images/PaulGauguin_FaaLheihe.jpg
Faa lheihe, a painting (details) by Paul Gauguin (1848–1903).
അയാൾ

എലികൾ നഗരത്തെ ആക്രമിച്ചു.

സ്ക്കൂൾ കുട്ടികളുടെ പുസ്തകസഞ്ചികളിലും വീട്ടമ്മമാരുടെ പാത്രശേഖരങ്ങളിലും ഫാക്ടറികളിലും സർക്കാരാപ്പീസുകളിലും കടന്നുവന്ന് അവ ജനങ്ങളുടെ മനസ്സ് വ്യാകുലപ്പെടുത്തി.

വൃദ്ധന്മാരുടെ മുറികളിൽനിന്നും രാത്രികാലങ്ങളിൽ ഭീതിദമായ രോദനങ്ങളുയർന്നു. കന്യകമാരുടെ ഉറക്കങ്ങളിൽ കയറി അവരുടെ സ്വപ്നങ്ങളിൽ പങ്കുചേർന്നു. അടുത്തനാൾ പുലർച്ചെ അവരുടെ കണ്ണിലെ വെള്ളയിൽ തെളിഞ്ഞ കരിവാളിപ്പുകൾക്ക് എലിയുടെ ആകൃതിയായിരുന്നു. രതിസ്വപ്നങ്ങൾക്കുശേഷം മാറിടങ്ങളിൽ തെളിഞ്ഞുവന്ന എലിയുടെ ദന്തക്ഷതങ്ങൾ അവരെ നഷ്ടബോധത്തിന്റെ ദുഃഖത്തിലാഴ്ത്തി. സർക്കാരാപ്പീസിലെ ബ്യൂറോക്രാറ്റൂകളുടെ വലിയ കോട്ടുകളിൽ എലികൾ പതിയിരുന്ന് പൊതുജനങ്ങളുടെ കൈക്കൂലി നിറയേണ്ട കീശകളിൽ ദ്വാരമുണ്ടാക്കി. അവരുടെ ദാമ്പത്യ ബന്ധങ്ങളും എലികൾ കടിച്ചുകീറി അനുക്രമമായി തകർച്ചയിലെത്തിച്ചു. ഹർഷോന്മാദങ്ങളായ രാത്രികൾ ജീർണ്ണിച്ച് ഉൽകണ്ഠയുടെയും ഭയത്തിന്റെയും ഉഷ്ണമേഖലയായിക്കഴിഞ്ഞപ്പോൾ നിശാക്ലബ്ബുകളും മ്യൂസിക്കും ഡാൻസും നഗരവീഥികളിൽ മരിച്ചുകിടന്നു. രാത്രിയുടെ വിവിധയാമങ്ങളിൽ ഉണർന്നിരുന്നു നെടുവീർപ്പിടുന്ന പുതിയ സമൂഹം ഉദയം ചെയ്തു. അവരുടെ നെടുവീർപ്പുകളിൽനിന്നും സമയമളക്കാനും മോഹഭംഗങ്ങളിൽനിന്നും നിദ്രയുടെ ആഴം നിർണ്ണയിക്കാനും സാദ്ധ്യമാകുമെന്നായി. സ്വപ്നം കാണാൻ പോലും കഴിവില്ലാതായ നഗരത്തിന് രാത്രിയുടെ അശാന്തിയിൽനിന്നും രക്ഷപ്പെടാൻ പകലുറക്കത്തിനു കീഴടങ്ങേണ്ടിവന്നു.

രാത്രിയിലെ ഇണചേരലുകളുടെ സുരക്ഷിതത്വം എലികൾ പൊളിച്ചുമാറ്റിയപ്പോൾ വിദ്വേഷത്തിന്റെയും അസംതൃപ്തിയുടേയും മേഖലയിലേയ്ക്ക് നഗരം ചുരുങ്ങി. തടാകങ്ങളിൽ പരൽമീനുകൾ കഥ പറയാൻ മറന്ന് ചേതനയറ്റ് വന്ധ്യമായ രാവുകളെ നോക്കിക്കിടന്നു.

പിന്നെ,

ശിശുജനനങ്ങൾ കുറഞ്ഞുവന്നപ്പോൾ നഗരത്തിൽ പുതിയ ഈറ്റില്ലങ്ങളുയർന്നു. അവയ്ക്കുള്ളിൽ എലികൾ പെറ്റുപെരുകി. രണ്ടാം തലമുറക്കാർക്കും അവരുടെ പിൻഗാമികൾക്കും ക്രമേണ വലിപ്പമേറി. ഭീമാകാരന്മാരായ എലികളുടെ തലമുറ ഏറെ താമസിയാതെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു. അവർ പകലിനെ കൂസാതെ ഉന്നതങ്ങളായ മലകളിലും വൃക്ഷങ്ങളിലും പാർപ്പിടമൊരുക്കുകയും കണ്ണാടി ജനാലകളിൽ താവളമുറപ്പിച്ച് നഗരത്തിന്റെ പകൽ വെളിച്ചത്തെ ഏറെക്കുറെ അരിച്ചു മാറ്റുകയും ചെയ്തു.

തുടർന്ന് പകലറുതികളിലെ അരണ്ടവെളിച്ചത്തിൽ നടന്ന കാമുകസമാഗമങ്ങളിൽ കുപ്പിവളകളുടെ ഗദ്ഗദം നിലച്ചു. അവരുടെ കാലടികളിൽ ഞെരിഞ്ഞമരുന്ന മണൽത്തരികൾ ശോകമൂകമായി. അവരുടെ നിശ്ശബ്ദമായ മൊഴികളിൽ എലികളുടെ ദുർഗ്ഗന്ധം വമിച്ചു. പുൽപ്പരപ്പിലൂടെ ഒഴുകി വരുന്ന കാറ്റിലെ കമിതാക്കളുടെ കാതരനാദത്തിൽ എലികളുടെ എകതാനമായ മൂളിക്കരച്ചിൽ കുമിഞ്ഞുക്കൂടി. ഭാര്യാഭർത്താക്കന്മാരുടെയിടയിൽ എലികളുടെ തീക്ഷ്ണമായ നോട്ടം മതിലുകൾ നിർമ്മിച്ചു. ഉറക്കവും ദുഃഖവും സന്തോഷവും നഷ്ടപ്പെട്ട മനുഷ്യക്കോമരങ്ങൾ വാവലുകളെപ്പോലെ അചേതനവസ്തുക്കളായി പകലുകളിലും കുരുടരെപ്പോലെ രാത്രിയിലും നട്ടംതിരിഞ്ഞു. സ്വയം പരിത്യജിച്ച ഈ സമൂഹത്തിന്റെ മുഖത്ത് ഭയാനകത്തിന്റെ കറുപ്പും ബീഭൽസത്തിന്റെ നീലയും മാത്രം കാണപ്പെട്ടു. ഭയന്നു കറുത്തവർ എലികളെപ്പോലെ നാലുകാലിൽ നടന്നുതുടങ്ങി; അവയുടെ ശബ്ദത്തിൽ സംസാരിക്കാനും. നഗരത്തിന്റെ ഭരണം കയ്യടക്കിയിരുന്ന ഹിറ്റ്ലേറിയൻ ഭരണകൂടം ഉദ്യോഗക്കയറ്റം നൽകി അവരെ ഔന്നത്യത്തിലെത്തിച്ചു.

നീലിച്ച മുഖവുമായി അലഞ്ഞുതിരിഞ്ഞവർക്ക് ഉറക്കം ഒരു മരീചികയായിരുന്നു. കാലങ്ങളിലൂടെ അതിനെ പിന്തുടർന്ന അവർ ഉറക്കത്തിൽ വഴുതിവീഴുമ്പോൾ എലികളവരുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. അവരിൽ ചിലരുടെ ജനനേന്ദ്രിയങ്ങളാക്രമിച്ച് നപുംസകരുടെ ഒരു പുതിയ സമൂഹത്തെ രൂപപ്പെടുത്തി. ഭരണകൂടമാകട്ടെ ഈ നപുംസകരെ തേടിപ്പിടിച്ച് അധികാരം കയ്യാളുന്ന ബ്യൂറോക്രാറ്റിക്ക് പദവിയിലവരോധിച്ചു. ഇന്ദ്രിയങ്ങളുടെ ദൗർബല്യമില്ലാത്ത ഇവർക്ക് ക്രൂരവും കാര്യക്ഷമവുമായ വൃകഭരണം നടപ്പിലാക്കാൻ കഴിഞ്ഞു.

അപ്പോഴേയ്ക്കും പുതുതായ് നിലവിൽ വന്ന എലികളുടെ തലമുറ മനുഷ്യരോളം പോന്നവരായിരുന്നു. അവർ ധാർഷ്ട്യത്തോടെ മനുഷ്യരെ പിന്തള്ളി അവരുടെ ജീവിതം കയ്യടക്കി. അവരുടെ ശയനഗൃഹങ്ങളും ഓർമ്മകളും നിശ്വാസങ്ങളും ഒക്കെ. അങ്ങനെ നഗരത്തിലെ വിഭവങ്ങൾ ചൂഷണംചെയ്യാൻ കെല്പുള്ളവരായപ്പോൾ ബ്യൂറോക്രാറ്റുകൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ എലികളുടേതായി മാറി. അവയിൽ എലികളുടെ സംഖ്യയും അവരുടെ ഭക്ഷണക്രമങ്ങളും അവർ തിന്നുതീർത്ത ഭക്ഷ്യപദാർത്ഥങ്ങളുടെ തോതും നിറഞ്ഞു.

ഇത് എലികളുടെ നഗരമാണ്.

നഗരത്തിലെ ജനങ്ങളുടെ അന്യവൽക്കരണം അങ്ങനെ പൂർത്തിയായി.

ഇവിടെ അയാൾ അയാൾക്കുതന്നെ അന്യനായിരുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന അഭിശപ്തമായ കുറെ ഓർമ്മകളുടെ തടവറയ്ക്കുള്ളിൽക്കഴിയവേയാണ് അയാൾക്കാദ്യമായി അന്യവൽക്കരണമുണ്ടായത്. ഒരന്തർമുഖന് ലബ്ധമാകുന്ന സ്വകാര്യമായ ആലസ്യം അയാളിലും ഒരളവുവരെ കടന്നുകൂടി നിഷ്ക്കളങ്കമായ വശ്യത ആ മുഖത്തിനേല്പിച്ചിരുന്നു. ആകാശത്തിന്റെ വിശാലമായ പരപ്പിലേയ്ക്ക് അവിരാമമായി നോക്കിയിരിക്കുന്ന അയാളുടെ കണ്ണിണകളിൽ പ്രാചീനമായ ദുഃഖ രേഖകളോടൊപ്പം അസ്വാസ്ഥ്യത്തിന്റെ നീലിമയും ഉണ്ടായിരുന്നു. അതിനാലാവണം അയാളെന്നും ഏകനായി, അന്യനായിക്കഴിഞ്ഞത്.

എന്തെന്നാൽ,

സമൂഹം അയാളെ തികച്ചും ഒരന്യനായാണ് കണ്ടത്. വ്യക്തിയുടേയും വസ്തുവിന്റേയും ഇടയ്ക്ക് പണിതീരുന്ന നിയമങ്ങളുടെ അനേകായിരം വേലിക്കെട്ടുകളിൽ തളച്ചിടാൻ പറ്റാത്തവനായി. മാമൂലുകളെന്ന മിഥ്യയിൽ കുരുങ്ങാത്ത മത്സ്യമായി, അല്ലെങ്കിൽ സമൂഹത്തെത്തള്ളിപ്പറയാൻ കെൽപ്പുള്ള ഒരേകാന്തപഥികനായി. അതുകൊണ്ടുതന്നെ അവരയാളെ ഒരു മാതൃമരണത്തിനും പിതൃഹത്യയ്ക്കുമിടയ്ക്ക് സ്ഥാപിച്ച് അയാൾ എന്ന ഓർമ്മകളിൽ നിന്നും രക്ഷതേടി. ജന്മാന്തരങ്ങളിലൂടെ കടന്നുവന്ന അയാൾ പ്രതീകാത്മകമായ പിതൃഹത്യയിലൂടെയും ദേഹത്യാഗത്തിലൂടെയും മാത്രമേ അനശ്വരത കൈവരിക്കാൻ സാധ്യമാവൂ എന്ന് ഗ്രഹിച്ചിരുന്നു. ആ അറിവോടെ അയാൾ പറഞ്ഞമൊഴികൾ സമൂഹത്തിന് കേൾക്കാനിമ്പമുള്ളതും ഉൾക്കൊള്ളാൻ സാധിക്കുന്നതുമായിരുന്നില്ല.

പണ്ടുതന്നെ എഴുതിവയ്ക്കപ്പെട്ട സൂര്യനിൽനിന്നുത്ഭവിച്ച പുരുഷനിൽനിന്നും ചന്ദ്രനിൽനിന്നും ഉത്ഭവിച്ച സ്ത്രീയിൽനിന്നും തന്നെയാണ് അയാളും ജനിച്ചത്. മനസ്സിലെ നിയമങ്ങളും ചലനങ്ങളും ദൈർഘ്യവും കാലമായി രൂപാന്തരപ്പെട്ടപ്പോൾ താൻ ചുരുങ്ങിക്കഴിഞ്ഞ ചിപ്പിക്കുള്ളിൽ അയാളൊരു തുള്ളിജലമായിമാറി.

അതായിരുന്നു അയാളുടെ സ്വകാര്യ ദുഃഖം.

അതിലൂടെ അയാൾ നഗരത്തെ നോക്കിക്കണ്ടു. ഹിറ്റ്ലേറിയൻ ഭരണകൂടത്തിന്റെ കുടക്കീഴിൽ ആയിരക്കണക്കിന് എലികൾ അധികാരം കയ്യാളുന്നതയാളറിഞ്ഞു. തീപാറുന്ന നോട്ടവും ദയയില്ലാത്ത മുഖവുമായി നഗരജീവിതത്തെത്താറുമാറാക്കിയ അവരെക്കണ്ടയാൾ നടുങ്ങി. അതയാൾക്ക് പുതിയൊരുൾക്കാഴ്ച നൽകി. ഭരണക്കൂടത്തിന്റെ ഈ ജൈവായുധത്തെ നശിപ്പിക്കേണ്ടത് തന്റെ നിയോഗമായതിനാൽ അതിലേക്കായി അയാളുടെ അന്വേഷണം. അയാളുടെ മനസ്സും ചിന്തകളും എലികൾ കീഴ്പ്പെടുത്തിക്കഴിഞ്ഞു.

അപ്പോൾ,

ദീർഘകാലത്തെ പ്രവാസത്തിനുശേഷം അയാളിലെ അപരൻ നിശ്ശബ്ദമായി തിരിച്ചെത്തി. ജന്മാന്തരങ്ങളുടെ ബോധധാരയ്ക്കുമേൽ പരന്ന ഇളം വെയിൽ അയാൾക്ക് മനഃസാന്നിദ്ധ്യമേകി. തന്നെ വേട്ടയാടുന്നവരുടെ നേരെ വിരൽചൂണ്ടാനും, സ്വപ്നങ്ങൾ നഷ്ടപ്പെട്ട് കണ്ണുകളിൽ കരുവാളിപ്പുമായി ഉഴലുന്നവരെ ആശ്വസിപ്പിക്കാനും അയാൾ പഠിച്ചു. പ്രവാസത്തിനുശേഷം ഉണർന്നു പൂർണ്ണതയിലെത്തിയ അയാൾ മറ്റൊരു ജൈവായുധവുമായി എത്തിയതുകണ്ട് ഭരണകൂടവും നഗരവും സ്തബ്ധരായി. തന്റെ വിധികർത്താക്കളുടെ നേർക്കുള്ള അയാളുടെ യുദ്ധം ആരംഭിച്ചു.

അന്ന് ആദ്യത്തെ എലി ചത്തുവീണു. മരണത്തിന്റെ മണം ആദ്യമായി ശ്വസിച്ച എലികളുടെ മൂളലിൽ പ്രതികാരത്തിന്റെ ജ്വാല പടർന്നു. അവർ കൂടുതൽ നപുംസകരെ സൃഷ്ടിക്കുകയും ഭരണം കർക്കശമാക്കുകയും ചെയ്തു ഉടൻ തന്നെ. പക്ഷെ തുടർന്നുള്ള ദിവസങ്ങളിൽ എലികളുടെ മൃതശരീരങ്ങൾ കുമിഞ്ഞുകൂടിയപ്പോൾ ബ്യൂറോക്രസി ഉലഞ്ഞു. നഗരത്തിൽ പ്ലേഗ് പടർന്നു പിടിച്ചിരിക്കുന്നു.

തുടരെത്തുടരെയുള്ള എലിമരണങ്ങൾ നഗരത്തെ പ്രക്ഷുബ്ധമാക്കി. എലികളുടെ ഈറ്റില്ലങ്ങൾ ആരോഗ്യകേന്ദ്രങ്ങളായി മാറി. അവയ്ക്കും പ്ലേഗ് നിയന്ത്രിക്കാനാവാതെ വന്നപ്പോൾ അവ എലികളുടെ ശ്മശാനഭൂമിയായി. പ്ലേഗ് എലികളോടൊപ്പം അപ്പോഴേക്കും ബ്യൂറോക്രാറ്റുകളേയും ഭയാനകത്തിന്റെ കറുപ്പുബാധിച്ച ഉന്നതരായ ഉദ്യോഗസ്ഥരേയും കൊന്നുതുടങ്ങി. നഗരത്തിന്റെ മേലുള്ള പിടി തളർന്നപ്പോൾ ഭരണകൂടത്തിന്റെ രോദനം ആകാശത്തിലേയ്ക്കുയർന്നു മേഘക്കീറുകളിൽ പതിച്ചു പ്രതിധ്വനിച്ചു. പ്രതികാരത്തിന്റെ ജ്വാലമാറി എലികളുടെ മൂളലിൽ ഉത്കണ്ഠയുടെ ദൈന്യതയായി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതിവിവരക്കണക്കുകളിൽ എലികളുടെ സംഖ്യ കുത്തനെ താണു. ശ്മശാനത്തിലെ ജ്വാലകൾ ഭീമന്മാരായ എലികളെ വിഴുങ്ങിക്കളഞ്ഞപ്പോൾ വലിപ്പം കുറഞ്ഞ എലികൾ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. നഗരവീഥികളിലൂടെ ഓടിനടന്ന അവർ അദൃശ്യമായ പ്ലേഗ് മണത്തറിയുവാൻ ഘ്രാണശക്തിക്കുവേണ്ടി പ്രാർത്ഥിക്കുംപോലെ പരതിനടന്നു.

അയാൾ അപ്പോഴൊക്കെ നിസ്തോഭനായി നിലകൊണ്ടു. മുഖത്ത് വിജയത്തിന്റെ തെളിമയുണ്ടായി. എങ്കിലും അന്യഥാബോധത്തിന്റെ മൗനം നേരിയതോതിൽ അയാളിലപ്പോഴും ഉണ്ടായിരുന്നു. ഒപ്പം സമൂഹത്തിന് അനിഷ്ടമായ വാക്കുകൾ ഉളവാക്കുന്ന പ്രശ്നങ്ങളും അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

നഗരത്തെ ഉലച്ച പ്ലേഗ് നിയന്ത്രിക്കപ്പെടുന്നതിനു മുമ്പുതന്നെ ബ്യൂറോക്രസിയും ഭരണകൂടവും നിലംപതിച്ചുകഴിഞ്ഞിരുന്നു. കെട്ടിടങ്ങളിലും മലകളിലും പൊക്കമുള്ള വൃക്ഷങ്ങളിലും തമ്പടിച്ചിരുന്ന എലികൾ നാമാവശേഷമായപ്പോൾ നഗരത്തിൽ വെയിൽ പരന്നു. ആ പകലിൽ ആകാശത്തിന്റെയും ഭൂമിയുടെയും പരിരക്ഷണത്തിൽ ജനങ്ങൾ ഉറക്കത്തിന്റെ സൗന്ദര്യമറിഞ്ഞു. അവസാനംവരെ പിടിച്ചുനിന്ന എലികളിൽ ഭൂരിഭാഗവും തങ്ങളുടെ മാളങ്ങളിലേയ്ക്കു ചുരുങ്ങി. അതിലേതാനും കൂറ്റന്മാർമാത്രം ഒരന്തിമയുദ്ധത്തിനു തയ്യാറാവുന്നുണ്ടായിരുന്നു.

ഉറക്കവും സ്വപ്നവും നഗരത്തിലേയ്ക്കു തിരിച്ചുവന്നതയാൾ കണ്ടു. തന്റെ സ്വകാര്യ ദുഃഖങ്ങൾ ജീവിതത്തിലലിയിക്കുംമുമ്പ് അവസാനത്തെ എലിയേയും തകർക്കുവാൻ അയാളും തയ്യാറാവുന്നുണ്ടായിരുന്നു.

അന്നൊരു ദിവസം കണ്ണിൽ പകയുമായി വെല്ലുവിളിച്ച ഭീമാകാരനായ എലിയെ അയാൾ നേരിട്ടു. അവസാനത്തെ എലിയുടെ പോരാട്ടമായിരുന്നു അത്. ദീർഘമായ യുദ്ധത്തിന്റെയൊടുക്കം പരാജയഭീതിയാൽ തിരിഞ്ഞോടിയ എലിയെ അയാൾ പിന്തുടർന്നു. നേരം നന്നേ വൈകി. ഇരുട്ടിനു കട്ടിപിടിച്ചുകഴിഞ്ഞപ്പോഴും അയാൾ തന്റെ വാഹനത്തിൽ ആ കൂറ്റനെലിയെ പിന്തുടരുകയായിരുന്നു. വാഹനത്തിന്റെ വെളിച്ചത്തിൽ എലി ഒരു അവ്യക്തതയായി മാറിയപ്പോഴും വേഗത്തിൽ അതിനോടടുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു, അയാൾ.

അപ്പോഴേയ്ക്കും അയാളുടെ വാഹനത്തിന്റെ മേൽമൂടിയും ജാലകങ്ങളും അന്തരീക്ഷത്തിലലിഞ്ഞു ചേർന്നു. ചക്രങ്ങളുടെ സ്ഥാനത്ത് അതിവേഗം ചലിക്കുന്ന നാലു കാലുകളും പുകക്കുഴൽ നീണ്ട വാലുമായി. പിന്നീട് സ്റ്റിയറിംഗ് വീൽ രണ്ടു ചെവികളായിക്കഴിഞ്ഞപ്പോൾ താൻ വേഗത്തിൽ പായുന്ന മറ്റൊരെലിയുടെ മേലാണെന്ന് അയാൾ ഗ്രഹിച്ചു. അയാൾ വേഗം കൂട്ടി.

നഗരവീഥി അവസാനിക്കാറായപ്പോൾ ഗതിമുട്ടിയ ശത്രു പെട്ടെന്ന് തിരിഞ്ഞ് അയാളെ ആക്രമിക്കാനാഞ്ഞു. ശത്രുവിന്റെ കണ്ണുകളിലെ ശക്തമായ പ്രകാശം അയാളുടെ കണ്ണുകളിൽ തുളച്ചു കയറി. അയാൾ വീണ്ടും വേഗംകൂട്ടി. നാലു കണ്ണുകൾ അടുത്തടുത്തു വന്നു. അനേകം കൊള്ളിമീനുകൾ ഒന്നിച്ചപോലെ അവ ഒത്തുചേർന്നു.

ഒരു നിമിഷം സാവധാനം കടന്നു പോയി.

കഴുത്തൊടിഞ്ഞ്, തലയുടെ അസ്ഥികൾ തകർന്ന് അയാൾ കിടന്നു. ദീർഘമായ പോരാട്ടത്തിനുശേഷം ക്ഷീണിച്ചുറങ്ങും പോലെ, ദുഃഖങ്ങളില്ലാതെ ഭയമില്ലാതെ. തലയോട്ടിയിൽ നിന്നും പുറത്തുവന്ന തലച്ചോറിൽ ചോരക്കറയുണ്ടായിരുന്നു. അയാളിലെ അപരന്റെ ചിന്തകളും എലികൾ അടക്കിയ നഗരത്തിന്റെ ജീവിതവും അയാളുടെ ഉൾക്കാഴ്ചയുടെ ശകലങ്ങളും അതിൽ പറ്റിപ്പടർന്നു കിടന്നു. അന്തരീക്ഷത്തിലപ്പോൾ അയാളുടെ മാനസിക വ്യാപാരങ്ങൾ പടർന്നു കേറി. ആ നീരാവി വായുവിൽ ലയിച്ച് നഗരവാസികളുടെ സ്വപ്നങ്ങൾക്കു ജീവൻ നൽകി. അവരുടെ ഓർമ്മകളിൽ അവ നൃത്തം ചെയ്തു.

അയാളുടെ മുഖത്ത് നീണ്ട ഒരു മുറിപ്പാടുണ്ടായിരുന്നു. തന്റെ ചിന്തകളിൽ ചിലത് വെട്ടിമാറ്റിയതു പോലെ. തീർച്ചയായും ആ ചിന്തകൾ മാത്രം നഗരത്തിന്റെ ഹൃദയത്തിലെത്തിയില്ല.

നഗരത്തിന് ആ രാത്രി പുതിയ യുഗപ്പിറവിയുടെ ഈറ്റില്ലമായി.

യു. നന്ദകുമാർ
images/UNandakumar-04.jpg

ഡോ. യു. നന്ദകുമാർ, തിരുവനന്തപുരം സ്വദേശിയായ ഒരു മെഡിക്കൽ ഡോക്ടർ ആണു്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു വിവിധ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനൊപ്പം, കലാപരമായ സംഭാവനകളും നൽകുന്നു. ഇദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരമായ ‘56’ സായാഹ്നയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Ayaal (ml: അയാൾ).

Author(s): Dr. U. Nandakumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-21.

Deafult language: ml, Malayalam.

Keywords: Short story, Dr. U. Nandakumar, Ayaal, യു. നന്ദകുമാർ, അയാൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 4, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Faa lheihe, a painting (details) by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.