ണു്. മറ്റു രാ­ജ്യ­ങ്ങ­ളെ കീ­ഴ്‌­വ­ഴ­ങ്ങാൻ നിർ­ബ­ന്ധി­ക്ക­ലും ഹിം­സ­യാ­ണു്. ദ­ക്ഷി­ണാ­ഫ്രി­ക്ക­യെ നോ­ക്കു. പാ­ശ്ചാ­ത്യർ­ക്കു് കീ­ഴ­ട­ങ്ങി നൂറു ക­ണ­ക്കി­നു് വർ­ഷ­ങ്ങൾ. വെറും സാ­മ്പ­ത്തി­ക­മാ­യ ഹിം­സ­യാ­യി­രു­ന്നു അതു്. അതിനെ ഒരു ഹീ­ന­കൃ­ത്യ­മാ­യി നാം ക­ണ­ക്കാ­ക്കു­മോ? എ­നി­ക്ക­റി­യി­ല്ല. അ­ത്ത­രം കാ­ര്യ­ങ്ങ­ളൊ­ക്കെ അ­വ്യ­ക്ത­മാ­ണു്. തീർ­ച്ച­യാ­യും ഞാൻ യു­ദ്ധ­ത്തി­നെ­തി­രാ­ണു്. തീർ­ത്തും എ­തി­രാ­ണു്. ഒരു യു­ദ്ധ­വും മ­റ്റൊ­രു യു­ദ്ധ­ത്തി­നു് പ­രി­ഹാ­ര­മാ­കി­ല്ല. അ­ത്ത­രം പ്ര­ശ്ന­ങ്ങ­ളെ ശ­രി­തെ­റ്റു­ക­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ല­ല്ല കൈ­കാ­ര്യം ചെ­യ്യേ­ണ്ട­തു്. ശ­രി­തെ­റ്റു­ക­ളെ ആ­ധാ­ര­മാ­ക്കി­യു­ള്ള നി­ല­പാ­ടു­ക­ളി­ലേ­യ്ക്കു് പോ­കേ­ണ്ട താമസം എ­ല്ലാം ആകെ അ­വ്യ­ക്ത­മാ­കും. ഹിം­സ­യു­ടെ ധർ­മ്മ­മെ­ന്തു് എന്ന ചോ­ദ്യ­മാ­ണു് പ്ര­സ­ക്തം.
മു­കു­ന്ദ­നു­ണ്ണി:
ധർ­മ്മം, നീതി തു­ട­ങ്ങി­യ ആ­ശ­യ­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തി­ലാ­ണോ താ­ങ്കൾ വ്യ­ക്ത­ത തേ­ടു­ന്ന­തു്?
ടി. എം. കൃഷ്ണ:
നീ­തി­യെ­ക്കു­റി­ച്ചു് ഞാൻ പ­റ­യു­ന്നി­ല്ല. മ­നു­ഷ്യ­ത്വം എന്ന ആ­ശ­യ­ത്തോ­ടാ­ണു് എ­നി­ക്കു് അ­ടു­പ്പം. അ­ടി­സ്ഥാ­ന­പ­ര­മാ­യ വ­സ്തു­ത­ക­ളിൽ­നി­ന്നു് വ­രു­ന്ന­താ­ണു് അതു്. ധാർ­മ്മി­ക­ത ഒരു അപകടം പി­ടി­ച്ച വാ­ക്കാ­ണെ­ന്നു് തോ­ന്നു­ന്നു. കാരണം, എ­നി­ക്ക­റി­യി­ല്ല, ഇ­ത്ത­രം വാ­ക്കു­കൾ പലരും പല വി­ധ­ത്തി­ലാ­ണു് വ്യാ­ഖ്യാ­നി­ക്കു­ന്ന­തു്. മ­നു­ഷ്യ­ത്വ­ത്തെ കേ­ന്ദ്രീ­ക­രി­ച്ചാ­ണു് ഞാൻ ആ­ലോ­ചി­ക്കു­ന്ന­തു്. മ­നു­ഷ്യ­ത്വ­ത്തി­ന്റെ സ­ന്ദർ­ഭ­ത്തിൽ­വെ­ച്ചാ­ണു് ഹിം­സ­യ്ക്കു് എ­ന്തു് ധർ­മ്മ­മാ­ണു് ജീ­വി­ത­ത്തിൽ എന്ന ചോ­ദ്യം ചോ­ദി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ സ­ങ്കൽ­പ്പി­ച്ചു നോ­ക്കാം: ഹോം­വർ­ക്കു് ചെ­യ്യാ­ത്ത­തു­കൊ­ണ്ടു് ഞാൻ കു­ട്ടി­യെ ത­ല്ലു­ന്നു. (നാം അവിടെ നി­ന്നു് തു­ട­ങ്ങ­ണം). എന്റെ മകൾ ഹോം വർ­ക്കു് ചെ­യ്തി­ല്ല. എ­നി­ക്കു് വ­ല്ലാ­തെ ദേ­ഷ്യം വന്നു. ഞാൻ അവളെ അ­ടി­ച്ചു. ഈ പ്ര­ശ്നം അ­ടി­കൊ­ണ്ടു് പ­രി­ഹ­രി­ക്കാൻ ക­ഴി­യു­മോ? എ­ന്തു­കൊ­ണ്ടാ­ണു് ഞാൻ എന്റെ കൈ ഉ­യർ­ത്തി­യ­തു്? ഞാൻ എന്റെ കൈ ഉ­യർ­ത്തി­യ­തു് ധാർ­മ്മി­ക­മാ­യി ശ­രി­യാ­ണോ? മകൾ പ­രീ­ക്ഷ­യിൽ ജ­യി­ക്കാ­നാ­ണു്, അ­താ­യ­തു് എ­നി­ക്കു് മ­ക­ളു­ടെ കാ­ര്യ­ത്തിൽ ശു­ഷ്കാ­ന്തി­യു­ണ്ടു്, മറ്റു കാ­ര­ണ­ങ്ങൾ­കൊ­ണ്ടൊ­ന്നു­മ­ല്ല അ­ങ്ങി­നെ ചെ­യ്ത­തു്—എ­നി­ക്കു് വിവിധ ന്യാ­യ­ങ്ങൾ നി­ര­ത്താം. എ­ങ്കി­ലും ഞാൻ അവളെ അ­ടി­ച്ച­ല്ലോ. ഞാൻ ചെ­യ്ത­തു് ശരിയോ തെ­റ്റോ? എ­ങ്ങ­നെ­യാ­ണു് നി­ങ്ങൾ അ­തി­നു് ഉ­ത്ത­രം പറയുക? ക­ഴി­യി­ല്ല. പക്ഷെ, മകളെ അ­ടി­ച്ച­തു് ഹിം­സാ­ത്മ­ക­മാ­യ ഒരു പ്ര­വൃ­ത്തി­യാ­ണു്. ആ ഹിംസ അവളെ മെ­ച്ച­പ്പെ­ട്ട ഒരു വി­ദ്യാർ­ത്ഥി­യാ­ക്കു­ന്നു­ണ്ടോ? ഇ­വി­ടേ­യും ഉ­ത്ത­രം അ­വ്യ­ക്ത­മാ­ണു്. ബ­ലാ­ത്സം­ഗം, കൊല എ­ന്നി­വ­യി­ലൊ­ക്കെ മാ­ത്ര­മേ ഹിംസ വളരെ വ്യ­ക്ത­മാ­യി­രി­ക്കൂ. അ­മേ­രി­ക്ക­യു­ടെ ന­ട­പ­ടി­കൾ­ക്കു് ജോർജ് ബുഷ് കു­റ്റ­ക്കാ­ര­നാ­യി­രു­ന്നോ? എ­നി­ക്കു് അ­റി­യി­ല്ല. എ­ന്തി­നാ­ണു് പാ­ശ്ചാ­ത്യ­രെ പ­റ­യു­ന്ന­തു്. ഇ­ന്ത്യ­യു­ടെ കാ­ര്യം ഒ­ട്ടും വ്യ­ത്യ­സ്ത­മ­ല്ല. ഇ­ന്ത്യൻ സൈ­ന്യം ചെ­യ്യു­ന്ന മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­ന­ങ്ങൾ, ഇ­ന്ത്യൻ പോ­ലീ­സ് ന­ട­ത്തു­ന്ന മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­ന­ങ്ങൾ—ആ­രാ­ണു് ഇതു് സം­ബ­ന്ധി­ച്ച ചോ­ദ്യ­ങ്ങൾ ഉ­യർ­ത്തു­ക? അ­പ്പോൾ അ­വ­രെ­യൊ­ക്കെ തൂ­ക്കി­ലേ­റ്റേ­ണ്ടേ? എ­ങ്കിൽ തൂ­ക്കി­ലേ­റ്റൽ ഒരു നി­ല­യ്ക്കാ­ത്ത പ്ര­ക്രി­യ­യാ­കും. ന­മ്മു­ടെ ഓ­രോ­രു­ത്ത­രു­ടേ­യും ജീ­വി­ത­ത്തിൽ ഹിം­സ­യു­ടെ ധർ­മ്മ­മെ­ന്താ­ണു്? സ­മൂ­ഹ­ത്തിൽ അ­തി­ന്റെ ധർ­മ്മ­മെ­ന്താ­ണു്? രാ­ഷ്ട്രീ­യ വ്യ­വ­സ്ഥി­തി­യിൽ ഹിം­സ­യു­ടെ ധർ­മ്മ­മെ­ന്താ­ണു്? ഈ ചർച്ച രാ­ഷ്ട്രീ­യ വ്യ­വ­സ്ഥി­തി­യിൽ നി­ന്ന­ല്ല തു­ട­ങ്ങേ­ണ്ട­തു്. ന­മ്മു­ടെ സ­മൂ­ഹ­ത്തിൽ നി­ന്നും ന­മ്മ­ളിൽ നി­ന്നു ത­ന്നെ­യു­മാ­ണു് ചർച്ച ആ­രം­ഭി­ക്കേ­ണ്ട­തു്. നി­യ­മ­ത്തി­ന്റേ­യോ രാ­ഷ്ട്രീ­യ­ത്തി­ന്റേ­യോ നീ­തി­യു­ടേ­യോ ഭാ­ഗ­ത്തു നി­ന്നു് നോ­ക്കു­മ്പോൾ നി­ങ്ങൾ പു­സ്ത­ക­ത്തി­ലു­ള്ള നി­യ­മ­ങ്ങ­ളിൽ ത­ട്ടി­മു­ട്ടി നിൽ­ക്കും. ആ­രാ­ണു് ഈ പു­സ്ത­ക­ങ്ങൾ എ­ഴു­തി­യ­തു്? നാം തന്നെ. അ­തു­കൊ­ണ്ടു് ന­മു­ക്കു ന­മ്മ­ളിൽ നി­ന്നു തന്നെ, ന­മ്മു­ടെ കു­ടും­ബ­ത്തിൽ നി­ന്നു തന്നെ, തു­ട­ങ്ങാം. അ­ങ്ങ­നെ പ­തു­ക്കെ ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു­ചോ­ദി­ച്ചു് അതിനെ ബൃഹത് ചോ­ദ്യ­മാ­ക്കാം. ഈ പ്ര­ശ്ന­ത്തെ ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ അ­ഭി­സം­ബോ­ധ­ന ചെ­യ്യാൻ സാ­ധി­ക്കു­ക അ­ങ്ങി­നെ­യാ­യി­രി­ക്കാം.
മു­കു­ന്ദ­നു­ണ്ണി:
സാ­ധാ­ര­ണ­യാ­യി കർ­ണ്ണാ­ട­ക സം­ഗീ­ത­ജ്ഞർ­ക്കി­ട­യിൽ, പ്ര­ത്യേ­കി­ച്ചും പ്ര­ഗ­ത്ഭ സം­ഗീ­ത­ജ്ഞർ­ക്കി­ട­യിൽ, താ­ങ്ക­ളെ­പ്പോ­ലെ ചി­ന്തി­ക്കു­ന്ന­വ­രെ കാ­ണാ­റി­ല്ല. വി­ശാ­ല­മാ­യ മ­നോ­ഭാ­വം, ആഴവും പ­ര­പ്പു­മു­ള­ള ചി­ന്ത­കൾ, ക്രി­യാ­ത്മ­ക­വും വി­പ്ല­വാ­ത്മ­ക­വു­മാ­യ ആ­ശ­യ­ങ്ങൾ—ഇ­വ­യെ­ല്ലാം പൊ­തു­വിൽ കർ­ണ്ണാ­ട­ക സം­ഗീ­ത­ജ്ഞ­രിൽ കാ­ണാ­റി­ല്ല. അ­സാ­ധാ­ര­ണ­മാം­വി­ധം, താ­ങ്ക­ളെ സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ക്കാൻ പ്രേ­രി­പ്പി­ച്ച­തു് എ­ന്താ­ണു്?
ടി. എം. കൃഷ്ണ:
രണ്ടു കാ­ര്യ­ങ്ങ­ളാ­ണു്: എന്റെ കു­ടും­ബ­വും സ്കൂ­ളും. എന്റെ അ­മ്മ­യും അ­ച്ഛ­നും എ­ല്ലാ­യ്പോ­ഴും ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന പ്ര­കൃ­ത­ക്കാ­രാ­ണു്. അ­ത്താ­ഴ ചർ­ച്ച­കൾ വീ­ട്ടി­ലെ പ­തി­വാ­യി­രു­ന്നു. രാ­ഷ്ട്രീ­യം, ത­ത്ത്വ­ശാ­സ്ത്രം, ശ­രി­തെ­റ്റു­കൾ, ധാർ­മ്മി­ക­ത, പൗ­ര­ബോ­ധം, പ­രി­സ്ഥി­തി, തു­ട­ങ്ങി എ­ന്തി­നെ­ക്കു­റി­ച്ചും. ഈ വക കാ­ര്യ­ങ്ങൾ അ­ത്താ­ഴ­മേ­ശ­യ്ക്കു് ചു­റ്റു­മി­രു­ന്നു സം­സാ­രി­ക്കു­ക­യും വാ­ഗ്വാ­ദ­ങ്ങൾ ന­ട­ത്തു­ക­യും ചെ­യ്യു­ന്ന­തു് വളരെ സ്വാ­ഭാ­വി­ക­മാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ. നീണ്ട ആ വി­ള­ക്കി­ന്റെ (5 അ­ടി­യോ­ളം ഉ­യ­ര­മു­ള്ള കൽ­വി­ള­ക്കു് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു) കീഴിൽ ഒരു ക­സേ­ര­യി­ലി­രു­ന്നു് അച്ഛൻ വാ­യി­ക്കു­ക­യും ചി­ന്തി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു. അമ്മ വലിയ പ്ര­ചോ­ദ­ന­മാ­ണു്. അ­മ്മ­യു­ടെ ചി­ന്ത­കൾ താ­ത്വി­ക­മാ­യ ചാ­യ്വു­ള്ള­വ­യാ­ണു്. അ­മ്മ­യു­ടെ അ­മ്മ­യ്ക്കും വലിയ ആ­ശ­യ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ചോ­ദ്യ­വും തർ­ക്ക­വും ചർ­ച്ച­യും പ­തി­വു­ള്ള ഈ വീ­ടാ­ണു് ഒരു വലിയ അളവിൽ എന്നെ രൂ­പ­പ്പെ­ടു­ത്തി­യ­തു്. എന്റെ അച്ഛൻ ഒരു വ്യാ­പാ­രി­യാ­യി­രു­ന്നു. ഇ­പ്പോ­ഴി­ല്ല. അമ്മ ഒരു രസികൻ വ്യ­ക്തി­ത്വ­മാ­ണു്. സം­ഗീ­ത­ത്തി­ലും ഇം­ഗ്ലീ­ഷി­ലും ബി­രു­ദ­മു­ണ്ടു്. പ്രെ­ാ­ഫ­സ­റാ­യി­രു­ന്നു, ഒന്നര ദ­ശാ­ബ്ദ­ത്തോ­ളം ഒരു സം­ഗീ­ത­വി­ദ്യാ­ല­യം ന­ട­ത്തി, ഇം­ഗ്ലീ­ഷ് സം­സാ­രി­ക്കാ­ത്ത­വ­രെ ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ക്കാ­നു­ള്ള ഒരു കോ­ഴ്സ് ഇം­ഗ്ല­ണ്ടിൽ­പോ­യി പ­ഠി­ച്ചു, ഇ­പ്പോൾ ക­ഴി­ഞ്ഞ അ­ഞ്ചു­കൊ­ല്ല­മാ­യി ഗോ­ത്ര­വർ­ഗ്ഗ­ക്കാ­രാ­യ കു­ട്ടി­കൾ­ക്കു­വേ­ണ്ടി വി­ദ്യാ­വ­നം എ­ന്നു് പേരായ ഒരു സ്കൂൾ ന­ട­ത്തു­ന്നു. കേ­ര­ള­ത്തി­ന്റെ അ­തിർ­ത്തി­യിൽ. ആ­ന­ക്ക­ട്ടി­യ്ക്ക­ടു­ത്തു്. കേ­ര­ള­ത്തിൽ­നി­ന്നു­ള്ള കുറെ വി­ദ്യാർ­ത്ഥി­കൾ അവിടെ പ­ഠി­ക്കു­ന്നു­ണ്ടു്. അമ്മ അ­വി­ടെ­ത­ന്നെ­യാ­ണു് താ­മ­സി­ക്കു­ന്ന­തും. സാ­മൂ­ഹ്യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും ക­ലാ­സാം­സ്ക്കാ­രി­ക പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും മു­ഴു­കി­യ ജീ­വി­ത­മാ­ണു് അ­മ്മ­യു­ടേ­തു്. ഇ­ത്ത­രം കാ­ര്യ­ങ്ങ­ളെ­ല്ലാം എന്നെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടാ­വും എ­ന്നു് ഊ­ഹി­ക്കാ­മ­ല്ലോ? ര­ണ്ടാ­മ­ത്തെ മുഖ്യ സ്വാ­ധീ­നം സ്കൂ­ളാ­ണു്. ഞാൻ പ­ഠി­ച്ച­തു് ചെ­ന്നൈ­യി­ലു­ള്ള ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി സ്കൂ­ളി ലാണു്. അവിടെ ഏതു വി­ഷ­യ­വും ചർ­ച്ച­ചെ­യ്യ­പ്പെ­ടും. പ്ര­കൃ­തി­യിൽ­നി­ന്നു് പ­ഠി­ക്കു­ക, വെ­റു­തെ ചു­റ്റും ന­ട­ക്കു­ക, മുൻ­ധാ­ര­ണ­ക­ളെ മ­റ­ന്നു് വെ­റു­തെ നി­രീ­ക്ഷി­ക്കു­ക, പ്ര­ശ്ന­ങ്ങൾ മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ക്കു­ക, ലോ­ക­ത്തു് എന്തു സം­ഭ­വി­ക്കു­ന്നു എന്നു മ­ന­സ്സി­ലാ­ക്കു­ക­യും അ­തി­ന്റെ വെ­ളി­ച്ച­ത്തിൽ സ്വയം കാണാൻ പ­രി­ശീ­ലി­ക്കു­ക­യും ചെ­യ്യു­ക, മ­നു­ഷ്യ­രെ­ന്ന രീ­തി­യിൽ സ്വയം കാണാൻ ശീ­ലി­ക്കു­ക, ഇ­ങ്ങ­നെ നി­ര­വ­ധി രീ­തി­യി­ലാ­യി­രു­ന്നു അവിടെ പഠനം. അ­തു­കൊ­ണ്ടു് സ്കൂ­ള­ധ്യാ­പ­ക­രോ­ടു് ഞാൻ വ­ള­രെ­യ­ധി­കം ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി യോടും. നാലു വ­യ­സ്സു­ള്ള കു­ട്ടി­യാ­യി­രു­ന്ന­പ്പോ­ഴാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. അ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം ബ­സ­ന്ത് വി­ഹാ­റിൽ താ­മ­സി­ക്കാ­റു­ണ്ടാ­യി­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടൊ­പ്പം ക­ളി­ച്ചു ന­ട­ക്കു­മാ­യി­രു­ന്നു. പക്ഷെ, അ­ദ്ദേ­ഹ­ത്തോ­ടു് സം­വ­ദി­ക്കാൻ വേ­ണ്ട­ത്ര ബോധം പാ­ക­പ്പെ­ട്ട കാ­ല­ത്തു് ഞാൻ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടി­ല്ല. തീർ­ച്ച­യാ­യും അ­ദ്ദേ­ഹം എന്നെ ഒ­രു­പാ­ടു് സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­ങ്ങൾ കു­റ­ച്ചൊ­ക്കെ വാ­യി­ച്ചി­ട്ടു­മു­ണ്ടു്. സ്കൂ­ളിൽ ചർച്ച പ­തി­വാ­യി­രു­ന്നു. ആർ­ക്കും ഏതു വി­ഷ­യ­വും എ­ടു­ത്തി­ടാം. പി­ന്നെ ആ വി­ഷ­യ­ത്തെ കേ­ന്ദ്രീ­ക­രി­ച്ചു് ചർച്ച വി­ക­സി­ക്കും. സ്കൂ­ളിൽ ആകെ ഇ­രു­നൂ­റോ­ളം കു­ട്ടി­ക­ളേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. എല്ലാ വെ­ള്ളി­യാ­ഴ്ച­യും ഓപ്പൺ ഹൗസ് ഉ­ണ്ടാ­കും. സ്കൂൾ മു­ഴു­വൻ ചർ­ച്ച­യിൽ പ­ങ്കെ­ടു­ക്കും. അ­ഞ്ചാം ക്ലാ­സ് മുതൽ പ­ന്ത്ര­ണ്ടാം ക്ലാ­സ് വരെ ഇ­തു­പോ­ലെ­യു­ള്ള ചർ­ച്ച­കൾ പാ­ഠ്യ­പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­ണു്. ഹിംസ, ഭയം, തു­ട­ങ്ങി നി­ര­വ­ധി പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു് ചർച്ച ചെ­യ്യും. ഇ­വ­യെ­ല്ലാം എന്റെ രൂ­പ­പ്പെ­ട­ലി­ന്റെ ഭാ­ഗ­മാ­യി. അ­തു­കൊ­ണ്ടാ­യി­രി­ക്കാം എ­നി­ക്കു് സാ­മൂ­ഹി­ക കാ­ര്യ­ങ്ങ­ളിൽ താ­ല്പ­ര്യം ജ­നി­ച്ച­തു്. സ­മൂ­ഹ­ത്തിൽ എ­ങ്ങി­നെ പെ­രു­മാ­റ­ണ­മെ­ന്നും സ­മൂ­ഹ­ത്തി­ന്റെ ന­ന്മ­ക്കാ­യി എ­ന്തു് ചെ­യ്യ­ണ­മെ­ന്നും ചി­ന്തി­ക്കാൻ എന്നെ പ്രേ­രി­പ്പി­ച്ച­തു് ഈ പ­ശ്ചാ­ത്ത­ല­മാ­യി­രി­ക്ക­ണം. സം­ഗീ­ത­ജ്ഞർ വളരെ സ്വാർ­ത്ഥ­രാ­ണു്. എന്റെ സം­ഗീ­തം, എന്റെ ആ­രാ­ധ­കർ, എ­ന്നി­ങ്ങ­നെ എ­ല്ലാം സ്വ­ന്തം കാ­ര്യ­മാ­യി­രി­ക്കും. അതു് ശ­രി­യാ­ണെ­ന്നോ തെ­റ്റാ­ണെ­ന്നോ പ­റ­യു­ക­യ­ല്ല. അതു് അ­ങ്ങി­നെ­യാ­ണു്. മു­ഴു­വ­നാ­യി ത­ങ്ങ­ളു­ടെ സം­ഗീ­ത­ത്തിൽ മു­ഴു­കി­യി­രി­ക്കു­ക. അതൊരു പ്ര­ത്യേ­ക ലോകം ത­ന്നെ­യാ­ണു്. നി­ങ്ങൾ പോയി പാടും, സാധകം ചെ­യ്യും, സം­ഗീ­തം പ­ഠി­പ്പി­ക്കും, സദാ സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് ചി­ന്തി­ച്ചു­കൊ­ണ്ടി­രി­ക്കും. അ­ങ്ങ­നെ നി­ങ്ങൾ മു­ഴു­വ­നാ­യും സം­ഗീ­ത­ത്തി­ന്റെ അ­ല്ലെ­ങ്കിൽ ഒരു പ്ര­ത്യേ­ക ക­ല­യു­ടെ കു­മി­ള­യാൽ വി­ഴു­ങ്ങ­പ്പെ­ടും. മാ­ത്ര­മ­ല്ല നി­ങ്ങ­ളാ­ണു് ലോ­ക­ത്തി­ലെ ഏ­റ്റ­വും മ­ഹാ­നാ­യ സം­ഗീ­ത­ജ്ഞൻ അ­ല്ലെ­ങ്കിൽ ക­ലാ­കാ­രൻ എ­ന്നു് പ­റ­യാ­നാ­യി എ­പ്പോ­ഴും നി­ങ്ങൾ­ക്കു ചു­റ്റും ആ­ളു­ക­ളു­ണ്ടാ­വും. ലോ­ക­ത്തി­ലേ­യ്ക്കു് തു­റ­ന്നു പി­ടി­ച്ചു­ള്ള ഒരു ജീ­വി­തം എ­നി­ക്കു­ണ്ടാ­യ­തു് ഒരു ഭാ­ഗ്യ­മാ­യാ­ണു് ഞാൻ ക­രു­തു­ന്ന­തു്. ഈ കു­മി­ള­യ്ക്കു് പു­റ­ത്തു­ള്ള ലോ­ക­ത്തോ­ടു് ഞാൻ ത­ല്പ­ര­നാ­യ­തു­കൊ­ണ്ടാ­യി­രി­ക്കാം ഇ­ത്ത­രം കാ­ര്യ­ങ്ങ­ളി­ലൊ­ക്കെ ശ്ര­ദ്ധാ­ലു­വാ­കു­ന്ന­തു്.
മു­കു­ന്ദ­നു­ണ്ണി:
ക­ഴി­ഞ്ഞ തവണ പ­യ്യ­ന്നൂ­രി­ലെ തു­രീ­യം ക­ച്ചേ­രി­യിൽ താ­ങ്കൾ പാ­ടു­മ്പോൾ ചി­ന്തി­ക്കു­ക­കൂ­ടി ചെ­യ്യു­ന്ന­താ­യും ക­ണ്ണു­ക­ളിൽ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ ഭ്രാ­ന്തു് മി­ന്നു­ന്ന­താ­യും തോ­ന്നി. രാ­ഗ­വി­സ്താ­രം ക­ഴി­ഞ്ഞു് ശ്രേ­ാ­താ­ക്കൾ കൈ­യ്യ­ടി­ച്ച­പ്പോൾ താ­ങ്ക­ളു­ടെ മുഖം ആ­ത്മ­പ­രി­ശോ­ധ­ന­യിൽ മു­ഴു­കി. കൈ­യ്യ­ടി­ക്കു­വേ­ണ്ടി­യ­ല്ല പാ­ടി­യ­തു് എ­ന്നു് പ­റ­യു­ക­യും ചെ­യ്തു. പാ­ടു­മ്പോ­ഴും ആ­ത്മ­പ­രി­ശോ­ധ­ന ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തു കൊ­ണ്ടാ­ണോ അ­ങ്ങി­നെ പ­റ­ഞ്ഞ­തു്?
ടി. എം. കൃഷ്ണ:
ക­ഴി­ഞ്ഞ അ­ഞ്ചാ­റു വർ­ഷ­ങ്ങ­ളാ­യി ഞാൻ സം­ഗീ­ത­പ­ര­മാ­യി വ­ള­രെ­യ­ധി­കം മാ­റി­യി­ട്ടു­ണ്ടു്. എന്റെ സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് പ്ര­തി­ഫ­ല­നാ­ത്മ­ക­മാ­യി ധാ­രാ­ളം ചി­ന്തി­ച്ചി­ട്ടു­ണ്ടു്. വ്യ­ക്തി­യിൽ നി­ന്നു് സം­ഗീ­ത­ത്തെ വേർ­തി­രി­ക്കാൻ ക­ഴി­യി­ല്ല. എ­ന്നിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യ ഒ­ന്ന­ല്ല സം­ഗീ­തം. ഞാൻ വ­ധ­ശി­ക്ഷ­യെ കു­റി­ച്ചു് സം­സാ­രി­ക്കു­മ്പോൾ അതു് ഞാൻ കാം­ബോ­ജി രാഗം പാ­ടു­മ്പോ­ഴെ­ന്ന­പോ­ലെ­ത്ത­ന്നെ ഞാ­നു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. ഞാൻ പാ­ടു­ന്ന­തിൽ­നി­ന്നു് അതു് അ­ക­ലെ­യ­ല്ല. അ­വ­യ്ക്കു ര­ണ്ടി­നും ര­ണ്ടു് വ്യ­ത്യ­സ്ത­ലോ­ക­മാ­കാൻ ക­ഴി­യി­ല്ല. ഒരു വ്യ­ക്തി­യെ­ന്ന നി­ല­യ്ക്കു് ഞാൻ ആ­ത്മ­പ്ര­തി­ഫ­ല­നം ചെ­യ്യാ­റു­ണ്ടു്. സം­ഗീ­തം എ­നി­ക്കു് എ­ന്താ­ണെ­ന്നു് ഞാൻ ചി­ന്തി­ക്കാ­റു­ണ്ടു്. സ്റ്റേ­ജിൽ ഞാൻ എ­ന്താ­ണു് ചെ­യ്യു­ന്ന­തെ­ന്നു് ആ­ത്മ­വി­ശ­ക­ല­നം ചെ­യ്യാ­റു­ണ്ടു്. ശ്രേ­ാ­താ­ക്ക­ളെ­ക്കു­റി­ച്ചു് വി­ശ­ക­ല­നാ­ത്മ­ക­മാ­യി ചി­ന്തി­ക്കാ­റു­ണ്ടു്.
മു­കു­ന്ദ­നു­ണ്ണി:
ഞാൻ ഇവിടെ താ­ങ്ക­ളെ കാണാൻ വ­രു­ന്ന­തി­നു് തൊ­ട്ടു മുൻ­പു് സി­നി­മ­യെ­ക്കു­റി­ച്ചു് താ­ങ്കൾ ഫ്ര­ണ്ട്ലൈ­നിൽ എ­ഴു­തി­യ ഒരു ലേഖനം വാ­യി­ച്ചു. ആ ലേ­ഖ­ന­ത്തിൽ ര­ണ്ടു് താ­ല്പ­ര്യ­ജ­ന­ക­മാ­യ ആ­ശ­യ­ങ്ങൾ ശ്ര­ദ്ധി­ച്ചു. ഒ­ന്നു്, സം­ഗീ­തം ഉ­ത്ഭ­വി­ക്കു­ന്ന­തു് അ­തി­ന്റെ പ്ര­ത്യേ­ക­മാ­യ സാ­ന്ദർ­ഭി­ക­ത­യിൽ­നി­ന്നാ­ണു്, അ­താ­യ­തു്, ഉ­ത്ഭ­വി­ക്കാ­നു­ള്ള പ്ര­ചോ­ദ­ന­ങ്ങൾ നി­റ­ഞ്ഞ സാ­ന്ദർ­ഭി­ക­മാ­യ ജീവൽ മു­ഹൂർ­ത്ത­ങ്ങ­ളിൽ നി­ന്നാ­ണു്, സി­നി­മ­യിൽ­നി­ന്ന­ല്ല, എന്ന ആശയം. ഈ ആ­ശ­യ­ത്തെ താ­ങ്കൾ വി­ശ­ദീ­ക­രി­ക്കേ­ണ്ട­തു­ണ്ടു്. ര­ണ്ടാ­മ­ത്തേ­തു്, താ­ങ്കൾ ഒരു വർഗ്ഗ/ജാതി രഹിത ക്ലാ­സി­ക്കൽ സം­ഗീ­ത­ത്തെ സ­ങ്ക­ല്പി­ക്കു­ന്നു എ­ന്ന­താ­ണു്. മാ­ത്ര­മ­ല്ല, താ­ങ്കൾ സം­ഗീ­ത­ത്തി­ന്റെ ഉ­ത്ഭ­വ­വു­മാ­യി ഇഴുകി ചേർ­ന്ന വ­ശ­ത്തേ­യും സം­ഗീ­ത­ത്തി­ന്റെ പ­ക്ഷ­ര­ഹി­ത­മാ­യ ഉ­ള്ള­ട­ക്ക­ത്തേ­യും വേർ­പെ­ടു­ത്തി കാ­ണു­ന്ന­തും ചി­ന്തോ­ദ്ദീ­പ­ക­മാ­ണു്. സം­ഗീ­ത­ത്തെ പ­രി­ക­ല്പ­നാ­പ­ര­മാ­യി മ­ന­സ്സി­ലാ­ക്കു­ക, സാ­മൂ­ഹി­ക­മാ­യി മ­ന­സ്സി­ലാ­ക്കു­ക തു­ട­ങ്ങി­യ പല വി­ശ­ദാം­ശ­ങ്ങ­ളി­ലേ­യ്ക്കും ന­യി­ക്കു­ന്ന ഒരു ആ­ശ­യ­വി­വേ­ച­ന­മാ­ണു് താ­ങ്കൾ ഉ­ദ്ദേ­ശി­ച്ച­തു് എ­ന്നു് തോ­ന്നു­ന്നു.
ടി. എം. കൃഷ്ണ:
എല്ലാ സം­ഗീ­ത­ങ്ങ­ളും ഉ­ത്ഭ­വി­ക്കു­ന്ന­തു് അ­താ­തി­ന്റെ സ­ന്ദർ­ഭ­ങ്ങ­ളിൽ­നി­ന്നാ­ണു്. മ­റ്റെ­വി­ടെ­നി­ന്നോ വ­രി­ക­യ­ല്ല. ഏതു് സം­ഗീ­ത­വും വ­രു­ന്ന­തു് ഏ­തെ­ങ്കി­ലും സാ­മൂ­ഹി­ക, രാ­ഷ്ട്രീ­യ, സാം­സ്ക്കാ­രി­ക സ­ന്ദർ­ഭ­ങ്ങ­ളിൽ­നി­ന്നാ­ണു്. അതു് ഒരു ചെറിയ പ്ര­ദേ­ശ­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല, വലിയ ഒരു ഭൂ­വി­ഭാ­ഗ­മാ­കാം, ജ­ന­ങ്ങ­ളു­ടെ സ്വാ­ധീ­ന­മു­ണ്ടാ­കാം, ജ­ന­ങ്ങ­ളു­ടെ കൊടുക്കൽ-​വാങ്ങലുകൾ അ­തി­ലു­ണ്ടാ­കാം. ഞാൻ സം­ഗീ­ത­ത്തി­ന്റെ ഉ­ത്ഭ­വ­ബി­ന്ദു എ­ന്നൊ­ക്കെ പ­റ­യു­മ്പോൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു് അതു് ഉ­ണ്ടാ­യി­വ­ന്ന, അ­തി­ന്റെ രൂ­പ­പ്പെ­ട­ലി­ലേ­യ്ക്കു് സം­ഭാ­വ­ന ചെ­യ്യ­പ്പെ­ട്ട കാ­ര്യ­ങ്ങൾ പു­റ­പ്പെ­ട്ട, ആ സ്ഥ­ല­കാ­ല ബി­ന്ദു­വി­നെ­യാ­ണു്. ഇവിടെ ഒരു കാ­ര്യം ശ്ര­ദ്ധി­ക്കേ­ണ്ട­തു്, വേ­രു­ക­ളെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ, വേ­രു­ക­ളു­ടെ കാ­ര്യ­ത്തിൽ അകം/പുറം എന്ന വേർ­തി­രി­വു് ഇല്ല എ­ന്ന­താ­ണു്. ഇ­താ­ണു് ഒ­റി­ജി­നൽ, മ­റ്റെ­ല്ലാം പു­റ­ത്തു­നി­ന്നു് വ­ന്ന­താ­ണു് എ­ന്നൊ­ക്കെ ആളുകൾ പറയും. ഇ­ങ്ങ­നെ ഒരു അകം/പുറം അ­തിർ­ത്തി രേഖ എ­ങ്ങി­നെ­യാ­ണു് വ­ര­യ്ക്കു­ക എ­ന്നു് എ­നി­ക്കു് തി­ട്ട­മി­ല്ല. ഒരു രൂ­പ­ത്തെ സം­ഗീ­ത­മാ­യി തി­രി­ച്ച­റി­യു­ന്ന സ­മ­യ­ത്തു് അതു് എ­വി­ടെ­നി­ന്നു് രൂ­പ­പ്പെ­ട്ടു എ­ന്നു് നോ­ക്കി, അ­തി­ന്റെ അ­ക­ത്തു­ള്ള പലതും പു­റ­ത്തു­നി­ന്നു് വ­ന്ന­താ­ണു് എ­ന്നു് മ­ന­സ്സി­ലാ­കു­മ്പോൾ യ­ഥാർ­ത്ഥ­ത്തിൽ അ­വ­യെ­ല്ലാം അ­ക­ത്തു­ള്ള­തു് ത­ന്നെ­യാ­ണു് എ­ന്നാ­ണു് തെ­ളി­യു­ന്ന­തു്. ഒരു ക­ലാ­രൂ­പ­ത്തെ ‘കൂ­ടി­യാ­ട്ടം’ അ­ല്ലെ­ങ്കിൽ ‘കർ­ണ്ണാ­ട­ക സം­ഗീ­തം’ എന്നു തി­രി­ച്ച­റി­യു­മ്പോൾ, അതു ത­ളി­രി­ട്ടു് ത­ഴ­ച്ചു­വ­ളർ­ന്ന വലിയ ഒരു മേ­ഖ­ല­യെ­യാ­ണു് അ­തി­ന്റെ അ­ക­മാ­യി മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. അ­പ്പോൾ ഒരു ക­ല­യു­ടെ ദേശം അതിനെ ക­ലാ­രൂ­പ­മാ­യി തി­രി­ച്ച­റി­യ­പ്പെ­ട്ട, അതു് ത­ഴ­ച്ചു് വ­ള­രാ­നി­ട­യാ­യ, മു­ഴു­വൻ മേ­ഖ­ല­യു­മാ­ണു്. അ­താ­ണു് ഞാൻ ആ ലേ­ഖ­ന­ത്തിൽ പറഞ്ഞ പ്ര­ധാ­ന കാ­ര്യ­ങ്ങ­ളി­ലൊ­ന്നു്. സി­നി­മ­യ്ക്കു് സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മാ­യ ഒരു വലിയ ഗു­ണ­മു­ണ്ടു്. ആ ലേ­ഖ­ന­ത്തിൽ ഞാൻ അ­താ­യി­രു­ന്നു സി­നി­മ­യു­ടെ മേ­ന്മ­യാ­യി പ­റ­ഞ്ഞ­തു്. ഏതു് സം­ഗീ­ത­മാ­യാ­ലും അ­തി­നു് സാ­മൂ­ഹി­ക­മാ­യ ഒരു സ­ന്ദർ­ഭ­മു­ണ്ടു്. ചില സം­ഗീ­ത­ത്തെ ചില സ­മു­ദാ­യ­മാ­ണു് കൊ­ണ്ടാ­ടു­ന്ന­തു്. ചില സം­ഗീ­തം ചില ഭാഷ സം­സാ­രി­ക്കു­ന്ന­വ­രു­ടെ വ­രു­തി­യി­ലാ­ണു്. ഈ ബാ­ന്ധ­വം സി­നി­മാ സം­ഗീ­ത­മാ­ണു് ഛേ­ദി­ച്ച­തു്. സി­നി­മ­യ്ക്കു് അതു ത­കർ­ക്കാ­നാ­യ­തു് പാ­ശ്ചാ­ത്യ സ്വാ­ധീ­നം കൊ­ണ്ടാ­ണു­താ­നും. സി­നി­മാ സം­ഗീ­ത­ത്തിൽ പാ­ശ്ചാ­ത്യ സ്വാ­ധീ­നം വ­രു­ന്ന­തു­വ­രെ ഓരോ പാ­ട്ടും ഏതു് ഗ­ണ­ത്തി­ന്റേ­താ­ണു്, ഏതു പ്ര­ദേ­ശ­ത്തി­ന്റേ­താ­ണു്, എ­ന്നു് ആർ­ക്കും തി­രി­ച്ച­റി­യാൻ ക­ഴി­യു­മാ­യി­രു­ന്നു. കർ­ണ്ണാ­ട­ക സം­ഗീ­തം കേ­ട്ടാൽ അതു് ബ്രാ­ഹ്മ­ണ­രു­ടേ­താ­ണു്, വ­രേ­ണ്യ വർ­ഗ്ഗ­ത്തി­ന്റേ­താ­ണു്, എന്നു തി­രി­ച്ച­റി­യു­മാ­യി­രു­ന്നു. മറ്റു സം­ഗീ­ത­ങ്ങ­ളും അ­വ­യു­ടെ പ­ര­മ്പ­രാ­ഗ­ത തനിമ വി­ളി­ച്ചു പ­റ­യു­മാ­യി­രു­ന്നു. ഇ­പ്പോൾ മറ്റു പല ശ­ബ്ദ­ങ്ങ­ളും ശൈ­ലി­ക­ളും ഇ­ട­ക­ലർ­ന്ന­തോ­ടെ അ­തി­ന്റെ പ­ര­മ്പ­രാ­ഗ­ത തനിമ ഇ­ല്ലാ­താ­കു­ക­യും ഏ­തെ­ങ്കി­ലും ത­ന്മ­യു­മാ­യി ചേർ­ത്തു കാണാൻ ക­ഴി­യാ­താ­വു­ക­യും ചെ­യ്തു. അ­ങ്ങ­നെ സി­നി­മാ­സം­ഗീ­തം എ­ല്ലാ­വ­രു­ടേ­യും സം­ഗീ­ത­മാ­യി. പ്ര­ത്യേ­കി­ച്ചു് ത­മി­ഴ്‌­നാ­ട്ടി­ലും മറ്റു സം­സ്ഥാ­ന­ങ്ങ­ളി­ലും. കേരളം വളരെ വ്യ­ത്യ­സ്ത­മാ­ണു്. കേ­ര­ള­ത്തി­ന്റെ പ്ര­ത്യേ­ക­ത­യു­ടെ, മൗ­ലി­ക­ത­യു­ടെ, കാ­ര്യം ഞാൻ പല അ­ഭി­മു­ഖ­ങ്ങ­ളി­ലും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഞാൻ പ­റ­ഞ്ഞു­വ­ന്ന­തു് സിനിമ, സം­ഗീ­ത­രൂ­പ­ങ്ങൾ­ക്കു­ണ്ടാ­യി­രു­ന്ന സാ­മൂ­ഹി­ക­മാ­യ കെ­ട്ടു­പാ­ടു­കൾ ഇ­ല്ലാ­താ­ക്കി എ­ന്നാ­ണു്. ഒ­രർ­ത്ഥ­ത്തിൽ സിനിമ ഒരു പ്ര­ത്യേ­ക സംഗീത രൂപം സൃ­ഷ്ടി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ഒരു പ­രി­ധി­വ­രെ അതു് വർഗ്ഗ/ജാ­തി­ര­ഹി­ത സം­ഗീ­ത­മാ­യി­ത്തീർ­ന്നു. സി­നി­മാ പാ­ട്ടു­കൾ റോ­ഡി­ലൂ­ടെ ന­ട­ന്നു പോ­കു­ന്ന­വ­നും കേൾ­ക്കും. പ­രി­ഹാ­സ്യ­മാ­യ 24 നില വീ­ട്ടിൽ താ­മ­സി­ക്കു­ന്ന മു­കേ­ഷ് അം­ബാ­നി­യും കേൾ­ക്കും. ര­ണ്ടു­പേ­രും സി­നി­മാ പാ­ട്ടു­കൾ കേൾ­ക്കും, രണ്ടു പേരും സി­നി­മാ പാ­ട്ടു­കൾ മൂളും. അ­താ­ണു് സി­നി­മാ സം­ഗീ­തം സൃ­ഷ്ടി­ച്ച അ­ത്ഭു­തം. യാ­ദൃ­ച്ഛി­ക­മാ­യി സം­ഭ­വി­ച്ച­താ­വാം. ആ­രെ­ങ്കി­ലും ആ­സൂ­ത്ര­ണം ചെ­യ്ത­തു കൊ­ണ്ട­ല്ല. ഒരു ത­ര­ത്തി­ലും ബ­ന്ധി­പ്പി­ക്കാ­നാ­വാ­ത്ത നാ­നാ­ത­രം കൂ­ട്ട­രെ­യാ­ണു് സി­നി­മാ പാ­ട്ടു് ബ­ന്ധി­പ്പി­ക്കു­ന്ന­തു്. സാ­മൂ­ഹി­ക­മാ­യും മ­ത­പ­ര­മാ­യും സാം­സ്ക്കാ­രി­ക­മാ­യും വേ­റി­ട്ട­വർ—ഹി­ന്ദു, മു­സ്ലീം, ക്രി­സ്ത്യൻ, ജൂതൻ—ആ­രെ­ങ്കി­ലു­മാ­ക­ട്ടെ ഒരു സി­നി­മാ പാ­ട്ടു് മൂ­ളി­യി­രി­ക്കും. സി­നി­മാ സം­ഗീ­ത­മു­ണ്ടാ­ക്കി­യ ഈ പ്രാ­തി­ഭാ­സി­ക മാ­റ്റം ശ­രി­ക്കും കൊ­ണ്ടാ­ടേ­ണ്ട­താ­ണു്. എ­നി­ക്കു തോ­ന്നു­ന്ന­തു് നമ്മൾ അതു് വേ­ണ്ട­ത്ര കൊ­ണ്ടാ­ടു­ന്നി­ല്ലെ­ന്നാ­ണു്. നമ്മൾ, പ്ര­ത്യേ­കി­ച്ചും സം­ഗീ­ത­ജ്ഞർ, ക്ലാ­സി­ക്കൽ മാ­ത്ര­മാ­ണു് സം­ഗീ­തം എ­ന്നു് തീ­രു­മാ­നി­ച്ചു് സി­നി­മാ­പാ­ട്ടി­ന്റെ ഈ വി­പ്ല­വ­ക­ര­മാ­യ ഗു­ണ­ത്തെ കാ­ണാ­തി­രി­ക്കു­ക­യാ­ണു്. ഏതു സി­നി­മ­യാ­യാ­ലും അതിൽ ഹി­ന്ദു ദൈ­വ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന രം­ഗ­മു­ണ്ടെ­ങ്കിൽ കർ­ണ്ണാ­ട­ക സം­ഗീ­ത­മ­ല്ലാ­തെ മ­റ്റൊ­ന്നും പാർ­ശ്വ­സം­ഗീ­ത­മാ­യി വെ­യ്ക്കാൻ ക­ഴി­യാ­ത്ത­തു­പോ­ലെ­യു­ള്ള ഒരു നിർ­ബ­ന്ധ­ബു­ദ്ധി ഇ­പ്പോ­ഴും ബാ­ക്കി­യി­രു­പ്പു­ണ്ടു് എ­ന്ന­താ­ണു് ആ ലേ­ഖ­ന­ത്തിൽ ഞാൻ പറഞ്ഞ മ­റ്റൊ­രു കാ­ര്യം. എ­ന്തു­കൊ­ണ്ടു് മ­ത­ത്തി­നു് കർ­ണ്ണാ­ട­ക­സം­ഗീ­തേ­ത­ര സം­ഗീ­തം ഉ­പ­യോ­ഗി­ച്ചു­കൂ­ടാ? ഈ ക­ടും­പി­ടു­ത്തം ന­മു­ക്കു് പൊ­ളി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. ഏതു് സിനിമ നോ­ക്കി­യാ­ലും ആ പ്ര­വ­ണ­ത കാണാം. രാമൻ, കൃ­ഷ്ണൻ, പു­രാ­ണം അ­ല്ലെ­ങ്കിൽ 14-ാം നൂ­റ്റാ­ണ്ടി­ലെ രാ­ജാ­വോ രാ­ജ്ഞി­യോ, രം­ഗ­ത്തു­വ­രു­മ്പോൾ സം­ഗീ­തം സ്വ­മേ­ധ­യാ എ­ന്ന­പോ­ലെ ക്ലാ­സ്സി­ക്ക­ലാ­കും. എ­ന്തു­കൊ­ണ്ടു്? എന്തു ത­ന്നെ­യാ­യാ­ലും ഒരു വർ­ഗ്ഗ­ര­ഹി­ത സം­ഗീ­തം പ്ര­ദാ­നം ചെ­യ്ത­തു് സി­നി­മാ­പാ­ട്ടി­ന്റെ ഒരു വലിയ സം­ഭാ­വ­ന­യാ­യി വി­ല­യി­രു­ത്തേ­ണ്ട­താ­ണു്.
മു­കു­ന്ദ­നു­ണ്ണി:
ജാ­തി­മ­ത­വർ­ഗ്ഗ ര­ഹി­ത­മാ­യ­തു് യാ­ദൃ­ച്ഛി­ക­മാ­ണു്. വാ­ണി­ജ്യ­താ­ല്പ­ര്യ­മു­ള്ള­വർ വാ­ണി­ജ്യ­വി­ജ­യ­ത്തി­നു­വേ­ണ്ടി എ­ന്തും ചെ­യ്യും.
ടി. എം. കൃഷ്ണ:
സ­മ്മ­തി­ക്കു­ന്നു. ഒരു തരം നോ­ക്കി­കാ­ണ­ലാ­ണു് താ­ങ്ക­ളു­ടേ­തും. ഞാൻ പൂർ­ണ്ണ­മാ­യും യോ­ജി­ക്കു­ന്നി­ല്ല. മ­റ്റെ­ന്തി­നേ­ക്കാ­ളും സി­നി­മ­യെ ന­യി­ക്കു­ന്ന­തു് അതിലെ ക­ഥ­യാ­ണു്. ക­ഥ­യി­ങ്ങ­നെ­യാ­ണു്, സം­വി­ധാ­യ­കൻ പലതും തീ­രു­മാ­നി­ക്കു­ന്നു, അ­തു­കൊ­ണ്ടു് ഈ പാ­ട്ടു്—എന്ന ക്ര­മ­ത്തി­ലാ­ണു് കാ­ര്യ­ങ്ങൾ സം­ഭ­വി­ക്കു­ന്ന­തു്. എ­ന്തു­ത­ന്നെ­യാ­യാ­ലും സി­നി­മാ സംഗീത മേ­ഖ­ല­യിൽ പ്ര­ഗ­ത്ഭ­രാ­യ സം­ഗീ­ത­ജ്ഞ­രു­ണ്ടാ­യി­രു­ന്നു, വളരെ നല്ല സംഗീത സം­വി­ധാ­യ­കർ ഉ­ണ്ടാ­യി­രു­ന്നു. ത­മി­ഴ്‌­നാ­ട്ടി­ലാ­യാ­ലും കേ­ര­ള­ത്തി­ലാ­യാ­ലും ബോ­ളി­വു­ഡ്ഡി­ലാ­യാ­ലും അവർ പലതരം സ്വാ­ധീ­ന­ങ്ങ­ളെ സ്വീ­ക­രി­ക്കു­ക­യും ദൃ­ശ്യ­ങ്ങൾ­ക്കു് ചേർ­ന്ന സം­ഗീ­തം പുതിയ രീ­തി­യിൽ രൂ­പ­പ്പെ­ടു­ത്തു­ക­യും ചെ­യ്തു. സാമൂഹിക-​രാഷ്ട്രീയ ആ­ശ­യ­ങ്ങ­ളൊ­ന്നും ചി­ന്തി­ച്ചി­ട്ട­ല്ല, അവർ അ­തൊ­ന്നും ചി­ന്തി­ച്ചി­രു­ന്നി­ല്ല എ­ന്നു് എ­നി­ക്കു ഉ­റ­പ്പാ­ണു്. അ­വ­രു­ടെ ശ്ര­ദ്ധ അ­വ­രു­ടെ സം­ഗീ­ത­ത്തെ എ­ങ്ങ­നെ കൂ­ടു­തൽ പേർ­ക്കു് സ്വീ­കാ­ര്യ­മാ­ക്കാം, ആ­കർ­ഷ­ക­മാ­ക്കാം എ­ന്നൊ­ക്കെ­യാ­യി­രു­ന്നു. എ­ങ്കി­ലും അവർ അ­ങ്ങ­നെ ചെ­യ്ത­പ്പോൾ അവർ മ­റ്റൊ­രു കാ­ര്യം ചെ­യ്ത­തു­പോ­ലെ­യാ­യി. അവർ സം­ഗീ­ത­ത്തെ ച­ലി­പ്പി­ച്ചു. ഫ­ല­ത്തിൽ അവർ ആർ­ക്കും വി­ല­ക്കു ക­ല്പി­ക്കാ­ത്ത സം­ഗീ­ത­മു­ണ്ടാ­ക്കി. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­യി­വ­രും എ­ന്നു് അവർ ഒ­രി­ക്ക­ലും ചി­ന്തി­ച്ചു­കാ­ണി­ല്ല. സി­നി­മ­യു­ടെ വിജയം മാ­ത്ര­മേ അവർ ചി­ന്തി­ച്ചു­കാ­ണൂ. പക്ഷെ, ബൈ ഡി­ഫാൾ­ട്ട്, കാ­ര്യ­ങ്ങൾ അ­ങ്ങ­നെ­യാ­യി. നാം സി­നി­മാ സം­ഗീ­ത­ത്തി­ന്റെ ആ മാ­ന­ത്തെ വി­ല­മ­തി­ച്ചു കാ­ണു­ക­യും അവർ ഒരു വലിയ കാ­ര്യ­മാ­ണു് സാ­ധി­ച്ച­തു് എ­ന്നു് അം­ഗീ­ക­രി­ക്കു­ക­യും വേ­ണ­മെ­ന്ന പ­ക്ഷ­ക്കാ­ര­നാ­ണു് ഞാൻ.
മു­കു­ന്ദ­നു­ണ്ണി:
കേ­ര­ള­ത്തി­ന്റെ പ്ര­ത്യേ­ക­ത­ക­ളെ­ക്കു­റി­ച്ചു് താ­ങ്കൾ നേ­ര­ത്തെ എന്തോ പ­റ­യാ­നൊ­രു­ങ്ങി.
ടി. എം. കൃഷ്ണ:
കുറേ കാ­ര്യ­ങ്ങൾ­ക്കു് വളരെ പ്ര­ത്യേ­ക­ത­യു­ള്ള സ്ഥ­ല­മാ­ണു് കേരളം. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ കാ­ര്യ­ത്തി­ലും കേരളം ഒരു വി­ശേ­ഷ­പ്പെ­ട്ട നാ­ടാ­ണു്. പ്ര­ധാ­ന­പ്പെ­ട്ട വി­ശേ­ഷം ത­മി­ഴ്‌­നാ­ട്ടി­ലു­ള്ള­തു­പോ­ലെ­യു­ള്ള ബ്രാ­ഹ്മ­ണ­മേ­ധാ­വി­ത്തം കേ­ര­ള­ത്തി­ലെ കർ­ണ്ണാ­ട­ക സംഗീത മേ­ഖ­ല­യിൽ ഇല്ല എ­ന്ന­താ­ണു്. അ­ക്കാ­ര്യ­ത്തിൽ ന­മി­ക്കേ­ണ്ട, തൊ­പ്പി ഉ­യർ­ത്തി ആ­ദ­ര­വു് പ്ര­ക­ടി­പ്പി­ക്കേ­ണ്ട, സം­സ്ഥാ­ന­മാ­ണ­തു്. റി­ക്ഷ­യോ­ടി­ക്കു­ന്ന­വർ മഴ ന­ന­ഞ്ഞു് ക­ച്ചേ­രി കേൾ­ക്കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഒരു പാടു് തവണ ആ­വർ­ത്തി­ച്ചു പ­റ­ഞ്ഞി­ട്ടു­ള്ള ഒരു സംഭവം ഒ­രി­ക്കൽ­കൂ­ടി പറയാം. മാ­വേ­ലി­ക്ക­ര അ­മ്പ­ല­ത്തി­ലാ­ണെ­ന്നു തോ­ന്നു­ന്നു. രാ­ത്രി പ­തി­നൊ­ന്നു് മ­ണി­യാ­യി­ക്കാ­ണും. ഞാൻ പാ­ടി­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. ലു­ങ്കി ധ­രി­ച്ച ഒരാൾ മദ്യ ല­ഹ­രി­യിൽ ആ­ടി­ക്കൊ­ണ്ടു്, ബീ­ഡി­യും പു­ക­ച്ചു്, ശ്രേ­ാ­താ­ക്ക­ളു­ടെ മുൻ­നി­ര­യിൽ, എന്റെ തൊ­ട്ടു മു­ന്നി­ലാ­യി ഇ­രു­ന്നു. അയാൾ അ­യാ­ളെ­ക്കു­റി­ച്ചു് എ­ന്താ­ണു് വി­ചാ­രി­ക്കു­ന്ന­തു് (അ­ഹ­ങ്കാ­രം!) എ­ന്നു് ആ­ലോ­ചി­ച്ചു് ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു. അ­ര­മ­ണി­ക്കൂ­റോ­ളം പാ­ട്ടു് കേ­ട്ടി­രു­ന്നു് അയാൾ പ­റ­ഞ്ഞു: ‘കാം­ബോ­ജി, സാമി, കാം­ബോ­ജി’. ആ നി­മി­ഷം ഞാൻ ജീ­വി­ത­ത്തിൽ ഒ­രി­ക്ക­ലും മ­റ­ക്കി­ല്ല. എന്റെ സ്വ­യം­മ­തി­പ്പെ­ല്ലാം അ­പ്ര­ത്യ­ക്ഷ­മാ­യി. അ­യാ­ളു­ടെ മു­ന്നിൽ ഒരു ഉ­റു­മ്പു­പോ­ലെ­യാ­യി ഞാൻ. അ­ത്ത­രം അ­റി­വു­ക­ളൊ­ക്കെ എന്റെ മാ­ത്ര­മാ­ണെ­ന്ന മി­ഥ്യാ­ബോ­ധം അതോടെ ഇ­ല്ലാ­താ­യി. കേ­ര­ള­ത്തി­ലെ അ­മ്പ­ല­ങ്ങൾ ഇ­പ്പോ­ഴും കു­റേ­യൊ­ക്കെ പൊതു സ്ഥ­ല­മാ­യി ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ക­ല­യ്ക്കും സം­സ്കാ­ര­ത്തി­നും സ­മൂ­ഹ­ത്തി­നും ഒത്തു ചേരാൻ ക­ഴി­യു­ന്ന ഒരു ഇടം എന്ന നി­ല­യ്ക്കു്. ത­മി­ഴ്‌­നാ­ടു് അ­ങ്ങ­നെ­യ­ല്ല. വളരെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് അ­ങ്ങ­നെ­യാ­യി­രു­ന്നു. ഇ­പ്പോൾ എ­ല്ലാം ന­ഷ്ട­പ്പെ­ട്ടു. കേ­ര­ള­ത്തി­നു് ഇ­പ്പോ­ഴും അതു് ന­ഷ്ട­മാ­യി­ട്ടി­ല്ല. അ­തു­കൊ­ണ്ടാ­യി­രി­ക്കാം കേ­ര­ള­ത്തിൽ മു­സ്ലീ­ങ്ങ­ളും ക്രി­സ്ത്യാ­നി­ക­ളും വിവിധ ജാ­തി­ക­ളിൽ­പ്പെ­ട്ട­വ­രും കർ­ണ്ണാ­ട­ക സം­ഗീ­തം കേൾ­ക്കു­ന്ന­തും പാ­ടു­ന്ന­തും. കർ­ണ്ണാ­ട­ക സം­ഗീ­തം എന്ന വാ­ക്കു­ത­ന്നെ ദേശീയ പ്ര­സ്ഥാ­ന­ങ്ങ­ളോ­ടൊ­പ്പം ഉ­ണ്ടാ­യ­താ­ണു്, കർ­ണ്ണാ­ട്ടി­ക് പ്ര­ദേ­ശ­ത്തു­ണ്ടാ­യി­രു­ന്ന മ­ഹ­ത്താ­യ കലാ പാ­ര­മ്പ­ര്യ­ത്തെ വീ­ണ്ടെ­ടു­ത്തു് ദേശീയ പാ­ര­മ്പ­ര്യ­ത്തെ ശാ­ക്തീ­ക­രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണു് ആ വാ­ക്കു് ആ­ദ്യ­മാ­യി ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ട­തു് എ­ന്നു് ഒരു വാ­ദ­മു­ണ്ടു്. അ­ങ്ങ­നെ­യ­ല്ല യ­ഥാർ­ത്ഥ­ത്തിൽ. കർ­ണ്ണാ­ടി­ക് എന്ന പദം ര­ണ്ടു് രീ­തി­യിൽ പ്ര­യോ­ഗി­ക്കു­ന്നു­ണ്ടു്. ഇ­ന്ത്യൻ പ്ര­ദേ­ശ­ങ്ങ­ളെ­ചൊ­ല്ലി ഫ്ര­ഞ്ചു് ഈ­സ്റ്റ് ഇൻ­ഡ്യാ ക­മ്പ­നി­യും ബ്രി­ട്ടീ­ഷ് ഈ­സ്റ്റ് ഇ­ന്ത്യാ ക­മ്പ­നി­യും ത­മ്മിൽ 18-ാം നൂ­റ്റാ­ണ്ടി­ന്റെ മ­ധ്യ­ത്തിൽ നടന്ന കർ­ണ്ണാ­ടി­ക് വാ­റു­ക­ളെ ഉ­ദ്ദേ­ശി­ച്ചു് ബ്രി­ട്ടീ­ഷു­കാർ ഉ­പ­യോ­ഗി­ച്ച­താ­ണു് ഒരു കർ­ണ്ണാ­ടി­ക്. ന­മ്മു­ടെ സം­ഗീ­തം ശ­രി­ക്കു് ‘കർ­ണ്ണാ­ട­ക’ സം­ഗീ­ത­മാ­ണു്. കർ­ണ്ണ­ങ്ങൾ­ക്കു് ര­സി­ക്കു­ന്ന­തു് എന്ന അർ­ത്ഥ­ത്തിൽ. അതു് കർ­ണ്ണാ­ട്ടി­ക് ആയതു് ബ്രി­ട്ടീ­ഷു­കാർ കാ­ര­ണ­മാ­ണു്. കർ­ണ്ണാ­ട­ക എന്ന വാ­ക്കു് പുതിയ വാ­ക്കു­മ­ല്ല. കുറേ കാ­ല­മാ­യി ഉ­ള­ള­താ­ണു്. കർ­ണ്ണാ­ട­ക സം­ഗീ­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ട സാ­മൂ­ഹി­ക പ്ര­ശ്ന­ങ്ങൾ കേരളം മ­റി­ക­ട­ന്നു എ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. പല സം­ഘ­ങ്ങ­ളാ­യി വേർ­പി­രി­ഞ്ഞു നി­ല്ക്കാ­തെ കർ­ണ്ണാ­ട­ക ശബ്ദം കേ­ര­ള­ത്തി­ലു­ള്ള­വർ­ക്കു് ര­സി­ക്കാ­നാ­വു­ന്നു­ണ്ടു്. കർ­ണ്ണാ­ട­ക ശബ്ദം എ­ന്നു് ഞാൻ ക­രു­തി­ക്കൂ­ട്ടി പ­റ­ഞ്ഞ­താ­ണു്. ഗാ­ന­മേ­ള­യി­ലൂ­ടെ­യും ക­ഥ­ക­ളി­യി­ലൂ­ടെ­യും ക­ച്ചേ­രി­ക­ളി­ലൂ­ടേ­യും ശ­ബ്ദ­മാ­യി കേൾ­ക്ക­പ്പെ­ടു­ന്ന­തു് എന്ന അർ­ത്ഥ­ത്തിൽ കർ­ണ്ണാ­ട­ക ശബ്ദം.
മു­കു­ന്ദ­നു­ണ്ണി:
താ­ങ്കൾ ചില ചി­ന്താ സാ­മ­ഗ്രി­കൾ ഉ­ണ്ടാ­ക്കി സംഗീത സ­ങ്ക­ല്പ­ത്തെ അ­തി­ന്റെ കെ­ട്ടു­പാ­ടു­ക­ളിൽ­നി­ന്നെ­ല്ലാം മാ­റ്റി നിർ­ത്തി ചർ­ച്ച­ചെ­യ്യാൻ താ­ത്പ­ര്യ­പ്പെ­ടു­ന്ന­താ­യി തോ­ന്നു­ന്നു.
ടി. എം. കൃഷ്ണ:
ഞാൻ ഏതു് ചു­റ്റു­പാ­ടിൽ­പെ­ട്ട ആ­ളാ­യാ­ലും ഞാനും സം­ഗീ­ത­വും ചേർ­ന്നാൽ പി­ന്നെ മ­റ്റൊ­ന്നും അ­വി­ടേ­യ്ക്കു് ക­യ­റി­വ­രി­ല്ല. ഒരു ചി­ത്ര­കാ­രൻ അയാൾ എവിടെ താ­മ­സി­ച്ചാ­ലും ചി­ത്ര­ക­ല­യിൽ ഏർ­പ്പെ­ടു­മ്പോൾ അ­യാൾ­ക്കു് ബ്ര­ഷും കളറും മാ­ത്ര­മേ പ്ര­ധാ­ന­മാ­കൂ. ഞാൻ പാ­ടു­മ്പോൾ എ­നി­ക്കു് പ്ര­ധാ­നം സം­ഗീ­ത­ത്തി­ന്റെ ശബ്ദം മാ­ത്ര­മാ­ണു്. അ­തു­പോ­ലെ നല്ല ഒരു ശ്രേ­ാ­താ­വു് സം­ഗീ­തം കേൾ­ക്കു­ന്ന­തിൽ മു­ഴു­കു­മ്പോൾ അയാൾ ഇ­പ്പോൾ എ­വി­ടെ­യാ­ണെ­ന്നോ പാ­ട്ടു­കാ­രൻ ഏതു് ജാ­തി­ക്കാ­ര­നാ­ണെ­ന്നോ, ഏതു് മ­ത­ക്കാ­ര­നാ­ണെ­ന്നോ ചി­ന്തി­ക്കാ­നി­ട­യി­ല്ല. ക­ല­യി­ലാ­ണ്ടു ക­ഴി­ഞ്ഞാൽ പി­ന്നെ കല മാ­ത്ര­മേ­യു­ള്ളൂ. എ­ങ്കിൽ പി­ന്നെ മറ്റു കാ­ര്യ­ങ്ങൾ­കൊ­ണ്ടു് കലയെ മ­ലി­ന­മാ­ക്കു­ന്ന­തു് എ­ന്തി­നാ­ണു്? ഏ­റെ­ക്കു­റേ എല്ലാ ക­ല­ക­ളും പലതരം സം­ഘ­ങ്ങ­ളു­ടേ­യും സ­മു­ദാ­യ­ങ്ങ­ളു­ടേ­യും കൈ­യ്യി­ലാ­ണെ­ന്ന­തു് ഒരു വാ­സ്ത­വ­മാ­ണു്. എ­ന്നാൽ എ­ന്തെ­ങ്കി­ലും ഒ­ന്നു് ക­ല­യാ­യി മാ­റു­ക­യാ­ണെ­ങ്കിൽ പി­ന്നെ അതു പ­ഠി­ക്കാ­നും പ്ര­യോ­ഗി­ക്കാ­നും ആ­സ്വ­ദി­ക്കാ­നും എല്ലാ വ്യ­ക്തി­കൾ­ക്കും അ­വ­കാ­ശ­മു­ണ്ടു്. പക്ഷെ, ആരുടെ മേലും അതു് അ­ടി­ച്ചേൽ­പ്പി­ക്കാൻ പാ­ടി­ല്ല. അതേ സമയം ത­ട­സ്സം നിൽ­ക്ക­രു­തു്. നാം ത­ട­സ്സം നിൽ­ക്കു­ന്നു­ണ്ടു്. രാ­മ­നി­ലും കൃ­ഷ്ണ­നി­ലും ഗോ­വി­ന്ദ­നി­ലും വി­ശ്വ­സി­ക്കു­ന്ന­വർ മാ­ത്ര­മേ കർ­ണ്ണാ­ട­ക സം­ഗീ­തം കേൾ­ക്കാൻ പാ­ടു­ള്ളൂ എ­ന്നു് വി­ല­ക്കാ­നു­ള്ള അ­വ­കാ­ശം എ­നി­ക്കി­ല്ല. സം­ഗീ­ത­ത്തിൽ ശ­ബ്ദ­മാ­ണു­ള്ള­തു്. ആർ­ക്കും അതു് കേൾ­ക്കാം. രാ­മ­നിൽ വി­ശ്വ­സി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. സം­ഗീ­ത­ത്തി­ന്റെ ശബ്ദം ഇ­ഷ്ട­മ­ല്ലെ­ങ്കിൽ ഇ­ഷ്ട­മ­ല്ല. അ­ത്ര­മാ­ത്രം. മതം, ജാതി, ഭാഷ എന്നു തു­ട­ങ്ങി യാ­തൊ­ന്നി­ന്റെ പേ­രി­ലും വി­ല­ക്കു­കൾ ഉ­ണ്ടാ­വാൻ പാ­ടി­ല്ല. ഭാഷയെ ചൊ­ല്ലി­യു­ള്ള പ­ക്ഷ­വാ­ദ­ങ്ങ­ളും അ­ടി­സ്ഥാ­ന­മി­ല്ലാ­ത്ത­താ­ണു്. സം­സ്കൃ­തം അ­റി­യ­ണം, തമിഴ് അ­റി­യ­ണം, മ­ല­യാ­ളം അ­റി­യ­ണം തു­ട­ങ്ങി­യ ത­ട­സ്സ­ങ്ങൾ സം­ഗീ­ത­ത്തി­ലി­ല്ല. എ­നി­ക്കു് പാ­ട്ടി­ന്റെ ശബ്ദം മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. ഇതു് സം­ഗീ­ത­മാ­ണു്. ഞാൻ കവിത വാ­യി­ക്കു­ക­യ­ല്ല. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­ല­യാ­ള­ത്തി­ന്റെ ശബ്ദം മ­നോ­ഹ­ര­മാ­ണു്. അതു് സം­ഗീ­ത­ത്തി­ലേ­യ്ക്ക വ­രു­മ്പോൾ കു­റേ­ക്കൂ­ടി മ­നോ­ഹ­രം. അ­പ്പോൾ എ­നി­ക്കു് ഒരു ത­ര­ത്തി­ലും വി­ല­ക്കു് ക­ല്പി­ക്കാൻ പ­റ്റി­ല്ല. ഒ­രി­ക്കൽ സം­ഗീ­ത­മാ­യാൽ പി­ന്നെ സം­ഗീ­ത­മാ­യി. അതു് ഹി­ന്ദു സം­ഗീ­ത­മ­ല്ല, ക്രി­സ്ത്യൻ സം­ഗീ­ത­മ­ല്ല, കർ­ണ്ണാ­ട­ക സം­ഗീ­ത­മ­ല്ല. ഈ തരം കാ­ര്യ­ങ്ങൾ സം­ഗീ­ത­ത്തി­ന്റെ ത­ല­ക്കെ­ട്ടി­നു കീഴിൽ വ­ര­രു­തു്. അ­തു­കൊ­ണ്ടു് എ­നി­ക്കു് താ­ങ്ക­ളോ­ടു് യോ­ജി­ക്കേ­ണ്ടി­വ­രും. ന­മു­ക്കു് സം­ഗീ­ത­ത്തെ ഇ­തി­നെ­ല്ലാം അ­പ്പു­റ­ത്തേ­യ്ക്കു് ഉ­യർ­ത്ത­ണം. ആരു കേൾ­ക്കു­ന്നു, ആരു പാ­ടു­ന്നു തു­ട­ങ്ങി­യ കാ­ര്യ­ങ്ങ­ളെ­ല്ലാം സം­ഗീ­ത­ത്തെ മ­ന­സ്സി­ലാ­ക്കാൻ ആ­ശ്ര­യി­ക്കു­ന്ന പ­രി­ക­ല്പ­ന­ക­ളിൽ­നി­ന്നു് നീ­ക്കം ചെ­യ്യ­പ്പെ­ട­ണം. അ­പ്പോൾ മാ­ത്ര­മേ എ­ല്ലാ­വർ­ക്കും സം­ഗീ­ത­ത്തെ സ­മീ­പി­ക്കാ­നു­ള്ള അ­വ­സ­ര­മു­ണ്ടാ­കൂ. അവർ സം­ഗീ­ത­ത്തി­നു നേരെ നോ­ക്ക­ട്ടെ, എ­ന്നി­ട്ടു് അവർ പ­റ­യ­ട്ടെ വേണ്ട എ­ന്നു്, അ­തി­ന­വർ­ക്കു് അ­വ­കാ­ശ­മു­ണ്ടു്. പക്ഷേ, അ­വ­രോ­ടു് ഇതു നി­ങ്ങൾ­ക്കു­ള്ള­ത­ല്ല എന്നു പറയാൻ എ­നി­ക്കു് അ­വ­കാ­ശ­മി­ല്ല. കാരണം അതു് സം­ഗീ­ത­മാ­ണു്. ഞാൻ എത്ര പാ­ടി­യാ­ലും അതു് എ­ന്റേ­തു് മാ­ത്ര­മാ­കു­ന്നി­ല്ല. പാ­ടു­വാൻ ക­ഴി­യു­ന്ന­തു് എന്റെ ഭാ­ഗ്യ­മാ­ണെ­ന്നു മാ­ത്രം. ഞാൻ കൈ­യ്യാ­ളു­ന്നി­ല്ല, എന്റെ കീ­ശ­യിൽ കൊ­ണ്ടു ന­ട­ക്കു­ന്നി­ല്ല, ഞാൻ അ­തി­ന്റെ ര­ക്ഷ­ക­നു­മ­ല്ല. എന്റെ കർ­ത്ത­വ്യം സം­ഗീ­ത­ത്തോ­ടു് സ­ത്യ­സ­ന്ധ­മാ­വു­ക എ­ന്ന­താ­ണു്. സം­ഗീ­ത­ത്തി­നു­വേ­ണ്ടി എ­ന്നാൽ ക­ഴി­യു­ന്ന­തെ­ല്ലാം ചെ­യ്യു­ക എ­ന്ന­താ­ണു്.
മു­കു­ന്ദ­നു­ണ്ണി:
സം­ഗീ­ത­ത്തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ­ക്കു­റി­ച്ചു് ഇ­പ്പോൾ പ­റ­ഞ്ഞ­തു് കു­റ­ച്ചു കൂടി വ്യ­ക്ത­മാ­ക്കേ­ണ്ട­തു­ണ്ടു് എ­ന്നു് തോ­ന്നു­ന്നു. കുറേ പ­ണ്ടു്, ഹൈ­ന്ദ­വ മേ­ധാ­വി­ത്ത­ത്തി­നു മുൻ­പു്, ബു­ദ്ധി­സ്റ്റു­ക­ളു­ടെ കാ­ല­ത്തു് സം­സ്കൃ­ത­ത്തി­ലെ സി­ദ്ധ­രൂ­പ­ത്തിൽ അ­കാ­രാ­ന്ത പു­ല്ലിം­ഗ­ത്തി­ന്റെ വി­ഭ­ക്തി വൃ­ക്ഷഃ വൃ­ക്ഷൗ വൃ­ക്ഷാഃ എ­ന്നാ­യി­രു­ന്നു. ഇ­താ­ണു് പി­ന്നീ­ടു് ഹൈ­ന്ദ­വ കാ­ല­ഘ­ട്ട­ത്തിൽ രാമഃ രാമൗ രാമാഃ ആയി മാ­റി­യ­തു്.
ടി. എം. കൃഷ്ണ:
തീർ­ച്ച­യാ­യും അ­ങ്ങി­നെ­യൊ­ക്കെ­യാ­ണു് ച­രി­ത്ര­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു്.
മു­കു­ന്ദ­നു­ണ്ണി:
ഭാ­ഷ­യും സം­ഗീ­ത­വും ത­മ്മിൽ അ­നി­വാ­ര്യ­മാ­യ ഒരു കെ­ട്ടു­പാ­ടു­മി­ല്ല എ­ന്നാ­ണു് അതു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ഇതു് മ­റ്റൊ­രു ചോ­ദ്യ­ത്തി­നു് ഇടം ന­ല്കും: എ­ങ്കിൽ എ­ന്താ­ണു് സം­ഗീ­ത­ത്തി­ന്റെ ഉ­ള്ള­ട­ക്കം? സാ­ഹി­ത്യം സം­ഗീ­ത­ത്തിൽ എ­ന്തു് വൃ­ത്തി­യാ­ണു് ചെ­യ്യു­ന്ന­തു്?
ടി. എം. കൃഷ്ണ:
വളരെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ചോ­ദ്യ­മാ­ണ­തു്. അ­പ്പോൾ നമ്മൾ കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തെ­ക്കു­റി­ച്ചാ­ണു് സം­സാ­രി­ക്കു­ന്ന­തു്. അല്ലേ? കാരണം ഓരോ സം­ഗീ­ത­രൂ­പ­വും വ്യ­ത്യ­സ്ത­മാ­ണു്. അ­തു­കൊ­ണ്ടു് ഞാൻ കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് സം­സാ­രി­ക്കാൻ പോ­കു­ക­യാ­ണു്. അ­പ്പോൾ ചോ­ദ്യം ഇതാണ്: എ­ങ്ങ­നെ­യാ­ണു് ഭാ­ഷ­യേ­യും സം­ഗീ­ത­ത്തേ­യും കാ­ണു­ന്ന­തു്? ഈ അ­ടു­ത്ത കാ­ല­ത്തു­പോ­ലും ഞാൻ അതിനെ സം­ബ­ന്ധി­ച്ചു് സം­സാ­രി­ച്ചി­ട്ടേ­യു­ള്ളൂ. ഭാ­ഷ­യ്ക്കു് ര­ണ്ടു് ഭാ­ഗ­ങ്ങ­ളു­ണ്ടു്. സാ­ഹി­ത്യാർ­ഥ­മാ­ണു് ഒ­ന്നു്. ര­ണ്ടാ­മ­ത്തേ­തു് ശ­ബ്ദ­മാ­ണു്. ശ­ബ്ദ­ത്തി­നു് അർ­ത്ഥ­മു­ണ്ടോ? ര­ണ്ടും വ്യ­ത്യ­സ്ത­മാ­ണു്. ഒ­ന്നു് വാ­ക്കു­ക­ളു­ടെ അർ­ത്ഥ­മാ­ണു്. മ­റ്റേ­തു് ശ­ബ്ദ­ത്തി­ന്റെ അർ­ത്ഥ­മാ­ണു്. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തിൽ വ­രു­ന്ന­തു് ശ­ബ്ദ­ത്തി­ന്റെ അർ­ത്ഥ­മാ­ണു്, വാ­ക്കി­ന്റെ അർ­ത്ഥ­മ­ല്ല. ഞാൻ “രാമായ രാ­മ­ഭ­ദ്രാ­യ” എന്ന ശ്ലോ­കം ചൊ­ല്ലു­മ്പോൾ അ­നു­വാ­ച­ക­നു് രാമൻ ആ­രാ­ണെ­ന്നും വാ­ക്കി­ന്റെ അർഥം എ­ന്താ­ണെ­ന്നും മ­റ്റും അ­റി­യേ­ണ്ട­തു­ണ്ടു്. പക്ഷെ, ഞാൻ അതേ വാ­ക്കു­കൾ സം­ഗീ­ത­മാ­യി ആ­ല­പി­ക്കു­മ്പോൾ നി­ങ്ങൾ അ­റി­യേ­ണ്ട­തു് ‘രാ’ സം­ഗീ­ത­വു­മാ­യി എ­ങ്ങ­നെ ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു, ‘മ’ എ­ങ്ങ­നെ സം­ഗീ­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു എ­ന്നാ­ണു്. രാഗം ഒ­ഴു­കു­മ്പോൾ ‘രാ’ യും ‘മ’ യും എ­ങ്ങ­നെ­യൊ­ക്കെ കോർ­ത്തി­ണ­ങ്ങു­ന്നു, എവിടെ അവ ഇ­ല്ലാ­താ­കു­ന്നു, എ­ന്നൊ­ക്കെ അ­റി­യു­ന്ന­താ­ണു് അ­തി­ന്റെ അർഥം. അ­ല്ലാ­തെ ഈ­ശ്വ­ര­ന­ല്ല സം­ഗീ­ത­ത്തിൽ പ്ര­തി­പാ­ദ്യം. മ­ന­സ്സി­ലാ­ക്ക­ലി­ലു­ള്ള ഈ വ്യ­ത്യാ­സ­ത്തെ നാം സം­ഗീ­താ­വ­ത­ര­ണ­ത്തി­ലൂ­ടെ വ്യ­ക്ത­മാ­ക്കു­ക­യും വേണം.
മു­കു­ന്ദ­നു­ണ്ണി:
സം­ഗീ­തം വാ­ക്കു­ക­ളെ അ­വ­യു­ടെ അർ­ത്ഥ­ത്തി­ലേ­യ്ക്ക­ല്ല അർ­ത്ഥം ന­ഷ്ട­പ്പെ­ടു­ന്നി­ട­ത്തേ­യ്ക്കാ­ണു് കൊ­ണ്ടു­പോ­കു­ന്ന­തു് എ­ന്നു് ര­ബീ­ന്ദ്ര­നാ­ഥ ടഗോർ പ­റ­ഞ്ഞി­രു­ന്നു.
ടി. എം. കൃഷ്ണ:
ശ­രി­യാ­ണു്. പക്ഷെ, അ­ദ്ദേ­ഹം തെ­റ്റു­ക­ളും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ലോ­ക­ത്തിൽ മ­ഹ­ത്താ­യ അർ­ത്ഥ­മി­ല്ലാ­തെ മ­ഹ­ത്താ­യ സം­ഗീ­ത­മു­ണ്ടാ­കി­ല്ല എ­ന്നും ടഗോർ പ­റ­ഞ്ഞി­രു­ന്നു. അ­ക്കാ­ര്യ­ത്തിൽ ഞാൻ ട­ഗോ­റി­നോ­ടു് വി­യോ­ജി­ക്കു­ന്നു. അ­ര­ബി­ന്ദോ, ട­ഗോ­റി­ന്റെ ഈ ആ­ശ­യ­ത്തെ­ക്കു­റി­ച്ചു്, വി­ദ്യാർ­ത്ഥി­ക­ളു­മാ­യി ര­സ­ക­ര­മാ­യി ചർച്ച ചെ­യ്തി­രു­ന്നു. ട­ഗോ­റി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ ഭാ­ര­തീ­യ സം­ഗീ­ത­വു­മാ­യി താ­ര­ത­മ്യം ചെ­യ്യു­മ്പോൾ പാ­ശ്ചാ­ത്യ­സം­ഗീ­തം അത്ര ശ­ക്ത­മ­ല്ല എ­ന്നാ­ണു്. അ­തി­നു് കാ­ര­ണ­മാ­യി അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് ഭാ­ര­തീ­യ സം­ഗീ­ത­ത്തി­ന്റെ വൈ­കാ­രി­ക ഭാ­വ­മാ­ണു്. പക്ഷെ, അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ വാ­ച്യാർ­ഥ­മാ­ണു് വൈ­കാ­രി­ക ഭാ­വ­മു­ണ്ടാ­ക്കു­ന്ന­തു്. ഇ­വി­ടേ­യും ഞാൻ ട­ഗോ­റി­നോ­ടു് വി­യോ­ജി­ക്കു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ വാ­ച്യാർ­ഥ­മ­ല്ല സം­ഗീ­ത­ത്തിൽ വൈ­കാ­രി­ക ഭാവം ഉ­ണ്ടാ­ക്കു­ന്ന­തു്. ഭാഷയെ ശ­ബ്ദ­മാ­ക്കു­ന്ന ആ പ്ര­ക്രി­യ­യി­ലാ­ണു് വൈ­കാ­രി­ക ഭാവം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. അ­തു­കൊ­ണ്ടു് സം­ഗീ­ത­ത്തിൽ, ക­വി­ത­യിൽ­നി­ന്നു്, വ്യ­ത്യ­സ്ത­മാ­യ അർ­ത്ഥ­മാ­ണു് വാ­ക്കു­കൾ­ക്കു­ള്ള­തു്. താ­ങ്കൾ പറഞ്ഞ ഉ­ദ്ധ­ര­ണി­യിൽ സൂ­ചി­പ്പി­ച്ച­തു­പോ­ലെ എ­ന്തി­ന്റേ­യും അ­തിർ­ത്തി ക­ട­ന്നു­പോ­കാ­നാ­വും. എ­ന്തി­നേ­യും യാ­ഥാർ­ഥ്യ­ത്തി­ന്റെ അ­തിർ­ത്തി ക­ട­ത്തി കൊ­ണ്ടു­പോ­കാ­നാ­വും. പ­റ­ഞ്ഞു് പ­റ­ഞ്ഞു് കു­റ­ച്ചു് താ­ത്വി­ക­മാ­യി പോ­കു­ന്നു… കർ­ണ്ണാ­ട­ക സം­ഗീ­തം പാ­ടു­മ്പോൾ, ത്യാ­ഗ­രാ­ജ കൃതി പാ­ടു­മ്പോൾ, ഞാൻ ത്യാ­ഗ­രാ­ജ­നിൽ വി­ശ്വ­സി­ക്കു­ക­യ­ല്ല. ‘മ­ന­വ്യാ­ള കിം’ എ­ന്നു് പാ­ടു­മ്പോൾ ‘മന’ എ­ന്ന­തും ‘വ്യാള’ (പാ­ടു­ന്നു) എ­ന്ന­തും ‘മ­ന­വ്യാ­ള’ എ­ന്ന­പോ­ലെ­യ­ല്ല. ‘വ്യ’ സ്ഥാ­യി­യി­ലൂ­ടെ താ­ഴേ­യ­ക്കു് സ­ഞ്ച­രി­ക്കു­ന്ന­താ­ണു് അ­തി­ന്റെ അർഥം. അ­താ­യ­തു് എ­പ്പോൾ ഭാ­ഷ­യ്ക്കു് സം­ഗീ­ത­ത്തി­ന്റെ രൂപം നൽ­ക­പ്പെ­ടു­ന്നു­വോ അ­പ്പോൾ മുതൽ അ­തി­നു് വാ­ക്കി­ന്റെ അർ­ത്ഥ­മ­ല്ല. അ­തി­നു് സം­ഗീ­ത­രൂ­പ­ത്തി­ന്റേ­താ­യ ഒരു അർ­ത്ഥ­മാ­ണു്. അ­താ­യ­തു് സാ­ഹി­ത്യ­ത്തെ ശ­ബ്ദ­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തു­വ­രെ, ശബ്ദം സം­ഗീ­ത­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നെ മ­ന­സ്സി­ലാ­ക്കു­ന്ന­തു­വ­രെ, ന­മു­ക്കു് ഇ­ത്ത­രം പ്ര­ശ്ന­ങ്ങ­ളും തർ­ക്ക­ങ്ങ­ളും ഉ­ണ്ടാ­യി­ക്കൊ­ണ്ടേ­യി­രി­ക്കും. ഇ­ത്ത­രം കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് കു­റേ­യൊ­ക്കെ ഞാൻ എന്റെ പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. കാ­ര്യ­ങ്ങൾ ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കിൽ പി­ന്നെ ഞാൻ എ­ന്തു­കൊ­ണ്ടു് പ്ര­കൃ­തി­യെ­ക്കു­റി­ച്ചു് പാ­ടു­ന്നി­ല്ല എ­ന്നു് ചോ­ദി­ക്കാം. ഞാൻ ശ്ര­മി­ച്ചി­രു­ന്നു. പക്ഷെ, പ്ര­കൃ­തി­യെ­ക്കു­റി­ച്ചു് പാ­ടു­മ്പോ­ഴും ഞാൻ അതേ കു­രു­ക്കിൽ­ത­ന്നെ­യാ­ണു്, സാ­ഹി­ത്യാർ­ഥ­ത്തി­ന്റെ കു­രു­ക്കിൽ­ത്ത­ന്നെ­യാ­ണു്, കു­രു­ങ്ങു­ന്ന­തു്. ഞാൻ വെ­റു­തെ ‘രാ­മ­ന്റെ’ സ്ഥാ­ന­ത്തു് ‘വൃക്ഷ’ത്തെ പകരം വെ­യ്ക്കു­ന്നു എ­ന്നു് മാ­ത്രം. അ­പ്പോൾ ഞാൻ ‘മര’ത്തി­ന്റെ കു­രു­ക്കിൽ പെ­ടു­ന്നു. ഞാൻ പ­റ­യു­ന്ന­തു് ‘മരം’ പ്ര­ശ്ന­മ­ല്ല, ‘രാമൻ’ പ്ര­ശ്ന­മ­ല്ല എ­ന്നാ­ണു്. പകരം ‘രാമൻ’ എന്ന ശബ്ദം കാ­ര്യ­മാ­ണു്. ‘വൃ­ക്ഷം’ എന്ന ശബ്ദം കാ­ര്യ­മാ­ണു്. നമ്മൾ കു­റ­ച്ചു് മ­ന­സ്സ് തു­റ­ക്കു­ക­യും ഇ­തു­വ­രെ­യു­ള്ള അ­നു­ശീ­ല­ന­ങ്ങ­ളിൽ നി­ന്നു് കു­ത­റി­മാ­റു­ക­യും ചെ­യ്താ­ലേ കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തിൽ സാ­ഹി­ത്യം ശ­ബ്ദ­മാ­യി ഉ­പ­യോ­ഗി­ക്കു­ന്ന വിധം കൃ­ത്യ­മാ­യി മ­ന­സ്സി­ലാ­ക്കാ­നാ­വൂ. മ­ഹ­ത്താ­യ സം­ഗീ­ത­കൃ­തി­ക­ളെ നോ­ക്കൂ. അവ വെറും മ­ഹ­ത്താ­യ വാ­ക്കു­ക­ള­ല്ല. വാ­ക്കു­കൾ താ­ള­ത്തിൽ പ­തി­ക്കു­ന്ന­തു് ശ്ര­ദ്ധി­ക്കൂ. വാ­ക്കു­കൾ പ്രാ­സ­ങ്ങ­ളാ­കു­ന്ന­തു നോ­ക്കൂ. അർ­ത്ഥ­മാ­ണു് ല­ക്ഷ്യ­മെ­ങ്കിൽ എ­ന്തി­നാ­ണു് പ്രാ­സം? എ­ന്തി­നാ­ണു് ദ്വ­തീ­യാ­ക്ഷ­ര പ്രാ­സം? പ്രാ­സം വാ­ക്കു­കൾ­ക്കു് സം­ഗീ­ത­ഭാ­വം പ­ക­രു­ന്നു. ഗ­ദ്യ­ത്തിൽ­നി­ന്നു് പ­ദ്യ­ത്തി­നു­ള്ള അ­ന്ത­രം വാ­ക്കി­നെ വാ­ച്യാർ­ഥ­ത്തിൽ­നി­ന്നു് പ­റ­ന്നു­പോ­വാൻ അ­നു­വ­ദി­ക്ക­ലാ­ണു്. കവിത നി­ങ്ങ­ളെ ഭാ­വ­നാ­വി­ലാ­സ­ത്തി­ലേർ­പ്പെ­ടാൻ നിർ­ബ­ന്ധി­ക്കു­ന്നു. നി­ങ്ങൾ ഒരു നല്ല കവിത വാ­യി­ക്കു­മ്പോൾ, അതു് നി­ങ്ങ­ളോ­ടു് എ­ല്ലാം പ­റ­യു­ന്നി­ല്ല, ആ വി­ട­വു­കൾ നി­ങ്ങ­ളു­ടേ­താ­ണു്. അ­തു­ത­ന്നെ­യാ­ണു് സം­ഗീ­ത­വും ചെ­യ്യു­ന്ന­തു്. അ­തു­കൊ­ണ്ടു് ന­മു­ക്കു് വാ­ച്യാർ­ഥ­ത്തിൽ­നി­ന്നു് മാറി കു­റ­ച്ചു­കൂ­ടി ആ­ഴ­ത്തി­ലേ­യ്ക്കു് പോകണം. അ­പ്പോൾ ന­മു­ക്കു് മ­ഹാ­വാ­ഗ്ഗേ­യ­കാ­ര­ന്മാ­രു­ടെ ര­ച­നാ­പാ­ട­വ­ത്തെ­ക്കു­റി­ച്ചു് മ­ന­സ്സി­ലാ­കും. അവർ സംഗീത ശ­ബ്ദ­ത്തെ എ­ങ്ങ­നെ ഉ­പ­യോ­ഗി­ച്ചു, എ­ങ്ങ­നെ വ്യ­ത്യ­സ്ത ശ­ബ്ദ­ങ്ങ­ളേ­യും സ്വ­ര­ങ്ങ­ളേ­യും രാ­ഗ­ങ്ങ­ളേ­യും രൂ­പ­വി­ധാ­നം ചെ­യ്തു എ­ന്നൊ­ക്കെ മ­ന­സ്സി­ലാ­കും. ഉ­ച്ച­രി­ക്കു­ന്ന വി­ധ­മാ­ണു് വാ­ക്കു­ക­ളെ സം­ഗീ­ത­മാ­ക്കു­ന്ന­തു്. സം­ഗീ­ത­ത്തി­ലെ ഉ­ച്ചാ­ര­ണം ക­വി­ത­യിൽ ഉ­ച്ച­രി­ക്കു­ന്ന­തു­പോ­ലെ­യ­ല്ല. കാരണം അതു് സം­ഗീ­ത­മാ­ണു്, ക­വി­ത­യ­ല്ല, എ­ഴു­ത­പ്പെ­ട്ട പാ­ഠ­മ­ല്ല.
മു­കു­ന്ദ­നു­ണ്ണി:
സാ­ഹി­ത്യ­ത്തി­നു­മേ­ലു­ള്ള ഈ ക­ടും­പി­ടു­ത്ത­ത്തി­ന്റെ സ്രേ­ാ­ത­സ്സു് സം­ഗീ­ത­ലോ­ക­ത്തെ വലയം ചെ­യ്യു­ന്ന ഒരു തരം പ്ര­ത്യ­യ­ശാ­സ്ത്ര­മാ­ണു്. അ­തി­ന്റെ കർ­ത്താ­ക്കൾ സം­ഗീ­ത­ജ്ഞ­ര­ല്ല, സം­ഗീ­ത­ത്തെ ഭ­രി­ക്കു­ന്ന­വ­രാ­ണു്.
ടി. എം. കൃഷ്ണ:
എ­നി­ക്കു് തോ­ന്നു­ന്ന­തു്, ഹി­ന്ദു ബ്രാ­ഹ്മ­ണ സം­സ്കാ­ര­മാ­ണു് സാ­ഹി­ത്യ­ത്തി­ലു­ള്ള ക­ടും­പി­ടു­ത്ത­ത്തി­നു് കാ­ര­ണ­മെ­ന്നാ­ണു്. കു­ടാ­തെ താ­ങ്കൾ പ­റ­ഞ്ഞ­തു­പോ­ലെ­യു­ള്ള സം­ഗീ­ത­ജ്ഞ­ര­ല്ലാ­ത്ത­വ­രു­ടെ ഉ­ന്തും ഉ­ണ്ടു്. സാ­ഹി­ത്യം ഇ­ങ്ങ­നെ­യാ­വ­ണം, അ­ങ്ങ­നെ­യാ­വ­ണം, അവിടെ രാമൻ വരണം, ഈ സ്ഥാ­ന­ത്തു് വരണം, എ­ന്നി­ങ്ങ­നെ­യു­ള്ള എത്ര ലേ­ഖ­ന­ങ്ങ­ളാ­ണു് പ­ട­ച്ചു­വി­ടു­ന്ന­തു്, എ­ത്ര­മാ­ത്രം പേ­ജു­കൾ! യ­ഥാർ­ത്ഥ­ത്തിൽ സം­ഗീ­ത­വു­മാ­യി അ­തി­നു് യാ­തൊ­രു ബ­ന്ധ­വു­മി­ല്ല. ഹി­ന്ദു, മു­സ്ലീം, ക്രി­സ്ത്യൻ തു­ട­ങ്ങി­യ­വ­രു­ടെ മത പ്ര­സം­ഗ­ങ്ങ­ളിൽ അവ പ്ര­സ­ക്ത­മാ­യി­രി­ക്കാം. പക്ഷെ, സം­ഗീ­ത­ത്തിൽ അല്ല. അ­തൊ­ക്കെ സം­ഗീ­ത­ത്തിൽ എ­ന്തി­നാ­ണു് പ­റ­യു­ന്ന­തു്? മത ത­ത്ത്വ­ശാ­സ്ത്ര­ത്തിൽ അതു് പ­റ­ഞ്ഞു­കൊ­ള്ളൂ. വി­രോ­ധ­മി­ല്ല. ഞാൻ കേൾ­ക്കാൻ വരാം. പ­ങ്കെ­ടു­ക്കു­ന്ന­തിൽ എ­നി­ക്കു് സ­ന്തോ­ഷ­മേ­യു­ള്ളൂ. അ­ത്ത­രം കാ­ര്യ­ങ്ങൾ സം­ഗീ­ത­ത്തിൽ ചർച്ച ചെ­യ്യേ­ണ്ട കാ­ര്യ­മി­ല്ല. ത്യാ­ഗ­രാ­ജ സ്വാ­മി­യു­ടെ രാ­മാ­യ­ണ­ത്തിൽ എ­നി­ക്കു് താ­ല്പ­ര്യ­മി­ല്ല. എ­നി­ക്കു് ത്യാ­ഗ­രാ­ജ­ന്റെ സം­ഗീ­ത­ത്തിൽ മാ­ത്ര­മേ താ­ല്പ­ര്യ­മു­ള്ളൂ.
മു­കു­ന്ദ­നു­ണ്ണി:
ആ­രാ­ണു് താ­ങ്ക­ളു­ടെ ആദ്യ ഗുരു?
ടി. എം. കൃഷ്ണ:
ഭാ­ഗ­വ­തു­ല സീ­താ­രാ­മ ശർമ്മ. അ­ദ്ദേ­ഹ­ത്തി­ന്റെ കീ­ഴി­ലാ­ണു് ഞാൻ ഏ­റെ­ക്കാ­ലം പ­ഠി­ച്ച­തു്. അ­ദ്ദേ­ഹം ആ­ന്ധ്രാ­പ്ര­ദേ­ശി­ലെ കു­ച്ചു­പ്പു­ടി സ്വ­ദേ­ശി­യാ­ണു്. കു­ച്ചു­പ്പു­ടി­യിൽ­നി­ന്നു് ചെ­ന്നൈ­യി­ലേ­യ്ക്കു് താമസം മാ­റ്റി ഇവിടെ ക­ലാ­ക്ഷേ­ത്ര യിൽ പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. എന്റെ അ­മ്മ­യെ സം­ഗീ­തം പ­ഠി­പ്പി­ക്കാൻ അ­ദ്ദേ­ഹം വീ­ട്ടിൽ വ­രു­മാ­യി­രു­ന്നു. അ­ങ്ങ­നെ­യാ­ണു് ഞാനും പ­ഠി­ക്കാൻ തു­ട­ങ്ങി­യ­തു്. തു­ടർ­ന്നു് അ­ദ്ദേ­ഹ­വും അ­മ്മ­യും ചേർ­ന്നു് സം­ഗീ­ത­വി­ദ്യാ­ല­യം ആ­രം­ഭി­ച്ചു. അവിടെ ഞാൻ ഏ­താ­ണ്ടു് 18 വർ­ഷ­ത്തോ­ളം പ­ഠി­ച്ചു. അ­തി­നി­ട­യിൽ ചെ­ങ്കൽ­പേ­ട്ട രം­ഗ­നാ­ഥ ന്റെ കീഴിൽ കു­റ­ച്ചു കാലം ‘രാഗം താനം പ­ല്ല­വി’യിൽ പ­രി­ശീ­ല­നം നേടി. പി­ന്നീ­ടു് എ­നി­ക്കു് ശെ­മ്മ­ങ്കു­ടി ശ്രീ­നി­വാ­സ­യ്യ­രു ടെ കീഴിൽ സം­ഗീ­തം അ­ഭ്യ­സി­ക്കാ­നു­ള്ള മ­ഹാ­ഭാ­ഗ്യം യാ­ദൃ­ച്ഛി­ക­മാ­യി വ­ന്നു­ചേർ­ന്നു. അ­ദ്ദേ­ഹം എന്റെ ഒരു ക­ച്ചേ­രി കേൾ­ക്കാൻ വ­ന്നി­രു­ന്നു. ക­ച്ചേ­രി ക­ഴി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം എന്റെ അ­ച്ഛ­നോ­ടു് എന്നെ പ­ഠി­ക്കാൻ വിടാൻ പ­റ­ഞ്ഞു. അ­ങ്ങ­നെ അ­ദ്ദേ­ഹ­ത്തി­ന്റെ കീഴിൽ ആറു് വർഷം പ­ഠി­ക്കാൻ ക­ഴി­ഞ്ഞു. ശി­ഷ്യ­നേ­ക്കാൾ ഒരു സു­ഹൃ­ത്തു് എന്ന നി­ല­യി­ലാ­യി­രു­ന്നു ശെ­മ്മ­ങ്കു­ടി മാമ എ­ന്നോ­ടു് പെ­രു­മാ­റി­യി­രു­ന്ന­തു്. എ­ന്നോ­ടു് വളരെ അ­ടു­പ്പ­മാ­യി­രു­ന്നു. ഒ­രു­പാ­ടു് ദി­വ­സ­ങ്ങൾ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ താ­മ­സി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം ഒരു വി­ചി­ത്ര മ­നു­ഷ്യ­നാ­യി­രു­ന്നു. നല്ല നർ­മ്മ­ജ്ഞ­നാ­യി­രു­ന്നു. അ­ത്ത­രം വ്യ­ക്തി­കൾ­വേ­ണം ലോ­ക­ത്തിൽ. ഇ­പ്പോൾ എ­ല്ലാ­വ­രും ഒ­രേ­പോ­ലെ പെ­രു­മാ­റു­ന്ന­വ­രാ­യി മാ­റി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഇ­പ്പോൾ ആർ­ക്കും അ­വ­ര­വ­രെ­പ്പോ­ലെ­യാ­കാ­നു­ള്ള ധൈ­ര്യ­മി­ല്ല. അ­താ­ണു് പഴയ ത­ല­മു­റ­യി­ലു­ള്ള­വ­രു­ടെ വ്യ­ത്യാ­സം. നി­ങ്ങൾ അവരെ അം­ഗീ­ക­രി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും അവർ അ­വ­രാ­യി­രി­ക്കും. അ­വ­രു­ടെ സ്വ­ഭാ­വ­ത്തി­നു് അ­ത്ത­രം ഒരു ആ­കർ­ഷ­ണീ­യ­ത­യു­ണ്ടു്, ഗാം­ഭീ­ര്യ­മു­ണ്ടു്. അ­വർ­ക്കു് അ­വ­രാ­വാ­നു­ള്ള ധൈ­ര്യ­മു­ണ്ടു്. ഇ­ന്നു് ന­മു­ക്കു് എ­ല്ലാ­വ­രോ­ടും ന­ന്നാ­യി പെ­രു­മാ­റു­ന്ന­വ­രാ­ക­ണം. എ­ല്ലാ­വ­രാ­ലും എ­ളു­പ്പം സ്വീ­ക­രി­ക്ക­പ്പെ­ടു­ന്ന­വ­രാ­ക­ണം. എ­ല്ലാ­വ­രേ­യും സ­ന്തോ­ഷ­പ്പെ­ടു­ത്തു­ന്ന­വ­രാ­വ­ണം. ശെ­മ്മ­ങ്കു­ടി ഈ ഗ­ണ­ത്തിൽ പെ­ടു­ന്ന ആ­ളാ­യി­രു­ന്നി­ല്ല. ഞാൻ ഇ­താ­ണു്, വേ­ണെ­മെ­ങ്കിൽ സ്വീ­ക­രി­ച്ചോ­ളൂ, അ­ല്ലെ­ങ്കിൽ വേണ്ട. ശെ­മ്മ­ങ്കു­ടി ഈ അർ­ത്ഥ­ത്തിൽ ത­ന്റേ­ട­മു­ള്ള വ്യ­ക്തി­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­വു­മാ­യു­ള്ള ഒരു വിശേഷ ബന്ധം ഞാൻ ആ­സ്വ­ദി­ച്ചു.
മു­കു­ന്ദ­നു­ണ്ണി:
ശെ­മ്മ­ങ്കു­ടി­യെ­ക്കു­റി­ച്ചു് ധാ­രാ­ളം വി­മർ­ശ­ന­ങ്ങ­ള­ട­ങ്ങി­യ ലേ­ഖ­ന­ങ്ങ­ളു­ള്ള ഒരു പു­സ്ത­കം പ്ര­കാ­ശ­നം ചെ­യ്ത­തു് അ­ദ്ദേ­ഹം ത­ന്നെ­യാ­യി­രു­ന്നു. അ­ത്ത­രം മ­നോ­ഭാ­വ­മു­ള്ള­വർ വി­ര­ള­മാ­ണു്.
ടി. എം. കൃഷ്ണ:
അതെ. ‘ശ്രു­തി’യാണു് അതു് പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. ശെ­മ്മ­ങ്കു­ടി ഒരു ബ­ഹു­മു­ഖ പ്ര­തി­ഭ­യാ­ണു്. ആ പു­സ്ത­ക­ത്തിൽ മി­ക്ക­വാ­റും എല്ലാ ലേ­ഖ­ന­ങ്ങ­ളി­ലും അ­ദ്ദേ­ഹ­ത്തി­നു് എ­തി­രാ­യ പ­രാ­മർ­ശ­ങ്ങ­ളു­ണ്ടു്. അ­ദ്ദേ­ഹം രാ­ഷ്ട്രീ­യ­ത്തോ­ടു പുറം തി­രി­ഞ്ഞു നി­ന്നി­രു­ന്നി­ല്ല. എല്ലാ തരം കു­ത­ന്ത്ര­ങ്ങ­ളും ക­ളി­ക്കു­മാ­യി­രു­ന്നു. വളരെ ധീ­ര­നാ­യി­രു­ന്നു, ശ­ക്ത­നാ­യി­രു­ന്നു. ഒരു സാ­ധാ­ര­ണ­ക്കാ­ര­നാ­യി­രു­ന്നി­ല്ല. ഒരു മ­ഹാ­നാ­യ സം­ഗീ­ത­ജ്ഞ­നാ­യി­രു­ന്നു. ഒരു സം­ഗീ­ത­പ്ര­തി­ഭാ­സ­മാ­യി­രു­ന്നു. ചി­ന്ത­ക­നും രാ­ഷ്ട്രീ­യ­ത­ന്ത്ര­ങ്ങ­ള­റി­യു­ന്ന­വ­നു­മാ­യി­രു­ന്നു. എ­ങ്ങ­നെ സം­സാ­രി­ക്ക­ണ­മെ­ന്നും ആ­രോ­ടു് സം­സാ­രി­ക്ക­ണ­മെ­ന്നും എന്തു പ­റ­യ­ണ­മെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് നല്ല നി­ശ്ച­യ­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സ് നർ­മ്മ­ത്തി­ന്റെ നി­റ­കു­ട­മാ­യി­രു­ന്നു. വളരെ സ്വ­കാ­ര്യ­മാ­യ നി­മി­ഷ­ങ്ങ­ളിൽ അ­ദ്ദേ­ഹം വളരെ സ­ത്യ­സ­ന്ധ­മാ­യി പലതും തു­റ­ന്നു പറയും. അ­ത്ത­രം വ്യ­ക്തി­കൾ വളരെ വി­ര­ള­മാ­ണു്. അ­ദ്ദേ­ഹ­ത്തോ­ടൊ­പ്പം ഒരു മ­ണി­ക്കൂർ ചി­ല­വ­ഴി­ച്ചാൽ നി­ങ്ങൾ­ക്കു് ഒരു വർ­ഷ­ത്തേ­യ്ക്കു­ള്ള വി­വ­ര­ങ്ങൾ ല­ഭി­ക്കും.
മു­കു­ന്ദ­നു­ണ്ണി:
മറ്റു സം­ഗീ­ത­ജ്ഞ­രെ­ക്കു­റി­ച്ചും സ്വാ­ധീ­ന­ങ്ങ­ളെ­ക്കു­റി­ച്ചും…
ടി. എം. കൃഷ്ണ:
ഞാൻ പ­ല­രിൽ­നി­ന്നും ധാ­രാ­ളം പ­ഠി­ക്കാ­റു­ണ്ടു്. സ്വ­ന്തം സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് നൂറു ശ­ത­മാ­നം വി­ശ്വാ­സ­മു­ള്ള സം­ഗീ­ത­ജ്ഞ­നാ­ണു് ഡോ. ബാ­ല­മു­ര­ളി­കൃ­ഷ്ണ സർ. ഇ­പ്പോ­ഴും അ­ദ്ദേ­ഹം കർ­ണ്ണാ­ട­ക സംഗീത ലോ­ക­ത്തിൽ വേ­ണ്ട­ത്ര സ്വീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. സ്വ­ന്തം സൃ­ഷ്ടി­കൾ­ക്ക­പ്പു­റം ക­ട­ന്നു­പോ­യ­വ­രി­ലൊ­രാ­ളാ­ണു് അ­ദ്ദേ­ഹം. ആരു് അം­ഗീ­ക­രി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം ഒരു മ­ഹാ­പ­ണ്ഡി­ത­നാ­ണു്, ഭാ­ഷാ­പ­രി­ജ്ഞാ­നി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ ശ­രി­ക്കും മ­ഹ­ത്ത­ര­മാ­ണു്. വി­ദ്വ­ത്ത് എന്ന പദം അ­ദ്ദേ­ഹ­ത്തെ­പ്പോ­ലു­ള്ള­വർ­ക്കു് മാ­ത്രം ചേർ­ന്ന­താ­ണു്. മാ­ത്ര­മ­ല്ല ബാ­ല­മു­ര­ളി സാ­റി­നു് സം­ഗീ­തം അ­നാ­യാ­സ­സി­ദ്ധ­മാ­ണു്. പാടാൻ ത­യ്യാ­റെ­ടു­പ്പി­ന്റെ ആ­വ­ശ്യ­മി­ല്ല, പാർ­ക്കിൽ ന­ട­ക്കു­മ്പോ­ഴാ­യാ­ലും എന്തു ചെ­യ്യു­ക­യാ­യാ­ലും സം­ഗീ­തം അ­ദ്ദേ­ഹ­ത്തി­ലൂ­ടെ ഒഴുകി വരും. വളരെ നി­ഷ്പ്ര­യാ­സം. എന്നെ ഏ­റ്റ­വും അധികം സ്വാ­ധീ­നി­ച്ച സം­ഗീ­തം ടി. ബൃ­ന്ദ­യു­ടേ­താ­ണു്. ജീ­വി­ത­ത്തിൽ ഒ­രി­ക്കൽ­പോ­ലും ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും എന്റെ സം­ഗീ­താ­ശ­യ­ങ്ങൾ ഏ­റെ­ക്കു­റെ അ­വ­രു­ടെ സ്വാ­ധീ­ന­ത്താൽ രൂ­പ­പ്പെ­ട്ട­താ­ണു്. അ­വ­രെ­യാ­ണു് ഞാൻ മു­ഖ­മു­യർ­ത്തി നോ­ക്കി­യ­തു്. ജി. എൻ. ബി. യേയും മ­റ്റും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഡി. കെ. പ­ട്ടാ­മ്മാൾ, ഡി. കെ. ജയറാം, കെ. വി. നാ­രാ­യ­ണ­സ്വാ­മിരാ­മ­നാ­ടു് കൃ­ഷ്ണൻ പാ­ടു­ന്ന­തു് കേ­ട്ടി­ട്ടു­ണ്ടു്. ആ­ല­ത്തൂർ സ­ഹോ­ദ­രർ, മു­സി­രി സു­ബ്ര­ഹ്മ­ണ്യ­യ്യർ, തു­ട­ങ്ങി­യ­വ­രെ­ല്ലാം ശ­ക്ത­രും ഭാവനാ സ­മ്പ­ന്ന­രു­മാ­യ സം­ഗീ­ത­ജ്ഞ­രാ­യി­രു­ന്നു. എം. എസ്. സു­ബ്ബ­ല­ക്ഷ്മി അ­മ്മ­യെ ഞാൻ പല തവണ ക­ണ്ടി­ട്ടു­ണ്ടു്. ര­സ­ക­ര­മാ­യ ഒരു വാ­സ്ത­വം എ­ന്താ­ണെ­ന്നു­വെ­ച്ചാൽ ഇ­വ­രെ­ല്ലാ­വ­രും തന്നെ സം­ഗീ­ത­ത്തി­ന്റെ വ്യ­ത്യ­സ്ത­മാ­യ ആ­ശ­യ­ങ്ങ­ളെ പ്ര­തി­നി­ധാ­നം ചെ­യ്തി­രു­ന്നു എ­ന്ന­താ­ണു്.
മു­കു­ന്ദ­നു­ണ്ണി:
പുതിയ ത­ല­മു­റ­യോ? അവരും വ്യ­ത്യ­സ്ത സംഗീത ആ­ശ­യ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്നു­ണ്ടോ?
ടി. എം. കൃഷ്ണ:
അ­ടു­ത്ത തലമുറ നല്ല മി­ടു­ക്ക­രാ­ണു്. ഓരോ പുതിയ ത­ല­മു­റ­യും കൂ­ടു­തൽ കൂ­ടു­തൽ മി­ടു­ക്കു് പ്ര­ക­ടി­പ്പി­ക്കു­ന്ന­താ­യി തോ­ന്നു­ന്നു. ആർ­ക്ക­റി­യാം?! ചി­ല­പ്പോൾ ചില ജനിതക കാ­ര­ണ­ങ്ങൾ­കൊ­ണ്ടാ­വാം. എ­ന്നാൽ അ­വ­ര­വ­രു­ടെ സ്വ­ന്തം ആ­ശ­യ­ങ്ങൾ­കൊ­ണ്ടു് ശൈ­ലി­കൾ മെ­ന­യാൻ ഒ­രു­പ­ക്ഷേ, ഇ­നി­യും സ­മ­യ­മെ­ടു­ക്കും. എ­ല്ലാ­വ­രാ­ലും സ്വാ­ധീ­നി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും പാ­ടി­പ്പാ­ടി ക്ര­മേ­ണ അവർ സ്വ­ന്തം ശൈ­ലി­കൾ രൂ­പ­പ്പെ­ടു­ത്തും. എ­നി­ക്കു ശേഷം മൂ­ന്നു തലമുറ വന്നു ക­ഴി­ഞ്ഞു. അ­വർ­ക്കെ­ല്ലാം വളരെ അധികം പ്ര­തി­ഭ­യു­ണ്ടു്. ഇ­ക്കാ­ല­ത്താ­ണെ­ങ്കിൽ, കർ­ണ്ണാ­ട­ക സം­ഗീ­ത­ലോ­ക­ത്തി­ലെ മാറിയ പ­രി­ത­സ്ഥി­തി­യിൽ, അ­വ­സ­ര­ങ്ങൾ ധാ­രാ­ള­മാ­ണു്. ഇ­ന്ത്യ­ക്കാർ പൊ­തു­വിൽ തല ന­ര­ച്ച­വ­രോ­ടു് മാ­ത്ര­മേ ഗൗ­ര­വ­മാ­യി സം­സാ­രി­ക്കു­ക­യു­ള്ളൂ. തല ന­ര­യ്ക്കു­ന്ന­തു­വ­രെ നി­ങ്ങ­ളെ പ­യ്യ­നാ­യാ­ണു് ക­ണ­ക്കാ­ക്കു­ക. ആ ഒരു മ­നഃ­സ്ഥി­തി മാ­റു­ന്ന­തിൽ ഞാൻ സ­ന്തോ­ഷി­ക്കു­ന്നു. അതു് മാ­റേ­ണ്ട­താ­ണു്. വ­യ­സ്സ­ല്ല ഒ­രാ­ളു­ടെ വ­ളർ­ച്ച­യെ സൂ­ചി­പ്പി­ക്കു­ന്ന­തു്. വ­യ­സ്സാ­ണു് നിർ­ണ്ണാ­യ­ക­മെ­ങ്കിൽ ന­മു­ക്കു് ഒരു ആ­ദി­ശ­ങ്ക­രൻ ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല. 30 വ­യ­സ്സാ­കു­മ്പോ­ഴേ­യ്ക്കും അ­ദ്ദേ­ഹം പോ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. നിർ­ഭാ­ഗ്യ­വ­ശാൽ ന­മ്മു­ടെ രാ­ജ്യം ഒരാളെ കവി എ­ന്നു് വി­ളി­ക്കാൻ അയാൾ വൃ­ദ്ധ­നാ­യി വടി കു­ത്തി ന­ട­ക്കു­ന്ന­തു­വ­രെ കാ­ത്തി­രി­ക്കു­ന്നു. ആ മ­നഃ­സ്ഥി­തി മാ­റി­ത്തു­ട­ങ്ങി­യി­ട്ടു­ണ്ടു്. പുതു ത­ല­മു­റ­യിൽ വ­ള­രെ­യ­ധി­കം പ്ര­തി­ഭ­യു­ണ്ടെ­ങ്കി­ലും ധാ­രാ­ളം പ്ര­ശ്ന­ങ്ങ­ളു­മു­ണ്ടു്. കാരണം സം­ഗീ­ത­ത്തി­ന്റെ മേ­ഖ­ല­യി­ലേ­യ്ക്കു് ഇ­ന്നു് ഒരാൾ പ്ര­വേ­ശി­ക്കു­ന്ന­തു് ഒരു പ്രെ­ാ­ഫ­ഷ­ണ­ലാ­യാ­ണു്. അ­തു­കൊ­ണ്ടു് ആ വ്യ­ക്തി തു­ട­ക്കം മുതലേ പ്ര­ക­ട­നം, കൈ­യ്യ­ടി, ഉ­യർ­ച്ച­യി­ലേ­യ്ക്കു­ള്ള ച­വി­ട്ടു­പ­ടി­കൾ എ­ന്നി­വ­യെ­ക്കു­റി­ച്ചു് ബോ­ധ­വാ­നും ഉ­ത്സു­ക­നു­മാ­ണു്. അതിനെ ഞാൻ വാ­ണി­ജ്യ­പ­രം എ­ന്നു് വി­ളി­ക്കു­ന്നി­ല്ല. കൃ­ത്യ­മാ­യ ജോലി ചെ­യ്യാ­നു­റ­ച്ചി­ട്ടു­ള്ള ഒരു തരം പ്രെ­ാ­ഫ­ഷ­ണ­ലി­സം എ­ന്നു് പറയാം. അതു് ക­ല­യ്ക്കു് ആ­പ­ത്ക­ര­മാ­ണു്. എന്റെ ത­ല­മു­റ­വ­രെ ഒരു ക­ച്ചേ­രി പാടുക എ­ന്ന­തു് യാ­ദൃ­ച്ഛി­ക­മാ­യി സം­ഭ­വി­ക്കു­ന്ന ഒരു കാ­ര്യ­മാ­ണു്. ആ­രെ­ങ്കി­ലു­മൊ­ക്കെ പാടാൻ ക്ഷ­ണി­ക്കു­ന്നു. പാ­ടു­ന്നു. അ­ത്ര­മാ­ത്രം. പാടി തി­രി­ച്ചു­വ­ന്നാൽ സു­ഹൃ­ത്തു­ക്കൾ വി­ളി­ച്ചു് പു­ക­ഴ്ത്തും, വി­മർ­ശി­ക്കും, ക­ളി­യാ­ക്കും… അ­തി­നു­ള്ള സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രു­ന്നു. ഇ­പ്പോ­ഴും ചി­ല­പ്പോ­ഴൊ­ക്കെ സു­ഹൃ­ത്തു­കൾ വി­ളി­ച്ചു പ­റ­യാ­റു­ണ്ടു് ഇ­ന്നു് നീ മഹാ മോ­ശ­മാ­യാ­ണു് പാ­ടി­യ­തു്, എ­ന്തു­പ­റ്റി ഇ­ന്നു്, എ­ന്നൊ­ക്കെ. പക്ഷെ, അ­ങ്ങ­നെ പ­റ­യു­ന്ന­തിൽ വി­ഷ­മ­മോ ദേ­ഷ്യ­മോ തോ­ന്നാ­റി­ല്ല. കാരണം ഞ­ങ്ങ­ളൊ­ന്നും തു­ട­ങ്ങി­യ­തു് പ്രെ­ാ­ഫ­ഷ­ണൽ പാ­ട്ടു­കാ­രാ­യ­ല്ല. കു­റ്റ­വും കു­റ­വും ക­ണ്ടു­പി­ടി­ക്കു­ന്ന മ­ത്സ­രാർ­ഥി­ക­ളാ­യി ഞ­ങ്ങൾ­ക്കു് പ­ര­സ്പ­രം തോ­ന്നാ­റി­ല്ല. കാരണം ഞങ്ങൾ പ്രെ­ാ­ഫ­ഷ­ണ­ലി­സ­ത്തിൽ കു­രു­ത്ത­വ­ര­ല്ല. പ്രൊ­ഫ­ഷ­ണ­ലി­സം വ­ന്ന­തു് പി­ന്നീ­ടാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
റി­യാ­ലി­റ്റി ഷോ­യെ­ക്കു­റി­ച്ചു് എ­ന്താ­ണു് തോ­ന്നു­ന്ന­തു്?
ടി. എം. കൃഷ്ണ:
ടി വിയിൽ കാ­ണു­ന്ന­തെ­ല്ലാം സ­മൂ­ഹ­ത്തി­ന്റെ തന്നെ പ്ര­തി­ഫ­ല­ന­ങ്ങ­ളാ­ണു്. റി­യാ­ലി­റ്റി ഷോ അ­തി­ലൊ­ന്നാ­ണു്. ജീ­വി­ത­ത്തി­നെ സം­ബ­ന്ധി­ക്കു­ന്ന ഏതു കാ­ര്യ­വും ന­ന്നാ­യി പാ­ക്ക് ചെ­യ്തു വി­ല്പ­ന­യ്ക്കു് വെ­യ്ക്കു­ന്ന ഒരു കാലം എ­ത്തി­ച്ചേർ­ന്നി­രി­ക്കു­ന്നു. എ­ങ്ങി­നെ പാ­ക്ക് ചെ­യ്യാം എ­ങ്ങി­നെ വിൽ­ക്കാം—ഈ രണ്ടു കാ­ര്യ­ങ്ങ­ളാ­ണു് ഇ­ന്നു് സ­മൂ­ഹ­ത്തെ നി­യ­ന്ത്രി­ക്കു­ന്ന­തു്, ഭ­രി­ക്കു­ന്ന­തു്. ഈ പ്ര­വ­ണ­ത സം­ഗീ­ത­ത്തേ­യും ബാ­ധി­ക്കു­ന്നു. ഈ ഒരു പ്ര­ശ്നം ഗൗ­ര­വ­മാ­യി പ­രി­ഹ­രി­ക്കേ­ണ്ട­തു­ണ്ടു്. അ­ല്ലെ­ങ്കിൽ പ്ര­തി­ഭ­യ്ക്കും ധി­ഷ­ണ­യ്ക്കു­മെ­ല്ലാം ആ­പ­ത്ക­ര­മാ­ണു്. ഇ­ന്നു് പ­തി­നേ­ഴ് പ­തി­നെ­ട്ടു വ­യ­സ്സു­ള്ള ചിലർ പാ­ടു­ന്ന­തു് ഞാൻ 22 വ­യ­സ്സു­ള്ള­പ്പോൾ പാ­ടി­യ­തി­നേ­ക്കാൾ എ­ത്ര­യോ മ­നോ­ഹ­ര­മാ­ണു്. ഇതു് ഞാൻ സ­ത്യ­സ­ന്ധ­മാ­യി പ­റ­യു­ക­യാ­ണു്. പുതിയ ത­ല­മു­റ­യി­ലു­ള്ള­വർ പാ­ടു­ന്ന­തു് കേ­ട്ടു് ഞാൻ ശ­രി­ക്കും ഞെ­ട്ടി­പ്പോ­യി­ട്ടു­ണ്ടു്. സം­ഗീ­ത­ത്തി­നു് നല്ല ഭാ­വി­യു­ണ്ടു് എ­ന്ന­തി­ന്റെ ല­ക്ഷ­ണ­മാ­ണ­തു്. പക്ഷെ, കല വി­ല്ക്കാ­നു­ള്ള­താ­വ­രു­തു്. കല വി­ല­മ­തി­ക്കാ­നാ­വാ­ത്ത­താ­ണു്. ന­മ്മെ­ത്ത­ന്നെ നാം സ്വയം ക­ണ്ടെ­ത്തു­ന്ന അ­വി­ശ്വ­സ­നീ­യ­മാ­യ രീ­തി­ക­ളി­ലൊ­ന്നാ­ണു് കല. അതു് നി­ങ്ങൾ­ക്കു­ള്ള തു­റ­ന്ന ക്ഷ­ണ­മാ­ണു്. തം­ബു­രു ശ്രു­തി മീ­ട്ടി ഇ­രു­ന്നു പാടൂ. നി­ങ്ങൾ­ക്കു് നി­ങ്ങ­ളെ സം­ഗീ­ത­ത്തിൽ കാണാൻ ക­ഴി­യും. ഇ­ല്ലെ­ങ്കിൽ നി­ങ്ങൾ ഒരു വി­ഡ്ഢി­യാ­യി­രി­ക്കാം. ഇതു് നി­ങ്ങൾ മ­റ­ക്കു­ക­യാ­ണെ­ങ്കിൽ ക­ല­യു­ടെ അ­ന്തഃ­സ്സാ­രം നി­ങ്ങൾ ക­ള­ഞ്ഞു­കു­ളി­ക്കു­ക­യാ­ണു്. ഞാൻ ക­ച്ചേ­രി­കൾ പാ­ടു­ന്നു­ണ്ടു്. പണം ഉ­ണ്ടാ­ക്കു­ന്നു­ണ്ടു്. പ്ര­ശ­സ്ത­നാ­വാൻ ആ­ഗ്ര­ഹ­മു­ണ്ടു്. പക്ഷെ, ക­ലാ­മൂ­ല്യം ന­ഷ്ട­പ്പെ­ടു­ത്തി­യു­ള്ള ഒരു നീ­ക്കു­പോ­ക്കും ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
നല്ല സം­ഗീ­തം ഉ­ണ്ടാ­വാൻ ഏ­കാ­ന്ത­ത വേ­ണ്ടി­വ­രും.
ടി. എം. കൃഷ്ണ:
തീർ­ച്ച­യാ­യും ശാ­ന്ത­ത വേണം. ഏ­കാ­ന്ത­ത ആ­വ­ശ്യ­മാ­ണു്. നി­ങ്ങൾ സൃ­ഷ്ടി­ച്ച നി­ങ്ങ­ളു­ടേ­താ­യ ഒരു ഇടം വേണം. ക­ല­യോ­ടൊ­പ്പം നി­ങ്ങൾ അതിൽ ക­ഴി­യ­ണം. അ­ങ്ങ­നെ ചെ­യ്യു­ന്നി­ല്ലെ­ങ്കിൽ നി­ങ്ങ­ളു­ടെ കല വി­ക­സി­ക്കി­ല്ല. നി­ങ്ങൾ ഔ­ദ്യേ­ാ­ഗി­ക­മാ­യി വി­ജ­യി­ച്ചേ­യ്ക്കാം, പ­ണ­മു­ണ്ടാ­ക്കി­യേ­ക്കാം, പക്ഷെ, നി­ങ്ങ­ളു­ടെ കല വി­ക­സി­ക്കി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
പാ­ക്കേ­ജു­മാ­യി സം­ഗീ­തം വിൽ­ക്കാൻ ഓ­ടു­ന്ന­വർ­ക്കു് എ­പ്പോ­ഴെ­ങ്കി­ലും സർ­ഗ്ഗാ­ത്മ­ക­വും മ­നോ­ഹ­ര­വു­മാ­യി പാ­ട­ണ­മെ­ങ്കിൽ എ­വി­ടെ­യെ­ങ്കി­ലും സ്വ­സ്ഥ­മാ­യി ഇ­രു­ന്നു്, സം­ഗീ­താ­ശ­യ­ങ്ങ­ളെ കാ­ത്തു് ചി­ന്തി­ച്ചി­രി­ക്കേ­ണ്ടി­വ­രും. ക്രി­യാ­ത്മ­ക ഭാ­വ­ന­കൾ നാ­മ്പി­ടാൻ അ­ത്ത­രം ഒരു കാ­ത്തി­രി­പ്പു് ആ­വ­ശ്യ­മ­ല്ലേ?
ടി. എം. കൃഷ്ണ:
അതെ, കാ­ത്തി­രി­ക്ക­ണം. ശ്രേ­ാ­താ­ക്ക­ളു­ടെ മുൻ­പിൽ ത­ത്സ­മ­യം അ­വ­ത­രി­പ്പി­ക്കു­ന്ന കർ­ണ്ണാ­ട­ക സം­ഗീ­തം­പോ­ലെ­യു­ള്ള ക­ല­ക­ളു­ടെ ഒരു വലിയ വെ­ല്ലു­വി­ളി അ­താ­ണു്. ഞാൻ ഒരു ചി­ത്ര­കാ­ര­നാ­യി­രു­ന്നെ­ങ്കിൽ എ­നി­ക്കു് വീ­ട്ടിൽ ആറു് മാസം എന്റെ പെ­യ്ന്റി­ങ്ങി­നേ­യും നോ­ക്കി ഇ­രി­ക്കാ­മാ­യി­രു­ന്നു. ആരും എന്നെ കാ­ണി­ല്ല. ആരും എന്റെ പെ­യ്ന്റി­ങ്ങി­നു് നേരെ നോ­ക്കി­യി­രി­ക്കി­ല്ല. ഞാനും ചി­ത്ര­വും മാ­ത്ര­മാ­യി­രി­ക്കും. ഇവിടെ അതല്ല. ഞാൻ ശ്രേ­ാ­താ­ക്ക­ളു­ടെ മു­ന്നിൽ സ്റ്റേ­ജിൽ ഇ­രി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് പാ­ട്ടു­കാ­രൻ കു­റേ­ക്കൂ­ടി ആ­ത്മാ­വ­ലോ­ക­നം ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു. ആ­യി­ര­ക്ക­ണ­ക്കി­നു് ശ്രേ­ാ­താ­ക്ക­ളു­ടെ മു­ന്നി­ലി­രു­ന്നു് സ്റ്റേ­ജിൽ ഒരു നാ­ദ­ലോ­കം തീർ­ക്കാൻ പാ­ട്ടു­കാ­രൻ വീ­ട്ടി­ലി­രു­ന്നു് അ­ല്ലെ­ങ്കിൽ മു­റി­യി­ലി­രു­ന്നു് അ­ല്ലെ­ങ്കിൽ പർ­വ്വ­ത­മു­ക­ളി­ലി­രു­ന്നു് ഒ­രു­പാ­ടു നേരം ത­യ്യാ­റെ­ടു­ക്കേ­ണ്ട­താ­യു­ണ്ടു്. വർ­ഷ­ത്തിൽ ഒ­രി­ക്കൽ ഞാൻ പർ­വ്വ­തം ക­യ­റാ­റു­ണ്ടു്. ക­ഴി­ഞ്ഞ­വർ­ഷം 20,182 അടി ഉ­യ­ര­മു­ള്ള സ്റ്റോ­ക്ക് കാ­ങ്ഗ്രി കയറി. ഹി­മാ­ല­യ­ത്തിൽ ല­ഡാ­ക്കി­ലു­ള്ള ഏ­റ്റ­വും ഉയരം കൂടിയ പർ­വ്വ­ത­മാ­ണ­തു്. ഇ­ട­ക്കെ­ങ്കി­ലും ക­ലാ­കാ­ര­ന്മാർ സ­മൂ­ഹ­ത്തിൽ നി­ന്നു് ഒ­ഴി­ഞ്ഞു­പോ­ക­ണ­മെ­ന്നു് ഞാൻ ക­രു­തു­ന്നു. ഹി­മാ­ല­യ­ത്തിൽ പോ­കു­ന്ന­തു് ഏ­കാ­ന്ത­ത അ­നു­ഭ­വി­ക്കാൻ പ­ഠി­ക്കാ­നു­ള്ള ഒരു അ­വ­സ­ര­മാ­യാ­ണു് ഞാൻ ക­രു­തു­ന്ന­തു്. നി­ങ്ങ­ളും ശാ­ന്ത­ത­യും, നി­ങ്ങ­ളും പ്ര­കൃ­തി­യും ത­നി­ച്ചു്. നാം ജീ­വി­ക്കു­ന്ന ലോ­ക­ത്തിൽ ല­ഭി­ക്കാ­ത്ത ഒ­ന്നാ­ണ­തു്. അ­തു­കൊ­ണ്ടു് ക­ലാ­കാ­രൻ ത­ന്റേ­താ­യ ഇ­ട­ത്തിൽ ആ ശാ­ന്ത­ത­യെ സൃ­ഷ്ടി­ക്ക­ണം. എ­ങ്കി­ലേ യാ­ദൃ­ച്ഛി­ക­മാ­യെ­ങ്കി­ലും സം­ഗീ­ത­ത്തിൽ സ്പർ­ശി­ക്കൂ. യാ­ദൃ­ച്ഛി­ക­മാ­യി മാ­ത്രം. കാരണം ക­ലാ­കാ­ര­ന്റെ നി­യ­ന്ത്ര­ണ­ത്തി­ല­ല്ല അതു്. നി­ങ്ങൾ ആ യാ­ദൃ­ച്ഛി­ക­ത സം­ഭ­വി­ക്കാ­നു­ള്ള സ­ന്ദർ­ഭം സൃ­ഷ്ടി­ക്ക­ണം. പകരം നി­ങ്ങൾ മ­റ്റു­ള്ള­വ­രെ സ­ന്തോ­ഷി­പ്പി­ക്കാ­നാ­ണു് ശ്ര­മി­ക്കു­ന്ന­തു്. അ­പ്പോൾ കല സം­ഭ­വി­ക്കി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
താ­ള­ബ­ദ്ധ­ത­യെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള­താ­ണു് കർ­ണ്ണാ­ട­ക സം­ഗീ­തം എന്ന ഹ­രി­പ്ര­സാ­ദ് ചൗ­രാ­സ്യ­യു­ടെ പ്ര­സ്താ­വ­ന­യോ­ടു് താ­ങ്കൾ പ്ര­തി­ക­രി­ച്ച­തു് ഞാൻ ഓർ­ക്കു­ന്നു.
ടി. എം. കൃഷ്ണ:
കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­നു് ക്രി­യാ­ത്മ­ക­മാ­വാ­നു­ള­ള സാ­ധ്യ­ത­കൾ ഏറെ ഇ­ല്ലെ­ന്ന ചൗ­രാ­സ്യ­യു­ടെ പ്ര­സ്താ­വ­ന­യോ­ടു് ഞാൻ ശ­ക്ത­മാ­യി പ്ര­തി­ക­രി­ച്ചു. ഒരു മ­ണി­ക്കൂർ ആ­ലാ­പ­നം ന­ട­ത്തി­യ­തു­കൊ­ണ്ടു് നി­ങ്ങൾ ക്രി­യാ­ത്മ­ക­മാ­വു­ന്നി­ല്ല. അതു് നി­ങ്ങൾ ആദ്യം മ­ന­സ്സി­ലാ­ക്ക­ണം. എ­നി­ക്കു് വാ­യിൽ­തോ­ന്നു­ന്ന­തൊ­ക്കെ പാടി ഒരു മ­ണി­ക്കൂ­റാ­ക്കാം. ഒ­രാൾ­ക്കു് ചി­ല­പ്പോൾ ഒരു മി­നി­റ്റിൽ ഏ­റ്റ­വും സർ­ഗ്ഗാ­ത്മ­ക­മാ­യ ഈ­ണ­ങ്ങൾ പാടാം. ആ­ലാ­പ­നം എത്ര ദൈർ­ഘ്യ­മേ­റി­യ­താ­ണു്? എത്ര ഹ്ര­സ്വ­മാ­ണു്? അ­ത്ത­രം ചോ­ദ്യ­ങ്ങൾ പ്ര­സ­ക്ത­മ­ല്ല. എ­ന്തെ­ങ്കി­ലും സം­ഭ­വി­ക്കു­മ്പോൾ എ­ന്താ­ണു് സം­ഭ­വി­ക്കു­ന്ന­തു് എ­ന്ന­താ­ണു് പ്ര­ധാ­നം. കർ­ണ്ണാ­ട­ക സം­ഗീ­ത­വും ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­വും വളരെ വ്യ­ത്യ­സ്ത­മാ­യ സംഗീത രൂ­പ­ങ്ങ­ളാ­ണു്. ഒരേ കൊ­ട്ട­യിൽ ഇ­ടാ­വു­ന്ന ത­ര­ത്തി­ലു­ള്ള­വ­യ­ല്ല. ചൗ­രാ­സ്യ പ­റ­ഞ്ഞ­തു­പോ­ലെ കർ­ണ്ണാ­ട­ക സം­ഗീ­തം താ­ള­ല­യ­കേ­ന്ദ്രി­ത­മാ­ണെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നി­ല്ല. ചിലർ മൃ­ദം­ഗം ത­ല്ലി­ത്ത­കർ­ക്കു­ന്ന ത­ര­ത്തിൽ ക­ച്ചേ­രി ന­ട­ത്തു­ന്നു­ണ്ടു്. അതു് ന­മ്മു­ടെ കു­റ്റ­മാ­ണു്. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ കു­റ്റ­മ­ല്ല. അ­തി­നെ­ക്കു­റി­ച്ചു് നാം വീ­ണ്ടു­വി­ചാ­രം ചെ­യ്യ­ണം.
മു­കു­ന്ദ­നു­ണ്ണി:
മൃ­ദം­ഗ­ത്തി­ന്റെ താ­ള­ഭാ­ഷ­യെ അ­നു­ക­രി­ച്ചു് ക­ച്ചേ­രി­യിൽ ക­ണ­ക്കു് പാടുക എ­ന്ന­തു് ഒരു ഒ­ഴി­യാ­ബാ­ധ­പോ­ലെ­യാ­ണു് പ­ലർ­ക്കും.
ടി. എം. കൃഷ്ണ:
അതെ, അതു് ഒ­ഴി­യാ­ബാ­ധ­ക­ളി­ലൊ­ന്നാ­ണു്. ക­ണ­ക്കു് പാ­ടു­ന്ന­തി­നേ­ക്കാൾ കൂ­ടു­തൽ പ്ര­ചാ­ര­ത്തി­ലു­ള്ള പ്ര­വ­ണ­ത മൃ­ദം­ഗ­ത്തി­നു­വേ­ണ്ടി പാ­ടു­ന്ന­താ­ണു്. ആ പ്ര­വ­ണ­ത കേ­ര­ള­ത്തിൽ കൂ­ടു­ത­ലാ­യി കാണാം. പ­ല­പ്പോ­ഴും മൃ­ദം­ഗ­മാ­ണു് സ്റ്റേ­ജിൽ എ­ന്തു് സം­ഭ­വി­ക്ക­ണ­മെ­ന്നു് തീ­രു­മാ­നി­ക്കു­ന്ന­തു്. മൃ­ദം­ഗ­ത്തി­നെ എ­ന്തി­നാ­ണു് ഇ­ങ്ങ­നെ അ­ടി­ച്ചു ത­കർ­ക്കു­ന്ന­തു്? അ­തി­നു് വായ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഉ­റ­ക്കെ നി­ല­വി­ളി­ക്കു­മാ­യി­രു­ന്നു എന്നു തോ­ന്നും. എ­ല്ലാം എ­പ്പോ­ഴും ഔ­ന്ന­ത്യ­ത്തിൽ നിൽ­ക്ക­ണ­മെ­ന്നി­ല്ല. വീ­ണ്ടു­വി­ചാ­രം ചെ­യ്തു് മാ­റ്റി­യെ­ടു­ക്ക­ണം. ചെറിയ ചെറിയ പ്ര­ശ്ന­ങ്ങ­ളാ­യി­രി­ക്കാ­മെ­ങ്കി­ലും അവ സം­ഗീ­ത­ത്തി­ന്റെ ശ­ബ്ദ­ത്തെ ബാ­ധി­ക്കു­ന്ന­താ­വാം.
മു­കു­ന്ദ­നു­ണ്ണി:
സം­ഗീ­ത­ജ്ഞാ­ന­മു­ള്ള ആർ­ക്കും നോ­ക്കി പാ­ടാ­വു­ന്ന വി­ധ­ത്തിൽ എ­ന്തു­കൊ­ണ്ടു് കർ­ണ്ണാ­ട­ക സം­ഗീ­തം മു­ഴു­വ­നാ­യും സ്വ­ര­പ്പെ­ടു­ത്തു­ന്നി­ല്ല എ­ന്നു് പ്ര­മു­ഖ പി­യാ­നി­സ്റ്റ് ലാൻ­സ­ല­റ്റ് തോമസ് ചോ­ദി­ച്ചി­രു­ന്നു. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ ല­ക്ഷ്യം മ­നോ­ധർ­മ്മ പ്ര­കാ­ശ­ന­മാ­ണു്. പൂർ­ണ്ണ­മാ­യ സ്വ­ര­പ്പെ­ടു­ത്തൽ മ­നോ­ധർ­മ്മ പ്ര­കാ­ശ­ന­ത്തി­ന്റെ നേർ വി­പ­രീ­ത­മാ­ണു്. അ­താ­യി­രു­ന്നു എന്റെ മ­റു­പ­ടി. പാ­ശ്ചാ­ത്യ സം­ഗീ­ത­വും പ­ണ്ടു് അ­ങ്ങ­നെ മ­നോ­ധർ­മ്മ­ത്തിൽ അ­ല­യു­ക­യാ­യി­രു­ന്നു, പി­ന്നീ­ടു് അ­തി­നേ­ക്കാൾ എ­ത്ര­യോ മെ­ച്ച­മാ­ണു് കൃ­ത്യ­മാ­യി സം­വി­ധാ­നം ചെ­യ്തു് സ്വ­ര­പ്പെ­ടു­ത്തി­യ രചന എ­ന്നു് ക­ണ്ടെ­ത്തി­യ­തി­നു ശേ­ഷ­മാ­ണു് ഇ­പ്പോ­ഴു­ള്ള രീ­തി­യി­ലാ­യ­തു് എ­ന്നു് ലാൻ­സ്ലെ­റ്റ് തോമസ് പ­റ­യു­മ്പോൾ കർ­ണ്ണാ­ട­ക സം­ഗീ­തം ഇ­പ്പോ­ഴും പാ­ശ്ചാ­ത്യ സം­ഗീ­ത­ത്തി­ന്റെ പാ­ക­പ്പെ­ടാ­ത്ത നാ­ളു­ക­ളിൽ നിൽ­ക്കു­ക­യാ­ണോ എന്ന ചോ­ദ്യ­മാ­ണു് അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ച­തു്. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ അ­വ­ത­ര­ണം അ­ര­ങ്ങിൽ­വെ­ച്ചു് ത­ത്സ­മ­യ രചന ന­ട­ത്തു­ന്ന­തു­പോ­ലെ­യാ­ണു്, അ­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പാ­ണു് സം­ഗീ­ത­ജ്ഞ­ന്റെ ഗൃ­ഹ­പാ­ഠ­ങ്ങൾ മു­ഴു­വ­നും എ­ന്നു് ഞാൻ മ­റു­പ­ടി­യും നൽകി.
ടി. എം. കൃഷ്ണ:
അതെ, ശ­രി­യാ­ണു്. വെറും ത­ത്സ­മ­യ മ­നോ­ധർ­മ്മം ന­ട­ക്കാ­ത്ത കാ­ര്യ­മാ­ണു്. ഒരാൾ പാ­ടു­ന്ന­തി­നു മുൻ­പു് വളരെ ഏറെ ത­യ്യാ­റെ­ടു­പ്പു­കൾ ന­ട­ത്തേ­ണ്ട­തു­ണ്ടു്. ഇ­ന്നു് ഒരു രാഗം വി­സ്ത­രി­ക്കാൻ­വേ­ണ്ടി ഞാൻ വർ­ഷ­ങ്ങ­ളോ­ളം വീ­ട്ടി­ലി­രു­ന്നു് സാധകം ചെ­യ്തി­ട്ടു­ണ്ടാ­വും. സർ­ഗ്ഗാ­ത്മ­ക­മാ­യി മ­നോ­ധർ­മ്മ സൃ­ഷ്ടി ന­ട­ത്താ­നു­ള്ള ത­യ്യാ­റെ­ടു­ക്ക­ലാ­ണു് സംഗീത പ­രി­ശീ­ല­നം. മ­നോ­ധർ­മ്മം വളരെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ഘ­ട­ക­മാ­ണു്, പക്ഷെ, അതു് മ­നോ­ധർ­മ്മ­മാ­ക­ണം, മനോ അ­ധർ­മ്മ­മാ­ക­രു­തു്. ധർ­മ്മ­മാ­കു­മ്പോൾ ന­മു­ക്കു് ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടു്. സം­ഗീ­ത­ത്തി­നോ­ടും രാ­ഗ­ത്തി­നോ­ടും ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടു്. അ­തി­നർ­ഥം എ­ത്ര­യോ കാലം ഏ­ത്ര­യോ നേരം ഞാൻ ആ രാ­ഗ­ത്തോ­ടൊ­പ്പം ക­ഴി­യേ­ണ്ട­തു­ണ്ടു് എ­ന്നാ­ണു്. എ­ങ്കി­ലേ ആ രാ­ഗ­ത്തെ അ­റി­യാൻ കഴിയൂ. സം­ഗീ­ത­ത്തി­ലേ­യ്ക്കു­ള്ള വഴി സാ­ങ്കേ­തി­ക­ത­ക­ളി­ലൂ­ടെ­യ­ല്ല. സാ­ങ്കേ­തി­ക­ത­കൾ സ്വാ­യ­ത്ത­മാ­ക്കാ­നാ­വു­ന്ന­ത്ര സ്വാ­യ­ത്ത­മാ­ക്ക­ണം. എ­ന്നി­ട്ടു് അ­തെ­ല്ലാം വി­ട്ടു കളയണം, മ­റ­ക്ക­ണം. കാം­ബോ­ജി രാഗം പാ­ടു­മ്പോൾ ഈ പ്ര­യോ­ഗം ശ­രി­യാ­ണോ തെ­റ്റാ­ണോ എ­ന്നു് എ­നി­ക്കു് ആ­ലോ­ചി­ക്കാൻ പ­റ്റി­ല്ല. അ­നു­ഭ­വി­പ്പി­ക്ക­ലാ­ണു് സം­ഗീ­ത­ത്തി­ന്റെ ആ­ത്യ­ന്തി­ക­മാ­യ ധർ­മ്മം. നി­ങ്ങൾ­ക്കു് അ­നു­ഭ­വി­പ്പി­ക്കാൻ പ­റ്റു­ന്നി­ല്ലെ­ങ്കിൽ ആ സം­ഗീ­ത­ത്തെ ച­വ­റ്റു­കൊ­ട്ട­യിൽ എ­റി­യാം. രാ­ഗ­ത്തി­ന്റെ ഉ­ള്ളി­ലേ­യ്ക്കു പോകുക എ­ന്ന­താ­ണു് പാ­ടു­മ്പോൾ എന്റെ ല­ക്ഷ്യം. കാം­ബോ­ജി രാ­ഗ­ത്തി­ന്റെ ഓരോ സ്വ­ര­ത്തി­ലേ­യ്ക്കും സ്വ­ര­സ­ഞ്ച­യ­ങ്ങ­ളി­ലേ­യ്ക്കും ഗ­മ­ക­ങ്ങ­ളി­ലേ­യ്ക്കും പോകുക. ഓരോ ഗ­മ­ക­വും പൂർ­ണ്ണ­മാ­യി പാ­ടി­യി­രി­ക്ക­ണം. ഓരോ ബി­ന്ദു­വി­ലേ­യ്ക്കും പോയും വ­ന്നും ഇ­രി­ക്ക­ണം. സദാ ച­ലി­ച്ചു­കൊ­ണ്ടി­രി­ക്ക­ണം. അ­തി­നെ­ല്ലാം ക­ടു­ത്ത പ്ര­യ­ത്നം വേണം. കർ­ണ്ണാ­ട­ക സം­ഗീ­ത­ജ്ഞ­ന്റെ മ­ന­ന­വും പ്ര­യ­ത്ന­വും മ­നോ­ധർ­മ്മ പ്ര­കാ­ശ­ന­ത്തി­നു­ള്ള ത­യ്യാ­റെ­ടു­ക്ക­ലാ­ണു് എ­ന്നു് താ­ങ്കൾ പ­റ­ഞ്ഞ­തി­നോ­ടു് ഞാൻ പൂർ­ണ്ണ­മാ­യും യോ­ജി­ക്കു­ന്നു. ന­മ്മ­ള­ല്ല സം­ഗീ­ത­ത്തെ ന­യി­ക്കു­ന്ന­തു്, സം­ഗീ­ത­മാ­ണു് നമ്മെ ന­യി­ക്കു­ന്ന­തെ­ന്നു് സം­ഗീ­ത­ജ്ഞൻ എ­പ്പോ­ഴും ഓർ­ത്തി­രി­ക്ക­ണം. സം­ഗീ­ത­മാ­ണു് ന­മു­ക്കു് എ­ന്തെ­ങ്കി­ലും ത­രു­ന്ന­തു്. നമ്മൾ സം­ഗീ­ത­ത്തി­നു് ഒ­ന്നും നൽ­കു­ന്നി­ല്ല. ഈ ബന്ധം മ­ന­സ്സി­ലാ­ക്ക­ണം. അ­ങ്ങ­നെ­യു­ള്ള മ­നഃ­സ്ഥി­തി ഉ­ണ്ടാ­വ­ണം. എ­പ്പോ­ഴെ­ങ്കി­ലും ഒരു സം­ഗീ­ത­ജ്ഞ­നു് തോ­ന്നു­ക­യാ­ണു് താൻ ഒരു മ­ഹ­ത്താ­യ കാ­ര്യം ചെ­യ്യു­ക­യാ­ണെ­ന്നു്, അ­പ്പോ­ഴാ­ണു് എല്ലാ കു­ഴ­പ്പ­ങ്ങ­ളും തു­ട­ങ്ങു­ന്ന­തു്.
മു­കു­ന്ദ­നു­ണ്ണി:
ക്ലോ­ഡ് ലെവി സ്ട്രോ­സ്സി ന്റെ ര­സ­ക­ര­മാ­യ ഒരു വാ­ച­ക­മു­ണ്ടു്. മ­ന­സ്സ് ഒരു നാൽ­ക്ക­വ­ല­യാ­ണു്. അവിടെ ചി­ന്ത­കൾ വ­ന്നും പോ­യു­മി­രി­ക്കും. ചി­ന്ത­കൻ അ­റി­യാ­തെ.
ടി. എം. കൃഷ്ണ:
അതെ. ചി­ന്ത­ക­നി­ല്ലാ­തെ­യാ­ണു് ചി­ന്ത­കൾ സം­ഭ­വി­ക്കു­ന്ന­തു്. ചി­ന്ത­കൻ അവിടെ ഉ­ണ്ടെ­ങ്കിൽ ആ ചിന്ത പാ­ഴാ­ണു്. സം­ഗീ­ത­ചി­ന്ത­ക­ളു­ടെ കാ­ര്യ­ത്തി­ലും അ­താ­ണു് ശരി.
മു­കു­ന്ദ­നു­ണ്ണി:
എല്ലാ ദി­വ­സ­വും ക­ച്ചേ­രി ഉ­ണ്ടാ­വാ­റു­ണ്ടോ?
ടി. എം. കൃഷ്ണ:
ഇല്ല. ഇനി മ­റ്റ­ന്നാ­ളേ­യു­ള്ളൂ. എന്റെ ശ­ബ്ദ­ത്തി­നു് സു­ഖ­മി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
എന്താ ചി­ല്ല്ഡ് ബിയർ ക­ഴി­ച്ചി­രു­ന്നോ?
ടി. എം. കൃഷ്ണ:
അ­തു­കൊ­ണ്ട­ല്ല, സു­ഖ­മി­ല്ലാ­യി­രു­ന്നു. ഞാൻ ബിയർ ക­ഴി­ക്കാ­റി­ല്ല. വി­സ്കി­യാ­ണു് ക­ഴി­ക്കാ­റു്.
മു­കു­ന്ദ­നു­ണ്ണി:
ശബ്ദ സൗ­കു­മാ­ര്യ­ത്തെ മദ്യം പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കി­ല്ലേ?
ടി. എം. കൃഷ്ണ:
തീർ­ച്ച­യാ­യും ബാ­ധി­ക്കും. പക്ഷെ, ഞാൻ പ­തി­വാ­യി കു­ടി­ക്കാ­റി­ല്ല. സ്ഥി­രം ക­ഴി­ക്കു­ക­യാ­ണെ­ങ്കിൽ തൊണ്ട വരളും. തൊണ്ട വ­ര­ളു­ന്ന­തു് ശ­ബ്ദ­ത്തി­നു് ന­ല്ല­ത­ല്ല.
മു­കു­ന്ദ­നു­ണ്ണി:
കോ­ട്ട­യ്ക്കൽ ആ­ര്യ­വൈ­ദ്യ­ശാ­ല­യി­ലെ ഒരു പ്ര­മു­ഖ വൈ­ദ്യൻ മദ്യം വി­ഷ­സ­മാ­ന­മാ­ണെ­ങ്കി­ലും ശ­ബ്ദ­ത്തി­നു് ന­ല്ല­താ­ണെ­ന്നു് എ­ഴു­തി­യി­രു­ന്നു.
ടി. എം. കൃഷ്ണ:
കോ­ന്യാ­ക് ബ്രാൻ­ഡി ശ­ബ്ദ­ത്തി­നു് ന­ല്ല­താ­ണു്. തൊ­ണ്ട­യ്ക്കു് സു­ഖ­മി­ല്ലെ­ങ്കിൽ കോ­ന്യാ­ക് ചൂ­ടു­വെ­ള്ളം ചേർ­ത്തു് ക­ഴി­ച്ചാൽ മതി. നല്ല വ്യ­ത്യാ­സ­മു­ണ്ടാ­കും. പക്ഷെ, അധികം ക­ഴി­ക്ക­രു­തു്. പ­രി­മി­ത­മാ­യ തോതിൽ ഉ­പ­യോ­ഗി­ക്ക­ണം. ചില മദ്യം തൊണ്ട വ­ര­ളു­ന്ന­തി­നു് കാ­ര­ണ­മാ­കും. തൊണ്ട എ­പ്പോ­ഴും ന­ന­ച്ചി­ടു­ന്ന­താ­ണു് ശ­ബ്ദ­ത്തി­നു് ന­ല്ല­തു്. ഞാൻ ശ­ബ്ദ­ത്തെ ന­ന്നാ­യി പ­രി­ച­രി­ക്കാ­റു­ണ്ടു്. പക്ഷേ, കു­റ­ച്ചു ദിവസം മുൻ­പു് ലെസി കു­ടി­ച്ച­പ്പോൾ തൊണ്ട കേ­ടാ­യി. അതിൽ ഉ­പ­യോ­ഗി­ച്ച ഐസ് വൃ­ത്തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടാ­യി­രി­ക്ക­ണം.
മു­കു­ന്ദ­നു­ണ്ണി:
ഒ­രി­ക്കൽ ചാ­ല­ക്കു­ടി സഭയിൽ പാടിയ ശേഷം ഞാൻ ഭ­ക്ഷ­ണം ക­ഴി­ക്കാ­നി­രി­ക്കു­മ്പോൾ സം­ഘാ­ട­കർ പ­റ­ഞ്ഞു, ക­ഴി­ഞ്ഞ തവണ ടി. എം. കൃ­ഷ്ണ­യു­ടേ­താ­യി­രു­ന്നു ക­ച്ചേ­രി. അ­ദ്ദേ­ഹം അ­ത്താ­ഴ­ത്തി­നു് എ­ന്തു് ഭ­ക്ഷ­ണ­മാ­ണു് ക­ഴി­ച്ച­തെ­ന്നു് ഊ­ഹി­ക്കാൻ ക­ഴി­യു­മോ എ­ന്നു്. ഞാൻ കൈ മ­ലർ­ത്തി. അ­പ്പോൾ അവർ പ­റ­ഞ്ഞു: ‘ഒരു കിലോ ഐസ് ക്രീം മാ­ത്രം’.
ടി. എം. കൃഷ്ണ:
ഞാൻ കൂൾ ഡ്രി­ങ്ക്സും ഐസ് ക്രീ­മു­മൊ­ക്കെ ധാ­രാ­ളം ക­ഴി­ക്കാ­റു­ണ്ടു്. എ­നി­ക്കു് ഒരു പ്ര­ശ്ന­വും ഉ­ണ്ടാ­കാ­റി­ല്ല. അ­തൊ­ന്നും എന്നെ ബാ­ധി­ക്കാ­റി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
ശബ്ദം ന­ന്നാ­ക്കാ­നു­ള്ള അ­ഭ്യാ­സ­ങ്ങ­ളോ വ്യാ­യാ­മ­ങ്ങ­ളോ ചെ­യ്യാ­റു­ണ്ടോ?
ടി. എം. കൃഷ്ണ:
ഞാൻ പലതും ചെ­യ്യാ­റു­ണ്ടു്. യോഗ, ശ്വ­സ­ന­വ്യാ­യാ­മ­ങ്ങൾ, എ­ന്നി­വ. പക്ഷേ, പ­തി­വാ­യി ചെ­യ്യാ­റി­ല്ല. ഉ­റ­ങ്ങു­ന്ന­തു് ശ­ബ്ദ­ത്തി­നു് ഗുണം ചെ­യ്യും. ക­ച്ചേ­രി ദിവസം ഉ­ച്ച­യ്ക്കു് ഒരു മ­ണി­ക്കൂർ ഉ­റ­ങ്ങി­യാൽ ന­ല്ല­താ­ണു്. പക്ഷേ, എ­നി­ക്കു് ഉ­റ­ക്കം വ­രാ­റി­ല്ല. ഞാൻ ഉ­റ­ങ്ങാ­റേ ഇല്ല.
മു­കു­ന്ദ­നു­ണ്ണി:
നി­ങ്ങ­ളു­ടെ ക­ണ്ണു­കൾ ക­ണ്ടാൽ ഉ­റ­ങ്ങാൻ ക­ഴി­യാ­ത്ത­വ­യാ­ണെ­ന്നു് ഒറ്റ നോ­ട്ട­ത്തിൽ അ­റി­യാം.
ടി. എം. കൃഷ്ണ:
ഉ­റ­ക്ക­ത്തി­നു പുറമേ ശ­ബ്ദ­ത്തി­നു് ഒരു കു­ഴ­പ്പ­വും സം­ഭ­വി­ക്കി­ല്ല എന്ന ഉ­റ­ച്ചു് വി­ശ്വ­സി­ക്കു­ക, എ­ന്നാൽ ഒ­ന്നും സം­ഭ­വി­ക്കി­ല്ല. ത­ണു­ത്ത­തു് ക­ഴി­ച്ചാൽ ശബ്ദം കേ­ടു­വ­രു­മോ എ­ന്നൊ­ക്കെ ആ­ലോ­ചി­ച്ചു് കു­ഴ­പ്പ­ത്തി­ലാ­വാ­റി­ല്ല. ആ­ത്മ­വി­ശ്വാ­സം കാരണം കു­ഴ­പ്പ­ങ്ങ­ളൊ­ന്നും ഉ­ണ്ടാ­വാ­റി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
അ­സാ­ധാ­ര­ണ­മാം വിധം ഉ­ച്ച­സ്ഥാ­യി­യിൽ പാ­ടാ­നു­ള­ള താ­ങ്ക­ളു­ടെ വി­ശേ­ഷ­സി­ദ്ധി സാധകം ചെ­യ്തു ഉ­ണ്ടാ­ക്കി­യ­തോ അതോ ജ­ന്മ­സി­ദ്ധ­മോ?
ടി. എം. കൃഷ്ണ:
യ­ഥാർ­ത്ഥ­ത്തിൽ എ­നി­ക്ക­റി­യി­ല്ല. എ­ല്ലാ­വ­രും ചോ­ദി­ക്കു­ന്നു­ണ്ടു് എ­ങ്ങി­നെ­യാ­ണു് ഇ­ത്ര­യേ­റെ ഉ­യർ­ന്ന സ്ഥാ­യി­യി­ലേ­യ്ക്കും താ­ഴ്‌­ന്ന സ്ഥാ­യി­യി­ലേ­യ്ക്കും ശബ്ദം സ­ഞ്ച­രി­ക്കു­ന്ന­തു് എ­ന്നു്. എ­ങ്ങി­നെ അതു് സം­ഭ­വി­ച്ചു എ­ന്നു് എ­നി­ക്ക­റി­യി­ല്ല. എന്റെ ആദ്യ ഗുരു, സീതാ രാ­മ­ശർ­മ്മ, നൽകിയ പ­രി­ശീ­ല­നം­കൊ­ണ്ടാ­വാം. തു­റ­ക്കു­ന്ന ശ­ബ്ദ­മാ­ണെ­ങ്കിൽ കു­റ­ച്ചു കാ­ലം­കൊ­ണ്ടു് തു­റ­ക്കും. എന്റെ കാ­ര്യ­ത്തിൽ പ്ര­ത്യേ­കി­ച്ചു് ഒ­ന്നും ചെ­യ്തി­ട്ടി­ല്ല. തനിയെ സം­ഭ­വി­ച്ച­താ­ണു്. ചിലർ ക­രു­തു­ന്ന­തു് ഞാൻ എന്തോ ഉപായം ഒ­ളി­ച്ചു വെ­യ്ക്കു­ന്നു­ണ്ടു് എ­ന്നാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ജ്ഞർ താ­ഴേ­യ്ക്കു പാടി പ­തു­ക്കെ മു­ക­ളി­ലേ­ക്കു് പാ­ടു­ന്ന രീതി, ശബ്ദ സം­സ്ക­ര­ണം, ചെ­യ്യാ­റു­ണ്ടു്.
ടി. എം. കൃഷ്ണ:
എ­നി­ക്കു് ഇ­പ്പോൾ മൂ­ന്ന­ര സ്ഥാ­യി­കൾ പാടാൻ ക­ഴി­യു­ന്നു­ണ്ടു്. പ­ണ്ടു് രണ്ടര സ്ഥാ­യി­ക­ളേ പാ­ടു­വാൻ ക­ഴി­ഞ്ഞി­രു­ന്നു­ള്ളൂ. കുറേ കാ­ല­ത്തി­നി­ട­യ്ക്കു് സാ­വ­ധാ­ന­മാ­ണു് അതു് സം­ഭ­വി­ച്ച­തു്. അ­തി­നു­വേ­ണ്ടി ഞാൻ പ്ര­ത്യേ­കി­ച്ചു് ഒ­ന്നും ചെ­യ്തി­ട്ടി­ല്ല.
മു­കു­ന്ദ­നു­ണ്ണി:
ചി­ല­പ്പോൾ താ­ങ്ക­ളു­ടെ ശൈലി താ­ങ്ക­ളു­ടെ സ്വ­ന്തം ശൈ­ലി­യിൽ­നി­ന്നു തന്നെ വ്യ­ത്യ­സ്ത­മാ­യി തോ­ന്നാ­റു­ണ്ടു്. വിവിധ ശൈ­ലി­യിൽ പാ­ടു­ന്ന­തി­ന്റെ പു­റ­കിൽ എ­ന്തെ­ങ്കി­ലും ആ­ദർ­ശ­മു­ണ്ടോ? ഓരോ ത­വ­ണ­യും വ്യ­ത്യ­സ്ത­മാ­യി പാടാൻ ഒ­രു­ങ്ങാ­റു­ണ്ടോ?
ടി. എം. കൃഷ്ണ:
പത്തു വർ­ഷ­ത്തി­നു മുൻ­പു് പാ­ടി­യ­തു­പോ­ലെ­യ­ല്ല ഞാൻ ഇ­ന്നു് പാ­ടു­ന്ന­തു്. വ്യ­ത്യ­സ്ത­മാ­യി പാടാൻ ശ്ര­മി­ക്കാ­റി­ല്ല. അ­ത­ങ്ങ­നെ ആ­യി­ത്തീ­രു­ന്ന­താ­ണു്. ഞാൻ ക­ച്ചേ­രി സം­ഗീ­ത­ത്തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ല എ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. ഏ­റ്റ­വും ചു­രു­ങ്ങി­യ­തു് ഇ­പ്പോൾ സം­ഗീ­തം പ്ര­തി­നി­ധീ­ക­രി­ക്ക­പ്പെ­ടു­ന്ന രീ­തി­യോ­ടു് ഞാൻ വി­യോ­ജി­ക്കു­ന്നു. ഇ­പ്പോ­ഴു­ള്ള ക­ച്ചേ­രി സ­മ്പ്ര­ദാ­യം വളരെ എ­ളു­പ്പ­മു­ള്ള­താ­ണു്. ശ്രേ­ാ­താ­ക്ക­ളെ പ്രീ­തി­പ്പെ­ടു­ത്തു­ന്ന സം­ഗീ­തം നൽ­കി­യാൽ മ­തി­യ­ല്ലോ. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സം­ഗീ­തം സം­ഗീ­ത­മാ­ണു്. വീ­ട്ടി­ലെ മു­റി­യി­ലി­രു­ന്നു് പാ­ടു­ന്ന­തും മ്യൂ­സി­ക് അ്ക്കാ­ദ­മി­യിൽ പാ­ടു­ന്ന­തും രണ്ടു ത­ര­ത്തി­ലു­ള്ള­താ­വ­രു­തു്. കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തോ­ടു­ള്ള എന്റെ സ­മീ­പ­നം എ­ത്ര­മാ­ത്രം എ­നി­ക്കു് അതിൽ മു­ഴു­കാ­നാ­വു­മോ അ­ത്ര­ത്തോ­ളം മു­ഴു­കു­ക എ­ന്ന­താ­ണു്. ക­ച്ചേ­രി­യ്ക്കി­ട­യിൽ വർ­ണ്ണം പാ­ടു­ന്നു­വോ, കൃതി പാ­ടാ­തെ രാ­ഗ­വി­സ്താ­രം ന­ട­ത്തു­ന്നു­വോ എ­ന്ന­തൊ­ന്നും പ്ര­ശ്ന­മ­ല്ല. രാഗം വി­സ്ത­രി­ക്കു­ക­യും കൃതി പാ­ടാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി എ­നി­ക്കെ­തി­രെ പ­രാ­തി­യു­ണ്ടു്. കീർ­ത്ത­നം പാ­ടാ­തെ ഞാൻ രാ­ഗ­വി­സ്താ­രം ചെ­യ്യാ­റു­ണ്ടു്. പക്ഷെ, തോടി രാ­ഗ­ത്തി­ന്റെ ആ­ഴ­ത്തി­ലേ­യ്ക്കു് എ­ത്ര­മാ­ത്രം പോ­കാ­നാ­വും എ­ന്ന­താ­ണു് പ്ര­ധാ­നം. ത്യാ­ഗ­രാ­ജ­കൃ­തി­യു­ടെ ആ­ഴ­ത്തി­ലേ­യ്ക്കു് എ­ത്ര­മാ­ത്രം പോ­വാ­നാ­വും? അ­താ­ണു് എന്റെ ഉന്നം. മ­റ്റെ­ല്ലാം എ­നി­ക്കു് പ്രാ­ധാ­ന്യ­മി­ല്ലാ­ത്ത­വ­യാ­ണു്, പാ­ഴാ­ണു്. ഗു­ണ­മാ­ണു് സം­ഗീ­ത­ത്തെ സം­ഗീ­ത­മാ­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടാ­യി­രി­ക്കാം എന്റെ എല്ലാ ക­ച്ചേ­രി­ക­ളും വ്യ­ത്യ­സ്ത­ങ്ങ­ളാ­കു­ന്ന­തു്. പലരും വി­ചാ­രി­ക്കു­ന്ന­തു് ഞാൻ മുൻ­കൂ­ട്ടി ആ­സൂ­ത്ര­ണം ചെ­യ്തു് വ­ന്നു് പാ­ടു­ക­യാ­ണെ­ന്നാ­ണു്. ചി­ല­രു­ടെ പരാതി എന്റെ ക­ച്ചേ­രി­യു­ടെ സ­മ്പ്ര­ദാ­യം വ്യ­ത്യ­സ്ത­മാ­ണെ­ന്നാ­ണു്. മറ്റു ചിലർ പ­റ­യു­ന്നു ഞാൻ പാ­ര­മ്പ­ര്യ­ത്തെ ന­ശി­പ്പി­ക്കു­ക­യാ­ണെ­ന്നു്. പക്ഷെ, എ­നി­ക്കു് തോ­ന്നു­ന്നി­ല്ല ഞാൻ ഏ­തെ­ങ്കി­ലും പാ­ര­മ്പ­ര്യ­ത്തെ ന­ശി­പ്പി­ക്കു­ന്ന­താ­യി.
മു­കു­ന്ദ­നു­ണ്ണി:
ഏതു് പാ­ര­മ്പ­ര്യ­ത്തെ?!
ടി. എം. കൃഷ്ണ:
തോടി രാ­ഗ­ത്തെ തോടി രാ­ഗ­മാ­യും, നി­ര­വ­ലി­നെ അതു് പാ­ടേ­ണ്ട രീ­തി­യി­ലും, താ­ന­ത്തെ അ­തി­ന്റെ മ­ട്ടി­ലും, ത്യാ­ഗ­രാ­ജ കീർ­ത്ത­ന­ത്തെ ആ­ദ­ര­വോ­ടെ­യും പാ­ടു­ന്ന കാ­ല­ത്തോ­ളം ഞാൻ ഒരു പാ­ര­മ്പ­ര്യ­ത്തോ­ടും അ­നാ­ദ­ര­വു് കാ­ണി­ക്കു­ന്നി­ല്ല. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഉ­ള­ള­ട­ക്ക­മാ­ണു് പ്ര­ധാ­നം. ഉ­ള്ള­ട­ക്ക­ത്തെ എ­പ്ര­കാ­രം ഒ­രു­മി­ച്ചു് ചേർ­ത്തു് അ­വ­ത­രി­പ്പി­ക്കാം എ­ന്നു­ള്ള­ത­ല്ല. ഉ­ള്ള­ട­ക്ക­ത്തി­ന്റെ സ്വ­ച്ഛ­ത­യ്ക്കാ­യ് സ്വയം സ­മർ­പ്പി­ക്കാ­നാ­ണു് ഞാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു്. സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു് അ­ത്യാ­വ­ശ്യം ഗ­വേ­ഷ­ണം ചെ­യ്ത­തു­കൊ­ണ്ടു് നാം എ­വി­ടെ­നി­ന്നാ­ണു് ഇവിടെ എ­ത്തി­യ­തെ­ന്നും മുൻ­പു് സം­ഗീ­തം എ­ങ്ങ­നെ­യാ­യി­രു­ന്നു എ­ന്നും അ­റി­യാം. ക­ച്ചേ­രി പ­ദ്ധ­തി­യു­ടെ പ­രി­ണാ­മ­ത്തി­ന്റെ വ­ഴി­ക­ളെ കു­റി­ച്ചും ഏ­റെ­ക്കു­റെ ബോ­ധ­വ­നാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
അ­തെ­ല്ലാം താ­ങ്ക­ളു­ടെ എ സതേൺ മ്യൂ­സി­ക് എന്ന പു­സ്ത­ക­ത്തിൽ പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടോ?
ടി. എം. കൃഷ്ണ:
ഉ­ണ്ടു്. അതു് ഒരു വലിയ പു­സ്ത­ക­മാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
ക­ച്ചേ­രി പാ­ടു­മ്പോൾ അ­നു­ഭ­വി­ക്കു­ന്നു­ണ്ടെ­ന്നു് പറഞ്ഞ ആ­ത്മ­സം­ഘർ­ഷ­ത്തെ­ക്കു­റി­ച്ച്…
ടി. എം. കൃഷ്ണ:
കർ­ണ്ണാ­ട­ക സം­ഗീ­തം ഇ­ന്ന­ത്തെ സം­ഗീ­ത­ക­ച്ചേ­രി­യു­ടെ രൂ­പ­ത്തി­ലേ­യ്ക്കു് പ­രി­ണ­മി­ച്ചി­ട്ടു് അധിക കാ­ല­മാ­യി­ട്ടി­ല്ല. നൂറു കൊ­ല്ല­മാ­യി­ട്ടേ­യു­ള്ളൂ. എ­നി­ക്കു് തോ­ന്നു­ന്ന­തു് അ­തി­നു് മുൻ­പു് സം­ഗീ­തം കു­റേ­ക്കൂ­ടി സ്വ­ത­ന്ത്ര­മാ­യി­രു­ന്നു എ­ന്നാ­ണു്. ക­ച്ചേ­രി സ­മ്പ്ര­ദാ­യ­ത്തി­ന്റെ അ­നു­ഷ്ഠാ­ന­ങ്ങ­ളെ കു­റി­ച്ചു് വേ­വ­ലാ­തി­പ്പെ­ടു­ന്ന­തി­നു മുൻ­പു് ആ പഴമ ഒ­ന്നു് സ­ന്ദർ­ശി­ച്ചു് നോ­ക്കേ­ണ്ട­താ­ണു്. എ­നി­ക്കു് ഇ­ന്ന­ത്തെ ക­ച്ചേ­രി പ­ദ്ധ­തി­യു­മാ­യി വളരെ ഗൗ­ര­വ­പൂർ­വ്വ­മാ­യ അ­ഭി­പ്രാ­യ ഭി­ന്ന­ത­യു­ണ്ടു്. താ­ത്വി­ക­മാ­യ സം­ഘർ­ഷ­മു­ണ്ടു്. ചി­ല­പ്പോൾ ആ സം­ഘർ­ഷ­മാ­യി­രി­ക്കും ശ്രേ­ാ­താ­ക്കൾ കാ­ണു­ന്ന­തു്. അവർ എന്നെ കാ­ണു­ന്ന­തു് ഒരു നി­ഷേ­ധി­യാ­യി­ട്ടാ­ണു്. യ­ഥാർ­ത്ഥ­ത്തിൽ ഞാൻ നി­ഷേ­ധി­യ­ല്ല. സം­ഗീ­തം എന്നെ ന­യി­ക്കു­ന്ന ദി­ശ­യും ക­ച്ചേ­രി­യു­ടെ ച­ട്ട­ക്കൂ­ടും ചേർ­ന്നു­പോ­കു­ന്നി­ല്ല എ­ന്ന­താ­ണു് പ്ര­ശ്നം. എന്റെ ജീ­വി­ത­ത്തി­ന്റെ ല­ക്ഷ്യം സം­ഗീ­തം എന്നെ എ­വി­ടേ­യ്ക്കു് ന­യി­ക്കു­ന്നു­വോ അ­ങ്ങോ­ട്ടു പോകുക എ­ന്ന­താ­ണു്. സം­ഗീ­ത­ത്താൽ ന­യി­ക്ക­പ്പെ­ട്ട ദി­ശ­ക­ളിൽ ചി­ല­തു് ക­ച്ചേ­രി­യു­ടെ ച­ട്ട­ക്കൂ­ടു­മാ­യി ഒ­ത്തു­പോ­കു­ന്നി­ല്ല. സം­ഗീ­തം എ­നി­ക്കു് കാ­ണി­ച്ചു ത­രു­ന്ന വ­ഴി­യി­ലൂ­ടെ­യാ­ണു് ഞാൻ സ­ത്യ­സ­ന്ധ­ത­യോ­ടെ പാടുക. ക­ച്ചേ­രി­യു­ടെ ച­ട്ട­ക്കൂ­ടി­ന്റെ ക­ള്ളി­ക­ളി­ലേ­യ്ക്കു് നീ­ക്കു­പോ­ക്കു­കൾ ന­ട­ത്തി കയറി നിൽ­ക്കാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. സം­ഗീ­തം ഏതു് ദി­ശ­യി­ലേ­ക്കാ­ണോ എന്നെ കൊ­ണ്ടു­പോ­കു­ന്ന­തു് ആ ദിശയെ പൂർ­ണ്ണ­മാ­യും ആ­ദ­രി­ച്ചു­കൊ­ണ്ടാ­ണു് ഞാൻ പാടുക. ഞാൻ സം­ഗീ­ത­മാ­യി മാ­റു­ന്ന മു­ഹൂർ­ത്ത­ങ്ങ­ളാ­ണ­തു്. സ്വീ­ക­രി­ക്ക­പ്പെ­ടു­ക എന്ന മാ­ന­ദ­ണ്ഡം ആ മു­ഹൂർ­ത്ത­ങ്ങ­ളിൽ അ­പ്ര­സ­ക്ത­മാ­ണു്.
മു­കു­ന്ദ­നു­ണ്ണി:
സം­ഗീ­ത­ത്തി­ന്റെ പാ­ര­മ്പ­ര്യ­ത്തെ­ക്കു­റി­ച്ചു് പ­ഴ­മ­വാ­ദി­കൾ­ക്കു് പി­ടി­വാ­ശി­ക­ളു­ണ്ടു്. പക്ഷെ, യ­ഥാർ­ത്ഥ­ത്തിൽ എ­ന്താ­ണു് സംഗീത പാ­ര­മ്പ­ര്യം? റി­ക്കോ­ഡി­ങ് സാ­ങ്കേ­തി­ക­ത­യു­ടെ ആ­വിർ­ഭാ­വ­ത്തി­നു മുൻ­പു് സം­ഗീ­തം എ­ങ്ങി­നെ­യാ­യി­രു­ന്നു­വെ­ന്നു് പറയാൻ ക­ഴി­യു­മോ?
ടി. എം. കൃഷ്ണ:
തീർ­ച്ച­യാ­യും ശ­രി­യാ­ണു്. ഈ ചോ­ദ്യം ഞാൻ എന്റെ പു­സ്ത­ക­ത്തിൽ ഉ­ന്ന­യി­ച്ചി­ട്ടു­ണ്ടു്. റി­ക്കോ­ഡി­ങ് സാ­ങ്കേ­തി­ക­ത വ­രു­ന്ന­തി­നു മുൻ­പു് സം­ഗീ­തം എ­ങ്ങി­നെ­യാ­യി­രു­ന്നു എ­ന്നു് നാം ഗൗ­ര­വ­ത്തോ­ടെ അ­ന്വേ­ഷി­ക്കേ­ണ്ട­താ­ണു്. എ­ന്താ­യി­രു­ന്നു പാ­ട്ടു­കാർ പാ­ടി­യി­രു­ന്ന­തു്? ആ­രൊ­ക്കെ­യാ­ണു് പാ­ടി­യി­രു­ന്ന­തു്? ഇ­വ­യെ­ക്കു­റി­ച്ചെ­ല്ലാം ചില കാ­ര്യ­ങ്ങൾ കോർ­ത്തി­ണ­ക്കി ഒരു രൂപം ഉ­ണ്ടാ­ക്കി­യി­ട്ടു­ണ്ടു്.
മു­കു­ന്ദ­നു­ണ്ണി:
പക്ഷെ, അ­തെ­ന്തു­ത­ന്നെ­യാ­ലും ശ്ര­വി­ക്കാ­വു­ന്ന ച­രി­ത്ര­മാ­കി­ല്ല­ല്ലോ. വീ­ണ്ടും കേൾ­ക്കാൻ ക­ഴി­യു­മെ­ങ്കി­ല­ല്ലേ സം­ഗീ­ത­ത്തി­ന്റെ ച­രി­ത്ര­ത്തെ ആ­നു­ഭ­വി­ക ത­ല­ത്തിൽ മ­ന­സ്സി­ലാ­ക്കാൻ കഴിയൂ. ചിത്ര/ശില്പ ക­ല­യു­ടെ ച­രി­ത്രം ന­മു­ക്കു് പോയി വീ­ണ്ടും കാണാൻ ക­ഴി­യു­ന്ന­തു­പോ­ലെ, റെ­ക്കോ­ഡി­ങ്ങി­നു് മുൻ­പു്, കേൾ­ക്കു­മാ­റാ­കു­ന്ന ച­രി­ത്ര­മി­ല്ല­ല്ലോ!
ടി. എം. കൃഷ്ണ:
ഒ­രി­ക്ക­ലു­മി­ല്ല. ശ്ര­വ­ണ­സാ­ധ്യ­ത ഇ­ല്ലെ­ങ്കിൽ ആ സം­ഗീ­തം അ­നു­ഭ­വി­ക്കാൻ ക­ഴി­യി­ല്ല. ന­മു­ക്കു് ഭാ­വ­ന­യിൽ കേൾ­ക്കാ­നേ പറ്റൂ.
മു­കു­ന്ദ­നു­ണ്ണി, എ. പി.
images/mukundanunni.png

യ­ശഃ­ശ്ശ­രീ­ര­രാ­യ ശ്രീ­ദേ­വി പി­ഷാ­ര­സ്യാ­രു­ടേ­യും (പ്ര­ധാ­ന അ­ദ്ധ്യാ­പി­ക) എ. കെ. കൃഷ്ണ പി­ഷാ­രോ­ടി­യു­ടേ­യും (സം­സ്കൃ­ത പ­ണ്ഡി­തന്‍, അസി. എ­ഡി­റ്റര്‍ മാ­തൃ­ഭൂ­മി) മ­ക­നാ­ണു് ശ്രീ. മു­കു­ന്ദ­നു­ണ്ണി, എ. പി. കര്‍ണ്ണാ­ട­ക സം­ഗീ­തം (വാ­യ്പാ­ട്ടു്) പ­ഠി­ക്കു­ക­യും പ­ഠി­പ്പി­ക്കു­ക­യും പാ­ടു­ക­യു­മാ­ണു് മുഖ്യ പ്ര­വൃ­ത്തി. തുല്യ പ്രാ­ധാ­ന്യ­ത്തോ­ടെ ത­ത്വ­ചി­ന്ത­യി­ലും വ്യാ­പൃ­ത­നാ­ണു്. ബി­രു­ദ­ങ്ങള്‍: സം­ഗീ­ത­ത്തില്‍ ഗാ­ന­ഭൂ­ഷ­ണം, ത­ത്വ­ചി­ന്ത­യില്‍ പി. എ­ച്ച്ഡി. ശെ­മ്മ­ങ്കു­ടി­യു­ടെ ശി­ഷ്യ­നാ­യ പാലാ സി. കെ. രാ­മ­ച­ന്ദ്ര­ന്റെ ശി­ഷ്യ­നാ­ണു്. ത­ത്വ­ശാ­സ്ത്ര സം­ബ­ന്ധി­യാ­യും സംഗീത സം­ബ­ന്ധി­യാ­യും നി­ര­വ­ധി ലേ­ഖ­ന­ങ്ങള്‍ ര­ചി­ച്ചി­ട്ടു­ണ്ടു്. കൂ­ടാ­തെ കഥ, കവിത എ­ന്നി­വ­യും. സം­ഗീ­ത­ക്ക­ച്ചേ­രി­കള്‍ അ­വ­ത­രി­പ്പി­ച്ചു­വ­രു­ന്നു. ര­ണ്ടു് കെ­സ­റ്റു­കള്‍ ദൈര്‍ഘ്യ­മു­ള്ള ഒരു ക്ലാ­സി­ക്കല്‍ എന്‍സെം­ബ്ള്‍ ആല്‍ബം പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Jathiyum Vadhasikshayum: Oru Karnataka Sangeethapadam (ml: ജാ­തി­യും വ­ധ­ശി­ക്ഷ­യും: ഒരു കര്‍ണ്ണാ­ട­ക സം­ഗീ­ത­പാ­ഠം).

Author(s): Mukundanunni A P.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-05.

Deafult language: ml, Malayalam.

Keywords: Interview, Mukundanunni A P, Jathiyum Vadhasikshayum: Oru Karnataka Sangeethapadam, മു­കു­ന്ദ­നു­ണ്ണി എ പി, ജാ­തി­യും വ­ധ­ശി­ക്ഷ­യും: ഒരു കര്‍ണ്ണാ­ട­ക സം­ഗീ­ത­പാ­ഠം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Borobudur relief showing musicians, a photograph by Gunkarta . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.