SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Rocky_Mountains.jpg
A Storm in the Rocky Mountains, Mt. Rosalie, a painting by Albert Bierstadt (1830–1902).
ടൂ­റി­ങ് ടാ­ക്കീ­സ്
വി. മുസഫർ അ­ഹ­മ്മ­ദ്
images/talkies_selection_01.jpg

ഏ­റെ­വർ­ഷ­ങ്ങ­ളാ­യി വിദൂര ഗ്രാ­മ­ങ്ങ­ളിൽ സി­നി­മ­കൾ പ്ര­ദർ­ശി­പ്പി­ക്കു­ന്ന ജോ­ലി­യാ­ണെ­നി­ക്കു്. ഒ­രി­ക്കൽ ആളുകൾ തി­ങ്ങി­ക്കൂ­ടി­യി­രു­ന്ന എന്റെ പ്ര­ദർ­ശ­ന­ത്തി­നു് ഇ­പ്പോൾ ഒ­ട്ടും തി­ര­ക്കി­ല്ല. ടി. വിയും കാ­സ­റ്റും സി. ഡി­യു­മൊ­ക്കെ വ്യാ­പ­ക­മാ­യ­തു­കൊ­ണ്ടാ­കാം. സി­നി­മാ ടാ­ക്കീ­സു­ക­ളും തീ­യേ­റ്റ­റു­ക­ളും ക­ല്യാ­ണ മ­ണ്ഡ­പ­ങ്ങ­ളാ­യി മാ­റു­ന്ന ഇ­ക്കാ­ല­ത്തു് ഇ­ങ്ങ­നെ സം­ഭ­വി­ക്കു­ന്ന­തിൽ അ­തി­ശ­യി­ക്കാ­നി­ല്ല. ടൂ­റി­ങ് ടാ­ക്കീ­സ് എ­ന്നാ­ണു് സ്വ­ന്തം ഉ­മ­സ്ഥ­ത­യി­ലു­ള്ള എന്റെ ഈ സ്ഥാ­പ­ന­ത്തി­ന്റെ പേരു്. 16 എം. എം. പ്രൊ­ജ­ക്ടർ, സൗ­ണ്ട് ബോ­ക്സ്, 16 എം. എം. സി­നി­മാ പ്രി­ന്റു­കൾ, സ്പൂ­ളു­കൾ, തു­ണി­കൊ­ണ്ടു­ള്ള മ­ട­ക്കി­വെ­ക്കാ­വു­ന്ന സ്ക്രീൻ, കു­റ­ച്ചു് പ്ലാ­സ്റ്റി­ക്ക് കയർ, സ്ക്രീൻ വ­ലി­ച്ചു കെ­ട്ടാൻ മ­ര­ക്ക­മ്പു­കൾ, നാ­ട്ടാൻ കു­ഴി­യെ­ടു­ക്കാൻ സ­ഹാ­യ­ക­മാ­വു­ന്ന ക­മ്പി­പ്പാ­ര, മ­ട­ക്കി­വെ­ക്കാൻ പ­റ്റു­ന്ന ടൂ­റി­ങ് ടാ­ക്കീ­സ് എ­ന്നെ­ഴു­തി­യ തുണി ബോർഡ്, പ്രൊ­ജ­ക്ടർ റി­പ്പ­യ­റി­നു­ള്ള ചെറിയ ടൂൾ കി­റ്റ്, മൂ­ന്നു ജോഡി വ­സ്ത്ര­ങ്ങ­ളും ഒരു സ്പെ­യർ ചെ­രി­പ്പു് സെ­റ്റും, വി­രി­പ്പും പു­ത­പ്പും പ­ല്ലു് തേ­പ്പി­നും കു­ളി­ക്കു­മു­ള്ള അ­വ­ശ്യ­വ­സ്തു­ക്ക­ളും. ഇ­ത്ര­യും സാ­ധ­ന­ങ്ങൾ രണ്ടു പെ­ട്ടി­ക­ളി­ലാ­ക്കി­യാ­ണു് സ്ഥി­ര­മാ­യി സി­നി­മ­ക­ളു­മാ­യി പു­റ­പ്പെ­ടു­ക. ഭ­ക്ഷ­ണം സ്വ­ന്ത­മാ­യി ഉ­ണ്ടാ­ക്കാ­റി­ല്ല. അ­തി­നാൽ പാ­ത്ര­ങ്ങൾ ക­രു­താ­റു­മി­ല്ല. ചെ­ല്ലു­ന്ന നാ­ട്ടി­ലെ കി­ട്ടു­ന്ന ഭ­ക്ഷ­ണം ക­ഴി­ക്കും. അതിൽ ഇ­തു­വ­രേ­യും വിഷമം തോ­ന്നി­യി­ട്ടി­ല്ല.

images/muzafer-tt-01-new.png

സിനിമ കാണാൻ ജ­ന­ങ്ങൾ ദാ­ഹി­ച്ചു് ക­ഴി­യു­ന്ന ഗ്രാ­മ­ങ്ങ­ളെ­ക്കു­റി­ച്ചും അ­ങ്ങി­നെ­യു­ള്ള സ്ഥ­ല­ങ്ങ­ളി­ലെ മ­നു­ഷ്യ­രു­ടെ അ­ഭി­രു­ചി­ക­ളെ­ക്കു­റി­ച്ചു­മൊ­ക്കെ വി­ശ­ദ­മാ­യി പ­റ­ഞ്ഞു ത­രു­ന്ന­തു് സി­നി­മാ പ്രി­ന്റു­കൾ വാ­ട­ക­ക്കു് ത­രു­ന്ന സ്ഥാ­പ­ന­ത്തി­ലെ ജോ­ലി­ക്കാ­രാ­ണു്. അവർ പ­റ­യു­ന്ന­തു് ശ­രി­യാ­ണെ­ന്നു് ഓരോ സ്ഥ­ല­ത്തു് പോ­കു­മ്പോ­ഴും തെ­ളി­ഞ്ഞി­ട്ടു­ണ്ടു്. സി­നി­മ­ക­ളു­മാ­യി പു­റ­പ്പെ­ട്ടാൽ തി­രി­ച്ചെ­ത്തു­ന്ന­തു് മാ­സ­ങ്ങൾ ക­ഴി­ഞ്ഞാ­ണു്. ഒരു ഗ്രാ­മ­ത്തിൽ നി­ന്നു് അ­ടു­ത്ത­തി­ലേ­ക്കു്, പി­ന്നെ അ­ടു­ത്ത­തി­ലേ­ക്കു്—അ­ങ്ങി­നെ പോ­കാ­റാ­ണു് പ­തി­വു്. ബസിൽ, തീ­വ­ണ്ടി­യിൽ, കാള വ­ണ്ടി­യിൽ, ചു­മ­ടെ­ടു­ത്തു ന­ട­ന്നു് അ­ങ്ങ­നെ­യാ­ണു് സി­നി­മ­ക­ളും വ­ഹി­ച്ചു­ള്ള എന്റെ യാത്ര. റോ­ഡു­ക­ളി­ല്ലാ­ത്ത നൂറു ക­ണ­ക്കി­നു ഗ്രാ­മ­ങ്ങ­ളിൽ പോ­യി­ട്ടു­ണ്ടു്. അ­ങ്ങി­നെ­യു­ള്ള ഗ്രാ­മ­ങ്ങ­ളിൽ ക­ഴി­യു­ന്ന ആ­യി­ര­ക്ക­ണ­ക്കി­നു മ­നു­ഷ്യർ റോ­ഡു­ക­ളും വാ­ഹ­ന­ങ്ങ­ളും ക­ണ്ട­തു് ഞാൻ പ്ര­ദർ­ശി­പ്പി­ച്ച സി­നി­മ­ക­ളിൽ നി­ന്നാ­യി­രു­ന്നു­വെ­ന്നു് പ­റ­ഞ്ഞാൽ അ­തി­ശ­യോ­ക്തി­യാ­വി­ല്ല. സ­ത്യ­ത്തേ­ക്കാൾ സത്യം എ­ന്നു് ഒരു സി­നി­മ­യിൽ നായകൻ പ­റ­യു­ന്ന­തു് പോലെ ഞാ­നി­പ്പ­റ­ഞ്ഞ­തു് സ­ത്യ­ത്തേ­ക്കാൾ സ­ത്യ­മാ­ണു്.

images/muzafer-tt-02-new.png

ഒ­രി­ക്കൽ മാ­സ­ങ്ങൾ നീണ്ട സി­നി­മാ­പ്ര­ദർ­ശ­നം ക­ഴി­ഞ്ഞു് പ­ട്ട­ണ­ത്തിൽ നി­ന്നു് പുതിയ സി­നി­മ­ക­ളെ­ടു­ക്കാൻ വ­ന്ന­പ്പോൾ എന്റെ പെ­ട്ടി­ക­ളു­ടെ പു­റ­ത്തു് ടൂ­റി­ങ് ടാ­ക്കീ­സ് എ­ന്നെ­ഴു­തി­യ­തു് കണ്ട പ­ഠി­പ്പു­ള്ള ഒരാൾ പ­റ­ഞ്ഞു, ഇതു് തി­രു­ത്ത­ണം, ടോ­ക്കീ­സ് എ­ന്നാ­ണു് വേ­ണ്ട­തെ­ന്നു്. സം­സാ­രി­ക്കു­ന്ന സി­നി­മ­ക­ളെ­യാ­ണു് ടോ­ക്കീ­സ് എന്നു പ­റ­യു­ന്ന­തെ­ന്നും അയാൾ കൂ­ട്ടി­ച്ചേർ­ത്തു. അയാൾ പ­റ­ഞ്ഞ­തു് ഭാ­ഷാ­പ­ര­മാ­യി ശ­രി­യാ­യി­രി­ക്കാം. പക്ഷേ, ഞാൻ പെ­ട്ടി­പ്പു­റ­ത്തും തുണി ബോർ­ഡി­ലു­മു­ള്ള ടാ­ക്കീ­സ് ടാ­ക്കീ­സ് ത­ന്നെ­യാ­യി നില നിർ­ത്തി.

ടൂ­റി­ങ് ടാ­ക്കീ­സ് എ­ന്ന­തു് എ­നി­ക്കു് വി­ശ്വാ­സ പ്ര­മാ­ണം പോ­ലെ­യാ­ണു്. അ­ത­ങ്ങ­നെ ആരു് തി­രു­ത്താൻ ശ്ര­മി­ച്ചാ­ലും മാ­റ്റാൻ ക­രു­തി­യി­ട്ടി­ല്ല.

കു­ട്ടി­ക്കാ­ല­ത്തു് ധർ­മ­സ്ഥാ­പ­ന­ത്തി­ലാ­ണു് ഞാൻ വ­ളർ­ന്ന­തു്. അ­പ്പ­നും അ­മ്മ­യും ആ­രാ­ണെ­ന്ന­റി­യി­ല്ല. പ­ള്ളി­പ്പെ­രു­ന്നാ­ളി­നു് വന്ന ബാലെ ട്രൂ­പ്പു­കാർ­ക്കൊ­പ്പം ഓ­ടി­പ്പോ­യി. പി­ന്നെ അ­വ­രു­ടെ കൂ­ട്ട­ത്തിൽ നി­ന്നു് തെ­റ്റി. തെ­ണ്ടി ന­ട­ന്നു. രാ­ത്രി­യിൽ കി­ട­ന്നു­റ­ങ്ങാൻ പകൽ ക­ണ്ടു­വെ­ച്ച മൈ­താ­ന­ത്തു് രാ­ത്രി സിനിമ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു് കണ്ടു. സിനിമ ക­ണ്ടു­ക­ണ്ടു് അ­വി­ടെ­ത്ത­ന്നെ കി­ട­ന്നു­റ­ങ്ങി. രാ­വി­ലെ ഉ­ണർ­ന്ന­പ്പോൾ സിനിമ കാ­ണി­ച്ച­യാ­ളും അ­വി­ടെ­ക്കി­ട­ന്നു­റ­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു. അ­യാ­ളാ­ണു് എന്റെ ഗുരു. കുറേ നാൾ അ­യാ­ളു­ടെ സ­ഹാ­യാ­യി­രു­ന്നു. പി­ന്നെ ഒ­റ്റ­ക്കു് ഈ ജോലി ചെ­യ്യാ­മെ­ന്നാ­യ­പ്പോൾ ടൂ­റി­ങ് ടാ­ക്കീ­സ് തു­ട­ങ്ങി. അല്ലറ ചി­ല്ല­റ സ­മ്പാ­ദ്യം കൊ­ണ്ടാ­ണു് തു­ട­ക്കം. ഇ­പ്പോൾ സി­നി­മാ പ്രി­ന്റു­കൾ ഒ­ഴി­ച്ചു­ള്ള­തെ­ല്ലാം സ്വ­ന്ത­മാ­ണു്. വി­വാ­ഹം ക­ഴി­ച്ചി­ട്ടി­ല്ല. ഓരോ സ്ഥ­ല­ത്തു ചെ­ല്ലു­മ്പോ­ഴും ഒ­രു­ത്തി­യിൽ കമ്പം തോ­ന്നും. കു­റ­ച്ചു ദിവസം സി­നി­മ­യിൽ കാണും പോലെ പാ­ത്തും പ­തു­ങ്ങി­യു­മൊ­ക്കെ ന­ട­ന്നു നോ­ക്കും. അ­ത­വ­സാ­നം ശ­രി­യാ­കി­ല്ല. അ­ങ്ങി­നെ അ­ങ്ങി­നെ­യാ­യി. വി­വാ­ഹം ക­ഴി­ക്കാ­ത്ത­തി­നാൽ വീ­ടി­ല്ല, മ­ക്ക­ളി­ല്ല, ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളി­ല്ല. എ­ങ്ങി­നേ­യും ക­ഴി­യാം—ഇ­ക്കാ­ര­ണ­ത്താൽ തന്നെ സ­മ്പാ­ദ്യ­വു­മി­ല്ല. കി­ട്ടു­ന്ന കാശു കൊ­ണ്ടു് അ­ല്ല­ലി­ല്ലാ­തെ ജീ­വി­ക്കും.

images/muzafer-tt-03-new.png

സ്കൂൾ ഹാ­ളു­ക­ളിൽ, പള്ളി അ­ങ്ക­ണ­ങ്ങ­ളിൽ, പന്തു കളി മൈ­താ­ന­ങ്ങ­ളിൽ, വലിയ തോ­ട്ട­ങ്ങ­ളി­ലെ ഒ­ഴി­ഞ്ഞ ഇ­ട­ങ്ങ­ളിൽ, വലിയ വീ­ടു­ക­ളു­ടെ മു­റ്റ­ങ്ങ­ളിൽ എ­ന്നി­ങ്ങ­നെ 20-ാം നൂ­റ്റാ­ണ്ടി­ന്റെ മ­ഹ­ത്താ­യ കലയെ പ്ര­ച­രി­പ്പി­ച്ചും അതിൽ നി­ന്നു് അല്പം വ­രു­മാ­ന­മു­ണ്ടാ­ക്കി­യും ഞാൻ ക­ഴി­ഞ്ഞു പോ­വു­ക­യാ­ണു്. നൂ­റ്റാ­ണ്ടു് 21-ൽ എ­ത്തി­യി­ട്ടും ഇ­പ്പോ­ഴും മ­ഹ­ത്താ­യ കല സിനിമ ത­ന്നെ­യാ­ണെ­ന്നാ­ണു് വി­വ­ര­മു­ള്ള­വർ പ­റ­യു­ന്ന­തു്.

images/talkies_selection_03.jpg

രാ­ജ്യ­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളി­ലു­ള്ള­വർ ഏ­റ്റ­വും ചെലവു കു­റ­ഞ്ഞ രീ­തി­യിൽ തീ­യേ­റ്റ­റു­ക­ളിൽ പോയി സിനിമ ക­ണ്ടു് ആ­ന­ന്ദി­ക്കു­മ്പോ­ഴും അ­തി­നു് അവസരം കി­ട്ടാ­തെ വ­ല­യു­ന്ന വി­ദൂ­ര­ഗ്രാ­മ­ങ്ങ­ളി­ലാ­ണു് സി­നി­മ­ക­ളു­മാ­യി പോവുക. ഞാൻ ചെ­ല്ലു­ന്ന­തി­നു് മു­മ്പു് സി­നി­മ­ക­ളെ ക­ണ്ടി­ട്ടി­ല്ലാ­ത്ത ജ­ന­ക്കൂ­ട്ട­ത്തെ അ­വർ­ക്കു് പിടി കി­ട്ടാ­ത്ത ഭാ­ഷ­യി­ലു­ള്ള ചി­ത്ര­ങ്ങൾ കാ­ണി­ച്ചു് ആ­ന­ന്ദി­പ്പി­ക്കും. മി­ക്ക­വാ­റും ബ്ലാ­ക്ക് ആന്റ് വൈ­റ്റ് ചി­ത്ര­ങ്ങ­ളാ­ണു് പ്ര­ദർ­ശി­പ്പി­ക്കു­ക. നൂ­റാ­യി­രം വരകൾ വീണ പ്രി­ന്റു­ക­ളാ­യി­രു­ന്നു അവയിൽ പലതും. ഇ­ട­യ്ക്കു് പൊ­ട്ടി­യും ശബ്ദം കേൾ­പ്പി­ക്കാ­തെ­യും മു­ന്നേ­റു­ന്ന സി­നി­മ­കൾ­ക്കു മു­മ്പിൽ ജ­ന­ങ്ങൾ ശ്വാ­സ­മ­ട­ക്കി­പ്പി­ടി­ച്ചി­രി­ക്കും. ഞാ­നാ­ക­ട്ടെ ഈ ചി­ത്ര­ങ്ങൾ ഇ­തി­നോ­ട­കം പ്ര­ദർ­ശ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി നൂറും ഇ­രു­നൂ­റും തവണ കണ്ടു ക­ഴി­ഞ്ഞ­വ­യാ­ണു്. അ­തി­നാൽ ചി­ത്ര­ത്തി­ലെ ഓരോ രം­ഗ­വും കാ­ണാ­പ്പാ­ഠ­മാ­യി­രി­ക്കും. നാ­ട്ടു­കാർ­ക്കു് സിനിമ കാ­ണു­മ്പോൾ തോ­ന്നു­ന്ന ഹ­ര­മൊ­ന്നും ഇ­ക്കാ­ര­ണ­ത്താൽ എ­നി­ക്കു് തോ­ന്നി­ല്ല. വൈ­ദ്യു­തി­യെ­ത്തി­യ ഗ്രാ­മ­ങ്ങ­ളി­ലും ഇ­ല്ലാ­ത്തി­ട­ത്തും സിനിമ കാ­ണി­ക്കാൻ പോ­യി­ട്ടു­ണ്ടു്. ബാ­റ്റ­റി­ച്ചാർ­ജർ ഉ­പ­യോ­ഗി­ച്ചു് വൈ­ദ്യു­തി­യു­ണ്ടാ­ക്കു­ന്ന ചെറിയ ഇ­ന­ത്തിൽ പെട്ട യ­ന്ത്രം ഉ­പ­യോ­ഗി­ച്ചാ­ണു് വൈ­ദ്യു­തി­യി­ല്ലാ­ത്തി­ട­ത്തു് സി­നി­മ­കൾ കാ­ണി­ച്ചി­രു­ന്ന­തു്. ചി­ല­യി­ട­ത്തു് കൃ­ഷി­ക്ക­ള­ങ്ങ­ളി­ലേ­ക്കു് വെ­ള്ളം അ­ടി­ക്കാൻ ഉ­പ­യോ­ഗി­ച്ചി­രു­ന്ന പ്രാ­കൃ­ത ജ­ന­റേ­റ്റ­റു­ക­ളിൽ നി­ന്നാ­ണു് വൈ­ദ്യു­തി സം­ഘ­ടി­പ്പി­ക്കു­ക. കാൽ നൂ­റ്റാ­ണ്ടു് മു­മ്പു് ഒരു ഗ്രാ­മ­ത്തിൽ കാ­റ്റു­കൊ­ണ്ടും വെ­ള്ളം കൊ­ണ്ടും വൈ­ദ്യു­തി­യു­ണ്ടാ­ക്കു­ന്ന ഗ്രാ­മീ­ണ­രെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. സി­നി­മാ­പ്ര­ദർ­ശ­ന­ത്തി­നു­വേ­ണ്ടി അ­വ­ര­ന്നു് വൈ­ദ്യു­തി ഉൽ­പ്പാ­ദി­പ്പി­ച്ചു് ത­ന്ന­തു് എ­നി­ക്കി­ന്നും നല്ല ഓർ­മ്മ­യു­ണ്ടു്.

images/muzafer-tt-04-new.png

ഗ്രാ­മ­ങ്ങ­ളി­ലെ പ്ര­ദർ­ശ­ന­ത്തി­നി­ട­ക്കു് വൈ­ദ്യു­തി ഇ­ട­ക്കി­ടെ വി­ച്ഛേ­ദി­ക്ക­പ്പെ­ടും. ഇതു് പ്ര­തീ­ക്ഷി­ക്കു­ന്ന ഗ്രാ­മീ­ണർ ക­യ്യിൽ ക­രു­തി­യ മ­ണ്ണെ­ണ്ണ വി­ള­ക്കു­ക­ളോ മെ­ഴു­കു­തി­രി­ക­ളോ തെ­ളി­ക്കും. മ­ണി­ക്കൂ­റു­ക­ളോ­ളം വൈ­ദ്യു­തി വരാതെ പ്ര­ദർ­ശ­നം മു­ട­ങ്ങി­യി­ട്ടു­മു­ണ്ടു്. ഇ­ങ്ങി­നെ­യു­ള്ള ഇ­ട­വേ­ള­ക­ളിൽ ഗ്രാ­മീ­ണർ തെ­ളി­ക്കു­ന്ന അരണ്ട വെ­ട്ട­ത്തു് സി­നി­മ­യു­ടെ ബാ­ക്കി കഥയും മ­റ്റും ഞാൻ ഒ­റ്റ­ക്കു് അ­ഭി­ന­യി­ച്ചു് കാ­ണി­ച്ചി­ട്ടു­മു­ണ്ടു്. സി­നി­മ­യു­ടെ ക്ലൈ­മാ­ക്സി­ലാ­യി­രി­ക്കും മി­ക്ക­പ്പോ­ഴും വൈ­ദ്യു­തി പ­ണി­മു­ട­ക്കു­ന്ന­തു്. സി­നി­മ­യു­ടേ­തു് ആഗോള ഭാ­ഷ­യാ­യ­തി­നാൽ ജ­ന­ങ്ങൾ­ക്കു് ഞാൻ കാ­ണി­ക്കു­ന്ന സി­നി­മ­യി­ലെ കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­കാ­റു­ണ്ടെ­ന്നു് തോ­ന്നു­ന്നു. അതു കൊ­ണ്ടു് വൈ­ദ്യു­തി മു­ട­ങ്ങി­യാൽ ജ­ന­ങ്ങൾ അ­ശാ­ന്ത­രാ­കും. ഞാൻ ചെ­ന്നെ­ത്തി­യി­ട്ടു­ള്ള ഗ്രാ­മ­ങ്ങ­ളി­ലെ­ല്ലാം എ­ല്ലാം മ­ന­സ്സി­ലാ­യി എന്ന മ­ട്ടിൽ മു­ഖ­ത്തു് പി­രി­മു­റ­ക്കം ഘ­ടി­പ്പി­ച്ചു് നിൽ­ക്കു­ന്ന ചിലരെ കാ­ണാ­റു­ണ്ടു്. അ­വ­രോ­ടു് സി­നി­മ­യെ­ക്കു­റി­ച്ചു് എ­ന്തെ­ങ്കി­ലും പറയാൻ തു­ട­ങ്ങി­യാൽ ഓ, അ­തെ­ല്ലാം നൂ­റ്റാ­ണ്ടു­ക­ളാ­യി അ­റി­യാം എന്ന മ­ട്ടി­ലാ­യി­രി­ക്കും പ്ര­തി­ക­ര­ണം. ചെ­ല്ലു­ന്നി­ട­ത്തെ­ല്ലാം ഇ­ത്ത­ര­ക്കാ­രെ കാ­ണു­മ്പോൾ ഒ­ര­മ്മ­ക്കും അ­ച്ഛ­നും ഇ­ത്ര­യും മ­ക്ക­ളോ എ­ന്നു് അ­ത്ഭു­ത­പ്പെ­ടാ­റു­ണ്ടു്. അ­ധ്യാ­പ­ക­രാ­യി­രി­ക്കും ഇവരിൽ ഭൂ­രി­ഭാ­ഗ­വും. അ­ങ്ങോ­ട്ടു് എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞു കൊ­ടു­ക്കാം എ­ന്നു് ക­രു­തി­യാൽ ന­ട­ക്കി­ല്ല. എ­ല്ലാം ഇ­ങ്ങോ­ട്ടു് പ­റ­ഞ്ഞു തരും. ഒരു ലെ­ഫ്റ്റ് റൈ­റ്റ് മ­ട്ടു്.

പല തരം നാ­ടു­ക­ളിൽ സി­നി­മ­ക­ളു­മാ­യി പോ­യി­ട്ടു­ണ്ടു്. മോ­ഷ്ടാ­ക്കൾ മാ­ത്രം താ­മ­സി­ക്കു­ന്ന ഗ്രാ­മ­ത്തിൽ (മോഷണ മുതൽ ദ­രി­ദ്രർ­ക്കു് പ­ങ്കു­വെ­ച്ചു് കൊ­ടു­ക്കു­ന്ന ആ സി­നി­മ­യു­ണ്ട­ല്ലോ അ­താ­ണി­വി­ടെ പ്ര­ദർ­ശി­പ്പി­ച്ച­തു്), കു­ള്ളൻ­മാർ വ­സി­ക്കു­ന്ന ഗ്രാ­മ­ത്തിൽ (കു­ള്ളൻ രാ­ജ­കു­മാ­രൻ ദീർ­ഘാ­പാം­ഗി­യെ പ­രി­ണ­യി­ക്കു­ന്ന ചി­ത്ര­മാ­യി­രു­ന്നു അവിടെ കാ­ണി­ച്ച­തു്), രാ­ത്രി ഷി­ഫ്റ്റിൽ മാ­ത്രം ജോലി ചെ­യ്യു­ന്ന­വ­രു­ടെ ഗ്രാ­മ­ത്തിൽ, അ­വി­വാ­ഹി­ത­ക­ളാ­യ സ്ത്രീ­കൾ മാ­ത്രം താ­മ­സി­ക്കു­ന്ന പു­ഴ­ക്ക­ര­യി­ലെ ഗ്രാ­മ­ത്തിൽ (ഇവിടെ പു­രു­ഷൻ­മാർ മാ­ത്രം അ­ഭി­ന­യി­ക്കു­ന്ന സി­നി­മ­യാ­ണു് പ്ര­ദർ­ശി­പ്പി­ച്ച­തു്), അംഗ വൈ­ക­ല്യം വന്ന സൈ­നി­ക­രു­ടെ പാർ­പ്പു് കേ­ന്ദ്ര­ത്തിൽ, ഇടതു് കാലിൽ മാ­ത്രം വി­ര­ലു­ക­ളു­ള്ള­വ­രു­ടെ ഗ്രാ­മ­ത്തിൽ, സ്ത്രീ­കൾ­ക്കു് ക­ഷ­ണ്ടി­യും മീ­ശ­യു­മു­ള്ള ഗ്രാ­മ­ത്തിൽ, ആ­ളു­കൾ­ക്കു് പൂ­ച്ച­യെ­പ്പോ­ലെ ഇ­ഴ­യു­ന്ന രോഗം വന്ന ഗ്രാ­മ­ത്തിൽ (അരോഗ ദൃ­ഢ­ഗാ­ത്രർ അ­ഭി­ന­യി­ക്കു­ന്ന സിനിമ കാ­ണി­ച്ചു് ഞാ­ന­വ­രെ വ­ല്ലാ­തെ ദുഃ­ഖ­ത്തി­ലാ­ഴ്ത്തി), കപ്പൽ പ­ണി­ക്കാ­രു­ടേ­യും മരുഭൂ പ­ണി­ക്കാ­രു­ടേ­യും ഗ്രാ­മ­ത്തിൽ, വെ­ടി­മ­രു­ന്നും ഗ്ര­നേ­ഡും മാ­ത്രം നിർ­മി­ക്കു­ന്ന­വ­രു­ടെ ഗ്രാ­മ­ത്തിൽ, മ­രി­ച്ച­വർ പ­ക­ലു­റ­ക്ക­ത്തി­നു ശേഷം രാ­ത്രി പൂർണ ച­ന്ദ്ര­നെ കാണാൻ എ­ഴു­ന്നേ­റ്റു­വ­രു­ന്ന കാടും മലയും അ­തി­രി­ടു­ന്ന ഗ്രാ­മ­ത്തിൽ—അ­ങ്ങ­നെ ഞാൻ പോയ സ­വി­ശേ­ഷ­മാ­യ ഗ്രാ­മ­ങ്ങ­ളു­ടെ വി­വ­ര­ങ്ങൾ വി­സ്ത­രി­ക്ക­ണ­മെ­ങ്കിൽ സമയം കുറേ വേ­ണ്ടി വരും. വർ­ഷ­ത്തിൽ മു­ഴു­വൻ മഴ പെ­യ്യു­ന്ന, മഞ്ഞു പെ­യ്യു­ന്ന (മഴയും മ­ഞ്ഞും പെ­യ്യു­ന്നി­ട­ത്തു് ഭൂഗർഭ അ­റ­ക­ളിൽ കൽ­ക്ക­രി ക­ത്തി­ച്ചു് ചൂ­ടു­ണ്ടാ­ക്കി­യാ­യി­രി­ക്കും പ്ര­ദർ­ശ­നം), രാ­ത്രി­യും പ­ക­ലു­മി­ല്ലാ­ത്ത, പൂ­ക്കൾ മാ­ത്രം വി­രി­യു­ന്ന (കാ­യ്ക­നി­ക­ളി­ല്ലാ­ത്ത), നാൽ­ക്കാ­ലി­കൾ പാ­ട്ടു­പാ­ടു­ന്ന, കി­ണ­റു­ക­ളി­ല്ലാ­ത്ത, എ­ല്ലാ­യി­ട­ത്തും ഉ­റ­വു­കൾ പൊ­ടി­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്ന—അതെ, നി­ങ്ങൾ വി­ശ്വ­സി­ക്കി­ല്ലാ­യി­രി­ക്കും. ഇ­ങ്ങ­നെ­യു­ള്ള വി­ചി­ത്ര­മെ­ന്നു് ക­രു­തു­ന്ന യാ­ഥാർ­ഥ്യ­ത്തി­ലു­ള്ള പല സ്ഥ­ല­ങ്ങ­ളു­മു­ണ്ടു്. അ­വി­ടെ­യൊ­ക്കെ പോ­യി­ട്ടു­മു­ണ്ടു്. സി­നി­മ­കൾ കൊ­ണ്ടു­ള്ള യാ­ത്ര­കൾ എന്നെ സ­ഞ്ചാ­രി­കൂ­ടി­യാ­ക്കി എന്നു പറയണം.

images/muzafer-tt-05-new.png

നാ­ടു­കൾ കണ്ടു ക­ണ്ടാ­ണു് പോവുക. പോ­രാ­ളി­കൾ ഒ­ളി­ച്ചി­രു­ന്നു ധ്യാ­നി­ച്ച മ­ല­മ്പ­ള്ള­കൾ, ഗു­ഹാ­ചി­ത്ര­ങ്ങൾ, കോ­ട്ട­കൾ, യു­ദ്ധ­ങ്ങൾ നടന്ന മൈ­താ­ന­ങ്ങൾ, ര­ക്ത­സാ­ക്ഷി സ്തൂ­പ­ങ്ങൾ, വി­മോ­ച­ന നാ­യ­ക­രെ വെ­ട്ടി­ത്താ­ഴ്ത്തി­യ കി­ണ­റു­കൾ, അ­ന­ശ്വ­ര പ്രണയ ക­ഥ­യി­ലെ നാ­യി­ക­യും നാ­യ­ക­നും കൊ­ല്ല­പ്പെ­ട്ട സ്ഥലം, പ്ര­ശ­സ്ത കവി തന്റെ കാ­മു­കി­യെ കാണാൻ വ­ന്നി­രു­ന്ന പു­ഴ­ക്ക­ട­വ്—ഇ­ങ്ങ­നെ എ­ണ്ണി­യാൽ തീ­രാ­ത്ത കാ­ഴ്ച­ക­ളു­ണ്ടു്. രാ­ജ്യാ­തിർ­ത്തി­യി­ലെ പു­ഴ­യിൽ കു­ളി­ച്ചു കൊ­ണ്ടി­രി­ക്ക­വേ മ­ല­വെ­ള്ള­പ്പാ­ച്ചി­ലിൽ ശ­ത്രു­രാ­ജ്യ­ത്തു് ഒ­ഴു­കി­യെ­ത്തി തടവിൽ ക­ഴി­യു­ന്ന സു­ന്ദ­രി, (ത­ട­വു­പു­ള്ളി­ക­ളെ സിനിമ കാ­ണി­ക്കാൻ പോ­യ­പ്പോ­ഴാ­ണു് ഈ സു­ന്ദ­രി­യെ ഞാൻ ക­ണ്ട­തു്, ഒ­ഴു­ക്കിൽ പെ­ട്ട­തി­നാ­ലാ­ക­ണം അ­വ­രു­ടെ മു­ഖ­ത്തു് നി­ല­യി­ല്ലാ­ക്ക­യ­ത്തി­ന്റെ ആഴം കൊ­ത്തി­വെ­ച്ചി­രു­ന്നു), ന­ഗ­ര­ജീ­വി­തം വെ­റു­ത്തു് ഗ്രാ­മ­ത്തി­ലെ ബം­ഗ്ലാ­വിൽ അ­രി­വെ­പ്പു­കാ­ര­നും സ­ഹാ­യി­കൾ­ക്കു­മൊ­പ്പം ക­ഴി­യു­ന്ന മുൻ ന്യാ­യാ­ധി­പൻ, രാ­ഷ്ട്രീ­യ പ്ര­വാ­സി­ക­ളാ­യി ക­ഴി­യു­ന്ന അ­സം­ഖ്യം പേർ—ഇ­ങ്ങി­നെ­യു­ള്ള സ­വി­ശേ­ഷ ഗ­ണ­ത്തിൽ പെട്ട മ­നു­ഷ്യ­രേ­യും ക­ണ്ടി­ട്ടു­ണ്ടു്. സിനിമ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വ­നാ­യ­തി­നാൽ സി­നി­മാ കഥ പോ­ലെ­യൊ­ന്നു് ഞാൻ പ­ട­ച്ചു­ണ്ടാ­ക്കു­ക­യാ­യി­രി­ക്കു­മെ­ന്നു് നി­ങ്ങൾ ക­രു­തും. അ­ങ്ങി­നെ­യ­ല്ല, ഇ­പ്പ­റ­ഞ്ഞ­തെ­ല്ലാം സത്യം, സ­ത്യ­ത്തേ­ക്കാൾ സത്യം.

മ­റ്റൊ­ന്നു കൂടി പ­റ­യാ­നു­ണ്ടു്. ഞാൻ പോയ പല നാ­ടു­ക­ളി­ലും എന്റെ നാ­ട്ടു­കാ­രും ഭാ­ഷ­ക്കാ­രു­മു­ണ്ടു്. ക­ണ്ടാൽ വേഗം തി­രി­ച്ച­റി­യാം. എ­ന്നേ­യും അവർ എ­ളു­പ്പ­ത്തിൽ തി­രി­ച്ച­റി­യു­ന്ന­തു കൊ­ണ്ടാ­കാം, ക­ണ്ടാൽ മു­ഖ­ത്തു നോ­ക്കാ­തെ ക­ട­ന്നു കളയും. എ­ന്തെ­ങ്കി­ലും സഹായം ചോ­ദി­ച്ചാ­ലോ എന്നു ക­രു­തി­യാ­ണു്. ഞാൻ പു­തു­താ­യി ഒരു നാ­ട്ടി­ലെ­ത്തി­യാൽ സി­നി­മ­ക­ളു­മാ­യി എ­ത്തി­യ­താ­ണെ­ന്നു് ആളുകൾ കൂ­ടു­ന്ന ക­വ­ല­യിൽ പ്രൊ­ജ­ക്ട­റിൽ കു­ത്തി ഉ­പ­യോ­ഗി­ക്കാ­വു­ന്ന മൈ­ക്കിൽ അ­നൗൺ­സ് ചെ­യ്യും. അതോടെ പലരും വന്നു പ­രി­ച­യ­പ്പെ­ടും. ഭാഷ ഇ­ക്കാ­ര്യ­ത്തിൽ വലിയ ത­ട­സ്സ­മാ­കാ­റി­ല്ല. ആം­ഗ്യം കാ­ണി­ച്ചാ­ണു് കാ­ര്യ­ങ്ങൾ ജ­ന­ങ്ങ­ളെ ബോ­ധ്യ­പ്പെ­ടു­ത്താ­റു്. ഗ്രാ­മ­മു­ഖ്യ­നെ പ­രി­ച­യ­പ്പെ­ട്ടു് വന്ന കാ­ര്യം പ­റ­ഞ്ഞാൽ പി­ന്നെ എല്ലാ വീ­ടു­ക­ളി­ലും ക­യ­റി­യി­റ­ങ്ങാൻ അ­നു­മ­തി കി­ട്ടും. സി­നി­മാ കാ­ര്യം പ­റ­ഞ്ഞു് എല്ലാ വീ­ട്ടി­ലും കയറും. ചെറിയ തുക പി­രി­ക്കു­ക­യും ചെ­യ്യും. പണം ത­ന്ന­വ­രെ­ല്ലാം സിനിമ കാണാൻ വരും. പണം ത­രാ­ത്ത­വ­രു­മു­ണ്ടാ­കും. ഇ­ത്ത­ര­ക്കാ­രാ­ണു് സ്ക്രീൻ കെ­ട്ടി­ത്ത­രാ­നും പ്രൊ­ജ­ക്ടർ തൂ­ക്കി ന­ട­ക്കാ­നു­മൊ­ക്കെ സ­ഹാ­യി­ക­ളാ­യി എ­ത്തു­ക. പണം ത­രാ­ത്ത­വ­രെ സ­ഹാ­യി­ക­ളാ­ക്കാം എ­ന്ന­തി­നാൽ ഞാൻ ഇ­ക്കൂ­ട്ട­രു­മാ­യി ബ­ഹ­ള­ത്തി­നു് പോ­കാ­റി­ല്ല. പണം തന്നു സിനിമ കാ­ണു­ന്ന­വ­രു­ടെ മു­ഖ­ത്തു് സു­ര­ക്ഷി­ത­രെ­ന്ന ബോ­ധ­മു­ണ്ടാ­കും. പ്രൊ­ജ­ക്ട­റിൽ നി­ന്നു പു­റ­ത്തു­വ­രു­ന്ന വെ­ളി­ച്ച­ത്തിൽ ഞാ­ന­തു് നി­ര­വ­ധി തവണ ക­ണ്ടി­ട്ടു­ണ്ടു്. കാശു തരാതെ സിനിമ കാ­ണു­ന്ന­വർ എന്നെ പി­ടി­ക്ക­ല്ലേ എന്ന മ­ട്ടിൽ ഇ­രി­പ്പു­ണ്ടാ­കും. തു­റ­ന്ന മൈ­താ­ന­ങ്ങ­ളി­ലും മ­റ്റും പ്ര­ദർ­ശ­ന­മാ­കു­മ്പോൾ എ­ല്ലാ­വ­രും വ­ന്നു് ഇ­രി­ക്കും. പണം ത­ന്ന­വർ, ത­രാ­ത്ത­വർ എ­ന്നി­ങ്ങ­നെ വേർ­തി­രി­ക്കാൻ അ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ ബു­ദ്ധി­മു­ട്ടു­മാ­യി­രി­ക്കും. എ­ന്നാ­ലും പ്ര­ദർ­ശ­ന­ത്തി­നി­ട­ക്കു് പണം ത­രാ­ത്ത­വർ സ­ഹ­ക­രി­ക്ക­ണ­മെ­ന്നും ദൂരെ നി­ന്നു് ഇ­വി­ടെ­യെ­ത്താൻ ചി­ല­വേ­റെ­യു­ണ്ടു് എ­ന്നു് അ­നൗൺ­സ് ചെ­യ്യു­മ്പോൾ ചി­ല­രൊ­ക്കെ കാശു ത­രാ­റു­മു­ണ്ടു്. നി­ര­വ­ധി ചി­ത്ര­ങ്ങ­ളു­മാ­യി ഊരു ചു­റ്റു­മ്പോൾ ഒരു ഗ്രാ­മ­ത്തിൽ ചി­ല­പ്പോൾ മാ­സ­ങ്ങൾ ത­ങ്ങും. പണം, സിനിമ എന്നീ വാ­ക്കു­കൾ എന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാ­ലും ജ­ന­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­കും എ­ന്ന­താ­ണു് സ­വി­ശേ­ഷ­മാ­യ കാ­ര്യം.

ചില ചി­ത്ര­ങ്ങൾ വീ­ണ്ടും കാ­ണി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു് ആളുകൾ വരും. അ­ങ്ങി­നെ എ­ത്ര­യോ സ്ഥ­ല­ങ്ങ­ളിൽ പ്ര­ദർ­ശ­നം ആ­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. പി­ന്നെ ഒരു കാ­ര്യ­മു­ണ്ടു്, കു­ടും­ബ സമേതം കാ­ണാ­വു­ന്ന ചി­ത്ര­ങ്ങൾ മാ­ത്രേ­മേ ഞാൻ പ്ര­ദർ­ശി­പ്പി­ക്കാ­റു­ള്ളൂ.

images/muzafer-tt-06-new.png

പ­റ­ഞ്ഞു വ­ന്ന­തു് എന്റെ നാ­ട്ടു­കാ­രും ഭാ­ഷ­ക്കാ­രു­മാ­യ­വ­രെ­ക്കു­റി­ച്ചാ­ണു്. ഇ­വ­രാ­രും എ­ന്നെ­പ്പോ­ലെ­യ­ല്ല. ഒരു നാ­ട്ടിൽ നി­ന്നു് അ­ടു­ത്ത നാ­ട്ടി­ലേ­ക്കു് ഇവർ സ­ഞ്ച­രി­ക്കു­ന്നി­ല്ല. എ­ത്തി­യ സ്ഥ­ല­ത്തു് ഉ­റ­ച്ചു നി­ന്നു ജോലി ചെ­യ്തു സ­മ്പാ­ദി­ക്കു­ന്നു, നാ­ട്ടിൽ നി­ന്നോ ജീ­വി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളിൽ നി­ന്നോ വി­വാ­ഹം ചെ­യ്യു­ന്നു, കു­ട്ടി­ക­ളു­ണ്ടാ­കു­ന്നു, വീടു വെ­ക്കു­ന്നു—അ­ങ്ങി­നെ വന്ന നാ­ട്ടി­ലെ ഭാ­ഷ­ക്കാ­രാ­യി മാ­റു­ന്നു. ഇ­ത്ര­യും നാ­ടു­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചി­ട്ടും ഒ­ഴു­ക്കോ­ടെ എ­നി­ക്കു് മാ­തൃ­ഭാ­ഷ മാ­ത്ര­മേ സം­സാ­രി­ക്കാൻ കഴിയൂ. മ­റ്റെ­ല്ലാ ഭാ­ഷ­ക­ളി­ലും ത­ട്ട്മു­ട്ടു് വി­നി­മ­യ­ങ്ങൾ മാ­ത്രം. ജീ­വി­ക്കാൻ അതു മ­തി­യെ­ന്നു് ക­ഴി­ഞ്ഞ കാ­ല­ത്തെ എന്റെ ജീ­വി­തം തന്നെ തെ­ളി­യി­ക്കു­ന്നു. ത­ട്ട്മു­ട്ടു് എന്ന പ്ര­യോ­ഗ­വും എന്തു ജോ­ലി­യും ചെ­യ്യു­മെ­ന്ന പ്ര­ഖ്യാ­പ­ന­വും എന്റെ നാ­ട്ടു­കാ­രു­ടെ/ഭാ­ഷ­ക്കാ­രു­ടെ പ്ര­ത്യേ­ക­ത­യാ­ണു്. സി­നി­മ­ക­ളു­മാ­യി ചു­റ്റി ന­ട­ക്കു­ന്ന­തി­നി­ട­യിൽ രാ­ജ്യം എ­ന്തു­മാ­ത്രം മാറി? ഇ­ക്കാ­ല­ത്തി­നു­ള്ളിൽ ഇവിടെ ക­ഴി­യു­ന്ന­വർ എ­ന്തൊ­ക്കെ അ­നു­ഭ­വി­ച്ചു? അ­ല­ഞ്ഞു ന­ട­ക്കു­ന്ന­തി­നാൽ കു­ഴ­പ്പ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള സൂ­ച­ന­കൾ എ­നി­ക്കു വേഗം മ­ന­സ്സി­ലാ­കും. ജ­ന­ങ്ങൾ കൂ­ട്ടം കൂ­ടു­ന്ന­തു നി­രോ­ധി­ച്ചാൽ എന്തോ കു­ഴ­പ്പ­മു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കാം. അ­ത്ത­രം സ്ഥ­ല­ങ്ങ­ളിൽ സി­നി­മാ പ്ര­ദർ­ശ­നം ന­ട­ക്കി­ല്ല. രാ­ജ്യാ­തിർ­ത്തി­യി­ലെ ഗ്രാ­മ­ങ്ങ­ളിൽ എ­ന്നും പ്ര­ശ്ന­ങ്ങ­ളാ­ണു്. വെ­ടി­യു­ണ്ട­ക­ളും ഷെ­ല്ലു­ക­ളും വന്നു വീഴും. അ­തി­നാൽ ജ­ന­ങ്ങൾ വീ­ടി­നു പു­റ­ത്തി­റ­ങ്ങി­ല്ല. അതു കൊ­ണ്ടു് പ്ര­ദർ­ശ­ന­വും ന­ട­ക്കി­ല്ല. ചില സ്ഥ­ല­ങ്ങ­ളിൽ സി­നി­മ­ക്കു പണം ചോ­ദി­ക്കു­മ്പോൾ എല്ലാ വീ­ട്ടു­കാ­രും കാ­ശി­ല്ലെ­ന്നു പ­റ­ഞ്ഞാൽ ആ പ്ര­ദേ­ശ­ത്തു് ക്ഷാ­മ­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്ക­ണം. കൃഷി ന­ശി­ച്ചോ യു­ദ്ധം കൊ­ണ്ടോ രോഗം മൂലമോ ആർ­ക്കും ജോ­ലി­ക്കു പോകാൻ പ­റ്റാ­ത്ത­തു കൊ­ണ്ടോ പ്ര­കൃ­തി ദു­ര­ന്ത­ങ്ങൾ കൊ­ണ്ടോ ആ­യി­രി­ക്കും ആ പ്ര­ദേ­ശം ക്ഷാ­മ­ത്തി­ന്റെ പി­ടി­യി­ലാ­യ­തു്.

ഒ­രി­ക്കൽ ഒരു സം­ഭ­വ­മു­ണ്ടാ­യി. ഒ­രി­ട­ത്തു് അഗ്നി പർ­വ്വ­തം പൊ­ട്ടി­യൊ­ലി­ക്കു­ക­യാ­ണു്. ആ­ളു­ക­ളെ­ല്ലാം നാ­ടു­വി­ട്ടു് ഓ­ടു­ന്നു. ഞാൻ ഇ­തൊ­ന്നു­മ­റി­യാ­തെ ആ നാ­ട്ടിൽ സിനിമ കാ­ണി­ച്ചു് കു­റ­ച്ചു­നാൾ ക­ഴി­യാം എന്നു കരുതി അ­ങ്ങോ­ട്ടു­ള്ള യാ­ത്ര­യി­ലാ­ണു്. വ­ഴി­ക്കു­വെ­ച്ചാ­ണു് വിവരം അ­റി­യു­ന്ന­തു്. സി­നി­മാ­പ്പ­രി­പാ­ടി ന­ട­ക്കി­ല്ലെ­ന്നു് മ­ന­സ്സി­ലാ­ക്കി മ­ട­ങ്ങി. രണ്ടു വർഷം ക­ഴി­ഞ്ഞു് ഞാ­ന­വി­ടെ­ച്ചെ­ല്ലു­മ്പോൾ ജ­ന­ങ്ങൾ അ­ത്യ­ധി­കം സ­ന്തോ­ഷ­ത്തോ­ടെ എന്നെ വ­ര­വേ­റ്റു. അ­ഗ്നി­പർ­വ്വ­ത­ത്തിൽ നി­ന്നു് പു­റ­ത്തു വന്ന ലാവ കൃഷി മു­ഴു­വൻ ന­ശി­പ്പി­ച്ചു് അ­വ­രു­ടെ ഭൂ­മി­യെ മൂടി. ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു് ലാവ ത­ണു­ത്തു് അ­നു­സ­ര­ണ­യോ­ടെ മ­ണ്ണി­ലേ­ക്കി­റ­ങ്ങി. നിൽ­ക്കാ­തെ മഴ പെ­യ്തി­നാൽ ലാ­വാ­ല­വ­ണ­ങ്ങൾ കൃ­ഷി­ക്ക­ള­ങ്ങ­ളിൽ ആ­ഴ്‌­ന്നി­റ­ങ്ങി. മ­ണ്ണു് കു­റ­ച്ചു­കൂ­ടി ചു­ക­ന്നു­വെ­ങ്കി­ലും പി­ന്നീ­ടു് കൃ­ഷി­യി­റ­ക്കി­യ­പ്പോൾ കർ­ഷ­കർ­ക്കു് നൂ­റു­മേ­നി വി­ള­വാ­ണു് കി­ട്ടി­യ­തു്. ഇനി 12 വർഷം ക­ഴി­ഞ്ഞേ അ­ഗ്നി­പർ­വ്വ­ത മുഖം തു­റ­ക്കൂ. ആ സ­ന്തോ­ഷ­ത്തി­ലാ­ണു് അവർ എന്നെ വ­ര­വേ­റ്റ­തു്. ത­ല­യു­യർ­ത്തി നോ­ക്കി­യാൽ അഗ്നി പർ­വ്വ­തം കാ­ണാ­വു­ന്ന താ­ഴ്‌­വ­ര­യി­ലാ­ണു് അ­ന്നു് ര­ണ്ടാ­ഴ്ച­യോ­ളം ഞാൻ സിനിമ പ്ര­ദർ­ശി­പ്പി­ച്ച­തു്. ഇ­ട­ക്കു് അഗ്നി പർ­വ്വ­തം പൊ­ട്ടു­മോ എന്നു ഭ­യ­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലും ഇ­നി­യെ­ല്ലാം 12 വർ­ഷ­ത്തി­നു ശേ­ഷ­മെ­ന്നു് ഗ്രാ­മീ­ണർ ഓർ­മി­പ്പി­ച്ചു ധൈ­ര്യം പ­കർ­ന്നു കൊ­ണ്ടി­രു­ന്നു. ഭൂ­ക­മ്പ­മു­ണ്ടാ­യ ഒരു ഗ്രാ­മം പു­നർ­നിർ­മി­ക്കു­ന്ന­തി­നി­ട­യി­ലും അവിടെ ഞാൻ സിനിമ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. എ­ല്ലാം ന­ഷ്ട­പ്പെ­ട്ട­വർ കെ­ട്ടി­ട അ­വ­ശി­ഷ്ട­ങ്ങൾ­ക്കി­ട­യി­ലും മൺ­ക­ട്ട­കൾ­ക്കി­ട­യി­ലും ഇ­രു­ന്നാ­ണു് സിനിമ ക­ണ്ട­തു്. അവരിൽ നി­ന്നു് പണം ഈ­ടാ­ക്കാൻ എ­നി­ക്കു് ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. സി­നി­മ­യി­ലെ ചില ഹാ­സ്യ­രം­ഗ­ങ്ങൾ ക­ണ്ടു് അവർ ചി­രി­ക്കും, പെ­ട്ടെ­ന്നു് ഇ­രി­ക്കു­ന്ന­തു് ത­കർ­ന്ന സ്വ­ന്തം വീ­ടി­ന്റെ അ­വ­ശി­ഷ്ട­ത്തി­ലാ­ണെ­ന്നു് ക­ണ്ടു് ഞെ­ട്ടി വി­റ­ക്കും. ഒരു സി­നി­മ­യി­ലും പ­കർ­ത്തി­യി­ട്ടി­ല്ലാ­ത്ത ആ രം­ഗ­ങ്ങൾ പ്രൊ­ജ­ക്ടർ വെ­ളി­ച്ച­ത്തിൽ ക­ണ്ടു് ഞാൻ തേ­ങ്ങി­യി­ട്ടു­ണ്ടു്. ഇ­തൊ­ക്കെ നേ­രി­ട്ടു കാ­ണു­മ്പോൾ ച­രി­ത്ര­ത്തിൽ പ­റ­യു­ന്ന പല കാ­ര്യ­ങ്ങ­ളും സി­നി­മ­യി­ലു­ള്ള പോലെ എന്നു തോ­ന്നി­യി­ട്ടു­ണ്ടു്. ച­രി­ത്രം ഒരു വിലയ സി­നി­മ­യാ­യി­രി­ക്കാം അല്ലേ?. അതോ സിനിമ ത­ന്നെ­യാ­ണോ ച­രി­ത്രം.

images/muzafer-tt-07-new.png

പ്ര­ധാ­ന­പ്പെ­ട്ട സംഗതി ഇ­നി­യും നി­ങ്ങ­ളോ­ടു് ഞാൻ പ­റ­ഞ്ഞി­ല്ല­ല്ലോ. ഒ­രി­ക്കൽ രാ­ജ്യാ­തിർ­ത്തി­യി­ലു­ള്ള ഗ്രാ­മ­ത്തിൽ സി­നി­മാ പെ­ട്ടി­യു­മാ­യി എത്തി. അ­തിർ­ത്തി ഗ്രാ­മ­ങ്ങ­ളിൽ ഞാൻ അധികം പോ­കാ­റി­ല്ലെ­ന്നു മു­മ്പു് പ­റ­ഞ്ഞി­രു­ന്ന­ല്ലോ. വഴി തെ­റ്റി­യാ­ണു് ഞാ­ന­വി­ടെ എ­ത്തി­യ­തു്. യ­ഥാർ­ഥ­ത്തിൽ എന്റെ ല­ക്ഷ്യം മ­റ്റൊ­രു സ്ഥ­ല­മാ­യി­രു­ന്നു. ഈ സ്ഥ­ല­ത്തി­നും ഞാൻ ല­ക്ഷ്യം വെച്ച സ്ഥ­ല­ത്തി­നും പേരിൽ സാ­മ്യ­മു­ണ്ടു്. രണ്ടു സ്ഥ­ല­ങ്ങ­ളും ഒരേ റൂ­ട്ടി­ലാ­ണു്. പ്ര­ധാ­ന പാത വ­ല­ത്തോ­ട്ടു തി­രി­യു­ന്ന റോ­ഡി­ലൂ­ടെ­യാ­ണു് ശ­രി­ക്കും ഞാൻ പോ­കേ­ണ്ടി­യി­രു­ന്ന­തു്. ഇ­ട­ത്തോ­ട്ടു തി­രി­യു­ന്ന പാ­ത­യി­ലൂ­ടെ യാത്ര ചെ­യ്ത­തി­നാ­ലാ­ണു് എ­നി­ക്കു വഴി തെ­റ്റി­യ­തു്.

ഒരു പ­ഴ­ഞ്ചൻ ലോ­റി­യി­ലാ­ണു് ഞാൻ ഇ­വി­ടെ­യെ­ത്തി­യ­തു്. രാ­ത്രി­യിൽ അ­സ­മ­യ­ത്തു് ഡ്രൈ­വർ എന്നെ ഈ ഗ്രാ­മ­ത്തി­ന്റെ അ­ങ്ങാ­ടി­യിൽ ഉ­പേ­ക്ഷി­ച്ചു് പോ­വു­ക­യും ചെ­യ്തു. നേരം പു­ല­രും വരെ ഒരു പീ­ടി­ക­ക്കോ­ലാ­യ­യിൽ കു­ത്തി­യി­രു­ന്നു. പു­ലർ­ന്ന­പ്പോ­ഴാ­ണു് എ­നി­ക്കു സ്ഥലം തെ­റ്റി­യെ­ന്നു് മ­ന­സ്സി­ലാ­കു­ന്ന­തു്. ത­ല­ങ്ങും വി­ല­ങ്ങും പ­ട്ടാ­ള വ­ണ്ടി­കൾ ചീ­റി­പ്പാ­യു­ന്നു. വ­ഴി­യിൽ ഇ­ട­ക്കി­ടെ കാ­ണു­ന്ന മ­നു­ഷ്യ­രൊ­ന്നും ചി­രി­ക്കു­ന്നി­ല്ല. അ­ങ്ങാ­ടി­യിൽ ഒരു ചാ­യ­ക്ക­ട അ­ട­ക്കം മറ്റു ചില ക­ട­ക­ളു­ണ്ടു്. ക­ട­ക്കാ­രാ­രും സൗ­ഹൃ­ദം കാ­ട്ടു­ന്നി­ല്ല. ഇ­ങ്ങ­നെ­യൊ­രു നാ­ട്ടിൽ ഇതിനു മു­മ്പു് വ­ന്നി­ട്ടി­ല്ല. ചാ­യ­ക്ക­ട­ക്കാ­രൻ പോലും ലോ­ഹ്യം കാ­ണി­ക്കു­ന്നി­ല്ല. റോ­ഡി­ലൂ­ടെ ന­ട­ക്കു­ന്ന­വർ പി­റ­കോ­ട്ടും ആ­കാ­ശ­ത്തേ­ക്കും ഇ­ട­ക്കി­ടെ നോ­ക്കി­യാ­ണു് ന­ട­ക്കു­ന്ന­തു്.

images/talkies_selection_02a.jpg

ഇ­വി­ടെ­യെ­ന്താ­ണു് ഇ­ങ്ങി­നെ എ­ന്നു് ചാ­യ­ക്ക­ട­ക്കാ­ര­നോ­ടു് ചോ­ദി­ച്ചു. അ­പ­രി­ച­ത­രെ­ക്ക­ണ്ടാൽ സൈ­ന്യം പി­ടി­ച്ചു കൊ­ണ്ടു പോകും, ജീവൻ വേ­ണ­മെ­ങ്കിൽ ത­ടി­യെ­ടു­ത്തോ എ­ന്നാ­യി അയാൾ. ഞാൻ ഇ­ക്കാ­ല­ത്തി­നി­ട­യിൽ ഇ­ങ്ങി­നെ­യൊ­രു ചാ­യ­ക്ക­ട­ക്കാ­ര­നെ­ക്ക­ണ്ടി­ല്ല. ചാ­യ­ക്ക­ട­ക്കാർ വഴി കാ­ട്ടി­ക­ളും മാർ­ഗ്ഗ­നിർ­ദ്ദേ­ശ­ക­രും സു­ഹൃ­ത്തു­ക്ക­ളു­മൊ­ക്കെ­യാ­യാ­ണു് എ­ന്നും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ള്ള­തു്. ര­ണ്ടാ­മ­ത്തെ ചാ­യ­യ്ക്കു് ഓർഡർ കൊ­ടു­ത്ത­പ്പോൾ അ­യാ­ളൊ­ന്നു് ത­ണു­ത്തു. യു­ദ്ധം തൽ­ക്കാ­ലം അ­വ­സാ­നി­ച്ചൂ എന്നേ പറയാൻ പറ്റൂ. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും വീ­ണ്ടും പൊ­ട്ടി­പ്പു­റ­പ്പെ­ടാം. ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്ന നാ­ട്ടു­കാ­രിൽ വ­ലി­യൊ­രു പ­ങ്കു് മ­രി­ച്ചി­രി­ക്കു­ന്നു. കു­റ­ച്ചു പേർ നാ­ടു­വി­ട്ടു. എ­വി­ടേ­യും പോ­കാ­നി­ല്ലാ­ത്ത എ­ന്നെ­പ്പോ­ലു­ള്ള­വർ ഇവിടെ ഇ­ങ്ങ­നെ ക­ഴി­യു­ക­യാ­ണു്. ശത്രു സൈ­ന്യ­വും ആ­ക്ര­മി­ക്കാം, ചാ­ര­നെ­ന്നു പ­റ­ഞ്ഞു് ന­മ്മു­ടെ സൈ­ന്യ­വും ആ­ക്ര­മി­ക്കാം. പോ­രാ­ത്ത­തി­നു് ഇവിടെ തീ­വ്ര­വാ­ദി­ക­ളു­മു­ണ്ടു്. അവർ ശത്രു സൈ­ന്യ­ത്തി­നു് രാ­ജ്യ­ത്തെ ഒ­റ്റി­ക്കൊ­ടു­ക്കു­ന്നു­മു­ണ്ടെ­ന്നു പ­റ­യു­ന്നു. സത്യം എ­ന്താ­ണെ­ന്ന­റി­യി­ല്ല. പ­ട്ടാ­ള­ക്കാർ എ­പ്പോ­ഴും പി­രി­മു­റ­ക്ക­ത്തി­ലാ­ണു്. ചി­ല­പ്പോ­ഴൊ­ക്കെ ഞ­ങ്ങ­ളു­ടെ സ്ത്രീ­ക­ളെ ആ­ക്ര­മി­ക്കു­ക­യും ചെ­യ്യും—ഇയാൾ ഇ­ങ്ങ­നെ പ­റ­യു­ന്ന­തി­നി­ട­യി­ലേ­ക്കാ­ണു് ഒരു പ­ട്ടാ­ള ട്ര­ക്ക് വന്നു നി­ന്ന­തു്. കട ഇ­പ്പോൾ ത­കർ­ക്കു­മെ­ന്ന മ­ട്ടിൽ വന്നു നിന്ന ട്ര­ക്കിൽ നി­ന്നി­റ­ങ്ങി­യ സൈ­നി­കർ ക­ട­ക്കാ­ര­നോ­ടു് എന്നെ ചൂ­ണ്ടി ഇവൻ ആരു് എന്നു ചോ­ദി­ച്ചു. എ­നി­ക്ക­റി­യി­ല്ലെ­ന്നു് പ­റ­ഞ്ഞു ക­ട­ക്കാ­രൻ ഒ­ഴി­ഞ്ഞു­മാ­റി. ഇതോടെ പ­ട്ടാ­ള­ക്കാർ എന്റെ നേരെ തി­രി­ഞ്ഞു. ചോ­ദ്യ­ങ്ങ­ളാ­യി. ശ­ത്രു­രാ­ജ്യ­ക്കാ­ര­നാ­ണോ എ­ന്ന­താ­ണു് പ്ര­ധാ­ന­മാ­യും അ­റി­യേ­ണ്ട­തു്. ഞാൻ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു. വഴി തെ­റ്റി­യാ­ണു് ഇവിടെ എ­ത്തി­യ­തെ­ന്നും പ­റ­ഞ്ഞു. പെ­ട്ടി തു­റ­ന്നു കാ­ണി­ച്ചു കൊ­ടു­ത്തു. ഞാൻ പ­റ­ഞ്ഞ­തു് പ­ട്ടാ­ള­ക്കാർ വി­ശ്വ­സി­ച്ചു­വെ­ന്നു തോ­ന്നു­ന്നു. പ്ര­ത്യേ­കി­ച്ചൊ­ന്നും പ­റ­യാ­തെ അവർ മ­ട­ങ്ങി. ഈ ന­ശി­ച്ച സ്ഥ­ല­ത്തു് നി­ന്നു ര­ക്ഷ­പ്പെ­ട­ണ­മെ­ന്നു ക­രു­തി­യെ­ങ്കി­ലും പു­റ­ത്തേ­ക്കു­ള്ള വ­ണ്ടി­കൾ കി­ട്ടൽ അത്ര എ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. രണ്ടു മ­ണി­ക്കൂർ ക­ഴി­ഞ്ഞു കാണും, പഴയ പ­ട്ടാ­ള ട്ര­ക്ക് വീ­ണ്ടും തി­രി­ച്ചു വന്നു. ഞാൻ അ­ട­ഞ്ഞു­കി­ട­ന്ന ഒരു ക­ട­യു­ടെ വ­രാ­ന്ത­യിൽ വണ്ടി കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. ട്ര­ക്കിൽ നി­ന്നു് ഇ­റ­ങ്ങി വന്ന പ­ട്ടാ­ള­ക്കാ­രൻ വി­ഷാ­ദം നി­റ­ഞ്ഞ ചി­രി­യു­മാ­യി എ­ന്നോ­ടു് ചോ­ദി­ച്ചു, കു­ടു­കു­ടെ ചി­രി­പ്പി­ക്കു­ന്ന സി­നി­മ­യു­ണ്ടോ നി­ങ്ങ­ളു­ടെ ക­യ്യി­ലെ­ന്നു്. ഭാ­ഗ്യ­ത്തി­നു് ചാർലി ചാ­പ്ലി­ന്റെ ‘ദി കിഡ്’ എന്ന സിനിമ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്നു. അ­മ്മ­മാ­രു­ടെ ഒ­ക്ക­ത്തി­രി­ക്കു­ന്ന ഭാഷ അ­റി­യാ­ത്ത, സം­സാ­രി­ക്കാൻ തു­ട­ങ്ങി­യി­ട്ടി­ല്ലാ­ത്ത കു­ട്ടി­കൾ പോലും ഈ ചി­ത്രം ക­ണ്ടു് ചി­രി­ച്ചു­മ­റി­യു­ന്ന­തി­നു് എ­ത്ര­യോ തവണ ഞാൻ സാ­ക്ഷി­യാ­യി­ട്ടു­ള്ള­താ­ണു്.

images/muzafer-tt-08-new.png

ധൈ­ര്യ­ത്തോ­ടെ സൈ­നി­ക­നോ­ടു് പ­റ­ഞ്ഞു: ഉ­ണ്ടു്, തു­ട­ങ്ങി അ­വ­സാ­നി­ക്കു­ന്ന­തു­വ­രെ കു­ടു­കു­ടെ ചി­രി­പ്പി­ക്കു­ന്ന സി­നി­മ­യു­ണ്ടു് (കിഡ് ക­ണ്ടു് ആളുകൾ എ­ങ്ങി­നെ ചി­രി­ക്കു­ന്നു­വെ­ന്നു് എ­നി­ക്കി­പ്പോ­ഴും അ­ജ്ഞാ­ത­മാ­ണു്, സ­ത്യ­ത്തിൽ സ­ങ്ക­ട­ക്ക­ട­ല­ല്ലേ ആ ചി­ത്രം). എ­ങ്കിൽ നി­ങ്ങൾ ക്യാ­മ്പി­ലേ­ക്കു് വരണം. സാ­ധ­ന­ങ്ങ­ളെ­ടു­ത്തു് വ­ണ്ടി­യിൽ കയറൂ എ­ന്ന­യാൾ നിർ­ദേ­ശി­ച്ചു. ഇ­ങ്ങ­നെ വീർ­പ്പു­മു­ട്ടു­ന്ന രീ­തി­യിൽ ടൂ­റി­ങ് ടാ­ക്കീ­സു­മാ­യി ഞാൻ മു­മ്പൊ­രി­ക്ക­ലും യാത്ര ചെ­യ്തി­ട്ടേ­യി­ല്ല.

സൈനിക ട്ര­ക്ക് മു­ന്നോ­ട്ടു നീ­ങ്ങ­വേ വണ്ടി ഓ­ടി­ച്ചി­രു­ന്ന സൈ­നി­കൻ ച­ങ്ങാ­തി­യാ­യി. സി­ഗ­ര­റ്റ് നീ­ട്ടി­ക്കൊ­ണ്ടാ­ണു് അയാൾ സൗ­ഹൃ­ദ­ത്തി­നു് തു­ട­ക്ക­മി­ട്ട­തു്. പ­ട്ടാ­ള­ക്കാ­രെ­ല്ലാം എ­പ്പോ­ഴും പി­രി­മു­റ­ക്ക­ത്തി­ലാ­ണു്. ഒ­ന്ന­ല്ലെ­ങ്കിൽ മ­റ്റൊ­രു പ്ര­ശ്നം. മ­ഞ്ഞു­വീ­ഴു­ന്ന ഈ അ­തിർ­ത്തി­യിൽ പ­ട്ടാ­ള­ക്കാർ എ­ല്ലു­റ­യു­ന്ന നി­ല­യിൽ ക­ഴി­യു­ക­യാ­ണു്. ഇ­ട­ക്കി­ടെ അ­തിർ­ത്തി യു­ദ്ധ­ങ്ങൾ അ­ത­ല്ലെ­ങ്കിൽ തീ­വ്ര­വാ­ദി­ക­ളു­ടെ ശല്യം. വർ­ഷ­ത്തിൽ 365 ദി­വ­സ­വും യു­ദ്ധം ചെ­യ്യു­ക­യാ­ണു് ഞങ്ങൾ. തീ­വ്ര­വാ­ദി­കൾ­ക്കു് അ­വ­രു­ടെ ന്യാ­യ­ങ്ങൾ, ശ­ത്രു­രാ­ജ്യ­ത്തി­നു് അ­വ­രു­ടെ ന്യാ­യ­ങ്ങൾ, ഞങ്ങൾ പ­ട്ടാ­ള­ക്കാർ­ക്കു് ഞ­ങ്ങ­ളു­ടെ ന്യാ­യ­ങ്ങൾ. ന്യാ­യ­ങ്ങ­ളു­ടെ ഏ­റ്റു­മു­ട്ട­ലാ­ണു് സു­ഹൃ­ത്തെ യു­ദ്ധം—അയാൾ വാടിയ ചി­രി­യു­മാ­യി പ­റ­ഞ്ഞു. അ­തിർ­ത്തി പോ­സ്റ്റിൽ കാവൽ നിൽ­ക്കു­മ്പോൾ ചി­ല­പ്പോൾ മ­ഞ്ഞി­ന്റെ ക­ടി­യേൽ­ക്കും. ബൂ­ട്ടി­നു് പു­റ­ത്തു­ള്ള ചെറിയ തു­ള­കി­ലൂ­ടെ കൊ­ച്ചു കൊ­ച്ചു ഹി­മ­ക്ക­ഷ­ണ­ങ്ങൾ അ­ക­ത്തു ക­ട­ന്നു് കാൽ മ­ര­വി­പ്പി­ക്കു­ന്ന­തി­നെ­യാ­ണു് മ­ഞ്ഞി­ന്റെ കടി എന്നു വി­ളി­ക്കു­ന്ന­തു്. മഞ്ഞു ക­ടി­ച്ച­കാ­ര്യം ചി­ല­പ്പോൾ അ­റി­യാ­തെ പോകും. അ­ങ്ങി­നെ സം­ഭ­വി­ച്ചാൽ കു­റ­ച്ചു ക­ഴി­യു­മ്പോൾ പാദം മ­ര­വി­ക്കും. പി­ന്നെ­യ­തു മു­റി­ച്ചു മാ­റ്റാ­നേ പറ്റൂ. ചി­ല­പ്പോൾ ഹി­മ­ക്ക­ഷ­ണ­ങ്ങൾ കയറിയ ബൂ­ട്ടി­നു­ള്ളിൽ ചെറിയ മൺ ത­രി­ക­ളും ഉ­ണ്ടാ­കും. മ­ണ്ണും ഹി­മ­ക്ക­ഷ­ണ­ങ്ങ­ളും കൂ­ടി­ച്ചേർ­ന്നു­ള്ള പ്ര­വർ­ത്ത­നം കാ­ലി­നെ ചി­ല­പ്പോൾ പൂർ­ണ­മാ­യും തി­ന്നു തീർ­ക്കും. പാ­ദ­മി­ല്ലാ­ത്ത പ­ട്ടാ­ള­ക്കാ­ര­നു് ഡി­സ്ച്ചാർ­ജ് കി­ട്ടും. പെൻ­ഷ­നും വാ­ങ്ങി ശി­ഷ്ട­കാ­ലം വീ­ട്ടിൽ ക­ഴി­യാം. മൃ­ത­ദേ­ഹ­മാ­യി വീ­ട്ടി­ലെ­ത്തു­ന്ന­തി­ലും ഭേദം ഇ­താ­ണെ­ന്നു് ചി­ല­പ്പോൾ തോ­ന്നും—ദീർ­ഘ­നി­ശ്വാ­സ­മു­തിർ­ത്തു് ആ പ­ട്ടാ­ള­ക്കാ­രൻ പ­റ­ഞ്ഞു. ഈ മ­ടു­പ്പി­നെ മ­റി­ക­ട­ക്കാൻ സി­നി­മ­കൾ­ക്കു് ക­ഴി­യു­മോ? ശ്ര­മി­ച്ചു നോ­ക്കാം, ചെ­റു­ചി­രി­യോ­ടെ ഞാ­ന­യാ­ളെ ആ­ശ്വ­സി­പ്പി­ച്ചു. നി­ങ്ങ­ളെ കണ്ട കാ­ര്യം ക്യാ­മ്പ് മേ­ധാ­വി­യോ­ടു് പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹ­മാ­ണു് ത­മാ­ശ­പ്പ­ടം ഉ­ണ്ടോ­യെ­ന്നും ഉ­ണ്ടെ­ങ്കിൽ പ­ട്ടാ­ള­ക്കാ­രു­ടെ ആ­ന­ന്ദ­ത്തി­നു­വേ­ണ്ടി അതു് പ്ര­ദർ­ശി­പ്പി­ക്കാ­മെ­ന്നും സ­മ്മ­തി­ച്ച­ത്—ആ പ­ട്ടാ­ള­ക്കാ­രൻ എ­ന്നോ­ടു പ­റ­ഞ്ഞു.

images/muzafer-tt-09-new.png

ഞങ്ങൾ ക്യാ­മ്പി­ലെ­ത്തു­മ്പോൾ ഒരു പറ്റം പ­ട്ടാ­ള­ക്കാർ ക്യാ­മ്പി­ലും ക്യാ­മ്പ്ഗ്രൗ­ണ്ടി­ലു­മാ­യി വീ­ണു­കി­ട­ക്കു­ന്ന മ­ഞ്ഞു് ഷ­വ­ലു­കൾ ഉ­പ­യോ­ഗി­ച്ചു് നീ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. മ­ഞ്ഞു­വീ­ഴ്ച ശ­ക്തി­പ്പെ­ട്ടു കൊ­ണ്ടി­രി­ക്കു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. കൂടെ വന്ന പ­ട്ടാ­ള­ക്കാ­രൻ ക്യാ­മ്പി­ന്റെ മേ­ധാ­വി­യാ­യി­രു­ന്ന ഉ­ദ്യോ­ഗ­സ്ഥ­നു മു­ന്നിൽ എന്നെ ഹാ­ജ­രാ­ക്കി. അയാൾ പേരു് ചോ­ദി­ച്ചു, എന്റെ വ­സ്തു­വ­ക­ക­ളെ­ല്ലാം ശ­രി­ക്കും പ­രി­ശോ­ധി­ച്ചി­ട്ടി­ല്ലേ എ­ന്നു് കൂടെ വന്ന പ­ട്ടാ­ള­ക്കാ­ര­നോ­ടു് ചോ­ദി­ച്ചു. പ­രി­ശോ­ധ­ന­യൊ­ന്നു­മു­ണ്ടാ­യി­ട്ടി­ല്ലെ­ങ്കി­ലും എ­ല്ലാം അ­രി­ച്ചു­പെ­റു­ക്കി പ­രി­ശോ­ധി­ച്ച­താ­ണെ­ന്നു് പ­ട്ടാ­ള­ക്കാ­രൻ ക്യാ­മ്പ് മേ­ധാ­വി­യോ­ടു് കള്ളം പ­റ­ഞ്ഞു. അ­ത്ത­ര­മൊ­രു പ­രി­ശോ­ധ­ന­യു­ടെ കാ­ര്യം മ­റ­ന്ന­താ­ണെ­ന്നു് അ­യാ­ളു­ടെ മു­ഖ­ത്തു് എഴുതി വെ­ച്ചി­ട്ടു­ണ്ടു്. ച­തി­ക്ക­ല്ലേ എന്ന മ­ട്ടിൽ എന്റെ മു­ഖ­ത്തു് നോ­ക്കി­യും മേ­ധാ­വി­യു­ടെ മു­ഖ­ത്തു് നോ­ക്കാ­തെ­യു­മാ­ണു് അയാൾ സം­സാ­രി­ച്ച­തു്. എ­ങ്കിൽ ഇ­യാൾ­ക്കു് ഭ­ക്ഷ­ണം കൊ­ടു­ക്കൂ. വി­ശ്ര­മി­ക്ക­ണ­മെ­ങ്കിൽ അ­തി­നു­ള്ള സ്ഥ­ല­വും. സിനിമ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു് രാ­ത്രി­യ­ല്ലേ. അതു് വരെ അ­യാൾ­ക്കു് വി­ശ്ര­മി­ക്കാ­മ­ല്ലോ. മേ­ധാ­വി അ­ഭി­പ്രാ­യ­പ്പെ­ട്ടു.

images/talkies_selection_04a.jpg

സൈനിക ക്യാ­മ്പി­ലെ കാ­ന്റീ­നും മെസ് മു­റി­യും അ­ന്നാ­ണു് ഞാൻ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. കൊ­ള്ളാം എ­ല്ലാ­ത്തി­നും നല്ല അ­ച്ച­ട­ക്ക­മു­ണ്ടു്. പാ­ത്ര­ങ്ങൾ­ക്കും ഗ്ലാ­സു­കൾ­ക്കും വരെ. ഹോ­ട്ട­ലു­ക­ളി­ലും വീ­ടു­ക­ളി­ലും കാ­ണു­ന്ന പോലെ താഴെ വീഴാൻ പാ­ക­ത്തി­ല­ല്ല അ­വ­യു­ടെ നിൽ­പ്പു്. ഒരു മാർ­ച്ച് പാ­സ്റ്റി­ന്റെ അ­ച്ച­ട­ക്ക­ത്തോ­ടെ, വ­ടി­വോ­ടെ­യാ­ണു് അവയും അവിടെ പാർ­ക്കു­ന്ന­തു്. നല്ല ക്ഷീ­ണ­മു­ണ്ടാ­യി­രു­ന്ന­തി­നാൽ സൈ­നി­കർ താ­മ­സി­ക്കു­ന്ന ഡോർ­മെ­റ്റ­റി­യിൽ താഴെ വി­രി­ച്ചു് കാ­ണി­ച്ചി­ട­ത്തു് ഞാൻ ഉ­റ­ങ്ങാൻ കി­ട­ന്നു. കി­ട­ന്ന­പാ­ടെ ഉ­റ­ങ്ങു­ക­യും ചെ­യ്തു. ആരോ ത­ട്ടി­വി­ളി­ക്കു­ന്ന­തു് കേ­ട്ടാ­ണു് ഉ­ണർ­ന്ന­തു്. സമയം സ­ന്ധ്യ­യോ­ട­ടു­ത്തി­രി­ക്കു­ന്നു. പെ­ട്ടെ­ന്നെ­ണീ­റ്റു കു­ളി­ച്ചു് ഇ­ട­ക്കു കി­ട്ടി­യ ചാ­യ­യും കു­ടി­ച്ചു് പ്ര­ദർ­ശ­ന­ത്തി­നു് ഒ­രു­ങ്ങി. മഞ്ഞു വീഴ്ച തടയാൻ ആ­സ്ബ­സ്റ്റോ­സ് മേ­ലാ­പ്പു് കെ­ട്ടി­യ­ഗ്രൗ­ണ്ടിൽ പ­ട്ടാ­ള­ക്കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ സ്ക്രീൻ വ­ലി­ച്ചു കെ­ട്ടി. പ്രൊ­ജ­ക്ടർ ത­യാ­റാ­ക്കി. ഇ­രു­ട്ടി­യ­പ്പോൾ പ്ര­ദർ­ശ­നം തു­ട­ങ്ങി. ക്യാ­മ്പ് മേ­ധാ­വി മാ­ത്ര­മാ­ണു് ക­സേ­ര­യിൽ ഇ­രു­ന്നി­രു­ന്ന­തു്. മ­റ്റു­ള്ള­വർ എ­ല്ലാം ഗ്രൗ­ണ്ടിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. പ­ട്ടാ­ള­ക്കാർ ഇ­ട്ടി­രു­ന്ന ക­മ്പി­ളി­യു­ടു­പ്പിൽ ഒ­ന്നു് എ­നി­ക്കും ധ­രി­ക്കാൻ ത­ന്നി­രു­ന്നു. ആ രാ­ത്രി മ­ഞ്ഞു­വീ­ഴ്ച അത്ര ക­ഠി­ന­മാ­യി­രു­ന്നി­ല്ല. പ്രൊ­ജ­ക്ടർ ഓ­ടി­ക്കാ­നു­ള്ള­തി­നാൽ എ­നി­ക്കും ഇ­രി­ക്കാൻ ഒരു കസേര കി­ട്ടി­യി­രു­ന്നു.

ചാ­പ്ലിൻ ത­കർ­ത്തു് അ­ഭി­ന­യി­ക്കു­ക­യാ­ണു്. പ­ട്ടാ­ള­ക്കാർ പൊ­ട്ടി­പ്പൊ­ട്ടി ചി­രി­ക്കു­ന്നു. ചാ­പ്ലിൻ ത­ങ്ങ­ളെ ര­സി­പ്പി­ക്കാൻ ജ­നി­ച്ച­വൻ എന്ന മ­ട്ടി­ലാ­ണു് പ­ട്ടാ­ള­ക്കാ­രു­ടെ പ്ര­തി­ക­ര­ണം. ക്യാ­മ്പ് മേ­ധാ­വി­യും ശബ്ദം പു­റ­ത്തു വ­രാ­ത്ത വിധം ചി­രി­ക്കു­ന്നു­ണ്ടു്. സിനിമ കാ­ണു­ക­യാ­ണെ­ങ്കി­ലും സൈ­നി­ക­രെ­ല്ലാം സാ­യു­ധ­രാ­യി­രു­ന്നു. എന്റെ തൊ­ട്ട­ടു­ത്തു ത­ന്നെ­യാ­ണു് അ­യാ­ളും ഇ­രി­ക്കു­ന്ന­തു്. സിനിമ അവസാന ദൃ­ശ്യ­ങ്ങ­ളി­ലേ­ക്കു് യാത്ര ചെ­യ്തു­കൊ­ണ്ടി­രി­ക്കെ പെ­ട്ടെ­ന്നു് അ­ടു­ത്തു നി­ന്നു വെ­ടി­യൊ­ച്ച കേ­ട്ടു. കാ­ത­ട­പ്പി­ക്കു­ന്ന ശ­ബ്ദ­ത്തിൽ നിർ­ത്താ­തെ­യു­ള്ള വെ­ടി­യൊ­ച്ച.

images/muzafer-tt-11-new.png

ഭ­യ­ന്നു വി­റ­ച്ചു നോ­ക്കു­മ്പോൾ ഞാൻ കാ­ണു­ന്ന­തു് തോ­ക്കേ­ന്തി­യ ഒരു സംഘം ഞ­ങ്ങ­ളി­രി­ക്കു­ന്നി­ട­ത്തേ­ക്കു വ­രു­ന്ന­താ­ണു്. ക­ട­ന്നു­വ­രു­ന്ന സ്ഥ­ല­ത്തു­ള്ള വൈ­ദ്യു­തി വി­ള­ക്കു­കൾ അവരെ വെ­ളി­പ്പെ­ടു­ത്തി. പൊ­ടു­ന്ന­നെ ഞാൻ പ്രൊ­ജ­ക്ടർ ഓഫ് ചെ­യ്തു. പി­ന്നീ­ടു് വെ­ടി­യൊ­ച്ച­കൾ പ­ര­സ്പ­രം ഏ­റ്റു­മു­ട്ടാൻ തു­ട­ങ്ങി. ഞാൻ പ്ര­ദർ­ശ­ന സാ­മ­ഗ്രി­കൾ ഉ­പേ­ക്ഷി­ച്ചു് ല­ക്ഷ്യ­മി­ല്ലാ­തെ ഇ­രു­ട്ടി­ലേ­ക്കു് ഓടാൻ തു­ട­ങ്ങി. ഓ­ട്ട­ത്തി­നി­ട­യിൽ ത­ട്ടി­ത്ത­ട­ഞ്ഞു് വീണു. വീ­ണി­ട­ത്തു നി­ന്നു് ഞാൻ ഇഴയാൻ തു­ട­ങ്ങി. ശ­രീ­ര­ത്തിൽ നി­ന്നു് ചോര ഒ­ലി­ക്കു­ന്ന­തു് അ­റി­യാ­നു­ണ്ടു്. പ­ട്ടി­യെ­പ്പോ­ലെ കി­ത­ക്കു­ക­യും അ­ണ­ക്കു­ക­യും ചെ­യ്യു­ന്നു­മു­ണ്ടു്. കാൽ­മു­ട്ടു പൊ­ട്ടി­യ­തി­നാൽ കു­റ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഇ­ഴ­യാ­നും വ­യ്യാ­താ­യി. ഇ­ഴ­യു­ന്ന­തി­നി­ട­യിൽ തറയിൽ ഉ­ര­സി­യ­തി­നാൽ നെ­ഞ്ചിൽ നി­ന്നും ചോര ഒ­ലി­ക്കു­ന്നു­ണ്ടു്. മു­റി­വേ­റ്റ ഇ­ര­യെ­പ്പോ­ലെ ഇ­രു­ട്ടിൽ ഒ­ളി­ച്ചി­രി­ക്കു­ന്ന­താ­യി­രി­ക്കും ബു­ദ്ധി­യെ­ന്നു് കരുതി എ­ത്തി­യ സ്ഥ­ല­ത്തു് മ­ണ്ണിൽ മ­ലർ­ന്നു് കി­ട­ന്നു. ഇളകിയ മ­ണ്ണി­ന്റെ മണം മൂ­ക്കി­ലേ­ക്കു് അ­ടി­ച്ചു കയറി. ഇളകിയ മ­ണ്ണു­ള്ള സ്ഥ­ല­ത്തോ പു­തു­മ­ണ്ണി­ട്ടു നി­റ­ച്ച സ്ഥ­ല­ത്തോ ആണു് കി­ട­ക്കു­ന്ന­തെ­ന്നു് ആ മ­ണ­ത്തിൽ നി­ന്നു് എ­ളു­പ്പ­ത്തിൽ മ­ന­സ്സി­ലാ­യി.

വെ­ടി­യൊ­ച്ച­കൾ­ക്കു അ­ക­മ്പ­ടി­യാ­യി കൂ­ടു­തൽ ഉ­ഗ്ര­ശ­ബ്ദ­ത്തി­ലു­ള്ള ചില സ്ഫോ­ട­ന ശ­ബ്ദ­ങ്ങ­ളും കേൾ­ക്കാ­നു­ണ്ടു്. ഭയം ക­ത്തി­ക്കാ­ളു­ന്ന വി­ശ­പ്പി­നെ ഇ­ര­ട്ടി­പ്പി­ക്കു­ക­യാ­ണു്. ചോര ഒ­ലി­ക്കു­ന്ന­തു് ഇ­തി­നി­ട­യിൽ നി­ന്നെ­ന്നു് തോ­ന്നു­ന്നു.

images/muzafer-tt-13-new.png

പു­ലർ­ന്നാ­ലും വെ­ടി­വെ­പ്പു് തു­ട­രു­മോ എ­ന്നാ­യി­രു­ന്നു ഭയം. എ­ങ്ങി­നെ­യെ­ങ്കി­ലും ഇവിടെ നി­ന്നും ര­ക്ഷ­പ്പെ­ട്ടാൽ മതി. അ­തു­മാ­ത്ര­മാ­യി എന്റെ ചിന്ത. അ­പ്പോ­ഴാ­ണു് ഗ്രൗ­ണ്ടിൽ ഉ­പേ­ക്ഷി­ച്ച സി­നി­മാ പെ­ട്ടി­യെ­ക്കു­റി­ച്ചോർ­ത്ത­തു്. അതു ത­കർ­ന്നാൽ പി­ന്നെ എ­ങ്ങി­നെ ജീ­വി­ക്കു­മെ­ന്ന ചോ­ദ്യം എ­ന്നിൽ നി­ന്നു തന്നെ ഉ­യ­രു­ന്നു­ണ്ടു്. സി­നി­മാ പെ­ട്ടി­യേ­ക്കാൾ വ­ലു­തു് ജീ­വ­നാ­ണെ­ന്നു് പെ­ട്ടെ­ന്നു് ഓർ­ത്തു. ആ­രോ­ഗ്യ­മു­ണ്ടെ­ങ്കിൽ പി­ന്നെ­യും ജോലി ചെ­യ്തു് ജീ­വി­ക്കാം. ഇ­ല്ലെ­ങ്കി­ലോ? ചോ­ദ്യ­വും ഉ­ത്ത­ര­വും ഞാൻ തന്നെ പ­റ­യേ­ണ്ട­തി­നാൽ മ­റ്റെ­ന്തെ­ങ്കി­ലും ഓർ­ക്കാ­മെ­ന്നു് കരുതി.

വെ­ടി­വെ­പ്പു് അ­ക­ലേ­ക്കു് അ­ക­ലേ­ക്കു് നീ­ങ്ങു­ക­യാ­ണെ­ന്നു തോ­ന്നു­ന്നു. ഇ­പ്പോൾ അ­തി­ന്റെ ശബ്ദം നേ­ര­ത്തെ കേ­ട്ട­ത്ര അ­ടു­ത്തു നി­ന്ന­ല്ല ഉ­യ­രു­ന്ന­തു്. എ­ന്താ­യി­രി­ക്കും സം­ഭ­വി­ക്കു­ന്ന­തു്. ക്യാ­മ്പി­നു­നേ­രെ ആ­ക്ര­മ­ണം ഉ­ണ്ടാ­യി എ­ന്നു് മ­ന­സ്സി­ലാ­ക്കാൻ മാ­ത്ര­മേ ക­ഴി­ഞ്ഞു­ള്ളൂ. ആരു്, എ­ന്തി­നു് എന്നീ ചോ­ദ്യ­ങ്ങൾ­ക്കു് ഇ­രു­ട്ടിൽ മ­ണ്ണിൽ ഒ­ളി­ച്ചി­രി­ക്കു­ന്ന ഒ­രു­വ­നു് ഉ­ത്ത­രം കി­ട്ടാൻ തൽ­ക്കാ­ലം വ­ഴി­യി­ല്ല.

images/muzafer-tt-14-new.png

നേരം പു­ല­രു­ക­യാ­ണു്. അ­തി­ന്റെ അ­ട­യാ­ള­ങ്ങൾ മാ­ന­ത്തു കണ്ടു തു­ട­ങ്ങി. വെ­ളി­ച്ച­ത്തി­ന്റെ ആദ്യ കി­ര­ണ­ങ്ങൾ മ­ടി­യോ­ടെ ഭൂ­മി­യി­ലേ­ക്കു് പ്ര­വേ­ശി­ക്കാൻ തു­ട­ങ്ങി­യ­പ്പോ­ഴാ­ണു് എന്നെ ഞാൻ ശ­രി­ക്കും കാ­ണു­ന്ന­തു്. മ­ണ്ണിൽ പു­ര­ണ്ടു് ശ­രീ­ര­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം മു­റി­ഞ്ഞു്, പ­ല­യി­ട­ത്തും രക്തം പൊ­റ്റ­പി­ടി­ച്ചു്—ഇ­ക്കാ­ല­ത്തി­നി­ട­ക്കു് ഒ­രി­ക്ക­ലും ഇ­ങ്ങി­നെ­യൊ­രു രൂ­പ­ത്തി­ലാ­യി­ട്ടി­ല്ല. പ­തു­ക്കെ എ­ണീ­റ്റു് നി­ന്ന­പ്പോൾ ശ­രീ­ര­ത്തി­ന്റെ ഓരോ ഇ­ഞ്ചും വേ­ദ­നി­ക്കു­ക­യാ­ണു്. ന­ട­ക്കാൻ തു­ട­ങ്ങി­യ­പ്പോ­ഴാ­ണു് സിനിമ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്ന ഗ്രൗ­ണ്ടിൽ നി­ന്നു് ഏറെ അ­ക­ലെ­യ­ല്ല കി­ട­ന്നി­രു­ന്ന­തെ­ന്നു് ബോ­ധ്യ­മാ­യ­തു്. ഗ്രൗ­ണ്ട് ഒരു കി­ട­ങ്ങി­ലേ­ക്കി­റ­ങ്ങു­ന്നി­ട­ത്താ­ണു് ഞാൻ ത­ട്ടി­ത്ത­ട­ഞ്ഞു വീ­ണ­തു്. രാ­ത്രി മു­ഴു­വ­നും ആ കി­ട­ങ്ങി­ലാ­യി­രു­ന്നു. കി­ട­ങ്ങ് പു­തു­താ­യി നിർ­മി­ച്ച­താ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഇളകിയ മ­ണ്ണി­ന്റെ മണം പു­റ­ത്തു വ­ന്ന­തു്. ഗ്രൗ­ണ്ടിൽ ര­ണ്ടു് ക­സേ­ര­ക­ളും പ്രൊ­ജ­ക്ടർ വെ­ച്ചി­രു­ന്ന മേ­ശ­യും സി­നി­മാ­സാ­മ­ഗ്രി­ക­ളും കു­ഴ­പ്പ­മൊ­ന്നും കൂ­ടാ­തെ­യി­രി­പ്പു­ണ്ടു്. ഗ്രൗ­ണ്ടി­ന്റെ ആ­സ്ബ­സ്റ്റോ­സ് മേ­ലാ­പ്പു് മഞ്ഞു വീണു ഉ­ള്ളി­ലേ­ക്കു തള്ളി എ­പ്പോൾ വേ­ണ­മെ­ങ്കി­ലും അ­റ്റു­വീ­ഴാ­വു­ന്ന നി­ല­യി­ലാ­ണു്. ന­ട­ന്നു് മെ­സ്ഹാ­ളി­നു സ­മീ­പ­മെ­ത്തി. അവിടെ പ­ട്ടാ­ള­ക്കാ­രെ ആ­രെ­യും ക­ണ്ടി­ല്ല. തു­ടർ­ന്നു് ന­ട­ന്നു ന­ട­ന്നു് പ്ര­വേ­ശ­ന ക­വാ­ട­ത്തി­ലെ­ത്തി. കാവൽ നിൽ­ക്കു­ന്ന പ­ട്ടാ­ള­ക്കാർ എന്നെ വേഗം തി­രി­ച്ച­റി­ഞ്ഞു. തലേ ദിവസം കി­ട­ന്ന ഡോർ­മെ­റ്റ­റി­യിൽ പോയി കു­ളി­ച്ചു് വി­ശ്ര­മി­ക്കാൻ അവർ നിർ­ദേ­ശി­ച്ചു. എ­നി­ക്കു് പോ­ക­ണ­മെ­ന്നു പ­റ­ഞ്ഞ­പ്പോൾ പെ­ട്ടെ­ന്നു പ­റ്റി­ല്ലെ­ന്നും ക്യാ­മ്പ് മേ­ധാ­വി വ­ന്നി­ട്ടു തീ­രു­മാ­നി­ക്കാ­മെ­ന്നും പ­ട്ടാ­ള­ക്കാർ പ­റ­ഞ്ഞു. ഇ­ന്ന­ലെ എ­ന്താ­ണു­ണ്ടാ­യ­തെ­ന്നു് അ­വ­രോ­ടു ചോ­ദി­ച്ചു. എ­ല്ലാം വി­ശ­ദ­മാ­യി പി­ന്നീ­ടു് പ­റ­യാ­മെ­ന്നാ­യി. അ­വ­സാ­നം ഞാൻ ഡോർ­മെ­റ്റ­റി­യി­ലെ­ത്തി മു­റി­വു­കൾ കഴുകി കു­ളി­ച്ചു് കി­ട­ന്നു­റ­ങ്ങി. മ­ണി­ക്കൂ­റു­കൾ ഉ­റ­ങ്ങി­ക്കാ­ണ­ണം. ശ­ബ്ദ­വും കോ­ലാ­ഹ­ല­വും കേ­ട്ടാ­ണു­ണർ­ന്ന­തു്. ഡോർ­മെ­റ്റ­റി­യിൽ പ­ട്ടാ­ള­ക്കാർ നി­റ­ഞ്ഞി­രി­ക്കു­ന്നു. ചിലർ കു­ളി­ക്കാൻ പോ­കു­ന്നു. മറ്റു ചിലർ കുളി ക­ഴി­ഞ്ഞു് വ­സ്ത്രം മാ­റ്റു­ന്നു. എന്നെ കൂ­ട്ടി­ക്കൊ­ണ്ടു വന്ന പ­ട്ടാ­ള­ക്കാ­രൻ പെ­ട്ടെ­ന്നു് പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തോ­ടെ എ­നി­ക്കു് സ­മാ­ധാ­ന­മാ­യി. എ­ണീ­റ്റു് അ­ടു­ത്തു ചെ­ന്നു് ഇ­ന്ന­ലെ എ­ന്താ­ണു് സം­ഭ­വി­ച്ച­തെ­ന്നാ­രാ­ഞ്ഞു. അതൊരു തീ­വ്ര­വാ­ദി ആ­ക്ര­മ­ണ­മാ­യി­രു­ന്നു. 50 പേ­ര­ട­ങ്ങു­ന്ന സംഘം. ന­മ്മു­ടെ എ­ട്ടു­പേർ മ­രി­ച്ചു. അവർ മു­പ്പ­തു­പേ­രും. 20 പേരെ ജീ­വ­നോ­ടെ പി­ടി­ച്ചു് കെ­ട്ടി­യി­ട്ടു­ണ്ടു്. അയാൾ പതിവു സംഭവം എന്ന മ­ട്ടിൽ പ­റ­ഞ്ഞു. എ­വി­ടെ­യാ­ണു് അവരെ കെ­ട്ടി­യി­ട്ടി­രി­ക്കു­ന്ന­തു? നി­ല­വ­റ­യിൽ, ഭാ­വ­ഭേ­ദ­മി­ല്ലാ­തെ അയാൾ പ­റ­ഞ്ഞു. ഇവിടെ നി­ല­വ­റ­യു­ണ്ടോ? സൈനിക ക്യാ­മ്പു­കൾ­ക്കെ­ല്ലാം ഭൂഗർഭ അ­റ­ക­ളു­ണ്ടാ­കും എ­ന്ന­റി­യി­ല്ലേ—അയാൾ ചോ­ദി­ച്ചു. ഇല്ല, ആ­ദ്യ­മാ­യാ­ണു് സൈനിക ക്യാ­മ്പ് കാ­ണു­ന്ന­തെ­ന്നു് ഞാൻ പ്ര­തി­ക­രി­ച്ചു. അവരെ ഇനി എന്തു ചെ­യ്യും. അ­തെ­ല്ലാം മു­ക­ളി­ലു­ള്ള­വ­രാ­ണു് തീ­രു­മാ­നി­ക്കു­ന്ന­തെ­ന്നു് പ­ട്ടാ­ള­ക്കാ­രൻ പ­റ­ഞ്ഞു. എ­നി­ക്കു പോ­ക­ണ­മെ­ന്ന ആ­വ­ശ്യം അ­യാ­ളു­ടെ മു­ന്നിൽ വെ­ച്ചു. പെ­ട്ടെ­ന്നു് പോകാൻ പ­റ്റി­ല്ല. മാ­ത്ര­വു­മ­ല്ല ക്യാ­മ്പ് മേ­ധാ­വി നി­ങ്ങ­ളെ കാ­ണ­ണ­മെ­ന്നും പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തോ­ടു് പ­റ­ഞ്ഞു് പോ­കാ­നു­ള്ള അ­നു­മ­തി വാ­ങ്ങി­ത്ത­ര­ണ­മെ­ന്നു് പ­ട്ടാ­ള­ക്കാ­ര­നോ­ടു് കെ­ഞ്ചി നോ­ക്കി. ഇ­തി­ന­ക­ത്തു വന്ന ഒ­രാ­ളു­ടെ കാ­ര്യ­ത്തിൽ അ­ന്തി­മ തീ­രു­മാ­നം അ­ദ്ദേ­ഹ­ത്തി­ന്റേ­താ­ണു്. സൈ­നി­ക­നാ­യാ­ലും തീ­വ്ര­വാ­ദി­യാ­യാ­ലും സ­ന്ദർ­ശ­ക­നാ­യാ­ലും സിനിമ പ്ര­ദർ­ശി­പ്പി­ക്കാൻ വ­ന്ന­യാ­ളാ­യാ­ലും ആ­രാ­യാ­ലും—പ­ട്ടാ­ള­ക്കാ­രൻ ഓർ­മി­പ്പി­ച്ചു. ആദ്യം കാ­ണു­മ്പോൾ പ­ട്ടാ­ള­ക്കാ­ര­ന്റെ മു­ഖ­ത്തു­ണ്ടാ­യി­രു­ന്ന ആർ­ദ്ര­ത­യും ക­രു­ണ­യും പൂർ­ണ­മാ­യും വ­റ്റി­യി­ട്ടു­ണ്ടു്.

ക­ഴി­ഞ്ഞ രാ­ത്രി ആ­ക്ര­മി­ച്ച തീ­വ്ര­വാ­ദി സം­ഘ­ത്തിൽ­പെ­ട്ട മ­റ്റൊ­രു കൂ­ട്ടം മു­മ്പൊ­രി­ക്കൽ ക്യാ­മ്പിൽ നി­ന്നു് സൈ­നി­ക­രെ ത­ട്ടി­ക്കൊ­ണ്ടു പോയി വ­ധി­ച്ച കാ­ര്യം പ­ട്ടാ­ള­ക്കാ­രൻ എ­ന്നോ­ടു് പ­റ­ഞ്ഞു. ഇ­ക്കു­റി­യും അ­താ­യി­രു­ന്നു അ­വ­രു­ടെ ല­ക്ഷ്യം. ക­ഴി­ഞ്ഞ തവണ ത­ട്ടി­ക്കൊ­ണ്ടു പോയ സൈ­നി­കർ­ക്കു­വേ­ണ്ടി അ­തിർ­ത്തി­യിൽ വ്യാ­പ­ക­മാ­യ തി­ര­ച്ചിൽ ന­ട­ത്തി­യി­രു­ന്നു. അ­വ­സാ­നം മ­ഞ്ഞു­വീ­ണു കി­ട­ക്കു­ന്ന മ­ല­നി­ര­ക­ളിൽ അ­വ­യ­വ­ങ്ങൾ പ­ല­യി­ട­ത്താ­യി വെ­ട്ടി­യി­ട്ട നി­ല­യിൽ മൃ­ത­ദേ­ഹ­ങ്ങൾ ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു. എന്റെ ഏ­റ്റ­വും അ­ടു­ത്ത ച­ങ്ങാ­തി­യു­ടെ വെ­ട്ടി­യെ­ടു­ത്ത തല മ­ഞ്ഞിൽ പൂ­ഴ്ത്തി­വെ­ച്ചി­രു­ന്നു. കാ­ലു­കൾ ഒ­രി­ട­ത്തും കൈകൾ മ­റ്റൊ­രി­ട­ത്തും. മ­ഞ്ഞിൽ കി­ട­ന്ന­തി­നാൽ ദി­വ­സ­ങ്ങ­ളോ­ളം ക­ഴി­ഞ്ഞു് കി­ട്ടി­യ അ­വ­യ­വ­ങ്ങൾ ചീ­ഞ്ഞി­രു­ന്നി­ല്ല. പ­തി­നാ­ലു പേ­രെ­യാ­ണു് അ­ന്ന­വർ മഞ്ഞു കു­ഴി­യിൽ ദി­വ­സ­ങ്ങ­ളോ­ളം കി­ട­ത്തി കൊ­ന്ന­തു്. മ­രി­ച്ചു­വെ­ന്നു­റ­പ്പാ­യ­പ്പോൾ അ­വ­യ­വ­ങ്ങൾ വെ­ട്ടി­യെ­ടു­ത്തു് മ­ഞ്ഞു­മ­ല­യിൽ പ­ല­യി­ട­ത്താ­യി വിതറി. പെ­റു­ക്കി­യെ­ടു­ത്തു് തു­ന്നി­ക്കെ­ട്ടി­യാ­ണു് മൃ­ത­ദേ­ഹ­ങ്ങൾ ഓ­രോ­രു­ത്ത­രു­ടെ വീ­ടു­ക­ളി­ലേ­ക്കു് അ­യ­ച്ച­തു്—അയാൾ കി­ത­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു.

ഏ­താ­യാ­ലും നി­ങ്ങൾ പോയി ക്യാ­മ്പ് മേ­ധാ­വി­യെ കാണൂ. പ­ട്ടാ­ള­ക്കാ­രൻ നിർ­ദേ­ശി­ച്ചു. ഉ­റ­ക്ക­ച്ച­ട­വു മാ­യ്ക്കാൻ മുഖം ന­ന്നാ­യി കഴുകി. വ­സ്ത്രം അ­ണി­ഞ്ഞു് ഞാൻ മേ­ധാ­വി­യെ­ക്കാ­ണാൻ പോയി.

images/muzafer-tt-10-new.png

എന്നെ പോകാൻ അ­നു­വ­ദി­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തോ­ട­ഭ്യർ­ഥി­ച്ചു. സി­നി­മാ പ്ര­ദർ­ശ­നം പൂർ­ത്തി­യാ­യി­ല്ല­ല്ലോ, അ­തി­നു­ശേ­ഷം പോ­കാ­മെ­ന്നാ­യി അയാൾ. വെ­ടി­യൊ­ച്ച­കൾ­ക്കി­ട­യിൽ, ഭ­യ­ന്നു വി­റ­ച്ചു ക­ഴി­യു­ക എ­ന്നെ­പ്പോ­ലെ ഒരു പാ­വ­ത്തി­നു മ­ര­ണ­തു­ല്യ­മാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തെ ധ­രി­പ്പി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും അ­തൊ­ന്നും ഏ­ശി­യി­ല്ല. തൽ­ക്കാ­ലം നി­ങ്ങൾ ഭ­ക്ഷ­ണം ക­ഴി­ച്ചു് വി­ശ്ര­മി­ക്കു­ക. പോ­കാ­നാ­കു­മ്പോൾ ഞാൻ പറയും. ഗ്രൗ­ണ്ടിൽ കി­ട­ക്കു­ന്ന നി­ങ്ങ­ളു­ടെ സാ­ധ­ന­സാ­മ­ഗ്രി­കൾ എ­ടു­ത്തു് കൊ­ണ്ടു പോയി ഡോർ­മെ­റ്റ­റി­യിൽ വെ­ക്കു­ക. എന്റെ അ­നു­മ­തി­യി­ല്ലാ­തെ പു­റ­ത്തു് ക­ട­ക്കാൻ ശ്ര­മി­ക്ക­രു­തു്, അ­ങ്ങി­നെ വ­ല്ല­തു­മു­ണ്ടാ­യാൽ പ്ര­ത്യാ­ഘാ­തം ഗു­രു­ത­ര­മാ­യി­രി­ക്കും—അല്പം ശബ്ദം ഉ­യർ­ത്തി­യാ­ണു് ക്യാ­മ്പ് മേ­ധാ­വി അ­ങ്ങി­നെ പ­റ­ഞ്ഞ­തു്. ഗ്രൗ­ണ്ടിൽ പോയി സാ­ധ­ന­സാ­മ­ഗ്രി­കൾ ത­ല­ച്ചു­മ­ടാ­യി ഡോർ­മെ­റ്റ­റി­യി­ലെ­ത്തി­ച്ചു. ഇവിടെ കു­ടു­ങ്ങു­മോ ദൈവമേ എന്നു ഭ­യ­ന്നു് ഇ­ട­വേ­ള­ക­ളി­ല്ലാ­തെ ഞാൻ വി­റ­ച്ചു കൊ­ണ്ടി­രു­ന്നു.

ക്യാ­മ്പി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്ന പ­ട്ടാ­ള­ക്കാ­രൻ എന്നെ ആ­ശ്വ­സി­പ്പി­ച്ചു. ചു­റ്റു­പാ­ടു­കൾ ശാ­ന്ത­മാ­യ ശേഷം നി­ങ്ങ­ളെ സു­ര­ക്ഷി­ത­മാ­യി തി­രി­ച്ച­യ­ക്കാ­മെ­ന്നേ അ­ദ്ദേ­ഹം ക­രു­തി­യി­ട്ടു­ണ്ടാ­കൂ. കു­റ­ച്ചു­ദി­വ­സ­ങ്ങൾ കാ­ത്തി­രി­ക്കേ­ണ്ടി വരും. അ­ത്ര­യേ­യു­ള്ളൂ. പ­ട്ടാ­ള­ക്കാ­രെ ആ­ന­ന്ദി­പ്പി­ക്കാൻ വന്ന ഒരാളെ സം­ര­ക്ഷി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു് ബാ­ധ്യ­ത­യു­ണ്ടു്. അ­തി­നാൽ കാ­ത്തി­രി­ക്കു­ക—പ­ട്ടാ­ള­ക്കാ­രൻ സി­നി­മ­ക­ളി­ലെ നായകർ കാ­മു­കി­മാ­രെ ഉ­പ­ദേ­ശി­ക്കു­ന്ന­തു­പോ­ലെ മൃ­ദു­വാ­യി പ­റ­ഞ്ഞു. നി­ല­വ­റ­ക­ളിൽ ക­ഴി­യു­ന്ന­വ­രു­ടെ നില എ­ന്താ­ണു്—ഞാൻ ചോ­ദി­ച്ചു. അ­വർ­ക്കു് ഭ­ക്ഷ­ണ­വും വെ­ള്ള­വും കൊ­ടു­ക്കു­ന്നി­ല്ല. കു­റ­ച്ചു­ദി­വ­സം അ­ങ്ങി­നെ­യി­ടാ­നാ­ണു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്. തു­ടർ­ന്നു­ള്ള ശിക്ഷ അ­ദ്ദേ­ഹം തീ­രു­മാ­നി­ക്കും—പ­ട്ടാ­ള­ക്കാ­രൻ പ­റ­ഞ്ഞു. അവരെ കാണാൻ പ­റ്റു­മോ? ആ­കാം­ക്ഷ അ­ട­ക്കാ­നാ­കാ­തെ ഞാൻ ചോ­ദി­ച്ചു. ഇല്ല, നി­ല­വ­റ­യിൽ അ­ദ്ദേ­ഹ­വും അം­ഗ­ര­ക്ഷ­ക­രു­മ­ല്ലാ­തെ മ­റ്റാ­രും പ്ര­വേ­ശി­ക്ക­രു­തെ­ന്നു­ത്ത­ര­വു­ണ്ടു്. അ­ത്ത­രം കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചോർ­ത്തു് ഉ­റ­ക്കം ക­ള­യാ­തി­രി­ക്കു­ക. ഭ­ക്ഷ­ണം ക­ഴി­ച്ചു് വി­ശ്ര­മി­ക്കു­ക­യോ ഉ­റ­ങ്ങു­ക­യോ ചെ­യ്യു­ക. പ­ട്ടാ­ള­ക്കാ­രൻ പ­റ­ഞ്ഞു. അ­നു­സ­രി­ക്കു­ക­യ­ല്ലാ­തെ മറ്റു മാർ­ഗ­മി­ല്ലെ­ന്നു് ഇ­തി­നോ­ട­കം മ­ന­സ്സി­ലാ­യ­തി­നാൽ വ­ഴ­ങ്ങാൻ ഞാൻ പ­ഠി­ച്ചു തു­ട­ങ്ങി­യി­രു­ന്നു.

images/muzafer-tt-18-new.png

ദി­വ­സ­ങ്ങ­ളോ­ളം ഭ­ക്ഷ­ണം ക­ഴി­ച്ചും വി­ശ്ര­മി­ച്ചും ഉ­റ­ങ്ങി­യും ക­ഴി­ഞ്ഞു­പോ­ന്നു. ഇ­ങ്ങി­നെ­യു­ള്ള ദി­വ­സ­ങ്ങൾ മു­മ്പൊ­രി­ക്ക­ലും ജീ­വി­ത­ത്തി­ലു­ണ്ടാ­യി­ട്ടി­ല്ലാ­ത്ത­താ­ണു്. കൂ­ടു­തൽ ഉ­ണ്ടും ഉ­റ­ങ്ങി­യും വി­ശ്ര­മി­ച്ചും ഒരു തരം മ­ന്ദി­പ്പു് ബാ­ധി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. ദി­വ­സ­ങ്ങൾ എത്ര ക­ഴി­ഞ്ഞു­പോ­യി­രി­ക്കു­മെ­ന്നു് നി­ശ്ച­യ­മി­ല്ല. ഒരു ദിവസം രാ­വി­ലെ മേ­ധാ­വി വി­ളി­പ്പി­ച്ചു. അ­ന്നു് മു­ഴു­മി­പ്പി­ക്കാൻ പ­റ്റാ­ത്ത സിനിമ ഇ­ന്നു് രാ­ത്രി വീ­ണ്ടും പ്ര­ദർ­ശി­പ്പി­ക്ക­ണം—അതു ക­ഴി­ഞ്ഞു് നാളെ രാ­വി­ലെ നി­ങ്ങൾ­ക്കു് പോകാം. മേ­ധാ­വി പ­റ­ഞ്ഞു. ആ­ശ്വാ­സ­ത്തോ­ടെ ആ­ജ്ഞാ­നു­വർ­ത്തി­യാ­യി ഞാൻ തല കു­നി­ച്ചു നി­ന്നു. നാളെ രാ­വി­ലെ വീ­ണ്ടും പഴയ ജീ­വി­ത­ത്തി­ലേ­ക്കു മ­ട­ങ്ങാം. പല നാ­ടു­കൾ ചു­റ്റാം. പല തരം മ­ണ്ണി­ന്റെ മ­ണ­ങ്ങൾ ആ­സ്വ­ദി­ക്കാം. പെ­ട്ടെ­ന്നു് ഒ­രു­ണർ­വു് എന്നെ പൊ­തി­യു­ന്ന­താ­യി തോ­ന്നി. ഡോർ­മെ­റ്റ­റി­യിൽ മ­ട­ങ്ങി­യെ­ത്തി പ്രൊ­ജ്ക­ടർ തു­റ­ന്നു് തു­ട­ച്ചു­വെ­ച്ചു. സി­നി­മ­യു­ടെ പ്രി­ന്റ് വെച്ച സ്പൂ­ളു­ക­ളും തു­ട­ച്ചു­വെ­ച്ചു. അ­പ്പോ­ഴാ­ണു് അ­ന്ന­ത്തെ സം­ഭ­വ­ത്തി­നു ശേഷം സാ­ധ­ന­സാ­മ­ഗ്രി­കൾ എ­ടു­ത്ത കൂ­ട്ട­ത്തിൽ സ്ക്രീൻ ഉൾ­പ്പെ­ട്ടി­ട്ടി­ല്ലെ­ന്ന കാ­ര്യം മ­ന­സ്സി­ലാ­യ­തു്. അ­ല്ലെ­ങ്കിൽ എ­ന്തി­ന­തു് അ­ഴി­ച്ചെ­ടു­ക്ക­ണം. ഇ­ന്നു് പ്ര­ദർ­ശ­ന­മു­ള്ള­ത­ല്ലേ—ഞാ­നോർ­ത്തു. പ്ര­ദർ­ശ­ന­മു­ള്ള­തി­നാൽ ഉ­ച്ച­ഭ­ക്ഷ­ണ­ത്തി­നു­ശേ­ഷം പ­തി­വു­പോ­ലെ ഉ­റ­ങ്ങാൻ തോ­ന്നി­യി­ല്ല. ക്യാ­മ്പി­ലേ­ക്കു് എന്നെ കൊ­ണ്ടു വന്ന പ­ട്ടാ­ള­ക്കാ­ര­നെ ഡോർ­മെ­റ്റ­റി­യി­ലും പു­റ­ത്തും തി­ര­ഞ്ഞു­നോ­ക്കി­യെ­ങ്കി­ലും ക­ണ്ടി­ല്ല. യാത്ര ചെ­യ്യാ­നു­ള്ള ഊർ­ജ്ജം സി­ര­ക­ളിൽ ഓളം ത­ല്ലു­ന്നു­ണ്ടു്. വാ­ഹ­ന­ങ്ങ­ളിൽ വ­ള­ഞ്ഞു­പു­ള­ഞ്ഞു­ള്ള യാ­ത്ര­കൾ നാളെ മുതൽ തു­ട­ങ്ങാ­മ­ല്ലോ എന്ന ആ­ഹ്ലാ­ദം എ­നി­ക്കു് പു­തു­ജ­ന്മം തന്ന പോലെ തോ­ന്നു­ക­യാ­ണു്.

images/muzafer-tt-15-new.png

വൈ­കു­ന്നേ­രം നാ­ലു­മ­ണി­യോ­ടെ പ­ട്ടാ­ള­ക്കാർ കൂ­ട്ട­ത്തോ­ടെ ഗ്രൗ­ണ്ട് ല­ക്ഷ്യ­മാ­ക്കി പോ­കു­ന്ന­തു് കണ്ടു. എന്നെ ക്യാ­മ്പി­ലെ­ത്തി­ച്ച പ­ട്ടാ­ള­ക്കാ­ര­നും അ­വ­രു­ടെ കൂ­ട്ട­ത്തി­ലു­ണ്ടു്. ഗ്രൗ­ണ്ടി­ലേ­ക്കു് പോരാൻ അയാൾ ആം­ഗ്യം കാ­ട്ടി. ഓടി അ­യാൾ­ക്കൊ­പ്പം കൂടി എ­ന്താ­ണു് സം­ഭ­വ­മെ­ന്നു് ചോ­ദി­ച്ചു. അ­ട­ങ്ങി നി­ന്നു് എ­ല്ലാം കണ്ടു കൊ­ള്ള­ണ­മെ­ന്നും ചോ­ദ്യ­ങ്ങൾ പാ­ടി­ല്ലെ­ന്നും അയാൾ അ­ട­ക്കി­പി­ടി­ച്ച സ്വ­ര­ത്തിൽ പ­റ­ഞ്ഞു. ഇ­പ്പോൾ പ­ട്ടാ­ള­ക്കാർ ഗ്രൗ­ണ്ടി­നു ചു­റ്റും നിൽ­ക്കു­ക­യാ­ണു്. മൈ­താ­ന­ത്തി­ന്റെ ഒരു വ­ശ­ത്തു് എന്റെ സി­നി­മാ­സ്ക്രീൻ കു­ഴ­പ്പ­മി­ല്ലാ­തെ നിൽ­ക്കു­ന്നു­ണ്ടു്. ഗ്രൗ­ണ്ടി­ന്റെ മ­ധ്യ­ഭാ­ഗ­ത്തു് അല്പം ഉ­യർ­ത്തി­കെ­ട്ടി­യ ത­ട്ടു­ണ്ടു്. ഒരു ച­ട­ങ്ങി­നു­ള്ള വേ­ദി­പോ­ലെ ത­ട്ടു് ഒ­ഴി­ച്ചി­ട്ടി­രി­ക്കു­ക­യാ­ണു്. പൊ­ടു­ന്ന­നെ ഞങ്ങൾ നിൽ­ക്കു­ന്ന­തി­നി­ട­യി­ലൂ­ടെ മുകൾ ഭാഗം തു­റ­ന്ന ഒരു സൈ­നി­ക­ട്ര­ക്ക് ക­ട­ന്നു വന്നു. ച­ങ്ങ­ല­യിൽ ബ­ന്ധി­ച്ച എ­ല്ലും തോ­ലു­മാ­യി നിൽ­ക്കാൻ കെൽ­പ്പി­ല്ലാ­ത്ത കു­റ­ച്ചു പേ­രാ­ണു് ട്ര­ക്കി­ന്റെ തു­റ­ന്ന ഭാ­ഗ­ത്തു­ള്ള­തു്. ട്ര­ക്ക് ഡ്രൈ­വർ­ക്ക­ടു­ത്തു് മേ­ധാ­വി ഇ­രി­പ്പു­ണ്ടു്. വാഹനം പ­തു­ക്കെ പോ­കു­ന്ന­തി­നാൽ ച­ങ്ങ­ല­യിൽ ബ­ന്ധി­ച്ച­വ­രെ പെ­ട്ടെ­ന്നു് എ­ണ്ണി­നോ­ക്കി. ഇ­രു­പ­തു പേർ. നി­ങ്ങൾ പറഞ്ഞ നി­ല­വ­റ­യിൽ കെ­ട്ടി­യി­ട്ട തീ­വ്ര­വാ­ദി­ക­ളാ­ണോ ഇ­വ­രെ­ന്നു് ഞാൻ പ­ട്ടാ­ള­ക്കാ­ര­നോ­ടു് ചോ­ദി­ച്ചു. അതെ, അയാൾ താ­ഴ്‌­ന്ന ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു.

ഭ­ക്ഷ­ണ­വും വെ­ള്ള­വും കൊ­ടു­ക്കാ­ത്ത­തി­നാ­ലാ­യി­രി­ക്ക­ണം ഇവർ ഇ­ങ്ങി­നെ ശോ­ഷി­ച്ച­തു്. ട്ര­ക്ക് മൈ­താ­ന­മ­ധ്യ­ത്തിൽ നിർ­ത്തി. ഒരു പറ്റം പ­ട്ടാ­ള­ക്കാർ മു­ന്നോ­ട്ടു നീ­ങ്ങി. എ­ല്ലും തൊ­ലി­യു­മാ­യ മ­നു­ഷ്യ­രെ ട്ര­ക്കിൽ നി­ന്നി­റ­ക്കി. ഒരാളെ ത­ട്ടിൽ ക­യ­റ്റി നിർ­ത്തി. അയാൾ അതിൽ നി­ന്നു് താ­ഴേ­ക്കു് ചാടാൻ ശ്ര­മി­ക്കു­ന്ന­തി­നി­ടെ ഒരു പ­ട്ടാ­ള­ക്കാ­രൻ വെ­ടി­വെ­ച്ചു. അയാൾ ആ ത­ട്ടിൽ മ­രി­ച്ചു­വീ­ണു. ബാ­ക്കി­യു­ള്ള­വ­രേ­യും ഇതേ പോലെ വ­ധി­ച്ചു. ഒരു ജ­ഡ­ത്തി­നു­മേൽ മ­റ്റൊ­രു ജഡം വീണു കൊ­ണ്ടി­രു­ന്നു. ജ­ഡ­ങ്ങൾ ത­ട്ടിൽ ചെ­രി­ഞ്ഞ ഗോ­പു­രം പോലെ തോ­ന്നി­ച്ചു.

images/muzafer-tt-16-new.png

ഒന്നു ഞ­ര­ങ്ങാൻ പോലും ക­ഴി­യാ­തെ­യാ­ണു് ഓ­രോ­രു­ത്ത­രും മ­രി­ച്ച­തെ­ന്നു് അല്പം അകലെ നി­ന്നാ­ണെ­ങ്കി­ലും എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നു. ചോര ഉ­റ­ച്ചു­പോ­യ­പോ­ലെ­യാ­യി ഞാൻ. ത­ട്ടി­ന­ടു­ത്തു­ള്ള പ­ട്ടാ­ള സംഘം പിൻ­വാ­ങ്ങി. തു­ടർ­ന്നു് വാ­ളു­ക­ളു­മാ­യി മ­റ്റൊ­രു പറ്റം സൈ­നി­കർ ത­ട്ടി­ന­ടു­ത്തേ­ക്കു് നീ­ങ്ങി. ഓരോ ജ­ഡ­ത്തി­ന്റേ­യും തലയും മ­റ്റു് അ­വ­യ­വ­ങ്ങ­ളും മു­റി­ച്ചു മാ­റ്റി. പ്ര­ത്യേ­കി­ച്ചു് ഭാ­വ­ഭേ­ദ­മൊ­ന്നു­മി­ല്ലാ­തെ­യാ­ണു് സൈ­നി­കർ ഇ­തെ­ല്ലാം ചെ­യ്യു­ന്ന­തു്. നേ­ര­ത്തെ തീ­രു­മാ­നി­ച്ചു­റ­ച്ച­താ­ണു് പ­ട്ടാ­ള­ക്കാർ ചെ­യ്യു­ന്ന­തെ­ന്നു് അ­വ­രു­ടെ നീ­ക്ക­ങ്ങ­ളിൽ നി­ന്നു വ്യ­ക്ത­മാ­യി­രു­ന്നു. എ­ല്ലാം അ­ച്ച­ട­ക്ക­ത്തോ­ടെ­യാ­ണു് അവർ ചെ­യ്തു തീർ­ക്കു­ന്ന­തു്. ഒരു കർഷകൻ വെ­ള്ളം തേ­വു­മ്പോൾ മുഖം എ­ങ്ങി­നെ­യി­രി­ക്കു­മോ അതേ മ­ട്ടാ­ണു് സൈ­നി­കർ­ക്കു്. പെ­ട്ടെ­ന്നു് കൂ­ടു­തൽ സൈ­നി­ക­ട്ര­ക്കു­കൾ മൈ­താ­ന­ത്തി­ലേ­ക്കു് വന്നു. അവർ മൈ­താ­ന­ത്തി­ന്റെ പ­കു­തി­യോ­ളം ട്ര­ക്കിൽ നി­റ­ച്ചു­കൊ­ണ്ടു വന്ന ഹി­മ­ക്ക­ട്ട­കൾ വിതറി. ക്യാ­മ്പി­ലും പ­രി­സ­ര­ങ്ങ­ളി­ലും അ­ന്നു് മ­ഞ്ഞു് പെ­യ്തി­രു­ന്നി­ല്ല. അ­തി­നാൽ തൊ­ട്ട­ടു­ത്തു് മ­ഞ്ഞു­വീ­ഴു­ന്ന സ്ഥ­ല­ങ്ങ­ളിൽ നി­ന്നും കൊ­ണ്ടു വ­ന്ന­താ­യി­രി­ക്ക­ണ­മ­തു്. സൂ­ര്യ­നു് ശക്തി കു­റ­വാ­യി­രു­ന്ന­തി­നാൽ മ­ഞ്ഞു് അ­ലി­യാ­തെ നി­ല്ക്കു­മാ­യി­രി­ക്കും എ­ന്നു് ഞാൻ കരുതി. സൈ­നി­ക­രും ട്ര­ക്കു­ക­ളും പിൻ­വാ­ങ്ങി­യ­പ്പോൾ മൈ­താ­ന­ത്തി­ന്റെ പ­കു­തി­യോ­ളം മഞ്ഞു വീണ പർ­വ്വ­ത­നി­ര­യാ­യി പ­രി­വർ­ത്ത­ന­പ്പെ­ട്ടി­രു­ന്നു. പെ­ട്ടെ­ന്നാ­ണു് മ­റ്റൊ­രു പറ്റം പ­ട്ടാ­ള­ക്കാർ മ­ഞ്ഞിൽ കു­ഴി­യെ­ടു­ത്തു് ഉ­ട­ലു­കൾ അതിൽ കു­ത്ത­നെ നിർ­ത്തി­യ­തു്. മ­റ്റൊ­രു സംഘം ഇ­രു­പ­തു തലകൾ കൃ­ത്രി­മ മഞ്ഞു മലയിൽ പ­ല­യി­ട­ങ്ങ­ളി­ലാ­യി കു­ത്തി നിർ­ത്തി. മ­റ്റൊ­രു സംഘം കൈ­ക­ളും കാ­ലു­ക­ളും കൊ­ണ്ടു് ഗോൾ പോ­സ്റ്റ് മാ­തൃ­ക­കൾ തീർ­ത്തു. മ­ഞ്ഞു­മ­ല­യിൽ മു­ള­ച്ചു­പൊ­ന്തു­മെ­ന്ന മ­ട്ടിൽ തലകൾ നിൽ­ക്കു­ന്ന കാഴ്ച എ­ല്ലാ­വ­രും കാണെ സൂ­ര്യൻ പിൻ­വാ­ങ്ങി. ഇ­രു­ട്ടു് പ­ര­ന്നു.

images/talkies_selection_05a.jpg

സിനിമ പ്ര­ദർ­ശി­പ്പി­ക്കാൻ എ­നി­ക്കു­ത്ത­ര­വു കി­ട്ടി. കൃ­ത്രി­മ മഞ്ഞു മലയെ അ­ഭി­മു­ഖീ­ക­രി­ച്ചാ­ണു് സ്ക്രീൻ കെ­ട്ടി­യി­രി­ക്കു­ന്ന­തു്. സി­നി­മ­യി­ലെ കൂ­ടു­തൽ വെ­ളി­ച്ച­മു­ള്ള ദൃ­ശ്യ­ങ്ങൾ സ്ക്രീ­നിൽ പ­തി­യു­മ്പോൾ മഞ്ഞു മലയിൽ കു­ത്തി­നിർ­ത്തി­യി­രി­ക്കു­ന്ന ത­ല­ക­ളും മ­റ്റു് അ­വ­യ­വ­ങ്ങ­ളും സ്ക്രീ­നിൽ പി­ന്നിൽ നി­ന്നു് നിഴൽ വീ­ഴ്ത്തി­ക്കൊ­ണ്ടി­രു­ന്നു. സി­നി­മ­യിൽ ചാ­പ്ലി­നും കു­ട്ടി­യും ന­ട­ക്കു­ന്ന ദൃ­ശ്യ­ത്തി­നു് ന­ടു­വിൽ രണ്ടു തലകൾ എത്തി നോ­ക്കു­ന്ന­തു പോലെ തോ­ന്നി­യ­തു് എന്നെ ഭ­യ­പ്പെ­ടു­ത്തി. ചാ­പ്ലിൻ ആ തലകൾ കാ­ണു­മോ എന്ന പേ­ടി­യും എ­നി­ക്കു­ണ്ടാ­യി. ചാ­പ്ലിൻ ക­ഴി­ഞ്ഞ ത­വ­ണ­ത്തെ­പ്പോ­ലെ പ­ട്ടാ­ള­ക്കാ­രെ നി­ര­ന്ത­ര­മാ­യി ചി­രി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­വ­രു­ടെ ചി­രി­ക­ളിൽ നി­ന്നു് കാ­ട്ടു­പോ­ത്തു­കൾ ഇ­റ­ങ്ങി വ­രു­ക­യാ­ണെ­ന്നു് ഞാൻ സം­ശ­യി­ച്ചു. അകലെ നി­ന്നു് ക്യാ­മ്പ് ല­ക്ഷ്യ­മാ­ക്കി വീ­ണ്ടും വെ­ടി­യൊ­ച്ച­യെ­ത്തു­മോ എ­ന്നും ഞാൻ ഭ­യ­ന്നു. പ്ര­ദർ­ശ­നം ക­ഴി­ഞ്ഞു് സ്ക്രീൻ അ­ഴി­ച്ചെ­ടു­ക്കാൻ ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. കു­ത്തി­നിർ­ത്തി­യ തലകൾ എന്നെ പേ­രെ­ടു­ത്തു് വി­ളി­ക്കു­മോ എന്ന ഭയം വേ­ട്ട­യാ­ടു­ന്നു­ണ്ടാ­യി­രു­ന്നു. ഉ­റ­ക്കം കി­ട്ടി­യി­ല്ല. അ­തി­രാ­വി­ലെ പോ­ക­ണ­മെ­ന്നു് ഉ­റ­പ്പി­ച്ചി­രി­ക്കു­ക­യാ­ണു്. പോകും മു­മ്പു് ക്യാ­മ്പ് മേ­ധാ­വി­യെ കാ­ണു­ക­യും വേണം. അ­ത്ര­യും രാ­വി­ലെ അ­ദ്ദേ­ഹം ഉ­ണ­രു­മോ എ­ന്നെ­നി­ക്കു­റ­പ്പി­ല്ല. ഏ­താ­യാ­ലും പ­ര­മാ­വ­ധി നേ­ര­ത്തെ പോവുക തന്നെ വേണം. അ­തി­രാ­വി­ലെ കു­ളി­ച്ചൊ­രു­ങ്ങി അ­ദ്ദേ­ഹ­ത്തെ കാണാൻ ചെ­ന്നു. ക­റ­ങ്ങു­ന്ന ക­സേ­ര­യി­ലി­രു­ന്നു് വാ­ക്കി­ടോ­ക്കി­യിൽ അ­ദ്ദേ­ഹം ആ­രു­മാ­യോ സം­സാ­രി­ക്കു­ക­യാ­ണു്.

images/muzafer-tt-17-new.png

എന്നെ ക­ണ്ട­തും മേ­ധാ­വി സം­സാ­രം നിർ­ത്തി. എ­ണീ­റ്റു വ­ന്നു് കൈ തന്നു. പോ­ക്ക­റ്റിൽ നി­ന്നു നോ­ട്ടു­ക­ളും. പ­ട്ടാ­ള­ക്കാർ­ക്കു് ആ­ന­ന്ദ­ത്തി­ന്റെ ചെറിയ ഇ­ട­വേ­ള­കൾ സ­മ്മാ­നി­ച്ച­തി­നാ­ണു് ഈ പണം. ഇവിടെ ന­ട­ന്ന­തും ക­ണ്ട­തും കേ­ട്ട­തു­മെ­ല്ലാം വെറും സി­നി­മാ­ക്ക­ഥ. അ­തി­ന­പ്പു­റ­ത്തു് ഇ­തി­നൊ­ന്നും വ്യാ­ഖ്യാ­ന­മി­ല്ല. സൈ­നി­കർ­ക്കു് ആ­ത്മ­വി­ശ്വാ­സം പകരാൻ ഇ­ത്ത­രം ന­ട­പ­ടി­കൾ അ­നി­വാ­ര്യ­മാ­ണു്. ഊ­മ­യെ­പ്പോ­ലെ ത­ല­യാ­ട്ടി ഞാൻ എ­ല്ലാം കേ­ട്ടു കൊ­ണ്ടു നി­ന്നു. സൈനിക ട്ര­ക്കിൽ സു­ര­ക്ഷി­ത­കേ­ന്ദ്ര­ത്തിൽ എ­ത്തി­ക്കു­മെ­ന്നും അവിടെ നി­ന്നു് തു­ടർ­ന്നു­ള്ള യാത്ര ഇ­ഷ്ടം­പോ­ലെ­യാ­കാ­മെ­ന്നും അയാൾ പ­റ­ഞ്ഞു.

images/muzafer-tt-12-new.png

ഈ സം­ഭ­വ­ത്തി­നു­ശേ­ഷ­വും പ­ല­യി­ട­ത്തും ഞാൻ സി­നി­മ­കൾ പ്ര­ദർ­ശി­പ്പി­ച്ചു. ഇ­പ്പോ­ഴും അതു തന്നെ തു­ട­രു­ക­യാ­ണു്. എ­നി­ക്കു് ഇ­ന്നും അ­തി­നെ­ങ്ങി­നെ സാ­ധി­ക്കു­ന്നു എ­ന്നാ­യി­രി­ക്കും നി­ങ്ങൾ­ക്കു ചോ­ദി­ക്കാ­നു­ണ്ടാ­വു­ക. ജീ­വി­ത­മ­ല്ലേ സു­ഹൃ­ത്തു­ക്ക­ളേ. പക്ഷേ, ഒ­ന്നു­ണ്ടു്, പി­ന്നീ­ടു് ഒ­രി­ക്ക­ലും മ­ഞ്ഞു­പെ­യ്യു­ന്ന ദേ­ശ­ങ്ങ­ളി­ലോ അ­തിർ­ത്തി­പ്ര­ദേ­ശ­ങ്ങ­ളി­ലോ സൈനിക ക്യാ­മ്പു­ക­ളി­ലോ ഞാൻ സി­നി­മ­യു­മാ­യി പോ­യി­ട്ടി­ല്ല. മ­ഞ്ഞു­പെ­യ്യു­ന്നു എ­ന്നു് കേ­ട്ടാൽ തന്നെ ഭയം വന്നു നി­റ­യു­ക­യാ­ണു്.

images/talkies_selection_06.jpg

അ­പൂർ­വ­മ­നു­ഷ്യ­രു­ടെ ആ­ത്മ­ക­ഥ­കൾ കേ­ട്ടെ­ഴു­തു­ന്ന ഒരാൾ എ­ന്നെ­ത്തേ­ടി വ­രു­മെ­ന്നു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­യാ­ളോ­ടു് ഇ­തൊ­ക്കെ­ത്ത­ന്നെ ആ­വർ­ത്തി­ക്കേ­ണ്ടി വരും. എന്റെ ആ­ത്മ­ക­ഥ­യും ച­രി­ത്ര­പു­സ്ക­ത്തി­ന്റെ മ­ട­ക്കു­ക­ളിൽ ഇടം തേ­ട­ട്ടെ. നാളെ ആർ­ക്കെ­ങ്കി­ലും അതു് സി­നി­മ­യാ­ക്ക­ണ­മെ­ന്നു് തോ­ന്നി­യാ­ലോ.

വി. മുസഫർ അ­ഹ­മ്മ­ദ്
images/muzafer.jpg

25 വർഷം പ­ത്ര­പ്ര­വർ­ത്ത­കൻ. മാ­ധ്യ­മം, മ­ല­യാ­ളം ന്യൂ­സ് (ജിദ്ദ) പ­ത്ര­ങ്ങ­ളിൽ. മ­ല­പ്പു­റം ജി­ല്ല­യി­ലെ പെ­രി­ന്തൽ­മ­ണ്ണ സ്വ­ദേ­ശി. യാ­ത്രാ വി­വ­ര­ണ­ത്തി­നു് 2010-ൽ ‘മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ’ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം. കെ. വി. സു­രേ­ന്ദ്ര­നാ­ഥ് പു­ര­സ്ക്കാ­രം (മ­രു­മ­ര­ങ്ങൾ), കമലാ സു­ര­യ്യ പ്ര­തി­ഭാ പു­ര­സ്ക്കാ­രം (മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ) എ­ന്നി­വ­യും ല­ഭി­ച്ചു. കേ­ന്ദ്ര സാം­സ്ക്കാ­രി­ക വ­കു­പ്പി­ന്റെ സീ­നി­യർ ഫെ­ല്ലോ­യാ­യി­രു­ന്നു. മ­രു­ഭൂ­മി­യു­ടെ ആ­ത്മ­ക­ഥ കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി ബിരുദ വി­ദ്യാർ­ത്ഥി­കൾ­ക്കു് പാ­ഠ­പു­സ്ത­ക­മാ­യി­രു­ന്നു. അ­റേ­ബ്യൻ മരുഭൂ യാ­ത്ര­ക­ളു­ടെ ഇം­ഗ്ലീ­ഷ് പു­സ്ത­കം ‘ക്യാ­മൽ­സ് ഇൻ ദ സ്കൈ’ ഓ­ക്സ്ഫ­ഡ് യൂ­ണി­വേ­ഴ്സി­റ്റി പ്രസ് ഇ­ന്ത്യ പ്ര­സി­ദ്ധീ­ക­രി­ച്ചു.

ചി­ത്രീ­ക­ര­ണം: ജി. രജീഷ്, അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്

Colophon

Title: Turing Talkies (ml: ടൂ­റി­ങ് ടാ­ക്കീ­സ്).

Author(s): V. Muzafer Ahamed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-03.

Deafult language: ml, Malayalam.

Keywords: Short Story, V. Muzafer Ahamed, Turing Talkies, വി. മുസഫർ അ­ഹ­മ്മ­ദ്, ടൂ­റി­ങ് ടാ­ക്കീ­സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Storm in the Rocky Mountains, Mt. Rosalie, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.